ഓഫീസ് തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ഗിരീഷിന് വീട് അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ട് പ്രത്യേകിച്ചും യാതൊരു അസ്വസ്ഥതയും തോന്നിയില്ല. ഒരു പക്ഷേ ആ കാഴ്ച ശീലമായതിനാലാവാം അയാൾ അപ്പോഴെക്കെയും പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത് ഒരു ലേഖനത്തിൽ എഴുതിയ വരികൾ ഓർക്കുമായിരുന്നു.

“വീട്ടിലെ പുരുഷന്മാർ നല്ല ചൂടുള്ള ചപ്പാത്തി കഴിക്കണമെന്ന ആഗ്രഹം വെടിഞ്ഞാലേ ആ വീട്ടിലെ സ്ത്രീയ്ക്ക് വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കൊപ്പം സ്വന്തം കരിയറിൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് വളരാനാവൂ.” ലേഖനത്തിലെ ഈ വരികളാണ് ഗിരീഷിനെ എപ്പോഴും ശാന്തനായിരിക്കാൻ സഹായിച്ചിരുന്നത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഗിരീഷിന് രൂപാലിയുടെ വീട്ടുകാരുമായി അടുക്കേണ്ടി വന്നത്. ആ സമയം മുതൽ തന്നെ രൂപാലിയുടെ ആധിപത്യ സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായ കാഴ്ചപ്പാടിനെക്കുറിച്ചും ഗിരീഷിന് ഏറെക്കുറെ മനസ്സിലായി കഴിഞ്ഞിരുന്നു.

“എനിക്ക് എന്‍റെതായ കാഴ്ചപ്പാട് ഉണ്ട്. സ്വന്തമായ വഴിയും ഞാൻ അതിലൂടെ സഞ്ചരിക്കൂ.” സമാധാനപൂർണ്ണമായ ജീവിതത്തിന് തുല്യപദവി അലങ്കരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവളുടെ ഈ നിലപാടിലൂടെ അയാൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഗിരീഷ് യാതൊരു പ്രശ്നങ്ങൾക്കും പഴികൾക്കും ഇടം കൊടുക്കാതെ സ്വയം വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്‌തു. കഴിയുന്നിടത്തോളം ഗിരീഷ് വീട്ടുജോലികൾ ചെയ്‌ത് ഭാര്യയെ സഹായിച്ചു.

രാവിലെ ഓഫീസിൽ പോകും മുമ്പെ വാഷിംഗ് മെഷീനിൽ മുഷിഞ്ഞ തുണിയൊക്കെ ഇട്ട് അലക്കിയെടുത്ത് വിരിക്കും. വീട്ടുവേലക്കാരി അവിധിയെടുക്കുന്ന ദിവസങ്ങളിൽ രൂപാലി വീട് വൃത്തിയാക്കുമ്പോൾ ഗിരീഷ് അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കി അടുക്കള ക്ലീനാക്കുന്ന ജോലി ഏറ്റെടുക്കും.

ഭക്ഷണം പാകം ചെയ്യാനായിരുന്നു ഗിരീഷിന് ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നിൽക്കാത്തതിനാൽ വീട്ടിൽ അമ്മയായിരുന്നു ഭക്ഷണം പാകം ചെയ്‌തിരുന്നത്. പക്ഷേ ജോലി കിട്ടി മറ്റൊരു നഗരത്തിലെത്തിയതോടെ ഓഫീസ് കാന്‍റീനും ഹോട്ടലുമൊക്കെയായി ആശ്രയം. അതുകൊണ്ട് പാചകം ചെയ്‌തുള്ള ശീലം ഗിരീഷിന് ഇല്ലായിരുന്നു. അതിനിടെയാണ് കല്യാണമൊക്കെ കഴിഞ്ഞ് വീടിന്‍റെ സുഖസൗകര്യങ്ങളിലേക്ക് മാറിയത്.

വീട്ടിൽ വന്നയുടനെ ഗിരീഷ് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. അതിനു ശേഷം ചിതറി കിടന്ന പാത്രങ്ങളും പുസ്തകങ്ങളും അടുക്കി ടീപ്പോയിൽ വച്ചു. കിടക്കയിലും കസേരയിലുമായി ചിതറി കിടന്ന രാവിലെ മാറിയ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് ലോൺട്രിയിൽ നിക്ഷേപിച്ചു. കിടക്കവിരി കുടഞ്ഞ് ചുളിവില്ലാതെ വിരിച്ചിട്ടു. രൂപാലി അപ്പോഴും ഓഫീസിൽ നിന്നും മടങ്ങിയെത്തിയിരുന്നില്ല. ജോലിക്കാരിയും ഇന്ന് വന്നിട്ടില്ല. രാവിലെ അത്യാവശ്യ ജോലികൾ മാത്രം ചെയ്‌ത് തീർത്ത് രണ്ടുപേരും ഓഫീസിലേക്ക് പോവുകയാണ് ഉണ്ടായത്.

“ഗിരി എപ്പോഴാ എത്തിയത്? ഇന്ന് ഞാൻ അൽപം വൈകി,” വീട്ടിൽ പ്രവേശിച്ചയുടനെ രൂപാലി അദ്ഭുതത്തോടെ പറഞ്ഞു.

“ഞാനും എത്തിയതേയുള്ളൂ. ഏകദേശം 15 മിനിറ്റായി കാണും.” ഗിരീഷ് സാധനങ്ങൾ അടുക്കിവച്ച് പറഞ്ഞു.

“ഇന്ന് ഞങ്ങളുടെ ടീമിൽ വീണ്ടും തർക്കമുണ്ടായി. അതുകൊണ്ടാ ഞാൻ ലേറ്റ് ആയത്. ഓഫീസിലെ സജിത്തില്ലേ അവൻ പറയുവാ സ്ത്രീകൾ ഒന്ന് ചിരിച്ചു കാണിച്ചാൽ മാത്രം മതി പ്രൊമോഷൻ കിട്ടുമെന്ന്. ഒട്ടും പ്രയാസമില്ലെന്ന്. പിന്നെ ഞാൻ വിട്ടുകൊടുക്കുമോ. അവനെ കണക്കിന് പറഞ്ഞു. ഈ പുരുഷന്മാർ സ്വയം എന്താ ധരിച്ച് വച്ചിരിക്കുന്നത്. ഞങ്ങൾ സ്ത്രീകളും അവരെപ്പോലെ കഷ്ടപ്പെട്ട് പഠിച്ചല്ലേ ജോലി നേടുന്നത്. മത്സര പരീക്ഷകളിലൊക്കെ അവരെപ്പോലെ കഷ്ടപ്പെട്ട് തന്നെയാ ജോലി നേടുന്നത്. കഠിനമായി പരിശ്രമിച്ച് തന്നെയാണ് ജോലിയിലും കഴിവ് തെളിയിക്കുന്നത്. അത് മാത്രമല്ല മറിച്ച് ഞങ്ങൾക്ക് മുന്നേറാൻ കുറേക്കൂടി അദ്ധ്വാനിക്കേണ്ടി വരുന്നുണ്ട്. ഗിരി ഗ്ലാസ് സീലിംഗിനെ പറ്റി കേട്ടിട്ടുണ്ടോ.”

“നീ ഗ്ലാസ് സീലിംഗിനെ അംഗീകരിക്കുന്നുണ്ടോ?”

“എനിക്കതിന്‍റെ ആവശ്യമില്ല. കാരണം ഞാൻ ശക്‌തയായ സ്ത്രീയാണ്. അബലയല്ല. എന്നെ ജയിക്കാൻ ഒരു പുരുഷനും കഴിയില്ല.”

“പാവം ഈ പുരുഷനോട് ക്രൂരത കാട്ടല്ലേ ഡാർളിംഗ്. നീ എന്തെങ്കിലും ഉണ്ടാക്കി തരാമോ? എനിക്ക് വിശക്കുന്നു.” ഗിരീഷിന് സഹിക്കാനാവാത്ത വിശപ്പ് തോന്നി.

“ഞാനും ഗിരീഷിനെപ്പോലെ ജോലി ചെയ്‌തിട്ടല്ലേ ഓഫീസിൽ നിന്നും വരുന്നത്. നിങ്ങളെപ്പോലെ തന്നെ ക്ഷീണിച്ച് എന്നിട്ടാണോ… ഇങ്ങനെ…”

“എന്ത് ചെയ്യാനാ, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ എനിക്ക് നിന്നെ ആശ്രയിച്ചേ പറ്റൂ. അതുകൊണ്ടല്ലേ മെയിഡ് വരാത്തപ്പോൾ ഞാൻ മറ്റ് ജോലികളൊക്കെ ചെയ്യുന്നത്. നിന്നോട് ഞാൻ അനീതി കാണിക്കുകയാണെന്ന് വിചാരിക്കരുത്. കഴിക്കാൻ ഉപ്പ് മാവായാലും മതി.”

രൂപാലി നേരിയൊരു നീരസത്തോടെ തിടുക്കപ്പെട്ട് ഉപ്പ്മാവ് തയ്യാറാക്കി. മുമ്പൊക്കെ ഗിരീഷ് എന്തെങ്കിലും കഴിക്കാൻ ആവശ്യപ്പെടുമ്പോൾ ഹോട്ടലിൽ ഓർഡർ നൽകി എന്തെങ്കിലും വാങ്ങിക്കുമായിരുന്നു. പക്ഷേ അപ്പോഴൊക്കെ ഗിരീഷിന്‍റെ വയറിന് അസുഖം പിടിപ്പെടുന്നത് മാത്രവുമല്ല ഗിരീഷ് വൃത്തി ഭ്രാന്തനായിരുന്നു. എന്നാൽ രൂപാലി നേരെ മറിച്ചും. എന്തെങ്കിലും വസ്‌തു അലങ്കോലമായി കിടന്നാലും അതൊന്നും അവളെ തെല്ലും അലട്ടിയിരുന്നില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് ടേബിളിൽ വച്ചിരിക്കുന്ന വസ്‌തുക്കൾ എടുത്ത് സോഫയിൽ വയ്ക്കും. സോഫയിൽ ഇരിക്കാൻ പോകുമ്പോൾ ആ സാധനങ്ങളെക്കെ എടുത്ത് തിരിച്ച് ടേബിളിലും വയ്‌ക്കും.

ഗിരീഷ് ഇതിനെ എതിർക്കുമ്പോഴൊക്കെ രൂപാലി ഉടനടി പറയും.

“ഗിരിയ്ക്ക് ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരുന്നുണ്ടെങ്കിൽ സ്വയമെടുത്ത് മാറ്റി വച്ചോ. ഞാനും നിങ്ങളെപ്പോലെ കഷ്‌ടപ്പെട്ട് ജോലി ചെയ്‌താ വരുന്നത്. ആഫ്റ്റർ ഓൾ സമത്വത്തിന്‍റെ കാലമാണല്ലോ ഇപ്പോൾ.” അതോടെ ഗിരീഷ് നിശബ്ദത പാലിക്കും.

ഒരിക്കൽ ഗിരീഷിന്‍റെ അമ്മ അവരെ സന്ദർശിക്കാൻ വന്ന സമയത്തും ഇരുവർക്കുമിടയിൽ ഇതുപോലെ തർക്കമുയർന്നു. ഏറെ നേരമായുള്ള വാഗ്വാദം കേട്ട് അമ്മയ്ക്കും ഇടപെടേണ്ടി വന്നു.

“സമത്വം നല്ല കാര്യം തന്നെ. അങ്ങനെ തന്നെയാണ് വേണ്ടതും. പക്ഷേ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ ചില ജോലികൾ സ്ത്രീകളും മറ്റ് ചിലത് പുരുഷന്മാരും ചെയ്യണം. ഉദാ: ഗൃഹപരിപാലനം, ഭക്ഷണം പാകം ചെയ്യൽ സ്ത്രീകൾക്കേ തന്മയത്വത്തോടെ ചെയ്യാനാവൂ. എന്നാൽ വീടിന് പുറത്തുള്ള ജോലി പുരുഷനും ചെയ്യാം. എന്നാൽ രൂപാലിയ്‌ക്ക് അമ്മയുടെ അഭിപ്രായത്തോട് യോജിക്കാനായില്ല. അതുകൊണ്ട് അവളത് കേട്ടതായി പോലും നടിച്ചില്ല.

എന്തിനേറെ കിടപ്പറയിൽ അയാൾ അവളെ പ്രണയപുരസ്സരം കെട്ടിപിടിച്ചാലും അവളിലെ ഫെമിനിസ്‌റ്റ് വീറോടെ എതിർത്തു തുടങ്ങും.

“ഗിരി, ഞാൻ തുടക്കമിടുന്നതു വരെ കാത്തിരിക്കാൻ വയ്യേ?”

“ഞാനതിന് ബലപ്രയോഗമൊന്നും ചെയ്യുന്നില്ലല്ലോ. നിനക്ക് താൽപ്പര്യമില്ലെങ്കിൽ വേണ്ട.”

“എന്നോട് അങ്ങനെ ആർക്കും ബലം പ്രയോഗിക്കാനൊന്നും കഴിയില്ല. നിങ്ങൾക്കും അതെ.”

“ഞാനും അതെ പറഞ്ഞുള്ളൂ രൂപ. നിർബന്ധിക്കാൻ എനിക്കിഷ്ടമല്ലെന്ന്. ഇതിൽ തർക്കിക്കാനുള്ള കാര്യമൊന്നുമില്ലല്ലോ?” രൂപാലി അനാവശ്യമായി വാദിക്കുന്നത് കേട്ട് ഗിരീഷിന് ഉള്ളിൽ ദേഷ്യം തോന്നി.

ഏതാനും മാസങ്ങൾക്കുശേഷം രൂപാലിയുടെ അമ്മ അവർക്കൊപ്പം കുറച്ച് ദിവസം താമസിക്കാനായി വന്നു. മകളുടെ കുടുംബ ജീവിതം കണ്ട് അവർ സന്തുഷ്ടയായി. എന്നാലും അമ്മയ്ക്ക് മുന്നിൽ ഗിരീഷിനും രൂപാലിക്കുമിടയിൽ സ്ത്രീ പുരുഷ സമത്വത്തെ ചൊല്ലിയുള്ള പൊട്ടിതെറികൾ പതിവു പോലെ ഉണ്ടായി കൊണ്ടിരുന്നു. ഇതിനിടെ ഗിരീഷിന് ഔദ്യോഗികാവശ്യത്തിനായി ടൂർ പോകേണ്ടി വന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ ഗിരിഷ് രൂപാലിയെ ഫോൺ ചെയ്‌ത് തനിക്കുള്ള ഡ്രസ്സ് ബാഗിൽ എടുത്തു വയ്‌ക്കാൻ ആവശ്യപ്പെട്ടു.

“ഓഹോ… ഓർഡർ തന്നാൽ മതിയല്ലോ. ഞാനെന്താ വെറുതെ ഇരിക്കുകയാണോ ഇവിടെ? തന്നെത്താൻ ചെയ്‌താലെന്താ? എനിക്കും എന്‍റേതായ ജോലിയുണ്ട്. നാളെ പോകണമെന്നുണ്ടെങ്കിൽ ഓഫീസിൽ നിന്നും വൈകുന്നേരം നേരത്തെ ഇറങ്ങിയാൽ പോരെ. കല്യാണത്തിന് മുമ്പും സ്വന്തം ജോലി മറ്റുള്ളവരെ കൊണ്ടാണോ ചെയ്യിച്ചിരുന്നത്.”

“എന്താ രൂപാലി നീയിങ്ങനെ? നീ അവന്‍റെ ഭാര്യയല്ലേ? കുടുംബ ജീവിതമാകുമ്പോൾ ഭാര്യയും ഭർത്താവും എല്ലാ കാര്യങ്ങളും പങ്കുവച്ച് ജീവിക്കണം. അതിൽ വിട്ടുവീഴ്ചയൊക്കെ വേണം. നീ അവന്‍റെ കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ പിന്നെ ആര് ചെയ്യും? അങ്ങനെ അവനവന്‍റെ കാര്യം മാത്രം നോക്കി ജീവിച്ചാൽ മതിയായിരുന്നുവെങ്കിൽ കല്യാണം കഴിക്കേണ്ടതിന്‍റെ ആവശ്യമൊന്നുമില്ലല്ലോ? ഞാനെന്തിനാ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് അത് ഗിരീഷിന് ചെയ്തു കൂടെയെന്ന് നാളെ നീ ചോദിക്കില്ലെന്ന് ആര് കണ്ടു” രൂപാലിയുടെ അമ്മയ്ക്ക് അവളുടെ നിലപാടിനോട് യോജിക്കാനായില്ല.

“അമ്മ ഗിരീഷിന്‍റെ അമ്മയെ പോലെ സംസാരിക്കല്ലേ,” രൂപാലിയ്ക്ക് അമ്മയുടെ സംസാരം കേട്ട് ദേഷ്യം വന്നു. അതോടെ അമ്മ വാത്സല്യപൂർവ്വം രൂപാലിയുടെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.

“മോളെ, അമ്മയായാലും അമ്മായിയമ്മയായാലും ശരി മക്കളുടെ നന്മ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ. നല്ലത് മാത്രമേ പറയൂ. കുറേ ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറയുന്നത്. മക്കൾക്ക് അറിയാത്ത കാര്യം അമ്മമാർ പറഞ്ഞുതരും.”

“പക്ഷേ അമ്മേ, ഗിരീഷ് പഠിച്ചത്രയും ഞാനും പതിച്ചിട്ടുണ്ട്. ഗിരീഷിന്‍റെ ജോലി പോലെ തന്നെ കഠിനമാണ് എന്‍റെ ജോലിയും. പിന്നെ എന്തിന് ഞാൻ മാത്രം കുടുംബകാര്യവും നോക്കണം. പിന്നെ ഞാനൊരു ഫെമിനിസ്‌റ്റാണെന്ന കാര്യം അമ്മയ്ക്ക് അറിയാമല്ലോ.”

“നീ പരിധി വിടുകയാണ് രൂപാലി എല്ലാ കാര്യത്തിലും പുരുഷനെ എതിർക്കുകയെന്നതല്ല സ്ത്രീവാദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ഹൃദ്യമായ ബന്ധം കൊണ്ടാണ് കുടുംബ ജീവിതം സുഖകരമാകുക. ഗിരീഷിന് പറ്റുന്ന രീതിയിൽ നിന്നെ സഹായിക്കാറില്ലേ. നിനക്ക് ചെയ്യാനുള്ളത് നീയും ചെയ്യണം.”

പക്ഷേ അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ രൂപാലിയെ സംബന്ധിച്ച് അർത്ഥശൂന്യങ്ങളായ വാക്കുകളായിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെക്കുറെ ഒരു വർഷമായതോടെ ഗിരീഷ് രൂപാലിയുടെ സ്വഭാവത്തിനനുസരിച്ച് സ്വയം മാറ്റിയെടുത്തു കൊണ്ടിരുന്നു. ഗിരീഷിന് രൂപാലിയെ ജീവനായിരുന്നു. ഭാര്യ എപ്പോഴും സന്തോവതിയായിരിക്കണം എന്ന് മാത്രമേ അയാൾ ചിന്തിച്ചിരുന്നുള്ളൂ. സ്ത്രീ സമത്വം എന്നത് ആപ്തവാക്യമാക്കിയെടുത്ത രൂപാലിയുടെ സ്വഭാവമാകട്ടെ തെല്ലിട മാറിയില്ല.

ഒരിക്കൽ ഗിരീഷിന്‍റെ ഏതാനും സുഹൃത്തുക്കൾ ഗിരീഷിനെ കാണാനായി വീട്ടിൽ വന്നു. അവരുടെ സംസാരത്തിൽ സ്‌ഥലം മാറി വന്ന പുതിയ ബോസും വിഷയമായി മാറി. “എന്താണെന്ന് അറിയില്ല, അവർ ഭയങ്കര ധിക്കാരിയാണ്. എന്ത് പറഞ്ഞാലും വളരെ ദേഷ്യത്തിലായിരിക്കും. അവരുടെ റിയാക്ഷൻ അറോഗന്‍റ് ലേഡി.”

ഗിരീഷിന്‍റെ സഹപ്രവർത്തകരിൽ ഒരാളായ വിജയിയുടെ അഭിപ്രായം കേട്ട് രൂപാലിയുടെ ഭാവം മാറി.

“നിങ്ങൾ പുരുഷന്മാർക്ക് ഏതെങ്കിലും സ്ത്രീ ബോസായി വന്നാൽ അവരെ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ് അല്ലേ? ആ സ്‌ഥാനത്ത് ഏതെങ്കിലും പുരുഷനായാൽ ഒരു കുഴപ്പവുമില്ല. പക്ഷേ സ്ത്രീയായാൽ പിന്നെ പറയണ്ട പുരുഷന്മാർ അവരുടെ കുറ്റം പറയും പരിഹസിക്കും. വർക്ക് റിലേഷൻഷിപ്പു പോലും ഉണ്ടാവില്ല.”

“അയ്യോ ചേച്ചി എന്താ ഈ പറയുന്നത്?” വിജയിയുടെ മുഖം വിളറി വെളുത്തു.

“രൂപാലി നീ ഇതെന്ത് അറിഞ്ഞിട്ടാ പറയുന്നത്. നിനക്ക് ഞങ്ങളെയെല്ലാം അറിയാമല്ലോ. പക്ഷേ ഞങ്ങളുടെ പുതിയ ബോസിനെ നിനക്കറിയാമോ? എന്നിട്ടും നീ അവരെപ്പറ്റി പുകഴ്‌ത്തി സംസാരിക്കുകയാണോ?” രൂപാലിയുടെ പെട്ടെന്നുള്ള പ്രതികരണം കേട്ട് ഗിരീഷ് വല്ലാതെ പരിഭ്രമിച്ചു പോയി.

രൂപാലിയുടെ മനസ്സിലുള്ള അനാവശ്യമായ പുരുഷ വിദ്വോഷമാണെന്ന് അതോടെ ഗിരീഷിന് മനസ്സിലായി. പുരുഷന്മാർ ഒന്നടങ്കം സ്ത്രീകളുടെ ശത്രുക്കളാണെന്ന അന്ധമായ വിശ്വാസമാണ് അവളെ നയിക്കുന്നത് അതു കൊണ്ടാണ് സ്ത്രീ സമത്വം എന്ന പേരും പറഞ്ഞ് വീട്ടുജോലികൾ വരെ അവൾ തരംതിരിച്ച് നിർത്തിയിരുന്നത്.

അന്ന് രാത്രി ഗിരീഷും രൂപാലിയും പുറത്ത് ഡിന്നർ കഴിക്കാനായി പോയി. ഭക്ഷണം കഴിച്ച ശേഷം അവർ കാറിൽ മടങ്ങവെ രണ്ട് മൂന്ന് ബൈക്കുകളിലായി വന്ന ഒരു സംഘം കാറിനെ പിന്തുടരുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഏകദേശം 3 ബൈക്കുകളിലായി 6-7 യൂവാക്കളാണ് ഉണ്ടായിരുന്നത്. കാറിന് പിന്നിൽ എത്തുമ്പോൾ യുവാക്കൾ ഉച്ചത്തിൽ കൂവികൊണ്ടിരുന്നു.

“ഞാൻ നേരത്തെ പറഞ്ഞതാ ഇതുവഴി പോകരുതെന്ന്. ഷോർട്ട് കട്ട്? കണ്ടില്ലേ ഇപ്പോൾ? രൂപാലിയുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു.

“എന്ത് കണ്ടുവെന്നാ? ഒന്നുമില്ല. എന്തിനാ നീ പേടിക്കുന്നത്? ആഫ്റ്റർ ഓൾ സമത്വത്തിന്‍റെ കാലമല്ലേ.” ഗിരീഷിന്‍റെ പ്രതികരണം കേട്ടതോടെ രൂപാലിയുടെ മുഖം വിളറി വെളുത്തു. അവൾ അടിക്കടി ആവർത്തിച്ചിരുന്ന കാര്യം ഗിരീഷിനെ എത്രമാത്രം വേദനിപ്പിച്ചിരുന്നുവെന്ന് അന്നവൾ ആദ്യമായി മനസ്സിലാക്കുകയായിരുന്നു.

അപ്പോഴെക്കും രൂപാലി ആകെ അസ്വസ്ഥയായി. “ഗിരീഷ് നിങ്ങളെന്‍റെ ഭർത്താവാണ്.” എന്‍റെ സംരക്ഷിക്കേണ്ട ചുമതലയും ഉത്തരവാദിത്തവും നിങ്ങൾക്കാണ്. എന്‍റെ സുരക്ഷിതത്വം നിന്‍റെ കൈകളിലാണ്. നീ നിന്‍റെ കർത്തവ്യത്തിൽ നിന്നും പിന്നോട്ട് മാറരുത്.”

ഗിരീഷ് മറുപടിയൊന്നും പറയാതെ കാർ അതിവേഗം പായിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടു നിർത്തി. അപ്പോഴെക്കും ബൈക്കുകളിൽ പിന്തുടർന്നിരുന്നവർ എങ്ങോട്ടോ അപ്രത്യക്ഷമായി. തുടർന്ന് വീട്ടിലെത്തിയ അവർ രക്ഷപ്പെട്ട ആശ്വാസത്തിൽ ദീർഘ നിശ്വാസമുതിർത്തു. പക്ഷേ രണ്ടുപേരും ഒരക്ഷരം പോലും സംസാരിക്കാതെ യാന്ത്രികമായി അവരവരുടെ ജോലികളിൽ മുഴുകി. ഗിരീഷ് നിശബ്ദത പാലിച്ചു കൊണ്ട് തനിക്ക് പിറ്റേ ദിവസം പോകാനുള്ള ഫയലുകളും മറ്റും അടുക്കി വച്ചു.

രൂപാലിയ്ക്ക് സ്വയം ചിന്തിക്കാനുള്ള അവസരം മന:പൂർവ്വം ഒരുക്കുകയായിരുന്നു ഗിരീഷ്. രൂപാലിയും നിശബ്ദയായിരുന്നു. കഥ വലിയൊരാഘാതത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു അവൾ. തന്‍റെ ദൗർബല്യത്തെക്കുറിച്ച് സ്വയം പറയേണ്ടി വന്നതിലുള്ള ഇച്‌ഛാഭംഗത്തിലായിരുന്നു രൂപാലി.

പിറ്റേന്ന് രാവിലെ ഗിരീഷ് തയ്യാറായി ഓഫീസിലേക്ക് പുറപ്പെട്ടു. പിന്നാലെ രൂപാലിയും തന്‍റെ ഓഫീസിലേക്ക് പോയി. കമ്പ്യൂട്ടറിൽ ഇമെയിൽ പരിശോധിക്കുന്നതിനിടെ അവൾക്ക് ഗിരീഷിന്‍റെ ഇമെയിൽ സന്ദേശമെത്തി.

“രൂപാലി,

എന്നെ മനസ്സിലാക്കുക. സ്ത്രീയെ രണ്ടാം കിടയായി കാണുന്ന ഒരു വ്യക്‌തിയേയല്ല ഞാൻ. നിന്നെപ്പോലെ തന്നെ സ്ത്രീ പുരുഷ സമത്വത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ എന്നു മാത്രമല്ല പുരുഷനുള്ളതു പോലെ സ്ത്രീക്കും എല്ലാ അവകാശവും അധികാരവുമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. പുരുഷൻ നൽകുന്ന ഔദാര്യവുല്ല അത്. അതുകൊണ്ടാണല്ലോ ഞാൻ നിന്നെ ഇത്രയധികം സ്നേഹിക്കുന്നതും പരിപാലിക്കുന്നതും. ഇനിയും അത് തുടരും. എന്‍റെ മരണം വരെ.

പക്ഷേ നിന്‍റേത് വ്യർത്ഥമായ നിലപാടാണ്. എല്ലാ പുരുഷന്മാരേയും ശത്രുക്കളായി കാണുന്നതാണ് നിന്‍റെ മനോഭാവം. ഒന്ന് മനസ്സിലാക്കുക. സ്ത്രീയും പുരുഷനും പരസ്‌പര പൂരകങ്ങളായ ഘടകങ്ങളാണ്. സ്ത്രീയില്ലെങ്കിൽ പുരുഷനില്ല. പുരുഷനില്ലെങ്കിൽ സ്ത്രീയും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും രണ്ടുപേരും വേണം.

പക്ഷേ നമ്മുടെ വീട്ടിൽ സംഭവിക്കുന്നതെന്താണ്? വികലമായ കാഴ്ചപ്പാടിന്‍റെ പേരിൽ നീ അവകാശവും അധികാരവും ഉറപ്പിക്കുകയല്ലേ? അതും ഒരു വാശിപ്പോലെ. വാശിയുടെ ആവശ്യമുണ്ടോ, നമുക്കിടയിൽ? വിലപ്പെട്ട വ്യക്‌തിയായല്ലേ ഞാൻ നിന്നെ കാണുന്നത്. മറ്റൊന്ന് സ്ത്രീ കഴിവുള്ളവൾ തന്നെയാണ്.

എല്ലാ കാര്യത്തിലും പുരുഷനെപ്പോലെ അല്ലെങ്കിൽ അതിലുമേറെ അവൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ പറ്റും. എങ്കിലും ഇവർ രണ്ടു പേർക്കും ജനിതകപരമായ ചില ധർമ്മങ്ങളും ദൗർബല്യങ്ങളുമില്ലേ. പരസ്‌പരം സ്നേഹിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യുന്നതിന് എന്തിനാണ് ഈ പിടിവാശി കാട്ടുന്നത്. ജീവിതത്തിലെ നല്ല നിമിഷങ്ങളെ കൊല്ലുന്നത്.

എന്ന് നിന്‍റെ സ്വന്തം

ഗിരി

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഗിരീഷ് വീടിനകത്തെ പതിവില്ലാത്ത കാഴ്ച കണ്ട് അദ്ഭുതപ്പെട്ടു. എന്നും അലങ്കോലമായി കിടക്കുന്ന വീട് ഇന്ന് മൊത്തത്തിൽ ചിട്ടയായിരിക്കുന്നു.

എല്ലാ വസ്‌തുക്കളും അതാതിടത്ത് ഭംഗിയായി വച്ചിരിക്കുന്നു. നിലം അടിച്ച് വാരി തുടച്ചിരിക്കുന്നു. ഫ്ളവർ പോട്ടിൽ ഫ്രഷ് പൂക്കൾ. തീൻമേശയിൽ നല്ല ചൂടൻ പൂരിയും മസാലയും ഗ്ലാസ് ബൗളിൽ അടച്ച് വച്ചിരിക്കുന്നു.

അടുക്കളിയിൽ നിന്നും പുഞ്ചിരിയോടെ ഇറങ്ങി വന്ന രൂപാലി തെല്ലൊരു ലജ്‌ജയോടെ എന്നാൽ അൽപം ഗമയോടെ അയാളെ നോക്കി. താൻ സ്വപ്നം കാണുകയാണോ അതോ ഇതെല്ലാം യാഥാർത്ഥ്യമാണോ എന്നറിയാതെ ഗിരീഷ് അവളെ തന്നെ നോക്കിയിരുന്നു.

ഒടുവിൽ അയാൾ വലിയൊരു പുഞ്ചിരിയോടെ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളത് കാത്തിരിക്കുകയായിരുന്നു.

“ഞാനെന്‍റെ ജോലി ചെയ്‌തു. ഇനി ഗിരിയുടെ ഊഴമാണ്” അവളുടെ മുഖത്ത് വിജയിയുടെ ഭാവമായിരുന്നു അപ്പോൾ.

എല്ലാം പെയ്തൊഴിഞ്ഞതുപോലെ അയാൾ അവളെ ഇറുകെ പുണർന്നു നിന്നു.

और कहानियां पढ़ने के लिए क्लिक करें...