“മിനിഞ്ഞാന്ന് മേഘന നാട്ടിൽ എത്താതിരുന്നത് എന്തുകൊണ്ടാണ്? ഞാൻ മേഘനയെ കാണുവാൻ വേണ്ടി മാത്രം യുകെയിൽ നിന്ന് എത്തിയതായിരുന്നു.”

“സോറി. ഞാറാഴ്ചയാണ് ഞാൻ പൂനയിൽനിന്ന് ബാംഗ്‍ളൂരിൽ എത്തിയത്. ആസ് ഐ വാസ് വെരി ബിസ്സി….”

“ബാംഗ്ളൂരിലെ ട്രാഫിക് ബ്ളോക്കുകൊണ്ട് ഫ്ളൈറ്റിന്‍റെ സമയത്തിന് എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയാഞ്ഞതുകൊണ്ട് മേഘനക്ക് പെണ്ണുകാണല്‍ ചടങ്ങിന് എത്താനായില്ല എന്നാണ് മിസ്റ്റര്‍ മാധവ് മനോഹര്‍ പറഞ്ഞത്…”

“യെസ്… യെസ് .കാരണം അതുതന്നെയാണ്.” ഒരു പിടിവള്ളി കിട്ടിയ ആശ്വാസമാണ് മേഘനയുടെ മുഖത്തിപ്പോള്‍.

“പക്ഷെ,ഞാന്‍ നിങ്ങളുടെ ബാംഗ്ളൂര്‍ ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് താനിന്നലെ ബോംബെയ്ക്ക് പോന്നുവെന്നാണല്ലോ.”

കള്ളം കണ്ടുപിടിക്കപ്പെട്ടതിന്‍റെ ജാള്യതയോടെ മേഘന അറിയിച്ചു. “ഞാന്‍ പൂനയിലെ ഓഫീസില്‍ ഒരു മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുമ്പോഴാണ്, മിസ്റ്റര്‍ മധു എന്‍റെ വീട്ടില്‍ വരുന്ന വിവരത്തിന്‌ ഡാഡിയുടെ കാള്‍ വന്നത്. ഐ ഹാഡ് ഏ വെരി ഹെക്ടിക് ടൈം ഇന്‍ പൂന. (പൂനയിലെനിക്ക് നല്ല തിരക്കായിരുന്നു) ബാംഗ്ലൂരില്‍ എത്തിയശേഷം എനിക്ക് കുറേ പെന്റിംഗ് വര്‍ക്ക് തീര്‍ക്കാനുണ്ടായിരുന്നു. പിന്നെ ഇങ്ങോട്ടുള്ള ടൂറും കൂടി ആയപ്പോള്‍ ഞാന്‍ ഡാഡിയുടെ ഫോണ്‍ കോളിന്‍റെ കാര്യം തന്നെ മറന്നുവെന്നതാണ് സത്യം. മൈ ജോബ്‌ ഈസ് ലൈക്ക് ദാറ്റ്‌. ഐ ഹാവ് ടു ട്രാവല്‍ എലോട്ട് ആന്‍ഡ്‌ ആള്‍വേയ്സ് വെരി വെരി ബിസി.” (എന്‍റെ ജോലി അങ്ങനെയാണ്. ധാരാളം യാത്ര ചെയ്യണം. എപ്പോഴും ജോലി തിരക്ക്.)

“എന്തിനാണ് മേഘന ഇങ്ങനെ തിരക്കുള്ള ഒരു ജോലിയില്‍ തുടരുന്നത്? മറ്റെവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചുകൂടേ?”

“വൈ ഷുഡ് ഐ? ഐ റിയലി എന്‍ജോയ് ദിസ്‌ ജോബ്‌. ടോപ്‌ പൊസിഷന്‍ ആന്‍ഡ്‌ വെരി റിവാര്‍ഡിംഗ് സാലറി. പിന്നെ ഐ ലൈക്ക്‌ ടു ട്രാവല്‍” (എന്തിന്?.ഈ ജോലി ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥാനവും നല്ല ശമ്പളവും. പിന്നെ എനിക്ക് യാത്ര ഇഷ്ടവുമാണ്)

അപ്പോഴേക്കും അല്പം മുന്‍പ് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട മനുഷ്യന്‍ അനുവാദം ചോദിക്കാതെതന്നെ ധൃതിയില്‍ അകത്തേക്ക് കടന്നുവന്നു. അയാളുടെ കയ്യില്‍ ഒന്നോ രണ്ടോ ഫയലുകളും ഉണ്ടായിരുന്നു.

“എക്സ്ക്യൂസ് മി മാഡം. ഇഫ്‌ യു ഡിലേ ഫര്‍തെര്‍ യു വില്‍ മിസ്‌ യുവര്‍ ഫ്ളൈറ്റ്.” (ക്ഷമിക്കണം മാഡം, ഇനിയും വൈകിയാല്‍ ഫ്ലൈറ്റ് കിട്ടാതിരുന്നേക്കാം.)

ഫയല്‍ അവളുടെ കയ്യില്‍ ഏല്പിച്ച ശേഷം ഭവ്യതയോടെ അയാള്‍ ക്യാബിന് പുറത്തേക്ക് നടന്നുമറയുകയും ചെയ്തു.

“എവിടെക്കാണ്‌ യാത്ര?” മധു ചോദിച്ചു.

“ഇത്തവണ വിദേശത്തേക്കാണ്.”

“എന്ന് മടങ്ങും?”

“തീര്‍ച്ചയില്ല. കമ്പനിയുടെ നാലഞ്ച് ബ്രാഞ്ചുകളില്‍ പോകാനുണ്ട്.” വാച്ചിലേക്ക് നോക്കിക്കൊണ്ടവള്‍ തുടര്‍ന്നു. “ഓ! ഐയാം ഗെറ്റിംഗ് ലേറ്റ്. സോറി, ഐ ഹാവ് ടു ലീവ് നൗ” (ഓ! സമയം വൈകുന്നു. സോറി. എനിക്കിപ്പോള്‍തന്നെ പുറപ്പടേ ണ്ടതായുണ്ട് )

ഫയലുകള്‍ ലാപ്ടോപ് ബാഗിന്‍റെ അകത്തേക്ക് വെച്ചശേഷം അവള്‍ കാബിന് പുറത്തേക്ക് നടക്കുവാന്‍ തുടങ്ങി. അടുത്തനിമിഷം തിരിഞ്ഞുനിന്നുകൊണ്ട് ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. ”വെരി സോറി ഫോര്‍ ഓള്‍ ദി ട്രബിള്‍ (ബുദ്ധിമുട്ടിച്ചതില്‍ ദുഖിക്കുന്നു) ടൂര്‍ കഴിഞ്ഞ് ഞാനെത്തിയാല്‍ നമുക്ക് വീണ്ടും മീറ്റ്‌ ചെയ്യാം.”

ക്ഷിപ്രവേഗത്തില്‍തന്നെ അവള്‍ കാഴ്ച്ചയില്‍ നിന്ന് മറയുകയും ചെയ്തു. ഏതോ സ്റ്റാഫ് ധൃതിയില്‍ കാബിന്‍റെ അകത്തേക്ക് വന്ന് ഒരരികില്‍ വെച്ചിരുന്ന സൂട്ട് കേസുമെടുത്ത് അവളുടെ പിറകെ പായുന്നതും ശ്രദ്ധിച്ചുകൊണ്ട് ഏതാനും നിമിഷത്തേക്ക് മധു ഒരു പ്രതിമയെപ്പോലെ ഇരുന്നുപോയി.

മേഘനയുടെ ഓഫീസില്‍ നിന്നും ബോംബെ എയര്‍ പോര്‍ട്ടിലേക്കുള്ള യാത്രയില്‍ മധുവിന്‍റെ മനസ്സ് ചിന്താകുഴപ്പത്താല്‍ അസ്വസ്ഥമായിരുന്നു.

വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം വീണ്ടും തമ്മില്‍ കാണാം എന്ന് പറഞ്ഞതില്‍ നിന്ന് താനുമായുള്ള വിവാഹബന്ധം അവള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്.

മേഘന കാഴ്ച്ചയില്‍ സുന്ദരിയാണ്‌. അവിവാഹിതനായ ഏതൊരു ചെറുപ്പക്കാരനും സ്വന്തമാക്കാനാഗ്രഹിച്ച് പോകുന്ന രൂപലാവണ്യം അവള്‍ക്കുണ്ടെന്നതില്‍ സംശയമില്ല. ഉന്നത ബിരുദങ്ങളും ഉയര്‍ന്ന ജോലിയും അവള്‍ നേടിയിട്ടുണ്ടെന്നതും ശരിതന്നെ. അവളുടെ മാതാപിതാക്കളും സംസ്ക്കാരസമ്പന്നരാണ്.

ഇങ്ങനെ പല മേന്മകളും മേഘനക്ക് സ്വന്തമാണെങ്കിലും തന്‍റെ ജീവിത പങ്കാളിയായി അവളെ മനസ്സില്‍ സങ്കല്പിക്കുമ്പോള്‍ പലപല പൊരുത്തക്കേടുകള്‍……

മേഘനയുടെയും, ഒരു നാട്ടുമ്പുറത്തുകാരന്‍റെ മനസ്സായതിനാലാകാം തന്‍റെയും ജീവിത സങ്കല്പങ്ങള്‍ തമ്മില്‍ വളരെയധികം അന്തരമുണ്ടെന്ന്‍ അല്പസമയത്തെ കൂടിക്കാഴ്ചകൊണ്ടുതന്നെ വ്യക്തമായി.

ഒരു പന്തയക്കുതിരയെപ്പോലെ ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതമെന്നാണ് തന്‍റെ ഉറച്ച വിശ്വാസം.

പരസ്പരസ്നേഹം, സഹകരണം, പങ്കാളിത്തം എന്നിവയാണ് വിവാഹജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്നും താന്‍ വിശ്വസിക്കുന്നു. മേഘനയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ അതെല്ലാം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകുമെന്ന് പറയാനാകില്ല. അവളെ അത്യധികം പ്രലോഭിപ്പിക്കുന്ന ജോലി ഉപേക്ഷിക്കാൻ അവൾ തയ്യാറല്ലെന്ന് അവളുടെ സംസാരത്തിൽനിന്ന് വ്യക്തവുമാണ്.

മേഘന ജീവിതസഖിയാ‍യി വന്നാൽ ഇരുവരുടെയും ഭാവിജീവിതത്തെ അതെങ്ങനെയെല്ലാം ബാധിക്കുമെന്ന് അയാൾ മടക്കയാത്രക്കിടയിൽ വിശദമായിത്തന്നെ ആലോചിച്ചു. ആ ബന്ധം രണ്ടുപേർക്കും ഒരുപൊലെ വിനാശകരമായിരിക്കുമെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു.

ചില ഉറച്ച തീരുമാനങ്ങളോടെയാണ് മധു സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.

നേരം സന്ധ്യയാകാറായിരുന്നു.

ടാക്സി വീടിന് മുന്നിൽ എത്തിയപ്പോഴേക്കും ശശിധരൻ നായരും ഭാഗീരഥിയും ഉമ്മറത്തേക്ക് ഓടിയെത്തി.

“ഹോ! നിന്നെയെന്താ കാണാത്തേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു…..”

ഭാഗീരഥിയുടെ വാക്കുകൾ മുഴുമിക്കും മുൻപ് ശശിധരൻ നായർ ഇടയ്ക്ക് കയറി ചോദിച്ചു “എന്തൊക്ക്യാണ്ടായത്? മേഘനയെ കണ്ടിട്ട് എന്താ അഭിപ്രായം? നിങ്ങൾക്ക് അന്യോന്യം ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല”

“എല്ലാം ഞാൻ വിശദമായി പറയാമച്ഛാ. അതിന് മുൻപ് എനിക്കൊരു സ്ഥലംവരെ പോകാനുണ്ട്.”

“എങ്ങോട്ട്?”

“സുധമ്മാമേം അമ്മായിയേം ഒന്നു കാണണം. പിന്നെ സുജാതേം. എനിക്കവളോട് മാപ്പുപറയണം”

ശശിധരൻ നായർ അത്ഭുതസ്തബ്ധനായി നിൽക്കുമ്പോൾ ഭാഗീരഥിയുടെ മുഖത്ത് അർത്ഥഗർഭമായ ഒരു പുഞ്ചിരി വിടർന്നു.

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...