ഭർത്താവ് ഭാര്യയെ മർദ്ദിക്കുക. ഭാര്യ കഴിവ് കെട്ടവളാണ് എന്നാരോപിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങൾ നാട്ടിലെങ്ങും പെരുകി കൊണ്ടിരിക്കുന്നു. ചില കേസുകളിലാകട്ടെ പ്രശ്നങ്ങൾ കൊലപാതകങ്ങളിൽ ചെന്നവസാനിക്കുന്നു.

സുരേഷിന്‍റെയും മേഘയുടെയും (പേരുകൾ സാങ്കൽപ്പികം) ജീവിതവും അത്തരത്തിലായിരുന്നു. ഒരു ഗ്രാമത്തിൽ നിന്നും വളരെ വലിയ സാമ്പത്തിക നിലയുള്ള വീട്ടിലെത്തി മേഘ. വളരെ സന്തോഷവതിയായ പെൺകുട്ടി, വിദ്യാസമ്പന്ന, സുന്ദരി എന്നാൽ ഭർത്താവിനെ സംബന്ധിച്ച് മേഘ വെറും വിഡ്ഢിയും കഴിവുകെട്ടവളുമായിരുന്നു. ഭർത്താവിന്‍റെ നിരന്തരമായ കുറ്റപ്പെടുത്തലുകളിൽ മനം നൊന്ത് അവൾ അതേപ്പറ്റി മറ്റുള്ളവരോട് തുറന്നു പറയുമായിരുന്നു.

“ഭർത്താവ് എപ്പോഴും എന്നെ എന്തെങ്കിലും പറഞ്ഞ് കുറ്റപ്പെടുത്തും. എന്ത് ചെയ്‌താലും കുറ്റം മാത്രം. ഗ്രാമത്തിൽ ജനിച്ച് വളർന്ന സാഹചര്യമാണ് എന്‍റേത്. ഇക്കാര്യം വിവാഹനാളിൽ ഭർത്താവിന് അറിയാമായിരുന്നു. എന്‍റെ ജീവിത രീതിയും കാഴ്ചപ്പാടുകളുമൊക്കെ ഭർത്താവിനെ സംബന്ധിച്ച് വിലകുറഞ്ഞതായിരുന്നു. കുട്ടികളെയും ഇതുപോലെ തരം താഴ്ന്ന രീതിയിൽ വളർത്തുമോയെന്നായിരുന്നു ഭർത്താവിന്‍റെ പരിഹാസം. നിന്നെപ്പോലെയൊരുവളെ അമ്മയെന്ന് എങ്ങനെയാണ് വിളിക്കുക? കാര്യങ്ങളെല്ലാം ഭർത്താവിന് നോക്കി നടത്തേണ്ടി വരുമത്രേ.”

സുമയുടെ അനുഭവം മറ്റൊന്നായിരുന്നു. അവൾക്ക് ഡ്രൈവിംഗ് നന്നായിട്ടറിയാം. എന്നാൽ അവളുടെ ഭർത്താവ് സുമയ്ക്ക് കാറൊന്ന് തൊടാൻ പോലും കൊടുക്കുകയില്ലായിരുന്നു. “നിനക്ക് അതിന് കഴിവില്ലായെന്നായിരുന്നു” അയാളുടെ കുറ്റപ്പെടുത്തൽ.

വിവാഹത്തിന് മുമ്പ് വീട്ടിലുള്ള കാറോടിച്ചു പോയാണ് ഓരോരോ കാര്യങ്ങൾ അവൾ ചെയ്‌തിരുന്നത്. എന്നാലിപ്പോൾ ഭർത്താവ് നിരന്തരം അവളെ വിളിച്ച് എവിടെ പോകുന്നു, എന്തിന് പോകുന്നുവെന്ന് ചോദിച്ചു കൊണ്ടിരിക്കും. എന്തിനേറെ ഏത് കാര്യവും സ്വന്തം അഭിപ്രായം പറഞ്ഞാൽ ഭർത്താവ് വച്ചു പൊറുപ്പിക്കില്ല. ചിലപ്പോൾ തല്ലാൻ വരെ കൈയോങ്ങും. അതുകൊണ്ട് സുമ ഏത് കാര്യം മനസ്സിലടക്കി ഒതുക്കി ജീവിക്കുകയാണ് ചെയ്യുക.

തല്ലാനുള്ള അവകാശം ആരാണ് നൽകിയത്

ഭാര്യയെ കഴിവുകെട്ടവളായി കാണുന്ന ഏതൊരു ഭർത്താവും തന്‍റെ കുറ്റങ്ങളും കുറവുകളും മറച്ച് വച്ച് ഭാര്യയെ സദാ കുറ്റപ്പെടുത്തും. അത്തരം കുടുംബവുമായി അടുപ്പമുള്ളവരും ഭർത്താവ് പറയുന്നതേ വിശ്വസിക്കൂ. അവരും ഭാര്യയെയാവും കുറ്റപ്പെടുത്തുക. ചില ഭാര്യമാരാകട്ടെ ഭർത്താവ് ക്രൂരമായി അധിക്ഷേപിച്ചാൽ അവരെ സന്തോഷിപ്പിക്കാനായി സദാ ശ്രമിച്ചു കൊണ്ടിരിക്കും. ഭാര്യയെ പീഡിപ്പിക്കുന്നത് ഏത് കാര്യത്തിലായാലും ശരി ഉചിതമെന്ന് പറയാനാവില്ല.

ഭാര്യയോടുള്ള ഭർത്താവിന്‍റെ മോശമായ പെരുമാറ്റം അനായാസം പരിഹരിക്കാനാവാത്ത ഒന്നാണ്. എന്നാൽ അത്തരം ഭർത്താക്കന്മാരെ ഡീൽ ചെയ്യാൻ കഴിയുന്ന ചില പരിഹാരങ്ങളുണ്ട്. അത്തരം പീഡനങ്ങൾ അനുഭവിക്കുന്ന ഭാര്യമാർക്ക് എന്താണ് പറയാനുള്ളതെന്ന കാര്യം ക്ഷമയോടെ ചുറ്റുമുള്ളവർ കേൾക്കുകയാണ് വേണ്ടത്. ക്രമേണ അത്തരം സ്ത്രീകൾ സ്വന്തം പരിതസ്‌ഥിതിയെ നേരിടാൻ പ്രാപ്തി കൈവരിക്കും. ഒരോ ചുവടുവയ്പിലും അവർക്ക് കരുത്ത് നൽകുകയാണ് വേണ്ടത്.

ഭാര്യ നിയമ സഹായം തേടുക

ശാരീരിക പീഡനമേൽക്കുന്ന സ്ത്രീകൾക്കാകട്ടെ നിയമ സഹായം തേടേണ്ടി വരും. ചിലപ്പോൾ കാര്യങ്ങൾ കയ്യിൽ നിന്ന് വിട്ടു പോകുന്ന സാഹചര്യത്തിൽ പോലീസിന്‍റെ ഇടപ്പെടൽ വേണ്ടിവരും. ഭർത്താവിന് തന്‍റെ തെറ്റിന്‍റെ ആഴം തിരിച്ചറിയാൻ പോലീസിന്‍റെ ഇടപെടൽ ആവശ്യമാണ്. പ്രശ്നം ഈയവസ്‌ഥയിൽ എത്തുന്നതോടെ ചില ഭർത്താക്കന്മാരിലെങ്കിലും മാനസാന്തരം ഉണ്ടാകാം. ചിലപ്പോൾ സ്വഭാവത്തിൽ മാറ്റമുണ്ടാക്കാൻ ഇത്തരം തിരുത്തലുകൾ (പോലീസ് ഇടപെട്ടത്) ആവശ്യമായി വരും.

എന്നാൽ ഇതിന് വിപരീതമായ ചില കാഴ്ചകളുമുണ്ട്. അത്തരം ജീവിതാനുഭവത്തെക്കുറിച്ചാണ് അദ്ധ്യാപികയായ അജ്ഞലി പറയുന്നത്.

“എന്‍റെ വിവാഹം കഴിഞ്ഞ സമയത്ത് എനിക്ക് വീട്ടു ജോലികളൊന്നും ചെയ്യാനറിയില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാനോ വീട് വൃത്തിയാക്കുന്നതിലൊന്നും ഒരറിവും താൽപ്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ എന്‍റെ നേർവിപരീത സ്വഭാവക്കാരനായിരുന്നു ഭർത്താവ് അജയ്. എല്ലാ കാര്യവും വളരെ ചിട്ടയോടെ ചെയ്യുന്ന ശീലക്കാരനായിരുന്നു അദ്ദേഹം. എന്‍റെ അറിവില്ലായ്മയിൽ അദ്ദേഹത്തിന് വിഷമം തോന്നിയെങ്കിലും എന്നെ ഒരിക്കലും അതിന്‍റെ പേരിൽ കുറ്റപ്പെടുത്തിയില്ല. ഞാനത് ഉൾകൊണ്ട് കൊണ്ട് ക്ഷമ പറഞ്ഞ് ജോലി ചെയ്യുന്നതിൽ മുഴുകും. അദ്ദേഹം ഓരോന്നും എന്നെ പറഞ്ഞ് മനസ്സിലാക്കി തന്നു. എന്‍റെ അമ്മായിയമ്മയും സ്നേഹത്തോടെ പാചകം ചെയ്യുന്ന രീതികളൊക്കെ പറഞ്ഞു തന്നു. ഒരു പക്ഷേ ഭർതൃവീട്ടിലെ എല്ലാവരും ഇതിന്‍റെ പേരിൽ എന്നെ കുറ്റപ്പെടുത്തുകയും എന്നോട് മോശമായി പെരുമാറുകയും ചെയ്തിരുന്നുവെങ്കിൽ എന്‍റെ ബന്ധം തകർന്നു പോകുമായിരുന്നു. പല കാര്യങ്ങളിലും അറിവും കഴിവുമില്ലാത്ത ഭർത്താക്കന്മാരുണ്ട്. അപ്പോൾ ഭാര്യമാരാണ് അത്തരം ന്യൂനതകളെ ഉൾക്കൊണ്ട് സന്തോഷത്തോടെ അഡ്ജസ്റ്റ് ചെയ്യുന്നത്. ആ നിലയ്ക്ക് മറുവശത്തു നിന്നും അത്തരം വിട്ടുവീഴ്ചകളും ആവാം.”

എന്നാൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ റീമയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമായിരുന്നു. “എനിക്ക് എന്‍റെ ഭർത്താവിനെ ഉപേക്ഷിക്കാൻ 30 വർഷം വേണ്ടി വന്നു. ഇത്രയും വർഷക്കാലം ഞാൻ കഴിവുകെട്ടവളാണെന്ന ഒറ്റക്കാര്യം മാത്രമേ കേട്ടിരുന്നുള്ളൂ. എന്തുകൊണ്ട് വിവാഹബന്ധം നേരത്തെ വേർപ്പെടുത്തിയില്ലായെന്നാണ് എന്‍റെ കുട്ടികൾ ചോദിക്കുന്നത്. പക്ഷേ കുട്ടികളെ എങ്ങനെ വളർത്തുമെന്ന ചിന്തയായിരുന്നു അപ്പോൾ. എവിടെ പോയി താമസിക്കും. ഭർത്താവില്ലാത്ത അവസ്‌ഥയേക്കാളിലും എന്നെ പീഡിപ്പിക്കുന്ന ഭർത്താവ് ഉണ്ടായിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. പക്ഷേ എന്‍റെ ചിന്ത എത്രമാത്രം തെറ്റായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. നമ്മൾ പലതരത്തിലും ഇത്തമൊരു ബന്ധവുമായി അഡ്ജസ്റ്റ് ചെയ്‌ത് പോകാൻ ശ്രമിക്കുകയാണ് ചെയ്യാറ് എന്നാൽ സഹിക്കാവുന്നതിലപ്പുറമായാല്ലോ…”

മാതാപിതാക്കളിൽ നിന്നും മറച്ചു പിടിക്കരുത്

സ്ത്രീകൾ ഇത്തരത്തിൽ നേരിടുന്ന പീഡനങ്ങളെപ്പറ്റി സ്വന്തം മാതാപിതാക്കളെ അറിയിക്കുകയാണ് വേണ്ടത്. മാത്രവുമല്ല ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വേണം. ദാമ്പത്യജീവിതത്തിലുണ്ടാകുന്ന താളപ്പിഴകൾ താൻ മാത്രമാണ് ഉത്തരവാദിയെന്ന് ചില ഭാര്യമാരെങ്കിലും കരുതാറുണ്ട്. ഭർത്താവിന്‍റെ ദേഷ്യത്തിന് താൻ മാത്രമാണ് കാരണം എന്നിങ്ങനെയൊക്കെ കരുതി സഹിച്ച് ജീവിക്കും. എന്നാൽ ഈയവസ്ഥ നിർബാധം തുടർന്നാൽ പോലീസ് ഹെൽപ്പ് ലൈൻ സ്വീകരിക്കുമെന്ന ഭീഷണി മുഴക്കാം. ആ ഭീഷണി ഏറ്റാൽ ഭാര്യ അതിൽ നിന്നും പിന്മാറരുത്. ഏത് സാഹചര്യത്തിലായാലും മർദ്ദനമേൽക്കാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

ഭാര്യയുടെ നേരെ കൈയോങ്ങുന്നതിന് കാരണം എന്ത് തന്നെയായാലും അത് സ്വീകാര്യമായ കാര്യമല്ല. ഭർത്താവിന്‍റെ ഇത്തരത്തിലുള്ള ക്രൂരപീഡനങ്ങളെ തടയാൻ ഭാര്യ യാതൊരു നടപടിയും സ്വീകരിച്ചില്ലായെങ്കിൽ അത് നിർബാധം തുടരുക തന്നെ ചെയ്യും. അതുകൊണ്ട് ഭർത്താക്കന്മാരുടെ അനാവശ്യ പീഡനങ്ങളെ വച്ചു പൊറുപ്പിക്കരുത്. അത് നിർബാധം സഹിക്കുന്നത് വലിയ മാനസികാഘാതങ്ങൾക്ക് വഴിയൊരുക്കും.

और कहानियां पढ़ने के लिए क्लिक करें...