ആറുമാസം ഗർഭം പേറിയിരുന്ന അവളുടെ വയർ അല്പം വീർത്തിരുന്നു. പെട്ടെന്ന് അവളുടെ കൈവിരലിൽ തൂങ്ങി നടന്നിരുന്ന, ഗാഗ്രാ ചോളിയും പാവാടയും ധരിച്ച ഒരു അഞ്ചു വയസ്സുകാരി കൊഞ്ചിക്കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.

“അമ്മേ എനിച്ചാ പൂവേണം. തലയില് വച്ചാനാ” വധുവിന്‍റെ തലയിൽ ചൂടാൻ വച്ചിരുന്ന പൂചൂണ്ടിയാണവൾ പറഞ്ഞു കൊണ്ടിരുന്നത്.

“അത് ചിറ്റയുടെ തലയിൽ ചൂടാനുള്ളതല്ലേ മോളെ. നിനക്കു വേണമെങ്കിൽ പൂ വേറെവച്ചു തരാം.” അവൾ ചിണുങ്ങാൻ തുടങ്ങിയപ്പോൾ, അങ്ങനെ പറഞ്ഞ് ആരോ അവളെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോയി. അപ്പോൾ അവൾ ഹേമാംബികയെ നോക്കി സ്വയം പരിചയപ്പെടുത്തി.

“വല്യമ്മേ ഞാൻ ജാനിയാണ്. വല്യമ്മയെക്കാണാൻ ഞാനും ഏറെ ആഗ്രഹിച്ചിരുന്നു. അമ്മയാണെങ്കിൽ വല്യമ്മയെപ്പറ്റി പറയാത്ത ദിവസങ്ങളില്ല.”

“ഞാനും നിങ്ങളെയെല്ലാം എന്നുമോർക്കും ഈ ജന്മം എനിക്ക് നിങ്ങളെ എല്ലാവരേയും കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല മോളെ. ഏതായാലും എനിക്കിപ്പോൾ സന്തോഷമായി.” ജാനിയെ ചേർത്തണച്ചുകൊണ്ട് ഹേമാംബിക പറഞ്ഞു.

ഹേമാംബിക താൻ കയ്യിൽ കരുതിയിരുന്ന ചെറുമോതിരം കല്ലുവിന്‍റെ കയ്യിൽ അണിയിച്ചു. “വല്യമ്മക്ക് ഇതേ തരാനുള്ളൂ മോളെ.”

“വല്യമ്മ ഒന്നും തന്നില്ലെങ്കിലും ഞങ്ങൾക്ക് സന്തോഷമേയുള്ളു.” കല്ലു ആഹ്ളാദസ്വരത്തിൽ പറഞ്ഞ് ഹേമാംബികയുടെ കയ്യിൽ പിടിച്ചു.

“നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ സമ്മാനിക്കട്ടെ.” ഹേമാംബിക കല്ലുവിന്‍റെ നെറുകയിൽ ചുംബിച്ചു. പെട്ടെന്ന് തിരിഞ്ഞ് നീലാംബരിയോടു ചോദിച്ചു.

“നീലു, കിങ്ങിണി മോൾ വരികയില്ലെ? അവളെ നീ ക്ഷണിച്ചില്ലേ?”

“ക്ഷണിച്ചു ചേച്ചീ, അവൾക്ക് പക്ഷെ കാനഡയിൽ നിന്ന് ഇപ്പോഴെങ്ങും വരാൻ പറ്റുകയില്ല എന്നറിയിച്ചു. അവളുടെ വിസ ശരിയായിട്ടില്ലത്രെ. വിസ ശരിയായാലുടൻ അവൾ ഇൻഡ്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.”

“എത്ര കാലമായി ഞാൻ അവളെയും കണ്ടിട്ട്. വല്ലപ്പോഴുമുള്ള ഫോൺ വിളികളിൽ ഒതുങ്ങുന്നു ഇപ്പോൾ നമ്മൾ തമ്മിലുള്ള സ്നേഹബന്ധം അല്ലേ നീലു.” ഹേമാംബികയുടെ ശബ്ദം ഇടറിയിരുന്നു.

“അതെ ചേച്ചി. എല്ലാവർക്കും അവരവരുടെ തിരക്കുകൾ. പിന്നെ അച്ഛനുമമ്മയും പോയതിൽപ്പിന്നെ ഞങ്ങൾക്കൊക്കെ നാട്ടിലേക്ക് വരാനുള്ള ഉത്സാഹവും കുറഞ്ഞു.” നീലാംബരി കുറ്റബോധത്തോടെ പറഞ്ഞു.

“ങാ, എത്ര അടുക്കാൻ കൊതിച്ചാലും കാലം ചിലപ്പോൾ ചില ബന്ധങ്ങളിൽ വിടവുകൾ സൃഷ്ടിച്ച് രസിക്കാറുണ്ട്.” ഹേമാംബിക ഒരു തത്വചിന്തകയെപ്പോലെ സ്വയമെന്നോണം പറഞ്ഞു. അപ്പോൾ ആരോ വാതിൽക്കലെത്തി അറിയിച്ചു. “മുഹൂർത്തമാകാറായി. ഒന്നു വേഗമാകട്ടെ.”

മണ്ഡപത്തിലേക്ക് താലപ്പൊലിയുടെ അകമ്പടിയോടെ പയ്യനെ ആനയിച്ചു കൊണ്ടുവരുന്നത് ഹേമാംബിക വാതിൽക്കൽ നിന്നു കണ്ടു. അപ്പോൾ നീലാംബരി പറഞ്ഞു

“കണ്ടോ.. അതാണ് ചേച്ചീ പയ്യൻ. ആളു കേമനല്ലേ.”

“ബാഹ്യ കാഴ്ചയിലല്ലോ നീലു കാര്യം പുറമെ കാണുന്നതു പോലെ അവന്‍റെ ഉള്ളും വെളുത്തു തുടുത്തതാകട്ടെ.”

“അതെ ചേച്ചീ… അതു തന്നെയാണ് എന്‍റെയും പ്രാർത്ഥന.” അപ്പോഴേക്കും വെളുത്ത് അല്പം കഷണ്ടിയുള്ള ഒരാൾ അവിടെ വന്നെത്തി. ഹേമാംബികയെക്കണ്ട് അത്ഭുതത്തോടെ ചോദിച്ചു.

“അല്ലാ… ഇതാര്… അംബിക ചേച്ചിയോ… ചേച്ചിയെ കണ്ടിട്ട് വർഷങ്ങൾ എത്രയായി?”

“ങാ, സതീഷേ… വർഷങ്ങൾ കുറെ കടന്നു പോയി നമ്മൾ തമ്മിൽ കണ്ടിട്ട്. എല്ലാവർക്കും അവരവരുടേതായ തിരക്കുകളും, സ്റ്റാറ്റസ്റ്റ് കാര്യങ്ങളും ആയിരുന്നില്ലേ? അതിനിടയിൽ മറ്റുള്ളവരെക്കുറിച്ച് ഓർക്കുവാൻ എവിടെയാസമയം?”

അന്ന് താൻ നീലാംബരിയുടെ കൂടെ സ്നേഹസദനത്തിൽ ചെല്ലാതിരുന്നതിന്‍റെ പരിഭവമാണ് ഹേമാംബിക പറയുന്നതെന്ന് സതീഷിന് മനസ്സിലായി. അയാൾ നേരിയ കുറ്റബോധത്തോടെ പറഞ്ഞു, “അന്ന് നീലാംബരി അവിടെ വരുമ്പോൾ എനിക്കും വന്ന് ചേച്ചിയെ കാണണമെന്നുണ്ടായിരുന്നു. പക്ഷെ സമയക്കുറവുമൂലം കഴിഞ്ഞില്ല. ങാ, അതെന്തെങ്കിലുമാകട്ടെ. ഏതായാലും ഇപ്പോൾ ചേച്ചിയെ കണ്ടുവല്ലോ. ബൈ ദ ബൈ, എങ്ങനെയാണ് ചേച്ചി ഗുരുവായൂർ വരെ എത്തിയത്? ആരാണ് കൂടെയുള്ളത്.”

താൻ എങ്ങിനെയാണ് ഇവിടെയെത്തിയതെന്നും ആരെല്ലാമാണ് കൂടെയുള്ളതെന്നും ഹേമാംബിക വിവരിച്ചു.

“ഏതായാലും സന്തോഷമായി.” സതീഷ് കൈകൂപ്പി അവിടെ നിന്നും പോയി. അപ്പോൾ ഹേമാംബിക നീലാംബരിയോടു ചോദിച്ചു, “ഇനി ഞാൻ താഴെഹാളിലേക്ക് പോകട്ടെ നീലു. അവിടെ ഞാൻ മറ്റുള്ളവരുടെ ഒപ്പം ഇരുന്ന് കല്യാണച്ചടങ്ങുകൾ വീക്ഷിച്ചോളാം.”

“ചേച്ചീ ഞങ്ങളുടെ കൂടെ മണ്ഡപത്തിലേക്ക് വരണം കല്യാണച്ചടങ്ങുകൾ തീരുന്നതു വരെ ഞങ്ങളുടെ കൂടെയുണ്ടാവണം.” നീലാംബരി അപേക്ഷാ സ്വരത്തിൽ പറഞ്ഞു.

“അത് പറ്റില്ല നീലു. അവിടെ എന്‍റെ സാമിപ്യം ഏറെ ആവശ്യമുള്ളവരാണ് ഇരിക്കുന്നത്. ഏറെപ്പേരും ശരിക്ക് നടക്കാൻ പോലും വയ്യാത്തവരാണ്. ഞാൻ അവരെ സംരക്ഷിക്കും എന്ന വിശ്വാസത്തിലാണ് അവർ എന്‍റെ കൂടെ വന്നിട്ടുള്ളത്.”

“എന്നാൽ ശരി ചേച്ചി, ഇനി കല്യാണം കഴിഞ്ഞ് നമുക്കു കാണാം.” ഹേമാംബിക ഹാളിലേക്ക് നടന്നു. അപ്പോൾ പുറകിൽ നിന്ന് “ചേച്ചീ” എന്ന പരിചിതമായ ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി. അത് മണിക്കുട്ടനായിരുന്നു. “നീ… നീ എപ്പോ വന്നു.” ഹേമാംബിക അത്ഭുതത്തോടെ ചോദിച്ചു.

“ഞാൻ… ഞാനിപ്പോൾ എത്തിയതേയുള്ളൂ ചേച്ചീ…”

“നീ തനിച്ചാണോ വന്നത്? നിന്‍റെ കൂടെ രമണി വന്നില്ലേ?”

“ഇല്ല ചേച്ചീ… അവൾക്ക് ലീവ് കിട്ടിയില്ല. പിന്നെ പിള്ളേർക്കു രണ്ടു പേർക്കും പരീക്ഷയാണ്.”

“ഏതായാലും നിന്നെയെങ്കിലും കണ്ടുവല്ലോ. സന്തോഷമായി.”

“ചേച്ചിയെ എന്‍റെ വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നു പറഞ്ഞ് നീലു ചേച്ചീ എന്നെ ഒരു പാട് കുറ്റപ്പെടുത്തി.”

“അത്… ഞാനവളോടു പറഞ്ഞിരുന്നല്ലോ ഞാൻ എന്‍റെ സ്വന്തം ഇഷ്ടത്തിനു പോന്നതാണെന്ന്. പിന്നെ എന്തിനാ അവൾ അങ്ങനെ പറയുന്നത്?”

“അത്… അത് എനിക്കറിയില്ല ചേച്ചി, ഏതായാലും രമണി ചെയ്ത കുറ്റത്തിന് ഞാൻ ചേച്ചിയോട് ഒരിക്കൽക്കൂടി മാപ്പു ചോദിക്കുന്നു ചേച്ചി എന്നോട് ക്ഷമിക്കുകയില്ലേ?” മണിക്കുട്ടൻ ഹേമാംബികയുടെ കൈകൾ കൂട്ടിപ്പിടിച്ചു. അവന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നിന്‍റെ ഈ കണ്ണുകൾ തന്നെയാണ് മോനെ എനിക്കതിനുള്ള ഉത്തരം. ചേച്ചിക്ക് സന്തോഷമായി. നിന്‍റെ മനസ്സിൽ ഈ ചേച്ചിയുണ്ടല്ലോ. അതു തന്നെ ഈ ജന്മം മുഴുവൻ സന്തോഷിക്കാൻ എനിക്ക് ധാരാളം. ഞാൻ നിങ്ങൾക്കു നൽകിയ സ്നേഹം പാഴായില്ലല്ലോ എന്ന ആശ്വാസം മാത്രം മതി ചേച്ചിക്ക് സംതൃപ്തിയോടെ ജീവിക്കാൻ. ഏതായാലും നിന്നെക്കണ്ടതു കൊണ്ട് ചേച്ചിക്ക് ഒരുപാടുസന്തോഷം തോന്നുന്നു. കിങ്ങിണി മോളേയും കൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമേ ബാക്കിയുള്ളു.” ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ആളുകൾ ശ്രദ്ധിക്കുന്നതു കണ്ട് അവൾ പെട്ടെന്നു കണ്ണുകൾ തുടച്ചു.

“എന്നാൽ ശരി. ചേച്ചി അങ്ങോട്ടു പോകട്ടെ. അവിടെക്കുറെപ്പേർ പ്രതീക്ഷിച്ചിരിപ്പുണ്ട്.”

“ശരി ചേച്ചീ, അപ്പോൾ പിന്നെ കാണാം.” അവൻ യാത്ര പറഞ്ഞ് തന്‍റെ സീറ്റിൽ പോയിരുന്നു. ഹേമാംബിക സ്നേഹസദനത്തിലെ അന്തേവാസികൾക്കൊപ്പമിരുന്ന് കല്യാണച്ചടങ്ങുകൾ വീക്ഷിച്ചു.

കൃത്യം പതിനൊന്നു മണിക്ക് കല്ലുവിന്‍റെ കഴുത്തിൽ നിരഞ്ജൻ താലി ചാർത്തി. കൊട്ടും കുരവയുമായി ആ മംഗല്യ മുഹൂർത്തത്തിന് സാക്ഷിയാകുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അത് ആനന്ദത്തിന്‍റേതാണോ അതോ ദുഃഖത്തിന്‍റേതാണോ എന്ന് വേർതിരിച്ചറിയാനാവാത്ത അജ്ഞാതനനൊമ്പരം അവരെ കീഴ്പെടുത്തുകയായിരുന്നു. ആരെങ്കിലും കാണുന്നതിനു മുമ്പ് കണ്ണുകൾ സാരിത്തുമ്പുകൊണ്ട് തുടച്ചുനീക്കി.

ഹേമാംബിക എല്ലാവരോടുമായി പറഞ്ഞു, “ഇനി എല്ലാവരും എത്രയും വേഗം സദ്യക്കുള്ള ഹാളിലെത്തണം. ആദ്യത്തെ പന്തിയിൽ തന്നെ ഇരുന്നാൽ ആർക്കും കൂടുതൽ വിശക്കാതെ ഇരിക്കും. മാത്രമല്ല നമുക്ക് വേഗം മടങ്ങിപ്പോവുകയും ചെയ്യാം.”

“ശരി ഹേമാമ്മേ.” നയന ഹേമാംബികയെ നോക്കി പറഞ്ഞു. അവർ ഇരുവരും കൂടി എല്ലാവരെയും ഡൈനിംഗ്ഹാളിൽ കൊണ്ടിരുത്തി.

“സദ്യ വളരെ നന്നായിട്ടുണ്ട്.” രാഘവൻ മാഷ് ഏമ്പക്കം വിട്ടു കൊണ്ടു പറഞ്ഞു.

“അതെ… അതെ… പാലട ബഹുജോർ ആയിട്ടുണ്ട്.” കാർത്തികാമ്മ തലകുലുക്കിക്കൊണ്ട് പറഞ്ഞു.

എല്ലാവരുടേയും ക്ഷേമമന്വേഷിച്ച് നീലാംബരി എത്തി. വിളമ്പുകാരോട് എല്ലാവർക്കും നല്ലോണം വിളമ്പിക്കൊടുക്കുവാനാവശ്യപ്പെട്ടു. ഊണു കഴിഞ്ഞ് എല്ലാവരും ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കുന്ന കാര്യവും ഓർമ്മിപ്പിച്ചു. ചടങ്ങുകളെല്ലാം തീർന്നു. പോകാനായി ഹേമാംബിക തിടുക്കം കൂട്ടി. നീലാംബരി അവർക്ക് പോകാനായി അനുവാദം കൊടുത്തു.

“നാളെ വൈകുന്നേരം റിസപ്ഷന് എത്തണേ ചേച്ചീ.” നീലാംബരി ഓർമ്മിപ്പിച്ചു

“വരാം നീലു. ഇതുപോലെ നടക്കാൻ ശേഷിയുള്ള കുറച്ചുപേരെക്കൂടി എന്‍റെ കൂടെ കൊണ്ടുവരാം.”

ഒരിക്കൽക്കൂടി ബന്ധുമിത്രാദികൾ എല്ലാവരോടും യാത്ര പറഞ്ഞ് ഹേമാംബിക അന്തേവാസികളോടൊപ്പം വാനിൽ കയറി. ഭഗവാനെ ഒരിക്കൽ കൂടി മനസ്സിൽ ധ്യാനിച്ച് ആ പുണ്യ ഭൂമിയിൽ നിന്ന് യാത്ര തിരിച്ചു.

പിറ്റേന്ന് റിസപ്ഷനു പോകാൻ വളരെ കുറച്ചു പേർ മാത്രമേ തയ്യാറായുള്ളു അവർ എല്ലാവരോടുമൊപ്പം റിസപ്ഷനിൽ പങ്കെടുത്ത് തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു. ഹേമാംബികയ്ക്ക് നല്ല തലവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. വന്നയുടനെ മൂടിപ്പുതച്ച് ബെഡ്ഡിലേക്ക് വീണ അവർ പിറ്റേന്ന് കാലത്തെ നയനയുടെ വിളികേട്ടാണ് ഉണർന്നത്.

“എന്തു പറ്റി ഹേമാമ്മേ. ഇന്ന് എണീക്കുവാൻ വൈകിയല്ലോ?”

“അത്… നല്ല കുളിരും തലവേദനയും മേലുവേദനയും… പതിവില്ലാതെ യാത്ര ചെയ്തതിന്‍റെ ആയിരിക്കും.”

“പനിയുണ്ടോന്ന് ഞാൻ നോക്കട്ടെ ഹേമാമ്മേ.” അങ്ങനെ പറഞ്ഞ് അവൾ ഹേമയുടെ നെറ്റിയിൽ തൊട്ടുനോക്കി.

ഹേമാംബികക്ക് പൊള്ളുന്ന ചൂടുണ്ടായിരുന്നു. തെർമോമീറ്ററെടുത്ത് ചൂടളന്നപ്പോൾ നൂറ് ഡിഗ്രി പനി. അപ്പോൾ തന്നെ രാജീവ്, ഹേമാംബികയെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ മഞ്ഞപ്പിത്തമാണെന്ന് വിധിയെഴുതി. നയന അടുത്തു നിന്നു മാറാതെ ശുശ്രൂഷിച്ചു. ഒരാഴ്ച പിന്നിട്ടതോടെ പനി കുറഞ്ഞു തുടങ്ങി.

പത്തു ദിവസങ്ങൾക്ക്‌ ശേഷം ഹേമാംബിക ചിരിക്കാനും സംസാരിക്കാനും തുടങ്ങി. “ഇനി എന്‍റെ ഹേമാമ്മ പഴയ പോലെ ഊർജ്ജസ്വലയാകും” നയന കഞ്ഞി കോരിക്കൊടുത്തുകൊണ്ട് പറഞ്ഞു.

“എന്‍റെ നയനമോളാണ് എന്നെ രക്ഷിച്ചത്. നീയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിലേക്ക് മടങ്ങിവരില്ലായിരുന്നു.”

“ഹേമമ്മയെ അങ്ങനെയങ്ങ് ഞാൻ ദൈവത്തിന് വിട്ടു കൊടുക്കുമോ? അഥവാ പോകുന്നെങ്കിൽ ഞാനും കൂടെ വരുമായിരുന്നു.”

“എന്‍റെ മോളെ… നിന്നെ പോലെ ഒരു മകളെക്കിട്ടിയ ഞാൻ ഭാഗ്യവതിയാണ്.”

“ഹേമാമ്മ നല്ലതുമാത്രമല്ലേ ചെയ്യുന്നുള്ളു. അതുകൊണ്ടാണ് ദൈവത്തിന്‍റെ കാരുണ്യം എല്ലാപ്പോഴും ഹേമാമ്മക്ക് ലഭിക്കുന്നത്.”

അങ്ങനെ കാഴ്ചക്കാരിൽ അസൂയ ഉളവാക്കിക്കൊണ്ട് ആ അമ്മയും മകളും സ്നേഹം പങ്കിട്ടു… മൂന്നു നാലു ദിവസങ്ങൾ കൂടി പിന്നിട്ടതോടെ ഹേമാംബിക പൂർണ്ണ ആരോഗ്യ വതിയായി സ്നേഹസദനത്തിൽ തിരിച്ചെത്തി. ഏതാനും ദിവസത്തെ ഹേമാംബികയുടെ അഭാവം ആ വൃദ്ധസദനത്തിലെ ഓരോ അംഗത്തിലും പ്രകടമായിരുന്നു. പലരും തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

“ടീച്ചറും നയനമോളും ഇവിടെ ഇല്ലാതിരുന്നതു കാരണം എന്‍റെ ദിനചര്യയൊക്കെ തെറ്റി… എനിക്ക് മര്യാദക്ക് കുളിക്കാനോ ആഹാരം കഴിക്കാനോ പോലും കഴിഞ്ഞില്ല മക്കളെ.” പടുവൃദ്ധയായ കാർത്ത്യായനി പറഞ്ഞു.

കിടപ്പുരോഗികളിൽ പലരുടേയും രോഗം കൂടി തീക്ഷ്ണാവസ്ഥയിലായി. എന്നാൽ ഹേമാംബികയും നയനയും അവരുടെ ശുശ്രൂഷ ഏറ്റെടുത്തതോടെ അവരെല്ലാം പഴയ നിലയിലായിത്തുടങ്ങി. അങ്ങനെ ആ സ്നേഹ സദനത്തിൽ വീണ്ടും സന്തോഷവും സമാധനവും കളിയാടി.

 

നന്ദൻ മാഷിന്‍റെ മുറിപൂട്ടിയിട്ടിരിക്കുന്നതു കണ്ട് സാറാമ്മ അത്ഭുതവും അല്പം ഭയവും കലർന്ന സ്വരത്തിൽ താരയോട് ചോദിച്ചു.

“എന്തിനാ മാഡം മുറിപൂട്ടിയിട്ടിരിക്കുന്നത്. പേഷ്യന്‍റ് അത്ര കുഴപ്പക്കാരനാണോ? എല്ലാരേം ഉപദ്രവിക്കുമോ?”

“ങാ… കുറച്ചൊക്കെ… കണ്ടും കേട്ടും നിന്നാൽ നിങ്ങൾക്കു കൊള്ളാം അങ്ങേർക്കിഷ്ടമില്ലാത്തതൊന്നും ചെയ്യരുത്…”

‘ശരി മാഡം.” അങ്ങനെ പറഞ്ഞെങ്കിലും സാറാമ്മയ്ക്ക് കുറച്ചു ഭയം തോന്നിത്തുടങ്ങിയിരുന്നു. അവർ അകത്തു കയറിയപ്പോൾ നന്ദൻ മാഷ് അവിടെയുള്ള മേശപ്പുറത്ത് എന്തോ തിരയുകയായിരുന്നു. താരയും, സാറാമ്മയും മുറിക്കകത്തു കടന്നിട്ടും അദ്ദേഹം അറിഞ്ഞില്ല.

“എത്ര തവണ പറയണം സൗദാമിനിയോട് എന്‍റെ പുസ്തകവും ചോക്കും ഡസ്റ്ററും എല്ലാം ഒരിടത്ത് വയ്ക്കണമെന്ന്. അതുപോലെ എന്‍റെ പേഴ്സ് എവിടെ?. വാച്ച് എവിടെ? ഒന്നും വച്ചയിടത്ത് കാണുകയില്ല. സൗദാമിനി… മിനി… നിന്നോടാ ചോദിച്ചത്… നീയവിടെ അടുക്കളയിൽ എന്തു ചെയ്യുകയാ.”

“ഇതെന്താ മാഡം… ഇങ്ങേരിങ്ങനെ… സൗദാമിനി ആരാ മാഡം?” സാറാമ്മ ജിജ്ഞാസയോടെ ചോദിച്ചു.

“അതങ്ങേരുടെ ഭാര്യയാ… സുമേഷേട്ടന്‍റെ അമ്മ… പക്ഷെ സുമേഷേട്ടന്‍റെ അമ്മ മരിച്ചിട്ടിപ്പോൾ ഏതാണ്ട് നാലു മാസമായി. ഇങ്ങേര് ഇങ്ങനെ ആകാൻ തുടങ്ങിയത് അതില്പിന്നെയാ.” താര പതിഞ്ഞ ശബ്ദത്തിൽ സാറമ്മയോട് പറഞ്ഞു.

“അപ്പോ ഇങ്ങേർക്കേതാണ്ട് ഭ്രാന്ത് ആണ്. ഭാര്യ മരിച്ചു പോയതറിഞ്ഞിട്ടുള്ള ഷോക്കിൽ നിന്നും ഉണ്ടായതായിരിക്കും.”

“അതായിരിക്കാം. ഇടയ്ക്ക് കണ്ണു തെറ്റിയാൽ പുറത്തേക്കിറങ്ങി പൊയ്ക്കളയും… ഭാര്യയെ അന്വേഷിച്ച്…”

“ഓ ഹോ… എങ്കിൽപ്പിന്നെ നല്ല ശ്രദ്ധ കൊടുക്കണമല്ലോ മാഡം… ഞാൻ നോക്കിക്കോളാം മാഡം.” അങ്ങനെ പറഞ്ഞവർ നന്ദൻ മാഷിന്‍റെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് നന്ദൻ മാഷ് അവരെ കാണുന്നത്. അയാൾ അവരെ ഇഷ്ടപ്പെടാത്ത മട്ടിൽ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. എന്നിട്ടു ചോദിച്ചു.

“നിങ്ങള്… നിങ്ങള്… വള്ളിയമ്മയല്ലേ? കുറെ നാളു മുമ്പ് ഞങ്ങടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളൊക്കെ കട്ടുകൊണ്ട് കടന്നു കളഞ്ഞ വേലക്കാരി. നിങ്ങളെന്തിനാ വീണ്ടും വന്നത്? നിങ്ങളാണോ ഞാൻ മേശപ്പുറത്തു വച്ചിരുന്ന പേഴ്സും വാച്ചും പുസ്തകവും മറ്റും എടുത്തത്?”

അതുകേട്ട് സാറാമ്മ വിളറി വെളുത്തു.

“ഞാനല്ല സാറെ. എന്‍റെ പേര് വള്ളിയമ്മയെന്നല്ല. സാറാമ്മ. ഞാൻ സാറിനെ നോക്കാൻ വന്ന നേഴ്സാ.”

“ഓ… നിങ്ങള് വള്ളിയമ്മയാ… വള്ളിയമ്മ… പോ… നിങ്ങളെ എനിക്ക് കാണണ്ട… എന്‍റെ കൺമുമ്പീന്ന് പോ.” നന്ദൻ മാഷ് കൈയ്യിൽ കിട്ടിയതെല്ലാം എടുത്ത് സാറാമ്മയുടെ നേർക്ക് വലിച്ചറിയാൻ തുടങ്ങി. സാറാമ്മയും താരയും പേടിച്ച് മുറിവിട്ടിറങ്ങി.

ശബ്ദം കേട്ട് സുമേഷ് ഓടിവന്നു. “എന്താ… എന്താ… ഇവിടെ?”

“ഓ… എന്നെക്കൊണ്ട് ഇങ്ങേരെ നോക്കാൻ പറ്റത്തില്ല സാറെ. ആളുപദ്രവിയാ.”

“അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ. ഞാൻ ഏജൻസിയിൽ പണം അടച്ചിട്ടാണ് നിങ്ങളെ വരുത്തിയത്.”

“രണ്ടു ദിവസം കൂടി ഞാൻ നോക്കും. പറ്റത്തില്ലെങ്കി ഞാനങ്ങു പോകും.”

“ങാ… നിങ്ങളു പറ്റുമോന്ന് നോക്ക്… ഇല്ലെങ്കിൽ ഞാൻ വേറെ ആളെ അന്വേഷിക്കാം.”

“വയറ്റുപ്പിഴപ്പാണേലും അവനവന് ദേഹോപദ്രവമൊന്നും ഉണ്ടാകാതെ നോക്കേണ്ടതും ഞങ്ങള് തന്നാണല്ലോ സാറേ.”

“ങ… ശരി… ശരി നിങ്ങള് ചെല്ല്… അച്ഛന് ആഹാരം കൊണ്ടുപോയിക്കൊടുത്തിട്ട് നിങ്ങളും വല്ലതും കഴിക്കാൻ നോക്ക്.”

“അയ്യോ ഇന്ന് ഞാനിനി ആ മുറിയ്ക്കകത്ത് പോവില്ല സാറെ. ഇപ്പഴും എന്‍റെ ദേഹം കിടന്ന് വിറക്കുകാ…”

“എന്നാ ശരി… ഇന്ന് ശാന്തിയോട് കൊണ്ടുപോയി കൊടുക്കാൻ പറ. നാളെ മുതല് നിങ്ങള് പോയാ മതി. അല്ലെങ്കിൽ അവളുടെ കൂടെ നിങ്ങളും ചെല്ല്. ഒന്നു പരിചയമായാ അങ്ങേര് ശാന്തനായിക്കോളും.”

“ആ… അതു നോക്കാം സാറെ. ശാന്തിയുടെ കൂടെ ആവുമ്പോ എന്നെ ഒന്നും ചെയ്യത്തില്ലായിരിക്കും.” അങ്ങനെ പറഞ്ഞ് സാറാമ്മ അടുക്കളയിലേക്ക് നടന്നു. അവിടെ ശാന്തി പച്ചക്കറി നുറുക്കുന്നതു കണ്ട് അവരു നോക്കി നിന്നു. അവരെക്കണ്ട് ശാന്തി ചോദിച്ചു “സാറാമ്മ ച്ചേടത്തി ഈ പച്ചക്കറി ഒന്നു നുറുക്കുമോ? ഞാനപ്പഴേക്കും കറിക്കരയ്ക്കാം.”

“ങേ, ഞാനോ… ഞാനിവിടെ ഹോം നഴ്സായി വന്നതാ കൊച്ചേ. ഞങ്ങളോട് അടുക്കളപ്പണി ചെയ്യാനൊന്നും ആരും പറയാറില്ല.”

“ഓ… വെറുതെയല്ല നന്ദൻസാറ് നിങ്ങളെ അടുപ്പിക്കാത്തത്. കണ്ടപ്പഴേ തോന്നിക്കാണും ഒരു കണ്ടാമൃഗമാണെന്ന്.” ശാന്തി മെല്ലെയാണ് അത് പറഞ്ഞതെങ്കിലും സാറാമ്മ അത് കേട്ടു.

അവർ ദേഷ്യത്തോടെ ശാന്തിയെ നോക്കി പറഞ്ഞു. “പിന്നെ നീ പറയുന്നതു പോലെയല്ലെ കാര്യങ്ങള്… കൊച്ച് ആളു മോശമല്ലല്ലോ. അവക്ക് ഞാൻ അടുക്കള ജോലിയിൽ സഹായിക്കാത്തതിന്‍റെ കെറുവാ. പിന്നെ നീ പറയുന്നതു പോലെ ചെയ്യാനിത്തിരി പുളിക്കും. ഈ സാറാമ്മ ആളു വേറെയാ.” അങ്ങനെ പറഞ്ഞവർ അടുക്കളക്ക് പുറത്തുകടന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് ശാന്തിയോടു പറഞ്ഞു

“ആ സാറിന് മുറിക്കകത്തേക്ക് ആഹാരം എത്തിച്ചുകൊടുക്കാൻ ഇവിടത്തെ സാറു കൊച്ചിനോട് പറയാൻ പറഞ്ഞു.”

“അത് നിങ്ങളുടെ ജോലിയല്ലേ? ഞാനെന്തിനാ അത് ചെയ്യുന്നത്?”

“അങ്ങനെ പറഞ്ഞാ ആ സാറിന്ന് പട്ടിണി കിടക്കത്തേ ഉള്ളൂ. എനിക്ക് പേടിയാ ഇന്നിനി ആ മുറി പോകാൻ… കൊച്ച് വേണങ്കി കൊണ്ടു പോയി കൊടുക്ക്” സാറാമ്മ നേരേ ഡ്രോയിങ് റൂമിലെ സോഫയിൽ വന്നിരുന്ന് ടിവി കാണാൻ തുടങ്ങി. അതു കണ്ട് താര സുമേഷിനോടു പറഞ്ഞു,

“ഈ തള്ള പറ്റുമെന്ന് തോന്നുന്നില്ല നിങ്ങടെ അച്ഛനെ നോക്കാൻ. കുറെക്കൂടി ക്ഷമയും കാര്യശേഷിയും ഉള്ള ആരെങ്കിലും വേണം.”

“ഇവരു പറ്റില്ലെങ്കിൽ ഇവരെ നാളെത്തന്നെ പറഞ്ഞയച്ചേക്ക്. നാളെ ഏജൻസിയിൽ വിളിച്ചു പറഞ്ഞ് വേറെ ആളെ ഏർപ്പാടാക്കാം.”

“ആ അതാ നല്ലത്. ഇതൊരു അവലക്ഷണം പിടിച്ച തള്ളയായിട്ടാ തോന്നുന്നേ. അതുമാത്രമല്ല അവര് തിന്നാൻ മാത്രം ജീവിക്കണ സ്ത്രീയാ. പണിയൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല.”

“ഈ സ്ഥിതിയില് അച്ഛന്‍റെ കയ്യീന്ന് ഒന്നും എഴുതി വാങ്ങിക്കാനും പറ്റൂല്ല. അതാണെന്‍റെ വിഷമം. ഉം… എല്ലാത്തിനും സുരേഷേട്ടൻ വരട്ടെ. നമുക്ക് പരിഹാരമുണ്ടാക്കാം.”

അങ്ങനെ പറഞ്ഞ് സുമേഷ് തന്‍റെ ബെഡ് റൂമിലേക്ക് പോയി. താര പുറകേയും. അയാൾക്ക് ബാങ്കിൽ പോകാനും താരയ്ക്ക് ഓഫീസിൽ പോകാനും സമയമായിക്കഴിഞ്ഞിരുന്നു. അവർരണ്ടു പേരും അരമണിക്കൂറിനുള്ളിൽ ഡ്രസ്സു ചെയ്തു പുറത്തുവന്നു.

“ഇന്ന് ഞാൻ സുമേഷേട്ടന്‍റെ കൂടെയാണ് വരുന്നത്. നമുക്കു രണ്ടു പേർക്കും സ്കൂട്ടറിൽ പോകാം. വെറുതെ കാറെടുത്ത് പെട്രോളിനു കാശു ചിലവാക്കുന്നത് എന്തിനാ. വൈകുന്നേരം സുമേഷേട്ടൻ എന്നെ വിളിക്കാൻ വന്നാൽ മതി.”

“അതിന് എനിക്ക് ചിലപ്പോ നീയിറങ്ങുന്ന സമയത്ത് ഇറങ്ങാൻ പറ്റിയില്ലെന്നു വരും.”

“എന്നാൽ സുമേഷേട്ടൻ സ്കൂട്ടറിൽ തന്നെ തിരികെ പോന്നോളു. ഞാൻ ബസ്സിലും പോരാം. എന്‍റെ ഫ്രണ്ട്സ് കുറെപ്പേർ ബസ്സിലാണ് വീട്ടിൽ പോകുന്നത്. അവരുടെ കൂടെ ഞാനും കേറിക്കോളാം.”

“എന്നാൽ ശരി. നീ ഇറങ്ങുന്നെങ്കിൽ വേഗം ഇറങ്ങണം എനിക്ക് നേരത്തെ ചെന്നിട്ട് കാര്യങ്ങൾ ഉള്ളതാ.”

“ശരി… സുമേഷേട്ടാ… ഞാനിതാ വന്നു. കിച്ചുമോന്‍റെ കാര്യം ഒന്ന് ശാന്തിയെ പറഞ്ഞ് ഏല്പിച്ചിട്ട് ഞാനിപ്പം വരാം.”

താര അടുക്കളയിലെത്തിയപ്പോൾ ശാന്തി നന്ദൻ മാഷിനുളള ആഹാരം പാത്രത്തിലാക്കി എടുക്കുകയായിരുന്നു. അതു കണ്ട് താര പറഞ്ഞു.

“നീ ഇപ്പോ അച്ഛനുള്ള ആഹാരം കൊണ്ടുപോയി കൊടുത്തിട്ട് കിച്ചുമോനെ വിളിച്ചുണർത്തണം. അവനെ പല്ലുതേപ്പിച്ച് കുളിച്ചിച്ച് പാല് കൊടുക്കണം. പിന്നെ ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയും അവനിഷ്ടമാണ്. നീ അതുമെടുത്തു കൊടുക്കണം. ചിന്നു മോളോട് ഇടയ്ക്ക് അപ്പൂപ്പന്‍റെ കാര്യം കൂടി ശ്രദ്ധിക്കാൻ പറയണം. പിന്നെ സാറാമ്മയെ അച്ഛന് പരിചയപ്പെടുത്തിക്കൊടുക്കണം. അച്ഛന്‍റെ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ അവരോടു പറയണം.”

“ശരി താരേച്ചീ… കിച്ചുമോന്‍റെ കാര്യം എല്ലാം ഞാൻ ചെയ്തോളാം. പക്ഷെ നന്ദൻസാറിന്‍റെ കാര്യം എങ്ങനെയാണെന്ന് എനിക്കറിയില്ല. ഇവിടെ നൂറുകൂട്ടം പണിക്കിടക്ക് എനിക്ക് നന്ദൻസാറിന്‍റെ കാര്യം കൂടി ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.”

“അല്ലെങ്കിലും നിന്നോടു ചെയ്യാൻ ആരുപറഞ്ഞു. സാറാമ്മയെക്കൊണ്ട് ചെയ്യിക്കാനാ പറഞ്ഞത്. അതിന് അച്ഛന് അവരെ പരിചയമാക്കിക്കൊടുത്താലെ അച്ഛൻ ശാന്തനായി അവരോട് പെരുമാറുള്ളൂ. ഏതായാലും നീയും ചിന്നു മോളും ചെന്നാൽ കുഴപ്പമൊന്നുമില്ലല്ലോ. അതു തന്നെ ഭാഗ്യം.”

“ആ സാറിനെ വേഗം ഒരു ഡോക്ടറെ കാണിക്ക് ചേച്ചീ… അല്ലെങ്കിൽ അങ്ങേരുടെ അസുഖം കൂടുമെന്നാ തോന്നുന്നേ.”

“ആ… കാണിക്കണം. അതിന് സുരേഷേട്ടൻ കൂടി വരട്ടെ എന്നാ സുമേഷേട്ടൻ പറയുന്നത്… നീയിപ്പോ ഞാൻ പറഞ്ഞതൊക്കെ ചെയ്യ്.”

“നിന്നോടെത്ര പ്രാവശ്യം പറയണം വേഗം പോകണം എന്ന്. ഇന്ന് ഞാൻ ബാങ്കിൽ ചെല്ലുമ്പോൾ ശരിക്കും ലേറ്റാകും. നീ കാരണമാ ഞാനിന്ന് കാറെടുക്കാതിരുന്നത്. അല്ലെങ്കിൽ കാറുമെടുത്ത് ഞാൻ നേരത്തേ പോയേനേ.”

“സോറി സുമേഷേട്ടാ, ശാന്തിയോട് ചില കാര്യങ്ങൾ പറഞ്ഞേല്പിക്കാനുണ്ടായിരുന്നു. അതാ താമസിച്ചേ.”

“നീ വേഗം വണ്ടിയിൽ കേറ്. ഇനിയും ലേറ്റാകാതെ പോകാം.” താര. വണ്ടിയിൽ കേറിയ ഉടനെ സുമേഷ് അല്പം വേഗതയിൽ വണ്ടി പായിച്ചു.

और कहानियां पढ़ने के लिए क्लिक करें...