ഹരിത വിപ്ലവത്തിന്‍റെ ഭാഗമായ ജൈവ കൃഷിയുടെ വിളവെടുപ്പ് സമയത്താണ് ഹിത ഭർത്താവിനോടൊപ്പം വീട്ടിൽ വന്നത്. വിളവ് പ്രതീക്ഷയ്ക്കപ്പുറമായതിനാൽ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പറിച്ചു കൂട്ടിയ മഞ്ഞളിന്‍റെയും ഇഞ്ചിയുടെയും ചേനയുടെയും കൂമ്പാരങ്ങൾ കണ്ടു ഹിതയും ഭർത്താവും ആശ്ചര്യത്തോടെ നോക്കി നിന്നു.

ഈ വിഭവ സമൃദ്ധിയിൽ ഞങ്ങളെക്കാൾ കൂടുതൽ സന്തോഷം ഹിതക്കായിരുന്നു. കൃഷിയിലേക്കുള്ള ഞങ്ങളുടെ ഉത്തേജനം അവൾ തന്നെയായിരുന്നു. കൃഷിയുടെ ആവശ്യകതയെക്കുറിച്ചും മനുഷ്യനിലെ ഊർജ്ജസ്വലയ്ക്ക് കൃഷി നല്ലൊരു വളമാണെന്നും അവൾ ഞങ്ങളെ ഇടക്കിടെ ഓർമ്മിപ്പിക്കാറുണ്ട്.

എന്‍റെ സഹോദരിയുടെ മകന്‍റെ ഭാര്യയാണ് ഹിത. ഒരു കർഷക കുടുംബത്തിലെ അംഗമായിരുന്നു അവൾ. വിവാഹം കഴിഞ്ഞ് ഭർത്താവിന്‍റെ വീട്ടിലെത്തിയതോടെ കൃഷിയിൽ നിന്നും അൽപം അകലം പാലിച്ചു നിൽക്കേണ്ടി വന്നു. ഭർത്താവ് ഗൾഫുകാരനായതിനാൽ അടുക്കളയും വീടും മാത്രമായി അവളുടെ ലോകം.

തുടർന്നുള്ള ജീവിത സംക്രമണത്തിൽ മക്കളുടെ പരിപാലനവും വിദ്യാഭ്യാസവും ഭാര്യയുടെ കടമയും മരുമകളുടെ കടപ്പാടും അവൾക്ക് ആത്മ നിർവൃതിയായി. മക്കളുടെയും അമ്മായിയമ്മയുടെയും കാര്യത്തിൽ അതീവ ജാഗ്രരൂകയായിരുന്നു അവൾ. അവരുടെ ഇഷ്‌ടാനിഷ്ടങ്ങൾ മനസ്സിലാക്കി അർപ്പണ മനോഭാവത്തോടെ നിറവേറ്റി കൊടുക്കാനുള്ള കഴിവ് അവൾക്ക് സ്വതസിദ്ധമായിരുന്നു.

ഇതിനിടയിൽ വീണു കിട്ടുന്ന അൽപ സ്വല്പ സമയങ്ങളിൽ പൂന്തോട്ടം മോടി പിടിപ്പിക്കാനും അടുക്കളത്തോളം പരിപാലിച്ചെടുക്കാനും സമയത്തെ സ്വയം ചിട്ടപ്പെടുത്തിയ അപൂർവ്വയിനം പൂക്കളാലും വിവിധയിനം പച്ചക്കറിയിനങ്ങളാലും ഗൃഹാന്തരീക്ഷം ശുദ്ധവായു മുഖരിതമാക്കാൻ ഹിത സമയത്തെ മെരുക്കി കൊണ്ടിരുന്നു.

ഈക്കാലത്താണ് പ്രവാസ ജീവിതം മതിയാക്കി ഞാൻ നാട്ടിലെത്തപ്പെടുന്നത്. പ്രവാസ ജീവിതവും സഹവാസിത്വവും എന്നിലെ ഉൾക്കാഴ്ചയ്ക്ക് വികാസമേകുന്നതായിരുന്നു. നാട്ടിൻ പുറവുമായി പെട്ടെന്നു പൊരുത്തപ്പെടുവാനുള്ള മാനസികാവസ്ഥയിലല്ലാതിരുന്നതിനാൽ വീടിന്‍റെ അകത്തളത്തിൽ ഉണ്ടും ഉറങ്ങിയും ഞാൻ കഴിച്ചു കൂട്ടി.

അപ്പോഴെല്ലാം ഹിത എന്‍റെ സഹോദരിയെയും കൂട്ടി വീട്ടിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. വീട്ടിനുള്ളിൽ മുരടിച്ചു കൊണ്ടിരുന്ന എന്‍റെ ദിനങ്ങളെ തുറന്നു വിടാൻ ഒരു സൈക്കാട്രിസ്റ്റിന്‍റെ ഗമയിൽ പല ടിപ്പുകളും അവൾ ഓതുമായിരുന്നു. ഒന്നിലും താൽപര്യമില്ലാത്തെ അന്തർമുഖിയായി ഞാൻ ദിനങ്ങളെ മരവിപ്പിച്ചു കൊണ്ടേയിരുന്നു.

പ്രവാസകാലം നാട്ടിലെ സുഹൃത്തുക്കളിൽ നിന്നകന്നു പോയതിനാലും, പുതിയ ബന്ധങ്ങളെ സ്ഥാപിച്ചെടുത്തതിനാലും നാടുമായുള്ള എന്‍റെ ബന്ധത്തിന് വിള്ളലേറ്റിരുന്നു. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കാനല്ലാതെ അവരുടെ സംഘടനകളെ പോഷിപ്പിക്കാനോ ഉദാരവൽക്കരിച്ച് കൂട്ടു ചേരാനോ എന്നെ കൊണ്ടായില്ല. ഞങ്ങളിലെ ആശയങ്ങൾ തമ്മിൽ പൊരുത്തക്കേടുള്ളതിനാൽ ഒത്തു കൂടാനും മനസ്സ് സമ്മതിച്ചില്ല. സ്വന്തം ബലഹീനതയെ സ്വയം ഏറ്റെടുത്ത് വീട്ടു തടങ്കൽ രൂപേണ ജീവിത സായാഹ്നത്തെ ഒതുക്കി എടുക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാനും.

മടിപിടിച്ച എന്‍റെ ദിനചര്യകളിൽ പ്രഷറും, ഷുഗറും, കൊളാസ്ട്രോളും എന്നെ മാറോടു ചേർത്ത് സുഹൃത്തുക്കളാക്കി. അവരിൽ നിന്ന് അകന്നു മാറാനായിട്ടാണ് ഞാൻ ഡോക്ടറെ സമീപിച്ചത്. കായിക ലോകത്തേയ്ക്ക് ഇറങ്ങി ചെല്ലാനായിരുന്നു മരുന്നുകൾക്കൊപ്പം ലഭിച്ച പ്രിസ്ക്രിസ്പഷൻ.

ഇതിനിടയിൽ ഹിത പലപ്പോഴും എന്‍റെ ഭാര്യയ്ക്ക് (അവളുടെ അമ്മായി) ചട്ടിയിൽ പിടിപ്പിച്ച ചെടികളും പച്ചക്കറി വിത്തുകളും സമ്മാനിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടെയിരുന്നു. സോപ്പിടാൻ അവൾ പണ്ടു മുതലെ കൗശലക്കാരിയാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതവൾ സംയോജിതമായി പ്രാവർത്തികമാക്കി.

എന്‍റെ ഭാര്യ ഇച്‌ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായതിനാൽ അവളുടെ വാക്കുകളെ അപ്പാടെ നിഷേധിക്കാൻ എനിക്കായില്ല. വീട്ടു തടങ്കലിൽ നിന്നും പതുക്കെ പതുക്കെ ഞാൻ പുറത്തേക്ക് നോക്കി. ഇത് മണത്തറിഞ്ഞ ഹിത ഓടിയെത്തി കൃഷിയെക്കുറിച്ചുള്ള ലഘുരേഖകൾ ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. അവൾ തുടങ്ങിയത് ഇങ്ങിനെയായിരുന്നു. മടിയന്മാർക്ക് ചെയ്യാൻ പറ്റുന്ന എളുപ്പമുള്ള കൃഷിയാണ് മഞ്ഞളും ഇഞ്ചിയും ചേനയും. വിത്തിട്ട് പോന്നാൽ മതി. പിന്നെ വിളവെടുപ്പിന് ചെന്നാൽ മതി.

മഞ്ഞളിന്‍റെ ഉപയോഗത്തെക്കുറിച്ചും വിപണന സാധ്യതയെക്കുറിച്ചും അവൾ ഞങ്ങൾക്ക് ക്ലാസെടുത്തു.

മഞ്ഞൾ എന്ന ഭക്ഷ്യവസ്തു ഇല്ലാത്ത അടുക്കള ഉണ്ടാവില്ല. നമ്മൾ ഒട്ടുമിക്ക കറികളിലും മഞ്ഞൾ ചേർക്കാറുണ്ട്. ഇതിനെ ഫ്ളുഫൈറ്റർ എന്നാണ് വിശേഷിപ്പിക്കുന്നത്. മഞ്ഞളിലുള്ള ക്യൂർകുമിൻ എന്ന പേരുള്ള മൂലിക ആന്‍റി വൈറൽ, ആന്‍റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി എന്ന നിലയിൽ വിശേഷിക്കപ്പെട്ടതാണ്. അതിനാൽ മഞ്ഞൾ പച്ചക്കറിയിൽ യഥേഷ്ടം ചേർത്തു കഴിക്കാം. അല്ലെങ്കിൽ പാൽ, ഹെൽത്ത് ഡ്രിങ്ക് എന്നിവയിലും ചേർത്തു ഉപയോഗിക്കാം. ഇതൊരു വിഷസംഹാരി കൂടിയാണ്.

മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ ധാരാളം മായം കണ്ടെത്താറുണ്ട്. ചിലപ്പോൾ ലെഡ് വരെ ഉണ്ടാകും. അതിനാൽ അത് ശ്രദ്ധിച്ച് ഉപയോഗിക്കണം. വീട്ടിൽ തന്നെ കൃഷി ചെയ്‌ത് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് സുരക്ഷിതത്വം.

മഞ്ഞളിലുള്ള നാച്ചുറൽ ഓയിലിൽ ആന്‍റി ഫംഗല്‍ പ്രോപ്പർട്ടീസ് ഉള്ളതിനാൽ ട്രാക്റ്റ് വയറസിനെ തടയാനാകും.

മഞ്ഞൾ ശരീരത്തിന് ചൂടു പകരുന്ന ജോലിയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് ഇതിന്‍റെ ഉപയോഗം എത്രമാത്രം ഇരട്ടിയായിരുന്നു എന്ന് പ്രവചനാതീതമാണ്. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് സാധ്യമാകണമെങ്കിൽ ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കൾ നമ്മുടെ ഡയറ്റ് ഉൾപ്പെടുത്തണം.

ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറ്റീഷ്യൻ ഡോക്ടർ വിഭയുടെ ഡയറിക്കുറിപ്പുകൾ സ്വന്തം കണ്ടുപിടുത്തമായാണ് അവൾ ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്.

അവളുടെ വാക്കുകളിൽ അവിരമിച്ച്, ഭാര്യ ഹിതയ്ക്കൊപ്പം കൂടി. ഇരുമെയ്യാണെങ്കിലും ഒരു മെയ്യായി ഞാനും ഭാര്യയെ അനുഗമിച്ചു. ഞങ്ങൾക്ക് ഗൈഡായി ഹിത മുന്നിലൂടെ നടന്നു നീങ്ങി.

അകത്തളത്തിൽ നിന്നും തൊടിയിലേക്കുള്ള ചുവടുവെയ്പ്പ് മാനസികമായും ശാരീരികമായും എനിക്കു ഉൻമേഷമേകി. ഭിഷഗ്വരന്‍റെ പ്രിസ്ക്രിപ്ഷൻ പതുക്കെ പതുക്കെ സ്ലോമോഷനിലേക്ക് കൂപ്പുകൂത്താനും തുടങ്ങി. ഉറങ്ങി കിടന്ന ഗൃഹാന്തരീക്ഷം ഹരിതാഭയാൽ തിളങ്ങി നിന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ ഞങ്ങളുടെ വിയർപ്പുത്തുള്ളികൾക്ക് സ്വർണ്ണ തിളക്കമായി. വീട്ടുമുറ്റത്ത് കൂമ്പാരമായി. മണ്ണ് തൊട്ടറിഞ്ഞതിന്‍റെ സന്തോഷം. എല്ലാം തരുന്ന മണ്ണിനെ മനസ്സിലാക്കാൻ വൈകിയതിന്‍റെ ആകുലത മനസ്സിൽ കനലായി നീറി പുകഞ്ഞു.

മണ്ണും മനസ്സുമായി ഇഴുകി ചേർന്നുനിൽക്കുമ്പോഴാണ് മറ്റൊരു സന്തോഷ വാർത്ത എന്‍റെ കാതുകൾ ശ്രവിച്ചത്. ജില്ലയിലെ ഈ വർഷത്തെ കർഷകശ്രീ പുരസ്കാരത്തിന് താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നു. വേദി പങ്കിടാൻ താങ്കൾ ടൗൺഹാളിൽ കൃത്യസമയത്ത് എത്തി ചേരാൻ താൽപര്യപ്പെടുന്നു.

സ്വരത്തിലെ അപരിചിതത്വം… കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥനാണ് തന്‍റെ കാതുകൾക്ക് ശ്രവ്യമധുരമേറ്റിയത്.

ഒരു നിമിഷം… സംശയം മുളപൊട്ടി. ഈ വാക്കുകൾ തന്‍റെ കാതിൽ തന്നെയാണോ കേൾക്കുന്നത്. ഞാന്‍റെ ശരീരത്തിലേക്കും നെഞ്ചിലൂടെ ഒഴുകുന്ന തെളിനീർകണങ്ങളിലേക്കും സൂക്ഷിച്ചു നോക്കി. അതെ, സ്വന്തം കാതുകളിൽ തന്നെ, മനം പറഞ്ഞു.

സ്വീകരണ ചടങ്ങിലേയ്ക്ക് ഞാനും സഹധർമ്മിണിയും കൂടി പുറപ്പെടുമ്പോൾ ഹിതയേയും ഭർത്താവിനേയും കൂട്ടാൻ മറന്നില്ല. ഉപകാരസ്മരണ ഒരിക്കലും മറക്കരുതല്ലേ?

ടൗൺഹാളിലെ നിറഞ്ഞു കവിഞ്ഞ സദസ്സിൽ നിന്നും അലങ്കരിച്ച ഇരിപ്പിടത്തിലേക്ക് ആനയിച്ചിരുത്തി, പൊന്നാടയും, പുരസ്ക്കാരവും എന്നിൽ സമർപ്പിച്ച് നാടിന്‍റെ വാഗ്ദാനമായി കലക്ടർ തന്നെക്കുറിച്ച് വാചാലതയോടെ പ്രശംസിക്കുമ്പോൾ നാളെകളുടെ പ്രതീക്ഷകളിലേയ്ക്ക് എന്‍റെ മനസ്സ് തെന്നി. പുരസ്കാരം സ്വീകരിച്ച് രണ്ടുവാക്ക് സംസാരിക്കാൻ സംഘാടകർ അവസരം ഒരുക്കിയപ്പോൾ ഞാൻ വാക്കുകൾക്കായി പരതി. മനസ്സിനെയും മസിലിനെയും ബലപ്പെടുത്തി ഞാൻ വാക്കുകളെ എത്തിപിടിച്ചു.

സംഘാടകർക്കും വിശിഷ്ട വ്യക്‌തികൾക്കും നന്ദി പറഞ്ഞു കൊണ്ട് തന്നെ തുടങ്ങി. ഈ പുരസ്കാരം എനിക്കു മാത്രം അവകാശപ്പെട്ടതല്ല. എന്‍റെ പ്രിയതമയാണ് ഈ അവാർഡ് സ്വീകരിക്കുന്നതിനുള്ള കരുത്ത് എന്‍റെ കൈകൾക്ക് തന്നത്. അതിൽ കൂടുതലായി പറയാൻ മറ്റൊരു വ്യക്‌തി കൂടിയുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വന്ന് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന എന്നെ ഇവിടെ വരെ എത്തിച്ച എന്‍റെ സഹോദരിയുടെ മരുമകൾ ഹിതയാണ് ഈ പുരസ്കാരത്തിന് അർഹത. അതിനാൽ ഞാൻ ഈ പുരസ്കാരം അവൾക്ക് സമ്മാനിക്കട്ടെ.

സദസ്സിന്‍റെ ഒരു മൂലയിലിരുന്ന ഹിതയെ കമ്മിറ്റിക്കാർ തിരഞ്ഞു പിടിച്ച് സ്റ്റേജിലെത്തിച്ചു. സന്തോഷാശ്രുകൾ ആ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. രണ്ട് വാക്ക് സംസാരിക്കാൻ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് തുടങ്ങിയത്.

ആദ്യമായാണ് ഞാൻ ഒരു സ്റ്റേജിൽ കയറി നിൽക്കുന്നത്. അണിയറയിൽ നിൽക്കേണ്ട ഞാൻ തിരശീലയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എന്‍റെ കാലുകൾ വിറക്കുന്നു. ശരീരം തളരുന്നു. കുഴഞ്ഞു വീഴുന്നതിനു മുമ്പായി രണ്ടു വാക്ക്.

എന്‍റെ മാമനോടും അമ്മായിയോടും ഞാൻ ഒരു പൂവേ ചോദിച്ചുള്ളൂ. അവർ എനിക്ക് ഒരു പൂങ്കാവനം തന്നെ തന്നു. സന്തോഷമുണ്ട്. സദസ്സിലുള്ള എല്ലാവരോടുമായിട്ടാണ് എനിക്ക് ഇനി പറയാനുള്ളത്. ഏവർക്കും ഇതൊരു പ്രചോദനമാകട്ടെ. മനസ്സിനും ശരീരത്തിനും ഉൻമേഷം നൽകാൻ ഇതിലും നല്ല പ്രവൃത്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അന്നത്തിനായി അയൽ സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന ട്രക്കുകളുടെ ഹോൺ മുഴക്കം കാതോർത്തിരിക്കൽ, നൂറുശതമാനം സാക്ഷരത അവകാശപ്പെടുന്ന നമുക്ക് ഭൂഷണമല്ലേ?… ദൈവത്തിന്‍റെ നാട് എന്ന പദത്തിന്‍റെ അർത്ഥം നമുക്കിവിടെ അന്വർത്തമാക്കി കൂടെ? ഒത്തു പിടിച്ചാൽ മലയും പോരും എന്നാണല്ലോ. പഴമക്കാർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

എല്ലാം എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ കഴിയില്ലെന്ന് അറിയാം. എന്നാൽ, പലർക്കും പലതും സൃഷ്ടിക്കാൻ കഴിയും. അങ്ങിനെ കൊണ്ടും കൊടുത്തും നമ്മളിൽ സുഭിക്ഷ കേരളം പണിതുയർത്താം. വിഷമില്ലാത്ത ഭക്ഷ്യവസ്‌തുക്കൾ നമുക്കു തന്നെ ഉൽപാദിപ്പിച്ചെടുക്കാം. എല്ലാം തരുന്നതാണ് ഈ മണ്ണ്. അത് തൊട്ട് തൊഴുതാൽ മനസ്സിനും ശരീരത്തിനും ആത്മസംതൃപ്തി കിട്ടുന്നതോടൊപ്പം മെഡിക്കൽ ഷോപ്പുകളിലേയ്ക്കുള്ള സന്ദർശനം ഒരു പരിധി വരെ കുറയ്ക്കാനും നമുക്കു കഴിയും. കഴിയണം.

വേൾഡ് ക്ലാസിക് രചനയായ അൽകെമിസ്റ്റ് എന്ന നോവലിലെ കഥാപാത്രം സാൻറിയാ ഗോ എന്ന ആട്ടിടയൻ പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ. നാം ഏതൊരു കാര്യത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്നുവോ, അപ്പോൾ ഈ ലോകം മുഴുവൻ നമ്മോടൊപ്പം നിൽക്കും.

നന്ദി…. നമസ്കാരം…

और कहानियां पढ़ने के लिए क्लिक करें...