പിറ്റേന്ന് നേരത്തെ ഓഫീസിൽ എത്തിച്ചേർന്നു. ഒരു ദിവസം വിട്ടു നിന്നതേ ഉള്ളൂ. എല്ലായിടത്തും പൊടിപിടിച്ചിരിക്കുന്നു. താഴെയുള്ള ബൈക്ക് റിപ്പയർ ഷോപ്പിൽ പണിക്കു നിൽക്കുന്ന ബംഗാളിപ്പയ്യൻ രജ്ഞൻ അധികാരിയെ വിളിച്ച് എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കിപ്പിച്ചു. ബംഗാളി പയ്യന് പണവും കൊടുത്ത് പറഞ്ഞു വിട്ട് അല്പനേരം വിശ്രമിക്കുമ്പോഴാണ് സ്വാദിഷ്ഠമായ കേക്കിന്‍റെ ഗന്ധം പ്രസരിച്ചത്. അതെ പണ്ടിവിടെ വരുമ്പോൾ ഗന്ധമാപിനികളെ മയക്കി മത്തുപിടിപ്പിച്ചിരുന്ന അതേ ഗന്ധം. ഇതു എന്‍റെ തോന്നലാണോ? ഈ ഗന്ധം ഈ സ്ഥലവുമായി ബന്ധപ്പെട്ട എന്‍റെ പൊയ്പോയ പഴയകാല ഓർമ്മകളുടെ അടരുകളിൽ അലിഞ്ഞു ചേർന്നതാണ്. ഏതായാലും ഇതിന്‍റെ രഹസ്യം ഒന്നു കൂടെ അന്വേഷിക്കേണ്ടതുണ്ട്.

സമയം ഒച്ചിനെപ്പോലെ അരിച്ചരിച്ച് പതിനൊന്നു മണിയോടുക്കുന്നു. അപ്പോഴാണ് എലവുത്തിങ്കൽ ചാർളി വിളിക്കുന്നത്. ബീച്ച് റോഡിൽ അയാളുടെ ഒരു റിസോർട്ടുണ്ട് അങ്ങോട്ടു വരണമെന്ന്. നീരസം പുറത്തു കാട്ടാതെ സൗമ്യമായിത്തന്നെ റിസോട്ടിലേക്ക് വരുവാനുള്ള എന്‍റെ അസൗകര്യം അറിയിച്ചു. എങ്കിൽ അര മണിക്കൂറിനുള്ളിൽ ഓഫീസിലേക്ക് വരാമെന്നായി ചാർളി. സമ്മതം അറിയിച്ചു പത്തു മിനിറ്റിനകം ഒച്ച വക്കുന്ന ഇരുമ്പു പിരിയൻ ഗോവണി ചാർളിയുടെ വരവറിയിച്ചു.

വാതിൽ തുറന്നു വന്ന ചാർളി എന്‍റെ ഊഹങ്ങളെയും മുൻധാരണകളെയും കാറ്റിൽ പറത്തുന്ന തരത്തിലുള്ള ഒരാളായിരുന്നു. മുറിക്കയ്യൻ വരയൻ വെള്ള ഷർട്ട്, വെള്ള മുണ്ട്, വെളുത്തു മെലിഞ്ഞ് നീണ്ടൊരു രൂപം. ഷർട്ടിന്‍റെ പോക്കറ്റിൽ നീല റെയ്നോർഡ്സ് പേന. നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്കനായ ഒരു കർഷകന്‍റെ ശരീരഭാഷ. ഇത്തരത്തിലുള്ള സമ്പന്നരെ ഞാൻ സാകൂതം നിരീക്ഷിച്ചിട്ടുണ്ട്. ലളിത വസ്ത്രധാരണവും ലളിത ജീവിതവുമായിരിക്കും അവരുടേത്. എന്നാൽ ബിസിനസ് ജീവിതത്തിലും വ്യക്തിപരമായും കോടികൾ അമ്മാനമാടുന്നവരായിരിക്കും. അയാൾ ഇരുന്നു. ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

“എന്നെ പരിചയപ്പെടുത്തേണ്ടല്ലോ? ഞാൻ റിട്ട. മേജർ ജോൺ എലവുത്തിങ്കലിന്‍റെ തൊട്ടു താഴെയുള്ള ബ്രദർ ചാർളി എലവുത്തിങ്കൽ.”

“നിങ്ങളെപ്പറ്റി എനിക്കറിയാം.”

അതും പറഞ്ഞയാൾ സൗഹാർദ്ദപരമായി ചിരിച്ചു കൊണ്ട് കൈ നീട്ടി. തെല്ലിട ആ നീട്ടിപ്പിടിച്ച കൈയ്യിലേക്ക് കണ്ണു പാഞ്ഞു. ഏതായാലും ചാർളി എലവുത്തിങ്കലിനു ആറു വിരലൊന്നുമില്ല. ഹസ്തദാനം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

“ശരി. എനിക്കു താങ്കളെക്കുറിച്ച് കേട്ടറിവു മാത്രമേ ഉള്ളൂ. കണ്ടതിലും പരിചയപ്പെട്ടതിലും ഏറെ സന്തോഷം. അല്പം ചായയാകാമല്ലോ?”

“ഇല്ല. നന്ദി. ഞാൻ ചായയും കാപ്പിയുമൊന്നും കഴിക്കുക പതിവില്ല.”

അതു കേട്ടപ്പോൾ എഴുന്നേറ്റ് വീട്ടിൽ നിന്നും വലിയ ഫ്ലാസ്കിൽ കൊണ്ടുവരാറുള്ള ചൂടുള്ള ചുക്കുവെള്ളം ഗ്ലാസ്സിൽ പകർന്ന് അയാൾക്കു നല്കി. ചൂടുവെള്ളം ഒരിറക്കു കുടിച്ച് അയാൾ അച്ചടി ഭാഷയിൽ പറയാനാരംഭിച്ചു.

“നിങ്ങൾ കുറച്ച് ദിവസങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്. എനിക്കറിയാം ഇതു രഹസ്യാത്മകമായ ഒരു അന്വേഷണമാണെന്ന്. നിങ്ങളെ ഇതേൽപ്പിച്ചയാളും പിന്നെ ഞങ്ങളുടെ കുടുംബ ഡോക്ടറും ഒഴികെ നാലാമതൊരാൾക്ക് ഇതെക്കുറിച്ച് അറിയാൻ വഴിയില്ല. താങ്കൾ എന്നെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കിക്കാണുമല്ലോ? ഞാനൊരു ബിസിനസ്സ് മാനാണ്. പലതരം ബിസിനസ്സുകൾ എനിക്കുണ്ട്. അതിന്‍റേതായ തിരക്കുകളും എനിക്കുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...