അമ്മയുടെ നിഴൽ

ജംഗ്ഷനിൽ റെഡ് സിഗ്നൽ തെളിഞ്ഞതോടെ ഇരമ്പി വന്ന വാഹനങ്ങളുടെ വേഗത കുറഞ്ഞു. ഓഫീസ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശിൽപ. നോർത്ത് സ്റ്റേഷനടുത്തുള്ള റോഡിലെ സ്ഥിരം ബ്ലോക്ക് കഴിഞ്ഞതേയുള്ളൂ. ഇനിയിപ്പോ ഈ സിഗ്നൽ…. ശിൽപ ശരിക്കും മൂഡോഫായി. ഓഫീസിൽ പതിവിൽ കവിഞ്ഞ ജോലിയുണ്ടായിരുന്നു. എന്നിരുന്നാലും വീക്കെന്‍റ് ആയതിനാൽ അടുത്ത രണ്ടു ദിവസം അവധി കിട്ടുമല്ലോ, ശിൽപ സമാധാനിച്ചു. അവൾ കാറിന്‍റെ സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കികൊണ്ടിരുന്നു. സുഖദമായ ഒരു തണുത്ത കാറ്റ് അവളെ തലോടിക്കൊണ്ട് കടന്നുപോയി. ഇരുണ്ട് മേഘാവൃതമായ ആകാശം. റോഡരികിൽ ഒരു കൊച്ചുകടയിൽ മുളകുബജിയും, ഉഴുന്നുവടയും പഴംപൊരിയും ചിപ്സുമൊക്കെ വറുക്കുന്നുണ്ടായിരുന്നു.

രണ്ടു ദിവസം മുമ്പ് അമ്മായിയമ്മ സൂചിപ്പിച്ച ഒരു കാര്യം ശിൽപയ്ക്ക് ഓർമ്മ വന്നു. “മോളേ പണ്ട് ഞങ്ങൾ എറണാകുളത്ത് താമസിക്കുന്ന സമയത്ത് നി‍ന്‍റെ അമ്മായിച്ഛൻ ജോലി കഴിഞ്ഞ് വരുന്ന സമയത്ത് പഴംപൊരിയോ മുളുകുബജിയോ ഒക്കെ കൊണ്ടുവരുമായിരുന്നു. അത്രയും രുചികരമായ ലഘുഭക്ഷണം ഇവിടെയെങ്ങും കണ്ടിട്ടേയില്ല. നിങ്ങൾ പരിഷ്കാരികൾക്ക് ചിപ്സും ബർഗറുമൊക്കെ മതിയല്ലോ.”

എന്തായാലും അമ്മയ്ക്ക് ഇന്ന് ഒരു സർപ്രൈസ് കൊടുക്കണം. മനസ്സിൽ പ്രണയമോ ഗൃഹാതുരത്വമോ ഒക്കെ ഉണർത്തുന്ന മഴയ്ക്കു മുമ്പുള്ള ശാന്തമായ കാലാവസ്ഥ. ശിൽപ കാർ റോഡിന്‍റെ ഒരു ഭാഗത്തേക്ക് ഒതുക്കിയിട്ടു. കുറച്ചു മുളകുബജിയും പഴംപൊരിയും രണ്ടു പായ്ക്കറ്റുകളിലായി വാങ്ങി. മടങ്ങാനൊരുങ്ങവേ ഒന്നുരണ്ടു മഴത്തുള്ളികൾ അവളുടെ മുഖത്തും കൈകളിലും പതിച്ചു. കാറ്റിന് ശക്തി കൂടി, ചെറിയ ചാറ്റൽ മഴയും തുടങ്ങി. ശിൽപയുടെ മനസ്സ് ശരിക്കും തണുത്തു. മടുപ്പും ക്ഷീണവുമൊക്കെ പാടെ മാറി.

കാർ ഡ്രൈവ് ചെയ്ത് വീട്ടിലെത്തി കോൾബെൽ അമർത്തി. കൊച്ചു രാഹുൽ തുള്ളിച്ചാടിക്കൊണ്ട് ഡോറിനടുത്തെത്തിയെങ്കിലും ഡോർ ലോക്കിൽ കൈയെത്താത്തതിനാൽ അമ്മ വരുന്നതുവരെ അക്ഷമനായി നിന്നു. അമ്മായിയമ്മയെ സ്നേഹത്തോടെ അമ്മാ എന്നാണ് ശിൽപയും വിക്രമും മകൻ രാഹുലും വിളിക്കാറുള്ളത്.

ഡോർ തുറന്നതും കൊച്ചു രാഹുൽ ശിൽപയോടു ചേർന്നു നിന്നു, “മമ്മീ, ഇതെന്താ?” ശിൽപയുടെ കൈയിലെ പായ്ക്കറ്റുകളിലേക്ക് അവൻ ആകാംഷയോടെ നോക്കി.

ശിൽപ ചിരിച്ചുകൊണ്ട് രണ്ട് പായ്ക്കറ്റും അമ്മയെ ഏൽപിച്ചു. “അമ്മാ… ദാ നോക്കിയേ എന്താണെന്ന്…?” സരളാദേവി പായ്ക്കറ്റ് വാങ്ങി മേശമേൽ വച്ചു.

“നീയാകെ നനഞ്ഞിട്ടുണ്ടല്ലോ. വേഗം പോയി ഡ്രസ്സ് മാറ്റി വരൂ…. അപ്പോഴേക്കും ഞാൻ നിനക്ക് കാപ്പിയുണ്ടാക്കിത്തരാം.”

“വേണ്ട അമ്മാ…” ശിൽപ സരളാദേവിയെ സ്നേഹത്തോടെ സോഫയിലിരുത്തി. “രമണി ചായയുണ്ടാക്കും. അപ്പോഴേക്കും ഞാൻ ഡ്രസ്സ് മാറിയിട്ടു വരാം. ഇതൊന്നു കഴിച്ചു നോക്കൂ… എറണാകുളത്തേക്കാൾ നല്ലതാണോ ഇവിടുത്തെ മുളകുബജിയന്നു നോക്കൂ…”

മരുമകളുടെ സ്നേഹവും പരിഗണനയും കണ്ട് സരളാദേവിക്ക് വലിയ ഉത്സാഹമായി. “രാഹുൽ… കുട്ടികളുടെ മനസ്സാ നിന്‍റെ മമ്മിക്ക്…”

ശിൽപ ഡ്രസ്സ് ചേയ്ഞ്ച് ചെയ്തു വന്നപ്പോഴേക്കും രമണി അവർക്ക് മൂന്നുപേർക്കുള്ള ചായ ടേബിളിൽ കൊണ്ടു വച്ചിരുന്നു. കുശലവും തമാശപറച്ചിലുമൊക്കെയായി അവർ മൂന്നുപേരും ചേർന്ന് മുളകുബജിയും പഴംപൊരിയും കഴിച്ചു തീർത്തു. പെട്ടെന്ന് ശിൽപ നിർത്താതെ തുമ്മാൻ തുടങ്ങി, “എന്താണെന്നറിയില്ല അമ്മാ, വല്ലാത്ത തലവേദന. പനിയാവാതിരുന്നാൽ ഭാഗ്യം…”

“ഓഫീസിൽ തലപുകച്ചു ജോലി ചെയ്യും. തലയിൽ ഒരിറ്റ് എണ്ണ തേക്കുകയുമില്ല. അതെങ്ങനെയാ? ഫാഷൻ കുറഞ്ഞു പോയാലോ? ഇനിയെങ്കിലും ഞാൻ പറയുന്നത് ഒന്നു നേരെചൊവ്വേ കേൾക്ക്. ഇവിടെ വന്നിരിക്ക്. ഞാൻ തലയിൽ എണ്ണ തടവിത്തരാം. കുറച്ചു നേരം വിശ്രമിച്ചാൽ തലവേദന മാറും.” സരളാദേവി ഉപദേശിച്ചു.

എണ്ണയെന്നു കേൾക്കുന്നതേ അലർജിയാണ് ശിൽപയ്ക്ക്. പക്ഷേ അമ്മയുടെ നിർബന്ധം കാരണം അവൾ സമ്മതം മൂളി.

ശിൽപയുടെ തലയിൽ എണ്ണ തടവുന്നതിനിടയ്ക്ക് സരളാദേവി ശാസനയും ലാളനയും കലർന്ന സ്വരത്തിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അൽപസമയം കണ്ണടച്ചു വിശ്രമിക്കാൻ നിർദ്ദേശിച്ച് മുറിയിൽ ഒരു കത്തിച്ചു വച്ച് സരളാദേവി കൊച്ചുമകനേയും കൂട്ടി മുറിക്കു പുറത്തു കടന്നു.

അമ്മായിയമ്മയുടെ സ്നേഹവും കരുതലും കണ്ട് മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത വല്ലാത്തൊരു അടുപ്പവും ബഹുമാനവും അവരോടു തോന്നി. കുറ്റപ്പെടുത്തുന്നതെന്നു തോന്നിക്കുമങ്കിലും സ്നേഹമസൃണമായ അവരുടെ സംസാരം കേട്ട് അവൾക്ക് ചിരിയടക്കാനായില്ല. ശിൽപയുടെ മനസ്സ് മൂന്നു വർഷങ്ങൾക്കപ്പുറത്തേക്ക് പാറി നടന്നു. അന്ന് ഇതുപോലൊരു സന്ധ്യയ്ക്ക് കടുത്ത പനി കാരണം അനങ്ങാൻ വയ്യാതെ കിടക്കുകയായിരുന്നു. നെറ്റിയിൽ തണുത്ത തുണി മാറി മാറി വച്ച് സാന്ത്വനവാക്കുകളുമായി അമ്മായിയമ്മ അരികിലിരുന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പുറമേ അൽപം പരുക്കൻ സ്വഭാവമാണവരുടേതെന്ന് പലപ്പോഴും തോന്നിയിരുന്നെങ്കിലും സുഖമില്ലാത്ത അവസരത്തിൽ എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയതെന്ന് ശിൽപയ്ക്ക് അന്നേ ബോധിച്ചതാണ്. വെണ്ണയേക്കാൾ എത്രയോ മൃദുലമാണ് അമ്മയുടെ മനസ്സ്. ബാല്യത്തിൽ തനിക്കെപ്പോഴോ നഷ്ടപ്പെട്ട, താൻ കൊതിച്ചുകൊണ്ടിരുന്ന മാതൃസ്നേഹം…

ശാന്തമായ അന്തരീക്ഷത്തിൽ കണ്ണടച്ചാണ് കിടന്നതെങ്കിലും ശിൽപയ്ക്ക് തീരെ ഉറക്കം വന്നില്ല. ഓർമ്മകളുടെ ഇടവഴികളിലൂടെ ചിന്തകൾ പാഞ്ഞു നടന്നു. മനസ്സിനെ കൊളുത്തി വലിക്കുന്ന ചില ഓർമ്മകൾ…

ധനികനും ബിസിനസ്സുകാരനുമായ മോഹനചന്ദ്രന്‍റെയും ശ്രുതിലക്ഷ്മിയുടേയും ഏകമകളാണ് ശിൽപ. തിരുവനന്തപിരതാതണ് അവൾ ജനിച്ചു വളർന്നത്. മോഹനചന്ദ്രൻ ബിസിനസ്സ് ആവശ്യങ്ങൾക്കായി പലപ്പോഴും വിദേശയാത്രകൾ നടത്തിയിരുന്നു. ഒൻപതാം വയസ്സിലാണ് ശിൽപയ്ക്ക് അമ്മയെ ആകസ്മികമായി നഷ്ടപ്പെട്ടത്. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ മോഹനചന്ദ്രൻ തയ്യാറായില്ല. തിരക്കുകൾ കാരണം മകൾക്കൊപ്പം സമയം ചെലവഴിക്കാനും സാധിച്ചില്ല. സമ്പന്നതയ്ക്കു നടുവിൽ അവൾ ഏകയായി.

ശിൽപയ്ക്ക് ശരിയായ പരിചരണവും ശ്രദ്ധയും ലഭിക്കുന്നതിനായി പപ്പ അവളെ അകലെയുള്ള ഒരു പോഷ് സ്കൂളിൽ ചേർത്തു. ഹോസ്റ്റൽ ചുവരുകൾക്കുള്ളിൽ അവളുടെ ജീവിതം പാടേ മാറുകയായിരുന്നു.

6-7 വർഷത്തെ അധ്യയനം പൂർത്തിയാക്കി അവൾ വീട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്തെ ഒരു മികച്ച കോളേജിൽ ശിൽപയ്ക്ക് അഡ്മിഷൻ കിട്ടി. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു ശിൽപ. എന്നാൽ മാതൃസ്നേഹത്തിന്‍റെ അഭാവവും ഹോസ്റ്റൽ ജീവിതവും അവളുടെ ജീവിതത്തെ വളരെ സ്വാധീനിച്ചു.

സമ്പന്നന്‍റെ മകൾ, പഠനത്തിൽ അഗണ്യ, സ്കൂൾ അധ്യയനകാലത്ത് അധ്യാപകരുടേയും സഹപാഠികളുടേയും ശ്രദ്ധ നേടാൻ സാധിച്ചു. സാമ്പത്തികമായ ഒരു പരാധിനതയും അവളെ ഒരിക്കലും അലട്ടിയില്ല. അതോടെ വാശിയും അഹങ്കാരവുമൊക്കെ അവളുടെ സ്വഭാവത്തിന്‍റെ ഭാഗമായി. ഒരു നെഗറ്റീവ് വാക്ക് പോലും കേൾക്കാൻ അവൾ തയ്യാറായിരുന്നില്ല. സ്വഭാവത്തിലെ ന്യൂനതകൾ സ്വയം മനസ്സിലാക്കിയിരുന്നെങ്കിലും മാറാൻ അവൾ തയ്യാറായില്ല. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി അവളെ തിരുത്താൻ ആരും മുതിർന്നതുമില്ല.

വിദ്യാഭ്യാസരംഗത്ത് ഔന്നിത്യത്തിന‍റെ പടവുകൾ ചവിട്ടിക്കയറുമ്പോഴും ദൈംദിനജീവിതത്തിലെ സാമാന്യ അറിവുകളും ബന്ധങ്ങളുടെ ഊഷ്മളതയും അവൾക്ക് അപ്രാപ്യമായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞുവീണു. കോളേജ് പഠനത്തിനു ശേഷം എംബിഎയ്ക്ക് ബാംഗ്ലൂരിൽ ചേർന്നു, ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയും കിട്ടി.

അവിടെ വച്ചാണ് തന്‍റെ സീനീയർ ഓഫീസറായ വിക്രമിനെ ശിൽപ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തി.

വിക്രമിന്‍റെ വീട്ടിൽ അമ്മ സരളാദേവി മാത്രമണ് ഉണ്ടായിരുന്നത്. മൂത്ത രണ്ട് ചേട്ടന്മാർ കുടുംബസമേതം മംഗലാപുരത്തായിരുന്നു താമസം. ഭർത്താവിന്‍റെ മരണശേഷം അവർ ഇളയ മകനോടൊപ്പം ബോംബോയിൽ വന്നു താമസിക്കുകയായിരുന്നു. സാമാന്യം വലിയ ഫ്ളാറ്റായിരുന്നു. മകന്‍റെ കാര്യങ്ങളും ഭക്ഷണവുമൊക്കെ അവർ തന്നെയാണ് ചെയ്തിരുന്നത്, മറ്റ് ജോലികൾക്കായി ഒരു ജോലിക്കാരിയെയും നിയോഗിച്ചിരുന്നു.

മകന്‍റെ പ്രണയവിവാഹത്തിന് മൗനാനുവാദം നിൽകിയെങ്കിലും പരിചയത്തിലുള്ള താൻ തിരഞ്ഞെടുക്കുന്ന പെൺകുട്ടിയായിരിക്കണം വിക്രമിന്‍റെ വധുവെന്ന് അവർ ഏറെ ആഗ്രഹിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവളും ഉദ്യോഗസ്ഥയുമാണ് ശിൽപ എന്നറിഞ്ഞപ്പോൾ തന്‍റെ വീടിന് യോജിച്ചവളായിരിക്കുമോ എന്ന് സരളാദേവി ആശങ്കിച്ചു.

വിവാഹവും ഹണിമൂണുമായി രണ്ടാഴ്ച പിന്നിട്ടു. ശിൽപ ഓഫീസിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അടുക്കള ജോലികൾ ഒതുക്കാൻ ശിൽപ സഹായിക്കുമെന്നാണ് സരളാദേവി കരുതിയത്. കുക്കിംഗിൽ യാതൊരു അഭിരുചിയും ഇല്ലാതിരുന്ന ശിൽ ഇതേക്കുറിച്ച് ചിന്തിച്ചതു പോലുമില്ല.

സരളാദേവി അന്ന് ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ച് ഇരുവരും ഓഫീസിലേക്ക് പോയി, ഉച്ചഭക്ഷണം കാന്‍റീനിൽ നിന്നും കഴിച്ചു. വൈകുന്നേരം സരളാദേവീ ചായയും സ്നാക്സും ഉണ്ടാക്കി വച്ചിരുന്നു.

“മോളേ, അൽപസമയം വിശ്രമിച്ച ശേഷം രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കണം. പകൽ മുഴുവനും വീട്ടുജോലി ചെയ്ത് ഞാൻ ശരിക്കും തളർന്നു.” സരളാദേവി ശിൽപയോട് പറഞ്ഞു.

“പക്ഷേ അമ്മാ, ഞാൻ ഓഫീസിൽ പ്ലഷർ ട്രിപ്പിനു പോയതല്ല. തലപുകഞ്ഞ് ചിന്തിക്കേണ്ട ജോലിയാ എന്‍റേത്. ഭക്ഷണം ഉണ്ടാക്കാൻ എനിക്ക് സാധിക്കില്ല.” ശിൽപ തുറന്നടിച്ചു പറഞ്ഞു.

അവസാനം വിക്രം ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി.

അമ്മയ്ക്ക് പ്രായമായി വരികയല്ലേ, വീട്ടുജോലികളെല്ലാം അമ്മയ്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ദിവസവും വവക്കും തർക്കവുമുണ്ടാവുമെന്നതിൽ സംശയിക്കേണ്ടതില്ല. മകന്‍റെ കാര്യങ്ങൾ നോക്കിയിരുനന സരളാദേവി ഒറ്റയ്ക്കാണ് നോക്കിയിരുന്നത്. ഇപ്പോൾ മരുമകളുടെ കാര്യം കൂടി… നാട്ടുനടപ്പും പഴഞ്ചൻ ചിന്താഗതിയും കൊണ്ടാവാം മരുമകളും കുറച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന നിലപാടായിരുന്നു അവരുടേത്.

വിക്രമും ശിൽപയും ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തി. വീട്ടിൽ ഒരു ഫുൾടൈം ജോലിക്കാരിയെ നിയോഗിച്ചു. വീട്ടുജോലികളും ഭക്ഷണവുമുണ്ടാക്കുന്ന ജോലി കമലാബായിക്കായിരുന്നു. അവരെയൊന്നു ശ്രദ്ധിക്കണമെന്നതു മാത്രമായിരുന്നു സരളാദേവിയ്ക്ക് ചെയ്യാനുണ്ടായിരുന്നത്.

എന്നിരുന്നിട്ടും അമ്മായിയമ്മ മരുമകൾ പോര് പൂർണ്ണമായും അവസാനിച്ചില്ല. നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയാണ് പലപ്പോഴും തർക്കമുണ്ടാവുക. ഉരുളയ്ക്കുപ്പേരിയെന്നതു പോലെ മറുപടി നൽകുന്നതിൽ ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കും. ഒരു ദിവസം അവർ ഒന്നിച്ചിരുന്ന് ചായ കുടിക്കുകയായിരുന്നു. ഇടയ്ക്ക് സരളാദേവി മകനെ വാത്സല്യത്തോടെ ചോദിച്ചു “മോനേ, ഓഫീസിലിന്ന് തിരക്കായിരുന്നോ, നീ ശരിക്കും തളർന്നല്ലോ…”

“അമ്മാ… ഞാനും ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. എന്‍റെ ക്ഷീണവും തളർച്ചയും ആരും കാണത്തതെന്താ?” ശിൽപ നീരസത്തോടെ പറഞ്ഞു.

അതോടെ അമ്മായിയമ്മ മരുമകൾ ബന്ധം കൂടുതൽ വഷളാകുന്നത് കൊച്ചു രാഹുലിന്‍റെ ജനനത്തോടെയാണ്. കുഞ്ഞുണ്ടായതിന്‍റെ ആഹ്ലാദാന്തരീക്ഷമായിരുന്നു വീട്ടിൽ. ആറ് മാസത്തെ മെറ്റേർണിറ്റി ലീവ് അവസാനിക്കാറായി. ശില്പയ്ക്ക് ജോലിയിൽ പ്രവേശിക്കാറായി കുഞ്ഞിന്‍റെ പരിചരണത്തെപ്പറ്റിയായി അവർക്കിടയിൽ വാക്കേറ്റം.

ചൈൽഡ് കെയർ പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ മോഡേൺ രീതിയിൽ കുഞ്ഞിനെ വളർത്താനായിരുന്നു ശിൽപയ്ക്ക് താൽപര്യം. സരളാദേവിയ്ക്കാകട്ടെ പഴയ അനുഭവങ്ങളുടെ വെളിച്ചത്തിൽ നാട്ടുനടപ്പനുസരിച്ച് പേരക്കുട്ടിയെ വളർത്തണമെന്ന അഭിപ്രായവും. പേരക്കുട്ടിയുടെ ഇളം ശരീരത്തിനിണങ്ങിയ കോട്ടൺ വസ്ത്രങ്ങൾ സരളാദേവി സ്വയം തയ്ച്ച് തയ്യാറാക്കിയിരുന്നു. എന്നാൽ ശിൽപ വിക്രമിനേയും കൂട്ടി ധാരാളം ബേബി ഡ്രസ്സ് വാങ്ങിച്ചുകൊണ്ടുവന്നു.

അമ്മ കൈകൊണ്ട് തയ്ച്ചുണ്ടാക്കിയ എംബ്രോയ്ഡറി വസ്ത്രങ്ങൾ അവൾ ശ്രദ്ധിച്ചതേയില്ല. “വേണ്ട, തൽക്കാലം ഒന്നും പറയണ്ട” സരളാദേവി വിവേകത്തോടെ തീരുമാനിച്ചു. പരിഷ്കാരി അമ്മയല്ലേ, സ്വന്തം കുഞ്ഞിനെ ഇഷ്ടം പോലെ വളർത്തട്ടേ, വീടിന്‍റെ ശാന്തതയ്ക്ക ഭംഗം വരുത്താൻ ്വർ ആഗ്രഹിച്ചില്ല.

കാലം കടന്നുപോയി. അമ്മായിയമ്മ മരുമകൾക്കിടയിൽ കാര്യമായ തർക്കമോ വഴക്കോ ഉണ്ടായില്ല. എന്നാൽ അവരുടെ ബന്ധത്തിൽ വിചിത്രമായ ഒരകൽച്ചയും മരവിപ്പും നലനിൽക്കാൻ തുടങ്ങി. രണ്ടുപേരും ആവശ്യത്തിനു മാത്രം സംസാരിക്കും. അവർക്കിടയിൽ സ്നേഹവും പരിഗണനയും പേരിനുപോലുമില്ലായിരുന്നു.

ശിൽപ ഓഫീസിൽ പോകാൻ തുടങ്ങി. ഒരുദിവസം കടുത്ത പനി കാരണം ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ഉടനെ അവൾ കട്ടിലിൽ ചെന്നു കിടന്നു.

മരുമകളുടെ ഈ അവസ്ഥ കണ്ട് സരളാദേവിയുടെ മന്സലിഞ്ഞു. തണുത്ത തുണി നെറ്റിയിൽ വച്ചും തലോടിയും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പനി അൽപം കുറഞ്ഞപ്പോഴാണ് ശിൽപയ്ക്ക് ബോധം തെളിഞ്ഞത്, സ്വന്തം അമ്മ തന്നെയാണ് അടുത്തിരുന്ന് അശ്വസിപ്പിക്കുന്നതെന്ന് അവൾക്ക് തോന്നി, “അമ്മാ… അമ്മാ…”

“മോളേ ഇപ്പോ എങ്ങനെയുണ്ട്? ആശ്വാസമായോ? പറയൂ…” സരളാദേവി ശിൽപയുടെ മുടി ഒതുക്കി വച്ചു.

അമ്മായിയമ്മയെ അടുത്തു കണ്ട് ശിൽപ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു, ഇത്കണ്ട് അവർ ശിൽപയെ താങ്ങി കട്ടിലിൽ കിടക്കാൻ നിർദ്ദേശിച്ചു. “മോളേ എഴുന്നേൽക്കണ്ട, പനി ശരിക്കും മാറട്ടെ. ഞാൻ നിനക്ക് ചുക്കു കാപ്പി ഉണ്ടാക്കിത്തരാം. പനി മാറാനുള്ള ഗുളിക കഴിച്ച് വിശ്രമിച്ചോളൂ?”

അവർ ഉടനെ ഡോക്ടറെ ഫോൺവിളിച്ച് വരുത്തി. 3-4 ദിവസത്തിനുളഅളിൽ പനി മാറി. ഈയോഗു സംഭവത്തോടെ ശിൽപ സ്വയം മാറഅറത്തിനൊരുങ്ങുകയായിരുന്നു. സരളാദേവി തന്‍റെ അമ്മായിയമ്മയല്ല സ്വന്തം അമ്മ തന്നെയാണെന്ന് മനസ്സ് മനത്രിച്ചുകൊണ്ടിരുന്നു. ഈ അമ്മയോടാണല്ലോ താൻ വിവേകമില്ലാതെ പെരുമാറിയതെന്നോർത്ത് അവൾക്ക് കുറ്റബോധം തോന്നി.

പക്വതയില്ലാത്ത മനസ്സാണ് തന്‍റേത്, അമ്മയോട് ക്ഷമ ചോദിക്കണമെന്ന് പലവട്ടം മനസ്സ് മന്ത്രിച്ചു. 80 വയസ്സിനോടടുത്ത മുത്തശ്ശി ഒരിക്കൽ തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ കാര്യമാണ് അവൾ അപ്പോൾ ഓർത്തത് “മോളേ ഞങ്ങൾക്ക് വലിയ പഠിപ്പും പത്രാസുമൊന്നുമില്ല, അമ്മായിയമ്മയും നാത്തൂനുമായി എന്തേലും വഴക്കുണ്ടായാൽ അത് അപ്പോൾത്തന്നെ പറഞ്ഞു തീർക്കും. മനസ്സിൽ കൊണ്ടുനടക്കറില്ല.”

മുത്തശ്ശി പറഞ്ഞതിലും കാര്യമുണ്ട്. അമ്മയ്ക്ക് മുന്നിൽ മനസ്സ് തുറക്കണം, തെറ്റിധാരണയൊക്കെ മാറ്റിയെടുക്കണം. ശിൽപ സ്വയം തിരുത്താൻ തയ്യാറായി.

അടുത്ത ദിവസം ക്ഷീണം കാരണം അവൾ ഓഫീസിൽ പോയില്ല. വീട്ടുജോലികളെല്ലാം ചെയ്തശേഷം അമ്മയുടെ മുറിയിൽ വന്നു. അവരോട് ചേർന്നിരുന്നു. ശിൽപയ്ക്കെന്തോ പറയാനുണ്ടെന്ന് അവർക്ക് തോന്നി. “മോളേ ഇപ്പോ എങ്ങനെയുണ്ട്?”

അമ്മായിയമ്മയുടെ സ്നേഹമസൃണമായ സ്വരം കേട്ട് ശിൽപയുടെ കണ്ണു നിറഞ്ഞു. അമ്മയുടെ തോളിൽ തല ചായ്ച് ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു, “അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മയുടെ സ്വന്തം മകളാണെന്നു കരുതി ക്ഷമിക്കു അമ്മാ.. ചെറുപ്പത്തിലെ എനിക്കന്‍റെ അമ്മയെ നഷ്ടമായി, അതിനുശേഷം മാതൃസ്നേഹം എന്തെന്നോ കുടുബബന്ധങ്ങളുടെ പ്രാധാന്യമെന്തെന്നോ എനിക്ക് ആരും പറഞ്ഞുതന്നതുമില്ല. പഠനത്തിൽ ഞാൻ ഒന്നാമതായെങ്കിലും ലോകപരിചയവും ബന്ധങ്ങളുടെ ഊഷ്മളതയും എനിക്കന്യമായി. അതുകൊണ്ടാണ് അമ്മയുടെ ഇഷ്ടാനിഷ്ടങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കാതിരുന്നത്, എനിക്ക് അമ്മയിൽ നിന്നും കുറേ കാര്യങ്ങൾ പഠിച്ചെടുക്കാനുണ്ട്.”

ശിൽപയിലെ മനംമാറ്റം കണ്ട് അമ്മായിയമ്മയുടെ മനസ്സു നിറഞ്ഞു. “എന്‍റെ മകനെന്നതിലുപരി രാഹുൽ അമ്മയുടെ പേരക്കുട്ടിയാണ്. അമ്മയ്ക്ക് അറിവും ലോകപരിചയവുമുണ്ട്, ഇനിമുതൽ രാഹുലിന്‍റെ കാര്യങ്ങൾ അമ്മ ശ്രദ്ധിച്ചോളണം.”

“മോളം, നിനക്ക് ഓഫീസിൽ പിടിപ്പതു പണിയുണ്ടെന്നെനിക്കറിയാം. വീട്ടുകാര്യങ്ങൾ നോക്കിനടത്താൻ ഞാൻ ഇവിടെയില്ലേ. പക്ഷേ നിങ്ങൾ ചെറുപ്പക്കാരിൽ നിന്ന് അൽപം സ്നേഹവും ബഹുമാനവും ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.”

അതിനുശേഷം അവരുടെ കാഴ്ചപ്പാട് മാറി. വൈകാരികമായ അടുപ്പവും അവർക്കിടയിൽ ഉടലെടുത്തു. വീട്ടിലെ ശാന്തമായ അന്തരീക്ഷം കണ്ട് വിക്രമിനു പലപ്പോഴും ആശ്ചര്യം തോന്നി.

“ഏ, ഇതെന്താ രണ്ട് പാർട്ടിക്കും സുഖമില്ല… ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ലല്ലോ…” അന്ന് ഓഫീസിൽ നിന്നും മടങ്ങിയെത്തിയപ്പോൾ വിക്രം തിരക്കി.

ഓഫീസിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശിൽപയുടെ മൊബൈൽ ശബ്ദിച്ചു. “മോളേ നീ എവിടെയാണ്… വേഗം വാ… കമല ഉഴുന്നുവടയും മുളകുബജിയും ഉണ്ടാക്കിയിട്ടുണ്ട്. വിക്രമും വന്നു…”

അവൾ അമ്മയുടെ വാത്സല്യത്തിലേക്ക് യാത്ര ചെയ്തു.

ഓരിതൾ പൂക്കൾ

സുമിതയ്ക്ക് കടുത്ത നിരാശ തോന്നി ഇന്നും മമ്മിയുടെ ശകാരം ഏറെ കേട്ടു. അത്ര പുതിയ കാര്യമൊന്നുമല്ല ഈ ശകാരവും പിണക്കവുമൊക്കെ. എങ്കിലും സങ്കടം തോന്നും. എല്ലാ കലഹത്തിന്‍റെയും അന്ത്യം സുമിതയുടെ കരച്ചിലിലേ അവസാനിക്കൂ.

ഇന്നും നിസ്സാര കാര്യത്തിനാണ് ഉദയനുമായി വഴക്കുണ്ടായത്. അനിയന്‍റെ പോസ്റ്റർ കളേഴ്സ് സുമിത എടുത്തു. അതാണ് വഴക്കിന്‍റെ കാരണം. അവൻ പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയാണ്. സുമിത ബി. എ ഫൈനൽ ഇയറും. എങ്കിലും ചേച്ചിയോട് കയർക്കാൻ ഒരു മടിയുമില്ല.

വരയ്ക്കാൻ വലിയ ഇഷ്ടമാണ് സുമിതയ്ക്ക്. അതും സ്വന്തം കഥയ്ക്ക് ഇലസ്ട്രേഷൻ വരയ്ക്കാൻ… അതിനാണ് അവൾ ഉദയന്‍റെ കളർ ബോക്സിൽ നിന്ന് ചായപ്പെൻസിൽ എടുത്തത്. കൃത്യസമയത്ത് തന്നെയാണ് പ്രൊജക്ട് ചെയ്യാൻ അവൻ കളർ തെരയാൻ തുടങ്ങിയത്. അന്വേഷിച്ചു മടുത്തിരിക്കുമ്പോൾ കളർ ബോക്സ് സുമിതയുടെ സമീപത്ത് കണ്ടതും അവൻ പൊട്ടിത്തെറിച്ചു.

“ഹോ… ഇതു ശല്യമായല്ലോ… എനിക്കു പ്രൊജക്ട് ചെയ്യാനുണ്ട്. എനിക്ക് കളേസ് തരൂ… ”

“രാജാ രവിവർമ്മയാണെന്നാ ഭാവം… ഞങ്ങളുടെ പഠിത്തം കൂടി താറുമാറാക്കും… അത്രയേയുള്ളൂ.” അടുത്തു തന്നെ നിന്ന അനുജത്തി സുനന്ദ പറഞ്ഞു. “വീട്ടിലോ ഒരുപകാരവുമില്ല. നിനക്കിതെന്തിന്‍റെ കേടാ…” നേരാ ഇളയ അനുജത്തിയാണ് സുനന്ദ.

ഇതെല്ലാം കേട്ടു നിന്ന മമ്മി അടുക്കളയിൽ നിന്ന് ഒച്ചയെടുത്തു. “സുമിതാ… നീ മൂത്ത കുട്ടിയല്ലേ… അവരുടെ സാധനങ്ങൾ എടുത്ത് വഴക്കുണ്ടാക്കരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്. നാശം നീ സുനന്ദയെ കമ്ടു പഠിക്ക്… അവൾ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്, വീട്ടുജോലിയും ചെയ്യും… നീയോ? എപ്പോഴും ഇളയത്തുങ്ങളുമായി കലഹം…”

“മമ്മി എന്നെ മാത്രമേ ചീത്ത പറയുകയുള്ളൂവെന്ന് എനിക്കറിയാം.” സുമിത നിലവിളി കുരുങ്ങിയ ശബ്ദത്തിൽ പറഞ്ഞു.

“പിന്നെ… നിന്നെ സപ്രമഞ്ചത്തിലിരുത്തി ആട്ടണോ?”

“ഹൊ… മടുത്തു…” സുനന്ദ പുസ്തകങ്ങൾ ശബ്ദത്തോടെ പെറുക്കിവെച്ച് പുറത്തേക്കു പോയി.

“എപ്പോ നോക്കിയാലും കണ്ട പടം വരച്ച് സമയം കളഞ്ഞോളും. നിനക്കെന്ന് ബോധം വരും… എനിക്കറിയില്ല. കെട്ടിച്ചു വിട്ടേക്കാമെന്നു വച്ചാൽ ഒന്നും ശരിയാകുന്നുമില്ല. എന്തൊരു കഷ്ടമാണിത്.” മമ്മ നിർത്താനുള്ള ലക്ഷണമില്ല. ഇത്രയൊക്കെയായപ്പോഴേക്കും സുമിത പതിവുപോലെ കരയാൻ തുടങ്ങി.

സുമിതയ്ക്ക് ഒരു കാര്യത്തിലും സീരിയസ്നെസ്സില്ലെന്നാണ് എല്ലാവരുടേയും പരാതി. പ്രായം 20 കഴിഞ്ഞു. എന്നിട്ടും കരിയറിനെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഒരു ചിന്തയുമില്ലാത്ത പെൺകുട്ടി. അവൾ വീടിന് ഭാരമാവാതിരിക്കുമോ? അമ്മയുടെ ചിന്ത ഇങ്ങനെയാണ്.

ആധാരമെഴുത്തുകാരനായ വിജയകുമാറിന്‍റെയും വീട്ടമ്മയായ സുദയുടെയും മൂത്ത മകൾ ആണ് സുമിത.

ഭാവിയെക്കുറിച്ച് തനിക്ക് വ്യക്തമായ ചിന്തയുണ്ട്. അത് സുമിതയ്ക്കറിയാം. പക്ഷേ, വീട്ടുലാർക്കും വിശ്വാസമില്ല. മറ്റുള്ളവർ കാണുന്ന സ്വപ്നങ്ങളല്ല സുമിതയുടേത്. അവൾ വളരെ ഒതുങ്ങിയ ലജ്ജാലുവായ പെൺകുട്ടിയാണ്. അനിയനും അനുജത്തിയും കാട്ടുന്ന വികൃതിത്തരങ്ങൾക്കു പോലും സദാ തല്ലുകൊള്ളുന്നവൾ, മമ്മിയുടെ ശകാരം മുറ തെറ്റാതെ ഏറ്റു വാങ്ങുന്നവൾ.

പെയിന്‍റിംഗിലും കഥയെഴുത്തിലുമാണ് സുമിതയ്ക്ക് കമ്പമെന്നു പറഞ്ഞല്ലോ. ചെറുപ്പം മുതൽ അവൾ അങ്ങനെയാണ്. മനസ്സിന്‍റെ ക്യാൻവാസിൽ നിറക്കൂട്ടുകൾ ചാലിച്ച് സുന്ദരമായ ചിത്രങ്ങൾ നെയ്തുകൊണ്ടിരിക്കും. സ്ത്രീകൾ തന്നെയാണ് അവളുടെ പെയിന്‍റിംദിന്‍റെയും കഥയുടെയും കേന്ദ്രബിന്ദു. സ്ത്രീജീവിതത്തിന്‍റെ പല ഘട്ടങ്ങൾ, പല വികാരങ്ങൾ എല്ലാം അവൾ കഥയിലും ചിത്രങ്ങളിലും പകർത്തി വയ്ക്കും.

അവളുടെ വായനാശീലവും പെയിന്‍റിംഗ് ക്രേസും അവളുടെ ഇമേജ് തന്നെ മാറ്റിക്കളഞ്ഞു. പഠിക്കാതിരിക്കാനും സമയം കളയാനുമുള്ള സൂത്രമാണതൊക്കെ എന്ന് കുട്ടിക്കാലം മുതലേ മമ്മിയും സഹോദരങ്ങളും മാർക്കിട്ടു വച്ചിരിക്കുകയാണ്. അൽപമെങ്കിലും പിന്തുണ കിട്ടിയത് പപ്പയിൽ നിന്നാണ്.

ഏതു സമയവും ആലോചനയിലാണ്ടിരിക്കും. മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാതായപ്പോൾ പഠനത്തിന്‍റെ നിലവാരവും കുറഞ്ഞു. സുമിതയുടെ സർഗ്ഗശേഷിയുടെ പ്രകടനമായി ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവ് ആർക്കുമുണ്ടാവില്ല. പക്ഷേ കോളേജിലെ അധ്യാപകർക്ക് അവളുടെ കഴിവ് മനസ്സിലായിരുന്നു. വളരെ പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുന്ന കുട്ടി എന്ന് ഇംഗ്ലീഷ് പ്രൊഫസറായ ലാൽ ജോൺ പറയുന്നത് വെറുതെയായിരുന്നില്ല.

ആര് വഴക്കു പറഞ്ഞാലും അവൾ പിണങ്ങാറില്ല. മമ്മിയുടെ ചില നേരത്ത ശകാരം അവളെ ഉലക്കുമെന്നു മാത്രം. 18 വയസ്സു കഴിഞ്ഞപ്പോൾ മുതൽ വിവാഹാലോചനകൾ വരാൻ തുടങ്ങിയതാണ്യ പക്ഷേ അവൾ സമ്മതിച്ചില്ല. വിവാഹം ഉടനെ വേണ്ടെന്ന് സുമിത ഉറപ്പിച്ചു പറഞ്ഞു. വിവാഹസ്വപ്നങ്ങൾ കാണേണ്ട പ്രയത്തിൽ അവൾ കുട്ടികളെപ്പോലെ ശലഭങ്ങളെ നോക്കി, കുഞ്ഞുപൂക്കളോട് കിന്നാരം പറഞ്ഞ് നടന്നു. കിളിക്കൂട്ടങ്ങൾക്കൊപ്പം പറക്കാന കൊതിച്ച വൈകുന്നേരങ്ങളിൽ അവൾ ധാരാളം സമയം പറമ്പിലും പാടത്തും കറങ്ങി നടക്കും.

ജീവിതത്തിൽ വിവാഹം അന്തിമമായ കാര്യമായി ഇതുവരെ അവൾക്ക് തോന്നിയിട്ടേയില്ല. വിവാഹശേഷം സ്ത്രീക്ക് മാത്രമായി ഒരു മാറ്റം എന്തുകൊണ്ട്? എല്ലാവരേയും മനസ്സിലാക്കി പെരുമാറണമെന്ന നിബന്ധനകൾ. അതും സ്ത്രീക്ക് മാത്രം. എന്തുകൊണ്ടാണിങ്ങനെ?

സ്ത്രീജീവിതത്തെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സന്ദേഹങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു. തകഴിയുടേയും എം.ടിയുടേയും മാധവിക്കുട്ടിയുടേയും ആരാധകയായ സുമിതയ്ക്ക് സ്ത്രീ കഥാപാത്രമായ കഥകളെഴുതാനായിരുന്നു കൂടുതലിഷ്ടം.

ജീവിതത്തോടു പോരാടിത്തന്നെ മികച്ച സാഹിത്യ സൃഷ്ടികൾ വായാനാപ്രേമികൾക്ക് നൽകിയ മഹാശ്വേതാദേവിയുടെ അനുഭവങ്ങൾ അവളെ ഏറെ സ്വാധീനിച്ചു. സിക്കന്ദർ മഹാൻ, ഐൻസ്റ്റീൻ എഡിസൺ, എപിജെ അബ്ദുൾ കലാം തുടങ്ങിയ മഹാരഥന്മാരുടെ ജീവിതത്തെക്കുറിച്ച് അവൾ ചിന്തിച്ചിരിക്കും. അവളുടെ കഥകളിലും കവിതകളിലും അതിന്‍റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. ഇങ്ങനെ എഴുത്തും വായനയും വരയും ചിന്തയുമായി നടക്കുമ്പോഴാണ് മനസ്സിനെ കുത്തിനോവിച്ച് മമ്മിയുടെ ശകാരം ചെവികളിൽ തുളഞ്ഞു കയറുന്നത്.

ഒരു കരച്ചിലിനുള്ള വഴി ഇന്നും തുറന്നു കാട്ടി എന്നൊക്കെ ചിന്തിച്ച് അവൾ മനസ്സിനെ അശ്വസിപ്പിക്കാൻ ശ്രമിക്കും. പക്ഷേ, ഇന്നലെ അനിയന്‍റെ കളർപെൻസിൽ എടുത്തതിന് അവരെല്ലാം കൂടി തന്നെ ഇത്രയും വഴക്കു പറഞ്ഞത് എന്തിനാണെന്ന് സുമിതയ്ക്ക് അതിശയം തോന്നി.

രാവിലെ വൈകിയാണ് ഉണർന്നത്. അൽപം കഴിഞ്ഞപ്പോഴേക്കും കൽപ്പന വന്നു. പുതിയ ചുരിദാറിൽ അവൾ വളരെ സുന്ദരിയായിരിക്കുന്നു. ഉദാസീനമായ മുഖത്തോടെ സുമിത അവളെ നോക്കി. കോളേജിൽ പോകാറായോ? അവൾ വാച്ച് ശ്രദ്ധിച്ചു. സമയം 8.30

“സുമീ, നീ വരുന്നില്ലേ?”

“ഉണ്ടല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു ചെയ്യാൻ?” അവൾ വേഗം ബാത്ത്റൂമിലേക്ക് നടന്നു. ഞൊടിയിടയിൽ കോളേജിലേക്ക് യാത്രയായെങ്കിലും അവളുടെ മനസ്സ് എങ്ങും ഉറയ്ക്കുണ്ടായിരുന്നില്ല.

“നിന്‍റെ മൂഡ് ഇതുവരെ ശരിയായില്ലേ?”

“ഇല്ല കല്ലൂ…”

“വീട്ടിൽ വഴക്കുണ്ടക്കി അല്ലേ?”

“അതേ. പതിവു കാര്യം തന്നെ. പക്ഷേ ഇന്നെന്തോ ഒന്നും മറക്കാൻ പറ്റുന്നില്ല.”

“എടാ. അമ്മ വഴക്കു പറയുന്നത് നിന്‍റെ നന്മയ്ക്കു വേണ്ടിയാണെന്ന് കരുത്.”

“നന്മ… ഇങ്ങനെയാണോ നന്മ വരുന്നത്…” സുമിത ഓർത്തു. അവർ സംസാരിച്ചിരിക്കേ ശ്രീകുമാരി ടീച്ചർ പുഞ്ചിരിയോടെ സമീപത്തേക്കു വരുന്നു.

“ഗുഡ്മോണിംഗ് മാം… ”

“വെരി ഗുഡ്മോണിംഗ്. എന്താ സുമിതയുടെ മുഖത്തൊരു വാട്ടം?”

“ഒന്നുമില്ല മാം. രാത്രി ഉറങ്ങാൻ വൈകി.”

“സുമിതാ, നിനക്ക് ഒരു സന്തോഷവാർത്തയുണ്ട്…”

“എനിക്ക്…..” അവൾ അദ്ഭുതപ്പെട്ടു.

“നീ കഥ എഴുതിയില്ലേ… ഈ പേപ്പർ നോക്ക്…” ടീച്ചർ പത്രമെടുത്ത് നീട്ടി. “രാജ്യാന്തര കഥാമത്സരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.”

“നോക്കട്ടെ….” കൽപന പത്രം തട്ടിയെടുത്ത് വായിച്ചു.

“ഹായ്… ഒന്നാം സമ്മാനം 1 ലക്ഷം രൂപയാണ്. അതും മുഖ്യമന്ത്രി പുരസ്കാരദാനം നിർവ്വഹിക്കും.”

“നീ ഇതെന്തായാലും അയയ്ക്ക്…” അവൾ ആലോചിച്ചിരിക്കേ ടീച്ചർ പറഞ്ഞു, “സുമീ ആലോചിച്ചിരിക്കാനൊന്നുമില്ല ഉടനെ കഥ അയയ്ക്ക്?”

വീട്ടിൽ കാര്യം പറഞ്ഞപ്പോൾ പതിവുപോലെ മമ്മി പ്രതിഷേധിച്ചു.

“എക്സാമിന് പഠിക്കാനുള്ളതാ. നീ കഥയെഴുതി സമയം കളഞ്ഞോ. ഇത്തവണ ഫസ്റ്റ്ക്ലാസ് വാങ്ങിയില്ലെങ്കിൽ കോളേജിൽ പോക്ക് നിർത്തണം. പറഞ്ഞില്ലെന്നു വേണ്ട.”

അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. കരച്ചിൽ അടക്കിപ്പിച്ചു. പിന്നെ മുറിയിൽ കയറി വാതിലടച്ചു. സൃഷ്ടിയിൽ വേദനയുണ്ടാകും. കഥയായാലും അങ്ങനെ തന്നെ. കഥാരചനയുടെ ഇടവേളകളിൽ പരീക്ഷാക്കാലം നിറംമങ്ങി കടന്നുപോയി.

മമ്മിയുടെ ശകാരത്തിന് മൂർച്ച കൂടി വരുന്നു. അടുക്കാറായിട്ടാകണം. ഉച്ചയ്ക്ക് പാതി മയക്കത്തിലാണ് ആ ഫോൺ കോൾ വന്നത്. ഡൽഹിയിലെ രാജ്യാന്ത കഥാപുരസ്കാര സമിതി ഓഫീസിൽ നിന്നാണ്. ഉദയനാണ് ഫോണെടുത്തത്. അവൻ സ്തബ്ധനായി നിൽക്കുന്നു.

“ചേച്ചി, ചേച്ചിക്കാണ് ഫസ്റ്റ്പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും.”

പിന്നെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ഒരു നിമിഷം കൊണ്ട് സുമിത സ്റ്റാറായി. വീട്ടിൽ പത്രക്കാരുടേയും സുഹൃത്തുക്കളുടേയും സാംസ്കാരികനായകന്മാരുടേയും ബഹളം. അൽപം അകന്നു നിന്ന സുനന്ദയേയും മമ്മിയേയും കൂടി ക്യാമറയ്ക്കു മുന്നിലേക്ക് വലിച്ചു നിർത്തുമ്പോൾ സുമിതയുടെ കണ്ണ് വീണ്ടും നിറഞ്ഞു. സന്തോഷത്തിന്‍റെ കണ്ണീർ.

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് അവസാന ഭാഗം

കമ്പനി കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ഉമേഷ്. അതുകൊണ്ട് ഗൗതമൻ അൽപാൽപമായി വിശ്രമജീവിതത്തിലേക്ക് കടക്കാൻ തുടങ്ങി. പ്രായം 64 ആയി ഇത്രയും കാലം എന്തൊരു ഓട്ടമായിരുന്നു. ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള ഓട്ടം. അതിൽ എൺപത് ശതമാനവും വിജയിച്ചു. ഇനി സ്പീഡ് അൽപം കുറയ്ക്കാമെന്ന് ഉമ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. അവൾ രണ്ടുമാസം മുമ്പ് ഇന്ത്യയിലേക്ക് പോയിട്ട് കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്. ബന്ധുക്കളുടെ വീടെല്ലാം ചുറ്റിക്കറങ്ങി അവൾ കുറച്ചു റിലാക്സ്ഡ് ആയിട്ടാണ് മടങ്ങിവന്നത്.

നാട്ടിൽ നിന്ന് കുറേയധികം വിഭവങ്ങളുമായിട്ടാണ് ഉമയുടെ വരവ്. ഉർവ്വശി ഗർഭിണിയാണെന്നറിഞ്ഞതിനാൽ ബന്ധുക്കൾ എല്ലാവരും തന്നെ പലവിധ സാധനങ്ങൾ കൊടുത്തുവിട്ടിരുന്നു.

ഉർവ്വശിക്കിത് എട്ടാം മാസമാണ് ഒരു മാസം കൂടി കമ്പനികാര്യങ്ങളിൽ സജീവമായ ശേഷം റെസ്റ്റെടുക്കാനാണ് ഉമയും രേണവും അവളോട് പറഞ്ഞത്. പക്ഷേ ഉർവ്വശിക്ക് വീട്ടിലിരിക്കണമെന്നേയില്ല. പ്ലസവത്തിന്‍റെ തലേന്നുകൂടി ജോലി ചെയ്യണമെന്നാണ് അവളുടെ ചിന്ത. വീട്ടിൽ നിന്ന് ഇരുപത് മിനിറ്റ് യാത്രയേയുള്ളൂ ഓഫീസിലേക്ക്. അതും കാറിലാണ് പോകുന്നത്. പിന്നെന്തിനാണ് വെറുതെ വീട്ടിലിരിക്കുന്നതെന്നാണ് അവളുടെ ചോദ്യം.

വാഷിംഗ്ടണിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ഗൗതമന്‍റെ അടുത്ത സുഹൃത്തുമായ ഡോ. സുഭാഷ് ഗോയലിനെയാണ് ഉർവ്വശി കൺസൾട്ട് ചെയ്യുന്നത്. ഇന്ത്യാക്കാരായ കുടുംബങ്ങൾ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെയടുത്താണ് പോവുക. എല്ലാ സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലെ ചികിത്സയെപറ്റി അവിടെയുള്ളവർക്കും നല്ല മതിപ്പാണ്. നോർത്തിന്ത്യനാണ് സുഭാഷ്. ഉർവ്വശിയുടെ എല്ലാ കെയറും ഡോ. ഗോയൽ നേരിട്ട് ഏറ്റെടുത്തു.

മാർച്ചിലെ ഒരു തെളിഞ്ഞ സന്ധ്യ.

ഉർവ്വശി അൽപം നേരത്തേ ഓഫീസിൽ നിന്നു പോന്നിരുന്നു. ചെറിയ വിഷമം തോന്നിയതുകൊണ്ടാണ്. അവൾ ഉമയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വീട്ടിൽ വന്നശേഷം അസ്വസ്ഥത കൂടുതലായപ്പോൾ ഉമേഷ് ഉടനെ വണ്ടിയെടുത്തു. ഗൗതമനും ഉമയും കൂടി ഉർവ്വശിയെ കാറിലേക്കു കയറ്റി.

“ഡോണ്ട് വറി മാൻ… ഞാനില്ലെ ഇവിടെ…”

ഡോ. ഗോയൽ ഉമേഷിന്‍റെ ടെൻഷൻ നിറഞ്ഞ മുഖം കണ്ട് ചിരിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.

ലേബർ റൂമിനു മുന്നിൽ ആകാംഷയോടെ കാത്തിരുപ്പ്. ഓരോ വട്ടം ഡോർ തുറക്കുമ്പോഴും ആറ് കണ്ണുകൾ അങ്ങോട്ടു നീളും.

ഡോ.ഗോയലിന്‍റെ ഹോസ്പിറ്റലിൽ ഓരോ ഗർഭിണിക്കും പ്രത്യേകം ലേബർ റൂം ഉണ്ട്. അതോട് ചേർന്ന ഫാമിലിക്ക് പ്രത്യേകം വെയ്റ്റിംഗ് റൂം. ലേബർ റൂമിൽ ഭർത്താവിന് മാത്രമാണ് പ്രവേശനം. ഒരു നേഴ്സ് വന്ന് ഉമേഷിനെ വിളിച്ചുകൊണ്ടുപോയി.

ഉർവ്വശിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിട്ട് അഞ്ച് മണിക്കൂറായി കാണും. പുലർച്ചയോടെ പ്രസവം ഉണ്ടാകുമെന്നാണ് ഡോ. ഗോയൽ പറഞ്ഞത്. ഫാമിലി റൂമിൽ ഉറങ്ങാനുള്ള സൗകര്യമുണ്ട്. പുലരുന്നതുവരെ ഉറങ്ങാതിരുന്ന ഗൗതമൻ അൽപനേരം റൂമിൽ വിശ്രമിച്ചു. രാവിലെ 6.45 ന് ഡോ. ഗോയൽ വന്ന് വിളിച്ചു.

“വരൂ…”

ഉമയും ഗൗതമനും അകത്തേക്കു നടന്നു. നഴ്സ് ഒരു ഇളം പൈതലിനെ ഡോ. സുഭാഷിന്‍റെ കൈവശം കൊടുത്തു.

“കൺഗ്രാചുലേഷൻസ് ഗതം… താനൊരു ഗ്രാൻപാ ആയിരിക്കുന്നു. ഇതാ തന്‍റെ ഗ്രാന്‍റ്സൺ…”

കുഞ്ഞിനെ ഗൗതമിന്‍റെ മടിയിലേക്ക് വച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു. പതുപതുഞ്ഞ വെള്ള ടൗവലിൽ പൊതിഞ്ഞ കുഞ്ഞിന്‍റെ റൊസാപ്പൂവിതൾ നിറമുള്ള മുഖത്തേക്കു നോക്കിയപ്പോൾ ഗൗതമൻ ആഹ്ലാദവാനായി. അയാൾ കുഞ്ഞിനെ ഉമ്മവയ്ക്കാനും താലോലിക്കാനും തുടങ്ങിയപ്പോൾ ഡോ. ഗോയൽ പറഞ്ഞു.

“നോ, ഗൗതം… ടോണ്ട് ടച്ച് ഹിം… നൗ, ഇപ്പോ ഉണ്ടായല്ലേ ഉള്ളൂ. കുഞ്ഞിനെ സ്പർശിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഇൻഫെക്ഷനുണ്ടാക്കും…”

ഉമയുടെ മടിയിൽ കുഞ്ഞിനെ അൽപനേരം വച്ചുകൊടുത്ത ശേഷം കുഞ്ഞിനെ നിയോനാറ്റൽ നഴ്സറിയിലേക്ക് നഴ്സ് കൊണ്ടുപോയി. ഉർവ്വശിയെ റൂമിലേക്കു മാറ്റുമ്പോഴേ ഇനി കുഞ്ഞിനെ കൊണ്ടുവരൂ. നാലു മണിക്കൂറിനു ശേഷമേ അവളെ റൂമിലേയ്ക്ക് മാറ്റുകയുള്ളൂ.

“സുഭാഷ്, ഇത്രയും ക്രൂരനാവല്ലേ. എനിക്കവനെ കണ്ട് കൊതി തീർന്നില്ല. കുറച്ചുനേരം കൂടി ഇവിടെ കിടത്തികൂടേ?”

ഗൗതമൻ കൊച്ചുകുഞ്ഞിനെപ്പോലെ കെഞ്ചി. അതുകേട്ട് ഡോ. സുഭാഷ് ഗോയൽ തലയിൽ കൈവച്ചു.

“വാട്ട് യാർ…? ഇറ്റ്സ് എ ഹോസ്പിറ്റൽ വീ ഹാവ് സം റൂൾസ് ആന്‍റ് റെഗുലേഷൻസ്…”

അമ്മയെ റൂമിലേക്ക് കൊണ്ടുവരുമ്പോൾ മാത്രമെ കുഞ്ഞിനെ ബന്ധുക്കളെ ഏൽപിക്കുകയുള്ളു.

“ചേച്ചി, ഇവന് സന്തോഷം കൊണ്ട് സമനില തെറ്റിയോ…” ഡോക്ടർ ഉമയോട് കളിയായി പറഞ്ഞു.

“രാത്രി മുഴുവൻ ഉറക്കം വിട്ടിട്ടുണ്ടാവും. ഗൗതം… ഞാൻ നിന്നെ ഡ്രോപ് ചെയ്യാം. ഇനി ഇവിടെ നിൽക്കണമെന്നില്ല.”

“ഒ.കെ. പക്ഷേ എനിക്ക് ഉർവ്വശിയെ കണ്ട് സംസാരിക്കണം.” ഗൗതമൻ പറഞ്ഞു.

“ശരി, എങ്കിൽ ഞാൻ ഒ.പിയിൽ പോയിവരാം. അപ്പോഴേക്കും മരുമകളെ കണ്ടിറങ്ങ്.” ഡോക്ടർ പറഞ്ഞു.

ഗൗതമൻ അകത്തേക്കു ചെന്നു. ഉർവ്വശി കണ്ണടച്ചു കിടക്കുകയായിരുന്നു.

“ഇപ്പോൾ ബോധം തെളിഞ്ഞതേയുള്ളൂ.” നഴ്സ് പറഞ്ഞു. അവൾ ക്ഷീണിച്ച കണ്ണുകളോടെ ഗൗതമനെ നോക്കി.

“മോളേ, ടുഡേ ആം വെരി ഹാപ്പി…”

അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു, പെട്ടെന്ന് അവളുടെ കണ്ണു നിറഞ്ഞു.

“പപ്പാ, ആൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഞാൻ തെല്ലൊന്നു ഭയന്നുപോയി. ഒരു പെൺകുട്ടി വേണമെന്നായിരുന്നല്ലോ പപ്പയുടെ ആഗ്രഹം. അങ്ങനെ നേരത്തേ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ…”

“ഛേ… എന്താ ഇത് മോളേ… അതോർത്ത് സങ്കടപ്പെടുകയോ? കഴിഞ്ഞ ഏഴ് തലമുറയായി ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടി പിറന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഒരിക്കൽ അങ്ങനെ പറഞ്ഞത്.” ഉമ വാത്സല്യത്തോടെ തഴുകി.

“ഗൗതം… ഇനി അൽപം വിശ്രമിച്ചോളൂ… ഞാനും ഉമേഷും ഇവിടെ ഉണ്ടല്ലോ.” ഉമ പറഞ്ഞു. ഗൗതമൻ പോകാൻ തുടങ്ങുമ്പോൾ ഉമേഷ് മുന്നോട്ടു വന്നു.

“പപ്പാ, ഉർവ്വശിയുടെ മമ്മിയെ വിളിച്ചു വിവരം പറഞ്ഞേക്കണേ…”

“ഇതുവരെ രേണുവിനെ വിളിച്ചു പറഞ്ഞില്ലേ?” ഉമ വേവലാതിപ്പെട്ടു.

“സാരമില്ല മമ്മീ… പപ്പ തന്നെ വിളിച്ചു പറഞ്ഞാൽ മതി.” ഉർവ്വശി പറഞ്ഞു. ഗൗതമൻ അവളെ നോക്കി മെല്ലെ ചിരിച്ചു. ഇതിനിടെ ഡോക്ടർ വന്ന് ഉമയോട് പറഞ്ഞു.

“ചേച്ചി, ഞാൻ ഇദ്ദേഹത്തെ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു, ഒന്ന് കൂടണം.”

“ഓ.കെ ഭായ്സാബ്”

ഗൗതമനും സുഭാഷും കാറിൽ കയറി. വീട്ടിൽ ചെല്ലുമ്പോൾ ഡോ. ഗോയലിന്‍റെ ഭാര്യ വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കിയിരുന്നു. ഭക്ഷണം കഴിച്ചശേഷം ഗൗതമൻ മടങ്ങാനൊരുങ്ങി. പക്ഷേ ഡോക്ടർ തടഞ്ഞു. “ഇന്ന് ഇവിടെ കൂടാം…” ഗൗതമൻ സ്നേഹത്തോട നിരസിച്ചു.

“വേണ്ട, ഇന്നെനിക്ക് എന്‍റെ വീട്ടിൽ തനിച്ച് ഉറങ്ങണം. ഒരു ഫ്രീ ബേഡായി. ലോൺലിനെസ്സ് എനിക്കിഷ്ടമാണ്. ഏറെനാളായി ഇങ്ങനെ സന്തോഷം നിറഞ്ഞ ഒരു ദിനം ജീവിതത്തിൽ വന്നെത്തിയിട്ട്.”

“ഓ.കെ ദെൻ ഗൊ ആന്‍റ് എൻജോയ് യുവേഴ്സെൽഫ്.”

ഡോ. സുഭാഷ് തന്നെ ഗൗതമനെ വീട്ടിൽ കൊണ്ടുപോയി. രാത്രി 8 മണിയായി. പിറ്റേന്ന് ഞായറാഴ്ചയാണ് ഓഫീസ് അവധി… ഒട്ടും തിരക്കിലാതെ… ടിവി കാണലും വായനുമൊക്കെയായി ഒരു രാത്രി. ഗൗതമൻ മുറിയിലേക്കു പോയി ഡ്രസ് മാറി. ഡ്രോയിംഗ് റൂമിൽ വന്ന് ടി.വി ഓൺ ചെയ്തു. അപ്പോഴാണ് ഉർവ്വശി പറഞ്ഞ കാര്യം ഓർക്കുന്നത്. രേണുവിനെ വിളിച്ചില്ലല്ലോ…

ഗൗതമൻ ഉടനെ മൊബൈലിൽ രേണുവിനെ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല. അൽപം കഴിഞ്ഞു വീണ്ടും ശ്രമിച്ചപ്പോൾ കിട്ടി.

“ഹലോ… രേണുവാണ്…”

“രേണൂ, ഞാൻ ഗൗതമനാണ് സംസാരിക്കുന്നത്.”

“ഹായ്… ഗൗതം…”

“രേണൂ, ഒരു ഹാപ്പി ന്യൂസ് ഉണ്ട്. പറയാൻ വൈകിയതിനാൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. നമ്മുടെ വീട്ടിൽ ഒരാൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 6.45 ന്.”

“റിയലി… എന്നിട്ട് ഉമേഷും വിളിച്ചില്ല…”

“സോറി രേണൂ… അവൻ ഹോസ്പിറ്റലിലല്ലേ…”

“ഓ.കെ. ഞാൻ രാവിലെ തന്നെയെത്താം. ഉർവ്വശിക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലല്ലോ…?”

“നോ. അവർ സുഖമായിരിക്കുന്നു.”

“ശരി. എങ്കിൽ നാളെ കാണാം. ഗുഡ്നൈറ്റ്…” രേണു ഫോൺ വച്ചു.

ആശുപത്രിയിൽ നിന്ന് ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് വന്ന നവ അതിഥിയെ കാണാൻ സുഹൃത്തുക്കളുടെ തിരക്കായി. സന്ദർശകരുടെ എണ്ണം കൂടിയപ്പോൾ ഗൗതമൻ പറഞ്ഞു “നമുക്ക് ഉടനെ ഒരു പാർട്ടി നടത്താം. അല്ലെങ്കിൽ എന്നും സന്ദർശകരുടെ ബഹളമായിരിക്കും.”

മൂന്നാഴ്ചയ്ക്കു ശേഷം ഗംഭീരൻ പാർട്ടി ഉമേഷ് അറേഞ്ച് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ബന്ധുക്കളെ കൂടി ക്ഷണിച്ചിരുന്നു. രേണുവിന്‍റെ ബന്ധുക്കളെയും ക്ഷണിക്കാൻ പറഞ്ഞിട്ടും അവൾ വിളിച്ചിട്ടില്ലെന്ന് തോന്നി.

അമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. അമ്മാവൻ നാട്ടിൽ നിന്നു വന്നിട്ടുണ്ടായിരുന്നു. അമ്മയില്ലാത്ത വിഷമം മാറിയത്. അങ്കിളിനെ കണ്ടപ്പോഴാണ് പാർട്ടിക്കു ശേഷം കുറച്ചുപേർ കൂടി പിരിയാനുണ്ടായിരുന്നു. മൂന്ന് കസേരയ്ക്ക് അപ്പുറം ഒറ്റയ്ക്കിരിക്കുന്ന വൃദ്ധനെ അപ്പോഴാണ് ഗൗതമൻ ശ്രദ്ധിച്ചത്. നല്ല പരിചയമുള്ള മുഖം.

ഇത്… ഗൗതമൻ അടുത്തേക്ക് ചെന്നു.

“അങ്ങ്… രേണുവിന്‍റെ അച്ഛനല്ലേ…?” ഗൗതമനെ കണ്ട് ആ വൃദ്ധൻ എഴുന്നേൽക്കാനൊരുങ്ങി.

“അതേ… മോനേ…. നീ എന്നെ തിരിച്ചറിഞ്ഞല്ലോ. ഞാൻ നിന്നോട് ചെയ്ത തെറ്റിന് മാപ്പിരക്കാനാണ് ഇവിടെ വന്നത്. രേണുവിനോട് ഞാനാ പറഞ്ഞത്, എന്‍റെ വരവ് നിന്നെ അറിയിക്കേണ്ട എന്ന്.”

അദ്ദേഹം ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി. രേണു ഇതെല്ലാം അൽപം മാറി നിന്ന് കാണുന്നുണ്ടായിരുന്നു.

“ഗൗതം… പപ്പയ്ക്ക് ദുഃഖമുണ്ട്. നിങ്ങളോട് ചെയ്ത തെറ്റുകളിൽ അദ്ദേഹം പശ്ചാത്തപിക്കുന്നു.”

“രേണുവിന്‍റെ ജീവിതത്തിൽ വീണ്ടും സന്തോഷത്തിന്‍റെ ദിനങ്ങൾ തിരിച്ചെത്തിയത് നിങ്ങളുടെ കുടുംബവുമായുള്ള ബന്ധത്തിലൂടെയാണ്.” ഇത്രയും പറഞ്ഞത് അയാൾ കണ്ണു തുടച്ചു.

“നോ… പപ്പ… ഇത് കരയാനുള്ള അവസരമല്ല, സന്തോഷിക്കാനുള്ള സമയമാണ്.”

“അതെ… ഈ കണ്ണീരിൽ ദുഃഖത്തിന്‍റെയല്ല ഗൗതം… സന്തോഷാശ്രുക്കൾ മാത്രം…”

(അവസാനിച്ചു)

ഒരു അവിവാഹിതനും കുറെ യാമിനിമാരും- അവസാനഭാഗം

അയക്കുന്ന ആള്‍ – യാമിനി നിഖിലേഷ് അറ്റ് ജീമെയില്‍ ഡോട്കോം 20-2-2022

സ്വീകരിക്കുന്ന ആള്‍ -രാജീവ് രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെക്കുറിച്ച്

സുഹൃത്തേ,

നിങ്ങള്‍ 25-1-22 ല്‍ അയച്ച ഈമെയിലുകളില്‍ സന്ദര്‍ഭവശാല്‍ എന്‍റെ ഈ മേയില്‍ ഐ ഡിയും ഉള്‍പെട്ടിരുന്നു. നിങ്ങളുടെ പ്രേമാതുരമായ സന്ദേശം വായിച്ചപ്പോള്‍ നിങ്ങളോടെനിക്ക് സഹതാപം തോന്നി. നിങ്ങളിലെ ഈ വികാരവിക്ഷോഭം ഒരു യുവാവിന് പ്രഥമദര്‍ശനത്തില്‍തന്നെ ഒരു പെണ്‍കുട്ടിയോട് തോന്നിയേക്കാവുന്ന അതിഗാഢവും അഗാധവുമായ പ്രണയാനുഭൂതിയുടെ പ്രതിസ്പന്ദനമാകാം. അത് താല്‍ക്കാലികമായ ഒരഭിനിവേശം മാത്രമാകാനിടയില്ല. അല്ലെങ്കില്‍ റോംഗ് നമ്പര്‍ തന്ന പെണ്‍കുട്ടിയെ തേടി കണ്ടുപിടിക്കാന്‍ നിങ്ങള്‍ മെനക്കെടുകയില്ലായിരുന്നല്ലോ.

നിങ്ങളെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സേലത്താണ് എന്‍റെ താമസം. നിങ്ങളുടെ മനം കവര്‍ന്ന പെണ്‍കുട്ടി തിരുവനന്തപുരത്തുകാരിയും. അവളെ കണ്ടുപിടിക്കാന്‍ ഞാനൊരു ഉപായം കണ്ടെത്തി .

ഞാനെന്‍റെ ഫേസ്‌ബുക്കില്‍ യാമിനി എന്ന് പേരുള്ളവരെ ക്ഷണിച്ചുകൊണ്ട് “നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു” എന്നൊരു പേജ് ഉണ്ടാക്കി. നിങ്ങളയച്ച ഈമെയിലുകളില്‍ ഉള്‍പ്പെട്ട ആറുപേരെ കൂടാതെ മറ്റുചിലരും ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ അത് പതിനൊന്നുപേരുടെ ഒരു സൗഹൃദഗ്രൂപ്പായി വളര്‍ന്നിരിക്കയാണ്. ഒരംഗം വഴി നിങ്ങളുടെ രണ്ടാമത്തെ മേയിലും എനിക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഇനിയും പുതിയ അംഗങ്ങളെ പ്രതീക്ഷിക്കുന്നുമുണ്ട്‌. അന്യോന്യം പരിചയപ്പെടാനും ചാറ്റ് ചെയ്യാനും അവസരമുണ്ടാക്കിത്തന്ന നിങ്ങളോട് യാമിനിമാരുടെ ഈ സുഹൃദ്സംഘത്തിന്‍റെ നന്ദി അറിയിക്കട്ടെ. നിങ്ങളുടെ “ഹൃദയവുമായി” കടന്നു കളഞ്ഞ പെണ്‍കുട്ടിയെ എങ്ങനെയെങ്കിലും കണ്ടെത്താതെ പിന്മാറുകയില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഞങ്ങള്‍. ആ പെണ്‍കുട്ടിയെക്കുറിച്ച് വിവരം കിട്ടിയാല്‍ നിങ്ങളുടെ രണ്ട് ഈമെയില്‍ സന്ദേശവും ഞങ്ങളവള്‍ക്ക് അയച്ചുകൊടുക്കും. അവളുടെ തീരുമാനം നിങ്ങളെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

ഈ അന്വേഷണം ശുഭപര്യവസായിയോ അല്ലയോ എന്നറിയാനുള്ള അത്യാകാംക്ഷയിലാണ് ഞാനും എന്‍റെ സുഹൃത്തുക്കളും. വിജയമാശംസിച്ചുകൊണ്ട്,

യാമിനി നിഖിലേഷ്

അയക്കുന്ന ആള്‍- യാമിമഹേന്ദ്രന്‍അറ്റ്ജീമെയില്‍ഡോട്കോം 10-3-2022

സ്വീകരിക്കുന്ന ആള്‍- രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഒരു ക്ഷമാപണക്കത്ത്

മിസ്റ്റര്‍ രാജീവ്‌,

ഇതിനുമുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാന്‍. എങ്ങിനെ തുടങ്ങണം? എന്തെഴുതണം? യാതൊരു പ്രകോപനവുമില്ലാതെ ഒരാളോട് അപമര്യാദയായി പെരുമാറിയതിന്‍റെ കുറ്റബോധം വാക്കുകളുടെ വഴിമുടക്കുന്നു. യാമിനി നിഖിലേഷിന്‍റെ കത്തും രാജീവിന്‍റെ രണ്ട് ഈ മെയിലുകളും എന്‍റെ ഒരു സ്നേഹിത വഴി എനിക്ക് കിട്ടി. അതെല്ലാം വായിച്ചപ്പോഴാണ് ഞാൻ ചെയ്ത തെറ്റിന്‍റെ ഗൗരവം മനസ്സിലായത്. രാജീവിന്‍റെ സുതാര്യമായ നല്ല മനസ്സ് ആ മെയിലുകളിലൂടെ എനിക്ക് കാണാനായി.

ഫാസ്റ്റ്ഫുഡ്‌ കടയിൽ വെച്ച് ഞാന്‍ റോംഗ് നമ്പര്‍ തന്ന നിമിഷം മുതല്‍ ആ സംഭവം ഓര്‍ക്കുമ്പോഴെല്ലാം വല്ലാത്തൊരു അപരാധബോധം എന്നെ പിടികൂടിയിരുന്നു. സംസ്ക്കാരശൂന്യമായ എന്‍റെ പ്രവൃത്തിയെ ഞാന്‍ സ്വയം ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. ഒരു അപരിചിതനോടുള്ള പെരുമാറ്റത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ മാത്രമായിരുന്നു അതെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും അല്പംകൂടി മര്യാദ കാണിക്കാമായിരുന്നു എന്ന് മനസ്സ് കുറ്റപ്പെടുത്തി. ഇപ്പോഴെനിക്ക് തെറ്റ് തിരുത്താനുള്ള അവസരം ലഭിച്ചിരിക്കയാണ്.

എന്‍റെ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് കോളേജില്‍ ടീച്ചറാണ് ഞാന്‍. അമ്മ. അശ്വതി. അച്ഛന്‍ മഹേന്ദ്രന്‍. എന്‍റെ മൊബൈല്‍ നമ്പര്‍ 984—— (റോംഗ് നമ്പര്‍ അല്ല. യഥാര്‍ത്ഥനമ്പര്‍) എനിക്ക് രാജീവിനെ നേരില്‍ കണ്ട് ക്ഷമ ചോദിക്കണമെന്നുണ്ട്. കൂടുതല്‍ പരിചയപ്പെടണമെന്നുണ്ട്.

എന്‍റെ നമ്പറില്‍ വിളിക്കുമല്ലോ.

യാമിനി നിഖിലേഷിന്‍റെ കത്തില്‍ യാമിനി എന്ന് പേരുള്ള വനിതകളുടെ ഒരു ഫേസ്ബുക്ക്‌ പേജ് ഉണ്ടാക്കിയെന്നും അങ്ങനെ കുറെ നല്ല സുഹൃത്തുക്കളെ ലഭിച്ചെന്നും അതിന് കാരണക്കാരായ നമ്മളോട് നന്ദിപറയുന്നെന്നും എഴുതിയിരുന്നു. ഞാനതിന് മറുപടി അയക്കാന്‍ പോകുകയാണ്, എനിക്കും അവരോട് നന്ദി പറയണം. രാജീവിനെപ്പോലെ ഒരു നല്ല സുഹൃത്തിനെ പരിചയപ്പെടുത്തിതന്നതിന്…

സ്നേഹപൂര്‍വം

യാമിനി മഹേന്ദ്രന്‍

സുഗന്ധി

മകളുടെ കല്യാണം കഴിഞ്ഞപ്പോഴേക്കും സുഗന്ധി ആകെ തളർന്നിരുന്നു. കല്യാണം കഴിഞ്ഞ് ആറേഴു ദിവസം വീടെല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പെടാപാടിലായിരുന്നു സുഗന്ധിക്ക്. മകൾ പോയപ്പോഴാണ് ശരിക്കും വീട്ടിലെ ശൂന്യത സുഗന്ധി അറിഞ്ഞത്. അവളുള്ളപ്പോൾ വീട്ടിലാകെ ഒച്ചയും ബഹളവുമാണ്. ഒരു കിലുക്കാംപെട്ടിയായിരുന്നു അവൾ. അതിഥികളും വേണ്ടപ്പെട്ടവരും ഒഴിഞ്ഞുപോയപ്പോൾ ഉണ്ടായ ഒറ്റപ്പെടൽ മകനും കൂടി ഹോസ്റ്റലിലേയ്ക്ക് മടങ്ങിയതോടെ പൂർണ്ണമായി പേടിപ്പെടുത്തുന്ന ഏകാന്തത. പിന്നെ ഭർത്താവ് മനീഷുള്ളതാണ് കുറച്ചെങ്കിലും ആശ്വാസം. പക്ഷേ ബിസിനസ്സ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് ഫോൺ ഒഴിഞ്ഞ നേരമില്ല. മകളുടെ കല്യാണത്തിന് അഞ്ചു ദിവസം ലീവെടുത്തതിന്‍റെ അധികതിരക്കും ഉണ്ട്. മാത്രമല്ല, മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ മനീഷ് വിദേശത്തു പോകാൻ ഇരിക്കുകയാണ് ബിസിനസ്സ് ആവശ്യത്തിന്. പുള്ളിക്കാരനും കൂടി പോയാൽപ്പിന്നെ താനെന്തു ചെയ്യും ഈ വലിയ വീട്ടിൽ… ആലോചിച്ചപ്പോൾ സുഗന്ധിക്ക് പേടി തോന്നി.

ബ്രേക്ക്ഫാസ്റ്റിനിരുന്നപ്പോൾ വിദേശയാത്രയുടെ ഒരുക്കങ്ങളെക്കുറിച്ച് മനീഷ് പറഞ്ഞതുകേട്ട് സുഗന്ധിക്ക് നിയന്ത്രണം വിട്ടുപോയി. ഒറ്റക്കരച്ചിലിലാണ് അവൾ ആ പ്രഭാതം തുടങ്ങിയത്.

മനീഷ് ഇതാദ്യമൊന്നുമല്ല വിദേശത്തു പോകുന്നത്. 10- 20 ദിവസം കഴിഞ്ഞാണ് എപ്പോഴും മനീഷ് മടങ്ങാറ്. സുഗന്ധിക്ക് മനീഷിനെ വിട്ട് നിൽക്കുന്നത് പുതിയ അനുഭവമൊന്നുമല്ല. പിന്നെ ഇപ്പോൾ ഇനെന്താണിങ്ങനെ? ആദ്യമായി ഭർത്താവ് യാത്ര പോകുന്നതു പോലെ. മകളും കൂടി പോയതോടെ വീട്ടിൽ കൂട്ട് നഷ്ടപ്പെട്ടതിന്‍റെ വേദനയാണ് സുഗന്ധിക്ക്. സുഗന്ധി നിർത്താതെ കരഞ്ഞപ്പോൾ മനീഷ് പേടിച്ചുപോയി.

അയാൾ പറഞ്ഞു, “എന്താണിത് സുഗന്ധീ… നീ ഇങ്ങനെ നെർവ്വസ് ആകാതെ. എല്ലാ രണ്ട് മാസം കൂടുമ്പോഴും എനിക്ക് ഇങ്ങനെ ഒരു ടൂർ ഉള്ളതല്ലേ. പിന്നെ എന്താ ഇത്ര വിഷമിക്കാൻ?” അയാൾ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.

മനീഷ് ആശ്വസിപ്പിച്ചപ്പോൾ അവളുടെ കരച്ചിൽ ഉച്ചത്തിലായി. “ഇത്രയും ദിവസം മോളും മോനും എന്‍റെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങൾ ദൂരെ പോകുമ്പോൾ എനിക്ക് ഇത്ര വിഷമം തോന്നിയിരുന്നില്ല. ഈ ഒറ്റപ്പെടൽ എനിക്ക് താങ്ങാനാവില്ല, മനീഷേട്ടാ.”

സുഗന്ധി മനീഷിന്‍റെ തോളിലേയ്ക്ക് പറഞ്ഞുകൊണ്ട് തേങ്ങി. “നമുക്കിപ്പോൾ എന്തിന്‍റെ കുറവാണുള്ളത്? എന്നിട്ടും നിങ്ങൾ ബിസിനസ്സ് വിപുലീകരിച്ചിരിക്കുന്നതിനെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. മാത്രമല്ല ആറ് മാസം കൂടി കഴിഞ്ഞാൽ മോൻ എംബിഎ കഴിയും. അപ്പോൾ ബിസിനസ്സിന്‍റെ കാര്യങ്ങൾ അവനെ ഏൽപിക്കാമല്ലോ.”

സുഗന്ധി പറഞ്ഞത് കേട്ട് മനീഷ് ഉറക്കെ ചിരിച്ചു. “നീ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ കഷ്ടപ്പെട്ട് പടുത്തുയർത്തിയ സംരഭങ്ങൾ ഒറ്റയടിക്ക് വൈന്‍റ്അപ്പ് ചെയ്യാനാവില്ലല്ലോ. നിങ്ങളെ കൂടാതെ എനിക്കും വിദേശത്ത് സന്തോഷം ഉണ്ടാകുമെന്നാണോ നീ വിചാരിക്കുന്നത്. നിവൃത്തികേടു കൊണ്ടാണ് എനിക്കവിടെ പോകേണ്ടി വരുന്നത്.”

സുഗന്ധിക്ക് കാര്യം മനസ്സിലാവും. ഒരു നല്ല ബിസിനസ്സുകാരന്‍റെ ബുദ്ധിയുള്ള ഭാര്യയാണ് അവൾ. പക്ഷേ ഇന്ന് വല്ലാതെ സെന്‍റിമെന്‍റലായി. മനീഷ് അവളുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് നിന്‍റെയീ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണാൻ തീരെ ഇഷ്ടമല്ല. വാ എഴുന്നേൽക്ക് നല്ല കുട്ടിയാവാം… വാ… നൗ ചിയർ അപ്പ് ഡിയർ.”

“സമയം 9.30 കഴിഞ്ഞു. എനിക്ക് ഇന്ന് ഓഫീസിൽ ധാരാളം പണിയുണ്ട്. കമോൺ… യാത്രയ്ക്കുള്ള ഒരുക്കങ്ങളും ചെയ്യണം. ഞാനിന്ന് ഉച്ചയ്ക്ക് കഴിക്കാൻ വരില്ല, നല്ല തിരക്കുണ്ട്.”

എല്ലാവരും വീട്ടിൽ പോയിക്കഴിഞ്ഞാൽ അവൾ അടുക്കള ജോലിക്കാരി നാണിയമ്മയുമായി കുറേ നേരം സംസാരിച്ചിരുന്നു. പണി തീർത്ത് അവരും പോയപ്പോൾ സുഗന്ധിക്ക് ആകെ ബോറടിയായി. പിന്നെ അവൾ മകൾ ശ്വേതയുടെ വിവാഹ ആൽബം മറിച്ചു നോക്കാൻ തുടങ്ങി. ഇന്ന് രാവിലെയാണ് ഫോട്ടോഗ്രാഫർ അത് കൊണ്ടുവന്നത്. മകൾ ഫോട്ടോയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നുവല്ലോ എന്ന് സുഗന്ധി ആഹ്ലാദിച്ചു. ആൽബത്തിന്‍റെ താളുകൾ മറിച്ചതിനൊപ്പം അവളുടെ ഓർമ്മകൾ കുറേ വർഷം പിറകോട്ട് പോയി.

25 വർഷം മുമ്പാണ് സുഗന്ധിയുടേയും മനീഷിന്‍റെയും കല്യാണം കഴിഞ്ഞത്. അന്ന് രണ്ടുപേരെയും എത്ര നല്ല ചേർച്ചയുള്ളവർ എന്ന് പറഞ്ഞ് എല്ലാവരും അനുഗ്രഹിച്ചത് ഇന്ന് ഓർക്കുമ്പോൾ പോലും സുഗന്ധിക്ക് രോമാഞ്ചമുണ്ടാക്കുന്ന സംഭവമാണ്. ഇന്നും ആളുകൾ പരിചയപ്പെടുമ്പോൾ പറയുന്നത് മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ്. അതൊരു സൗഭാഗ്യമാണ്. ആത്മാവും ശരീരവും ഒന്നാവുന്ന അവസ്ഥ. ജീവിതത്തിൽ പിന്നെ എന്തെല്ലാം മാറ്റങ്ങൾ വന്നു. പക്ഷേ മനീഷിനോടുള്ള സുഗന്ധിയുടെ സ്നേഹത്തിനു മാത്രം മാറ്റമുണ്ടായിട്ടില്ല. മനീഷിനോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ. അയാളും അങ്ങനെയാണ്. സ്നേഹിച്ച് വീർപ്പു മുട്ടിച്ചുകളയും. മകൾക്കും അങ്ങനെയുള്ള ഒരു ഹൃദയത്തിന്‍റെ ഉടമയെത്തന്നെ കിട്ടിയതിൽ സുഗന്ധിയാണ് ഏറ്റവും സന്തോഷിച്ചത്. അവൾ ആൽബത്തിന്‍റെ താളിൽ കണ്ണും നട്ടിരുന്നു.

മനീഷിന്‍റെ അമ്മയായിരുന്നു തന്‍റെ ജീവിതത്തിലെ മറ്റൊരു ഭാഗ്യം. സുഗന്ധി ഓർത്തു. ഒരു മകളെപ്പോലെയാണ് അവർ തന്നെ നോക്കിയത്. നല്ല വീട്ടുകാരിയാക്കിയതും നല്ല ഭാര്യയാക്കിയതും നല്ല അമ്മയാക്കിയതും അവരാണ് പക്ഷേ മോളുടെ കല്യാണം കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. അവരുടെ മരണമാണ് തന്നെ ഉലച്ചുകളഞ്ഞത്. മൂന്ന് വർഷം മുമ്പ് എന്നും രാവിലെ ഏഴരവെളുപ്പിന് എഴുന്നേൽക്കാറുള്ള ആൾ അന്ന് ഉണർന്നില്ല. ഒരു കണക്കിനു നോക്കുമ്പോൾ പുണ്യം ചെയ്ത ജന്മമാണ് അമ്മായിയമ്മയുടേത്. ആരെയും അധികം വേദനിപ്പിക്കാതെ പോയി.

ഇടയ്ക്ക് ഒരു ഫോൺ റിംഗ് ചെയ്തപ്പോഴാണ് സുഗന്ധി ആൽബം പൂട്ടിവച്ച് ഓർമ്മകളിൽ നിന്ന് പുറത്ത്കടന്നത്.

“ഹലോ… ആരാണ്?” ഫോൺ കട്ടായി.

സുഗന്ധി കട്ടിലിൽ പോയി കിടന്നു. ഇനി സമയം പോകാൻ എന്താണ് വഴി. മനീഷ് എല്ലാ വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴും തനിക്ക് കൊണ്ടുവരാറുള്ള സുഗന്ധതൈലത്തിന്‍റെ കുപ്പികൾ ഒരു അലമാരയിൽ അവൾ നിരത്തി വച്ചിട്ടുണ്ട്. പലതും പകുതിയെ ഉപയോഗിച്ചിട്ടുള്ളു.

“ഇത് എന്‍റെ സുഗന്ധമുള്ള സുഗന്ധിക്ക് വാങ്ങിയതാണ്?”

കല്യാണം കഴിഞ്ഞ ശേഷം ആദ്യമായി വിദേശത്ത് പോയി വരുമ്പോൾ മനീഷ് കൊണ്ടുവന്ന പെർഫ്യൂമിന്‍റെ ബോട്ടിൽ സുഗന്ധി ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ആരേയും മത്ത് പിടിപ്പിക്കുന്ന സുഗന്ധമാണിതിന്. അവൾ അതിൽ ബാക്കിയുണ്ടായിരുന്നത് എടുത്തു പൂശി. സ്നേഹത്തിന്‍റെ സുഗന്ധം ആ മുറിയാകെ നിറഞ്ഞു.

വെയിലിന് ചൂടു പിടിച്ചു തുടങ്ങിയതേയുള്ളൂ. ക്ലോക്കിൽ 12 അടിച്ചപ്പോഴാണ് താൻ ഇത്രയും നേരം മുറിയിൽ തന്നെ ചടഞ്ഞ് കൂടിയിരിക്കുകയായിരുന്നുവല്ലോ എന്ന് സുഗന്ധി ഓർത്തത്. അവൾ ജനൽ തുറന്ന് പുറത്ത് നോക്കി. പറമ്പിൽ പൂമ്പാറ്റകൾ അനേകം ഉണ്ട്. അവൾ മുറ്റത്തേക്കിറങ്ങി. എല്ലാ ദിവസവും കോളേജ് വിട്ട് മോള് ഈ സമയമാകുമ്പോഴേക്കും വരാറുണ്ടായിരുന്നു. ആ ശൂന്യത ശരിക്കും അറിയാനുണ്ട് ഇനി. താൻ തനിച്ചിരുന്ന് ഭക്ഷണം കഴിക്കണം. എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാത്ത, ജീവിതം ആസ്വദിക്കാൻ കഴിയാത്ത ഒരാളുടെ വിരസത എങ്ങനെയാണ് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കുക. സങ്കടവും വിഷാദവും സുഗന്ധിയെ ഒരുപോലെ പിടികൂടിത്തുടങ്ങിയിരുന്നു.

ജോലിക്കാരി പോകുമ്പോൾ തുറന്നിട്ട ഗേറ്റ് അടച്ചതിനുശേഷം അവൾ അകത്തു കയറി. പിന്നെ മനസില്ലാമനസ്സോടെ ഊണ് കഴിക്കാനിരുന്നു. മനീഷിനെ ഓഫീസിൽ വിളിച്ച് കുശലം ചോദിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുമൂന്ന് വട്ടം ട്രൈ ചെയ്തിട്ടും ഭർത്താവിനെ ലൈനിൽ കിട്ടിയില്ല. നാളെ വിദേശയാത്രയുള്ളതാണ്. അതിന്‍റെ തിരക്കുകൾ കാണും മാത്രമല്ല മോളുടെ കല്യാണത്തിനു വേണ്ടി ലീവെടുത്തശേഷം ഇന്നാദ്യമായാണ് ഓഫീസിൽ പോയത്. അതിന്‍റെ പ്രശ്നങ്ങളും കാണും.

സുഗന്ധി പിന്നെ മനീഷിനെ ട്രൈ ചെയ്തില്ല. പെട്ടെന്നാണ് മകളെ ഒന്നു വിളിച്ചുകളയാം എന്ന് സുഗന്ധി വിചാരിച്ചത്. പക്ഷേ അവളുടെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു.

ഇനി… മരുമകന്‍റെ നമ്പറിൽ വിളിച്ചു നോക്കാമെന്ന് കരുതിയപ്പോഴാണ് ആ നമ്പർ തന്‍റെ കയ്യിൽ ഇല്ലല്ലോയെന്ന് സുഗന്ധി ഓർത്തത്. അവൾ മനീഷിന്‍റെ ഡയറി എടുക്കാനായി ഡ്രോ തുറന്നു. ഡയറിയുടെ അടുത്ത് ഒരു കെട്ട് കത്തുകൾ ഉണ്ടായിരുന്നു. എല്ലാം എയർമെയിലുകൾ. ആദ്യം അതെന്താണെന്നറിയാനുള്ള കൗതുകം തോന്നിയെങ്കിലും വിട്ടു കളഞ്ഞു. പിന്നെ മനസ്സ് നിർബന്ധിച്ചപ്പോഴാണ് അവൾ അതെല്ലാം എടുത്ത് വായിച്ചു നോക്കിയത്. ആദ്യം വായനയിൽ തന്നെ സുഗന്ധിക്ക് തല കറങ്ങുന്നതുപോലെ തോന്നി…

പ്രണയലേഖനം പോലെ… ഒരു സ്ത്രീ എഴുതിയ ഹൃദയഭാഷ…

കത്തുവായിച്ചു തീർന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടതുപോലെ സുഗന്ധിക്ക് തോന്നി.

പ്രിയ മനീഷ്…

നിങ്ങൾ മകളുടെ കല്യാണത്തിരക്കിലായിരിക്കും. എന്നാലും ഞാൻ നിന്നെ ഇവിടെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈയിടെയായി ശരീരത്തിന് തീരെ സുഖമില്ല. ഇന്നലെ ഡോക്ടറെ കാണിച്ചിരുന്നു. ഒരിക്കൽകൂടി സോണോഗ്രാഫി ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ്. സമയം അടുത്ത് വരുന്നതായി മനസ്സ് പറയുന്നു. എനിക്ക് വല്ലാതെ പേടിയായി തുടങ്ങിയിരിക്കുന്നു. മനീഷ്… വല്ലാത്ത ഒറ്റപ്പെടലുമുണ്ട്. നിങ്ങൾ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

കല്യാണത്തിനു നിങ്ങൾക്കായി ഒരു കുപ്പി സുഗന്ധതൈലം ഇതോടൊപ്പം അയക്കുന്നു. അതിന്‍റെ സുഗന്ധം അനുഭവിക്കുമ്പോഴെല്ലാം ചുരുങ്ങിയപക്ഷം നിങ്ങൾ എന്നെ ഓർക്കുമല്ലോ… വീട്ടിലെ എല്ലാവർക്കും സ്നേഹം നേരുന്നു.

സ്വന്തം സോണിയ, ചിക്കാഗോ

സുഗന്ധിയുടെ കണ്ണു നിറഞ്ഞു. അവൾ പിന്നെ അവിടെയോക്കെ പരതിയപ്പോൾ ഒരു കത്തുകൂടി കിട്ടി. മനീഷ് സോണിയയ്ക്ക് എഴുതിയത്. കല്യാണത്തിരക്കിനിടയിൽ പോസ്റ്റ് ചെയ്യാൻ മറന്നതാവാം. നിറകണ്ണുകളോടെ സുഗന്ധി അതു വായിച്ചു നോക്കി.

പ്രിയ സോണിയ…

മുത്തേ, നിന്‍റെ കത്ത് കിട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ നിന്‍റെ ആരോഗ്യസ്ഥിതി അറിഞ്ഞിട്ട് എനിക്ക് യാതൊരു സമാധാനവുമില്ല. നീ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു. പേടിക്കരുത്. നിനക്ക് ഒന്നും സംഭവിക്കുകയില്ല. കല്യാണത്തിരക്ക് കഴിഞ്ഞയുടൻ ഞാനിവിടെ പറന്നെത്താം. ചെക്കപ്പ് മുടക്കരുത്. നിന്‍റെ സോണോഗ്രാഫി ടെസ്റ്റും മറ്റും നോർമ്മലായിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ അവസ്ഥയിൽ കൂടുതൽ ടെൻഷനടിക്കരുത്. അത് നന്നല്ല. ഭക്ഷണക്കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിക്കണം. ജ്യൂസും മരുന്നും ഒരിക്കലും മുടക്കരുത്. നീ അയച്ച പെർഫ്യൂം കിട്ടി. അതിന്‍റെ വാസന എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് സോണിയ… ഉടനെ കാണാം.

നിന്‍റെ സ്വന്തം മനീഷ്

ഇത്രയും വായിച്ചതോടെ സുഗന്ധി തല കറങ്ങി വീണു. അവളെ ആസ്വസിപ്പിക്കാൻ അവിടെ മക്കൾ പോലുമില്ല. എത്ര പെട്ടെന്നാണ് എല്ലാവരും അകന്നു പോയത്. അവൾ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രിയതമൻ വിശ്വാസവഞ്ചന കാണിച്ചത് അവൾക്ക് പൊറുക്കാനും സഹിക്കാനുമായില്ല.

ഇങ്ങനെയുള്ള ഒരാളെയാണോ ഞാൻ ഇത്രയും കാലം സ്നേഹിച്ചത്… ബഹുമാനിച്ചത്… ഇരുപത്തഞ്ച് വർഷങ്ങൾ… സുഗന്ധി വാവിട്ടു കരഞ്ഞു. അവൾ ഹൃദയം പൊട്ടി കരയുന്നത് കേട്ടിട്ടാവണം പൂമ്പാറ്റകളെല്ലാം പറമ്പിൽ നിന്ന് മറ്റെങ്ങൊട്ടേയ്ക്കോ പറന്നു പോയി.

ജീവിതം ഒരു വലിയ നുണയാണെന്ന് സുഗന്ധിക്ക് തോന്നി. മനീഷിന്‍റെ ഡ്രോ തുറക്കേണ്ടിയിരുന്നില്ല. ഒരു ശപിക്കപ്പെട്ട നിമിഷത്തിലാണ് എനിക്കത് ചെയ്യാൻ തോന്നിയത്. സുഗന്ധി വീണ്ടും അസ്വസ്ഥയായി.

അന്ന് പതിവിലും നേരത്തേ മനീഷ് വീട്ടിലെത്തി. അയാൾ വന്ന ഉടനെ സുഗന്ധി അയാളുടെ ദേഹത്തേക്ക് പെർഫ്യും അടിച്ചു. പിന്നെ വളരെ ശാന്തഭാവത്തിൽ ചോദിച്ചു, “നിങ്ങളുടെ ആരാണ് സോണിയ?”

ഇതുകേട്ട് മനീഷ് ഒന്നു പതറിയില്ലെങ്കിലും ഭാവപ്പകർച്ചയില്ലാതെ, ഒരു സാധാരണ കാര്യം കേട്ടതുപോലെ ചിരിച്ചു.

“നിങ്ങൾ പൊട്ടൻ കളിക്കുകയൊന്നും വേണ്ട. എല്ലാം ഞാനറിഞ്ഞു.” സുഗന്ധി ഒച്ചവെച്ചു.

“പതുക്കെ… പ്ലീസ്…. ആരെങ്കിലും കേൾക്കും.”

“എല്ലാവരും കേൾക്കട്ടെ. അറിയട്ടെ നിങ്ങളുടെ സ്വഭാവശുദ്ധി.” അവൾ പെർഫ്യും ബോട്ടിൽ തറയിലേക്ക് വലിച്ചെറിഞ്ഞു.

“സുഗന്ധി പ്ലീസ്… നീ വിചാരിക്കുന്നതു പോലുള്ള യാതൊന്നും സംഭവിച്ചിട്ടില്ല. സോണിയ എന്‍റെ നല്ല സുഹൃത്ത് മാത്രമാണ്. എന്‍റെ പാർട്ട്ണർ സുരേഷിന്‍റെ ചിക്കാഗോ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീ. അവിടെ ബിസിനസ്സ് ആവശ്യത്തിന് പോകുമ്പോൾ കൂട്ടായതാണ്. പിന്നെ നല്ല ചങ്ങാത്തത്തിലായി. ബുദ്ധിമതിയായ മാന്യയുവതിയാണ്… പലപ്പോഴും ഡീലുകൾ, ബിസിനസ്സ് മീറ്റുകൾ എല്ലാം അവരാണ് നമ്മുടെ കമ്പനിക്ക് ചെയ്തു തരാറുള്ളത്. ഒരു പ്രൊഫഷണൽ ബന്ധമായിരുന്നു ആദ്യമൊക്കെ. പിന്നെ സുഹൃത്തായി… അതും അവരുടെ രോഗവിവരം അറിഞ്ഞപ്പോൾ. അവർക്ക് കാൻസറാണ്.”

“സോണിയയ്ക്ക് ഇനി അധികകാലമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അവസാനമായി എന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു. അതാണ് കത്ത് എഴുതിയത്. അല്ലാതെ മറ്റ് ഒളിച്ചുകളിയൊന്നുമില്ല. എന്‍റെ മനസ്സിൽ നീ മാത്രമേയുള്ളൂ. അന്നും ഇന്നും…”

“എന്നിട്ട് നിങ്ങൾ ഇതെല്ലാം എന്നോട് മറച്ചു വച്ചതെന്തിനാണ് മനീഷ്” സുഗന്ധിയുടെ ശബ്ദം ഇടറി.

“ഞാൻ നിന്നെ എപ്പോഴും വിദേശത്തു പോകുമ്പോൾ വിളിക്കാറുള്ളതാണ്. നീ ഒരിക്കൽ പോലും കൂടെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെപ്പിന്നെ ഞാനും നിർബന്ധിക്കാതായി. നീ എന്നെങ്കിലും എന്‍റെ കൂടെ വന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവില്ലായിരുന്നു.”

ശരിയാണ്, മനീഷ് വിളിപ്പോഴൊന്നും താൻ പോയിട്ടില്ല. അമ്മായിമ്മയെ വിട്ട് നിൽക്കാൻ വയ്യാത്ത സ്ഥിതി… കുട്ടികളായപ്പോൾ അവരുടെ കാര്യം നോക്കണമെന്ന വിചാരം… വീട് വിട്ട് പോകാൻ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. തെറ്റ് എനിക്കും പറ്റിയിട്ടുണ്ട്. ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്ക് പലപ്പെഴും നിന്നുകൊടുത്തിട്ടില്ല.

“ഇപ്രാവശ്യം നിങ്ങൾ ചിക്കാഗോയിൽ ഒറ്റയ്ക്ക് പോകുന്നില്ല.” സുഗന്ധി പറഞ്ഞു. “ഞാനും വരുന്നു. എനിക്കും അവരെ കാണണം.” മനീഷ് ഇതുകേട്ട് ചിരിച്ചു.

“ഹണിമൂണിനു പോലും വിദേശയാത്രയ്ക്ക് വരാത്ത ആളാണ്. ഇപ്പോൾ എന്‍റെ ഒപ്പം യാത്ര പോകണമെന്ന് പറയുന്നത്…”

“എന്നെ കളിയാക്കണ്ട, നിങ്ങളെ ഇഷ്ടപ്പെട്ട ഒരാളെ കാണാൻ എനിക്കും ആഗ്രഹം തോന്നുന്നു.”

“എന്നെ ഇഷ്ടപ്പെടുന്ന ഒരാളേയുള്ളൂ.” അയാൾ സുഗന്ധിയെ മാറോടണച്ചു.

“അതാരാണ്?” സുഗന്ധി ഭർത്താവിനോടുള്ള സ്നേഹം ഉള്ളിലൊതുക്കാതെ ചോദിച്ചു.

“നീ തന്നെ. എന്‍റെ പ്രിയപ്പെട്ട സുഗന്ധി…”

ഒരു അവിവാഹിതനും കുറെ യാമിനിമാരും- 1

അയക്കുന്ന ആള്‍ – രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്ട് കോം

25-1-2022

സ്വീകരിക്കുന്നവര്‍: യാമിനിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനിദേവിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനി നിഖിലേഷ് അറ്റ്‌ജിമെയില്‍ഡോട്ട്കോം, യാമിനി ജോസ് അറ്റ് ജിമെയില്‍ ഡോട്ട്കോം…

എന്നിങ്ങനെ 35 ഈമെയില്‍ ഐഡികള്‍…

സന്ദേശം – ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെകുറിച്ച് (ഈ മുപ്പത്തഞ്ചോളം മെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പു ചോദിച്ചുകൊണ്ട്…)

ഇന്നലെ രാത്രി ഏതാണ്ട് ഏഴര മണി. കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലെ എന്‍റെ ഓഫീസിൽ നിന്ന് ലോഡ്ജിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. വഴിയരികിലെ മൈതാനത്തിൽ പതിവില്ലാത്തവിധം കണ്ണഞ്ചിക്കുന്ന വെളിച്ചം. നല്ല ആൾത്തിരക്കുമുണ്ട്. പുതുതായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നിന്നും കലാപരിപാടികളുടെ ശബ്ദഘോഷങ്ങള്‍ മുഴങ്ങുന്നു. ലോഡ്ജിലേക്ക് പോകാതെ ഞാന്‍ അങ്ങോട്ട്‌ കയറി. അവിടെ യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ നൃത്തമത്സരങ്ങള്‍ നടക്കുകയാണെന്ന് മനസ്സിലായി. പന്തലില്‍ നല്ല തിരക്ക്. ഒഴിഞ്ഞ ഒരു കസേരക്കായി തിരയുമ്പോഴാണ് അങ്ങനെയൊന്ന് ഞാന്‍ കണ്ടെത്തുന്നത്.

നമ്മുടെ ജീവിതത്തില്‍ യാദൃശ്ചികമായി എന്തെല്ലാം സംഭവിക്കുന്നു.. അല്ലെങ്കില്‍ നിന്നെ ഞാന്‍ ഒരിക്കലും കണ്ടുമുട്ടുകയില്ലായിരുന്നല്ലോ. ഇങ്ങനെയൊരു അന്വേഷണത്തിന്‍റെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല.

ഞാന്‍ കണ്ടെത്തിയ ഒഴിഞ്ഞ കസേരയുടെ തൊട്ടടുത്തുള്ള ഇരിപ്പിടത്തിലാണ് നീയിരുന്നിരുന്നത് എന്നതുകൊണ്ടുമാത്രം സംഭവിച്ച ഒരു മുഖാമുഖം. നിന്നെ കണ്ടപ്പോള്‍ ഏറെനാളായി ഞാന്‍ തേടി നടന്നിരുന്ന ഒരു വ്യക്തിയെ കണ്ടെത്തിയതുപോലെയാണ് എനിക്ക് തോന്നിയത്. ആ നിമിഷം മുതല്‍ നിന്നെ കൂടുതല്‍ പരിചയപ്പെടാനും അടുക്കാനും എന്‍റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു

അവതാരകയുടെ ഓരോചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട് നീ സ്റ്റേജിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. പക്ഷെ പരിപാടി കാണുന്നതിനിടക്ക് ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിന്‍റെ നേരെ പാറിവീണുകൊണ്ടിരുന്നു. സ്റ്റേജില്‍ തുടര്‍ച്ചയായി അവതരിക്കപ്പെട്ട ഓരോ നൃത്തവും നീ ആസ്വദിക്കുന്നതും മത്സരാര്‍ത്ഥികള്‍ക്ക് കയ്യടി നൽകി അനുമോദിക്കുന്നതും ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചു.

അതിനിടക്ക് വീണ്ടും ആകസ്മികതയുടെ മായാജാലം! മനോഹരമായ ഒരു നൃത്താവതരണത്തിനു ശേഷം കാണികള്‍ക്കൊപ്പം ആവേശത്തോടെ കൈയ്യടിക്കുന്നതിനിടയില്‍ നിന്‍റെ കൈപത്തി ചെറിയൊരു നഖക്ഷതമേല്പ്പിച്ചുകൊണ്ട്‌ എന്‍റെ കൈത്തണ്ടയില്‍ വന്നുമുട്ടി. നീയുടനെ മുഖം തിരിച്ച് നനുത്ത പുഞ്ചിരിയോടെ ക്ഷമായാചനം ചെയ്തു. “സോറി”.

“യു ആര്‍ മോസ്റ്റ്‌ വെല്‍കം “എന്നായിരുന്നു ആ സന്ദര്‍ഭത്തിന് തീരെ യോജിക്കാത്ത എന്‍റെ മറുപടി. പുഞ്ചിരിക്കുന്ന നിന്‍റെ മുഖം എന്‍റെ കണ്ണുകള്‍ക്ക്‌ അത്രമാത്രം.

ആകര്‍ഷണീയമായി തോന്നിയതുകൊണ്ട് മാത്രമാണോ എന്നില്‍നിന്ന് അങ്ങനെ ഒരു മറുപടി ഉണ്ടായത്? അതോ ആ നിമിഷത്തില്‍ എന്‍റെ ഹൃദയമാണോ നിന്നോട് സംസാരിച്ചത്?.

സത്യമതായിരുന്നു. എന്‍റെ ഹൃദയം ഞാൻ പോലുമറിയാതെ നിന്നെ എന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

നിന്നെ പരിചയപ്പെടാനുള്ള ആ അവസരം ഞാന്‍ പാഴാക്കിയില്ല. “ഡാന്‍സ് വളരെ ഇഷ്ടമാണല്ലേ?”

“ഉം” നീയൊന്ന് മൂളുക മാത്രം ചെയ്തു.

“പഠിച്ചിട്ടുണ്ടോ?”

“ഉവ്വ്”

തുടര്‍ന്ന് സംസാരിക്കാന്‍ ഒരു വിഷയം തുറന്നുകിട്ടിയ ഉത്സാഹത്തിലായി ഞാന്‍ ”സ്റ്റേജില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌ ഭാരതനാട്യമല്ലേ?”

“അല്ല. കുച്ചിപ്പുടി”

“രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണ്?”

“പലതും”

ഇനിയൊന്നും പറയാനില്ലാത്തതുപോലെ നീ കസേരയുടെ എതിര്‍വശത്തേക്ക് ചാഞ്ഞിരുന്നുകൊണ്ട് സ്റ്റേജിലേക്ക്തന്നെ ശ്രദ്ധയൂന്നി.

കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ ശ്രമം പരാജയപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ വാച്ചില്‍ നോക്കി. മണി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ലോഡ്ജിലേക്ക് മടങ്ങിയാലോ ഞാന്‍ ആലോചിച്ചു.

പക്ഷെ എന്തോ ഒരു മടി… കാരണമെന്തായിരിക്കാം എന്നാലോചിച്ചപ്പോഴാണ് ആ സത്യം എനിക്ക് മനസ്സിലായത്‌. നിന്നെ വേര്‍പിരിയാന്‍ എന്‍റെ മനസ്സ് തയ്യാറല്ലെന്ന സത്യം.

കുറച്ച് കഴിഞ്ഞപ്പോള്‍ നീ എഴുന്നേറ്റ് പന്തലിന് പുറത്തേക്ക് നടന്നു. പിറകേ ഞാനും എഴുന്നേറ്റു. മൈതാനത്തിന്‍റെ ഒരറ്റത്ത് ഷാമിയാന മേഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴെയുള്ള ഫാസ്റ്റ്ഫുഡ് കടയിലേക്കാണ് നീ പോയത്. എനിക്കും നല്ല വിശപ്പുണ്ടായിരുന്നു. നിന്നെ ഉടനെ പിന്തുടര്‍ന്നാല്‍ നിനക്കെന്നെക്കുറിച്ച് ആശങ്ക തോന്നിയാലോ? അതുകൊണ്ട് അല്പസമയം കഴിഞ്ഞാണ് ഞാന്‍ കടയിലേക്ക് കയറിയത്.

അപ്പോഴതാ വീണ്ടും യാദൃശ്ചികതയുടെ ആശിര്‍വാദം!.

നിന്‍റെ മുന്നിലെ മേശയുടെ എതിര്‍വശത്തുള്ള കസേരയൊഴിച്ച് മറ്റെല്ലാം ഫുള്‍. അതുകൊണ്ട് യാതൊരു സംശയവും തോന്നിക്കാതെ എനിക്ക് നിന്‍റെ എതിര്‍വശത്തിരിക്കാന്‍ കഴിഞ്ഞു. നീയപ്പോള്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിരുന്നു

“ഭക്ഷണം കൊള്ളാമോ?” നിന്നെ കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ രണ്ടാമത്തെ ശ്രമമായിരുന്നു അത്.

“നോട്ട് ബാഡ്” എന്ന മറുപടി കിട്ടി.

നിന്‍റെ ചുണ്ടുകളില്‍ വിരിഞ്ഞ മൃദുമന്ദഹാസത്തിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ ചോദിച്ചു. “ബന്ധുക്കളാരോ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടല്ലേ?”

“ബന്ധുവല്ല. സ്നേഹിതയുടെ മകള്‍”

“വളരെ വൈകിയല്ലോ. എത്രാമത്തെ ഐറ്റമാണ്?”

“പത്തൊന്‍പതാമത്തെ.”

“അപ്പോള്‍ ഇനിയും രണ്ടെണ്ണംകൂടി കഴിയണമല്ലേ?”

“അതെ”

“എന്‍റെ പേര് രാജീവ്‌. അവിവാഹിതന്‍. വീട് പാലക്കാട്ടാണ്. കഴകൂട്ടത്തെ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇവിടെയടുത്ത് ഒരു ലോഡ്ജിലാണ് താമസം. വാട്ടീസ് യുവര്‍ ഗുഡ് നെയിം” നീ ചോദിക്കാതെതന്നെ ഞാന്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ നിന്നെ അറിയിച്ചു. പിന്നെ നിന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു

“യാമിനി” നീ മറുപടി നല്‍കി

തുടക്കം മുതല്‍ എന്നെ അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യം ഞാനറിയാതെ എന്‍റെ നാവില്‍നിന്നും പൊഴിഞ്ഞുവീണു “ആര്‍ യു മാരീഡ്?”

“നോ” (അല്ല)

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചു. അങ്ങനെ നീ ആഹാരം കഴിച്ച് കഴിയുന്നതുവരെ നമ്മള്‍ ഏതാനും വാക്കുകള്‍ കൈമാറി. പുതുതായി പരിചയപ്പെട്ട രണ്ട് അപരിചിതരെപ്പോലെ.

ബില്ലിന്‍റെ തുക മേശപ്പുറത്തുവെച്ച് നീ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോല്‍ ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി. ഒരു നിധിപോലെ അതെന്‍റെ മൊബൈലില്‍ സേവ് ചെയ്തു.

അപ്പോഴേക്കും ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തി. ധൃതിയില്‍ ഭക്ഷണം കഴിച്ച് ഞാന്‍ തിരികെ എത്തിയപ്പോഴേക്കും ഞാനിരുന്ന കസേര ആരോ കയ്യേറിയിരുന്നു… നിരാശയോടെയാണെങ്കിലും നിന്‍റെ മൊബൈല്‍ നമ്പര്‍ എന്‍റെ കയ്യിലുണ്ടല്ലോ എന്ന ആശ്വാസത്തോടെ ഞാന്‍ ലോഡ്ജിലേക്ക് മടങ്ങി…

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാനായില്ല. മനസ്സു മുഴുവന്‍ നീയായിരുന്നു.

ഇന്ന് ഓഫീസിലേക്കിറങ്ങുന്നതിനു മുന്‍പ് ഞാന്‍ നിന്‍റെ നമ്പറില്‍ വിളിച്ചു. “ഹലോ” മറുതലയ്ക്കല്‍നിന്ന് ഉറക്കച്ചടവോടെയുള്ള ഒരു പുരുഷസ്വരം.

“യാമിനിയില്ലേ” എന്ന എന്‍റെ ചോദ്യത്തിന് “ഏത് യാമിനിയാടോ, നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് വന്നൊന്ന് ഉറങ്ങാന്‍ കിടന്നതാ. അപ്പോഴാ തന്‍റെയൊരു യാമിനി!” എന്ന ശകാരം പിറകേ.

നീ തന്നത് റോംഗ് നമ്പര്‍ ആണെന്ന് എനിക്ക് മനസ്സിലായി. കൂടുതല്‍ അടുക്കാനുള്ള എന്‍റെ അത്യാകാംക്ഷയെ നീ സംശയിച്ചിരിക്കാം. ഞാനൊരു പൂവാലനാണെന്ന് കരുതിയാകാം നീയെന്നെ ഒഴിവാക്കാന്‍ ശ്രമിച്ചത്. പക്ഷെ, എനിക്ക് നിന്നെ ഒഴിവാക്കാനാകില്ലല്ലോ. നീ എന്നോടൊപ്പമില്ലെങ്കില്‍ എന്‍റെ ജീവിതം പൂര്‍ണ്ണമാവില്ലെന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

35 മെയില്‍ ഐഡികളില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകാം ഇല്ലെന്നും വരാം. ഒരിക്കല്‍ക്കൂടി തമ്മില്‍ കാണാന്‍ എനിക്കാഗ്രഹമുണ്ട്. നീയെന്‍റെ ക്ഷണം സ്വീകരിക്കുമോ?

എന്‍റെ ഈ പ്രണയ സന്ദേശം നിന്നിലേക്ക് എത്തിയെങ്കില്‍… നിങ്ങള്‍ യാമിനിമാര്‍ ആരെങ്കിലും എന്നെ സഹായിച്ചെങ്കില്‍ എന്നെല്ലാം പ്രതീക്ഷിച്ചുകൊണ്ട് നിന്‍റെ മറുപടിക്കായി കാത്തുകൊണ്ട്…

ക്ഷമാപണപൂര്‍വം

രാജീവ്

അയക്കുന്ന ആള്‍ രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

12-2-2022

സ്വീകരിക്കുന്നവര്‍ – യാമിനി ജോര്‍ജ്ജ് അറ്റ് ജീമെയില്‍ ഡോട്കോം, യാമിനി രഞ്ജിത്ത് അറ്റ് ജീമെയില്‍ ഡോട്കോം തുടങ്ങി 25 ഇമെയില്‍ ഐഡികള്‍

സന്ദേശം “ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു.” എന്ന സംഭവത്തെക്കുറിച്ച് (ഈ 25 ഈമെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പുചോദിച്ചുകൊണ്ട് )

നിന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ ആ സംഭവത്തെക്കുറിച്ച് ഞാനൊരു സൂചന നല്‍കാം വെറും എട്ടു ദിവസങ്ങള്‍ക്ക് മുന്‍പുള്ള സംഭവമായതുകൊണ്ട് നീയത് മറക്കാനിടയില്ലെങ്കിലും യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയില്‍വെച്ചാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത്. സത്യത്തില്‍ നിന്നെ കണ്ടപ്പോള്‍ വളരെകാലമായി ഞാന്‍ തേടിനടന്ന ഒരു വ്യക്തിയെ കണ്ടെത്തിയപോലെയാണ് എനിക്ക് തോന്നിയത്. നിന്നെ പരിചയപ്പെടാനും അടുക്കാനുമുള്ള എന്‍റെ ശ്രമം അൽപം കടന്നു പോയെന്ന് എനിക്ക് മനസ്സിലായി. പക്ഷെ എനിക്കെന്നെ നിയന്ത്രിക്കാനായില്ല. അല്പം അപമര്യാദയാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണെങ്കിലും ഫാസ്റ്റ്ഫുഡ് കടയിൽവെച്ച് എന്നെ സ്വയം പരിചയപ്പെടുത്താനും നിന്നെക്കുറിച്ചറിയാനും ഞാൻ വീണ്ടും ഒരു ശ്രമംകൂടി നടത്തി.

പേര് രാജീവ്‌, കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലാണ് ജോലി. അവിവാഹിതന്‍. വീട് പാലക്കാട്ടായതുകൊണ്ട് ഇവിടെ അടുത്ത് ഒരു ലോഡ്ജില്‍ താമസിക്കുന്നു എന്നെല്ലാം നീ ചോദിക്കാതെതന്നെ ഞാന്‍ നിന്നോട് പറഞ്ഞു. നിന്‍റെ പേര് യാമിനി എന്നാണെന്നും വിവാഹിതയല്ലെന്നും ഞാൻ ചോദിച്ചറിയുകയും ചെയ്തു. ഫാസ്റ്റ് ഫുഡ് കടയില്‍വെച്ച് ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചോദിച്ചറിയാമല്ലോ എന്നുകരുതിയാണ് ഞാന്‍ സമാധാനത്തോടെ ലോഡ്ജിലേക്ക് മടങ്ങിയത്.

പിറ്റേന്ന് നീ തന്ന നമ്പറില്‍ വിളിക്കുന്നതുവരെ ആകാംക്ഷയുടെ പിരിമുറുക്കത്തിലായിരുന്നു ഞാന്‍. പക്ഷേ, ആ നമ്പറില്‍നിന്ന് ഒരു പുരുഷന്‍റെ സ്വരമാണ് കേട്ടത്. “യാമിനിയോ? ഏതു യാമിനിയാടോ?” എന്ന് പരിഹാസസ്വരത്തിലുള്ള ആ ചോദ്യം കേട്ടപ്പോള്‍ എനിക്കുണ്ടായ നൈരാശ്യത്തെക്കുറിച്ച് നിനക്കൂഹിക്കാനാകുമോ? നീ തന്നത് റോംഗ് നമ്പറാണെന്ന് എനിക്ക് മനസ്സിലായി തികച്ചും അപ്രതീക്ഷിതമായി എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതുപോലെ നീ പെട്ടെന്ന് മറയുകയാണോ? എന്‍റെ മനസ്സ് ആകുലപ്പെട്ടുകൊണ്ടിരുന്നു. എങ്കില്‍ ഞാനെങ്ങിനെ നിന്നെ കണ്ടെത്തും? എന്‍റെ പ്രണയം നിന്നെ എങ്ങനെ അറിയിക്കും?

ഒരേ ഒരു പോംവഴി ഈമെയില്‍ ആണെന്നെനിക്ക് തോന്നി. നിനക്ക് ഒരു ഈമെയില്‍ ഐഡി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അന്ന് രാത്രിതന്നെ ഞാന്‍ യാമിനി എന്നാരംഭിക്കുന്ന 35 ഈമെയില്‍ ഐഡികളുണ്ടാക്കി എന്‍റെ സന്ദേശം അതിലെഴുതി അയച്ചു. അതില്‍ കുറെ മെയിലുകള്‍ ബൗണ്സ് (അഡ്രസ്‌ ശരിയല്ലെന്ന സന്ദേശം ലഭിക്കുക) ചെയ്യുകയും ചെയ്തു. പിറ്റേന്ന് തന്നെ അതില്‍ ഒരു യാമിനിയുടെ മറുപടി വന്നു.

റോംഗ് നമ്പര്‍ തന്നതിൽ നിന്ന് നിനക്കെന്നോടുള്ള താല്പര്യക്കുറവ് വ്യക്തമായ സ്ഥിതിക്ക് വെറുതെ സമയം പാഴാക്കുന്നതെന്തിനെന്നാണ് ആ മാന്യവനിതയുടെ ചോദ്യം. അത് ശരിയാണെങ്കിലും പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. അപ്പോഴെല്ലാം ഞാന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഞാനാദ്യം അയച്ച മെയില്‍ ഐഡിയില്‍ നീയും ഉള്‍പ്പെട്ടുകാണുമോ? എന്നിട്ടും നീ മൗനം പാലിക്കുകയാണോ? ആ മെയില്‍ നീ കണ്ടിട്ടുണ്ടാവില്ലെന്ന് വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു മനസ്സ് ഉപദേശിച്ചത്. ഞാന്‍ പ്രത്യാശ കൈവിടാതെ കാത്തിരുന്നു. ആശങ്കയുടെ നിഴല്‍വീണ അവസാനമില്ലാതെ നീളുന്ന പകലുകളെയും രാത്രികളേയും ശപിച്ചുകൊണ്ട് ദുസ്സഹമായൊരു കാത്തിരിപ്പ്‌.

ഇപ്പോള്‍ ഈ സന്ദേശത്തിലൂടെ ഞാന്‍ നിന്നെ കണ്ടെത്താന്‍ ഒരിക്കല്‍കൂടി ശ്രമിക്കുകയാണ്. അവസാനത്തെ ശ്രമം. ഈ 25 പേരില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകുമോ എന്നറിയില്ലെങ്കിലും എന്‍റെ സന്ദേശം മറ്റ് യാമിനിമാര്‍ ആരെങ്കിലും വഴി നിനക്ക് കിട്ടിയാല്‍ നീ നിന്‍റെ തീരുമാനം അതെന്തുതന്നെ ആയാലും എന്നെ അറിയിക്കുമോ? ഒരിക്കല്‍ക്കൂടി തമ്മില്‍ കാണുവാന്‍ നീയെനിക്ക് അനുവാദം തരുമോ?

എന്‍റെ മെയിലില്‍ ഉള്‍പെട്ടിട്ടുള്ള എല്ലാ യാമിനിമാരോടും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ക്ഷമാപണപൂര്‍വ്വം…

രാജീവ്‌

നിഴൽച്ചിത്രം പോലെ

ജീവിതം കൽപിച്ചു കൂട്ടിയ വഴിയുലൂടെയായിരുന്നു അനിതയുടെ യാത്ര. സ്വപ്നങ്ങളേയും മോഹങ്ങളേയും അവൾ ഭയന്നു. എന്നാലും എന്തുകൊണ്ടോ മനസ്സെപ്പോഴും സ്വപ്നങ്ങൾക്ക് പിറകേ പാഞ്ഞുകൊണ്ടിരുന്നു. സ്വപ്നങ്ങളാണല്ലോ ജീവിതത്തിന്‍റെ ഘടികാരം.

കുട്ടിക്കാലത്ത് സ്നേഹത്തിന്‍റെ ഉറവിനു വേണ്ടി അവളുടെ മനസ്സ് കൊതിച്ചിരുന്നു. ഓരോ ചുവടുവയ്പിലും അവളുടെ മനസ്സ് ആ തണലിനു വേണ്ടി മോഹിച്ചിരുന്നു… എന്നിട്ടും അപൂർണ്ണമാക്കപ്പെട്ട സ്വപ്നം പോലെ… അനിത.

കടന്നു വരുന്ന ഓരോ ഉത്സവനാളിലും വീട്ടിൽ നിറയെ ആഹ്ലാദത്തിമിർപ്പുകളുണ്ടാവണമെന്ന് കുട്ടിക്കാലത്ത് ഒരിക്കലും അവൾ മോഹിച്ചിരുന്നില്ല. എന്നാലും ഓരോ പ്രായത്തിലും നിറപ്പകിട്ടാർന്ന വസ്ത്രങ്ങളോടും പലതരം ഭക്ഷണങ്ങളോടുമുള്ള അവളുടെ ആഗ്രഹം തീവ്രമായിരുന്നു. ഒരിക്കലും നടക്കാത്ത മോഹങ്ങളായി അത് അവളെ പല്ലിളിച്ചുകാട്ടി. രസിച്ചു പഴയ നിറം മങ്ങിയ വസ്ത്രങ്ങളിലും വീട്ടിൽ കഷ്ടിച്ചുണ്ടാക്കുന്ന ചോറിലും അവൾ തൃപ്തിപ്പെടാൻ ശീലിച്ചു കഴിഞ്ഞിരുന്നു. ചില ദിവസങ്ങളിൽ അതും ഉണ്ടായിരുന്നില്ല.

മൃദുലലഹരിയിൽ വീട്ടിൽ ആടിക്കുഴഞ്ഞെത്തുന്ന അനിതയുടെ അച്ഛൻ മാധവൻ വീട്ടിലെ കൊച്ചുമുറികളിൽ നിറയേണ്ടിയിരുന്ന സന്തോഷത്തിന്‍റെ അലകളെ ഞെരിച്ചുകൊണ്ടിരുന്നു. അമ്മയ്ക്കു നേരെയുള്ള അച്ഛന്‍റെ ദേഹോപദ്രവങ്ങളും ചീത്തവിളിയും അടിയും ഇടിയുമൊക്കെ പതിവുപോലെ വാശിയോടെ വീട്ടിൽ നിറഞ്ഞു നിന്നു.

അനിതയുടെ അമ്മയോട് ആകെ സ്നേഹത്തോടെ ഇടപഴകിയിരുന്നത് മാധവന്‍റെ അകന്ന ബന്ധത്തിൽപെട്ട ഒരു പെങ്ങൾ സാവിത്രി മാത്രമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോൾ സാവിത്രിയമ്മ രഹസ്യമായി അനിതയുടെ അമ്മ ലീലയെ സഹായിക്കുമായിരുന്നു. സാവിത്രിയമ്മ കാട്ടിയ അലിവിലാണ്. പല ദിവസങ്ങളിലും അടുപ്പിലെ തീ പുകഞ്ഞിരുന്നതു തന്നെ.

എന്നാൽ മാധവന്‍റെ സ്വന്തം പെങ്ങളായ കമലയ്ക്ക് എരിതീയിൽ എണ്ണ പകരാനുള്ള അവസരമായിരുന്നു. അതൊക്കെയും അവർ ഇക്കാര്യം മാധവനെ അറിയിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കിച്ചു.  കുഞ്ഞുനാൾ തൊട്ടേ കണ്ടുതുടങ്ങിയ വീട്ടിലെ പ്രതികൂല സാഹചര്യം അനിതയെ തീർത്തും അന്തർമുഖിയാക്കി മാറ്റിയിരുന്നു. മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാൻ അവൾ മനഃപൂർവ്വം ശ്രമിച്ചുകൊണ്ടിരുന്നു.

ഉത്സവങ്ങളും ആഘോഷങ്ങളും അവളെ സംബന്ധിച്ച് ഏതോ വിദൂരമായ സ്വപ്നങ്ങൾ മത്രമായിരുന്നു. കാവിലെ പൂരവും ഓണവും വിഷുവുമൊക്കെ…. അവളുടെ ചെറിയ ജീവിതത്തിന് അപ്പുറത്തെ വലിയ നിറമുള്ള ലോകങ്ങളായി. ഇത്തരമവസരങ്ങളിൽ പുറത്തെ നിറക്കാഴ്ചകൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് മുറിയിലെ ഇരുളിൽ ഒളിച്ചിരിക്കാൻ അവൾ കൊതിച്ചു. അച്ഛൻ കാണാതെ വീടിന്‍റെ പടിക്കൽ ഓണവിഭവങ്ങളുമായി എത്തുന്ന കൂട്ടുകാർക്ക് മുന്നിൽ നിസ്സംഗതയോടെ അവൾ ചിരിച്ചു… ചിലപ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോകാൻ പോലും അവൾ കൊതിച്ചു.

കൂട്ടുകാരികളുടെ പട്ടുകുപ്പായങ്ങളുടെ പളപളപ്പും ഉലച്ചിൽ ശബ്ദവുമൊന്നും ശ്രദ്ധിക്കാതിരിക്കാൻ അവൾ മനഃപൂർവ്വം പാടുപെട്ടുകൊണ്ടിരുന്നു. ഉള്ളിൽ തേങ്ങലടക്കി വെറുതെ സ്വപ്നങ്ങളുടെ താഴ്വരയിലേക്ക് അലസമായി ഒഴുകി നടക്കാൻ അവൾ സദാ കൊതിച്ചു. ജീവിതത്തിൽ യാദൃശ്ചികമായി എത്തുന്ന ആഹ്ലാദങ്ങളിൽ പോലും കണ്ണീരിന്‍റെ ഉപ്പുരസം പടർന്നിരുന്നു.

ഋതുഭേദങ്ങൾ മാറി മാറി വന്നു. ജീവിതവും ഏറെ മാറി. അവളും… അന്ന്… ബി.എ ഫൈനൽ പരീക്ഷാഫലം വന്ന ദിവസമായിരുന്നു. ഫസ്റ്റ്ക്ലാസ്സിൽ പാസ്സായ സന്തോഷവിവരം അമ്മയെ അറിയിക്കാനുള്ള വ്യഗ്രതയിൽ അനിത വീട്ടിലേക്ക് ഓടി. ഓടിയിട്ടും ഓടിയിട്ടും തീരാത്ത ദൂരം അന്നവളെ ആദ്യമായി അരിശം കൊള്ളിച്ചു. കൈ എത്താത്ത ദൂരത്ത് നിൽക്കുന്ന ആഹ്ലാദം…. ദൂരമത്രയും ഓടിക്കിതച്ചെത്തിയ അവൾ വീട്ടുമുറ്റത്തെ ആൾക്കൂട്ടത്തെ കണ്ട് ഭയന്നു. നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു. ആൾക്കൂട്ടത്തിനടയിലൂടെ അറച്ചുറച്ച് അവൾ വീട്ടിലേയ്ക്ക് പതിയെ നടന്നുകയറി.

നെഞ്ചിടിപ്പോടെ അവൾ ഇറയത്തു നിന്നും അകത്തേക്ക് പഖച്ചു നോക്കി. പായയിൽ രക്തം ഛർദ്ദിച്ച് ഒരു നിർജ്ജീവശരീരമായി അച്ഛൻ കിടക്കുന്നു. തൊട്ടടുത്തായി നിസ്സംഗയായി വിദൂരതയിൽ കണ്ണു നട്ടിരിക്കുന്ന അമ്മയുടെ മെല്ലിച്ച രൂപം. ചുറ്റും കൂടി നിന്നവരുടെ നോട്ടം അവളിൽ അസ്വസ്ഥത നിറച്ചു. സഹാനുഭൂതിയോ സ്നേഹമോ ഒന്നും തിരിച്ചറിയാനാവാത്ത ഭാവങ്ങൾ പേറി നിൽക്കുന്ന മനുഷ്യരൂപങ്ങൾ…. ഇരുകാലുള്ള വിചിത്രരൂപികൾ കണക്കെ ചുറ്റും നൃത്തം ചെയ്യുന്നതു പോലെ അവൾക്കു തോന്നി. ചിലർ കാതുകളിൽ അടക്കം പറഞ്ഞു. ചിലർ മാധവനെ പുകഴ്ത്തിപ്പറഞ്ഞു. അയാളുടെ സ്നേഹവായ്പ് അനുഭവിക്കാനുള്ള അവസരമുണ്ടായിട്ടുണ്ടത്രേ… മരണം െല്ലാ തെറ്റുകളേയും തിരത്തുകയാണല്ലോ.. എന്നാൽ അമ്മയ്ക്കെന്നും താങ്ങായി എത്തിയിരുന്ന സാവിത്രിയമ്മ അവളുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു. ഉള്ളിൽ തികട്ടി വന്ന തേങ്ങൽ വലിയൊരു കണ്ണീർ മഴയായി അവളുടെ കവിളുകളിലൂടെ ഒഴുകി പരന്നു. മാധവന്‍റെ ഒരേയൊരു പെങ്ങളായ കമലയെ മാധവൻ മരിച്ച വിവരമറിയിച്ചിരുന്നു. എന്നാൽ അവസരം മുതലെടുത്ത് ഈ സമയം അവർ ലീലയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അയാൾ മരിച്ചത് ലീല കാരണമാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

ജീവിതത്തിന്‍റെ പുതിയൊരു അധ്യായം തുറക്കപ്പെട്ടു. അവിടെയും അവൾ കടുത്ത പരീക്ഷണത്തെയാണ് നേരിട്ടത്. അനിതയുടെ അമ്മയ്ക്ക് ക്ഷയരോഗമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. കുടുംബത്തിലെ പട്ടിണിയകറ്റാൻ പാടുപെട്ടുകൊണ്ടിരുന്ന ലീലയ്ക്ക് വിശ്രമം അനിവാര്യമായിരുന്നു. കുടുംബഭാരം മുഴുവനും അനിതയുടെ ചുമലിലായി. പലഹാരമുണ്ടാക്കി വിൽക്കലും ചെറിയ തയ്യൽപ്പണിയും അതോടെ അമ്മ ഉപേക്ഷിച്ചു. ഇടയ്ക്ക് രോഗം കലശലാവുന്നതിനാൽ അമ്മയെ വീട്ടിൽ തനിച്ചാക്കി പുറത്ത് എന്തെങ്കിലും അത്യാവശ്യത്തിന് പോകാനും കഴിയാതെ അനിത വിഷമിച്ചു.

എങ്ങനെയോ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ജീവിതം പെട്ടെന്ന് നിശ്ചലമാക്കപ്പെട്ടതുപോലെ… ജീവിതത്തെ മുന്നോട്ട് നീക്കണമെന്നുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ ഉപേക്ഷിച്ചേ പറ്റൂ. അതിന് ഒരു വഴി മാത്രമേയുള്ളു. അനിതയുടെ വിദ്യാഭ്യാസം. ഡിഗ്രി കഴിഞ്ഞ് ബി.എഡ് ചെയ്ത് അധ്യാപികയാവണെന്നത് അവളുടെ സ്വപ്നമായിരുന്നു. അച്ഛൻ വരുത്തിവച്ച കടം വീട്ടാനും അമ്മയുടെ ചികിത്സാ ചെലവ് വഹിക്കുന്നതിനും മറ്റും പണം വേണം. ഇതിനിടിയിൽ പഠനം അസാധ്യം തന്നെ.

എന്നാൽ സാവിത്രിയമ്മയും ഭർത്താവും എന്നും സഹായിക്കാൻ മുന്നിൽ തന്നെ നിന്നു. അത് മാത്രമായിരുന്നു പുറത്തു നിന്നും കിട്ടിയ ഏക സഹായവും. സാവിത്രിയുടെ ഭർത്താവ് കേശവൻ സർക്കാർ ഓഫീസുകളിൽ കയറിയറങ്ങി ലീലയ്ക്ക് അർഹതപ്പെട്ട വിധവാ പെൻഷൻ ശരിയാക്കിയതുകൊണ്ട് അത്യാവശ്യം മരുന്നിനുള്ള വകയായി. മാത്രമല്ല സാവിത്രിയമ്മ തന്‍റെ മക്കൾക്ക് ട്യൂഷനെടുക്കുന്നതിനുള്ള ചുമതല അനിതയെ എൽപിച്ചു. സാവിത്രിയമ്മയുടേയും ഭർത്താവിന്‍റെയും കനിവുകൊണ്ട് വീണ്ടും അവരുടെ ജീവിതം പച്ചപിടിച്ചു തുടങ്ങി. വീണ്ടും പഠിക്കണമെന്ന് പറഞ്ഞ് അമ്മ അനിതയെ നിർബന്ധിച്ചു, എന്നാൽ അച്ഛൻ ഉണ്ടാക്കിവച്ച കടം തീർന്നിട്ടില്ലാത്തതിനാൽ പഠനത്തെക്കുറിച്ച് ആലോചിക്കാനുള്ള മാനസികാവസ്ഥലായിരുന്നില്ല അനിത. അതുകൊണ്ട് അമ്മ അവളെ പിന്നീട് നിർബന്ധിച്ചതുമില്ല.

“സാവിത്രിയമ്മയുണ്ടോ?” അനിത തെല്ല1രു സങ്കോചത്തോടെ യുവാവിനെ നോക്കി.

“ഇല്ലല്ലോ, ചിറ്റ അമ്മുവിനെയും അപ്പുവിനെയും കൂട്ടി പുറത്തു പോയിരിക്കുകയാ. ഉടനെയെത്തും, വരൂ… അകത്ത് കയറിയിരിക്കാം.” യുവാവ് യാതൊരു കൂസലുമില്ലാതെ അവളെ അകത്തേക്ക് ക്ഷണിച്ചു.

സാവിത്രിയമ്മയുടെ അടുത്ത ബന്ധത്തിൽപ്പെട്ടയാളാണ് യുവാവെന്ന് സംസാരത്തിൽ നിന്നും അവൾ ഊഹിച്ചു.

“വേണ്ട, ഞാൻ വെറുതെ വന്നതാ. ഇന്നലെ അമ്മു ട്യൂഷന് വന്നില്ല, അതുകൊണ്ട് അവളെ അന്വേഷിച്ച് വന്നതാ. ഞാൻ പോകട്ടെ.” അനിത പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.

“ങ്ഹാ അവരെത്തിയല്ലോ.” യുവാവ് ഗെയ്റ്റ് കടന്നു വരുന്ന സാവിത്രിയേയും മക്കളേയും ചൂണ്ടി പറഞ്ഞു.

“അനിതയോ… അകത്തുവാ മോളേ… അവനെന്‍റെ ചേച്ചിയുടെ മോനാ.” സാവിത്രിയമ്മ അനിതയുടെ കൈപിടിച്ച് നിർബന്ധിച്ച് അകത്തേക്ക കൂട്ടിക്കൊണ്ടുപോയി.

“അനിതാ, ഇതാണ് ചേച്ചി. അതി ചേച്ചിയുടെ മോൻ സുജിത്.” സാവിത്രിയമ്മ അകത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഓമനയമ്മയെ അനിതയ്ക്ക് പരിചയപ്പെടുത്തി.

“ആന്‍റീ നമസ്കാരം.” അനിത വിനയപുരസരം കൈകൂപ്പി.

ഓമനയമ്മ അവളെ നോക്കി വാത്സല്യപൂർവ്വം പുഞ്ചിരിച്ചശേഷം സാവിത്രിക്കൊപ്പം അടുക്കളയിലേക്ക് പോയി. അമ്മുവും അപ്പുവും വല്യമ്മ കൊണ്ടുവന്ന കളിപ്പാട്ടങ്ങളും മറ്റും അനിതയ്ക്ക് കാണിച്ചുകൊടുക്കാനായി മത്സരിച്ചു.

“അനിത ഇരിക്കൂ.” സുജിത് പറഞ്ഞു. ഈ സമയമത്രയും അവളുടെ സുന്ദരമായ മുഖത്തു നിന്നും കണ്ണെടുക്കാതെ സുജിത് അവളത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അനിത അടുത്തു കിടന്ന കസേരയിൽ തെല്ലൊരു സങ്കോചത്തോടെയിരുന്നു.

“അനിതയാണോ ഇവരുടെ ട്യൂഷൻ ടീച്ചർ. ചിറ്റ പറഞ്ഞിരുന്നു. എങ്ങനെയുണ്ട് ഇവരുടെ പഠിത്തം?” സുജിത്തിന്‍റെ തുറന്ന ഇടപെടൽ അനിതയുടെ പരിഭ്രമം കുറച്ചു.

“കുഴപ്പമില്ല.” അനിത കുട്ടികളെ നോക്കി പുഞ്ചിരിച്ചു.

“അനിതക്ക് കുടിക്കാൻ എന്താണ് വേണ്ടത്… ചായയോ കാപ്പിയോ?” സുജിതിന്‍റെ ചോദ്യം കേട്ട് അനിത ഞെട്ടി.

“അയ്യോ.. ഒന്നും വേണ്ട. വീട്ടിൽ അമ്മ തനിച്ചാണ്. ഞാൻ പോകട്ടെ.” സുജിത് തുടർന്ന് എന്തെങ്കിലും പറയുംമുമ്പേ അനിത തിടുക്കപ്പെട്ട് പുറത്തിറങ്ങി.

പിന്നീട് പല ദിവസവും സുജിത് ഓരോരോ ഒഴിവുകഴിവുകൾ കണ്ടെത്തി അനിതയുടെ വീട്ടിൽ വരുന്നത് പതിവാക്കി. മിക്കപ്പോഴും കുട്ടികളെ ട്യൂഷന് കൊണ്ടുവിടാനും കൂട്ടിക്കൊണ്ടു പോകാനുമാണ് അയാൾ വന്നിരുന്നത്. അപ്പോഴൊക്കെ അനിതയോട് കൂടുതൽ അടുത്തിടപഴകാൻ അയാൾ ശ്രമിച്ചു. ഒരു ദിവസം അവസരം നോക്കി അയാൾ അവൾക്കൊരു കുറിപ്പ് നൽകി.

അനിത ആരും കാണാതെ കുറിപ്പ് വായിച്ചു. അയാൾ ജോലി സ്ഥലത്തേക്ക് മടങ്ങുകയാണെന്നും അതിനു മുമ്പായി ഒരുവട്ടം സൗകര്യപൂർവ്വം കാണണമെന്നുമായിരുന്നു കുറിപ്പിൽ. അതുകൊണ്ട് എങ്ഹനെയെങ്കിലും സമയമുണ്ടാക്കി ചിൽഡ്രൻസ് പാർക്കിൽ വരണമെന്നായിരുന്നു ആവശ്യം. സുജിത് എന്താണ് തന്നോട് പറയാൻ ആഗ്രഹിക്കുന്ന കാര്യം അനിതക്ക് നല്ലവണ്ണെ അറിയാമായിരുന്നു. അവളും അയാളോട് എന്തോ പറായനാഗ്രഹിച്ചിരുന്നു. അതുകൊണ്ട് വൈകുന്നേരം കൃത്യസമയത്ത് തന്നെ അവൾ പാർക്കിലെത്തി. പാർക്കിൽ സുജിത് നേരത്തെ തന്നെ എത്തിയിരുന്നു. മാത്രമല്ല പാർക്കിൽ ഒഴിഞ്ഞ സ്ഥാനത്തുള്ള ഒരു ബെഞ്ചിൽ അവളേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവളെ കണ്ടമാത്രയിൽ അയാൾ എഴുന്നേറ്റു നിന്ന് അവളെ കൈ കാട്ടി വിളിച്ചു.

“അനിത, ഇവിടെ ഇരിക്കാം.”

അനിത പതിഞ്ഞ കാൽവയ്പുകളോടെ അയാളുടെ അടുത്തേക്ക് നടന്നു. തെല്ല1രു പരിഭ്രമത്തോടെ അയാളിൽ അൽപം അകന്നുമാറിയിരുന്നു.

“അനിത, എനിക്ക് വളച്ചുകെട്ടി പറുന്ന ശീലമില്ല.” അയാളുടെ മുഖം ഗൗരവം പൂണ്ടു. “അനിതെ ആദ്യകാഴ്ചയിൽതന്നെ എനിക്കിഷ്ടപ്പെട്ടു. എന്‍റെ ആരോ ആണ് നീയെന്ന തോന്നൽ… ഇത് വെറുമൊരു ആകർഷണമല്ല. നിനക്ക എന്നോട് ഇഷ്ടമുണ്ടോയെന്നെനിക്കറിയണം. ഇഷ്ടമാണെങ്കിൽ നമുക്ക് വിവാഹിതരാകാം.” സുജിത് പ്രതീക്ഷാനിർഭരമായ മിഴികളോടെ അവളെ നോക്കി.

അവളൊരു നിമിഷം കോരിത്തരിച്ചിരുന്നുപോയി. ‘നീ’ എന്ന സംബോധന അവളുടെയുള്ളിൽ അയാളോടുള്ള ഇഷ്ടം നിറച്ചു. ജീവിത്തിലാദ്യമായിട്ടാണ് ഇങ്ങനെയൊരാൾ തന്നോട് സംസാരിക്കുന്നത്. ഏത് പെണ്ണും മോഹിച്ചു പോകുന്ന നിമിഷം. ഈ സമയം ഇവിടെത്തന്നെ നിശ്ചലമായി നിന്നിരുന്നെങ്കിൽ എന്നവൾ മനസ്സുകൊണ്ടാഗ്രഹിച്ചു. തന്‍റെ ഇല്ലായ്മകളൊക്കെയും അറിഞ്ഞാണ് സുജിത് തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. സുജിത്തിനെ എങ്ങനെയാണ് നിരസിക്കുകയെന്ന അനിത ചിന്തിച്ചു. നിനച്ചിരിക്കാതെ സ്വപനലോകത്തേക്ക് വഴുതി വീണപോലെ. ഞൊടിയിട കൊണ്ട്ജീവിതം മാറിമറിഞ്ഞതുപോലെ വിശ്വസിക്കാനാവാതെ അവൾ പകച്ചു നിന്നു.

സുജിത് തന്‍റെ പ്രണയരഹസ്യം സാവിത്രിചിറ്റയെ അറിയിച്ചു. സുജിതിന്‍രെ അമ്മയേയും അനിതയുടെ അമ്മേയും ഇക്കാര്യം ധരിപ്പിക്കുന്ന കാര്യം സാവിത്രിയമ്മ സ്വയമേറ്റെടുത്തു. സാവിത്രിയമ്യെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. അനിതയെ അവർ സ്വന്തം മകളായാണ് കണ്ടിരുന്നത്. സാവിത്രിയമ്മയുടെ മിടുക്കു കാരണം കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ തീരുമാനമായി. ഇതുവരെ കാണാത്ത ഒരു സ്വപനസുഖത്തിൽ അനിത ലയിച്ചിരുന്നു. അമ്മയുടെ അസുഖം മൂലം വിവാഹത്തെക്കുറിച്ചൊന്നും അവൾ ആലോചിച്ചിരുന്നില്ല. അല്ലെങ്കിലും ഇതൊന്നും തനിക്ക് വിധിച്ചിട്ടില്ലന്ന ചിന്തയിലായിരുന്നു അവൾ ഇതുവരെ.

സാവിത്രിയിൽ നിന്നും സുജിതിനെക്കുറിച്ചറിഞ്ഞ അമ്മയുടെ സന്തോഷം കാണേണ്ടതായിരുന്നു. അമ്മയുടെ മുഖത്ത് നിലവുപോലെ പരന്ന സന്തോഷം. തന്‍റെ കണ്ണടഞ്ഞാലും മകളുടെ ജീവിതം സുരക്ഷിതമായിരിക്കുമല്ലോയെന്ന ആശ്വാസമായിരുന്നു അവർക്ക്.

വിവാഹശേഷം സുജിത് ഹണിമൂൺ പ്ലാൻ ചെയ്തു. കുറച്ചുദിവസം വീട്ടിൽ നിന്നും മാറി നിൽക്കണമായിരുന്നതിനാൽ അനിതയുടെ അമ്മയെ പരിചരിക്കാനായി ഒരു ഹോംനേഴ്സിനെ ഏർപ്പെടുത്തി. അനിതുയുടെ അമ്യുടെ കാര്യത്തിൽ അയാൾ കാണിക്കുന്ന കരുതലും ശ്രദ്ധയും കണ്ട് അനിത മനസ്സാ സന്തോഷിച്ചു. ഇനി തനിക്കും അമ്മയ്ക്കും ഈ ലോകത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ അവളെ ആഹ്ലാദത്തിലാക്കി. കൂടാതെ അമ്മയുടെ കാര്യങ്ങൾ നോക്കാൻ സാവിത്രിയമ്മയും ഓപ്പമുണ്ട്.

ഹണിമൂൺ നാളുകളിലെ സുന്ദരമായ ഓർമ്മകളുമായി മടങ്ങിയ അനിതക്ക് പക്ഷേ വേദനിക്കാനായിരുന്നു വിധനിയോഗം. അനിതയുടെ അമ്മ എന്നന്നേക്കുമായി ഈ ലോകം വെടിഞ്ഞു. നിനച്ചിരിക്കാതെ പടികടന്നെത്തിയ സങ്കടം അവൾക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. പക്ഷേ എല്ലാറ്റിനും താങ്ങായി സുജിത് ഒപ്പമുണ്ടല്ലോയെന്ന ആശ്വാസം പുതിയ ജീവിതത്തിലേക്ക് തിരിച്ചു നടത്തി.

സുജിതിന്‍റെ അവധി കഴിയാറായി, ജോലി സ്ഥലത്തേക്ക് എത്രയുംവേഗം മാടങ്ങിയേ പറ്റൂ. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. സുജിതുമായുള്ള വിവാഹവും തുടർന്നുള്ള അമ്മയുടെ മരണവും അനിതക്ക് സ്വന്തം നാടുമായുള്ള ബന്ധത്തെ നാമമാത്രമാക്കി. സ്വന്തം വീടും സ്ഥലവും വിൽക്കാൻ സുജിത് ആവുന്നതും അവളെ നിർബന്ധിച്ചു. എന്നാൽ അതിൽ അനിതക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. തന്‍റെ കുട്ടിക്കാലവും ഓർമ്മകളും ആ വീടുമായി ലയിച്ചിരിക്കുകയല്ലേ… അതുകൊണ്ട് ആ വീട് വിൽക്കുന്നതിനോട് അവൾ യോജിച്ചില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം അവൾ വീടിന്‍റെ താക്കോൽ സാവിത്രിയമ്മയെ ഏൽപ്പിച്ചു.

സുജുതിനൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയിലുടനീളം അവളുടെ മനസ്സു നിറയെ അമ്മയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു. ജീവിതത്തിൽ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അമ്മയുടെ വേർപാട് അവളെ മാനസികമായി തളർത്തി. ഗൗതം ജനിച്ച ശേഷമാണ് ആ വേദനയ്ക്ക് തെല്ലാശ്വാസമായത്. അവന്‍റെ കളിയും ചിരിയും നിറയുന്ന ആ കൊച്ചുവീട് അവൾക്ക് സ്വർഗ്ഗമായി തോന്നിച്ചു. വർഷങ്ങൾ കടന്നു പോയി.. ഇന്ന ഗൗതമിന് 5 വയസ്സായി, എന്നാൽ എന്തോ ഒരു കുറവ് അവളെ അലട്ടിക്കൊണ്ടിരുന്നു.

സുജിതിന് ഈയിടയായി ഒരകൽച്ച അവളുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ മനപൂർവ്വം അയാൾ ശ്രമിച്ചിരുന്നു. പഴയതുപോലെ സംസാരമില്ല. ചോദ്യങ്ങൾക്കൊക്കെ അളന്നുമുറിച്ച് കൃത്യം മറുപടി പറഞ്ഞു. വീട്ടിലാകെ മൗനം. മുമ്പ് വീടുണരണമെങ്കിൽ സുജിത് ഓഫീസിൽ നിന്നെത്തണമായിരുന്നു. ഇപ്പോഴാണെങ്കിലോ നിശ്ശബ്ദത കൂട് കൂട്ടിയപോലെ…

ഒരു ദിവസം സുജിത് പതിവിലും നേരത്തേ വീട്ടിലെത്തി. ഈ സമയം ഗൗതം പുറത്ത് കളിക്കുകയായിരുന്നു. വന്നയുടനെ അയാൾ അനിതയെ വിളിച്ച് കഴിഞ്ഞ കുറേ നാളുകളായി താനൊരു സഹപ്രവർത്തകയുമായി പ്രണയത്തിലാണെന്ന കാര്യം അറിയിച്ചു. ഒട്ടും സങ്കോചവും വളച്ചുകെട്ടുമില്ലാത്ത അയാളുടെ വെളിപ്പെടുത്തൽ അവളെ ശരിക്കും അദ്ഭുതപ്പെടുത്തി. സൌഹൃദം പതിയെപ്പതിയെ പ്രണയത്തിലെത്തുകയായിരുന്നത്രേ. ഒരുപക്ഷേ ലോകത്ത് ഇതാദ്യമായിട്ടായിരിക്കും ഒരു ഭർത്താവ് ഭാര്യയോട് തന്‍റെ പ്രണയരഹസ്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെ പറഞ്ഞിരിക്കുക. എന്തുകൊണ്ടോ ആ വാർത്ത അനിതയെ ഒട്ടും ഞെട്ടിച്ചില്ല. ജീവിതത്തിലെപ്പോഴെങ്കിലും ഒരു പ്രതിസന്ധിയുണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കണം. ഒരുപക്ഷേ സമയമാകും മുമ്പേ മനസ്സ് അത്തരമൊരവസ്ഥ നേരിടാൻ പ്രാപ്തി കൈവരിച്ചിരിക്കണം. അവൾ നിസ്സംഗതയോടെ ജനാലയിലൂടെ പുറത്തെ കാഴ്ചകളെ നോക്കി.

ബനഅധം വളരെ വളർന്നിരിക്കുന്നു. അറുത്തു മാറ്റാനാവാത്തവിധം. ഇനി അവിടെ തനിക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് യാഥാർത്ഥ്യം തെല്ലും അദ്ഭുതപ്പെടുത്തിയില്ല. ഏത് പ്രതിസന്ധിയിലും തളർന്നു പോകാത്തവിധം മനസ്സ് സ്വയം തയ്യാറെടുത്തിരുന്നു. സ്നേഹം, കരുതൽ, അടുപ്പം തുടങ്ങിയ വികാരങ്ങൾ കേവലം നൈമിഷികമാണെന്ന് മനസ്സ് എപ്പോഴോ ഊഹിച്ചെടുത്തതുപോലെ… ഗൗതമിനെക്കുറിച്ചോർത്തപ്പോൾ മാത്രമാണ് മനസ്സുരുകിയത്. അച്ഛനും അമ്മയും ചേർന്ന കുടുബജീവിത്തിന്‍റെ സുരക്ഷിതത്യത്തിൽ മറന്നുലസിക്കുന്ന അവൻ…. ഒന്നുമറിയാത്ത കുഞ്ഞിനെ എന്തെല്ലാം പറഞ്ഞ് ആശ്വസിപ്പിക്കേണ്ടി വരുമെന്നോർത്ത് അനിതയുടെ കണ്ണു നിറഞ്ഞു. ഇനി വയ്യാ… ഈ അവഗണനയ്ക്ക് മുന്നിൽ അർത്ഥശൂന്യമായ ശരീരമായി നിലകൊള്ളാനാവില്ല. അനിത ചില തീരുമാനങ്ങളെടുത്തു.

നേരം നന്നെ വെളുത്തിരുന്നു. ഇളംവെയിൽ ബസ്സിന്‍റെ ചില്ലിനേയും ഭേദിച്ചുകൊണ്ട് അവളുടെ മുഖത്ത് പതിഞ്ഞു. അവൾ ഞെട്ടിയുണർന്ന് ചുറ്റുപാടും നോക്കി. നേരം കുറെയായിരിക്കുന്നു. ഗൗതം ശാന്തനായി ഉറങ്ങുന്നു, നിഷ്കളങ്കമായ ആ മുഖത്തേക്ക് അവൾ നോക്കിയിരുന്നു.

ഉണർന്നെണീറ്റ സുജിത് കിടക്കയിൽ അനിതയേയും കുഞ്ഞിനേയും കാണാതെ പരിഭ്രാന്തനായി അടുക്കളയിലും സ്വീകരണമുറിയിലും ചെന്നു നോക്കി. അപ്പോഴാണ് ഡൈനിംഗ് ടേബിളിൽ ഒരു വെള്ള കവറിരിക്കുന്നത് കണ്ടത്. അയാൾ നെഞ്ചിടിപ്പോടെ തിടുക്കപ്പെട്ട് കവർ തുറന്ന് കത്തെടുത്തു. കൈകൾ വല്ലാതെ വിറയ്ക്കുന്നു.

സുജിത്,

ഇന്നലെ എന്നോട് പറഞ്ഞ കാര്യം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് കരുതാൻ ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ അത് ഈ പകൽവെളിച്ചം പോലെ സത്യമായ ഒന്നാല്ലേ. നിലക്കണ്ണാടിയിൽ വീണ പോറൽ മായാതെ കരടായി അവശേഷിക്കുന്നതുപോലെ എനിക്കും നിങ്ങൾക്കുമിടയിൽ ഒരകൽച്ച സംഭവിച്ചിരിക്കുന്നു. ഇനി നാം ഒരുമിച്ചുള്ള ജീവിതം അസാധ്യമാണ്. ഈ അകൽച്ച നമ്മുടെ ജീവിതത്തെ കൂടുതൽ വികൃതമാക്കുകയേയുള്ളു. എനിക്കൊപ്പം ഗൗതം ഉണ്ട്. ഇന്ന് ഞാൻ ജീവിത്തെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതെന്‍റെ സ്വാതന്ത്ര്യം കൂടിയാണ്. മുറിപ്പെട്ട മനസ്സുമയല്ല ഞാൻ മടങ്ങുന്നത്. ഒരിക്കൽ ഞാൻ തനിച്ചായിപ്പോയ എന്‍റെ സ്വന്തം നാട്ടിലേക്ക് ഞാൻ മടങ്ങുകയാണ്. എന്‍റെ വീട്ടിലേക്ക്… എന്‍റെ പൊന്നുമോനോടൊപ്പം… ഈ കുടുംബചിത്രം ഞാൻ സ്വയം തിരുത്തുകയാണ്.

ആശംസകളോടെ…

അനിത

എഴുത്തു വായിച്ച് തളർന്നിരുന്ന സുജിത് ചുവരിൽ തൂക്കിയിട്ടിരുന്ന ചില്ലുഫ്രെയിമിട്ട ഫോട്ടോയിലേക്ക് ഏറെനേരം നോക്കിയിരുന്നു. കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്ന അനിത… അനിതയുടെ ചുമലിൽ പിടിച്ച് ചേർന്ന് സംതൃപ്തഭാവത്തിൽ നിൽക്കുന്ന സുജിത്… സുജിതിന്‍റെ കണ്ണ് നിറഞ്ഞു. ഫ്രെയിമിന്‍റെയുള്ളിലെ ചതുരത്തിൽ മുഖങ്ങൾ വളഞ്ഞും പുളഞ്ഞും വികൃതമാക്കപ്പെട്ടതുപോലെ… രൂപം പൂർണ്ണമായും മാറിയിരിക്കുന്നു… നിറമിളകി ഒഴുകിയൊലിച്ച് കൃത്യമായ രൂപമില്ലാതെ…

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 6

ക്രിസ്തുമസ് തലേന്നാണ് വാഷിംഗ്ടണിൽ ആഘോഷരാവുകളുടെ ദിനങ്ങളായി. എല്ലാ വർഷവും ഡിസംബർ 24ന് ഗൗതമന്‍റെ സുഹൃത്ത് ജോൺ ജോസഫിന്‍റെ വീട്ടിൽ പാർട്ടിയുണ്ട്. ഗൗതമൻ വാഷിംഗ്ടണിലുണ്ടെങ്കിൽ ആ പാർട്ടി മുടക്കില്ല. യുഎസിൽ ജോലി കിട്ടിയ സമയം മുതൽ തുടങ്ങിയ ബന്ധമാണ്.

രാവിലെ എഴുന്നേറ്റപ്പോൾ അയാൾ അക്കാര്യം ഓർമ്മിച്ചു. ഇന്നാണല്ലോ ജോണിന്‍റെ പാർട്ടി. വൈകിട്ട് 6 മണിക്ക് തന്നെ ചെല്ലണമെന്ന് ജോണിന്‍റെ പ്രത്യേക അഭ്യർത്ഥനയുണ്ട്. പക്ഷേ ഇപ്രാവശ്യം എങ്ങനെ പോകും? രേണുവിനേയും ഉർവ്വശിയേയും തനിച്ചാക്കി പോയാൽ അവർക്കെന്തുതോന്നും? രേണു ആദ്യമായിട്ടാണ് ഈ വീട്ടിൽ വരുന്നത്. അയാൾ അതേക്കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ ഉമ രേണുവിനോട് സംസാരിക്കുന്നതു കേട്ടു. പ്രഭാതഭക്ഷണം തയ്യാറാക്കുകയാണ് ഇരുവരും.

“രേണു, ഇന്ന് വൈകിട്ട് ഞങ്ങൾക്കൊരു സ്ഥലം വരെ പോകണം. ക്രിസ്തുമസ് പാർട്ടിയാണ്. ഇവിടെ നിന്ന് അരമണിക്കൂർ യാത്രയ്ക്കുള്ള ദൂരമേയുള്ളൂ. പ്രയാസമില്ലെങ്കിൽ ഞങ്ങളുടെ കൂടെ വരാം. ഞങ്ങൾക്ക് പോവാതിരിക്കാൻ നിർവ്വാഹമില്ല.”

“വേണ്ട ആന്‍റീ, നിങ്ങൾ പോയി വരൂ. ഞങ്ങൾ ഇവിടെയുണ്ടാകും.” രേണു മറുപടി പറയും മുമ്പു തന്നെ ഉമയുടെ സംസാരം കേട്ടു നിന്ന ഉർവ്വശി പറഞ്ഞു. അപ്പോൾ ഉമേഷും അതിനെ സപ്പോർട്ട് ചെയ്തു.

“ശരിയാ മമ്മീ അവർ ഇവിടെ നിൽക്കട്ടെ. ഞാനും പാർട്ടിക്കു വരുന്നില്ല.”

ഉർവ്വശിയെ തനിച്ചാക്കി പോകാനുള്ള വിഷമം കൊണ്ടാണെങ്കിലും ഉമേഷ് ചെയ്തത് നന്നായി എന്ന് ഗൗതമന് തോന്നി.

അങ്ങനെ ആ പ്രശ്നം പരിഹരിച്ചു. ഗൗതമന് ആശ്വാസമായി. രേണു കൺമുന്നിൽ തന്നെയുണ്ടെങ്കിലും അയാൾ അവളോട് കൂടുതലൊന്നും സംസാരിച്ചില്ല. രേണുവും. തങ്ങൾ നേരത്തേ പരിചയക്കാരാണെന്ന് ഇനി അറിയുന്നത് സംശയങ്ങൾക്കിട നൽകും. രേണുവിനെ കണ്ട ദിവസം തന്നെ പരിചയം പുതുക്കിയിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. അന്ന് പക്ഷേ, അതിനുള്ള ധൈര്യമോ മനസ്സാന്നിദ്ധ്യമോ തോന്നിയില്ല. അയാളോർത്തു.

ഗൗതമനും ഉമയും വൈകിട്ട് പാർട്ടിക്കു പോയി മടങ്ങി വന്നപ്പോൾ 11 മണിയായി. ആ സമയം മൂന്നുപേരും ഡ്രോയിംഗ് റൂമിലിരുന്ന് സിനിമ കാണുന്നുണ്ടായിരുന്നു. പുതിയ ഹിന്ദി സിനിമയുടെ സിഡി ഇന്നലെ ഉമേഷിന് കൂട്ടുകാർ എത്തിച്ചുകൊടുത്തിരുന്നു.

“ആന്‍റീ… എങ്ങനെയുണ്ടായിരുന്നു പാർട്ടി?”

ഉർവ്വശി എഴുന്നേറ്റു വന്ന് വാതിൽ തുറന്നു കൊണ്ട് ചോദിച്ചു.

“ഹാ… പാർട്ടിയൊക്കെ കൊള്ളാം. പക്ഷേ മദ്യപാനം ലേശം കൂടിയോ എന്നൊരു സംശയം.”

ഗൗതമൻ അതു കേട്ടതായി ഭാവിക്കാതെ മുകളിലത്തെ നിലയിലേക്കു പോയി. അയാൾ ഉറക്കത്തിന്‍റെ മൂഡിലായിരുന്നു.

പിറ്റേന്ന് ഗൗതമനൊഴികെ എല്ലാവരും എഴുന്നേറ്റത് രാവിലെ 10 മണിക്ക്. പുറത്തേക്കിറങ്ങാൻ വയ്യാത്തത്ര തണുപ്പാണ്. അതുകൊണ്ട് വാഷിംഗ്ടൺ നഗരം ഉണരുന്നത് വളരെ വൈകിയാണ്. അയാൾ പതിവുപോലെ ആറ് മണിക്ക് ഉണർന്ന് ചായ സ്വയം തയ്യാറാക്കി കുടിച്ച് പത്ര വായനയിലേയ്ക്ക് കടന്നു. ഈ സമയം ഉമേഷ് അടുക്കളയിലേക്ക് തിരക്കിട്ട് കയറിവന്നു കൊണ്ട് പറയുന്നതു കേട്ടു.

“മമ്മീ, ഉടൻ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കൂ. ദെൻ ഇറ്റ് ഈസ് ദി ടൈം ഫോർ ഗിഫ്റ്റ് എക്സ്ചേഞ്ചിംഗ്…”

ഉമേഷ് ആവേശത്തോടെ പറഞ്ഞു. ഇപ്രാവശ്യം ഉർവ്വശി കൂടെയുള്ളതു കൊണ്ടാകാം അവന് ഇരട്ടി ആവേശമുണ്ട്.

അമേരിക്കയിൽ താമസിക്കുന്നതിനാൽ കുട്ടികൾ ശരിക്കും അമേരിക്കക്കാരെ പോലെയായി. ക്രസ്തുമസിന് ഗിഫ്റ്റ് കൈമാറ്റം നടത്തുന്നത് ഇവിടുത്തെ പ്രധാന ചടങ്ങുകളിലൊന്നാണ്. ഇപ്പോൾ എല്ലാ വർഷവും അതു നടന്നില്ലെങ്കിൽ ഉമേഷിന് മനഃസമാധാനമില്ലാതായിട്ടുണ്ട്. അവന് ഓർമ്മ വച്ച നാൾ മുതൽ തുടങ്ങിയ ചടങ്ങാണ്. സ്കൂളിലും കോളേജിലുമൊക്കെ ഇത് വളരെ പ്രധാനമാണ്. ഗൗതമൻ ചിരിയോടെ ഓർമ്മിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോൾ ഗിഫ്റ്റ് പായ്ക്കറ്റ് കൈമാറാനുള്ള ഒരുക്കമായി. ഉമ എല്ലാവർക്കും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നു. കൂടെ ഉമേഷും ഉർവ്വശിയും കൈയിൽ ചില പൊതികളുമായി എത്തി.

ഉർവ്വശിക്കായി ഉമ കുറയേറെ സമ്മാനങ്ങൾ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. അവ ഓരോന്നായി കൈയിൽ കിട്ടിയപ്പോൾ ഉർവ്വശി അതിശയിച്ചു.

“ആന്‍റീ, ഇപ്രാവശ്യം ക്രിസ്തുമസ് ഗിഫ്റ്റ് എനിക്കു മാത്രമാണോ വാങ്ങിയത്… ഇത്രയേറെ ഗിഫ്റ്റ്സ്…”

“നോ, മൈ ഡിയർ, രേണുവിനും വിജയിനുമുണ്ട്.” ഉമ മൂന്നു നാല് പാക്കറ്റുകൾ കൂടി തുറന്ന് രേണുവിനും വിജയിനും സമ്മാനിച്ചു. രേണുവിന് ഇളം നീല നിറത്തിൽ ചെറിയ കസവുകരയുള്ള സിൽക്ക് സാരിയാണ് ഉമ സമ്മാനമായി തെരഞ്ഞെടുത്തിരുന്നത്. രേണുവും കൊണ്ടുവന്നിട്ടുണ്ടായിരുന്നു സമ്മാനങ്ങൾ. അവൾ അത് എല്ലാം ഉമയെ ഏൽപിച്ചു.

ഈ സമയത്ത് ഉമേഷും ഉർവ്വശിയും പ്രതീക്ഷയോടെ ഗൗതമനെ നോക്കി. പപ്പ തങ്ങൾക്കെന്തെങ്കിലും കരുതിയിട്ടുണ്ടാവുമെന്ന് അവർ പ്രതീക്ഷിക്കുന്നുവെന്ന് ഗൗതമന് മനസ്സിലായി. അയാൾ ഗൂഢമായ ഒരു സന്തോഷം മനസ്സിലൊളിപ്പിച്ച് നിർവ്വികാരനായി ഇരുന്നു.

ഉമ പെട്ടെന്ന് ചോദിച്ചു, “ഗൗതമേട്ടാ… എനിക്കെന്താ ഒന്നും തരുന്നില്ലേ?”

“എനിക്ക് ആ പതിവ് ഇല്ലെന്ന് നിനക്കറിയാമല്ലോ… പിന്നെന്താ ഇങ്ങനെ ഒരു ചോദ്യം…”

“അതുശരി, ഒഴിയാനാണോ ഭാവം. ഇന്ന് എനിക്ക് ഗിഫ്റ്റ് തരാതെ നിവൃത്തിയില്ല.” ഉമ വാശിയോടെ പറഞ്ഞു.

“ചോദിച്ച് ഗിഫ്റ്റ് മേടിക്കുന്നത് ശരിയാണോ ഉമേ?”

“എങ്ങനെയായാലും വേണ്ടില്ല.”

അവളുടെ ചുവന്ന മുഖത്തേക്കു നോക്കി കുസൃതിച്ചിരി ചിരിച്ച് ഗൗതമൻ മുകളിലേക്ക് പോയി. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യവും സങ്കടവും വന്നു. ഉർവ്വശിയും ഉമേഷും വിളറിയ മുഖത്തോടെയിരുന്നു.

രേണുവിന്‍റെ മുഖത്തു മാത്രം ഒരു ഭാവവ്യത്യാസവുമില്ല. തിരയടങ്ങിയ സാഗരം പോലെ ശാന്തമായ ഭാവം.

അഞ്ചു മിനിറ്റിനകം ഗൗതമൻ താഴേക്ക് രണ്ട് പായ്ക്കറ്റുകളുമായി എത്തി. ഒരു പായ്ക്കറ്റ് ഉമയ്ക്കു കൊടുത്തു. ഒരു ജുവലറി ബോക്സ്. അവൾ ആകാംഷയോടെ തുറന്നു നോക്കി. ഭംഗിയുള്ള ജിമുക്കി.

“നൈസ്…. ഇത് ഗോൾഡാണോ?”

“എന്തോ… എനിക്കറിയില്ല…” ഗൗതമൻ കൃത്രിമ ഗൗരവത്തോടെ പ്രതികരിച്ചു.

“ആ പായ്ക്കറ്റിലെന്താ?” ഉമ വീണ്ടും ചോദിച്ചു.

“ഇത് നിനക്കുള്ളതല്ല. ഉർവ്വശിക്കാണ്. മോളേ ഇങ്ങടുത്തു വരൂ.” ഗൗതമൻ വിളിച്ചു.

ഉർവ്വശി എഴുന്നേറ്റ് ഗൗതമന്‍റെ അടുത്തേക്ക് വന്നു.

“ഉമേഷ് നീയും വരൂ… ഈ മോതിരം നിന്‍റെ ഭാവിവധുവിനെ അണിയിക്കൂ…”

ബോക്സ് ഉമേഷിനു നേരെ നീട്ടി. ഉമേഷ് അമ്പരപ്പോടെ നോക്കി. വിലയേറിയ വജ്രമോതിരം..

രേണുവും ഉമയും അവിശ്വസനീയമായതു കേട്ടതുപോലെ പരസ്പരം നോക്കി. ഉമേഷ് ഗൗതമന്‍റെ കൈയിൽ നിന്ന് മോതിരം വാങ്ങി ഉർവ്വശിയെ അണിയിച്ചു. ഉർവ്വശി ഗൗതമന്‍റെ പാദങ്ങൾ തൊട്ടു വണങ്ങി.

“പപ്പാ, എന്നെ അങ്ങയുടെ മകളായി സ്വീകരിച്ചു അല്ലേ…?”

“അതേ മോളേ… നീ ഇവിടെ ആദ്യമായി വന്ന ദിവസം തന്നെ ഞാൻ അതു തീരുമാനിച്ചതാണ്….”

ഉർവ്വശിയും ഉമേഷും കൗതുകത്തോടെ ആദരവോടെ ഗൗതമനെ നോക്കിയിരുന്നു. പപ്പ വിവാഹത്തിന് സമ്മതം മൂളിയില്ലെന്ന പരിഭവത്തിലായിരുന്നല്ലോ ഉമേഷ്… തന്‍റേത് വെറും തെറ്റിധാരണയായിരുന്നു എന്നറിഞ്ഞപ്പോഴുള്ള ജാള്യതയും അവന്‍റെ മുഖത്തുണ്ടായിരുന്നു. ഉമ അത്യധികം സന്തോഷവതിയായി.

“ഇത്രയും നാൾ ഞങ്ങളെ തീ തീറ്റിച്ചതെന്തിനായിരുന്നു?” ഉമേഷ് ചോദിച്ചു.

“എല്ലാത്തിനും സമയമുണ്ട്. അതിന് കാത്തിരിക്കുകയായിരുന്നു.” ഇങ്ങനെ പറഞ്ഞിട്ട് ഗൗതമൻ രേണുവിനെ നോക്കി.

അവളുടെ മുഖത്ത് നിലാവുദിച്ച പോലെ സന്തോഷം നിറയുന്നുണ്ട്.

“ഉർവ്വശിയുടെ അമ്മയോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങളുടെ മകളെ ഞങ്ങൾക്ക് നൽകിക്കൂടേ.”

ഗൗതമന്‍റെ ചോദ്യത്തിന് കണ്ണീർ വാർത്തുകൊണ്ടാണ് രേണു മറുപടി പറഞ്ഞത്.

“ഇത്രയും നല്ലൊരു കുടുംബത്തിലേക്ക് എന്‍റെ മകളെ അയയ്ക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.”

“നോ രേണു, ഡോണ്ട് ക്രൈ… നൗ ഇറ്റ്സ് ടൈം ഫോർ ഹാപ്പി…” ഉമ പറഞ്ഞു.

“ശുഭ കാര്യങ്ങൾ മധുരം കൊണ്ട് സമ്പന്നമാക്കണമെന്നാണല്ല. കാറിന്‍റെ ഡിക്കിയിൽ ഒരു സ്വീറ്റ്സ് ബോക്സ് വച്ചിട്ടുണ്ട്. ഉമേഷ് നീ പോയി എടുത്തു കൊണ്ടുവാ.”

“ജനുവരി രണ്ടു വരെ ഞാൻ ലീവിലാണ്. അതിനകം നമുക്ക് ഒരു മെഗാ പാർട്ടി അറേഞ്ച് ചെയ്യണം. നീ ഒരു ദിവസം തീരുമാനിക്ക്… ഈ ഹാപ്പി ന്യൂസ് നമ്മുടെ ഫ്രണ്ട്സുമായും പങ്കു വയ്ക്കണമല്ലോ.” ഉമയോട് ഗൗതമൻ പറഞ്ഞു.

“എങ്കിൽ രേണു തിരിച്ചു പോകും മുമ്പ് തന്നെ ഒരു ദിവസമാകട്ടെ.” ഉമ പറഞ്ഞു.

“യെസ്, അതാ നല്ലത്.” രേണുവും അതിനോട് യോജിച്ചു.

“ചടങ്ങ് തിരക്കിട്ട് നടത്തുന്നതു കൊണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ….” അവർ പറഞ്ഞു.

സംസാരവും ഗിഫ്റ്റ് കൈമാറ്റവും എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരു മണി..

“ഇന്നെന്താ ഉച്ചഭക്ഷണം ഒന്നുമില്ലേ…”

“ഇന്ന് നമുക്ക് പുറത്തുനിന്ന് കഴിക്കാം…”

“ക്രിസ്തുമസ് ദിനത്തിൽ ഒരു ഹോട്ടലും തുറക്കില്ലല്ലോ…” ഗൗതമൻ പറഞ്ഞു.

“ഇന്ത്യൻ റസ്റ്റോറന്‍റ് തുറക്കും. നമുക്കവിടെ പോകാം.” ഉമേഷ് ഗൗതമനെ ആശ്വസിപ്പിച്ചു.

“പപ്പയ്ക്ക് വണ്ടി ഓടിക്കാൻ മടിയാണെങ്കിൽ ഞാൻ ഡ്രൈവ് ചെയ്യാം.”

രേണുവും ഉർവ്വശിയും സൈൻഹോജയിലേക്ക് തിരിച്ചു പോകുന്നതിന് ഒരു ദിവസം മുമ്പ് പാർട്ടി നടത്താനായിരുന്നു ഉമയുടെ തീരുമാനം. അതുകൊണ്ട് മൂ്നു ദിവസത്തിനകം എല്ലാം റെഡിയാക്കി. വിളിക്കാനുള്ളവരെയെല്ലാം ഫോണിൽ വിളിച്ചു പറഞ്ഞു.

എൻഗേജ്മെന്‍റ് പാർട്ടിയായി നടത്താൻ വേണ്ടത്ര സമയം ഇല്ലാത്തതിനാൽ ഒരു ഗെറ്റ് ടുഗതർ സംഘടിപ്പിച്ച് അവിടെ വിവാഹക്കാര്യം അനൗൺസ് ചെയ്യുകയായിരുന്നു. കല്യാണം വിപുലമായി വാഷിംഗ്ടണിൽ വച്ച് നടത്താനാണ് ഗൗതമന്‍റെ തീരുമാനം. ഡേറ്റും കാര്യങ്ങളുമൊന്നും ഫൈനലൈസ് ചെയ്തില്ല. അതിന് രേണുവിന്‍റെ വീട്ടുകാരെ കൂടി അറിയിക്കണം.

പാർട്ടി കഴിഞ്ഞപ്പോൾ ഉമ ഗൗതമനോട് രഹസ്യമായി പറഞ്ഞു “രേണു എന്നോട് ഒരു കാര്യം സൂചിപ്പിച്ചു. നാളെ അവർ കാലിഫോർണിയയ്ക്കു മടങ്ങും. പാർട്ടിക്കു ചെലവായ തുക അവർ നൽകാമെന്നാണ് പറയുന്നത്.”

ഗൗതമൻ ആലോചനയിലാണ്ടു. “ഞാൻ നാളെ പറയാം. എന്തു ചെയ്യണമെന്ന്.”

പിറ്റേന്ന് ഉമ ബാത്ത്റൂമിൽ ആയിരുന്ന സമയത്ത്, രേണു അടുക്കളയിലേക്ക് വരുന്നത് ഗൗതമൻ കാത്തിരുന്നു. അവർ മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകിട്ട് മൂന്നു മണിക്കാണ് ഫ്ളൈറ്റ്. കൂടെ ഉമേഷും മടങ്ങുന്നുണ്ട്.

“രേണൂ….”

അവൾ അതിശയത്തോടെ ഗൗതമനെ നോക്കി. വീട്ടിൽ വന്നിട്ട് ഒരാഴ്ചയായി. ഗൗതമൻ ഇതേവരെ തനിച്ച് സംസാരിച്ചിട്ടില്ല.

“രേണൂ, നീ ചെറിയ കാര്യങ്ങൾക്കു മേൽ ഇത്ര ബലം പിടിക്കല്ലേ…”

“എന്തുപറ്റി ഗൗതം…?”

“പാർട്ടിയുടെ ചെലവ് നീ എന്തിനാണ് നൽകുന്നത്?”

“പക്ഷേ ഗൗതം, ആ ചെലവ് ഞാൻ തന്നെ വഹിക്കുന്നതല്ലേ ശരി. അതൊരു ചടങ്ങാണ്. അത് നമ്മുടെ മുൻ പരിചയത്തിന്‍റെ പേരിൽ മാറ്റണോ?”

“രീതിയും ചടങ്ങും… നീ ഇങ്ങനെ തുടങ്ങിയാൽ ഇനി നമ്മൾ തമ്മിൽ മിണ്ടില്ല.” ഗൗതമൻ ഗൗരവത്തോടെ പറഞ്ഞു. അവൾ നിശ്ശബ്ദയായി നിൽക്കുന്നതു കണ്ട് ഗൗതമൻ തുടർന്നു.

“മെയ്മാസത്തിനുള്ളിൽ വിവാഹം നടത്തണം. നേരത്തേ പറഞ്ഞത് ഓർമ്മയുണ്ടല്ലോ, വിവാഹം വാഷിംഗ്ടണിലായിരിക്കും.” രേണു മറുപടി പറയും മുമ്പ് ഉർവ്വശി മുകളിൽ നിന്ന് തിരക്കിട്ട് ഇറങ്ങി വന്നു.

“മമ്മീ…”

അവൾ രണ്ടുപേരെയും അതിശയത്തോടെ നോക്കി. ഗൗതമനും രേണുവും അറിയാതെ ഞെട്ടിപ്പോയി.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 5

ഗൗതമിന്‍റെ കാർ ഗേറ്റ് കടന്നു വരുന്നത് നോക്കി ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു ഉമ. അയാൾ വീട്ടിലേക്ക് കാലുകുത്തുമ്പോൾ കൃത്യം ആറടിച്ചു. സാധാരണ ഈ സമയമത്തൊക്കെ തന്നെയാണ് ഗൗതമൻ വീട്ടിൽ വരിക. എങ്കിലും ഉമയുടെ മുഖത്ത് പതിവില്ലാത്ത ചോദ്യഭാവം. അയാൾ ജാള്യതയോടെ അവളെ നോക്കി.

“ഞാൻ ഓഫീസിലേക്ക് എത്രവട്ടം വിളിച്ചു. മൊബൈലാണെങ്കിൽ ഓഫ്. സാർ ബിസിയാണെന്നാ സെക്രട്ടറി പറഞ്ഞത്. ഇന്നെന്താ പതിവില്ലാത്ത തിരക്ക്?”

ഉമയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഗൗതമനു കഴിഞ്ഞില്ല. രേണുവുമായി സംസാരിക്കുകയായിരുന്നു എന്ന് ഉമ അറിയാൻ പാടില്ല. ആ ബന്ധം ഇത്രയും കാലം അവൾക്ക് അജ്ഞാതമായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കട്ടെ. ഗൗതമൻ സോഫയിലിരുന്ന് ഷൂവിന്‍റെ ലേസ് അഴിക്കാൻ തുടങ്ങി.

“എന്തിനാ നീ വിളിച്ചത്? പ്രത്യേകിച്ചെന്തെങ്കിലും?”

അവൾ ഒരുനിമിഷം ശങ്കിച്ചു നിന്നു. “ഏയ്… പ്രത്യേകിച്ചൊന്നുമില്ല. ഞാൻ വെറുതെ….?”

വറുതെയല്ല എന്ന് ഗൗതമനറിയാം. പക്ഷേ അയാൾ നിശ്ശബ്ദത പാലിച്ചുയ

ഉമ അടുക്കളയിലേക്കു നടന്നു. അയാൾ വസ്ത്രം മാറി ഫാമിലി റൂമിലേക്കു വരുമ്പോൾ ആവി പറക്കുന്ന കോഫിയും പലഹാരങ്ങളുമായി ഉമ എത്തി. “ദേഷ്യപ്പെടില്ലെങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ?”

ഉമയുടെ ചോദ്യം കേട്ടപ്പോൾ അയാൾ ഉള്ളാലേ ഞെട്ടിയെങ്കിലും ഒന്നും പുറത്തു കാട്ടാത ചോദ്യഭാവത്തിൽ നോക്കി.

“ഉർവ്വശിയുടെ അമ്മ ഒരു മറുപടി ചോദിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ. എന്താ ഞാൻ പറയേണ്ടത്?”

അയാൾക്ക് വിഷമം തോന്നി. പാവം ഉമ, സത്യത്തിൽ ഞാൻ അവളെ വഞ്ചിക്കുകയാണ്. വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് കരുതി അവൾ വിഷമിക്കുന്നുണ്ടാവും.

“എന്തു മറുപടി?”

ഗൗതമൻ ഒന്നുമറിയാത്തതു പോലെ ഭാവിച്ചു. ഉമയ്ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടെന്ന് ആ മുഖഭാവം വിളിച്ചു പറുന്നുണ്ടായിരുന്നു. “ഉമേഷിന്‍റെ കല്യാണക്കാര്യം തന്നെ. ഒന്നുമറിയാത്ത ഭാവം വേണ്ട ഗൗതമേട്ടാ…”

“ഉമ, ഇക്കാര്യത്തിൽ ഉടനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല.” ഗൗതമൻ കാപ്പി കുടിച്ച ശേഷം കപ്പുമായി ്ടുക്കളയിലേക്ക് നടന്നു.

“നോക്കൂ, നിങ്ങൾ എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടോ?” ഉമയുടെ ചോദ്യം അയാളെ അസ്വസ്ഥനാക്കി.

“എന്താ ഉമാ ഇങ്ങനെ… എനിക്കെന്താണ് നിന്നോട് ഒളിക്കാനുള്ളത്?”

“ഉണ്ട്, എന്തോ ഉണ്ട്. അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ പെരുമാറില്ല. ഉർവ്വശിക്കെന്താ ഒരു കുറവ്…”

“ഛെ, അവൾക്കൊരു കുറവുമില്ല. ഇപ്പോൾ അവർക്കു പരീക്ഷയല്ലേ…. അതു കഴിയട്ടെ… ഡിസംബർ 17-ാം തീയതി അവൻ പരീക്ഷ കഴിഞ്ഞ് ഇവിടെയെത്തുമല്ലോ? അപ്പോൾ നമുക്ക് തീരുമാനമെടുക്കാം.”

ഇനിയും ഉമയെ കുരങ്ങു കളിപ്പിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് അയാൾക്ക് തോന്നി. ഉമയുടെ മുഖം തെളിഞ്ഞു.

“എങ്കിൽ ഉർവ്വശിയോടും ഇങ്ങോട്ട് വരാൻ പറയാം. ക്രിസ്തുമസല്ലേ…”

“ഉർവ്വശിയെ മാത്രം വിളിക്കുന്നത് ശരിയല്ല. അവളുടെ അമ്മയേയും സഹോദരനേയും കൂടി ക്ഷണിക്കണം.”

“ശരി, നാളെ ഞാൻ രേണുവിനെ വിളിക്കാം.” ഉമ സന്തോഷത്തോടെ പറഞ്ഞു.

രാത്രി 10 മണിയായപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. പരീക്ഷക്കാര്യം സംസാരിച്ച ശേഷം അവൻ അമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. ഉമേഷ് അങ്ങനെയാണ്. പേഴ്സണൽ കാര്യങ്ങൾ അമ്മയോടാണ് ചർച്ച ചെയ്യുക. ക്രിസ്തുമസിന് വീട്ടിലെ പ്രോഗ്രാം എന്തൊക്കെയാണെന്ന് ധാരണയാക്കുകയാണ് അമ്മയും മകനും തമ്മിൽ സംഭാഷണം കഴിഞ്ഞുവെന്ന് മനസ്സിലായപ്പോൾ ഗൗതമൻ ചോദിച്ചു.

“അവനെന്തു പറഞ്ഞു?”

“സെവന്‍റീൻതിന് രണ്ടുപേരും വരുമെന്ന്?”

ഗൗതമൻ കൂടുതലൊന്നും സംസാരിച്ചില്ല. അയാൾ റിമോട്ടെടുത്ത് ടിവി ചാനലുകൾ മാറി മാറി നോക്കാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ 7.30 ന് ഗൗതമന് ഓഫീസിൽ എത്തണമായിരുന്നു. ധാരാളം ജോലിയുണ്ട്. ക്രിസ്തുമസിന് ഇവിടെ നാലു ദിവസത്തെ അവധി ഓഫീസുകൾക്ക് പതിവാണ്. സാറ്റാഫ് ലീവെടുത്തു പോകുന്നതിനു മുമ്പ് കുറേ അത്യാവശ്യ ജോലികളുണ്ട്.

ഉമ എഴുന്നേറ്റിട്ടില്ല. കനത്ത മഞ്ഞു വീഴ്ചയുടെ സമയം കൂടിയാണ്. അതിരാവിലെ എഴുന്നേൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അയാൾ ഭാര്യയെ ഉണർത്താതെ കാപ്പിയുണ്ടാക്കി കുടിച്ചു. പുലർച്ചെ കാറോടിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ് ഗൗതമന്. പക്ഷേ ഇപ്പോഴത്തെ കാലാവസ്ഥയിൽ അൽപം റിസ്കുണ്ട്. നൂൽമഴ പോലെ പെയ്യുന്ന മഞ്ഞ് കാഴ്ചയെ ഇടയ്ക്കിടെ മറയ്ക്കും. അതുകൊണ്ട് സീസണിൽ ഡ്രൈവർ തന്നെയാണ് ഓഫീസിലേക്കും വീട്ടിലേക്കും ഡ്രോപ് ചെയ്യുന്നത്.

വൈകിട്ട് വീട്ടിലെത്തുമ്പോൾ ഉമ പതിവു പോലെ ചായയുമായെത്തി. കൂടെ ധാരാളം വിഭവങ്ങൾ. ഇത്രയേറെ വിഭവങ്ങൾ ഒരുമിച്ചുണ്ടാക്കാൻ എന്താവും കാര്യം? ഗൗതമൻ ചെറുചിരിയോടെ ഉമയെ നോക്കി.

“നാളെ കുട്ടികൾ വരും…. അതുകൊണ്ട് ഞാൻ…” അവൾ പാതിയിൽ നിർത്തി.

“ഓ… അതു നന്നായി.”

“ഞാൻ രേണുവിനെ വിളിച്ചിരുന്നു. ഉർവ്വശിയെ കൂട്ടിക്കൊണ്ടു വരുന്നതിൽ അവർക്ക് എതിർപ്പില്ല.”

ഗൗതമൻ അപ്പറഞ്ഞതിന് മറുപടിയൊന്നും നൽകിയില്ല. അയാൾ നിശ്ശബ്ദനായിരിക്കുന്നത് കണ്ടപ്പോൾ ഉമ വീണ്ടും ചോദിച്ചു. “ഞാൻ പറഞ്ഞത് കേട്ടുവോ?”

“ഉവ്വല്ലോ.”

“പിന്നെന്താ മറുപടിയില്ലാത്തത്….”

“ഇതിനൊക്കെ ഞാൻ എന്തു മറുപടിയാണ് നൽകേണ്ടത്…”

ഉമ വിചാരിച്ച രീതിയിലല്ല ഗൗതമന്‍റെ പ്രതികരണമെങ്കിൽ, അവളുടെ മട്ടു മാറും. ഇപ്രാവശ്യവും അതു തെറ്റിയില്ല. അവൾ ദേഷ്യത്തിൽ ചാടിയെഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോയി. ഗൗതമൻ അതുകണ്ട് ഉള്ളിൽ ചിരിച്ചു.

“സില്ലി ഗേൾ.” എത്ര കാലമായി, ഇവളുടെ ഈ സ്വഭാവത്തിനു മാത്രം ഒരു മാറ്റവുമില്ല.

മൂക്കിൻ തുമ്പത്താണ് ദേഷ്യം. പെട്ടെന്ന് തന്നെ തണുക്കുകയും ചെയ്യും. അവളുടെ ദേഷ്യമകറ്റാൻ എന്താണൊരു വഴിയെന്നാലോചിക്കുമ്പോഴാണ് നാളത്തെ ക്രിസ്തുമസ് പാർട്ടിയെക്കുറിച്ച് ഓർത്തത്. എല്ലാ വർഷവും ഓഫീസിൽ പതിവുള്ളതാണ്.

“എടോ, നാളെ ഓഫീസിൽ ക്രിസ്തുമസ് പാർട്ടിയുണ്ട്, 7 മണിക്ക്.”

“നാളെ എങ്ങനെ വരും, കുട്ടികൾ ഉണ്ടാവില്ലേ ഇവിടെ?”

“നീ അവരേയും കൂട്ടിക്കോ…”

ഉമ വിശ്വസനീയതയോടെ അയാളെ നോക്കി. അവളുടെ മുഖത്ത് സന്തോഷം ഇരച്ചെത്തുന്നത് അയാൾ കണ്ടു.

ഡിന്നർ കഴിച്ച ശേഷം ബഡ്റൂമിലേക്കു പോകാൻ തുടങ്ങുകയായിരുന്നു ഗൗതമൻ. അപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്. ഉമ താഴെ ചെന്ന് വാതിൽ തുറന്ന ശേഷം ഒരു മിനിട്ടിനകം ഓടി മുകളിലെത്തി.

“500 ഡോളറിന് വീട്ടിലാകെ ക്രിസ്തുമസ് ലൈറ്റ്സ് ഇടാമെന്ന്… യെസ് പറയട്ടെ…”

“ഇതു ചോദിക്കാനാണോ നീ ഓടിക്കിതച്ചു വന്നത്. നിന്‍റെ ഇഷ്ടം പോലെ ചെയ്തോളൂ.”

“അയൽപക്കത്തെല്ലാം ഓർഡർ ചെയ്തു. അവിടെയൊക്കെ ലൈറ്റ് ഇട്ടു കഴിഞ്ഞു. നമ്മുടെ വീടു മാത്രം ഇതിനിടയിൽ ഒറ്റപ്പെട്ടതു പോലെ തോന്നും.” ഉമ പറഞ്ഞു.

“ദീപാവലിക്കു പോലും ലൈറ്റ് ഇടാത്ത ആളാണ്. ഇപ്രാവശ്യം എന്താ ഇത്ര ഉത്സാഹം…” ഗൗതമൻ അവളെ കളിയാക്കി.

“അടുത്ത വർഷമാകട്ടെ ദീപാവലിക്കും, നമുക്ക് ദീപാലങ്കാരമിടാം.”

“ഉമ, സത്യം പറയൂ, നാളെ കുട്ടികൾ വരുമെന്ന് പറഞ്ഞിട്ടല്ലേ…. ഈ പതിവില്ലാത്ത സന്തോഷം.”

ഗൗതമൻ പൊട്ടിച്ചിരിച്ചു. അതു കണ്ട് അവൾ ചമ്മലോടെ പറഞ്ഞു. “ദേ, നാളെ ഉർവ്വശിയുടെ മുന്നിൽ വച്ച് എന്നെ വഴക്കു പറയരുത്.”

“നിന്നോട് പറയാനുള്ളത് നേരെചൊവ്വേ പറഞ്ഞാൽ നീ കേൾക്കാഞ്ഞിട്ടല്ലേ…”

“വഴക്കു പറഞ്ഞാലും ശബ്ദം താഴ്ത്തിയേ പറയാവൂ…”

“അതെന്താ?” ഉള്ളിൽ വന്ന ചിരി പുറത്തു കാട്ടാതെ ഗൗതമൻ ചോദിച്ചു.

“ആ കുട്ടി എന്തു വിചാരിക്കും?”

“ഓകെ. നീ സമാധാനമായി ഉറങ്ങ്. എല്ലാം നമുക്ക് പരിഹരിക്കാം.”

“എന്നാൽ ഞാനുറങ്ങിയിട്ട് നിങ്ങൾ ഉറങ്ങിയാൽ മതി.”

അവൾ അയാളോടു ചേർന്നു കിടന്നുകൊണ്ട് പറഞ്ഞു. പതിവില്ലാത്ത ആ റൊമാൻസ് കണ്ടപ്പോൾ ഗൗതമന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരിക്കും… നിനക്കിതെന്തു പറ്റി ഉമേ…”

“നിങ്ങൾക്കെന്നോട് പഴയതുപോലുള്ള സ്നേഹം ഇല്ലേ എന്നൊരു തോന്നൽ”

“നിന്നെയല്ലാതെ മറ്റാരെ സ്നേഹിക്കാനാണ് ഉമേ…” അയാൾ അവളെ മുറികെ ചേർത്തു പിടിച്ചു.

ഇന്നാണ് ഗൗതമന്‍റെ ഓഫീസിലെ പാർട്ടി. ഉർവ്വശിയും ഉമേഷും ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോഴാണ് ഇക്കാര്യം ഉമ പറഞ്ഞത്. പപ്പ തങ്ങളേയും പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഉർവ്വശിക്കു പകുതി ആശ്വാസം തോന്നി. വിവാഹത്തിൽ എന്തോ അതൃപ്തി ഗൗതമന് ഉണ്ട് എന്ന തോന്നൽ അവളെ അസ്വസ്ഥയാക്കിയിരുന്നു.

അവർ മൂവരും വൈകിട്ട് ഓഫീസിലെത്തുമ്പോൾ 7 മണിയായി. പാർട്ടി തുടങ്ങിയിരുന്നു. ഗൗതമന്‍റെ ഉർവ്വശിയെ തന്‍റെ സ്റ്റാഫിന് പരിചയപ്പെടുത്തി. മകന്‍റെ സുഹൃത്ത് എന്നു മാത്രമേ പറഞ്ഞുള്ളൂ. ഇവിടെ ഇത്തരം ആൺ പെൺ സൗഹൃദങ്ങൾ സാധാരണമായതിനാൽ ആരും ആ വരവിൽ അസ്വാഭാവികത കണ്ടതുമില്ല.

പാർട്ടി അവസാനിച്ചപ്പോൾ രാത്രി 12 മണിയോടടത്തു. പിറ്റേന്ന് ശനിയാഴ്ചയായതിനാൽ ആർക്കും തിരക്കുണ്ടായിരുന്നില്ല. ക്രിസ്തുമസ് അവധി തുടങ്ങുന്ന ദിനമാണ് ശനിയാഴ്ച.

ആ രാത്രിയിൽ തിരക്കു കുറഞ്ഞ റോഡിലൂടെയുള്ള കാർ യാത്ര രസകരമായി തോന്നി ഉർവ്വശിക്ക്. ക്രിസ്തുമസ് ലൈറ്റുകളിൽ തിളങ്ങി നിൽക്കുന്ന വീടുകൾ. മഞ്ഞുവീണു നനഞ്ഞ വൃക്ഷത്തലപ്പുകളിലും പലതരം നിറത്തിലുള്ള ദീപങ്ങൾ പ്രഭ ചൊരിയുന്നു.

വീട്ടിലെത്തിയപ്പോഴാണ് അതിലും ത്രില്ലടിച്ചത്. ഷോപ്പുകളിൽ കാണുന്നപോലെ ലൈറ്റ് ബ്ലൂ സ്ട്രിംഗ് ലൈറ്റുകളിൽ അടിമുടി വെളിച്ചം പരത്തി നിൽക്കുകയാണ് വീടും പരിസരവും. പതിവില്ലാത്ത ഒരുക്കങ്ങൾ കണ്ടപ്പോൾ ഉമേഷിനും ഉർവ്വശിക്കും സംശയം.

“പപ്പ ഇതെന്താ…. പതിവില്ലാതെ ക്രിസ്തുമസ് ലൈറ്റ്സ്…. വണ്ടർഫുൾ…”

ഗൗതമൻ അതുകേട്ട് ഉമയെ നോക്കി. എന്നിട്ട് പറഞ്ഞു, “മമ്മിയോട് ചോദിച്ചോളൂ. അവളാണിതിന്‍റെ പിന്നിൽ…”

ഉമ തെല്ലു ചമ്മലോടെ തല വെട്ടിച്ചു. “ഓ, അപ്പോൾ ഓഫീസിൽ പാർട്ടി നടത്താൻ പറഞ്ഞത് ഞാനാണോ? വീട്ടിൽ ലൈറ്റ്സ് ഇട്ടതിനാണ് കുഴപ്പം…” ഉമയുടെ പരിഭവം കണ്ടപ്പോൾ അയാൾക്ക് ചിരിപൊട്ടി.

“അതു ബിസിനസല്ലേ, അവിടെ സൊസൈറ്റിക്കല്ലേ റോൾ.”

“ഓ… പപ്പാ മതി, മമ്മിക്കിനി ഇന്നത്തേക്ക് ഇതുമതി.” ഉമേഷ് ഇടയിൽ കയറി.

രാവിലെ ഗൗതമൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

മറുവശത്ത് രേണു… ഗൗതമൻ ഫോൺ ഉമയ്ക്ക് കൈമാറി.

“ഉർവ്വശി ഇവിടെയുണ്ട് രേണൂ… ഇന്നലെ ഓഫീസിൽ ക്രിസ്തുമസ് പാർട്ടിയായിരുന്നു. ക്രിസ്തുമസ് ഹോളിഡേയ്ക്ക് രേണുവും ഇങ്ങോട്ടു വരണം.”

ഗൗതമൻ അവരുടെ സംഭാഷണം ശ്രദ്ധിക്കാത്ത മട്ടിലിരുന്നു. ഫോൺ ഉർവ്വശിക്ക് കൊടുത്തപ്പോൾ ഗൗതമൻ പറഞ്ഞു.

“അടുത്ത റൂമിലെ എക്സ്റ്റൻഷൻ എടുത്ത് സംസാരിച്ചോളൂ.” അമ്മയ്ക്കും മകൾക്കും സ്വകാര്യമായി സംസാരിക്കാനുള്ള അവസരം കൊടുത്തതായിരുന്നു ഗൗതമൻ.

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നെങ്കിലും ടെക്സാസിൽ ഔദ്യോഗികാവശ്യത്തിന് പോകാനുണ്ടായിരുന്നു ഗൗതമന്. ഒരു ദിവസത്തെ യാത്രയുണ്ട്. അവിടെ ഒരു കമ്പനിയുമായി പ്രൊജക്ടിന്‍റെ എഗ്രിമെന്‍റ് ഒപ്പു വയ്ക്കാനുണ്ട്. തിങ്കളാഴ്ച വൈകിട്ട് ടെക്സാസിൽ നിന്ന് മടങ്ങിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മാത്രമേ വീട്ടിലെത്താൻ കഴിഞ്ഞുള്ളൂ.

യാത്രാക്ഷീണവും തണുപ്പും നിമിത്തമാകാം, വീട്ടിലെത്തിയപ്പോൾ ലേശം ടെമ്പറേച്ചർ തോന്നി. അതുകൊണ്ട് അന്ന് ഓഫീസിൽ പോകേണ്ടെന്ന് വച്ചു. പിറ്റേന്ന് ഓഫീസിൽ പോകാൻ തുടങ്ങുമ്പോൾ ഉമ ഓർമ്മിപ്പിച്ചു.

“ഇന്ന് രേണുവും വിജയും എത്തും. വൈകിട്ട് എയർപോർട്ടിൽ നിന്ന് അവരെ കൊണ്ടുവരേണ്ടേ?”

“എനിക്ക് നല്ല സുഖം തോന്നുന്നില്ല, നീ ഉമേഷിനെ അയച്ചാൽ മതി.”

ഗൗതമൻ പറഞ്ഞു. വൈകിട്ട് അൽപം നേരത്തേ വീട്ടിലെത്തുമ്പോൾ അതിഥികളെത്തിയിട്ടുണ്ടായിരുന്നു. വീട്ടിൽ ആകെ ബഹളമയം. ഉമ ഗൗതമന്‍റെ വരവ് കാത്തിരിക്കുകയായിരുന്നു. ഷോപ്പിംഗ് രേണുവിനേയും കൂട്ടി പുറത്തേക്കു പോകാനാണ്. ക്രിസ്തുമസിന് ഒരാഴ്ച മുമ്പേ തുടങ്ങുന്ന ആഘോഷങ്ങൾ തലേദിവസങ്ങളിൽ അതിന്‍റെ പാരമ്യത്തിലെത്തും. പണിയെടുക്കാൻ മടിയില്ലാത്തവരിൽ പോലും ക്രിസ്തുമസ് അവധിദിനങ്ങൾ അടുക്കുമ്പോൾ ഒരു ലേസിമൂഡ് പ്രകടമാണ്.

ഓഫീസ് രണ്ടു ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും. എല്ലാം ഭദ്രമല്ലേ എന്ന് ഒരുവട്ടം കൂടി ഉറപ്പു വരുത്തിയ ശേഷമാണ് ഗൗതമൻ ഓഫീസടച്ചു നേരത്തേ വീട്ടിലേക്കു പോന്നത്. രേണുവും ഉമയും ഷോപ്പിംഗ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ സമയം രാത്രി 9 മണി. ഭക്ഷണവും അവർ പുറത്തു നിന്നും വാങ്ങി.

ആ രാത്രി കടുത്ത തണുപ്പായിരുന്നു. മഞ്ഞിനോടൊപ്പം നേർത്ത കാറ്റും കൂടി വീശുന്നതിനാൽ ജനൽപാളികളിൽ സാമാന്യം കനത്തിൽ മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചിരുന്നു.

ഫാമിലി റൂമിൽ ടി വി കാണാനിരിക്കുമ്പോൾ, ഉമേഷ് ഫയർ പ്ലേസ് കത്തിച്ചുവച്ചു.

ക്രിസ്തുമസ് ദിനങ്ങളിലെ രാവിന് പ്രത്യേക ഭംഗിയുണ്ട്. നിലാവും മഞ്ഞും തണുപ്പും ആഘോഷവും നിറഞ്ഞ രാവുകൾ. ഗൗതമൻ ജനാല തുറന്ന് പുറത്തേക്ക് നോക്കി. അങ്ങകലെ നിരനിരയായി തലകുനിച്ചു നിൽക്കുന്ന സൈപ്രസ് മരങ്ങൾ. മഞ്ഞു കണങ്ങൾ പൊതിഞ്ഞ ഇലകളിൽ നിലാവ് ചിന്നിച്ചിതറി വീഴുന്നു. എത്ര കണ്ടാലും മതിയാവാത്ത ആ കാഴ്ചയിലേക്ക് അയാൾ ദീർഘനിശ്വാസത്തോടെ കണ്ണയച്ചു.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 4

തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. ഓഫീസ് നമ്പറിലാണ്. ഗൗതമൻ റിസീവർ എടുത്തു ചെവിയോടു ചേർത്തു. ഹലോ പറഞ്ഞപ്പോൾ തിടുക്കത്തിൽ, അൽപം അനിഷ്ടത്തോടെ ഉമേഷ് ചോദിച്ചു.

“പപ്പാ, എന്താണ് തീരുമാനം..?”

“രണ്ടാഴ്ച കഴിഞ്ഞ് നിന്‍റെ പരീക്ഷയല്ലേ. അതു കഴിഞ്ഞ് ക്രിസ്തുമസിന് അവധിക്കു വരുമ്പോൾ നമുക്ക് തീരുമാനിക്കാം. ഇപ്പോൾ നീ നന്നായി പഠിക്ക്, കേട്ടോ…”

ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്നു. ഗൗതമൻ കൂടുതൽ സംസാരിക്കാനൊരുങ്ങാതെ ഫോൺ കട്ട് ചെയ്തു.

വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഭാര്യ ദേഷ്യത്തിലാണെന്ന് ഗൗതമന് മനസ്സിലായി. ചായ എടുത്തു വച്ച ശേഷം കനപ്പിച്ച മുഖത്തോടെ ഉമ ടേബിളിനരികിൽ നിന്നു.

“ഉമേഷ് എന്നെ വിളിച്ചിരുന്നു. അൽപം മുമ്പ് ഉർവ്വശിയും ഞാൻ എന്താ അവരോട് പറയേണ്ടത്?”

“അവര് വിളിച്ചോട്ടെ… അതിനു നീ എന്തിനാ വിഷമിക്കുന്നേ…?”

“നിങ്ങൾക്ക് വിവാഹത്തിൽ താൽപര്യമില്ലെന്ന് ഉർവ്വശിയുടെ ചിന്ത.” ഉമ പറഞ്ഞു.

“അവളങ്ങനെ പറഞ്ഞോ? നീ എന്തെങ്കിലും ചോദിച്ചു കാണും?”

“ഹാ… ചോദിച്ചു.” ഉം ദേഷ്യത്തോടെ മുഖം വെട്ടിച്ചു.

“അവളുടെ അമ്മയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് നമുക്കൊപ്പമല്ലാത്തതു കൊണ്ടാണോ എന്നാണവളുടെ സംശയം.”

“കൊള്ളാം. അവൾക്ക് ബുദ്ധിയുണ്ട്.”ഗൗതമൻ നിസ്സാരമട്ടിൽ ചിരിച്ചു. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യം ഇരട്ടിച്ചു.

“എനിക്ക് ആ കുട്ടിയെ ഇഷ്ടമായി എന്ന് ഞാൻ നേരത്തേ പറഞ്ഞതല്ലേ. പിന്നെന്താ ഗൗതമേട്ടൻ ഇങ്ങനെ…?”

“നിനക്ക് ഇഷ്ടമാണെങ്കിൽ പിന്നെന്തിനാണ് എന്‍റെ സമ്മതം ചോദിക്കുന്നത്?”

“അതുശരി, നിങ്ങൾ സമ്മതിക്കാതെ തീരുമാനിക്കണോ? വേണ്ട.”

“എനിക്ക് ഇപ്പോൾ നല്ല തിരക്കുള്ള സമയമാ. ആലോചിക്കാൻ അൽപം സമയം വേണം.” ഗൗതമൻ ആ വിഷയം വിടാൻ വേണ്ടി ഒഴിയാൻ ശ്രമിച്ചു.

“ഇതിൽ ആലോചിക്കാനെന്തിരിക്കുന്നു? ഉമേഷിനും ഉർവ്വശിക്കും പരസ്പരം ഇഷ്ടമാണ്. നമുക്കതല്ലേ വേണ്ടൂ…?” ഉമ ചോദിച്ചു.

“ഉമേ, അവൻ എന്‍റെ അനുമതി ചോദിച്ചില്ലെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അവൻ അതു ചോദിച്ച സ്ഥിതിക്ക് എനിക്ക് എല്ലാ വശവും ആലോചിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയൂ. പ്ലീസ് വെയ്റ്റ്!”

ഉമ സംസാരം നിർത്തി. അവൾ ഭക്ഷണം കഴിച്ച ശേഷം ബെഡ്റൂമിലേയ്ക്ക് പോയി ടിവി ഓൺ ചെയ്തു.

രണ്ടാഴ്ച കടന്നു പോയി. ഗൗതമൻ ലഞ്ച് കഴിഞ്ഞ് ഓഫീസ് റൂമിൽ എത്തിയപ്പോഴാണ് ഒരു ഫോൺ വന്നത്.

തിരക്കുള്ള സമയം. വേഗം ജോലി തുടങ്ങാൻ ശ്രമിക്കുകയായിരുന്നു. അതിനു തടസ്സം വന്നപ്പോൾ തോന്നിയ തെല്ലു നീരസത്തോടെയാണ് അയാൾ ഫോൺ എടുത്തത്.

“ഹലോ”

മറുവശത്ത് ഒരു സ്ത്രീ ശബ്ദം.

“ഹലോ, ഗൗതം… രേണു ഹിയർ.”

ഒരു നിമിഷം സ്തബ്ധനായി ഗൗതമൻ ഉർവ്വശിയുടെ അമ്മ… തന്‍റെ…

“ഹലോ രേണു… ഹൗ ആർ യൂ…?”

ശബ്ദം ഇടറാതിരിക്കാൻ പരമാവധി പ്രസന്നതയോടെ അയാൾ ചോദിച്ചു.

“ഫൈൻ! ആന്‍റെ യു…?”

“ഓകെ രേണു, എന്താ ഇപ്പോ വിളിക്കാൻ?”

അയാൾ നേരെ കാര്യത്തിലേക്കു കടന്നു.

“കുട്ടികളുടെ കാര്യം തന്നെ ഗൗതം. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിഷേധിച്ചോളൂ… പക്ഷേ ഇത് ഒരു പകരം വീട്ടലാണെന്ന് അവരൊരിക്കലും അറിയരുത്. എന്‍റെ റിക്വസ്റ്റാണ് പ്ലീസ്…”

“പകരം വീട്ടൽ… വാട്ട് യു മീൻ രേണു…?” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

“നോക്കൂ, ഗൗതം… നിങ്ങൾക്ക് പഴയതൊന്നും മറക്കാനാവില്ല എന്നെനിക്കറിയാം. എന്‍റെ പപ്പ, നിങ്ങളെ അന്ന് അപമാനിച്ചു. എന്‍റെ ആഗ്രഹപ്രകാരം വിവാഹാലോചനയുമായി നിങ്ങൾ എന്‍റെ പപ്പയോട് സംസാരിക്കാനെത്തിയത്. നിങ്ങൾ പാവപ്പെട്ട ഒരു വിധവയുടെ മകനായിപ്പോയി എന്നതു കൊണ്ടു മാത്രമാണ് അന്ന് പപ്പ നമ്മുടെ ബന്ധം നിഷേധിച്ചത്. പക്ഷേ ഞാൻ നിരപരാധിയായിരുന്നു ഗൗതം…” രേണു അടക്കിപ്പിടച്ച് കരയുകയാണെന്ന് ഗൗതമിന് മനസ്സിലായി.

“രേണു, ദയവായി കരയാതിരിക്കൂ… ഇങ്ങനെയാണെങ്കിൽ ഇപ്പോൾ സംസാരിക്കേണ്ട. നമുക്ക് പിന്നീട് കാണാം.” രേണു നിശ്ശബ്ദയായി.

“കുട്ടികളുടെ കല്യാണം തടസ്സപ്പെട്ടു എന്ന് രേണു പറയാൻ എന്താ കാര്യം…?”

“തടസ്സപ്പെട്ടതല്ലെങ്കിൽ പിന്നെ എന്താണിതൊക്കെ? നിങ്ങൾ വീട്ടിൽ വന്ന ശേഷം ഞാനൊരു മറുപടി പ്രതീക്ഷിച്ചു. കുട്ടികൾ പലവട്ടം ഫോൺ ചെയ്തു. അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. എന്‍റെ പപ്പ നിങ്ങളെ അപമാനിച്ചതിന് നിങ്ങൾ എന്നെ ശിക്ഷിക്കുകയാണോ എന്ന് സംശയിച്ചുപോയി. അത്തമൊരു ശിക്ഷ ഏറ്റുവാങ്ങാൻ എന്‍റെ മകൾ എന്തു തെറ്റു ചെയ്തു, ഞാൻ അതോർത്തുപോയി.”

രേണുവിന്‍റെ വാക്കുകൾ

നേർത്ത കരച്ചിലിലേയ്ക്ക് ലയിക്കുന്നത് ഗൗതമൻ വിമ്മിഷ്ടത്തോടെ മനസ്സിലാക്കി. ഉമേഷിനും ഉർവ്വശിക്കും പോസിറ്റീവായ മറുപടി ലഭിക്കാത്തതുകൊണ്ട് താൻ പ്രതികാരം ചെയ്യുകയാണെന്ന് രേണു തെറ്റിദ്ധരിച്ചിരിക്കുന്നു… അവളെ താൻ എന്നും സ്നേഹിച്ചിട്ടേയുള്ളൂവെന്ന് എങ്ങനെ ബോധ്യപ്പെടുത്തും?

“തന്നെ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതും ഇതു പോലൊരു സിറ്റ്വേഷനിൽ ഒരിക്കലും….”

“പണ്ടത്തെ പ്രണയിനിയെ എന്നെങ്കിലും കണ്ടുമുട്ടിയാൽ ഒരു ചോദ്യം മാത്രം ചോദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ചോദ്യം ഇതാണ് രേണൂ, എന്തിനാണ് എന്നെ നിന്‍റെ അച്ഛൻ അപമാനിച്ചത്?”

ഈ ചോദ്യം കേട്ടപ്പോൾ അവൾ തീർച്ചയായും കൂടുതൽ ്സ്വസ്ഥയാവും എന്ന് ഗൗതമനറിയാം. എങ്കിലും മനസ്സിനെ ഇത്രയും കാലം കുത്തി നോവിച്ച ആ ചോദ്യം ഇനിയും അടക്കി വയ്ക്കാൻ വയ്യ. നേരിട്ടായിരുന്നു ചോദ്യമെങ്കിൽ രേണു എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നും ഗൗതമൻ ആലോചിച്ചു. ഇതിപ്പോൾ ഫോണിലൂടെയായതിനാൽ അവളുടെ മുഖഭാവമെന്തെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. എങ്കിലും ദുഖവും ആശങ്കയും ആ സ്വരത്തിൽ നിഴലിച്ചു നിൽക്കുന്നത് ഗൗതമറിഞ്ഞു.

“അന്ന് പപ്പ അങ്ങനെ പെരുമാറുമെന്ന് ചെറിയൊരു സൂചന കിട്ടിയിരുന്നെങ്കിൽ ഞാൻ ഗൗതമിനോട് പപ്പയെ കാണാൻ പറയില്ലായിരുന്നു… എന്‍റെ ആഗ്രഹങ്ങൾക്ക് എതിരു പറയാത്ത പപ്പയെ മാത്രമേ അതുവരെ ഞാൻ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ആ ധൈര്യത്തിലാണ് ഞാൻ പപ്പയോട് സംസാരിക്കാൻ ആവശ്യപ്പെട്ടത് പക്ഷേ…”

“എനിവേ… രേണു, തുടർന്നുണ്ടായതെന്താണെന്ന്? എനിക്കതറിയണം. എന്‍റെ മനസ്സിന്‍റെ റിലാക്സിനു വേണ്ടി.”

“ദുരിതങ്ങളുടെ കഥ കേട്ടിട്ട് എന്തിനാണ് ഗൗതം? ഇനിയൊരു കാര്യം….?”

“അല്ല രേണു, നമുക്കത് ആശ്വാസമാകും. മുന്നോട്ടുള്ള ജീവിതത്തിന്….” ഗൗതമൻ നിർബന്ധിച്ചപ്പോൾ അവൾ അൽപനേരം നിശ്ശബ്ദമായി. പിന്നെ പറയാൻ തുടങ്ങി.

“ഗൗതം വിട്ടു പോയ ശേഷം എന്‍റം അവസ്ഥ ഊങിക്കാവുന്നതാണല്ലോ? ഞാൻ നിങ്ങളുടെ കൂടെ ഒളിച്ചു പോകുമെന്ന് ഭയന്നിട്ട് പപ്പ എന്‍റെ പഠിത്തം പോലും സ്റ്റോപ്പ് ചെയ്തു. പപ്പയെ മീറ്റ് ചെയ്തപ്പോൾ ഗൗതം അപമാനിക്കപ്പെട്ട കാര്യം ഞാനന്ന് അറിഞ്ഞിരുന്നുമില്ല. ഗൗതം നാടുവിട്ടു പോയിട്ടുണ്ടാവുമെന്ന് ഉറപ്പായ ശേഷം പിറ്റേ വർഷം വീണ്ടും കോളേജിൽ ചേർത്തു. ആ സമയത്തും എന്‍റെ മാനസികാവസ്ഥ വീക്കായിരുന്നു. അതുകൊണ്ട് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ എന്‍റെ എതിർപ്പ് അവഗണിച്ച് എന്‍റെ വിവാഹം നടത്തി. യു.പിയിൽ എഞ്ചിനീയറായിരുന്നു വികാസ്.

അദ്ദേഹം നല്ല വ്യക്തിയായിരുന്നു. പക്ഷേ അവരുടെ അച്ഛൻ അത്യാഗ്രഹിയായ ഒരു മനുഷ്യൻ. ലക്ഷങ്ങൾ സ്ത്രീധനം നൽകിയാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ അവർ കൂടുതൽ കൂടുതൽ ആവശ്യപ്പെടാൻ തുടങ്ങി. പക്ഷേ വികാസിന് അവരെ എതിർക്കാനുള്ള ധൈര്യമില്ലായിരുന്നു.”

രേണു ഇടറിയ സ്വരത്തിൽ തുടർന്നു.

“ഇതെല്ലാം അറിഞ്ഞപ്പോൾ എന്‍റെ പപ്പയ്ക്ക് വിഷമമായി. അദ്ദേഹം ഒരിക്കൽ വികാസിനോട് ഇക്കാര്യം സൂചിപ്പിച്ചു. അപ്പോൾ വികാസ് പപ്പയെ സമാധാനിപ്പിച്ചു.”

“പപ്പ വിഷമിക്കേണ്ട. ഞാൻ യുഎസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഒരു മാസത്തിനകം എല്ലാം റെഡിയാക്കാം. ഞാൻ രേണുവിനെ കൂടെ കൊണ്ടു പൊയ്ക്കൊള്ളാം. അതോടെ എല്ലാ പ്രശ്നവും തീരും.”

“പപ്പയ്ക്ക് അതുകേട്ടപ്പോൾ സന്തോഷമായി. ഒരു മാസത്തിനകം വികാസിന് കാലിഫോർണിയയ്ക്കു പോകാൻ കഴിഞ്ഞു. പക്ഷേ എനിക്ക് സമയത്ത് വിസ റെഡിയാകാത്തതുകൊണ്ട് കൂടെ പോകാനായില്ല. വീണ്ടും ഒരു വർഷം കൂടി ഞാൻ ഭർതൃഗൃഹത്തിൽ നരകയാതന അനുഭവിച്ചു. കടുത്ത ദുരിതകാലം… വികാസിനൊപ്പം കാലിഫോർണിയയിൽ തമസം ആരംഭിച്ചതിനു ശേഷമാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്. വികാസിന് സാൻഫ്രാൻസിസ്കോയിൽ ഒരു കമ്പനിയിൽ നല്ല ജോലി കിട്ടി. ഒരു വർഷത്തിനകം, ഉർവ്വശി ഞങ്ങൾക്കു പിറന്നു. അവൾ പിറന്ന ദിവസം തന്നെ വികാസിന് നല്ല ഒരു കമ്പനിയിലേക്ക് ഓഫർ ലങിച്ചു. ഗൗതമിന്‍റെ സുഹൃത്ത് രവിയെ അവിടെവച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്.”

“ഉർവ്വശിക്ക് നാലു വയസ്സുള്ളപ്പോൾ വികാസ് സഹോദരിയുടെ വിവാഹത്തിന് നാട്ടിലേക്ക് പോയതായിരുന്നു. ഞാൻ വിജയിനെ എട്ട് മാസം പ്രഗ്നന്‍റ് ആയ സമയം. വിവഹശേഷം വികാസ് നാട്ടിൽ ചില ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങുമ്പോഴാണ് ആ ദുരന്തം കാർ ആക്സിഡന്‍റിന്‍റെ രൂപത്തിലെത്തിയത്. ആ സമയം യു.എസിലായിരുന്ന ഞാൻ വികാസിന്‍റെ വേർപാട് അറിഞ്ഞത് മൂന്നു ദിവസത്തിനു ശേഷം… അദ്ദേഹത്തെ അവസാനമായി കാണാൻ പോലും കഴിഞ്ഞില്ല.കാരണം ആ സമയം ഞാൻ ലേബർ റൂമിലായിരുന്നു.”

“റിയലി ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി. ഞാൻ ആദ്യം പകച്ചു. പക്ഷേ എന്‍റെ കുഞ്ഞുങ്ങൾക്കു വേണ്ടി ഞാൻ ജീവിക്കണമായിരുന്നു. സാൻഫ്രാൻസിസ്കോയിലെ വീട് വിറ്റ് സൈൻഹോജയിൽ ഞാൻ ഒരു ചെറിയ ഫ്ളാറ്റ് വാങ്ങി. പിന്നെ തരക്കേടില്ലാത്ത ഒരു ഷോപ്പും തുടങ്ങി. ഉർവ്വശി എന്‍റെ ദുഖങ്ങളും പ്രയാസങ്ങളും കണ്ടു വളർന്നവളാണ്. മകൻ വിജയ് അടുത്ത വർഷം കോളേജിലാവും. മകളുടെ വിവാഹം കൂടി കഴിഞ്ഞാൽ ഞാൻ സ്വസ്ഥയാകും.”

“പണ്ട്, ഗൗതം എന്നെ ചോദിച്ച് പപ്പയുടെ അടുത്തെത്തിയതും ആട്ടിയിറക്കിയതും എന്നോട് പിന്നീട് പറഞ്ഞിരുന്നു. അന്ന് ചെയ്ത തെറ്റിന്‍റെ ഫലമാണ് അനുഭവിക്കുന്നതെന്ന കുറ്റബോധം പപ്പയ്ക്ക് ഇപ്പോഴുമുണ്ട്.”

“അങ്ങനെയിരിക്കെയാണ് ഉർവ്വശി എന്നോട് ഉമേഷിനക്കുറിച്ച് പറയുന്നത്. വിർജീനിയയിൽ വച്ച് ഒരിക്കൽ ഞാനവനെ കാണുകയും ചെയ്തു. ഉമേഷിനെ എനിക്കിഷ്ടമായി. അവന്‍റെ അച്ഛനെയും അമ്മയേയും കാണണമെന്നും തോന്നി. അതിനാണ് ഉർവ്വശിയെ അയച്ച് നിങ്ങളെ ക്ഷണിച്ചത്. അന്ന് ഗൗതം എന്‍റെ വീട്ടിലേക്ക് വരുന്ന സമയം വരെ, എനിക്കറിയില്ലായിരുന്നു ഉമേഷ് നിങ്ങളുടെ മകനാണെന്ന്.”

രേണു വീണ്ടും നിശ്ശബ്ദയായി. അവർ എന്തോ ആലോചിക്കുംപോലെ തോന്നി. അപ്പോഴാണ് സെക്രട്ടറി ചില ഫയലുകളുമായി മുറിയിലേക്കു വന്നത്. ഗൗതമൻ രേണുവിനോട് ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞു.

“ഉച്ചയ്ക്കു ശേഷമുള്ള എല്ലാ അപ്പോയിന്‍ര്മെന്‍റുകളും കാൻസൽ ചെയ്തേക്കു.” അയാൾ ഫയലുകൾ ഒപ്പിട്ടു കൊടുത്തിട്ട് പറഞ്ഞു. എന്നിട്ട് ഡോർ അടച്ചു.

“സോറി രേണു, ചില കാര്യങ്ങൾ ഒതുക്കാനുണ്ടായിരുന്നു. ഇനി പറയൂ…”

“ഇനിയെന്തു പറയാൻ. ഇത്രയൊക്കെയേ ഉള്ളൂ വിശേഷങ്ങൾ പറയൂ…”

“1968 മാർച്ചിലെ ആ പുലരി ഇന്നും എനിക്കോർമ്മയുണ്ട്. നമ്മൾ രമ്ടുപേരും മ്യൂസിയം കാണാൻ പോയ ദിനം. ആദ്യത്തെ ഔട്ടിംഗ്.”

“പഠനം കഴിഞ്ഞ് ഞാൻ വീട്ടിലേയ്ക്കാണ് പോയത്. നിന്‍റെ പപ്പയെ കാണുന്ന കാര്യം എന്‍റെ അമ്മയോട് പറയാൻ. അവിടെ ചെല്ലുമ്പോൾ റെയിവേയിൽ നിന്നു വന്ന അപ്പോയിന്‍റ്മെന്‍റ് ഓർഡർ അമ്മ എടുത്തു തന്നു. ഒരു മാസത്തിനകം ജോലിയിൽ പ്രവേശിക്കണം. തിരുവനന്തപുരത്ത് ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാൻ ഞാൻ വീണ്ടുമെത്തിയപ്പോഴാണ് നിന്‍റെ പപ്പയുടെ ഓഫീസിൽ പോയത്. ആദ്യം അകത്തേക്കു കയറാൻ പോലും കഴിഞ്ഞില്ല. പിന്നെ സെക്രട്ടറിയോട് രേണു പറഞ്ഞിട്ടാണ് വരുന്നതെന്ന് പറയാൻ പറഞ്ഞു. അങ്ങനെയാണ് അനുമതി കിട്ടിയത്. വല്ല ജോലിക്കും ആകും എന്നു കരുതിയാണ് അകത്തേക്ക് കയറ്റിവിട്ടത്. പപ്പയെ കണ്ട് കാര്യം അവതരിപ്പിച്ചപ്പോൾ “വീട്ടിൽ ആരൊക്കെയുണ്ട്” എന്നായിരുന്നു ആദ്യത്തെ ചോദ്യം.”

“ഞാനും എന്‍റെ അമ്മയും.” ഞാൻ മറുപടി പറഞ്ഞു.

“പപ്പ…?”

“അദ്ദേഹം ട്രെയിൻ ആക്സിഡന്‍റിൽ മരിച്ചു.”

“എന്തായിരുന്നു ജോലി?”

“റെയിൽവേ ഗാർഡ് ആയിരുന്നു.”

“പഠനശേഷം എന്താ പരിപാടി?”

“എനിക്ക് അച്ഛന്‍റെ ജോലി കിട്ടി. അടുത്ത മാസം ജോയിൻ ചെയ്യും.”

“എത്രയാ ശബളം…”

“1500…”

“1968 ൽ 1500 നല്ല ശബളമായിരു്നു. പക്ഷേ പപ്പ പറഞ്ഞ മറുപടി കേൾക്കണോ?”

“എന്‍റെ മകൾ രേണു ജന്മദിനത്തിന് 1500 രൂപ ചെലവാക്കും. അവൾക്ക് വസ്ത്രങ്ങളെടുക്കാൻ ആയിരങ്ങൾ വേണം. പിന്നെ നീയെങ്ങനെ ചെലവുകാശ് കണ്ടെത്തും?”

“ഞാനും രേണുവും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. രേണു പറഞ്ഞിട്ടുകൂടിയാണ് ഞാൻ അങ്ങയെ കാണാൻ വന്നത്.”

അപ്പോൾ അദ്ദേഹം ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞു, “രേണുവിനൊന്നുമറിയില്ല. അവൾ പറയുന്നതും കേട്ട് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. കടക്ക് പുറത്ത്… ഐ സേ യൂ ഗെറ്റ് ഔട്ട്…” പപ്പ അലറി.

“രേണു, ഞാൻ പിന്നെയെന്തു ചെയ്യും? ഞാനെന്‍റെ അമ്മയെ നിന്‍റെ പപ്പയുടെ അടുത്തേക്ക് വിടാതിരുന്നത് എത്രയോ നന്നായെന്ന് അപ്പോൾ ഞാനോർത്തു. അതുകേട്ട് ഹൃദയവ്യഥയോടെ ഞാൻ പുറത്തു കടന്നു. രേണൂ, പിന്നെ ഞാനെന്തു ചെയ്യണം…?”

“പപ്പയോട് സംസാരിക്കാൻ എന്‍റെ അമ്മയെ അയക്കാമെന്നാണ് ആദ്യം കരുതിയത്. അങ്ങനെ ചെയ്യാതിരുന്നത് എത്ര നന്നായി.”

“ആ സംഭവത്തിനു ശേഷം ഞാൻ ചെന്നെയ്ക്കു പോയി റെയിൽവേ ജോലിയിൽ പ്രവേശിച്ചു. കുറച്ചുനാളുകൾ അങ്ങനെ കഴിഞ്ഞു. എന്‍റെ അങ്കിൾ ആ സമയം യുഎസിലായിരുന്നു. അദ്ദേഹത്തിന് മക്കളില്ല. അങ്കിൾ വിളിച്ചതനുസരിച്ച് ഞാൻ ജോലി ഉപേക്ഷിച്ച് അങ്ങോട്ട് പോയി. അവിടെ ഒരു ചെറിയ കൺസൾട്ടിംഗ് സ്ഥാപനം തുടങ്ങി. തുടക്കത്തിൽ അഞ്ചു ജോലിക്കാർ മാത്രമുള്ള ഒരു ചെറിയ കമ്പനി. ഇപ്പോൾ 300 പേരുണ്ട് എന്‍റെ സ്ഥാപനത്തിൽ. ഇതിനിടെ ഉമയുമാി എന്‍റെ വിവാഹം നടന്നിരുന്നു. വിവാഹം നടന്ന് 8 വർഷം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് ഉമേഷ് പിറന്നത്.”

“ഉർവ്വശിയെ ആദ്യമായി കണ്ട നിമിഷം തന്നെ ഉമയ്ക്ക് വളരെ ഇഷ്ടമായി.”

“ഹാ… എനിക്കതറിയാം.”

“എങ്ങനെ?”

“ഉമ വിളിച്ചിരുന്നു.”

“അപ്പോൾ നിങ്ങൾ എല്ലാം സംസാരിച്ചു കഴിഞ്ഞു. ഓകെ രേണൂ, ഇനി എനിക്കൊരു ചോദ്യമുണ്ട്. പേഴ്സണൽ. നീ എന്നെ ഇടയ്ക്കെങ്കിലും ഓർമ്മിക്കാറുണ്ടായിരുന്നോ?”

ആ സമയം അവളുടെ മുഖം കാണാൻ അയാൾ കൊതിച്ചു.

“ഗൗതം, നിങ്ങളെന്‍റെ ഫസ്റ്റ് ലവ് അല്ലേ. പിന്നെങ്ങനെ മറക്കും. ഒരിക്കലെങ്കിലും നിങ്ങളെ കാണണമെന്ന് ഞാൻ ആശിച്ചു. മാപ്പു ചോദിക്കാൻ, എല്ലാറ്റിനും.”

“മാപ്പ്? എന്തിന്, നീയൊരു തെറ്റും ചെയ്തിട്ടില്ലല്ലോ. നീയെന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ?”

രേണുവിന്‍റെ മറുപടി വരാൻ അൽപം വൈകി.

“എന്താണ്?”

“നിനക്ക് എന്‍റെ മകന്‍റെ അമ്മായിയമ്മ ആയിക്കൂടെ…?” അയാൾ ഇങ്ങനെ ചോദിച്ച് പൊട്ടിച്ചിരിച്ചു.

രേണു അമ്പരന്നു പോയി. “വാട്ട് യൂ സേ ഗൗതം… എന്നെ കളിയാക്കുകയാണോ?”

“നോ രേണൂ, ആം സീരിയസ്. എനിക്കൊരു മോളെ വേണം. അതു ചോദിക്കുന്നതിനൊപ്പം ചില നിബന്ധനകൾ കൂടിയുണ്ട്, പറയട്ടെ….”

“സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാത്ത ഒരു അമ്മയാണ് ഞാൻ.”

“ശരി, നീ ആദ്യം നിബന്ധന കേൾക്കൂ. ഒന്ന്, വിവാഹം വാഷിംഗ്ടണിലായിരിക്കും. കാരണം എന്‍റെ ഫ്രണ്ട്സ് സർക്കിൾ മുഴുവനും അവിടെയാണ്. കാലിഫോർണിയയിൽ നടത്തിയാൽ അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. രണ്ടാമത്തെ നിബന്ധന ഇതാണ്. വിവാഹശേഷം നീയും വിജയും വാഷിംഗ്ടണിൽ സെറ്റിൽ ചെയ്യണം. ബിസിനസ് ഇവിടെയും ചെയ്യാമല്ലോ. ഈ രണ്ടു നിബന്ധനകളും സ്വീകാര്യമാണെങ്കിൽ നമുക്ക് കുട്ടികളുടെ വിവാഹം നടത്താം.”

എല്ലാം അവിശ്വസനീയതയോടെ കേട്ടിരുന്നു രേണു, എത്രമാത്രം ടെൻഷനടിച്ചു. എന്നിട്ടിപ്പോൾ എത്ര ലാഘവത്തോടെ യെസ് പറയുന്നു.

“ഗൗതം… നിങ്ങൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. എന്നെ ആകെ ടെൻഷനടിപ്പിച്ചു കളഞ്ഞല്ലോ…”

“രേണൂ, തീരുമാനം പറഞ്ഞില്ല.”

“എനിക്കിതിൽ കവിഞ്ഞ സന്തോഷമെന്തുണ്ട്? ഈ ഹാപ്പി ന്യൂസ് ഉടനെ ഉമയേയും ഉർവ്വശിയേയും അറിയിക്കാം.”

“നോ രേണൂ, ഇപ്പോൾ വേണ്ട. കുട്ടികളുടെ എക്സാം കഴിയട്ടെ… ഡിസംബർ 22 ന് വാഷിംഗ്ടണിൽ നിങ്ങൾ വരൂ. അവിടെ വച്ച് നമുക്ക് പറയാം.”

“ഉമയോട് പറയണ്ടേ?”

“വേണ്ട, അതിനും സമയമായില്ല. നമ്മുടെ ഈ സംസാരവും പഴയ ബന്ധത്തെക്കുറിച്ചൊന്നും ഇപ്പോൾ അവരറിയണ്ട.” ഗൗതം പറഞ്ഞു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें