Novel: സമുദ്രമുഖം ഭാഗം- 32

ഒരാഴ്ചക്കുള്ളിൽ പലപ്പോഴായി ബാംഗ്ലൂരിലേക്ക് ഒരു ടിക്കറ്റ് കരസ്ഥമാക്കാൻ ശ്രമിച്ചെങ്കിലും ശ്രമം ലക്ഷ്യം കണ്ടില്ല ഒടുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സുഹൃത്ത് സോളമൻ എങ്ങനെയോ ഒരു സ്ലീപ്പർ ടിക്കറ്റ് സംഘടിപ്പിച്ചു തന്നു. സോളമന്‍റെ ട്രാവൽ ഏജൻസിയിൽ നിന്നുമിറങ്ങി നീട്ടിയടിച്ച ഒരു ചായ കുടിച്ച് ഫ്ലാറ്റിലേക്ക് തിരിയുന്ന വഴിയിൽ എത്തിയപ്പോൾ തെല്ലകലെ ഒരു പോലീസ് ജീപ്പ് കിടക്കുന്നതു കണ്ടു. അതു കണ്ടതും എന്‍റെ മനസ്സൊന്നു പിടച്ചു.

എന്‍റെ ഊഹം യഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതിന്‍റെ ഒരു സൂചകമായി ഞാനാ കാഴ്ചയെ കണക്കാക്കി. മിടിക്കുന്ന ഹൃദയത്തോടെ ഞാനാ ജീപ്പിനരികിലേക്ക് നടന്നു. രണ്ടു പോലീസുകാർ അവിടെ നിന്നു സംസാരിക്കുന്നു. ജീപ്പിനിടതുവശത്തെ മുൾപ്പടർപ്പുകൾ വലിയതോതിൽ വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു. ഒരു നടപ്പാതയായി അവിടം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനകം ഒട്ടേറെ ആളുകൾ ആ വഴിയിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്ന് വ്യക്തം.

ആകാംക്ഷ അടക്കാനാവാതെ, പോലീസുകാരന്‍റെ എങ്ങോട്ടെന്ന ചോദ്യചിഹ്നം പോലുള്ള നോട്ടം അവഗണിച്ച് വകഞ്ഞു മാറ്റപ്പെട്ട മുൾതുറവിലൂടെ ഞാൻ നടന്നു. പൊടുന്നനെ കായലിൽ നിന്നുള്ള അസുഖകരമായുള്ള ഗന്ധം പേറിയുള്ള കായൽകാറ്റ് എന്നെ വട്ടം ചുറ്റി.

മുൻപോട്ട് നടക്കുന്തോറും ആ ഗന്ധത്തിന്‍റെ സാന്ദ്രത ഏറി വന്നു. മുന്നോട്ട് കൺപായ്ചപ്പോൾ അല്പം ദൂരെ കായൽത്തീരത്ത് ചെറിയൊരാൾക്കൂട്ടവും കുറച്ചു പോലീസുകാരും നിൽക്കുന്നതു കണ്ടു. . വേപഥുവോടെ ചെന്നു നോക്കിയപ്പോൾ എന്‍റെ ഊഹങ്ങളെ ശരിവക്കും വിധമുള്ള കാഴ്ചയായിരുന്നു കണ്ടത്! ഒരു ചാക്കുകെട്ട് തുറന്നുള്ള പരിശോധന!

മങ്ങിയ പായൽപ്പടർപ്പുകൾ അവിടെങ്ങും ചിതറിക്കിടക്കുന്നു. കറുത്ത ദുർഗന്ധമുള്ള വെള്ളം അവിടവിടെ തളം കെട്ടി കിടന്നു. പുറന്തൊലിയിലെ രോമങ്ങൾ നഷ്ടപെട്ട വലിയൊരു പെരുച്ചാഴി അവിടെ ചത്തുമലച്ചു കിടക്കുന്നതു കണ്ടു. അസുഖകരമായ മനം മടുപ്പിക്കുന്ന ഗന്ധം ശ്വസിച്ച് തല മന്ദീഭവിച്ച പോലെ എനിക്കനുഭവപ്പെട്ടു. മൂക്കുപൊത്തിയിട്ടും ജീർണഗന്ധം അവിടെങ്ങും തിരതള്ളി. ഞാൻ ആൾക്കൂട്ടത്തിനിടയിൽ കയറി സൗമ്യനെന്നു തോന്നിച്ച ഒരുവനെ നോക്കി ചിരിച്ച് കാര്യം തിരക്കി. അയാൾ പറഞ്ഞു തന്നു.

“ദാ ആ കായലിലോട്ട് കയറി നിൽക്കുന്ന ഹോട്ടലു കണ്ടോ? കുടുംബശ്രീ നടത്തണതാ. അവിടെ ഉള്ളോര് വല്ലാത്ത സ്മൽ വരുന്നെന്നു പറഞ്ഞ് ഇവിടെ സ്ഥിരം മീൻ പിടിക്കാൻ വരുന്ന പിള്ളേരെക്കൊണ്ട് അന്വേഷിപ്പിച്ചു. അവര് അങ്ങനെ അന്വോഷിക്കുമ്പോഴാണ് കട്ടപായലിന്‍റെ എടക്ക് ചാക്കുകെട്ട് കണ്ടത്. വല്ല അറവുശാലക്കാര് കൊണ്ട് തള്ളിയതാണെന്ന് കരുതി കുഴിച്ചിടാമെന്നു കരുതി അവൻമാര് ചാക്കുകെട്ട് തീരത്തടുപ്പിച്ച്. പിന്നെന്തോ പന്തികേട് തോന്നി. എന്തിന് പറയുന്നു. ഇപ്പം പോലീസെത്തി നോക്കിയപ്പോ സംഭവം പ്രശ്നമാ!

“എന്ത് പ്രശ്നം?”

കണ്ടാലറിഞ്ഞൂടെ ? മനുഷ്യനെ ഓടിച്ചു മടക്കി പാക്കു ചെയ്തിരിക്കാ. ബോഡീല് വസ്ത്രോല്യ പിന്നെ തലേം ഇല്ലാന്ന ഇവിടുള്ളോര് പറേണെ. കൊറച്ചു നേരായി പരിശോധന തൊടങ്ങീട്ട്. എനിക്കൊന്ന് നേരെ കാണണമെന്നുണ്ട്, അങ്ങോട്ട് അടുപ്പിക്കുന്നില്ല. അല്ലോ അങ്ങോട്ട് അടുക്കാനും പറ്റിയ പരുവമല്ല.

“എന്‍റെ കാലിന്‍റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് മേലോട്ട് കയറി വന്നു. ഒരേ ഒരു ദൃക്സാക്ഷിയായ ഞാൻ ! ഉത്തരവാദിത്വപ്പെട്ട പോലീസ് അധികാരിയോട് ഈ ജീർണിച്ച മൃതദേഹവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട കാഴ്ചയും പത്രത്തിൽ കണ്ട വാർത്താക്കുറിപ്പിനെക്കുറിച്ചും സംസാരിക്കുവാൻ മനസ്സുതുടിച്ചെങ്കിലും ഉപബോധമനസ്സിൽ നിന്നുള്ള വിവേകത്തിന്‍റെയും യാഥാർത്ഥ്യബോധത്തിന്‍റെയും കരുത്തുറ്റ നിർദേശം മനസ്സിന്‍റെ തുടിപ്പിനെ ശമിപ്പിച്ചു.

ഞാൻ അടങ്ങി പ്രഥമദൃഷ്ടിയിൽ കൊലപാതകമെന്ന് ഉറപ്പെങ്കിലും ഇൻക്വിസ്റ്റ് നടപടിക്രമങ്ങൾ പൂർത്തികരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൊലപാതകം ആണോ അല്ലയോ എന്ന് ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരണം തരികയുള്ളു. കൊലപാതകമല്ലെങ്കിൽ എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ മറ്റവകാശികളൊന്നുമില്ലെങ്കിൽ പൊതുശ്മശാനത്ത് ദഹിപ്പിക്കും. അതാണ് ചട്ടം ശ്മശാനം നടത്തിപ്പുകാർക്ക് ഇതിനായി പോലീസ് കത്തു കൊടുക്കേണ്ടതുണ്ട്.

പോലീസ് നായ ഉടനെയെത്തുമെന്ന് ആ സഹൃദയനായ സുഹൃത്ത് അറിയിച്ചതോടെ ആ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും മാറിപ്പോകാൻ ഞാൻ തീരുമാനിച്ചു.

ഫ്ലാറ്റിലെത്തി ഇളം ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ ശരീരത്തിനുണർവ്വ് തോന്നിയെങ്കിലും മനസ്സിലെ കാലുഷ്യം മാറിപ്പോയില്ല. കിടപ്പുമുറിയിലെത്തി കായലിനോട് മുഖം തിരിച്ചുള്ള ജനാലകൾ തുറന്നിട്ടു. കറുത്ത കായലിൽ ഏതാനും ബോട്ടുകളും വഞ്ചികളും നീങ്ങിപ്പോകുന്നത് വിദൂരക്കാഴ്ചയായി കാണാം.

ശിരസ്സ് അറുത്തുമാറ്റി ഇത്ര മൃഗീയമായി ഒരാളെ കൊന്നു തള്ളണമെങ്കിൽ അതിനു പിന്നിലെ കാരണം ദൃഢവും ശക്തവുമാകണം. അതല്ല എങ്കിൽ മൃഗീയ കൊലപാതകങ്ങൾ നടത്തുന്നതിൽ ആഹ്ളാദം കണ്ടെത്തുന്ന സൈക്കോ പാത്തുകൾ ആയിരിക്കണം. ഉറപ്പായും അത്തരം മനോനില തെറ്റിയ സാഡിസ്റ്റ് പ്രവൃത്തികൾക്കു പിന്നിൽ ഒരാളായിരിക്കാനാണ് സാധ്യത.

കൊലപാതകം നടത്തുന്നതിലൂടെ ലഭിക്കുന്ന മാനസിക ആനന്ദം പങ്കുവക്കപ്പെടുവാൻ അത്തരം ആളുകൾ ഇഷ്ടപ്പെടുന്നില്ല. ഒരു കൊലപാതകത്തിൽ മാത്രം അവരുടെ ക്രിമിനൽ ചെയ്തികൾ ഒതുങ്ങുകയുമില്ല. അവർ അവസരം പാത്ത് തുടരൻ കൊലപാതകങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഏതാനും സൈക്കോ പാത്തുകളുടെ ചരിത്രം പരിശോധിച്ചപ്പോൾ അവർ ഒറ്റക്കു തന്നെയാണ് കൃത്യം ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.

അത്തരത്തിൽ ഒരാളുടെ ഒരു പഴയ അഭിമുഖം യൂട്യൂബിൽ കാണുവാൻ ഇടയായി. എന്തിനു ഇത്തരം മൃഗീയമായ കൊലപാതകങ്ങൾ നടത്തുന്നു എന്ന് ചോദിച്ചപ്പോൾ ആയുധം കൊണ്ട് തലക്കടിയേറ്റു ഇരയുടെ തലയോട്ടി തകരുന്നതിന്‍റെ ഒച്ചയും മരണവെപ്രാളവും നൽകുന്ന ആനന്ദം അനുഭവിക്കാനാണ് കൊലപാതകം നടത്തുന്നത് എന്നാണ്. അതുപറയുമ്പോൾ ആ സീരിയൽ കില്ലറുടെ മുഖം ആവേശഭരിതമായിരുന്നു അപ്പോൾ അത്തരമൊരു സാധ്യത ഈ വിഷയത്തിൽ പൂർണ്ണമായും തള്ളിക്കളയാവുന്നതാണ്.

യാതൊരു വിവരങ്ങളും ഈ സംഭവത്തിൽ ലഭ്യമല്ലാത്ത അവസ്ഥയിൽ മുന്നിലുള്ള ഏക വഴി മാധ്യമങ്ങൾ പരിശോധിച്ച് കഴിഞ്ഞ രണ്ട് മൂന്നു മാസങ്ങൾക്കുള്ളിൽ കാണാതായ ആളുകളുടെ ഒരു പട്ടിക തയ്യാറാക്കുക എന്നതാണ്. തുടർന്ന് ഓരോരുത്തരുടേയും വിശദാംശങ്ങൾ തേടേണ്ടി വരും വിവര സമാഹരണത്തിന് തോമാച്ചനെന്തെങ്കിലും സംഭാവന നല്കാനാകുമോ എന്ന് ആലോചിച്ചപ്പോഴാണ് തോമാച്ചനുമായി സംസാരിച്ച് ഏറെക്കാലമായല്ലോ എന്നോർത്തത്.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കിക്കൊണ്ട് ബന്ധങ്ങളുണ്ടാക്കി നായകനും നിർമ്മാതാവും സംവിധായകനും ലഫ്റ്റനന്‍റ് കേണലുമൊക്കെ ആകാനാഗ്രഹഹിച്ച തോമാച്ചൻ! ഈയിടെ ഒരു യാത്രക്കിടയിൽ ഒരു സിനിമാ ഷൂട്ടിങ്ങ് സെറ്റിൽ വച്ച് കണ്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല. പരിക്ഷീണനായി ഒരിടത്ത്‌ ഒടിഞ്ഞു തൂങ്ങി ഇരിക്കുന്നതാണ് കണ്ടത്. തോമാച്ചനെ വിളിച്ചു. വിശേഷങ്ങൾ ആരാഞ്ഞു. തോമാച്ചൻ തന്‍റെ കദനകഥ പറഞ്ഞു.

അഭിനയമോഹികളായ നൂറോളം പേരുടെ വാട്ട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കിക്കൊണ്ടായിരുന്നു തോമാച്ചന്‍റെ സിനിമ പ്രവർത്തനം ആരംഭിച്ചത് തുടക്കത്തിൽ സുഗമമായി മുന്നോട്ടു പോയ ഗ്രൂപ്പിൽ ക്രമേണ അസ്വാരസ്യങ്ങൾ ഉടലെടുത്തു. എണ്ണം തികച്ച് സിനിമാസെറ്റിൽ ആളുകളെ എത്തിച്ചു നൽകാൻ തോമാച്ചന് കഴിയാതെയായി. സിനിമാ പ്രൊഡക്ഷനിൽ നിന്നും ജൂനിയർ ആർട്ടിസ്റ്റിനു നല്കാനുള്ള തുക പൂർണ്ണമായും തോമാച്ചൻ കൊടുക്കുന്നില്ലെന്ന പരാതി ഉയർന്നു. വാട്ട്സ്അപ്പ് ഗ്രൂപ്പ് ശിഥിലമായി. പ്രൊഡക്ഷൻ മാനേജരെ പഴിചാരി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അതു ഫലപ്രദമായില്ല.

നായകനാകാനും ഏറെ ശ്രമിച്ചെങ്കിലും ഒരു ജൂനിയർ ആർട്ടിസ്റ്റ് സപ്ലയർക്ക് നായക വേഷം പോയിട്ട് ഒരു ഭേദപ്പെട്ട വേഷം പോലും അപ്രാപ്യമായിരുന്നു. ഉയർന്നു വരുന്ന യുവതാരങ്ങളുടെ ഡേറ്റ് കരസ്ഥമാക്കി നിർമ്മാതാവിനെ സമീപിച്ച് പടം ചെയ്യാനുള്ള ശ്രമങ്ങളും പാളി. രണ്ടു കൂട്ടർക്കുമിടയിൽ ഒരു ഇടനിലക്കാരന്‍റെ ആവശ്യം അവർക്കില്ലായിരുന്നു. ഒരു ലഫ്റ്റനന്‍റ് കേണലാകാനും അന്വോഷിച്ചെങ്കിലും തീർത്തും അപരിചിതമായ ഒരു മാർഗ്ഗം മാത്രമേ ആ ഒരു ലക്ഷ്യത്തിന്‍റെ സാക്ഷാത്കാരത്തിനുള്ളൂ എന്നറിഞ്ഞ് ആ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു.

നിലവിൽ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റ് സപ്ലയറുടെ കീഴിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുകയാണ് തോമാച്ചൻ. വിപുലമായ തന്‍റെ അനുഭവസമ്പത്തിന്‍റെ വെളിച്ചത്തിൽ ഒരു ഉപദേശം യുവാക്കൾക്കായി തോമാച്ചന് നല്കാനുണ്ട്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാം നല്ലതു തന്നെയാണ്. എന്നാൽ ജീവിതയാത്രയിൽ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രമേ മനസ്സുകൊടുക്കാവൂ. ഉദാഹരണത്തിന് സച്ചിൻ. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരും കോടീശ്വരനുമായ സച്ചിൻ. ക്രിക്കറ്റല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യമോ പ്രവർത്തനമോ അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്.

അതു പോലെ യേശുദാസ് സംഗീതവും അതുമായി ബന്ധപ്പെട്ടുമല്ലാതെ മറ്റെന്തെങ്കിലും പ്രവൃത്തി അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല എന്നത് ഉറപ്പാണ്. അതിനുപിന്നിൽ ശാസ്ത്രീയമായ കാഴ്ചപ്പാടുകളും തോമാച്ചൻ വിശദീകരിച്ചു. ഊർജ്ജത്തിന്‍റെ ഒരു പ്രഭാകേന്ദ്രമാണ് മനുഷ്യൻ. മനുഷ്യമനസും ചിന്തകളും ശക്തിമത്തായ ആ ഊർജ്ജത്തിന്‍റെ ബഹിസ്ഫുരണമാണ്.

നമ്മൾ ഒന്നിലേക്ക്, ഒരേ ലക്ഷ്യത്തിലേക്കു ആ ഊർജരാശിയെ ഏകോപിക്കാൻ ശ്രമിക്കുമെങ്കിൽ ആ ലക്ഷ്യം ഭേദിക്കുക തന്നെ ചെയ്യും. കാരണം ഒരേ ലക്ഷ്യത്തിലേക്കു പാഞ്ഞടുക്കുന്ന ഉർജ്ജരാശികൾ ശക്തിമത്താണ്. അതേ സമയം പല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു പാഞ്ഞടുക്കുന്ന ഉർജ്ജരാശികൾക്കു ശക്തി കൈമോശം വരികയും ശക്തികുറഞ്ഞു ചിതറിപോകുന്ന ഊർജ്ജരാശികൾക്കു ലക്ഷ്യപ്രാപ്തി അസാധ്യമാകുകയും ചെയ്യുന്നു.

ആലോചിച്ചപ്പോൾ തോമാച്ചന്‍റെ നിഗമനങ്ങൾ ശരിയാണെന്നു എനിക്ക് തോന്നി, പല മേഖലകളിൽ വിജയത്തിന്‍റെ വെന്നികൊടി പായിച്ചവർ ഉണ്ടെങ്കിലും അവർ എണ്ണത്തിൽ വളരെ കുറവാണെന്നു എനിക്ക് മനസിലായി. പിന്നേയും പല ലോകമറിയുന്ന വ്യക്തികളെ ഉദാഹരിക്കാൻ തോമാച്ചൻ ശ്രമിച്ചെങ്കിലും ഞാൻ ഇടക്കു കയറി സംസാരിച്ച് ആ ശ്രമം തടഞ്ഞു. എന്‍റെ വിഷയം എടുത്തിട്ടു.

സ്ത്രീയെയും പുരുഷനേയും കണ്ടതൊഴിച്ച് ബാക്കിയെല്ലാം സവിസ്തരം പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട ശേഷം തോമാച്ചൻ തെല്ലിട മൗനത്തിലായി. വേലിയിൽ കിടക്കുന്ന പാമ്പിനെ എന്തിനാണ് കഴുത്തിലിടുന്നതെന്ന് പറഞ്ഞ് ഒരുപാട് ജീവിതം കണ്ട അനുഭവസമ്പന്നനായ തോമാച്ചൻ എന്നെ ഗുണദോഷിച്ചു. കുറ്റവാളിയെ കണ്ടെത്തുന്നതിന് എന്തെങ്കിലും പാരിതോഷികം പ്രഖ്യാപിച്ചാലല്ലാതെ വ്യക്തിപരമായി യാതൊരു സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാനാകാത്ത ഈ വിഷയം വിട്ടു കളയാൻ തോമാച്ചൻ ഉപദേശിച്ചു.

വ്യക്തിപരമായ നേട്ടങ്ങൾക്കു ഉപരിയായി സമൂഹത്തോടുള്ള പ്രതിബദ്ധത പിന്നെ എന്‍റെ ജിഞാസ ശമിപ്പിക്കുക എന്ന പരമപ്രധാനമായ കാര്യം ഇവ രണ്ടുമാണ് എന്നെ വഴി നടത്തുന്നതെന്നു പറഞ്ഞു ഞാൻ തിരിച്ചടിച്ചു.  ഏറെ നേരത്തെ വാക്കുതർക്കങ്ങൾക്കു ശേഷം മനസ്സില്ലാമനസ്സോടെ തോമാച്ചൻ കഴിയാവുന്ന സഹായങ്ങൾ ചെയ്തു തരാമെന്ന് അറിയിച്ചു.

ഒപ്പം ഒരു കർശന നിബന്ധനയും. അയാളെ പോലീസ് സ്റ്റേഷനിൽ കയറുവാനുള്ള ഇടവരത്തരുത്. നിബന്ധന ഞാൻ അപ്പോൾ തന്നെ സമ്മതിച്ചു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിവര സമാഹരണത്തിനായി ഏതു മാർഗം അവലംബിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് വിവരം പറയാമെന്ന് പറഞ്ഞ് തോമാച്ചൻ ഫോൺ വിളി അവസാനിപ്പിച്ചു.

പുറത്ത് നേരിയ ചുകന്ന വെയില് പടർന്നു പിടിക്കുന്നു. തീഷ്ണതയില്ലാത്ത ഈ സമയത്തെ വെയിലേൽക്കുന്നത് ആഹ്ളാദകരമാണ്. വഴിത്താരയിൽ ആൾത്തിരക്കുണ്ട്. പോർച്ചുഗീസ് റസ്റ്റോറന്‍റ് ലക്ഷ്യമാക്കി നടക്കുമ്പോൾ യാതൊരു തുമ്പും എനിക്കീ വിഷയത്തിലില്ലെന്ന് ഞാൻ ഖേദത്തോടെ ഓർത്തു. നാളത്തെ പത്രത്തിൽ അല്ലെങ്കിൽ ഇന്നത്തെ സായാഹ്ന പത്രത്തിൽ കായലിൽ നിന്ന് മൃതദേഹം കണ്ടെടുത്ത സംഭവത്തിന്‍റെ വിവരണമുണ്ടാകും.  അത്തരം റിപ്പോർട്ടുകളിൽ നിന്ന് ഉപയോഗപ്രദമായ എന്തെങ്കിലും വസ്തുതകൾ ലഭിക്കുമെന്ന ചെറിയ പ്രതീക്ഷ ബാക്കി നിൽക്കുന്നു. ഒപ്പം തോമാച്ചനിൽ നിന്നും വിവര സമാഹരണത്തിന് ഉപയുക്തമായ വസ്തുതകൾ ലഭ്യമാകുമെന്ന വിശ്വാസവുമുണ്ട്.

നിറം മാറാൻ വെമ്പുന്ന ചുകന്ന വെയിലേറ്റ് നടക്കുമ്പോൾ ഒരു കൊലപാതകത്തിലേക്ക് ഒരു സാധാരണ മനുഷ്യനെ എത്തിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ആ ഒരു ക്രൂരകൃത്യത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളെക്കുറിച്ചും ചിന്തിക്കുകയായിരുന്നു. പ്രഭാതത്തിൽ വെള്ളി വെളിച്ചം വിതറി അന്തരീക്ഷത്തിൽ പടർന്നു പിടിച്ച വെയിലായിരുന്നു. ഉച്ച സമയത്തെ തീക്ഷ്ണതക്കു ശേഷം നിറം മാറാൻ തുടങ്ങി.

നേരിയ ചുകപ്പെന്ന പരകായപ്രവേശത്തിനു ശേഷം ചുകപ്പിന്‍റെ സാന്ദ്രത ഏറി ഇരുളാൻ തുടങ്ങി. നിരന്തരം മാറി മറയുന്ന മനുഷ്യ മനസ്സുപോലെ നിറം മാറുന്ന പ്രകൃതി. ക്രിമിനൽ പ്രവൃത്തികളിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഒരു ഡാറ്റബേസ് തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷം മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ട കുറ്റകൃത്യങ്ങളും അതിലേക്ക് നയിച്ച വസ്തുതകളുടെയും വിവരണം വായിച്ചായിരുന്നു ഡാറ്റബേസ് തയ്യാറാക്കിയത്.

വ്യക്തമായി മനസ്സിലായ വിവരങ്ങൾ മാത്രമേ അതിൽ ഉൾപ്പെടുത്തിയുള്ളൂ അതിൽ നിന്നും മനസ്സിലായ ഘടകങ്ങളിൽ പ്രധാനമായും മുന്നിട്ടു നിന്നത് ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താൽ നടത്തിയ കൊലപാതകങ്ങൾ തുടർന്ന് അരാജകത്വ ജീവിതത്തിന്‍റെ ഭാഗമായ വിഷയസുഖങ്ങളോടുള്ള പ്രതിപത്തി മുഖ്യ കാരണമായ പാതകങ്ങൾ.

സദാചാര മര്യാദകളെ തൃണവദ്ഗണിച്ചുള്ള അവിശുദ്ധ ബന്ധങ്ങളുടെ അവശേഷിപ്പായ ദാരുണ സംഭവങ്ങൾ, വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയുള്ള സാമ്പത്തിക വിഷയങ്ങളിലെ ക്രമക്കേടുകൾ അങ്ങനെ പോകുന്നു കാരണങ്ങൾ. മേൽ പറഞ്ഞവയിൽ ഈയൊരു വിഷയത്തിൽ മുന്നിട്ടു നിൽക്കുന്നത് ഏതായിരിക്കും?

Story- പ്രണയ തണൽ

സൂസൻ എവിടെ നിന്നായിരുന്നു നമ്മുടെ സൗഹൃദങ്ങളുടെ തുടക്കമെന്ന് ഓർക്കാനാവുന്നില്ലലോ… ഈയിടെയായി ഇങ്ങനെയൊക്കെയാണ് ഞാൻ… എന്തെങ്കിലും ഓർക്കാൻ ശ്രമിക്കുമ്പോ ഓർമ്മകൾ പാളം തെറ്റും. പിന്നെ കൺമുന്നിൽ അവൃക്തതയുടെ കറുത്ത തിരശ്ശീല മാത്രമാകും കാണുക. യുവത്വത്തിലേ ഇങ്ങനെയെങ്കിൽ വാർദ്ധക്യത്തിൽ എന്താകും അവസ്ഥയെന്ന് പലരും ഇതേക്കുറിച്ച് ആശ്ചര്യപെടാറുണ്ട്.

സൂസനെ പരിചയപ്പെട്ടപ്പോൾ ഒരേട്ടത്തിയെ ലഭിച്ച സന്തോഷമായിരുന്നു. തനിക്ക് ശേഷം നാല് സഹോദരിമാരുണ്ടായിരുന്നെങ്കിലും അവരിലൊന്നുമില്ലാത്ത വിശേഷങ്ങൾ അവരിലുണ്ടായിരുന്നു. അതുകൊണ്ടാവും സൂസനുയുമായുള്ള കൂടിക്കാഴ്ചകൾ പതിവായത്. അതവരേയും ആഹ്ലാദിപ്പിച്ചിരുന്നു.

ചിത്രകാരനായ സത്യശീലന്‍റെ ഫ്ലാറ്റിൽ വച്ചാകുമോ സൂസൻ തന്‍റെ പരിചയങ്ങളിലേക്ക് ചുവട് വെച്ചത്. ആകാനാണ് സാധ്യത.

സൂസനും തന്നെപ്പോലെ സത്യശീലിന്‍റെ ഫ്ലാറ്റിൽ നിത്യസന്ദർശകയായിരുന്നലോ. സത്യശീലൻ ആളൊരു സൗമ്യനാ. പെയിന്റ് ചെയ്യുമ്പോഴും അയാൾക്ക് പ്രിയപ്പെട്ട ആരുടെയെങ്കിലുമൊക്കെ സാന്നിധ്യം വേണം…

സത്യശീലൻ തനിച്ചാണ് അയാളുടെ ഫ്ലാറ്റിൽ താമസിക്കുന്നത്. ഏകാന്തത ഒരു വേട്ട മൃഗത്തെ പോലെയാണെന്നാ അയാൾ പറയുക. അത്രയ്ക്ക് അസഹ്യം.

സൂസനാണ് അയാളുടെ ചിത്രമെഴുത്തിനെ കുറിച്ച് ആദ്യമായി ഒരു വിമൻസ് മാഗസിനിൽ എഴുതിയത്. അതിന് കാരണമുണ്ട്. അയാളുടെ ചിത്രങ്ങളിൽ സ്ത്രീകളാണുള്ളത്. വിവിധ വേഷത്തിലും ഭാവത്തിലുമുള്ള സ്ത്രീകൾ. അവരെ കണ്ടെത്താനായി അയാളെത്രയോ യാത്രകൾ ചെയ്യാറുണ്ട്. സൗഹൃദങ്ങളിൽ ഒരു വിവേചനവും അയാൾ പ്രകടിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ആൺ പെൺ വ്യത്യാസമില്ലാതെ ഒരു സൗഹൃദവും അയാൾക്കുണ്ട്.

സാധാരണ ചിത്രകാരന്മാരെ പോലുള്ള വേഷഭൂഷാദികളൊന്നും അയാൾക്കില്ല. ഇതേക്കുറിച്ച് ഒക്കെ ചോദിച്ചാൽ അയാൾ പറയുക. കലയിലെ മികവാണ് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നാണ്.

സൂസന്‍റെ വീട്ടിലേക്ക് എനിക്കെപ്പോഴും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരും അവരുടെ വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു അവർ.

ഒരു പ്രണയ വിവാഹമായിരുന്നു അവരുടേത്. അവർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. അയാളുടെ കുട്ടികളെയൊന്നും തനിക്ക് പ്രസവിക്കേണ്ടി വന്നില്ലല്ലോയെന്ന്. അത് വല്ലാത്തൊരു അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് അവർ പറഞ്ഞിരുന്നത്.

ഇത്രയും സ്നേഹധാരാളിയായ ഒരു സ്ത്രീയെ അയാൾക്ക് പൊറുപ്പിക്കാനായില്ലെങ്കിൽ… എപ്പോഴും ബോധമറ്റ തലയുമായി നടക്കുന്ന ഒരു പുരുഷനെ ഏത് സ്ത്രീയ്ക്കാണ് സഹ്യമാകുക?

ഇപ്പോൾ അയാളെക്കാൾ റോയലാ അവർ ജീവിക്കുന്നത്. സ്വാതന്ത്ര ചിന്ത. ജീവിതം. സമയം. കീർത്തികേട്ട സ്വാതന്ത്ര്യ പത്രപ്രവർത്തക…

ഇടപെടലിലും പ്രകൃതത്തിലുമുള്ള പ്രൗഢി…. ഒരു സ്ത്രീക്ക് ആത്മവിശ്വാസവും ആത്മധൈര്യമുണ്ടെങ്കിൽ സ്വന്തം കാലിൽ നിൽക്കാമെന്ന് ധ്വനിപ്പിക്കുന്ന ജീവിതം….

സത്യം പറയാമല്ലോ. ഇത്രയും ബോൾഡായ ഒരു സ്ത്രീയെ ഞാൻ കാണുന്നതുമിദാദ്യമായാണ്. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ അവരുടെ  സാന്നിധ്യം നിത്യമായി ആഗ്രഹിക്കും.

സ്വയം ബോൾഡാവുകയല്ല കൂടെയുള്ളവരെ കൂടെ അവർ ബോൾഡാക്കും. അതുകൊണ്ടാവും സൂസന്‍റെ സാന്നിധ്യത്തിൽ മാത്രം ഞാൻ സത്യശീലനെ കാണുന്നത്. അല്ലാത്തപ്പോഴൊക്കെ ഞാനവരുടെ വീട്ടിൽ പോകുന്നതും.

സൂസനുമായുള്ള കൂടിക്കാഴ്ചകളിൽ അവരെന്‍റെ വിശേഷങ്ങളറിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാനെന്‍റെ പ്രണയിനിനെക്കുറിച്ച് പറയുന്നത്.

പക്ഷേ ഞങ്ങൾ രണ്ടു മതത്തിൽ പെട്ടവരായിരുന്നു. അതൊക്കെ യാഥാസ്ഥിതികനായ അച്ഛനെ വല്ലാതെ മുറിപ്പെടുത്തുമായിരുന്നു.

സൂസൻ, അച്ഛനെ വേദനിപ്പിച്ചൊന്നും ചെയ്ത് എനിക്ക് ശീലമില്ല. എന്നാൽ പ്രണയിനിയെ ഉപേക്ഷിക്കുവാനും മനസ്സ് വരുന്നില്ല.

അന്ന് എങ്ങനെയാണ് ഈ പ്രതിസന്ധിയെ മറികടക്കുക എന്ന വേവലാതിയാൽ അല്പം മദ്യപിച്ചിട്ടാണ് ഞാനവരെ കാണാൻ ചെന്നത്.

‘അബുൽ ഇതിവിടെ അനുവദനീയമല്ലാട്ടോ….’ എന്നവർ പറയുമ്പോൾ അവരുടെ സ്വരത്തിന് പഴയതിലും വലിയ ഗൗരവമുണ്ടായിരുന്നു. ‘പിന്നെ ഈ പ്രതിസന്ധിയുടെ കടൽ എനിക്ക് നീന്തി കയറാൻ ആവുന്നില്ലലോ. സൂസൻ.’

‘നീയാണ് നിന്‍റെ പ്രണയിനിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. അല്ലാതെ അത് മറ്റൊരാളുടെ നിർദ്ദേശപ്രകാരമായിരിക്കരത്.’

അന്ന് മദ്യപിച്ച് സൂസനെ കണ്ടതിൽ വലിയ ജാളൃത തോന്നി. ഇനി അവരുടെ വെറുപ്പ് ആർജ്ജിക്കുന്നതൊന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയും ചെയ്തു.

സൂസൻ പറഞ്ഞത് തന്നെയാണ് ശരി. തന്‍റെ കാര്യങ്ങളിലെ തീരുമാനങ്ങൾ തന്‍റേത് മാത്രമാണ്. മറ്റൊരാളുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചലിക്കുന്ന ഒരു പാവയാവുക എന്ന് പറയുന്നത് വ്യക്തിത്വമില്ലായ്മയാണ്.

സൂസനോട് സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും ബുദ്ധിപരമായ വിചാരങ്ങൾ ആവശ്യമാണ്. ഇല്ല. ഇനിയിത് ആവർത്തിക്കില്ല.

ഒരിക്കൽ ഞാനവരെ കാണാനായൊരു വൈകുന്നേരം ചെല്ലുമ്പോൾ ചായയും സ്നാക്സുമായി ഉച്ചയുറക്കം കഴിഞ്ഞ കണ്ണുകളുമായിരുന്ന് ടിവിയിലേതോ സിനിമ കാണുകയായിരുന്നു. അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് എന്‍റെ പ്രണയിനിയുടെ അതേ ഛായയുളള ഒരു പെൺകുട്ടി ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായി.

ഞാൻ പരിസരം മറന്ന് പറയുകയായി. ‘സൂസൻ ഇതുപോലെയാണ് എന്‍റെ പ്രണയിനിയും’. ‘ഇത്രയും ആഹ്ലാദം പകരുന്ന ഒരുവളാണ് നിന്‍റെ പ്രണയിനിയെങ്കിൽ അവളെ നിനക്ക് സ്വന്തമാക്കി കൂടേ?’

എന്‍റെ ആഹ്ലാദം കണ്ടാകണം സൂസൻ ഇത്രയും പറഞ്ഞത്. പെട്ടെന്നാണ് എന്നെപ്പോലെ തടിച്ച നാസികയും കട്ടി മീശയുമുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ കാമുകനായി ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

‘അബുൽ ഇത് നിന്നെപ്പോലുണ്ട്.’ സൂസൻ പറഞ്ഞു.

ശരിയാണ് എന്‍റെ അതേ പ്രകൃതം. അന്ന് രാത്രി ഞാൻ കണ്ട സ്വപ്നങ്ങളിലൊക്കെ ഞാനെന്‍റെ പ്രണയിനിയുമായി ആഹ്ലാദ ഗാനങ്ങൾ പാടി പ്രകൃതി രമണീയമായ ഇടങ്ങളിലൂടെ നടക്കുകയായിരുന്നു.

പ്രണയം ഒരിക്കലും സാക്ഷാത്കരിക്കില്ലെന്ന് അറിഞ്ഞിട്ടും ഞാനെന്‍റെ പ്രണയിനിയെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. അവൾ എന്നെ വിളിച്ച് പറഞ്ഞു. എന്‍റെ കേൾവികളിൽ ഞാൻ കേൾക്കുന്ന പുരുഷ ശബ്ദമൊക്കെ നിന്‍റേതാണ്. എന്‍റെ കേൾവികളിലുള്ള സ്ത്രീ ശബ്ദമൊകെ നിന്‍റേതാണ്. അപ്പോൾ പിന്നെ എന്ന് പറഞ്ഞവൾ ചിരിച്ചു….

ഞാനപ്പോൾ എവിടെയോ വായിച്ചത് ഓർത്തു. സാക്ഷാത്കരിക്കാത്ത പ്രണയമേ പ്രണയമായി എല്ലാ കാലത്തും നിലനിൽക്കുകയുള്ളുവെന്ന്. പലരുടെയും പ്രണയ അനുഭവങ്ങൾ പരിശോധിക്കുമ്പോളതു തന്നെയല്ലേ സത്യവും.

ഞാനും സത്യശീലനും സത്യശീലന്‍റെ സുഹൃത്തും സുപ്രീംകോടതി അഭിഭാഷകനുമായ അഭിജിത്തുമായി ഒരു സന്ധ്യയിൽ സത്യശീലന്‍റെ ഫ്ലാറ്റിലിരുന്ന് സംസാരിക്കുകയാണ്.

മൂവർക്കും താല്പര്യമുള്ള വിഷയമെന്ന നിലയിലാണ് പ്രണയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ഇപ്പോൾ വളരെ അപകടകരമായ നിലയിലാണല്ലോ പ്രണയത്തിന്‍റെ പോക്ക്.

തന്നോട് പ്രണയം ഇല്ലാത്തവരെ വകവരുത്തുകയാണ് ഇപ്പോഴത്തെ കാമുകന്മാർ ചെയ്യുന്നത്. ഇപ്പോഴത്തെ പ്രണയത്തിന്‍റെ ബേസ് സെക്സ് ആണ്. അല്ലാതെ നമ്മൾ അനുഭവിച്ചിരുന്ന പ്രണയ പവിത്രതയൊന്നും ഇന്നത്തെ പ്രണയങ്ങൾക്കില്ല. എത്ര കേട്ടാലും എനിക്കീ വിഷയം മടുക്കില്ലല്ലോ. അതുകൊണ്ട് ഞാൻ അഭിജിത്ത് വക്കീലും സത്യശീലനും പറയുന്നത് കേട്ടിരുന്നു.

ഇടക്ക് സത്യശീലൻ ഹേയ് കാമുകാ നിനക്കൊന്നും ഈ വിഷയകമായി പറയാനില്ലേ എന്ന് ചോദിച്ചിട്ടും ഞാനൊന്നും പറഞ്ഞില്ല. ഞാനൊരു കാമുകനാണെന്നറിഞ്ഞ് അഭിജിത്ത് വക്കീൽ എന്‍റെ മുഖത്ത് നോക്കി ചിരിച്ചു.

താനും തന്‍റെ പ്രണയിനിയെ വകവരുത്തി സുപ്രീംകോടതിയിൽ കേസുമായി ചെല്ലുമോ എന്ന അർത്ഥത്തിലാകുമോ വക്കീൽ ചിരിച്ചത്.

വക്കീലിന് ഇന്ന് തന്നെ ദില്ലിക്ക് മടങ്ങണം. അതിന്‍റെതായ തിടുക്കമുണ്ട് അദ്ദേഹത്തിന്‍റെ ചലനങ്ങളിൽ. നാട്ടിൽ വരുമ്പോഴൊക്കെ വക്കീലിന് സത്യശീലനെ കാണണം. ആപതിവ് ഇതുവരെ തെറ്റിച്ചിട്ടില്ല. അത്രയ്ക്ക് ദൃഢമാർന്ന ബന്ധമാണ് അവർ തമ്മിൽ…

വക്കീലിനെ കേട്ടിരുന്നപ്പോൾ ഒരു യാഥാർത്ഥ്യം ബോധ്യമായി. ഏറ്റവും കൂടുതൽ വേർപിരിയലുകൾ നടക്കുന്നത് പ്രണയ വിവാഹത്തിലാണെന്ന്. മറ്റൊന്നുകൂടെ വക്കീൽ പറഞ്ഞു. പ്രണയം വിവാഹത്തിൽ എത്തരുതെന്ന്.

സൂസൻ ഫോണിൽ വിളിച്ച് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോൾ അതിത്തരമൊരു അശുഭകരമായ കാര്യ ശ്രാവൃത്തിനാകുമെന്ന് കരുതിയിരുന്നില്ല.

താനൊരു ഏടത്തിയെ പോലെ കരുതിയിരുന്ന സൂസനും എന്നിൽ നിന്ന് പിരിയുന്നു. അവരേതോ മഹാനഗരത്തിലേക്ക് പുറപ്പെടുന്നു. നല്ല ഓഫറുള്ള ഒരു ജോലിക്കായി. ഞാനിനി എന്‍റെ ഖേദങ്ങൾ ആരോട് പറയും? മരുഭൂമിയിൽ നീരുറവ കണ്ടെത്തിയ യാത്രികന്‍റെ ആഹ്ലാദമായിരുന്നു എനിക്ക് സൂസനെ ലഭിച്ചപ്പോൾ..

‘അബുൽ നീയും ഇടക്ക് ആ മഹാനഗരത്തിലേക്ക് വരു.’ എന്ന് സൂസൻ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അസുഖമാണെങ്കിൽ പോലും ജോലിക്ക് വരണമെന്ന് പറയുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞാനെങ്ങനെയാണ് ആ മഹാനഗര യാത്രയെ സങ്കൽപ്പിക്കുക…

ഇല്ല സൂസൻ. ഞാനിനി നിരാകരണത്തിന്‍റെ കൊടിയവെലിൽ നിന്ന് ശിഷ്ടകാലം തീർത്തോളാം.

വിമാനത്താവളത്തിന് അകത്തേക്ക് കയറും മുമ്പ് സൂസൻ എന്‍റെ ഇരു കവിളിലും ചുംബിച്ചു. എന്‍റെ എല്ലാ നിയന്ത്രണങ്ങളും ദുർബലമായ ആ നിമിഷത്തിൽ ഞാൻ പൊട്ടിക്കരഞ്ഞു.

എന്തുകൊണ്ടാകും എനിക്ക് പ്രിയപ്പെട്ടവരെയൊക്കെ എന്നിൽ നിന്നിങ്ങനെ അകലുന്നത്.

സത്യശീലനും ദില്ലിയിലോ മറ്റോ പോയി സെറ്റിൽ ചെയ്യാൻ പ്ലാനുണ്ടെന്നാ കേട്ടത്. വക്കീലിന്‍റെ സന്ദർശനം അതിന്‍റെ മുന്നോടിയാകാം.

എല്ലാവരും അവർക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് മടങ്ങട്ടെ. അല്ലാതെന്താ ഇതേ കുറിച്ചൊക്കെ പറയേണ്ടത്.

ഇതേക്കുറിച്ച് ഒക്കെ പറയാനായി ഞാനെന്‍റെ പ്രണയിനിയുടെ അടുത്തെത്തുമ്പോൾ അവൾ പറഞ്ഞു. നിനക്ക് എന്നെകാളിഷ്ടം സൂസന ആയിരുന്നല്ലേ..

ഞാൻ അതെയെന്ന അർത്ഥത്തിൽ തലയാട്ടി. ഒരേടത്തിയുടെ സ്ഥാനത്തു നിന്നു മാത്രമാണ് ഞാനവരെ സ്നേഹിച്ചത്. എന്നിട്ടും എന്‍റെ പ്രണയിനീ പറഞ്ഞത് അവളെ അവരെ ഞാൻ എന്‍റെ കാമുകിയാക്കുകയായിരുന്നുവെന്നാണ്.

എത്ര കുറി നിങ്ങളവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന പ്രണയിനിയുടെ ചോദ്യമെന്നിൽ അർപ്പുണർത്തി. എന്ത് അസംബന്ധമാണ് അവളീ പറയുന്നത്? മനസ്സാ വാചാ കർമ്മണാ ചെയ്യാത്തത്. ഇവളെയാണോ ഞാനിത്രയും കാലം പ്രേമിച്ചതെന്നോർത്ത് ലജ്ജ തോന്നുന്നു. വെറുതെയാണോ ഇന്നത്തെ പ്രണയങ്ങൾ കലാപങ്ങളാകുന്നത്.

നിന്നിലും നല്ല പ്രണയിനികളെ എനിക്കിനിയും കിട്ടും. എന്നാൽ സൂസനെ എനിക്കിനി വേറെ കിട്ടില്ല. അതാണ് സൂസനും നീയും തമ്മിലുള്ള വ്യത്യാസം. പറഞ്ഞതിൽ പശ്ചാത്തപിക്കുന്നു എന്നു പറഞ്ഞു അവളെന്‍റെ പിറകെ കരഞ്ഞുകൊണ്ടോടിവന്നുവെങ്കിലും അവൾ എന്നെ ഇനിയും അവിശ്വാസത്തിന്‍റെ തടവിൽ വീർപ്പുമുട്ടിക്കില്ലെന്ന് എന്താണുറപ്പ്. അതുകൊണ്ട് ഞാനവളെ എന്‍റെ പ്രണയങ്ങളിൽ നിന്നും രാജിയാക്കുന്നു. അല്ലാതെന്താണ് സ്നേഹിതാ സൽസ്വഭാവിയായ ഒരു കാമുകന് ഈ പ്രശ്നസംബന്ധിയായി ചെയ്യാനാവുക…

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 2

ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ, അഞ്ചും എട്ടും വയസ്സായ മക്കൾ രണ്ടു പേരും ഓടി അടുത്തെത്തിയിട്ടുണ്ടാകും.

“അച്ഛാ… ഞങ്ങൾക്കും… ഞങ്ങൾക്കും വേണം ഉമ്മ…” അവർ തന്‍റെ അരയിൽ കെട്ടിപ്പിടിച്ചു കൊണ്ട് ആവശ്യപ്പെടും. അപ്പോൾ അവരേയും ചേർത്തുപിടിച്ച് ഉമ്മകൾ നൽകും.

എത്ര മനോഹരങ്ങളായിരുന്ന ദിനരാത്രങ്ങളായിരുന്നു അവ. ആ ദിനങ്ങൾ ഇന്നലെയെന്നോണം തന്‍റെ കൺമുന്നിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ കുട്ടികൾ വളരുകയും പ്രായപൂർത്തിയാവുകയും, തങ്ങൾക്ക് വയസ്സാവുകയും ചെയ്തു. തങ്ങളുടേതായ ലോകം കെട്ടിപ്പടുക്കാൻ വ്യഗ്രത പൂണ്ട മക്കൾക്കിന്ന് തങ്ങൾ ബാദ്ധ്യതയായിക്കൊണ്ടിരിക്കുന്നുവോ എന്ന് സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. ആസംശയത്തെ ബലപ്പെടുത്തത്തക്കവണ്ണം അവർ തങ്ങളെ രണ്ടിടത്താക്കുകയും ചെയ്തു.

തങ്ങൾ രണ്ടിടത്തായതോടെ പഴയ സന്തോഷങ്ങളും അസ്തമിച്ചു. പിന്നെ അവളെക്കാണാതെ ദീർഘനാൾ ഏതോ ദ്വീപിലെന്നപോലെ സുമേഷിന്‍റെ വീട്ടിൽ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ. കൂരിരുട്ടിലെ ഏതോ നിഴൽച്ചിത്രംപോലെ ചലിച്ചുകൊണ്ടിരുന്ന തന്‍റെ കൈകളും കാലുകളും. പിന്നെ തമ്മിൽക്കാണാതെയായിട്ട് ഇന്നിപ്പോൾ എത്രനാൾ. ഇണയൊഴിഞ്ഞ കൂട്ടിനുളളിൽ ദുഃഖത്തിന്‍റെ ആവരണത്തിനുള്ളിൽ തപസ്സിരുന്ന നാളുകൾ തന്‍റെ ഓർമ്മകൾക്കും മങ്ങലേൽപ്പിച്ചു തുടങ്ങിയിരിക്കുന്നു. പലപ്പോഴും മറവിയുടെ മൂടുപടം തന്നെ വന്നു മൂടാറുള്ളത് ഓർത്തു.

“എന്താ നന്ദൻമാഷേ നിങ്ങളവിടെത്തന്നെ നിന്നുകളഞ്ഞത്? നിങ്ങൾക്ക് ഇങ്ങോട്ട് കേറിയിരിക്കരുതോ?”

ആരോ ഒരു കഷണ്ടിക്കാരൻ തന്നെ നോക്കി ചോദിക്കുന്നത് നന്ദൻമാഷ്ശ്രദ്ധിച്ചു. അപ്പോഴാണ് താനിത്ര നേരവും മനോരാജ്യം കണ്ടുനിൽക്കുകയായിരുന്നുവെന്ന് നന്ദൻമാഷ് അറിഞ്ഞത്. ഓർമ്മയെ മൂടുന്ന നനുത്ത പാടയ്ക്കപ്പുറത്ത് തെളിഞ്ഞു കാണുന്ന ചില കഴിഞ്ഞകാല ബിംബങ്ങൾ. ഇത്രയും നേരം ഒരു സിനിമയിലെ പോലെ ആ ബിംബങ്ങൾ തന്‍റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

കഷണ്ടിക്കാരന്‍റെ ചോദ്യo നന്ദൻമാഷിനെ അത്ഭുതപ്പെടുത്തി. ഇയാൾ എന്താണ് തന്നെ ഒരന്യനെപ്പോലെ കാണുന്നത്.

ഇതു തന്‍റെ വീടല്ലേ? സൗദാമിനിയും താനും ഒന്നിച്ചു പാർക്കുന്ന വീട്. ഇവിടെ ഇയാൾ അതിഥിയായി വന്നെത്തിയതായിരിക്കും. മാത്രമല്ല ഇപ്പോൾ ഇവിടെ താനറിയാത്ത കുറെപ്പേരുണ്ട്. മകൻ സുരേഷിന്‍റെ അതിഥികളായിരിക്കാം. മിനി, മൂത്ത മകൻ സുരേഷിനോടൊപ്പം ഇവിടെ താമസിക്കുന്നുണ്ടെന്നാണ് താൻ കരുതിയത്. എന്നാൽ ഇവിടെ അവളെയും സുരേഷിനേയും കാണുന്നില്ലല്ലോ. പകരം വേറെ കുറെ ആളുകൾ നില്ക്കുന്നു.

അല്ല, കഷണ്ടിക്കാരൻ ചിരിച്ചു കൊണ്ട് വാതിൽക്കൽത്തന്നെ നിൽക്കുകയാണല്ലോ? അയാൾക്ക് തന്നെ പരിചയമുള്ളതു പോലെ തോന്നുന്നു. നന്ദൻമാഷ് പെട്ടെന്ന് നടപ്പു മതിയാക്കി അവിടെത്തന്നെ നിന്ന് അല്പനേരം അയാളെ സൂക്ഷിച്ചു നോക്കി.

ഓർമ്മയുടെ ഓളപ്പരപ്പിൽ എത്ര തിരഞ്ഞിട്ടും മാഷിന് ആ മുഖം ഓർത്തെടുക്കാനായില്ല. അപ്പോൾ രാജീവ് എന്നു പേരുള്ള അയാൾ സ്വന്തം ബാല്യത്തിന്‍റെ മുറ്റത്ത് മാഷിനെക്കുറിച്ചുള്ള ഓർമ്മകളെ മേയാൻ വിട്ടിരിക്കുകയായിരുന്നു. വളളിനിക്കറും ട്രൗസറുമണിഞ്ഞ് താൻ ഓടി നടന്നിരുന്ന കാലം അയാളുടെ മനോമുകുരത്തിലെത്തി. സിംഗപ്പൂരിൽ ജോലി ഉണ്ടായിരുന്ന അച്ഛന്‍റെ മരണം അനാഥമാക്കിയ തന്‍റെ തറവാട്. ബാല്യത്തിന്‍റെ കളി ചിരികൾ വിട്ടുമാറാത്ത താനും അനുജത്തിയും അനിയനും. സുഭിക്ഷതയിൽ കഴിഞ്ഞ ശൈശവം പെട്ടെന്നാണ് അച്ഛന്‍റെ മരണം മൂലം ദാരിദ്ര്യത്തിലേക്ക് വഴി മാറിയത്. ഒരേ ട്രൗസർ തന്നെ പല ദിവസങ്ങളിൽ സ്ക്കൂളിലേക്കിടേണ്ടി വന്നു. പിന്നെ അത് നനച്ചു നനച്ച് പിഞ്ഞിക്കീറാൻ തുടങ്ങി. ട്രൗസറിൽ പലയിടത്തും തുള കണ്ട് ഒപ്പം പഠിച്ചിരുന്നവർ ആർത്തുചിരിച്ചു. അതുകണ്ട നന്ദൻമാഷ് ഒരു ദിനം ഒരു പൊതി നൽകിക്കൊണ്ടു പറഞ്ഞു.

“അടുത്ത ദിവസം ഇതിട്ടു കൊണ്ടു വേണം സ്ക്കൂളിൽ വരാൻ.”

അടുത്ത ദിവസം തന്‍റെ പുതിയ നീല നിക്കർ കണ്ട് കൂട്ടുകാർ അത്ഭുതപ്പെട്ടു ”നിനക്കിത്ര പെട്ടെന്ന് ഈ പുതിയ നിക്കർ എവിടന്നു കിട്ടി? വല്ലേടത്തു നിന്നും മോഷ്ടിച്ചതാണോ?” അവർ ചോദിച്ചു.

“അല്ല… നന്ദൻമാഷ് എനിക്കു തന്നതാണ്.”

“നന്ദൻമാഷോ…?”

അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ തന്നെ “നിക്കർകള്ളൻ” എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങി. ഒരു ദിവസം അവർ തന്‍റെ ചുറ്റും നിന്ന് അങ്ങനെ വിളിച്ച് കളിയാക്കുന്നത് നന്ദൻമാഷിന്‍റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം അടുത്തെത്തി അവരോടു പറഞ്ഞു

“അല്ല രാജീവ് കള്ളനല്ല. അവന് ഞാൻ വാങ്ങിക്കൊടുത്തതാണ് ആ നിക്കർ.” അതോടെ അവരെല്ലാം നിശ്ശബ്ദരായി. നന്ദൻമാഷ് തന്‍റെ അടുത്തു വന്ന് തന്‍റെ നെറുകയിൽ തലോടിക്കൊണ്ടു പറഞ്ഞു.

“നിനക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോടു പറയാം നിന്‍റെ സാഹചര്യങ്ങൾ ഞാൻ മനസ്സിലാക്കുന്നുണ്ട്.” അതു കേട്ട് താൻ പൊട്ടിക്കരഞ്ഞു പോയി അപ്പോൾ നന്ദൻമാഷ് അലിവോടെ പറഞ്ഞു.

“നീ വിഷമിക്കേണ്ട. മറ്റെല്ലാം മറന്ന് നീ നന്നായി പഠിക്കുക. നന്നായി വരും.”

പിന്നീട് പലപ്പോഴും നന്ദൻമാഷ് തനിക്ക് പുസ്തകങ്ങളും, ഫീസും തന്ന് സഹായിച്ചു. നന്ദൻമാഷിന്‍റെ വാക്കുകൾ താൻ അക്ഷരം പ്രതി അനുസരിച്ചു. എല്ലാ ക്ലാസ്സിലും നല്ല മാർക്കോടെ പാസ്സായി.

അല്പം കഴിഞ്ഞ് അയാൾ മെല്ലെ നടന്ന് നന്ദൻമാഷിന്‍റെ അടുത്തെത്തി. വേച്ചുവേച്ചു നടക്കുന്ന നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ചു കൊണ്ടു ചോദിച്ചു.

“മാഷിന് എന്നെ മനസ്സിലായില്ലേ? ഞാൻ മനയ്ക്കലെ രാജീവ്… പണ്ട് സാർ എനിക്ക് പുസ്തകവും ഫീസും യൂണിഫോമും മറ്റും തന്ന് സഹായിച്ചിട്ടുണ്ട്.”

“രാജീവ്… എനിക്കോർമ്മയില്ലല്ലോ കുഞ്ഞെ. പഴയ കാര്യങ്ങൾ പലതും മറന്നു പോയി. അല്ലെങ്കിൽത്തന്നെ ഈയിടെയായി തലയ്ക്കകത്തൊരു മൂടലാ…”

“സാറിനെ മറക്കാൻ എനിക്കാവില്ല. എന്‍റെ അച്ഛൻ മരിച്ച ശേഷം സാറാണ് എന്‍റെ ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചത്. സാർ എനിക്ക് അച്ഛനെപ്പോലെയാണ്. അല്ല… അതിലും ഉപരി ദൈവത്തെപ്പോലെയാണ്. വരൂ സാർ, നമുക്ക് അകത്തേക്ക് പോകാം.” രാജീവ്, നന്ദൻമാഷിനെ കൈപിടിച്ചു നടത്തി. അവർ പൂമുഖത്തിണ്ണയിൽ എത്തിയ ഉടനെ ഏതാനും പേർ ഓടി വന്നു.

“പുതിയ ആളാണോ മാഷെ. ഇവിടെ താമസിക്കാൻ വന്നതാണോ?” ഒന്നു രണ്ടു പേർ ചിരിച്ചു കൊണ്ട് ഓടിയെത്തി നന്ദൻമാഷിനോട് കുശലം ചോദിച്ചു.

“അതെ. പുതിയ ആളാണ്. പക്ഷെ ഇദ്ദേഹം ഇവിടെ എത്തിയത് സ്വന്തം ഭാര്യയെ അന്വേഷിച്ചാണ്. ഇദ്ദേഹം പണി കഴിപ്പിച്ച വീടാണ് ഇത്. ഇവിടെയാണ് കഴിഞ്ഞപത്തുനാല്പതു കൊല്ലം അദ്ദേഹം കുടുംബ സമേതം താമസിച്ചിരുന്നത്.” മാനേജർ നന്ദൻമാഷിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

“ഓഹോ ഞങ്ങൾ അതറിഞ്ഞില്ല കേട്ടോ. ഏതായാലും നന്ദൻമാഷിന് സ്വാഗതം.”

“നിങ്ങളൊക്കെ സുരേഷിന്‍റെ കൂട്ടുകാരാണോ? എന്നിട്ട് സുരേഷെവിടെ?”

“സുരേഷോ… അതാരാ മാഷേ’… ആ പേരുള്ള ഒരാൾ ഇവിടെയില്ലല്ലോ…”

“സുരേഷ് എന്‍റെ മകനാ… നിങ്ങൾക്കവനെ അറിയില്ലെ?”

“ഇല്ലല്ലോ മാഷേ. അപ്പോൾ സുരേഷാണോ മാഷിനെ ഇവിടെ കൊണ്ടുവന്നാക്കിയത്? ഞങ്ങളേം ഞങ്ങടെ മക്കളാ ഇവിടെ കൊണ്ടു വന്നാക്കിയത്…”

“ഞാൻ… ഞാൻ… സൗദാമിനിയെ അന്വേഷിച്ചു വന്നതാ… എന്‍റെ ഭാര്യയെ… അവളിന്നലെ എന്നോട് ഇന്ന് ഇവിടെ കാത്തുനില്ക്കാമെന്ന് പറഞ്ഞിരുന്നു.”

“സൗദാമിനി… അതാരാണെന്നു ഞങ്ങൾക്ക് അറിയില്ലല്ലോ മാഷേ… ആ പേരുള്ള ആരും ഇവിടെ ഇല്ലല്ലോ… ” അതു കേട്ട് നന്ദൻമാഷ് അല്പം ക്രോധവും അക്ഷമയും കലർന്ന സ്വരത്തിൽ പറഞ്ഞു.

“നിങ്ങളോട് ആരാ പറഞ്ഞത് അവൾ ഇവിടെ ഇല്ലെന്ന്? അല്ലെങ്കിൽ നിങ്ങൾ ആരാ അതൊക്കെ നിശ്ചയിക്കാൻ? ഇത് എന്‍റെ വീടല്ലെ? ഞാനും സൗദാമിനിയും ഞങ്ങളുടെ മക്കളും താമസിക്കുന്ന വീട്. ഇവിടെ നിങ്ങക്കെന്തു കാര്യം? വല്ലവരും എന്‍റെ വീട്ടിക്കേറി വന്ന് അധികാരം സ്ഥാപിക്കുന്നോ” നന്ദൻമാഷിന്‍റെ സ്വരം ഉച്ചത്തിലായി.

നന്ദൻമാഷിന്‍റെ സ്വരവും ഭാവവും മാറുന്നതു കണ്ട് കാര്യം പന്തിയല്ലെന്നു തോന്നിയ വർഗീസും, മോഹനനും അമ്പരന്ന് പരസ്പരം നോക്കി.

“ഇങ്ങേർക്ക് തലയ്ക്ക് നല്ല സുഖമില്ലെന്നു തോന്നുന്നു. വാ… നമുക്ക് പോകാം.” അവർ നന്ദൻമാഷിനെ ഉപേക്ഷിച്ച് തിരിഞ്ഞ് നടന്നു.

നന്ദൻമാഷാകട്ടെ സൗദാമിനിയെക്കാണാഞ്ഞ് നിരാശയോടെ വാതിൽക്കൽ നിന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി. ഭർത്താവിന്‍റെ അധികാര ഭാവത്തിൽ തന്നെ.

അതുകേട്ട് രാജീവ് ആലോചിച്ചു. സൗദാമിനി അമ്മ, സാറിന്‍റെ ഭാര്യയല്ലെ. അവർ ഇവിടെ ഇല്ലല്ലോ. മാത്രമല്ല അവർ മരിച്ചു പോയി എന്നാണ് ഞാനറിഞ്ഞത്. പക്ഷെ അവർ ഇവിടെ ഇല്ല എന്നു പറഞ്ഞാൽ സാറിനത് ഏറെ സങ്കടമാകും. അദ്ദേഹത്തിന്‍റെ ബുദ്ധിക്കും ഓർമ്മക്കും എന്തോ കാര്യമായ തകരാറു സംഭവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വാസ്തവസ്ഥിതി പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ എന്തുപറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കും? അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ മകൻ സുമേഷ് വരട്ടെ. എന്നിട്ടദ്ദേഹത്തെ പറഞ്ഞയയ്ക്കാം. അതുവരെ ഇവിടെ എവിടെയെങ്കിലും പിടിച്ച് ഇരുത്താം. അങ്ങനെ വിചാരിച്ച് രാജീവ് അവിടെ കിടന്ന ഒരു കസേരയിൽ മാഷിനെ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു.

“മാഷ് ഇവിടെ ഇരുന്നോളു. മാഷ് അന്വേഷിച്ചെത്തിയ ആൾ ഇപ്പോൾ ഇവിടെ എത്തും…”

നന്ദൻമാഷ് സൗദാമിനിയെ പ്രതീക്ഷിച്ച് പൂമുഖത്ത് കസേരയിലിരുന്നു

ഈ സമയത്ത് രാജീവ് അവിടത്തന്നെ അന്തേവാസിനിയായ ഹേമാംബിക ടീച്ചറിന്‍റെ അടുത്തെത്തി. ടീച്ചറപ്പോൾ കുളികഴിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളു. മുറിക്കു പുറത്ത് വരാത്തയിൽ തല തുവർത്തിക്കൊണ്ടു നിന്ന അവരുടെ അടുത്തെത്തി രാജീവ് പറഞ്ഞു. ”ടീച്ചർ… ടീച്ചറിന് കൂടെ വർക്കു ചെയ്തിരുന്ന നന്ദൻമാഷിനെ ഓർമ്മയില്ലെ? അദ്ദേഹം പൂമുഖത്തിരിപ്പുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ നല്ല ഓർമ്മക്കുറവുണ്ട്. ടീച്ചർ ഒന്നങ്ങോട്ടുചെല്ലണം. ടീച്ചറിനെക്കാണുമ്പോൾ നന്ദൻമാഷിന് ഓർമ്മവരുമോ എന്നറിയാമല്ലോ?”

“നന്ദൻമാഷോ… അദ്ദേഹം… അദ്ദേഹം ഇവിടെ?” ഹേമാംബികടീച്ചർ സ്വയം മറന്നതു പോലെ ചോദിച്ചു.

“അതെ ടീച്ചർ… അദ്ദേഹം മരിച്ചു പോയ സ്വന്തം ഭാര്യയെ അന്വേഷിച്ച് ഇവിടെ എത്തിയതാണ്. ഞാൻ പറഞ്ഞില്ലെ അദ്ദേഹത്തിന്‍റെ ബുദ്ധിക്ക് കാര്യമായ എന്തോ തകരാറു സംഭവിച്ചിട്ടുണ്ട്. എന്തോ ചില മാനസിക പ്രശ്നങ്ങൾ. സ്വന്തം ഭാര്യ മരിച്ചത് അംഗീകരിക്കാനാവാത്തഒരു മനസ്സാണ് അദ്ദേഹത്തിനുള്ളത്. പിന്നെ ഇപ്പഴത്തെ പലകാര്യങ്ങളും അദ്ദേഹത്തിന് ഓർമ്മയുമില്ലാതായിരിക്കുന്നു. ഒരു പക്ഷെ ടീച്ചറിനെക്കാണുമ്പോൾ അദ്ദേഹം തിരിച്ചറിയുമോ എന്നറിയാമല്ലോ.”

“എന്ത്… നന്ദൻമാഷിന് ബുദ്ധിക്ക് തകരാറോ? ഇല്ല… ഒരിക്കലുമില്ല… അങ്ങനെയൊന്ന് അദ്ദേഹത്തിന് സംഭവിക്കുമെന്ന് എനിക്ക് വിചാരിക്കാൻ പോലും വയ്യ… എത്ര നല്ല മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തെ സ്ക്കൂളിൽ എല്ലാവർക്കും എന്തിഷ്ടമായിരുന്നെന്നോ? അധ്യാപകരും കുട്ടികളും ‘ഒരുപോലെ’ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.”

“ശരിയാണ് ടീച്ചർ. ഞാൻ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അച്ഛന്‍റെ മരണശേഷം ജീവിതത്തിന്‍റെ ഇരുൾച്ചുഴിയിൽ ആണ്ടു പോകുമായിരുന്ന എന്നെ കൈപിടിച്ചുയർത്തിയത് നന്ദൻമാഷാണ്. അദ്ദേഹമാണ് എനിക്ക് ഫീസും പുസ്തകങ്ങളും യൂണിഫോമും എന്തിന് ആഹാരം പോലും നൽകി സഹായിച്ചത്. എത്ര പ്രാവശ്യമാണെന്നോ അദ്ദേഹം വിശന്നിരുന്ന എന്നെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി എനിക്ക് ആഹാരം നൽകിയിട്ടുള്ളത്. ഇന്നിപ്പോൾ ഈ നിലയിലെങ്കിലും ഞാൻ എത്തിയത് നന്ദൻമാഷ് കാരണമാണ്.”

അതുകേട്ട് ഹേമാംബികടീച്ചറിന്‍റെ കണ്ണുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. അതു പക്ഷെ ആനന്ദക്കണ്ണീരായിരുന്നു. വർഷങ്ങൾക്കു മുമ്പ് തനിക്ക് കൈ മോശം വന്ന നിധി ഇപ്പോൾ കൺമുന്നിലെത്തിയിരിക്കുന്നു.

രാജീവിനെപ്പോലെ അദ്ദേഹം തന്‍റെയും കൺകണ്ട ദൈവമായിരുന്നു. തനിക്ക് ഏറെ പ്രീയപ്പെട്ട അമൂല്യവസ്തു. പക്ഷെ താൻ ഏറെ മോഹിച്ച ആ അമൂല്യ വസ്തു, നിരാശയോടെ തനിക്ക് കൈവിടേണ്ടി വരികയായിരുന്നല്ലോ എന്നോർത്തു. ഇന്നിപ്പോൾ ആ വിലപ്പെട്ട വസ്തു വീണ്ടും തന്‍റെ കൺമുന്നിലെത്തിയിരിക്കുന്നു. മറ്റ് അവകാശികളില്ലാതെ തന്നെ. ഈ അവസരം പാഴാക്കരുത്, ഹേമാംബികേ. അരോ അവരുടെ ഉള്ളിലിരുന്ന് മന്ത്രിച്ചു. “അല്ല രാജീവ്, അദ്ദേഹം തനിച്ചാണോ വന്നിരിക്കുന്നത്? മക്കളാരും അടുത്തില്ലെ.”

“ഇല്ല ടീച്ചർ… ഭാര്യയെ അന്വേഷിച്ച് അദ്ദേഹം എങ്ങിനെയോ തനിച്ച് ഇവിടെ വന്നെത്തിയാതാണ്. മുമ്പ് അദ്ദേഹത്തിന്‍റെ വീടായിരുന്നല്ലോ ഇത്. ആ ഓർമ്മയിൽ വന്നതാകും. അദ്ദേഹത്തിന്‍റെ മകൻ ഇത് വൃദ്ധമന്ദിരത്തിന് വാടകക്ക് നൽകിയതാണ്.”

“ഓഹോ അങ്ങിനെയാണല്ലേ? എനിക്കത് അറിഞ്ഞുകൂടായിരുന്നു. ഏതായാലും വരൂ രാജീവ്… നമുക്ക് അങ്ങോട്ടു പോകാം.”

ഹേമാംബിക ടീച്ചറിനെ നയിച്ചു കൊണ്ട് രാജീവ് മുന്നേ നടന്നു… ഹേമാംബികയ്ക്ക് തന്‍റെ കാലുകൾ നിലത്തുറയ്ക്കുന്നില്ലെന്നു തോന്നി. കൊച്ചുകുട്ടികളെപ്പോലെ ഒന്ന് തുള്ളിച്ചാടാൻ, കഴിഞ്ഞെങ്കിൽ… വർഷങ്ങളായി താൻ കൺ മുന്നിൽ കാണുവാൻ ആഗ്രഹിച്ചിരുന്ന ആളാണ് ഇപ്പോൾ കൈവിളിപ്പാടകലെ എത്തിയിരിക്കുന്നത്. ഇനി അദ്ദേഹത്തെ തന്നോട് ചേർത്തുപിടിച്ചേ തീരു… ഒരിക്കലും കൈവിട്ടു കളയാതെ… ഹേമാംബികടീച്ചർ അത്യുത്സാഹത്തോടെ പൂമുഖത്തേക്കു ചെന്നു. പൂമുഖ കർട്ടൻ വകഞ്ഞു മാറ്റി നോക്കുമ്പോൾ അവിടെ നന്ദൻമാഷ് സെറ്റിയിൽ ചാരി ഇരിക്കുന്നതു

കണ്ടു. അത്യാനന്ദത്തോടെ അദ്ദേഹത്തെ നോക്കി നില്ക്കുമ്പോൾ വർഷങ്ങൾക്കുമുമ്പ് മനസ്സില്ലാമനസ്സോടെയാണെങ്കിലും താൻ മനസ്സിന്‍റെ ശ്മശാനഭൂവിലേക്കു വലിച്ചെറിഞ്ഞ മോഹവിത്ത് വീണ്ടും തളിർത്തുപൊങ്ങുന്നതവരറിഞ്ഞു. ഈ സമയത്ത് നന്ദൻമാഷാകട്ടെ താൻ ഏറെ നേരമായി കാത്തിരിക്കുന്ന സൗദാമിനിയെ കാണാഞ്ഞ് അക്ഷമനായിത്തീർന്നിരുന്നു. ഇടയ്ക്ക് പല പ്രാവശ്യം അകത്തേക്ക് നോക്കി മാഷ് സൗദാമിനിയെ നീട്ടി വിളിച്ചു, “സൗദാമിനി… സൗദാമിനി… നീയെവിടെപ്പോയി കിടക്കുവാ… ഞാനെത്ര നേരമായി നിന്നെ വിളിക്കുന്നു…”

ഹേമാംബിക നന്ദൻമാഷിന്‍റെ ഭാവ പ്രകടനങ്ങൾ ശ്രദ്ധിച്ചു കൊണ്ട് അകന്നു മാറിനിന്നു. താൻ ഇവിടെ ഒരഭിനയം കാഴ്ചവയ്ക്കേണ്ടതുണ്ടെന്ന് അവർക്ക് മനസ്സിലായി. അല്പനേരത്തേക്കെങ്കിലും നന്ദൻമാഷിന്‍റെ ഭാര്യയാവാൻ തനിക്കു കഴിയണം. ഭാര്യ മരിച്ച ശേഷം മഞ്ഞുമൂടിയ ആ മനസ്സിനെ യാഥാർത്ഥ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തനിക്കു കഴിയുമെങ്കിൽ അതു തന്നെയായിരിക്കും തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

പക്ഷെ… പക്ഷെ… അതിന് നന്ദൻമാഷ് എത്ര നാൾ ഇവിടെ ഉണ്ടാകുമെന്ന് അറിയില്ലല്ലോ. ഏതായാലും ഇപ്പോൾ തനിക്കാവുന്നതു ചെയ്യുക.ഹേമാംബിക തീരുമാനിച്ചുറച്ചു.

ഏറെ നേരം വിളിച്ചിട്ടും ഭാര്യയെ കാണാതായപ്പോൾ നന്ദൻമാഷിന് സങ്കടം മുറ്റി. കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി. അപ്പോൾ ഒരുസ്ത്രീ അടുത്തെത്തി.അവർക്ക് സൗദാമിനിയുടെ രൂപഭാവങ്ങളുണ്ടെന്നു തോന്നി. അല്പനേരം സൂക്ഷിച്ചു നോക്കിയ ശേഷം അതവൾ തന്നെയെന്ന് ഉറപ്പിച്ചു.

അവൾ ചുമലിൽ പിടിച്ചു കൊണ്ട്, “ചേട്ടനെന്തിനാ വിഷമിക്കുന്നത്? ഞാനടുത്തു തന്നെയില്ലെ?” എന്നു ചോദിച്ചു.

അതു കേട്ടപ്പോൾ സന്തോഷമായി. അടുത്ത നിമിഷം.അവളെക്കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. “മിനി, നീയിനി എങ്ങോട്ടും പോകരുത്. എന്‍റെ അടുത്തു തന്നെ ഉണ്ടാകണം.”

കൂടുതൽ സ്നേഹം വരുമ്പോൾ മാഷ് ഭാര്യയെ വിളിച്ചിരുന്നത് മിനി എന്നാണ്. “ഇല്ല ഞാനിനി എങ്ങുംപോകുകയില്ല. ചേട്ടൻ സമാധാനമായിട്ടിരിക്കണം.”

“എനിക്കെങ്ങനെ മന:സമാധാനമുണ്ടാകും മിനി.നിന്‍റെ വാക്കു വിശ്വസിച്ച് ഞാൻ ഉറങ്ങിക്കഴിയുമ്പോൾ നീ എന്നെ വിട്ടിട്ട് ഓടിപ്പോകുകയില്ലെ?”

ഭാര്യ മറ്റെവിടേക്കെങ്കിലും ഇനിയും ഓടിപ്പോയാലോ എന്ന് പേടിക്കുന്നതുപോലെ അയാൾ ഹേമാംബികയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു. പെട്ടെന്ന് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു, ”ഈ ചേട്ടന്‍റെ ഒരു കാര്യം. അല്ലെങ്കിലും ഞാൻ ചേട്ടനെ വിട്ട് എവിടെ ഓടിപ്പോകാനാ?. ചേട്ടൻ പണികഴിപ്പിച്ച ഈ വീട് തന്നെയല്ലെ എന്റേയും വീട്. ഇത്രയും കാലം നമ്മൾ ഒരുമിച്ചല്ലേ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.”

“അതൊക്കെ ശരിയാ… പക്ഷെ ഇപ്പോൾ നമ്മൾ വേറെ വേറെയല്ലെ താമസിക്കുന്നത്. ഞാൻ സുമേഷിന്‍റെ കൂടെയും, നീ സുരേഷിന്‍റെ കൂടെയും?”

“അതെന്‍റെ കുറ്റമല്ലല്ലോ. നമ്മുടെ മക്കൾ തന്നെയല്ലെ നമ്മളെ വേർപിരിച്ചത് ചേട്ടാ… അവർ പറയുന്നത് അനുസരിക്കുകയല്ലേ ഈ വയസ്സുകാലത്ത് നമുക്കു നിവൃത്തിയുള്ളു. അല്ലെങ്കിൽ അവർ നമ്മളെ തിരിഞ്ഞു നോക്കിയില്ലെങ്കിലോ?”

“അതു ശരിയാ മിനി പറഞ്ഞത്. നമ്മുടെ മക്കൾക്ക് നമ്മളിപ്പോ ഒരധികപ്പറ്റാ അല്ലേ?”

“അതൊന്നുമില്ല ചേട്ടാ… നമ്മൾ അവർ പറയുന്നത് അനുസരിച്ച് ജീവിച്ചാൽ മതി.”

“ങാ… അതിനെന്നെക്കിട്ടുമെന്ന് നീ വിചാരിക്കണ്ട. സ്കൂളിലായാലും വീട്ടിലായാലും അനുസരിപ്പിച്ചാണ് ശീലം. അനുസരിച്ചല്ല.” നന്ദൻമാഷ് തർക്കിക്കും പോലെ ദേഷ്യത്തോടെ പറഞ്ഞു. അതു കണ്ട് ഹേമാംബിക ക്ക് അത്ഭുതം തോന്നി പണ്ട് അദ്ദേഹം എത്ര ശാന്തശീലനായിരുന്നുവെന്ന് അവരോർത്തു.

അദ്ദേഹത്തിന്‍റെ ക്ഷീണമുഖത്ത് പ്രകടമായ ദേഷ്യം കണ്ട് ഹേമാംബിക പറഞ്ഞു, “ശരി… ശരി… മാഷിനോട് തർക്കിക്കാൻ ഞാനാളല്ല. മാഷിന് നല്ല ക്ഷീണമുണ്ട്.അല്പനേരം അകത്തു പോയി കിടക്കാം.”

“എന്ത് മാഷൊ… നീയെന്നെ അങ്ങനെയല്ലല്ലോ വിളിച്ചിരുന്നത്. നന്ദേട്ടാ എന്നല്ലെ…”

പെട്ടെന്ന് ഹേമാംബിക തനിക്കു പറ്റിയ അബദ്ധം മൂടിവയ്ക്കും മട്ടിൽ പറഞ്ഞു, “ശരിയാ… ഞാൻ അറിയാതെ വിളിച്ചതാ… നന്ദേട്ടാ എന്നു തന്നെയാ ഞാൻ ഉദ്ദേശിച്ചത്.”

“നിന്‍റെ ഒരു കാര്യം മിനി… നിന്‍റെ ആ വിളി കേൾക്കാൻ എനിക്കെന്തിഷ്ടമാണെന്നോ…” പെട്ടെന്ന് നന്ദൻമാഷിന്‍റെ മുഖം ഇരുണ്ടു. ഏതോ ദു:ഖം വന്നു മൂടുന്ന മട്ടിൽ നന്ദൻമാഷ് അല്പനേരം ഇരുന്നു. പിന്നീട് അദ്ദേഹം മെല്ലെപറഞ്ഞു, “ഈയിടെയായി നിന്‍റെ ആ വിളി ഞാൻ കേൾക്കാറില്ല. നിന്നെ ഞാൻ കാണാറു കൂടിയില്ലല്ലോ മിനി…”

അപ്പോഴേക്കും നന്ദൻമാഷിന്‍റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. അതു കണ്ട് ഹേമാംബികടീച്ചർ വല്ലാതെയായി. അവർ മാഷിനെ ആശ്വസിപ്പിക്കും മട്ടിൽ പറഞ്ഞു, “ഇനി മുതൽ ഞാൻ നന്ദേട്ടന്‍റെ സമീപത്തു തന്നെയുണ്ടാകും. എങ്ങും പോകുകയില്ല നന്ദേട്ടൻ മന:സമാധാനത്തോടെ ഇവിടെ കിടന്ന് ഉറങ്ങിക്കോളൂ.”

അങ്ങനെ പറഞ്ഞ് ഹേമാംബിക അയാളെ അവിടെ ഒഴിഞ്ഞുകിടന്ന കട്ടിലിലേയ്ക്ക് കിടത്തി.

Novel: സമുദ്രമുഖം ഭാഗം- 31

സ്ട്രീറ്റ് ലൈറ്റിനു താഴെ നിന്ന് പരിസരം വീക്ഷിക്കുമ്പോൾ കായലിനെ തലോടിയെത്തിയ നനഞ്ഞ കാറ്റ് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. നിരന്നു മുറ്റി വളർന്നു നിൽക്കുന്ന മുൾച്ചെടിപ്പടർപ്പുകളിലെ സ്ട്രീറ്റ് ലൈറ്റിനു പുറകിലെ ഭാഗം വ്യക്തമായി വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നത് കണ്ടു. ഇതിലൂടെയാകണം സ്ത്രീയും പുരുഷനും ചാക്കുകെട്ട് താങ്ങിപ്പിടിച്ച് സഞ്ചരിച്ചു കാണുക.

ആ മുൾച്ചെടിപ്പടർപ്പിലൂടെ കായൽക്കര വരെ പോയി നോക്കാൻ തീരുമാനിച്ചെങ്കിലും അപ്പോൾ തന്നെ തീരുമാനം മാറ്റി. ഈ പ്രദേശത്ത് കായലിന് ഏറെ ആഴമില്ല. ആ ചാക്കുകെട്ടിൽ എന്‍റെ ഊഹമനുസരിച്ചുള്ള വസ്തുവെങ്കിൽ ഒരാഴ്ചക്കകം ഈ പരിസരത്ത് പോലീസുകാണും. കായലിന്‍റെ ഒഴുക്ക് മന്ദഗതിയിലാണ്.

ചാക്കുകെട്ടുമായി പോയ സ്ത്രീയും പുരുഷനും വളരെ ചെറിയ സമയത്തിനുള്ളിൽത്തന്നെ തിരിച്ചു വരികയുണ്ടായി എന്നത് ഞാൻ പ്രത്യേകം നിരീക്ഷിച്ചതാണ്. ഭാരമുള്ള വസ്തു ചാക്കുകെട്ടിനോട് ബന്ധിച്ച് കായലിൽ താഴ്ത്തുവാനുള്ള സമയമൊന്നും അവരെടുത്തിട്ടില്ല. ഏതായാലും പരമാവധി ഒന്നു രണ്ടാഴ്ചക്കകം വിവരമറിയാം.

വകഞ്ഞൊതുക്കിയ മുൾപ്പടർപ്പിലൂടെ ഒന്നു പോയി നോക്കാനുള്ള അതിയായ ആഗ്രഹം. വരാൻ പോകുന്ന ഭവിഷ്യത്ത് മുൻകൂട്ടിക്കണ്ട് പണിപ്പെട്ട് അടക്കി വീട്ടിലേക്ക് തിരിച്ചു. മനുഷ്യ മനസ്സ് അങ്ങനെയാണ് നാടോടിക്കഥയിലെ രാജകുമാരിയെപ്പോലെ ഒരിക്കലും തുറക്കരുതെന്ന നിർദേശം ലഭിച്ച വാതിലേ പോയി തുറക്കൂ. ഒരിക്കലും തിരിഞ്ഞു നോക്കാതെ മുൻപോട്ടു പൊയ്ക്കൊള്ളണം എന്നു പറഞ്ഞാൽ തിരിഞ്ഞു നോക്കിയിരിക്കും. അന്നും ഇന്നും എന്നും ഏറ്റവും കനത്ത പ്രഹേളികയായി തുടരുന്ന മനുഷ്യ മേധ. അതിന്‍റെ കൈപ്പിടിയിലൊതുക്കാത്ത അപഥ സഞ്ചാരങ്ങൾ.

ഇഞ്ചിയും തുളസിയും ഇട്ടു തിളപ്പിച്ച ചായ ഊതിക്കുടിക്കുമ്പോൾ അമ്മയെ സാകൂതം ഉറ്റുനോക്കുകയായിരുന്നു ഞാൻ. നേർത്തുമൊരിഞ്ഞ ദോശ ശ്രദ്ധാപൂർവ്വം ചട്നിയിൽ മുക്കി കഴിക്കുകയായിരുന്നു അമ്മ. അമ്മയ്ക്ക് കട്ടിദോശ വലിയ പഥ്യമില്ല. ദോശ എത്രത്തോളം നേർപ്പിക്കാമോ അത്രയും നേർത്തു കിട്ടിയാൽ സന്തോഷം.

“അമ്മയിന്നലെ നേരെ ഉറങ്ങീലെ?”

അമ്മ തലയുയർത്തി നോക്കി. “പിന്നെ നല്ലോണം ഉറങ്ങി കിടന്നതേ ഓർമ്മള്ളൂ പിന്നെ കണ്ണ് തുറക്കുമ്പോ എട്ടു മണി.”

ഞാൻ എഴുന്നേറ്റു, മുറിക്കകത്തേക്കു നടന്നു. വെളുത്ത ചുമരിൽ കോറിയിട്ട നമ്പർ ശ്രദ്ധാപൂർവ്വം പേപ്പറിൽ കുറിച്ചെടുത്തു. നമ്പർ പരിശോധിച്ചു. എന്‍റെ ഊഹം തെറ്റിയില്ല. അത്തരമൊരു നമ്പർ മോട്ടാർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ചാക്കുകെട്ടിനുള്ളിൽ എന്താണുള്ളതെന്ന എന്‍റെ ഊഹത്തിന് ബലമേറുകയാണ്.

അലസത ആധിപത്യം സ്ഥാപിച്ച ആ ദിവസത്തിന്‍റെ അവസാനമാണ് ട്രീസ ഒരു ജോലിയേൽപ്പിച്ചത്. അല്പം നീണ്ട ഒരു യാത്ര ആവശ്യമായി വരുന്ന ആ ജോലി അവളുടെ ഒരു സുഹൃത്തിനു വേണ്ടിയായിരുന്നു. പേരോ സ്ഥലമോ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിധവയായ അവരുടെ മകൾ ബാംഗ്ലൂരിൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. ആ പാവം അമ്മയെ വല്ലാത്തൊരു സംശയം പിടികൂടിയിരിക്കുന്നു. മകളുടെ പ്രകൃതത്തിൽ വന്ന മാറ്റമാണ് അമ്മയ്ക്ക് സംശയത്തിന് ഇട നല്കിയത്. ബാംഗ്ലൂരിലെ ഏതൊ ഒരുവനുമായി മകൾ പ്രണയ കുടുക്കിൽ ചെന്നകപ്പെട്ടിട്ടുണ്ടോ എന്നതാണ് അമ്മയെ അലട്ടുന്ന വിഷയം.

പ്രണയത്തിനൊന്നും ആ അമ്മ എതിരല്ല. എന്നാൽ ആ പ്രണയം മകൾക്ക് ദോഷകരമായി വരുമോ ആശങ്കയിലാണ് ആ അമ്മ. ഇത്തരം വിഷയത്തിൽ ഒരമ്മയുടെ ആശങ്ക മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടു തന്നെ മകളുടെ കാമുകനെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ സംഘടിപ്പിച്ചു നല്കാമെന്ന് അറിയിക്കണമെന്ന് ട്രീസയോട് പറഞ്ഞു.

ഒപ്പം മകൾ പഠിക്കുന്ന കോളേജ് വിലാസവും മറ്റു ചില വ്യക്തിഗത വിവരങ്ങൾ നല്കണമെന്നും ആവശ്യപ്പെട്ടു. അതു ലഭിക്കുന്ന മുറക്ക് ബാംഗ്ലൂരിലേക്ക് ഒരു യാത്ര തീരുമാനിക്കാമെന്ന് നിശ്ചയിച്ചു.

അപ്രതീക്ഷിതമായി തുടർച്ചയായി പെയ്ത മഴയിൽ മൂടിക്കെട്ടിയ അന്തരീക്ഷം. പഴുത്ത ഇല ഞെട്ടടർന്ന് കൊഴിയും പോലെ പൊയ്പോയ രണ്ടു ദിവസങ്ങൾ. മൂന്നാം ദിവസം തെളിഞ്ഞ പ്രഭാതം. പ്രകൃതിയുടെ അധിക ജലാംശം വലിച്ചെടുത്ത് ഭൂമിയുടെ മേലാപ്പായി നിന്ന അന്തരീക്ഷത്തെ തേജോമയമാക്കിയ സൂര്യ രശ്മികൾ. അവയത്രയും ഉൾക്കൊണ്ട് ഊഷ്മളതയിൽ ആറാടി നിന്ന പ്രകൃതി. ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന സൂര്യഭഗവാൻ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ.

ഇഞ്ചി ചേർത്ത ചായ അല്‌പാൽപ്പം കഴിച്ച് പത്രം ഒന്നോടിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽ പെട്ടത്. കേരളത്തിൽ നിന്നും വിദൂരമായ കിഴക്കൻ പ്രദേശത്തോട്ടുള്ള ഒരു ട്രെയിനിൽ നിന്നും അവകാശികളില്ലാത്ത ഒരു തുണി സഞ്ചി റെയിൽവേ പോലീസ് കണ്ടെത്തിയെന്നായിരുന്നു വാർത്ത. തുണി സഞ്ചിയിൽ ഒരു പുരുഷന്‍റെ വികൃതമാക്കപ്പെട്ട ശിരസ്സും! പൊടുന്നനെ മനസ്സിലൊരു കൊള്ളിയാൻ മിന്നി. കേരളത്തിൽ നിന്നും രണ്ടു ദിവസത്തെ യാത്ര വേണം ശിരസ്സ് കണ്ടെത്തിയ റെയിൽവേ സ്റ്റേഷനിലേക്ക്. രണ്ടു ദിവസം മുന്നേ പാതിരാത്രിയിൽ കണ്ട ദുരൂഹമായ സംഭവങ്ങൾ മനസ്സിലോടിയെത്തി. ശിരസ്സും ചാക്കുകെട്ടും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ ക്രിമിനൽ സംഭവ പരമ്പരകളിലെ ഏക ദൃക്സാക്ഷി ഞാൻ മാത്രമാണ്.

ഒരു സ്ത്രീയും പുരുഷനും. അവരുടെ ശരീരപ്രകൃതിയും മുഖവുമെല്ലാം ഓർത്തെടുക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു. അരണ്ട വെളിച്ചത്തിൽ ദൂരെ നിന്നു കണ്ട അവരുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?

നല്ല ഉയരം ആ സ്ത്രീക്കുണ്ടായിരുന്നതായി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സാരിയായിരുന്നു വേഷം. ഉയരത്തിനനുസരിച്ച് ഒത്ത വണ്ണവും അവർക്കുണ്ടായിരുന്നു. പുരുഷന് മുണ്ടും ഷർട്ടുമായിരുന്നു വേഷം. സ്ത്രീയുടെ അത്ര കണ്ട് ഉയരം അയാൾക്കില്ലായിരുന്നു.

ഞൊടിയിടയിലായിരുന്നു അവരിരുവരും ചേർന്ന് ആ ഒമ്നി വാനിൽ നിന്നും ചാക്കുകെട്ടിറക്കി രണ്ടു പേരും കൂടെ താങ്ങിപ്പിടിച്ച് മുൾച്ചെടിപ്പടർപ്പിൽ മറഞ്ഞത്. തിരിച്ചു വന്ന് നിമിഷാർദ്ധം കൊണ്ടാണ് വാനിൽ കയറി സ്ഥലം വിട്ടതും.

സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പൗരൻ എന്ന നിലക്ക് കണ്ട വിവരങ്ങൾ എല്ലാം പോലീസിനെ അറിയിക്കുന്നതായിരിക്കും നല്ലത് എന്ന് ചിന്തിച്ചെങ്കിലും അതിന്‍റെ വരുംവരായ്കകൾ എന്‍റെ സമാധാനം കെടുത്തുമോയെന്ന് ഞാൻ ഭയന്നു.

പോലീസിന്‍റെ ഭാഗത്തു നിന്നുള്ള പരിശ്രമങ്ങൾക്കു ശേഷം കായലിൽ നിന്നും കണ്ടെടുക്കാനിടയുള്ള ചാക്കുകെട്ടിനകത്തെ വസ്തു ഉദ്ദേശിച്ചതല്ലെങ്കിൽ ഞാൻ പരിഹാസ്യനാകും. അതു മാത്രമല്ല പോലീസിന്‍റെ ഇടപെടൽ എന്‍റെ സമാധാന ജീവിതത്തിനും ഭംഗം വരുത്തുവാൻ ഇടയുണ്ട്. അതുകൊണ്ട് പ്രായോഗികമായി ചിന്തിച്ചാൽ അല്പം കൂടെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന് എനിക്കു തോന്നി.

വേണ്ട സമയത്ത് വ്യക്തമായി അറിയാവുന്ന വസ്തുതകൾ പോലീസിനെ അറിയിക്കാം. അപ്പോൾ സമൂഹത്തോട് പ്രതിബദ്ധത പുലർത്തണമെന്ന എന്‍റെ ആശയവും നടപ്പാകും. അല്ലെങ്കിൽ തന്നെ സ്വവ്യക്തിത്വം മറച്ച് പോലീസിനെ വിവരം ഗ്രഹിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടല്ലോ? കാത്തിരിക്കുക തന്നെയാണ് ഈയവസരത്തിൽ ഉചിതമായിട്ടുള്ളത്.

നോവൽ ആരംഭിക്കുന്നു- പവിഴമല്ലിപ്പൂക്കൾ

കാലുകളിലെ വേദന ഞരമ്പുകളിലൂടെ മുകളിലേക്ക് പടർന്നിട്ടും അയാൾ നടന്നു. അയാളുടെ ലക്‌ഷ്യം ആ വൃദ്ധ മന്ദിരമായിരുന്നു. വാർധക്യത്തിൽ ഓർമകൾക്ക് മങ്ങലേറ്റിട്ടും ആ വീട് മാത്രം അയാൾ മറന്നില്ല. ആ വീട്ടിലേക്കുള്ള വഴികൾ അയാൾക്ക്‌ ചിരപരിചിതമായിരുന്നു.

ഏതോ ജന്മാന്തര ബന്ധം പോലെ അവിടേക്ക് ഏതോ അദൃശ്യശക്തി അയാളെ നയിച്ചുകൊണ്ടിരുന്നു. “ഇയാൾക്കെന്താ കണ്ണ് കാണില്ലേ? എങ്ങോട്ടാണോ വച്ചു പിടിക്കുന്നത്? അല്ല, മക്കളോടെല്ലാം അവസാന യാത്ര പറഞ്ഞിട്ടാണോ പോന്നത്.” ഒരു ചെറുപ്പക്കാരനായ സ്കൂട്ടർ യാത്രികൻ മുന്നിലെത്തി സഡൻബ്രേക്ക് ഇട്ടു. അയാൾ പരിഹാസ്യതയോടെ നന്ദൻമാഷിനെ നോക്കി.

ചീത്തപറയുന്നതു കേട്ടു നന്ദൻമാഷ് അയാളെ പകച്ചുനോക്കി. പിന്നെ ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. “അല്ലാ… സൗദാമിനിയെ… മിനി… അവൾ എന്നെ ഗോപികയിൽ കാത്തു നില്ക്കാമെന്നു പറഞ്ഞിട്ടുണ്ട്… അവൾ കാത്തു നിന്ന് മുഷിഞ്ഞു കാണും… ഞാൻ വേഗം ചെല്ലട്ടെ.” അങ്ങനെ അയാളുടെ വാക്കുകൾക്ക് മറുപടി എന്നോണം, പറഞ്ഞ് നന്ദൻമാഷ് മുന്നോട്ടു നടന്നു.

“ഉം… ചെല്ല്… ചെല്ല്‌… വയസ്സുകാലത്ത് കെളവൻ ആളൊട്ടും മോശമല്ലല്ലോ… സൗദാമിനി കാത്തു നില്ക്കും പോലും…” അങ്ങനെ പുഛരസത്തിൽ പറഞ്ഞ് ആ ചെറുപ്പക്കാരൻ ചുറ്റും നോക്കി. അപ്പോൾ ഒരു മെലിഞ്ഞു നീണ്ട മനുഷ്യൻ സ്കൂട്ടർ യാത്രികനോടു പറഞ്ഞു.

“അങ്ങേരുടെ പേര് നന്ദൻമാഷ് എന്നാണ് മോനെ. ഇവിടെ അടുത്ത് ഗവൺമെന്‍റ് സ്ക്കൂളിലെ മാഷായിരുന്നു. പാവം ഇപ്പോൾ ശരിക്ക് ഓർമ്മയില്ല. അതാണിങ്ങനെ നടക്കുന്നത്.”

“ഓ… അതാണല്ലെ കാര്യം.എങ്കിൽപ്പിന്നെ ഇയാളെ ഇങ്ങിനെ ഒറ്റക്കു പറഞ്ഞുവിട്ടിരിക്കുന്നത് എന്തിനാണ്? ഇങ്ങേർക്ക് ബന്ധുക്കളാരുമില്ലേ?”

“ഒരു മകനുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് ഏതു മക്കളാ അച്ഛനമ്മമാരെ കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കുന്നത്. ആരും കാണാത്തപ്പോ അങ്ങേര് ഇറങ്ങി നടക്കുന്നതാ.”

“ഓ… അതു കഷ്ടമാണല്ലോ. എങ്കിൽപ്പിന്നെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിട്ടു കൂടെ? ചുമ്മാ മനുഷ്യനെ മെനക്കെടുത്താനായിട്ട് ഇറങ്ങി നടന്നോളും.”

അവൻ ബൈക്ക് മിന്നൽ വേഗത്തിൽ പായിച്ച് അവിടെ നിന്നും പോയി. വഴിയാത്രക്കാരൻ ആ പോക്കു നോക്കി അന്തിച്ചു നിന്നു. എന്നിട്ട് അയാൾ സ്വയം പറഞ്ഞു “ഇവന്‍റെ പോക്കു കണ്ടിട്ട് നരകത്തിലേക്കാണെന്നാ തോന്നുന്നേ… സുബോധമുള്ള ഇവന്‍റെ സ്ഥിതി ഇതാണെങ്കിൽപ്പിന്നെ മറവിരോഗം ബാധിച്ചു തുടങ്ങിയ അങ്ങേരെ പറഞ്ഞിട്ട് എന്തിനാ?” എന്ന് പറഞ്ഞ് അയാൾ നിരത്തിലൂടെ നടന്നു മറഞ്ഞു.

“അല്ലാ… ഞാൻ പോകുന്നത് എങ്ങോട്ടാണെന്ന് ഇയാളോടെന്തിനാ പറയുന്നത്. ഇനിയും വൈകിയാൽ ഒരുപക്ഷെ സൗദാമിനി എന്നെക്കാണാതെ പോയാലോ? വർഷങ്ങളോളം തന്‍റെ ഭാര്യയായിരുന്ന്, പിന്നെപ്പോഴോ തന്നെ ഉപേക്ഷിച്ച് എങ്ങോപോയി മറഞ്ഞവൾ. ഈയിടെയായി അവൾ എല്ലാ ദിനവും രാത്രിയും, പകലും തന്‍റെ അടുത്ത്എത്തുന്നു. പൊടുന്നനെ അപ്രത്യക്ഷയാകുന്നു. അപ്പോൾ മറ്റൊന്നും ഓർത്തെടുക്കാനാവാത്ത സ്ഥിതിയിൽ ബുദ്ധി മരവിച്ചതുപോലെ തോന്നും. പിറ്റേന്ന്, അവൾ തന്നെ കാത്ത് തങ്ങളുടെ പഴയവീടിന്‍റെ മുറ്റത്തുള്ള പവിഴമല്ലിച്ചോട്ടിൽ നിൽക്കാമെന്ന് ആ കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. അവളെക്കാണുവാൻ തനിക്ക് ധൃതിയായി.” അങ്ങനെ ആത്മഗതം ചെയ്ത് നന്ദൻമാഷ് ധൃതിയിൽ മുന്നോട്ടു നടന്നു.

“അല്ല അപ്പൂപ്പൻ എങ്ങോട്ടാ ഇത്ര രാവിലെ?” ചോദ്യംകേട്ട് നന്ദൻമാഷ് തിരിഞ്ഞു നോക്കി.

സുമേഷിന്‍റെ വീടായ സിന്ദൂരത്തിൽ പാൽ കൊണ്ടുവരാറുള്ള പത്തു പന്ത്രണ്ടു വയസുള്ള ബാലൻ. അവൻ സൈക്കിൾ മെല്ലെ ഉരുട്ടി കൊണ്ട് ഒപ്പം നടന്നു. ഒരു വായാടി ആണവൻ. സിന്ദൂരത്തിൽ വരുമ്പോഴൊക്കെ അവൻ മാഷിനോട് വർത്തമാനം പറഞ്ഞ് പിന്നാലെ കൂടാറുണ്ട്. മാഷിനാണെങ്കിൽ കുട്ടികളോട് വലിയ പ്രിയവും. അങ്ങനെ അവർ നല്ല ചങ്ങാതികളായിത്തീർന്നിരുന്നു. വാതോരാതെ സംശയങ്ങളുമായി പിന്നാലെ കൂടുന്ന അവൻ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. ഏതായാലും ഒരു കൂട്ട് ഉണ്ടായത് നന്നായി. ഇനി കണ്ട ബൈക്ക് പയ്യന്മാരുടെ വായിലിരിക്കുന്നതൊന്നും തനിക്ക് കേൾക്കണ്ടല്ലോ. മാഷ് വിചാരിച്ചു

“ഞാൻ ആ ബസ്സ് സ്റ്റോപ്പിനടുത്തുള്ള നന്ദനം എന്ന വീട്ടിലേക്കു പോവുകയാണ്”

“അത് വയസ്സായവരെ താമസിപ്പിക്കുന്ന സ്ഥലം അല്ലേ അപ്പൂപ്പാ…!

“ആരു പറഞ്ഞു ഞങ്ങളുടെ വീടാണത് അവിടെ എന്‍റെ സൗദാമിനി എന്നെ കാത്തു നിൽക്കും”

“സൗദാമിനിയോ? അതാരാ അപ്പൂപ്പാ? അപ്പൂപ്പന്‍റെ മോളാണോ?”

“അല്ലെടാ പൊട്ടാ… എന്‍റെ ഭാര്യയാ… അവളെ ഞാൻ മിനി എന്നും വിളിക്കാറുണ്ട്”

“ഓ… അങ്ങനെ പറ അപ്പൂപ്പാ… അപ്പോ അമ്മൂമ്മ അവിടെ ഉണ്ടല്ലെ? സിന്ദൂരത്തിൽ വരുമ്പോഴും ഞാൻ അമ്മൂമ്മയെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ്. എന്നാ ഞാനും കൂടെ വരാം. അപ്പൂപ്പനെഅവിടെ കൊണ്ടാക്കിയിട്ട് ഞാൻ തിരികെ പോരാം. മാത്രമല്ല അമ്മൂമ്മയെ എനിക്ക് കാണുകയും ചെയ്യാമല്ലോ?” നന്ദൻമാഷ് അല്പനേരത്തേക്ക് ഏതോ ആലോചനയിൽ മുഴുകി മിണ്ടാതെ നടന്നു. അപ്പോൾ മുരുകൻ വീണ്ടും ചോദിച്ചു.

“അല്ല അപ്പൂപ്പാ, ഈ വൃദ്ധ മന്ദിരത്തിൽ വയസ്സൻമാരെ മാത്രമേ താമസിപ്പിക്കത്തൊള്ളോ. അല്ലാത്തവരെ ഒന്നും താമസിപ്പിക്കത്തില്ലേ”

“വൃദ്ധമന്ദിരം വയസ്സായവർക്കുള്ളതാ മോനെ. സ്വന്തം വീട്ടുകാര് ഉപേക്ഷിച്ചവരാ അവിടുള്ളത്. ഇതൊക്കെ ഇപ്പോൾ നീ അറിയുന്നത് എന്തിനാ?”

“അല്ല അപ്പൂപ്പാ. വയസ്സായവരെ എന്തിനാ ഒറ്റയ്ക്ക് മാറ്റി താമസിപ്പിക്കുന്നത് എന്നോർത്തതാ ഞാൻ. അപ്പൂപ്പനെ പോലെ അവർക്കും മക്കളുടെ വീട്ടിൽ താമസിച്ചു കൂടെ?”

“അതൊക്കെ നിനക്ക് വയസ്സാകുമ്പോൾ മനസ്സിലാകും. ഇപ്പോൾ നീ അതൊന്നും ഓർത്ത് വിഷമിക്കേണ്ട.”

അങ്ങനെ പറഞ്ഞ് നന്ദൻമാഷ് മൂകനായി. ആ മൂകത ഉള്ളിലെ ഏതോ വിസ്ഫോടനങ്ങളുടെ തുടക്കമായിരുന്നു. ഒരു പക്ഷെ നന്ദൻമാഷിനു തന്നെ അജ്ഞാതമായ ഏതോ വിസ്ഫോടനങ്ങൾ. ആ കുരുന്നു പയ്യൻ തന്നിലുണർത്തിയ അസ്വാസ്ഥ്യങ്ങൾ മറച്ചുവയ്ക്കാനാകാതെ മാഷ് വിങ്ങിപ്പൊട്ടി. അപ്പോൾ മുരുകൻ അമ്പരപ്പോടെ ചോദിച്ചു.

“എന്തിനാ അപ്പൂപ്പാ കരയുന്നത്. ഞാൻ അതിന് അപ്പൂപ്പനെ ഒന്നും പറഞ്ഞില്ലല്ലോ.”

പെട്ടെന്ന് നന്ദൻമാഷ് സ്വയം നിയന്ത്രിച്ച് പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, “ഞാൻ ഇങ്ങനെയാ മോനെ. ചിലപ്പോൾ എനിക്ക് ഇങ്ങനെ കരയാൻ തോന്നും എനിക്ക് ആരുമില്ലെന്ന തോന്നലാ അപ്പോൾ.”

“അപ്പൂപ്പന് ഞാനില്ലേ. ഇനി കരയണ്ട കേട്ടോ. അപ്പൂപ്പന്‍റെ എല്ലാ വിഷമങ്ങളും എന്നോടു പറഞ്ഞോളു.” പത്തുപന്ത്രണ്ടു വയസ്സുള്ള മുരുകൻ ബുദ്ധിമാനും ദയാലുവുമായിരുന്നു. അവന്‍റെ വാക്കുകൾ നന്ദൻമാഷിനെ ആശ്വസിപ്പിച്ചു അദ്ദേഹം ശാന്തനായി എന്നു തോന്നിയപ്പോൾ മുരുകൻ വീണ്ടും ചോദിച്ചു.

“അപ്പൂപ്പൻ ഏതോ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു എന്ന് ഇന്നലെ എന്നോട് അമ്മ പറഞ്ഞു. ഏത് സ്കൂളിലെയാ? ഞാൻ പഠിക്കുന്ന സ്ക്കൂളിലെയാണോ?’“

അവന്‍റെ ചോദ്യത്തിന് നന്ദൻമാഷ് ഏറെ നേരത്തേക്ക് ഉത്തരമൊന്നും നൽകിയില്ല. ആ മനസ്സ് അപ്പോഴേക്കും വീണ്ടും ഏതോ അസ്വാസ്ഥ്യങ്ങളുടെ ഇരുൾ മറയ്ക്കകത്ത് അകപ്പെട്ടു കഴിഞ്ഞിരുന്നു. പെട്ടെന്ന് താൻ എവിടെയാണെന്നു പോലും നന്ദൻമാഷിന് തിട്ടമില്ലാതെയായി. തന്‍റെ കൂടെ നടക്കുന്ന മുരുകനെ പോലും അദ്ദേഹം അപ്പോൾ വിസ്മരിച്ചു. പെട്ടെന്ന് മുരുകൻ അദ്ദേഹത്തെ കുലുക്കി വിളിച്ചു. “അല്ലേ അപ്പൂപ്പാ ഞാൻ ചോദിച്ചതു കേട്ടില്ലേ? അപ്പൂപ്പൻ ഏതു സ്കൂളിലെ മാഷായിരുന്നെന്ന്?”

അപ്പോഴാണ് തന്‍റെ അടുത്ത് അങ്ങനെയൊരു ബാലൻ ഉണ്ടെന്നുള്ള കാര്യം നന്ദൻമാഷിന്‍റെ ഓർമ്മയിലത്തിയത്. “അത് ഞാൻ ഇപ്പോൾ മറന്നു പോയല്ലോടാ…”

“അപ്പൂപ്പൻ പെൻഷൻ പറ്റിയിട്ട് കുറെ കൊല്ലമായോ?”

“കൊറെകൊല്ലമായി. എത്രയായി എന്ന് ഞാൻ ഇപ്പോ ഓർക്കുന്നില്ല”

“ഓ… ഈ അപ്പൂപ്പന് ഒന്നും ഓർമ്മയില്ല ഇങ്ങനെയായാൽ കുറെ കഴിയുമ്പോൾ എന്നെയും മറന്നു പോകുമല്ലോ.” അവൻ പൊട്ടിച്ചിരിച്ചു

“ശരിയാടാ ഇപ്പം എല്ലാം ഒരു മങ്ങലാ. വല്ലതും ഓർക്കാൻ ശ്രമിച്ചാല് തലയ്ക്കകത്ത് ഒരു വെപ്രാളാ.”

“എന്നാ അപ്പൂപ്പൻ ഓർക്കേണ്ട. എന്‍റെ കയ്യിൽ പിടിച്ച് നടന്നോ.” അവൻ കൈകളിൽ മുറുകെ പിടിച്ചു. അപ്പോൾ എപ്പോഴോ മകൻ പറഞ്ഞ വാക്കുകൾ കാതുകളിൽ അലയടിച്ചു

“ഈയിടെയായി അച്ഛന് തീരെ ഓർമയില്ലാത്തതുപോലെയാണ്. ചെയ്യുന്നതിനും പറയുന്നതിനുമൊന്നും പരസ്പരബന്ധമില്ലാത്ത പോലെ.”

ഇളയ മകൻ ആ വാക്കുകൾ. എപ്പോഴാണ് പറഞ്ഞതെന്നു മാത്രം ശരിക്ക് ഓർമ്മയില്ല! ഇന്നലെ സന്ധ്യയ്ക്കാണ് എന്നു തോന്നുന്നു… അപ്പോൾ താൻ അവളുടെ കൂടെ പടിഞ്ഞാറേ മുറ്റത്തിരിക്കുകയായിരുന്നു. അവിടെങ്ങും തനിക്കേറെ ഇഷ്ടമുളള പവിഴമല്ലിപ്പൂക്കളുടെ നവസുഗന്ധം വ്യാപിച്ചിരുന്നു! മുന്നിൽ അവൾ മാത്രം നിറഞ്ഞു നിന്നു. തന്‍റെ പ്രിയപ്പെട്ട സൗദാമിനി!!

തല മുഴുവൻ നരച്ചിട്ടും യൗവനത്തിലെ തീക്ഷ്ണത തുടിക്കുന്ന ആ കണ്ണുകൾ… അവളുടെ നീണ്ട മുടിയിഴകൾ നിന്നുതിരുന്ന കാച്ചെണ്ണ മണം തന്നെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന അനുരാഗത്തിന്‍റെ വശ്യത തന്നെ ഉന്മത്തനാക്കി. പെട്ടെന്ന് വികാരവിവശമായ സ്വരത്തിൽ താൻ പറഞ്ഞു “സൗദാമിനി എന്നെ വിട്ടുപോകരുത്. നീ പോയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.”

“ഇല്ല ചേട്ടാ ഞാൻ ചേട്ടന്‍റെ അടുത്ത് തന്നെയുണ്ടാകും. നന്ദേട്ടനെ ഉപേക്ഷിച്ചു പോകുവാൻ എനിക്ക് ആവും എന്ന് കരുതുന്നുണ്ടോ?”

“അതല്ല.സൗദാമിനി, നിന്നെ കാണാതിരിക്കുമ്പോൾ എന്‍റെ ഹൃദയം വല്ലാതെ വേദനിക്കും. നീ എപ്പോഴും എന്‍റെ അടുത്ത് ഉണ്ടാകണം.” നന്ദൻമാഷിന്‍റെ വാക്കുകൾ സൗദാമിനിയെ സങ്കടപ്പെടുത്തി. എങ്കിലും യാഥാർത്ഥ്യം അംഗീകരിക്കാതെ നിവൃത്തിയില്ലല്ലോ എന്നോർത്തു അല്പം ഇടർച്ചയോടെ പറഞ്ഞു.

“എന്‍റെയും ആഗ്രഹമതാണ് നന്ദേട്ടാ. പക്ഷേ നമ്മുടെ മക്കൾ അവരല്ലേ നമ്മളെ വേർതിരിച്ചത്.”

“അവർ ചെറിയ കുട്ടികൾ അല്ലല്ലോ സൗദാമിനി? അവരൊക്കെ ഇപ്പോൾ വളർന്നു ഒത്ത പുരുഷന്മാരായില്ലേ?”

“അതെ നന്ദേട്ടാ. അതുകൊണ്ട് ഇനി നമ്മൾ അവർ പറയുന്നത് കേട്ടല്ലേ തീരൂ.”

“അതിന് പണ്ടത്തെപ്പോലെ നമ്മൾ ഒന്നിച്ച് കഴിഞ്ഞതുകൊണ്ട് അവർക്ക് എന്താ കുഴപ്പം? നമ്മൾ കൊച്ചുകുട്ടികൾ ഒന്നുമല്ലല്ലോ.”

“ആയിരിക്കാം. പക്ഷെ അവരുടെ കണ്ണിൽ നമ്മൾ വയസ്സായി കഴിഞ്ഞു.”

മാത്രമല്ല കല്യാണം കഴിഞ്ഞപ്പോൾ രണ്ടു മക്കൾക്കും അവരുടെ ആവശ്യങ്ങൾ നടക്കണമെങ്കിൽ നമ്മൾ അവരുടെ കൂടെ വേണം. സുമേഷ് നാട്ടിലും സുരേഷ് വിദേശത്തും അല്ലേ? സുരേഷിന് അവന്‍റെ മുതിർന്നു തുടങ്ങിയ പെൺമക്കൾക്ക് കാവലായി ഞാൻ അടുത്തു വേണം. സുമേഷിന് അവന്‍റെ ആവശ്യങ്ങൾക്കായി നിങ്ങളും.”

“ശരിയാ. പക്ഷേ നമ്മളെക്കൊണ്ട് ആവുന്ന വിധം സഹായിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ അതിന് അവർ നമ്മളെ തമ്മിൽ വേർപിരിക്കുന്നതോർക്കുമ്പഴാ. ഏതായാലും ഇനി അവര് വിളിക്കുമ്പോൾ നീ പോകരുത്. സുമേഷ് വന്നു വിളിച്ചാൽ ഞാനും പോവുകയില്ല ഗോപികയിൽ നമുക്ക് ഒന്നിച്ച് കഴിയാം. മക്കൾ അവരുടെ പാട് നോക്കട്ടെ. അല്ല പിന്നെ…”

തന്‍റെ വാക്കുകൾ കേട്ട് സൗദാമിനി ചിരിച്ചുകൊണ്ട് പറഞ്ഞു. “ശരി ചേട്ടാ… നമുക്കിനി അവിടെ കഴിയാം. ചേട്ടൻ അങ്ങോട്ട് വന്നാൽ മതി ഞാൻ അവിടെ ഉണ്ടാകും.”

താൻ കണ്ണുചിമ്മി തുറക്കുന്ന സമയം കൊണ്ട് സൗദാമിനി അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു. അവൾ പോയ വഴിയിൽ പവിഴമല്ലി പൂക്കളുടെ നനുത്ത സുഗന്ധവും, മഞ്ഞു പടലങ്ങളും തങ്ങി നില്ക്കുന്നതായി തോന്നി… ഇനി ഏതായാലും വേഗം നടക്കുക തന്നെ. താൻ ചെല്ലാൻ താമസിച്ചാൽ അവൾ പോയാലോ… മാഷ് അവുന്നത്ര ശക്തിയിൽ മുന്നോട്ടു നടക്കുന്നത് കണ്ടു മുരുകൻ ചോദിച്ചു

“അപ്പൂപ്പൻ എന്താ വേഗത്തിൽ നടക്കുന്നത് ഞാൻ കൂടെ വരണ്ടേ?”

“നീ വന്നാലും കൊള്ളാം വന്നില്ലെങ്കിലും കൊള്ളാം. എനിക്ക് അവിടെ സമയത്തിന് എത്തണം. അല്ലെങ്കിൽ സൗദാമിനി എവിടേക്കെങ്കിലും പൊയ്ക്കളഞ്ഞാലോ?”

“എവിടെപ്പോകാനാ അപ്പൂപ്പാ. അപ്പൂപ്പന്‍റെ ഭാര്യ അപ്പൂപ്പനെ കൂടാതെ എവിടെയെങ്കിലും പോകുമോ” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇത്രനാളും അവൾ എന്നെ ഒറ്റയ്ക്കാക്കി മൂത്ത മകന്‍റെ കൂടെ പൊയ്ക്കളഞ്ഞില്ലേ. ഇനിയും അങ്ങനെയാവില്ലെന്ന് ആരു കണ്ടു?”

നന്ദൻമാഷിന്‍റെ കണ്ണുകളിൽ ഭയം കളിയാടി. ശാരീരിക വേദനകൾ ഗൗനിക്കാതെ അയാൾ വേഗം നടന്നു… കത്തിക്കാളുന്ന വെയിൽ ചൂടിൽ നാവ് വരളുന്നുണ്ട്.

“അതല്ലേ അപ്പൂപ്പൻ പറഞ്ഞ വീട്.” അവൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് മാഷ് നോക്കി.

“ഗോപികാ ഹൗസ്”എന്ന ബോർഡ് കണ്ടതോടെ നന്ദൻമാഷിന് അല്പം ആശ്വാസമായി.

“ങ… അതു തന്നെയാ ഞാൻ പറഞ്ഞ വീട്. ഞാൻ വേഗം നടക്കട്ടെ. സൗദാമിനി ഇപ്പോൾ കാത്തുനിന്നു മുഷിഞ്ഞു കാണും.”

“അവിടെ നില്ക്ക് അപ്പൂപ്പാ, ഞാനും വരാം. എനിക്ക് അമ്മൂമ്മയെ കാണണം.”

“വേണ്ടാ… നീ അങ്ങോട്ട് വരണ്ടാ… അവിടെ ചിലപ്പോൾ എന്‍റെ മൂത്ത മകൻ സുരേഷുണ്ടാകും. അവന്‍റെ ഭാര്യ ഒരഹങ്കാരിയാ. അന്യരാരും വീട്ടിനകത്ത് അനുവാദം കൂടാതെ പ്രവേശിക്കുന്നത് അവൾക്കിഷ്ടമില്ല.”

“എങ്കിൽ ഞാൻ വരുന്നില്ല. അപ്പൂപ്പൻ പൊക്കോ. അമ്മൂമ്മയെ ഞാൻ പിന്നെപ്പോഴെങ്കിലും കണ്ടുകൊള്ളാം. മാത്രമല്ല സിന്ദൂരത്തിൽ പാൽ കൊടുത്തിട്ട് എനിക്ക് സ്ക്കൂളിൽ പോകാൻ സമയമായി.”

സൈക്കിളിൽ കയറി ഇരിക്കുമ്പോൾ അവൻ നന്ദൻമാഷിനെ ഓർമ്മിപ്പിച്ചു, “വീഴാതെ നടന്നു പോകണെ അപ്പൂപ്പാ…” അങ്ങനെ പറഞ്ഞ് അവൻ തന്‍റെ സൈക്കിൾ ഓടിച്ചു പോയി.

നന്ദൻമാഷ് ഗേറ്റ് തുറന്ന് അകത്ത് കടന്നു. നിരനിരയായി വച്ചുപിടിപ്പിച്ചിരിക്കുന്ന ചെറിയ വെളളപ്പൂച്ചെടികൾ. അതിനുമപ്പുറത്ത് പുൽത്തകിടി. നടുക്കുനില്ക്കുന്ന തേന്മാവ്, അതിനുമപ്പുറം നിറയെ പൂത്തു നില്ക്കുന്ന പവിഴമല്ലി. പ്രശാന്തത തുളുമ്പുന്ന ആ അന്തരീക്ഷം അയാൾക്കെന്നും പ്രീയപ്പെട്ട തായിരുന്നു. പണ്ടിവിടെ ഈപുൽത്തകിടിയും വെള്ളപ്പൂവുകളുടെ നിരയും ഉണ്ടായിരുന്നില്ലെന്ന് അയാൾക്കോർമ്മ വന്നു.

പകരം നന്ത്യാർവട്ടവും, തെച്ചിയും, ചെമ്പരത്തിയും, മുക്കുറ്റിയും, തുളസിയും, കറുകയും നിറഞ്ഞു വർണം വിതറിയിരുന്നുവെന്ന് അയാൾ തെളിമയോടെ ഓർത്തു. ആരാണ് തന്‍റെ ഓർമ്മകൾക്ക് മങ്ങലേറ്റു തുടങ്ങിയെന്ന് പറഞ്ഞത്. താനിപ്പോൾ എല്ലാം വ്യക്തമായി ഓർക്കുന്നുണ്ടല്ലോ. സന്ധ്യക്ക്, വിളക്കത്തു വയ്ക്കുവാനുള്ള മുല്ലമാല കെട്ടിയുണ്ടാക്കുവാൻ സൗദാമിനിക്ക് നല്ല മിടുക്കായിരുന്നു. വേലിക്കൽ നിന്നിരുന്ന ചെമ്പരത്തിക്ക് അടുത്തു തന്നെയായിരുന്നു മുല്ലയും നിന്നിരുന്നത്. അല്പം അകലെ മുറ്റത്ത് കുട്ടികൾ ഓടിക്കളിച്ചു കൊണ്ടിരിക്കും. താൻ സ്ക്കൂളിൽ നിന്നും വന്ന ശേഷം കുളിയും കാപ്പി കുടിയും കഴിഞ്ഞ് വിശ്രമിക്കുകയായിരിക്കും. വരാന്തയിൽ ഇരുന്ന് അവൾ കെട്ടുന്ന മാലയുടെ ഭംഗി നോക്കിക്കൊണ്ട് താൻ പറയും, “മിനി നീ എത്ര നന്നായി മാലകെട്ടുന്നു.” താൻ അവളെ അഭിനന്ദിക്കും.

“ഈ മാലകെട്ടുവാൻ എന്നെ പഠിപ്പിച്ചത് നന്ദേട്ടന്‍റെ അമ്മയാ.”

“ശരിയാ…” അമ്മയ്ക്ക് നിന്നെ എത്ര കാര്യമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നുണ്ട് അമ്മ നിന്നെപ്പറ്റി പറയാറുള്ളവാക്കുകൾ. അപ്പോൾ അമ്മ മുന്നിൽ നില്ക്കുന്നതായി നന്ദൻമാഷിനു തോന്നി. താൻ തീരെ ചെറുപ്പം. മടിയിൽ കിടക്കുന്ന തന്‍റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അമ്മ പറയാറുള്ള വാക്കുകളോർത്തു.

“നന്ദാ… ഇത്രയും നല്ല മരുമകളെക്കിട്ടിയ. ഞാൻ ഭാഗ്യവതിയായ അമ്മായിയമ്മയാടാ. അതു പോലെ നീയും ഭാഗ്യവാനാ. മിനിയെപ്പോലെ ഒരു ഭാര്യയെ മഷിയിട്ടു നോക്കിയാൽ കാണുമോടാ…

“അപ്പോൾ ഞങ്ങളുടെ വിവാഹത്തിനു മുമ്പ് അമ്മ പ്രതിഷേധപൂർവ്വം പറഞ്ഞ വാക്കുകളോ?” താൻ ചോദിച്ചു.

“അതാ കിട്ടുക്കണിയാർ പറഞ്ഞതല്ലേ? അയാൾ പറയുന്നതൊന്നും അത്ര ശരിയല്ല.”

അമ്മ തന്‍റെ ന്യായം വെളിപ്പെടുത്തി. അമ്മയുടെ സ്ത്രീ സഹജമായ അവസരവാദം കേട്ട് താനപ്പോൾ പൊട്ടിച്ചിരിച്ചു. അമ്മയെപ്പറ്റി ഓർത്തപ്പോൾ തന്‍റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. അതു കണ്ട് സൗദാമിനി ചോദിച്ചു.

“നന്ദേട്ടൻ എന്താ തനിയെ നിന്നു ചിരിക്കുന്നത്. അമ്മയെപ്പറ്റി ഓർത്തിട്ടാണോ?” അടുത്തു നിന്ന സൗദാമിനിയുടെ വാക്കുകൾ കേട്ട് പെട്ടെന്ന് ഞെട്ടിയുണർന്ന് താൻ പറഞ്ഞു…

“കേട്ടോ സൗദാമിനി. വിവാഹത്തിനുമുമ്പ് അമ്മ കിട്ടുക്കണിയാരെക്കൊണ്ട് നമ്മുടെ ജാതകം നോക്കിച്ചിരുന്നു. ജാതകത്തിൽ പത്തു പൊരുത്തമുണ്ടെങ്കിലും ഒരു വലിയ ദോഷമുണ്ടെന്ന് കണിയാർ പറഞ്ഞത്രെ. അന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മ എന്നെ വിളിച്ചു പറഞ്ഞു. വേണ്ട നന്ദാ, നമുക്കീ വിവാഹം വേണ്ട. പെണ്ണിന്‍റെ ജാതകത്തിൽ ദശാസന്ധി ദോഷം ഉണ്ടത്രെ. എത്രയൊക്കെ ചേർച്ച ഉണ്ടെന്നു പറഞ്ഞാലും അതൊരു ദോഷം തന്നെയാ. ആ ദോഷമുള്ളവർ അകാലത്തിൽ മരണപ്പെടും അപ്പോൾ ഞാൻ അമ്മയോടു പറഞ്ഞു…

“അതിപ്പോ ജീവിതത്തിൽ സർവ്വസാധാരണം അല്ലേ അമ്മേ. എപ്പോൾ വേണമെങ്കിലും ആരുടെ ജീവിതത്തിലും ഇത്തരത്തിൽ സംഭവിക്കാവുന്നതാണല്ലോ. അതിന് ജാതകദോഷത്തെ കൂട്ടുപിടിക്കുന്നതെന്തിനാ? മാത്രമല്ല അങ്ങനെയൊക്കെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കണമെന്നില്ലല്ലോ.” നിന്നെ പെണ്ണു കണ്ടു വന്നതിനു ശേഷം ഒരു തരം പ്രണയത്തിനടിപ്പെട്ട ഞാൻ അമ്മയോട് അങ്ങനെ വാഗ്വാദത്തിനൊരുങ്ങി. പക്ഷെ ഒടുവിൽ അമ്മ എന്നോടു പറഞ്ഞു

“എന്‍റെ ജീവിതത്തിൽ അങ്ങനെയൊന്നും ഉണ്ടായിക്കാണുവാൻ അമ്മ ആഗ്രഹിക്കുന്നില്ല. അമ്മ ഉള്ളിടത്തോളം കാലം ഞാൻ അമ്മയോടൊപ്പം ഉണ്ടാകണം. എന്‍റെ സന്തോഷപൂർണ്ണമായ ജീവിതം കണ്ടിട്ടു വേണം അമ്മക്കു മരിക്കുവാൻ എന്ന്.”

“അതെ… അന്ന് നന്ദേട്ടൻ അതിനു മറുപടിയായി പറഞ്ഞത് എന്താണെന്ന് എനിക്കറിയാം.ഞാൻ പറയട്ടെ… “പക്ഷെ അമ്മേ, ആദ്യ കാഴ്ചയിൽത്തന്നെ സൗദാമിനിയെ ഞാൻ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടു പോയി. വിവാഹം കഴിക്കുന്നെങ്കിൽ ഞാൻ അവളെ മാത്രം.അല്ലെങ്കിൽ ഈ ജന്മം എനിക്ക് വിവാഹം വേണ്ടമ്മേ…” ഇതല്ലേ നന്ദേട്ടൻ അമ്മയോടു പറഞ്ഞത്.

“അതെ മിനി… എന്‍റെ പിടിവാശിക്കു മുന്നിൽ അന്ന് അമ്മക്കു വഴങ്ങേണ്ടി വന്നു. അങ്ങനെ നീ എന്‍റെ ഭാര്യയായി. പക്ഷെ നമ്മുടെ വിവാഹശേഷം അമ്മ പിന്നീട് നിന്നെ പ്രകീർത്തിച്ചു സംസാരിച്ചപ്പോൾ ഞാൻ അമ്മയുടെ പണ്ടത്തെ വാക്കുകളോർമ്മിച്ച് ചോദിക്കുമായിരുന്നു. അമ്മക്ക് പണ്ട് ഞാൻ മിനിയെ വിവാഹം കഴിക്കുന്നതിനോട് എതിർപ്പായിരുന്നല്ലോ. അവൾക്ക് എന്തോ ജാതകദോഷം ഉണ്ടെന്നൊക്കെപ്പറഞ്ഞ്. അപ്പോൾ അമ്മ എന്നോട് പറയാറുണ്ട്. “അത് ശരിയാടാ നന്ദാ… അന്ന് ഞാൻ പറഞ്ഞതു കേട്ട് നീ അവളെ വിവാഹം കഴിക്കാതിരുന്നെങ്കിൽ അത്രെത്ര വിഡ്ഢിത്തമാകുമായിരുന്നു എന്ന് പിന്നീട് ഞാനാലോചിച്ചിട്ടുണ്ട്. മിനിയെപ്പോലെ തങ്കപ്പെട്ട ഒരു പെണ്ണിനെ എനിക്കും നിനക്കും നഷ്ടമാകുമായിരുന്നു എന്നാണ് അമ്മ പറഞ്ഞത്.”

“ശരിയാ നന്ദേട്ടാ… അമ്മ എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നുവെന്ന് എനിക്കറിയാം. സ്വന്തം മകളെപ്പോലെയാണ് അമ്മ എന്നെ കണ്ടിരുന്നത്. അങ്ങനെയൊരു അമ്മായിയമ്മയെക്കിട്ടിയ ഞാൻ ജീവിതത്തിൽ എത്രമാത്രം ഭാഗ്യവതിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് കുറച്ചു നാൾ അമ്മയെ ശുശ്രൂഷിക്കാൻ പറ്റിയതും ഞാൻ ഭാഗ്യമായി കരുതുന്നു നന്ദേട്ടാ… അന്ന് ശ്യാമേച്ചിയോടൊപ്പം പോകാതെ അമ്മ നമ്മുടെ കൂടെത്തന്നെ നില്ക്കുകയായിരുന്നല്ലോ. മരിക്കുന്നതിന് തൊട്ടു മുമ്പ് അമ്മ എന്‍റെ കൈയ്യിൽപ്പിടിച്ചു പറഞ്ഞു. നീ ഒരിക്കലും നന്ദനെ വേദനിപ്പിക്കരുത് മോളെ. മരിക്കുന്നതുവരെ നിങ്ങളിരുവരും ശിവപാർവ്വതിമാരെപ്പോലെ കഴിയണം എന്ന്. ആ വാക്കുകൾ ഞാനിതുവരെ അക്ഷരംപ്രതി പാലിച്ചില്ലേ നന്ദേട്ടാ… നന്ദേട്ടനെ ഞാൻ എന്നെങ്കിലും മനപൂർവ്വം വേദനിപ്പിച്ചിട്ടുണ്ടോ.”

“ഇല്ല മിനി… ഇത്രയും കാലം നീ എന്നെ സന്തോഷിപ്പിച്ചിട്ടേ ഉള്ളു. നീയടുത്തുള്ളപ്പോൾ ഞാൻ വേദന എന്തെന്നറിഞ്ഞിട്ടില്ല. നീയാണെന്‍റെ എല്ലാ ആനന്ദവും സൗഭാഗ്യവും. അന്ന് അമ്മയോട് വഴക്കിട്ട് നിന്നെ ഞാൻ നേടിയില്ലായിരുന്നെങ്കിൽ പിന്നീട് അതോർത്ത് ഞാൻ പശ്ചാത്തപിക്കേണ്ടി വന്നേനെ. സത്യത്തിൽ നീ ഒരു മനുഷ്യ സ്ത്രീയല്ല, ഏതോ ദേവതയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്നേഹം കൊണ്ട് മായാജാലം തീർക്കുന്ന ദേവത.”

“പോ നന്ദേട്ടാ… ഞാൻ ദേവതയൊന്നുമല്ല… ഒരു സാധാരണ സ്ത്രീ മാത്രം.” അങ്ങനെ സന്തോഷവും പരിഭവവും കലർന്ന സ്വരത്തിൽപ്പറഞ്ഞ് അവൾ തന്‍റെ തോളിൽ തല ചായ്ക്കും.

അവൾ കെട്ടുന്ന മാലയിൽ നിന്ന്, അല്പം അറുത്തെടുത്ത് താൻ അവളുടെ മുടിയിൽ ചൂടിക്കുമ്പോൾ അവൾ നാണത്തോടെ പുഞ്ചിരി തൂകും.

“നന്ദേട്ടനിപ്പോഴും നമ്മളു ചെറുപ്പമാണെന്നാ വിചാരം അല്ലേ…” നാണത്തോടെ അവൾ ചോദിക്കും. സന്ധ്യയുടെ ശോണിമ മുഴുവൻ അപ്പോൾ ആ മുഖത്തു വിരിഞ്ഞു നില്പുണ്ടാവും. പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന് സൂര്യൻ അപ്പോൾ ഒളിഞ്ഞു നോക്കുന്നുണ്ടാകും.

“നിന്നെക്കണ്ടാൽ ഇപ്പോഴും പതിനേഴേ തോന്നുകയുള്ളു മിനി.”

ആ വാക്കുകൾ കേട്ട് അവൾ പൊട്ടിച്ചിരിക്കും. എന്നിട്ട് ചോദിക്കും. “അപ്പോൾ നന്ദേട്ടനോ… നന്ദേട്ടന് എത്ര വയസ്സാ…”

“എനിക്കോ… എനിക്ക് ഒരു ഇരുപത്തിയഞ്ച്.”

“ഓ… അപ്പോൾപ്പിന്നെ നമ്മൾ മധുവിധുനാളിലാണ് അല്ലേ നന്ദേട്ടാ…”

“അതെ… മിനി… കഴിഞ്ഞാഴ്ച അല്ലായിരുന്നോ നമ്മുടെ കല്യാണം.”

“കൊള്ളാം… ഈ നന്ദേട്ടന്‍റെ ഒരു തമാശ. പിള്ളേര് രണ്ടും മുതിർന്നു.അപ്പോഴാണ് നന്ദേട്ടൻ ചെറുപ്പക്കാരനാകാൻ നോക്കുന്നത്…”

“നമുക്കെന്നും ചെറുപ്പമാ സൗദാമിനി. ശരീരത്തിനല്ല മനസ്സിനാ ചെറുപ്പം. മനസ്സിലെപ്പഴും നല്ല സ്നേഹമൊണ്ടേല് മനസിനെപ്പഴും ചെറുപ്പമായിരിക്കും. വയസ്സൊന്നും ഒരു പ്രശ്നമല്ല. നമുക്കിങ്ങനെ മരണം വരെ സ്നേഹിച്ചോണ്ടിരിക്കാം മിനി.”

അതു കേൾക്കേ അവൾ തന്‍റെ ദേഹത്തോട് ചാഞ്ഞിരിക്കും. എന്നിട്ടു പറയും. “എന്‍റെ നന്ദേട്ടന്‍റെ മാറിലിങ്ങനെ തല ചായ്ച്ചു കിടന്ന് മരിച്ചാ മതി എനിക്ക്.”

അങ്ങനെ പറഞ്ഞവൾ മിഴിയടക്കും. അപ്പോൾ താനവളുടെ നെറ്റിയിൽ ചുംബിക്കും. അപ്പോഴായിരിക്കും മണികിലുങ്ങും പോലെയുള്ള ആസ്വരങ്ങൾ കാതിൽ മുഴങ്ങുന്നത്.

Novel: സമുദ്രമുഖം ഭാഗം- 30

തലേന്ന് ഏറെ വൈകി ഉറങ്ങിയതിനാലാകാം അല്പം വൈകിയാണ് ഉറക്കമുണർന്നത്. ഉണർന്നിട്ടും അല്പനേരം ജനലഴിയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണങ്ങളുടെ പ്രതിഫലനം കണ്ട് കിടന്നു. ഒട്ടേറെ തവണ ഇമ തല്ലി മിഴിച്ചപ്പോഴാണ് വെളുത്ത ചുമരിൽ ഒരു വാഹനത്തിന്‍റെ നമ്പർ കോറിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞൊടിയിൽ തലേന്ന് പാതിരാത്രിയിൽ കണ്ട കാഴ്ചകൾ ഓർമ്മ വന്നു.

രാവേറെ ചെന്ന സമയം ഇരുട്ടിനെ കീറി മുറിച്ച് വരുന്ന വാഹനം. വിജനമായ വഴിയോരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നും ഇറങ്ങിയ സ്ത്രീയും പുരുഷനും. തുടർന്ന് വാഹനത്തിൽ നിന്നും രണ്ടു പേരും ചേർന്ന് താങ്ങിയെടുത്ത് ഇറക്കിയ ചാക്കുകെട്ട്. അതും കൊണ്ടവർ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. അതിനപ്പുറം പരന്നുകിടക്കുന്ന കായലാണ്. പത്തു മിനിട്ടിനകം തിരിച്ചു വന്ന അവരുടെ കൈവശം ചാക്കുകെട്ടില്ല. ഒന്നുമറിയാത്ത മട്ടിൽ അവരുടെ തിരിച്ചു പോക്ക്. നേരിയ ഇരുട്ടിലും സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞ വാഹനത്തിന്‍റെ നമ്പർ. അതാണ് മറന്ന് തെറ്റിപ്പോകേണ്ടെന്നു കരുതി ചുവരിൽ കോറിയിട്ടത്. വെളുത്തചുമരിൽ പെൻസിലുകൊണ്ട് എഴുതിയപോലെ ഒരു കുത്തികുറിയായി വാഹനത്തിന്‍റെ നമ്പർ. എഴുന്നു നില്കുന്നു,

തുടർന്ന് അസ്വസ്ഥമായ മനസ്സോടെ വന്നു കിടന്നപ്പോളാണ് വാതിലിൽ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടത്. ഉൾഭയത്തോടെ കണ്ണടച്ചു കിടന്നപ്പോൾ ശബ്ദം അകന്നു ശമിക്കുന്നതായി അറിഞ്ഞു. അത് കാതോർത്തു അങ്ങനെ ഉറങ്ങി പോയതാണ്.

തലേന്ന് നടന്ന സംഭവങ്ങൾ ഓർക്കുന്തോറും അസ്വസ്ഥത മനസ്സിൽ പെരുകിത്തടിച്ചു. ആ ചാക്കുകെട്ട്! സാമാന്യം വലുപ്പമുള്ള ആ ചാക്കുകെട്ടിൽ എന്തായിരിക്കും. കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കൊണ്ടുപോയിത്തള്ളിയ ആ ചാക്കുകെട്ടിനു പുറകിലുള്ള സംഭവപരമ്പരകൾ തീർത്തും അസുഖകരമായ വസ്തുതകളാകാമെന്നത് നൂറു ശതമാനം തീർച്ച തന്നെ. ഒരു ക്രിമിനൽ സംഭവപരമ്പരയിലെ അവസാന രംഗത്തിന് സാക്ഷിയാണോ ഞാൻ?

ആ ദുരുഹതയുണർത്തുന്ന രണ്ടു വ്യക്തികളൊ അല്ലെങ്കിൽ വാഹനത്തിലിരിക്കുന്ന മറ്റാരെങ്കിലോ ജനലഴിക്കു പുറകിൽ നിൽക്കുന്ന എന്നെ കണ്ടു കാണണം. അതായിരിക്കുമോ അവരിലാരോ വന്ന് വാതിലിൽ മുട്ടിയത്. പിന്നെ മറ്റെന്തെങ്കിലും നിശ്ചയിച്ചു കൊണ്ടായിരിക്കുമോ അവർ സ്ഥലം വിട്ടത്? മനസ്സിനെ മഥിക്കുന്ന ചിന്തകളുടെ പെരുക്കത്തിന്നവസാനം എഴുന്നേറ്റു. ജനലഴിയിലൂടെ പുറത്തേക്കു നോക്കി. ഉണരാൻ വെമ്പുന്ന ചെറുപട്ടണം. രഹസ്യങ്ങൾ ഒളിപ്പിച്ച കായലിൽ നിന്നും വീശുന്ന വരണ്ട കാറ്റ്. സൂര്യനെ ഉൾക്കൊണ്ട് പരിസരം ചൂടുപിടിക്കാനൊരുങ്ങുന്നു. ജനാലയടച്ച് മുറിക്കു പുറത്തിറങ്ങി. അടുക്കളയിൽ ചായകൂട്ടുന്ന ട്രീസ. അമ്മ എഴുന്നേറ്റിട്ടില്ല. മുഖം കഴുകി കടുപ്പത്തിലുള്ള ഒരു ചായ കുടിച്ചപ്പോൾ മനസ്സിന്‍റെ മുറുക്കം അയഞ്ഞു.

പ്രഭാതത്തിലെ നടത്തം ഉന്മേഷകരമാണ്. അലസതയുടെ കെട്ടുപാടുകൾ തൂത്തെറിഞ്ഞ്‌ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രസരിപ്പ് നല്കാൻ അതിനാകും. ട്രീസയോടു വിവരം പറഞ്ഞ്‌ പുറത്തിറങ്ങി.

പുലർകാലത്തിലെ ഇളം തണുപ്പുൾക്കൊള്ളുന്ന ഉന്മേഷഭരിതമായ ഇളങ്കാറ്റ്. ചെറുപുല്ലിലും ഇലച്ചാർത്തിലും ഒരായിരം കുഞ്ഞുസൂര്യന്മാർ വെട്ടിതിളങ്ങുന്നു പ്രഭാതസവാരിക്കിറങ്ങിയ ഒറ്റപ്പെട്ട ചിലരൊഴിച്ച് വഴിത്താരയിൽ ഏറെ ആളുകളായിത്തുടങ്ങിയിട്ടില്ല. ഒറ്റപ്പെട്ട ചില വാഹനങ്ങൾ ദൂരയാത്രയുടെ കാലുഷ്യവും മടുപ്പും പേറി പൊടിയുടെ മേലാപ്പ് അണിഞ്ഞു ഇടക്ക് കിതച്ചു കൊണ്ട് പോകുന്നതു കാണാം.

അല്പദൂരം നടന്ന് ശരീരം ചെറുതായൊന്നു വിയർത്തശേഷം ഫ്ലാറ്റിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് തലേന്നത്തെ സംഭവങ്ങൾ പൊടുന്നനെ മനസ്സിലോടിയെത്തിയത്. ആ പരിസരമൊന്നു കാണാമെന്ന് നിശ്ചയിച്ച് തലേന്ന് സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ പ്രഭയെ കീറി മുറിച്ചു കൊണ്ട് വന്ന വാഹനം പാർക്കു ചെയ്ത വഴിയിലേക്ക് നടന്നു.

അവിടെയെത്തി എന്‍റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് കൺ പായിച്ചു. ഈ വിദൂരതയിൽ നിന്നും നോക്കുമ്പോൾ തലേന്ന് ഞാൻ മിഴിനട്ടിരുന്ന ജനാല കാണാം. ഇരുട്ടു കൂടിയാകുമ്പോൾ തീർത്തും വ്യക്തമാകില്ല. തീർച്ച. മാത്രവുമല്ല പുറത്തേക്ക് നോക്കുന്ന വേളയിൽ മുറിക്കകത്തെ ലൈറ്റ് ഓഫ് ചെയ്തതായി വ്യക്തമായി ഞാൻ ഓർമ്മിക്കുന്നുമുണ്ട്.

എന്നെ ആ സ്ത്രീയോ പുരുഷനോ കണ്ടിട്ടില്ലെന്ന് തീർത്തും പറയാൻ കഴിയും. പിന്നെ എന്‍റെ മുറിയുടെ കതകിൽ മുട്ടിയതാരാണ്? അമ്മയാണോ? ഇത്ര ശക്തിയിൽ മുഴക്കത്തോടെ കതകിൽ തട്ടാൻ അമ്മക്ക് സാധിക്കുമോ എന്ന് സംശയമാണ്. ഏതായാലും അമ്മയോട് ഇപ്പോൾ തന്നെ പോയി ചോദിച്ച് സംശയ നിവാരണം നടത്താമല്ലോ? അമ്മയല്ലെങ്കിൽ പിന്നെയാര്? തോന്നലായിരിക്കുമോ? അർദ്ധരാത്രിയുടേതായ സമയരാശി തോന്നലുകളുടേതു കൂടിയാണ്.

Story: ജലരേഖ പോലെ

ഏറെ നാളുകൾക്കു ശേഷമാണ് നമത്ര ഷോപ്പിംഗിന് ഇറങ്ങിയത്. അന്നും അവൾ ഒറ്റയ്ക്കായിരുന്നു. പരിചിതരായ ഒരുപറ്റം സ്ത്രീകൾ ഓടിയെത്തി അവൾക്ക് ചുറ്റും കൂടി. ഭർത്താവിന്‍റെ പാർട്ടി സർക്കിളിലെ സുഹൃത്തുക്കളുടെ ഭാര്യമാർ. കൊച്ചമ്മമാർ ഈ പ്രയോഗമാണ് അവർക്ക് കൂടുതൽ ചേരുക. സോഷ്യൽ സ്റ്റാറ്റസ് മെയിന്‍റെയിൻ ചെയ്യാനായി രാപകലില്ലാതെ മാളുകളിൽ കയറി ഇറങ്ങുന്ന വിചിത്ര ഇനം ജീവികൾ. ഈ സൊസൈറ്റി ലേഡീസിന് ടൈംപാസിന് മാത്രമുള്ള ഔട്ടിംഗ് ആയിരുന്നു ഇത്. രാവിലെ ഔട്ടിംഗും രാത്രി പാർട്ടിയും. ഇതാണ് അവരുടെ ജീവിതചര്യ. ഇംപോർട്ടഡ് വാഹനങ്ങൾ, വിലകൂടിയ സോളിറ്റെയറുകൾ, വിദേശ വസ്ത്രങ്ങൾ ഇങ്ങനെയുള്ള പോഷ് ലൈഫ്. ഒന്നിച്ചുകൂടി ആർത്തട്ടഹസിച്ച് ചിയേഴ്സ് പറഞ്ഞു കൊണ്ടുള്ള ഡ്രിങ്ക് ‍സൽക്കാരത്തിൽ അവരുടെ ഒരു ദിനം അവസാനിക്കുന്നു. അവരെ ആരും വിലക്കിയിരുന്നില്ല. അവർ തന്നെയായിരുന്നു അവരുടെ യജമാനന്മാർ.

അവരെ ഒഴിവാക്കാൻ അവൾക്ക് അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഒരു ചെറിയ ഷോപ്പിംഗ്. നമത്ര അത്രയേ ആഗ്രഹിച്ചുള്ളൂ. അവൾ കടയിലേക്ക് കയറാൻ ഒരുങ്ങി.

നമത്രേ… എന്താ ഒറ്റയ്ക്കാണോ? പിന്നിൽ നിന്നൊരു വിളി. മിസിസ് സ്വാതി രമണൻ. ഭംഗിയുള്ള വയലറ്റ് സിൽക് സാരിയിൽ അവർ കൂടുതൽ സുന്ദരിയായി തോന്നിച്ചു. 16 -17 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും അവർക്കൊപ്പമുണ്ടായിരുന്നു. ഭാഗ്യം, ഇന്ന് ആ പതിവ് ബെറ്റാലിയൻ ഇല്ലല്ലോ. നമത്ര ആശ്വസിച്ചു.

സിസ്റ്റർ ഇൻലോയുടെ മകളാ, ദിയ. ഇന്നു രാവിലെ എത്തിയതേയുള്ളൂ. നാല് മണിക്കൂർ കഴിഞ്ഞാണ് ഫ്ലൈറ്റ്. അതുകൊണ്ട് ചെറിയൊരു പർച്ചേസ് ആകാമെന്നു കരുതി. ഷോപ്പിംഗും ഔട്ടിങ്ങുമൊന്നുമിഷ്ടമില്ലാത്ത നീ ഇവിടെ എന്താ? മിസ്സിസ്സ് സ്വാതി ആശ്ചര്യത്തോടെ തിരക്കി.

ആന്‍റി പതുക്കെ വന്നാൽ മതി. ഞാൻ പോകുന്നു. ഓ കെ. ബൈ. ഹാവ് എ ഗുഡ് ഡേ. മിസ്സിസ്സ് സ്വാതിക്ക് നമത്രയോടൊപ്പം ഷോപ്പിങ്ങിന് കൂടണമെന്ന് ആഗ്രഹമുണ്ടെന്ന് ദിയയ്ക്ക് മനസ്സിലായി. മിസ്സിസ് സ്വാതി സ്നേഹത്തോടെ അവളെ ചുംബിച്ച് യാത്രയാക്കി.

ദാ, ഈ സാരി എങ്ങനെയുണ്ട്? കൂട്ടിയിട്ടിരിക്കുന്ന ഭംഗിയുള്ള സാരികളിൽ നിന്ന് പച്ച നിറത്തിലുള്ള ഒരു സാരി എടുത്ത് നമത്ര സ്വാതിയെ കാണിച്ചു.

സോ ഗ്രേയ്സ്ഫുൾ. നിന്‍റെ സെലക്ഷൻ മോശമാവുമോ? അതൊരു പ്രശംസയാണോ പരിഹാസം ആണോ എന്ന് നമത്രയ്ക്ക് സംശയം തോന്നി. സാരി പായ്ക്ക് ചെയ്തു യാത്ര പറയാൻ ഒരുങ്ങിയതും മിസ്സിസ്സ് സ്വാതി നിർബന്ധപൂർവ്വം അവളെയും കൂട്ടി ഒരു റസ്റ്റോറന്‍റിൽ കയറി കോഫി ഓർഡർ നൽകി. സ്വാതി അവൾക്ക് അഭിമുഖമായി ഇരുന്നു.

ഇന്നു വൈകിട്ടത്തെ പാർട്ടിയിൽ പങ്കെടുക്കില്ലേ?

ഇല്ല, നമത്ര ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അവൾക്ക് ആ ടോപ്പിക്കിനെ കുറിച്ച് സംസാരിക്കാനേ താല്പര്യം ഇല്ലാത്തത് പോലെ.

ഊം… അതെന്താ? മിസ്സിസ്സ് സ്വാതി ഗൗരവത്തോടെ അവളെ നോക്കി.

പാർട്ടി, എന്‍റർടെയിൻമെന്‍റ് ഇതൊന്നും എനിക്ക് തീരെ ഇഷ്ടമല്ല. വല്ലാത്ത ആർട്ടിഫിഷ്യൽ അറ്റ്മോസ്ഫിയർ. അസൂയയും വെറുപ്പും കൃത്രിമ ചിരിയുമായി കുറേ സ്ത്രീകൾ. പുരുഷന്മാരെ മുട്ടിയുരുമ്മി മദ്യം കഴിക്കാൻ യാതൊരു മടിയും ഇല്ലാത്തവർ. മോഡേൺ എന്ന പുറംചട്ടയുടെ മറവിൽ നടക്കുന്ന സംസ്കാര ശൂന്യത. കിരൺ വെള്ളം കുടിക്കുന്ന ലാഘവത്തോടെയാണ് ആണ് മദ്യപിക്കുന്നത്. അധികമായാൽ കിരണിനെ നിയന്ത്രിക്കാൻ ഞാൻ പാടുപെടേണ്ടി വരും. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്.

നമത്രയ്ക്ക് മിസ്സിസ്സ് സ്വാതിയോട് ഒരു പ്രത്യേക ബഹുമാനം ഉണ്ട്. ഒരു സഹോദരി എന്നതിലുപരി മനസ്സു തുറന്നു സംസാരിക്കാൻ കഴിയുന്ന എന്ന സുഹൃത്ത് കൂടിയാണ് അവർ.

മതി , നീ വല്ലാതെ അതിരു കടന്നു ചിന്തിക്കുന്നു. സ്വാതി നമ്രതയുടെ കൈപ്പത്തി അവരുടെ ഉള്ളംകൈയിൽ ഒതുക്കി ആശ്വസിപ്പിച്ചു.

ഡ്രിങ്ക്സ്… ഡാൻസ്… ദീസ് ആൾ ആർ പാർട്ട് ഓഫ് പാർട്ടിസ്. പറയുന്നതിനിടയ്ക്ക് അവളുടെ സ്വരം ഇടറി.

കിരൺ വലിയൊരു ഉദ്യോഗസ്ഥൻ അല്ലേ. അപ്പോൾ ഇതുപോലെ വൻ പാർട്ടി സംഘടിപ്പിക്കുന്നതും മറ്റ് പാർട്ടികളിൽ അറ്റൻഡ് ചെയ്യുന്നതും സ്വാഭാവികം. നീ ഇതൊക്കെ ഒരു ശീലവും ജീവിതത്തിന്‍റെ ഭാഗവും ആക്കേണ്ടി ഇരിക്കുന്നു. ലെറ്റ് അസ് എൻജോയ് ലൈഫ്. എല്ലാം പഠിച്ചെടുത്ത് പയറ്റിത്തെളിഞ്ഞ അനുഭവസ്ഥയുടേതു പോലെ ആയിരുന്നു അപ്പോൾ അവരുടെ സംസാരം.

വിവാഹത്തിനുശേഷം എത്ര ഉത്സാഹത്തോടെയാണ് നീ പാർട്ടികളും മറ്റും സംഘടിപ്പിച്ചിരുന്നത്.

മറന്നിട്ടില്ല. പക്ഷേ, അന്നൊക്കെ ഈ പാർട്ടി മേളകൾ സുഹൃത്തുക്കൾക്കൊപ്പം കളിതമാശകൾ പറഞ്ഞു കുറച്ചുസമയം ചെലവഴിക്കാനുള്ള ഉപാധി മാത്രമായിരുന്നു. തിരക്കുകളിൽ നിന്ന് അല്പം ആശ്വാസം കണ്ടെത്താനുള്ള വഴി അത്രതന്നെ.

ഇപ്പോൾ എന്താ പ്രശ്നം? മിസ്സിസ്സ് സ്വാതി അവളെ നോക്കി.

പാർട്ടി എന്നുവച്ചാൽ മദ്യപാനവും പുകവലിയും ആർഭാടവും ഒക്കെയാണോ? നമ്രതയുടെ ദുഃഖം കണ്ണീർച്ചാലുകൾ ആയി ഒഴുകിയിറങ്ങി.

കിരൺ മദ‍്യപിക്കുന്നത് നിനക്ക് ഇഷ്ടമല്ല. അല്ലേ? ഇക്കാലത്ത് മദ്യപിക്കാത്തവർ ചുരുക്കമാണ്. ദേ, ഈ ഞാൻ പോലും മദ്യപിക്കാറുണ്ട്. ഇതൊക്കെ ഹൈ സൊസൈറ്റിയിൽ പറഞ്ഞിട്ടുള്ളതാണ്. ഒരുപക്ഷേ, നീ ഇതൊന്നും കണ്ടുശീലിച്ചിണ്ടുണ്ടാവില്ല. അതുകൊണ്ടാ.

നമ്രത മിഡിൽ ക്ലാസ് ഫാമിലിയിലാണ് ജനിച്ചുവളർന്നത് എന്ന് സ്വാതി മനസ്സിലാക്കിയിരുന്നു. സ്വഭാവവും പെരുമാറ്റവും അങ്ങനെയായിരുന്നു.

അതെയതെ. ഞങ്ങൾ ഇതുപോലുള്ള പാർട്ടിയിലൊന്നും പങ്കെടുത്തിട്ടില്ല. മമ്മിയോ ഡാഡിയോ മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷങ്ങൾക്കോ ആഹ്ലാദത്തിനോ ഒരു കുറവുണ്ടായിട്ടില്ല. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ പതുക്കെ എഴുന്നേറ്റു.

ശരി സ്വാതി… വിങ്ങുന്ന മനസ്സോടെയാണ് അവൾ വീട്ടിലേക്ക് മടങ്ങിയത്.

വൈകുന്നേരം കിരൺ മടങ്ങി വന്നപ്പോൾ അവൾ പുസ്തകം വായിക്കുകയായിരുന്നു.

ഇതെന്താ? ഇപ്പോഴും തയ്യാറായില്ലേ? പാർട്ടിക്ക് പോകണ്ടേ?

ഒരു മൂഡില്ല. നമ്രത നീരസം പ്രകടിപ്പിച്ചു.

നീ എന്തൊക്കെയാണ് പറയുന്നത്? മിസ്റ്റർ ഡിനിലിന്‍റെ വീട്ടിലെ ഫങ്ക്ഷനാ. നീ വന്നില്ലെങ്കിൽ അദ്ദേഹം കോപിക്കും.. ഫോറിൻ ഡെലിഗേറ്റ്സും മറ്റും പങ്കെടുക്കുന്നുണ്ട്. ഇത്തവണയെങ്കിലും കമ്പനിയുടെ ഡീൽ ശരിയായാൽ മതിയായിരുന്നു.

നൗ ജസ്റ്റ് ഗോ ആൻഡ് ഗെറ്റ് റെഡി. കനത്ത സ്വരത്തിൽ കിരൺ പറഞ്ഞു.

പാർട്ടിക്കിടയിൽ കിരൺ തന്‍റെ പുതിയ സുഹൃത്തുക്കളെ നമ്രതയ്ക്ക് പരിചയപ്പെടുത്തി. സുന്ദരിയായ ഭാര്യയെ പ്രദർശന വസ്തുവായി കൂടെക്കൊണ്ടു നടക്കുന്നതിൽ കിരൺ അഭിമാനിച്ചിരുന്നു. പാശ്ചാത്യ സംഗീതത്തിന്‍റെ ചടുല താളത്തിനൊത്ത് ചിലർ വൃത്തം ചവിട്ടി. അവൾ സൈഡിൽ ഉള്ള ഒരു സോഫയിൽ അമർന്നിരുന്നു. കിരൺ ഓരോ തവണയും തനിക്കരികിലെത്തുമ്പോഴും മദ്യപിക്കരുതെന്ന് അവൾ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.

ഇനിയെങ്കിലും നിന്‍റെ മീഡിയോക്കർ മെന്‍റാലിറ്റിയൊന്ന് അവസാനിപ്പിച്ചു കൂടെ?

എന്തുപറയണമെന്നറിയാതെ നമ്രത സ്തംഭിച്ചിരുന്നു. ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടത് പോലുള്ള ഉള്ള പോലുള്ള കിരണിനെ മറുപടി അവളെ നിശബ്ദയാക്കി.

കിരൺ, സ്പീഡ് ഒന്നു കുറയ്ക്കൂ. അവൾ ഭയന്നരണ്ട സ്വരത്തിൽ പറഞ്ഞു. പാർട്ടി കഴിഞ്ഞു മടങ്ങുമ്പോൾ എന്നും ഇങ്ങനെയാണ്. ലക്കില്ലാത്ത ഡ്രൈവിംഗ്.

ഡോൺട് ഇൻസ്ട്രക്റ്റ് മീ. നീ വീട്ടിൽ സേഫ് ആയി എത്തും. പോരേ?

നിങ്ങൾക്ക് ഈ കുടിയൊന്ന് നിർത്തിക്കൂടെ, മനുഷ്യാ? നിരാശയും ദേഷ്യവും നമ്രതയുടെ മുഖത്ത് പ്രകടമായിരുന്നു.

സോ ബോറിംഗ്. എന്നും ഒരേ ചോദ്യം ആവർത്തിക്കുന്നത് എന്തിനാ? കിരണിന്‍റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.

നിങ്ങളെ കുറിച്ച് വേവലാതി ഉള്ളതുകൊണ്ട് തന്നെ. നിങ്ങൾ വല്ലാതങ്ങ് ക്ഷീണിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനോ എന്നോട് മനസ്സുതുറന്ന് സംസാരിക്കാനോ നിങ്ങൾക്ക് എവിടെ സമയം? എപ്പോൾ നോക്കിയാലും ജോലി, ഓഫീസ് എന്ന ഒരൊറ്റ വിചാരമേ ഉള്ളൂ. സ്വന്തം ആരോഗ്യത്തെ കുറിച്ചോ ഭാവിയെ കുറിച്ചോ ഒരു ചിന്തയും ഇല്ല. പാർട്ടി, ഔട്ടിംഗ് എന്നൊക്കെ പറഞ്ഞ് പണം ധൂർത്തടിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരും.

പ്ലീസ്. മതി നിന്‍റെ പ്രഭാഷണം. പാർട്ടി എന്ന് കേൾക്കുമ്പോഴേ മറ്റു സ്ത്രീകൾക്ക് സന്തോഷമാണ്. നീ ഒരുത്തി മാത്രം എന്താ ഇങ്ങനെ? നിന്‍റെ ഈ ഈ മിഡിൽക്ലാസ് മെന്‍റാലിറ്റി ആദ്യം ഒന്നു മാറ്റ്. നീ ഒരു ബിസിനസുകാരന്‍റെ ഭാര്യ ആണെന്ന് മനസ്സിലാക്ക്. നിനക്ക് ഇതുവരെ പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടോ?

കിരണിന്‍റെ വാദങ്ങൾക്ക് മുൻപിൽ നമ്രത തോറ്റു. പണത്തിന് ഒരു പഞ്ഞവുമില്ല. എന്നിരുന്നാലും പണം ധൂർത്തടിക്കുന്നത് ശരിയല്ലല്ലോ? ഇപ്പോഴിതാ പാർട്ടിയും ആഘോഷവും ഒക്കെ ഇല്ലാത്ത ദിനങ്ങളിലും കിരൺ മദ്യപാനം തുടർന്നു. വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാതെ ആയി.

നമ്രതയുടെ നിർബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിച്ചാലും ഉടനെ അതൊക്കെ ഛർദ്ദിച്ചു കളയും. കിരണിന്‍റെ സ്പർശനത്തിനു വേണ്ടി കൊതിച്ചിരുന്ന നമ്രതയ്ക്ക് ജീവിതം ശൂന്യമായി തോന്നി. കാലം കടന്നു പോകുന്തോറും കിരണിന്‍റെ സ്വഭാവം കൂടുതൽ വഷളായി വന്നു.

കിരൺ വാതോരാതെ പ്രശംസിക്കുന്ന സ്ത്രീകൾ എത്രത്തോളം ദുഃഖിതരായിരുന്നുവെന്ന് നമ്രതയ്ക്ക് അറിയാമായിരുന്നു. തന്‍റെ ദുഃഖ കഥയും അവർക്കു മുൻപിൽ തുറന്നു വായിക്കണം എന്ന് അവൾ പലപ്പോഴും ആഗ്രഹിച്ചു. അപ്പോഴും സ്വന്തം ഭർത്താവിന്‍റെ കുറ്റങ്ങളും കുറവുകളും എടുത്തുപറയുന്ന താൻ തന്നെയാവില്ലേ കുറ്റക്കാരി? വിഷമം മറക്കാനാണ് അവർ അനാവശ്യ ഷോപ്പിംഗ് ചെയ്യുന്നത്. വീട്ടിൽ ആഡംബര വസ്തുക്കൾ വാങ്ങി കൂട്ടിയും മോഡേൺ വസ്ത്രങ്ങളും വിലപിടിപ്പുള്ള ആഭരണങ്ങളണിഞ്ഞും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു വാങ്ങി അവർ സന്തോഷം കണ്ടെത്തുന്നു.

നമ്രതയ്ക്ക് ഇതൊന്നും ഇഷ്ടമായിരുന്നില്ല. ആഭരണങ്ങൾ എന്ന് കേൾക്കുന്നതേ അവൾക്ക് അലർജി ആണ്. കൃത്രിമ ചിരിയും അവൾക്ക് വശമില്ല. പ്രതീക്ഷയുടെ ഒരു നാളമെങ്കിലും തെളിഞ്ഞിരുന്നുവെങ്കിൽ അവളുടെ വേദനകൾക്കൊരാശ്വാസം കണ്ടെത്താനാവും ആയിരുന്നു. ഒരു കുഞ്ഞുണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ തന്നെ കാർന്നുതിന്നുന്ന ഈ ഒറ്റപ്പെടൽ ഇല്ലാതാകുമായിരുന്നു. പലപ്പോഴും ഉദാസീനയായി ഇരിക്കുന്ന നമ്രതയോടു കിരൺ പറയും. കമോൺ ഡാർലിംഗ് രണ്ട് സിപ്പ് കഴിച്ചു നോക്കൂ. വിഷമം ഒക്കെ പമ്പകടക്കും. പിന്നെ നീ ഒരിക്കലും എന്നോട് കുടിക്കരുതെന്ന് പറയില്ല. ഇത് അമൃതാണ്.

കിരൺ മദ്യചഷകം അവളോടടുപ്പിക്കുമ്പോഴൊക്കെ തട്ടിത്തെറിപ്പിക്കണമെന്ന് മനസ്സ് ആവർത്തിച്ചു. എന്നാൽ അനിഷ്ടം പ്രകടിപ്പിക്കാൻ ധൈര്യമില്ലായിരുന്നു.

മിസ്റ്റർ ഫെർണാണ്ടസിന്‍റെ വീട്ടിൽ ക്രിസ്മസ് പാർട്ടി ആയിരുന്നു. ബിസിനസ് പാർട്ണർ ആയതിനാൽ കിരണിന് ഈ ക്ഷണം നിരസിക്കുക എളുപ്പമായിരുന്നില്ല. വിദേശ കമ്പനിയുമായി ‍ഡീൽ ശരിയായതിന്‍റെ സന്തോഷത്തിൽ കിരൺ കുറച്ചധികം മദ്യപിച്ചിരുന്നു. നേരം അർദ്ധരാത്രിയോടടുത്തു കാണും. വീഥി വിജനമായി കിടന്നു. എന്നിട്ടും കാർ സ്റ്റിയറിംഗ് നേരാംവണ്ണം നിയന്ത്രിക്കാനാവാതെ കിരൺ വിഷമിച്ചു.

കിരൺ ശ്രദ്ധിച്ച്.

ഡോൺട് വറി ഡാർലിംഗ്. ഐ ആം ഫൈൻ. കിരൺ നമ്രതയെ തന്നോടടുപ്പിക്കാൻ ശ്രമിച്ചു. സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം പാളി. എതിരെ വന്ന ട്രക്കിന്‍റെ ഹെഡ്ലൈറ്റിൽ കണ്ണുകൾ മഞ്ഞളിച്ചു പോയത് മാത്രം ഓർമ്മയുണ്ട . പിന്നീട് ബോധം തെളിഞ്ഞപ്പോൾ അവർ ആശുപത്രിക്കിടക്കയിൽ ആയിരുന്നു. നമ്രത നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്ക് വന്നിടിച്ച ശക്തിയിൽ കാർ ഡോർ തുറന്ന് അവൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കിരണിന്‍റെ തലഭാഗത്ത് കാര്യമായ മുറിവുണ്ടായിരുന്നു. ശരീരമാകെ മരവിച്ച പോലെയായി. ഒരു മാസത്തിനുശേഷം ആശുപത്രി കിടക്ക വിട്ടപ്പോൾ കിരൺ അരയ്ക്കു താഴെ തളർന്ന അവസ്ഥയിലായിരുന്നു.

ആദ്യമൊക്കെ വീട്ടിൽ സന്ദർശകരുടെ തിരക്കായിരുന്നു. കിരണിന്‍റെ കാര്യത്തിൽ എല്ലാവർക്കും വലിയ ശ്രദ്ധ. ചോദിക്കാതെ തന്നെ ആവശ്യങ്ങൾ മനസ്സിലാകും, സഹായിക്കാൻ ഏവരും തയ്യാർ. മുഖത്ത് സന്തോഷവും അഭിമാനവും പ്രകടമായി. സുമനസ്സുകളുമായി ഇടപഴകുന്നത് ശരിയല്ലെന്നു പറഞ്ഞു നീ എത്രവട്ടം എന്നെ തടഞ്ഞിരിക്കുന്നത്. ഇപ്പോഴോ? സുഹൃത്തുക്കൾ ഒന്നുരണ്ടുവട്ടം മദ്യസൽക്കാരം നടത്തി. അവസാനം ബിസിനസ് ഉത്തരവാദിത്വങ്ങൾ ഒക്കെ മിസ്റ്റർ ഫെർണാണ്ടസ് ഏറ്റെടുത്തു. രണ്ടുമാസത്തോളം ബിസിനസ് നേരാവണ്ണം നോക്കി നടത്തി. പിന്നെ നഷ്ട കച്ചവടത്തിന്‍റെ കള്ളക്കണക്കുകൾ ആയിരുന്നു.

ഡീൽ ക്യാൻസൽ ആയെന്ന് അയാൾ നുണ പറഞ്ഞു. നമ്രത ഓഫീസിൽ പോയി കണക്കുകൾ പരിശോധിക്കാൻ ഒരുങ്ങുമ്പോൾ ഒക്കെ മിസിസ്സ് ഫെർണാ‍ഡസ് സമാധാനിപ്പിക്കും.

മാഡം, കിരണിന്‍റെ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. ഞങ്ങളൊക്കെ ഇല്ലേ? ചെറിയ ഒരു തുകയും ഏൽപ്പിച്ച് അവർ മടങ്ങും. ചികിത്സയ്ക്കുള്ള ചെലവും നഷ്ടത്തിലേക്ക് നീങ്ങുന്ന ബിസിനസ്സും.

നമ്രത ശരിക്കും തളർന്നു. ജീവിതം കൈവിട്ടു പോവുകയാണോ? മിത്രങ്ങളും ഒത്തുകൂടലും ഒക്കെ നന്നേ ചുരുങ്ങി. തീരെ ഇല്ല എന്ന അവസ്ഥയിൽ എത്തി. നമ്രത ഫോൺ ചെയ്യുമ്പോഴൊക്കെ ഓരോരുത്തരും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞു ഒഴിഞ്ഞു മാറി. നമ്രതയുടെ ചെറുപ്പത്തിലെ ‍ഡാഡി ആക്സിഡന്‍റിൽ മരിച്ചു പോയിരുന്നു. അമ്മ പെൻഷൻ തുക കൊണ്ടാണ് ജീവിതം തള്ളിനീക്കിയത്. മകൾക്ക് ധൈര്യം നൽകുക എന്നതിൽ കവിഞ്ഞു അമ്മയ്ക്ക് മറ്റൊരു സഹായവും ചെയ്യാൻ സാധിച്ചില്ല.

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ആവാത്ത അവസ്ഥയിലാണ് എങ്കിലും മദ്യം നൽകാതെ വരുമ്പോൾ കിരൺ നമ്രതയെ അസഭ്യം പറയും. സഹായിച്ച സുഹൃത്തുക്കൾ വരാതെ ആയപ്പോൾ കിരൺ എരിപൊരി കൊണ്ടു. തന്‍റെ തോൽവി ഒരുതരത്തിലും സ്വീകരിക്കുവാൻ അയാൾ ഒരുക്കമല്ലായിരുന്നു.

സേവിംഗ്സ് എന്നുപറയാൻ ഒന്നും തന്നെ ഇല്ല. ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനോട് കിരണിന് പണ്ടേ വിയോജിപ്പ് ആയിരുന്നു. ആഭരണങ്ങൾ ഒന്നൊന്നായി വിറ്റു. ചികിത്സയ്ക്കുള്ള പണം തികയാതായി. കിരണിന്‍റെ മുറിയിലെ ഒരിക്കലും തുറക്കാൻ അനുവദിക്കാത്ത അലമാര ഒന്നു തുറന്നു നോക്കിയാലോ? കിരൺ ഗാഢനിദ്രയിലായിരുന്ന സമയത്ത് അവൾ ശബ്ദമുണ്ടാക്കാതെ അലമാര തുറന്നു നോക്കി. എന്തെങ്കിലും സമ്പാദ്യം കിരൺ സൂക്ഷിക്കാതിരിക്കുമോ? പക്ഷേ നമ്രതയുടെ പ്രതീക്ഷകൾ എല്ലാം തെറ്റി. പലതരം വിദേശമദ്യ ബോട്ടിലുകൾ ആയിരുന്നു അലമാര നിറയെ. മുന്തിയ വില വരുന്ന വിദേശ മദ്യത്തിന്‍റെ ബോട്ടിലുകൾ. മനസ്സ് ഒന്നു നീറി. അവൾ സാവകാശം ഒരു ബോട്ടിൽ എടുത്ത് തുറന്ന് ചുണ്ടോടടുപ്പിച്ചു.

Novel: സമുദ്രമുഖം ഭാഗം- 29

“ഡൊമനിക്ക് . . . ഡൊമനിക്ക് റൊസാരിയോ ബെനഡിക് റൊസാരിയോ ജാനറ്റ് ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരി ഏല്യ. പിന്നെയൊരു സഹോദരൻ. ആ സഹോദരന്‍റെ അകാലത്തിലുള്ള മരണം ഡൊമനിക്കിനെ വല്ലാതെ ഉലച്ചിരുന്നു. കാർക്കശ്യ സ്വഭാവക്കാരനായിരുന്നു ബെനഡിക്ട്. മക്കൾക്ക് പ്രായപൂർത്തിയായതിനു ശേഷവും നിസ്സാര കാര്യങ്ങൾക്ക് അയാൾ മക്കളെ ബെൽട്ടുകൊണ്ടൊക്കെ തല്ലിയിരുന്നു. ഇത്തരമൊരു സാഹചര്യം ഡൊമനിക്കിനെ തീർത്തും അന്തർമുഖനാക്കി. എങ്കിലും പഠനത്തിൽ അയാൾ മുൻപന്തിയിലായിരുന്നു.

ഏതിനൊടെങ്കിലും വല്ലാത്ത ഇഷ്ടം തോന്നിയാൽ അതു സ്വന്തമാക്കാൻ ഏതറ്റം വരെ പോകാനും മടിക്കാത്തതായിരുന്നു ആ മനസ്സിന്‍റെ പ്രത്യേകതയിൽ ഒന്ന്. ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഭരണരംഗത്തെ ഉന്നത ഉദ്യോഗസ്ഥരുടെ വാസസ്ഥലമായിരുന്ന റോസ് വില്ലയോടും ഡൊമനിക്കിന് ഇഷ്ടം തോന്നി.

കൊട്ടാരം പോലുള്ള ആ വീടിനു മുന്നിലൂടെ പോകുമ്പോൾ ഒരു നാൾ ആ വീട് താൻ വിലക്കുവാങ്ങുമെന്ന് ഡൊമനിക്ക് പറയാറുണ്ടായിരുന്നതായി ജീവിത സായാഹ്നത്തിലും ക്ലമന്‍റ് ഓർക്കുന്നു. ഡൊമനിക്കിന്‍റെ സതീർത്ഥ്യനായിരുന്ന ക്ലമന്‍റ് വീടിനെ പെട്ടെന്നു വന്നു ഗ്രസിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയിൽ, മറ്റൊരു മാർഗ്ഗവും തോന്നാതെ മെഡിക്കൽ പഠനം പൂർത്തിയാകാതെ അവസാനിപ്പിക്കുകയായിരുന്നു. നിന്‍റെ അപ്പനു വേണ്ടപ്പെട്ട ഒരു സുഹൃത്ത് കൂടിയായിരുന്നു ക്ലമന്‍റ്. പഴയ കാലത്ത് പലതവണ നമ്മുടെ ഓഫീസിൽ അതായത് പഴയ സ്നാക്സ്ഷോപ്പിൽ വന്നിട്ടുമുണ്ട്. ”

“ശരിയാണ് ഞാൻ ഓർക്കുന്നു ആ ഒരു പേര് വീട്ടിൽ പറഞ്ഞു കേട്ടിട്ടുണ്ട്.” ട്രീസ ആ പേര് ഓർത്തെടുത്തു.

പിന്നെ ക്ലമന്‍റ് ഒരു വസ്തുക്കച്ചവട സ്ഥാപനത്തിൽ ഗുമസ്തനായി. സ്വന്തം സ്ഥാപനം തുടങ്ങി. ഡൊമനിക്കിന്‍റെ സേവനകാലത്തിന്‍റെ തുടക്കത്തിൽ നല്ല ജനവാസമുള്ള പ്രദേശത്ത്ക് ക്ലിനിക്കു തുടങ്ങാൻ സ്ഥലവും കെട്ടിടവും നല്കി ആ പഴയ സതീർത്ഥ്യന് അകമഴിഞ്ഞ പിന്തുണയും നല്കി. അധ്വാനിയായ ഡൊമനിക്ക് ആ അവസരങ്ങളെല്ലാം മികച്ച രീതിയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

ആ അധ്വാനത്തിന്‍റെ ഫലമായി തന്‍റെ ചിരകാല അഭിലാഷമായിരുന്ന റോസ് വില്ല സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് സ്വന്തമാക്കാൻ തോന്നിയ സ്ത്രീയാണ് സുന്ദരിയായ മാർഗരീറ്റ. ഒരു വിവാഹവേളയിൽ കണ്ടുമുട്ടിയ മാർഗരീറ്റ അദ്ദേഹത്തിന്‍റെ മനസ്സിൽ കൂടുകൂട്ടി. മാർഗരീറ്റയെ വിവാഹം കഴിക്കുന്നതിൽ നിന്നു ഡോക്ടറെ തടയാൻ പ്രതികൂല ഘടകങ്ങൾ ഒരുപാട് ഉണ്ടായിട്ടും എല്ലാത്തിനുമുപരി സ്വന്തം കുടുംബാംഗങ്ങളിൽ നിന്നുള്ള എതിർപ്പിനെ കൂടി അവഗണിച്ച് ഡൊമനിക് മാർഗരീറ്റയെ വിവാഹം കഴിച്ചു.

സാമ്പത്തിക ശേഷിയാലും കുടുംബ മഹിമയാലും ഡൊമനിക്കിന്‍റെ കുടുംബവുമായി ഒത്തു നോക്കുമ്പോൾ പിന്നോക്കാവസ്ഥയിലായിരുന്നെങ്കിലും കഴിവും കാര്യപ്രാപ്തിയുമുള്ള സ്ത്രീയായിരുന്നു മാർഗരീറ്റ. ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ ഒഴിച്ചു നിർത്തിയാൽ ഡൊമനിക്കുമൊന്നിച്ചുള്ള അവരുടെ ദാമ്പത്യജീവിതം തീർത്തും സന്തോഷപ്രദമായിരുന്നു.

യാതൊരു അലോസരവും പ്രകടമാക്കാത്ത ആ ദീർഘകാല ദാമ്പത്യജീവിതത്തൊടൊപ്പം മികച്ച സാമ്പത്തികശേഷിയും സമൂഹത്തിൽ ഔന്നത്യവും അവർക്ക് കൈ വന്നു. കാറ്റും കോളുമില്ലാതെ ശാന്തമായി ഒഴുകിയിരുന്ന റോസ് വില്ലയിലെ ജീവിതങ്ങളിൽ കലക്കങ്ങൾ ദൃശ്യമാകാൻ തുടങ്ങിയത് ഒരു വ്യക്തിയുടെ രംഗപ്രവേശനത്തോടെയായിരുന്നു.

“ആരാണയാൾ?”

ട്രീസ ഉത്കണ്ഠയോടെ ചോദിച്ചു.

“ആൽഫി എന്നറിയപ്പെടുന്ന ആൽഫ്രഡ്. ഇലക്ട്രീഷ്യൻ ആൽഫി എന്നാണയാൾ അറിയപ്പെട്ടിരുന്നത്.”

”ഇത് പുതിയൊരു കഥാപാത്രമാണല്ലോ?”

“അതെ വില്ലയിലെ സംഭവപരമ്പരകളിൽ ഈ കഥാപാത്രത്തിന്‍റെ വേഷം മറ്റൊന്നായിരുന്നു. അടിക്കടി പവർ സപ്ലൈ പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരുന്ന ഡൊമനിക്കിന്‍റെ ക്ലിനിക്കിൽ ആ പ്രശ്നം സ്ഥിരമായി പരിഹരിക്കാനായിരുന്നു ആദ്യമായി ആൽഫി ക്ലിനിക്കിലെത്തുന്നത്. വിനയാന്വിതനും ഇലക്ട്രിക്കൽ ജോലികളിൽ പ്രഗത്ഭനുമായ ആൽഫി ഡോക്ടറുടെ സവിശേഷ ശ്രദ്ധ നേടിയെടുത്തു.

സ്വതവേ അന്തർമുഖനായ ഡോക്ടറുമായി ഒരടുപ്പം ആൽഫി എങ്ങനെ ഉണ്ടാക്കിയെടുത്തെന്ന് വ്യക്തമല്ല. ജോലിയിലുള്ള മിടുക്കും പെരുമാറ്റവും കൊണ്ടാകാനേ വഴിയുള്ളൂ. ക്രമേണ ആൽഫിയെക്കുറിച്ച് ഡോക്ടർ കൂടുതൽ മനസ്സിലാക്കിയതോടെ ആൽഫിയോടുള്ള അടുപ്പം അനുകമ്പയിലേക്കും വഴിമാറി.

ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ആൽഫിയും സഹോദരിയും ഒരനാഥാലയത്തിലാണ് വളർന്നത്. ഇരുവർക്കും പ്രായമൂർത്തിയായതോടെ അനാഥാലയത്തിലെ നിയമമനുസരിച്ച് അവിടം വിടേണ്ടിവന്നു. അവിടെ നിന്നും പഠിച്ച കൈത്തൊഴിലാണ് ഇലക്ട്രീഷ്യൻ പണി. സഹോദരി തുന്നൽ ജോലിയും.

ഒരു ചെറിയ വാടക വീട്ടിൽ താമസിക്കുകയാണ് രണ്ടുപേരും. രണ്ടുപേർക്കും ജോലി വല്ലപ്പോഴുമേ ഉളളൂ. വലിയ കഷ്ടതയിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്. അവരുടെ പ്രയാസം നിറഞ്ഞ ജീവിതത്തിലെ ആദ്യലക്ഷ്യം മാതൃരാജ്യത്തിലേക്ക് തിരിച്ചു പോകുക എന്നുള്ളതാണ്. അതിന് ഭാരിച്ച ഒരു തുക തന്നെ വേണം. സ്വന്തം നാട്ടിൽ ജീവിതം പച്ചപിടിക്കുമെന്ന വിശ്വാസം ഉണ്ട്. പക്ഷേ ദൈനംദിന ജീവിതം തന്നെ കഷ്ടതയിലൂടെ മുന്നോട്ടു പോകുന്ന അവർക്ക് മാതൃരാജ്യത്തിലേക്കുള്ള തിരിച്ചുപോക്ക് വിദൂരസ്വപ്നമായിത്തന്നെ തുടരുന്നു.

അങ്ങനെ സഹോദരി സാറയ്ക്ക് ക്ലിനിക്കിൽ ഒരു ജോലി ഡോക്ടറോട് ആൽഫി ആവശ്യപ്പെട്ടു മാതൃരാജ്യത്തിലേക്ക് പോകാനുള്ള പണം സേവു ചെയ്യാൻ തക്ക നല്ല ശമ്പളം നല്കാമെന്ന് ഡോക്ടറും വാഗ്ദാനം ചെയ്തു. ആ സാറയാണ് മിയ ഏറ്റവും വെറുക്കുന്ന സ്ത്രീ.

“റിസ്വാന എന്നല്ലേ ആ പെൺകുട്ടിയുടെ പേരായി മിയ പറഞ്ഞത്?“ അത്ഭുതം കൂറിയ മിഴിയോടെ ട്രീസ ചോദിച്ചു.

സാറ തന്നെ റിസ്വാന. റിസ്വാന എന്ന പേരിൽ സാറാ അവതരിക്കപ്പെട്ടതിൽ വ്യക്തമായ ഒരു പദ്ധതിയുണ്ട്. അത് വഴിയേ മനസിലാകും.

അങ്ങനെ സാറ ക്ലിനിക്കിൽ ജോലിക്കു വന്നു തുടങ്ങി. അവളുടെ വശ്യതയാർന്ന പെരുമാറ്റം ഡോക്ടർക്ക് വളരെ ആകർഷണീയമായി അനുഭവപ്പെട്ടു. ഏറെത്താമസിയാതെ മാനുഷിക വികാരങ്ങളുടെ നിറവും മണവും മാറിത്തുടങ്ങി അനുകമ്പയും വാത്സല്യവുമൊക്കെ അസ്ഥിക്കു പിടിച്ച പ്രണയത്തിലേക്ക് വഴിമാറി. അതിന്‍റെ അലയൊലികൾ സാവകാശം റോസ് വില്ലയിലും ദൃശ്യമായി. അതെക്കുറിച്ചെല്ലാം മിയ പറഞ്ഞിരുന്നല്ലോ?

ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ ഏതറ്റവും വരെ പോകുന്ന പ്രകൃതമുള്ള ഡൊമനിക്കിന് തന്‍റെ ആഗ്രഹത്തിന്‍റെ സാക്ഷാത്കാരത്തിന് തടസ്സം തന്‍റെ കുടുംബം തന്നെയെന്ന് ഏറെ വൈകാതെ തന്നെ തിരിച്ചറിഞ്ഞു. അതിനായി അനുനയത്തിന്‍റെ ഭാഷയിൽ അയാൾ മാർഗരീറ്റയോട് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സമ്മതം ആവശ്യപ്പെട്ടു.

ഒരു കടുകിട പോലും മാർഗരീറ്റ ആ ആവശ്യത്തിന് വഴങ്ങാതായതോടെ, പ്രണയത്തിന്‍റേയും കാമത്തിന്‍റേയും ഉന്മാദഘട്ടത്തിൽ വച്ച് ഡൊമനിക്ക് ചിലന്തിവല നെയ്യുന്ന പോലെ ഒരു കെണി ഒരുക്കാൻ പദ്ധതി തുടങ്ങി. കണ്ണികൾ ബലപ്പെടുത്തി ഇര ഒരു കാരണവശാലും കുതറി രക്ഷപ്പെട്ടു പോകരുത് എന്നുറപ്പിച്ച ഒരു ചിലന്തിവല.

അതിന്‍റെ ആദ്യപടിയായി അയാൾ ചെയ്തത് ഭാര്യ മാർഗരീറ്റക്ക് ഒരു രഹസ്യ കാമുകനുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ആ രഹസ്യ കാമുകന്‍റെ പട്ടം ആൽഫിയിൽ അയാൾ നിർബന്ധപൂർവം അടിച്ചേൽപ്പിച്ചു. അതിനകം ഡോക്ടർ ഡൊമനിക്കിൽ നിന്നും ഗർഭിണിയായിക്കഴിഞ്ഞ സ്വസഹോദരിയുടെ നല്ല ഭാവിക്കുവേണ്ടി എന്തു കുത്സിത പ്രവർത്തിക്കും അയാൾ ഒരുക്കമായിരുന്നു.

ആൽഫി എഴുതി ഡൊമനിക്കിനു കൈമാറിയ പ്രണയ എഴുത്തുകൾ റോസ് വില്ലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നാൽ അതൊന്നും മാർഗരീറ്റയിൽ നിന്നും വിവാഹമോചനത്തിനുള്ള സമ്മതം ലഭിക്കാൻ മാത്രം പര്യാപ്തമായില്ല. തുടർന്നു ഡൊമനിക്ക് ഒരു വസ്തുത ഉറപ്പിച്ചു.

നേരായ മാർഗ്ഗത്തിലൂടെ വിവാഹമോചനം സാധ്യമാവില്ല. ഒരു ഒഴിയാബാധപോലെ മാർഗരീറ്റ എല്ലാ കാലവും തന്‍റെ കൂടെ കാണുമെന്നും എവിടെ പോയാലും പിന്തുടരുമെന്നും അയാൾക്കുറപ്പായി. കടിഞ്ഞാണില്ലാത്ത കുതിര വേഗത്തിൽ എങ്ങോട്ടെന്നില്ലാതെ പായുന്ന ആ സങ്കീർണ്ണ മനസ്സ് ഒടുവിൽ ആ പൈശാചിക കൃത്യം തന്നെ തിരഞ്ഞെടുത്തു. ആ പദ്ധതി ഇപ്രകാരമായിരുന്നു.

മാർഗരീറ്റക്ക് കാമുകനുണ്ടെന്ന വിവരം അടുത്ത സുഹൃത്തുക്കളേയും അറിയിക്കുക തുടർന്ന് മാർഗരീറ്റയെ ഏതു വിധേനയെങ്കിലും ഇല്ലായ്മ ചെയ്യുക. അവരുടെ തിരോധാനത്തിന്‍റെ കാരണം കാമുകനൊടൊപ്പം കടന്നു കളഞ്ഞതാണെന്ന് പറഞ്ഞു പരത്തുക. തുടർന്ന് റോസ് വില്ലയുടേയും മകളുടേയും സംരക്ഷണം സഹോദരി ഏല്യയെ ഏൽപ്പിക്കുക.

എല്ലാത്തിനും ഒടുവിൽ സാറയുടേയും ആൽഫിയുടേയും ഒപ്പം രാജ്യം വിടുക. അങ്ങനെ ഡൊമനിക്ക് വിപുലമായ ഒരു വല നെയ്ത് ആ വലയിൽ ഇരയെ കുടുക്കാനുള്ള അവസരത്തിനായി സന്നാഹങ്ങളോടെ തക്കം പാർത്തു. ഒടുവിൽ ദിവസം വന്നെത്തി. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വിരുന്നൊരുക്കുന്ന ആ ദിവസം.

ആ പാർട്ടിയിൽ ഡൊമനിക്കിന്‍റെ ഒരു പ്രത്യേക രഹസ്യ ക്ഷണിതാവായി, ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു പഠിച്ച് ആൽഫിയും വിരുന്നിനെത്തി. ആ പാർട്ടിയിൽ വച്ച് ഡൊമനിക്ക് മാർഗരീറ്റയുടെ കാമുകനാണെന്ന് പറഞ്ഞ് ഒരാളെ അക്രമിക്കാൻ പോയത് മിയ പറഞ്ഞിരുന്നല്ലോ. മുൻകൂട്ടിയുള്ള നിശ്ചയപ്രകാരം നടന്ന ആ സംഭവത്തിനു ശേഷം ആൽഫി അവിടെ നിന്നും സ്ഥലം വിട്ടു.

ഡൊമനിക്കിന്‍റെയും സാറയുടേയും കൂടെ രാജ്യം വിടുന്നതിനായുള്ള ചില മുന്നൊരുക്കങ്ങൾ അയാൾക്ക് മുൻഗണക്രമത്തിൽ അടിയന്തിരമായി ചെയ്യേണ്ടിയിരുന്നു. ഡൊമനിക്കിന്‍റെ അപ്രതീക്ഷിത നീക്കത്തിൽ തകർന്നുപോയ മാർഗരീറ്റ ആ സംഭവം മകളിൽ നിന്നെങ്കിലും മറച്ചുവയ്ക്കാമെന്നു കരുതി ഉടനെത്തന്നെ മിയയെ മുറിക്കുള്ളിലാക്കി പുറമെ നിന്നു വാതിൽ പൂട്ടി. തുടർന്നു വിരുന്നുകാരെല്ലാം പോയ ശേഷം നടന്ന ഡൊമനിക്കുമായുള്ള വാക്കുതർക്കത്തിനും കയ്യാങ്കളിക്കുമൊടുവിൽ ഡൊമനിക്കിന്‍റെ മർദ്ദനമേറ്റ് അവർ ബോധരഹിതയായി. തുടർന്ന് മരണപ്പെടുകയും ചെയ്തു.

തുടർന്ന് തെളിവുകൾ നശിപ്പിക്കാനായിരുന്നു ഡൊമനിക്കിന്‍റെ ശ്രമം. മൃതദേഹം നിലവറയിൽ കൊണ്ടുവന്നു. ഒരു ഡോക്ടറുടെ കൈവേഗത്തോടെ പലഭാഗങ്ങളാക്കി കുറെഭാഗം അവിടെ കുഴിച്ചിട്ടു. ബാക്കിഭാഗം പിന്നീട് മറ്റെവിടെയോ കൊണ്ടുപോയി നശിപ്പിച്ചു കളഞ്ഞു. പിറ്റേന്ന് പുലർച്ചെ ഡൊമനിക് ഏല്യാന്‍റിയോട് വിളിച്ചു പറഞ്ഞ കാര്യങ്ങൾ മിയ പറഞ്ഞിരുന്നല്ലോ?

ഏല്യാന്‍റി ആ ഫോൺകോളിന്‍റെ പ്രത്യേകത എന്നോട് പറഞ്ഞിരുന്നു. മുഴക്കമുള്ള ഒരു ശബ്ദമായിട്ടാണ് ഏല്യാന്‍റിക്ക് അനുഭവപ്പെട്ടത്. അതാ കൊട്ടിയടച്ച നിലവറയിൽ നിന്ന് സംസാരിച്ചതു മൂലമാണ് അങ്ങനെ തോന്നിയത്. പിറ്റേന്ന് ഏല്യാന്‍റി മകളെ കൂട്ടാൻ വരുമ്പോഴും ഡൊമനിക്ക് നിലവറയിലുണ്ട്. തുടർന്നയാൾ റോസ് വില്ലയിൽ നിന്നും പുറത്തിറങ്ങി. ആൽഫിയുമായും സാറായുമായും സംസാരിച്ചു.

ആൽഫി അപ്പോഴേക്കും ഡൽഹിയിലുള്ള എംബസ്സിയിൽ എത്തിച്ചേരാനുള്ള യാത്രയിലായിരുന്നു. ഡൊമനിക്കും സാറയുമൊന്നിച്ച് ഡൽഹിയിലേക്ക് യാത്രയായി. അവശ്യം വേണ്ടുന്ന രേഖകളും ഒരുപാട് പണവും മുൻകൂർ തന്നെ അയാൾ സാറയെ ഏൽപ്പിച്ചിരുന്നു. ആ യാത്രയിലാവണം തലയടക്കം നിലവറയിൽ മറവു ചെയ്തതിൽ നിന്നും അവശേഷിച്ച മൃതദേഹത്തിന്‍റെ ശരീരാവശിഷ്ടങ്ങൾ മുഴുവൻ ഒഴിവാക്കിക്കളഞ്ഞത്.

പത്രവാർത്തകളിൽ അതെക്കുറിച്ചൊന്നും വിവരിച്ചു കണ്ടില്ല. അത് കണ്ടെടുക്കാനായില്ലെന്നു തോന്നുന്നു അതിനയാൾ കുറ്റം നിഷേധിച്ചു കൊണ്ടേ ഇരുന്ന് പോലീസുകാർക്ക് തലവേദന സൃഷ്ടിക്കുകയായിരുന്നല്ലോ?

അങ്ങനെ അവർ എംബസിയിലെത്തി ആൽഫിയെ കണ്ടു. അവിടെ അവർ ഉദ്ദേശിച്ച രീതിയിൽ വേഗതയിൽ കാര്യങ്ങൾ മുന്നോട്ടു പോയില്ല. ആർക്കും സംശയത്തിനിട കൊടുക്കാത്ത രീതിയിൽ ഡൽഹിയിൽ നിന്നും കുറെമാറി ഒരുൾനാടൻ പ്രദേശത്ത് ഡൊമനിക്കും സാറയും താല്കാലികമായി താമസമുറപ്പിച്ചു. സത്യത്തിൽ ഏലിയാന്‍റിയാണ് അവരെ കുടുക്കിയത്.

ഡൊമനിക്കിനെ കാണാനില്ലെന്ന് പോലീസിൽ പരാതി കൊടുത്തത് ഡൊമനിക്കിനു തന്നെ വിനയായി. മാർഗരീറ്റ മൂലം ഡൊമനിക്കിന് എന്തെങ്കിലും അപകടം സംഭവിച്ചേക്കുമോ എന്ന് ഭയന്നാകണം അവർ വേഗം പോലീസിൽ അറിയിച്ചത്. ആ പരാതി കൊടുക്കൽ കുറെക്കൂടി വൈകിയിരുന്നെങ്കിൽ അവരെ പിടികൂടുക ദുഷ്ക്കരമാകുമായിരുന്നു.

അപ്പോൾ ആ എഴുത്ത്?

“അതെ ആ എഴുത്താണ് എന്നെ സഹായിച്ച മുഖ്യ തെളിവ്. മാർഗരീറ്റ കാമുകനൊടൊപ്പം സ്ഥലം വിട്ടു എന്ന് രേഖാമൂലം സ്ഥിരീകരിക്കാൻ ഡൊമനിക്ക് തന്നെ മെനഞ്ഞെടുത്ത ഒരു കത്താണിത്. നിന്നോട് ഇതൊക്കെ പറയാം നീയെന്നെ ചോദ്യം ചെയ്യുകയില്ല. എന്നാൽ മിയയോട് പറയുമ്പോൾ വ്യക്തമായ തെളിവു നല്കേണ്ടി വരും.”

ഞാൻ എഴുന്നേറ്റു മിയ തന്ന എഴുത്തിന്‍റെ കോപ്പിയും റോസ് വില്ലയിലെ ടൈപ്പ്റൈറ്ററിൽ നിന്നും ഞാൻ ടൈപ്പു ചെയ്ത പേപ്പർ കഷണവും എടുത്തു. രണ്ടും ഒരുമിച്ചു ചേർത്തു വച്ചു.

“ട്രീസാ നോക്കൂ. റോസ് വില്ലയിലെ ഡോക്ടർ ഡൊമനിക്കിന്‍റെ പരിശോധന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ടൈപ്പ്റൈറ്ററിൽ ടൈപ്പ് ചെയ്തവയാണ് ഈ രണ്ടുപേപ്പറിലേയും എഴുത്തുകൾ. ഡബ്ലിയു എന്ന അക്ഷരം നോക്കുക. ആ അക്ഷരത്തിന്‍റെ കീ ഡിഫക്ടീവ് ആണ്. ഡബ്ലിയൂ എന്ന അക്ഷരത്തിന്‍റെ ഒരു വശത്തുള്ള മുകളിലേക്കുള്ള വര രണ്ട് പേപ്പറിലും പതിഞ്ഞിട്ടില്ല. ഇന്ന് റോസ് വില്ലയിൽ പോയപ്പോൾ ആ ടൈപ്പ്റൈറ്റിലെ കീ ഞാൻ സൂക്ഷ്മമായി പരിശോധിച്ചു. ഈ പേപ്പറിൽ നോക്കൂ. ഞാൻ ഒരുപാട് തവണ ഡബ്ലിയു എന്ന അക്ഷരം ടൈപ്പ് ചെയ്തിരിക്കുന്നു.

ഇവയിൽ ഒന്നിൽ പോലും മുകളിലേക്കുള്ള വര പതിഞ്ഞിട്ടില്ല. മാർഗരീറ്റ അയച്ചുവെന്ന് പറയപ്പെടുന്ന എഴുത്തിൽ മൂന്നിലേറെ സ്ഥലത്ത് ഡബ്ലിയൂ ആവർത്തിക്കുന്നുണ്ട്. അതിലൊന്നിലും മുകളിലേക്കുള്ള വര പതിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈയെഴുത്ത് ഡൊമനിക്ക് തയ്യാറാക്കിയതാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

കത്തു തയ്യാറാക്കി അതൊരാളെ ഏൽപ്പിച്ചു. എപ്പോൾ ആ തപാൽപെട്ടിയിൽ കൊണ്ടിടണമെന്ന് വ്യക്തമായി ചട്ടം കെട്ടി. വീട്ടിൽ വച്ച് രോഗികളെ പരിശോധിച്ചിരുന്ന കാലയളവിൽ ഡോക്ടറെ സഹായിച്ചിരുന്ന ആ പ്രായമായ സ്ത്രീയാകാനാണ് മിക്കവാറും സാധ്യത. പിന്നീട് പോലീസും മറ്റുമായപ്പോൾ തനിക്കു എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ഭയന്ന് അക്കാലയളവിൽ എഴുത്തവർ തപാൽപെട്ടിയിൽ ഇട്ടില്ല.

എന്നാൽ ആ എഴുത്ത് കയ്യിലിരുന്നാൽ അതും ഒരു തലവേദനയാകുമെന്ന് കരുതി ഏറെക്കാലം കഴിഞ്ഞ് ആ എഴുത്തവർ തപാൽപെട്ടിയിൽ കൊണ്ടു ചെന്നിട്ടു. അതവിടെ ഏറെക്കാലം കിടന്നു. ഒടുവിൽ റോസ് വില്ല പുതുക്കി പണിതു അവിടെ സ്ഥിരതാമസത്തിനു വന്ന മിയക്കത് ലഭിക്കുകയും ചെയ്തു.

അതുവായിച്ചപ്പോഴാണ് അവർക്ക് അപ്പന്‍റെ അപരാധിത്വത്തെക്കുറിച്ച് അവിശ്വാസം തോന്നിത്തുടങ്ങിയതും നമ്മെ സമീപിക്കുന്നതും. തെളിവുകൾ ഇനിയുമുണ്ടെങ്കിലും മറ്റൊരു സുപ്രധാന തെളിവ് സംഘടിപ്പിച്ചു തന്നത് നിന്‍റെ സഹോദരൻ ഗബ്രിയാണ്.

അതിനു പിന്നിൽ പിന്നെയും തുടർക്കഥകളുണ്ട്. പോലീസിന്‍റെ കൈയ്യിൽ അകപ്പെട്ട ഡൊമനിക്കും സാറയും പിന്നീട് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി. ആൽഫി എന്തുകൊണ്ടോ പിന്നീട് നിയമനടപടികളിലൊന്നും വിഷയമായതേ ഇല്ല. ചെറിയ കാലയളവിലെ വിചാരണക്കുശേഷം സാറയെ വെറുതെ വിടുകയും ഡൊമനിക്കിനെ ശിക്ഷിക്കുകയും ചെയ്തു.

തുടർന്ന് ആൽഫിയും സാറയും രാജ്യം വിടുകയും മാതൃരാജ്യത്ത് താമസമുറപ്പിക്കുകയും ചെയ്തു. ആൽഫി വിവാഹമെല്ലാം കഴിച്ച് കുടുംബനാഥനായി കഴിയുന്നു. സഹോദരി സാറയാകട്ടെ പിന്നീട് ഒരിക്കലും വിവാഹിതയായില്ല. ഡൊമനിക്കിന്‍റെ മകനെ വളർത്തി സഹോദരന്‍റെ സംരക്ഷണയിൽ കഴിയുന്നു.

ആൽഫിയുടെ ഒരു ഫോട്ടോ ലഭിക്കുമോ എന്ന് ഞാൻ പല വഴിയിൽ അന്വോഷിച്ചിരുന്നു. അതൊന്നും വേണ്ടത്ര ഫലവത്തായില്ല. അങ്ങനെയാണ് ഞാൻ ഗബ്രിയുടെ സഹായം തേടുന്നത്. പല കാര്യങ്ങളിലും ഇളവുകൾ നല്കി ലോകത്തിന്‍റെ പലഭാഗത്തുമുള്ള തദ്ദേശീയരെ മാതൃരാജ്യത്ത് വന്ന് താമസിക്കുവാനായി ഗവൺമെന്‍റ് സർക്കുലർ പുറത്തിറക്കിയിരുന്നു. ആ ഇളവുകൾ പ്രയോജനപ്പെടുത്തിയായിരിക്കണം ആൽഫിയും സാറയും രാജ്യം വിട്ടതെന്ന് എനിക്കു തോന്നി.

ആഡാറ്റബേസ് ലഭിക്കുമെങ്കിൽ ആൽഫിയെ കണ്ടെത്താൻ എളുപ്പമാണല്ലോ? അതു ലഭിക്കുക എളുപ്പമല്ല താനും. മിനിസ്ട്രിയിലെ ചില ബന്ധങ്ങൾ വഴി ഗബ്രി കാര്യം സാധിച്ചു. ആ ഡാറ്റബേസിൽ ഉൾപ്പെടുത്തിയ ആൽഫിയുടെ ഫോട്ടോ എനിക്ക് അല്പം മുന്നേ ലഭിച്ചു. പാർട്ടിയിൽ വച്ച് മിയയുടെ അപ്പൻ വഴക്കിനുപോയ ആൽഫിയെ അവർ ജീവിതത്തിൽ മറക്കാൻ തരമില്ല.

വർഷങ്ങൾ ഒരുപാട് പോയെങ്കിലും മിയക്ക് എന്‍റെ കൈവശമുള്ള ഫോട്ടോ നോക്കി ആൽഫിയെ തിരിച്ചറിയാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ.

“അപ്പനെക്കുറിച്ച് ഇതെല്ലാം കേട്ടാൽ മിയ?” ട്രീസയുടെ ശബ്‍ദം ഇടറിയിരുന്നു.

നമുക്ക് എന്തായാലും സത്യം സത്യമായി പറഞ്ഞല്ലേ പറ്റൂ.

വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെയല്ലേ ഈ വസ്തുത പറയാൻ പോകുന്നത് തന്‍റെ അപ്പൻ അമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ ഒരു കൊലയാളിയാണെന്നു സംശയമില്ലാതെ സ്ഥിരീകരണം ലഭിക്കുമ്പോൾ തീർച്ചയായും ആ മനസ്സിന് മുറിവേൽക്കും. ആ പാവം അമ്മയെക്കുറിച്ചോർത്ത് വേദനിക്കും. അമ്മയുടെ ധാർമ്മികതയെ സംശയിച്ചതിൽ പശ്ചാത്തപിക്കും. പിന്നെപിന്നെ എല്ലാം അവൾ മറക്കും.

ദൈനംദിന വിഷയങ്ങൾ നിരന്തരം വന്നുചേരുമ്പോൾ മനസ്സ് അവയിൽ ചുറ്റിത്തീരും. അനാദിയായ കാലം മായ്ക്കാത്ത മുറിവുകളുണ്ടോ? ഈ വിഷയത്തിൽ പോലീസ് അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ച വച്ചു. പരാതി കിട്ടിയതു മുതൽ തികഞ്ഞ ലക്ഷ്യബോധത്തോടു കൂടിയുള്ള ഒന്നാന്തരം നീക്കങ്ങളാണ് ഉണ്ടായത്.

ഡൽഹിയിലെ ഏതോ ഉൾപ്രദേശത്തു നിന്നും കുറ്റവാളിയെ കുടുക്കാൻ വേഗത്തിൽ തന്നെ അവർക്കു കഴിഞ്ഞു. മാത്രമല്ല സമൂഹത്തിലെ ഉന്നതസ്ഥാനവും സ്വാധീനശക്തിയുള്ള ഒരു വ്യക്തിയായിരുന്നിട്ടും അർഹതപ്പെട്ട ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിഞ്ഞു.

സമയം പാതിരയോടടുക്കുന്നു. ദീർഘ സംസാരം കൊണ്ട് തൊണ്ട വരളുന്ന പോലെ. ട്രീസ കൊണ്ടുവച്ച ഇളംചൂടുള്ള വെള്ളം രണ്ടുഗ്ലാസ്സ് കുടിച്ചപ്പോൾ ആശ്വാസം തോന്നി. ചിന്തയിലാണ്ടിരിക്കുന്ന ട്രീസ… അവളെ അങ്ങനെ ചിന്തിച്ചുകൂട്ടാൻ അനുവദിച്ചു കൂടാ, പ്രധാനമായും മിയയുടെ വിഷമതകളായിരിക്കും ട്രീസയുടെ ചിന്താവിഷയം.

“ട്രീസാ…“ ഞാൻ പതുക്കെ വിളിച്ചു. അവൾ ചിന്തയിൽ നിന്നുണർന്നു. ഞാൻ തുടർന്നു.

വൈകാരികത വിവേകത്തിനുമേൽ ആധിപത്യം നേടാൻ ഒരിക്കലും ഇടവരുത്തരുത് വിവേകത്തെ അടിച്ചമർത്താൻ മാത്രം ശക്തിമത്താണ് വൈകാരികത. വൈകാരികത പെട്ടന്ന് വിവേകത്തെ കീഴ്പെടുത്തുന്ന ഘട്ടങ്ങൾ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും കടന്നു വരാം.

അത്തരം ഘട്ടങ്ങളിൽ ആത്മസംയമനം പാലിച്ച് ആത്മനിയന്ത്രണം കൈവരിച്ച് വിവേകത്തോടെ തീരുമാനം കൈകൊള്ളണം. വൈകാരികതയുടെ പ്രചോദനത്താൽ എടുക്കുന്ന തീരുമാനങ്ങളുടെ വരും വരായ്കകൾ വേർതിരിച്ചു മനസ്സിലാക്കാനുള്ള അടിസ്ഥാനബോധവും ബുദ്ധിപരമായ സംവേദനക്ഷമതയും മനുഷ്യനു വേണം. എങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തുള്ള ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം മനഷ്യന് കരഗതമാകുകയുള്ളൂ.

വേദനയിലൂടെയും ത്യാഗത്തിലൂടെയും കെട്ടിപ്പൊക്കിയവ തകർന്നു വീഴാൻ വൈകാരികതയിൽ അധിഷ്ഠിതമായെടുത്ത ഒരൊറ്റ തീരുമാനം മതി. ജീവജലമുൾക്കൊള്ളുന്ന ജീവിതമെന്ന സ്ഥടിക പാത്രത്തിലേക്ക് കല്ലെറിയുന്ന പോലെയാണിത്. ലോകം ജയിച്ചവനാണ് പോരാളി. ഈ ലോകവും അവനുള്ളവനാണ്.

ഞാൻ പറഞ്ഞു നിർത്തി. ഒരു കവിൾ വെള്ളം കുടിച്ചു. ഞാൻ പറഞ്ഞതെല്ലാം തലകുലുക്കി സമ്മതിച്ചശേഷം ഉലഞ്ഞു കിടക്കുന്ന കിടക്കവിരി ശരിയാക്കി ട്രീസ ഉറങ്ങാൻ കിടന്നു. ഞാൻ ലൈറ്റണച്ചു. രാവേറെ ചെന്നിരിക്കുന്നു. നിശ്ശബ്ദതയെ കീറിമുറിച്ച് പന്ത്രണ്ടു മണിയടിച്ചു. ഉഷ്ണമുണ്ട്. അലസനായി ഭ്രമണം ചെയ്യുന്ന ഫാനിന് വേഗത കുറവെന്ന് തോന്നി. കൊട്ടിയടച്ചിട്ടിരിക്കുന്ന ജനലുകൾ തുറന്നാൽ അല്പം ഇളങ്കാറ്റ് കിട്ടും റോഡിനോട് അഭിമുഖമായി കിടക്കുന്ന വാതായനങ്ങൾ ഞാൻ തുറന്നിട്ടു.

റോഡിനപ്പുറം ആൾ സഞ്ചാരമില്ലാത്ത മുൾക്കാടും. അതിനുമപ്പുറം കായലുമാണ്. കായലിന്‍റെ മേൽവിതാനത്തു നിന്നും തണുപ്പ് വഹിച്ച കാറ്റ് മുറിക്കകത്തേക്കു കയറി. പകലിന്‍റെ തിരക്കുകൾ കഴിഞ്ഞ് ആലസ്യത്തിലാണ്ടു കിടക്കുന്ന വഴിത്താരകൾ എല്ലാം മയങ്ങിക്കിടപ്പാണ്. സ്ട്രീറ്റ്ലൈറ്റിന്‍റെ മങ്ങിയ വെളിച്ചം കണ്ടു ഭ്രമിച്ച ഈയാംപാറ്റക്കൂട്ടങ്ങൾ ലൈറ്റിനു ചുറ്റുംകറങ്ങി തിരിയുന്നതു കാണാം.

പൊടുന്നനെയാണ് മങ്ങിയ വെളിച്ചത്തെ കീറിമുറിച്ചു കൊണ്ട് ഒരു വാഹനത്തിന്‍റെ പ്രകാശം ശക്തിയായി പ്രസരിച്ചത്. തിരിഞ്ഞു നടക്കാനൊരുങ്ങിയ ഞാൻ ഒന്നു നിന്നു. സ്ട്രീറ്റ്ലൈറ്റിനു ഏതാനും കാതമകലെ ആ കറുത്തവാൻ വന്നുനിന്നു. ആ വാനിൽ നിന്നും ഒരു പുരുഷനും ഒരു തടിച്ച സ്ത്രീയും സംശയിച്ചു പുറത്തിറങ്ങി. ചുറ്റുപാടും, ഒന്നു നോക്കി തെല്ലിട നേരം അവർ പരിഭ്രമിച്ചു നിന്നു.

എന്തോ അസ്വാഭാവികത തോന്നിയ ഞാൻ ജനലഴികളിൽ നിന്നും കൈ പിൻവലിച്ച് പുറകോട്ടു നീങ്ങി. വാനിന്‍റെ നമ്പർ ഒരു മൂടൽമഞ്ഞിലെന്ന വണ്ണം ദൃശ്യമായിരുന്നു. ഞാനത് നഖംകൊണ്ട് ചുവരിൽ കോറിയിടവേ അവർ വാനിൽ നിന്നും ഒരു നീളമുള്ള ചാക്കുകെട്ട് ബദ്ധപ്പെട്ട് പുറത്തെടുത്തു. തുടർന്ന് രണ്ടുപേരും ചേർന്ന് കനമുള്ള ആ ചാക്കുകെട്ട് താങ്ങിയെടുത്ത് മുൾകാട്ടിലേക്ക് പോയി മറഞ്ഞു.

അരമണിക്കൂറിനകം ഇരുവരും തിരിച്ചു വന്ന് വാൻ റിവേഴ്‌സ് എടുത്തു സ്ഥലം വിട്ടു. അഭിശപ്ത ചിന്തകളാൽ വലഞ്ഞ് ഞാൻ തെല്ലിട നേരം കിടക്കയിൽ വന്നിരുന്നു. ആരാണവർ? ചാക്കുകെട്ടിൽ എന്തായിരിക്കും?

പെട്ടന്ന് ബെഡ്‌ലാംപ് അണഞ്ഞു. കറന്‍റ് പോയിക്കാണും. നെറ്റിയിൽ കൈപ്പടം ചേർത്ത് കണ്ണടച്ചു ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് വാതിലിൽ മുഴക്കത്തോടെ തുടർച്ചയായ മുട്ട് കേട്ടത്.

Novel: സമുദ്രമുഖം ഭാഗം- 28

മിയയുടെ വീട്ടിലേക്ക് പോകും മുൻപ് ലഭ്യമായ വിവരങ്ങളും പിന്നീട് കരഗതമായ ചില വസ്തുതകളും കൂട്ടിച്ചേർത്ത് ഒരു രേഖാചിത്രം ഞാൻ തയ്യാറാക്കിയിരുന്നു. ചിലയിടങ്ങൾ സത്യമെന്നു ഞാൻ ഉറച്ചു വിശ്വസിച്ച വസ്തുതകളുമായി ഒട്ടും തന്നെ ഒത്തുചേരാതെ വന്നിരിക്കുന്നു. അത്തരം ഒന്നുരണ്ട് വസ്തുതകളുടെ സ്ഥിരീതീകരണത്തിനുവേണ്ടി ട്രീസയുടെ വിദേശത്തുള്ള സഹോദരന് ഇമെയിലുകൾ ചെയ്തു. ആ മെയിൽ ലഭിച്ചതായും അതിൽ പറഞ്ഞകാര്യം അന്വേഷിച്ച് ഉടനെ വിവരം അറിയിക്കാമെന്നും അദ്ദേഹം മറുപടി നല്കി.

റോസ് വില്ലയിലെ ദാരുണമായ സംഭവപരമ്പരകളുമായി ബന്ധപ്പെട്ട ചില തെളിവുകൾ കൂടി എനിക്കുടനെ കരസ്ഥമാക്കേണ്ടിയിരിക്കുന്നു. ഇണങ്ങാതെ നിൽക്കുന്ന കണ്ണികൾ വിളക്കിച്ചേർക്കാൻ അത് അത്യാവശ്യമാണ് കാലഘട്ടം ഏറെ മാറിപ്പോയെങ്കിലും റോസ് വില്ലയിൽ നിന്നുതന്നെ ആ തെളിവുകൾ ലഭിക്കുമെന്ന് മനസ്സു പറഞ്ഞു.

ഒന്നുരണ്ടു ദിനങ്ങൾ മരത്തിൽ നിന്നും അടർന്നു വീഴുന്ന ഇലകളെപ്പോലെ അനായാസം പൊഴിഞ്ഞു വീണു. ഞാൻ ആവശ്യപ്പെട്ട വിവരം കണ്ടെടുക്കുന്നത് ദുഷ്ക്കരമെങ്കിലും വിവരസമാഹരണത്തിന്‍റെ അപ്പപ്പോൾ ഉള്ള പുരോഗതി ട്രീസയുടെ സഹോദരൻ ഗബ്രി അറിയിച്ചുകൊണ്ടിരുന്നു. പിന്നെ വസ്തു വാടകക്ക് കൊടുക്കുന്ന ക്ലമന്‍റിൽ നിന്നും ചില വിവരങ്ങൾ അറിയേണ്ടതുണ്ട്. അക്കാര്യത്തിനായി തോമാച്ചന്‍റെ സഹായം ആവശ്യപ്പെടാൻ നിശ്ചയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.

സിനിമാ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കിയിരുന്ന തോമാച്ചൻ ഇപ്പോൾ പഴയ ആളല്ല. ഒരുനാൾ ഏതോ മാസികയിൽ കണ്ടു ഒരു യുവസൂപ്പർസ്റ്റാർ പടത്തിന്‍റെ നിർമ്മാതാവായി തോമാസ്സ് മാളിയേക്കൽ എന്ന പേരിൽ തോമാച്ചൻ ആദ്യം വിശ്വസിക്കാനായില്ല. മാളിയേക്കൽ തോമാച്ചന്‍റെ ചരിത്ര പ്രസിദ്ധമായ വീട്ടുപേരാണെന്നറിയാമായിരുന്നു.

തോമാച്ചന്‍റെ പൂർവ്വപിതാക്കൾ കുപ്പിണി പടയുടെ കാലത്തെ പടനായകന്മാരായിരുന്നു സംശയ നിവാരണത്തിനായി തോമാച്ചനെ വിളിച്ചു ചോദിച്ചപ്പോൾ സംഗതി സത്യമാണ്. ഒരു നിർമ്മാതാകാനുള്ള സാമ്പത്തികശേഷിയൊന്നും ഇല്ലാത്ത തോമാച്ചനോട് ഇതെല്ലാം എങ്ങനെ തരപ്പെടുത്തിയെന്നു ചോദിച്ചപ്പോൾ അതെല്ലാം ബിസിനസ്സ് സീക്രട്ടെന്നായിരുന്നു മറുപടി.

ആ യുവസൂപ്പർ സ്റ്റാറുമായി നല്ല അടുപ്പം ഉണ്ടെന്നായിരുന്നു പിന്നീട് പറഞ്ഞത്. ആ താരത്തിന്‍റെ ഡേറ്റ് എങ്ങനെയോ കരസ്ഥമാക്കി. അതിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ക്രയവിക്രയങ്ങളിലൂടെയാണ് തോമാച്ചൻ പടനായകനായത് തോമാച്ചൻ ഒരു സിനിമാനിർമ്മാതാവായി മലയാള സിനിമയിലെ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുന്നതിൽ സന്തോഷം തോന്നി. സിനിമയുടെ പൂജക്ക് ക്ഷണിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല. ആ സിനിമയുടെ ഷൂട്ടിംഗ് എവിടെയോ നടക്കുന്നുണ്ട്.

ഒരുച്ച തിരിഞ്ഞനേരത്താണ് മിയയുടെ വീട്ടിലേക്ക് പോകാൻ കഴിഞ്ഞത്. ഉച്ചതിരിഞ്ഞെങ്കിലും വെയിൽച്ചൂടിന്‍റെ ആക്കം ശമിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പൊടുന്നനെ ദേഹം വിയർപ്പിൽ കുളിച്ചു. വിയർപ്പിന്‍റെ ചാലുകൾ നെറ്റിത്തടത്തിന്‍റെ വശങ്ങളിൽ നിന്നും താഴോട്ട് അനർഗളം പ്രവഹിച്ചു. വഴിത്താരക്കു വലതുവശമുള്ള ഗുജറാത്തി മധുരങ്ങൾ ലഭിക്കുന്ന ബേക്കറിക്കരികിലെത്തിയപ്പോൾ പിന്നൊന്നും ചിന്തിച്ചില്ല. ഈ പ്രദേശത്തെ ഏറ്റവും സ്വാദിഷ്ഠമായ ലസ്സി ലഭിക്കുന്നതിവിടെയാണ്. മൺകൂജയിൽ തണുപ്പിച്ച ലസ്സിക്കു മുകളിൽ ബദാമും കശുവണ്ടിയും പൊടിച്ചിട്ടത് ഇടക്കുകടിച്ച് അല്പാൽപ്പമായി നുണയുമ്പോൾ ദേഹത്തും ദേഹിയിലും പടർന്നുപൊന്തിയ ഉഷ്ണതരംഗങ്ങൾ പതിയെ കെട്ടടങ്ങി ശമിക്കുകയായിരുന്നു.

കൊട്ടാര സദൃശമായ, ആകമാനം വെളുത്ത പെയിന്‍റടിച്ച വീട് . റോസ് വില്ല. ഞാവൽ മരങ്ങൾ ആ വഴിത്താരക്കിരുവശവും ഒറ്റപെട്ടു വളർന്നു നിന്നു. മരങ്ങൾക്കു താഴെ ഞാവൽ പഴങ്ങൾ മണ്ണിൽ വയലറ്റ് നിറം പടർത്തി ചതഞ്ഞു കിടന്നു  ഗേറ്റിൽ പതിപ്പിച്ചിട്ടുള്ള സ്വർണ്ണം പൂശിയ തകിടിൽ ആ പേര് ആലേഖനം ചെയ്തിരിക്കുന്നു. ഗേറ്റ്കീപ്പറോട് വിവരം പറഞ്ഞപ്പോൾ അയാൾ ഫോൺ ചെയ്ത് അനുവാദം തേടി.

വീട്ടിലേക്ക് കയറാനൊരുങ്ങുമ്പോൾ തെല്ലിട നേരം ആ വിശാലമായ പ്രകൃതിയും പരിസരങ്ങളും ഞാൻ ഉൾക്കൊള്ളാൻ ശ്രമിച്ചു. മനോഹരമായ പൂന്തോട്ടം. പലജാതി പുഷ്പങ്ങൾ നിറംപടർത്തി നിൽക്കുന്നു. പൂന്തോട്ടത്തിന്‍റെ ഒരു കോണിൽ കണ്ണിനു കുളിർമയേകുന്ന വെളുത്ത ജലധാര കരിങ്കല്ല് ചതുരാകൃതിയിൽ വെട്ടിയൊതുക്കിയ വീട്ടിലേക്കുള്ള നീണ്ട നടപ്പാത. പച്ചപ്പുല്ല് ഇടകലർത്തിയ അതിനിരുവശവും മനോഹരങ്ങളായ ഓർക്കിഡ് പൂക്കളുടെ വിചിത്രവർണ്ണങ്ങൾ പീലിവിടർത്തി നിന്നു

കോളിംഗ് ബെല്ലിൽ വിരലമർത്താനൊരുങ്ങുമ്പോഴേക്കും മിയ വാതിൽ തുറന്നിരുന്നു. അവർ സൗഹാർദ്ദപൂർവ്വം അകത്തേക്കു ക്ഷണിച്ചു. ആഡംബരത്തിന്‍റെയും ധാരാളിത്തത്തിന്‍റെയും പരകോടിയിൽ നിൽക്കുന്ന നിർമ്മിതി. വീടിനകം മുഴുവൻ വിലയേറിയ വസ്തുക്കൾ മനോഹരമായി ക്രമീകരിച്ചു വച്ചിരിക്കുന്നു. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ദൃശ്യരൂപം കൈകൊണ്ട ഒട്ടേറെ അതിമനോഹരമായ എണ്ണഛായാ ചിത്രങ്ങൾ. വിലപിടിപ്പുള്ള കലാരൂപങ്ങൾ.

സമയംകളയാതെ വീടിനകം പോയിക്കണ്ടു. എല്ലാ മുറികളും ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ ഒന്നാന്തരമായും മനോഹരമായും പുനർനിർമ്മിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ പഴമയുടെ തനിമ അതിനിടെ എല്ലാ മനോഹാരിതയോടും കൂടെ നിലനിർത്തിയിട്ടുണ്ട്. നിലവറ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതെന്നേ നിരപ്പാക്കിയതായി മിയ അറിയിച്ചു.

കഠിനാധ്വാനിയായ റൊസാരിയോ ആശുപത്രിയിലേക്കും ക്ലിനിക്കിലേയും സേവനങ്ങൾക്കു ശേഷം വീട്ടിലും ചികിത്സ നടത്തിയിരുന്നതായുള്ള അറിവ് എനിക്ക് പുതിയതായിരുന്നു. റോസ് വില്ലയിലെ ഇടതുവശത്തുള്ള ഒരു മുറിയാണ് ചികിത്സക്കായി ഉപയോഗിച്ചിരുന്നത്. ആ ഇടത്തരം മുറിയിൽ കാര്യമായ പുനർനിർമ്മാണം നടത്തിയിട്ടില്ലെന്ന് മിയ പറഞ്ഞു. എങ്കിൽ അതൊന്നുകാണാമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു.

വൃത്തിയായി സൂക്ഷിച്ചു പരിപാലിച്ചു വച്ചിരിക്കുന്ന ഒരു മുറി.  എല്ലാ വസ്തുക്കളും ചിട്ടയായി അടുക്കിയും ഒതുക്കിയും വച്ചിരിക്കുന്നു. റാക്കിൽ മെഡിക്കൽ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു. ഡൊമനിക്ക് റൊസാരിയോ ഉപയോഗിച്ചിരുന്ന സ്റ്റെതസ്കോപ്പ്, മറ്റു ചില മെഡിക്കൽ ഉപകരണങ്ങൾ അവ ഇത്രയേറെ വർഷങ്ങൾ പോയ്മറഞ്ഞിട്ടും വൃത്തിയായും വെടിപ്പായും പുതിയതുപോലെ സൂക്ഷിച്ചിരിക്കുന്നു. ഒരു മെഡിക്കൽ പുസ്തകം റാക്കിൽ നിന്നെടുത്തു വെറുതെ മറിച്ചു നോക്കുമ്പോൾ ഞാൻ ചോദിച്ചു.

“അപ്പന് ഡയറിയെഴുതുന്ന ശീലമുണ്ടായിരുന്നോ?

“ഇല്ല അങ്ങനെ ഡയറിയെഴുതുന്നതായൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.”

“ഇവിടെ ചികിത്സക്ക് ഒരുപാട് പേഷ്യന്‍റ്സ് വരുമായിരുന്നോ?“

“ഒരാറേഴുപേർ. പരമാവധി അതെ കാണു.“

“എല്ലാ ദിവസവും ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നോ?“

“ഞാൻ പറഞ്ഞിരുന്നില്ലേ? മെഡിക്കൽ സെന്‍റർ ഹോസ്പിറ്റലിൽ പത്തുമണി മുതൽ നാലുവരെ അഞ്ചുമുതൽ ഏഴുവരെ ക്ലിനിക്കിൽ. എട്ടു മുതൽ ഇവിടെ. രോഗികളുടെ എണ്ണമനുസരിച്ച് ചിലപ്പോൾ വൈകാറുമുണ്ട്. ശനിയും ഞായറും ആശുപത്രിയിലും ക്ലിനിക്കിലും പോകില്ല. ആ ദിവസങ്ങളിൽ ഇവിടെ അഞ്ചുമണി മുതൽ പരിശോധന ആരംഭിക്കും.”

“ഡോക്ടറുടെ സഹായത്തിന് ആരെങ്കിലും?“

“ഒരു അമ്മച്ചി വരാറുണ്ട്. ഏലിയാന്‍റീടെ പരിചയത്തിലുള്ളതാ ഈയിടെയാ അവര് മരിച്ചത് പിന്നെ ഞാനും അല്പസ്വൽപ്പം സഹായം ചെയ്യും. വെറുതെയല്ല അപ്പനെ സഹായിക്കുന്നതിന് എനിക്ക് പോക്കറ്റ്മണിയും തരുമായിരുന്നു.“ അത് പറഞ്ഞു മിയ ഒന്നു പുഞ്ചിരിച്ചു.

പൊടുന്നനെ തുറന്നിട്ടിരുന്ന വാതിൽ വലിയൊരു ശബ്ദത്തോടെ വലിഞ്ഞടഞ്ഞു. അങ്ങനെ ശക്തിയായി അടയാൻ മാത്രം കാറ്റൊന്നും അപ്പോൾ വീശിയിരുന്നില്ലെന്നു ഞാൻ പൊടുന്നനെ ഓർത്തു. ഈ മുറിയിലെ വാതിൽ മാത്രമാണ് അടഞ്ഞത്. ജനാലകളിൽ കാറ്റിന്‍റെ ലാഞ്ചനയില്ല. ജനലഴിയിലൂടെ നോക്കിയപ്പോൾ പൂന്തോട്ടത്തിലെ ഉയർന്നു നിൽക്കുന്ന ചെടിപ്പടർപ്പുകൾ നിശ്ചലമായി നിൽക്കുന്നതു കണ്ടു. അവിടെ കാറ്റില്ല. ആ മുറിക്കകത്തെ അന്തരീക്ഷം മെല്ലെമെല്ലെ വീർപ്പുമുട്ടിക്കുന്നതായി തോന്നി. ആ മുറിയിൽ നിന്നും പുറത്തുകടക്കാൻ ഒരുമ്പെടുമ്പോഴാണ് ആ മുറിയിലെ ഒരു കോണിൽ ഒരു മരത്തിന്‍റെ ടേബിളിൽ വച്ചിരിക്കുന്ന തുകൽപെട്ടി ശ്രദ്ധയിൽ പെട്ടത്.

ഞാൻ അതു നോക്കുന്നതു കണ്ടപ്പോൾ മിയ അതിനടുത്തുചെന്ന് ആ തുകൽപെട്ടി തുറന്നു. ഒരു ടൈപ്പ്റൈറ്റർ ആയിരുന്നു അത്. എടുത്തുകൊണ്ടു നടക്കാവുന്ന ഒരപൂർവ്വയിനം. അതിമനോഹരമായ ഒരു വിന്‍റേജ് കളക്ഷൻ.

“ഇതിനെത്ര പഴക്കമുണ്ടെനറിയാമോ?” മിയ ചോദിച്ചു.

ഞാൻ കൈ മലർത്തി.

“അറുപതിലേറെ വർഷം. എന്‍റെ അപ്പന്‍റെ അപ്പന് അന്നത്തെ ബ്രിട്ടീഷ് ഗവർണർ സമ്മാനിച്ചതാണ്. ഒന്നു ടൈപ്പു ചെയ്തു നോക്കൂ.”

ഞാൻ ആ ടൈപ്പ്റൈറ്ററിൽ ഒന്നുരണ്ടു വാചകം ടൈപ്പു ചെയ്തു. ഒരു തകരാറുമില്ല. അനായാസമായി ടൈപ്പ്റൈറ്റർ പ്രവർത്തിക്കുന്നു.

“കണ്ടോ ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു കുഴപ്പമില്ല. ഇതാണ് പഴയനിർമ്മിതികളുടെ ഗുണം. ഇക്കാലത്ത് പ്രവർത്തിക്കുന്ന ഒരു ടൈപ്പ്റൈറ്റർ ഒരു കൗതുകത്തിനുവേണ്ടി പോലും കാണാൻ കിട്ടുമോ?”

ശരിയാണ് എവിടെക്കാണാൻ വല്ല ആക്രിക്കടയിൽ തപ്പിയാൽ ഭാഗ്യമുണ്ടെങ്കിൽ കിട്ടും.

“മിയയുടെ അപ്പൻ ഇതുപയോഗിച്ചിരുന്നോ?”

ഇതാണ് അപ്പൻ മരുന്നു കുറിപ്പടി നല്കാൻ ഉപയോഗിച്ചിരുന്നത്. അപ്പന്‍റെ കൈയ്യക്ഷരം മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഇതിൽ ലറ്റർപാഡ് വച്ച് ടൈപ്പ് ചെയ്ത് കൊടുക്കലാണ് പതിവ്. സാധാരണ ടൈപ്പ്റൈറ്റർ പോലെയല്ലല്ലോ ഇതിൽ ടൈപ്പു ചെയ്യുന്നത് എളുപ്പമല്ലേ.

ഞാൻ മൂന്നുനാലു വരികൾ കൂടി ടൈപ്പു ചെയ്തു. മിയ പറഞ്ഞത് ശരിയാണ്. കമ്പ്യൂട്ടർ കീബോർഡുപോലെ അനായാസമായി ടൈപ്പു ചെയ്യാൻ സാധിക്കുന്നുണ്ട്. അക്ഷരങ്ങൾക്കും ഒരു രാജകീയത. കറുത്തുമിനുത്ത ആ ടൈപ്പ്റൈറ്റർ തുകൽബാഗിലിട്ട് യഥാസ്ഥാനത്തു വച്ച് മുറി വിട്ടിറങ്ങി.

അകത്തളത്തിലെ മൂലയിൽ നാലഞ്ചു എണ്ണച്ചായച്ചിത്രങ്ങൾ ചുവരോരം ചേർന്ന് ചാരിവച്ചിരിക്കുന്നതു കണ്ടു. അവയിൽ മുന്നിലിരിക്കുന്ന ചിത്രത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ. ഹന്ന! പൊടുന്നനെ കണ്ണുകൾ പിൻവലിച്ച് മിയയോട് യാത്ര പറഞ്ഞ് കരിങ്കൽ നടപ്പാത താണ്ടി പുറത്തിറങ്ങി.

അന്തരീക്ഷത്തിലെ ചൂട് കെട്ടടങ്ങി ശമിച്ചിരുന്നു. വഴിത്താരകൾ ഉൾക്കൊണ്ടതാപം അപ്പോഴും ശമിക്കാതെ പടർന്നുനിന്നു. പുറമെ ശാന്തരായി കളങ്കമറ്റവരായി കാണപ്പെടുന്ന ചില മനുഷ്യരും ഇങ്ങനെ അകക്കാമ്പിൽ തിളക്കുന്ന ചൂടുപിടിക്കുന്ന ചിന്തകൾ പേറുന്നവരല്ലേ എന്ന് വെറുതെ ആലോചിച്ചു.

ഒരു സുഹൃത്ത് അയച്ചുതന്ന ഒരു വിദേശബാലന്‍റെ ചിത്രം. ഇത്രയേറെ അരുമയും നിഷ്കളങ്കതയും ശാന്തതയും വഴിഞ്ഞൊഴുകുന്ന ഒരു മുഖം ഞാൻ ഏറെ കണ്ടിട്ടില്ല. ഞാൻ കരുതിയത് ആ ബാലൻ എന്തെങ്കിലും നല്ല കാര്യം ചെയ്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പയ്യനെന്നാണ്. തുടർന്ന് അവന്‍റെ വിവരങ്ങൾ അറിഞ്ഞപ്പോഴാണ് ഞെട്ടി പോയത്. വിശ്വസിക്കാൻ കഴിഞ്ഞില്ല.

തന്‍റെ മൂന്ന് സഹോദരങ്ങളേയും അമ്മയേയും നിഷ്കരുണം വധിച്ച് പല ഭാഗങ്ങളാക്കി ഫ്രിഡ്ജിലും വീടിന്‍റെ മറ്റു പലയിടത്തുമായി അവൻ വൃത്തിയായി നിക്ഷേപിച്ചു. വൈകിട്ട് വീട്ടിൽ വന്ന അച്ഛനേയും അവൻ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇത്തരം ദുഷ് കൃത്യങ്ങൾക്ക് വെറും പതിനഞ്ച് വയസ്സായ അവനെ പ്രചോദിപ്പിച്ചത് അവന്‍റെ അമ്മ വീഡിയോ ഗെയിം കളിക്കുന്നത് വിലക്കിയതാണ്!

മുഖം മനസ്സിന്‍റെ കണ്ണാടിയെന്നത് ഭാഗികമായി തിരുത്തേണ്ടി വരും. ഭാഗികമായി ശരിയാണു താനും. ചിലരുടെ മുഖം ശാന്തനും സമാധാനപ്രിയനുമായി അനുഭവപ്പെടുമെങ്കിലും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ആ മുഖത്ത് ഒളിഞ്ഞിരിക്കുന്ന ക്രൗര്യം തിരിച്ചറിയാൻ കഴിയും. ക്രൂരകൃത്യം നടത്തി പിടിക്കപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന മുഖചിത്രങ്ങളിൽ ഞാനത് വ്യക്തമായി നിരീക്ഷിച്ചറിഞ്ഞിട്ടുണ്ട്.

അതേക്കുറിച്ചു എന്‍റെ നിരീക്ഷണങ്ങൾ കുറിപ്പുകളായി എഴുതി സൂക്ഷിച്ചിട്ടുണ്ട് മുഖത്തിന്‍റെ ആകൃതിയിൽ, വായയിൽ, കണ്ണുകളിൽ, പുരികങ്ങളുടെ വടിവുകളിൽ അതു പ്രതിഫലിച്ചു കണ്ടിട്ടുണ്ട്. വേട്ടക്കാരെന്‍റെയും ഇരയുടെയും ശരീരഭാഷ, മുഖം ഏറെക്കുറെ മനസിന്‍റെ പ്രതിഫലനമാകുന്നു.ആ  സാമാന്യധാരണയെയും തമസ്കരിക്കുന്ന, അതായതു ഇരയുടെ മുഖഭാവങ്ങൾ ഓളം വെട്ടുന്ന വേട്ടക്കാരനെയും അപൂർവമായി കാണാവുന്നതാണ്.

ഓഫീസിന്‍റെ ചുറ്റുഗോവണി കയറുമ്പോഴാണ് പോർച്ചുഗീസ് റസ്റ്റോറന്‍റിൽ പോയിട്ട് ഏറെ ദിവസമായല്ലോയെന്ന് ഓർത്തത്. ഗോവണി തിരിച്ചിറങ്ങി റസ്റ്റോറന്‍റിൽ എത്തിയപ്പോൾ അവിടെ ഏറെ ആൾത്തിരക്കില്ല. മുൻവശത്തു തന്നെ അലങ്കാരമീനുകൾ നീന്തിത്തുടിക്കുന്ന ഒരു അക്വാറിയം പുതുതായി വച്ചിരിക്കുന്നു. മെനു പരിശോധിച്ചപ്പോൾ ഫ്രാൻസിൻഹ സാൻഡ്വിച്ച് എന്നൊരു വിഭവം പുതുതായി എഴുതിച്ചേർത്തിരിക്കുന്നതു കണ്ടു. അതിന്‍റെ മലയാള അർത്ഥവും ബ്രാക്കറ്റിൽ എഴുതിയിരിക്കുന്നു. കുഞ്ഞു ഫ്രഞ്ച് പെൺകുട്ടി. ഏതോ ഫ്രഞ്ചു സാൻഡ്‍വിച്ചിൽ നിന്നും കടമെടുത്ത വിഭവമാണ്. അതൊടൊപ്പം കാൽഡോ സൂപ്പും ഓർഡർ ചെയ്ത് സീറ്റിൽ പോയിരുന്നു.

ഉന്മേഷദായകവും അതീവ രുചികരവുമായ കാൽഡോ സൂപ്പ് അൽപ്പാൽപ്പം നുണയുമ്പോൾ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ റോസ് വില്ലയിലെ ദുരൂഹതകൾ എന്ന പരമ്പര അവസാനിപ്പിക്കണം എന്നു നിശ്ചയിച്ചു. അതിലേക്കായി ഒരു വസ്തുതയുടെ സ്ഥിരീകരണം ഗബ്രിയിൽ നിന്നും ലഭിക്കേണ്ട ഒരേ ഒരു കടമ്പ മാത്രമേ ബാക്കിയുള്ളു. രണ്ടു ദിവസത്തിനുള്ളിൽ അതു ലഭിക്കും എന്നുതന്നെയാണ് പ്രതീക്ഷ. അതല്പം ദുഷ്ക്കരമാണെങ്കിൽത്തന്നെയും.

അക്വാറിയത്തിലെ ചുകന്ന മീനുകളുടെ ധ്രുതചലനങ്ങൾ ശ്രദ്ധിക്കുമ്പോഴാണ് കടുത്തു ചുവന്ന സോസും കൂട്ടായി ഫ്രാൻസിൻഹയും എത്തിയത്. പുഴുങ്ങിയ മുട്ട പൊതിഞ്ഞുവച്ച് മനോഹരമായി അലങ്കരിച്ച വിഭവം. നാവിനെ മയക്കുന്ന രുചിയും അഴകാർന്ന ആ വിഭവത്തിന് സ്വർണ്ണത്തിന്‍റെ സുഗന്ധം പോലെ അനുഭവപ്പെട്ടു.

രണ്ടു പാർസൽ പറഞ്ഞപ്പോൾ മര്യാദക്കാരനായ മാനേജർ ഉണ്ടാക്കിയെടുത്ത ഉടനെ കഴിക്കേണ്ട വിഭവമാണെന്നും രണ്ടുമണിക്കൂറിനപ്പുറം പോയാൽ രുചി വ്യത്യാസം തോന്നുമെന്നും പറഞ്ഞു.

പിന്നീട് ഓഫീസ് റൂമിലിരുന്ന് റോസ് വില്ല സംഭവപരമ്പരയിലെ അറ്റുപോയ കണ്ണികൾ കൂട്ടിച്ചേർത്തും മുഴച്ചു നിൽക്കുന്നവ നേർരേഖയിലാക്കിയും സന്ധ്യവരെ ഓഫീസിലിരുന്നു. ഹെർബലിട്ട് തിളപ്പിച്ച ഒരു ചായ കുടിച്ച് ഫ്ലാറ്റിലേക്ക് പോകാനൊരുമ്പെടുമ്പോഴാണ് മുറിയിൽ കേക്ക് ബേക്കു ചെയ്യുന്ന ഗന്ധം എവിടെ നിന്നോ അലയടിച്ചെത്തിയത്. ബാല്യകാലത്ത് വല്ലപ്പോഴും ഇവിടെ വരുമ്പോൾ അനുഭവപ്പെട്ടിരുന്ന അതേ ഗന്ധം.

തിരിച്ച് വീട്ടിലേക്ക് തിരിക്കുമ്പോൾ സന്ധ്യയുടെ നിറം പോയിരുന്നു. മരങ്ങളുടെ എഴുന്നുനിൽക്കുന്ന മേലാപ്പുകൾ ഇരുളാൻ തുടങ്ങി. ആ പ്രദേശത്തെ ഇരുളിലാഴ്ത്തി പുതക്കാൻ കരിമ്പടവുമായി രാത്രി ഓങ്ങിനിന്നു.

ഇന്നത്തെ അലച്ചിലിന്‍റെ ബാക്കി പത്രമായി ക്ഷീണവും നീരസവുമുണ്ട്. ഷവറിൽ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളത്തിന് ജീവനില്ല. നാട്ടിൻ പുറത്തെ പഴയ വീട്ടിനു പുറകിലുള്ള കിണറു വെള്ളത്തിന്‍റെ തണവും കുളിർമ്മയും ഓർമ്മ വരുന്നു ഇവിടുത്തെ മുനിസിപ്പൽ വെള്ളത്തിന് ആ ഗുണങ്ങൾ ഇല്ല.

സ്നിഗ്ധമായ തൊലിയടരുകളെ തെല്ലു പോലും ഉണർത്താതെ ജീവനറ്റ ജലം ഒഴുകിയൊലിച്ചുപ്പോകുന്നു. രണ്ടു ഗോതമ്പുദോശ ചുകന്ന ഉള്ളിചട്നി ചേർത്ത് കഴിച്ചശേഷം ഒരു കട്ടൻചായയും കുടിച്ച് ബെഡ്റൂമിലേക്ക് കയറി. ഫോണിൽ ഒരു ഇമെയിൽ വന്നതിന്‍റെ മണിനാദം കേട്ടു. ഞാനത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഗബ്രിയുടെ. അതിലെ അറ്റാച്ച്മെന്‍റും എന്‍റെ ഊഹത്തെ സാധൂകരിക്കുന്നതാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

അല്പനേരം കറങ്ങി നിന്നശേഷം അറ്റാച്ച്മെന്‍റ് തുറന്നപ്പോൾ എന്‍റെ നിഗമനം ശരിയായിരുന്നു. ഗബ്രിക്ക് നന്ദി പറഞ്ഞ് മറുപടി അയച്ചു അല്പനേരം ചിന്തയിലാണ്ട് ഇരുന്ന് കഴിഞ്ഞപ്പോൾ ട്രീസ പൊടുന്നനെ കയറി വന്നു.

“ജോലിയെല്ലാം കഴിഞ്ഞെങ്കിൽ ഇരിക്ക് എനിക്ക് ചിലത് പറയാനുണ്ട്.” അവളുടെ ആകാംക്ഷാഭരിതമായ മുഖത്തേക്ക് നോക്കി ഞാൻ തുടർന്നു.

“റോസ് വില്ല കേസ് ഞാൻ അവസാനിപ്പിക്കാൻ പോകുകയാണ്.“

“അതെന്തുപറ്റി?”

“അല്ല ഞാൻ പോസറ്റീവായിത്തന്നെ അവസാനിപ്പിക്കാൻ പോകുന്നു. ആ സംഭവപരമ്പരകളിലെ എല്ലാ ദുരൂഹതകളും വെളിവായിരിക്കുന്നു. ഇനി മിയയെ വിളിച്ച് സമയം നിശ്ചയിച്ചോളൂ. നാളെയോ മറ്റന്നാളോ അതിനപ്പുറം പോകാൻ എനിക്കാഗ്രഹമില്ല.”

“അതു വിളിച്ചു പറയാം. പിന്നെ എന്താണുണ്ടായത്? ദയവായി എന്നോടു പറയൂ. എനിക്കറിയാം മിയയെ പോലെ ഒരു പാവമാണ് അവളുടെ അപ്പൻ. എല്ലാവരും ചേർന്ന് അയാളെ കുടുക്കി അല്ലേ? അതല്ലേ സത്യം?“

“നീ ധൃതിവയ്ക്കാതിരിക്കൂ ഞാൻ പറയാം. കേൾക്കൂ. നിനക്ക് ഞാൻ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും വിയോജിപ്പ് തോന്നുന്നെങ്കിൽ എന്നോട് തുറന്നു പറയണം. എനിക്ക് ദേഷ്യം വന്നെങ്കിലോ എന്ന് കരുതി പറയാതിരിക്കരുത്. നീ ചോദ്യങ്ങൾ ചോദിക്കുന്നതാണ് എനിക്കിഷ്ടം നീയെത്ര പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചാലും എനിക്ക് ദേഷ്യം വരില്ല. എങ്കിൽ ഞാൻ തുടങ്ങട്ടെ?“

അവൾ തലയാട്ടിക്കൊണ്ട് ബെഡിൽ പോയിരുന്നു. ഞാൻ എഴുന്നേറ്റ് ജനാലകൾ തുറന്നിട്ടു നേരിയ തണുപ്പുള്ള ഇളങ്കാറ്റ് മുറിക്കുള്ളിൽ പടർന്നു കയറി.

Novel: സമുദ്രമുഖം ഭാഗം- 27

ട്രീസയേയും കൂട്ടി ഫ്ലാറ്റിലേക്കെത്തുമ്പോഴേക്കും സന്ധ്യയുടെ നിറം ചോർന്ന് ഇരുളിമ കൈവന്നു കഴിഞ്ഞിരുന്നു. വഴിയരികിലെ വൃക്ഷത്തലപ്പിൽ കാളിമപടരുന്നു. ഓഫീസ് നിബന്ധനകളെല്ലാം മിയ അംഗീകരിച്ചെന്നും അതിന്‍റെ സമ്മതപത്രം ഇമെയിലായി അയച്ചു കിട്ടിയെന്നും ട്രീസ അറിയിച്ചു. ഒപ്പം ബിനാലെയോടനുബന്ധിച്ച് അവർ നടത്തുന്ന ചിത്രപ്രദർശനം കാണുവാനുള്ള ക്ഷണവും. എന്‍റെ മനസ്സ് അപ്പോഴും ഏലിയാന്‍റിയിൽ ഒരു കാകനെപ്പോലെ വട്ടം കറങ്ങുകയായിരുന്നു.

ഒരു പൂമോഹിച്ചാണ് അവരുടെ അടുക്കൽ ചെന്നത്. എന്നാൽ ഒരു പൂക്കാലം തന്നെ അവർ തന്നു. എന്നാൽ ആ പൂക്കാലത്തിലെ പൂക്കൾ മിക്കതും നിലംപറ്റിയവ ആയിരുന്നു. അവരുടെ രക്തബന്ധങ്ങളോടുള്ള സ്നേഹവായ്പ് ആർക്കും മനസ്സിലാക്കാവുന്നതേഉള്ളൂ. എന്‍റെ വരവിന്‍റെ യഥാർത്ഥ ഉദ്ദേശം അവർ പൂർണമായും ഉൾക്കൊണ്ടിരുന്നുവെങ്കിൽ ഇത്ര ഏകപക്ഷീയമായ നിലപാട് എടുക്കില്ലായിരുന്നു എന്ന് തോന്നുന്നു നീണ്ടുനീണ്ടുപോയ അവരുടെ സംഭാഷണങ്ങളിലെ രത്നചുരുക്കം ഇതാണ്.

ഡൊമനിക്കിനു സംഭവിച്ച ദുരന്തങ്ങളുടെ കാരണം മാർഗരീറ്റയാണ്. അവരുടെ ദുഷ്ചെയ്തികൾക്ക് പുറത്തുനിന്നും നിർലോഭമായ പിന്തുണലഭിച്ചു. ആ പിന്തുണ നല്കിയവനൊടൊന്നിച്ച് മാർഗരീറ്റ സുഖമായി കാണാമറയത്ത് ജീവിക്കുന്നു.

ഡൊമനിക്കാകട്ടെ അവൾ കാരണം സാമൂഹികമായും വ്യക്തിപരമായും തകർച്ചയുടെ കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തി. ദയനീയമായി ആത്മഹത്യയും ചെയ്യേണ്ടി വന്നു. അമ്മയെ നേരിട്ട് കുറ്റപ്പെടുത്തിയില്ലെങ്കിലും ഡൊമനിക്കിനു സംഭവിച്ച ദുരന്തത്തിന്‍റെ യഥാർത്ഥകാരണങ്ങൾ അറിയാനുള്ള കടുത്ത നിശ്ചയദാർഢ്യം മിയക്കുണ്ട്.

അപ്പൻ തികച്ചും നിരപരാധിയെന്ന് അവൾ വിശ്വസിക്കുന്നു. അതുതന്നെ ഏലിയാന്‍റിയും ഉറച്ചു വിശ്വസിക്കുന്നു. തപാൽപെട്ടിയിൽ നിന്നും ലഭിച്ച സത്യത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു ചൂണ്ടുപലകയായ കത്തിനെക്കുറിച്ച് ഏലിയാന്‍റി അറിഞ്ഞിരിക്കണമെന്നില്ലെങ്കിലും ഇരുവരുടേയും നിലപാടുകൾ ഒരേ സ്വരത്തിൽ വിരൽച്ചൂണ്ടുന്നത് ഏക ലക്ഷ്യത്തിലേക്കാണ്. അപ്പോഴാണ് നിയമവ്യവസ്ഥിതി ഒരു കനത്ത ചോദ്യചിഹ്നമായി ഉയർന്നുവരുന്നത്.

എല്ലാവിധ ശാസ്ത്രീയത്തെളിവുകളും സാഹചര്യത്തെളിവുകളും അതിനു പിൻബലമായുണ്ട്. ആ പിൻബലത്തിലാണ് ഡൊമനിക്കിനെ ശിക്ഷിച്ചതും. എന്നാൽ തപാൽപെട്ടിയിൽ നിന്നും ലഭിച്ച കത്ത് നീതിപീഠത്തിനു മുൻപിൽ എത്തിയിട്ടില്ലെന്നു വേണം കരുതാൻ. പോലീസ് വീടു പരിശോധിച്ച സമയത്ത് കത്ത് കണ്ടെടുത്തില്ല. അല്ലെങ്കിൽ പരിശോധന സമയത്ത് ആ കത്ത് അവിടില്ല.

കത്ത് ഒരു താക്കോലാണ്. ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്കുള്ള താക്കോൽ. തപാൽ മുദ്രയോ തീയതിയോ ഒന്നുമില്ലാത്ത കത്ത്! ആ കത്ത് വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. ഇനി അടുത്തപടി മിയയുടെ ഗൃഹസന്ദർശനമാണ്. അതിനുള്ള തീയതി ചോദിച്ചെങ്കിലും ബിനാലെയിലെ ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും ചിത്രപ്രദർശനം കഴിഞ്ഞ് തീയതി അറിയിക്കാമെന്നുമായിരുന്നു മറുപടി. ചിത്രപ്രദർശനത്തിന് മൂന്നുനാൾ കൂടിയുണ്ട്. ആ കാലയളവിൽ റിസ്വാനയെക്കുറിച്ച് ഒരന്വോഷണം നടത്തിയാലോ എന്നാലോചിച്ചു.

ഡൊമനിക് റൊസാരിയോ നടത്തിയിരുന്ന ക്ലിനിക്കിന് സമീപത്താണ് വീട് അതും ഒരു വാടകവീട് എന്ന പരിമിതമായ അറിവേ അവരെക്കുറിച്ചുള്ളൂ. മാത്രമല്ല വർഷങ്ങളുടെ കാലയളവ്. എന്തെങ്കിലും വിവരം ലഭിക്കുന്നതിനെ ദുഷ്ക്കരമാകും. മിയ അവരെക്കുറിച്ചുള്ള അന്വേഷണം പെട്ടെന്ന് അവസാനിപ്പിച്ചതിൽ അത്ഭുതമില്ല. അവർ താമസിച്ചിരുന്ന ഭാഗത്ത് അറിയുന്നവരും പരിചിതരുമായവർ ആരുമില്ല. എങ്കിലും അവിടം വരെ ഒന്നുപോയി നോക്കുന്നതിൽ തെറ്റില്ല.

ആ പ്രദേശത്തു നിന്നും നാടുവിട്ടുപോയവരുടെ ലിസ്റ്റ് സംഘടിപ്പിച്ചാലോ? ഇത്ര നീണ്ടകാലയളവിൽ ആരൊക്കെ ഏതൊക്കെ രാജ്യങ്ങളിലേക്ക് പോയിക്കാണും. എത്രയോ ആളുകൾ മണ്ണടിഞ്ഞും പോയിക്കാണും. കാര്യങ്ങൾ ഏതായാലും കരുതിയതിലും ദുഷ്ക്കരമാണ്.

വീണ്ടും യാത്ര… വഴിയോരങ്ങളിൽ പച്ചമങ്ങിയ പൊഴിഞ്ഞ ഇലകൾ ചിതറിക്കിടന്നിരുന്നു. ഉന്മേഷദായകമായ ചെറുചൂട് അന്തരീക്ഷത്തിൽ പടർന്നുനിന്നു. റൊസാരിയോ നടത്തിയിരുന്ന ക്ലിനിക്ക്. അവിടേക്ക് ഏറെ അകലമില്ല. ആ പ്രദേശത്തേക്ക് ഏറെക്കാലം മുൻപേ പോയതായി ഓർക്കുന്നു. ഒരുപാട് ഇടുങ്ങിയ വഴികളുള്ള ഒരു പ്രദേശം. ആ പ്രദേശത്തിന്‍റെ രണ്ടുവശങ്ങൾ അവസാനിക്കുന്നത് കായലിന്‍റെ മുമ്പിലേക്കാണ്. കലർപ്പില്ലാത്ത ഒന്നാന്തരം മത്സ്യം ലഭിക്കുന്ന സ്ഥലമെന്നാണ് പ്രസിദ്ധി.

ആളുകൾ തിരക്കിട്ട് വഴിയോരങ്ങളിലൂടെ പൊയ്ക്കൊണ്ടിരുന്നു. മനുഷ്യ മനസ്സെന്ന അതിവിചിത്രമായ മഹാസമസ്യ. ആ വിചിത്രമായ പ്രഹേളികയെക്കുറിച്ചായിരുന്നു ഞാൻ അപ്പോൾ ചിന്തിച്ചത്. പലപ്പോഴൊക്കെ ചിന്തിച്ചിട്ടുള്ള കാര്യമാണത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള അപാരമായ കഴിവുകളുള്ള ചില ആളുകൾ. അവരുടെ ജീവിതകഥ പരിശോധിച്ചാൽ കടുത്ത ജീവിതയാഥാർത്ഥ്യങ്ങളെ നേരിട്ട് ത്യാഗങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയായിരിക്കും ആ സ്ഥാനത്ത് അവർ എത്തിച്ചേർന്നിരിക്കുക.

സമാനതകളില്ലാത്ത ജീവിതമായിരിക്കും അവർ നയിച്ചിരിക്കുക എന്നിട്ടായിരിക്കും ആ ഉയർച്ചയിൽ നിന്നും തീർത്തും അപക്വവും വിവേകവുമില്ലാത്ത വർത്തമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും അധ:പതനത്തിന്‍റെ കടലാഴങ്ങളിലേക്കു വീണുപോകുന്നത് ഒരു സാധാരണക്കാരന്‍റെ സാമാന്യബുദ്ധിയോ സാമാന്യ ചിന്താശേഷിയോ തെല്ലുപോലും പ്രകടിപ്പിക്കാത്ത പ്രവൃത്തികൾ സംഭാഷണങ്ങൾ. അതിന്‍റെ പേരിൽ ജയിലഴിക്കുള്ളിൽ അകപ്പെട്ടു ജീവിതം മുരടിച്ച വ്യക്തികൾ.

ഇവിടെ ഡൊമനിക്ക് റൊസാരിയോ… അറിഞ്ഞിടത്തോളം വിവരങ്ങൾ വച്ച് അദ്ദേഹത്തെ മുൻനിർത്തി ചിന്തിച്ചാൽ ഒരു കാലത്ത് മികച്ച സാമ്പത്തികശേഷിയും സമൂഹത്തിന്‍റെ അംഗീകാരവും വലിയ തോതിൽ അദ്ദേഹത്തിനു ലഭിച്ചു. ഏറെ വിലമതിക്കുന്ന ബംഗ്ലാവ് അയാൾ പണി കഴിപ്പിച്ചു. അതുലഭിക്കാൻ അദ്ദേഹം നടത്തിയ കഠിനാധ്വാന പരമ്പരകൾ.

ഒരു മെഡിക്കൽ ബിരുദം നേടിയെടുക്കാൻ അനുഭവിച്ച ത്യാഗങ്ങൾ. തുടർന്ന് മികച്ച ഡോക്ടറായി സമൂഹത്തിന്‍റെ അംഗീകാരം നേടി. ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാനായി. സമൂഹത്തിനു മുൻപിൽ അളവറ്റ ബഹുമാന്യത നേടി. അങ്ങനെയുള്ള തികഞ്ഞ ജീവിതവിജയത്തിന്‍റെ കൊടുമുടിയിൽ നിന്നും ദയനീയതയുടെ കടലാഴത്തിലേക്കുള്ള പടുയാത്രക്കുള്ള കാരണമെന്ത്?

ഇവിടെയാണ് മനുഷ്യമനസ്സിന്‍റെ വിചിത്ര സഞ്ചാരങ്ങൾ അടയാളപ്പെടുത്തേണ്ടത്. സ്വന്തം നിലമറന്ന ആ തകർച്ചയുടെ ആരംഭം അപക്വവും വിവേചനശൂന്യവുമായ മനസ്സിന്‍റെ ചിതറിയ അപഥസഞ്ചാരം മാത്രമായിരുന്നു. നിവൃത്തി കേടുകൊണ്ടു ക്ലിനിക്കിൽ ജോലിക്കു വന്ന മകളുടെ മാത്രം പ്രായമുള്ള പെൺകുട്ടിയോടുള്ള പ്രണയം. അതിന്‍റെ ഭവിഷ്യത്തും വരുംവരായ്കകളും ഒരു സാമാന്യബുദ്ധിയുള്ള ഒരാൾക്ക് പകൽപോലെ വ്യക്തമാണ്.

ഒരു പരിണിതപ്രജ്ഞനായ ഒരു കുടുംബനാഥനായ ഡോക്ടർക്ക് അതു മനസ്സിലാക്കുവാൻ കഴിയാതെ പോയി. ഇത്തരം അവിശുദ്ധബന്ധങ്ങൾ ആരും കണ്ടുപിടിക്കില്ലെന്നും നിലവിൽ കുടുംബമുണ്ടായിരിക്കെ ആ പെൺകുട്ടിയൊടൊപ്പം സമാധാനത്തോടെ ജീവിക്കാൻ കഴിയും എന്ന് അയാൾ വിശ്വസിച്ചിട്ടുണ്ടെങ്കിൽ പരമാബദ്ധം എന്നു മാത്രമേ പറയാനാകൂ.

മാർഗരീറ്റയുടെ പ്രവൃത്തികൾ ഇഴകീറി പരിശോധിച്ചാൽ അവരുടെ ചിന്തകളും അപഥവീഥിയിലൂടെന്ന് പറയേണ്ടി വരും. സാമൂഹികപരമായും വിദ്യഭ്യാസപരമായും ഉള്ള പിന്നോക്കാവസ്ഥയിൽ ഉള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഡോക്ടറുടെ ഭാര്യയായിരിക്കാനുള്ള തന്‍റേടവും കഴിവും അവർ കാണിച്ചു. അവർക്കു പിഴവുപറ്റിയത് നിർവ്വചിക്കാനാവാത്ത ഏതോ കാരണത്താൽ ഒരു കാമുകനെ സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളേണ്ടി വന്നതാണ്.

സാമൂഹികമായ സുരക്ഷയും ചട്ടക്കൂടും പൊട്ടിച്ചെറിഞ്ഞ് ഒരു പുതുജീവിതത്തിൽ അടിയുറച്ച് വിശ്വസിച്ചത് അവിവേകം തന്നെയാണ്. മാർഗരീറ്റയും കാമുകനും സുഖമായി ജീവിക്കുന്നു എന്ന് വിശ്വസിക്കാനാവില്ല. കാരണം ഇത്തരം ബന്ധങ്ങൾ ദീർഘകാലം ഈടുള്ളതാകാൻ സാധ്യതയില്ല.

ചില ലക്ഷ്യങ്ങളാണ് ഇത്തരം ബന്ധങ്ങളെ സജീവമാക്കുന്നത്. ആ ലക്ഷ്യത്തിന്‍റെ പൂർത്തീകരണത്തോടെ ബന്ധങ്ങൾ ദുർബലമാകുന്നു. നിലവറയിൽ കണ്ട മൃതാവശിഷ്ടങ്ങൾ ചിലപ്പോൾ മാർഗരീറ്റയുടെതാവാനും മതി.

കാമുകന്‍റെ ലക്ഷ്യം പൂർത്തീകരണത്തിനു ശേഷമോ അല്ലെങ്കിൽ ലക്ഷ്യം പൂർത്തീകരണത്തിനു സ്വയം ഒരു വിഘാതമായി നിന്നതിനാലോ കാമുകനാൽത്തന്നെ കൊന്നു തള്ളപ്പെട്ടാതാകും. അതിന്‍റെ വരുംവരായ്കകൾ അനുഭവിക്കേണ്ടി വന്നത് പാവം പ്രണയാതുരനായ ഡൊമനിക്കിനും

വഴിയരികിൽ കണ്ട രണ്ടാളുകളോട് ക്ലിനിക്കിനെക്കുറിച്ച് അന്വോഷിച്ചെങ്കിലും ഇവിടെ രണ്ടുമൂന്ന് ക്ലിനിക്കുണ്ട് അതിലേതാണ് എന്നായിരുന്നു മറുചോദ്യം. ഒടുവിൽ മിയയോട് തന്നെ ചോദിക്കേണ്ടിവന്നു. അവരുടെ നിർദ്ദേശമനുസരിച്ച് ഒരു ക്ലിനിക്കിൽ ചെന്നെത്തി.

പഴയമട്ടിലുള്ള ഒരു നിർമ്മിതി. അധികം മുൻവശമില്ലാത്ത മുറ്റത്ത് നാലഞ്ചു കസേരകൾ ഇട്ടിരിക്കുന്നു. രണ്ടാളുകൾ ഇരിക്കുന്നു ഒരാൾ ഉലാത്തുന്നു. സമയം കളയാതെ അകത്തേക്കുകയറി ഡോക്ടറെ കാണാനുളള നടപടിക്രമമെന്തെന്ന് അവിടെക്കണ്ട ഡോക്ടറുടെ സഹായിയോട് ആരാഞ്ഞു. വരുന്നവർ അവിടെയിരിക്കുന്ന നോട്ടുപുസ്തകത്തിൽ പേരെഴുതണമെന്നും മുൻഗണനാക്രമത്തിൽ ഡോക്ടർ പേര് വിളിക്കുമെന്നും അയാൾ പറഞ്ഞുതന്നു

ഹോമിയോ ഡോക്ടർ ആണ്. പത്തു മിനിറ്റു കഴിഞ്ഞപ്പോൾ അകത്തുനിന്നും എന്‍റെ പേരു വിളിച്ചു. കറുത്തു തടിച്ചു കട്ടികണ്ണട ധരിച്ച ഒരാൾ സൗഹാർദ്ദത്തിന്‍റേയോ സഹകരണത്തിന്‍റെയോ ലാജ്ഞന ലവലേശമില്ലാത്ത മുഖം. അത് ശ്രദ്ധിച്ചു ഞാൻ പൊടുന്നനെ വിഷയം മാറ്റി പറഞ്ഞു.

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു കാരണവുമില്ലാതെ തുമ്മൽ വരുന്നു. ഈ പ്രശ്നം തുടങ്ങിയിട്ട് രണ്ടു വർഷത്തോളമാകുന്നു. എന്തിന്‍റേയോ അലർജിയാകാമെന്ന ധാരണയിൽ പല മാർഗങ്ങളും പരീക്ഷിച്ചു . സ്ഥിരം കഴിക്കുന്ന ആഹാരസാധനങ്ങൾ ഓരോന്ന് ഒഴിവാക്കി പരീക്ഷിച്ചു നോക്കി. വ്യത്യാസമൊന്നും കണ്ടില്ല. പല ഡോക്ടറേയും കണ്ടു. ഒന്നും ഫലവത്തായില്ല.

ഡോക്ടറുടെ മുഖം പ്രസന്നമായി.

“അപ്പോൾ ആദ്യം തന്നെ ഹോമിയോ പരീക്ഷിക്കാമായിരുന്നു. അലർജിക്ക് ഹോമിയോ മെഡിസിനിൽ നല്ലചികിത്സയുണ്ട്.”

വിവരങ്ങൾ ആരാഞ്ഞു. പേരും വയസ്സുമൊക്കെ ആരാഞ്ഞ് ലെറ്റർപാഡിൽ എഴുതാൻ തുടങ്ങിയപ്പോൾ ആ പഴുതു നോക്കി ഞാൻ ചോദിച്ചു, ഞാൻ ഇവിടെ ആദ്യമായാ വരുന്നത്. ഇവിടെ ഡോക്ടർ അധികം കാലമായില്ലല്ലോ അല്ലെ?

ഡോക്ടർ എഴുത്തു നിർത്തി മിഴിച്ചു നോക്കി. “ഇവിടെ രണ്ടു വർഷമായി. മുമ്പ് മര്യാദമുക്ക് ജംഗ്ഷനിലായിരുന്നു.”

കുറെക്കാലം മുമ്പ് ഇവിടെ വന്നിരുന്നതായി ഓർക്കുന്നു. അന്ന് റോസാരിയോ എന്ന ഡോക്ടറായിരുന്നതെന്ന് ഓർമ്മയുണ്ട്.

“ഡോക്ടർ ഡൊമനിക് അല്ലേ. കേട്ടിട്ടുണ്ട്.” ആ ഡോക്ടറിൽ നിന്നും കൈമാറി വാങ്ങിയതാണോ ഈ ക്ലിനിക്ക്?”

“അല്ല. ക്ലമന്‍റ് എന്നൊരാളിൽ നിന്നാണ് വാങ്ങിയത്. ഈ നാട്ടുകാരൻ തന്നെയാണ്. ശരി, ഈ കുറിച്ചു തരുന്ന മരുന്നുകൾ ഒരു മാസത്തോളം കഴിച്ച് വിവരം പറയണം. ഈ സ്ലിപ്പ് ആ കൗണ്ടറിൽ കൊടുത്താൽ മരുന്ന് തരും. ”

ഡോക്ടർക്ക് നന്ദി പറഞ്ഞ് ഫീസ് കൊടുത്തുകൊണ്ട് എഴുന്നേറ്റു. ചെറിയ വെള്ള ഡപ്പികളിലും മടക്കിക്കെട്ടിയ പൊതികളിലുമായി മരുന്ന് വാങ്ങി പിങ്ക് ബോഗൻവില്ല പടർത്തിയ പിങ്ക് ഗേറ്റ് കടന്ന് പുറത്തിറങ്ങുമ്പോൾ ഡോക്ടർ പരാമർശിച്ച പേര്ക ക്ലമന്‍റ്, മനസ്സിൽ കുടുങ്ങിക്കിടന്നു. അപ്പോൾ റൊസാരിയോക്കു ശേഷം പലകുറി ക്ലിനിക്ക് കൈമാറ്റം നടന്നിട്ടുണ്ട്. ക്ലമന്‍റിൽ നിന്നും എന്തെങ്കിലും വിവരം? ആ വഴിക്കും ഒരന്വേഷണത്തിന് സാധ്യതയുണ്ട്. അതും വച്ചു താമസിപ്പിക്കണ്ട.

ചെമ്മണ്ണുപുരണ്ട വഴിത്താര താണ്ടി ഒരോട്ടോ പിടിക്കാൻ നിൽക്കുമ്പോൾ മനസ്സിന് ഒരാശ്വാസം തോന്നിയിരുന്നു. കാലങ്ങളായി എന്നെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന പുലർകാലത്തുള്ള തുമ്മലിന് ഒരു പരിഹാരമായി. ഡോക്ടറോട് നന്ദി പറയാനായി മനസ്സിൽ അദ്ദേഹത്തിന്‍റെ പേരോർമ്മിച്ചു നോക്കിയെങ്കിലും ഓർമ്മ വന്നില്ല

മിയയും അവരുടെ കുടുംബവും ബിനാലെയോടനുബന്ധിച്ചു നടത്തുന്ന ചിത്രപ്രദർശനം കാണാൻ ഇറങ്ങുമ്പോൾ വെയിൽ മൂത്തു തുടങ്ങിയിരുന്നു. ഉഷ്ണം പടർന്നുപിടിച്ച സ്ഥലരാശികൾ. ചുകന്ന വെയിലേറ്റ് വഴിത്താരകളിലെ മരങ്ങളിലെ ഇലച്ചാർത്തുകളിലെ ഹരിതകം മങ്ങി. ഒരു കുട കരുതേണ്ടതായിരുന്നെന്ന് ഉഷ്ണതാപത്താൽ വശം കെട്ട ട്രീസ അഭിപ്രായപ്പെട്ടു.

ഒരോട്ടയിൽ കയറി ബിനാലെ നടക്കുന്നിടത്തേക്ക് തിരിക്കുമ്പോൾ പഠിക്കുന്ന കാലത്ത് ജില്ലാതല ചിത്രംവര മത്സരത്തിൽ ട്രീസക്ക് ഒന്നാംസ്ഥാനം ആയിരുന്നെന്നും മിയ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതായും ഓർത്തെടുത്തു. അത് ശരിയായിരുന്നു. ഒരിക്കൽ ആ സർട്ടിഫിക്കറ്റ് എനിക്കു കാണിച്ചു തന്നതായി ഞാനോർത്തു.

ബിനാലെ സെന്‍ററിൽ ഓട്ടോയിറങ്ങി ചിത്രപ്രദർശനം നടക്കുന്ന ഹാൾ തേടിയിറങ്ങി. ആ വലിയ ഗ്രൗണ്ടിൽ പലവിധ സ്റ്റാളുകൾ ഉണ്ടായിരുന്നു. ചിത്രപ്രദർശനം നടക്കുന്നവ ഒന്നിലേറെയും, ഒരു സ്റ്റാളിൽ പലതരത്തിലുള്ള ദോശകൾ ചുട്ടു നല്കുന്നു. വലിയ ആൾത്തിരക്ക് ഇല്ലാത്തതിനാൽ അവിടെക്കേറി നേർത്തുമൊരിഞ്ഞ ദോശ കടല ചട്ണി കൂട്ടി കഴിച്ചു. ആ ചട്ണിയുടെ കൂട്ടു വിശേഷപ്പെട്ട ഒന്നാണെന്ന് ട്രീസ പറഞ്ഞു. അതിന്‍റെ നാവിനെ മയക്കുന്ന രുചി ഏറെ ഹൃദ്യമായിരുന്നു.

പെയിന്‍റിംഗ് പ്രദർശനം നടക്കുന്ന സ്ഥലം അവിടുത്തെ ക്യാഷെറിനോട് ചോദിച്ചപ്പോൾ കൃത്യമായിത്തന്നെ അതു കാണിച്ചുതന്നു. വളരെ കമനീയമായി അലങ്കരിച്ച ഹാൾ. വിദേശികളടക്കം സാമാന്യം തിരക്കുണ്ട്. ഗേറ്റിലെ സെക്യൂരിറ്റിക്ക് പാസ് നല്കി ഉള്ളിൽ കടന്നു.

ഹാളിന്‍റെ നാലുവശത്തും ഒന്നാന്തരം എണ്ണച്ചായചിത്രങ്ങൾ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഞങ്ങൾ ഓരോ ചിത്രങ്ങൾ കാണുവാൻ ആരംഭിച്ചു. മിയയെ അവിടെങ്ങും കണ്ടില്ലല്ലോ എന്നാലോചിച്ച് ആ പരിസരങ്ങളിൽ കാര്യമായി ഒന്നുവീക്ഷിച്ചപ്പോഴാണ് പൊടുന്നനെ മിയയെ കണ്ടത്. ഒരു വിദേശിക്ക് തന്‍റെ ഒരു ചിത്രത്തെക്കുറിച്ച് വിശദമായി വിവരിക്കുകയാണവൾ. ഞങ്ങളെക്കണ്ടതും തെല്ലിടനേരം കഴിഞ്ഞ് അവർ അരികിലേക്കു വന്നു.

കുശലാന്വേഷണത്തിനു ശേഷം ഓരോ ചിത്രങ്ങളെക്കുറിച്ചും വിവരണങ്ങൾ തരാൻ അവർ തയ്യാറായി. ആ ചിത്രപ്രദർശനത്തിലെ ചിത്രങ്ങൾക്കെല്ലാം അവരുടെ ജീവിതത്തിലെ വിവിധകാലഘട്ടങ്ങളിലെ മുഹൂർത്തങ്ങളായി അഭേദ്യമായ ബന്ധമുണ്ടെന്നു തോന്നി. ഒരു കുട്ടിയുടെ ജൻമദിനാഘോഷം, ഒരു ക്ലാസ്സ്റൂം അങ്ങിനെ മനോഹരമായ ചിത്രങ്ങൾ.

ജന്മദിനാഘോഷചിത്രം ചൂണ്ടി മിയ പറഞ്ഞു ആ പുറകിൽ നിൽക്കുന്നത് അപ്പൻ ഇപ്പുറത്ത് അമ്മ. തുടിക്കുന്നെന്നു തോന്നിക്കുന്ന മനോഹരമായ എണ്ണച്ചായ ചിത്രങ്ങൾ. അതിനു തൊട്ടടുത്ത ചിത്രത്തിൽ എന്‍റെ കണ്ണുകൾ ഏറെനേരം ഉടക്കിനിന്നു. ആ ചിത്രത്തിനു പിന്നിൽ സങ്കടകരമായ ഒരു കഥയുണ്ടാകാമെന്ന് എനിക്കു തോന്നി. ഒരു റോസാപുഷ്പം പിടിച്ചുനിൽക്കുന്ന ഒരു കൊച്ചുസുന്ദരി. പാശ്ചാത്യനാടുകളിൽ കുട്ടികൾ ധരിക്കാറുള്ള ഉടുപ്പ് ധരിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ പേര് ഹന്ന. ഞാൻ ഊഹിച്ച പോലെത്തന്നെ ആ ചിത്രത്തിനു പിന്നിലെ ദു:ഖകരമായ വസ്തുതകൾ മിയ വിവരിച്ചുതന്നു.

അവരുടെ വിദേശവാസത്തിന്‍റെ കാലയളവിൽ സ്ഥലത്തെ മേയറുടെ കുടുംബമായിരുന്നു അയൽപക്കം. ആ മേയറുടെ മകളായിരുന്നു ഹന്ന. അതിസുന്ദരിയും കുസൃതിയുമായിരുന്ന ഒരു ഏഴുവയസ്സുകാരി. സമീപത്തുള്ള കുടുംബങ്ങളുടേയും ഓമനയായിരുന്നു അവൾ.

ഒരുനാൾ വീടിന്‍റെ പടിക്കെട്ടു കയറുമ്പോൾ കാൽതെന്നി വീണ് ശിരസ്സ് പടിക്കല്ലിൽ ഇടിച്ചുവീണു തലയ്ക്കു മാരകമായി ക്ഷതമേറ്റു തൽക്ഷണം മരണം സംഭവിച്ചു. പ്രദേശവാസികളെയെല്ലാം അതീവദു:ഖത്തിലാഴ്ത്തിയ സംഭവമായിരുന്നു അത്. ഏറെ താമസിയാതെ അജ്ഞാതമായ ചില കാരണങ്ങളാൽ മേയറും കുടുംബവും ആ വീട് വിട്ടൊഴിഞ്ഞു പോകുകയും ചെയ്തു. മിയ പറഞ്ഞു നിർത്തി.

ഞാൻ ആ എണ്ണച്ചായാചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി അതിമനോഹരമായ ചിത്രം. അങ്ങനെ നോക്കിയിരിക്കെ പെട്ടെന്നാണ് ആ ചിത്രത്തിലെ പെൺകുട്ടിയുടെ മുഖത്ത് പലപല ഭാവങ്ങൾ മിന്നിമറയുന്നപോലെ അനുഭവപ്പെട്ടത്. ഞാനൊന്നു പകച്ചു. ഒന്നു കൂടെ സൂക്ഷിച്ചു നോക്കി. ഇല്ല. കുറേനേരം സൂക്ഷിച്ചു നോക്കിയതു മൂലം സംഭവിച്ച മായക്കാഴ്ചയാവാം. ഞാൻ കണ്ണുകൾ പിൻവലിച്ചു. എന്നിട്ടും വല്ലാത്തൊരു അസ്വസ്ഥത മനസിനെ വന്നു മൂടിയപോലെ തോന്നി. ആ കുട്ടിയുടെ തീഷ്ണതയാർന്ന കണ്ണുകൾ മനസ്സിൽ നിന്നും മായുന്നില്ല. മനസിനെ ചുഴിഞ്ഞു കൊത്തിവലിക്കുന്നതു പോലെ.

ചിത്രങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒന്നാന്തരം കലാകാരിയാണ് മിയ എന്ന് ബോധ്യപ്പെട്ടു. മനുഷ്യ മുഖത്തിന്‍റെ മിഴിവാർന്ന ചിത്രീകരണമാണ് അവരുടെ സവിശേഷതയെന്ന് വ്യക്തം. ഒന്നുരണ്ടു ചിത്രങ്ങൾ മിയയുടെ അനുവാദത്തോടെ ക്യാമറയിൽ പകർത്തി. പോകാൻനേരം മിയയുടെ വീട് സന്ദർശനത്തിനായി തീയതിയും സമയവും അവർ നിശ്ചയിച്ചു.

ഹാർദ്ദമായ അഭിനന്ദനങ്ങൾ അവരെ അറിയിച്ചശേഷം തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് പെട്ടന്ന് ഹാളിന്‍റെ മുഖ്യപ്രവേശന കവാടത്തിനരികിൽ നിന്നും ഒരു ബഹളം കേട്ടത്. ഒരു വിദേശവനിത ഭയചകിതയായി എന്തൊക്കെയോ പറഞ്ഞുകൊണ്ട് സെക്യൂരിറ്റിയോട് കയർക്കുകയാണ്.

കാര്യമറിഞ്ഞപ്പോൾ ബാലിശമായ ഒരാവശ്യമല്ല ആ വിദേശവനിത ഉന്നയിച്ചിരിക്കുന്നതെന്ന് തോന്നി. ഹന്ന ചിത്രം അവരെ ഏറെ അസ്വസ്ഥയാക്കുന്നത്ര! ആ ചിത്രത്തിലെ കുട്ടിക്ക് ജീവനുള്ള പോലെ തോന്നുന്നു. മനസ് കൈവിട്ടുപോകുന്നു ആ ചിത്രം ഉടനെ അവിടെനിന്നും മാറ്റണം ആ ആവശ്യവും പറഞ്ഞ് ആ സ്ത്രീ ബഹളം വയ്ക്കുകയാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें