രാധിക മനസ്സില്ലാമനസ്സോടെയാണ് വിവേകിനെ തനിച്ചാക്കി കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. വീണ്ടും അതേ തിരക്ക്, ക്യാമറ, ലൈറ്റ്സ്, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രകൾ, ആട്ടോഗ്രാഫ്… ഇംഗ്ലണ്ടിലെ എയർപോർട്ടിലിരുന്ന് അവളോരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

വിവേകിനെ തനിച്ചാക്കി പോവാൻ അവൾക്കൊട്ടും മനസ്സില്ലായിരുന്നു. എങ്കിലും ചേച്ചിയുടെ അടുത്താക്കിയാണല്ലോ പോകുന്നതെന്നാശ്വാസമുണ്ടായിരുന്നു.

എയർപോർട്ടിൽ ചുറ്റും യാത്രക്കാരുടെ തിരക്ക്. അൽപം കഴിഞ്ഞ് മുംബൈയിലേക്കുള്ള ബോയിംഗ് വിമാനം യാത്രക്കാരെ പ്രതീക്ഷിച്ച് നില്ക്കുന്നുവെന്ന് അനൗൺസ്മെന്‍റ് വന്നു.

രാധികയെ യാത്രയാക്കാനെത്തിയ രാജി ചേച്ചിയും ഭർത്താവ് രമേഷും അനൗൺസ്മെന്‍റ് കേട്ട് എഴുന്നേറ്റു.

“രാധീ, നീ സമാധാനമായിരിക്കണം. ഒന്നും ഓർത്ത് വിഷമിക്കരുത്.” രമേശേട്ടൻ രാധികയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

“രാധീ, നീയിടയ്ക്ക് വിളിക്കണം. സന്തോഷമായിട്ടിരിക്കണം. മോനെയോർത്ത് വിഷമിക്കരുത്. അവനെ ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം.” ചേച്ചി രാധികയെ ആശ്ലേഷിച്ചു. രാധികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ തന്‍റെ ഹാൻഡ്ബാഗ് തൂക്കി ഡിപാർച്ചർ ലോഞ്ചിലേക്ക് നടന്നു മറയുന്നതുവരെ അവരിരുവരും കൈവീശിക്കൊണ്ടിരുന്നു.

രാധിക സ്വന്തം സീറ്റിലിരുന്നു. അടുത്തുള്ള സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. അപ്പോഴാണ് ഒരു പെൺകുട്ടി ആ സീറ്റിനടുത്തായി നിലയുറപ്പിച്ചത്. ഒരുപക്ഷേ ഈ ഒഴിഞ്ഞ സീറ്റ് അവളുടേതായിരിക്കുമോ?

“രാധിക… ചേച്ചി… സിനിമയില്” പെൺകുട്ടി വിശ്വസിക്കാനാവാതെ അദ്ഭുതം കൂറിനിന്നു. രാധിക പുഞ്ചിരിച്ചു.

“ഈ സീറ്റിലാരുമില്ലെങ്കിൽ ഞാനിവിടെ ഇരുന്നോട്ടെ?” ഉത്തരം കിട്ടുന്നതിനുമുമ്പായി തന്നെ പെൺകുട്ടി ആ സീറ്റിൽ സ്‌ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.

“ഞാൻ ചേച്ചിയുടെ ഒത്തിരി സിനിമകൾ കണ്ടിട്ടുണ്ട്. ചേച്ചീടെ സിനിമ എനിക്ക് വളരെ ഇഷ്ടമാണ്. ചേച്ചി നന്നായി ഡാൻസും ചെയ്യാറുണ്ടല്ലോ. എനിക്കൊരു ഓട്ടോഗ്രാഫ് തരാമോ?” അവൾ ബാഗ് തുറന്ന് ഡയറിയെടുത്ത് രാധികയ്ക്കു നേരെ നീട്ടി.

“കുട്ടിയുടെ പേരെന്താണ്?”

“ശാലിനി. എന്‍റെ പപ്പായും മമ്മിയും ഒപ്പമുണ്ട്. എയർപോർട്ടിലെത്തുമ്പോൾ ഞങ്ങളോടൊപ്പം നിന്ന് ഒരു ഫോട്ടോയുമെടുക്കണം. എനിക്ക് എന്‍റെ ഫ്രണ്ട്സിനെ കാണിക്കാനാണ്.”

“തീർച്ചയായും.” രാധികയുടെ മറുപടി കേട്ടതോടെ ശാലിനിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.

രാധിക ആട്ടോഗ്രാഫ് കുറിച്ച് ഡയറി ശാലിനിയെ ഏല്പിച്ചു.

“താങ്ക്യൂ ചേച്ചി” അവൾ സ്വന്തം സീറ്റിലേക്ക് മടങ്ങി.

യാത്രയ്ക്കിടയിൽ ഇങ്ങനെ ചിലരോടൊക്കെ സംസാരിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. രാജീവും അത്തരത്തിലൊരാളായിരുന്നു. ഒരു നിമിഷം ഓർമ്മകൾ ഓടിയെത്തി. അവൾ കണ്ണടച്ചു സീറ്റിൽ ചാരിക്കിടന്നു. ഇങ്ങനെയൊരു യാത്രയ്ക്കിടയിലാണ് രാജീവിനെ ആദ്യമായ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. തൊട്ടടുത്ത സീറ്റിലായിരുന്നു രാജീവ് ഇരുന്നത്. ആരെയും കൂസാത്ത പ്രകൃതം. ഇത്രയും സുന്ദരിയും മലയാളത്തിലെ സൂപ്പർ നായികയുമായിരുന്നിട്ടും അയാൾ അവളെ ശ്രദ്ധിക്കുക കൂടി ചെയ്തില്ല. അയാൾ തന്നെ സംസാരത്തിന് തുടക്കമിടട്ടെയെന്ന് അവളും തീരുമാനിച്ചു. എന്നാലങ്ങനെയൊരു നീക്കവും അയാളിൽ നിന്നുണ്ടായില്ല. രാധിക പുറത്തേക്ക് തന്നെ നോക്കിയിരുന്നു. അയാളുടെ ശ്രദ്ധ മുഴുവനും പുസ്തകത്തിലായിരുന്നു.

“ആളുകൾ എന്നോട് എന്തെങ്കിലുമൊക്കെ സംസാരിക്കാൻ കൊതിക്കാറുണ്ട്. പക്ഷേ ഇയാളെന്താ ഇങ്ങനെ? ഇയാളാണെങ്കിൽ കണ്ടഭാവം പോലും നടിക്കുന്നുമില്ല.” രാധിക ചിന്തിച്ചു കൊണ്ടിരുന്നു.

“ടീ ഓർ കോഫി?” അടുത്തു വന്ന എയർഹോസ്റ്റസിന്‍റെ ശബ്ദം.

“കോഫി”

അയാളും അതുതന്നെ ആവശ്യപ്പെട്ടു.

“കോഫിയാണോ ഇഷ്ടം?” രാജീവിന്‍റെ ചോദ്യം കേട്ടതോടെ രാധികയ്ക്ക് ആശ്വാസമായി.

“അതെ” എന്നു മറുപടി പറഞ്ഞ് രാധിക മനോഹരമായി പുഞ്ചിരിച്ചു.

“എന്താ പേര്?” രാജീവിന്‍റെ അടുത്ത ചോദ്യം.

ഇയാൾക്കെന്നെ അറിയില്ലായെന്നുണ്ടോ? സിനിമ കാണാത്ത കൂട്ടത്തിലാണെന്നു തോന്നുന്നു. ഒരു നിമിഷം ആലോചിച്ച ശേഷം അവൾ മറുപടി പറഞ്ഞു “രാധിക”

“നിങ്ങൾ?” അവൾ തിരിച്ചു ചോദിച്ചു.

കോഫി ഒരു കവിൾ ഇറക്കിയ ശേഷം അയാൾ തുടർന്നു. “പേര് രാജീവ്, ഞാനൊരു സയന്‍റിസ്റ്റാണ്. ഒരു സെമിനാറിൽ പങ്കെടുക്കാനാണ് ഇന്ത്യയിലേക്കു പോയത്.” രാജീവ് ഒരിക്കൽ മാത്രമേ അയാളെക്കുറിച്ച് പറഞ്ഞിരുന്നുള്ളൂ.

“ഞാനൊരു ആർട്ടിസ്റ്റാണ്.”

സിനിമയിൽ അഭിനയിക്കുമെന്ന കാര്യം ഇയാളോടെന്തിനു പറയണം? അടുത്ത നിമിഷം രാധിക ആലോചിച്ചു.

“സെമിനാർ എങ്ങനെയുണ്ടായിരുന്നു?”

“വളരെ നല്ലതായിരുന്നു.

“ഇംഗ്ലണ്ടിലാണോ താമസം, മമ്മിയും പപ്പായും?”

“അതെ, എന്‍റെ പപ്പ ഡോക്ടറാണ്. പപ്പയും മമ്മിയും പ്രേമിച്ചാണ് കല്യാണം കഴിച്ചത്. അങ്ങനെ കേരളത്തിൽ നിന്ന് ഇവിടെയെത്തി. ഇവിടെ തന്നെ സെറ്റിൽ ചെയ്‌തു. കോട്ടയത്താണ് ഞങ്ങളുടെ സ്വന്തം വീട്.” രാജീവ് അവളെ നോക്കി ചിരിച്ചു.

“ഇപ്പോൾ ഇവിടെയും എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഇനി ലവ് മാര്യേജ് ചെയ്ത് ഒളിച്ചോടേണ്ട യാതൊരു കാര്യവുമില്ല” രാധിക തുടർന്നു.

രാജീവ് ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നില്ല. അവളുടെ തിളങ്ങുന്ന സൗന്ദര്യത്തിലൊന്നും മയങ്ങുന്നവനല്ല അവനെന്ന് അവൾക്ക് തോന്നി. വലിയ കണ്ണുകളുള്ള അവൾ ആരെ നോക്കിയാലും അവരൊക്കെ അവളിൽ ആകൃഷ്ടരാവുമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ ഇന്ന്, അതൊക്കെ വെറും കളവാണെന്ന് അവൾക്ക് തോന്നി.

ങാ, പരസ്പരം അഭിമുഖമായിരുന്നല്ലല്ലോ വർത്തമാനം പറയുന്നത്. പിന്നെങ്ങനെ അയാളെന്‍റെ സൗന്ദര്യം അളക്കും. എങ്കിലും അയാളുടെ കവിളുകളിൽ വിരിയുന്ന ആ നുണക്കുഴികൾ അവളെ വല്ലാതെ ആകർഷിച്ചു. അയാളറിയാതെ അവൾ അയാളെ വീക്ഷിച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് പ്ലെയിനിൽ എന്തോ അപകടം പിണഞ്ഞിട്ടുണ്ടെന്നും, എമർജൻസി ലാൻഡിംഗിന്‍റെ ആവശ്യമുണ്ടെന്നും യാത്രക്കാർ പരിഭ്രമിക്കരുതെന്നും, സ്വന്തം സീറ്റുകളിൽ ബെൽറ്റ് മുറുക്കിയിരിക്കണമെന്നുള്ള അനൗൺസ്മെന്‍റ് കേട്ടത്.

രാധികയുടെ മുഖത്ത് ഭയാശങ്കകൾ നിറഞ്ഞു. അവൾ കരഞ്ഞുപോയി.

“പേടിക്കേണ്ട, ഞാനില്ലേ കൂടെ, രാജീവ് രാധികയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഫ്രാൻസിനു മുമ്പായുള്ള ഏതോ ഒരു വിമാനത്താവളത്തിലാണ് പ്ലെയിൻ ലാൻഡ് ചെയ്തത്. വിമാനത്തിന്‍റെ ഒരു എഞ്ചിൻ തീപിടിച്ചതായിരുന്നു അപകട കാരണം. എല്ലാ യാത്രക്കാരും കയ്യിൽ കിട്ടിയ സ്വന്തം സാധനങ്ങളെടുത്തു പുറത്തേക്ക് ഓടി.

എല്ലാവരും സുരക്ഷിതരായി പുറത്തെത്തി അല്പസമയത്തിനുള്ളിൽ തന്നെ വിമാനം ഒരു തീഗോളമായി.

യാത്രക്കാർക്ക് താമസിക്കാനായി ഹോട്ടലുകൾ വിമാനാധികൃതർ ഏർപ്പെടുത്തിയിരുന്നു. ഓരോ മുറികളിലായി ഒന്നിലധികം പേരാണ് താമസിച്ചിരുന്നത്. രാധികയും രാജീവും ഒരു മുറിയിലാണ് താമസിച്ചത്.

രാത്രിയായതോടെ ക്ഷീണിച്ച് തളർന്ന രാജീവ് സോഫയിൽ കിടന്നുറങ്ങി. രാധിക ബെഡ്ഡിലും. പലവിധ ചിന്തകളും ആധികളും മൂലം അവൾക്കുറങ്ങാനേ കഴിഞ്ഞില്ല. മനസ്സ് ഒരു പമ്പരം കണക്കെ കറങ്ങിക്കൊണ്ടിരുന്നു. ക്രമേണ അവളുടെ ശ്രദ്ധ രാജീവിലായി.

അയാളുടെ കാലുകൾ സോഫയും കവിഞ്ഞ് തൂങ്ങിക്കിടന്നു. സോഫയിൽ അയാൾക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു. അയാൾ പുതച്ചിരുന്ന കമ്പിളി ശരീരത്തിൽ നിന്ന് തെന്നിമാറി കിടന്നിരുന്നു. ശ്വാസഗതിക്കനുസരിച്ച് ഉയർന്നു താഴുന്ന അയാളുടെ വിരിഞ്ഞ മാറിടം കാണാനെന്തു ഭംഗിയാണ്. കറുത്തിരുണ്ട രോമങ്ങളുള്ള അയാളുടെ വക്ഷസ്സ് അവളെ തെല്ല് അസ്വസ്ഥയാക്കി. ഒരു കൊച്ചുകുഞ്ഞിന്‍റെ നിഷ്കളങ്കതയാണ് ആ മുഖത്ത്. സ്ത്രീകളിൽ മാത്രമല്ല സെക്സ് അപ്പീലുള്ളതെന്ന വസ്തുത അന്നവൾ ആദ്യമായി മനസ്സിലാക്കി. രാജീവിനെ നോക്കി നില്ക്കെ അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു. അവൾ സ്വയം നിയന്ത്രിക്കാനായി കഠിനമായി ശ്രമിച്ചു. അവൾ മെല്ലെ എഴുന്നേറ്റ് അയാളുടെ നെഞ്ചിലേക്ക് തല ചായ്ച്ചു. അന്നവർ ഒരേ കമ്പിളിക്കീഴിൽ പുതച്ചു കിടന്നു.

അവരുടെ ലഗേജുകൾ വിമാനത്തിന് തീപിടിച്ചതിനൊപ്പം നഷ്ടപ്പെട്ടിരുന്നു. ഇരുവരുടെയും കൈവശം പേഴ്സ് മാത്രമാണുണ്ടായിരുന്നത്. ഇതിൽ അത്യാവശ്യം പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വിമാന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അവർ ഒരു ടാക്സി പിടിച്ച് ഫ്രാൻസിലേക്ക് തിരിച്ചു. സുഖമായിരിക്കുന്ന വിവരം വീട്ടിലേക്ക് ഫോൺ ചെയ്‌തറിയിച്ചു.

“രാജീവ്, സമയമുണ്ടെങ്കിൽ നമുക്കിവിടെയൊന്ന് ചുറ്റിക്കറങ്ങിയാലോ? നമ്മളിനിയെന്നു കണ്ടുമുട്ടുമെന്നു പോലുമറിയില്ല.” രാധിക പ്രതീക്ഷയോടെ രാജീവിനെ നോക്കി.

ഒരാഴ്ച കൊണ്ടു ഫ്രാൻസിലെ ഒട്ടുമിക്ക കാഴ്ചകളും അവർ ചുറ്റിക്കറങ്ങി കണ്ടു. പരസ്പരം പിരിയാനാവാത്ത വിധം അവർ അടുത്തു.

അവർ വീണ്ടു കണ്ടുമുട്ടാമെന്ന പ്രതീക്ഷയിലായിരുന്നു. വീട്ടിലാരോടും അവൾ രാജീവിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. വീണ്ടും സിനിമയുടെ നിറമുള്ള ലോകത്ത്. പുതിയ പുതിയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിക്കൊണ്ട് അവൾ തിരക്കുകളിൽ മുഴുകി.

ഇടയ്ക്കിടെ വല്ലാത്ത ക്ഷീണം തോന്നിത്തുടങ്ങിയപ്പോൾ അവൾ ഒരു ഡോക്ടറെ സമീപിച്ചു. അപ്പോഴാണ് 17 ആഴ്ച വളർച്ചയുള്ള ഒരു ഭ്രൂണം തന്‍റെ ഉദരത്തിൽ പിറവിയെടുത്ത കാര്യം അവളറിയുന്നത്. അബോർഷനുള്ള സാധ്യത കടന്നു പോയി. ഇനിയെന്തു ചെയ്യും?

കാറിലിരിക്കുമ്പോൾ അവൾ രാജീവിനെക്കുറിച്ചോർത്തു. ജന്മദിന ആശംസകൾ നേരാനാണ് അയാൾ അവസാനമായി ഫോൺ ചെയ്‌തത്.

“ഞാൻ നിനക്കെപ്പോഴും ഫോൺ ചെയ്യുമായിരുന്നു. പക്ഷേ നീയെപ്പോഴും ഷൂട്ടിംഗ് സെറ്റിലാണെന്നുള്ള വിവരമാണ് ലഭിച്ചത്. ഇന്ന് ഒടുവിൽ കിട്ടി… ഹാപ്പി ബർത്ത്ഡേ,” രാജീവിന്‍റെ ശബ്ദത്തിലാകെ സന്തോഷത്തിന്‍റെ അലകൾ.

“താങ്ക്യൂ”

“എന്നെ കല്യാണം കഴിക്കാമോ?” അടുത്ത നിമിഷം ഒരു സങ്കോചവും കൂടാതെയാണ് അയാൾ ആവശ്യമുന്നയിച്ചത്.

മറുപടിയായി രാധിക പൊട്ടിച്ചിരിച്ചു. “കല്യാണത്തിന് അടുത്ത മൂന്നു വർഷത്തേക്ക് എനിക്കൊട്ടും സമയമില്ല… ഒത്തിരി സിനിമകൾ ഇപ്പോൾ കമ്മിറ്റ് ചെയ്‌തിട്ടുണ്ട്.”

നിരാശയോടെ രാജീവ് ഫോൺ കട്ട് ചെയ്‌തു.

“ആരോടാ നീ സംസാരിച്ചത്.” രാജീവിന്‍റെ മുഖഭാവം ശ്രദ്ധിച്ച അമ്മ ചോദിച്ചു.

“മമ്മീ, ഞാനെന്‍റെ ഒരു ഫ്രണ്ടിനെയാണ് വിളിച്ചത്. അവൾ സിനിമാനടിയാണ്.”

“അതവളല്ലേ, മലയാളത്തിലെ സൂപ്പർ നായിക” അമ്മ ധൃതിയിൽ ടിവി സ്വിച്ച് ഓൺ ചെയ്‌തു.

“മോനേ, ഇത്ര സുന്ദരിയും, സിനിമാ നടിയുമായ പെണ്ണ് നിന്നെ കല്യാണം കഴിക്കുമോ? വീടും കുടുംബവും നോക്കി നടത്താൻ ഇവളെക്കൊണ്ടാകുമോ?” “നീയിനി റിസർച്ചിൽ മാത്രം ശ്രദ്ധിച്ചാൽ മതി, അവളെയങ്ങ് മറക്ക്.”

രാധിക നടന്ന കാര്യങ്ങൾ മുഴുവനും അമ്മയെ അറിയിച്ചു. സങ്കടം സഹിക്കാനാവാതെ അവൾ വിങ്ങിപ്പൊട്ടി. 2 മാസം കൂടി കോൾഷീറ്റ് പ്രകാരമുള്ള സിനിമകൾ പൂർത്തിയാക്കണം. അതിനുശേഷം ഒരഞ്ചാറ് മാസത്തേക്ക് അവധിയെടുക്കണം. എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടെത്തണം. കുഞ്ഞിനെ ചേച്ചി നോക്കിക്കോളും.

“ചേട്ടൻ രാജീവിനെ കാണുന്നുണ്ട്. അയാളുടെ അഭിപ്രായം എന്താണെന്നു കൂടി അറിയണമല്ലോ?” ചേച്ചി അവളെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

“വേണ്ട ചേച്ചി, ഞാൻ ഗർഭിണിയാണെന്ന കാര്യം രാജീവ് അറിയരുത്. കല്യാണത്തിന് തയ്യാറാണെങ്കിൽ മാത്രം അറിയിച്ചാൽ മതി. ഇല്ലെങ്കിൽ വേണ്ട…” രാധിക ഫോണിലൂടെ ചേച്ചിയോട് സംസാരിച്ചു. അവളുടെ മുഖത്ത് നിരാശ പടർന്നിരുന്നു.

രമേഷ് ചേട്ടൻ രാജീവിനെ കാണാനായി അയാളുടെ വീട്ടിലേക്ക് ചെന്നു. വിമാനത്തിന്‍റെ സ്പെയർ പാർട്സ് ബിസിനസ്സ് നടത്തുന്ന ആളായിരുന്നു രമേഷ്. രാജീവാണെങ്കിൽ എയറോനോട്ടിക്കൽ എൻജിനീയറിംഗിൽ റിസർച്ച് ചെയ്യുകയാണ്. ഒരേ ഫീൽഡിലായതുകൊണ്ട് ഇരുവരും മുൻ പരിചയക്കാരുമായിരുന്നു.

“രാജീവ്, കല്യാണക്കാര്യം സംസാരിക്കാനാണ് ഞാൻ വന്നത്. രാധിക ഇപ്പോൾ ഞങ്ങൾക്കൊപ്പമാണ് താമസിക്കുന്നത്.”

അല്പനേരത്തെ മൗനത്തിനുശേഷം രാജീവ് അലക്ഷ്യമായി വിദൂരതയിലേക്കു നോക്കി പറഞ്ഞു. “ഒരിക്കൽ താല്പര്യമുണ്ടായിരുന്നു. അന്ന് അവൾക്ക് അതിന് സമയമില്ലായിരുന്നു. ഇന്നെനിക്കും. ഇപ്പോൾ എനിക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, പണവും പ്രശസ്തിയുമുണ്ടാക്കണം.”

അത്യാവശ്യം ഷൂട്ടിംഗ് തിരക്കുകൾ മുഴുമിച്ച് സുഖമില്ലെന്ന് നുണ പറഞ്ഞ് അവൾ ലണ്ടനിലേക്ക് തിരിച്ചു. പറഞ്ഞിരുന്ന ഡേറ്റിനു മുമ്പായി കുഞ്ഞു പിറന്നു. പേര് വിവേക്. വിവേക് ശരിക്കും അവന്‍റെ പപ്പായെപ്പോലെ തന്നെയാണ്. അതേ നീല കണ്ണുകൾ. നുണക്കുഴികൾ.

കേരളത്തിൽ മടങ്ങിയെത്തിയ അവൾ വീണ്ടും ഷൂട്ടിംഗിന്‍റെ തിരക്കുകളിൽ ഒഴുകി നടന്നു. അല്പ നാളിനുശേഷം രാധിക ലണ്ടനിൽ നിന്നും അമേരിക്കയിലേക്ക് താമസം മാറ്റി. ഇതിനിടയിലാണ് ഒരിക്കൽ രാജീവ് റിസർച്ച് പൂർത്തിയാക്കിയ വിവരം ലഭിച്ചത്. വിമാനത്തിൽ പരമാവധി ഇന്ധനം കുറയ്ക്കുന്നതിന് ഒരു നൂതനമായ സാങ്കേതിക വിദ്യയാണ് രാജീവ് വികസിപ്പിച്ചത്. രാജീവിന്‍റെ പേരും ഫോട്ടോയും പത്രത്താളുകളിൽ നിരന്നു. പിന്നാലെ പുരസ്കാരങ്ങളുടെ ഘോഷയാത്രയായിരുന്നു. കഠിനമായ ശ്രമത്തിലൂടെയാണ് അയാൾ പണവും പ്രശസ്തിയും നേടിയത്.

ഇപ്പോൾ വിവേകിന് 2 വയസ്സായി. രാധിക പുതിയ ഫിലിം പ്രൊജക്ടുകളിൽ നിന്നും വിട്ടുനിന്നു. ഇന്നൊന്നിനും മനസ്സില്ല. താൻ ഇത്രയും കാലം ജീവിച്ചതെന്തിനു വേണ്ടിയായിരുന്നുവെന്ന ചിന്ത അവളെ വല്ലാതെ വേട്ടയാടി. ജീവിതത്തിന്‍റെ നിരർത്ഥകതയെപ്പറ്റി അവൾ ചിന്തിച്ചു തുടങ്ങിയിരുന്നു.

“രാധിക, നിന്‍റെ വിശേഷങ്ങൾ എന്തൊക്കെയാണ്? ഒന്ന് ഇവിടംവരെ വരണം. രാജീവ് ഇവിടെയുണ്ട്. ഒരിക്കൽ ഞാനയാളെ കണ്ടിരുന്നു. നിങ്ങൾക്ക് പര്പരമൊന്ന് സംസാരിച്ചു കൂടെ?” രമേഷ് ചേട്ടനാണ് ഫോണിന്‍റെ മറുതലയ്ക്കൽ.

ഇപ്പോൾ തന്നെ പോയാലോ എന്നവളുടെ മനസ്സു കൊതിച്ചു. അന്നുരാത്രി അവൾക്ക് ഉറങ്ങാനെ കഴിഞ്ഞില്ല.

ഒരാഴ്ചയ്ക്കുശേഷം അവൾ ചേച്ചിയുടെ അപ്പാർട്ട്മെന്‍റിലെത്തി. രാധിക എത്തിയതറിഞ്ഞ് അയാൾ അവൾക്കു ഫോൺ ചെയ്തു.

“ഹലോ രാധീ, നിനക്ക് സുഖം തന്നെയല്ലേ? ഇന്നും നീ ബിസിയാണോ അതോ…?” രാജീവിന്‍റെ ശബ്ദം അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതേ ശബ്ദം. സംസാരരീതിയ്ക്ക് യാതൊരു മാറ്റവുമില്ല.

“ഒട്ടും ബിസിയല്ല.” അവൾ ഗദ്ഗദത്തോടെ എങ്ങനെയോ പറഞ്ഞു.

“നാളെ ഒരു ഔട്ടിംഗിന് വരാമോ? ഞാൻ കാത്തിരിക്കും.”

“ശരി” സങ്കടമടക്കാനാവാതെ അവൾ റിസീവർ താഴെ വച്ചു. വിവേകിനെപ്പറ്റി രാജീവിനൊന്നും തന്നെയറിയില്ല. അവനെക്കുറിച്ചെന്തെങ്കിലും പറയാൻ രാധിക ഒട്ടുംതന്നെ ആഗ്രഹിച്ചില്ല.

വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച. രാജീവിനല്പം തടി കൂടിയിട്ടുണ്ട്. അവർ പരസ്പരം കണ്ണിമയ്ക്കാതെ അല്പനേരം നോക്കി നിന്നു.

“ഹായ്, വളരെ ബ്യൂട്ടിഫൂളായിട്ടുണ്ടല്ലോ,” ഡോർ തുറന്നു കൊണ്ട് രാജീവ് അവളെ ക്ഷണിച്ചു.

“താങ്ക്യൂ” രാധിക തെല്ല് നാണത്തോടെ മൊഴിഞ്ഞു.

“എന്നെ എപ്പോഴെങ്കിലും ഓർത്തിരുന്നോ?”

“ചിലപ്പോൾ, വിമാനാപകട വാർത്തകൾ കേൾക്കുമ്പോഴൊക്കെ” മറുപടി നൽകിക്കൊണ്ടവൾ പൊട്ടിച്ചിരിച്ചു. ഒപ്പം രാജീവും.

“ഇപ്പോഴെങ്ങനെ, ജീവിതം…”

“ഇന്ന് പണവും പ്രശസ്തിയും ഒക്കെയുണ്ട്. പക്ഷേ എന്തോ ഒരു ഏകാന്തത എനിക്കു ചുറ്റും വലയം ചെയ്യുന്നതുപോലെ തോന്നുന്നു. ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് ഒരാഗ്രഹം… നിനക്ക് എന്‍റെ ജീവിതത്തിലേക്കു വന്നുകൂടെ?”

ഇനി വിവേകിനെപ്പറ്റി രാജീവിനോട് പറയുന്നത് ഉചിതമായിരിക്കും. വിവേകിന് അവന്‍റെ പപ്പായെ കിട്ടുമല്ലോ.

അല്പനേരത്തെ ആലോചനയ്ക്കു ശേഷം രാധിക പറഞ്ഞു “എന്‍റെയൊപ്പം വീട്ടിൽ വരെയൊന്ന് വരണം.”

“ശരി” അയാൾ കാർ തിരിച്ചു.

വീട്ടിലെത്തിയയുടനെ രാജീവിനെ അവൾ സ്വീകരണമുറിയിലേക്ക് ആനയിച്ചു. അവൾ അകത്തെ മുറിയിലേക്കു പോയി മകന്‍റെ കയ്യും പിടിച്ച് സ്വീകരണ മുറിയിലേക്ക് വന്നു.

“ആരായിത്” രാജീവ് നിഷ്കളങ്കമായ കുഞ്ഞുമുഖം ശ്രദ്ധിച്ചു നോക്കി.

“ഒന്ന് ഗസ്സ് ചെയ്തു നോക്കൂ.” രാധിക വിവേകിന്‍റെ കൈ വിടുവിച്ച് ആകാംക്ഷയോടെ രാജീവിന്‍റെ മുഖം നോക്കി.

വിവേക് ചിരിച്ചുകൊണ്ട് രാജീവിന്‍റെ മടിയിൽ കയറിയിരുന്നു. അവന്‍റെ നീലക്കണ്ണുകളും നുണക്കുഴികളും സസൂക്ഷ്മം ശ്രദ്ധിച്ച രാജീവ് അതിശയപ്പെട്ടു. ഒന്നും പറയാതെ തന്നെ രാജീവ് എല്ലാം മനസ്സിലാക്കി.

രാജീവിന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അയാൾ മകനെ വാരിയെടുത്ത് അവന്‍റെ തുടുത്ത കവിളുകൾ മാറി മാറി ചുംബിച്ചു. കാര്യമറിയാതെ വിവേക് പുഞ്ചിരി പൊഴിച്ചു. രാജീവിന് അടക്കാനാവാത്ത സന്തോഷം തോന്നി.

സ്നേഹസംഗമത്തിന്‍റെ നിർവൃതിയിൽ അയാൾ സ്വയം മറന്നു.

और कहानियां पढ़ने के लिए क्लिक करें...