അതൊരു കറുത്ത ദിനമായിരുന്നു ഒരു ഞായറാഴ്‌ച… ഭീതി ജനകമായിരുന്നു ആ അന്തരീക്ഷം… ആഴത്തിൽ മുറിവുകളേറ്റ് രക്‌തം വാർന്ന് മരണത്തോട് മല്ലടിക്കുന്ന രണ്ടു കുരുന്നുകൾ. തകർന്ന മനസ്സോടെ അവർക്കരികിൽ അലമുറയിടുന്ന അമ്മ. സംഭവമറിഞ്ഞ് പാഞ്ഞടുത്ത അയൽക്കാരും ഹൃദയഭേദകമായ ആ കാഴ്‌ച കണ്ട് വാവിട്ട് കരഞ്ഞു. സിനിമാക്കഥകളെപ്പോലും വെല്ലുന്ന വിധമുള്ള നാടകീയ സംഭവങ്ങൾ അരങ്ങേറിയത് പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂർ പ്രദേശത്താണ്. കുടുംബപ്പോര് മൂത്ത് രണ്ടുപിഞ്ചുകുട്ടികളെ ദാരുണമായി വകവരുത്തിയത് അവരുടെ പിതൃസഹോദരൻ തന്നെയായിരുന്നു.

കറുത്ത ഞായർ

കീക്കൊഴൂർ മലർവാടിപടി മാടത്തേത്ത് വീട്ടിൽ വല്ല്യമ്മച്ചിക്കും വല്ല്യപ്പച്ചനും അമ്മയ്ക്കുമൊപ്പം ഉത്സാഹത്തോടെയാണ് മെൽബിനും മെബിനും ഉറക്കമുണർന്നത്. പുലർച്ചെ ഏഴരയോടടുത്ത സമയം. വല്യപ്പച്ചനായ ജെയിംസ് (ചാക്കോ) പള്ളിയിൽ പോയതായിരുന്നു. ഇദ്ദേഹത്തിന്‍റെ ഒരു മകനായ ഷിബുവാണ് വീട്ടിൽ അതിക്രമിച്ചു കയറി ഈ ക്രൂരകൃത്യം നടത്തിയത്. ഇയാൾ കൈയിൽ കരുതിയിരുന്ന കന്നാസിൽ നിന്ന് പെട്രോൾ പകർന്ന് രണ്ട് ബെഡ്‌റൂമുകളിലെ മെത്തകൾക്കും തലയിണകൾക്കുമെല്ലാം തീ കൊടുത്തു. അകത്ത് തീ പുകയുന്നതും കൂടി കണ്ടതോടെ അയൽക്കാർ കൂടുതൽ പരിഭ്രാന്തിയിലായി. ഇതിനിടയിൽ പുറത്തേക്ക് ഇറങ്ങി വന്നശേഷം മുകളിലേയ്‌ക്ക് കയറിപ്പോയ ഷിബു അവിടുത്തെ ബെഡ്‌റൂമിനും തീ വച്ചു. ഇതേ സമയം വിവരമറിഞ്ഞ് പള്ളിയിലായിരുന്ന ജെയിംസും ഓടിയെത്തി. പിന്നീട് അവിടെയുണ്ടായിരുന്നവർ ചേർന്ന് കുട്ടികളെ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും രണ്ടു ബെഡ്‌റൂമുകളിലും തീ പടർന്നു കഴിഞ്ഞിരുന്നു. നാട്ടുകാർ തീയണക്കാൻ നന്നേ പാടുപെട്ടു. വൈകാതെ ഫയർഫോഴ്‌സും സ്‌ഥലത്തെത്തി. സ്‌ഥിതി നിയന്ത്രണാതീതമാക്കി. ഈ സമയം ഷിബു നിർവികാരനായി തറയിൽ ഇരിക്കുകയായിരുന്നു. പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. മുമ്പ് ഗൾഫിലായിരുന്ന ഷിബു മടങ്ങി വന്നതിനുശേഷം ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.

അപ്രതീക്ഷിത ആക്രമണം

അന്ന് അവധി ദിനമായിരുന്നതിനാൽ കുട്ടികളായ മെൽബിനും മെബിനും കളിക്കുകയായിരുന്നു. ചാരുകസേരയിൽ കിടന്ന് മെബിൻ മുന്തിരി കഴിക്കുകയാണ്. മെൽബിൻ വീടിന് വെളിയിലും. യാദൃച്ഛികമായ കാൽപെരുമാറ്റം കേട്ട് മെൽബിൻ തിരിഞ്ഞുനോക്കിയപ്പോൾ പപ്പയുടെ സഹോദരനായ ഷിബു പിന്നിൽ നിൽക്കുന്നതാണ് കണ്ടത്. മനസ്സിൽ ആസൂത്രണം ചെയ്‌ത പദ്ധതി നടപ്പിലാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. പെട്ടെന്നാണ് അത് സംഭവിച്ചത്. അയാൾ മെൽബിനെ കടന്നുപിടിച്ചു. പിന്നെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആ കുട്ടിയുടെ കഴുത്ത് അറുത്തുതുടങ്ങി… കരച്ചിൽ കേട്ട് അമ്മ ബിന്ദു ഓടിയെത്തി. ഭയാനകമായ ദൃശ്യം കണ്ട് വാവിട്ടുനിലവിളിച്ചു. തടയാൻ ശ്രമിക്കുന്നതിനിടയിൽ ഷിബു കൈയിൽ കരുതിയിരുന്ന മുളകുപൊടി അവരുടെ മുഖത്തേക്കെറിഞ്ഞു. പിന്നെ ഞൊടിയിടയിൽ വീടിനുള്ളിലേയ്‌ക്ക് പാഞ്ഞുകയറി. ചാരുകസേരയിൽ കിടന്നിരുന്ന മെബിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവുകളേറ്റ് രണ്ടുകുട്ടികളും പിടഞ്ഞു. 20 മിനിറ്റോളം ഇവർ രക്‌തം വാർന്ന് അവിടെ കിടന്നു. പിന്നീടാണ് ഓടിയെത്തിയ നാട്ടുകാർ കുട്ടികളേയും അമ്മയേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പ്രതികാര ദാഹം

പിതാവായ ജെയിംസിനോടു പിണങ്ങി ഷിബുവും കുടുംബവും ഒരു വർഷമായി ചെറുവള്ളിക്കാവിൽ വാടകയ്‌ക്കു കഴിയുകയായിരുന്നു. കുടുംബവീടും സ്‌ഥലവും ഷിബുവിന്‍റെ പേരിൽ ജെയിംസ് എഴുതി നൽകിയിരുന്നതാണ്. ഇയാളുടെ സഹോദരനായ ഷൈബു വിദേശത്താണ്. ഇദ്ദേഹത്തിന്‍റെ ഭാര്യയായ ബിന്ദുവും മക്കളായ മെൽബിനും മെബിനും വല്യപ്പച്ചനായ ജെയിംസിനോടൊപ്പമായിരുന്നു. പിണങ്ങിക്കഴിഞ്ഞിരുന്ന ഷിബുവിനോട് കുടുംബവീട്ടിലേയ്‌ക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ട് ജെയിംസ് കത്ത് അയച്ചിരുന്നു. പിതാവ് അയച്ച കത്തുമായിട്ടാണ് ഷിബു ഞായറാഴ്‌ച രാവിലെ കീക്കൊഴൂർ വീട്ടിലെത്തിയത്. ഷിബു തിരിച്ചു വന്നില്ലെങ്കിൽ എഴുതിക്കൊടുത്ത കുടുംബ വീട് തിരികെ നൽകണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതാണ് ഷിബുവിനെ പ്രകോപിപ്പിക്കാൻ ഇടയാക്കിയതെന്നു കരുതുന്നു.

മുമ്പൊരിക്കൽ പിതാവ് ജെയിംസിനെയും മാതാവ് മേരിക്കുട്ടിയേയും വകവരുത്തുമെന്ന് ഷിബു ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ജെയിംസ് പരാതി നൽകിയതിനാൽ ഷിബുവിനെ പോലീസ് വിളിച്ചു വരുത്തി താക്കീതും നൽകി വിടുകയായിരുന്നു. രണ്ടു മാസം മുമ്പ് ഷിബുവിന്‍റെ കുഞ്ഞിന്‍റെ ഇരുപത്തിയെട്ടു കെട്ടിന് ജെയിംസും മേരിക്കുട്ടിയും അവരുടെ വീട്ടിലെത്തിയിരുന്നു. അന്ന് അവർ യാതൊരുവിധ പിണക്കവും കാണിച്ചിരുന്നുമില്ല.

തുടർന്നാണ് എല്ലാം മറന്ന് വീട്ടിലേക്ക് തിരികെ വന്ന് താമസിക്കണമെന്ന് ജെയിംസ് കത്ത് അയച്ചത്. എന്നാൽ ഷിബു ഇതിന് മറുപടി നൽകിയിരുന്നില്ല. രണ്ടാമതും കത്ത് ലഭിച്ചതാണ് ഷിബുവിനെ പ്രകോപിപ്പിക്കാൻ ഇടയാക്കിയത്. പോലീസ് കസ്‌റ്റഡിയിൽ എടുത്തപ്പോൾ ഇയാൾ കത്ത് കൈമാറുകയും ചെയ്‌തിരുന്നു. കത്തിൽ ഇപ്രകാരം ഷിബു മറുപടി എഴുതിച്ചേർത്തിരുന്നു. ജൂണിൽ എന്നെയും ഭാര്യ ബിജിനിയെയും കൈക്കുഞ്ഞിനെയും കോടതിയിൽ കയറ്റി. അന്ന് വസ്‌തുവിന്‍റെ പ്രമാണം തിരികെ നൽകാൻ ശ്രമിച്ചതാണ്. അത് വാങ്ങിയില്ല. ഇതിനു പ്രതികാരമായാണ് ഷിബു സംഭവം നടത്തിയതെന്ന് അനുമാനിക്കാം.

ദുരന്തം തുടർക്കഥ…

മെൽബിന്‍റെയും മെബിന്‍റെയും അമ്മയായ ബിന്ദുവിന് ഒരു വർഷത്തിനുള്ളിൽ നടന്ന രണ്ടാമത്തെ ദുരന്തമാണ് ഇത്. കഴിഞ്ഞവർഷം ട്രെയിനിൽ നിന്നും വീണ് ബിന്ദുവിന്‍റെ അച്‌ഛൻ ഫ്ളാറ്റ്‌ഫോമിനിടയിൽ കുടുങ്ങി മരണമടഞ്ഞിരുന്നു. ഭാര്യയോടൊപ്പം ഹൈദ്രാബാദിൽ നിന്നും മടങ്ങി വരുന്നതിനിടയിൽ തൃശൂരിൽ വച്ചായിരുന്നു അപകടം നടന്നത്. ഇതിന്‍റെ ദു:ഖത്തിൽ നിന്നും മോചിതയാകുന്നതിനു മുമ്പേയാണ് അടുത്ത അത്യാഹിതം, പൊന്നുമക്കളുടെ ദാരുണമായ അന്ത്യത്തിനു സാക്ഷിയാകേണ്ടി വന്നു.

സുഖാന്വേഷണത്തിനു ശേഷം മരണം!

തന്‍റെ സഹോദരൻ ചെയ്‌ത ക്രൂരകൃത്യം അറിയാതെ ഷൈബു അന്ന് കമ്പനിയിലേക്കുള്ള യാത്രയിലായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന ഷൈബുവിനെ മെൽബിനും മെബിനും അപകടം പറ്റിയെന്ന് മാത്രമാണ് അറിയിച്ചത്. നില ഗുരുതരമാണെന്നും ഉടൻ തിരിച്ചുവരണമെന്നുമാണ് വിവരം നൽകിയത്. സംഭവ ദിവസം തലേന്നും ഷൈബു മക്കളെ ഫോണിൽ വിളിച്ച് ഒരുപാടുനേരം സംസാരിച്ചതുമാണ്. രണ്ടുപേർക്കും ഫോണിലൂടെ ഉമ്മയും നൽകിയാണ് സംഭാഷണം നിർത്തിയത്. മൂത്തമകനായ മെൽബിന് പനിയായിരുന്നതിനാൽ ഷൈബു ഇടയ്‌ക്കിടെ വിളിച്ച് വിവരം അറിയുകയായിരുന്നു. ഞായറാഴ്‌ച രാവിലെ സംഭവം നടക്കുന്നതിനു മുമ്പും കുട്ടികളുടെ സ്‌ഥിതിയറിയാൻ ഇദ്ദേഹം ഫോൺ ചെയ്‌തിരുന്നുവത്രേ. എട്ടുമാസം മുമ്പ് ദുബായിലേക്കുപോയ ഷൈബു സംഭവ മറിഞ്ഞയുടൻ നാട്ടിലേക്ക് തിരികെ വന്നു. വീട്ടിലെത്തിയ ഷൈബു കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ട് തകർന്നുപോയി.

അവധിദിനത്തിലെ കളി

കുടുംബത്തിലെ അഭിപ്രായഭിന്നതകൾക്ക് ഇരയായത് ഒന്നുമറിയാത്ത കുരുന്നുകളാണ്. മെൽബിനും മെബിനും അവധി ദിനമായതിനാൽ കളിയിലായിരുന്നു. മെൽബിൻ റാന്നി സെന്‍റ് മേരീസ് സീനിയർ സെക്കന്‍ററി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മെബിൻ മലർവാടിയിലെ അംഗനവാടിയിലും. ഇരുപത് മിനിറ്റോളം മുറിവുകളിൽ നിന്നും രക്‌തം വാർന്നു കിടന്നതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. പള്ളിയിലായിരുന്ന വല്യപ്പൻ ജെയിംസിനെ ഭാര്യ മേരിക്കുട്ടി ഓടിച്ചെന്ന് വിവരമറിയിക്കുകയായിരുന്നു. എല്ലാവരും എത്തുമ്പോഴേക്കും കുട്ടികളുടെ നില അതീവ ഗുരുതരമായി. ആശുപത്രിയിൽ ചെല്ലുമ്പോൾ ഇരുവരും മരണവുമടഞ്ഞിരുന്നു.

പിറ്റേന്ന് പൊതുദർശനത്തിൽ കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ട് സ്‌കൂളിലെ സഹപാഠികളും അദ്ധ്യാപകരും വിങ്ങിപ്പൊട്ടി. ഒരു നാടുമുഴുവൻ കണ്ണീരണിഞ്ഞ് സഹോദരങ്ങളായ ഈ കുരുന്നുകൾക്ക് അന്ത്യയാത്രാമൊഴി നൽകി.

പറഞ്ഞുതീർത്താൽ പോരായിരുന്നോ?

കുടുംബത്തിനുള്ളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇവിടെ അംഗങ്ങളുടെ കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കപ്പെടാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. തന്നെ കുടുംബത്തിൽ നിന്നും അകറ്റുന്നുവെന്ന ചിന്താഗതിയും വേർപിരിഞ്ഞു താമസിക്കുന്നതിന്‍റെ അസ്വസ്‌ഥതകളും ഷിബുവിനെ പ്രകോപിതനാക്കിയിരിക്കാം. പ്രശ്നം ചർച്ച ചെയ്‌തു പരിഹരിക്കുന്നതിനുള്ള ഒരു സാഹചര്യവും ഷിബുവിന് ലഭിച്ചതുമില്ല. പിതാവായ ജെയിംസ് മകനെ പലപ്പോഴായി തിരികെ വരാൻ ക്ഷണിച്ചതാണ്. ഈ അവസരത്തിലെല്ലാം ഷിബുവിന് പ്രശ്നപരിഹാരത്തിനുള്ള അവസരമുണ്ടായിരുന്നു. പറഞ്ഞുതീർക്കാമായിരുന്ന ഒരു വിഷയം ഒരു കുടുംബത്തിന്‍റെ ദാരുണമായ തകർച്ചയ്‌ക്ക് വഴിതെളിച്ചു.

ഓമനിച്ചു കൊതിതീരും മുമ്പേ കുരുന്നുകളുടെ ചേതനയറ്റ ശരീരം കാണാൻ ഏത് അമ്മയ്‌ക്കാണ് കഴിയുക. എത്രയെത്ര ആശ്വാസ വചനങ്ങൾ ഉരുവിട്ടാലും ഒരു നിമിഷം കൊണ്ട് രണ്ടു കുരുന്നുകളുടെ ജീവൻ കവർന്നെടുത്ത ക്രൂരകൃത്യത്തിന് പരിഹാരമാകുമോ? നീതി പീഠത്തിനു മുന്നിൽ എത്ര വലിയ ശിക്ഷ ലഭിച്ചാലും തകർന്നുപോയ ആ അമ്മ മനസ്സിന്‍റെ തേങ്ങലുകൾക്ക് അറുതിവരാൻ ഇടയില്ല.

और कहानियां पढ़ने के लिए क्लिक करें...