വൈകുന്നേരം 6 മണിയായി. സിറ്റിയിലെ ഹൊറിസോൺ പാർക്കിലൂടെ ഉലാത്തുകയായിരുന്നു കാവേരി. പാർക്കിൽ വയസ്സായവരും ചെറുപ്പക്കാരുമായ ധാരാളം സ്ത്രീകളും പുരുഷന്മാരുമുണ്ട്. കൊച്ചു കുട്ടികളെ പാർക്കിൽ കളിപ്പിക്കാനായി എത്തിയ ചെറുപ്പക്കാരികളായ അമ്മമാരുമുണ്ട്. അവർ അവിടുത്തെ പതിവ് സന്ദർശകരാണ്.

പാർക്കിൽ ഓടിചാടി കളിച്ചു നടക്കുന്ന കുട്ടികളെ നോക്കി കൊണ്ട് തന്‍റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സ്വപ്നം കൊണ്ട് കാവേരി പാർക്കിലൂടെ സാവധാനം നടന്നു.

എതിർവശത്തു നിന്നു വരുന്ന സഹദേവനെ കണ്ട് അവൾ പിറുപിറുത്തു. “ഹൊ… കെളവൻ വരുന്നു” അവൾ അയാളെ മന:പൂർവ്വം അവഗണിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

എന്നാൽ സഹദേവൻ ഒരു നാണമില്ലാത്ത മനുഷ്യനായിരുന്നു. അയാൾ അവളെ അടിമുടി നോക്കി ഒരു വിടനെപോലെ പുഞ്ചിരിച്ചു.

“സുഖമല്ലേ?”

65 വയസ്സുള്ള അയാളുടെ പ്രായം പരിഗണിച്ചു കൊണ്ട് കാവേരി തലയാട്ടി. സുഖമായിരിക്കുന്നു.” എന്നിട്ട് അവൾ വേഗത്തിൽ മുന്നോട്ട് നടന്നു.

ഈ പാർക്കിൽ എത്ര തവണ ചുറ്റിയടിക്കുന്നോ അത്രയും തവണ സഹദേവനെ കാണേണ്ടി വരുന്നത് ഓർത്ത് അവൾ അസ്വസ്‌ഥതപ്പെട്ടു. ഓരോ തവണയും അയാൾ പറയുന്ന വളിച്ച കമന്‍റുകൾ കേൾക്കേണ്ടിയും വരും.

സഹദേവൻ അടുത്ത കൂട്ടുകാരി റീനയുടെ അമ്മായിയച്ഛനായിരുന്നു. പാർക്കിൽ വരുന്ന സ്ത്രീകളോടും പെൺകുട്ടികളോടും അയാൾ വൃത്തികെട്ട കമന്‍റുകൾ പറയുന്നത് സർവ്വസാധാരണമായിരുന്നു. ചുരുക്കി പറഞ്ഞാൽ ആ മേഖലയിലെ വൃത്തികെട്ട മനുഷ്യൻ എന്ന പരിവേഷമായിരുന്നു സഹദേവന്.

ഭാര്യയും ഏകമകൻ വിനീതും മരുമകൾ റീനയ്‌ക്കും 10 വയസുകാരൻ കൊച്ചു മകനുമൊപ്പമാണ് സഹദേവൻ താമസിച്ചിരുന്നത്. രാവിലേയും വൈകുന്നേരവും അയാൾ പാർക്കിൽ മുടങ്ങാതെ നടക്കാൻ വരുമായിരുന്നു.

ആ സമയത്ത് പാർക്കിൽ വരുന്ന സ്ത്രീകൾക്ക് അയാൾ പറയുന്ന വൃത്തികെട്ട കമൻറുകൾ കേൾക്കേണ്ടി വരും.

അടുത്ത റൗണ്ടിൽ കാവേരിക്ക് അഭിമുഖമായെത്തിയ സഹദേവൻ അവളെ നോക്കി ചിരിച്ചു. “റോസ് നിറത്തിലുള്ള ചുരിദാറിൽ സുന്ദരിയായിരിക്കുന്നുവല്ലോ.” അയാളുടെ അഭിപ്രായ പ്രകടനം കേട്ട് കാവേരി മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു. മനസ്സിൽ കത്തുന്ന ദേഷ്യമുണ്ടായെങ്കിലും അവൾ കടിച്ചമർത്തി. മുന്നോട്ട് നടന്നു.

അടുത്ത റൗണ്ട് എത്തിയപ്പോഴും അയാൾ അവളെ നോക്കി വെളുക്കെ ചിരിച്ചു. “എത്ര മാസമായി? എന്നാണ് ഡെലിവറി?” ഇത്തവണ കാവേരി അയാളെ തുറിച്ചു നോക്കി.

“അങ്കിളിന് അത് അറിഞ്ഞിട്ട് എന്തുവേണം.”

“ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കണം. വെണ്ണയും പാലുമൊക്കെ കഴിച്ചാൽ കുഞ്ഞിന് നല്ല വെളുപ്പുനിറം ഉണ്ടാകും.” അയാൾ വക്രതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

കാവേരിക്ക് കടുത്ത ദേഷ്യം വന്നു. “നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിച്ചാൽ മതി. എനിക്ക് കാര്യങ്ങൾ പറഞ്ഞ് തരാൻ എന്‍റെ വീട്ടിൽ ആളുണ്ട്.”

“എന്തിനാ ദേഷ്യപ്പെടുന്നത്? ഈ കോളനിയിലുള്ളവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നത് തെറ്റാണോ?” അയാൾ ഗൂഡമായി ചിരിച്ചു.

“നിങ്ങൾക്ക് നാണമില്ലേ. ഞാൻ റീനയോട് കാര്യങ്ങൾ പറയാം.” കാവേരിയും വിട്ടു കൊടുക്കാൻ തയ്യാറായില്ല.

“പറഞ്ഞോളൂ. എനിക്ക് ആരേയും പേടിയില്ല.” എന്നു പറഞ്ഞുകൊണ്ട് സഹദേവൻ ഒരു കുടിലമായ ചിരിയോടെ മുന്നോട്ട് കടന്നു പോയി. അപ്പോഴേക്കും കാവേരിയുടെ കൂട്ടുകാരി അനുപമ നടക്കാനായി പാർക്കിലെത്തിയിരുന്നു. ഇതെല്ലാം കണ്ടു കൊണ്ടായിരുന്നു അനുപമയുടെ വരവ്. കാവേരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നത് കണ്ട് അനുപമ അവളെ ആശ്വസിപ്പിച്ചു.

“കണ്ടില്ലേ അയാളുടെ ധൈര്യം. ഞാനിത് വിട്ടാൻ പോകുന്നില്ല. റീനയോട് കാര്യങ്ങൾ പറയണം.” കാവേരി കിതപ്പോടെ പറഞ്ഞു.

“നീ ദേഷ്യപ്പെടാതെ. ഇക്കാര്യം അൽപം ഗൗരവത്തോടെ ചിന്തിക്കണം. അയാളുടെ പഞ്ചാരയടി അവസാനിപ്പിച്ചേ പറ്റൂ. ഇന്നലെ അയാൾ എന്നോട് പറഞ്ഞതെന്താണെന്ന് അറിയാമോ കഴിഞ്ഞയാഴ്ച എന്താ വരാതിരുന്നതെന്ന് ഞാനില്ലാത്തതുകൊണ്ട് അയാൾക്ക് നടക്കാൻ സുഖം തോന്നിയില്ലത്രേ.” കാവേരി ദേഷ്യത്തോടെ പറഞ്ഞു.

“ഞാനിന്ന് തന്നെ റീനയെ കണ്ട് കാര്യങ്ങൾ പറയുന്നുണ്ട്. പാവം അവളെങ്ങനെ ഇയാളെ സഹിക്കുന്നു. അങ്ങേരുടെ ഭാര്യയുടെ കാര്യം കഷ്ടം തന്നെ. അങ്ങേരെ എങ്ങനെ ഇത്രയും വർഷം സഹിച്ചു കാണും.”

റീനയുമായി നല്ല അടുപ്പമായിരുന്നു ഇരുവർക്കും. പിറ്റേ ദിവസം തന്നെ കാവേരി റീനയെ കാണാൻ വീട്ടിൽ ചെന്നു. “റീന, വളരെ പ്രയാസപ്പെട്ടാണ് ഇക്കാര്യം പറയുന്നത്. നിന്‍റെ അമ്മായിയച്‌ഛൻ കാരണം ഞങ്ങൾക്ക് വഴി നടക്കാൻ വയ്യാ. ഇന്ന് ഞാൻ ക്ഷമിച്ചു. ഇനി അങ്ങനെയാകില്ല. നീ എന്‍റെ കൂട്ടുകാരിയായതുകൊണ്ടാ എനിക്ക് നിന്‍റെ അമ്മായിയച്ഛന്‍റെ മുഖത്ത് നോക്കി ഒന്നും പറയാനാവാത്തത്.”

റീന സങ്കോചത്തോടെ കാവേരിയെ നോക്കി. സ്വയം അപമാനിതയായതു പോലെ റീനയ്‌ക്ക് തോന്നി. എന്ത് പറയാനാണ് ഇക്കാര്യങ്ങളെല്ലാം തന്നെ അറിയാവുന്നത് തന്നെയാണ്. പക്ഷേ എന്തെങ്കിലും പറഞ്ഞേ തീരൂ.

“ഇക്കാര്യം ഞാൻ വിനീതിനോട് പറയാം. എത്രനാൾ ഇതൊക്കെ സഹിക്കും. എനിക്ക് ഓർക്കുമ്പോൾ നാണം തോന്നുന്നു. കാവേരി. നീ വിഷമിക്കണ്ട. ഞാൻ വേണ്ടത് ചെയ്യാം.” കാവേരി കുറച്ച് നേരം മറ്റ് വിശേഷങ്ങൾ പറഞ്ഞശേഷം മടങ്ങിപോയി.

വിനീത് ഓഫീസിൽ നിന്ന് എത്തിയയുടൻ റീന അയാളെ കാര്യങ്ങൾ ധരിപ്പിച്ചു.

“വിനീത്, എനിക്ക് ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ട്. ചുറ്റുമുള്ള എന്‍റെ ഫ്രണ്ട്സ് അച്ഛനെക്കുറിച്ച് എന്തെല്ലാമാണ് പറയുന്നത്. അമ്മയെപ്പറ്റി എനിക്കൊരു പരാതിയുമില്ല. പാവം അമ്മ, ഇതെല്ലാം അകത്തിരുന്ന് കേട്ടിട്ടുണ്ടാവും. അമ്മയുടെ മുഖം കാണുമ്പോൾ ഒന്നും പറയാനും തോന്നില്ല. ഇന്നലെ അനിത വന്ന് കുറേ കാര്യങ്ങൾ പറഞ്ഞു. ഭർത്താവ് ബിസിനസ് ടൂറിന് പോകുമ്പോൾ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് അച്ഛൻ അവളോട് ചോദിച്ചുവത്രേ. അച്ഛന് അതൊക്കെ പറയാൻ പറ്റിയ കാര്യമാണോ.”

റീന പറയുന്നത് കേട്ട് വിനീത് തല കുനിച്ചിരുന്നു. ഇതെല്ലാം കേട്ടുകൊണ്ട് ദേവകി അവർക്കരികിൽ വന്നു.

“മക്കളെ നിങ്ങൾ വിഷമിക്കണ്ട. ഈ പ്രശ്നത്തിന് ഞാൻ പരിഹാരം കണ്ടോളാം. വിനീത് നമ്മൾ വാടകയ്‌ക്ക് കൊടുത്ത ഫ്ളാറ്റ് എത്രയും വേഗം ഒഴിപ്പിക്കണം. ഞങ്ങൾ അങ്ങോട്ട് താമസം മാറ്റാം.” വേണ്ടമ്മേ, നിങ്ങൾ ഒറ്റയ്‌ക്ക് താമസിക്കാൻ ഞാൻ സമ്മതിക്കില്ല.”

“ഒറ്റയ്ക്കാവുന്നതെങ്ങനെ. തൊട്ടടുത്തു തന്നെയല്ലേ. പിന്നെന്താ” ദേവകിയമ്മ മകനെ ആശ്വസിപ്പിച്ചു.

അന്ന് രാത്രിയിൽ എല്ലാവരും പതിവില്ലത്തെ നിശബ്ദതമായിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് സഹദേവൻ കാര്യം തിരക്കി.

“എന്താകാര്യം? എന്താ ആരുമൊന്നും മിണ്ടാത്തത്. മോൻ ഉറങ്ങിയോ?”

“ങ്ഹും. ഉറങ്ങി,” വിനീത് ഗൗരവ ഭാവത്തിൽ പറഞ്ഞു.” അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.

“എന്താ”

“അച്ഛനെപ്പറ്റി പലരും പലതും വന്ന് പറയുന്നുണ്ട്. റീനയ്‌ക്ക് അത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അച്ഛൻ നമ്മുടെ ഫ്ളാറ്റിലേക്ക് താമസം മാറ്റുന്നതാ നല്ലത്. അച്ഛന് വേണ്ടതൊക്കെ ഞാൻ ചെയ്‌ത് തരാം.” അച്ഛനോട് ആദ്യമായാണ് ഇത്തരത്തിൽ സംസാരിക്കേണ്ടി വരുന്നത്. അതോർത്തപ്പോൾ വിനീതിന്‍റെ സ്വരമിടറി. അച്ഛന്‍റെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ സ്വന്തം പ്ലെയ്റ്റിലേക്ക് നോക്കിയിരുന്നു.

എന്നാൽ സഹദേവനാകട്ടെ നിസാരമട്ടിലാണ് പ്രശ്നത്തെ കണ്ടത്.

“നല്ല കാര്യം. ഒരു പ്രശ്നവുമില്ല. മാത്രവുമില്ല. മാത്രവുമല്ല എനിക്കതാണ് ഇഷ്ടവും.” സഹദേവന്‍റെ അലക്ഷ്യഭാവത്തോടെയുള്ള മറുപടി കേട്ട് എല്ലാവരും മുഖത്തോട് മുഖം നോക്കിയിരുന്നു.

യാതൊരു ലജ്‌ജയോ പശ്ചാത്താപമോ ആ മുഖത്തില്ല. ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“ആ വാടകക്കാരെ ഒഴിപ്പിക്ക്.”

ദേവകിയമ്മ ഉള്ളിന്‍റെയുള്ളിൽ വേദനിച്ചു. തന്‍റെ ജീവിതകാലം മുഴുവനും ഈ മനുഷ്യൻ കാരണം സങ്കടപ്പെടേണ്ടി വന്നതോർത്ത് അവർ നെടുവീർപ്പിട്ടു. ഇപ്പോഴിതാ അച്ഛന്‍റെ ഈ സ്വഭാവംമൂലം മക്കൾക്ക് തലയുയർത്തി നടക്കാനാവാത്ത അവസ്‌ഥ വന്നിരിക്കുകയാണ്. തൊട്ട് അപ്പുറത്തെ ഫ്ളാറ്റാണെങ്കിലും ഈ മനുഷ്യൻ കാരണം മക്കളെ വിട്ട് കഴിയുന്നതോർത്ത് ദേവകിയമ്മ ഉള്ളിന്‍റെയുള്ളിൽ തേങ്ങി മനസ്സിൽ വല്ലാത്ത ഭാരം പോലെ… അന്ന് രാത്രി ദേവകിയമ്മക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത മട്ടിൽ സഹദേവൻ രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ചെയ്‌തു. വീട്ടിനകത്തെ കനത്ത നിശബ്ദത അയാൾ തെല്ലും വകവച്ചില്ല.

“വിനീത് വാടകക്കാരോട് നീ സംസാരിച്ചില്ലേ?” അയാൾ തിടുക്കപ്പെട്ട് വിനീതിനോട് കാര്യം തിരക്കി.

“പക്ഷേ അമ്മ അടുത്തില്ലാതെ അച്ഛൻ തനിച്ച്…”

“എനിക്കൊരു പ്രയാസവുമില്ല. ഞാൻ സ്വസ്ഥമായി കഴിയും.” അയാൾ തെല്ലും കൂസാതെ മറുപടി പറഞ്ഞു.

വിനീതിന് അച്ഛനോട് കടുത്ത ദേഷ്യം തോന്നി. പക്ഷേ നിശബ്ദത പാലിച്ചു. റീനയാകട്ടെ അമ്മായിയച്ഛനോട് സംസാരിക്കുന്നത് തന്നെ ഒഴിവാക്കിയിരുന്നു. കുറച്ച് ദിവസങ്ങൾക്കുശേഷം സഹദേവൻ സ്വന്തം ഫ്ളാറ്റിലേക്ക് താമസം മാറ്റി. റീന അതിൽ ഏറെ ആശ്വാസം കൊണ്ടു. പക്ഷേ അത് അസ്ഥാനത്തായിരുന്നു. സഹദേവൻ തന്‍റെ ശീലം ഒഴിവാക്കിയാലല്ലേ സ്വന്തം കുടുംബാംഗങ്ങൾക്കും ആശ്വാസം കൊള്ളാനാവൂ.

സഹദേവനിപ്പോൾ യാതൊരു വിലക്കുകളുമില്ല. അയാൾക്ക് യഥേഷ്ടം പാറിപറക്കാം. അയാൾക്കിഷ്ടമുള്ളതുപോലെ സ്ത്രീകളുമായി സല്ലപിക്കാം. ഫ്ളാറ്റിൽ ജോലി ചെയ്യാൻ റീന അയച്ച വേലക്കാരിയെപ്പോലും അയാൾ വെറുതെവിട്ടില്ല. ഗത്യന്തരമില്ലാതെ റീനയുടെ ഫ്ളാറ്റിലേക്ക് മടങ്ങിയെത്തിയ വേലക്കാരി പറഞ്ഞ വിവരം കേട്ട് റീന ലജ്‌ജിച്ച് തലതാഴ്ത്തി നിന്നു.

അതോടെ പരാതി പറഞ്ഞ് വരുന്നവരോട് തന്‍റെ കുടുംബത്തിന് അമ്മായിയച്ഛനുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി.

ഒരു ദിവസം രൂപയുടെ വീട്ടിൽ കൂട്ടുകാരികൾ ഒത്തു ചേർന്നു. റീനയെ കണ്ട ഉടനെ ആശ കാര്യം തിരക്കി. “റീന, ഈയിടെ അമ്മായിയച്ഛനെ പാർക്കിലെങ്ങും കാണുന്നില്ലല്ലോ?”

“അറിയില്ല, വിനീത് ഇടയ്‌ക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. എനിക്ക് അങ്ങേരെക്കുറിച്ച് ഒന്നും അറിയണ്ട.”

“ഭക്ഷണമെങ്ങനെയാ തന്നെയുണ്ടാക്കുന്നേ?”

“ഇല്ല, ഏതോ ലതയെന്ന പേരുള്ള സ്ത്രീ വരുന്നുണ്ട്. അവരായിരിക്കും ഉണ്ടാക്കുക.”

റീനയുടെ മറുപടി കേട്ട് രേഖ ഞെട്ടി തരിച്ചിരുന്നു.

“ലതയോ? അയ്യോ ആ സ്ത്രീയോ അവർ നല്ല ഒന്നാന്തരം കള്ളിയാണ്. പണത്തിനുവേണ്ടി എന്തും ചെയ്യും. മാത്രവുമല്ല അവരെക്കുറിച്ച് മോശമായ അഭിപ്രായമാണുള്ളത്.”

“അങ്ങനെയാണെങ്കിൽ അവർ പറ്റിയ സ്‌ഥലത്ത് തന്നെയാ എത്തിയിരിക്കുന്നത്. അമ്മായിയച്‌ഛന് നല്ല കമ്പനിയാ കിട്ടിയത്.” ആശ പരിഹാസത്തോടെ പറഞ്ഞു. അതു കേട്ട് എല്ലാവരും ആർത്ത് ചിരിച്ചു.

സഹദേവൻ പാർക്കിൽ വളരെക്കുറച്ച് മാത്രമേ വരാറുള്ളൂവെന്ന കാര്യം പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു. അഥവാ വന്നാൽ തന്നെ വേഗം നടന്നിട്ട് പോവുകയും ചെയ്‌തു. പിന്നീടാണ് റീനയുടെ കൂട്ടുകാരിയായ അജ്ഞുവിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

സഹദേവന്‍റെ ഫ്ളാറ്റിന് തൊട്ട് എതിർവശത്തുള്ള ഫ്ളാറ്റിൽ പുതിയ താമസക്കാരായി എത്തിയ ദമ്പതികളുമായി സഹദേവൻ അടുത്ത ചങ്ങാത്തത്തിലായിയെന്ന്. അവർക്കൊപ്പമായിരുന്നു അയാൾ പിന്നീട് പാർക്കിൽ നടക്കാൻ എത്തിയിരുന്നത്.

രമയും സുധീറുമെന്നായിരുന്നു അവരുടെ പേര്. സുധീർ ബിസിനസ്കാരനായതിനാൽ മിക്കപ്പോഴും ടൂറിലായിരിക്കും. അതുകൊണ്ട് അയാൾ ഫ്ളാറ്റിൽ വളരെ കുറച്ച് മാത്രമേ എത്തിയിരുന്നുള്ളൂ.

രമയുടെ സ്വഭാവവും പെരുമാറ്റവും ഫ്ളാറ്റിലെ താമസക്കാരെ ഏറെ ആകർഷിച്ചു. അവർ എല്ലാവരുമായി പെട്ടെന്ന് അടുത്തു. ഏകദേശം അമ്പത്തിഅഞ്ചിനോടടുത്ത പ്രായമുണ്ട്. പക്ഷേ ആ പ്രായത്തെ വെല്ലുന്ന ആകർഷണീയതയും സൗന്ദര്യവുമായിരുന്നു അവർക്ക്.

“ആന്‍റി സഹദേവൻ അങ്കിളിനെ എന്നാണ് പരിചയപ്പെട്ടത്.” എന്ന് ഒരിക്കൽ അജ്‌ഞു ചോദിക്കുകവരെ ചെയ്‌തു.

“ഇവിടെ വന്നശേഷമാ മോളെ”

“അങ്കിൾ എങ്ങനെയുണ്ട്,” കാവേരിയും ചോദിച്ചു.

“വളരെ നല്ലവനാണ്.” രമ പറഞ്ഞു.

ആന്‍റി പറയുന്നത് കേട്ട് ആശ ഞെട്ടി തരിച്ചിരുന്നു. “അങ്കിൾ നല്ലവനാണെന്നോ?”

“അതെ, എന്താ മോളെ?” രമ സംശയഭാവത്തിൽ മുഖമുയർത്തി.

“ഏയ് ഒന്നുമില്ല, വെറുതെ ചോദിച്ചതാ.” കാവേരി വിഷയം മാറ്റാനായി പറഞ്ഞു. അതിനുശേഷം ആശ റീനയെ ആന്‍റിക്ക് പരിചയപ്പെടുത്തികൊടുത്തു.“ ആന്‍റി ഇത് റീന അങ്കിളിന്‍റെ മരുമകളാ.”

“ങ്ഹാ, എനിക്കറിയാം സഹദേവൻ ചേട്ടൻ പറഞ്ഞിരുന്നു.”  രമയുടെ ഹൃദ്യമായ മറുപടി എല്ലാവരുടേയും മനസ്സിനെ ആകർഷിച്ചു.

“ആന്‍റിയുടെ ഫാമിലിയൊക്കെ?” ആശ ഏറെ ജിജ്‌ഞാസയോടെ ചോദിച്ചു.

“ഞാനും ഭർത്താവും ഇവിടെയാണ് ഒരു മകളുണ്ട് അവൾ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ഫോറിനിലാണ്. വല്ലപ്പോഴും വരും. ഞാൻ പോകട്ടെ. വീട്ടിൽ കുറച്ച് ജോലിയുണ്ട്. നാളെ കാണാം” എന്ന് പറഞ്ഞുകൊണ്ട് അവർ തിടുക്കപ്പെട്ട് ഫ്ളാറ്റിലേക്ക് നടന്നു.

ഉള്ളിന്‍റെയുള്ളിൽ രമ ചിരിച്ചു. പാവം പെൺകുട്ടികൾ എന്നെ ഉപദേശിക്കാൻ വന്നതായിരുന്നു. സഹദേവനെ എത്രമാത്രം നന്നായി അറിയാമെന്ന കാര്യം ഈ പെമ്പിള്ളേർക്ക് അറിയാമോ?

രമയുടെ ഭർത്താവ് ഫ്ളാറ്റിലുള്ളപ്പോൾ രാവിലെ തന്നെ ഓഫീസിലേക്ക് പോകുമെന്ന് സഹദേവന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അയാൾ പോയശേഷം മാത്രമേ സഹദേവന് രമയെ കാണാൻ പോയിരുന്നുള്ളൂ.

സഹദേവനെ അവർ ഹൃദ്യമായി സ്വാഗതം ചെയ്‌തു. എപ്പോൾ ചെന്നാലും അയാൾക്ക് ഭക്ഷണം കൊടുക്കാതെ അവർ വിടുമായിരുന്നില്ല. പതിയെ പതിയെ രമ അയാളുടെ വിശ്വാസമാർജ്‌ജിച്ചു കൊണ്ടിരുന്നു. അയാളും പതിയെ അവരിൽ അമിതമായ സ്വാതന്ത്യ്രം കാട്ടി തുടങ്ങി.

രമ അയാളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ചെറിയ ചെറിയ സ്വാതന്ത്യ്രങ്ങൾ അനുവദിച്ചു കൊടുത്തിരുന്നു. അയാളടെ മുഴുവൻ ശ്രദ്ധയും രമയിൽ മാത്രമായി ഒതുങ്ങി. ദിവസത്തിൽ ഏറിയ പങ്കും സഹദേവനും രമക്കൊപ്പം ചെലവഴിച്ചു.

സഹദേവനുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നതും തുണിയലക്കിയിരുന്നതും ചിന്നമ്മ എന്ന വേലക്കാരിയായിരുന്നു. എന്നാൽ സ്വന്തം വീട്ടിലെ ജോലികളൊക്കെ രമ സ്വയം ചെയ്‌തു പോന്നു. ലതയുടെ ഭർത്താവിനേയും അയാൾ ഇടയ്ക്കിടയ്ക്ക് കാണാൻ മറന്നില്ല.

ഒരിക്കൽ അയാൾ രമയുമായി ശാരീരിക ബന്ധം പുലർത്തുക വരെ ചെയ്‌തു. ആദ്യമൊക്കെ ചെറിയ എതിർപ്പുകൾ പ്രകടിപ്പിച്ചെങ്കിലും അയാളുടെ ഇംഗീതങ്ങൾക്ക് രമ വഴങ്ങി കൊടുത്തു. അതോടെ സഹദേവൻ അവരുടെ അടിമയായി കഴിഞ്ഞു. അവർ ആവശ്യപ്പെടുന്നതെന്തും അയാൾ യഥേഷ്ടം നൽകി.

മുറി വൃത്തിയാക്കുന്നതിനിടെ വേലക്കാരി ചിന്നമ്മു അയാളുടെ കിടപ്പുമുറിയിൽ നിന്നും സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്‌ത്രങ്ങളും ഹെയർപിന്നുകളും കണ്ടെത്തി. കിടപ്പു മുറിയിലെ കണ്ടെത്തലുകൾ ചിന്നമ്മുവിന് ലോട്ടറിയടിച്ചതുപോലെയായിരുന്നു.

അവരത് അപ്പപ്പോൾ മറ്റ് ഫ്ളാറ്റുകളിലെ വീട്ടമ്മമാരെ ധരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ചിന്നമ്മുവിൽ നിന്നു രഹസ്യം മനസ്സിലാക്കിയ ആശ ഇക്കാര്യം മറ്റ് കൂട്ടുകാരികളേയും അറിയിച്ചു. അതോടെ എല്ലാവരുടേയും ചർച്ചാവിഷയമായി രമ മാറി കഴിഞ്ഞിരുന്നു.

ഒരിക്കൽ ആശ ഇതേപ്പറ്റി രമയോട് സൂചിപ്പിക്കുകവരെ ഉണ്ടായി.

“എന്താ ഈ പറയുന്നത്. എന്നോട് അദ്ദേഹം മോശമായി ഒന്നും പ്രവർത്തിച്ചിട്ടില്ല.” രമ ഞെട്ടൽ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

അവരുടെ മറുപടി കേട്ട് ആശ എന്ത് പറയണമെന്നറിയാതെ തരിച്ചിരുന്നു. മാത്രവുമല്ല രമ സഹദേവന്‍റെ പെരുമാറ്റത്തെ പുകഴ്ത്തുക വരെ ചെയ്‌തത്തോടെ എല്ലാവരും അന്ധാളിച്ചു പോയി.

ഒരിക്കൽ രമ ഇതേപ്പറ്റി സഹദേവനോട് സൂചിപ്പിക്കുക വരെ ചെയ്‌തു.

“ചേട്ടനെപ്പറ്റി ആര് എന്ത് പറഞ്ഞാലും ഞാനത് കാര്യമാക്കില്ല. എനിക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. രമ പറയുന്നത് കേട്ട് സഹദേവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അയാൾ രമയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

“എന്തു പറ്റി? എന്തോ സങ്കടമുള്ളതുപോലെ?”

“ഇല്ല, ഒന്നുമില്ല”

“അല്ല എന്തോ ഉണ്ട്.”

“എന്‍റെ അനിയത്തിക്ക് സുഖമില്ല. അവളൊരു കാൻസർ പേഷ്യന്‍റാണ്. കുറച്ച് പണമാവശ്യമുണ്ടായിരുന്നു. സുധീറിന്‍റെ കൈവശം പണം കുറവാണ്. ഞാൻ സ്വർണ്ണം പണയം വയ്‌ക്കാൻ പോവുകയായിരുന്നു.” രമ സങ്കടഭാവത്തിൽ പറഞ്ഞു.

സഹദേവൻ ഒരു നിമിഷം ആലോചിച്ചശേഷം രമയെ ആശ്വസിപ്പിച്ചു. “പണം ഞാൻ സംഘടിപ്പിച്ചു തരാം.

“അയ്യോ അതൊന്നും വേണ്ട. ഞാൻ ചേട്ടനിൽ നിന്നും ഒന്നും വാങ്ങില്ല.”

“അല്ല രമേ… നീ ഒന്നും പറയണ്ട. ദേവകിയുടെ കുറച്ച് സ്വർണ്ണം എന്‍റെ കൈവശമുണ്ട്. ഞാനത് തരാം.” എന്ന് പറഞ്ഞുകൊണ്ട് സഹദേവൻ അകത്തു പോയി സ്വർണ്ണമെടുത്തു കൊണ്ടു വന്ന് രമയെ ഏൽപിച്ചു.

“ചേട്ടൻ എത്ര നല്ലവനാ. ഞാനിത് എത്രയും വേഗം മടക്കിതരും.” രമ സ്നേഹം നടിച്ചു കൊണ്ട് പറഞ്ഞു.

സഹദേവൻ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. നല്ലൊരു പോസറ്റിൽ നിന്നും വിരമിച്ചതിനാൽ നല്ല പെൻഷനുണ്ടായിരുന്നു. ഫ്ളാറ്റ് സ്വന്തം പേരിലായതിനാൽ മറ്റ് ചെലവുകളൊന്നും സഹദേവന് ഉണ്ടായിരുന്നില്ല.

ആരോഗ്യവും ഭക്ഷണകാര്യങ്ങളും നന്നായി ശ്രദ്ധിച്ചിരുന്നതിനാൽ നല്ല ആരോഗ്യവാനുമായിരുന്നു അയാൾ. കയ്യിൽ നിറയെ പണമുണ്ടായിരുന്നതിനാൽ തനിക്കിഷ്ടമുള്ള രീതിയിൽ ചെലവഴിക്കാം എന്ന ധാരണയായിരുന്നു അയാൾക്ക്. സ്നേഹിക്കാൻ രമയെ പോലെയുള്ള സ്ത്രീയും ഉള്ളതിനാൽ അയാൾ പൂർണ്ണമായും സന്തോഷവാനുമായിരുന്നു.

പിന്നീട് 2-3 ദിവസത്തേക്ക് രമ സഹദേവനെ കാണാൻ എത്തിയില്ല. രമയെ കാണാതായത്തോടെ അസ്വസ്ഥനായി. അയാൾ പലവട്ടം രമയുടെ ഫ്ളാറ്റിന് മുന്നിൽ ചെന്നു നോക്കി. പക്ഷേ വാതിൽ ലോക്കായിരുന്നു.

മൊബൈലിൽ വിളിച്ചിട്ടും മൊബൈൽ സ്വിച്ചോഫ്. അതോടെ അയാൾ കൂടുതൽ അസ്വസ്ഥനായി. അവരില്ലാതെ ജീവിക്കാൻ പോലും കഴിയാത്ത അവസ്‌ഥ. കുറച്ച് ദിവസങ്ങൾക്കുശേഷം രമയും സുധീറും ഫ്ളാറ്റിൽ മടങ്ങിയെത്തി. ഒരിക്കൽ സമയം കിട്ടിയപ്പോൾ രമ സഹദേവനെ കാണാൻ ഫ്ളാറ്റിലെത്തി. രമയെ കണ്ടയുടനെ സഹദേവൻ ഓരോ വിശേഷങ്ങൾ തിരക്കി.

“എവിടെ പോയതായിരുന്നു? എന്ത് പറ്റി?”

“അവിചാരിതമായി പോകേണ്ടി വന്നു.” രമ പറഞ്ഞു.

“ഒന്ന് ഫോണിൽ വിളിച്ച് പറയാമായിരുന്നു.” അയാൾ പരിഭവപ്പെട്ടു. രമ മൗനം പാലിച്ചു.

“എന്താ പറ്റിയത്?”

“സുധീറിന്‍റെ ബിസിനസ് നഷ്‌ടത്തിലാ. വലിയൊരു കടം വീട്ടാനുള്ള തുകയ്‌ക്ക് ഓടി നടക്കുകയായിരുന്നു. ബന്ധുക്കളെ പലരേയും കണ്ടു. എല്ലാം വിറ്റുപെറുക്കി എവിടെയെങ്കിലും പോയാലോയെന്ന് ആലോചിക്കുകയാണ്.”

“ഞാൻ നിന്നെ എവിടേയും പോകാൻ സമ്മതിക്കില്ല. എത്ര തുകയാണ് വേണ്ടത്?”

“കുറച്ച് ഞങ്ങൾ സംഘടിപ്പിച്ചു. ഒരു 5 ലക്ഷം കൂടി വേണം. പക്ഷേ അത് ഞാൻ ചേട്ടനിൽ നിന്നും വാങ്ങില്ല.”

“എനിക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ട്. ഞാനത് പിൻവലിക്കാം. പിന്നെ ദേവകിയുടെ കുറച്ച് സ്വർണ്ണവും ഉണ്ട്. എല്ലാംക്കൂടി ചേർത്താൽ നല്ലൊരു തുകയാക്കും.” സഹദേവൻ രമയെ ആശ്വസിപ്പിച്ചു.

രമ അയാളെ ഇറുകെ പുണർന്നു. “നിങ്ങൾ എത്ര നല്ല മനുഷ്യനാ. പക്ഷേ ആരും അത് മനസ്സിലാക്കുന്നില്ലല്ലോ. ഞാൻ ഈ പണം എത്രയും വേഗം മടക്കി തരാം.”

സഹദേവൻ ഉള്ളിന്‍റെയുള്ളിൽ പുഞ്ചിരിച്ചു. അവർ എങ്ങും പോകാതിരിക്കുമല്ലോ. തന്‍റെ ആഗ്രഹങ്ങൾക്കനുസരിച്ച് അവർക്കൊപ്പം സമയം ചെലവഴിക്കാമല്ലോ എന്നോർത്തായിരുന്നു അയാൾ ചിരിച്ചത്.

പിറ്റേന്ന് രമ വന്നില്ല. ഒരു പക്ഷേ വീട്ടിൽ ഉണ്ടായിരിക്കും. അതു കൊണ്ടാവാം രമ വരാത്തത് അയാൾ ഓർത്തു. അങ്ങനെ ഒരാഴ്ച കടന്നു പോയി. സഹദേവൻ അസ്വസ്ഥനായി. അയാൾ പലവട്ടം അവരുടെ ഫ്‌ളാറ്റിന് മുന്നിൽ ചെന്നു നോക്കി. പക്ഷേ അവിടെ ആരെങ്കിലും ഉള്ളതിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നുപോയി. ഒടുവിൽ ഒരു മാസമായി.

സഹദേവൻ ഫ്ളാറ്റിന്‍റെ ഓഫീസിൽ ചെന്ന് അന്വേഷിച്ചു.

“അയ്യോ സാറെ അവർ പോയല്ലോ. താക്കോൽ തന്നിട്ടാ പോയത്. സാധനങ്ങളെല്ലാം കൊണ്ടു പോയി.

“സാധനങ്ങളോ?”

“അത് അവർ നേരത്തെ കുറച്ച് കൊണ്ടു പോയിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടായിരുന്നോ സാറേ?”

“ഇല്ല… വെറുതെ ചോദിച്ചതാ” എന്നു പറഞ്ഞുകൊണ്ട് അയാൾ തളർന്ന കാലടികളോടെ ഫ്‌ളാറ്റിന് മുന്നിലുള്ള പൂന്തോട്ടത്തിലെ ബെഞ്ചിൽ പോയിരുന്നു. അയാളുടെ ശരീരം വിയർത്തു കുളിച്ചു. നെഞ്ചിടിപ്പിന്‍റെ താളം തെറ്റിയതുപോലെ ഇത്രയും വലിയൊരു ചതി. സഹദേവൻ തനിച്ചിരിക്കുന്നത് കണ്ട് വിനീത് ഓടി വന്നു.

“എന്തു പറ്റി അച്ഛാ?” അച്ഛന്‍റെ തളർന്നുള്ള  ഇരിപ്പ് കണ്ടിട്ട് വിനീതിന് അലിവു തോന്നി.

സഹദേവന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മോനെ ചതിപറ്റി. ഞാൻ എന്‍റെ സമ്പാദ്യമത്രയും എടുത്ത് അവർക്ക് കൊടുത്തു. ഒടുവിൽ…” വിനീത് അയാളെ ചുമലിൽ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.

“വേണ്ടച്ഛാ ഒന്നും പറയണ്ടാ. ഇതൊക്കെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ അച്ഛനിത്ര വിഢ്‌ഡിയായി പോയല്ലോ.” വിനീത് അച്ഛനേയും കൂട്ടി സ്വന്തം ഫ്ളാറ്റിലേക്ക് നടന്നു. അന്നാദ്യമായി അയാൾ മനസു തുറന്ന് കരഞ്ഞുകൊണ്ടേയിരുന്നു. അത് പശ്ചാത്തപത്തിന്‍റെ കണ്ണീരായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...