അദ്ദേഹത്തെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

അരുത് നരേട്ടാ… ഇനിയും ഇങ്ങനെ പറയരുത്. എനിക്കതു സഹിക്കാനാവുകയില്ല. ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.”

“അരുത് മീരാ… മരണം നിമ്മെ കവർന്നെടുക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല. ഇല്ല… ഒരു ദൈവത്തിനും അതാവികയില്ല. കാരണം നീ ഒരു പ്രേമ ദേവതയാണ്. ഞങ്ങളുടെ കാവൽ മാലാഖ. ഹൃദയത്തിൽ പ്രേമം മാത്രം നിറച്ചു വച്ചിട്ടുള്ള ഒരുവളെ സ്പർശിക്കുവാൻ ഒരു ദൈവത്തിനുമാവുകയില്ല.”

അങ്ങനെ പറഞ്ഞ് നരേട്ടൻ എന്നെ വീണ്ടും വീണ്ടും മുറുക്കിക്കൊണ്ടിരുന്നു. സ്‌ഥലകാല ഭേദങ്ങൾ മറന്ന് ശയനമഞ്ചത്തിൽ ഒന്നായിത്തീർന്ന രണ്ട് ആത്മക്കളായിരുന്നു അപ്പോൾ ഞങ്ങൾ. ആർത്തലയ്ക്കുന്ന തിരമാലയിലെന്ന പോലെ പ്രേമത്താൽ സുരഭിലമായ രണ്ടാത്മക്കൾ. അവിടെ പ്രകൃതിയും കാലവും നിമിഷങ്ങളും അസ്തപ്രജ്ഞരായി നിന്നു. ആർത്തലയ്ക്കുന്ന ഹൃദയങ്ങളുടെ നേരിയ മർമ്മരം മാത്രം അപ്പോൾ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. ചുംബനങ്ങളുടെ സീൽക്കാരവും.

ഒടുവിൽ സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ പിടഞ്ഞെണീറ്റു.

“അയ്യോ…. സമയം ഒരുപാടായി നരേട്ടാ… ഇന്ന് കോളേജിലെത്തുമ്പോൾ ഒരു പാടു വൈകും.”

അങ്ങനെ പറഞ്ഞ് വീണ്ടും ഒന്നു കൂടി ഡ്രസ്സു ചെയ്‌ത് ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. അപ്പോൾ ഹൃദയത്തിൽ ആനന്ദം മാത്രം നിറഞ്ഞു നിന്നു. ഇറങ്ങുവാൻ നേരം നരേട്ടനെ ഞാനോർമിപ്പിച്ചു.

“ആ മരുന്നൊന്നും കഴിക്കാൻ മറക്കരുതേ നരേട്ടാ… പിന്നെ ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ട്.”

ഇറങ്ങാൻ നേരം ഒരിക്കൽ കൂടി എന്നെ വലിച്ചടുപ്പിച്ച് ചുംബിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.

“ഏറെ വൈകണ്ട… നീ വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരുത്തൻ ഇവിടെയുണ്ടെന്ന് എപ്പോഴും ഓർമ്മിച്ചോളൂ.” എന്നെ വേർപെടാൻ മടിക്കുന്ന ആ കൈകൾ വിടർത്തി കൊണ്ട് ഞാൻ പറഞ്ഞു.

“ശരി നരേട്ടാ… ഞാൻ കഴിയുന്നത്ര വേഗം വരാൻ നോക്കാം…”

അങ്ങിനെ പറഞ്ഞ് പടിയ്ക്കൽ നിന്നിരുന്ന സെക്യൂരിറ്റി രാം ദേവിന്‍റെ അടുത്തെത്തി പറഞ്ഞു.

“അദ്ദേഹം ഒറ്റയ്ക്കേ ഉള്ളൂ… സുഖമില്ലാത്ത ആളാണ്. ഒന്നു ശ്രദ്ധിച്ചു കൊള്ളണം.”

അടുത്ത നാളിൽ പുതുതായി വന്നെത്തിയ രാമേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സെക്യൂരിറ്റിയോട് ഹിന്ദിയിൽ അങ്ങിനെ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ എന്‍റെ നേരേ കൈവീശുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ഇന്നലെ കണ്ട മനുഷ്യനേ അല്ലായിരുന്നു. ഊർജ്‌ജസ്വലത തികഞ്ഞ ഒരു പുതിയ മനുഷ്യൻ. ആ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് എന്നോടുള്ള പ്രേമം മാത്രമാണ്. അല്ലെങ്കിൽ തന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടന്‍റെ ഉള്ളിൽ എല്ലായ്പ്പോഴും അതല്ലാതെ മറ്റെന്താണുണ്ടാവുക…

ഞാനൊരു വിഡ്ഢിയാണല്ലോ എന്ന് സ്വയം പഴിച്ചു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങി. കാർഷെഡിൽ നിന്നും കാർ റിവേഴ്സ് എടുത്ത് നേരെയാക്കിയ ശേഷം നിരത്തിലേയ്ക്ക് ഓടിച്ചു പോകാൻ തുടങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ തിരിഞ്ഞു നോക്കി. പ്രേമം തുളുമ്പുന്ന കണ്ണുകളുമായി അദ്ദേഹം എന്നെത്തന്നെ നോക്കി നിൽക്കുന്നു. പക്ഷെ ആ കണ്ടുമുട്ടൽ… കണ്ണുകളുടെ ആ ഏറ്റുമുട്ടൽ… അതവാസത്തേതായിരുന്നുവെന്ന് ഞാനന്നറിഞ്ഞില്ല. പിന്നീടൊരിക്കലും അദ്ദേഹം എന്‍റേതാവുകയില്ലെന്നും.

നരേട്ടനെ ഒറ്റയ്ക്കാക്കിപ്പോരുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് കുറച്ചുനാൾ അസുഖം പ്രമാണിച്ച് ലീവെടുത്തതൊഴിച്ചാൽ ബാക്കി എല്ലാക്കാലവും നരേട്ടനും, ഞാനുമൊരുമിച്ചായിരുന്നു കോളേജിൽ പോയിക്കൊണ്ടിരുന്നത്. കോളേജ് വിട്ട് തിരിച്ചു വരുന്നതും അങ്ങിനെ തന്നെ എന്നാൽ ഇന്നിപ്പോൾ നരേട്ടനെ ഒറ്റയ്ക്കാക്കി എനിക്കു പോരേണ്ടി വന്നിരിക്കുന്നു. പോരെങ്കിൽ അസുഖബാധിതനുമാണ് അദ്ദേഹം. കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ മനസ്സ് ശ്വാസം കിട്ടാതെ ഉഴറി. പിന്നെ സ്വയം ശാസിച്ച് മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. അദ്ദേഹം രാവിലെ മുതൽ ഉൻമേഷവാനായിത്തീർന്നിരിക്കുന്നു. പഴയ ഊർജ്ജസ്വലത അദ്ദേഹം വീണ്ടെടുത്തത് കണ്ടിട്ടാണല്ലോ ഞാൻ പോന്നത്. എല്ലാം മനസ്സിന്‍റെ അകാരണമായ ഭയങ്ങൾ മാത്രം. അങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു.

കോളേജിലെത്തുമ്പോൾ വിദ്യാർത്ഥികൾ പലരും ഓടി എത്തി. “മാഡം ആപ് ഇത്നേ ദിൻ കഹാം ധേ?” ( മാഡം, അങ്ങ് ഇത്രയും ദിവസം എവിടെയായിരുന്നു?”

അവർ സ്നേഹ വചസ്സുകൾ കൊണ്ട് എന്നെ മൂടി. ഇത്ര ദിവസവും ഞാനില്ലാതെ അവർക്ക് ബോറടിച്ചുവത്രെ. അത! സ്വന്തം മക്കളെപ്പോലെയാണ് ഞാനവരെ സ്നേഹിക്കുന്നത്. എന്നവർക്കറിയാം. പ്രത്യേകിച്ച് രാഹുൽ പോയതിൽ പിന്നെ ഞാനവരെക്കാണുന്നത് സ്വന്തം മക്കളെപ്പോലെയാണ്. അല്ലെങ്കിൽ അവരാണല്ലോ ഇന്ന് എനിക്ക് എല്ലാ ആശ്വാസവും പകർന്നു നൽകുന്നത്.

പ്രിൻസിപ്പാലിന്‍റെ റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ വിളിക്കണമെന്ന് തോന്നി. അപ്പുറത്ത് നരേട്ടന്‍റെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നി.

“ഹലോ…നരേട്ടാ… എങ്ങിനെയുണ്ടിപ്പോൾ? അസുഖമൊന്നുമില്ലല്ലോ?”

“ഹലോ… എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല. താനില്ലാത്തതിന്‍റെ ഒരു കുറവു മാത്രമേ ഉള്ളൂ…”

“ഞാൻ വൈകുന്നേരം ഓടി എത്തുകയില്ലെ നരേട്ടാ… അല്ലെങ്കിൽ തന്നെ കോളേജ് അത്ര ദൂരെയൊന്നുമല്ലല്ലോ…”

“ദൂരം ഉണ്ടെങ്കിൽ തന്നെ അതെന്നെ ബാധിക്കുകയില്ല. കാരണം താനെപ്പോഴും എന്‍റെ സമീപത്തു തന്നെയുണ്ട്. എന്‍റെ ഹൃദയത്തിൽ.”

“രാവിലെ തന്നെ ആളു നല്ല റൊമാൻസിലാണല്ലോ… ശരി… ശരി… മരുന്നും ആഹാരവും കൃത്യമായി കഴിക്കണം. ഞാൻ വരുന്നതു വരെ മറ്റൊന്നും ആലോചിക്കാതെ നല്ല കുട്ടിയായിരിക്കണം.”

“എനിക്കിപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട് മീരാ… രാവിലെ താനെന്‍റെ മൂഡു തന്നെ മാറ്റിക്കളഞ്ഞല്ലോ.”

ശരി നരേട്ടാ… ഞാൻ ഫോൺ വയ്ക്കാൻ തുനിഞ്ഞപ്പോൾ “ഐ ലൗ യൂ… മൈ സ്വീറ്റ് കിസ്സെസ് റ്റു യൂ മീര…” നരേട്ടന്‍റെ ശബ്ദം ഫോണിലൂടെ വീണ്ടും ഒഴുകിയെത്തി. അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നീട് ഏറെ മനഃശാന്തിയോടെയാണ് അന്ന് ക്ലാസ്സിലെത്തിയത്. കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയായിരുന്നു.

പക്ഷെ എത്ര പെട്ടെന്നാണ് കാലവും സമയവും മാറി മറിയുന്നത്. നിനച്ചിരിക്കാതെയാണ് വിധി തലയ്ക്കുമേൽ പ്രഹരങ്ങളേൽപ്പിക്കുന്നത് എന്ന് ഒരിക്കൽ കൂടി ഞാനറിഞ്ഞത് അന്നാണ്. അന്ന് ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും കുട്ടികൾക്കിടയിൽ രസതന്ത്രത്തിലെ പല രാസപരിണാമങ്ങളെക്കുറിച്ച് വിശദമാക്കുകയായിരുന്നു. അപ്പോഴാണ് ആ ഫോൺ കോൾ വന്നെത്തിയത്.

“മാഡം ആപ് ധോഡാ ജൽ ദി ആവോ… ഇധർ സാബ് ഊപർ സേ നീചേ ഗിരാ… (മാഡം ദയവു ചെയ്‌ത് വേഗം വരൂ… ഇവിടെ സാബ് മുകളിൽ നിന്നും താഴെ വീണു)

ആ ഫോൺ കോൾ ഒരശനിപാതം പോലെയാണ് എന്‍റെ തലയ്ക്കു മേൽ പതിച്ചത്. തിരിച്ചെന്തെങ്കിലും പറയാനോ ചോദിക്കാനോ ആവാത്ത വിധം കൈകാലുകൾ വിറകൊള്ളുകയായിരുന്നു. വിറയ്ക്കുന്ന കരങ്ങളിൽ നിന്നും പഠിപ്പിച്ചു കൊണ്ടിരുന്ന പുസ്തകം താഴെ വീണു. ഹൃദയമിടിപ്പിന്‍റെ വേഗം കൂടി കാഴ്ചയ്ക്ക് മങ്ങലേൽക്കുന്നതു പോലെ.

ഒരിക്കൽ കൂടി വിധി എന്നെ പരീക്ഷിക്കുകയാണോ? നരേട്ടനെന്തെങ്കിലും കാര്യമായിട്ടു പറ്റിക്കാണുമോ? വിറയാർന്ന മനസ്സുമായി കാലുകൾ മുന്നോട്ടു വയ്ക്കലേ വിദ്യാർത്ഥികൾ അന്വേഷണവുമായി ഓടിയെത്തി.

“ക്യാ ഹുവാ മാഡം. ഖർമേം കിസികോ കുഛ് ഖത് രാ ഹുവാ ക്യാ?” ( എന്തുപറ്റി മാഡം വീട്ടിൽ ആർക്കെങ്കിലും അപകടം പറ്റിയോ?)

“ഹാം… മേരാ ഹസ്ബന്‍റ് കോ ഖത് രാ ഹുവാ… വഹ്… വഹ് ഊപർ സേ നീചേ ഗിരാ. (എന്‍റെ ഹസ്ബന്‍റിന് എന്തോ അപകടം പറ്റി അദ്ദേഹം മുകളിൽ നിന്നും താഴെ വീണു)

മുഴുവൻ പറയാൻ കഴിയാതെ ഞാൻ വിമ്മിഷ്ടപ്പെടുന്നതു കണ്ട് ഒരു വിദ്യാർത്ഥി ഓടി എത്തി.

മൈം ഭീ ആപ് കേ സാധ് ആരഹി ഹും. ഹം ഉൻകോ ഹോസ്പിറ്റൽ ലേ ജായേംഗേ (ഞാനും മാഡത്തിന്‍റെ കൂടെ വരാം… നമുക്ക് അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം…)

ഒന്നു രണ്ടു വിദ്യാർത്ഥികളോടൊപ്പം ഞാൻ കാറിൽ കയറി. കാർ നീങ്ങിത്തുടങ്ങിയപ്പോൾ ഉൽകണ്ഠയാൽ എന്‍റെ ഹൃദയമിടിപ്പു കൂടി. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് വഴിയിൽ വാഹന ബ്ലോക്കു കണ്ടപ്പോൾ മനസ്സ് പതറി. ഒടുവിൽ ഇരുപതു മിനിട്ടിനു പകരം നാൽപതു മിനിട്ടെടുത്ത് വണ്ടി വീട്ടിലെത്തിച്ചേർന്നപ്പോൾ സെക്യൂരിറ്റി ഓടി എത്തി.

“സാബിന് ബോധം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം മാഡം വരാതെ ഹോസ്പിറ്റലിൽ കൊണ്ടു പോകരുതെന്ന് വിലക്കി…”

സെക്യൂരിറ്റി പറഞ്ഞു കേട്ട് കാർ തുറന്ന് ഞാൻ നരേട്ടന്‍റെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. അകലെ നിന്ന് ഞാൻ കണ്ടു. നരേട്ടനെ കസേരയിൽ താങ്ങി ഇരുത്തിയിരിക്കുന്നു, പാതി തുറന്ന കണ്ണുകൾ… നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന ചോരച്ചാൽ, താഴെ തളം കെട്ടിക്കിടക്കുന്നു. എല്ലാം കണ്ട് ഞെട്ടിത്തെറിച്ച ഞാൻ നരേട്ടന്‍റെ അടുത്തെത്തി ആ ചുമലിൽ കുലുക്കി വിളിച്ചു.

“എന്തുപറ്റി നരേട്ടാ… എന്തുപറ്റി? എങ്ങിനെയാണിതു സംഭവിച്ചത്?”

പരിഭ്രമത്താൽ ചിതറിയ എന്‍റെ വാക്കുകൾ കേട്ട്, അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ട്, പാതി സുബോധത്തിൽ നരേട്ടൻ പറഞ്ഞു.

“മീരാ… നീ വന്നോ… ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നിന്‍റെ മടിയിൽ തലവച്ചു വേണം എനിക്കു മരിക്കാൻ…” നരേട്ടന്‍റെ ചുണ്ടുകളിൽ അപ്പോൾ ഒരു വിളറിയ പുഞ്ചിരി തങ്ങി നിന്നു.

അരുതേ നരേട്ടാ അങ്ങിനെ പറയരുത്…” ഞാനാ വായ് പൊത്തിക്കൊണ്ടു പറഞ്ഞു.

വിദ്യാർത്ഥികൾ കാർ അദ്ദേഹത്തിന്‍റെ അടുത്തേയ്ക്ക് കൊണ്ടു വന്നു. പിന്നെ ഞാനും അവരും കൂടി അദ്ദേഹത്തെ താങ്ങിയെടുത്ത് കാറിലിരുത്തി. അപ്പോൾ അദ്ദേഹം അസപ്ഷ്ടമായി പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് ഹോസ്പിറ്റലിൽ പോകണ്ട… എനിക്ക് എനിക്കെന്‍റെ മീരയുടെ മടിയിൽ തലവച്ച് മരിക്കണം. എവിടെ മീരാ… അവളോട് എന്‍റെ തല ആ മടിയിൽ വയ്ക്കാൻ പറയ്…”

ഞാൻ അദ്ദേഹത്തിന്‍റെ അടുത്തിരുന്ന് ആ തല എന്‍റെ മടിയിൽ വച്ചു. എന്‍റെ കണ്ണുനീർ ആ ശിരസ്സിൽ വീണ് ചിതറി. അപ്പോൾ നരേട്ടൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് … എനിക്കെന്‍റെ രാഹുൽമോന്‍റെ അടുത്തു പോകണം മീര… അവൻ… അവൻ എന്നെ കാത്തിരിയ്ക്കയാണ്. പാവം ഒറ്റയ്ക്കു ബോറടിച്ചു കാണും. ഞാനങ്ങോട്ട് ചെല്ലട്ടെ… ഞാൻ… ഞാൻ പോയാൽ നിനക്കും ബോറടിക്കും. നീ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണം. അതാണെന്‍റെ ആഗ്രഹം. പറ്റുമെങ്കിൽ ഫഹദിനെത്തന്നെ. എനിക്കുറപ്പുണ്ട്, അദ്ദേഹം നിന്നെ കാത്തിരിക്കുന്നുണ്ടാവും.” മുഴുവൻ പറയുന്നതിനു മുമ്പേ ആ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു. ഒരു നിമിഷം അസ്തപ്രജ്ഞയായി ഞാനിരുന്നു. പിന്നീട് ആർത്തലച്ചു കൊണ്ട് ആ ചുണ്ടുകളിൽ ഉമ്മ വച്ചു. എന്‍റെ അന്ത്യചുംബനം…

എന്നും എന്നെ പ്രേമപൂർവ്വം ചേർത്തണച്ച ആ മാറിലേയ്ക്ക് ഞാൻ കുഴഞ്ഞു വീണു.

പിന്നെ അബോധത്തിന്‍റെ മഞ്ഞുപടലങ്ങൾക്കുള്ളിൽ ഞാൻ നരേട്ടനെ മാറോണടച്ച് ഇറുകെ പുണർന്നുറങ്ങി.

എത്ര മണിക്കൂറുകൾ അങ്ങിനെ കടന്നുപോയെന്നറിയില്ല. ഓർമ്മ വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലായിരുന്നു. ഹോസ്പിറ്റൽ ബെഡ്ഡിൽ കിടന്ന് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ നരേട്ടൻ പോയി എന്ന സത്യവുമായി പൊരുത്തപ്പെടാനാവാതെ ഞാൻ ഉറക്കെ നിലവിളിച്ചു. അത് ഒരു ഹോസ്പിറ്റലാണെന്ന സത്യം പോലും മറന്ന്… ഡോക്ടർമാരും, നഴ്സുമാരും ഓടി എത്തി.

“മാഡം പ്ലീസ്, യൂ കൺട്രോൾഡ് യുവേഴ്സെൽഫ്”

ഡോക്ടർ ഓർമ്മിപ്പിച്ചു. അവർ ഇഞ്ചക്ഷൻ തന്ന് എന്നെ മയക്കി. ഒടുവിൽ ഉണരുമ്പോൾ കൃഷ്ണമോൾ അടുത്തുണ്ടായിരുന്നു.

“പപ്പായ്ക്കെന്താണ് സംഭവിച്ചത് മമ്മീ?…”

പ്രിയപ്പെട്ട പപ്പായുടെ വേർപാട് അവൾക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കരഞ്ഞു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ ഞാൻ ചലനരഹിതയായി ഒരു പ്രേതം കണക്കെ ഇരുന്നു. ഒന്നുറക്കെ കരയാനോ, എന്തെങ്കിലും പറയാനോ, ആവാതെ!

മനസ്സിനേറ്റ് ആഘാതം എന്നെ ഒരു ഭ്രാന്തിയാക്കിത്തീർക്കുമോ എന്ന് കൃഷ്ണമോൾ ഭയന്നു. ഒടുവിൽ ഒരു സൈക്കോളജിസ്റ്റിന്‍റെ അടുത്ത് എന്നെ എത്തിച്ച് അവൾ അതിനു പരിഹാരം തേടി. അങ്ങിനെ ഇരുട്ടുമൂടിയ ദിനരാത്രങ്ങൾക്കൊടുവിൽ ബോധത്തിന്‍റെ നറും വെളിച്ചം എന്നെത്തേടിയെത്തി. ഉറക്കെ കരഞ്ഞു കൊണ്ട് ഞാനാദിനങ്ങളിൽ ആശ്വാസം നേടാൻ ശ്രമിച്ചു. മാനസികാരോഗ ക്ലിനിക്കിൽ ആരും എന്നെ തടഞ്ഞില്ല. മറിച്ച് കരയുവാൻ അനുവാദം നൽകി. ഒടുവിൽ എങ്ങിനെയൊക്കെയോ ദുഃഖത്തിന്‍റെ ആ ആവരണത്തിൽ നിന്നും ഞാൻ പുറത്തു കടന്നു. മെല്ലെ മെല്ലെ ഹൃദയം ആശ്വാസ തീരങ്ങളിൽ അഭയം തേടി.

എന്നെ ക്ലിനിക്കിലെത്തിച്ച് കൃഷ്ണമോൾ ബാംഗ്ലൂർക്ക് തിരിച്ചു പോയിരുന്നു. ഏതോ പകവീട്ടൽ അപ്പോഴും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്നു തോന്നി. ആ ദിനങ്ങളിൽ എനിക്കു തുണയായി അരുണും മറ്റേതാനും വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഞാൻ നോർമലായി എന്നു തോന്നിത്തുടങ്ങിയപ്പോൾ അരുൺ നിർബന്ധിക്കാൻ തുടങ്ങി.

“മാഡം, കോളേജിലേയ്ക്ക് വരൂ… അപ്പോൾ ഈ മാനസികാവസ്‌ഥ കുറെയൊക്കെ മാറും.”

അരുണിന്‍റെ ഏതാനും ദിവസത്തെ നിർബന്ധത്തിനൊടുവിൽ ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ സഹതാപപൂർവ്വം എന്നോടു പെരുമാറി.

അവർ ചോദ്യങ്ങൾ ചോദിച്ച് കുച്ചി നോവിയ്ക്കാതെ എനിക്ക് പരിപൂർണ്ണ പിന്തുണ നൽകി. എന്നെ സന്തോഷിപ്പിക്കാനുള്ള വഴികൾ തേടി. അരുൺ പലപ്പോഴും ഒരു മകനെപ്പോലെ ഫ്ളാറ്റിൽ വന്ന് കിടന്നു.

കാലം അതിന്‍റെ വികൃതികൾ തുടർന്നപ്പോൾ, എഴുതിത്തീരാത്ത പുസ്തകമായി എന്‍റെ ജീവിതം പരിണമിച്ചു. നരേട്ടൻ എന്നെ വിട്ടകന്നപ്പോൾ ജീവിതത്തിന്‍റെ ആ ഏട് വീണ്ടും അപൂർണ്ണതയിൽ തുടർന്നു. അപൂർണ്ണതയുടെ ആ ഏടുകൾ ആരോ കുത്തി വരച്ചിട്ടതു പോലെ അതു പൂർത്തിയാക്കാനോ വലിച്ചു കീറാനോ ആവാതെ ഞാൻ നിന്നു.

ഒറ്റയടിപ്പാതയിലൂടെ തനിയെ ദീർഘയാത്ര തുടരുമ്പോൾ ഡൽഹിയിലെ ആ യൂണിവേഴ്സിറ്റി എനിക്കഭയമായി തീർന്നു. മീരാ നാരായണൻ എന്ന പ്രൊഫസർ പുസ്തകങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ സ്വജീവിതം തളച്ചിട്ടു.

എന്നിട്ടും വീട്ടിലെത്തുമ്പോൾ ഒറ്റപ്പെടലിന്‍റെ വേദന വല്ലാതെ അലട്ടി. ഏകാന്ത പഥികയെപ്പോലെയുള്ള ജീവിതം നരേട്ടൻ പറഞ്ഞതു പോലെ എനിക്ക് വല്ലാതെ ബോറടിച്ചു തുടങ്ങി. ടുട്ടുമോനേയും കൃഷ്ണമോളെയും ദേവാനന്ദിനെയും കാണണമെന്ന് തോന്നി. കൃഷ്ണമോളെ ഫോണിൽ വിളിച്ചു. അപ്പുറത്ത് ഫോൺ റിംഗ് ചെയ്‌തു കൊണ്ടിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...