കോട്ടേജ് നമ്പർ 10 കൂർഗ്

എവിടെ നിന്നോ വന്നേക്കാവുന്ന ഇ-മെയിലുകൾ പരതി അയാൾ ഡെസ്ക്ടോപ്പിൽ വെറുതെ നോക്കിയിരുന്നു. തെരുതെരെ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ചില ചിഹ്നങ്ങൾ മാത്രമായി സ്വന്തം ജീവിതം മാറി മറയുമ്പോഴും, അയാൾ ഇടയ്ക്കിടെ ദൂരെക്കാണുന്ന മലനിരകളിലേക്ക് അലക്ഷ്യമായി കണ്ണുകൾ പായിച്ച് റിവോൾവിങ്ങ് ചെയറിൽ ചാരിക്കിടന്നു. അത്യാധുനിക സജ്ജീകരണങ്ങളും, ഒരു മിനി ജിമ്മും ഉള്ള മുറിയായിരുന്നു അത്. ഫ്രിഡ്ജിൽ ലോകോത്തര ശ്രേണിയിലുള്ള വിദേശമദ്യ ശേഖരം. ഇവിടുത്തെ തണുപ്പിനെ അതിജീവിക്കാൻ അത്യാവശ്യം അവ കുറച്ച് കരുതിയേ പറ്റൂ.

പുറത്ത് ബാൽക്കണിയിൽ രണ്ട് ബുൾബുൾ പക്ഷികൾ കൂടൊരുക്കാനുള്ള ശ്രമത്തിലാണ്. കരിമ്പനയിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന പൂങ്കുലകൾ കുട്ടിക്കാലത്ത് എവിടെയോ കേട്ടു മറന്ന കഥയിലെ സുന്ദരിയായ യക്ഷിയുടെ കേശഭാരത്തെ ഓർമ്മിപ്പിച്ചു. അയാൾ മെല്ലെ പുറത്തു കിടന്ന ഈസി ചെയർ വരാന്തയുടെ ഒരരികിലേക്ക് വലിച്ചിട്ട് ശ്രദ്ധാപൂർവം ഒതുങ്ങിയിരുന്നു. ആ ഇണപക്ഷികളുടെ ചെയ്തികൾക്ക് ഒരു മുടക്കം ഉണ്ടാവാതിരിക്കട്ടെ.

സിഗരറ്റ് തൊടരുത് എന്നാണ് ഡോ.മഹേഷ് അയാളെ ഉപദേശിച്ചയച്ചതാണ്. പക്ഷെ അയാൾ പുകവലിക്കുന്നുണ്ടോ? ഭക്ഷണം കഴിച്ചോ? തലവേദനയുണ്ടോ? ക്ഷീണം തോന്നുന്നുണ്ടോ? എന്നൊക്കെ അന്വേഷിച്ച് വരാനിവിടെ ആരുമില്ല. ഉത്തരേന്ത്യക്കാരനായ കെയർ ടേക്കറും ഭാര്യയും, വച്ചുവിളമ്പുന്നത് കൊണ്ട് അതിഥികളും അയാളും സന്തുഷ്ടൻ. ആ സൗധത്തിൽ വന്നു പോകുന്നവർക്കൊന്നും അയാളെ കാണാൻ പറ്റില്ല. പക്ഷെ CCTV സൗകര്യത്തിലൂടെ ഒരില വീഴുന്നതു പോലും അയാൾക്കറിയാനാവും. എല്ലാ പ്രദേശവാസികളും സന്ദർശകരും വിജനമായ മലയിടുക്കുകളുടെ ഭംഗി കണ്ണിന് അപ്രാപ്യമാവുമ്പോൾത്തന്നെ തങ്ങളുടെ അഭയസ്ഥാനങ്ങളിലെത്തിച്ചേരും.

ഊട്ടിയിലെ ബോർഡിംഗിൽ പഠിക്കുന്ന കേശവ് വിളിക്കുന്ന സമയം ആയിട്ടില്ല. എവിടെയും കോടമഞ്ഞ് വാരിപ്പുകച്ചിരിക്കുകയാണ് പ്രകൃതി. കുറച്ചു മുൻപ് വരെ ആകാശത്ത് ഒരു രക്തച്ഛവി കാണാമായിരുന്നു. കഴുത്തും, നെഞ്ചും മറച്ചിരുന്ന വൂളൻ ഷാൾ അയാൾ ഒന്നുകൂടി ശരീരത്തിലേക്ക് മുറുക്കിപ്പിടിച്ചു; അയാൾ മെല്ലെ ബാൽക്കണിയിൽ ഉലാത്താൻ തുടങ്ങി. താഴെ പോർട്ടിക്കോയിലുള്ള വോൾവോ കാർ ഉടമസ്ഥന്‍റെ കരസ്പർശം ഏൽക്കാതെ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞു.

അയാൾ ഗൗരിയെ ഓർക്കുകയായിരുന്നു. പഴയ കോളേജ് കാലവും. വെറുതെ ദൂരെ നിന്ന് ഗൗരിയെ നോക്കുക മാത്രമേ അയാൾ ചെയ്തിട്ടുള്ളൂ. അവൾ അയാളെ കണ്ടിട്ടുണ്ടോ എന്നതു തന്നെ സംശയം. എല്ലാം മാറ്റിമറിച്ചത് ഒരു IT expo ആയിരുന്നു. ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ batch ൽ നിന്നും ഒരാൾക്ക് പങ്കെടുക്കാമായിരുന്നു ഇന്നവേറ്റീവ് ആശയങ്ങളുമായി. ആ റൗണ്ട് അയാൾ അനായാസം കടന്നു. പക്ഷെ സെലക്ഷൻ റൗണ്ട് കഴിഞ്ഞപ്പോഴാണ് ലക്ഷ്മീകാന്ത് സർ അയാളുടെ ഉത്തരവാദിത്തം എത്ര വലുതാണെന്ന് മനസിലാക്കി കൊടുത്തത്. “See Pramod Inter zone thesis competition comes within two months. This is a prestigious one. You can do this. I have no doubt about it.” ഇന്‍റർസോൺ മത്സരത്തിലെ പ്രബന്ധത്തിന്‍റെ വിഷയം സംബന്ധിച്ച write-up സർ അപ്പോഴേക്കും അയാൾക്ക് കൈമാറിക്കഴിഞ്ഞിരുന്നു.

പണ്ടേ തിരിച്ച് എന്തെങ്കിലും പറയണമെന്ന് ഉള്ളിൽ തോന്നിയാലും മിണ്ടാതിരിക്കലാണ് ശീലം. കേട്ടതും തലയിലേറ്റു പോന്നു. ആദ്യ ആഴ്ചയിൽ എവിടെത്തുടങ്ങണം എന്ന് മനസിലാക്കാനാവാതെ മനസ് അലഞ്ഞു നടന്നു. പക്ഷെ, തടസങ്ങൾ അതിജീവിക്കുക എന്നതായിരുന്നു ഒരു വാശി. കുറെയേറെ റഫറൻസിന് ശേഷം തയ്യാറാക്കിയ പ്രബന്ധവുമായി അയാൾ സാറിന്‍റെയടുത്തേക്ക് നടന്നു.

ചാർട്ടുകൾ, ഡയഗ്രങ്ങൾ, ഉപോൽബലകമായ സ്റ്റേറ്റ്മെന്‍റ്സ് കൂടാതെ, ലോകത്തെ പുതിയ പുതിയ ട്രെൻഡുകൾ, അതോടൊപ്പം വരും രണ്ടു വർഷങ്ങൾക്കുള്ളിൽ കമ്പ്യൂട്ടർ സേവനങ്ങളിൽ പ്രതീക്ഷിക്കുന്ന പൊതുവേ സാധാരണക്കാർക്ക് ഉൾക്കൊള്ളാനാവാത്ത മാറ്റങ്ങൾ എല്ലാം പരാമർശിച്ചിരുന്നു. അത് ഒരു കൊച്ചു കുട്ടിയുടെ ആകാംക്ഷയോടെ വായിച്ചു പോയ ശേഷം ആ അദ്ധ്യാപകന്‍റെ മുഖത്ത് തെളിഞ്ഞ സന്തോഷം ഇന്നലത്തെപോലെ മുന്നിൽ കാണാം.

അവസാനം ആ ദിവസം വന്നെത്തി. മൽസരത്തിൽ പങ്കെടുക്കാൻ ചെന്നൈയിലേക്കാണ് പോയത്. 3 ദിവസത്തിനകം റിസൾട്ട് കോളജിൽ ഈ മെയിലായി എത്തി. കോളേജിലെ ഉച്ചഭാഷിണിയിലൂടെ പ്രിൻസിപ്പലിന്‍റെ അനൗൺസ്മെന്‍റ് കോളേജ് കാമ്പസിൽ മുഴങ്ങി, ” Pramod B.Tech computer science 4th semester bags the title of South zone IT Expo Innovative Thesis competition.” അടുത്തിരുന്ന മദൻ കൈ പിടിച്ച് അഭിനന്ദിച്ചപ്പോഴാണ് താനാണല്ലോ എന്ന തിരിച്ചറിവെത്തിയത്. അന്നാദ്യമായാണ് ഗൗരി അയാളെ നോക്കിയതെന്ന് അയാൾ തിരിച്ചറിഞ്ഞു. അവൾ രണ്ടു മൂന്നു കൂട്ടുകാരികളോടൊപ്പം അടുത്തേക്ക് വന്ന് കൈപിടിച്ച് “കൺഗ്രാചുലേഷൻസ് ” എന്നു പറയുമ്പോഴും അയാൾ എന്നത്തേയും പോലെ നിസംഗനായിരുന്നു. “Thanks” തീർന്നു മറുപടി.

ഇറ്റുവീഴുന്ന മഞ്ഞുതുള്ളികളുടെ ശബ്ദം കേട്ടുകൊണ്ടു നിൽക്കുമ്പോൾ ആ നിസംഗത തന്നെ ഇപ്പോഴും പിന്തുടരുന്നുവെന്ന് അയാൾ മനസിലാക്കി. ഗൗരിക്ക് തന്നോട് തോന്നിയ മമത ഊതിപ്പെരുപ്പിച്ച്, പ്രണയത്തിന്‍റെ മാനത്തിലേക്കെത്തിക്കുവാൻ അധികം വൈകിയില്ല. പലരും പറയുന്നുണ്ടായിരുന്നു “ഭാഗ്യവാൻ, നമ്മളൊക്കെ എത്ര പുറകെ നടന്നിട്ടും കാര്യമുണ്ടായില്ല” എന്നൊക്കെ. എന്നാൽ ഇതറിഞ്ഞിട്ടും അയാൾക്ക് വലിയ ഉൾപ്പുളകമൊന്നും തോന്നിയില്ല.

ക്ലാസ് തീർന്നു. സ്വപ്ന സമാനമായ ജോബ് ഓഫർ ലഭിച്ച് അയാൾ വിദേശത്തേക്ക് പറക്കാനൊരുങ്ങി. ജോലി കിട്ടി ദൂരേക്ക് പോയാലെങ്കിലും അവൾ തന്നെ മറക്കുമെന്ന് അയാൾ ആശിച്ചു. ഗൗരിയെപ്പോലെ നൃത്തത്തിലും, സംഗീതത്തിലും, സ്വതസിദ്ധമായ കഴിവുകളുള്ള കുട്ടി അയാളെപ്പോലെ അന്തർമുഖനായ ഒരാളോടൊപ്പം എരിഞ്ഞു തീരാനുള്ളതല്ല എന്ന് നേരിട്ട് പറയുക തന്നെ ചെയ്തു. കാരണം അയാളുടെ ജീവിത സാഹചര്യങ്ങൾ അയാളെ അങ്ങനെ രൂപാന്തരപ്പെടുത്തുകയായിരുന്നു. പക്ഷെ, അയാൾ അമേരിക്കയിലെത്തി 3 മാസം തികയും മുൻപ് തന്നെ അവളും ഒരു ജോബ് ഓഫറിൽ അയാളോടൊപ്പം ചേർന്നു.

അയാൾ ഇന്നും ഞെട്ടലോടെ ഓർക്കുന്നു, അവളുടെ മാതാപിതാക്കൾ നാട്ടിൽ നിന്നും വിളിച്ച ദിവസം “പ്രമോദ്, അവൾ ഞങ്ങളുടെ ഒരേയൊരു മകളാണ്. അവൾക്ക് നിന്നെ വളരെയധികം ഇഷ്ടമാണ് എന്ന് പറഞ്ഞാൽ പിന്നെ, അവളുടെ ഇഷ്ടങ്ങളാണ് ഞങ്ങളുടെ സന്തോഷം”. അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു… “ലിവിംഗ് ടുഗെതർ” ആണെന്നാണ് ഗൗരി വീട്ടുകാരെ ധരിപ്പിച്ചിരിക്കുന്നത്. അന്നും ഈ പറഞ്ഞത് ശരിയല്ല, ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടില്ല എന്നു പറയാനുള്ള ശക്തി അയാൾക്കില്ലായിരുന്നു.

ഗൗരിക്ക് അയാളോടുള്ള സ്നേഹം, ദൂരെയുള്ള അവളുടെ മാതാപിതാക്കൾ ഇതൊക്കെ എതിരഭിപ്രായം ബോധിപ്പിക്കുന്നതിൽ നിന്നും അയാളെ പിൻതിരിപ്പിച്ചു. എന്തൊക്കെയോ പറയാനുണ്ടെങ്കിലും തൊണ്ടയിൽ തടയുന്നത് പോലെ. അയാൾ ഞെട്ടിപ്പോയി, നാലോ അഞ്ചോ കിലോമീറ്ററുകൾക്കപ്പുറത്ത് അവൾ കൂട്ടുകാരികളോടൊപ്പമായിരുന്നു. പക്ഷെ, അയാൾ നോക്കി നിൽക്കെ അവളുടെ ജീവിതം വഴിമാറി ഒഴുകുകയായിരുന്നു.

ശുദ്ധമായ ഒരു നദിയിൽ മലിന ജനം കലർന്നു തുടങ്ങിയിരുന്നു. പബ്കളിലും, നൈറ്റ്ക്ലബുകളിലും, അവൾ കിട്ടുന്ന പണമെല്ലാം ധൂർത്തടിച്ചു. ഇടയ്ക്കിടെ അവൾ അയാളെ കാണാൻ വരികയും, അവളുടെ സ്നേഹം വെളിവാക്കാൻ തക്കവണ്ണം പ്രകടനങ്ങൾ നടത്തുകയും ചെയ്തു. അയാൾ എപ്പോഴും ഒരു പുഞ്ചിരിയോടെ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. ഒരിക്കൽ കുടിച്ച്ബോധം നശിച്ച അവളെ പൊലീസ് കൊണ്ടുവന്നത് അയാളുടെ താമസ സ്ഥലത്തേക്കായിരുന്നു. അർദ്ധബോധാവസ്ഥയിൽ അവൾ പറഞ്ഞു കൊടുത്തത് അയാളുടെ താമസസ്ഥലം!

അവൾ തകർന്നു പോയത് നിശാ സഞ്ചാരത്തിനിടയിൽ അവളെ ആരോ ദുരുപയോഗം ചെയ്തപ്പോഴാണ്. അതിന്‍റെ ഫലമായിരുന്നു കേശവ്. താൻ ഗർഭിണിയാണെന്നറിഞ്ഞ ദിവസം അവൾ ഒരു പാട് കരഞ്ഞു. അയാൾ ആളെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അവൾക്കൊന്നും ഓർമ്മയില്ലായിരുന്നു. പിന്നീടവൾ വേറെ ഒരിടത്തും പോയില്ല. അവൾ ഊർജ്ജസ്വലതയെല്ലാം നഷ്ടപ്പെട്ട് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നത് അയാളെ വല്ലാതെ വേദനിപ്പിച്ചു. ഭാര്യ ഭർത്തൃബന്ധം ഒരിക്കൽപ്പോലും ഉണ്ടാകാതെ ഒരു പിതാവെന്ന മേൽവിലാസം ലഭിക്കുക. അന്നയാൾ കുറെ കരഞ്ഞു; ഒരു കൊച്ചു കുട്ടിയെപ്പോലെ… പക്ഷെ അയാളെ സ്നേഹിച്ച് ഇറങ്ങിത്തിരിച്ച ഗൗരിയുടെ നിസ്സഹായത നിറഞ്ഞ മുഖം കാണുമ്പോൾ… അയാൾ മെല്ലെ കേശവിനെ സ്നേഹിച്ചു തുടങ്ങി. അവൾ സന്തോഷം തേടി മറ്റു സ്ഥലങ്ങളിൽ അലയേണ്ടി വന്നത് താൻ മൂലമല്ലേ എന്ന ചിന്തയും അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

അയാൾക്ക് എല്ലാം വളരെ വേഗം മടുപ്പുളവാക്കി. യാന്ത്രിക ജീവിതം… ഏതായാലും വീട്ടിലെ കടങ്ങൾ, സഹോദരിയുടെ വിവാഹം ഇതിനെല്ലാമുള്ള പണം അയാൾ ഇതിനോടകം വീട്ടിലേക്കയച്ചു കഴിഞ്ഞിരുന്നു. നാട്ടിൽ പോയാൽത്തന്നെ സുഖമായി കഴിയാനുളള ഒരു ബാങ്ക് ബാലൻസും അയാൾ ഇതിനോടകം കരുതിയിരുന്നു. ഒരു ദിവസം അയാൾ അവളോട് പറയുക തന്നെ ചെയ്തു: “ഗൗരി, let’s go back to India. I prefer any hill station.” അവൾ വല്ലാത്ത പ്രതിസന്ധിയിലായി… താൻ അവളെ വിട്ടു പോകുമോ എന്ന ആധിയായിരുന്നു മുന്നിൽ. തന്‍റെ നഗരജീവിതത്തിന്‍റെ അവസാന ആണിയാണ് അടിക്കപ്പെടുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞു. അയാളെപ്പോഴും, പ്രകൃതിയെ, അതിന്‍റെ നിശ്ശബ്ദ സൗന്ദര്യത്തെ വല്ലാതെ മോഹിച്ചിരുന്നു. മാസം തോറും ആറക്ക ശമ്പളം കൈപ്പറ്റുമ്പോഴും, കുറച്ചു സ്വസ്ഥത മാത്രമായിരുന്നു, ഏറ്റവുമധികം ആഗ്രഹിച്ചത്. “Pramod, I don’t know whether I may be able to adjust with such a lonely atmosphere”. അവൾ സന്ദേഹപ്പെട്ടു. എതിർ ധ്രുവങ്ങളായിരുന്നല്ലോ എല്ലായ്പ്പോഴും. ചേരാൻ, ചേർക്കാൻ അയാൾ ശ്രമിച്ചുമില്ല.

Global consultants എന്ന ലോകോത്തര IT company യിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചപ്പോൾ അതിന്‍റെ CEO യുടെ മുഖത്തെ ഞെട്ടൽ അയാൾക്ക് മറക്കാനാവാത്തതായി. രണ്ടോ, മൂന്നോ വർഷങ്ങൾക്കകം MDമാരിൽ ഒരാളായി പ്രമോദിനെ അയാൾ കണ്ടിരുന്നു. വിട്ടു പോകാൻ അവർ അയാളെ അനുവദിച്ചില്ല. work at home എന്ന സംവിധാനത്തിലൂടെയെങ്കിലും അയാളുടെ സേവനം ലഭ്യമാക്കണമെന്ന് ഡയറക്ടർ ബോർഡ് നിർബന്ധം പിടിച്ചു. അവിടെയും അയാൾ എതിർപ്പുപറയാനാകാതെ നിന്നു. എന്നും അയാൾ മറ്റുള്ളവരെപ്പറ്റി അവരുടെ വേദനകളെപ്പറ്റിയായിരുന്നല്ലോ വേവലാതിപ്പെട്ടിരുന്നത്.

“സാബ്, കൈസാ ഹേ ആപ്?” മുഖത്തേക്ക് നോക്കി നിൽക്കുന്ന കിശോർ റാമിന്‍റെ ചോദ്യത്തിലെ അമ്പരപ്പു കണ്ടപ്പോഴാണ് അയാൾ തനിക്കെന്തോ സംഭവിച്ചുവെന്ന് മനസിലാക്കിയത്. ബാൽക്കണിയിൽ കസേരയിലിരിക്കെ, തല ഒരു വശത്തേക്ക് ചരിഞ്ഞു പോവുകയും കസേരയിൽ നിന്നും വീഴാൻ പോകും വിധം കിടക്കുകയായിരുന്നുവെന്നും കിശോർ റാമിന്‍റെ സംഭാഷണത്തിൽ നിന്നും അയാൾക്ക് മനസിലായി. ഭക്ഷണം തയ്യാറായിരിക്കുന്നു എന്ന് അറിയിക്കാൻ കിശോർ മുകളിലേക്ക് വന്നതെത്ര നന്നായി!

കാര്യപ്രാപ്തിയുള്ള ആ ജോലിക്കാരൻ ഉടനെ തന്നെ ഹോം സ്റ്റേ കാര്യങ്ങൾ സുഗമമായി നടത്താൻ തന്‍റെ യജമാനൻ വാങ്ങി നൽകിയിരിക്കുന്ന മാരുതി ഓമ്നിയിൽ സുഹൃത്തായ ഡോ.മോഹന്‍റെ ക്ലിനിക്കിലേക്ക് അയാളെ ‘എത്തിച്ചു. “കാലതാമസം ഉണ്ടാകാതെ ഇവിടെ എത്തിച്ചത് നന്നായി” എന്നയാൾ പ്രമോദിനോട് പ്രത്യേകം പറയുകയും ചെയ്തു. ഹോം സ്റ്റേയിലെത്തുന്ന അതിഥികൾക്കും ചിലപ്പോൾ എന്തെങ്കിലും ആവശ്യം വന്നാൽ സമയം ഒട്ടും പാഴാക്കാതെ അവരെ ഹോസ്പിറ്റലിൽ എത്തിക്കണം എന്ന് അയാൾ കിശോർ റാമിന് പ്രത്യേക നിർദേശം നൽകിയിരുന്നു. അതേതായാലും നന്നായി. കാരണം താഴ്‌വാരത്തിൽ നിന്നും ഒരു വാഹനം ഇവിടെ വന്നെത്തണമെങ്കിൽ ഏതാണ്ട് അര മണിക്കൂർ എങ്കിലും കാലതാമസം ഉണ്ടാവും. പ്രകൃതി രമണീയത നിറഞ്ഞ സ്ഥലങ്ങൾക്ക് ഇങ്ങനെ ചില പ്രശ്നങ്ങളുമുണ്ട്.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് തുടങ്ങി സമയം നഷ്ടപ്പെടാതെ നോക്കേണ്ട അടിയന്തിര ഘട്ടങ്ങളിൽ മലമുകളിലെ താമസം ചിലപ്പോൾ ജീവനു തന്നെ ഭീഷണിയായി മാറിയേക്കാം. ഭാഗ്യത്തിന് ഡോ. മോഹൻ ഒരു മാസത്തെ വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയിരുന്നു. ബ്ലഡ് പ്രഷർ ക്രമാതീതമായി താഴേക്ക് പോയതായിരുന്നു അയാളുടെ പ്രശ്നം. ഇനിയും അതും പോലെ ഒരു സ്ഥിതിവിശേഷം വന്നാൽ വളരെ സങ്കീർണ്ണമാവും കാര്യങ്ങൾ. അയാൾക്ക് തന്‍റെ സ്ഥിതി ഓർത്ത് പതിവുപോലെ ഒരു നിർവികാരതയാണ് ഉടലെടുത്തത്.

പക്ഷെ, പിറ്റേന്ന് ശനിയാഴ്ചയായതിനാൽ വൈകിട്ട് തന്നെ കേശവ് ബോർഡിംഗിൽ നിന്നും പുറപ്പെട്ടുവെന്ന് കേട്ടപ്പോൾ അയാളുടെ ഹൃദയം മിടിച്ചു. സ്വന്തമല്ലെങ്കിൽ പോലും അവൻ അയാളുടെ അസ്തിത്വത്തിന്‍റെ രഹസ്യമായിരുന്നു. അവനാകട്ടെ പപ്പയെന്നാൽ, ജീവനും. സ്കൂളിലെ ടീച്ചേഴ്‌സ് അയാളോട് പറയാറുണ്ടായിരുന്നു: “പ്രമോദ് യു ആർ ലക്കി. യുവർ സൺ ലവ്സ് യൂ സോ മച്ച്”. അതു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ കൊളുത്തി വലിക്കുമെങ്കിലും അയാൾ ഒരു പ്രത്യേക സന്തോഷവും, അഭിമാനവും, അനുഭവിച്ചിരുന്നു.

മാതാപിതാക്കളോടുളള സ്നേഹം പോലും കടപ്പാടുകളാകുന്ന ഈ ലോകത്ത്, ഈ അച്ഛനും, മകനും തമ്മിലുള്ള സ്നേഹം അവരിൽ അതിശയം ജനിപ്പിച്ചിരുന്നു. പപ്പാ മയക്കത്തിലാണ്ട് കിടക്കുന്നത് അവന് ഉൾക്കൊള്ളാനായില്ല. അവൻ അമ്മയെ വിളിച്ചു.. “ഗൗരിമാ, where are you? Please come fast.  Pappa is not well.” മഞ്ഞുപെയ്യുന്ന മലഞ്ചെരിവുകളുടെ ഏകാന്തതയിൽ ശ്വാസംമുട്ട് അനുഭവിച്ചിരുന്നുവെങ്കിലും ഗൗരി കേശവെത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ അവളുടെ വൃദ്ധ മാതാപിതാക്കളുടെയടുത്തു നിന്നും അവൾ ഓടിയെത്തും, പ്രമോദിന്‍റെ ഹോം സ്റ്റേയിലേക്ക്. അവളുടെ പഴയ കുത്തഴിഞ്ഞ ജീവിതം ഒരിക്കലും ചോദ്യം ചെയ്യാത്ത പ്രമോദ് അവളിൽ ആദരം കൂട്ടിയതേയുള്ളൂ. അയാൾ വാങ്ങിക്കൊടുത്തിരുന്ന ‘ഫോർച്യൂണറി’ൽ അവളും പാഞ്ഞെത്തി.

നഗരജീവിതം ഇപ്പോൾ അവൾക്കും മടുത്തു തുടങ്ങിയിട്ടുണ്ട്. പക്ഷെ മാതാപിതാക്കൾക്ക് തണുപ്പ് അസഹനീയമായതുകൊണ്ട് മാത്രം അവരോടൊപ്പം നഗരത്തിൽ അവൾ കുറച്ചു ദിവസം ചിലവിടുന്നുവെന്നേയുള്ളൂ.

എല്ലാ സുഖസൗകര്യങ്ങളുമുള്ള ഈ ഹോം സ്റ്റേ സമുച്ചയം, അയാളുടെ സന്തത സഹചാരികളായ ബെറ്റ്സി, ബ്രൂണോ എന്നീ രണ്ടു ഡാഷ്ഹണ്ടു വിഭാഗത്തിലെ നായകൾ ഒക്കെ ആർക്കും വേണ്ടാതെയാവുമോ എന്നു വരെ അയാൾ മനസിൽ വ്യഥയോടെ ഓർത്തിരുന്നു. പക്ഷെ കണ്ണുതുറക്കുമ്പോൾ അയാളുടെ കൈ പിടിച്ച് മൃദുവായി തടവിക്കൊണ്ട് അടുത്തിരുന്ന ഗൗരിയും, കണ്ണിമ ചിമ്മാതെ അയാളെ നോക്കി നിൽക്കുന്ന കേശവും, അയാളിൽ സന്തോഷത്തിന്‍റെ തിരതള്ളലുളവാക്കി. ചുറ്റുപാടുമുള്ള പ്രകൃതി പോലും മഞ്ഞുകണങ്ങൾ ജനൽ പാളികളിലേക്കിറ്റിച്ചു കൊണ്ട് തുളുമ്പി നിന്നു.

ആ ചുവന്നസാരിക്കാരി

ഇന്ന് ശനിയാഴ്ച്ചയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയും അതിനു മുൻപത്തെ ശനിയാഴ്ച്ചയും അവൾ വന്നിരുന്നു.

ഇന്നുമവൾ വരുമോ? വന്നാൽ….?

റെയിൽവേ പോലീസിന്‍റെ ശ്രദ്ധയിൽ പെടുത്തിയാലോ? വേണ്ട… അതുവേണ്ട… പിന്നെ?

അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ചിന്താമൂകനായി നിന്നു. മനസ്സിനാകെ ഒരസ്വസ്ഥത.

ഓർമ്മയിലപ്പോൾ അവളുടെ മുഖശ്രീ തെളിഞ്ഞു. ക്ഷോഭിക്കുമ്പോൾ ആ കവിൾത്തടങ്ങൾ വല്ലാതെ ചുവന്നു തുടുക്കും. വിടർന്ന കണ്ണുകൾ ഈറനാകും.

കഴിഞ്ഞ രണ്ടുവരവിലും ഒരേ വേഷമാണവൾ ധരിച്ചിരുന്നത്. ചുവന്നസാരിയും ബ്ലൗസും. അതേനിറത്തിലുള്ള കുങ്കുമപ്പൊട്ട്. ചുവന്ന കല്ലുവെച്ച മൂക്കുത്തി. അവൾ മുന്നിൽ നിന്ന് മറഞ്ഞിട്ടും നിമിഷങ്ങളോളം ആ രക്തവർണ്ണം കണ്ണിൽനിന്നും മായാതെ നിന്നു,

ഓർക്കുംതോറും ദുരൂഹതയേറുകയാണ്. ആരാണവൾ? എന്താണവളുടെ ഉദ്ദേശം?

സ്റ്റേഷൻ മാസ്റ്ററായി ചാർജ്ജെടുത്തിട്ട് ഒന്നരമാസമാകുന്നതേയുള്ളു. ഒരുപക്ഷെ ഇവിടെയുള്ള മറ്റു ജീവനക്കാർക്ക് അവളെക്കുറിച്ച് അറിയുമായിരിക്കാം. ആരോടെങ്കിലും ചോദിച്ചു നോക്കാം.

ജനാലയുടെ ചതുരത്തിലൂടെ, ഇടക്കിടെ ഒന്നോ രണ്ടോ പേർ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നത് കണ്ടു. മഴ ചാറുന്നുണ്ട്. ആകാശത്ത് മഴമേഘങ്ങൾ ശണ്ഠകൂടാൻ തുടങ്ങിയിരിക്കുന്നു. സന്ധ്യയാകാറായില്ലെങ്കിലും മുറിക്കകത്ത് ഇരുട്ട് കടന്നുവന്നു കഴിഞ്ഞു.

അയാൾ ചുവരിലെ സ്വിച്ചിൽ വിരലമർത്തി. മൂന്നാഴ്ച്ചകൾക്ക് മുൻപുവരെ ഈ സമയത്ത് പ്ലാറ്റ്ഫോമിൽ നല്ലതിരക്കായിരിക്കും. ഏഴുമണിയുടെ മദ്രാസ് മെയിൽ കാത്തുനിൽകുന്ന യാത്രക്കാർ, അവരെ യാത്രയയക്കാൻ വരുന്ന ബന്ധുക്കൾ, പിന്നെ ഭക്ഷണസാധനങ്ങളും സ്റ്റേഷനറി സാധനങ്ങളും മറ്റും വിൽക്കുന്ന കച്ചവടക്കാർ, പോർട്ടർമാർ, ഭിക്ഷക്കാർ; അങ്ങനെ ആകെ ബഹളം.

യാത്രക്കാരുടെ ദൃഷ്ടികൾ നീണ്ടുകിടക്കുന്ന പാളത്തിലായിരിക്കും. പക്ഷെ അതെല്ലാം പഴയകഥ.

ഏഴുമണിക്കെത്തുന്ന മദ്രാസ് മെയിൽ ഈ സ്റ്റേഷനിൽ നിർത്തേണ്ടതില്ലെന്ന് ഹെഡ് ഓഫീസിൽനിന്നുള്ള ഓർഡർ വരുന്നതിനു മുൻപ്; ഇപ്പോൾ ആ വണ്ടിക്കിവിടെ സ്റ്റോപ്പില്ല. പ്ലാറ്റ്ഫോമിൽ തിരക്കുമില്ല.

അയാൾ വാച്ചിൽ നോക്കി. സമയം ആറരയാകാൻ പോകുന്നു.

ഇന്ന് ശനിയാഴ്ചയാണ്. ഇന്നും അവൾ വരുമോ?

രണ്ടാഴ്ചകൾക്ക് മുൻപാണവൾ ആദ്യമായി അയാളെ കാണാൻ വന്നത്. ഒരു ശനിയാഴ്ച. ഏഴുമണി എക്സ്പ്രസ്സ് കടന്നുപോയിട്ട് നിമിഷങ്ങൾക്കു ശേഷം.

അകന്നുപോകുന്ന വണ്ടിചക്രങ്ങളുടെ താളക്രമത്തിലുള്ള സ്വരം ചെവിയോർത്തു കൊണ്ട് ഹെഡ്ഓഫീസിൽ നിന്നെത്തിയ മെയിൽ ശ്രദ്ധയോടെ വായിക്കുകയായിരുന്നു അയാൾ.

വാതിൽക്കലപ്പോൾ ഒരു കാലനക്കം. തലയുയർത്തിയപ്പോൾ മുറിക്കകത്തേക്ക് കടന്നു വരുന്ന മുപ്പതിൽ താഴെ പ്രായമുള്ള ഒരു യുവതി.

ധൃതിയിൽ അയാളുടെ മുന്നിൽ വന്ന് നില്പായി അവൾ. മുഖത്തെ ഗൗരവഭാവം ശ്രദ്ധിച്ചുകൊണ്ട് അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി.

“എന്താ?”

അവൾ മറൂപടി നൽകിയില്ല. അതിനൊന്നും ബാദ്ധ്യസ്ഥയല്ല എന്ന ഭാവമായിരുന്നു അവൾക്ക്.

“നിങ്ങളാണോ ഇവിടത്തെ സ്റ്റേഷൻമാസ്റ്റർ?” ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നികൃഷ്ടനായ ജന്തു നിങ്ങളാണ് എന്ന ധ്വനിയുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“അതെ.എന്തെങ്കിലും പ്രശ്നം”

“എന്നിട്ടാണോ ഒന്നും അറിയാത്ത ഭാവത്തിൽ ഇവിടെയിങ്ങനെ മുനിയേപ്പോലെ ഇരിക്കുന്നത്?”

ചോദ്യം വ്യക്തമായില്ലെങ്കിലും അവളുടെ ശാസനാസ്വരം അയാളെ തെല്ലൊന്ന് ചൊടിപ്പിച്ചു. മനസംയമനം പാലിച്ചുകൊണ്ട് അയാൾ ചോദിച്ചു “നിങ്ങൾ… നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്?”

“ഏഴുമണിയുടെ മദ്രാസ് മേയിൽ ഈ സ്റ്റേഷനിൽ നിർത്താതെ കടന്നുപോകാൻ തുടങ്ങിയിട്ട് എത്രയാഴ്ചയായി?”

“രണ്ടുമൂന്നാഴ്ചയായി കാണും.”

“എന്നിട്ട് നിങ്ങളെന്താ ഒരു നടപടിയും എടുക്കാത്തത്?”

“എന്തിന്?” അയാൾ അത്ഭുതാധീനനായി

“മൂന്നാഴ്ചകൾക്കു മുൻപ് ഈ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടായിരുന്നതു പോലെ തുടരാൻ…”

“നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണിത്ര താല്പര്യം?”

“പതിവായി ഈ സ്റ്റേഷനിലിറങ്ങാറുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകും. അതുതന്നെ” ന്യായം തന്‍റെ ഭാഗത്താണെന്ന ഊറ്റമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“പക്ഷെ എനിക്ക് ഹെഡോഫീസിൽ നിന്നുള്ള ഓർഡർ അനുസരിക്കണമല്ലോ”

“യാത്രക്കാരുടെ അസൗകര്യങ്ങളോ? എന്താണ് ആരും അതൊന്നും ആലോചിക്കാത്തത്”

“നിങ്ങൾ അത്തരത്തിലൊരു യാത്രക്കാരിയാണോ?”

“ഞാൻ… ഞാൻ… എന്‍റെ പ്രശ്നമല്ല ഞാൻ പറഞ്ഞത്. യാത്രക്കാരുടെ… വണ്ടിയിൽ ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരുടെ…” ക്ഷോഭം കൊണ്ട് അവളുടെ സ്വരമുയർന്നു. മേശയുടെ അരികിൽ വിശ്രമിച്ചിരുന്ന അവളുടെ കൈവിരലുകളപ്പോൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ചുണ്ടിനു മുകളിൽ വിയർപ്പിന്‍റെ ചെറുകണങ്ങൾ.

റെയിൽവെയുടെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ അവളിങ്ങനെ ക്ഷുഭിതയാകുന്നത്? തൽക്കാലത്തേക്ക് അവളെ സമാധാനിപ്പിക്കാൻ വേണ്ടി അയാൾ പറഞ്ഞു.

“നിങ്ങളൊരു പരാതിയെഴുതിത്തരൂ”

അടുത്ത നിമിഷം പെട്ടെന്ന് അവസാനിച്ച ഒരു സ്വപ്നം പോലെ അവൾ മുന്നിൽ നിന്നും അപ്രത്യക്ഷയാകുകയും ചെയ്തു.

കൃത്യം പിന്നത്തെ ശനിയാഴ്‌ച്ചയും അവളെത്തി. ഏഴുമണി എക്സ്പ്രസ്സ് കടന്നുപോയി നിമിഷങ്ങൾക്കകം ഒരു തീജ്വാല പോലെ അവൾ! അതേ ചുവന്ന സാരിയും ബ്ലൗസും. നെറ്റിയിൽ വിയർപ്പിൽ കുതിർന്ന സിന്ദൂരപ്പൊട്ട്.

“പരാതി കൊണ്ടുവന്നിട്ടുണ്ടോ” അയാൾ തിരക്കി.

“എന്തിന്? ഇവിടെ ഇറങ്ങേണ്ട യാത്രക്കാരെ സഹായിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടോ ഇല്ലയോ?” അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു. ചുവപ്പുകല്ലിന്‍റെ മൂക്കുത്തിയപ്പോൾ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.

എതിരാളിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതു പോലെയുള്ള അവളുടെ ശാസന അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കയ്യെത്തുന്ന ദൂരത്തിലിരിക്കുന്ന ഫോൺ ഒന്ന് കറക്കിയാൽ മതി. റെയിൽവേ പോലീസവളെ ഒരു താക്കീതും കൊടുത്ത് പറഞ്ഞയച്ചോളും. അയാൾ ഫോണിന്‍റെ റിസീവറെടുക്കാൻ കൈ നീട്ടിയതായിരുന്നു. അപ്പോഴാണയാൾ അവളുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണൂകൾ ശ്രദ്ധിക്കുന്നത്. പെട്ടെന്നയാൾ കൈ പിൻവലിച്ചു.

“നിങ്ങളുടെ ആരാണ് ഈ വണ്ടിയിൽ വരാറുള്ളത്?” സൗമ്യസ്വരത്തിലയാൾ ചോദിച്ചു

സാരിത്തുമ്പിനാൽ കണ്ണീരൊപ്പിക്കൊണ്ട് അവൾ വിതുമ്പി. “എന്‍റെ ഭർത്താവ്. അദ്ദേഹം എന്നെക്കാണാൻ വന്നിട്ട് എത്രനാളായെന്നറിയാമോ?” അടുത്ത നിമിഷം വീണ്ടും അവളുടെ സ്വരം പരുഷമായി “എല്ലാത്തിനും കാരണം നിങ്ങളാണ്.”

ഇതെവിടത്തെ ന്യായം. അതിന് മറ്റുള്ളവർക്ക് എന്തുചെയ്യാനാകും? അവളുടെ ഭർത്താവിന് ബസ്സിലൊ മറ്റോ വരാമല്ലോ. മറ്റു വാഹനങ്ങളൊന്നും ഇല്ലാത്തതുപോലെ

“നിങ്ങളുടെ ഭർത്താവിന് ബസ്സിൽ വരാമല്ലോ?’“

“അത്…” ജാള്യതകൊണ്ടാകാം അവളുടെ മുഖം വിളറിപ്പോയി.

“നിങ്ങളുടെ ഭർത്താവ് വരാതായിട്ട് എത്ര നാളായി?”

അവളൊരു നിമിഷത്തേക്ക് ചിന്താമൂകയായി. പിന്നെ നിസ്സഹായത നിഴലിക്കുന്ന സ്വരത്തിൽ ഉഴറി “എനിക്ക്.. എനിക്കൊന്നും ഓർമ്മിക്കാൻ കഴിയുന്നില്ല…”

അടുത്ത നിമിഷം കവിളിലെ കണ്ണീർ നനവ് അമർത്തി തുടച്ചകൊണ്ട് അവൾ വീണ്ടും കയർത്തു.

“നിങ്ങളെന്തിനാ അതൊക്കെയന്വേഷിക്കുന്നത്. ആദ്യം എന്‍റെ ചോദ്യത്തിനുത്തരം പറയൂ. ഏഴുമണിയുടെ എക്സ്പ്രസ്സ് ഇവിടെ നിർത്തുമോ ഇല്ലയോ?”

അവർക്കിടയിൽ നിശ്ശബ്ദത പരന്നു. അയാളുടെ മൗനം അവളെ കൂടുതൽ രോഷാകുലയാക്കി.

“എങ്കിൽ… എങ്കിൽ… ഞാനാവണ്ടി പിടിച്ചു നിർത്തും. ഈ കൈകൊണ്ട്… ഇങ്ങനെ…” മേശയുടെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന വിരലുകളിലെ നെയിൽ പോളിഷിട്ട നഖങ്ങളപ്പോൾ രക്തത്തുള്ളികളെപ്പോലെ തിളങ്ങി.

അടുത്തനിമിഷം അയാളെ ഒരിക്കൽക്കൂടി അമ്പരപ്പിച്ചുകൊണ്ട് ഗതിമാറിയ ഒരു കൊടുങ്കാറ്റു പോലെ അവളയാളുടെ മുന്നിൽ നിന്ന് നടന്നകലുകയും ചെയ്തു.

ഇന്ന് ശനിയാഴ്ചയാണ്.സമയം ഏഴുമണി. ഇന്നുമവൾ…? ടക്… ടക്… ടക്… കാതടപ്പിക്കുന്ന ശബ്ദാരവങ്ങളോടെ മദ്രാസ് മെയിൽ കടന്നു പോകുകയാണ് സ്റ്റേഷൻമാസ്റ്ററുടെ റൂമിലെ ചുവരുകളിൽ ട്രേയിനിന്‍റെ വെളിച്ചം സമ്മാനിച്ച പ്രകാശപാളികൾ ഓടിമറഞ്ഞു.

ആരെല്ലാമോ ഓടിയടുക്കുന്ന കാലൊച്ചകൾ; റെയിൽവെ ഗാർഡിന്‍റെ പരിഭ്രാന്തമായ സ്വരം…

“ആ പെണ്ണ് ആ ചുവന്ന സാരിക്കാരി… പാളത്തിൽ… വണ്ടി കയറി…”

ശരീരമാകെ പടർന്ന ഒരു വിറയലോടെ സ്റ്റേഷൻ മാസ്റ്റർ പുറത്തേക്കോടിച്ചെന്നു.

അയാൾ പതറുന്ന സ്വരത്തിൽ ചോദിച്ചു “ആര്… ആരാണ്”

“എല്ലാ ശനിയാഴ്ച്ചയും പ്ലാറ്റ്ഫോമിൽ വന്ന് കാത്തിരിക്കാറില്ലേ,സർ. അവൾ…ആ ചുവന്ന സാരിക്കാരി..”

“നിങ്ങൾക്കവളെ പരിചയമുണ്ടോ?” സ്റ്റേഷൻ മാസ്റ്ററുടെ സ്വരമപ്പോൾ വല്ലാതെ വിറകൊണ്ടു

“ആ പെണ്ണിവിടെ അടുത്തുതന്നെയുള്ളവളാണ് സാർ. അതിന്‍റെ ഭർത്താവവളെ ഉപേക്ഷിച്ചതാ. അതോടെ തലക്ക് സുഖമില്ലാതായി. എല്ലാ ശനിയാഴ്ചയും ഈ നേരത്ത് പ്ലാറ്റ്ഫോമിൽ വന്ന് അയാളേയും കാത്തിരിക്കും. പാവം”

പുറത്ത് അപകടം കേട്ടറിഞ്ഞ് ഓടിക്കൂടുന്നവരുടെ കലപില ശബ്ദങ്ങൾക്കപ്പോൾ സാന്ദ്രതയേറുകയായിരുന്നു.

പല്ല് പോയ വല്ലഭൻ

വിശ്വസിച്ചാലും… ഇതു വെറും കെട്ടുകഥയല്ല. എന്‍റെ സ്വന്തം അനുഭവമാണ്. ദന്താശുപത്രി ഇന്നും എനിക്കൊരു പേടിസ്വപ്നമാണ്. ദന്തഡോക്ടറെന്നു കേട്ടാൽ ഇന്നും എന്‍റെ പല്ലുകൾ കൂട്ടിയിടിക്കും. നടന്നതൊക്കെ ഞാൻ തന്നെ വിശദീകരിക്കാം.

ഒരു വേനൽക്കാലത്ത് ചൂട് സഹിക്കാനാവാതെ ഞാൻ ഫ്രിഡ്ജിൽ നിന്നും തണു ത്തവെള്ളമെടുത്തു കുടിച്ചു. “ഹാവൂ.. ആശ്വാസമായി” പറഞ്ഞു തീരും മുമ്പ് വലതുഭാഗത്തെ അണപ്പല്ലിൽ വല്ലാത്ത പുളിപ്പ് പോലെ. അതാണ് തുടക്കം. പിന്നങ്ങോട്ട് എന്തു കഴിച്ചാലും പല്ല് പുളിക്കുന്നു.

അണപ്പല്ലാണ്. ഇനിയിപ്പോ താമസിപ്പിക്കണ്ട. ഡോക്ടറെ കണ്ടു കളയാം. ഞാൻ തീർച്ചയാക്കി.

ദന്താശുപത്രിയിലെ തിരക്ക് കണ്ട് കണ്ണ് തള്ളി.

“സാർ, ബുക്കിംഗ് കഴിഞ്ഞതാണോ? ടോക്കണെടുക്കണം.” റിസപ്ഷനിൽ നിന്ന പെൺകുട്ടി ജോലിത്തിരക്കിനിടയിൽ പിറുപിറുത്തു.

എന്നെ തള്ളിമാറ്റി ആരൊക്കെയോ റിസപ്ഷൻ കിളിവാതിലൂടെ ചാഞ്ഞും ചരിഞ്ഞും എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.

“ആദ്യമായതുകൊണ്ട് ബുക്കിംഗ് വേണ്ട. ടോക്കൺ മതി.” പെൺകുട്ടി പറഞ്ഞു.

ടോക്കണെടുത്ത് താടിയിലും കവിളിലും കൈതാങ്ങി വേദന കടിച്ചു തിന്നുന്ന രോഗികൾക്കിടയിൽ ഒരു കസേരയിൽ ഞാൻ ഇടം പിടിച്ചു. കൊതുകുകളുടെ മൂളിപ്പാട്ടും കുത്തുമേറ്റ് മണിക്കൂറുകളോളം ഊഴവും കാത്തു ഞാനിരുന്നു. പല്ല് ചികിത്സ കഴിഞ്ഞ ഉടനെ പനി ചികിത്സ നടത്തേണ്ടി വരുമോ? എന്‍റെ മുഖത്ത് ആശങ്ക പടർന്നു.

അറ്റന്‍റർ എന്‍റെ പേര് ഉറക്കെ വിളിച്ചു. ദന്തപ്രശ്നത്തിനു ഒരറുതി കാണാൻ പോകുന്നു. ഞാൻ സന്തോഷത്തോടെ അകത്തു കടന്നു.

ചൂടും തണുപ്പുമൊക്കെ കഴിക്കുമ്പോൾ അണപ്പല്ല് പുളിക്കുന്നുണ്ടെന്നു സൂചിപ്പിച്ചു. ഓഫീസ് കസേരയേക്കാൾ ഇരട്ടി വലുപ്പമുള്ളതും യന്ത്രങ്ങളും ലൈറ്റ്‌സും ചെറിയ വാഷ് ബേസിനുമൊക്കെ ചേർന്ന ഒരു ചെയർ. ഡോക്ടർ ആംഗ്യ ഭാഷയിൽ കസേരയിൽ കയറിയിരിക്കാൻ പറഞ്ഞു. എന്‍റെ കഷ്ടകാലത്തിന്‍റെ തുടക്കം അതായിരുന്നു. ബലിക്കോഴിയെ കണ്ട സന്തോഷമായിരുന്നു ഡോക്ടറുടെ മുഖത്ത്. മേശപ്പുറത്തുള്ള വിവിധ ആകൃതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഡോക്ടർ എന്‍റെ പല്ലുകൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. പരിശോധന നിർത്തി ഡോക്ടർ എന്നെ തന്നെ നോക്കി.

“അപ്പോ അണപ്പല്ലിനാണ് പ്രശ്നം അല്ലേ?” ഒരക്ഷരം പോലും പറയാതെ ഡോക്ടർ എന്നെ തന്നെ നോക്കി നിന്നു. ഞാനൊന്നു ഭയന്നു.

“ഡോക്ടർ, പേടിക്കാനൊന്നുമില്ലല്ലോ?” ഞാൻ പകച്ചു.

“നോക്കട്ടെ, പഴുപ്പ് മോണയിലേക്ക് പടർന്നിട്ടുണ്ടോയെന്ന്” എന്‍റെ മുഖഭാവം കണ്ട് ഡോക്ടർ പറഞ്ഞു.

“പഴുപ്പൊന്നുമുണ്ടാവാൻ വഴിയില്ല.” പേടി പുറത്തു കാട്ടാതെ ഞാൻ പറഞ്ഞു.

“അതൊക്കെ നോക്കേണ്ടത് എന്‍റെ ജോലിയാണ്.” ഡോക്ടർ ഒഴുക്കൻ മട്ടിൽ പറഞ്ഞ് കസേരയോടു ചേർത്ത് ഘടിപ്പിച്ച യന്ത്രം ഉപയോഗിച്ച് പല്ല് പരിശോധന തുടങ്ങി.

“ഇനി തുപ്പിക്കോളൂ…” ഞാൻ ഉടനെ തുപ്പി. ചോര… ഇത്രയ്ക്ക് ക്രൂരത വേണ്ടിയിരുന്നില്ല. ഞാൻ നിസ്സഹായതയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

“നിങ്ങളുടെ പല്ലിന്‍റെ രണ്ട് എക്സറേ വേണ്ടി വരും.” ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്സറേയെടുത്തു.

“പഴുപ്പുണ്ട്, ഞാൻ മരുന്ന് എഴുതിത്തരാം. വേദനയ്ക്ക് കുറവില്ലെങ്കിൽ നാളെ വരണം. ഇല്ലെങ്കിൽ 3 ദിവസം കഴിഞ്ഞ് വന്നാൽ മതി.”

നേരത്തെ തണുപ്പും ചൂടും തട്ടിയാൽ പല്ലൊന്നു പുളിക്കുമായിരുന്നു അത്രമാത്രം. ഇപ്പോൾ കടുത്ത വേദനയുണ്ടല്ലോ.

“മരുന്ന് കഴിച്ചോളൂ, ഒക്കെ ശരിയാവും. താങ്കളുടെ പല്ല് ചികിത്സിച്ച് ശരിയാക്കാം. 2500 രൂപയുടെ ഒരു പാക്കേജുണ്ട്. പഴുപ്പ് മോണയിലേക്ക് പടർന്നിട്ടുണ്ടെങ്കിൽ റൂട്ട് കനാൽ ചെയ്യേണ്ടി വരും.

ഞാൻ ശരിക്കും ഭയന്നു. “സാർ, പണം എത്ര വേണമെങ്കിലുമായിക്കോട്ടെ. ഈ പല്ലൊന്നു ശരിയാക്കി തന്നാൽ മതി.”

ഡോക്ടർ ഉറക്കെ ചിരിച്ചു.

“അങ്ങനെ പേടിക്കാനും മാത്രം ഒന്നുമില്ല കേട്ടോ. നിങ്ങൾ മുറുക്കാറുണ്ടല്ലേ?. പല്ലിൽ കറയും പോടുകളുമുണ്ട്. ശരിക്കും പറഞ്ഞാൽ എല്ലാ പല്ലുകളിലും.. പക്ഷേ ആദ്യം ഈ പല്ലിന്‍റെ കാര്യം ശരിയാക്കാം. എന്നിട്ട്…” ഡോക്ടർ പറഞ്ഞു.

“1,500 രൂപ റിസപ്ഷനിൽ അടച്ചാൽ മതി.” ഡോക്ടർ അടുത്ത രോഗിയെ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

“ങാ, ടെംപററി ഫില്ലിംഗാണ്. ഈ ഭാഗത്ത് വെള്ളം തൊടണ്ട. വേദനയുണ്ടെങ്കിൽ നാളെ വന്നാൽ മതി.” മുറി വിടുന്നതിനു മുമ്പ് ഡോക്ടർ നിർദ്ദേശം നൽകി. വൈകുന്നേരമായപ്പോഴേക്കും വേദന രൂക്ഷമായി. ഡോക്ടർ കുറിച്ചു തന്ന പെയിൻ കില്ലർ കുട്ടികളെ കൊണ്ട് വാങ്ങിപ്പിച്ചു. ഗുളിക കഴിച്ച് രാത്രി ഒരു കണക്കിനു തള്ളി നീക്കി. രാവിലെ കവിൾ നീര് വന്ന് വീർത്തിരുന്നു.

“ഇതിന്‍റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?” ഞാൻ സ്വയം ചോദിച്ചു.

അടുത്ത ദിവസം ഓഫീസിൽ ലീവ് വിളിച്ചു പറഞ്ഞ് ദന്താശുപത്രിയിലെത്തി. എന്നെ കണ്ട് ഡോക്ടർ വെളുക്കെ പല്ല് കാട്ടി ചിരിച്ചു.

“വരൂ… വരൂ… വേദന കാണുമായിരിക്കും. ഇല്ലേ.”

ടെംപററി ഫില്ലിംഗ് എടുത്ത് കളഞ്ഞ് പുതിയ ഫില്ലിംഗ് വച്ചു.

“ഇനി 3 ദിവസം കഴിഞ്ഞു വന്നാൽ മതി.” ഈ 3 ദിവസത്തിനു ശേഷം പല്ലവി 4 തവണ തുടർന്നു. പക്ഷേ വേദനക്ക് യാതൊരു ആശ്വാസമില്ലായിരുന്നു. പണമൊഴുകുന്ന വഴി ഞാനറിഞ്ഞതുമില്ല.

5-ാമത്തെ കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ ഡോക്ടർ തുറന്നുപറഞ്ഞു. മറ്റു പല്ലുകൾക്ക് കുഴപ്പം പറ്റാതിരിക്കണമെങ്കിൽ താങ്കളുടെ കേടായ പല്ല് പറിച്ചു കളയുന്നതാ നല്ലത്. ഇൻഫെക്ഷൻ മറ്റു പല്ലുകളിലേക്ക് പടരുതല്ലോ.”

ശരി പറിച്ചോളൂ, എന്‍റെ മുഖത്തെ സമ്മതഭാവം വായിച്ച ഉടനെ മരം പോലെ ഉറച്ചു നിന്ന അണപ്പല്ല് പറിച്ചെടുക്കാൻ ശ്രമം തുടങ്ങി. ഒരു കഷണം പല്ല് പറിഞ്ഞു വന്നു. ബാക്കി മോണയിൽ തന്നെ കുരുങ്ങി നിന്നു.

“ശോ.. കഷ്ടമായിപ്പോയി, ഇനിയിപ്പോൾ റൂട്ട് എടുക്കണമെങ്കിൽ ഓപ്പറേഷൻ വേണ്ടിവരും.” ഓപ്പറേഷൻ എന്നു കേട്ട് ഞാൻ ശരിക്കും ഞെട്ടി.

“ഭയപ്പെടാനൊന്നുമില്ല. പക്ഷേ ബ്ലഡ് നിൽക്കുന്നില്ലല്ലോ.. ഓപ്പറേഷൻ ഫീ 1,500 രൂപ റിസപ്ഷനിൽ അടച്ചോളൂ…”

കൂടുതൽ ചോദ്യങ്ങളിലേക്ക് കടക്കാതെ ഞാൻ രൂപ അടച്ചു. ഞാൻ ഭയന്നു കണ്ണുകൾ ഇറുകെയടച്ചിരുന്നു. പല്ല് പറിച്ചയുടനെ മോണയിൽ 2 സ്റ്റിച്ചുമിട്ടു.

കയ്യിൽ നിന്നും ആയിരങ്ങളാണ് നഷ്ടമായത്. പല്ലും പോയി. വേദനയും തിന്നേണ്ടി വന്നു. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാഴ്ച വേണ്ടി വന്നു ശരിക്കുമൊന്ന് ഭേദമാവാൻ. ഇനിയെങ്കിലും ഉള്ള പല്ലുകൾ കേടുവരാതെ സൂക്ഷിക്കണം. ദന്താശുപത്രിയുടെ പടി കാണാൻ ഇടവരരുത്.

പകൽക്കിനാവ്

കുറ്റം ചെയ്‌തവനെപ്പോലെ മോനായി പൂജയുടെ മുന്നിൽ പരുങ്ങി. “നീ എന്നും ചെയ്യുന്ന തെറ്റ് ഇന്നും ആവർത്തിച്ചു. എന്നു നന്നാവും ഇനി!”

പൂജ അവനെ കണക്കിന് ശകാരിച്ചു.

“അത്….” മോനായി എന്തോ പറയാനാഞ്ഞു.

“നാവടക്ക്, എനിക്കെല്ലാം മനസ്സിലായി. നീ ആ കറവക്കാരന്‍റെ അടുത്തു നിന്നല്ലേ വരുന്നത്? നിന്‍റെ കണ്മുന്നിൽ വച്ച് അവൻ പാലിൽ വെള്ളം ചേർക്കുന്നത് ഇന്നും നീ മിണ്ടാതെ കണ്ടു നിന്നു.”

“പക്ഷേ ഞാനിന്ന് പാൽ വാങ്ങാൻ പോയില്ല. കറവക്കാരൻ നേരിട്ട് പാലെത്തിക്കുകയായിരുന്നു. ചേച്ചി വെറുതെ ദേഷ്യപ്പെടുന്നതെന്തിനാ?” മോനായി തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു.

“വാചകമടിക്കാതെ പോയി ജോലി നോക്ക്.” പൂജ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ വേലക്കാരി പ്രസരിപ്പോടെ ജോലി ചെയ്യുന്നുണ്ട്. പൂജ അവളെ ചുഴിഞ്ഞൊന്നു നോക്കി.

“നീ ഇന്നലെ എല്ലാ വീട്ടിലും പോയി ഇങ്ങോട്ടു മാത്രം വന്നില്ല. എന്താ കാരണം.”

“അയ്യോ ചേച്ചി, ഇന്നലെ എനിക്ക് സുഖമില്ലായിരുന്നു. ഞാനൊരു വീട്ടിലും ജോലിയ്‌ക്കു പോയില്ല.” അവൾ പരിഭ്രമത്തോടെ പറഞ്ഞു.

“നുണ പറയല്ലേ നാരായണി, നീ ഇന്നലെ സർദാർജിയുടെയും ബംഗാളി ബാബുവിന്‍റെയും വീട്ടിൽ പോയെന്ന് എനിക്കറിയാം. എന്‍റെ വീട്ടിൽ മാത്രം വരാതിരുന്നതെന്താണെന്നാണ് ചോദിച്ചത്.” പൂജയ്‌ക്ക് ദേഷ്യം അടക്കാനായില്ല.

നാരായണിക്ക് ചിലത് പറയണമെന്നുണ്ടായിരുന്നു. എന്നാൽ പൂജയ്‌ക്ക് മുന്നിൽ ധൈര്യം നഷ്‌ടപ്പെട്ടു.

രാവിലെ ഭക്ഷണത്തിനിരിക്കുമ്പോൾ രാജൻ പൂജയെ ഉപദേശിക്കാൻ ശ്രമിച്ചു.

“നോക്കൂ പൂജ, നീ മനസ്സിലൊരു കാര്യം ഉറപ്പിക്കും. പിന്നെ അതു സത്യമാണെന്ന് കരുതി ബഹളം വയ്‌ക്കാൻ തുടങ്ങും. മോനായി പാലിൽ വെള്ളം ചേർത്തു, നാരായണി പറയാതെ അവധിയെടുത്തു ഇങ്ങനെ പോകും… ഇതൊക്കെ എന്നുമുള്ള കാര്യങ്ങളല്ലേ. നീ അൽപം പോസിറ്റീവായി ചിന്തിക്കൂ.”

“പറഞ്ഞു കഴിഞ്ഞോ?” വൈകിട്ട് സമയത്തെത്തുമോ അതോ സെക്രട്ടറിയുടെ അടുത്ത് സൊറ പറഞ്ഞിരിക്കുമോ? രാഹുലിന്‍റെ ജന്മദിനം അടുത്തു. അവന് സമ്മാനമെന്തെങ്കിലും വാങ്ങണം.” പൂജ ഓർമ്മിപ്പിച്ചു.  “ഹാ, പറഞ്ഞപോലെ എവിടെ നിന്‍റെ പുന്നാര അനുജൻ? ഒരു ഉത്തരവാദിത്തമില്ലാത്തവൻ, ജീവിതത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ല. അവന്‍റെ ഭാവി എന്താകുമോ?”

“നിങ്ങൾ കൂടുതലൊന്നും പറയണ്ട. രാഹുൽ നന്നായി പരിശ്രമിക്കുന്നുണ്ട്. അവന് നല്ലൊരു ഭാവി ഉണ്ടാകും. അവനെ ഞാൻ അത്രയേറെ ശ്രദ്ധിക്കുന്നുണ്ട്. അവന്‍റെ കാര്യത്തിൽ എനിക്കൊട്ടും സംശയമില്ല.” ഭർത്താവിന്‍റെ വാക്കുകൾക്ക് വിരാമമിട്ട് പൂജ പറഞ്ഞു.

“രാഹുൽ വല്ല പ്രേമത്തിലും പെട്ട് സമയം കളയുകയാണോയെന്ന് എനിക്ക് സംശയമില്ലാതില്ല.” രാജൻ സന്ദേഹിച്ചു.

“ഒരിക്കലുമില്ല, ഞാൻ പറഞ്ഞില്ലേ അവന്‍റെ കാര്യമൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അവന്‍റെ മനസ്സിൽ ഒരു പെൺകുട്ടിയുണ്ടെങ്കിൽ എനിക്കതു മനസ്സിലാകും. ഈ വക കാര്യങ്ങൾ എനിക്ക് പെട്ടെന്ന് പിടികിട്ടും” പൂജ ഉറപ്പിച്ചു പറഞ്ഞു.

“അതെ അതിനെന്താ സംശയം?” ചേച്ചിയുടെ മുത്തച്‌ഛന്‍റെ മുത്തച്‌ഛനല്ലേ ഇന്നാട്ടിൽ ആദ്യം ബി.എ. ബിരുദം നേടിയ മഹാൻ. ആ പരമ്പരയിലെ

കണ്ണിയല്ലേ ചേച്ചി.” രാഹുൽ ചിരിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു സമീപമിരുന്നു.

“അതിലൊരു സംശയവും വേണ്ട. എന്‍റെ തോന്നൽ ഒരിക്കലും തെറ്റാറില്ല. നീ എനിക്ക് കോംപ്ലിമെന്‍റ് തന്നതോ, പരിഹസിച്ചതോ”? പൂജ പുരികമുയർത്തി.

“ഇല്ല ചേച്ചി, ഞാനെന്തിനാ ചേച്ചിയെ കളിയാക്കുന്നത്. ആ തോന്നലുകളൊന്നും തെറ്റാറില്ലെന്ന് എനിക്കറിയാം. ഇവിടെ ഇരുന്നാലും ചേച്ചിയ്‌ക്ക് എല്ലാം മനസ്സിലാകും. ചേട്ടൻ വൈകിട്ട് ഓഫീസ് കഴിഞ്ഞാൽ…”

“എടാ രാഹുൽ…..!” രാജൻ ഇടയ്‌ക്കു കയറി പറഞ്ഞു.

“നീ എന്‍റെ ഈ ദിവസം കുളമാക്കാനുള്ള ശ്രമത്തിലാണോ?”

“നിങ്ങളുടെ കള്ളത്തരങ്ങൾ രാഹുലും വെളിപ്പെടുത്തും” പൂജ മേശ വൃത്തിയാക്കിക്കൊണ്ട് പറഞ്ഞു.

അഞ്‌ജലി, നീ ചേട്ടന്‍റെ സെക്രട്ടറിയാണ്. പക്ഷേ നിങ്ങളിരുവരും മുഴുവൻ സമയവും കളി ചിരിയിലാണെന്നാ ഏടത്തിയമ്മയുടെ വിചാരം.” രാഹുൽ അഞ്‌ജലിയെ പാളി നോക്കിക്കൊണ്ട് പറഞ്ഞു.

“ഹൊ! നിങ്ങളുടെ ഏടത്തിയമ്മ…” അഞ്‌ജലി എന്തോ പറയാൻ വെമ്പി.

“ചേച്ചിയുടെ മനസ്സ് ശുദ്ധമാണ്. എത്ര സ്‌നേഹത്തോടെയാണ് ചേച്ചി എന്‍റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതെന്നോ? പക്ഷേ അവർക്ക് എല്ലാറ്റിനേയും സംശയമാണ്. താൻ വളരെ ബുദ്ധമതിയാണെന്നും തന്‍റെ കണ്ണുകളെ വെട്ടിക്കാൻ ആർക്കും കഴിയില്ലെന്നുമാണ് ചേച്ചിയുടെ വിചാരം. ആ സ്വഭാവം ഞങ്ങൾക്ക് വളരെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്” രാഹുൽ പറഞ്ഞു.

“കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ അടുപ്പത്തിലായിട്ട്. അവരുടെ കണ്ണുകൾ ഇത് കണ്ടുപിടിച്ചില്ലല്ലോ?” അഞ്‌ജലി രാഹുലിനെ കള്ളക്കണ്ണിട്ടു നോക്കി ചിരിച്ചു.

“നമ്മുടെ കല്യാണത്തിന്‍റെ ഗതിയെന്താകുമോ? ചേച്ചി സമ്മതിക്കാൻ വഴിയില്ല. അവരുടെ സമ്മതമില്ലാതെ രാഹുൽ എന്നെ വിവാഹം കഴിക്കുകയുമില്ല.”

“ചേച്ചിയുടെ സമ്മതം നേടിയെടുക്കാൻ ഞാനൊരു തന്ത്രം കണ്ടു വച്ചിട്ടുണ്ട്. ചേച്ചിയുടെ സംശയരോഗവും മാറ്റിയെടുക്കണം. ചേച്ചിയുടെ മനസ്സ് മെഴുകു പോലെയാണ്. നീ അൽപം അഭിനയിച്ചാൽ ആ മെഴുക് ഉരുകും. കാര്യങ്ങളൊക്കെ ഞാൻ വിശദമായി പറയാം…..”

“എനിക്കൊന്നും മനസ്സിലാവുന്നില്ല. രാഹുൽ, വളച്ചുകെട്ടില്ലാതെ നീ കാര്യം പറയൂ…” പൂജ അക്ഷമയായി.

“എനിക്ക്  പറയാൻ മടിയുണ്ട്. ചേച്ചി, ചേട്ടന്‍റെ സെക്രട്ടറിയുണ്ടല്ലേ, എന്താ അവളുടെ പേര്….” രാഹുൽ ഉരുണ്ടു കളിച്ചു.

“അഞ്‌ജലി …” പൂജ വേഗം പറഞ്ഞു.

“അഞ്‌ജലി കാണാനെങ്ങനെ? സുന്ദരിയാണോ?”രാഹുൽ നിഷ്കളങ്കനെപ്പോലെ ചോദിച്ചു.

“ഹാ കൊള്ളാം, പത്തൊമ്പതു വയസ്സുണ്ടായിരിക്കും. ഒരു പാർട്ടിയിൽ വച്ച് ഒരിക്കൽ ഞാനവളെ കണ്ടിട്ടുണ്ട്.”

“പത്തൊമ്പതല്ല, ഇനി പതിനാറുകാരിയായാലും പറയാതിരിക്കാൻ പറ്റ്വേ… ചേട്ടനെന്തിനാ അവളുടെ കൂടെ ലൗ സ്‌റ്റോറി കാണാൻ പോകുന്നേ?”

ചേച്ചിയെ ശുണ്ഠിപിടിക്കാൻ  ഇത്രയും മതി.

”എന്താ? നീ എന്താ പറയുന്നത്?”

“പാരഡൈസ് തിയേറ്ററിൽ ഇന്ന് വൈകിട്ട് രണ്ടു പേരും….” രാഹുൽ പകുതിയിൽ നിർത്തി.

“അങ്ങനെയൊന്നുമുണ്ടാകില്ല” പൂജ ശബ്‌ദമുയർത്തി.

“ചേട്ടൻ അവളുടെ പിന്നാലെയാണോ അതോ അവൾ ചേട്ടന്‍റെ പിന്നാലെയോ?” രാഹുൽ പൂജയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു.

“നീ കാര്യമറിയാതെ അസംബന്ധം വിളമ്പണ്ട.” പൂജ അസ്വസ്‌ഥയായി. ചേച്ചിയുടെ മുഖഭാവം രാഹുൽ ശ്രദ്ധിച്ചു. ആ മുഖം കറുത്തിരുണ്ടിരിക്കുന്നു.

“ഞാനെന്തു ചെയ്യും, രാത്രി ഏതോ സെമിനാറിനു പോകണമെന്നാ പറഞ്ഞത്. വരാൻ വൈകുമത്രേ…”

“സെമിനാർ, ഡെലിഗേഷൻ, മീറ്റിംഗ് എന്നൊക്കെ പറഞ്ഞ് വൈകിട്ട് ഭർത്താവ് വരാൻ വൈകുന്നത് പതിവായാൽ ഭാര്യ മനസ്സിലാക്കണം. ഭർത്താവ് കൈവിട്ടുപോവുകയാണെന്ന്.”

“ഒരു പക്ഷേ നീ പറഞ്ഞത് ശരിയായിരിക്കും. എന്നാലെന്തു ചെയ്യുമെന്നു കൂടി പറയ്.”

“ഒരു വഴിയുണ്ട്. ചേട്ടനും അഞ്‌ജലിയെക്കുറിച്ച് കമ്പനിയുടെ എംഡിയോട് പറഞ്ഞാലോ? ജീവിതത്തിൽ എന്‍റെ കൂടെയല്ലാതെ മറ്റാർക്കുമൊപ്പം അവൾ സിനിമയ്‌ക്ക് പോകരുതെന്ന് താക്കീതും കൊടുക്കണം. എന്‍റെ എന്നു വച്ചാൽ സ്വന്തം ഭർത്താവിന്‍റെ.” രാഹുൽ പെട്ടെന്ന് തിരുത്തി.

“ശരി, ഇന്നു തന്നെ അവളെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്” പൂജ പറഞ്ഞു.

“എന്തിനാ നീട്ടി വയ്‌ക്കുന്നത്? ഇപ്പോൾ തന്നെ വിളിക്കൂ ചേച്ചി.” രാഹുൽ നമ്പർ ഡയൽ ചെയ്‌ത് പൂജയ്‌ക്ക് കൊടുത്തു.

പൂജ കോപത്തോടെ സംസാരിക്കാൻ തുടങ്ങി. അങ്ങേത്തലയ്‌ക്കൽ പ്യൂൺ മണിയാണ്. ഡയറക്‌ടർ എന്ന വ്യാജേന മുൻകൂട്ടി പ്ലാൻ ചെയ്‌തിട്ടാണ് മണി സംസാരിക്കുന്നത്. എല്ലാം രാഹുലിന്‍റെ തന്ത്രം.

“താങ്കളുടെ ഓഫീസിലെ സ്‌റ്റാഫ് അഞ്‌ജലി എന്‍റെ ഭർത്താവിന്‍റെ പിന്നാലെയാണ്. അവരിരുവരും ഇന്ന് പാരഡൈസിൽ ലവ് സ്‌റ്റോറി കാണാൻ പോകുകയാണത്രേ. താങ്കൾ ഇത് തടയണം. അല്ലെങ്കിൽ ഞാൻ കടുംകൈ ചെയ്യാനും മടിക്കില്ല.” പൂജ എന്തൊക്കെയോ പറയാൻ തുടങ്ങി.

മറുവശത്ത് മണി കൃത്രിമ ഗൗരവത്തോടെ പൂജയോട് പറയാൻ തുടങ്ങി.

“അപ്പോൾ അങ്ങനെയാണ് കാര്യം. മാഡം ടെൻഷനടിക്കേണ്ട. ഇന്നു തന്നെ ഞാനത് ചെയ്യുന്നുണ്ട്. അതെന്നു വച്ചാൽ..” മണിക്ക് പെട്ടെന്ന് വാക്ക് ഓർമ്മ വന്നില്ല.

“ഹാ ഡിസ്‌മിസ്. ഡിസ്‌മിസ് ചെയ്യും. ഞാൻ ഇന്നു തന്നെ വൈകിട്ട് ചായ കൊടുത്തതിനു ശേഷമാകട്ടെ.”

പൂജയ്‌ക്ക് സന്തോഷമായി.

“എന്തായാലും കാര്യമേറ്റിട്ടുണ്ട്. പക്ഷേ ആ കമ്പനിയുടെ ഉടമസ്‌ഥൻ എനിക്ക് ഭ്രാന്താണെന്നു കരുതുമോ?”

“ചേച്ചി പറഞ്ഞതും നേരാ, എല്ലാവർക്കും ഭ്രാന്ത് തന്നെ. ചേട്ടന് അഞ്‌ജലിയോടുള്ള സ്‌നേഹത്തിൽ ഭ്രാന്ത്, അഞ്‌ജലി ചേട്ടന്‍റെ പിന്നാലെ.” രാഹുൽ തത്വചിന്തകനെപ്പോലെ സംസാരിച്ചു.

രാത്രിയിൽ രാജൻ ഓഫീസ് വിട്ടു വീട്ടിലെത്തി. വന്നയുടൻ സോഫയിൽ ചിന്താമഗ്നനായി കിടപ്പായി. കാര്യം അവതരിപ്പിക്കാൻ പറ്റിയ അവസരമിതാണെന്ന് പൂജയ്‌ക്ക് തോന്നി.

“എന്തു സംഭവിച്ചു? കാര്യമായ പ്രശ്നത്തിലാണെന്നു തോന്നുന്നു?” പൂജ രാജനോട് ചോദിച്ചു.

“കുറച്ച് പ്രശ്നമുണ്ട്. എന്‍റെ സെക്രട്ടറി ആത്മഹത്യ….” രാജൻ അർദ്ധോക്‌തിയിൽ നിർത്തി.

“എന്ത്?” പൂജ ഞെട്ടി.

”ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അവൾക്കെതിരെ ആരോ കമ്പനി  ഡയറക്‌ടർക്ക് പരാതി നൽകി. അവൾ ഏറ്റവും ബഹുമാനിക്കുന്ന ആളുമായി ബന്ധപ്പെടുത്തിയാണ് പരാതി. എനിക്കതേക്കുറിച്ച് ആലോചിക്കുമ്പോഴേ അറപ്പ് തോന്നുന്നു. എന്നെ ചേർത്താണ് അവൾക്കെതിരെ പരാതിപ്പെട്ടിരിക്കുന്നത്…”

“പക്ഷേ, നിങ്ങൾ അവളുടെ കൂടെ….” പൂജയ്‌ക്ക് മുഴുമിപ്പിക്കാനായില്ല.

“ഒരു സുഹൃത്തിനെപ്പോലെ ഞാനവളോട് സംസാരിക്കാറുണ്ട്. അവൾക്ക് എന്നോട് വലിയ ആദരവാണ്. അഞ്‌ജലിയോട് എനിക്ക് സ്‌നേഹമുണ്ട്. രാഹുലിന്‍റെ ഭാര്യയായി വരുന്ന പെൺകുട്ടിയെ സ്‌നേഹിക്കുന്നതു പോലെ. എന്‍റെ അനുജത്തിയെപ്പോലെ… പക്ഷേ ലോകത്തിന്‍റെ അഴുക്കു നിറഞ്ഞ കണ്ണുകളിൽ ഞങ്ങൾ… എന്തിനേറെ, നിന്‍റെ ദൃഷ്‌ടിയിലും അങ്ങനെയേ തോന്നൂ. ചീത്ത പെൺകുട്ടിയാണെന്ന് സമൂഹം കരുതും. അവളില്ലാതായാലെങ്കിലും നിങ്ങളുടെയൊക്കെ സംശയം അകലുമല്ലോ…” രാജൻ പറഞ്ഞുകൊണ്ടിരുന്നു.

പിറ്റേന്നായപ്പോഴേയ്‌ക്കും പൂജയ്‌ക്ക് മനസ്സിലെ സംഘർഷം നിയന്ത്രിക്കാനായില്ല. രാഹുലിനെ കാണുന്നുമില്ല. അവളുടെ കണ്ണുകൾ ഉമ്മറപ്പടിയിൽ തന്നെയായിരുന്നു. രാഹുലിനെ ഇനി പ്രതീക്ഷിച്ചിട്ടും കാര്യമില്ല, അവൾ രാജന്‍റെ ഡയറി പരിശോധിച്ചു. ഭാഗ്യം, അഞ്‌ജലിയുടെ വിലാസമുണ്ട്. പൂജ ഉടനെ ടാക്‌സി വിളിച്ച് അഞ്‌ജലിയുടെ വീട്ടിലെത്തി.

“നീയെന്തിനാ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്?” അഞ്‌ജലിയെ കണ്ടയുടൻ പൂജ ആകാംക്ഷാഭരിതയായി.

“ചേച്ചി, ഞാൻ അങ്ങനെതന്നെ വിളിക്കട്ടെ.” അഞ്‌ജലി മടിച്ച് മടിച്ച് സംസാരിക്കാൻ തുടങ്ങി.

“എനിക്ക് രാജൻ സാറിനെ എത്ര ബഹുമാനമാണെന്നറിയാമോ! പക്ഷേ, ആരോ എന്നെക്കുറിച്ച് അപവാദം പറഞ്ഞിരിക്കുന്നു. അതും അദ്ദേഹത്തെ ചേർത്ത്.” അഞ്‌ജലി വിതുമ്പിക്കരഞ്ഞു.

“അതൊക്കെ മറന്നേക്കൂ അഞ്‌ജലി” പൂജ അവളെ സാന്ത്വനിപ്പിച്ചു.

“ഞാനെങ്ങനെ മറക്കും, ചേച്ചി. ഞാനിനി എങ്ങനെ ജീവിക്കും? എല്ലാം നഷ്‌ടപ്പെട്ടു. ഡോക്‌ടർമാർ എന്നെ എന്തിനാണ് രക്ഷിച്ചത്. എന്‍റെ ജോലി…” അഞ്‌ജലി വീണ്ടും കരയാൻ തുടങ്ങി.

“അഞ്‌ജലി, നിനക്ക് മറ്റൊരു ജോലി കിട്ടും. എല്ലാം ഞാൻ ശരിയാക്കിത്തരാം. രാജന് നല്ല പിടിപാടുണ്ട്. ഒന്നുമല്ലെങ്കിൽ കമ്പനി എംഡിയോട് സംസാരിക്കാൻ അദ്ദേഹത്തോടു പറയാം.”

“ഇല്ല ചേച്ചി, ഓഫീസിൽ ഞാൻ ഒത്തിരി അപമാനിക്കപ്പെട്ടിരിക്കുന്നു. ജോലി ചിലപ്പോൾ ചേച്ചിക്ക് ശരിയാക്കിത്തരാനാകും. പക്ഷേ എന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണകൾ തിരുത്തപ്പെടുമോ? അപമാനത്തിന്‍റെ കരിനിഴലിൽ ഏകാകിയായി ഞാനീ ജീവിതം തള്ളിനീക്കേണ്ടി വരും.” അഞ്‌ജലി സങ്കടത്തോടെ പറഞ്ഞു.

“അഞ്‌ജലി, നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.”

“എന്‍റെ വിവാഹ നിശ്ചയം മുടങ്ങി. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവർ ഈ ബന്ധം വേണ്ടെന്നു വച്ചു.”

“അഞ്‌ജലിയെന്തിനാ വിഷമിക്കുന്നത്. നീ ചെറുപ്പമാണ്. സുന്ദരിയാണ്. ആർക്കും നിന്നെ ഇഷ്‌ടമാകും. മറ്റൊരു വിവാഹത്തിന് ഇതൊന്നും തടസ്സമാകില്ല.” പൂജ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ചേച്ചിയുടെ കാഴ്‌ചപ്പാട് അതാകാം, പക്ഷേ എന്‍റെ കൈ പിടിക്കാൻ ആരു വരും? ഒരിക്കൽ വിവാഹം മുടങ്ങിയാൽ അതിന്‍റെ അപകീർത്തി ജീവിതം മുഴുവനുണ്ടാകും.”

“അങ്ങനെയൊന്നുമില്ല അഞ്‌ജലി.”

“അതേ ചേച്ചി, ഞാനൊന്നു ചോദിക്കട്ടെ, ചേച്ചിക്കൊരു സഹോദരനോ, ഭർതൃസഹോദരനോ ഉണ്ടെങ്കിൽ എന്നെപ്പോലൊരു പെൺകുട്ടിയുമായുള്ള ബന്ധത്തിനു സമ്മതിക്കുമോ? ഒരിക്കലുമില്ല. പറയാനെളുപ്പമാണ്.”

“എല്ലാം ശരിയാവും.” പൂജ എന്തോ നിശ്ചയിച്ച പോലെ പറഞ്ഞു.

ചേച്ചി എന്തൊക്കെയാ പറയുന്നത്? ഞാൻ അഞ്‌ജലിയെ വിവാഹം കഴിക്കണമെന്നോ? ഞാനിപ്പോൾ വിവാഹത്തിന് തയ്യാറല്ല.” രാഹുൽ വിവാഹത്തിന് പരിഭവം കാണിച്ചു.

“അഞ്‌ജലി നല്ല കുട്ടിയാണ് രാഹുൽ, നീയെന്നും ആഹ്ലാദത്തോടെ ജീവിക്കും.”

“ചേച്ചി, എനിക്ക് മറ്റു കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ. വിവാഹത്തിന് സമയമാകുമ്പോൾ ഞാൻ പെൺകുട്ടിയെ കണ്ടുപിടിച്ചോളാം. എനിക്കിഷ്‌ടപ്പെട്ട പെൺകുട്ടിക്കൊപ്പം ജീവിതമാരംഭിക്കാമല്ലോ?” രാഹുൽ പറഞ്ഞു.

“ശരി, പക്ഷേ അഞ്‌ജലിയെപ്പോലെ നല്ല പെൺകുട്ടിയെ നിനക്ക് വേറെ കിട്ടില്ല.”

“ഇന്നലെ വരെ ചേച്ചി ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്. പെട്ടെന്ന് എന്താ സംഭവിച്ചത്?” ഒന്നുമറിയാത്തവനെപ്പോലെ രാഹുൽ പെരുമാറി.

“ജീവിതത്തിൽ ചില കാര്യങ്ങൾ അങ്ങനെയാണ്. തീർത്തും  ആകസ്‌മികമാകും. നീ ഞാൻ  പറയുന്നത് അനുസരിക്കണം.” പൂജ തന്‍റെ തീരുമാനത്തിലുറച്ചു നിന്നു.

“ശരി, ഞാനൊന്നാലോചിക്കട്ടെ,

നാളെ രാവിലെ ഞാൻ മറുപടി നൽകാം. ചേച്ചി അഞ്‌ജലിയോട് വീട്ടിൽ വരാൻ പറയണം.” രാഹുൽ അറിയിച്ചു.

പിറ്റേന്നു രാവിലെ ഓഫീസിലെ പ്യൂൺ മണിയെ അവിചാരിതമായി വീട്ടിൽ കണ്ടപ്പോൾ രാഹുൽ പകച്ചു പോയി.

“നീയെന്താ ഇവിടെ? ചേട്ടൻ ഓഫീസിൽ പോയല്ലോ?”

“അറിയാം സാർ, രാജൻ സാർ മറന്നു പോയ ചില പേപ്പറുകൾ എടുക്കാൻ എന്നെ അയച്ചതാണ്” മണി പറഞ്ഞു.

“നീ കുഴപ്പമൊന്നുമുണ്ടാക്കരുത് കേട്ടോ?” രാഹുൽ ആശങ്കയോടെ ഓർമ്മിപ്പിച്ചു.

“ഇല്ല, അഭിനയിക്കാൻ എനിക്കു നല്ല വശമാണ്.” മണി രാഹുലിനെ സമാശ്വസിപ്പിച്ചു. മുൻ നിശ്ചയമനുസരിച്ച് അഞ്‌ജലി പിറ്റേദിവസം രാഹുലിന്‍റെ വീട്ടിലെത്തി. അവൻ രാവിലെ മുതൽ അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പൂജ ഇരുവരേയും ഡൈനിംഗ് ടേബിളിനു സമീപത്തേക്ക് വിളിച്ചിരുത്തി.

“എന്താ ചേച്ചി? എന്തോ വിഷമം പോലെ” അഞ്‌ജലി പരിഭ്രമത്തോടെ ചോദിച്ചു.

“കാര്യങ്ങളൊക്കെ അങ്ങനെയാണ് അഞ്‌ജലി, നീ എന്നോട് ക്ഷമിക്കണം. നിന്നെ ഞാൻ തെറ്റിദ്ധരിച്ചു. കമ്പനിയുടെ എംഡിയോട് നിന്നെക്കുറിച്ച് അപവാദം പറഞ്ഞത് ഞാനാണ്” പൂജ പറഞ്ഞു.

“എന്ത്?” അഞ്‌ജലി ഞെട്ടൽ അഭിനയിച്ചു.

“സാരമില്ല ചേച്ചി, പ്രശ്നം പരിഹരിക്കാമെന്ന് ചേച്ചി പറഞ്ഞല്ലോ.”

“എനിക്ക് അതിനും കഴിയുന്നില്ല, രാഹുലിന് ഇഷ്‌ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുന്നത് വലിയ തെറ്റല്ലേ? ഇന്ന് ഞാൻ അഞ്‌ജലിയുടെ ജീവിതം നശിപ്പിച്ചു. ഇനി രാഹുലിന്‍റെ ഭാവി കൂടി ഇല്ലാതാക്കണോ?” പൂജ പറഞ്ഞു.

“അങ്ങനെ കരുതേണ്ട ചേച്ചി!” രാഹുലിന് എന്തൊക്കെയൊ പറയണമെന്ന് തോന്നി.

“അതേ, നീ എന്‍റെ ആവശ്യം അംഗീകരിക്കേണ്ട, ഞാൻ എന്‍റെ വാക്ക് പിൻവലിക്കുകയാണ്. രാഹുൽ, നിനക്ക് വലിയ ഭാവിയുണ്ട്. എന്‍റെ ഇടപെടലിൽ അതിന് തടസ്സമുണ്ടാകേണ്ട. അഞ്‌ജലി എന്നോട് ക്ഷമിക്കുക. നിനക്ക് ഒരു നല്ല ഭർത്താവിനെ താമസിയാതെ കിട്ടും. നീ ഇപ്പോൾ നാട്ടിലേക്കു പോകൂ” പൂജ പറഞ്ഞു.

“പക്ഷേ ചേച്ചി, സത്യമതാണ്…” കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞുവെന്ന് രാഹുലിന് ബോധ്യമായി. അവന് തുടർന്നു ഒന്നും പറയാനായില്ല.

“എന്തു പറ്റി അനിയാ, നിനക്ക് ഇഷ്‌ടമുള്ള കാര്യമല്ലേ ഞാൻ ചെയ്‌തത്? അതോ…”

“ചേച്ചി ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഞാൻ ഏറെ ആലോചിച്ചു. ചേച്ചിയുടെ തീരുമാനം അംഗീകരിക്കണമെന്ന് ഉറപ്പിക്കുകയും ചെയ്‌തു. അഞ്‌ജലിയുമായുള്ള വിവാഹത്തിന് ഞാൻ ഒരുക്കമാണ്. അവളുടെ ജീവിതം തകർന്നാൽ ചേച്ചിയാവും അതിനുത്തരവാദി. ആ വിഷമം ചേച്ചിക്കെന്നുമുണ്ടാകും.” രാഹുൽ വെപ്രാളമൊതുക്കിക്കൊണ്ട് പറഞ്ഞു.

“മിണ്ടാതിരിക്ക്, നിങ്ങളെല്ലാവരും കൂടി എന്നെ വിഡ്‌ഢിയാക്കാൻ ശ്രമിച്ചു. രണ്ടു വർഷമായി തുടങ്ങിയിട്ട്. എനിക്കൊരു സൂചനയും തരാതെ” പൂജ രാഹുലിനെ പരിഹസിച്ചു.

രാഹുൽ ശരിക്കും വിളറി.

“അപ്പോൾ ചേച്ചിയെല്ലാം അറിഞ്ഞു.”

“അതേ, മണി എന്നോട് എല്ലാം പറഞ്ഞു. ചേച്ചിയുടെ അരുമ അനിയനായി വളർന്നു. എന്നിട്ടാണിതെല്ലാം. ചേട്ടനിങ്ങ് വരട്ടെ.”

“പക്ഷേ ചേച്ചി, ആ സിക്‌ത് സെൻസ് എവിടെപ്പോയി? ഇവിടെയിരുന്ന് എല്ലാം മനസ്സിലാക്കുന്ന ആൾക്ക് ഇപ്രാവശ്യമെന്തു പറ്റി? ഒന്നുമില്ലെങ്കിൽ ചേച്ചിയുടെ മുത്തച്‌ഛന്‍റെ മുത്തച്‌ഛൻ ബി.എ. നേടിയ ആദ്യ ഇന്ത്യാക്കാരനായിരുന്നില്ലേ?” രാഹുലും തിരിച്ചടിച്ചു.

“നാവടക്കൂ, കെട്ടാൻ പോകുന്ന പെണ്ണിന്‍റെ മുമ്പിൽ വീട്ടിലെ കാര്യങ്ങൾ വിളമ്പാൻ നാണമില്ലേ? കല്യാണം കഴിയട്ടെ. രണ്ടിനേയും ഞാൻ നേർവഴിയ്‌ക്കു നടത്താം. ആർക്കും ഒരമളിയൊക്കെ പറ്റും. എങ്കിലും എന്‍റെ തോന്നലും സിക്‌ത് സെൻസും മറ്റുള്ളവരേക്കാൾ ഭേദമാണ്.”

അപ്പോഴാണ് പച്ചക്കറി കിറ്റുമായി മോനായിയുടെ വരവ്. “150 രൂപയ്‌ക്കും വാങ്ങി. കുറവുമില്ല, കൂടുതലുമില്ല” മോനായി പറഞ്ഞു.

“കൂടുതലും കുറവുമൊക്കെ അവിടെയിരിക്കട്ടെ, ഈ പച്ചക്കറി വാടിയതാണ്. രാത്രി മടങ്ങുമ്പോൾ ആ കടക്കാരൻ ബാക്കി വന്ന പച്ചക്കറി നിനക്കു തന്നിട്ടുണ്ടാകും. നീ വിചാരിക്കുന്നത്ര മണ്ടിയല്ല ഞാൻ. സത്യം പറഞ്ഞോ. നീ എത്ര രൂപ വെട്ടിച്ചു?” പൂജ ശകാരം തുടങ്ങി.

“പച്ചക്കറി ഞാനല്ല വാങ്ങിയത്. മാർക്കറ്റിനു പുറത്ത് സാറിനെ കണ്ടു. അദ്ദേഹമാണ് ഈ കിറ്റു തന്നു വിട്ടത്.” മോനായി പറഞ്ഞു.

”ചേച്ചി, പച്ചക്കറി മാർക്കറ്റിൽ ചേട്ടൻ പോയിട്ടുണ്ടെങ്കിൽ എന്തെങ്കിലും കാര്യമുണ്ടാകും. ആരാ കൂടെയുണ്ടായിരുന്നതെന്ന് ചോദിക്ക്.” രാഹുൽ

പെട്ടെന്ന് പറഞ്ഞു.

ഇതു കേട്ടതും പൂജയുടെ മുഖം മാറി.

“മോനായി, ഉള്ളതു പറഞ്ഞോ, സാറിന്‍റെ കൂടെ ആരാ ഉണ്ടായിരുന്നത്? മാർക്കറ്റിൽ സാറിനെന്താ കാര്യം.

പാവം മോനായി. അവൻ നിന്നു വിയർക്കാൻ തുടങ്ങി… രാഹുലും അഞ്‌ജലിയും പൊട്ടിവന്ന ചിരി ശ്രമപ്പെട്ട് ഒതുക്കി.

സ്‌നേഹഭയം

കല്യാണത്തിനു പോകാനായി അണിഞ്ഞൊരുങ്ങിയ ശേഷം ഞാൻ  രോഹനോട് ചോദിച്ചു. “എന്നെ കാണാൻ ഇപ്പോൾ എങ്ങനെയുണ്ട്?”

“വളരെ നന്നായിട്ടുണ്ട്” എന്നെ ശ്രദ്ധിക്കാതെ ഇത്രയും പറഞ്ഞ് രോഹൻ ടൈ കെട്ടുന്നതിൽ മുഴുകി.

“ഒന്നു നന്നായി നോക്കാതെ എങ്ങനെയാണ് ഒരാൾക്ക് അഭിനന്ദിക്കാനാവുക. അത് ശരിക്കും ബോറായി പോയി” ഞാൻ നീരസം പ്രകടിപ്പിച്ചു.

“പിണങ്ങാതെ സുന്ദരി, നിന്നെ കാണാൻ ഏതു വേഷത്തിലും മനോഹരമാണ്” അദ്ദേഹം എന്നെ കയ്യിലെടുക്കാൻ ശ്രമിച്ചു.

“ഒരാൾ സുന്ദരിയാണെങ്കിലും നോക്കാതെയാണോ അഭിപ്രായം പറയേണ്ടത്. അത് ശരിക്കും അപമാനിക്കലാണ്.”

“ചങ്ങാതി, നീ പിണങ്ങാതെ”

“കല്ലുകൊണ്ടുണ്ടാക്കിയ ഹൃദയമൊന്നുമല്ല എന്‍റേത്. ഭർത്താവ് മുറിവേൽപ്പിച്ചാൽ എനിക്കും വേദനിക്കും.”

“എന്നോട് ക്ഷമിക്കൂ ഭാര്യേ.”

“പ്ലീസ്, ഇങ്ങനെ ആത്മാർഥതയില്ലാതെ എന്നോട് ക്ഷമ ചോദിക്കുകയൊന്നും വേണ്ട.”

“നീ എന്തിനാണിങ്ങനെ ചെറിയ കാര്യത്തിനു വേണ്ടി വെറുതെ ദേഷ്യം പിടിക്കുന്നത്.”

“ചെറിയ കാര്യമാണോ ഇത്? എനിക്ക് അധിക ബുദ്ധിയൊന്നുമില്ലായിരിക്കാം. പക്ഷേ വെറുതെ ദേഷ്യം പിടിക്കുന്ന സ്വഭാവം എനിക്കില്ല.”

“അനു, നിന്നെ പറഞ്ഞ് മനസ്സിലാക്കാൻ വലിയ പാടാണ്.” രോഹൻ ശരിക്കും വിയർത്തു.

“നിങ്ങൾ എന്നെ മനസ്സിലാക്കാത്തത് എന്‍റെ കുറ്റമല്ലല്ലോ, അതിനു നിങ്ങൾ ഇതുവരെ ശ്രമിച്ചിട്ടുമില്ല.”

“അയ്യോ… എന്നോട് ക്ഷമിക്ക്…” അദ്ദേഹം എന്‍റെ നേരെ കൈകൂപ്പി ശാന്തസ്വരത്തിൽ പറഞ്ഞു.

“ഇല്ല” ഞാൻ ഉറക്കെ സ്‌റ്റൈലായി ഡയലോഗ് കാച്ചി. എന്നിട്ട് വളരെ നാടകീയമായി ഞാൻ മുറി വിട്ടുപോന്നു.

കല്യാണ ഹാളിലെത്തുന്നതുവരെ ഞാൻ കാറിൽ മിണ്ടാതെ ഇരുന്ന് പുറം കാഴ്‌ചകളിൽ ലയിച്ചു. അറിയാതെ കണ്ണുകൾ ഉടക്കിയപ്പോൾ അദ്ദേഹം നെറ്റിചുളിച്ച് എന്നെ നോക്കുന്നതാണ് കണ്ടത്.

ഇപ്പോൾ ഞാൻ അദ്ദേഹത്തോട് പിണങ്ങിയിരിക്കുകയാണോ അല്ലയോ എന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. എന്‍റെ മൂഡ് നല്ലതായിരുന്നു. പക്ഷേ കളിചിരി പറയാനുള്ള മനസ്സുണ്ടായിരുന്നില്ല എന്നു മാത്രം. എന്‍റെ നീക്കങ്ങൾ അദ്ദേഹത്തെ ശരിക്കും വെട്ടിലാക്കിയിരുന്നു.

കല്യാണഹാളിൽ വച്ച് ഞാൻ കൈ മെല്ലെ പിടിച്ചപ്പോൾ ആശ്ചര്യത്തോടെയാണ് രോഹൻ എന്നെ നോക്കിയത്. ഞാൻ സ്‌നേഹത്തോടെ അദ്ദേഹത്തിന്‍റെ കണ്ണുകളിലേയ്‌ക്ക് നോക്കിയപ്പോൾ രോഹൻ നന്നായി ശ്വാസമെടുത്തു കൊണ്ട് പറഞ്ഞു.

“നിന്നെ എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ, അനു.”

“ഐ ലൗ യൂ” ആൾക്കൂട്ടത്തെ ശ്രദ്ധിക്കാതെ തന്നെ ഞാൻ അദ്ദേഹത്തിന്‍റെ കൈ കടന്നു പിടിച്ച് ചുംബിച്ചു.

“പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ഞാനൊരു വട്ട് കേസ്സുള്ള പെണ്ണിനെയാണ് കല്യാണം കഴിച്ചതെന്ന്” രോഹൻ കളിയാക്കി.

“താങ്ക്‌യൂ സർ” എന്‍റെ ചേഷ്‌ടകൾ രോഹനെ വല്ലാതെ ആഹ്ലാദിപ്പിച്ചതായി എനിക്ക് തോന്നി.

ഞങ്ങൾ രോഹന്‍റെ സഹപ്രവർത്തക റീമയുടെ കല്യാണ ചടങ്ങിനു വന്നതാണ്. റീമ അദ്ദേഹത്തിനൊപ്പം കോളേജിലും ഉണ്ടായിരുന്നു. ഒരു പാട് വർഷത്തെ പരിചയമുണ്ട് ഇരുവർക്കും. അതുകൊണ്ട് തന്നെ പാർട്ടിയിലും അറിയുന്ന ഒരുപാട് പേർ ഉണ്ടായിരുന്നു. കോമൺ ഫ്രെണ്ട്‌സ്, ബന്ധുക്കൾ, സഹപ്രവർത്തകർ, അധ്യാപകർ…

അവിടെ വച്ച് ഞാൻ രോഹന്‍റെ പഴയതും പുതിയതുമായ സുഹൃത്തുക്കളെ പരിചയപ്പെട്ടു. പ്രത്യേകിച്ചും സ്‌ത്രീ സുഹൃത്തുക്കളെ. സ്‌നേഹബഹുമാനമുള്ളവരും സുന്ദരികളുമായിരുന്നു അവരെല്ലാം.

“അനു, ഇന്ന് എനിക്ക് നിന്നോട് ഒരു കാര്യം പറഞ്ഞേ മതിയാവൂ” രോഹന്‍റെ സഹപ്രവർത്തകയായ നേഹ പറഞ്ഞു.

“ഇതിനു മുമ്പത്തെ പാർട്ടിയിൽ വച്ചു കണ്ടപ്പോൾ നീ വിമുഖത കാണിച്ചിരുന്നു. അന്ന് ആരോടും തല ഉയർത്തി സംസാരിക്കാൻ തന്നെ നിനക്ക് മടിയായിരുന്നു. പക്ഷേ ഇന്ന് എത്ര സ്‌മാർട്ടായാണ് നീ കാണപ്പെടുന്നത്. എല്ലാവരോടും വളരെ അടുത്ത് ഇടപഴകുന്നു.”

“ഇന്ന് ഭർത്താവിന്‍റെ മൂഡ് നല്ലതാണ്. അതിനാൽ ഞാനും സന്തോഷവതിയാണ്. ഇനി അദ്ദേഹം ശുണ്ഠി കാണിച്ചാൽ ചിലപ്പോൾ കരഞ്ഞെന്നും വരാം. നേഹ.. കല്യാണത്തിനു ശേഷം നമ്മൾ പെൺകുട്ടികളുടെ മൂഡ് ഭർത്താവിന്‍റെ വികാരപ്രകടനങ്ങൾക്കും മൂഡിനും അനുസരിച്ചായിരിക്കും.” ഞാൻ കളിയും കാര്യവും ചേർത്ത് മറുപടി പറഞ്ഞു.

“അനു എന്തിനാണ് എന്നെ ആവശ്യമില്ലാതെ കുറ്റപ്പെടുത്തുന്നത്.” രോഹന് ഞാൻ പറഞ്ഞത് തീരെ ഇഷ്‌ടപ്പെട്ടില്ല.

“കല്യാണം കഴിഞ്ഞ് മൂന്നു മാസം ആയിട്ടും എെൻ ഭാര്യയുടെ സ്വഭാവം എനിക്ക് പിടികിട്ടിയിട്ടില്ല.” രോഹൻ മുഖം വീർപ്പിച്ചു.

“എന്നെ മനസ്സിലാക്കാൻ ഇത്ര ധൃതി വയ്‌ക്കുന്നത് എന്തിനാണ്. അല്ലെങ്കിൽ തന്നെ, നീ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?” വളരെ റൊമാന്‍റിക്കായാണ് ഞാനിതു പറഞ്ഞത്.

“നീയിതെന്തെല്ലാമാണ് പറയുന്നത്. ഞാൻ നിന്‍റെ വലിയ ഫാനല്ലെ.”

അതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എന്നിട്ട് നേഹയെ നോക്കി ചിരിച്ചു.

“ഇത്രയും സുന്ദരിയായ പെൺകുട്ടികൾ ഇവിടെയുള്ളപ്പോൾ എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുമോ?”

എന്‍റെ ചിരിയിൽ നേഹയും പങ്കു ചേർന്നു. “അല്ലാ ഈ പാർട്ടിയിൽ വരുന്നവരോട് മുഴുവൻ എന്നെപ്പറ്റി പരദൂഷണം വിളമ്പിയിരുന്നാൽ മതിയോ? നമുക്ക് വല്ലതും കഴിക്കണ്ടേ?”

ഇതു കൂടി കേട്ടതോടെ നേഹ തന്‍റെ ഒരു സുഹൃത്തിന്‍റെ അടുത്തേയ്‌ക്ക് നീങ്ങി.

“എനിക്ക് ആദ്യം കുറച്ച് നാരങ്ങാവെള്ളം കിട്ടിയാൽ കൊള്ളാമെന്നുണ്ട്.” ഞാൻ എന്‍റെ ആഗ്രഹം പറഞ്ഞതും രോഹൻ വെള്ളം സംഘടിപ്പിച്ചു കൊണ്ടു വന്നു. ഭക്ഷണത്തിന് അവിടെ നല്ല തിരക്കായിരുന്നു.

ആൾക്കൂട്ടത്തിൽ ഞങ്ങൾ നടക്കുമ്പോൾ ഞാൻ രോഹനെ ആരും അറിയാതെ ഒന്നു നുള്ളി!

കല്യാണപാർട്ടിയിൽ വച്ച് രോഹൻ സ്‌ത്രീകളുമായി അടുത്തിട പഴകുന്നതു കണ്ടപ്പോൾ, വിവാഹത്തിനു മുമ്പ് രോഹൻ ഇവരുടെ ഇടയിൽ വലിയ പുള്ളി ആയിരുന്നു എന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. പല സ്‌ത്രീകളും ഇപ്പോഴും രോഹന്‍റെ വലിയ ആരാധകരായിരുന്നു. മുമ്പ് നടന്ന പാർട്ടികളിലൊന്നും ഞാൻ രോഹന്‍റെ സുഹൃത്തുക്കളോട് ഇത്ര അടുത്ത് ഇടപഴകിയിരുന്നില്ല. പക്ഷേ ഇന്ന് ആരെങ്കിലും രോഹനെ പ്രശംസിക്കാൻ തുടങ്ങിയാൻ നാല് വർത്തമാനം പറയാൻ ഞാൻ പഠിച്ചിരിക്കുന്നു.

“നിങ്ങളുടെ ജോഡി എത്ര മനോഹരമാണ്. രോഹൻ ഭൂമിയിൽ അവതരിച്ചതു തന്നെ അനുവിനെ കെട്ടാനാണെന്ന് തോന്നും.” സിബി തട്ടിവിട്ടു.

ഞാനും മോശമാക്കിയില്ല. “അത്… രോഹൻ സൂര്യനും ഞാൻ ചന്ദ്രനുമാണ്. സൂര്യനിൽ നിന്ന് വെളിച്ചം സ്വീകരിച്ചാണ് ചന്ദ്രൻ തിളങ്ങുന്നത്…” ഞാൻ ക്രെഡിറ്റെല്ലാം രോഹന് നൽകി.

ഭക്ഷണം കഴിക്കുമ്പോൾ മറ്റൊരു സുഹൃത്തായ ധ്വനി എന്നോട് ചോദിച്ചു. “അനു, രോഹൻ ഒരു നല്ല ഭർത്താവ് ആണോ?”

“എന്‍റെ സ്വപ്‌നത്തിലെ പുരുഷനാണ് അദ്ദേഹം. സുന്ദരൻ, മിടുക്കൻ, സൽസ്വഭാവി ഇത്രയും നല്ലവനായ ഒരാളെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്.”

ഇത്രയും പറഞ്ഞപ്പോഴേക്കും ധ്വനിയുടെ മുഖം വാടി. ചിലർ അങ്ങനെയാണ് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്‌ടപ്പെടില്ല, മറ്റുള്ളവരുടെ സങ്കടങ്ങളിൽ ആഹ്ലാദിക്കുന്നവരാണിവർ.

ഇങ്ങനെ പരസ്‌പര വിരുദ്ധമായി ഞാൻ പലരോടും സംസാരിക്കുന്നതു കണ്ടപ്പോൾ രോഹന് ആകെ കൺഫ്യൂഷനായി. “ചിലരോട് എന്നെ പുകഴ്‌ത്തി പറയുന്നു. ചിലരോട് എന്‍റെ കുറ്റങ്ങൾ പറയുന്നു. നിനക്ക് തലയ്‌ക്ക് വല്ലതും പറ്റിയോ അനു” രോഹൻ ചോദിക്കാതിരുന്നില്ല.

“ഞാൻ നിന്‍റെ ഹൃദയത്തിൽ കുടികൊള്ളുന്നവളാണ്” ഞാൻ ഒരു കവിയെപ്പോലെ രോഹനോട് സംസാരിക്കാൻ തുടങ്ങി. എന്‍റെ കാവ്യം കേട്ടു തീർന്നതും രോഹൻ സ്‌ത്രീകളെപ്പോലെ നാണം കുണുങ്ങുന്നത് ഞാൻ ആദ്യമായി കണ്ടു, ആ സമയത്ത് അദ്ദേഹത്തിന്‍റെ മുഖം എത്ര നിഷ്‌കളങ്കവും ചുവന്നതും ആയിരുന്നു!

കാറിൽ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന സ്‌നേഹപ്രകടനമാണ് ഞാൻ നടത്തിയത്. അതിനാൽ തന്നെ വീട്ടിലെത്തിയിട്ടും എന്നിൽ നിന്ന് അകന്നു നിൽക്കാൻ അദ്ദേഹത്തിനു തോന്നിയില്ല.

“ഈ വീട്ടിലെ പിടക്കോഴിയെ പിടിയ്‌ക്കാൻ എളുപ്പമാണെന്ന് കരുതേണ്ട. അതിന് ഒരുപാട് പാട് പെടേണ്ടി വരും.” ഞാൻ രോഹന്‍റെ കരവലയത്തിൽ നിന്ന് കുതറി മാറി.

ഞങ്ങളുടെ രണ്ടാളുടെയും മൂഡ് നല്ലതായിരുന്നു. രോഹൻ എന്നെ പിടിക്കാനായി ആഞ്ഞു. ഞാൻ ഓടി ബാത്ത്‌റൂമിൽ ഒളിച്ചു. എന്നെ പുറത്തേയ്‌ക്ക് ഇറക്കാനായി രോഹൻ എന്‍റെ നേരെ കൈ നീട്ടി.

“ഹേ മനുഷ്യാ.. നിങ്ങൾ എന്നെ ടീച്ചറായി പരിഗണിക്കുന്നുവെങ്കിൽ ഞാൻ നിങ്ങൾക്ക് സ്‌നേഹത്തിന്‍റെ പാഠങ്ങൾ പഠിപ്പിയ്‌ക്കാം” മാദക ഭാവത്തോടെയാണ് ഇത്രയും പറഞ്ഞൊപ്പിച്ചത്. അതിനിടയിൽ ഞാൻ അദ്ദേഹത്തെ കുളിമുറിയിലേക്ക് വലിച്ചിടുകയും ചെയ്‌തു!

“ശെ! നീ എന്താണീ കാണിക്കുന്നത്.” രോഹന്‍റെ ശബ്‌ദം ഉയർന്നു വന്നു.

“ഈ ചെറിയ കാര്യം പോലും മനസ്സിലാവില്ലെന്നുണ്ടോ, എനിക്ക് നിന്നൊടൊപ്പം കുളിക്കണം” എന്‍റെ ആവേശം കണ്ടിട്ടാവണം അദ്ദേഹത്തിന്‍റെ കണ്ണുകളിലും കുസൃതി നിറഞ്ഞു.

പതിനഞ്ച് മിനിറ്റ് ഒന്നിച്ച് നനഞ്ഞ ശേഷം എന്നെ ജീവിതകാലം മുഴുവൻ സ്‌നേഹിച്ചോളാമെന്ന് അദ്ദേഹം എന്‍റെ കാതിൽ മന്ത്രിച്ചു.

“അനങ്ങി പോകരുത് സാർ” ബെഡ്‌റൂമിൽ അദ്ദേഹം എന്നെ കീഴടക്കുന്നതിനു തൊട്ട് മുമ്പ് ഞാൻ ഒന്നു കൂടി ഞെട്ടിക്കാൻ ശ്രമിച്ചിരുന്നു.

“ഇന്ന് നിന്നെ സ്‌നേഹിച്ച് കൊന്നിട്ട് തന്നെ ബാക്കി കാര്യം.”

“പ്രിയതമന്‍റെ കൈകൊണ്ട് ചാവാൻ ഞാനും റെഡി.”

“അനു എനിക്ക് നിന്നെ ഇനിയും പിടികിട്ടുന്നില്ലല്ലോ?”

“അപ്പോൾ രോഹന്‍റെ കരവലയത്തിൽ ഉള്ളത് ആരാണ്?” അദ്ദേഹത്തെ പ്രകോപിപ്പിച്ച് സ്‌നേഹിക്കാൻ ശ്രമിച്ച് ഫലം കണ്ടതിന്‍റെ സന്തോഷം അടുത്ത ദിവസവും എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു.

രോഹൻ എന്‍റെ പുരുഷനാണ് എന്‍റെ നല്ല ഭർത്താവ്.

അടുത്ത ദിവസങ്ങളിലും രോഹനെ ഞാൻ വിട്ടില്ല. എനിക്ക് സ്‌നേഹം വേണമായിരുന്നു.

“നീ എന്‍റേതു മാത്രമാണ്… ഇനി മറ്റേതെങ്കിലും പെണ്ണുങ്ങളെ വളയ്‌ക്കാൻ നോക്കിയാലുണ്ടല്ലോ ഞാൻ നിന്‍റെ കഥ കഴിക്കും നോക്കിക്കോ…”

“ചങ്ങാതി എന്‍റെ മുടി വിടൂ.”

“ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലെ…”

ഞാൻ മുടിയിൽ നിന്ന് പിടിവിട്ട് രോഹനെ തലോടി.

“ഇത്രയും ഇമോഷണലായ ഒരാൾ തന്നെയാവണം എന്‍റെ ഭാര്യ. നിന്‍റെ പൊസസീവ്‌നെസ്സ് എന്‍റെ ഭാഗ്യമാണ്” രോഹനും പറഞ്ഞു.

ഒരിക്കൽ ഞാൻ കണ്ണടച്ച് ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്തിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ കരവലയത്തിൽ, അപ്പോൾ ഓർത്തു. എന്‍റെ അമ്മ എന്നെ വിട്ട് പോയത്. അച്‌ഛൻ എത്ര കഷ്‌ടപ്പെട്ടാണ് പിന്നെ വളർത്തി വലുതാക്കിയത്. അമ്മ പോയതിന് കാരണങ്ങൾ പലതു കാണും. എങ്കിലും സ്‌നേഹം മോഹിച്ച് വീടുവിട്ടതാണ്. ആ നടുക്കുന്ന ഓർമ്മ എന്നോടൊപ്പം വളർന്നു. അതു കൊണ്ടാവുമോ രോഹനെ എപ്പോഴും എന്നെ സ്‌നേഹിക്കാൻ ബോധപൂർവ്വം പ്രേരിപ്പിക്കുന്നത്. ആ സ്‌നേഹം നഷ്‌ടപ്പെടരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനിയും സ്‌നേഹം കിട്ടാതെ അനാഥമാകാൻ വയ്യ. എന്‍റെ ഉള്ളിലിരുന്ന് പോയകാലത്തെ അനു എന്ന അഞ്ചു വയസ്സുകാരി തേങ്ങി.

“എന്തിനാണ് നീ കരയുന്നത്?” എന്‍റെ മുഖത്തെ നനവിൽ തൊട്ട് രോഹൻ ചോദിച്ചു.

“ഒന്നുമില്ല, സ്‌നേഹം കൊണ്ടാ.”

“അനു നിന്നെ എനിക്ക് പിടികിട്ടുന്നില്ലല്ലോ” പതിവു പോലെ സ്‌നേഹിക്കുമ്പോഴും വഴക്കടിക്കുമ്പോഴും രോഹൻ ചോദിക്കാറുള്ള ചോദ്യം ആവർത്തിച്ചു. ഇപ്രാവശ്യം അതിന് പക്ഷേ ഞാൻ മുമ്പൊരിക്കലും അനുഭവിക്കാത്ത സ്‌നേഹത്തിന്‍റെ കരുതലുണ്ടായിരുന്നു.

സാഗരസംഗമം ഭാഗം- 27

ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മലപ്പുറത്തെത്തുവാൻ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടി വരും. മനസ്സു മുഴുവൻ ഫഹദ് സാറായിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ആയിരിക്കുമിത്. ഇന്നിപ്പോൾ അദ്ദേഹത്തിനും ജരാനരകൾ ബാധിച്ചു കാണും. പണ്ടത്തെ രൂപഭംദി മുഴുവൻ ചോർന്നു പോയിത്തുടങ്ങിയ എന്നെ അദ്ദേഹം തിരിച്ചറിയാതെ വരുമോ? ഏയ്… ഒരിക്കലുമില്ല. ആ മനസ്സു മുഴുവൻ ഞാൻ മാത്രമായിരിക്കും. ഹൃദയം മൂകമായി മന്ത്രിച്ചു.

നിമിഷങ്ങൾക്ക് ചിറകു പോരെന്നു തോന്നി. തുടിച്ചുയരുന്ന മനസ്സിനെ അടക്കി നിർത്തുവാൻ പാടുപെട്ടു. കാർ ചിരപരിചിതമായ വഴികളിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ മനസ്സിനെ ഉദ്വേഗഭരിതമാക്കി കൊണ്ട് ഫഹദ് സാറിന്‍റെ ചെറിയ വീടു നിൽക്കുന്ന ഇടവഴികളിലൂടെ കാർ പാഞ്ഞു തുടങ്ങി.

അൽപം ദൂരെയായി കണ്മുന്നിൽ ആ വീടു തെളിഞ്ഞു വന്നു. അൽപ സ്വല്പം മാറ്റങ്ങളോടെ ആ ഗൃഹം അതേ പോലെ നിലനിൽക്കുന്നു. അതിനടുത്തായി മറ്റൊരു ഇരുനില വീടു കണ്ടു. ഒരു പക്ഷെ അത് അദ്ദേഹം പണിയിച്ചതായിരിക്കുമോ? അവിടെയായിരിക്കുമോ അദ്ദേഹമിപ്പോൾ താമസിക്കുന്നത്? മനസ്സ് ചോദ്യശരങ്ങളിൽപ്പെട്ട് വീർപ്പുമുട്ടി. ഹൃദയമിടിപ്പ് കൂടി. എന്നാൽ കുതിച്ചുയരുന്ന എന്‍റെ മനസ്സിനെ അദ്ഭുതപ്പെടുത്തി കൊണ്ട് കാർ വീണ്ടും മുന്നോട്ടു പാഞ്ഞു.

അപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ടാഞ്ഞു.

“നിർത്തൂ… ഇതാണ് ഫഹദ് സാറിന്‍റെ വീട്… ഇവിടെ നിർത്തൂ…” മഴക്കത്തിലാണ്ടിരുന്ന അരുൺ ഞെട്ടി ഉണർന്നു.

“മാഡം… എന്താണ് പറയുന്നത്? നമ്മൾ എവിടെയെത്തി?”

“അരുൺ… നമ്മൾ ഫഹദ് സാറിന്‍റെ വീടു പിന്നിട്ട് വളരെ മുമ്പിലെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വീട് അൽപം മുമ്പ് ഞാൻ കണ്ടിരുന്നു.”

അപ്പോഴേയ്ക്കും കാറിന്‍റെ സ്പീഡ് ഡ്രൈവർ വളരെ കുറച്ചിരുന്നു. കാർ അരികിലേയ്ക്ക് ഒതുക്കി നിർത്തി ഡ്രൈവർ ചോദിച്ചു.

“സർ, പറഞ്ഞു തന്ന വഴി ഇതു തന്നെയാണ്. വീട് എവിടെയാണെന്ന് സാർ പറഞ്ഞില്ല.”

“ഓ… സോറി… ഞാൻ ഒന്നുമയങ്ങിപ്പോയി. മാഡം എന്താണ് പറഞ്ഞത്? നമ്മൾ ആ വീട് പിന്നിട്ടുവെന്നോ?”

“അതെ അരുൺ… ഫഹദ് സാറിന്‍റെ വീട് ഏറെ പിന്നിലായി കഴിഞ്ഞു. നമ്മളിനി പുറകോട്ട് പോയാൽ മാത്രമേ അദ്ദേഹത്തിന്‍റെ വീട് കാണുകയുള്ളൂ.”

“ഓ… സോറി എനിക്കീ വഴി മാത്രമേ മാഡത്തിന്‍റെയും ഫഹദ് സാറിന്‍റെയും സുഹൃത്തുക്കൾ പറഞ്ഞറിയുകയുള്ളു. ഇവിടെയെത്തിയാൽ വീട് അന്വേഷിച്ച് കണ്ടുപിടിക്കാമെന്നു കരുതി. മാഡത്തിന് അറിയാവുന്ന സ്‌ഥിതിക്ക് ഇനി അതുവേണ്ടല്ലോ…”

കാർ പുറകോട്ടെടുക്കുവാൻ അരുൺ പറഞ്ഞതു കേട്ട് ഡ്രൈവർ കാർ പുറകോട്ടെടുക്കുവാൻ തുടങ്ങി. അൽപം ദൂരം ചെന്ന് ഒരു വളവിൽ കാർ തിരിച്ചെടുത്ത് വീണ്ടും മുന്നോട്ടു പോയി. ഫഹദ് സാറിന്‍റെ വീടിനടുത്തെത്തിയപ്പോൾ വീടു ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു.

“അതെ… ഇതു തന്നെയാണ് വീട്… ഫഹദ് സാറിന്‍റെ ഭാര്യയായി ഇവിടെ പണ്ടു വന്നത് എനിക്കൊരിക്കലും മറക്കാനാവുകയില്ല അരുൺ…”

ഒരു മന്ത്രധ്വനി പോലെ പതുക്കെ ഞാൻ പറഞ്ഞു. വികാരഭരിതമായിരുന്നു എന്‍റെ വാക്കുകൾ. നിർത്തിയ കാറിൽ നിന്നുമിറങ്ങുമ്പോൾ അറിയാതെ കാലുകൾ വിറപൂണ്ടു. വികാര വിക്ഷോഭത്താൽ ഹൃദയത്തെ അടക്കി നിർത്താൻ പാടുപെട്ടു.

ഏതോ മുജജ്ന്മത്തിലെന്ന പോലെ ഓർമ്മകൾ ഉണരുന്ന ഈ മണ്ണിൽ ഞാനിതാ വീണ്ടും വന്നെത്തിയിരിയ്ക്കുന്നു.

ഇവിടെപ്പതിഞ്ഞ എന്‍റെ കാലടിപ്പാടുകൾ ഇന്നും മായാതെ നിലനിൽക്കുന്നുവോ? കാലങ്ങളോളം സ്മരണകൾ പുഷ്പാർച്ചന നടത്തിയ ഒരു വിഗ്രഹം ആ പൂമുഖത്ത് ഇന്നും എന്നെക്കാത്ത് നിൽപൂണ്ടാവുമോ? ഹൃദയത്തിൽ തേൻ മഴപെയ്യിച്ച ആ സ്നേഹ- വചസ്സുകൾ ഇന്നും എന്‍റെ കാതിനെ കുളിരണിയിക്കുന്നുവോ? എവിടെ? എവിടെ? മനസ്സിനുള്ളിൽ ആരാധനാ മലരുകൾ കൊരുത്തു വച്ച് ഞാൻ പൂജിച്ചിരുന്ന ആ ആരാധനാ വിഗ്രഹം ഇന്നെവിടെ?

അനുഭവങ്ങളുടെ കൊടുങ്കാറ്റാൽ കാലം മനസ്സിനുള്ളിൽ പൊടിപടലങ്ങളുയർത്തിയപ്പോഴും മങ്ങാതെ, മായാതെ ആ വിഗ്രഹം മാത്രം ഹൃദയത്തിനുള്ളിൽ ഇത്രകാലവും പൊടിയണിയാതെ കിടന്നു.

എന്‍റെ കണ്മുന്നിൽ ആ വിഗ്രഹം കാണിച്ചു തരൂ ഭഗവാനെ… ഒരു നോക്ക്… ഒരു നോക്ക് മാത്രം… ഞാനാ കാലടികളിൽ കണ്ണുനീർ കൊണ്ട് പുഷ്പാർച്ചന നടത്തട്ടെ. മനസ്സറിയാതെയെങ്കിലും പാപക്കറവീണ ഈ കരങ്ങൾ കൂപ്പി ഞാനദ്ദേഹത്തോട് മാപ്പിരക്കട്ടെ.

ഒരു ജന്മം മുഴുവൻ എനിക്കായൊഴുക്കിയ കണ്ണുനീരലകളെ ഈ കരങ്ങളാൽ തുടച്ചു നീക്കട്ടെ. എവിടെ ഭഗവാനെ? എന്‍റെ കണ്മുന്നിൽ അദ്ദേഹത്തെ കാണുച്ചു തരൂ. മനസ്സ് പ്രാർത്ഥനാ നിർഭരമായി കേണു. എന്നാൽ പൂമുഖത്തെത്തിയിട്ടും, ഒച്ചയും ആളനക്കവുമില്ലാതെ അടഞ്ഞു കിടന്ന ആ വീട്ടിനുള്ളിൽ ആൾപ്പെരുമാറ്റമൊന്നും തോന്നിയില്ല. ഭഗവാൻ എന്നെ കൈവിട്ടുവോ? വീടിനു മുന്നിൽ മുറ്റത്ത് കുന്നുകൂടിക്കിടക്കുന്ന കരിയിലകൾ. അതുകണ്ടാൽ മാസങ്ങളായി അവിടം അടിച്ചു വാരിയിട്ടെന്നു തോന്നും.

അരുൺ പതുക്കെ വാതിലിൽ മുട്ടി വിളിച്ചു. എന്നാൽ അകത്തു നിന്നും മറുപടിയൊന്നും കേൾക്കാത്തതിനാൽ അരുൺ പതുക്കെ തിരിഞ്ഞ് എന്നോടായി പറഞ്ഞു.

“മാഡം… അകത്ത് ആളുള്ളതായി തോന്നുന്നില്ല. നമുക്ക് അടുത്ത വീട്ടിൽ അന്വേഷിച്ചാലോ?”

“ഇല്ല… അങ്ങിനെ വരികയില്ല… അദ്ദേഹം എവിടെപ്പോകാനാണ്?”

ഒരായിരം കാതങ്ങൾക്കപ്പുറത്തു നിന്ന് അദ്ദേഹത്തെത്തേടി, ഹൃദയമിടിപ്പോടെ കടന്നു വന്ന എന്നെക്കാത്ത് അദ്ദേഹം അകത്തെവിടെയോ ഇരിപ്പുണ്ടാവും.

ഹൃദയാഴങ്ങളിൽ എനിക്കായി കൊരുത്തു വച്ച പ്രണയ മലരുകൾ കൈമാറാൻ… കാലങ്ങളോളം വീർപ്പുമുട്ടിപ്പിടഞ്ഞ മനസ്സിന്‍റെ അകത്തളങ്ങളിൽ ഒരുക്കി വച്ച പ്രേമാമൃതം എനിക്കു പകർന്നു നൽകാൻ.

അദ്ദേഹമിപ്പോഴെത്തും, കൂടെ സ്നേഹനിധിയായ ആ ഉമ്മയും. ആ കാലടികളുടെ മൃദു സ്പർശം എനിക്കു കേൾക്കാം. എന്‍റെ ഹൃദയത്തിനുള്ളിൽ അവ മുഴങ്ങി കേൾക്കാം. പക്ഷെ കാതോർത്തു നിന്ന എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അരുൺ വീണ്ടും പറഞ്ഞു.

“ഇല്ല മാഡം… ഈ വീട്ടിൽ ആരുമില്ല. ആരെങ്കിലുമുണ്ടായിരുന്നുവെങ്കിൽ ഇതിനോടകം വന്നെത്തുമായിരുന്നു. നമുക്ക് അടുത്ത വീട്ടിൽ അന്വേഷിക്കാം. ചിലപ്പോൾ അദ്ദേഹം അവിടെയാണ് താമസിക്കുന്നതെങ്കിലോ?”

മുന്നോട്ടു നടന്നു തുടങ്ങിയ അരുണിനെ പിന്തുടരുകയല്ലാതെ മറ്റു ഗത്യന്തരമില്ലായിരുന്നു. അരുണിന്‍റെ കാലടികളെ പിന്തുടർന്ന് ഒരു മന്ദബുദ്ധിയെപ്പോലെ ഞാനും നടന്നു. ഒടുവിൽ ആ രണ്ടുനില കെട്ടിടത്തിനു മുന്നിലെത്തി അരുൺ നിന്നു. പെട്ടെന്ന് പൂമുഖ വാതിക്കൽ ഒരാൾ പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞു നീണ്ട് സുമുഖനായ ഒരാൾ. പ്രായം അമ്പതിനോടടുത്ത് കാണും. അദ്ദേഹം ഞങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു കൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചു.

“വരൂ… നിങ്ങൾ എവിടെ നിന്നാണ് വരുന്നത്? ഈ ദിക്കിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു.”

അപരിചിതരെങ്കിലും ഞങ്ങളെക്കണ്ടിട്ട് മാന്യന്മാരാണെന്നു തോന്നിയതു കൊണ്ടാകും അദ്ദേഹം ഭയലേശമന്യേ ഞങ്ങളെ അകത്തേയ്ക്കു ക്ഷണിച്ചു. അദ്ദേഹത്തിന്‍റെ ചോദ്യത്തിനു മറുപടിയായി അരുൺ പറഞ്ഞു.

“ഞങ്ങൾ എറണാകുളത്തു നിന്ന് വരികയാണ്. ഇവിടെ അടുത്ത വീട്ടിൽ താമസിച്ചിരുന്ന  ഫഹദ് സാറിനെ അന്വേഷിച്ചെത്തിയതാണ്.”

“ഞാൻ കണ്ടു. നിങ്ങൾ അങ്ങോട്ടു പോകുന്നത്. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ ആൾക്കാരാണെന്നും മനസ്സിലായി. ആട്ടെ നിങ്ങൾ അദ്ദേഹത്തിന്‍റെ ആരാണ്?”

“ഞങ്ങൾ അദ്ദേഹത്തിന്‍റെ ആരുമല്ല. മഹാരാജാസ് കോളേജിൽ മാഡം അദ്ദേഹത്തിന്‍റെ ശിഷ്യയായിരുന്നു. വളരെക്കാലം മുമ്പ്… ഇപ്പോൾ മാഡം ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി വർക്കു ചെയ്യുന്നു. ഞാൻ മാഡത്തിന്‍റെ സ്റ്റുഡൻറാണ്.

“ഓഹോ… അപ്പോൾ നിങ്ങൾ ഡൽഹിയിൽ നിന്നു വരുന്നവരാണല്ലേ?” അങ്ങനെ പറഞ്ഞ് അയാൾ അർത്ഥഗർഭമായി എന്നെ നോക്കി. പിന്നെ അൽപനേരം എന്തോ ഓർത്തിരുന്നു. അൽപം കഴിഞ്ഞ് അയാൾ അരുണിനെ നോക്കിപ്പറഞ്ഞു.

ഫഹദ് സാർ ഇവിടുന്നു പോയിട്ട് കുറച്ചു വർഷങ്ങളായി. അഞ്ചാറു വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്‍റെ ഉമ്മ മരിച്ചു. അതിൽപ്പിന്നെ അദ്ദേഹം ആ വീടു വിറ്റ് കണ്ണൂർക്ക് പോയി. കണ്ണൂര് എവിടെയാണ് താമസം എന്നറിയില്ല. എന്തു ചെയ്യുന്നു എന്നും അറിയില്ല. ഞാനാണ് ഈ വീടും സ്ഥലവും വാങ്ങിച്ചത്. അപ്പോൾ അദ്ദേഹം ഒരഭ്യർത്ഥന വച്ചിരുന്നു.

അദ്ദേഹത്തിന്‍റെ മരണം വരെ ആ വീടു മാത്രം ഇടിച്ചു കളയരുതെന്ന്. അദ്ദേഹത്തിന്‍റെ ഉമ്മ ഉറങ്ങുന്ന വീടാണിതെന്ന്. ഇവിടെ അദ്ദേഹത്തിന് വല്ലപ്പോഴും വന്ന് താമസിക്കണമെന്ന്. അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നറിയാം. അദ്ദേഹത്തോടുള്ള ബഹുമാനത്താൽ ഞാനാ അഭ്യർത്ഥന കൈ കൊണ്ടതു കൊണ്ട് അന്ന് നിലവിലിരുന്നതിലും വളരെ താഴ്ന്ന വിലയ്ക്കാണ് അദ്ദേഹം ഈ സ്‌ഥലം എനിക്കു കൈമാറിയത്.

ഞാനിവിടെ വീടു വച്ച് താമസമാക്കിയിട്ടിപ്പോൾ നാലഞ്ചു കൊല്ലമാകുന്നു. അതിൽപ്പിന്നെ അദ്ദേഹം ഒന്നു രണ്ടു തവണ ഇവിടെ വന്ന് താമസിച്ചിരുന്നു. പക്ഷെ അപ്പോളദ്ദേഹം എന്തെങ്കിലും സംസാരിക്കാൻ വിമുഖനായിരുന്നു. എന്തോ കടുത്ത ദുഃഖങ്ങൾ അദ്ദേഹത്തെ അലട്ടുന്നതായി തോന്നി.

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. വല്ലതും ചോദിച്ചാൽ ഒരു വേദാന്തിയെപ്പോലെ അദ്ദേഹം ഉത്തരം പറയും. അദ്ദേഹത്തിന്‍റെ മനോനില ശരിയല്ലെന്നു തോന്നി ഞാൻ മടങ്ങിപ്പോന്നു. നിങ്ങളിപ്പോൾ ഈ വീടെങ്ങിനെ കണ്ടുപിടിച്ചു?

പെട്ടെന്ന് ഞാൻ വികാരഭരിതയായി പറഞ്ഞു.

“വർഷങ്ങൾക്കു മുമ്പ് ഞാനിവിടെ വന്നിട്ടുണ്ട്. അൽപ ദിവസങ്ങൾ ഉമ്മയോടും അദ്ദേഹത്തോടുമൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്.”

ഞാനതു പറയുമ്പോൾ ആ മനുഷ്യൻ എന്നെ ഉറ്റുനോക്കി എന്തോ ആലോചിച്ചിരുന്നു. അദ്ദേഹം കൂടുതലായി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവിടെ നിന്നും പോരുകയാണ് നല്ലതെന്നു തോന്നി. ഞാൻ എഴുന്നേൽക്കുമ്പോൾ അരുണും കൂടെ എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ ഇറങ്ങട്ടെ… എക്സ്ക്യൂസ്മി താങ്കളുടെ പേരെന്താണെന്നും എന്തു ചെയ്യുന്നുവെന്നും ഇതുവരെ ചോദിച്ചില്ല.”

“എന്‍റെ പേര് ബാലചന്ദ്രൻ. ഞാൻ ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനീയറായി വർക്കു ചെയ്യുന്നു. എന്‍റെ ഭാര്യയ്ക്കും ജോലിയുണ്ട്. അവൾ കളക്ട്രേറ്റിൽ വർക്കു ചെയ്യുന്നു. ഞങ്ങൾക്ക് രണ്ടു കുട്ടികൾ മോൾ ഡിഗ്രിയ്ക്കും മോൻ പത്താംക്ലാസ്സിലും പഠിക്കുന്നു.”

“വളരെ നന്ദിയുണ്ട്. താങ്കൾ ഫഹദ് സാറിനെപ്പറ്റി ഇത്രയും വിവരങ്ങൾ ഞങ്ങൾക്ക് നൽകിയതിന്. ഇനി ഞങ്ങൾ ഇറങ്ങട്ടെ. പറ്റുമെങ്കിൽ കണ്ണൂരു കൂടി ഒന്നു പോകണം. അവിടെ ആരോടെങ്കിലും തിരക്കിയാൽ അദ്ദേഹത്തെ കണ്ടുപിടിക്കാൻ കഴിയുമായിരിക്കും.”

പെട്ടെന്ന് ഞാൻ പറഞ്ഞു. “വേണ്ട അരുൺ അദ്ദേഹം എവിടെയാണെന്നു വച്ച് അന്വേഷിക്കാനാണ്. നമുക്ക് തിരിച്ചു പോകാം.”

ഞാൻ അൽപം നിരാശയോടെ പറഞ്ഞു. അപ്പോൾ ബാലചന്ദ്രൻ വീണ്ടും പറഞ്ഞു.

“അദ്ദേഹം മഹാരാജാസിലെ പ്രൊഫസർ ആയിരുന്നു എന്നറിയാം. വർഷങ്ങൾക്കു മുമ്പ് മാനസിക വിഭ്രാന്തിയ്ക്കടിപ്പെട്ട് സസ്പെൻഷനിലായ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. വീണ്ടുമെങ്ങിനെയൊക്കെയോ ആ ജോലു തിരിച്ചു കിട്ടി. എന്നാൽ ഉമ്മ മരിച്ചതോടെ വീണ്ടും വിഷാദ രോഗത്തിനടിപ്പെട്ട് മാനസിക നിലതെറ്റി വിരമിക്കേണ്ടി വന്നു. അങ്ങിനെയാണ് അദ്ദേഹം കണ്ണൂർക്ക് പോയത്. അവിടെ അദ്ദേഹം എന്തു ചെയ്യുന്നു എന്നറിയില്ല.”

ബാലചന്ദ്രനിൽ നിന്നും അദ്ദേഹത്തെപ്പറ്റി ഞങ്ങൾക്കു കിട്ടിയ വിവരങ്ങൾ വളരെയേറെ നിരാശപ്പെടുത്തുന്നതായിരുന്നു. അൽപം മുമ്പ് മോഹനസ്വപ്നങ്ങളുടെ ഉത്തുംഗശ്യംഗത്തിലെത്തിയ മനസ്സ് പിടിവിട്ട് താഴേയ്ക്കു നിപതിച്ചത് വളരെ പെട്ടെന്നാണ്. സ്വപ്നങ്ങളുടെ ഉയരങ്ങളിൽ നിന്നും താഴേയ്ക്കുള്ള ആ പതനം അത്യഗാധമായിരുന്നു. ഹൃദയം പല നുറുങ്ങുകളായി കീറി മുറിഞ്ഞു. പൊട്ടിക്കരയാതിരിക്കാൻ ഞാൻ പാടുപെട്ടു.

ആർത്തലയ്ക്കുന്ന ഹൃദയവുമായി പടിക്കെട്ടു കടക്കുമ്പോൾ ഞാനൊരിക്കൽ കൂടി തിരിഞ്ഞു നോക്കി “മോളേ, ജ്ജ് പൂവ്വാണോ” എന്ന് ചോദിച്ച് സ്നേഹമസൃണമായ മുഖത്തോടെ പൂമുഖവാതിൽക്കൽ നിൽക്കുന്ന ഉമ്മ… ഉമ്മയ്ക്കരുകിൽ പ്രേമ-മഗ്നമായ കണ്ണുകളോടെ അനുരാഗപരവശനായി എന്നെ നോക്കി നിൽക്കുന്ന അദ്ദേഹം. കണ്മുന്നിൽ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ… എല്ലാം ഒരു സ്വപ്നമായിരുന്നോ? അല്ലെങ്കിൽ അദ്ദേഹവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കു പോലും വിധിയ്ക്കാത്ത ദൈവം, അദ്ദേഹവുമായുള്ള ഒരു ഒത്തുചേരലിന് ഇടം നൽകുമോ?

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുവാൻ മിനക്കെടാതെ മുഖം തിരിച്ച് പടിയിറങ്ങുമ്പോൾ പുറകിൽ നിന്നും ആ ചോദ്യം കേട്ടു.

(തുടരും)

കമ്പോണ്ടർ കുട്ടപ്പനും ശ്രീ പാർവതി ഡോക്ടറും

കോരു മാഷിന്‍റെയും നാണി അമ്മയുടെയും മകനാണ് കുട്ടപ്പൻ. കോര മാഷ് വിദ്യാലയത്തിൽ പോയിട്ടില്ല. സർക്കാർ ജോലി ചെയ്തിട്ടില്ല. പക്ഷേ ആദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയ അറിവ് ഉപയോഗിച്ച് പൊതുപ്രവർത്തനം നടത്തിയപ്പോൾ നാട്ടിലെ സാധാരണക്കാരൻ അനുഗ്രഹിച്ചു കൊടുത്ത പേരാണ് കോരു മാഷ്.

പകൽ മുഴുവൻ നാട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ച് നടക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും കൊടുക്കും. അതുകൊണ്ടാണ് നിത്യജീവിതം കഷ്ടിച്ച് തള്ളി നീക്കിയിരുന്നത്. അച്‌ഛന്‍റെ പാതയിൽ മകൻ പോകരുത് എന്ന് കരുതി നാണിയമ്മ കുട്ടപ്പനെ വിദ്യാലയത്തിൽ ചേർത്തു പഠിപ്പിച്ചു.

വലിയ അറിവും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞില്ലെങ്കിലും കുട്ടപ്പൻ പൊതു രംഗത്ത് തിളങ്ങി. കുട്ടപ്പന്‍റെ നർമ്മ രസത്തിൽ ചാലിച്ച സംസാരം പൊതുജനം എല്ലാവരും സ്വീകരിച്ചു.

ഏഴാം ക്ലാസ് പാസായ കുട്ടപ്പൻ പഠിപ്പു നിർത്തിയിരുന്നു. മുഴുവൻ സമയവും പൊതു പ്രവർത്തനം തുടങ്ങി. ഇതിനിടയിൽ കുട്ടപ്പൻ വിവാഹം കഴിച്ചു. രണ്ട് മക്കളുമായി.

കോര മാഷിനും നാണി അമ്മയ്ക്കും വരുമാനമൊന്നും ഇല്ലാതെയായി. നാണിയമ്മ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു, “ഈശ്വരാ എന്‍റെ മകന് ഒരു അടിച്ചു വാരുന്ന പണി കിട്ടണമേ” എന്ന്.

ആ കുടുംബത്തിന്‍റെ നന്മനിറഞ്ഞ പ്രവർത്തനം കൊണ്ടാകാം കുട്ടപ്പന് സർക്കാർ ആശുപത്രിയിൽ ഒരു ജോലി കിട്ടി. അമ്മ പ്രാർത്ഥിച്ച അടിച്ചുവാരുന്ന ജോലി തന്നെ. ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും കഴിഞ്ഞു. കുട്ടപ്പന് പ്രമോഷനായി. കംമ്പോണ്ടർ, എന്നുവച്ചാൽ രോഗികളുടെ മുറിവ് കെട്ടുക, പ്ലാസ്റ്റർ ഇടുക തുന്നൽ ഇടാൻ വേണ്ടി എല്ലാ സാധനങ്ങളും സെറ്റ് ചെയ്യുക എന്നുവേണ്ട ഒരുവിധ എല്ലാ പണികളും കുട്ടപ്പൻ വളരെ ആത്മാർത്ഥതയോടെ ചെയ്‌തു.

പക്ഷേ ഈ വക കാര്യങ്ങളെല്ലാം നന്നായി ചെയ്യുമെങ്കിലും കുട്ടപ്പൻ ദുഃഖിതനാണ്. കാരണം അദ്ദേഹത്തിന്‍റെ പാർട്ടിയുടെ ഭരണം നഷ്ടപ്പെട്ടു. അതിനാൽ തന്നെ കുട്ടപ്പനെ വളരെ ദൂരേക്ക് സ്‌ഥലം മാറ്റി. സർക്കാർ ജോലിയുടെ മഹത്വം അറിയാവുന്നതു കൊണ്ട് കുട്ടപ്പൻ ജോലിയിൽ വളരെ ഭംഗിയായി പ്രവർത്തിച്ചു.

ശ്രീ പാർവതി ഡോക്ടറോട് ഇടയ്ക്ക് സൂചിപ്പിക്കും എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് മാറ്റിത്തരണം എന്ന്. അതും വളരെ താഴ്മയോടെ. പക്ഷേ കുട്ടപ്പന്‍റെ ആത്മാർത്ഥത നിറഞ്ഞ പണികൾ കണ്ട് പല കാരണങ്ങൾ പറഞ്ഞ് കുട്ടപ്പനെ അവർ അവിടെ നിലനിർത്തി.

ഓണക്കാലം ആയി സർക്കാർ പലവിധ പദ്ധതികൾ പുറത്തിറക്കി. സർക്കാരിന്‍റെ ഓണം ബംമ്പറും പുറത്തിറങ്ങി. നൈറ്റ് ഡ്യൂട്ടിയിൽ പാർവതി ഡോക്ടറും കുട്ടപ്പനും ഓരോ നേരമ്പോക്കുകൾ പറഞ്ഞിരുന്നു. അപ്പോൾ ഡോക്ടർ വെറുതെ പറഞ്ഞു ഈ വർഷത്തെ ഓണം ബംബർ കുട്ടപ്പന് അടിച്ചാൽ എന്താ ചെയ്യാ എന്ന് ഒരു മടിയുമില്ലാതെ കുട്ടപ്പൻ മറുപടി പറഞ്ഞു.

ഓണം ബംബർ എനിക്ക് ലഭിച്ചാൽ ഇനിയുള്ള കാലം സർക്കാർ വേദനം ഇല്ലാതെ ഞാനെന്‍റെ ജീവിതാവസാനം വരെ ഈ ആശുപത്രിയിൽ തന്നെ ജോലി ചെയ്യും. ആശുപത്രി ജോലി ഇത്ര ഇഷ്ടമായോ? ഡോക്ടർ ചോദിച്ചു. അദ്ദേഹം പറഞ്ഞു സമൂഹത്തിന്‍റെ സമ്പത്ത് എന്ന് പറഞ്ഞാൽ മനുഷ്യന്‍റെ ആരോഗ്യമാണ് ആരോഗ്യമുള്ള ഒരു ജനത ഉണ്ടെങ്കിൽ നല്ലൊരു സമൂഹം കെട്ടിപ്പടുത്തുയർത്തുവാൻ സാധിക്കുകയുള്ളൂ എന്നു പറയുമ്പോൾ കുട്ടപ്പന്‍റെ മുഖത്ത് വരുന്ന പ്രകാശം ഡോക്ടർ പാർവതിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല.

അടുത്ത ദിവസം ബംബർ എടുക്കുന്ന ദിവസം വന്നു. പതിവു പോലെ കുട്ടപ്പനും ഡോക്ടറും ജോലിയിൽ പ്രവേശിച്ചു. വൈകുന്നേരം കുട്ടപ്പൻ ഭാര്യയോടും മക്കളോടും ആശുപത്രിയിൽ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.

ഒരു ദിവസം കുട്ടപ്പൻ പകൽ ഡ്യൂട്ടി മുഴുവൻ എടുത്ത് വൈകീട്ട് പോകാൻ നേരത്ത് അന്നത്തെ നൈറ്റ് ഡ്യൂട്ടിക്കാരന് ചെറിയൊരു ആക്സിഡന്‍റ് സംഭവിക്കുകയും കുട്ടപ്പനോട് അന്നത്തെ നൈറ്റ് ഡ്യൂട്ടി എടുത്ത് അഡ്ജസ്റ്റ് ചെയ്യാൻ ശ്രീ പാർവതി ഡോക്ടർ പറയുകയും ചെയ്‌തു.

വളരെ ക്ഷീണിതനാണ് കുട്ടപ്പൻ. അപ്പോഴാണ് ഒരു പതിനേഴുകാരി സുന്ദരിക്കുട്ടിയെ തലയിൽ പൊട്ടലുമായി കൊണ്ടു വന്നത്. ആ മുറിവിൽ മൂന്ന് നാല് സ്റ്റിച്ച് ഇട്ടു നിൽക്കുമ്പോഴാണ് വാർഡ് മെമ്പറുടെ വരവ്. അദ്ദേഹത്തിന്‍റെ ആരോ ആണത്രേ ഈ കുട്ടി. വന്ന ഉടനെ മെമ്പർ കുട്ടപ്പനോട് ചോദിച്ചു.

“എത്ര മുറിയാ ഉള്ളത്?” കുട്ടപ്പൻ ക്ഷീണമെല്ലാം മറന്ന് പറഞ്ഞു. “രണ്ട് മുറി, ഒരു സിറ്റ്ഔട്ട്, ഒരു അടുക്കള, ചെറിയൊരു വർക്ക് ഏരിയ, ഒരു ബാത്ത് റൂമും.” വാർഡ് മെമ്പർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“കുട്ടപ്പന്‍റെ വീടിന്‍റെ കാര്യമല്ല ഞാൻ ചോദിച്ചത്.” അപ്പോ കുട്ടപ്പൻ പറഞ്ഞു.

“അല്ലാ വീടുപണി എന്തായി എന്ന് കഴിഞ്ഞ ദിവസം കണ്ടപ്പോ മെമ്പർ ചോദിച്ചതല്ലേ… അപ്പൊ എന്‍റെ വീടിന്‍റെ മുറിയുടെ കാര്യമാകും ചോദിച്ചതെന്ന് ഞാൻ കരുതി.” തലയിൽ സ്റ്റിച്ചിട്ട് വേദനയോടെ ഇരിക്കുന്ന സുന്ദരി പതിനേഴുകാരി വരെ പൊട്ടിച്ചിരിച്ചു പോയി.

വേറൊരിക്കൽ, അന്ന് മഴക്കാലമായിരുന്നു. ഈ പ്രായമായ ആൾക്കാരെ അധികവും മഴക്കാലത്താണ് അസുഖബാധിതരായി ആശുപത്രിയിലേക്ക് കൊണ്ടു വരുന്നത്. അതും മിക്കവാറും സന്ധ്യ കഴിഞ്ഞാവും കൊണ്ടു വരുന്നത്. അങ്ങനെ ഒരു ദിവസം ഒരു തൊണ്ണൂറു വയസ്സായ സ്ത്രീയെ കുട്ടപ്പന്‍റെ ഭാഷയിൽ പറഞ്ഞാൽ ഒരു അമ്മായിയെ ബന്ധുക്കൾ കൊണ്ടു വന്നു. ശ്വാസം മുട്ടായിരുന്നു ആ അമ്മായിക്ക്. ഉടൻ തന്നെ ഓക്സിജൻ കൊടുക്കുകയും മറ്റുകാര്യങ്ങൾ ഒക്കെ ചെയ്‌തുവെങ്കിലും അമ്മായി മരിച്ചു പോയി. ബന്ധുക്കളിൽ രണ്ടുപേർ കുട്ടപ്പനോട് ചോദിച്ചു. “ആശുപത്രിയിൽ കിടന്ന് മരിച്ചെങ്കിൽ എന്താ സാധാരണ ചെയ്യാ…?”

കുട്ടപ്പൻ പറഞ്ഞു “ആശുപത്രിയിൽ കിടന്ന് ഒരാൾ മരിച്ചാൽ സാധാരണ ഡെത്ത് കെയർ ചെയ്യും. പിന്നെ ബോഡിയും നിങ്ങൾക്ക് തന്നെ തിരിച്ചു തരും. ഇവിടെ ആരുമിത് എടുക്കില്ല. ഞങ്ങൾക്ക് അതിന്‍റെ ആവശ്യമില്ല.”

“എന്താ ഈ ഡെത്ത് കെയർ എന്ന് പറഞ്ഞാൽ?” കൂട്ടത്തിലൊരുത്തൻ ചോദിച്ചു. വല്ല പൈസയോ മറ്റോ കിട്ടുന്ന പരിപാടിയാണെന്ന് പുള്ളി കരുതിയിട്ടുണ്ടാകും. ചോദ്യത്തിലെ ആകാംക്ഷ അതാണ് സൂചിപ്പിക്കുന്നത്.

അപ്പൊ കുട്ടപ്പൻ പറഞ്ഞു “ഡെത്ത് കെയർ എന്ന് പറഞ്ഞാൽ, ബോഡിയുടെ മൂക്കിൽ പഞ്ഞി വച്ച് കാല് കൂട്ടി കെട്ടുക. തലയും കെട്ടുക. ഇത്രേയുള്ളൂ…” ഇതൊക്കെ കുട്ടപ്പൻ പറയുന്നത് അത്രയും നർമ്മം കലർന്നിട്ടാണ് എന്നാൽ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയുമാണ്. പക്ഷേ കേട്ടു നിൽക്കുന്നവരാകട്ടെ ചിരിച്ചു മരിക്കുകയും ചെയ്യും. ഈ അമ്മായിയുടെ ബന്ധുക്കളുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.

ഇങ്ങനെ നർമ്മബോധം ഉള്ളതു കൊണ്ട് തന്നെ ആശുപത്രിയിൽ എത്ര തന്നെ പ്രകോപനപരമായ പ്രശ്നങ്ങൾ ഉണ്ടായാലും പ്രത്യേകിച്ച് കാഷ്വാലിറ്റിയിൽ അവിടെ കുട്ടപ്പേട്ടൻ ഉണ്ടെങ്കിൽ ഞങ്ങൾക്കൊക്കെ വലിയ സമാധാനമാണെന്ന് ശ്രീ പാർവതി ഡോക്ടറും മറ്റ് സ്റ്റാഫുകളും പറയുന്നത്.

അങ്ങനെ ആശുപത്രി കഥകൾ ഭാര്യയോടും മക്കളോടും പറഞ്ഞു ചിരിക്കുന്നതിനിടയിൽ ആരൊക്കെയോ വീട്ടിലേക്ക് വരുന്ന കാൽപ്പെരുമാറ്റം കുട്ടപ്പേട്ടൻ കേട്ടു. ചെന്നു നോക്കിയപ്പോൾ പൗരസമിതിയും ആ പ്രദേശത്തെ ബാങ്ക് മാനേജറും.

ഏറ്റവും മുന്നിൽ കുട്ടപ്പൻ ദൈവത്തെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഡോക്ടറും. അവർ ഓടിവന്ന് കുട്ടപ്പനെ ആലിംഗനം ചെയ്‌തു പറഞ്ഞു. “താനാണ് യഥാർത്ഥ ദൈവം. കുട്ടപ്പാ താങ്കളുടെ ഹൃദയശുദ്ധി സാക്ഷാൽ ഈശ്വരൻ അറിഞ്ഞു. ഈ വർഷത്തെ ഓണം ബംബർ കുട്ടപ്പന് കിട്ടിയിരിക്കുന്നു.” ഇതുകേട്ട് കുട്ടപ്പനും ഭാര്യയും മക്കളും സന്തോഷത്തോടെ പൊട്ടിക്കരഞ്ഞു.

എല്ലാം കേട്ട് കിടന്നിരുന്ന കോരു മാഷും നാണിയമ്മയും പരസ്പരം നോക്കി പറഞ്ഞു. ജീവിതത്തിൽ അവസരങ്ങൾക്കും സമ്പത്തിനും വേണ്ടി പ്രവർത്തിക്കരുത്. വൃത്തിയുള്ള പാത്രത്തിലേ ഈശ്വരൻ ഭിക്ഷ തരൂ.

അമ്മായിഅമ്മാ കീ… ജയ്…

ജ്വലിച്ചു നിൽക്കുന്ന സൂര്യനെ പോലെ ശ്രീമതിയുടെ മുഖം വെട്ടിത്തിളങ്ങുന്നുണ്ട്. അതെനിക്കൊരു സൂചനയാണ്. താമസിയാതെ ഒരു പേമാരി പെയ്യും. അസുഖകരമായ എന്തോ ഒന്ന് ശ്രവിക്കേണ്ടി വരുമെന്നു സാരം. ഇത്തവണയും ആ ധാരണ തെറ്റിയില്ല.

“മമ്മി വന്നിട്ടുണ്ട്.” പാൽപായസം കുടിച്ച തൃപ്തിയോടെ അവൾ പറഞ്ഞു. ഇടിത്തീ വീണ പോലെ ഞാനതു കേട്ടു നിന്നു.

ഒഹ്! അപ്പോ അതാണ് കാര്യം. അവളുടെ മമ്മി, എന്‍റെ അമ്മിയഅമ്മ സ്ഥലത്ത് ലാന്‍റ് ചെയ്തിട്ടുണ്ട്. യുദ്ധം മുന്നിൽ കണ്ട സൈനികന്‍റേതു പോലെ ഞാൻ മനസ്സിനെ ദൃഢപ്പെടുത്തി.

“പിന്നെ…. ആരൊക്കെ വന്നിട്ടുണ്ട്.” മുഖത്ത് കൃത്രിമ പുഞ്ചിരി വരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.

“മമ്മി മാത്രമേ വന്നിട്ടുള്ളൂ” ശ്രീമതി മുമ്പെങ്ങും ചിണുങ്ങി കണ്ടിട്ടില്ല.

“പക്ഷേ ലഗ്ഗേജ് ഒരുപാടു കാണുന്നുണ്ടല്ലോ. സത്യം പറയ്, കൂടെ വേറെ ആരാ ഉള്ളത്.” മുറിയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ലഗ്ഗേജിലേക്ക് ഞാൻ അലക്ഷ്യമായൊന്നു നോക്കി.

“നിങ്ങളാണെ സത്യം. മമ്മി ഒറ്റയ്ക്കേയുള്ളൂ.” നിന്നെ സമ്മതിക്കണം. സത്യമിടുമ്പോഴും എന്നെ തന്നെ ബലിയാടാക്കി വേണം ഇല്ലേ. നുണയാണ് പറയുന്നതെങ്കിൽ എന്‍റെ തലയല്ലേ തെറിക്കൂ. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

ഞങ്ങളുടെ സംസാരം കേട്ടാവണം മുറിയിൽ നിന്നാരോ ഇറങ്ങി വന്നു. വീണ്ടും മുറിയിലേക്ക് മടങ്ങി പോവുന്നതു കണ്ട് ഞാൻ തൊല്ലൊരു പരിഭവത്തോടെ ശ്രീമതിയെ നോക്കി.

“ഓഹോ, നിന്‍റെ മമ്മി മാത്രമേ വന്നിട്ടുള്ളുവെന്ന് എന്നോടു നുണ പറഞ്ഞതാണല്ലേ.”

“അല്ല ഞാൻ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്.” ശ്രീമതി എന്നെ തുറിച്ചു നോക്കി. ഞങ്ങളുടെ ഈ തർക്കത്തിനിടയിൽ പെട്ടെന്ന് അമ്മായിഅമ്മ ഒരു പൊതിയുമായി പുറത്തേക്കു വന്നു. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ്  അവരെനിക്ക് നൽകി. എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവർ പണ്ടത്തേതിലും ചെറുപ്പമായിരിക്കുന്നുവെന്നു മാത്രമല്ല വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമൊക്കെ വല്ലാത്ത മാറ്റം വന്നിരിക്കുന്നു.

“അല്ല, എനിക്ക് മനസ്സിലായില്ല. ക്ഷമിക്കണം.” ഇതുതന്നെയാണ് താനും പ്രതീക്ഷിച്ചത് എന്ന മട്ടിൽ അമ്മായിഅമ്മയും വെളുക്കെ ചിരിച്ചു.

എന്തു സംസാരിക്കണമെന്നറിയാതെ പരുങ്ങി നിൽക്കുന്ന എന്നെ കണ്ട് ശ്രീമതി പെട്ടെന്ന് തന്നെ ടേബിളിൽ പ്രാതൽ വിഭവങ്ങൾ നിരത്തി.

“നോ… നോ… ഇതൊന്നും വേണ്ട. ഞാൻ ഇപ്പോൾ കലോറി കോൺഷ്യസ്സാണ്. ഈ എണ്ണ വിഭവങ്ങളൊന്നും എനിക്ക് വേണ്ട. എനിക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും മാത്രം മതി.”

“അല്ല, എന്താ ഇതിന്‍റെയൊക്കെ അർത്ഥം?” ശ്രീമതിയോടു തനിച്ചു സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ചോദിക്കാനൊരുങ്ങിയതാണ്. എന്‍റെ മുഖഭാവം വായിച്ചറിഞ്ഞാവണം ശ്രീമതി എന്നോടു ചോദിച്ചു.

“അല്ല. നിങ്ങൾക്കെന്തൊക്കെയാണ് അറിയേണ്ടത്?”

“നിന്‍റെ മമ്മിയെ കണ്ടിട്ട് ഒട്ടും മനസ്സിലായില്ല. ഇത്രയ്ക്കങ്ങ് മാറാൻ…” എന്‍റെ ചോദ്യങ്ങളും ആശങ്ക നിറഞ്ഞ മുഖവും കണ്ട് അവൾ പൊട്ടിച്ചിരിച്ചു.

“എന്‍റെ പപ്പ എത്ര കണിശസ്വഭാവക്കാരനായിരുന്നുവെന്ന കാര്യം നിങ്ങൾക്കറിയാവുന്നതല്ലേ. അടങ്ങിയൊതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു മമ്മിയുടേത്. വീട്ടുജോലികൾ ചെയ്യുക. ഭക്ഷണമുണ്ടാക്കുക, അമ്മായിഅച്ഛനേയും അമ്മായിഅമ്മയേയും ശുശ്രൂഷിക്കുക, രാവിലെ നേരത്തെ എഴുന്നേൽക്കുക എല്ലാവരും ഉറങ്ങിയ ശേഷം ഉറങ്ങാൻ പോവുക എന്നു വേണ്ട എന്തെല്ലാം ചിട്ടവട്ടങ്ങളായിരുന്നു വീട്ടിൽ.

“എന്നാൽ അമ്മയുടെ വീട്ടുകാർ ശരിക്കും മോഡേണാണ്. കലാപരമായ അഭിരുചികളുള്ളവർ. അമ്മയ്ക്കും നൃത്തത്തിൽ നല്ല ക്രേസ്സാണ്. പക്ഷേ പപ്പയുടെ വീട്ടിൽ വന്നതോടെ ഇതിനും ഒരു ഫുൾസ്റ്റോപ്പ് വീണു. മമ്മി കേവലമൊരു മൺപ്രതിമ പോലെയായി തീർന്നു. മനസ്സിനിഷ്ടമില്ലാത്തത് എന്തൊക്കെയോ സഹിച്ച് ഇങ്ങനെ ജീവിക്കുന്നു.”

“പപ്പയുടെ മരണശേഷമാണ് മമ്മിയൊന്നു ഫ്രീയായതു തന്നെ. പിന്നീട് മമ്മിയെ തങ്ങളുടെ ചൊൽപ്പടിയ്ക്ക് നിർത്താൻ പപ്പയുടെ വീട്ടുകാർ നടത്തിയ ശ്രമവും വിജയിച്ചില്ല.

“ഞങ്ങളെയൊക്കെ വിവാഹം കഴിപ്പിച്ചയച്ചു. അപ്പോഴേക്കും മമ്മിയ്ക്ക് പ്രായമൊരുപാടായി.”

“ഇത്രയും നാൾ ഞാൻ മറ്റുളള്ളവർക്കുവേണ്ടി ജീവിച്ചു. ഇനിയുള്ള ദിവസങ്ങളെങ്കിലും എനിക്കുവേണ്ടി ജീവിക്കണം. അതിപ്പോ മറ്റുള്ളവരെ സംബന്ധിച്ച് നല്ലതോ മോശമോ അവട്ടെ.” ഒരു ദിവസം മമ്മി ഇതേപ്പറ്റി അഭിപ്രായം ചോദിച്ചു.

“അതിനെന്താ മമ്മി. മമ്മിയ്ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമല്ലോ.” ഞാനും പറഞ്ഞു.

ഞാൻ പറഞ്ഞതു തെറ്റാണോ ചേട്ടാ? ഉത്തരം മുട്ടിക്കുന്ന ചോദ്യശരം അവൾ എനിക്ക് നേരെ തൊടുത്തുവിട്ടു.

“ഇല്ലേയില്ല, സ്വതന്ത്രമായി ജീവിക്കാനുള്ള അധികാരം എല്ലാവർക്കുമുണ്ട്.”

എന്‍റെ മറുപടി നന്നേ ബോധിച്ചതു കൊണ്ടാവണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാരറ്റ് ഹൽവ ഉണ്ടാക്കാൻ അവൾ അടുക്കളയിലേക്കോടി.

കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതം കേട്ടുകൊണ്ടാണ് ഞാൻ പിറ്റേന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. അമ്മായി അമ്മ സംഗീതത്തിന്‍റെ താളത്തിനൊപ്പം വ്യായാമം ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പതറി നിൽക്കുമ്പോൾ ശ്രീമതി എന്‍റെ അടുത്തെത്തി ചെവിയിൽ മന്ത്രിച്ചു.

“മമ്മിയെക്കണ്ടോ? ശരിക്കും ക്യൂട്ടാ ഇല്ലേ?”

“നിനക്കും അതുപോലെ എക്സർസൈസ് ചെയ്തുകൂടെ?”

“ഷട്ട് അപ്പ്?”

“എന്താ?”

“അത് എക്സർസൈസല്ല ഏയ്റോബിക്സാണ്.”

ഒരു പിറുപിറുപ്പോടെ അവൾ അകത്തേക്കു പോയി. അമ്മായിഅമ്മ വന്നതിൽ പിന്നെ ഡൈനിംഗ് ടേബിളിൽ എന്നും വിവിധതരം ഡ്രൈ ഫ്രൂട്ട്സും കാണാൻ തുടങ്ങി. ഇവളുടെ മമ്മി ഇവിടെ എത്ര ദിവസം കാണുമോ എന്തോ?

ഒരാഴ്ച നിന്നാൽ എന്‍റെ ബജറ്റ് അവതാളത്തിലായതുതന്നെ.

വെറും 10 ദിവസം കൊണ്ട് ഒരു മാസത്തെ ബജറ്റാണ് തകിടം മറിഞ്ഞത്. ഒരു ഗ്യാസ് സിലണ്ടറിന്‍റെ സ്ഥാനത്ത് രണ്ടെണ്ണം വേണ്ടി വന്നു. ദിവസം ചെല്ലുന്തോറും എന്‍റെ മുഖം അളിഞ്ഞ ഓറഞ്ച് മാതിരി ചുളുങ്ങി വന്നു. അമ്മായിഅമ്മയുടേതാകട്ടെ വിടർന്ന റോസാപ്പൂ മാതിരിയും!

ഒരു ദിവസം പത്രത്താളുകൾ മറിയ്ക്കുന്നതിനിടയ്ക്ക് ഞാനൊന്നു ഞെട്ടി. ഒരു നിലവിളിയോടെ ഞാൻ അമ്മായി അമ്മയുടെ മുറി ലക്ഷ്യമാക്കി ഓടി ഭ്രാന്തുപിടിച്ചുള്ള എന്‍റെ ഓട്ടവും നിലവിളിയും കേട്ട് യുദ്ധക്കളത്തിലെ സൈനികനെ പോലെ ശ്രീമതിയും എനിക്കു പിന്നാലെ പാഞ്ഞെത്തി.

അമ്മായിഅമ്മ കണ്ണുകൾ അടച്ച് ധ്യാനമഗ്നയായിരിക്കുകയാണ്. “മമ്മിച്ചി” അമ്മായിഅമ്മയെ സംബോധന ചെയ്യണ്ടേ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നതിനാൽ എന്താണ് വിളിക്കേണ്ടതെന്ന വെപ്രാളത്തിൽ വിളിച്ചുപോയതാണ്.

അവർ സാവകാശം കണ്ണ് തുറന്നു. ബുദ്ധഭഗവാന്‍റെ മുഖത്തെ ചെറുപുഞ്ചിരി നിറഞ്ഞ മുഖഭാവം.

“എന്താ..മോനെ”

ആശ്ചര്യവും സന്തോഷവും അടക്കാനാവാതെ ഞാൻ കൈവശമുണ്ടായിരുന്ന പത്രം അവർക്ക് നൽകി. ആദ്യപേജിൽ അമ്മായി അമ്മ ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങുന്ന ചിത്രം. ഒരു ചെറിയ അഭിമുഖവും.

“മമ്മി എന്താത്” ശ്രീമതിയ്ക്കും ആശ്ചര്യം.

“മോളെ, നീയൊന്നടങ്ങ്. സുഖവും ദു:ഖവും ഒരുപോലെ സ്വീകരിക്കണം.”

“പക്ഷേ മമ്മി ഈ സമ്മാനം?”

“ങും… ഒരു മത്സരമുണ്ടായിരുന്നു.”

“പ്രായമായ സ്ത്രീകൾ ഏയ്റോബിക്സ്, വ്യായാമം, നൃത്തം, യോഗ എന്നിവയിലൂടെ പ്രായത്തെ എങ്ങനെ കടിഞ്ഞാണിടുന്നു എന്നു തെളിയിക്കാനുള്ള ഒരു കോംപറ്റീഷൻ. സെലക്ഷൻ കിട്ടിയില്ലെങ്കിൽ നിങ്ങൾ എന്നെ പരിഹസിക്കുമല്ലോ എന്നു കരുതി പറയാതിരുന്നതാണ്. രഹസ്യമായാണ് ഞാൻ ഫോം പൂരിപ്പിച്ചത്. ഈ പട്ടണത്തിൽ വച്ചായിരുന്നു മത്സരം. അതുകൊണ്ട് വന്നതാണ്.”

“കൂട്ടത്തിൽ എനിക്കായിരുന്നു പ്രായക്കൂടുതൽ എന്നിരുന്നാലും മത്സരത്തിൽ ഫസ്റ്റാവാൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ട്.” അമ്മായിഅമ്മ ഒരു ലക്ഷത്തിന്‍റെ ചെക്ക് എന്‍റെ നേരെ നീട്ടി.

“ഈ പണം നിങ്ങൾക്കുള്ളതാണ്. നിങ്ങൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ എനിക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തു തന്നിട്ടുണ്ട്. അതിനുള്ള ചെറിയ സമ്മാനമാണിതെന്നു കൂട്ടിയാൽ മതി.”

അമ്മായിഅമ്മ സ്നേഹത്തോടെ ഞങ്ങളെ ആശിർവദിച്ചു. “വേണ്ട മമ്മി ഇതു മമ്മി തന്നെ കയ്യിൽ വച്ചോ. മമ്മിയ്ക്കെന്തെങ്കിലും ഉപകരിക്കും.” ശ്രീമതി പണം തിരികെ നൽകാനൊരുങ്ങി.

“ഇത്രയും നല്ല മരുമകനും മകളുമൊക്കെയുള്ള എനിക്കെന്തിനാ ഇത്രയധികം പണം. നിങ്ങളാണെന്‍റെ ധനം. ഞാനിന്നു വൈകിട്ടു തന്നെ മടങ്ങും. എനിക്കുള്ള ടിക്കറ്റും കൺഫേം ആയിട്ടുണ്ട്.” അമ്മായിഅമ്മ പറഞ്ഞു.

സത്യം പറയാമല്ലോ. അമ്മായിഅമ്മ മടങ്ങി പോവുന്നുവെന്നു കേട്ട് ഇത് ആദ്യമായിട്ടാണ് എന്‍റെ മനസ്സ് വേദനിച്ചത്. അമ്മായിഅമ്മയാണെങ്കിൽ ഇതുപോലെയാവണം.

കൊച്ചു കൊച്ചു പരീക്ഷണങ്ങൾ

ഇന്ന് ഓഫീസിൽ പോകണ്ട, ഒരിടം വരെ പോകാനുണ്ട്.” അമ്മയുടെ മുഖത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഉത്സാഹം.

ഞാൻ ആകാംക്ഷയോടെ അമ്മയെ നോക്കി.

“ബ്യൂട്ടീഷ്യൻ കോഴ്‌സ് ചെയ്‌തിട്ടുണ്ടെന്നാണ് ഭവാനിയേടത്തി പറഞ്ഞത്. നീ വേഗം തയ്യാറാവാൻ നോക്ക്.”

ഇത്രയും പറഞ്ഞ് അമ്മ തിടുക്കത്തിൽ മുറി വിട്ടിറങ്ങി.

ഒഹ്! അപ്പോ അതാണ് കാര്യം. അടുത്ത പെണ്ണുകാണൽ ചടങ്ങിനുള്ള സമയമായി. പറഞ്ഞ സമയത്തു തന്നെ ഞങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തി.

“സുന്ദരിക്കുട്ടി” അമ്മ എന്‍റെ കാതിൽ പിറുപിറുത്തു. എനിക്കും വീട്ടുകാർക്കും പെൺകുട്ടിയെ നന്നേ ബോധിച്ചു.

പിറ്റേന്നു കോളനിക്കാരും ഒന്നു രണ്ടു പരിചയക്കാരും പെണ്ണു കാണൽ ചടങ്ങിന്‍റെ വിശേഷങ്ങളറിയാൻ വീട്ടിലെത്തി. ഭാവി മരുമകളുടെ സൗന്ദര്യത്തെക്കുറിച്ച് അമ്മ വാതോരാതെ സംസാരിച്ചു.

“കാര്യമൊക്കെ ശരിയായിരിക്കാം. സൗന്ദര്യം കൂടിയാലും പ്രശ്നമാണേ, മകനെ അവൾ ചൊൽപ്പടിയ്‌ക്ക് നിർത്താതെ നോക്കണം.”

അമ്മയുടെ പുകഴ്‌ത്തൽ പൊങ്ങച്ചത്തിലേയ്‌ക്ക് വഴി മാറുന്നതു കണ്ട് കൂട്ടത്തിൽ ഒരുത്തി വിലക്കി. പറഞ്ഞതു സത്യമാണെന്ന് തെളിയിക്കാൻ നടന്ന ചില സംഭവങ്ങളും നിരത്തി.

ഇതൊക്കെ കേട്ട് ഞാൻ ചെറുതായൊന്നു പതറി. പാറക്കല്ലു പോലെ അമ്മയ്‌ക്കൊരു കുലുക്കവുമില്ല. അസൂയക്കാർ പലതും പറയും. അതു ഒരു ചെവി കൊണ്ട് കേട്ട് മറ്റേ ചെവിയിലൂടെ പുറത്ത് കളയണം. ഏഷണിക്കാരുടെ അഭിപ്രായമൊക്കെ അമ്മ അപ്പോഴെ ചിരിച്ചു തള്ളി.

അധികം താമസിയാതെ അമ്മയും അയൽക്കാരും തമ്മിലുള്ള വാഗ്‌വാദവും അവസാനിച്ചു. അമ്മയുടെ ബ്യൂട്ടീഷ്യൻ മരുമകൾ അതായത് എന്‍റെ ഭാര്യ ഐശ്വര്യത്തോടെ വീട്ടിൽ കാലെടുത്തു വച്ചു.

ഭാര്യയുടെ സൗന്ദര്യം കണ്ട് ലോകം കീഴടക്കിയ സന്തോഷമായിരുന്നു അന്നെനിക്ക്. ബന്ധുഗൃഹ സന്ദർശനവും ഹണിമൂണുമൊക്കെയായി ഒരാഴ്‌ചയങ്ങ് കടന്നു പോയി.

“ദേ ഒന്ന് പറഞ്ഞാട്ടെ” ഓഫീസിലേയ്‌ക്ക് പോകാനായി സ്‌ക്കൂട്ടർ സ്‌റ്റാർട്ട് ചെയ്യുന്നതിനിടയ്‌ക്ക് പിന്നിൽ നിന്നും ശ്രീമതിയുടെ കുയിൽ നാദം.

സ്‌ക്കൂട്ടർ കിക്ക് ചെയ്യുന്നതു നിർത്തി ആകാംക്ഷയോടെ ഞാൻ ശ്രീമതിയെ  നോക്കി.

“വേണ്ട പിന്നീടാവട്ടെ, വൈകിട്ട് ഓഫീസിൽ നിന്നും വന്നിട്ട് വിശദമായി പറയാം.” ആകാംക്ഷയ്‌ക്ക് വിരാമമിട്ടു കൊണ്ട് അവൾ പറഞ്ഞു.

സത്യത്തിൽ ഒരു ദിവസം മുഴുവനും മനസ്സിൽ കൊണ്ടു നടക്കാവുന്ന ചോദ്യത്തിന്‍റെ തുടക്കമായിരുന്നു അതെന്ന് ശ്രീമതിയുണ്ടോ അറിയുന്നു. അന്ന് സ്വസ്‌ഥമായി ഓഫീസ് ജോലികൾ ചെയ്യാൻ സാധിച്ചില്ല.

അല്ലാ, അവൾ പറയാൻ വന്നതെന്താവും? എന്നു മാത്രമായിരുന്നു ആലോചന. പകൽ 2-3 തവണ ശ്രീമതി എന്‍റെ മൊബൈലിൽ വിളിച്ച് സംസാരിക്കുകയും ചെയ്‌തു. അപ്പോഴൊന്നും കാര്യം പറഞ്ഞില്ല. ചോദിച്ചപ്പോൾ മടങ്ങി വന്നിട്ടു പറയാം എന്നു മാത്രം പറഞ്ഞു.

വിവാഹത്തിന്‍റെ പുതുമോടി വിട്ടിട്ടില്ല. ഭാര്യ എന്താവും പറയാൻ വന്നിട്ടുണ്ടാവുക. വൈകിട്ട് ചായ കുടിക്കുന്നതിനിടയ്‌ക്ക് മനസ്സിൽ ഈയൊരു ചിന്ത മാത്രമായിരുന്നു. ഭാര്യയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കിട്ടാതായപ്പോൾ ഗതികെട്ട് ഞാൻ തന്നെ ചോദ്യമെടുത്തിട്ടു.

“അല്ല, രാവിലെ എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട്…” തെല്ലൊരു ജാള്യതയോടെയാണ് ചോദിച്ചത്.

“ഒഹ്! അതോ?” അവൾ കുലുങ്ങി കുലുങ്ങിച്ചിരിച്ചു.

“ചേട്ടന് ഈ മീശ ഒട്ടും ചേർച്ചയില്ല. ഇതില്ലെങ്കിൽ ചേട്ടനു ഒരു വയസ്സ് ഇളപ്പമേ തോന്നിക്കൂ. ക്ലീൻ ഷേവ് ചെയ്‌താൽ സ്‌മാർട്ട് ഹാൻസം ലുക്ക് കിട്ടും.” ശ്രീമതിയുടെ നിസ്സാര മട്ടിലുള്ള മറുപടി കേട്ട് പർവ്വതത്തിനു മുകളിൽ നിന്നു വീണയാളെ പോലെ ഞാൻ  നിലവിളിച്ചു.

“അയ്യോ.. വേണ്ട.. വേണ്ട!”

“അതുമാത്രം പറയരുത്, വർഷങ്ങളായി കൂടപ്പിറപ്പിനെ പോലെ കൊണ്ടു നടക്കുന്നതാ… വേണ്ട…” ഞാൻ ഒഴിയാൻ നോക്കി.

എന്‍റെ പ്രതികരണം കണ്ട് ശ്രീമതിയുടെ മുഖം ചുവന്നു.

ശ്രീമതിയെ പിണക്കരുതല്ലോ, ഞാൻ പലതും പറഞ്ഞ് രക്ഷപ്പെടാൻ നോക്കി.

“മീശ പുരുഷനു ഭൂഷണമല്ലേ, നല്ല പേഴ്സണാലിറ്റിയുള്ള ആളുകളെ കണ്ടിട്ടില്ലേ. മീശയാണവരുടെ ലക്ഷണം. സുന്ദരൻമാരായ സിനിമാ നടന്മാരെ മീശയില്ലാതെ ഒന്നാലോചിച്ചു നോക്കിക്കേ.” ഞാൻ പുച്‌ഛവും പരിഹാസവും മുഖത്ത് പ്രകടമാക്കി.

“അതൊക്കെ ശരിയായിരിക്കാം, പക്ഷേ ചേട്ടനു മീശയില്ലാത്തതാ ഭംഗി. ഞാൻ ഒരു ബ്യൂട്ടീഷ്യനല്ലേ. ഞാൻ സങ്കൽപ്പിച്ചു നോക്കി.” അവൾ വാശി പിടിച്ചു.

“നീയെന്തിനാ എന്നെക്കുറിച്ച് വേണ്ടാ ത്തതൊക്കെ സങ്കൽപ്പിക്കുന്നതെന്ന് ചോദിക്കാൻ തോന്നിയതാണ്. പക്ഷേ വേണ്ട.”

പുതുമോടി വിട്ടു മാറാത്ത ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താക്കന്മാർക്ക് ഇങ്ങനെയും ചില കോപ്രായങ്ങൾ കാട്ടേണ്ടി വരുമല്ലേ. ഒടുക്കം ജീവനു തുല്യം പരിപാലിച്ചിരുന്ന മീശ വടിച്ചു.

എന്നാൽ ശ്രീമതിയുടെ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠന പരീക്ഷണങ്ങളുടെ തുടക്കം മാത്രമായിരുന്നു ഇതെന്ന് വരും ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കി.

ഒരാഴ്‌ച കടന്നു പോയി. അന്ന് ഓഫീസിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ശ്രീമതി അണിഞ്ഞൊരുങ്ങി നിൽക്കുന്നു.

“ഇതെങ്ങോട്ടാ?” നെറ്റി തുടച്ചു കൊണ്ടു ഞാൻ ചോദിച്ചു.

“ങും… കാര്യമുണ്ട്, ഒരു ഷോപ്പിംഗ് പ്ലാൻ ചെയ്‌തിട്ടുണ്ട്.” അവൾ കുലുങ്ങി ച്ചിരിച്ചു.

“പേടിക്കണ്ടാ, നിങ്ങൾക്കു വേണ്ടി തന്നെയാ” ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലുള്ള എന്‍റെ നിൽപ്പു കണ്ട് അവളെന്നെ സമാധാനിപ്പിച്ചു.

അൽപസമയത്തിനുള്ളിൽ ഞങ്ങൾ നഗരത്തിലെ തിരക്കുള്ള ഷോപ്പിംഗ് മാളിലെത്തിച്ചേർന്നു. ശ്രീമതി എനിക്കു വേണ്ടി കുറെ ടീ ഷർട്ട്‌സും ജീൻസും സെലക്‌ട് ചെയ്‌തു.

“ഈ ചെക്ക് വരയൻ അയഞ്ഞു തൂങ്ങിയ ഷർട്ടുകളും പഴയ മോഡൽ പാന്‍റ്സും പണ്ടേ തൂക്കിയെറിയേണ്ടതാ. ദാ, ഇതൊന്നു ട്രൈ ചെയ്‌തു നോക്ക്.” അവൾ സെലക്‌ട് ചെയ്‌ത വസ്‌ത്രങ്ങൾ എന്നെ ഏൽപ്പിച്ചു.

ഇനിയെന്തൊക്കെ പരിഷ്‌കാരങ്ങളാണവോ ഇവൾ എന്നിൽ പരീക്ഷിക്കാൻ പോവുക. ട്രെയ്‌ൽ റൂമിലെ കണ്ണാടിയ്‌ക്കു മുന്നിൽ നിന്ന് ഞാൻ വിയർത്തു. പിന്നീട് ഫേഷ്യൽ, മുടി കറുപ്പിക്കൽ തുടങ്ങി പല മാറ്റങ്ങൾക്കും വശംവദനാകേണ്ടി വന്നു.

വിവാഹത്തിനു മുമ്പ് കണ്ട ആ ഞാനാണോ ഇത്. ഇടയ്‌ക്കിടയ്‌ക്ക് ഞാൻ എന്നോടു ചോദിച്ചു. ഇനി ആലോചിച്ചിട്ടും തല പുകച്ചിട്ടും കാര്യമില്ല. ശാസ്‌ത്രഞ്‌ജന്‍റെ മുന്നിൽ വന്നുപെട്ട എലിയെപ്പോലെയായി എന്‍റെ അവസ്‌ഥ. പരീക്ഷണങ്ങൾക്ക് മുന്നിൽ നിന്നു കൊടുക്കുക തന്നെ.

പക്ഷേ ഇതൊക്കെ എന്നിൽ മാത്രം ഒതുങ്ങി നിന്നിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇവൾ ഞങ്ങളെ സകുടുംബം സുന്ദന്മാരും സുന്ദരിമാരുമാക്കി മാറ്റുമെന്ന് പ്രതിജ്‌ഞയെടുത്തിട്ടുണ്ടാവും.

ഒരു ദിവസം ഓഫീസിൽ നിന്നും അൽപം നേരത്തെ വീട്ടിലെത്തി. ഡ്രോയിംഗ് റൂമിൽ ജീൻസ് ടോപ്പ് വേഷധാരിയായ ഒരു സ്‌ത്രീ. മുഖത്ത് ഫെയ്‌സ് പായ്‌ക്ക് ഇട്ടിട്ടുണ്ട്. കണ്ണുകൾക്ക് മീതെ വട്ടത്തിൽ അരിഞ്ഞ വെള്ളരിക്ക കഷണങ്ങൾ. പക്ഷേ അപരിചിതയല്ല, എനിക്കറിയാം. മുഖം തുടച്ച് വെള്ളരിക്കകഷണങ്ങൾ മാറ്റിയപ്പോൾ ആളെ ഞാൻ തിരിച്ചറിഞ്ഞു. അ… അയ്യോ .. അമ്മാ.. മുതലയെ പോലെ ഞാൻ വാ പിളർന്നു നിന്നു. പെറ്റതള്ളയെ പോലും തിരിച്ചറിയാൻ പറ്റാതെയുള്ള എന്‍റെ നിൽപ്പു കണ്ട് ശ്രീമതി കുലുങ്ങിച്ചിരിച്ചു.

“മമ്മി, ഞാൻ പറഞ്ഞില്ലേ… ഇനി ഹെൽത്ത് കൂടി ശ്രദ്ധിക്കണം.” ശ്രീമതി ഉപദേശിച്ചു.

“മമ്മിയ്‌ക്കിപ്പോൾ ഒരു പത്തു വയസ്സു കുറഞ്ഞതു പോലുണ്ട്. ഇനി മമ്മിയ്‌ക്ക് അപ്പുറത്തെ ചേച്ചിമാരെ ആന്‍റി എന്നു ധൈര്യമായി വിളിക്കാം.” ശ്രീമതി വീണ്ടും ചിരിച്ചു.

“ഒഹ്! എന്‍റെ കഴിഞ്ഞു, ഇപ്പോൾ അമ്മയുടേതാണ് ഊഴം അല്ലേ” ഞാൻ നെടുവീർപ്പിട്ടു.

ഞാൻ ചിന്തിച്ചതു ശരിയായി. അമ്മയുടെ ഊഴം കഴിഞ്ഞപ്പോൾ ബഹുമാന്യനായ അച്‌ഛനായി അവസരം. നെറുകും തല വരെ കഷണ്ടി കയറിയ അച്‌ഛനെ ഇപ്രായത്തിൽ ഇവളെങ്ങനെ മാറ്റുമെന്ന് ഞാൻ തലപുകഞ്ഞാലോചിച്ചു. ശ്രമിച്ചാൽ നടക്കാത്തതായെന്തുണ്ട്. ശ്രീമതി അതും തെളിയിച്ചു.

അയഞ്ഞ ജുബാ വസ്‌ത്രങ്ങൾ ഉപേക്ഷിച്ച് അച്‌ഛനും ജീൻസിലും ടീഷർട്ടിലും കയറിക്കൂടി. ചെരിപ്പിനു പകരം സ്‌പോർട്‌സ് ഷൂ. തലയിൽ അവശേഷിക്കുന്ന മുടിയിൽ കറുപ്പ് പടർന്നു പന്തലിച്ചു. ഒടുക്കം അമ്മേ… അച്‌ഛാ എന്നു വിളിച്ചിരുന്ന എനിക്ക് മമ്മി പപ്പാ എന്നു മാറ്റി വിളിക്കേണ്ടിയും വന്നു.

വയസ്സുകാലത്ത് ഒരിടത്ത് ഒതുങ്ങിയിരിക്കേണ്ടവരെ സ്‌ഥിരമായി കണ്ണാടിയ്‌ക്ക് മുന്നിൽ കൊണ്ട് പ്രതിഷ്‌ഠിച്ചു കളഞ്ഞു ഇവൾ.

ശ്രീമതിയുടെ സൗന്ദര്യ പരീക്ഷണങ്ങളുടെ കാറ്റ് പതിയെ കോളനിയിലും വീശാൻ തുടങ്ങി. കോളനിക്കാരിലും സൗന്ദര്യബോധം ഉണർന്നു. സ്‌ത്രീകൾ, പുരുഷന്മാർ, വൃദ്ധന്മാർ, യുവാക്കൾ എല്ലാവരും ചെറുപ്പം പിടിച്ചു കെട്ടാൻ ശ്രമം തുടങ്ങി. ശ്രീമതിയുടെ കൈകളിലെ ഏതു പരീക്ഷണത്തിനും അവർ തയ്യാറായി. എങ്ങനെയെങ്കിലും ചെറുപ്പമായാൽ മതി.

സുന്ദരന്മാരേയും സുന്ദരിമാരേയും മുട്ടാതെ കോളനിയിലൂടെ നടക്കാൻ വയ്യ എന്ന അവസ്‌ഥ.

ഫേഷ്യൽ, കട്ടിംഗ്, ത്രെഡിംഗ്, ബ്ലീച്ചിംഗ്, ബോഡി മസാജ്.. വീട് ഒരു ബ്യൂട്ടി പാർലറായി മാറുകയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ചുരുങ്ങിയത് രണ്ടു കസ്‌റ്റമേഴ്‌സെങ്കിലും കസേരയിൽ ഇടം പിടിച്ചിട്ടുണ്ടാവും.

ഒരു ചായ കിട്ടുമോ? ദയനീയമായ എന്‍റെ ചോദ്യം കേട്ട് ശ്രീമതി കുലുങ്ങിച്ചിരിച്ചു. ഈ വർക്ക് തീർക്കാൻ രണ്ടു കൈ പോരാ നാലു കൈയെങ്കിലും വേണം. ഒന്നു സഹായിക്ക് മനുഷ്യാ. അവൾ കുലുങ്ങി കുലുങ്ങിച്ചിരിച്ചു.

സൈറയുടെ അമ്മ

വേണ്ട അമ്മി, ഞാനത് സമ്മതിക്കില്ല. എന്‍റെ കല്യാണത്തിന് സൗത്ത് ഹോളിലെ കടയിലെ വസ്‌ത്രമണിയണമെന്ന് അമ്മി സ്വപ്‌നത്തിൽ പോലും വിചാരിക്കരുത്. അമ്മിക്കറിയുമോ, ജെഫിന്‍റെ വീട്ടുകാർ എത്ര ധനികരാണെന്ന്? അവരുടേത് ഒരു കൂറ്റൻ ബംഗ്ലാവാണ്.” സൈറ സ്വരം അല്‌പം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“അറിയാം മോളേ, നീ ആഗ്രഹിക്കും പോലെയെ ഞാൻ ചെയ്യൂ.” സോയ ശബ്‌ദം താഴ്‌ത്തിക്കൊണ്ട് പറഞ്ഞു.

“ങ്‌ഹാ, ഒരു കാര്യവും കൂടിയുണ്ട്. അമ്മി ഒരു തുക്കട കട നടത്തുകയാണെന്ന് അവരോട് പറയരുത്. അമ്മി ഫാഷൻ ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുകയാണെന്നാ ഞാനവരോട് പറഞ്ഞിരിക്കുന്നത്.”

സൈറ പറയുന്നതു കേട്ട് സോയ ദീർഘ നിശ്വാസമുതിർത്തു. 20 വർഷം

മുമ്പ് തകർച്ചയിലേക്ക് കൂപ്പുകുത്തിയ തന്‍റെ കുടുംബത്തെ താങ്ങി നിർത്തിയത് ഈ കടയാണ്. ഇന്നത് മക്കൾക്ക് ഒരു നാണക്കേടാണ്. ഇന്നും അതെല്ലാം ഓർക്കുമ്പോൾ സോയയുടെ ഉള്ളിൽ ഒരു ഉൾക്കിടിലം അനുഭവപ്പെടും.

ഇർഫാനുമായുള്ള വിവാഹം നടന്നതും തുടർന്നുള്ള ജീവിതവും സോയയ്‌ക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു. സഹാരൻപൂരിലെ ഒരു പെൺകുട്ടിയെ ലണ്ടനിൽ ഉദ്യോഗമുള്ള ഒരു യുവാവ് വിവാഹം ചെയ്യുകയെന്നത് ആ ഗ്രാമത്തെ സംബന്ധിച്ച് അഭിമാനകരമായിരുന്നു. വലിയ ആർഭാടത്തോടെയായിരുന്നു വിവാഹം.

ഇർഫാൻ 15 ദിവസം സോയയ്‌ക്കൊപ്പം കഴിഞ്ഞ ശേഷം തിരികെ ലണ്ടനിലേക്ക് മടങ്ങി. അതിനു ശേഷം സോയയുടെ അബ്ബ സോയയുടെ പാസ്‌പോർട്ടും വിസയും മറ്റും തയ്യാറാക്കാനായി നെട്ടോട്ടം പാഞ്ഞു നടന്നു. സോയയ്‌ക്ക് കൈ വന്ന ഭാഗ്യത്തിൽ അയൽപക്കത്തുള്ള അവളുടെ സമപ്രായ പെൺകുട്ടികൾക്ക് അവളോട് ചില്ലറ അസൂയയൊന്നുമല്ല തോന്നിയത്.

ലണ്ടനിൽ എത്തിയ ശേഷം സോയ അവിടുത്തെ ഭാഷയും സംസ്‌കാരവും മനസ്സിലാക്കാൻ ഏറെ പണിപ്പെട്ടു. എബർഡീനിലുള്ള ചെറിയൊരു വീട്ടിലായിരുന്നു സോയയുടെയും ഇർഫാന്‍റെയും താമസം. ഇർഫാന് ലഭിച്ചിരുന്ന തുച്‌ഛമായ ശമ്പളം കൊണ്ട് ലണ്ടനിലെ ചെലവേറിയ ജീവിതം നയിക്കുക കഠിനമായിരുന്നു. പലപ്പോഴും പണമൊരു വലിയ പ്രശ്നമായി തീർന്നു. എങ്കിലും സോയയുടെ ബുദ്ധിയും കഴിവും മൂലം കുടുംബ ജീവിതം വലിയ അല്ലലും അലച്ചിലുമില്ലാതെ കടന്നു പോയിരുന്നു.

പരിമിതമായ ആ ജീവിത സാഹചര്യത്തിൽ രണ്ട് പേർക്ക് കഴിഞ്ഞു പോകാമായിരുന്നുവെങ്കിലും മൂന്നാമൊതൊരാളെ കൂടി ഉൾക്കൊള്ളാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. സൈറയുടെ വരവോടെ ഇർഫാൻ ഏറെക്കുറെ ഉദാസീനനായി. സന്തോഷത്തിന് പകരം അയാളുടെ മുഖത്ത് ദേഷ്യവും അസ്വസ്‌ഥതയും നിറഞ്ഞു. ഇർഫാന്‍റെ ശമ്പളം വീട്ടിലെ ആവശ്യങ്ങൾക്ക് തികഞ്ഞിരുന്നില്ലെങ്കിലും അവളെ പുറത്ത് ജോലിക്ക് അയയ്‌ക്കാൻ അയാൾ ഒട്ടും താൽപര്യപ്പെട്ടില്ല.

സൈറയ്‌ക്ക് മൂന്ന് വയസ്സും ഒമറിന് ഏട്ട് മാസവും പ്രായമുള്ളപ്പോഴാണ് കുടുംബ ഉത്തരവാദിത്തങ്ങൾ വഹിക്കാനാവില്ലെന്ന് പറഞ്ഞ് ഒരു ദിവസം ഇർഫാൻ വീട്ടിൽ നിന്നിറങ്ങി പോകുന്നത്. പിന്നീടൊരിക്കലും അയാൾ മടങ്ങി വന്നില്ല.

അന്നൊക്കെ വീട്ടിലുള്ള ഓരോ സാധനങ്ങൾ വിറ്റു പെറുക്കിയാണ് സോയ വീട്ടുചെലവ് കഴിച്ചിരുന്നത്. അത് കഴിഞ്ഞ് കടകളിൽ സെയിൽസ് ഗേളായി നിന്നും സോയ കുടുംബം പോറ്റാൻ പാടുപെട്ടു. കുട്ടികളെ സംരക്ഷിക്കാൻ കഴിയും വിധത്തിൽ സൗകര്യപ്രദമായ രീതിയിലാണ് സോയ ഓരോ ജോലിയും ചെയ്‌തിരുന്നത്. അതല്ലാതെ മറ്റെന്തെങ്കിലും ജോലിയ്‌ക്ക് പോയാൽ കുട്ടികളുടെ സംരക്ഷണം ഒരു പ്രശ്നമായി തീരും. അതുണ്ടാകാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമായിരുന്നു.

“ജെഫിന്‍റെ അമ്മ ഡെറിഫോർഡ് റോഡിലുള്ള ഒരു കമ്പ്യൂട്ടർ കമ്പനിയിലാണ് ജോലി ചെയ്യുന്നത് അവന്‍റെ പപ്പ ഒരു എം.എൻ.സി. കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്‌ഥനാണ്.” സൈറ പറഞ്ഞു.

സോയ ഒന്നും പറയാതെ കുറച്ചു നേരം അവളെ നോക്കി നിന്നു. സൗത്ത് ഹോളിലുള്ള കടയില്ലായിരുന്നുവെങ്കിൽ സൈറ എന്നെങ്കിലും ജെഫിനെ കണ്ടുമുട്ടുമായിരുന്നോ? സോയ ഓർത്തു.

ആറുമാസം മുമ്പ് ഒരു ദിവസം അവിചാരിതമായി സൈറ കടയിൽ വന്നപ്പോഴാണ് ജെഫിനെ കാണാനിടയായത്. ജെഫ് തൊട്ടടുത്ത് പൂട്ടിക്കിടക്കുന്ന കടയെക്കുറിച്ച് അന്വേഷിച്ച് വന്നപ്പോഴായിരുന്നുവത്.

“ഈ കട നിങ്ങളുടേയാണോ? ജെഫ് വളരെ വിനയപൂർവ്വം ചോദിച്ചു.

“അല്ല അല്ല.. ഞാനിവിടെ വെറുതെ വന്നതാ…” സൈറ വളരെ സങ്കോചത്തോടെയാണ് മറുപടി പറഞ്ഞത്.

കടയിൽ നിന്നും മടങ്ങി പോകുമ്പോൾ സൈറയെ വഴിയിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞ് ജെഫ് സൈറയെ ക്ഷണിക്കുകയും സൈറ ആ ക്ഷണം സ്വീകരിക്കുകയും ചെയ്‌തിരുന്നു. അതായിരുന്നു ആ ബന്ധത്തിന്‍റെ തുടക്കം.

“ജെഫിന്‍റെ മുത്തച്‌ഛൻ ആന്‍റിക്ക് ഷോപ്പ് നടത്തുകയാണ്” സൈറ തെല്ലൊരു ആഹ്ലാദത്തോടെ പറഞ്ഞു.

“പഴയ വസ്‌തുക്കൾ വിൽക്കുന്ന കട ഞാനും നടത്തുന്നുണ്ടല്ലോ.” സോയ പൊടുന്നനെ പറഞ്ഞു.

“എന്ത് പഴയ സാധനം… പഴയ തുണിയല്ലേ.” തെല്ല് പരിഹാസത്തോടെയാണ് സൈറ അത് പറഞ്ഞതെങ്കിലും സോയയുടെ മനസിലത് വല്ലാത്ത വേദനയുണ്ടാക്കി.

വർഷങ്ങൾക്കു മുമ്പ് എങ്ങനെ ജീവിതം നയിക്കുമെന്നറിയാതെ പകച്ചിരുന്ന ആ നാളുകളെക്കുറിച്ച് സോയ വേദനയോടെ ഓർത്തു. ഒരു ദിവസം പാതിമനസ്സോടെ കൂട്ടികാരിക്കൊപ്പം ഫാഗൺ മാർക്കറ്റിൽ പോയതായിരുന്നു വഴിത്തിരിവായത്. കൂട്ടുകാരിക്ക് ഒരു ഈവനിംഗ് ഗൗൺ വാങ്ങാൻ പോയതായിരുന്നു അന്ന്. അവിടെ ചെന്ന് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. സെക്കന്‍റ് സെയിൽ മാർക്കറ്റിൽ എന്തെല്ലാമാണ് വിൽക്കുന്നത് അതും കുറഞ്ഞ വിലയ്‌ക്ക്! ഉപയോഗിക്കാത്ത സമ്മാനങ്ങൾ, ഉപയോഗിച്ച വസ്‌ത്രങ്ങളും ചെരുപ്പുകളും സ്വറ്ററും അങ്ങനെ പലതും.

പിന്നെയൊട്ടും ആലോചിച്ചില്ല. സോയ സൗത്ത് ഹോളിൽ ഒരു കടയങ്ങ് വാടകയ്‌ക്ക് എടുത്തു. എല്ലാ വൈകുന്നേരങ്ങളിലും അവൾ ഫാഗൺ മാർക്കറ്റിൽ പോയി വസ്‌ത്രങ്ങൾ വാങ്ങി വന്നു. പിന്നെ അവ ഓരോന്നും കഴുകി ഉണക്കി ഇസ്‌തരിയിട്ടു പുതുപുത്തനാക്കി വിറ്റു. സോയയുടെ ബിസിനസ് വലിയ വിജയമായി. തുച്‌ഛമായ വിലയിലുള്ള വസ്‌ത്രങ്ങൾ പതിന്മടങ്ങ് വിലയിൽ വിറ്റു.

“അമ്മി, അമ്മി അവരുടെ വീട് കാണണം. നമ്മുടെ വീട് അവരുടെ വീടിന്‍റെ നാലിലൊന്നു പോലും വരില്ല.” സൈറ വലിയ ആവേശത്തിൽ പറഞ്ഞു.

മകളുടെ വാക്കുകളിലെ കടുത്ത നിന്ദ സോയയെ വല്ലാതെ വേദനിപ്പിച്ചു. സൈറയ്‌ക്കും ഓമറിനും സ്വന്തം കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാൻ യാതൊരു സങ്കോചവുമുണ്ടാകരുതെന്ന് വിചാരിച്ചാണ് ആയിരക്കണക്കിന് തുണി വാങ്ങി വിറ്റു കൊണ്ടിരുന്നത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്താണ് ഒരു ക്രിസ്‌ത്യാനിയെ വിവാഹം കഴിക്കുന്നതിനെ എതിർക്കാതിരുന്നതു പോലും.

ക്രിസ്‌ത്യൻ ആചാരമനുരിച്ചാണ് വിവാഹം നടത്താനിരിക്കുന്നതും, തുടർന്നുള്ള വിവാഹസൽക്കാരം ജെഫിന്‍റെ വീട്ടിൽ വെച്ചുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും എതിർപ്പുണ്ടോയെന്ന് ജെഫിന്‍റെ അമ്മ മുൻകൂട്ടി തന്നെസോയയോട് ചോദിച്ചിരുന്നു. വിവാഹ സൽക്കാരം ജെഫിന്‍റെ വീട്ടിൽ വെച്ച് നടത്തിയാലും അതിന്‍റെ ചെലവ് മുഴുവനും തങ്ങൾ വഹിക്കുമെന്ന് സോയ മറുപടിയും നൽകി.

“ഇനി നിനക്ക് ഈ കൊച്ചുവീട്ടിൽ അധികനാൾ കഴിയേണ്ടി വരില്ല.” സോയ സൈറയോട് പറഞ്ഞു.

“ഇല്ല അമ്മി, അമ്മി എനിക്കു വേണ്ടി എന്തെല്ലാമാണ് ചെയ്‌തത്” സൈറ തെല്ലൊരു സങ്കടത്തോടെ പറഞ്ഞു.

“പക്ഷേ ഞാൻ നിന്‍റെ സ്വന്തം അമ്മയാണെന്ന് പറയുന്നതിൽ നിനക്ക് നാണക്കേടുണ്ട് അല്ലേ.” സോയ ഇടയ്‌ക്കു കയറി പറഞ്ഞു.

“അമ്മി അങ്ങനെയല്ല.” എന്നു പറഞ്ഞു കൊണ്ട് സൈറ സോയയെ കെട്ടിപ്പിടിച്ചു. എല്ലാ അമ്മമാരേക്കാളിലും ഗ്രേറ്റാണ് എന്‍റെ? അമ്മ. ജെഫിന്‍റെ അമ്മയേക്കാളിലും സുന്ദരിയാണ് പക്ഷേ ആ കട.”

“കടയ്‌ക്കെന്താ കുഴപ്പം?”

“ങ്‌ഹും.” എന്നു മൂളിക്കൊണ്ട് സൈറ ചിരിക്കാൻ തുടങ്ങി.

മധ്യവർഗ്ഗ കുടുംബത്തിൽപ്പെട്ട ധാരാളം സ്‌ത്രീകൾ സോയയുടെ കടയിൽ വസ്‌ത്രങ്ങൾ വാങ്ങാനെത്തിയിരുന്നു. മാഡം ഗ്രാച്ചാകട്ടെ കടയിൽ നെറ്റഡ് ആയ ഡ്രസ്സുകൾ എപ്പോൾ കണ്ടാലും ഉടനടി അത് വാങ്ങിയിരുന്നു. കട തുടങ്ങിയിട്ട് വർഷങ്ങളായതിനാൽ ഓരോ കസ്‌റ്റമർമാരുടെയും നിറങ്ങളും അളവും ഇഷ്‌ടങ്ങളുമൊക്കെ സോയയ്‌ക്ക് മനഃപാഠമായിരുന്നു. അവർക്കെല്ലാം അതനുസരിച്ചുള്ള വസ്‌ത്രങ്ങൾ കൊണ്ടു വരാൻ അതിനാൽ അവരെപ്പോഴും ശ്രദ്ധിച്ചിരുന്നു. അവരിൽ പലരും വിശേഷാവസരങ്ങൾ എത്തും മുമ്പ് തന്നെ തങ്ങൾക്കിണങ്ങുന്ന വസ്‌ത്രങ്ങൾ കൊണ്ടു വരാൻ സോയയെ മുൻക്കൂട്ടി വിളിച്ചറിയിക്കും. ഒരിക്കൽ ഒരു പത്രത്തിൽ മേയറിന്‍റെ വീട്ടിൽ നടന്ന പാർട്ടിയുടെ ചിത്രം അച്ചടിച്ചു വന്നു. അതിൽ സോയയുടെ കടയിൽ നിന്നുംവാങ്ങിയ വസ്‌ത്രം  ധരിച്ച് നിൽക്കുന്ന ഒരു കസ്‌റ്റമറിന്‍റെ ചിത്രവുമുണ്ടായിരുന്നു. കേവലം 15 പെൻസിന് വാങ്ങിയ ആ വസ്‌ത്രം ചില മോടിപ്പെടുത്ത ലുക്കൾക്കു ശേഷം 10 പൗണ്ടിനാണ് അന്ന് സോയ വിറ്റത്.

പണ്ട് സഹാറൻപൂരിൽ ആരുടെ വിവാഹം നടന്നാലും കൂട്ടുകാരികളുടെ വസ്‌ത്രങ്ങളും മറ്റും അലങ്കരിച്ചിരുന്നത് സോയയായിരുന്നു. സറാറയും കുർത്തിയിലുമൊക്കെ കസവു മുത്തുകളും വെച്ച് അലങ്കരിക്കുന്നതിൽ മിടുക്കിയായിരുന്നു സോയ. അതുകൊണ്ട് വിവാഹ വസ്‌ത്രങ്ങളും മറ്റും മോടിപ്പിടിപ്പിക്കാൻ ദൂര സ്‌ഥലങ്ങളിൽ നിന്നുവരെ സ്‌ത്രീകൾ സോയയെ തേടിയെത്തിയിരുന്നു.

“ക്രിസ്‌ത്യൻ രീതിയിലാവും വിവാഹം നടക്കുക. അമ്മിക്കറിയാമല്ലോ, അതുകൊണ്ട്? അമ്മി നല്ലൊരു ഈവനിംഗ് ഗൗൺ വാങ്ങണം. അവിടെ വരുന്ന സ്‌ത്രീകളെല്ലാവരും നല്ല വേഷങ്ങൾ അണിഞ്ഞാവും വരിക? അവർ ധനികരാണല്ലൊ. സൽവാറും സറാറയുമൊക്കെ അണിയുന്നത് മോശമാണ്.” സൈറ തെല്ലൊരുവിഷമത്തോടെ പറഞ്ഞു.

സൈറ പറഞ്ഞതനുസരിച്ച് സോയ തനിക്കണിയാനായി ഒരു ഗൗൺ തയ്യാറാക്കാൻ തീരുമാനിച്ചു. സൈറയെ അറിയിക്കാതെ അവൾ സ്വന്തം കടയിൽ നിന്നും ഒരു ഗൗൺ തെരഞ്ഞെടുത്തു. സ്വന്തം കടയിലെ വസ്‌ത്രങ്ങൾ പ്രത്യേകിച്ചും അവളുടെ വിവാഹത്തിന് അണിയാൻ സമ്മതിക്കുകയില്ലെന്ന് സോയയ്‌ക്ക് നന്നായി അറിയാമായിരുന്നു.

എന്നാൽ ഒരു നേരത്തെ ഉപയോഗത്തിന് പണം വെറുതെ കളയാൻ സോയ ഒട്ടും ഒരുക്കമല്ലായിരുന്നു. മാത്രവുമല്ല സമ്പന്ന ഗൃഹങ്ങളിലെ സ്‌ത്രീകൾ വരെ വിശേഷാവസരങ്ങൾക്ക് അണിയാൻ സോയയുടെ കടയിൽ നിന്നാണ് വസ്‌ത്രങ്ങൾ വാങ്ങിയിരുന്നത്. ആ നിലയ്‌ക്ക് മറ്റൊരു കടയിൽ നിന്നും വിലപിടിപ്പുള്ള വസ്‌ത്രം വാങ്ങി ധരിക്കുന്നതിനോട് സോയയ്‌ക്ക് യോജിക്കാനാവുമായിരുന്നില്ല.

ഏറെ നേരത്തെ ആലോചനകൾക്കൊടുവിൽ സോയ തനിക്കുവേണ്ടി ഒരു നീല നിറത്തിലുള്ള വസ്‌ത്രം തെരഞ്ഞെടുത്തു. കുറച്ചു ദിവസം മുമ്പ് ഫാഗൺ മാർക്കറ്റിൽ നിന്നും വാങ്ങിയതായിരുന്നുവത്. ധാരാളം നെറ്റുള്ളതും സങ്കീർണ്ണങ്ങളായ ഫാഷൻ ഡിസൈനുകളുള്ളതിനാൽ ആരും അത് വാങ്ങിയിരുന്നില്ല. സോയ അത് മുറിച്ച് തന്‍റെ അളവിന് അനുസരിച്ചുള്ളതാക്കി. ഡിസൈനുകളിൽ ചില്ലറ മാറ്റവും വരുത്തി. മുറിച്ചുമാറ്റിയ തുണിക്കഷണം കൊണ്ട് വെളുത്ത തൊപ്പിക്ക് ചുറ്റിലും മനോഹരങ്ങളായ തൊങ്ങലുകൾ തുന്നിച്ചേർത്തു.

വിവാഹശേഷം സൽക്കാരത്തിൽ പങ്കെടുക്കാനായി സോയ ജെഫിന്‍റെ വീട്ടിലെത്തി. അവിടുത്തെ പകിട്ടും മോടിയും കണ്ട് സോയ അദ്‌ഭുതം കൂറി. കൂറ്റൻ ബംഗ്ലാവിന് ചുറ്റിനും നിരനിരയായി വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു അതിൽ ചാർത്തിയിരുന്ന അലങ്കാര വിളക്കുകളുടെ ദീപപ്രഭയിൽ ബംഗ്ലാവും പരിസരവുമൊക്കെ സ്വർഗ്ഗഭൂമിയായി മാറിയതുപോലെ സോയയ്‌ക്ക് തോന്നി. മകൾക്ക് കൈവന്ന ഭാഗ്യത്തിൽ സോയ ഉള്ളാലെ സന്തോഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌തു. അപ്പോഴേക്കും ജെഫിന്‍റെ മമ്മ മെറിൻ സോയയ്‌ക്ക് അരികിലെത്തി.

“സോയ, കല്യാണം ഗംഭീരമായിരുന്നുവല്ലേ. സൈറ വിവാഹ വേഷത്തിൽ എത്ര സുന്ദരിയായിരുന്നുവെന്നോ! സ്വന്തം കുട്ടികളെയോർത്ത് നിങ്ങൾക്ക് അഭിമാനിക്കാം. കുട്ടികളെ തനിയെ വളർത്തി വലുതാക്കിക്കൊണ്ടു വരികയെന്നത് ചില്ലറ കാര്യമല്ല. സൈറ പറഞ്ഞ് അറിഞ്ഞിരുന്നു, നിങ്ങളുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ്… എനിക്ക് വിഷമമുണ്ട്.”

മെറീന്‍റെ വർത്തമാനത്തിൽ നിന്നും അവർ മാന്യയായ സ്‌ത്രീയാണെന്ന് തോന്നിച്ചു.

“എനിക്കത് സങ്കല്‌പിക്കാൻ പോലുമാവില്ല. വിദേശരാജ്യത്ത് ഭർത്താവിന്‍റെ അസാന്നിധ്യത്തിൽ കുട്ടികളെ തനിച്ച് വളർത്തിക്കൊണ്ടുവരിക… ഓർക്കാൻ കൂടി കഴിയില്ല. നിങ്ങൾ ബഹുമാന്യ തന്നെ. ഇതെല്ലാം എങ്ങനെ ചെയ്‌തു?

“വളരെ നന്ദി, മെറീൻ.” സോയ

വളരെ സന്തോഷവതിയായിരുന്നുവെങ്കിലും ഉള്ളിലെവിടെയോ ഒരു വേദനയും പടർന്നിരുന്നു. തന്‍റെ കസ്‌റ്റമർമാരിൽ ആരെങ്കിലും ജെഫിന്‍റെ ബന്ധുവായി ഉണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു സോയ. പക്ഷേ ഭാഗ്യവശാൽ അങ്ങനെ സംഭവിച്ചില്ല.

പൊടുന്നനെ മെറീൻ സോയയുടെ കൈകോർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

“സൈറ പറഞ്ഞിരുന്നു. നിങ്ങൾ ഫാഷൻ ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുയാണെന്ന്. നല്ലൊരു പ്രൊഫഷനാണത്. നിങ്ങൾ അണിഞ്ഞിരിക്കുന്ന ഈ വേഷമുണ്ടല്ലോ എത്ര മനോഹരമാണെന്നോ. ഹിലയർ ബെല്ലിയിൽ നിന്നും വാങ്ങിയതായിരിക്കുമല്ലേ?”

സോയ നിശബ്‌ദയായി ശിരസ്സാട്ടി നിന്നു. “ഭയങ്കരം തന്നെ. നിങ്ങൾക്കിത് നന്നായി ഇണങ്ങുന്നുണ്ട്. നെറ്റ് ഡിസൈനിന് പുറമെ ഇത്ര കൃത്യമായി അളവിൽ ഡ്രസ്സുകൾ കിട്ടുമെന്നോ അതിനൊപ്പം ഹാറ്റ് കിട്ടുമെന്നൊന്നും എനിക്കറിയില്ലായിരുന്നു. നിങ്ങൾക്കറിയാമോ.. എന്‍റെ കയ്യിലും ധാരാളം നെറ്റുള്ള ഒരു ഡ്രസ്സുണ്ടായിരുന്നു. ഇതേ നിറത്തിൽ പക്ഷേ നിറയെ നെറ്റായിരുന്നു. ഇപ്പോഴത്തെ ലേറ്റസ്‌റ്റ് ഫാഷനെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാമല്ലോ.”

കുറച്ചു നേരത്തെ മൗനത്തെതുടർന്ന് മെറീൻ വീണ്ടും പറഞ്ഞു. “ങ്‌ഹാ ആ ഡ്രസ് ഞാനാർക്കോ കൊടുത്തെന്നാ തോന്നുന്നത്… കൃത്യമായി ഓർക്കുന്നില്ല.”

അതെ ഓർക്കുകയില്ല. സോയ നിഷ്‌കളങ്കമായ കണ്ണുകൾ ചിമ്മിക്കൊണ്ട് തന്‍റെ ഫാഷൻ വർക്കിനെയോർത്ത് പുഞ്ചിരി തൂകി നിന്നു അലങ്കാര വിളക്കുകളുടെ ദീപപ്രഭയിൽ അവർ ഏറെ സുന്ദരിയായി കാണപ്പെട്ടു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें