ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 1

വാഷിംഗ്ടൺ നഗരത്തിൽ നിന്ന് മൂന്നു മണിക്കൂർ ദൂരമുണ്ട് യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലേക്ക്. ഉമേഷ് അവിടെയാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്നത്. ഫൈനൽ ഇയർ ആയതുകൊണ്ട് മാസത്തിലൊരിക്കലേ വടക്കൻ വിർജീനിയയിലെ വീട്ടിലേക്കു വരാറുള്ളൂ. ഉമേഷിന്‍റെ കുടുംബം അവിടെ സെറ്റിൽ ചെയ്തിട്ട് 25 വർഷമായി. അച്ഛൻ ഗൗതമൻ ബിസിനസ്സുകാരനാണ്. മകനെ നന്നായി മനസ്സിലാക്കുന്ന അച്ഛൻ. ബിസിനസ്സ് തിരക്കുകൾ ഒതുക്കി രാത്രി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ഉമേഷ് ഡ്രോയിംഗ് റൂമിലിരുന്ന് ടിവി കാണുകയാണ്.

പപ്പയെ കണ്ട് ഉമേഷ് എഴുന്നേറ്റു.

“നീ എപ്പോൾ വന്നു?”

“രണ്ടു മണിക്കൂറായതേയുള്ളൂ പപ്പാ.”

കഴിഞ്ഞ ആഴ്ചയിൽ വന്നു പോയവനാണ്. ഈ വരവ് പ്രതീക്ഷിച്ചതല്ല. മാസത്തിൽ അവസാനത്തെ വെള്ളിയാഴ്ച വൈകിട്ട് വന്ന് ഞായറാഴ്ച മടങ്ങും. അതാണ് പതിവ്. ഇതിനിടയിലൊന്നും അവനെ കിട്ടുക എളുപ്പമല്ല. വീട്ടിൽ വന്നാൽ കൂട്ടുകാരോടൊത്ത് കറക്കമാണ് പ്രധാന പരിപാടി.

ഒറ്റപുത്രനാണെങ്കിലും അച്ഛന്‍റെയും അമ്മയുടെയും കൂടെ ചെലവഴിക്കുന്നത് വളരെ കുറച്ച് സമയം മാത്രം.

“ആർ യു ഓൾറൈറ്റ്?”

മുറിയിലേക്ക് നടക്കാൻ തുടങ്ങിയ ഗൗതമൻ തിരിഞ്ഞു നിന്ന് ഉമേഷിനോട് ചോദിച്ചു.

“യെസ് പപ്പാ.”

“എല്ലാം ഓകെയാണെങ്കിൽ നിന്നെ ഈ സമയത്ത് ഇവിടെ കാണാനിടയില്ലല്ലോ?”

പപ്പ കള്ളച്ചിരിയോടെ പറഞ്ഞു. പക്ഷേ, ഉമേഷിന്‍റെ മുഖത്ത് ഭാവമാറ്റമൊന്നുമില്ല.

“ഡിന്നർ കഴിക്കാൻ പപ്പയെ കാത്തിരിക്കുകയായിരുന്നു.”

“അതെയോ…. ഞാനിതാ വരുന്നു. ഒന്നു ഫ്രഷായിക്കോട്ടെ.”

ഉമ ചായയുമായി വന്നപ്പോൾ ഗൗതമൻ വിലക്കി, “ഇപ്പോൾ വേണ്ട. ആദ്യം ഡിന്നർ. എന്‍റെ മോൻ ഡിന്നർ കഴിക്കാൻ കാത്തിരിക്കുകയല്ലേ…?”

കുളിച്ചു ഫ്രഷായി ഡൈനിംഗ് റൂമിലേക്ക് ഗൗതമൻ വരുമ്പോൾ അമ്മയും മകനും കാത്തിരിക്കുന്നുണ്ടായിരുന്നു. അത് അപൂർവ്വമായ കാഴ്ചയായിരുന്നു ഗൗതമിന്. ഉമേഷിന് എന്തോ സംസാരിക്കാനുണ്ടാകും. അതാണ് പതിവില്ലാത്ത ഈ വരവും കാത്തിരിപ്പും. ഗൗതമന് ഉറപ്പായി. അതുകൊണ്ടയാൾ വീണ്ടും ചോദിച്ചു. “ ഉമേഷ്, കോളേജിൽ നിനക്ക് പ്രശ്നമൊന്നുമില്ലല്ലോ?”

“ഇല്ല പപ്പാ, എല്ലാം ഓകെ” ഉമേഷ് ചിരിച്ചു.

ഭക്ഷണം കഴിഞ്ഞ് ഉമേഷ് മുറിയിലേക്കു പോയപ്പോൾ ഗൗതമൻ ഉമയെ വിളിച്ചു. “ഉമാ… അൽപം ചായ കൂടി എടുത്തോളൂ.”

ഡിന്നർ കഴിഞ്ഞാൽ ചായ കുടിക്കുന്ന പതിവില്ല ഗൗതമന്. അതുകൊണ്ട് ഉമ അൽപം മടിച്ചു. “ചായ കൊണ്ടുവാ ഉമേ…”

ഗൗതമൻ ഉമേഷിന്‍റെ മുറിയിലേക്ക് നടന്നു. മുകളിലെ നിലയിലെ വിൻഡോ റൂമാണ് അവന്‍റേത്. ജനൽ തുറന്നാൽ നല്ല കാറ്റുണ്ട്. തൊട്ടടുത്തായുള്ള ആപ്പിൾ തോട്ടത്തിൽ വിളവെടുപ്പിന്‍റെ കാലമയതു കൊണ്ടാകാം വെളിച്ചമിട്ടിട്ടുണ്ട്. കുറച്ചു കൂടി ദൂരെയായി നിരനിരയായി സൈപ്രസ് മരങ്ങളുടെ കാഴ്ച ഹൃദയഹാരിയാണ്. മഞ്ഞു വീഴാൻ തുടങ്ങുമ്പോൾ അവയുടെ നീണ്ടു നേർത്ത ഇലകൾ താഴേക്കു കൂമ്പും.

“എനിക്ക് അകത്തേക്ക് വരാമല്ലോ അല്ലേ…”

പാട്ടുകേട്ട് എന്തോ വായിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഉമേഷ്.

“വന്നോളൂ പപ്പാ…” അവന്‍റെ മുഖത്ത് പടർന്ന ആശ്ചര്യം കണ്ടില്ലെന്നു നടിച്ച് ഗൗതമൻ വീണ്ടും ചോദിച്ചു.

“മോനേ, കോളേജിൽ ഒരു വിശേഷവുമില്ലെന്ന് നീ പറഞ്ഞത് നേരാണോ?” ഗൗതമൻ കട്ടിലിൽ ഇരുന്നു. അവൻ വായിക്കാൻ വച്ച പുസ്തകമെടുത്തു മറിച്ചു നോക്കി. ‘ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്‘ ഈയിടെയായി ഇവൻ ഇത്തരം പുസ്തകങ്ങളാണ് കൂടുതലും വായിക്കുന്നത്. പഠനം എവിടേക്കാണാവോ…. വീട്ടിൽ വന്നാൽ തെരുവകളിലൂടെ രാത്രിയിലും കറങ്ങി നടക്കും. സ്കൂൾ ടൈമിലേയുള്ള കുറേ കൂട്ടുകാരുണ്ട് ഉമേഷിന്.

“അതേ പപ്പാ..”

“അല്ല… എന്തോ കുഴപ്പമുണ്ട്. അല്ലെങ്കിൽ നീ ഇവിടെ ഇപ്പോൾ വരില്ല. മാത്രമല്ല വന്നാൽ തന്നെ നീ കൂട്ടുകാരൊത്തു കറക്കമല്ലേ പതിവ്. ഇന്നെന്തുപറ്റി?”

“കോളേജിൽ പ്രശ്നമൊന്നുമില്ല. പക്ഷേ…” ഉമേഷ് പകുതിയിൽ നിർത്തി.

“പക്ഷേ….? എന്താ വല്ല പെൺകുട്ടിയുടെയും പ്രശ്നമാണോടാ?”

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉമേഷിനുള്ള മാറ്റം പ്രകടമാണ്. അതറിഞ്ഞു തന്നെയാണ് ഗൗതമന്‍റെ ഇടപെടൽ. മറുപടി പറയാതെ ഉമേഷ് സങ്കോചപ്പെട്ടു നിന്നു.

“പറയെടാ.. ഞാൻ പറഞ്ഞത് ശരിയല്ലേ?”

“അതേ…” ഉമേഷ് തല കുനിച്ചു നിന്നു.

“ഓകെ. അതു പറയാൻ മടിക്കുന്നതെന്തിനാണ്? ഈ പ്രായത്തിലിതൊക്കെ സാധാരണമല്ലേ… എങ്കിലും ഇത്തരം കാര്യം ഞാനും കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. നിനക്കുവേണ്ടി.”

“പപ്പാ, എനിക്ക് പപ്പയുടെ സഹായം വേണം”

“ആദ്യം നീ അവളെക്കുറിച്ച് പറയൂ.”

“അത്… ഉർവ്വശി എന്നാ പേര്. എന്‍റെ കൂടെ പഠിക്കുന്ന കുട്ടിയാണ്.?” അവൻ പെൺകുട്ടിയെക്കുറിച്ച് ചുരുക്കി പറഞ്ഞു.

“കാലിഫോർണിയയിൽ സെറ്റിൽ ചെയ്ത കുടുംബമാണ്. ഉർവ്വശിയുടെ അമ്മയെ ഞാൻ പരിചയപ്പെട്ടിരുന്നു.”

“അച്ഛനില്ലേ…?”

“ഇല്ല. ഇന്ത്യയിൽ വച്ച് ഒരു തീവണ്ടിയപകടത്തിൽ മരിച്ചു.”

“ശരി. നീ ഉർവ്വശിയുടെ അമ്മയെ എങ്ങനെ പരിചയപ്പെട്ടു?”

“മൂന്നാഴ്ച മുമ്പ് അവർ യൂണിവേഴ്സിറ്റിയിൽ വന്നിരുന്നു. അപ്പോൾ ഉർവ്വശി പരിചയപ്പെടുത്തിയതാണ്.”

“ഓകെ. ഇനി നീ നോർമൽ ഫോമിലേക്ക് വരട്ടെ. ടെൻഷനൊക്കെ മാറ്റി വച്ചോളൂ. നീ ഇന്ന് കൂട്ടുകാരെ കാണാൻ പോവുന്നില്ലേ.”

“ഇല്ല പപ്പാ. ഇനി നാളെ… ഇത്രയും ലേറ്റായില്ലേ.”

ഗൗതമൻ താഴെ മുറിയിലേക്കു ചെല്ലുമ്പോൾ ഉമ ചായയുമായി കാത്തിരിപ്പുണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ട് ഗൗതമൻ പറഞ്ഞു, “നീ രണ്ടു പേട കൂടി എടുത്തുകൊണ്ട് വാ. എനിക്കിന്ന് മധുരം കഴിക്കാനാണ് മൂഡ്.”

അവൾ എന്തു സംഭവിച്ചു എന്ന രീതിയിൽ ചോദ്യഭാവത്തിൽ നോക്കി.

“എടോ, ഒരു കല്യാണത്തിന് താൻ ഉടൻ ഒരുങ്ങിക്കോ.”

ഗൗതമൻ തമാശരൂപേണ പറഞ്ഞു. ഉമ നെറ്റി ചുളിച്ചു, “ആരുടെ?”

“നിന്‍റെ മോന്‍റെ, പിന്നല്ലാതാരുടെ…?”

ഗൗതമൻ ഉമയോട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുത്തു. എന്നാൽ അവരുടെ മുഖത്ത് സന്തോഷം കണ്ടില്ല. മറിച്ച് ചെറിയ ടെൻഷൻ ഉണ്ടെന്നു തോന്നി.

“എങ്ങനെയുള്ള കുട്ടിയാണോ എന്തോ? ജാതി, മതം ഒന്നും അറിയില്ല.”

“ബീ പോസിറ്റീവ് ജാതിയും മതവും ഉപേക്ഷിക്കാറായില്ലേ നിനക്കിതുവരെ. എന്തായാലും ഇന്ത്യാക്കാരിയാണല്ലോ. ഒരു മദാമ്മയെ കൊണ്ടുവന്നാലും നമുക്ക് എതിർക്കാനാവുമോ? അതല്ലേ ഇവിടുത്തെ കൾച്ചർ. അതുകൊണ്ട് ഞാൻ ഹാപ്പിയാണെടോ.”

ഗൗതമൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ടി.വി ഓൺ ചെയ്തു. നാഷണൽ ചാനലിൽ പഴയൊരു സിനിമയാണ്. അതുകണ്ടുകൊണ്ട് 11 മണി വരെ ഇരുവരും ഫാമിലി റൂമിലിരുന്നു.

ഉറക്കം കഴിഞ്ഞ് രാവിലെ ഗൗതമൻ എഴുന്നേൽക്കുമ്പോൾ ഏഴ് മണി കഴിഞ്ഞിരുന്നു. ഫാമിലി റൂമിലേക്കു ചെന്നപ്പോൾ ഉമേഷ് പത്രം വായിക്കുന്നു. അവധി ദിനങ്ങളിൽ 11 മണിക്ക് മാത്രം എഴുന്നേൽക്കുന്ന ഇവനിതെന്തു പറ്റിയെന്ന് ചിന്തിക്കുമ്പോൾ അവന്‍റെ ചോദ്യമെത്തി.

“പപ്പാ, കാപ്പി വേണോ?”

“ആയിക്കോട്ടെ, പക്ഷേ നീ എന്താ ഇത്ര നേരത്തേ എഴുന്നേറ്റത്?”

“രാത്രി വളരെ നേരത്തേ കിടന്നില്ലേ. അതു കാരണം 6 മണിയായപ്പോൾ ഞാൻ കണ്ണു തുറന്നു.” അവൻ അഞ്ചു മിനിട്ടിനകം കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു.

സോഫയിൽ ചാരിക്കിടന്ന് റിമോട്ട് കൊണ്ട് ടിവി ഓൺ ചെയ്ത ശേഷം ഉമേഷ് സ്വകാര്യം പോലെ പറഞ്ഞു.

“ഇന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്ന ഒരാശയുണ്ട്.”

എല്ലാ ശനിയാഴ്ചകളിലും ഉമയ്ക്ക് റെസ്റ്റ് ആണ്. വീട്ടിൽ എല്ലാവരും ഒരുമിച്ച് ഒരു ദിവസം മുഴുവൻ ഉണ്ടാകുന്നത് ശനിയാഴ്ചയാണ്. അന്ന് എല്ലാവരും പുറത്തു നിന്ന് ഭക്ഷണം കഴിക്കും.

“ഇന്ന് ഞാൻ ഭക്ഷണം ഉണ്ടാക്കണമെങ്കിൽ നിങ്ങളിരുവരും രാവിലെ കുളിക്കണം.” ഉമേഷിന്‍റെ സംസാരം കേട്ടു കൊണ്ടുവന്ന ഉമ പറഞ്ഞു.

ശനിയാഴ്ച രാവിലെ കുളിക്കുന്ന പതിവ് അച്ഛനും മകനുമില്ല. ഉച്ചയ്ക്കു ശേഷം സ്വിമ്മിംഗ് പൂളിൽ പോയി ഒന്നു നീന്തിയാലേ അവർക്കു തൃപ്തിയാവൂ.

ഉമയുടെ മറുപടി കേട്ട് ഗൗതമനും ഉമേഷും പൊട്ടിച്ചിരിച്ചു. “എന്തൊക്കെ പറഞ്ഞാലും അമ്മ ഇന്ന് ഫുഡ് ഉണ്ടാക്കിത്തരുമെന്ന് എനിക്കറിയാം.”

ഉമേഷിനെ ചെവിയിൽ സ്നേഹത്തോടെ നുള്ളി അവൾ അടുക്കളിലേക്ക് നടന്നു.

ജൂൺ മാസമാണ്. ഇവിടെ ഇടയ്ക്കിടെ മഞ്ഞു വീഴുന്ന സമയമാണ്. തണുപ്പ് കൂടുതലായാൽ അടുപ്പ് വയ്ക്കാതെ നിവൃത്തിയില്ല. രാവിലെ കത്തിച്ചുവച്ച അടുപ്പ് 10 മണിയാകുമ്പോഴേക്കും ഓഫ് ചെയ്യും. ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഷോപ്പിംഗിനു പോകാൻ ഉമയെ വിളിച്ചപ്പോൾ ഉമേഷും തയ്യാറായി. അതു കണ്ടപ്പോൾ ഉമയ്ക്ക് അദ്ഭുതമായി. 5 വർഷമായി മകൻ ഒരുമിച്ച് ഷോപ്പിംഗിന് പോയിട്ട്. ഇവന് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.

“ഇതൊക്കെ ആ പെൺകുട്ടിയുടെ പേരിലുള്ള മാറ്റമാണെങ്കിൽ സന്തോഷിക്കാൻ വകയുണ്ടല്ലോ.” ഗൗതമൻ ഉമയോട് പറഞ്ഞു.

ഉമ ദീർഘമായി നിശ്വസിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മാസത്തേക്ക് ആവശ്യമുള്ള സ്റ്റേഷനറി ഐറ്റങ്ങൾ ഉമയും ഗൗതമനും കൂടി വാങ്ങി. പർച്ചേസിംഗ് കഴിഞ്ഞപ്പോൾ 12 മണിയായി. ഉമേഷ് ആ സമയം കമ്പ്യൂട്ടർ ഷോപ്പിൽ കയറി എന്തൊക്കെയോ വാങ്ങുന്നുണ്ടായിരുന്നു.

വാഷിംഗ്ടണിൽ ഏതാനും ഇന്ത്യൻ റസ്റ്റോറന്‍റുകളുണ്ട്. സൗത്ത് ഇന്ത്യനും നോർത്ത്ഇന്ത്യൻ ഫുഡും ലഭിക്കുന്ന സ്ഥലങ്ങൾ. അതുകൊണ്ട് നാട്ടിൽ കഴിയാത്തതിന്‍റെ വിഷമങ്ങൾ ഇരുവർക്കുമില്ല. ഉമേഷ് അവിടെ ജനിച്ചു വളർന്നതുകൊണ്ട് എല്ലാ ഭക്ഷണവും കഴിക്കും. എങ്കിലും അമ്മയുണ്ടാക്കുന്ന തനി മലബാർ ഫുഡിന്‍റെ ടേസ്റ്റ് അവന് പ്രിയമാണ്. ഞായറാഴ്ച വൈകിട്ട് ഹോസ്റ്റലിലേക്ക് പോകുമ്പോൾ അമ്മയുണ്ടാക്കിയ ഭക്ഷണം അവൻ കൊണ്ടുപോകും. തനി കേരള വിഭവങ്ങൾ ലഭിക്കുന്ന ഒരു റസ്റ്റോറന്‍റ് സൗത്ത് സെന്‍ററിലുണ്ട്. അവിടെ കയറി വയറു നിറയെ കഴിച്ചിട്ടാണ് അവർ മടങ്ങിയത്. ഒട്ടിംഗും ഷോപ്പിംഗും കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മൂന്നു മണി കഴിഞ്ഞു. അപ്പോഴാണ് ഉമ അക്കാര്യം ഓർത്തത്.

“ഇന്നാണ് ഗുപ്താജിയുടെ വീട്ടിലെ പൂജ. നേരത്തേ പറഞ്ഞതാണ്. അവിടെ പോകണം.” ഉമ നിർബന്ധിച്ചതു കൊണ്ടു മാത്രം ഗൗതമൻ അൽപം മടിയോടെ ഒരുങ്ങി.

“എല്ലാവരുംകൂടി ചെല്ലാമെന്ന് ഞാൻ വാക്കു കൊടുത്തതാണ്.” ഉമ പറഞ്ഞു

ഗൗതമന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗുപ്ത. ബിസിനസ്സുകാരനാണ്. ശരിക്കും പറഞ്ഞാൽ അരിക്കച്ചവടക്കാരൻ. വിർജീനിയയിൽ ഇന്ത്യൻ റൈസ് വിൽക്കുന്ന നല്ല ഒരു ഷോപ്പുണ്ട് അയാൾക്ക്. ഈശ്വരവിശ്വാസം കൂടിക്കൂടി അൽപം അന്ധവിശ്വാസിയായ ലക്ഷണമുണ്ട്. പക്ഷേ, നല്ല സ്നേഹിതനായതിനാൽ ഇത്തരം സന്ദർഭങ്ങളിൽ പോവാതെ നിവർത്തിയില്ല. അവിടെ പോയി മടങ്ങി വന്നപ്പോൾ സമയം രാത്രി 11 മണി.

വൈകിയാണ് കിടന്നതെങ്കിലും ഞായ്റാഴ്ച രാവിലെ ഗൗതമൻ അൽപം നേരത്തേ എഴുന്നേറ്റു. ഇന്നലത്തെ സീൻ പ്രതീക്ഷിച്ചാണ് എഴുന്നേറ്റത്. പക്ഷേ ഉമേഷ് ഫാമിലി റൂമിൽ ഉണ്ടായിരുന്നില്ല. ഒമ്പതു മണിയായിട്ടും ഉമേഷിനെ കാണാതായപ്പോൾ ഉമ പറഞ്ഞു, “അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല എന്നു തോന്നുന്നു.”

“ഓകെ, അപ്പോൾ അവൻ നോർമൽ ആയി എന്നർത്ഥം.” ഗൗതമൻ ചിരിച്ചു.

ഉമേഷ് ഉറക്കമുണർന്നപ്പോൾ 10 മണിയായി. വൈകിട്ടത്തെ ഫുഡ് കൊണ്ടുപോകണമെന്ന് അവൻ പറഞ്ഞതുകൊണ്ട് ഉമ തിരക്കിട്ട ജോലിയിലാണ്. ഉമേഷ് ഉച്ചയ്ക്കു ശേഷമാണ് യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. അമ്മയുണ്ടാക്കിയ ഭക്ഷണവുമായി അവൻ മൂന്നു മണിയോടെ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങാനൊരുങ്ങി.

അപ്പോഴാണ് ഗൗതമന്‍റെ സുഹൃത്ത് സുഭാഷ് വിളിക്കുന്നത്. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. അന്നുമുതല് സുഹൃത്തുക്കളുമാണ്. മൂന്നുവർഷം ഒരേ മുറിയിൽ കഴിഞ്ഞുകൂടിയവർ. വിർജീനിയ ഹോസ്പിറ്റലിൽ സീനിയർ ഡോക്ടർ ആണ് സുഭാഷ്.

സുഭാഷ് വരുമ്പോൾ ഭക്ഷണം കൊടുക്കാൻ പുറത്തു നിന്നു വാങ്ങാമെന്നു പറഞ്ഞിട്ട് ഉമ സമ്മതിച്ചില്ല. ഉമേഷിനു വേണ്ടി ഉണ്ടാക്കിയ ഭക്ഷണത്തിന്‍റെ പകുതിയോളം ബാക്കിയുണ്ട്. സുഭാഷിനാണെങ്കിൽ നല്ല മലബാർ ഫുഡിനോട് വലിയ ക്രേസുമാണ്.

(തുടരും)

അയലത്തെ ഒളിപ്പോരുകാരി അവസാനഭാഗം

പിറ്റേന്ന് ശനിയാഴ്ച. കോളേജില്ലാത്ത ദിവസമായതുകൊണ്ട് രാവിലെ അല്പം വൈകിയാണ് സുമംഗല ഉറക്കമുണര്‍ന്നത്. അതുകൊണ്ട് മുറ്റമടിക്കുന്ന ജോലിയും വൈകി.

വെയിലിന് ചൂടുപിടിച്ചുതുടങ്ങിയിരുന്നു. വേഗം ജോലിതീര്‍ത്ത് വീടിനകത്തെത്താനുള്ള ബദ്ധപ്പാടിലായിരുന്നു അവള്‍. മുഖത്തെ വിയര്‍പ്പൊപ്പാന്‍ നിവര്‍ന്നപ്പോള്‍ ചൂളിപ്പോയി. സരസമ്മയുടെ മകന്‍ ഇങ്ങോട്ട് നോക്കിനില്‍ക്കുന്നു. അയാളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി ഇടംപിടിച്ചിരിക്കുന്നു. അതിലെ വികാരം പരിഹാസമാണോ? ആണെന്നുതന്നെ തോന്നി അവള്‍ക്ക്. ആണെങ്കില്‍ തന്നെ തനിക്കൊന്നുമില്ലെന്ന് സ്വയം സമാധാനിക്കുകയും ചെയ്തു.

മുറ്റമടിക്കല്‍ അവസാനിപ്പിച്ച് അകത്തേക്ക് മടങ്ങിയാലോ എന്നാലോചിക്കാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ വീടിനകത്തേക്ക് കയറിപ്പോകുന്നതുകണ്ടു.

പിറ്റേന്ന് ഞാറാഴ്ചയായിരുന്നെങ്കിലും സരസമ്മയുടെ മകനുമായുള്ള മുഖാമുഖം ഒഴിവാക്കാനായി അവള്‍ നേരത്തെ എഴുന്നേറ്റ് മുറ്റമടിക്കുന്ന ജോലി കഴിച്ചു..

തിങ്കളാഴ്ച ക്ലാസ്സുകഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുമംഗല. അപ്പോഴതാ വഴിയോരത്തേക്കെത്തുന്ന കുണ്ടനിടവഴിയിലൂടെ നടന്നുവരുന്നു അയാള്‍! സരസമ്മയുടെ മകന്‍ നന്ദകുമാര്‍. അവളെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനാലാകാം അയാളുടെ കണ്ണുകള്‍ ഒന്നിടറി.

അയാളെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ അവളുടെ കാലുകള്‍ക്ക് വേഗത വര്‍ദ്ധിച്ചു. തൊട്ടുപിറകെ കാലടിശബ്ദംകേട്ട് കഴുത്ത് ചെരിച്ചു നോക്കുമ്പോള്‍ അയാള്‍!

“നില്‍ക്കൂ,”അയാളുടെ സ്വരം അവളെ പരിഭ്രാന്തയാക്കി. എന്താണയാളുടെ ഉദ്ദേശം? വഴക്കിനുള്ള പുറപ്പാടാണോ? ഏതാനും വഴിപോക്കര്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നുണ്ട്.

അപമാനഭീതിയോടെ അവള്‍ കഴിയുന്നതും വേഗത്തില്‍ മുന്നോട്ട് നടന്നു. വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ പിറകില്‍നിന്ന് വീണ്ടും അയാള്‍ “സോറി”

അവളത് കേട്ടതായി നടിച്ചില്ല. കിതപ്പോടെ ഉമ്മറപ്പടി കയറുമ്പോള്‍ വീണ്ടും മിന്നലാട്ടം പോലെ കണ്ടു. സ്വന്തംവീട്ടുമുറ്റത്ത് ഇങ്ങോട്ട് നോട്ടമൂന്നി ചുണ്ടത്ത് ഒരു പുഞ്ചിരിയുടെ നുറുങ്ങുമായി നില്‍ക്കുകയാണയാള്‍.

പരിഭ്രമംകൊണ്ട് പുകയുന്ന മനസ്സൊന്നു തണുപ്പിക്കാന്‍ മണ്‍കൂജയില്‍നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിക്കുന്നതിനിടക്ക് അയാളുടെ “സോറി” ഒരു ചോദ്യചിഹ്നമായി ഓര്‍മ്മയിലെത്തി. അതെന്തിന്‍റെ കുമ്പസാരമായിരുന്നു? നാറുന്ന കുപ്പ ഇങ്ങോട്ടെറിഞ്ഞതിന്‍റെയോ അതോ കല്യാണം മുടക്കിയതിന്‍റെയോ. രണ്ടായാലും സരസമ്മയുടെ മകന്‍റെ സോറിക്ക് രണ്ടക്ഷരത്തിന്‍റെ വില പോലും നല്‍കേണ്ടതില്ലെന്ന് തോന്നി അവള്‍ക്ക്

ഈയിടെയായി രാവിലെ ഉണരാറുള്ള സരസമ്മയുടെ വീട്ടിലെ ടിവി അന്ന് നിശ്ശബ്ദം. മൊത്തത്തില്‍ ആ വീടിനെ ഒരു മൂകത ബാധിച്ചതുപോലെ.

മകന്‍ ലീവുകഴിഞ്ഞ് മടങ്ങിയോ? സുമംഗല പ്രത്യാശിച്ചു. അതിനായി പ്രാര്‍ത്ഥിക്കുകപോലും ചെയ്തു അവള്‍.

എങ്കില്‍ അയാള്‍ അടുത്ത ലീവില്‍ വരുന്നതുവരെ “എന്‍റെ നന്ദന്‍ ഒന്ന് വന്നേക്കട്ടെ, എന്നിട്ടുവേണം എല്ലാത്തിനേം സ്റ്റേഷനില്‍ കേറ്റാന്‍.” എന്ന ഭീഷണിമാത്രം സഹിച്ചാല്‍ മതിയല്ലോ. സമാധാനത്തോടെ വഴിനടക്കുകയും ചെയ്യാം. അത്രയും ആശ്വാസം.

പക്ഷെ അവളുടെ ആശ്വാസത്തിന് വെറും ഒരാഴ്ചത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു. ഒരുദിവസം ക്ലാസ്സുകഴിഞ്ഞ് വൈകുന്നേരം വീടിനടുത്തുള്ള സ്റ്റോപ്പില്‍ ബസ്സിറങ്ങുമ്പോള്‍ മറ്റുയാത്രക്കാരോടൊപ്പം ബസ്സില്‍നിന്നിറങ്ങുന്ന സരസമ്മയുടെ മകന്‍!. അയാള്‍ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവള്‍ കഴിയുന്നത്ര വേഗത്തില്‍ മുന്നോട്ട് നടന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ പിറകില്‍നിന്ന് അയാളുടെ കുശലാന്വേഷണം .”പതിവായി ഈ ബസ്സിലാണോ സുമംഗല കോളേജില്‍നിന്ന് മടങ്ങുന്നത്?”

“അതെ.” നടത്തത്തിന്‍റെ വേഗത ഒട്ടും കുറക്കാതെതന്നെ അവള്‍ പറഞ്ഞു. “ഞാന്‍ രണ്ടുദിവസത്തെ യാത്ര കഴിഞ്ഞു വര്വാണ്. പാലക്കാട്ടു മുതള്‍ക്കുള്ള സ്റ്റേഷനുകളിലെ പരിചയക്കാരെ കാണാന്‍ പോയതായിരുന്നു. ലീവിലിങ്ങനെ വരുമ്പോഴേ അതിനുള്ള അവസരം കിട്ടൂ.”

സുമംഗലയില്‍നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും അയാള്‍ തുടര്‍ന്ന് പറഞ്ഞു. “റിട്ടയര്‍ ചെയ്യാറാകുമ്പോഴേക്കും ഞങ്ങള്‍ റെയില്‍വേ ജീവനക്കാര്‍ക്ക് ഒട്ടുമിക്ക സ്റ്റേഷനിലും പരിചയക്കാരുണ്ടാകും. മൂന്നുവര്‍ഷം കൂടുമ്പോഴുള്ള ട്രാന്‍സഫര്‍. അതാ കാരണം.” ആ സ്ഥിതിവിശേഷത്തില്‍ സ്വയം സന്തോഷിക്കുന്നതുപോലെ അയാള്‍ ചിരിച്ചു.

എന്തിനാണ് അയാള്‍ ഇതെല്ലാം തന്നോട് പറയുന്നത് എന്നാലോചിച്ചുകൊണ്ട് അവള്‍ മുന്നോട്ടു നടക്കുന്നതിനിടെ വീണ്ടും അയാള്‍ ”എനിക്ക് ജോലി ചെന്നൈയിലാ. അവിടത്തെ ടിക്കറ്റ് കൗണ്ടറില്‍. സുമംഗല ചെന്നൈയിലൊക്കെ വന്നിട്ടുണ്ടോ?”

അവളപ്പോഴും മൗനം തുടര്‍ന്നപ്പോള്‍ അയാള്‍ അല്പം പരിഭവംകലര്‍ന്ന സ്വരത്തില്‍ ചോദിച്ചു. ”തനിക്കെന്താ മറുപടി പറയാന്‍ ഒരു മടിപോലെ.”

സുമംഗല അതുവരെ ഈര്‍ഷ്യയും വെറുപ്പും മനസ്സിലടക്കുകയായിരുന്നു. പെട്ടെന്നവള്‍ പൊട്ടിത്തെറിച്ചു “നിങ്ങളുടെ അമ്മ എന്‍റെ സ്വഭാവത്തെക്കുറിച്ച് ഇപ്പോള്‍തന്നെ നല്ലൊരു സർട്ടിഫിക്കറ്റ് ചാർത്തി തന്നിട്ടുണ്ടല്ലോ. അതുതന്നെ ധാരാളം. അതുകൊണ്ട് എന്നെ ശല്യംചെയ്യാതെ ഒന്ന് പോയിത്തന്നാല്‍ വലിയ ഉപകാരം.”

“സോറി” അടിമുടി ഉലഞ്ഞതുപോലെ അയാളുടെ ദൈന്യസ്വരം. അടുത്തനിമിഷം അയാള്‍ നടന്നകലുകയും ചെയ്തു.

വിഷണ്ണനായി തലയും താഴ്ത്തി വേലായുധന്‍റെ വീട്ടില്‍നിന്നും മടങ്ങിയ ഗോപാലനായിരുന്നില്ല ഏതാണ്ട് രണ്ടാഴ്ച്ചകഴിഞ്ഞ് ഒരു സന്ധ്യക്ക്‌ കൗസല്യയുടെ മുന്നിലെത്തിയത്. പെങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തി ആത്മവിശ്വാസം കലര്‍ന്നൊരു ചിരിയായി അയാളുടെ മുഖത്ത് തിളങ്ങി നില്‍പ്പുണ്ടായിരുന്നു.

“എവിടെ വേലായുധന്‍ ചേട്ടന്‍”  വന്നു കയറിയപാടെ അയാള്‍ ചോദിച്ചു.

“ചേട്ടന്‍ കുളിക്കാന്‍ പോയേക്കുവാ.മൊഖത്തിന്നൊരു തെളിച്ചമുണ്ടല്ലോ ഗോപാലന്‍ചേട്ടാ എന്നതാ കാര്യം.”

“അത് പിന്നെ ഇല്ലാതിരിക്കുവോ. നിന്‍റെ സുമമോള്‍ക്ക് അത്രേം നല്ല ഒരാലോചനയും കൊണ്ടല്ലേ ഈ ഗോപാലന്‍ചേട്ടന്‍ വന്നിരിക്കുന്നെ.”

“ആണോ? എവിടുന്നാ ഗോപാലന്‍ ചേട്ടാ, ഏതാ പയ്യന്‍.” കൗസല്യ ആകാംക്ഷയോടെ തിരക്കി.

“ഞങ്ങടെ പഞ്ചായത്തിതന്നെയാ പയ്യന്‍റെ വീട്. ഇത്രേം പെട്ടെന്ന് ഇങ്ങനൊരു കാര്യം ഒത്തു വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല കേട്ടോ. എല്ലാം ദൈവത്തിന്‍റെ കളി. അല്ലാതിപ്പോ ഞാനെന്തുപറയാനാ.”

അപ്പോഴേക്കും വേലായുധനും കുളികഴിഞ്ഞെത്തി. ”എന്തോക്കൊയുണ്ട് ഗോപാലാ വിശേഷങ്ങള്.”

“നല്ല വിശേഷം. അതുപറയാനാ ഞാനിപ്പോ ഇങ്ങോട്ട് വന്നത്” ഗോപാലന്‍റെ മുഖമപ്പോള്‍ അഭിമാനം കൊണ്ട് വെട്ടിത്തിളങ്ങി.

“എന്താ അത്?”

“സുമമോള്‍ക്ക് കൂടുതല്‍ നല്ലോരാലോചനേം കൊണ്ടുവരുമെന്ന് വാക്ക് പറഞ്ഞേച്ചല്ലേ ഞാനന്ന് പോയത്. അങ്ങനെ ഒരെണ്ണം ഭാഗ്യത്തിന് ഒത്തുവന്നിട്ടുണ്ട്.”

“ഉവ്വോ. എവിടുന്നാ.”

“ഞങ്ങടെ പഞ്ചായത്തില്‍ തന്നെയുള്ള പയ്യനാ. പഞ്ചായത്ത് സഹകരണബാങ്കിലാ പയ്യന് ജോലി. പേര് സുധാകരന്‍. അച്ഛനമ്മമാര്‍ക്ക് ഒരേ ഒരു മകന്‍. അച്ഛന്‍ കുറേക്കാലം ഗള്‍ഫിലായിരുന്നതുകൊണ്ട് ഇരുനിലവീടും കാറും ഒക്കെയായി നല്ല സാമ്പത്തികസ്ഥിതിയാ അവര്‍ക്ക്. അവരുടെ വീട്ടില്‍ചെന്ന് ചുറ്റുപാടൊക്കെ നേരില്‍ കണ്ട് പയ്യന്‍റെ ഫോട്ടോയും കൊണ്ടാ ഞാന്‍ വന്നിരിക്കുന്നേ. ആ ശിവപ്രസാദിനേക്കാള്‍ മുഖശ്രീയുള്ള പയ്യന്‍.”

സുധാകരന്‍റെ ഫോട്ടോ കണ്ടപ്പോള്‍ വേലായുധനും കൗസല്യയും ഗോപാലന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിച്ചു.

“ജാതകപൊരുത്തം നോക്കണ്ടേ?” വേലായുധന്‍ ചോദിച്ചു.

“‘ഓ! അവര്‍ക്ക് അതിലൊന്നും വിശ്വാസമില്ലാന്ന്. സുധാകരന്‍റെ അച്ഛനും അമ്മേം പ്രേമിച്ചുവിവാഹം ചെയ്തവരാ. പൊരുത്തമൊന്നും നോക്കിയില്ലെങ്കിലും അവരിത്രേംകാലം പ്രശ്നമില്ലാതെ ജീവിച്ചില്ലേ എന്നാ അവരുടെ ചോദ്യം.”

“ശരിയാ. സത്യം പറഞ്ഞാ എനിക്കും ഈ ജാതകപൊരുത്തത്തിലൊന്നും ഒരു വിശ്വാസോമില്ല. അതൊക്കെ പോട്ടെ, ഇത്രേം സാമ്പത്തികോള്ള പയ്യനെ താനെവിടുന്ന് തപ്പിയെടുത്തെന്നാ എന്‍റെ അതിശ്യേം.”

“എന്‍റെ ഒരു സ്നേഹിതന്‍ കൊണ്ടുവന്ന ആലോചനയാ. സുമമോളുടെ ആലോചന വന്നപ്പോള്‍ തേടിയവള്ളി കാലില്‍ ചുറ്റിയപോലാണ് അവര്‍ക്ക് തോന്നീതെന്ന്. ഏതോ കല്യാണം കൂടാന്‍ പോയപ്പോ അവിടെവെച്ച് അവര് സുമമോളെ കണ്ടിരിക്കണത്രേ. ചെക്കനും പെണ്ണും തമ്മില്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ മറ്റൊന്നും പ്രശ്നമില്ലെന്നാ അവര് പറഞ്ഞത്. സ്ത്രീധനക്കാര്യത്തിലൊന്നും അവര്‍ക്ക് നോട്ടമില്ല. മകന്‍റെ ഭാര്യയായി വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ നല്ല സ്വഭാവക്കാരിയായൊരു മരുമോളുവരണമെന്നേ അവര്‍ക്കുള്ളൂ. വീട്ടുപണികള്‍ക്കെല്ലാം ജോലിക്കാരുണ്ട്. എല്ലാത്തിനും ഒരു മേല്‍നോട്ടം വേണം അത്രമാത്രം.”

“അപ്പോ നമുക്ക് പെണ്ണുകാണല്‍ വേഗമങ്ങ് നടത്തിയേക്കാം അല്ലേ”

“അതെ. സുമമോളുടെ പരീക്ഷ കഴിഞ്ഞാല്‍ കല്യാണം. പെങ്ങളും അളിയനും ധൈര്യമായിരുന്നോ .ഒരു സംശയോം വേണ്ട ഇത് നമ്മള് നടത്തും.” ഗോപാലന്‍ ഉത്സാഹതികവോടെ പറഞ്ഞു.

പിന്നത്തെ ആഴ്ച സുധാകരനും ബന്ധുക്കളും പെണ്ണുകാണാന്‍ വന്നു. ഗോപാലനും ഭാര്യയും കാലത്തെതന്നെ വേലായുധന്‍റെ വീട്ടില്‍ എത്തിയിരുന്നു.

സ്വന്തം കാറില്‍ വന്നിറങ്ങുന്ന സുധാകരനേയും വീട്ടുകാരേയും കണ്ടപ്പോള്‍ മകളുടെ ഭാഗ്യമോര്‍ത്ത് കൗസല്യയുടെ കണ്ണുനിറഞ്ഞുപോയി.

സുധാകരന് സുമംഗലയെ വളരെ ഇഷ്ടപ്പെട്ടു. ശിവപ്രസാദിന്‍റെ വിവാഹാലോചന മുടങ്ങിയപ്പോള്‍ തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം നടക്കുമല്ലോ എന്ന ആശ്വാസമായിരുന്നു സുമംഗലക്ക്. ഇപ്പോളിതാ വേറൊന്ന്. പക്ഷെ അച്ഛനമ്മമാരുടെ താല്പര്യത്തിന് വഴങ്ങേണ്ടിവന്നു അവള്‍ക്ക്.

സുമംഗലയുടെ ഫൈനല്‍ പരീക്ഷ കഴിഞ്ഞാല്‍ അധികം വൈകാതെ വിവാഹം നടത്താമെന്നും ഗള്‍ഫിലുള്ള ചില അടുത്ത ബന്ധുക്കളോടും കൂടി ആലോചിച്ചശേഷം കല്യാണത്തിയതിയെക്കുറിച്ച് ഉടന്‍തന്നെ ഒരു തീരുമാനത്തിലെത്താമെന്നും പറഞ്ഞാണ് സുധാകരനും വീട്ടുകാരും യാത്രപറഞ്ഞിറങ്ങിയത്.

ഒരാഴ്ച കഴിഞ്ഞിട്ടും സുധാകരന്‍റെ വീട്ടുകാരുടെ ഭാഗത്തുനിന്നും വിവരമൊന്നും എത്താതായപ്പോള്‍ കൗസല്യക്ക്‌ ഉല്‍ക്കണ്ഠയായി. ”ഇതുവരെ ചെക്കന്‍വീട്ടുകാര് വിവരമൊന്നും അറിയിച്ചില്ലല്ലോ. നിങ്ങള് ഗോപാലേട്ടനെ ഒന്ന് വിളിച്ചുനോക്ക്” വേലായുധന്‍ ജോലിസ്ഥലത്തേക്ക് ഇറങ്ങാന്‍ നേരം കൗസല്യ ഓര്‍മ്മിപ്പിച്ചു.

അയാളുടെ മനസ്സിലും അതൊരു ചോദ്യചിഹ്നമായി ഘനീഭവിച്ച് കിടന്നിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ അയാള്‍ ഗോപാലനെ വിളിച്ചു. ”അളിയാ, സുധാകരന്‍റെ വീട്ടീന്ന് വിവരം വല്ലതും അറിഞ്ഞോ?”

“ഇല്ലല്ലോ, വേലായുധേട്ടാ. ഞാനും അത് കാത്തിരിക്കുവാ. അവര് പെട്ടെന്ന് വിവരമറിയിക്കാമെന്ന് പറഞ്ഞേച്ചല്ലേ പോയത് “

“ഇവിടെ കൗസൂന് വിവരമറിയാഞ്ഞിട്ടൊരു സൊഖക്കൊറവ്. അത്രനല്ലൊരു ബന്ധമല്ലേ നീ ഒപ്പിച്ചു തന്നിരിക്കുന്നെ.”

“എന്തിനാ വിഷമിക്കുന്നേ. അത്രക്കും ഉറപ്പ് പറഞ്ഞിട്ടല്ലേ അവര് പോയത്. ഒരു കാര്യം ചെയ്യാം. നാളെ ഞാറാഴ്ച്ചയല്ലേ. ഞാന്‍ അവരുടെ വീട്ടിലോട്ടൊന്ന് പോകാം. എന്നിട്ട് ചേട്ടനെ വിളിച്ചുവിവരം പറയാം

“എങ്കി അതുമതി.” വേലായുധന്‍ സമ്മതിച്ചു.

ഗോപാലനുമായി സംസാരിച്ച വിവരം സന്ധ്യക്ക്‌ കൗസല്യയോട് പറഞ്ഞുകൊണ്ട് നില്‍ക്കുമ്പോള്‍ അതാ അയാള്‍ മുഴുവനോടെ അവരുടെ മുന്നില്‍ !

“നീ ഇന്നുതന്നെ അവരുടെ വീട്ടി പോയോ? ”വേലായുധന്‍ വിസ്മയാധീനനായി

“ഒന്നും പറയണ്ടെന്‍റെ വേലായുധന്‍ചേട്ടാ, എന്‍റെ മേല്‍വിലാസത്തില്‍ സുധാകരന്‍റെ അച്ഛന്‍ ഒരു കത്തയച്ചിരിക്കുന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാ കത്ത് കാണുന്നേ. കുറച്ചുനേരം കണ്ണില്‍ ഇരുട്ടുകേറിപ്പോയി കേട്ടോ. പിന്നെ കത്തുംകൊണ്ട് നേരെ ഇങ്ങോട്ട് പോരുകാരുന്നു.” ഗോപാലന്‍ നാവിന്‍തുമ്പാൽ ചുണ്ടുനനച്ചുകൊണ്ട് ഒരുവിധത്തില്‍ പറഞ്ഞവസാനിപ്പിച്ചു.

“എന്താ ഗോപാലേട്ടാ കത്തില്… അവര്…” കൗസല്യയുടെ സ്വരമിടറി.

“ഞാനെന്തുപറയാനാ എന്‍റെ പെങ്ങളേ, അവര്‍ക്കെന്തോ ഒരു താല്പര്യക്കൊറവ് പോലെ. ഈ ആലോചനയവര്‍ നിര്‍ത്തിവെക്കുകാണെന്ന്. സുമമോളടെ പടോം മടക്കി. സുധാകരന്‍റെ ഫോട്ടോ എത്രേം വേഗം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.”

“എന്നിട്ട് ആ കത്തെവിടെ?”

ഗോപാലന്‍ പോക്കറ്റില്‍നിന്ന് കത്തെടുത്ത് നീട്ടി. കത്തിലെ വരികളിലൂടെ കണ്ണോടിച്ചുകൊണ്ട്‌ വേലായുധന്‍ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു. ”എന്താ ഇങ്ങനെ ഒരു ചുവടുമാറ്റമെന്ന് മനസിലാകുന്നില്ല. ഇതിലും നല്ല ആലോചന വല്ലതും ഒത്തുവന്ന് കാണുമോ?”

“എങ്കിലവര് അതെഴുതുമായിരുന്നല്ലോ. നമ്മളോട് ഒരു ക്ഷമപോലും ചോദിക്കാതെ, ഛെ! എന്തൊരു മര്യാദകേടാ അവര് കാണിച്ചത്‌.”

കൗസല്യയപ്പോള്‍ സംശയം ഉന്നയിച്ചു. “കഴിഞ്ഞ തവണത്തെപ്പോലെ സരസമ്മ അവരോട് എന്തെങ്കിലും ഏഷണി ഓതിക്കൊടുത്തതാണോ?”

“ഹേയ്, അങ്ങനെയാകാന്‍ വഴിയില്ല. ഇങ്ങനെ ഒരാലോചനയുടെ കാര്യംതന്നെ അവരറിയാന്‍ യാതൊരു വഴിയുമില്ല.”

“പിന്നെന്തുകൊണ്ടാണോ അവരിക്കാര്യം വേണ്ടെന്നുവെച്ചത്.“

അപ്പോഴേക്കും ഗേറ്റിലൊരു ആളനക്കം. മങ്ങിയ വെളിച്ചത്തില്‍ ആരോ ഗേറ്റ് കടന്നുവരുന്നു.

വാതിലിന്‍റെ പിറകില്‍ മറഞ്ഞുനിന്നുകൊണ്ട് ഉമ്മറകോലായില്‍ നടക്കുന്ന സംഭാഷണം ചെവിയോര്‍ത്ത്‌ നില്‍ക്കുകയായിരുന്ന നിമ്മിമോള്‍ സുമംഗലയോട് സ്വകാര്യം പറഞ്ഞു. ”ദേ,സരസമ്മേടെ മകന്‍.”

കൗസല്യക്കും വേലായുധനും ആളെ മനസ്സിലായെങ്കിലും ഗോപാലന്‍ ചോദിച്ചു. “ആരാ?”

ഉമ്മറപ്പടിക്ക്‌ താഴെവരെ എത്തിയിരുന്ന വെളിച്ചത്തിലേക്ക് നീങ്ങിനിന്നുകൊണ്ട് നന്ദകുമാര്‍ അറിയിച്ചു. “അയല്‍ക്കാരനാ. സരസമ്മേടെ മകന്‍ നന്ദന്‍”

ഗോപാലന്‍റെ മുഖമപ്പോള്‍ കടന്നലുകുത്തിയപോലായി. “ഉം? എന്താവേണ്ടത്?”

“ഒരു കാര്യം അറിയിക്കാന്‍ വന്നതാ.”

“എന്ത് കാര്യം?”

“ഇവിടെ നിന്നോണ്ട്‌ പറയാന്‍ വിഷമമാണ്.” അനുവാദം ചോദിക്കാതെതന്നെ അയാള്‍ കോലായിലേക്ക് കയറി. ഗോപാലന്‍റെ അടുത്തുതന്നെ തിണ്ണയിലിരിക്കുകയും ചെയ്തു..

“നിങ്ങള്‍ സുമംഗലയുടെ കല്യാണക്കാര്യമാണോ പറഞ്ഞോണ്ടിരുന്നത്? അത് തെറ്റിപ്പിരിഞ്ഞതിനെക്കുറിച്ച്?”

നന്ദനെങ്ങനെ ഇക്കാര്യം അറിഞ്ഞെന്ന വിഭ്രമത്തോടെ ഗോപലന്‍ പരുഷസ്വരത്തില്‍ ചോദിച്ചു “എന്താ അങ്ങനെ ചോദിച്ചത്?”

“അങ്ങനെ സംഭവിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് തോന്നി.”

“എങ്കിത്തന്നെ നിനക്കെന്താ ഇതില് കാര്യം?” ഗോപാലന്‍ കത്തിക്കയറി.

“അല്പം കാര്യമുണ്ട്. അത് പറയാന്‍കൂടിയാ ഞാന്‍ വന്നത്.”

ഗോപാലനപ്പോള്‍ ഒരു നിമിഷത്തേക്ക് സ്തബ്ധനായി.പിന്നെ ചോദിച്ചു “താനെങ്ങനെയാ ഇതറിഞ്ഞത്‌?”

“എന്‍റെ അമ്മ പറഞ്ഞ്”

തന്‍റെ സംശയം ശരിയായിരുന്നില്ലേ എന്ന ഭാവത്തില്‍ കൗസല്യ വേലായുധനെ നോക്കി ചുണ്ടു കൂര്‍പ്പിച്ചു

“സരസമ്മയിതെങ്ങനെ അറിഞ്ഞു?” ഗോപാലന്‍ കൂടുതല്‍ വിസ്മിതനായി

“കല്യാണം മുടക്കിയത് ഇത്തവണയും എന്‍റെ അമ്മയാ. അതുകൊണ്ടുതന്നെ. എന്‍റെ അമ്മ കുടുംബശ്രീയില്‍നിന്നു മടങ്ങി ഞങ്ങടെ വീട്ടുപടിക്കല്‍ എത്തിയപ്പോഴാ സുധാകരന്‍റെ വീട്ടുകാര് കാറുമായി സുമംഗലയുടെ വീടന്വേഷിച്ച് അമ്മേടെ മുമ്പില്‍ത്തന്നെ എത്തുന്നത്. അമ്മ നിങ്ങടെ വീടവര്‍ക്ക് കാണിച്ചുകൊടുത്തു. സുധാകരന്‍റെ വീടെവിടെയാണെന്ന് ചോദിച്ചറിയുകയും ചെയ്തു. ശേഷം നിങ്ങക്കൂഹിക്കാമല്ലോ.”

“അതുശരി. അപ്പോ ഈ അക്രമം ചെയ്തതും അവളാണല്ലേ.?” കൗസല്യ മൂക്കത്ത് വിരല്‍ചേര്‍ത്തുകൊണ്ട് വേലായുധനെ തുറിച്ചുനോക്കി.

“അമ്മയ്ക്കുവേണ്ടി ഞാന്‍ നിങ്ങളോട് മാപ്പുചോദിക്കുന്നു.”

“ഇയാളാള് കൊള്ളാമല്ലോ ചേച്ചി” നിമ്മിമോളുടെ സ്വരത്തില്‍ വിസ്മയത്തോടൊപ്പമൊരു അംഗീകാരത്തിന്‍റെ ധ്വനിയും

“ഇത്രേം ദ്രോഹം ചെയ്തിട്ട് വെറുതെ ഒരു മാപ്പപേക്ഷകൊണ്ട് തീര്‍ക്കാമെന്നാണോ?”

“എനിക്ക് മറ്റൊരപെക്ഷകൂടിയുണ്ട്. സുമംഗലക്ക് സമ്മതമാണെങ്കില്‍ സുമംഗലയെ വിവാഹംകഴിക്കാന്‍ ഞാന്‍ തയ്യാറാ”

“അയ്യോ! അവളെ അങ്ങനെ കൊലക്ക് കൊടുക്കാന്‍ ഞങ്ങള് തീരുമാനിച്ചിട്ടില്ലേ .”കൗസല്യയുടെ പരിഹാസംകലര്‍ന്ന സ്വരം

വേലായുധന്‍റെ പ്രതികരണം അല്പം മയത്തിലായിരുന്നു. “അവള്‍ക്കു ഇനീം മോളിലോട്ട് പഠിക്കണമെന്നാ”

“അതിനെന്താ, എനിക്ക് ചെന്നൈയിലാ ജോലി. അവിടെ ധാരാളം കോളേജുള്ള സ്ഥലമല്ലേ? അവിടെ എന്തുകോഴ്സിന് വേണമെങ്കിലും ചേരാമല്ലോ.എനിക്ക് നൂറുവട്ടം സമ്മതമാ.”

“നിങ്ങള് എന്തെല്ലാം പറഞ്ഞാലും ഞങ്ങക്ക് ഈ ബന്ധം തീരെ സമ്മതമല്ല” കൗസല്യ തീര്‍ത്തുപറഞ്ഞു.

“എന്‍റെ അമ്മ പോരെടുക്കുമെന്ന് വിചാരിച്ചല്ലേ. എന്‍റെ അമ്മേടെ മനസ്സ് മാറുന്നതുവരെ ഞാന്‍ സുമംഗലയെ എന്‍റെ വീട്ടില്‍ താമസിപ്പിക്കില്ല. അതുപോരെ. എന്‍റെ അച്ഛനും ചേച്ചിക്കുമിക്കാര്യം പൂര്‍ണ്ണസമ്മതമാ. സുമംഗലയെ അവര്‍ക്ക് ഇഷ്ടമാണ്. അവര്‍ക്ക് മാത്രമല്ല എനിക്കും. എന്‍റെ അമ്മയ്ക്കും സുമംഗലയെ ഇഷ്ടമാകാതെ വരില്ലെന്നാണ് എന്‍റെ പ്രതീക്ഷ. അല്പം സാവകാശം വേണ്ടി വരുമെന്ന് മാത്രം.”

നിമ്മിമോള്‍ സുമംഗലയുടെ കാതിലപ്പോള്‍ സ്വകാര്യം പറഞ്ഞു. “പുള്ളിയേ എനിക്കും ഇഷ്ടപ്പെട്ടു. നല്ല സ്ട്രോങ്ങ്‌ നട്ടെല്ലുള്ള പാര്‍ട്ടിയാ, അല്ലേ ചേച്ചി.”

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ?” സുമംഗല ഗൗരവത്തിലാണ് ആരംഭിച്ചതെങ്കിലും അവള്‍ പെട്ടെന്ന് ചിരിച്ചുപോയി.

“ഞങ്ങള്‍ക്ക് തീരെ സമ്മതമല്ലെന്ന് തീര്‍ത്തു പറഞ്ഞല്ലോ. ഇനി നന്ദകുമാറ് ഒന്ന് പോയേ”കൗസല്യ തറപ്പിച്ചുപറഞ്ഞു.

“ഞാന്‍ പോയേക്കാം. പക്ഷെ എന്‍റെ അമ്മ, സുമംഗലയുടെ കല്യാണം മുടക്കിയതിന്‍റെ കാരണം കൂടി നിങ്ങളറിയണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ അമ്മയുടെ കല്യാണവും ഇങ്ങനെ മുടങ്ങിയതാ. വിവാഹം ചെയ്യാമെന്ന് വാക്ക് പറഞ്ഞ കളിക്കൂട്ടുകാരന്‍ കൂടുതല്‍ ചന്തമുള്ള പെണ്ണിന്‍റെ കല്യാണാലോചന വന്നപ്പോ കാലുമാറി. അതാ കാരണം. അതിന്‍റെ മുറിവ് അമ്മേടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.”

“അതാരാ സരസമ്മയെ ചതിച്ചവന്‍?” ഗോപാലന്‍ പെട്ടെന്ന് ചോദിച്ചുപോയി.

“ആ കഥയൊക്കെ സുമംഗലയുടെ അച്ഛനറിയാം. അങ്ങോട്ട്‌ ചോദിച്ചാല്‍ മതി. ഞാന്‍ നാളെ ചെന്നൈക്ക് മടങ്ങും. അടുത്തവരവിന് ഞാനിവിടെ ഒരിക്കല്‍ക്കൂടി വരും. സുമംഗലയുടെ തീരുമാനമറിയാന്‍”

“അയ്യോ! അപ്പോ ആ വില്ലന്‍ നമ്മുടെ അച്ഛനായിരുന്നല്ലേ!”

നിമ്മിമോളുടെ വിമര്‍ശനം സുമംഗലയുടെ കാതില്‍ വീണതേയില്ല. അവളുടെ കണ്ണുകളപ്പോള്‍ നാട്ടുവെളിച്ചത്തിലൂടെ തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ നടന്നകലുന്ന നന്ദനെ പിന്തുടരുകയായിരുന്നു.

(അവസാനിച്ചു)

അയലത്തെ ഒളിപ്പോരുകാരി ഭാഗം- 1

സൂര്യരശ്മികള്‍ പിച്ചവയ്ക്കാന്‍ തുടങ്ങിയതേയുള്ളു. അപ്പോഴേക്കും സുമംഗല മുറ്റമടിച്ചു കഴിഞ്ഞിരുന്നു.

അടിച്ചുകൂട്ടിയ ചവറവള്‍ കുട്ടയില്‍ നിറച്ച് തെങ്ങിന്‍തടത്തിലേക്ക്‌ ചൊരിഞ്ഞിട്ടു. കുട്ടയും കുറ്റിച്ചൂലും വീടിന്‍റെ പിന്‍വശത്തുള്ള ചാര്‍ത്തിന്‍റെ ഒരുമൂലയില്‍ ഒതുക്കിവെച്ച് വിസ്തരിച്ചൊന്ന് നടുനിവര്‍ത്തി.

ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയാണ്.

ചോറിപ്പോള്‍ വെന്തുകാണും. എളുപ്പത്തില്‍ ഒരു കറി തയാറാക്കണം. എന്നിട്ട് വേണം കുളിക്കാനും കോളേജിലേക്ക് പോകാനൊരുങ്ങാനും. .

സ്റ്റോപ്പിലെത്താന്‍ വൈകിയാല്‍ പതിവായി കോളേജിലേക്ക് പോകുന്ന ബസ്സ്‌ മിസ്സാവും. എങ്കിൽ പിന്നെ സമയത്തിന് കോളേജില്‍ എത്തുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

ബിഎസ്സ് സി ഫൈനല്‍ ഇയറിലാണ് സുമംഗല. ഫൈനല്‍ പരീക്ഷക്ക്‌ ഇനി രണ്ടുമാസം മാത്രം. വാവ് അടുത്തതുകൊണ്ട് അമ്മ കൗസല്യക്ക് തലേന്ന് മുതല്‍ വലിവിന്‍റെ അസുഖം കൂടുതലാണ്. അതുകൊണ്ട് എല്ലാ ജോലിയും സുമംഗല തന്നെ ചെയ്യണം. കറിക്കുള്ള പച്ചക്കറി അരിഞ്ഞ് അല്പം വെള്ളവും ഉപ്പും മറ്റും ചേര്‍ത്ത് അത് താഴ്ന്ന ചൂടില്‍ ഗ്യാസടുപ്പില്‍ വെച്ചശേഷം അവള്‍ അകത്തെ മുറികള്‍ തൂക്കാന്‍ തുടങ്ങി.

അപ്പോള്‍ മുറ്റത്തുനിന്നും അനുജത്തി നിമ്മിമോളുടെ രോഷംകൊണ്ട് ഇടറുന്ന സ്വരം. “അമ്മേ, ഒന്നിങ്ങോട്ടുവന്നേ.. ഇതൊന്ന് വന്ന് കാണമ്മേ”

ആദ്യം മുറ്റത്തേക്ക്‌ ഓടിയെത്തിയത് സുമംഗലയാണ്.

വേലിക്കിപ്പുറം മുതല്‍ ആ കൊച്ചുമുറ്റത്തിന്‍റെ പാതിയോളം ചിതറിക്കിടക്കുന്ന കുപ്പ! സുമംഗലയുടെ കണ്ണ് മിഴിഞ്ഞുപോയി.

നിമ്മിമോളപ്പോള്‍ മനപ്പൂര്‍വം അല്പം ഉറക്കെ പ്രതികരിച്ചു.

“ദേ,നമ്മടെ അയലത്തെ രാക്ഷസീടെ പണിയാ ചേച്ചി. അവരിതെല്ലം ഇങ്ങോട്ട് വീശിഎറിയുന്നത് ഞാനെന്‍റെ കണ്ണോണ്ട് കണ്ടതാ.”

കിണറിനരികെ നിന്നുകൊണ്ട് നിമ്മിമോള്‍ പല്ലുതേക്കുന്നതിനിടയിലായിരുന്നു സംഭവം. അതിനാല്‍ കുപ്പയുടെ പ്രഭവകേന്ദ്രത്തിന്‍റെ ദൃക്സാക്ഷിയാണവള്‍.

രണ്ടുവീടുകള്‍ക്കും മദ്ധ്യേ, മരക്കമ്പുകളും ഇളംനീല പ്ലാസ്റ്റിക്ക് ഷീറ്റും കൊണ്ട് കെട്ടിയ വേലിയില്‍ പലയിടത്തും ഷീറ്റ് പഴകിക്കീറിയിരുന്നതുകൊണ്ട് ആര്‍ക്ക് വേണമെങ്കിലും അതിര്‍ത്തിലംഘനം നടത്താമെന്ന അവസ്ഥയാണ്‌.

നിമിഷങ്ങള്‍ക്കുള്ളില്‍ അയല്‍വീട്ടിലെ സരസമ്മ അട്ടഹസിച്ചുകൊണ്ട് വേലിക്കരികിലേക്ക് പാഞ്ഞെത്തി. അതവര്‍ പ്രതീക്ഷിച്ചതുമായിരുന്നു. ഓരോ ഒളിപ്പോരിനുശേഷവും തുറന്നപോരിനുള്ള ആഹ്വാനവുമായി രംഗപ്രവേശം ചെയ്യുന്നത് അവരുടെ സ്ഥിരം ശൈലിയാണ്.

“ആരെയാടീ നീ രാക്ഷസീന്ന് വിളിച്ചത്? നിങ്ങക്കടെ അമ്മയാന്നും പറഞ്ഞ് ഒരുത്തിയില്ലേ? ആ വലിവുകാരി കൗസല്യാ…. മ്മ. അവളാ രാക്ഷസി.”

കൗസല്യയുടെ ശ്വസനക്രിയയെ സരസമ്മ പരിഹാസത്തോടെ അനുകരിക്കുകയുംകൂടി ചെയ്തപ്പോള്‍ നിമ്മിമോളുടെ ക്ഷോഭം ഇരട്ടിച്ചു.

“എന്‍റെ അമ്മ പാവമാ. നിങ്ങളാ ദുഷ്ടത്തി.”

അപ്പോഴേക്കും കൗസല്യയും അങ്ങോട്ടെത്തി.

കൗസല്യ വലിവിന്‍റെ വിമ്മിഷ്ടത്തോടെ പറഞ്ഞൊപ്പിച്ചു “എന്തോന്നിനാ സരസമ്മേ ദെവസോമിങ്ങനെ ഞങ്ങളെ ശല്യം ചെയ്യുന്നേ”

“നിങ്ങക്കടെ ഇച്ചിരിക്കുംപോന്ന നെഷേധിപ്പെണ്ണ് എന്നെ രാക്ഷസീന്നും ദുഷ്ടത്തീന്നും വിളിച്ച് പോരിന് വന്നിട്ടിപ്പോ ഞാനാ നിങ്ങളെ ശല്യം ചെയ്യുന്നേന്ന്‍. അമ്മേടേം മക്കടേം കയ്യിലിരിപ്പ് കൊള്ളാവല്ലോ”

”വെറുതെയല്ലല്ലോ നിമ്മിമോളങ്ങനെ പറഞ്ഞത്. അമ്മാതിരി കണ്ണിച്ചോരേല്ലാത്ത പണിയല്ലേ നിങ്ങള് ചെയ്തേക്കുന്നെ” കൗസല്യ വിമ്മിട്ടത്തോടെയാണെങ്കിലും ന്യായം പറഞ്ഞു.

“ഞാനെന്തോ ചെയ്തെന്നാ?”

“നിങ്ങക്കടെ വീട്ടിലെ ചപ്പും ചവറുമൊക്കെ ഇങ്ങോട്ടിടുന്നെതെന്തിനാ?.ഇതിപ്പോ ആദ്യമായിട്ടൊന്നുമല്ലല്ലോ.”

“ഇത് നല്ല പുകില്. നിങ്ങള് കണ്ടോ ഞാനതൊക്കെ ഇങ്ങോട്ടിടുന്നത്”

“ഞാന്‍ കണ്ടില്ല. പക്ഷെ നിമ്മിമോള് കണ്ടല്ലോ.”

“നിങ്ങടെ പുന്നാരനിമ്മിമോള് പറേന്നതേ പച്ചനുണയാ. ഞാന്‍ മനസ്സേപോലും വിചാരിക്കാത്ത കാര്യമാ എവള് പറയുന്നേ.”

നിമ്മിമോളപ്പോള്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു “നിങ്ങക്ക് മനസ്സെന്ന ഒരു സാധനം തന്നെയില്ലല്ലോ. പിന്നെങ്ങനാ നിങ്ങള് മനസ്സില് വിചാരിക്കുന്നേ.”

“എന്താടീ കരിനുണച്ചീ പിറുപിറുക്കുന്നേ. വല്ലതും പറയാനുണ്ടീങ്കിലേ തെളിച്ചുപറ”.

സുമംഗല കണ്ണുകൊണ്ട് ഒരു ചുവന്നകൊടി വീശി അനുജത്തിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിമ്മിമോള്‍ ഉശിരോടെതന്നെ ഉറക്കെ ആവര്‍ത്തിച്ചു.

“എടി, എടീ.വായാടിച്ചീ നിന്നെ…..”

“നിങ്ങളാ വായാടിച്ചി. അത് ഈ ചുറ്റുവട്ടത്തുള്ളവര്‍ക്കെല്ലാം അറിയൂം ചെയ്യാം.”.

സുമംഗലയുടെ അച്ഛന്‍ വേലായുധനും സരസമ്മയുടെ ഭര്‍ത്താവ് അയ്യപ്പനും അവരവരുടെ ഉമ്മറക്കോലായില്‍ നിന്നുകൊണ്ട് ഒരു സാധാരണസംഭവം കാണുന്നതുപോലെ നിസ്സംഗതയോടെ രംഗവീക്ഷണം നടത്തുന്നുണ്ടായിരുന്നു.

ഒരു ഇടത്തരം കോണ്ടാക്ടരുടെ സ്ഥിരം പണിക്കാരനാണ് വേലായുധന്‍.

അയ്യപ്പന് പന്തല്‍ പണിയാണ്. ഇടക്കൊക്കെ വേലി കെട്ടിനും പോകും. സരസമ്മ കുടുംബശ്രീയില്‍ അംഗമാണ്. രണ്ട് മക്കളാണ് അവര്‍ക്ക്. മകള്‍ വാസന്തി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടിലാണ്‌. മകന്‍ നന്ദകുമാര്‍ റയില്‍വേയില്‍ ഉദ്യോഗസ്ഥനാണ്. കേരളത്തിനു പുറത്ത് എവിടെയോ ആണയാള്‍.

അയല്‍ക്കാരോടുള്ള വഴക്ക് മൂക്കുമ്പോള്‍ സരസമ്മ വീമ്പിളക്കും. ”ഇത്തവണ ഞങ്ങടെ നന്ദന്‍ ലീവിലൊന്ന് വന്നേക്കട്ടെ. എന്നിട്ടുവേണം പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുപ്പിക്കാന്. എല്ലാത്തിനേം ഞാൻ അകത്താക്കും, നോക്കിക്കോ.”

ആ ഭീഷണി അയല്‍ക്കാരാരും ഗൗരവത്തില്‍ എടുക്കാറില്ല എന്നതാണ് സത്യം.

അയല്‍ക്കാരെ മാത്രമല്ലാ തന്നെക്കാള്‍ കുറെ പ്രായക്കൂടുതലുള്ള അയ്യപ്പനേയും അവര്‍ വെറുതെ വിടാറില്ല. അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ അതിന്‍റെ ശബ്ദഘോഷങ്ങള്‍ അയല്‍വീടുകളിലെല്ലാം എത്താറുണ്ട്.

സരസമ്മയുടെ നാവുകൊണ്ടുള്ള പ്രഹരം അനുഭവിക്കാത്ത പരിസരവാസികൾ ഇല്ലെന്നുതന്നെ പറയാം.

നിമ്മിമോളും സരസമ്മയും തമ്മിലുള്ള വഴക്കും വക്കാണവും അടിക്കടി മുറുകിവരുമ്പോഴാണ് എന്തോ കരിഞ്ഞ മണം കാറ്റത്തു് അങ്ങോട്ടെത്തുന്നത് മൂക്കൊന്ന് വിടര്‍ന്നു. അടുത്ത നിമിഷം നെഞ്ചത്ത് കൈവെച്ചുകൊണ്ട് അവള്‍ അടുക്കളയിലേക്കോടി.

അടുപ്പത്ത് വെച്ചിരുന്ന കറിപ്പാത്രത്തില്‍നിന്നും പുക , ഉയരുന്നുഅടുക്കളയിലാകെ കറി കരിഞ്ഞ മണം;

കറിപ്പാത്രം കറുത്ത് കരിക്കട്ടപോലായിരിക്കുന്നു.

സുമംഗല പെട്ടെന്ന് തീ അണച്ചു. പിന്നെ എളിക്കു കൈവെച്ച് ഒരു നിമിഷം വിഷണ്ണയായി നിന്നു.

ഇനിയോ? വീണ്ടും ഒരു കറി പാകം ചെയ്യാനോക്കെ പുറപ്പെട്ടാല്‍ കോളേജിലേക്കുള്ള ബസ്സ്‌ അതിന്‍റെ പാട്ടിനുപോകും.

ധൃതിയിലവള്‍ സവാളയും മുളകും എണ്ണയില്‍ വാട്ടിയെടുത്ത് ഉപ്പും അല്പം പുളിയും വെളിച്ചെണ്ണയും ചേര്‍ത്തരച്ച് ഒരു ചമ്മന്തി ഉണ്ടാക്കി. നിമ്മിമോള്‍ക്കും തനിക്കുമുള്ള ഉച്ചഭക്ഷണം ടിഫിന്‍ ബോക്സുകളില്‍ എടുത്തുവെച്ചു. മിച്ചമുള്ളത് കൗസല്യക്കും. വേലായുധന് പണിസ്ഥലത്തിന് അടുത്തുള്ള ഹോട്ടലില്‍ നിന്നാണ് ഉച്ചയൂണ്.

നിമ്മിമോള്‍ പത്താംക്ളാസ്സിൽ പഠിക്കുന്നു. സ്ക്കൂളിലേക്ക് അധികം ദൂരമില്ലാത്തതുകൊണ്ട് അവള്‍ക്ക് അല്പം വൈകി പുറപ്പെട്ടാല്‍ മതി.

സുമംഗല കുളികഴിഞ്ഞിറങ്ങുമ്പോള്‍ അന്തരീക്ഷം ശാന്തം. മഴ തോര്‍ന്നതുപോലുള്ള നിശ്ശബ്ദത വേലിക്കരികിലെ നേരമ്പോക്ക് അവസാനിപ്പിച്ച് സരസമ്മ കുടുംബശ്രീയിലേക്ക് വിട്ടുകാണും. അത്രേം ആശ്വാസം.

മുടിയിഴകളില്‍ നിന്ന് വെള്ളം ഇറ്റു വീണിരുന്നെങ്കിലും അവളതു തുവര്‍ത്തി കളയാനൊന്നും നേരം കളഞ്ഞില്ല. ഡ്രസ്സ്‌ മാറി മുടിയൊന്ന് ചീകിയെന്നുവരുത്തി ഒരു ക്ലിപ്പും കുത്തി നെറ്റിയില്‍ ഒരു ശിങ്കാര്‍പൊട്ടും തൊട്ട് കോളേജിലേക്ക് കൊണ്ടുപോകാറുള്ള തോള്‍സഞ്ചിയുമായി പെട്ടെന്നിറങ്ങി.

മുറ്റത്ത് നിന്നുകൊണ്ട് “അമ്മേ, ഞാനിറങ്ങുവാ’ എന്ന് വിളിച്ചുപറഞ്ഞു.

അതിനിടക്ക് സമയം നോക്കാന്‍ കൈത്തണ്ടയിലേക്ക് നോക്കിയപ്പോഴാണ് വാച്ചെടുക്കാന്‍ മറന്നെന്ന് മനസ്സിലാകുന്നത്. തിരിയെ അകത്തുപോയി എടുക്കേണമോ എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും അടുത്തനിമിഷം വേണ്ടെന്ന് വെച്ചു.

എത്രയും വേഗം ബസ്സ്‌ സ്റ്റോപ്പില്‍ എത്തണം. ബസ്സ്‌ കിട്ടിയാല്‍ ഭാഗ്യം.

പാദങ്ങള്‍ കഴിയുന്നത്ര നീട്ടിവെച്ച്‌ അവള്‍ കൂടുതല്‍ വേഗത്തില്‍ നടന്നു. അപ്പോഴെല്ലാം അവള്‍ ആലോചിച്ചിരുന്നത് സരസമ്മയെക്കുറിച്ചാണ്. നാക്കിനെല്ലില്ലാത്തപോലെയാണ് അവരുടെ സംസാരം. നിസ്സാരകാര്യത്തിനുപോലും അയല്‍ക്കാരോട് വഴക്കിനുപോകും. പക്ഷെ ഒരു കാര്യവുമില്ലെങ്കിലും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കിനുവരുന്നത്‌ തങ്ങളോട് മാത്രം. അവര്‍ക്കിത്രമാത്രം കലിപ്പു തോന്നാനുള്ള കാരണമെന്താണന്നുമാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.

സുമംഗല സ്റ്റോപ്പിന് ഏതാനും അടിയകലെ എത്തിയപ്പോള്‍ തന്നെ ബസ്സ് പാഞ്ഞുവന്ന് ബ്രേക്കിട്ടുനിന്നു. അതോടെ അവളുടെ ഓര്‍മ്മയില്‍നിന്ന് സരസമ്മയുടെ ചിത്രം മാഞ്ഞില്ലാതായി. പകരം കാലിന്‍റെ വേഗത ഇരട്ടിച്ചു.

കൗസല്യയുടെ ചേട്ടന്‍ ഗോപാലന്‍ സുമംഗലക്കായി കൊണ്ടുവന്ന വിവാഹക്കാര്യം വേലായുധനും ഇഷ്ടമായി. ഗോപാലന്‍റെ ഭാര്യവീട്ടിലെ ഒരകന്നബന്ധുവിന്‍റെ മകനുവേണ്ടിയാണ് വിവാഹാലോചന.

പയ്യന്‍ ഐ ടി ഐ പാസായിട്ടുണ്ട്. ഗള്‍ഫില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്നു. പേര് ശിവപ്രസാദ്‌. ഫോട്ടോയില്‍ കാണാനും തരക്കേടില്ല. രണ്ടുപേരുടെയും ജാതകങ്ങള്‍ തമ്മില്‍ ആറു പൊരുത്തങ്ങള്‍ തികച്ചുമുണ്ട്.

ഇത്ര നല്ല ആലോചന തള്ളിക്കളയുന്നത് ബുദ്ധിശൂന്യതയാണെന്ന അഭിപ്രായമായിരുന്നു ബന്ധുക്കള്‍ക്കെല്ലാം.

ഡിഗ്രി കഴിഞ്ഞ് ബിഎഡ്ഡിനോ മറ്റോ ചേരണമെന്നായിരുന്നു സുമംഗലക്ക്. എങ്കിലും കൗസല്യയുടെയും വേലായുധന്‍റെയും നിര്‍ബ്ബന്ധത്തിനവള്‍ക്ക് വഴങ്ങേണ്ടിവന്നു.

ചെറുക്കന്‍റെ ലീവ് തീരാറായതുകൊണ്ട് പെണ്ണുകാണല്‍ ചടങ്ങ് കഴിയുന്നതും വേഗം നടത്തണമെന്നായിരുന്നു അയാളുടെ വീട്ടുകാരുടെ ആവശ്യം. ചെറുക്കന് വേറെയും ആലോചനകള്‍ നടക്കുന്നുണ്ടത്രേ. അത്രയുംകൂടി കേട്ടപ്പോള്‍ കൗസല്യയും വേലായുധനും പിന്നൊന്നും ആലോചിച്ചില്ല കണ്ണുമടച്ച് ഒരു തീരുമാനമങ്ങോട്ടെടുത്തു. ആ ഞാറാഴ്ച ഉച്ചകഴിഞ്ഞ് അടുത്ത ബന്ധുക്കളെമാത്രം ക്ഷണിച്ചുകൊണ്ട് ഒരു പെണ്ണുകാണല്‍ ചടങ്ങ്. വിരുന്നിന് ചായയും മൂന്നോ നാലോ പലഹാരങ്ങളും.

കൗസല്യയെ സഹായിക്കാൻ ഗോപാലനും ഭാര്യയും നേരത്തെ എത്തി

ഏതാണ്ട് നാലുമണിയായപ്പോൾ ശിവപ്രസാദും അയാളുടെ അച്ഛനും അമ്മയും ഒരമ്മാവനും കൂടി സുമംഗലയെ പെണ്ണുകാണാൻ വന്നു. അവളെ അവര്‍ക്ക് വളരെ ഇഷ്ടമായി. അതവര്‍ അപ്പോള്‍ത്തന്നെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പഠിക്കണമെന്ന തീരുമാനം മാറ്റിവെച്ച് സുമംഗല സമ്മതം മൂളുകയും കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ മുക്കാല്‍ പങ്കും തീരുമാനമായി. വേലായുധന്‍റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ഗോപാലന്‍ പറഞ്ഞിരുന്നതുകൊണ്ട് ചെറുക്കന്‍വീട്ടുകാരുടെ ഭാഗത്തുനിന്നും യാതൊരു കടുംപിടുത്തവും ഉണ്ടായതുമില്ല. അതോടെ കൗസല്യക്കും വേലായുധനും അവരെക്കുറിച്ചുള്ള മതിപ്പ് ഇരട്ടിച്ചു.

പിന്നത്തെ കൂടിയാലോചന കല്യാണച്ചടങ്ങിനെക്കുറിച്ചായിരുന്നു. സുമംഗലയുടെ പരീക്ഷ കഴിഞ്ഞ് അനുയോജ്യമായൊരു മുഹൂര്‍ത്തത്തില്‍ കല്യാണം നടത്താം. വിവാഹത്തിന്‍റെ ദിവസം നിശ്ചയിച്ച ശേഷം അറിയിച്ചാല്‍ രണ്ടാഴ്ചത്തെ ലീവെടുത്ത് നാട്ടിലെത്തിക്കോളാം; ശിവപ്രസാദ്‌ വാക്കു പറഞ്ഞു. സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികളും മറ്റും തന്നാല്‍ സുമംഗലക്കും അവിടെ ഒരു ജോലിക്കുള്ള ശ്രമങ്ങള്‍ തുടങ്ങിവെക്കാമെന്നും അയാള്‍ അറിയിച്ചു

വിസക്കും പാസ്പോര്‍ട്ടിനും അപേക്ഷ നല്‍കുവാന്‍ വിവാഹനിശ്ചയച്ചടങ്ങും മോതിരം മാറലും മറ്റും കഴിയുന്നതും വേഗം നടത്തിയാല്‍ നന്നായിരിക്കുമെന്നായിരുന്നു ചെറുക്കന്‍വീട്ടുകാരുടെ നിര്‍ദ്ദേശം. അതനുസരിച്ച് അടുത്ത ഞാറാഴ്ച തന്നെ ആ ചടങ്ങ് നടത്താമെന്ന് വേലായുധന്‍ ഏറ്റു. ബന്ധുക്കളെ എല്ലാവരെയും കാണിക്കാന്‍വേണ്ടി സുമംഗലയുടെ ഒരു ഫോട്ടോയും വാങ്ങി വളരെ സംതൃപ്തരായാണ് ചെക്കന്‍ വീട്ടുകാര്‍ മടങ്ങിയത്.

വ്യാഴാഴ്ച രാവിലെ വേലായുധന്‍ അയാളുടെ മേസ്ത്രിയില്‍നിന്നും കുറച്ച് രൂപ കടം വാങ്ങാനായി ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഗോപാലന്‍ എത്തിയത്. വന്ന കാലില്‍ത്തന്നെ നിന്നുകൊണ്ട് പാരവശ്യത്തോടെ അയാള്‍ പുലമ്പി “വേലായുധന്‍ ചേട്ടാ, ഈ കല്യാണക്കാര്യത്തീന്ന് ചെക്കന്‍റെവീട്ടുകാര് പിന്മാറി”

വേലായുധന്‍ ഒരു നിമിഷം മരവിച്ചുനിന്നുപോയി.

“നീ എന്താ ഗോപാലാ ഈ പറയുന്നേ. ഇതെന്താ പിള്ളേര് കളിയാണോ? ഈ ഞാറാഴ്ച മോതിരം മാറ്റല് ചെയ്തേക്കാമെന്ന് പറഞ്ഞേച്ചല്ലേ അവര് പോയത്. ഞങ്ങള് ഒരുക്കങ്ങള് മുക്കാലും ചെയ്തും കഴിഞ്ഞു..”

കൗസല്യ നെഞ്ചില്‍ കൈവെച്ചുകൊണ്ട് സങ്കടപ്പെട്ടു “ഇത് വല്യ ചതിയായിപ്പോയി കേട്ടോ. എന്താ അവരിക്കാര്യം വേണ്ടെന്ന് വെച്ചത്?”

“ഒന്നും പറയേണ്ടെന്‍റെ പെങ്ങളേ. എല്ലാത്തിനും കാരണം നിങ്ങടെ അയല്‍ക്കാരിയാ. ആ വായാടി സരസമ്മ. ശിവപ്രസാദിന്‍റെ ഒരെളേമ്മക്കും സരസമ്മക്കും കുടുംബശ്രീയില്‍ ഒരേ സ്ഥലത്താ ജോലി. ആ പെണ്ണുമ്പിള്ള പറഞ്ഞ് സരസമ്മ വിവരമറിഞ്ഞുകാണും. സുമമോള്‍ക്ക് സ്വഭാവദൂഷ്യമൊണ്ടെന്നോ കോളേജിലേക്കാന്നും പറഞ്ഞെറങ്ങുന്നത് കണ്ടവന്‍റെകൂടെ നാടുചുറ്റാനാണന്നോ ഒക്കെ ആ നെറികെട്ടോള് ഏഷണി പറഞ്ഞു കൊടുത്തിരിക്ക്യാ”

കൗസല്ല്യ തലയില്‍ കൈവെച്ചുകൊണ്ട് പ്രാകി “എന്‍റെ മോളെക്കുറിച്ച് ഇങ്ങനെ പറേന്നതിന് അവക്കടെ തലേല് ഇടിത്തീ വീഴും.”

ഗോപാലന്‍റെ കുറ്റപ്പെടുത്തല്‍ അംഗീകരിക്കാതിരിക്കാനും എന്നാലത് തുറന്നുപറയാനും കഴിയാതെ വേലായുധന്‍ ദുര്‍ബലസ്വരത്തില്‍ ചോദിച്ചു. ”സരസുവാണ് പ്രശ്നമുണ്ടാക്കീതെന്ന് എന്താ ഉറപ്പ്?”

“നിങ്ങക്കടെ ഒരു പുന്നാര സരസു!. കുട്ടിക്കാലത്ത് ഒന്നിച്ചുകളിച്ചു വളര്‍ന്നതാണെന്നും പറഞ്ഞോണ്ടാ ഈ എളക്കം. ദേ, എനിക്ക് എരിഞ്ഞുകേറി വരണണ്ട് കേട്ടോ“ കൗസല്യ കലി തുള്ളി.

“അവളെയിങ്ങനെ കയറൂരിവിട്ടാല്‍ പറ്റൂല്ല ഗോപാലേട്ടാ.നമുക്ക് പോലീസ് സ്റ്റേഷനില് ഒരു പരാതി കൊടുക്കണം”

വേലായുധന്‍റെ ചുണ്ടുകളപ്പോള്‍ പരിഹാസംകൊണ്ട് വക്രിച്ചു. ”എന്തും പറഞ്ഞാ നീ പരാതി കൊടുക്കാന്‍ പോണത്? നിന്‍റെ കയ്യേലെന്തെങ്കിലും തെളിവൊണ്ടോ?”

കൗസല്യ ഒരിഞ്ച് പുറകോട്ടില്ലെന്നമട്ടില്‍ ഉറച്ചുനിന്നു. ”തെളിവൊക്കെ ഗോപാലേട്ടന്‍ ഉണ്ടാക്കിക്കോളും.. ഇല്ലേ ഗോപാലേട്ടാ?”

“തെളിവെന്ന് പറേമ്പോ… ഞാനിപ്പോ എവടന്നാ തെളിവുണ്ടാക്കുന്നേ” ഗോപാലനൊന്ന് പതറി.

“എങ്കി ശരി. രണ്ടും കൂടി അവക്കടെ മുന്നിപ്പോയി വാക്കയ്യും പൊത്തി മുട്ടേനിന്നോ. പരാതി കൊടുക്കാനേ ഞാനും എന്‍റെ മക്കളും വിചാരിച്ചാലും നടക്കും. തെളിവൊക്കെ ഞങ്ങളുണ്ടാക്കിക്കോളാം.”

കൗസല്യ കണ്ണുതുടച്ചുകൊണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഗോപാലന്‍റെ സാന്ത്വന സ്വരം .”നീയോന്നടങ്ങെന്‍റെ പെങ്ങളേ. നിന്‍റെ മോള്‍ക്ക്‌ ഇതിലും നല്ല ആലോചനക്കാര്യം ഈ ഗോപാലേട്ടന്‍ കൊണ്ടുവരും. നമ്മളത് നടത്തുകേം ചെയ്യും. ഒറപ്പ്.”

പതിവുപോലെ അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം ചെയ്തുതീര്‍ത്ത് കോളേജിലേക്ക് ഇറങ്ങുകയായിരുന്നു സുമംഗല. അല്പം നേരത്തെ ഒരുങ്ങിയിറങ്ങാന്‍ കഴിഞ്ഞതുകൊണ്ട്‌ ബസ്റ്റോപ്പിലെത്താനിന്ന് വായുപിടിക്കേണ്ടിവരില്ല. സ്പോര്‍ട്ട്സ്ഡേ ആയതുകൊണ്ട് നിമ്മിമോള്‍ക്ക്‌ ഉച്ചക്ക് സ്ക്കൂളിലേക്ക് പോയാല്‍ മതി. ചേച്ചിയെ യാത്രയാക്കാന്‍ അവളും പിറകെയുണ്ട്.

മുറ്റത്ത് അസഹ്യമായ ദുര്‍ഗന്ധം. മീന്‍തലകളും ചെതുമ്പലും കോഴിപ്പൂടയും തലേന്നത്തെ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും അടങ്ങുന്ന കുപ്പ ചിതറിക്കിടക്കുന്നു. ചുറ്റിനും ഈച്ചകള്‍ പ്രസരിപ്പോടെ മൂളി പറക്കുന്നു.

“ഇതാ ദുഷ്ടത്തി ചെയ്ത പണിയാ ചേച്ചി.”.നിമ്മിമോള്‍ മുറുമുറുത്തു.

നീ വഴ്ക്കിനൊന്നും പോവണ്ട. നേരംപോലെ അതൊന്ന് വൃത്തിയാക്കിയേക്ക്.”

“എന്തിനാ തെളിവ് നശിപ്പിക്കുന്നെ. ഇന്ന് ഞാനും അമ്മേം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പോവ്വാ. പോലീസെത്തുമ്പോള്‍ ഇതവരെ കാണിച്ചുകൊടുക്കാല്ലോ.”

നിമ്മിമോള്‍ വേലിക്കരികിലേക്ക് ചെന്ന് തൊണ്ടകീറിക്കൊണ്ട് വിളിച്ചുകൂവി “വായാടി സരസമ്മ തമ്പ്രാട്ടിയേ, വഴക്കാളി തമ്പ്രാട്ടിയേ”

സരസമ്മ എപ്പോഴത്തെയുംപോലെ ഉടനെ പാഞ്ഞെത്തി “നീ എന്നെ എന്താടീ വിളിച്ചത്?”

“വായാടീന്നും വഴക്കാളീന്നും. എന്താ അത് ശരിയല്ലേ? പിന്നെ കൊറച്ച് ബഹുമാനോള്ളതുകൊണ്ട് തമ്പ്രാട്ടീന്നും”

മേമ്പൊടിയായി നിമ്മിമോളുടെ പരിഹാസചിരികൂടി ആയപ്പോള്‍ സരസമ്മയുടെ നാവിനു തരിപ്പ് കൂടി

“ഞാനിന്ന് നിന്നെ പോലീസ് സ്റ്റേഷനില്‍ കേറ്റുമെടീ കുരിപ്പേ.”

“ഇന്ന് സ്റ്റേഷനില്‍ കേറണതാരാണെന്നുകണ്ടോ. നിങ്ങളെറിഞ്ഞ കുപ്പയെല്ലാം ഇവിടെത്തന്നെ കിടക്കും. പോലീസിനെ കാണിക്കാന്‍.”

അപ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ സരസമ്മയുടെ അടുത്തേക്ക് വന്നു. അതവരുടെ മകന്‍ നന്ദകുമാറാണെന്ന് സുമംഗല ഊഹിച്ചു.

“ഇത് കണ്ടോ മക്കളേ, ദെവസോം രാവിലെ ഓരോന്നും പറഞ്ഞോണ്ട് പോരിനു വരണത് ഈ നെഷേധിപ്പെണ്ണും ഇവക്കടെ വീട്ടുകാരും ഒരു പതിവാക്കിയിരിക്യാ” സരസമ്മ നല്ലപിള്ള ചമഞ്ഞു.

എതിരാളിയുടെ ഭാഗത്ത് ആള്‍ബലം കൂടിയപ്പോള്‍ സുമംഗലയുടെ അവശേഷിച്ചിരുന്ന ധൈര്യംകൂടി ചോര്‍ന്നുപോയി. അനുജത്തിയുടെ കൈപിടിച്ച് പിറകോട്ട് വലിച്ചുകൊണ്ട് സുമംഗലയവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. “നീയൊന്നിങ്ങോട്ട് വന്നേ.”

“എന്താ നിങ്ങടെ പ്രശ്നം?” ചെറുപ്പക്കാരന്‍ ഗൗരവത്തോടെ ചോദിച്ചു.

“ഇതുകണ്ടോ?” നിമ്മിമോള്‍ തന്റേടം വിടാതെ നിന്നു “രാവിലെ ചേച്ചി അടിച്ച് വൃത്തിയാക്കിയ മുറ്റമാ, നിങ്ങടെ അമ്മയാ ഈ കുപ്പയെല്ലാം ഇങ്ങോട്ടിട്ടത് ”

സരസമ്മയപ്പോള്‍ മകന്‍റെ മുന്നില്‍ നേരസ്ഥയായി.  “അയ്യോ, ഞാനിട്ടതൊന്നുമല്ലെന്‍റെ മക്കളേ, കാക്ക കൊത്തിക്കൊണ്ടുവന്നിട്ടതാ”

“ഇത്രേം കുപ്പയോ. ഗാര്‍ബേജിന്‍റെ പണി കുടുംബശ്രീക്കാര് കാക്കകളെ ഏല്പിച്ച വാര്‍ത്ത പത്രത്തിലൊന്നും കണ്ടില്ലല്ലോ.” നിമ്മിമോള്‍ പരിഹസിച്ചു.

ചെറുപ്പക്കാരന്‍റെ മുഖം കൂടുതല്‍ കനത്തുവോ?

സുമംഗലയുടെ ഹൃദയമിടിപ്പപ്പോള്‍ ഇരട്ടിച്ചു…

അവള്‍ വീണ്ടും നിമ്മിമോളുടെ കയ്യില്‍ പിടികൂടി. ”നീയൊന്ന് മതിയാക്കെന്‍റെ കൊച്ചേ”

“ചേച്ചി കോളേജിൽ പൊക്കോ. എനിക്കിയാളോട് ഒരു കാര്യം കൂടി പറയാനുണ്ട്‌. അമ്മേടെ കള്ളക്കളികൾ പൊന്നുമോനും കൂടി അറിയണോല്ലോ”

ചെറുപ്പക്കാരന്‍റെ പുരികക്കൊടികള്‍ വക്രിച്ചു. ”കള്ളക്കളികളോ. എന്റമ്മ എന്തുചെയ്തെന്നാ”

“നിങ്ങടെ അമ്മയാ എന്‍റെ ചേച്ചിക്ക് വന്ന നല്ലൊരു കല്യാണാലോചന മുടക്കീത്. ചേച്ചിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ചെക്കന്‍റെ വീട്ടുകാരോട് ഏഷണി പറഞ്ഞുകൊടുത്തു ഇവര്. ഞങ്ങളെ ഒരുവിധത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വൃതമെടുത്തിരിക്കയാ നിങ്ങടെ അമ്മ” നിമ്മിമോളുടെ സ്വരമിടറി

ചെറുപ്പക്കാരന്‍റെ മുഖത്തപ്പോള്‍ രക്തഛവി പരന്നു. അയാളുടെ കണ്ണുകള്‍ സുമംഗലയുടെ മുഖത്തേക്ക് പാറിവീണു. അടുത്തനിമിഷം ഒന്നും മിണ്ടാതെ അയാള്‍ പെട്ടെന്ന് പുറംതിരിഞ്ഞു വീടിനകത്തേക്ക് കയറിപ്പോയി.

സരസമ്മയുടെ ദേഷ്യമപ്പോള്‍ പതിന്മടങ്ങായി .”എടീ കാന്താരീ, നീ എന്‍റെ വീട്ടീ വഴക്കുണ്ടാക്കാനുള്ള പൊറപ്പാടാണല്ലേ. ഞാനാ നിന്‍റെ ചേച്ചീടെ കല്യാണം മൊടക്കീതെന്ന് ആരാടീ പറഞ്ഞെ? കല്യാണം മൊടങ്ങീങ്കിലേ അതവക്കടെ കയ്യിലിരിപ്പുകൊണ്ടാടീ”

“നിങ്ങക്ക് നാണമില്ലേ തള്ളേ ഇങ്ങനെ ഇല്ലാവചനോം പറഞ്ഞു നടക്കാന്‍. നിങ്ങളും ഒരുത്തിയെ പെറ്റുവളര്‍ത്തീതല്ലേ?” നിമ്മിമോള്‍ അവരെ നിര്‍ത്തി പൊരിക്കാനുള്ള പുറപ്പാടാണ്.

വഴക്ക് അത്രവേഗമൊന്നും തീരാനുള്ള സാധ്യതയില്ല. സുമംഗല അക്ഷമയോടെ വാച്ചില്‍ നോക്കി. ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങാനുള്ള സമയപരിധി അവസാനിച്ചിട്ട് അഞ്ചുമിനിട്ടാകാന്‍ പോകുന്നു. അവള്‍ ശരവേഗത്തില്‍ സ്റ്റോപ്പിലേക്ക് നടന്നു.

അന്നത്തെ ദിവസം സുമംഗലക്ക് ക്ലാസ്സില്‍ പതിവുപോലെ ശ്രദ്ധിക്കാനായില്ല. സരസമ്മയോ, തന്‍റെ അമ്മ കൗസല്യയോ? രണ്ടുപേരില്‍ ആരാണ് പോലീസ് സ്റ്റേഷനില്‍ പോയിരിക്കുക? അവളുടെ ചിന്ത അതുമാത്രമായിരുന്നു. ആരായാലും ഇരുഭാഗക്കാരും തമ്മിലുള്ള വഴക്കിന് മൂര്‍ച്ചകൂടാനാണ് സാധ്യത.

ഇപ്പോള്‍ സരസമ്മയുടെ മകനും സ്ഥലത്തുണ്ട്. സരസമ്മയോട് ഉരുളക്കുപ്പേരി എന്ന നിലപാടാണ് നിമ്മിമോള്‍ക്ക്. തന്‍റെ കല്യാണാലോചന മുടങ്ങിപ്പോയതോടെ അവള്‍ ഇരട്ടി വാശിയിലാണ്. അയല്‍വക്കങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂത്ത് കൊലപാതകത്തിലെത്തുന്ന സംഭവങ്ങള്‍ സര്‍വസാധാരണമായിരിക്കയാണ്. ഒരു കായികാഭ്യാസിയുടേതുപോലെ ഉറച്ചശരീരമുള്ള സരസമ്മയുടെ മകനെക്കുറിച്ച് ഓര്‍മ്മവന്നപ്പോള്‍ അവളുടെ ഭയം മൂര്‍ദ്ധന്യാവസ്ഥയിലായി.

ഇന്നെന്തെല്ലാമാണോ സംഭവിച്ചിരിക്കുക എന്ന ആശങ്കയോടെയാണ് അവള്‍ വീട്ടില്‍ മടങ്ങിയെത്തിയത്. പക്ഷെ പതിവുപോലെ അധരവ്യായാമം മാത്രമേ അന്നും നടന്നിട്ടുള്ളൂ എന്ന് മനസ്സിലായപ്പോള്‍ അവള്‍ക്ക് ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

(തുടരും)

Story- ഒത്തുതീർപ്പ്

എന്നെപ്പോലൊരു സ്ത്രീ ഒരിക്കലും കല്യാണം കഴിക്കാൻ പാടില്ലായിരുന്നു. നികേഷിനെ കല്യാണം കഴിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴേയ്ക്കും എനിക്കീ കാര്യം ബോധ്യമായിരുന്നു. എനിക്ക് നല്ല സുഖമില്ലായിരുന്നു. അതുകൊണ്ട് സുഹൃത്ത് അജയന്‍റെ കല്യാണത്തിന് നികേഷ് തനിച്ചാണ് പോയത്. അവിടെ തന്നെയായിരുന്നു എന്‍റെ അമ്മ വീടും. അടുത്ത ദിവസം നികേഷ് മടങ്ങി വന്നപ്പോൾ ആളാകെ മൂഡോഫിലായിരുന്നു. എനിക്കൊന്നും മനസ്സിലായിരുന്നില്ല. പുള്ളിക്ക് എന്താണ് പറ്റിയത്?

ഞാൻ കുത്തിക്കുത്തി ചോദിച്ചിട്ടും പുള്ളി ഒന്നും വിട്ട് പറഞ്ഞില്ല. ആളുകൾ കാര്യം പറയാതെ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഞാൻ പുള്ളിയുടെ പിന്നാലെ കൂടി. പക്ഷേ നികേഷ് വാ തുറന്നതേയില്ല.

ഞാനെപ്പോഴെങ്കിലും ടെൻഷനടിച്ചിരുന്നാൽ എന്നെ തലോടി സമാധാനിപ്പിക്കാറുള്ള ആളാണ് ഇപ്പോൾ എന്നോട് ഒന്നും മിണ്ടാതിരിക്കുന്നത്. എനിക്ക് നല്ല തലവേദനയുണ്ടെന്നറിഞ്ഞിട്ടും പുള്ളി എന്നെ മൈൻഡ് ചെയ്തതേയില്ല. ആ കരങ്ങളിൽ സാന്ത്വനപ്പെട്ടുറങ്ങാൻ ഞാനന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അന്ന് നികേഷ് തിരിഞ്ഞു കിടന്നു.

എനിക്കന്ന് ഉറക്കം വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നികേഷ് അസ്വസ്ഥനായി എഴുന്നേറ്റത് ഞാനറിഞ്ഞു.

“എന്തുപറ്റി നികേഷ്, എന്താണ് പ്രശ്നം?” ഞാൻ ചോദിച്ചു.

“ഞാൻ ചോദിക്കുന്നതിന് വ്യക്തമായി ഉത്തരം തരണം കവിതേ. ഞാനെന്തും സഹിക്കും. പക്ഷെ കള്ളം പറയുന്നതും മറച്ചു വയ്ക്കുന്നതും ഞാൻ പൊറുക്കില്ല” നികേഷിന്‍റെ സ്വരം വല്ലാതെയായിരുന്നു.

“ഞാനിതുവരെ നിങ്ങളോട് കള്ളം പറഞ്ഞിട്ടില്ല. എന്താ കാര്യമെന്ന് തെളിച്ച് പറയൂ” എന്‍റെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി.

രവിയും നവീനുമായുള്ള നിന്‍റെ ബന്ധം എന്താണ്? ഞാനതിനെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നു. ഞാൻ കല്യാണത്തിനു പോയപ്പോൾ കേട്ടത് സത്യമാണോ എന്നെനിക്കറിയണം. നീ പറയുന്നതാണ് എനിക്ക് മുഖ്യം.”

നികേഷിന്‍റെ ടെൻഷന്‍റെ കാര്യം എനിക്ക് പിടികിട്ടി. എന്‍റെ വിവാഹപൂർവ്വ ബന്ധത്തെക്കുറിച്ച് ആരോ നികേഷിനോട് പറഞ്ഞിരിക്കുന്നു. ഞാൻ വിവിധ സമയങ്ങളിൽ രവിയോടും നവീനിനോടും അടുപ്പം കാണിച്ചിരുന്നു.

നികേഷ് എന്നെ വലയിൽ വീഴ്ത്താൻ ശ്രമിച്ചാലൊന്നും ഞാൻ പിടികൊടുക്കില്ല. ഭാവിയിൽ ഭർത്താവുമൊത്ത് കഴിയുമ്പോൾ ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതിനുള്ള പ്ലാൻ എന്‍റെ കൈയിൽ ഉണ്ടായിരുന്നു.

കുറെ മുമ്പ് ഞാനൊരു മർഡർ മിസ്റ്റിറി വായിച്ചിരുന്നു. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ എനിക്ക് ഇപ്പോൾ ഉപകാരപ്പെടും. വിവാഹശേഷം ആണുങ്ങൾ ഭാര്യയോട് തങ്ങളുടെ വിവാഹപൂർവ്വ ബന്ധങ്ങൾ പറഞ്ഞ് ദാമ്പത്യം വഷളാക്കില്ലെന്നും അതിനെ പ്രതി അവർക്ക് യാതൊരു കുറ്റബോധവും ഉണ്ടാവാറില്ലെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു.

പക്ഷേ ഒരു ഭാര്യ കുറ്റബോധത്താൽ ഭർത്താവിനോട് അത്തരം ബന്ധങ്ങളെക്കുറിച്ച് ഒരിക്കലും പറഞ്ഞു പോവരുത്. ഇങ്ങനെ ദാമ്പത്യത്തിലെ സുഖവും സന്തോഷവും നഷ്ടപ്പെടുത്തുന്ന സ്ത്രീയുടെ എണ്ണം പുരുഷന്മാരേക്കാൾ അധികമാണത്രേ. അവരിലൊരാളാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഈ കാര്യങ്ങളെല്ലാം മനസ്സിൽ വച്ചു കൊണ്ട് ഞാൻ നികേഷിനോട് തിരിച്ച് ചോദിച്ചു, “എന്നോടൊന്നും ചോദിക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കേട്ട്, ഞാൻ ചാരിത്യ്രം നഷ്ടപ്പെട്ടവളാണെന്ന് നിങ്ങൾ കരുതിയല്ലോ?”

“അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല.” നികേഷ് എഴുന്നേറ്റു. ”സത്യം നീയാണ് തുറന്നു പറയേണ്ടത്.”

“ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുമോ?” എന്‍റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.

“മറുചോദ്യം ചോദിക്കാതെ, ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ കവിതാ.” നികേഷ് ദേഷ്യപ്പെട്ടു.

“അവർ രണ്ടുപേരുമായി എനിക്ക് വഴിവിട്ട ബന്ധമൊന്നുമില്ലായിരുന്നു. രവിയോടൊപ്പമാണ് ഞാൻ എംബിഎ ചെയ്തത്. നവീനുമായി നല്ല കൂട്ടായിരുന്നു. അവർ എന്‍റെ നല്ല സുഹൃത്തുക്കൾ മാത്രമാണ്.” ഞാൻ കള്ളക്കണ്ണുനീർ വേണ്ടുവോളം ഒഴുക്കി.

“നിനക്ക് ഇവരുമായുള്ള ബന്ധത്തെപ്പറ്റി നല്ലതല്ലാത്തതാണല്ലോ നിന്‍റെ കൂട്ടുകാരി നിഷ ഭർത്താവിനോട് പറഞ്ഞിരിക്കുന്നത്. നിങ്ങളിൽ ആരാണ് കള്ളം പറയുന്നത്?” നികേഷിന്‍റെ സ്വരത്തിൽ വെറുപ്പ് കലർന്നിരുന്നു.

“അവളുടെ കള്ളപ്രചരണങ്ങളിൽ നിങ്ങൾ വീഴരുത്… പ്ലീസ്” ഞാൻ നികേഷിന്‍റെ കൈപിടിച്ച് അപേക്ഷിച്ചു.

“ഞാൻ സുന്ദരിയായതു കൊണ്ടും നല്ലവണ്ണം പഠിക്കുന്നതു കൊണ്ടും നിഷയ്ക്ക് എന്നോട് പണ്ടുമുതലേ അസൂയയായിരുന്നു.”

“അപ്പോൾ രവിയും നവീനും നിന്‍റെ കാമുകന്മാരായിരുന്നില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?” നികേഷ് സംശയത്തോടെ എന്നെ നോക്കി.

“അവരെന്‍റെ നല്ല സുഹൃത്തുക്കളായിരുന്നു.” ഈ കള്ളം പറയുമ്പോഴും എനിക്ക് യാതൊരു ഭാവഭേദവുമില്ലായിരുന്നു. ഇത്തരം സാഹചര്യത്തിൽ എന്നെ രക്ഷിക്കാൻ ഞാൻ മാത്രമേ കാണൂ എന്നെനിക്ക് അറിയാം.

“നീ ഒറ്റയ്ക്ക് രവിയുടെ ഹോസ്റ്റൽ മുറിയിൽ പോയിട്ടില്ലേ?”

“ഒരിക്കലുമില്ല.”

“നവീന്‍റെ വീട്ടിലോ? അവിടെ അയാൾ മാത്രമുള്ള ഒരു ദിവസം നീ അവിടെ പോയിട്ടുണ്ടല്ലോ?”

“ഞാൻ അത്തരത്തിലുള്ള ഒരു മോശം സ്ത്രീയല്ല.”

ഞാൻ നികേഷിന്‍റെ കൈ പിടിച്ചു കൊണ്ടാണ് ഇത്രയും സംസാരിച്ചത്. ഇപ്പോൾ നികേഷ് എന്‍റെ കൈ ബലമായി പിടിച്ച് മാറ്റി. നികേഷ് താഴത്തെ മുറിയിലേക്ക് ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ഉള്ളിന്‍റെ ഉള്ളിൽ ഭയം തളം കെട്ടി കിടന്നിരുന്നതിനാൽ ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല. ഞാനാകെ വിയർത്തു തുടങ്ങിയിരുന്നു. ഞാൻ നികേഷിന്‍റെയടുത്ത് ചെന്നിരുന്നു.

“ഇനി ഞാൻ തന്നെ എല്ലാം അന്വേഷിച്ചോളാം. ഇനി സത്യം പുറത്തു വന്നിട്ട് മതി നീയുമായിട്ടുള്ള സഹവാസം.” നികേഷ് സോഫയിൽ മൂടിപ്പുതച്ചു കിടന്നു.

“നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വാസമില്ലേ. അതോ നിഷ പറയുന്നതാണോ വലുത്?” വളരെ സങ്കടത്തോടെയാണ് ഞാനിത് ചോദിച്ചതെങ്കിലും നികേഷ് എന്നെ അവഗണിച്ചു കളഞ്ഞു.

അന്ന് രാത്രി ഞങ്ങളുടെ ജീവിതത്തിൽ അകൽച്ച ആരംഭിച്ചു. എന്‍റെ കഴിഞ്ഞ കാലം എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തീർത്തിരിക്കുന്നു. പോയ കാലത്തിന്‍റെ സന്തോഷങ്ങളാണിന് എന്‍റെ ഏറ്റവും വലിയ സങ്കടമായി മുന്നിൽ നിൽക്കുന്നത്. കാലം എന്നോട് പകരം ചോദിക്കുകയാണോ?

എനിക്ക് സ്ത്രീകളെക്കാൾ കൂടുതൽ കൂട്ട് പുരുഷന്മാരുമായിട്ടായിരുന്നു. ചെറുതായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുമായി ഇടപഴകാനും മറ്റും അച്ഛൻ എന്നെ പ്രാപ്തയാക്കിയിരുന്നു. യാതൊരു സങ്കോചവും കൂടാതെയാണ് ഞാൻ മറ്റുള്ളവരുമായി സൗഹൃദം കൂടിയത്.

ഒരു മാസ്മരിക വ്യക്തിത്വമായിരുന്നു എന്‍റെ അച്‌ഛൻ. ഒരു നല്ല മനുഷ്യൻ. മൂന്ന് മക്കളിൽ ഞാനായിരുന്നു അച്‌ഛന്‍റെ പൊന്നോമന. ചേച്ചിമാരും അമ്മയും എന്നെ വഴക്കു പറയുമായിരുന്നു. അച്‌ഛൻ എന്നെ കൊഞ്ചിച്ച് വഷളാക്കും എന്നായിരുന്നു അവർ ഭയപ്പെട്ടിരുന്നത്.

എന്നാലും മറ്റുള്ള പെൺകുട്ടികളെക്കാളും പുരുഷന്മാരുമായുള്ള എന്‍റെ ബന്ധം ഊഷ്മളമായിരുന്നു. എന്തും ചർച്ച ചെയ്യാൻ പ്രാപ്തിയുള്ള, ഏതൊരു പുരുഷനും കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാൻ. അച്‌ഛൻ ആ കാര്യത്തിൽ അഭിമാനിക്കുകയും ചെയ്‌തിരുന്നു. വളരെ ഓപ്പണായിരുന്നു ഞാൻ. അനുഭവത്തിൽ നിന്ന് ഞാൻ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. പുരുഷന്മാരുമായി കൂട്ട് കൂടുന്നത് എന്‍റെ സ്ട്രെസ്സ് കുറയ്ക്കാൻ കാരണമാവുന്നുണ്ട്. നല്ല സൗഹൃദം നല്ല മരുന്നാണ്, എല്ലാറ്റിനും. പുരുഷ സൗഹൃദങ്ങൾ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

എന്‍റെ ഉള്ളിലെ സെക്സ് എനർജിയെപ്പറ്റിയും ഞാൻ ബോധവതിയായിരുന്നു. എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതിനു ശേഷം ലൈംഗികമായി ബന്ധപ്പെടാൻ രവിക്ക് അധികമൊന്നും പാടുപെടേണ്ടി വന്നില്ല. ആ മാനസികനിലയുമായി പൊരുത്തപ്പെടാൻ ഞാനും തയ്യാറായിരുന്നു.

എംബിഎ പഠനക്കാലത്ത് ഞാൻ പരീക്ഷാക്കാലങ്ങളിൽ പ്രത്യേകിച്ച് സമ്മർദ്ദത്തിന് അടിമപ്പെടുന്നത് പതിവായിരുന്നു. ആ സമയങ്ങളിൽ രവിയുടെ സ്പർശം, സാമീപ്യം എന്നെ ടെൻഷൻ ഫ്രീ ആക്കിയിരുന്നു. പക്ഷേ രവി എന്‍റെ പ്രണയം മുതലാക്കി. എന്നെ വഞ്ചിച്ചു. അവൻ വിട്ടുപോയി. പക്ഷേ ആ പ്രണയനഷ്ടമൊന്നും എന്നെ ഏറെനാൾ സങ്കടപ്പെടുത്തിയില്ല. നിരാശാ കാമുകിയായി കാലം കഴിക്കാനൊന്നും ഞാൻ തയ്യാറല്ലായിരുന്നു.

എംബിഎ കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ എനിക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടി. അവിടെ നിന്നാണ് ഞാൻ നവീനിനെ പരിചയപ്പെടുന്നത്. രവിയേക്കാൾ കേമനും സുമുഖനും ബുദ്ധിമാനുമായിരുന്നു അദ്ദേഹം. എല്ലാം തികഞ്ഞ ചുള്ളൻ.

നവീനും എന്നെ ജീവിതസഖിയാക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചത്. വിധി ആവർത്തിച്ചു. നവീനും ഞാനും എല്ലാ അർത്ഥത്തിലും അടുത്തു. ഞങ്ങൾ യാത്രകൾ പോയി. ഒന്നിച്ച് ഉണ്ടു, ഉറങ്ങി. ഭാര്യാഭർത്താക്കന്മാരെ പോലെ പെരുമാറി. പക്ഷേ നവീനിനും എന്‍റെ ശരീരമായിരുന്നു ലക്ഷ്യം.

ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അയാളും എന്നെ വിട്ടുപോയി. ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഉടക്കിയാണ് പിരിഞ്ഞത്. വേദനാജനകമായിരുന്നു ആ വേർപിരിയൽ. വേദനകൾ ഏറ്റു വാങ്ങാൻ മാത്രമാണോ എന്‍റെ ജന്മം എന്ന് പോലും എനിക്ക് തോന്നി.

നികേഷിന്‍റെ ആലോചന കൊണ്ടു വന്നത് എന്‍റെ ആന്‍റിയാണ്. മനസ്സ് വരണ്ടു പോയ ദിനങ്ങളലാണ് ഈ പ്രൊപ്പോസൽ വന്നത്. ആളെ കണ്ടപ്പോൾ എനിക്ക് ബോധിച്ചു. സുന്ദരൻ.

ആദ്യരാത്രിയിൽ തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി. നികേഷിന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണൊന്നുമല്ല ഞാൻ. പക്ഷേ ഇതൊന്നും ഞാൻ നികേഷിനോട് തുറന്ന് സംസാരിച്ചിട്ടില്ല. അല്ലെങ്കിലും എങ്ങനെ സംസാരിക്കാനാണ്. അന്ന് നികേഷെന്നെ ശ്വാസം മുട്ടിക്കുകയായിരുന്നില്ലേ. ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണല്ലോ എന്ന് ആശ്വസിക്കാനാണ് എനിക്കു തോന്നിയത്. വിവാഹപൂർവ്വ ബന്ധത്തിന്‍റെ പേരിൽ ഇനി നികേഷ് എന്നെ കുറ്റപ്പെടുത്തില്ലല്ലോ. കാരണം അത് ചോദിക്കാനുള്ള അർഹത എന്‍റെ പുരുഷനില്ല.

നികേഷ് നൽകിയ സ്നേഹമാണ് അക്കാലത്ത് എന്നെ കൂടുതൽ നല്ല ജീവിതം സ്വപ്നം കാണാൻ പഠിപ്പിച്ചത്. ഒരു സ്ത്രീയ്ക്ക് വേണ്ടതെല്ലാം അറിഞ്ഞു നൽകുന്ന ദേവനായിരുന്നു നികേഷ്.

എന്‍റെ സ്വപ്നങ്ങൾ ഉടഞ്ഞ രാത്രി. നികേഷ് അടുക്കുന്ന ലക്ഷണമില്ല. എന്തു പറഞ്ഞാണ് ഇനി ഇയാളെ വിശ്വസിപ്പിക്കുക. ഭാര്യ പരിശുദ്ധയായിരിക്കണമെന്നാണ് പരസ്ത്രീബന്ധമുള്ള പുരുഷന്മാർ പോലും ആഗ്രഹിക്കുന്നത്. പുരുഷന് ആവാമെങ്കിൽ എന്തുകൊണ്ട് സ്ത്രീക്ക് ആയിക്കൂടാ. ലൈംഗികതയുടെ കാര്യത്തിലും ഇരട്ടത്താപ്പാണ് സമൂഹം വച്ച് പുലർത്തുന്നത്. എനിക്ക്?ആ ലോകത്തോട് ഉച്ചത്തിൽ കയർക്കണമെന്ന് തോന്നി. പക്ഷേ എനിക്ക് നികേഷിനെ വേണം. ജീവിതകാലം മുഴുവൻ. ദിവസങ്ങൾ കടന്നുപോയി. നികേഷിന്‍റെ പെരുമാറ്റത്തിൽ യാതൊരു മാറ്റവുമില്ല. എപ്പോഴും മുഖം വീർപ്പിച്ചിരിക്കും.

ഒരു ദിവസം ഞാൻ നികേഷ് ഓഫീസിൽ നിന്ന് വരുന്നതു കാത്തിരുന്നു. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. നികേഷ് വന്നതും ഞാനാകെ പൊട്ടിത്തെറിച്ചു. കുറേ ദിവസമായി എന്‍റെ ഉള്ളിൽ കിടന്ന് തിളയ്ക്കുന്നതൊക്കെ പുറത്തു വന്നു.

“നിങ്ങൾക്ക് എന്താണ് അറിയേണ്ടത്? ഞാനും ഒരു മനുഷ്യജീവിയാണ്. ടെൻഷനും പ്രശ്നങ്ങളുമൊക്കെ എനിക്കുമുണ്ട്. സിമന്‍റും കമ്പിയും കൊണ്ട് നിർമ്മിക്കപ്പെട്ടവളല്ല ഞാൻ.”

“എന്‍റെ സംശയം തീർക്കേണ്ടത് നീയാണ്.”

“എന്താ വിവാഹമോചനം വേണോ?” ഞാൻ ഉച്ചത്തിലാണ് സംസാരിച്ചത്.

“ഡിവോഴ്സ് എന്ന വാക്ക് പോലും ഞാൻ ഉച്ചരിച്ചിട്ടില്ലല്ലോ കവിതാ.” നികേഷ് വല്ലാതായി.

ഇങ്ങോട്ട് പെരുമാറുന്നതു പോലെ അങ്ങോട്ടും പെരുമാറിയാൽ സംഗതി സോൾവ് ആകുമെന്ന് എിക്കറിയാമായിരുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. വിഷം തീണ്ടിയാൽ മരുന്നായി നൽകുന്നതും വിഷം തന്നെയല്ലേ. സംഗതി ഏറ്റു എന്നാണ് തോന്നുന്നത്. പുള്ളിയുടെ നിലപാട് അയയാൻ തുടങ്ങി.

“കവിതേ, ശാന്തയാവൂ. നാട്ടുകാർ കേൾക്കും.” നികേഷ് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

“ഭാര്യയെ സംശയിക്കാൻ നാണമില്ലേ? അതും വല്ലവരും പറഞ്ഞതു കേട്ട്. ഞാൻ പരിശുദ്ധയാണോ എന്ന് നിങ്ങൾക്ക് മനസ്സാക്ഷിയെ വഞ്ചിക്കാതെ ചോദിക്കാൻ പറ്റുമോ? നിങ്ങളടെ കഴിഞ്ഞകാല ജീവിതം നിങ്ങളെ അതിനനുവദിക്കുമോ?”

“പക്ഷേ കവിതേ, നീ ചാരിത്രഹീനയാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ?”

“നിങ്ങളാണ് കള്ളം പറയുന്നത്.” ഞാൻ വയലന്‍റായി.

“അല്ല കവിതേ, ഞാൻ സത്യമാണ് പറയുന്നത്. പ്ലീസ് ഒന്നടങ്ങൂ.” നികേഷ് ശാന്തനായി പറഞ്ഞു.

“പിന്നെ ഞാനിരുന്ന സോഫയ്ക്കരികിൽ വന്നിരുന്ന് എന്നെ ചുംബിക്കാൻ ആഞ്ഞു.

“എന്നെ തൊടരുത്” കനത്ത ശബ്ദമായിരുന്നു അപ്പോൾ എനിക്ക്. ഞാൻ മുഖം തിരിച്ചു കളഞ്ഞു.

“ഡോണ്ട് ബി സ്റ്റുപ്പിഡ് കവിത” നികേഷ് എന്‍റെ കൈയിൽ കയറി പിടിച്ചു.

“ഞാൻ മനസ്സിൽ പോലും ആലോചിക്കാത്ത കാര്യത്തിനാണ് നീ ചൂടാവുന്നത്. നീ ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്… ഞാൻ പറയാത്ത ഒരു കാര്യത്തിന് നീ എന്തിനാണ് ടെൻഷനടിക്കുന്നത്.”

സ്വയം പരിശുദ്ധമാക്കപ്പെട്ട ഒരാളുടെ മനസ്സ് അന്നേരം ഞാനറിഞ്ഞു. നികേഷിന്‍റെ കണ്ണുനീരിൽ അയാൾ എനിക്കായി ഒളിപ്പിച്ചു വച്ച സ്നേഹം ഞാൻ കണ്ടു. ഉള്ളിലുള്ളതാണല്ലോ കണ്ണുനീരായി എപ്പോഴും പുറത്തേക്കൊഴുകുക. അവനെ നഷ്ടപ്പെടാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല. എന്നെ വിട്ട് പോവാൻ കഴിയാത്ത എന്തോ ഞാനും നികേഷിന് കൊടുത്തു കൊണ്ടിരുന്നു…

നിലാവിൽ ഞാൻ നിന്‍റെ ശരീരം വായിക്കുമ്പോൾ അറിയുന്നു ഞാൻ നിന്‍റെ പ്രണയത്തിന്‍റെ രക്തയോട്ടം…

ഒരു കവിത മൂളിക്കൊണ്ടാണ് അന്ന് രാത്രി നികേഷ് എന്‍റെയരികിൽ കിടക്കാൻ വന്നത്. ഒരിക്കലും വിട്ട് പിരിയാൻ കഴിയാത്തവിധം ഒന്നായി ജീവിക്കാൻ പ്രപഞ്ചം ഞങ്ങൾക്കായി ഒരുക്കിവച്ച രാത്രിയായിരുന്നു അത്.

ആ രാത്രിക്കു ശേഷം നികേഷ് ഒരിക്കലും എന്നെയും ഞാൻ നികേഷിനെയും പഴി ചാരിയിട്ടില്ല.

ഞങ്ങളുടെ സ്നേഹത്തിന് നക്ഷത്രങ്ങൾ സാക്ഷിയായി.

Story: ശുഭദിനം

സംഗീതയുടെ പെരുമാറ്റത്തിൽ ഇന്നെന്തോ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇഷ്ടപ്പെട്ട പാട്ടു മൂളി, ജോലിയിൽ വ്യാപൃതയായി നടക്കുന്ന അവളെ കണ്ടിട്ട് പുതുമണവാട്ടിയായി അവൾ ഈ വീട്ടിൽ കയറി വന്ന കാലം രാജീവിന് ഓർമ്മ വന്നു.

“പപ്പാ, ഈ മമ്മിക്കിതെന്തുപറ്റി? സാധാരണ ബഹളം വയ്ക്കാറുള്ള മമ്മി ഇന്ന് വളരെ റിലാക്സ്ഡ് ആണല്ലോ?”

മകൻ സൂരജിന്‍റെ ചോദ്യം കൂടിയായപ്പോൾ അയാൾക്ക് എന്തോ അപാകത തോന്നി.

“എന്താ സംഗീതേ, നീയിന്ന് വലിയ സന്തോഷത്തിലാണല്ലോ?”

ഭാര്യയുടെ ഈ മാറ്റത്തിന്‍റെ കാരണമറിയാൻ അയാൾക്ക് താല്പര്യം തോന്നി.

“ഏമാനേ… വല്ലപ്പോഴും സന്തോഷിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗിയാവും. പിന്നെ കിടക്ക തന്നെ ശരണം. പിന്നെ എന്നെ ഒരു മനുഷ്യനും തിരിഞ്ഞു നോക്കില്ല.”

ഈ ഫിലോസഫിക്കൽ സംസാരം സംഗീതയ്ക്ക് തീരെ ചേരുന്നുണ്ടായിരുന്നില്ല. മകൾ നിഷ അടുത്തു വന്ന് മമ്മിയുടെ നെറ്റിത്തടം തൊട്ട് പനിക്കുന്നുണ്ടോയെന്ന് നോക്കി.

“ഒഹ്! ഈ മമ്മിക്ക് പനിയൊന്നുമില്ല.” ദീർഘനിശ്വാസത്തോടെ അവൾ പപ്പയുടെ മുഖത്തേക്കു നോക്കി പറഞ്ഞു.

“അതിന് അസുഖം വന്ന് കിടപ്പിലായാലും ഞാൻ നിങ്ങൾക്കുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിത്തരില്ലേ. വരൂ… നല്ല ചൂടുള്ള പൂരി മസാല കഴിക്കാം…” സംഗീതയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.

സംഗീതയുടെ വിചിത്രമായ പെരുമാറ്റത്തിനു പിന്നിലുള്ള രഹസ്യം ചികയാനൊരുങ്ങാതെ അവരെല്ലാം ഡൈനിംഗ് ടേബിളിന് ചുറ്റും ഒത്തുകൂടി. സംഗീത തയ്യാറാക്കിയ പൂരി മസാലയുടെ രുചി ഉഗ്രനായതിനാൽ കൂടുതലൊന്നും സംസാരിക്കാനവർ മുതിർന്നതുമില്ല.

അല്പസമയം കഴിഞ്ഞപ്പോൾ സംഗീതയുടെ കൂട്ടുകാരി ആരതി അവിടെയെത്തിച്ചേർന്നു. അവർ പുറത്തേക്കു പോകാനൊരുങ്ങതു കണ്ട് രാജീവ് തിരക്കി. “ഊം… എങ്ങോട്ടാ?”

“ആ…” രഹസ്യം കലർന്ന പുഞ്ചിരിയോടെ അവൾ അവ്യക്തഭാഷയിൽ പറഞ്ഞു.

“അല്ല… എവിടേയ്ക്കാണാവോ?”

“ബ്യൂട്ടി പാർലറിലേയ്ക്ക്…”

“ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങില്ലെന്നൊക്കെ വീരവാദം പറഞ്ഞതാണല്ലോ… എന്നിട്ടിപ്പോ…”

“ആ… ഇപ്പോ പ്ലാൻ മാറ്റി…”

“ഇന്ന് വല്ല കൂട്ടുകാരികളുടെയും വീട്ടിൽ ഫംഗ്ഷനുണ്ടോ?”

“ഇല്ലില്ല…”

“പിന്നെ ബ്യൂട്ടി പാർലറിലേക്ക് പോകുന്നതോ?”

“ഒരു സന്തോഷത്തിന്” മറുപടി കേൾക്കാൻ നിൽക്കാതെ സംഗീത ഡോറിനടുത്തേക്കു നടന്നു.

സംഗീത വീട്ടിലുള്ളപ്പോൾ ആകെ ബഹളമയമായിരിക്കുമെങ്കിലും എല്ലാവരോടും മാന്യമായേ പെരുമാറാറുള്ളൂ. പക്ഷേ, ഇന്നത്തെ അവ്യക്‌തമായ മറുപടിയും വിചിത്രമായ പെരുമാറ്റവും കുടുംബാംഗങ്ങളെ ഒരു പദപ്രശ്നം കണക്കെ ഗ്രസിച്ചു നിന്നു.

ഏകദേശം 2 മണിക്കൂറിനു ശേഷം സംഗീത മടങ്ങി വന്നു. മുഖത്തിന് നല്ല നിറം കൈവന്നിരുന്നു. മുടി സ്റ്റൈലിൽ വെട്ടി ഒതുക്കിയിരുന്നു. രാജീവും മക്കളും സംഗീതയുടെ സൗന്ദര്യത്തെ പ്രശംസിക്കാൻ മറന്നില്ല.

“പറയൂ… ഇന്ന് ഈ അപ്സരസ് ആരെയാണ് ബോധം കെടുത്താൻ പോകുന്നത്?” ഭാര്യയെ പരിഹസിക്കാനുള്ള തീരുമാനത്തിലായിരുന്നു രാജീവ്.

“നിങ്ങളെ, അല്ലാതെ വേറെ ആരെയാ?” ഞെളിഞ്ഞു കൊണ്ടു പറയുമ്പോഴും സംഗീതയുടെ ശബ്ദത്തിൽ പരിഭവം നിറഞ്ഞിരുന്നു. “അല്ല, എന്നെ ശ്രദ്ധിക്കാൻ നിങ്ങൾക്കെവിടെയാ സമയം?”

“നീയെന്താ പറഞ്ഞു വരുന്നത് ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് മക്കളോടു പരാതി പറയുകയാണോ?” രാജീവിന്‍റെ ശബ്ദം കനത്തു.

“18 വർഷമായി എന്നെ സഹിക്കുകയല്ലേ? അപ്പോ അല്പസ്വല്പം സ്നേഹമൊക്കെ കാണും. പക്ഷെ…” അവൾ വാക്കുകൾ മുഴുമിപ്പിക്കാതെ നിന്നു.

“പക്ഷേ…യുടെ അർത്ഥമെന്താ?”

സ്നേഹമൊക്കെയുണ്ടായിരിക്കും. പക്ഷെ റൊമാൻസ് അറിയില്ല.” സംഗീത പൊട്ടിച്ചിരിക്കുന്നതു കണ്ട് മക്കളും ഒപ്പം കൂടി. രാജീവ് ശരിക്കും ചമ്മി.

“ഇതു മക്കളുടെ കാര്യത്തിലാണെങ്കിൽ ഓകെ. അവരുടെ പ്രായമതാണെന്നു പറയാം. പക്ഷേ നമ്മളോ…?”

“നിങ്ങൾക്ക് വയസ്സായെങ്കിൽ അതു നിങ്ങളുടെ കാര്യം. പക്ഷേ എന്‍റെ മനസ്സിപ്പോഴും റൊമാന്‍റിക്കാണ്.” സാരിത്തലപ്പൊന്ന് ഒതുക്കി സംഗീത ഗൗരവത്തോടെ പറഞ്ഞു.

“അല്ല, നീ എന്തിനുള്ള പുറപ്പാടാ?”

“ഞാനിന്ന് മാറ്റിനി ഷോയ്ക്ക് പോകുന്നുണ്ട്. വരുന്നവർ 2 മണിക്കു മുമ്പ് തയ്യാറായിക്കോ… അത്ര തന്നെ.” ആമുഖം കൂടാതെയുള്ള സംഗീതയുടെ സംസാരം കേട്ട് അവർക്കെല്ലാം ആശ്ചര്യമായി.

“സിനിമ കാണാൻ ഞാനില്ല. ഞാൻ ഫ്രണ്ട്സിനോടൊപ്പം മറ്റൊരിടത്തേയ്ക്ക് പോകാൻ ടൈം ഫിക്സ് ചെയ്തിരിക്കുകയാ…” സൂരജ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“രണ്ടാഴ്ച കഴിഞ്ഞാൽ പരീക്ഷ തുടങ്ങും. ഞാനും വരുന്നില്ല.” നിഷയും ഒഴിഞ്ഞുമാറി.

“അപ്പോ നിങ്ങളുടെ കാര്യമോ?”

“ഞായറാഴ്ച വിശ്രമിക്കേണ്ട ദിവസമാണ്. നീ കേബിളിൽ നല്ല വല്ല ഫിലിമും…”

“നോ എക്സ്ക്യൂസ്. ഞാനിന്നെന്തായാലും ഫിലിം കണ്ടിരിക്കും.”

“ആരോടൊപ്പം?”

“നിങ്ങൾ എല്ലാവരോടുമൊപ്പം പോകാനാ എനിക്കു താല്പര്യം. പക്ഷേ നിങ്ങൾ ആരും വരുന്നില്ലെങ്കിൽ നോ പ്രോബ്ലം. ഞാൻ ഒറ്റയ്ക്കു പൊയ്ക്കൊള്ളാം.”

“വേണ്ട, വേണ്ട. നീ ഒറ്റയ്ക്ക് സിനിമ കാണാനൊന്നും പോകേണ്ട.” രാജീവ് ഗൗരവത്തോടെ പറഞ്ഞു.

“വേണ്ടെന്നോ?” സംഗീതയുടെ നൈറ്റി ചുളിഞ്ഞു.

“ഇനിയും വിഡ്ഡി ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ.”

“ഇങ്ങനെ ശാസിച്ച് നിശബ്ദയാക്കാനും മാത്രം ഞാനത്ര കൊച്ചു കുട്ടിയൊന്നുമല്ല. നിങ്ങൾ എന്‍റെ കൂടെ വരണം. അല്ലെങ്കിൽ ഞാനൊറ്റയ്ക്ക് പോകും.”

“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?”

“എന്തായാലും ഞാൻ മക്കളുടെയത്ര കൊച്ചു കുട്ടിയൊന്നുമല്ലല്ലോ? അവർക്ക് ഒറ്റയ്ക്ക് പോയി സിനിമ കാണാമെങ്കിൽ എനിക്കും ആയിക്കൂടേ?” സംഗീത ദേഷ്യമടക്കാനാവാതെ ഉറക്കെ പറഞ്ഞു.

“ഞാൻ മോശം സ്വഭാവക്കാരിയാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്? നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?”

“നീയെന്ത് അസംബന്ധമാണ് സംസാരിക്കുന്നത്?”

“പിന്നെ നിങ്ങളെന്തു കൊണ്ടെന്നെ ഒറ്റയ്ക്ക് സിനിമയ്ക്ക് അയയ്ക്കുന്നില്ല? സന്തോഷിക്കാനും പുറത്തു പോകാനും എനിക്കും അവകാശമില്ലേ?” ധൈര്യവും ആത്മവിശ്വാസവും സംഗീതയുടെ വാക്കുകളിൽ പ്രകടമായി.

“സ്ത്രീകൾ ഒറ്റയ്ക്കിങ്ങനെ സിനിമ കാണാൻ പോകുന്നത് ശരിയല്ല” രാജീവ് പറഞ്ഞു.

“ഞാൻ നാല് ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട്, കൂടെ ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിൽ യാതൊരു വിഷമവുമില്ല. ഒന്നു പുറത്തിറങ്ങാൻ കൂട്ടിനായി ആരോടെങ്കിലുമൊക്കെ യാചിക്കുന്ന ശീലം ഞാനങ്ങ് ഉപേക്ഷിച്ചു.”

സംഗീതയുടെ സിനിമാ സ്റ്റൈലിലുള്ള ഡയലോഗുകൾ കേട്ട് എല്ലാവരും തരിച്ചിരിക്കുകയായിരുന്നു.

അവളുടെ ദേഷ്യവും മുറുമുറുപ്പും മാറ്റാനായി സിനിമയ്ക്ക് പോകാമെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. കുടുംബാംഗങ്ങൾ ഓരോരുത്തർക്കും വേണ്ടി സംഗീത എത്രമാത്രമാണ് ബുദ്ധിമുട്ടുന്നത്. സംഗീതയുടെ ചെറിയൊരു ആഗ്രഹം പോലും സഫലമാക്കാൻ സാധിച്ചില്ലെങ്കിൽ ആ കുറ്റബോധം എന്നെന്നേക്കുമായി ഗ്രസിച്ചു കളയുമെന്ന് അവർ ഭയപ്പെട്ടു.

“സിനിമ കണ്ട ശേഷം നമുക്ക് സൗത്ത് ഇന്ത്യൻ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിക്കാം. നിന്‍റെ മമ്മിക്ക് ശരിക്കും സന്തോഷമായിക്കോട്ടെ.” രാജീവ് നിഷയെ നോക്കി പറഞ്ഞു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അവരെല്ലാവരും കൂടി പുറത്തു കറങ്ങാനിറങ്ങിയത്. സിനിമയും ഭക്ഷണവുമൊക്കെയായി പിക്നിക് മൂഡിലായിരുന്നു അവർ അന്ന്. കൊച്ചു കുട്ടികളെപ്പോലെ ഉത്സാഹവും സന്തോഷവുമായിരുന്നു സംഗീതയ്ക്ക്.

സിനിമ കണ്ടതിനു ശേഷം ചെറിയൊരു ഷോപ്പിംഗ് നടത്തണമെന്ന് സംഗീത വാശിപിടിച്ചു. നിഷയ്ക്കും സൂരജിനും വേഗം മടങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ സംഗീത അവരെ ശ്രദ്ധിച്ചതേയില്ല.

“ഇന്നത്തെ ഒരു ദിവസം എനിക്ക് ഓർമ്മച്ചെപ്പിൽ സൂക്ഷിക്കണം. അതുകൊണ്ട് നിങ്ങളുടെ ചെറിയ ചെറിയ എക്സ്ക്യൂസുകൾ ഞാൻ കേൾക്കുന്നേയില്ല.” സംഗീത കൊച്ചു കുട്ടിയെപ്പോലെ രാജീവിന്‍റെ കൈയിൽ മുറുകെ പിടിച്ച് ഷോപ്പിംഗ് മാളിനടുത്തേയ്ക്ക് നടന്നു.

“മോനേ, സൂരജ്… നീ ഇന്ന് മമ്മിക്ക് വേണ്ടി നല്ലൊരു പെർഫ്യൂം സെലക്ട് ചെയ്യ്. നിഷ, എനിക്ക് ചേരുന്ന നല്ല രണ്ട് നെയിൽ പോളിഷ് എടുക്ക്… പറ്റുമെങ്കിൽ 2 ലിപ്സ്റ്റിക്കും കൂടി വാങ്ങണം.

“എത്ര വർഷമായി നിങ്ങളെനിക്ക് നല്ലൊരു സാരി വാങ്ങി തന്നിട്ട്. ഇന്ന് നിങ്ങളുടെ പേഴ്സ് കാലിയാക്കിയിട്ടു തന്നെ ബാക്കി കാര്യം… പിശുക്കൻ…” സംഗീത ചിണുങ്ങിക്കൊണ്ടു പറഞ്ഞു.

“സാധാരണയായി നീയാണല്ലോ ഞങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ വാങ്ങിത്തരാറുള്ളത്. ഇന്ന് ഞങ്ങളുടെ കാര്യമേ മറന്ന മട്ടാണല്ലോ?” രാജീവ് പറഞ്ഞതു കേട്ട് സംഗീത പൊട്ടിച്ചിരിച്ചതല്ലാതെ മറുപടി പറയാൻ കൂട്ടാക്കിയില്ല.

2 മണിക്കൂർ നീണ്ട ഷോപ്പിംഗ് കഴിഞ്ഞപ്പോഴേയ്ക്കും അവർ നന്നേ തളർന്നിരുന്നു.

വീട്ടിലെത്തിയപ്പോൾ അവരെക്കാത്ത് ഡോറിനടുത്തായി പൂച്ചെണ്ടും പിടിച്ച് ഫ്ളവർ മാർട്ട് ജീവനക്കാരൻ നിൽപ്പുണ്ടായിരുന്നു. പൂച്ചെണ്ട് അയച്ച ആളുടെ പേര് കാർഡിൽ എഴുതിയിരുന്നില്ല.

“ആർക്ക് വേണ്ടിയാവും ഈ കാർഡ്? അയച്ച ആളുടെ പേരും ഇതിൽ എഴുതിയിട്ടില്ലല്ലോ?” നിഷയുടെ ഈ ചോദ്യത്തിന്‍റെ മറുപടി 5 മിനിറ്റിനു ശേഷമാണ് സംഗീത നൽകിയത്.

“എനിക്കറിയാമായിരുന്നു നിങ്ങളിലാർക്കും എന്‍റെ ജന്മദിനം ഓർമ്മ കാണില്ലെന്ന്. ഈ പൂച്ചെണ്ടിലൂടെ നിങ്ങളെ പ്രതിനിധീകരിച്ച് ഞാൻ തന്നെ എനിക്ക് ആശംസ നൽകുകയായിരുന്നു. ഹാപ്പി ബർത്ത് ഡേ ടു മീ… ഡിയർ ലോൺലി സംഗീത… ഹാപ്പി ബർത്ത് ഡേ ടു മീ.” ഉദാസീനമായൊരു പുഞ്ചിരിയോടെ സംഗീത പൂച്ചെണ്ട് കൈയിൽ പിടിച്ച് നൃത്തം ചെയ്യുവാൻ തുടങ്ങി.

സൂരജ് ഓടി വന്ന് മമ്മിയുടെ കൈയിൽ മുറുകെ പിടിച്ചു. കുറ്റബോധത്തോടെ പറഞ്ഞു. “മോം… വീ ആൾ ആർ വെരി സോറി. വെരി വെരി ഹാപ്പി ബർത്ത് ഡേ ടു യൂ…”

“മോം… സോറി.” അവളുടെ കണ്ണ് നിറഞ്ഞു. “ഹാപ്പി ബർത്ത് ഡേ…” നിഷയും മമ്മിയെ കെട്ടിപ്പിടിച്ച് കരയുവാൻ തുടങ്ങി.

“നിന്‍റെ ബർത്ത്ഡോ ഞങ്ങൾ ആരും ഓർക്കാത്തത് വളരെ മോശമായിപ്പോയി. ഹാപ്പി ബർത്ത്ഡേ… മൈ ഡിയർ…” സംഗീതയുടെ ബർത്ത് ഡേ കാര്യം മറന്നതിൽ രാജീവിനും വല്ലാത്ത കുറ്റബോധം തോന്നി.

“അതിന് കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല.” ചിരിച്ചു കൊണ്ട് സംഗീത മറുപടി നൽകി.

“ബർത്ത് ഡേയ്ക്ക് ഞാൻ ചെയ്യണമെന്ന് ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്‌തിട്ടുണ്ട്. രാവിലെ എനിക്കിഷ്ടപ്പെട്ട പൂരി മസാലയും കായ വറുത്തതും ഉണ്ടാക്കി. കുറേ നാളായി ബ്യൂട്ടി പാർലറിലൊന്നു പോകണമെന്ന് വിചാരിക്കുന്നു. മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫിലിം കാണണമെന്നും നിങ്ങളോടൊപ്പം കറങ്ങണമെന്നുമുണ്ടായിരുന്നു. ഇഷ്ടമുള്ള ഗിഫ്റ്റൊക്കെ വാങ്ങാൻ സാധിച്ചു. പുറത്തു നിന്നും ഭക്ഷണം കഴിച്ചു. ഞാൻ ശരിക്കും എൻജോയ് ചെയ്തു. മാത്രമല്ല, ഭംഗിയുള്ള പൂച്ചെണ്ട് എനിക്ക് ഗിഫ്റ്റായി കിട്ടുകയും ചെയ്‌തു. പൂക്കൾ എനിക്ക് ജീവനു തുല്യം ഇഷ്ടമാണെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ…” ചിരിച്ചു കൊണ്ട് സംസാരിച്ചിരുന്ന സംഗീതയുടെ ശബ്ദമിടറി. കണ്ണു നിറഞ്ഞു. ഇതുകണ്ട് രാജീവും വല്ലാതായി.

“വി ഓൾ ലൗ യു…” രാജീവും മക്കളും സംഗീതയുടെ ചുറ്റും കൂടി നിന്നു. ഹാപ്പി ബർത്ത് ഡേ ഗാനം ആലപിച്ചു. കുടുംബാംഗങ്ങൾ തന്നെ ശ്രദ്ധിക്കുന്നുവെന്ന ചിന്ത സംഗീതയെ സന്തോഷവതിയാക്കി.

“നൗ ഐ ആം റിയലി ഹാപ്പി. നിങ്ങളെല്ലാം എന്‍റെ കാര്യത്തിൽ എത്രമാത്രം കെയർഫുള്ളാണ്. ഇന്നെന്‍റെ ബർത്ത് ഡേയാണ്. ഞാൻ ഇന്ന് നിങ്ങളെയെല്ലാം ചെറുതായൊന്നു വിഷമിപ്പിച്ചു ഇല്ലേ? എന്നോടു ക്ഷമിക്കൂ…”

സംഗീത സൂരജിനെയും നിഷയെയും തന്നോടു ചേർത്തു പിടിച്ചു കൊണ്ട് രാജീവിനെ നോക്കി പുഞ്ചിരിച്ചു. അവളുടെ മനസ്സിൽ അന്നു കണ്ട സിനിമയിലെ രംഗമായിരുന്നു അപ്പോൾ.

സ്നേഹത്തിന്‍റെ ഏകാന്തതകൾ

രണ്ട് വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാൻ വൃദ്ധസദനത്തിലേക്ക് നിർമ്മല യാത്രയായി. തലേന്ന് ആസ്ട്രേലിയയിൽ നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളു.

അടച്ചു കിടന്ന വീട് തുറന്നപ്പോൾ മുക്കിലും മൂലയിലുമെല്ലാം കുടിയിരുന്ന അമ്മയുടെ ഓർമ്മകൾ ചിറകടിച്ചുയർന്നു.

പഠിക്കാൻ മിടുക്കിയായ നിർമ്മല പഠിക്കാനും, പാർട്ട് ടൈം ജോലിക്കുമായി ആസ്ട്രേലിയയിലേക്ക് പോകമ്പോൾ, വീട്ടിൽ തനിച്ചായ അമ്മയെ വൃദ്ധസദനത്തിൽ ആക്കിയിരുന്നു അവൾ കൂടെ ഉള്ളപ്പോഴും പകൽ സമയം അമ്മ തനിച്ചായിരുന്നു. അൽപം മാനസിക വിഷമം അച്ഛന്‍റെ മരണശേഷം അമ്മ അനുഭവിച്ചിരുന്നതായി അവൾ അറിഞ്ഞിരുന്നു. രാവിലെ പോയാൽ രാത്രി തിരിച്ചെത്തുന്ന അവൾ ഇടയ്ക്ക് പകൽ അമ്മയെ ഒന്നു വന്ന് നോക്കണമെന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് പറയാറുണ്ട്.

ചെറിയ മാനസിക വിഷമം ഉണ്ടെന്ന് പറഞ്ഞതോടെ പല വൃദ്ധസദനങ്ങളും കയ്യൊഴിഞ്ഞു. അവസാനം ഒരു കൂട്ടുകാരിയുടെ അച്ഛന്‍റെ ശുപാർശയിൽ ഒരു വൃദ്ധസദനം അമ്മയെ ഏറ്റെടുത്തു.

വൃദ്ധ സദനത്തിലെ അമ്മയുടെ കാര്യങ്ങൾ രണ്ട് വർഷങ്ങളും കൃത്യമായി അന്വേഷിച്ചു. പലപ്പോഴും അമ്മയുടെ അഭാവം അവളെ സങ്കടപ്പെടുത്തിയിരുന്നു. സംസാരിക്കാൻ വൃദ്ധസദന നിയമങ്ങൾ അനുവദിച്ചിരുന്നില്ല.

അമ്മ സന്തോഷവതിയായിരുന്നു. നിഷ്കളങ്കയായ ഒരു കുഞ്ഞിനെപ്പോലെ അവളെ നോക്കി പുഞ്ചിരിച്ചു. എങ്കിലും അധികമൊന്നും സംസാരിച്ചില്ല.

അമ്മയെ തിരിച്ചു കൊണ്ട് പോകാനാണ് ഞാൻ വന്നത് എന്നു പറഞ്ഞപ്പോൾ അമ്മ നിർവികാരയായി പറഞ്ഞു.

“വേണ്ട. ഞാൻ ഇവിടെ തനിച്ചല്ല. എന്നെ ഇവിടെ ഉള്ളവർ വളരെ സ്നേഹിക്കുന്നു.”

“അവിടെ വന്നാൽ എന്‍റെ ലോകത്ത് ഞാൻ തനിച്ചാവും, നിന്‍റെ ലോകം നിനക്ക് മാത്രമായി ഞാൻ വിട്ടു തന്നിരിക്കുന്നു.”

ആകെ പകച്ച്, മറുപടി ഇല്ലാതെ അവൾ നിന്നപ്പോൾ അമ്മ യാത്ര പറയാതെ അകത്തേക്ക് നടന്നകന്നു.

Story: ഇളയ മകൾ

സ്ത്രീയുടെ ജീവിതം കടങ്കഥ പോലെയാണ്. ചിലപ്പോൾ ദുഃഖം… മറ്റു ചിലപ്പോൾ തികഞ്ഞ നിസ്സംഗത… നിശബ്ദമായ വേദനകളുടെ കൂടാരത്തിനുള്ളിൽ അവൾക്ക് സ്വയം ഒതുങ്ങേണ്ടി വരും, പലപ്പോഴും. മാതാപിതാക്കൾക്ക് മക്കളെല്ലാം ഒരുപോലെയാണെന്ന് പൊതുവേ പറയാം. പക്ഷേ, സത്യാവസ്ഥ അതായിരിക്കണമെന്നില്ല.

മക്കളോടുള്ള അവരുടെ സ്നേഹത്തിന്‍റെ അളവുകോലിലും കൃത്യമായ വേർതിരിവുകൾ ഉണ്ടായിരിക്കും. ഞാനത് വിശ്വസിക്കുന്നു. കാരണം, ഞാനെപ്പോഴും ഈ കൊടും അനീതിക്ക് ഇരയായിട്ടുണ്ട്. കുഞ്ഞുനാൾ തൊട്ടേ ഇത് സഹിച്ചു വരികയാണ് ഞാൻ. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിയോഗി സഹോദരി പ്രമീളയായിരുന്നു. ഞങ്ങൾ ഇരു സഹോദരിമാരിൽ അച്‌ഛനമ്മമാർക്ക് ഏറെ പ്രിയപ്പെട്ടവൾ പ്രമീളചേച്ചി തന്നെയായിരുന്നു.

ഞാനും പ്രമീളചേച്ചിയും തമ്മിൽ ഒന്നര വയസ്സിന്‍റെ വ്യത്യാസമുണ്ട്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീണ്ടുമൊരു പെൺകുട്ടി വന്നതിനാലാകണം അച്‌ഛനമ്മമാർ എന്‍റെ അസ്തിത്വത്തെ അംഗീകരിച്ചില്ല. വീട്ടിലെപ്പോഴും ചേച്ചി മാത്രം നിറഞ്ഞു നിന്നു. അച്‌ഛനും അമ്മയും ചേച്ചി പറയുന്നത് മാത്രം കേട്ടു.

വീട്ടിൽ എന്ത് സാധനം വാങ്ങിയാലും ചേച്ചി ആദ്യം അത് സ്വന്തമാക്കുമായിരുന്നു. ഞങ്ങൾക്ക് ഒരുമിച്ച് ഡ്രസ്സ് വാങ്ങിയാൽ അതിൽ ഏറ്റവും നല്ലത് പ്രമീളചേച്ചി ആദ്യമേ സ്വന്തമാക്കും.

ആ സമയത്തൊക്കെ അമ്മ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്, “അവൾ നിന്നെക്കാൾ മൂത്തതല്ലേ, നിന്‍റെ ചേച്ചിയല്ലേ, അവൾക്കതിനുള്ള അവകാശമുണ്ട്.”

ചെറുതും വലുതുമെന്നുള്ളതിന്‍റെ പേരിലുള്ള അമ്മയുടെ ഈ തരം തിരിവ് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ഇത്തരം വേർതിരിവുകൾ എനിക്കുണ്ടാക്കിയ വേദന സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരുപക്ഷേ ഇതെന്‍റെ മാത്രം കഥയായിരിക്കില്ല. പല വീടുകളിലും നാലു ചുവരുകൾക്കുള്ളിൽ എന്നെപ്പോലെ അനേകം പേർ വേദന സഹിച്ച് കഴിയുന്നുണ്ടാവും.

ഇങ്ങനെ എത്രയോ വർഷങ്ങൾ, അതിനിടെ ഞങ്ങൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ എനിക്ക് ഏതായാലും നല്ലൊരു ബന്ധം വരുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതുകൊണ്ട്, ഇക്കാര്യത്തെക്കുറിച്ച് ഞാനത്ര ബോധവതിയുമായിരുന്നില്ല. പക്ഷേ, തുടർച്ചയായി കല്യാണാലോചനകൾ വന്നത് എനിക്ക് വേണ്ടിയായിരുന്നു. പ്രമീളചേച്ചിയെ ആലോചിക്കാതെ എന്നെ ആരെങ്കിലും വിവാഹമാലോചിച്ച് വരുന്നതിൽ ഞാനെന്ത് പിഴച്ചു?

അതോടെ പ്രമീളചേച്ചിക്ക് ഞാൻ പ്രധാന എതിരാളിയായി. ആരെങ്കിലും എനിക്കു വേണ്ടി കല്യാണമാലോചിച്ച് വന്നാൽ ചേച്ചി വീടു മുഴുവനും ഇളക്കിമറിക്കുമായിരുന്നു. അമ്മ പിന്നെ ചേച്ചിയെ ആശ്വസിപ്പിക്കാനായി പിറകെ നടക്കും.

കാര്യങ്ങൾ പ്രതികൂലമായി തുടങ്ങിയതോടെ പ്രമീളചേച്ചിക്കും അച്‌ഛനും അമ്മയ്ക്കും ആധിയായി തുടങ്ങി. ആ അസ്വസ്ഥതയുടേയും നിരാശയുടേയും ഫലമായാണ് വീട്ടിലെ ആദ്യത്തെ മരുമകനായി ഹരിയേട്ടൻ എത്തുന്നത്. എത്രയും പെട്ടെന്ന് പ്രമീളചേച്ചിയുടെ വിവാഹം നടത്തണമെന്ന വാശിയിലാണ് ഹരിയേട്ടനുമായി ചേച്ചിയുടെ വിവാഹം ഉറപ്പിക്കുന്നത്. ഒരിക്കലും ഈ വീട്ടിൽ മരുമകനായി എത്താൻ യാതൊരു യോഗ്യതയുമില്ലാത്തവൻ.

അയാളുടെ നോട്ടത്തിലും ഭാവത്തിലുമുള്ള കാമം ഞാൻ ആദ്യമേ കണ്ടതാണ്. ചേച്ചിയുടെ കഴുത്തിൽ തൊലി കെട്ടുമ്പോൾ പോലും അയാളുടെ കണ്ണുകൾ എന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുന്നത് ഞാൻ നിസ്സഹായതയോടെ അറിഞ്ഞു.

അയാൾ സമ്പന്നനായിരുന്നുവെങ്കിലും സ്വഭാവത്തിൽ മഹാമോശമായിരുന്നു. ഒരു മദ്യപാനി. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ അറിയുന്നത്.

ആദ്യമായി വീട്ടിൽ വിരുന്നിനെത്തിയ ദിവസം അയാൾ മദ്യപിച്ചിരുന്നു. മരുകമനായതിനാൽ അച്‌ഛനുമമ്മയും ഒന്നും പറഞ്ഞില്ല.

ഇതിനിടെയാണ് അയാൾ എല്ലാവരുടേയും കണ്ണുവെട്ടിച്ച് എന്‍റെയടുത്തു വന്ന് മോശമായി പെരുമാറാൻ തുടങ്ങിയത്. അതോടെ അയാളുടെ മനസ്സിലിരുപ്പ് എനിക്ക് മനസ്സിലായി. ഞാൻ പരമാവധി ഒഴിഞ്ഞു നിന്നു. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഞാൻ നിശബ്ദത പാലിച്ചു. അയാളുടെ ലക്ഷ്യമെന്താണെന്ന് എനിക്ക് മനസ്സിലായി. അയാളുടെ കണ്ണുകളിൽ വേട്ടനായ്ക്കളുടേതിന് സമാനമായ ക്രൗര്യം… ഒരവസരത്തിന് കാത്തു നിൽക്കുന്ന വേട്ടമൃഗം.

ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെ ഞാൻ സ്വയം രക്ഷപ്പെടാനായി ശ്രമിച്ചു കൊണ്ടിരുന്നു. താൻ എന്ത് ആഗ്രഹിക്കുന്നുവെന്ന് അയാൾ ഓരോ ചലനത്തിലും വ്യക്‌തമാക്കിക്കൊണ്ടിരുന്നു. തമാശമട്ടിൽ ദ്വയാർത്ഥപദങ്ങൾ പ്രയോഗിച്ച് അയാൾ തന്‍റെ ആഗ്രഹത്തെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടിരുന്നു. എല്ലാമറിഞ്ഞിട്ടും അയാളെ തടയുന്നതിന് പകരം പ്രമീളചേച്ചി ഇത്തരമവസരങ്ങളിൽ പൊട്ടിച്ചിരിച്ചു. ഭർത്താവിന്‍റെ സ്മാർട്ട്നെസ്സിനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയായിരുന്നു ചേച്ചി.

ഹരിയേട്ടനെയും കൂട്ടി പ്രമീളചേച്ചി ഏത് സമയത്തും വീട്ടിൽ കടന്നുവരും. ചിലപ്പോൾ രാത്രി ഭക്ഷണം കഴിച്ചിട്ടാവും അവർ മടങ്ങിപ്പോവുക. ചിലപ്പോൾ പല രാത്രികളിലും വീട്ടിൽ തങ്ങാറുമുണ്ട്.

മരുമകന്‍റെ അസ്വഭാവിക പെരുമാറ്റം വീട്ടിലെ അന്തരീക്ഷത്തെ വല്ലാതെ ബാധിച്ചിരുന്നു.

അച്‌ഛന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നില്ല. എന്നാൽ മരുമകനെ സൽക്കരിക്കാനായി അച്‌ഛൻ വിലയേറിയ വിദേശമദ്യം വീട്ടിൽ കരുതിവച്ചു. മാത്രമല്ല അച്‌ഛനും മരുമകനൊപ്പം ചെറിയ തോതിൽ മദ്യപിക്കാനും തുടങ്ങി.

വീട്ടിൽ കയറി വന്ന് ഹരിയേട്ടൻ നടത്തുന്ന ഇടപെടലുകൾ എന്‍റെയുള്ളിൽ ഭീതി നിറച്ചു. പ്രമീളചേച്ചിയോടൊപ്പം കൂടെക്കൂടെ വീട്ടിൽ കടന്നുവരുന്ന ഹരിയേട്ടന്‍റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഞാനല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.

അമ്മയെപ്പോഴും പറഞ്ഞു കൊണ്ടിരുന്നു, “എനിക്ക് കിട്ടിയ മരുമകൻ നല്ലവനാ. കുറച്ചു ദിവസങ്ങൾ കൊണ്ട് അവനെനിക്ക് സ്വന്തമായതുപോലെ. ഒരു മരുമകനെപ്പോലെയല്ല അവൻ പെരുമാറുന്നത്.”

വീട്ടിൽ അവർക്കായ് ഒരു മുറി തന്നെയുണ്ടായിരുന്നു. ഞാൻ പരമാവധി ആ മുറിയിൽ പോകാതെ കഴിച്ചു കൂട്ടി. ഒരു ദിവസം അമ്മ പറഞ്ഞതനുസരിച്ച് ഞാൻ ചേട്ടനും ചേച്ചിക്കുമായ് ചായയുമായി മുറിയിൽ ചെന്നു. ആ സമയത്ത് പ്രമീളചേച്ചി ബാത്ത്റൂമിലായിരുന്നു.

ചേച്ചി മുറിയിലില്ലെന്ന് മനസ്സിലായതോടെ ചായ മേശപ്പുറത്ത് വച്ചശേഷം ഞാൻ തിരികെ പോരാൻ ഒരുങ്ങുന്നതിനിടെ ഹരിയേട്ടൻ എന്‍റെ കൈയിൽ പിടിച്ചു വലിച്ചു. ഞാൻ ഞൊടിയിട നേരം അയാളുടെ കൈ വിടുവിച്ച് മുറിക്ക് പുറത്തേക്കോടി. അടുക്കളയിൽ അമ്മയുടെ അടുത്തു വന്ന് നിൽക്കുമ്പോഴും എന്‍റെ കിതപ്പ് മാറിയിരുന്നില്ല.

“എന്ത് പറ്റി? എന്താ നീയിങ്ങനെ കിതയ്ക്കുന്നത്?” എന്‍റെ നില്പ് കണ്ടിട്ട് അമ്മ ചോദിച്ചു.

“ഒന്നുമില്ല. എന്‍റെ കാലൊന്ന് തെറ്റി.” അമ്മയോട് ഞാൻ മനഃപൂർവ്വം കള്ളം പറഞ്ഞു. ഒരുപക്ഷേ, ഞാൻ വലിയൊരു തെറ്റാവാം ചെയ്‌തത്. പക്ഷേ കുടുംബബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാതിരിക്കാൻ രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെയിരിക്കണം. പക്ഷേ ഭാവിയിൽ അതിനുള്ള ശിക്ഷയനുഭവിക്കേണ്ടി വരും. ഞാനനുഭവിക്കും പോലെ.

കുടുംബത്തിനും ബന്ധങ്ങൾക്കും വേണ്ടി ഞാൻ നിശബ്ദയായിരിക്കുന്നതിനോട് നിങ്ങൾക്ക് വിയോജിപ്പ് തോന്നാം.

പക്ഷേ ഇവിടെ ഞാൻ നിസ്സഹായയാണ്. ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ല. ഞാൻ എന്തെല്ലാം ഒഴിവു കഴിവുകൾ പറഞ്ഞിട്ടും അമ്മയത് മനസ്സിലാക്കിയിട്ടും ഒന്നുമറിയാത്തവളെപ്പോലെ പെരുമാറുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരുപക്ഷേ, അമ്മയും നിസ്സഹായതയുടെ കൂടിനുള്ളിലായിരിക്കും.

പിന്നീടൊരിക്കലും അമ്മ എന്നെ പ്രമീളചേച്ചിയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടിട്ടില്ല. പക്ഷേ അതുകൊണ്ടെന്ത് സംഭവിക്കാനാ?

ഹരിയേട്ടനെന്ന വൃത്തികെട്ട മനുഷ്യന്‍റെ തരംതാണ പ്രവൃത്തികൾ സഹിക്കവയ്യാതെ ചേച്ചിയോട് അത് ഞാൻ സൂചിപ്പിക്കുക തന്നെ ചെയ്‌തു. പക്ഷേ അതോടെ ചേച്ചിക്ക് എന്നോടുള്ള വെറുപ്പും കൂടി.

“ചേച്ചി, കൂടുതലൊന്നും എനിക്ക് പറയാൻ താല്പര്യമില്ല. പരിധിവിട്ട് പെരുമാറരുതെന്ന് ചേട്ടനോട് പറയണം.” എന്നു മാത്രമേ ഞാൻ ചേച്ചിയോട് പറഞ്ഞുള്ളൂ.

അതോടെ ചേച്ചി ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി, “ഓഹോ, ചേട്ടൻ പറയുന്ന തമാശകൾ നിനക്ക് വയ്യ അല്ലേ, ഞാനും എന്‍റെ ഭർത്താവും ഇവിടെ വരരുതെന്നല്ലേ നീ സൂചിപ്പിക്കുന്നത്? ശരിയാണ്, എനിക്ക് ഈ വീട്ടിൽ എന്താ കാര്യം?”

“ഞാനങ്ങനെ പറഞ്ഞില്ലല്ലോ ചേച്ചീ?” വേദന കൊണ്ട് എന്‍റെ മനസ്സ് പിടഞ്ഞു.

എല്ലാം അറിയാമായിരുന്നിട്ടും അമ്മ നിശബ്ദയായിരുന്നു. ഇതിനിടെ പ്രമീളചേച്ചി ഗർഭിണിയായി. കോംപ്ലിക്കേഷൻ ഉള്ളതിനാൽ പ്രമീളചേച്ചിയോട് വളരെ സൂക്ഷിക്കണമെന്ന് ഡോക്ടർമാർ ഉപദേശിച്ചിരുന്നു. അതുകൊണ്ട് പ്രസവത്തിന് മൂന്നുമാസം മുമ്പേ തന്നെ അമ്മ ചേച്ചിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നിരുന്നു.

ഞാൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്തോറും… വീണ്ടും കുരുക്കുകൾ മുറുകിക്കൊണ്ടിരുന്നു.

പ്രമീളചേച്ചി വന്നശേഷം ഹരിയേട്ടനും വീട്ടിൽ വരുന്നത് പതിവായി. അയാളുടെ ചുണ്ടുകളിൽ കാമാർത്തമായ ചിരി വിടർന്നു. കണ്ണുകളിൽ എന്നോടുള്ള പരിഹാസച്ചുവ. നിസ്സഹായയായതിനാൽ ഞാൻ ഉള്ളിന്‍റെയുള്ളിൽ ഉരുകിക്കൊണ്ടിരുന്നു.

പ്രമീളചേച്ചി എന്‍റെ വിഷമം മനസ്സിലാക്കുമെന്ന് ഞാൻ കരുതി. പക്ഷേ അതുണ്ടായില്ല.

മനസ്സിൽ ആശങ്കകൾ നിറഞ്ഞപ്പോൾ അമ്മയോട് ചേട്ടനെപ്പറ്റി പറയണമെന്ന് തന്നെ വിചാരിച്ചു. പക്ഷേ അമ്മയുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്ന് അറിയില്ല.

പക്ഷേ… അമ്മയോടെല്ലാം പറയുന്നതിന് മുമ്പ്…

അന്ന് വൈകുന്നേരം ഞാൻ വീട്ടിൽ തനിച്ചായിരുന്നു. അമ്മ ചേച്ചിയെയും കൊണ്ട് ഡോകടറുടെ അടുത്ത് പതിവ് ചെക്കപ്പിനായി പോയിരിക്കുകയായിരുന്നു. ഒരുപക്ഷേ, ഡോക്ടറുടെ അടുത്ത് പോകുന്ന വിവരം അമ്മയോ ചേച്ചിയോ ഫോണിലൂടെ ചേട്ടനെ ധരിപ്പിച്ചിരിക്കണം. അവർ പോയയുടനെ തന്നെ ഹരിയേട്ടൻ വീട്ടിലെത്തി. വാതിൽ തുറന്നിട്ടിരുന്നതിനാൽ അയാൾക്ക് അനായാസം അകത്തു വരാനായി.

അയാളെ കണ്ടപ്പോഴേ എന്‍റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അയാൾ വന്നപാടെ ചുറ്റും നോക്കിയ ശേഷം പ്രമീളചേച്ചിയെപ്പറ്റി ചോദിച്ചു. ചേച്ചിയും അമ്മയും കൂടി ഡോക്ടറുടെ അടുത്ത് പോയിരിക്കുകയാണെന്ന് പറഞ്ഞ ശേഷം ചേട്ടനോട് ഇരിക്കാൻ പറഞ്ഞു. ചായയെടുക്കാനായി ഞാൻ അടുക്കളയിലേക്ക് പോയി.

പിന്നാലെ വന്ന അയാൾ എന്‍റെ കൈയിൽ കടന്നു പിടിച്ചു. “ഇന്നെനിക്ക് ചായയല്ല വേണ്ടത്. മറ്റൊന്നാണ്… എന്‍റെ സുന്ദരിക്കുട്ടീ, ഞാനെത്ര നാളായി കൊതിക്കുന്നതാ…” അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ആവേശം നിറയുന്നത് ഞാൻ ഭീതിയോടെ അറിഞ്ഞു. കൈ വിടുവിക്കാനായി ഞാൻ ആവുന്നതും ശ്രമിച്ചു. പക്ഷേ അയാൾ എന്നെ ശക്തിയോടെ വലിച്ചടുപ്പിച്ചു.

“വിടെന്നെ… നിങ്ങൾക്ക് നാണമില്ലേ? പ്രമീളചേച്ചിയെ ഓർത്തെങ്കിലും.”

അയാളുടെ കൈകളിൽ നിന്ന് കുതറി മാറാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ അയാൾ എന്നെ കീഴടക്കി. എന്‍റെ നിഷ്ഫലമായ ചെറുത്തു നില്പുകൾ… വേട്ടമൃഗത്തെപ്പോലെ അയാൾ ചീറിയടുത്തു. ഒടുവിൽ വിജയിയുടെ ഭാവത്തിൽ അയാളെന്നെ നോക്കി ചിരിച്ചു. കണ്ണീരിനും വേദനയ്ക്കുമിടയിൽ അയാളുടെ മുഖം അവ്യക്‌തമായി. അയാളെ പിച്ചിച്ചീന്തി കൊല്ലാനുള്ള ദേഷ്യം എന്‍റെ മനസ്സിൽ നിറഞ്ഞു. പക്ഷേ…

കുറേ സമയം കഴിഞ്ഞ് അമ്മ ചേച്ചിയെയും കൂട്ടി വീട്ടിൽ മടങ്ങിയെത്തി. പ്രമീളചേച്ചി വന്നയുടനെ സ്വന്തം മുറിയിലേക്ക് പോയി. അടുക്കളയിലേക്ക് പോകാനൊരുങ്ങിയ അമ്മയെ ഞാൻ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.

“അമ്മേ… ഞാൻ… എനിക്കെല്ലാം നഷ്ടപ്പെട്ടു.” വാക്കുകൾ കിട്ടാതെ ഞാൻ അമ്മയെ ഇറുക്കിപ്പിടിച്ചു.

അമ്മയും ഒരു സ്ത്രീയല്ലേ. എന്‍റെ ഈ ചുരുങ്ങിയ വാക്കുകൾ മതിയായിരുന്നു അമ്മയ്ക്ക് കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ.

“ഞങ്ങളില്ലാത്തപ്പോൾ ആരാ ഇവിടെ വന്നത്?” കണ്ണുനീരുവീണു നനഞ്ഞ എന്‍റെ മുഖമുയർത്തി പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു.

ഹരിയേട്ടനെന്ന് പറഞ്ഞു തീരും മുമ്പേ അമ്മ എന്‍റെ വായ്പൊത്തി. എന്നെ പിടിച്ചു വലിച്ചു കൊണ്ട് പിന്നിലെ മുറിയിലേക്കു നടന്നു. സ്റ്റോർ റൂമായിരുന്നു അത്. മുറിക്കകത്ത് കയറിയ ഉടനെ അമ്മ വാതിലടച്ച് കുറ്റിയിട്ടു. അമ്മയുടെ ശ്വാസോച്ഛ്വാസം ഉയർന്നു.

“സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇനി ഇതേക്കുറിച്ച് മിണ്ടരുത്. ഇതാരോടും പറയരുത്. അല്ലെങ്കിൽ ഈ വീട്ടിലെ സമാധാനം എന്നേക്കുമായി നശിച്ചു പോകും. ഏതൊരു സ്ത്രീക്കും ഇത്തരമനുഭവമുണ്ടാകാം. നീ ഇത് ആരോടും പറയരുത്.”

ഷോക്കടിച്ചതു പോലെ ഞാൻ അമ്മയുടെ മുഖത്ത് ഒരു നിമിഷം നോക്കി നിന്നു. പവിത്രമെന്ന് സങ്കല്പിക്കുന്ന കുടുംബബന്ധങ്ങളുടെ പേരിൽ ഒരിക്കൽ കൂടി ഞാൻ നിശബ്ദയാവണം.

എന്‍റെ തകർന്നടിഞ്ഞ സ്ത്രീത്വത്തിനേക്കാൾ എത്രയോ ഉയരെയാണ് ഈ വീട്ടിലെ ബന്ധങ്ങൾ… പ്രമീളചേച്ചിയുടെ സന്തോഷമാണ് അമ്മയ്ക്ക് വലുത്… അതിന് മുന്നിൽ എന്‍റെ ജീവിതത്തിന് എന്ത് വിലയാണ്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടത് നഷ്ടമായിട്ടും. നീതി നിഷേധങ്ങൾ ഏറ്റുവാങ്ങാൻ പിന്നേയും ജീവിതം ബാക്കി…

സ്വയംവരം- അവസാനഭാഗം

“ആരെയെങ്കിലും ഇഷ്ടമായോ? എങ്ങനെയുണ്ട് ഇന്‍റർവ്യൂ?” അവളിൽ ഒരുവൾ തിരക്കി.

“ഇദ്ദേഹം ആളൊട്ടും മോശമല്ല. ഞങ്ങളെ രണ്ടുപേരെയും വേണം പോലും…” ജീൻസ് ധരിച്ച പെൺകുട്ടി മുഖമോന്നു കോട്ടി.

“സമ്മതമാണെങ്കിലും ഇല്ലെങ്കിലും വേഗം പറയണം. ഇന്‍റർവ്യൂവിനായി മറ്റു പെൺകുട്ടികൾ ഇവിടെ കാത്തുകെട്ടി നിൽക്കുന്നു…” വിവേകിനെ തീരെ ശ്രദ്ധിക്കാതെ അവർ പുറത്തേക്കു നടന്നു.

“മറ്റു പെൺകുട്ടികളോ…” വിവേകിന്‍റെ മുഖം വിളറി വെളുത്തു.

“നിങ്ങളെപ്പോലെ സുന്ദരനും സ്മാർട്ടും കഴിവുമുള്ള പയ്യന്മാരെ കണ്ടുകിട്ടാൻ ഇക്കാലത്ത് തപസ്സിരിക്കണം. അങ്ങയോടൊന്നു സംസാരിക്കാൻ, അങ്ങയുടെ ഇന്‍റർവ്യൂവിലൊന്നു പങ്കെടുക്കാൻ ഈ ഹോസ്റ്റലിൽ പകുതിയിലധികം പേർ തയ്യാറായി കാത്തു നിൽക്കുന്നുണ്ട്…” ജീൻസുകാരി ചെറിയൊരു പരിഹാസച്ചുവയോടെ പറഞ്ഞു നിർത്തി.

“ഇനി ദയവായി താങ്കൾ ഒന്ന് സ്വയം പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.” ചുരിദാറുകാരി അഭ്യർത്ഥിച്ചു.

“അതേ, നിങ്ങൾ കരുതന്നതു പോലെ അത്ര മോശക്കാരനോ അറിവില്ലാത്തവനോ അല്ല ഞാൻ…” വിവേക് ഗൗരവത്തോടെ പറഞ്ഞു. “വിവാഹം കഴിക്കാനുദ്ദേശിക്കുന്നവർ പങ്കാളിയുടെ സ്വാഭാവവും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കുന്നതു നല്ലതാണ്. എന്‍റെ അമ്മ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ ഞാനീ പെണ്ണുകാണൽ ചടങ്ങിന് സമ്മതിക്കില്ലായിരുന്നു…”

“അതെയോ?” ജീൻസ് ധരിച്ച പെൺകുട്ടി ആശ്ചര്യം അഭിനയിച്ചു.

“ദയവായി സാവിത്രി ആന്‍റിയുടെ മകളാരാണെന്ന് ഇനിയെങ്കിലുമൊന്നു പറയൂ…” വിവേക് ശരിക്കും അസ്വസ്ഥനായി.

“നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ?” ജീൻസുകാരി പൊട്ടിച്ചിരിച്ചു.

ഇല്ലെന്ന അർത്ഥത്തിൽ വിവേക് തലകുലുക്കി.

“എൻജിനീയറിങ്ങൊക്കെ കഴിഞ്ഞതല്ലേ? നല്ല ബുദ്ധിശാലിയായിരിക്കുമെന്നാ ഞങ്ങൾ കരുതിയത്…”

“അതൊക്കെ ശരി തന്നെ. പക്ഷേ ഇതുപോലെ തല തിരിഞ്ഞവരുടെ മുന്നിൽ തോൽക്കേണ്ടി വരുമെന്നതാണ് വാസ്തവം.”

“ആഹാ, അപ്പോ ഏമാൻ ഇത്ര പെട്ടെന്ന് തോൽവി സമ്മതിച്ചോ… അങ്ങ് ഇവളുമായി സംസാരിച്ചിരിക്ക്. ഞാൻ ചായയും സ്നാക്സുമായി വരാം.” ജീൻസുകാരി മുറിക്കു പുറത്തേക്ക് നടന്നു.

വിവേക് ചുരിദാർ ധരിച്ച പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി, “സത്യം പറയൂ, നിങ്ങളല്ലേ പൂജ മോഹൻ?”

“എന്താ… അവളേക്കാൾ ഏറെ താങ്കൾക്ക് എന്നെയാണോ ഇഷ്ടമായത്?” പൂജ പഴയകാല നായികമാരെപ്പോലെ കണ്ണുചിമ്മി.

“പറയൂ… പ്ലീസ്…”

“അകത്തുപോയ കൂട്ടുകാരി മടങ്ങി വന്നശേഷം താങ്കൾ ഇതേ ചോദ്യം അവളുടെ മുന്നിൽ വച്ച് ചോദിച്ചോളൂ… സത്യം പറഞ്ഞാൽ അവളെന്നെ കൊന്നു കളയും.”

“ഇല്ല, ഞാനാരോടും പറയില്ല. ദയവായി നീയൊന്നു പറയ്…”

“ദയവായി മറ്റെന്തെങ്കിലും പറയൂ… പ്ലീസ്…”

വിവേക് നിസ്സഹായതയോടെ തലതാഴ്ത്തി ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നീട് പഠനസംബന്ധമായ കാര്യങ്ങൾ സംസാരിക്കുമാൻ തുടങ്ങി.

ജീൻസുകാരി 10 മിനിറ്റിനു ശേഷം ഒരു ട്രേയിൽ മൂന്ന് പ്ലേറ്റ് സാമ്പാർ വടയുമായെത്തി.

വിവേക് ഒരു സ്പൂണെടുത്ത് സാമ്പാർ വടയൊന്നു രുചിച്ചു നോക്കി. എരിവു സഹിക്കാനാവാതെ വിവേകിന്‍റെ കണ്ണു നിറഞ്ഞു. മറ്റു രണ്ടുപേരും നല്ലതുപോലെ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു.

എരിവ് കൂടുതലായിരുന്നുവെങ്കിലും വിവേക് ഇതറിയിക്കാതിരിക്കാൻ ചിരിച്ചുകൊണ്ട് സാമ്പാർവട കഴിക്കാൻ തുടങ്ങി. അവരുടെ മുന്നിൽ പരിഹാസപാത്രമാകാൻ താൽപര്യമില്ലായിരുന്നു.

പെട്ടെന്ന് രണ്ട് പെൺകുട്ടികൾ കൈയിൽ ഓരോ പ്ലേറ്റുമായി ഗസ്റ്റ് റൂമിലെത്തി. അവർ വിവേകിനടുത്തുള്ള സോഫയിൽ വന്നിരുന്നു.

“സാർ. സെലക്ഷൻ കഴിഞ്ഞോ?” കൂട്ടത്തിൽ നല്ല ഉയരമുള്ള യുവതി ചോദിച്ചു.

“ഇതുവരെ തീരുമാനമായിട്ടില്ല…” വിവേക് ചിരിച്ചുകൊണ്ട് മറുപടി നൽകി.

“സാർ, വേഗമോരു തീരുമാനമെടുക്കൂ… ക്യാമ്പസ് പ്ലേയ്സ്മെന്‍റിന്‍റെ സീസണാണിത്. ഹോസ്റ്റലിൽ ആകെക്കൂടി ഈയൊരു ഗസ്റ്റ് റൂം മാത്രമേയുള്ളൂ. ഇന്‍റർവ്യൂവിനുള്ള അടുത്ത പാർട്ടി ഉടനെയെത്തും.” കൂടെയുണ്ടായിരുന്ന പെൺകുട്ടി നെറ്റി ചുളിച്ച് ദേഷ്യം പ്രകടിപ്പിച്ചു. രണ്ടുപേരും പുറത്തേക്ക് നടന്നു.

“ഞാൻ പൂജ മോഹനെയൊന്നു കണ്ട് സംസാരിക്കാൻ വന്നതാണ്. അതിന് നിങ്ങൾ ഇന്‍റർവ്യൂ എന്നൊക്കെ പറഞ്ഞ് വെറുതെ പരിഹസിക്കേണ്ട കാര്യമില്ല.” വിവേക് തീരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അതിന് നിങ്ങളെപ്പോലെ വലിയ വലിയ ആളുകൾക്ക് ഇങ്ങനെയൊരു തോന്നലുണ്ടാകേണ്ട കാര്യമുണ്ടോ?” ജീൻസുകാരി ഉപദേശിച്ചു.

“പണം പൂഴ്ത്തി വയ്ക്കൽ, സെക്സ് സ്കാന്‍റൽ, കൊലപാതകം എന്നു വേണ്ട ഇവിടുത്തെ ഉന്നതർ എന്തെല്ലാം തോന്ന്യാസങ്ങളാ കാട്ടിക്കൂട്ടുന്നത്? അവർക്ക് യാതൊരു കുറ്റബോധവും തോന്നാറില്ലല്ലോ?  നിങ്ങൾ കല്യാണം കഴിക്കാനായി ഒരു ഇന്‍റർവ്യൂ നടത്തുന്നു. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നിസ്സാരമല്ലേ? താങ്കൾ യാതൊരു മടിയും കൂടാതെ ഇന്‍റർവ്യൂ തുടർന്നോളൂ… പ്ലീസ്…” എഴുന്നേറ്റ് നിന്ന് പ്രഭാഷണം നടത്തുകയായിരുന്ന ചുരിദാറുകാരി സോഫയിലേയ്ക്ക് വീണ്ടും അമർന്നിരുന്നു.

അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം വിവേക് മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു, “ഇന്‍റർവ്യൂ കഴിഞ്ഞിരിക്കുന്നു…”

“ആഹാ… അപ്പോ തീരുമാനം ആയോ?” ചുരിദാർ ധരിച്ച യുവതിയ്ക്ക് ആശ്ചര്യമായി.

“ഊം…”

“ഈയുളളവളെയാണോ അങ്ങയുടെ ദാസിയായി തെരഞ്ഞെടുത്തിരിക്കുന്നത്?”

“എടീ… നിന്നെയല്ല എന്നെയാവും ഇദ്ദേഹം സെലക്ട് ചെയ്തത്?” ജീൻസുകാരി നാടകീയമായി സ്വന്തം നെറ്റിയിലടിച്ചു പറഞ്ഞു. അതുവരെ പ്രസന്നവദനനായിരുന്ന വിവേകിന്‍റെ മുഖം പെട്ടെന്ന് മ്ലാനമായി. വിവേക്  വയറു പൊത്തിപ്പിടിച്ച് ഛർദ്ദി അഭിനയിച്ചു.

“എനിക്ക് വല്ലാത്ത ഭയം തോന്നുന്നു. ശ്വാസം പോലും നേരെയല്ല. എന്തോ സുഖമില്ലാത്ത പോലെ. നിങ്ങൾ എനിക്കു തന്ന സാമ്പാറിൽ എരിവിനൊപ്പം… അറിയാതെ മറ്റെന്തെങ്കിലും… ചേർത്തിരുന്നോ…?” മുഖത്ത് തീക്ഷണമായ ഭാവമാറ്റം വരുത്തി ഭയങ്കര ശബ്ദത്തോടെ വിവേക് നിലത്തേക്ക് വീണു.

സാമ്പാറിൽ മറ്റെന്തെങ്കിലും ചേർത്തിരുന്നോ എന്ന് വിവേക് ജീൻസുകാരിയോടാണ് ചോദിച്ചത്. അവൾ കിടുകുടാ വിറക്കാൻ തുടങ്ങി.

“അയ്യോ… ഇയാളുടെ കൈകൾ തണുത്തിരിക്കുന്നല്ലോ.” കൂട്ടത്തിലൊരുത്തി പറഞ്ഞു.

“വെ… വെ… വെള്ളം… വേഗം…” ജീൻസുകാരി ശരിക്കും ഭയന്നു.

“സത്യം പറഞ്ഞോ? നീ മുളകുപൊടി കൂടാതെ മറ്റെന്താ സാമ്പാറിൽ ചേർത്തത്?”

“മറ്റെന്തെങ്കിലും ചേർക്കാൻ എനിക്കെന്താ ഭ്രാന്തുണ്ടോ?”

“ഇയാളെ ഒരു പാഠം പഠിപ്പിക്കാനായി നീ അറിയാതെ എന്തെങ്കിലും…”

“ശ്ശൊ, ഇതിപ്പോ പുലിവാല് പിടിച്ച പോലായല്ലോ? ഇനിയെന്തു ചെയ്യും. നമുക്ക് ഡോക്ടറെ വിളിച്ചു വരുത്തിയാലോ? നിന്‍റെ മമ്മി ഇതെങ്ങാനും അറിഞ്ഞാൽ എന്നെ ജീവനോടെ കുഴിച്ചു മൂടും. നീയെന്തിനാ തുറിച്ചു നോക്കുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.” ജീൻസ് ധരിച്ച യുവതി കുറ്റബോധത്തോടെ തല താഴ്ത്തി.

“ഇയാളെ വേഗം സോഫയിലെടുത്തു കിടത്താം. നിങ്ങളാരെങ്കിലും വേഗമൊന്നു ചെന്ന് ഡോക്ടറെ വിളിച്ചുകൊണ്ടുവാ…. ഇയാളെ ഭ്രാന്തു പിടിപ്പിച്ചതിന് ഇനി ഞാനെന്തെല്ലാം കേൾക്കേണ്ടി വരുമോ ആവോ?” പച്ച ചുരിദാർ ധരിച്ച യുവതി കൂട്ടുകാരിയെ ശകാരിച്ചു.

വിവേക് പെട്ടെന്ന് കണ്ണു തുറന്ന് അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു.

പൂജാ മോഹൻ ആദ്യമൊന്നു ഞെട്ടിയെങ്കിലും വിവേകിന് ആപത്തൊന്നുമില്ലല്ലോ എന്നു കണ്ട് ആശ്വസിച്ചു.

“ഹോ… നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. ആശ്വാസമായി. പിന്നെന്തിനാ സുഖമില്ലെന്ന് അഭിനയിച്ചത്?” പച്ച ചുരിദാറുകാരി പരിഭവത്തോടെ പറഞ്ഞു.

“ഇപ്പോ എന്നെക്കുറിച്ച് ഒരു ഐഡിയ കിട്ടിയില്ലേ. എങ്ങനെയുണ്ടായിരുന്നു മിസ് പൂജ മോഹൻ എന്‍റെ അഭിനയം? എന്‍റെ കഴിവിനെ പ്രശംസിക്കുന്നില്ലേ?” വിവേക് പൂജയുടെ കണ്ണുകളിലേക്ക് നോക്കി.

“ഹോ… പക്ഷേ ഇത്രയ്ക്ക് അഭിനയം വേണ്ടിയിരുന്നില്ല.” പൂജ മോഹന്‍റെ ഷോക്ക് അപ്പോഴും വിട്ടു മാറിയിരുന്നില്ല.

“നിങ്ങൾ രണ്ടുപേരും ചേർന്ന് എന്നെ ടെൻഷൻ പിടിപ്പിച്ചില്ലേ? അപ്പോ കുറഞ്ഞത് ഇത്രയുമെങ്കിലും….”

“എന്‍റെ കൈയൊന്ന് വിടൂ… പ്ലീസ്….”

“വെറുതെ വിട്ടുകളയാൻ വേണ്ടിയല്ല ഞാനീ കൈകൾ പിടിച്ചിരിക്കുന്നത്?”

“അപ്പോൾ ഇവൾ ഇന്‍റർവ്യൂവിൽ പാസ്സായി എന്നല്ലേ ഇതിനർത്ഥം?” ജീൻസുകാരി ചോദിച്ചു.

“നൂറിൽ നൂറ് മാർക്കാ നിങ്ങളുടെ കൂട്ടുകാരിക്ക്. ഇനി നിങ്ങളുടെ കൂട്ടുകാരിയോട് എന്‍റെ റിസൾട്ട് പറയാൻ പറയൂ….?”

“തോറ്റുപോയി… ഹോ… ഞാനെന്തുമാത്രം പേടിച്ചു പോയെന്നോ?” പൂജ ദേഷ്യവും ലജ്ജയും കലർന്ന സ്വരത്തിൽ പറഞ്ഞു.

“ഞാൻ നിങ്ങൾക്ക് പാസ്മാർക്ക് നൽകിയിട്ടുണ്ട് എൻജിനീയർ സാർ. ഇവളുടെ കൈയിലെ പിടുത്തം വിട്ട് ദാ ഈ കൈ പിടിച്ചോളൂ…?”

“ആഹ്…. അതുവേണ്ട.” പൂജ മോഹൻ കൂട്ടുകാരിയെ തള്ളിമാറ്റി.

“ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ…. പൂജ നിനക്ക് എന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ?”

അതെയെന്ന അർത്ഥത്തിൽ തലകുലുക്കുമ്പോൾ പൂജയുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു. കൂട്ടുകാരി കൈയടിച്ച് ഈ തീരുമാനം സ്വാഗതം ചെയ്തു.

“എ ഗിഫ്റ്റ് ഫോർ സംവൺ യു ലവ്?” വിവേക് പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റെടുത്ത് പൂജയ്ക്ക് നൽകി. “നമ്മുടെ ഈ റിലേഷൻ സ്വീറ്റിൽ തന്നെയാവട്ടെ തുടക്കം…” എരിവ് നൽകിയതിന് മധുര പ്രതികാരം എന്നോണം വിവേക് പറഞ്ഞു.

(അവസാനിച്ചു)

സ്വയംവരം ഭാഗം- ഒന്ന്

തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി സാവിത്രിയുമായി ഏറെ നേരം ഫോണിൽ സംസാരിച്ച ശേഷം കൗസല്യ മകൻ വിവേകിനെ അടുത്തു വിളിച്ച് വലിയ ഉത്സാഹത്തോടെ അവന്‍റെ വിവാഹക്കാര്യം സംസാരിക്കാൻ തുടങ്ങി.

“മോനേ… നിന്‍റെ വിവാഹം ഞാനങ്ങ് ഉറപ്പിച്ചു.” യാതൊരു മുഖവുരയും കൂടാതെ കൗസല്യ പറഞ്ഞതുകേട്ട് വിവേക് ശരിക്കും ഞെട്ടി.

“ഏ… എപ്പോ… എവിടെ… ഏതാ പെൺകുട്ടി…” വിവേക് സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു.

“അധികം തുള്ളിച്ചാടേണ്ട. ആരാണ് വധുവെന്ന് നിനക്ക് നന്നായറിയാം.”

സംശയം വിട്ടു മാറാത്ത മുഖഭാവത്തോടെ വിവേക് നോക്കുന്നതു കണ്ട് കൗസല്യ പറഞ്ഞു.

“ആഹ്, ഇനി പറയാം. സാവിത്രിയുടെ മകൾ പൂജ…”

“ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പൂജയുമായോ…”

“കണ്ടിട്ടില്ലെന്നോ? നിങ്ങൾ ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ?”

“മമ്മീ, ഇതത്ര തമാശയായെടുക്കേണ്ട കാര്യമല്ലല്ലോ? മുതിർന്ന ശേഷം ഞാൻ ഒരിക്കൽ പോലും പൂജയെ കണ്ടിട്ടില്ല. പിന്നെ എവിടുന്നു വിവാഹം കഴിക്കാൻ ഇതെന്താ കുട്ടിക്കളി വല്ലതുമാണോ?” വിവാഹത്തിനു തീരെ താൽപര്യമില്ലെന്ന പോലെയാണ് വിവേക് സംസാരിച്ചത്.

“നിനക്ക് ഓർമ്മയില്ലേ? അഞ്ചു വർഷം മുമ്പ് ചിത്ര ആന്‍റിയുടെ മകളുടെ വിവാഹത്തിന്… ഞാൻ നിനക്ക് പൂജയെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ? എനിക്കൊരു മരുമകൾ ഉണ്ടെങ്കിൽ അത് പൂജമോൾ തന്നെയായിരിക്കുമെന്ന് നീ കൊച്ചു കുട്ടിയായിരുന്നപ്പോൾ തന്നെ ഞാൻ സാവിത്രിക്ക് വാക്കു നൽകിയതാണ്. മോനേ, ഞാനവർക്ക് പ്രോമിസ് നൽകിപ്പോയി. നീയിതിനു സമ്മതിക്കണം.”

എങ്ങനെയെങ്കിലും മകനെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നതിനാൽ സ്നേഹമസൃണമായ സ്വരത്തിലാണ് കൗസല്യ സംസാരിച്ചത്.

“മമ്മീ, ജീവിതാവസാനം വരെ നിലനിൽക്കേണ്ട ബന്ധമല്ലേ വിവാഹം? ഒട്ടും പരിചയമില്ലാത്ത പെൺകുട്ടിയുമായുള്ള വിവാഹത്തിനു ഞാനെങ്ങനെ സമ്മതം മൂളും?” വിവേകിന്‍റെ മറുപടിയിൽ അമർഷം നിറഞ്ഞിരുന്നു.

“ആഹാ… അപ്പോ അതാണോ കാര്യം? അതിന് ആ കുട്ടിയെ കണ്ട് പരിചയപ്പെട്ട് സംസാരിച്ച് തീരുമാനിച്ചാൽ പോരേ?”

“അതെങ്ങനെ?”

“അവൾ കൊച്ചിയിൽ ഒരു ഹോസ്റ്റലിൽ താമസിച്ചു പഠിക്കികയല്ലേ? ഇവിടുന്ന് രണ്ട് മണിക്കൂർ ദൂരം കാണും. ഈ ഞായറാഴ്ച അവളെ നേരിട്ടു കണ്ട് സംസാരിക്ക്…”

“ശരി. ഞാൻ കുട്ടിയുമായി ഇന്‍റർവ്യൂ നടത്തട്ടെ. എനിക്ക് ഇഷ്ടമായില്ലെങ്കിൽ മമ്മി പിന്നെ വാശി പിടിക്കരുത്.”

“നിനക്കവളെ ഇഷ്ടമാവും, തീർച്ച.”

“കാണാമല്ലോ…” വിവേക് പിറുപിറുത്തു കൊണ്ട് തന്‍റെ മുറിയിലേക്കു നടന്നു.

വിവേക് പൂജയുമായി ഒരു ഇന്‍റർവ്യൂ നടത്താൻ പോകുന്നുവെന്ന കാര്യം കൗസല്യ വഴി സാവിത്രിയും സാവിത്രി വഴി മകൾ പൂജയും ഫോണിലൂടെ അറിഞ്ഞു.

“ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഇന്‍റർവ്യൂ ചെയ്യാറുണ്ട്. ഇയാളെന്താ എനിക്ക് ജോലി നൽകാൻ പോവുകയാണോ?”

പൂജ മോഹൻ തന്‍റെ കൂട്ടുകാരി പൂജ ചന്ദ്രനോട് തെല്ലൊരു അമർഷത്തോടെ പറഞ്ഞു. “ആ അഹങ്കാരി വിവേകിനെ പരിചയപ്പെടാൻ എനിക്കു തീരെ താൽപര്യമില്ല.”

“പക്ഷേ നിന്‍റെ അമ്മ നിർബന്ധിച്ചതല്ലേ? നിനക്ക് അയാളോട് സംസാരിക്കേണ്ടി വരും.” പൂജ ചന്ദ്രൻ സഹതാപം അഭിനയച്ചു.

“ശരിയാ… എനിക്കിപ്പോൾ ശനിദശയാണെന്നു തോന്നുന്നു.”

“ഇനിയങ്ങോട്ടു ശനിദശയെന്നു പറയുന്നതാവും ശരി.” പൂജ ചന്ദ്രൻ കൂട്ടുകാരിയെ കളിയാക്കി.

“മനസ്സിലായില്ല…” പൂജ മോഹന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“മൈ ഡിയർ പൂജ… കഴിഞ്ഞ 5 വർഷത്തോളമായി നീ അയാളെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന കാര്യം എനിക്കറിയാം. അന്നത്തെ കൂടിക്കാഴ്ചയിൽ തുടങ്ങിയ പ്രണയം ഇന്നും അതേപടി കാണുമെന്നാണ് എന്‍റെ വിശ്വാസം.”

“ഏയ്… അങ്ങനെയൊന്നുമില്ല.” പൂജ മോഹൻ നിരസിക്കാൻ ശ്രമിച്ചുവെങ്കിലും അവളുടെ നുണക്കുഴിയുള്ള ചിരി സത്യം വെളിപ്പെടുത്തുന്നുണ്ടായിരുന്നു.

“മോളേ, നീ കൂടുതൽ വിഷമിക്കേണ്ട. നീ ഈ ഇന്‍റർവ്യൂവിൽ വിജയിക്കുമെന്നു മാത്രമല്ല, സ്വപ്നങ്ങളിലെ രാജകുമാരനെ നിനക്ക് സ്വന്തമാക്കാനുമാവും.” പൂജ ചന്ദ്രൻ അവളെ വീണ്ടും പരിഹസിച്ചു. ഇതുകണ്ട് പൂജ മോഹന്‍റെ ദേഷ്യം ഇരട്ടിച്ചു.

“ഇന്‍റർവ്യൂ പോലും… ഈ വാക്ക് എന്‍റയുള്ളിൽ മുള്ളുപോലെ കുത്തിത്തറയ്ക്കുകയാണ്. ആ അഹങ്കാരി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കനാണോ അതോ ലാഭനഷ്ടങ്ങളുടെ കച്ചവടം നടത്താൻ വരികയാണോ? എങ്ങനെയാണ് ശരിക്കുള്ള ഇന്‍റർവ്യൂ നടത്തേണ്ടതെന്ന് ഞാനയാൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.” പൂജ മോഹന്‍റെ അമർഷം കെട്ടടങ്ങിയിരുന്നില്ല.

ഞായറാഴ്ച രാവിലെ ഏതാണ്ട് 10 മണി സമയം. വിവേക് ഹോസ്റ്റലിലെ ഗസ്റ്റ് റൂമിൽ ഇരിക്കുകയായിരുന്നു. സുന്ദരികളായ രണ്ടു ചെറുപ്പക്കാരികൾ അവിടെയെത്തി. അവരിൽ ഒരാൾ ജീൻസും ചുവന്ന നിറത്തിലുള്ള ടോപ്പുമായിരുന്നു അണിഞ്ഞിരുന്നത്. മറ്റേ പെൺകുട്ടി പച്ച നിറത്തിലുള്ള ചുരിദാറും.

അവർ ചെറിയൊരു മന്ദഹാസത്തോടെ നമസ്തേ എന്ന് അഭിവാദനം ചെയ്തപ്പോൾ ഗൗരവം ഒട്ടും വിട്ടുമാറാത്ത മുഖഭാവത്തോടെ വിവേക് അവരെ നോക്കി വിഷ് ചെയ്തതേയുള്ളൂ. കുറച്ചു നേരത്തേ നിശ്ശബ്ദതയ്ക്കു ശേഷം വിവേക് ആണ് സംസാരിച്ചു തുടങ്ങിയത്. “നിങ്ങളിൽ ആരാണ് പൂജ?”

“ദാ, ഇവളാണ്.” ജീൻസ് ധരിച്ച പെൺകുട്ടിയുടെ മുഖത്ത് കുസൃതി നിറഞ്ഞു.

“അല്ലല്ല, ഇവളാ…” ചുരിദാർ ധരിച്ച പെണകുട്ടി കൂട്ടുകാരിയെ ചൂണ്ടിക്കാണിച്ചു.

“ഏ… അപ്പോൾ നിങ്ങൾ രണ്ടുപേരും പൂജയാണെന്നോ?” വിവേക് ആകെ കൺഫ്യൂസ്ഡായി.

“അതെ… ഞാൻ സാവിത്രി ആന്‍റിയുടെ മകളെ കാണാൻ വന്നതാണ്.” വിവേക് വിശദീകരിച്ചു.

“ഞങ്ങൾ രണ്ടുപേരും അവരുടെ മക്കളാണ് എൻജിനീയർ സാർ.. താങ്കൾക്ക് ഞങ്ങളെ രണ്ടുപേരെയും ഇന്‍റർവ്യൂ ചെയ്യേണ്ടി വരും. ഞങ്ങളിൽ ഇഷ്ടമാവുന്ന ആളെ തെരഞ്ഞെടുക്കാം.” പച്ച ചുരിദാറുകാരി ചിരിയടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ഞങ്ങൾ രണ്ടുപേരെയും ഒന്നിച്ച് ഇന്‍റർവ്യൂ ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടോ വിഷമമോ ഒന്നുമില്ലല്ലോ?” ജീൻസുകാരിയുടെ മുഖത്ത് നിഷ്കളങ്ക ഭാവമായിരുന്നു.

“പക്ഷേ സാവിത്രിയാന്‍റിയുടെ ശരിക്കുള്ള മകളെ തിരിച്ചറിയാൻ സാധിച്ചിരുന്നുവെങ്കിൽ…”

“ഒറിജിനലിനെയും ഡ്യൂപ്ലിക്കേറ്റിനെയും കുറിച്ചുള്ള ടെൻഷൻ മാറ്റി ഇന്‍റർവ്യൂ തുടങ്ങിയാലും.” ജീൻസുകാരി തയ്യാറായിരുന്നു.

“താങ്കൾക്ക് ഞങ്ങളെക്കുറിച്ച് അറിയാനുള്ള കാര്യങ്ങൾ ദയവായി യാതൊരു മടിയും കൂടാതെ ചോദിച്ചു തുടങ്ങിയാലും. ഞങ്ങൾക്ക് വിവാഹമാർക്കറ്റിൽ വിറ്റഴിക്കപ്പെടാനും അങ്ങേക്ക് വാങ്ങാനുമുള്ള സുവർണ്ണാവസരമാണിത്.” ചുരിദാറുകാരി ഭാവഭേദമില്ലാതെ പറഞ്ഞു.

“അതിന് ഞാനിവിടെയൊന്നും വാങ്ങാൻ വന്നതല്ല.” അവരുടെ സംസാരം വിവേകിന് തീരെ രസിച്ചില്ല.

“താങ്ക്യൂ സർ. ഞങ്ങൾക്ക് ആദരവ് നൽകിയതിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.”

“എന്താ, നിങ്ങളെന്നെ പരിഹസിക്കുകയാണോ?” വിവേക് നെറ്റി ചുളിച്ച് ഇരുവരെയും നോക്കി.

“അയ്യോ, ഇല്ലേയില്ല…” ചെവി നുള്ളി സത്യം ചെയ്തു.

“അതിനും മാത്രമുള്ള ധൈര്യം ഞങ്ങൾക്കില്ല എൻജിനീയർ സാറേ… ഞങ്ങൾക്ക് ഇന്‍റർവ്യൂവിന്‍റെ സീരിയസ്നെസ്സ് അറിയാം. അങ്ങേയ്ക്ക് ഇവിടെ നിന്നും വെറും കൈയോടെ മടങ്ങേണ്ടി വരില്ല.” ചുരിദാറുകാരി മുഖത്ത് ഗൗരവം വരുത്താൻ ശ്രമിക്കുന്നത് കണ്ട് വിവേകിന് ചിരിയടക്കാനായില്ല.

“ദാ, നോക്കിയേ എൻജിനീയർ സാറിന് സന്തോഷമായല്ലോ… പറ്റിയ അവസരം തന്നെ. ദയവായി എന്‍റെ ഗുണഗണങ്ങൾ വർണ്ണിച്ച് എന്‍റെ മാർക്കറ്റ് വാല്യൂ കൂട്ടാൻ സഹായിക്ക്…” ജീൻസുകാരി ചുരുദാറുകാരിയുടെ കൈയിൽ നുള്ളി പ്രോത്സാഹിപ്പിച്ചു.

“എന്‍റെ കൂട്ടുകാരിയായതു കൊണ്ട് പറയുകയല്ല. ഇവളുടെ സൗന്ദര്യം കണ്ട് കവിതയെഴുതിയ വിരുതന്മാർ ഒന്നും രണ്ടുമൊന്നും ആയിരുന്നില്ല അന്ന് കോളേജിലുണ്ടായിരുന്നത്.” ചുരിദാറുകാരി കൂട്ടുകാരിയെ വളരെ നാടകീയമായി വർണ്ണിക്കുവാൻ തുടങ്ങി.

“അവരൊക്കെ പാവ കളിപ്പിച്ചുവന്ന ഇവൾ നല്ലൊരു നർത്തകി കൂടിയാണ്. അങ്ങ് കുയിൽ നാദമെന്നു കേട്ടിട്ടുണ്ടോ?”

“ആഹ്”

“ഇവളുടെ ശബ്ദവും അതേ കിളിനാദം പോലെയാണ്. ഇവളെ സെലക്ട് ചെയ്താൽ സംഗീതവും നൃത്തവും ജീവിതാന്ത്യം വരെ വീട്ടിലിരുന്ന് ആസ്വദിക്കാനാവും…”

“കുയിലിന്‍റെ ശബ്ദമാധുര്യമാണിവൾക്ക് എന്നു ചുരുക്കം അല്ലേ?” വിവേക് പുഞ്ചിരിച്ചു.

“എന്താ വിശ്വാസമായില്ലേ?”

“ഇവരെ വിവാഹം കഴിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ വെറുതെ കഷ്ടപ്പെടുത്തണമല്ലോ എന്നോർക്കുമ്പോൾ…”

“മനസ്സിലായില്ല…”

“വലിയ വലിയ മരച്ചില്ലകളിലിരിക്കുന്ന കുയിൽ നാദം കേൾക്കാൻ സുഖമുണ്ട്. പക്ഷേ നിങ്ങളുടെ കൂട്ടുകാരി ദിവസവും മരച്ചില്ലയിൽ കയറിയിരുന്നു കൂകേണ്ടി വരികയെന്നത്… അതു കഷ്ടമുള്ള കാര്യമല്ലേ?” വിവേകിന്‍റെ തമാശ മനസ്സിലായില്ലെന്ന പോലെ ഇരുവരും മുഖം ചുളിച്ചു. ഇതു കണ്ട് വിവേക് പൊട്ടിച്ചിരിച്ചു.

“ഇതൊരു ഇന്‍റർവ്യൂവാണ്. ഇതിന്‍റെ സീരിയസ്സ്നെസ്സ് നഷ്ടമാകാതിരിക്കാനായി എനിക്ക് പറയാനുള്ളതു കൂടി നിങ്ങൾ ദയവായൊന്നു കേൾക്കൂ.” ജീൻസുകാരി ദേഷ്യം നടിച്ചു കൊണ്ട് വിവേകിനെ തുറിച്ചു നോക്കി.

“ദാ…. എന്‍റെ ഈ കൂട്ടുകാരി കോളേജിലെ പി.ടി ഉഷയായിരുന്നുവെന്നു പറയാം. ഇവളുടെ ഓട്ടത്തിന്‍റെ സ്പീഡു കാരണം ഇന്നേവരെ ഒരു യുവാവിനു പോലും ഇവളെ പ്രണയക്കുരുക്കിൽ കുടുക്കാൻ പറ്റിയിട്ടില്ല. നല്ല ഭക്ഷണമുണ്ടാക്കാനിഷ്ടമാണ്. വാരിക്കോരി കഴിക്കുകയും ചെയ്യും… പിന്നെ വണ്ണം കൂടാതിരിക്കാനായി ശരിക്കും എക്സർസൈസും ചെയ്യും. ഇവളെ സെലക്ട് ചെയ്താൽ ജീവിതാന്ത്യം വരെ നല്ല ഭക്ഷണം കഴിക്കാമെന്നു മാത്രമല്ല, ആരോഗ്യദൃഢഗാത്രനായിരിക്കുകയും ചെയ്യാം. ഞാൻ ഗ്യാരണ്ടി….”

“ഒരു കാര്യം ചോദിച്ചോട്ടെ…”

“ഊം…”

“വിവാഹ കമ്പോളത്തിൽ ഒന്നിനൊന്ന് ഫ്രീ എന്ന ഓഫറുണ്ടെങ്കിൽ എന്‍റെ പരാതി തീരും. ഞാൻ നിങ്ങളെ രണ്ടുപേരേയും… അയ്യോ… ദേഷ്യപ്പെടല്ലേ… അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ…” വിവേക് ചിരിയടക്കാൻ നന്നേ ബുദ്ധിമുട്ടി.

അവർ മറുപടി പറയാനൊരുങ്ങവേ മറ്റു രണ്ടു പെൺകുട്ടികൾ മുറിക്കകത്തേക്ക് എത്തിനോക്കി. അവരുടെ കണ്ണുകളിൽ ഉത്സാഹവും കുസൃതിയും ഒളിച്ചിരുന്നു.

(തുടരും)

Story: വിഷാദമേഘം

കൺസൾട്ടിംഗ് റൂമിൽ പ്രവേശിച്ചയുടനെ ഞാൻ വാതിലിലെ കർട്ടൻ വലിച്ചിട്ടു. ഇന്നിനി ഒരു രോഗിയേയും പരിശോധിക്കാൻ കഴിയില്ല. വീതിയേറിയ ഫ്രെയിമുള്ള കണ്ണടയൂരി മേശപ്പുറത്ത് വച്ച ശേഷം കഴുത്തിൽ തൂക്കിയിട്ടിരുന്ന സ്റ്റെതസ്കോപ്പെടുത്ത് സൈഡ് ടേബിളിൽ ഭദ്രമായി വച്ചു. അതിനുശേഷം തളർച്ചയോടെ കസേരയിലിരുന്നു. ഇന്ന് ഇതെന്‍റെ മൂന്നാമത്തെ കേസായിരുന്നു. രണ്ട് കേസുകളിൽ സിസേറിയൻ അത്യാവശ്യമായിരുന്നു. പക്ഷേ മൂന്നാമത്തെ കേസിൽ നോർമൽ ഡെലിവറിയാകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷേ രോഗിക്ക് പ്രസവവേദന സഹിക്കാൻ കഴിയില്ലത്രേ. അതുകൊണ്ട് ഒടുവിൽ അവരേയും ഓപ്പറേഷൻ ചെയ്യേണ്ടി വന്നു.

ക്ഷീണമൊന്ന് അകലും മുമ്പ് ഉടനെ ഡോറിൽ ആരോ മുട്ടി. ഞാനുടനെ കണ്ണടയെടുത്ത് അണിഞ്ഞു.

“പ്ലീസ് കമിൻ.”

“ഡോക്ടർ പ്ലീസ്… എന്‍റെ ഭാര്യയെയൊന്ന് നോക്കൂ. അവൾക്ക് തീരെ വയ്യ. വേദന സഹിക്കാൻ പറ്റുന്നില്ല.” കർട്ടന് പിന്നിൽ നിന്നും ചിലമ്പിച്ച ഒരു പുരുഷ ശബ്ദം.

ഞാനയാളെ അകത്തേക്കു വിളിച്ചു, “നോക്കൂ, എന്‍റെ ഡ്യൂട്ടി ടൈം കഴിഞ്ഞിരിക്കുകയാണ്. അവിടെ വേറെയും ഡോക്ടർമാരുണ്ടല്ലോ. ഡോക്ടർ മാലതിയും ഉടൻ എത്തും. നിങ്ങൾ അവരോട് പറയൂ.”

“ഡോക്ടർ പ്ലീസ്, എനിക്ക് ഡോക്ടറിൽ പൂർണ്ണ വിശ്വാസമാണ്. ഡോക്ടർക്ക് അവളെ രക്ഷിക്കാനാവും. ഡോക്ടറുടെ കൈകളിൽ എന്‍റെ ഭാര്യയുടെ ജീവൻ സുരക്ഷിതമായിരിക്കും. അവളുടെ സ്‌ഥിതി മോശമാണ്. പ്ലീസ് എന്തെങ്കിലും ചെയ്യൂ.” അയാൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു. ഞാൻ ഉടൻ തന്നെ സ്റ്റെത്തുമെടുത്ത് കാഷ്വാൽറ്റിയിലേക്ക് നടന്നു. എനിക്ക് അയാളുടെ അവസ്‌ഥയിൽ അലിവു തോന്നി. അയാളുടെ ഭാര്യയെ വിശദമായി പരിശോധിച്ച ശേഷം ഞാൻ അടുത്തുണ്ടായിരുന്ന ഡ്യൂട്ടി നഴ്സിന് ചില നിർദ്ദേശങ്ങൾ നൽകി.

പുറത്ത് അയാൾ ആകാംക്ഷയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അയാൾ ഓടി വന്നു. “ഡോക്ടർ… ഇനി എന്താണ് ചെയ്യേണ്ടത്?”

“അല്പം കോംപ്ലിക്കേഷനുണ്ട്. നിങ്ങളുടെ കൈയിൽ അവരുടെ പഴയ ടെസ്റ്റ് റിപ്പോർട്ടുകളുണ്ടോ?”

“ഉണ്ട് ഡോക്ടർ.” ബഹുമാനപുരസ്സരം അയാൾ കൈവശം കരുതിയിരുന്ന ഫയൽ എനിക്കുനേരെ നീട്ടി. ഞാൻ അവ ഓരോന്നും വളരെ ശ്രദ്ധയോടെ പരിശോധിച്ചു.

“എന്‍റെ നിഗമനം ശരിയായിരുന്നു. കുഞ്ഞിന്‍റെ അംബ്ലിക്കൽ കോർഡ് ചുറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം ശരിയായി കേൾക്കാനും കഴിയുന്നില്ല. സോ വി മസ്റ്റ് ഡു ദി ഓപ്പറേഷൻ ഇമ്മീഡിയറ്റ്ലി. ബെറ്റർ നോട്ട് ടു ബി ലേറ്റ്.”

“ഡോക്ടർ പ്ലീസ്… എന്ത് ചെയ്താലും വേണ്ടില്ല. അവളെ രക്ഷിക്കണം. എനിക്ക് അത്രയ്ക്കും ജിവനാണവൾ.” അയാൾ എന്‍റെ കൈകളിൽ പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി.

“വി വിൽ ട്രൈ അവർ ലെവൽ ബെസ്റ്റ്. നിങ്ങൾ ധൈര്യം കൈവെടിയാതിരിക്കൂ. സമാധാനിക്കൂ.” അയാളെ ആശ്വസിപ്പിച്ച ശേഷം ഞാൻ പതിയെ നടന്നു.

“മനോജ് വാസുദേവ്” പിറകിൽ നഴ്സിന്‍റെ ഉച്ചത്തിലുള്ള വിളിയുയർന്നു. ഒരു നിമിഷം എന്‍റെ കാലുകളുടെ വേഗത കുറഞ്ഞു.

“ഞാനാണ്” എന്ന് പറഞ്ഞുകൊണ്ട് അയാൾ നഴ്സിന്‍റെ അടുത്തേക്ക് ഓടി.

“നിങ്ങൾ ഈ ഫോം ഫിൽ ചെയ്ത ശേഷം കൗണ്ടറിൽ ക്യാഷ് അടച്ചോളൂ.” നഴ്സിന്‍റെ ശബ്ദമുയർന്നു.

തിരിഞ്ഞു നിന്ന് അയാളെ ഞാൻ ഒരു നിമിഷം സൂക്ഷിച്ചു നോക്കി. കുറച്ചു മുമ്പ് എന്‍റെ മുന്നിൽ ദയനീയതയോടെ നിന്ന വ്യക്‌തിയാണോ അത്. ആ പേര് കേട്ടതോടെ ഞാൻ അടിമുടി വിറച്ചു. ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന പേര്. ഈ പേര് എവിടെയെങ്കിലും വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോഴൊക്കെ ഞാൻ ദേഷ്യം കൊണ്ട് വിറച്ചിരുന്നു. ഞാനയാളെത്തന്നെ സൂക്ഷിച്ചു നോക്കി. മനോജ് എന്ന് പേര് എത്രയോ പേർക്കുണ്ടാവാം. പക്ഷേ മനോജ് വാസുദേവ് എന്ന പേര് എണ്ണപ്പെട്ടവർക്കല്ലേ കാണൂ. പറ്റെ വെട്ടിയിരിക്കുന്ന ഇടതൂർന്ന മുടിയും മുഖത്ത് അങ്ങിങ്ങായി വളർന്നിരിക്കുന്ന കുറ്റിരോമങ്ങളും മനസ്സിൽ നിന്നും മാറ്റിവച്ച് അയാളുടെ രൂപം എങ്ങനെയായിരിക്കുമെന്ന് ഞാനോർത്തു നോക്കി.

എന്‍റെ മനസ്സിൽ മറഞ്ഞു കിടന്ന വിരൂപമായ രൂപവും ഈ മുഖവും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയും പോലെ മാച്ച് ചെയ്‌തു. എന്‍റെ മനസ്സിൽ വേദന കത്തിപ്പടർന്നു.

ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കാനായി ഞാനെന്‍റെ ക്യാബിനിലെത്തി. നഴ്സിനെ ഫോൺ ചെയ്ത് അയാളോട് കൺസൾട്ടിംഗ് റൂമിൽ വരാൻ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് അയാൾ ഫോമുമായി ഓടിക്കിതച്ചെത്തി. ഫോമിന് പിന്നിൽ സ്വന്തം അഡ്രസ്സും വിദ്യാഭ്യാസ യോഗ്യതകളും പഠിച്ച വർഷവും സ്‌ഥലവും മറ്റും എഴുതാൻ ഞാനയാളോട് ആവശ്യപ്പെട്ടു.

അയാൾ ഒരു നിമിഷം എന്നെ പകച്ചു നോക്കി. “ഡോക്ടർ, എന്‍റെ ഭാര്യയ്ക്കല്ലേ ഓപ്പറേഷൻ… പിന്നെന്തിനാണ് എന്‍റെ ഡീറ്റേയിൽസ്.”

“പറഞ്ഞത് ചെയ്യൂ” ഞാൻ ഇടയ്ക്കു കയറി പറഞ്ഞു. “ഇവിടെ ഇതൊക്കെ വേണം.”

അയാൾ ഫോമുമായി പുറത്തു പോയി ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ എഴുതി.

കുറച്ച് കഴിഞ്ഞ് അയാൾ ഡോറിൽ വീണ്ടും മുട്ടി. ഞാൻ അറ്റൻഡറെ അയച്ച് അയാളുടെ കൈയിൽ നിന്നും ഫോം വാങ്ങിപ്പിച്ചു. അതിനുശേഷം അയാളോട് പുറത്തു കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. അയാൾ ഫോമിൽ എഴുതിയ വിവരങ്ങളത്രയും വായിച്ചതോടെ എന്‍റെ ഞരമ്പുകൾ വലിഞ്ഞു മുറുകി. എന്‍റെ മനസ്സ് കടൽ പോലെ പ്രക്ഷുബ്ധമായി. ഈ ഓപ്പറേഷൻ ഏറ്റെടുക്കണോ വേണ്ടയോ എന്നറിയാതെ എന്‍റെ മനസ്സ് ചഞ്ചലപ്പെട്ടു.

മെഡിക്കൽ എത്തിക്സ് എന്തുമായ്ക്കൊള്ളട്ടെ, ഡോക്ടർ മാനസികമായി അസ്വസ്ഥയാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും വ്യക്‌തിപരമായ കാരണത്താൽ താല്പര്യമില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യാൻ പാടില്ല. ഈ ഫോം മനോജിന്‍റെ മുഖത്ത് വലിച്ചെറിഞ്ഞ് ഓപ്പറേഷൻ ചെയ്യാൻ കഴിയില്ലെന്ന് പറയാനാണ് മനസ്സപ്പോൾ കൊതിച്ചത്. പക്ഷേ അങ്ങനെ ചെയ്യുന്നത് എന്‍റെ ജോലിയുടെയും മര്യാദയുടെയും ഭാഗമല്ലല്ലോ. ഞാൻ ആ ഫോം തിരികെയേല്പിച്ച് ബാക്കിയുള്ള ഔപചാരികതകൾ നിറവേറ്റാൻ അയാളോട് ആവശ്യപ്പെട്ടു.

കുറച്ചു കഴിഞ്ഞ് ഞാൻ ബാഗുമെടുത്ത് ആശുപത്രിക്ക് പിന്നിലുള്ള ക്വാർട്ടേഴ്സിലേക്ക് നടന്നു. ബെഡ്റൂമിൽ കയറി വേഷം പോലും മാറാതെ ഏറെനേരം കട്ടിലിൽ കിടന്നു. വേലക്കാരി ഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് എടുത്തു വച്ചിരുന്നു. എന്നാൽ മനസ്സ് അസ്വസ്ഥത കൊണ്ട് നീറി പുകഞ്ഞതിനാൽ എനിക്കൊന്നിനും ഒരു മൂഡ് തോന്നിയില്ല. എന്‍റെ വേദനകൾ പങ്കുവയ്ക്കാൻ ഇന്നെനിക്ക് ആരുമില്ല. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകളിൽ ഞാൻ എടുത്തെറിയപ്പെട്ടു.

10 വർഷം. ആരുടേയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ ആ കാലയളവ് പര്യാപ്തമാണ്. ആ 10 വർഷം എന്നെ മറ്റൊരാളാക്കി മാറ്റുമായിരുന്നില്ലേ… അതിന് കാരണക്കാരൻ അയാളല്ലേ… അയാൾ മാത്രം.

അന്ന് ഞാൻ കേന്ദ്രീയ വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ശക്തമായ ലക്ഷ്യങ്ങളും മോഹങ്ങളുമുള്ള ഒരു വിദ്യാർത്ഥിനി. സ്കൂളിൽ ആനുവൽഡേ പരിപാടികളുടെ ഒരുക്കങ്ങൾ നടക്കുന്ന സമയം. പലപ്പോഴും പരിപാടികളുടെ റിഹേഴ്സൽ വൈകുന്നേരങ്ങളിലായതിനാൽ വീട്ടിൽ വളരെ വൈകിയേ എത്തിയിരുന്നുള്ളൂ. സ്കൂളിനും വീടിനുമിടയിലുള്ള വഴി വിജനമായതിനാൽ ഞങ്ങൾ മൂന്നുനാല് കൂട്ടുകാരികൾ ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്.

അന്നും പതിവു പോലെ റിഹേഴ്സൽ കഴിഞ്ഞ് കൂട്ടുകാരികളേയും കാത്ത് നിൽക്കുമ്പോഴാണ് ഞങ്ങളുടെ ബാച്ച്മേറ്റായ അവൻ  എന്‍റെയടുത്ത് വന്നു നിന്നത്.

“ആരെയോ വെയ്റ്റ് ചെയ്യുകയാണെന്നു തോന്നുന്നു?” അവൻ പുഞ്ചിരിച്ചു.

ഞാൻ പതിയെ തലയാട്ടി. നേരം വൈകുന്നതിന്‍റെ അസ്വസ്ഥതയായിരുന്നു അപ്പോൾ എന്‍റെ മനസ്സ് മുഴുവനും. കൂട്ടുകാരികൾ വരുന്നതും നോക്കി നിന്നതിനാൽ അവന്‍റെ സാന്നിധ്യം എന്നെ വീർപ്പു മുട്ടിച്ചു.

എന്നിട്ടും അവൻ അവിടെത്തന്നെ നിലയുറപ്പിച്ചു. എന്നെത്തന്നെ നോക്കി നിന്നു. അല്പം കഴിഞ്ഞ് അവൻ വീണ്ടും പറഞ്ഞു, “എത്രനേരം വെയ്റ്റ് ചെയ്യും, വാ നിന്നെ ഞാൻ ബൈക്കിൽ ഡ്രോപ് ചെയ്യാം. ഞാനും ആ വഴിക്കല്ലേ, വാ…”

മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു. “ഞാൻ വരാം.”

അപ്പോഴേക്കും കൂട്ടുകാരികൾ എന്‍റെയടുത്തേക്ക് ഓടി വന്നു. അവൻ ഉടനെ തന്നെ അവിടെ നിന്നു പോയി. എന്‍റെ പരുങ്ങൽ കണ്ടിട്ടാകണം. കൂട്ടുകാരികൾ പരസ്പരം കണ്ണിറുക്കി കൊണ്ട് എന്നെ കളിയാക്കി.

“ആള് വലിയ ഹാൻഡ്സം ആണല്ലോടീ… നിന്‍റെ ബോയ്ഫ്രണ്ടാ?”

“ഒന്ന് പോടീ, ഞാനവനെ അറിയത്തു പോലുമില്ല, അവൻ കൊണ്ടുവിടാമെന്ന്…”

“ആദ്യമാദ്യം ഇങ്ങനെയാ തുടങ്ങുന്നത്. അവനാരാണെന്ന് അറിയാമോ?”

“ഞാൻ എന്തിനറിയണം.” എനിക്ക് ദേഷ്യം വന്നു.

“എന്നാലും പറയട്ടെ… അവൻ വൈസ് പ്രിൻസിപ്പാളിന്‍റെ മകനാ. മനോജ് വാസുദേവ് എന്നാ പേര്. ആള് കൊള്ളാം. അല്ലേടീ?”

എനിക്കവരോട് ദേഷ്യം തോന്നി. “ഒന്ന് നിർത്ത്, ഞാൻ തന്നെ പൊയ്ക്കോളാം.”

“അവന്‍റെ കൂടെയോ…” കൂട്ടുകാരികളിലൊരുവൾ പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

ആ സംഭവത്തിനു ശേഷം ഞാൻ എപ്പോഴും കൂട്ടുകാരികളുടെ നിഴൽ പറ്റി നടക്കാൻ മനഃപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു. കൂട്ടം തെറ്റാതെ നടക്കുന്ന ആട്ടിൻ കുട്ടിയെപ്പോലെ. അതുകൊണ്ട് അവന് എന്‍റെയടുത്ത് വന്ന് സംസാരിക്കാൻ കഴിയാതെയായി.

ആനുവൽഡേ ഫംഗ്ഷൻ കഴിഞ്ഞയുടനെ അവൻ ഒരു പൂച്ചെണ്ടുമായി എന്‍റെയരികിൽ ഓടിയെത്തി. അവനെ കണ്ടതോടെ എന്‍റെ മുഖത്തെ സന്തോഷമെല്ലാം മാഞ്ഞുപോയി. കൂട്ടുകാരികളിലൊരുവൾ പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തി, “എടീ നിന്‍റെ റോമിയോ നിനക്ക് തരാൻ പൂച്ചെണ്ടുമായാണല്ലോ വന്നിരിക്കുന്നത്.”

“ഒന്ന് പോടീ,” എന്‍റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

പുഞ്ചിരിച്ചു കൊണ്ട് അടുത്തെത്തിയ അവൻ എനിക്കു നേരെ പൂച്ചെണ്ട് നീട്ടി. “കുട്ടിയുടെ നല്ല പെർഫോമൻസിനു വേണ്ടി കുട്ടിക്കും കൂട്ടുകാർക്കും ഞാനൊരു ട്രീറ്റ് തരുന്നുണ്ട്.”

ഞാൻ അവന്‍റെ മുഖത്തു പോലും നോക്കാതെ മനസ്സില്ലാമനസ്സോടെ പൂച്ചെണ്ട് വാങ്ങി ക്ലാസ്റൂമിലേക്ക് നടന്നു. പിന്നീട് ആരും കാണാതെ പൂച്ചെണ്ട് ദൂരെയെറിഞ്ഞു.

ദിവസങ്ങൾ കടന്നുപോയി. അവൻ എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടെത്തി എന്‍റെയടുത്ത് വരുന്നത് പതിവാക്കി. ചില സാഹചര്യങ്ങളിൽ അവൻ മോശപ്പെട്ട എന്തോ ചേഷ്ടകൾ കാട്ടി. മറ്റു ചിലപ്പോൾ ഗൂഢമായ മന്ദസ്മിതം അവന്‍റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൻ അവസരം കിട്ടുമ്പോഴൊക്കെ ചോദിച്ചു, “എന്നാ ട്രീറ്റിന് വരുന്നത്?”

അതൊക്കെ കണ്ട് അസ്വസ്ഥമായ മനസ്സോടെ ഞാൻ നടന്നു. അവനെ കാണുന്നതേ എനിക്ക് ഭയമായിരുന്നു. പക്ഷേ… ഒരിക്കൽ അവൻ എനിക്കൊരു കത്തയച്ചു. അതിപ്രകാരമായിരുന്നു.

“എനിക്ക് നിന്നെ ഇഷ്ടമാണ്. എന്‍റെ മനസ്സ് മുഴുവനും നീയാണ്. ട്രീറ്റെന്ന് പറഞ്ഞത് വെറുതെയായിരുന്നു. നിന്നെ തനിച്ചു കണ്ട് സംസാരിക്കാൻ വേണ്ടിയായിരുന്നു അത്. നിനക്കും എന്നെ ഇഷ്ടമാണെന്ന് അറിയാം. പെൺകുട്ടികൾ പൊതുവെ പ്രണയം തുറന്നു പറയുകയില്ലല്ലോ. ഒരു തവണയെങ്കിലും നമുക്ക് തനിച്ച് സംസാരിക്കണം. അല്ലെങ്കിൽ എനിക്ക് എക്സാം എഴുതാൻ കഴിയില്ല. ആ സുവർണ്ണാവസരത്തിന് കാത്തിരിക്കുകയാണ് ഞാൻ. റിപ്ലൈ ഉടൻ തരണം.”

എനിക്കവന്‍റെ ധൈര്യവും ആത്മവിശ്വാസവും കണ്ടിട്ട് അരിശം വന്നു. പ്രിൻസിപ്പാളിനെ കണ്ട് ഇക്കാര്യം പരാതിപ്പെട്ടാലോയെന്നു വരെ ആലോചിച്ചതാണ്. പക്ഷേ അതുകൊണ്ട് പ്രശ്നം കൂടുതൽ വഷളായാലോ എന്നു വിചാരിച്ചതിനാൽ ഞാനതിന് മുതിർന്നില്ല. അവന് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ എനിക്കോ…

അതിന് രണ്ട് ദിവസത്തിനു ശേഷം അവൻ ചില കൂട്ടുകാരേയും കൂട്ടി സ്കൂൾ ഗെയ്റ്റിന് സമീപത്തായി നിലയുറപ്പിച്ചു. അവനെ കണ്ട മാത്രയിൽ ഞാൻ അസ്വസ്ഥയായി. പക്ഷേ ആ ഗെയ്റ്റിലൂടെ വേണം എനിക്ക് പുറത്തു കടക്കാൻ. എന്നെ കണ്ടയുടനെ അവൻ എനിക്കൊപ്പം നടന്നു, “നീ എനിക്ക് മറുപടി തന്നില്ലല്ലോ?”

അവന്‍റെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു. ഞാൻ പേഴ്സ് തുറന്ന് അവന്‍റെ കത്തെടുത്ത് പിച്ചിച്ചീന്തി അവന്‍റെ മുഖത്തെറിഞ്ഞു.

“ഇതാ നിന്‍റെ മറുപടി. ഇനിയെന്നെ ശല്യം ചെയ്യരുത്. ഞാനിത് പ്രിൻസിപ്പാളിന് കംപ്ലയിന്‍റ് ചെയ്യും.” ഞാൻ ദേഷ്യത്തോടെ മുന്നോട്ട് നടന്നു.

ഒരു ദിവസം ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അവൻ എന്‍റെ പിന്നാലെ വന്നു.

നേരം ഇരുട്ടാൻ ഇനി കുറച്ചു സമയം മാത്രം. അവനെ കണ്ടമാത്രയിൽ ഞാൻ കോപം കൊണ്ട് വിറച്ചു.

“ഞാൻ നിന്നോട് സോറി പറയാൻ വന്നതാ. പ്ലീസ് ഞാൻ പറയുന്നത് കേൾക്കണം. ഇനി ഞാനൊരിക്കലും അങ്ങനെ പെരുമാറുകയില്ല.”

അവന്‍റെ വാക്കുകൾ കേട്ട് ഞാൻ നിന്നു. ഞാനവനെ ഉറ്റുനോക്കി. പെട്ടെന്ന് അവന്‍റെ ഭാവം മാറി. “നിനക്ക് നിന്‍റെ സൗന്ദര്യത്തിൽ വലിയ അഹങ്കാരമാണല്ലേ. ഇതാ ഒരു സമ്മാനം.” എന്നു പറഞ്ഞുകൊണ്ട് അവൻ പോക്കറ്റിൽ കരുതിയിരുന്ന ആസിഡ് കുപ്പി എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടിമറഞ്ഞു.

അപ്രതീക്ഷിതമായിരുന്നു ആക്രമണം. എന്‍റെ മുഖവും കൈകളും പൊള്ളി. വേദന കൊണ്ട് നിലവിളിച്ച ഞാൻ ബോധരഹിതയായി നിലത്തു വീണു.

പിന്നീട്… കണ്ണു തുറന്നപ്പോൾ ഞാൻ ഏതോ ആശുപത്രിയിലെ വാർഡിലായിരുന്നു. എന്‍റെ മുഖവും ശരീരത്തിലെ പല ഭാഗങ്ങളും പൂർണ്ണമായും പൊള്ളിയിരുന്നു. ആ യാഥാർത്ഥ്യം ഞാൻ വലിയൊരു ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. ആരും തിരിച്ചറിയാത്തവണ്ണം മുഖം മാറിയിരുന്നു. വേദന കൊണ്ട് അനങ്ങാൻ പോലും കഴിഞ്ഞില്ല.

ഈ സംഭവത്തിനു ശേഷം എനിക്ക് ആ വർഷം പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. പൂർണ്ണമായും ഇരുട്ടറയിൽ അടയ്ക്കപ്പെട്ട അവസ്‌ഥ. മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ഞാൻ ഭയപ്പെട്ടു. പപ്പയും അമ്മയും എന്‍റെ അവസ്‌ഥ കണ്ട് കരഞ്ഞു കൊണ്ടിരുന്നു. ഒരു പക്ഷേ അനിശ്ചിതമായ എന്‍റെ ഭാവിയെ ഓർത്തായിരുന്നു അവർ ഏറെ സങ്കടപ്പെട്ടിരിക്കുക.

എങ്കിലും അവർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. പ്ലാസ്റ്റിക് സർജറി വഴി എന്‍റെ മുഖസൗന്ദര്യം വീണ്ടെടുക്കാൻ അവർ പണം വാരിക്കോരി ചെലവഴിച്ചു. എല്ലാം ശരിയായെങ്കിലും മനസ്സിനേറ്റ മുറിവ് ഒരു പാടായി അവശേഷിച്ചു. എന്‍റെ മുഖം മാറിയിരുന്നു. പുരികക്കൊടിയിലേയും കൺപോളയിലേയും രോമങ്ങൾ വളർന്നില്ല.

പപ്പായുടെ ആഗ്രഹപ്രകാരം ഞാനാ നഗരം വിട്ടു. അമ്മാവിയുടെ കൂടെ താമസിച്ച് പിറ്റേ വർഷം 12-ാം ക്ലാസ് പരീക്ഷയെഴുതി. ഒരുതരം അജ്ഞാതവാസമായിരുന്നു അത്.

സ്ത്രീയുടെ സൗന്ദര്യമത്രയും കണ്ണുകളിലാണ് തെളിഞ്ഞു നിൽക്കുന്നത്. പക്ഷേ എിക്കതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എന്‍റെ മുന്നിൽ ഒരേയൊരു ചോയിസ് മാത്രമാണുണ്ടായിരുന്നത്.

വിവാഹമെന്നത് ഒരു സങ്കല്പം മാത്രമായിരിക്കും എനിക്കിനി. അതുകൊണ്ട് എങ്ങനേയും പഠിച്ച് സ്വന്തം ഐഡന്‍റിറ്റിയുണ്ടാക്കുക. കളിക്കാനും ചിരിക്കാനും എന്നേ ഞാൻ മറന്നു കഴിഞ്ഞിരുന്നു. ഒരു മരപ്പാവ, ചുറ്റുമുള്ള നിറപ്പകിട്ടുകളൊന്നും ഞാൻ മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു. അല്ലെങ്കിൽ എന്‍റെ മനസ്സിന് അതെല്ലാം അന്യമായിക്കഴിഞ്ഞിരുന്നു.

എന്‍റെ അവസ്‌ഥ അറിയാനോ, എന്‍റെ വിഷമങ്ങൾ അറിയാനോ ആർക്കും സമയമുണ്ടായിരുന്നില്ല. ജീവിതം എനിക്കൊരു വെല്ലുവിളിയായി. സ്വന്തമായ ഒരു അസ്തിത്വം ഉണ്ടാക്കിയെടുക്കാനാണ് ഞാൻ എംബിബിഎസ് ചെയ്‌തത്. ഈ നഗരത്തിലെ പേരു കേട്ട ഡോക്ടറായത്. ജീവിതത്തിന്‍റെ ദിശയെ കാലമെപ്പോൾ മാറ്റിമറിക്കുമെന്ന് പറയാനാവില്ല.

മഴവില്ലു പോലെ ഭംഗിയാർന്ന പുരികക്കൊടികൾ, വിടർന്ന കണ്ണുകൾ, കറുത്തിരുണ്ട് കേശഭാരം, വാക്സിംഗ് ചെയ്ത് മിനുക്കിയ കൈകൾ, കവിളിണയിലെ ചെഞ്ചായം, കാതുകളിൽ തൂങ്ങുന്ന ലോലാക്കുകൾ, കണ്മഷിയെഴുതി കറുപ്പിച്ച കണ്ണുകൾ തുടങ്ങി മനോഹരങ്ങളായ പദങ്ങൾ എനിക്ക് നിർജീവങ്ങളായ യാഥാർത്ഥ്യങ്ങൾ മാത്രമായിരുന്നു.

വസ്ത്രങ്ങൾ കൊണ്ട് ശരീരഭാഗങ്ങളെ മറയ്ക്കാനാവും. പക്ഷേ ഈ മുഖവും മനസ്സും… ഇന്നും ആ വേദനയെ പേറുന്ന…

നീളൻ ബ്ലൗസ് അണിഞ്ഞാണ് കൈകളിലെ പൊള്ളലിനെ മറച്ചത്. വീതിയേറിയ കണ്ണട ഫ്രെയിമിനുള്ളിൽ മുഖത്തെ ഒട്ടുമുക്കാൽ വൈരൂപ്യവും മറഞ്ഞു കിടന്നു, ഉള്ളിലെ വേദനയെ മറയ്ക്കാനായി പ്രൊഫഷനെ മാത്രം സ്നേഹിച്ചവൾ…

ഏകാന്തതയെ മാത്രം ഇഷ്ടപ്പെടാൻ നിർബന്ധിക്കപ്പെട്ട ജീവിതം. പരമാവധി മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാനായിരുന്നു എനിക്കിഷ്ടം. അതെനിക്ക് ഒരു ഒളിച്ചോട്ടമായിരുന്നു.

വാതിലിലെ മുട്ട് കേട്ടതോടെ ഞാൻ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു. 4 മണിയായിരിക്കുന്നു. ഓപ്പറേഷന് സമയമായി. ആസിഡ് വീണ് പൊള്ളലേറ്റിട്ട് 10 വർഷമായെങ്കിലും ഇന്നത് കഠിന വേദനയായി മനസ്സിനെ ചുറ്റിപ്പിണയുകയായിരുന്നു. നിസ്സംഗമായ മനസ്സോടെ ഞാൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി. കടുത്ത തലവേദന. മുന്നോട്ടുള്ള ഓരോ ചുവടുവയ്പും എനിക്ക് ഭാരമുള്ളതായിരുന്നു.

വേദനകളെ മനസ്സിൽ നിന്നും ആട്ടിപ്പായിക്കാൻ ആവുന്നതും ശ്രമിച്ചു കൊണ്ട് ഞാൻ നിശബ്ദയായി സ്വന്തം കൺസൾട്ടിംഗ് റൂമിലെത്തി. ഇന്നെനിക്ക് ആരേയും പരിശോധിക്കാൻ വയ്യ. റൂമിലെത്തിയ ഉടൻ തന്നെ ഡോ. മാലതിയുടെ ഫോൺ വന്നു. മനോജിന്‍റെ ഭാര്യയുടെ കേസിൽ കുഞ്ഞിനെ മാത്രമേ രക്ഷിക്കാനായുള്ളൂവത്രേ. ലേബർ റൂമിനും ഓപ്പറേഷൻ തീയറ്ററിനും തൊട്ടടുത്തായിരുന്നു എന്‍റെ കൺസൾട്ടിംഗ് റൂം. അതുകൊണ്ട് കോറിഡോറിൽ മനോജിന്‍റെയും ബന്ധുക്കളുടേയും അടക്കിപ്പിടിച്ച കരച്ചിലുകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഈ കേസ് ഞാനാണ് അറ്റൻഡ് ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ അയാളെന്നെ തിരിച്ചറിയുമായിരുന്നു. മാത്രമല്ല, ഭാര്യയുടെ മരണത്തിന് ഞാൻ ഉത്തരവാദിയാണെന്ന് അയാൾ ആരോപിക്കുകയും ചെയ്തേനേ.

ഈ കേസ് ഏറ്റെടുക്കാതിരുന്നത് എത്ര നന്നായെന്ന് ഞാനോർത്തു. അല്ലായിരുന്നെങ്കിൽ എനിക്ക് എന്നോടു തന്നെ ക്ഷമിക്കാൻ കഴിയുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞ് ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ മനോജ് വാസുദേവ് എന്‍റെ മുറിയിലെത്തി. അയാളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഞാൻ സൂക്ഷിച്ചു നോക്കി.

“എനിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ കേസ് ഡോക്ടർ തന്നെ അറ്റൻഡ് ചെയ്യണമെന്ന് ഞാൻ പറഞ്ഞത്. ഡോക്ടർക്ക് താല്പര്യമില്ലായിരുന്നുവെങ്കിൽ പിന്നെന്തിനാ എന്ന ആശ്വസിപ്പിച്ചത്. നിങ്ങളെന്നെ ചതിക്കുകയായിരുന്നു, എനിക്കറിയാം. എനിക്ക് നിങ്ങളോട് വെറുപ്പു തോന്നുന്നു ഡോക്ടർ.” എന്നു പറഞ്ഞുകൊണ്ട് അയാൾ കൊടുങ്കാറ്റ് കണക്കേ പുറത്തേക്ക് പോയി.

ഞാൻ പറയുന്ന ന്യായങ്ങളൊന്നും ആ സമയത്ത് വിലപ്പോകില്ല. അയാളുടെ വാക്കുകൾ മുള്ളുകളായി എന്‍റെയുള്ളിൽ തറഞ്ഞു. എനിക്ക് വേണമെങ്കിൽ അയാളുടെ വാക്കുകൾക്ക് മറുപടി നൽകാമായിരുന്നു. പക്ഷേ സ്വന്തം പദവിയുടെ മഹത്വത്തെ ഓർത്ത് മൗനം പാലിക്കുകയായിരുന്നു ഞാൻ.

കഴിഞ്ഞു പോയ സംഭവം പോലെ ഇതും ഞാൻ മറക്കാൻ ആഗ്രഹിച്ചിരിക്കെ അയാൾ ഒരു ദിവസം നിനച്ചിരിക്കാതെ എന്നെ കാണാനായി വന്നു. വന്നപാടെ അയാൾ നിശബ്ദനായി എന്‍റെ മുന്നിലുള്ള കസേരയിൽ ഇരുന്നു. കണ്ണുകളിൽ ദയനീയഭാവം, “ഡോക്ടർ, അന്നത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഭാര്യയുടെ മരണവിവരമറിഞ്ഞപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. അതുകൊണ്ടാ. സംഭവിക്കാനുള്ളത് സംഭവിച്ചു. ഭാര്യയുടെ ഓർമ്മയ്ക്കായി ഞാൻ ഒരു ലക്ഷം രൂപയുടെ ചെക്ക് ആശുപത്രിക്കു വേണ്ടി നൽകാൻ ആഗ്രഹിക്കുകയാണ്.” എന്ന് പറഞ്ഞ ശേഷം അയാൾ നിശബ്ദനായി. ഞാൻ മറുപടിയൊന്നും പറയാതെ അവിടെ നിന്നുമെഴുന്നേറ്റു പോയി.

മനോജ് ആശുപത്രിയിൽ വരുമ്പോഴൊക്കെ എന്തെങ്കിലും കാരണമുണ്ടാക്കി എന്നെ കാണാൻ ശ്രമിച്ചിരുന്നു. പലപ്പോഴും ഞാൻ എന്തെങ്കിലും തിരക്ക് അഭിനയിച്ച് അയാളുടെ സാന്നിധ്യം ഒഴിവാക്കാൻ നോക്കും. വർത്തമാനത്തിനിടെ അയാൾ പലപ്പോഴും അയാളുടെ ഭാര്യയെക്കുറിച്ച് സംസാരിച്ചു. ഞാൻ ഈ കേസ് ഏറ്റെടുത്തിരുന്നുവെങ്കിൽ അയാളുടെ ഭാര്യ രക്ഷപ്പെടുമായിരുന്നുവെന്ന് അയാൾ ആവർത്തിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം രാവിലെ കുളി കഴിഞ്ഞ് വെയിലത്ത് ഇരുന്ന് മുടി ഉണക്കിക്കൊണ്ടിരിക്കെ മനോജ് ഗെയ്റ്റ് കടന്നു വരുന്നത് കണ്ട് ഞാൻ പകച്ചു നിന്നു. പൊടുന്നനെ അടുത്തു കിടന്ന ഷാൾ എടുത്ത് ഞാൻ ശരീരമാസകലം പുതയ്ക്കാൻ ശ്രമിച്ചു. അയാൾ സമ്മാനിച്ച മുറിവ് അയാളെ കാണിക്കാനും മറയ്ക്കാനും ഞാൻ ഒരുപോലെ ആഗ്രഹിച്ചിരുന്നു. പക്ഷേ…

അയാൾ പതിയെ എന്‍റെയരികിലെത്തി. “ഡോക്ടർ…?”

“നിങ്ങളോ?” ഞാനയാളെ അഭിമുഖീകരിക്കാതിരിക്കാൻ ശ്രമിച്ചു. അയാളെ കണ്ടപ്പോൾ മനസ്സിൽ വെറുപ്പ് കുമിഞ്ഞു കൂടി.

“ഡോക്ടർ…” അയാൾ എനിക്കഭിമുഖമായി ഇരുന്നു കൊണ്ട് പറഞ്ഞു. “നാളെ എന്‍റെ മൂത്ത മകളുടെ ജന്മദിനമാണ്. അതുകൊണ്ട് ഡോക്ടർ നാളെ എന്‍റെ വീട്ടിൽ വരണം.” പറഞ്ഞു കൊണ്ട് അയാൾ തന്‍റെ പോക്കറ്റിൽ കിടന്ന വിസിറ്റിംഗ് കാർഡ് എടുത്ത് ടീപ്പോയിൽ വച്ചു.

മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കിൽ ഞാനത് അപ്പോഴേ നിരാകരിക്കുമായിരുന്നു. പക്ഷേ അയാളെന്‍റെ താമസസ്‌ഥലത്ത് വന്ന സ്‌ഥിതിക്ക്… എങ്കിലും ഞാൻ വിനയപ്പുരസ്സരം പറഞ്ഞു, “താങ്ക്യൂ, ഞാൻ ഫംഗ്ഷനിലൊന്നും പങ്കെടുക്കാറില്ല.”

“എന്താ ഡോക്ടർ? അസൗകര്യം വല്ലതും? അമ്മയില്ലാത്ത കുഞ്ഞല്ലേ അവൾ. ഡോക്ടറെ കാണുമ്പോൾ അവൾക്ക് സന്തോഷമാകും.”

ഞാനയാളെത്തന്നെ ഒരുനിമിഷം നോക്കി നിന്നു.

“നിങ്ങൾക്ക് താല്പര്യം തോന്നുന്ന വിധത്തിൽ ഞാനെന്‍റെ തീരുമാനങ്ങൾ മാറ്റണം അല്ലേ,” എന്‍റെ ശബ്ദം കനത്തു. “നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഞാൻ പ്രവർത്തിക്കണം. അല്ലെങ്കിൽ നിങ്ങൾ എന്തും പ്രവർത്തിച്ചു കളയും… ആരോടും…”

“ഡോക്ടർ, ഞാൻ അതല്ല ഉദ്ദേശിച്ചത്. ഡോക്ടർക്ക് വരാൻ ഇഷ്ടമില്ലെങ്കിൽ വരണ്ട, പക്ഷേ ഡോക്ടറെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു.”

“ബഹുമാനം…” ഇതുവരെയുണ്ടായിരുന്ന സകല നിയന്ത്രണവും ഭേദിച്ചു കൊണ്ട് എന്‍റെ ശബ്ദമുയർന്നു. “നിങ്ങളെന്നാണ് ബഹുമാനിക്കാൻ പഠിച്ചത്. ബഹുമാനമെന്താണെന്ന് നിങ്ങൾക്കറിയാമോ? 10 വർഷം മുമ്പ് ഒരിക്കൽ നിങ്ങൾ എന്നെ ബഹുമാനിച്ചതിന്‍റെ ഫലമാ ഇക്കാണുന്നത്.” എന്നു പറഞ്ഞുകൊണ്ട് ഞാനെന്‍റെ ഷോൾ മാറ്റി.

അയാൾ ഒരു നിമിഷം സ്തബ്ധനായി നിന്നു.

“ഡോക്ടർ, നിങ്ങൾ ഓപ്പറേഷന് വിസമ്മതിച്ച ദിവസം തന്നെ ഞാൻ നിങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അന്ന് ദേഷ്യപ്പെട്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു. പക്ഷേ വീട്ടിൽ ചെന്ന് ആലോചിച്ചപ്പോഴാണ് ഡോക്ടർ ചെയ്തതാണ് ശരിയെന്ന് എനിക്ക് ബോധ്യമായത്. എന്‍റെ ഭാര്യയുടെ മരണം എനിക്ക് കടുത്ത ആഘാതമായിരുന്നു. പക്ഷേ അതിലും വലിയ വേദനയായിരുന്നു ഡോക്ടറെക്കുറിച്ച് അറിഞ്ഞപ്പോഴുണ്ടായത്. അതുകൊണ്ടാണ് മനഃപൂർവ്വം ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ ഡോക്ടറെ കാണാൻ ഇടയ്ക്കിടെ വന്നത്.”

“ഞാൻ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണ്. അന്ന് എന്‍റെ കൈയും പൊള്ളിയിരുന്നു. ആ വർഷം പരീക്ഷ എഴുതാനും കഴിഞ്ഞില്ല. പോലീസ് കേസും കാര്യങ്ങളുമായി… ഞാൻ ആ സംഭവത്തിൽ ശരിക്കും വേദനിച്ചിരുന്നു. നിങ്ങൾ എത്രമാത്രം വേദനയനുഭവിച്ചിരിക്കണമെന്ന് ഞാൻ ഊഹിച്ചു. ഞാൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ എത്തിയപ്പോഴേക്കും നിങ്ങൾ എവിടേക്കോ പോയി. അതിനു ശേഷം എന്‍റെ ശ്രദ്ധ മുഴുവനും പഠനത്തിലായിരുന്നു. ഞാനിന്ന് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡയറക്ടറാണ്. സുഖസൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഞാനിന്ന് തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.” വാക്കുകൾ മുഴുമിപ്പിക്കും മുമ്പേ അയാൾ തേങ്ങിക്കരയാൻ തുടങ്ങി. ഞാൻ കല്ലുപോലെ മരവിച്ചു നിന്നു.

“ഞാൻ ചെയ്ത തെറ്റിന് എനിക്ക് പ്രായശ്ചിത്തം ചെയ്യണം. ഡോക്ടർ, നിങ്ങൾ അനുഭവിച്ച എല്ലാ വേദനയ്ക്കും പകരമായി ഞാൻ നിങ്ങളെ സ്വീകരിക്കാൻ ആഗ്രഹിക്കുകയാണ്… എന്‍റെ ജീവിതത്തിലേക്ക്.. ഡോക്ടർക്ക് സമ്മതമാണെങ്കിൽ…” അയാൾ തെല്ലൊരു സങ്കോചത്തോടെ എന്നെ നോക്കി.

എന്‍റെ മുഖത്ത് വെറുപ്പ് പടർന്നു. പേശികൾ വലിഞ്ഞു മുറുകി… “എനിക്ക് വേണ്ടതെല്ലാം നിങ്ങൾക്ക് തരാൻ കഴിഞ്ഞേക്കാം… പക്ഷേ ഞാനേറെ സ്വപ്നം കണ്ടു നടന്ന… എന്‍റെ കഴിഞ്ഞു പോയ ദിവസങ്ങളെ മടക്കിത്തരാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങൾ കാരണം എന്‍റെ അസ്തിത്വം, സൗന്ദര്യം… എല്ലാം എല്ലാം നഷ്ടമായില്ലേ… ഉരുകിയുരുകി ജീവിക്കാൻ വിധിക്കപ്പെട്ടില്ലേ… എന്‍റെ സ്‌ഥാനത്ത് നിങ്ങളായിരുന്നുവെങ്കിലോ?”

ഇക്കാലമത്രയും കെട്ടിനിർത്തിയ എന്‍റെ സങ്കടം മലവെള്ളപ്പാച്ചിൽ കണക്കേ കണ്ണീരായ് ഒഴുകി… അവസാനിക്കാത്ത ഒഴുക്കു പോലെ അത് പ്രവഹിച്ചു കൊണ്ടിരുന്നു… ഇടറിയ ചുവടുവയ്പുകളോടെ അയാൾ നടന്നകലുന്നത് കണ്ണുനീർ മറയ്ക്കുള്ളിൽ ഞാൻ അറിഞ്ഞു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें