“എക്സ്ക്യൂസ്മീ… നിങ്ങൾ കുറച്ചു ദിവസം അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്‌തിയാണോ? ഞാൻ കേട്ടിട്ടുണ്ട്, നിങ്ങൾ വളരെ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന്. നിങ്ങൾക്ക് പണത്തിന്‍റെ അഹങ്കാരമായിരുന്നെന്ന്…” ആ ചോദ്യം കേട്ടില്ലെന്നു നടിച്ച് അരുണിനൊപ്പം പടി കടക്കുമ്പോൾ കേട്ടു.

“ഒരു പാവം മനുഷ്യനെ പ്രേമം നടിച്ച് നശിപ്പിച്ച ശേഷം വർഷങ്ങൾക്കു ശേഷം അന്വേഷിച്ച് വന്നിരിക്കുന്നു.” വളരെ പതുക്കെയാണ് അയാളതു പറഞ്ഞതെങ്കിലും ഞങ്ങളതു കേട്ടു. ഇടറിയ കാൽവെയ്പുകളോടെ മുന്നോട്ടു നടക്കുമ്പോൾ അരുൺ അരികിലെത്തി പറഞ്ഞു.

“സാരമില്ല മാഡം… ഒന്നും കേട്ടില്ലെന്ന് നടിച്ചാൽ മതി. ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. മാഡത്തിന് സ്വയമറിയാമല്ലോ മനഃസാക്ഷിക്കു നിരക്കാത്തതായി ഒന്നും ചെയ്‌തിട്ടില്ലെന്ന്.

ഹൃദയത്തെ സ്പർശിച്ച അരുണിന്‍റെ വാക്കുകൾ ചുട്ടുപൊള്ളുന്ന അകത്തളങ്ങളിൽ നീരൊഴുക്കായി. ഒരു കുളിർനീരലയായി അതു മനസ്സിനെ തഴുകിയപ്പോൾ ഏതോ പ്രശാന്തിയുടെ തീരങ്ങളിൽ എത്തിച്ചേർന്ന പ്രതീതി. ശാന്തമായ മനസ്സോടെ കാറിലേയ്ക്കു കയറുമ്പോൾ ഒരു മുനിയുടെ നിസംഗത എന്നെ പൊതിയുന്നതായി തോന്നി.

അതെ! മനസ്സാക്ഷിക്കു നിരക്കാത്തതായി ഞാൻ മനഃപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല. കാലം അതു തെളിയിക്കും. ഫഹദ് സാര്‍ അതു കണ്ടറിയും. എല്ലാം മനസ്സിലാക്കി ഒരിക്കൽ അദ്ദേഹം എന്‍റെ മുന്നിലണയും. ആ കൈകളിലണച്ച് എന്നെ തലോടുവാൻ. ഹൃദയത്തിൽ അനവരതം തുടിയ്ക്കുന്ന പ്രേമമാകുന്ന മൃതസഞ്ജീവനി പകർന്നു നൽകാൻ. അദ്ദേഹം എന്‍റെ അരികിലെത്തും. മനസ്സിനുള്ളിലിരുന്ന് ആരോ ദൃഢമായി മന്ത്രിച്ചു.

കാറിൽ കയറുന്നതിനു മുമ്പ് അരുൺ ഒരിക്കൽ കൂടി ചോദിച്ചു. “നമുക്ക് കണ്ണൂർക്ക് പോയാലോ മാഡം? അവിടെ അന്വേഷിച്ചാൽ അദ്ദേഹത്തിനെക്കുറിച്ച് എന്തെങ്കിലുമറിയാൻ കഴിയുമെന്ന് എന്‍റെ മനസ്സു പറയുന്നു. നമുക്കങ്ങോട്ടു പോയാലോ മാഡം?”

“വേണ്ട അരുൺ… അദ്ദേഹം എന്നെങ്കിലും എന്നെത്തേടിവരും. എന്‍റെ മനസ്സങ്ങനെ പറയുന്നു. ഇനി അന്നു ഞങ്ങൾ തമ്മിൽ കണ്ടാൽ മതി. അതു ദൈവ നിശ്ചയമാണ്.”

അരുണിനെ വിലക്കിക്കൊണ്ട് അതു പറയുമ്പോൾ ഹൃദയം കൊടുങ്കാറ്റടങ്ങി ശാന്തമായ തീരം പോലെ സൗമ്യവും, നിശബ്ദവുമായിരുന്നു.

പിന്നീട് കാർ എറണാകുളത്തെത്തുന്നതുവരെ ഞാൻ കാറിനുള്ളിൽ ഉറങ്ങിക്കിടന്നു. ഒന്നുമറിയാതെ സുഖസുഷ്പ്തിയിലാണ്ട് കിടക്കുമ്പോൾ ഞാനാ സ്വപ്നം കണ്ടു. വെള്ളിമേഘങ്ങൾക്കിടയിൽ നിന്ന് ഇറങ്ങി വന്ന് ഫഹദ് സാർ എന്‍റെ കൈ പിടിക്കുന്നു.

പിന്നെ മേഘങ്ങൾക്കിടയിലൂടെ രണ്ട് മാലാഖമാരെപ്പോലെ ഒഴുകി നീങ്ങുന്ന ഞങ്ങൾ… അപ്പുറവുമിപ്പുറവുമായി ഞങ്ങൾക്ക് അകമ്പടി സേവിക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ. അവരുടെ കൈകളിൽ സ്നേഹത്തിന്‍റെ, പ്രേമത്തിന്‍റെ സന്ദേശം വഹിക്കുന്ന മെഴുകുതിരി നാളങ്ങൾ. ചുറ്റിലും ആരോ വാരി വിതറിയ പോലെ നറുമലരുകളും സുഗന്ധ ധൂപങ്ങളും.

“മാഡം ഉറങ്ങുകയാണോ?” നമുക്കിറങ്ങേണ്ട സ്ഥലമായി.

അരുണിന്‍റെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ചുറ്റും നോക്കി. തറവാടെത്തിയിരിക്കുന്നു. സ്വർഗ്ഗം പോലെ മറ്റേതോ ലോകത്തിൽ എന്നപോലെ കണ്ട സ്വപ്നം നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനായില്ല.

വേഗം ചെറിയ ബാഗുമെടുത്ത് വെളിയിലിറങ്ങുമ്പോൾ അരുണിനോട് പറഞ്ഞു. “അരുൺ നമ്മൾ ഇപ്പോൾത്തന്നെ ഡൽഹിയ്ക്കു മടങ്ങുകയാണ്. കഴിയുമെങ്കിൽ ഈ കാർ മടക്കി അയയ്ക്കേണ്ട…”

അരുൺ ഒട്ടൊരു അദ്ഭുതത്തോടെ എന്നെ നോക്കി. പിന്നെ തിരിഞ്ഞ് കാർ ഡ്രൈവറോടായി പറഞ്ഞു. “ഒരു പത്തു പതിനഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ? ഞങ്ങൾക്ക് ഈ കാറിൽ തന്നെ എയ്റോഡ്രോമിലേയ്ക്ക് പോകാനാണ്…”

“അതിനെന്താ സാർ… ഞാനിവിടെ വെയ്റ്റ് ചെയ്യാം. നിങ്ങൾ പോയി വന്നോളൂ…”

മര്യാദക്കാരനായ ഡ്രൈവർ പറഞ്ഞു നിർത്തി. പടിപ്പുര കടന്ന് തറവാട്ടിലെ പൂമുഖത്തേയ്ക്ക് നടക്കുമ്പോൾ അരുൺ ചോദിച്ചു.

“എന്താ മാഡം… പതിവില്ലാത്തൊരു തിടുക്കം. നമ്മൾ കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കണമെന്നല്ലെ കരുതിയത്…”

“വേണ്ട അരുൺ… എനിക്ക് വാരണാസി വരെ പോകണം. നരേട്ടന്‍റെയും രാഹുലിന്‍റെയും അമ്മയുടെയും പേരിൽ ബലി ഇടണം. അവരുടെ ആത്മാവിന്‍റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കണം. അരുണുനറിയാമല്ലോ എനിക്കല്പ ദിനം കൂടിയേ ലീവ് ബാക്കിയുള്ളൂ എന്ന്.”

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. സത്യത്തിൽ ഫഹദ് സാറിനെ കണ്ടെത്താനാകാത്ത നിരാശ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം അഭിശപ്തമായ ഈ മണ്ണിൽ നിന്നും എത്രയും വേഗം പാലായനം ചെയ്യുവാൻ മനസ്സു കൊതിച്ചു.

മാത്രമല്ല ഫഹദ് സാറിനെ കണ്ടെത്തിയിരുന്നുവെങ്കിൽ ആ കാലടികളിൽ വീണ് മാപ്പപേക്ഷിച്ച്. എന്‍റെ ജീവിതത്തിലെ പാപക്കറ എന്നേയ്ക്കുമായി മായിച്ചു കളയാമെന്ന് ഞാൻ വ്യാമോഹിച്ചു. എന്നാൽ ആ മോഹം സഫലമാകാതെ വന്നപ്പോൾ ഇനിയിപ്പോൾ അവസാനത്തെ അഭയം ഗംഗയാണ്.

ഒരു മാതാവിനെപ്പോലെ ഗംഗ എന്നെ മാറോടണച്ച് ഹൃദയത്തിലെ പാപക്കറ മുഴുവൻ കഴുകിക്കളയും. ആ മടിയിലണച്ച് ആശ്വസിപ്പിക്കും. ഒരമ്മയെ പോലെ എന്നെ തഴുകിത്തലോടുന്ന ആ കരങ്ങളിലണയാൻ ഹൃദയം വെമ്പൽ പൂണ്ടു. പിടയ്ക്കുന്ന ഹൃദയവുമായി അകത്തേയ്ക്കു നടന്നു, എത്രയും വേഗം ഒരു നീണ്ട യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ.

അപ്പോൾ അരുൺ ഫോണിലൂടെ, ട്രാവൽ ഏജൻസിയിൽ വിളിച്ച് രണ്ട് ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുകയായിരുന്നു. പൊതുവെ തിരക്കു കുറഞ്ഞ സമയമായതിനാൽ ടിക്കറ്റു കിട്ടാൻ വിഷമമുണ്ടായില്ല. അതിനു ശേഷം ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ അവൻ തന്‍റെ മുറിയിലേയ്ക്കു നടന്നു.

“മാഡം വേഗമാകട്ടെ, ഫ്ളൈറ്റ് രാത്രി എട്ടുമണിയ്ക്കാണ്…”

അരുൺ ധൃതി കൂട്ടുന്നത് എനിക്ക് അകത്തു നിന്നും കേൾക്കാമായിരുന്നു. അപ്പോൾ മായ എന്‍റെ കരവലയത്തിലമർന്ന് തേങ്ങിക്കരയുകയായിരുന്നു.

“ഇനി എന്നാണ് ചേച്ചി നമ്മൾ കാണുക? അമ്മ പോയതോടെ നമ്മൾക്കിടയിലെ അകൽച്ച വർദ്ധിക്കുമെന്നു തോന്നുന്നു. ഇനി വല്ലപ്പോഴും കണ്ടാലായി. അല്ലേ ചേച്ചി?”

മായ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരയുന്നതു കണ്ടപ്പോൾ വിഷമം തോന്നി. വീട്ടിലെ ഇളയ കുട്ടിയായ അവൾ എല്ലാവരിൽ നിന്നും ഏറെ ലാളന അനുഭവിച്ചാണ് വളർന്നത്. അതുകൊണ്ടു തന്നെ ഏറെ ലോലമനസ്കയും അവളായിരുന്നു. ഏറെ ലാളിച്ച അമ്മയുടെ വേർപാട് അവളെ തളർത്തിയിരിക്കുന്നു. ഒരുപക്ഷെ അമ്മയുടെ സ്‌ഥാനത്ത് അവള് എന്നെ കാണുകയും ചെയ്തേയ്ക്കാം. അതു കൊണ്ടു തന്നെ അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ട് ആ പുറം തലോടുമ്പോൾ പറഞ്ഞു.

“നീയും, മഞ്ജുവും എനിക്കിപ്പോഴും കുട്ടികൾ തന്നെയാണ്. നിങ്ങളടെ ഏതു വിഷമവും അമ്മയുടെ അഭാവത്തിൽ നിങ്ങൾക്ക് എന്നോട് പറയാം…” മുളചീന്തും പോലെ പൊട്ടിക്കരയുന്ന അവളെ കരവലയത്തിൽ നിന്ന് വേർപെടുത്തിക്കൊണ്ടു പറഞ്ഞു.

“ചേച്ചിയുടെ മനസ്സിലിപ്പോൾ കളിചിരികൾ നിറഞ്ഞ നമ്മുടെ ആ പഴയകാലം മങ്ങാതെ, മായാതെ കിടപ്പുണ്ട്. പഴയതൊന്നും മറക്കുവാൻ ചേച്ചിയ്ക്കു കഴിയില്ലല്ലോ കുട്ടീ… അതാണല്ലോ ചേച്ചിയുടെ ജീവിതത്തിലെ പരാജയവും” എന്‍റെ വാക്കുകൾ കേട്ട് പെട്ടെന്നവൾ കണ്ണുനീർ തുടച്ച് പുഞ്ചിരി വരുത്തിപ്പറഞ്ഞു.

സോറി ചേച്ചീ… ഞാൻ ചേച്ചിയെ വല്ലാതെ വിഷമിപ്പിച്ചുവെന്നു തോന്നുന്നു. ഇന്ന് ഞങ്ങളെക്കാളേറെ ദുഃഖങ്ങൾ വഹിക്കുന്നത് ചേച്ചിയാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളാണിന്ന് ചേച്ചിയ്ക്ക് ആശ്രയമായിത്തീരേണ്ടത്… ഈ ഞങ്ങൾ തന്നെ…

അർദ്ധോക്തിയിൽ അവളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. “ഇല്ല മോളെ… ഏതു ദുഃഖവും എന്നിലേയ്ക്ക് ആവാഹിക്കുവാൻ ചേച്ചിയ്ക്കിന്ന് കരുത്തുണ്ട്. അനുഭവങ്ങൾ ദുഃഖങ്ങളെ സ്വാംശീകരിക്കുവാൻ ചേച്ചിയെ പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ദുഃഖങ്ങൾ ഏറ്റെടുക്കുവാനും ചേച്ചിയ്ക്കിന്നു കഴിയും. അതുപോലെ മഞ്ജു എവിടെ… അവളെ കണ്ടില്ലല്ലോ…” എന്‍റെ ചോദ്യം കേട്ട് മായ തെല്ലു ഗൗരവത്തിൽ പറഞ്ഞു.

“മഞ്ജു ചേച്ചി നേരത്തെ പോയി ചേച്ചി… ചേച്ചിയ്ക്കും, ചേട്ടനും ലിവില്ലത്രെ…” പിന്നെ അൽപം മടിച്ച് അവൾ തുടർന്നു.

“പോകുന്നതിനു മുമ്പ് ഈ വീടു വിൽക്കുന്ന കാര്യത്തെക്കുറിച്ച് ദിവാകരേട്ടൻ ഒരിക്കൽ കൂടി പറഞ്ഞു. ചേച്ചി വരുമ്പോൾ അതേപ്പറ്റി ആലോചിച്ച് അറിയ്ക്കണമെന്നും പറഞ്ഞു.”

അൽപ നേരത്തേയ്ക്ക് എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ വിഷമിച്ചു നിന്നു. അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ വീട്…

ഇതു വിൽക്കുകയെന്നാൽ പൊക്കിൾക്കൊടി ബന്ധം വിഛേദിക്കുന്നതു പോലെയാണ്. മാത്രമല്ല അമ്മ മരിച്ചയുടനെ വീടു വിൽക്കാനായിരുന്നു മക്കൾക്കു താൽപര്യമെന്ന് നാളെ നാട്ടുകാർ പറഞ്ഞെന്നിരിയ്ക്കും.

“എന്തായാലും എനിക്കല്പം ആലോചിക്കണം. ഞാൻ ഡൽഹിയിൽ ചെന്നിട്ട് അറിയിക്കാം.” ഞാൻ മറുപടി പറഞ്ഞു.

മാഡം, ഫ്ളൈറ്റിന് സമയമായി. പുറത്തു നിന്നും അപ്പോൾ അരുണിന്‍റെ അക്ഷമയോടെയുള്ള വിളി വീണ്ടും ഉയർന്നു കേട്ടു. മായയുടെ മക്കളായ ആര്യമോളും, വിപിനും അപ്പോഴേയ്ക്കും ഓടി അടുത്തെത്തി ഇനി എന്നാണ് വല്യമ്മേ കാണാനാവുക… തേങ്ങിക്കരഞ്ഞ അവരെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ ഒരിയ്ക്കൽ കൂടി ബന്ധങ്ങളുടെ ബന്ധനം എന്നെ ആ മണ്ണിൽ തളച്ചിടുന്നതായി തോന്നി. നിർബന്ധപൂർവ്വം അവരെ വേർപെടുത്തി, നനഞ്ഞ കണ്ണുകൾ സാരിത്തലപ്പാൽ തുടച്ചു നീക്കുമ്പോൾ സ്വയം പറഞ്ഞു.

ഇല്ല… ഇവിടെ ഞാൻ പതറരുത്… എന്‍റെ ലക്ഷ്യം മറ്റൊന്നാണ്. ഇവിടം എനിക്കൊരു ഇടത്താവളം മാത്രം… നീണ്ട യാത്രയ്ക്കിടയിൽ എപ്പോഴോ കണ്ടുമുട്ടിയവർ… ഇനിയും കണ്ടുമുട്ടേണ്ടവർ എനിക്കു മുന്നിലുണ്ട്. പൂർത്തികരിയ്ക്കേണ്ട കടമകൾ… ചെയ്തു തീർക്കേണ്ട പാപപരിഹാരങ്ങൾ എല്ലാം… എല്ലാം മുന്നിലെ നീണ്ടി വീഥിയിൽ എനിക്കു കാണാൻ കഴിയുന്നു.

ഒരിക്കൽ കൂടി മായയോടും, ഭർത്താവിനോടും കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ് ബലപ്പെട്ടു കഴിഞ്ഞിരുന്നു.

“വരൂ… അരുൺ നമുക്കു പോകാം. കഴിയുമെങ്കിൽ ഇന്നു തന്നെ നമുക്ക് കാശിയിലെത്തണം…” ഞാൻ തിരക്കു കൂട്ടി.

“അതു നടക്കുമോന്നറിയില്ല മാഡം…” കാരണം നമ്മൾ ഇപ്പോൾത്തന്നെ വളരെയേറെ വൈകിക്കഴിഞ്ഞു. ഇനി ഡൽഹിയിലെത്തിയ ശേഷം മാത്രമേ വാരണാസിയ്ക്കുള്ള അടുത്ത ട്രെയിൻ ബുക്കു ചെയ്യാൻ കഴിയുകയുള്ളൂ. അരുൺ തന്‍റെ നിസ്സഹായത വെളിപ്പെടുത്തി. എന്നിട്ട് ടാക്സിക്കാരനോടു ധൃതിയിൽ പറഞ്ഞു. “വേഗം വിട്ടോളൂ… ഇല്ലെങ്കിൽ ഫ്ളൈറ്റ് ലേറ്റാകും…”

കുതിച്ചു പായുന്ന ടാക്സിയിലിരിക്കുമ്പോൾ ഒരിക്കൽ കൂടി ജനിച്ച വളർന്ന വീടിനേയും നാടിനേയും ഉപേക്ഷിച്ചു പോകുന്ന ഒരു പ്രവാസിയുടെ ദുഃഖം ഉള്ളിലുണർന്നു. ഒപ്പം വിലപ്പെട്ട മറ്റെന്തോ ആ മണ്ണിൽ ഉപേക്ഷിച്ചു പോരുന്നതിലുള്ള തീവ്രവേദനയും മനസ്സിൽ തങ്ങി നിന്നു. മൂല്യമളക്കാവാനാത്ത ആ വസ്തുവിനെത്തേടി എനിക്കിനിയും ഈ നാട്ടിലേയ്ക്കു മടങ്ങി വരേണ്ടി വരും. മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

എയ്റോഡ്രോമിലെത്തി ടാസ്കിക്കാരനെ പറഞ്ഞു വിടുമ്പോൾ അരുൺ ചോദിച്ചു.

“മാഡം ആകെ ടയേർഡ് ആണെന്നു തോന്നുന്നു. ഇപ്പോൾത്തന്നെ നടക്കാവാനാതെ ആകെ അവശയായതു പോലെ ഇനിയും ഇന്നു തന്നെ മറ്റൊരു യാത്ര ഡൽഹിയിൽ ചെന്നാലുടനെ തുടരുന്നത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല…” ഒരു അമ്മയോട് മകന്‍റെ ദുഃസ്വാതന്ത്യ്രം ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

അരുണുന്‍റെ ഉൽകണ്ഠ ശരിയായിരുന്നു. ഞാനിപ്പോൾത്തന്നെ അവശയാണ്. ശാരീരികമായും, മാനസികമായും എന്നാൽ ആ അവശത തൽക്കാലത്തേയ്ക്കു മാത്രമുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു പ്രത്യേക ലക്ഷ്യം ഇന്നു എന്‍റെ കണ്മുന്നിലുണ്ട്. ആ ലക്ഷ്യത്തിലെത്തുവാൻ കഴിഞ്ഞാൽ എന്‍റെ എല്ലാ അവശതകളും അകന്നു മാറും. എന്‍റെ മനസ്സിലെന്തെന്ന് മുഖത്തു നിന്ന് വായിച്ചെടുത്തതു പോലെ അരുൺ പെട്ടെന്ന് നിശബ്ദനായി.

ഞങ്ങളുടെ ഫ്ളൈറ്റ് അർദ്ധരാത്രിയോടെ ഡൽഹിയിലെത്തി.

“ഇനി ഇന്ന് വീട്ടിൽ പോയി കിടന്നുറങ്ങാം… നാളെ രാവിലത്തെ ഫ്ളൈറ്റിലോ, ട്രെയിനിലോ വാരാണാസിയ്ക്കു പോകാം…”

ഒരു മകന്‍റെ കരുതൽ നിറഞ്ഞ അരുണിന്‍റെ വാക്കുകളെ തട്ടിത്തെറിപ്പിക്കാനാവാതെ ഞാൻ നിന്നു. എനിക്കാണെങ്കിൽ അപ്പോൾത്തന്നെ വാരാണാസിയിലേയ്ക്കു പോകാനുള്ള മനസ്സുണ്ടായിരുന്നു.

എരിഞ്ഞു കൊണ്ടിരിക്കുന്ന മനസ്സിലെ അഗ്നിയെ എത്രയും വേഗം ഗംഗയുടെ കുളിർമ്മയിൽ മുക്കിത്താഴ്ത്തുവാനുള്ള മോഹം. ശരീരത്തിന്‍റെ വിവശതകളെ അതിജീവിക്കുവാൻ ആ മോഹത്തിന് കരുത്തുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

വീട്ടിലെത്തി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അന്ന് ഉറക്കം വന്നില്ല. അരുൺ അപ്പുറത്തെ മുറിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം അവനെ വല്ലാതെ തളർത്തിയിരുന്നു. പാവം കുട്ടി.

എനിക്കു വേണ്ടിയാണ് എല്ലാ യാതനകളും അവൻ സഹിക്കുന്നത്. യഥാർത്ഥത്തിൽ ഞാൻ അവന് ആരാണ്? ആത്മാർത്ഥ സുഹൃത്തിന്‍റെ അമ്മ എന്നതിൽക്കവിഞ്ഞ് പ്രത്യക്ഷത്തിൽ ബന്ധങ്ങളൊന്നുമില്ല. പക്ഷെ നരേട്ടന്‍റെ മരണശേഷമുള്ള ഏതാനും ദിനങ്ങൾക്കുള്ളിൽ ഞങ്ങൾക്കിടയിൽ പൊക്കിൾക്കൊടി ബന്ധത്തെപ്പോലും അതിശയിപ്പിക്കുന്ന ഒരു ആത്മബന്ധം വളർന്നു കഴിഞ്ഞിരിക്കുന്നു.

ഒരു പക്ഷെ മുജ്ജന്മങ്ങളിലെപ്പോഴൊ അവൻ എന്‍റെ മകനായിരുന്നിരിക്കണം. അതായിരിക്കാം ഇത്തരത്തിലുള്ള ഒരാത്മബന്ധത്തിന് അടിസ്‌ഥാനം. മുജ്ജന്മങ്ങളിൽ നമുക്കു പ്രിയപ്പെട്ടവരായിരുന്നവർ പിന്നീടുള്ള ജന്മങ്ങളിൽ ഒരു പക്ഷെ നമ്മെ തിരിച്ചറിഞ്ഞുവെന്നു വരാം. ഒരുതരം വാസനാബന്ധം എന്തോ ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലായിരിക്കാം.

ഈയിടെയായി മനസ്സ് മുജ്ജന്മ ബന്ധങ്ങളെക്കുറിച്ചും, പുനർജജന്മത്തെക്കുറിച്ചുമൊക്കെ അന്വേഷണാത്മകമായ വിവാദങ്ങളിലേർപ്പെടുന്നു. എന്തോ ചിലതു കണ്ടെത്തുവാനുള്ള വെമ്പൽ…

ജനനത്തിനു മുമ്പും, മരണത്തിനു ശേഷവും എന്ത് എന്നറിയാനുള്ള ആകാംക്ഷ… ഒരുപക്ഷെ കൈവിട്ടു പോയ പ്രിയപ്പെട്ടവരെ അങ്ങേ ലോകത്തു വച്ച് വീണ്ടും കണ്ടു മുട്ടുവാനുള്ള ത്വരകൊണ്ടുമാകാം മനസ്സ് വിഭ്രാത്മക ചിന്തകൾക്ക് അടിപ്പെടുന്നത്. പലതും ആലോചിച്ചു കിടന്ന് സമയം കടന്നു പോകുന്നത് അറിഞ്ഞില്ല.

ചുവരിലെ ക്ലോക്ക് നാലു പ്രാവശ്യം അടിക്കുന്നതു കേട്ടപ്പോഴാണ് ഞാനിതു വരെ ഉറങ്ങിയിട്ടില്ലെന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. അൽപമെങ്കിലും കണ്ണടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ തലപൊക്കാൻ പറ്റാത്തത്ര ക്ഷീണമായിരിക്കും. എങ്ങിനെയും അൽപം ഉറങ്ങുക തന്നെ.

ഒരുപക്ഷെ വാരാണാസിയിലേയ്ക്ക് നേരത്തെ ടിക്കറ്റു ബുക്കു ചെയ്യാതിരുന്നത് എത്ര നന്നായി. അല്ലെങ്കിലിപ്പോൾ ക്ഷീണം കൊണ്ട് തലപൊക്കാൻ പറ്റാത്ത അവസ്‌ഥയിൽ അരുൺ എന്നെ താങ്ങിയെടുക്കേണ്ടി വന്നേനെ.

ഇനിയും ഒന്നുമാലോചിക്കരുതെന്ന് വിചാരിച്ച് മനസ്സ് ഈശ്വരനിൽ കേന്ദ്രീകരിച്ച് ഉറങ്ങുവാൻ ശ്രമിച്ചു. പക്ഷെ മനസ്സ് എന്തുകൊണ്ടോ കൂടുതൽ കൂടുതൽ പിരിമുറുകി കൊണ്ടിരുന്നതല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല.

ലോകത്തിൽ വിധവകൾക്കാണോ ഇത്തരം അവസ്‌ഥ കൂടുതലായി കാണുവാനാവുക എന്നോർത്തു പോയി. എന്നാൽ അടുത്ത നിമിഷം ഞാനെന്തു വിഡ്ഢിത്തമാണ് ഓർക്കുന്നതെന്നും ആലോചിച്ചു.

പല കാരണങ്ങൾ കൊണ്ട് മനഃസമാധാനം നഷ്ടപ്പെട്ട പലരും നേരിടുന്ന പ്രശ്നമാണിത്. പിന്നെ രോഗങ്ങളുടെ പിടിയിലമർന്നവരും. എന്നാൽ അരുണിനെപ്പോലെ ശുദ്ധ ഹൃദയരായവർക്ക് ഇതൊന്നും പ്രശ്നമല്ല. ഒരു കുഞ്ഞിനെപ്പോലെ, കിടക്ക കാണേണ്ട താമസം, അവർക്ക് സുഖസുഷുപ്തിയിലാഴുവാൻ കഴിയുന്നു. അങ്ങിനെയുള്ളവരാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവാന്മാരെന്ന് ഒരു നിമിഷം തോന്നിപ്പോയി. ലോകത്തിൽ വിലപിടിപ്പുള്ള മറ്റെന്തിനെക്കാളും വലുത് മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുക എന്നതാണ്.

ഒരു രാജാവിന് സ്വന്തം പട്ടുമെത്തയിലെന്നതിനേക്കാൾ, അദ്ധ്വാനിക്കുന്നവന് വെറും നിലമായിരിക്കും സ്വർഗ്ഗമായിത്തീരുക. നിറയെ ധനമുള്ള മനുഷ്യനേക്കാൾ അന്നന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവനാണ് മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുക എന്നർത്ഥം.

മനസ്സ് വേദാന്ത ചിന്തകൾക്ക് അടിപ്പെടുന്നതോർത്ത് ചിരി വന്നു. ഒടുവിൽ പുലരാറായ നേരത്തെപ്പോഴൊ അറിയാതെ കണ്ണുകൾ ചിമ്മിപ്പോയി. ദീർഘമായ ഒരുറക്കത്തിനൊടുവിൽ കണ്ണുതുറക്കുമ്പോൾ അരുൺ പുഞ്ചിരിയോടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു.

“മാഡം, നല്ലതു പോലെ ഉറങ്ങി എന്നു തോന്നുന്നുവല്ലോ… അവൻ കൈയ്യിലെ ചായക്കപ്പ് എന്‍റെ നേരെ നീട്ടി.

അപ്പോൾ ജനാലയ്ക്കപ്പുറത്ത് നിന്നും വെയിൽ നാളങ്ങൾ മുറിയ്ക്കകത്തേയ്ക്ക് കൈനീട്ടിത്തുടങ്ങിയിരുന്നു. അസഹ്യമായ ചൂടിൽ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോൾ ചോദിച്ചു പോയി.

“അയ്യോ അരുൺ… നേരം വല്ലാതെ പുലർന്നുവെന്നു തോന്നുന്നു. ഇനിയെപ്പോഴാണ് വാരാണാസിയിലേയ്ക്കു പുറപ്പെടുക?”

“മാഡം പേടിയ്ക്കേണ്ട… ഞാൻ വൈകുന്നേരം ആറുമണിയ്ക്കുള്ള ട്രെയിനിന് ബുക്ക് ചെയ്‌തിട്ടുണ്ട്. മാഡം വൈകുന്നേരമാകുമ്പോഴേയ്ക്കും കുളിച്ചൊരുങ്ങിക്കോളൂ… ഞാൻ അപ്പോഴേയ്ക്കും മമ്മിയുടെ അടുത്ത് പോയിട്ട് വരാം. കുറെ ദിവസമായി മമ്മിയെക്കണ്ടിട്ട്….”

അപ്പോഴാണ് ഞാൻ അരുന്ധതിയുടെ കൈയ്യിൽ വീടിന്‍റെ താക്കോൽ ഉള്ള കാര്യം ഓർത്തത്. അന്ന് നാട്ടിലേയ്ക്കു പോകുമ്പോൾ അരുന്ധതിയോട് രാമേട്ടന്‍റെ കൈയ്യിൽ താക്കോൽ ഏൽപ്പിക്കുവാൻ പറഞ്ഞിരുന്നുവെങ്കിലും, രാമേട്ടന് എന്തോ അസുഖമായിരുന്നതിനാൽ അന്നും, അതിനടുത്ത ദിവസങ്ങളിലും സെക്യൂരിറ്റി ജോലിയ്ക്ക് എത്തുവാൻ കഴിഞ്ഞിരുന്നില്ല.

ഇവിടെ വന്നു കയറിയത് എന്‍റെ കൈയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചാണ്. “അരുൺ മമ്മിയുടെ കൈയ്യിൽ നിന്നും ഈ വീടിന്‍റെ താക്കോൽ കൂടി വാങ്ങിച്ചോളൂ… ഞാൻ ഓർമ്മിപ്പിച്ചു.”

“ശരി മാഡം… ഞാൻ പോയിട്ടു വരാം…” അരുൺ നടന്നകലുന്നതു നോക്കി വാതിൽക്കൽ തന്നെ നിന്നു അപ്പോഴാണ് രാമേട്ടൻ എന്‍റെ നേരെ നടന്നു വരുന്നത് കണ്ടത്.

“മാഡം… നാട്ടിൽ പോയി വന്നപ്പോൾ ആകെ ക്ഷീണിച്ചു പോയല്ലോ? എന്തുപറ്റി മാഡം? സുഖമില്ലായിരുന്നോ?”

രാമേട്ടൻ ജിജ്ഞാസയോടെ തിരക്കി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...