എല്ലാവരേക്കാളും മുമ്പ് സ്കൂളിലെത്തണം. ഹെഡ് മാഷ് നേരത്തെ എത്തും.
ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് അദ്ദേഹത്തോട് പറയണം. അതറിയുമ്പോൾ ഉമ്മായ്ക്കും സന്തോഷമാകും.

അവൾ വേഗം കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പോകാനായി ഇറങ്ങി. ഉമ്മ തന്‍റെ പ്രവൃത്തികളോരോന്നും സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അവൾക്ക് തോന്നി.

വഴിയിൽ വെച്ച് ഇബ്രാഹിംകുട്ടി മാഷിനെക്കുറിച്ച് മനസ്സിലങ്ങനെ വിചാരിച്ചതേയുള്ളൂ. ദൂരെ നിന്നും സ്കൂട്ടറിൽ അയാൾ വരുന്നത് കണ്ടു.

കള്ളപൂച്ച ഇബ്രാഹിംകുട്ടി മാഷ് പഴയതുപോലെ ഒരു ചിരി മാത്രം പാസാക്കി തന്നെ കടന്നു പോകുമെന്നാണ്ട് വിചാരിച്ചത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അയാൾ അവൾക്ക് മുന്നിൽ സ്കൂട്ടർ കൊണ്ട് വന്ന് സ്ലോ ചെയതു.
“ടീച്ചർ എങ്ങോട്ടാണ് ഇത്ര നേരുത്തെ?” അയാൾ ചോദിച്ചു.

“എനിക്ക് നേരുത്തെ ചെന്നിട്ട് കുറച്ച് ടീച്ചിംഗ്സ് നോട്ട് എഴുതാനുണ്ടായിരുന്നു.” അവൾ പറഞ്ഞു
“ഞാനിന്ന് ലീവാണ്. കുറച്ച് അത്യാവശ്യ കാര്യങ്ങളുണ്ട്.” ഇബ്രാഹിംകുട്ടി മാഷ് ഒരു വെള്ളപ്പറവയെപ്പോലെ പറന്നു പോയി. അയാൾ കണ്ണിൽ നിന്ന് മായുന്നതുവരെ അവൾ ആ കാഴ്ച നോക്കി നിന്നു.

ഇബ്രാഹിംകുട്ടി മാഷ് എത്ര നല്ലവനാണ്. നിർവ്വികാരമെന്നു തോന്നുന്ന ആ കണ്ണുകളിൽ അലതല്ലുന്നത് സ്നേഹത്തിന്‍റെ സാഗരങ്ങളാണ്. അല്ലാഹു എത്ര വലിയവനും കരുണാമയനുമാണ്.

പ്രതീക്ഷിച്ചതു പോലെ ഹെഡ് മാഷ് നേരത്തെ എത്തിയിട്ടുണ്ടായിരുന്നു. എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത്?

ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് നേരേ വാ നേരേ പോ എന്ന മട്ടിൽ നേരിട്ടങ്ങു പറഞ്ഞാലോ? അല്ലെങ്കിൽ അതു വേണ്ട.

മാഷ് ഇന്നാള് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ? അങ്ങനെ തുടങ്ങാം . അതാണ് നല്ലത്.

ഹെഡ്മാഷ് പതിവുപോലെ രജിസ്റ്ററിലെന്തോ എഴുതുകയാണ്. അയാൾ അവളെ ശ്രദ്ധിക്കുന്നതു പോലുമില്ല.

ഇങ്ങേർക്ക് എന്താണ് എപ്പോഴുമിങ്ങനെ എഴുതാനുള്ളത്? ലോകത്ത് ഇങ്ങേര് മാത്രമേ ഹെഡ്മാഷായിട്ടുള്ളോ? ഒരു മനുഷ്യജീവി വന്നു നില്ക്കുന്നത് കണ്ടാൽ ഒന്നു മുഖമുയർത്തി നോക്കിയാൽ എന്താണ് ചേദം?

അവൾ ബാഗും കുടയും ഡെസ്കിന്‍റെ പുറത്ത് 'ഠപ്പോ...'ന്ന് വെച്ചു. ഹെഡ് മാഷ് തലയുയർത്തി നോക്കി.

വളരെ നാളുകൾക്ക് ശേഷം അയാൾ അവളെ നോക്കി ഉള്ളുതുറന്ന് ചിരിച്ചു.

“ങ്ഹാ... ടീച്ചർ നേരത്തെ എത്തിയോ?” എന്ന് പറഞ്ഞ് കൊണ്ട് അയാൾ രജിസ്റ്ററിലേക്ക് വീണ്ടും ഊളിയിട്ടു.

“ടീച്ചറ് വല്ല നേർച്ചയും നേർന്നുട്ടാണ്ടായിർന്നോ? എന്തായാലും ങ്ങടെ കണ്ണിലെ ഒരു കരട് ഇന്ന് ഒഴിഞ്ഞു പോകുകയാണ്.”

സബീന ടീച്ചർ. ഒന്നും മനസ്സിലാകാതെ മിഴിച്ചു നിലക്കവെ ഹെഡ് മാഷ് തുടർന്നു. “മ്മടെ ഇബ്രാഹിംകുട്ടി മാഷ് പതിനഞ്ചു കൊല്ലത്തെ ദീർഘകാല അവധിയെടുത്ത് ഗൾഫിൽ പോകുകയാണ്. അയാൾക്ക്‌ അവിടെ ഒരു സ്കൂളിൽ അറബിക് അധ്യാപകനായി ജോലി ശരിയായി. ഇവിടുത്തേതിന്‍റെ അഞ്ചാറിരട്ടി ശംബളമുണ്ടത്രേ. ഇന്ന് അങ്ങേരുടെ വക പാർട്ടിയുണ്ട്. ബിരിയാണിയാണ്. കോഴിയാണോ? ആടാണോ? നല്ലയൊരു മട്ടൺ ബിരിയാണി കഴിച്ചിട്ട് എത്ര നാളായി.”

ഹെഡ് മാഷ് ഏതോ മധുര സ്മരണയിൽ കണ്ണുകളടച്ച് കസേരയിലേക്ക് ചാഞ്ഞു കിടന്നു.

സബീന ടീച്ചർ ഒന്നും മിണ്ടാതെ വന്ന് കസേരയിൽ ഒരു മരപ്രതിമ പോലെയിരുന്നു. മനസ്സിലെ സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് എരിഞ്ഞടങ്ങിയ പോലെ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...