മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലൂടെ നടക്കുമ്പോൾ ഒരുപാടു വർഷം പിന്നോട്ട് പോയപോലെ തോന്നി. എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. എന്നിട്ടും ഓരോ തവണ വരുമ്പോഴും പഴമയുടെ മണമുള്ള ഈ തെരുവ് ഒരു സ്വപ്നാടനത്തിലെന്നപോലെ ഞങ്ങളെ മുന്നോട്ടു നയിച്ചു.

നൂറ്റാണ്ടുകൾക്കുമുമ്പ് കുടിയേറിയ യഹൂദന്മാരുടെ ജീവിക്കുന്ന മ്യൂസിയമാണ് മട്ടാഞ്ചേരി, 1948ൽ ഇസ്രായേൽ രൂപീകരിച്ചപ്പോൾ കുറേപ്പേർ തിരിച്ചുപോയി. ബാക്കിയുള്ളവർ മട്ടാഞ്ചേരിയെ തങ്ങളുടെ ഇസ്രായേലായി, വാഗ്ദത്തഭൂമിയായി കണ്ടു. മറ്റൊരു കൂട്ടരാവട്ടെ, എന്നെങ്കിലും ഒരിക്കൽ ഇസ്രായേലിലേക്ക് തിരിച്ചു പോകണമെന്ന ആഗ്രഹത്തോടെ, അതിന് കഴിവില്ലാതെ കമലിന്‍റെ ഗ്രാമഫോൺ എന്ന സിനിമയിലെ ഗ്രിഗറി സായിപ്പിനെപ്പോലെ വാഗ്ദത്തഭൂമിയും കിനാവ് കണ്ട് ഇവിടെത്തന്നെ കഴിയുന്നു. ഈ തെരുവാണ് അവരുടെ പ്രാണൻ. തെരുവിന്‍റെ ഓരോ ഇലയനക്കവും കാറ്റും അവരറിയുന്നുണ്ട്.

അഞ്ചേരി മറ്റം എന്ന ഒരു നമ്പൂതിരി ഇല്ലത്തിന്‍റെ പേരാണ് പോർച്ചുഗീസുകാർ മട്ടാഞ്ചേരി എന്നാക്കി മാറ്റിയത്. മട്ടാഞ്ചേരിയെന്ന പേരിന്‍റെ ഉല്‌പത്തി കഥ ഞങ്ങളെ അദ്ഭുതപ്പെടുത്തി. കാഴ്‌ചകൾ കണ്ട് മുന്നോട്ടു നടക്കുമ്പോൾ കാണാം, വഴിയരികിലെ പുരാവസ്‌തു വില്‌പനകേന്ദ്രങ്ങൾ.

ഗോവയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഗുജറാത്തിൽ നിന്നുമൊക്കെ വന്നവരാണ് ഇന്ന് മട്ടാഞ്ചേരിയിലെ വിലിപനക്കാർ. ഒരു കാലത്ത് വൻതോതിൽ കുരുമുളകും മഞ്ഞളും കയറ്റി അയച്ചു കൊണ്ടിരുന്ന നാട്ടിൽ ഇന്ന് പഴമയുടെ സുഗന്ധം പേറുന്ന വസ്‌തുക്കളാണ് വില്പനച്ചരക്ക്.

സിനഗോഗ്

കോമൺ വെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴക്കമുള്ള സിനഗോഗിനു മുന്നിലാണ് ഞങ്ങളിപ്പോൾ. എഡി 1500ലാണ് ജൂതന്മാർ ഈ സിനഗോഗ് പണിയുന്നത്. എഡി 1662ലെ യുദ്ധത്തിൽ പാതി നശിപ്പിക്കപ്പെട്ട ഈ സിനഗോഗ് പിന്നീട്  ഡച്ചുകാർ പുതുക്കിപ്പണിതു. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും പണിത് ദീപ്തമാക്കിയ ഇവിടുത്തെ ഇന്‍റീരിയർ ആരെയും ആശ്ചര്യപ്പെടുത്തും. കൈ കൊണ്ട് പെയിന്‍റ് ചെയ്‌ത ചൈനീസ് ടൈലുകൾ, വലിയ ക്ലോക്ക് ടവർ, സ്വർണ്ണ കിരീടങ്ങൾ, ബെൽജിയത്തിൽ നിന്നും കൊണ്ടുവന്ന തൂക്കുവിളക്കുകൾ എന്നിവയൊക്കെ സിനഗോഗിന്‍റെ പ്രത്യേകതകളാണ്. പപ്പയുടെ നാടുകാണാൻ ഇസ്രയേലിൽ നിന്നും വന്ന ഒരു ജൂതപെൺകു ട്ടി ഞങ്ങൾക്കു മുന്നിലൂടെ കടന്നുപോയി. ചില്ലുവിളക്കുകൾ വെളിച്ചം വിതറുന്ന ജൂത സിനഗോഗിൽ അവൾ പ്രാർത്ഥനാമുഖവുമായി നിന്നു. ശനിയും ഞായറും ജൂതന്മാർക്ക് സാബത്ത് (അവധി ദിനം) ആണ്. അന്ന് സിനഗോഗിനും അവധിയാണ്.

ഡച്ച് പാലസ്

സിനഗോഗിന് തൊട്ടടുത്താണ് ഡച്ച്, കേരള സ്റ്റൈലിൽ പണിത ഡച്ച് പാലസ്. 1985-ൽ ആർക്കിയോളജിൽ സർവ്വേ ഓഫ് ഇന്ത്യ മ്യൂസിയമായി സംരക്ഷിക്കുന്ന ഇവിടെ അപൂർവ്വങ്ങളായ ചുവർ ചിത്രങ്ങളും ചരിത്ര രേഖകളുമുണ്ട്.

ജൈനക്ഷേത്രം

മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ സ്‌ഥിതിചെയ്യുന്ന ജൈനക്ഷേത്രത്തിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. മട്ടാഞ്ചേരിക്കാർക്കിടയിൽ മഹാജൻവാഡി എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. അവിടെ വച്ചാണ് ഞങ്ങൾ പ്രഫുൽ ഭായിയെ പരിചയപ്പെടുന്നത്. ഇതിഹാസം പോലെ ജീവിക്കുന്ന ഒരു മനുഷ്യൻ. പത്തൊമ്പതു വർഷമായി ക്ഷേത്രപരിസരത്ത് പ്രാവുകൾക്ക് തീറ്റ നല്‌കുകയാണ് പ്രഫുൽ ഭായി ഷാ. ഒന്നും രണ്ടുമല്ല, 3000 പ്രാവുകൾ. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.15നും 12.30നുമിടയിലാണ് പ്രാവൂട്ട്. പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന പ്രഫുൽ ഭായിയും കുടുംബവും നമ്മെ അദ്ഭുതപ്പെടുത്തിക്കളയും. പ്രതിദിനം ഇരുപതു കിലോ ധാന്യമാണ് ഈ കുടുംബം ഇതിനായി ചെലവഴിക്കുന്നത്.

കൃത്യം 12.15ന് പ്രഫുൽ ഭായി ക്ഷേത്ര പരിസരത്തെത്തും. പ്രാവുകളെ കൈകൊട്ടി വിളിക്കും. ജന്മനാ കൊക്കിന് വൈകല്യമുള്ള പ്രാവുകൾക്ക് പ്രഫുൽഭായി ധാന്യം കൈകളിലാക്കി നല്‌കും. ക്ഷേത്രത്തിലെത്തിയ ആർക്കും പ്രാവുകളെ ഊട്ടാം. സ്നേഹത്തോടെ നിങ്ങളുടെ കയ്യിലും ധാന്യം വെച്ചുതരും പ്രഫുൽ ഭായി.

ജൂത തെരുവ്

വളരെക്കുറച്ച് ജൂത കുടുംബങ്ങളേ ഈ തെരുവിൽ ഇന്ന് അവശേഷിക്കുന്നുള്ളു എങ്കിലും ജൂതരുടെ സംസ്‌കാരവും ഹീബ്രു ഭാഷയുമൊക്കെ ഇവിടെ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഇവിടുത്തെ ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് റ്റൈലിൽ പണിത വീടുകൾ പഴയകാലം നമുക്ക് പറഞ്ഞുതരും, പണ്ടത്തെ ഇഞ്ചി സംഭരണ ശാല ഇന്ന് ഹെറിറ്റേജ് ഗ്യാലറിയായി മാറിയിരിക്കുന്നു.

തെരുവിലൂടെ നടക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാർപ്പു കാണാൻ ഒരു ചൂണ്ടുപലക ഞങ്ങളെ ക്ഷണിച്ചു. അഞ്ചടി ഏഴിഞ്ചു നീളമുള്ള മൂന്നുപേർക്ക് കുഴപ്പമില്ലാതെ ചുരുണ്ടുകിടക്കാൻ മാത്രം വിസ്‌താരമുണ്ട് അതിനകത്ത്. 106 അടി നീളമുള്ള ആറന്മുള വള്ളവും ഇവിടെയാണ്. പഴമയുടെ ഓർമ്മയ്ക്കായ് സൂക്ഷിക്കുന്ന ഈ വള്ളം പൊന്നിൻവില കൊടുത്താലും വില്ക്കാൻ തയ്യാറല്ല കടക്കാരൻ. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ ഒരു വലിയ ആൾക്കൂട്ടം കണ്ടു. പോയി നോക്കിയപ്പോൾ അതൊരു എക്സിബിഷൻ ഹാളാണ്. സുഗന്ധവ്യഞ്ജനങ്ങൾ നിറച്ച ഒരു തോണിക്കു മുന്നിലാണ് ആൾക്കൂട്ടം. ഫോട്ടോയെടുക്കാൻ തിരക്കു കൂട്ടുന്നവരാണ് ചുറ്റും.

നടന്ന് നടന്ന് ഞങ്ങൾ ജൂത സെമിത്തേരിയ്ക്ക് മുന്നിലെത്തി. പ്രശാന്ത സുന്ദരമായ ഒരിടം. പച്ചപ്പുല്ലുവിരിച്ച മൈതാനത്ത് തലയെടുപ്പോടെ നില്ക്കുന്ന കല്ലറകൾ. ഒരു കാലത്ത് മട്ടാഞ്ചേരിയുടെ മണ്ണിൽ പ്രതാപത്തോടെ ജീവിച്ച ജൂത വിരന്മാരും സുന്ദരികളും അന്ത്യവിശ്രമം കൊള്ളുന്ന ആ കല്ലറയുടെ ശാന്തത ആരെയും വിസ്മയിപ്പിക്കും.

ന്യൂ റോഡിലൂടെ നടക്കുമ്പോൾ ബിരിയാണിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി. പ്രശസ്‌തമായ കായീസ് റസ്റ്റോറന്‍റിനു മുന്നിൽ എത്തിയിരുന്നു ഞങ്ങളപ്പോഴേക്കും. കായീസ് റസ്റ്റോറൻറിൽ ബിരിയാണിച്ചെമ്പു തുറക്കുമ്പോൾ മട്ടാഞ്ചേരിയാകെ ബിരിയാണി മണം പരക്കും. കായീസ് ഇന്ന് മട്ടാഞ്ചേരിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകമായി മാറിയിരിക്കുന്നു.

ബസാർ റോഡിലൂടെ നടക്കുമ്പോൾ ഇടതുവശത്ത് കുനൻ കുരിശ് കണ്ടു. വിദേശ ഭരണത്തിൽ നിന്നും കത്തോലിക്കാ സഭയെ ഒഴിവാക്കിയ ‘കുനൻ കുരിശ് സത്യ’ത്തിന്‍റെ മഹാ സ്‌മാരകം. ചരിത്രത്തിന് എന്നെങ്കിലും മറക്കാൻ കഴിയുമോ ഈ കുനൻ കുരിശിനെ?

ചരിത്രം ഉറങ്ങുന്ന മട്ടാഞ്ചേരിയുടെ വീഥികളിൽ അപ്പോൾ നിഴലുവീണു തുടങ്ങിയിരുന്നു. മടങ്ങാൻ സമയമായി. യഹൂദരും മറാഠികളും ആംഗ്ലോ ഇന്ത്യൻസും ഗുജറാത്തികളും തമിഴ് ബ്രാഹ്‌മണരും മാർവാടികളും സിക്കുകാരും ഗൗഢസാരസ്വത ബ്രാഹ്‌മണരും അഫ്‌ഗാൻ പഠാണികളും സേട്ടുമാരും ജൈനരുമെല്ലാം ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന ഈ നഗരത്തെ കാലം നാളെ എങ്ങനെയാണാവോ രേഖപ്പെടുത്തുക!

और कहानियां पढ़ने के लिए क्लिक करें...