പൊടിമഴ അപ്പോഴും ശമിച്ചിരുന്നില്ല. അതിന്‍റെ ശക്തി ഏറിയും കുറഞ്ഞുമിരുന്നു. യാത്രക്കിടയിൽ എപ്പോഴോ എയ്തു വിട്ട അസ്ത്രം കണക്ക് വലിയ തുള്ളികൾ ഉൾക്കൊണ്ട മഴ ദേഹത്താഞ്ഞു പതിച്ചു. അങ്ങനെ വളർന്നു വലുതായ മഴ വകവക്കാതെ ആളുകൾ റോഡിലൂടെ ധൃതി പിടിച്ച് പൊയ്ക്കൊണ്ടിരുന്നു. കടലിനോരം ചേർന്ന നടപ്പാതക്കരികിലെ പരന്ന പാറക്കെട്ടുകളിൽ ഇരുന്ന് ചിലർ നേർത്ത റോപ്പ് ഉപയോഗിച്ച് മീൻ പിടിക്കുന്നതു വരുമ്പോൾ കണ്ടിരുന്നു. ഈ നേരം വരെ ചൂണ്ടയിട്ടിട്ടും രണ്ടോ മൂന്നോ മീനുകളെ അവർക്കു ലഭിച്ചിട്ടുള്ളൂ.

മഴയൊന്നും തങ്ങളെ തെല്ലും അലട്ടുന്നില്ലെന്ന മട്ടിൽ യുവമിഥുനങ്ങൾ അവിടവിടെ കടലിന്‍റെ തിരതല്ലൽ നോക്കി നിൽപ്പുണ്ട്. വരുമ്പോൾ കണ്ട കപ്പലണ്ടിക്കാരനെ കാണാനുമില്ല. അയാളെ കണ്ടിരുന്നെങ്കിൽ ചൂടു കപ്പലണ്ടി വാങ്ങി കഴിക്കാമായിരുന്നു. അയാൾ എങ്ങു പോയ്മറഞ്ഞു ആവോ? കനത്തുപിടിച്ചു ആക്കം കൂടാനൊരുങ്ങുന്ന മഴയ്ക്കു മുൻപ് ഓഫീസെത്തണം.

ചിന്തിച്ചു നോക്കിയാൽ മനുഷ്യ മനസ്സ് വല്ലാത്തൊരു പ്രഹേളികയാണ്. ഒരു ദിവസം മനുഷ്യമനസ്സിൽ എഴുപതിനായിരത്തോളം ചിന്തകളാണ് വന്നു നിറയുന്നത്. അവയിൽ ഒരാൾ ഇടപെടുന്ന ആളെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും ചിന്തകളുടെ വേലിയേറ്റം തന്നെ ഉണ്ടാകാം. പ്രതികൂലമായ ചിന്തകൾക്കു പിന്നിൽ ശക്തമായ ചോദനയെങ്കിൽ ആ ചിന്തകൾ നടപ്പാക്കപ്പെടുക തന്നെ ചെയ്യും. അതിൽ ഒരു സംശയവുമില്ല.

നമ്മളോട് ചിരിച്ച് രസിച്ച് സംസാരിക്കുന്ന ആൾ നമ്മളെക്കുറിച്ചുള്ള എന്തെല്ലാം വസ്തുതകൾ ചിന്തിച്ചു കൂട്ടിക്കാണും. ഏതെങ്കിലും വിഷയത്തിലുള്ള കടുത്ത അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിൽ ഇവനെ അങ്ങ് തട്ടിക്കളഞ്ഞാലോ എന്ന് ഒരു വേള ചിന്തിച്ചിരിക്കില്ലെന്ന് ആരു കണ്ടു?

ആ ഒരു ചിന്തക്കു പിറകിലെ ചോദന അതിശക്തമെങ്കിൽ ‘തട്ടിക്കളയുക’ എന്ന സംഭവം നടക്കുക തന്നെ ചെയ്യും. അതിനായിമനസ്സ് മാധ്യമങ്ങളിലൂടെയും മറ്റു വിവരസമാഹരണ കേന്ദ്രങ്ങൾ വഴിയും സ്വയത്തമാക്കിയ, പിന്നെയും സ്വയത്തമാക്കേണ്ടുന്ന അറിവുകളെ തേടും. അതിന്‍റെ അടിസ്ഥാനത്തിൽ തന്‍റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി വിവിധ വഴികൾ വിശകലനം ചെയ്യും. അങ്ങിനെ സുരക്ഷിതമായ വഴി നിശ്ചയിച്ച് ലക്ഷ്യം നടപ്പാക്കും. ഫ്രോയ്സിന്‍റെ തിയറിയനസരിച്ചുള്ള ഈഡ്, ഈഗോ, സൂപ്പർ ഈഗോ നിയന്ത്രണങ്ങളെ അതിലംഘിക്കാൻ മാത്രം കരുത്താർജിക്കുമെങ്കിൽ ആ ക്രിമിനൽ ഇവന്‍റ് നടന്നിരിക്കും.

എല്ലാ മനുഷ്യരിലും ഈഡിന്‍റെ അടിസ്ഥാന സവിശേഷതയായ മൃഗതൃഷ്ണ അന്തർലീനമാണ്. സുരക്ഷിത സാഹചര്യമെന്ന ബോധത്തിൽ അല്ലെങ്കിൽ വിശ്വാസത്തിൽ ഈഗോ, സൂപ്പർ ഈഗോ വേലിക്കെട്ടുകളെ തകർത്ത് മൃഗം പുറത്തുചാടും. ലോകം കീഴടക്കുന്നവനല്ല മനസ്സിനെ മെരുക്കുന്നവനാണ് യഥാർത്ഥ പോരാളി എന്നല്ലേ ബുദ്ധൻ പറഞ്ഞത്?

ഓഫീസിലെ ഒച്ചയുണ്ടാകുന്ന പിരിയൻ ഇരുമ്പു ഗോവണി പിടിച്ചു കയറുമ്പോൾ മഴയേറ്റിട്ടു പോലും ദേഹം വിയർത്തു കുളിച്ചിരുന്നു. മറ്റു ദേഹാധ്വാനമൊന്നും ഇല്ലാത്തതിനാൽ നടന്നു പോകാവുന്ന ഇടങ്ങളിൽ നടന്നു പോകാറാണ് പതിവ്. ഒരു വ്യയാമവുമാകും. പഴഞ്ചൻ താക്കോലെടുത്ത് ഓഫീസിന്‍റെ വാതിലു തുറന്ന് പവർ ഓൺ ചെയ്തു.

മധ്യഭാഗം വീർത്ത കുറിയ പങ്ക തലക്കു മുകളിൽ തിരിയാൻ ആരംഭിച്ചു. ഇളങ്കാറ്റിൽ വിയർപ്പാറിത്തണുത്തു. ലാപ്ടോപ്പ് ഓൺ ചെയ്ത് മൊബൈലുമായി ബന്ധിപ്പിച്ച് മൊബെലിൽ അല്പം മുന്നെ എടുത്ത ചിത്രങ്ങൾ ഒരു ഫോൾഡർ ഉണ്ടാക്കി ട്രാൻസ്ഫർ ചെയ്തു. വലിയ സ്ക്രീനിൽ മിഴിനട്ട് ഫോട്ടോകളിലെ ചില ഭാഗങ്ങൾ വലുതാക്കി പരിശോധിക്കുമ്പോഴാണ് ഫോണിൽ നിന്നും കിളിനാദം കേട്ടത്.

ലാപ്ടോപ്പിൽ നിന്നും ഫോൺ ഡിസ്കണക്ട് ചെയ്ത് കോൾ അറ്റൻഡ് ചെയ്യാനൊരുങ്ങുമ്പോഴേക്കും കോൾ കട്ടായി. ഒരു ചന്ദ്രൻ . ഈ കേസുമായി ബന്ധമുള്ള ആളല്ല. പിന്നെ വിളിച്ച് വിവരങ്ങൾ ആരായാം. അതാ വീണ്ടും. കിളി നാദം. അതു തോമാച്ചൻ. കോൾ അറ്റൻഡു ചെയ്തതും തോമാച്ചനിൽ നിന്നും വിവരങ്ങൾ പ്രവഹിച്ചു തുടങ്ങി. തോമാച്ചനെ നിരാശപ്പെടുത്തേണ്ട എന്നു കരുതി മുഴുവനും കേട്ടിരുന്നു.

സണ്ണിയുടെ ഭാര്യ മേരി. രണ്ടു മക്കൾ. മകൻ ചൈനയിൽ മെഡിക്കൽ സയൻസിനു പഠിക്കുന്നു. രണ്ടു വർഷം മുൻപ് മകളുടെ വിവാഹം കഴിഞ്ഞു. വിവാഹം കഴിച്ചത് യു.കെ ബേസ്ഡ് ആയ ഒരു ഡോക്ടറെ. അവരിപ്പോൾ സ്വന്തം ക്ലിനിക്കുമൊക്കെയായി വെൽസെറ്റിൽഡ്.

അതിഗംഭീരമായാണ് ആ വിവാഹം നടത്തിയത്. നാടൊട്ടുക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ സർവത്ര സന്തോഷം പതഞ്ഞൊഴുകിയ ആ വിവാഹത്തിനിടയിൽ വേദനാനിർഭരമായ ഒരു സംഭവം അരങ്ങേറി. സണ്ണിയുടെ ജേഷ്ഠൻ പൊടുന്നനെ മരണപ്പെട്ടു. കല്യാണ വിരുന്നിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആഹ്ളാദനിർഭരമായ വേദി ശ്മശാന മൂകമായി. സണ്ണിയുടെ മനസ്സിനെ ആ സംഭവം വല്ലാതെ മുറിവേൽപ്പിച്ചു.

സണ്ണിയും കുടുംബവും ഏറെക്കാലം ബീച്ച് റോഡിലെ തറവാട്ടിലായിരുന്നു താമസം. ഈയടുത്താണ് ടൗണിൽ ഒരു ലക്ഷ്വറി ഫ്ലാറ്റ് വാങ്ങി താമസം മാറിയത്. സ്വന്തമായി ലക്ഷങ്ങളുടെ ദൈനംദിന ബിസിനസ്സ് നടക്കുന്ന സൂപ്പർ മാർക്കറ്റുണ്ട്. കൂടാതെ പ്രശസ്തമായ കറി പൗഡർ കമ്പനിയുടെ മധ്യകേരളത്തിലെ ഡീലറാണ് സണ്ണി. പിന്നെ പള്ളിയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സജീവം അതുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെല്ലാം കൈയയച്ച് സംഭാവന നല്കുന്ന വ്യക്തിയുമാണ് സണ്ണി.

മെഡിക്കൽ ബിരുദം നേടി വരുന്ന മകന് നോക്കി നടത്തുന്നതിനായി ഒരു ആശുപത്രി തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ഓടി നടക്കുകയാണ് ഇപ്പോൾ സണ്ണി. അതിനുള്ള സ്ഥലമെല്ലാം കണ്ടെത്തിക്കഴിഞ്ഞു.

തോമാച്ചൻ പിന്നെയും അയാളെക്കുറിച്ച് ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ക്ഷമയോടെ അതെല്ലാം കേട്ട് തോമാച്ചന് നന്ദി പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പൊടുന്നനെ തോമാച്ചന്‍റെ സന്ദേശം, നന്ദി മാത്രം പോരെന്ന്. ഏറ്റെടുത്ത പണി തീർത്തിട്ട് നോക്കാമെന്ന് മറുപടി അയച്ചു.

സണ്ണിയെക്കുറിച്ചുള്ള മുൻധാരണകളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. സണ്ണിയും കുടുംബവും ഇനി അടഞ്ഞ അധ്യായമായി മാറുകയാണ്. ഒരു ചെറിയ പൊരുത്തക്കേട് ഏച്ചുകെട്ടിയ പോലെ മുഴച്ചുനിൽപ്പുണ്ട്. കല്യാണ വിരുന്നിനിടെ കുഴഞ്ഞു വീണു മരിച്ച ഡേവിസിനെ പരിശോധിച്ച് മരണം സ്ഥിതീകരിച്ച യു.കെ ബേസ്ഡ് ഡോക്ടർ സണ്ണിയുടെ മകളുടെ ഭർത്താവായിരുന്നു. ഈയൊരു ബന്ധം മാഗി മാഡം പരാമർശിച്ചില്ല. അകന്ന ബന്ധത്തിലുള്ള ഒരു ബന്ധു എന്നാണ് ഹസ്ബന്‍റിന്‍റെ ബ്രദറിന്‍റെ മരുമകനെ വിശേഷിപ്പിച്ചത്. ഒരു പടലപ്പിണക്കം ഇതിൽ കാണണം. പിന്നെ സ്ത്രീകൾ ഇത്തരത്തിലൊക്കെ സംസാരിക്കും. അതു കൊണ്ട് ഇതങ്ങു വിട്ടു കളയുന്നതാണ് ഉചിതം.

ഇപ്പോഴും ചിതറിയ ചില ഊഹങ്ങൾ മാത്രമാണ് കേസിന്‍റെ പുരോഗതി. ഇതു വരെ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നു പോലും സ്ഥിരീകരിക്കാനായിട്ടില്ല. അറിഞ്ഞ വസ്തുതകൾ വിരൽ ചൂണ്ടുന്നത് തൊണ്ണൂറ്റഞ്ച് ശതമാനവും ഹൃദയാഘാതത്തിലാണ്. ബാക്കിയുള്ള അഞ്ചു ശതമാനത്തിനു സമീകരണമായി കാണുന്നത് അവസാന നിമിഷം മാഗി മാഡം വച്ചു നീട്ടിയ ആൽബത്തിലെ ചില ഫോട്ടോകളിൽ കണ്ട അസ്വാഭാവികമായ ചില അടയാളങ്ങളാണ്. തെളിവുകളായി അവ കണക്കിലെടുക്കാൻ കഴിയുകയില്ല എന്നത് ഒരു വസ്തുതയാണെങ്കിലും. മാഗി മാഡം പറയുന്ന പോലെ നല്ല ആരോഗ്യം ഹൃദയാഘാതം വരാതിരിക്കാനുള്ള കാരണമായി പരിഗണിക്കാനാവില്ല.

മുപ്പതും നാല്പതും വയസ്സു പ്രായമുള്ള എത്രയോ ആരോഗ്യവാൻമാർ ഈയൊരു രോഗം മൂലം മരണപ്പെട്ട വിവരം എനിക്ക് നേരിട്ട് തന്നെ അറിയാം. എപ്പോഴോ ജിംനേഷ്യത്തിൽ ചേരാനായി ഒരാഗ്രഹം തോന്നി. അവിടെ വച്ച് പരിചയപ്പെട്ട ഒരു ട്രെയിനർ. ഇരുപതു വയസ്സുകാരൻ. ഇത്രക്ക് ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം നയിക്കുന്ന ഒരാളെ അതിനു മുൻപ് കണ്ടിട്ടില്ല. സമയത്തിന് സമീകൃതമായ ആഹാരം, മിതമായ വ്യായാമം. യാതൊരു ദുഃശ്ശീലങ്ങളും ഇല്ല. അയാളുടെ കീഴിൽ പരിശീലനം ആരംഭിച്ചു. വ്യായാമമുറകൾ ഒന്നാന്തരമായിപറഞ്ഞു തരുന്ന ഒരു മികച്ച ട്രെയിനർ.

അലസതയുടേതായ ചില ദിനങ്ങളിൽ ജിംനേഷ്യത്തിലേക്കുള്ള യാത്ര മുടക്കുമ്പോൾ വ്യായാമം നിരന്തരമായി ചെയ്തു പോരേണ്ടതിന്‍റെ ആവശ്യകത അയാൾ നിരന്തരം ഓർമിപ്പിച്ചിരുന്നു. ഒരുനാൾ ജിമ്മിലെത്തിയപ്പോൾ കണ്ടത് മറ്റൊരു ട്രെയിനറെ. പഴയ ട്രെയിനറെ അന്വേഷിച്ചപ്പോളാണ് അറിയുന്നത്. തലേന്ന് ഉറങ്ങാൻ കിടന്ന അയാൾ പിന്നീടൊരിക്കലും ഉണർന്നില്ലെന്ന്.

അന്ധമായ, കറുത്ത രാത്രിയുടെ ഏതൊയാമങ്ങളിൽ എപ്പോഴൊ അതു സംഭവിച്ചു. അറിയുന്നവരുടെ മരണങ്ങൾ മനസ്സിലേൽപ്പിക്കുന്നത് കണങ്കാലിൽ കമ്പേറ്റിയ പോലുള്ള നീറ്റലാണ്. കാലമേറെക്കഴിഞ്ഞാലും ഇടക്കിടക്ക് ഓർമ്മപ്പെടുത്തുന്ന ശമനം തരാത്ത നീറലുകൾ.

മാഡത്തിന് ഒരു പാട് വർഷങ്ങൾ ഒപ്പമുണ്ടായിരുന്ന ഭർത്താവ് പെട്ടെന്നൊരു നാൾ വിട്ടുപിരിഞ്ഞതിന്‍റെ ഒരു വിഭ്രാന്തിയുണ്ട്. സ്ത്രീകളെ വൈകാരികമായി ഏറെ ബാധിക്കുന്ന ഒന്നാണ്. ഈയൊരു കാരണം കൊണ്ട് ചിത്തഭ്രമത്തോളം എത്തിയ സ്ത്രീകളെപ്പറ്റി നേരിട്ടറിയാം. എന്‍റെ അടുത്തബന്ധത്തിൽ തന്നെയുണ്ട് അത്തരമൊരാൾ. എന്‍റെ അമ്മയുടെ നേർ താഴെയുള്ള സഹോദരി. വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷം അവരുടെ ഭർത്താവ് ബൈക്കപകടത്തിൽ മരിക്കുകയായിരുന്നു. അതിന്‍റെ ആഘാതത്തിൽ നിന്നും ഇന്നുമവർ മുക്തയല്ല. ഇപ്പോൾ കടുത്ത വിഷാദ രോഗത്തിന് ചികിത്സയിലാണ്.

ജീവിതത്തിൽ പെട്ടെന്ന് ഒറ്റപ്പെട്ടതിന്‍റെ നിരാശ . അതേൽപ്പിച്ച മാനസികമായ മുറിവ്. മാഡത്തിന് ആ മരണമിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അതിനെക്കുറിച്ച് ആധി പൂണ്ടു എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചുണ്ടാക്കിയ ചില ബാലിശമായ സംശയങ്ങൾ ചോദ്യങ്ങൾ. അതായിക്കൂടായ്കയില്ല. പിന്നെ കൊലപ്പെടുത്താനായി രാത്രി മുഴുവൻ ബാത്ത് റൂമിൽ പതുങ്ങി ഇരിക്കുക എന്നുള്ളതെല്ലാം അപ്രായോഗികവും അവിശ്വസിനീയവുമാണ്. കാരണം ബാത്ത്റൂം പതുങ്ങി ഇരിക്കാൻ മാത്രം സുരക്ഷിതമായ ഇടമല്ല.

പിന്നെയുള്ള ആ അഞ്ചു ശതമാനം. അത് പത്താം തീയതി രാവിലെ ആറിനും ഏഴരക്കുമിടയിലുള്ള ഒന്നര മണിക്കൂറുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ഒന്നര മണിക്കൂറിൽ ജോൺ ബാത്റൂമിൽ ഒറ്റക്കായിരുന്നു. ആ സമയം അയാളെ അപായപ്പെടുത്താൻ കടുത്ത ഒരു രോഗാവസ്ഥക്കു മാത്രമേ കഴിയൂ. അതല്ലെങ്കിൽ ജീവനെ ഹനിക്കാൻ മാത്രം ശേഷിയുള്ള മാരക വസ്തുക്കളുമായി ഇടപഴകേണ്ടതുണ്ട്. ഇക്കാര്യം തെളിയിക്കാനാവശ്യമായ ചില വസ്തുക്കൾ താൻ തന്ത്രപൂർവ്വം ശേഖരിച്ചിട്ടുണ്ട്.

അവ തോമാച്ചൻ വഴി ഏതെങ്കിലും ലാബിൽ ഏല്പിച്ചു ഘടകങ്ങളെല്ലാം ഇഴപിരിച്ചു രഹസ്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതായാലും സംശയമേതുമില്ലാതെ ഹൃദയാഘാതമെന്ന് സ്ഥിരീകരിച്ച എലവുത്തിങ്കൽ തറവാട്ടിലെ കുടുംബ ഡോക്ടറെ ഒന്നു കണ്ടു സംസാരിക്കണം. ഇക്കാര്യത്തിൽ മാഗി മാഡത്തിന്‍റെ പിന്തുണ എനിക്ക് തേടേണ്ടി വരും.

ഗവൺമെന്‍റ് സംവിധാനത്തിന്‍റെ പിന്തുണയില്ലാത്ത ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന് ഇത്തരം കാര്യങ്ങൾ അറിയണമെങ്കിൽ ക്ലൈന്‍റിന്‍റെ സഹകരണവും നിസ്സീമമായ പിന്തുണയും കൂടിയേ തീരൂ.

और कहानियां पढ़ने के लिए क्लिक करें...