ഉപ്പയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അതിനാൽ 3 സഹോദരി സഹോദരന്മാരുടെ പഠനം പ്രൈമറി ക്ലാസുകളിൽ അവസാനിച്ചു. പക്ഷേ ഞാൻ ബാല്യത്തിലെ തന്നെ ഉന്നത വിദ്യാഭ്യാസം നേടുമെന്ന് തീരുമാനിച്ചിരുന്നു. എന്‍റേത് ഉറച്ച തീരുമാനം ആയിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുന്ന പതിവില്ലാത്തതാണ്.

“രേഷ്മാ… നമ്മുടെ കൂട്ടർക്കിടയിൽ പഠിച്ച പയ്യന്മാരെ എവിടെ കിട്ടാനാ? നീ പഠിക്കാനുള്ള മോഹം ഉപേക്ഷിച്ച് വല്ല പാചകമോ തുന്നലോ പഠിച്ചോ” ഉപ്പ ഉപദേശിക്കും.

ഞാൻ നോക്കി വളർത്തിയ ഇളയ സഹോദരിയും ട്യൂഷൻ എടുത്താണ് സ്വന്തം പഠനത്തിനുള്ള കാശുണ്ടാക്കുന്നത്. 12-ാം ക്ലാസ്സിൽ എന്‍റെ ശ്രമത്തിനു ഫലമുണ്ടായി. എനിക്ക് സ്കോളർഷിപ്പ് കിട്ടി തുടങ്ങി. ഇതിനിടയിൽ മൂത്ത രണ്ട് സഹോദരികളെയും സാധാരണക്കാരായ പയ്യന്മാരെ കൊണ്ടു കെട്ടിച്ചിരുന്നു. ചേട്ടൻ ഒരു കടയിൽ ജോലിക്കും പോകാൻ തുടങ്ങിയിരുന്നു. ഞാൻ ഒരു സ്വകാര്യ കോളേജിൽ ലക്ചർ ആയി ജോലി നോക്കുന്നതിനിടയിൽ പിഎച്ച്ഡി ചെയ്യാനും തുടങ്ങിയിരുന്നു. അവസാനം ഞാൻ കഠിനശ്രമം കൊണ്ട് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി തീർന്നു. ഇളയ സഹോദരി ഡോക്ടറേറ്റ് നേടി ലക്ചറർ ആയി.

എന്‍റെ പുതിയ പോസ്റ്റിംഗ് വെറൊരു നഗരത്തിലായിരുന്നതു കൊണ്ട് ഞാൻ ഈദിനും ബക്രീദിനും മാത്രമേ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ. കിട്ടുന്ന തുക മിച്ചം വയ്ക്കുകയും അത്യാവശ്യ ചെലവുകൾ ചുരുക്കിയുമാണ് ഞാൻ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. വലിയ അല്ലലില്ലാതെ ജീവിതം മുന്നോട്ടു പോകുന്നുണ്ടെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥയാവാറുണ്ട്.

“മോളെ രേഷ്മാ നീ ഇത്രയധികം ഡിഗ്രികൾ എടുത്തിട്ടെന്തിനാ… നിന്‍റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള പയ്യന്മാരെ തെരഞ്ഞ് തെരഞ്ഞ് ഞങ്ങൾ സഹികെട്ടു.”

“ഉപ്പാ… ഇപ്പോൾ ആളുകൾ വിദ്യാഭ്യാസത്തിന്‍റെ മഹത്വം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. നോക്കിക്കോളൂ വിദ്യാഭ്യാസമുള്ള പെണ്ണിനെ തേടി ആളുകൾ വീട്ടിലേയ്ക്ക് വരും. പഠിച്ച പെൺമക്കളെ ഓർത്ത് നിങ്ങൾക്ക് അഭിമാനം തോന്നും” ഞാൻ പറഞ്ഞു.

“ആ സുന്ദര ദിവസം എപ്പോൾ വരുമെന്ന് ആർക്കറിയാം.” ഉമ്മ നെടുവീർപ്പിട്ടു.

“നിന്നെക്കാൾ ചെറുപ്പക്കാരികളായ കുടുംബത്തിലെ മറ്റ് പെൺകുട്ടികളുടെ നിക്കാഹ് കഴിഞ്ഞു. പലർക്കും കുഞ്ഞുങ്ങളുമായി. എല്ലാവരും ചോദിക്കുന്നു. നിന്നെ എന്താണ് കെട്ടിച്ചു അയക്കാത്തതെന്ന്? നസിമക്കും നിനക്കും നിക്കാഹ് വേണ്ടാത്തതെന്തെന്ന് എല്ലാവരും കളിയാക്കുന്നുമുണ്ട്. നിന്‍റെ നിക്കാഹ് നടക്കാത്തതിനാൽ ഞങ്ങൾക്ക് ഹജിനും പോകാനും സാധിക്കുന്നില്ല.” ഉമ്മ ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്കവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി.

എനിക്കായി ചില ആലോചനകൾ വരാൻ തുടങ്ങിയിരുന്നെങ്കിലും തറവാടു മഹിമ പറഞ്ഞ് ഉപ്പയും ഉമ്മയും അതെല്ലാം വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസം എല്ലാ പൗരന്‍റെയും അവകാശമാണ്. പക്ഷേ സമുദായത്തിന്‍റെയും ജാതി സംസ്കാരത്തിന്‍റെയും പേരിൽ പെൺകുട്ടികളെ അധികം പഠിക്കാൻ സമ്മതിക്കാറില്ല. ദാരിദ്യ്രവും ഒരു കാരണമാകുമ്പോൾ ആർക്കെങ്കിലുമൊക്കെ പിടിച്ചു കൊടുക്കുകയും സ്ത്രീധനവും നൽകേണ്ടി വരുന്നതിനാൽ പഠനത്തിനുള്ള ആവേശം കുട്ടികൾക്ക് ഉണ്ടാവുമെങ്കിലും വീട്ടുകാർ അതിനായി അധികം കാശു ചെലവഴിക്കാൻ മെനക്കെടാറില്ല.

രേഷ്മയ്ക്ക് തന്‍റെ പ്രായത്തിലുള്ള മറ്റ് പെൺകുട്ടികളുടെ ജീവിതം ഓർത്തു സങ്കടം വന്നു. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും സാഹചര്യം കാരണം ചെറുപ്പത്തിലെ വിവാഹിതരായി അമ്മയാവേണ്ടി വന്നവർ എത്രയധികമാണ്. നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ഉയർന്ന ജീവിത സാഹചര്യവും നിഷേധിക്കപ്പെടുന്നത് സ്ത്രീകളെ കൂടുതൽ നിരാശരാക്കുകയേ ഉള്ളൂ. ഇതവരെ പിന്നോട്ടു നയിക്കുകയും ചെയ്യുന്നു.

ഒരു ദിവസം ഉപ്പയുടെ ഫോൺ വന്നു. ശബ്ദത്തിൽ നല്ല ഉത്സാഹം ഉണ്ടായിരുന്നു. “നിന്‍റെ ഇളയപ്പ ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ട്. പയ്യൻ പിജി കഴിഞ്ഞതാണ്. ഒരു പ്രൈവറ്റ് സ്ക്കൂളിലാണ് ജോലി. വാർഷിക വരുമാനം 8 ലക്ഷം രൂപയാണ്. വീട്ടിൽ നിറയെ ആൾക്കാരുണ്ട്. കൂട്ടുകുടുംബമാണ്. ഞാൻ ഫോട്ടോ അയക്കട്ടെ.”

“സ്ത്രീധനമൊന്നും അവർ ആവശ്യപ്പെട്ടിട്ടില്ല. സാധാരണ നിക്കാഹാണ് അവരാഗ്രഹിക്കുന്നത്.” സഹോദരനും എന്നോടു സംസാരിച്ചു.

ഈ ആലോചന വന്നതോടെ ഉപ്പയും സഹോദരനും ഉഷാറായ പോലെ…

ഞാൻ ഫോട്ടോ കണ്ടു. ഒരു സാധാരണ മുഖം. ബയോഡാറ്റ എന്‍റെ ഡിഗ്രികളുമായി യാതൊരു മാച്ചും ഇല്ല. പക്ഷേ എനിക്കെന്ത് ചെയ്യാൻ കഴിയും. ഉപ്പയുടെയും ഉമ്മയുടെയും താൽപര്യം. അനിയത്തിയുടെ കല്യാണ പ്രായം. എനിക്കും 34 കഴിഞ്ഞിരിക്കുന്നു. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സമ്മർദ്ദം കാരണം ഉപ്പ എന്‍റെ സമ്മതം ചോദിക്കാതെ വാക്കു കൊടുത്തു.

വിവാഹ നിശ്ചയത്തിനു ശേഷം ഞാൻ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തി. പക്ഷേ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹവുമായുള്ള ജീവിതം എങ്ങനെയാവുമോ എന്തോ? വീട്ടിലെ കാര്യങ്ങൾ ഓർത്ത് എനിക്ക് ആശങ്കകൾ ഏറെയുണ്ട്. എന്‍റെ സന്തോഷങ്ങൾ, താൽപര്യങ്ങൾ, ഇഷ്ടങ്ങൾ എല്ലാം മാനിക്കുന്ന ആളാണോ?… എന്‍റെ നിക്കാഹ് എന്‍റെ തടവറയായി തീരുമോ, എനിക്ക് നന്നായി ഉറങ്ങാൻ തന്നെ സാധിച്ചില്ല.

നിശ്ചയം കഴിഞ്ഞ് മൂന്നാം നാൾ അദ്ദേഹത്തിന്‍റെ ഫോൺ വന്നു. ആദ്യത്തെ സംസാരം ഒരു പഴഞ്ചൻ ചിന്താഗതിക്കാരന്‍റെതായി തോന്നിയില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സംസാരിച്ചത്.

ഫോൺ വിളിക്കുന്നത് ഒരു പതിവായി. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് ഫോൺ വരിക. മണിക്കൂറുകൾ ആ സംഭാഷണങ്ങൾ നീണ്ടു പോകാറുണ്ട്. ആത്മസ്തുതി പറയും. ജീവിതത്തിൽ നേടിയെടുത്തതും ഇനി നേടാൻ ആഗ്രഹിക്കുന്നതും പങ്കു വച്ചതും അന്നാണ്. ഞാൻ ഒന്നും വെട്ടി തുറന്ന് പറഞ്ഞില്ല. അതേ… ആണോ, ഹാ…. കൊള്ളാം എന്നൊക്കെ ചുരുങ്ങിയ വാക്കിൽ മറുപടി ഒതുക്കി. ഇനി ഞാൻ എന്തെങ്കിലും പറയാമെന്ന് വച്ചാലോ അതിനുള്ള ഗ്യാപ് തരികയുമില്ല. വാതോരാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും.

നാലു മാസത്തിനു ശേഷം പുള്ളിയുടെ തനി സ്വഭാവം എനിക്ക് പിടികിട്ടി. എത്ര ബാലിശമായ കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്. മുതിർന്ന ഒരു വ്യക്തിയാണെന്ന, ഒരു അദ്ധ്യാപകനാണെന്ന ബോധം ഇല്ലാത്ത ഒരാളെപ്പോലെ… ബന്ധങ്ങളുടെ അതിർവരമ്പുകളെ കുറിച്ചായിരുന്നു അന്ന് വർത്തമാനം. എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ പുരോഗമന വാദം ഒക്കെ ഒരു ഷോയാണ്. അദ്ദേഹവും വീട്ടുകാരും പരമ്പരാഗതവാദികളെക്കാൾ പഴഞ്ചൻ ചിന്താഗതിക്കാരാണ്. എനിക്കാണെങ്കിൽ ഒരു റിബൽ മൂഡാണ് താനും. ഇതു രണ്ടും ഒത്തു പോകുമോ? എനിക്ക് ഇപ്പഴേ അപകടം മണക്കാൻ തുടങ്ങി. അന്ന് ഞാൻ വല്ലാതെ അപ്സെറ്റ് ആവുകയും ചെയ്‌തു.

പ്രായം ചെന്നുള്ള വിവാഹബന്ധം സ്ത്രീയും പുരുഷനും ഒരു കുടക്കീഴിൽ സമൂഹത്തിന്‍റെയും കുടുംബ പാരമ്പര്യത്തിന്‍റെയും ശീലങ്ങളെയും മര്യാദകളെയും തൃപ്തിപ്പെടുത്താനുള്ള ഒരു നീക്കു പോക്കാണ്. എന്നിട്ടും സ്ത്രീയ്ക്ക് പുരുഷനെ പ്രിയതോഴനായി കാണേണ്ടി വരുന്നു. ഒരു സുഹൃത്തിനെപ്പോലെ നല്ല മനുഷ്യനെപ്പോലെ അധികാര കൊതിയില്ലാതെ പെരുമാറാൻ പക്വത വന്ന പ്രായത്തിലും പുരുഷന് സാധിക്കുന്നില്ല. അതാണ് ഇത്തരം വിവാഹബന്ധത്തിലെ വലിയ കുടുക്ക്. ഒരു തരത്തിലും സംവേദിക്കാൻ പറ്റാത്ത ഒരാൾക്കൊപ്പം ഞാനെങ്ങനെ കഴിയും?

പിജിയുടെ ലാസ്റ്റ് സെമസ്റ്റർ എഴുതാനായി ലീവ് എടുക്കുകയാണെന്ന് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു. പക്ഷേ എന്നോട് പറഞ്ഞിരുന്നത് പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു എന്നായിരുന്നവല്ലോ… ഞാനദ്ദേഹത്തിന്‍റെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ അവസാന വർഷ സെമസ്റ്ററിന്‍റെ മാർക്ക് ലിസ്റ്റ് ഇല്ലായിരുന്നു. ഇതിനർത്ഥം എന്നോട് കള്ളം പറഞ്ഞു എന്നാണ്. എനിക്കന്നേ തോന്നിയിരുന്നു. ഇവരിൽ സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ലെന്ന്…

സ്വകാര്യ സ്‌ഥാപനത്തിലെ ജോലി വലിയ തലവേദനയാണെന്ന് ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയ്ക്ക് സൂചിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് ഫിലോസഫിയുടെ പുസ്തകം എഴുതണമെന്നാണ് ആഗ്രഹമെന്നും തട്ടിവിട്ടിരുന്നു.

“പുസ്തകമെഴുതാനായി ജോലി രാജി വച്ച് വീട്ടിലിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഞാൻ രണ്ടു പുസ്തകങ്ങൾ എഴുതിയത് ജോലി ചെയ്‌തു കൊണ്ട് തന്നെയാണ്.”

എന്‍റെ മറുപടി കേട്ട് ഉടനെ ആ വിഷയത്തിലുള്ള സംസാരം അന്ന് അദ്ദേഹം അവസാനിപ്പിക്കുകയാണുണ്ടായത്. അനുഭവങ്ങളും അറിവും പരന്ന വായനയുമാണ് എന്നെ ഒരു എഴുത്തുകാരിയാക്കിയത്. എന്‍റെ ജീവിത വീക്ഷണം രൂപപ്പെട്ടതും അങ്ങനെയാണ്. അദ്ദേഹത്തിന്‍റെ തീരുമാനം ഒരു സർഗധനന്‍റേതല്ലെന്ന് എനിക്ക് തോന്നി. പക്വത കുറവുള്ള ഒരാളുടെ ജൽപ്പനങ്ങളായേ എനിക്കിതിനേ കാണാൻ കഴിഞ്ഞുള്ളൂ.

ഒരു ദിവസം എനിക്ക് ഓഫീസിൽ കുറച്ചധികം പണിയുണ്ടായിരുന്നു. എന്‍റെ ഡിപാർട്ട്മെന്‍റിൽ കുറച്ചു പേർ ലീവിലായതിനാൽ ആ പണികൂടി ചെയ്‌തു തീർക്കാനുണ്ട്. അന്നും പതിവു പോലെ അദ്ദേഹത്തിന്‍റെ ഫോൺ വന്നു. പ്രത്യേകിച്ചും കാരണമൊന്നുമില്ലാതെ. “നിന്നെ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമാണ്. ഇനി എന്‍റെ ഉമ്മയ്ക്ക് എന്നെ പറ്റിയുള്ള ചിന്തയുണ്ടാവില്ല.”

“അതെന്താ?”

“കാരണം എന്‍റെ പ്രാഥമിക താൽപര്യം തൃപ്തിപ്പെടുത്താൻ കഴിഞ്ഞല്ലോ”

ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി. ഞാൻ സംയമനം വീണ്ടെടുത്തു കൊണ്ട് ചോദിച്ചു.

“പ്രാഥമിക ആവശ്യം എന്ന് ഉദ്ദേശിച്ചത് എന്താണ്?” പൊട്ടിച്ചിരിച്ചു കൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.

“ഭക്ഷണം, വസ്ത്രം, പാർപ്പിടം”

ഇത് കേട്ട് ഞാൻ ഷോക്കായിപ്പോയി. ഇന്ത്യൻ സമൂഹത്തിൽ പുരുഷന്മാർ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സ്ത്രീകളെ ആണ് ഉപയോഗപ്പെടുത്തുന്നത്. സ്ത്രീധനം വാങ്ങിച്ചു സ്വത്ത് കൈവശപ്പെടുത്തിയും ഭാര്യയുടെ ശമ്പളം മോഹിച്ചും… അങ്ങനെ… അങ്ങനെ സ്വപ്ന ജീവിതം എത്തിപ്പിടിക്കാൻ നോക്കുന്ന പുരുഷന്മാർ.

സ്ത്രീകളെ ആശ്രയിച്ചാണ് പുരുഷൻ വളരുന്നത്. ശരിക്കും ഉപയോഗിക്കുക തന്നെയാണ്. അതിനുള്ള പ്ലാനുകൾ ഉണ്ടാക്കുന്നു. ഇതിനു മുമ്പും എന്‍റെ ശമ്പളവും ബാങ്ക് ബാലൻസും അറിയാൻ ശ്രമിച്ചിരുന്നു. ഞാൻ ഉപ്പയെയും ഉമ്മയെയും വിളിച്ചു. വിവാഹ നിശ്ചയം നടന്നതു മറന്നേക്കാൻ പറഞ്ഞു. ഇനിയീ നിക്കാഹ് നടക്കില്ല. ഒരാളുടെ അടിമയാവാനും ഇനി ഞാനില്ല. അഭിമാനത്തോടെ ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. വിവാഹ നിശ്ചയ സമയത്ത് കൈമാറിയ മോതിരവും മറ്റ് സമ്മാനങ്ങളും ഞാൻ അന്ന് തന്നെ അയാളുടെ മേൽവിലാസത്തിൽ തിരിച്ചയച്ചു. എന്‍റെ കുടുംബം പൊട്ടിത്തെറിച്ചില്ലന്നേയുള്ളൂ. അല്ലെങ്കിലും ഒരു നല്ല കാര്യത്തിനു മുമ്പ് ഒരു പൊട്ടിത്തെറി നല്ലതാണെന്ന് ഞാനും കരുതി.

ഉള്ളിൽ അനിഷ്ടം വച്ചു കൊണ്ട് മുഖത്ത് സ്നേഹത്തിന്‍റെ ഭാവം വരുത്തി ജീവിക്കുന്നതിനേക്കാൾ നല്ലത് ജീവൻ വെടിയുന്നതാണ്. എനിക്കീ ബന്ധം താൽപര്യമില്ല. എന്‍റെ ഇഷ്ടം ജീവിക്കുന്നതാണ് എനിക്കിഷ്ടം. സമൂഹവും മറ്റ് വിലക്കുകളും അതിനൊരു തടസ്സമാകരുത്. നട്ടെല്ലില്ലാത്ത പുരുഷനൊപ്പം കഴിയുന്നതിനേക്കാൾ നല്ലതാണ് ഏകാകിയായി ജീവിതം നയിക്കുന്നത്. ഞാൻ ചിറകൊടിയാത്ത പക്ഷിയാണ്. എന്‍റെ ആകാശം വിശാലമാണ്. അതിന്‍റെ പരപ്പ് എന്‍റെ വീട്ടുകാർക്കും പിടി കിട്ടിത്തുടങ്ങും എന്നാണ് എന്‍റെ പ്രതീക്ഷ. പിന്നെ വീട്ടിലേയ്ക്ക് ഞാൻ വിളിച്ചത് ഈദ് മുബാറക് പറയാനാണ്. ഒരു പെണ്ണിനും അവളുടെ സ്വാതന്ത്യ്രം പുരുഷനെപ്പോലെ മഹത്തരമാണെന്ന് ഉമ്മയ്ക്കും അപ്പോഴേക്കും മനസ്സിലായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...