അവർ യുവത്വത്തിന്‍റെ ആഘോഷ ലഹരിയിൽ കൈയ്യിലെ മദ്യ ഗ്ലാസ്സുകൾ പരസ്പരം കൂട്ടിമുട്ടിച്ചു. അവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു. അവർ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും കണ്ടു. പുതുതലമുറയുടെ സ്വാതന്ത്യ്രബോധം അവരിൽ ഉണർന്നിരുന്നു. തന്നെപ്പോലുള്ള പഴയ തലമുറ മുറുകെപ്പിടിച്ചിരുന്ന പല മൂല്യങ്ങളും ഇന്നവർ കാറ്റിൽ പറത്തി തുടങ്ങിയിരിക്കുന്നു.

പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ കടന്നുകയറ്റം അവരുടെ പെരുമാറ്റ രീതികളിലും പ്രതിഫലിച്ചു തുടങ്ങുന്നത് പലതും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു. മറിച്ചായാൽ ഞങ്ങൾ പഴയ തലമുറയിൽപ്പെട്ടവരെല്ലാം അവരുടെ ശത്രുക്കളായി മാറും. മാത്രമല്ല കാലഹരണപ്പെട്ട വസ്തുക്കൾ പോലെ പുറന്തള്ളപ്പെടുകയും ചെയ്യുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ക്ലാസ്സെടുക്കുമ്പോൾ പലപ്പോഴും ചില മൂല്യങ്ങളെ മുറുകെപ്പിടിക്കുവാൻ ഞാനവരെ ഉപദേശിക്കുമായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളെ…

തെറ്റായ മൂല്യബോധത്തിന്‍റെ ഭവിഷ്യത്തുക്കളെക്കുറിച്ച് ബോധവതികളായ പലരും എന്നെ പിന്തുണച്ചു. എങ്കിലും കുറെപ്പേരെങ്കിലും വഴിവിട്ട ജീവിതം തെരഞ്ഞെടുക്കുന്നത് എനിക്ക് നിസ്സഹായയായി നോക്കി നിൽക്കേണ്ടി വന്നു. അപ്പോഴെല്ലാം മനസ്സിൽ ചോദ്യശരങ്ങളുയർന്നു വന്നു. മഹത്തായ ഒരു സംസ്ക്കാരത്തിന്‍റെ പാരമ്പര്യ വക്താക്കളെന്ന് അഭിമാനിച്ചിരുന്ന നമ്മൾ ഇന്നെങ്ങോട്ടാണ് നീങ്ങുന്നത്? കഞ്ചാവിനും, മദ്യലഹരിയ്ക്കും ലൈംഗിക വൈകൃതങ്ങൾക്കും അടിമകളായി വഴിതെറ്റിയ ഒരു തലമുറ സൃഷ്ടിക്കുന്ന നവഭാരതമാണോ നാം ഭാവിയിൽ കാണേണ്ടി വരിക…

എങ്കിൽ പാശ്ചാത്യരെപ്പോലെ മൂല്യങ്ങളും, വേരുകളും നഷ്ടപ്പെട്ട് ഗതികിട്ടാ പ്രേതങ്ങളെപ്പോലെ തലമുറകൾ അലയേണ്ടി വരികയില്ലെ? ഇനി സൃഷ്ടിക്കപ്പെടുന്ന തലമുറകൾ, അതിന്‍റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരികയില്ലെ?

ശരിയായ ഒരു കുടുംബ സംസ്ക്കാരം, കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങൾ എല്ലാം പാഴ്ക്കിനാവായി മാറുകയാണോ? ഒന്നിനോടും പ്രതിപത്തിയില്ലാത്ത സ്നേഹമെന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു തലമുറയാണോ ഇനി സൃഷ്ടിക്കപ്പെടാൻ പോകുന്നത്? വലിച്ചെറിയപ്പെടുന്ന മാതാപിതാക്കൾ, ദിനംതോറും പെരുകുന്ന വിവാഹമോചനങ്ങൾ അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങൾ… വാർത്തകളിൽ നിറയുന്ന പീഡന കഥകൾ… എല്ലാമെല്ലാം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്?

പുഴുക്കളെപ്പോലെ ചീഞ്ഞളിഞ്ഞു, നിരത്തിൽ അനാഥരെപ്പോലെ കിടന്ന് മരണമടയുന്ന ഒരു തലമുറയെയാണോ ഭാവിയിൽ നാം കാണേണ്ടി വരിക? ഭയാനകമായ ആ ഭാവിയെക്കുറിച്ചോർത്തപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ കണ്ണുതുറന്നേ തീരൂ… അതിനെന്താണ് എന്നെക്കൊണ്ടു ചെയ്യാൻ കഴിയുക? മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട ഈ വിദ്യാർത്ഥി സമൂഹത്തെ നിയന്ത്രിക്കാൻ എനിക്കാവുമോ? ഒരദ്ധ്യാപികയെന്ന നിലയിൽ എനിക്കെന്തു ചെയ്യാൻ കഴിയും? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി ഇരുട്ടിലേയ്ക്കുറ്റു നോക്കി ഞാനിരുന്നു.

അപ്പോഴാണ് അരുൺ അങ്ങോട്ട് കടന്നു വന്നത്. “എന്താ മാഡം തനിച്ചിരുന്ന് ആലോചിക്കുന്നത്? ഞാൻ ചോദിച്ചതിനുത്തരമാണെങ്കിൽ മാഡത്തിനിപ്പോൾ പറയാമല്ലൊ?”

“ഞാൻ ആലോചിച്ചത് എന്‍റെ വ്യക്‌തിപരമായ കാര്യങ്ങളല്ല അരുൺ… മറിച്ച് നമ്മുടെ വിദ്യാർത്ഥികൾക്കിടയിൽ മൂല്യബോധം സൃഷ്ടിക്കുന്ന എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിച്ചാലോ എന്നതിനെക്കുറിച്ചാണ്… അരുൺ കണ്ടില്ലെ ആ കുട്ടികൾ പലരും മദ്യത്തിനും കഞ്ചാവിനും അടിമകളാണ്. പെൺകുട്ടികളും അവരോടൊപ്പമുണ്ട്. സദാചാര ബോധമില്ലാത്ത അവരിൽ പലരും വഴിവിട്ട ഒരു ജീവിതമാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്നു കണ്ടാലറിയാം. പാശ്ചാത്യ സംസ്കാരത്തിനടിപ്പെട്ട അവരെ നേരിട്ടു പറഞ്ഞു മനസ്സിലാക്കാൻ വിഷമമാണ്. കോളേജിൽ ചെന്നിട്ട് നമുക്കവരിൽ ഒരു പരിവർത്തനം സൃഷ്ടിക്കാനുതകുന്ന എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. അരുൺ എന്തു പറയുന്നു?” പെട്ടെന്ന് അരുണിന്‍റെ കണ്ണുകളിൽ ഒരു പ്രകാശം മിന്നിത്തിളങ്ങി.

“മാഡം, പഴയ ഊർജ്ജസ്വലയായ അദ്ധ്യാപികയായി മടങ്ങി വരികയാണെന്നു തോന്നുന്നു. ഇത് നല്ലൊരു മാറ്റമാണ്. അല്പം സാമൂഹ്യപ്രവർത്തനം ഈ ഘട്ടത്തിൽ മാഡത്തിനു നല്ലതാണ്. ഏകാന്തതയിൽ നിന്നും, ദുഃഖ ചിന്തകളിൽ നിന്നും അതുവഴി മാഡത്തിന് മോചനം ലഭിക്കും. മാഡം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഗൗരവമായിട്ട് ആലോചിക്കാം. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് എനിക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും.

“മാഡം എന്‍റെ കൂടെ നിന്നാൽ മതി…” അരുണിന്‍റെ വാക്കുകളിൽ ആത്മവിശ്വാസം തുടിച്ചു നിന്നു. പെട്ടെന്ന് അരുൺ അപ്പുറത്തു തുടരുന്ന ബഹളങ്ങളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും നോക്കിപ്പറഞ്ഞു.

“എന്നേയും അവർ കൂടുവാൻ ക്ഷണിച്ചതാണ്… ഞാൻ പോയില്ല… ഇത്തരം ആഘോഷങ്ങളൊന്നും ഞാനിഷ്ടപ്പെടുന്നില്ല, മാഡം…”

അവന്‍റെ വാക്കുകൾക്ക് കരുത്തും, ആത്മവിശ്വാസവും ഉണ്ടായിരുന്നു. അതുൾക്കൊണ്ട ഞാൻ പറഞ്ഞു. “അരുൺ… നിന്നെപ്പോലെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. ഭാവിയിൽ ഒരു നല്ല ഭാരതം നിങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കും. അല്ലെങ്കിൽ തന്നെ അച്‌ഛനമ്മമാരാണല്ലോ മക്കൾക്ക് മാതൃകയാകേണ്ടത്. സ്നേഹവും നന്മയും ഊട്ടി വളർത്തി അവർ വളർത്തിക്കൊണ്ടു വരുന്ന മക്കൾ ഒരിക്കലും വഴി തെറ്റുകയില്ല. അരുണിന്‍റെ അച്‌ഛനമ്മമാരെപ്പോലെ…

അടിയുറച്ച കുടുംബ ബന്ധങ്ങൾ ഇല്ലാതെ പോകുമ്പോഴാണ് മക്കൾ വഴിതെറ്റുന്നത്. ഒരിക്കൽ എന്‍റെ കുടുംബത്തിലും അതു സംഭവിച്ചതാണല്ലോ. എന്നാൽ അതു ഞാനും, നരേട്ടനും തിരിച്ചറിഞ്ഞതോടെ മക്കളെ ഞങ്ങൾക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞു. ഇന്നിപ്പോൾ അത്തരമൊരു ഉയിർത്തെഴുന്നേൽപ്പ്, മക്കളെപ്പോലെയുള്ള എന്‍റെ വിദ്യാർത്ഥികൾക്കായി ഞാൻ നടത്തേണ്ടിയിരിക്കുന്നു. അവരുടെ കുടുംബ പശ്ചാത്തലങ്ങൾ മനസ്സിലാക്കി, അവരുടെ മാതാപിതാക്കളെ ശരിയായ കുടുംബ ജീവിതത്തിലേയ്ക്ക് കൊണ്ടു വരണം. മക്കളുടെ വഴിതെറ്റൽ അവരെ ബോധ്യപ്പെടുത്തണം. അതിനായി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്‌തേ തീരൂ…”

യുവത്വത്തിലെ പഴയ മീര എന്നിൽ വീണ്ടു ഉയിർത്തെഴുന്നേൽക്കുകയാണെന്നു തോന്നി. പുതിയ ചില കർമ്മ പദ്ധതികൾ എന്നെ ഒരു പുതിയ തലത്തിലെത്തിക്കുമെന്ന് മനസ്സു പറഞ്ഞു.

“കോളേജിലെത്തിയാലുടൻ, മദ്യത്തിനും മയക്കുമരുന്നിനുമെതിരായി നമുക്ക് ഒരു കാംപെയിൻ സംഘടിപ്പിക്കാം മാഡം. അരുൺ എന്തോ തീരുമാനിച്ചുറച്ചതു പോലെ പറഞ്ഞു.

“ശരിയാണ് അരുൺ… നമുക്ക് വിദ്യാർത്ഥികളോടൊപ്പം അവരുടെ മാതാപിതാക്കളെയും കോളേജിലേയ്ക്ക് ക്ഷണിച്ച്, ഇതിനെക്കുറിച്ചുള്ള പ്രസംഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കണം. വിദ്യാർത്ഥികളേയും അവരുടെ മാതാപിതാക്കളേയും നമുക്കിതിനെക്കുറിച്ച് ബോധവാന്മാരാക്കിയെ തീരൂ…” ഞാൻ ഊർജ്ജസ്വലതയോടെ പറഞ്ഞു. അപ്പോൾ അരുണിന്‍റെ അമ്മ അകത്തു നിന്നും ഇറങ്ങി വന്നു.

“എന്താണ് രണ്ടുപേരും കൂടി ഒരു ഗൂഢാലോചന. എനിക്കും കൂടി കേൾക്കാവുന്ന കാര്യമാണോ?”

അരുന്ധതിയുടെ അന്വേഷണത്തിന് ഞാൻ മറുപടി പറഞ്ഞു.“ തീർച്ചയായും. അരുന്ധതിയും ഞങ്ങളോടൊപ്പം ചേർന്നോളൂ…”

ഞങ്ങൾ ഇരുവരും കൂടി അരുന്ധതിയോട് ഞങ്ങളുടെ പദ്ധതികളെപ്പറ്റി പറഞ്ഞു.

അരുന്ധതി ഞങ്ങളെ അനുകൂലിച്ചു കൊണ്ട് പറഞ്ഞു.

“തീരീച്ചയായും ഇതൊരു നല്ല പദ്ധതിയാണ്. ഞാനും നിങ്ങളുടെ കൂടെ ഉണ്ട്. മാഡത്തിന്‍റെ ശ്രദ്ധ ഇത്തരം കാര്യങ്ങളിലേയ്ക്കു തിരിയുന്നത് എന്തുകൊണ്ടും ഇപ്പോൾ നല്ലതാണ്,” മാഡത്തിനെ അലട്ടുന്ന എല്ലാ ദുഃഖങ്ങളിൽ നിന്നും ഒരു മോചനം കൂടിയാകുമിത്. അരുന്ധതി എന്നെ അനുകൂലിച്ചു പറഞ്ഞു.

രാത്രി ഏറെ വൈകും വരെ ആ വിദ്യാർത്ഥികളുടെ ആഘോഷം നീണ്ടു നിന്നു. അവരിൽ പലരും മയക്കുമരുന്നിനടിമകളാണെന്ന് അവരുടെ പെരുമാറ്റങ്ങളിൽ നിന്നും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. താൻ കൂട്ടിക്കൊണ്ടു വന്ന തന്‍റെ സുഹൃത്തുക്കൾ ഇത്തരത്തിൽ പെരുമാറുമെന്ന് അരുൺ വിചാരിച്ചിരുന്നില്ല.

വല്ലപ്പോഴും കൂട്ടുചേർന്ന് മദ്യം ഉപയോഗിക്കുമെന്നല്ലാതെ മയക്കുമരുന്ന് അവന്‍റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നാലിന്നിപ്പോൾ നേരിട്ടു കണ്ട കാഴ്ചകൾ അവനെ വല്ലാതെ ദുഃഖിതനാക്കി. തന്‍റെ സുഹൃത്തുക്കൾ ഇങ്ങനെ അധഃപതിക്കുന്നത് കണ്ടു നില്ക്കാനാവാതെ അരുൺ അകത്തേയ്ക്കു നടന്നു. അപ്പോൾ അവൻ ദൃഢനിശ്ചയത്തോടെ എന്നെ നോക്കിപ്പറഞ്ഞു.

മാഡം തീർച്ചയായും നമുക്കിതിനെതിരായി പൊരുത്തണം. എന്‍റെ സുഹൃത്തുക്കൾ പലരും ഇത്തരക്കാരാണെന്ന് ഞാനറിഞ്ഞിരുന്നില്ല. അവരെ ഈ വിപത്തിൽ നിന്നും രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്. ഞാനിത് നേരത്തെ കണ്ടറിയേണ്ടതായിരുന്നു മാഡം. അവൻ ദുഃഖത്തോടെ പറഞ്ഞു നിർത്തി. പിന്നെ കുനിഞ്ഞ ശിരസ്സോടെ അവൻ തന്‍റെ റൂമിലേയ്ക്ക് നടന്നു.

രണ്ടു കിടക്ക മുറികളുള്ള ആ കോട്ടേജിൽ ഒരടുക്കളയും, രണ്ടു ബാത്ത്റൂമുകളുമുണ്ടായിരുന്നു. ഒരു ഫാമിലിയ്ക്ക് വേണമെങ്കിൽ ആഹാരം പാകം ചെയ്‌ത് കഴിക്കുന്നതിനുള്ള സൗകര്യവും അവിടെയുണ്ടായിരുന്നു.

അന്നു രാത്രിയിൽ ഞാനും, അരുന്ധതിയും ഒരു മുറിയിൽ അടുത്തടുത്ത കട്ടിലിൽ കിടന്നു. യാത്രാക്ഷീണം മൂലം അറിയാതെ ഗാഢനിദ്രയിൽ മുഴുകിപ്പോയ ഞാൻ ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. മേഘങ്ങൾക്കിടയിലൂടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന നരേട്ടൻ… പക്ഷെ അടുത്ത നിമിഷം നരേട്ടന്‍റെ ആ പുഞ്ചിരി മങ്ങുന്നതും കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ഞാൻ കണ്ടു. പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.

“എന്തിനാ നരേട്ടാ കരയുന്നത്? അങ്ങയ്ക്കവിടെ സുഖമല്ലേ?…”

“ഇല്ല മീരാ… ഞാൻ ഇപ്പോഴും ഗതികിട്ടാത്ത പ്രേതത്തെപ്പോലെ അലയുകയാണ്. എന്‍റെ ആത്മാവിന് ഇതുവരെ മോക്ഷം ലഭിച്ചിട്ടില്ല.”

അപ്പോഴാണ് ഓർത്തത് ഞാൻ ബോധമില്ലാതെ കിടന്നതു കാരണം മരണാന്തര കർമ്മങ്ങൾ വേണ്ട വിധത്തിൽ ചെയ്യാൻ പറ്റിയില്ല. കൃഷ്ണമോൾ എല്ലാം ചെയ്‌തു കാണുമെന്ന് വിചാരിച്ചു. മരണ ശേഷം എല്ലാത്തിനും നേതൃത്വം നൽകിയത് കോളേജിലെ മലയാളിയായ അദ്ദേഹത്തിന്‍റെ ഒരു സഹപ്രവർത്തകനാണെന്നും അറിഞ്ഞിരുന്നു. കൂടാതെ ഡൽഹിയിലെ മലയാളി അസോസിയേഷനും, കോളേജിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും ചടങ്ങുകളിൽ പങ്കെടുത്തു. എല്ലാം പിന്നീട് കൃഷ്ണമോളും, അരുണും പറഞ്ഞറിഞ്ഞതാണ്. പെട്ടെന്ന് അത്യന്തം വിഷമത്തോടെ ഞാൻ പറഞ്ഞു.

“സോറി നരേട്ടാ… അങ്ങ് മരണമടഞ്ഞതിനടുത്ത നാളുകളിൽ എനിക്കൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഞാൻ അബോധാവസ്ഥയിലായിരുന്നു. എന്‍റെ അനുജത്തിമാരേയും അമ്മയേയും അങ്ങയുടെ മറ്റു ബന്ധുമിത്രാദികളെയോ വിവരം അറിയിക്കാനും കഴിഞ്ഞില്ല. കൃഷ്ണമോൾ എല്ലാം ചെയ്‌തു കാണുമെന്ന് ഞാൻ വിചാരിച്ചു.” ഞാൻ കുറ്റബോധത്തോടെ പറഞ്ഞു. പെട്ടെന്ന് നരേട്ടൻ ഉറക്കെ പൊട്ടിക്കരഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു.

“എന്‍റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ കർമ്മങ്ങൾ മാത്രം ചെയ്താൽ പോരാ നീ ഫഹദ്സാറിനെ വിവാഹം കഴിക്കണം. എന്നാൽ മാത്രമേ ഞാൻ ചെയ്‌ത തെറ്റിന് പ്രായശ്ചിത്തമാവുകയുള്ളൂ. ഇന്നിപ്പോൾ ഞാൻ ചെയ്‌ത പാപകർമ്മം മൂലം ഇഹത്തിലും പരത്തിലും എനിക്ക് മോക്ഷമില്ലാത്ത അവസ്‌ഥയാണ്. തന്നെ ജീവനു തുല്യം സ്നേഹിച്ച ഫഹദ്സാറിനോടും തന്നോടും ഞാൻ കടുത്ത അപരാധമാണ് ചെയ്‌തത്. രാഹുൽമോനെ എനിക്ക് നഷ്ടപ്പെടുത്തിയതും ഭൂലോക ജീവിതത്തിൽ എനിക്ക് സുഖം ലഭിക്കാതെ പോയതും അതുകൊണ്ടാണ്…. മീരാ, എത്രയും വേഗം ഫഹദ്സാറിനെ കണ്ടെത്തി വിവാഹം ചെയ്‌ത് ഞാൻ ചെയ്ത തെറ്റിന് പരിഹാരം കണ്ടെത്തണം. എനിക്കറിയാം തന്‍റെ മനസ്സിൽ അദ്ദേഹമിപ്പോഴുമുണ്ടെന്ന്.”

അദ്ദേഹത്തിന്‍റെ വാക്കുകൾ കേട്ട് വിങ്ങലോടെ ഞാൻ പറഞ്ഞു.

“ഒരിക്കലുമില്ല നരേട്ടാ… ഫഹദ്സാർ ഇപ്പോൾ എന്നെ മറന്നു കാണും… ഞാനും അങ്ങയെ വിവാഹം കഴിച്ചതോടെ ഫഹദ്സാറിനെ മറന്നു തുടങ്ങിയിരുന്നു. ഞങ്ങൾക്കിനി ഒരുമിച്ച് ജീവിക്കാനാവില്ല…” അതുകേട്ട് നരേട്ടൻ ക്ഷുഭിതനായി.

“എന്തിനാ മീരാ എന്നോട് കള്ളം പറയുന്നത്? താൻ എന്നോടൊത്തു ജീവിക്കുമ്പോഴും ഫഹദ്സാറിനെയാണ് ആഗ്രഹിച്ചിരുന്നത്. എന്നോടു കള്ളം പറയണ്ട…” അദ്ദേഹം പതിവില്ലാത്ത വിധം ക്ഷുഭിതനാണെന്നു തോന്നി.

പരലോകത്തിരുന്ന് അദ്ദേഹം എന്‍റെ മനസ്സറിഞ്ഞിരിക്കുന്നു. ഇനിയും എനിക്ക് രക്ഷപ്പെടാൻ പഴുതെവിടെ? അപ്പോൾ അദ്ദേഹത്തിന്‍റെ ശബ്ദം വീണ്ടും മുഴങ്ങിക്കേട്ടു. “ഇനി നിങ്ങൾ വിവാഹിതരായ ശേഷം മാത്രം നമ്മൾ തമ്മിൽ കണ്ടാൽ മതി. അതുവരെ ഇനി ഞാൻ തന്‍റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയില്ല. ഓർത്തോളൂ… എന്‍റെ ആത്മാവ് ഗതികിട്ടാതെ അലയുകയാണ്. അതിനു പരിഹാരം കാണേണ്ടത്  താനാണ്…”

അത്രയുമായപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു കാണും. ജനലിലൂടെ നോക്കിയപ്പോൾ അങ്ങകലെ ചക്രവാളത്തിൽ ഒരു വെളുത്ത പുകപടലം നീങ്ങിപ്പോകുന്നതു കണ്ടു. അത് നരേട്ടനായിരിക്കുമോ? അദ്ദേഹം പറഞ്ഞതു പോലെ ഗതികിട്ടാതെ അലഞ്ഞു നടക്കുകയാണോ…. അദ്ദേഹത്തിന്‍റെ ആത്മാവ്…. അതോ എല്ലാം എന്‍റെ തോന്നലായിരിക്കുമോ? എന്‍റെ മനസാക്ഷിയുടെ മന്ത്രണമാണോ ഞാൻ കേട്ടത്. എങ്കിൽ… എങ്കിൽ… ഇപ്പോഴും ഫഹദ്സാറിനെ ആഗ്രഹിക്കുന്നുവോ? അദ്ദേഹമിപ്പോൾ എവിടെയാണ്?

ഒരിക്കൽ അരുൺ ചോദിച്ചതു പോലെ അദ്ദേഹത്തെ കണ്ടെത്തിയാൽ അദ്ദേഹമിപ്പോഴും ഏകനായി കഴിയുകയാണെങ്കിൽ ഫഹദ്സാറിനെ ഞാൻ വിവാഹം കഴിക്കുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിനെ അലട്ടിയപ്പോൾ ഉറക്കം നഷ്ടപ്പെട്ട് ഞാൻ എഴുന്നേറ്റിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പ് ഷാൾ പുതച്ചിട്ടും ശരീരത്തിനെ പൊതിഞ്ഞ് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ മനസ്സിനെ ഏതോ അഗ്നികുണ്ഠം വലയം ചെയ്‌തതു പോലെ… ഈ ചൂട് മെല്ലെയുയർന്ന് ശരീരത്തിനേയും വലയം ചെയ്‌തു തുടങ്ങി.

പുതപ്പു വലിച്ചു മാറ്റി മെല്ലെ വാതിൽ തുറന്ന് പുറത്തേയ്ക്കിറങ്ങി. സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞിൻ പാളികൾ കണ്ടു. സിരകളിൽ തണുപ്പ് ഒരു മരവിപ്പായി പടർന്നു കയറി. എന്നിട്ടും ഉള്ളിൽ ചിറകടിക്കുന്ന അസ്വസ്ഥതയുടെ പക്ഷി ഉള്ളിലെ അഗ്നിയെ ഊതി ഉണർത്തിയതെ ഉള്ളൂ. മാഡം, അവിടെ എന്താണു ചെയ്യുന്നത്? കിടക്കുന്നില്ലേ?

തിരിഞ്ഞു നോക്കുമ്പോൾ അരുന്ധതി എന്നെത്തന്നെ ഉറ്റുനോക്കി ആകാംക്ഷയോടെ നിൽക്കുന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അകത്തേയ്ക്കു നടക്കുമ്പോൾ പറഞ്ഞു. “ഓരോന്നോർത്തപ്പോൾ ഉറക്കം വന്നില്ല. അതുകൊണ്ടല്പനേരം പുറത്തു നിൽക്കാമെന്ന് കരുതി.”

“പുറത്തു നല്ല തണുപ്പുണ്ട് മാഡം. കൂടുതൽ തണുപ്പടിച്ചാൽ എന്തെങ്കിലും അസുഖം പിടിപെടും… അകത്തു വന്നു കിടന്നോളൂ…”

അരുന്ധതി അലിവോടെ പറഞ്ഞു. പിന്നെ പറഞ്ഞു മാഡം ഉറങ്ങിയെന്നു കരുതിയാണ് ഞാനും കിടന്നത്. ഉറക്കം വരുന്നില്ലെങ്കിൽ ഞാനും കൂട്ടിരിക്കാം.

“വേണ്ടാ അരുന്ധതി ഉറങ്ങിക്കോളൂ… നരേട്ടൻ പോയതിൽപ്പിന്നെ ഞാനിങ്ങനെയാണ്.പെട്ടെന്നൊന്നും ഉറക്കം വരികയില്ല. ഓരോന്നാലോചിച്ച് കിടക്കും. പക്ഷെ ഇപ്പോൾ ഞാൻ ഉണർന്നത് ഒരു ദുഃസ്വപ്നം കണ്ടിട്ടാണ്…”

“എന്തു സ്വപ്നം, ചീത്ത സ്വപ്നമാണെങ്കിൽ മറ്റുള്ളവരുമായി പങ്കുവച്ചു കഴിയുമ്പോൾ അതിന്‍റെ ദുഷ്ഫലം തനിയെ മാറും. മാത്രമല്ല മനസ്സിന് ശാന്തത കിട്ടുകയും ചെയ്യും. മാഡത്തിന് എന്നോടു പങ്കുവയ്ക്കാവുന്ന കാര്യമാണെങ്കിൽ പറഞ്ഞോളൂ… മനസ്സിന് സമാധാനം കിട്ടട്ടെ…”

അരുന്ധതിയുടെ അഭ്യർത്ഥന കേട്ടപ്പോൾ പറയാതിരിക്കാൻ കഴിഞ്ഞില്ല. സ്വപ്നത്തിൽ നരേട്ടനെ കണ്ടകാര്യം പറഞ്ഞപ്പോൾ അരുന്ധതി പറഞ്ഞു.

“മരിച്ചവർ സ്വപ്നത്തിൽ വന്ന് ഇത്തരം അപേക്ഷകൾ പറയുമ്പോൾ നാമത് നിറവേറ്റിക്കൊടുക്കണം. അതു മാഡത്തിന്‍റെ കടമയാണ്.”

അരുന്ധതിയോട് നരേട്ടന്‍റെ ആത്മാവ് ഗതികിട്ടാതെ അലയുന്നുണ്ടെന്ന് അദ്ദേഹം സ്വപ്നത്തിൽ വന്നു പറഞ്ഞുവെന്നു മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളൂ. ഫഹദ്സാറിന്‍റെ കാര്യവും, അദ്ദേഹത്തിനോട് നരേട്ടൻ ചെയ്ത അപരാധത്തിന്‍റെ കാര്യവും അപ്പോഴും ഞാൻ മറച്ചു വച്ചു. അരുന്ധതി തുടർന്നു പറഞ്ഞു കൊണ്ടിരുന്നു. മാഡത്തിന് കാശിയിൽ പോകണമെങ്കിൽ അരുണിനെ കൂട്ടിക്കോളൂ… വേണമെങ്കിൽ ഞാനും വരാം…

“കാശിയിൽ ഉടനെ പോയി കർമ്മങ്ങൾ ചെയ്യണമെന്നെനിക്കുണ്ട് അവിടേയ്ക്ക് ഞങ്ങൾ ഒരുമിച്ചു പോയി രാഹുൽമോന്‍റെ പേരിൽ ബലിയിടൽ കർമ്മങ്ങൾ ചെയ്യാനിരുന്നതാണ്. എന്നാൽ അതു നടക്കുന്നതിന് മുമ്പ് അദ്ദേഹം പോയി. ഇനി ഞാൻ തനിയെ പോയി അവർക്കു രണ്ടുപേർക്കുമുള്ള കർമ്മങ്ങൾ ചെയ്യുവാനാണ് വിധി…” നിറഞ്ഞൊഴുകുന്ന എന്‍റെ കണ്ണുകൾ കണ്ട് അരുന്ധതി പറഞ്ഞു.

“മാഡം… ഇനി കരയരുത്… കാശിയിൽ പോയി വേണ്ട കർമ്മങ്ങളെല്ലാം ചെയ്‌തു കഴിയുമ്പോൾ മാഡത്തിനു സമാധാനം കിട്ടും.”

അരുന്ധതി എന്‍റെ തോളിൽപ്പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. ഒരു സഹോദരിയുടെ സ്നേഹവായ്പ്പ നിറഞ്ഞു നിന്ന ആ കൈകളുടെ സ്പർശനമേറ്റപ്പോൾ മനസ്സിനുള്ളിൽ ഒരു കുളിരല വന്നു നിറഞ്ഞു. അതുവരെയുള്ള  അസ്വാസ്ഥ്യമെല്ലാം പുകമഞ്ഞുപോലെ അപ്രത്യക്ഷമായിത്തീർന്നു. അതുവരെയില്ലാത്ത ശാന്തതയോടെ കിടക്കയിലേയ്ക്കു ചായുമ്പോൾ അരുന്ധതി ഒരു കുഞ്ഞിനെയെന്ന പോലെ എന്നെ തലോടിക്കൊണ്ട് അടുത്തിരുന്നു. ആ കൈകളിൽ മുറുകെപ്പിടിച്ച് ശാന്തിതീരങ്ങളിലൂടെ യാത്ര തുടരുമ്പോൾ മിഴികളെ ഉമ്മ വച്ച് നിദ്രാ ദേവത ഒരിക്കൽ കൂടി കടന്നു വന്നു.

പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലും വിദ്യാർത്ഥികൾ ആഘോഷത്തിമിർപ്പിലായിരുന്നു. അതുപോലെ തലേന്നാളത്തെ ആഘോഷം പോലെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചിട്ടായിരുന്നില്ല. അവർ രാഹുലിനെ ഓർമ്മിച്ച് പ്രസംഗങ്ങൾ നടത്തി. പാട്ടുകൾ പാടി. അവരിൽ പലരും രാഹുലിന്‍റെ ഒപ്പം ചെറിയ ക്ലാസ്സുകളിൽ പഠിച്ചവരായിരുന്നു. ജീവിച്ചിരുന്നപ്പോൾ അവർക്കെല്ലാം രാഹുൽ പ്രിയപ്പെട്ടവനായിരുന്നു. മരണം അവനെ കൂടുതൽ പ്രിയപ്പെട്ടവനാക്കി. എന്നെ സന്തോഷിപ്പിക്കാൻ അവർ തമാശകൾ പറഞ്ഞു. അന്താക്ഷരികൾ അവതരിപ്പിച്ചു. റസ്റ്റോറൻറിൽ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു.

പിന്നെ പിറ്റേന്ന് മല മുകളിലേയ്ക്ക് ട്രക്കിംഗിനായി ക്ഷണിച്ചു. എന്നാൽ അവശത ശരീരത്തിനെന്നപോലെ മനസ്സിനെയും ബാധിച്ചിരുന്നതിനാൽ ഞാൻ അവർക്കൊപ്പം പോകാൻ മടിച്ചു. അരുൺ നിർബന്ധിച്ചിട്ടും ഞാൻ ഒഴിഞ്ഞു മാറി. ഒടുവിൽ അരുന്ധതിയും എനിക്കു വേണ്ടി ട്രക്കിംഗിനു പോകാതെ ഒഴിഞ്ഞു നിന്നു.

ഒടുവിൽ ഞങ്ങളിരുവരും കോട്ടേജിൽ തനിച്ചായി. കാപ്പി കുടി കഴിഞ്ഞ് കോട്ടേജിന്‍റെ മുറ്റത്ത് കസേരകളിട്ട് ഞങ്ങൾ അവിടെയിരുന്ന് പലതും സംസാരിച്ചു. പുലർ കാലത്തെ ചെറിയ തണുത്തകാറ്റ് വീശുന്നുണ്ടായിരുന്നു. സുഖകരമായ തണുപ്പ്. കൂട്ടത്തിൽ അരുന്ധതി തന്‍റെ പ്രണയ ദിനങ്ങളെക്കുറിച്ച് പറഞ്ഞു. ചരണിനോട് മണിക്കൂറോളം ഫോണിൽ സംസാരിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനിംഗിനിടയിൽ പരസ്പരം ഹെൽപ് ചെയ്‌തിരുന്നത്. ഒരിക്കൽ കുതിരപ്പുറത്തു നിന്നും താഴെ വീണ തന്നെ ചരൺ രക്ഷിച്ചത്. ഒടുവിൽ ട്രെയിനിംഗ് പൂർത്തിയാകുന്നതിനു മുമ്പ് ഞങ്ങളിരുവരും വിവാഹം കഴിക്കേണ്ടി വന്നത്. ചരണിനോടുള്ള ബന്ധം അതിരുവിട്ടപ്പോൾ ഒരു സുരക്ഷയ്ക്കു വേണ്ടിയാണത്രെ മലമുകളിലെ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായത്. എന്നാൽ വീട്ടിലെ എതിർപ്പു ഭയന്ന് അരുന്ധതി എല്ലാം മറച്ചു വച്ചു. ഒടുവിൽ ഗർഭിണിയായപ്പോൾ എല്ലാം തുറന്നു പറയേണ്ടി വന്നു. ആദ്യം വീട്ടിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവർ സമ്മതിച്ചു. ചരണിന്‍റെ വീട്ടുകാരും വലിയ എതിർപ്പൊന്നും കാണിച്ചില്ല. തങ്ങൾ പരിചയപ്പെടുന്നതിനു മുമ്പു തന്നെ ചരൺ വീട്ടിൽ പറയാറുണ്ടായിരുന്നുവത്രെ. താൻ ഒരന്യ നാട്ടുകാരിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന്. പറ്റുമെങ്കിൽ ഒരു കേരളീയ സ്ത്രീയെ… കേരളത്തിനോട് ചരണിന് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.

ഒടുവിൽ അരുന്ധതിയുടെ നാടായ കോഴിക്കോടു വച്ച് ആർഭാടമായി വിവാഹം നടന്നു. വിവാഹം കഴിഞ്ഞ എട്ടാം മാസത്തിൽ അരുൺ പിറന്നു. അപ്പോഴേയ്ക്കും യഥാർത്ഥത്തിൽ പത്തുമാസം തികഞ്ഞിരുന്നു. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെത്തന്നെ അരുന്ധതി പ്രസവിച്ചു.

“ഇന്നോർക്കുമ്പോൾ അൽപം തമാശയാണ് തോന്നുന്നത്. രണ്ടുമാസം ഗർഭിണിയായിരിക്കുമ്പോൾ വിവാഹം കഴിക്കുക, അതായത് ഒന്നെടുക്കുമ്പോൾ ഒന്ന് ഫ്രീ എന്നു പറഞ്ഞതു പോലെ ഞാനും, ചരണും അതു പറഞ്ഞ് പലപ്പോഴും ചിരിച്ചിട്ടുണ്ട്.”

അരുന്ധതി തന്‍റെ സംസാരത്തിൽ മനഃപൂർവ്വം തമാശ കലർത്തുകയാണെന്നു തോന്നി. എല്ലാം കേട്ടിരുന്നപ്പോഴും എന്‍റെ മനസ്സ് അശാന്തമായിരുന്നു. പതിവില്ലാത്ത വിധം മനസ്സ് പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു. ഏതോ ദുഃഖം മനസ്സിനെ പിടിച്ചുലയ്ക്കുന്നതു പോലെ, ഹൃദയം ശോകമൂകമായ ഭാഷയിൽ തേങ്ങിക്കൊണ്ടിരുന്നു. അറിയപ്പെടാത്ത ഏതോ അസ്വാസ്ഥ്യം മനസ്സിൽ പടരുന്നത് ഞാനറിഞ്ഞു.

“എന്താ മാഡം, ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലെന്നു തോന്നുന്നു. മറ്റെന്തോ ചിന്തകളിൽ മുഴുകുയിരിക്കുന്നതുപോലെ…”

അരുന്ധതി എന്നെ നോക്കി പറഞ്ഞു. ശരിയാണ് എന്‍റെ ദൃഷ്ടികൾ അപ്പോൾ മഞ്ഞണിഞ്ഞ മലനിരകളിലായിരുന്നു. ഘനീഭവിച്ച ദുഃഖം പോലെ മലനിരകൾ… അല്പം നിമിഷങ്ങൾക്കകം സൂര്യന്‍റെ തീക്ഷ്ണമായ ചൂടേറ്റ് ആ മഞ്ഞ് ഉരുകാൻ തുടങ്ങും. മലയുടെ മിഴികളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർത്തുള്ളി പോലെ. പ്രകൃതിയുടെ വേദന ഹൃദയം ഏറ്റെടുത്തതു പോലെ, മനസ്സിനുള്ളിലിരുന്ന് ആരോ ഏങ്ങലടിച്ചു.

ഒരു പക്ഷെ നരേട്ടനേയും രാഹുലിനേയും ഇന്നലെ സ്വപ്നത്തിൽ കണ്ടതാണോ ഈ ദുഃഖത്തിനു കാരണം. ഹൃദയം കാരണം ചികഞ്ഞു കൊണ്ടിരിക്കുമ്പോൾ ഫോൺ ബെല്ലടിച്ചു. കയ്യിലെപ്പൊഴും കരുതിയിരുന്ന ചെറിയ തുകൽ ബാഗിൽ നിന്നും ഫോൺ കൈയ്യിലെടുത്ത് ഓൺ ചെയ്യുമ്പോൾ കണ്ടു. മായയാണ് നാട്ടിൽ നിന്നും. അവളുടെ ശബ്ദം വല്ലാതെ വിറകൊണ്ടിരുന്നു.

“അമ്മ പോയി ചേച്ചി… കഴിയുന്നത്ര വേഗം പുറപ്പെട്ടോളൂ…”

അവളുടെ വാക്കുകൾ അവിശ്വസനീയമായി തോന്നി. അമ്മ മരിയ്ക്കുകയോ? ഇത്ര പെട്ടെന്ന്. ഞാൻ കണ്ടു പോന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അന്ന് നല്ല സുബോധത്തോടെ സംസാരിച്ച അമ്മ. ഇത്ര പെട്ടെന്ന് വിടപറഞ്ഞു പോയി എന്നോർക്കുമ്പോൾ… ഹൃദയം ഉറക്കെ കേണു. കൈകൾ തലയിൽ താങ്ങി കുനിഞ്ഞിരുന്ന് പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നപ്പോൾ അരുന്ധതി എഴുന്നേറ്റു വന്ന് ചോദിച്ചു.

“എന്താ മാഡം? എന്തുപറ്റി? ആരാണ് ഫോൺ ചെയ്‌തത്?”

“എന്‍റെ അമ്മ മരിച്ചു പോയി. നരേട്ടൻ പോയ പുറകെ അമ്മയും…”

മുഴുവൻ പറയാൻ കഴിയാതെ ഞാൻ വിങ്ങിപ്പൊട്ടി. അരുന്ധതി തലയിൽ തലോടി ആശ്വസിപ്പിച്ചു.

“സാരമില്ല മാഡം… അമ്മയ്ക്ക് പ്രായം ഒരുപാട് ആയി കാണുകയില്ലെ? മരിക്കേണ്ട പ്രായത്തിൽ തന്നെയാണ് അമ്മ മരിച്ചത്. അതുകൊണ്ട് ദുഃഖിക്കേണ്ട.”

(തുടരും)

और कहानियां पढ़ने के लिए क्लिक करें...