സമയം പത്തു കഴിഞ്ഞു. ഇന്ദിരാദേവി അസ്വസ്‌ഥതയോടെ മുറിയിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു. “അവളിതെവിടെപ്പോയി കാണും. നേരമിത്രയിരുട്ടിയിട്ടും…” മകൾ ദിയ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ചെറുപ്പക്കാരിയായ മകൾ നേരമിരുട്ടിയിട്ടും മടങ്ങിയെത്തിയില്ലെങ്കിൽ ഏതൊരമ്മയുടെ മനസ്സാണ് പിടയ്ക്കാതിരിക്കുന്നത്. ഇന്ദിരാദേവി ഇടയ്ക്കിടയ്ക്ക് മുൻവശത്തെ ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. “ഹായ് മമ്മാ, ഇതുവരെ ഉറങ്ങിയില്ലേ?” വാതിൽ തള്ളിത്തുറന്നു കൊണ്ട് ദിയ അകത്തുകടന്നു. ഇന്ദിരാ ദേവി ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു.

“മമ്മാ,” അമ്മയുടെ തോളിൽ കൈ വച്ച് ദിയ സോഫയിലിരുന്നു.

“മമ്മാ, ടേക്ക് എവരിതിംഗ് ഈസി. ടെൻഷനടിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?”

“നീ കൊച്ചു കുട്ടിയല്ലെന്നതാണ് ഇപ്പോഴെന്‍റെ ടെൻഷൻ, പതിനെട്ടു വയസ്സായി. എന്നിട്ടും കൊച്ചുകുട്ടിയെന്നാ വിചാരം. അല്ലെങ്കിൽ അർദ്ധരാത്രിവരെ ഇങ്ങനെ കറങ്ങി നടക്കുമോ?”

“ഓഹോ മമ്മാ, ഇതൊക്കെയിത്ര സീരിയസ്സായെടുക്കാനുണ്ടോ? ഞാനൊറ്റയ്ക്കല്ലായിരുന്നുവെന്ന് മമ്മയ്ക്ക്ക്കറിയില്ലേ?”

“കൂട്ടുകാരൊക്കെയുണ്ടായിരുന്നോ? അതോ അവൻ മാത്രമായിരുന്നോ?” ഇന്ദിരാദേവിയുടെ സ്വരം കനത്തു.

കള്ളി വെളിച്ചത്തായല്ലോ എന്ന ജാള്യതയോടെ ദിയ തല കുമ്പിട്ടിരുന്നു. കുറച്ചുനേരം അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു.

“എനിക്ക് നിഖിലിനെ ഇഷ്ടമാണ്. നിഖിലിന് എന്നെയും. അതിലെന്താ തെറ്റ്?”

“സ്നേഹം… പ്രേമം… ഇതൊക്കെ പറയാൻ മാത്രം നീ വളർന്നോ? ആദ്യം സ്വന്തം കാലിൽ നിൽക്ക്. പിന്നീട് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. നിനക്ക് നിഖിലിനെക്കുറിച്ച് എന്തറിയാം?”

“എന്തായാലും ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചിട്ടുണ്ട്.”

“വിവാഹമോ? അവന്‍റെ വീട്ടുകാർ സമ്മതിക്കുമോ?”

“സമ്മതിച്ചില്ലെങ്കിൽ… ഞങ്ങളൊരു കൊച്ചുവീടെടുത്ത് മാറിത്താമസിക്കും.”

“സ്വ‌പ്നലോകം എന്നെന്നും മനോഹരമായിരിക്കും. പ്രേമം മൂത്ത് അവൻ നിന്നെ വിവാഹം കഴിച്ചാൽത്തന്നെ നാലഞ്ചു ദിവസം കഴിഞ്ഞ് ജീവിതചെലവിനു പണം തികയാതെ വരുമ്പോൾ… ഈ പ്രണയപ്പനിയൊക്കെ അവസാനിക്കും.” അവർ മകളെ ഉപദേശിച്ചു.

“എങ്കിൽ ഞാനവനെ ഉപേക്ഷിച്ച് വേറെ കെട്ടും.” ദിയ നിസ്സാരമായി പറയുന്നതുകേട്ട് അവർ ദിയയെ ബലമായി പിന്നോട്ടു തള്ളി.

“എന്‍റെ അവസ്‌ഥ കണ്ടിട്ടും നീ പഠിച്ചില്ലല്ലോ. വീണ്ടും ചരിത്രം ആവർത്തിക്കണോ?” ഇന്ദിരാദേവി ഏങ്ങിയേങ്ങിക്കരഞ്ഞു. ദിയയ്ക്ക് കുറ്റബോധം തോന്നി.

“അച്ഛനുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെയൊന്നും ആകില്ലായിരുന്നു.”

“പിന്നെ എന്തിനാണെന്നെ പപ്പയിൽ നിന്നകറ്റിയത്?” പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ദിയയും പൊട്ടിക്കരഞ്ഞു.

മകളുടെ സംസാരംകേട്ട് ഇന്ദിരാദേവി സ്തബ്ധയായി. അവളുടെ ചോദ്യങ്ങൾക്കെന്തു മറുപടി നൽകും? സ്നേഹത്തിനു വേണ്ടിയുള്ള അന്ധമായ വെമ്പൽ തനിക്കെന്തെല്ലാമാണ് നഷ്ടപ്പെടുത്തിയത്. ദിയയ്ക്കോ, അച്ഛഛന്‍റെ സ്നേഹവും…

ഇന്ദിരാദേവി ഉറങ്ങാൻ ശ്രമിച്ചു. നേരമേറെയായിട്ടും ഉറക്കം വന്നില്ല. ചിന്തകൾ ഗതകാലസ്‌മരണകളിലൂടെ അലഞ്ഞു തിരിഞ്ഞു. കഴിഞ്ഞയാഴ്‌ച ടൗൺഹാളിനടുത്തുവച്ച് ഒരകന്നബന്ധു അതുലാണ് ശ്യാമിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

“ശ്യാം ഇന്നും ഏകനാണ്. പുനർ വിവാഹം കഴിച്ചില്ല. ജോലിയിൽ മുഴുകി കഴിയുന്നു.”

അതുൽ നൽകിയ ഈ ചെറിയ സൂചന വലിയൊരു കൊടുങ്കാറ്റായാണ് ഇന്ദിരാദേവിയുടെ മനസ്സിലാഞ്ഞടിച്ചത്. കരിങ്കല്ലുപോലെ ഉറച്ച മനസ്സ് മഞ്ഞുമല പോലെയുരുകി. ശ്യാമിനെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.

ഗൗരവം നിറഞ്ഞ മുഖം, സ്വയം ഒതുങ്ങിക്കൂടുന്ന സ്വഭാവം, അതായിരുന്നു ശ്യാം. പക്ഷേ, ഇന്ദിരയോ നേരെമറിച്ചും. വാചാലയും അടിപൊളി ജീവിതം ഇഷ്ടപ്പെടുന്നവളും. ശ്യാം എപ്പോഴും തന്നോട് റൊമാന്‍റിക്കായി സംസാരിച്ചു കൊണ്ടിരിക്കണമെന്നവളാശിച്ചു. എന്നാൽ അവളുടെ പ്രതീക്ഷകൾക്ക് നേർവിപരീതമായിരുന്നു ശ്യാമിന്‍റെ പെരുമാറ്റം. ആയിടയ്ക്കാണ് സമ്പന്നനായ സജയൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. സ്നേഹത്തിനുവേണ്ടി വെമ്പി നിന്ന മനസ്സ് സജയനോടടുത്തത് അവൾപോലും അറിയാതെയായിരുന്നു.

സജയനാകട്ടെ ഇന്ദിരയേയും മകളേയും സ്വീകരിക്കുവാനും തയ്യാറായിരുന്നു. സ്നേഹത്തിന്‍റെ മാസ്‌മരലോകം തേടി ആറുവയസ്സുകാരി മകൾ ദിയയെയുമെടുത്തുകൊണ്ട് സജയനൊപ്പം വീടുവിട്ടിറങ്ങി. മാസങ്ങളും വർഷങ്ങളും പിന്നിട്ടത് അവൾ അറിഞ്ഞില്ല.

സജയന് മിക്കവാറും ഔദ്യോഗികാവശ്യങ്ങൾക്കായി പുറത്തു പോകേണ്ടിവരുമായിരുന്നു. ഒരിക്കൽ സജയൻ വീട്ടിലിലില്ലാത്ത സമയത്ത് തടിച്ച ഒരു സ്ത്രീ ഗേയ്റ്റ് തള്ളിത്തുറന്നുകൊണ്ട് അകത്തേയ്ക്കുവന്നു. “നീയാണോ സജയന്‍റെ വെപ്പാട്ടി. മൂന്നുകുട്ടികളുടെ അച്ഛനെ പ്രണയിച്ചു വീഴ്ത്താൻ നിനക്ക് നാണമില്ലേ?” വന്നയുടനെ അവർ ആക്രോശിച്ചു.

“മൂന്നു കുട്ടികൾ…?”

“അതെയതെ… മൂന്നുകൂട്ടികൾ. ഞാനയാളുടെ ഭാര്യയാണ്. ഞാൻ ഡിവോഴ്സ് ചെയ്യുമെന്നാണോ നീ കരുതിയത്? ഒരിക്കലുമില്ല. സജയനെന്‍റെ ഭർത്താവാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്.”

ഇന്ദിരാദേവി ശരിക്കും ഞെട്ടിത്തരിച്ചു. ഇത്രയും വലിയ നുണയോ? സജയനിതുവരെ ഇതൊന്നും തന്നോടു പറഞ്ഞിരുന്നില്ലല്ലോ. ഭാര്യ മരിച്ചു. ബന്ധുമിത്രാദികളെന്നു പറയാൻ ഈ ലോകത്തിനി ആരുമില്ല. എന്നൊക്കെ… മനസ്സ് വല്ലാതെ വേദനിച്ചു. ചതിയല്ലേ ഇത്? അവളുടെ മനസ്സ് മന്ത്രിച്ചു.

ടൂർ കഴിഞ്ഞ് മടങ്ങിയെത്തിയ സജയനിതൊക്കെ കേട്ട് ആർത്തുചിരിച്ചു.

“ഓഹോ അതാണോ കാര്യം? ഇതൊക്കെ ചോദിക്കാനും മാത്രം നീയത്ര ശീലാവതിയൊന്നുമല്ലല്ലോ?”

ഇന്ദിരാദേവിക്ക് ശരീരം പൊള്ളുന്നതു പോലെ തോന്നി. “ഞാനാരാണെന്ന് നിങ്ങളോട് വ്യക്ത്‌തമായി പറഞ്ഞിരുന്നല്ലോ? ഞാനൊരിക്കലും നുണ പറയാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, നിങ്ങൾ… നിങ്ങൾ… ചതിയനാണ്. ഞാൻ ശ്യാമിന് ഡിവോഴ്സ‌് നോട്ടീസയച്ചിട്ടുണ്ട്. പക്ഷേ, നിങ്ങൾക്ക് ഭാര്യയെ ഉപേക്ഷിക്കാനാകുമോ? നിങ്ങൾ എത്ര വലിയ വഞ്ചകനാണ്. എനിക്കും എന്‍റെ മകൾക്കും നിങ്ങളുടെ ജീവിതത്തിലെന്തു സ്‌ഥാനമാണുള്ളത്?”

“നീയെന്തൊക്കെ അനാവശ്യമാണ് ചിന്തിച്ചുകൂട്ടുന്നത്? എന്‍റെ മനസ്സും ഹൃദയവും നിനക്കുള്ളത്. അവളെ ആ അഹങ്കാരിയെ… ഞാനൊരിക്കൽപ്പോലും സ്നേഹിച്ചിട്ടില്ല. പക്ഷേ, നീ എന്‍റെ…” സജയന്‍റെ വാക്കുകൾ ഇന്ദിരാദേവിയെ കൂടുതൽ രോഷാകുലയാക്കി.

“മതി മതി…. ഇനിയെനിക്കൊന്നും കേൾക്കേണ്ട.”

“പിന്നെ നീയെന്തിനാണിങ്ങനെ ബഹളം വയ്ക്കുന്നത്. എന്‍റെയീ വീട്ടിലിപ്പോൾ നീയല്ലേ താമസിക്കുന്നത്. വാരിക്കോരിയല്ലേ ഞാൻ നിനക്കുവേണ്ടി ചെലവഴിക്കുന്നത്. നിന്‍റെ മകളെയും പൊന്നുപോലെ നോക്കുന്നില്ലേ? നീ പ്രതീക്ഷിച്ചതൊന്നും ശ്യാമിൽ നിന്നും ലഭിക്കാതെ വന്നതുകൊണ്ടല്ലേ നീ എന്നെ തേടി വന്നത്?” എന്തെല്ലാമോ പിറുപിറുത്തു കൊണ്ട് സജയനിറങ്ങിപ്പോയി.

ഇന്ദിരാദേവി സ്വയം ശപിച്ചുകൊണ്ട് ഏങ്ങിക്കരഞ്ഞു. ഇഷ്‌ടമുണ്ടായിട്ടല്ലെങ്കിലും ഈ വീട്ടിൽത്തന്നെ തുടരേണ്ടി വന്നിരിക്കുന്നു. ശ്യാമിനെ എങ്ങനെ അഭിമുഖീകരിക്കും? മകളെയോർത്ത് എല്ലാം സഹിച്ച് ദിവസങ്ങൾ തള്ളിനീക്കി. സജയനെ അവൾ മനസ്സാലെ വെറുത്തുകഴിഞ്ഞിരുന്നു. പണ്ടൊക്കെ ഒഫീഷ്യൽ ടൂർ എന്നു പറഞ്ഞ് പോകാറുള്ള സജയൻ ഇപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സധൈര്യം മാസത്തിലധികസമയവും ചെലവഴിക്കാൻ തുടങ്ങി.

ഇപ്പോൾ ദിയയെക്കുറിച്ചോർത്താണ് ഇന്ദിരാദേവിക്ക് വിഷമം. മകളോടുള്ള സജയന്‍റെ പെരുമാറ്റം ശരിയല്ലായിരുന്നു. ശ്യാമിൽ നിന്നും മകളെ അകറ്റിയത് താൻ ചെയ്‌ത ഏറ്റവും വലിയ തെറ്റാണെന്ന് മനസ്സിടയ്ക്കിടയ്ക്ക് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എന്നെങ്കിലുമൊരിക്കൽ സജയന്‍റെയുള്ളിലെ കാമമുണർന്നാലോ, തനിക്ക് മകളെ രക്ഷിക്കാൻ സാധിക്കാതെ വന്നാലോ? ആശങ്കയുടെ ദിനങ്ങൾ.

ഇതിനിടയിലാണ് അതു സംഭവിച്ചത്. റോഡപകടത്തിൽ സജയൻ… അതോടെ ഇന്ദിര തീർത്തും ഒറ്റപ്പെട്ടു. സജയൻ സ്വത്തിൽ ഒരു പങ്കുപോലും അവൾക്കു ലഭിച്ചതുമില്ല. തല ചായ്ക്കാനൊരു കൊച്ചുവീട് ലഭിച്ചുവെന്നു മാത്രം.

അവളുടെ കഷ്‌ടപ്പാടുകണ്ട് സജയന്‍റെ സുഹൃത്താണ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തത്. ഉദ്യോഗത്തിന്‍റെ ബലത്തിൽ ജീവിതമൊരു കണക്കിന് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയ്ക്കാണ് മകൾ ദിയയിൽ അപ്രതീക്ഷിതമായൊരു മാറ്റം.

മകളുടെ വൈകിയെത്തുന്ന ശീലം, മണിക്കൂറുകളോളം ഫോണിലൂടെയുള്ള സംസാരം, ബോയ്ഫ്രണ്ടിനൊപ്പം ചുറ്റിക്കറങ്ങൽ… താൻ ഒരു യാന്ത്രികലോകത്തിൽ ജീവിക്കുകയാണോ… എന്തെല്ലാമോ ആലോചിച്ചുകൂട്ടുന്നതിനിടയ്ക്ക് പെട്ടെന്നെന്തോ തീരുമാനിച്ചുറപ്പിച്ചെന്നതുപോലെ മൊബൈൽ ഫോണെടുത്തു. ആ പഴയ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ ഇന്ദിരയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

“ഹലോ, ശ്യാമല്ലേ?” അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ശ്യാം മറുപടി നൽകി.

“അതെ.”

“സുഖമല്ലേ…” ഇടർച്ചയോടെ അവൾ ചോദിച്ചു.

“നിനക്കും ദിയമോൾക്കും സുഖം തന്നെയല്ലേ?” ശ്യാമിന്‍റെ ശബ്ദം പ്രതിധ്വനിയായി അവളുടെ കാതുകളിൽ മുഴങ്ങി.

“ഇതുവരെ മകളെ കാണണമെന്നു തോന്നിയില്ലേ. ഒരു ഫോണെങ്കിലും…?”

“ആഗ്രഹങ്ങളടക്കാൻ ഞാൻ നേരത്തേ പഠിച്ചിരുന്നു. നീ സ്വയം നിഷേധിച്ച അധികാരങ്ങൾക്ക് പിന്നാലെ പായുന്നതിലെന്തർത്ഥം?”

“മറ്റൊരു വിവാഹം കഴിക്കാമായിരുന്നില്ലേ?” അവൾ ദുഃഖമടക്കി ചോദിച്ചു.

“ഒരിക്കൽ മുറിവേറ്റ ഞാൻ മറ്റൊരു വിവാഹത്തിന് തയ്യാറാകുമോ? ഈ മുറിവുണ്ടാക്കിയ വേദന…”

ഇന്ദിരാദേവിക്ക് ഹൃദയം വിങ്ങിപ്പൊട്ടുമെന്നു തോന്നി. അവൾ ഫോൺ കട്ട് ചെയ്തു. കൂടുതൽ കേൾക്കാനുള്ള ശക്തി അവൾക്കില്ലായിരുന്നു. ശ്യാമിന്‍റെ മനസ്സിൽ താനേൽപ്പിച്ച ആഴത്തിലുള്ള മുറിവിന് പ്രതിവിധി കണ്ടെത്തണം.

വീണ്ടും ഫോൺ റിംഗ് ചെയ്യുന്നു. അങ്ങേത്തലയ്ക്കൽ ശ്യാം ആയിരുന്നു.

“ഹലോ… എന്തിനാ ഫോൺ കട്ട് ചെയ്തത്? ഞാൻ പറഞ്ഞതുവല്ലതും…?”

“ഇല്ല ശ്യാം. ശ്യാമിന്‍റെ ഭാഗത്തൊരു തെറ്റുമില്ല. ഞാനാണ് തെറ്റുകാരി. അതിന്‍റെ ഫലവും ഞാനിന്നനുഭവിക്കുകയാണ്. ഇനിയെങ്കിലും അച്‌ഛന്‍റെ സ്നേഹവും ലാളനയും മോൾക്ക് ലഭിക്കണം. ശ്യാം നിങ്ങളെന്നെ സ്വീകരിക്കുമോ?”

“അതിനു ഞാൻ നിന്നെയെന്നാ ഉപേക്ഷിച്ചത്?”

അതുകേട്ടപ്പോൾ ഇന്ദിരാദേവിയുടെ കണ്ണുനിറഞ്ഞു. ഈ സ്നേഹം തിരിച്ചറിയാൻ ഞാൻ എന്താണിത്ര വൈകിയത്? ചുറുചുറുക്കോടെ മകളുടെ അടുത്തേക്ക് ഓടിയെത്തുമ്പോൾ ഇന്ദിരയുടെ മുഖത്ത് ആയിരം സൂര്യ ചന്ദ്രന്മാർ തെളിഞ്ഞുനിന്നു.

और कहानियां पढ़ने के लिए क्लिक करें...