ജീവിതയാത്ര

അഞ്ജു, കാവേരി, വന്ദന, ശീതൽ… കാമ്പസിൽ നാലാളറിയുന്ന വലിയ ഗ്യാങ്ങൊന്നുമല്ല ഇവരുടേത്. എന്നാൽ ഇവർക്കിടയിൽ നല്ല സൗഹൃദമാണ്. ഒഴിവുവേളകളിലും ഉച്ചയൂണിനുശേഷമുള്ള ചെറിയ ഇടവേളകളിലുമൊക്കെ കാമ്പസിലുള്ള വലിയ പേരാൽ തറയിൽ അവർ ഒത്തുകൂടും. പിന്നെ തമാശകളും കുറ്റംപറച്ചിലുമൊക്കെയായി സമയം നീങ്ങുന്നതറിയില്ല.

ഒരു വൈകുന്നേരം നാലാളും പതിവുസ്ഥലത്ത് ഒത്തുകൂടി. അഞ്ജു ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് എല്ലാവരെയും കാണിച്ചു. “ഇതുകണ്ടോ പ്രശസ്ത പാമിസ്റ്റ് കീറോയുടെ ബുക്കാണ്. വാങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു, കുറെയൊക്കെ ഞാൻ മനഃപാഠമാക്കിയിട്ടുണ്ട്. ങാ, ഞാനുമൊരു കൈനോട്ടക്കാരിയാണ്. ഭാവിയെക്കുറിച്ച് അറിയേണ്ടവർക്ക് കൈ നീട്ടാം. കാശൊന്നും വേണ്ട, ഫ്രീ സർവീസാണ്.” അഞ്ജു ഗമയോടെ കൂട്ടുകാരികളെ നോക്കി.

കാവേരിയും വന്ദനയും മത്സരിച്ച് കൈ നീട്ടി. അവരുടെ കൈ നോക്കി ഭാവി പ്രവചിച്ചശേഷം അഞ്ജു ശീതളിനെ നോക്കി. “എവിടെ, നിന്‍റെ കൈയൊന്ന് കാണട്ടെ.” അഞ്ജു ശീതളിന്‍റെ കൈ വലിച്ചു. “ഇത് ലവ് മാര്യേജ് തന്നെ.”

“ലവ് മാര്യേജോ… എനിക്കോ?” ശീതൾ നെറ്റി ചുളിച്ചു. “അഞ്ജു നിനക്ക് തെറ്റി. എന്‍റെ കാര്യത്തിൽ നിന്‍റെ പ്രവചനം ശരിയാകാൻ പോകുന്നില്ല. നിനക്കെന്‍റെ വീട്ടിലെ അവസ്ഥ അറിയാമല്ലോ. എന്‍റെ വീട്ടുകാർ കോളേജിലേക്ക് അയക്കുന്നത് തന്നെ എന്‍റെ ഭാഗ്യം. പഠിത്തം കഴിഞ്ഞാലുടൻ എന്‍റെ കല്യാണം നടത്തും.”

“എങ്കിൽ കേട്ടോ, എന്‍റെ പ്രവചനം തെറ്റാൻ വഴിയില്ല. വിവാഹശേഷം നീ ധാരാളം യാത്രകൾ നടത്തും. പ്രത്യേകിച്ച് വിദേശയാത്രകൾ.” തന്നെ വെല്ലാൻ ആരുമില്ലെന്ന ഭാവത്തോടെയാണ് അഞ്ജു പറഞ്ഞത്.

“കൊള്ളാം, മനസ്സിന് സന്തോഷം തോന്നുന്ന ഒരു കാര്യമെങ്കിലും നീ പറഞ്ഞല്ലോ.” ശീതൾ സന്തോഷത്തോടെ അഞ്ജുവിന്‍റെ തോളിൽ തട്ടി. പക്ഷേ, പെട്ടെന്ന് തന്നെ അവളുടെ മുഖം വാടി. “അഞ്ജു, ഈ പ്രവചനവും ശരിയാകാൻ വഴിയില്ല. ഞാൻ ഈ കൊച്ചി നഗരം പോലും ശരിക്കും കണ്ടിട്ടില്ല. പിന്നയല്ലേ വിദേശയാത്ര…”

“അങ്ങനെ നിരാശപ്പെടല്ലേ, നിനക്ക് വിദേശത്ത് പോകാൻ യോഗമുണ്ട്. അതുനടക്കും.”

അടുത്ത അവറിനുള്ള മണി മുഴങ്ങി. പ്രതീക്ഷാഭരമായ ഭാവി സ്വപ്നങ്ങളും പേറി അവർ ക്ലാസ് ലക്ഷ്യമാക്കി നടന്നു.

അവസാനവർഷ പരീക്ഷ കഴിഞ്ഞു. ഫെയർവെൽ പാർട്ടിക്കു ശേഷം അവർ പിരിഞ്ഞു. ഉപരിപഠനത്തിനൊന്നും പോകാതെ ശീതൾ വീട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. തുടർന്ന് പഠിക്കാനുള്ള ചുറ്റുപാടില്ലായിരുന്നു വീട്ടിൽ. അഞ്ജുവും വന്ദനയും യൂണിവേഴ്സിറ്റിയിൽ ചേർന്നു. കാവേരി വിവാഹിതയായി മുംബൈയിൽ താമസമാക്കി.

കൂട്ടുകാരികൾ നാലുപേരും ജീവിതത്തിന്‍റെ നാലുവഴിക്ക് പോയി. സമയം പോയിക്കൊണ്ടിരുന്നു. അഞ്ജുവിന്‍റെ പ്രവചനം മാത്രം ശീതൾ മറന്നില്ല.

വാസ്തവത്തിൽ സ്വപ്നലോകത്തിൽ നീന്തിത്തുടിക്കാൻ കൊതിക്കുന്ന മനസ്സായിരുന്നു ശീതളിന്‍റേത്. ഉയർന്ന ഉദ്യോഗവും വിദേശയാത്രകളുമൊക്കെ നടത്തുന്ന ഭാവിവരനെക്കുറിച്ച് അവൾ സുവർണ്ണ സ്വപ്നങ്ങൾ നെയ്തുകൂട്ടി.

“ചേച്ചി വേഗം തന്നെ മണവാട്ടിയാകാൻ ഒരുങ്ങിക്കോ. ഇളയമ്മായി നല്ലൊരു ആലോചന കൊണ്ടുവന്നിട്ടുണ്ട്. അമ്മക്കും അച്ഛനും ഇഷ്ടമായി.” ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ശീതളിനോട് സഹോദരി പറഞ്ഞു.

ശീതളിന്‍റെ മനസ്സിൽ സന്തോഷം നിറഞ്ഞുതുളുമ്പി. എന്നാൽ പയ്യാൻ ഒരു സർക്കാർ സ്ഥാപനത്തിൽ ക്ലർക്കാണെന്നറിഞ്ഞപ്പോൾ ശീതൾ നിരാശയായി. തന്‍റെ സ്വപ്നങ്ങൾ…

അവൾക്ക് ഈ ബന്ധം ഒട്ടും ഇഷ്ടമായില്ല. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ആരും തന്നെ അവളുടെ അഭിപ്രായങ്ങൾ വകവെച്ചില്ല. നല്ലൊരു വിവാഹബന്ധം കളഞ്ഞുകുളിക്കാനും മാത്രം അവളുടെ രക്ഷിതാക്കൾ അത്ര മണ്ടന്മാരായിരുന്നില്ല.

ശീതൾ വിവാഹശേഷം ഭർതൃഗൃഹത്തിലെത്തി. തുടക്കത്തിലൊക്കെ തന്‍റെ സ്വപ്നങ്ങളെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കിയ പ്രതീതിയാണവൾക്കുണ്ടായത്. എന്നാൽ വിജയ് നല്ലൊരു ഭർത്താവായിരുന്നു. സ്നേഹമുള്ളവൻ. തന്‍റെ സ്വപ്നങ്ങളിലെ രാജകുമാരനെപ്പോലെ… പ്രവചനവുമായി തട്ടിക്കുമ്പോൾ യാത്രകൾ പോകുന്നില്ലെന്ന ഒരൊറ്റ കുറവ് മാത്രമാണുണ്ടായിരുന്നത്. സാഹചര്യങ്ങൾ അതിന് അനുവദിക്കാത്തതായിരുന്നു. കാലത്തിനൊപ്പം ശീതളും ജീവിതത്തിൽ ധാരാളം വിട്ടുവീഴ്ചകൾ ചെയ്യാൻ ശീലിച്ചു.

അന്നൊരിക്കൽ അയൽപക്കത്തുള്ള മിസിസ് ഇന്ദുജ പതിവിലും സന്തോഷവതിയായിരിക്കുന്നത് കണ്ടു.

“ഇന്നെന്താ, വലിയ സന്തോഷത്തിലാണല്ലോ?” ശീതൾ തിരക്കി.

“കാര്യമുണ്ടെന്ന് കൂട്ടിക്കോ.” ഇന്ദുജയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. “അദ്ദേഹത്തിന് ഒരു ഒഫീഷ്യൽ ടൂർ തരപ്പെട്ടിട്ടുണ്ട്. പാരീസിലേക്ക്. ഞാനും കൂടെ പോകുന്നുണ്ട്.”

“കൺഗ്രാചുലേഷൻസ്.” ശീതൾ മനസ്സില്ലാമനസ്സോടെ അഭിനന്ദനമറിയിച്ചു. വിദേശയാത്ര… താൻ എത്രമാത്രം കൊതിക്കുന്നുണ്ട്. എന്നിട്ടിപ്പോ… സന്ധ്യക്ക് വിജയ് വീട്ടിൽ മടങ്ങിയെത്തിയ ശേഷവും അവൾ മൗനം പാലിച്ചു.

“എന്താ ശീതൾ? ഇന്ന് ഒച്ചയും അനക്കവുമൊന്നുമില്ലല്ലോ?” വിജയ് ഇത് പറയേണ്ട താമസം അതുവരെ ഉരുകിമറിഞ്ഞിരുന്ന ലാവപോലെ മനസ്സിലുള്ളത് എന്തൊക്കെയോ നാവിൽ വീണു.

“യാത്രക്ക് പോകാനും മറ്റും തരപ്പെടുന്ന വിധത്തിൽ നിങ്ങൾക്ക് നല്ലവല്ല ജോലിയും നോക്കിക്കൂടേ?”

“ഓഹോ… അപ്പോ അതാണ് കാര്യം.” വിജയ് ചിരിച്ചു. “ഞാൻ കുറേദിവസമായി തിരക്കിലായിരുന്നു. നിന്നെയും കൂട്ടി പുറത്തെങ്ങും പോകാൻ പറ്റിയില്ല. സാരമില്ല. നീ വേഗം റെഡിയാക്, നമുക്ക് ഒരു അടിപൊളി സിനിമ കണ്ടിട്ടുവരാം.”

“എനിക്ക് സിനിമയൊന്നും കാണണ്ട.” ശീതളിന്‍റെ ദേഷ്യം വിട്ടുമാറിയിരുന്നില്ല.

“പിന്നെ…?”

“വിജയ്, നമുക്കും ഒരു വിദേശയാത്രയ്ക്ക് പോയാലോ? നീണ്ട ഒരു യാത്ര… വിദേശത്തൊന്നും പോയില്ലെങ്കിലും നമ്മുടെ നാട്ടിൽത്തന്നെ എവിടെങ്കിലും. അറിയാമോ? മിസിസ് ഇന്ദുജയും ഭർത്താവും പാരീസിലേക്ക് പോകുന്നുണ്ട്.”

“നീ എന്തൊക്കെയാ ഈ പറഞ്ഞുകൂട്ടുന്നത്. എന്‍റെ അവസ്ഥ നിനക്കറിയാവുന്നതല്ലേ? സജീവിന്‍റേതു പോലെ ഉയർന്ന പോസ്റ്റൊന്നുമല്ല എന്‍റേത്. ഇതിനൊക്കെ കാര്യമായ പണച്ചെലവുണ്ടാകില്ലേ…”

“അതിന് വിദേശയാത്രക്ക് പോകണമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ?”

“നിനക്ക് അത്രയ്ക്ക് വലിയ ആഗ്രഹമുണ്ടെങ്കിൽ ഞാൻ പണം സ്വരൂപിച്ചുകൊള്ളാം. നമുക്ക് ഇവിടെ അടുത്തുള്ള കുറേ സ്ഥലങ്ങളൊക്കെ പോയികാണാം. പിന്നെ ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കാം. കുറച്ച് ദിവസം അവിടെ നിൽക്ക്. അപ്പോ മനസ്സൊന്ന് ഉഷാറാകും. ഈ ബോറടിയൊക്കെ അങ്ങ് മാറും.”

“എനിക്ക് അടുത്തുള്ള സ്ഥലങ്ങൾ കണേണ്ട. ഞാൻ വീട്ടിലേക്കും പോകുന്നില്ല.” ശീതൾ കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു.

“പിന്നെ?”

“നമുക്ക് ഊട്ടിയിലും ബാംഗ്ലൂരിലുമൊക്കെ പോയാലോ?”

“വിചാരിച്ചാൽ എന്താ നടക്കാത്തത്? ചെലവേറും… എനിക്ക് എക്സ്ട്രാ ജോലി ചെയ്യേണ്ടി വരും. നിനക്കിങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഞാനായിട്ടെന്തിനാ തടസ്സം നിൽക്കുന്നത്. പക്ഷേ, അൽപം വെയ്റ്റു ചെയ്യേണ്ടി വരും. ഒന്നുരണ്ട് മാസം പാർട്ട് ടൈം ജോലി ചെയ്താൽ…. എന്താ ഇപ്പോ സന്തോഷമായല്ലോ?” വിജയ് ശീതളിന്‍റെ മുഖത്ത് വീണ മുടിയിഴകൾ സ്നേഹത്തോടെ കോതിഒതുക്കി.

“വിജയ്, യു ആർ ഗ്രേറ്റ്.” ശീതൾ വിജയുടെ തോളിൽ തല ചായ്ച്ച് വീണ്ടും സ്വപ്നലോകത്തിലൂടെ ഒഴുകിനടന്നു. വിജയ് ജോലിത്തിരക്കുകളുടെ ലോകത്ത് തളയ്ക്കപ്പെട്ടു.

അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ നേരമൊരുപാട് ഇരുട്ടിയ ശേഷം മാത്രം മടങ്ങും. ഭക്ഷണം കഴിച്ച് പിന്നീട് ഒറ്റയുറക്കമാണ്. നേരം പുലർന്നാൽ വീണ്ടും പതിവ് പരിപാടി. വീട്ടുചെലവുകൾ കുറയ്ക്കാൻ ശീതളും ആവുന്നത് ശ്രമിച്ചു. അധികം വൈകാതെ ശീതൾ ഒരാൺകുഞ്ഞിന് നൽകി. സ്വരൂപിച്ചുവെച്ച പണമെല്ലാം പ്രസവത്തിനും മറ്റുമായി ചെലവായി.

ശീതളിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാതെ കിടന്നു. കൈയിൽ പണമെത്തുമ്പോൾ എന്തെങ്കിലുമൊക്കെ തടസ്സങ്ങൾ വന്ന് അത് അതേപടി ചെലവാകും.

അങ്ങനെയിരിക്കെ ഒരുദിവസം ശീതൾ കുഞ്ഞിനെയുമെടുത്ത് ഷോപ്പിംഗ് മാളിലെത്തി. അഞ്ജുവും മാളിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയിരുന്നു.

“ഹെയ്… അഞ്ജു നീയിവിടെ…”

ശീതൾ അഞ്ജുവിന്‍റെ തൊട്ടരികിലെത്തി. പഴയതും പുതിയതുമായ ഒരുപാട് വിശേഷങ്ങൾ അവർ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കാൻ ശ്രമിച്ചു. അവസാനം ശീതളിന്‍റെ ക്ഷണം നിരസിക്കാനാകാതെ അഞ്ജു അവർക്കൊപ്പം വീട്ടിലേക്ക് തിരിച്ചു.

“അഞ്ജു ഞാൻ വിദേശത്തൊക്കെ പോകുമെന്ന് അന്ന് നീ കോളേജിൽ വച്ച് പറഞ്ഞത് ഓർമ്മയുണ്ടോ? ദാ ഇപ്പോ കല്യാണം കഴിഞ്ഞ് മൂന്ന് വർഷമാകാറായി. എന്നിട്ടും ഒരു യാത്രയും തരപ്പെട്ടില്ല. നിന്‍റെ പ്രവചനം ശരിയായില്ല.”

“അതിന് എന്‍റെ പ്രവചനം എങ്ങനെയാ ശരിയാകാൻ പോകുന്നത്?” അഞ്ജു പൊട്ടിച്ചിരിച്ചു.

“മനസ്സിലായില്ല.” ആശ്ചര്യത്തോടെ ശീതൾ അവളെ നോക്കി.

“മനസ്സിലാക്കാൻ എന്തിരിക്കുന്നു. അതൊക്കെ നിങ്ങളുടെ മുന്നിൽ ആളാകാൻ ഞാൻ കാട്ടിക്കൂട്ടിയ നാടകമല്ലേ…. കൈയിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ആ പുസ്തകം ഞാൻ വായിച്ചിരുന്നു എന്നത് ശരി തന്നെ. പക്ഷേ, അതൊക്കെ ശുദ്ധഅസംബന്ധമല്ലേ. പണിയെടുക്കാതെ ഭാവി നന്നാക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

ഭാരമുള്ളൊരു കല്ല് തലയിൽ വന്ന് വീണതുപോലെ ശീതൾ ഒരുനിമിഷം തരിച്ചിരുന്നു.

“അപ്പോ അന്ന് നീ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുകയായിരുന്നുവല്ലേ?” ശീതളിന്‍റെ മുഖത്ത് നിരാശയും ഈർഷ്യയും പ്രകടമായിരുന്നു.

“അല്ലാതെപിന്നെ… അതൊക്കെ നിങ്ങളെ വട്ടാക്കാൻ ഞാനൊപ്പിച്ച സൂത്രങ്ങളല്ലേ. വേറെ ആരുടെ അടുത്തെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞാൽ തല്ലു കിട്ടും. പിന്നെ നിങ്ങളാകുമ്പോൾ…”

“മതി… മതി… ” ശീതളിന്‍റെ മുഖം മ്ലാനമായി. നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു.

യാത്രയുടെ പേരിൽ ചെയ്തുകൂട്ടിയ നിസ്സാര കാര്യങ്ങൾ പോലും അവളുടെ മനസ്സിലൂടെ ഓടിമറഞ്ഞു. വിജയിന് പാർട് ടൈം ജോലിക്ക് പോകേണ്ടി വന്നതും പിശുക്കി പിശുക്കി വീട്ടുചെലവുകൾ നടടത്തി പണം മിച്ചം പിടിച്ചതും രാപ്പകൽ യാത്രകളെക്കുറിച്ച് മാത്രം സ്വപ്നം കണ്ടതും…

“അഞ്ജു, നീ ശരിക്കുമൊരു നുണച്ചി തന്നെ.” ശീതൾ കൂട്ടുകാരിയെ കുറ്റപ്പെടുത്തി. “നിനക്കറിയില്ല, നിന്‍റെ ഈ നുണ കാരണം എനിക്ക് എത്രമാത്രം കഷ്ടപ്പെടേണ്ടി വന്നെന്നോ. നീ തമാശയ്ക്കാണെങ്കിൽ പോലും അന്നത് പറയേണ്ടിയിരുന്നില്ല.” നഷ്ടപ്പെട്ട നാളുകൾ തിരിച്ചുപിടിക്കാവില്ലല്ലോ എന്ന വിഷമമായിരുന്നു ശീതളിന്.

“ഞാൻ പറഞ്ഞ നുണ നീ ഇത്ര കാര്യമായി എടുക്കുമെന്ന് ഞാനറിഞ്ഞില്ല. അങ്ങനെയെങ്കിൽ ഞാനിതൊന്നും ഒരിക്കലും പറയില്ലായിരുന്നു. എന്തായാലും ഒരു കാര്യം പറയാം. കൈരേഖയിൽ വിശ്വസിക്കരുത്. ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രമാണ്. ഞാൻ പറഞ്ഞ മണ്ടത്തരങ്ങൾ കേട്ട് നീ ജീവിതത്തിന്‍റെ സുഖം കെടുത്തി. വിധിച്ചിട്ടുള്ളത് നടക്കും. ഇനിയെങ്കിലും ഈ യാത്രാഭ്രമം നീ മനസ്സിൽനിന്ന് ദൂരെയെറിയ്. നല്ലൊരു ഭാര്യയും അമ്മയുമായി കാര്യങ്ങൾ നോക്ക്, ഒരുപക്ഷേ നിന്‍റെ മകനാകും നിന്നെ ലോകം ചുറ്റിക്കാണിക്കാൻ പോവുക.”

മനസ്സിൽ അടക്കിവെച്ച ഭാരം പെട്ടെന്നില്ലായതുപോലെ ശീതളിന് തോന്നി. അഞ്ജു അവിടെനിന്നും മടങ്ങിയ ശേഷവും അവളുടെ മനസ്സ് തെറ്റുകളെ വിശകലനം ചെയ്തുകൊണ്ടിരുന്നു.

“ഞാനെന്തൊരു മണ്ടിയാ… ഒരിക്കലും നടക്കാത്ത സ്വപ്നത്തിനു പിന്നാലെ പായുകയായിരുന്നു ഇതുവരെ. അപ്രാപ്യമായ സ്വപ്നങ്ങളുടെ മായികലോകത്തായിരുന്നല്ലോ. എല്ലാം വെറും ഭ്രാമമായിരുന്നു. ഇപ്പോഴെങ്കിലും സത്യം പുറത്തുവന്നല്ലോ. എന്‍റെ ഈ പാഴ്സ്വപ്നം സാക്ഷാത്കരിക്കാൻ വിജയ് എന്തുമാത്രം പ്രാരാബ്ദങ്ങളാണ് ചുമലിലേറ്റിയത്.”

നേരം വൈകിത്തുടങ്ങി. വിജയ് വരാൻ സമയമാകുന്നു. ശീതൾ വേഗം ഭംഗിയുള്ള സാരിയുടുത്ത് മുടി നന്നായി ചീകിയൊതുക്കി. കണ്ണിൽ കണ്മഷി പുരട്ടി, ലൈറ്റായി ലിപ്സ്റ്റിക്കുമിട്ടു. മുൻവശത്തെ വരാന്തയിൽ വന്ന് ഇളംമഞ്ഞ നിറത്തിലുള്ള റോസാപ്പൂവെടുത്ത് മുടിയിൽ തിരുകി. ചുണ്ടി. ഒരു മൂളിപ്പാട്ടുമായി വിജയിനെ കാത്തുനിന്നു.

അൽപസമയം കഴിഞ്ഞപ്പോൾ വിജയ് എത്തി. “എന്താ, ഇന്ന് അപ്പാടെ ഒരു മാറ്റം? എന്തിനുള്ള പുറപ്പാടാണ്…” വിജയുടെ കുസൃതിചോദ്യം കേട്ട് ശീതൾ ചിരിച്ചു.

“ഏയ്… ഒന്നുമില്ല.”

“അപ്പോ, ഇതൊക്കെ എന്നെ കാണിക്കാനായിരുന്നല്ലേ?”

“അല്ലല്ല, ഈ അച്ചുമോനുവേണ്ടിയാ…” ശീതൾ കുടുകുടെ ചിരിച്ചു.

“ഊം… മമ്മിയുടെ മട്ടും ഭാവവും കണ്ട് അവൻ പേടിച്ചുപോകുമല്ലോ. അതിരിക്കട്ടെ എവിടെ ആ വികൃതിക്കുട്ടൻ…” വിജയ് അകത്തേക്ക് നടന്നു.

“നല്ല ഉറക്കമാ. നിങ്ങൾ ഫ്രഷായി വരൂ, അപ്പോഴേക്കും ഞാൻ ചായയെടുക്കാം.” ശീതൾ തിടുക്കത്തിൽ അടുക്കള ലക്ഷ്യമാക്കി നടന്നു.

വിജയ് കുളിച്ച് ഫ്രഷായി ഡൈനിംഗ് ടേബിളിൽ വന്നിരുന്നു. ചായക്കൊപ്പം ആവി പറക്കുന്ന ഉഴുന്നുവടയും ചട്നിയും.

“ഏ, ഇതൊക്കെ സത്യമാണോ?” സ്വയം നുള്ളിനോക്കി. “ഭാര്യയായാൽ നിന്നെപ്പോലെയാകണം. ഇന്ന് പാർട്ട് ടൈം ജോലി ചെയ്യാൻ നല്ല രസമായിരിക്കും.”

“ഇന്നത്തോടെ പാർട്ട് ടൈം ജോലി തീർന്നു.” ശീതൾ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.

“ഏ… അതെന്തിനാ… ഇങ്ങനെയൊരു വിലക്ക്. നിനക്കെന്തുപറ്റി?” വിജയ് പരിഭ്രമത്തോടെ ചോദിച്ചു.

“എനിക്കൊന്നും പറ്റിയില്ല.”

“പിന്നെന്തിനാ പാർട്ട് ടൈം ജോലിക്ക് വിലക്ക്?”

“ഞാനിതുവരെ അന്ധവിശ്വാസങ്ങളുടെ ചുവടും പറ്റി നടക്കുകയായിരുന്നു. സത്യത്തിൽ ഇപ്പോഴാണെന്‍റെ കണ്ണ് തുറന്നത്.” ശീതൾ കുറ്റബോധത്തോടെ തലതാഴ്ത്തി.

“അല്ല, നിനക്കെന്തുപറ്റി? നിന്‍റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”

ശീതൾ ഭർത്താവിനോട് നടന്ന കാര്യങ്ങൾ സവിസ്താരം പറഞ്ഞു. “ഓഹോ… അപ്പോ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണല്ലേ.” വിജയ് പതിയെ തലകുലുക്കി. “പക്ഷേ, ആശ്ചര്യം തോന്നുന്നു. യാത്രയ്ക്ക് പോകണമെന്ന് നിന്‍റെ മനസ്സ് അതിയായി ആഗ്രഹിച്ചപ്പോൾ സാക്ഷാത്കരിക്കാൻ ഒരു വഴിയും തെളിഞ്ഞു വരുന്നുണ്ടായിരുന്നില്ല. നിന്‍റെ സ്വപ്നങ്ങൾ അലിഞ്ഞില്ലാതായതോടെ വഴിയും തെളിഞ്ഞുവന്നിട്ടുണ്ട്.”

“എന്തുവഴി?” ശീതൾ ആശ്ചര്യത്തോടെ നോക്കി.

“അതറിയിക്കാനാണ് ഞാനിന്ന് തിടുക്കത്തിൽ വീട്ടിലേക്ക് വന്നത്. പക്ഷേ, നിന്‍റെ സൗന്ദര്യത്തെ പ്രശംസിച്ച് നിന്ന് ഞാൻ പറയാൻ മറന്നു. യാത്രക്ക് പോകാനുള്ള നിന്‍റെ അതിയായ ആഗ്രഹം കണ്ട് ഞാൻ എയർ ഇന്ത്യയിയിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. അവിടെ നല്ലൊരു പോസ്റ്റിൽ ജോലി ശരിയായിട്ടുണ്ട്. ഇനിയിപ്പോ വർഷാവർഷം എവിടെയെങ്കിലുമൊക്കെ കറങ്ങി വരാമല്ലോ?”

“ഇതൊക്കെ സത്യമാണോ?” ശീതൾ വിജയിനെ വാരിപ്പുണർന്നു. ഏറെ ആഗ്രഹിച്ച സ്വപ്നം യാഥാർത്ഥ്യമാകുന്നു.

എന്‍റെ ഗ്യാസ് തീർന്നു!

ബോംബ് പൊട്ടുന്നതു പോലല്ലേ ദിവസവും ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിക്കുന്നത്… പത്രം തുറന്നാൽ, ടിവി ഓണാക്കിയാൽ ഞെട്ടിക്കുന്ന ഈ വാർത്തകളേയുള്ളൂ… ഇതൊക്കെ എത്രയോ വട്ടം കണ്ടും കേട്ടുമിരിക്കുന്നു. എന്നുകരുതി ഗ്യാസ് സിലിണ്ടർ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ഇല്ലല്ലോ…

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നാട്ടിൽ സിലിണ്ടർ ക്ഷാമം രൂക്ഷമാണ്. ഗ്യാസ് സ്റ്റൗവില്ലാതെ ഒരു പാചകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ശ്രിമതി തയ്യാറല്ല. വിശന്ന് കുടൽ കരിഞ്ഞാലും വിറക് അടുപ്പും മണ്ണെണ്ണ സ്റ്റൗവുമൊന്നും ഈ വീട്ടിൽ പുകയുകയില്ല.

കഷ്ടകാലം എന്നലാതെന്ത് പറയാൻ… വീട്ടിലെ ഗ്യാസ് സിലിണ്ടർ തീർന്നു. പരാതി പറഞ്ഞ് പറഞ്ഞ് ശ്രീമതി ക്ഷീണിച്ചു. ഗ്യാസ് ഏജൻസിയിൽ പരാതി ബോധിപ്പിച്ച് ഞാനും അവശനായി. സിലിണ്ടർ സ്റ്റോക്കില്ലെന്ന ഏജൻസിയുടെ സ്ഥിരം പല്ലവിക്ക് മുന്നിൽ നിസ്സഹായനായി മടങ്ങുകയല്ലാതെന്ത് ചെയ്യാൻ… ഗ്യാസ് തരമാകാത്തതിനാൽ ശ്രീമതി ഇൻഡക്ഷനിൽ ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി. കറന്‍റ് ബിൽ വന്നപ്പോൾ കണ്ണുതള്ളി. മാസാമാസമുള്ള ബിൽ തുകയുടെ നാലിരട്ടി. ഇത് വീട്ടാവശ്യത്തിനു തന്നെയാണോ അതോ ഇതിന്‍റെ മറവിൽ ചെറുകിട ബിസിനസ് സംരംഭം വല്ലതും പ്രവർത്തിക്കുന്നുണ്ടോയെന്ന് ഇലക്ട്രിസിറ്റി ബോർഡിന് സംശയം.

അല്ല, സിലിണ്ടർ ക്ഷാമമാണല്ലോ വിഷയം. ഒടുവിൽ ഞാനെന്‍റെ വിഷമം ഏറ്റവും അടുപ്പമുള്ള സുഹൃത്തിനോട് പറഞ്ഞു. ആദ്യം മറുപടിയൊന്നും പറയാതെ സുഹൃത്ത് എന്നെ നോക്കി വെറുതയങ്ങ് ചിരിച്ചു, “വീട്ടിൽ കിട്ടേണ്ട ഗ്യാസൊക്കെ ഹോട്ടലുകളിലല്ലേ കൊടുക്കുന്നത്. പിന്നെ ക്ഷാമമെങ്ങനെ മാറാനാ?”

എന്‍റെ മുഖത്തെ അമ്പരപ്പ് അവഗണിച്ച് സുഹൃത്ത് തുടർന്നു, “നീ എന്തായാലും വിഷമിക്കേണ്ട, നമുക്ക് സമാധാനമുണ്ടാക്കാം. ഗ്യാസ് ഏജൻസിയുടെ മാനേജർ എന്‍റെ സുഹൃത്താണ്. വാ… നമുക്ക് അയാളുടെ വീട് വരെയൊന്നു പോയി നോക്കാം. സംസാരിച്ചാൽ തീരാവുനന പ്രശ്നങ്ങളേയുള്ളൂ. വെറുതേ പോലീസിനെയും വക്കീലിനെയും കണ്ട് വഷളാക്കേണ്ട. വഴക്കും വക്കാണവും കൊണ്ട് ഒരു കാര്യവുമില്ല….” ഒരു ശാന്തിദൂതനെപ്പോലെ അയാൾ പറഞ്ഞു.

കുറേയാളുകൾ ഗ്യാസ് ഏജൻസിക്ക് നേരെ കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചു. പോലീസ് റെയ്ഡ് വരെ നടന്നു. എന്നിട്ടോ… പരാതിപ്പെട്ടവർ മോശക്കാരുമായി. നിയമവശങ്ങളാണ് പറഞ്ഞത്. അത് ഭീഷണിയാക്കി മാറഅറി. ഒരു തവണയല്ലല്ലോ… ജീവിതകാലം മുഴുവനും വേണ്ടി വരുന്നതല്ലേ ഗ്യാസ് കണക്ഷൻ. സുഹൃത്ത് എന്‍റെ തോളി. കൈ വെച്ചു.

ഒറ്റയ്ക്കായിരുന്നെങ്കിൽ ഹോട്ടലിൽ നിന്നും കഴിക്കാമായിരുന്നു. ിതിപ്പോ കുഞ്ഞുകുട്ടി പ്രാരാബ്ധമുള്ള ആളായിപ്പോയില്ലേ!

സിലണ്ടറില്ലാതെ വീട്ടിൽ പോയാൽ ശ്രീമതി പൊട്ടിത്തെറിക്കുമെന്ന കാര്യം ഉറപ്പാ… കൂടുതലൊന്നും ആലോചിക്കാതെ സുഹൃത്തിനൊപ്പം മാനേജരുടെ വീട് ലക്ഷ്യമാക്കി നടന്നു. വെറും കൈയോടെ പോകുന്നതെങ്ങനെയാ, കുട്ടികൾക്ക് കൊടുക്കാനായി ചെറിയൊരു പാക്കറ്റ് ചോക്ലേറ്റും വാങ്ങി.

സുഹൃത്തിനെ കണ്ട് മാനേജർ ഭവ്യതയോടെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

“പറയൂ.. ഞാനെന്ത് സഹയമാണ് ചെയ്യേണ്ടത്?”

“സാർ, ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്തിട്ട് ഒരുപാട് നാളായി. പക്ഷേ, ഇതുവരെ സിലിണ്ടർ കിട്ടിയിട്ടില്ല. ബില്ലിൽ 447 എന്നാണ് കാണിക്കുന്നത്. പക്ഷേ 460 കൊടുക്കാറുണ്ട്. എപ്പോ ചോദിച്ചാലും സ്റ്റോക്കില്ല എന്നേ പറയൂ. ഹോട്ടലിലൊക്കെ… നിയമപരമായി പറഞ്ഞാൽ….”

സംസാരം മുഴുമിപ്പിക്കും മുമ്പ് മാനേജർ ഇടപെട്ടു “നിയമനടപടികളെക്കുറിച്ച് പറയാനാണെങ്കിൽ വീട്ടിൽ വരേണ്ടിയിരുന്നില്ലല്ലോ? ഏജൻസിയിൽ വന്നാൽ പോരായിരുന്നോ? വേഗം വേണമെന്ന് പറയും. ഏജൻസിയിൽ ജീവനക്കാർ കുറവാണെന്നറിയാമല്ലോ. 10- 20 കൊടുത്താലേ അവർക്കും ഒരുത്സാഹം കാണൂ…”

രംഗം വഷളാകുന്നത് കണ്ട് സഹൃത്ത് ഇടപ്പെട്ടു, “അല്ല സുഹൃത്തേ പറയാൻ വന്നത് ഒന്ന്, പറഞ്ഞവതരിപ്പിച്ചത് വേറൊന്ന്… കുറഞ്ഞത് 2 മാസം മുമ്പാണ് പുള്ളിയുടെ വീട്ടിൽ ഗ്യാസ് സിലിണ്ടർ കിട്ടിയത്. പിന്നെ ബുക്ക് ചെയ്തിട്ടും ഇതുവരെ റെസ്പോൺസുമില്ല. നീയെന്തെങ്കിലും ചെയ്യ്… പാവം വലിയ കഷ്ടത്തിലാണ്.” പറയുമ്പോൾ സുഹൃത്തിന്‍റെ മുഖത്ത് ദൈന്യത നിറഞ്ഞു.

“എന്നാ ബുക്ക് ചെയതത്?” മാനേജർ ഗൗരവത്തോടെ ചോദിച്ചു.

“രണ്ട് മാസം മുമ്പ്” ഞങ്ങൾ ഒന്നിച്ച് പറഞ്ഞു.

“അതിപ്പോ ലാപ്സായിക്കാണുമല്ലോ?”

“സാർ, 21 ദിവസം മുമ്പ് വീണ്ടും ബുക്ക് ചെയ്തിരുന്നു.” പ്രതീക്ഷയൊട്ടും കൈവിടാതെ ഞാൻ പറഞ്ഞു.

“വിറക് അടുപ്പ്, മണ്ണെണ്ണ സ്റ്റൗ പോലെ മറ്റ് കുക്കിംഗ് ഡിവൈസൊന്നും വീട്ടിലില്ലേ?”

“ഇല്ല സാർ.” നിരാശയുടെ പടുഗർത്തത്തിൽ വീഴുന്ന പ്രതീതിയായിരുന്നു എനിക്ക്.

“എങ്കിൽ ഒരു സെപ്പറേറ്റ് കണക്ഷൻ കൂടി എടുത്തുകൂടേ?”

“സാർ, ഉണ്ട് സാർ, ഭാര്യയുടെ പേരിൽ… പക്ഷേ, വേനലവധിയായിരുന്നല്ലോ.  കുട്ടികളും ഗസ്റ്റും… പക്ഷേ, നിയമാനുസൃതമായി ബുക്ക് ചെയ്ത് വാങ്ങിയ രണ്ട് കണക്ഷനുകളാണല്ലോ…”

സംസാരം മുഴുമുപ്പിക്കും മുമ്പ് മാനേജർ ചോദിച്ചു, “സുഹൃത്തേ, നിങ്ങൾ കുറേ നേരമായി നിയമവശങ്ങൾ പറയുന്നു. നിങ്ങൾക്ക് നിയമങ്ങളിലാണോ സ്നേഹത്തിലാണോ കൂടുതൽ വിശ്വാസം?”

“ക്ഷമിക്കണം സാർ. അത്… സ്നേഹത്തിൽ തന്നെയാ എനിക്ക് വിശ്വാസം.” ഞാൻ ചെറിയൊരു ചമ്മലോടെ പറഞ്ഞു.

“അപ്പോ ഭാര്യയോടും ഈ സ്നേഹമൊക്കെ കാണുമല്ലോ?”

ഇതെന്തൊരു ചോദ്യമാണ്… ഞാൻ ആലോചിച്ചു.

“ഭാര്യയെ അത്രയ്ക്ക് ഇഷ്ടമാണെങ്കി. പിന്നെയെന്തിനാണ് അവരോടിത്ര പക? സ്ത്രീധനമൊക്കെ കാര്യമായിട്ട് കിട്ടികാണുമല്ലോ!”

“ഉവ്വ് സർ….” ഇയാളിതെന്തൊക്കെയാണ് പുലമ്പുന്നത്. എന്‍റെ ശബ്ദം നേർത്തു വന്നു.

മാനേജരുടെ മുഖത്ത് ഗൗരവം നിറഞ്ഞു. “വിചിത്രമായിരിക്കുന്നു… കാര്യമായ സ്ത്രീധനം കിട്ടിയിട്ടുണ്ട്. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്നുമുണ്ട്.രണ്ട് മാസത്തോളമായി സിലിണ്ടർ കിട്ടിയിട്ടുപോലും.”

മാനേജരുടെ മറുപടി കേട്ട് ഞാൻ പതിയെ എഴുന്നേറ്റു.

“ശരി സാർ. ഞങ്ങളിറങ്ങുന്നു.”

“അല്ല… അപ്പോ സവാരിക്കിറങ്ങിയതാണോ… അതോ ഗ്യാസ് സിലിണ്ടർ വാങ്ങാൻ വന്നതാണോ?” മാനേജർ പരിഹാസത്തോടെ പറഞ്ഞു.

“രണ്ട് മാസത്തോളമായി വീട്ടിൽ ഗ്യാസ് തീർന്നിട്ട്. എന്നിട്ട് ഇപ്പോഴാണ് വരുന്നത്? ഏജൻസി കയറിയിറങ്ങേണ്ട വല്ലകാര്യവുമുണ്ടോ? ഏ… മിസ്റ്റർ! പൂച്ചയെ പിടിക്കാൻ എലി പിന്നാലെ ഓടുന്ന കാലമാണിത്. നിങ്ങൾ അപ്പോൾ ഈ യുഗത്തിലൊന്നുമല്ലേ ജീവിക്കുന്നത്.”

ഒക്കെ കേട്ടുകൊണ്ട് നിന്നതല്ലാതെ എന്ത് പറയാൻ.

മാനേജർ സംസാരം തുടർന്നുകൊണ്ടേയിരുന്നു. “നിങഅങളുടേതുപോലെ നിയമവശങ്ങൾ സംസാരിച്ചു കൊണ്ടിരുന്നുവെങ്കിൽ ഏജൻസി വേറെ ആളുടെ കൈകളിലെത്തിയേനെ… ഞാൻ പറഞ്ഞത് മനസ്സിലാകുന്നില്ലേ… മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സിലിണ്ടർ അവർ പറയുന്നിടത്ത് എത്തിക്കേണ്ടി വരാറുണ്ട്. ഞങ്ങൾക്കും ജീവിക്കേണ്ടേ… ഇക്കണക്കിന് നിങ്ങളെപ്പോലുള്ളവർ ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമല്ലോ…”

“തെറ്റുപറ്റി സാർ. ദേഷ്യപ്പെടരുത്… ഈയൊരു പ്രശ്നത്തിൽ താങ്കളുടെ സഹായം…” ഞാൻ കൊകൂപ്പി.

“ശരി, ഇവിടെ വരെ വന്നതല്ലേ. പോരാത്തതിന് എന്‍റെ സുഹൃത്തിന്‍റെ സുഹൃത്തും. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ആളല്ലേ… ശരി ഒരു 100 രൂപ അധികം തന്നാൽ മതി. ഗ്യാസ് സിലിണ്ടർ നിങ്ങൾ പറയുന്ന സമയത്ത് പറയുന്നിടത്ത് എത്തിക്കുന്ന ഉത്തരവാദിത്തം ഞങ്ങളുടേതാണ്. ഇനി ധൈര്യമായി പൊയ്ക്കൊള്ളൂ…”

മറ്റൊരു പോംവഴിയുമില്ല. ഞാൻ പണം നൽകി മാനേജർ സസന്തോഷം വാങ്ങി. ഏജൻസി കയറിയിറങ്ങേണ്ട, ഗോഡൗണിനു മുന്നിൽ ക്യൂ നിൽക്കേണ്ട, ഇനി ബുക്കിംഗും വേണ്ട. ഫോൺ വിളിക്കുക, പണം കൊടുക്കുക, ഉടനടി സിലിണ്ടർ വീട്ടിലെത്തും!

അകലെ ആകാശം

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അജിത വാതിൽ തുറന്നു. മുന്നിൽ സൗമ്യനായി പുഞ്ചിരിച്ചു നിൽക്കുന്ന നിഖിൽനെയാണ് കണ്ടത്. കയ്യിൽ ഒരു പൂച്ചെണ്ടും. വിവാഹ ദിനാശംസകൾ അവൻ പറഞ്ഞു.

താങ്ക്സ്, പൂച്ചെണ്ടു വാങ്ങുന്നതിനിടയ്ക്ക് അജിത മന്ദസ്മിതം തൂകി. അപ്പോൾ നിഖിലിന് ഞങ്ങളുടെ വിവാഹ വാർഷികം ഓർമ്മയുണ്ട് അല്ലേ?

എനിക്ക് ഈ ദിവസം എങ്ങനെ മറക്കാനൊക്കും. രണ്ടുകൊല്ലം മുമ്പല്ലേ ചേച്ചി എന്‍റെ ഉറ്റമിത്രത്തെ എന്നിൽ നിന്നും തട്ടിയെടുത്തത്.

അപ്പോൾ വിവാഹശേഷം അഞ്ജലിയും നിന്നെ ഇതുപോലെ തട്ടിയെടുക്കുമായിരിക്കും അല്ലേ.

അത് ശരിയാ, മുതിർന്നവരെ കണ്ടല്ലേ ചെറിയവർ അനുകരിക്കുന്നത്.

ആരെന്ത് അനുകരിച്ച് എന്നാ നിങ്ങൾ ഈ പറയുന്നത്? ഡ്രോയിംഗ് റൂമിൽ എത്തിയ ശ്രീകാന്ത് കാര്യമറിയാതെ ഇരുവരെയും നോക്കി.

ഇത് ഏട്ടത്തിയും അനിയനും തമ്മിലുള്ള പ്രശ്നമാണ്. നിങ്ങൾ ഇതിൽ ഇടപെടേണ്ട.

അതു കൊള്ളാം, ഏട്ടൻ ഇപ്പോഴും തയ്യാറായില്ലേ? നിഖിൽ ശ്രീകാന്തിനോട് ചോദിച്ചു.

തയ്യാറാവുകയോ എന്തിന്? എവിടെ പോകാനാണ്? അജിത അത്ഭുതം കൂറി.

ചേച്ചി, ഇന്നാണ് എയർ ഷോ. ഞാൻ അതിൽ പങ്കെടുക്കുന്നുണ്ട്. ശ്രീകാന്ത് ഏട്ടനും ഇതിൽ പങ്കെടുക്കണമെന്ന് ഉണ്ട് . ചേച്ചി സമ്മതിക്കുകയാണെങ്കിൽ….

നിഖിൽ ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണെന്ന് അറിയാമല്ലോ.

അറിയാം ചേച്ചി, അതാ ഞാൻ നിർബന്ധിക്കാതിരുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചേട്ടൻ തന്നെ സമ്മാനം തട്ടിയെടുക്കും എന്നാണ് പറയുന്നത്. അജിത പറഞ്ഞു മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ നിഖിൽ പറഞ്ഞു.

എന്ത്… ഞാനെപ്പോ പറഞ്ഞു. ഇവൻ ഒന്നാന്തരം കള്ളത്തരമാ പറയുന്നത്. ശ്രീകാന്ത് അസ്വസ്ഥനായി പറഞ്ഞു.

ഇന്ന് ഈ മത്സരത്തിൽ ഏട്ടനെങ്ങാനും പങ്കെടുത്താൽ ഞങ്ങളുടെ കാര്യം തഥൈവ, അതുമാത്രമല്ല മൗറീഷ്യസിലേക്കുള്ള സൗജന്യ യാത്ര ടിക്കറ്റും ഏട്ടൻ തന്നെ തട്ടിയെടുക്കും. നിഖിൽ സത്യാവസ്ഥ വെളിപ്പെടുത്തി.

അതെയോ, ഈ സൗജന്യ ടിക്കറ്റ് കൊണ്ട് ഭാര്യയെയും കൂടെ കൊണ്ടുപോകാൻ സാധിക്കുമോ? ശ്രീകാന്ത് ഒന്നുമറിയാത്തതുപോലെ നിഖിലിനെ നോക്കി.

ശരിയാണ് ചേച്ചിക്കും മൗറീഷ്യസിൽ പോകണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും നിങ്ങൾക്ക് ഇന്ന് പോകാൻ സാധിക്കില്ല. ഇന്ന് നിങ്ങളുടെ വിവാഹ വാർഷികം അല്ലേ? വെറും രണ്ടു മണിക്കൂർ മാറിനിൽക്കുക തന്നെ ഏട്ടനെ സംബന്ധിച്ച് ഇന്ന് ബുദ്ധിമുട്ടായിരിക്കും.

നിഖിലിന്‍റെ ചെവിക്ക് പിടിച്ച് നുള്ളി കൊണ്ട് അജിത പറഞ്ഞു. നിഖിൽ, ശ്രീയേട്ടൻ ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. അതല്ലേ കാര്യം. അങ്ങനെയാണെങ്കിൽ നിനക്ക് തന്നെ ഫസ്റ്റ് ആവാമല്ലോ അല്ലേ. എന്നിട്ട് അഞ്ജലിയെയും കൊണ്ട് നിനക്ക് മൗറീഷ്യസിലേക്ക് പറക്കാം. നിന്‍റെ മനസ്സിൽ ഇരിപ്പു കൊള്ളാം.

നിഖിൽ ചെവി തിരുമ്മി കൊണ്ട് പറഞ്ഞു. ശരി ചേച്ചി. പക്ഷേ ഒരു നിബന്ധനയുണ്ട്. അഞ്ജലി വരില്ലെന്ന് പറഞ്ഞാൽ ചേച്ചിയ്ക്ക് എന്‍റെയൊപ്പം വരേണ്ടിവരും.

നിന്നെ ഞാൻ… അജിത് നിഖിലിനെ അടിക്കുവാൻ കൈ ഓങ്ങിയപ്പോഴേക്കും ശ്രീകാന്ത് ഇടയ്ക്ക് കയറി. വെറും രണ്ടു മണിക്കൂർ കാര്യമല്ലേയുള്ളൂ ഞാൻ വേഗം മടങ്ങി വരാം.

ശരി നിഖിൽ, നീ ശ്രീ ഏട്ടനെയും കൂടെ കൊണ്ടുപോയി കൊള്ളൂ. പക്ഷേ ഇങ്ങേര് കൂടുതൽ ഷൈൻ ചെയ്യാനായി സാഹസികത വല്ലതും കാണിച്ചാൽ അറിയാമല്ലോ? അതിന്‍റെയെല്ലാം ഉത്തരവാദിത്വം നിനക്കായിരിക്കും.

ശരി ചേച്ചി, നിഖിൽ ചിരിച്ചു.

പിന്നെ, നീ വൈകുന്നേരം മടങ്ങിവരുമ്പോൾ അഞ്ജലിയെ നിർബന്ധമായും കൊണ്ടുവരണം. വൈകുന്നേരത്തെ ഭക്ഷണം നമുക്ക് ഒരുമിച്ച് ആകാം അജിത പറഞ്ഞു.

നേവൽ ബേസിൽ ആകട്ടെ ശ്രീകാന്തും നിഖിലും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി മത്സരത്തിൽ ശ്രീകാന്ത് ഒന്നാമനും നിഖിൽ രണ്ടാമനും ആയിരുന്നു. ഇത്തവണയും എല്ലാവരുടെയും മുഴുവൻ പ്രതീക്ഷയും ഇവരിൽ തന്നെ. ശ്രീകാന്തും നിഖിലുമായുള്ള സൗഹൃദം സ്ക്വാഡ്റനിൽ ഒരു ചർച്ച വിഷയം ആയിരുന്നു. ഇവരുടെ ഉറച്ച സൗഹൃദം ഏവർക്കും മാതൃക തന്നെയായിരുന്നു.

എല്ലാ തയ്യാറെടുപ്പുകളോടെയും ശ്രീകാന്തും നിഖിലും തങ്ങളുടെ ഊഴവും കാത്ത് റൺവേക്കുള്ളിൽ നിലയുറപ്പിച്ചു.

സുഹൃത്തേ, രണ്ടു മണിക്കൂറിനുള്ളിൽ മടങ്ങി വന്നേക്കണം. പറഞ്ഞേക്കാം. അല്ലെങ്കിൽ ചേച്ചി എന്നെ ബാക്കി വെച്ചേക്കില്ല. കേട്ടോ… നിഖിൽ മുടിയിഴകൾ കൈക്കൊണ്ട് ഒതുക്കുന്നതിന് ഇടയ്ക്ക് പറഞ്ഞു.

അധിക സമയം ഒന്നും എടുക്കില്ല. അല്പ സമയത്തേക്ക് വ്യോമാഭ്യാസം ഡൽഹിയിൽ വച്ചായിരിക്കും. പിന്നീട് ജമ്മു വിമാനത്താവളം വരെ പോയി മടങ്ങി വരികയേ വേണ്ടൂ. എല്ലാം കൂടി 100 മിനിറ്റിലേറെ സമയമെടുക്കില്ലല്ലോ? നിന്‍റെ ഊഴം രണ്ടാമത് അല്ലേ. എന്‍റേത് പതിനഞ്ചാമതും. ഫ്രീ ആവുകയാണെങ്കിൽ അഞ്ജലിയെയും കൊണ്ട് എന്‍റെ വീട്ടിലെത്തിച്ചേരണം. അല്പസമയത്തിനുള്ളിൽ ഞാനും എത്തിച്ചേരാം. അജിതയ്ക്ക് നല്ലൊരു ഗിഫ്റ്റ് കൊടുക്കണം. അഞ്ജലിക്ക് ഗിഫ്റ്റ് സെലക്ഷൻ നന്നായി അറിയാമല്ലോ?

സ്ക്വാഡ്റൺ ലീഡർ നിഖിൽ, മൈക്കിലെ അനൗൺസ്മെൻറ് കേട്ട് നിഖിൽ ശ്രീകാന്തിനോട് യാത്ര പറഞ്ഞ് തന്‍റെ വിമാനത്തിനടുത്തേക്കു നീങ്ങി. വിമാനം റൺവേയിൽ നിന്നും മറഞ്ഞ് മേഘങ്ങൾക്കിടയിലേക്ക് പൊങ്ങി. പലതരം അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി. താഴെ ഇരിക്കുകയായിരുന്ന എയർ വൈസ് മാർഷലും മറ്റ് അതിഥികളും നിഖിലിന്‍റെ ഈ കലാപ്രകടനങ്ങൾ കണ്ട് ശ്വാസമടക്കി നിന്നു.

ശ്രീകാന്ത് അഭിമാനത്തോടെ നിഖിലിന്‍റെ വിമാനം പറന്നുയരുന്നതും നോക്കി നിന്നു. നിഖിൽ തന്നെ ഒന്നാമൻ ആകട്ടെ എന്നയാൾ മനസാ ആഗ്രഹിച്ചു. കൂട്ടുകാരൻ എന്ന് വെച്ചാൽ സ്നേഹത്തിനായി ജീവിക്കുകയും സ്നേഹത്തിനായി മരിക്കുന്നവനും ആയിരിക്കണം. ശുദ്ധ ഹൃദയനായിരിക്കണം.

സത്യസന്ധനായ മനുഷ്യൻ. സ്നേഹം മാത്രം നിറച്ച കടലിന്‍റെ അഗാധതയെക്കാളും ഏറെ ആഴമുള്ള മനസ്സ്. ശ്രീകാന്ത് തന്‍റെ വാച്ചിലേക്ക് നോക്കി അടുത്തുള്ള കാന്‍റീനിലെ വെയിറ്ററോടു പറഞ്ഞു. ഇനി എന്‍റെ ഊഴം വരുന്നതിന് ഏറെ സമയം എടുക്കും അതുവരെ ഒരു കാപ്പി ആവാം അല്ലേ?

യെസ് സാർ.

അതിനുശേഷം ശ്രീകാന്ത് ക്യാപ്റ്റന്‍റെ അടുത്തേക്ക് നടന്നു.

തന്‍റെ കലാപ്രകടനങ്ങൾക്ക് ശേഷം നിഖിൽ ജമ്മു ഭാഗത്തേക്കാണ് വിമാനം പറത്തിയത്.

ജമ്മു വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം വേഗം മടങ്ങണമെന്നായിരുന്നു അയാൾക്ക് ലഭിച്ച നിർദ്ദേശം. റൺവേയിൽ നിന്നും പറന്നുയരുന്നതിനുള്ള അനുവാദത്തിനായി കൺട്രോൾ ടവറുമായി ബന്ധപ്പെട്ടപ്പോൾ ജമ്മുവിൽ തന്നെ തങ്ങാനുള്ള അറിയിപ്പാണ് അയാൾക്ക് ലഭിച്ചത്. അയാൾ ആശ്ചര്യത്തോടെ തിരക്കി, എനിക്ക് അത്യാവശ്യമായി തിരികെ ഡൽഹിയിൽ എത്തിച്ചേരണം.

താങ്കൾ വേണമെങ്കിൽ ഡൽഹിയിലെ കൺട്രോൾ ടവറുമായി കോൺടാക്ട് ചെയ്യൂ.

എടിസി ഡൽഹിയിൽ നിന്നുള്ള സന്ദേശം കേട്ട് നിഖിലിന് കടുത്ത ആഘാതമേറ്റതുപോലെ തോന്നി. വിമാനം തന്‍റെ പിടിയിൽ നിന്നും കൈവിട്ട് തല കീഴായി വീഴുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.

കൺട്രോൾ യുവർ സെൽഫ്, വിമാനത്തെ നിയന്ത്രിക്കൂ. ഇന്ത്യൻ എയർഫോഴ്സിന്‍റെ സമർത്ഥനായ പൈലറ്റ് ഇത്ര അധീരനാവരുത്. ഇത് കേവലം ഒരു അപകടം മാത്രം. ഷോ ഇപ്പോഴും തുടരുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ പെർഫോമൻസിൽ ശ്രദ്ധിക്കൂ. അപകട സ്ഥലത്ത് നിന്നും വിമാന അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. താങ്കൾ ഒരു 10 മിനിറ്റു നേരം ജമ്മുവിൽ തങ്ങണം. അതിനുശേഷം ഡൽഹിയിലേക്ക് മടങ്ങാം. ഓവർ.

നിഖിൽ മഞ്ഞുകട്ട കണക്കെ മരവിച്ചുറച്ചു നിന്നു. സ്ക്വാഡ്റൺ ലീഡർ ശ്രീകാന്ത് രക്ഷപ്പെടുവാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ? നിഖിൽ വിഷമിച്ച് കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു.

ഞങ്ങൾക്ക് ഖേദമുണ്ട്. അദ്ദേഹം അകാല മൃത്യു കൈവരിച്ചു. ഇന്ത്യൻ എയർഫോഴ്സിന് സമർത്ഥനും പ്രഗത്ഭനുമായ ഒരു പൈലറ്റിനെ നഷ്ടമായി. ഇപ്പോൾ തൽക്കാലം താങ്കൾ ലാൻഡിങ്ങിൽ ശ്രദ്ധിക്കൂ… താങ്കൾ റൺവേയിലേക്ക് അപ്പ്രോച്ച് ചെയ്യുകയാണ്.

ജമ്മുവിൽ എത്തിയതിനു ശേഷം നിഖിൽ ഹെഡ് കോർട്ടേഴ്സിലേക്ക് ഫോൺ ചെയ്ത് സിവിൽ എയർലൈൻസിൽ മടങ്ങുന്നതിനുള്ള അനുവാദം വാങ്ങി. അയാളുടെ ശാരീരികവും മാനസികവുമായ സ്ഥിതി കണക്കിലെടുത്ത് അയാൾക്ക് തിരിച്ചുപോകാനുള്ള അനുമതി നൽകി. ഡൽഹി എയർപോർട്ടിൽ എത്തിച്ചേർന്ന അയാൾക്ക് ഒരടി മുന്നോട്ടു നീങ്ങുവാനുള്ള ശക്തി പോലും ഇല്ലായിരുന്നു. കണ്ണിനു മുന്നിൽ ഇരുട്ട് കട്ടപിടിച്ചു കൊണ്ടേയിരുന്നു.

ഞാനിനി അജിത ചേച്ചിയെ എങ്ങനെ അഭിമുഖീകരിക്കും. അവരുടെ ആഹ്ളാദഭരിതമായ ജീവിതം ഒരു നിമിഷം കൊണ്ട് തകർന്നു തരിപ്പണമായില്ലേ. നിഖിൽ സ്വയം ശപിച്ചുകൊണ്ടിരുന്നു. ഭാര്യയിൽ നിന്നും രണ്ടു മണിക്കൂർ നേരത്തെ അനുവാദം വാങ്ങിയാണ് ശ്രീകാന്ത് മരണത്തിന്‍റെ ഇരുട്ടിലേക്ക് മറഞ്ഞത്. അതിന് പകരം സമ്മാനമായി മൗറീഷ്യസിലേക്ക്! ശ്രീകാന്ത് ഇല്ലാത്ത ഈ ലോകത്ത് ഞാൻ എങ്ങനെ?

അജിത ഒരിക്കലും ശ്രീകാന്തിനെ അനാവശ്യമായി പുറത്തു പോകാൻ അനുവദിക്കില്ലായിരുന്നു. സന്തോഷത്തോടെ വിവാഹ വാർഷികം ആഘോഷിക്കാം എന്ന് തീരുമാനിച്ചിരുന്ന ശ്രീകാന്തിനെ ഞാനല്ലേ വലിച്ചിഴച്ച് മരണ വക്രത്തിൽ എത്തിച്ചത്. സുഹൃത്തെന്നു നടിച്ച് സുഹൃത്തിന്‍റെ കഴുത്തറുത്തല്ലോ ഞാൻ. ഞാൻ കുറ്റക്കാരനാണ്… കൊലപാതകിയാണ്… അപരാധിയാണ്…

എങ്ങോട്ടാണ് പോകേണ്ടത് സാർ. ടാക്സി ഡ്രൈവറുടെ ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി. ജീവിതത്തിലെ ആ ഭയാനക നിമിഷങ്ങൾ നിഖിൽനെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ടാക്സിയിൽ നിന്നിറങ്ങി വീടിനടുത്ത് എത്താൻ ഒരുപാട് സമയം എടുത്തത് പോലെ… അയാൾക്ക് തോന്നി.

വാതിൽ തുറന്നു അജിത വെളുത്ത സാരിയുടുത്ത് ഒരുങ്ങാതെ മുന്നിൽ നിൽക്കും. എന്നിട്ട് എന്നോട് പറയും, എനിക്ക് സൗഭാഗ്യങ്ങൾ സമ്മാനങ്ങൾ നൽകിയ… കാർമേഘം അല്ലേ… എന്‍റെ സുഖകരമായ ജീവിതം താറുമാറാക്കിയവനല്ലേ നീ…

എന്തുപറ്റി? എന്താണ് ആലോചിക്കുന്നത് സ്ക്വാഡ്റൺ ലീഡർ? താൻ എപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത് എന്നോ അജിത ചേച്ചി എപ്പോഴാണ് വാതിൽ തുറന്നത് എന്നോ ഒന്നും അയാൾക്ക് മനസ്സിലായില്ല. കണ്ണുതുറന്നപ്പോൾ മുന്നിൽ അണിഞ്ഞൊരുങ്ങി വിവാഹ വസ്ത്രം ധരിച്ചു നിൽക്കുന്ന അജിതയെ ആണ് കണ്ടത്. രണ്ടുവർഷം മുമ്പാണ് ഇതേ വേഷത്തിൽ അവരെ കണ്ടത്.

കൊള്ളാമല്ലോ ആശാൻ ഒറ്റയ്ക്കാണോ വന്നത്.

അപ്പോൾ അജിത ഇതുവരെ നടന്നതൊന്നും അറിഞ്ഞില്ലേ. ജീവിതത്തിലെ ഈ ഭീകരമായ യാഥാർത്ഥ്യം അവൾക്കിപ്പോഴും അജ്ഞാതമാണോ? എന്നോർത്ത് നിഖിൽ വളരെയേറെ വിഷമിച്ചാണ് മറുപടി നൽകിയത്.

അതെ

നീ ഒറ്റയ്ക്ക് വരും എന്ന് എനിക്ക് തോന്നിയിരുന്നു.

അത് ചേച്ചി … ശ്രീകാന്ത്… ശ്രീകാന്ത്…

എനിക്കറിയാം ശ്രീകാന്ത് എവിടെയാണെന്ന് എന്ന് പറഞ്ഞ് അജിത ഒരു ഗ്ലാസ് വെള്ളം നിഖിലിന് കൊടുത്തു.

എവിടെ, നിഖിൽ അറിയാതെ ചോദിച്ചു.

കേക്ക് മേടിക്കാൻ പോയി കാണും. ഞാനറിയാതെ എഗ്ഗ്ലെസ് കേക്ക് വാങ്ങാനായി പോയതായിരിക്കും. എപ്പോഴും ഇങ്ങനെയാ പതിവ്.

ഇല്ല… ഇല്ല, ചേച്ചി ഇനി ശ്രീകാന്ത് ഏട്ടൻ ഒരിക്കലും കേക്ക് കൊണ്ടുവരില്ല.

ഓ, കൊണ്ടുവന്നില്ലെങ്കിൽ വേണ്ട. കേക്ക് എനിക്ക് അത്രയ്ക്ക് ഒന്നും ഇഷ്ടമല്ല. പക്ഷേ നിഖിൽ ഒറ്റയ്ക്ക് വന്നത് എന്തിനാണെന്ന കാര്യമാണ് എനിക്ക് മനസ്സിലാകാത്തത്.

ഹോ, ചേച്ചിയെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.

നീ ശരിക്കും ഒരു ഭീരു തന്നെ. സത്യാവസ്ഥ വെളിപ്പെടുത്താൻ എന്തിനാണ് ഭയപ്പെടുന്നത്.

അതെ ചേച്ചി, എനിക്ക് ഭയമാണ് എല്ലാവരെയും.

അഞ്ജലിയെയും നിനക്ക് ഭയമാണോ? എന്നിട്ടാണോ എന്നോട് പറഞ്ഞത്, ഞാൻ ശ്രീയേട്ടനെയും മറ്റും നിന്നിൽ നിന്നും തട്ടിയെടുത്തു എന്നൊക്കെ. ഇപ്പോഴേ ഭാര്യയുടെ അടിമയാണോ നാണമില്ലേ നിനക്ക്? അവർ കളിയാക്കി. നിനക്ക് കുടിക്കാൻ ചായ വേണോ കൂൾ ഡ്രിങ്ക്സ് വേണോ?

ഒന്നും വേണ്ട ചേച്ചി നിഖിൽ അജിതയെ നോക്കി കുറ്റബോധത്തോടെ പറഞ്ഞു. ചേച്ചി എന്നോട് ക്ഷമിക്കണം.

മാപ്പ് നൽകണോ? ഒരിക്കലുമില്ല. നിന്‍റെ തെറ്റ് പൊറുക്കാൻ പറ്റിയതല്ല. നീ ശിക്ഷിക്കപ്പെടേണ്ടവനാണ്.

അപ്പോൾ ചേച്ചിക്ക് എല്ലാം അറിയാമോ? നിഖിൽ ആശ്ചര്യത്തോടെ ചോദിച്ചു.

പിന്നല്ലാതെ. എനിക്ക് സമ്മാനം കൊണ്ടുവരാം എന്ന് പറഞ്ഞു നീ വെറും കയ്യോടെ അല്ലേ വന്നത്. പുറത്തെ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നു. ശ്രീകാന്ത് ഏട്ടൻ മടങ്ങി വന്നതായിരിക്കും.

ചേച്ചി നിഖിൽ ഉറക്കെ അലറി. ശ്രീകാന്ത് ഏട്ടൻ മരിച്ചു. ചേട്ടന്‍റെ വിമാനം ഒരു തീ ഗോളമായി എരിഞ്ഞു തീർന്നു. അതോടൊപ്പം ചേച്ചിയുടെ ഭാവനകൾ, ആഗ്രഹങ്ങൾ, സ്നേഹം, ജീവിതം… ഇത്രയും പറഞ്ഞ് നിഖിൽ സോഫയിൽ കുഴഞ്ഞുവീണു.

നിഖിലിനു ബോധം തെളിഞ്ഞപ്പോൾ തലയ്ക്കൽ ഇരിക്കുന്ന അജിതയെയും മുന്നിലിരുന്ന് തന്നെ നിർന്നിമേഷയായി നോക്കിയിരിക്കുന്ന അഞ്ജലിയെയും കണ്ടു.

നിഖിൽ ഒറ്റയ്ക്ക് വന്നതുകൊണ്ട് എനിക്ക് അഞ്ജലിയെ വിളിപ്പിക്കേണ്ടിവന്നു.

അഞ്ജലിയെ കുറിച്ച് ചോദിക്കുന്തോറും നീ അസ്വസ്ഥനാകുമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു തമാശ പറഞ്ഞാൽ ബോധക്കേട് ഉണ്ടാവുകയോ?

ചേച്ചി, ഞാൻ ചേച്ചിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? ശ്രീകാന്ത് ഏട്ടൻ…

നീ എന്താ കുറെ നേരമായിട്ട് ശ്രീകാന്ത് ഏട്ടന്‍റെ പേര് പറഞ്ഞു കൊണ്ടിരിക്കുന്നത്. നീ ബോധംകെട്ട് കിടക്കുന്നത് കണ്ട് അദ്ദേഹം ആറേഴു ഡോക്ടർമാരെ എങ്കിലും വിളിച്ചിട്ട് ഉണ്ടാവും. ഇപ്പോൾ അവരെയും പ്രതീക്ഷിച്ച് പുറത്ത് നിൽക്കുകയാണ്.

എന്താ, ചേച്ചി ഈ പറയുന്നത്?

നിഖിൽ എന്താ നിനക്ക് സുഖമില്ലേ? ജമ്മുവിൽ വച്ച് നിന്‍റെ ആരോഗ്യനില മോശമായിരുന്നില്ലെങ്കിൽ, നീയാകുമായിരുന്നു ഈ മത്സരത്തിൽ വിജയിയെന്ന് സി. ഒ. സാർ പറഞ്ഞു.

അപ്പോൾ ആ അപകടം, എയർ ക്രാഷ്… നിഖിൽ വിക്കി വിക്കി ചോദിച്ചു.

ഭയാനകം തന്നെ. ഓർക്കുമ്പോൾ പേടി തോന്നുന്നു. ഞാൻ പറപ്പിക്കുവാൻ ഉദ്ദേശിച്ചിരുന്ന ഒരു ആ വിമാനം നിമിഷനേരത്തിനുള്ളിൽ ഒരു തീഗോളമായി മാറി. നീ പോയതിനുശേഷം ഞാൻ കാന്‍റീനിലേക്ക് കാപ്പി കുടിക്കുവാൻ പോയി. അവിടെവച്ച് തട്ടി താഴെ വീണു കാലിൽ മുറിവ് ഉണ്ടായി. ഒപ്പം നീരും. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടും എനിക്ക് ഫ്ലയിങ്ങിനുള്ള അനുമതി നൽകിയില്ല. എനിക്ക് പകരം അത് സ്ക്വാഡ്റൺ ലീഡർ ശ്രീകാന്ത് മേനോൻ ആണ് നൽകിയത്. അങ്ങനെ എന്‍റെ മരണം സ്വയം ശ്രീകാന്ത് മേനോൻ ഏറ്റെടുക്കുകയായിരുന്നു. കഷ്ടം ആ ഓഫീസർ ഒരു കാരണവും കൂടാതെ കൊല്ലപ്പെട്ടു. നല്ല മനുഷ്യനായിരുന്നു അയാൾ. നിങ്ങളുടെ മെഡൽ ഞാൻ തട്ടിയെടുക്കും നോക്കിക്കോ എന്ന് പറഞ്ഞ് ഇറങ്ങിയതാണ്. വിധിവൈപരീതം… മെഡൽ അല്ല പകരം മരണമാണ് അയാൾ തട്ടിയെടുക്കാൻ പോകുന്നതെന്ന് കാര്യം ആർക്കും അറിയില്ലായിരുന്നല്ലോ…. ഇത് പറയുമ്പോൾ ശ്രീകാന്തിന്‍റെ കണ്ണ് നിറഞ്ഞു.

ഓ… അപ്പോൾ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. നിഖിലിനപ്പോൾ ഒരു പുതിയ ജന്മം ലഭിച്ച പോലെ തോന്നി.

ജ്യോതിയുടെ കത്തുകൾ

വർഷങ്ങൾക്കു ശേഷം ജ്യോതിയെ മുന്നിൽ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. വിനീതിന് നല്ല ദാമ്പത്യം ആശംസിക്കാൻ ആണ് അവൾ അമേരിക്കയിൽ നിന്ന് എത്തിയത്. അവന്‍റെ കല്യാണം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞ്.

ഞാൻ കുറെ നാളായി യുഎസിലായിരുന്നു. ഇപ്പോൾ കുറച്ച് നാളായി പൂനെയിലാണ്. വിനീത് വിവാഹിതനായ വിവരം ഞാൻ അടുത്തിടെയാണ് അറിഞ്ഞത്. വളരെ സന്തോഷം തോന്നി. പിന്നെ മാഡത്തിനെ ഒന്ന് കാണണമെന്നും. അതാണ് ഓടി വന്നത്. ഇത് ചില കത്തുകൾ ആണ്. ഇതിനി മാഡത്തിന്‍റെ സ്വത്താണ്. മാഡത്തിന് അത് സൂക്ഷിച്ചു വയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. ഞാൻ അവളുടെ മുഖത്ത് മിഴിച്ചു നോക്കിയിരുന്നു.

കുറച്ചുനേരം ഇരിക്കരുതോ… ചായ എന്തെങ്കിലും… ഞാൻ ആതിഥ്യ മര്യാദ പാലിക്കാൻ ശ്രമിച്ചു എങ്കിലും അവൾ അത് സ്നേഹപൂർവ്വം നിരസിച്ചു. എന്തോ ജോലി ചെയ്തു തീർക്കാൻ ഉണ്ടെന്ന് പറഞ്ഞ് തിടുക്കപ്പെട്ട് ഇറങ്ങിപ്പോയി.

അവൾ പോയ ശേഷം ടീപോയിൽ വെച്ചിരുന്ന കത്തുകൾ എടുത്ത് ഓരോന്ന് തുറന്നു നോക്കി. എനിക്ക് എന്‍റെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല . വിനീത് ജ്യോതിക്ക് അയച്ച പ്രണയ ലേഖനങ്ങൾ ഒന്ന് രണ്ടെണ്ണം വായിച്ച ശേഷം ഞാൻ അതെല്ലാം എടുത്ത് അലമാരയിൽ ഭദ്രമായി വെച്ചു.

വിദ്യാർത്ഥികളുടെ പുസ്തകങ്ങളിൽ നിന്നും ഇത്തരം കത്തുകൾ പിടിച്ചെടുക്കുകയും വായിക്കുകയും ചെയ്തിരുന്നു. അന്ന് അതിൽ നേരിയ രസം തോന്നിയിരുന്നു എന്നത് സത്യമാണ്. പക്ഷേ ഇപ്പോൾ സ്വന്തം മകൻ എഴുതിയ കത്തുകൾ വായിക്കേണ്ടി വരിക. ജീവിതത്തിൽ ഒരിക്കലും വിചാരിച്ചതല്ല. ഒന്ന് രണ്ട് കത്തുകളിൽ നിന്നും അവരുടെ പ്രണയത്തിന്‍റെ ആഴത്തെക്കുറിച്ച് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. പക്ഷേ വിനുമോൻ ഇതേപ്പറ്റി ഒരിക്കൽ പോലും എന്നോട് സൂചിപ്പിക്കാതിരുന്നതിൽ എനിക്ക് ആശ്ചര്യം തോന്നി.

കോളേജിൽ ചെന്നിട്ടും സ്വസ്ഥത കിട്ടിയില്ല. ഔദ്യോഗിക തിരക്കുകളിൽ മുഴുകുമ്പോൾ പ്രശ്നം തൽക്കാലത്തേക്ക് എങ്കിലും മറക്കാം എന്ന് വിചാരിച്ചിരുന്നതാണ്.

അവൾ മുമ്പത്തേതിലും കൂടുതൽ സുന്ദരി ആയിരിക്കുന്നു. നടപ്പിലും എടുപ്പിലും തികഞ്ഞ ആത്മവിശ്വാസം. അവളുടെ വ്യക്തിത്വത്തിന് അഭൗമ്യമായ പ്രൗഡി കൈവന്നിരിക്കുന്നു. ജ്യോതിയെക്കുറിച്ച് കൂടുതൽ ചോദിക്കാതിരുന്നതിൽ എനിക്ക് കുറ്റബോധം തോന്നി.

ജ്യോതി എന്‍റെ പ്രിയ ശിഷ്യയായിരുന്നു. പിന്നീട് എപ്പോഴോ എനിക്ക് അവളോട് ഇഷ്ടക്കേട് തോന്നിയത് നേരാണ്. ഇതേ കോളേജിൽ പഠിക്കുന്ന എന്‍റെ മകന്‍റെയും കൂട്ടുകാരുടെയും ഒപ്പം കാണാനിടയായതായിരുന്നു കാരണം. വിനീത്… എന്‍റെ മകൻ എനിക്കെന്നും ദൗർബല്യമായിരുന്നു. ജയശങ്കറിന്‍റെ മരണശേഷം ഞാൻ അവനു വേണ്ടി മാത്രമാണ് ജീവിച്ചത്. എല്ലാമെല്ലാമായ പൊന്നു മോനെ മറ്റാരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം എന്നെ എപ്പോഴും വേട്ടയാടിയിരുന്നു. ഒരിക്കൽ ആരുമില്ലാത്ത നേരത്ത് അവളെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി ശകാരിക്കുക വരെ ചെയ്തു.

നീ കോളേജിൽ പഠിക്കാനോ അതോ സൗന്ദര്യം പ്രദർശിപ്പിക്കാനാണോ വരുന്നത്? പഠിപ്പിൽ ശ്രദ്ധിയ്ക്ക്, അല്ലാതെ വല്ല ആമ്പിള്ളേരുടെയും പുറകെ തൂങ്ങി നടക്കുകയല്ല വേണ്ടത്. എനിക്ക് നിന്‍റെ ബാക്ക്ഗ്രൗണ്ട് നന്നായി അറിയാം. ഇനി മേലിൽ ഇത് ആവർത്തിക്കരുത്. ആവർത്തിച്ചാൽ ചിലപ്പോൾ നീ കോളേജിൽ നിന്നും പുറത്താവും. നൗ ഗെറ്റ് ലോസ്റ്റ് ഒരു പ്രിൻസിപ്പാളിന്‍റെ കാർക്കശ്യം നിറഞ്ഞ മൂടുപടമായിരുന്നു എങ്കിലും ആശങ്കകൾ അനുഭവിക്കുന്ന ഒരു സാധാരണ അമ്മയുടെ മനസ്സായിരുന്നു എനിക്കപ്പോൾ.

ജ്യോതി പിന്നീട് ഒരിക്കലും എനിക്ക് പരാതിക്കിട തന്നിട്ടില്ല. ഞാൻ അതോടെ ആശ്വാസം കൊണ്ടു. വിനീത് കുറച്ചുദിവസം അസ്വസ്ഥനായി നടന്നുവെങ്കിലും വാർഷിക പരീക്ഷ അടുത്തപ്പോൾ അവന്‍റെ ശ്രദ്ധ മുഴുവൻ പഠനത്തിലായി. പിജി കഴിഞ്ഞതോടെ അവന് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നല്ലൊരു ജോലി തരപ്പെട്ടു. ജോലിയോടൊപ്പം ഉപരിപഠനവും നടത്താമെന്ന് ഉദ്ദേശത്തോടെയായിരുന്നു അവൻ ആ ഓഫർ സ്വീകരിച്ചത്. പിന്നീട് വിവാഹം. നല്ല തറവാട്ട് മഹിമയുള്ള കുടുംബത്തിലെ പെൺകുട്ടിയായിരുന്നു അപർണ. സുന്ദരി, വിനുവിന് എന്തുകൊണ്ടും ചേരും.

എന്നിട്ടും ഇതിനിടയിൽ ഒരിക്കൽപോലും വിനീത് ജ്യോതിയുടെ പേര് ഉച്ചരിച്ചില്ല. വിനീതിന്‍റെയും അപർണയുടെയും വിവാഹം കഴിഞ്ഞിട്ടിപ്പോൾ രണ്ടുവർഷം ആയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഞാൻ ഒരു മുത്തശ്ശി ആവാൻ പോവുകയാണെന്ന വാർത്ത അറിഞ്ഞത്. എനിക്ക് സന്തോഷമടക്കാൻ ആയില്ല. അപർണയോടുള്ള എന്‍റെ സ്നേഹവും കരുതലും അതോടെ ഇരട്ടിച്ചു.

അവർ രണ്ടുപേരും എന്‍റെ അടുത്തു വരാൻ പോവുകയാണ്. എല്ലാം നല്ല ഭംഗിയായി സന്തോഷത്തോടെ കടന്നുപോകുന്നതിനിടെയാണ് ജ്യോതിയുടെ വരവ്. അതും വിനീത് എഴുതിയ പ്രണയലേഖനങ്ങളുമായി. ഈ പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്? ബ്ലാക്ക് മെയിലിംഗ് ആണോ? ഈ കത്തെല്ലാം ഫോട്ടോ കോപ്പി എടുത്ത് അവൾ സൂക്ഷിച്ചിട്ടുണ്ടാവുമോ? വിനീത് വിവാഹിതനായ വിവരം അറിഞ്ഞ സ്ഥിതിക്ക് അവൾക്കത് കത്തിച്ചു കളയാമായിരുന്നില്ലേ? അല്ലെങ്കിൽ വിനീതിനു തന്നെ അത് മടക്കി കൊടുക്കാമായിരുന്നു. പക്ഷേ അപർണയുള്ളപ്പോൾ അവൾ അത് ചെയ്യുമോ? യഥാർത്ഥത്തിൽ അവൾ എന്താണ് ഉദ്ദേശിക്കുന്നത്. അതോ ഞാനിക്കാര്യത്തിൽ നിഷ്കളങ്കയാണ്. നിങ്ങളുടെ മകനാണ് എന്നെ സ്നേഹിച്ചിരുന്നത്. കത്തെഴുതിയിരിക്കുന്നത് എന്ന് സ്ഥാപിച്ചെടുക്കാനുള്ള അടവാണോ അവളുടേത്.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ… എന്നെ കൂടുതൽ അസ്വസ്ഥയാക്കി കൊണ്ടിരുന്നു. ഈ കത്തെല്ലാം എടുത്ത് കത്തിച്ചു കളഞ്ഞാലോ എന്ന് തോന്നി പോകുന്നുണ്ട്.

ഇനി ഇതിൽ എന്തെങ്കിലും സത്യമുണ്ടെന്ന് ഇരിക്കട്ടെ അവൻ പിന്നെ എന്തിനാ അവളെ ഉപേക്ഷിച്ചത്. എന്‍റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ ഇനി വിനീതിനെ കഴിയൂ. ഫോണിലൂടെ വിളിച്ചു ചോദിക്കുന്നത് ഉചിതമല്ല. അതുകൊണ്ട് അവൻ വരുന്നതുവരെ കാത്തിരിക്കാനേ നിർവാഹമുള്ളൂ.

വിനീത് വന്നെങ്കിലും കത്ത് കാണിക്കാനോ അതേപടി സംസാരിക്കാനോ അവസരം ഒത്തു വന്നില്ല. അവന് മടങ്ങി പോകാനുള്ള ദിവസം അടുത്തുകൊണ്ടിരുന്നു. മരുമകൾക്കായി സാരിയും മറ്റും വാങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഞാൻ വിനീതിനോട് പറഞ്ഞു. അവൻ കൈമലർത്തി.

അമ്മേ, ഈ ജോലി മാത്രം എന്നോട് പറയരുത്. നിങ്ങൾ രണ്ടുപേരും കൂടി അങ്ങ് പോയാൽ മതി. ഞാൻ അപ്പോഴേക്കും ചില ജോലികൾ ചെയ്തു തീർക്കട്ടെ.

എനിക്ക് അവന്‍റെ സംസാരം അത്ര രസിച്ചില്ല. മടങ്ങും വഴി ഇടയ്ക്കുവെച്ച് വണ്ടി നിർത്താൻ അപർണയോട് ആവശ്യപ്പെട്ടു. എന്നെ ഇവിടെ ഇറക്കിയേക്കൂ. ഞാൻ റിക്ഷ പിടിച്ച് വീട്ടിൽ പൊയ്ക്കൊള്ളാം. വീട്ടിൽ ചെന്നിട്ട് ഭക്ഷണമൊക്കെ തയ്യാറാക്കേണ്ടതുണ്ട്. ആ കമല വേണ്ടവണ്ണം ഒന്നും ചെയ്യില്ല. എല്ലാറ്റിനും എന്‍റെ കൈച്ചെല്ലണം.

നീ അപ്പോഴേക്കും ആവശ്യമുള്ള സാധനങ്ങളും വാങ്ങി വീട്ടിൽ വന്നോ. അവളെ കുറച്ച് നേരത്തെക്കെങ്കിലും ഒഴിവാക്കാൻ ഞാൻ മനപ്പൂർവം കണ്ടെത്തിയ സൂത്രം ആയിരുന്നു അത്.

അപർണ എന്നെ വഴിയിൽ ഇറക്കിയ ശേഷം കാറും ഓടിച്ചു പോയി. ഞാൻ ആദ്യം കണ്ട ഓട്ടോയും പിടിച്ച് തിരക്കിട്ട് വീട്ടിലെത്തി. ഞാൻ തനിച്ച് വന്നത് കണ്ട് വിനീത് പരിഭ്രമിച്ചു പോയി.

അമ്മ എന്താ തനിച്ചു വന്നത്? അവൾ എവിടെ?

അവൾ വരുന്നുണ്ട്. അവൾക്ക് കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ട്. അതുകൊണ്ട് ഞാൻ നേരത്തെ ഇങ്ങ് പോന്നു. എനിക്ക് നിന്നോട് തനിച്ച് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. കത്തുകൾ എടുത്ത് വിനീതിന് മുന്നിൽ വച്ചു.

കത്ത് കണ്ടു വിനീതിന്‍റെ മുഖം വാടി.

ഇതെങ്ങനെ അമ്മയുടെ കയ്യിൽ എത്തി? അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

അത് ഊഹിക്കാമല്ലോ. ജ്യോതി തന്നിട്ട് പോയതാ. നീ അവളെ ഏറെ സ്നേഹിച്ചിരുന്നു അല്ലേ. നിനക്ക് അവളെ പ്രേമിക്കാനുള്ള ധൈര്യമേ ഉണ്ടായിരുന്നുള്ളൂ. എന്നോട് എന്താ ഇക്കാര്യം പറയാതിരുന്നത്?

അതല്ല അമ്മാ, ഞാൻ അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതാ…

പിന്നെന്താ? എന്‍റെ നെഞ്ചിടിപ്പിന്‍റെ വേഗത കൂടി. ഇനി ഞാൻ അവളെ താക്കീത് ചെയ്ത വിവരം ജ്യോതി എങ്ങാനും വിനീതിനോട് പറഞ്ഞു കാണുമോ? ഇക്കാര്യത്തിൽ അവൾ മാത്രമല്ല എന്‍റെ മകനും തുല്യപങ്കാളിത്തം ഉണ്ടെന്ന സത്യം ഞാൻ അപ്പോൾ മനസ്സിലാക്കിയിരുന്നില്ലല്ലോ.

അമ്മേ, അമ്മയ്ക്ക് ജ്യോതിയെ പറ്റിയുള്ള അഭിപ്രായം എന്തായിരുന്നു? വിനീത് അപ്പോഴേക്കും സമനില വീണ്ടെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ ഈ അഗ്നി പരീക്ഷയെ തരണം ചെയ്യേണ്ടത് ഇനി ഞാനാണ്.

എന്താ അതിനർത്ഥം? ആവശ്യമില്ലാത്ത കാര്യം എന്തിനാ ചോദിക്കുന്നത്? എനിക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.

ഛെ, അമ്മ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാൻ തുടക്കം മുതലുള്ള കാര്യങ്ങൾ പറയാം. എനിക്ക് അവളെ ഇഷ്ടമായിരുന്നു. പക്ഷേ, അവൾ എന്നെക്കുറിച്ച് എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവൾക്ക് കത്തെഴുതി. പക്ഷേ ഒന്നിനും അവൾ മറുപടി എഴുതിയില്ല. അവളുടെ മനസ്സിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു. അതെനിക്ക് അറിയാമായിരുന്നു. പക്ഷേ എന്താണെന്ന് അറിയില്ല അവളെന്നെ ഭയപ്പെട്ടിരുന്നു. പിന്നീട് ഞാനത് മനസ്സിലാക്കി. എന്‍റെ അമ്മയെ അല്ല പ്രിൻസിപ്പാളിനോടുള്ള ഭയമായിരുന്നു അത്. അതുകൊണ്ട് പ്രിൻസിപ്പാളിന്‍റെ മകനെ സ്നേഹിക്കാനുള്ള ധൈര്യം കാട്ടാൻ അവൾക്കായില്ല.

ഞാൻ അവളെ കണ്ട് ഇതേക്കുറിച്ച് ധാരാളം തവണ സംസാരിച്ചതാണ്. ഒരു ജോലി കിട്ടിയ ശേഷം നമുക്ക് വിവാഹിതരാകാം എന്നൊക്കെ ഞാൻ അവളോട് പറഞ്ഞതാണ്. അത് കേട്ട് അവൾ എല്ലാ കാര്യവും സമ്മതിച്ചതാണ്. പക്ഷേ, പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. അവളെ കാണാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. എതിരെ വരുന്നത് കണ്ട് കഴിഞ്ഞാൽ ഉടനെ ഒഴിഞ്ഞുമാറി കളയും. ഒടുവിൽ ഞാൻ അവളെ കയ്യോടെ പിടികൂടി.

അവൾ എനിക്കെതിരായി എല്ലാകാര്യവും മകനോട് പറഞ്ഞിരിക്കുമോ എന്ന ഭീതിയിൽ ഞാൻ അവന്‍റെ മുഖത്തേക്ക് നോക്കി അക്ഷമയോടെ പറഞ്ഞു.

വേഗം പറ, അപർണ ഇങ്ങെത്തും. എന്‍റെ നെഞ്ചിടിപ്പിന്‍റെ വേഗം കൂടി.

അപർണയ്ക്ക് ജ്യോതിയെ പറ്റി അറിയാം. ഞാനെല്ലാം അവളോട് പറഞ്ഞിട്ടുണ്ട്. ഈ കത്തുകൾ ഒഴിച്ചുള്ള കാര്യങ്ങളെപ്പറ്റി. വിനീത് മുഖംതാഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

എന്തിന്? നീ എന്തിനാ ഇതൊക്കെ അവളോട് വിളമ്പിയത്! എനിക്ക് വിനീതിനോട് ദേഷ്യം തോന്നി. ഒന്നിനു പുറകെ ഓരോ പ്രശ്നങ്ങൾ കടന്നു വരികയാണോ?

ആവശ്യമുണ്ടായിരുന്നു അമ്മേ, അതുകൊണ്ടാ പറഞ്ഞത്.

ഇവനെന്താ വട്ടുണ്ടോ എന്ന് എനിക്ക് തോന്നിപ്പോയി.

ആദ്യം ഞാൻ പറയുന്നത് അമ്മ കേൾക്ക്. അമ്മയ്ക്ക് കാര്യം മനസ്സിലാവും. എന്നെ വിവാഹം ചെയ്യാൻ ആവില്ലെന്ന് അവളാണ് പറഞ്ഞത്. കാർ ആക്സിഡന്റിൽ പെട്ട അവളുടെ അച്ഛനും അമ്മയും മരിച്ചുവെന്നും ആ അത്യാഹിതത്തിൽ അവൾക്ക് അമ്മയാവാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്നും. അതുകൊണ്ട് അവൾക്ക് ആരെയും വിവാഹം ചെയ്യാൻ ആവില്ലെന്ന്. അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. അവളി രഹസ്യം വളരെ വൈകിയാണ് പറഞ്ഞത്. വിവാഹശേഷമാണ് ഇതറിഞ്ഞതെങ്കിലോ? എങ്കിലും എന്‍റെ മനസ്സ് മറ്റൊരു വഴിക്കാണ് സഞ്ചരിച്ചത്. ഇനി അവളെന്നെ പരീക്ഷിക്കാൻ വേണ്ടി ആവുമോ? അങ്ങനെ പറഞ്ഞിരിക്കുക. ആദ്യമേ അത് പറയാതിരുന്നതിൽ അവൾക്ക് പശ്ചാത്താപം ഉണ്ടായിരുന്നു അത്രേ. അവൾ മടങ്ങി പോകാൻ ഒരുങ്ങവേ ഞാൻ അവളെ തടഞ്ഞു. അവളെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും കുഞ്ഞുങ്ങളെ ദത്തെടുക്കാം എന്നും ഒക്കെ പറഞ്ഞു നോക്കി.

ഞാൻ വിനീതിനെ വിചിത്ര ജീവിയെ പോലെ നോക്കിയിരുന്നു. ഈ സമയം അവനോട് ദേഷ്യം പ്രകടിപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല എന്ന് തോന്നി. കാരണം അവൻ ജോലിയെ കുറിച്ചുള്ള ഓർമ്മകളിൽ സ്വയം മറന്നിരിക്കുകയായിരുന്നു.

അവൾ ഒടുവിൽ പറഞ്ഞത് എന്താണെന്ന് അറിയാമോ അമ്മേ. വൈകാരികമായ തീരുമാനം കൊണ്ട് എന്‍റെയോ അവളുടെയോ ജീവിതം നശിപ്പിക്കാൻ അവൾക്ക് ആഗ്രഹമില്ലെന്ന്. എന്നെ വിവാഹം ചെയ്തതുകൊണ്ട് നാളെ അവൾ അമ്മയുടെയും മറ്റുള്ളവരുടെയും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരും പോലും. ആ സമയം ഞാൻ അവളെ അവഹേളിക്കുകയോ സഹതാപത്തോടെ നോക്കുകയോ ചെയ്യും. ഇത് രണ്ടും അവൾക്ക് സഹിക്കാൻ ആവില്ല.

അന്നെനിക്ക് അമ്മയോടും ദേഷ്യം തോന്നിയിരുന്നു. അമ്മ പ്രിൻസിപ്പാൾ ആയതുകൊണ്ടാവും അവൾ ഈ ബന്ധത്തിൽ നിന്ന് പിന്മാറുന്നതെന്ന് എനിക്ക് തോന്നി. ഇപ്പോൾ അവൾ ചെയ്തതാണ് ശരി എന്ന് എനിക്ക് തോന്നുന്നു. സ്നേഹം എന്നത് പരിശുദ്ധമാണ്. അതിൽ കലർപ്പും കാലുഷ്യവും ഉണ്ടായാൽ പിന്നെയാ ബന്ധം നിലനിൽക്കില്ല. അതുകൊണ്ട് അവൾ ഉപരിപഠനത്തിനായി അമേരിക്കയിൽ പോയി. അതോടെ ഞങ്ങൾ തമ്മിലുള്ള കോൺടാക്ട് കുറഞ്ഞു.

കുറച്ചു മാസങ്ങൾക്കു മുമ്പ് ഞാൻ അവളെ യാദൃശ്ചികമായി കാണാനിടയായി. പൂനയിലെ ഒരു ഐടി കമ്പനിയിൽ എച്ച്ആർ മാനേജർ ആണ് അവൾ ഇപ്പോൾ. ഒരു മീറ്റിങ്ങിന് പോയപ്പോഴാണ് ഞാൻ അവളെ കണ്ടത്. അന്ന് ഞങ്ങൾ കുറെ സംസാരിച്ചു. ഒരുമിച്ച് ലഞ്ചും കഴിച്ചു. അവൾ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല.

അപർണയുടെ സഹോദരനുവേണ്ടി അവളെ ആലോചിച്ചാലോ എന്ന് എനിക്ക് തോന്നി. അജിയേട്ടന്‍റെ ഭാര്യ മരിച്ചിട്ട് മൂന്നുവർഷമായില്ലേ. നല്ല കുടുംബം. അജിയേട്ടന്‍റെ സ്വഭാവവും തരക്കേടില്ല. നല്ല വിവാഹാലോചനകൾ വരുന്നുണ്ടെങ്കിലും നയനമോളേ ഓർത്ത് അതെല്ലാം ഉപേക്ഷിക്കുകയാണ് അജിയേട്ടൻ. വരുന്ന പെണ്ണ് കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ടില്ലെങ്കിലോ എന്നാണ് അജിയേട്ടന്‍റെ പേടി. മാത്രമല്ല സ്വന്തമായി ഒരു കുഞ്ഞുണ്ടായാൽ നയന മോളെ അവൾ അവഗണിക്കില്ലേ. ജ്യോതിയാണെങ്കിൽ അജിയേട്ടന് എന്തുകൊണ്ടും ചേരും.

നീ കാര്യം ജ്യോതിയോട് പറഞ്ഞോ?

പറഞ്ഞു. വിനീത് തലയാട്ടി.

എന്നിട്ട് അവൾ എന്താ പറഞ്ഞത്? ഞാൻ ആകാംക്ഷയോടെ വിനീതിനെ നോക്കി.

ഞാൻ വിചാരിക്കുന്നത് പോലെ അത്ര പെട്ടെന്ന് വഴങ്ങുന്നവളല്ല അവൾ. അവളുടെ വ്യക്തിപരമായ ജീവിതത്തിൽ കൈകടത്തുന്നത് എന്തിനാണെന്ന് പറഞ്ഞ് അവൾ എന്നോട് ദേഷ്യപ്പെട്ടു.

ഞാൻ ആവുന്നതും പറഞ്ഞു നോക്കി. വയസ്സായാൽ നീ തനിച്ചാകില്ലേ എന്നൊക്കെ. കുറച്ചു കഴിഞ്ഞപ്പോൾ ആലോചിച്ചിട്ട് മറുപടി പറയാം എന്ന് അവൾ പറഞ്ഞു. അവൾ ഭൂതകാലം മറന്ന് പുതിയൊരു ജീവിതം ആരംഭിക്കാൻ ആയിട്ടാവും ഈ കത്തുകൾ മടക്കി തന്നത് എന്ന് തോന്നുന്നു. പക്ഷേ, അത് അവൾ അമ്മയെ എന്തിനാണ് ഏൽപ്പിച്ചത് എന്ന് മനസ്സിലാവാത്തത്.

ഓ നീ അത് വിട്ടുകള, ഞാൻ കത്തുകൾ എല്ലാം എടുത്ത് എത്രയും പെട്ടെന്ന് ആ ചർച്ച അവസാനിപ്പിക്കാൻ ആഗ്രഹിച്ചു, ഇനിയാ പ്രശ്നം ചർച്ച നടത്തി രൂക്ഷമാക്കേണ്ടെന്നു കരുതി പറഞ്ഞു. ഞാൻ ഈ കത്തുകൾ കത്തിച്ചുകളയാൻ പോവുകയാ, അവൾ ഇനി ഒരു പുതിയ ജീവിതം തുടങ്ങട്ടെ.

അതേ അമ്മേ, വിനീതിന്‍റെ മുഖം പ്രസന്നമായി. അവൻ മുന്നിൽ വച്ചിരുന്ന കത്തുകളിൽ വലിയ താല്പര്യം കാട്ടിയില്ല. കുറച്ചുകഴിഞ്ഞ് അപർണ മടങ്ങി എത്തി.

വിനീതും അപർണയും തിരികെ മുംബൈയിലേക്ക് മടങ്ങി. കത്തിച്ചു കളയാനായി ജ്യോതിയുടെ കത്തുകൾ ഞാൻ അലമാരയിൽ നിന്നും പുറത്തെടുത്തു. അവൾ എന്തുകൊണ്ടാണ് ഈ കത്തുകൾ എന്നെ തന്നെ ഏൽപ്പിച്ചത് എന്ന് എനിക്ക് മനസ്സിലായി. ഒരിക്കൽ ഞാൻ അവളെ താക്കീത് ചെയ്തിരുന്നു. കോളേജിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞിരുന്നു. ഒരുപക്ഷേ അത് അവളിൽ ഭയം നിറച്ചിട്ടുണ്ടാവണം. ആ അപമാനം വർഷങ്ങളോളം അവളെ അലട്ടിയിരിക്കണം. സ്വന്തം നിഷ്കളങ്കത തെളിയിക്കാനാവണം വർഷങ്ങൾ കഴിഞ്ഞിട്ടും അവൾ ഇവിടെ വന്നത്. എന്‍റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടി കഴിഞ്ഞിരിക്കുന്നു.

മെഴുകുതിരി നാളത്തിൽ നിന്നും പടർന്നതീയിൽ കത്തുകൾ എരിഞ്ഞടങ്ങി കൊണ്ടിരുന്നു. ഒരു കുഞ്ഞു തേങ്ങൽ പോലെ അക്ഷരങ്ങൾ തെളിഞ്ഞൊരുണ്ടു കൂടി. പക്ഷേ എന്‍റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. എന്നെ നാണം കെടുത്താൻ ആയിരുന്നോ ഈ പെൺകുട്ടിയുടെ വരവ്. പക്ഷേ, തെറ്റുകാരി നീയാണ് ജ്യോതി വർമ്മ.

അപൂർണ്ണയായിട്ടും നീ എങ്ങനെ എന്‍റെ മകനെ സ്നേഹിക്കാനുള്ള ധൈര്യം കാട്ടി? ഈ കത്തുകൾ നീ ഇത്രയും കാലം സൂക്ഷിച്ചു വെച്ചത് നിനക്കെന്‍റെ മകനോട് സ്നേഹമില്ലാഞ്ഞിട്ടല്ലല്ലോ. ഞാൻ വിജയിയുടെ ഭാവത്തോടെ കത്തുകൾ എരിഞ്ഞടങ്ങുന്ന തീയിലേക്ക് നോക്കി. ഏറ്റവും ഒടുവിലായി തീയിലേക്ക് ഇടാനായി എടുത്ത ഒരു കത്ത് എനിക്ക് വിചിത്രമായി തോന്നി. മറ്റ് കവറുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ഒന്ന്. ഞാനത് തീയിലേക്ക് ഇടാനായി നീട്ടിയെങ്കിലും കവറിന് പുറത്ത് എഴുതിയിരിക്കുന്ന പേര് കണ്ടു ഞെട്ടിപ്പോയി. അത് എന്‍റെ പേരിലുള്ള കത്ത് ആയിരുന്നു. പെട്ടെന്ന് ഞാൻ തീ അണച്ചു. വിറയാർന്ന കൈകളോടെ കവറിനകത്ത് നിന്നും കത്ത് പുറത്തെടുത്തു. കത്ത് എനിക്കുള്ളത് തന്നെ.

ഡിയർ മാഡം,

കാലം എല്ലാ വേദനകളെയും മായ്ക്കും എന്നാണല്ലോ പറയാറ്. പക്ഷേ, എന്നെ സംബന്ധിച്ച് അത് ശരിയല്ല. നിങ്ങൾ വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയ എന്‍റെ മനസ്സിന്‍റെ വിങ്ങൽ അതേപടി തന്നെയുണ്ട്.

ശരിയാണ്, എന്‍റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്. മാഡം, സ്വന്തം മകനോട് ഇതേപ്പറ്റി ചോദിക്കാതെ എന്നെ കുറ്റപ്പെടുത്തുകയായിരുന്നില്ലേ? അതുവരെ നിങ്ങളോട് ഉണ്ടായിരുന്ന ആദരവാണ് വീണുടഞ്ഞത്. പ്രിൻസിപ്പാളിന്‍റെ കസേരയിൽ മുൻവിധികളുള്ള ഒരമ്മ സംസാരിക്കുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയി. പിറ്റേദിവസം തന്നെ കത്തുകൾ കൊണ്ടുവന്ന് കാണിക്കാമായിരുന്നു. പക്ഷേ, അതുകൊണ്ട് എന്ത് പ്രയോജനം. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കില്ലല്ലോ? നിങ്ങൾ എനിക്ക് ഒരവസരം പോലും തന്നില്ല. എന്നെ ചാരിത്ര്യമില്ലാത്തവളായി മുദ്ര കുത്തുകയായിരുന്നു. ഇക്കാര്യം വിനീതിനോട് പറഞ്ഞാൽ അവൻ നിങ്ങൾക്കെതിരെ ശബ്ദമുയർത്തും. ഒരച്ഛന്‍റെയും അമ്മയുടെയും സ്നേഹ വാത്സല്യങ്ങൾക്കായി കൊതിക്കുന്ന അനാഥയായ ഞാനൊരിക്കലും മറ്റൊരു അമ്മയ്ക്കും മകനും ഇടയിൽ വിലങ്ങ് തടിയാവില്ല. സ്നേഹം ഇനിയും കിട്ടും. പക്ഷേ ഒരു അമ്മയെ കിട്ടില്ലല്ലോ. അതുകൊണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു കള്ളം പറഞ്ഞ് വിനുവിൽ നിന്നും ഞാൻ അകന്നു മാറുകയായിരുന്നു.

എന്‍റെ കൈകൾ വിറയാർന്നു. കണ്ണുകൾ അക്ഷരങ്ങളിലേക്ക് ചേർത്തുപിടിക്കാൻ ഞാൻ പാടുപെട്ടു. വിനുവിന് നല്ലൊരു ഭാര്യയെ കിട്ടി അമ്മയും ഉണ്ട്. പക്ഷേ എനിക്കൊന്നുമില്ല. എന്‍റെ അക്കൗണ്ട് എപ്പോഴും സീറോ ബാലൻസ് ആണ്. സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ ആരുമില്ലാത്ത….

അതുകൊണ്ടാണ് ഞാൻ അമേരിക്കയ്ക്ക് പോയതും വാശിയോടെ പഠിച്ചതും. എല്ലാം മറക്കാൻ ഒരു ഒളിച്ചോട്ടം. എനിക്കിപ്പോൾ നല്ല ജോലിയുണ്ട് നല്ല ബാങ്ക് ബാലൻസ് ഉണ്ട്. എന്നാലും എന്തോ ഒരു ശൂന്യത. ഒരു ആശ്വാസത്തിന് വേണ്ടിയാണ് നാട്ടിലേക്ക് മടങ്ങിയത്.

പക്ഷേ, ആ തീരുമാനം തെറ്റായിപ്പോയി. ഒരു സുഹൃത്ത് എന്ന നിലയിൽ വിനുവിന്‍റെ ആവശ്യം എനിക്ക് നിറവേറ്റാൻ ആകില്ല. എനിക്ക് വിനുവിനോട് ഒരിക്കലും സത്യം പറയാനും കഴിയില്ല. അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ എല്ലാം ജീവിതത്തിൽ വന്നതിനും നിങ്ങൾക്ക് വേദന പകർന്നതിനും മാപ്പ് പറയട്ടെ.

സ്നേഹപൂർവ്വം,

ജ്യോതി വർമ്മ.

അനാഥത്വം കോറിയിട്ട വിഷാദം പോലെ അവളുടെ മുഖം എന്നെ അലട്ടിക്കൊണ്ടിരുന്നു.

വീണ്ടും തളിരിട്ട മോഹം

മരശിഖരങ്ങളിലും ചെടികളിലും മണ്ണിലും കിളിർക്കുന്ന പുതുനാമ്പുകളെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആനന്ദമാണ്. ജീവന്‍റെ ആ കുഞ്ഞ് തുടിപ്പുപോലെ ആയിരുന്നെങ്കിലെന്ന് അപ്പോഴൊക്കെ ഞാൻ കൊതിച്ചു പോയിട്ടുണ്ട്. ഇളം ചുവപ്പാർന്ന മൃദുലമായ പുതുനാമ്പുകളെ ഒന്ന് തൊട്ട് നോക്കാനുള്ള മോഹം അതോടെ മനസ്സിൽ ശക്തി പ്രാപിക്കും. പക്ഷേ, ലക്ഷ്മിക്ക് എന്‍റെ ഉത്തരം കിറുക്കുകളോട് അശേഷം താൽപര്യമുണ്ടായിരുന്നില്ല. “നിനക്ക് വട്ടാ… നീയൊരു സയൻസ് സ്റ്റുഡന്‍റല്ലേ… പുതുനാമ്പുകൾ മണ്ണാങ്കട്ട…”

മരങ്ങളിലും വിത്തുകളിലും പുതുനാമ്പുകൾ പൊട്ടി മുളച്ചില്ലെങ്കിൽ അത് മരിച്ചതിന് തുല്യമാ. ലക്ഷ്മി ഇടയ്ക്ക് ദേഷ്യപ്പെട്ട് പറയും. പക്ഷേ, എന്‍റെ ചിന്ത മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇന്ന് വർഷങ്ങൾക്കിപ്പുറം ലക്ഷ്മി മെയിൽ അയച്ചപ്പോഴാണ് മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ തട്ടിയുണർന്നത്. കാലിഫോർണിയയിൽ നിന്നും മടങ്ങി വന്നിരിക്കുന്നു. അവളെ നേരിൽ കാണാൻ പോകുകയാണ്. അവൾ റിസർച്ച് പൂർത്തിയാക്കി.

എന്‍റെ ജീവിതം മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പുതുതായി എന്തെങ്കിലും ചെയ്ത് വേറിട്ട് ജീവിക്കണം. എന്‍റെ ഇതേ ഗുണങ്ങളാണ് പുതുനാമ്പുകളിലും കണ്ടത്. അതുകൊണ്ട് ഞാൻ സ്വയം ഒരു പുതുനാമ്പുപോലെയാകാൻ കൊതിച്ചുകൊണ്ടിരുന്നു.

പക്ഷേ…

“നല്ലൊരു ബന്ധമാണ്. നമുക്ക് സ്വപ്നം കാണാൻ കൂടി കഴിയാത്ത ഒന്ന്.” അച്ഛന്‍റെ തീരുമാനം ആ വാക്കുകളിൽ ഉണ്ടായിരുന്നു. എന്‍റെ സ്വപ്നങ്ങൾക്ക് അച്ഛന്‍റെ ഇഷ്ടം ആദ്യപ്രഹരമേൽപ്പിച്ചു. ബിസിനസ്സിൽ ഉണ്ടായ തകർച്ചയിൽ നിന്നും മോചനം നേടാനുള്ള അച്ഛന്‍റെ പിടിവള്ളിയായിരുന്നു ഈ വിവാഹം. അച്ഛന്‍റെ തീരുമാനത്തിന് മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല. ബി എസ് സി കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം തകർന്നടിഞ്ഞു.

മനോജ് ബാങ്കിലെ ക്ലർക്കായിരുന്നു. ഞാനെന്‍റെ ആഗ്രഹത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനത് വലിയ ആശ്ചര്യമായിരുന്നു. എന്നാലും നിർബന്ധത്തിന് വഴങ്ങി ഒടുവിൽ മനോജ് സമ്മതിച്ചു.

“ഓകെ, നിനക്കതാണ് ഇഷ്ടമെങ്കിൽ ആയിക്കോ, പക്ഷേ നീ ബിഎഡ് ചെയ്യണമെന്നായിരുന്നു എന്‍റെ ആഗ്രഹം. നിനക്ക് എംബിബിഎസിന് പോകണമെങ്കിൽ പോയ്ക്കോ. ഇപ്പോ ഡോക്ടർമാർക്കൊക്കെ എന്താ ശബളം.”

അവിചാരിതമായിട്ടാണെങ്കിലും എനിക്ക് വീണുകിട്ടിയ ഈ അവസരത്തിൽ ഞാനേറെ ആഹ്ലാദവതിയായിരുന്നു. ഒരു വർഷത്തെ പരിശ്രമം ഫലം കണ്ടു. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നത്. മെഡിക്കൽ എൻട്രൻസ് പാസായ ദിവസം. പിന്നെയെല്ലാം എളുപ്പത്തിൽ നടന്നു. സർക്കാർ കോളേജിൽ തന്നെ എനിക്ക് പ്രവേശനം കിട്ടി.

മെഡിക്കൽ വിദ്യാർത്ഥിനി, കുടുംബനാഥ എന്നീ റോളുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ ഞാൻ അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരുന്നു. ഓരോ ഉത്തരവാദിത്തങ്ങൾ വലിയ ഉത്സാഹത്തോടെ ചെയ്തു. കോളേജിലും വീട്ടിലും യാതൊരുവിധ പരാതിക്കും ഇട നൽകിയില്ല. ഈ കഠിനമായ പരിശ്രമത്തിൽ ഞാനെത്രമാത്രം ഉരുകിയൊലിച്ചിരുന്നു. മൂന്നാം വർഷം അപ്പുവിന്‍റെ വരവോടെ എന്‍റെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു.

ഇത്തിരിപോന്ന കുഞ്ഞിനെ വീട്ടിലാക്കി പഠിക്കാൻ പോകുക വേദനാജനകമായിരുന്നു. പക്ഷേ, മനോജിന്‍റെ അമ്മ കുഞ്ഞിന് യാതൊരു കുറവുമുണ്ടാകാതെ പരിചരിച്ചിരുന്നതിനാൽ മനസ്സിന് ഇത്തിരി ആശ്വാസം തോന്നി. എന്‍റെ കഠിനാദ്ധ്വാനത്തെ പ്രൊഫ. രമേശ്നാരായണൻ ഇടയ്ക്കിടെ പുകഴ്ത്തി സംസാരിക്കും. എനിക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തരാൻ അദ്ദേഹം സദാ സന്നദ്ധനുമായിരുന്നു. പ്രൊഫ. രമേശിനെപ്പറ്റി ഞാൻ ഇടയ്ക്കിടെ മനോജിനോടും പറയുമായിരുന്നു.

“ഈയിടെയായി നീ രമേശിനെപറ്റി മാത്രമാണല്ലോ സംസാരിക്കാറ്. വല്ല കോളുമുണ്ടോ?” ഒരിക്കൽ മനോജ് പാതി തമാശയെന്നോണം പറഞ്ഞു. പക്ഷേ, മനോജ് എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും ഇടയ്ക്കിടെയുള്ള കുത്തുവാക്കുകളിൽ നിന്നും എനിക്ക് കാര്യം മനസ്സിലായി.

“ഛെ… മനോജേട്ടൻ ഇത്രയും തരംതാഴ്ന്ന് ചിന്തിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. പറയും മുമ്പ് ഒന്നാലോചിച്ചുകൂടേ?”

“എന്താലോചിക്കാനാ നിനക്കിഷ്ടമുള്ള കാര്യമല്ലേ അത്. ഡോക്ടറാകണമെന്നുള്ള നിന്‍റെ സ്വപ്നം വളരെയെളുപ്പം സാധിക്കട്ടെ.”

അതായിരുന്നു തുടക്കം. പിന്നീട് എനിക്കും മനോജേട്ടനുമിടയിൽ ഒരു വൻമതിൽ രൂപം കൊള്ളാൻ തുടങ്ങി. സ്വന്തം പരിധിക്കുള്ളിൽ മാത്രം ഒതുങ്ങിക്കഴിയുക. മനോജിന് എന്തെങ്കിലും പറയാനുള്ള അവസരമുണ്ടാക്കാതിരിക്കുക. അതായിരുന്നു എന്‍റെ ലക്ഷ്യം. എന്നിട്ടും ഒരുകാര്യം എന്‍റെ മനസ്സിൽ തികട്ടി വന്നു. എന്നെപ്പോലെ ഒരു ഭാര്യയെക്കിട്ടിയത് മഹാഭാഗ്യമാണെന്ന് പറഞ്ഞ്, എങ്ങനെ മാറാൻ കഴിഞ്ഞു? പക്ഷേ മനോജേട്ടന്‍റെ മനസ്സിൽ രൂപപ്പെട്ട പുതിയ വിചാരങ്ങൾ എന്‍റെ ഭാവിയെ തകർക്കുമെന്ന് വിചാരിച്ചിരുന്നില്ല. കാലം സ്നേഹത്തോടൊപ്പം ചതിക്കുഴികളും ഒരുക്കിവയ്ക്കും. ചിലരത് വിജയകരമായി ചാടിക്കടക്കും. മറ്റു ചിലർ…

അതിനുശേഷമുള്ള നീണ്ട 10 വർഷങ്ങൾ സംഘർഷം നിറഞ്ഞതായിരുന്നു. എംഎസ് എടുത്ത ശേഷം സിറ്റിയിൽ തന്നെയുള്ള അശോകാ നഴ്സിംഗ് ഹോമിൽ ഉയർന്നശബളത്തിൽ ജോലിക്ക് ചേർന്നു. പതിയെ എന്‍റെ കാര്യപ്രാപ്തി നാടാകെ അറിഞ്ഞുതുടങ്ങിയിരുന്നു. നഴ്സിംഗ് ഹോമിൽ നിന്നും എന്നെ കൊണ്ടുപോകാൻ മനോജ് വരുമ്പോഴൊക്കെ ഡോ.അശോക് എന്‍റെ കാര്യശേഷിയെപ്പറ്റി പ്രശംസിച്ച് സംസാരിക്കുമായിരുന്നു.

വീട്ടിലെ സാമ്പത്തിക സ്ഥിതി മാറിത്തുടങ്ങി. അത്യാധുനിക സുഖസൗകര്യങ്ങൾ ഉണ്ടായി. പക്ഷേ എനിക്കും മനോജിനുമിടയിൽ അസന്തുഷ്ടി വർദ്ധിച്ചുവന്നു. എന്തെങ്കിലും സീരിയസ് കേസുണ്ടായി ആശുപത്രിയിൽ കുറച്ചുനേരം കൂടി തങ്ങേണ്ടിവരുന്നത് മനോജിന് സഹിക്കാനാകുമായിരുന്നില്ല.

മനോജ് ഒരിക്കലും എന്‍റെ ജോലിയുടെ പരിമിതിയെക്കുറിച്ച് ചിന്തിച്ചില്ല. ഒരു ഡോക്ടറുടെ ജോലിയിൽ സമയത്തേക്കാളുപരി അർപ്പണമനോഭാവമാണ് വേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. ഒരു ഘടികാര സൂചികണക്കെ അത് ചലിച്ചുകൊണ്ടേയിരിക്കും.

ഒരു ദിവസം സീരിയസ് കേസ് അറ്റൻഡ് ചെയ്തതശേഷം വീട്ടിൽ വളരെ വൈകിവന്നതായിരുന്നു. വൈകിവരുന്നതിൽ നീരസം കാട്ടുന്ന മനോജിനോട് ഞാൻ കാര്യം വിശദീകരിച്ചു.

“മനോജേട്ടാ, വളരെ സീരിയസ് കണ്ടീഷനിലുള്ള ഒരു പേഷ്യന്‍റ്…” ഞാൻ പറഞ്ഞു തീരുംമുമ്പ് മനോജ് ഇടയിൽ കയറിപ്പറഞ്ഞു.

“ഏത് പേഷ്യന്‍റാ, ഡോ.അശോകാണോ?”

മനോജിന്‍റെ ചോദ്യം കേട്ട് ഞാൻ സ്തബ്ധയായി. വീണ്ടും വൃത്തികെട്ട വിചാരങ്ങൾ…

സമനില വീണ്ടുകിട്ടിയപ്പോൾ ഞാൻ അടിമുടി ജ്വലിക്കുകയായിരുന്നു. “വാക്കുകൾ സൂക്ഷിച്ചുവേണം പ്രയോഗിക്കാൻ?”

“ഓഹോ, നീയെന്നെ ചോദ്യം ചെയ്തു തുടങ്ങിയോ?”

“എപ്പോഴും നിന്നെ പ്രശംസിക്കുന്നവരെയല്ലേ നിനക്കിഷ്ടം. ഞാൻ ബാങ്കിലെ വെറുമൊരു ക്ലർക്ക്…” മനോജ് വായിൽ വന്നതൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

“മനോജ്…”

“എന്നെ വിഡ്ഢിയാക്കാമെന്ന് നീ വിചാരിക്കണ്ട… നിന്‍റെ ആശുപത്രിയിൽ വന്ന് അന്വേഷിക്കണോ?”

നഴ്സിംഗ് ഹോമിൽ വന്ന് മനോജ് ഇതൊരു പ്രശ്നമാക്കുമോ? എന്‍റെ ആത്മാഭിമാനം, പ്രൊഫഷൻ എല്ലാം ആ അപമാനത്തിൽ ഒളിച്ചുപോകില്ലേ? പക്ഷേ, പിന്നീട് അതെല്ലാം എന്‍റെ ജീവിതത്തിന്‍റെ ഭാഗമാകുകയായിരുന്നു. ഈ പ്രശ്നം അവസാനിക്കാനായി ഞാനെന്ത് ചെയ്യാനാണ്. അതെനിക്ക് തീർത്തും അജ്ഞമായിരുന്നു.

അശോകാ നഴ്സിംഗ് ഹോമിലെ ജോലി ഉപേക്ഷിക്കണോ? ഞാനിത്രയും വർഷം തപസ്സനുഷ്ഠിച്ച് പഠിച്ചത് ഇതിനായിരുന്നോ? ഞാൻ ജോലി ഉപേക്ഷിച്ചാൽ വീട്ടുചിലവുകൾ നടത്താൻ മനോജിന്‍റെ ശബളം തികയുമോ?

പക്ഷേ, മനോജിന്‍റെ സ്വഭാവം ദിനംപ്രതി വഷളായിക്കൊണ്ടിരുന്നു. വീട്ടിൽ ഏതെങ്കിലും പുരുഷന്മാരായ രോഗികൾ ചികിത്സ തേടി വരുന്നതുപോലും മനോജ് സംശയിച്ചു. എന്‍റെ ശബളം വേണം. പക്ഷേ, കർത്തവ്യബോധത്തോടെ പ്രൊഫഷൻ കൈകാര്യം ചെയ്തുകൂടാ.

ഒരിക്കൽ സന്തുഷ്ടനായിരിക്കുന്ന സമയത്ത് മനോജിനോട് ഇക്കാര്യം സൂചിപ്പിച്ചു.

“അതങ്ങ് വിട്ടുകള ശാരി, ദേഷ്യം തോന്നുമ്പോൾ ഞാനറിയാതെ ഓരോന്ന് പറഞ്ഞുപോകുന്നതാ.” അന്നതിന് മനോജ് പറഞ്ഞ കാരണമിതായിരുന്നു.

പക്ഷേ ദേഷ്യത്തിൽ പറഞ്ഞുപോകുന്ന കാര്യങ്ങൾ എന്‍റെ അസ്തിത്വത്തെ പൊള്ളിക്കുന്നതായിരുന്നു. എന്‍റെ ഉത്സാഹത്തേയും ജോലിയിലുള്ള താൽപര്യത്തേയും മനോജിന്‍റെ വാക്കുകൾ സ്വാധീനിച്ചു.

മനോജിന്‍റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്‍റെ കാതുകളിൽ മുഴുങ്ങിക്കൊണ്ടിരുന്നു. ഏതെങ്കിലും രോഗിയെ പരിശോധിക്കുന്ന വേളയിൽ അതെല്ലാം എന്‍റെ മനസ്സിലേക്കോടിയെത്തും. രോഗശാന്തി വന്നശേഷം ഈ രോഗി തന്നെത്തേടി വീട്ടിലെത്തുമോ… അങ്ങനെയാണെങ്കിൽ മനോജ് പതിവ് പല്ലവി തുടങ്ങും. ഈ രോഗിയുടെ അസുഖം ഭേദപ്പെടാതിരുന്നെങ്കിലെന്ന് ഞാൻ അപ്പോഴൊക്കെ ആഗ്രഹിച്ചുപോയിട്ടുണ്ട്. ഇത്തരം ദുഷ്ടചിന്തകൾ മനസ്സിൽ വന്ന് മൂടുന്നതോടെ അവയെല്ലാം തട്ടിയെറിഞ്ഞ് മനസ്സിനെ ശാന്തമാക്കാൻ ഞാൻ ആവുന്നതും ശ്രമിക്കും. ഇങ്ങനെ സ്വയം ശപിച്ച് കഴിയാനാണോ വിധി?

എനിക്കും മനോജിനുമിടയിലുണ്ടായ ബന്ധത്തിന്‍റെ ആഴം കുറഞ്ഞുകൊണ്ടിരുന്നു. ബാങ്കിലെ സഹപ്രവർത്തകയായ ഷീലുമായുള്ള അതിരുവിട്ടുള്ള അടുപ്പത്തെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞപ്പോൾ മുതൽ മനോജിനോട് കഠിനമായ വെറുപ്പ് തോന്നി. അന്ന് ഞാൻ പൂർണ്ണമായും തകർന്നുപോയി. മാനസികവിഷമം മൂലം തകർന്നുപോയ ഞാനന്ന് പതിവിലും നേരത്തെ വീട്ടിലെത്തി. എന്‍റെ വരവ് ആ സമയത്തെങ്ങും പ്രതീക്ഷിക്കാതിരുന്നതിനാൽ മനോജിനേയും ആ സ്ത്രീയെയും അസ്വാഭാവിക സാഹചര്യത്തിൽ എനിക്ക് കാണേണ്ടി വന്നു. എന്‍റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഇരുവരും എന്നെ പകച്ചു നോക്കിക്കൊണ്ടിരുന്നു. മനോജ് ഒന്നും സംഭവിക്കാത്ത മട്ടിൽ അഭിനയിക്കാൻ ശ്രമിച്ചു. പക്ഷേ, ആ സ്ത്രീയുടെ ഭാഗത്ത് അങ്ങനെയൊരു പ്രതികരണമുണ്ടായില്ല. അമ്മ അപ്പുവിനേയും കൂട്ടി മനോജിന്‍റെ ഇളയസഹോദരന്‍റെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

അന്ന് രാത്രി ഇതേപ്പറ്റി ചോദിച്ചപ്പോൾ മനോജിന്‍റെ മുഖമാകെ ദേഷ്യംകൊണ്ട് ചുവന്നു.

“ഇത്ര പഠിപ്പും വിവരവുമുണ്ടായിട്ടും നീ എന്താ ഇങ്ങനെയൊക്കയാ ചിന്തിക്കുന്നത്. ഷീല വളരെ എന്‍റെ വളരെ നല്ല സുഹൃത്താണ്. അവളുടെ ഭർത്താവിനും എന്നെ പരിചയമുണ്ട്. ഞങ്ങൾക്കിടയിലെ സൗഹൃദത്തെക്കുറിച്ച് നിനക്ക് മനസ്സിലാവില്ല. വലിയ ഡോക്ടറാണെന്നാ നിന്‍റെ വിചാരം. പക്ഷേ, കാൽകാശിന്‍റെ വിവരമില്ല. ഒരു കാര്യം ഓർത്തോ, ഞാനാ നിന്നെ പഠിപ്പിച്ചത്, അല്ലാതെ നിന്‍റെ അച്ഛനല്ല. എന്നിട്ടാ നീയെന്നെ ചോദ്യം ചെയ്യാൻ വരുന്നത്?”

മനോജിന്‍റെ ആരോപണങ്ങളെ ഞാൻ അദ്ദേഹത്തിന്‍റെ പോസസ്സീവ്നെസ്സായി കണ്ട് സഹിക്കുമായിരുന്നു. എനിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് സ്വന്തം തെറ്റിനെ മറച്ചുപിടിക്കാനുള്ള വ്യഗ്രത കണ്ടപ്പോൾ എനിക്ക് മനോജിനോട് പുച്ഛമാണ് തോന്നിയത്. കേവലനായ പുരുഷൻ. പക്ഷേ, കുഞ്ഞിനെക്കുറിച്ചുള്ള ചിന്ത എന്നെ ദുർബലയാക്കി. മനഃസാക്ഷിയുള്ള ഏതൊരമ്മയുടെയും ദൗർബല്യമാണല്ലോ അവളുടെ കുഞ്ഞ്.

പഴയ ജീവിതം എനിക്കുമുന്നിൽ ഓർമ്മകളായി കടന്നുവരാൻ കാരണം എന്‍റെ കൂട്ടുകാരി ലക്ഷ്മിയാണ്. മനസ്സിലെ ഭാരമിറക്കി വയ്ക്കാൻ ഞാനനുഭവിച്ച വേദനകൾ അക്ഷരങ്ങളായി പിറവിയെടുത്തു. ഇതല്ലാതെ എനിക്കെന്ത് ചെയ്യാൻ കഴിയും. ആശുപത്രിയിൽ പോകുന്നത് ഏകദേശം പൂർണ്ണമായും നിലച്ചു. ഞാനൊരു രോഗിയാണെന്ന് സ്വയം തോന്നി. ശരിയായ തീരുമാനങ്ങളില്ല, ലക്ഷ്യങ്ങളില്ല, നിസ്സംഗതയുടെ ആഴങ്ങളിലേക്ക് ഞാൻ പതിച്ചുകൊണ്ടിരുന്നു.

വരുമാനം നിലച്ചതിൽ മനോജ് അസന്തുഷ്ടി പ്രകടിപ്പിച്ചു തുടങ്ങി. താമസിയാതെ പ്രതികാരമെന്ന നിലയിൽ റിസൈൻ ചെയ്തുകൊണ്ടുള്ള കത്തയച്ചു.

“ശാരി, നീയെന്താ ഒന്നും പറയാത്തത്? നിനക്ക് എന്തുപറ്റി? ഞാനിത്രയും ദൂരം താണ്ടി വന്നത് നിന്നെ കാണാനാ.” ലക്ഷ്മിയുടെ പരിഭവം കലർന്ന ശബ്ദം, അവർക്കെന്‍റെ നിശ്ശബ്ദതയെ സഹിക്കാനാകുമായിരുന്നില്ല.

“നീയെന്തിനാ ആശുപത്രിയിലെ ജോലി മതിയാക്കിയത്?”

“ഞാനെത്ര ആഗ്രഹിച്ചിട്ടും എന്‍റെയുള്ളിലെ ഡോക്ടർ ജീവിക്കുന്നില്ല.”

“അതെന്തുകൊണ്ടാ?” അവളുടെ ചോദ്യത്തിൽ ദേഷ്യം കലർന്നിരുന്നു. പക്ഷേ, ആ ചോദ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ ഞാൻ തീർത്തും അശക്തയായിരുന്നു. ഞാനവളെ നടന്ന സംഭവങ്ങൾ അറിയിച്ചു.

ലക്ഷ്മി അതെല്ലാം കേട്ട് തരിച്ചിരുന്നു. എന്നെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവൾ എന്‍റെ ചുമലിൽ പിടിച്ചു. ഞാനവളുടെ തോളിൽ ചാഞ്ഞ് പൊട്ടികരഞ്ഞു.

ലക്ഷ്മി അതറിഞ്ഞുകൊണ്ടാകാം എന്നെ നിശ്ശബ്ദം കരയാനനുവദിച്ചു. വൈകുന്നേരം ബാങ്കിൽ നിന്നും വന്ന മനോജിനോട് സംസാരിക്കാൻ ലക്ഷ്മി താൽപര്യം കാട്ടിയില്ല. പക്ഷേ, ലക്ഷ്മിയുടെ മുന്നിൽ മനോജ് താനൊരു നല്ല ഭർത്താവാണെന്ന് തെളിയിക്കാൻ പാഴ്ശ്രമം നടത്തിക്കൊണ്ടിരുന്നു.

“ലക്ഷ്മി ആരെങ്കിലും സ്വന്തം കരിയർ നശിപ്പിക്കുമോ? എത്ര പണം ചെലവഴിച്ചാ ഞാനിവളെ പഠിപ്പിച്ചത്, ഇവൾക്ക് വിവരമില്ല.”

രാത്രി ഭക്ഷണം കഴിച്ചശേഷം ഞാൻ ലക്ഷ്മിയേയും കൂട്ടി ടെറസിൽ പോയിരുന്നു. നല്ല തണുത്ത കാറ്റേറ്റപ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. ലക്ഷ്മി കുറച്ചുനേരത്തെ മൗനത്തിനുശേഷം എന്‍റെ നേർക്കുതിരിഞ്ഞു. “ശാരി, നീ അയാളെ ഉപേക്ഷിക്ക്, അയാൾക്കൊപ്പമുള്ള ജീവിതം ഇനി നിനക്ക് പ്രയാസകരമായിരിക്കും. കുഞ്ഞിനെയോർത്ത് വിഷമിക്കണ്ട. അവനിഷ്ടമുള്ളയാളുടെ കൂടെ ജീവിക്കട്ടെ.”

“ഇല്ല ലക്ഷ്മി, എന്‍റെ കുഞ്ഞ്… അവന്‍റെ മനസ്സ് വേദനിക്കുന്നത് എനിക്ക് സഹിക്കാനാകില്ല.”

“ഓകെ, തൽക്കാലം നീ അതേപ്പറ്റി ചിന്തിക്കണ്ട. പകരം സ്വന്തം ജീവിതത്തെക്കുറിച്ചോർക്കുക. ഞാൻ പറയുന്നത് നീ കേൾക്കണം.”

ഞാൻ യാന്ത്രികമായി തലയാട്ടി.

“ഓകെ. ഫൈൻ. നാളെ അതേപ്പറ്റി വിശദമായി സംസാരിക്കാം. ഇപ്പോ ഉറങ്ങാം.” ലക്ഷ്മി എഴുന്നേറ്റു.

പിറ്റേദിവസം മോനെ സ്കൂളിൽ കൊണ്ടുവിട്ടശേഷം മടങ്ങിവന്ന എന്നെ അവൾ നിർബന്ധപൂർവ്വം പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

“എങ്ങോട്ടാ?” ഞാനവളെ ചോദ്യഭാവത്തിൽ നോക്കി.

“പറയാം.” ലക്ഷ്മി ഒരു ഓട്ടോ വിളിച്ചു. ഞങ്ങൾ അതിൽ കയറിയിരുന്നു.

ഓട്ടോ സിറ്റിയിൽ നിന്നൽപം അകലെയുള്ള നിർമ്മല ചാരിറ്റി ഹൗസിന് മുന്നിൽ ചെന്നുനിന്നു.

അതിവിപുലമായ കാമ്പസിനുള്ളിൽ അനാഥാശ്രമത്തോടൊപ്പം ഒരാശുപത്രിയും സ്കൂളും പ്രവർത്തിക്കുന്നു. ഈ ആശുപത്രിയിലെ 2-3 കേസുകൾ ആശോക നഴ്സിംഗ് ഹോമിൽ വച്ച് ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്. കാര്യമറിയാതെ ഞാൻ ലക്ഷ്മിയെ പകച്ചുനോക്കി. പക്ഷേ ലക്ഷ്മിക്ക് ഒരു ഭാവഭേദവുമില്ല. എന്തോ നിശ്ചയിച്ചുറപ്പിച്ച മട്ട്.

“ഇവിടുത്തെ ചീഫ് എന്‍റെ ചേച്ചിയുടെ അടുത്ത കൂട്ടുകാരിയാ. എന്നെ പരിചയമുണ്ട്. നമുക്കവരെ കാണാം.” ലക്ഷ്മി എന്‍റെ കൈപിടിച്ച് ഓഫീസ് ലക്ഷ്യമാക്കി നടന്നു. അവൾ വിശാലമായ ഓഫീസ് മുറിയിലേക്ക് എന്നെ നയിച്ചു.

“ഗുഡ് മോർണിംഗ് സിസ്റ്റർ” ഏതോ ഫയലിൽ നോക്കുകയായിരുന്ന മദ്ധ്യവയസ്കയായ സിസ്റ്റർ കണ്ണുയർത്തി ഞങ്ങളെ നോക്കി.

“ഗുഡ് മോഡണിംഗ്” അവരുടെ ചുണ്ടുകൾ മന്ത്രിച്ചു. സിസ്റ്റർ തടിച്ച കണ്ണട ഫ്രെയിം നേരെയാക്കി വീണ്ടും ഞങ്ങളെ നോക്കി. ലക്ഷ്മിയെ തിരിച്ചറിഞ്ഞതോടെ അവരുടെ മുഖത്ത് ആശ്ചര്യം പടർന്നു. “ങ്ഹേ… നീയോ… വെൽക്കം. വരൂ… ഇരിക്കൂ. നീ എന്ന് വന്നു?”

“കുറച്ച് ദിവസമായി. സിസ്റ്ററിന് സുഖമല്ലേ?”

“യെസ്… യെസ്… ഈ കുട്ടി?” സിസ്റ്റർ എന്നെ നോക്കി.

ലക്ഷ്മി പരിചയപ്പെടുത്തിയ ഉടനെ സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു, “ഓ.. യെസ്… ഐ നോ ഹെർ വെരി വെൽ… പക്ഷേ, ആദ്യമായിട്ടാണ് കാണുന്നത്. അശോകാ നഴ്സിംഗ് ഹോമിലെ ഡോക്ടറായിരുന്നില്ലേ…”

“ങ്ഹേ… അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.” ലക്ഷ്മി ഗൂഢമായി ചിരിച്ചു.

“എത്ര ക്രിട്ടിക്കലായ രോഗികളെയാ ഈ ഡോക്ടർ ചികിത്സിച്ച് സുഖപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ ഹോസ്പിറ്റലിൽനിന്നും ഞങ്ങൾ ചില രോഗികളെ അങ്ങോട്ട് റഫർ ചെയ്യാറുണ്ട്. കണ്ടതിൽ വളരെ സന്തോഷമുണ്ട്.” സിസ്റ്ററുടെ കണ്ണുകളിൽ എന്നോടുള്ള ആദരവ്.

“സിസ്റ്റർ, സിസ്റ്ററിന് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം പറയാൻ പോകുകയാണ്. ഡോ.ശാരി തമ്പി സിസ്റ്ററിന്‍റെ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. അതിന് സിസ്റ്ററിന്‍റെ സമ്മതം…”

അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. ലക്ഷ്മിയെ തടയാൻ ശ്രമിച്ചെങ്കിലും ലക്ഷ്മി അത് അവഗണിച്ചു.

“ഓ… ജീസസ്… യൂ ആർ ഗ്രേറ്റ്… ഇത് സന്തോഷമുള്ള കാര്യമാണ്. ഡോ.ശാരി യു ക്യാൻ ചാർജ്ജ് അറ്റ് എനി ടൈം. പക്ഷേ, ഉയർന്ന ശബളം തരാനാവില്ലെന്ന പരിമിതിയുണ്ട്.”

“ദാറ്റിസ് നോട്ട് എ മാറ്റർ സിസ്റ്റർ. അത് സിസ്റ്റർ തീരുമാനിച്ചാൽ മതി. അങ്ങനെയാണെങ്കിൽ അവൾ തിങ്കളാഴ്ച തൊട്ട് വന്നോട്ടെ അല്ലേ സിസ്റ്റർ?”

“ഷുവർ. ഞങ്ങളുടെ ഹോസ്പിറ്റലിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.” സിസ്റ്റർ ചിരിച്ചു. പിന്നെയും കുറച്ചുനേരം സംസാരിച്ചശേഷം യാത്രപറഞ്ഞിറങ്ങി.

ക്യാമ്പസിന് പുറത്തിറങ്ങിയ ഞങ്ങൾ അതുവഴി വന്ന ഓട്ടോയിൽ കയറി. എനിക്ക് ലക്ഷ്മിയോട് ചെറിയ ദേഷ്യവും തോന്നി. “ഇതെന്ത് തമാശയാ ലക്ഷ്മി, നീ എന്നോട് ഒരുവാക്കുപോലും ചോദിച്ചില്ലല്ലോ? എനിക്കൊന്നിനും കഴിയില്ല.”

എന്‍റെ മാനസികാവസ്ഥയെക്കുറിച്ച് അവൾക്ക് നല്ലവണ്ണം അറിയാം. ഇത്രയും വലിയ ചുമതല എന്നെ ഏൽപ്പിക്കുക… അതെനിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.

“ശാരി, എനിക്ക് നിന്നെ മനസ്സിലാക്കാൻ പറ്റും. നിനക്കതിന് കഴിയും. ഇതേവരെ നീ ദുഃഖം സഹിച്ചു. അയാൾക്ക് നിന്നെയല്ല നിന്‍റെ പണമായിരുന്നു ആവശ്യം. പക്ഷേ, ഇനിമുതൽ നിന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി നീ ജോലി ചെയ്യണം.”

എന്‍റെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ടുള്ള അവളുടെ ശാന്തമായ മറുപടിക്ക് മുന്നിൽ നിശ്ശബ്ദയായി. രണ്ട് ദിവസം എനിക്കൊപ്പം താമസിച്ചശേഷം അവൾ മടങ്ങിപ്പോയി.

ലക്ഷ്മി പറഞ്ഞതനുസരിച്ച് നിർമ്മൽ ചാരിറ്റി ഹൗസിൽ ഞാൻ തിങ്കളാഴ്ച തന്നെ ജോയിൻ ചെയ്തു. പതിയെ ഞാനാ സത്യം തിരിച്ചറിഞ്ഞു, എന്‍റെ ജോലിയോടും കടമയോടും ഞാനെത്രമാത്രം അനീതി ചെയ്തെന്ന്. ദിവസങ്ങൾ കടന്നു പോയി രോഗികൾ സ്നേഹത്തോടെ ഇടപഴകിയപ്പോൾ ഞാൻ കഴിഞ്ഞ കാര്യങ്ങളെല്ലാം മറക്കാൻ ശ്രമിച്ചു. ഉള്ളിന്‍റെയുള്ളിൽ ഡോ.ശാരി തമ്പിയെ വളർത്തിക്കൊണ്ടുവരാൻ ഞാൻ കഠിനമായി ശ്രമിച്ചു.

“ശാരി, ഇപ്പോ ഞങ്ങൾക്ക് ഇത്രയുമേ തരാൻ കഴിയൂ.. നിങ്ങളുടെ യോഗ്യതയും സേവനങ്ങളും വച്ച് നോക്കുമ്പോൾ ഇത് വളരെ ചെറുതാണെന്ന് അറിയാം.” ഒരു മാസത്തിനുശേഷം ചീഫായ സിസ്റ്റർ മേരി ഒരു കവർ എന്നെ ഏൽപ്പിക്കവേ പറഞ്ഞു.

“ഇല്ല സിസ്റ്റർ, എത്രയായാലും അതെനിക്ക് ധാരാളമാണ്. ഞാനിവിടെ വന്നശേഷം എന്തെല്ലാമാണ് നേടിയതെന്ന് സിസ്റ്റർക്ക് അറിയില്ല. ഒത്തിരി നന്ദിയുണ്ട്.” ഞാൻ പറഞ്ഞതിലെ പൊരുൾ മനസ്സിലാകാഞ്ഞിട്ടെന്നോണം അവരെന്നെ നോക്കി പുഞ്ചിരിച്ചു.

ഇതിനിടയിൽ മനോജിന് ട്രാൻസ്ഫറായി. അതോടെ വീട്ടിൽ ഞാനും മോനും അമ്മയും മാത്രമായി. വരുമാനം കുറഞ്ഞതിൽ മനോജിന് എന്നോട് അതിയായ ദേഷ്യമുണ്ടായിരുന്നു. ജോലിത്തിരക്കുമൂലം ഇത്തിരി വൈകിയാലും മോൻ എന്നെ അക്ഷമയോടെ കാത്തിരിപ്പുണ്ടാവും. നിഷ്കളങ്കമായ ആ മുഖം കാണുമ്പോൾ ഞാനെന്‍റെ വേദനകളെ മറന്നു. മനോജിന്‍റെ ക്രൂരമായ കണ്ണുകളുടെ സ്ഥാനത്തിപ്പോൾ പ്രശാന്തസുന്ദരമായ മുഖങ്ങളും സ്നേഹം തിരയാടുന്ന കണ്ണുകളും മാത്രമാണ്. ഒരിക്കൽ ക്യാമ്പസിന് മുന്നിലൂടെ നടക്കവെ സിസ്റ്റർ പറഞ്ഞു.

“ഡോക്ടർക്ക് അറിയാമോ? ഡോക്ടർ ഇവിടെ വന്നതിനുശേഷം ആശുപത്രിക്ക് നല്ല പേരാണ്. അതിന് ഞാനെത്ര നന്ദി പറഞ്ഞാലാണ് മതിയാകുക. രോഗികൾക്ക് മാത്രമല്ല ഇവിടുത്തെ അന്തരീക്ഷത്തിനു വരെ ഒരു പുതുജീവൻ വെച്ചിരിക്കുകയാണ്. നോക്കൂ ഡോക്ടർ, ഇപ്പോൾ കുഞ്ഞുങ്ങൾ എത്രമത്രം സന്തുഷ്ടരാണെന്നോ. എല്ലാവരും നന്നായി പഠിക്കുന്നുണ്ട്.” സിസ്റ്ററുടെ വാക്കുകൾ എന്‍റെ മനസ്സിൽ കുളിർമഴ പെയ്യിച്ചു. നിർമ്മല ചാരിറ്റി ഹൗസിൽ പോകുന്നത് മനോജിനെ സംബന്ധിച്ച് വളരെ നാണക്കേടായിരുന്നു.

ആശുപത്രിയിലെ ഒഴിവുവേളകളിൽ ഞാനെന്നും കുറച്ചുനേരം അനാഥാലയത്തിലെ കുട്ടികളോടൊപ്പം ചെലവഴിച്ചിരുന്നു. ആ കുഞ്ഞ് മുഖങ്ങളിലെ നിഷ്കളങ്കതയും ഉദാസീനമായ കണ്ണുകളും എന്‍റെ മനസ്സിൽ വല്ലാത്ത വേദനയുണ്ടാക്കി. ഇവരെന്ത് പാപം ചെയ്തിട്ടാണ് ഈ ശിക്ഷ ഏറ്റുവാങ്ങുന്നത്. അവർക്ക് മുന്നിൽ കുറ്റബോധത്തോടെയാണ് എപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. അവർക്കൊപ്പം കുറച്ച് സമയം വിനിയോഗിച്ചില്ലെങ്കിൽ എന്തോ ഒരസ്വസ്ഥതയാണ് എനിക്ക്. നഴ്സിംഗ് ഹോമിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ചേക്കേറിയിരുന്നതു പോലുള്ള കുറ്റബോധവും ഭയവും ഇപ്പോൾ ലെവലേശമില്ല. കുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സ് എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നു. അവർക്കൊപ്പം ചെലവഴിച്ചിരുന്ന സമയം എനിക്കൊരു പുതിയ ജീവിതമാണ് നൽകിയത്.

ലക്ഷ്മിയെ നേരിൽകണ്ട് ഈ സന്തോഷവർത്തമാനം അറിയിക്കമെന്ന് എന്‍റെ മനസ്സപ്പോൾ കൊതിച്ചുപോയി. അവളാണ് സ്നേഹത്തിലേക്കും വിശ്വാസത്തിലേക്കും എന്‍റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്. ജീവിതത്തിന് നല്ല തിളക്കമാണിപ്പോൾ….

വീണ്ടും ജീവന്‍റെ പുതുനാമ്പുകൾ കിളിർക്കുന്നത് ഞാൻ കണ്ടു. ആശുപത്രിയിലെ രോഗികളിൽ… അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ തിളങ്ങുന്ന കണ്ണുകളിൽ.. അപ്പുമോന്‍റെ സന്തോഷത്തിൽ. എല്ലായിടത്തും സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും പുതുനാമ്പുകൾ എനിക്ക് ചുറ്റും തളിർത്തുകൊണ്ടിരുന്നു.

WWW. ഹൗസ് മെയ്ഡ്. കോം

രമേ… നീയെവിടാ… കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരൂ. ഞാൻ വന്നത് നീ കണ്ടില്ലേ? ഓഫീസിൽ നിന്നും വന്ന ഉടനെ ബ്രീഫ് കെയ്സ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് ടൈ അഴിക്കുന്നതിനിടയ്ക്ക് ഞാൻ ഒച്ച വച്ചത് വൃഥാവിൽ ആയെന്നു ചുരുക്കം. അടുക്കളയിൽ നിന്നും ശബ്ദമൊന്നും കേൾക്കാനില്ല. തെല്ലൊരു  ജിജ്ഞാസയോടെ ഞാൻ കിടപ്പുമുറിയിൽ പ്രവേശിച്ചു. രമ ബെഡിൽ കിടന്നു മാസിക വായിക്കുകയായിരുന്നു.

ഹലോ ഡിയർ, ഞാൻ എത്തിയത് നീ അറിഞ്ഞില്ലേ, ഞാൻ എത്ര ഒച്ചവെച്ചു. നീ കേട്ടില്ലേ? വേഗം എഴുന്നേറ്റു വാ, എനിക്ക് എന്തെങ്കിലും കഴിക്കാൻ തരൂ. രമ നിശബ്ദതയായി കിടക്കുന്നത് കണ്ട് ഞാൻ പറഞ്ഞു. പണ്ടൊക്കെ ഞാൻ പറയേണ്ട താമസം നീ എനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായി എത്തുമായിരുന്നു. പക്ഷേ ഇന്നെന്താ നിനക്ക് യാതൊരു കുലുക്കവും ഇല്ലാത്തത്?

വിശക്കുന്നെങ്കിൽ പുറത്തുപോയി എന്തെങ്കിലും കഴിക്കാൻ മേടിച്ചു കൊണ്ടുവാ. അവൾ മാസികയിൽ നന്നെ ശ്രദ്ധിച്ചുകൊണ്ട് മറുപടി നൽകി.

ഒന്നും ഉണ്ടാക്കിയില്ലേ. എന്താ കാര്യം? ഞാൻ ചോദിച്ചു. അവൾ വീണ്ടും അതേ ദൃഢതയോടെ പറഞ്ഞു ഇന്ന് ഞാൻ ഒന്നും ഉണ്ടാക്കിയില്ല.

രമയുടെ മൃദുലമായ കൈകൾ തലോടി തലകുനിച്ച് ഞാൻ ചോദിച്ചു, മഹാറാണി അടിയൻ എന്ത് തെറ്റാണാവോ ചെയ്തത്?

അവൾ പെട്ടെന്ന് കൈകൾ പുറകിലോട്ട് വലിച്ച് പറഞ്ഞു. സോപ്പൊന്നും ഇവിടെ വേണ്ട കുടുംബഭാരം ചുമന്ന് ഞാൻ ആകെ തളർന്നു. ഭക്ഷണം ഉണ്ടാക്കണം, വസ്ത്രം കഴുകണം, പാത്രം തേക്കണം, അടിച്ചുവാരി തുടയ്ക്കണം. ആഴ്ചയിൽ ഏഴു ദിവസവും കുട്ടികളെ നോക്കണം. ശമ്പളവും ഇല്ല ലീവും ഇല്ല. എന്താ ഞാൻ വല്ല മെഷീനും ആണോ?

അവളുടെ തീഷ്ണ അസ്ത്രങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മുറിവേറ്റവനെ പോലെ ഞാൻ ചോദിച്ചു, അപ്പോ, നീ തന്നെ പറയൂ ഞാൻ എന്തു ചെയ്യണം എന്ന്?

ഇടിമുഴക്കം പോലെ ആ ശബ്ദം ഉയർന്നു. എനിക്ക് സഹായത്തിന് ഒരാൾ വേണം.

ഓ അതാണോ കാര്യം പ്രിയതമേ, ഞാൻ അതാ പറഞ്ഞത് ഞാൻ മറ്റൊരു വിവാഹം കഴിക്കട്ടെ എന്ന്. പക്ഷേ നീ സമ്മതിക്കുന്നില്ലല്ലോ.

കടന്നൽ കുത്തിയ പോലെ അവളുടെ മുഖം ചുവന്നു. കയ്യിലിരുന്ന മാസിക എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് അലറി കൊണ്ടവൾ പറഞ്ഞു. നിങ്ങൾ കല്യാണം കഴിക്കുന്ന കാര്യമല്ല, വേലക്കാരിയുടെ കാര്യമാണ് പറഞ്ഞത്.

പക്ഷേ ഡിയർ, നിനക്കറിയില്ലേ ഇക്കാലത്ത് വേലക്കാരിയെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്ന്. ഞാൻ വിവശതയോടെ മറുപടി നൽകി. അപ്പോൾ രമ പറഞ്ഞു, എനിക്കതൊന്നും അറിയില്ല. ഒന്നെങ്കിൽ വേലക്കാരിയെ കൊണ്ടുവാ അല്ലെങ്കിൽ എന്നെ എന്‍റെ വീട്ടിൽ കൊണ്ടുവിട്.

അവസാനം ഞാൻ പരാജിതനായി രാത്രിയിലുള്ള ഭക്ഷണം പുറത്തുനിന്നും വാങ്ങി സമരം അവസാനിപ്പിച്ചു.

അടുത്തദിവസം എന്‍റെ സുഹൃത്തായ മഹേഷിനോട് ഇക്കാര്യത്തെപ്പറ്റി വിശദീകരിച്ചു. എന്‍റെ സംസാരം കേട്ട് അയാൾ ചിരിച്ചു, നീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. ഹൗസ് മെയ്ഡ് ഓഫീസിൽ പോയാൽ മതി എന്നു പറഞ്ഞ് അഡ്രസ്സും ഫോൺ നമ്പറും ഇമെയിലും ഒക്കെയുള്ള ഒരു കാർഡ് എനിക്ക് നൽകി. ഞാൻ പകുതി ദിവസത്തെ അവധിയെടുത്ത് കാർഡിൽ പറയുന്ന ഓഫീസിനു മുന്നിലെത്തി.

അകത്ത് കാൽ വെച്ചപ്പോൾ സ്ഥലം മാറി ഞാൻ മറ്റേതോ ഓഫീസിൽ എത്തിയതാണോ എന്ന് തോന്നിപ്പോയി. അത് വളരെ പ്രൗഢിയുള്ള ഓഫീസ് ആയിരുന്നു. പക്ഷേ ഒരൊറ്റ വസ്തുത മാത്രമാണിതിനു വേലക്കാരുടെ ഓഫീസിന്‍റെ മുഖച്ഛായ നൽകിയിരുന്നത്. അവിടുത്തെ ഭിത്തിയിൽ ചൂലും വേസ്റ്റ് എടുക്കുന്നതിനുള്ള കാർഡും ചിത്രങ്ങൾ വെച്ച് അലങ്കരിച്ചത് പോലെ തൂക്കിയിരുന്നു. അതുപോലെ തന്നെ ഡസ്റ്റ് ബിന്നും  മഗ്ഗുമെല്ലാം റാക്കിൽ വച്ചിട്ടുണ്ടായിരുന്നു. അവിടുത്തെ ഇൻചാർജിന്‍റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാൻ അയാളെ നോക്കി. സർ, നിങ്ങൾക്കാരെയാണ് കാണേണ്ടത്? അയാൾ എന്നോട് ചോദിച്ചു.

എനിക്കൊരു സെർവന്‍റിനെ വേണം, ഞാൻ എന്‍റെ ഉദ്ദേശ്യം പറഞ്ഞു.

ശരി താങ്കൾക്കെത്തരത്തിലുള്ള വേലക്കാരിയാണ് വേണ്ടത്.  കറുത്തവളോ വെളുത്തവളോ, മെലിഞ്ഞവളോ വണ്ണം ഉള്ളവളോ, അടിച്ചു വാരിക മാത്രം ചെയ്യുന്നവളോ അതോ എല്ലാ ജോലികളും ചെയ്യുന്നവളോ?

എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി. എന്നാലും ഞാൻ സകല ധൈര്യവും സംഭരിച്ചു പറഞ്ഞു നല്ല സ്വഭാവവും വൃത്തിയും ചിട്ടയും ഒക്കെയുള്ളവൾ ആയിരിക്കണം. അതോടൊപ്പം തന്നെ അടിച്ചുവാരാനും പാത്രം തേക്കാനും തുണി അലക്കുവാനും ഒക്കെ അറിയുന്നവളും ആയിരിക്കണം.

അയാൾ അവിടെ കിടന്നു ആൽബങ്ങളിൽ നിന്നും ഒരു ആൽബം തിരഞ്ഞെടുത്ത് എന്‍റെ കയ്യിൽ തന്നു, ഇതാ എല്ലാ ജോലികളും ചെയ്യാൻ കഴിവുള്ളവർ ഈ ആൽബത്തിൽ ഉണ്ട്. ഇഷ്ടമുള്ള ഫോട്ടോ തിരഞ്ഞെടുക്കു. ഞാൻ അവളെ വിളിക്കാം. ഉത്സാഹവും ആശ്ചര്യവും നിറഞ്ഞ മുഖ ഭാവത്തോടെ ഞാൻ ആൽബം നോക്കുവാൻ തുടങ്ങി. അവസാനം രമയ്ക്ക് യാതൊരു പരാതിക്കിടയും നൽകാത്ത ഒരു വേലക്കാരിയുടെ ഫോട്ടോ ഞാൻ തെരഞ്ഞെടുത്തു. ഞാനാ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി കാണിച്ചപ്പോൾ അയാൾ പറഞ്ഞു, നിങ്ങൾക്ക് ശമ്പളം കുറവാണെന്ന് തോന്നുന്നു. നിങ്ങൾ നിലവാരത്തിനനുസരിച്ച് ശ്രീദേവിയെ ആണല്ലോ തെരഞ്ഞെടുത്തിരിക്കുന്നത്. ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു ശ്രീദേവിയോ?

അതെ, ഹൗസ് മെയ്ഡ്സിനിടയിലെ ശ്രീദേവി ആണ് ഇവൾ.

അതിനുശേഷം മറ്റു ചിത്രങ്ങൾ ഓരോന്ന് എടുത്തു പരിചയപ്പെടുത്തി. ഇത് രേഖ, ഇത് തബു, ഇത് രവീണ, ഇത് കാജൽ, ഇത് അമീഷ. അയാളുടെ വിവരണത്തിനിടയ്ക്ക് കയറി ഞാൻ ചോദിച്ചു, അതൊക്കെ ശരി ഈ ശ്രീദേവി എന്നാണ് എന്‍റെ വീട്ടിൽ ജോലിക്ക് വരുന്നത്?

ഇപ്പോൾ തൽക്കാലം നിങ്ങൾ വീട്ടിലേക്ക് പോകൂ. ഞാൻ ഇക്കാര്യം അവരോട് സംസാരിക്കട്ടെ. നിങ്ങൾ നാളെ മൂന്നുമണിക്ക് വീണ്ടും വരിക. അപ്പോൾ നിങ്ങൾ തമ്മിലുള്ള അഭിമുഖം നടത്താം. ഇഷ്ടമായെങ്കിൽ ജോലിയിൽ നിയമിക്കാം. ഇല്ലെങ്കിൽ വേറെ ആരെങ്കിലും തിരഞ്ഞെടുക്കാം.

ഞാൻ അടുത്ത ദിവസവും ഓഫീസിൽ നിന്നും പകുതി ദിവസത്തെ ലീവെടുത്ത് കൃത്യം മൂന്നുമണിക്ക് ഹൗസ് മെയ്ഡ് ഓഫീസിൽ എത്തിച്ചേർന്നു. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ശ്രീദേവിയെ കാണാനുള്ള ഭാഗ്യം ഉണ്ടായത്. അവൾ വീതി കൂടിയ ബോർഡ് കൂടിയ പച്ചനിറത്തിലുള്ള സാരി നല്ല സ്റ്റൈലിൽ ഉടുത്തിരുന്നു. വളരെ വിലകൂടിയ ചെരുപ്പും ബാഗും ഒക്കെയായി അവൾ അങ്ങനെ മിന്നി നിന്നു.

ഞാൻ ശ്രീദേവിക്ക് അഭിമുഖമായിരുന്നു. ഞാൻ സംസാരിക്കുവാൻ തുടങ്ങിയപ്പോഴേക്കും അവൾ പറഞ്ഞു, നോക്കൂ സാർ, ഞാൻ വഴക്ക് കൂടുവാൻ തീരെ താല്പര്യമുള്ള കൂട്ടത്തിൽ അല്ല. എനിക്കിഷ്ടമുള്ള ജോലികളെ ഞാൻ ചെയ്യൂ. കൊച്ചമ്മ എന്നോട് തല്ലു പിടിക്കരുത്. ഞാൻ ടിവി കാണുകയാണെങ്കിൽ തടയരുത്. ഞാൻ മാർക്കറ്റിൽ നിന്നും പച്ചക്കറിയും സാധനങ്ങളും വാങ്ങി വരുമ്പോൾ ബാക്കി പണം ചോദിക്കരുത്.

ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും ഇടയ്ക്ക് കയറി പറഞ്ഞു. സർ, താങ്കളുടെ വീട്ടിൽ വാഷിംഗ് മെഷീനും വാക്വം ക്ലീനറും ഒക്കെ ഉണ്ടല്ലോ.

അവൾ ഞെളിഞ്ഞു നിന്ന് ഇങ്ങനെ ഓരോന്നും ചോദിച്ചപ്പോൾ എനിക്ക് ശരിക്കും ഉത്തരം മുട്ടി. ഇൻചാർജ് എന്നെ തട്ടിയപ്പോൾ ഞാൻ അസ്വസ്ഥനായി. അപ്പോൾ ശമ്പളം എത്രയാ?

3000 രൂപ ഒരു മാസം. ഒരു നേരം ഭക്ഷണവും ഒരു നേരം ചായയും മാസത്തിൽ ഒരു സാരിയും.

ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് മൊബൈൽ മണി മുഴക്കി. അത് ശ്രീദേവിയുടെ മൊബൈൽ ആയിരുന്നു. അവൾ സ്റ്റൈലോടെ പേഴ്സ് തുറന്ന് മൊബൈൽ എടുത്ത സംസാരിക്കുവാൻ തുടങ്ങി.

അവൾ മൊബൈൽ പേഴ്സിൽ വച്ച് എന്‍റെ നേരെ നോക്കി. വേഗം പറയൂ സർ, എനിക്ക് ഒട്ടും സമയമില്ല.

ഞാൻ ഇടറിയ സ്വരത്തിൽ പറഞ്ഞു. ഞാൻ വീട്ടിൽ പോയി ഭാര്യയോട് സംസാരിക്കാം. അതിനുശേഷം ഫോൺ ചെയ്ത് പറയാം.

അവൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉള്ള കാർഡ് എടുത്ത് എന്‍റെ കയ്യിൽ തന്നിട്ട് പറഞ്ഞു എന്‍റെ മൊബൈൽ ബിസി ആണെങ്കിൽ WWW.ഹൗസ് മെയ്ഡ്.കോമിലേക്ക് ഇമെയിൽ ചെയ്താൽ മതി. ശരി ഞാൻ പോകട്ടെ ബൈ.

ഞാൻ വീട്ടിലെത്തിയ ശേഷം നടന്ന സംഭവങ്ങൾ എല്ലാം രമയെ പറഞ്ഞുകേൾപ്പിച്ചു. എന്‍റെ ശ്രീദേവിയും അമീഷയും താബുവും കരീനയും രവീണയും കാജലും  എന്‍റെ വീട്ടിലെ റാണിയും മഹാറാണിയും ഒക്കെ നീ തന്നെയാണ്. വേണമെങ്കിൽ എന്നെയും വേലക്കാരൻ ആക്കിക്കോ. പക്ഷേ ഇനിയെങ്കിലും വേലക്കാരി വേണമെന്ന് വാശി പിടിക്കരുത് പ്ലീസ്…

രമ ഈ അവസരം മുതൽ എടുത്തു. വീട്ടിലെ എല്ലാ ജോലികളിലും അവളുടെ പാർട്ണർ ആകണമെന്ന് എഗ്രിമെന്‍റിലും ഒപ്പുവെച്ചു. ഇപ്പോൾ അവൾ ചായ ഉണ്ടാക്കും ഞാൻ കപ്പ് കഴുകും. അവൾ പച്ചക്കറി മുറിക്കും, ഞാൻ വസ്ത്രങ്ങൾ കഴുകുകയും പാത്രങ്ങൾ വൃത്തിയാക്കുകയും വേണം എന്ന അവസ്ഥയാണ്.

പ്രിയ വായനക്കാരെ, എന്‍റെ ഈ പരിതാപകരമായ അവസ്ഥ കണ്ട് നിങ്ങൾക്ക് സഹതാപം തോന്നുകയാണെങ്കിൽ ഒരു ഹൗസ് മേയ്ഡിനെ അന്വേഷിക്കാൻ എന്നെ സഹായിക്കുമല്ലോ. വേലക്കാരുടെ പക്കൽപോലും മൊബൈലും കമ്പ്യൂട്ടറും ഉണ്ടെന്നറിഞ്ഞ് എനിക്ക് ഇൻഫിയോറിറ്റി കോംപ്ലക്സ് ആയി. അതിൽ നിന്നും മോചനം നേടാനായി ഞാനും ഒരു മൊബൈലും കമ്പ്യൂട്ടറും വാങ്ങി. ഇനിയിപ്പോ എന്‍റെ മൊബൈൽ ബിസി ആണെങ്കിൽ ഇമെയിൽ ചെയ്യുക. വിലാസം, അടിമ@ജിമെയിൽ. കോം.

story- മുറിവ്

ഹലോ, അപ്പുറത്ത്  ഘനഗംഭീരമായ ശബ്ദം. വർഷങ്ങൾക്കു മുമ്പ് കേട്ട് മറന്ന ആ ശബ്ദം. ഇതുവരെ ശേഖരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോയത് പോലെ. ഒരു സെക്കൻഡ് നേരത്തേക്ക് ശരീരത്തിന്‍റെ എല്ലാ പ്രവർത്തനവും നിലച്ചത് പോലെ. ആ നടുക്കത്തിൽ നിന്ന് ഉണരാൻ പിന്നെയും എടുത്തു കുറെ നിമിഷങ്ങൾ.

ഹലോ…

അപ്പുറത്തുനിന്നും ക്ഷമയില്ലാതെ ഒരിക്കൽ കൂടി ആ ശബ്ദം. ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു.

ഹലോ സണ്ണി അല്ലേ….

അതെ… ആരാ സംസാരിക്കുന്നത്?

ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്ന വേദന.

ഞാൻ… താരയാണ്. ചെറിയ വിറയലോടെ അത്രയും പറഞ്ഞു.

താരാ ജോൺ..?

ഒരു നിമിഷത്തെ നിശബ്ദത.

എന്നെ മറന്നോ?

നിന്നെ മറക്കാനോ… പരിഹാസത്തിന്‍റെ സ്വരം.

ഡിസംബറിലെ തണുപ്പിലും ഞാൻ നിന്നു വിയർത്തു.

എന്തിനാ നീ ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം എന്നെ വിളിച്ചത്. ആ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ പകച്ചു പോയി.

സണ്ണി, എന്നോട് ഇപ്പോഴും വെറുപ്പാണെന്ന് അറിയാം. ആ പഴയ താരയോട് സണ്ണിക്ക് ക്ഷമിച്ചു കൂടെ?

വേദന കണ്ണുനീരായി പുറത്തുവന്നു. അത് സണ്ണി അറിയാതിരിക്കാൻ ശ്രമിച്ചു.

സണ്ണി ഒന്നും പറഞ്ഞില്ല.

സണ്ണി, എന്നോട് ക്ഷമിച്ചെന്നു പറയണം.

ക്ഷമിച്ചിട്ട് എന്തിനാ. ഇപ്പോൾ ഈ വിളി വേണ്ടിയിരുന്നില്ല. താരേ… എല്ലാം പണ്ടേ അവസാനിപ്പിച്ചതല്ലേ. ആ കരിഞ്ഞ മുറിവുകൾ വീണ്ടും പഴുപ്പിക്കാൻ വേണ്ടി ഈ വിളി വേണ്ടായിരുന്നു.

ശരിയാണ് സണ്ണി ഒന്നും വേണ്ടിയിരുന്നില്ല.

നിന്‍റെ ഭർത്താവും കുഞ്ഞുങ്ങളും ഒക്കെ? സണ്ണി ആകാംക്ഷയോടെ ചോദിച്ചു.

പ്രതീക്ഷിച്ച ചോദ്യമാണെങ്കിലും താര ഒന്ന് പതറി.

എന്‍റെ ഭർത്താവ് ബിസിനസുകാരനാണ്. കുട്ടികൾ ഒരാണും ഒരു പെണ്ണും. ഇനി നിന്‍റെ വിശേഷം പറ സണ്ണി.

ഭാര്യയുടെ പേര് അലീന. രണ്ട് ആൺകുട്ടികളും. സണ്ണി പറഞ്ഞു.

സണ്ണിയോട് നുണ പറയേണ്ടി വന്നതിൽ വളരെ വിഷമം തോന്നി. പക്ഷേ വേറെ നിവൃത്തിയില്ലായിരുന്നു. സണ്ണിയുടെ മുൻപിൽ തോൽക്കാൻ വയ്യ. വിധിക്കു മുൻപിൽ എന്നേ തോൽവി സമ്മതിച്ചതാണ്.

ഇത്തവണ കരച്ചിൽ പൊട്ടിപ്പോയി. സണ്ണിയുടെ മുന്നിൽ കരയില്ല എന്ന് കരുതിയിരുന്നതാണ്. അറിയാതെ മനസ്സിന്‍റെ കടിഞ്ഞാൺ വിട്ടു പോയി. അതൊരു വാവിട്ട നിലവിളിയായി. സണ്ണി വല്ലാതെയായി.

എന്തു പറ്റി താരേ? സണ്ണിയുടെ സ്വരത്തിൽ അലിവ്.

ഒന്നുമില്ല. താര ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

അല്ല എന്തോ ഉണ്ട്. പറ താരേ, നിനക്കെന്തു പറ്റി?

ഞാൻ പിന്നീട് വിളിക്കാം.

ഫോൺ വച്ച ശേഷം മനസ്സ് 20 വർഷം പുറകോട്ട് പോയി. തനിക്ക് അന്ന് വയസ്സ് 18. കോളേജിൽ മറ്റാരും കാണിക്കാത്ത ധൈര്യം കാണിച്ച് ആരെയും കൂസാതെ സണ്ണിയോടൊപ്പം. ആ നല്ല വേനൽക്കാലത്തിന്‍റെ ഓർമ്മ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. സണ്ണിയോട് തനിക്കുള്ള സ്നേഹത്തിന്‍റെ മുന്നിൽ തന്‍റെ പേടിയൊക്കെ ഓടിയൊളിച്ചു. സണ്ണിയോടൊപ്പം ചുറ്റിക്കറങ്ങി. സണ്ണിയുടെ ജീപ്പിൽ, സണ്ണിയുടെ കാറിൽ അന്നൊക്കെ എന്തായിരുന്നു സംസാരിച്ചിരുന്നത്. കൂടുതൽ സമയവും കണ്ണിൽ കണ്ണിൽ നോക്കി പ്രേമിക്കുകയായിരുന്നു. തന്നെ സണ്ണിയിലേക്ക് ആകർഷിച്ചത് എന്ത്? കണ്ണടക്കുമ്പോൾ കവിളത്ത് സണ്ണിയുടെ ചൂടുള്ള നിശ്വാസം ഇപ്പോഴും അനുഭവപ്പെടുന്നതുപോലെ. സണ്ണിക്ക് തന്‍റെ ഉള്ളിൽ എന്നും ഒരു ഹീറോയുടെ പരിവേഷമായിരുന്നു. തന്നെയും ബൈക്കിന്‍റെ പുറകിൽ കയറ്റി സ്പീഡിൽ വണ്ടിയോടിക്കുക സണ്ണിക്ക് ഒരു ഹരമായിരുന്നു.

രണ്ടു വർഷത്തെ പ്രേമത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് തോമസ് കുട്ടി തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അച്ഛന്‍റെ പഴയ കൂട്ടുകാരന്‍റെ മകൻ. അച്ഛൻ വാങ്ങിയ ഒരുപാട് പണത്തിന്‍റെ പകരമായി തന്നെ വിൽക്കുമ്പോൾ അച്ഛന്‍റെ മനസ്സ് വേദനിച്ചു കാണാൻ വഴിയില്ല. ആരെയും സ്നേഹിക്കാൻ അച്ഛന് അറിയില്ലായിരുന്നു. സണ്ണിയെ വേദനയോടെ മറക്കാൻ ശ്രമിച്ചുകൊണ്ട് തോമസുകുട്ടിയുടെ ഭാര്യയാകുമ്പോൾ ആരോടാണ് സത്യത്തിൽ ക്രൂരത കാണിച്ചത്? സണ്ണിയോടോ? അതോ ഒരിക്കലും സ്നേഹിക്കാൻ കഴിയാതെ പോയ തോമസ് കുട്ടിയോടോ? അതോ തന്നോട് തന്നെയോ?

ജീവിതം ഇത്ര ചെറുതാണെന്ന് അറിഞ്ഞിരുന്നു എങ്കിൽ തോമസ് കുട്ടിയെ ഞാൻ ഒരുപാട് സ്നേഹിച്ചേനെ. തോമസ് കുട്ടി തന്നെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ അതു താൻ തിരിച്ചു കൊടുത്തില്ല. ഒന്നരവർഷം നീണ്ടുനിന്ന ദാമ്പത്യം. ഒരു കാർ അപകടത്തിൽ തനിക്ക് നഷ്ടപ്പെട്ടത് തോമസുകുട്ടിയും രണ്ട് കാലുകളും ആയിരുന്നു. 18 വർഷമായി ഈ വീൽചെയറിൽ. മടുത്തു! ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല. രണ്ടുദിവസങ്ങൾക്കുശേഷം ഒരിക്കൽ കൂടി സണ്ണിയെ വിളിച്ചു മനസ്സ് അറിയാതെ ഒരു 18 കാരിയുടേതായി.

സണ്ണിച്ചാ… ഒരുപാട് സ്നേഹത്തോടെ അറിയാതെ വിളിച്ചു.

എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് സണ്ണി ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

ഒന്നും വേണ്ടിയിരുന്നില്ല താരേ… മറുപടി കയ്യിൽ ഇല്ലാത്തതുകൊണ്ട് നിശബ്ദതയെ കൂട്ടുപിടിച്ചു.

നിനക്കെന്നെ മറക്കാൻ കഴിയുമോ താരേ… പ്രേമം പുരണ്ട സ്വരം.

ഇല്ല എന്ന് മനസ്സ് പറഞ്ഞെങ്കിലും സ്വരമായത് പുറത്തുവന്നില്ല.

ഒരിക്കൽ എല്ലാം ആയിരുന്നവർ ഇന്ന് ആരുമല്ലാത്തവരാകുന്നതിന്‍റെ നീറ്റൽ. അത് സണ്ണിയും അനുഭവിക്കുന്നുണ്ടാവണം.

താരേ, എന്നാ നിന്നെ ഒന്ന് നേരിൽ കാണുക. അതിനുത്തരം പറഞ്ഞില്ല.

തന്‍റെ ജീവിതത്തിൽ മൊത്തം പരാജയം ആയിട്ട്. അതെല്ലാം വെളിപ്പെടുത്തി സണ്ണിയുടെ മുന്നിൽ സഹതാപവും പരിഹാസവും ഒന്നും ഏറ്റുവാങ്ങാനുള്ള ശക്തി തനിക്കിന്നില്ല.

ഹലോ…

ഞാൻ ഇവിടെയുണ്ട് സണ്ണി.

നീ ഇപ്പോൾ എവിടെ നിന്നാണ് വിളിക്കുന്നത്? സണ്ണിയുടെ ചോദ്യങ്ങൾ തന്നെ വീർപ്പുമുട്ടിക്കുന്നു. അധികം താമസിക്കാതെ സണ്ണി തന്നെ കണ്ടുപിടിക്കും. അതിനവസരം കൊടുക്കരുത്. ഇനിയും താമസിക്കരുത്. സണ്ണിയുടെ വേദന തനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. ഒരിക്കൽ വേദനകൾ മാത്രം കൊടുത്തിട്ട്, ഇനിയും ആ പാവത്തിനെ വേദനിപ്പിക്കാൻ വയ്യ.

സണ്ണി എന്നെ ഒരിക്കലും കാണണ്ട. ആ പഴയ മുറിവ് അത് വീണ്ടും പഴുക്കും. അതിന്‍റെ വേദന അതിന്‍റെ നീറ്റൽ അത് കഴിഞ്ഞ തവണത്തെതിനേക്കാൾ കൂടുതൽ ആയിരിക്കും. നമുക്ക് രണ്ടാൾക്കും ആ വേദന താങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല. ആ നീറ്റൽ നമുക്ക് രണ്ടാൾക്കും മാത്രം സ്വന്തം.

സണ്ണി, നീ എന്നെ ശപിച്ചു. നിന്‍റെ ശാപം അതാവാം എന്നെ വിടാതെ പിന്തുടരുന്നത്. അറിയാതെ തേങ്ങിപ്പോയി.

താരേ നിനക്കെന്തു പറ്റി?

എനിക്കൊന്നും പറ്റിയില്ല സണ്ണി ഞാൻ നിന്നെ എന്നും സ്നേഹിച്ചിരുന്നു. എനിക്കൊരിക്കലും നിന്നെ മറക്കാൻ കഴിയില്ല.

വേദന കടിച്ചമർത്താൻ വളരെ പാടുപെട്ടു.

ഞാൻ പിന്നെ വിളിക്കാം സണ്ണി. ഈ വീൽചെയറിലെ ജീവിതം ഞാൻ മടുത്തു. സണ്ണി എന്നു പറയണമെന്നുണ്ടായിരുന്നു.

ആരോടും ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത സ്വതന്ത്രയായ ഒരു പെണ്ണാണ് താൻ ഇന്ന്. സ്നേഹിക്കാൻ ഒരു കുഞ്ഞിനെ എങ്കിലും തന്നിട്ടാണ് തോമസ് കുട്ടി പോയതെങ്കിൽ ഇന്നീ വീർപ്പുമുട്ടലിൽ ഒരു സാന്ത്വനമായേനെ. ചുവരിൽ തോമസ് കുട്ടിയുടെ ഫോട്ടോയോട് മൗനമായി യാത്ര ചോദിച്ചു. ആക്സിഡന്‍റിനുശേഷം ഡോക്ടർമാർ സ്ഥിരമായി എഴുതിത്തരാറുള്ള വിഷാദ രോഗത്തിന്‍റെ ഗുളികകൾ ഒരിക്കൽ പോലും കഴിച്ചില്ല. ഡോക്ടർ പലതവണ ഉപദേശിച്ചു. ഈ ഗുളികകൾ ലൈഫ് സേവിങ് മരുന്നുകളാണ്. വിഷാദ രോഗത്തിന്‍റെ പിടിയിൽ അമർന്നാൽ പിന്നെ രക്ഷയില്ല. പതിവായി മരുന്നുകൾ കഴിക്കണം. ഒന്നും വക വെച്ചില്ല. ഒരുതരം മരവിപ്പ് ആയിരുന്നോ?

അതോ നിരാശയോ?

കുറേയേറെ ഉറക്ക ഗുളികകൾ വിസ്കിലേക്ക് ഇട്ടു. മെല്ലെ കുടിച്ചിറക്കി. കഴിഞ്ഞ 40 വർഷങ്ങൾ മുൻപിലൂടെ ഒരു സിനിമ പോലെ കടന്നുപോകുന്നു. ചിത്രങ്ങൾ പതുക്കെ അവ്യക്തമാകുന്നു.

കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.

ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് ആരുടെ കൂടെ ജീവിക്കും എന്നോർത്ത് സോഫയിൽ കിടന്നു.

ഫോൺ ബെൽ അടിക്കുന്നു. നമ്പർ കാണാൻ കഴിഞ്ഞില്ല.

ഹലോ…

ഹലോ താരേ….

അപ്പുറത്തുനിന്നും പരിഭ്രമം കലർന്ന സണ്ണിയുടെ സ്വരം.

താരേ അലീന…

സണ്ണിയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.

അലീന അവൾ ഒരു ആക്സിഡന്‍റിൽ….

അയാളുടെ സ്വരം വിദൂരത്ത് നിന്നും ഒഴുകി വരുന്നതുപോലെ എനിക്ക് തോന്നി. അലീനയ്ക്ക് എന്തു സംഭവിച്ചിട്ടുണ്ടാവും?

എന്‍റെ കണ്ണുകളിൽ ഉറക്കം വരുന്നു.

സണ്ണി എന്നോട് ക്ഷമിക്കണം. ബാക്കി പറയാൻ നാവിന് ശക്തിയില്ലായിരുന്നു.

വെളുത്ത പഞ്ഞിക്കെട്ടിന് ഇടയിലൂടെ പറന്ന് നടക്കുന്നത് പോലെ… ആരുടെയോ കരുത്തുള്ള കരങ്ങൾ വന്ന് തന്നെ പുണരുന്നത് പാതി മയക്കത്തിലും താൻ അറിഞ്ഞു. തോമസ് കുട്ടിയുടെയും സണ്ണിയുടെയും കരങ്ങളേക്കാൾ കരുത്ത് ഉണ്ടായിരുന്നു. മരണത്തിന്‍റെ കറുത്ത ബലമുള്ള കരങ്ങൾ ആയിരുന്നുവോ…..

റിട്ടയർമെന്‍റ്

ഇറങ്ങിയപ്പോൾ തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു. അവസാനമായി ഈ വീടിന്‍റെ പടിയിറങ്ങുകയാണല്ലോ. പക്ഷേ മനസ്സിനെ നിയന്ത്രിച്ചു. കമ്പനിയുടെ കോട്ടേഴ്സ് ഉണ്ടായിട്ടും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹം മൂലം കമ്പനിക്ക് അടുത്ത് തന്നെ സ്ഥലം വാങ്ങിച്ച് വെച്ച വീടാണ്. മുമ്പിൽ ഒരു പൂന്തോട്ടം. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന അപൂർവ്വ ഇനങ്ങളിൽ പെട്ട ചെടികളും സ്വയം പരിപാലിച്ചു വളർത്തിയ ബോൺസായി മരങ്ങളും. അവയിൽ ചില മാവുകൾ പതിവായി കായ് ഫലം തരുന്നവയുമാണ്. പൂന്തോട്ടത്തിൽ ചെറിയ മീൻ കുളം. കുളം നിറയെ വർണ്ണ മത്സ്യങ്ങൾ.

വീടിനു പുറകിൽ ഒരു പച്ചക്കറി തോട്ടം. വേണ്ടയും വഴുതനയും മുരിങ്ങയും എല്ലാം ഉണ്ട്.

എല്ലാം സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിച്ചതാണ്. ഈ വീടാണ് ഇന്ന് വിടുന്നത്. വീട് വിടാൻ ഉള്ളത് എന്ന് ഏതോ ഒരു വാസ്തുവിദഗ്ധൻ എഴുതിയത് എവിടെയോ വായിച്ചത് ഓർമിച്ചു.

പക്ഷേ ഇന്നിവിടം വിടുമ്പോൾ തിരിഞ്ഞു നോക്കരുത്. നൊമ്പരവും ആശ്വാസവും ഒപ്പം ഉള്ളിൽ ഒതുക്കി ആർക്കും ഒരു സംശയത്തിനും ഇട കൊടുക്കാതെ സാധാരണ മട്ടിൽ ഇറങ്ങണം. അതിനുവേണ്ടി കുറെ നാളായി വളരെ കരുതലോടെ ആയിരുന്നു എല്ലാം ചെയ്ത് തീർത്തത്. ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയിരുന്നുവെങ്കിൽ ഇന്നിങ്ങനെ ഇവിടം വിട്ടു പോകാൻ സാധിക്കില്ലായിരുന്നു.

ഓഫീസിൽ തൽക്കാലം ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി പിരിഞ്ഞു പോകാൻ മൂന്നുമാസം കൂടിയുണ്ട്. ഈ മൂന്നുമാസവും ലീവ് എടുക്കണം. ലീവിന്‍റെ സമയത്ത് ഒരു അജ്ഞാതവാസവും. എവിടെ എന്ന് ആരും അറിയാൻ ഇല്ലാത്ത ഒരു യാത്രയും. ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ഇന്ന് തന്നെ റിട്ടയർമെന്‍റിന്‍റെ കടലാസുകൾ ഒക്കെ ശരിയാക്കി ഒപ്പിടണം. പിഎഫ്, ഗ്രാറ്റുവിറ്റി എന്നീ വകയിൽ കിട്ടുന്നതിന്‍റെ പാതി ഭാഗം തന്‍റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലും. ബാക്കി തുക പുതുതായി രഹസ്യമായി തുടങ്ങിയിട്ടുള്ള പുതിയ അക്കൗണ്ടിലും നിക്ഷേപിക്കാൻ ഏർപ്പാട് ചെയ്യണം. വീട് ഭാര്യയ്ക്കും ഇളയ മകനുമായി നേരത്തെ എഴുതിവെച്ചു കഴിഞ്ഞു.

മൂത്തമകൻ വിവാഹിതനായി മറ്റൊരു പട്ടണത്തിൽ താമസിക്കുന്നു. അവനെക്കുറിച്ച് വേവലാതി വേണ്ട. അവന് സാമാന്യം തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്. അവന്‍റെ ഭാര്യയും ഉദ്യോഗക്കാരിയാണ്. മാത്രവുമല്ല അവന് കൊടുക്കാനുള്ളത് അവൻ വീട് വച്ചപ്പോൾ തന്നെ കൊടുത്തിട്ടുണ്ടല്ലോ. മകൾക്കും വേണ്ടതിലധികം കൊടുത്തിട്ടുണ്ട്. അവൾക്കും ഉദ്യോഗമുണ്ട്.

ഏറ്റവും ഇളയവനെ പറ്റിയായിരുന്നു വേവലാതി. കൂട്ടുകെട്ട് മോശമായിപ്പോയി. അനുസരണയില്ലാത്തവൻ ആയി. പഠിത്തം ഉഴപ്പി. അതിനിടയിൽ ഒരന്യ ജാതിക്കാരി പെൺകുട്ടിയെ രജിസ്റ്റർ കല്യാണം കഴിച്ചു. ഒട്ടും ധനസ്ഥിതിയില്ലാത്ത ഒരു കുടുംബത്തിലെ പെൺകുട്ടി. കോളേജിൽ വെച്ച് പരിചയപ്പെട്ട് പ്രേമം ആയതാണ്. അവളെയും കൂട്ടി വീട്ടിൽ വന്നു കയറിയപ്പോൾ തടഞ്ഞില്ല. തടഞ്ഞാൽ മകനെ നഷ്ടപ്പെടും എന്ന് തോന്നി.

വിവാഹം കഴിഞ്ഞപ്പോൾ മകന് ഒരു ചെറിയ കട ഇട്ടു കൊടുത്തു. പക്ഷേ അതിന്‍റെ വലിപ്പം പോരെന്നായി പരാതി. ഭാര്യക്കും അതുതന്നെയായിരുന്നു അഭിപ്രായം. നിങ്ങളുടെ സ്റ്റാറ്റസിന് പറ്റിയ ഒരു വലിയ കട തുടങ്ങിക്കൂടായിരുന്നോ? എന്ന ചോദ്യവും. വലിയ ഒരു ഡിപ്പാർട്ട്മെന്‍റ് സ്റ്റോർ പോലെ ഒരെണ്ണം അവർ പ്രതീക്ഷിച്ചിരുന്നെന്നു തോന്നി. അത്രയും വലിയൊരു തുക കയ്യിലില്ലായിരുന്നു പറഞ്ഞപ്പോൾ പിഎഫിൽ നിന്നും കടമെടുത്താൽ മതിയായിരുന്നല്ലോ എന്നായി. പിരിഞ്ഞു പോരുമ്പോൾ കിട്ടുന്ന തുക അല്ലാതെ ഒരു പൈസ പോലും പെൻഷൻ ഇല്ലാത്തവൻ ആണ് താനെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുകയായിരുന്നോ? ചെറിയ കട നന്നായി നോക്കി നടത്തി വിപുലപ്പെടുത്തേണ്ട ചുമതല എങ്കിലും അവൻ ഏറ്റെടുക്കണം. അല്ലെങ്കിൽ അധ്വാനത്തിന്‍റെ, അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്‍റെ വില മനസ്സിലാവില്ല.

എങ്കിലും ജോലിയിൽ നിന്നും വിരമിക്കുമ്പോൾ കിട്ടുന്ന തുകയിൽ ഒരു ഭാഗം കൊണ്ട് അവന്‍റെ കട വികസിപ്പിക്കുന്ന കാര്യം മനസ്സിലുണ്ടായിരുന്നു.

ആയിടെയാണ് ഒരു ദിവസം യാദൃശ്ചികമായി അമ്മയും മകനും തമ്മിലുള്ള സംഭാഷണം കേൾക്കാൻ ഇടയായത്. അച്ഛന് റിട്ടയർ ചെയ്യാൻ ഇനി എത്രനാൾ ഉണ്ടെന്ന് അവൻ ചോദിക്കുന്നു. കണക്കുകൂട്ടി അവൾ മറുപടി പറയുന്നു. ഒരു നാലഞ്ചു മാസം മുമ്പാണ് സംഭവം.

പെട്ടെന്ന് ഉള്ളിലൊരാന്തൽ. പിന്നെ എത്ര ശ്രമിച്ചിട്ടും മനസ്സ് ശാന്തമായില്ല.

മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് സഹപ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ പറഞ്ഞത് ഓർമ്മ വന്നു.

തനിക്കറിയാമോ, എനിക്കിപ്പോൾ വീട്ടിൽ പോകാൻ ഭയമാണ്. ഒരിക്കൽ രണ്ടുപേരും കൂടി ഒരിടത്തു പോയിട്ട് തിരികെ വരുമ്പോഴായിരുന്നു. വിചാരിച്ചതിലും കൂടുതൽ വൈകിയതിനെ കുറിച്ച് സംസാരിച്ചപ്പോൾ. എനിക്ക് മാത്രമല്ല, മറ്റു ചിലർക്കുമുണ്ട് ഇപ്പോൾ ഈ ഭയം.

അന്ന് സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. താൻ വേണ്ടാത്തതൊന്നും ആലോചിക്കരുത്.

വിശ്വസിച്ചില്ല, വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതം പങ്കിട്ട ഭാര്യ. ഓമനിച്ചു വളർത്തിയ മക്കൾ. അവരങ്ങനെ ചെയ്യുമോ?

എങ്കിലും കഴിഞ്ഞകൊല്ലം കുളിമുറിയിൽ കാൽ തെന്നി ടാപ്പിൽ തലയിടിച്ചു വീണ് മരിച്ച ജോസഫ് മരിയദാസിന്‍റെ മുഖം വീണ്ടും വീണ്ടും ഓർമ്മയിൽ വന്നുകൊണ്ടിരുന്നു. ജോസഫ് റിട്ടയർ ചെയ്യുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു മരണം. മേൽപ്പറഞ്ഞ സംഭാഷണം നടന്നു കഴിഞ്ഞ് കുറച്ചുനാൾക്കകം റിട്ടയർമെന്‍റിനു മുമ്പ് തന്നെ സുബ്രഹ്മണ്യൻ കുളത്തിൽ മുങ്ങി മരിച്ചു.

ജോസഫിന്‍റെയും സുബ്രഹ്മണ്യന്‍റെയും ഓരോ മക്കൾക്ക് കമ്പനിയിൽ ജോലി കിട്ടി.

കമ്പനിയിൽ കുറെ നാൾ അടക്കിപ്പിടിച്ച സംസാരം ഉണ്ടായി. ജോലി കഴിഞ്ഞാൽ ലീവിന് അപേക്ഷ കൊടുക്കണം. പിന്നെ കമ്പനിയുടെ പടിയിറങ്ങുന്നു.

കുറച്ചു ദിവസങ്ങൾക്കകം തന്‍റെ രാജി കത്ത് ഓഫീസിൽ കിട്ടും. വളരെ അടുത്ത ഒന്ന് രണ്ട് സ്നേഹിതരോട് മാത്രം ചിലതൊക്കെ സൂചിപ്പിച്ചിട്ടുണ്ട്.

ഒരു ജോഡി ഡ്രസ്സും പോലും എടുക്കാതെ, ഒറ്റയ്ക്ക് യാത്ര തുടങ്ങുന്നു.

ഇടവഴിയിലെ വെളിച്ചം

ശിൽപ്പയും സുമേഷും പിരിയാനാവാത്ത വിധം അടുത്ത് പോയ പ്രണയികളായിരുന്നു. പക്ഷേ എന്തുകൊണ്ടോ അവരുടെ പ്രണയം വിവാഹത്തിൽ എത്തിയില്ല. ചിലർ പ്രണയിക്കാൻ വേണ്ടി മാത്രം കണ്ടുമുട്ടുന്നവരാണ് ചിലർ ഒന്നിച്ച് ജീവിക്കുവാനും.

കോളേജ് വിട്ടപ്പോൾ രണ്ടാളും രണ്ടു വഴിക്കായി. പിന്നീട് കാണുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതു വളരെ യാദൃശ്ചികമായി ഒരു കൊമേഴ്സ്യൽ കോംപ്ലക്സിന്‍റെ പരിസരത്ത് വെച്ച്. രണ്ടാളുടെയും ഓഫീസ് അടുത്തടുത്തായിരുന്നു. ഇനി എന്നും കാണാം, സംസാരിക്കാം. രണ്ടുപേർക്കും സന്തോഷമായി. ചെറിയ കാലയളവിലെങ്കിലും കാലം അവരിലും മാറ്റങ്ങൾ വരുത്തിയിരുന്നു.

ആദ്യം കണ്ടപ്പോൾ കുശലാന്വേഷണങ്ങൾക്കപ്പുറം ഡീറ്റെയിൽ ആയി ഒന്നും ഇരുവരും ചോദിച്ചിരുന്നില്ല. പിന്നീടുള്ള കണ്ടുമുട്ടലുകളിൽ നിന്ന് ഒരു കാര്യം ശിൽപയ്ക്ക് മനസ്സിലായി. സുമേഷിന്‍റെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല.

ഒരിക്കൽ സുമേഷ് പറഞ്ഞു, ഞാൻ നിന്നെ കല്യാണം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതാണ്.

എന്തിനാണ് ഇങ്ങനെയെല്ലാം സംസാരിക്കുന്നത്? ശിൽപ വല്ലാതായി.

ഞാൻ പറയുന്നത് എന്‍റെ ഹൃദയവേദനകളാണ്.

സത്യം പറയൂ. വന്ദനയോടൊപ്പം ഉള്ള നിന്‍റെ ജീവിതം സുഖകരം അല്ലേ ? ശിൽപ മടിച്ചു മടിച്ചു ചോദിച്ചു.

അല്ല അതൊന്നും പറയാതിരിക്കുന്നതാണ് ഭേദം.

നിന്‍റെ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്. നീ വളരെ സന്തോഷവാനായിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. സുമേഷ്… നിന്‍റെ ദുഃഖങ്ങളും പ്രയാസങ്ങളും എന്നോട് പങ്കുവയ്ക്കാം. നിനക്ക് ആശ്വാസമാകും എങ്കിൽ. ശിൽപ സുമേഷിനോട് ക്യാമ്പസ് കാലത്തിൽ എന്നപോലെ സ്നേഹം കാണിച്ചു.

വന്ദനയും ഞാനും നല്ല ജോഡി ആണെന്നാണ് കുടുംബക്കാരെല്ലാം പറയുന്നത്. പക്ഷേ ഞങ്ങൾ തമ്മിൽ ചേരില്ല. എന്‍റെ ചിന്താഗതി അല്ല അവളുടേത്. സുമേഷിന്‍റെ ശബ്ദം ഇടറി.

പൊരുത്തക്കേടിന്‍റെ മുഖ്യകാരണം എന്താണ്? ശിൽപ ചോദിച്ചു.

ഞങ്ങൾ രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ ആണ്. ഒന്നിലും പൊതുവായ പൊരുത്തമില്ല. വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളും ഉണ്ട്. പക്ഷേ ചിരിയും സന്തോഷവും ഇല്ല. അവളുടെ പിടിവാശിയും സംശയവും വഴക്കാളി സ്വഭാവവും എനിക്ക് തീരെ പിടിക്കുന്നില്ല.

സംശയം എന്ന് പറയുന്നത്… ഈ മറ്റു സ്ത്രീകളുമായി സംസാരിക്കുന്നതും കളിച്ചു ചിരിച്ച് ഇടപെടുന്നതും ഇഷ്ടമല്ല എന്നാണോ?

ഭർത്താവിനെ കെട്ടിയിട്ട് വളർത്തണം എന്ന ചിന്തിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിലാണ് വന്ദനയും. എനിക്ക് ഒരു സ്വാതന്ത്ര്യവുമില്ല. ചിലപ്പോൾ തോന്നും ഡിവോഴ്സ് ആണ് നല്ലതെന്ന്. സുമേഷ് ഭാര്യയോടുള്ള വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഹൃദയം തുറന്നു.

സുമേഷ് നീ രണ്ടു കുട്ടികളുടെ അച്ഛനാണ്. ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ശരിയല്ല. ഞാനും ഭർത്താവും നാളെ നിന്‍റെ വീട്ടിൽ വരാം. നിന്‍റെ ഭാര്യയെയും കുട്ടികളെയും കാണാലോ.

അയ്യോ നീ എന്‍റെ പൂർവ്വ കാമുകിയാണെന്ന് തമാശ മട്ടിൽ പോലും വന്ദനയോട് പറയല്ലേ. ഒരിക്കലും നല്ല അതിഥിയായി എന്‍റെ വീട്ടിൽ നിനക്ക് വരാൻ പറ്റില്ല.

ഡോണ്ട് വറി. എല്ലാം ഞാൻ നോക്കിക്കൊള്ളാം. യാത്ര പറഞ്ഞു പിരിഞ്ഞു.

അന്ന് രാത്രി ശിൽപ ഭർത്താവ് രവിയോട് സുമേഷിന്‍റെ കാര്യം പറഞ്ഞു. രവി ശിൽപ്പയുടെ നല്ല കൂട്ടുകാരനും ബുദ്ധിമാനായ ഭർത്താവ് സ്നേഹമുള്ളവനും ആണ്. ഭർത്താവിനോട് അവൾ ഒന്നും ഒളിച്ചു വയ്ക്കാറില്ല.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രവി ചിരിച്ചുകൊണ്ട് ചോദിച്ചു. അല്ല ഇനി ഇതിൽ നിന്‍റെ റോൾ എന്താണ്? നീയും ടെൻഷനില്‍ ആണല്ലോ.

സുമേഷിന്‍റെയും വന്ദനയുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ശിൽപ ഉള്ളു തുറന്നു.

എന്തിന്?

എന്തിനെന്നോ?

ഞാൻ ഉദ്ദേശിച്ചത് ഇനി നീ ഇടപെട്ട് കാര്യങ്ങൾ കൂടുതൽ വഷളാക്കണ്ട എന്നാണ്.

സാറേ… സുമേഷ് ഹൃദയം കൊണ്ട് നല്ലവനാണ്. പക്ഷേ വിവേകബുദ്ധി ഇല്ല. അതുകൊണ്ടാണല്ലോ എന്നെ നഷ്ടപ്പെട്ടതും ഇപ്പോൾ ഭാര്യയോടൊപ്പം ജീവിക്കുമ്പോൾ സന്തോഷിക്കാൻ കഴിയാത്തതും. അവനെ നേരെയാക്കാനുള്ള ശ്രമമാണ് എന്‍റേത്. ശിൽപ ഭർത്താവിനോട് ചേർന്നിരുന്നു.

അവരെ ഹൃദയം കൊണ്ടടിപ്പിക്കാനാണ് നീ ശ്രമിക്കുന്നത് അല്ലേ? രതീഷ് ശിൽപയുടെ കരം കവർന്നു.

അതിനെ എനിക്ക് നിങ്ങളുടെ സഹായം വേണം. എന്‍റെ പ്രിയതമാ… ശിൽപ പുഞ്ചിരിച്ചു.

രവി ശിൽപയെ ചുംബിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു. അപ്പോൾ ആകാശത്ത് കൂടുതൽ നക്ഷത്രങ്ങൾ തിളങ്ങി.

അടുത്ത ഒഴിവ് ദിനത്തിൽ രവിയും ശിൽപയും കൂടി സുമേഷിന്‍റെ വീട് സന്ദർശിച്ചു. അവർ വന്നപ്പോൾ മുതൽ സുമേഷിന്‍റെ ഹൃദയം മിടിക്കാൻ തുടങ്ങി. ഒരു സമാധാനവുമില്ല. മൈനിന്‍റെ മുകളിൽ ചവിട്ടിയ പോലുള്ള അവസ്ഥ. രണ്ടുമണിക്കൂർ കഴിഞ്ഞ് അവർ പോയപ്പോഴാണ് സുമേഷിന് ആശ്വാസം തോന്നിയത്.

ശിൽപയും വന്ദനയും കൂട്ടുകാരായതാണ് സുമേഷിനെ കൂടുതൽ സന്തോഷിപ്പിച്ചത്. അവർ കൂട്ടാവും എന്ന് സുമേഷ് ഒരിക്കലും കരുതിയിരുന്നില്ല. തനിക്ക് ശിൽപിയോട് തോന്നുന്ന അടുപ്പം ഒരിക്കലും വധനയോടെ് തോന്നാത്തത് എന്താണെന്ന് അയാൾ ആ നിമിഷം ഓർത്തു.

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം തന്നെ സുമേഷ് തന്‍റെ സ്വപ്നം ജീവിക്കുകയാണെന്ന് തോന്നി. അത്രയും റിലാക്സ്ഡ് ആയിരുന്നു അയാൾ. ശിൽപയും സുമേഷും ഒന്നിച്ച് ഷോപ്പിങ്ങിനും മറ്റും പോകാൻ തുടങ്ങി. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണു കഴിക്കാനും ഒരുമിച്ചായി. ഒരു ദിവസം സുമേഷ് തന്നെയുള്ളിൽ കൊണ്ടുനടന്നിരുന്ന കാര്യം ശിൽപയോട് ചോദിക്കുക തന്നെ ചെയ്തു.

ശിൽപ, രവിയും ഒത്തുള്ള നിന്‍റെ ദാമ്പത്യം എങ്ങനെ പോകുന്നു?

ഞാൻ ഭാഗ്യവതിയാണ്. ശിൽപ ഉത്സാഹത്തോടെ പറഞ്ഞു. പ്രതീക്ഷിക്കാത്ത മറുപടി ആയതുകൊണ്ടാവാം സുമേഷിന്‍റെ മുഖം വിളറി.

നീയെന്താ അങ്ങനെ ചോദിച്ചത്? ശിൽപ ചോദിച്ചു.

അല്ല… ഞാൻ വിചാരിച്ചത് നമ്മുടെ സൗഹൃദം വേദനിപ്പിക്കുന്നുണ്ടെന്നാണ്. സുമേഷ് മടിച്ചു മടിച്ചു പറഞ്ഞു.

അങ്ങനെയൊന്നുമില്ല. ഇഷ്ടമുള്ള സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾ പരസ്പരം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കാര്യവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഉണ്ടാവില്ല.

നീ ശരിക്കും മഹാഭാഗ്യവതിയാണ് ശിൽപേ…

നമ്മൾ കൂട്ടായല്ലോ. അതുകൊണ്ട് ഇനി നിന്‍റെ ഭാഗ്യത്തിന്‍റെ താക്കോലും ഞാൻ ആകും.

വന്ദന ഒരിക്കലും നിന്നെപ്പോലെ ആകില്ല. അവൾക്ക് മാറാനാവില്ല.

സുമേഷിന്‍റെ നിരാശ കണ്ടപ്പോൾ ശിൽപ സംസാരം മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടു.

ഒരു ഞായറാഴ്ച അവർ നാല് പേരും കുട്ടികളോടൊപ്പം പിക്നിക്കിനു പോയി.

അതിമനോഹരമായ വെള്ളച്ചാട്ടം കണ്ട് അവരുടെ മനസ്സ് തണുത്തു. രവി വന്ദനയോട് കൂട്ടുകൂടി നടന്നു. അതുകൊണ്ടുതന്നെ സുമേഷിനെ ശിൽപയുമായി കൂടുതൽ നേരം ഇടപഴകാൻ സമയം കിട്ടി. പക്ഷേ പഴയതുപോലെ മനസ്സറിഞ്ഞ് സന്തോഷിക്കാൻ സുമേഷനായില്ല.

രവി നിന്‍റെ വലിയ ഫാനായെന്നാ തോന്നുന്നത്. ഒരു രാത്രി സുമേഷ് വന്ദനയോട് പരാതി പോലെ പറഞ്ഞു.

നിങ്ങളെപ്പോലെ ചുറ്റിക്കളിക്കൊന്നും എന്നെ കിട്ടില്ല. നിങ്ങൾ എന്തിനാണ് വെറുതെ ബിപി കൂട്ടുന്നത്? വന്ദന പറഞ്ഞപ്പോൾ സുമേഷിന് മറുപടി ഇല്ലാതായി.

അടുത്ത ദിവസം കണ്ടപ്പോൾ ശിൽപയോടും സുമേഷ് ഈ കാര്യം പറഞ്ഞു. രവിയെ വന്ദനയിൽ നിന്ന് അകറ്റുക എന്ന ഉദ്ദേശത്തോടെയാണ് സുമേഷ് ഈ കാര്യം എടുത്തിട്ടത്.

ശിൽപയുമായി തനിക്ക് ബന്ധമുള്ളതിനാൽ വന്ദനയോടുള്ള രവിയുടെ കൂട്ട് ഒഴിവാക്കാൻ സുമേഷിന് പറയാനാകുമായിരുന്നില്ല. സ്വന്തം കാര്യം വരുമ്പോൾ ആരും ദുർബലരാകുമല്ലോ.

രവിക്ക് വന്ദനയോടുള്ള അടുപ്പം സുമേഷിന് ശിൽപയോടുള്ളതുപോലെ തന്നെയായിരുന്നു. മുമ്പ് സുമേഷ് മറ്റു സ്ത്രീകളുമായി സംസാരിച്ചിരിക്കുന്നത് പോലും വന്ദനയെ വിഷമിപ്പിച്ചിരുന്നു. ഇപ്പോൾ അങ്ങനെയുള്ള ഫീലിംഗ്സ് ഒന്നുമില്ല. രവി വീട്ടിൽ വരുമ്പോൾ ഒക്കെ മുമ്പ് വന്ദന അനുഭവിച്ച അതേ മാനസിക അവസ്ഥയായി സുമേഷിനും. അയാളുടെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നത് ശിൽപയും രവിയും അറിഞ്ഞിരുന്നു.

അങ്ങനെ അവൾ പ്ലാൻ ചെയ്ത ദിവസം വന്നെത്തി. ഒരു രക്ഷാബന്ധൻ ദിനം. അന്ന് വന്ദന തന്‍റെ മൂത്ത ജേഷ്ഠന്‍റെ അടുത്തേക്ക് രവിയുടെ കാറിൽ പുറപ്പെട്ടു. ശിൽപയും ഒപ്പം ഉണ്ടായിരുന്നു. ആ പരിപാടി തലേദിവസം ഉറപ്പിച്ചതായിരുന്നു. കാരണം, സുമേഷിന് അന്നേദിവസം ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നു.

വന്ദന പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അവളുടെ സഹോദരൻ വിജേഷ് സുമേഷിന് ഫോൺ ചെയ്തു.

ചേച്ചി രാഖി കെട്ടാൻ എപ്പോഴാണ് വരിക? വിജേഷ് ചോദിച്ചു.

അവൾ ഇതുവരെ അവിടെ എത്തിയില്ലേ? സുമേഷ് ചോദിച്ചു.

അവളിതെവിടെ പോയി? അയാൾ ഉടൻ തന്നെ ശിൽപയെ വിളിച്ചു.

എന്നെ എന്‍റെ അമ്മയുടെ വീട്ടിൽ ഇറക്കിയിട്ട് രവിയും വന്ദനയും പോയല്ലോ… കുറെ നേരമായി ശിൽപ പറഞ്ഞു.

സുമേഷിന് ശരിക്കും വട്ടു പിടിച്ചു തുടങ്ങിയിരുന്നു. അസ്വസ്ഥമായ മനസ്സോടെ സുമേഷ് ഭാര്യ വീട്ടിലേക്ക് വിളിച്ചു. അമ്മായിയമ്മയാണ് ഫോണെടുത്തത്.

വന്ദന ഇതുവരെ എത്തിയില്ലല്ലോ. വിജേഷ് അവന്‍റെ ഭാര്യയെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. അവർ പറഞ്ഞു. കൂടുതലൊന്നും ചോദിക്കാതെ സുമേഷ് ഫോൺ വച്ചു.

ലഞ്ച് സമയമായിട്ടും വന്ദന വീട്ടിലെത്താഞ്ഞപ്പോൾ സുമേഷിന് ദേഷ്യം വന്നു. ഹാഫ് ഡേ ലീവ് എഴുതി കൊടുത്തിട്ട് അയാൾ ഓഫീസിൽ നിന്ന് ഇറങ്ങി. നേരെ ശിൽപിയെ കാണാനാണ് സുമേഷ് പോയത്.

തന്‍റെ ആങ്ങളയെ രാഖി അണിയിച്ച് ശിൽപ വീട്ടിലെത്തിയിരുന്നു. വന്നു കയറിയ ഉടനെ വിളറിയെടുത്ത മൃഗത്തെപ്പോലെ അയാൾ ചോദിച്ചു. വന്ദന ഇവിടെയുണ്ടോ?

ഉണ്ടല്ലോ. പക്ഷേ നീ എന്താണ് ഇത്ര വിയർക്കുന്നത്? ശിൽപയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു.

രവി എന്തിനാ വന്ദനയെ ഇങ്ങോട്ട് കൊണ്ടുവന്നത്?

നമുക്ക് അകത്തിരുന്ന് സംസാരിക്കാം. മറ്റുള്ളവർ കേൾക്കണ്ട, ശിൽപ്പ പറഞ്ഞു.

സുമേഷ് ഡ്രോയിംഗ് റൂമിൽ എത്തി. അവിടെ വന്ദന രവിയുമൊത്ത് ചിരിച്ചു കളിച്ചിരിക്കുന്നത് കണ്ട അയാൾ ആകെ തകർന്നു പോയി.

എടാ… സുമേഷ് രവിയുടെ കഴുത്തിൽ പിടിക്കാനായി മുന്നോട്ടാഞ്ഞു.

സുമേഷ്, ഞങ്ങൾ പ്ലാൻ ആകെ മാറ്റിയിരുന്നു. അതുകൊണ്ട്… രവി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാനറിയാതെ പ്ലാൻ മാറ്റിയത് എന്തിനാ? ഞാൻ ഇവളുടെ ഭർത്താവാണ്. സുമേഷിന്‍റെ മുഖം ദേഷ്യത്താൽ ചുവന്നു.

ഇങ്ങനെ കാര്യമറിയാതെ ദേഷ്യപ്പെടുന്നത് എന്തിനാണ്? ശിൽപ ചോദിച്ചു.

ആരും എന്നെ പറ്റിക്കാൻ നോക്കണ്ട. എന്‍റെ ചോദ്യത്തിന് ഉത്തരം നൽകുന്നതാണ് നിങ്ങൾക്ക് നല്ലത്.

നിങ്ങളുടെ പെരുമാറ്റത്തിൽ ഞാൻ ലജ്ജിക്കുന്നു സുമേഷ് രവി പറഞ്ഞു.

നീ ചെയ്തതും വൃത്തികേട് അല്ലേ? സുമേഷ് രവിയെ തല്ലാൻ കൈയുയർത്തി. നീ വന്ദനയെ വശീകരിച്ചിരിക്കുകയല്ലേ. ഗിഫ്റ്റ് കൊടുത്തും ഫോൺ ചെയ്തും ഞാൻ ഇല്ലാത്തപ്പോൾ വീട്ടിൽ ചെന്നും ഇന്ന് ഈ വീട്ടിൽ കൊണ്ടുവന്നും…

സുമേഷ് വന്ദനയെ പുറത്തേക്ക് പിടിച്ചു വലിച്ച് ഇറക്കി. അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

ധൃതിയിൽ വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോൾ മുൻപിൽ വിജേഷ്. വിജേഷിനെ കണ്ട് സുമേഷ് ഒന്ന് തണുത്തു.

നീ എങ്ങനെ ഇവിടെ എത്തി?

ചേച്ചിയോട് രാഖി കെട്ടാൻ ഇവിടെ വരാനാണ് ഞാൻ പറഞ്ഞിരുന്നത്. വിജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ, ഇവിടെ വച്ചാക്കിയത് എന്തിനാ?

രവി ഫോൺ ചെയ്തത് കൊണ്ടാ വന്നത്.

നീ എന്തിനാ ഇവരെ ഇവിടേക്ക് വരുത്തിയത്. എന്‍റെ കുടുംബം കുളമാക്കാൻ ആണോ നിന്‍റെ പരിപാടി? സുമേഷ് വീണ്ടും കലിതുള്ളി.

വന്ദനയ്ക്ക് വീട്ടിൽ പോകാൻ പറ്റിയില്ല. പക്ഷേ അവൾ ഇവിടെ വന്ന് ആങ്ങളയുടെ കൈയിൽ രാഖി കെട്ടി. ഇതാ കണ്ടോ? രവി തന്‍റെ കയ്യിൽ വന്ദന കെട്ടിയ രാഖി കാണിച്ചുകൊടുത്തു.

സുമേഷ്, നിന്‍റെ ചിന്താഗതി മാറ്റാനാണ് ഞങ്ങൾ ഇങ്ങനെ ഒരു കളി കളിച്ചത് ശിൽപ പറഞ്ഞു.

അപ്പോൾ എല്ലാവരും രംഗത്തേക്ക് വന്നു. സുമേഷിന് താൻ കാണിച്ച മണ്ടത്തരം ഓർത്ത് ലജ്ജ തോന്നി.

നിങ്ങൾ മറ്റു സ്ത്രീകളുമായി ചുറ്റി നടക്കുമ്പോൾ വന്ദന എത്രമാത്രം വേദനിച്ചിരിക്കും എന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ? ശിൽപ ഇത് ചോദിച്ചപ്പോൾ അയാൾ കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു.

സുമേഷിനെ നേർവഴിക്ക് കൊണ്ടുവരാൻ എല്ലാവരും ചേർന്ന് ഒരുക്കിയ നാടകമായിരുന്നു ഇതെങ്കിലും ബോധോദയം ഉണ്ടായപ്പോൾ സുമേഷിന് ആരോടും ദേഷ്യം തോന്നിയില്ല.

അന്ന് അവർ അവിടെ ഒരു പാർട്ടി ഒരുക്കി. മുറ്റത്തെ മുല്ലയ്ക്കയാണ് കൂടുതൽ മണവും സൗന്ദര്യവും. സുമേഷിന് അത് മനസ്സിലായി.

തന്‍റെ ജീവിതം തിരിച്ചുപിടിക്കാൻ സഹായിച്ച ശിൽപയോടും രവിയോടും സുമേഷ് നന്ദി പറഞ്ഞു. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വന്ദന സുമേഷിന്‍റെ തോളിൽ തലചായ്ച്ചു കിടന്നു. കാർ വീട് എത്താറായപ്പോഴേക്കും സുമേഷിനും ആ മണം അനുഭവപ്പെട്ടു. മുറ്റത്തു നിറഞ്ഞ മുല്ലപ്പൂക്കളുടെ മണം.

അനുരാഗ നദിയുടെ തീരങ്ങൾ

നിനച്ചിരിക്കാതെയാണ് അഞ്ജനയുടെ വീട്ടിലേക്ക് ഭൂകമ്പങ്ങൾ കടന്നുവരുന്നത്. അന്നൊരു മനോഹരമായ പ്രഭാതമായിരുന്നു. അഞ്ജന പതിവുള്ള മോണിംഗ് വാക്കിന് പുറത്തുപോയ നേരം. അനിയൻ അഭിലാഷും അച്ഛനും ഉണർന്നിട്ടേയില്ല. അപ്പോഴാണ് തിരുവനന്തപുരത്തു നിന്ന് അഞ്ജനയുടെ ഇളയ അമ്മായിയുടെ ഫോൺ വരുന്നത്. അഞ്ജലിയുടെ അമ്മ സരോജം ഓടിച്ചെന്ന് ഫോൺ എടുത്തു. അവരുടെ ഏറ്റവും ഇളയ മകൾ സ്വാതിയുടെ വിവാഹം തീരുമാനിച്ചു എന്നതായിരുന്നു വാർത്ത.

സാധാരണയായി സരോജം അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം ചെയ്യും. മിക്കവാറും അടുക്കളയിൽ തിരക്കിലാവും. എന്നാൽ അന്ന് അതിരാവിലെ തന്നെ സ്വാതിയുടെ വിവാഹം നിശ്ചയിച്ചു എന്ന് അറിഞ്ഞപ്പോൾ മുതൽ സരോജം ആകെ അസ്വസ്ഥയായി. സ്വാതിയാകട്ടെ അഞ്ജലിയെക്കാൾ 10- 12 വയസ്സിന് ഇളയതുമാണ്. സരോജത്തിന് രാഘവൻനായരോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

ദേ, ഞാൻ പറയുന്നത് ഒന്നു കേൾക്കുന്നുണ്ടോ, ഈ കുംഭകർണ്ണ സേവയൊന്നു മതിയാകൂ.

എണീക്കാം, പക്ഷേ ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളാമായിരുന്നു. രാഘവൻ നായർ പാതി ഉറക്കത്തിൽ പറഞ്ഞു.

തരാം… അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ചായയുടെ വിചാരം മാത്രമല്ലേയുള്ളൂ. ഭാരിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്ക് സമയമുണ്ടോ?

എന്താ കാര്യം? വെറുതെ അതും ഇതും പറഞ്ഞ് സമയം കളയാതെ കാര്യം എന്തെന്ന് പറയൂ സരോജം. രാഘവൻ നായർക്ക് ദേഷ്യം വന്നു.

പ്രശ്നമൊന്നുമില്ല… നിങ്ങളുടെ കുഞ്ഞി പെങ്ങൾ ഇന്ദിരയുടെ ഏറ്റവും ഇളയ മകളായ സ്വാതിയുടെ വിവാഹവും നിശ്ചയിച്ചുവെന്ന്. സരോജം രാഘവൻ നായരെ കുറ്റപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു.

ആഹാ… സന്തോഷമുള്ള കാര്യമാണല്ലോ. ആദ്യം എന്തെങ്കിലും മധുരം തരൂ. അതിനുശേഷം ചായ ഉണ്ടാക്കിയാൽ മതി. രാഘവൻ നായർ ഉറക്കെ പറഞ്ഞു.

മധുര പലഹാരം തരാനോ? നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ? ഇളയ പെങ്ങളുടെ മൂന്നാമത്തെ മകളുടെ വിവാഹം വരെ തീരുമാനമായി. ഇവിടെ ഒരുത്തി ഉണ്ടല്ലോ. സ്വാതിയെക്കാൾ 10- 12 വയസ്സിന് മൂത്തതായി.

ഓ! അപ്പോഴേക്കും തുടങ്ങി താരതമ്യം ചെയ്യൽ. സ്വാതി എവിടെ? നമ്മുടെ അഞ്ജന എവിടെ? സൗന്ദര്യവും ശമ്പളവും ബംഗ്ലാവും കാറും എന്നുവേണ്ട എന്തെല്ലാം സൗകര്യങ്ങൾ ആണ് അഞ്ചുവിന്. നീ വിഷമിക്കാതെ ഇരിക്കൂ. നമ്മുടെ അഞ്ജനയെ വിവാഹം കഴിക്കാൻ ഒരു രാജകുമാരൻ തന്നെ എത്തും. സ്വാതിയെ അഞ്ജനയുമായി ഉപമിച്ചല്ലോ എന്നോർക്കുമ്പോൾ തന്നെ എനിക്ക് ശരിക്കും ചിരി വരുന്നു. രാഘവൻ നായർ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിനിടയ്ക്ക് പറഞ്ഞു.

എന്നുവരും നിങ്ങളുടെ രാജകുമാരൻ? ഇതൊക്കെ കണ്ടും കേട്ടും എനിക്ക് തലവേദന തുടങ്ങി. സരോജം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.

പിന്നെ ഞാനെന്തു ചെയ്യാനാണ്? അഞ്ജനയ്ക്കു വേണ്ടി വരന്മാരെ വരിവരിയായി നിർത്തണമോ? നിർത്തിയാൽ തന്നെ നിങ്ങൾക്ക് ഇഷ്ടമായാലല്ലേ? വിദ്യാഭ്യാസം കുറവാണ്, ജീവിതം നിലവാരം താഴ്ന്നതാണ്, കൂട്ടുകുടുംബമാണ്, ഒറ്റ മകനായാൽ ഉത്തരവാദിത്വം കൂടും, ഇനി ഇതൊക്കെ ശരിയായാൽ തന്നെ പേഴ്സണാലിറ്റി ഇല്ല എന്ന സ്ഥിരം പരാതിയും.

രാഘവൻ നായർ തിരിച്ചു കുറ്റപ്പെടുത്തുന്ന സ്വരത്തിൽ മറുപടി നൽകി.

അല്ലാതെ വഴിയിലൂടെ പോകുന്ന ആർക്കെങ്കിലും മോളേ കെട്ടിച്ചു കൊടുക്കുവാൻ പറ്റുമോ? സരോജവും കയർത്തു സംസാരിച്ചു. വേണ്ട വേണ്ട. കുതിരപ്പുറത്ത് കിരീടവും വെച്ച് രാജകുമാരൻ ഇപ്പോ ഇങ്ങു വരും. കാത്തിരിക്കണം എന്ന് മാത്രം. ചിലപ്പോൾ അഞ്ജനയ്ക്ക് പ്രായം കൂടിപ്പോകും. പക്ഷേ അതൊന്നും പ്രശ്നമാക്കണ്ട.

രാഘവൻ നായരും സരോജവുമായുള്ള തർക്കം അവസാനം സരോജത്തിന്‍റെ കണ്ണീരിലാണ് അവസാനിക്കാറ്. അപ്പോഴേക്കും നടക്കാൻ പോയ അഞ്ജന മടങ്ങിയെത്തി.

എന്താ? രാവിലെ തന്നെ കീരിയും പാമ്പും പോലെ? അച്ഛനമന്മാർക്കിടയിൽ യുദ്ധമുണ്ടായി കാണുമെന്ന് അവരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അഞ്ജന മനസ്സിലാക്കി.

ചേച്ചി, ഇന്ന് വെളുപ്പാൻകാലത്ത് ചെറിയ അമ്മായിയുടെ ഫോൺകോൾ വന്നിരുന്നു. ചെറിയമ്മയുടെ ഏറ്റവും ഇളയ മകളുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചുവത്രേ. അഞ്ജനയുടെ ഇളയ സഹോദരൻ അഭിലാഷ് പറഞ്ഞു.

സത്യമാണോ? എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല. ഇത്ര ചെറുപ്പത്തിലോ… ഇത്ര ചെറുപ്രായത്തിൽ തന്നെ വിവാഹവും കുടുംബവും…. രണ്ടുമാസം മുമ്പല്ലേ അവൾക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയത്. അഞ്ജന ആശ്ചര്യത്തോടെ തിരക്കി.

നിന്‍റെ ചെറിയമ്മായിയുടെ വീട്ടിൽ രണ്ടു വർഷത്തിനുള്ളിൽ മൂന്നാമത്തെ പന്തലാ ഉയരുന്നത്. സരോജം അഞ്ജനയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

കേട്ടില്ലേ അഭിലാഷ്, നീ വേഗം ഏതെങ്കിലും അഭിലാഷിണിയെ വിളിച്ചു കൊണ്ടുവാ. അമ്മയ്ക്ക് വീട്ടിൽ പന്തൽക്കെട്ടാൻ തിടുക്കമായി. നീയെങ്കിലും അമ്മയെ സഹായിക്കടാ. അഞ്ജന അഭിലാഷിനെ കയ്യോടെ പിടികൂടി.

ചേച്ചി, എനിക്കൊരു അഭിലാഷിണിയും ഇല്ല. അഭിലാഷ് പറഞ്ഞു.

നുണയൻ എന്നെ പറ്റിക്കാൻ നോക്കണ്ട. തിങ്കളാഴ്ച ഡോളപ്പ് പാർലറിൽ ആരുടെ കൂടെയിരുന്നാ നീ ഐസ്ക്രീം കഴിച്ചത്? അഞ്ജന അഭിലാഷിനെ കളിയാക്കും വിധം പറഞ്ഞു.

അഞ്ജു, തമാശ മതിയാകൂ. എനിക്കിതൊന്നും ഇഷ്ടമാകുന്നില്ല. അഭിലാഷ് അത്തരക്കാരനൊന്നുമല്ല. നിന്‍റെ കല്യാണം നടത്താതെ ഇവന് കല്യാണമോ? സരോജം രണ്ടു മക്കളെയും കുറ്റപ്പെടുത്തി.

രാഘവൻ നായർ മിണ്ടാതെ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി. അന്നത്തെ ദിവസം സരോജം ഇനിയും നിസ്സാര കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാക്കുമെന്ന് രാഘവൻ നായർക്ക് നന്നായി അറിയാമായിരുന്നു.

അമ്മേ, ചേച്ചി ഐസ്ക്രീം പാർലറിൽ എന്തു ചെയ്യുകയായിരുന്നു എന്ന് ഒന്നു ചോദിച്ചു നോക്കിക്കേ. ചേച്ചിയുടെ വിചാരം എനിക്കൊന്നും അറിയില്ലെന്നാ അഭിലാഷ് പുഞ്ചിരിച്ചു.

ഓഫീസിൽ നിന്നും മടങ്ങുമ്പോൾ മനുവിനെ കണ്ടു. കുറെനാൾ കൂടിയല്ലേ അവനെ കാണുന്നത്. അതുകൊണ്ട് ഒരു ഐസ്ക്രീം കഴിക്കാം എന്ന് കരുതി. ഞാൻ തന്നെയാണ് മനുവിനെ ഡോളപ്പ് പാർലറിലേക്ക് ക്ഷണിച്ചത് അഞ്ജന പറഞ്ഞു.

ആരാ ഈ മനു? സരോജം പുരികക്കൊടികൾ ചുളിച്ചുകൊണ്ട് ചോദിച്ചു.

ഓ! മനു… മനോജ്. അമ്മയ്ക്ക് ഓർമ്മയില്ലേ 10 വർഷം ഞങ്ങൾ ഒന്നിച്ച് പഠിച്ചതല്ലേ. പഴയ പരിചയം… അത്രേയുള്ളൂ… അഞ്ജന പറഞ്ഞു. പഴയ പരിചയമൊക്കെ കൊള്ളാം അല്ലാതെ… സരോജം മുറുമുറുത്തു.

അഞ്ജനയ്ക്കും അഭിലാഷിനും അമ്മയോട് കൂടുതൽ നേരം സംസാരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലായി. അവർ പതുക്കെ വലിഞ്ഞു. അമ്മയെ അത്രവേഗം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമല്ലെന്ന് അവർക്കറിയാമായിരുന്നു.

അമ്മേ… ഞാൻ പോവാ… സമയമായി… അഞ്ജന മുടി ചീകി ഒതുക്കുന്നതിനിടയ്ക്ക് ഉറക്കെ പറഞ്ഞു.

എങ്ങോട്ട് പോവുകയാണ്? ഇന്ന് ശനിയാഴ്ച അല്ലേ? പോരാത്തതിന് അവധിയും? സരോജം ആശ്ചര്യത്തോടെ തിരക്കി.

ശനിയാഴ്ചയാണ്. പക്ഷേ അടുത്ത ആഴ്ച ഞങ്ങളുടെ ഹെഡ് ഓഫീസിൽ നിന്നും ചില ഓഫീസർമാർ ഇൻസ്പെക്ഷനു വരുന്നുണ്ട്. അതുകൊണ്ട് കുറച്ചു ജോലി കൂടി ചെയ്തു തീർക്കാൻ ഉണ്ട്. അമ്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അഞ്ജന വീടിനു പുറത്തിറങ്ങി.

പക്ഷേ ഓഫീസിലേക്ക് പോകുന്നതിനു പകരം കൂട്ടുകാരിയായ സുഷ്മയുടെ വീട്ടിലേക്കാണ് അവൾ പോയത്.

അഞ്ജു നീയോ? ഞാൻ കുറച്ചുനേരം മുമ്പാണ് നിന്‍റെ വീട്ടിലേക്ക് വിളിച്ചത്. നീ ഓഫീസിലേക്ക് പോയെന്നാണല്ലോ അഭിലാഷ് പറഞ്ഞത്.

അങ്ങനെയൊക്കെ വിചാരിച്ചാ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ പകുതി വഴി താണ്ടിയപ്പോൾ നിന്നെ കണ്ടു പോകാം എന്നു കരുതി. എന്താ കാര്യം? എന്തിനാ എന്നെ വിളിച്ചത്? അഞ്ജന സോഫയിൽ ഇരിക്കുന്നതിനിടയ്ക്ക് ചോദിച്ചു.

പറയാം. അതിനുമുമ്പ് എന്തെങ്കിലും കഴിക്കാം. ഞാനിതുവരെ ഒന്നും കഴിച്ചിട്ടില്ല. സുഷ്മ പറഞ്ഞു.

വീട്ടിലുള്ളവരെല്ലാം ഞങ്ങളുടെ ബന്ധുവിന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് സുഷ്മ പറഞ്ഞു.

നീ പോയില്ലേ? അഞ്ജന ചിരിച്ചുകൊണ്ട് ചോദിച്ചു.

എനിക്ക് ആ കല്യാണത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ എന്നെ കണ്ടാൽ ആളുകൾ പലതരം ചോദ്യങ്ങൾ ചോദിച്ച് അമ്മയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുമെന്നും പറഞ്ഞ് വലിയൊരു വാക്ക് വാദം തന്നെ നടന്നു. ഞാനാണ് കുറ്റക്കാരി എന്നാണ് അമ്മ പറയുന്നത് കണ്ണീർ തുടച്ച് സുഷ്മ പറഞ്ഞു.

എന്നെ എന്തിനാ ഫോൺ ചെയ്തത്? അഞ്ജന ചോദിച്ചു.

ഞാനും നവീനും വിവാഹിതരാവാൻ തീരുമാനിച്ചു.

അതിനു നിന്‍റെ അച്ഛനും അമ്മയും സമ്മതിക്കുമോ? അഞ്ജന അവളെ നോക്കി.

ഇല്ല ഒരിക്കലും ഇല്ല. സഹോദരങ്ങളെയും കുടുംബത്തെയും നോക്കി നവീന്‍റെ ജീവിതം പാഴാകും എന്നാണ് വീട്ടുകാർ പറയുന്നത് സുഷ്മ പറഞ്ഞു.

പിന്നെ?

അച്ഛനില്ലെങ്കിൽ സഹോദരങ്ങളെ പരിപാലിക്കേണ്ട ഉത്തരവാദിത്വം മൂത്ത സഹോദരനല്ലേ. പക്ഷേ അച്ഛനും അമ്മയ്ക്കും ഇതൊക്കെ പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ട് ഞങ്ങൾ അടുപ്പമുള്ള സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരാവാൻ തീരുമാനിച്ചു. സുഷ്മ ദൃഢസ്വരത്തിൽ പറഞ്ഞു.

അല്പസമയത്തേക്ക് രണ്ടുപേരും മിണ്ടാതിരുന്നു. ഞാൻ പൂർണമായും നിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. ജീവിതത്തിലെ മറ്റു കാര്യങ്ങളിൽ നാം സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ പിന്നെ വിവാഹം പോലുള്ള സുപ്രധാന തീരുമാനങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നത് എന്തിനാണ്? അഞ്ജന ചിരിച്ചുകൊണ്ട് പറഞ്ഞു. ഉപദേശിക്കാൻ വളരെ എളുപ്പം സുഷ്മ ചിരിച്ചു.

നീയെന്താ പറയാൻ ഉദ്ദേശിക്കുന്നത്? അഞ്ജന ചോദ്യരൂപേണ സുഷ്മയെ നോക്കി.

നീ ഇപ്പോൾ എന്നോട് പറഞ്ഞത് സജിത്തിനോട് പറയാൻ നിനക്കെന്താ ഇത്ര മടി?

സജിത്തിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നില മോശമാണെന്നാണ് അമ്മ പറയുന്നത്.

അമ്മയുടെ അഭിപ്രായമല്ല, നിന്‍റെ അഭിപ്രായം പറയൂ. സജിത്തിന് നല്ല ജോലിയില്ലേ? നല്ല സ്വഭാവം അല്ലേ? നീ എന്തിനാ സജിത്തിന്‍റെ വിവാഹഭ്യർത്ഥന നിരസിച്ചത്.

എനിക്കറിയാം സജിത്ത് മിടുക്കൻ ആണെന്ന്.

എന്നാൽ ശരി. ഞാനിപ്പോൾ സജിത്തിനെ വിളിക്കാം. സുഷ്മ റിസീവർ കയ്യിലെടുത്തു.

വേണ്ട… ഞാൻ പറയാം. അഞ്ജന സുഷ്മയുടെ കൈ തടുക്കാൻ ശ്രമിച്ചപ്പോഴേക്കും സുഷ്മ സജിത്തുമായി ഫോണിലൂടെ സംസാരിച്ചു തുടങ്ങിയിരുന്നു.

ഞാൻ സജിത്തിനോട് ഇപ്പോൾ തന്നെ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞിട്ടുണ്ട്. റിസീവർ വച്ച് പുഞ്ചിരിച്ചുകൊണ്ട് സുഷ്മ പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ സജിത്ത് അവിടെ എത്തിച്ചേർന്നു. അഞ്ജന ഒന്നും പറയാതെ ഇരുന്നു.

നോക്കൂ സജിത്ത്, ഞാനും അഞ്ജനയും സ്കൂളിൽ ഒന്നിച്ചാണ് പഠിച്ചത്. ജോലിക്ക് പോയി തുടങ്ങിയതും ഒന്നിച്ചാണ്. ഇപ്പോൾ ഒരേ കല്യാണ മണ്ഡപത്തിൽ വച്ച് വിവാഹിതരാവാൻ ആഗ്രഹിക്കുന്നു. നവീൻ എന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അഞ്ജനയും വിവാഹത്തിനു സമ്മതം മൂളിയിട്ടുണ്ട്. ഇനി സജിത്തിന്‍റെ സമ്മതം മതി. സുഷ്മ പറഞ്ഞു.

കുറച്ചുനേരത്തേക്ക് സജിത്ത് നിശബ്ദനായിരുന്നു. പിന്നീട് അഞ്ജനയെ നോക്കി ചോദിച്ചു. അഞ്ജനേ, ഞാൻ ഈ കേൾക്കുന്നത് സത്യമാണോ? എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. അഞ്ജന തലകുലുക്കി സമ്മതം അറിയിച്ചു.

മധുര പലഹാരങ്ങൾ ഒന്നുമില്ല. തൽക്കാലം പഞ്ചസാര കഴിച്ച് സന്തോഷം പങ്കുവയ്ക്കാം. സുഷ്മ ചിരിച്ചുകൊണ്ട് പഞ്ചസാരയുടെ പാത്രം എടുത്തു കൊണ്ടുവന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें