അപർണ സന്തോഷത്തിലായിരുന്നു. ഇന്ന് അവളുടെയും സന്ദീപിന്‍റെയും ഒന്നാം വിവാഹ വാർഷികമാണ്. മേക്കപ്പിന് അവസാനമായി ഒരു ടച്ച് കൊടുത്തുകൊണ്ട് ഭംഗിയുള്ള കസവുകൾ നിറഞ്ഞ സാരിയുടെ മുന്താണി കയ്യിൽ വിടർത്തിയിട്ട ശേഷം ഡ്രസ്സിംഗ് ടേബിളിന് മുന്നിലുള്ള കണ്ണാടിയിൽ നോക്കി പുഞ്ചിരി തൂകി. പിങ്ക് നിറമുള്ള പട്ടുസാരി അവളെ ഒരു റോസാപ്പൂ പോലെ സുന്ദരിയാക്കി.

ഇന്ന് രാവിലെ സന്ദീപ് സമ്മാനിച്ച വിലകൂടിയ സാരിയാണ് ഇത്. ഇന്ന് സന്ദീപിന് ഞാനും ഒരു സമ്മാനം കരുതി വെച്ചിട്ടുണ്ട്. തീർച്ചയായും സന്ദീപിനത് ഒത്തിരി ഇഷ്ടമാവും. അപർണയുടെ സുന്ദരമായ മുഖം ലജ്ജയാൽ കൂമ്പി പോയി.

കുറച്ചു ദിവസങ്ങളായി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. അതിന്‍റെ ചില ലക്ഷണങ്ങളും സൂചനകളും അവളുടെ ശരീരം കാട്ടിത്തുടങ്ങിയിരിക്കുന്നു. വെഡിംഗ് ആനിവേഴ്സറി ഡേയിൽ ഈ വാർത്ത അറിയിച്ച് സന്ദീപിനെ അത്ഭുതപ്പെടുത്താമല്ലോ. ജീവിതത്തിലെ ഏറ്റവും ശുഭകരമായ വാർത്ത അറിയാൻ ഇതിലും മനോഹരമായ മറ്റേതു ദിവസമാണ് ഉള്ളത്. ഇന്ന് രണ്ട് പരിപാടികളാണ് സന്ദീപ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്ന് സിനിമ അതുകഴിഞ്ഞ് ഗ്രീൻ പാർക്കിൽ ഡിന്നർ.

ഡിന്നർ കഴിഞ്ഞ് അവർ ഗ്രീൻ പാർക്കിൽ നിന്നും പുറത്തിറങ്ങി. രാത്രി ഏറെ വൈകിയിരുന്നു. കറുത്തിരുണ്ട ആകാശത്തിൽ ഒരൊറ്റ നക്ഷത്രത്തെ പോലും കാണാനില്ല. ആഞ്ഞുവീശിയ കാറ്റിനൊപ്പം ഇരമ്പിയെത്തിയ മഴ നനഞ്ഞ അവർ ഹോട്ടലിലെ കാർ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. സന്ദീപും അപർണയും തിടുക്കപ്പെട്ട് കാറിൽ കയറി. സന്ദീപ് കാർ സ്റ്റാർട്ട് ആക്കി. വഴി വിജനമായിരുന്നു. വീട്ടിലേക്ക് ഇനി കുറെ ദൂരം ഉണ്ട്. പെട്ടെന്ന് കാർ ഒരു ഞെരുക്കത്തോടെ നിന്നു. എൻജിനിൽ വെള്ളം കയറിയത് ആയിരുന്നു.

ഏതെങ്കിലും വാഹനത്തിൽ ലിഫ്റ്റ് കിട്ടുമെന്ന് പ്രതീക്ഷയിൽ അവർ വണ്ടിയിൽ തന്നെയിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു കാർ വരുന്നത് കണ്ട് സന്ദീപ് പുറത്തേക്കിറങ്ങി വാഹനത്തിന് നേരെ കൈവീശി. സന്ദീപിന് തൊട്ടടുത്തായി കാർ വന്നുനിന്നു. ഗ്ലാസ് താഴ്ത്തി ഒരു യുവാവ് പുറത്തേക്ക് നോക്കി. അയാൾ അപർണയെ ഒന്നു നോക്കിയശേഷം പിൻവശത്തെ ഡോർ തുറന്നു. അപർണ നന്ദി സൂചകവുമായി ചിരിച്ചുകൊണ്ട് കാറിലേക്ക് കയറി. സന്ദീപ് തന്‍റെ കാർ ലോക്ക് ചെയ്യുന്നതിനിടെ യുവാവ് കാർ സ്റ്റാർട്ട് ആക്കി ചീറിപ്പാഞ്ഞു. സന്ദീപ് അലറി വിളിച്ചു കൊണ്ട് കാറിന് പിന്നാലെ ഏറെ ദൂരം പാഞ്ഞുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.

കാറിന്‍റെ പിൻസീറ്റിൽ ഉണ്ടായിരുന്ന യുവാവ് അപർണയെ കടന്നു പിടിച്ചു. അപർണ അയാളുടെ കൈ തട്ടി മാറ്റി കൊണ്ട് ഡോർ തുറക്കാനായി മുന്നോട്ടാഞ്ഞു. അടുത്തിരുന്ന യുവാവ് അവളെ ബലമായി പിടിച്ചു വലിച്ചു. അവളുടെ മുഖം പിടിച്ചുയർത്തി മൃഗീയമായ ആവേശത്തോടെ അയാൾ ചുംബിക്കാനാഞ്ഞു.

അവൾ ഉച്ചത്തിൽ ബഹളം വെച്ചതോടെ യുവാക്കളിൽ ഒരുവൻ അവളുടെ ചുണ്ടു കടിച്ചു പറിച്ചു. കടുത്ത വേദനയിൽ നിലവിളി അവളുടെ തൊണ്ടയിൽ കുടുങ്ങി. വായിൽ രക്തത്തിന്‍റെ ഉപ്പു രസം. ഏറെ ദൂരം മുന്നോട്ടു പോയ ശേഷം അവർ വിജനമായ റോഡരിയിൽ കാർ നിർത്തി. അവളുടെ ദീനരോദനം പുറത്തു കേൾക്കാതിരിക്കാൻ അവർ കാർ സ്റ്റീരിയോയിലൂടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിന്‍റെ ശബ്ദം ഉയർത്തി. മൂവരും മദ്യലഹരിയിൽ ആയിരുന്നു.

വേട്ടക്കാരന്‍റെ വലയിൽ വീണ മാൻപേടയെ പോലെ അവൾ പിടഞ്ഞു. തന്നെ വെറുതെ വിടണം എന്ന് അവൾ താണുകേണ് പേക്ഷിച്ചുകൊണ്ടിരുന്നു. നിസ്സഹായതയോടെ ഒരു മരപ്പാവ കണക്കെ അവൾ കണ്ണിറുക്കി പിടിച്ചു തേങ്ങി. കരഞ്ഞു കരഞ്ഞ് അവളുടെ തൊണ്ട വരണ്ടു പോയിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ അവർ സന്ദീപിന്‍റെ കാർ കിടന്നയിടത്ത് അവളെ ഉപേക്ഷിച്ചിട്ട് വേഗത്തിൽ ഓടിച്ചു പോയി. കാറിനരികിൽ എത്തിയ സന്ദീപ് തളർന്ന് റോഡിൽ കിടന്ന അവളെ താങ്ങിയെടുത്ത് പിൻസീറ്റിൽ ഇരുത്തി. അവളുടെ കീറിപ്പറിഞ്ഞ വസ്ത്രവും തിണർത്തു പൊന്തിയ മുഖവും കണ്ട് അയാൾ മുഖം പൊത്തി കരഞ്ഞു.

മഴ പൂർണ്ണമായും തോർന്നു കഴിഞ്ഞിരുന്നു. എങ്ങനെയോ കാർ സ്റ്റാർട്ട് ആക്കിയശേഷം അയാൾ അപർണയേയും കൂട്ടി ഡോക്ടർ മനോജ് കുമാറിന്‍റെ വീട്ടിലെത്തി. മനോജിന്‍റെ ഭാര്യ നിഷയും ഡോക്ടറായിരുന്നു.

പോലീസിൽ പരാതി കൊടുക്കാൻ തുനിഞ്ഞെങ്കിലും മനോജിന്‍റെയും ഭാര്യയുടെയും അഭിപ്രായം മാനിച്ച് അയാൾ അതിൽനിന്നും പിന്തിരിഞ്ഞു. ഇക്കാര്യം പുറത്തറിഞ്ഞ് പ്രശ്നം വഷളാക്കേണ്ട എന്ന നിലപാടിൽ ആയിരുന്നു അവർ.

നിഷയുടെ പരിചരണത്തിൽ അപർണയുടെ ശാരീരികമായ വിഷമതകൾ മാറിയെങ്കിലും മനസ്സിനേറ്റ മുറിവ് മാരകമായിരുന്നു. സന്ദീപ് കോളേജിൽ നിന്നും ദീർഘ അവധിയെടുത്ത് അപർണ്ണയോടൊപ്പം ചെലവഴിച്ചു. അപർണ തെറ്റുകാരി അല്ലെന്നും അവളെ പഴയത് പോലെ തന്നെ സ്നേഹിക്കാൻ ഉണ്ടെന്നുമുള്ള വിശ്വാസം വളർത്തിയെടുക്കാനും അയാൾ തനിക്കാവുംവിധം ശ്രമിച്ചുകൊണ്ടിരുന്നു.

പതിയെ അവൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ട് തുടങ്ങി. പക്ഷേ ജീവിതം അവൾക്കത്ര അനായാസം ആയിരുന്നില്ല. മാസങ്ങൾ കടന്നുപോകവെ അപർണയുടെ ശരീരത്തിൽ ചില മാറ്റങ്ങൾ വന്നു. ഏറെ നാളായി മരവിപ്പിന്‍റെ ലോകത്തായിരുന്നതിനാൽ താനൊരു അമ്മയാവാൻ പോവുകയാണെന്ന കാര്യം പോലും എന്നെ മറന്നു കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഈ യാഥാർത്ഥ്യം സന്ദീപിനെ സംബന്ധിച്ച് ഒരു കളങ്കം തന്നെയായിരുന്നു.

അയാൾ പതിയെ അവളിൽ നിന്നും ഒഴിഞ്ഞുമാറി തുടങ്ങി. അയാളിലെ മാറ്റം അവളിൽ കൂടുതൽ അസ്വസ്ഥയാക്കി. അവൾ ഒരു ദിവസം പൊട്ടിക്കരഞ്ഞു.

എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്?

ഒന്നുമില്ല, സന്ദീപ് ചിരിക്കാൻ ശ്രമിച്ചു.

ഇല്ല, എന്തോ ഉണ്ട്.

ഒന്നുമില്ലെന്നല്ലേ പറഞ്ഞത്. അയാളുടെ ശബ്ദം കനത്തു.

അത് കള്ളം, മനസ്സിൽ എന്താണെന്ന് തുറന്നു പറയാമല്ലോ. അറിയണമെന്ന് വാശിയിലായിരുന്നു അപർണ.

തുടർന്ന് സംസാരം ഒഴിവാക്കാനായി അയാൾ എഴുന്നേറ്റ് പോകാൻ ഒരുങ്ങി. അവൾ അയാളുടെ കയ്യിൽ കടന്നു പിടിച്ച ഉടനെ അയാൾ പറഞ്ഞു, അപർണ, നമുക്കിത് അബോർഷൻ…

ചെവിക്കുള്ളിൽ എന്തോ ഉരുകിയൊലിക്കുന്ന അസഹ്യതയോടെ അവൾ ചെവി പൊത്തി. സമനില വീണ്ടെടുക്കാൻ അവൾക്ക് ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു.

പുരുഷൻ എത്ര ദയാലുവായാലും മറ്റൊരാളുടെ കുഞ്ഞിനെ അംഗീകരിക്കാൻ ഒരിക്കലും തയ്യാറാവുകയില്ല. എന്നാൽ ഇത് സ്വന്തം കുഞ്ഞായിരുന്നിട്ട് കൂടി…

അവൾ അയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചു. അവളുടെ കണ്ണുകൾ പ്രതീക്ഷയുടെ രണ്ട് അഗ്നിഗോളങ്ങളായി തിളങ്ങി. സന്ദീപ് എന്നെ വിശ്വസിക്കൂ, ഇത് നമ്മുടെ കുഞ്ഞാണ്. നമ്മുടെ സ്നേഹത്തിന്‍റെ അടയാളം.

അങ്ങനെയായിരുന്നുവെങ്കിൽ നിനക്ക് എന്നോട് നേരത്തെ പറയാമായിരുന്നല്ലോ. അസഹ്യതയോടെ സന്ദീപ് പറഞ്ഞു. എന്നെന്നേക്കുമായി തകർന്നു പോകുമായിരുന്ന തന്‍റെ ജീവിതത്തെ കൈക്കുമ്പിളിൽ കോരിയെടുത്ത് നിധി പോലെ സൂക്ഷിച്ച സന്ദീപ് തന്നെയാണോ ഇത്? അയാളുടെ ആദ്യത്തെയും അവസാനത്തെയും പ്രണയമായിരുന്നു താൻ. ചെയ്യാത്ത ഒരു തെറ്റിനുള്ള ശിക്ഷയാണല്ലോ സന്ദീപ് വിധിച്ചത്.

എന്താ ആലോചിക്കുന്നേ? ഇക്കാര്യങ്ങളൊക്കെ പരസ്യമാകാൻ അധിക സമയം ഒന്നും വേണ്ട. ആളുകൾ ഓരോന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. അപർണ്ണ നിർവികാരയായി തലയാട്ടി.

സന്ദീപിന്‍റെ വീട്ടുകാർ തീർത്തും അവളെ അവഗണിച്ചു. തന്‍റെ എല്ലാമെല്ലാമായ സ്നേഹത്തിന്‍റെ മുദ്രയെ മായിച്ചു കളയാൻ അവൾ ഒരിക്കലും ആഗ്രഹിച്ചില്ല. ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ.

അവൾ സന്ദീപിനെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിന് വീണ്ടും ശ്രമിച്ചു. എന്നാൽ അബോർഷനെ കുറിച്ചല്ലാതെ അയാൾ മറ്റൊന്നിനെക്കുറിച്ചും പറയാൻ താല്പര്യപ്പെട്ടില്ല.

ഭാര്യ ഭർത്താവ് ബന്ധത്തിൽ സംശയത്തിന്‍റെ കരിനിഴൽ പടർന്നു കഴിഞ്ഞാൽ പിന്നെ ആ ബന്ധത്തിന് എന്ത് അസ്തിത്വമാണ് ഉള്ളത്.

പിറ്റേന്ന് രാവിലെ തന്നെ അപർണ സന്ദീപിനൊരു കത്തെഴുതി വെച്ചിട്ട് വീട് വിട്ടിറങ്ങി. ജീവനില്ലാത്ത ആ ബന്ധം പേറി നടന്നിട്ട് എന്തുകാര്യം? അവളുടെ ഓരോ ചുവടുവെപ്പും ഉറച്ചതായിരുന്നു. അപർണ തന്‍റെ ബാല്യകാലസഖി ആയിരുന്ന നിമ്മിയുടെ വീട്ടിലെത്തി. സന്ദീപ് തേടി വരാൻ സാധ്യതയില്ലാത്ത ഒരേയൊരു ഇടം. നിമ്മിയുടെ വീട്ടിൽ നിമ്മിയും പരിചാരികയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രണയബന്ധം ഉണ്ടായിരുന്നത് തകർന്നതോടെ വിവാഹം കഴിക്കാതെ തനിച്ച് ജീവിക്കുകയാണ് അവൾ. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥ.

അപർണയുടെ കഥയറിഞ്ഞ് നിമ്മിയുടെ മനസ്സലിഞ്ഞു. കഷ്ടിച്ച് 24 വയസ്സുള്ള അപർണ നേരിട്ടത് എത്ര ക്രൂരമായ അനുഭവങ്ങളാണ്. എന്നിട്ടും ജീവിക്കണമെന്ന് മോഹം അവളുടെ ഉള്ളിന്‍റെയുള്ളിൽ തെളിഞ്ഞിരിക്കുകയല്ലേ.

അപർണയ്ക്കിപ്പോൾ ധൈര്യവും ആത്മവിശ്വാസവും പകരുകയാണ് വേണ്ടത്. അതിന് അത്യാവശ്യമായി ഒരു ജോലി സംഘടിപ്പിക്കണം. നിമ്മി തന്‍റെ ഓഫീസിൽ തന്നെ അപർണയ്ക്ക് ജോലി ശരിയാക്കി.

ജീവിതം പുതിയൊരു പാതയിലൂടെ ഓടിത്തുടങ്ങി. അപർണ ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നൽകി. അരവിന്ദ്. അരവിന്ദിനും സന്ദീപിനും ഇടയിൽ ഉണ്ടായിരുന്നു സമാനതകൾ അവളെ ആശ്ചര്യപ്പെടുത്തി. അതെ ഉയർന്ന നെറ്റിത്തടം കറുത്തിരുണ്ട മുടി ചിരിക്കുമ്പോൾ താടിയിൽ വിരിയുന്ന കുഞ്ഞൻ കുഴി… അപർണയുടെ നിരപരാധിത്വം തെളിയിക്കാൻ വിധി നൽകിയ ഏറ്റവും വലിയ തെളിവുകൾ അല്ലേ ഇത്. അരവിന്ദിനെ ഒന്ന് കാണാൻ സന്ദീപ് വന്നിരുന്നെങ്കിൽ എന്ന് അപർണ വെറുതെ മോഹിച്ചു. സന്ദീപിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവളെ രഹസ്യമായ ചില നീക്കങ്ങളും നടത്തിയിരുന്നു. എന്നാൽ സന്ദീപ് വിദേശത്ത് എവിടെയോ ജോലി തേടി പോയെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇന്ന് സ്കൂളിൽ ആനുവൽ ഡേ ആണ്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉത്സാഹത്തോടെ ഓടിനടക്കുന്ന കാഴ്ചയായിരുന്നു സ്കൂളിൽ എങ്ങും. കുട്ടികളുടെ കലാപരിപാടിക്കുശേഷം സ്കൂളിലെ പ്രിൻസിപ്പൽ സിപി നായർ സ്റ്റേജിൽ എത്തി. ഓരോ രംഗങ്ങളിലും മികവ് തെളിയിച്ച കുട്ടികൾക്ക് പുരസ്കാരം നൽകാനായി പ്രധാന അതിഥിയായ സന്ദീപ് മേനോനെ സ്റ്റേജിലേക്ക് പ്രിൻസിപ്പൽ ക്ഷണിച്ചു.

അനൗൺസ്മെന്‍റ് കേട്ട ഉടനെ ഹാളിൽ ഉണ്ടായിരുന്ന അപർണ ഞെട്ടിത്തരിച്ചിരുന്നു. സ്റ്റേജിൽ കൈകൂപ്പി കടന്നുവന്ന പ്രധാന അതിഥിയെ കണ്ട് അവൾ സ്തബ്ധയായി. സന്ദീപ്… അരവിന്ദിന്‍റെ അച്ഛൻ. എത്ര ആഗ്രഹിച്ചിട്ടും ഒരു നിമിഷം പോലും മറക്കാനാവാത്ത മുഖം. അവളുടെ മനസ്സിൽ കൊടുങ്കാറ്റ് ഉയർന്നു. പ്രിൻസിപ്പലിന്‍റെ ശബ്ദം ദൂരെ നിന്നും മുഴങ്ങുന്നത് പോലെ. പ്രിൻസിപ്പൽ സന്ദീപിനെ സദസ്സിനെ പരിചയപ്പെടുത്തി. സ്കൂളിലെ സമർത്ഥനായ മുൻ വിദ്യാർഥി.

അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ഇന്നാണ് ന്യായവിധി. സന്ദീപ് സ്വന്തം മകനെ തിരിച്ചറിയുമോ? അവൾ ആരും കാണാതെ കണ്ണുതുടച്ചു.

ആദ്യത്തെ പേര് അരവിന്ദിന്‍റെ ആയിരുന്നു. സ്റ്റേജിൽ എത്തിയ അരവിന്ദ് സന്ദീപിനെ നോക്കി പുഞ്ചിരിച്ചു. സന്ദീപ് അവനെ കൈകൊടുത്ത് അഭിനന്ദിച്ചു. പൊടുന്നനെ സന്ദീപിന്‍റെ ഹൃദയമിടിച്ചു. ഏതായിരിക്കും ഈ കുട്ടി? വളരെ പരിചിതമായ മുഖം. അയാളുടെ ഓർമ്മകളിലേക്ക് അയാളുടെ കുട്ടിക്കാലം ഓടിയെത്തി. തന്‍റെ അതേ ഛായയുള്ള കുട്ടി.

അരവിന്ദിന്‍റെ പേര് ആവർത്തിച്ചാവർത്തിച്ച് അനൗൺസ് ചെയ്തു. അവൻ എല്ലാ രംഗത്തും ഒന്നാം സ്ഥാനത്തായിരുന്നു. ഓരോ തവണയും സ്റ്റേജിൽ കടന്നുവന്ന അരവിന്ദിന്‍റെ ശിരസ്സിൽ സന്ദീപ് വാത്സല്യപൂർവം തലോടി. മിടുക്കനായ ഈ കുട്ടി ആരുടെ മകൻ ആയിരിക്കും? ജിജ്ഞാസ അയാളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

സമ്മാന വിതരണത്തെ തുടർന്ന് ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ രക്ഷിതാക്കൾ പുറത്തെ വിശാലമായ ഗ്രൗണ്ടിലേക്ക് നടന്നു.

ആ സമയം അരവിന്ദ് തന്നെയും നോക്കി നിൽക്കുന്നത് സന്ദീപ് ശ്രദ്ധിച്ചു. അയാൾ പതിയെ അരവിന്ദിന്‍റെ അടുത്തേക്ക് ചെന്ന് ശിരസ്സിൽ തലോടി.

മോന്‍റെ പപ്പയുടെ പേരെന്താ?

സന്ദീപ് മേനോൻ.

മമ്മിയോ?

അപർണ…

സന്ദീപിന്‍റെ നെഞ്ചിടിപ്പ് ഉയർന്നു. അരവിന്ദ് തന്‍റെ മകനാണ്. അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ അരവിന്ദനെ ചേർത്ത് നിർത്തി. മോനെ, നിന്‍റെ മമ്മി എവിടെ?

മമ്മി ഇവിടെ എവിടെയെങ്കിലും ഉണ്ടാവും.

അവളെ കാണാൻ അയാളുടെ മനസ്സ് കൊതിച്ചു. അവളോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം. സംഭവങ്ങളുടെ സത്യാവസ്ഥ അയാൾ ഡോക്ടർ നിഷയിൽ നിന്നും നേരത്തെ അറിഞ്ഞിട്ടുണ്ടായിരുന്നു.

അങ്ങകലെ കുന്നിൻ ചെരുവിൽ ചുവപ്പ് രാശി പടർന്നു.

കണ്ണിമ ചിമ്മാതെ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ സൂര്യന്‍റെ അവസാനത്തെ തുണ്ടും കുന്നിന് പിന്നിൽ മായുന്നത് കണ്ട് അവൾ ദീർഘനിശ്വാസ മുതിർത്തു. ഈ സമയം സന്ദീപ് അവളുടെ പിന്നിൽ വന്നുനിന്നത് അവൾ അറിഞ്ഞതേയില്ല.

और कहानियां पढ़ने के लिए क्लिक करें...