വിവാഹശേഷം വീട്ടിൽ നിന്നിറങ്ങുന്ന വധു ദൂഃഖിതയായി കണ്ണീരൊഴുക്കുക പതിവാണ്. ഈ സമയത്തുതന്നെ ഹർഷാരവങ്ങളോടെ ബന്ധുജനങ്ങളുടെ ആർപ്പുവിളിയും കുരവയിടലും മുഴങ്ങും. കരച്ചിലുമായി ഇറങ്ങാൻ തുടങ്ങവേ പെട്ടെന്ന് അമ്മ ഒരു ബോക്സ് അവളുടെ കൈയിൽ കൊടുത്തു. അവൾ മൂക്കുപിഴിച്ചിൽ നിറുത്തി ബോക്സ് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മൊബൈലായിരുന്നു. “മോളേ, ഇടയ്ക്കിടെ നീ എന്നെ വിളിച്ച് വിശേഷങ്ങൾ അറിയിക്കണം. വിഷമിക്കാതെ യാത്രയാകൂ…” ഇത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

ഇതൊക്കെ ഏവരുടെയും ജീവിതത്തിൽ ഉണ്ടാകാനിടയുള്ള ഒരു സാധാരണ സംഭവമായേ ഞാൻ കണ്ടുള്ളൂ. എന്നാൽ മൊബൈൽ വില്ലനാണെന്ന് തിരിച്ചറിവ് ഗൃഹപ്രവേശത്തിന് ഒരുങ്ങുമ്പോഴാണെനിക്ക് മനസ്സിലായത്. ആദ്യമായി എന്‍റെ വീട്ടുമുറ്റത്ത് അവളുടെ മൊബൈൽ ശബ്ദിച്ചു. ആരെങ്കിലും വിളിക്കുന്നതാകുമെന്ന് കരുതി എടുക്കാൻ ഒരുങ്ങിയതും “ഹായ് മമ്മീ… ഞാനാ…” ശ്രീമതിയുടെ ഉച്ചത്തിലുള്ള സ്വരമധുരിമ കേട്ട് ആദ്യം ഞാനൊന്ന് ഞെട്ടി. “മമ്മിയുടെ ഫോണാ…” അവൾ സ്വയം പിറുപിറുത്തു. “ദേ, അഞ്ചുമിനിറ്റ്, ഞാൻ ഒന്ന് സംസാരിക്കട്ടെ…” അവൾ എന്നോട് പറഞ്ഞു. അവളുടെ നിർദ്ദേശമനുസരിച്ച് അൽപനേരത്തേക്ക് ഗൃഹപ്രവേശ ചടങ്ങ് നിറുത്തിവെച്ചു.

“മമ്മീ, ഇപ്പോഴെത്തിയതേയുള്ളൂ.” ശ്രീമതി എന്‍റെ അമ്മായിയമ്മക്ക് ഉടനടി റിപ്പോർട്ട് നൽകി.

“ഇല്ല മമ്മീ, നോ പ്രോബ്ലം. വൊമിറ്റിംഗ് ഒഴിവാക്കുന്നതിനായി ഞാൻ ആദ്യം തന്നെ ഗുളിക കഴിച്ചിരുന്നു. അതുകൊണ്ട് യാത്രയിൽ വലിയ കുഴപ്പമുണ്ടായില്ല. മമ്മിക്കറിയാല്ലോ വൊമിറ്റിംഗ് എന്നെ സംബന്ധിച്ച് ശരിക്കുമൊരു അക്യൂട്ട് പ്രോബ്ലം തന്നെയാണ്.” അവൾ ഉറക്കെ പറയുകയാണ്.

“ഇല്ല മമ്മീ, ഒരു ഡിസ്റ്റർബൻസുമില്ല. ഞങ്ങൾ ഇപ്പോൾ ഇവിടെ എത്തിയതേയുള്ളൂ.” വലതുകാൽ വെച്ച് കയറാൻ ഒരുങ്ങിയപ്പോഴേക്കുമാണ് അവൾ ഫോൺ ചെയ്യാൻ പോയത്.

“ശരി മമ്മീ… പിന്നീട് വിളിച്ച് വിശദമായി പറയാം. താങ്ക്യൂ മമ്മീ.” ശ്രീമതി ഫോൺ ഡിസ്കണക്ട് ചെയ്തു.  (ഞങ്ങളുടെ കുടുംബത്തിനോട് കനിവ് കാണിച്ചു എന്ന് പറയാം.)

ഗൃഹപ്രവേശ ചടങ്ങ് ഗംഭീരമായി നടന്നു.

കഷ്ടം മൊബൈൽ ആദ്യമായി കൈയിൽ കിട്ടിയപ്പോൾ തന്നെ ഇതാണവസ്ഥ. വരാൻ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഞാൻ ബോധവാനായി. ശരിക്കും പറഞ്ഞാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിറ്റേന്ന് നടന്നത് അതിലും ഭീകരമായിരുന്നു.

ആദ്യ രാത്രിയിലെ മധുരസ്മരണകളുമായി ഞാൻ കട്ടിലിൽ കിടക്കുകയാണ്. പെട്ടെന്ന് “കോലക്കുഴൽ വിളി കേട്ടോ….” എന്ന ശ്രുതി മധുര ഗാനം എന്‍റെ ചെവിയിൽ തുളഞ്ഞുകയറി. ഉറക്കച്ചടവോടെ കിടക്കുന്ന എനിക്ക് ഇതേതോ സുന്ദരസ്വപ്നമായാണ് തോന്നിയത്.

ഉറക്കം വിട്ടുമാറാതെ കിടന്ന ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റ് കണ്ണുകൾ തിരുമ്മി എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലായി. ശബ്ദം എവിടെ നിന്നാണ് കേട്ടതെന്നറിയാൻ ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയിൽ ശ്രീമതി ബാത്ത്റൂമിൽ നിന്നിറങ്ങി വന്നു. അവൾ എന്‍റെ നേർക്ക് നടന്നു വരുന്നത്കണ്ട് ഹൃദയമൊന്ന് കാളി. അവൾ കട്ടിലിനരികിലെത്തി മൊബൈൽ എടുത്ത് ചെവിയോട് ചേർത്തു. അമ്മക്ക് മകളോടുള്ള സ്നേഹമെന്താണെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു.

“മമ്മീ ഞാനാ… ഇവിടെ കുഴപ്പമൊന്നുമില്ല. മമ്മി വെറുതേ ടെൻഷനടിക്കണ്ട. ഞാൻ ബാത്ത്റൂമിലായിരുന്നു. ഇങ്ങേരാണെങ്കിൽ നല്ല ഉറക്കത്തിലും. അതാ ഫോണെടുക്കാൻ വൈകിയത്.” അവൾ വിശേഷങ്ങളെല്ലാം വിസ്തരിച്ച് വിവരിക്കാൻ തുടങ്ങി. ഞാൻ കുളിച്ചൊരുങ്ങി വന്നപ്പോഴും മമ്മിയും മകളും തമ്മിലുള്ള നോൺസ്റ്റോപ്പ് സംസാരം തുടരുകയായിരുന്നു.

“കണ്ടോ, നിങ്ങളുടെ ചെറിയൊരു അശ്രദ്ധ കൊണ്ട് മമ്മി എന്തുമാത്രം ടെൻഷനടിച്ചെന്നറിയാമോ, ഓന്ന് ഫോണെടുത്ത് കൂടായിരുന്നില്ലേ? അല്ലെങ്കിൽ ബാത്ത്റൂമിൽ കൊണ്ടുത്തരമായിരുന്നില്ല. മമ്മിക്ക് ഇത്ര ടെൻഷനുണ്ടാകില്ലായിരുന്നു.”

അന്നായാലും ഇന്നായാലും എനിക്കെപ്പോഴും രണ്ടാം സ്ഥാനമേയുള്ളൂ. ശ്രീമതിക്കുവേണ്ടി മൊബൈലും മൊബൈലിനുവേണ്ടി ശ്രീമിതിയും ജീവിക്കുകയാണെന്ന് തോന്നും. ശ്രീമതിക്ക് പിരിഞ്ഞിരിക്കാനാകും പക്ഷേ, മൊബൈലില്ലാതെ ഒരു നിമിഷം പോലും വയ്യ. അവളൊരിക്കൽ പോലും മൊബൈൽ ഓഫാക്കി വച്ചിട്ടേയില്ല.

രാത്രി ശ്രീമതി ഉറങ്ങുമ്പോഴല്ലാതെ അതിനൊരു വിശ്രമവുമില്ല. പകലന്തിയോളം മമ്മി, പപ്പ, ഏട്ടൻ, ഏടത്തി, സുഹൃത്തുക്കൾ തുടങ്ങിയവരുടെയെല്ലാം ഫോൺകോളുകളുടെ കലപില ശബ്ദം. ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോൾസിന് ഒരു കുറവുമില്ല. ഫോൺബിൽ ഓരോ മാസവും കുത്തനെ ഉയർന്നു.

എല്ലാ സുപ്രധാന വിവരങ്ങളും അപ്പപ്പോൾ തന്നെ വീട്ടിലേക്ക് അറിയിക്കാനും അവൾ ഉത്സുകയായിരുന്നു. രാവിലെയും വൈകുന്നേരവും തയ്യാറാക്കേണ്ട ഭക്ഷണത്തേക്കുറിച്ചുമൊക്കെ മമ്മിയുമായി അവൾ ഡിസ്കസ് ചെയ്യുക പതിവാണ്. ടിവി പമ്പരകളിലെ ഓരോ കഥാപാത്രങ്ങളും ചർച്ചാവിഷയങ്ങളായി. വീട്ടിലെല്ലാവർക്കും സുഖമല്ലെയെന്ന ചോദ്യം മുതൽ അയൽപക്കത്തുകാരുടെ വിശേഷങ്ങളും നാട്ടുകാര്യങ്ങളും കഴിഞ്ഞ് അയൽ രാജ്യത്തിന്‍റെ അതിർത്തി കടന്ന് ചർച്ച നീളും.

മൂന്നുനാല് ദിവസത്തിനുള്ളിൽ ഈ മൊബൈൽ ക്രേസിനൊരു അറുതി വരുമെന്നാണ് ഞാൻ കരുതിയത്. വീടും കുടുംബവും ഉത്തരവാദിത്തങ്ങളും ഒക്കെയാകുമ്പോൾ ശ്രീമതിയുടെ മൊബൈൽ ക്രേസ് കുറയുമല്ലോ. പക്ഷേ, ഒക്കെ വ്യർത്ഥമെന്ന് പറഞ്ഞാൽ മതിയല്ലോ…. ദിവസത്തിൽ ചുരുങ്ങിയത് ആറേഴ് തവണയെങ്കിലും മമ്മിയുടെ ഫോൺ കോൾ എത്തും. “മമ്മീ, എന്തെടുക്കുവാ? മമ്മി വിഷമിക്കണ്ട, മമ്മി എപ്പോഴും വിളിക്കണേ, വിശേഷങ്ങളറിയാൻ കാത്ത് ഞാനിവിടെ കാത്തിരിക്കുകയാണ്.” എന്നിങ്ങനെ പല്ലവി മുഴങ്ങും.

വിവാഹനാൾ മുതൽ അമ്മയ്ക്ക് മകളോടുള്ള അടക്കാനാകാത്ത സ്നേഹപ്രകടനം മൊബൈലിലൂടെയാണ്. എന്നോട് അവൾക്കൽപം അടുപ്പമുണ്ടാകുന്നത് രണ്ട് അവസരങ്ങളിൽ മാത്രമാണ്. റീചാർജിനും ടോപ്- അപ് വേളയിലും.

और कहानियां पढ़ने के लिए क्लिक करें...