കമ്പനി കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ഉമേഷ്. അതുകൊണ്ട് ഗൗതമൻ അൽപാൽപമായി വിശ്രമജീവിതത്തിലേക്ക് കടക്കാൻ തുടങ്ങി. പ്രായം 64 ആയി ഇത്രയും കാലം എന്തൊരു ഓട്ടമായിരുന്നു. ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള ഓട്ടം. അതിൽ എൺപത് ശതമാനവും വിജയിച്ചു. ഇനി സ്പീഡ് അൽപം കുറയ്ക്കാമെന്ന് ഉമ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. അവൾ രണ്ടുമാസം മുമ്പ് ഇന്ത്യയിലേക്ക് പോയിട്ട് കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്. ബന്ധുക്കളുടെ വീടെല്ലാം ചുറ്റിക്കറങ്ങി അവൾ കുറച്ചു റിലാക്സ്ഡ് ആയിട്ടാണ് മടങ്ങിവന്നത്.

നാട്ടിൽ നിന്ന് കുറേയധികം വിഭവങ്ങളുമായിട്ടാണ് ഉമയുടെ വരവ്. ഉർവ്വശി ഗർഭിണിയാണെന്നറിഞ്ഞതിനാൽ ബന്ധുക്കൾ എല്ലാവരും തന്നെ പലവിധ സാധനങ്ങൾ കൊടുത്തുവിട്ടിരുന്നു.

ഉർവ്വശിക്കിത് എട്ടാം മാസമാണ് ഒരു മാസം കൂടി കമ്പനികാര്യങ്ങളിൽ സജീവമായ ശേഷം റെസ്റ്റെടുക്കാനാണ് ഉമയും രേണവും അവളോട് പറഞ്ഞത്. പക്ഷേ ഉർവ്വശിക്ക് വീട്ടിലിരിക്കണമെന്നേയില്ല. പ്ലസവത്തിന്‍റെ തലേന്നുകൂടി ജോലി ചെയ്യണമെന്നാണ് അവളുടെ ചിന്ത. വീട്ടിൽ നിന്ന് ഇരുപത് മിനിറ്റ് യാത്രയേയുള്ളൂ ഓഫീസിലേക്ക്. അതും കാറിലാണ് പോകുന്നത്. പിന്നെന്തിനാണ് വെറുതെ വീട്ടിലിരിക്കുന്നതെന്നാണ് അവളുടെ ചോദ്യം.

വാഷിംഗ്ടണിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ഗൗതമന്‍റെ അടുത്ത സുഹൃത്തുമായ ഡോ. സുഭാഷ് ഗോയലിനെയാണ് ഉർവ്വശി കൺസൾട്ട് ചെയ്യുന്നത്. ഇന്ത്യാക്കാരായ കുടുംബങ്ങൾ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെയടുത്താണ് പോവുക. എല്ലാ സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലെ ചികിത്സയെപറ്റി അവിടെയുള്ളവർക്കും നല്ല മതിപ്പാണ്. നോർത്തിന്ത്യനാണ് സുഭാഷ്. ഉർവ്വശിയുടെ എല്ലാ കെയറും ഡോ. ഗോയൽ നേരിട്ട് ഏറ്റെടുത്തു.

മാർച്ചിലെ ഒരു തെളിഞ്ഞ സന്ധ്യ.

ഉർവ്വശി അൽപം നേരത്തേ ഓഫീസിൽ നിന്നു പോന്നിരുന്നു. ചെറിയ വിഷമം തോന്നിയതുകൊണ്ടാണ്. അവൾ ഉമയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വീട്ടിൽ വന്നശേഷം അസ്വസ്ഥത കൂടുതലായപ്പോൾ ഉമേഷ് ഉടനെ വണ്ടിയെടുത്തു. ഗൗതമനും ഉമയും കൂടി ഉർവ്വശിയെ കാറിലേക്കു കയറ്റി.

“ഡോണ്ട് വറി മാൻ… ഞാനില്ലെ ഇവിടെ…”

ഡോ. ഗോയൽ ഉമേഷിന്‍റെ ടെൻഷൻ നിറഞ്ഞ മുഖം കണ്ട് ചിരിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.

ലേബർ റൂമിനു മുന്നിൽ ആകാംഷയോടെ കാത്തിരുപ്പ്. ഓരോ വട്ടം ഡോർ തുറക്കുമ്പോഴും ആറ് കണ്ണുകൾ അങ്ങോട്ടു നീളും.

ഡോ.ഗോയലിന്‍റെ ഹോസ്പിറ്റലിൽ ഓരോ ഗർഭിണിക്കും പ്രത്യേകം ലേബർ റൂം ഉണ്ട്. അതോട് ചേർന്ന ഫാമിലിക്ക് പ്രത്യേകം വെയ്റ്റിംഗ് റൂം. ലേബർ റൂമിൽ ഭർത്താവിന് മാത്രമാണ് പ്രവേശനം. ഒരു നേഴ്സ് വന്ന് ഉമേഷിനെ വിളിച്ചുകൊണ്ടുപോയി.

ഉർവ്വശിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിട്ട് അഞ്ച് മണിക്കൂറായി കാണും. പുലർച്ചയോടെ പ്രസവം ഉണ്ടാകുമെന്നാണ് ഡോ. ഗോയൽ പറഞ്ഞത്. ഫാമിലി റൂമിൽ ഉറങ്ങാനുള്ള സൗകര്യമുണ്ട്. പുലരുന്നതുവരെ ഉറങ്ങാതിരുന്ന ഗൗതമൻ അൽപനേരം റൂമിൽ വിശ്രമിച്ചു. രാവിലെ 6.45 ന് ഡോ. ഗോയൽ വന്ന് വിളിച്ചു.

“വരൂ…”

ഉമയും ഗൗതമനും അകത്തേക്കു നടന്നു. നഴ്സ് ഒരു ഇളം പൈതലിനെ ഡോ. സുഭാഷിന്‍റെ കൈവശം കൊടുത്തു.

“കൺഗ്രാചുലേഷൻസ് ഗതം… താനൊരു ഗ്രാൻപാ ആയിരിക്കുന്നു. ഇതാ തന്‍റെ ഗ്രാന്‍റ്സൺ…”

കുഞ്ഞിനെ ഗൗതമിന്‍റെ മടിയിലേക്ക് വച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു. പതുപതുഞ്ഞ വെള്ള ടൗവലിൽ പൊതിഞ്ഞ കുഞ്ഞിന്‍റെ റൊസാപ്പൂവിതൾ നിറമുള്ള മുഖത്തേക്കു നോക്കിയപ്പോൾ ഗൗതമൻ ആഹ്ലാദവാനായി. അയാൾ കുഞ്ഞിനെ ഉമ്മവയ്ക്കാനും താലോലിക്കാനും തുടങ്ങിയപ്പോൾ ഡോ. ഗോയൽ പറഞ്ഞു.

“നോ, ഗൗതം… ടോണ്ട് ടച്ച് ഹിം… നൗ, ഇപ്പോ ഉണ്ടായല്ലേ ഉള്ളൂ. കുഞ്ഞിനെ സ്പർശിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഇൻഫെക്ഷനുണ്ടാക്കും…”

ഉമയുടെ മടിയിൽ കുഞ്ഞിനെ അൽപനേരം വച്ചുകൊടുത്ത ശേഷം കുഞ്ഞിനെ നിയോനാറ്റൽ നഴ്സറിയിലേക്ക് നഴ്സ് കൊണ്ടുപോയി. ഉർവ്വശിയെ റൂമിലേക്കു മാറ്റുമ്പോഴേ ഇനി കുഞ്ഞിനെ കൊണ്ടുവരൂ. നാലു മണിക്കൂറിനു ശേഷമേ അവളെ റൂമിലേയ്ക്ക് മാറ്റുകയുള്ളൂ.

“സുഭാഷ്, ഇത്രയും ക്രൂരനാവല്ലേ. എനിക്കവനെ കണ്ട് കൊതി തീർന്നില്ല. കുറച്ചുനേരം കൂടി ഇവിടെ കിടത്തികൂടേ?”

ഗൗതമൻ കൊച്ചുകുഞ്ഞിനെപ്പോലെ കെഞ്ചി. അതുകേട്ട് ഡോ. സുഭാഷ് ഗോയൽ തലയിൽ കൈവച്ചു.

“വാട്ട് യാർ…? ഇറ്റ്സ് എ ഹോസ്പിറ്റൽ വീ ഹാവ് സം റൂൾസ് ആന്‍റ് റെഗുലേഷൻസ്…”

അമ്മയെ റൂമിലേക്ക് കൊണ്ടുവരുമ്പോൾ മാത്രമെ കുഞ്ഞിനെ ബന്ധുക്കളെ ഏൽപിക്കുകയുള്ളു.

“ചേച്ചി, ഇവന് സന്തോഷം കൊണ്ട് സമനില തെറ്റിയോ…” ഡോക്ടർ ഉമയോട് കളിയായി പറഞ്ഞു.

“രാത്രി മുഴുവൻ ഉറക്കം വിട്ടിട്ടുണ്ടാവും. ഗൗതം… ഞാൻ നിന്നെ ഡ്രോപ് ചെയ്യാം. ഇനി ഇവിടെ നിൽക്കണമെന്നില്ല.”

“ഒ.കെ. പക്ഷേ എനിക്ക് ഉർവ്വശിയെ കണ്ട് സംസാരിക്കണം.” ഗൗതമൻ പറഞ്ഞു.

“ശരി, എങ്കിൽ ഞാൻ ഒ.പിയിൽ പോയിവരാം. അപ്പോഴേക്കും മരുമകളെ കണ്ടിറങ്ങ്.” ഡോക്ടർ പറഞ്ഞു.

ഗൗതമൻ അകത്തേക്കു ചെന്നു. ഉർവ്വശി കണ്ണടച്ചു കിടക്കുകയായിരുന്നു.

“ഇപ്പോൾ ബോധം തെളിഞ്ഞതേയുള്ളൂ.” നഴ്സ് പറഞ്ഞു. അവൾ ക്ഷീണിച്ച കണ്ണുകളോടെ ഗൗതമനെ നോക്കി.

“മോളേ, ടുഡേ ആം വെരി ഹാപ്പി…”

അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു, പെട്ടെന്ന് അവളുടെ കണ്ണു നിറഞ്ഞു.

“പപ്പാ, ആൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഞാൻ തെല്ലൊന്നു ഭയന്നുപോയി. ഒരു പെൺകുട്ടി വേണമെന്നായിരുന്നല്ലോ പപ്പയുടെ ആഗ്രഹം. അങ്ങനെ നേരത്തേ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ…”

“ഛേ… എന്താ ഇത് മോളേ… അതോർത്ത് സങ്കടപ്പെടുകയോ? കഴിഞ്ഞ ഏഴ് തലമുറയായി ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടി പിറന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഒരിക്കൽ അങ്ങനെ പറഞ്ഞത്.” ഉമ വാത്സല്യത്തോടെ തഴുകി.

“ഗൗതം… ഇനി അൽപം വിശ്രമിച്ചോളൂ… ഞാനും ഉമേഷും ഇവിടെ ഉണ്ടല്ലോ.” ഉമ പറഞ്ഞു. ഗൗതമൻ പോകാൻ തുടങ്ങുമ്പോൾ ഉമേഷ് മുന്നോട്ടു വന്നു.

“പപ്പാ, ഉർവ്വശിയുടെ മമ്മിയെ വിളിച്ചു വിവരം പറഞ്ഞേക്കണേ…”

“ഇതുവരെ രേണുവിനെ വിളിച്ചു പറഞ്ഞില്ലേ?” ഉമ വേവലാതിപ്പെട്ടു.

“സാരമില്ല മമ്മീ… പപ്പ തന്നെ വിളിച്ചു പറഞ്ഞാൽ മതി.” ഉർവ്വശി പറഞ്ഞു. ഗൗതമൻ അവളെ നോക്കി മെല്ലെ ചിരിച്ചു. ഇതിനിടെ ഡോക്ടർ വന്ന് ഉമയോട് പറഞ്ഞു.

“ചേച്ചി, ഞാൻ ഇദ്ദേഹത്തെ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു, ഒന്ന് കൂടണം.”

“ഓ.കെ ഭായ്സാബ്”

ഗൗതമനും സുഭാഷും കാറിൽ കയറി. വീട്ടിൽ ചെല്ലുമ്പോൾ ഡോ. ഗോയലിന്‍റെ ഭാര്യ വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കിയിരുന്നു. ഭക്ഷണം കഴിച്ചശേഷം ഗൗതമൻ മടങ്ങാനൊരുങ്ങി. പക്ഷേ ഡോക്ടർ തടഞ്ഞു. “ഇന്ന് ഇവിടെ കൂടാം…” ഗൗതമൻ സ്നേഹത്തോട നിരസിച്ചു.

“വേണ്ട, ഇന്നെനിക്ക് എന്‍റെ വീട്ടിൽ തനിച്ച് ഉറങ്ങണം. ഒരു ഫ്രീ ബേഡായി. ലോൺലിനെസ്സ് എനിക്കിഷ്ടമാണ്. ഏറെനാളായി ഇങ്ങനെ സന്തോഷം നിറഞ്ഞ ഒരു ദിനം ജീവിതത്തിൽ വന്നെത്തിയിട്ട്.”

“ഓ.കെ ദെൻ ഗൊ ആന്‍റ് എൻജോയ് യുവേഴ്സെൽഫ്.”

ഡോ. സുഭാഷ് തന്നെ ഗൗതമനെ വീട്ടിൽ കൊണ്ടുപോയി. രാത്രി 8 മണിയായി. പിറ്റേന്ന് ഞായറാഴ്ചയാണ് ഓഫീസ് അവധി… ഒട്ടും തിരക്കിലാതെ… ടിവി കാണലും വായനുമൊക്കെയായി ഒരു രാത്രി. ഗൗതമൻ മുറിയിലേക്കു പോയി ഡ്രസ് മാറി. ഡ്രോയിംഗ് റൂമിൽ വന്ന് ടി.വി ഓൺ ചെയ്തു. അപ്പോഴാണ് ഉർവ്വശി പറഞ്ഞ കാര്യം ഓർക്കുന്നത്. രേണുവിനെ വിളിച്ചില്ലല്ലോ…

ഗൗതമൻ ഉടനെ മൊബൈലിൽ രേണുവിനെ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല. അൽപം കഴിഞ്ഞു വീണ്ടും ശ്രമിച്ചപ്പോൾ കിട്ടി.

“ഹലോ… രേണുവാണ്…”

“രേണൂ, ഞാൻ ഗൗതമനാണ് സംസാരിക്കുന്നത്.”

“ഹായ്… ഗൗതം…”

“രേണൂ, ഒരു ഹാപ്പി ന്യൂസ് ഉണ്ട്. പറയാൻ വൈകിയതിനാൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. നമ്മുടെ വീട്ടിൽ ഒരാൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 6.45 ന്.”

“റിയലി… എന്നിട്ട് ഉമേഷും വിളിച്ചില്ല…”

“സോറി രേണൂ… അവൻ ഹോസ്പിറ്റലിലല്ലേ…”

“ഓ.കെ. ഞാൻ രാവിലെ തന്നെയെത്താം. ഉർവ്വശിക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലല്ലോ…?”

“നോ. അവർ സുഖമായിരിക്കുന്നു.”

“ശരി. എങ്കിൽ നാളെ കാണാം. ഗുഡ്നൈറ്റ്…” രേണു ഫോൺ വച്ചു.

ആശുപത്രിയിൽ നിന്ന് ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് വന്ന നവ അതിഥിയെ കാണാൻ സുഹൃത്തുക്കളുടെ തിരക്കായി. സന്ദർശകരുടെ എണ്ണം കൂടിയപ്പോൾ ഗൗതമൻ പറഞ്ഞു “നമുക്ക് ഉടനെ ഒരു പാർട്ടി നടത്താം. അല്ലെങ്കിൽ എന്നും സന്ദർശകരുടെ ബഹളമായിരിക്കും.”

മൂന്നാഴ്ചയ്ക്കു ശേഷം ഗംഭീരൻ പാർട്ടി ഉമേഷ് അറേഞ്ച് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ബന്ധുക്കളെ കൂടി ക്ഷണിച്ചിരുന്നു. രേണുവിന്‍റെ ബന്ധുക്കളെയും ക്ഷണിക്കാൻ പറഞ്ഞിട്ടും അവൾ വിളിച്ചിട്ടില്ലെന്ന് തോന്നി.

അമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. അമ്മാവൻ നാട്ടിൽ നിന്നു വന്നിട്ടുണ്ടായിരുന്നു. അമ്മയില്ലാത്ത വിഷമം മാറിയത്. അങ്കിളിനെ കണ്ടപ്പോഴാണ് പാർട്ടിക്കു ശേഷം കുറച്ചുപേർ കൂടി പിരിയാനുണ്ടായിരുന്നു. മൂന്ന് കസേരയ്ക്ക് അപ്പുറം ഒറ്റയ്ക്കിരിക്കുന്ന വൃദ്ധനെ അപ്പോഴാണ് ഗൗതമൻ ശ്രദ്ധിച്ചത്. നല്ല പരിചയമുള്ള മുഖം.

ഇത്… ഗൗതമൻ അടുത്തേക്ക് ചെന്നു.

“അങ്ങ്… രേണുവിന്‍റെ അച്ഛനല്ലേ…?” ഗൗതമനെ കണ്ട് ആ വൃദ്ധൻ എഴുന്നേൽക്കാനൊരുങ്ങി.

“അതേ… മോനേ…. നീ എന്നെ തിരിച്ചറിഞ്ഞല്ലോ. ഞാൻ നിന്നോട് ചെയ്ത തെറ്റിന് മാപ്പിരക്കാനാണ് ഇവിടെ വന്നത്. രേണുവിനോട് ഞാനാ പറഞ്ഞത്, എന്‍റെ വരവ് നിന്നെ അറിയിക്കേണ്ട എന്ന്.”

അദ്ദേഹം ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി. രേണു ഇതെല്ലാം അൽപം മാറി നിന്ന് കാണുന്നുണ്ടായിരുന്നു.

“ഗൗതം… പപ്പയ്ക്ക് ദുഃഖമുണ്ട്. നിങ്ങളോട് ചെയ്ത തെറ്റുകളിൽ അദ്ദേഹം പശ്ചാത്തപിക്കുന്നു.”

“രേണുവിന്‍റെ ജീവിതത്തിൽ വീണ്ടും സന്തോഷത്തിന്‍റെ ദിനങ്ങൾ തിരിച്ചെത്തിയത് നിങ്ങളുടെ കുടുംബവുമായുള്ള ബന്ധത്തിലൂടെയാണ്.” ഇത്രയും പറഞ്ഞത് അയാൾ കണ്ണു തുടച്ചു.

“നോ… പപ്പ… ഇത് കരയാനുള്ള അവസരമല്ല, സന്തോഷിക്കാനുള്ള സമയമാണ്.”

“അതെ… ഈ കണ്ണീരിൽ ദുഃഖത്തിന്‍റെയല്ല ഗൗതം… സന്തോഷാശ്രുക്കൾ മാത്രം…”

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...