ഇളയ മകൾ നയനയുടെ വിവാഹം കൂടി കഴിഞ്ഞതോടെ സാവിത്രിയമ്മ മംഗലം തറവാട്ടിൽ തീർത്തും തനിച്ചായി. വാർദ്ധക്യസഹജമായ രോഗങ്ങളും കാഴ്ചമങ്ങലും മൂലം അവർ ഏറെ അസ്വസ്ഥയായിരുന്നു.

സാവിത്രിയമ്മയ്ക്ക് മൂന്ന് പെൺമക്കളാണ്. മൂത്ത മകൾ നിഷയുടെ വീട്ടിലേയ്ക്ക് ഏതാണ്ട് ഒന്നരമണിക്കൂർ ദൂരം കാണും. മറ്റുള്ളവരുടെ വീടുകൾ അതിലും ദൂരെയാണെന്നതിനാൽ സാവിത്രിയമ്മ മൂത്ത മകളെയാണ് ഏതാവശ്യത്തിനും ആശ്രയിക്കാറ്.

“മോളേ നിഷേ, നീ ഇവിടം വരെയൊന്നു വരണം. കണ്ണിലാകെയൊരു മൂടൽ.”

സാവിത്രിയമ്മ വിളിച്ചപ്പോൾ നിഷ അന്നുതന്നെ വീട്ടിലെത്തി. ഡോക്ടറെ കണ്ടപ്പോൾ ഒരാഴ്ചയ്ക്കകം തിമിര ശസ്ത്രക്രിയ നടത്തണമെന്നാണ് പറഞ്ഞത്. പക്ഷേ ഓപ്പറേഷനു ശേഷം സാവിത്രിയമ്മയെ ആരു നോക്കും? നിഷയ്ക്ക് ആശങ്കയായി.

അനുജത്തി നീരജയെ ഫോണിൽ വിളിച്ചു. അമ്മയുടെ ഓപ്പറേഷനെക്കുറിച്ച് സൂചിപ്പിച്ചു.

“ഞാൻ അമ്മയേയും കൂട്ടി ഇവിടെ അടുത്തുള്ള ഡോ. രംഗനാഥന്‍റെ ആശുപത്രി വരെ പോയിരുന്നു. ഒരാഴ്ചയ്ക്കകം അമ്മയ്ക്ക് തിമിര ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്. എന്‍റെ കാര്യം നിനക്ക് അറിയാവുന്നതല്ലേ. ഓഫീസിൽ ആന്വൽ ക്ലോസിംഗ് തിരക്കാണ്. ഒരു ദിവസത്തെ ലീവ് കിട്ടാൻ പോലും പ്രയാസമാണ്.” ഓപ്പറേഷനു ശേഷം അമ്മയെ നോക്കാൻ പറ്റില്ലെന്ന കാര്യം നിഷയുടെ സംസാരത്തിൽ നിന്നും സ്പഷ്ടമായിരുന്നു.

“ങേ, അമ്മയെ ആരു നോക്കും? എന്‍റെ ആരോഗ്യസ്ഥിതി അറിയാവുന്നതല്ലേ… അപ്പോ പിന്നെ ഞാനെങ്ങനെ അവിടെ വന്നുനിന്ന്…” നീരജയുടെ ശബ്ദ്ദം നേർത്തു വന്നു.

“അമ്മയുടെ കാര്യം പറഞ്ഞപ്പോൾ നിനക്ക് അസുഖമായി. പുറത്തെവിടെയെങ്കിലും പോകണമെന്നു പറഞ്ഞാൽ നിനക്കൊരു കുഴപ്പവുമില്ലല്ലോ?” നിഷയുടെ സ്വരത്തിൽ പരിഹാസം കലർന്നു.

“ക്ലോസിംഗ് ഡേറ്റാണ്, ലീവെടുക്കാൻ പറ്റില്ല എന്നൊക്കെ വെറുതെ നുണ പറയേണ്ട. കഴിഞ്ഞ വർഷം നീ ഇതേ സമയത്തല്ലേ ചേട്ടന്‍റെ കൂടെ മലേഷ്യയിലേയ്ക്ക് കറങ്ങാൻ പോയത്?” തർക്കത്തിൽ തന്നെ തോല്പിക്കേണ്ട എന്ന ഭാവമായിരുന്നു നീരജയുടേത്.

“ചേട്ടൻ ഓഫീസിൽ നിന്നും വർഷാവർഷം ട്രാവൽ അലവൻസ് കിട്ടുന്നുണ്ട്. ആ ഓഫറങ്ങ് വെറുതെ കളയാൻ പറ്റുമോ? മണ്ടത്തരമല്ലേ…” നിവൃത്തികേടിന്‍റെ ലാഞ്ജന ആ സംസാരത്തിൽ പ്രകടമായിരുന്നു.

“ഇതേക്കുറിച്ചു നയനയോടു സംസാരിച്ചോ?” നീരജ സംസാരത്തിന്‍റെ ഗതി മാറ്റാൻ ശ്രമിച്ചു.

“ഞാൻ അവളെയും വിളിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ അവളുടെ അമ്മായിയമ്മ, ആ ഭയങ്കരി അതിനു സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?”

“ശരിയാ, ആകാശം ഇടിഞ്ഞു വീണാലും അവര് നയനയെ അയയ്ക്കുമെന്നു തോന്നുന്നില്ല. അവരോട് സംസാരിച്ച് നാണം കെടാൻ ഞാനില്ല…”

“മൂന്നുമാസം മുമ്പ് നയനയുടെ വീട്ടിൽ വച്ചു നടന്ന ആ സംഭവം നീ മറന്നോ? നയനയുടെയും കിരണിന്‍റെയും വിവാഹം കഴിഞ്ഞ് ഏതാണ്ട് ഒരുമാസമായി കാണും…” ഒരു നിമിഷം നിശ്ശബ്ദയായ ശേഷം നിഷ തുടർന്നു.

“സ്വീറ്റ്സും ചോക്ലേറ്റുമൊക്കെയായി നമ്മൾ ആദ്യമായി അവിടെ പോയത്…”

“ചെറിയൊരു ഷോപ്പിംഗ്.. നയനയെ കുറച്ചു സമയത്തേക്ക് ഞങ്ങളുടെ കൂടെ പുറത്തേയ്ക്ക് അയയ്ക്കാമോ എന്ന് നീ അന്ന് എത്ര കെഞ്ചിയതാ… എന്നിട്ടവര് സമ്മതിച്ചില്ലല്ലോ.”

“ശരിയാവില്ലെന്ന്… എത്ര കർശനമായാണവർ പറഞ്ഞത്. നീരജയുടെ സംസാരത്തിലുടനീളം നയനയുടെ അമ്മായിയമ്മയോടുള്ള എതിർപ്പ് പ്രകടമായിരുന്നു.

“നീ അന്ന് ഇതേക്കുറിച്ച് വീണ്ടും സംസാരിക്കാൻ ഭാവിച്ചപ്പോൾ അവർ മുഖം കറുപ്പിച്ച് മറുപടി പറഞ്ഞത് ഓർക്കുന്നില്ലേ!’

“നയനയെ പുറത്തേക്കൊന്നും വിടാൻ പറ്റില്ല. മൂത്ത മകന്‍റെ രണ്ടു മക്കൾക്കും പരീക്ഷയാണ്. നയനയാണവർക്ക് ട്യൂഷനെടുക്കുന്നത്. ഇവൾ ഇവിടെ നിന്നും ഒരു മണിക്കൂർ മാറി നിന്നാൽ… ശരിയാവില്ല.” അന്തിമ തീരുമാനമെന്നോണം അവർ എത്ര രൂക്ഷമായാണ് നമ്മളെ നോക്കിയത്. ഞങ്ങളൊന്നും ഉത്തരവാദിത്തം മറന്നു ജീവിക്കുന്നവരല്ലെന്നു പറഞ്ഞ് എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണവർ അകത്തേയ്ക്കു. പോയത്. അന്നു നാണം കെട്ടതുപോലെ ഇനിയും നാണം കെടാനാണോ?”

“ദൈവകിയെന്നല്ലേ അവരുടെ പേര്? പക്ഷേ പ്രവൃത്തിയോ… മറ്റുള്ളവരോട് പെരുമാറുന്നതെന്ന് എത്ര മോശമായാണവർ. ഞാൻ നയനയോട് സൂചിപ്പിച്ചപ്പോൾ അവൾ അവരുടെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് ശ്രമിച്ചത്. ”

“അത് അമ്മയുടെ പ്രകൃതമാണ്. അമ്മയുടെ സംസാരം നിങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതു കൊണ്ടുള്ള പ്രശ്നമാണ്. ശുദ്ധമനസ്കയാണ് അമ്മ. അതുകൊണ്ടല്ലേ നിങ്ങൾ വന്നു വെന്നറിഞ്ഞ് ഉടനെ ചൂടുള്ള സമോസയും ജിലേബിയുമൊക്കെ വരുത്തിച്ചത്.”

“അമ്മായിയമ്മയുടെ ഭാഗം ചേർന്നുള്ള നയനയുടെ സംസാരം എനിക്ക് തീരെ ഇഷ്ടമായില്ല.” നിഷയും തന്‍റെ പരിഭവം അറിയിച്ചു.

അമ്മയെ കുറ്റപ്പെടുത്താനൊരവരം കിട്ടിയതും നീരജ നഷ്ടപ്പെടുത്തിയില്ല. “ശരിയാ… അമ്മ തിടുക്കം കൂട്ടി, അവളെ ഇങ്ങനെയൊരു വീട്ടിലേയ്ക്ക് വിവാഹം കഴിപ്പിച്ച് അയയ്ക്കേണ്ടിയിരുന്നില്ല. എങ്ങനെയാണാവോ ആ ശ്വാസം മുട്ടുന്ന ചുറ്റുപാടിൽ അവൾ ജീവിക്കുന്നത്? ആശ്ചര്യം തോന്നുന്നു. തുറന്നു പറഞ്ഞാൽ അവരുടെ ഹിറ്റ്ലർ ഭരണമാണ് ആ വീട്ടിൽ നടക്കുന്നത്. ദേവകിയമ്മയ്ക്ക് ദേഷ്യം വന്നാൽ പിന്നെ രണ്ടാൺമക്കളുടെ ശബ്ദം പോലും ആ വീട്ടിൽ കേൾക്കില്ല…”

രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും മൂത്തമകന്‍റെ രണ്ടു കുട്ടികളുമടങ്ങുന്നതായിരുന്നു ദേവകിയുടെ കുടുംബം. വീട്ടുജോലിയൊക്കെ ദേവകി രണ്ടു മരുമക്കൾക്കുമായി വീതിച്ചു കൊടുത്തിരുന്നു.

സ്കൂൾ അധ്യാപികയാണ് നയന. ഉദ്യോഗമുണ്ടോ ഇല്ലയോ എന്നതൊന്നും ദേവകിയമ്മയ്ക്ക് ഒരു പ്രശ്‌നമല്ല. അതായത് വീട്ടു ജോലിയുടെ കാര്യത്തിൽ യാതൊരു ഇളവും നൽകിയിരുന്നില്ല. ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ദേവകി ജോലി ചെയ്യൂ. ഇല്ലെങ്കിൽ സദാ മരുമക്കൾക്ക് ആജ്‌ഞ നൽകിക്കൊണ്ടിരിക്കും.

രാവിലത്തെ ഭക്ഷണം, അത്താഴമൊരുക്കലും നയനയുടെ വർക്ക് ചാർട്ടിൽ പെട്ടതാണ്. സ്ത്രീധനമായി നൽകിയ. ആഭരണങ്ങൾ അണിയണമെങ്കിൽ പോലും അമ്മായിയമ്മയുടെ അനുവാദം വേണം. ഇത്രയൊക്കെ അഹങ്കാരിയും സ്ട്രിക്റ്റുമായ സ്ത്രീയോടൊപ്പം തങ്ങളുടെ സഹോദരി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് അവർക്ക് വിശ്വസിക്കാൻ തോന്നിയില്ല. അമ്മയുടെ കാര്യത്തിൽ നീരജയുടെ ഭാഗത്തു നിന്നും യാതൊരു സപ്പോർട്ടും ലഭിക്കില്ലെന്നറിഞ്ഞ് നിഷ ഫോൺ താഴെവച്ചു. നയനയുടെ വീട്ടിൽ വിളിച്ചാൽ എന്താവും പ്രതികരണം? അമ്മയെ ആരു നോക്കും… നിഷയുടെ മനസ്സ് അസ്വസ്ഥമായി. രണ്ടും കല്പിച്ചെന്നോണം നയനയുടെ വീട്ടിലേയ്ക്ക് നിഷ ഫോൺ ചെയ്‌തു. കിരൺ ആണ് ഫോൺ അറ്റൻഡ് ചെയ്തത്. അമ്മയുടെ ഓപ്പറേഷനെക്കുറിച്ച് നിഷ സൂചിപ്പിച്ചു.

കുടുംബഭാരം മുഴുവൻ തന്നിലാണെന്നോണം നിഷ സാവിത്രിയമ്മയുടെ മുഖത്തേയ്ക്ക് പരിഭവത്തോടെ നോക്കി.

“ഓപ്പറേഷനുള്ള 25,000 രൂപ ഞാനൊറ്റ ഒരുത്തി തന്നെ തരേണ്ടി വരും. ഫ്ളാറ്റിന്‍റെ ഇൻസ്‌റ്റാൾമെന്‍റ് അടയ്ക്കാനുണ്ടെന്നതിനാൽ നീരജ ഒരു നയാ പൈസ തരുമെന്നു തോന്നുന്നില്ല ഇത്രയും തുക ഞാനല്ലേ മുടക്കുന്നത്. അപ്പോ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തമെങ്കിലും നീരജ ഏറ്റെടുക്കേണ്ടേ?”

നിഷയുടെ സംസാരത്തിലെ ഔദാര്യഭാവം സാവിത്രിയമ്മയ്ക്ക് തീരെ ഇഷ്ടമായില്ല. എന്നിട്ടും അവർ മറുപടിയൊന്നും പറഞ്ഞില്ല.

മൂന്നുനാലു മണിക്കൂറിനുള്ളിൽ നയനയും കിരണും വന്നു. “ഏതു ഹോസ്‌പിറ്റലിലാണ് ഓപ്പറേഷൻ?” കിരൺ തിരക്കി.

“ഇവിടെ അടുത്തുള്ള ഡോക്ടർ രംഗനാഥന്‍റെ ഐ ക്ലിനി ക്കിൽ… തിങ്കളാഴ്ചയാണ് ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്.”

“പ്രശസ്‌ത സർജൻ ഡോ. പ്രകാശിന്‍റെ ഐ ക്ലിനിക്ക് ഇവിടെയടുത്താണല്ലോ?”

“അയ്യോ, അയാളോ… ശരിക്കുമൊരു പണം വിഴുങ്ങിയാണയാൾ.” നിഷ ദേഷ്യത്തോടെ പറഞ്ഞു.

“ഇതാരു പറഞ്ഞു,” കിരണിന്‍റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

“ഡോ. രംഗനാഥന്‍റെ ക്ലിനിക്കിനേക്കാൾ രണ്ടിരട്ടിയെങ്കിലും അവിടെ ചെലവാകും. ഇവിടെ 25,000മാണെങ്കിൽ അവിടെ 35,000ത്തിലധികമെങ്കിലുമാവും.” നിഷ പറഞ്ഞു.

“പക്ഷേ, കണ്ണ് പ്രധാനമല്ലേ. പ്രകാശിനെപ്പോലെ എക്സ്പെർട്ടായ ഒരു ഡോക്‌ടർ അടുത്തുള്ളപ്പോൾ…” കിരൺ സാവിത്രിയമ്മയെ നോക്കി. അവർ തല കുനിച്ചിരിപ്പാണ്.

“25,000ത്തിലധികം പണം. എന്‍റെ ബജറ്റിൽ ഒതുങ്ങുകയില്ല. കിരൺ നിങ്ങളൊരു ഫേവർ ചെയ്‌തു തന്നാൽ വലിയ ഉപകാരമായിരിക്കും. ഓപ്പറേഷൻ കഴിഞ്ഞാൽ അമ്മയെ നോക്കാൻ ആരുമില്ല. ദയവായി കുറച്ചു ദിവസം നയനയെ ഇവിടെ നിർത്തിയാൽ നന്നായിരുന്നു.” നിഷ സംസാരത്തിന്‍റെ ഗതി മാറ്റി.

“ഞാൻ അമ്മയോടൊന്നു സംസാരിച്ചു നോക്കട്ടെ.” കൃത്യമായ മറുപടി കിരണും നൽകിയില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോൾ നയന രഹസ്യമായി നിഷയോട് പറഞ്ഞു, “ചേച്ചീ, എനിക്ക് ഇവിടെ വന്നു നിൽക്കണമെന്നും അമ്മയെ നോക്കണമെന്നുമൊക്കെ വലിയ ആഗ്രഹമുണ്ട്. പക്ഷേ അമ്മായിയമ്മ അതിന് സമ്മതിക്കുമെന്നു തോന്നുന്നില്ല. ഇദ്ദേഹത്തിന്‍റെ ജ്യേഷ്‌ഠന്‍റെ രണ്ടു മക്കൾക്കും നാളെ പരീക്ഷ തുടങ്ങുകയാണ്. ആന്വൽ എക്സാമാണ്.”

“ഓ! ദേവകിയമ്മയുടെ കൂടെ താമസിച്ച് നിന്‍റെ സ്വഭാവവും വല്ലാതെ മാറിയിട്ടുണ്ട്….” നയനയെയും വീട്ടുകാരെയും കുറിച്ച് നിഷ വളരെ മോശമായി സംസാരിച്ചു. കൂടുതൽ സംസാരിക്കാൻ കൂട്ടാക്കാതെ നയനയും ഭർത്താവും വീട്ടിലേയ്ക്കു മടങ്ങി.

ഇത്രയേറെ കുറ്റപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കേണ്ടി യിരുന്നില്ല. നിഷയ്ക്ക് വിഷമം തോന്നി. പിറ്റേന്നേ് വരാമെന്ന വാക്കിന്മേൽ അവളും മടങ്ങി. അടുത്ത ദിവസം രാവിലെ തന്നെ നിഷ വീട്ടിലെത്തി. പക്ഷേ വീട് പൂട്ടിയിരിക്കുന്നു. നിഷ ശരിക്കുമൊന്നു പതറി. അവൾ വേഗം തന്നെ അയൽപക്കത്തുള്ള കമല ആന്‍റിയുടെ വീട്ടിലെത്തി.

“രാവിലെ തന്നെ നയനയും കിരണും ഇവിടെ വന്നിരുന്നു. അവർ അമ്മയേയും കൂട്ടി പ്രകാശ് ഐ ഹോസ്‌പിറ്റലിൽ പോയിട്ടുണ്ട്. നിഷ വന്നാൽ വിവരം പറയാൻ പറഞ്ഞിരുന്നു. ദാ, വീടിന്‍റെ താക്കോൽ എന്നെ ഏല്‌പിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനകം അവർ മടങ്ങിവരുമായിരിക്കും.”

ഏതാണ്ട് ഉച്ചയോടെ അവർ മടങ്ങിയെത്തി. അമ്മയെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് കിരണും നയനയും മടങ്ങിയത്.

“പ്രകാശ് ഓപ്പറേഷൻ നടത്തിയാൽ മതിയെന്നാണ് കിരൺ പറയുന്നത്. അതാ രാവിലെ ചെക്കപ്പിന് അവിടെ പോയത്. ഓപ്പറേഷനും തീരുമാനിച്ചു.” സാവിത്രിയമ്മ ക്ഷീണിതയായി പറഞ്ഞു.

“അമ്മയ്ക്ക് വിഷമം തോന്നിയാലും ഇല്ലെങ്കിലും ഉള്ളത് അതുപോലെ പറയണമല്ലോ. 25,000 രൂപ ചെലവു വരെ താങ്ങാനുള്ള കെൽപ്പേ എനിക്കുള്ളൂ.” ഇടമുറിഞ്ഞ ശബ്‌ദത്തിലാണെങ്കിലും നിഷ തന്‍റെ അഭിപ്രായം പറഞ്ഞു.

താൻ ഒരുത്തിയെ പ്രതി ഇനി എന്തെല്ലാം പ്രശ്നങ്ങളാണ് സംഭവിക്കാൻ പോകുന്നത്? സാവിത്രിയമ്മയുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാൽ അപ്രതീക്ഷിതമായ ചിലത് അവിടെ സംഭവിച്ചു. ഓപ്പറേഷന് ഒരു ദിവസം മുമ്പ് ദേവകിയമ്മ സാവിത്രിയമ്മയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“നയനയെ അങ്ങോട്ടയയ്ക്കാൻ നിർവ്വാഹമില്ല. അതു കൊണ്ട് അമ്മയെ ഞങ്ങൾ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നു. ഇവിടെയാകുമ്പോൾ ആളനക്കമുണ്ട്. സഹായത്തിന് ഞങ്ങളൊക്കെയുണ്ട്.” ദേവകിയമ്മ പറഞ്ഞു

മകളുടെ വീടല്ല മറിച്ച് സഹോദരിയുടെ വീടാണിതെന്ന് കരുതിയാൽ മതിയെന്നു പറഞ്ഞ് അവർ സാവിത്രിയമ്മയെ ആശ്വസിപ്പിച്ചു.

നീരജയാകട്ടെ സാവിത്രിയമ്മയെക്കുറിച്ചോ, ഓപ്പറേഷൻ ചെലവിനെക്കുറിച്ചോ യാതൊരു ടെൻഷനുമില്ലായിരുന്നു. തന്‍റെ പ്രശ്ന‌ങ്ങളും പ്രാരബ്‌ധങ്ങളും നിരത്തി അവൾ ഒഴിഞ്ഞുമാറി. ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോകും മുമ്പായി സാവിത്രിയമ്മ ഈറൻ കണ്ണുകളോടെ ദേവകിയുടെ കൈകളിൽ പിടിച്ചു.

“ഈ ഉപകാരത്തിന് നന്ദി പറയാൻ എനിക്കു വാക്കുകളില്ല. ആപത്തിൽ സഹായിക്കുന്നവരാണ് ശരിയായ ബന്ധുക്കൾ.” ഒന്നും മിണ്ടാതെ തന്നെ ദേവകിയമ്മയുടെ കണ്ണുകൾ ധാരാളം സംസാരിച്ചു. ഓപ്പറേഷന് മുമ്പായി നിഷയും നീരജയും അവിടെയെത്തിച്ചേർന്നു.

“ഓപ്പറേഷൻ കഴിഞ്ഞു. കുഴപ്പമൊന്നുമില്ല. നാളെത്തന്നെ ഡിസ്‌ചാർജ്‌ജ്ജാവാം.” ഡോ. പ്രകാശ് പറഞ്ഞു. “കണക്കൊക്കെ നമുക്ക് പിന്നീട് സെറ്റിൽ ചെയ്യാം.” ദേവകിയമ്മ തന്നെ ഹോസ്‌പിറ്റൽ ബിൽ അടച്ചു. അതുകണ്ട് നിഷയും നീരജയും വിളറിവെളുത്തു.

ഓപ്പറേഷനു ശേഷം പത്ത് ദിവസത്തോളം സാവിത്രിയ ദേവകിയുടെ വീട്ടിലാണ് താമസിച്ചത്, സാവിത്രിയമ്മയെ ശുശ്രൂഷിക്കാനും അവർക്കു വേണ്ട സഹായങ്ങൾ ചെയ്‌തു കൊടുക്കാനും അവിടെ ആരും മടി കാണിച്ചില്ല.

നിഷയും നീരജയും ഒരു ദിവസം അമ്മയെ കാണാനായി ദേവകിയുടെ വീട്ടിലെത്തി. ചായസൽക്കാരങ്ങൾക്കു ശേഷം ദേവകിയമ്മ അവർക്കൊപ്പം വന്നിരുന്നു. “നിങ്ങൾ മൂന്നു പെൺമക്കളേയും സാവിത്രിയമ്മ ഒരുപോലെ കഷ്‌ടപ്പെട്ടു വളർത്തിയതാണ്. അപ്പോൾ അവരെ നോക്കേണ്ട ചുമതലയും നിങ്ങൾ മൂന്നുപേർക്കും ഒരുപോലെയുണ്ട്. ഒരിക്കൽ മംഗലം തറവാട് ഭാഗം വയ്ക്കും. അന്നും ഇതുപോലെ ഉത്തരവാദിത്തങ്ങളിലും അവകാശങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുമോ നിങ്ങൾ? പ്രായമായ അമ്മയെ നോക്കാൻ മക്കൾക്ക് പണവും സമയവുമില്ല. ഇതൊക്കെ ന്യായമാണോ?”

ദേവകിയമ്മ ഓരോരുത്തരേയും മാറിമാറി നോക്കി. ഹോസ്‌പിറ്റൽ ബിൽ തുക തുല്യമായി വീതിച്ചു നൽകാൻ മക്കളോട് ആവശ്യപ്പെട്ടു. നിഷയ്ക്കും നീരജയ്ക്കും കുറ്റബോധം തോന്നി.

തങ്ങൾ വിചാരിച്ചതു പോലെയല്ലല്ലോ കാര്യങ്ങൾ. ഒരാളുടെ പെരുമാറ്റത്തിൽ നിന്നുമാത്രം അയാളെ അളക്കുന്നത് ശരിയല്ലെന്ന് അവർക്ക് ബോധ്യമായി. അമ്മയെ കൂടെ കൂട്ടാൻ രണ്ടുപേരും തയ്യാറായെങ്കിലും സാവിത്രിയമ്മ ഉറച്ച ചുവടുകളോടെ മംഗലം തറവാട്ടിലേക്ക് തിരിച്ചു.

और कहानियां पढ़ने के लिए क्लिक करें...