"എങ്ങും പോകല്ലേ സൗദാമിനി... ഞാൻ ഉറങ്ങിഉണരുമ്പോഴും നീയിവിടെ ത്തന്നെയുണ്ടാകണം... എനിക്ക് പേടിയാ സൗദാമിനി... ഇപ്പോൾ എല്ലാറ്റിനേം പേടിയാ... സുമേഷിനെ... അവന്‍റെ ഭാര്യയെ... അങ്ങനെ എല്ലാറ്റിനേം എനിക്കു പേടിയാ... ''
നന്ദൻ മാഷ് ഹേമാംബികയുടെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു. ഹേമാംബികയുടെ കൈകൾ അപ്പോൾ അയാളെ ചേർത്തു പിടിച്ചിരുന്നു. അറിയാതെ ഒരു മയക്കത്തിലേക്ക് വഴുതിവീണത് നന്ദൻ മാഷ് അറിഞ്ഞില്ല.
ഹേമാംബികയാവട്ടെ നന്ദൻ മാഷ് ഉറങ്ങിയിട്ടും അവിടന്ന് മാറാതിരുന്നു. ഒരു പക്ഷെ ഉണരുമ്പോൾ അദ്ദേഹം ഭാര്യയെന്ന് കരുതുന്ന തന്നെ കാണാതെ വിഷമിച്ചാലോ? ഇനിയും നന്ദൻ മാഷിനെ വിഭ്രാന്തിയിലേക്ക് തള്ളിവിടാൻ താനായിട്ട് ഇടയുണ്ടാക്കരുത്. ഹേമാംബിക കരുതി
ഇതിനിടയിൽ നന്ദൻമാഷിനെ വൃദ്ധമന്ദിരത്തിൽ എത്തിച്ച പാൽക്കാരൻ പയ്യൻ മുരുകൻ, സുമേഷിന്‍റെ വീട്ടിലും പാലും കൊണ്ടെത്തി. നന്ദൻ മാഷിനെക്കാണാതെ പലയിടത്തും അന്വേഷിച്ചുകൊണ്ടിരുന്ന അവരോട് അവൻ താൻ നന്ദൻ മാഷിനെ രാവിലെ കണ്ട വിവരം പറഞ്ഞു.
"അപ്പൂപ്പനെ ഞാൻ കണ്ടല്ലോ. അപ്പൂപ്പനെ ഞാനാ വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കിയത്.” അവൻ സുമേഷിനോടു പറഞ്ഞു.
"വൃദ്ധമന്ദിരത്തിലൊ അതെന്തിനാ അച്ഛൻ അങ്ങോട്ടു പോയത്?"
"അവിടെ അമ്മൂമ്മ കാത്തു നില്ക്കും എന്നു പറഞ്ഞു.”
“ഈ അച്ഛനു തനി വട്ടായെന്നാ തോന്നുന്നേ. അമ്മ കാത്തു നില്ക്കും പോലും...”
സുമേഷിന്‍റെ ഭാര്യ താരയാണ് പല്ലിറുമ്മിക്കൊണ്ട് അതു പറഞ്ഞത്. അവൾ പുതിയ ചുരിദാർ ധരിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവരുടെ ഒന്നര വയസ്സായ ഇളയ മകനെ ഒക്കത്തെടുത്ത് ജോലിക്കാരി ശാന്തിയും അടുത്തു നില്പുണ്ട്.
“അതു ശരിയാ. ഈയിടെയായി അച്ഛന് മാനസികമായി എന്തോ നല്ല കുഴപ്പമുണ്ട്. യഥാർത്ഥത്തിലുള്ളതൊന്നുമല്ല കാണുന്നതും പറയുന്നതും. എപ്പോഴും അമ്മയെപ്പറ്റിയുള്ള ചിന്തയാ. അമ്മ ജീവിച്ചിരുപ്പുണ്ടെന്നാ അച്ഛനിപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ ഇപ്പഴത്തെ കാര്യങ്ങൾ പലതും ഓർമ്മയില്ല താനും. അച്ഛൻ പലതും ചെയ്യുന്നതും പറയുന്നതും ഒരോർമ്മയും ഇല്ലാതെയാ...” താര ഈർഷ്യയോടെ സുമേഷിനെ ഓർമ്മപ്പെടുത്തി.
"എന്തായാലും ഞാനവിടം വരെ ഒന്നു പോയി നോക്കി വരട്ടെ. നീ അപ്പഴേക്കും എനിക്ക് ഓഫീസിൽ പോകാനുള്ളതൊക്കെ ഒരുക്കിവക്ക്.” അല്പം കഴിഞ്ഞ് കാർഷെഡിൽ നിന്ന് കാർ ഇറക്കിക്കൊണ്ട് അയാൾ പറഞ്ഞു.”
"കാലത്തെ ഓരോരോ മാരണങ്ങളെ... നീ ആ ഗേറ്റൊന്ന് തുറക്ക്... ങാ അല്ല ഗേറ്റ് പകുതി തുറന്നു കിടക്കുകയാണല്ലോ... അച്ഛൻ തുറന്നിട്ടതായിരിക്കും... നീ അതൊന്ന് മുഴുവനും തുറക്ക്...” സുമേഷ് പറഞ്ഞതു കേട്ട് താര ഗേറ്റിനടുത്തേക്ക് നടന്നു. ഗേറ്റ് തുറന്ന ശേഷം താര സുമേഷിനടുത്തെത്തി പറഞ്ഞു.
"അതേയ് നിങ്ങളുടെ അച്ഛന് അവിടത്തെന്നെ നില്ക്കുവാനാണ് ഇഷ്ടമെങ്കിൽ അവിടെത്തന്നെ നിർത്തിയിട്ടു പോര്. ഇനിയും ഇവിടെ നിർത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്തിനാ?”
“അങ്ങനെ കൈയ്യൊഴിയാനൊക്കുമോ? അതിന് ചില ക്രമങ്ങളൊക്കെ ഇല്ലേ? മാത്രമല്ല അതേക്കുറിച്ച് എനിക്കല്പം ആലോചിക്കാനുണ്ട്. അച്ഛന്‍റെ കൈയ്യിലുള്ളതെല്ലാം നേടിയിട്ടു വേണം അതേക്കുറിച്ചു ചിന്തിക്കാൻ. ഇല്ലെങ്കിൽ അച്ഛനെ കൈയ്യൊഴിഞ്ഞതിന്‍റെ പേരുദോഷം മാത്രം ബാക്കിയാകും.”