സമയത്ത് കല്യാണം നടക്കണം, അല്ലെങ്കിൽ നല്ല ചെറുക്കനെ കിട്ടില്ല എന്നൊക്കെ പറഞ്ഞ് എല്ലാവരും സലോണിയെ നിർബന്ധിച്ചു കൊണ്ടിരുന്നു. അതിനുവേണ്ടി നാളുകളായി സലോണി കടുത്ത ഉപവാസവും വ്രതങ്ങളും എടുത്തു. കഠിന വ്രതങ്ങളൊക്കെ നോക്കിയതിനാൽ തനിക്കൊരു രാജകുമാരൻ തന്നെ വന്നുചേരും, തന്നെ കുതിരപുറത്തേറ്റി കൊണ്ടുപോകും എന്നവൾ സ്വപ്നം കണ്ടു. കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഒരു രാജകുമാരൻ തന്നെയെത്തി. പക്ഷെ കുതിരപ്പുറത്തായിരുന്നില്ല കാറിലാണെന്ന വ്യത്യാസം മാത്രം.

വിവാഹത്തിന് മുമ്പ് നടന്ന സംഭവങ്ങളെപ്പറ്റി പറയാതെ പോകാനാവില്ലല്ലോ. വിവാഹ നിശ്ചയം കഴിഞ്ഞനാൾ തുടങ്ങി പ്രസ്തുത രാജകുമാരൻ സലോണിയെ ഫോണിൽ വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചു. വാട്സാപ്പിലും പരസ്പരം ഹൃദയം കൈമാറികൊണ്ട് സന്ദേശങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. സലോണിയെ സംബന്ധിച്ച് നവവരൻ ഒരു ലോട്ടറി തന്നെയായിരുന്നു. വിദ്യാസമ്പന്നൻ കാണാൻ തെറ്റില്ലാത്ത സുന്ദരൻ… വിവാഹം കെങ്കേമമായി തന്നെ നടന്നു. സലോണിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

രാജകുമാരനാകട്ടെ വിവാഹത്തിന്‍റെ  ആദ്യനാളുകളിൽ സിനിമയിലെ ചോക്ക്ളേറ്റ് ഹീറോയെപ്പോലെ റൊമാന്‍റിക്കായി അവൾക്ക് ചുറ്റും പാറിപറന്ന് നടന്നു. എന്നാൽ കുറച്ച് കഴിഞ്ഞതോടെ രാജകുമാരൻ നെറ്റി ചുളിക്കാൻ തുടങ്ങി. ഇതുവരെ മുഖം നിറയെ പുഞ്ചിരിയോടെ വന്നിരുന്ന കുമാരൻ ഭർത്താവിന്‍റെ പോസ്റ്റിൽ അവരോധിതനായതോടെ നെറ്റിചുളിച്ച് ക്രോധിതനായതെന്തെന്ന് ഓർത്ത് സലോണി കൺഫ്യൂഷനിലായി.

പ്രണയ കൊട്ടാരത്തിൽ ആക്രോശങ്ങളും ആജ്ഞകളും മുഴങ്ങി. സലോണിയ്ക്ക് ഇക്കാര്യം അത്ര ദഹിക്കുന്നതായിരുന്നില്ല. പക്ഷെ വിവാഹം കഴിച്ച സ്ഥിതിയ്ക്ക് ഇതൊക്കെ സഹിച്ചല്ലെ പറ്റൂ.

പക്ഷെ അപ്പോഴും പ്രേബ്ളം. ഭാര്യ കാര്യങ്ങളെ ഇത്രയും കൂളായി എടുക്കുന്നത് ഭർത്താവിനെ അസ്വസ്ഥനാക്കി. ഇത്രയും കൂൾ പാടില്ല. എന്തെങ്കിലും ചെയ്തെ പറ്റൂ.

“തുണിയെന്താ വിരിച്ചിടാത്തത്. വാഷിംഗ് മെഷിനിൽ തന്നെ ഇട്ടേക്കുവാണോ?” മിസ്റ്റർ ഭർത്താവ് നെറ്റിചുളിച്ചു കൊണ്ട് ആക്രോശിച്ചു.

“മറന്നു പോയി” സലോണി ഉള്ളിൽ നുരഞ്ഞു വന്ന ദേഷ്യത്തെ കടിച്ചിറക്കിക്കൊണ്ട് ശാന്തസ്വരൂപിണിയായി പറഞ്ഞു.

“എങ്ങനെ മറക്കാതിരിക്കും, ഫേസ്ബുക്ക്, വാട്സാപ്പ്, പിന്നെ കുറെ പുസ്തകങ്ങൾ. ഇതെക്കെയല്ലേ നിന്‍റെ ലോകം… പിന്നെങ്ങനെ മറക്കാതിരിക്കും.

“മറന്നു പോയി. ഇനി മറവിയുണ്ടാകാതെ നോക്കികൊള്ളാം.” സലോണി മനസിൽ പറഞ്ഞു.

“മറക്കുകയെന്നത് വലിയൊരു തെറ്റാണ് പൊയ്ക്കോ, ഇനിയെന്‍റെയൊരു ജോലിയും ചെയ്യണ്ട ഞാൻ തന്നെ ചെയ്തു കൊള്ളാം.” ഭർത്താവ് ആജ്ഞ പുറപ്പെടുവിച്ചു.

“എങ്കിൽ ചെയ്‌തുകൊള്ളൂ. മാത്രവുമല്ല എനിക്ക് തുണി വിരിക്കുകയെന്നത് അത്രയിഷ്ടമുള്ള കാര്യമല്ല.” സലോണി മനസിൽ പറഞ്ഞു.

പ്രിയപ്പെട്ട ഭർത്താവ് മുഖം വീർപ്പിച്ചു. ഇനി നോ സംസാരം. ഏതാനും മണിക്കൂർ നേരത്തേക്കല്ല സംസാരം നിരോധിച്ചിരിക്കുന്നത് അത് ചിലപ്പോൾ 3-4 ദിവസം തന്നെ തുടർന്നെന്ന് വരും. കാരണം അത്രയും വലിയ തെറ്റാണല്ലോ സലോണി വരുത്തിയിരിക്കുന്നത്. ഇനി മറവിയെങ്ങനെ മാറാനാണ്.

ഒരിക്കൽ സലോണി ഭർത്താവ് കുമാരനൊപ്പം ഔദ്യോഗിക ടൂറിന് പോയിരുന്നു. രാത്രി ഗസ്റ്റ് ഹൗസിൽ വച്ച് ഓർഡർ ചെയ്യാൻ ആവശ്യപ്പെട്ട ഭക്ഷണം മാറ്റി പറഞ്ഞതിനെ ചൊല്ലിയായിരുന്നു അന്നത്തെ തർക്കം. ആവശ്യപ്പെടാത്ത ഭക്ഷണം തീൻമേശയിലെത്തിയതുകൊണ്ട് അന്ന് രാജകുമാരൻ ഉറഞ്ഞു തുള്ളുകയായിരുന്നു. അതിനു ശേഷം സലോണി ജാഗ്രത പാലിക്കാൻ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.

സലോണിയുടെ ജാഗ്രതപാലിക്കൽ കണ്ട് ഭർത്താവ് അഭിമാനം കൊണ്ടു. ഭാര്യ ഇത്രയും വലിയ തെറ്റ് തിരുത്തിയല്ലോ. എന്നാലും അദ്ദേഹത്തിന്‍റെ മുഖം ബലൂൺ പോലെ വീർത്ത് തന്നെയിരുന്നു. ഭർത്താവായി പോയല്ലോ. ചെറിയ കാര്യങ്ങൾക്കു പോലും തിളച്ചു മറിയുന്ന ഭർത്താവിനെ കാണുമ്പോൾ സലോണി അസ്വസ്ഥയാകും. എത്ര സോറി പറഞ്ഞാലും സലോണി വരുത്തുന്ന അപരാധങ്ങൾ വലിയ തെറ്റുകളായി മാറി.

ഒരിക്കൽ സലോണിയുടെ ജന്മദിനത്തിന് വൈകുന്നേരം ഔട്ടിംഗിന് പോകാമെന്ന വാഗ്ദാനം നൽകി ഭർത്താവദ്ദേഹം ഓഫീസിലേക്ക് പുറപ്പെട്ടു. വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഭർത്താവ് സലോണി ഒരുങ്ങി വരാൻ 5 മിനിറ്റ് വൈകിയെന്ന കാരണത്താൽ കോപാക്രാന്തനായി. ദേഷ്യം വലിച്ചു കയറ്റിയ മുഖവുമായി സലോണിയേയും കൂട്ടി അയാൾ മാളിൽ ജന്മദിനം ആഘോഷിക്കാൻ പോയി. പക്ഷെ വായിൽ നിന്നും ഒരക്ഷരം പുറത്തു വന്നില്ല. സലോണി തന്‍റെ തലവിധിയെ പഴിച്ചു കൊണ്ടിരുന്നു. ഇതുപോലെയൊരു മോഡൽ ഭർത്താവിനെയല്ലേ സലോണിയ്ക്ക് ലഭിച്ചത്. അങ്ങനെ അന്ന് ആ ജന്മദിനം അത്തരത്തിൽ മഹത്തരമായി ആഘോഷിച്ചു.

ചിലപ്പോൾ അയാളുടെ ഹൃദ്യമായ പെരുമാറ്റം കാണുമ്പോൾ ഭർത്താവദ്ദേഹത്തിൽ വലിയൊരു മാറ്റം സംഭവിച്ചതിന്‍റെ കാഹളമായി കണ്ടിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം അയാളിലുണ്ടാവുന്ന ഭാവമാറ്റം സലോണിയെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. സലോണി അതിനാൽ ബുദ്ധിപൂർവ്വം സിംഹത്തിന്‍റെ മടയിൽ അകപ്പെടാതെ ശ്രദ്ധയോടെ ചുവടുകൾ വച്ചു. അതിലും ഭർത്താവദ്ദേഹത്തിന് കടുത്ത പ്രതിഷേധമായിരുന്നു. “ഈയിടെയായി എപ്പോഴും എഴുത്തും വായനയുമാണല്ലോ, മനസുകൊണ്ടെങ്കിലും വീട്ടുജോലി ചെയ്തുകൂടെ. ഇല്ലെങ്കിൽ വേണ്ട” അയാളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഇത്രയും കേട്ട മാത്രയിൽ സലോണിയുടെ ദേഷ്യം അണപ്പൊട്ടിയൊഴുകി. ഉച്ചസ്‌ഥായിലായുള്ള ശബ്ദത്തിൽ സലോണി തന്‍റെ നേരെ വന്ന പന്തിനെ തട്ടിത്തെറിപ്പിച്ചു.

“ഞാനെത്ര ജോലി ചെയ്യുന്നുണ്ടെന്ന് നിങ്ങൾ കാണുന്നില്ലേ.”

അപ്രതീക്ഷിതമായ ബോൾ പാസിംഗ് കണ്ട് ഭർത്താവദ്ദേഹം മുഖം വീർപ്പിച്ചു. പഠിച്ച് പഠിച്ച് അവളുടെ സ്വഭാവം മോശമായിയെന്ന് അയാൾ പിറുപിറുത്തു.

ഇത്തവണ താനൊരു സന്ധിസംഭാഷണത്തിനും മുതിരില്ലെന്ന് സലോണി മനസിലുറപ്പിച്ചു. പക്ഷെ എപ്പോഴത്തേയും പോലെ അവളുടെ മനസലിഞ്ഞു.

“നിങ്ങൾ പിണങ്ങിയാലും ഞാൻ സ്നേഹം വാരി വിതറുമെന്ന അവളുടെ കവിത അവളുടെ വീട്ടിൽ മുഴങ്ങികൊണ്ടിരുന്നു. അതവൾ ഓരോ പിണക്കത്തിനും അന്ത്യം കുറിക്കാനുള്ള ദേശീയ ഗാനമാക്കിയിരുന്നു.

ഒരിക്കൽ സലോണി തന്‍റെ ഈ കദനകഥ സ്വന്തം മാതാശ്രീയെ കേൾപ്പിച്ചു “അമ്മേ, പപ്പ ഇങ്ങനെയായിരുന്നില്ലല്ലോ” എന്നതും അവൾ കൂട്ടിച്ചേർത്തു.

മാതാശ്രീ ദീർഘനിശ്വാസമുതിർത്തു, “മോളെ, നിന്‍റെ പപ്പ നല്ലയാളാണ്. പക്ഷെ ഭർത്താവ് എങ്ങനെയാണെന്ന് കാര്യം നിന്നോടെങ്ങനെയാ പറയുക. ഭർത്താവ് എന്ന് പറയുന്ന ജനുസ് അങ്ങനെയാണ്. ഈ ജനുസിന് ജൈവിക ലോകവുമായി ഒരു ബന്ധവുമുണ്ടാകണമെന്നില്ല. അതെങ്ങനെയാണോ ഉള്ളത് അങ്ങനെ തന്നെ കൊണ്ടു നടക്കുക വേണം. ഇവർക്ക് പരിണാമം എന്നത് പറഞ്ഞിട്ടുള്ളതല്ല. ആൺകുട്ടിയെന്നത് കാമുകൻ, സഹോദരൻ, സുഹൃത്ത്, പിതാവ് എന്നീ രൂപങ്ങളിലെല്ലാം നല്ലത് തന്നെയാണ്. പക്ഷെ ഭർത്താവായി കഴിഞ്ഞാലോ പിന്നെ ഉഗ്രരൂപിയാകും.”

“പക്ഷെ അമ്മേ, സ്ത്രീയ്ക്കും ചില അധികാരങ്ങളും അവകാശങ്ങളുമില്ലേ.” സലോണിയാകെ കൺഫ്യൂഷനിലായി.

“സലോണി, നിന്‍റെ ഭർത്താവ് ഇങ്ങനെയാണ്. അതങ്ങ് സ്വീകരിക്ക്.”

അതിനൊരു വിദ്യയുണ്ട് അവൻ പറയുന്ന കാര്യങ്ങൾ ഒരു ചെവി കൊണ്ട് കേട്ട് മറുചെവികൂടി കളയുകയാണ് വേണ്ടത്. നമ്മളും ഹാപ്പി അവരും ഹാപ്പി. “അമ്മയുടെ പരിഹാര മാർഗ്ഗം കേട്ട് സലോണിയ്ക്ക് ഉള്ളിൽ ചിരിയടക്കാനായില്ല. ഇതൊക്കെ താനും പലപ്പോഴും ചെയ്യുന്ന കാര്യമല്ലേ. ങ്ഹാ അമ്മ പറഞ്ഞതിലും കാര്യമുണ്ട്. ഈ നാടകം തുടരുന്നത് തന്നെയാണ് വീട്ടിൽ സമാധാനാന്തരീക്ഷമുണ്ടാകാൻ നല്ലത്.” സലോണി ദീർഘനിശ്വാസമുതിർത്തു.

और कहानियां पढ़ने के लिए क्लिक करें...