മൂന്നുനാലു ദിവസമായി ഞാൻ കേൾക്കെയും കേൾക്കാതെയും ശ്രീമതി മുട്ടുവേദന, മുട്ടുവേദന എന്ന് മന്ത്രിക്കുന്നു. പക്ഷേ എന്തു ചെയ്യും? ഇയർ എൻഡിംഗല്ലേ? പിടിപ്പതു പണിയുണ്ട്. ലീവും തരപ്പെടില്ല. ഞാൻ മയത്തിൽ ശ്രീമതിയോട് അടുത്തുള്ള ഡോക്‌ടറെ ചെന്നു കാണാൻ പറഞ്ഞതും ശ്രീമതിയുടെ മുഖം കറുത്തു.

രാത്രിയേറെ വൈകിയാണ് ഞാൻ ഓഫീസിൽ നിന്നും മടങ്ങിയെത്തിയത്. നിലാവു പോലെ പുഞ്ചിരിച്ചു കൊണ്ട് ശ്രീമതി എന്‍റെയരികിൽ ഓടിയെത്തി. “അവധി കിട്ടില്ലെന്ന പരാതിയായിരുന്നല്ലോ നിങ്ങൾക്ക്? ഇനിയിപ്പോ അവധിയെടുക്കേണ്ടി വരില്ല.”

“ഏ… അതെന്താ? ഇത്ര പെട്ടെന്ന് മുട്ടുവേദന മാറിയോ?” “ഏയ്, വേദനയ്ക്ക് ഒരു കുറവുമില്ല. പിന്നെ ഈ നോട്ടീസൊന്നു വായിച്ചു നോക്കിയേ…”

“ശാന്തിപുരം കോളനിയിൽ ഞായറാഴ്‌ച സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും ക്യാമ്പിൽ പങ്കെടുക്കാം. അസ്‌ഥിരോഗ ചികിത്സാ ക്യാമ്പിൽ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി പ്രശസ്‌ത ഡോക്ടർമാർ പങ്കെടുക്കും. പരിശോധന തീർത്തും സൗജന്യമായിരിക്കും. രജിസ്ട്രേഷൻ ഫീസ് 150 രൂപ മാത്രം!” ഞാൻ നോട്ടീസ് ഉറക്കെ വായിച്ചു.

നോട്ടീസിൽ ഏറ്റവും ചുവട്ടിലായി ഡോക്‌ടർമാരുടെ പേരും അവർ വിദേശത്തു നിന്നെടുത്ത വലിയ വലിയ ഡിഗ്രികളും ചേർത്തിരുന്നു. എല്ലാവരും തന്നെ അമേരിക്ക, ബ്രിട്ടൻ, ജർമ്മൻ റിട്ടേൺഡ് ആയിരുന്നു.

“എങ്കിൽ നീയും പേര് രജിസ്‌റ്റർ ചെയയ്തോ” ഞാൻ ശ്രീമതിക്ക് അനുവാദം നൽകി.

“അതിനു ഞാൻ 150 രൂപ കൊടുത്ത് നേരത്തെ തന്നെ പേര് രജിസ്റ്റ‌ർ ചെയ്‌തു. “ശ്രീമതി ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ഞാൻ മാത്രമല്ല, കിഴക്കേതിലെ മഞ്ജു, രേഖ, നിമ്മി, രശ്‌മി രാജു…. ആ… ജാസ്‌മിൻ… എല്ലാവരും പേര് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.”

ഞായറാഴ്‌ച ഞാൻ ശ്രീമതിയേയും കൂട്ടി ക്യാമ്പിലെത്തി. വൻകിട മെഡിക്കൽ കമ്പനി സ്‌റ്റോളുകളും ഉണ്ടായിരുന്നു. മുൻ വശത്തു തന്നെയായിരുന്നു രജിസ്ട്രേഷൻ കൗണ്ടർ. ഞാൻ രജിസ്ട്രേഷൻ കാർഡ് കൗണ്ടറിലിരുന്നയാളുടെ നേരെ നീട്ടി കാർഡ് വായിച്ച ശേഷം വലതു വശത്തിട്ടിരുന്ന കസേര ചൂണ്ടി ഇരിക്കാൻ ആവശ്യപ്പെട്ടു. 60-70ഓളം പേർ നേരത്തേ തന്നെ അവിടെ ഇടം നേടിയിരുന്നു. 10 മണിക്ക് എത്തേണ്ട ഡോക്‌ടർമാർ 11 മണിയായിട്ടും എത്തിയിരുന്നില്ല. രോഗികളുടെ ക്ഷമ നശിക്കാതിരിക്കുന്നതിനായി അനൗൺസ്മെന്‍റ് മുറയ്ക്ക് കേൾക്കാമായിരുന്നു.

“പേഷ്യന്‍റ്സിന്‍റെ ശ്രദ്ധയ്ക്ക്. ഡോ. എൽ. പി ലക്ഷ്മൺ, അമേരിക്കൻ റിട്ടേൺഡ് ബോൺ സ്പെഷ്യലിസ്‌റ്റ് ഉടനെ തന്നെ ക്യാമ്പിൽ എത്തിച്ചേരുന്നതാണ്.”

ഓരോ അഞ്ചു മിനിറ്റ് ഇടവിട്ടും ലൗഡ്‌സ്പീക്കറിലൂടെ തുടർച്ചയായി അനൗൺസ്മെന്‍റ് വന്നുകൊണ്ടിരുന്നു. “ബ്രിട്ടൻ റിട്ടേൺഡ് ഡോ. നരേന്ദ്രനാഥ് എം. ബി. ബി. എസ്, എം.ഡി നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കാരണം വൈകുന്നതിൽ ഖേദിക്കുന്നു.”

സുന്ദരിയായ അനൗൺസർ ഡോക്‌ടർമാർ വൈകുന്നതിന്‍റെ കാരണങ്ങൾ വിളിച്ചുകൂവിക്കൊണ്ടിരുന്നു. കുറേ വൃദ്ധർ അവരെ വട്ടംചുറ്റി അവിടെ കൂടി നിന്നിരുന്നു.

ഏതാണ്ട് 12 മണിയോടെ രണ്ടുമൂന്നു ഡോക്ടർമാർ ക്യാമ്പിലെത്തി. അവരെ കണ്ടതും പേഷ്യൻസിനിടയിൽ ചെറിയൊരു ഒച്ചപ്പാടുണ്ടായി. ഉന്തും തള്ളുമൊക്കെയായി ശ്രീമതി ഒരു

കണക്കിന് ഡോക്ടറുടെയടുത്തെത്തി. ഡോക്‌ടർ മേശപ്പുറത്തു നിന്നും സ്റ്റീൽ സ്പൂൺ പോലുള്ള വടിയെടുത്ത് ശ്രീമതിയുടെ മുട്ടിൽ തട്ടിനോക്കി. സ്‌റ്റെതസ്‌കോപ്പ് വച്ചും പരിശോധിച്ചു.

“ദാ, ഈ മരുന്ന് പുറത്തുള്ള സ്‌റ്റോളിൽ ചെന്നാൽ കിട്ടും.” ഡോക്ടർ പറഞ്ഞു.

ശ്രീമതി ‌സ്റ്റോളിനു മുന്നിലെത്തി സ്ലിപ്പ് കെമിസ്റ്റിനു നൽകി. മേശപ്പുറത്ത് മരുന്ന് കൂമ്പാരം കണക്കെ കുമിഞ്ഞു കൂടി. 1,500 രൂപയുടെ രസീതും കൈയിൽ പിടിപ്പിച്ചു. “ദാ, ആ സ്‌റ്റോളിൽ നിന്നും മുട്ടുവേദനയ്ക്കുള്ള എണ്ണ കൂടി വാങ്ങിക്കോ…” അയാൾ സൂചിപ്പിച്ചു.

2 എണ്ണക്കുപ്പിയും 2 ട്യൂബും കൂടിയായപ്പോൾ രൂപ 300 വേറെയും. സൗജന്യ പരിശോധനയുടെ ചെലവ് മൊത്തം 1,800 രൂപ ‘ശ്രീമതിയുടെ മുട്ടുവേദന മാറുമായിരിക്കും. പക്ഷേ എനിക്ക് നെഞ്ചുവേദന നിശ്ചയം. ഇതിലും ഭേദം ലീവെടുക്കലായിരുന്നു!!!

और कहानियां पढ़ने के लिए क्लिक करें...