ഏറെ നാളുകൾക്കു ശേഷമാണ് നമത്ര ഷോപ്പിംഗിന് ഇറങ്ങിയത്. അന്നും അവൾ ഒറ്റയ്ക്കായിരുന്നു. പരിചിതരായ ഒരുപറ്റം സ്ത്രീകൾ ഓടിയെത്തി അവൾക്ക് ചുറ്റും കൂടി. ഭർത്താവിന്‍റെ പാർട്ടി സർക്കിളിലെ സുഹൃത്തുക്കളുടെ ഭാര്യമാർ. കൊച്ചമ്മമാർ ഈ പ്രയോഗമാണ് അവർക്ക് കൂടുതൽ ചേരുക. സോഷ്യൽ സ്റ്റാറ്റസ് മെയിന്‍റെയിൻ ചെയ്യാനായി രാപകലില്ലാതെ മാളുകളിൽ കയറി ഇറങ്ങുന്ന വിചിത്ര ഇനം ജീവികൾ. ഈ സൊസൈറ്റി ലേഡീസിന് ടൈംപാസിന് മാത്രമുള്ള ഔട്ടിംഗ് ആയിരുന്നു ഇത്. രാവിലെ ഔട്ടിംഗും രാത്രി പാർട്ടിയും. ഇതാണ് അവരുടെ ജീവിതചര്യ. ഇംപോർട്ടഡ് വാഹനങ്ങൾ, വിലകൂടിയ സോളിറ്റെയറുകൾ, വിദേശ വസ്ത്രങ്ങൾ ഇങ്ങനെയുള്ള പോഷ് ലൈഫ്. ഒന്നിച്ചുകൂടി ആർത്തട്ടഹസിച്ച് ചിയേഴ്സ് പറഞ്ഞു കൊണ്ടുള്ള ഡ്രിങ്ക് ‍സൽക്കാരത്തിൽ അവരുടെ ഒരു ദിനം അവസാനിക്കുന്നു. അവരെ ആരും വിലക്കിയിരുന്നില്ല. അവർ തന്നെയായിരുന്നു അവരുടെ യജമാനന്മാർ.

അവരെ ഒഴിവാക്കാൻ അവൾക്ക് അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഒരു ചെറിയ ഷോപ്പിംഗ്. നമത്ര അത്രയേ ആഗ്രഹിച്ചുള്ളൂ. അവൾ കടയിലേക്ക് കയറാൻ ഒരുങ്ങി.

നമത്രേ… എന്താ ഒറ്റയ്ക്കാണോ? പിന്നിൽ നിന്നൊരു വിളി. മിസിസ് സ്വാതി രമണൻ. ഭംഗിയുള്ള വയലറ്റ് സിൽക് സാരിയിൽ അവർ കൂടുതൽ സുന്ദരിയായി തോന്നിച്ചു. 16 -17 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും അവർക്കൊപ്പമുണ്ടായിരുന്നു. ഭാഗ്യം, ഇന്ന് ആ പതിവ് ബെറ്റാലിയൻ ഇല്ലല്ലോ. നമത്ര ആശ്വസിച്ചു.

സിസ്റ്റർ ഇൻലോയുടെ മകളാ, ദിയ. ഇന്നു രാവിലെ എത്തിയതേയുള്ളൂ. നാല് മണിക്കൂർ കഴിഞ്ഞാണ് ഫ്ലൈറ്റ്. അതുകൊണ്ട് ചെറിയൊരു പർച്ചേസ് ആകാമെന്നു കരുതി. ഷോപ്പിംഗും ഔട്ടിങ്ങുമൊന്നുമിഷ്ടമില്ലാത്ത നീ ഇവിടെ എന്താ? മിസ്സിസ്സ് സ്വാതി ആശ്ചര്യത്തോടെ തിരക്കി.

ആന്‍റി പതുക്കെ വന്നാൽ മതി. ഞാൻ പോകുന്നു. ഓ കെ. ബൈ. ഹാവ് എ ഗുഡ് ഡേ. മിസ്സിസ്സ് സ്വാതിക്ക് നമത്രയോടൊപ്പം ഷോപ്പിങ്ങിന് കൂടണമെന്ന് ആഗ്രഹമുണ്ടെന്ന് ദിയയ്ക്ക് മനസ്സിലായി. മിസ്സിസ് സ്വാതി സ്നേഹത്തോടെ അവളെ ചുംബിച്ച് യാത്രയാക്കി.

ദാ, ഈ സാരി എങ്ങനെയുണ്ട്? കൂട്ടിയിട്ടിരിക്കുന്ന ഭംഗിയുള്ള സാരികളിൽ നിന്ന് പച്ച നിറത്തിലുള്ള ഒരു സാരി എടുത്ത് നമത്ര സ്വാതിയെ കാണിച്ചു.

സോ ഗ്രേയ്സ്ഫുൾ. നിന്‍റെ സെലക്ഷൻ മോശമാവുമോ? അതൊരു പ്രശംസയാണോ പരിഹാസം ആണോ എന്ന് നമത്രയ്ക്ക് സംശയം തോന്നി. സാരി പായ്ക്ക് ചെയ്തു യാത്ര പറയാൻ ഒരുങ്ങിയതും മിസ്സിസ്സ് സ്വാതി നിർബന്ധപൂർവ്വം അവളെയും കൂട്ടി ഒരു റസ്റ്റോറന്‍റിൽ കയറി കോഫി ഓർഡർ നൽകി. സ്വാതി അവൾക്ക് അഭിമുഖമായി ഇരുന്നു.

ഇന്നു വൈകിട്ടത്തെ പാർട്ടിയിൽ പങ്കെടുക്കില്ലേ?

ഇല്ല, നമത്ര ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അവൾക്ക് ആ ടോപ്പിക്കിനെ കുറിച്ച് സംസാരിക്കാനേ താല്പര്യം ഇല്ലാത്തത് പോലെ.

ഊം… അതെന്താ? മിസ്സിസ്സ് സ്വാതി ഗൗരവത്തോടെ അവളെ നോക്കി.

പാർട്ടി, എന്‍റർടെയിൻമെന്‍റ് ഇതൊന്നും എനിക്ക് തീരെ ഇഷ്ടമല്ല. വല്ലാത്ത ആർട്ടിഫിഷ്യൽ അറ്റ്മോസ്ഫിയർ. അസൂയയും വെറുപ്പും കൃത്രിമ ചിരിയുമായി കുറേ സ്ത്രീകൾ. പുരുഷന്മാരെ മുട്ടിയുരുമ്മി മദ്യം കഴിക്കാൻ യാതൊരു മടിയും ഇല്ലാത്തവർ. മോഡേൺ എന്ന പുറംചട്ടയുടെ മറവിൽ നടക്കുന്ന സംസ്കാര ശൂന്യത. കിരൺ വെള്ളം കുടിക്കുന്ന ലാഘവത്തോടെയാണ് ആണ് മദ്യപിക്കുന്നത്. അധികമായാൽ കിരണിനെ നിയന്ത്രിക്കാൻ ഞാൻ പാടുപെടേണ്ടി വരും. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്.

നമത്രയ്ക്ക് മിസ്സിസ്സ് സ്വാതിയോട് ഒരു പ്രത്യേക ബഹുമാനം ഉണ്ട്. ഒരു സഹോദരി എന്നതിലുപരി മനസ്സു തുറന്നു സംസാരിക്കാൻ കഴിയുന്ന എന്ന സുഹൃത്ത് കൂടിയാണ് അവർ.

മതി , നീ വല്ലാതെ അതിരു കടന്നു ചിന്തിക്കുന്നു. സ്വാതി നമ്രതയുടെ കൈപ്പത്തി അവരുടെ ഉള്ളംകൈയിൽ ഒതുക്കി ആശ്വസിപ്പിച്ചു.

ഡ്രിങ്ക്സ്… ഡാൻസ്… ദീസ് ആൾ ആർ പാർട്ട് ഓഫ് പാർട്ടിസ്. പറയുന്നതിനിടയ്ക്ക് അവളുടെ സ്വരം ഇടറി.

കിരൺ വലിയൊരു ഉദ്യോഗസ്ഥൻ അല്ലേ. അപ്പോൾ ഇതുപോലെ വൻ പാർട്ടി സംഘടിപ്പിക്കുന്നതും മറ്റ് പാർട്ടികളിൽ അറ്റൻഡ് ചെയ്യുന്നതും സ്വാഭാവികം. നീ ഇതൊക്കെ ഒരു ശീലവും ജീവിതത്തിന്‍റെ ഭാഗവും ആക്കേണ്ടി ഇരിക്കുന്നു. ലെറ്റ് അസ് എൻജോയ് ലൈഫ്. എല്ലാം പഠിച്ചെടുത്ത് പയറ്റിത്തെളിഞ്ഞ അനുഭവസ്ഥയുടേതു പോലെ ആയിരുന്നു അപ്പോൾ അവരുടെ സംസാരം.

വിവാഹത്തിനുശേഷം എത്ര ഉത്സാഹത്തോടെയാണ് നീ പാർട്ടികളും മറ്റും സംഘടിപ്പിച്ചിരുന്നത്.

മറന്നിട്ടില്ല. പക്ഷേ, അന്നൊക്കെ ഈ പാർട്ടി മേളകൾ സുഹൃത്തുക്കൾക്കൊപ്പം കളിതമാശകൾ പറഞ്ഞു കുറച്ചുസമയം ചെലവഴിക്കാനുള്ള ഉപാധി മാത്രമായിരുന്നു. തിരക്കുകളിൽ നിന്ന് അല്പം ആശ്വാസം കണ്ടെത്താനുള്ള വഴി അത്രതന്നെ.

ഇപ്പോൾ എന്താ പ്രശ്നം? മിസ്സിസ്സ് സ്വാതി അവളെ നോക്കി.

പാർട്ടി എന്നുവച്ചാൽ മദ്യപാനവും പുകവലിയും ആർഭാടവും ഒക്കെയാണോ? നമ്രതയുടെ ദുഃഖം കണ്ണീർച്ചാലുകൾ ആയി ഒഴുകിയിറങ്ങി.

കിരൺ മദ‍്യപിക്കുന്നത് നിനക്ക് ഇഷ്ടമല്ല. അല്ലേ? ഇക്കാലത്ത് മദ്യപിക്കാത്തവർ ചുരുക്കമാണ്. ദേ, ഈ ഞാൻ പോലും മദ്യപിക്കാറുണ്ട്. ഇതൊക്കെ ഹൈ സൊസൈറ്റിയിൽ പറഞ്ഞിട്ടുള്ളതാണ്. ഒരുപക്ഷേ, നീ ഇതൊന്നും കണ്ടുശീലിച്ചിണ്ടുണ്ടാവില്ല. അതുകൊണ്ടാ.

നമ്രത മിഡിൽ ക്ലാസ് ഫാമിലിയിലാണ് ജനിച്ചുവളർന്നത് എന്ന് സ്വാതി മനസ്സിലാക്കിയിരുന്നു. സ്വഭാവവും പെരുമാറ്റവും അങ്ങനെയായിരുന്നു.

അതെയതെ. ഞങ്ങൾ ഇതുപോലുള്ള പാർട്ടിയിലൊന്നും പങ്കെടുത്തിട്ടില്ല. മമ്മിയോ ഡാഡിയോ മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷങ്ങൾക്കോ ആഹ്ലാദത്തിനോ ഒരു കുറവുണ്ടായിട്ടില്ല. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ പതുക്കെ എഴുന്നേറ്റു.

ശരി സ്വാതി… വിങ്ങുന്ന മനസ്സോടെയാണ് അവൾ വീട്ടിലേക്ക് മടങ്ങിയത്.

വൈകുന്നേരം കിരൺ മടങ്ങി വന്നപ്പോൾ അവൾ പുസ്തകം വായിക്കുകയായിരുന്നു.

ഇതെന്താ? ഇപ്പോഴും തയ്യാറായില്ലേ? പാർട്ടിക്ക് പോകണ്ടേ?

ഒരു മൂഡില്ല. നമ്രത നീരസം പ്രകടിപ്പിച്ചു.

നീ എന്തൊക്കെയാണ് പറയുന്നത്? മിസ്റ്റർ ഡിനിലിന്‍റെ വീട്ടിലെ ഫങ്ക്ഷനാ. നീ വന്നില്ലെങ്കിൽ അദ്ദേഹം കോപിക്കും.. ഫോറിൻ ഡെലിഗേറ്റ്സും മറ്റും പങ്കെടുക്കുന്നുണ്ട്. ഇത്തവണയെങ്കിലും കമ്പനിയുടെ ഡീൽ ശരിയായാൽ മതിയായിരുന്നു.

നൗ ജസ്റ്റ് ഗോ ആൻഡ് ഗെറ്റ് റെഡി. കനത്ത സ്വരത്തിൽ കിരൺ പറഞ്ഞു.

പാർട്ടിക്കിടയിൽ കിരൺ തന്‍റെ പുതിയ സുഹൃത്തുക്കളെ നമ്രതയ്ക്ക് പരിചയപ്പെടുത്തി. സുന്ദരിയായ ഭാര്യയെ പ്രദർശന വസ്തുവായി കൂടെക്കൊണ്ടു നടക്കുന്നതിൽ കിരൺ അഭിമാനിച്ചിരുന്നു. പാശ്ചാത്യ സംഗീതത്തിന്‍റെ ചടുല താളത്തിനൊത്ത് ചിലർ വൃത്തം ചവിട്ടി. അവൾ സൈഡിൽ ഉള്ള ഒരു സോഫയിൽ അമർന്നിരുന്നു. കിരൺ ഓരോ തവണയും തനിക്കരികിലെത്തുമ്പോഴും മദ്യപിക്കരുതെന്ന് അവൾ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.

ഇനിയെങ്കിലും നിന്‍റെ മീഡിയോക്കർ മെന്‍റാലിറ്റിയൊന്ന് അവസാനിപ്പിച്ചു കൂടെ?

എന്തുപറയണമെന്നറിയാതെ നമ്രത സ്തംഭിച്ചിരുന്നു. ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടത് പോലുള്ള ഉള്ള പോലുള്ള കിരണിനെ മറുപടി അവളെ നിശബ്ദയാക്കി.

കിരൺ, സ്പീഡ് ഒന്നു കുറയ്ക്കൂ. അവൾ ഭയന്നരണ്ട സ്വരത്തിൽ പറഞ്ഞു. പാർട്ടി കഴിഞ്ഞു മടങ്ങുമ്പോൾ എന്നും ഇങ്ങനെയാണ്. ലക്കില്ലാത്ത ഡ്രൈവിംഗ്.

ഡോൺട് ഇൻസ്ട്രക്റ്റ് മീ. നീ വീട്ടിൽ സേഫ് ആയി എത്തും. പോരേ?

നിങ്ങൾക്ക് ഈ കുടിയൊന്ന് നിർത്തിക്കൂടെ, മനുഷ്യാ? നിരാശയും ദേഷ്യവും നമ്രതയുടെ മുഖത്ത് പ്രകടമായിരുന്നു.

സോ ബോറിംഗ്. എന്നും ഒരേ ചോദ്യം ആവർത്തിക്കുന്നത് എന്തിനാ? കിരണിന്‍റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.

നിങ്ങളെ കുറിച്ച് വേവലാതി ഉള്ളതുകൊണ്ട് തന്നെ. നിങ്ങൾ വല്ലാതങ്ങ് ക്ഷീണിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനോ എന്നോട് മനസ്സുതുറന്ന് സംസാരിക്കാനോ നിങ്ങൾക്ക് എവിടെ സമയം? എപ്പോൾ നോക്കിയാലും ജോലി, ഓഫീസ് എന്ന ഒരൊറ്റ വിചാരമേ ഉള്ളൂ. സ്വന്തം ആരോഗ്യത്തെ കുറിച്ചോ ഭാവിയെ കുറിച്ചോ ഒരു ചിന്തയും ഇല്ല. പാർട്ടി, ഔട്ടിംഗ് എന്നൊക്കെ പറഞ്ഞ് പണം ധൂർത്തടിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരും.

പ്ലീസ്. മതി നിന്‍റെ പ്രഭാഷണം. പാർട്ടി എന്ന് കേൾക്കുമ്പോഴേ മറ്റു സ്ത്രീകൾക്ക് സന്തോഷമാണ്. നീ ഒരുത്തി മാത്രം എന്താ ഇങ്ങനെ? നിന്‍റെ ഈ ഈ മിഡിൽക്ലാസ് മെന്‍റാലിറ്റി ആദ്യം ഒന്നു മാറ്റ്. നീ ഒരു ബിസിനസുകാരന്‍റെ ഭാര്യ ആണെന്ന് മനസ്സിലാക്ക്. നിനക്ക് ഇതുവരെ പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടോ?

കിരണിന്‍റെ വാദങ്ങൾക്ക് മുൻപിൽ നമ്രത തോറ്റു. പണത്തിന് ഒരു പഞ്ഞവുമില്ല. എന്നിരുന്നാലും പണം ധൂർത്തടിക്കുന്നത് ശരിയല്ലല്ലോ? ഇപ്പോഴിതാ പാർട്ടിയും ആഘോഷവും ഒക്കെ ഇല്ലാത്ത ദിനങ്ങളിലും കിരൺ മദ്യപാനം തുടർന്നു. വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാതെ ആയി.

നമ്രതയുടെ നിർബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിച്ചാലും ഉടനെ അതൊക്കെ ഛർദ്ദിച്ചു കളയും. കിരണിന്‍റെ സ്പർശനത്തിനു വേണ്ടി കൊതിച്ചിരുന്ന നമ്രതയ്ക്ക് ജീവിതം ശൂന്യമായി തോന്നി. കാലം കടന്നു പോകുന്തോറും കിരണിന്‍റെ സ്വഭാവം കൂടുതൽ വഷളായി വന്നു.

കിരൺ വാതോരാതെ പ്രശംസിക്കുന്ന സ്ത്രീകൾ എത്രത്തോളം ദുഃഖിതരായിരുന്നുവെന്ന് നമ്രതയ്ക്ക് അറിയാമായിരുന്നു. തന്‍റെ ദുഃഖ കഥയും അവർക്കു മുൻപിൽ തുറന്നു വായിക്കണം എന്ന് അവൾ പലപ്പോഴും ആഗ്രഹിച്ചു. അപ്പോഴും സ്വന്തം ഭർത്താവിന്‍റെ കുറ്റങ്ങളും കുറവുകളും എടുത്തുപറയുന്ന താൻ തന്നെയാവില്ലേ കുറ്റക്കാരി? വിഷമം മറക്കാനാണ് അവർ അനാവശ്യ ഷോപ്പിംഗ് ചെയ്യുന്നത്. വീട്ടിൽ ആഡംബര വസ്തുക്കൾ വാങ്ങി കൂട്ടിയും മോഡേൺ വസ്ത്രങ്ങളും വിലപിടിപ്പുള്ള ആഭരണങ്ങളണിഞ്ഞും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു വാങ്ങി അവർ സന്തോഷം കണ്ടെത്തുന്നു.

നമ്രതയ്ക്ക് ഇതൊന്നും ഇഷ്ടമായിരുന്നില്ല. ആഭരണങ്ങൾ എന്ന് കേൾക്കുന്നതേ അവൾക്ക് അലർജി ആണ്. കൃത്രിമ ചിരിയും അവൾക്ക് വശമില്ല. പ്രതീക്ഷയുടെ ഒരു നാളമെങ്കിലും തെളിഞ്ഞിരുന്നുവെങ്കിൽ അവളുടെ വേദനകൾക്കൊരാശ്വാസം കണ്ടെത്താനാവും ആയിരുന്നു. ഒരു കുഞ്ഞുണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ തന്നെ കാർന്നുതിന്നുന്ന ഈ ഒറ്റപ്പെടൽ ഇല്ലാതാകുമായിരുന്നു. പലപ്പോഴും ഉദാസീനയായി ഇരിക്കുന്ന നമ്രതയോടു കിരൺ പറയും. കമോൺ ഡാർലിംഗ് രണ്ട് സിപ്പ് കഴിച്ചു നോക്കൂ. വിഷമം ഒക്കെ പമ്പകടക്കും. പിന്നെ നീ ഒരിക്കലും എന്നോട് കുടിക്കരുതെന്ന് പറയില്ല. ഇത് അമൃതാണ്.

കിരൺ മദ്യചഷകം അവളോടടുപ്പിക്കുമ്പോഴൊക്കെ തട്ടിത്തെറിപ്പിക്കണമെന്ന് മനസ്സ് ആവർത്തിച്ചു. എന്നാൽ അനിഷ്ടം പ്രകടിപ്പിക്കാൻ ധൈര്യമില്ലായിരുന്നു.

മിസ്റ്റർ ഫെർണാണ്ടസിന്‍റെ വീട്ടിൽ ക്രിസ്മസ് പാർട്ടി ആയിരുന്നു. ബിസിനസ് പാർട്ണർ ആയതിനാൽ കിരണിന് ഈ ക്ഷണം നിരസിക്കുക എളുപ്പമായിരുന്നില്ല. വിദേശ കമ്പനിയുമായി ‍ഡീൽ ശരിയായതിന്‍റെ സന്തോഷത്തിൽ കിരൺ കുറച്ചധികം മദ്യപിച്ചിരുന്നു. നേരം അർദ്ധരാത്രിയോടടുത്തു കാണും. വീഥി വിജനമായി കിടന്നു. എന്നിട്ടും കാർ സ്റ്റിയറിംഗ് നേരാംവണ്ണം നിയന്ത്രിക്കാനാവാതെ കിരൺ വിഷമിച്ചു.

കിരൺ ശ്രദ്ധിച്ച്.

ഡോൺട് വറി ഡാർലിംഗ്. ഐ ആം ഫൈൻ. കിരൺ നമ്രതയെ തന്നോടടുപ്പിക്കാൻ ശ്രമിച്ചു. സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം പാളി. എതിരെ വന്ന ട്രക്കിന്‍റെ ഹെഡ്ലൈറ്റിൽ കണ്ണുകൾ മഞ്ഞളിച്ചു പോയത് മാത്രം ഓർമ്മയുണ്ട . പിന്നീട് ബോധം തെളിഞ്ഞപ്പോൾ അവർ ആശുപത്രിക്കിടക്കയിൽ ആയിരുന്നു. നമ്രത നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്ക് വന്നിടിച്ച ശക്തിയിൽ കാർ ഡോർ തുറന്ന് അവൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കിരണിന്‍റെ തലഭാഗത്ത് കാര്യമായ മുറിവുണ്ടായിരുന്നു. ശരീരമാകെ മരവിച്ച പോലെയായി. ഒരു മാസത്തിനുശേഷം ആശുപത്രി കിടക്ക വിട്ടപ്പോൾ കിരൺ അരയ്ക്കു താഴെ തളർന്ന അവസ്ഥയിലായിരുന്നു.

ആദ്യമൊക്കെ വീട്ടിൽ സന്ദർശകരുടെ തിരക്കായിരുന്നു. കിരണിന്‍റെ കാര്യത്തിൽ എല്ലാവർക്കും വലിയ ശ്രദ്ധ. ചോദിക്കാതെ തന്നെ ആവശ്യങ്ങൾ മനസ്സിലാകും, സഹായിക്കാൻ ഏവരും തയ്യാർ. മുഖത്ത് സന്തോഷവും അഭിമാനവും പ്രകടമായി. സുമനസ്സുകളുമായി ഇടപഴകുന്നത് ശരിയല്ലെന്നു പറഞ്ഞു നീ എത്രവട്ടം എന്നെ തടഞ്ഞിരിക്കുന്നത്. ഇപ്പോഴോ? സുഹൃത്തുക്കൾ ഒന്നുരണ്ടുവട്ടം മദ്യസൽക്കാരം നടത്തി. അവസാനം ബിസിനസ് ഉത്തരവാദിത്വങ്ങൾ ഒക്കെ മിസ്റ്റർ ഫെർണാണ്ടസ് ഏറ്റെടുത്തു. രണ്ടുമാസത്തോളം ബിസിനസ് നേരാവണ്ണം നോക്കി നടത്തി. പിന്നെ നഷ്ട കച്ചവടത്തിന്‍റെ കള്ളക്കണക്കുകൾ ആയിരുന്നു.

ഡീൽ ക്യാൻസൽ ആയെന്ന് അയാൾ നുണ പറഞ്ഞു. നമ്രത ഓഫീസിൽ പോയി കണക്കുകൾ പരിശോധിക്കാൻ ഒരുങ്ങുമ്പോൾ ഒക്കെ മിസിസ്സ് ഫെർണാ‍ഡസ് സമാധാനിപ്പിക്കും.

മാഡം, കിരണിന്‍റെ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. ഞങ്ങളൊക്കെ ഇല്ലേ? ചെറിയ ഒരു തുകയും ഏൽപ്പിച്ച് അവർ മടങ്ങും. ചികിത്സയ്ക്കുള്ള ചെലവും നഷ്ടത്തിലേക്ക് നീങ്ങുന്ന ബിസിനസ്സും.

നമ്രത ശരിക്കും തളർന്നു. ജീവിതം കൈവിട്ടു പോവുകയാണോ? മിത്രങ്ങളും ഒത്തുകൂടലും ഒക്കെ നന്നേ ചുരുങ്ങി. തീരെ ഇല്ല എന്ന അവസ്ഥയിൽ എത്തി. നമ്രത ഫോൺ ചെയ്യുമ്പോഴൊക്കെ ഓരോരുത്തരും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞു ഒഴിഞ്ഞു മാറി. നമ്രതയുടെ ചെറുപ്പത്തിലെ ‍ഡാഡി ആക്സിഡന്‍റിൽ മരിച്ചു പോയിരുന്നു. അമ്മ പെൻഷൻ തുക കൊണ്ടാണ് ജീവിതം തള്ളിനീക്കിയത്. മകൾക്ക് ധൈര്യം നൽകുക എന്നതിൽ കവിഞ്ഞു അമ്മയ്ക്ക് മറ്റൊരു സഹായവും ചെയ്യാൻ സാധിച്ചില്ല.

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ആവാത്ത അവസ്ഥയിലാണ് എങ്കിലും മദ്യം നൽകാതെ വരുമ്പോൾ കിരൺ നമ്രതയെ അസഭ്യം പറയും. സഹായിച്ച സുഹൃത്തുക്കൾ വരാതെ ആയപ്പോൾ കിരൺ എരിപൊരി കൊണ്ടു. തന്‍റെ തോൽവി ഒരുതരത്തിലും സ്വീകരിക്കുവാൻ അയാൾ ഒരുക്കമല്ലായിരുന്നു.

സേവിംഗ്സ് എന്നുപറയാൻ ഒന്നും തന്നെ ഇല്ല. ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനോട് കിരണിന് പണ്ടേ വിയോജിപ്പ് ആയിരുന്നു. ആഭരണങ്ങൾ ഒന്നൊന്നായി വിറ്റു. ചികിത്സയ്ക്കുള്ള പണം തികയാതായി. കിരണിന്‍റെ മുറിയിലെ ഒരിക്കലും തുറക്കാൻ അനുവദിക്കാത്ത അലമാര ഒന്നു തുറന്നു നോക്കിയാലോ? കിരൺ ഗാഢനിദ്രയിലായിരുന്ന സമയത്ത് അവൾ ശബ്ദമുണ്ടാക്കാതെ അലമാര തുറന്നു നോക്കി. എന്തെങ്കിലും സമ്പാദ്യം കിരൺ സൂക്ഷിക്കാതിരിക്കുമോ? പക്ഷേ നമ്രതയുടെ പ്രതീക്ഷകൾ എല്ലാം തെറ്റി. പലതരം വിദേശമദ്യ ബോട്ടിലുകൾ ആയിരുന്നു അലമാര നിറയെ. മുന്തിയ വില വരുന്ന വിദേശ മദ്യത്തിന്‍റെ ബോട്ടിലുകൾ. മനസ്സ് ഒന്നു നീറി. അവൾ സാവകാശം ഒരു ബോട്ടിൽ എടുത്ത് തുറന്ന് ചുണ്ടോടടുപ്പിച്ചു.

और कहानियां पढ़ने के लिए क्लिक करें...