Novel: സമുദ്രമുഖം ഭാഗം- 37

ചൂടു പറക്കുന്ന മസാലച്ചായ ഊതിക്കുടിച്ച് തോമാച്ചന്‍റെ സിനിമാ അനുഭവങ്ങൾ കേൾക്കുകയായിരുന്നു ഞാൻ. ഒപ്പം എനിക്കു വേണ്ടി അയാൾ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളും. തോമാച്ചനൊടൊപ്പം ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ അഭിനയിച്ചിരുന്ന ഒരു യുവനടനായിരുന്നു തോമാച്ചന്‍റെ അന്നത്തെ ഇര. ഇന്ന് ഒരു കോടിയിലേറെ പ്രതിഫലം മേടിക്കുന്ന ആ യുവ നടൻ ഒരിക്കൽ സിനിമാ ഷൂട്ടു കഴിഞ്ഞ് തിരികെ വീട്ടിൽ പോകാൻ പൈസയില്ലാതെ അഞ്ഞൂറ് രൂപക്കു വേണ്ടി കെഞ്ചിയത്രേ.

പ്രൊഡക്ഷനിൽ ഉള്ളവർ യഥാസമയം നല്കാത്തതിനാൽ ആ തുക സ്വന്തം പോക്കറ്റിൽ നിന്നാണ് തോമാച്ചൻ നല്കിയത്. പണം കിട്ടിയ സന്തോഷത്താലുള്ള യുവനടന്‍റെ വികാരപ്രകടനങ്ങൾ കണ്ടപ്പോൾ തോമാച്ചൻ ഒരു വേള ചിന്തിച്ചു പോയത്ര ഇയാൾ ഒരു നല്ല നടനാകുമെന്ന്.  ഇന്നയാൾ മലയാള സിനിമയിലെ മിന്നിത്തിളങ്ങുന്ന താരമായിരിക്കുന്നു. എന്നാൽ ആ നടനുമായി ബന്ധപ്പെട്ട ഒരു വിഷമവും തോമാച്ചന് പങ്കുവക്കാനുണ്ട്.

യുവനടൻ നായകനായ ഒരു ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ പോയ തോമാച്ചനെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ തീർത്തും അവഗണിച്ചു കളഞ്ഞു. ഇതൊക്കെയാണ് മനുഷ്യരുടെ അവസ്ഥാന്തരങ്ങൾ എന്നാണ് തോമാച്ചൻ പറഞ്ഞു വക്കുന്നത്. ഒരു പുതിയ പദ്ധതിയും തോമാച്ചനുണ്ട്. സിനിമയിലെ അയാളുടെ അനുഭവങ്ങൾ കോർത്തിണക്കി ഒരു പുസ്തകം എഴുതണം. കുറെശെ എഴുതിത്തുടങ്ങി. എന്‍റെ സിനിമാനുഭങ്ങൾ എന്നാണ് പുസ്തകത്തിന്‍റെ പേര്.

യുവനടനുമായി ബന്ധപ്പെട്ട അനുഭവം തോമാച്ചന്‍റെ “എന്‍റെ സിനിമാനുഭങ്ങളിൽ” തീർച്ചയായും ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. തോമാച്ചൻ പോകാനൊരുങ്ങി. അയാൾ എഴുതാൻ പോകുന്ന പുസ്തകത്തിന് എല്ലാ വിജയാശംസകളും നേർന്ന് പുറത്തിറങ്ങുമ്പോൾ സോഡ വിൽക്കുന്ന കടക്കു മുന്നിൽ അന്നത്തെ സായാഹ്നപ്പത്രം തൂങ്ങിക്കിടക്കുന്നതു കണ്ടു. അതു വാങ്ങി വെറുതെ മറിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽപെട്ടത്.

കായലിൽ കണ്ട മൃതാവശിഷ്ടത്തിനു പിന്നിലെ ദുരൂഹതക്ക്‌ ചുരുളഴിയുന്നു. കൊലപാതകത്തിനു പിന്നിലുള്ള കറുത്ത കരങ്ങൾ അതിഥിത്തൊഴിലാളിയുടേതാണ് എന്നു സംശയിക്കുന്നു. ജോലി സ്ഥലത്തു വച്ചുള്ള വാക്തർക്കങ്ങൾക്കൊടുവിലുള്ള ക്രൂരകൃത്യമെന്ന്‌ സംശയം. തമ്മിലടിക്കുന്നത് കണ്ട സാക്ഷികളുണ്ട്. പ്രതി ഉടൻ പിടിയിലാവുമെന്ന് എഴുതിയിരിക്കുന്നു.

കൃത്യമായി പ്രതിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ചിലപ്പോൾ ഇത്തരം വാർത്തകൾ വരാറുണ്ട്. പോലീസിന്‍റെ അറിവോടെ മാധ്യമങ്ങൾക്കു ലഭിക്കുന്ന വാർത്തകൾക്കു പിന്നിൽ ചില ശാസ്ത്രീയത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരം വാർത്തകൾ പൂർണ്ണമായും സത്യമാകണമെന്നില്ല. എന്നിരുന്നാലും എനിക്ക് വലിയ നിരാശ തോന്നി. നിരാശ തിരതല്ലിയ മനസ്സോടെ ഞാൻ വീട്ടിലേക്കു നടന്നു. കാരണം ആ കൊലപാതകത്തിനു പിന്നിലെ സംഭവ പരമ്പരകളിലേക്ക് വെളിച്ചം വീശുന്ന വസ്തുതകൾ മിക്കവാറും ഞാൻ കണ്ടെത്തിയിരുന്നു.

പുലർച്ചെ യാത്ര തിരിച്ചതാണ്. ഈയൊരു യാത്രക്കായി രണ്ടു ദിവസമായി തയ്യാറെടുപ്പിലായിരുന്നു. ചങ്ങലയിലെ ചില കണ്ണികൾ ദുർബലമാണ് അതു ശക്തിപ്പെടുത്തണം അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കണം. യാത്ര…

കായലിനെയും പാറക്കൂട്ടങ്ങളെയും തെങ്ങിൻ തലപ്പുകളെയും പിറകോട്ടു തള്ളിയ ട്രെയിൻ യാത്ര. തുടർന്ന് വയസ്സായ തമിഴന്മാർ വലിക്കുന്ന റിക്ഷവണ്ടിയിൽ. പിന്നെ കാൽനടയായി ചെളിമണ്ണു നിറഞ്ഞ മുൾച്ചെടിത്തലപ്പു ള്ള പാതയോരങ്ങളിലൂടെ യാത്ര… ഒടുവിൽ ലക്ഷ്യം കണ്ടു. മറ്റൊരു ഭൂമികയിലേക്ക്‌, യാത്രകൾ അവസാനിക്കുന്നില്ല. കൂടണയും വരെ യാത്ര. കൂടണഞ്ഞശേഷം യാത്രയുണ്ടോ? യാത്രകളിൽ പ്രകൃതി മാറുന്നു മനുഷ്യമുഖങ്ങൾ മാറുന്നു. എല്ലാവിടെയും അനാദിയായ കാലം മാത്രം താളം കെട്ടി നില്കുന്നു.

തിരിച്ചു വീടെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. നേരിയ ചൂടുവെള്ളം ശരീരത്തെ ബാധിച്ച യാത്രാ ക്ഷീണത്തെ തീർത്തും അവശേഷിപ്പിക്കാതെ കഴുകിതുടച്ചെടുത്തു. ഇളം ചൂടുള്ള ചപ്പാത്തിക്കും എരിവുള്ള ചിക്കൻ കറിയും കഴിച്ച് ബാൽക്കണിയിൽ നിൽക്കുമ്പോൾ കഥന സ്വഭാവമുള്ള സംഭവപരമ്പരകൾ മനസ്സിൽ അടുക്കടുക്കായി രൂപം കൊള്ളുകയായിരുന്നു.

ആ സംഭവ പരമ്പരകളുടെ എന്നിലൂടെയുള്ള തുടക്കം ഈ ബാൽക്കണിയിൽ നിന്നുള്ള ദൂരക്കാഴ്ചയിലൂടെയാണല്ലോ? കായലിനെ തഴുകിത്തലോടിയ ഇളങ്കാറ്റ്. കാറ്റിനെ തണുപ്പിച്ച് അയക്കുന്ന കായൽ. അവിടെയാണ് മനുഷ്യ ശരീരം കണ്ടത്.

പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും കായലിൽ ചുഴികൾ രൂപപ്പെട്ടു കാണാറുണ്ട്. സൂചന കണ്ടാൽ അവയിൽ നിന്നും മാറി സഞ്ചരിക്കുന്നതാണ് ഉചിതം. കായലാഴങ്ങളിലേക്ക് വലിച്ചെടുക്കുന്ന അത്തരം ചുഴികൾ പ്രകൃതിദത്തമാണ്. മുൻവഴിയിൽ ചുഴിയാണെന്നറിഞ്ഞിട്ടും നിസ്സഹായരായി അവയിൽ ചെന്നുപെടുന്നവരുണ്ട്. പെട്ടാൽ ഒരു തിരിച്ചുവരവ് അസാധ്യമാക്കുന്ന തിരിച്ചുഴികൾ. മനുഷ്യൻ സൃഷ്ടിക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവരെ കുടുക്കാനായി ഒരുക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവർക്കായി ചുഴിയൊരുക്കി സ്വയം ചുഴിയിൽ പെട്ട് അപ്രത്യക്ഷമാകുന്നവരുണ്ട്.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 7

പിറ്റേന്ന് നന്ദൻമാഷ് അമ്മാവനോടൊപ്പം പെണ്ണുകാണാനിറങ്ങുമ്പോൾ ഭാരതീയമ്മ കൈകൂപ്പി പ്രാർത്ഥിച്ചു. “എന്‍റെ മുല്ലക്കൽഭഗവതീ… ഇത്തവണയെങ്കിലും ഇവനാ പെണ്ണിനെ പിടിക്കണേ… ഈ കല്യാണം നടന്നാൽ ഞാൻ അമ്പലത്തിൽ ചുറ്റുവിളക്കും, നിറമാലയും, പായസവും കഴിച്ചോളാമേ…”

“എന്താണമ്മേ ഇത്… ഭഗവതിയാണോ ഞാനാണോ പെണ്ണിനെ ഇഷ്ടപ്പെടേണ്ടത്.” നന്ദൻമാഷ് കളിയാക്കി

“നീ തന്നെ. പക്ഷെ അതിന് ഭഗവതി തുണയ്ക്കണമല്ലോ.”

“ങാ… വേഗമാകട്ടെ. പന്ത്രണ്ടു മണിക്ക് രാഹുകാലം തുടങ്ങുന്നതിനു മുൻപ് അവിടെ എത്താമെന്നാണ് പറഞ്ഞിരുന്നത്.” മുകുന്ദൻ മേനോൻ ധൃതികൂട്ടി. നന്ദൻമാഷ് അമ്മയെ നോക്കി ചിരിച്ചു കൊണ്ട് കാറിൽ ചെന്നു കയറി.

കാറിലിരിക്കുമ്പോൾ നന്ദൻമാഷിന്‍റെ മനസ്സു ശൂന്യമായിരുന്നു. പക്ഷെ മനസ്സിന്‍റെ ഏതോ കോണിൽ നനുത്ത ഒരാഹ്ലാദം തുടികൊട്ടിയിരുന്നു. ഈ കാണാൻ പോകുന്ന പെണ്ണ് തന്‍റെ ജീവിത സഖിയാകുമെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതു പോലെ.

കാർ കൈതാരത്തു തറവാടിന്‍റെ പടി കടക്കുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മുറ്റത്ത് മാധവമേനോൻ ഭാര്യയോടൊത്ത് നിന്നിരുന്നു.

“അല്ലാ… നിങ്ങൾ വിചാരിച്ചതിലും നേരത്തേ എത്തിയല്ലോ…” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു.

“ശുഭസ്യ ശീഘ്രം എന്നല്ലേ?” മുകുന്ദൻ മേനോൻ പുഞ്ചിരിയോടെ ചോദിച്ചു.

“വരൂ… വരൂ നമുക്ക് അകത്തേക്കിരിക്കാം.” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു. പൂമുഖത്ത് നിരത്തിയിട്ടിരുന്ന സെറ്റിയിൽ അവർ ഇരുന്നു. കുശലപ്രശ്നങ്ങൾക്കു ശേഷം മുകുന്ദൻമേനോൻ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. നന്ദൻമാഷിന്‍റെ ഹൃദയവും അപ്പോൾ എന്തിനെന്നറിയാതെ തുടിക്കുകയായിരുന്നു…

അല്പം കഴിഞ്ഞ് നമ്രമുഖിയായി അവൾ എത്തി കർട്ടനു പിറകിൽ മറഞ്ഞു നിന്ന അവളോട് മുകുന്ദൻ മേനോൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അവിടെ നിന്നാലെങ്ങനെയാ ഞങ്ങൾക്ക് പെൺകുട്ടിയെ കാണണ്ടേ…”

അതുകേട്ട് മാധവമേനോൻ പറഞ്ഞു, “മോൾ ഇങ്ങോട്ട് നീങ്ങിനിന്നോളു. എല്ലാവരും കാണട്ടെ.” അല്പം ലജ്ജയോടെ അവൾ കർട്ടനുപിറകിൽ നിന്നും മുന്നിലേക്കു നീങ്ങിനിന്നു. നീണ്ടു മെലിഞ്ഞ് മഞ്ഞൾക്കൊടി പോലെയുള്ള അവൾ ചായക്കപ്പുകൾ നിറഞ്ഞ കൈയ്യിലെ ട്രേ ഓരോരുത്തരുടെ മുന്നിലേക്ക് നീട്ടി. നന്ദൻമാഷിന്‍റെ മുന്നിലെത്തിയപ്പോൾ ആ കണ്ണുകൾ തമ്മിൽ ഒരു നിമിഷം ഇടഞ്ഞു. ഏതോ വിദ്യുത്പ്രവാഹം ശരീരത്തിലൂടെ പാഞ്ഞു പോകുന്നതായി നന്ദൻമാഷിനു തോന്നി.

“മോൾ ഇവരെയൊന്നും അറിയില്ലായിരിക്കും. ഇത് തേവയ്ക്കലെ മുകുന്ദൻമേനോൻ. ഇത് അദ്ദേഹത്തിന്‍റെ അനന്തരവൻ നന്ദൻമാഷ്.” മാധവമേനോൻ മകളെ പരിചയപ്പെടുത്തി.

ആ കണ്ണുകൾ നന്ദൻമാഷിന്‍റെ മുഖത്തു തന്നെ തറഞ്ഞു നിന്നു. ശാലീനത തുടിക്കുന്ന ആ മുഖത്തെ നീണ്ടിടം പെട്ട കണ്ണുകളുടെ സൗന്ദര്യവും സൗമ്യതയും നന്ദൻമാഷിന്‍റെ ഹൃദയത്തിലുടക്കി. മുകുന്ദൻ മേനോൻ പേരു ചോദിച്ചപ്പോൾ അവൾ പറഞ്ഞു, “സൗദാമിനി.”

“മിനി എന്ന് ഞങ്ങൾ വിളിക്കും” മാധവ മേനോൻ പറഞ്ഞു. മണികിലുങ്ങുന്നതു പോലെയുള്ള ആ സ്വരം ഒരു തേൻ തുള്ളിയായി നന്ദൻമാഷിന്‍റെ ഹൃദയത്തിൽ വീണു. നീണ്ടിട്ടതൂർന്ന കേശഭാരം അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു.

അന്ന് അവിടെ നിന്നു തിരിച്ചു പോരുമ്പോൾ “ഇത് തന്നെ എന്‍റെ പെണ്ണ്.” ആ ഹൃദയം മന്ത്രിച്ചു. പോരുമ്പോൾ അവർ പെണ്ണിന്‍റെ ജാതകവും കൂടി കൈയ്യിൽ കരുതിയിരുന്നു. വീട്ടിലെത്തിയയുടനെ അമ്മയുടെ അന്വേഷണത്തിന് നന്ദൻമാഷ് പറഞ്ഞു.

“എനിക്ക് പെണ്ണിനെ വളരെ ഇഷ്ടപ്പെട്ടു. എനിക്കിനി വേറെ പെണ്ണ് അന്വേഷിക്കണ്ട അമ്മേ.”

പിന്നീട് ഭാരതിയമ്മ കിട്ടുക്കണിയാരെക്കൊണ്ട് ജാതകം നോക്കിച്ചപ്പോൾ അതിൽ ദോഷങ്ങൾ കണ്ടു. ഈ വിവാഹം വേണോ എന്ന അമ്മയുടെ ആശങ്കയ്ക്കുമുന്നിൽ നന്ദൻമാഷ് തനിക്കീ പെണ്ണിനെത്തന്നെ മതി എന്ന് ഉറച്ചു നിന്നു. “എന്‍റെ പെണ്ണ് ഇതു തന്നെ അമ്മേ. ഈ ജീവിതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ അതിവളെ മാത്രം.” ജാതകത്തിൽ ദോഷങ്ങളുണ്ടായിട്ടും നന്ദൻമാഷിന്‍റെ പിടിവാശി മൂലം ആ വിവാഹം തീരുമാനിക്കപ്പെട്ടു.

പിറ്റേന്ന് സ്ക്കൂളിലെത്തിയ നന്ദൻമാഷ് ആ വാർത്ത കേട്ടു ഞെട്ടി.

ഹേമാംബിക ടീച്ചർ കുഴഞ്ഞു വീണു എന്ന വാർത്തയാണ് നന്ദൻമാഷ് സ്ക്കൂളിലെത്തിയ ഉടനെ കേട്ടത്. അതിന്‍റെ കാരണമറിയാതെ നന്ദൻമാഷുൾപ്പെടെ ഹേമാംബികയുടെ സുഹൃത്തുക്കൾ എല്ലാം വിഷമിച്ചു. അദ്ധ്യാപകർക്കിടയിൽ ആ വാർത്ത പെട്ടെന്നു പരന്നു. അതോടെ കഥകൾ പലതും കാട്ടുതീ പോലെ പരന്നു. അവയിൽ പലതും കെട്ടുകഥകളായിരുന്നു. ഹേമാംബിക ടീച്ചറിന് എന്തോ കഠിനരോഗമുണ്ടെന്നാണ് അവരിൽ ചിലർ പറഞ്ഞു പരത്തിയത്.

എന്നാൽ അന്ന് രാവിലെ ഏറെ സന്തോഷവതിയായാണ് ഹേമാംബിക സ്ക്കൂളിലെത്തിയത്. ഇന്നെങ്കിലും എല്ലാം നന്ദൻമാഷിനോട് പറയണമെന്ന് അവൾ തീരുമാനിച്ചുറച്ചിരുന്നു. അതനുസരിച്ച് അന്ന് ഉച്ചയ്ക്ക് ഇന്‍റർവെൽസമയത്ത് അവൾ രാജേശ്വരി ടീച്ചറിനെ സ്റ്റാഫ് റൂമിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു.

“ടീച്ചർ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“എന്താണ് ടീച്ചർ… എന്താണെങ്കിലും നമുക്ക് പുറത്തുനിന്നു സംസാരിക്കാം.” അവർ ഇരുവരും കൂടി പുറത്തേക്കിറങ്ങി. പുറത്തെ മാവിൻ ചുവട് കുട്ടികളുടെ കലപില ശബ്ദത്താൽ മുഖരിതമായിരുന്നു. ഒഴിഞ്ഞ ഒരിടം തേടി അവർ നടന്നു. ഒടുവിൽ സ്ക്കൂൾ മൈതാനത്തിന്‍റെ ഒഴിഞ്ഞ കോണിലെ ബാഡ്മിന്‍റൺ കോർട്ടിൽ അവർ ചെന്നിരുന്നു. മൈതാനത്തിനു പുറത്ത് കാട്ടുകൊന്നയും വാകയും പൂത്തു നിന്നിരുന്നു. അതിൽ നിന്നും പൂക്കൾ കൊഴിഞ്ഞ് കോർട്ടിൽ വീണു കിടന്നു. അതിൽ നിന്നും ഒരു പൂവെടുത്ത് മണപ്പിച്ചു കൊണ്ട് ഹേമാംബിക പറഞ്ഞു തുടങ്ങി.

“നിനക്കറിയുമോ രാജി, ഇന്നലെ എന്‍റെ വിവാഹക്കാര്യത്തെപ്പറ്റി അമ്മ നിർബ്ബന്ധിച്ചപ്പോൾ അമ്മയോട് ഞാൻ നന്ദൻമാഷിനെപ്പറ്റി സംസാരിച്ചു. മാഷിന്‍റെ കുടുംബപ്പേരും അമ്മയുടെ പേരും പറഞ്ഞപ്പോൾ അമ്മയ്ക്ക് അറിയാമെന്നു പറഞ്ഞു. അവർ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബക്കാരാണെന്നും നമ്മളെക്കാൾ ഉയർന്ന ജാതിക്കാരാണെന്നും അമ്മ തടസ്സം പറഞ്ഞു.” ഹേമാംബിക അത്രയും പറഞ്ഞപ്പോൾ രാജി ടീച്ചർ പറഞ്ഞു.

“നാട്ടിലെ പേരു കേട്ട കുടുംബമാണ് നന്ദൻമാഷിന്‍റേതെന്ന് എല്ലാവർക്കും അറിവുള്ളതല്ലേ. നല്ല സാമ്പത്തികശേഷിയുള്ള നായർ കുടുംബത്തിലെ ഏക സന്തതിയാണെന്നും. നീയെന്താ ഹേമേ ഇതെല്ലാം പുതിയ കാര്യം പോലെ പറഞ്ഞു തുടങ്ങുന്നത്?”

“അതല്ല… ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്ക്. ഞാൻ ഇതെല്ലാം എന്‍റെ അമ്മയ്ക്കും അറിയാവുന്ന കാര്യങ്ങളാണെന്നാ പറഞ്ഞത്. നന്ദൻമാഷിനെ എനിക്കിഷ്ടമാണെന്നു പറഞ്ഞപ്പോൾ അമ്മ ഇക്കാരണങ്ങൾ കൊണ്ട് ആദ്യമെതിർത്തു. പിന്നെ എനിക്ക് ഒരു ഭർത്താവുണ്ടാകുന്നെങ്കിൽ അത് നന്ദൻമാഷ് മാത്രമായിരിക്കുമെന്ന് പറഞ്ഞതോടെ അമ്മ വഴങ്ങി… മരിക്കും മുമ്പ് എന്‍റെ വിവാഹം നടന്നു കാണണമെന്നതാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹം നടന്നു കാണാൻ വേണ്ടി അമ്മ എന്‍റെ ആഗ്രഹത്തിന് കൂട്ടുനില്ക്കാമെന്ന് പറഞ്ഞു. അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാമെന്നും സമ്മതിച്ചു. പിന്നെ ഇന്നു തന്നെ ഞാൻ എല്ലാം നന്ദൻമാഷിനോട് തുറന്നു പറഞ്ഞ് ആ മനസ്സറിയണമെന്നും അമ്മ പറഞ്ഞു. ആ സന്തോഷത്തിലാണ് ഞാൻ ഇന്ന് സ്ക്കൂളിലേക്കു വന്നിരിക്കുന്നത്.”

“ഞാൻ ഇന്നുതന്നെ നന്ദൻമാഷിനോട് എല്ലാംതുറന്നു പറയുവാൻ പോവുകയാണ് രാജി. ഇനിയും കാത്തിരുന്നാൽ എനിക്കദ്ദേഹത്തെ നഷ്ടമാകുമെന്ന് തോന്നുന്നു.”

പെട്ടെന്ന് രാജലക്ഷ്മിയുടെ മുഖo വിവർണ്ണമായി. അവൾ വിക്കി വിക്കിപ്പറഞ്ഞു. “ഹേമേ… നിന്നോടിതെങ്ങനെ പറയുമെന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. ഞാൻ ഇന്നു രാവിലെയാണ് ആ വാർത്തകേട്ടത്.”

“വാർത്തയോ… എന്തു വാർത്ത?”

“അത്… അത്… നന്ദൻമാഷ്… മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത… നീ വിഷമിക്കരുത്… നിനക്കദ്ദേഹത്തെ വിധിച്ചിട്ടില്ലെന്നോർത്ത് സമാധാനിക്ക്…” അവൾ അത്രയും പറഞ്ഞത് ഹേമയുടെ മുഖത്തു നോക്കാതെയാണ്.

രാജലക്ഷ്മി തിരിഞ്ഞു നോക്കുമ്പോൾ ഹേമ ബോധശൂന്യയായി പുറകോട്ടു മറിയുന്നതാണ് കണ്ടത്. അവൾക്ക് എന്തു ചെയ്യണമെന്ന് അറിയാതെയായി. അവൾ ഓടിച്ചെന്ന് അല്പം അകലെ ഫുട്ബോൾ കോർട്ടിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന കുട്ടികളോടു പറഞ്ഞു. അവരിൽ ചിലർ വെള്ളവുമായി ഓടി വന്നു. മുഖത്തു വെള്ളം തളിച്ചപ്പോൾ ഹേമാംബിക കണ്ണുതുറന്നു.

“ടീച്ചർ… ടീച്ചർ… എന്തുപറ്റി? ഹോസ്പിറ്റലിൽ പോണോ?” കുട്ടികൾ പരിഭ്രാന്തരായി ചോദിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് പരിസരബോധം വന്ന ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ നിസ്സഹായതയോടെ രാജലക്ഷ്മിയെ നോക്കി. അതു കണ്ട് കുട്ടികൾ പലരും അമ്പരപ്പോടെ നിന്നു.

“സാരമില്ല… ഹേമാംബിക ടീച്ചറിനൊന്നുമില്ല… നിങ്ങൾ ക്ലാസ്സിൽ പൊക്കോളൂ…” രാജലക്ഷ്മി കുട്ടികളെ തിരിച്ചയയ്ക്കുവാൻ ശ്രമിച്ചു. എന്നാൽ ഹേമാംബികയോട് ഇഷ്ടമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ പലരും മടങ്ങിപ്പോകാതെ നിന്നു. “ടീച്ചറിനെ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാം വരൂ… ടീച്ചർ…” എന്നു പറഞ്ഞ് നിർബ്ബന്ധപൂർവ്വം എത്തി. അപ്പോഴേക്കും കുറെപ്പേർ സ്ക്കൂളിന് പുറത്തുപോയി ഒരു ടാക്സിയുമായി മടങ്ങിവന്നു.

“വേണ്ട എനിക്കൊന്നുമില്ല… നിങ്ങൾ ക്ലാസ്സിൽ പൊക്കോളു.” എന്ന് ഹേമാംബിക ജാള്യതയോടെ പറഞ്ഞിട്ടും കുട്ടികൾ മടങ്ങിപ്പോയില്ല. അവരുടെ പിടിവാശിക്കു മുന്നിൽ പിന്നെ മറ്റു പോം വഴിയില്ലാതെ ഹേമാംബികയെയും കൊണ്ട് രാജലക്ഷ്മി കാറിൽ കയറി.

ഹോസ്പിറ്റലിൽ ഡോക്ടർ പരിശോധിച്ച് ഹേമാംബികക്ക് ചില വൈറ്റമിൻ ഗുളികകൾ എഴുതിക്കൊടുത്തു. അദ്ധ്വാനഭാരം കൂടിയിട്ടാകാം ഹേമാംബികക്ക് തലക്കറക്കം വന്നത് എന്നാണ് ഡോക്ടർ ആദ്യരോഗ നിർണ്ണയം നടത്തിയത്. കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹം എഴുതിക്കൊടുക്കുകയും ചെയ്തു.

അന്ന് മുഴുവൻ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ കിടത്തി. എന്നാൽ തനിക്ക് രോഗമൊന്നുമില്ലെന്ന് അറിയാവുന്ന ഹേമാംബിക അന്ന് വൈകുന്നേരംതന്നെ ഡിസ്ചാർജ് വാങ്ങിപ്പോന്നു. രാജലക്ഷ്മി അവളെ വൈകുന്നേരം വീട്ടിൽ കൊണ്ടുപോയാക്കി.

വീട്ടിൽ മറ്റാരേയും ഇതറിയിക്കേണ്ടന്ന് രാജലക്ഷ്മിയെ ഹേമാംബിക ചട്ടം കെട്ടി. ഹോസ്പിറ്റലിൽ വച്ചും പിന്നീട്ട് വീട്ടിലെത്തിയിട്ടും ഹേമാംബിക കരഞ്ഞു കൊണ്ടിരുന്നു. രാജലക്ഷ്മി ടീച്ചറിന്‍റെ സാന്ത്വനവചനങ്ങൾ ഒന്നും ഹേമാംബികയുടെ ദുഃഖം ശമിപ്പിച്ചില്ല.

പിറ്റേന്ന് ലീവെടുത്ത് അവൾ വീട്ടിൽ കുത്തിയിരുന്നു. കാരണമന്വേഷിച്ച വീട്ടുകാരോട് നല്ല സുഖമില്ല എന്നു മാത്രം പറഞ്ഞു. നീലാംബിക ഹേമയെ തൊട്ടു നോക്കിയിട്ട് “ചേച്ചിക്ക് നല്ല പനി” ഉണ്ടെന്നു പറഞ്ഞു. സത്യത്തിൽ അവൾക്ക് നല്ല പനി ഉണ്ടായിരുന്നു. പക്ഷെ ആ പനി അഗാധമായഹൃദയ വേദനയുടെ തീച്ചൂടിൽ നിന്നുണ്ടായതാണെന്ന് രാജലക്ഷ്മിയല്ലാതെ മറ്റാരും അറിഞ്ഞില്ല.

പിന്നീട് മൂന്നുമാസത്തോളം അവൾ ചിക്കൻ പോക്സ് വന്ന് കിടപ്പിലായി. മറ്റാരും നോക്കാനില്ലാത്തതിനാൽ രാജലക്ഷ്മി സ്ക്കൂളിൽ നിന്നും ലീവെടുത്ത് പകലെല്ലാം അവളെ ശുശ്രൂഷിച്ചു. വൈകുന്നേരം നീലാംബരിയും കിങ്ങിണി മോളും ആ കൃത്യം ഏറ്റെടുത്തു. ഹേമാംബികക്കു വേണ്ടി നന്ദൻമാഷിനോട് സംസാരിക്കാമെന്ന് രാജലക്ഷ്മി പറഞ്ഞിട്ടും ഹേമാംബിക സമ്മതിച്ചില്ല. “നന്ദൻമാഷിനെ തനിക്കു വിധിച്ചിട്ടില്ല” എന്നു മാത്രം പറഞ്ഞു അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പിന്നീട് അവൾ സ്ക്കൂളിലെത്തിയപ്പോഴെക്കും നന്ദൻമാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു.

നന്ദൻമാഷിനെക്കാണുമ്പോഴെല്ലാം ഹൃദയ വേദനയാൽ കുനിഞ്ഞ ശിരസ്സോടെ അവൾ ഒഴിഞ്ഞുമാറി. ഇതിനിടയിൽ കാലങ്ങൾ അവർക്കിടയിലൂടെ അതിവേഗതയിൽ കുതിച്ചുപാഞ്ഞു കൊണ്ടിരുന്നു… നന്ദൻമാഷ് രണ്ടു കുട്ടികളുടെ അച്ഛനായി.

ഹേമാംബികയ്ക്കാവട്ടെ സഹോദരങ്ങളിൽ നീലാംബരിയും കിങ്ങിണി മോളും പഠിച്ച് മിടുക്കരായി. നീലാംബരി കോളേജിൽ ലക്ചററാവുകയും, കാദംബരി എന്നു പേരുള്ള കിങ്ങിണി മോൾ എൻജീയറിങ് പാസ്സാകുകയും ചെയ്തു. മണിക്കുട്ടൻ ഹേമാംബിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്താൽ കഞ്ചാവടിയെല്ലാം ഉപേക്ഷിച്ച് പോളിടെക്നിക് പാസ്സാകുകയും ഗവൺമെന്‍റ് സർവ്വീസിൽ ഒരു ജോലി നേടുകയും ചെയ്തു.

സഹോദരങ്ങളെല്ലാം ഒരു നിലയിൽ എത്തുകയും നീലാംബരിയുടേയും കിങ്ങിണി മോളുടേയും വിവാഹം കഴിയുകയും ചെയ്തതോടെ ഹേമാംബികയും വിവാഹത്തിന് നിർബ്ബന്ധിക്കപ്പെട്ടു. സർക്കാർ ജോലിയുള്ള ബാലഗംഗാധരന്‍റെ ആലോചന വന്നപ്പോൾ അമ്മ അവളെ നിർബ്ബന്ധിച്ചു, “നീ ഇനി ഇങ്ങനെയിരുന്നാൽ ശരിയാവുകയില്ല ഹേമേ, നിന്‍റെയും കൂടി വിവാഹം കണ്ടിട്ടു വേണം എനിക്കു മരിക്കാൻ.”

അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ആയപ്പോൾ ഹേമാംബിക വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ അവൾ ഏജീസ് ഓഫീസിൽ സീനിയർ എക്കൗണ്ടന്‍റായ ബാലഗംഗാധരന്‍റെ ഭാര്യയായി. കഴിഞ്ഞ കാലങ്ങൾ ഒരു തിരശ്ശീല മറയ്ക്കുള്ളിൽ നിന്നെന്ന പോലെ നൊടിയിടയിൽ ഹേമാംബികയുടെ മനസ്സിലൂടെ കടന്നുപോയി.

മനസ്സിന്‍റെ ജാലകത്തിനരികിൽ ഒരു കാഴ്ചക്കാരിയെപ്പോലെ ആ കാലങ്ങൾ കണ്ടു നില്ക്കുമ്പോൾ ഹേമാംബികയുടെ മനസ്സു മന്ത്രിച്ചു “അതെ അന്ന് താൻ അഗാധമായി നന്ദൻമാഷിനെ പ്രണയിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും അതദ്ദേഹത്തിനോട് തുറന്നു പറയാൻ തനിക്കായില്ല. ഒടുവിൽ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി മറ്റൊരാളുടെ മുന്നിൽ വരണമാല്യത്തിനായി തല കുനിച്ചു കൊടുക്കുമ്പോൾ മന:പൂർവ്വമെങ്കിലും, നന്ദൻമാഷിനെ മറക്കാതിരിക്കാൻ തനിക്കായില്ല.

തങ്ങൾക്കുണ്ടായ ഏക മകനും, ഭർത്താവും ഒരു സ്കൂട്ടർ ആക്സിഡന്‍റിൽപ്പെട്ട് മരണമടഞ്ഞതോടെ ഏകയായ തന്‍റെ മുന്നിലേക്കാണ് അദ്ദേഹം വീണ്ടും എത്തിയത്. അദ്ദേഹത്തെ കണ്ടതോടെ  യൗവ്വനത്തിലെന്നതു പോലെ മനസ്സിലൊരു മയിൽപീലി വിടർത്തിയാടുന്നുണ്ടായിരുന്നു. എന്നാലിപ്പോൾ വീണ്ടും ശൂന്യത പടർന്നിരിക്കുന്നു. അവർ നനഞ്ഞ കണ്ണുകൾ തുടച്ച് അകത്തേക്ക് നടന്നു.

Novel: സമുദ്രമുഖം ഭാഗം- 36

വഴിത്താരയിൽ സങ്കേതമണയാൻ തിരക്കുപിടിച്ച് പോകുന്ന ജനക്കൂട്ടത്തിലൊരാളായി ഞാനും. മറക്കാൻ ശ്രമിക്കുന്തോറും ലോനപ്പേട്ടൻ അനവരതം മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. ഒപ്പം മനസ്സിൽ അകാരണമായ ഒരു ഭീതി വന്നു നിറഞ്ഞു. പേമാരി പെയ്ത ആ രാത്രിയിലെ അയാളുടെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത? ബാറിൽ വച്ച് ഒരു പാട് കഥകൾ അയാൾ പങ്കുവച്ചിരുന്നു. ഹൃദയസ്തംഭനം എന്ന് പറയുന്നതൊക്കെ സത്യമാണോ? തീർത്തും കഷ്ടമായിപ്പോയി.

ചോദ്യങ്ങൾ മാത്രം മുഴച്ചു നിൽക്കുന്ന എന്‍റെ അന്വേഷണങ്ങളിൽ ഒരു ഉത്തരം ലഭിക്കാനുള്ള ആശ്രയമായിരുന്നു അയാൾ. അപ്രവചനീയത കൊടികുത്തി വാഴുന്ന മനുഷ്യൻ എന്ന പദം. ആർക്കും ആരേയും ശ്രദ്ധിക്കാൻ സമയമില്ല. തിരക്കുപിടിച്ചു പായുന്ന മനുഷ്യർ.

റോഡു മുറിച്ചു കടക്കുന്നതിനിടയിലാണ് ചെറിയ സൂപ്പർ മാർക്കറ്റിലേക്ക് കയറി പോകുന്ന സ്ത്രീ എന്‍റെ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ഒരു നാലഞ്ചു വയസ്സു തോന്നിക്കുന്ന പെൺകുട്ടിയും എന്‍റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി,അതവരല്ലേ? സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തിൽ കണ്ട മുഖം. ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഖം. അതെ! അതവർ തന്നെ.

മറ്റൊന്നും ചിന്തിക്കാതെ അവർക്കു പിറകിലൂടെ ഞാനും സൂപ്പർമാർക്കറ്റിലേക്ക് കയറി. ശാഠ്യം പിടിച്ചു കൊണ്ടു നിന്ന കുട്ടിക്ക് എന്തോ വാങ്ങിക്കൊടുത്ത് അവർ പെട്ടന്നു തന്നെ പുറത്തിറങ്ങി ഒരോട്ടോക്ക് കാത്തു നില്ക്കുന്നതു കണ്ടു. അവർ ഓട്ടോയിൽ കയറിയ ഉടനെ മറ്റൊരോട്ടയിൽ ഞാനും അവരെ പിൻതുടർന്നു. എങ്ങനെയെങ്കിലും വീട് കണ്ടു പിടിക്കണം. ബാക്കി അന്വേഷണമെല്ലാം പിന്നീടാകാം.

തെല്ലിട കഴിഞ്ഞു ഏറെ തിരക്കില്ലാത്ത നാട്ടിൻ പുറത്തെ കവലയിൽ അവർ ഇറങ്ങി. അല്പദൂരം വെട്ടുവഴിയിലൂടെ നടന്ന് ഒരു ഓടിട്ട വീട്ടിൽ കയറി. മതി വീടു മനസ്സിലായി. തിരിച്ചു വരുമ്പോൾ ആ വീടിന്‍റെ മുൻവശത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഇല്ല ഒമ്നി അവിടെങ്ങുമില്ല.
പഞ്ചാര പോലുള്ള ബീച്ചിലെ മണ്ണ്. അതു തട്ടിത്തെറിപ്പിച്ചു കൊണ്ട് ഒപ്പം പച്ചക്കപ്പലണ്ടി പുഴുങ്ങിയത് കഴിച്ചു കൊണ്ട് ട്രീസയുടെ ഒപ്പം നടക്കുമ്പോൾ എന്‍റെ അന്വേഷണ വിവരങ്ങൾ അവളുമായി ഇതു വരെ പങ്കുവച്ചില്ലെന്ന് ഞാൻ ഖേദത്തോടെ ഓർത്തു. വെളുത്തു പതഞ്ഞു തിരതല്ലുന്ന തിരകൾ അനവരതം തിരതല്ലിക്കൊണ്ടിരിക്കുന്നു.

ഒഴിവു ദിവസത്തെ സായംസന്ധ്യ ആഹ്ളാദഭരിതമാക്കാൻ കുട്ടികളൊടൊന്നിച്ചെത്തിയ കുടുംബങ്ങൾ. പുറകോട്ടു വലിയുന്ന തിരക്കൊപ്പം പോയി ആർത്തു വരുന്ന തിരയിൽ മുങ്ങിപ്പൊങ്ങുന്നവർ. തിരയടിച്ചു വരുന്നത് കണ്ട് കണ്ട് പേടിച്ച് ഭയം കലർന്ന മുഖത്തോടെ കുട്ടികൾ. മറ്റൊരിടത്ത് വീശിയടിക്കുന്ന കാറ്റിൽ പ്രയാസപ്പെട്ട് പക്ഷിയുടെ രൂപത്തിലുള്ള പട്ടങ്ങൾ പറപ്പിക്കുന്നവർ

എങ്ങും തണലു പടർത്തി നില്ക്കുന്ന മരച്ചോട്ടിലെ നീളത്തിലുള്ള ഇരുമ്പു കസേരയിൽ ഞങ്ങളിരുന്നു. ഞങ്ങൾക്കരികെ വെള്ളരിപ്രാവുകൾ ചുറ്റിത്തിരഞ്ഞു. അവക്കായി ഒരു പൊതി തൊലി കളഞ്ഞ കപ്പലണ്ടി ട്രീസ കരുതിയിരുന്നു.

അല്പം സമയമെടുത്ത് ഞാൻ സംഭവങ്ങളും അന്വേഷണ പുരോഗതിയുമെല്ലാം പറഞ്ഞു കേൾപിച്ചു. എല്ലാം കേട്ട് അവൾ ചോദിച്ചു.

“ആ സ്ത്രീയെക്കുറിച്ച് പിന്നീടന്വേഷിച്ചില്ലേ?”

“അന്വേഷിച്ചു. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനി. ഭർത്താവ് ധാന്യങ്ങളും മറ്റും പൊടിച്ചു കൊടുക്കുന്ന മില്ല് നടത്തുന്നു. അയൽപക്കക്കാർക്കെല്ലാം അവരെക്കുറിച്ചും ആ കുടുംബത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം. ആ നാട്ടിലൊക്കെ പേരു കേട്ട കുടുംബക്കാരും.”

“ആ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ കണ്ടത് ഈ സ്ത്രീ തന്നെയെന്ന് ഉറപ്പാണോ? അല്ല ഇത്ര ദൂരക്കാഴ്ചയിൽ മുഖം അത്ര കണ്ട് വ്യക്തമാകുമോ?”

എന്‍റെ മുഖം മ്ലാനമാകുന്നതു കണ്ട് അവൾ പറഞ്ഞു. “അല്ല ഞാനൊരു സംശയം ചോദിച്ചെന്നേ ഉള്ളൂ.” ഞാൻ ഒന്നു ചുഴിഞ്ഞു ചിന്തിച്ചു.

ഇല്ല ഒരു സംശയവും ഇല്ല എവിടെ വച്ചു വേണമെങ്കിലും തിരിച്ചറിയാനാകുന്ന സ്ത്രീ മുഖം. അതവർ തന്നെ. സ്വല്പം വണ്ണം കൂടുതലുണ്ടോ? ഇല്ല. മനുഷ്യമനസ്സുപോലെത്തന്നെ മനുഷ്യ ശരീരത്തിനും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ കാലം വരുത്തി വക്കാറുണ്ട്. അതും ചുരുങ്ങിയ സമയ സീമക്കുള്ളിൽത്തന്നെ. അതിവർ തന്നെ യാതൊരു സംശയമില്ല.

“അവരുടെ സഹോദരീ സഹോദരൻമാരെക്കുറിച്ചാക്കെ ഒന്നു വിശദമായി…”

ട്രീസ പറഞ്ഞു മുഴുവനാക്കും മുൻപ് തന്നെ പൊടുന്നനെ ബീച്ചിന്‍റെ ഇടതു കോണിൽ നിന്നും ഒച്ചയും ബഹളവും കേട്ടു.  സ്ത്രീകളുടെ കരച്ചിലും ആളുകൾ പരിഭ്രാന്തിയോടെ പരക്കം പായുന്നതും കാണുവാൻ തുടങ്ങി. എന്താണ് സംഭവിച്ചതെന്നറിയാൻ ഞാനും ട്രീസയും ആകുലതയോടെ എഴുന്നേറ്റു. ലൈഫ് ജാക്കറ്റുമായി രണ്ടു പേർ മൂന്നു നാലു പേർ ഓടി വരുന്നതു കണ്ടതോടെ കാര്യം മനസ്സിലായി. ആരോ കടൽത്തിരക്കുള്ളിൽ പെട്ടിരിക്കുന്നു.

ഉത്കണ്ഠാജനകമായ സമയരാശികൾക്കു ശേഷം രാക്ഷസത്തിരയിൽ പെട്ട് കടലിലോട്ട് പോകാൻ തുടങ്ങിയ കൗമാരക്കാരനെ ഒരു വിധം കരക്കെത്തിച്ചു. ആ പരിശ്രമങ്ങൾ ഫലപ്രാപ്തിലെത്തിയില്ല. ജീവിതത്തിനും മരണത്തിനുമിടക്കുള്ള അതിർവരമ്പുകൾ എത്ര നേർത്തതാണ്! കടൽ വെള്ളം കുടിച്ച് വയറുന്തിയ ആ പയ്യന്‍റെ മുഖം ഒന്നേ നോക്കിയുള്ളൂ. ഇരുണ്ടു തുടങ്ങിയ ആ അന്തരീക്ഷത്തിൽ പിന്നീട് ഏറെ നേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഒരിക്കലും ശമിക്കാതെ തിരകൾ അപ്പോഴും തിരതല്ലിക്കൊണ്ടിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 6

“ഒരു തീപ്പെട്ടി വേണമല്ലോ മക്കളെ, ഒരു ബീഡികത്തിക്കാൻ.” അയാൾ ഒരു ഇളിഭ്യച്ചിരിയോടെ അവരോട് ചോദിച്ചു.

“ഹും… തീപ്പെട്ടി വേണമത്രെ. അച്ഛൻ എവിടാരുന്നു ഇത്രേം നേരം? അമ്മ വയ്യാതെ കിടക്കുന്ന കാര്യം അച്ഛൻ മറന്നു പോയോ?” അതു ചോദിച്ചത് കിങ്ങിണിയാണ്.

ഇളയമകളുടെ ചോദ്യം കേട്ട് ദിവാകരൻ ശാന്തനായി പറഞ്ഞു, “എത്ര നേരമെന്നുവച്ചാ ഇവിടെ കുത്തിയിരിക്കുന്നത്. അതുകൊണ്ടാ കവലയിലേക്കു പോയത്.”

“കവലയിൽ പോയിട്ട് അച്ഛൻ ഉടനെ മടങ്ങിവന്നല്ലോ അല്ലേ? ഞങ്ങളെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…” അങ്ങനെ പറഞ്ഞ് നീലാംബിക അച്ഛനെ ദേഷ്യത്തോടെ നോക്കി.

മക്കളുടെ ഭാവമാറ്റം കണ്ട് ഒരു കുറ്റവാളിയെപ്പോലെ അയാൾ തലകുനിച്ചു. ഹേമാംബിക അച്ഛനെ ചോദ്യം ചെയ്യുന്ന അനുജത്തിമാരെ അതിശയപൂർവ്വം നോക്കി. തനിക്കില്ലാത്ത ധൈര്യം അവർക്കു രണ്ടു പേർക്കുമുണ്ടായതിൽ അവൾ സന്തോഷിച്ചു.

“വയസ്സുകാലത്ത് ഇവിടെ അമ്മയെ നോക്കി അച്ഛനിരുന്നാലെന്താ? ഇടയ്ക്ക് ബോറടിക്കുമ്പോൾ പറമ്പിലിറങ്ങി വല്ല കൃഷിപ്പണിയും ചെയ്യണം.” കിങ്ങിണിയാണ് അത് പറഞ്ഞത്. പെട്ടെന്ന് ദിവാകരന്‍റെ ഭാവം മാറി. അയാൾ ഇളയ സന്താനത്തെ ദേഷ്യത്തോടെ നോക്കിക്കൊണ്ടു പറഞ്ഞു. “തലയിരിക്കുമ്പോൾ വാലാടുന്നോ കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്താൻ തുടങ്ങിയൊ? എന്നെ ചോദ്യം ചെയ്യാൻ മാത്രം നിങ്ങളു വളർന്നോ?” എന്ന് ചോദിച്ച് അയാൾ തല്ലാൻ ചെല്ലുകയാണ് ഉണ്ടായത്. അതിനെത്തുടർന്ന് നീലാംബരിയും കിങ്ങിണി മോളും കണ്ണുനിറച്ച് അവിടെ നിന്നും പോയി.

പോകുമ്പോൾ “എല്ലാം ഞങ്ങളുടെ തലയിലെഴുത്താണ്. ഇങ്ങനത്തെ വീട്ടിൽ നിന്നും ഞങ്ങളെ കല്യാണം കഴിക്കാൻ ആരാ വരിക? ഹേമച്ചേച്ചിക്ക് ഒരു ജോലിയുള്ളതുകൊണ്ട് ഇപ്പോൾ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കിൽ കാണാമായിരുന്നു.” എന്നു പരിഭവിച്ച് അവർ രണ്ടുപേരും തങ്ങളുടെ ഉറക്കറയിൽ കടന്ന് വാതിലടച്ചു.

രാത്രിയിൽ ഏറെ വൈകി കിടന്ന ഹേമാംബികയുടെ തലയിണ മുഴുവൻ കണ്ണീരാൽ നനഞ്ഞു കുതിർന്നു. വാക്കുകൾക്കതീതമായ ഏതോ വിഷമം അവളെ അലട്ടി. പങ്കായം പിടിക്കാൻ ആളില്ലാതെ നിലയില്ലാക്കയത്തിൽ അലയുന്നതോണി പോലെയാണ് തങ്ങളുടെ ജീവിതം എന്നവൾക്കു തോന്നി. എപ്പോൾ വേണമെങ്കിലും ഈ തോണി മുങ്ങിപ്പോകാം. കൈപിടിച്ചു കരേറ്റാൻ ആരാണുണ്ടാവുക? ഓർക്കുംതോറും അവളുടെ വിഷമം കൂടിവന്നു. നന്ദൻമാഷുമായുള്ള വിവാഹം നടന്നിരുന്നെങ്കിൽ എന്നവൾ ആദ്യമായി ആശിച്ചു. ഒരുപക്ഷെ അദ്ദേഹത്തിനു കഴിഞ്ഞേക്കും തങ്ങളെ കരകയറ്റാൻ. പക്ഷെ വിലയേറിയ ഒരു രത്നത്തെപ്പോലെ കൈയിലെടുക്കാൻ കഴിയാതെ അറച്ചു നില്ക്കുക മാത്രമാണോ തന്‍റെ വിധി എന്നും അവൾ ഒരു വേള ശങ്കിക്കാതിരുന്നില്ല.

പിറ്റേന്ന് സ്കൂളിലേക്കു പുറപ്പെടും മുമ്പ് അവൾ അമ്മയെ പല്ലുതേപ്പിച്ച് കുളിപ്പിച്ച് അമ്മയ്ക്ക് കാപ്പിയും പലഹാരങ്ങളും നൽകി. സഹോദരങ്ങൾക്ക് ഉച്ചക്കുള്ള ആഹാരം പാകം ചെയ്ത് ഓരോരുത്തർക്കായി ബാഗിൽ വച്ചു കൊടുത്തു.

പിന്നീട് അച്ഛനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചുവച്ച് അവൾ സ്ക്കൂളിലേക്ക് ഇറങ്ങിനടന്നു പോകുന്നതിനു മുമ്പ് അവൾ യാചനയുടെ സ്വരത്തിൽ അച്ഛനോടു പറഞ്ഞു. “ദയവു ചെയ്ത് ഇന്നെങ്കിലും അച്ഛൻ, അമ്മയുടെ അടുത്തിരിക്കണം. നിങ്ങൾക്ക് രണ്ടു പേർക്കും ഓർക്കാൻ രസകരമായ എന്തെല്ലാം കൊച്ചു വർത്തമാനങ്ങൾ ഉണ്ടാകും. രണ്ടു പേരും കൂടി അതും പറഞ്ഞിരുന്നാൽത്തന്നെ സമയം പോകുന്നതറിയില്ല.”

ഹേമാംബികയോട് ആദരവിനു സമാനമായ സ്നേഹം ഉണ്ടായിരുന്നതുകൊണ്ട് ദിവാകരൻ ആദ്യംഒന്നും മിണ്ടിയില്ല. എങ്കിലും അവൾ ഇറങ്ങി നടന്നപ്പോൾ ആരും കേൾക്കാതെ പതുക്കെ പറഞ്ഞു, “പിന്നെ… ഈ വയസുകാലത്ത് ഞാനവളോട് കിന്നാരം പറയാൻ പോവുകയല്ലേ? എനിക്ക് ബോറടിക്കുമ്പോൾ ഞാനിറങ്ങിപ്പോകും. കവലയിൽച്ചെന്നാ ചങ്ങാതിമാരെക്കണ്ടാ ചീട്ടുകളിച്ചെന്നുവരും. ചിലപ്പോ കളളും കുടിക്കും. അതിന് ഇവൾക്കെന്താ. ങാ… ഏതായാലും അവളാണല്ലോ ഇപ്പോൾ വീടു നോക്കുന്നത്. പിന്നെ അവൾ ഒരുപാവമാ… ഇന്നവൾ പറഞ്ഞതു കൊണ്ട് ഉച്ചവരെ ഇവിടിരിക്കാം. ഉച്ച കഴിഞ്ഞ് കവലയിലേക്കിറങ്ങാം.”

“എന്താ മനുഷ്യാ നിങ്ങള് തന്നത്താനിരുന്ന് പിറുപിറുക്കുന്നത്? എന്തെങ്കിലും നിങ്ങക്ക് പറയാനുണ്ടെങ്കി എന്നോടു പറഞ്ഞൂടെ?”

“ഈ വയ്യാതെ കിടക്കുന്ന നിന്നോടു പറഞ്ഞിട്ടെന്തിനാ? നിനക്ക് എന്‍റെ കൂടെ ചീട്ടുകളിക്കാൻ പറ്റുമോ? വല്ലപ്പോഴും കള്ളുകുടിക്കാൻ പറ്റുമോ? ഇല്ലല്ലോ പിന്നെ നീ അവിടെ മിണ്ടാതെ കിടന്നോ.” അങ്ങനെ പറഞ്ഞ് അയാൾ ഊണുമുറിയിലേക്കു നടന്നു.

ഹേമാംബിക ടീച്ചർ ഈ സമയത്ത് പാടവരമ്പിലൂടെ സ്ക്കൂളിലേക്കു നടന്നു. തെളിഞ്ഞ ആകാശവും കുളിർമ്മയേകുന്ന അന്തരീക്ഷവും തലേ ദിവസം അവളിൽ രൂപം കൊണ്ട എല്ലാ വേപഥുവും അകറ്റി നിർത്തി. കൊയ്ത്തു കഴിഞ്ഞ പാടശേരത്തിൽ പറന്നിറങ്ങുന്ന കൊറ്റികൾ കണ്ണിന് ആനന്ദവും കുളിർമ്മയും പകർന്നു. മന്ദമാരുതന്‍റെ തലോടലേറ്റ് ഓരോ അടിയും സൂക്ഷിച്ചു വച്ച് നടക്കുമ്പോൾ ഹേമാംബികയുടെ മനസ്സും ആനന്ദ നിർഭരമാകുകയായിരുന്നു. അപ്പോൾ നന്ദൻമാഷ് ചൊല്ലി കേൾക്കാറുള്ള കവിത അവൾ അറിയാതെ മൂളി. “മലരണിക്കാടുകൾ തിങ്ങി വിങ്ങി…” പാടം കഴിഞ്ഞ് റോഡിലേക്ക് കയറാനുള്ള ചെറിയ ചരിവിലൂടെ മുകളിലേക്കു കയറുമ്പോൾ പിന്നിൽ നിന്നും ആ സ്വരം കേട്ടു.

“ടീച്ചറിന്നെന്താ വലിയ സന്തോഷത്തിലാണല്ലോ. ഇന്നലെയെന്താ ആരെങ്കിലും പെണ്ണുകാണാൻ വന്നിരുന്നോ?”

ടാറിട്ടറോഡിലെത്തിയ ശേഷം ഹേമാംബിക പിൻതിരിഞ്ഞു നോക്കി. രാജേശ്വരി ടീച്ചറാണ്.

“ങാ… ടീച്ചർ പുറകേ ഉണ്ടായിരുന്നോ? ഞാൻ അറിഞ്ഞില്ല കേട്ടോ.”

“അതെങ്ങനെയാ… ഹേമേടെ മനസ്സ് മറ്റെവിടെയോ അല്ലേ? ഏതോ സ്വപ്ന ലോകത്ത്.”

“ശരിയാ രാജി… ഈ പാടവരമ്പും ഭംഗിയുള്ള അന്തരീക്ഷവും എന്‍റെ മൂഡാകെ മാറ്റി മറിച്ചു. ഞാൻ മറ്റേതോ ലോകത്തായിപ്പോയി…”

“ങാ… ആകും… ആകും… പ്രായം അതല്ലേ… എന്നിട്ട് നീ സ്വപ്നം കണ്ടു നടന്ന ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടോ?”

“എവിടുന്ന്… ആ ഗന്ധർവ്വനോടൊന്ന് മിണ്ടാൻ കഴിഞ്ഞിട്ടു വേണ്ടേ. മുന്നിൽക്കാണുമ്പോൾ അറിയാതെ ഒരു വിറയൽ പടർന്നു കയറും. ആ കണ്ണുകളുടെ തീക്ഷ്ണത എന്നെ ആകെ തളർത്തും. പിന്നെ എങ്ങിനെയെങ്കിലും മുന്നിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നാകും…”

“എന്‍റെ പെണ്ണേ നീയിങ്ങനെ കൊച്ചു പെമ്പിളേളരെപ്പോലെയായാൽ എങ്ങനെയാ. നിനക്ക് പറയാനുള്ളത് ധൈര്യത്തോടെ നന്ദൻമാഷിന്‍റെ കണ്ണുകളിൽ നോക്കി പറയണം. അല്ലെങ്കിൽ നിനക്കയാൾ നഷ്ടപ്പെട്ടു പോകുമേ. ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ…”

“പക്ഷെ എങ്ങിനെ രാജി… ഏതോ അപകർഷതാ ബോധം എന്നെ തളർത്തുന്നു. എന്‍റെ പരിതസ്ഥിതികളാലോചിക്കുമ്പോൾ സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്നുപോകും. പോരാത്തതിന് ഞങ്ങൾ അവരെക്കാൾ താഴ്ന്ന ജാതിയല്ലേ?”

“എടീ പെണ്ണേ… ഈ ലോകത്ത് കല്യാണം കഴിച്ചവരെല്ലാം ഒരേ നിലവാരത്തിൽ ഉള്ളവരാണെന്നാണോ നീ ധരിച്ചിരിക്കുന്നത്. നിനക്ക് ഒന്നുമില്ലെങ്കിലും ഒരു നല്ല ജോലിയില്ലേ? പിന്നെ നിന്നെക്കാണാൻ എന്താണൊരു കുറവ്…”

“നീ പറയുന്നതൊക്കെ ശരിയാ… എങ്കിലും നന്ദൻമാഷിന്‍റെ വീട്ടുകാർ ഇങ്ങനെയൊരു ബന്ധത്തിന് സമ്മതിക്കുമോ എന്നാണെനിക്ക്… പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ അമ്മ.”

“നിനക്കറിയുമോ… നന്ദൻ മാഷിന് അമ്മ മാത്രമേ ഉള്ളു. അച്ഛൻ നേരത്തേ മരിച്ചു പോയി. പിന്നെയുള്ളത് അമ്മാവന്മാരാണ്. അവരാണ് കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്. അവർക്കെല്ലാം നന്ദൻമാഷിനെ വലിയ കാര്യമാ. നന്ദൻമാഷിന്‍റെ ഇഷ്ടത്തിന് എതിരായിട്ട് അവരാരെങ്കിലും പ്രവർത്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”

“പക്ഷെ നന്ദൻ മാഷിന് അങ്ങനെയൊരു ഇഷ്ടം എന്നോടു തോന്നണ്ടേ, എനിക്ക് അങ്ങനെയൊരു ഇഷ്ടമുള്ളതായിട്ട് നന്ദൻ മാഷിന് അറിയുകയുമില്ല.”

“നീ ഞാൻ പറയുന്നത് കേൾക്ക്. നീ ഇന്നു തന്നെ നന്ദൻ മാഷിനോട് എല്ലാം തുറന്നു പറയണം. അപ്പോൾ അദ്ദേഹത്തിന്‍റെ പ്രതികരണം അനുസരിച്ചാകാം നമുക്ക് ബാക്കി കാര്യങ്ങൾ.”

“നോക്കട്ടെ രാജി. അദ്ദേഹത്തോട് സംസാരിക്കാൻ പറ്റുമോ എന്ന് ഞാൻ ശ്രമിച്ചു നോക്കാം.” അവർ നടന്നു നടന്ന് സ്ക്കൂളിനോട് അടുക്കാറായിരുന്നു. യൂണിഫോമണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കുന്ന കുട്ടികളുടെ കൂട്ടംതന്നെ അവർക്കുമുന്നിലൂടെ നീങ്ങുന്നുണ്ടായിരുന്നു. അവരുടെ ചലപില വർത്തമാനങ്ങളുടെ ശബ്ദഘോഷങ്ങൾ പലപ്പോഴും അവർ ഇരുവരുടേയും സംസാരത്തിന് വിഘാതമായി. സ്ക്കൂളിൽ അസംബ്ലിക്കുള്ള സമയമായിക്കഴിഞ്ഞിരുന്നു. മണിയടി കേട്ട് എല്ലാ കുട്ടികളും സ്ക്കൂളിലേക്ക് ഓടിത്തുടങ്ങി. ഹേമാംബികയും രാജലക്ഷ്മിയും വേഗം നടന്നു സ്ക്കൂളിലെത്തി.

ഹേമാംബികയും രാജലക്ഷ്മിയും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ വരിവരിയായി നടത്തി അസംബ്ലിക്ക് കൊണ്ടു പോയി… അസംബ്ലി തുടങ്ങാറായപ്പോൾ നന്ദൻമാഷ്‌ പ്രധാന അദ്ധ്യാപകന്‍റെ റോളിൽ അവിടെയെത്തി. പ്രാർത്ഥനാ ഗാനം തുടങ്ങിയപ്പോൾ എല്ലാവരോടും കൈകൂപ്പി നില്ക്കുവാൻ നന്ദൻമാഷ് ആവശ്യപ്പെട്ടു. പ്രാർത്ഥന കഴിഞ്ഞ് ഒരു വിദ്യാർത്ഥി അന്നത്തെ പ്രധാന വാർത്തകൾ വായിക്കാൻ തുടങ്ങി. മറ്റൊരു കുട്ടി ചിന്താ വിഷയം അവതരിപ്പിച്ചു.

ഈ സമയത്തെല്ലാം ഹേമാംബികയുടെ കണ്ണ് നന്ദൻ മാഷിന്‍റെ മുഖത്തായിരുന്നു. അതുകണ്ട് അടുത്ത വരിയിൽ കുട്ടികളുടെ മുന്നിൽ നിന്നിരുന്ന രാജലക്ഷ്മി ടീച്ചർ കണ്ണു കാണിച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു. “ഉം. കൊള്ളാമല്ലോ. നീ നന്ദൻ മാഷിനെ കണ്ണു കൊണ്ട് ഊറ്റിക്കുടിക്കുകയാണല്ലോ പെണ്ണേ” എന്ന അർത്ഥത്തിൽ…

“അതിന് ഞാനെന്താ യക്ഷിയോ മറ്റോ ആണോ” ഹേമാംബിക ടീച്ചർ ശബ്ദം താഴ്ത്തിപരിഭവിച്ചു.

അല്പം കഴിഞ്ഞ് കുട്ടികളോടുള്ള ചില നല്ല ഉപദേശങ്ങൾ, പുരാണങ്ങളെ ഉദ്ധരിച്ചും മറ്റും നന്ദൻമാഷ് തന്‍റെ ഘനഗംഭീര ശബ്ദത്തിൽ പകർന്നു നൽകി. എല്ലാം കഴിഞ്ഞ് ജനഗണമന പാടി എല്ലാവരും പിരിഞ്ഞു തുടങ്ങി. വരാന്തയിലൂടെ ഓഫീസ് റൂമിലേക്കു നടന്നു നീങ്ങിയ നന്ദൻമാഷിനു പുറകേ ഹേമാംബികയും രാജലക്ഷ്മിയും നടന്നു.

“ഇതാണ് നല്ല അവസരം. നിനക്കു പറയാനുള്ളത് നീ നന്ദൻമാഷിനോട് ചെന്ന് പറയ്.” രാജലക്ഷ്മി ഹേമാംബികയുടെ കാതിൽ പറഞ്ഞു. മടിച്ചു നിന്ന അവളെ രാജലക്ഷ്മി പതുക്കെ തള്ളിനീക്കി. ഹേമാംബിക വിറയ്ക്കുന്ന കാലടികളോടെ മടിച്ചു നിന്നപ്പോൾ രാജലക്ഷ്മി പതുക്കെ തള്ളി. ആതള്ളലിൽ ഹേമാംബിക തനിക്ക് മുന്നിൽ നടന്നു നീങ്ങിയിരുന്ന നന്ദൻമാഷിന്‍റെ തൊട്ടുപുറകിലെത്തി.

“ഉം… പറ… പറ…” അങ്ങനെ പറഞ്ഞ് രാജലക്ഷ്മി മുന്നോട്ടു നടന്നു നീങ്ങി. ഹേമാംബികയാകട്ടെ മടിച്ചു മടിച്ച് നന്ദൻ മാഷിനൊപ്പമെത്തി.

“ഇതാര് ഹേമാംബിക ടീച്ചറോ. ഗുഡ് മോണിംഗ് ടീച്ചർ. ടീച്ചറിന് ഇപ്പോ ക്ലാസ്സില്ലേ?” നന്ദൻ മാഷ് ചോദിച്ചു.

“ഉണ്ടല്ലോ. സർ… ഞാനിപ്പോൾ… അങ്ങോട്ട്… പോകുകയാണ്…” ഹേമാംബികാ ടീച്ചറിന്‍റെ പരുങ്ങലും ഭാവവും കണ്ടാകാം നന്ദൻ മാഷ് ഉറക്കെ ചിരിച്ചു.

“ഇതെന്താ… ടീച്ചർ ആകെ പേടിച്ച മട്ട്… ഞാനെന്താ ടീച്ചറിനെ പിടിച്ചു തിന്നാൻ വന്ന വല്ല നരിയോ പുലിയോ മറ്റോ ആണോ…”

“അതല്ല സാർ… ഞാൻ… ഞാൻ… പൊയ്ക്കോട്ടെ…”

“അതിനെന്താ പൊയ്ക്കോളു,… പക്ഷെ ടീച്ചർ വല്ലതും പറയാൻ വന്നതാണെങ്കിൽ പറഞ്ഞിട്ട് പൊക്കോളു”

“ഇല്ല സാർ… സാറിന്‍റെ അമ്മക്ക് സുഖാണോ…”

“സുഖായിട്ടിരിക്കുന്നു… അല്ല… ടീച്ചറിപ്പോ എന്‍റെ അമ്മയെപ്പറ്റി ചോദിക്കാൻ കാരണമെന്താ… എന്താ അമ്മയ്ക്ക് അസുഖമാണെന്നോ മറ്റോ ആരെങ്കിലും പറഞ്ഞോ?”

“ങാ… പറഞ്ഞു സർ… അല്ല കേട്ടു…”

“ദൈവം സഹായിച്ച് എന്‍റെ അമ്മക്ക് ഒരസുഖവുമില്ല… അല്ല… ടീച്ചർ വല്ലാതെ പരിഭ്രമിച്ച മട്ടുണ്ടല്ലോ… എന്നെ ഇത്ര പേടിയാണെങ്കിൽ ടീച്ചർ പൊക്കോളു… കുട്ടികൾ ടീച്ചറിനെ കാണാതെ ക്ലാസ്സിലിരുന്ന് വിഷമിക്കുന്നുണ്ടാകും…”

“ഒ.കെ. സർ” അങ്ങനെ പറഞ്ഞ് ഹേമാംബിക അവിടെനിന്നും വേഗം മുന്നോട്ടു നടന്നു. അപ്പോൾ പുറകിൽ നന്ദൻമാഷ് ചിരിച്ചുകൊണ്ട് സ്വയം പറയുന്നതു കേട്ടു, “ഹോ… ഈ ഹേമാംബിക ടീച്ചറിന്‍റെ ഒരു കാര്യം…”

എങ്ങനെയെങ്കിലും ക്ലാസ്സിൽ എത്തിയ ശേഷമാണ് ഹേമാംബിക ടീച്ചറിന്‍റെ ശ്വാസം നേരേ വീണത്. കുട്ടികൾ ഗുഡ് മോർണിംഗ് പറഞ്ഞപ്പോഴും തിരിച്ചു പറയാനാവാത്ത അവസ്ഥയിൽ ടീച്ചർ ഹൃദയമിടിപ്പോടെ നിന്നു. അല്പം കഴിഞ്ഞ് മനസ്സു ശാന്തമായപ്പോൾ ടീച്ചർ ക്ലാസ്സെടുത്തു തുടങ്ങി. വൈകുന്നേരം തമ്മിൽ കണ്ടപ്പോൾ രാജലക്ഷ്മി ടീച്ചർ കളിയാക്കി.

“അല്ല പ്രേമത്തിന് ഇങ്ങനെയും ഒരു അവസ്ഥ ഉണ്ടെന്ന് ഞാനിപ്പോഴാണറിയുന്നത്. കാമുകനെ കാണുമ്പോൾ പേടിച്ച് ബോധക്ഷയമുണ്ടാകുക. ഇതെന്ത് രോഗമാണെന്ന് ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ടു നോക്കിയാലോ… ഹേമേ…”

“ഒന്നു പോടി… അങ്ങേരുടെ മുമ്പിൽ ചെല്ലുമ്പോൾ ഞാനനുഭവിക്കുന്ന ഭയം എനിക്കല്ലേ അറിയൂ… നിനക്ക് എന്തും പറയാം…”

“എങ്കിൽ ഞാനൊന്നു സംസാരിച്ചു നോക്കിയാലോ ഹേമേ… നിന്‍റെ മനസ്സിലുള്ളത് ഞാൻ മാഷിനോടു പറയാം”

“അയ്യോ അതു വേണ്ട രാജി… അർഹതയില്ലാത്തതാണ് ഞാൻ മോഹിക്കുന്നത്… നീയിനി അതു പറഞ്ഞ് വെറുതെ പൊല്ലാപ്പുണ്ടാക്കണ്ട…”

“കണ്ടോ നിന്‍റെ ഈ വിചാരമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. നീ ഈ ചിന്ത ഉപേക്ഷിക്കാതെ ഒന്നും നേരെയാവുകയില്ല ഹേമേ… ഇത്രക്ക് അപകർഷതാബോധമാണെങ്കിൽ നീ ഈ ചിന്ത തന്നെ ഉപേക്ഷിക്കുന്നതല്ലേ നല്ലത്?”

“അതിന് ഞാനെത്ര പരിശ്രമിക്കുന്നുണ്ടെന്നോ… പക്ഷെ, മനസ്സു സമ്മതിക്കണ്ടേ… ഒന്നു മാത്രമെനിക്കറിയാം, എനിക്ക് ഒരു വിവാഹ ബന്ധമുണ്ടാവുകയാണെങ്കിൽ അത് നന്ദൻമാഷുമായിട്ട് മാത്രമായിരിക്കും. അല്ലെങ്കിൽ ഈ ജന്മം എനിക്ക് വിവാഹമേ വേണ്ട.” അന്ന് പിന്നീട് അവർ ഒന്നും സംസാരിച്ചില്ല. രാജലക്ഷ്മിക്ക് പിടികിട്ടാത്ത ഒരു ചോദ്യചിഹ്നമായി ഹേമ മനസ്സിൽ കിടന്നു.പാടം അവസാനിക്കുന്നിടത്ത് രണ്ടായി പിരിഞ്ഞ് അവർ നടന്നു.

ഇതിനിടയിൽ നന്ദൻമാഷിന്‍റെ വീട്ടിൽ തിരുതകൃതിയായി അദ്ദേഹത്തിനു വേണ്ടി വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. പലയിടത്തും പോയി പെണ്ണുകാണുവാൻ അദ്ദേഹത്തെ അമ്മാവന്മാർ നിർബന്ധിച്ചു കൊണ്ടിരുന്നു. നന്ദൻമാഷിന്‍റെ അളവറ്റ സ്വത്തുക്കൾ എല്ലാം നോക്കി നടത്തിയിരുന്നതും അദ്ദേഹത്തിനേയും അമ്മയേയും സംരക്ഷിച്ചിരുന്നതും എല്ലാം അമ്മാവന്മാരാണ്. അതുകൊണ്ടു തന്നെ അവരുടെ വാക്കുകളിൽ ആജ്ഞാസ്വരമുണ്ടായിരുന്നു. നന്ദൻമാഷ് അവർ പറയുന്നിടത്ത്, സ്കൂളിൽ നിന്ന് അവധിയെടുത്ത് പെണ്ണുകാണാൻ പൊയ്ക്കൊണ്ടിരുന്നു. നല്ല ധനശേഷിയുള്ള വീടുകളിലെ പെൺകുട്ടികളായിരുന്നു. അവരെല്ലാം. എന്നാൽ ആ പെണ്ണുങ്ങളെ ആരേയും നന്ദൻമാഷിന് പിടിക്കാതെ വന്നപ്പോൾ അമ്മാവന്മാർ നന്ദൻമാഷിന്‍റെ അമ്മയോടു പറഞ്ഞു.

“ഇങ്ങനെയായാൽ ഇവൻ ഇവിടെ നിന്ന് മൂത്തു നരയ്ക്കുകയെ ഉള്ളൂ കേട്ടോ ഭാരതി.” മൂത്ത ആങ്ങളയുടെ വാക്കുകൾക്ക് മറുപടിയായി ഭാരതിയമ്മ പറഞ്ഞു.

“അതെ ഏട്ടാ… ഞാനെന്തു പറയാനാ അവന് ഒരു പെണ്ണിനേയും ഇഷ്ടപ്പെടുന്നില്ല. അവനിപ്പോ വയസ്സ് മുപ്പത്തിനാലാകാറായി. ഇനിയും പെണ്ണുകെട്ടിയില്ലെങ്കിൽ എങ്ങനാ?”

“ഇനി ഇത് ഞാൻ പറയാൻ പോകുന്നത് ലാസ്റ്റാ… ഇനി അവന്‍റെ കാര്യത്തിൽ ഇടപെടാൻ ഞാനില്ല.”

“ഒന്നേ ഒള്ളല്ലോ എന്ന് വിചാരിച്ച് അല്പം ലാളിച്ചു. അതിന്‍റെ ഫലമാ ഞാനിപ്പ അറിയുന്നേ…” ഭാരതിയമ്മ വിതുമ്പി.

“നാളെ ആ പുന്നപ്ര വരെ ഒന്നു പോകണമെന്ന് അവനോട് പറഞ്ഞേക്ക്. അവിടെ ഡിഗ്രി വരെ പഠിച്ച ഒരു പെൺകുട്ടിയുണ്ട്. പേര് സൗദാമിനി. നല്ല ധനശേഷിയുള്ളവരാ നീ കേട്ടിട്ടുണ്ടായിരിക്കും കൈതാരത്ത് മാധവമേനോൻ.”

“ഉവ്വുവ്വ്… ഞാൻ കേട്ടിട്ടുണ്ട്. നല്ല കുടുംബക്കാരാ… എന്‍റെ ഭഗവതി… ഇതെങ്കിലും അവനിഷ്ടപ്പെട്ടാൽ മതിയായിരുന്നു.” ഭാരതിയമ്മ മുകളിലേക്കു നോക്കി കൈകൾ കൂപ്പി.

“എന്നാൽ ഞാനിറങ്ങട്ടെ ഭാരതി… നീ വൈകുന്നേരം അവൻ വരുമ്പോൾ പറഞ്ഞേക്ക് നാളെ പുന്നപ്ര വരെ ഒന്ന് പോകണമെന്ന്.”

“ശരി ഏട്ടാ… ഞാൻ പറയാം.”

മുറ്റത്തു കൊയ്തു കൂട്ടിയ കറ്റകൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ മുകുന്ദൻ മേനോൻ തിരിഞ്ഞു നിന്നുപറഞ്ഞു. “ങ്ങാ… ഈ കറ്റയൊക്കെ മെതിക്കാനായിട്ട് നാളെ ആളുവരും. നീ അവർക്കുള്ള കൂലി കൊടുത്തേക്കണം.”

“കൊടുത്തേക്കാം… ഇക്കൊല്ലം നെല്ലു കുറവും പതിരു കൂടുതലുമാണെന്നാ തോന്നുന്നേ ഏട്ടാ…”

“എന്തു ചെയ്യാനാ ഇക്കൊല്ലം വിളവു മോശമായിരുന്നു. അടുത്ത കൊല്ലം കൂടുതൽ നല്ല വിത്ത് വിതച്ചു നോക്കാം.”

“ശരി ഏട്ടാ… എല്ലാം ഏട്ടൻ തന്നെ നോക്കി നടത്തിയാൽ മതി. നന്ദന് ഇതിലൊന്നും ഒരു താത്പര്യവുമില്ല.”

“അവനോട് സ്ക്കൂളിലെങ്ങും ജോലിക്ക് പോകണ്ട എന്നു പറഞ്ഞാ കേൾക്കുകയില്ലല്ലോ. എത്ര പറ നെല്ലും ഏക്കറു കണക്കിനു പറമ്പുമാ അവനുള്ളത്. ഇഷ്ടം പോലെ സ്വത്തുക്കളുള്ള അവനീ ജോലിയുടെ ആവശ്യം വല്ലതുമുണ്ടോ?”

“എന്തു ചെയ്യാനാ ചേട്ടാ… പറഞ്ഞാ കേക്കണ്ടേ. സ്ക്കൂളിലെ ജോലീന്നു വച്ചാ അവനു ജീവനാ. പിള്ളേരെ പഠിപ്പിക്കുന്നതു പോലൊരു പുണ്യപ്രവർത്തി ഇല്ലെന്നാ അവൻ പറയുന്നത്.”

“എന്തിനാ ഈ നക്കാപ്പിച്ച കിട്ടിയിട്ട്. അവന് അതുകൊണ്ട് പ്രത്യേകം പ്രയോജനമൊന്നുമില്ലല്ലോ.”

“പിന്നെ ഇത്രേം പഠിച്ചതെന്തിനാന്നാ അവൻ ചോദിക്കുന്നത്. അത് മറ്റുള്ളവർക്കും കൂടി പകർന്നു കൊടുക്കുന്നേയുള്ളുവെന്നാ അവൻ പറയുന്നത്.”

“ങാ… എന്തെങ്കിലുമാകട്ടെ… ഏതായാലും ഇപ്പഴത്തെ ചില ചെറുപ്പക്കാരുടെ മാതിരി വേണ്ടാതീനത്തിനൊന്നും അവൻ പോകുന്നില്ലല്ലോ. ശരി… ശരി… നാളെ നീ അവനോട് ഒരു പത്തുമണിയാകുമ്പോ ഒരുങ്ങി നില്കാൻ പറഞ്ഞേക്ക്. ഞാൻ കാറും കൊണ്ട് വരാം.”

മുകുന്ദൻ മേനോൻ തോളിലെ തോർത്ത് ഒന്നുകൂടി കുടഞ്ഞിട്ട് പടിക്കൽ പാർക്കു ചെയ്തിരുന്ന കാറിനടുത്തേക്കു നടന്നു.

Novel: സമുദ്രമുഖം ഭാഗം- 35

മഞ്ഞ് പുരണ്ട് നനവൂറിയ പുലർകാലം. ഇന്ന് നേരത്തെ ഓഫീസിലെത്തണം തോമാച്ചനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് രണ്ടു ദിവസം കഴിഞ്ഞു. പ്രധാനമായും ജില്ലയിലെ വൻകിട പലഹാര നിർമ്മാണ യൂണിറ്റിന്‍റെ ലിസ്റ്റ്. ആ യൂണിറ്റ് നടത്തുന്നവരെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾ. അതിൽ നിന്നും ഏതെങ്കിലും ഒന്നിലേക്ക് ദുഷ്കർമ്മ പരമ്പരയുടെ പ്രയോക്താവിന്‍റെ അല്ലെങ്കിൽ പ്രയോക്താക്കളിലേക്കുള്ള വാതിലുകൾ തുറക്കപ്പെടും എന്നു തന്നെയാണ് വിശ്വാസം.

ശബ്ദിക്കുന്ന ചുറ്റുഗോവണി കയറി ഓഫീസിലെത്തി. അവിടം അലങ്കോലപ്പെട്ടിരിക്കുന്നതായി കണ്ടു. താഴെ വർക്‌ഷോപ്പിലെ ബംഗാളി പയ്യനെ വിളിച്ചെങ്കിലും അവൻ തിരക്കു ഭാവിച്ച് ഒഴിവായി. ഒടുവിൽ ആരാന്‍റെ പല്ലിനെക്കാൾ നല്ലത് സ്വന്തം തൊണ്ണാണെന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കി സ്വയം വൃത്തിയാക്കൽ ആരംഭിച്ചു. ഇടയ്ക്കു പോയി പോർച്ചുഗീസ് കഫേയിൽ കയറി ബിഫാനയും കടും കാപ്പിയും കഴിച്ച് തിരിച്ച് ഓഫീസിലേക്ക് കയറാനൊരുക്കുമ്പോൾ അവിടെ തോമാച്ചൻ നിൽക്കുന്നു. മുഖത്ത് ക്ഷീണഭാവം.

ഉടൻ തന്നെ കഫേയിലെ മണിപ്പൂരിപ്പയ്യന് സന്ദേശമയച്ച് സാൻവിച്ചും ബർഗറുമടങ്ങിയ കോമ്പോ പാക്ക് ബുക്ക് ചെയ്തു. എന്‍റെ നിർദേശ്ശങ്ങൾ നടപ്പിലാക്കാൻ തോമാച്ചൻ ഏറെ അലഞ്ഞതായി എനിക്കു മനസ്സിലായി. ഏറെ സമയമെടുക്കാതെ കോമ്പോ എത്തിച്ചേർന്നു. ഒപ്പം ചുവന്ന വൈനും. ആ ഒരു ഐറ്റം ഞാൻ ഓർഡർ നല്കിയില്ലെന്ന് ഞാൻ ഓർത്തു. കോമ്പോയൊടൊപ്പമുള്ള കോംപ്ലിമെന്‍റാകാൻ സാധ്യത ഉണ്ട്. ഗ്ലാസ്സിലേക്ക് പകർന്ന ഇളം ചുവപ്പു നിറമാർന്ന നേർത്ത മധുരമുള്ള വൈൻ മൊത്തിക്കുടിക്കുന്നതിനിടയിൽ തോമാച്ചൻ അയാൾ നടത്തിയ അന്വോഷണത്തെക്കുറിച്ച് വിവരിച്ചു.

ബേക്കറി അസോസിയേഷനിൽ തോമാച്ചന്‍റെ സുഹൃത്തുണ്ട്. ഒന്നു രണ്ടു സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അങ്ങനെയാണ് തോമാച്ചനുമായി പരിചയം. അയാൾ വഴി അസോസിയേഷനിൽ അംഗത്വം എടുത്തവരുടെ ലിസ്റ്റ് എടുത്തു. പതിനഞ്ചോളം പേർ. ഇതു കൂടാതെ വ്യക്തിപരമായ കാരണങ്ങളാൽ അംഗത്വം ഉപേക്ഷിച്ചവർ മൂന്നു പേർ. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും മറ്റു വ്യക്തിഗത വിവരങ്ങളും പരിമിതമായ തോതിലേ തോമാച്ചനു ലഭിച്ചുള്ളൂ. അവയൊന്നു കണ്ണോടിച്ചു നോക്കി. നമ്മുടെ വിഷയത്തിലേക്കു വെളിച്ചം വീശുന്ന യാതൊരു സൂചനകളുമില്ല.

ഇനി ഈ അസോസിയേഷനിൽ അംഗത്വം എടുക്കാത്തവരുണ്ടെങ്കിലോ? എന്തിനേറെ ഈ പഞ്ചസാര ചാക്ക് ആർക്കും ലഭ്യവുമാണല്ലോ? ബേക്കറി നടത്തിപ്പുകാരെന്നു മുൻ‌കൂർ തന്നെ തീരുമാനിച്ചുറപ്പിക്കുന്നതു എത്ര കണ്ടു ഫലപ്രദമാകും എന്ന് സംശയമുണ്ട്.  ആ ഒരു നിഗമനം വച്ചു ബേക്കറി നടത്തിപ്പുകാരെത്തന്നെ പിൻതുടരുന്നതിലെന്തർത്ഥം? സ്വല്പം നിരാശ വന്നുഭവിച്ച ഞാൻ തോമാച്ചനെ ആഹാരം കഴിക്കാൻ വിട്ട് ജനലിനരികിലേക്കു നീങ്ങി.

മഞ്ഞ വിരിയിട്ട ജാലകം തുറന്നിട്ടു സൂര്യന്‍റെ ഉഷ്ണ തരംഗങ്ങൾ ഏറ്റിട്ടും തണുപ്പു ശമിക്കാത്ത അന്തരീക്ഷം. കുളിരു പുരണ്ട ഇളങ്കാറ്റ് മുറിക്കുള്ളിലേക്ക് അനസ്യൂതം പ്രവഹിച്ചു. ശരീരം കുളിരു കോരി.

റോഡിലൂടെ വാഹനങ്ങൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. ഈ ചെറിയ ടൗണിൽ പോലും ഇത്രയധികം വാഹനങ്ങൾ. ഈ വാഹനങ്ങളിലെല്ലാം നിയമവിധേയമായ വസ്തുക്കൾ മാത്രമാണെന്ന് എങ്ങനെ പറയാൻ കഴിയും. ആരാണ് ഇതെല്ലാം പരിശോധിക്കാനുള്ളത്. അല്ലെങ്കിൽത്തന്നെ അതൊട്ടും പ്രായോഗികവുമല്ല. ഏതാനും നാൾക്കു മുൻപ് ഈ വഴികളിലേതോ ഒന്നിലാണ് ഒമ്നിയിൽ വികൃതമായ മനുഷ്യ ഭാഗങ്ങൾ ചാക്കിൽ കുത്തിനിറച്ചു ഒരു സ്ത്രീയും പുരുഷനും കടന്നു പോയിട്ടുണ്ടായിരിക്കുക.

നേരം ഏറെ വൈകിയ പാതിരാത്രിയിൽ സംശയാസ്പദമായി സ്ത്രീയും പുരുഷനും യാത്ര ചെയ്തിട്ടും ആരും വാഹന പരിശോധന നടത്തിയില്ല. വാഹനത്തിലുള്ളവരുടെ ശരീരഭാഷ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഏതായാലും അറുത്ത മനുഷ്യ ഭാഗങ്ങൾ വാഹനത്തിൽ വച്ച് തികഞ്ഞ ശാന്ത ഭാവത്തോടെ ഡ്രൈവ് ചെയ്യാൻ സ്വല്പം വിഷമിക്കേണ്ടി വരും. ഒരു മിന്നായം പോലെ സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തിൽ ആ സ്ത്രീയുടെ മുഖം ഞാൻ കണ്ടതാണ്. ഒരിക്കലും മറക്കാനാകാത്ത വെളുത്ത വട്ട മുഖം ! പുരുഷന്‍റെ മുഖം തീർത്തും വ്യക്തമല്ലായിരുന്നു.

പഞ്ചസാരച്ചാക്കിനു പിന്നാലെ പോകാതെ ഒമ്നിക്കു പിറകെ എന്തുകൊണ്ട് പൊയ്ക്കൂടാ? ഇക്കാലത്ത് ഏറെ പ്രചാരത്തിലുള്ള വാഹനമല്ല ഒമ്നി. പഴയ കാലത്ത് മുംബൈയിലും മറ്റും അധോലോക സംഘങ്ങൾ യഥേഷ്ടം ഉപയോഗിച്ചിരുന്ന വാഹനമാണ് ഒമ്നി എന്നാണറിവ്. ആ വാഹനത്തിന്‍റെ സവിശേഷമായ വിൻഡോ ഉപയോഗിച്ച് അക്രമങ്ങളിൽ ഏർപ്പെട്ടശേഷം പെട്ടെന്ന് രക്ഷപ്പെടാൻ കഴിയുമായിരുന്നു. തോമാച്ചൻ തന്ന പലഹാരക്കച്ചവടക്കാരുടെ ലിസ്റ്റിൽ നിന്നും ഒമ്‌നിയുള്ളവരെക്കുറിച്ച് പ്രത്യേകം എടുത്തു അന്വേഷിച്ചാൽ ചിലപ്പോൾ ലക്ഷ്യത്തിലെത്താൻ സാധ്യതയുണ്ട്.

സാൻഡ്‌വിച്ച് കഴിച്ചു ചെറിയ മയക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്ന തോമാച്ചനെ തട്ടിയുണർത്തി വിവരം പറഞ്ഞു. ആ വിവരം കണ്ടെത്താൻ വലിയ പ്രയാസമുണ്ടാകില്ലെന്ന് പറഞ്ഞ് തോമാച്ചൻ മുഖം കഴുകി പോകാനൊരുങ്ങി. ചുറ്റുഗോവണിയിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് തോമാച്ചൻ നടന്നു പോകുന്നത് ഞാൻ ആകാംക്ഷയോടെ നോക്കി നിന്നു.

ഫ്ലാസ്ക്കിൽ നിന്നും ചൂടു ചായ അല്പാൽപ്പം പകർന്ന് കുടിക്കുന്നതിനിടെ തോമാച്ചൻ തന്ന ലിസ്റ്റിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. ഈ പതിനഞ്ചോളം പേരിൽ നിന്നും ഒമ്‌നി എന്ന ഫിൽട്ടർ ഉപയോഗിച്ച് പതിനാലു പേരെ ഒഴിവാക്കേണ്ടതുണ്ട്. സാധ്യതാ പഠനം വച്ച് ഏറിയാൽ ഒരു രണ്ടു പേർക്കേ ഒമ്നി ഉണ്ടായിരിക്കാൻ തരമുള്ളൂ. ഇനിയവർ ഒമ്നി വാടകക്കു വിളിച്ചതാണെങ്കിലോ? ആ സ്ത്രീയുടെ ഒപ്പം കണ്ട പുരുഷൻ ആ വാടകക്കെടുത്ത ഒമ്നിയുടെ ഡ്രൈവറാണെങ്കിലോ? ആ ചാക്കുകെട്ടിൽ കണ്ടെത്തിയ മനുഷ്യ ഭാഗങ്ങൾ. ഹതഭാഗ്യനായ ആ സ്ത്രീയുടെ ഭർത്താവിന്‍റേതായിരിക്കുമോ? ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ എന്‍റെ മനസ്സിൽ വന്നു നിറഞ്ഞു. അപ്പോഴാണ് ഒരു കോൾ വന്നത്.

സായാഹ്ന പത്രമാപ്പീസിൽ നിന്നാണ്. പത്രത്തിൽ വരാൻ പോകുന്ന പരസ്യത്തിന്‍റെ പൂർണ്ണമായ രൂപം തയ്യാറായിരിക്കുന്നു. അതു പോയി കണ്ട് സമ്മതം നല്കുക. എന്തെങ്കിലും തിരുത്തൽ നിർദേശമുണ്ടെങ്കിൽ അതു നല്കുക. പിന്നെ ബാക്കി പണം നല്കുക. തത്കാലം മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പത്രത്തിന്‍റെ ഓഫീസുവരെ പോകാൻ ഞാൻ തീരുമാനിച്ചു
ചൂടു നഷ്ടപ്പെട്ട വെയില്.  വരണ്ട കാറ്റിന്‍റെ സീൽക്കാരം. എന്നിട്ടും ശരീരം വിയർപ്പിൽ കുളിച്ചിരിക്കുന്നു. പത്രമാപ്പിപ്പീസിന്‍റെ ഓഫീസിൽ എത്തിയതും എവിടെ നിന്നോ ഓടി വന്ന ജോസേട്ടൻ കരം ഗ്രഹിച്ചു അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്‍റെ സ്ഥാപനത്തിനായി തയ്യാറാക്കി വച്ച പരസ്യത്തിന്‍റെ രണ്ടു മൂന്നു സാമ്പിൾ കാണിച്ചു തന്നു. അതിൽ നിന്നും ശ്രദ്ധിക്കപ്പെടുമെന്നു തോന്നിയ ഒന്നെടുത്ത് ജോസേട്ടനു നല്കി. അപ്പോഴാണ് ലോനപ്പേട്ടനെക്കുറിച്ച് ഓർമ്മ വന്നത്.

“ലോനപ്പേട്ടൻ?”  ഞാൻ ആരാഞ്ഞു. ജോസേട്ടന്‍റെ മുഖം മ്ലാനമായി.

“അപ്പൊ അതറിഞ്ഞില്ലേ. ലോനപ്പേട്ടൻ മരിച്ചു. പത്രത്തിലൊക്കെ വന്നിരുന്നല്ലോ അന്ന് നിങ്ങള് പരസ്യത്തിന് വന്നില്ലേ? അന്ന് രാത്രി ഒരു ഫോൺ കോൾ. പോലീസ് സ്റ്റേഷനീന്നു, ചെന്നപ്പോ ലോനപ്പേട്ടന്‍റെ ബോഡിയാ നടുറോട്ടിൽ കാണുന്നത്. ഇവിടുത്തെ കാർഡ് അങ്ങേരുടെ പോക്കറ്റിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് എനിക്ക് വിളി വന്നത്. അങ്ങനെ പറയത്തക്ക ബന്ധുക്കളൊന്നും അദ്ദേഹത്തിനില്ല. നട്ടപ്പാതിര മഴയത്ത് റോഡിൽ കിടക്കുന്നതു കണ്ട് ആരോ പോയി  പോലീസിൽ പറഞ്ഞു. അവര് നോക്കുമ്പോ പെരുമഴയത്ത് റോഡിൽ കിടക്കുന്നു. മരണകാരണം ഹൃദയസ്തംഭനം. ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാ കാര്യങ്ങളും ഒരു മയത്തിൽ വേണം. ഒരു ദുഷിച്ച ശീലവും നമുക്കു മേൽ ആധിപത്യം നേടാൻ അവസരം കൊടുക്കരുത്. ഞാൻ മദ്യം കഴിക്കും. എന്നുവെച്ചു ഇരുപത്തിനാലുമണിക്കൂറും മദ്യപിച്ചു നടക്കുന്നുണ്ടോ? എല്ലാം നമ്മുടെ നിയന്ത്രണത്തിൽ വേണം. എങ്കിലേ ജീവിതം രൂപം പോലെ മുന്നോട്ടു പോകൂ.”

ലോകത്തുള്ള ജനങ്ങൾക്കുമുള്ള ഒരു മഹദ് വാക്യം എന്ന നിലയിൽ അയാൾ അവസാനം പറഞ്ഞത് ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞ ശേഷം ഒരു പേപ്പർ നീട്ടി. ഞാൻ പേപ്പറെടുത്തു നോക്കി. മുൻ പേജിൽ തന്നെയുണ്ട് ലോനപ്പേട്ടന്‍റെ നിര്യാണ വാർത്ത. ഞാൻ അത് വിശദമായി വായിക്കുന്നതിനിടയിൽ ജോസേട്ടന്‍റെ ഒരു ചോദ്യം!

“കഴിഞ്ഞ തവണ വന്നപ്പോ ലോനപ്പേട്ടനെ അന്വേഷിച്ചിരുന്നല്ലോ? അന്നു കണ്ടില്ലേ? ആരാധനയിൽ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ?“

“ഇല്ല കാണാനൊത്തില്ല. വലിയ മഴക്കോളു കണ്ട് നേരെ വീട്ടിൽ പോയി. പിന്നെ എപ്പോഴെങ്കിലും കാണാമെന്നു വിചാരിച്ചു.”

“അല്ല എന്തിനായിരുന്നു ലോനപ്പേട്ടനെ അന്വേഷിച്ചത്?”

“പരസ്യത്തിന്‍റെ കാര്യങ്ങൾ സംസാരിക്കാൻ തന്നെ. എന്തുകാര്യമായാലും അതുമായി ബന്ധപ്പെട്ട രണ്ടുപേരോടു സംസാരിക്കുന്നതു നല്ലതാണ്.” ഒരു ആപ്തവാക്യമെന്ന മട്ടിൽ ഞാൻ പെട്ടന്നു തന്നെ മറുപടി പറഞ്ഞു.

എന്നെ ചുഴിഞ്ഞുനോക്കികൊണ്ട് നാളത്തെ പത്രത്തിലെ മുൻ പേജിൽത്തന്നെ പരസ്യം കാണുമെന്ന് ജോസേട്ടൻ ഉറപ്പു നല്കി. അദ്ദേഹത്തിന്‍റെ ഹസ്തദാനം സ്വീകരിച്ച് മടങ്ങുമ്പോൾ നേരം സന്ധ്യ തിരിഞ്ഞു ഇരുളിമ പടരാൻ തുടങ്ങിയിരുന്നു. വഴിത്താരയിലെ ആളുകളെല്ലാം കൂടുപറ്റിക്കഴിഞ്ഞിരുന്നു

ഒരു പാട് അനുഭവങ്ങൾ പറഞ്ഞു തന്ന ഒരു പാട് ജീവിതം കണ്ട ലോനപ്പേട്ടൻ. ഇനിയൊരിക്കലും അയാളെ കാണാൻ കഴിയില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല.  അയാൾ തന്ന അയാളുടെ നമ്പറിലേക്കു ഞാൻ സൂക്ഷിച്ചു നോക്കി. ഒരിക്കൽ പോലും വിളിച്ചിട്ടില്ലാത്ത നമ്പർ. ആ ഒരു നമ്പറിലൂടെ മറുവശത്തു സചേതനമായി നിലകൊള്ളേണ്ടിയിരുന്ന ലോനപ്പേട്ടൻ. എനിക്ക് ആ നമ്പർ തരുമ്പോൾ അയാൾ കരുതിയിരിക്കുമോ ഒരിക്കൽ പോലും വിളിക്കാതെ സംസാരിക്കാതെ താൻ പ്രകൃതിയിൽ വിലയിച്ചു തീരുമെന്ന്? അയാളെ കാണുമ്പോൾ പരിചയപ്പെടുമ്പോൾ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന് ഞാൻ കരുതിയോ? കാടുകയറിയ ചിന്തയിൽ പോലും തോന്നലുണ്ടായില്ല. ചില സിനിമകളിൽ ഒരു സീനിൽ മാത്രം വന്നു പോകുന്ന പ്രാധാന്യമുള്ള കഥാപാത്രത്തെപ്പോലെ ലോനപ്പേട്ടൻ!

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 5

അപ്പോഴേക്കും നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു. “നീയെന്താടി ഹേമേ സന്ധ്യക്ക് മേൽ കഴുകി വിളക്കുകൊളുത്താതെയാണോ എന്റടുത്തേക്ക് ആഹാരവും കൊണ്ടുവരുന്നത്.”

“അമ്മേ… അമ്മയ്ക്ക് ദോശ എടുത്തു തന്നിട്ട് വിളക്കു കൊളുത്താം എന്നു വിചാരിച്ചു. അമ്മ ഉച്ച മുതൽ കാര്യമായിട്ട് ഒന്നും കഴിക്കാതിരിക്കുന്നതല്ലെ? ഈ ദോശ വേഗം കഴിച്ചിട്ട് കിടന്നോ.” അവൾ ദോശ ഓരോന്നായി പൊട്ടിച്ച് അമ്മയുടെ വായിൽ വച്ചു കൊടുത്തു. അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു

“നീയിങ്ങനെ എന്നെയും ശുശ്രൂഷിച്ച് കാലം കഴിച്ചാൽ മതിയൊ ഹേമേ? നിനക്ക് വയസ്സ് ഇരുപത്തിനാലു കഴിഞ്ഞു. ഇനിയും ഒരു വിവാഹം കഴിച്ചില്ലേൽ നിനക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. അവരുടെയും വിവാഹം താമസിക്കും.”

“എനിക്കിപ്പോ വിവാഹം വേണ്ട അമ്മേ. നീലാംബരിയുടെയും കാദംബരിയുടേയും, മണിക്കുട്ടന്‍റേയും പഠിത്തം കഴിയട്ടെ. അതിനു മുമ്പ് ഞാൻ വിവാഹം കഴിച്ചാൽ അവരുടെ പഠനം മുടങ്ങിപ്പോകുകയില്ലേ?”

“പിന്നെ നീ പറയും അവർക്കൊരു നല്ല ജോലി കൂടി കിട്ടട്ടെ എന്ന്. അങ്ങനെ നിന്‍റെ കല്യാണം നീണ്ടു പോകും. ഞാൻ മരിക്കുന്നതിനു മുമ്പ് നിങ്ങളെല്ലാം വിവാഹിതരായി കാണണമെന്നാണ് എന്‍റെ ആഗ്രഹം.”

“ഒരു കൊല്ലം കൂടികഴിഞ്ഞാൽ നീലാംബരി എം.എ.ക്കാരിയാകും. പിന്നെ അവളുടെ വിവാഹം വേണമെങ്കിൽ നടത്താം. അല്ലെങ്കിൽ ഒരു കൊല്ലം കൂടി കാത്തിരുന്നാൽ അവൾക്കെവിടെയെങ്കിലും നല്ല ജോലിയാകും… പിന്നെ മണിക്കുട്ടൻ, മര്യാദയ്ക്കു പഠിക്കുകയാണെങ്കിൽ ഒരു കൊല്ലം കഴിഞ്ഞ് പോളിടെക്നിക്ക് കഴിഞ്ഞയുടനെ അവന് ജോലിക്കു കേറാം. അവരെ രണ്ടു പേരേയും ഒരു കരക്കെത്തിച്ചാൽ പിന്നെ കിങ്ങിണിമോൾകൂടി അല്ലേ ഉള്ളു അമ്മേ. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതു കൊണ്ട് രണ്ടു കൊല്ലം കൂടി കഴിഞ്ഞാൽ അവൾക്കും എൻജിനീയറിങ്ങിനോ മറ്റോ പോകാം. നീലാംബരിക്കും മണിക്കുട്ടനും ജോലിയായാൽ അവരും കൂടി കുടുംബം നോക്കുകയില്ലേ അമ്മേ. പിന്നെ എനിക്ക് വേണമെങ്കിൽ വിവാഹം കഴിക്കാമല്ലോ.”

“ങാ… പ്രാരബ്ധങ്ങളൊക്കെ ഒതുക്കിയിട്ടു വിവാഹം കഴിക്കാനിരുന്നാ നീ മൂത്തു നരയ്ക്കും. പറഞ്ഞില്ലെന്നു വേണ്ടാ…”

അമ്മ അതുപറയുമ്പോൾ”അമ്മേ ഞാൻ ഒരു വിവാഹം കഴിക്കുകയാണെങ്കിൽ അത് നന്ദൻമാഷിനെ മാത്രം ആയിരിക്കും” എന്ന് പറയണമെന്നു ഹേമക്കുതോന്നി. പക്ഷെ ഒന്നും പറയാനാവാതെ ദൂരേയ്ക്ക് മിഴിനട്ടിരുന്നു.

അതു കണ്ട് അമ്മ പറഞ്ഞു, “നീ ഇനി പോയി മേൽ കഴുകീട്ടു വാ ഹേമേ. എനിക്ക് മതി ആഹാരം. ഇനി വേണേൽ പിന്നെ കഴിക്കാം.”

അമ്മയുടെ വാക്കുകൾ കേട്ട് ഹേമ പറഞ്ഞു. “അമ്മ ഒരു ദോശയേ കഴിച്ചുള്ളു.”

“എനിക്കതുമതി ഹേമേ. വയറ്റിനകത്ത് ഒരു ഗ്യാസ് പോലെ.”

“എന്നാൽ ശരി.ഞാനിതു കൊണ്ടു പോയി അടച്ചു വക്കാം. രാത്രിയിൽ അമ്മയ്ക്ക് കഞ്ഞി തരാം.”

“ങാ… അതു മതി. നീ മണിക്കുട്ടനും അച്ഛനും വരും മുമ്പ് മേൽക്കഴുകിവന്ന് വിളക്കുകൊളുത്ത്…”

ഹേമ ബാക്കി വന്ന ദോശ അടുക്കളയിൽ അടച്ചു വച്ചു. പിന്നീട് സോപ്പും തോർത്തുമെടുത്ത് മേൽക്കഴുകാനായി കുളിമുറിയിലേക്കു നടന്നു. വടക്കുപുറത്തെ കുളത്തിൽ മുങ്ങിക്കുളിച്ചാലോ എന്നാലോചിച്ചെങ്കിലും സന്ധ്യയായതിനാൽ അത് വേണ്ടെന്നു വച്ചു.കിണറിൽ നിന്നു കുളിമുറിയിൽ പിടിച്ചു വച്ചിരുന്ന നല്ല തണുത്തവെള്ളം തലയിൽ വീണപ്പോൾ നല്ല സുഖം തോന്നി. വേഗം കുളി കഴിഞ്ഞ് വന്ന് പൂജാമുറിയിൽ വിളക്കു കൊളുത്തി പ്രാർത്ഥിച്ചു. അപ്പോൾ കാലും മുഖവും കഴുകി അനുജത്തിമാരും എത്തി. മൂന്നുപേരും കൂടി അല്പസമയം ഭഗവാന്‍റെ മുമ്പിലിരുന്ന് നാമം ചൊല്ലി. അപ്പോഴേക്കും പൂമുഖത്ത് മണിക്കുട്ടനെ അമ്മ ഉറക്കെ വഴക്കു പറയുന്ന ശബ്ദം കേട്ടു.

“വല്ലടത്തും തെണ്ടിനടന്ന് സന്ധ്യയാകുമ്പോ വന്നു കേറിക്കോളും. കോളേജ് വിട്ടാലുടനെ നിനക്ക് ഇങ്ങോട്ടു വന്നാലെന്താടാ…”

“തൊടങ്ങി. ഇതു തന്നെയാ ഇങ്ങോട്ടു നേരത്തേ വരാത്തത്. വന്നാലുടനെ ഈ പയ്യാരമല്ലെ കേൾക്കേണ്ടി വരിക.”

“നിന്‍റെ ഒരു മട്ടും മാതിരിയും വേഷവും കണ്ടാൽ പറയാതിരിക്കുന്നത് എങ്ങിനെയാടാ?” അമ്മയുടെ ഉറക്കെയുള്ള ശാസനകേട്ട് പ്രാർത്ഥിച്ചുകൊണ്ടിരുന്നവർ പ്രാർത്ഥന മതിയാക്കി എഴുന്നേറ്റു ചെന്നു. താടിയും മുടിയും വളർത്തി തൂങ്ങിപ്പിടിച്ചു നില്ക്കുന്ന അനിയനെ കണ്ടപ്പോൾ ഹേമാംബികക്ക് സഹതാപം തോന്നി.

“അമ്മ അവനെ വന്നയുടനെ വഴക്കുപറയാതെ. അതല്ലേ അവൻ ഇങ്ങനെ ആവുന്നത്.”

“എങ്ങനെ പറയാതിരിക്കുമെടീ… അവന്‍റെ ഒരു കോലം കണ്ടില്ലെ? ആകെയുള്ള ഒരാൺ തരിയാ. എന്തെല്ലാം പ്രതീക്ഷകളായിരുന്നു ഇവനെക്കുറിച്ച്.” അമ്മ കരയാൻ തുടങ്ങിയിരുന്നു. അതു കണ്ട് മണിക്കൂട്ടൻ പിന്തിരിഞ്ഞു നടന്നു.

“ഉം… ചേട്ടൻ ഇന്നും കഞ്ചാവടിച്ച മട്ടുണ്ട്.” കിങ്ങിണിമോൾ ഹേമാംബികയെ നോക്കി പതുക്കെ പറഞ്ഞു. അവൾ “ശ്… മിണ്ടരുത്” എന്ന് ആംഗ്യം കാണിച്ചു. കിങ്ങിണി മോൾ നിശ്ശബ്ദമായി പുഞ്ചിരിച്ചു. നീലാംബരിയാകട്ടെ പ്രാർത്ഥന കഴിഞ്ഞ് തന്‍റെ മുറിയിലേക്ക് പഠിക്കാനായി നടന്നു കഴിഞ്ഞിരുന്നു. ഇവിടെ നടക്കുന്നതൊന്നും അവളെ ബാധിക്കുന്നില്ലെന്ന് തോന്നി.

ഹേമാംബികയെക്കണ്ട് മണിക്കുട്ടൻ പറഞ്ഞു. “വല്ലതും തിന്നാനൊണ്ടെങ്കി താ… നല്ല വിശപ്പ്…”

അതു കേട്ട് ഭാനുമതിയമ്മ പറഞ്ഞു, “ഉം നീ ചെന്ന് അവനേയും ഊട്ട്… സമയാ സമയത്തിന് ആഹാരം കിട്ടുന്നതിന്‍റെയാ ചെക്കനിങ്ങനെ നെഗളിച്ച് നടക്കുന്നത്.”

അമ്മയുടെ വാക്കുകൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ഹേമാംബിക മേശപ്പുറത്ത് പലഹാരവും ചായയും എടുത്തു വച്ചു. മണിക്കുട്ടൻ വന്നിരുന്ന് ആഹാരം കഴിക്കാനിരുന്നപ്പോൾ അവൾ അവന്‍റെ തലയിൽ തലോടി ചോദിച്ചു.

“എന്തിനാടാ മോനെ നീ ഇങ്ങനെ ആവുന്നത്. നിനക്ക് മര്യാദക്ക് പഠിച്ചാൽ പോരെ. അമ്മയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കണോ…”

“തൊടങ്ങി… ഇനി നിങ്ങളുടേയും കൂടി കുറവേ ഉണ്ടായിരുന്നുള്ളു. ഈ വീട്ടിൽ കേറി വരുന്നതെ മനുഷ്യനു സ്വൈര്യക്കേടാ…” അങ്ങനെ ഉറക്കെ പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു പോകാൻ ഭാവിച്ചു. അതു കണ്ട് ഹേമാംബിക കുറ്റബോധത്തോടെ പറഞ്ഞു. “വേണ്ട… ഇനി ഞാൻ വല്ലതും പറഞ്ഞൂന്ന് വച്ച് നീ ആഹാരം കഴിക്കാതിരിക്കണ്ട. ഞാൻ പൊയ്ക്കോളാം.”

ഹേമാംബിക തല കുനിച്ച് അവിടെ നിന്നും നടന്നകന്നപ്പോൾ മണിക്കുട്ടൻ തനിക്കു വിളമ്പിയ ആഹാരം മുഴുവൻ കഴിച്ചശേഷം എഴുന്നേറ്റു പോയി.

അല്പം കഴിഞ്ഞ് ഹേമാംബിക വന്നു നോക്കുമ്പോൾ മണിക്കുട്ടന്‍റെ മുറിയിൽ വെളിച്ചംകണ്ടു. വാതിൽപ്പഴുതിലൂടെ നോക്കുമ്പോൾ അവൻ കഞ്ചാവു വലിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. ഹൃദയം തകർന്ന അവൾ, എങ്ങനെയാണ് തന്‍റെ അനിയനെ നാശത്തിന്‍റെ ഗർത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്നറിയാതെ വിഷമിച്ചു.

ഭീഷണികളോ ശാസനകളോ ഇത്തരുണത്തിൽ വിലപ്പോകില്ല എന്നവൾ ഊഹിച്ചു. ഒടുവിൽ നയരൂപേണ സ്നേഹത്തിന്‍റെ പാതയിലൂടെ തന്നെ അവനെ നയിക്കാമെന്നുറച്ചു മൂകമായി തേങ്ങുന്ന ഹൃദയത്തോടെ അവൾ അടുക്കളയിൽ മടങ്ങിയെത്തി. രാത്രിയിൽ ചീട്ടുകളി സംഘത്തിൽ നിന്നും മടങ്ങിയെത്തിയ അച്ഛനുൾപ്പെടെ എല്ലാവർക്കും കഞ്ഞി വിളമ്പി. അമ്മയ്ക്ക് കഞ്ഞികോരിക്കൊടുക്കുമ്പോൾ ഹേമാംബികയുടെ മുഖത്ത് ഖനീഭവിച്ചു കിടക്കുന്ന ദുഃഖം കണ്ട് അമ്മ കാര്യമന്വേഷിച്ചു.

“എന്താ ഹേമേ നിന്‍റെ മുഖം വല്ലാതെയിരിക്കുന്നത്. നീ കരഞ്ഞോ?”

“ഇല്ലല്ലോ അമ്മേ… ഞാൻ അടുപ്പിൽ പുകയൂതുകയായിരുന്നു. അതായിരിക്കും കണ്ണുകലങ്ങിയിരിക്കുന്നത്.” ഭാനുമതി അമ്മ വിശ്വാസം വരാതെ അവളെ നോക്കി. ഒരു പക്ഷെ അവൾ പറയുന്നത് ശരിയായിരിക്കുമെന്ന് കരുതി മിണ്ടാതിരുന്നു. രാത്രിയിൽ അനുജത്തിമാരോടൊത്ത് എച്ചിൽപാത്രങ്ങൾ കഴുകുമ്പോഴും അവൾ മൂകയായിരുന്നു.

“എന്താ ചേച്ചിക്ക് പതിവില്ലാതെ ഒരു മൂകത. ഇല്ലെങ്കിൽ ഈ സമയത്ത് ചേച്ചി ഞങ്ങളുടെ കോളേജിലേയും, സ്ക്കൂളിലേയും വിശേഷങ്ങൾ ചോദിക്കുന്നതാണല്ലോ.”

“ങാ… ഇന്ന് നല്ല തലവേദന. ഇത്രയും നേരം വിശ്രമമില്ലാത്ത പണിയായിരുന്നല്ലോ. അതു കൊണ്ടായിരിക്കും. ങാ… ഇനി ഏഴാം ക്ലാസ്സിലെ മിഡ്ടേമിലെ പരീക്ഷാപേപ്പർ നോക്കാനുണ്ട്. ഇന്ന് അതു കഴിഞ്ഞേ കിടക്കാൻ പറ്റുകയുള്ളു.”

“എന്നോട് ക്ഷമിക്കണേ ചേച്ചി. ഫൈനൽ പരീക്ഷ അടുത്തതു കൊണ്ട് ധാരാളം പഠിക്കാനുണ്ട്. അതുകൊണ്ടാണ് ഞാൻ അടുക്കളയിലേക്കുവരാതിരുന്നത്.” നീലാംബരി ക്ഷമാപണത്തോടെ പറഞ്ഞു.

“നിങ്ങൾ രണ്ടു പേരുമിരുന്ന് പഠിച്ചോ കുട്ടികളെ. ചേച്ചിക്ക് പരാതിയൊന്നുമില്ല. നിങ്ങളെങ്കിലും നല്ല മാർക്കോടെ പാസ്സായി ഒരു ജോലി വാങ്ങുന്നത് കാണണമെന്നുണ്ടെനിക്ക്. എന്നിട്ടു വേണം ചേച്ചിക്ക് വിശ്രമിക്കാൻ.”

“അപ്പോൾ ചേച്ചിക്ക് കല്യാണമൊന്നും കഴിക്കണ്ടേ?”

“കല്യാണം… ങാ… അതു വേണം…” അവൾ അർദ്ധബോധാവസ്ഥയിലെന്ന പോലെ പിറുപിറുത്തു. മണിക്കുട്ടന്‍റെ. ദുഷിച്ച പോക്കായിരുന്നു അപ്പോൾ മനസ്സിൽ. തങ്ങൾ വിവാഹം കഴിഞ്ഞു പോയാലും അച്ഛനേയുമമ്മയേയും നോക്കേണ്ടത് അവനാണ്. അവനീ സ്ഥിതിയിലായാൽ അവരുടെ കാര്യം എന്താകുമെന്ന് ഓർത്തിട്ട് അവൾക്ക് മന:സമാധാനം നഷ്ടപ്പെട്ടു. രാത്രിയിൽ പാത്രങ്ങൾ കഴുകിക്കമഴ്ത്തി അടുക്കള അടച്ചു പോകാൻ തുനിഞ്ഞ പെൺമക്കൾ മൂന്നു പേരുടേയും മുന്നിൽ ദിവാകരൻ പ്രത്യക്ഷപ്പെട്ടു.

Novel: സമുദ്രമുഖം ഭാഗം- 34

ബാറിൽ നിന്നും പുറത്തിറക്കുമ്പോൾ സന്ധ്യ ഇരുണ്ടിരുന്നു. ട്രീസ വിളിച്ച് എവിടെയെന്ന് അന്വേഷിച്ചപ്പോൾ ഒരു സുഹൃത്തിനെക്കാണാൻ പോയിരുന്നെന്ന് പറഞ്ഞു. റോഡു മുറിച്ച് ബസ് സ്റ്റേപ്പിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ വലിയ ജലത്തുള്ളികൾ ശരിരത്തിൽ ആഞ്ഞു പതിച്ചത്.

മഴ! നിനച്ചിരിക്കാതെ വന്ന മഴ. ഒപ്പം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മിന്നൽ പിണരും ഇടിനാദവും. റോഡു മുറിച്ചുകടക്കാനൊരുങ്ങിയ ഞാൻ ആ ശ്രമുപേക്ഷിച്ച് തിരികെ ബാറിന്‍റെ റോഡിനോടു ചേർന്നുള്ള മറയിൽ മഴയിൽ നിന്ന് അഭയം തേടി.

മഴയുടെ ശക്തി കണെക്കാണെ വർദ്ധിച്ചു വന്നു. പൊടുന്നനെ ചെയ്ത മഴയിൽ ചിതറിയ ജനങ്ങൾ മേലാപ്പ് തേടി പരക്കം പാഞ്ഞു. മിക്കവരും കുട എടുത്തിരുത്തിരുന്നില്ല. സ്ട്രീറ്റ് ലൈറ്റിന്‍റെ മഞ്ഞച്ച പ്രകാശത്തിൽ മഴയുടെ നിറം മാറുന്നത് ഞാൻ കണ്ടു. കാണെക്കാണെ നിറം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി. ചിലപ്പോൾ സാവകാശത്തിലും ചിലപ്പോൾ പൊടുന്നനെയും പ്രകൃതിയുടെ നിറം മാറുന്നു. താളം തെറ്റുന്നു.

അതുപോലെ നിറം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യപ്രകൃതം. നിസാരമായ കാരണങ്ങൾ ചിലരെ കൊലപാതകത്തിലേക്ക് നയിക്കുന്നു. ചില്ലറ തരാത്തതുമായി നടന്ന വഴക്കും അതേത്തുടർന്നുണ്ടായ കൊലപാതകവും ബീഫ് കറി തീർന്നതിനാൽ ഹോട്ടലുടമയോട് കയർത്ത് കൊലപാതകം ലോഡ്ജിൽ മുറി അന്വേഷിച്ചെത്തിയ ആൾ മുറിയില്ലെന്നു പറഞ്ഞ ലോഡ്ജു ജീവനക്കാരനെ കൊലപ്പെടുത്തുന്നു. ഈയിടെ മാധ്യമങ്ങളിൽനിന്നും വായിച്ചറിഞ്ഞ ദാരുണമായ സംഭവങ്ങളാണിവ. ഇങ്ങനെ തീർത്തും പരിഹാസുമെന്നു തോന്നിയേക്കാവുന്ന കാരണങ്ങളാൽ നടന്നിട്ടുള്ള ഒരു പാട് കൊലപാതകങ്ങൾ.

ഇവയിൽ മിക്കതും ലഹരി വസ്തുക്കളുടെ ഉപയോഗത്താൽ വരും വരായ്കകൾ ആലോചിക്കാതെ നടത്തിയ കുടില പ്രവൃത്തികളാണ്. എന്നാൽ സ്വബോധത്തോടെ നിസാര കാരണങ്ങൾ കൊണ്ട് നടത്തുന്ന മാരക പ്രവൃത്തികൾക്ക് പിന്നിലെ ചേതോവികാരമെന്താണ്? ഭൂതകാലത്തിലെ ദുരനുഭവങ്ങൾ തിടം വച്ച, ഒരിക്കലും പിടികിട്ടാത്ത മനുഷ്യ മനസ്സിന്‍റെ ഗതിവിഗതികൾ ഊഹിക്കുക പോലും പ്രയാസകരം തന്നെ. ഒപ്പം സാമാന്യജനങ്ങൾ പിൻതുടരേണ്ട ചില ശീലങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു.

മനുഷ്യരോട് നയപരമായി പെരുമാറേണ്ട തന്ത്രം സ്വയത്തമാക്കേണ്ടിയിരിക്കുന്നു. തീർത്തും മറ്റുള്ളവരുടെ മുഖത്തടിക്കുന്ന മട്ടിലുള്ള നെഗറ്റീവ് സമീപനങ്ങൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഏതു പ്രതികൂല അവസ്ഥയിലും സമചിത്തതയോടെ പെരുമാറുക എന്നത് ഒരു കലാരൂപമായിതന്നെ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

ഇലക്ട്രിക്ക് ലൈറ്റുകളുടേയും ഫിറ്റിംഗുകളുടെ ഷോപ്പു നടത്തുന്ന ഫാഷൻ ഇലക്ട്രിക് ഉടമ ടോണിയുടെ ഇടപെടലുകൾ ഞാൻ ചെറുപ്രായത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. മധ്യവേനലവധിക്കാലത്ത് ചെറിയ പോക്കറ്റ് മണി സംഘടിപ്പിക്കുന്നതിനായി ഞാൻ ടോണിയുടെ ഷോപ്പിൽ സഹായികളിലൊരാളായി നിൽക്കാറുണ്ടായിരുന്നു.

അത്ര മികച്ച ഉല്പന്നങ്ങളല്ല അവിടെ വില്പനക്കു വച്ചിരിക്കുന്നത്. എന്നിട്ടും പലതരം ഡിഫക്ടുകൾ മൂലം കോപാകുലരായി ഷോപ്പടക്കം തകർത്തു കളയുമെന്ന മട്ടിൽ വരുന്ന ഉപഭോക്താക്കളെ ടോണി നയപരമായി കൈകാര്യം ചെയ്ത് സമാധാനത്തിന്‍റെ വെള്ളരിപ്രാവാക്കി പറഞ്ഞു വിടുന്നത് ഞാൻ ഒരു പാട് കണ്ടിട്ടുണ്ട്. സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം വരാതെയാണ് ഇതു ചെയ്യുന്നത് എന്നുള്ളതാണ് സവിശേഷമായ വസ്തുത.

മഴ ശമിക്കുന്ന മട്ടില്ല. ആകെ നനഞ്ഞു നിൽക്കുന്ന പരിസരം. ഈറ വെള്ളം പടർന്ന് അൽപ്പാൽപ്പം തണുത്ത വെള്ളം അരിച്ചിറങ്ങുന്ന ദേഹം. കൈ രണ്ടും കൂട്ടിത്തിരുമ്പി ചൂടുപിടിപ്പിച്ചു ഒരു ചൂടു ചായ കിട്ടിയാൽ കൊള്ളാമെന്ന് മോഹിച്ച് പരിസരം വിശദമായി വീക്ഷിക്കുമ്പോൾ മഴ വേഗം ശമിക്കണമെന്ന് ഉൾബോധം ആത്മാർത്ഥമായി ആഗ്രഹിച്ചു.

മഴ കാല്പനിക ചിന്തകൾ പ്രചോദിപ്പിക്കുന്ന ഒന്നാണ്. ആകുലതകളില്ലാതെ സുഖകരമായ അവസ്ഥയിൽ ഇരിക്കുന്നവർക്കു മാത്രം മഴ വികാരമാണ്. എന്നെപ്പോലെ വിശന്ന് പാതി നനഞ്ഞ് താടിയെല്ലുകൾ കൂട്ടിയിടിച്ച് എങ്ങിനെയെങ്കിലും വീടെത്താൻ വെമ്പൽ കൊള്ളുന്ന എന്നിൽ മഴ കാല്പനിക ഭാവങ്ങളൊന്നും ഉണർത്തുന്നില്ല.

ഒരാശ്വാസമായി ഒരു ചായക്കാരൻ വഴിത്താരക്ക് അപ്പുറം ഒരൊഴിഞ്ഞ കോണിൽ ചായകൂട്ടുന്നതു കണ്ടു. ഏതായാലും നനഞ്ഞു. സ്വല്പദൂരം മഴ നനഞ്ഞ് ഓടിയാൽ ചൂടോടെ ഒരു ചായ കുടിക്കാം. ചൂടു ചായ എന്ന ആ പ്രലോഭനത്തെ ചെറുക്കാൻ എനിക്ക് കഴിഞ്ഞില്ല. പൂർണ്ണമായും നനഞ്ഞെങ്കിലും വയസ്സനായ ചായ വില്പനക്കാരൻ പകർന്നു തന്ന ചായ നല്കിയ ആശ്വാസം ചെറുതല്ലായിരുന്നു.

മനസ്സ് അപ്പോഴും എന്നെ അലട്ടുന്ന പ്രശ്നത്തെ ചുറ്റിപറ്റി അലയാൻ തുടങ്ങിയിരുന്നു. വലിയ രീതിയിൽ ബേക്കറി നടത്തുന്ന ഒരാൾ. ഈ നഗരത്തിൽ തന്നെയുള്ളയാൾ. ഈ നഗരം എന്നുള്ളത് ഒരൂഹമാണ്. കൊല നടന്നിരിക്കാനുള്ള സമയം ലോനപ്പേട്ടൻ ഗണിച്ചെടുത്തതും അവശിഷ്ടങ്ങൾ പുഴയിൽ കൊണ്ടു തള്ളുവാനുമുള്ള സമയവും ഏകദേശം കണക്കാക്കിയെടുത്തുമാണ്. ഇത്രയേറെ വിസ്തീർണ്ണമുള്ള ഈ ജില്ല വിട്ട് പോകാനും സാധ്യത കുറവാണ്.

പഞ്ചസാരച്ചാക്ക് തന്നെയെന്ന് ലോനപ്പേട്ടന് ഇത്ര വ്യക്തമായി പറയാൻ കഴിയും? അരിച്ചാക്കായിക്കൂടെ ഗോതമ്പായിക്കൂടെ ഉപ്പായിക്കൂടെ അങ്ങിനെ ചിന്തിക്കുമ്പോഴാണ് ലോനപ്പേട്ടന്‍റെ അനുഭവസമ്പത്ത് എന്ന ഘടകം മുന്നിലേക്കെത്തുന്നത്. എനിക്കാ അനുഭവസമ്പത്തില്ല. അതു കൊണ്ട് ലോനപ്പേട്ടന്‍റെ അനുഭവസമ്പത്തിനെ മുഖവിലക്കെടുക്കുക മാത്രമാകും എനിക്കു മുന്നിലെ പോംവഴി.

ശരി പഞ്ചസാര ചാക്കു തന്നെയെന്ന് കരുതുക. പഞ്ചസാര സ്റ്റോക്കിസ്റ്റുകളെ ഒന്നു പരതേണ്ടി വരും. പിന്നെ വൻകിട ബേക്കറി ഉടമകളെ. അതായത് പലഹാര നിർമ്മാണത്തൊടൊപ്പം മധുര പലഹാരങ്ങളുടെ വിപണന കേന്ദ്രങ്ങളും ഉള്ള വ്യക്തികളെ. ഏതായാലും പോലീസ് അന്വേഷണങ്ങളെ ഞാൻ നിരീക്ഷിക്കാൻ പോകുന്നില്ല. ലോനപ്പേട്ടൻ പറഞ്ഞതുപോലെ അവരുടേതായ നവീനമായ സാങ്കേതിക വിദ്യകളും മാനുഷിക ശക്തികളും ഉപയോഗിച്ച് കണ്ടു പിടിക്കട്ടെ. ഇവ രണ്ടും എന്‍റെ കൈവശം ഇല്ല താനും.

ലോനപ്പേട്ടൻ എപ്പോഴോ ചോദിച്ചതോർക്കുന്നു യാതൊരു പ്രയോജനവുമില്ലാത്ത ഇതിന്‍റെയൊക്കെ പിന്നാലെ നടക്കുന്നതിനെത്തിനാണെന്ന്? ഞാനൊന്നും പറഞ്ഞില്ല. സാമാന്യ ജനങ്ങൾ ഒരു സിനിമ കാണുന്നത് എന്തെങ്കിലും പ്രയോജനം ലക്ഷ്യം വച്ചാണോ? ഒരു ക്രിക്കറ്റ് മത്സരം കാണുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളത്? എങ്കിലും ആളുകൾ സിനിമ കാണുന്നു ക്രിക്കറ്റ് കാണുന്നു. അതുപോലെ ഞാനും പിന്നാലെ നടന്നു എന്‍റെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരം വിഷയങ്ങളുടെ ഉത്തരം തേടുന്നുതേടാൻ ശ്രമിക്കുന്നു. ചിലപ്പോൾ വിജയിച്ചേക്കാം. ചിലപ്പോൾ പരാജയപ്പെടാം. വിജയവും പരാജയവും സമദൃഷ്ടിയിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്നു.

മഴ തെല്ലു ശ്രമിച്ചു. പലയിടങ്ങളിലായി മേലാപ്പു തേടിയിരുന്ന ആളുകൾ താന്താങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിലായി. ആദ്യം കണ്ട ഓട്ടോയിൽ കയറി യാത്ര തുടങ്ങുമ്പോൾ പുതുമഴയുടെ ഗന്ധം അവിടെങ്ങും പ്രസരിച്ചിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 4

ഏതോ ജാലകക്കാഴ്ചകളിലെന്ന പോലെ പത്തു നാൽപ്പതുവർഷം മുമ്പുള്ള ആ ജീവിതചിത്രങ്ങൾ ഹേമാംബിക ഒരിക്കൽ കൂടി നോക്കിക്കണ്ടു.

അന്ന് നന്ദൻ മാഷ് ആ പ്രദേശത്തെ പേരുകേട്ട ഹൈസ്കൂളിലെ യുപി വിഭാഗത്തിന്‍റെ ഹെഡ് മാസ്റ്ററായിരുന്നു. ആയിടെ ടി.ടി.സി കഴിഞ്ഞെത്തിയ ഹേമാംബിക അവിടത്തന്നെ സാമൂഹിക ശാസ്ത്രം അദ്ധ്യാപികയും.

പഴയതെങ്കിലും വൃത്തിയും വെടിപ്പുമുള്ള സ്കൂൾ അങ്കണം. ആ മലയോര ഗ്രാമത്തിലെ ഏക സർക്കാർ സ്ക്കൂളാണത്. അവിടത്തെ മലയാളം അധ്യാപകൻ കൂടിയാണ് നന്ദൻ മാഷ്. സുമുഖനും, മിതഭാഷിയുമെങ്കിലും കുട്ടികളോട് ഏറെ വാത്സല്യമുള്ള ചെറുപ്പക്കാരനായ അദ്ധ്യാപകൻ. അദ്ദേഹത്തിന്‍റെ ക്ലാസ്സുകൾ കുട്ടികൾ ഏറെ അച്ചടക്കത്തോടെ കേട്ടിരുന്നു.

“മലരണിക്കാടുകൾ തിങ്ങിവിങ്ങി

മരതകക്കാന്തിയിൽ മുങ്ങിമുങ്ങി.

കരളും മിഴിയും കവർന്നു മിന്നി

കറയറ്റൊരാലസ്യം ഗ്രാമഭംഗി.”

നന്ദൻമാഷ് കവിത ചൊല്ലുമ്പോൾ കുട്ടികൾ എല്ലാം മറന്ന് ഏറ്റുചൊല്ലി. അതൊരു കോറസ്സായി ആ വിദ്യാലയ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ പല അദ്ധ്യാപകരും അടുത്ത ക്ലാസ്സുകളിൽ നിന്ന് എത്തി നോക്കി, അതു കേട്ടിരിക്കും. അക്കൂട്ടത്തിൽ ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്ത്രം അദ്ധ്യാപികയായ ഹേമാംബിക താൻ ക്ലാസ്സെടുക്കുന്നത് മറന്ന് നന്ദൻ മാഷിനെത്തന്നെ മതിമറന്നു നോക്കിനില്ക്കും.

മാതൃകാ അദ്ധ്യാപകനെന്ന് പേരുകേട്ട നന്ദൻമാഷിനെ അവർ ഒളിഞ്ഞും തെളിഞ്ഞും ആരാധിച്ചിരുന്നു. ഹേമാംബിക ടീച്ചറിന്‍റെ യൗവനത്തിന്‍റെ മണി മുറ്റത്ത് പ്രേമം പീലിവിടർത്തിയാടി… ചിലപ്പോൾ ഒരു മയക്കത്തിലെന്നോണം ക്ലാസ്സിൽ നിന്നും ഇറങ്ങി നടക്കുന്ന അവരെ കുട്ടികൾ ചെന്ന് തിരികെ വിളിക്കും.

“ടീച്ചറെ, അക്ബറിന്‍റെ പാഠം ടീച്ചർ മുഴുവനുമെടുത്തില്ല.” അതു കേൾക്കുമ്പോൾ സ്വബോധം വീണ്ടുകിട്ടിയ അവർ ലജ്ജയോടെ തല കുനിച്ച് സ്വയം പറയും. “അയ്യോ… ഞാനതു മറന്നു പോയല്ലോ.” എന്നിട്ട് തിരിഞ്ഞ് കുട്ടികളോടായി പറയും. “സോറി, കുഞ്ഞുങ്ങളെ. ടീച്ചർ ഇതാ വന്നു. ഞാൻ ഓഫീസ് റൂമിൽ നിന്നും ഒരു അത്യാവശ്യ കാര്യം എടുക്കാൻ വേണ്ടി പോയതാണ്. ങാ… ഇനി അത് പിന്നെയാകട്ടെ.”

കുട്ടികളുടെ മുന്നിൽ സ്വന്തം ജാള്യം മറച്ചുവച്ച് തിരിഞ്ഞു നടക്കുന്ന അവരെ നോക്കി കുട്ടികൾ അർത്ഥഗർഭമായി ചിരിക്കും. കാരണം നന്ദൻ മാഷിന്‍റെ കവിത കേൾക്കുമ്പോഴാണ് ടീച്ചർക്ക് ഈ സ്വയം മറന്നുള്ള നടത്തം ഉണ്ടാകാറുള്ളതെന്ന് കുട്ടികൾക്കറിയാം.

ഹേമാംബിക ടീച്ചറുടെ കരളും മിഴിയും നന്ദൻ മാഷിൽ പതിഞ്ഞു തുടങ്ങിയിട്ട് ഏറെ നാളായി. അവർ ഈ സ്ക്കൂളിൽ വന്ന കാലം തൊട്ട് അവർ നന്ദൻ മാഷിൽ അനുരക്തയാണ്. എന്നാൽ മാഷിനോട് അതു തുറന്നു പറയാനുള്ള ധൈര്യം അവർക്കില്ല താനും. ടീച്ചറുടെ ആത്മമിത്രമായ രാജേശ്വരി ടീച്ചർ, ഹേമാംബികടീച്ചറുടെ ഉള്ളിൽ വിടർന്നു നില്ക്കുന്ന ഈ പ്രേമപുഷ്പത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ പ്രദേശത്ത് അയൽക്കാരികളായ അവർ പരസ്പരം പറയാത്ത കാര്യങ്ങളില്ല. ചിലപ്പോഴൊക്കെ രാജേശ്വരി ടീച്ചർ ഹേമാംബികയോട് ചോദിക്കാറുണ്ട്.

“തനിക്ക് നന്ദൻ മാഷിനോട് ഇത്ര പ്രേമമാണെങ്കിൽ അതങ്ങ് തുറന്നു പറഞ്ഞു കൂടെ” എന്ന്. എന്നാൽ ഹേമാംബിക ടീച്ചർ കുനിഞ്ഞ ശിരസ്സോടെ പറയും. “മാഷിനെ മോഹിക്കാനുള്ള അർഹത എനിക്കുണ്ടെന്നു തോന്നുന്നില്ല രാജി. കാരണം ഞങ്ങൾ രണ്ടു ജാതിയിൽപ്പെട്ടവരാണ്. സാമ്പത്തികസ്ഥിതിയും വ്യത്യസഥം. മാഷാണെങ്കിൽ നല്ല സാമ്പത്തികവും കുല മഹിമയുമുള്ള തറവാട്ടിൽ നിന്നും വരുന്ന ആളാണ്. ഒറ്റമോൻ. ഞാനാണെങ്കിൽ പാവപ്പെട്ട ഒരു പ്യൂണിന്‍റെ മകൾ. പറയത്തക്ക കുലമഹിമയോ ധനശേഷിയോ ഒന്നും എനിക്കില്ല രാജി. പിന്നെ എനിക്കു താഴെ വേറെയും മൂന്ന് പേരുണ്ട്. ഒരു അനുജനും രണ്ട് അനുജത്തിമാരും. അവരെല്ലാം പഠിക്കുന്നതേ ഉള്ളു. ഇന്നിപ്പോൾ എന്‍റെ ശമ്പളം കൊണ്ടു വേണം കുടുംബം പുലരാൻ. ഞാൻ അദ്ദേഹത്തെ പ്രേമിക്കാൻ ചെന്നാൽ അദ്ദേഹത്തിന്‍റെ വീട്ടുകാർ അതു സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

“എന്നാൽപ്പിന്നെ നീയിങ്ങനെ സ്വപ്നം മാത്രം കണ്ടു കൊണ്ട് നടന്നോ. അങ്ങേര് വേറെ വല്ലേരേം കല്യാണം കഴിച്ച് ജീവിച്ചോളും.”

ഹേമാംബിക ടീച്ചർ ഒരു നെടുവീർപ്പിട്ടുകൊണ്ട് നടന്നകലും. അവരുടെ വീട് ആ സ്ക്കൂളിനടുത്തായിട്ടാണ്. വീട്ടിലെത്തുമ്പോൾ തളർവാതം വന്ന് വയ്യാതെ കിടക്കുന്ന അമ്മയായിരിക്കും അവരെ ആദ്യം എതിരേൽക്കുന്നത്. സഹോദരങ്ങളെല്ലാം പഠിക്കാനും, അച്ഛൻ പുറത്തേക്കും പോയതിനാൽ ആരും തിരിഞ്ഞു നോക്കാനില്ലാത്ത പോലെ പകലെല്ലാം ഏകാന്തതയിൽ കഴിയുന്ന അമ്മയുടെ ശുശ്രൂഷ ഏറ്റെടുക്കുന്ന അവൾക്ക് ഒരു പൊട്ടിക്കരച്ചിലായിരിക്കും നേരിടേണ്ടിവരിക.

“ആരുമില്ലാതെ ഇങ്ങനെ ഒറ്റയ്ക്കു കിടന്നെനിക്ക് മതിയായി. എന്നെ എങ്ങനെയെങ്കിലും ദൈവം അങ്ങ് തിരിച്ചു വിളിച്ചാൽ മതിയായിരുന്നു.” തേങ്ങലുകൾക്കിടയിൽ അമ്മ പറഞ്ഞൊപ്പിക്കും. അപ്പോൾ അമ്മയെ തഴുകിക്കൊണ്ട് ഹേമാംബിക ചോദിക്കും. “അതിന് അച്ഛൻ അടുത്തില്ലായിരുന്നോ അമ്മേ.”

“ഓ… അങ്ങേര് പുറത്തോട്ട് പോയാപ്പിന്നെ ഒരു നേരത്താ വരവ്. കവലയിൽപ്പോയി നിന്ന് പഴയ കൂട്ടുകാരെയൊക്കെ കണ്ട് ചീട്ടുകളിച്ചു നില്ക്കുന്നുണ്ടാവും. എന്‍റെ കാര്യങ്ങള് നോക്കാൻ അങ്ങേർക്കെവിടെയാ നേരം.”

ഹേമാംബിക അതുകേട്ട് പ്രതിവചിക്കും, “ഇനീപ്പോ ഞാനെത്തീല്ലേ അമ്മേ അമ്മയ്ക്ക് എന്താവശ്യമുണ്ടേലും എന്നോട് പറഞ്ഞോളു.”

“ഓ… ദാഹിച്ചു ദാഹിച്ച് തൊണ്ടേലെ വെള്ളം വറ്റാറായി. ഒരിത്തിരി കട്ടൻവെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു ഹേമേ.”

ഹേമാംബിക ഉടൻ തന്നെ ആറ് ഗ്ലാസ്സ് ചായയ്ക്ക് വെള്ളം എടുത്തു. അടുപ്പു കത്തിച്ച് പഞ്ചസാരയും തേയിലയും ഇട്ട് അടച്ചുവച്ചു. പഞ്ചാസാരയും തേയിലയും എല്ലാം തീരാറായിരിക്കുന്നു. ഇനി ഈ മാസം തന്‍റെ ശമ്പളം കിട്ടിയിട്ടു വേണം എല്ലാം വാങ്ങിക്കാൻ. ആറേഴംഗങ്ങളുള്ള വീട്ടിൽ ഓരോ മാസവും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ താൻ പെടുന്ന പാട് തനിക്കു മാത്രമല്ലെ അറിയൂ.

ഹേമാംബിക ചിന്തയിൽ മുഴുകി അടുപ്പിനു സമീപം നിന്നു. അപ്പോൾ പകലത്തെ സംഭവങ്ങൾ വീണ്ടും മനസ്സിലേക്കോടിയെത്തി. ഇന്ന് നന്ദൻ മാഷിൽ മയങ്ങി താൻ സ്വപ്നാടനം നടത്തിയതിനെക്കുറിച്ച് ഓർത്തു. നാളെ കുട്ടികൾ പരസ്പരം അത്പറഞ്ഞ് ചിരിച്ചുവെന്ന് വരാം. അവരിൽ കൂടി ടീച്ചേഴ്സും അത് അറിഞ്ഞുവെന്നു വരാം. അല്ലെങ്കിൽത്തന്നെ സുഹൃത്തുക്കൾ പലരുമിപ്പോൾ തന്നെ കളിയാക്കിത്തുടങ്ങിയിരിക്കുന്നു.

“ഈയിടെയായി ഹേമാംബിക, നന്ദൻ മാഷിനെക്കാണുന്നത് ഉത്തരാസ്വയംവരം കഥകളി കാണുന്നതു പോലെയാണല്ലോ ആകെ ഒരു ചെണ്ട കൊട്ടും മേളവും തന്‍റെ ഉള്ളിൽ നടക്കുന്നുണ്ട് അല്ലേ?” അജിത ടീച്ചർ പലപ്പോഴും കളിയാക്കുമ്പോൾ ആ വാക്കുകളെല്ലാം ഹൃദയത്തിൽത്തട്ടി പൂത്തിരി കത്തിക്കുമ്പോലെ പൊട്ടിച്ചിതറാറാണ് പതിവ്. നന്ദൻ മാഷെന്ന മധുരസ്വപ്നക്കനി തന്‍റെ ഉള്ളിൽ പഴുത്തുപാകമായിത്തുടങ്ങിയിട്ട് നാളുകളേറെ ആയിരിക്കുന്നു.

തനിച്ചിരുന്ന് അതിന്‍റെ മധുരരസം ആവോളം നുണഞ്ഞിറക്കുകയാണ് പതിവ്… പക്ഷെ ചില നേരങ്ങളിൽ ആ സ്വപ്നം ഒരു ദുസ്വപ്നമായി തീരുമോ എന്നും ശങ്കിക്കാറുണ്ട്. തന്‍റെ നടക്കാത്ത അനേകം സ്വപ്നങ്ങളിൽ ഒന്നു മാത്രമായി ഇതും. അതേ… അതിനാണ് സാധ്യത ഏറെ. കാരണം ഇത്രനാളുകളായിട്ടും തന്‍റെ ഉള്ളിലുള്ളത് നന്ദൻ മാഷിനോട് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തന്നെ കാണുമ്പോൾ നിസംഗതയോടെ നോക്കുന്ന ആ കണ്ണുകളും ആഡ്യത്വവും അദ്ദേഹത്തോട് അടുക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നു.

പൂന്തോട്ടത്തിൽ പ്രത്യേക പരിലാളനമേറ്റു വളരുന്ന ഓർക്കിഡ് പുഷ്പവും, പരിചരണ മേല്ക്കാത്ത കാട്ടു പൂവും തമ്മിലുള്ള വ്യത്യാസം തങ്ങൾക്കിടയിലുണ്ട് എന്ന ഓർമ്മ തന്നെ പിന്നോട്ടു വലിക്കുന്നു. അറിയാതെ കണ്ണുകൾ നനഞ്ഞു വന്നു.

പെട്ടെന്ന് അകമുറിയിൽ നിന്ന് അമ്മയുടെ വിമ്മിഷ്ടത്തോടെയുള്ള വിളി കേട്ടു, “ചായ ആയില്ലെ ഹേമേ. ഒരു തുള്ളിയെങ്കിലും വെള്ളം അകത്തു ചെന്നില്ലെങ്കിൽ ഞാനിപ്പം ഇവിടെക്കിടന്നു ചത്തുപോകും.”

“ഇപ്പം കൊണ്ടുവരാം അമ്മേ…” അമ്മക്കുള്ള കട്ടൻചായയുടെ കാര്യം താൻ മറന്നതോർത്ത് കുറ്റബോധത്തോടെ വിളിച്ചു പറഞ്ഞു. പെട്ടെന്ന് ചായ ഒരു പാത്രത്തിലൊഴിച്ച് ആറ്റിയെടുത്ത് അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയെ താങ്ങി ഇരുത്തി ചായ കുറേശ്ശെയായി വായിലേക്ക് ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു “ഒരു സമയമായാ വായില് വെള്ളം മുഴവൻ വറ്റിയതുപോലെ തോന്നും. അപ്പത്തന്നെ വെളളം കുടിച്ചില്ലേല് ചാകാൻ പോണ വെപ്രാളാ…”

“സ്കൂളി പോകുമ്പോ അമ്മേടടുത്ത് അച്ഛനുണ്ടല്ലോ അടുത്ത് എന്നു വിചാരിച്ചാ ഞാൻ നടക്കണെ. അച്ഛൻ ഇങ്ങനെ അമ്മയെ ഇട്ടിട്ടു പൊക്കളയും എന്ന് ഞങ്ങളറിഞ്ഞോ. എനിക്കാണെങ്കി സ്ക്കുളില് ഇന്നും മീറ്റിംഗ് ഉണ്ടായിരുന്നതാ. ഞാൻ പങ്കെടുക്കാതെ ഇങ്ങു പോരുകായിരുന്നു.”

“നിങ്ങക്കൊക്കെ സ്വന്തം കാര്യം നോക്കാനൊള്ള പ്രാപ്തിയുണ്ട്. അതില്ലാത്തതിപ്പോ എനിക്ക് മാത്രമല്ലെ? നിങ്ങടച്ഛനാണെങ്കി പണ്ടേ ഒരു ചുമതലാബോധം ഇല്ലാത്ത മനുഷ്യനാ. ജോലിയൊണ്ടാരുന്നപ്പോ കുറച്ചൊക്കെ ഒണ്ടായിരുന്നു. ഇപ്പം പിന്നെ പെൻഷൻ പറ്റിയില്ല്യോ. എല്ലാം നിന്‍റെ തലേ വച്ചേച്ച് അങ്ങേര് ഫ്രീയായിട്ടു നടക്കുകാ. മാത്രമല്ല ആ കവലയിലെ ചായക്കടയിൽ ചെന്നിരുന്ന് ചീട്ടുകളിയാ ഇപ്പോ അച്ഛനു ജോലി.കൂടെ കുറെ അലവലാതി ചങ്ങാതിമാരുമുണ്ട്.”

“ഓ… അച്ഛൻ പിന്നേം തൊടങ്ങിയോ ചീട്ടുകളി? എല്ലാം നിർത്തിയെന്നാണല്ലോ ഞാൻ കരുതിയത്?

“ഓ അങ്ങേര് അതൊന്നും നിർത്താൻ പോണില്ല… ചെറുപ്പം മുതൽ തൊടങ്ങിയ ശീലമല്ലേ. അതത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ അങ്ങേർക്കാവില്ലല്ലോ.”

“ശരി… ശരി… അച്ഛനിങ്ങു വരട്ടെ. ഞാനിന്ന് ചോദിക്കുന്നുണ്ട്. അമ്മയെ ഒറ്റയ്ക്കു കിടത്തിയിട്ട് പോയതെന്തിനാണെന്ന്.”

“ങ്ങാ… അതിനിനി അച്ഛൻ വരുമ്പോൾ ഒരു നേരമാകില്ലേ മോളെ. അപ്പോഴേക്കും നീ എല്ലാം മറന്നു പോകും.”

“ഇല്ല അമ്മേ… അച്ഛന് കഞ്ഞിവിളമ്പിക്കൊടുക്കുമ്പോ ഞാൻ ചോദിച്ചോളാം. അമ്മ ഇപ്പോ ഇത് കുടിക്ക്…” അമ്മ കട്ടൻചായ മുഴുവൻ കുടിച്ചു കഴിഞ്ഞ് ഹേമാംബിക ഒരു ടൗവ്വലെടുത്ത് അവരുടെ ചുണ്ടും മുഖവും തുടച്ചു കൊടുത്തു.

“ഹാവൂ… ഇപ്പഴാ ആശ്വാസമായത്. ഇനി നീ അടുക്കളയിലേക്ക് ചെന്നോ മോളെ.” ഹേമാംബിക ഒഴിഞ്ഞ ചായപ്പാത്രമെടുത്ത് അടുക്കളയിലേക്ക് നടന്നു. അപ്പോൾ പാടവരമ്പത്തുകൂടെ നീലാംബരിയും കിങ്ങിണി മോളും നടന്നുവരുന്നത് ഹേമാംബിക അടുക്കള ജനാലയിലൂടെ കണ്ടു.

നീലാംബരി പോസ്റ്റു ഗ്രാജ്വേഷന് അവസാന വർഷം, കിങ്ങിണി മോൾ എന്ന് ഓമനപ്പേരുള്ള കാദംബരി പത്താംക്ലാസ്സിൽ അവൾ പഠിക്കുന്ന സ്കൂളിൽ നിന്നുമാണ് മടങ്ങി വരുന്നത്. കിങ്ങിണി മോൾ നിറയെ വർത്തമാനം പറഞ്ഞ് ആഹ്ളാദവതിയായിട്ടാണ് വരുന്നത്. അവളുടെ കാലിലെ കൊലുസിന്‍റെ ശബ്ദം അന്തരീക്ഷത്തിൽ മണിനാദമുതിർക്കുന്നുണ്ട്. ഗേറ്റ് കടന്നെത്തിയ അവരെക്കണ്ട് അമ്മ വിളിച്ചു പറഞ്ഞു.

“ങാ… പിള്ളേര് വരുന്നുണ്ട് കേട്ടോ ഹേമേ പെട്ടെന്ന് ചായേം പലഹാരങ്ങളും എടുത്ത് മേശപ്പുറത്ത് വച്ചോ.” ഹേമാംബികയപ്പോൾ ദോശയ്ക്കുളള മാവ് ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അവൾ അമ്മയോട് വിളിച്ചു പറഞ്ഞു “ഉവ്വ് അമ്മേ… ഞാൻ ദോശ ചുടാൻ തുടങ്ങുകയായിരുന്നു. അവരോട് കാലും മുഖവും കഴുകി അകത്തോട്ട് കേറിവരാൻ പറ.”

പാടത്തു കൂടി നടന്ന് കാലിൽ മുഴുവൻ ചേറിൽ പുതഞ്ഞായിരിക്കും അവർ വരുന്നത് എന്ന് ഹേമാംബികയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ്‌ കാൽ കഴുകിയിട്ടുമാത്രം അകത്തോട്ടു കേറിവന്നാൽ മതിയെന്ന് അവൾ പറഞ്ഞത്. കിങ്ങിണിയും നീലാംബരിയും ചവിട്ടുപടിയിൽ കാലുകുത്തുന്നതിനു മുമ്പേ ഭാനുമതിയമ്മ വിളിച്ചു പറഞ്ഞു.

“രണ്ടുപേരും കിണറ്റുകരേ ചെന്ന് കാലുകഴുകിയിട്ടു മാത്രം അകത്തോട്ടു കേറിയാ മതിയെന്ന് ഹേമ പറഞ്ഞിട്ടുണ്ട്.”

“ശരി അമ്മേ… ഞങ്ങളിതാ കാലുകഴുകാനായി കിണറ്റുകരയിലേക്കു പോവുകയാണ്.” അങ്ങനെ പറഞ്ഞ് നീലാംബരി അനുജത്തിയേയും കൂട്ടി കിണറ്റുകരയിലേക്ക് നടന്നു. കാലുകഴുകിയെത്തിയയുടനെ കിങ്ങിണി അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു “അമ്മേ ഇന്ന് പ്രസംഗ മത്സരത്തിനും സ്പോട്സിലും സ്ക്കൂളിൽ എനിക്കാണ് ഫസ്റ്റ്… സ്ക്കൂൾ വാർഷികത്തിന് എനിക്ക് ട്രോഫി കിട്ടും.”

“നീ തുള്ളിച്ചാടി വരുന്നതു കണ്ടപ്പഴെ എനിക്കു തോന്നി നിനക്കു പറയാൻ എന്തെങ്കിലും, സന്തോഷവർത്തമാനമുണ്ടാവുമെന്ന്. ഏതായാലും അമ്മയ്ക്ക് സന്തോഷായി. നിങ്ങളു രണ്ടുപേരും ഹേമയെപ്പോലെ പഠിച്ചുമിടുക്കരാകുമെന്ന് അമ്മക്കറിയാം. പക്ഷെ മണിക്കുട്ടന്‍റെ കാര്യത്തിലാ എനിക്ക് വിഷമം. അവന് പഠിക്കണമെന്ന വിചാരം തീരെക്കുറവാ. അച്ഛനെപ്പോലെ കൂട്ടുകൂടി നടക്കാനാ ഇഷ്ടം.” അതു പറയുമ്പോൾ ഭാനുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“ഈയിടെയായി അവന്‍റെ പെരുമാറ്റത്തിൽ ചില പ്രത്യേകതകൾ കാണുന്നുണ്ടമ്മേ, എപ്പോഴും മുറിക്കകത്തു തന്നെ കുത്തിയിരിപ്പാ. ഒന്നും ചോദിച്ചാ മിണ്ടുകില്ല.” നീലാംബരിയാണത് പറഞ്ഞത്.

അവളുടെ വാക്കുകൾ കേട്ട് ഭാനുമതിയമ്മ മനസ്സിടർച്ചയോടെ പറഞ്ഞു “ങാ… ആകെയുള്ള ഒരാൺതരിയാ… അവനിങ്ങനെ നിങ്ങടച്ഛനെപ്പോലെ ചുമതലാബോധമില്ലാതായാ മറ്റുള്ളവരെന്തു ചെയ്യും… എന്‍റെ കൃഷ്ണാ… എന്‍റെ കുഞ്ഞുങ്ങൾക്ക് നേർവഴി കാട്ടിക്കൊടുക്കണേ ഭഗവാനെ…” ഭാനുമതിയമ്മ മുകളിലേക്കു നോക്കി മനമുരുകി പ്രാർത്ഥിച്ചു.

അപ്പോഴേക്കും നീലാബരിയും കിങ്ങിണി മോളും അടുക്കളയിലെത്തിയിരുന്നു.

“എന്താ ചേച്ചീ… വിശന്നിട്ടു കണ്ണു കാണാൻ വയ്യ… എന്തെങ്കിലും തിന്നാനൊണ്ടെങ്കി താ ചേച്ചീ…” നീലാബരി ഹേമയുടെ തോളിൽ തൊട്ടുകൊണ്ടു പറഞ്ഞു.

“അതെ ചേച്ചീ… വിശന്ന് അറം പറ്റി. ബസ്സില് നല്ല തിരക്കായിരുന്നു. ഒള്ള ആമ്പിള്ളേര് മുഴുവൻ ഇടിച്ചു കേറിയിട്ടുണ്ടായിരുന്നു.” കിങ്ങിണി മോൾ പറഞ്ഞു.

പട്ടണത്തിലെ പേരുകേട്ട കോളേജിലാണ് നീലാംബരി പഠിക്കുന്നത്. കോളേജിൽ എത്തിയതിൽപ്പിന്നെ ആമ്പിള്ളേരോടു മിണ്ടാനുള്ള തന്‍റെ മടിയൊക്കെ മാറിയെന്ന് അവൾ പറഞ്ഞു. അതുകേട്ട് കിങ്ങിണി മോളും ഹേമാംബികയും അമ്പരന്നു

“അപ്പ ചേച്ചീ, ആമ്പിള്ളേരുമായിട്ട് കൂടിക്കുഴയാനാണല്ലേ കോളേജിൽ പോകുന്നത്.” കിങ്ങിണി മോൾ നീലാംബരിയെ കളിയാക്കി.

“ഏയ്… ഞാനങ്ങനെയൊന്നും പോകത്തില്ലെടീ. ഈ നാട്ടുമ്പുറത്തു ജനിച്ചുവളർന്നതു കൊണ്ടായിരിക്കാം എനിക്കതിനൊക്കെ മടിയാ. പിന്നെ ഞാൻ എല്ലാരോടും മിണ്ടുകേം വർത്തമാനം പറയുകേം ഒക്കെ ചെയ്യും.” അനുജത്തിമാരുടെ വർത്തമാനം കേട്ടു നിന്ന ഹേമാംബികയുടെ മനസ്സിലപ്പോൾ നന്ദൻ മാഷായിരുന്നു. തന്‍റെ മനസ്സിൽ കൂലം കുത്തിയൊഴുകുന്ന അനുരാഗ നദിയെപ്പറ്റി നന്ദൻ മാഷിന് ഒരു സൂചന നൽകാൻ പോലും കഴിഞ്ഞിട്ടില്ലല്ലോ എന്നവളോർത്തു.

നന്ദൻമാഷിനെക്കാണുമ്പോൾ ആഹ്ളാദത്തോടൊപ്പം മനസ്സിൽ വന്നു നിറയുന്ന വിറയലാണതിനു കാരണം. ഓരോ ദിനവും താൻ ധൈര്യം സംഭരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും നന്ദൻ മാഷിന്‍റെ സാമിപ്യത്തിൽ അതെല്ലാം പാഴിലായിപ്പോകാറാണ് പതിവ്.

“എന്താ ചേച്ചീ സ്വപ്നം കണ്ടു നില്ക്കുന്നത്. വിശക്കുന്നു ചേച്ചീ…” കിങ്ങിണി മോൾ ഒച്ചയുയർത്തി നിലവിളി പോലെ പറഞ്ഞു.

“ഓ… ഞാനതു മറന്നുപോയി. നീലു, നീയാ പ്ലേറ്റുകളെടുത്ത് മേശപ്പുറത്ത് വക്ക്. ഈ പാത്രത്തിലുള്ള ദോശയും ചമ്മന്തിയും എടുത്തു കൊണ്ടു പൊയ്ക്കോ.എന്നിട്ട് കിങ്ങിണി മോൾക്കും കൊടുക്ക്.”

ചുട്ടു വച്ചിരുന്ന ദോശകൾ അതിരുന്ന പാത്രത്തോടെ എടുത്തു കൊണ്ട് നീലാംബരി ഊണുമുറിയിലേക്കു നടന്നു പിറകേ കിങ്ങിണി മോളും. അവർ ദോശ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഹേമാംബിക ബാക്കിയുളളവർക്കും കൂടി ദോശ ചുട്ട് ആകെയുള്ള ഒരു കാസ്സറോളിലാക്കി അടച്ചുവെച്ചു. മണിക്കുട്ടൻ അല്പം കഴിഞ്ഞാലെത്തും. അവന് ചൂടാറാതെ ദോശകൊടുത്തില്ലെങ്കിൽ അവൻ വഴക്കിട്ട് ഒന്നും കഴിക്കാതെ എണീറ്റു പൊയ്ക്കളയും. ഹേമാംബിക മനസ്സിൽ വിചാരിച്ചു. രാത്രിയിലത്തെ കഞ്ഞിയും കലത്തിൽ വച്ച് അടുപ്പുകത്തിച്ചു. പിന്നീട് രണ്ടു ദോശയുമെടുത്ത് അമ്മ കിടക്കുന്ന കട്ടിലിനടുത്തെത്തി.

Novel: സമുദ്രമുഖം ഭാഗം- 33

പോർച്ചുഗീസ് കഫേയിൽ അധികം ആൾത്തിരക്കില്ല. നേർത്ത പാശ്ചാത്യ സംഗീതം പിന്നാമ്പുറങ്ങളിൽ നിന്നെങ്ങോ അലയടിക്കുന്നു. ബിഫാന സാൻവിച്ച് ഓർഡർ ചെയ്ത് ഒരു മസാല ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഞാൻ പരിസരമാകെ വീക്ഷിച്ചു കൊണ്ടിരുന്നു. ടേബിളിൽ പലതരം ഫാഷൻ മാഗസീനുകളും പേപ്പറുകളും ചിതറി കിടന്നിരുന്നു.

അലസമായി അവ പരിശോധിക്കുമ്പോൾ അതിൽ അന്നത്തെ സായാഹ്ന പത്രവും കണ്ടു. അതിൽ മുൻ പേജിൽത്തന്നെ വാർത്ത വന്നിട്ടുണ്ട്. പലയാവർത്തി വായിച്ചു.  എല്ലാം എനിക്കറിയാവുന്ന വിവരങ്ങൾ തന്നെ. ആ വാർത്തയിൽ നിന്നും പുതുതായി ഒന്നും തന്നെ മനസ്സിലാക്കാനില്ല. വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും പ്രതികൾ ഉടനെത്തന്നെ പിടിയിലാകുമെന്നും എഴുതിച്ചേർത്തിരിക്കുന്നു.

കൊലപാതകമെന്ന് സംശയിച്ചേക്കാവുന്ന ദുരൂഹമരണങ്ങൾ വർത്തയാകുമ്പോൾ പ്രതികൾ ഉടൻ പിടിയിലാകുമെന്നതരത്തിലുള്ള റിപോർട്ടുകൾ പതിവാണ്. എന്നാൽ ആ വാർത്തയിൽ അവസാനം എഴുതിച്ചേർത്ത ഒരു വാചകം എന്‍റെ ശ്രദ്ധയാകർഷിച്ചു. അതിന്‍റെ നിജസ്ഥിതി നേരിട്ടറിയാൻ പത്രമാപ്പീസു വരെ ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു.

നഗരഹൃദയത്തിൽ നിന്നും ഏറെ മാറി ജനം പെരുകിത്തടിച്ച വഴിയോരങ്ങൾ. വഴിയുടെ ഇരുവശത്തും പലതരം കച്ചവടങ്ങൾ അരങ്ങു തകർക്കുന്നു, മുഷിഞ്ഞ ചുവരുകൾ പേറുന്ന പഴയകെട്ടിടങ്ങൾ. ഓടകളിൽ നിന്നെത്തി നോക്കി എവിടേക്കോ പാഞ്ഞുപോകുന്ന തടിച്ച എലികൾ. അസുഖകരമായ ഗന്ധം ഈച്ചക്കൂട്ടത്തെപ്പോലെ ഇരമ്പിയാർത്തു. ലോറികളിൽ നിന്നും അരിച്ചാക്കുകൾ ഇറക്കുന്ന യൂണിയൻകാരുടെ ദൈന്യ മുഖങ്ങൾ. അവരോട് ഇറക്കുകൂലിയുടെ പേരിൽ തർക്കിക്കുന്ന കടയുടമകൾ. ആ തിരക്കു പിടിച്ച വഴി അവസാനിക്കുന്നിടത്താണ് പത്രമാപ്പീസ്.

തുരുമ്പുപിടിച്ച ഒരു ഇരുമ്പു ബോർഡ് തുരങ്കത്തിലേക്കുള്ള ചൂണ്ടുപലക പോലെ പത്രമാപ്പീസിന്‍റെ മുന്നിൽ ദ്രവിച്ചു കിടന്നു. ഇടുങ്ങിയ ഇടനാഴി താണ്ടി ചെന്നെത്തിയത് സാമാന്യം ഭേദപ്പെട്ട ഒരു ഹാളിൽ. ഹാൾ പല മുറികളായി തിരിച്ചിട്ടുണ്ട്. എന്നെക്കണ്ട് ഒരു മെലിഞ്ഞ മധ്യവയസ്ക്കൻ എവിടെ നിന്നൊ ഓടി വന്ന് ചോദിച്ചു.

“പരസ്യം കൊടുക്കാനാണോ?”

“ആ… ഒരു പരസ്യം വേണം.” അയാളുടെ ഉത്കണ്ഠയാർന്ന മുഖം തെളിഞ്ഞു.

“വരൂ.“  എന്നെ ആനയിച്ചു കൊണ്ട് ഒരു മുറിക്കകത്തേക്കു കൂട്ടിക്കൊണ്ടുപോയി. പുരാതനമായ പത്രക്കെട്ടുകൾ ഫയൽ ചെയ്തു വച്ച ആ മുറിയിൽ രണ്ടു മരകസേരകൾ അതിഥികളെ കാത്ത് കിടന്നിരുന്നു. ആ മുറിയിൽ ഒരു മുഷിഞ്ഞ ഗന്ധം തളം കെട്ടി നിന്നിരുന്നു. പൊടി തട്ടി എനിക്കിരിക്കാൻ കസേര നല്കി അയാൾ ഉപചാരപൂർവ്വം ചോദിച്ചു.

“കുടിക്കാൻ ചായയോ…”

എന്‍റെ തൊണ്ട വരണ്ടുണങ്ങിയിരുന്നു. എന്‍റെ മനസ്സിന്‍റെ ആഗ്രഹം മുഖത്തു നോക്കി ഊഹിച്ചെടുത്ത അയാൾ സമീപത്തിരുന്ന ഫ്ലാസ്ക്കിൽ നിന്നും ചായ ഗ്ലാസ്സിലേക്കു പകർന്നു. ഏറെ നേരം ഫ്ലാസ്കിലിരുന്നതിന്‍റെ ഗന്ധം വമിക്കുന്ന ചായ ഒരിറക്കു കുടിച്ചപ്പോൾ അയാൾ പരിചയപ്പെടുത്തി. പേര് ജോസ് മാനേജരാണ്. തുടർന്ന് അയാൾ ഒരു ഡയറിയെടുത്തു. അതു കണ്ട് ഞാൻ പറഞ്ഞു.

“ഞാൻ ഒരു ചെറിയ സ്ഥാപനം നടത്തുന്നുണ്ട്. അതിലേക്ക് ഒരു പരസ്യം വേണം. സായാഹ്ന പത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ളത് നിങ്ങളുടെ പത്രത്തിനാണല്ലോ?”

“എന്താ സംശയം… ഏറ്റവും കൂടുതൽ സർക്കുലേഷൻ ഞങ്ങൾക്കു തന്നെയാണ് പരസ്യച്ചെലവ് ഏറ്റവും കുറവും ഞങ്ങൾക്കാണ്.”

“പരസ്യത്തിന്‍റെ ജോലിയാണോ നിങ്ങൾക്ക്? നല്ല ലേഖനങ്ങളും വാർത്തകളും കാണാറുണ്ടല്ലോ അതിലും നിങ്ങൾക്ക് റോളുണ്ടോ?“

“ഞാനിവടുത്തെ ആൾറൗണ്ടർ ആണ്. കഥയെഴുതും, ലേഖനമെഴുതും, പരസ്യം, വാർത്തകൾ അങ്ങിനെ ഒരുപാടു ഉത്തരവാദിത്തങ്ങൾ ഇതിനൊക്കെ പുറമെ.  എന്തിനേറെ എനിക്ക് പത്രത്തിന്‍റെ ഏജൻസിയുമുണ്ട്.” ജോസ് വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

മാനേജർ ജോസിന്‍റെ പ്രകൃതം അല്പസ്വല്പം പിടികിട്ടിയ ഞാൻ കാര്യത്തിലേക്കു കടന്നു. “ഞാൻ എല്ലാം വായിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വാർത്ത ഒന്നാന്തരമായിരുന്നു. ഒരു ക്രൈം സ്റ്റോറി വായിക്കുന്ന പ്രതീതി. നല്ല നിലവാരമുള്ള എഴുത്ത്. ശ്വാസം അടക്കിപ്പിടിച്ചാണ് ഞാൻ അതെല്ലാം വായിച്ചുതീർത്തത്! “

“ഓ അതോ പുഴയിൽ കെട്ടിത്താഴ്ത്തിയ ചാക്കുകെട്ട്. അതിലെ തലയില്ലാത്ത മൃതദേഹം, സുഹൃത്തേ ആ വാർത്ത കൊണ്ടുവന്നത് ഞാനല്ല. എന്നാൽ ആ വാർത്തയുടെ പ്രൂഫിൽ ഞാൻ കുറെ തിരുത്തുകൾ വരുത്തിയിരുന്നു.  പല കോണുകളിൽ നിന്നും ആളുകൾ വിളിച്ചിരുന്നു. പൊതുവെ ഗംഭീരമായി എന്നാണ് അഭിപ്രായം.”

തുടർന്ന് അയാൾ പത്രപ്പരസ്യങ്ങളുടെ നിരക്ക് രേഖപ്പെടുത്തിയ ലാമിനേറ്റു ചെയ്ത ഒരു ഷീറ്റെടുത്ത് എന്‍റെ നേരെ നീട്ടി. തുടർന്നതിനെക്കുറിച്ച് വിശദീകരിക്കാനൊരുങ്ങി.

ഞാനതു കേട്ട് ഇടക്കു കയറിപ്പറഞ്ഞു. “അതെ ഗംഭീരം തന്നെ ആയിരുന്നു. ഒരു സംശയവുമില്ല ആരാ പിന്നെ ആ വാർത്ത കൊണ്ടുവന്നു തന്നത്?”

“അത് ലോനപ്പേട്ടൻ ഇവിടുത്തെ സ്ഥിരം ജോലിക്കാരനല്ല. എഴുതുന്ന കോളത്തിനനുസരിച്ച് പ്രതിഫലം കൊടുക്കും. പക്ഷേ പുള്ളി കണ്ടുപിടിച്ച് കൊണ്ടുവരുന്നത് മിക്കതും പത്രത്തിൽ കൊടുക്കാൻ പറ്റാത്തവയാണ്. അങ്ങനെ കുറെ ആളുകൾ നമുക്കുണ്ട്. നാള്‌ഫലം എഴുതാനും രാമായണമാസകാലത്തു രാമകഥ എഴുതാനും സിനിമകഥകൾ എഴുതാനും ആളുണ്ട്. പരസ്യം നമുക്ക് കളറ് കൊടുത്താലോ? പെട്ടന്ന് എല്ലാരുടേയും കണ്ണിൽ പെടും.”

“ശരി കളറുമതി. അധികം സ്പേസിൽ വേണ്ട.  ഏതായാലും നല്ല ചില സാമ്പിളുകൾ തരൂ. ഞാൻ നോക്കി തെരഞ്ഞെടുത്ത് ഉടനെത്തന്നെ അറിയിക്കാം.”

അയാൾ പലതരം പരസ്യസാമ്പിളുകൾ അടുക്കി വച്ച ഫയലെടുത്ത് എനിക്കു നേരെ നീട്ടി. അതു വാങ്ങുന്നതിനിടയിൽ ഞാൻ നിരുന്മേഷത്തോടെ ചോദിച്ചു, “ഈ ലോനപ്പേട്ടൻ ഇപ്പോൾ എവിടെ കാണും?”

”ആ ഇപ്പോ ആരാധനേൽ കാണും. കൊറച്ചു മുന്നേ ഇവിടെ വന്നു കാശ് മേടിച്ച് പോയതല്ലേ?”

ഏതായാലും ഇവിടെ വന്നതിന്‍റെ ഉദ്ദേശം വേറെ ആണെങ്കിലും ഈ പത്രത്തിൽ ചെറിയ ഒരു പരസ്യം കൊടുത്തു നോക്കാം. പരസ്യം മൂലം ഏതെങ്കിലും പദ്ധതികൾ ഒത്തു വന്നെങ്കിലോ? ജോസ് നീട്ടിയ ഫയലിൽ നിന്നും ഒരു സാമ്പിൾ തിരഞ്ഞെടുത്ത് ഫയൽ തിരിച്ചു കൊടുത്തു. എന്‍റെ സ്ഥാപന വിവരങ്ങൾ ഡയറിയിൽ എഴുതിച്ചേർക്കുന്നതിനിടെ അയാൾ പലവട്ടം എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജോസിനോട് യാത്ര പറഞ്ഞ് ഒരു ചെറിയ തുക അഡ്വാൻസ് നല്കി പുറത്തിറങ്ങി.

എത്രയും വേഗം ലോനപ്പേട്ടനെ കണ്ടു പിടിക്കണം. ആരാധനയിലുണ്ടാകുമെന്നാണ് ജോസ് പറഞ്ഞത്. അല്ല ഈ ആരാധന എന്ന് പറയുന്നത് എന്ത് സേവനം നൽകുന്ന സ്ഥാപനമാണാവോ? ജോസിന്‍റെ സംസാരത്തിൽ നിന്നും എല്ലാവർക്കും പരിചിതമായ ഒരു പ്രശസ്തസ്ഥാപനം ആണ് ആരാധന. ഏതായാലൂം ഞാനിതുവരെ ആരാധനയെക്കുറിച്ചു കേട്ടിട്ടില്ല.

വഴിത്താരയിലെ തിരക്കുകൾ ശമനമില്ലാതെ തുടർന്നു. ദീനമായ പരിക്ഷീണമായ മനുഷ്യമുഖങ്ങൾ ഞൊടിയിടയിൽ കൺമുമ്പിലൂടെ വന്നു പോയ്കൊണ്ടിരുന്നു. അല്പദൂരം നടന്നശേഷം ഒരോട്ടോയിൽ കയറ്റി ആരാധനയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓട്ടോക്കാരന്‍റെ മുഖത്തിന്‍റെ കോണിൽ ഒരു ചിരി വിടർന്നു. മദ്യപൻമാരെ കാണുമ്പോൾ വിരിയുന്ന പരിഹാസച്ചിരി. ആരാധനയിലെ സേവനമെന്തെന് എനിക്ക് വ്യക്തമായി. ആരാധനയിലെത്താൻ അധികം സമയമെടുത്തില്ല.

ഒരിടത്തരം ബാർ കം റസ്റ്റോറന്‍റ്.  ബാറിൽ കയറി ഞാൻ പരിസരം വീക്ഷിച്ചു കൊണ്ടിരുന്നു. സ്ഥിരം ഉപഭോക്താക്കളെ ബാർ മാൻമാർക്ക് നിശ്ചയമായും അറിയുമായിരിക്കും. ഒരു ഗ്ലാസ്സ് ബിയർ എനിക്കായി പകരുന്നതിനിടെ ലോനപ്പേട്ടനെക്കുറിച്ച് ഞാൻ ആരാഞ്ഞു. ചിരപരിചിതനായ ഒരാളുടെ പേരുകേട്ട മുഖഭാവത്തോടെ ബാർമേൻ പറഞ്ഞു.

“ലോനപ്പേട്ടൻ ഇവടെ വന്നിരുന്നു. പെട്ടെന്നെന്തോ കാര്യത്തിന് പുറത്തു പോയി.  പുള്ളി വരും ക്വോട്ട തികച്ചില്ല. ക്വോട്ട തികക്കുന്നതു വരെ ഇവിടെത്തന്നെ ഉണ്ടാകും.“

ബിയർ നിറച്ച സ്ഥടികവുമായി ഞാൻ ഒരൊഴിഞ്ഞ മൂലയിൽ ചെന്നിരുന്നു. ചെറു കുമിളകൾ വലിയ രൂപം പ്രാപിച്ച് ഗ്ലാസ്സിനു മുകളിൽ പാറിക്കിടന്നു. ഒരിറക്ക് ബിയർ കുടിച്ചശേഷം ഗ്ലാസിന് മുകളിൽ മേലാപ്പ് പോലെ പതയുന്ന ബിയറു നോക്കി ഞാൻ അൽപനേരം ഇരുന്നു, പതുക്കെ പത ശമിക്കുകയാണ്, മേലാപ്പ് അപ്രത്യക്ഷമാകുകയാണ്‌. ഒരെത്തും പിടിയും കിട്ടാത്ത ആധുനിക ചിത്രം പോലെ പ്രശ്നം കെട്ടുപിണഞ്ഞ് കിടക്കുന്നു.

ഫ്രാൻസിലെ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന ക്രിമിനോളജിസ്റ്റ് എഡ്മണ്ട് ലൊക്കാർഡ് പറഞ്ഞിട്ടുള്ളത്‌, ഒരു കുറ്റവാളി സംഭവസ്ഥലത്തേക്ക് എന്തെങ്കിലും കൊണ്ടുവരും എന്തെങ്കിലും അവശേഷിപ്പിക്കുകയും ചെയ്യും എന്ന വസ്തുതയാണ്. ഒപ്പം ഏതെങ്കിലും രണ്ട് വസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ, ഓരോ വസ്തുവിനും ഇടയിൽ പദാർത്ഥത്തിന്‍റെ കൈമാറ്റം എപ്പോഴും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു വക്കുന്നു. സത്യത്തിൽ അതാണല്ലോ ഫോറൻസിക് സയൻസിന്‍റെ അടിസ്ഥാന ശില.

ഇവിടെ കുറ്റവാളി അല്ലെങ്കിൽ കുറ്റവാളികൾ സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നതെന്താണ്? അവശേഷിപ്പിച്ചതെന്താണ്? അതു തന്നെയാണ് കുറ്റവാളിയിലേക്കുള്ള ദിശാ സൂചകം. സംഭവസ്ഥലത്തേക്ക് കൊണ്ടു വന്നത് ചൂടിക്കയർ കൊണ്ട് വരിഞ്ഞു കെട്ടിയ ചാക്കുകെട്ട്. ചാക്കുകെട്ടിൽ ഒരു പുരുഷന്‍റെ ശരീരാവശിഷ്ടങ്ങൾ. തീർത്തും തിരിച്ചറിയാനാകാത്ത വിധം വികലമാക്കിയ ശരീരാവശിഷ്ടങ്ങൾ. ഇവിടെ കൊണ്ടുവന്നതും അവശേഷിച്ചതും ചാക്കുകെട്ടു തന്നെ. ആ ചാക്കു തന്നെ ദിശാ സൂചകം. ആ ചാക്കുകെട്ടിനെ പിൻതുടർന്നാൽ കുറ്റവാളിയിലേക്കെത്തും എന്ന് മനസ്സു പറയുന്നു.

ചാക്കുകെട്ടു ഞാൻ കണ്ടതാണ്. പുറമെ വിശേഷ വിധിയായി ഒന്നും തന്നെ ശ്രദ്ധയിൽ പെട്ടുമില്ല. പിന്നീടുള്ളത് പദാർത്ഥങ്ങളുടെ കൈമാറ്റം. കുറ്റവാളിക്കും ചാക്കുകെട്ടിനുമിടയിൽ പദാർത്ഥത്തിന്‍റെ വിനിമയം നടന്നിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ മേൽത്തരം ശാസ്ത്രസാങ്കേതികവിദ്യ അനിവാര്യമാണ്. ചാക്കുകെട്ടിന്‍റെ വിദഗ്ധപരിശോധനയിലൂടെയേ അത് വ്യക്തമാകു. അത്തരം പരിശോധന എന്‍റെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല.

കയ്പ് പടർന്നു തുടങ്ങിയ തണുത്ത ബിയർ അല്പാൽപ്പം കഴിച്ചു കൊണ്ടിരിക്കെ ബാർ മാൻ വന്ന് പറഞ്ഞു. “ദാ അതാണ് നിങ്ങൾ അന്വേഷിച്ച കക്ഷി. ലോനേട്ടൻ.”

ഞാൻ ആകാംക്ഷാപൂർവ്വം ബാർ മാൻ കണ്ണുകൊണ്ടാംഗ്യം കാണിച്ചിടത്തേക്ക് നോക്കി. വെളുത്ത ജുബ ധരിച്ച് ഒരാൾ തൊട്ടടുത്ത ടേബിളിലിരുന്ന് വിശാലമായ മദ്യപാനത്തിന് വട്ടം കൂട്ടുന്നു. സമയം നഷ്ടപ്പെടുത്താതെ ഉടൻ തന്നെ ലോനപ്പേട്ടനോട് മൗനാനുവാദം വാങ്ങി അയാൾക്കു എതിർവശത്തെ കസേരയിൽ ചെന്നിരുന്നു. അപരിചിതത്വത്തിന്‍റെ മിഴിമുന അയാളിൽ നിന്നും എന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്കനുഭവപ്പെട്ടു.

ഞാനുടനെ പരിചയപ്പെടലിന്‍റെ ഘട്ടത്തിലേക്ക് നീങ്ങി. സായാഹ്ന പത്രത്തിൽ പരസ്യം നല്കുന്നതിനായി പോയ കാര്യവും ജോസേട്ടനെ പരിചയപ്പെട്ട കാര്യവുമെല്ലാം പറഞ്ഞിട്ടും ഒരടുപ്പം അയാൾ കാണിക്കുന്നില്ല. ജോസേട്ടനെപ്പറ്റി പറഞ്ഞപ്പോൾ അയാളുടെ മുഖം ചുവന്നു ഇപ്പോൾ വരാമെന്ന് പറഞ്ഞ് ബാർമേന്‍റെ അടുക്കൽ ചെന്ന് ഒരു ബോട്ടിൽ സിഗ്നേച്ചർ പറഞ്ഞു ഇരിപ്പിടത്തിലേക്ക് നീങ്ങി.

ബോട്ടിൽ കൊണ്ടു വച്ചതും ലോനപ്പേട്ടന്‍റെ ചടച്ച മുഖം തിളങ്ങി. നിമിഷങ്ങൾക്കുള്ളിൽ അയാൽ പരിചിതനായി. വാചാലനായി. കഥകൾ പ്രവഹിച്ചു തുടങ്ങി. പഴയ കാല നക്സൽ അനുഭാവിയാണ് ലോനപ്പേട്ടൻ എന്ന് എനിക്ക് തോന്നി. ഒരു പെഗ് മദ്യം ഒറ്റവലിക്ക് വലിച്ചു കുടിച്ചശേഷം നടപ്പുവ്യവസ്ഥിതിയിൽ സാമൂഹികമാറ്റം സായുധ വിപ്ലവത്തിലൂടെ മാത്രമേ കൈവരുകയുള്ളു എന്നയാൾ ഉറപ്പിച്ചുപറഞ്ഞു.

രക്തം ചിന്താതെ സമൂഹത്തിലെ സാമ്പത്തികസന്തുലനം ഒരു മരീചികയായിത്തന്നെ തുടരുമെന്ന് അയാൾ ഉദാഹരണങ്ങളിലൂടെ സമർത്ഥിച്ചു. അയാൾ പറയുന്നതിനോടൊക്കെ യോജിച്ചു കൊണ്ടും തലകുലുക്കി സമ്മതിച്ചും ഞാൻ മദ്യം പകർന്നു കൊടുത്തുകൊണ്ടിരുന്നു.

വസന്തത്തിന്‍റെ ഇടിമുഴക്കം വന്നു ഭവിക്കാത്തതും സായുധ വിപ്ളവങ്ങൾ അപ്രായോഗികമായതിന്‍റെ ഇച്ഛാഭംഗവും അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു. പരിമിതികളേറെയുണ്ടെങ്കിലും ഇന്നും ചൂഷക വ്യവസ്ഥിതികളോടുള്ള പോരാട്ടം എഴുത്തുകളിലൂടെയും പ്രവൃത്തികളിലൂടെയും ലോനപ്പേട്ടൻ തുടരുന്നു.

ചില മനുഷ്യർ അങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ചു തുടങ്ങാനാണ് പ്രയാസം. സംസാരം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പെട്ടന്നൊന്നും അവസാനിപ്പിക്കുകയില്ല. ജോസേട്ടൻ എന്ന ബുർഷ്വാ മാനേജരെപ്പറ്റി കടുത്തവാക്കുകൾ പറയുവാൻ തുടങ്ങി തൊഴിലാളികളുടെ ചോരകുടിച്ചു ജീവിക്കുന്ന ഒരട്ടയാണ്‌ ജോസ് എന്നും ലോനപ്പേട്ടൻ പറഞ്ഞു വച്ചു.

ലോനപ്പേട്ടന്‍റെ വീരഗാഥകൾ കാടുകയറിത്തുടങ്ങി. അതു കൊണ്ട് എനിക്ക് വിശേഷിച്ചൊരു ഗുണമില്ലെന്ന് ബോധ്യം വന്നതിനാൽ ഞാൻ സാവകാശം അയാൾ സായാഹ്നപ്പത്രത്തിൽ നല്കിയ വാർത്തയിലേക്ക് ശ്രദ്ധ ക്ഷണിച്ചു. മികവുറ്റ സിഗ്നേച്ചർ മദ്യം സ്ഫടിക ഗ്ലാസ്റ്റിലേക്ക് ചിതറി വീണു. അതിന്‍റെ ലഹരിയുൾക്കൊണ്ട് ലോനപ്പേട്ടൻ കളം നിറഞ്ഞു. ഏറെ നിർബന്ധിച്ചപ്പോൾ ആ വാർത്തയും വിശദാംശങ്ങളും കൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ലോനപ്പേട്ടൻ പറഞ്ഞു തുടങ്ങി.

റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ബൈക്കുകൾ തുടർച്ചയായി മോഷണം പോകുന്നതു സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പോലീസ് സ്റ്റേഷനിൽ പോയതായിരുന്നു ലോനപ്പേട്ടൻ. അവിടെ പരിചയമുള്ള പോലീസുകാരുണ്ട്. സായാഹ്ന പത്രത്തിൽ കൊടുക്കാൻ പറ്റിയ വാർത്തകൾ അവിടെ നിന്നും പലപ്പോഴും ലഭിക്കാറുണ്ട്. അത്തരം വാർത്തകൾ അല്പം പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുമ്പോൾ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.

അന്നൊരു ദിവസം കാര്യമായ വാർത്തകൾ ഒന്നും തടയാതെ പോലീസ് സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരഞ്ഞു നടക്കുമ്പോഴാണ് കായൽ പരിസരത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ട മനുഷ്യ ശരീരഭാഗങ്ങൾ ചാക്കുകെട്ടിൽ നിന്നും ലഭിച്ചതായുള്ള വാർത്ത പരന്നത്. സമയം കളയാതെ ഉദ്യോഗജനകമായ ഒരു വാർത്ത തടഞ്ഞ ജിജ്ഞാസയിൽ സംഭവ സ്ഥലത്തെത്തി.

സംഭവം അടുത്തു നിന്നും കാണാൻ പറ്റി. അർത്ഥശങ്കക്കിടയില്ലാത്ത ഭീകരമായ ഒരു കൊലപാതകം. കൊലപാതകിക്ക് ഇരയോടുള്ള തികഞ്ഞ പകയും പ്രതികാരവും ഒറ്റ നോട്ടത്തിൽ പകൽ പോലെ വ്യക്തം. കൊലപാതക വാർത്തകൾ റിപ്പോർട്ടു ചെയ്തുള്ള അനുഭവസമ്പത്തും അല്പസ്വല്പം ഭാവനാ ചാതുര്യവും സമാസമം ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി. വായനക്കാർ അത് സ്വീകരിച്ചു. അതു കൊണ്ടാണല്ലോ ആ വാർത്ത വന്ന ദിവസം രണ്ടായിരം കോപ്പിയിലേറെ പത്രം വിറ്റുപോയത്.

ലോനപ്പേട്ടന്‍റെ ശുഷ്ക്കിച്ച മുഖത്ത് നേരിയ ചിരി പടർന്നു. സിഗ്‌നേച്ചർ ബോട്ടിലിലെ നിരപ്പ് താണു. ലോനപ്പേട്ടൻ തീർത്തും ഉല്ലാസവാനായി. ബെയററെ വിളിച്ച് മസാലക്കപ്പലണ്ടി ഓർഡർ ചെയ്തു വരുത്തി. ലോനപ്പേട്ടൻ വിഷയം വിട്ട് വീണ്ടും കാടുകയറാൻ ഒരുങ്ങുമ്പോൾ ഞാൻ ചോദിച്ചു.

“വാർത്തയുടെ അവസാനം ബേക്കറിയുമായി ബന്ധപ്പെടുത്തി ഏതാനും വരികൾ കണ്ടിരുന്നല്ലോ? അതെനിക്ക് വ്യക്തമായില്ല! ഒരിറക്ക് മദ്യം കഴിച്ച് ലോനപ്പേട്ടൻ പൊട്ടിച്ചിരിച്ചു.

“അതെന്താ സംഭവമെന്ന് അവിടം പരിശോധിച്ച പോലീസുകാർക്കും മനസ്സിലായിട്ടില്ല. ഇപ്പോൾ അവർ മനസ്സിലാക്കിയിട്ടുണ്ടാവും. അത്തരം കാര്യങ്ങളൊക്കെ തിരിച്ചറിയാൻ നിരീക്ഷണബുദ്ധി വേണം അതിനുപരിയായി ജീവിതാനുഭവങ്ങൾ വേണം. ”

ഏറെ മദ്യം അകത്തു ചെന്നിട്ടും ലോനപ്പേട്ടന്‍റെ നാവു കുഴയുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. വ്യക്തമായി സ്ഫുടതയോടെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. “നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലിയല്ലേ ഇന്നുവരെയുള്ള ജീവിതത്തിൽ ചെയ്തിട്ടുള്ളൂ?” ഞാൻ തലകുലുക്കി സമ്മതിച്ചു.

“ഞാൻ പത്താം വയസ്സിൽ സമ്പാദിച്ചു തുടങ്ങിയ ആളാണ്. കൂലിപ്പണി, സോഡാ കമ്പനി, ഹോട്ടൽ, ബേക്കറി ആ പട്ടിക ഏറെയുണ്ട്. ആ അനുഭവപരിചയം കൊണ്ടാണ് ഞാൻ അങ്ങനെയൊരു നിഗമനത്തിലെത്തി വാർത്ത കൊടുത്തത്. മഹാരാഷ്ട്രയിൽ നിന്നൊക്കെ ഇറക്കുമതി ഉണ്ടെങ്കിലും കേരളത്തിലേക്ക് പഞ്ചസാര പ്രധാനമായും എത്തുന്നത് കർണാടകയിൽ നിന്നാണ്. അത്തരം ചാക്കുകൾ ഞാൻ ഏറെ ചുമന്നിട്ടുണ്ട്. വല്ലാത്ത ഭാരമാണ് അവയ്ക്ക്.  അത്തരം ചാക്കുകൾ തിരിച്ചറിയാൻ എനിക്കേറെ സമയം വേണ്ട. ആ മനുഷ്യ ഭാഗങ്ങൾ പഞ്ചസാരച്ചാക്കിലാക്കിയാണ് പുഴയിൽ തള്ളിയതെന്നതിന് സംശയം വേണ്ട. പിന്നെ ചാക്കു കണക്കിന് പഞ്ചസാര ഉപയോഗിക്കാറുള്ളത് വൻകിട ബേക്കറികളിലാണ്. അതു കൊണ്ടാണ് സംശയ നിഴൽ ബേക്കറി ഉടമയിലേക്ക്‌ എന്നൊരു കാച്ചു കാച്ചിയത്.”

“പോലീസ് ലോനപ്പേട്ടനോട് ഇക്കാര്യം ആരാഞ്ഞിരുന്നോ?“

“ഇല്ല. ഇതവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് തോന്നുന്നു. പിന്നെ എന്‍റെ വാർത്തകൾ അവർ കാര്യമായിട്ടെടുക്കാറുമില്ല. ചില മുന്നനുഭവങ്ങൾ ഉണ്ടെന്ന് വച്ചോ. അവരു കണ്ടു പിടിക്കട്ടെന്നെ ടെക്നോളജിയും മാൻ പവ്വറും ഉണ്ടല്ലോ.“

ഞാൻ അത് ശരിവച്ചു. ടെക്നോളജി നൽകുന്ന പിൻബലത്തിനു പകരം വക്കാൻ മറ്റൊന്നില്ല. സിഗ്‌നേച്ചർ നിരപ്പ് താഴെ തൊട്ടു, അതുകണ്ടിട്ടാവണം അല്പം തിരക്കുഭാവിച്ചു അയാൾ എഴുന്നേൽക്കാനാഞ്ഞു, ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ യാതൊരു മടിയും കൂടാതെ തന്നു. മദ്യത്തിന്‍റെ പണം താൻ തന്നെ കൊടുക്കാമെന്ന ഭംഗിവാക്ക് പറഞ്ഞ് ലോനപ്പേട്ടൻ എഴുന്നേറ്റ് പോകാനൊരുങ്ങി. യാത്ര ചോദിച്ചു.

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞു മദ്യം കഴിച്ചവന്‍റെ യാതൊരു ശരീരഭാഷയും ദൃശ്യമാക്കാതെ തോളത്തു ഒരു തുണിസഞ്ചിയും തൂക്കി ലോനപ്പേട്ടൻ നടന്നുപോകുന്നത് ഞാൻ നോക്കി നിന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 3

“എങ്ങും പോകല്ലേ സൗദാമിനി… ഞാൻ ഉറങ്ങിഉണരുമ്പോഴും നീയിവിടെ ത്തന്നെയുണ്ടാകണം… എനിക്ക് പേടിയാ സൗദാമിനി… ഇപ്പോൾ എല്ലാറ്റിനേം പേടിയാ… സുമേഷിനെ… അവന്‍റെ ഭാര്യയെ… അങ്ങനെ എല്ലാറ്റിനേം എനിക്കു പേടിയാ… ”

നന്ദൻ മാഷ് ഹേമാംബികയുടെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു. ഹേമാംബികയുടെ കൈകൾ അപ്പോൾ അയാളെ ചേർത്തു പിടിച്ചിരുന്നു. അറിയാതെ ഒരു മയക്കത്തിലേക്ക് വഴുതിവീണത് നന്ദൻ മാഷ് അറിഞ്ഞില്ല.

ഹേമാംബികയാവട്ടെ നന്ദൻ മാഷ് ഉറങ്ങിയിട്ടും അവിടന്ന് മാറാതിരുന്നു. ഒരു പക്ഷെ ഉണരുമ്പോൾ അദ്ദേഹം ഭാര്യയെന്ന് കരുതുന്ന തന്നെ കാണാതെ വിഷമിച്ചാലോ? ഇനിയും നന്ദൻ മാഷിനെ വിഭ്രാന്തിയിലേക്ക് തള്ളിവിടാൻ താനായിട്ട് ഇടയുണ്ടാക്കരുത്. ഹേമാംബിക കരുതി

ഇതിനിടയിൽ നന്ദൻമാഷിനെ വൃദ്ധമന്ദിരത്തിൽ എത്തിച്ച പാൽക്കാരൻ പയ്യൻ മുരുകൻ, സുമേഷിന്‍റെ വീട്ടിലും പാലും കൊണ്ടെത്തി. നന്ദൻ മാഷിനെക്കാണാതെ പലയിടത്തും അന്വേഷിച്ചുകൊണ്ടിരുന്ന അവരോട് അവൻ താൻ നന്ദൻ മാഷിനെ രാവിലെ കണ്ട വിവരം പറഞ്ഞു.

“അപ്പൂപ്പനെ ഞാൻ കണ്ടല്ലോ. അപ്പൂപ്പനെ ഞാനാ വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കിയത്.” അവൻ സുമേഷിനോടു പറഞ്ഞു.

“വൃദ്ധമന്ദിരത്തിലൊ അതെന്തിനാ അച്ഛൻ അങ്ങോട്ടു പോയത്?”

“അവിടെ അമ്മൂമ്മ കാത്തു നില്ക്കും എന്നു പറഞ്ഞു.”

“ഈ അച്ഛനു തനി വട്ടായെന്നാ തോന്നുന്നേ. അമ്മ കാത്തു നില്ക്കും പോലും…”

സുമേഷിന്‍റെ ഭാര്യ താരയാണ് പല്ലിറുമ്മിക്കൊണ്ട് അതു പറഞ്ഞത്. അവൾ പുതിയ ചുരിദാർ ധരിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവരുടെ ഒന്നര വയസ്സായ ഇളയ മകനെ ഒക്കത്തെടുത്ത് ജോലിക്കാരി ശാന്തിയും അടുത്തു നില്പുണ്ട്.

“അതു ശരിയാ. ഈയിടെയായി അച്ഛന് മാനസികമായി എന്തോ നല്ല കുഴപ്പമുണ്ട്. യഥാർത്ഥത്തിലുള്ളതൊന്നുമല്ല കാണുന്നതും പറയുന്നതും. എപ്പോഴും അമ്മയെപ്പറ്റിയുള്ള ചിന്തയാ. അമ്മ ജീവിച്ചിരുപ്പുണ്ടെന്നാ അച്ഛനിപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ ഇപ്പഴത്തെ കാര്യങ്ങൾ പലതും ഓർമ്മയില്ല താനും. അച്ഛൻ പലതും ചെയ്യുന്നതും പറയുന്നതും ഒരോർമ്മയും ഇല്ലാതെയാ…” താര ഈർഷ്യയോടെ സുമേഷിനെ ഓർമ്മപ്പെടുത്തി.

“എന്തായാലും ഞാനവിടം വരെ ഒന്നു പോയി നോക്കി വരട്ടെ. നീ അപ്പഴേക്കും എനിക്ക് ഓഫീസിൽ പോകാനുള്ളതൊക്കെ ഒരുക്കിവക്ക്.” അല്പം കഴിഞ്ഞ് കാർഷെഡിൽ നിന്ന് കാർ ഇറക്കിക്കൊണ്ട് അയാൾ പറഞ്ഞു.”

“കാലത്തെ ഓരോരോ മാരണങ്ങളെ… നീ ആ ഗേറ്റൊന്ന് തുറക്ക്… ങാ അല്ല ഗേറ്റ് പകുതി തുറന്നു കിടക്കുകയാണല്ലോ… അച്ഛൻ തുറന്നിട്ടതായിരിക്കും… നീ അതൊന്ന് മുഴുവനും തുറക്ക്…” സുമേഷ് പറഞ്ഞതു കേട്ട് താര ഗേറ്റിനടുത്തേക്ക് നടന്നു. ഗേറ്റ് തുറന്ന ശേഷം താര സുമേഷിനടുത്തെത്തി പറഞ്ഞു.

“അതേയ് നിങ്ങളുടെ അച്ഛന് അവിടത്തെന്നെ നില്ക്കുവാനാണ് ഇഷ്ടമെങ്കിൽ അവിടെത്തന്നെ നിർത്തിയിട്ടു പോര്. ഇനിയും ഇവിടെ നിർത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്തിനാ?”

“അങ്ങനെ കൈയ്യൊഴിയാനൊക്കുമോ? അതിന് ചില ക്രമങ്ങളൊക്കെ ഇല്ലേ? മാത്രമല്ല അതേക്കുറിച്ച് എനിക്കല്പം ആലോചിക്കാനുണ്ട്. അച്ഛന്‍റെ കൈയ്യിലുള്ളതെല്ലാം നേടിയിട്ടു വേണം അതേക്കുറിച്ചു ചിന്തിക്കാൻ. ഇല്ലെങ്കിൽ അച്ഛനെ കൈയ്യൊഴിഞ്ഞതിന്‍റെ പേരുദോഷം മാത്രം ബാക്കിയാകും.”

“അതും ശരിയാ. എങ്കിൽ ഞാൻ പറഞ്ഞതിനെക്കുറിച്ച് നിങ്ങളിപ്പം മറന്നേക്ക്.”

“ശരി. എന്നാൽ ഞാൻ പോയിട്ടു വരാം. നീ മോന് പാലു കൊടുത്ത് വേഗം ഓഫീസിൽ പോകാൻ നോക്ക്.”

“ശരി സുമേഷേട്ടാ… ഹോ എന്തെല്ലാം പണികൾ കാലത്തു തന്നെ തീർത്തിട്ടു വേണം ഓഫീസിൽ പോകാൻ. ചിന്നു മോളെ ഒരുക്കി സ്ക്കുളിലേക്കു വിട്ടതേയുള്ളു. അതിനിടക്കാ നിങ്ങളുടെ അച്ഛനെന്ന മാരണം. അങ്ങേരെ ഇവിടെ കൊണ്ടു വന്നു നിർത്തുമ്പോ വീട്ടിലൊരാളായല്ലോ എന്നാ കരുതിയത്… അങ്ങേരിപ്പോ ഒന്നും ഓർമ്മയില്ലാതെ ഏതു നേരവും ശാന്തിയെ വിളിച്ചോണ്ടിരിക്കുമത്രെ, അതു കണ്ടോ ഇതു കണ്ടോ എന്നു ചോദിച്ച് അവൾക്കാകെ മടുത്തു തുടങ്ങി. ഇനി എപ്പഴാ ഇവിടുത്തെ ജോലി മതിയാക്കി അവള് പോകുന്നതെന്നറിയില്ല.”

“ങാ… ശരി… ശരി… നീയിപ്പോളകത്തോട്ട് ചെല്ല്. ശാന്തിയെ പറഞ്ഞ് എല്ലാം ഏല്പിക്ക് അച്ഛന്‍റെ കാര്യങ്ങൾ നമുക്ക് പിന്നീടാലോചിക്കാം.” താര ഗേറ്റടച്ച് അകത്തേക്ക് പോയപ്പോൾ സുമേഷ് കാറോടിച്ച് പുറത്തേക്കുപോയി. സുമേഷ് നേരെ വൃദ്ധമന്ദിരത്തിലേക്ക് കാർ ഓടിച്ചു ചെന്നു. അവിടെ അപ്പോൾ ഏതാനും പേർ കൂടിനിന്ന് പുതിയ അതിഥിയെപ്പറ്റി സംസാരിക്കുകയായിരുന്നു.

നന്ദൻമാഷിനെ നേരിട്ടറിയാത്തപലരും അയാൾ അവിടെ താമസിക്കാൻ ചെന്നതാണെന്നു വിചാരിച്ചു. ഹേമാംബിക ടീച്ചർ നന്ദൻ മാഷിനെ കാര്യമായി ശുശ്രൂഷിക്കുന്നതു കണ്ടപ്പോൾ അവർ തമ്മിൽ നേരത്തെ പരിചിതരാണെന്ന് പലരും ഊഹിച്ചു. അവർ ചുറ്റും കൂടി നിന്ന് ഹേമാംബികടീച്ചറിനോട് നന്ദൻ മാഷിനെപ്പറ്റിപലതും ചോദിച്ചു തുടങ്ങി.

“ടീച്ചർക്കിയാളെ നേരത്തെ അറിയാവോ?” ആന്‍റണി എന്ന വൃദ്ധനാണ് അതു ചോദിച്ചത്. കോട്ടയംകാരനായ അയാൾ അവിടെ വന്നിട്ട് നാലു മാസമേ ആയിട്ടുള്ളു.

ഹേമാംബിക ടീച്ചർ ആന്‍റണിയുടെ ചോദ്യം കേട്ട് പുഞ്ചിരിയോടെ പറഞ്ഞു. “അറിയാമായിരുന്നു. ഞങ്ങൾ ഇരുവരും ഒരു സ്ക്കൂളിൽ ജോലി ചെയ്തിരുന്നവരാ…”

“ഓഹോ… അപ്പോൾ നല്ലവണ്ണം അറിയാമെന്നു പറ. ഇയാൾക്ക് മക്കളും ഭാര്യയുമൊന്നുമില്ലേ? തനിച്ചാണല്ലോ വരുന്നത് കണ്ടത്?” മൂവാറ്റുപുഴ സ്വദേശിയായ മുകുന്ദന്‍റെ ചോദ്യം കേട്ട് ദാസൻ എന്നു പേരുളളയാൾ പ്രതികരിച്ചു.

“ആരൊക്കെയുണ്ടായിട്ട് എന്താ കാര്യം? മുകുന്ദാ… ഇന്നത്തെക്കാലത്ത് ആർക്കും നമ്മളെപ്പോലുളളവരെ വേണ്ടാ. അത് മക്കളായാലും ഭാര്യയായാലും ശരി.”

“അതും ശരിയാ… അവർക്കൊക്കെ കാശു മതി. അതു കിട്ടിക്കഴിഞ്ഞാ നമ്മളൊക്കെ ഇന്നവർക്ക് അധികപ്പറ്റാ…” ആന്‍റണിയുടെ വാക്കുകളിൽ. ഇടർച്ചയുണ്ടായിരുന്നു.

“അതുകൊണ്ടാണല്ലോ നമ്മളെയൊക്കെ അവര് ഇവിടെക്കൊണ്ടുവന്നാക്കിയത്. ങാ… അവസാന കാലത്ത് ഒരു തുള്ളി വെള്ളം തരാൻ മക്കളോ ഭാര്യയോ അടുത്തില്ലാതെ മരിക്കാനാ നമ്മുടെ വിധി.” അതു പറയുമ്പോൾ മുകുന്ദന്‍റെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.

“ങാ… അതൊക്കെ പോകട്ടെ… നമ്മള് വന്നത് ഇയാളെക്കുറിച്ചന്വേഷിക്കാനല്ലേ? എന്നിട്ട് നമ്മള് നമ്മുടെ കാര്യം പറഞ്ഞോണ്ടിരിക്കുവാണല്ലോ. പെങ്ങളെ, ഇയാളെക്കുറിച്ച് കൂടുതലറിയാനാ ഞങ്ങള് വന്നത്. ഇയാളാരാ? എവിടുന്നാന്നൊക്കെ പെങ്ങള് ഒന്നു പറഞ്ഞാട്ടെ. കണ്ടിട്ട് ബുദ്ധിക്ക് ലേശം കൊഴപ്പമൊള്ള വ്യക്തിയാണെന്ന് തോന്നുന്നു. വല്ല പ്രാന്താശുപത്രീന്നും ചാടിപ്പോന്നതാണോ?”

“ഏയ് അല്ല ആന്‍റണിച്ചേട്ടാ. നന്ദൻ മാഷ് ഇവിടെ അടുത്ത ഹൈസ്ക്കൂളിലെ സാർ ആയിരുന്നെന്നു പറഞ്ഞില്ലേ? ഇദ്ദേഹം പണികഴിപ്പിച്ച വീടാ ഇത്. ഇവിടെയാണ് ഇദ്ദേഹവും ഭാര്യയും രണ്ടുമക്കളോടൊത്ത് പത്തുനാല്പതുകൊല്ലക്കാലം താമസിച്ചത്. പിന്നീട് മക്കൾക്ക് പ്രായമായപ്പോ അവര് തങ്ങളുടെ കുടുംബവുമായി ഓരോരോ ഇടത്തേക്ക് മാറിത്താമസിച്ചു. ഒരാള് ഇവിടെ അടുത്തും, മറ്റൊരാള് ഏതോ വിദേശരാജ്യത്തും. മക്കള് അച്ഛനെയും അമ്മയെയും വേർപെടുത്തി തങ്ങള് താമസിക്കുന്നിടത്തേക്ക് കൊണ്ടുപോയി.”

ഹേമലത ടീച്ചർ പറയുന്നതിനിടക്ക് രാഘവൻ മാഷ് അവിടെയെത്തി. അദ്ദേഹം നല്ല സുഖം തോന്നാത്തതിനാൽ മുറിയ്ക്കകത്ത് അത്രയും നേരം കിടക്കുകയായിരുന്നു. കട്ടിലിലുറങ്ങുന്ന നന്ദൻ മാഷിനെ കണ്ട് രാഘവൻ മാഷ് അതിശയോക്തിയോടെ പറഞ്ഞു. “ഇത് നമ്മുടെ നന്ദൻ മാഷല്ലെ? ഇദ്ദേഹത്തിന് എന്തു പറ്റി?”

“ഒന്നും പറ്റിയില്ല മാഷേ. സ്വന്തം വീട്ടിൽ നിന്ന് ഇവിടം വരെ അദ്ദേഹം നടന്നാണ് വന്നത്. അതിന്‍റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണ്.” ആന്‍റണി വിവരിച്ചു.

“സ്ക്കൂളിൽ വച്ച് നന്ദൻ മാഷും ഞാനും നല്ല ചങ്ങാതികളായിരുന്നു. എത്രനല്ല മനുഷ്യനാണെന്നോ ഇദ്ദേഹം ങാ… ഹേമാംബിക ടീച്ചറിനറിയില്ലേ ഇദ്ദേഹത്തിനെ. നമ്മളെല്ലാം ഒരുമിച്ചാണല്ലോ അന്ന് സ്ക്കൂളിലുണ്ടായിരുന്നത്.”

“പിന്നെ എനിക്കറിയാം. ഞങ്ങൾ ഒരുമിച്ച് കുറെ വർഷങ്ങൾ ഉണ്ടായിരുന്നു. ങാ… ഞാൻ നന്ദൻ മാഷിന് കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടുവരാം. പാവം ഉണരുമ്പോൾ നല്ല ദാഹം കാണും. വെയിലത്തു നടന്നു തളർന്നല്ലെ ഇവിടം വരെയെത്തിയത്.”

“അപ്പോൾ മാഷിന് ഇതുവരെ കുടിക്കാൻ ഒന്നും കൊടുത്തില്ലെ? അതു കഷ്ടമായല്ലോ” രാഘവൻ മാഷിന്‍റെ ചോദ്യം കേട്ട് ഹേമാംബിക പറഞ്ഞു.

“ഇല്ല രാഘവേട്ടാ… ഇദ്ദേഹം ഭാര്യയാണെന്ന് വിചാരിച്ച് എന്നെ എങ്ങും വിടാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം ഉണരുന്നതു വരെ ഞാൻ എങ്ങും പോകരുതെന്നും പറഞ്ഞു.”

“പാവം, മനുഷ്യന്‍റെ ഓരോരോ അവസ്ഥയെ” അങ്ങനെ പറഞ്ഞ് രാഘവൻ മാഷ് നെടുവീർപ്പിട്ടു.

ഇതിനിടയിൽ ഹേമാംബിക “ഞാൻ നന്ദൻ മാഷിനു കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടുവരാം. നിങ്ങൾ എല്ലാവരും നന്ദൻ മാഷിനെ ശ്രദ്ധിച്ചോളു” എന്നു പറഞ്ഞ് അകത്തേക്കു പോയി. അവർ സംസാരിച്ചു കൊണ്ടിരിക്കെ മുറ്റത്ത് ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം കേട്ട് എല്ലാവരും എത്തിനോക്കി.

“ആരോ വന്നിട്ടുണ്ട്. പുതിയതായി ആരെ യെങ്കിലും ഇവിടെ കൊണ്ടു വന്ന് നടതള്ളാനായിരിക്കും.” ആന്‍റണി പറഞ്ഞതു കേട്ട് മറ്റുളളവരും ആകാംക്ഷാഭരിതരായി നോക്കി നിന്നു.

അപ്പോൾ സുമേഷ് കാറിൽ നിന്നിറങ്ങി ഓഫീസിനടുത്തേക്ക് നടന്നു. മാനേജർ രാജീവൻ സുമേഷിനെക്കണ്ട് എഴുന്നേറ്റ് കൈ കൊടുത്തു കൊണ്ടു പറഞ്ഞു.

“ഹലോ… സുമേഷ്സാറൊ? കണ്ടിട്ട് നാള് കുറെ ആയല്ലോ.”

“ങാ… കഴിഞ്ഞ മാസം വാടക വാങ്ങാൻ വന്നപ്പോൾ നമ്മൾ തമ്മിൽ കണ്ടതാണല്ലോ. ഇന്നിപ്പോൾ ഇവിടംവരെ വരേണ്ട ആവശ്യമുണ്ടായി.”

“ഓ… സാറിന്‍റെ അച്ഛൻ ഇവിടെ വന്ന കാര്യം അറിഞ്ഞു കാണുമല്ലേ? ഞാൻ സാറിനെ വിളിച്ചു പറയാനിരിക്കുകയായിരുന്നു. അദ്ദേഹം അത്രയും ദൂരം നടന്നു തളർന്ന് ഇവിടെ എത്തിയതല്ലെ? അല്പം വിശ്രമിച്ചിട്ട് വിളിച്ചു പറയാമെന്നു കരുതി.”

“ങാ… എന്നോട് പാൽക്കാരൻ പയ്യനാണ് വന്നു പറഞ്ഞത് അച്ഛൻ ഇവിടെ ഉണ്ടെന്നുള്ള കാര്യം. ഞങ്ങൾ ഇന്നു രാവിലെ മുതൽ അദ്ദേഹത്തെ കാണാഞ്ഞ് അന്വേഷിക്കുകയായിരുന്നു.”

“സാർ എത്തിയതു നന്നായി. അദ്ദേഹം ഭാര്യയെ അന്വേഷിച്ചാണ് ഇവിടം വരെയെത്തിയത്. അദ്ദേഹത്തിന് ചെറിയ ഓർമ്മത്തകരാർ ഉണ്ടല്ലേ?”

“ങാ… അച്ഛന് അമ്മ മരിച്ച കാര്യമൊന്നും ഇപ്പോൾ ഓർമ്മയില്ല. അച്ഛന്‍റെ ബുദ്ധിക്ക് കാര്യമായെന്തോ തകരാറു സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങളെ വിഷമിപ്പിക്കുന്നതും അതാണ്. ഇടയ്ക്ക് ആരും കാണാതെ എങ്ങോട്ടേയ്ക്കെങ്കിലും ഇറങ്ങി പോകുവാനും തുടങ്ങിയിരിക്കുന്നു…”

“എനിക്കും തോന്നി അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന്. അദ്ദേഹത്തിന് നല്ല ട്രീറ്റ്മെന്‍റ് നൽകണം. നേരത്തേ ചികിത്സിച്ചാൽ ഒരു പക്ഷെ അദ്ദേഹത്തിന്‍റെ ഓർമ്മ തിരിച്ചു കിട്ടിയേക്കും. എന്നാൽ സാർ വരൂ. നമുക്ക് അദ്ദേഹത്തിന്‍റെടുത്തേക്ക് പോകാം.” രാജീവ് സുമേഷിനെ നന്ദൻ മാഷിന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

നന്ദൻ മാഷപ്പോൾ കണ്ണടച്ചു കിടക്കുകയായിരുന്നു. അടുത്തിരുന്ന ഹേമാംബികയാവട്ടെ നന്ദൻ മാഷിനെ ശ്രദ്ധിക്കുവാൻ അവിടെ കൂടിനിന്നവരോട് പറഞ്ഞിട്ട് എന്തോ അത്യാവശ്യത്തിന്. അകത്തേക്കു പോയി. ആ സമയത്താണ് സുമേഷ് രാജീവിനോടൊപ്പം അങ്ങോട്ടു വരുന്നത് കണ്ടത്… അയാളെക്കണ്ട് കൂടിനിന്നവർ ഒഴിഞ്ഞുനിന്നു. അപ്പോൾ രാജീവ് പറഞ്ഞു. “ഇതാണ് നന്ദൻ മാഷിന്‍റെ മകൻ. പേര് സുമേഷ്. ഇദ്ദേഹം നന്ദൻ മാഷിനെ അന്വേഷിച്ച് എത്തിയതാണ്.”

”നന്ദൻ മാഷിന് ഈ ബുദ്ധിഭ്രമം തുടങ്ങിയിട്ട് എത്രനാളായി? ഞാൻ അറിയുന്ന നന്ദൻ മാഷ് ഇങ്ങനെയായിരുന്നില്ലല്ലോ?” രാഘവൻ മാഷ് ചോദിച്ചു.

“ബുദ്ധി ഭ്രമമോ, മറവിരോഗമോ എന്ന് അറിയില്ല. അച്ഛൻ കുറെ നാളുകളായി ഇങ്ങനെയാണ്. അമ്മയുടെ മരണശേഷമാണ് കൂടുതലും. അമ്മയുടെ മരണം അച്ഛന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും അമ്മ അടുത്തുണ്ടെന്ന തോന്നലാണ് അച്ഛന്.”

“എന്നിട്ടിതേവരെ ഡോക്ടറെ കാണിച്ചില്ലേ?”

“ഒന്നുരണ്ടു പേരെ കാണിച്ചു. ചില മരുന്നുകളെല്ലാം നൽകുന്നുണ്ട്.” അതു പറയുമ്പോൾ അച്ഛനെ ചികിത്സിച്ച് പണച്ചെലവുണ്ടാക്കാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന യാഥാർത്ഥ്യം അയാൾ ഒളിച്ചു വക്കുകയായിരുന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം രാഘവൻ മാഷ് പറഞ്ഞു

“ഏതായാലും വലിയ കഷ്ടം തോന്നുന്നു നന്ദൻ മാഷിനെ ഇപ്പോൾ കാണുമ്പോൾ. ഇദ്ദേഹം എത്ര നല്ല അദ്ധ്യാപകനായിരുന്നു. മറ്റുള്ള അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം ജീവനായിരുന്നു. ഒരു പ്രാവശ്യം മാതൃകാ അദ്ധ്യാപകനുള്ള അവാർഡും വാങ്ങിയിട്ടുണ്ട്.”

“ശരിയാണ്. നന്ദൻ മാഷ് എന്നെയും പഠിപ്പിച്ചിട്ടുണ്ട്. എനിക്കറിയാം അദ്ദേഹത്തിന്‍റെ ഗുണഗണങ്ങൾ. അദ്ദേഹത്തിന്‍റെ വാത്സല്യം ഞാനും കുറെ അറിഞ്ഞിട്ടുണ്ട്.” രാജീവ് പറഞ്ഞു.

അല്പനേരംകഴിഞ്ഞ് നന്ദൻ മാഷ് കണ്ണു തുറന്നു. ചുറ്റിനു കൂടി നില്ക്കുന്നവരെക്കണ്ട് അമ്പരന്ന് ചുറ്റും നോക്കി. അപ്പോഴേക്കും മുന്നിൽ വന്ന മകൻ സുമേഷിനെക്കണ്ട് ചോദിച്ചു.

“ഞാനെവിടെയാണ്? എന്നെ ആരാണ്. ഇവിടെ കൊണ്ടുവന്നത്?”

“ഹും… അച്ഛനെക്കൊണ്ട് തോറ്റിരിക്കുകയാണ്. ഓർമ്മയും ബുദ്ധിയും നശിച്ചു തുടങ്ങി എന്നതോ പോകട്ടെ. എത്ര പറഞ്ഞാലും കേൾക്കുകയില്ല. എന്തെങ്കിലുമൊരു തരം കിട്ടിയാൽ ഇങ്ങോട്ട് ഓടിപ്പോരും.”

അതു കേട്ട്മാനേജർ രാജീവൻപറഞ്ഞു. “അതു പിന്നെ ഈ വീട് മാഷിന്‍റേതായിരുന്നുവല്ലോ. പഴയ ഓർമ്മകൾ കൂട്ടിനെത്തുന്നുണ്ടാവും. ചില ഓർമ്മകൾ മരിച്ചാലും ചിലതൊന്നും അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് മാഞ്ഞു പോവുകയില്ല. പിന്നെ ഈ വീട്ടിലിപ്പോൾ ധാരാളം വൃദ്ധജനങ്ങളുമുണ്ടല്ലോ. നിങ്ങൾക്കിഷ്ടമാണെങ്കിൽ ഒരു തുക തന്ന് അദ്ദേഹത്തെ ഇവിടെ നിർത്തിക്കോളൂ. ഒരു കഷ്ടതയും വരാതെ ഞങ്ങൾ നോക്കിക്കോളാം.”

ആ വാക്കുകൾ മകന്‍റെ മനസ്സിനെ വളരെയധികം സന്തോഷിപ്പിച്ചു. കാരണം അച്ഛനെ നോക്കുന്നതിന്‍റെ പേരിലുള്ള ഭാര്യയുടെ കുത്തുവാക്കുകളും പരിഭവവും ഇനി കേൾക്കണ്ടല്ലോ എന്നയാൾ ചിന്തിച്ചു. എന്നാൽ അച്ഛന്‍റെ പേരിലുള്ള ബാങ്ക്. അക്കൗണ്ട്, കണ്ണായ സ്ഥലങ്ങൾ ഇവയെല്ലാം വിദേശവാസിയായ സഹോദരനു നൽകാതെ തനിക്കു മാത്രം സ്വന്തമാക്കുകയാണ് ലക്ഷ്യം. അതിനായി അച്ഛനെ കൊണ്ടുപോയി ആധാരം രജിസ്റ്റർ ആക്കാൻ ഇരിക്കുകയാണ്. ഈ വീടു നേരത്തെ തന്നെ അച്ഛനിൽ നിന്ന് സ്വന്തമാക്കാൻ കഴിഞ്ഞു. ഇനി ബാക്കി കൂടി… അതുവരെ സാമാന്യം സ്വത്തുകാരനായ അച്ഛനെ സംരക്ഷിക്കാൻ താൻ തയ്യാറാണ്. സുമേഷ് മനസ്സിൽ വിചാരിച്ചു.

മാനേജരുടെ വാക്കുകൾക്ക് മറുപടിയായി സുമേഷ് പറഞ്ഞു. “ഓ… അതു വേണ്ടാ. ചിലർ ചെയ്യുമ്പോലെ അച്ഛനെ അങ്ങിനെ നടതള്ളുവാൻ ഞങ്ങൾക്കുദ്ദേശമില്ല. അദ്ദേഹത്തിന്‍റെ മരണം വരെ അദ്ദേഹത്തെ ഞങ്ങൾ നോക്കും. അത് മക്കളായ ഞങ്ങളുടെ കടമയാണ്.” ആ വാക്കുകൾ കേട്ട് മാനേജർ ഹർഷപുളകിതനായി. ഇന്നത്തെ കാലത്ത് ഇങ്ങനെയും മക്കളുണ്ടായതിൽ അദ്ദേഹം സന്തോഷിച്ചു. “ഇങ്ങനത്തെ ഒരു മകനുണ്ടായ നന്ദൻ മാഷ് ഭാഗ്യവാനാണ്.”

നേജർ പുഞ്ചിരിയോടെ സുമേഷിനോട് പറഞ്ഞു. സുമേഷ് അതു കേട്ട് അഭിമാനപൂർവ്വം നന്ദൻമാഷിന്‍റെ കൈ പിടിച്ചു. “വരൂ അച്ഛാ… നമുക്കു പോകാം… അമ്മ വീട്ടിലുണ്ട്.അച്ഛനെ കാത്തിരിക്കുകയാണ്.”

നന്ദൻ മാഷ് മകന്‍റെ വാക്കുകൾ വിശ്വസിക്കാതെ ഉറക്കെ പറഞ്ഞു. “ആരു പറഞ്ഞു. അവളിപ്പോൾ എന്‍റെ അടുത്തുണ്ടായിരുന്നല്ലോ… സൗദാമിനി… മിനി… നീ എവിടെപ്പോയിക്കിടക്കുകയാണ്. വാ… നമുക്ക് സുമേഷിന്‍റെ വീട്ടിലേക്കു പോകാം…”

മറുപടി ഇല്ലാതായപ്പോൾ അടുത്തിരുന്ന സുമേഷ് പറഞ്ഞു “ഞാൻ പറഞ്ഞില്ലെ അമ്മ വീട്ടിലുണ്ടെന്ന്. അച്ഛൻ ഇവിടെക്കിടന്ന് ഉറങ്ങിയപ്പോൾ അമ്മ എന്‍റെ വീട്ടിലേക്കു പോയി. വരൂ… നമുക്കും അങ്ങോട്ടു പോകാം…”

ഭാര്യ മകന്‍റെ വീട്ടിലാണെന്നറിഞ്ഞ നന്ദൻ മാഷ് അനുസരണയോടെ സുമേഷിന്‍റെ കൂടെ നടന്നു, അയാളുടെ കാറിൽ കയറി ഇരുന്നു. അല്പം കഴിഞ്ഞ് അയാൾവണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

ഇതിനിടയിൽ ഹേമാംബികയാകട്ടെ വേപഥു പൂണ്ട് ഓടി വന്നു. നന്ദൻ മാഷ് മകന്‍റെ കൂടെ യാത്രയായി എന്നറിഞ്ഞ അവർ വേദനയോടെ അയാൾ പോയ വഴിയിലേക്ക് കണ്ണു നട്ടു നിന്നു.

വർഷങ്ങൾക്കു മുമ്പ് ഇതുപോലെ താനനുഭവിച്ച നെടുവീർപ്പും വേദനയും ഒരിക്കൽകൂടി അവരുടെ മനസ്സിലേക്കോടിയെത്തി.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें