തിരുവനന്തപുരത്ത് നന്തൻകോട് ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗങ്ങളെ അതേ കുടുംബത്തിലെ യുവാവ് സാത്താൻ സേവയുടെ പേരിൽ ക്രൂരമായി കൊല ചെയ്‌തതിനു പിന്നാലെ കേരളത്തിൽ വീണ്ടും സജീവമായ സാത്താൻ സേവ. ചർച്ചാ വിഷയമായിരുന്നു ഏകദേശം ഏഴ് വർഷം മുമ്പാണ് ക്രിസ്ത്യൻ മത വിഭാഗത്തിൽ നിന്നൊരു കൂട്ടർ നടത്തുന്ന സാത്താൻ സേവ കേരളത്തിൽ ചർച്ചയായത്.

ഒറ്റപ്പെട്ട വീടുകളിൽ

നഗരങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താൻ സേവാസംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികൾ എന്നും പറയപ്പെടുന്നു. പരാതികളെ തുടർന്ന് ഇതേക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. വിദേശികളടക്കം പങ്കെടുക്കുന്ന സാത്താൻ സേവകൾ മയക്കുമരുന്നു മാഫിയകളുടെ ചൂതാട്ട കേന്ദ്രമാണ്. പല സേവകളും ഈ സംഘങ്ങളാണ് സ്പോൺസർ ചെയ്യുന്നതത്രേ.

പണ മോഹവും അന്ധ വിശ്വാസവും

സമ്പത്തും ശക്‌തിയും ലഭിക്കുമെന്ന അന്ധവിശ്വാസത്തിലാണ് ഇത്തരം പ്രവൃത്തികൾക്ക് പലരും തയ്യാറാകുന്നത്. അന്ധവിശ്വാസത്തിന്‍റെ ഇരകളായ ചില ധനികർ വൻതോതിൽ പണവും ഇത്തരം സേവകൾക്കായി ഒഴുക്കുന്നു. ആൾ പെരുമാറ്റം ഇല്ലാത്ത പ്രദേശങ്ങൾ, കാടുകൾക്കുള്ളിലെ ചില റിസോർട്ടുകൾ ഇവയൊക്കെയാണ് സാത്താൻ സേവയ്ക്കായി തെരഞ്ഞെടുക്കുന്നത്.

വിദേശികളുടെ മേൽനോട്ടത്തിലുള്ള സാത്താൻ സേവയിൽ പങ്കുചേരാൻ അനുയായികൾ താൽപര്യം കൂടുതൽ കാണിക്കുന്നു. വിചിത്രമായ പൂജാരീതികളുമായി നടത്തുന്ന സാത്താൻ സേവകൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും ഉണ്ട്.

ക്രൂരമായ മനസ്

ഈ മാനസികാവസ്‌ഥ കുറേക്കാലം നിലനിൽക്കുന്നവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ മടി കാണിക്കില്ല. നന്തൻകോട് കൂട്ടക്കൊല നടത്തിയ കേദൽ ജിൻസൺ ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇത്തരം പ്രവൃത്തികളിൽ ആഹ്ലാദം കണ്ടെത്തുന്ന ആളാണ് ജിൻസൺ. കേരളത്തിൽ കോഴിക്കോടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും സാത്താൻ സേവക്കാരുണ്ടെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയതായി അറിയുന്നു. ഇയാൾ തന്‍റെ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കോടാലി കൊണ്ട് കൊല്ലപ്പെടുത്തി. മനുഷ്യശരീരത്തിൽ നിന്ന് ആത്മാവ് പുറത്തേക്കു പോകുന്നത് എങ്ങനെയെന്ന് പരീക്ഷണം നടത്തിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് ഇത് നിരാകരിച്ചു. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിൽ, വേറെ കാരണങ്ങളാണ് അയാൾ പറഞ്ഞത്. എന്നിരുന്നാലും അന്വേഷണ സംഘം സാത്താൻ സേവകരുടെ കുൽസിത പ്രവൃത്തികൾ സംസ്ഥാനത്ത് വേര് പടർത്തിയതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് ഈ സംഭവത്തോടെയാണ്.

വിശ്വാസത്തിനും എതിരെ

ക്രിസ്തുമത വിശ്വാസത്തിന് തീർത്തും എതിരായ ചെയ്‌തികളിലൂടെയാണ് ചെകുത്താൻ സേവ ചെയ്യുന്നതത്രേ. ലൈംഗിക അരാജകത്വം, മനുഷ്യ-മൃഗബലി, തലയോട്ടിയിൽ മദ്യപാനം തുടങ്ങിയ രീതികളോക്കെ ഇവർക്കുണ്ട് എന്ന് പറയപ്പെടുന്നു.

പള്ളികളിൽ നിന്നുള്ള തിരുവോസ്തി മോഷ്ടിച്ചാണ് സാത്താൻ സേവയ്ക്കു ഉപയോഗിക്കുന്നതെന്ന പരാതി ക്രിസ്ത്യൻ പള്ളികളിൽ നിന്നും ഉയർന്നിരുന്നു. കത്തോലിക്കാ പള്ളികളിൽ നിന്ന് തിരുവോസ്തി മോഷണം പോകുന്നത് വർദ്ധിച്ചതോടെ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. ഇതിനിടെ ഒരു പള്ളി ഇടവകയിൽ പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ കൂടുതൽ പണം എത്തിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ചോദ്യം ചെയ്‌തപ്പോൾ ഇങ്ങനെ തിരുവോസ്തി മോഷ്ടിച്ച് കൊടുക്കുന്നതിന് കിട്ടിയ പ്രതിഫലമാണെന്ന് കുറ്റസമ്മതം നടത്തിയത്രേ. ഒരു ലക്ഷം രൂപ വരെ വില കൊടുത്ത് ഇവ വാങ്ങാൻ സാത്താൻ സേവക്കാർ തയ്യാറാണ്.

ലഹരിയും ലൈംഗിക ചൂഷണവും

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ഈ കുറ്റകൃത്യത്തിന്‍റെ ഭീകരത വർദ്ധിപ്പിക്കുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയെ വർഷങ്ങളായി ലൈംഗിക ചൂഷണം ചെയ്‌ത 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിലെ കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി തന്‍റെ ദുരനുഭവം പുറത്തു പറഞ്ഞത്. ചൈൽഡ് ലൈൻ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ എട്ടാം ക്ലാസ് മുതൽ തന്നെ പീഡിപ്പിക്കുന്നുണ്ടായിരുന്നതായി കുട്ടി അറിയിച്ചു. ഫോർട്ടു കൊച്ചിയിലെ ഒരു രഹസ്യ സങ്കേതത്തിൽ കൊണ്ടു പോയി മയക്കുമരുന്ന് കൊടുത്ത ശേഷമാണ് സാത്താൻ സേവയുടെ പേരിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

വൈകൃതങ്ങളുടെ കുത്തകയായ നിഗൂഢ ക്രിയകൾ ചെയ്യാനെത്തുന്നവരിൽ മയക്കുമരുന്നിന്‍റെ പ്രചാരകർ ധാരാളമുണ്ട്. വിദേശത്തു നിന്നു വരുന്ന ചില വിനോദസഞ്ചാരികൾ ഫോർട്ടു കൊച്ചിയിലും ആലപ്പുഴയിലും ഇത്തരം കാര്യങ്ങൾക്കു കൂടിയാണ് വരുന്നതത്രേ. സാത്താൻ സേവയിലൂടെ അളവറ്റ പണം സമ്പാദിക്കാനും ശത്രുക്കളെ നശിപ്പിക്കാനും സാധിക്കുമെന്ന അന്ധവിശ്വാസമാണ് ആഭിചാരകർമ്മങ്ങൾ നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നത്. എല്ലാ മതവിശ്വാസത്തിലുള്ളവരും ഇതിൽ പങ്ക് ചേരാറുണ്ടത്രേ.

13 സംഖ്യ, നിറം കറുപ്പ്

13-ാം തീയതിയും വെള്ളിയാഴ്ചയുമാണ് ആഭിചാരക്രിയയ്ക്ക് ഇക്കൂട്ടർ തെരഞ്ഞെടുക്കുന്നത്. വിശ്വാസത്തിനെതിരെ… മതങ്ങൾ വിശുദ്ധമെന്നു കരുതുന്ന സംഗതികളെ എതിർക്കുന്നതാണ് സാത്താൻ സേവയുടെ അടിസ്ഥാനം. സാധാരണ ജനം വെറുക്കുന്ന കൃത്യങ്ങളാണ് ഇവർ ചെയ്യാൻ ഇഷ്‌ടപ്പെടുന്നത്. ഒരിക്കൽ ചെന്നുപ്പെടുന്നവർക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണെന്നും പറയുന്നു. കറുപ്പും ചുവപ്പുമാണ് ഇവരുടെ പ്രിയപ്പെട്ട നിറം. കേരളത്തിൽ നടക്കുന്ന സാത്താൻ സേവയെ ബന്ധപ്പെടുത്തി ഒരു ചിത്രവും ഇറങ്ങിയിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോണിൽ, ഇങ്ങനെ അടിമകളായവരുടെ കഥയാണ് കാണിക്കുന്നത്.

1594 ൽ ഫ്രാൻസിലാണ് ഇത്തരം ആഭിചാരക്രിയകൾക്ക് തുടക്കമെന്നറിയുന്നു. ജനങ്ങളെ വഴി തെറ്റിക്കുന്ന ദുരാചാരങ്ങൾ മിക്ക സ്ഥലങ്ങളിലും നിരോധിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരത്തിന്‍റെ മറവിൽ ലഹരിമരുന്ന് ഉപയോഗത്തിനും ലൈംഗിക വൈകൃതങ്ങൾക്കും വേണ്ടിയാണ് ഇത്തരം ദുരാചാരങ്ങൾ കേരളത്തിൽ വേരുറപ്പിച്ചത്.

ആഭിചാര ക്രിയാകേന്ദ്രങ്ങൾ പോലീസിന് റെയ്ഡ് ചെയ്യാൻ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള മാർഗ്ഗത്തിൽ ഒന്നാണ് മയക്കുമരുന്ന് വിൽപന എന്നതിനാൽ ആഭിചാരക്രിയകളിൽ ഇവയുടെ സ്‌ഥാനം പോലീസ് തള്ളിക്കളയുന്നുമില്ല. സാത്താൻ സേവക്കാർ തങ്ങളുടെ സന്ദേശം ടാറ്റു, ടീ ഷർട്ട്, തല തിരിച്ച കുരിശ് ഇവയിലൂടെ പ്രചരിപ്പിക്കുന്നു. ഈ അടയാളങ്ങൾ കേരളത്തിലുടനീളം ലഭ്യവുമാണ്.

കൊച്ചിയാണ് വിഹാര രംഗം

ഇവിടെ കൊച്ചി തന്നെയാണ് സാത്താൻ സേവയുടെ പ്രധാന കേന്ദ്രം എന്നാണ് അന്വേഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ചും ഫോർട്ടു കൊച്ചി! കേരളത്തിലെ ഏഴ് ജില്ലകളിൽ സാത്താൻ സേവക്കാർക്ക് ആരാധനാലയമുണ്ട്. സാത്താൻ സേവക്കാർ നടത്തുന്ന ബ്ലാക്ക് മാസ് പരിപാടിയിൽ പങ്കെടുക്കാൻ മാത്രം 30000 രൂപയ്ക്കു മുകളിലാണ് ഫീസ്! ക്രിസ്തുമത വിശ്വാസത്തിനെതിരെയായി സൃഷ്ടിക്കപ്പെട്ട സാത്താൻ സേവ പോലെ തന്നെ ഹിന്ദു- മുസ്ലീം മതങ്ങളിലുമുണ്ട് സമാനമായ ആഭിചാരക്രിയകൾ. ചാത്തൻ സേവ, ജിന്ന് എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നതെന്നു മാത്രം.

ഇക്കഴിഞ്ഞ ആഴ്ച ഹൈദരാബാദ് ചിറ്റൂരിൽ  മാതാപിതാക്കൾ യുവതികളായ പെണ്മക്കളെ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയ സംഭവം  ഞെട്ടിക്കുന്നതായിരുന്നു. ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് കൊന്നവരും കൊല്ലപ്പെട്ടവരും!!!

അന്ധവിശ്വാസവും, ദുർമന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്ന ദുർനടപടികൾക്കെതിരെ പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത്തരം കേസുകൾക്ക് എതിരെ ശക്‌തമായ നിയമനടപടിക്ക് ഇപ്പോഴും പോലീസിന് കഴിയുന്നില്ല. നിയമപരമായ തടസ്സങ്ങളാണ് പ്രധാന കാരണം. മഹാരാഷ്ട്രയിൽ 2013 ൽ പുറത്തിറങ്ങിയ ആന്‍റി സൂപ്പർസ്റ്റിഷൻ ആന്‍റ് ബ്ലാക്ക് മാജിക് ആക്‌ട് (2013) പോലെ ഒരു നിയമം മുൻ ഗവൺമെന്‍റ് ഉണ്ടാക്കുമെന്ന് പറഞ്ഞുവെങ്കിലും ഇതുവരെ നിയമസഭയിൽ എത്തിയിട്ടില്ല.

और कहानियां पढ़ने के लिए क्लिक करें...