വിവാഹക്കാര്യം എടുത്തിടുമ്പോഴെല്ലാം റീനയ്ക്ക് അവനെ ഓർമ്മ വരും. കൂട്ടുകാരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോഴും പഴയ ഓർമ്മകൾ അവളെ ഏതോ ലോകത്തേക്കു കൊണ്ടു പോകും. “23 വയസ്സാകുമ്പോൾ ജോലി കിട്ടും, ഒരു വർഷം കഴിഞ്ഞ് കല്യാണം.” അരുണിന്‍റെ ശബ്ദം, കാതിനു പിന്നിൽ ഓളങ്ങൾ ചാർത്തുമ്പോലെ.

ഇപ്പോൾ വയസ്സ് 30 ആയി. കഴിഞ്ഞ പത്ത് വർഷമായി അവനെ കണ്ടിട്ടു പോലുമില്ല. കോളേജു കാലഘട്ടത്തിൽ രസങ്ങൾ ആവോളമുണ്ടായിട്ടും, നശിച്ചു പോകുന്ന ചപല പ്രണയം ആയിരുന്നില്ല റീനയ്ക്ക് ആ ബന്ധം. എന്നിട്ടും ഒന്നു കാണാൻ പോലും കഴിഞ്ഞില്ല. ഇക്കാലമത്രയും അവനെ കാണാൻ കൊതിച്ച് ജീവിക്കുമ്പോഴും ബന്ധങ്ങൾ അങ്ങനെയൊക്കെയാണ് എന്ന ചിന്തയിൽ റീന ആശ്വാസം കണ്ടെത്തി. ഈ ലോകം ഉരുണ്ടതാണ്. എന്നെങ്കിലും കണ്ടുമുട്ടും. അവളുടെ ചിന്തകളിൽ അരുൺ ഒരു തപസു പോലെ നിറഞ്ഞു നിന്നു.

“അയാളില്ലാതെ എനിക്ക് പറ്റില്ല.”

കൂട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ റീന തമാശ പോലെ പറയും. നിറയുന്ന കണ്ണിനെ മറച്ചു പിടിച്ച് ചിരിയുടെ മേമ്പൊടി ചേർത്താണ് ആ പറച്ചിൽ.

“പിന്നേ, അനശ്വര പ്രണയം. തനിക്കു പറ്റുമെടോ, ഈ വർഷങ്ങളത്രയും ജീവിച്ചത് അവനില്ലാതെയല്ലേ…”

എന്തായാലും റീന മറ്റു പുരുഷന്മാരെ ശ്രദ്ധിക്കാൻ ആരംഭിച്ചത് തന്നെ കൂട്ടുകാരുടെ നിരന്തരമായ പ്രേരണയിലാണ്.

റീനയ്ക്ക് പക്ഷേ ഒരാണിനോടും ഒരാഴ്ചയിൽ കൂടുതൽ അടുപ്പം കാണിക്കാനായില്ല. “നിന്‍റെ റൊമാൻശ് ക്വാട്ട തീർന്നെന്നു തോന്നുന്നെടി…”

ഓരോരുത്തരേയും പരിചയപ്പെട്ടു പിൻവാങ്ങുമ്പോൾ റീന സ്വയം പരിഹസിച്ചു. പത്ത് വർഷം മുമ്പ് അവസാനമായി കണ്ട ആ ദിനത്തിൽ റീന അയാളുടെ കണ്ണുകളിലേക്ക് നോക്കിയത്. ഞാൻ തയ്യാറാണ്, നിന്‍റെ ഭാര്യയാകാൻ എന്ന് മന്ത്രിച്ചു കൊണ്ടായിരുന്നു. ഇനി കാമുകിയുടെ വേഷം വേണ്ട, സമൂഹം അംഗീകരിക്കുവാൻ ഭാര്യയുടെ റോൾ മതി എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അവൻ വിട്ടുപോയി.

“നീ എപ്പോഴും ഇങ്ങനെ വീട്ടിൽ അടച്ചിരുന്നാൽ ആരെങ്കിലും നിന്നെ കാണുന്നതെങ്ങനെ?” റീന വീട്ടിൽ വന്നാൽ സദാസമയം കമ്പ്യൂട്ടറിലും വായനയിലും മുഴുകുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് തോന്നിയ സംശയം. അത് അമ്മ അവളോട് ചോദിക്കാതിരുന്നില്ല. എങ്ങനെയും പെണ്ണിനെ കെട്ടിച്ചു വിടണം. അമ്മയുടെ കൂടെക്കൂടെയുള്ള പരിദേവനങ്ങൾക്ക് അച്‌ഛൻ നിശ്ശബ്ദത കൊണ്ടാണ് മറുപടി നൽകിയത്. അമ്മയുടെ മിഴികൾ നിറയുന്ന ദിവസം രണ്ട് പയ്യന്മാരുടെ ചിത്രമെങ്കിലും കൊണ്ടു വരും. പലപ്പോഴും അച്‌ഛന്‍റെ കൂട്ടുകാരുടെ മക്കളുടെ തന്നെ.

“നോക്ക്, ഈ പയ്യനെ നോക്ക്, വളരെ ഹാന്‍സം ആണ്. ഒരു കൺസൾട്ടൻസി സ്‌ഥാപനത്തിൽ ഹെഡ് ആണ്.” ഇങ്ങനെ ഓരോരോ ബയോഗ്രാഫികൾ… റീനയ്ക്ക് അതെല്ലാം കണ്ടും കേട്ടും ബോറടിച്ചു. വിലയേറിയ കാറുകൾ, ഡിസൈനർ സ്യൂട്ടുകൾ തുങ്ങി ഹൈ-ഫൈ ലൈഫ് സ്റ്റൈലിന്‍റെ സൂചകങ്ങളെ പോലും അവൾ വെറുത്തു തുടങ്ങി.

ശബളം കിട്ടുന്ന തുകയിൽ പാതിയും അനാഥർക്കു ചെലവഴിക്കാനാണ് റീനയ്ക്കിഷ്ടം. റോഡിലൂടെ അലഞ്ഞു തിരിയുന്ന നായകൾക്ക് ബിസ്ക്കറ്റ് വാങ്ങിയും അവളുടെ കീശയിൽ നിന്ന് വക മാറി ഒഴുകി.

അമ്മയുടെ നിർബന്ധവും സങ്കടവും കണ്ട് കണ്ട് മതിയായി. ഒരൊറ്റ പയ്യനെ പോലും നേരിട്ടു കാണാൻ തയ്യാറായില്ലെങ്കിൽ പിന്നെ എങ്ങനെ ആലോചനകൾ മുന്നോട്ടു പോകും?

“എന്‍റെ കല്യാണത്തിന്‍റെ അന്നാ ഞാൻ നിന്‍റെ അച്‌ഛനെ കണ്ടത്?” അവളുടെ അമ്മ അൽപം തമാശയായും പഴയകാലം പുറത്തെടുത്തു. “ഇപ്പോൾ നിനക്ക് എന്താ പ്രശ്നം? കാണണമെന്നു വച്ചാൽ എപ്പോൾ വേണമെങ്കിലും കാണാം. സംസാരിക്കാൻ ഫോണുണ്ട്. സെമി- അറേഞ്ച്ഡ് മാര്യേജുകളല്ലേ ഇന്നു മുഴുവൻ നടക്കുന്നത്.”

എന്തായാലും അവസാനം ഒരാളെ കാണാമെന്ന് റീന കഷ്ടപ്പെട്ട് സമ്മതിച്ചു കൊടുത്തു. പക്ഷേ അയാൾ വീട്ടിൽ വരേണ്ട. ചായ കൊടുക്കലും പലഹാരമൊരുക്കലും വേണ്ട. “മെട്രോ റെസ്റ്റോറന്‍റിലെ 15-ാം നമ്പർ ടേബിളിലുണ്ടാകും. അവിടെ കാണാം.” അവളുടെ ആവശ്യം അച്‌ഛനും അമ്മയും അംഗീകരിച്ചു.

അയാൾ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഇഷാൻ എന്നാണ് പേര്.

കൊള്ളാം. ജെന്‍റിൽമാൻ. ഇഷാനെ കണ്ട മാത്രയിൽ അവളുടെ നാവ് പറഞ്ഞു. അയാൾ അവൾക്കായി കസേര വലിച്ചിട്ടു കൊടുക്കുകയും ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ പറയുകയും ചെയ്തു.

പതിനഞ്ചു മിനിറ്റ് നീണ്ട സംസാരത്തിൽ ഇഷാനെക്കുറിച്ച് നല്ല അഭിപ്രായമാണ് റീനയ്ക്കുണ്ടായത്. പക്ഷേ എന്തോ കുറവുണ്ട്. അതെന്താണെന്ന് അവൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. സുന്ദരനാണ് അയാൾ. കണ്ണുകളിൽ സത്യസന്ധതയുടെ തിളക്കമുണ്ട്. എന്‍റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുണ്ട്.

അവൾ ആലോചിച്ചു. എന്നിട്ടും എന്താണയാളിൽ എന്തോ കുറവ് എന്നു തോന്നുന്നത്. ഒരു പക്ഷേ അയാളെ താൻ അരുണുമായി താരതമ്യപ്പെടുത്തുകയാവും. പത്ത് വർഷം കഴിഞ്ഞില്ലേ. എന്നിട്ടും നീയൊരു ഫൂൾ! റീന സ്വയം പരിഹസിച്ചു. ആ പരിഹാസം അമർത്തിയ ചിരിയായി അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു.

ഇഷാൻ ആ ചിരി കണ്ട് സന്തുഷ്ടനായി. “എന്താണ് തമാശ? ഞാനും കേൾക്കട്ടെ” ഇഷാൻ ചോദിച്ചപ്പോൾ റീന മറുപടി എന്ത് പറയണമെന്നറിയാതെ വീണ്ടും ചിരിച്ചു.

“ശരിക്കും നല്ല മനുഷ്യനാണ് ഇഷാൻ.” അവൾ അത് സ്വയം അംഗീകരിച്ചു. അടുത്തയാഴ്ച കാപ്പി കുടിയ്ക്കാൻ കാണാമെന്നും അപ്പോൾ മറുപടി പറയാമെന്നും പറഞ്ഞ് അവൾ എഴുന്നേറ്റു. പക്ഷേ റീനയ്ക്കറിയാമായിരുന്നു. അടുത്ത ആഴ്ച അങ്ങനെയൊരു കൂടിക്കാഴ്ചയും കാപ്പിക്കുടിയും സംഭവിക്കാൻ പോകുന്നില്ല എന്ന്.

“അപ്പോ, എങ്ങനെയുണ്ട്  കക്ഷി?” മുറിയിൽ കയറി വാതിൽ അടയ്ക്കാൻ തുടങ്ങും മുമ്പോ അച്‌ഛനും അമ്മയും എത്തി.

“ഗുഡ്…” അവൾ അത്ര വലിയ താൽപര്യമൊന്നും കാട്ടാതെ ഒരു മറുപടി നൽകണമല്ലോ എന്നതു കൊണ്ട് ഒരു വാക്ക് പ്രയോഗിച്ചു. എന്നിട്ട് ലാപ്ടോപ്പ് ബാഗിൽ നിന്നെടുത്ത് കട്ടിലിലേക്ക് വച്ച് കിടന്നു. അവളുടെ തൊട്ടടുത്ത് തന്നെ ഇരുന്ന അമ്മ അക്ഷമയോടെ അവളെ നോക്കി. മകൾക്ക് 28 വയസ്സു തികഞ്ഞല്ലോ എന്ന വേവലാതി രണ്ടു വർഷം മുമ്പ് ആവോളം ഉണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചോദ്യങ്ങൾ ചോദിക്കുന്നു അതാണ് പ്രശ്നം. എന്നാൽ മാസങ്ങൾ പിന്നിട്ട് വർഷങ്ങളായപ്പോൾ ആ നാണക്കേടൊന്നും അച്‌ഛനമ്മമാർക്ക് ഇല്ല. മകൾ സ്വയം ഒരു ഭർത്താവിനെ കണ്ടുപിടിക്കട്ടെ എന്നു മാത്രം അവർ പ്രാർത്ഥിച്ചു.

ഒരേ ഒരു മകൾ, തങ്ങളുടെ കാലം കഴിഞ്ഞാൽ ഇവളെന്തു ചെയ്യും? ആ ചിന്തയാണ് അവരെ വിഷമിപ്പിക്കുന്നത് എന്ന് റീനയ്ക്കറിയാം.

“സാമ്പത്തികമായി എനിക്കൊരു ബുദ്ധിമുട്ടുമില്ല. പിന്നെ എനിക്കാരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ.” റീനയുടെ പ്രഖ്യാപനങ്ങൾ അച്‌ഛന് എളുപ്പത്തിൽ ദഹിക്കുന്നതായിരുന്നില്ല.

മുപ്പത്തിരണ്ടു വയസ്സു വരെ അവളുടെ കസിന്‍ ജയയും ഇങ്ങനൊക്കെ പറയുമായിരുന്നു. പിന്നെ അവളും തോൽവി സമ്മതിച്ചു. നാൽപ്പത് വയസ്സു കഴിഞ്ഞ ഒരാളെ കല്യാണം കഴിച്ച് സെറ്റിൽ ചെയ്യേണ്ടി വന്നു. ഇക്കാര്യം അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. “എനിക്ക് വേണമെന്നു തോന്നുമ്പോൾ ഞാൻ പറയാം.” റീന ഈ മറുപടിയിൽ അമ്മയെ നിശ്ശബ്ദയാക്കും.

ഇഷാൻ ഒരാഴ്ച കഴിഞ്ഞു വിളിച്ചു. നടക്കാത്ത സ്വപ്നം എന്നു അവൾ കുറിച്ചത് ഇഷാനുണ്ടോ അറിയുന്നു. “സുഖമില്ല, പിന്നീടാകട്ടെ” റീന ഒഴിവായി.

“ശരി വേഗം സുഖമാകട്ടെ, എന്നിട്ട് കാണാം.” ഇഷാൻ പ്രതീക്ഷയിലാണെന്ന് റീനയ്ക്കു മനസ്സിലായി. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കപ്പുറം മുമ്പും വന്ന ആലോചനകൾ പുരോഗമിച്ചിരുന്നില്ല. ഓരോ പുരുഷനിലും എന്തോ ഒരു കുറവ് അവൾക്ക് ഫീൽ ചെയ്‌തു.

അരുണിനെ ഇനി കാണാൻ കഴിയുമെന്നോ, ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്നോ റീന പ്രതീക്ഷിച്ചില്ല. അതെല്ലാം സംഭവിച്ചിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വലിയൊരു കാലമാണത്. ഇതിനിടയിൽ എന്തെല്ലാം മാറ്റം സംഭവിക്കാം. ഹൈസ്ക്കൂൾ മുതലാണ് അരുണിനെ പരിചയപ്പെടുന്നത്, 13 വയസ്സു മുതൽ 20 വയസ്സു വരെ റീനയ്ക്ക് അരുൺ മാത്രമായിരുന്നു സുഹൃത്ത്. അവൻ മാത്രമായിരുന്നു പുരുഷൻ. പക്ഷേ പിന്നീട്… ഇനിയും അതൊക്കെ ആലോചിച്ചിരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇഷാനാണെങ്കിൽ മടുത്തു പിന്മാറായിരിക്കുന്നു.

അങ്ങനെയിരിക്കെയാണ് അച്‌ഛനമ്മമാർ മറ്റൊരാലോചന കൊണ്ടു വന്നത്. നേരിട്ടു കാണേണ്ട, ഓൺലൈനിൽ മതി എന്ന ആദ്യ നിബന്ധന തന്നെ അവൾക്ക് ഇഷ്ടമായി. എന്തായാലും പെണ്ണുകാണൽ വേഷം കെട്ട് വേണ്ടല്ലോ ഇന്‍റർനെറ്റിൽ സജീവമായ റീനയ്ക്ക് ഈ ഓപ്ഷൻ സ്വീകാര്യമായിരുന്നു. ഒരു ഓൺലൈൻ പെണ്ണുകാണൽ എന്ന മെയിൽ ഐഡിയിൽ ചാറ്റിംഗ് തുടങ്ങാൻ അതു കൊണ്ട് റീനയ്ക്ക് ഒട്ടും മടി തോന്നിയില്ല. നഗരത്തിലെ അലഞ്ഞു തിരിയുന്ന നായകൾക്ക് അഭയവും ഭക്ഷണവും നൽകുക എന്ന അവളുടെ ആഗ്രഹത്തെക്കുറിച്ചായിരുന്നു ആദ്യദിനത്തിലെ ചാറ്റിംഗ്.

തന്‍റെ വീട്ടിലെ നായ, വളർത്തു മൃഗമായിട്ടല്ല, അംഗത്തിനെപ്പോലെയാണ് എന്ന് സ്ക്രീനിലെ അക്ഷരങ്ങൾ വായിച്ചപ്പോൾ റീന പുളകം കൊണ്ടു. പിറ്റേന്ന് പുസ്തകങ്ങളെക്കുറിച്ചായിരുന്നു ചാറ്റിംഗ്. “വായനയിലും നമുക്ക് ഒരു ടേസ്റ്റാണല്ലോ.” റീന അങ്ങോട്ട് ചാറ്റ് ചെയ്തു. അവൾ പോകാറുള്ള ബുക്ക് ഷോപ്പുകളിൽ അയാളും സന്ദർശകനാണത്രേ.

റീന സന്തോഷത്തോടെ സ്ക്രീൻ ലോഗ് ഓഫ് ചെയ്‌തു. പിറ്റേന്ന് വൈകിട്ട് ചാറ്റാമെന്ന സന്ദേശത്തോടെ, എന്തായാലും വൈകിട്ടത്തെ ചാറ്റിംഗ് ഒഴിവാക്കേണ്ട എന്ന് തീരുമാനിച്ചപ്പോൾ റീനയ്ക്ക് സ്വയം ചിരിക്കാൻ തോന്നി. തനിക്കെന്താ അയാളെ ഇഷ്ടമായിത്തുടങ്ങിയോ? അന്നത്തെ ജോലിയ്ക്കിടയിൽ റീന കൂടെക്കൂടെ വാച്ച് നോക്കുന്നുണ്ടായിരുന്നു. സഹപ്രവർത്തക സുജയ്ക്ക് അദ്ഭുതം തോന്നാതിരുന്നില്ല. “നിനക്ക് എവിടെയെങ്കിലും പോകാനുണ്ടോ?”

“ഇല്ല, പക്ഷേ വൈകിട്ട് 7 ന് ഒരു ചാറ്റ് പറഞ്ഞിട്ടുണ്ട്.” അതുകേട്ടവരും ഒളിഞ്ഞു കേട്ടവരുമെല്ലാം അദ്ഭുതപ്പെട്ടു. റീനയ്ക്ക് ആരോടോ അടുപ്പം തോന്നിയിരിക്കുന്നു. അല്ലെങ്കിൽ ഇങ്ങനെ ചാറ്റിംഗിന് സമയം നോക്കിയിരിക്കുമോ?

വീട്ടിൽ എത്തി രാത്രി 7 ന്, കൃത്യമായി പറഞ്ഞാൽ ഏഴുമണി പതിനാല് നിമിഷങ്ങളിൽ അവർ ചാറ്റിംഗ് ആരംഭിച്ചു.

ഇപ്രാവശ്യം അവളുടെ കോളേജ് കാമ്പസിനെക്കുറിച്ചാണ് ചോദിച്ചത്. രണ്ടോ മൂന്നോ വട്ടം ഞാൻ പഠിച്ച കോളേജിൽ അയാൾ വന്നിട്ടുണ്ടത്രേ, ഇൻട്രസ്റ്റിംഗ്… ഞാനെന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു.” മറുഭാഗത്ത് നിന്ന് വന്ന അക്ഷരങ്ങൾ അവളെ തൃപ്തിപ്പെടുത്തി. റീനയുടെ ബ്ലോഗിനെക്കുറിച്ചായിരുന്നു അടുത്ത കമന്‍റ്. അയാൾ തന്‍റെ കവിതകൾ വായിച്ചുവെന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷവും ലജ്ജയും തോന്നി. മൃഗങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ വളരെ നന്നായിട്ടുണ്ട്. ഫേസ്ബുക്കിൽ ലൈക്ക് കൊടുത്ത് അയാൾ തുടർന്നു.

“യു റിയലി ലവ് ദെം…”

“യെസ്, ദെ ആർ മൈ ലൈഫ്…” അവൾ തിരിച്ചു മറുപട് കൊടുത്തു.

അടുത്ത ആഴ്ചയായപ്പോഴേക്കും അവരവരുടെ കുട്ടിക്കാലത്തേക്കുറിച്ചായിരുന്നു ചർച്ച. സ്വന്തം വീട്ടുകാര്യങ്ങളിലേക്ക് സ്വകാര്യതയിലേക്കോ ആരെയും ഇടപെടുവിക്കാൻ ഇഷടമില്ലാത്തയാളാണ് റീന.

“നിന്‍റെ കണ്ണിന്‍റെ നിറമെന്താണ്?” അയാൾ ചോദിച്ചപ്പോൾ താൻ ലജ്ജിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

“ഇളം ബ്രൗൺ” അരുണിന്‍റെ കണ്ണുകൾ അവൾക്ക് പെട്ടെന്ന് ഓർമ്മ വന്നു. തവിട്ടു നിറം പടർന്ന കറുത്ത കണ്ണുകൾ തന്‍റെ ദൗർബല്യം ആയിരുന്നല്ലോ. അരുണിന്‍റെ ഓർമ്മകൾ വീണ്ടും തന്നെ നുള്ളി വേദനിപ്പിക്കുമെന്ന് തോന്നിയപ്പോൾ റീന മനസ്സിനെ കണക്കറ്റ് ശാസിച്ചു. “ഇല്ല അയാളെക്കുറിച്ച് ഇനി ചിന്തിക്കില്ല.”

ഒരു മാസം കഴിഞ്ഞു പോയി. ചാറ്റിംഗും ഷെയറിംഗും സമ്പന്നമാക്കിയ ഓൺലൈൻ സൗഹൃദത്തിന്‍റെ രസത്തിൽ ദിവസങ്ങൾ കടന്നു പോയത് റീന അറിഞ്ഞില്ല. പതിവു പോലെ മെയിൽ തുറന്നപ്പോൾ മറുഭാഗത്ത് ഒരു ചോദ്യം മെയിൽ ബോക്സിൽ വന്നു ചിരിച്ചു.

“കാൻ വീ വീഡിയോ ചാറ്റ്?”

ആ ചോദ്യം അവളെ കോരിത്തരിപ്പിച്ചു.

മെയിൽ ബോക്സിനപ്പുറമുള്ള സുന്ദരമായ ഹൃദയം പേറുന്ന ശരീരവും മുഖവും കാണാൻ റീന കൊതിച്ചു തുടങ്ങിയിരുന്നു.

മുടിയിഴകൾ ഒതുക്കി, മുഖത്ത് പ്രസന്നത ആവോളം വരുത്തി അവൾ വെബ് കാം ഓൺ ചെയ്തു. ഫാനിന്‍റെ കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവൾ ഹെയർബാന്‍റു കൊണ്ട് കെട്ടി വയ്ക്കാൻ തുടങ്ങിയപ്പോൾ ആ ശബ്ദം ചെവിയിൽ മന്ത്രിച്ചു. “മുടി കെട്ടല്ലേ, അതങ്ങനെ പാറിപ്പറക്കുന്നതു കാണാൻ നല്ല രസമുണ്ട്.” ഒരു വിസ്ഫോടനം സംഭവിച്ചതു പോലെ അവൾ അമ്പരപ്പോടെ സ്ക്രീനിലേക്ക് നോക്കി. അവൾ അദ്ഭുതം എന്ന വാക്കിന്‍റെ അർത്ഥം ശരിക്കും അറിഞ്ഞു.

“ഓ…മൈ ഗോഡ്… ഇറ്റ്സ് യൂ…”

അരുണിന്‍റെ മുഖത്തിന് കുറച്ചുമാറ്റം വന്നിട്ടുണ്ട്. പക്ഷേ ആ കണ്ണുകൾ അങ്ങനെ തന്നെ. കൂടുതൽ സുന്ദരനായിരിക്കുന്നു. അരുണിന്‍റെ മുഖത്ത് അതിശയഭാവമില്ല. പകരം മുൻപെങ്ങും നോക്കാത്തത്ര പ്രണയാതുരതയോടെ അവൻ റീനയെ നോക്കി പുഞ്ചിരിച്ചു.

और कहानियां पढ़ने के लिए क्लिक करें...