എന്‍റെ ചേച്ചിയുടെ ജീവിതത്തിൽ നിറയെ സ്നേഹവും ആഹ്ലാദവുമായി കടന്നെത്തിയ ആദ്യപുരുഷനാണ് താങ്കൾ” സോജൽ എനിക്ക് അഭിമുഖമായി ഇരുന്നയുടനെ സാധാരണമട്ടിൽ പറഞ്ഞെങ്കിലും അതിലൊരു പരിഹാസം ഒളിഞ്ഞു കിടപ്പില്ലേയെന്ന ആശങ്ക എന്നെ വല്ലാതെ വരിഞ്ഞു മുറുക്കി.

യഥാർത്ഥത്തിൽ എന്‍റെ ജീവിതത്തിലാണ് അവൾ സന്തോഷം നിറച്ചിരുന്നത്. അവളുടെ മുഖം കാണുമ്പോഴൊക്കെ എന്‍റെ എല്ലാ സങ്കടങ്ങളും ഞാൻ മറന്നിരുന്നു. ഉത്സാഹവും ആവേശവും നിറഞ്ഞ അവളുടെ ഓരോ വാക്കുകളും ബ്ലോഗിൽ വായിക്കുമ്പോൾ മനസ്സിൽ എവിടെ നിന്നൊക്കെയോ ശുഭാപ്തി വിശ്വാസം നിറയുന്നതുപോലെയാണ് തോന്നിയിരുന്നത്. അവളിൽ നിന്നാണ് സത്യത്തിൽ ജീവിതത്തെ പോസിറ്റീവായി കാണാൻ ഞാൻ പഠിച്ചത്. പക്ഷേ ഇക്കാര്യം ഞാനൊരിക്കലും അവളോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ സോജലിനൊടും എനിക്ക് പറയാൻ കഴിയുന്നില്ലല്ലോ.

“സോജൽ, നിങ്ങളുടെ ചേച്ചി വളരെ നല്ലവളാണ്” ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഉള്ളിലെ ആകുലത മറച്ചുപിടിച്ച് പറഞ്ഞു.

“എന്‍റെ ചേച്ചിയെപ്പറ്റി താങ്കൾക്കെന്തല്ലാം അറിയാം?” അടുത്ത ചോദ്യമെറിഞ്ഞുകൊണ്ട് സോജൽ എന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു നിമിഷം ആ ചോദ്യത്തിന് മുന്നിൽ ഞാൻ പതറിപ്പോയി.

“ആ… അത്രയൊന്നുമറിയില്ല… വലിയൊരു ബിസിനസ്കാരന്‍റെ ഭാര്യയാണെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു. ഒഴിവ് സമയങ്ങളിൽ കവിതയെഴുതുമെന്നും” അൽപം പതർച്ചയോടെയായിരുന്നു എന്‍റെ മറുപടി.

“ഓ… ങ്ഹാ.. ഒഴിവ് സമയം… അതിന് ചേച്ചിക്കെവിടെയായിരുന്നു ഒഴിവ് സമയം”

“എന്നുവച്ചാൽ? ” ഞാൻ സോജലിന്‍റെ മുഖത്തേക്ക് പകച്ചു നോക്കി.

“ചേച്ചിയിപ്പോൾ എവിടെയാ? ഒരാഴ്ചയായി ചേച്ചി എന്നെ കോണ്ടാക്റ്റ് ചെയ്തിട്ട്. എന്നെയവൾ മറന്നു പോയൊ?” പെട്ടെന്ന് ഓർത്തിട്ടെന്ന പോലെ ഞാൻ അവളോട് ചോദിച്ചു.

“എന്‍റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായ വിവരം നിങ്ങൾക്കറിയാം” എന്‍റെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് സോജൽ പറഞ്ഞു.

“അറിയാം… പറഞ്ഞിരുന്നു”

“പക്ഷേ ഒരു വർഷം മുമ്പ് തന്നെ ചേച്ചി അയാളെ ഡിവോഴ്സ് ചെയ്തിരുന്നു”

“എന്ത്? ഇക്കാര്യം എന്നോടൊരിക്കലും പറഞ്ഞിരുന്നില്ല” അദ്ഭുതത്തോടെ ഞാൻ സോജലിന്‍റെ മുഖത്തേക്ക് നോക്കി.

“എങ്ങനെ പറയാനാണ്.. .കഴിഞ്ഞ 8 മാസങ്ങളായി താങ്കൾ ചേച്ചിയുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കുകയായിരുന്നില്ലേ… ഈ സാഹചര്യത്തിൽ സ്വന്തം സങ്കടങ്ങൾ പറഞ്ഞ് താങ്കളുടെ സഹാനുഭൂതി പിടിച്ചുപറ്റാൻ ചേച്ചി ആഗ്രഹിച്ചില്ലായിരുന്നിരിക്കാം.”

“വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരമ്മയാകാനുള്ള ഭാഗ്യം ചേച്ചിക്കു ണ്ടായില്ല. ചേട്ടൻ ചേച്ചിയെ പല ആശുപത്രികളിലും കാണിച്ചിരുന്നു. ചേച്ചിയൊരു അമ്മയാകില്ലെന്ന് ചികിത്സയിൽ കണ്ടെത്തിയതോടെ ഭർത്താവും വീട്ടുകാരും ചേച്ചിയെ അതിന്‍റെ പേരിൽ കുറ്റപ്പെടുത്തി. അവർക്ക് ചേച്ചിയുടെ ശമ്പളത്തിൽ മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂ. അയാൾക്ക് വേണ്ടത്ര വിദ്യാഭ്യാസമുണ്ടായിരുന്നില്ല. ചേച്ചിയാണെങ്കിൽ കോളേജ് ലക്‌ചറും. ചേച്ചിയുടെ പണം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നിട്ടും അവർ ചേച്ചിയെ അപമാനിച്ചു.” ഇത് പറയുമ്പോൾ സോജലിന്‍റെ കണ്ണുകൾ നിറഞ്ഞുതുളുമ്പിക്കൊണ്ടിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത കയ്പ് പടർന്ന സത്യങ്ങൾ അറിഞ്ഞ് ഞാൻ നിശബ്ദനായി ഇരുന്നു. അവളോട് എന്താണ് പറയേണ്ടതെന്നറിയാതെ… അവളെന്തുകൊണ്ട് ഇതെല്ലാം രഹസ്യമാക്കി വച്ചു.

“ചേച്ചിയുടെ വീട്ടുകാർ ചേട്ടനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ ചേച്ചിയെ നിർബന്ധിച്ചിരുന്നു. അങ്ങനെയായാൽ ചേച്ചിയുടെ പണവും കിട്ടും. അയാൾക്ക് കുട്ടികളെയും കിട്ടും. ചേച്ചി എതിർത്തപ്പോൾ അവർ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചു. ചിലപ്പോൾ ശാരീരികമായും. ചേച്ചി അവർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കുകയായിരുന്നു. ഒപ്പം വിവാഹമോചനത്തിനും”

“കേസ് പിൻവലിക്കാൻ അവർ ചേച്ചിയെ കുറേ നിർബന്ധിച്ചു. വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണെന്ന് ഒക്കെ പറഞ്ഞുനോക്കി. ചേച്ചി വഴങ്ങിയില്ല. അതോടെ ഭീഷണിപ്പെടുത്തി. ചേച്ചിയെ സ്വഭാവഹത്യ ചെയ്യുന്നവിധം ഓരോന്ന് പറഞ്ഞ് പരത്തി. പക്ഷേ വിവാഹമോചന ശേഷം ചേച്ചിക്ക് ഒന്നുപിടിച്ച് നിൽക്കാൻ ആവും മുമ്പാണ് മറ്റൊരു ദുരന്തം ചേച്ചിയെ പിടികൂടിയത്. സെർവിക്കൽ ക്യാൻസറിന്‍റെ ലാസ്റ്റ് സ്റ്റേജ്. ഡോകടർ 8-10 മാസം മാത്രമേ ആയുസ് പറഞ്ഞിരുന്നുള്ളൂ.” സോജലിന് തുടർന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല. ഉള്ളിൽ നിന്നുയർന്ന വിതുമ്പലടക്കാൻ അവൾ പാടുപെട്ടു.

അൽപനേരത്തെ മൗനത്തിനുശേഷം അവൾ തുടർന്നു.

“ചേച്ചി ആരുടെയും സഹാനുഭൂതി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാ കീമോതെറാപ്പി മൂലം നഷ്ടപ്പെട്ട മുടിയും സൗന്ദര്യവും വിഗും മേക്കപ്പും വച്ച് മറച്ച് നടന്നത്. സ്വന്തം വേദനയെ ചേച്ചി മുഖംമൂടിയ്ക്കുള്ളിൽ ഒളിച്ചു വച്ചു. ഹാപ്പിലൈഫിലൂടെ ചേച്ചി എല്ലാവർക്കും സന്തോഷവും ഊർജ്ജവും പകരുന്ന കവിതകളെഴുതി. ആരോടും ഒന്നും പറഞ്ഞില്ല. എപ്പോഴും എല്ലാവർക്കും കൊടുക്കാനാണ് ചേച്ചി ശ്രമിച്ചത്” സോജൽ കവിളുകളിലൂടെ ഒഴുകിയ കണ്ണീർ ചാലുകൾ കയ്യിലിരുന്ന തൂവാല കൊണ്ട് തുടച്ചു.

“അവൾ എവിടെയാണിപ്പോൾ? എനിക്കൊന്ന് അവളെ കാണണം” ഞാൻ കൊച്ചുകുട്ടിയെ പോലെ വാശിപിടിച്ചു.

“ചേച്ചി ഈ ലോകത്തില്ല” സോജൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“എന്ത്? എന്തായീ പറയുന്നത്?” എന്ത് പറയണമെന്നറിയാത്ത അവസ്ഥയിൽ ഞാൻ പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് ചുറ്റുമുള്ളതെല്ലാം അവ്യക്‌തമായ കാഴ്ചകളായി വട്ടം കറങ്ങി.

“ഈ കത്തും ലാപ്ടോപ്പും താങ്കളെ ഏൽപ്പിക്കണമെന്ന് ചേച്ചി പറഞ്ഞിരുന്നു” എന്നുപറഞ്ഞുകൊണ്ട് സോജൽ ഒരു ലാപ്ടോപ്പ് ബാഗും കത്തും എന്‍റെ കയ്യിൽ തന്നു.

“ചേച്ചി ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. താങ്കൾ ചേച്ചിയുടെ വിവരം അറിയാൻ എന്നെ കോണ്ടാക്റ്റ് ചെയ്യുമെന്ന്. അതുവരെ ചേച്ചിയെപ്പറ്റി താങ്കളോട് ഒന്നും പറയരുതെന്ന് പറഞ്ഞിരുന്നു.” സോജൽ തുടർന്ന് എന്തെങ്കിലും പറയും മുമ്പേ വിറയാർന്ന കൈകളോടെ ഞാൻ ആ കത്ത് പൊട്ടിച്ചു.

“ക്ഷമിക്കണം കൂട്ടുകാരാ… എന്‍റെ ജീവിതത്തെപ്പറ്റിയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇപ്പോൾ നീ മനസ്സിലാക്കി കഴിഞ്ഞു. എല്ലാം മറച്ചുവച്ചതിന് മാപ്പ്. നിന്‍റെ യഥാർത്ഥമായ സനേഹം മാത്രമാണ് ഞാൻ കൊതിച്ചത്. അല്ലാതെ സഹതാപമല്ല. നീയെന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ നിന്‍റെ ഒരിടത്തിൽ നീയെഴുതിയ കുറിപ്പുകളിൽ ഞാൻ എന്നെ സ്വയം പ്രതിഷ്ഠിച്ച് നീയെഴുതുന്ന പ്രണയങ്ങളിലെ നായിക ഞാനാണെന്ന് സ്വയം വിചാരിച്ച് സന്തോഷിക്കുകയായിരുന്നു. നിനക്കൊപ്പം ചെലവഴിച്ച 8 മാസങ്ങൾ എന്‍റെ ജീവതത്തിന്‍റെ ഏറ്റവും മനോഹരമായ സമയമായിരുന്നു. നീ ബ്ലോഗിൽ എഴുതിയിരുന്ന പ്രണയക്കുറിപ്പുകളെ നിനക്കെന്നോടുള്ള പ്രണയ ജ്വാലകളാണെന്ന് ഞാൻ കരുതി സന്തോഷിച്ച നിമിഷങ്ങൾ.. ഇനി നീ കരയരുത്… കാരണം ഞാൻ ചിരിച്ചുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്”

“നീയെന്നെ പ്രണയിക്കാതിരുന്നത് എത്ര നന്നായി. അല്ലായിരുന്നുവെങ്കിൽ ജീവിതത്തെ ഞാനേറെ മോഹിച്ചു പോകുമായിരുന്നു. ഇത്രയും അനായാസമായി മരിക്കാൻ എനിക്കാവുമായിരുന്നില്ല”.

“സാദ്ധ്യമെങ്കിൽ എന്‍റെയൊരാഗ്രഹം നീ സാധിച്ചുതരണം. എന്നെങ്കിലും നീ നിന്‍റെ കവിതകൾ പബ്ലിഷ് ചെയ്യുകയാണെങ്കിൽ എന്‍റെ കവിതകൾ കൂടി പബ്ലിഷ് ചെയ്യണം. അങ്ങനെയായാൽ ഞാൻ മരിച്ചു കഴിഞ്ഞിട്ടും നിനക്കൊപ്പം തന്നെയുണ്ടന്ന് എനിക്ക് തോന്നുമല്ലോ..”

“എന്‍റെ ലാപ്ടോപ്പിൽ ഞാനെഴുതിയ കവിതകളുണ്ട് എന്‍റെയും നിന്‍റെയും പേര് കൂട്ടിച്ചേർത്താണ് പാസ്വേഡ്” മരിക്കുന്നതിന് മുമ്പ് ഒരു തവണയൊന്ന് കാണണമെന്ന് തോന്നിയരുന്നു… കളവ് പറഞ്ഞതിന് ക്ഷമിക്കുമല്ലോ”

നിന്‍റെ പൊട്ടിക്കാളി.

അതോടൊപ്പം അവൾ വലിയൊരു സ്മൈലിയും വരച്ചുവച്ചിരുന്നു. കത്ത് വായിച്ചശേഷം മുഖമുയർത്തിയപ്പോൾ സോജൽ പോയിക്കഴിഞ്ഞിരുന്നു. മനസ്സുതുറന്ന് ഒന്ന് പൊട്ടിക്കരയണമെന്നാണ് എനിക്കപ്പോൾ തോന്നിയത്. ചുറ്റുമുള്ള ലോകത്തോട് വെറുപ്പ് തോന്നി. എല്ലാം തച്ചുടച്ച് നെഞ്ച് പൊട്ടി കരയാൻ ഞാനാഗ്രഹിച്ചുപോയി. പക്ഷേ ഒന്നും കഴിയാതെ നിസ്സഹായനായി ഇരുന്നു. അവളെന്‍റെ പ്രണയിനി ആയിരുന്നില്ല. പക്ഷേ എന്‍റെ ജീവിതത്തിൽ അവൾക്ക് സൗമ്യമായ സ്ഥാനമുണ്ടായിരുന്നു. വീണ്ടും അവൾ കിലുകിലാ ചിരിക്കുന്നതുപോലെ…

“നീ ശരിക്കുമൊരു ഭ്രാന്തത്തിയാണ്. ഇന്ന് നിന്‍റെ ഭ്രാന്തിനോട് എനിക്ക് കടുത്ത ദേഷ്യം തോന്നുന്നു” എന്നു പറഞ്ഞുകൊണ്ട് ഞാൻ പരിസരം മറന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങി.

और कहानियां पढ़ने के लिए क्लिक करें...