വിവാഹം കഴിഞ്ഞ് ആദ്യമായി ഭാര്യവീട് സന്ദർശിക്കുന്ന മരുമകൻ അവസരം പാഴാക്കാതെ ഭാര്യയുടെ അനുജത്തിമാരുടെയും സഹോദരന്മാരുടെയും പിന്നാലെ കിന്നാരം പറഞ്ഞു നടന്നാൽ എന്താകും ആ വീട്ടുകാർ ധരിക്കുക?

മറ്റുചിലരുണ്ട്, ബന്ധുവീട്ടിൽ ചെന്നാൽ സ്ഥലകാലബോധമില്ലാതെ കണ്ണിൽക്കാണുന്ന വിഭവങ്ങളൊക്കെ മൂക്കുമുട്ടെ തിന്നുതീർക്കും. ഫോർമാലിറ്റിയിലൊന്നും വിശ്വാസമില്ലാത്ത ഒരു സാധാരണക്കാരനാണ് താനെന്ന് സാക്ഷ്യപ്പെടുത്താനും ഇക്കൂട്ടർക്ക് മടിയില്ല. താൻ നല്ലൊരു രസികാനാണെന്ന് കാട്ടിക്കൂട്ടാൻ ചിലർ നടത്തുന്ന വിലകുറഞ്ഞ തമാശകളും വീരകഥകളും കേട്ട് അന്തിച്ചു നിൽക്കുന്ന ബന്ധുക്കളെ നോക്കി പരിഭ്രമവും ലജ്ജയും മറച്ച് ഭൂമിയിലേക്ക് താഴ്ന്നു പോയെങ്കിലെന്ന് ആ സമയത്ത് ആശിച്ച് പോകുന്ന ഭാര്യ…..

മറ്റൊരു കൂട്ടർക്കാകട്ടെ ഭാര്യയുടെ അനുജത്തിമാരോടാകും പ്രിയം. അനുജത്തിയോട് ചില ചീപ്പ് നമ്പറുകളിറക്കി ഹീറോയിസം കാട്ടുന്ന പഞ്ചാരമരുമകനെ ആർക്കാണ് സഹിക്കാനുകുക? കുട്ടത്തിൽ ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിലുള്ള ചില ടച്ചിംഗ്സുകളും കൂടിയായാലോ? അനുജത്തിമാർ ചേട്ടനോട് ഗറ്റൗട്ട് പറഞ്ഞതുതന്നെ…

മരുമക്കളായാൽ ഇങ്ങനെയൊക്കെയാണോ വേണ്ടത്? സ്വന്തം നിലയും വിലയും കളഞ്ഞുകുളിക്കുന്ന ഇത്തരം മരുമക്കളെ ഭാര്യവീട്ടുകാർക്ക് സഹിക്കാൻ കഴിയുമോ? എങ്ങനെയുള്ള പെരുമാറ്റാണ് ഒരാളെ നല്ല മരുമകനാക്കി മാറ്റുന്നത്? അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയാം…

നല്ല ധാരണ

നല്ല മരുമകളെത്തന്നെ വേണം എന്ന വരന്‍റെ വീട്ടുകാരുടെ പ്രതീക്ഷപ്പോലെത്തന്നെയാണ് സർവ്വഗുണ സമ്പന്നനായ ഒരാളെ ഭർത്താവായി കിട്ടുക എന്ന പെൺവീട്ടുകാരുടെ ആഗ്രഹവും. സൗമ്യവും പക്വവുമായ പെരുമാറ്റം കാഴ്ചവയ്ക്കുന്ന മരുമകന് സ്വന്തം മകന് തുല്യമായ സ്നേഹാദരങ്ങളും സ്ഥാനങ്ങളുമാകും പെൺവീട്ടിൽ ലഭിക്കുക.

മാന്യമായ സംസാരരീതി

ഭാര്യവീട്ടിലെ അന്തരീക്ഷം പുതിയ മരുമകനെ സംബന്ധിച്ച് അപരിചിതമായിരിക്കും. അതുകൊണ്ട് സംസാരത്തിലും അഭിപ്രായപ്രകടനത്തിലും അതിരുവിടാതെ സൂക്ഷിക്കണം.

പ്രസരിപ്പാർന്ന പെരുമാറ്റം

എപ്പോഴും ഭാര്യക്ക് ചുറ്റുമായി കഴിയാതെ ഭാര്യവീട്ടിലെ അന്തരീക്ഷവും കുടുംബാംഗങ്ങളുടെ സ്വഭാവരീതികളുമൊക്കെയായി ഇഴുകിച്ചേരാൻ ശ്രമിക്കുകയാണ് ഒരു നല്ല മരുമകൻ ശ്രമിക്കേണ്ടത്. പണ്ടുകാലങ്ങളിൽ മരുമകനെ സ്നേഹബഹുമാനങ്ങളോടെ ഒരു വിശിഷ്ടാത്ഥിയ്ക്ക് നൽകുന്ന എല്ലാ പരിചരണങ്ങളും നൽകാൻ ഭാര്യവീട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഇന്ന് മരുമകനെ മകനായി കാണാനും അംഗീകരിക്കാനുമാണ് ഭാര്യവീട്ടുകാർക്ക് താൽപര്യം.

ലാളിത്യം

ഔപചാരികതകൾ പാലിക്കാൻ തിരക്കുപിടിച്ച ജീവിതം ആർക്കും സമയവും സന്ദർഭവും നൽകാറില്ല. അതുകൊണ്ട് ഔപചാരികതകളൊക്കെ വിട്ട് ഒരു മരുമകനെന്നതിലുപരിയായി ഭാര്യവീട്ടുകാരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും ലാളിത്യവും സ്വാഭാവികതയും മാധുര്യവും നിറയ്ക്കുകയാണ് വേണ്ടത്. അല്ലാതെ ഭാര്യവീട്ടിൽ ഒരപരിചിതന്‍റെ പരിവേഷത്തോടെ ഇരിക്കുകയല്ല വേണ്ടത്.

അനാവശ്യ ഇടപെടലുകൾ

ഭാര്യവീട്ടിലെ പ്രശ്നങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നത് മരുമകനെ സംബന്ധിച്ച് നല്ലതല്ല. മാത്രമല്ല, ഭാര്യയുടെ ഭാഗത്തുനിന്നു പോലും അത്തരം ശ്രമങ്ങൾ ഉണ്ടാകാതെ നോക്കണം. വീട്ടുകാർ ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രം അഭിപ്രായം പറയാം.

ആവശ്യം ഭാര്യയോട് മാത്രം

ഭാര്യവീട്ടിൽ അതിഥിയായി എത്തിയതാണെങ്കിലും ഭർത്താവിനുമുണ്ടാകില്ലേ ചില ആവശ്യങ്ങൾ. അത്തരം സന്ദർഭങ്ങളിൽ അത് ഭാര്യയോട് നേരിട്ട് ചോദിക്കുന്നതാകും ഉചിതം. ഭാര്യവീട്ടിലെ ഫ്രിഡ്ജ്, ടിവി, കാർ മുതലായവ സ്വന്തം ഇഷ്ടത്തിനും താൽപര്യത്തിനും അനുസരിച്ച് ദുരുപയോഗം ചെയ്യരുത്.

സാഹചര്യവുമായുള്ള ഇണങ്ങിച്ചേരൽ

ഭക്ഷണത്തിൽ ഉപ്പ് കൂടിയെങ്കിൽ, എരിവ് കൂടുതലാണെങ്കിൽ, ബാത്ത്റൂമിലെ ബക്കറ്റ് വൃത്തിഹീനമാണെങ്കിൽ, വീട്ടിലാകെ അസഹ്യമായ ഒച്ചയും ബഹളങ്ങളുമാണെങ്കിൽ അത്തരം കാര്യങ്ങളെ പരാമർശിക്കുന്നതിന് പകരം കണ്ടില്ലെന്ന് നടിക്കുകയാണ് വേണ്ടത്.

മര്യാദ

സ്വാതന്ത്ര്യവും ആഹ്ളാദവും തിരതല്ലുന്ന കുടുംബപശ്ചാത്തലത്തിൽ വളർന്ന വ്യക്തി ഭാര്യവീട്ടിലും അതേ സ്വാതന്ത്ര്യവും അവകാശവുമെടുക്കുന്നത് അനുചിതമാണ്. ഇത്തരം കാര്യങ്ങൾ മരുമകനെക്കുറിച്ചുള്ള ഭാര്യവീട്ടുകാരുടെ സങ്കൽപങ്ങൾക്ക് മങ്ങലേൽപ്പിക്കും. നനഞ്ഞ തുവർത്തും അഴുക്കു വസ്ത്രങ്ങളും കിടക്കമേൽ വയ്ക്കുക, ചെരുപ്പും മറ്റും മുറിയിൽ അലക്ഷ്യമായി ഇടുക തുടങ്ങിയ ചെറുകാര്യങ്ങൾ പോലും മരുമകനെ മോശമായി കാണാൻ ഭാര്യവീട്ടുകാരെ പ്രേരിപ്പിക്കും. മനസ്സിലുണ്ടാകുന്ന വെറുപ്പ് അവർ പുറത്തു കാണിച്ചില്ലെങ്കിലും മരുമകന്‍റെ പ്രവൃത്തികളെക്കുറിച്ച് രഹസ്യമായി പരിഹസിച്ചേക്കാം.

അന്തസ്സുള്ള മരുമകൻ

മകളുടെ ഭർത്താവ് സദ്ഗുണസമ്പന്നും സ്വഭാവശുദ്ധിയുള്ളവനുമാകണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. ഇതിന് നേർവിപരീതമായുള്ള ആളാണ് മരുമകനെങ്കിൽ അയാൾക്ക് ഭാര്യവീട്ടിലുള്ള സ്ഥാനമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മരുമകൻ മകൻ

ഭാര്യവീടുമായുള്ള ബന്ധം ജീവിതാന്ത്യം വരെ തുടരേണ്ടതാണ്. വിവാഹത്തോടെ മരുമകൻ ഭാര്യവീട്ടിലെ പ്രധാനപ്പെട്ട വ്യക്തിയായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അവിടുത്തെ സുഖദുഃഖങ്ങളിലും ആഘോഷാവസരങ്ങളിലും തന്‍റെ വീടെന്നപ്പോലെ മരുമകൻ പങ്കാളിയാകണം.

സ്വയം തീരുമാനമെടുക്കുക

സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവനാകണം മരുമകൻ. ഒരിക്കലും മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തിത്വത്തിന് ഉടമയാകരുത്. യഥാർത്ഥത്തിൽ വിവാഹത്തോടെ ആ പക്വതയാണ് വ്യക്തി ഈർജ്ജിക്കുന്നത്. പരിതസ്ഥിതികൾക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് വിവാഹത്തോടെ അയാൾ നേടിയിരിക്കണം.

और कहानियां पढ़ने के लिए क्लिक करें...