ഹെഡ് ഓഫീസിൽ നിന്ന് അടയന്തിര സന്ദേശം വന്നിരിക്കുകയാണ്. പ്രോജക്‌ട് വർക്ക് ഇന്ന് തന്നെ തീർക്കണം. അത് രാത്രി പത്തു മണി വരെ ഇരുന്നിട്ടായാലും തീർത്ത് അയയ്‌ക്കണം. നാളെ സബ്‌മിറ്റ് ചെയ്യേണ്ട സഹാചര്യം വന്നതുകൊണ്ടാണ്.

എല്ലാ സ്‌റ്റാഫും സഹകരിച്ചതുകൊണ്ട് പത്തുമണിക്കു മുമ്പേ എല്ലാം ഭംഗിയായി നടന്നു. പുതിയതായി വന്ന സുരഭി എന്ന പെൺകുട്ടിയെ രാത്രി വീട്ടിലെത്തിക്കേണ്ട ചുമതല എനിക്കായി. അവളുടെയും എന്‍റെയും താമസം ഒരു ഹൗസിംഗ് കോളനിയിലാണ്.

ഞാൻ സുരഭിയോടൊപ്പം വീട്ടിലേക്ക് യാത്രയായി. അവൾ തീർത്തും നിശ്ശബ്‌ദമായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് വല്ലായ്‌മ തോന്നി. ഞാൻ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു.

“എംബിഎ എവിടെയാ ചെയ്‌തത്?”

“വാരണാസിയിൽ” ഒറ്റവാക്കിൽ അവൾ മറുപടിയൊതുക്കിയതിനാൽ ഞാൻ വീണ്ടും ചോദിച്ചു.

“ഇവിടെ ഫ്‌ളാറ്റിലാണോ അതോ പേയിംഗ്

ഗസ്‌റ്റായിട്ടാണോ?”

“പി.ജി.”

“വീട്ടിലാരൊക്കെയുണ്ട്?”

“തനിച്ചാണ്.”

“ഞാൻ ഇവിടത്തെ കാര്യമല്ല ചോദിച്ചത്. സ്വന്തം വീട്ടിൽ ആരൊക്കെ ഉണ്ടെന്നാണ്?”

“അതേ സർ, ഞാൻ തനിച്ചാണ്.”

“അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ആരും?”

“സർ, എനിക്ക് ഉറ്റവരായി ഈ ലോകത്ത് ആരുമില്ല. അച്‌ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ നാല് മാസം മുമ്പും. ഞാൻ അവരുടെ ഒരേയൊരു മകളാണ്.”

അവളുടെ മുഖത്ത് സങ്കടത്തിന്‍റെ നിഴൽ പരന്നു.

“സോറി, ഞാൻ തന്നെ വിഷമിപ്പിച്ചോ?”

അവൾ ഒന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിൽ പിന്നെ മൗനം അൽപനേരം സംസാരിച്ചുകൊണ്ടിരുന്നു. എന്താണ് അവളോട് പറയേണ്ടതെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

“താൻ സിനിമ കാണാറുണ്ടോ?” പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.

“ടിവിയിൽ വരുന്നതൊക്കെ കാണും” സുരഭി ഒന്നു നിർത്തിയിട്ട് എന്നെ നോക്കി.

“എന്‍റെ വീട്ടിൽ ഞാനുണ്ടെങ്കിൽ ടിവിയും ഓണായിരിക്കും.”

“തലവേദന എടുക്കില്ലേ ഇങ്ങനെ ടിവി കണ്ടാൽ?”

“ഇല്ല സർ, ആ ഒച്ചയും ബഹളവും ഇല്ലെങ്കിൽ ഒറ്റയ്‌ക്ക് കഴിയാൻ പ്രയാസമാണ്.”

അവളുടെ ഏകാന്തതയുടെ കാഠിന്യം ആ വാക്കുകൾ യഥേഷ്‌ടം വെളിപ്പെടുത്തുന്നത് ഞാൻ ശരിക്കുമറിഞ്ഞു.

“ങ്‌ഹാ… സത്യമാണത്. എപ്പോഴും സ്വയം എൻഗേജ്‌ഡ് ആകാൻ ഇത്തരം എന്തെങ്കിലും വേണം. വെറുതേയിരിക്കുമ്പോൾ എനിക്ക് പാട്ടുകേൾക്കാനാണ് ഇഷ്‌ടം.”

അൽപ സമയത്തിനകം കാർ അവളുടെ വീടിനു മുന്നിൽ ചെന്നു നിന്നു. സുരഭി കാറിൽ നിന്നിറങ്ങി. കുനിഞ്ഞ ശിരസ്സോടെ അവൾ താങ്ക്‌സ് പറഞ്ഞപ്പോൾ ബൈ, ഗുഡ്‌നൈറ്റ് എന്ന് പറയാതിരിക്കാൻ എനിക്കും കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ഓഫീസിലെത്തുമ്പോൾ സുരഭി എന്നെ നോക്കി പുഞ്ചിരിച്ചു. ഞങ്ങളുടെ ചിരിയിൽ സാധാരണ പരിചയത്തിൽ കവിഞ്ഞ എന്തോ ഒരടുപ്പം എനിക്ക് അനുഭവപ്പെട്ടു. അന്ന് അവളെ തനിച്ചു കിട്ടിയപ്പോൾ ഞാൻ പറഞ്ഞു.

“വൈകിട്ട് എന്‍റെ കൂടെ പോന്നാൽ, വീട്ടിൽ വിടാം, വെറുതെ എന്തിനാണ് ബസ് കയറിയിറങ്ങി കഷ്‌ടപ്പെടുന്നത്? വിശ്വസിക്കാവുന്ന ആളാ ഞാൻ കേട്ടോ.” സുരഭി അതുകേട്ട് നേർത്ത ലജ്‌ജയോടെ പുഞ്ചിരിച്ചു. അത് സമ്മതമാണെന്ന് എനിക്ക് മനസ്സിലായി.

അന്ന് വൈകിട്ട് മുതൽ ഞങ്ങൾ ഒരുമിച്ച് യാത്ര തുടങ്ങി. ഞങ്ങൾക്കിടയിൽ അപരിചിതത്വത്തിന്‍റെ മഞ്ഞ് ഉരുകിയില്ലാതായി.

ഒരുമിച്ചുള്ള ഓരോ യാത്രകളിലും അവളോടുള്ള എന്‍റെ ഇഷ്‌ടം കൂടി വന്നു. അത് സുരഭിയോട് തുറന്നു പറയാതെ വയ്യ എന്ന അവസ്‌ഥയിൽ ഞാനന്ന് അത് പറഞ്ഞു.

“സുരഭി, നമ്മൾ കണ്ടുമുട്ടിയിട്ട് അധികം നാളുകളായിട്ടില്ല. എന്നാൽ എനിക്ക് തന്നോട് അനന്യമായ അടുപ്പം തോന്നുന്നു. രാത്രിയും പകലും നിന്നെക്കുറിച്ച് ചിന്തിച്ചു പോകുന്നു.”

അവൾ അതുകേട്ട് ഞെട്ടിത്തരിച്ച് എന്നെ നോക്കി. അവിശ്വാസം നിറഞ്ഞ മുഖത്തെ നിഷ്‌കളങ്ക ഭാവം എന്നെ കൂടുതൽ തരളിതനാക്കി.

“സുരഭി, ഞാൻ നിന്നെ വിവാഹം ചെയ്യട്ടേ?”

“സർ… എന്താണ്… ഈ…”

അവൾ പറഞ്ഞുമുഴുപ്പിക്കും മുമ്പ് ഞാൻ ഇടപ്പെട്ടു.

“സർ, സർ ഒന്നൊഴിവാക്കാമോ? എന്‍റെ പേര് രാജീവ് എന്നാണ്. അങ്ങനെ വിളിക്കൂ, പ്ലീസ്…”

അവൾ എന്നും പറയാൻ കഴിയാതെ വിഷണ്ണയായി നിൽക്കുന്നു. പ്രണയാഭ്യർത്ഥന കേട്ട പെൺകുട്ടിയുടെ മുഖത്ത് ഉണ്ടാകേണ്ട ലജ്‌ജയൊന്നും ഞാനവിടെ കണ്ടില്ല, ഉള്ളത് എന്നെ അസ്വസ്‌ഥമാകുന്ന ദുഃഖ ഭാവം..

“സുരഭി, തനിക്കെന്നെ ഇഷ്‌ടമല്ലേ, എന്തിനാ സങ്കടപ്പെടുന്നത്? ”ഞാൻ പരിഭ്രമിച്ചു.

“അതൊന്നുമല്ല സർ, എന്‍റെ ജീവിതത്തെക്കുറിച്ച് സാറിന് കൂടുതലൊന്നുമറിയില്ല.”

“ഇനിയുമെന്താണ് ഞാനറിയാത്തത്?” ഞാൻ അദ്‌ഭുതപ്പെട്ടു.

“അതറിയുമ്പോൾ സാറെന്നെ വെറുക്കും, ഞാൻ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയാണ്.” അവൾ ഒരു മറയുമില്ലാതെ അതു പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

“ഞാൻ എല്ലാം നഷ്‌ടപ്പെട്ടവളാണ്. എന്നെ ആരു സ്‌നേഹിക്കാനാണ്? ഈ ജന്മം മുഴുവൻ അതിന്‍റെ പാപം പേറാൻ വിധിക്കപ്പെിട്ടിരിക്കുകയല്ലേ?”

ഞാൻ അറിയാതെ അവളെ ചേർത്തുപിടിച്ച് ആ ചുണ്ടുകളിൽ അരുതേയെന്ന മട്ടിൽ വിരൽ വച്ചു.

“സുരഭി, അതൊന്നും എനിക്കറിയേണ്ട. എനിക്ക് നിന്‍റെ സാമീപ്യം മാത്രം മതി. നിന്നെ വിവാഹം ചെയ്യാൻ എനിക്കിഷ്‌ടമാണ്. സ്വയം ഇത്ര വില കുറഞ്ഞ് കാണാതിരിക്കൂ.”

അവളുടെ കണ്ണുകൾ നദികളായി. ഞാൻ അവളെ ആശ്വസിപ്പിക്കാൻ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്തു കുടിക്കാൻ കൊടുത്തു.

“സുരഭി, തന്‍റെ കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് എനിക്കറിയേണ്ട. നിനക്കൊപ്പം ജീവിക്കുന്ന വർത്തമാനവും ഭാവിയും മാത്രമേ എനിക്കു മുന്നിലുള്ളൂ. ആ സംഭവം ഒരു ദുഃസ്വപ്‌നം പോലെ മറന്നുകളയേണ്ട സമയമായി.”

സുരഭി വെള്ളം കുടിച്ച് അൽപം റിലാക്‌സായി. അവൾ ആലോചനയിൽ നിന്നുണർന്ന് പറയാൻ തുടങ്ങി. വളരെ നേർത്ത ശബ്‌ദം. അത് അവളിൽ നിന്നല്ല വരുന്നതെന്ന് എനിക്ക് തോന്നി.

“രാജീവ്, എന്‍റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് പറയാതെ വയ്യ. രാജീവ് അതു കേൾക്കണം. എന്‍റെ അമ്മ എന്നോട് അതു പറഞ്ഞിട്ടാണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. വിവാഹം കഴിക്കാൻ തയ്യാറാകുന്ന വ്യക്‌തിയോട് ജീവിതത്തിലെ ആ കറുത്ത അധ്യായം മറച്ചു വയ്‌ക്കരുതെന്ന്.

എന്‍റെ അച്‌ഛൻ ഗ്രാമത്തിലെ ഒരു സമ്പന്നന്‍റെ സ്‌ഥാപനത്തിലാണ് ജോലി ചെയ്‌തിരുന്നത്. കണക്കു സൂക്ഷിപ്പുകാരനായിരുന്നു. അദ്ദേഹത്തിന് അച്‌ഛനോട് വലിയ ഇഷ്‌ടമായിരുന്നു. ഒരിക്കൽ ജോലിക്കിടയിൽ അച്‌ഛൻ ഹൃദയാഘാതം വന്ന് മരണമടഞ്ഞു.

പിന്നീട് സാഹബ് ഞങ്ങളുടെ കുടംബത്തിന് പെൻഷൻ നൽകുമായിരുന്നു. ആ തുക കൊണ്ടാണ് കുടുംബം മുന്നോട്ടു പോയത്. ഞാൻ പ്ലസ്‌ടുവിന് പഠിക്കുമ്പോൾ സാഹബും മരണമടഞ്ഞു. പിന്നെ സ്‌ഥാപനത്തിന്‍റെ മുതലാളി അദ്ദേഹത്തിന്‍റെ മകൻ ആയിരുന്നു.

ഒരിക്കൽ ഞാൻ പെൻഷൻ വാങ്ങാൻ ഓഫീസിലെത്തി. അന്ന് എന്‍റെ റിസൾട്ട് വന്ന ദിവസം കൂടിയായിരുന്നു. നല്ല മാർക്ക് ഉണ്ടായിരുന്നു എനിക്ക്. ആ സന്തോഷത്തോടെയാണ് അന്ന് ഞാൻ അവിടെ ചെന്നത്. ലഞ്ച് സമയമായതിനാൽ അൽപം കാത്തിരിക്കാനും മുതലാളി വന്നാലുടൻ പെൻഷൻ തുക ലഭിക്കുമെന്നും അവിടത്തെ സ്‌റ്റാഫ് പറഞ്ഞു. അതനുസരിച്ച് ഞാൻ കാത്തിരുന്നു.

ലഞ്ച് ടൈം കഴിഞ്ഞ് അയാൾ വന്നു. എന്നെ കാബിനിലേക്ക് വിളിച്ചു “കൺഗ്രാറ്റ്‌സ് സുരഭി, യു ഗോട്ട് ഗുഡ് നമ്പർ..”

എന്‍റെ വിജയത്തെ അയാൾ അഭിനന്ദിച്ചപ്പോൾ ഞാൻ ആഹ്ലാദം മറച്ചുവയ്‌ക്കാതെ ചിരിച്ചു. എന്നിട്ട് വന്ന കാര്യം പറയുകയും ചെയ്‌തു.

“പെൻഷൻ വാങ്ങാൻ വന്നതാണ്.”

“ശരി, താൻ ഇരിക്കൂ, കുടിക്കാനെന്താ വേണ്ടത്?”

“ഒന്നും വേണ്ട സർ”

“അതു പറ്റില്ല, ഒന്നാം ക്ലാസ്സിൽ പ്ലസ്‌ടു പാസായതല്ലേ, ഒരു ജ്യൂസ് കുടിച്ചിട്ട് പോകാം” ഉടനെ തന്നെ രണ്ട് ഓറഞ്ച് ജ്യൂസുമായി പ്യൂൺ വന്നു. അതിലൊന്ന് മുതലാളി തന്നെ എന്‍റെ കൈകളിൽ വച്ചു തന്നു.

വലിയ ആളുകളല്ലേ, തന്നത് കുടിക്കാതിരിക്കുന്നതെങ്ങനെയെന്ന് കരുതി ഞാൻ വാങ്ങി കുടിച്ചു. അതുമാത്രമാണ് എനിക്ക് ഓർമ്മയിലുള്ളത്. പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ എന്‍റെ വസ്‌ത്രങ്ങൾ ശരീരത്തിലില്ലായിരുന്നു. അയാൾ സമീപത്തു തന്നെ ഉണ്ടായിരുന്നു.

ആ ചെറുപ്രായത്തിൽ എനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്‌തമായില്ല. എങ്കിലും കടുത്ത ശാരീരിക വേദനയിൽ ഞാൻ പുളഞ്ഞുപോയി.

അയാൾ കുടിലമായ പുഞ്ചിരിയോടെ എന്നെ തന്നെ ഉറ്റുനോക്കി. ഗൂഢമായ ആനന്ദം ആ മുഖത്ത് ഞാൻ കണ്ടു.

“മാസാമാസം പെൻഷൻ വാങ്ങിക്കൊണ്ടുപോയാൽ മതിയോ, എന്തെങ്കിലും പ്രയോജനം എനിക്കും വേണ്ടേ?”

“ഇതാ പെൻഷൻ തുക. സാധാരണ തരുന്നതിലും കൂടുതലുണ്ട്. ഇത് വാങ്ങി മിണ്ടാതെ സ്‌ഥലം വിട്ടോ.. നിന്നെ എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. അതുകൊണ്ട് നീ എത്ര പണം ചോദിച്ചാലും തരും.”

അയാൾ പിന്നേയും എന്തൊക്കെയോ പറഞ്ഞു. ഞാൻ ആ പണം അവിടെ വലിച്ചെറിഞ്ഞു. എനിക്ക് നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു.

ഞാൻ കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത്. അമ്മയുടെ നെഞ്ചത്ത് വീണ് പൊട്ടിപ്പൊട്ടിക്കരയുമ്പോൾ അമ്മ അമ്പരന്നു പോയി. ആരൊക്കെയോ നിൽക്കുന്നുണ്ടായിരുന്നു. അവർ കേൾക്കുമെന്നോ, നാട്ടുകാർ അറിയുമെന്നോ ഒന്നും ചിന്തിക്കാതെ ഞാൻ ഉറക്കെകരഞ്ഞുകൊണ്ട് ഉണ്ടായ സംഭവങ്ങൾ പറഞ്ഞു. അതുകേട്ടവരൊക്കെ ഒന്നും മിണ്ടാതെ സ്‌ഥലം വിട്ടു. അമ്മ ഒരു കരിങ്കല്ലുപോലെ ഒന്നും മിണ്ടാതെ ഇരുന്നു.

രണ്ടു ദിവസത്തോളം ഞങ്ങൾ രണ്ടു പേരും പരസ്‌പരം സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്‌തില്ല. അയൽവക്കകാർ ആരും തിരിഞ്ഞു നോക്കിയില്ല. എപ്പോഴും വീട്ടിൽ വരാറുള്ളവർ പോലും ഏതോ പകർച്ച വ്യാധി പിടിപെട്ടിട്ട് എന്ന പോലെ ഞങ്ങളെ ഒഴിവാക്കി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അൽപം അകലെയുള്ള രാധേച്ചി വീട്ടിൽ വന്നു. അവർ വന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കി ഞങ്ങൾക്കു തന്നു.

“ഇങ്ങനെ വിഷമിച്ചിരുന്നിട്ട് എന്താ കാര്യം? ധൈര്യം സംഭരിച്ച് ജീവിക്കേണ്ട സമയമാണിത്. മകളെ ആശ്വസിപ്പിക്കേണ്ട നീ ഇങ്ങനെ ഇരുന്നാലെങ്ങനെയാ..” രാധേച്ചി അമ്മയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു.

“നിങ്ങൾ ഈ ഗ്രാമം വിട്ടു പോകുന്നതാണ് ഇപ്പോൾ നല്ലത്. മനസമാധാനത്തോടെ മറ്റൊരു ദിക്കിൽ കഴിഞ്ഞു കൂടുമ്പോൾ ഇതൊക്കെ മറന്നുപോകും.” സ്വന്തം രക്ഷകരെന്ന് കരുതിയവർ തന്നെ മകളെ പിച്ചിച്ചീന്തിയല്ലേ എന്ന ദുഃഖമാണ് അമ്മയ്‌ക്കുണ്ടായിരുന്നത്.

“ഞാൻ ഈ പെൺകുട്ടിയേയും കൊണ്ട് എവിടെ പോകാനാണ്?” അമ്മ രാധേച്ചിയോട് പിന്നീട് ചോദിക്കുമായിരുന്നു.

“രാധേച്ചിയുടെ സഹായത്തോടെ ഞങ്ങൾ അവിടത്തെ വീട് വിറ്റ് മറ്റൊരിടത്ത് ചെറിയൊരു വീട് കണ്ടെത്തി. ആദ്യം അൽപം പ്രയാസപ്പെട്ടു. എങ്കിലും അമ്മയ്‌ക്ക് ഒരു ബൊട്ടിക്കിൽ ചെറിയൊരു ജോലി കിട്ടി. എനിക്ക് സമീപത്തുള്ള കോളേജിൽ അഡ്‌മിഷനുമായി. പിന്നെ ഞങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ജീവിത പങ്കാളിയോട് ഉണ്ടായ കാര്യം പറയണമെന്ന് അമ്മ എന്നോട് സൂചിപ്പിച്ചിരുന്നു. മറ്റാരോടും ഇക്കാര്യം സംസാരിക്കരുതെന്നും” സുരഭി പറഞ്ഞു നിർത്തി. അവളുടെ കണ്ണുകൾ വീണ്ടും നിറയുന്നതു കണ്ടപ്പോൾ അവളെ ചേർത്തുപിടിച്ച് ഞാൻ ആശ്വസിപ്പിച്ചു.

“നിന്നെയും നിന്‍റെ അമ്മയെയും ഞാൻ ആദരിക്കുന്നു സുരഭി. വാർത്തകളിൽ ദിവസവും കേട്ടു മറയുന്ന ഒരു സംഭവമാണിത്. എന്നാൽ ഞാൻ ആദ്യമായാണ് അത്തരമൊരു അവസ്‌ഥ നേരിട്ട പെൺകുട്ടിയുടെ ജീവിതം അടുത്തറിയുന്നത്.”

അവൾ മറുപടി ഒന്നും പറഞ്ഞില്ല. ശൂന്യതയിലേക്ക് മിഴി നട്ട് പ്രതിമ പോലെ അവളിരുന്നു. അന്ന് ശനിയാഴ്‌ചയായിരുന്നു. ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ഓഫീസ്. ഇപ്പോൾ സമയം മൂന്നു മണി കഴിഞ്ഞു. വിശപ്പും ദാഹവും മറന്നുപോയപോലെ. ഞാൻ അവളേയും കൂട്ടി റസ്‌റ്റോറന്‍റിലെത്തി.

ഭക്ഷണം ഓർഡർ ചെയ്‌തു കാത്തിരിക്കുമ്പോൾ അവൾ എന്‍റെ കണ്ണുകളിലേക്ക് നോക്കി ഇടറാതെ പറഞ്ഞു.

“രാജീവ്, എന്നെ വിവാഹം ചെയ്യുന്നത് ശരിക്കും ആലോചിച്ചിട്ടു മതി. ഭാവിയിൽ അത് രാജീവിന് വിഷമമുണ്ടാക്കില്ലെന്ന ഉറപ്പു വേണം.”

“താൻ എന്താടോ ഇങ്ങനെയൊക്കെ?” ഞാൻ അൽപം ദേഷ്യഭാവത്തിൽ അവളോട് ചോദിച്ചു.

“എനിക്ക് നിന്നെ ഇഷ്‌ടമാണ്. എനിക്ക് ആ മനസ്സാണ് വേണ്ടത്. അത് തനിക്ക് തരാൻ പറ്റില്ലേ?” അവൾ വിതുമ്പലോടെ എന്‍റെ കൈകളിൽ കൂട്ടിപ്പിടിച്ചു.

“അപരിചിതനായ ഒരു പുരുഷനിൽ നിന്ന് ക്രൂരത നേരിട്ടതിന്‍റെ പേരിൽ നീ എങ്ങനെ കളങ്കിതയാവും. അയാളാണ് നിന്ദ്യൻ. നീ സ്വയം ചെറുതായി കാണരുത്.”

“രാജീവിന്‍റെ മാതാപിതാക്കൾ സമ്മതിക്കുമോ?”

“തീർച്ചയായും… അതെനിക്ക് ഉറപ്പുണ്ട് സുരഭി.”

“എന്‍റെ ജീവിതസഖിയാവാൻ ഞാൻ നിന്നെ ക്ഷണിച്ചു കഴിഞ്ഞു. അത് സമ്മതമാണോ എന്ന് അറിയിക്കേണ്ടത് നീയാണ്” അവൾ പുഞ്ചിരിയോടെ അതേ എന്ന് തലയാട്ടി. പിന്നെ മെല്ലെ മന്ത്രിച്ചു.

“ലവ്‌യു… രാജീവ്..”

ഞാൻ ഉൾപുളകത്തോടെ ആ വാക്കുകൾ കേട്ടിരുന്നു. പുറത്ത് കാറിലേക്ക് കയറുമ്പോൾ ഞാൻ പറയാതെ തന്നെ മുൻഡോർ തുറന്ന് സുരഭി അകത്തിരുന്നു.

“ശരി, നമുക്ക് എന്‍റെ വീട്ടിലേക്ക് പോകാം. ഇന്ന് തന്നെ അച്‌ഛനേയും അമ്മയേയും കാണാം. ശുഭസ്യ ശീഘ്രം എന്നല്ലേ…?” സുരഭിയുടെ മുഖത്ത് വിടർന്ന നാണം പുരണ്ട പുഞ്ചിരി എന്‍റെ ഹൃദയത്തിൽ തേനുറവായി നുരഞ്ഞു.

और कहानियां पढ़ने के लिए क्लिक करें...