ഒന്നും ചെയ്യാതെ ജനാലയ്ക്കരികിൽ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുന്ന ടിൻസിയെ വാസുദേവ് ശ്രദ്ധിച്ചു. തന്‍റെ മകൾ ഇങ്ങനെ ആക്ടിവല്ലാതെ ഉത്സാഹമൊന്നും കാണിക്കാതെ ഇരിക്കുന്നതിനോട് അയാൾക്ക് യോജിപ്പില്ല.

“ഇവളെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ആരെങ്കിലും അവളെ ശല്യപ്പെടുത്തുന്നുണ്ടോ” അയാൾ ഭാര്യ റോമയെ വിളിച്ച് സംശയം പ്രകടിപ്പിച്ചു.

“ഏയ്… എന്‍റെ അറിവിൽ ആരും അവളെ ശല്യപ്പെടുത്തുന്നില്ല. ഇത് ഒട്ടുമിക്ക കൗമാരക്കാരും കടന്നു പോകുന്ന അവസ്ഥയല്ലേ. നാളയെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതാണ്” റോമയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു.

“എന്തായാലും അവളുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുവാൻ നമുക്ക് എന്തെങ്കിലും ചെയ്തേ മതിയാവൂ. എന്താ നിന്‍റെ അഭിപ്രായം” വാസുദേവ് ഭാര്യയോട് എന്തെങ്കിലുമൊരു ഉപായം പറയൂ എന്ന രീതിയിൽ അന്വേഷിച്ചു.

“ഞാൻ അവളോട് ഒരു സമ്മർ ക്യാംപിന്‍റെ കാര്യം പറഞ്ഞിരുന്നു. എന്തോ അവളത്ര താൽപര്യം കാണിച്ചില്ല. സമ്മർ ക്യാംപൊക്കെ ആകുമ്പോൾ ധാരാളം കുട്ടികളുണ്ടാകും. പുതിയ കൂട്ടുകാരും പിന്നെ ഗെയിമുകളും ക്രിയേറ്റീവ് പ്ലാറ്റ്ഫോമും കൂടിയാകുമ്പോൾ ടിൻസി മൊത്തത്തിൽ ഉഷാറാകുമല്ലേ” റോമ തനിക്കു തോന്നിയ കാര്യം പറഞ്ഞു.

“അതൊരു നല്ല ഐഡിയ ആണല്ലോ. മറ്റുള്ളവരോട് ആശയവിനിമയം നടത്താനും ക്യാംപിന്‍റെ അന്തരീക്ഷത്തിൽ ഇഴുകി ചേരാനും ടിൻസിക്ക് സാധിച്ചാൽ അവളുടെ ആത്മവിശ്വാസം താനേ വർദ്ധിക്കും. എങ്കിൽ മാത്രമേ ഈ ഉൾവലിഞ്ഞിരിക്കുന്ന സ്വഭാവം മാറുകയുള്ളൂ.” വാസുദേവ് ഒരു പരിഹാരം കണ്ടെത്തിയ പോലെ നിർദേശിച്ചു.

ടിൻസി അവരെ ചുറ്റിപ്പറ്റി മാത്രം നിന്നാൽ മാനസികാവസ്‌ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് റോമയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വാഗമണ്ണിലെ സമ്മർ ക്യാംപിൽ ടിൻസിയെ എങ്ങനെയെങ്കിലും നിർബന്ധിച്ച് അയക്കാൻ റോമ തീരുമാനിച്ചു.

പറ്റിയൊരു സമയം നോക്കിയിരുന്ന റോമ ഡൈനിംഗ് സമയത്ത് വാഗമണ്ണിലെ സമ്മർ ക്യാംപിന്‍റെ കാര്യം വീണ്ടും എടുത്തിട്ടു.

“ഇവൾക്കിവിടെ വെറുതെ ഇരിക്കുന്ന നേരം കൊണ്ട് വാഗമണ്ണിൽ ക്യാംപിന് പൊയ്ക്കൂടെ? എന്തു പറയുന്നു വാസു. അതല്ലേ നല്ലത്” റോമ ഭർത്താവിനോട് അഭിപ്രായം ചോദിക്കുന്ന പോലെ.

“ശരിയാ, ഇവിടെ ചടഞ്ഞു കൂടി ഇരിക്കണ്ടല്ലോ” വാസുദേവിന്‍റെ പെട്ടെന്നുള്ള മറുപടി. ടിൻസി അച്‌ഛനും അമ്മയും പറയുന്നത് കേട്ട് മൂളുക മാത്രം ചെയ്‌തു.

“എന്തായാലും അടുത്താഴ്ച വിമലയുടെ ഇരട്ടകൾ ഇവിടെ വരുന്നുണ്ട്. നീ ക്യാംപിന് പോകുന്നില്ലേൽ അവർക്ക് കമ്പനി കൊടുക്ക്” റോമ ടിൻസിയുടെ റിയാക്ഷൻ എന്താണെന്നറിയാൻ ശ്രദ്ധിച്ചിരുന്നു.

ടിൻസി ഇരട്ടകൾ എന്നു കേട്ടപ്പോഴേ അപകടം തിരിച്ചറിഞ്ഞമട്ടാണ്. കഴിഞ്ഞ വർഷം അവർ വന്ന് തനിക്ക് തലയ്ക്ക് സ്വൈര്യം തരാതിരുന്നത് ടിൻസി ഇപ്പോഴും മറന്നിട്ടില്ല. അത്രയും തെറുപ്പുകളാണ് ആ കുട്ടികളുടെ കയ്യിലുണ്ടായിരുന്നത്.

ഇരട്ടകളുടെ കയ്യിൽ പെടുന്നതിനേക്കാളും ക്യാംപിൽ പോകുന്നതാണ് നല്ലതെന്ന് ടിൻസി തീരുമാനിച്ചു.

ഇരട്ടപിള്ളേരെ ടിൻസിക്ക് ഇഷ്‌ടമല്ല എന്നറിയാവുന്ന റോമ അവരുടെ രണ്ട് ദിവസത്തേക്ക് മാത്രമായുള്ള വരവിനെ ഒരു മാസത്തേക്കെന്ന പോലെ അവതരിപ്പിച്ച് മകളുടെ മനസ്സിനെ സ്വാധീനിച്ചെടുത്തു.

“ഞാൻ സമ്മർ ക്യാംപിലേക്ക് പോകാം അമ്മേ, ഇവിടെ വെറുതെ ഇരിക്കുന്നതിലും നല്ലത് അത് തന്നെയാ.” ടിൻസി സമ്മതമെന്ന പോലെ പറഞ്ഞു.

റോമയും വാസുദേവും ടിൻസിക്ക് പോകാനുള്ള അറേഞ്ച്മെന്‍റ്സ് ചെയ്‌തു. വാഗമണ്ണിലേക്കായതു കൊണ്ട് കുന്നുകളും തടാകങ്ങളുമുള്ള പ്രദേശത്തിന്‍റെ ഒരേകദേശ രൂപം ടിൻസിയുടെ ചിന്തകളിലേക്ക് ഓടിയെത്തി.

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ടിൻസി കുടുംബത്തോടൊപ്പമല്ലാതെ ആദ്യമായിട്ടാണ് തനിച്ച് പോകുന്നത്. വാസുദേവ് തന്‍റെ മാനേജറെ വാഗമൺ വരെ ടിൻസിയെ കൊണ്ടാക്കുവാൻ ഏൽപ്പിച്ചു.

ബാംഗ്ലൂരിൽ നിന്ന് എറണാകുളം വരെ ട്രെയിൻ ബുക്ക് ചെയ്‌തു. എറണാകുളത്ത് നിന്ന് ട്രാവൽ ഏജൻസിക്കാരെ വിളിച്ച് പോകാമെന്നായിരുന്നു പ്ലാനെങ്കിലും വിചാരിച്ച പോലെ ടാക്‌സി ബുക്ക് ചെയ്‌ത് കിട്ടിയില്ല.

മാനേജർ രഘുവരൻ തന്‍റെ പരിചയത്തിലുള്ള ഒരു ഏജൻസിയെ വിളിച്ച് പരമാവധി ഇടങ്ങളിൽ അന്വേഷിക്കാൻ പറഞ്ഞു. ഊബർ ആപ്പിൽ തീരെ പരിചയമില്ലാത്ത ഒരാളുടെ കൂടെ പോകാനൊരു മടി ആയതു കൊണ്ട് രഘുവരൻ കുറച്ചു കൂടി ഉത്തരവാദിത്വമുള്ള ഏജൻസിക്കാരെ തന്നെ വിളിച്ചു.

എറണാകുളത്ത് ടിൻസിയും രഘുവരനും ട്രെയിനിറങ്ങിയപ്പോൾ ഏജൻസിയിൽ നിന്ന് വാഗമണ്ണിലെ അതേ ക്യാംപിലെ സ്ഥലത്തേക്ക് ഇന്ന് ഉച്ചയ്ക്ക് ഒരു കാർ പോകുന്നുണ്ടെന്നും അല്ലെങ്കിൽ രണ്ട് ദിവസം വെയിറ്റ് ചെയ്യണമെന്നും. ഫോൺ വിളിച്ച് പറഞ്ഞു. ഏജൻസിയിൽ നേരിട്ട് ചെന്നപ്പോൾ പോകുന്നത് ഒരാളാണെന്നും കാർ ഷെയർ ചെയ്യാൻ അയാൾ തയ്യാറാണെന്നും അറിയിച്ചു.

അങ്ങനെ രഘുവരനും ടിൻസിയും കാത്തു നിൽക്കവെ ക്യാംപിലേക്ക് പോകുന്ന കാർ ഏജൻസിയിലെത്തി. ടിൻസിയോളം തന്നെ സമപ്രായമുള്ള വിനീത് എന്ന യുവാവാണ് ആ എസ്യുവിയിൽ ഉണ്ടായിരുന്നത്.

രഘുവരന് തനിക്കറിയാവുന്ന ഏജൻസിയിൽ നിന്നു തന്നെ കാർ ലഭിച്ചതിൽ സന്തോഷവും സുരക്ഷിതത്വവും തോന്നി. അവരേയും കൊണ്ട് കാർ വാഗമണ്ണിലേക്ക് നീങ്ങി.

വിനീത് സ്വന്തം പേര് പരിചയപ്പെടുത്തിയതല്ലാതെ കൂടുതലൊന്നും സംസാരിക്കാത്തതിൽ ടിൻസിക്കും സമാധാനമായി. രഘുവരനങ്കിൾ തന്‍റെ കൂടെയുണ്ടെന്നതിനാൽ ടിൻസിക്ക് യാത്രയിൽ യാതൊരുവിധത്തിലുമുള്ള അസ്വസ്ഥതകളും തോന്നിയില്ല.

ക്യാംപിലെത്തിയതും വിനീത് അവരോട് ബൈ പറഞ്ഞ് സംഘാടക സമിതിയിലുള്ള തന്‍റെ കൂട്ടുകാരെ തേടിപ്പോയി.

രഘുവരൻ ക്യാംപ് ഡയറക്ടറുടെ അടുത്ത് ചെന്ന് ടിൻസിയെ അഡ്മിറ്റ് ചെയ്‌തു. എല്ലാം ഓക്കെയെന്നു ഉറപ്പു വരുത്തിയ ശേഷം ഒരു മാസം കഴിഞ്ഞ് ക്യാംപ് സമാപിക്കുന്ന ദിവസം വരാമെന്നേറ്റ് രഘുവരൻ വന്ന കാറിൽ തന്നെ തിരിച്ച് മലയിറങ്ങി.

രാത്രി ഡോർമെറ്ററിയിൽ കിടന്നുറങ്ങവെ ടിൻസിക്ക് വീണ്ടും ഒരു മടുപ്പു പോലെ വന്നു. ഇരട്ടകളെ സഹിക്കുന്നതായിരുന്നു ഭേദമെന്ന് അവൾക്ക് തോന്നി.

ടിൻസിക്ക് മൊത്തത്തിൽ കൺഫ്യൂഷനായതു പോലെ. ആരേയും പരിചയമില്ലാതെ ഒറ്റക്കിവിടെ മാനേജ് ചെയ്യുന്ന കാര്യം ടിൻസി ആലോചിച്ച് കിടന്നു.

പിറ്റേ ദിവസം രാവിലെ ക്യാംപിൽ മഞ്ഞുരുക്കൽ പ്രഖ്യാപനം നടന്നുവെങ്കിലും അവിടെ വന്നതിലധികവും കുട്ടികളും തമ്മിൽ പരിചയമുള്ളവരായിരുന്നു.

നാലു വർഷത്തോളമായി സ്‌ഥിരം ക്യാംപിൽ വരുന്നവരും. ഒരേ കോളേജിൽ നിന്നുള്ളവരും, സോഷ്യൽ മീഡിയയിൽ കണക്റ്റ് ആയിട്ടുള്ളവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതുകൊണ്ടെല്ലാം മറ്റുള്ളവർക്ക് പെട്ടെന്ന് തമ്മിൽ കൂട്ടുകൂടാനും ഓരോ ഗ്രൂപ്പായി മാറാനും സാധിച്ചു. ടിൻസി പറ്റിയൊരാളെ തിരഞ്ഞു.

മാനസിയാണ് ടിൻസിക്കൊരു കൂട്ടായി ക്യാംപിൽ പെരുമാറിയത്. പക്ഷേ മാനസിയുടെ ഒരു വലിയ പ്രശ്നം തന്‍റെ കൂട്ടുകാരെല്ലാം തന്നെ മാത്രം ആശ്രയിക്കുന്നവരും കൂടെ നിന്ന് മറ്റുള്ളവരെ കളിയാക്കുന്നതിന് മുൻകൈ എടുക്കുന്നവരുമാകണമെന്നാണ്.

മാനസിയുടെ സിൽബന്തികളായി നിൽക്കുന്നവരുടെ കൂട്ടത്തിൽ പെരുമാറുവാൻ ടിൻസിക്ക് സാധിക്കില്ലായിരുന്നു. മറ്റുള്ളവരെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്‌ത് അവരുടെ സ്വഭാവത്തിലെ പിശകുകൾ കണ്ടുപിടിക്കാൻ മാനസി വിദഗ്ധയായിരുന്നു.

ടിൻസി തന്‍റെ രീതികൾക്കനുസരിച്ച് നിൽക്കുന്നയാളല്ല എന്നു മനസ്സിലാക്കിയ മാനസി തരം കിട്ടുമ്പോഴെല്ലാം ടിൻസിയെ ലക്ഷ്യമിട്ട് പരിഹാസങ്ങൾ ഇറക്കുവാൻ തീരുമാനിച്ചു.

ടിൻസിക്ക് ചുണ്ടെലി എന്നൊരു ഇരട്ടപ്പേരിടാനും മാനസി മറന്നില്ല. വിനീതുമായി ടിൻസി അടുപ്പത്തിലാണെന്നൊരു ഗോസിപ്പ് പെട്ടെന്നാണ് ക്യാംപിൽ പടർന്നത്.

എങ്ങനെയാണ് ഇങ്ങനെയൊരു ഗോസിപ്പ് പടർന്നു പിടിച്ചതെന്ന് എത്രയാലോചിച്ചിട്ടും ടിൻസിക്ക് മനസ്സിലായില്ല. വിനീതുമായി കാറിൽ ഒരുമിച്ചു വന്നു എന്നല്ലാതെ പിന്നെ സംസാരിച്ചതേയില്ല.

“ചുണ്ടെലി പതുങ്ങിയിരിക്കുന്നു എന്നേയുള്ളൂ നമ്മളോടൊന്നും സംസാരിച്ചില്ലെങ്കിലും ആൺകുട്ടികളിൽ ചിലരുമായി അടുക്കുന്നതിന് യാതൊരു മടിയുമില്ല.” മാനസി തന്‍റെ പതിവ് ശൈലിയിൽ പറഞ്ഞു കൊണ്ടിരുന്നു. മാനസിയുടെ സിൽബന്തി അഞ്ജലി ഇതുകേട്ട് ഡോർമെറ്ററി മുഴങ്ങുമാറ് “ആരാണാ ഭാഗ്യവാന്മാർ” എന്ന് വിളിച്ചുകൂവി.

ഇതൊക്കെയാണെങ്കിലും ടിൻസി പതിയെ ക്യാംപിനെ ഇഷ്‌ടപ്പെട്ടു പോന്നു. മാനസിയുടെ കളിയാക്കലും ഗോസിപ്പും ഒഴിവായിക്കിട്ടണമെന്ന് പൂർണ്ണമായും ടിൻസി ആഗ്രഹിച്ചില്ല. കാരണം ക്യാംപിലെ പത്തഞ്ഞൂറ് പേരുടെ ഇടയിൽ കളിയാക്കുവാനാണെങ്കിലും മാനസി തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ.

രാവിലെ യോഗ ചെയ്യുന്ന സമയത്തും, ഭക്ഷണം വിളമ്പുന്ന നേരങ്ങളിലും വൈകുന്നേരം തീയിട്ട് ക്യാംപ് അംഗങ്ങൾ വട്ടം കൂടുന്ന കലാസന്ധ്യയിലും ടിൻസി തന്‍റേതായ ഇടത്തിൽ സ്വസ്ഥമായിരുന്നു. അപ്പോഴൊക്കെ ടിൻസിയെ ശല്യപ്പെടുത്തുവാൻ ആരും ഉണ്ടാകില്ല.

പക്ഷേ ഒരു വൈകുന്നേരം മാനസി ടിൻസിയെ നിർബന്ധിച്ച് കൊണ്ടുവന്ന് കലാസന്ധ്യയിൽ വട്ടം കൂടിയ സദസ്സിന്‍റെ മുമ്പിൽ വച്ച് പാടാൻ പറഞ്ഞു. പക്ഷേ ടിൻസി മടിയും നാണവും കൊണ്ട് അത് നിരസിച്ചു. പക്ഷേ അവിടെ കൂടിയിരുന്നവർ വിടാനൊരുക്കമില്ല.

“അല്ലേൽ വേണ്ടന്നേ. വെറുതെ എന്തിനാ അവളെ നിർബന്ധിക്കുന്നേ അവൾക്ക് പാടാനൊന്നും അറിയത്തില്ല. വെറുതെ എന്തിനാ ഇൻട്രസ്റ്റിംഗ് അല്ലാത്ത ശബ്ദത്തിൽ പാടിപ്പിച്ച് മൂഡ് കളയണോ. ചുണ്ടെലിയെ പോലുള്ളവരെ സഹിക്കാൻ വിനീതിനേ പറ്റൂ.” മാനസിയും കൂട്ടുകാരും ഇത് പറഞ്ഞ് ചിരിയായി. പെട്ടെന്ന് ടിൻസിക്ക് എന്തോപോലെ തോന്നി.

അവൾ അവരുടെ കൂട്ടത്തിൽ നിന്ന് ഡോർമെറ്ററി ഭാഗത്തേക്ക് ഓടിപ്പോയി. അവൾക്ക് കരച്ചിൽ വന്നു. ഡോർമെറ്ററിക്ക് സമീപമുള്ള ഗാർഡനിലെ ബെഞ്ചിൽ കലങ്ങിയ കണ്ണുകളോടെ അവളിരുന്നു.

അൽപസമയം കഴിഞ്ഞ് തന്‍റെ മുഖത്തിനു നേരെ ഒരു തൂവാല ഉയർന്നു വരുന്നതായി അവൾക്ക് തോന്നി. അത് വിനീതിന്‍റെ കൈയിലെ കർച്ചീഫായിരുന്നു.

“ടിൻസി മാനസിക്ക് പിടികൊടുത്തല്ലേ… മുഖമൊക്കെ ആകെ വല്ലാതായല്ലോ. ടിൻസിയെപ്പോലെ ബോൾഡായൊരു പെൺകുട്ടിക്ക് മാനസിയെ മാനേജ് ചെയ്യാൻ അറിയില്ലേ. ഇതൊക്കെ നിസ്സാരമായി എടുക്കായിരുന്നു.” വിനീത് വളരെ ലാഘവത്തോടെ പറഞ്ഞു.

വിനീതിനു നേരെ മുഖം ഉയർത്തി കൊണ്ട് “നമ്മളെക്കുറിച്ചുള്ള ഗോസിപ്പ് എങ്ങിനെയാ പടർന്നത്” ടിൻസി ചോദിച്ചു.

“നമ്മളിവിടെ വന്ന ദിവസം ഒരേ കാറിൽ നിന്നിറങ്ങുന്നത് പലരും കണ്ടതല്ലേ. ആൺപിള്ളേരിൽ പലരും എന്നെയതു പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാനത് കേൾക്കുമ്പോഴൊക്കെ ചിരിക്കും എന്നല്ലാതെ അതോർത്തിരിക്കാറില്ല. പലരും അവരുടെ കഴിവില്ലായ്മയെ മറച്ചു വയ്ക്കാൻ മറ്റുള്ളവരെ പരിഹസിക്കാറുണ്ട്. നമ്മളതിനോട് ഓവർ റിയാക്ട് ചെയ്യുമ്പോൾ അവർ വിജയിച്ച പോലെയായില്ലേ.” വിനീത് ടിൻസിയോടായി കാരണങ്ങൾ എടുത്തു പറഞ്ഞു.

“ഞാനെന്തു ചെയ്യണമെന്നാണ്”

ടിൻസി നിസ്സഹായതയോടെ വിനീതിനോട് ചോദിച്ചു.

“എന്തിനാ ഒളിച്ചോടുന്നത് അവിടെ കൂട്ടത്തിൽ പോയി ഇരിക്ക് അവര് പറഞ്ഞപോലെ പാട്ടൊക്കെ പാടൂ. ടിൻസി നന്നായി പാടുമല്ലോ”

വിനീത് പറഞ്ഞതു കേട്ട് “ഞാൻ പാടുമെന്ന് വിനീതിനെങ്ങിനെ അറിയാം.” ടിൻസി ആകാംക്ഷ നിറഞ്ഞ ഭാവത്തിൽ ചോദിച്ചു.

“ക്യാംപിലേക്ക് വരുന്ന വഴി ടിൻസി കാറിലിരുന്ന് നല്ല പോലെ ഈണത്തിൽ മൂളുന്നുണ്ടായിരുന്നല്ലോ. ഞാനന്ന് ശ്രദ്ധിച്ചിരുന്നു.” വിനീത് ഇതു പറഞ്ഞതും ടിൻസി ചെറുതായി മന്ദഹസിച്ചു.

അവർ രണ്ടുപേരും പതിയെ അവിടെ നിന്നും തിരിച്ച് കലാസന്ധ്യയുടെ കൂട്ടത്തിലേക്ക് നടന്നു ചെന്നു.

വിനീതും ടിൻസിയും ഒരുമിച്ച് നടന്നു വരുന്നത് കണ്ട മാനസി, “ഇതാ നമ്മുടെ ചുണ്ടെലിയും സഹയാത്രികനും എത്തിയിരിക്കുന്നു.”

വിനീത് മാനസി പറഞ്ഞത് ശ്രദ്ധിക്കാതെ വട്ടം കൂടിയിരുന്നവരുടെ മധ്യഭാഗത്തേക്ക് കടന്ന് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന മട്ടിൽ എല്ലാവരോടുമായി ടിൻസിയൊരു പാട്ട് പാടുന്നതാണെന്ന് അനൗൺസ് ചെയ്‌തു.

ഗിത്താർ വായിക്കുകയായിരുന്ന ആലിയയും, ഷാഹിദും പാട്ടിനെ അനുഗമിക്കാനെനോണം ടിൻസിക്ക് അരികിലേക്ക് എത്തി.

ടിൻസിക്ക് തന്‍റെ ഹൃദയത്തിന് പെട്ടെന്ന് ഭാരം കൂടിയതു പോലെ തോന്നി. എന്നാലും ധൈര്യം സംഭരിച്ച് ഒന്നു രണ്ടു വരികൾ മൂളികൊണ്ട് തുടങ്ങി. ഗിത്താറിന്‍റെ താളവും ഒപ്പം ചേർന്നു വന്നു. ആദ്യം പതർച്ച അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ടിൻസി മനസ്സറിഞ്ഞ് പാടി.

സദസ്സിലാകെ നിശബ്ദത പടർന്നു. ടിൻസിയുടെ മനോഹരമായ ശബ്ദം ആ അന്തരീക്ഷത്തിൽ ഒരു കാവ്യം പോലെ അലിഞ്ഞു ചേർന്നു. കണ്ണടച്ചാണ് ടിൻസി പാട്ട് പാടിയത്.

മാനസി ടിൻസിയുടെ പാട്ട് കേട്ട് തരിച്ചിരുന്നു പോയി. ടിൻസി പാടിക്കഴിഞ്ഞതും അവിടെയാകെ കൈയടി പടർന്നു. മാനസിക്കും കൂട്ടർക്കും കൈയടിക്കണം എന്നുണ്ടായിരുന്നുവെങ്കിലും അവരത് ചെയ്‌തില്ല. അവിടെക്കൂടിയിരുന്നവരിൽ പലരും ടിൻസിക്ക് ചുറ്റുമായി വന്നിരുന്നു.

ടിൻസി ഒരുപാട് പേരുടെ ഇഷ്‌ടം സമ്പാദിച്ചു. പെൺകുട്ടികൾക്കിടയിലെ ഒരു താരമായി ടിൻസി മാറി. ക്യാംപിൽ ടിൻസിയുടെ പാട്ട് ചർച്ചാ വിഷയമായി.

ക്യാംപിലെ ആൺകുട്ടികളും പെൺകുട്ടികളും ഗ്രൂപ്പ് തിരിഞ്ഞ് നടത്തുന്ന പോയിന്‍റ് മത്സരങ്ങൾ തുടങ്ങുന്ന ദിവസമെത്തി. മാനസിക്കാണ് പെൺകുട്ടികളുടെ മത്സരങ്ങൾ ലീഡ് ചെയ്യാനുള്ള ചാർജ്.

ടിൻസിയുടെ പാട്ട് വേണമെന്ന് ഭൂരിഭാഗം പേരും മാനസിയോട് ആവശ്യപ്പെട്ടു. “ഞാൻ ടിൻസിയെ ഒരുപാട് കളിയാക്കിയിട്ടുണ്ട് ഞാനിപ്പോൾ ഇത് പറഞ്ഞാൽ അവൾ കേൾക്കുമോ.” മാനസി സംശയത്തോടെ പറഞ്ഞു. ഇത് കേട്ടു അങ്ങോട്ടെക്കെത്തിയ ടിൻസി ചിരിച്ചു.

“എന്താ മാനസി, പോയിന്‍റ് കിട്ടുമെങ്കിൽ അതിനു ഞാൻ തയ്യാറാണ്. നിങ്ങൾ പറ ഞാനെന്തു ചെയ്യണമെന്ന്. ഇത് നമ്മൾ പെൺകുട്ടികളുടെ അഭിമാന പ്രശ്നമല്ലേ.”

ഇതു പറഞ്ഞു കഴിഞ്ഞതിനു ശേഷം മാനസിയോട് സാവധാനത്തിൽ ചെവിയോട് ചേർന്നിരുന്ന്, “എനിക്ക് മാനസിയോട് വ്യക്‌തിവിദ്വേഷം ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാ എന്നെ എപ്പോഴും കളിയാക്കുന്നത്.” ടിൻസി ഇതു പറഞ്ഞതും മാനസിക്ക് സ്വയം ഇല്ലാതായതു പോലെ തോന്നി.

“എന്നെ മാനസിക്ക് ഇഷ്‌ടമല്ലെങ്കിൽ കൂടി ഒരിക്കലും എന്നെ ഉപദ്രവിക്കണമെന്ന രീതിയിൽ ചിന്തിക്കരുതായിരുന്നു. എന്നെ തരം താഴ്ത്തി മാനസി സംസാരിക്കാൻ ശ്രമിച്ചതു തീരെ ശരിയായില്ല” ടിൻസി ഇതു പറഞ്ഞ് അവസാനിപ്പിച്ചു.

“ക്ഷമിക്കണം… ഇനി ഞാൻ…” ഇടർച്ചയോടെ മാനസി ടിൻസിയോട് മാപ്പു പറഞ്ഞു.

“അപ്പോൾ നമ്മൾ കൂട്ടുകാരല്ലേ മാനസി” ടിൻസി മാനസിയുടെ കൈളെടുത്ത് തന്‍റെ കൈയോടു ചേർത്ത് പിടിച്ചിത് പറഞ്ഞതും മാനസിക്ക് സന്തോഷമായി.

“അതെ” മാനസി മുഖത്തൊരു പ്രകാശം നിറയ്ക്കുന്നതുപോലെ പുഞ്ചിരിച്ചു.

ടിൻസിക്ക് എന്ത് പ്രശ്നം വന്നാലും ഇനിയെന്തു സാഹചര്യം ക്യാംപിലുണ്ടായാലും അതിജീവിക്കാൻ തക്കവണ്ണം ആത്മവിശ്വാസം കൈവന്നിരുന്നു.

സമ്മർ ക്യാംപിലെ ഇനിയുള്ള ദിവസങ്ങൾ തനിക്ക് ഏറ്റവും നല്ല നിമിഷങ്ങൾ സമ്മാനിക്കുമെന്ന് ടിൻസിക്ക് ഉറപ്പായി. ക്യാംപ് പതിവുപോലെ ആക്ടീവായി.

और कहानियां पढ़ने के लिए क्लिक करें...