ബെല്ല പതിവായി കിടക്കാറുള്ള സോഫയുടെ അരികു പറ്റിയാണ് ജയപാൽ ഇരുന്നിരുന്നത്. ഈ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകൾ ആയെന്ന് സുജാതയ്ക്ക് തോന്നി. അടുത്തു ചെന്ന് സുജാത തോളത്തു കൈ വച്ചു. മുഖമുയർത്തി നോക്കിയതും അയാളുടെ കണ്ണുകൾ ഈറനായി. “ബെല്ല ഇനി വരില്ല സുജ, 13 വർഷമായി എന്‍റെ കൂടെ ഊണിലും ഉറക്കത്തിലും അവൾ ഉണ്ടായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”

ജയപാൽ ഒരു കുഞ്ഞിനെ പോലെ വിതുമ്പി. സുജാത അയാളുടെ മുടിയിൽ കൈവിരലുകൾ ഓടിച്ചു. ജയപാലിനെ കേവലം വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ പറ്റുന്ന അവസ്‌ഥ അല്ല അതെന്ന് സുജയ്ക്ക് തോന്നി. അതിനാൽ അവൾ നിശബ്ദയായിരുന്നു.

അപ്പോഴാണ് അഖിൽ അങ്ങോട്ടു വന്നത്. “ഇനി ആന്‍റി പപ്പയെ പറഞ്ഞ് മനസ്സിലാക്ക്. ഇങ്ങനെ കരഞ്ഞ് വിഷമിച്ചിരുന്നിട്ടെന്താ കാര്യം. ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചിട്ടില്ല. അറിയാലോ, പ്രഷർ ഉള്ള ആളാ…!”

ഇത്രയും പറഞ്ഞ് അഖിൽ അടുക്കളയിലേക്ക് പോയി രണ്ട് കപ്പ് ചായയുമായി തിരികെ വന്നു. സുജാത ഒരു കപ്പ് ചായ എടുത്ത് ജയപാലിന്‍റെ കയ്യിൽ പിടിപ്പിച്ചു. മറ്റേ കപ്പ് അവളും എടുത്തു.

“കുടിക്ക്, ഞാനും രാവിലെ ഒന്നും കുടിച്ചില്ല…” സുജാത ഇങ്ങനെ പറഞ്ഞപ്പോൾ ജയപാൽ മനസില്ലാമനസോടെ ചായ ചുണ്ടോടു ചേർത്തു.

“ആന്‍റി, ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ പോകും. അപ്പോൾ പപ്പ തനിച്ചാവുമല്ലോ എന്നോർത്താണ് വിഷമം. നേരത്തെ ബെല്ല ഉള്ളതിനാൽ ഒട്ടും വിഷമം തോന്നാറില്ല. സത്യം പറഞ്ഞാൽ മനുഷ്യരേക്കാൾ പപ്പ സ്നേഹിച്ചത് ബെല്ലയെ ആയിരുന്നു.” അഖിൽ തീർത്തും ഹതാശനായ മട്ടിൽ തന്‍റെ വിഷമം സുജാതയോട് അവതരിപ്പിച്ചു.

“അപ്പു, നീ ഒട്ടും വിഷമിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ.” സുജാത രണ്ടുപേരെയും ആശ്വസിപ്പിച്ചു. “ആന്‍റി ഉള്ളതാണ് ആകെ ഉള്ള ആശ്വാസം.” അഖിൽ സുജാതയെ നോക്കി തുടർന്നു.

“പക്ഷേ കഴിഞ്ഞ 15 വർഷമായി പപ്പയുടെ ഏകാന്ത ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയത് ബെല്ലയായിരുന്നല്ലോ.”

സുജാതയ്ക്ക് എത്ര നേരം ജയപാലിനെ ശ്രദ്ധിക്കാൻ കഴിയും? അതാണ് അഖിലിന്‍റെ ആശങ്ക. ഈ സാഹചര്യത്തിൽ ജയപാലിനെ ഒറ്റയ്ക്ക് ആ വീട്ടിൽ താമസിക്കാൻ വിടുന്നതിനോട് സുജാതയ്ക്കും യോജിപ്പുണ്ടായില്ല. തന്‍റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നാലോ എന്ന് അവൾ ചിന്തിച്ചു. ഇക്കാര്യം കൂട്ടുകാരി മീരയോട് പങ്കു വച്ചപ്പോൾ അവൾ തന്‍റെ ഭയം മറച്ചു വച്ചില്ല.

“നീ നല്ലതു പോലെ ആലോചിച്ചിട്ടു മതി ഇത്തരം തീരുമാനങ്ങളൊക്കെയെടുക്കാൻ. നാട്ടുകാരുടെ കണ്ണിൽ അതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. നീ വിചാരിക്കും പോലെ സിംപിൾ അല്ല ഇത്”  മീര മുന്നറിയിപ്പു നൽകി.

“യെസ്… എനിക്കതറിയാം, പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഈ അവസ്‌ഥയിൽ ജയപാലിനെ അവിടെ തനിച്ചാക്കാൻ വയ്യ. ഞാൻ അഖിലിനെ വിളിച്ചു സംസാരിക്കട്ടെ.”

പിറ്റേന്നു തന്നെ സുജാത അഖിലിനെ വിളിച്ച് ജയപാലിനെ തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. അപ്പുവിന് അതിൽപരം സന്തോഷം മറ്റൊന്നുമുണ്ടായിരുന്നില്ല.

ജയപാലിന് സുജാതയുടെ വീട്ടിൽ താമസിക്കാൻ ഇഷ്ടമായിരുന്നെങ്കിലും, മീര പറഞ്ഞതു പോലെ നാട്ടുകാർ എന്തെങ്കിലും പറയുമോ, എന്ന പേടി ഉണ്ട്. ആ ഭയം സുജാതയെ കരുതി മാത്രമാണെന്ന് അവൾക്കും അറിയാം. പക്ഷേ അവളുടെ നിർബന്ധത്തിനു വഴങ്ങി ജയപാൽ താമസം മാറി. സുജാതയുടെ സാമീപ്യവും, കൃത്യസമയത്തുള്ള ദിനചര്യകളും, കൂടിയായപ്പോൾ ഒരാഴ്ചക്കകം ജയപാൽ പഴയ ആരോഗ്യസ്‌ഥിതിയിലേക്ക് എത്തി. മാനസികമായും ശാരീരികമായും ആരോഗ്യം കൈ വന്നു. ഇതിനിടെ സുജാതയുടെ മകൾ ഗോപികയുടെ ഫോൺ കോൾ വന്നു. അവളുടെ ഭർത്താവ് രാഹുൽ ഓഫീസ് ആവശ്യത്തിനായി ഒരാഴ്ച ഇന്തോറിനു വരുന്നു. അതിനാൽ അവളും കൂടെ വരുന്നുണ്ടെത്രേ. ആ സമയം അമ്മയ്ക്കൊപ്പം രണ്ട് ദിവസം നിൽക്കാനാണ് പ്ലാൻ. സുജാത ധർമ്മ സങ്കടത്തിലായി.

ജയപാലിനോട് തിരിച്ചു പോകാൻ പറയാനും വയ്യ. ഗോപികയോട് ഇപ്പോൾ വീട്ടിലേക്ക് വരണ്ട എന്നു പറയാനും നിർവാഹമില്ല. അവൾ ഊരാക്കുടുക്കിൽ പെട്ട പോലെയായി. ആരോട് എന്തു പറയാനാണ്. എന്തായാലും വരുന്നിടത്തു വച്ചു കാണാം. എന്തും വരുന്ന മുറയ്ക്ക് കൈകാര്യം ചെയ്യാം. എന്നു മാത്രം സുജാത തീരുമാനിച്ചു.

പക്ഷേ സുജാതയുടെ ഉള്ളിലെ വിചാരങ്ങൾ അവളുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചത് ജയപാലിന് മനസ്സിലായി. അയാൾ കാരണം തിരക്കിയെങ്കിലും അവൾ ഒഴിഞ്ഞു മാറി. എന്നാൽ സത്യം പറയാൻ നിർബന്ധിച്ചപ്പോൾ സുജാതയ്ക്ക് തുറന്നു പറയാതെ നിർവാഹമില്ലാതെ വന്നു. അതുകേട്ടപ്പോൾ ജയപാൽ പുഞ്ചിരിയോടെ സ്നേഹത്തോടെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“എനിക്ക് ഏറ്റവും സഹായം ആവശ്യമുള്ള സമയത്തല്ലേ നീ എന്നെ ഹെൽപ്പ് ചെയ്‌തത്. ഇപ്പോൾ ഞാൻ ഓക്കെയാണല്ലോ. ഇനി ഞാൻ എല്ലാം സ്വയം ശ്രദ്ധിക്കാം. അത് നിനക്ക് ഞാൻ തരുന്ന വാക്ക് ആണ്. നീ സമാധാനമായിരിക്കൂ. ഞാൻ വീട്ടിൽ പോകാം. കുട്ടികൾ വന്നു പോകട്ടെ.”

“പക്ഷേ എന്തായാലും നമ്മുടെ കാര്യം അവരോട് പറയേണ്ടതല്ലേ എന്നാൽ പിന്നെ അത്രയും നേരത്തെ ആവാലോ.” സുജാതയുടെ ചിന്ത അങ്ങനെയായിരുന്നു. പക്ഷേ ജയപാൽ അതു സമ്മതിച്ചില്ല.

“ഇപ്പോൾ അതൊന്നും പറയേണ്ട. എല്ലാത്തിനും അതിന്‍റെ സമയമുണ്ട്. നമുക്ക് അപ്പോൾ പറയാം.”

അങ്ങനെ ആ പ്രശ്നം തൽക്കാലം പരിഹരിക്കപ്പെട്ടു. ജയപാൽ സ്വന്തം വീട്ടിലേക്ക് പോയി. ബുധനാഴ്ച രാവിലെ തന്നെ ഗോപികയും ഭർത്താവ് രാഹുലും വീട്ടിൽ എത്തി. ആറുമാസമായി മകളെ കണ്ടിട്ട്. രണ്ടുപേരും കെട്ടിപ്പിടിച്ചു പരസ്പരം ഉമ്മ വച്ചു.

“മമ്മീ, എങ്ങനെയുണ്ട്? ഹൗ വാസ് യുവർ ട്രിപ്പ്? എൻജോയ്.”

“പിന്നെ, അടിപൊളി! ആയിരുന്നു.”

“ആഹാ, ഫോട്ടോ ഇല്ലേ?”

ഉണ്ടല്ലോ, നീ ആദ്യം ഫ്രെഷ് ആവൂ, എന്നിട്ട് ചായ കുടിച്ചു കൊണ്ട് ഫോട്ടോയൊക്കെ കാണാം എന്താ?”

രാഹുൽ അകത്തേക്കു കടന്നു വന്ന് സുജാതയുടെ കാൽതൊട്ടു വന്ദിച്ചു കസേരയിലിരുന്നു.

“മമ്മി, സുഖമല്ലേ?”

“അതേ, മോനേ… ഹാപ്പി.”

“സുജാത ചായയും പ്രഭാത ഭക്ഷണവും ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചു.

മമ്മി, മൊബൈലിൽ ഇല്ലേ ഫോട്ടോസ്?” ഗോപിക വീണ്ടും ജിജ്ഞാസയോടെ ചോദിച്ചു.

“ഉണ്ട്, ഇതാ… നോക്കൂ.”

സുജാത തന്‍റെ മൊബൈൽ ഫോൺ ഗോപികയ്ക്കു നേരെ നീട്ടി. ഗോപികയും രാഹുലും ഫോട്ടോ നോക്കിക്കൊണ്ടിരുന്നു.

“മമ്മി, ഇതാരാണ്? മുമ്പ് കണ്ടിട്ടില്ലല്ലോ”

ഗോപികയുടെ ചോദ്യം കേട്ടപ്പോഴെ സുജാതയ്ക്ക് സംഗതി പിടികിട്ടി. ജയപാലിനെ കുറിച്ചാണ് ചോദ്യം.

“അദ്ദേഹം ഇവിടെ അടുത്ത ഫ്ളാറ്റിൽ താമസിക്കുന്നു ജയപാൽ. ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം യാത്രയിൽ പങ്കു ചേർന്നിരുന്നു.”

ഗോപികയ്ക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ രാഹുൽ എന്തോ ആവശ്യപ്പെട്ടതു കൊണ്ട് ചോദിക്കാൻ വന്നത് ഒഴിവാക്കി അവൾ അതെടുക്കാൻ അടുക്കളയിൽ പോയി. പക്ഷേ ഗോപികയുടെ മുഖത്ത് കണ്ട് നൂറു ചോദ്യങ്ങളെ സുജാതയുടെ കണ്ണുകൾ തിരിച്ചറിഞ്ഞു.

രാത്രിയിൽ ഗോപിക അമ്മയ്ക്കൊപ്പമാണ് ഉറങ്ങാൻ കിടന്നത്. സുജാത അവളുടെ മുടിയിഴകൾ സ്നേഹപൂർവ്വം വിരലോടിച്ചു കൊണ്ടിരുന്നു. ഗോപികയോട് ജയപാലിനെ കുറിച്ച് പറയാൻ പറ്റിയ സമയം ഇതാണെന്നു തോന്നിയെങ്കിലും അവൾക്ക് അപ്പോൾ അത് അവതരിപ്പിക്കാനുള്ള ധൈര്യം ഉണ്ടായില്ല. ഗോപുവിന് ഇഷ്‌ടമായില്ലെങ്കിലോ… ഉറങ്ങും മുമ്പ് ഒരു പ്രശ്നം ഉണ്ടാക്കണ്ട.

രാവിലെ സുജാത നടന്ന് തിരിച്ചുവരുമ്പോൾ ഒപ്പം ജയപാലും ഉണ്ടായിരുന്നു. വീട്ടിലെത്തുമ്പോൾ ഗോപിക ചായ ഉണ്ടാക്കുകയാണ്. അപ്പോഴും സുജാതയുടെ മനസ്സിൽ അവളോട് എങ്ങനെ പറയണം എന്ന ചിന്ത തിങ്ങി നിറഞ്ഞു. ഒരേയൊരു മകൾ. അവളുടെ സമ്മതവും സന്തോഷവും ഈ ബന്ധത്തിനുണ്ടായില്ലെങ്കിൽ പിന്നെ രാഹുൽ ഓഫീസ് ആവശ്യത്തിനായി രാവിലെ തന്നെ പുറത്തേക്കു പോയിരുന്നു. രാവിലെ തന്നെ മമ്മിയ്ക്കൊപ്പം ജയപാലിനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ആശ്ചര്യഭാവം മിന്നിമറഞ്ഞു.

“ഇതാണ് എന്‍റെ രാജകുമാരി! ഗോപൂട്ടി ”മോളെ ഇത് ജയപാൽ അങ്കിൾ. ഇന്നലെ പറഞ്ഞില്ലേ, ഗോവ ട്രിപ്പ് പോയത്.” സുജാത പരസ്പരം പരിചയപ്പെടുത്തി.

“ഓഹ്… ഗുഡ്മോണിംഗ് അങ്കിൾ.”

അവളുടെ സ്വരത്തിൽ വലിയ ആവേശമൊന്നും ഇല്ലെന്ന് സുജാതയ്ക്കു മനസിലായി. മമ്മിയും അങ്കിളും തമ്മിൽ ഇത്രയും തുറന്ന പെരുമാറ്റം അവൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. ജയപാൽ കുറച്ചുനേരം അവിടെ ഇരുന്ന ശേഷം വീട്ടിലേക്ക് മടങ്ങി. അയാൾ ഗോപികയോട് വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയതെങ്കിലും അവളുടെ പെരുമാറ്റം അത്ര സുഖകരമായിരുന്നില്ല.

ഉച്ചയ്ക്കു ഊണൊക്കെ കഴിഞ്ഞ് അമ്മയും മകളും തനിച്ചായ സമയത്ത് സുജാത അവളോട് സംസാരിക്കാൻ തീരുമാനിച്ചു.

“മോളെ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”

“പറയൂ, മമ്മി” അവളുടെ സ്വരം തണുത്തുറഞ്ഞിരുന്നു.

“മോളേ, പപ്പ പോയശേഷം ഞാൻ ഏകാന്തമായ ജീവിതത്തിലാണ്. നിന്‍റെ വിവാഹം കൂടി കഴിഞ്ഞതോടെ അത് ഇരട്ടിയായി.” സുജാത, നിസ്സംഗ ഭാവത്തോടെ പറഞ്ഞു.

“എനിക്കറിയാം മമ്മി, അതുകൊണ്ടല്ലേ ഞാൻ മമ്മിയോട് യാത്ര പോകാനും, സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കുചേരാനുമൊക്കെ നിർബന്ധിക്കുന്നത്.” ഗോപിക പുഞ്ചിരിയോടെ അമ്മയെ ചേർത്തു പിടിച്ചു.

“കുറച്ചു നാളുകളായി ഞാനും ജയപാലും നല്ല സുഹൃത്തുക്കളാണ്. ഗോവയിൽ ട്രിപ്പ് പോയിട്ട് വന്നശേഷം ആ ബന്ധം കൂടുതൽ ശക്തമായി. പരസ്പരം നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് എന്നതാണ് ഞങ്ങൾക്കിടയിലെ പ്ലസ്പോയിന്‍റ്. ഈ സന്തോഷം എന്നും കൂടെ ഉണ്ടാവാൻ എനിക്കാഗ്രഹമുണ്ട്. അദ്ദേഹത്തിനൊപ്പം ഇനിയുള്ള കാലം ജീവിച്ചാലോ എന്ന ചിന്ത. നിനക്ക് എന്താണ് അഭിപ്രായം.”

സുജാത വളരെ സ്പഷ്ടമായി തന്‍റെ മനസ്സ് മകൾക്കു മുന്നിൽ തുറന്നു വച്ചു. അവൾക്ക് മകളുടെ അഭിപ്രായം അറിയണമായിരുന്നു.

“മമ്മീ എന്താണീ പറയുന്നത്? കാലം ഒരുപാട് മുന്നേറിയെന്നതൊക്കെ ശരിയാണ്. മമ്മി ആരുമായും കൂട്ടുകൂടുന്നതിലും എനിക്ക് സന്തോഷം മാത്രം. പക്ഷേ ജയപാൽ അങ്കിളും മമ്മിയും തമ്മിൽ ഒട്ടും മാച്ച് അല്ല. ഒരു ബംഗാളിയാണ്. പിന്നെ, നിങ്ങൾ തമ്മിൽ കാഴ്ചയിലും പ്രായത്തിലും വലിയ അന്തരം ഉണ്ട്. ഇനി രാഹുലും വീട്ടുകാരും ഇത് അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് എനിക്ക് അറിയില്ല.” ഒട്ടൊരു മുൻവിധിയോടെയും ഈർഷ്യയോടെയും ഉള്ള ഗോപികയുടെ പ്രതികരണം കണ്ടപ്പോൾ സുജാതയ്ക്ക് കൂടുതൽ വിശദീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“കാഴ്ചയിലും പ്രായത്തിലും ഉള്ള അന്തരമൊക്കെ നോക്കി നമുക്ക് ഒരാളെ കണ്ടുപിടിക്കാനും ഇഷ്ടപ്പെടാനും പറ്റുന്ന സമയമാണോ മോളെ എനിക്ക്? മാത്രമല്ല എനിക്കങ്ങനെ ഒരു അന്തരം ഞങ്ങൾക്കിടയിൽ ഫീൽ ചെയ്തതുമില്ല.” ഇക്കാര്യത്തിൽ നിനക്ക് എന്തു ഫീൽ ചെയ്യുന്നു എന്നതാണ് എനിക്ക് ശ്രദ്ധിക്കാനുള്ളൂ. അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹത്തിനൊപ്പം ഞാൻ സന്തോഷവതിയായിരിക്കും. അത്രയുമേ എനിക്ക് പറയാൻ ഉള്ളൂ.”

”എന്തോ! എനിക്ക് ഈ ബന്ധം അത്ര നല്ലതാണെന്ന് തോന്നുന്നില്ല.” ഗോപിക തന്‍റെ അസന്തുഷ്ടി പ്രകടിപ്പിച്ചു. അവൾക്ക് തന്‍റെ അമ്മ എന്നും തന്‍റെ മാത്രം ആയിരിക്കണം എന്ന ആഗ്രഹമാണ്. അതിനിടയിൽ മറ്റൊരാൾ വരുന്നത് അവൾക്ക് അസഹ്യമായ കാര്യമായിരുന്നു.

ഗോപിക പിന്നെയൊന്നും സംസാരിച്ചുമില്ല. വൈകീട്ട് അവൾ സുജാതയോട് പിണങ്ങി മീരാന്‍റിയുടെ വീട്ടിലേക്ക് പോയി. മീരയും അറിഞ്ഞാണോ ഈ ബന്ധം എന്ന് അവൾക്ക് അറിയണമായിരുന്നു. മുമ്പും അമ്മയ്ക്കും മകൾക്കുമിടയിൽ ഉണ്ടാകാറുള്ള സൗന്ദര്യപ്പിണക്കങ്ങളിൽ മീര തന്നെയാണ് ഇടപെടാറുണ്ടായിരുന്നത്.

ഗോപിക വീട്ടിലേക്ക് വരുന്നതു കണ്ട് മീര ആഹ്ലാദത്തോടെ അവളെ സ്വീകരിച്ചു. പക്ഷേ ഗോപികയുടെ കണ്ണുകളിൽ കണ്ട വിഷാദഭാവം മീരയ്ക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. അവളുമായി കുറച്ചുനേരം സംസാരിച്ചപ്പോൾ കാര്യങ്ങളുടെ കിടപ്പ് മീര മനസ്സിലാക്കി.

അവൾ ഗോപിക അറിയാതെ, സുജാതയെ വിളിച്ച് മകൾ തന്‍റെ അടുത്തുണ്ടെന്ന് പറയുകയും ചെയ്‌തു. രാഹുലിനെയും ഫോൺ ചെയ്ത് വൈകിട്ട് തന്‍റെ വീട്ടിലേയ്ക്ക് വരാൻ മീര ആവശ്യപ്പെട്ടു. രാഹുൽ 7 മണിയോടെ മീരയുടെ വീട്ടിലെത്തി. ഗോപികയുടെ ഉദാസീനമായ മുഖഭാവം കണ്ടപ്പോൾ രാഹുൽ അമ്പരന്നു.

“എന്തുപറ്റി ഗോപു, നീന്‍റെ മുഖം എന്താ വാടിയിരിക്കുന്നത്?”

“ഇരിക്കൂ, രാഹുൽ ഞാൻ എല്ലാം പറയാം.” മീര അതിനു മറുപടിയുമായി രാഹുലിന്‍റെ അടുത്തേക്കു വന്നു.

മീര ചായയും പലഹാരവും എടുത്തു കൊണ്ടു വന്നു രാഹുലിന് കൊടുത്ത ശേഷം സംഭവങ്ങളെ കുറിച്ച് മീര വിശദീകരിച്ചു.

“എനിക്ക് ജയപാലിനെ നന്നായിട്ടറിയാം. അദ്ദേഹം സുജാതയ്ക്ക് നല്ല മാച്ചാണ്. അവളുടെ സെലക്ഷൻ ഒട്ടും തെറ്റിയിട്ടില്ല.” മീര പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രാഹുൽ, ഗോപികയുടെ മുഖത്തേക്കു നോക്കി, ഇതിലെന്താണ് ഇത്ര അസ്വസ്ഥയാകാൻ എന്ന ചോദ്യം ആ മുഖഭാവത്തിലുണ്ട്.

“എനിക്ക് മമ്മി വിവാഹം കഴിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. ഞാൻ പോയശേഷം മമ്മി ഏകാകിയാണെന്ന് എനിക്കറിയും. അദ്ദേഹം എന്‍റെ മമ്മിയ്ക്ക് ചേരില്ല എന്നു തോന്നിയിട്ടാണ്.”

അതുകേട്ടപ്പോൾ രാഹുൽ പൊട്ടിച്ചിരിച്ചു. “നിന്‍റെ മമ്മി എന്താ കുഞ്ഞാണോ? നീ പറയുന്ന കേട്ടാൽ തോന്നും നീയാണ് മമ്മിയുടെ അമ്മ എന്ന്. അവർക്ക് നമ്മേക്കാൾ അറിവുണ്ട്. ആളുകളെ മനസ്സിലാക്കാനുള്ള കഴിവുമുണ്ട്. നമ്മൾക്ക് മുഴുവൻ സമയം മമ്മിയ്ക്കൊപ്പം ചെലവിടാൻ കഴിയില്ല എന്നും നിനക്കറിയാം. അപ്പോൾ പിന്നെ മമ്മിക്കിഷ്ടപ്പെട്ട ഒരാളെ മമ്മി തെരഞ്ഞെടുക്കുമ്പോൾ നമ്മൾ അതിനെ പിന്തുണയ്ക്കുകയല്ല വേണ്ടത്? പ്രായം, ദേശം ഒന്നും നാം കണക്കിലെടുക്കേണ്ട. നമുക്ക് ആദ്യം ജയപാൽ അങ്കിളിനെ കാണാം. എന്നിട്ടു മതി.” രാഹുൽ ഇത്രയും പറഞ്ഞപ്പോൾ ഗോപിക നിശബ്ദയായി.

പുറമേയ്ക്ക് ശാന്തയായെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അവൾക്ക് അത്ര സന്തോഷം ഇല്ല എന്ന് രാഹുലിന് വ്യക്‌തമായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ മുഴങ്ങി.

“അമ്മയായിരിക്കും… ഞാൻ പറയാതെയാണ് പോന്നത്” ഗോപിക എഴുന്നേറ്റു.

“നീ ഇരിക്കൂ ഞാൻ നോക്കട്ടെ” മീര എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ അഖിൽ മുന്നിൽ.

“വരൂ, വരൂ ഞാൻ അപ്പുവിനെ പ്രതീക്ഷിക്കുകയായിരുന്നു.” തൊട്ടു പിന്നാലെ മീരയുടെ ഭർത്താവും അവിടെ എത്തിച്ചേർന്നു.

“സുജ എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ്. ഗോപുവിന്‍റെ പപ്പ വേർപിരിഞ്ഞ ശേഷം അവൾ തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. ഞാൻ കൂട്ടുകാരിയായി ഉണ്ടെങ്കിലും എനിക്ക് ആ കുറവോ ശൂന്യതയോ നികത്താൻ കഴിയില്ല. സുജ നേരിട്ട പ്രതിസന്ധികൾ, ദു:ഖങ്ങൾ എല്ലാം എനിക്കറിയാം. അതിൽ നിന്നൊക്കെ അവൾ ഉയർത്തെഴുന്നേറ്റവളാണ്. രാജ് പോയശേഷം ഇത്രയേറെ സ്വാധീനിച്ച ഒരാൾ ജീവിതത്തിലുണ്ടായിട്ടില്ല.

ജയപാലിൽ ഞാൻ കാണുന്നത് ആ പ്രത്യേകതയാണ്. അദ്ദേഹം ഏകാന്ത ജീവിതത്തിലാണ്. രണ്ടുപേർക്കും ഇതൊരു അവസരമാണ്. ജീവിതത്തിൽ എന്ന് എനിക്ക് തോന്നുന്നു” മീര തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞു.

“ഒരു ബന്ധത്തിന്‍റെ അടിസ്ഥാനം പരസ്പരപ്രണയവും സമർപ്പണവും വിശ്വാസവുമാണ്.

സുജാതയ്ക്കും ജയപാലിനും പരസ്പരം അതുണ്ടെന്നാണ് എന്‍റെ വിശ്വാസം. അഖിലിനെ ഞാൻ ഇവിടേയ്ക്ക് വിളിപ്പിച്ചതാണ്. കുട്ടികൾ ചേർന്ന് അച്ഛനമ്മമാരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കട്ടെ. സ്വന്തം വിവാഹ കാര്യത്തെക്കുറിച്ച് ഒരു അച്ഛനും അമ്മയ്ക്കും മക്കളോട് പറയാൻ മടിയുണ്ടാകും. ഈ പ്രായത്തിൽ വിവാഹമോ എന്ന് സമൂഹം നെറ്റിചുളിക്കും. ഇതൊക്കെ ആവുമ്പോൾ അവരുടെ മോഹം അവരിൽ തന്നെ ഇല്ലാതാകാനാണ് സാദ്ധ്യത.

മീര തുടർന്നു പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ രാഹുൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. “സത്യം ആന്‍റി, ഇതു പറഞ്ഞത് വളരെ നന്നായി. മമ്മിയ്ക്ക് ഈ കൂട്ട് എന്തായാലും ആവശ്യമാണ്. നല്ലതാണ്.”

”സത്യം പറയാല്ലോ… എന്‍റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് മീരാന്‍റി ഇപ്പോൾ പറഞ്ഞത്. അത്രയും ഇഷ്ടമാണ് എനിക്ക് രണ്ടുപേരെയും. എന്‍റെ പപ്പയുടെ ജീവിതത്തിലേക്ക് വളരെ മുന്നേ എത്തേണ്ടതായിരുന്നു സുജാന്‍റി” അഖിൽ വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ ഗോപികയുടെ എതിർപ്പുകൾ അലിഞ്ഞുപോയി. അവൾ അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാനും ഒരു ചെറിയ പാർട്ടി നടത്താനും അന്നുതന്നെ അവർ തീരുമാനമെടുത്തു.

അതേസമയം സുജാത ഇതൊന്നുമറിയാതെ കടുത്ത മനോവ്യഥയിലായിരുന്നു. ഒരേയൊരു മകൾ. അവൾക്ക് ഇഷ്ടമില്ലാത്ത?ഒരു കാര്യം ചെയ്തിട്ട് എന്തു സന്തോഷമാണ് തന്‍റെ ജീവിതത്തിൽ കിട്ടാൻ പോകുന്നത്. ജയപാലിനൊട് തനിക്ക് തോന്നിയ ഇഷ്ടം മാറ്റിവയ്ക്കാം. പക്ഷേ ആ മനുഷ്യനെ വേദനിപ്പിക്കേണ്ടി വരുന്നതിലാണ് ദു:ഖം.

രാത്രി 11 മണിയായിട്ടും കുട്ടികൾ വന്നില്ലല്ലോ. അവൾ മിക്കവാറും മീരയുടെ അടുത്തുണ്ടാകും. തന്നോട് ദേഷ്യം വരുമ്പോൾ അവൾ പോകറുള്ളത് അങ്ങോട്ടാണല്ലോ. മീരയെ വിളിക്കാൻ നമ്പർ ഡയൽ ചെയ്യുമ്പോളാണ് കോളിംഗ് ബെൽ കേട്ടത്. അവൾ വേഗം സേഫ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. കുട്ടികളാണ്. സുജാത വാതിൽ തുറന്നു.

രാഹുലിനും ഗാപികയ്ക്കും ഒപ്പം അഖിലിനേയും കണ്ടപ്പോൾ സുജാത ആശ്ചര്യപ്പെട്ടു. ഇരുട്ടിൽ നിന്ന് ഒരാൾ കൂടി വെളിച്ചത്തിലേക്ക് കടന്നുവന്നു. ജയപാൽ! അവൾ സ്തബ്ധയായി. രാഹുൽ സുജാതയെ കയ്യിൽ പിടിച്ച് സോഫയിലിരുത്തി.

ഒട്ടും വൈകിയില്ല. “മമ്മി, നിങ്ങൾ രണ്ടാൾക്കപ്പം ഇഷ്ടമാണേൽ പിന്നെ ഇനി ഒട്ടും സമയം കളയാനില്ല. എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം.” അന്തരീക്ഷം ലഘൂകരിക്കാൻ രാഹുൽ ഇങ്ങനെ പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“അതേ ആന്‍റി, ഞാൻ ഇതാ എന്‍റെ പപ്പയെയും കൂട്ടി വന്നത് അന്‍റിയെ പെണ്ണുകാണാൻ തന്നെയാ” അഖിലും പൊട്ടിച്ചിരിച്ചു. സുജാത ആകെ വിളറി നാണിച്ചുപോയി. അവർ സങ്കോചത്തോടെ മകളെ നോക്കി. ഗോപു അമ്മയെ കെട്ടിപ്പിടിച്ചു.

“മമ്മി, ഈ സ്നേഹം മറ്റാർക്കും വീതിച്ചു പോകുന്നത് ഇഷ്ടമല്ലാത്തുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞുപോയതാ. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി. ഈ ബന്ധം കൊണ്ട് എനിക്ക് ഒരു പപ്പയേയും സഹോദരനേയും കൂടി കിട്ടുകയാണെന്ന്. ആം സോ ഹാപ്പി” അവൾ ജയപാലിന്‍റെയും സുജാതയുടെയും കൈകളിൽ ചേർത്തുപിടിച്ചു. ആഹ്ലാദഭരിതമായ ആ അന്തരീക്ഷത്തിൽ ജയപാൽ പെട്ടെന്ന് സുജാതയ്ക്ക് മുന്നിൽ മുട്ടുകുത്തി.

“വിൽ യൂ മാരി മീ?” സുജാത ലജ്‌ജയോടെ ജയപാലിന്‍റെ നീട്ടിയ കൈകൾ ചേർത്തുപിടിച്ച് സമ്മതം മൂളി. അർദ്ധരാത്രിയിൽ ആ വീട്ടിലെ പൊട്ടിച്ചിരികൾ നിലാവിനൊപ്പം പുറത്തേക്ക് ഒഴുകിയെത്തി.

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...