സാഗരസംഗമം ഭാഗം- 14

ഞങ്ങളുടെ ഫ്ളൈറ്റ് ഡൽഹിയിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. കേരളത്തിൽ നിന്നും ഡൽഹിയിലെത്തുമ്പോഴുള്ള കാലാവസ്‌ഥാ വ്യതിയാനം ഫ്ളൈറ്റ് ഇറങ്ങിയയുടനെ ശരീരം തൊട്ടറിഞ്ഞു.

കേരളത്തിൽ മനുഷ്യ ഹൃദയത്തിലെന്ന പോലെ കാലാവസ്‌ഥയിലും മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴ പ്രതീക്ഷിച്ചിരിക്കുന്ന അവസ്‌ഥയിൽ കനത്ത വേനൽച്ചൂടാവും അനുഭവപ്പെടുക.

സ്നേഹത്തിന്‍റേയും ആത്മാർത്ഥതയുടേയും അഭാവം മൂലം മനുഷ്യഹൃദയം വരണ്ടുണങ്ങിയതു പോലെ പ്രകൃതിയും മഴയുടെ അഭാവത്തിൽ വരണ്ടു തുടങ്ങിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയാകട്ടെ ഒരു പ്രയോജനവും ചെയ്യുന്നുമില്ല. സമ്പത്തിലും, സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടി പാപങ്ങൾ ചെയ്‌തു കൂട്ടുന്ന മനുഷ്യരെ നോക്കി പ്രകൃതി പൊട്ടിച്ചിരിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കു പെയ്യുന്ന മഴയിൽ പോലും ചൂടു കനത്തു കണ്ടപ്പോൾ.

കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ അമ്പലങ്ങളിൽ പോലും ഇന്നിപ്പോൾ ദൈവമുണ്ടോ എന്നു സംശയമാണ്.

നാം പരിപാവനത നൽകി ദൈവത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ പലതും പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നവയായി മാറിക്കഴിഞ്ഞു. ആരാധനാലയങ്ങളെല്ലാം കച്ചവട സ്‌ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ദൈവത്തെ വിറ്റഴിക്കുന്ന ജനങ്ങൾ.

“മീരാ, താനെന്താ ഗൗരവമായി ആലോചിച്ചു കൊണ്ടു നടക്കുന്നത്. ഡൽഹിയിലെത്തിയിട്ടും തനിക്കൊരു സന്തോഷമില്ലല്ലോ.”

“ഞാൻ… ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചു പോയി നരേട്ടാ. പൊതുവായ ചില കാര്യങ്ങൾ.”

“നമുക്ക് എന്തെങ്കിലും ആഹാരം കഴിച്ചശേഷം വീട്ടിലേയ്ക്കു മടങ്ങാം. അതായിരിക്കും നല്ലത് അല്ലേ. നരേട്ടന്‍റെ തീരുമാനത്തെ കൃഷ്ണമോളും പിന്താങ്ങി.

“അതു ശരിയാണച്ഛാ. നല്ല വിശപ്പുണ്ട്. ടുട്ടുമോനും വിശക്കുന്നുണ്ടാവും. അവന് പാലു കൊടുക്കണം.”

എയ്റോ ഡ്രോമിനടുത്തുള്ള ഒരു നല്ല ഹോട്ടലിൽ ഞങ്ങൾ കയറി. വിദേശിയരായ ചിലരേയും അവിടെ കണ്ടു. സിമ്മിംഗ് പൂളും മറ്റുമുള്ള അവിടെ വിദേശിയരിൽ പലരും സുഖവാസത്തിനെത്താറുണ്ട്. ഓർഡർ ചെയ്‌ത് മിനിട്ടുകൾ പിന്നിട്ടിട്ടും വിഭവങ്ങളെത്താതിരുന്നപ്പോൾ ഞാൻ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുകൾ പായിച്ചു. സ്വദേശീയരും, വിദേശീയരുമായ അനേകം പേർ വർണ്ണ വസ്ത്രങ്ങളണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പെട്ടെന്ന് എന്‍റെ മുന്നിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാർ എന്നെ നോക്കി അഭിവാദ്യം ചെയ്‌തു. “ഗുഡ്നൈറ്റ് മാഡം… ആപ് യഹാം…” എന്‍റെ വിദ്യാർത്ഥികളാണവരെന്നു തിരിച്ചറിഞ്ഞപ്പോൾ പറഞ്ഞു.

“ഞാൻ കുടുംബത്തോടൊപ്പം കേരളത്തിൽ പോയിട്ട് മടങ്ങുന്ന വഴിയാണ്.”

“ഓ… ആപ് അകേലേ ഹൈ…”

അപ്പോഴാണ് ഞാനൊറ്റയ്ക്കാണെന്നറിഞ്ഞത്. ദേവാനന്ദും, കൃഷ്ണമോളും നേരത്തെ തന്നെ മോന് പാലുകൊടുക്കേണ്ട ആവശ്യത്തിനായി എങ്ങോട്ടോ മാറിയിരുന്നു. നരേട്ടൻ അൽപം മാറി നിന്ന് കാഴ്ചകൾ കാണുകയായിരുന്നു.

വിദ്യാർത്ഥികളുടെ സംസാരം കേട്ടപ്പോൾ അത് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം അടുത്തെത്തി.

“ഓ… ആപ് കെ സാഥ് വിഷ്ണുനാരായണൻ സാർ ഹെ. ഹം ആപ്കോ ദേഖാ നഹിം…” തുടർന്നദ്ദേഹം അവരെ പരിചയപ്പെട്ടു. ഒരേ കോളേജിൽ പ്രവർത്തിച്ചിരുന്നവരാണെങ്കിലും അവർ എന്‍റെ മാത്രം വിദ്യാർത്ഥികളായിരുന്നതിനാലാണ് നരേട്ടൻ അവരെ തിരിച്ചറിയാതിരുന്നത്.

“നരേട്ടാ ഇത് അരുൺ. പാതി മലയാളിയാണ്. പിന്നെ ഇത് വിവേക്. അവർ നമ്മുടെ കോളേജിലെ റിസേർച്ച് സ്ക്കോളേഴ്സ് ആണ്. ഇവർ നമ്മുടെ രാഹുൽ മോനോടൊപ്പം സ്ക്കൂളിൽ പഠിച്ചിട്ടുണ്ട്.”

ഞാനവരെ നരേട്ടന് പരിചയപ്പെടുത്തി. രാഹുൽ മോന്‍റെ കൂട്ടുകാരാണെന്നറിഞ്ഞപ്പോൾ നരേട്ടന് അവരോടുള്ള താൽപര്യം വർദ്ധിച്ചു. അവരുടെ വീടും, നാടും മറ്റു വിശേഷങ്ങളും അദ്ദേഹം ചോദിക്കാൻ തുടങ്ങി. പെട്ടെന്ന് ഞാൻ പറഞ്ഞു. “നരേട്ടാ അരുണിന്‍റെ അമ്മ മലയാളിയും അച്‌ഛൻ പഞ്ചാബിയുമാണ്. അരുണിന് മലയാളം പറഞ്ഞാൽ മനസ്സിലാകും. പിന്നെ സംസാരിക്കുകയും ചെയ്യും.”

“ഓഹോ അതു നന്നായി. ഏതായാലും നിങ്ങളെക്കണ്ടതിൽ സന്തോഷം. നിങ്ങൾ എന്തെങ്കിലും ആഹാരം കഴിച്ചോ? ഇല്ലെങ്കിൽ നമുക്കൊരുമിച്ചിരിക്കാം.” നരേട്ടൻ അവരെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

നരേട്ടൻ ക്ഷണിച്ചതനുസരിച്ച് അവർ രണ്ടുപേരും ഞങ്ങൾക്കരികിലിരുന്നു. അപ്പോഴേയ്ക്കും വെയിറ്റർ ആഹാര സാധനങ്ങളുമായി ഞങ്ങളുടെ മേശയ്ക്കരികിലെത്തി. മുന്നിൽ വച്ച പ്ലേറ്റുകളിലേയ്ക്ക് ഞങ്ങൾ ആഹാരം വിളമ്പിത്തുടങ്ങിയപ്പോൾ കൃഷ്ണമോളും, ദേവാനന്ദും മോനേയും കൊണ്ട് മടങ്ങി വന്നു. പാലു കുടിച്ച് വയർ നിറഞ്ഞ അവൻ ആഹ്ലാദപൂർവ്വം ഞങ്ങളെ നോക്കി ചിരിച്ചു.

കൃഷ്ണമോളിൽ നിന്നും നരേട്ടൻ അവനെ കയ്യിൽ വാങ്ങി മടിയിൽ വച്ചു. കൊഞ്ചിക്കാൻ തുടങ്ങി. പാലു കുടിച്ചോ കുട്ടാ. നമുക്കിനി അൽപം “പാപ്പം” കൂടി കഴിച്ചാലോ?

നരേട്ടൻ അവന്‍റെ വായിലേയ്ക്ക് ചപ്പാത്തിയുടെ ഒരു നുറുങ്ങു വച്ചു കൊടുത്തു. അപ്പോൾ കൃഷ്ണമോൾ നരേട്ടനെ തടഞ്ഞു കൊണ്ട് പറഞ്ഞു.

“വേണ്ടച്ഛാ… അവന് പെട്ടെന്ന് ശീലമില്ലാത്തവ നൽകിയാൽ വയറിന് വല്ല അസുഖവും പിടിക്കും.” അതുകേട്ട് നരേട്ടൻ അൽപം വിഷമത്തോടെ കൈ പിൻവലിച്ച് മിണ്ടാതിരുന്നു.

“ഹലോ കൃഷ്ണ ഹൗ ആർ യൂ…?”

അതുവരെ മോനെയും തന്‍റെ പപ്പായെയും മാത്രം ശ്രദ്ധിച്ച് നരേട്ടന്‍റെ അടുത്തു നിന്ന കൃഷ്ണമോൾ ആ സംബോധന കേട്ട് തിരിഞ്ഞു നോക്കി.

“ഹലോ അരുൺ. തും യഹാം” കൃഷ്ണമോൾ അൽപം അദ്ഭുതത്തോടെ ചോദിച്ചു.

“നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ?” നരേട്ടൻ പെട്ടെന്ന് തലയുയർത്തി നോക്കി ചോദിച്ചു.

“ങ്ഹാ പപ്പാ… അരുണിനെ എനിക്ക് നേരത്തെ അറിയാം. രാഹുലിന്‍റെ ഫ്രണ്ടാണിവൻ. രാഹുലിന്‍റെ ബെസ്റ്റ് ഫ്രണ്ട്.”

രാഹുലിന്‍റെ പേരു കേട്ടയുടനെ നരേട്ടന്‍റെ മുഖം ശോകമൂകമായിത്തീർന്നു. ആ നെറ്റിയിലെ ചുളിവുകൾക്ക് ആക്കം കൂടി.

“ജീ ഹാം… സാർ… രാഹുൽ സ്ക്കൂളിൽ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പന്ത്രണ്ടാം ക്ലാസ്സു വരെ പഠിച്ചത്.”

“അതെ അച്ഛാ… ഇവർ ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചത്. രാഹുൽ മരിച്ച സമയത്ത് ഇവൻ വീട്ടിൽ വന്നിരുന്നു.

രാഹുൽമോന്‍റെ ഓർമ്മകൾ ഞങ്ങളുടെ ഉള്ളിലും ഇരച്ചെത്തുകയായിരുന്നു. വർഷങ്ങൾക്കുശേഷം അവന്‍റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഇതാ ഞങ്ങളുടെ മുമ്പിൽ. ഒരു പക്ഷെ ഇന്ന് രാഹുൽ മോനും ഞങ്ങളടെ കൂടെ ഈ യാത്രയിൽ ഉണ്ടാകേണ്ടതായിരുന്നില്ലെ? പക്ഷെ ഈശ്വരൻ തനിക്കേറ്റവും പ്രിയപ്പെട്ട അവനെ തന്‍റെ അരികിൽ ചേർത്തു നിർത്തിയിരിക്കുന്നു.

അരുണിനോട് കൃഷ്ണമോൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. അവരുടെ സ്കൂൾ ദിനങ്ങൾ അയവിറക്കുകയാണെന്നു തോന്നി. ചെറുപ്പത്തിൽ രാഹുലും, കൃഷ്ണമോളും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നതും തിരികെ വന്നിരുന്നതും. അവർ ഇണപിരിയാത്ത കൂട്ടുകാരെപ്പോലെയായിരുന്നു. തന്നെക്കാൾ മൂന്നു വയസിനിളപ്പമുണ്ടെങ്കിലും കൃഷ്ണമോളോട് അവൻ പറയാത്ത കാര്യങ്ങളുണ്ടായിരുന്നില്ല. കൂട്ടുകാരെപ്പോലെയായിരുന്നതിനാൽ കൃഷ്ണമോൾ പലപ്പോഴും ചേട്ട എന്നു വിളിക്കുന്നതിനു പകരം അവരെ രാഹുൽ എന്നു തന്നെ വിളിച്ചു. എനിക്കും നരേട്ടനും ഒരു കാലത്ത് അവർക്ക് നൽകാൻ കഴിയാതിരുന്ന സ്നേഹത്തിനു പകരം അവർ പരസ്പരം ആവേശത്തോടെ സ്നേഹിച്ച് സഹോദര സ്നേഹം പങ്കിട്ടു.

“ങാ… പപ്പാ… പപ്പായ്ക്കറിയുമോ? ചെറുപ്പത്തിൽ ഇവനും, രാഹുലും കൂടി ബെറ്റുവയ്ക്കുമായിരുന്നു. പഠിത്തത്തിലും, സ്പോർട്സിലുമെല്ലാം. പക്ഷെ എല്ലായ്പ്പോഴും ഫസ്റ്റാകുന്നത് രാഹുൽ തന്നെയായിരുന്നു. ഇവനക്കാര്യത്തിൽ രാഹുലിനോട് അൽപം അസൂയയായിരുന്നു.”

കൃഷ്ണമോൾ പറഞ്ഞതു കേട്ട് അരുൺ പറഞ്ഞു. “അതെ സാർ… എവിടെയും രാഹുൽ തന്നെയായിരുന്നു ഒന്നാമൻ.”

എനിക്കവന്‍റെ ഒപ്പമെത്താൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. മെഡിസിനു പോകുവാനും ഞങ്ങൾ ഒരുമിച്ചാണ് മത്സരിച്ചത്. പക്ഷെ അവൻ തന്നെ ജയിച്ചു. ഒടുവിൽ പരലോകത്തേയ്ക്കുള്ള യാത്രയിലും അവൻ ഒന്നാമനായി. ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്കായി. അതുപറയുമ്പോൾ അരുണിന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു. അരുൺ പറഞ്ഞതു കേട്ട് ഞങ്ങളുടേയും കണ്ണുകൾ നിറഞ്ഞു. അന്ന് പിന്നെ ആഹാരം കഴിച്ചെന്നു വരുത്തി ഞങ്ങൾ എഴുന്നേറ്റു. നരേട്ടൻ ദുഃഖം താങ്ങാനാവാതെ നെഞ്ചമർത്തിപ്പിടിച്ചു കൊണ്ടിരുന്നു. എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴാൻ പോകുന്നതു കണ്ട് ഞാൻ ഓടിച്ചെന്നു പിടിച്ചു.

“എന്താ നരേട്ടാ… എന്തുപറ്റി?” എന്‍റെ ചോദ്യം കേട്ട് അദ്ദേഹം ഒന്നുമില്ലായെന്ന് കൈകൊണ്ട് വിലക്കി. കൃഷ്ണമോൾ അതിനകം കുഞ്ഞിനെ കൈയ്യിൽ വാങ്ങിയിരുന്നു.

“അൽപ നേരം കൂടി ഇരുന്നിട്ട് എഴുന്നേറ്റാൽ മതി പപ്പാ…” കൃഷ്ണമോൾ നരേട്ടനെ തടഞ്ഞു കൊണ്ടു പറഞ്ഞു.

അരുണും വിവേകും എന്തു സഹായവും നൽകാനായി തയ്യാറായി നിന്നു. അൽപ സമയം കൂടി വിശ്രമിച്ച ശേഷം നരേട്ടൻ എഴുന്നേറ്റ് കൈകഴുകി. ഞങ്ങളുടെയെല്ലാം ഭയചകിതമായ കണ്ണുകൾ കണ്ടിട്ടാകാം നരേട്ടൻ ചോദിച്ചത്.

“എന്താ എല്ലാവരും പേടിച്ചു പോയോ? എനിക്കൊന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലെ? പെട്ടെന്ന് രാഹുൽമോന്‍റെ കാര്യങ്ങൾ കേട്ടപ്പോൾ ഒരു വിഷമം.” നരേട്ടൻ ഞങ്ങളെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

ദേവാനന്ദ് അതിനകം ബിൽ പേ ചെയ്‌തു കഴിഞ്ഞിരുന്നു. ഇറങ്ങാൻ നേരം നരേട്ടന്‍റെ കൈയ്യിൽ പിടിച്ച എന്നോട്, “താനെന്താ എന്നെ രോഗിയാക്കുവാനുള്ള ശ്രമമാണോ.” എന്ന് ചോദിച്ച് നരേട്ടൻ കളിയാക്കി.

പിന്നെ എന്‍റെ കൈവിടുവിച്ച് നരേട്ടൻ മുന്നേ നടന്നു. കാറിനടുത്തെത്തിയപ്പോൾ അടുത്തെത്തിയ അരുണിനോട് നരേട്ടൻ ചോദിച്ചു.

“നിങ്ങളെങ്ങിനെയാ വന്നത്?”

ഞങ്ങൾ ബൈക്കിലാണ് വന്നതെന്ന അരുണിന്‍റേയും വിവേകിന്‍റേയും മറുപടി കേട്ട് നരേട്ടൻ വീണ്ടും പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും ഇടയ്ക്കൊക്കെ വീട്ടിൽ വരണം. രാഹുൽമോനെ കാണുന്നതു പോലെയാണ് നിങ്ങളെക്കാണുമ്പോഴെനിക്ക് തോന്നുന്നത്.”

“വരാം സാർ… രാഹുലിന്‍റെ ഓർമ്മകൾ ഞങ്ങളെയും വിട്ടു പിരിയുകയില്ല. മരിക്കുന്നതുവരെ അവൻ ഞങ്ങളോടൊപ്പമുണ്ടാകും. അത്രയ്ക്കു സ്നേഹമുള്ളവനായിരുന്നു അവൻ.” അരുണിന്‍റെ കണ്ണുകൾ അതു പറയുമ്പോൾ നിറഞ്ഞു വന്നു.

ശരിയാണ്, കൂട്ടുകാരെന്നു വച്ചാൽ അവനു ജീവനായിരുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും തനിക്കു സ്നേഹം പകർന്നു നൽകുന്നവർക്ക് ജീവൻ വരെ പകരം നൽകാനും അവൻ എല്ലായ്പ്പോഴും തയ്യാറായിരുന്നു. പെട്ടെന്ന് അരുൺ പറഞ്ഞു.

“നിങ്ങൾക്കറിയുമോ… അവന് ഒരു പ്രണയമുണ്ടായിരുന്നു. സംഗീത എന്നു പേരുള്ള ഒരു പെൺകുട്ടി. സ്കൂളിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവൾ രാഹുലിനൊപ്പം മെഡിസിനു പഠിക്കുകയായിരുന്നു. സ്വപ്നങ്ങൾ പങ്കു വച്ച് വിവാഹിതരാകാൻ തീരുമാനിച്ചവരായിരുന്നു അവർ. രാഹുൽ മരിച്ചപ്പോൾ അവൾ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പിന്നീട് രക്ഷപ്പെട്ടു. ഞങ്ങൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ട് പരസ്പരം പിരിഞ്ഞുവെങ്കിലും രാഹുൽ എല്ലാക്കാര്യങ്ങളും എന്നോട് പറയുമായിരുന്നു.” മുഴുവൻ പറയുന്നതിനു മുമ്പുതന്നെ അരുൺ വിങ്ങിക്കരഞ്ഞു തുടങ്ങി. ഇപ്പോൾ അവനെ സമാധാനിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ ഞങ്ങൾ കുഴങ്ങി.

അൽപം കരഞ്ഞ ശേഷം സ്വയം നിയന്ത്രിച്ചവൻ പറഞ്ഞു.

“സോറി… ഞാൻ കരഞ്ഞ് നിങ്ങളെക്കൂടി വിഷമിപ്പിച്ചുവല്ലേ. ഇന്നവന്‍റെ ഓർമ്മകൾ എന്നെ വല്ലാതെ ഹാണ്ട് ചെയ്യുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ അവൻ മുമ്പിൽ വന്നു നിൽക്കുന്നതു പോലെ തോന്നാറുണ്ട്. അരുൺ എന്നെ മറന്നുവോ എന്നു ചോദിച്ച്.”

അവൻ തൂവാലയെടുത്ത് മുഖം തുടച്ചു കൊണ്ട് പറഞ്ഞു. അൽപനേരം നിശബ്ദനായിരുന്ന ശേഷം ദുഃഖനിമഗ്നമായ മിഴികളുയർത്തി അവൻ ഞങ്ങളോട് പറഞ്ഞു.

ഒരു മരണം എത്രമാത്രം നമ്മെ ബാധിക്കുന്നുവെന്ന് രാഹുലിന്‍റെ മരണശേഷമാണ് ഞാൻ അറിഞ്ഞത്. അവൻ എനിക്ക് സഹോദരതുല്യനായിരുന്നു. ഒരാത്മാവും രണ്ടുടലുമെന്നതു പോലെ. അതുകൊണ്ടു തന്നെ അവൻ മരിച്ചപ്പോൾ എനിക്കതേറ്റവും വേദനാജനകമായിത്തീർന്നു. പലപ്പോഴും അവൻ മുമ്പിൽ വന്നു നിന്നു പറയുന്നതു പോലെ തോന്നാറുണ്ട്.

അരുൺ, എന്‍റെ അച്ഛനമ്മമാർക്ക് നീ തുണയായുണ്ടാകണം. ഒരു മകനെപ്പോലെ അവർക്ക് മറ്റാരും തുണയായില്ല എന്ന്.

(തുടരും)

മഞ്ഞമരണങ്ങൾ

പടർന്നു പന്തലിച്ച നാട്ടുമാവിന്‍റെ ചോടെ, മുൻ നിശ്ചയപ്രകാരം യോഗം കൂടുന്നതിനായി അയൽക്കൂട്ടം പ്രവർത്തകയെല്ലാവരും നേരത്തെത്തന്നെ എത്തിച്ചേർന്നു. ഈയിടെയായി അന്തരീക്ഷം പെട്ടെന്നു തന്നെ ചുട്ടുപഴുക്കുകയാണ്. അടുത്ത കാലത്തായി കാലാവസ്ഥ പ്രവചനാതീതമാണ്. ഈ അറ്റ വേനൽക്കാലത്തു പോലും പൊടുന്നനെയാണ് മാനം കറുത്ത് മഴ പെയ്യുക.

തെല്ലിട പെയ്ത ശേഷം ഏറെ താമസിയാതെത്തന്നെ മഴയങ്ങു ശമിക്കുകയാണ്. മഴക്കാ പഴയ തണവില്ല. വെയിലിനാകട്ടെ കടുത്ത കാഠിന്യവും. മനുഷ്യനിലുള്ള ജലാംശമെല്ലാം ഊറ്റിയെടുക്കുന്ന സൂര്യന്‍റെ ഉഷ്ണ തരംഗങ്ങൾ. അതുകൊണ്ടു തന്നെ വേഗം യോഗം തീർത്ത് വീട്ടിലേക്ക് മടങ്ങേണ്ടതുണ്ട്.

ഈയിടെ ചുമതലയേറ്റ അയൽക്കൂട്ടം പ്രസിഡന്‍റ് രമ ടീച്ചർ മാത്രം യോഗത്തിനെത്തിയിട്ടില്ല. കൃത്യനിഷ്ഠക്കു മാതൃകയായ ടീച്ചറുടെ അസാന്നിധ്യം അവിടെ കൂടിയിരുന്നവരെ തെല്ലു ആശങ്കയിലാഴ്ത്തി.

അര മണിക്കൂർ കൂടി കൂടി കാക്കാമെന്ന സെക്രട്ടറിയുടെ നിർദേശം എല്ലാവരും ശരിവച്ചു. ആ സമയം വീട്ടുവിശേഷങ്ങളാൽ സമ്പന്നമായി. അര മണിക്കൂർ കഴിഞ്ഞു എന്നിട്ടും ടീച്ചറെത്തിയില്ല.

അയൽക്കൂട്ടം സെക്രട്ടറി സാവിത്രി വിജയൻ അപ്പോൾ തന്നെ രമ ടീച്ചറുടെ വീട്ടിലേക്ക് ഫോൺ ചെയ്തു. തെല്ലിട നേരം കഴിഞ്ഞാണ് ടീച്ചറുടെ ഭർത്താവ് പുരുഷോത്തമൻ മാഷ് ഫോൺ എടുത്തത്.

യോഗത്തിനു മുന്നോടിയായി സെക്രട്ടറി, അവിടെ കൂടിയിരുന്ന വീട്ടമ്മമാരോടായി പുരുഷോത്തമൻ മാഷ് അറിയിച്ച വിവരം പറഞ്ഞപ്പോൾ അവിടെ കൂടിയിരുന്നവരുടെ മുഖങ്ങൾ മ്ലാനമായി.

ടീച്ചർക്ക് നല്ല സുഖമില്ല! കടുത്ത പനി. തല ചുറ്റൽ. ഡോക്ടറെ കാണിച്ചു മരുന്നു കഴിക്കുന്നുണ്ട്. എങ്കിലും പനിക്കും ക്ഷീണത്തിനും തെല്ലു പോലും കുറവില്ല. വല്ലാത്ത ഒരു തളർച്ചയിൽ ടീച്ചർ മയക്കത്തിലാണ്. പ്രസിഡന്‍റ് രമ ടീച്ചറെ അയൽക്കൂട്ടം പ്രവർത്തകർക്കെല്ലാം വലിയ ബഹുമാനവും സ്നേഹവുമാണ്. റിട്ടയേഡ് ടീച്ചറായ അവർ കുടുംബശ്രീ പ്രസിഡന്‍റായി വന്ന ശേഷമാണ് അവിടുത്തെ കാര്യങ്ങൾക്ക് ഒരടുക്കും ചിട്ടയും കൈവന്നത്.

മുൻപ് അതല്ലായിരുന്നു സ്ഥിതി. ഒരു കൃത്യനിഷ്ഠയുമില്ലാതെ തോന്നുമ്പോൾ ചിലർ വന്ന് യോഗം വിളിക്കും. എന്തെങ്കിലുമൊക്കെ പറയും. ആർക്കും യാതൊരു പ്രയോജനവുമില്ലാതെ യോഗവും തീരും. അങ്ങിനെയിരിക്കെയാണ് ചില പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം രമ ടീച്ചർ കുടുംബശ്രീയുടെ നേതൃത്യത്തിലേക്കെത്തുന്നത്.

കുട്ടികളെ പഠിപ്പിക്കുന്ന ലാഘവത്തോടെ ചെറിയ കാലത്തിനള്ളിൽ ടീച്ചർ വീട്ടമ്മമാരെ കൈയ്യിലെടുത്തു. അവരുടെ പ്രശ്നങ്ങൾക്ക് നിയമത്തിന്‍റെ പരിധിയിൽ നിന്നു കൊണ്ടു തന്നെ പരിഹാരമായിത്തുടങ്ങി.

കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഒരു നേതൃത്വത്തിന്‍റെ ഗുണഫലങ്ങൾ താമസിയാതെ ഏവരും അറിഞ്ഞു തുടങ്ങി. എല്ലാവർക്കും അല്പം വരുമാനവും കിട്ടിത്തുടങ്ങി. വിറ്റഴിക്കാനാകാതെ കിടന്ന തുന്നൽ ഉല്പന്നങ്ങൾക്ക് ടീച്ചറുടെ ഇടപെടലിലൂടെ വിപണി കണ്ടെത്തിയതോടെയാണ് അത് സാധ്യമായത്.

ഓരോ കാര്യങ്ങളുമായി എവിടെപ്പോയാലും ടീച്ചറുടെ ശിഷ്യൻമാരും ശിഷ്യകളും തന്നെ! അതു കൊണ്ടു തന്നെ കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെത്തന്നെ മുന്നോട്ടു നീങ്ങി.

മൂത്രസഞ്ചിയിൽ കല്ലിന്‍റെ അസുഖം മൂലം കാർന്നുതിന്നുന്ന വേദനയാൽ വല്ലാതെ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു ശാന്തയുടെ ഭർത്താവ് ഭാസ്ക്കരൻ. ഡോക്ടർ എത്രയും വേഗം ഓപ്പറേഷൻ നിർദേശിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രയാസം മൂലം അതിന് കഴിഞ്ഞിരുന്നില്ല.

ആ ദിവസം ശാന്ത ഓർക്കുകയായിരുന്നു. അന്നു രാവിലെ മടിച്ചു മടിച്ചാണ് ടീച്ചറുടെ വീട്ടിലേക്കു പോയത്. ടീച്ചറോട് വിഷയം പറഞ്ഞതും അങ്ങിനെത്തന്നെ. അതു കേട്ടതും ടീച്ചറുടെ മുഖം വിവർണ്ണമാകുന്നതു കണ്ടു. ഉടനെത്തന്നെ അവർ അകത്തേക്കു പോയി.

ഒരു ഫോമെടുകൊണ്ട് വന്ന് പൂരിപ്പിക്കാൻ തുടങ്ങി. പിന്നെ കാറ് സ്വയം ഓടിച്ച് വീട്ടിലേക്ക്. അവിടെ ഭാസ്കരേട്ടന്‍റെ അസുഖവുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ രേഖകളും വാങ്ങി പുറപ്പെട്ടു. കയറിയിറങ്ങിയ ഓഫീസിലെല്ലാം ടീച്ചറുടെ പഴയ കാല വിദ്യാർത്ഥികൾ. ടീച്ചറോടുള്ള അവരുടെ ആദരവ് കണ്ട് മനസ്സു നിറഞ്ഞു. അതു കൊണ്ടു തന്നെ കാലതാമസമില്ലാതെ കാര്യങ്ങളെല്ലാം മുന്നോട്ടു നീങ്ങി.

രണ്ടു ദിവസത്തിനകം പണം തയ്യാറായി. അതപ്പോൾ തന്നെ ആശുപത്രിയിൽ പോയി കെട്ടിവച്ചു. വലിയ പ്രശ്നങ്ങളില്ലാതെ ഓപ്പറേഷനും കഴിഞ്ഞു. ഭാസ്കരേട്ടന്‍റെ അസുഖം പൂർണ്ണമായും മാറി. പഴയ പോലെ ഇപ്പോൾ തുണിക്കടയിൽ ജോലിക്കു പോകുന്നുണ്ട്. അങ്ങിനെ തന്‍റെ മനസ്സിനെ കാലങ്ങളായി കാർന്നു കൊണ്ടിരുന്ന പ്രശ്നത്തിന് പരിഹാരമായി.

അതൊടൊപ്പും ഭാവിയിലെ സൗജന്യ മെഡിക്കൽ ആവശ്യങ്ങൾക്കായി ഒരു മെഡിക്കൽ കാർഡും ടീച്ചറുടെ ഇടപെടൽ മൂലം ലഭിച്ചു. ഭാസ്ക്കരേട്ടനു മാത്രമല്ല എനിക്കും.ഇത്തരം അർഹതപ്പെട്ട ഒരു പാട് ആനുകൂല്യങ്ങളുണ്ടെന്ന് ആർക്കാണ് നിശ്ചയം?

ആ സംഭവത്തിനു ശേഷം ടീച്ചറെ കാണുമ്പോഴൊക്കെ കൃതജ്ഞത കൊണ്ട് കണ്ണിമ നിറയും. ഒരു കുടുംബമാണവർ രക്ഷപ്പെടുത്തിത്തന്നത്. ഇവിടെ അയൽക്കൂട്ടം യൂണിറ്റ് തുടങ്ങുമ്പോൾ തന്നെ ഞാനതിൽ മെമ്പറാണ്. എന്നിട്ട് എന്ത് പ്രയോജനമാണുണ്ടായിട്ടുള്ളത്? ടീച്ചർ വന്ന ശേഷമല്ലേ എന്‍റെ പ്രയാസങ്ങൾക്കൊരു പരിഹാരമായത്?

എല്ലാവരും കൂടെ ടീച്ചറെ പോയിക്കാണുന്നത് ഈയൊരവസ്ഥയിൽ ടീച്ചർക്ക് പ്രയാസമാകുമെന്ന് ഏവരും അഭിപ്രായം പറഞ്ഞു. അതുശരി വച്ച് അല്പം ഭേദമായാൽ പോയിക്കാണാമെന്ന് തീരുമാനമെടുത്ത ശേഷം യോഗം പിരിഞ്ഞു.

വീട്ടിൽ ഒരു പാട് ജോലി ബാക്കിയുണ്ടെങ്കിലും ശാന്തക്ക് വീട്ടിൽ പോകാൻ തോന്നിയില്ല. അവൾ തെല്ലിട നേരം നാട്ടു മാഞ്ചോട്ടിൽ ചുറ്റിപ്പറ്റി നിന്നു. വെയിലേറേറ്റ് മാമ്പൂക്കൾ ഒരു പാട് ഉതിർന്നു വീണു കൊണ്ടിരുന്നു.

ഇലകൾ കാണാൻ പോലും പറ്റാറില്ല. അതു പോലെയാണ് ഈ നാട്ടു മാവിൽ തുരുതുരാ മാമ്പൂക്കൾ പിടിക്കുക. ഇപ്പോഴിതാ പകുതിയിലേറെയും കൊഴിഞ്ഞു പോയിരിക്കുന്നു. ഇനിയും ഒരുപാട് കൊഴിയുമായിരിക്കും. ഒടുവിൽ വിരലിലെണ്ണാവുന്ന മാമ്പഴമേ അവശേഷിക്കൂ. വിങ്ങുന്ന മനസ്സോടെ അവർ ടീച്ചറുടെ വീട് ലക്ഷ്യമാക്കി നടന്നു.

ആക്കം കൂടിയ വെയില് തിളച്ചു മറിയുന്നു. ഉച്ചൂടേറ്റ് മയങ്ങിക്കിടന്ന ഭൂമിയിൽ നിന്നും നെടുവീർപ്പുയരുന്നുണ്ട്. വെയിലേറുകൊണ്ട് ഹരിതകം മങ്ങിയ മരഞ്ചില്ലയിലെ മഞ്ഞച്ച ഇലകൾ വഴിയോരങ്ങളിൽ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അങ്ങിനെ രമ ടീച്ചറുടെ വീടെത്തി.

വാതിൽ തുറന്ന പുരുഷോത്തമൻ മാഷ് ടീച്ചർ കിടക്കുന്നിടത്തേക്ക് ശാന്തയെ കൂട്ടിക്കൊണ്ടുപോയി. തളർന്ന് മയക്കിക്കിടക്കുന്ന ടീച്ചർ. അവർക്കരികിലെ കസേരയിൽ പാതിവരച്ച ഒരു ചിത്രം. ഒരു ജനലിനപ്പുറം ഏതാനും ഇതളുകളടർന്ന് നിൽക്കുന്ന ഒരു വലിയ മഞ്ഞപ്പൂവിന്‍റെ ചിത്രം. ഒപ്പം ഒരു ബാലന്‍റെ രേഖാചിത്രവും.

ചിത്രത്തിലാകമാനം മഞ്ഞരാശി പടർന്നിരിക്കുന്നു. ചിത്രം മുഴുവനാക്കിയിട്ടില്ല.പനിക്കിടക്കയിലെ അസ്വസ്ഥതകൾക്കിടയിൽ അല്പം ആശ്വാസം തേടി വരച്ചതാവണം. വലതു വശത്തെ സ്റ്റൂളിൽ ഓറഞ്ചും ഒന്നു രണ്ടു മരുന്നു കുപ്പികളും. പുരുഷോത്തമൻ മാഷ് അപ്പോഴേക്കും ഒരു ഗ്ലാസ്സിൽ നാരങ്ങാനീരുമായി എത്തിയിരുന്നു. മാഷെക്കണ്ടതും ശാന്ത എഴുന്നേറ്റു. നാരങ്ങാനീര് ശാന്തയെ ഏൽപ്പിക്കുന്നതിനിടയിൽ മാഷ് പറഞ്ഞു.

“കഴിഞ്ഞാഴ്ച മോനെക്കാണാൻ പോയിരുന്നു. തിരിച്ചിവിടെ വീടെത്തിയതും തുടങ്ങി പൊള്ളുന്ന പനി. കുഴഞ്ഞങ്ങു വീണു പോയി. യാത്രക്കിടയിലെങ്ങാനും ആയിരുന്നെങ്കിലോ?” ഓർക്കാൻ വയ്യ!

ടീച്ചറുടെ മകനെ ചെറുപ്പത്തിൽ കണ്ടതോർമ്മയുണ്ട്. ബാംഗ്ലൂരിലെവിടെയോ എൻജിനീയറിങ്ങിന് പഠിക്കുകയാണെന്നറിയാം. പിന്നെയുള്ളത് രണ്ടു പെൺകുട്ടികൾ. അവർ വിവാഹമെല്ലാം കഴിഞ്ഞ് നോർത്തിലെവിടോ ആണ്.

“കുട്ട്യോൾടെ അടുത്ത് വിവരമൊന്നും അറിയിച്ചില്ലേ?” ശാന്ത ആരാഞ്ഞു.

“അവരോട് പറഞ്ഞില്ല. അവർക്ക് വെഷമാവും അവർക്കങ്ങനെ ഓടിപെടഞ്ഞ്‌ വരാനും കഴിയില്ലാലോ?” മാഷു പ്രയാസത്തോടെ പറഞ്ഞു.

തളർന്നു മയങ്ങുന്ന ടീച്ചറെ ഉണർത്താൻ നിൽക്കാതെ ശാന്ത അടുക്കളയിൽ ചെന്നു. മാഷു പൊടിയരി കഞ്ഞിയും മോരു കാച്ചിയതും തോരനുമെല്ലാം ഉണ്ടാക്കി പാത്രത്തിൽ പകർന്ന് വച്ചിട്ടുണ്ട്.

സിങ്കിൽ കുറച്ചു പാത്രം കഴുകാനായി കിടപ്പുണ്ട്. ആ പാത്രങ്ങളെല്ലാം കഴുകി വച്ചശേഷം കുരുമുളകും തുളസിയുമെല്ലാം ചേർന്ന കടും കാപ്പിയുണ്ടാക്കി ഫ്ലാസ്ക്കിൽ നിറച്ച് ടീച്ചറുടെ അരികെ കൊണ്ടു വച്ചു.

കടും കാപ്പി കുടിച്ച് ഒന്നുഷ്ണിച്ചാൽ പനിക്കല്പം ശമനമാകും. അപ്പോഴും ടീച്ചർ മയക്കത്തിൽത്തന്നെ. ടീച്ചറൊന്ന് കൺമിഴികൾ തുറക്കാനായി അല്പനേരം കാത്തു. ഇല്ല.കടുത്ത ക്ഷീണം മൂലം മയങ്ങിക്കിടപ്പാണ്. തെല്ലുനേരം കൂടെ സംശയിച്ചു നിന്ന ശേഷം, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണമെന്ന് മാഷോട് പറഞ്ഞ് ശാന്ത പുറത്തിറങ്ങി.

ചൂടുൾക്കൊണ്ട കാറ്റിന്‍റെ ഇരമ്പം. തിളച്ചുരുകുന്ന വെയല്. തെല്ലു പോലും ശമനമില്ലാത്ത ഉഷ്ണരാശികൾ. പൊടുന്നനെ ഇരമ്പിയ ചുടു കാറ്റിൽ മൺതാരയിലാകമാനം പൊഴിഞ്ഞു വീണ മഞ്ഞയിലകൾ ഉയർന്നു പൊങ്ങി.

മാഷ് കുട്ടികളെ അറിയിക്കാഞ്ഞതെന്താണ്? ശാന്തയുടെ മനസ്സിൽ അതൊരു പോറലായിക്കിടന്നു. പിന്നെ സ്വയം സമാധാനിച്ചു. മാഷ് പറഞ്ഞതാണ് ശരി.മക്കളെ പ്രയാസപ്പെടുത്താതിരിക്കുക. ഒന്ന് നാട്ടിലെത്തിപ്പെടാൻ എന്തൊക്കെ കാര്യങ്ങൾ നോക്കണം. കുട്ടികളുടെ പഠിപ്പ്, ജോലി, ലീവ്.. അങ്ങിനെ പോകും ഓരോരോ കാര്യങ്ങൾ.

താത്കാലികമെങ്കിലും ഒരു പറിച്ചുനടൽ, അത് അത്ര എളുപ്പമല്ല. എല്ലാമൊന്നു ശരിപ്പെടുത്തി നാട്ടിലേക്ക് വണ്ടി കയറുന്നതു വരെ എന്താ ഒരു പാട്. ഓരോന്ന് ഓർത്തുകൊണ്ട് നടക്കുന്നതിനിടെ ടീച്ചർക്ക് മകൻ രാമനുണ്ണിയോടാണ് ഏറെ സ്നേഹമുണ്ടായിരുന്നതെന്ന് ശാന്ത ഓർമ്മിച്ചെടുത്തു.

ആദ്യത്തെ രണ്ടു പെൺകുട്ടികൾക്കു ശേഷം ഉണ്ടായ ആൺതരിയായിരുന്നു രാമനുണ്ണി. അവനെപ്പോഴും ടീച്ചറുടെ ഒക്കത്തു കാണും. ടീച്ചർ വാരിക്കൊടുക്കാതെ ഒരു വക കഴിക്കില്ല. ടീച്ചർ താരാട്ടുപാടിയുറക്കാതെ ഉറങ്ങുകയുമില്ല. പിന്നീട് വലുതായപ്പോർ ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിൽത്തന്നെ മകനേയും ചേർത്തു. അങ്ങിനെയെങ്കിൽ ഇടനേരവും ഇന്‍റർവെല്ലിനുമൊക്കെ മകനെ കാണാമല്ലോ? അതായിരുന്നു ടീച്ചറുടെ ചിന്ത.

ഈ ചൂടുകാലത്ത് ടീച്ചർക്ക് ദൂരയാത്രയുടെ ആവശ്യമുണ്ടായിരുന്നോ? പ്രായവും നോക്കണ്ടെ? അല്ലെങ്കിൽ രാമനുണ്ണിക്ക് ഇടക്കു വന്നു കണ്ടു കൂടെ? അമ്മയും അച്ഛനുമല്ലേ? എഞ്ചിനീയറിങ് കോളേജിലും കോളേജ് പൂട്ടലൊക്കെ ഉണ്ടല്ലോ?

ടീച്ചർക്ക് നല്ല പോലെ പനിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായ തളർച്ച മൂലം കുഴഞ്ഞു വീണതാവാം. ടീച്ചർക്കു വേഗം സുഖം പ്രാപിക്കാൻ അറിയാവുന്ന ഈശ്വരൻമാരോടൊക്കെ പ്രാർത്ഥിച്ചും വഴിപാടു നേർന്നും ശാന്ത വീടു പറ്റി. വിശപ്പില്ല. ഭാസ്ക്കരേട്ടന് കഞ്ഞി വിളമ്പിക്കൊടുത്ത ശേഷം വന്നു കിടന്നു.

നെറുകുന്തലയിൽ വെയിലേറ്റിട്ടാവണം, ഉറക്കം വരുന്നില്ല. പുറത്ത് കാറ്റിന്‍റെ സീൽക്കാരം കേട്ടും ചീവീടുകളുടെ മൂളിപ്പെരുക്കങ്ങൾക്ക് കാതോർത്തും തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം നേരം വെളുപ്പിച്ചു.

രാവിലെ മുറ്റമടിക്കുമ്പോൾ മുറ്റത്തെമ്പാടും പതിവിലേറെ ചപ്പുചവറുകൾ. മുറ്റത്തെ ഒന്നു രണ്ടു വാഴ ഒടിഞ്ഞു തൂങ്ങിക്കിക്കുന്നതു കണ്ടു. തലേന്ന് ചീറിയടിച്ച കാറ്റിന്‍റെ സീൽക്കാരം ശാന്തക്കോർമ്മ വന്നു.

ഒരു വിധം മുറ്റമടിച്ചു തീർത്തപ്പോഴാണ് മുൾവേലിപ്പുറത്തു നിന്നും അയലോക്കക്കാരി വത്സല വിളിച്ചത്. കൈയ്യിൽ ഒരു കെട്ട് മുരിങ്ങയിലത്തണ്ടും മുരിങ്ങക്കോലുമുണ്ട്. മുൾവേലിക്കരികിലേക്ക് ചെന്നപ്പോൾ അവൾ പറഞ്ഞു.

“ഞങ്ങടെ മുരിങ്ങമരം ഒടിഞ്ഞു വീണു. എന്തൊരു കാറ്റാ ഇന്നലെ വീശീത്. കൊലച്ചു നിക്കണ പൂവൻ കൊല ചൊവടേടെയാ മറിഞ്ഞു വീണത്. ഭാഗ്യത്തിന് വീടിനൊന്നും പറ്റീല്ല.” മുരിങ്ങക്കെട്ട് വാങ്ങുന്നതിനിടെ അവർ ചോദിച്ചു.

“എന്താ പറ്റീത്. മൊഖം വല്ലാണ്ടുണ്ടല്ലോ?”

“ഇന്നലെ നേരെ ഉറങ്ങീല. ഇന്നലെ യോഗത്തില്‍ പറഞ്ഞില്ലേ രമ ടീച്ചറുടെ കാര്യം. ഞാൻ പോയി കണ്ടിരുന്നു. തീരെ വയ്യ. ബോധം കെട്ട പോലെ കെടക്കന്നെ. ഞാൻ വന്നതും പോയതും ഒന്നും അറിഞ്ഞമട്ടില്ല.

“അതിന് ശാന്തേടത്തി എപ്പഴാ പോയത്?”

“ഇന്നലെ നമ്മട യോഗം കഴിഞ്ഞില്ലെ? അപ്പത്തന്ന ഞാനിറങ്ങി.”

മുരിങ്ങക്കെട്ടും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ വത്സല പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ശാന്ത്യോടത്തിക്കറിയില്ലേ ന്‍റ മോൻ ബാംഗ്ലൂരാന്ന്. ഞാനിന്നലെ അവനെ വിളിച്ചാരുന്നു. അവൻ പറയാ രാമനുണ്ണി അവടെ കോളേജിലൊന്നും പോണില്ലാത്രേ. അവിടെ ഒരിടത്ത് ചികിത്സയിലാത്രേ!”

“എന്ത് ചികിത്സ?”

“ശാന്തേടത്തി തിരിഞ്ഞു നിന്ന് ഉദ്യോഗത്തോടെ ആരാത്തു.”

“അതോ, മയക്കുന്നത് ഒക്കെ ഉപയോഗിക്കുന്നവരില്ലെ? അതീന്നൊക്കെ രക്ഷപ്പെടാനുള്ള ചികിത്സ. രാമനുണ്ണി അതൊക്കെ വല്ലാണ്ട് ഉപയോഗിച്ചിരുന്നൂത്ര. രക്ഷപ്പെടല് കഷ്ടിയാന്നാ ന്‍റ മോൻ പറേണെ.”

തീത്തുള്ളിയായാണ് ആ വാക്കുകൾ കാതുകളിൽ വന്നലച്ചതെന്ന്‌ ശാന്തക്കു തോന്നി. രാമനുണ്ണിയെ ഒക്കത്തു വച്ച് ചോറു കുഴച്ച് കൊടുത്തിരുന്ന ടീച്ചറുടെ രൂപം ശാന്തക്ക് പൊടുന്നനെ ഓർമ്മ വന്നു. അതൊടൊപ്പം പൂർത്തിയാകാതെ വരച്ചു വച്ച ഒരു ബാലന്‍റെ പശ്ചാത്തലത്തിലുള്ള മഞ്ഞപൂവിന്‍റെ ചിത്രവും.

ഒറ്റയ്ക്ക് പാർക്കുന്ന ഇലകൾ

ഇത് വളരെ നല്ല ബന്ധമാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ തനു വന്ന് കഴിഞ്ഞേ ഇത് ഉറപ്പിക്കാനാവൂ. തനുവിന്‍റെ അച്‌ഛൻ ഗിരീഷ് വളരെ പ്രതീക്ഷയോടെ ഭാര്യയോട് പറഞ്ഞു.

“ഇനി അവൾ തീരുമാനിക്കട്ടെ. എത്ര നല്ല നല്ല ബന്ധങ്ങൾ വന്നതാ അവളെന്തെങ്കിലും കുറവ് കണ്ടെത്തും. കൂട്ടുകുടുംബം എന്ന് കേൾക്കുന്നതേ അവൾക്ക് കലിയാ. ഇനി അവൾ പറയുന്നതൊന്നും ഞാൻ കേൾക്കില്ല. അവളുടെ നിബന്ധനകളനുസരിച്ച് ഒത്തു വന്ന ബന്ധമാണിത്. പക്ഷേ എന്ത് പറയാനാ ചെറുക്കന്‍റെ കുടുംബം വലുതാണെന്ന് പറഞ്ഞ് അവൾ അങ്കം തുടങ്ങിയില്ലേ… എന്താ ഇപ്പോഴത്തെ ഈ പെൺകുട്ടികൾക്ക് പറ്റിയത്.” തനുവിന്‍റെ അമ്മ സുധ തെല്ല് സങ്കടത്തോടെ പറഞ്ഞു.

“ഇതൊക്കെ അവളുടെ ബെസ്റ്റ്ഫ്രണ്ടില്ലേ റിയാ അവള് കാരണമാണ്. നമ്മൾ പറയുന്നതിലും കൂട്ടുകാർ പറയുന്നതിലാണല്ലോ അവൾക്ക് കാര്യം.” ഗിരീഷ് അരിശത്തോടെ പറഞ്ഞു.

ഗിരീഷും സുധയും മകളുടെ പിടിവാശിയെ പറ്റി ആകുലതയോടെ പറഞ്ഞു കൊണ്ടിരിക്കെ തനു ഓഫീസിൽ നിന്നും മടങ്ങിയെത്തി. അച്‌ഛന്‍റെയും അമ്മയുടെയും മുഖം ഗൗരവം പൂണ്ടിരിക്കുന്നത് കണ്ട് തനു ചോദ്യഭാവത്തിൽ നോക്കി. തന്‍റെ കല്യാണ കാര്യമാണ് വിഷയം എന്ന് പിടികിട്ടിയതോടെ അവൾ പൊട്ടിച്ചിരിയോടെ പറഞ്ഞു.

“ഓ… പിന്നെയും വല്ല കല്യാണാലോചനയും വന്ന് കാണുമല്ലോ?”

തനുവിന്‍റെ തമാശ കലർത്തിയുള്ള സംസാരം കേട്ട് ഇരുവർക്കും ചിരിപൊട്ടി. നിമിഷനേരം കൊണ്ട് അന്തരീക്ഷമാകെ മാറി. അപ്പോഴേക്കും തനുവിന്‍റെ അമ്മ അടുക്കളയിൽ പോയി ചായയുമായി വന്നു.

ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഗിരീഷ് കണ്ണുകൊണ്ട് ആംഗ്യം കാട്ടിയതനുസരിച്ച് സുധ പുതിയ വിവാഹാലോചനയെ സംബന്ധിച്ചുള്ള വിഷയം എടുത്തിട്ടു.

“വളരെ നല്ല ബന്ധമായിട്ടാ ഞങ്ങൾക്ക് തോന്നിയത്. പയ്യന്‍റെ അച്‌ഛനും അമ്മയും മൂത്തമകന്‍റെ കുടുംബത്തിനുമൊപ്പം ഇവിടെയാ താമസം. ഇളയ മകന് മുംബൈയിലാ ജോലി. അവനൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ പ്രൊഡക്റ്റ് മാനേജരാ.”

“അപ്പോൾ തനിച്ച് താമസിക്കുകയാ അല്ലേ?” തനു ഒരു നിമിഷം ആലോചിച്ച ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതെ”

“അങ്ങനെയാണെങ്കിൽ ഞാൻ ഓകെ. പയ്യന്‍റെ അച്‌ഛനും അമ്മയും ഇടയ്ക്കിടയ്ക്ക് മുംബൈയിൽ വന്ന് ശല്യപ്പെടുത്താതിരുന്നാൽ മതി.” തനു വലിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു. തനുവിന്‍റെ നിസാരഭാവത്തിലുള്ള മറുപടി ഇഷ്ടപ്പെടാതെ സുധ പൊട്ടിത്തെറിച്ചു.

“നീയെന്ത് വിഡ്ഢിത്തമാണ് പറയുന്നത്? അത് അവരുടെ മകനാണ്. അവർക്ക് അവരുടെ മകനെ കാണാൻ അവിടെ ചെന്നു കൂടെ? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? എന്തൊരു ചിന്താഗതിയാ നിന്‍റേത്? കഷ്ടമാ ഇത്. നീ ഇത് എന്ത് വിചാരിച്ചാ. ഭർതൃ വീട്ടിൽ ഭർത്താവ് മാത്രമല്ല ഉള്ളത്. മറ്റ് ബന്ധുക്കളും ഉണ്ടാകും. അവരുമായും ഊഷ്മളമായ ബന്ധമുണ്ടാകണം.”

“വേണ്ടമ്മേ, എനിക്ക് അതൊക്കെ ഓർക്കുമ്പോഴെ ടെൻഷനാ, റിയ പറഞ്ഞത് എന്താണെന്ന് അറിയാമോ…”

തനു കൂട്ടുകാരിയുടെ പേര് പറയുന്നത് കേട്ടതോടെ സുധയുടെ ദേഷ്യം മൂർഛിച്ചു.

“എനിക്ക് ആ പെണ്ണ് പറഞ്ഞതൊന്നും കേൾക്കണ്ട. അവളൊറ്റ ഒരുത്തി കാരണമാ നീ ഇങ്ങനെ തലതിരിഞ്ഞു പോയത്. നമ്മുടെ കുടുംബത്തിൽ നമ്മൾ 3 പേരെയുള്ളൂ. ഒരു വലിയ കുടുംബത്തിൽ കുറേ അംഗങ്ങളുണ്ടാകും. അവരെല്ലാം ഒത്തുചേരുമ്പോൾ എന്ത് രസമായിരിക്കും.”

“കുറച്ച് ദിവസം മുമ്പ് നീ തന്നെ പറഞ്ഞതല്ലേ കുറേയംഗങ്ങളുള്ള കുടുംബം മതിയെന്ന്. എത്ര പെട്ടെന്നാ ആ പെണ്ണ് പറഞ്ഞത് കേട്ട് നീ മനസ്സ് മാറ്റിയത്. എന്‍റെ മോളെ അവൾ പറഞ്ഞ് തിരുത്തി.” സുധ പറഞ്ഞ് പറഞ്ഞ് കരച്ചിലിന്‍റെ വക്കിലെത്തി.

തനുവിനും ദേഷ്യം വന്നു. അവൾ സ്വന്തം മുറിയിൽ കയറി കതകടച്ചു. സുധയും ഗിരീഷും എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യും കൊടുത്തിരുന്നു.

തനുവിന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ് റിയ. 6 മാസം മുമ്പായിരുന്നു അവളുടെ വിവാഹം. സമ്പന്ന കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിപ്പിച്ചയച്ചത്. വലിയ കുടുംബം. റിയക്കും നല്ല ജോലിയുണ്ട്. റിയയുടെ ഓരോ വിശേഷങ്ങളും തനു സുധയോട് പറയുമായിരുന്നു.

അവധി ദിവസങ്ങളിലും ഓഫീസ് ടൈമിലുമെല്ലാം ഇരുവരും വാട്സാപ്പിൽ പരസ്പരം ചാറ്റ് ചെയ്യുന്നതു കൊണ്ട് പരസ്പരം എല്ലാ കാര്യങ്ങളും അപ്പപ്പോൾ അറിഞ്ഞിരുന്നു.

ചിലപ്പോൾ ഏറെ സമയം ഇരുവരും തമ്മിൽ ഫോൺ ചെയ്യുന്നതു വഴിയും സുധ ചില കാര്യങ്ങളൊക്കെ കേൾക്കുകയും ചെയ്യുമായിരുന്നു. അതൊക്കെ കേൾക്കുമ്പോൾ സുധയ്ക്ക് വല്ലാത്ത നിരാശ ഉള്ളിൽ തോന്നിയിരുന്നു. മിക്കപ്പോഴും ഭർതൃവീട്ടുകാരേയും ഭർത്താവിനെപ്പറ്റിയുമൊക്കെ കുറ്റം പറഞ്ഞു കൊണ്ടുള്ള കോളുകളായിരുന്നു റിയയുടേത്.

ഭർത്താവിന്‍റെ വീട്ടിലുണ്ടാകുന്ന എല്ലാ കുറ്റവും കുറവുകളും അവൾ അപ്പപ്പോൾ തനുവിനെ വിളിച്ചറിയിക്കും. അവളുടെ അടുത്ത കൂട്ടുകാരിയാണല്ലോ തനു. അതുകൊണ്ട് റിയയെപ്പറ്റി ആരെങ്കിലും കുറ്റപ്പെടുത്തി പറയുന്നത് തന്നെ അവൾക്ക് സഹിക്കുമായിരുന്നില്ല. മാത്രവുമല്ല റിയ പറയുന്ന എല്ലാ കാര്യവും തനു അമ്മയുമായും പങ്കുവച്ചിരുന്നു.

ചിലപ്പോൾ അവൾ ഓടി വന്ന് പറയും. “ഇന്ന് റിയയുടെ മൂഡ് അത്ര ശരിയല്ല. അവളുടെ ഭർത്താവ് മോണിംഗ് വാക്കിന് പോകാൻ അവളെ രാവിലെ വിളിച്ചുണർത്തിയിരിക്കുന്നു. അവൾക്കാണെങ്കിൽ നല്ല ഉറക്കവും. സ്വന്തമിഷ്ടമനുസരിച്ചു പോലും പാവത്തിന് ജീവിക്കാൻ കഴിയുന്നില്ലല്ലോ.”

മറ്റൊരു അവസരത്തിൽ മറ്റൊരു കാരണവും പറഞ്ഞാണ് തനു വന്നത്. “റിയയുടെ അമ്മായിയമ്മ ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആണമ്മേ. അതുകൊണ്ട് അവൾക്ക് ലഞ്ചിന് രുചിയോടെ ഒന്നും കഴിക്കാൻ പറ്റുന്നില്ല.” സുധ ഉടനടി മറുചോദ്യം ചോദിച്ചു.

“അവളുടെ അമ്മായിയമ്മയാണോ ലഞ്ച് തയ്യാറാക്കുന്നത്?”

“അതെ, റിയയ്ക്ക് ഓഫീസിൽ പോകേണ്ടതു കൊണ്ട് വീട്ടിലെ മുഴുവൻ ജോലിയും അവരാണ് ചെയ്യുന്നത്. ഒരു മെയിഡ് ഉണ്ടെങ്കിലും അമ്മായിയമ്മ പറയുന്നതനുസരിച്ചുള്ള ഭക്ഷണമേ അവരുണ്ടാക്കൂ.”

“അത് നല്ല കാര്യമാണ്. റിയയ്ക്ക് കുറേക്കൂടി എളുപ്പമായല്ലോ. അതിന് പരാതിപ്പെടാൻ ഒന്നുമില്ല.” സുധ നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

“എന്ത് സന്തോഷമാ അമ്മേ. ഓഫീസിൽ കൊണ്ടു പോകുന്ന ഉച്ചഭക്ഷണം അവൾക്ക് കഴിക്കാനേ തോന്നില്ല. അതവൾ ഓഫീസിൽ ആർക്കെങ്കിലും കൊടുത്ത് പുറത്ത് പോയി വേറെ ഫുഡ് കഴിക്കും.”

“ഇതിലെന്തിരിക്കുന്നു പരാതി പറയാൻ. അവളുടെ അമ്മായിയമ്മ നല്ല ഭക്ഷണമല്ലേ ഒരുക്കുന്നത്.”

അമ്മയുടെ ന്യായീകരണം കേട്ട് തനുവിന് ദേഷ്യം വന്നു. “അമ്മയ്ക്കെന്താ അവളുടെ വിഷമം മനസ്സിലാകാത്തത്?”

“കാരണം അതൊന്നും ഒരു വിഷമമേയല്ല. അനാവശ്യമായ കാര്യങ്ങൾ കേട്ട് നീ നിന്‍റെ സമയം നഷ്ടപ്പെടുത്തുകയാ.” സുധ തീർത്തു പറഞ്ഞു.

അതിനു ശേഷം രണ്ട് ദിവസം തനു പിന്നെ അതെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല. മൂന്നാമത്തെ ദിവസം അവൾ പതിവുപോലെ പറഞ്ഞു തുടങ്ങി.

“റിയയുടെ മുഴുവൻ ബന്ധുക്കളും അടുത്തടുത്താ താമസിക്കുന്നത്. എല്ലാ ദിവസവും എന്തെങ്കിലും ഫംഗ്ഷൻ അവരുടെ ആരുടെയെങ്കിലും വീട്ടിലുണ്ടാകും. മാത്രവുമല്ല എല്ലാവരും അവധി ദിവസം എന്തെങ്കിലും പ്രോഗ്രാം തയ്യാറാക്കും. പാവം റിയ ആകെ വശം കെട്ടു.”

സുധ അതിന് മറുപടിയൊന്നും പറയാതെ നിശബ്ദത പാലിച്ചു. റിയയുടെ കാര്യം കേട്ട് അവർക്ക് മടുപ്പ് തോന്നിയിരുന്നു. തനുവിന്‍റെ ചിന്താ രീതിയ്ക്ക് പാടെ മാറ്റം വന്നിരിക്കുന്നത് സുധ ശ്രദ്ധിച്ചു. ഏത് കാര്യത്തേയും സൗമ്യവും സ്നേഹവും നിറഞ്ഞ മാനസികാവസ്‌ഥയോടെ സമീപിച്ചിരുന്ന തനുവിന്‍റെ മനസ്സിലിപ്പോൾ ശുഭാപ്തി വിശ്വാസം ഒട്ടുമില്ലാതായിരിക്കുന്നു.

കുറച്ച് ദിവസങ്ങൾക്കു ശേഷം തനുവിന് വന്ന വിവാഹാലോചന ഉറപ്പിച്ചു. തനുവും രജത്തും പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു. എല്ലാം സന്തോഷപൂർവ്വം തീരുമാനിക്കപ്പെട്ടു. രജത്ത് മുംബൈയിൽ തനിച്ചായിരുന്നു താമസം. വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്നായിരുന്നു രജത്തിന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും ആഗ്രഹം. അതുകൊണ്ട് തനുവിന്‍റെയും രജത്തിന്‍റെയും വിവാഹം വളരെ വേഗം തന്നെ നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഭർത്താവ് അനുജിനെയും കൂട്ടിയാണ് റിയ എത്തിയത്.

വന്നപാടേ റിയ തനുവിനെ ചേർത്തു പിടിച്ച് അഭിനന്ദിച്ചു. “തനു നിനക്ക് ലോട്ടറി അടിച്ചിരിക്കുകയാ. എല്ലാ ബന്ധുക്കളിൽ നിന്നും അകലെ ഭർത്താവിനൊപ്പമല്ലേ താമസിക്കാൻ പോകുന്നത്. എനിക്കും ഇതുപോലെയുള്ള ഒരു ബന്ധം കിട്ടിയിരുന്നെങ്കിൽ.”

റിയയുടെ അഭിപ്രായ പ്രകടനം കേട്ട് സുധയ്ക്ക് ദേഷ്യം വന്നു. വിവാഹത്തിന് ഒരാഴ്ച കഴിഞ്ഞ് രജതും തനുവും മുംബൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. തനു ജോലി ചെയ്‌തിരുന്ന ഓഫീസിന് മുംബൈയിലും ബ്രാഞ്ചുണ്ടായിരുന്നതിനാൽ അവൾ മുംബൈ ഓഫീസിലേക്ക് മുൻകൂട്ടി ട്രാൻസ്ഫർ വാങ്ങി.

രജത്തിന്‍റെ മൂത്ത സഹോദരൻ വിജയ് ഭാര്യ രേഖയുടേയും അവരുടെ നാലും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെയും രജത്തിന്‍റെ മാതാപിതാക്കളുടേയും സ്നേഹനിർഭരമായ പെരുമാറ്റവും സാമീപ്യവും തനുവിന്‍റെ മനസ്സിനെ വല്ലാതെ മാറ്റിയിരുന്നു. എങ്കിലും അവരുടെ ഇടപെടലുകളില്ലാത്ത ഒരിടത്താണല്ലോ താനും ഭർത്താവും താമസിക്കാൻ പോകുന്നതോർത്ത് അവൾ സന്തോഷിച്ചു.

ഇടയ്ക്കിടെ ഫോണിൽ വിളിച്ച് റിയ അവളെ ഉപദേശിക്കാനും മറന്നില്ല. “നീ ഒരിക്കലും അച്‌ഛനോടും അമ്മയോടും മുംബൈയിലേക്ക് വരാൻ ക്ഷണിക്കരുത്. വന്നാൽ പിന്നെ അവർ അവിടെ തന്നെ താമസമാക്കും.” രജത്തിന്‍റെയും തനുവിന്‍റെയും മാതാപിതാക്കളും ബന്ധുക്കളും നിറഞ്ഞ സ്നേഹത്തോടെയും ആശീർവാദത്തോടെയും അവരെ എയർപോർട്ടിൽ നിന്നും യാത്രയാക്കി.

മുംബൈയിലെത്തിയ ഇരുവരും പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. രജത്തിനൊപ്പമുള്ള അവളുടെ ജീവിതം ആഹ്ലാദത്തിന്‍റേതായിരുന്നു. ഇരുവരും ഓഫീസിലേക്ക് രാവിലെ പുറപ്പെടും. വീക്കെന്‍റേൽ മാത്രമാണ് മനസ്സ് തുറന്ന് ഇരുവരും ഒന്ന് സംസാരിച്ചിരുന്നത് തന്നെ.

രാവിലെ സർവ്വന്‍റ് ലതാഭായി വന്ന് വീട്ടിലെ മുഴുവൻ ജോലിയും ചെയ്‌ത് പോകും. അടുക്കളയിലെ കാര്യം നോക്കുന്നതിനിടെ തനു ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പും നടത്തും. ഫ്ളാറ്റിൽ 2 പേർ മാത്രമായതിനാൽ ജോലിയൊന്നും അധികം ഉണ്ടായിരുന്നില്ല. പകൽ മുഴുവനുമുള്ള തളർച്ചയ്ക്കൊടുവിൽ വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തി അടുക്കളയിൽ കയറി എന്തെങ്കിലും ചെയ്യാനുള്ള മൂഡ് ഒട്ടും ഉണ്ടാവികയില്ല. തനുവിന്‍റെ ബുദ്ധിമുട്ട് കണ്ട് വൈകുന്നേരത്തേക്ക് കൂടി ഒരു മെയിഡിനെ വച്ചാലോയെന്ന് രജത്ത് തനുവിനോട് ചോദിച്ചു.

“പക്ഷേ നമ്മൾ വരുന്ന ടൈം കൃത്യമായി പറയാനാവില്ലല്ലോ. തന്നെയുമല്ല വീടിന്‍റെ താക്കോൽ ഏൽപ്പിക്കുന്നത് അത്ര സേയ്ഫുമല്ല.”

“എന്നാൽ സാരമില്ല. നമുക്ക് രണ്ടുപേർക്കും ചേർന്ന് എന്തെങ്കിലും തയ്യാറാക്കാം.” രജത്ത് അതിനും പരിഹാരം കണ്ടെത്തി. ഇതിനിടെ റിയയും തനുവും വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് തുടർന്നു കൊണ്ടിരുന്നു. തനുവിന്‍റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ അനുഭവങ്ങൾ കേട്ട് റിയ നെടുവീർപ്പിട്ടു കൊണ്ടിരുന്നു.

തനുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് 5 മാസങ്ങൾ കടന്നു പോയിരുന്നു. രജത്തിന് കമ്പനി സംബന്ധമായി പരിശീലനത്തിനായി ഒരാഴ്ചത്തേക്ക് സിംഗപ്പൂരിലേക്ക് പോകേണ്ടതായി വന്നു. തനു ഫ്ളാറ്റിൽ തനിച്ചാകുമല്ലോയെന്നോർത്ത് രജത്തിന് ആധി തോന്നി.

“തനിച്ചെങ്ങനെ കഴിയും? നമുക്ക് നാട്ടിൽ നിന്നും അച്‌ഛനേയും അമ്മയേയും വരുത്താം. അവൻ ഇതുവരേയും ഇവിടെ വന്നിട്ടില്ല.” രജത്ത് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു,

“അയ്യോ സാരമില്ല ഞാൻ തനിച്ചല്ലല്ലോ. റിയയ്ക്ക് ഇവിടെ വരണമെന്ന് വലിയ ആഗ്രഹമുണ്ട്. അവൾ വരികയാണെങ്കിൽ അച്‌ഛനേയും അമ്മയേയും നമുക്ക് പിന്നീട് രജത്ത് മടങ്ങി വന്ന ശേഷം വിളിക്കാം.” തനുവിന്‍റെ തീരുമാനത്തോട് രജത്തും യോജിച്ചു. തന്‍റെ ഇഷ്ടത്തിനനുസരിച്ച് കാര്യം സാധിച്ചെടുത്തതിൽ തനുവിന് സന്തോഷം തോന്നി.

സമയം കിട്ടിയപ്പോൾ തനു ഉടനടി ഫോൺ ചെയ്ത് റിയയെ മുംബൈയിലേക്ക് ക്ഷണിച്ചു.

“നീ വാക്ക് മാറരുത്. വന്നേ പറ്റൂ.”

“ഉറപ്പായും ഞാൻ വരും. എനിക്കും ഈ തിരക്കിൽ നിന്നും ഒന്ന് ഒഴിഞ്ഞു നിൽക്കാമല്ലോ. ഒരാഴ്ച നിന്‍റെ കൂടെ സന്തോഷത്തോടെ കഴിച്ചു കൂട്ടാമല്ലോ.”

രജത്ത് സിംഗപ്പൂരിലേക്ക് യാത്ര പുറപ്പെട്ട അന്ന് വൈകുന്നേരം തന്നെ റിയ മുംബൈയിലെത്തി. ഏറെ നാളിനു ശേഷമുള്ള കൂടിക്കാഴ്ചയായതിനാൽ ഇരുവരും പരസ്പരം കണ്ടയുടനെ ആശേഷിച്ചു.

ഇത്രയും നാളത്തെ ഇടവേളയിൽ സംഭവിച്ച വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു കൊണ്ടിരുന്നു. എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങളാണ് അവർക്കുണ്ടായിരുന്നത്. രാത്രി ഏറെ കഴിഞ്ഞു അവർ ബന്ധുക്കളെപ്പറ്റിയും കൂട്ടുകാരെപ്പറ്റിയുമുള്ള വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

പിറ്റേദിവസം തനു ഓഫീസിൽ നിന്നും അവധിയെടുത്തു. ഇരുവരും അന്ന് കുറേ കറങ്ങി നടന്നു. ഉച്ചയ്ക്ക് സിനിമ കണ്ടശേഷം കുറേ ഷോപ്പിംഗും നടത്തി. രാത്രി ഏറെ കഴിഞ്ഞാണ് അവർ ഫ്ളാറ്റിൽ മടങ്ങിയെത്തിയത്. ഏറെ നേരത്തെ ഷോപ്പിംഗും കറക്കവുമൊക്കെയായി റിയയ്ക്ക് സന്തോഷമടക്കാനായില്ല.

“ഹാവൂ… മറ്റൊരു ലോകത്തെത്തിയ പോലെയാ തോന്നുന്നത്. നീ ലക്കി തന്നെ. സ്വസ്ഥമായി കറങ്ങി നടക്കാം. ഇഷ്ടം പോലെ ഷോപ്പിംഗ് ചെയ്യാം. ഇവിടെ നിൽക്കാൻ കൊതിയാവുന്നു.”

“ഹൊ തളർന്നു. ഇനി നമുക്ക് ഉറങ്ങാം. എനിക്ക് നാളെ ഓഫീസിൽ പോകാനുള്ളതാ വൈകുന്നേരം വേഗമെത്താം. രാവിലെ മെയിഡ് വന്ന് ജോലിയൊക്കെ ചെയ്യും.” തനു കൂട്ടുകാരിയോട് ഗുഡ്നൈറ്റ് പറഞ്ഞ ശേഷം കിടന്നു.

പിറ്റേന്ന് അതിരാവിലെ ഉണർന്ന് അത്യാവശ്യം ജോലിയൊക്കെ ചെയ്‌തശേഷം തനു ഓഫീസിലേക്ക് യാത്രയായി. റിയ അപ്പോഴും ഉണർന്നിരുന്നില്ല. 11 മണിയായതോടെ റിയ തനുവിനെ ഫോണിൽ വിളിച്ചു.

“തനു ഗുഡ്മോണിംഗ്. ഞാൻ സുഖമായി ഉറങ്ങി. എഴുന്നേറ്റിട്ട് കുറച്ച് നേരമായി. എത്ര ശാന്തമാണ് നിന്‍റെ വീട്. ശല്യമുണ്ടാക്കുന്ന ഒരു ശബ്ദം പോലുമില്ല.”

അൽപസമയം ഇരുവരും ഫോണിൽ സംസാരിച്ചു. തനു നേരത്തെ തന്നെ റിയ മുംബൈയിൽ വരുന്ന വിവരം അമ്മയെ വിളിച്ചറിയിച്ചിരുന്നു.

“അവളുടെ വീട്ടുകാർ എത്ര നല്ലവരാ. ഒരാഴ്ചക്കാലം കൂട്ടുകാരിക്കൊപ്പം കഴിയാൻ മരുമകളെ അയച്ചത് കണ്ടില്ലേ. എന്നിട്ടും റിയ അവരെ സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലല്ലോ.” സുധ പരിഹാസ രൂപേണ മറുപടി പറഞ്ഞു.

റിയ കുളി കഴിഞ്ഞ ശേഷം ഭക്ഷണം കഴിച്ചു. ഏറെ നേരം ടിവിയിൽ സിനിമ കണ്ടശേഷം വീണ്ടും ഉറങ്ങി. വൈകുന്നേരമായതോടെ തനു ഓഫീസും കഴിഞ്ഞെത്തി. ഇരുവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുകയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്‌തു.

“ഇനി നീ പറയെടീ നിന്‍റെ വിശേഷങ്ങൾ” റിയ തനുവിനോടായി ചോദിച്ചു. “എന്ത് പറയാനാ ഞങ്ങൾ രാവിലെ പോയി രാത്രി മടങ്ങിയെത്തും. ആഴ്ച മുഴുവനും അങ്ങനെയായിരിക്കും. വീക്കെന്‍റിലാ ഒന്ന് റെസ്റ്റ് എടുക്കുക. ഇവിടെയാണെങ്കിൽ ആരും സംസാരിക്കാനുമില്ല. ആരും വരികയുമില്ല.”

“അവിടെയാണെങ്കിൽ വീട്ടിൽ കയറിയാലുടൻ അമ്മായിയമ്മ ചായ, പലഹാരം, രാത്രി ഭക്ഷണം എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. അതൊക്കെ ഞാൻ എടുത്തു കഴിക്കില്ലേ. അതൊക്കെ കേട്ട് മടുത്തു ഇപ്പോ വന്ന് വന്ന് അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ട്.”

തനു അൽപനേരം സ്വന്തം മനോഭാവത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമോർത്ത് വ്യസനിച്ചു. അവളുടെ മനസ്സ് ഉദാസീനമായി. റിയ പറഞ്ഞതോർത്തു കൊണ്ട് തനു ഇരുവർക്കുമുള്ള ഡിന്നർ തയ്യാറാക്കി. ഇടയ്ക്കിടെ റിയയുടെ ഫോണിലേക്ക് വിശേഷങ്ങൾ തിരക്കി കൊണ്ട് അവളുടെ ഭർത്താവും അമ്മായിയമ്മയും വിളിച്ചു കൊണ്ടിരുന്നു.

ഉറങ്ങാൻ കിടന്നപ്പോൾ ഇരുവരുടേയും മനസ്സിൽ വ്യത്യസ്തങ്ങളായ ചിന്തകൾ ഉണർന്നു. എത്ര സുന്ദരമായ ജീവിതമാണ് തനുവിന്‍റേതെന്ന് റിയയോർത്തു. സ്വസ്ഥവും ശാന്തവുമായ വീട്. ആരുടേയും ഇടപെടലുകളില്ല. ഇഷ്ടം പോലെ ജീവിക്കാം. എവിടെയെങ്കിലും പോകാം. സ്വന്തമിഷ്ടമനുസരിച്ച് എന്തും ചെയ്യാം. എത്ര സുന്ദരമായ ജീവിതമാണ്. എന്നാൽ തനുവിന്‍റെ മനസ്സിലെ ചിന്തകൾ മറ്റൊരു വിധത്തിലായിരുന്നു.

ഭർതൃവീട്ടുകാർക്കൊപ്പം കഴിയാതെ റിയയ്ക്ക് ഒറ്റയ്ക്ക് താമസിക്കാൻ ചിലപ്പോൾ സന്തോഷം തോന്നിയേക്കാം. പക്ഷേ തനിക്കോ! അതിന് കഴിയില്ല. ഏകാകികളായി ജീവിക്കുന്നതിൽ എന്ത് സന്തോഷമാണുള്ളത്?

ഇവിടെയാണെങ്കിൽ ഞങ്ങൾ രണ്ടുപേരുമൊഴിച്ചാൽ പിന്നെ ഈ ഫ്ളാറ്റിൽ കാണുന്നത് മെയിഡിനെയാണ്. അവർ കൃത്യസമയത്ത് വന്ന് യന്ത്രത്തെപ്പോലെ ഓരോന്നും ചെയ്‌ത് കൃത്യ സമയത്ത് മടങ്ങി പോകും. സ്നേഹത്തോടെയുള്ള ഒരു നോട്ടമോ, ഒരു സ്പർശനമോ വാക്കുകളോ ഇല്ല. എല്ലാവരും കീ കൊടുത്ത യന്ത്രങ്ങളെ പോലെ പാഞ്ഞ് നടന്ന് പകലന്തിയോളം എന്തൊക്കെയോ ചെയ്‌ത് വീടണയുന്നു. ഉറങ്ങുന്നു. പിറ്റേന്നും അതേ ജീവിതം ആവർത്തിക്കുന്നു.

വീട്ടിൽ ഞങ്ങൾ 3 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വലിയൊരു കുടുംബത്തിൽ മരുമകളായി എല്ലാവരുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിച്ച് ജീവിക്കാൻ എന്ത് മോഹമായിരുന്നു ആദ്യമെനിക്ക്. ഇവിടെ ഓരോ വീക്കെന്‍റിലും ഏതെങ്കിലും മാളിലോ അല്ലെങ്കിൽ തീയറ്ററിലോ പോയി സിനിമ കണ്ട് സമയം ചെലവഴിക്കും. വീട്ടിലെത്തുമ്പോഴേക്കും മനസ്സും ശരീരവും തളർന്നിരിക്കും. ആരും നമുക്ക് ഇവിടെ സ്വന്തക്കാരായില്ല. ഇത്രയും വലിയ ഒരു നഗരത്തിൽ എന്ത് സന്തോഷമാണ് ലഭിക്കുക. അതിനാണല്ലോ റിയയും കൊതിക്കുന്നത്.

ബന്ധുക്കളുടെയോ സ്വന്തക്കാരുടെയോ സ്നേഹ നിർഭരമായ സാമീപ്യമില്ലാത്ത നിർജ്ജീവമായ ഈ നഗര ജീവിതത്തെ അവൾക്കെങ്ങനെയാണ് ഉൾക്കൊള്ളാനാവുന്നത്. ഉറ്റ സുഹൃത്തുക്കളായ അവർ ജീവിതത്തെക്കുറിച്ച് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നു. പക്ഷെ തനു അന്ന് രാത്രി തന്നെ ഉറച്ച ഒരു തീരുമാനമെടുത്തു. നേരം വെളുത്താലുടൻ രജത്തിന്‍റെ വീട്ടിൽ വിളിച്ച് അമ്മയേയും അച്‌ഛനേയും മുംബൈയിലേക്ക് ക്ഷണിക്കണം. ജീവിതത്തിൽ വീണു കിട്ടുന്ന അസുലഭമായ ആഹ്ലാദ നിമിഷങ്ങൾ ആസ്വദിക്കണം. അവ നഷ്ടപ്പെടുത്തി കൂടാ… പെട്ടെന്ന് അവൾ തിരിഞ്ഞ് കിടന്ന് റിയയെ നോക്കി പുഞ്ചിരിച്ചു.

“എന്താ നീ ആലോചിക്കുന്നത്?” റിയ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“നിന്നെക്കുറിച്ച്, നീയോ?”

“നിന്നെക്കുറിച്ച്, ഒരേ മറുപടി കേട്ട് ഇരുവരും പൊട്ടിചിരിച്ചു. പക്ഷേ തനുവിന്‍റെ ചിരിയിലുണ്ടായ ആത്മനിർവൃതിയും സന്തോഷവും റിയയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നതിലപ്പുറമായിരുന്നു.

ചെമ്പ്ര

രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന്‍റെ ആലസ്യത്തിൽ നിന്നും രാജ്യം ഉണർന്ന 2013 ഫെബ്രുവരി 22 ന്‍റെ പ്രഭാതം. പതിനാറു പേർ തൽക്ഷണം കൊല്ലപ്പെട്ട ഹൈദരാബാദിലെ ഇരട്ട സ്ഫോടന വാർത്തയുമായി പുറത്തിറങ്ങിയ ദിനപ്പത്രം കയ്യിലെടുത്ത് സിറ്റൗട്ടിലിരുന്ന ഭുവന് അതിലെ തലക്കെട്ടുകൾ പോലും വായിച്ചു പൂർത്തീകരിക്കാനായില്ല. കേരളത്തിലെ മാവോയിസ്റ്റ് വേട്ടയുടെ ഫോളോ അപ് വാർത്തകൾ ഉൾപേജുകളിൽ പരതുന്നതിനിടെ ഗേറ്റിനു മുന്നിൽ വന്നു നിന്ന പോലീസ് ജീപ്പിൽ അവന് ചോദ്യം ചെയ്യലിനു വിധേയനാവാൻ വേണ്ടി ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലേക്ക് പോവേണ്ടി വന്നു. ചാർവി അപ്പോഴും ഉണർന്നിരുന്നില്ല.

ഒരു കുറ്റവാളിയേപ്പോലെ ഭുവൻ ആ പോലീസ് വാഹനത്തിൽ മുഖം കുനിച്ചിരുന്നു. ജീവിതകാലം മുഴുവനും തടവറയിൽ കഴിയേണ്ടി വന്നാൽ, അതിനും അവൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. സത്യമല്ലാതെ ഒന്നും പറയേണ്ടതില്ലെന്ന് ഭുവൻ തീരുമാനിച്ചു.

ഭുവൻ എന്തൊക്കെയാണോ ഒരു പങ്കാളിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് , അതിന് നേർ വിപരീതമായിരുന്നു ചാർവിയുടെ സ്വഭാവം. മൂന്നു വർഷത്തെ ദാമ്പത്യ ജീവിതം അവന് വല്ലാതെ മടുത്തു കഴിഞ്ഞിരുന്നു. അവരുടേത് ഒരു പ്രണയവിവാഹമായിരുന്നു എന്നതാണ് അത്ഭുതം! രണ്ടു മാസത്തെ പരിചയം മാത്രമുള്ള ചാർവി ഭുവനോട് വിവാഹാഭ്യർത്ഥന നടത്തുകയും അവൻ സമ്മതം മൂളുകയും ചെയ്തു എന്നതാണ് സത്യത്തിൽ സംഭവിച്ചത്.

ഒരു ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ജാതിയും മതവുമൊന്നും ഭുവന്‍റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ കുർബാനയും മതബോധന ക്ലാസ്സും ഒഴിവാക്കി ഞായറാഴ്ചകളിൽ മൂവീ ഹൗസിൽ മോർണിങ്ങ് ഷോ കാണാൻ പോവുന്നത് അവന്‍റെ പതിവായിരുന്നു. ചാർവിയാകട്ടെ സമ്പന്നരും പുരോഗമന ചിന്താഗതിക്കാരുമായ മുസ്ലീം ദമ്പതികളുടെ ഏക മകളായിരുന്നു. പാരമ്പര്യമായി അവൾക്കു ലഭിക്കാനിടയുള്ള സമ്പത്തു മാത്രമല്ല അവനെ പ്രലോഭിപ്പിച്ചത്, ഏതു പുരുഷന്‍റെയും മനമിളക്കുന്ന അവളുടെ സൗന്ദര്യവും മോഡേൺ വസ്ത്രധാരണ രീതികളും കൂടിയായിരുന്നു.

വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ കൊടുത്ത അന്നു രാത്രി തന്നെ ഭുവന്‍റെ വീട്ടിൽ അവരൊരുമിച്ച് താമസം തുടങ്ങി. ആദ്യ രാത്രിയിൽ അവൻ കിടപ്പു മുറിയിലേക്കെത്തുമ്പോൾ ചാർവി കിടക്കയിൽ തല ചൊറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ സൗന്ദര്യത്തിന്‍റെ ഏറ്റവും വലിയ ആകർഷണമായി അവൻ കരുതിയിരുന്ന തലമുടിയോട് ആ നിമിഷം തന്നെ അവന് വെറുപ്പു തോന്നി. നൂറുകണക്കിന് പേനുകളാണ് മുടികൾക്കിടയിൽ വസിച്ചിരുന്നത്!

ദിവസങ്ങൾ കഴിയുന്തോറും ഭുവന് അവളുമായുള്ള അകൽച്ച കൂടിക്കൂടി വന്നു. അവന് ഏറ്റവും പ്രീയപ്പെട്ട കറികളായ പോർക്കിന്‍റെയും ബീഫിന്‍റെയും മണമടിക്കുന്നതു തന്നെ ചാർവിക്ക് അസഹ്യമായിരുന്നു. എന്നാൽ ഭുവന്‍റെ മാതാപിതാക്കൾക്ക് അവൾ സ്നേഹഭാജനമായിരുന്നു. രണ്ട് ആൺമക്കൾ മാത്രമുള്ള അവർ തങ്ങളുടെ ഇളയ മകളെപ്പോലെ അവളെ ലാളിച്ചു. ആ സ്നേഹക്കടലിനു നടുവിൽ ഭുവന്‍റെ മനസ്സിലെ ഇഷ്ടക്കേട് അവൾ അറിഞ്ഞതേയില്ല.

ചാർവിയുടെ ജോലി ചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് പതിനഞ്ചു മിനിറ്റ് സ്കൂട്ടറിൽ പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഭുവനാകട്ടെ മുപ്പത്തിയഞ്ചു കിലോമീറ്റർ ദൂരെ അവൻ ജോലി ചെയ്യുന്ന ബാങ്കിലേക്കു പോവാൻ ബൈക്കും കാറും മാറിമാറി ഉപയോഗിച്ചു.

അടവു മുടക്കിയ വായ്പകളുടെ തിരിച്ചടവ് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന വിഭാഗത്തിലായിരുന്നു അപ്പോൾ അവന്‍റെ ജോലി. അവൻ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും വീട്ടിൽ പരമാവധി വൈകി മടങ്ങിയെത്താനും തുടങ്ങി.

ഒരു ഞായറാഴ്ച.

അഞ്ചു മണിക്ക് എണീക്കുന്ന ശീലം ഭുവൻ അന്നും തെറ്റിച്ചില്ല. എന്നാൽ ചാർവി അപ്പോഴും സുഖസുഷുപ്തിയിലായിരുന്നു. ഏഴുമണി കഴിയാതെ അവൾ കിടക്കയിൽ നിന്നെണീക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. അവധി ദിവസമായതിനാൽ ഇന്ന് അത് ഒൻപതു മണിയാവാനും മതി.

വീട്ടിലെ ഓഫീസ് മുറിയിൽ ചെന്ന് ലാപ്ടോപ്പ് തുറന്ന്, നെറ്റ് കണക്ടു ചെയ്ത് മെയിൽ പരിശോധിച്ചു. നഴ്സിനെ വിവാഹം കഴിച്ച് ലണ്ടനിൽ സ്ഥിര താമസമാക്കിയ അരുണേട്ടൻ അയച്ച കുറെ ഫാമിലി ഫോട്ടോകളൊഴികെ ബാക്കിയെല്ലാം ബിസിനസ് കാര്യങ്ങളാണ്.

എഫ്ബി യിൽ പുതിയൊരു സൗഹൃദാഭ്യർത്ഥനയുണ്ട്; ‘വീനസ്’!

‘ദൈവമേ, അവൾ തന്നെയായിരിക്കുമോയിത്?’ ഭുവന്‍റെ മനസ്സിൽ ഒരു നഷ്ടപ്രണയത്തിന്‍റെ അലകളിളകി.

‘അതെ, അവൾ തന്നെ.’ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഭുവന് മനസ്സിലായി.

‘വീനസ് ടെസ്സ ജോർജ്’, അതാണ് അവളുടെ മുഴുവൻ പേര്. ഹോസ്റ്റലിൽ താമസിക്കുന്നതിന്‍റെ സ്വാതന്ത്ര്യമനുഭവിച്ച് മാംഗ്ലൂരിൽ’ പി ജിക്കു പഠിക്കുന്ന നാളുകൾ… ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ രണ്ടു വർഷങ്ങൾ… അന്ന് ടാഗോർ പാർക്കിലും തണ്ണീർബാവി ബീച്ചിലും പിലിക്കുളയിലെ അരയന്നങ്ങൾ നീന്തി തുടിക്കുന്ന തടാകക്കരയിലുമൊക്കെ ഭുവന്‍റെ നിഴൽ പോലെ കൂടെയുണ്ടായിരുന്നു അവൾ! അല്ലെങ്കിൽ അവളുടെ നിഴലായി അവനുണ്ടായിരുന്നു, എപ്പോഴും.

പഠനം പൂർത്തിയാക്കി മടങ്ങിയ ശേഷം പക്ഷേ, ഭുവൻ അവളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, അവളുടെ മാതാപിതാക്കൾ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കു കുടിയേറിയ ദരിദ്ര കർഷകരായിരുന്നു.

‘അവൾ ഇപ്പോൾ എവിടെയാണ്? അവെയ്‍ലബിൾ ആണെങ്കിൽ രണ്ടു വാക്ക് ചാറ്റാമായിരുന്നു.’ പക്ഷേ അത് വീനസിന്‍റെ സമയമായിരുന്നില്ല.

ഭുവനെ അമ്പരപ്പിച്ചു കൊണ്ട് ചാർവിയാണ് ചായയുമായി എത്തിയത്. ‘എന്തേ നീയിത്ര നേരത്തേ എഴുന്നേൽക്കാൻ?’ എന്നു ചോദിച്ചു കൊണ്ട് അവൻ ലാപ് അടച്ച് ചായ വാങ്ങി. അവളുടെ മുഖത്ത് നേരിയ നീരസം.

ഭുവൻ വെറുക്കുന്ന ചാർവിയുടെ മറ്റൊരു സ്വഭാവം ഇതായിരുന്നു, ലാപ്ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ പിന്നിൽ വന്ന് നോക്കിക്കൊണ്ടു നിൽക്കും. ഒരു മനുഷ്യന്‍റെ സ്വകാര്യതയിലേക്കുള്ള അന്യായമായ കടന്നുകയറ്റം!

”ഇന്ന് ആരവിന്‍റെ വീട്ടിലെ കോക്ക്ടെയിൽ പാർട്ടി മറന്നോ?”, ചാർവി ചോദിച്ചു.

ചായ ചുണ്ടോടു ചേർക്കുകയല്ലാതെ ഭുവൻ അതിനു മറുപടി പറഞ്ഞില്ല. അവൾ നേരത്തേ എഴുന്നേറ്റതിന്‍റെ കാരണം പിടികിട്ടി.

ഒന്നര മണിക്കൂർ കാറോടിക്കണം ആരവിന്‍റെ വീട്ടിലെത്താൻ. ആരവ് ഭുവന്‍റെ സുഹൃത്താണെങ്കിലും ഇപ്പോൾ അവനും ഭാര്യ ശീതളിനും ചാർവിയുമായാണ് കൂടുതൽ അടുപ്പം. വിവാഹത്തിനു ശേഷം ചാർവി അവന്‍റെ ചങ്ങാതിമാരെപ്പോലും ഒന്നാകെ തട്ടിയെടുത്തു.

പതിനൊന്നരയ്ക്ക് അവർ ആരവിന്‍റെ വീട്ടിലെത്തി. പ്രശാന്ത്, അശോകൻ, റിയാസ്, വീണ, ശില്പ, തസ്‍ലി എല്ലാവരും അവർക്കു മുന്നേ എത്തിയിരുന്നു.

അഞ്ചു ദമ്പതികളുടെ സൗഹൃദക്കൂട്ടം. കൂട്ടുകാരുടെ ഇടയിൽ വിശേഷങ്ങളും തമാശകളും പങ്കുവെക്കുമ്പോൾ ഭുവന് ഒരു പുതുജീവൻ കിട്ടി. പഴയ കോളേജ് ദിനങ്ങൾ തിരിച്ചു വന്നതു പോലെ.

ചാർവിയാകട്ടെ ആതിഥേയയായ ശീതളിനെ സഹായിച്ചുകൊണ്ടും ഇടയ്ക്ക് കൂട്ടുകാരുടെയിടയിൽ പൊട്ടിച്ചിരിച്ചും ഒരു ചിത്രശലഭത്തെപ്പോലെ എല്ലായിടത്തും പറന്നു നടന്നു. ആരവും ശീതളും ചേർന്ന് തയ്യാറാക്കിയ ‘ബ്ലഡിമേരി’ അകത്തു ചെന്നപ്പോൾ പെണ്ണുങ്ങളുടെ ഒച്ച ഉയരാൻ തുടങ്ങി.

ആ സൗഹൃദ കൂട്ടായ്മയിൽ വെച്ചാണ് വയനാടിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ ‘ചെമ്പ്ര’ യിലേക്ക് ട്രക്കിങ്ങിനു പോവാനുള്ള തീരുമാനമുണ്ടായത്. ആവശ്യമില്ലാതെ രണ്ട് അവധി ദിനങ്ങൾ വരുന്നുണ്ടായിരുന്നു. നാൽപ്പത്തിയെട്ടു മണിക്കൂർ ദേശീയ പണിമുടക്ക്!

പ്രശാന്തിന്‍റെ ഭാര്യ വീണയുടെ വീട് വയനാട്ടിലെ മേപ്പാടിയിലായിരുന്നു.

വയനാട്ടിലെ തണുപ്പിന്‍റെയും മഞ്ഞിന്‍റെയും കാഠിന്യത്തെപ്പറ്റിയും വസ്ത്രങ്ങൾ പോലും മുറിച്ചു കളയുവാൻ തക്ക മൂർച്ചയുള്ള തെരുവപ്പുല്ലുകൾക്കിടയിലൂടെ മല കയറുന്നതിന്‍റെ സാഹസത്തേപ്പറ്റിയും വീണ വിശദമായി വിവരിച്ചെങ്കിലും ആരും പിൻതിരിയാൻ തയ്യാറായിരുന്നില്ല.

ചെമ്പ്രയുടെ മുകളിൽ ഒരു രാത്രി കഴിഞ്ഞുകൂടുവാൻ പോലും റിയാസും തസ്‍ലിയും ഒരുക്കമായിരുന്നു. യാത്രയുടെ നാൾ കുറിച്ചാണ് എല്ലാവരും പിരിഞ്ഞത്. ഫെബ്രുവരി 19ന് വൈകിട്ട് വീണയുടെ വീട്ടിൽ എല്ലാവരും ഒത്തു ചേരുക. 20ന് രാവിലെ ചെമ്പ്രയുടെ മുകളിലേക്ക്!

പാർട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അന്നു രാത്രി തന്നെ, പുതുവർഷാഘോഷത്തിനു ശേഷം ഒരു മാസത്തെ ഇടവേളയിൽ അകത്തു ചെന്ന അൽപ്പം മദ്യത്തിന്‍റെ ലഹരിയിൽ, ഭുവൻ വീനസുമായി മെസ്സഞ്ചറിലൂടെ ആശയ വിനിമയം നടത്തി.

മലകയറ്റത്തിന് ഏറെ ഉത്സാഹം കാണിച്ച അശോകനും ശില്പയും അവസാന നിമിഷം പിന്മാറി. ശില്പയുടെ കസിന്‍റെ വിവാഹ നിശ്ചയം ഉണ്ടത്രേ! എന്നാൽ പകരം വീണയുടെ ഏട്ടന്‍റെ പത്തും പതിമൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളെക്കിട്ടി.

ഇപ്പോൾ ആ പത്തംഗ സംഘം തേയിലത്തോട്ടത്തിനു നടുവിലുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഉത്സാഹത്തോടെ മല കയറുകയാണ്. മഞ്ഞുകാലം കഴിഞ്ഞുവെങ്കിലും വയനാട്ടിലെ മലനിരകൾ മഞ്ഞു മൂടി കിടക്കുകയാണ്! കുന്നിനു മുകളിലെ രഹസ്യം മഞ്ഞ് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നു തോന്നും.

തേയിലത്തോട്ടം പിന്നിട്ടപ്പോൾ വലിയ മരങ്ങളുള്ള കാട്ടിലൂടെ കുത്തനെ കയറ്റമാണ്. ദേഹത്തു തട്ടി ഇക്കിളിപ്പെടുത്തുന്ന പോതപ്പുല്ലുകൾ. ദൂരെ ഒരു ‘വാച്ച് ടവർ’ ചെറുതായി കാണാം. ഇളം വെയിലിൽ മോഹിപ്പിക്കുന്ന വയനാടിന്‍റെ പ്രകൃതി സൗന്ദര്യം. ഉരുളൻ കല്ലുകൾക്കിടയിലൂടെ നടന്ന് വള്ളി പൊട്ടിയ ചെരിപ്പ് വലിച്ചെറിഞ്ഞ് നഗ്നപാദയായാണ് ചാർവി ഇപ്പോൾ നടക്കുന്നത്. എങ്കിലും ഉത്സാഹത്തിന് കുറവൊന്നുമില്ല. ‘മലയുടെ മുകളിൽ വേഗം ചെന്ന് മേഘങ്ങളെ തൊടണം’, എന്നു പറഞ്ഞാണ് കുട്ടികളായ ആര്യയുടെയും സൂര്യയുടെയും നടത്തം!

”ഇക്കാണുന്ന മലയുടെ മുകളിലെത്തിയാൽ യാത്ര തീരുന്നില്ല. പിന്നെയും അഞ്ചു മലകൾ കയറിയാലേ ചെമ്പ്രയുടെ മുകളിലെത്തൂ.” പ്രശാന്ത് ഓർമിപ്പിച്ചു.

കുന്നിനു മുകളിൽ അൽപ്പം വിശ്രമിച്ച്, വീണ്ടും തെരുവപ്പുല്ലുകൾക്കിടയിലൂടെയുള്ള യാത്ര. കാട്ടു മൃഗങ്ങൾ വെള്ളം കുടിക്കാനെത്താറുള്ള ഒരു കലങ്ങിയ തടാകം. വീശുന്ന കാറ്റിന് വന്യമൃഗങ്ങളുടെ വിസർജ്യങ്ങളുടെ ഗന്ധം. തടാകത്തിനരികിൽ വെള്ളം വറ്റിയ ഭാഗത്തെ ചെളിയിൽ പതിഞ്ഞു കിടക്കുന്ന മൃഗങ്ങളുടെ കാലടിപ്പാടുകൾ. അതിൽ ചിലത് പുലിയുടെ കാൽപ്പാടുകളാണെന്ന് മറ്റൊരു സംഘത്തിലെ ചെറുപ്പക്കാർ പരസ്പരം പറയുന്നതു കേട്ടപ്പോൾ ചാർവി ഭീതിയോടെ ഭുവനെ നോക്കി.

രണ്ടു കുന്നുകൾ കൂടി കയറിയിറങ്ങിയപ്പോൾ വയനാട്ടിലെ ഏറ്റവും സുന്ദരമായ തടാകം ‘ഹൃദയസരസ്സ്’ കാണാൻ കഴിഞ്ഞു. രണ്ടു മലകളുടെ ഹൃദയ ഭാഗത്ത്, ഹൃദയത്തിന്‍റെ ആകൃതിയിൽ! ചുറ്റും പുൽമേട്, ഒറ്റപ്പെട്ട് നിൽക്കുന്ന മരങ്ങൾ.

ഹൃദയസരസ്സിന്‍റെ കരയിൽ വർഷങ്ങൾക്കു ശേഷം ഭുവൻ വീനസ്സിനെ കണ്ടു. ജീൻസും ടോപ്പും ഓവർകോട്ടും ധരിച്ച് ഒരു ഏകാകിയേപ്പോലെ അവൾ നീലപ്പൂങ്കുലകളാൽ നിറഞ്ഞ ഒരു മണിമരുതു മരത്തിൽ ചാരി നിൽക്കുന്നു. തടാകക്കരയിലിരുന്ന് കയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിക്കുമ്പോൾ, ‘ഒരു ഇഡ്ഡലിയുടെ കഷ്ണം പോലും വീനസ്സിനു നൽകാനാവുന്നില്ലല്ലോ’, എന്നതായിരുന്നു ഭുവനെ വേദനിപ്പിച്ചത്.

അടുത്ത മലയുടെ നടുവിൽ നിന്ന് പിൻതിരിഞ്ഞു നോക്കിയപ്പോഴാണ് ഹൃദയസരസ്സിന്‍റെ ഹൃദയാകാരവും സൗന്ദര്യവും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞത്.

കുട്ടികൾക്കു തൊട്ടു പിന്നിലായിരുന്നു ഭുവൻ. ചാർവിയാകട്ടെ ഏറ്റവും പിറകിലായിരുന്നു. പിന്നിൽ നിന്നു വന്ന് വീനസ് ശരവേഗത്തിൽ അവരുടെ സംഘത്തെ കടന്നു പോയി. അൽപ്പം കഴിഞ്ഞ് ചാർവിയുടെ ഭീതി കലർന്ന വിളി കേട്ടു.

”ഭുവീ, അവിടെയൊന്നു നിൽക്കെടാ, ഒരു കാര്യം പറയാനുണ്ട്.”

മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്ത് ഭുവൻ അവിടെത്തന്നേ നിൽപ്പായി. പ്രശാന്തും റിയാസും അനിലും വീണയും തസ്‍ലിയും ശീതളും കയറി വന്ന് അവനോടൊപ്പം ചേർന്നു. ചാർവി അപ്പോഴും പതിനഞ്ചടി താഴെയായിരുന്നു. കിതച്ചുകൊണ്ട് കയറി വന്ന അവളെ കൈ പിടിച്ചു കയറ്റിക്കൊണ്ട് ഭുവൻ ചോദിച്ചു;

”എന്താ, എന്തു പറ്റി?”

”ഇപ്പോൾ നമ്മളെ കടന്നു പോയ കറുത്ത കോട്ടിട്ട ആ പെണ്ണില്ലേ, അവൾ ഏതോ തീവ്രവാദ സംഘടനയുടെ ആളാണെന്നാണ് എനിക്കു തോന്നുന്നത്.”

പ്രശാന്തും റിയാസും ഉച്ചത്തിൽ ചിരിച്ചു. ഭുവൻ ചോദിച്ചു;

”എന്തേ, അങ്ങനെ തോന്നാൻ?”

”അവളുടെ കൈയിൽ തോക്കുണ്ട്. എന്‍റെ പിന്നിൽ കുഴലമർത്തി അവൾ ചോദിച്ചു, ‘എന്താടീ നിന്‍റെ പേര്?’ എന്ന്. പേടികൊണ്ട് എന്‍റെ ശ്വാസം നിലച്ചു പോയി. മറുപടി പറയാൻ കഴിഞ്ഞില്ല. മറ്റൊരു മതത്തിൽ പെട്ട നിന്നെ വിവാഹം കഴിച്ചതുകൊണ്ട് എന്നെ കൊല്ലുകയാണ് അവളുടെ പരിപാടി എന്നു തോന്നുന്നു. അതോ നിന്നെ കൊല്ലാനാണോ? ചിലപ്പോൾ നമ്മൾ രണ്ടു പേരേയും…”

ചാർവി ഭുവനെ കെട്ടിപ്പിടിച്ചു. കാര്യത്തിന്‍റെ ഗൗരവം എല്ലാവരെയും നിശ്ശബ്ദരാക്കി.

”എന്തായാലും ഇനി മുകളിലേക്കു പോവേണ്ട.” തസ്‍ലി പറഞ്ഞു.

”ഞാൻ നൂറിൽ വിളിച്ച് പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. പോലീസുകാർ വന്നിട്ടു മതി ഇനി മേലോട്ടോ താഴോട്ടോ.” ചാർവി ഉറപ്പിച്ചു പറഞ്ഞു.

”കൽപ്പറ്റയിൽ നിന്ന് പോലീസുകാർ ഇവിടേക്ക് എപ്പോൾ എത്താനാണ്? അതുവരെ കാത്തിരിക്കുകയെന്നു വെച്ചാൽ… മണ്ടത്തരമാണ്.” എന്നായിരുന്നു പ്രശാന്തിന്‍റെ അഭിപ്രായം.

”അതിന് ഇവൾ പറഞ്ഞത് പോലീസുകാർ മുഖവിലയ്‌ക്കെടുത്തിട്ടുണ്ടാവുമോ?” എന്നായി വീണ.

”അതൊരു പരിഷ്ക്കാരി പെണ്ണാണെന്നാണ് തോന്നുന്നത്. അവളുടെ കൈയിൽ കണ്ടത് തോക്കിന്‍റെ ആകൃതിയിലുള്ള വല്ല സിഗരറ്റ് ലൈറ്ററും ആയിരിക്കും.” റിയാസ് എല്ലാവരുടെയും പേടി തമാശ പറഞ്ഞ് മാറ്റാൻ ശ്രമിച്ചു.

ഏകദേശം അറുപതടി മുകളിൽ കുട്ടികളും അവരെ കാത്തു കുത്തിയിരിക്കുകയാണ്. ആന്‍റിയും കൂട്ടുകാരും കൂടി എന്താണാലോചിച്ചു തല പുകയ്ക്കുന്നതെന്ന് അവർക്ക് പിടി കിട്ടിയില്ല.

”എന്തായാലും ഞങ്ങൾ നാലാണുങ്ങൾ ഒരു പീറപ്പെണ്ണിനെ പേടിച്ച് പിൻതിരിയാൻ പോവുന്നില്ല. എന്തു വന്നാലും ചെമ്പ്രയുടെ മുകളിലെത്തിയിട്ടേ ഇനി മടക്കമുള്ളൂ.” ആരവ് അവസാന തീരുമാനം പ്രഖ്യാപിച്ചു.

”ചാർവീ, നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ഇനി എന്‍റെ കൈ പിടിച്ചുകൊണ്ട് നടന്നാൽ മതി. മരിക്കുന്നെങ്കിൽ നമുക്ക് ഒരുമിച്ചു മരിക്കാം.” അവളുടെ ഇടം കയ്യിൽ തന്‍റെ വലതു കൈ കോർത്തു പിടിച്ച് മുകളിലേക്കു നടക്കാൻ തുടങ്ങിക്കൊണ്ടു ഭുവൻ പറഞ്ഞു.

വയനാട്ടിലെ കൊടും തണുപ്പിനൊപ്പം മനസ്സിൽ ഭയം കൂടി നിറഞ്ഞാൽ… ! ഭുവനും ചാർവിയും മാത്രമല്ല ആ സംഘത്തിലെ എല്ലാവരും അങ്ങനെയൊരു അവസ്ഥ അനുഭവിക്കുകയായിരുന്നു. വെയിലിനു പോലും വല്ലാത്ത തണുപ്പാണ്! തലയ്ക്കു മുകളിലൂടെ കൈ നീട്ടിയാൽ പിടിക്കാമെന്നു തോന്നും വിധം വെള്ളി മേഘങ്ങൾ ഒഴുകുന്നു! ദൂരെ ഒരു കുഞ്ഞു മലയെ ചൂണ്ടി വീണ പറഞ്ഞു;

”അതാണ് അമ്പുകുത്തി മല. ചരിത്രം ഉറങ്ങുന്ന എടയ്ക്കൽ ഗുഹ അവിടെയാണ്.”

മൂത്രമൊഴിക്കാനെന്ന് ആഗ്യം കാണിച്ച് ഭുവൻ ഒരു കാട്ടു മരത്തിന്‍റെ പിന്നിലേക്കു പോയി. വീനസിന് മൊബൈലിലൂടെ മുന്നറിയിപ്പു കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. പെട്ടെന്ന് കോടമഞ്ഞിനെ കീറി മുറിച്ചുകൊണ്ടു വന്ന ഒരു ഹെലികോപ്ടറിന്‍റെ കാതടപ്പിക്കുന്ന ശബ്ദം. അവൻ ഫോൺ കട്ടാക്കി.

ഒടുവിൽ ആ പത്തംഗ സംഘം ചെമ്പ്രയുടെ മുകളിലെത്തി. എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നു ആര്യയ്ക്കും സൂര്യയ്ക്കും! മഞ്ഞു കാരണം പരസ്പരം നന്നായി കാണാൻ പോലും വയ്യ. കൈകളിലും മുഖത്തും തലയിലുമെല്ലാം മഞ്ഞിന്‍റെ നനവ്. ഇവിടുത്തെ കാറ്റിനു പോലും ഉന്മേഷം നൽകുന്ന ഒരു രുചിയുണ്ടെന്ന് ഭുവന് തോന്നി. ദൂരേക്കു നോക്കിയാൽ വയനാടിന്‍റെയും നീലഗിരിയുടെയും മാസ്മര സൗന്ദര്യം! ചുറ്റിലും മനം മയക്കുന്ന പ്രകൃതിയുടെ മനോഹാരിത.

”ഭൂമിയിലെ സ്വർഗം!” ശീതൾ വിളിച്ചു പറഞ്ഞു.

പെട്ടെന്ന് ബൂട്ടിട്ട കാലടികളുടെ കൂട്ടത്തോടെയുള്ള ശബ്ദം, പുരുഷന്മാരുടെ ഉച്ചത്തിലുള്ള തെറിവിളികൾ, മൂന്നു വെടിയൊച്ചകൾ, ഒരു പെണ്ണിന്‍റെ കരച്ചിൽ…! എന്താണു സംഭവിക്കുന്നത്? മഞ്ഞു കാരണം ഒന്നും വ്യക്തമായി കാണാൻ വയ്യ. ചാർവി ഭുവനോടു ചേർന്നു തന്നെ ഉണ്ടായിരുന്നു.

കയറ്റത്തേക്കാൾ പ്രയാസമായിരുന്നു തിരിച്ചുള്ള ഇറക്കം. വെള്ളം കുടിച്ച് ഒരു കാട്ടുചോലയ്ക്കരികിൽ വിശ്രമിക്കുമ്പോൾ ഭുവന് അശോകന്‍റെ കോൾ വന്നു.

”ചെമ്പ്രയുടെ മുകളിൽ വെച്ച് ഒരു മാവോയിസ്റ്റ് വനിതയെ പോലീസ് വെടിവെച്ചു കൊന്നുവെന്ന് ടി വി യിൽ ഫ്ലാഷ് ന്യൂസ് എഴുതി കാണിക്കുന്നു. നിങ്ങളിപ്പോൾ എവിടെയാണ്? എന്തെങ്കിലും കാണാൻ കഴിഞ്ഞോ?”

”ഞങ്ങൾ മടങ്ങുകയാണ്. വെടിയൊച്ച ഞങ്ങളും കേട്ടു. കോടമഞ്ഞു കാരണം ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.” ഭുവൻ ഫോൺ കട്ടു ചെയ്തു. പിന്നെ എല്ലാവരോടുമായി പറഞ്ഞു;

”ചെമ്പ്രയുടെ മുകളിൽ വെച്ച് പോലീസുകാർ ഒരു വനിതാ മാവോയിസ്റ്റിനെ തട്ടിയെന്ന്.”

”അതവൾ തന്നെയായിരിക്കും.” രണ്ടോ മൂന്നോ പേർ ഒന്നിച്ചാണതു പറഞ്ഞത്. ഭുവന്‍റെ ഹൃദയത്തിലെ മുറിവ് ആരും കണ്ടില്ല!

ചോദ്യം ചെയ്യലിനു ശേഷം, കഷണ്ടിയിൽ അവിടവിടെയുള്ള മുടികൾ നരച്ചിട്ടുണ്ടെങ്കിലും ചെറുപ്പം വിട്ടുമാറാത്ത പോലീസ് മേധാവി ഭുവനോട് പറഞ്ഞു;

”താങ്കൾ പറഞ്ഞതൊന്നും അവിശ്വസിക്കണമെന്ന് എനിക്കു തോന്നുന്നില്ല. പക്ഷെ നിന്‍റെ മൊഴി രേഖപ്പെടുത്തിയാൽ സ്വന്തം ഭാര്യയെ കൊല്ലാൻ ഗൂഡാലോചന നടത്തിയതിന് നിന്നെ അറസ്റ്റു ചെയ്യേണ്ടി വരും.”

ഭുവൻ നിശ്ശബ്ദത പാലിച്ചു. എന്തു വന്നാലും നേരിടാനുറച്ച് അവൻ ഇരുന്നു.

ഭുവന്‍റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിക്കാത്തപ്പോൾ ജില്ലാ പോലീസ് മേധാവി പറഞ്ഞു;

”എന്തായാലും ഞങ്ങൾ ഒരു മാവോയിസ്റ്റിനെ വെടിവെച്ചു കൊന്നിരിക്കുകയാണ്. അത് അങ്ങിനെ തന്നെ ഇരിക്കട്ടെ. തനിക്കും കുഴപ്പത്തിൽ ചാടാതെ രക്ഷപ്പെടാം. ഇനിയെങ്കിലും സ്വന്തം ഭാര്യയെ സ്നേഹിച്ചു തുടങ്ങ്. ഒരച്ഛനായിക്കഴിഞ്ഞാൽ എല്ലാം ശരിയായിക്കൊള്ളും. പോയി അതിനുള്ള പണിയെടുക്ക്. സാറിനു പോവാം.”

‘മല പോലെ വന്നത് എലി പോലെ പോയി.’ എങ്കിലും ആശ്വാസത്തോടെയല്ല ഭുവൻ ജില്ലാ പോലീസ് കാര്യാലയത്തിന്‍റെ പടികളിറങ്ങിയത്. ചാർവിയെ അഭിമുഖീകരിക്കുക എന്ന വലിയൊരു കടമ്പ മുന്നിൽ കിടക്കുന്നു.

‘കുങ്കുമപ്പൂവ്’ സീരിയൽ കഴിഞ്ഞ് കിടപ്പുമുറിയിലെത്തുന്നതു വരെ, അന്ന് ഭുവനും ചാർവിയും പരസ്പരം ഒന്നും സംസാരിച്ചില്ല. ഒടുവിൽ കിടക്കയിൽ വിഷണ്ണനായിരിക്കുന്ന ഭുവനോട് മൗനം ഭഞ്ജിച്ചുകൊണ്ട് ചാർവി പറഞ്ഞു;

”ഞാനെന്തെങ്കിലും ചോദിക്കുമെന്നോർത്ത് മനസ്സിൽ കള്ളങ്ങളൊന്നും നീ ആലോചിച്ചു കൂട്ടേണ്ട. വീനസ്സിന്‍റെ ശവപ്പെട്ടിയും ചുമന്നു കൊണ്ടാണ് നീയിപ്പോൾ നടക്കുന്നതെന്ന് എനിക്കറിയാം. അതെവിടെയെങ്കിലും കുഴിച്ചു മൂട്. അല്ലെങ്കിൽ നമ്മുടെ കിടപ്പു മുറിയും ഒരു ശവപ്പറമ്പാകും!”

ചാർവിയുടെ തലയിൽ പേനുകൾ മാത്രമല്ല ഉള്ളതെന്ന് ഭുവൻ അത്ഭുതത്തോടെ മനസ്സിലാക്കി!

സാഗരസംഗമം ഭാഗം- 13

ഫ്ളൈറ്റ് സമയത്തിനു തന്നെ എത്തിയതു കൊണ്ട് ഏറെ നേരത്തെ കാത്തിരിപ്പ് വേണ്ടി വന്നില്ല. എല്ലാവരും ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞ ഉടനെ ഞാൻ മൊബൈൽ ഓണാക്കി. വീട്ടിലെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദം കേൾക്കുവാനുള്ള മോഹമായിരുന്നു. പക്ഷേ ഫോണെടുത്തത് മായയാണ്. അല്ലെങ്കിൽത്തന്നെ അമ്മയ്ക്ക് സ്വയം ഫോണെടുക്കുവാൻ ആവുകയില്ലല്ലോ എന്ന് ഞാനോർത്തത് അപ്പോഴാണ്.

“ഹലോ ചേച്ചീ… നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ… അവിടെയെത്തിയാലുടനെ വിളിക്കണെ ചേച്ചീ…”

“മായ മോളെ… അമ്മയ്ക്കെങ്ങിനെയുണ്ട് ഇപ്പോൾ. അമ്മയുടെ കൈയ്യിൽ ഒന്നു ഫോൺ കൊടുക്കുമോ?”

“അമ്മ ആകെ അപ്സെറ്റാണ് ചേച്ചീ. ചേച്ചീ പോയിക്കഴിഞ്ഞ് അമ്മ കരച്ചിൽ തന്നെയായിരുന്നു.”

“സാരമില്ല മോളെ. ഞാൻ സംസാരിക്കാം അമ്മയോട്. അമ്മയുടെ കൈയ്യിൽ ഫോൺ കൊടുത്തോളൂ…” മായ ഫോൺ അമ്മയുടെ ചെവിയിൽ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു. അമ്മേ ഫോണിൽ ചേച്ചിയാണ്. അമ്മയോട് സംസാരിക്കണം എന്ന്.

“എവിടെ മോളെ… എന്‍റെ മീര മോളോട് എനിക്കും സംസാരിക്കണം. അവർ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ.”

“കേറിക്കഴിഞ്ഞു അമ്മേ. വേഗം സംസാരിച്ചോളൂ. അല്ലെങ്കിൽ ഇപ്പോൾ ഫോൺ ഓഫാക്കാനുള്ള അനൗൺസ്മെന്‍റ് വരും.”

അതുകേട്ടപ്പോൾ അമ്മ വേഗം സംസാരം തന്നോടായി.

“ഹലോ മീര മോളെ. നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞു അല്ലേ. നീ പോയിക്കഴിഞ്ഞ് എനിക്ക് വല്ലാത്ത ഒരു വിഷമം. ഇനി നിങ്ങളൊയൊക്കെ എനിക്കു കാണാൻ കഴിയുമോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം വന്നു.”

“അമ്മേ… അമ്മ വിഷമിക്കരുത്. അമ്മയ്ക്ക് എത്രയും വേഗം മായയോടൊപ്പം ബാംഗ്ലൂർക്ക് തിരിച്ചു പോകാൻ കഴിയും. അവൾ അമ്മയെ നല്ലവണ്ണം നോക്കിക്കോളും. ഒന്നുമില്ലെങ്കിലും അവൾ ഒരു ഡോക്ടർ അല്ലേ അമ്മേ.”

“ശരിയാണു കുഞ്ഞെ. പക്ഷേ ആരൊക്കെ നോക്കിയാലും ഒരിക്കലും എല്ലാം വിഫലമായിത്തീരും. മുകളിൽ നിന്ന് സമയമായി എന്ന അറിയിപ്പു വരുമ്പോൾ നമുക്കു കൂടെപ്പോയല്ലെ പറ്റൂ.”

“അമ്മേ… അമ്മ ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെങ്കിൽ ഞാൻ ഫോൺ വയ്ക്കുകയാണ്. അമ്മ ഒന്നും ഓർത്ത് വിഷമിക്കരുത്. മനസ്സു സന്തോഷമായിരുന്നാൽ ഒന്നും വരികയില്ല. ഇപ്പോൾ ഫോൺ ഓഫ് ചെയ്യാനുള്ള അനൗൺസ്മെന്‍റ് വന്നു കഴിഞ്ഞു. ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം.”

മൊബൈൽ ഓഫാക്കി ഹാൻഡ് ബാഗിലിടുമ്പോൾ അമ്മയെക്കുറിച്ചോർത്തു. പാവം അമ്മ… മക്കളെ ഇത്രയധികം സ്നേഹിച്ച ഒരമ്മയും കാണില്ല. പ്രത്യേകിച്ച് പെണ്മക്കളായതു കൊണ്ട് അമ്മയുടെ കരുതലും സ്നേഹവും കൂടുതലായിരുന്നു. ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ കുറെയൊക്കെ കഴിഞ്ഞത് അമ്മയുടെ ഉപദേശങ്ങൾ കൊണ്ടാണ്. ഇന്നിപ്പോൾ ആ അമ്മ തന്നെ കരുത്തെല്ലാം ചോർന്നവളായി തീർന്നിരിക്കുന്നു. മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയതു കൊണ്ടാവാം അത്. പ്രിയപ്പെട്ട എല്ലാറ്റിനേയും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും മടങ്ങിപ്പോകേണ്ടി വരുന്നതോർക്കുമ്പോൾ ആരാണ് ദുർബലരായിത്തീരുതിരിക്കുക? പെട്ടെന്ന് വേവലാതിയോടെ ഓർത്തു.

അപ്പോൾ മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയെന്നോ. അധികം താമസിയാതെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരു ലോകത്തേയ്ക്ക് യാത്ര തിരിക്കുമെന്നോ. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും കണ്ണുകൾ ഈറനണിഞ്ഞു. കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് നരേട്ടൻ ആരാഞ്ഞു.

“നീ എന്തിനാണ് കരയുന്നത്? അമ്മയെക്കുറിച്ച് ഓർത്തിട്ടാണോ?”

“അതെ നരേട്ടാ… അമ്മ ഞങ്ങളെ വിട്ടു പോകുമോ എന്ന് ഒരു പേടി. അമ്മയ്ക്കും അതുണ്ടായിത്തുടങ്ങിയിരിക്കുന്നു.”

“അങ്ങിനെ ഒന്നിനേയും ഭയപ്പെട്ടിട്ടു കാര്യമില്ല മീരാ. സംഭവിക്കാനുള്ളതു സംഭവിക്കും. ഈ ലോകത്തിൽ പലതും സംഭവിക്കുന്നത് അജ്ഞാതമായ ഏതോ ശക്തിയുടെ നിയന്ത്രണത്തിലാണ്. മനുഷ്യശക്‌തിക്ക് അതീതമായ എന്തോ ഒന്ന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ട്. മനുഷ്യന്‍റെ ജനനവും, മരണവുമെല്ലാം ആ ശക്തിയുടെ കൈകളിലാണ്. ഒരാൾ ജനിക്കുമ്പോൾത്തന്നെ അയാളുടെ മരണ സമയവും ആ ശക്തി കുറിച്ചു വച്ചിട്ടുണ്ടാകും. അതിനെ തടുക്കുവാൻ സാധാരണക്കാരായ നമുക്ക് കഴിയുകയില്ലല്ലോ…”

“അതു ശരിയാണ് നരേട്ടാ. എങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകുന്നതോർക്കുമ്പോൾ.” ആ തോളിൽ താലചായ്ച്ച് തേങ്ങിക്കരഞ്ഞ എന്നെ സമാശ്വസിപ്പിച്ച് കൊണ്ട് നരേട്ടൻ പറഞ്ഞു.

“ഒരു പക്ഷെ നാളെ ഞാനും കടന്നു പോയെന്നു വരാം. അപ്പോൾ നീയിതു പോലെ ദുർബലയാകരുത്. അന്ന് നിന്നെ ആശ്വസിപ്പിക്കുവാൻ ആരുമുണ്ടായി എന്ന് വരികയില്ല. മരണത്തെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാൻ നിനക്കു കഴിയണം. ജനിച്ചാൽ ഒരിക്കൽ നാം മരിക്കും.” നരേട്ടനെ മുഴിമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

“അരുത്… നരേട്ടൻ ഇനിയും ഇത്തരം വർത്തമാനം തുടർന്നാൽ ഞാൻ ഇവിടെ നിന്നും എഴുന്നേറ്റു പോകും. എന്നിട്ട് ദേവാനന്ദിനോട് ഇവിടെ വന്നിരിക്കാൻ പറയും.”

“ഓ… സോറി മീര….. ഇനി ഞാൻ ഒന്നും പറയുകയില്ല. ഇതെന്നല്ല നിന്നെ വേദനിപ്പിക്കുന്ന ഒന്നും. നിനക്കിപ്പോൾ ഒന്നും സഹിക്കുവാനുള്ള ത്രാണി ഇല്ലാതായിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു.”

നരേട്ടൻ ക്ഷമ യാചിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു. ആ മാറിൽ തലചായ്ച്ച് കണ്ണടച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. യാത്രാക്ഷീണം മൂലം അറിയാതെ മയക്കത്തിലാണ്ട ഞാൻ ആരോ വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതറിഞ്ഞാണ് ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടുട്ടുമോൻ നരേട്ടന്‍റെ കൈകളിലിരുന്ന് എന്നെ പിടിച്ചു വലിക്കുകയാണ്. നരേട്ടൻ അവന്‍റെ കുഞ്ഞികൈകളെ എന്‍റെ ബ്ലൗസിന്‍റെ മേൽ തുമ്പിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“വേണ്ട കുട്ടാ… അമ്മമ്മ ഉറങ്ങിക്കൊള്ളട്ടെ. ശല്യപ്പെടുത്തേണ്ട.” പെട്ടെന്ന് അവൻ ഉറക്കെക്കരയുവാൻ തുടങ്ങി. അതുകണ്ട് ഞാൻ സീറ്റിൽ നേരെയിരുന്ന് അവന്‍റെ നേരെ കൈനീട്ടി. പെട്ടെന്നവൻ സന്തോഷത്തോടെ എന്‍റെ നേർക്ക് ചാടി വീണു.

“കണ്ടില്ലേ… കള്ളക്കുട്ടൻ. അവന് നീ എടുക്കാൻ വേണ്ടിയുള്ള കള്ളത്തരമായിരുന്നു. അവനിപ്പോൾ അമ്മമ്മയെ മതി.”

അവനെ എടുത്ത് ഓമനിക്കുമ്പോൾ നരേട്ടൻ പറഞ്ഞു. “കണ്ടില്ലേ അവന് അവന്‍റെ സുന്ദരിയായ അമ്മമ്മയെ മതി. അമ്മമ്മയുടെ സൗന്ദര്യം കണ്ട് അവനും ഒരുപാട് ഇഷ്ടം തോന്നിക്കാണും. പണ്ട് ഞാൻ വീണു പോയതുപോലെ.”

നരേട്ടൻ അതു പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ ഞാൻ തടഞ്ഞു. “ശ്ശ്… നരേട്ടാ… പതുക്കെ ഇത് ഫ്ളൈറ്റാണ്. എല്ലാവരും തിരിഞ്ഞു നോക്കുന്നതു കണ്ടില്ലേ.”

പെട്ടെന്ന് നരേട്ടനും ഒന്നു വല്ലാതെയായതു പോലെ തോന്നി. പരിസരം മറന്ന് ചിരിക്കുന്ന സ്വഭാവം നരേട്ടന് പണ്ടേ ഉള്ളതാണ്. അതിനെ ഓർമ്മിപ്പിച്ചു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ ഞാൻ പറയുന്നതു കേട്ട് നരേട്ടൻ പറയാറുള്ളതിങ്ങനെയാണ്.

“ചിരി ആരോഗ്യത്തിനു നല്ലതാണ്. പ്രത്യേകിച്ചും തുറന്ന ചിരി ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.”

“എന്നാലും നരേട്ടാ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ആളുകൾ എന്തു വിചാരിക്കും. അതുകൊണ്ട് അൽപം നിയന്ത്രിച്ചോളൂ.”

ഞാൻ പറയും. ഇപ്പോൾ എന്‍റെ ഓർമ്മപ്പെടുത്തൽ കേട്ട് എന്തുകൊണ്ടോ നരേട്ടൻ മിണ്ടാതിരുന്നു. ഏതോ അജ്ഞാതമായ വേദന അദ്ദേഹത്തെ അലട്ടുന്നതായി തോന്നി. പുറമെ ചിരിച്ചു കളിച്ചാണിരിക്കുന്നതെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അദ്ദേഹം ഏതോ ആകുലതയ്ക്കടിപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി.

ഒരുപക്ഷെ എല്ലാം എന്‍റെ തോന്നലാവുമോ? മടിയിലിരുന്ന് ടുട്ടുമോൻ കളിച്ചു കൊണ്ടിരുന്നു. അവനെ കൊഞ്ചിട്ടു കൊണ്ട് എല്ലാ വേദനകളും മറക്കാൻ ഞാനും ശ്രമിച്ചു. ഇടയ്ക്ക് ജനാലയിലൂടെ നോക്കിയപ്പോൾ വെൺമേഘങ്ങൾ ഞങ്ങളെ പിന്നിട്ട് മുന്നോട്ടു കുതിയ്ക്കുകയായിരുന്നു. അവ കൈയ്യെത്തിപ്പിടിക്കാവുന്നത്ര അകലത്തിലാണെന്നു തോന്നി. അൽപം കഴിഞ്ഞപ്പോൾ ഒരു കറുത്ത മേഘം വന്ന് ആ വെൺ മേഘക്കീറുകളെ പൊതിഞ്ഞു. നേരത്തെ പ്രകാശമാനമായിരുന്ന അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടതു പോലെ ഞങ്ങളുടെ ഫ്ളൈറ്റ് ആ മേഘക്കീറുകളെ വകഞ്ഞു മാറ്റി ഒരു വലിയ ഗരുഡൻ പക്ഷിയെപ്പോലെ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

ഞാൻ അറിയാതെ ഒരു മയക്കത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരുന്നു. മയക്കത്തിൽ ഞാൻ കണ്ടു. അലറുന്ന തിരമാലകളിൽ പൊങ്ങിക്കിടന്ന് കൈകാലിട്ടടിക്കുന്ന എന്‍റെ രാഹുൽ മോൻ. അമ്മേ എന്ന അവന്‍റെ അലറിക്കരച്ചിൽ കേട്ട് നിസ്സഹായയായി കരയിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഞാൻ.

“മോനെ നീന്തൂ. സകലശക്തിയുമെടുത്ത് നീന്തി കരയ്ക്കണയാൻ നോക്കൂ.” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ അവൻ സർവ്വശക്തിയുമെടുത്ത് തുഴയാൻ ശ്രമിക്കുന്തോറും തിരമാലകൾ അവനെ ആകമാനം വിഴുങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വലിയ തിമിംഗലം അവന്‍റെ നേർക്ക് വാ പിളർന്നടുക്കുന്നതു കണ്ട് ഞാൻ അലറി വിളിച്ചു. കണ്ണുകൾ ഇറുക്കി പൂട്ടി നിന്നു. അവനെ രക്ഷിക്കാൻ മുന്നോട്ടു കുതിക്കാൻ തുടങ്ങിയ എന്നെ ആരുടെയോ കൈകൾ ശക്തിയായി പിടിച്ചു നിർത്തി. തിരിഞ്ഞു നോക്കുമ്പോൾ അത് നരേട്ടനായിരുന്നു. ബലിഷ്ഠമായ ആ കരങ്ങളിലകപ്പെട്ട ഞാൻ മുന്നോട്ടു കുതിക്കുവാനാവാതെ നിന്നു. പിന്നെ തിരയടങ്ങി ശാന്തമായപ്പോൾ രാഹുൽമോൻ അപ്രത്യക്ഷനായിരുന്നു. അപ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ഞാനാമാറിൽ കുഴഞ്ഞു വീണു. അൽപം കഴിഞ്ഞു കണ്ണുതുറന്നപ്പോൾ നരേട്ടന്‍റെ കൈകളിൽ ടുട്ടുമോനുണ്ട്. അവൻ രാഹുൽ മോനെപ്പോലെ ചിരിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോൾ അങ്ങകലെ തിരമാലകൾക്കു മോലെ ഒരു തോണി മേൽ ചിരിച്ചു കൊണ്ട് രാഹുൽ മോൻ നിൽക്കുന്നു.

“അമ്മേ, ഞാനെപ്പോഴും അരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ. അമ്മ പിന്നെ വിഷമിക്കുന്നതെന്തിനാണ്.” അങ്ങനെ പറഞ്ഞവൻ വീണ്ടും അപ്രത്യക്ഷനായി.

“രാഹുൽമോനെ… പോകല്ലെടാ” അങ്ങനെ മയക്കത്തിൽ അൽപം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ കണ്ണു തുറന്നു. അപ്പോൾ യഥാർത്ഥത്തിൽ നരേട്ടൻ ടുട്ടുമോനെ കൈകളിലേന്തി എന്നെ അമ്പരപ്പോടെ തുറിച്ചു നോക്കി അരികിലുണ്ടായിരുന്നു.

“എന്തുപറ്റി തനിക്ക്. ഉറക്കത്തിൽ താനെന്താ വിളിച്ചു പറഞ്ഞത്?”

“അത്… അത്… ഞാനൊരു സ്വപ്നം കണ്ടു നരേട്ടാ. സ്വപ്നത്തിൽ ഞാൻ രാഹുൽമോനെ കണ്ടു. തിരച്ചുഴിയിലകപ്പെട്ട് അവൻ എന്നെ നോക്കി ഉറക്കെ അലറി വിളിക്കുന്നതായി. പക്ഷേ അൽപം കഴിഞ്ഞ് അവൻ അപ്രത്യക്ഷനായി. പിന്നീടവൻ പ്രത്യക്ഷനായപ്പോൾ എന്നോടു പറഞ്ഞു. “അമ്മ ഭയപ്പെടേണ്ട. ഞാനരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ” എന്നു പറഞ്ഞ് അപ്രത്യക്ഷനായി. സ്വപ്നത്തിൽ അവൻ എന്നോടു വന്നു പറഞ്ഞത് സത്യമായിരിക്കും അല്ലെ നരേട്ടാ. നമ്മുടെ ടുട്ടുമോൻ രാഹുൽമോന്‍റെ പുനർജന്മമാണെന്ന് നമുക്കു വിശ്വസിക്കാം.”

“അതെ മീരാ. അങ്ങിനെതന്നെ വിശ്വസിച്ചോളൂ. പൂർണ്ണമായും അതാണ് സത്യം. ഇവൻ നമ്മുടെ രാഹുൽമോൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ കൈകളിലെടുത്ത് കൊഞ്ചിച്ചുലാളിക്കുമ്പോൾ ഞാനെല്ലാം മറക്കുകയാണ്. വേദനകൾ എന്നിൽ നിന്നും ഓടിയൊളിക്കുകയാണ്. ഇവനെപ്പിരിയുവാൻ എനിക്കിനി ആവുകയില്ല മീരാ. അഥവാ അങ്ങിനെ വേണ്ടി വന്നാൽ ഞാൻ മരിച്ചു പോകും.”

അതു പറയുമ്പോൾ ഞാനാ കൈയ്യിൽ മുറുകെപ്പിടിച്ചു. വിമാനത്തിൽ ചിലർ ഞങ്ങളെ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോൾ ഞാൻ കൈപിൻവലിച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു.

“ഇനിയും ദയവു ചെയ്ത് നരേട്ടനിതാവർത്തിക്കരുത്. നമ്മുടെ ടുട്ടുമോനെ ഓർത്തെങ്കിലും.” ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഞാനിത് നരേട്ടനോട് പറയുന്നതെന്ന് ഓർത്തു പോയി. എത്ര പറഞ്ഞാലും മരണത്തെപ്പറ്റി വീണ്ടും വീണ്ടും പറയുന്ന നരേട്ടനെ ഞാൻ നിറഞ്ഞ പരിഭവത്തോടെ നോക്കി.

“ശരി… ശരി… ഞാനിനി ഇങ്ങനെ ഒന്നും പറയുകയില്ല. അല്ലെങ്കിൽ തന്നെ എന്‍റെ മോൻ എന്‍റടുത്തു തന്നെ ഉണ്ടല്ലോ. പിന്നെ ഞാനെന്തിന് ഇതാവർത്തിക്കണം.” നരേട്ടനിതു പറയുമ്പോൾ ഞാൻ പുറത്തേയ്ക്കു നോക്കിയിരുന്നു. വെൺമേഘക്കീറുകൾക്കപ്പുറത്ത് ആകാശം അപ്പോഴും ഇരുണ്ടിരുന്നു. ഒരു മഴയ്ക്കുള്ള തുടക്കം പോലെ.

എന്‍റെ മനസ്സിലും ആശങ്കയുടെ കാർമേഘക്കീറുകൾ വന്നു നിറഞ്ഞു.

നരേട്ടൻ മുറുകെപ്പിടിയ്ക്കുന്ന ഈ ആശ്വാസം എത്ര നാളത്തേക്ക് ഉണ്ടാകും എന്ന് ഞാനോർത്തു നോക്കി. ഒരു പക്ഷേ ഒരാഴ്ച അതു കഴിഞ്ഞാൽ കൃഷ്ണമോളും, ദേവാനന്ദും അവനെ ഞങ്ങളുടെ അടുത്തു നിന്ന് കൊണ്ടു പോകും. അപ്പോൾ നരേട്ടൻ അതെങ്ങിനെ സഹിക്കും. അല്ലെങ്കിൽ നരേട്ടനു വേണ്ടി കൃഷ്ണമോൾക്കു മുന്നിൽ ഞാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതൊരിക്കലും എനിക്കും നരേട്ടനും അഭികാമ്യമായിരിക്കുകയില്ല. പിന്നെ എന്താണൊരു പോംവഴി?

ചിന്തകൾ കാടുകയറിയ മനസ്സുമായി ഞാൻ വിമാനത്തിൽ മൂകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ടുട്ടുമോൻ കരയാൻ തുടങ്ങി. അവനു വിശന്നിട്ടോ, അതോ ഉറക്കം വന്നിട്ടോ ആയിരിക്കാം അത്. കൃഷ്ണമോൾ തിരിഞ്ഞു നോക്കിയതല്ലാതെ അവനെ എടുക്കുവാനായി ഞങ്ങളുടെ സമീപത്തേയ്ക്ക് വന്നില്ല. കാരണം അവന്‍റെ പാൽക്കുപ്പി എന്‍റെ ഹാൻഡ് ബാഗിലുണ്ടായിരുന്നു. അതെടുത്ത് അവന് പാലു കൊടുത്തു. പിന്നീടാ കുഞ്ഞിക്കണ്ണുകൾ മെല്ലെ അടഞ്ഞു വരുന്നതു കണ്ട് ഞാനവനെ എടുത്ത് തോളിൽക്കിടത്തി മെല്ലെ പുറം തലോടിക്കൊണ്ടിരുന്നു. അപ്പോൾ എന്നിലെ മാതൃഹൃദയവും എന്തിനെന്നറിയാതെ വിങ്ങിപ്പൊട്ടാൻ തുടങ്ങിയിരുന്നു. ഊറി വന്ന കണ്ണുനീർക്കണങ്ങൾ സാരിത്തുമ്പു കൊണ്ടൊപ്പി ഞാൻ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇവനെ കൈവിടാൻ എനിക്കുമാവില്ലലോ എന്നോർത്തു കൊണ്ട്. ചൂഴുന്ന നിസ്സഹായതയിൽ മനസ്സു പിടഞ്ഞു കൊണ്ടിരുന്നു.

(തുടരും)

വിസ്സമ്മതം

ഉപ്പയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അതിനാൽ 3 സഹോദരി സഹോദരന്മാരുടെ പഠനം പ്രൈമറി ക്ലാസുകളിൽ അവസാനിച്ചു. പക്ഷേ ഞാൻ ബാല്യത്തിലെ തന്നെ ഉന്നത വിദ്യാഭ്യാസം നേടുമെന്ന് തീരുമാനിച്ചിരുന്നു. എന്‍റേത് ഉറച്ച തീരുമാനം ആയിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുന്ന പതിവില്ലാത്തതാണ്.

“രേഷ്മാ… നമ്മുടെ കൂട്ടർക്കിടയിൽ പഠിച്ച പയ്യന്മാരെ എവിടെ കിട്ടാനാ? നീ പഠിക്കാനുള്ള മോഹം ഉപേക്ഷിച്ച് വല്ല പാചകമോ തുന്നലോ പഠിച്ചോ” ഉപ്പ ഉപദേശിക്കും.

ഞാൻ നോക്കി വളർത്തിയ ഇളയ സഹോദരിയും ട്യൂഷൻ എടുത്താണ് സ്വന്തം പഠനത്തിനുള്ള കാശുണ്ടാക്കുന്നത്. 12-ാം ക്ലാസ്സിൽ എന്‍റെ ശ്രമത്തിനു ഫലമുണ്ടായി. എനിക്ക് സ്കോളർഷിപ്പ് കിട്ടി തുടങ്ങി. ഇതിനിടയിൽ മൂത്ത രണ്ട് സഹോദരികളെയും സാധാരണക്കാരായ പയ്യന്മാരെ കൊണ്ടു കെട്ടിച്ചിരുന്നു. ചേട്ടൻ ഒരു കടയിൽ ജോലിക്കും പോകാൻ തുടങ്ങിയിരുന്നു. ഞാൻ ഒരു സ്വകാര്യ കോളേജിൽ ലക്ചർ ആയി ജോലി നോക്കുന്നതിനിടയിൽ പിഎച്ച്ഡി ചെയ്യാനും തുടങ്ങിയിരുന്നു. അവസാനം ഞാൻ കഠിനശ്രമം കൊണ്ട് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി തീർന്നു. ഇളയ സഹോദരി ഡോക്ടറേറ്റ് നേടി ലക്ചറർ ആയി.

എന്‍റെ പുതിയ പോസ്റ്റിംഗ് വെറൊരു നഗരത്തിലായിരുന്നതു കൊണ്ട് ഞാൻ ഈദിനും ബക്രീദിനും മാത്രമേ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ. കിട്ടുന്ന തുക മിച്ചം വയ്ക്കുകയും അത്യാവശ്യ ചെലവുകൾ ചുരുക്കിയുമാണ് ഞാൻ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. വലിയ അല്ലലില്ലാതെ ജീവിതം മുന്നോട്ടു പോകുന്നുണ്ടെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥയാവാറുണ്ട്.

“മോളെ രേഷ്മാ നീ ഇത്രയധികം ഡിഗ്രികൾ എടുത്തിട്ടെന്തിനാ… നിന്‍റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള പയ്യന്മാരെ തെരഞ്ഞ് തെരഞ്ഞ് ഞങ്ങൾ സഹികെട്ടു.”

“ഉപ്പാ… ഇപ്പോൾ ആളുകൾ വിദ്യാഭ്യാസത്തിന്‍റെ മഹത്വം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. നോക്കിക്കോളൂ വിദ്യാഭ്യാസമുള്ള പെണ്ണിനെ തേടി ആളുകൾ വീട്ടിലേയ്ക്ക് വരും. പഠിച്ച പെൺമക്കളെ ഓർത്ത് നിങ്ങൾക്ക് അഭിമാനം തോന്നും” ഞാൻ പറഞ്ഞു.

“ആ സുന്ദര ദിവസം എപ്പോൾ വരുമെന്ന് ആർക്കറിയാം.” ഉമ്മ നെടുവീർപ്പിട്ടു.

“നിന്നെക്കാൾ ചെറുപ്പക്കാരികളായ കുടുംബത്തിലെ മറ്റ് പെൺകുട്ടികളുടെ നിക്കാഹ് കഴിഞ്ഞു. പലർക്കും കുഞ്ഞുങ്ങളുമായി. എല്ലാവരും ചോദിക്കുന്നു. നിന്നെ എന്താണ് കെട്ടിച്ചു അയക്കാത്തതെന്ന്? നസിമക്കും നിനക്കും നിക്കാഹ് വേണ്ടാത്തതെന്തെന്ന് എല്ലാവരും കളിയാക്കുന്നുമുണ്ട്. നിന്‍റെ നിക്കാഹ് നടക്കാത്തതിനാൽ ഞങ്ങൾക്ക് ഹജിനും പോകാനും സാധിക്കുന്നില്ല.” ഉമ്മ ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്കവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി.

എനിക്കായി ചില ആലോചനകൾ വരാൻ തുടങ്ങിയിരുന്നെങ്കിലും തറവാടു മഹിമ പറഞ്ഞ് ഉപ്പയും ഉമ്മയും അതെല്ലാം വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസം എല്ലാ പൗരന്‍റെയും അവകാശമാണ്. പക്ഷേ സമുദായത്തിന്‍റെയും ജാതി സംസ്കാരത്തിന്‍റെയും പേരിൽ പെൺകുട്ടികളെ അധികം പഠിക്കാൻ സമ്മതിക്കാറില്ല. ദാരിദ്യ്രവും ഒരു കാരണമാകുമ്പോൾ ആർക്കെങ്കിലുമൊക്കെ പിടിച്ചു കൊടുക്കുകയും സ്ത്രീധനവും നൽകേണ്ടി വരുന്നതിനാൽ പഠനത്തിനുള്ള ആവേശം കുട്ടികൾക്ക് ഉണ്ടാവുമെങ്കിലും വീട്ടുകാർ അതിനായി അധികം കാശു ചെലവഴിക്കാൻ മെനക്കെടാറില്ല.

രേഷ്മയ്ക്ക് തന്‍റെ പ്രായത്തിലുള്ള മറ്റ് പെൺകുട്ടികളുടെ ജീവിതം ഓർത്തു സങ്കടം വന്നു. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും സാഹചര്യം കാരണം ചെറുപ്പത്തിലെ വിവാഹിതരായി അമ്മയാവേണ്ടി വന്നവർ എത്രയധികമാണ്. നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ഉയർന്ന ജീവിത സാഹചര്യവും നിഷേധിക്കപ്പെടുന്നത് സ്ത്രീകളെ കൂടുതൽ നിരാശരാക്കുകയേ ഉള്ളൂ. ഇതവരെ പിന്നോട്ടു നയിക്കുകയും ചെയ്യുന്നു.

ഒരു ദിവസം ഉപ്പയുടെ ഫോൺ വന്നു. ശബ്ദത്തിൽ നല്ല ഉത്സാഹം ഉണ്ടായിരുന്നു. “നിന്‍റെ ഇളയപ്പ ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ട്. പയ്യൻ പിജി കഴിഞ്ഞതാണ്. ഒരു പ്രൈവറ്റ് സ്ക്കൂളിലാണ് ജോലി. വാർഷിക വരുമാനം 8 ലക്ഷം രൂപയാണ്. വീട്ടിൽ നിറയെ ആൾക്കാരുണ്ട്. കൂട്ടുകുടുംബമാണ്. ഞാൻ ഫോട്ടോ അയക്കട്ടെ.”

“സ്ത്രീധനമൊന്നും അവർ ആവശ്യപ്പെട്ടിട്ടില്ല. സാധാരണ നിക്കാഹാണ് അവരാഗ്രഹിക്കുന്നത്.” സഹോദരനും എന്നോടു സംസാരിച്ചു.

ഈ ആലോചന വന്നതോടെ ഉപ്പയും സഹോദരനും ഉഷാറായ പോലെ…

ഞാൻ ഫോട്ടോ കണ്ടു. ഒരു സാധാരണ മുഖം. ബയോഡാറ്റ എന്‍റെ ഡിഗ്രികളുമായി യാതൊരു മാച്ചും ഇല്ല. പക്ഷേ എനിക്കെന്ത് ചെയ്യാൻ കഴിയും. ഉപ്പയുടെയും ഉമ്മയുടെയും താൽപര്യം. അനിയത്തിയുടെ കല്യാണ പ്രായം. എനിക്കും 34 കഴിഞ്ഞിരിക്കുന്നു. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സമ്മർദ്ദം കാരണം ഉപ്പ എന്‍റെ സമ്മതം ചോദിക്കാതെ വാക്കു കൊടുത്തു.

വിവാഹ നിശ്ചയത്തിനു ശേഷം ഞാൻ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തി. പക്ഷേ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹവുമായുള്ള ജീവിതം എങ്ങനെയാവുമോ എന്തോ? വീട്ടിലെ കാര്യങ്ങൾ ഓർത്ത് എനിക്ക് ആശങ്കകൾ ഏറെയുണ്ട്. എന്‍റെ സന്തോഷങ്ങൾ, താൽപര്യങ്ങൾ, ഇഷ്ടങ്ങൾ എല്ലാം മാനിക്കുന്ന ആളാണോ?… എന്‍റെ നിക്കാഹ് എന്‍റെ തടവറയായി തീരുമോ, എനിക്ക് നന്നായി ഉറങ്ങാൻ തന്നെ സാധിച്ചില്ല.

നിശ്ചയം കഴിഞ്ഞ് മൂന്നാം നാൾ അദ്ദേഹത്തിന്‍റെ ഫോൺ വന്നു. ആദ്യത്തെ സംസാരം ഒരു പഴഞ്ചൻ ചിന്താഗതിക്കാരന്‍റെതായി തോന്നിയില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സംസാരിച്ചത്.

ഫോൺ വിളിക്കുന്നത് ഒരു പതിവായി. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് ഫോൺ വരിക. മണിക്കൂറുകൾ ആ സംഭാഷണങ്ങൾ നീണ്ടു പോകാറുണ്ട്. ആത്മസ്തുതി പറയും. ജീവിതത്തിൽ നേടിയെടുത്തതും ഇനി നേടാൻ ആഗ്രഹിക്കുന്നതും പങ്കു വച്ചതും അന്നാണ്. ഞാൻ ഒന്നും വെട്ടി തുറന്ന് പറഞ്ഞില്ല. അതേ… ആണോ, ഹാ…. കൊള്ളാം എന്നൊക്കെ ചുരുങ്ങിയ വാക്കിൽ മറുപടി ഒതുക്കി. ഇനി ഞാൻ എന്തെങ്കിലും പറയാമെന്ന് വച്ചാലോ അതിനുള്ള ഗ്യാപ് തരികയുമില്ല. വാതോരാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും.

നാലു മാസത്തിനു ശേഷം പുള്ളിയുടെ തനി സ്വഭാവം എനിക്ക് പിടികിട്ടി. എത്ര ബാലിശമായ കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്. മുതിർന്ന ഒരു വ്യക്തിയാണെന്ന, ഒരു അദ്ധ്യാപകനാണെന്ന ബോധം ഇല്ലാത്ത ഒരാളെപ്പോലെ… ബന്ധങ്ങളുടെ അതിർവരമ്പുകളെ കുറിച്ചായിരുന്നു അന്ന് വർത്തമാനം. എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ പുരോഗമന വാദം ഒക്കെ ഒരു ഷോയാണ്. അദ്ദേഹവും വീട്ടുകാരും പരമ്പരാഗതവാദികളെക്കാൾ പഴഞ്ചൻ ചിന്താഗതിക്കാരാണ്. എനിക്കാണെങ്കിൽ ഒരു റിബൽ മൂഡാണ് താനും. ഇതു രണ്ടും ഒത്തു പോകുമോ? എനിക്ക് ഇപ്പഴേ അപകടം മണക്കാൻ തുടങ്ങി. അന്ന് ഞാൻ വല്ലാതെ അപ്സെറ്റ് ആവുകയും ചെയ്‌തു.

പ്രായം ചെന്നുള്ള വിവാഹബന്ധം സ്ത്രീയും പുരുഷനും ഒരു കുടക്കീഴിൽ സമൂഹത്തിന്‍റെയും കുടുംബ പാരമ്പര്യത്തിന്‍റെയും ശീലങ്ങളെയും മര്യാദകളെയും തൃപ്തിപ്പെടുത്താനുള്ള ഒരു നീക്കു പോക്കാണ്. എന്നിട്ടും സ്ത്രീയ്ക്ക് പുരുഷനെ പ്രിയതോഴനായി കാണേണ്ടി വരുന്നു. ഒരു സുഹൃത്തിനെപ്പോലെ നല്ല മനുഷ്യനെപ്പോലെ അധികാര കൊതിയില്ലാതെ പെരുമാറാൻ പക്വത വന്ന പ്രായത്തിലും പുരുഷന് സാധിക്കുന്നില്ല. അതാണ് ഇത്തരം വിവാഹബന്ധത്തിലെ വലിയ കുടുക്ക്. ഒരു തരത്തിലും സംവേദിക്കാൻ പറ്റാത്ത ഒരാൾക്കൊപ്പം ഞാനെങ്ങനെ കഴിയും?

പിജിയുടെ ലാസ്റ്റ് സെമസ്റ്റർ എഴുതാനായി ലീവ് എടുക്കുകയാണെന്ന് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു. പക്ഷേ എന്നോട് പറഞ്ഞിരുന്നത് പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു എന്നായിരുന്നവല്ലോ… ഞാനദ്ദേഹത്തിന്‍റെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ അവസാന വർഷ സെമസ്റ്ററിന്‍റെ മാർക്ക് ലിസ്റ്റ് ഇല്ലായിരുന്നു. ഇതിനർത്ഥം എന്നോട് കള്ളം പറഞ്ഞു എന്നാണ്. എനിക്കന്നേ തോന്നിയിരുന്നു. ഇവരിൽ സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ലെന്ന്…

സ്വകാര്യ സ്‌ഥാപനത്തിലെ ജോലി വലിയ തലവേദനയാണെന്ന് ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയ്ക്ക് സൂചിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് ഫിലോസഫിയുടെ പുസ്തകം എഴുതണമെന്നാണ് ആഗ്രഹമെന്നും തട്ടിവിട്ടിരുന്നു.

“പുസ്തകമെഴുതാനായി ജോലി രാജി വച്ച് വീട്ടിലിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഞാൻ രണ്ടു പുസ്തകങ്ങൾ എഴുതിയത് ജോലി ചെയ്‌തു കൊണ്ട് തന്നെയാണ്.”

എന്‍റെ മറുപടി കേട്ട് ഉടനെ ആ വിഷയത്തിലുള്ള സംസാരം അന്ന് അദ്ദേഹം അവസാനിപ്പിക്കുകയാണുണ്ടായത്. അനുഭവങ്ങളും അറിവും പരന്ന വായനയുമാണ് എന്നെ ഒരു എഴുത്തുകാരിയാക്കിയത്. എന്‍റെ ജീവിത വീക്ഷണം രൂപപ്പെട്ടതും അങ്ങനെയാണ്. അദ്ദേഹത്തിന്‍റെ തീരുമാനം ഒരു സർഗധനന്‍റേതല്ലെന്ന് എനിക്ക് തോന്നി. പക്വത കുറവുള്ള ഒരാളുടെ ജൽപ്പനങ്ങളായേ എനിക്കിതിനേ കാണാൻ കഴിഞ്ഞുള്ളൂ.

ഒരു ദിവസം എനിക്ക് ഓഫീസിൽ കുറച്ചധികം പണിയുണ്ടായിരുന്നു. എന്‍റെ ഡിപാർട്ട്മെന്‍റിൽ കുറച്ചു പേർ ലീവിലായതിനാൽ ആ പണികൂടി ചെയ്‌തു തീർക്കാനുണ്ട്. അന്നും പതിവു പോലെ അദ്ദേഹത്തിന്‍റെ ഫോൺ വന്നു. പ്രത്യേകിച്ചും കാരണമൊന്നുമില്ലാതെ. “നിന്നെ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമാണ്. ഇനി എന്‍റെ ഉമ്മയ്ക്ക് എന്നെ പറ്റിയുള്ള ചിന്തയുണ്ടാവില്ല.”

“അതെന്താ?”

“കാരണം എന്‍റെ പ്രാഥമിക താൽപര്യം തൃപ്തിപ്പെടുത്താൻ കഴിഞ്ഞല്ലോ”

ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി. ഞാൻ സംയമനം വീണ്ടെടുത്തു കൊണ്ട് ചോദിച്ചു.

“പ്രാഥമിക ആവശ്യം എന്ന് ഉദ്ദേശിച്ചത് എന്താണ്?” പൊട്ടിച്ചിരിച്ചു കൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.

“ഭക്ഷണം, വസ്ത്രം, പാർപ്പിടം”

ഇത് കേട്ട് ഞാൻ ഷോക്കായിപ്പോയി. ഇന്ത്യൻ സമൂഹത്തിൽ പുരുഷന്മാർ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സ്ത്രീകളെ ആണ് ഉപയോഗപ്പെടുത്തുന്നത്. സ്ത്രീധനം വാങ്ങിച്ചു സ്വത്ത് കൈവശപ്പെടുത്തിയും ഭാര്യയുടെ ശമ്പളം മോഹിച്ചും… അങ്ങനെ… അങ്ങനെ സ്വപ്ന ജീവിതം എത്തിപ്പിടിക്കാൻ നോക്കുന്ന പുരുഷന്മാർ.

സ്ത്രീകളെ ആശ്രയിച്ചാണ് പുരുഷൻ വളരുന്നത്. ശരിക്കും ഉപയോഗിക്കുക തന്നെയാണ്. അതിനുള്ള പ്ലാനുകൾ ഉണ്ടാക്കുന്നു. ഇതിനു മുമ്പും എന്‍റെ ശമ്പളവും ബാങ്ക് ബാലൻസും അറിയാൻ ശ്രമിച്ചിരുന്നു. ഞാൻ ഉപ്പയെയും ഉമ്മയെയും വിളിച്ചു. വിവാഹ നിശ്ചയം നടന്നതു മറന്നേക്കാൻ പറഞ്ഞു. ഇനിയീ നിക്കാഹ് നടക്കില്ല. ഒരാളുടെ അടിമയാവാനും ഇനി ഞാനില്ല. അഭിമാനത്തോടെ ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. വിവാഹ നിശ്ചയ സമയത്ത് കൈമാറിയ മോതിരവും മറ്റ് സമ്മാനങ്ങളും ഞാൻ അന്ന് തന്നെ അയാളുടെ മേൽവിലാസത്തിൽ തിരിച്ചയച്ചു. എന്‍റെ കുടുംബം പൊട്ടിത്തെറിച്ചില്ലന്നേയുള്ളൂ. അല്ലെങ്കിലും ഒരു നല്ല കാര്യത്തിനു മുമ്പ് ഒരു പൊട്ടിത്തെറി നല്ലതാണെന്ന് ഞാനും കരുതി.

ഉള്ളിൽ അനിഷ്ടം വച്ചു കൊണ്ട് മുഖത്ത് സ്നേഹത്തിന്‍റെ ഭാവം വരുത്തി ജീവിക്കുന്നതിനേക്കാൾ നല്ലത് ജീവൻ വെടിയുന്നതാണ്. എനിക്കീ ബന്ധം താൽപര്യമില്ല. എന്‍റെ ഇഷ്ടം ജീവിക്കുന്നതാണ് എനിക്കിഷ്ടം. സമൂഹവും മറ്റ് വിലക്കുകളും അതിനൊരു തടസ്സമാകരുത്. നട്ടെല്ലില്ലാത്ത പുരുഷനൊപ്പം കഴിയുന്നതിനേക്കാൾ നല്ലതാണ് ഏകാകിയായി ജീവിതം നയിക്കുന്നത്. ഞാൻ ചിറകൊടിയാത്ത പക്ഷിയാണ്. എന്‍റെ ആകാശം വിശാലമാണ്. അതിന്‍റെ പരപ്പ് എന്‍റെ വീട്ടുകാർക്കും പിടി കിട്ടിത്തുടങ്ങും എന്നാണ് എന്‍റെ പ്രതീക്ഷ. പിന്നെ വീട്ടിലേയ്ക്ക് ഞാൻ വിളിച്ചത് ഈദ് മുബാറക് പറയാനാണ്. ഒരു പെണ്ണിനും അവളുടെ സ്വാതന്ത്യ്രം പുരുഷനെപ്പോലെ മഹത്തരമാണെന്ന് ഉമ്മയ്ക്കും അപ്പോഴേക്കും മനസ്സിലായിരുന്നു.

സാഗരസംഗമം ഭാഗം- 12

പെട്ടെന്ന് കൃഷ്ണമോൾ എന്തോ ഓർത്ത് അൽപം മയപ്പെട്ടതു പോലെ തോന്നി. വാക്കുകൾ മയപ്പെടുത്തി അവൾ പറഞ്ഞു.

“അല്ലെങ്കിലും അമ്മയുടെ തീരുമാനം തന്നെയാ ശരി. എനിക്കിവിടം മതിയായി. എത്രയും വേഗം നമുക്കിവിടെ നിന്ന് പോകാം.”

കൃഷ്ണമോളുടെ വാക്കുകൾക്കു മുന്നിൽ ഒന്നും മിണ്ടാനാവാതെ നിന്ന എന്‍റെ അടുത്തെത്തി നരേട്ടൻ  പറഞ്ഞു.

“തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കിവിടെ നിന്ന് എത്രയും വേഗം പോകാം. അമ്മയോട് യാത്ര പറഞ്ഞിട്ട് വന്നോളൂ…”

“എന്നോട് ക്ഷമിക്കൂ നരേട്ടാ. എനിക്കിവിടെ നിന്നാൽ ഭ്രാന്തെടുത്തു പോകും.”

ആ മാറിൽ വീണ് തേങ്ങിക്കരയുമ്പോൾ നരേട്ടൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“നിന്‍റെ മനോനില എനിക്കു മനസ്സിലാകുന്നുണ്ട് മീരാ… ഇക്കാര്യത്തിൽ നീ തെറ്റുകാരിയല്ല. നിന്‍റേതല്ലാത്ത തെറ്റുകൾക്കാണ് നീയി നാട്ടുകാരുടെ മുമ്പിൽ അപമാനിതയാകേണ്ടി വരുന്നതെന്നും എനിക്കു മനസ്സിലാകുന്നുണ്ട്.”

ഒരു ഭർത്താവെന്ന നിലയിൽ നരേട്ടന്‍റെ വിശാല മനഃസ്‌ഥിതി ഒരിക്കൽ കൂടി വെളിവായ നിമിഷം. മനസ്സിന്‍റെ ശ്രീകോവിലിൽ ഞാൻ പൂജിച്ചു നമസ്കരിക്കേണ്ട ഈശ്വരബിംബം, നരേട്ടൻ ഒരിക്കൽ കൂടി ദൈവത്തിന്‍റെ അവതാരമാണെന്നു തോന്നിപ്പോയ നിമിഷങ്ങൾ. ഇടറുന്ന കാൽ വെയ്പുകളോടെ അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“ഇവിടേയ്ക്കു വരുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഓർക്കാതിരുന്നതു കഷ്ടമായി പോയി. ഇനി ഇപ്പോൾ ദേവേട്ടനോട് ഞാൻ എന്തു പറയും? സത്യം അറിയുമ്പോൾ ദേവേട്ടൻ എന്തു പറയുമോ ആവോ? അമ്മയെപ്പറ്റിയുള്ള എല്ലാ അഭിപ്രായവും നഷ്ടമാകും.” അവൾ അൽപം മുഖം വീർപ്പിച്ചാണ് അതു പറഞ്ഞത്. അവൾ തുടർന്നു.

“ഏതായാലും മോനേയും ഒരുക്കി ഡ്രസ്സൊക്കെ പായ്ക്കു ചെയ്‌തു വയ്ക്കട്ടെ. ഒരാഴ്ച താമസിക്കുമെന്നു കരുതിയാണ് ഡ്രസ്സൊക്കെ ഇത്രയും എടുത്തത്. ഇനി ഇപ്പോൾ വലിച്ചു വാരിയിട്ടതൊക്കെ അടുക്കി ബാഗിലാക്കണം. ഒരു നല്ല ജോലി തന്നെയാണ് അത്.”

സ്വന്തം മുറിയിലേയ്ക്കു നടക്കുന്നതിനിടയിൽ കൃഷ്ണമോൾ പറഞ്ഞു.

നിറമിഴികളുമായി അമ്മയുടെ മുറിയിലെത്തുമ്പോൾ അമ്മ പാതിമയക്കത്തിലായിരുന്നു. ആ കാൽക്കൽ തൊട്ട നിമിഷം അമ്മ ഞെട്ടി ഉണർന്നു. കണ്ണുനീർ വഴിയുന്ന മുഖമമർത്തി ആ കാലിൽ കെട്ടിപ്പിടിച്ചു കരയുമ്പോൾ അമ്മ അത്ഭുതത്തോടെ ചോദിച്ചു.

“മീര… എന്തിനാണ് മോളെ നീ കരയുന്നത്? നിനക്കിത്ര മനക്കട്ടിയില്ലാതെയായോ? ഒരു കാലത്ത് എന്തും സഹിക്കുന്നവളായിരുന്നല്ലോ നീ. ഫഹദ് സാറിനോടൊപ്പം ഒളിച്ചോടാൻ തയ്യാറെടുത്ത നിന്‍റെ മനക്കട്ടി കണ്ട് ഞാനന്നൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. അച്‌ഛനെ എതിർക്കുവാനും പട്ടിണി കിടക്കാനുമൊക്കെ നിനക്ക് എത്ര ധൈര്യമായിരുന്നു. ഇന്നിപ്പോൾ ആ ധൈര്യമൊക്കെ എവിടെപ്പോയി?

“ശരിയാണമ്മേ… ഫഹദ്സാറിനോടുള്ള ഉള്ളിലുറഞ്ഞ സ്നേഹത്തിന്‍റെ ശക്തിയായിരുന്നു അന്ന് എന്നെ അതിനെല്ലാം പ്രാപ്തയാക്കിയത്. എന്നാലിന്ന് ഞാൻ എന്തും നേരിടാൻ അശക്‌തയായിരിക്കുന്നു. കാലത്തിന്‍റെ വിധിയുടെ ക്രൂരമായ പ്രഹരങ്ങളേറ്റ് ഞാൻ തളർന്നിരിക്കുന്നു. എന്നെ താങ്ങുവാൻ നരേട്ടന്‍റെ കൈകളുണ്ട്. എന്നിട്ടും എനിക്ക് പിടിച്ചു നിൽക്കാനാവുന്നില്ല അമ്മേ…”

“നരനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ് മോളെ. മറ്റുള്ളവരുടെ വാക്കുകൾക്ക് നീ വില കൊടുക്കേണ്ട. നീ വില കൊടുക്കേണ്ടത് നരന്‍റെ വാക്കുകൾക്കാണ്, സ്നേഹത്തിനാണ്.”

“അതെനിക്കറിയാമമ്മേ… അതുകൊണ്ടാണ് എനിക്കിവിടെ നിന്നും ഓടിപ്പോകുവാൻ തോന്നുന്നത്. ഇനിയും ഇവിടെ നിന്നാൽ ഞാൻ ഒരു ഭ്രാന്തിയായി പോകും അമ്മേ. മാത്രമല്ല ഒരു പക്ഷെ എനിക്കു വേണ്ടി ജീവിച്ച നരേട്ടനെ എനിക്കു വേദനിപ്പിക്കേണ്ടി വരും. ഒരാത്മഹത്യ അല്ലെങ്കിൽ എല്ലാറ്റിൽ നിന്നും ഒരു ഒളിച്ചോടൽ അതു മാത്രമേ എന്‍റെ മുമ്പിൽ ഇനി പോംവഴിയായുള്ളൂ. എന്‍റെ മകൾ പോലും എന്നെ വെറുത്തു കഴിഞ്ഞു. ഇനി ദേവാനന്ദും കൂടി എല്ലാം അറിഞ്ഞാൽ പിന്നെ ഈ ഭൂമി പിളർന്ന് മറയുകയേ എനിക്കു നിവൃത്തിയുള്ളൂ. ഇവിടെ ഇനിയും തുടർന്നാൽ ഒരുപക്ഷെ അതൊക്കെ സംഭവിക്കും.”

“ഇവിടുത്തെ താമസം അത്രത്തോളം നിന്നെ വേദനിപ്പിക്കുന്നുവെങ്കിൽ നീയിനി ഇവിടെ നിൽക്കണ്ട മീര. മടങ്ങിക്കോളൂ. നിന്നോടും കുടുംബത്തോടുമൊപ്പം അൽപ ദിവസങ്ങൾ കൂടി കഴിയണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ നിങ്ങളെയെല്ലാവരേയും കുറച്ചു ദിവസമെങ്കിലും എനിക്കു കാണാൻ കഴിഞ്ഞുവല്ലോ, സന്തോഷമായി. ഇനി മഞ്‌ജുവും കൂടി എത്തിയാൽ ഈ അമ്മയ്ക്കു സമാധാനമായി മരിക്കാം.”

“അമ്മയും നരേട്ടനെപ്പോലെ മരണത്തെപ്പറ്റി പറയുന്നു. അരുതമ്മേ… മറ്റുള്ളവരുടെ മരണത്തെപ്പറ്റി കേൾക്കാൻ ഞാൻ അശക്തയാണ്. പ്രത്യേകിച്ച് എനിക്ക് പ്രിയപ്പെട്ടവരുടെ.” ഞാൻ അമ്മയെ വിലക്കിക്കൊണ്ടു പറഞ്ഞു. വീണ്ടുമൊരിക്കൽ കൂടി ആ കാലിൽ വീണു പൊട്ടിക്കരയുമ്പോൾ ഞാൻ അപേക്ഷിച്ചു.

“എന്നോടു ക്ഷമിക്കൂ അമ്മേ… ഒരു മകളുടെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കാൻ എനിക്കായില്ല.”

“സാരമില്ല മോളെ… ചിലരോടെങ്കിലും കാലം ഇത്തരത്തിൽ ക്രൂരനാവാറുണ്ട്. സ്വന്തം കടമകൾ പൂർണ്ണമായി നിർവ്വഹിക്കാനാവാതെയാണ് പലരും മണ്ണിനടിയിലേയ്ക്കു മടങ്ങിപ്പോകുന്നത്. പക്ഷെ അത്തരത്തിലൊരനുഭവം എന്‍റെ മക്കൾക്കൊന്നുമുണ്ടാകാതിരിക്കട്ടെ. നിങ്ങളെല്ലാവരും കുടുംബത്തോടൊപ്പം ദീർഘായുസ്സായി സന്തോഷത്തോടെ കഴിയുന്നതു കാണാനാണ് അമ്മയ്ക്കാഗ്രഹം. മരിച്ച് മുകളിൽ ചെല്ലുമ്പോഴും ഞാനതു തന്നെ കാണാൻ ആഗ്രഹിക്കുന്നു.”

“എന്താ മീര… ഇറങ്ങാറായില്ലെ. ഇന്ന് മൂന്നുമണിയ്ക്ക് ഒരു ഫ്ളൈറ്റ് ഉണ്ട്. അതിന് ഞാൻ ബുക്കു ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഇറങ്ങിയാലെ എയർപോർട്ടിൽ രണ്ടുമണിക്കൂർ മുമ്പെങ്കിലും എത്തി ബോർഡിംഗ് പാസ്സ് എടുക്കാനാവുകയുള്ളൂ.”

തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ വാതിൽക്കലെത്തി ധൃതികൂട്ടുകയാണ്. അമ്മ പെട്ടെന്ന് എല്ലാവരേയും അടുത്തേയ്ക്കു വിളിച്ചു കൊണ്ടു പറഞ്ഞു.

“എല്ലാവരേയും ഞാൻ ഒരിക്കൽ കൂടി നല്ലോണം കണ്ടു കൊള്ളട്ടെ. ഇനി എനിക്ക് നിങ്ങളെയൊന്നും കാണുവാൻ ഭഗവാൻ ഇടതന്നില്ലെങ്കിലോ?”

നരേട്ടന്‍റെ പുറകിൽ നിന്നിരുന്ന കൃഷ്ണമോളും, ദേവാനന്ദും, ടുട്ടുമോനും കൂടി നരേട്ടനൊടൊപ്പം മുറിക്കകത്തേയ്ക്കു കടന്നു വന്നു. അവർ അമ്മയുടെ അടുത്തെത്തി. ആ മുഖത്തുറ്റു നോക്കി നിന്നു.

“ടുട്ടുമോനെ എന്‍റടുത്തേയ്ക്കു കൊണ്ടുവന്നേ കൃഷ്ണമോളെ… ഞാനവന് ഒരു ഉമ്മ കൊടുക്കട്ടെ.”

കൃഷ്ണമോൾ അൽപം മടിച്ചു മടിച്ചാണെങ്കിലും ടുട്ടുമോനെയും കൊണ്ട് അമ്മയുടെ അടുത്തെത്തി. സുഖമില്ലാത്ത അവസ്‌ഥയിൽ വലിയ വൃത്തിയൊന്നുമില്ലാതെ കിടക്കുന്ന അമ്മ അവനെ തൊടുന്നതിൽ അവൾക്ക് ഇഷ്ടക്കുറവുണ്ടെന്നു തോന്നി. അമ്മയിൽ നിന്നും രോഗാണുക്കൾ പകരുമോയെന്ന ഭയം.

“മുത്തശ്ശി അവനെ തൊടുകയൊന്നു വേണ്ട. അവൻ ചിലപ്പോൾ കരഞ്ഞെന്നു വരും. ഇപ്പോൾ അവൻ കരഞ്ഞാൽ യാത്രയെല്ലാം അലങ്കോലമാകും.” കൃഷ്ണമോൾ തന്‍റെ കൂർമ്മ ബുദ്ധി ഉപയോഗിച്ച് അത് തടഞ്ഞു കൊണ്ടു പറഞ്ഞു. അതുകേട്ടു നിന്ന എനിക്ക് സഹിച്ചില്ല. കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി അമ്മയുടെ അടുത്തെത്തിച്ച് ആ കവിളിനോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. അമ്മ മുത്തം നൽകിക്കോളൂ അമ്മേ. അവൻ കരയുകയൊന്നുമില്ല.”

എന്‍റെ കൈകളിലിരുന്ന് ചിരിക്കുന്ന അവനെ അമ്മയുടെ ചുണ്ടോടു ചേർത്തമർത്തുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ഗദ്ഗദത്തോടെ അമ്മ പറഞ്ഞു. “നിങ്ങൾ എല്ലാവരും നന്നായി വരും മക്കളെ. ഈ മുത്തശ്ശി നിങ്ങളുടെ നല്ല ജീവിതം സ്വർഗ്ഗത്തിലിരുന്നു കാണും.”

നരേട്ടൻ അമ്മയുടെ അടുത്തെത്തി ആ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പോയി വരാം അമ്മേ. അമ്മയ്ക്ക് വേഗം സുഖംപ്രാപിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.” ആ കൈകളിൽ അൽപ നിമിഷം മുറുകെപ്പിടിച്ച അമ്മ എന്നേയും അടുത്തു വിളിച്ചു. കൃഷ്ണമോളുടെ പക്കൽ കൊച്ചുമോനെ തിരികെ ഏല്പിച്ച് അടുത്തെത്തുമ്പോൾ അമ്മ എന്‍റെ കൈകൾ നരേട്ടന്‍റെ കൈകളോട് ചേർത്തു വച്ചു പറഞ്ഞു.

“നിങ്ങൾ എന്നും ഇതുപോലെ സന്തോഷമായിരിക്കണം. മക്കളും കൊച്ചു മക്കളുമൊക്കെയായിട്ട് ദീർഘനാൾ ജീവിയ്ക്കാനിടവരട്ടെ.”

അമ്മയുടെ ആശീർവ്വാദം ഏറ്റുവാങ്ങി ഞങ്ങൾ നിറഞ്ഞ മനസ്സോടെ നിന്നു. അപ്പോൾ ദീർഘനേരം അമ്മ ഞങ്ങളുടെ കൈയ്യിൽ മുറുകെപ്പിടിച്ചിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ കൈയ്യടർത്തി മാറ്റി അമ്മ പറഞ്ഞു.

പോയി വരൂ മക്കളെ.

തള്ളപ്പശുവിന്‍റെ മുന്നിൽ നിന്നും നിർബന്ധപൂർവ്വം പിടിച്ചു മാറ്റപ്പെട്ട പൈക്കിടാവിനെ പോലെ അമ്മയെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി, നരേട്ടന്‍റെ കൈകളുടെ മുറുകപ്പിടിത്തത്തിലമർന്ന് ഞാൻ മുറിയ്ക്കു പുറത്തു കടന്നു. പൂമുഖത്തെത്തുന്നതു വരെ നരേട്ടൻ എന്‍റെ കൈകളുടെ പിടുത്തം വിട്ടിരുന്നില്ല. ഒരുപക്ഷെ ഞാൻ അമ്മയുടെ അടുത്തു നിന്നും മടങ്ങിപ്പോരാൻ വിസമ്മതിച്ചാലോ എന്ന് അദ്ദേഹം കരുതുന്നതു പോലെ തോന്നി. അദ്ദേഹം പറയുകയും ചെയ്തു. “അൽപം മുമ്പ് ഈ വീട്ടിൽ നിന്നും മടങ്ങിപ്പോകാൻ നിർബന്ധം പിടിച്ച തന്നെയല്ലല്ലോ അമ്മയുടെ മുറിയിലെത്തിയപ്പോൾ കണ്ടത്.”

“അത് പിന്നെ അമ്മയെ വിട്ടു പോരാൻ” ഞാൻ അർദ്ധോക്തിയിൽ നിർത്തി നിറമിഴികളേടെ പുഞ്ചിരിച്ചു.

“അമ്മയെ വിട്ടു പോരാൻ ഒരു വിഷമം അല്ലെ…” നരേട്ടൻ പൂരിപ്പിച്ചു കൊണ്ട് എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടാതെ വിഷാദമഗ്നമായി പുഞ്ചിരിച്ചു. അപ്പോൾ മായ ഞങ്ങളുടെ അടുത്തെത്തി.

“അല്ലാ, നിങ്ങൾ യാത്ര പുറപ്പെടാൻ തയ്യാറായോ? എങ്കിലും ചേച്ചി ഇത്ര പെട്ടെന്ന് ഒരു മടക്കം വേണ്ടായിരുന്നു. നിങ്ങൾക്ക് കുറച്ചു ദിവസം കൂടി അമ്മയെ ശുശ്രൂഷിച്ച് ഇവിടെ കഴിയാമായിരുന്നു.”

“ആഗ്രഹമുണ്ടെങ്കിലും അതു ശരിയാവുകയില്ല മോളെ… ഞാൻ നിന്നോടു പറഞ്ഞിരുന്നില്ലെ എല്ലാം.”

“അതു ശരിയാണ്. എങ്കിലും ധീരയായ എന്‍റെ പഴയ മീര ചേച്ചിയെ കാണുവാൻ ഞാൻ ആഗ്രഹിച്ചു പോയി. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കുവാൻ ചേച്ചിയ്ക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. ഞങ്ങളെല്ലാം അതിനെ അസൂയയോടെ നോക്കി കണ്ടിട്ടുണ്ട്.”

“ശരിയാണ് മോളെ… ഒരു കാലത്ത് ചേച്ചി അങ്ങനെയായിരുന്നു. പെണ്ണുങ്ങൾ അധികം കരയുന്നതു പോലും തെറ്റാണെന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ. കരച്ചിൽ കൊണ്ട് ഒന്നും നേടാനാവുകയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാലിന്ന് ആ ധൈര്യമെല്ലാം ചോർന്നു പോയിരിക്കുന്നു. ആണിനെക്കാൾ കഴിവും തന്‍റേടവുമുള്ളവളെന്ന് കോളേജിലെല്ലാവരും വാഴ്ത്തിയിരുന്നവൾ ഇന്ന് അധീരയായ ഒരു പെണ്ണാണ്. വിധിയുടെ നിരന്തരമായ പ്രഹരം എന്‍റെ ധൈര്യമെല്ലാം ചോർത്തിക്കളഞ്ഞിരിക്കുന്നു.

“ചേച്ചീ ഇനി എനിക്ക് ഒന്നും പറയാനില്ല. എല്ലാം ചേച്ചിയുടെ ഇഷ്ടം. ഒരു കാര്യം എനിക്കു പറയാനുണ്ട്. ചേച്ചിയെ ഇന്നലെ ഇവിടെ വച്ച് കുറ്റപ്പെടുത്തിയവർ ഒരുപക്ഷെ ചേച്ചി ഫഹദ് സാറിനൊപ്പം ജീവിച്ചാലും കുറ്റപ്പെടുത്തുമായിരുന്നു. ചേച്ചീ ഒരു മുസൽമാനെയാണ് വിവാഹം കഴിച്ചതെന്നു പറഞ്ഞ്. പരദൂഷണം പറഞ്ഞു രസിക്കുന്നവർക്ക് എന്തു കിട്ടിയാലും മതിയല്ലോ ചേച്ചീ. മറ്റുള്ളവരുടെ ജീവിതം തകരുന്നത് അവർക്ക് ഒരു പ്രശ്നമല്ല. അവരെയൊക്കെ പരിഗണിക്കാൻ പോയാൽ നമുക്ക് ഒരു ജീവിതമുണ്ടാവുകയില്ലചേച്ചീ.”

“മായമോളെ നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഇന്നിപ്പോൾ ഞാൻ പറഞ്ഞില്ലെ. എന്തും സഹിക്കാൻ മാത്രമുള്ള ത്രാണി ഇന്ന് എനിക്കില്ല. പോരെങ്കിൽ വയസ്സായിത്തുടങ്ങിയിരിക്കുന്നു. അതും ഒരു കാരണമായിരിക്കാം. ഞാൻ പോയി വരട്ടെ മോളെ…” മായയെ ആലിംഗനം ചെയ്‌ത് യാത്ര പറയുമ്പോൾ കൃഷ്ണമോൾ അടുത്തെത്തി.

“പോയി വരട്ടെ ഡോക്‌ടർ ആന്‍റി.” അവൾ മായയോട് യാത്ര ചോദിച്ചു. മായ അവളെ സ്നേഹപൂർവ്വം ആലിംഗനം ചെയ്‌തു. പിന്നെ ടുട്ടുമോനെ എടുത്ത് മുത്തം കൊടുത്തു.

“നിങ്ങൾ ബാംഗ്ലൂർക്ക് വരണം.” മായ കൃഷ്ണമോളെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

“വരാം ആന്‍റീ…” അങ്ങനെ പറഞ്ഞ് ടുട്ടുമോനെയുമെടുത്ത് അവൾ മുന്നേ നടന്നു. അപ്പോൾ മായ അടുത്തു നിന്ന തന്നോടായി പറഞ്ഞു.

“ചേച്ചിയും, നരേട്ടനും ബാംഗ്ലൂർക്ക് വന്ന് അൽപ ദിവസം ഞങ്ങളോടൊപ്പം താമസിക്കണം. എന്‍റെ മക്കൾ അവരുടെ മീര വല്യമ്മയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ് ചേച്ചിയെക്കാണുവാൻ കാത്തിരിക്കുകയാണ്.”

അവൾ പറഞ്ഞതു കേട്ട് ഞാൻ നിശ്ചലം നിന്നു. സൗന്ദര്യം ചിലപ്പോൾ ചിലർക്കെങ്കിലും ഒരു ശാപമാണു കുഞ്ഞെ. അങ്ങിനെ പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞതിങ്ങനെയാണ്.

“ഞങ്ങൾ വരാം മോളെ…” ഇനിയും അവിടെ നിന്നാൽ വിങ്ങിപ്പൊട്ടിപ്പോകുമെന്നു തോന്നി. ജനിച്ച വീടിനോടുള്ള അവസാനത്തെ യാത്ര പറച്ചിൽ. ഇനിയും ഈ മണ്ണിലേയ്ക്ക് ഒരു വരവുണ്ടാവുകയില്ല. എനിക്ക് ശാപങ്ങൾ മാത്രം നൽകിയ ഈ മണ്ണ്. ഒരിക്കൽ ഈ വീടും പരിസരവും എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നോർത്തു. മായയും, മഞ്ജുവും ഞാനും സ്വപ്നങ്ങൾ പങ്കു വച്ച് കളിച്ചു ചിരിച്ച വീട്. ആ വീടിന് എനിക്കു നേരെ ഒരു ദുർഭൂതത്തെപ്പോലെ പല്ലിളിച്ചു ചിരിക്കുന്നു.

കൂടുതൽ അവിടെ നിൽക്കാനാവാതെ വേഗം പുറത്തു കടന്നു. നരേട്ടനും, കൃഷ്ണമോളും ടുട്ടുമോനും ദേവാനന്ദും അപ്പോൾ വിളിച്ചു വരുത്തിയ ടാക്സി കാറിനടുത്തു നിന്നിരുന്നു. അവരുടെ അടുത്തെത്താൻ ഞാനും വേഗത്തിൽ നടന്നു. പടിയ്ക്കു പുറഞ്ഞു കടന്ന ശേഷം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. മായമോൾ നിറകണ്ണുകളുമായി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. വാതിലിനിടയിൽ കൂടി കാണുന്ന പൂമുഖ ഭിത്തിയിലെ അച്‌ഛന്‍റെ ഫോട്ടോയും അപ്പോൾ മാത്രമാണ് ഞാൻ കണ്ടത്.

“മകളെ മാപ്പു തരൂ… എന്ന് ആ കണ്ണുകൾ നിശബ്ദം എന്നോട് യാചിക്കുകയാണോ ചെയ്യുന്നത്. ആ കണ്ണുകളിലെ വിഷാദഭാവം അങ്ങനെ വിളിച്ചു പറയുന്നതായി തോന്നി. ഒരിക്കൽ ഗാംഭീര്യം മാത്രമ നിറഞ്ഞു നിന്നിരുന്ന മുല്ലശേരിൽ മാധവ മോനോൻ എന്ന എന്‍റെ അച്‌ഛന്‍റെ വദനത്തിലേയ്ക്ക് ഒരിക്കൽ കൂടി കണ്ണുകൾ പായിച്ച് നിശബ്ദം ഞാൻ കാറിൽ കയറി. കാർ ഞങ്ങളേയും കൊണ്ട് അതിവേഗം എയർപോർട്ടിലേയ്ക്ക് പാഞ്ഞു.

(തുടരും)

കാലത്തിനുമപ്പുറം

നല്ല തണുപ്പ്…

ആകെ മരവിച്ച അവസ്ഥ! രാവാണോ പകലാണോ…. കണ്ണ് തുറന്നു നോക്കി. നല്ല ഇരുട്ടാണ്. തണുപ്പിൽ പുതച്ചുമൂടി കിടക്കുന്നതൊരു ഹരമാണ്. എന്നിട്ടും പതിയെ എഴുന്നേറ്റിരുന്നു പുതപ്പു മാറ്റി.. എവിടെയൊക്കെയോ നിന്ന് സംസാര ശകലങ്ങൾ ഒഴുകിവരുന്നതു പോലെ. ഒന്നും കാണാൻ പറ്റുന്നില്ല. കഴുത്തിൽ വല്ലാത്ത മുറുക്കം. എന്താ എനിക്ക് ഞാനെവിടെയാ…

ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. തേഞ്ഞുതീർന്ന ചിന്താശകലങ്ങൾ അവിടവിടെ ചിതറി കിടക്കുന്നു. പിഴച്ച ചുവടുകൾ നിലം പതിക്കുന്ന ചിന്തകളുടെ അലക്ഷ്യമായ സഞ്ചാരം പോലെ തപ്പിതടഞ്ഞു ഇരുട്ടിലൂടെ നടന്നു.

പെട്ടന്നാരോ വാതിൽ തുറന്നു… വെളിച്ചം കണ്ണിന്‍റെ തെളിച്ചത്തിലേക്ക് കത്തിക്കു കുത്തുന്നതുപോലെ .

വേഗം പുറത്തിറങ്ങി… ഓ ഇത് ആശുപത്രിയിലാണല്ലോ ഞാനനെന്തിനാ ഇവിടെ വന്നത്.

ആശുപത്രിക്കു പുറത്തേക്കു നോക്കിയപ്പോൾ തണൽ മരത്തിനടുത്ത് അടുത്ത വീടുകളിലെ ചേട്ടന്മാര് നിൽപ്പുണ്ട്… അവിടെയ്ക്കു ചെന്നു.

ഞാനടുത്തു ചെന്നിട്ടും അവരാരും ശ്രദ്ധിക്കുന്നില്ല.. എന്തോ സങ്കടഭാവത്തിലാണ് അവർ. എന്തുപറ്റിയെന്ന് ചോദിച്ചിട്ടും മിണ്ടുന്നില്ല.

ഒന്നും മനസ്സിലാവാതെ നോക്കുമ്പോൾ കുഞ്ഞുമോൻ ദൂരെ മാമന്‍റെ അടുത്ത് നിൽക്കുന്നു. അവനെ മാമൻ ചേർത്തുപിടിച്ചുണ്ട്. മാമനും അവനും തന്നെ നോക്കുന്നില്ല. അവരുടെ മുഖത്ത് മനസ്സും ചിന്തകളും നഷ്ടപ്പെട്ടു ഉഴലുന്ന ഭ്രാന്താന്മകമായ നിർവ്വികാരത.

അടുത്ത വീട്ടിലെ സന്തോഷ് ചേട്ടനും ശിവൻ ചേട്ടനും ദൂരെ കാറിനടുത്ത് നിൽപ്പുണ്ട്.

അവരുടെ അടുത്തേക്ക് നടന്നു. നടക്കുമ്പോൾ ശരിക്കും ഒഴുകി നടക്കുന്നതു പോലെ. ചിറകുകൾ ഇല്ലാതെ പാറിപ്പറക്കുന്ന പോലെ. പെട്ടന്നവർ ആശുപത്രിയുടെ അടുത്തേക്ക് നടക്കുന്നു. നേരെ മുമ്പിൽ കണ്ടിട്ടും അവരെന്താ മിണ്ടാതെ നോക്കാതെ പോവുന്നത്.

എവിടേയ്ക്കാ സന്തോഷേട്ടാ …

ഇവർക്കെന്താ പറ്റിയത് മിണ്ടുന്നുമില്ലല്ലോ…ഡോക്ടറുടെ റൂമിലേക്കാണ് പോകുന്നത്.. പുറകെ ചെന്നു.

“ബോഡിയിൽ നിന്ന് കോവിഡ് ടെസ്റ്റിനുള്ള സിറം എടുക്കണം. അതും കൊണ്ട് ജില്ലാ ആശുപത്രിയിൽ പോയി കൊടുത്ത് റിസൽറ്റ് കൊണ്ടുവന്ന് അതു കൊണ്ടുപോയി പോലീസ് സ്റ്റേഷനിൽ പോയി പറയണം അവർ വന്നു മഹസർ തയ്യാറക്കിയിട്ടു വേണം പോസ്റ്റുമാർട്ടം നടത്താൻ”

ഇവർ ആരുടെ കാര്യമാ പറയുന്നെ…

ഡോക്ടർ നഴ്സിനെയും അറ്റന്‍ററിനെയും വിളിച്ചു എന്തൊക്കെയോ പറഞ്ഞു.

ആ നഴ്സിന്‍റെയും അറ്റന്‍ററുടെയും പുറകെ പോയി ഒരു മുറിയുടെ മുന്നിൽ ചെന്നു. മോർച്ചറി പേര് വായിച്ചു. ഇവിടെ നിന്നല്ലെ ഞാനിപ്പോ പോയത്. അപ്പോ…..

അകത്ത് നിരത്തിയിരിക്കുന്ന മേശകളിലായി മൂന്നു പേരെ മൂടി കിടത്തിയിരിക്കുന്നു.

സിസ്റ്റർ അവർ കൊണ്ടു വന്ന മെഡിക്കൽ കിറ്റിൽ നിന്ന് ഓരോന്ന് എടുക്കുമ്പോൾ അറ്റന്‍റർ മുഖത്തെ മൂടിയിരുന്ന തുണി മാറ്റി. നിശ്ചലനായി കിടക്കുന്നത് താൻ തന്നെയല്ലെ ….

“പോകേണ്ടവർക്ക് ഒരു തോന്നലിൽ അങ്ങു പോകാം അവർക്കെന്താ അവര് രക്ഷപ്പെട്ടു അവർ കാരണം എത്ര പേരാണ് ബുദ്ധിമുട്ടുന്നത് എന്ന് അവര് ചിന്തിക്കുന്നുണ്ടോ ….

എന്തു മിടുക്കൻ പയ്യൻ ഇവനെന്തിനാ ഇങ്ങിനെ ചെയ്തത്” അറ്റന്‍റർ പറയുമ്പോൾ അതു തന്നെയാണ് താനും ഓർത്തു നിന്നത്

എന്തിനാ താനിങ്ങിനെ ചെയ്തത്….

വീട്ടുകാരും അയ്ൽക്കാരും ആശുപത്രിക്കാരും പോലീസുകാരും എത്ര പേരാണ് ഇതിനു വേണ്ടി ബുദ്ധിമുട്ടുന്നത് …

ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച താനിപ്പോൾ അവർക്കൊക്കെ ഒരു ബാദ്ധ്യതയായി …

ഒരു നിമിഷത്തിന്‍റെ ചിന്തയിൽ തോന്നിയതാണ്..

അച്ഛൻ ചെറുപ്പത്തിലെ മരിച്ചു. അമ്മയാണ് എന്നെയും അനിയനെയും ഒരു കുറവുകളും അറിയിക്കാതെ വളർത്തിയത്.

അമ്മ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും പാവം തളർന്ന് ബോധം കെട്ട് കിടപ്പുണ്ടാവും….

വെറുതെ പുറത്തേക്ക് ഒഴുകി നടന്നു.

അടുത്ത വീട്ടിലെ ആ ചേട്ടന്മാർ ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് ടെസ്റ്റിനു കൊണ്ടു കൊടുക്കാൻ പോയി…..

എങ്ങുമെത്താത്ത ചിന്തകളുമായി പാറി പറന്നപോലെ ഒഴുകി വീട്ടിലേക്ക്….

വഴിയിലെ കൊന്നമരങ്ങൾ എല്ലാം പൂത്തു നിൽക്കുന്നു. ഇലകൾ എല്ലാം പൊഴിഞ്ഞ് സ്വർണ്ണ വർണ്ണമാർന്ന മഞ്ഞപൂക്കൾ. റോഡിനരികിലുള്ള വീടുകളിലെ മതിലരികിൽ നിന്ന് എത്തി നോക്കുന്ന പലവർണ്ണത്തിലുള്ള പൂക്കളും ചെടികളും മരങ്ങളും. റോഡിലൂടെ പോകുന്ന പലവർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച ആളുകൾ വാഹനങ്ങൾ…

ഇന്നലെ വരെ താൻ കണ്ടതിൽ നിന്ന് എന്തോ വേറിട്ട് കാണുന്ന പോലെ… ഓരോന്നിനും വ്യത്യാസമായതും മനോഹരമായ രൂപഭംഗി തോന്നുന്നു… പുതിയൊരു നിറചാർത്ത് വന്നതുപോലെ .

ഒഴുകി ചേർന്നൊരു പുഴ പോലെ.

ഈ പൊൻ വെയിലു പോലും പതിയെ ഒഴുകിവരുന്ന ചേതോഹരമായ ഗാനം മൂളുന്നപോലെ..

വീടെത്തിയത് അറിഞ്ഞില്ല.

മുറ്റത്തെ മൂവാണ്ടൻ മാവിലിരുന്നു പതംപറഞ്ഞു കരയുന്ന കാക്ക.  ഇപ്പോഴും താനും അഭിയും കുഞ്ഞുമോനും ഇരുന്നാടിയ ഊഞ്ഞാലിന്‍റെ ഓർമ്മയായി മാവിൽ കൊമ്പിൽ മരത്തോട് ആഴ്ന്നിറങ്ങിയ കയറിന്‍റെ അവശേഷിപ്പു മുറുകി ആഴ്ന്നിറങ്ങി വളയിട്ട പോലെ താഴ്ന്നിരിക്കുന്നതു കാണാം.

കനമുള്ള മൗനത്താൽ നിറഞ്ഞിരിക്കുന്നു വീട്… ഉത്തരമില്ലാത്ത കടങ്കഥയായി താനും…

എനിക്ക് ഞാൻ ആകുവാനെ കഴിയു. വക്കുകൾ കൊണ്ട് അഭിനയിക്കാൻ അറിയില്ല.

ഓർമ്മയിലേക്ക് ജീവിതത്തിലെ കടന്നുപോയ സന്തോഷങ്ങളും സങ്കടങ്ങളും തെളിഞ്ഞു വന്നു.

കോളേജിൽ വച്ചാണ് അവളെ പരിചയപ്പെട്ടത്. പരിചയം ഇഷ്ടമായി ചില ഇഷ്ടങ്ങൾ അങ്ങിനെയാണ് അറിയാതെ അറിയാതെ ഇഷ്ടപ്പെട്ടു പോകും. ഒന്നു കാണാൻ സംസാരിക്കാൻ ഒരുമിച്ചു നടക്കാൻ വല്ലാതെ കൊതിക്കും. പിരിയാൻ പറ്റാത്തവിധം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയം…

തന്‍റെ കൂടെ ജീവിക്കാനായി അമ്മു ഇറങ്ങിവന്നു. രാജ്യം വെട്ടിപിടിച്ച രാജാവിന്‍റെ അഹങ്കാരമായിരുന്നു.

എന്നും എന്‍റെതു മാത്രമാണെന്നു കരുതിയതും ഒടുവിൽ എല്ലാം വെറുതെയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും കണ്ണീരിന്‍റെ നനവോടെ ആ ഇഷ്ടത്തെ കൊതിച്ചിരുന്നു നീ എന്‍റെതു മാത്രമാണെന്ന്.

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് തന്നെക്കാൾ അവൾ മയക്കുമരുന്നുകളെ സ്നേഹിച്ചിരുന്നത് അറിഞ്ഞത്. ഒറ്റമകളായി സമ്പത്തിന്‍റെ നടുവിൽ വളർന്നവളാണ്. അവളുടെ അച്ഛനുമ്മയും രണ്ടു ധ്രുവങ്ങളിലായിരുന്നു. അവളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അതിന്‍റെ പ്രതിഫലനമുണ്ടായിരുന്നു. എല്ലാം ശരിയാവും എന്ന വിശ്വാസത്തിലായിരുന്നു എന്നിട്ടും.

പൊട്ടിത്തകർന്ന ഹൃദയവുമായി കണ്ട സ്വപ്നങ്ങൾക്കു മുന്നിൽ തോറ്റിരുന്നു പോയി. ശാന്തമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്തോറും നീ എന്നിൽ നിന്നും ഒരുപാട് അകലയായി ഏറ്റവും പ്രിയപ്പെട്ടവളായി അരികിലുണ്ടായിട്ടും.

ഇഷ്ടങ്ങൾ സ്വപ്നങ്ങൾ എല്ലാം അപശ്രുത്രി മീട്ടാൻ തുടങ്ങിയതും ഉടഞ്ഞുപോയ കൊഴിഞ്ഞ പ്രണയത്തിൻ പൊലിഞ്ഞ അഗ്നി വാക്കുകളിലൂടെ ആളിപ്പടർന്ന് പൊള്ളിച്ചു കൊണ്ടിരുന്നു. പൊള്ളിയടർന്ന് ഊതിയാറ്റുവാൻ പറ്റത്തവിധം മാരകമായി പ്രണയം മരിച്ചു വീണു.

അത്രമേൽ പ്രണയിച്ചിരുന്ന ജീവിതത്തിന് തിരശ്ശീല വീണു..

വീട്ടിൽ നിന്ന് അവൾ വഴക്കുകൂട്ടി ഇറങ്ങി പോയത് തന്‍റെ ജീവിതത്തിൽ നിന്നായിരുന്നോ എന്ന് അന്ന് മനസ്സിലായില്ല.

അവൾ അകലങ്ങളിലേക്ക് പെയ്ക്കൊണ്ടിരുന്നു.

പ്രാണനെക്കാൾ സ്നേഹിച്ച എന്‍റെ മാത്രം അവളെ മറക്കാൻ പറ്റിയില്ല. മോഹങ്ങൾ തന്ന് നീ പാതിവഴിയിൽ ഉപേക്ഷിച്ചു പോയെങ്കിലും നിന്‍റെ തിരിച്ചു വരവിനു കൊതിച്ച എന്‍റെ മനസ്സിന്‍റെ വിങ്ങലുകൾ നീ അറിഞ്ഞില്ല.

എന്നെ തനിച്ചാക്കി നടന്നകന്നു നീ. എന്നിലേക്കൊരു മടക്കം നിനക്കില്ലന്നറിഞ്ഞതും ഓടി ഒളിക്കുകയായിരുന്നു നിന്നിൽ നിന്നും നിന്‍റെ ഓർമ്മകളിൽ നിന്നും. പാതിവഴിയിൽ ഇരുട്ടിലകപ്പെട്ട് പോയപ്പോൾ തോന്നിയ തിരിച്ചു വരാത്ത ബുദ്ധി…

എന്നെ അറിയാതെ എന്നെ കാണാതെ പോയ എന്‍റെ പ്രണയമെ ഇന്നും തുടിക്കുന്നു നിനക്കായ് എന്‍റെ ഹൃദയം…

നാമിനി അന്യോന്യം ആരുമല്ല. നീയില്ലാത്ത ഈ ലോകത്തു നിന്ന് എനിക്ക് രക്ഷപ്പെടണം ഞാൻ യാത്ര ആരംഭിക്കുന്നു. കാണാതെ പോയ സ്വപ്നങ്ങൾ എന്നിൽ കണ്ണീർ വാർത്തു… കൽപ്പിത സ്വപ്നങ്ങളിൽ കഥാന്തരമൊരു കദനമായി കഥയറിയാതെ ഞാനുറങ്ങുന്നു. ബോധമനസിന്‍റെ അതിരുകൾ ലംഘിച്ച് ഉപബോധമനസ്സിന്‍റെ പ്രേരണയിൽ നിന്‍റെ ഓർമ്മകൾ ഹൃദയത്തിലെ നീറ്റലായി കൺപീലിയിൽ നനവായി.

ഇന്നലകളിൽ ഒരാത്മാവായിരുന്ന നമ്മൾ ചിതറിയകന്ന നാളിൽ നിന്ന് മരണപ്പെട്ട രണ്ടു പ്രണയങ്ങളായി നമ്മൾ മാറി…

കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ വെറും പുകച്ചുരുളുകൾ മാത്രമാണ്.

ഒരിക്കലും നിന്നെ തനിച്ചാക്കില്ലന്ന് പറഞ്ഞതിന് നീ എന്നോട് പൊറുക്കുക. അതുപോലെ നീ എന്നോട് പറഞ്ഞതിനും ഞാനും ഇനി ആരും ആരോടും പറയാതിരിക്കട്ടെ.

അവസാനയാത്രയിൽ നമ്മളെല്ലാവരും തനിച്ചാണല്ലോ. ഞാൻ മുന്നേ പോകട്ടെ. നീയില്ലാതെ ജീവിക്കാൻ കഴിയില്ലന്ന തോന്നൽ… ശത്രുക്കളെ പോലെ കലഹിക്കുമ്പോഴും ഭ്രാന്തമായി സ്നേഹിച്ചിരുന്നു.

പിണങ്ങിയിറങ്ങി പോയതും തിരിച്ചു വരവില്ലന്നു പറഞ്ഞതും കേട്ടത് മറ്റേതോ ലോകത്തിൽ പെട്ടതുപോലെ. മുറ്റത്തെ പൂത്ത ചെമ്പകത്തിന്‍റെ മണം മത്തുപിടിപ്പിക്കുന്നു. പലതിലും തോറ്റുപോയ ഒരിക്കലും നടക്കില്ലന്നുറപ്പുള്ള ഭ്രാന്ത്.

അവസാന ശ്വാസംവരെ സൂക്ഷിച്ചു വെച്ച ഭ്രാന്തായിരുന്നു നീ.

നീയെന്‍റെ ആരുമല്ലന്ന് എഴുതി വച്ചിട്ട് നാം പിരിയും… പക്ഷെ അമ്മു നിന്നെ ഞാൻ സ്നേഹിച്ചിരുന്നു. പ്രണയം എന്‍റെ നെഞ്ചുകീറുകയാണ് ഏകാന്തമായൊരു വഴിയിലൂടെ സ്വന്തമായൊരു ലോകത്തേക്ക് പോകുന്നു…..

തളർന്നു കിടക്കുന്ന അമ്മയുടെ ഉച്ചത്തിലുള്ള തേങ്ങൽ കേട്ടാണ് ഓർമ്മയിൽ നിന്നും തിരിച്ചു വന്നത്. അടുത്ത ബന്ധുക്കളും അയൽക്കാരും അടുത്തിരിപ്പുണ്ട്.

പതിയെ പതിയെയുള്ള സംസാരം കടുത്ത മൗനത്തിന് വിള്ളൽ വീഴ്ത്തുന്നുണ്ട്. അമ്മയെ കണ്ടു നിൽക്കാൻ പറ്റുന്നില്ല. അമ്മ കിടക്കുന്ന കട്ടിലിനടുത്ത് പഴയ കളിക്കൂട്ടുകാരി അഭിയിരുപ്പുണ്ട്. അവളുടെ കണ്ണിലൂടെ ഒഴുകുന്ന കണ്ണുനീർ. അവളുടെ അടുത്ത് ചെന്നു നിന്നു.

അവൾ എന്തൊക്കെയോ പിറുപിറുക്കുന്നു. ഇവൾക്കിപ്പോഴും ഈ പിറു പിറക്കൽ ഉണ്ടോ… പണ്ട് തല്ലു കൂടുമ്പോൾ ദേഷ്യം വന്നു മുഖം വീർപ്പിച്ചവൾ എന്തൊക്കെയോ മുറുമുറുക്കും.

എന്നെ ഇപ്പോഴും തോൽപ്പിച്ചു കളഞ്ഞല്ലോ… എന്‍റെ സ്നേഹം കാണാതെ പോയില്ലെ…

എന്നെ മറന്നു കളഞ്ഞില്ലെ എന്തിനാ ഈ ചതി ചെയ്തത്… ആ കണ്ണിരിനു മുമ്പിൽ നിസ്സഹായനായി നിന്നു.

അഭി എന്നെ സ്നേഹിച്ചിരുന്നെന്നോ…….

മുറ്റത്തു കിടന്ന മാണിക്യം കണ്ടില്ല ഇതുവരെ… ശ്രദ്ധിച്ചിരുന്നില്ല അതല്ലെ ശരി. തെറ്റായി പോയെന്ന് ഇപ്പോൾ തോന്നുന്നു.

അമ്മുവിനെ കണ്ടതു മുതൽ എല്ലാം അമ്മുവായിരുന്നു പ്രണയവും ജീവിതവും.

നിരർത്ഥകമായ ജീവിതം ഒരു മുഴം കയറിൽ കുരുങ്ങി ശ്വാസം മുട്ടി പിടച്ചു.

നഷ്ടം തന്‍റെ കുടുംബത്തിനാണല്ലോ.

ഇനി കുറച്ചുനേരം കൂടിയെ ഈ ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവു. കാലങ്ങൾക്കപ്പുറത്തേക്ക് പോകുന്നതിനു മുമ്പ് കളിക്കൂട്ടുകാരിയുടെ കണ്ണുനീർ തുടച്ചു കൊടുക്കാനുള്ള തോന്നൽ എന്തിനോ ദാഹിക്കുന്ന പോലെ.

ജീവിതത്തിന് ഇത്ര ഭംഗിയുണ്ടന്ന അറിവ് ഒറ്റപ്പെടലിലും തോൽവിയിലും അറിഞ്ഞില്ല.

ഒരു നിമിഷത്തെ അവിവേകം എത്രയോ പേരെ വേദനിപ്പിക്കും. തിരിച്ചെടുക്കാനാവാത്ത തന്‍റെ ശ്വാസം തേടിപിടിക്കാൻ തോന്നുന്നു…

ഒരവസരം പോലുമില്ലാതെ സ്വയം ശിക്ഷിച്ച് ശരീരം നാശമാക്കി. പൂർത്തിയാവാത്ത ജീവിത സ്വപ്നങ്ങൾ ആത്മാവിനെ നോവിക്കുന്നുവെങ്കിലും ശാന്തമാകാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കുറച്ചു സമയം കൂടിയുള്ളു. ബോഡി എത്താറായി ചടങ്ങുകൾ കഴിഞ്ഞ് വേഗം എടുക്കും. കോവിഡ് പ്രേട്ടോക്കേൾ പ്രകാരമാണ് ആരുടയോ സംസാരം.

ഈ നിമിഷം ജീവിതത്തിന്‍റെ ഭംഗി കണ്ട് ഭ്രമിക്കുന്നത് നിഷ്ഫലം. ഓർമ്മകൾ മാത്രം ബാക്കി .

ഒന്നും ബാക്കി വെക്കാതെ ഒരാൾക്കും എവിടെയ്ക്കും പോവാൻ പറ്റില്ല. കാലത്തിനപ്പുറത്തേക്കുള്ള യാത്രയിലും ആ വസന്തത്തിന്‍റെ വാസന നാസികകളെ മോഹിപ്പിക്കുന്നുണ്ടോ..

സ്നേഹമഴ

“മണിക്കുട്ടീ”

ഉറക്കം തൂങ്ങുന്ന മിഴികൾ താനേ അടയുന്നു.

“ഉറക്കം വരണുണ്ടെങ്കിൽ പോയി കിടന്നോളൂ. ഏട്ടന് കുറെ ഹോംവർക്ക് ചെയ്യാനുണ്ട്”

“അപ്പൊ കഥയോ?”

“അത് ഏട്ടൻ നാളെ പറഞ്ഞുതരാം.”

“അത് പറ്റില്ല്യ. ഏട്ടന്‍റെ കഥ കേട്ടിട്ടേ ഞാനുറങ്ങണുള്ളു”

കഥ പറയാൻ തുടങ്ങുമ്പോഴേക്കും ആളുറക്കമാകും. എങ്കിലും ഉറങ്ങുന്നതുവരെ അവൾക്ക് ഏട്ടൻ അടുത്തുണ്ടാവണം

എന്തെല്ലാം ഒളിമങ്ങാത്ത ഓർമ്മകൾ. മനസ്സിന്‍റെ കളിത്തട്ടിൽ എത്രയെത്ര നുറുങ്ങുസംഭവങ്ങൾ. സ്ക്കൂളിലെ ഇന്‍റർവെല്ലിന്‍റെ സമയത്ത് എന്നും ഏട്ടനെ തേടിയെത്താറുള്ള തന്‍റെ അനുജത്തി. കൊഞ്ചിക്കുഴഞ്ഞുകൊണ്ടുള്ള സംസാരം. സ്നേഹം വഴിയുന്ന വിടർന്ന കണ്ണുകളുടെ തിളക്കം. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

“ഞാനിന്ന് ഏട്ടന് ഒരൂട്ടം കൊണ്ടു വന്നിട്ടുണ്ടല്ലോ”

“എന്താ?”

“ദേ, ഇത് കണ്ടോ” ഫ്രോക്കിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നിലക്കടലയുടെ പൊതിയെടുത്ത് തുറന്ന് നീട്ടിക്കാണിച്ചുകൊണ്ടാണ് സംസാരം ”ഞാനിന്നേ അമ്മേടെ കയ്യീന്ന് പൈസ വാങ്ങീരുന്നു.”

പാതിമുക്കാലും തന്‍റെ കൈയ്യിലേക്ക് ചൊരിഞ്ഞിട്ടുതരുന്ന, താനത് രുചിയോടെ ചവക്കുന്നത് കണ്ട് സായൂജ്യമടയുന്ന മണിക്കുട്ടി. അവളെപ്പോഴും അങ്ങനെയായിരുന്നല്ലോ. ഏട്ടന്‍റെ സന്തോഷമായിരുന്നു അവൾക്കെല്ലാം.

പതുപതുത്ത കുഞ്ഞുവിരലുകളുടെ മൃദുസ്പർശത്തിന്‍റെ സ്നിഗ്ദ്ധത. അതിപ്പോഴും അനുഭവപ്പെടുന്നതു പോലെ….

ഓട്ടിൻപുറത്തു നിന്ന് ഇറ്റിറ്റ് വീഴുന്ന മഴവെള്ളം മുറ്റത്തുള്ള കൊച്ചുകുഴികളിൽ അപ്രത്യക്ഷമാകുന്നതിലേക്ക് അലസമായി നോക്കിക്കൊണ്ട് ഇറയത്തെ ചാരുകസേരയിലിരിക്കുമ്പോൾ ഒരു സ്വരം അയാളെ മനോരാജ്യത്തിൽ നിന്നുണർത്തി

കയ്യിലൊരു കുപ്പിയുമായി എട്ടൊൻപതുവയസ്സുള്ള ഒരു പെൺകുട്ടി. ”മണിയമ്മേ, ഒരു കുപ്പി മോരു തരാനുണ്ടാവോ”

“ദാ, ഇപ്പോ കൊണ്ടുവരാം” അകത്തുനിന്ന് മറുപടി കേട്ടു.

“ഒരു പാത്രത്തിൽ മോരുമായി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ട വീട്ടമ്മയെ അയാൾ വേദനയോടെ ശ്രദ്ധിച്ചു.

മണിക്കുട്ടി എത്ര മാറിപ്പോയി. വാരിവലിച്ചുകെട്ടിയ തലമുടി. മുഷിഞ്ഞുലഞ്ഞ വേഷം. വിണ്ടുകീറിയ കാൽമടമ്പുകളിൽ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു. കൈകളിലുമിപ്പോൾ കഠിനാദ്ധ്വാനത്തിന്‍റെ തയമ്പുകളുണ്ടാകും. അയാൾ അസ്വാസ്ഥ്യത്തോടെ ഓർത്തു.

പഴയ മണിക്കുട്ടിയുടെ ഓർമ്മക്കെന്നപോലെ നീണ്ട് ഇടതൂർന്ന തലമുടി മാത്രം.

അതിനെക്കുറിച്ച് അച്ഛൻ പറയാറുള്ളത് ഓർമ്മവന്നു അപ്പോൾ. ”മണ്ടിപ്പെണ്ണ്.തലേലു വെറും കളിമണ്ണാ. അതാ മുടിയ്ക്കിത്ര കരുത്ത്.”

പഠിക്കാനവൾ പിറകോട്ടായിരുന്നല്ലോ. പത്തിൽ രണ്ടുതവണ തോറ്റപ്പോൾ പഠിത്തവും അവസാനിച്ചു. ജീവിതത്തിലും അവൾ ബുദ്ധിശൂന്യത കാണിച്ചുവെന്ന് അച്ഛൻ പലപ്പോഴും പരാതി പറയാറുണ്ടായിരുന്നു. സ്വന്തം നിലനിൽപ്പിനെക്കുറിച്ച് ഓർക്കാതെ നിലവും പറമ്പും കിട്ടിയ വിലക്ക് വിറ്റത് ബുദ്ധിശൂന്യത എന്നല്ലേ ആരും പറയൂ.

അത്തവണ ലീവിൽ നാട്ടിലെത്തിയ ദിവസം മണിക്കുട്ടിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എത്ര മാറിപ്പോയിരിക്കുന്നു അവൾ.

മോരിന്‍റെ കാശും വാങ്ങി അകത്തേക്ക് നടക്കും മുൻപ് അവൾ ചോദിച്ചു ”ഏട്ടനെന്താ ഇവിടിങ്ങനെ ഒറ്റക്ക്? വിമലയെവിടെ?”.

“ആവോ ആർക്കറിയാം.” അയാൾ പറഞ്ഞു. വിമലക്ക് ഇവിടെ വന്നേപ്പിന്നെ വീട്ടിലിരിക്കാൻ സമയമുണ്ടായിട്ടില്ലല്ലൊ. അയല്പക്കത്തെല്ലാം പട്ടണപൊങ്ങച്ചോം പറഞ്ഞ് വിലസി നടക്കലല്ലേ പണി.

“ഏട്ടന് ചായ വേണോ?”

“വേണ്ട”

കാലുകൾ ഏന്തിവലിച്ച് നടന്നകലുന്ന അനുജത്തിയെ പിന്തുടരുന്ന അയാളുടെ കണ്ണുകൾ ഈറനായി.

“കാലിന് വേദനയുണ്ടോ? ഏട്ടൻ തടവിത്തരട്ടെ?” കുട്ടികളായിരുന്ന കാലത്തെപ്പോലെ ചോദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…” അയാൾ ആശിച്ചുപോയി.

പക്ഷെ അങ്ങനെ ചോദിച്ചാൽതന്നെ അവളെന്തെങ്കിലും തുറന്ന് പറയുമോ? ഇല്ലെന്ന് തോന്നി അയാൾക്ക്. എല്ലാ വേദനകളും ഹൃദയത്തിലൊതുക്കാനവൾ പഠിച്ചിരിക്കുന്നു.

കല്യാണം കഴിഞ്ഞകാലത്ത് വിമലക്ക് മണിക്കുട്ടിയോട് അസൂയയായിരുന്നു. തന്‍റെ മേൽവിലാസത്തിൽ കുനുകുനെ എഴുതി നിറച്ചിരിക്കുന്ന അവളുടെ കത്തുകണ്ടാൽ വിമലക്ക് അരിശം വരുമായിരുന്നു. കത്തിൽ പകുതിയും അവളുടെ ഭർത്താവ് വാസുവിനെക്കുറിച്ചുള്ള വിശേഷങ്ങളായിരിക്കും. പിന്നെ മക്കളായപ്പോൾ അവരെ പറ്റിയും. എല്ലാം അവൾ വിസ്തരിച്ചെഴുതും. പിന്നെ നാട്ടുവിശേഷങ്ങൾ, അവൾ കണ്ട സിനിമകളുടെ കഥകൾ തുടങ്ങി പൂച്ച പെറ്റതു വരെ.

“ഈ മണിയേടത്തീടെ ഒരു കാര്യം. വാസുവേട്ടനോ മക്കളോ ഒന്ന് തുമ്മിയാൽ മതി അതും കത്തിലെഴുതും.” വിമല പിറുപിറുക്കും

സാവധാനത്തിൽ കത്തുകളുടെ നീളം കുറഞ്ഞുവന്നു. എങ്കിലും കൃത്യമായി കത്തുകളെത്തും. സ്നേഹം തുളുമ്പുന്ന കത്തുകൾ. “ഏട്ടന് ക്ഷീണമാണെന്ന് അവിടന്നുവന്ന അപ്പേട്ടൻ പറഞ്ഞൂലോ. ശരീരം നല്ലോണം നോക്കണംട്ടോ” അവളൊരിക്കലെഴുതി.

ആ കത്ത് കണ്ടപ്പോൾ വിമല പൊട്ടിത്തെറിച്ചു.” ഇവിടെ ഞാനിട്ട് നരകിപ്പിക്ക്യാന്ന് തോന്നൂലോ. ഒരു മണിക്കുട്ടീം പുന്നാര ഏട്ടനും”

വർഷങ്ങൾ കടന്നുപോയി. അമ്മ മരിച്ചപ്പോഴും മറ്റുമായി മൂന്നാലു തവണ ലീവിൽ നാട്ടിൽ വന്നുപോകുകയും ചെയ്തു.

കഴിഞ്ഞ തവണ ലീവിൽ വന്നപ്പോൾ അച്ഛന്‍റെ പരാതി. ”വാസൂന്‍റെ കള്ളുകുടിക്ക് ഒരു ശമനോല്ല്യാന്നാ കേട്ടത് .കച്ചോടോക്കെ പൊളിഞ്ഞൂത്രെ. അവളുടെ പേരിലുള്ള വസ്തുക്കള് വിക്കണോന്നും പറഞ്ഞ് മണിക്കുട്ടി കുട്ട്യോളേം കൊണ്ട് രണ്ടീസം മുൻപ് ഇവിടെ വന്നിരുന്നു. ഞാനപ്പോൾ അവളോട് പറഞ്ഞു, ഇവിടെ വന്നു നിൽക്കാൻ. ഭാര്യേം മക്കളേം പോറ്റാൻ കഴിയാത്തോന്‍റെ കൂടെ പൊറുത്തിട്ടെന്താ ഫലം. പറഞ്ഞാൽ കേൾക്കണ്ടേ. അവളുടെ കുട്ട്യോൾക്ക് അച്ഛനില്ലാണ്ടാവില്ലേന്ന്. പിന്നെ വാസൂന് തീരെ സുഖല്ല്യാത്രെ. അങ്ങനേക്കെ ഓരോ തട്ടുമുട്ടും പറഞ്ഞ് വന്നതിനേക്കാൾ വേഗത്തില് മടങ്ങിപ്പോവൂം ചെയ്തു.”

അയാളതെല്ലാം കേട്ടുകൊണ്ട് തരിച്ചിരുന്നു പോയി. മണിക്കുട്ടിയോട് അല്പം നീരസവും തോന്നി. യാത്രാക്ഷീണം വകവെക്കാതെ അന്നുതന്നെ അയാൾ അവളെ കാണാൻ പുറപ്പെട്ടു.

“അല്ല, ഇതാരാ! ഏട്ടനോ. മക്കളേ, ദേ അമ്മാമ വന്നേക്ക്ണു.” എന്ന് പറഞ്ഞുകൊണ്ട് അവൾ അരികിലേക്ക് ഓടിയെത്തി.

അടുക്കളക്കരി പുരണ്ട മുണ്ടും വേഷ്ടിയും. കൂടുതൽ നേർത്തു പോയ കഴുത്തിൽ കറുത്ത ചരടിൽ കോർത്ത താലി മാത്രം. കണ്ണിനു ചുറ്റും ഉറക്കച്ചടവിന്‍റെ കാളിമ. പക്ഷെ നിഷ്കളങ്കമായ ആ മുഖത്തപ്പോഴും മങ്ങാത്ത പുഞ്ചിരിയുണ്ടായിരുന്നു. ഏട്ടനെ കുറേനാൾക്കു ശേഷം കണ്ടതിന്‍റെ സന്തോഷവും.

രോഗിയായ ഭർത്താവ്, അഞ്ചും ഏഴും വയസ്സുകാരായ കുട്ടികൾ. ഒപ്പം ഇല്ലായ്മയുടെ പങ്കപ്പാടുകളും. ആ കൊച്ചുലോകത്ത് സ്വർഗ്ഗം പണിയാൻ നെട്ടോട്ടമോടുന്ന വീട്ടമ്മ. അടുക്കളപ്പണി ചെയ്യണം. കുട്ടികൾ തമ്മിലുള്ള വഴക്ക് തീർക്കണം. എങ്കിലും ഇടക്കിടെ അവൾ വാസുവിന്‍റെ മുറിയിലേക്കെത്തും. കഷായം കൊണ്ടുവരട്ടേ, ഇത്തിരിനേരം തലോണയിൽ ചാരി ഇരുത്തട്ടേ എന്നെല്ലാം ചോദിച്ചുകൊണ്ട്.

അവളുടെ വിളർത്തു മെല്ലിച്ച കോലം കണ്ടപ്പോൾ വാസുവിനേക്കാൾ ശുശ്രൂഷ ആവശ്യമുള്ളത് അവൾക്കാണെന്നു തോന്നി അയാൾക്ക്.

ആ കറയില്ലാത്ത സ്നേഹത്തിനു മുൻപിൽ അയാളുടെ നീരസം ആവിയായി. പറയാൻ കരുതി വെച്ചിരുന്ന പരുഷവാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

അവരിരുവരും തനിച്ചായപ്പോൾ അയാൾ സൗമ്യമായി ചോദിച്ചു. ”നീ നിന്‍റെ വസ്തു വിക്കാൻ പോണൂന്ന് അച്ഛൻ പറഞ്ഞല്ലോ. ശരിയാണോ.”

“എനിക്കെന്തിനാ ഏട്ടാ, നെലോം പറമ്പുമൊക്കെ. ചികിത്സക്ക് പണം വേണം. വാസേട്ടന്‍റെ സൂക്കേടൊന്ന് മാറിക്കിട്ടിയാൽ മത്യായിരുന്നു.”

അയാൾക്കൊന്നും പറയാനായില്ല. ആരുടേയും വേദന കാണാനവൾക്കാവില്ല. പിന്നെയാണോ ഭർത്താവിന്‍റെ?

ലീവു കഴിഞ്ഞ് അയാൾ കുടുംബസമേതം ജോലി സ്ഥലത്തേക്ക് മടങ്ങി. വൈകാതെ അച്ഛന്‍റെ കത്തുവന്നു. മണിക്കുട്ടി വസ്തു വിറ്റു എന്ന വാർത്തയുമായി. രണ്ടുമാസം കഴിയും മുൻപ് വാസുവിന്‍റെ മരണവാർത്തയും.

അന്നു മുതൽ നാട്ടിലൊന്ന് വന്നു പോകാൻ ആഗ്രഹിച്ചതാണ്. പക്ഷെ വരാൻ കഴിഞ്ഞത് ഇപ്പോഴാണ്, അച്ഛൻ മരിച്ചുവെന്ന ഫോൺ എത്തിയപ്പോൾ.

ഒരു മാസത്തെ ലീവ് കഴിഞ്ഞതറിഞ്ഞില്ല. ഇന്ന് വൈകിട്ടത്തെ ട്രേനിൽ മടങ്ങുകയാണ്.

പെട്ടികൾ പാക്കു ചെയ്യണം. ബന്ധുക്കളോടും അയൽക്കാരോടും യാത്ര പറയണം. പക്ഷെ ഒന്നിനും തോന്നുന്നില്ല. ആരും സഹായത്തിനില്ലാത്ത മണിക്കുട്ടിയുടെ ഭാവി ഓർക്കുമ്പോൾ വല്ലാത്ത ആശങ്ക.

“അല്ല, എന്തിരുപ്പാത്. പെട്ടി ഒതുക്കണ്ടേ.” വിമല സാമാന്യം വലിയൊരു ബാഗുമായി ഓടിക്കിതച്ചു കൊണ്ടെത്തി.” ഞാൻ കുട്ട്യോളടെ ഉടുപ്പുകൾ തുന്നാൻ കൊടുത്തത് വാങ്ങാൻ പോയതാ. കുട്ടികളെവിടെ?

”അവരെല്ലാം കൂടി തൊടിയിൽ പന്ത് കളിക്കുന്നു”

പെട്ടി പാക്കു ചെയ്യുന്നതിനിടയിൽ മണിക്കുട്ടി രണ്ട് കുപ്പികളുമായി അങ്ങോട്ട് വന്നു.” ഇത് ഇവിടെ കാച്ചിയ കുറച്ച് നെയ്യാ, ഇതും ബാഗിലേക്ക് വെച്ചോളൂ. കുട്ട്യോൾക്ക് ഇഷ്ടാവും. അപ്പേട്ടൻ ഓണത്തിന് ലീവിൽ വരുമ്പോൾ ഞാൻ വറത്തുപ്പേരി കൊടുത്തു വിടാട്ടോ. അപ്പഴേക്കും കായക്കുല മൂപ്പാകും.”

മണിക്കുട്ടിക്ക് ഇത്രയെങ്കിലും ചെയ്യാനാകുന്നുണ്ടല്ലോ, പക്ഷെ തനിക്കോ. വിമലയുടെ ധാരാളിത്തം കൊണ്ട് തന്‍റെ പോക്കറ്റ് എപ്പോഴും കാലിയായിരിക്കും. അയാളുടെ മനസ്സ് കുറ്റബോധത്താൽ നീറി.

“ദേ, ഇത് മണിയേടത്തീടെ കുട്ടികൾക്ക്.” വിമല മൂന്നാലുടുപ്പുകൾ അവളുടെ നേരെ നീട്ടി. നിറം മങ്ങിയ പഴഞ്ചനുടുപ്പുകൾ ഒട്ടും പരിഭവമില്ലാതെ ഇരുകൈയ്യും നീട്ടി വാങ്ങുന്ന തന്‍റെ അനുജത്തി.

അവൾ നടന്നകന്നപ്പോൾ വിമലയുടെ പതിഞ്ഞ സ്വരത്തിലുള്ള ആത്മപ്രശംസ. ”ആ പിള്ളേര്ടെ ഉടുപ്പുകളൊക്കെ കീറി, അതാ ഞാൻ….”

അയാൾ അസഹ്യതയോടെ പെട്ടെന്നവിടെനിന്ന് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. മനസ്സും ശരീരവും ചുട്ടുനീറുമ്പോലെ…

ചാറി നിന്ന മഴയപ്പോൾ കൂടുതൽ ശക്തമായി. മഴത്തുള്ളികളോടൊപ്പം അയാളുടെ കണ്ണുകളും തുളുമ്പിയൊഴുകി.

“ഏട്ടാ, ദേ, കുട” തൊട്ടുപിറകിൽ ഒരു വിളി. മണിക്കുട്ടി കുടയുമായി എത്തിക്കഴിഞ്ഞു

നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവളിൽനിന്നും ഒളിക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ.

“ഏട്ടാ, എന്തായിത് കുട്ട്യോളെപ്പോലെ” അയാളുടെ മനസ്സു വായിക്കാൻ കഴിഞ്ഞതുപോലെയായിരുന്നു അപ്പോൾ ആ മുഖത്തെ ഭാവം.

അയാൾ ഒന്നും മറുപടി പറയാനാകാതെ വിഷണ്ണനായി നിന്നു.

നനവൂറുന്ന അവരുടെ കണ്ണുകൾ അന്യോന്യം എന്തെല്ലാമോ മന്ത്രിച്ചു. അവരുടെ ഹൃദയത്തുടിപ്പുകൾക്കപ്പോൾ ഒരേ താളമായിരുന്നു. മനസ്സുകളിൽ ഒരേ വികാരവും വിചാരവുമായിരുന്നു. അവരുടെ ഓർമ്മകളിൽ ബാല്യകാലം വീണ്ടും വിരുന്നിനെത്തിയിരുന്നു.

“വാ ഏട്ടാ, മഴതോർന്നിട്ട് പോയാൽ മതി” അവളയാളുടെ കയ്യിൽ പിടിച്ച് കുടക്കീഴിലേക്ക് ചേർത്തു നിർത്തി.

മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് ഒരേ കുടക്കീഴിൽ നടന്നു പോകാറുള്ള ആ പഴയ ഏട്ടനും അനുജത്തിയുമാണവരെന്നും തങ്ങൾക്ക് ഒരു മാറ്റവുമില്ലെന്നും അവർക്കു തോന്നി.

അവരുടെ ചുറ്റിനും മഴത്തുള്ളികളപ്പോൾ സ്നേഹമഴയായി പൊഴിഞ്ഞുകൊണ്ടിരുന്നു.

സാഗരസംഗമം ഭാഗം- 11

“ഇനി ഇല്ല…” എന്നു അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ കൂടുതൽ സ്നേഹത്തോടെ വരിഞ്ഞു മുറുക്കി.

“നീ എന്‍റേതു മാത്രമാണു മീര…” അദ്ദേഹത്തിന്‍റെ ആ വാക്കുകളിൽ പഴയ ആവേശം തുടിച്ചു നിന്നു. അന്ന് വൈകുന്നേരം അമ്മയുടെ മുറിയിലെത്തി. അമ്മയുടെ ശരീരം തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഒരു സ്റ്റൂളിൽ വച്ച പാത്രത്തിലെ ചൂടുവെള്ളത്തിൽ തുണിമുക്കി ഞാനാശരീരമാസകലം തുടച്ചു വൃത്തിയാക്കി. ഏറെ നാളത്തെ ബെഡ് റെസ്റ്റ് അമ്മയുടെ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു. അതുകണ്ട് എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു.

അപ്പോഴാണ് അയൽപക്കത്തെ, അമ്മയുടെ ഏതാനും സുഹൃത്തുക്കൾ അങ്ങോട്ടേയ്ക്ക് കയറി വന്നത്. അവരെല്ലാം അമ്മയുടെ പഴയകാല സുഹൃത്തുക്കൾ ആയിരുന്നു. അവർ ചിരിച്ചു കൊണ്ട് എന്നോടും അമ്മയോടും കുശലന്വേഷണം നടത്തി.

“അല്ല ദേവകിയമ്മേ മക്കളെല്ലാം വന്നിട്ടുണ്ടെന്നു തോന്നുന്നു. അല്ലാ ഇതാരാ മീരമോളല്ലെ… ഞങ്ങളെയൊക്കെ മറന്നുവോ?…”

എൺപതിനോടടുത്ത പ്രായമുള്ള അവരിൽ പലരേയും എനിക്ക് പണ്ടേ പരിചയമുള്ളവരായിരുന്നു. എന്‍റെ സുഹൃത്തുക്കളുടെ  അമ്മമാരും കൂടിയായ അവർ അടുത്തെത്തി എന്നെ സൂക്ഷിച്ചു നോക്കിപ്പറഞ്ഞു.

“പ്രായം ഇത്രയുമായിട്ടും മീരയുടെ സൗന്ദര്യത്തിന് ഒരു കുറവുമില്ല. എന്‍റെ ഇന്ദുമോൾ എപ്പോഴും പറയും മീരയുടെ സൗന്ദര്യത്തെപ്പറ്റി. വെറുതെയല്ല, പണ്ട് കോളേജിൽ പഠിപ്പിച്ചിരുന്ന ആ സാറിന് തന്നെക്കണ്ട് അത്രയ്ക്ക് ഇഷ്‌ടമായത്.”

നാണിയമ്മ പറയുന്നതു കേട്ട് ഞാൻ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. അപ്പോൾ അമ്മ ഉത്സാഹത്തോടെ പറയുന്നതു കേട്ടു.

“പണ്ടത്തെ ആ സൗന്ദര്യമൊക്കെ എന്‍റെ മീരമോൾക്ക് എപ്പോഴെ നഷ്ടപ്പെട്ടു. മുട്ടറ്റം എത്തിയിരുന്ന ആ മുടിയ്ക്ക് തന്നെ എന്തൊരു ഭംഗിയായിരുന്നു. ഇപ്പോഴതെല്ലാം കൊഴിഞ്ഞു പോയില്ലെ?…”

“അല്ല വല്ല നാട്ടിലും പോയിക്കിടന്നാൽ അങ്ങിനെയൊക്കെത്തന്നെയെ വരൂ… നമ്മുടെ നാട്ടിലേതു പോലെയൊന്നുമായിരിക്കില്ലല്ലോ അവിടെ. പിന്നെ മനഃപ്രയാസവും കുറച്ചൊന്നുമല്ലല്ലോ അനുഭവിച്ചിട്ടുള്ളത്… ” അമ്മ തുടർന്നു.

“അല്ല… എന്തിനായിരുന്നു ദേവകിയമ്മെ ആ കുട്ടിയെ ആ സാറ് കല്യാണം കഴിച്ചിട്ട് അവിടെ നിന്നും പിടിച്ചു കൊണ്ടു പോന്നത്. അത് കുറച്ചു കഷ്ടമായിപ്പോയിട്ടോ. എങ്കിലും ഒരാളിന്‍റെ കൂടെ അഞ്ചാറു ദിവസം കഴിഞ്ഞ ഒരു പെണ്ണിനെയല്ലേ, ഒരു വിഷമവും കൂടാതെ മറ്റൊരാൾക്കു പിടിച്ച കൊടുത്തത്. അതും പോലീസിന്‍റെ സഹായത്തോടെ പിടിച്ചിറക്കി കൊണ്ടു വന്നിട്ട്. ഇന്നാട്ടിലെങ്ങും കേട്ടു കേൾവി പോലും ഇല്ലാതിരുന്ന കാര്യായിപ്പോയി അത്.” മീനാക്ഷിയമ്മയുടെ വാക്കുകൾ കേട്ട് ഭൂമി തുരന്ന് താഴേയ്ക്കിറങ്ങിപ്പോവുന്നതായി തോന്നി. അമ്മയുടെ മുഖവും വിവർണ്ണമാവുന്നത് ഞാൻ കണ്ടു. പക്ഷേ അമ്മ പെട്ടെന്നു തന്നെ നിയന്ത്രണം വീണ്ടെടുത്ത് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അന്ന് മാധവേട്ടന് അങ്ങിനെയൊക്കെ തോന്നി. അക്കാര്യത്തിൽ അദ്ദേഹത്തിന് പിന്നീട് പശ്ചാത്താപവും ഉണ്ടായിരുന്നു.” അമ്മ സ്വയം നിയന്ത്രിച്ച് പറഞ്ഞു നിർത്തി.

“അതെയതെ… അക്കാര്യം ഓർക്കുമ്പോൾ ഞങ്ങൾക്കൊക്കെ ഇങ്ങോട്ടുവരാനൊരു നാണക്കേടാ കേട്ടോ. പിന്നെ ദേവകിയമ്മയുടെ മനസ്സു നല്ലതാണല്ലോ എന്നോർത്താ ഞങ്ങളൊക്കെ ഇങ്ങോട്ടു വരുന്നേ. എന്തായാലും ഇപ്പോ സുഖമാണോ കുഞ്ഞെ. എന്താ അയാളുടെ പേര്. വിഷ്ണു നാരായണനെന്നോ മറ്റോ അല്ലേ? ഒരു കോളേജ് പ്രൊഫസർ…”

“അതെ നരേട്ടൻ. അദ്ദേഹത്തിനൊടൊപ്പം എനിക്കു സുഖമാണ്.” മീനാക്ഷിയമ്മയുടെ ചോദ്യം കേട്ട് ഞാൻ വിക്കി വിക്കി പറഞ്ഞു.

“അതെയതെ… ഒരു ഉളിപ്പുമില്ലാതെ രണ്ടു കെട്ടിയേച്ച് പറയുന്നത് കേട്ടില്ലേ? കെട്ടിച്ച അച്‌ഛനും കൊള്ളാം കെട്ടിയ മോളും കൊള്ളാം…”

വീടിനു തൊട്ടപ്പുറത്തുള്ള നാക്കിനെല്ലില്ലാത്ത മേരിചേച്ചിയുടെ വകയായിരുന്നു അത്. എന്തായാലും എല്ലാം കേട്ടപ്പോൾ ചെവി പൊത്തി അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി. നിമിഷങ്ങൾക്കകം അസഹത്യയോടെ മുറി വിട്ടു പോരുമ്പോൾ മേരി ചേച്ചി പറയുന്നതു കേട്ടു.

“എന്നാലും ഇപ്പഴത്തെ പെണ്ണുങ്ങളുടെ മനക്കട്ടി അപാരം തന്നെ. ഒരാളെ സ്നേഹിച്ച്, കല്യാണം കഴിച്ച് വഞ്ചിച്ചേച്ച് മറ്റൊരാളെ കെട്ടുക. പാവം ആ സാറ്… കുറെ നാൾ ഭ്രാന്തനായി നടന്നെന്നു കേട്ടു…”

എല്ലാം കേട്ട് ക്ഷമയോടെ പ്രതികരിക്കുന്ന അമ്മയുടെ ശബ്ദവും അവൾ കേട്ടു.

“അതിനെല്ലാ കുറ്റവും നിങ്ങൾ മീരമോളുടെ തലയിൽ കെട്ടിവയ്ക്കുന്നതെന്തിനാ… ഇവിടത്തെ മാധവേട്ടനാ എല്ലാറ്റിനും കാരണക്കാരൻ.”

“ആ.. അതു ശരിയായിരിക്കാം. പക്ഷേ ഉള്ളതു പറയാമല്ലോ ദേവകിയമ്മെ… ആ പ്രായത്തിൽ പെൺപിള്ളേർക്ക് കുറെ അടക്കോം, ഒതുക്കാം ഒക്കെ വേണം. അതില്ലാതെ പോയതിന്‍റെ കുറ്റമാ മീര അനുഭവിച്ചത്. ഞങ്ങടെ പെണ്മക്കളെയൊക്കെ ഞങ്ങൾ നല്ല നിയന്ത്രണത്തിലാ വളർത്തിയത്. അതുകൊണ്ട് അവരൊന്നും അങ്ങിനെ പോയില്ല.”

എന്തും വെട്ടിത്തുറന്നു പറയുന്ന മേരി എന്ന ആ സ്ത്രീയുടെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് കല്യാണിയമ്മ പറയുന്നതു കേട്ടു.

“എല്ലാം പഴയ കാര്യങ്ങളല്ലെ മേരി. നമ്മളിനി അതൊക്കെ കുത്തിപ്പൊക്കി വയ്യാതെ കിടക്കുന്ന ദേവകിയെ വേദനിപ്പിക്കുന്നതെന്തിനാ. നമ്മൾ വന്നത് അവളുടെ അസുഖവിവരം അന്വേഷിക്കാനല്ലെ?”

തുടർന്ന് അവർ അമ്മയുടെ അസുഖ വിവരം അന്വേഷിക്കുന്നതു കേട്ടു. വല്ലാതെ അപമാനിതയാക്കപ്പെട്ടതായി തോന്നി. മുറിയിൽ വന്നിരുന്ന് പൊട്ടിക്കരയുമ്പോൾ എല്ലാം കേട്ടു നിന്ന മായ അടുത്ത് വന്ന് സമാശ്വസിപ്പിച്ചു.

“ഇതെല്ലാം നമ്മുടെ നാട്ടുകാരുടെ സ്വഭാവമാണ് ചേച്ചി. ആർക്കെങ്കിലും ഒരു വീഴ്ച പറ്റിയാൽ അവരെ കുത്തി നോവിക്കുക. ഉള്ളതും, ഇല്ലാത്തതും പറഞ്ഞു നടന്ന് രസിക്കുക. ഈ പറയുന്ന മേരി ചേച്ചിയുടെ ഒരു മകൻ മയക്കുമരുന്നിന് അടിമയാ. എന്നിട്ട് അവർ വലിയ നേരസ്‌ഥയായത്. അവനവന്‍റെ കണ്ണിലെ കോലു കണ്ടില്ലാന്ന് നടിച്ച് മറ്റുള്ളോരുടെ കണ്ണിലെ കരടെടുക്കാനാ എല്ലാവർക്കും താൽപര്യം.”

മായ എന്നെ സമാശ്വസിപ്പിക്കാനായി വീണ്ടും അതുമിതും പറഞ്ഞു കൊണ്ടിരുന്നു.എന്നാൽ എന്‍റെ മനസ്സിന്‍റെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിപ്പോയിരുന്നു. അന്യനാട്ടിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടവരാതിരുന്നതു കൊണ്ട് ഇത്രത്തോളം അപമാനവും, കുറ്റബോധവും സഹിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞു പോയിട്ടും ഞാൻ മറ്റൊരാളുടെ ഭാര്യയായി. രണ്ടുകുട്ടികളുടെ അമ്മയും, മുത്തശ്ശിയുമായി ക്കഴിഞ്ഞിട്ടും പഴയതൊക്കെ ഓർമ്മിക്കുന്ന നാട്ടുകാർ എന്നെ വെറുതെ വിടുവാൻ ഭാവമില്ല.

ഇവിടെ ഇപ്പോൾ അഗ്നിയിൽ ചവുട്ടി നിൽക്കുന്ന പ്രതീതിയാണ് എനിക്കുണ്ടാകുന്നത്. ഉള്ളിലെ പുണ്ണിൽ വീണ്ടും വീണ്ടും കുത്തി രസിക്കുന്നവർ. എന്നെ അഗ്നിയിലെന്ന പോലെ ചുട്ടു നീറ്റുകയും പൊറുക്കാനാവാത്ത പാപമായിരിക്കാം.

എത്ര ജന്മങ്ങൾ കഴിഞ്ഞാലും പരിഹാരമില്ലാത്ത പാപകർമ്മം. ഒരു മനുഷ്യനോടു ചെയ്യാവുന്ന ഏറ്റവും വലിയ അപരാധം. പക്ഷേ എന്‍റെ അച്‌ഛൻ മൂലം സ്വയമറിയാതെ ചെയ്ത തെറ്റിന് ഞാൻ ഇഞ്ചിഞ്ചായി നീറിയത് കുറച്ചൊന്നുമല്ലല്ലോ.

സ്വന്തം ജീവിതത്തേയും കുടുംബത്തേയും ബലി കഴിച്ച് കുറെനാൾ വിഭ്രാന്തിയിൽ ജീവിക്കുകയും ചെയ്‌തു. ഒടുവിൽ നരേട്ടന്‍റെ സ്നേഹം ഒന്നുമാത്രമാണ് ആ സ്ഥിതിയിൽ നിന്നും എന്നെ കരകയറ്റിയത്.

ഇന്നിപ്പോൾ ഈ നാട്ടിൽ വച്ച് വീണ്ടും ക്രൂശിക്കപ്പെടുമ്പോൾ ആ പഴയ സ്‌ഥിതിയിലേയ്ക്ക് വീണ്ടും വഴുതി വീഴുകയാണെന്ന തോന്നൽ വയ്യ. ഇവിടെ നിന്ന് എത്രയും വേഗം രക്ഷപ്പെടണം. ഈ വീട് ഈ അന്തരീക്ഷം ചുറ്റുപാടുകൾ എല്ലാം എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു.

ഒരിക്കൽ കൂടി കുടുംബത്തിന് എന്നെ നഷ്ടപ്പെടുവാൻ വയ്യാ. നരേട്ടനെ വേദനിപ്പിക്കുവാനും. അതെ ഇവിടെ ഞാൻ സ്വാർത്ഥയാവുകയാണ്. എല്ലാറ്റിൽ നിന്നും ഓടിയൊളിക്കുവാൻ പഴയതെല്ലാം മറക്കുവാനുള്ള വെമ്പൽ മനസ്സിനെ കീഴടക്കുന്നു. അന്നു രാത്രിയിൽ ധൃതി പിടിച്ച് പെട്ടിയും സാമാനങ്ങളും പായ്ക്കു ചെയ്യുമ്പോൾ മായ അടുത്തു വന്നു ചോദിച്ചു.

“ചേച്ചീ പോകാനുള്ള ഒരുക്കത്തിലാണോ… എന്തിനാ ചേച്ചീ… ഒരു ഭീരുവിനെപ്പോലെ ഈ ഒളിച്ചോടൽ. ചേച്ചി അതിന് തെറ്റൊന്നും ചെയ്‌തിട്ടില്ലല്ലോ.”

“ഇല്ല മോളെ… ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ചേച്ചിയുടെ മനഃസാക്ഷിയും ചേച്ചിയെ ചുട്ടു നീറ്റുന്നുണ്ട്. ചേച്ചിയുടെ കയ്യിൽ നിന്നും വന്നിട്ടുണ്ട് കുറെ തെറ്റുകൾ. അന്ന് മരിക്കേണ്ടി വന്നാൽ പോലും എനിക്ക് മറ്റൊരു വിവാഹത്തിന് വഴങ്ങാതെ ഉറച്ചു നിൽക്കാമായിരുന്നു. പക്ഷേ ഫഹദ്സാറിനെ, അച്‌ഛന്‍റെ സ്വാധീനം കൊണ്ട് ജയിലിലിട്ട് കൊല്ലുമെന്ന സ്‌ഥിതി വന്നപ്പോൾ എനിക്ക് അച്‌ഛന് വഴങ്ങിക്കൊടുക്കാതെ നിവൃത്തിയില്ലെന്നു വന്നു. സാറിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അന്ന്…”

തുടർന്ന് മുഴുമിയ്ക്കാനാകാതെ പൊട്ടിക്കരഞ്ഞ എന്നെ മായ തലോടിക്കൊണ്ടു പറഞ്ഞു.

“സാരമില്ല ചേച്ചീ… പഴയതൊന്നും ഇനി ഓർക്കണ്ട. ഇന്ന് ചേച്ചി ഭാര്യയും അമ്മയുമായവളാണ്. ചേച്ചിയുടെ കുടുംബത്തോടുള്ള നീതിയാണ് ചേച്ചിയ്ക്കിന്ന് വലുത്. പോരാത്തതിന് നരേട്ടൻ ചേച്ചിയെ അത്രമാത്രം സ്നേഹിക്കുകയും ചെയ്യുന്നു.”

“ശരിയാണ് മോളെ… ഇനിയും ഇവിടെ നിന്നാൽ എനിക്കു ഭ്രാന്തു പിടിക്കും. അതാണ് ഞാൻ മടങ്ങി പോകാൻ തീരുമാനിച്ചത്. നീ അമ്മയുടെ കാര്യങ്ങൾ ശരിയ്ക്കു നോക്കണം. നമ്മുടെ അമ്മ ഒരുപാട് പാവമാണ്. നമുക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറായവളാണ്. അമ്മയ്ക്ക് ഒന്നും സംഭവിക്കാതെ നീ നോക്കണം. ചേച്ചി ഇനി ഇങ്ങോട്ട് വരികയില്ല.”

“ശരി ചേച്ചീ… ചേച്ചീ മടങ്ങിപ്പോയ്ക്കോളൂ. അമ്മയുടെ കാര്യങ്ങൾ ഞാൻ നല്ലോണം നോക്കിക്കോളാം. അമ്മയ്ക്കു വേണ്ടിയാണ് ഞാൻ എന്‍റെ ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ഇവിടെ വന്നു നിൽക്കുന്നത്.

“അവരെയെല്ലാം ഞാൻ അന്വേഷിച്ചതായി പറയണം. പിന്നെ മഞ്ജുവിനേയും കുടുംബത്തേയും കണ്ടിട്ട് കുറെ നാളുകൾ ആയി. ങാ… ഇനി ഞാനും നരേട്ടനും കൂടി ഒരു യാത്ര പുറപ്പെടുന്നുണ്ട്. അപ്പോൾ നിങ്ങളെയൊക്കെ കാണാൻ അങ്ങോട്ടെയ്ക്ക് വരാം. അപ്പോഴേയ്ക്കും അമ്മയെ സുഖപ്പെടുത്തി നീ ബാംഗ്ലൂർക്ക് കൊണ്ടു പോകണം.”

മായ കുറെ നേരം എന്നെ കെട്ടിപിടിച്ച് കരഞ്ഞു. അവൾക്കും, മഞ്ജുവിനും എന്നോടുള്ള പഴയ സ്നേഹം ഇപ്പോഴും നിലനിൽക്കുന്നതറിഞ്ഞ് ഞാൻ സന്തോഷിച്ചു. പിറ്റേന്ന് കാലത്ത് പെട്ടിയും സാമാനങ്ങളുമൊരുക്കി ഞാൻ മുറിയിൽ ഏകയായിരിക്കുമ്പോൾ നരേട്ടനും കൃഷ്ണമോളും അങ്ങോട്ടേയ്ക്ക് കടന്നു വന്നു.

“അല്ല… അമ്മ തിരിച്ചു പോകാൻ ഒരുങ്ങുകയാണോ? ഇവിടുത്തെ താമസം മതിയായോ അമ്മയ്ക്ക്?” നരേട്ടന്‍റെ കണ്ണുകളിലെ പകപ്പും കൃഷ്ണമോളുടെ അതിശയോക്തി കലർന്ന ചോദ്യത്തിനും മുന്നിൽ ഞാൻ ഉത്തരമില്ലാതെ നിന്നു. മനസ്സു മൂകമായി മന്ത്രിച്ചു.

അതെ കൃഷ്ണമോളെ… ഒരിക്കൽ കൂടി എനിക്ക് ഇവിടെ നിന്ന് നിർബന്ധപൂർവ്വം പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. ഒരിക്കൽ എന്‍റേതല്ലാത്ത തെറ്റിന് ഈ മണ്ണിൽ നിന്നും നിർബന്ധപൂർവ്വം പടിയിറക്കപ്പെട്ടവളാണ് ഞാൻ. കഴുകൻ കൊത്തി വലിക്കുന്ന ഹൃദയ വേദനയോടെയാണ് ഞാനന്നീ പടികളിറങ്ങിയത്.

ഫഹദ്സാറിനായി ഓരോ നിമിഷവും മിടിയ്ക്കുന്ന ഹൃദയവും പറിച്ചെടുത്തു കൊണ്ട് അന്നെനിക്കീ നാടുവിടേണ്ടി വന്നു. അന്നീ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ അനുഭവേദ്യമായ കോളിളക്കങ്ങൾ അതേ അളവിൽ ഇന്നും മനസ്സിനെ പിന്തുടരുന്നു. അടങ്ങാത്ത മനസ്സിന്‍റെ അശാന്തമായ തിരയിളക്കങ്ങൾ.

ഓർമ്മയുടെ ചുഴിയിൽ ഞാൻ ഇന്നും ഏകയായി നട്ടം തിരിയുന്നു. ആരുടെയൊക്കെയോ ശാപവചനങ്ങൾ എന്‍റെ ഹൃദയത്തെയും ജീവിതത്തെയും വിടാതെ പിന്തുടരുന്നു.

പിടയുന്ന മനസ്സിന്‍റെ ഉണങ്ങാത്ത മുറിവുകൾക്ക് ആരാണ് തൈലം പുരട്ടിത്തലോടാനെത്തുക? ഒരിറ്റു സ്നേഹ ജലത്തിനായി, ആശ്വാസത്തിന്‍റെ കുളിർനീരിനായി തനിക്കിന്നു ചുറ്റും പരതേണ്ടി വന്നിരിക്കുന്നു. അമ്മയൊഴിച്ച് ആരും എന്നെ തിരിച്ചറിയുന്നില്ല. ആരും…. ഒരു പക്ഷെ നരേട്ടൻ പോലും.

അറിയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആരും കാണാതെ തുടച്ചു നീക്കി പിന്തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പുറകിൽ നിന്നും പറയുന്നതു കേട്ടു.

“അമ്മയ്ക്കിവിടെ ശ്വാസം മുട്ടിത്തുടങ്ങിയെന്നു തോന്നുന്നു. കരയിൽ പിടിച്ചിട്ട പരൽ മീനിന്‍റെ അവസ്‌ഥയിലാണ് അമ്മയിപ്പോൾ എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ചെയ്തു പോയ തെറ്റുകൾ കൂർത്ത ശരങ്ങൾ പോലെ അമ്മയെ വിടാതെ പിന്തുടരുന്നുണ്ട് അല്ലേ അമ്മേ? നാട്ടുകാരുടെ വക കുത്തുവാക്കുകൾ വേറെയും. ഞാനെല്ലാം മാറി നിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുമ്പോൾ അമ്മ ഓർക്കേണ്ടതായിരുന്നു. ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്ന്. പ്രത്യേകിച്ച് ഞങ്ങളുടേയും അച്‌ഛന്‍റെയും മനസ്സിനെ…”

കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ കൃഷ്ണമോൾ എന്നെ കുത്തിമുറി വേൽപിക്കുകയാണെന്നു മാത്രം മനസ്സിലായി. അവൾ പറയുന്നതെന്താണെന്ന് അവൾക്കറിയില്ലല്ലോ എന്നും അപ്പോൾ മനസ്സിലോർത്തു. അവളുടെ മുന്നിൽ എന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട അമ്മയായിരുന്നു ഞാൻ. അതിനി മാറുകയില്ലെന്നും മനസ്സിലോർത്തു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें