നാട്ടിൽ പോകണമെന്ന് പലവട്ടം ഗീതു പറഞ്ഞിട്ടുള്ളതാണ്. കല്യാണം കഴിഞ്ഞിട്ട് ആകെ ഒരു പ്രാവശ്യമേ അവളുടെ വീട്ടിലേയ്ക്ക് പോയിട്ടുള്ളൂ. അവൾക്ക് അവധി കിട്ടാൻ പ്രയാസമില്ല. എന്നാൽ രവി ജോലി ചെയ്യുന്ന സ്‌ഥാപനത്തിന് ഒരാഴ്ച്‌ചക്കാലം അവധി നൽകാൻ കഴിയാത്ത അവസ്‌ഥയാണ്.

കുമരകത്തെക്കുറിച്ച് ഒരു ഫീച്ചർ വായിച്ചപ്പോൾ പെട്ടെന്ന് തോന്നി, ശരി ഒന്നു പോകണം കുമരകത്ത്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സ്വർഗ്ഗത്തിലേയ്ക്ക്. ഗീതുവിനോട് പറഞ്ഞപ്പോൾ, ഭർത്താവിന്‍റെ തിടുക്കം കണ്ട് അവൾ അമ്പരന്നു. ശനിയും ഞായറും അവധിയാണ്. തിങ്കളാഴ്‌ച ഒരു ദിവസത്തെ അവധി മാത്രമെടുത്തു രണ്ടാളും.

കുമരകത്തിന്‍റെ പ്രകൃതിസൗന്ദര്യം, സിനിമകളിൽ കണ്ട് ആസ്വദിച്ചിട്ടുണ്ട്. വീടിന്‍റെ തൊട്ടടുത്താണെങ്കിലും ഇതുവരെ ഒന്നു പോകാൻ സാധിച്ചിട്ടില്ല. എന്നെങ്കിലും ഒരിക്കൽ കുമരകത്തു പോകണം. എന്നിട്ട് അവിടമെല്ലാം ചുറ്റി നടന്നു കാണണം.

ഗീതുവിന്‍റെ മനസ്സിൽ അത്തരമൊരു ആശയുണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് ചേർത്തലയിലെത്തുമ്പോൾ സമയം പത്തു മണിയായിരുന്നു. കേരളത്തിലെ കാലാവസ്‌ഥയ്ക്ക് വലിയ കുഴപ്പമൊന്നും തോന്നിയില്ല. ചൂട് അധികമില്ല. എന്നാലും വിയർത്തിരുന്നു.

ചേർത്തലയിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് കുമരകത്തേക്ക്. പെട്ടെന്നായിരുന്നെങ്കിലും യാത്ര രസകരമായിരുന്നു. കണ്ട ദൃശ്യങ്ങൾ ഉള്ളിൽ തട്ടി.

രവിയുടെ അടുത്തേയ്ക്ക് ഗീതു നീങ്ങിയിരുന്നു. രവി അവളുടെ വലത് കൈ തന്‍റെ കയ്ക്കുള്ളിലാക്കി ആ കൈകളു ടെ സ്പർശനം തന്നെ ഒരു ധൈര്യം, ഒരു രക്ഷാകവചം പോലെ തോന്നി. മുൻസീറ്റിൽ, കാറോടിച്ചു കൊണ്ടിരിക്കുന്ന മോഹൻ ഉണ്ടെന്നുള്ള കാര്യം അവർ മറന്നു.

ബോട്ടിന്‍റെ ഇരമ്പൽ കേട്ടു. കുമരകത്ത് എത്തിയെന്ന് മനസ്സിലായി.

“എന്താ ഹണിമൂൺ ആണോ?” മോഹൻ ചിരിച്ചുകൊണ്ടു ചോദിച്ചു

ചമ്മിപ്പോയി രണ്ടുപേരും. മോഹൻ അവരെയും കൂട്ടി ഹോട്ടലിലേക്ക് നടന്നു. ഹോട്ടൽ റൂമിൽ വച്ച് രവി ഗീതുവിനോട് ചോദിച്ചു, “അയാൾ ചോദിച്ചത് ശരിയാണോ?” ഗീതു ചിരിച്ചുകൊണ്ട് തല കുനിച്ചു.

“ഈ യാത്രയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്.” രവി പറഞ്ഞു.

“ഉദ്ദേശ്യമോ?”

“ങും, ഉദ്ദേശ്യം നടക്കുമോ എന്നറിയില്ല. ശ്രമിക്കണം.”

“സസ്പെൻസാണോ?”

“അല്ല, സസ്പെൻസല്ല. എന്‍റെ ജീവിതം പോലെ.”

എന്തോ രഹസ്യം ആ വർത്തമാനത്തിൽ ഒളിഞ്ഞിരിപ്പുള്ളതായി തോന്നി. ഈ യാത്രയ്ക്കുള്ള കാരണവും അതു തന്നെയായിരിക്കും. എന്തായാലും കാര്യങ്ങൾ ഇതുവരെ തന്നോടുപോലും പറഞ്ഞിട്ടില്ല.

ഗീതുവിനെ കണ്ടെത്തുന്നതുവരെ രവിക്ക് മോഹങ്ങളേ ഉണ്ടായിരുന്നില്ല. നല്ല ഓർമ്മകളുണ്ടായിരുന്നില്ല. ഒരു ഓർമ്മയെ തൊടാനാണ് ഈ യാത്രയെന്ന് അയാൾ ഭാര്യയോട് പറഞ്ഞതുമില്ല.

കുമരകത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാനെത്തുമ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചായാൻ തുടങ്ങിയിരുന്നു. സായാഹ്നം മാനത്തെ സിന്ദൂരരശ്‌മികളണിയിച്ച് സുന്ദരിയാക്കിയിരുന്നു.

അടിയൊഴുക്കുള്ള കായൽ. കായലിന്‍റെ മാറിൽ അങ്ങിങ്ങായി ഹൗസ്ബോട്ടുകൾ. കായൽപ്പരപ്പിലെ ശാന്തത കണ്ടാൽ അടിയിൽ ശക്തിയേറിയ ഒഴുക്കുണ്ടെന്ന് തോന്നുകയില്ല.

മോഹൻ മൂന്നുതവണ ടൂറിസ്റ്റു‌കളെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് അവന് കുമരകത്തോട് വലിയ താല്പര്യം തോന്നിയില്ല. ഒരു വള്ളക്കാരനെ ഏല്പ‌ിച്ചു തന്നു. അയാൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി. അത്രതന്നെ.

കായലിലൂടെ വള്ളത്തിലിരുന്ന് യാത്ര തുടങ്ങിയപ്പോൾ പുതിയൊരനുഭവം, പുതിയ കാഴ്ച‌കളിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നപ്പോൾ രോമാഞ്ചമണിഞ്ഞുപോയി.

നിലാവ് കായലിൽ പെയ്‌തലിഞ്ഞു. മധുരിക്കുന്ന ദൃശ്യങ്ങളുടെ മധുവിധുവിൽ പഞ്ചാരയുമ്മ കുടിച്ച് കൈവിരലുകൾ, വേമ്പനാട്ടു കായലിനെ തഴുകിപ്പോകുമ്പോൾ വള്ളക്കാരനോട് ചോദിച്ചു. “ഇവിടെ ഒരു ക്രിസ്‌ത്യൻ പള്ളിയും അനാഥാലയവും അതിനോട് ചേർന്ന് ഒരു സ്‌കൂളും ഉണ്ട്. അതിന്‍റെ പേര് ഓർമ്മയില്ല. അറിയുമോ?”

“ഉണ്ട് സാർ. ഇക്കരയിലല്ല, അത് അങ്ങ് അക്കരയ്ക്ക് പോണിടത്താണ്. നാളെ രാവിലെ സാറിന് വേണമെങ്കിൽ ഞാനവിടെ കൊണ്ടുപോകാം.” വള്ളക്കാരന് വലിയ സന്തോഷമായി.

“ആട്ടെ, തന്‍റെ പേരെന്താ?”

“കുട്ടപ്പൻ” അയാൾ മറുപടി നൽകി.

“എന്നാൽ നാളെ രാവിലെ മുതൽ കുട്ടപ്പൻ കൂടെ വേണം. എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂ.” അയാളെ രവി വശീകരിച്ചു.

“പണം അനുസരണ നൽകുന്നു.”

ഗീതു കാര്യം മനസ്സിലാക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. തന്നെ പുണരുമ്പോഴും സ്നേഹം ചൊരിയുമ്പോഴും തന്‍റെ പ്രിയന്‍റെ ഉള്ള് ചുട്ടു നീറുകയാണെന്ന് അവൾക്ക് മനസ്സിലായി.

പള്ളിയുടെ അടുത്തേക്ക് വള്ളം അടുപ്പിക്കുമ്പോൾ കുട്ടപ്പൻ പറഞ്ഞു, “പള്ളിയിൽ കയറി വികാരിയെ കണ്ടിട്ട് പോകാം. അദ്ദേഹത്തെയും കൂട്ടി ഓർഫനേജിൽ പോകാം. അതല്ലേ നല്ലത്, അല്ലേ സാർ.”

രവി ശരിയെന്ന് തലയാട്ടി.

വികാരിയെ കണ്ടപ്പോൾ പഴയ ചില ഓർമ്മകൾ രവിയുടെ മനസ്സിൽ നുരകുത്തി. വികാരിയച്ചൻ അവരെ സ്വീകരിച്ചിരുത്തി വർത്തമാനം തുടങ്ങി,

“ഫാദർ, ഫിലിം സ്‌റ്റാർ വിമലാ രാമൻ ഇപ്പോൾ എവിടെയാണെന്ന് താങ്കൾക്കറിയാമോ?”

രവിയുടെ പെട്ടെന്നുള്ള ചോദ്യം. വികാരിയച്ചനിൽ ഒരു മിനിട്ട് മൗനം തത്തിക്കളിച്ചു.

“ഇപ്പോൾ എവിടെയാണെന്നറിയില്ല. കഴിഞ്ഞയാഴ്ച ഇവിടെ ഒരിടത്ത് ഷൂട്ടിംഗിന് വന്നുവെന്നറിഞ്ഞു. വേണമെങ്കിൽ അഡ്രസ് അന്വേഷിച്ച് തരാം. പോയോ ഇല്ലയോ എന്നറിയില്ല.” വികാരിയച്ചൻ വിമലാരാമന്‍റെ അഡ്രസ് തേടിപ്പിടിച്ച് രവിക്കു കൊടുത്തു.

വിമലാരാമന്‍റെ കാർത്തിക എന്ന വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ രവിയിൽ ഒരപരിചിതത്വവും കാണാൻ കഴിഞ്ഞില്ല. ഏതോ പരിചയമുള്ള ഒരു വീട്ടിലേയ്ക്ക് കയറിപ്പോകുന്നതുപോലെ ഗീതുവിനായിരുന്നു സങ്കോചം മുഴുവൻ.

“ഇതല്ലേ വിമലാ മാഡത്തിന്‍റെ വീട്?” രവി ഉറക്കെ വിളിച്ചു ചോദിച്ചു. അങ്ങിങ്ങായി നരച്ച മുടി ഒതുക്കി കെട്ടിവച്ച ഒരമ്മ വെളിയിലേക്ക് ഇറങ്ങി വന്നു.

“ആരാ അത്?”

“അല്ല, ഇതല്ലേ വിമലാ രാമന്‍റെ വീട്?”

“അതേല്ലോ, നിങ്ങൾ ആരാ? എവിടുന്നാ വരുന്നത്?”

“ഞങ്ങൾ കുറച്ച് ദൂരെ നിന്നും വരുന്നവരാണ്. ഞങ്ങൾക്ക് വിമലാമ്മയെ ഒന്നു കാണണം.” രവിയുടെ സ്വരം ഉറച്ചതായിരുന്നു.

“അതിനെന്താ, ഞാനാ വിമലാമ്മ കുട്ടിക്ക് എന്താ പറയാനുള്ളത്. പറഞ്ഞോളൂ. എനിക്കിഷ്ടാ ഇവിടെ ഇങ്ങനെ ആളുകൾ എന്നെ തേടി വരുന്നത്.”

രവിയിൽ പെട്ടെന്ന് അമ്പരപ്പാണ് ഉണ്ടായത്. ഇത്രയും പ്രതീക്ഷിച്ചില്ല. കുലീനയായ ഒരു തറവാട്ടമ്മ. സ്നേഹം തുളുമ്പുന്ന മിഴികൾ. അവൻ അമ്പരപ്പോടെ അവരെ നോക്കി നിന്നു. തന്‍റെയുള്ളിൽ കടൽത്തിരകൾ ആഞ്ഞു മറിയുന്നതു പോലെ അവന് തോന്നി. ഗീതു അത്ഭുതത്തോടെ രണ്ടുപേരേയും മാറി മാറി നോക്കി നിന്നു. അവൾക്കൊന്നും തന്നെ മനസ്സിലായില്ല.

വിമലാമ്മയുടെ ശ്രീത്വം തുളുമ്പുന്ന മുഖത്തേയ്ക്ക് നോക്കി രവി നിന്നു. എന്തെങ്കിലും സംസാരിക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല. തന്നിലെ ശക്തി മുഴുവൻ ചോർന്നു പോകുന്നതായി അയാൾക്ക് തോന്നി. സംസാരിക്കണം, ആശിർവാദം വാങ്ങണം. അവന്‍റെ മനസ്സ് അവനെ ഓർമ്മപ്പെടുത്തി.

“എന്‍റെ പേര് രവി. ഇതെന്‍റെ ഭാര്യ ഗീതു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ.” രവി പറഞ്ഞു. ഒരുനിമിഷം വിമലാമ്മയുടെ മുഖം വിവർണ്ണമായതു പോലെ ഗീതുവിന് തോന്നി.

“വിവാഹക്ഷണക്കത്ത് ഞാൻ മാഡത്തിനയച്ചിരുന്നു. എന്നോ ഒരിക്കൽ ഒരു സിനിമാവാരികയിൽ കണ്ട മേൽവിലാസത്തിൽ.”

“അങ്ങനെയൊരു ക്ഷണക്കത്ത് എനിക്ക് കിട്ടിയതായി ഞാൻ ഓർക്കുന്നില്ല.”

“വിലാസം തെറ്റായിരിക്കാം. അതാവാം മാഡത്തിന് കിട്ടാതിരുന്നത്. ചെന്നൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിൽ മാഡത്തിന്‍റെ ഫോട്ടോയും ഷൂട്ടിംഗ് റിപ്പോർട്ടും കണ്ടു. അതാണ് ഇങ്ങോട്ട് വരാൻ തീരുമാനിച്ചത്. മാഡത്തെ കാണാൻ വേണ്ടി മാത്രം.”

“അത്ഭുതം തോന്നുന്നു. ഇങ്ങനെ എന്നെ ആരാധിക്കുന്നവർ ഇപ്പോഴും ഉണ്ടോ?” വിമലാമ്മയുടെ ശബ്‌ദത്തിൽ സ്നേഹവും വാത്സല്യവും നിറഞ്ഞു തുളുമ്പുന്നതായി രവിക്ക് തോന്നി. അംഗീകരിക്കാത്ത വഴിയിലെ അജ്‌ഞാത യാത്രക്കാരിയുടെ മുഖഭാവമല്ല. പാടാൻ മറന്ന… അല്ല കഴിയാതെ പോയ താരാട്ടിന്‍റെ വരികൾ… ഈ നിമിഷങ്ങൾ പാടുന്നതായി അയാൾക്ക് തോന്നി.

“വരൂ, അകത്തേക്ക് വരൂ. ഇന്ന് എന്‍റെ ഒപ്പം കൂടാം.” വിമലാമ്മ ക്ഷണിച്ചപ്പോൾ അറിയാതെ തന്നെ രവിയുടെയും ഗീതുവിന്‍റെയും കാലുകൾ അകത്തേക്ക് ചലിച്ചു.

നെറ്റിയിൽ വലിയ പൊട്ടും കാതിൽ നീണ്ട കമ്മലും മൂക്കിൽ മൂക്കുകുത്തിയും ധരിച്ച, സുന്ദരിയായ വിമലാരാമനെ കണ്ടത് വർഷങ്ങൾക്കു മുമ്പാണ്. അന്ന് രവിക്ക് ആറ് വയസ്സായിരുന്നു പ്രായം. എപ്പോഴൊക്കെയോ തന്‍റെ ചോദ്യങ്ങൾക്ക് അറിയാതെ മറുപടി തന്നുപോയ വാര്യരുടെ ഒളിച്ചുകളികൾ. ചെറുപ്പം മുതൽ ആശിച്ചത് സഫലമായതിന്‍റെ പിന്നാലെ സായാഹ്നമുഹൂർത്തങ്ങൾക്ക് പൂ വിതറാൻ നിമിഷങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

“നമുക്കീ കായലിലൊന്ന് ചുറ്റിക്കറങ്ങാം, എന്താ വിഷമമുണ്ടോ?” വിമലാമ്മയുടെ ചോദ്യം അവരെ സന്തോഷിപ്പിച്ചു.

അവർ വള്ളത്തിൽ കയറി സന്ധ്യ സിന്ദൂരം ചാലിച്ച് തുടങ്ങിയിരുന്നു. വിമലാമ്മ ഒരു കോട്ടൺ സാരി നല്ല ശ്രദ്ധയോടെയാണ് ഉടുത്തിരുന്നത്. രവിക്ക് സംസാരിക്കാൻ ഒരുപാട്. മൗനം ഒഴുക്കു പോലെ നീങ്ങിത്തുടങ്ങി.

“നിങ്ങളുടെ ലൗ മാര്യേജായിരുന്നോ?” വിമലാമ്മ ചോദിച്ചു.

“അതെങ്ങനെ അമ്മയ്ക്ക് മനസ്സിലായി?” ഗീതു ആശ്ചര്യപ്പെട്ടു.

“നിങ്ങൾ സമപ്രായക്കാരാണെന്ന് തോന്നി. അതുകൊണ്ട് സംശയിച്ചതാണ്.”

“ഞാൻ ഇവിടെ ഒരനാഥാലയത്തിലാണ് വളർന്നത്.” രവി പറഞ്ഞു തുടങ്ങി.

“ഞാൻ എന്താണ്, എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞതിന് ശേഷമാണ് ഗീതു എനിക്ക് തണലായ് വന്നത്. എന്‍റെ എല്ലാ കഥയും അറിഞ്ഞുകൊണ്ടാണ് ഗീതുവിന്‍റെ മാതാപിതാക്കൾ മോളെ എന്നെ ഏല്‌പിച്ചത്.”

തെല്ലിടവേളയ്ക്കു ശേഷം രവി തുടർന്നു. “എനിക്ക് ആറു വയസ്സ് പ്രായമുള്ളപ്പോൾ, ഒരു രാത്രി ഒരു സ്ത്രീ അനാഥാലയത്തിൽ വന്നു. അവർക്ക് എന്നെ മാത്രമാണ് കാണേണ്ടിയിരുന്നത്. അവരെന്നെ കൈയിലെടുത്ത് മാറോട് ചേർത്ത് കവിളിൽ ഒരു ഉമ്മ തന്നു. ആ ദിവസം മുതൽ ഞാനവരെ എന്‍റെ മനസ്സിൽ സൂക്ഷിച്ചു. പൂജിച്ചു.”

വിമലാമ്മ ആശ്ചര്യപ്പെട്ടില്ല. പ്രതികരിച്ചില്ല.

“രവി എന്ന പേര് എനിക്കിട്ടത് എന്‍റെ അമ്മയാണെന്ന് വാര്യർ അറിയാതൊരിക്കൽ എന്നോടു പറഞ്ഞുപോയി. എന്‍റെ അമ്മ മരിച്ചുപോയി എന്നാണ് വാര്യർ പറഞ്ഞത്. വാര്യരായിരുന്നു എന്നെ അനാഥാലയത്തിൽ ആക്കിയത്.”

ഭർത്താവിന്‍റെ കഥയ്ക്ക് മാറ്റം വരുന്നത് ഗീതു അറിഞ്ഞു. തന്നോട് പറയാത്ത കാര്യങ്ങളാണീ കേൾക്കുന്നത്. രവി തുടർന്നു.

“എന്‍റെ പിറന്നാൾ ജൂൺ ഇരുപത്തൊൻപതാണ്. അന്നത്തെ ദിവസം, എല്ലാക്കൊല്ലവും അനാഥാലയത്തിൽ ഏതോ ഒരു സ്പോൺസറിന്‍റെ വകയായി വിഭവസമൃദ്ധമായ ആഹാരം ഉണ്ടാവും. ആ സ്പോൺസർ തന്നെയാണ് എന്നെ പഠിപ്പിച്ച് എം.ബി.എക്കാരനാക്കിയത്. ബാംഗ്ലൂരിലെ മികച്ച കോളേജിൽ പഠിച്ചിരുന്ന എന്നെ ഒരു വലിയ കമ്പനി ജോലിക്ക് തെരഞ്ഞെടുക്കുന്നതു വരെ ആ സ്പോൺസർ എന്നെ സംരക്ഷിച്ചു.”

വിമലാമ്മയ്ക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. ഗീതുവിന് ആശ്ചര്യമായി. തന്‍റെ ഭർത്താവിന്‍റെ കഥ കേട്ട് എന്തുകൊണ്ട് ഇവർ അദ്ഭുതപ്പെടുന്നില്ല. കാറ്റും മർമ്മരവും ഇല്ലാത്ത ഒരു മുഖം ഗീതു കണ്ടു.

“ജീവിതം സംഭവങ്ങളാണ്. ഒരു വെള്ളച്ചാട്ടം പോലെയാണത്.” അവരുടെ വായിൽ നിന്നും വീണത് ഈ രണ്ട് വാചകങ്ങൾ മാത്രം. ഇലകൊഴിഞ്ഞ മരക്കൊമ്പുകൾ തളിർത്തു തുടങ്ങി. മരത്തിന്‍റെ കീഴെ ഗീതു ഇരുന്നു. വിമലാമ്മ കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി.

“നല്ല വിശപ്പുണ്ട്. ഉച്ചയ്ക്ക് ഞാനൊന്നും കഴിച്ചില്ല. നമുക്ക് വീട്ടിലേയ്ക്ക് തിരിച്ചുപോകാം.” അവർ പറഞ്ഞു

“ഞങ്ങൾക്കും വിശക്കുന്നുണ്ട്.” ഗീതുവും പറഞ്ഞു. അവർ വള്ളം കരയോടടുപ്പിക്കാൻ പറഞ്ഞു.

ആകാശത്ത് നിലാവ് പരന്നിരുന്നു. നക്ഷത്രങ്ങൾക്കളിച്ചിരുന്നു. ഭക്ഷണം തേടി ഞങ്ങൾ ആ കരയിലൂടെ നടന്നും കുമരകത്ത് ടൂറിസ്റ്റുകൾക്കായി, ചൂടോടെ, ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന സ്ത്രീയെ കണ്ടു. മത്സ്യം വറുത്തതാണ് കേമം, പരിപ്പുവടയും ഉള്ളിവടയും വിൽക്കുന്നുണ്ട്. സ്വാദ് ഇഷ്ടമായി. വയർ നിറയെ മീൻ വറുത്തതും പരിപ്പുവടയും കഴിച്ചു.

“വിശപ്പ് മാറിയപ്പോൾ ആശ്വാസം തോന്നുന്നു.” ഗീതു പറഞ്ഞു.

“എന്‍റെയും വിശപ്പ് മാറി.” വിമലാമ്മയും പറഞ്ഞു. ദിവസം അവസാനിക്കാറായി. യാത്ര പറയാനുള്ള സമയം അടുത്തുകൊണ്ടിരുന്നു. മൂന്നുപേരുടേയും മനസ്സിൽ പിടിവലി. വിട പറഞ്ഞ നിമിഷത്തിൽ വിമലാമ്മ പറഞ്ഞു, “ഞാൻ പ്രാർത്ഥിക്കും. നിങ്ങൾക്ക് രണ്ടുപേർക്ക് വേണ്ടിയും. നല്ലൊരു ദിവസം സമ്മാനിച്ച എന്‍റെ ആരാധകരായ നിങ്ങൾക്ക് നന്ദി. ഇനി ഞാൻ വിട ചോദിക്കുന്നു.”

വഴികൾ! ഇരുവഴികളാവുന്നു. പിരിയണം.

“അമ്മേ ഒരാശ കൂടി എനിക്കുണ്ട്.” രവി പറഞ്ഞു,

“പറയൂ, കേൾക്കട്ടെ, മോന്‍റെ ആശ എന്താണെന്ന്.” “അമ്മ ചെന്നൈയിൽ വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരണം. ഒന്ന് ഫോൺ ചെയ്‌താൽ മതി. ഞാൻ വന്നു കൂട്ടിക്കൊണ്ടു പോന്നോളാം.” ഇത്രയും പറഞ്ഞിട്ട് രവി വിസിറ്റിംഗ് കാർഡ് വിമലാമ്മയ്ക്ക് കൊടുത്തു.

“ഞാൻ നിങ്ങളുടെ വീട്ടിൽ വരാമെന്ന് ഉറപ്പു പറയാൻ കഴിയില്ല.” വിമലാമ്മ പറഞ്ഞു.

“എന്‍റെ നമ്പറിൽ എന്നെങ്കിലും എന്നെ വിളിക്കണം.” രവി കരച്ചിലിന്‍റെ വക്കിലെത്തി.

“ഗുഡ്നൈറ്റ്.” അവർ തിരിഞ്ഞു നടന്നു. രവിയുടെ മനസ്സിൽ ദുഃഖത്തിന്‍റെ വിങ്ങൽ. പാടുപെട്ട് അമർത്തുകയാണയാൾ ഗീതു ഭർത്താവിന്‍റെ മനസ്സിലെ കരച്ചിലറിഞ്ഞു. അവൾ രവിയെ സമാധാനിപ്പിച്ചു. തിരിച്ചു നടക്കുമ്പോൾ അവൾ പറഞ്ഞു, “വിമലാമ്മയ്ക്ക് രവിയെ മറക്കാനാവില്ല.”

और कहानियां पढ़ने के लिए क्लिक करें...