റിയോ ഒളിമ്പിക്സിൽ ഭാരതത്തിന്‍റെ അഭിമാനം കാത്തത് ഈ ഗുസ്തിക്കാരിയാണ്. 23 കാരിയായ സാക്ഷി മലിക്. 58 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ റെസ്‍ലിംഗിൽ വെങ്കലം നേടി നാടിന് ആദ്യത്തെ മെഡൽ സമ്മാനിക്കാൻ കഴിഞ്ഞത്. സാക്ഷിയുടെ ധൈര്യവും ആത്മവിശ്വാസവും കൊണ്ടാണ്. ഒളിമ്പിക്സിന്‍റെ ചരിത്രത്തിൽ ബാഡ്മിന്‍റൻ താരം പി.വി. സിന്ധുവിനൊപ്പം മെഡൽ നേടിയ നാലു ഭാരതീയ സ്ത്രീകളിൽ ഒരാളായി സാക്ഷി. സാക്ഷിയുടെ റോഹ്തകിലെ വസതിയിൽ വച്ച് കണ്ടപ്പോൾ…

ഗുസ്തിയിൽ പരീക്ഷിക്കാൻ ആരാണ് പ്രചോദനം?

എന്‍റെ മുത്തച്ഛൻ ചൗധരി ബധുറാം ആണ് എന്‍റെ പ്രചോദനം. അദ്ദേഹം ഒരു ഗുസ്തിക്കാരനായിരുന്നു.

ഗുസ്തിക്കാരിയാക്കാനുള്ള ആഗ്രഹത്തെ വീട്ടുകാർ എങ്ങനെയാണ് പിന്തുണച്ചത്?

ഗുസ്തി പുരഷന്മാരുടെ കളിയാണെന്ന ധാരണയാണല്ലോ പൊതുവേ ഉള്ളത്. അതിനാൽ പെൺകുട്ടികൾ താൽപര്യം കാണിക്കാത്ത കായിക ഇനമാണ് ഹരിയാനയിൽ 2002 മുതലാണ് പെൺകുട്ടികൾക്ക് ഈ രംഗത്ത് വരാൻ അനുവാദം കിട്ടിയതു പോലും. ഞാൻ ഗുസ്തി ചെയ്യുന്നതിൽ നാട്ടുകാർക്ക് വലിയ താൽപര്യമൊന്നുമില്ലായിരുന്നു. എന്നാൽ എന്‍റെ  തീരുമാനത്തെ എന്‍റെ അച്ഛനും അമ്മയും പിന്തുണച്ചു. അമ്മയ്ക്കു കുറച്ച് പേടിയുണ്ടായിരുന്നു. എന്‍റെ  മുഖം പോകുമോ എന്നും. ചില വീട്ടുകാരുടെ അനിഷ്ടത്തെ കുറിച്ചും.

ഗുസ്തിയെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്?

12 വയസ്സു മുതൽ അക്കാറയിലെ ചോട്ടു റാം സ്റ്റേഡിയത്തിൽ ആണ് പഠിച്ചു തുടങ്ങിയത്. 12 തവണ ഭാരതകേസരി പുരസ്കാരം നേടിയിട്ടുള്ള ഈശ്വർ സിംഗ് ഒഹിയ ആയിരുന്നു കോച്ച്. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം എന്നെ ആൺകുട്ടികളുമായി മത്സരിക്കാൻ തുടങ്ങി. മറ്റു പെൺകുട്ടികളെക്കാൾ വളരെ ശക്‌തിശാലി ആയിരുന്നു ഞാൻ. ആൺകുട്ടികളെ പോലും സ്ട്രഗിൾ ചെയ്യിക്കാൻ എനിക്ക് അന്ന് കഴിഞ്ഞു. 2009 വരെ അദ്ദേഹം ആയിരുന്നു എന്‍റെ  കോച്ച്. പിന്നീട് മന്ദീപ് എന്‍റെ  പരിശീലകനായി. അദ്ദേഹം ഇപ്പോഴും തുടരുന്നു.

പരിശീലന രീതികൾ…

ദിവസവും രാവിലെയും വൈകിട്ടുമായി 6 മണിക്കൂർ പരിശീലിക്കാറുണ്ട്. കായിക ക്ഷമതാ പരിശീലനവും, പ്രാക്ടീസിംഗും ചേർന്നതാണ് പരിശീലനം. 500 സിറ്റ് അപ്പ് ദിവസവും എടുക്കും. അത്രയും കഠിനമായ ശാരീരികാധ്വാനം ഉള്ളതിനാൽ അതിനു യോജിച്ച ഭക്ഷണം കഴിക്കും.

ഒളിമ്പിക്സിന് എങ്ങനെയാണ് പരിശീലനം നടത്തിയത്?

റിയോ ഒളിമ്പിക്സിന് ഒന്നര വർഷം മുമ്പ് ഞാൻ എന്‍റെ പ്രാക്ടീസ് ആരംഭിച്ചു. അത്രയും കർശനമായ പരിശീലനം ആയിരുന്നു. നാട്ടിലെ പരിശീലനത്തിനു പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഗുസ്തി പരിശീലനവും ലഭിച്ചു. സ്പെയിനിലെ മാഡ്രിസിലും ബൾഗേറിയയിലെ സോഫിയയിലും രണ്ടു മാസത്തോളം പരിശീലനം നടത്തി. എതിരാളിക്കെതിരെ നടത്തേണ്ട തന്ത്രപരമായ നീക്കങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ഈ പരിശീലനം സഹായിച്ചു.

റിയോ ഒളിമ്പിക്സിലേക്ക് എങ്ങനെ ക്വാളിഫൈ ചെയ്‌തു?

ഗുസ്തിയിൽ 58 കിലോഗ്രാം വിഭാഗം പുതിയതായി കൊണ്ടു വന്നതായിരുന്നു. റിയോ ഒളിമ്പിക്‌സിൽ ആ കാറ്റഗറിയിൽ മത്സരിക്കാൻ യഥാർത്ഥത്തിൽ ഞാനായിരുന്നില്ല ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രീ സ്റ്റൈൽ റസ്‍ലിംഗ് വിഭാഗത്തിൽ ഗീത ഫൊഗാട്ട് ആയിരുന്നു ആദ്യത്തെ ചോയിസ്. ഏപ്രിലിൽ നടന്ന ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെൻറിൽ പരിക്കിനെ തുടർന്ന് ഗീത പങ്കെടുക്കാതെ വിട്ടു നിന്നു. 2015 ഡിസംബറിൽ നടന്ന പ്രൊ റസ്‍ലിംഗ് മത്സരത്തിൽ എനിക്ക് ഗീതയെ തോൽപിക്കാനായി. ഇതേ തുടർന്ന് ഇസ്താംബൂളിൽ നടന്ന സെക്കന്‍റ്, ഫൈനൽ ഒളിമ്പിക് ഗെയിം ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ ഞാൻ പങ്കെടുത്തു ക്വാളിഫൈ ചെയ്‌തു. റിയോ ഒളിമ്പിക്സിൽ ചൈനയുടെ ലാൻ ഷാങ്ങിനെയാണ് ഞാൻ പരാജയപ്പെടുത്തിയത്.

റിയോ ഒളിമ്പിക്സിന് മുമ്പ് നേടിയിട്ടുള്ള അന്താരാഷ്ട്ര നേട്ടങ്ങൾ

2010 ൽ ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഞാൻ വെങ്കല മെഡൽ നേടിയിരുന്നു. 2013 ൽ കോമൺവെൽത്ത് ഗെയിംസിൽ 63 കിലോ വിഭാഗത്തിലും മെഡൽ നേടി. 2014 ൽ 58 കിലോ വിഭാഗത്തിൽ ഗ്ലാസ് ഗോ കോമൺവെൽത്ത് ഗെയിംസിലും 2015ൽ ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വിജയിച്ചു. 2016 ൽ ഇസ്താംബൂളിൽ നടന്ന മത്സരത്തിൽ സിൽവർ നേടിയാണ് റിയോ ഒളിമ്പിക്സിന് ക്വാളിഫൈ ചെയ്തത്.

റിയോ ഒളിമ്പിക്സിലെ ഭാരതത്തിന്‍റെ ആദ്യത്തെ മെഡൽ സാക്ഷിയ്ക്ക് സ്വന്തമായ നിമിഷങ്ങളെ കുറിച്ച് പറയാമോ?

റഷ്യയുടെ ഗുസ്തിതാരം വലേറിയ കൊബ്ലേവയെയാണ് ഞാൻ നേരിട്ടത്. ആ മത്സരത്തിൽ ഞാൻ പരാജയപ്പെട്ടു. തുടക്കത്തിൽ എന്‍റെ മംഗോളിയൻ എതിരാളി ഒർക്കോൺ പർവ് ഡ്രോജിനെ, പരാജയപ്പെടുത്തി ഒരു മണിക്കൂർ ശേഷം കിർഗിസ്ഥാന്‍റെ താരത്തെ നേരിട്ടു. ആ സമയത്ത് ഞാൻ കുറച്ച് നെർവസ് ആയിരുന്നു. എങ്കിലും ഒന്നു മിനിറ്റിൽ ഞാൻ ലീഡ് നേടി. അടുത്ത ഗ്യാപ്പിൽ എതിരാളിയുടെ മാന്ത്രിപ്പൂട്ടിനെ തുറന്ന് പുറത്തു കടക്കാനുള്ള മാർഗ്ഗം കോച്ച് കുൽദീപ് മലിക് സർ ചുരുങ്ങിയ നേരം കൊണ്ട് ഉപദേശിച്ചു തന്നു. അതനുസരിച്ച് ഞാൻ എതിരാളിയെ പരാജയപ്പെടുത്തി. ഇതിനിടയിൽ എതിരാളി താരം സ്റ്റേജിൽ പ്രതിഷേധിക്കുകയൊക്കെ ചെയ്‌തുവെങ്കിലും, എന്നെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 0-5, 2-5, 4-5, 7-5, 8-5 ഇങ്ങനെയായിരുന്നു വിന്നിംഗ് സ്കോർ.

മെഡൽ കിട്ടി എന്നുറപ്പായ നിമിഷത്തെക്കുറിച്ച്?

“ഹൊ… ഞാൻ ത്രില്ലടിച്ചു പോയി. ഞാൻ എന്‍റെ  കോച്ചിന്‍റെ അടുത്തേക്ക് ഓടി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എന്നെ തോളിലേറ്റിയാണ് എന്‍റെ കോച്ച് ആഹ്ലാദം പങ്കുവച്ചത്.

ഒന്നാന്തരം ഗുസ്തിതാരമാകാൻ എന്തു ഗുണങ്ങളാണ് വേണ്ടത്?

ശക്‌തിയും തന്ത്രപരമായ നീക്കവുമാണ് ഗുസ്തിയിൽ വിജയം നൽകുന്നത്. എന്നാൽ അതോടൊപ്പം തന്നെ വളരെ താൽപര്യം വേണം.കൃത്യമായ ഡയറ്റും വിശ്രമവും അനിവാര്യമാണ്.

കൂടുതൽ പേർ ഈ രംഗത്തേക്ക് വരാൻ എന്താണ് ചെയ്യേണ്ടത്?

ഗ്രാസ് റൂട്ട് ലെവലിൽ ഗുസ്തി പ്രോത്സാഹിപ്പിക്കുകയാണ് ഇതിന് ആവശ്യം. റസിഡൻഷ്യൽ അക്കാദമികളിൽ ചേർന്ന് പഠിച്ചാൽ തീർച്ചയായും ഗുണം ഉണ്ടാകും. താമസം, പരിശീലനം, ഭക്ഷണം, മാനസികാരോഗ്യം എന്നീ കാര്യങ്ങൾ ഒരു കോച്ചിന് നൽകാൻ കഴിഞ്ഞാൽ നല്ല താരങ്ങൾ ഇനിയും ഉണ്ടാകും.

പെൺകുട്ടികൾക്കുള്ള സന്ദേശമെന്താണ്?

ഒരു രംഗത്തും ആൺകുട്ടികളെക്കാൾ പിന്നിലല്ല പെൺകുട്ടികളെന്ന് രാജ്യം മനസ്സിലാക്കണം. അവസരങ്ങളും, പ്രോത്സാഹനവും ഉണ്ടായാൽ പെൺകുട്ടികൾ എന്തും നേടും? അതിനാൽ അവരെ പ്രോത്സാഹിപ്പിക്കൂ, ഉയരങ്ങളിലെത്തിക്കോളും.

और कहानियां पढ़ने के लिए क्लिक करें...