പുതിയ വൈസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വങ്ങൾ കുറയ്ക്കാനാണ്. അത് നിങ്ങളുടെ സ്ഥാനലബ്ധിയേയോ പ്രമോഷനേയോ ഒരുതരത്തിലും ബാധിക്കില്ല. ചെയർമാന്‍റെ പ്രസ്താവന കേട്ടിട്ടും ഗൗരവിന്‍റെ മുഖത്ത് ആശങ്കയുടെ കരിനിഴൽ പടർന്നു. ചെയർമാനോടൊപ്പം ഹെഡ് ഓഫീസിലാണെന്നതിനാൽ ഫാക്ടറിയുടെ ഉന്നതാധികാരം, അതായത് ജനറൽ മാനേജർ സ്ഥാനം ഗൗരവ് വർമ്മയ്ക്കായിരുന്നു. ഇനിയിപ്പോൾ വൈസ് പ്രസിഡന്‍റിന് തന്നെ മുറിയിൽ വിളിച്ചു വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ആവാം.

അതിന് തെറ്റ് ചെയ്താൽ അല്ലേ നിങ്ങളെ വിളിപ്പിക്കൂ. ഭാര്യ ആരതി തമാശ മട്ടിൽ പറഞ്ഞു. എന്താണ് ശരി എന്നും എന്താണ് തെറ്റ് എന്നും ഇനി വൈസ് പ്രസിഡന്‍റ് ആവും തീരുമാനിക്കുക.

എന്നാൽ വൈസ് പ്രസിഡന്‍റിനെ പരിചയപ്പെട്ടതോടെ ഗൗരവിന്‍റെ മുൻ ധാരണയൊക്കെ മാറി.

അയാളുടെ സ്വഭാവം ഒരു എത്തും പിടിയും കിട്ടുന്നില്ല. ടോട്ടലി കൺഫ്യൂസ്ഡ് ക്യാരക്ടർ, ആരതി നീ അയാളെ അറിയും. നിന്‍റെ കോളേജ് മേറ്റ് മിസ്റ്റർ വിജയനാഥ്. ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി. നിന്‍റെ കയ്യിലുള്ള യൂണിവേഴ്സിറ്റി ഫോട്ടോകളിൽ അയാളെ കണ്ടിട്ടുണ്ട്.

നിങ്ങൾ എന്നെ കുറിച്ച് സൂചിപ്പിച്ചോ? ആരതിയുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു.

ഇല്ല, നാളെയാണ് വെൽക്കം പാർട്ടി. അവിടെവച്ച് നിന്നെ നേരിട്ട് കാണട്ടെ, സർപ്രൈസ് ആവും. ഗൗരവ് ചിരിച്ചുകൊണ്ട് സംസാരം തുടർന്നു. പക്ഷേ വിജയനാഥിനെ പോലൊരു സുന്ദരനു കണ്ണ് കിട്ടാതിരിക്കാനായി ഒരു വിരൂപയായ ഭാര്യയും.

അസാധ്യം തന്നെ. ഒന്നുകിൽ നിങ്ങൾ കണ്ട ആൾ വിജയനാഥ് ആയിരിക്കില്ല. അല്ലെങ്കിൽ ആ വിരൂപ അയാളുടെ ഭാര്യ ആയിരിക്കില്ല. വർഷങ്ങൾക്കു മുമ്പ് വിജയനാഥിന് ഒരു പ്രണയവും കാമുകിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് ഇരുണ്ട നിറമാണെന്ന ഒറ്റ കാരണത്താലാണ് അവളെ അയാൾ വിവാഹം കഴിക്കാതിരുന്നത്.

അഭംഗിയും സൗന്ദര്യവും ഒക്കെ പണത്തിന്‍റെയും ആഢ്യതയുടേയും ത്രാസിൽ കിഴ്ക്കാംതൂക്കം മറിഞ്ഞു കാണും. ഗൗരവ് സമർത്ഥിച്ചു. അയാളുടെ ഭാര്യ രീഷ്മ, ഓർമ്മ വന്നു. അതാണ് അവരുടെ പേര്. ഒരു പ്രമുഖ രാഷ്ട്രീയകാരന്‍റെ മകളും അറിയപ്പെടുന്ന ഫാഷൻ ഡിസൈനറും ആണ്.

അതിന് സുവർണ്ണയും അത്ര മോശക്കാരി ഒന്നും ആയിരുന്നില്ല. വലിയൊരു ബിസിനസുകാരന്‍റെ മകളാണ്. നിറം അല്പം കുറവാണെന്ന് ഒഴികെ എന്തൊരു ഐശ്വര്യമാ അവളുടെ മുഖത്ത്. ആരതി പറഞ്ഞു.

ദയവായി വിജയനാഥിനോട് സംസാരിക്കാൻ മാത്രം എന്നോട് പറയരുത്, പ്ലീസ്.

എന്തായാലും നാളത്തെ വെൽക്കം പാർട്ടിക്ക് നീ വന്നേ തീരൂ. കാരണം നമ്മുടെ രണ്ടുപേരുടെയും പേരിലാണ് ക്ഷണക്കത്ത്. മാത്രമല്ല, രീഷ്മയെ വിവാഹം കഴിച്ച് വിജയ് തന്‍റെ തെറ്റിനുള്ള പ്രായശ്ചിത്തവും ചെയ്തു കഴിഞ്ഞു. ഗൗരവ് വിശദീകരിച്ചു.

പക്ഷേ, അതെങ്ങനെ സുവർണ്ണയോടുള്ള തെറ്റിനു പ്രായശ്ചിത്തം ആവും. അവൾ ഇന്നും അവിവാഹിതയായി കഴിയുകയല്ലേ. ആ പാവമിന്നും വിജയനാഥിനെ പ്രണയിച്ചതിനുള്ള ശിക്ഷ അനുഭവിക്കുകയല്ലേ. ഞാൻ എന്തായാലും നാളത്തെ പാർട്ടിക്ക് വരാം. പക്ഷേ വിജയിനോട് അത്ര ഫ്രണ്ട്‍ലിയായി ആയി സംസാരിക്കാൻ ഞാനില്ല.

വേണ്ട, അതിന്‍റെ ആവശ്യവുമില്ല.

അന്താരാഷ്ട്ര ഫാഷൻ ലോകത്തെ പ്രശസ്ത മിസ് രീഷ്മ, സുന്ദരനും ആകർഷക വ്യക്തിത്വത്തിന് ഉടമയുമായ വിജയനാഥുമായി കാഴ്ചയ്ക്ക് ഒരു ചേർച്ചയും തോന്നിച്ചില്ല. ഉയരം കുറഞ്ഞ്, തടിച്ച് കറുത്ത സ്ത്രീ. വിജയുടെ സമീപത്ത് രീഷ്മ നിന്നപ്പോൾ നിലവിളക്കിനരികിൽ കരിവിളക്ക് നിൽക്കും പോലെ. ഭാര്യയുടെ പ്രശസ്തിയിൽ സർവ്വതും മതിമറന്ന അവസ്ഥയായിരുന്നു വിജയിക്ക്.

രീഷ്മയുടെ നേട്ടങ്ങളെയും അവാർഡുകളെയും ഭാവി ഉദ്യമങ്ങളെയും കുറിച്ച് പരാമർശിച്ച് വിജയ് രീഷ്മയെ പരിചയപ്പെടുത്തി. അതിഥികളോട് സംസാരിച്ച ശേഷം വിജയനാഥ് ഗൗരവ്- ആരതിയുടെ സമീപത്തെത്തി.

പറയൂ ആരതി, നിങ്ങൾ എങ്ങനെയാണ് സമയം ചെലവഴിക്കുന്നത്?

ആരതി എന്തെങ്കിലും പറയുന്നതിനു മുമ്പേ ഗൗരവാണ് മറുപടി പറഞ്ഞത്. മഠത്തിൽ ലീസിംഗ് എംഡിയുടെ റൈറ്റ് ഹാൻഡ്, തിങ്ക് ടാങ്ക് ആരതി ഗൗരവ് വർമ്മയ്ക്ക് ഒഴിവ് സമയമോ?

ആഹാ, അപ്പോൾ ഡിഗ്രി എടുത്തത് വെറുതെ ആയില്ല എന്നർത്ഥം. ആരതി, ഓർമ്മയുണ്ടോ ഒരിക്കൽ പ്രൊഫസർ ഡിസൂസ നിന്നെക്കുറിച്ച് പറഞ്ഞ കാര്യം. കൂടുതൽ സംസാരിക്കാനുള്ള താൽപര്യത്തോടെ വിജയി തുടർന്നു.

ആരതി ചെറിയൊരു പുഞ്ചിരി നൽകി വിജയനാഥിനെ അവഗണിച്ച് രീഷ്മയുടെ നേരെ തിരിഞ്ഞു.

അടുത്ത ദിവസം വിജയയെ തന്‍റെ ഓഫീസിൽ കണ്ട് അവൾ ശരിക്കും ഞെട്ടി.

ഐ ആം റിയലി സോറി, ഈ സമയത്ത് ഓഫീസിൽ വരാൻ പാടില്ലായിരുന്നു. ജോലിയിൽ തടസ്സമുണ്ടാക്കാൻ അല്ല ഞാൻ വന്നത്. പക്ഷേ സത്യം നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നി. വിജയുടെ സ്വരത്തിൽ നിസ്സഹായത കലർന്നു.

വിജയനാഥ് ഗൗരവിന്‍റെ ബോസ് ആണെന്നും അയാളെ വെറുപ്പിക്കുന്നത് ഗൗരവിന് ദോഷം ചെയ്യും എന്നും അറിഞ്ഞുകൊണ്ട് ആരതി പുച്ഛത്തോടെ ചിരിച്ചു.

എന്താണാവോ ആ സത്യം? ഇരുണ്ട നിറം കാരണമാണ് താൻ വിവാഹത്തിൽ നിന്നും പിൻവാങ്ങുന്നത് എന്ന് നിങ്ങൾ പറഞ്ഞില്ലേ? നിങ്ങൾ അന്ന് നിർബന്ധിച്ചത് കൊണ്ട് അതെനിക്ക് അവളോട് ചെന്ന് പറയേണ്ടിയും വന്നു. നിങ്ങൾ ഇന്ന് രീഷ്മയെ വിവാഹം കഴിച്ചു. അതിനു നിങ്ങളുടെ വ്യക്തിപരമായ കാരണം കൊണ്ട് മാത്രമായിരിക്കും. അതിനെക്കുറിച്ച് ന്യായീകരണം ഒന്നും എന്നോട് പറയേണ്ട. എനിക്ക് കേൾക്കണമെന്നുമില്ല.

പക്ഷേ, എനിക്കത് പറഞ്ഞില്ലെങ്കിൽ ഒരു മനസ്സമാധാനവും കിട്ടില്ല. ആരതി നിനക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യത്വത്തിന്‍റെ പേരിൽ നീ ഇത് കേട്ട് തീരൂ പ്ലീസ്.

സുവർണ്ണ, അവൾ നിങ്ങളെ ജീവന് തുല്യം സ്നേഹിച്ചിരുന്നില്ലേ? അത് അറിഞ്ഞുകൊണ്ടും നിങ്ങൾ അവളുടെ മനസ്സ് തകർത്തു കളഞ്ഞില്ലേ? അവൾ ഇന്നും ഒരു ജീവച്ഛവം പോലെയല്ലേ ജീവിക്കുന്നത്. അന്ന് നിങ്ങൾക്കീ മനുഷ്യത്വം ഇല്ലായിരുന്നല്ലോ, വിജയ്?

ഞാൻ അവളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന കാര്യം നിനക്ക് നന്നായി അറിയാമല്ലോ. ഇന്നും ആ സ്നേഹത്തിന് ഒരു കോട്ടവും വന്നിട്ടില്ല. ഇന്ന് ഞാൻ വെറുമൊരു ജീവച്ഛവം പോലെ ജീവിക്കുന്നു എന്ന് മാത്രം. അന്ന് ഞാൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ നീ ക്യാമ്പസിനുള്ളിൽ എന്തൊക്കെ റൂമറാണ് പരത്തിയത്. പിന്നീട് ഒന്നും ന്യായീകരിച്ചു പറയാനാവാത്ത അവസ്ഥയായി എന്‍റേത്. എന്തായാലും എനിക്ക് പറയാനുള്ളത് ഞാൻ പറയും. വിജയുടെ ശബ്ദം കനത്തു.

നിനക്കെന്നോടുള്ള വെറുപ്പ് കെട്ടടങ്ങുമല്ലോ. മാത്രമല്ല, ഇത്രയും നാൾ എന്‍റെ മനസ്സിൽ ഭാരമായിരുന്ന കാര്യം തുറന്നു പറഞ്ഞാൽ എനിക്ക് അല്പം ആശ്വാസം കിട്ടുമല്ലോ?

വിജയ് പറയുന്നതിൽ കാര്യമുണ്ടെന്ന് ആരതിക്കും തോന്നി. വിജയിനെ കണ്ടത് മുതൽ വെറുപ്പിന്‍റെ തീനാളത്തിൽ എരിഞ്ഞ അമരുകയായിരുന്നു അവൾ. പലപ്പോഴും ജോലിയിൽ ശ്രദ്ധിക്കാനേ സാധിച്ചില്ല.

നമുക്കിവിടെ ഇരുന്ന് സംസാരിക്കാം. അതോ, ആരതിയിൽ നിന്നും മറുപടി കേൾക്കാതെ ആയപ്പോൾ വിജയ് അസ്വസ്ഥനായി.

ഇവിടെ ഇരിക്കാം. മറ്റാരും വന്ന് ഡിസ്റ്റർബ് ചെയ്യാതിരിക്കാനായി ഞാൻ ക്ലർക്കിനോട് പറയാം. ആരതി ഇന്‍റർക്കോം എടുത്ത് സംസാരിച്ചതിനുശേഷം വിജയിക്കുനേരെ തിരിഞ്ഞു.

ടീ ഓർ കോഫി?

അതൊന്നും വേണ്ട, കേൾക്കാനുള്ള ചെറിയൊരു സാവകാശം കാണിച്ചാൽ മതി. വിജയുടെ മുഖത്ത് വിഷാദം കലർന്ന പുഞ്ചിരി വിടർന്നു.

ഇരുണ്ട നിറക്കാരിയാണ് സുവർണ്ണ എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ അവളെ പ്രേമിച്ചത്. കറുമ്പി എന്ന് തമാശയ്ക്ക് വിളിച്ചിട്ടും ഉണ്ട്. സുവർണ്ണയെ എന്തുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാതിരുന്നതെന്നറിയുന്നതിനുള്ള സാവകാശം പോലും നീ കാണിച്ചില്ല. നിനക്കറിയാമല്ലോ, എന്‍റെ വീട്ടിൽ എല്ലാവരും സൗന്ദര്യവും നിറവും ഉള്ളവരാണെന്ന്. പ്രത്യേകിച്ച് എന്‍റെ മമ്മി. അതിന്‍റെ അഹങ്കാരം നല്ലതുപോലെ മമ്മിക്ക് ഉണ്ട് താനും. ഇരുനിറമുള്ള പെണ്ണ്… പിന്നെ കുഞ്ഞുങ്ങളും… പാരമ്പര്യവും… വേണ്ട, വേണ്ട… മമ്മി എതിർത്തു.

വിജയുടെ നിസ്സഹായത കണ്ട് സുവർണ്ണയെ തന്നെ വിവാഹം കഴിച്ചാൽ മതി എന്ന് പപ്പ പറഞ്ഞു. നിന്‍റെ മമ്മി വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും ശരി, ഏക മകന്‍റെ വിവാഹത്തിൽ നിന്നും ഒഴിഞ്ഞുനിന്ന് പരിഹാസ്യനാകാൻ ഞാൻ ഒരുക്കമല്ല. പപ്പ തന്‍റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

വേലക്കാരി വിമലയുടെ അതേ നിറം. എനിക്ക് അവളെയും വിമലയെയും വേർതിരിച്ച് കാണാൻ ആവില്ല. അതുകൊണ്ട് എന്‍റെ പെരുമാറ്റവും അതുപോലെ ആയിരിക്കും. അവളെ കണി കാണാനും താല്പര്യമില്ല. മരുമകൾക്കുള്ള സ്ഥാനമാനമൊന്നും നൽകാനാവില്ല.

മമ്മിയുടെ വാക്കുകൾ പാഴ് വാക്കുകൾ അല്ലെന്ന് വിജയിന് ഉറപ്പുണ്ടായിരുന്നു. സുവർണ്ണയുടെ മനസ്സ് വിഷമിപ്പിക്കാനോ, ആ ജീവനാന്തം അവളെ ഈ നരകത്തിലേക്ക് കൊണ്ടുവരാനോ വിജയിന് തോന്നിയില്ല. മമ്മിയുടെ ഈ വാശിക്ക് മുന്നിൽ വിജയും തോറ്റു കൊടുത്തില്ല. ആ ജീവനാന്തം വിവാഹം വേണ്ടെന്ന് തീരുമാനം എടുത്തു.

എന്നിട്ട്… വിവാഹം കഴിച്ചല്ലോ? എന്താ വിദേശത്ത് പഠിച്ച ധനികന്‍റെ മകളെ കണ്ടു മയങ്ങിയോ? അതോ അവരുടെ പണവും പണ്ടവും ഒക്കെ കണ്ട് കണ്ണു മഞ്ഞളിച്ചോ? ആരതിക്ക് ദേഷ്യം അടക്കാനായില്ല.

സുവർണ്ണ വിചാരിച്ചാലും നിറയെ സ്ത്രീധനം തരാൻ പറ്റുമായിരുന്നു. അവൾക്കും വാർട്ടൻ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ശരിയായതാ. വിവാഹശേഷം ഒന്നിച്ചു പോകണമെന്ന് കരുതിയതാണ്. പക്ഷേ മമ്മിയുടെ ആത്മഹത്യ ഭീഷണിയെ തുടർന്ന് ഒരിക്കലും മടങ്ങി വരികയോ, വിവാഹം കഴിക്കുകയോ ഇല്ലെന്ന തീരുമാനത്തോടെ ഞാൻ വിദേശത്തേക്ക് തിരിച്ചു. പപ്പയുടെ ആഗ്രഹപ്രകാരം പഠനം പൂർത്തിയാക്കി. ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി പപ്പയെ കാണണം എന്ന് തോന്നി. പപ്പ അന്ന് കാശ്മീരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു.

കാശ്മീരിന്‍റെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് അവലോകനം ചെയ്യാൻ ദില്ലിയിൽ നിന്നും പാർലമെന്‍ററി അഫയേഴ്സ് എക്സ്പോർട്ട് ശിരോമണി നാരായണൻ വന്നിരുന്നു. പപ്പയുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി. വൈകുന്നേരങ്ങൾ ക്ലബ്ബിൽ രണ്ടു കുടുംബങ്ങളും ഒന്നിച്ചാണ് ചെലവഴിച്ചിരുന്നത്. എന്നാൽ അവരെ വീട്ടിലേക്ക് ക്ഷണിക്കാനുള്ള അവസരം ലഭിച്ചില്ല.

ഞാൻ മടങ്ങി വന്ന സന്തോഷത്തിൽ പപ്പ അവരെ ഡിന്നറിന് ക്ഷണിച്ചു. നാരായൺ സാഹിബിനെ സ്വാധീനിച്ചാൽ പപ്പയ്ക്ക് കാശ്മീർ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ വരെയാവാം. ശരി, ക്ഷണിച്ചോളൂ എന്ന് ഞാനും പറഞ്ഞു. എനിക്കവിടെ മിത്രങ്ങളോ മറ്റു പ്രോഗ്രാമുകളോ ഒന്നുമില്ലായിരുന്നു. വൈകുന്നേരം നാരായൺ ഭാര്യ ചിത്രാഞ്ജലിയോടൊപ്പം എത്തി. വളരെ സാധാരണക്കാർ!, പ്രസന്നത തുടിക്കുന്ന മുഖം. എന്നാൽ ഗൗരവം ഒട്ടും വിടാത്ത സൗമ്യ പ്രകൃതം.

ഇത്രയും ഹാൻസും ആയ ഒരു മകൻ ഉണ്ടെന്ന് നിങ്ങൾ ഇതുവരെ സൂചിപ്പിച്ചില്ലല്ലോ. അതറിഞ്ഞിരുന്നുവെങ്കിൽ ഞങ്ങൾ ഇവനെ മരുമകൻ ആക്കിയേനെ. ശിരോമണി നാരായണൻ തമാശ എന്നോണം പറഞ്ഞു.

മോളുടെ വിവാഹമൊക്കെ കഴിഞ്ഞോ?

ഇല്ലില്ല. അതിന് അവൾക്ക് പറ്റിയ കുടുംബം ഒത്തു വന്നിട്ടില്ല. മിസിസ് നാരായണൻ ആണ് മറുപടി നൽകിയത്.

അവളിപ്പോൾ പാരീസിൽ ഫാഷൻ ഡിസൈനിംഗ് പഠിക്കുകയാണ്. നല്ലൊരു കുടുംബം ഒത്തു കിട്ടിയപ്പോൾ പെണ്ണ് സ്ഥലത്തുമില്ലാതായി.

അതിനെന്താ? മോളെ വിളിച്ചു വരുത്തിയാൽ പോരേ? മമ്മി പറഞ്ഞു.

അതിന് അവൾ കോഴ്സ് പൂർത്തിയാക്കിയേ വരൂ. അതിനിനി മാസങ്ങൾ എടുക്കും.

ആവട്ടെ… അതിനു പയ്യൻ ഒളിച്ചോടി പോകാനൊന്നും പോകുന്നില്ല. മമ്മി ചിരിച്ചു.

താൻ എന്തായാലും ഒന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ മടങ്ങും. അതുകൊണ്ട് തൽക്കാലം ഒന്നും മിണ്ടാതിരിക്കുന്നതാ ബുദ്ധി എന്ന് വിജയിക്ക് തോന്നി. എന്നാൽ അത് വെറും തോന്നൽ മാത്രമായിരുന്നു. രാഷ്ട്രീയത്തിന്‍റെ നീണ്ടുവളഞ്ഞ കൈകൾ വിജയനാഥിനെ വരിഞ്ഞു മുറുക്കി അമേരിക്കയിലേക്കുള്ള മടക്കത്തിന് വിഘ്നമേൽപ്പിച്ചു. വിജയുടെ വിസ റദ്ദാക്കി. കാശ്മീരിലെ വ്യവസായ വകുപ്പിലെ ഉയർന്ന സ്ഥാനത്ത് ചുമതല ഏൽപ്പിച്ചു.

അടുത്തമാസം ശിരോമണി നാരായണന്‍റെ മകൾ പഠനം പൂർത്തിയാക്കി വരുന്നു.

എന്തായാലും വാസ്തവം എന്തെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് വിജയ് തീരുമാനിച്ചുറപ്പിച്ചു. ശിരോമണി നാരായണൻ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി ദില്ലിയിലേക്ക് തിരിച്ചു. മടങ്ങുന്നതിനു മുമ്പായി പപ്പയെ ഉപ മുഖ്യമന്ത്രിയുടെ ചുമതല ഏൽപ്പിച്ചു.

ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്ന് മാത്രമായി എന്‍റെ ചിന്ത. ഭരണം മാറുമെന്നും പപ്പയുടെ സ്ഥാനമാനങ്ങൾ നഷ്ടമാവും എന്നും ഞാൻ ഈ പ്രശ്നത്തിൽ നിന്നും തടിയൂരും എന്നുമെല്ലാം വ്യാമോഹിച്ചു. അപ്പോഴേക്കും രീഷ്മ മടങ്ങി വന്നു. ഇതറിഞ്ഞ മമ്മിയും പപ്പയും ദില്ലിയിലേക്ക് തിരിക്കാൻ നിർബന്ധിച്ചു. പെണ്ണിനെ കണ്ട് ഇഷ്ടമായാൽ വിവാഹം ഉറപ്പിക്കാനായിരുന്നു അവരുടെ തീരുമാനം.

ദില്ലിയിലെത്തിയ ഉടനെ മമ്മിയും പപ്പിയും ശിരോമണി നാരായൺ അങ്കിളിന്‍റെ വീട്ടിലേക്ക് പോയി. ഗസ്റ്റ് ഹൗസിൽ നിന്നും മറ്റെങ്ങും പോകരുതെന്ന് നിർദേശവും നൽകി. അവർക്ക് നാരായൺ അങ്കിളിന്‍റെ മകളെ കണ്ട് ബോധിച്ചാൽ എനിക്കായി വണ്ടി അയക്കാം എന്നും പറഞ്ഞു. എന്നാൽ അല്പസമയത്തിനുള്ളിൽ തന്നെ മമ്മി മടങ്ങിയെത്തി. മമ്മി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. പപ്പ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു.

ശിരോമണി നാരായൺ വലിയ ആളൊക്കെയായിരിക്കും. ചന്ദ്രനെ പോലെ വെളുവെളുത്ത എന്‍റെ മകൻ. അമാവാസി പോലെ കറുത്ത അയാളുടെ മകളെ കല്യാണം കഴിക്കാനോ? വിജയ്  ഒന്നും പറയേണ്ട, കറുത്ത് തടിച്ച് പർവതം പോലെ… ഒരു സോഫ മുഴുവൻ വേണം അവൾക്കിരിക്കാൻ. എരുമയുടെ കണ്ണ് തിളങ്ങും എന്നെങ്കിലും പറയാം. പക്ഷേ ഇവളുടെ കട്ടിയുള്ള കണ്ണടയുടെ പിന്നിൽ കണ്ണുണ്ടെന്ന് തന്നെ തോന്നുന്നില്ല. മമ്മി പരിഹസിച്ചു.

എല്ലാക്കാര്യത്തിലും നിനക്ക് വലിയ ശ്രദ്ധയാണല്ലോ? പെണ്ണിന്‍റെ ഫോട്ടോ ഒരിക്കലെങ്കിലും വാങ്ങി നോക്കാൻ നിനക്ക് തോന്നിയില്ലല്ലോ?

ഇവർക്ക് ഇത്ര വിചിത്രരൂപിയായ മകൾ ഉണ്ടാവും എന്ന് ഞാൻ കരുതിയോ?

ഞാൻ ആദ്യമേ പറഞ്ഞതല്ലേ, തീരുമാനം എന്തായാലും വിജയ് എടുക്കട്ടെ എന്ന്. നാരായൺ പറഞ്ഞത് മറന്നോ? കുട്ടികൾ തമ്മിൽ കണ്ട് സംസാരിക്കട്ടെ, പിന്നീട് തീരുമാനമെടുക്കാം എന്ന്.

മോനേ, നീ വേണ്ടെന്നു തന്നെ പറയണം. മമ്മി വിലക്കി കൊണ്ടിരുന്നു.

ശിരോമണി നാരായണിനെ വെറുപ്പിക്കുന്നതത്ര ബുദ്ധിയല്ല. രാഷ്ട്രീയമല്ലാതെ മറ്റൊരു തൊഴിലും എനിക്ക് വശവുമില്ല. പപ്പയുടെ സ്വരം ഇടറി.

വിവാഹത്തിൽ നിന്നും പിന്മാറാമെന്ന് പറഞ്ഞാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്. രീഷ്മയെ കണ്ടതും ഞാൻ യെസ് പറഞ്ഞു. ഉടനെ വിവാഹനിശ്ചയം നടത്താനും തീരുമാനമായി. മമ്മി- പപ്പമാരുടെ അഭിപ്രായപ്രകടനത്തിനു മുന്നേ വിവാഹനിശ്ചയം നടന്നു.

പക്ഷേ എന്തിന്? ആരതിക്ക് ചോദിക്കാതിരിക്കാൻ ആയില്ല.

ഇരുണ്ട നിറമുള്ള ഭംഗിയില്ലാത്ത മരുമകൾ… മമ്മിയോടുള്ള എന്‍റെ പ്രതികാരം തീർക്കുകയായിരുന്നു ഞാൻ…

വിജയ് സംസാരം തുടർന്നു. എന്നാൽ ആരതിയുടെ മനസ്സിൽ സുവർണ്ണയുടെ ത്യാഗോജ്വലമായ ജീവിതവും നഷ്ടസ്വപ്നങ്ങളുടെ ലോകവും ആയിരുന്നു.

और कहानियां पढ़ने के लिए क्लिक करें...