പുലർകാല മഞ്ഞിൽ വെള്ളി മണികളുടെ കിലുക്കങ്ങളും കുതിരക്കുളമ്പടികളുടെ ശബ്ദങ്ങളും പതുക്കെ പതുക്കെ അകന്നകന്ന് പൊയ്ക്കൊണ്ടിരിക്കുന്നു.

പ്രസാദവും മയിൽപീലി തുണ്ടുകളും കൈയിൽ നിന്നും ഓട്ടോയുടെ കുലുക്കത്തിലും ചാട്ടത്തിലും താഴെ വീണു പോകാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധ വെച്ചു.

അവൾ ആഹ്ലാദവതിയായിരുന്നു. ഇന്ന് ഹരിയേട്ടന്‍റെ ജന്മദിനമാണ്. ഹോസ്പിറ്റലിന്‍റെ ആദ്യ ഗേറ്റ് കടക്കുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിച്ചു. പുറത്ത് താമസിക്കുന്നവരും ഹോസ്പിറ്റലിൽ താമസിക്കുന്നവരും ആയ ആളുകൾ എത്തിത്തുടങ്ങുന്നതേയുള്ളൂ.

ഓട്ടോയുടെ കൂലി നൽകി പതുക്കെ നടന്ന് ഓഫീസ് രജിസ്റ്ററിൽ ഒപ്പുവയ്ക്കുമ്പോൾ ആശ്വാസം പൂണ്ടു. ഹാവൂ സമാധാനം, തീരെ ലേറ്റ് ആയില്ലല്ലോ ഇന്ന്.

റിസപ്ഷൻ കൗണ്ടറിൽ എല്ലാ ദിവസവും ഒരു ചെറിയ തിളങ്ങുന്ന ഓട്ടുരുളിയിൽ വെള്ളം പാതി നിറച്ച് പുതുതായി പറിച്ചെടുത്ത് റോസാപ്പൂക്കളും കോളാമ്പി പൂക്കളും നഴ്സിംഗ് വിദ്യാർത്ഥികൾ കലാ ചാതുരിയോടെ ഒരുക്കിവെക്കുന്നു. എന്നും പൂക്കൾ മാറ്റണമെന്ന് നിർബന്ധം ഗസ്റ്റ് റിലേഷൻസിലെ മീനയ്ക്ക് ഉണ്ടായിരുന്നു.

ഷിഫ്റ്റുകൾ മാറുമ്പോഴെല്ലാം കൗണ്ടറിൽ പെൺകുട്ടികൾ വിളക്ക് വയ്ക്കുകയും കുരിശു വരയ്ക്കുകയും നിശബ്ദം പ്രാർത്ഥിക്കുകയും ചെയ്തു.

റിസപ്ഷൻ കൗണ്ടറിന് മുൻവശത്തെ ഇടതുഭാഗത്തെ ചുവരിൽ എല്ലായിപ്പോഴും അവൾ തുറന്നു വെച്ചിരുന്ന രണ്ടു ജനാല വാതിലുകൾ ഉണ്ട്.

ക്രിസാന്തമവും മാരിഗോൾഡും സൺഫ്ലവറും മറ്റും ജനലഴികൾക്കിടയിലൂടെ മുറ്റത്ത് ഇടകലർന്ന വിടർന്നു നിൽക്കുന്നത് കാണുന്നത് മനസ്സ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു.

അപ്പോൾ ഫോൺ ബെൽ അടിച്ചു.

എക്സ്റ്റൻഷൻ നമ്പർ നോക്കി, കാന്‍റീനിൽ നിന്നാണ്.

മാഡം, ചായ കൊണ്ടുവരട്ടെ.

ആ കൊണ്ടുവന്നോളൂ, പക്ഷേ ഒന്നു മതിട്ടോ. അവൾ മറുപടി നൽകി.

ആ നിമിഷം, ലിഫ്റ്റ് ഇറങ്ങി വന്ന താടി വച്ച് മെലിഞ്ഞ് ഉയരം കുറഞ്ഞ മേൽ ഉദ്യോഗസ്ഥൻ, ആശുപത്രിയിൽ മുഴുവൻ തന്‍റെ തലയിൽ ആണെന്ന ഭാവേന തുറിച്ചുനോക്കി നടന്നു പോയി.

ഹാവൂ ആശ്വാസം!! പഹയൻ കമന്‍റ് ഒന്നും പറഞ്ഞില്ലല്ലോ. കണ്ണുകൾ പരിഭ്രമത്തോടെ പിൻവലിച്ച് അവൾ സമാശ്വാസിച്ചു.

തൊട്ടു മുകളിലത്തെ നിലയിൽ 6 ഓപ്പറേഷൻ തീയറ്ററുകളും രണ്ട് ജനറൽ വാർഡുകളും വീതിയുള്ള രണ്ടോ മൂന്നോ വരാന്തകളും ഉണ്ട്. ആ വരാന്തകളിൽ രോഗികൾക്കും കൂട്ടിനു നിൽക്കുന്നവർക്കും ഇരിക്കുവാനായി ചുവന്ന സോഫകളും കറുത്ത പെയിന്‍റടിച്ച ഇരുമ്പ് കസേരകളും നിരത്തിയിട്ടിരിക്കുന്നു. ചുമരുകളിൽ ലോക കാഴ്ചകളുടെ പ്രകൃതി സൗന്ദര്യങ്ങളുടെ ഉന്മാദ ദൃശ്യങ്ങൾ മനോഹരമായി ഫ്രെയിം ഇട്ട് ആണികളിൽ തൂക്കിയിരിക്കുന്നു.

എട്ടു മണി 25 മിനിറ്റ് കഴിഞ്ഞുള്ള ആദ്യത്തെ ബസ് ഫോൺ മുഴക്കി അപ്പോൾ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിച്ചു.

ജന വാതിലിനടുത്ത് ചുമരും ചാരിയിരുന്നു ശബ്ദം താഴ്ത്തി സംസാരിച്ചുകൊണ്ടിരുന്ന കുറച്ചു പേർ ധൃതിയിൽ എണീറ്റ് ബസ്സിനു നേരെ കുതിച്ചു. മേശപ്പുറത്ത് വച്ചിരുന്ന സ്റ്റീൽ ഡംബ്ലറിൽ നിന്നും കുറച്ചു വെള്ളം എടുത്ത് കുടിച്ച് മറ്റൊരു വൃദ്ധനും ധൃതിയിൽ നടന്നു. 5 മിനിറ്റിനു ശേഷം നിറയെ യാത്രക്കാരുമായി അടിപൊളി സംഗീതവുമായി ബസ് ഹോൺ മുഴക്കി നഗരത്തിലേക്ക് വീണ്ടും മടങ്ങി.

മാർക്കറ്റിംഗ് സെക്ഷൻ എവിടെയാണ് മാഡം? കൗണ്ടറിനു മുൻപിൽ നാലഞ്ചു പേർ ബാഗും തൂക്കി വന്നു. ബസ്സിറങ്ങി വന്നവരാകാം. അവൾ മാർക്കറ്റിംഗ് ഡിവിഷൻ കാണിച്ചു കൊടുത്തു. പിന്നെ തിരിച്ച് റിസപ്ഷനിലേക്ക് നടന്നു.

ആശുപത്രിയുടെ സ്വന്തം ബസ് നഗരത്തിൽ നിന്നും രോഗികളുമായി വരുവാൻ ഇനിയും സമയം ബാക്കിയാണ്. അതും കൂടി എത്തിക്കഴിഞ്ഞാൽ ആശുപത്രി അങ്കണം പിന്നെ തിരക്കിലാവും. ചായം തേച്ച് മനോഹാരിതയോടെ കാത്തുസൂക്ഷിച്ചിരുന്ന ആ ഹോസ്പിറ്റലിന് ഒരു ത്രീ സ്റ്റാർ ഹോട്ടലിന്‍റെ പ്രതീതിയാണ്.

എൻആർഐ കാരായ ഡോക്ടർമാർ തുടങ്ങിവെച്ച ഈ സ്ഥാപനത്തിൽ ഒരു ജോലി ആ നാട്ടിലെ തൊഴിൽരഹിതരായ യുവജനങ്ങളുടെ സ്വപ്നമാണ്.

പല രൂപത്തിലും നിറത്തിലുമുള്ള ഹോസ്പിറ്റൽ കെട്ടിടത്തിന്‍റെ ഹോർഡിങ്ങുകൾ നാഷണൽ ഹൈവേയുടെ ഓരങ്ങളിലും നഗരപ്രാന്തങ്ങളിലും തലയെടുപ്പോടെ കാണാമായിരുന്നു. അപ്പോഴേ അവൾ ആഗ്രഹിച്ചതാണ് ഇവിടെ ഒരു ജോലി.

റിസപ്ഷനിസ്റ്റ് ആയി ഇവിടെ ജോലിയിൽ ചേർന്നിട്ട് ഒരു വർഷവും മൂന്നുമാസവും തികഞ്ഞിരിക്കുന്നു. തലമുടിയിൽ പിച്ചകപ്പൂ മാലയും തുളസിയിലയും ചൂടി മുഖം കനിപ്പിച്ച് സഹപ്രവർത്തകയും റൂംമേറ്റുമായ നിമ്മി അരികെ സീറ്റിൽ വന്നിരുന്നു.

നിമ്മി തലതാഴ്ത്തിയിരുന്നു കൊണ്ട് പതുക്കെ പറഞ്ഞു. നിന്നെ ഞാൻ തട്ടും. എന്നെ നിനക്ക് ശരിക്കും അറിയില്ല.

ആ വാക്കുകൾ അവളെ തെല്ലൊന്നു ഭയചകിതയാക്കി. നിമ്മി പെടുന്നനെ തന്‍റെ രണ്ട് കൈത്തലങ്ങളും എടുത്ത് കൂട്ടിപ്പിടിച്ച് മെല്ലെ ഊറി ചിരിച്ചു. നീയെന്താ, എന്നെ കൃഷ്ണ ക്ഷേത്രത്തിലേക്ക് കൂട്ടാഞ്ഞത്? നിമ്മി പരിഭവിച്ചു.

പിന്നെ, ശ്ശോ! ബോറടിക്കുന്നു. എന്തൊരു മണുക്കൂസാ നീ എന്ന് പിറുപിറുത്തു കൊണ്ട് കസേര പുറകോട്ട് തള്ളി മാറ്റി ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലേക്ക് ലാത്തി അടിക്കാൻ വച്ചടിക്കുകയും ചെയ്തു.

നിമ്മിയുടെ സ്വഭാവം അങ്ങനെയാണ്. മറ്റുള്ളവരെ ചിരിപ്പിക്കാനും സ്വയം ചിരിക്കാനും ഇവൾ ബഹുകേമിയാണ്. സുന്ദരി ആൻഡ് സ്മാർട്ട് എന്ന് വേണമെങ്കിൽ ആ പേരിനോട് ചേർത്തു വിളിക്കാം. തന്‍റെ എല്ലാ ടോപ് സീക്രട്ടുകളും പൊളിച്ച് കൈയിൽ തന്നത് ഇവളാണ്.

ഹരിയേട്ടന്‍റെ മിസ്ഡ് കോളുകളും. തന്‍റെ ഔട്ട് ഗോയിങ് കോളുകളും. എല്ലാം തന്‍റെ മൊബൈലിൽ നിന്നും കൂസലില്ലാതെ എടുത്ത് ചുരുട്ടി പുറത്തിട്ടതും ഇവൾ തന്നെ. ആ കവിളുകളിൽ തെളിഞ്ഞു കാണുന്ന നീല ഞരമ്പിന്‍റെ നിഴലിനു പോലും നിമ്മിയുടെ സൗന്ദര്യം കൂട്ടുവാനെ കഴിഞ്ഞിട്ടുള്ളൂ. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് മുറ ചെറുക്കന്മാരെ പ്രേമിക്കുക എന്നാണ് അവളുടെ പക്ഷം.

അപ്പോൾ പുറത്ത് നിരത്തിന് ജീവൻ വയ്ക്കുകയായിരുന്നു. ഇരുമ്പ് കൊളുത്തുകളിൽ തൂക്കിയിട്ടിരിക്കുന്ന ശരറാന്തൽ വിളക്കുകൾ പോലെ മൂന്നോ നാലോ വലിയ കടന്നൽക്കൂടുകൾ മൂന്നാം നിലയിലെ സൺഷെയിഡിൽ തുല്യ അകലങ്ങൾ കാത്തുസൂക്ഷിച്ച് ഞാനു കിടന്നിരുന്നു. അടുത്ത ഗ്രാമത്തിൽ കാട്ടുതേനീച്ചകൾ കുത്തി നാലഞ്ച് ആളുകൾ മരിച്ചു എന്ന് കേട്ടതിനു ശേഷം വരാന്തകളിലേയും റൂമുകളിലെയും ക്യാമ്പസുകളിലെയും മുഴുവൻ ലൈറ്റുകളും കറുത്തവാവ് ദിവസങ്ങളിൽ കെടുത്തി തീ പന്തങ്ങൾ കത്തിച്ച് കാണിച്ചും മയക്കു മരുന്നുകൾ സ്പ്രേ ചെയ്തും മെയിന്‍റനൻസിലെ പിള്ളേര് സംഘം ഇവറ്റയെ പലവട്ടം ഭയപ്പെടുത്തി വിട്ടതാണ്. എന്നിട്ടും അതേ സ്ഥാനത്ത് അതിലേറെ വാശിയോടെ തിരിച്ചുവന്ന് വീണ്ടും കൂടുകൾ കെട്ടി.

കടന്നൽ കൂടുതൽ കാറ്റ് തട്ടി ഉലയുന്നുണ്ടായിരുന്നു. വരാന്തകളിൽ ചിരിയും സംഭാഷണങ്ങളും നിറഞ്ഞപ്പോൾ പെട്ടെന്ന് അവളും ആഹ്ലാദവതിയായി. മുറ്റത്ത് പച്ചപ്പുല്ലിന് മുകളിൽ ചുവന്ന ചിറകുള്ള ഓണത്തുമ്പികൾ അവിടവിടായി പാറി കളിക്കുന്നുണ്ടായിരുന്നു. പടിഞ്ഞാറ് നിന്നും ച കൂട്ടങ്ങളും മുല്ല തോട്ടങ്ങളും കടന്നുവന്ന കാറ്റിന് അപ്പോൾ വിടർന്ന മുല്ലപ്പൂക്കളുടെ മണവും ചെറിയ കുളിരും ഉണ്ടായിരുന്നു.

പുതുമഴയുടെ സുഗന്ധം മുറ്റത്തെ പച്ച പുല്ലിൽ നിന്നും ഉയർന്നു. ചിന്തകൾ വീണ്ടും ഹരിയേട്ടനിലേക്ക് തന്നെ മടങ്ങി. ആ മുഖത്തേ നൈർമല്യവും കണ്ണുകളിലെ ഒളിപ്പിച്ചുവെച്ച നിഷ്കളങ്കതയും തനിക്ക് മാത്രമായി ഓർത്തുവയ്ക്കാനും സന്തോഷിക്കുവാനും ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. മയമില്ലാത്ത കൊച്ചു കൊച്ചു വാക്കുകൾ കൊണ്ട് തന്‍റെ മനസ്സിനെ മുറിവേൽപ്പിക്കണമെന്ന് ഹരിയേട്ടൻ എപ്പോഴും നിർബന്ധം കാണിച്ചു.

പ്രണയം നിറഞ്ഞ കണ്ണുകളിൽ മഹാസമുദ്രങ്ങളുടെ ഒരംശം എപ്പോഴും കാത്തുസൂക്ഷിച്ചു. പല ചോദ്യങ്ങൾക്കും മറുപടി നൽകാതെ കേൾക്കാത്ത ഭാവം നടിച്ചു. അസാമാന്യ ബുദ്ധിശക്തിയും വാക് പാടവവും കൂട്ടിനുണ്ടായിരുന്നു. ആമുഖ ഗാന്ധി മറ്റു പെൺകുട്ടികളുടെ മനസ്സുകളെയും അലോസരപ്പെടുത്തുമോ എന്ന് അവൾ ഏറെ ഭയന്നു. ആ മുഖത്തെ ചൈതന്യവും വിടർന്ന ചിരിയും തന്‍റേതു മാത്രമാവണമെന്ന് അവൾ മോഹിച്ചു. സ്നേഹ കൂടുതലും പരിഭവവും ഭാവിച്ച് ഒരിക്കൽ അവൾ ചോദിച്ചു.

ശരിക്കും ഹരിയേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടോ?

വീട്ടുകാർ അറിയാതെ കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള ആദ്യ കാർ യാത്രയിൽ ആയിരുന്നു. ആ ചോദ്യം തൊടുത്തു വിട്ടത്.

അവളുടെ നീണ്ട സമൃദ്ധമായ തലമുടിയിൽ നിന്നും പച്ച പട്ടു ജാക്കറ്റിൽ നിന്നും മുല്ലപ്പൂവിന്‍റെ മണം മത്തുപിടിപ്പിച്ച് കൊണ്ട് ഉയർന്ന് പൊങ്ങുന്നുണ്ടായിരുന്നു. അവൾ ഒന്നുകൂടി അവന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു.

നിന്നെ സ്നേഹിക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ലല്ലോ കുട്ടി. നീയെന്‍റെ മുറപ്പെണ്ണ് അല്ലേ അയാൾ പരിഹസിച്ചു.

ചെറിയ കുട്ടികളെപ്പോലെ സംസാരിക്കാതിരിക്കൂ അവൾ ശാസിച്ചു.

അവളുടെ വീട്ടുകാർ ആദ്യം ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും അവസാനം ഗൾഫുകാരുടെയും ജാതകക്കുറിപ്പുകൾ പരിശോധിക്കുന്ന തിരക്കിലായിരുന്നു അപ്പോൾ.

കൈതണ്ടയിലെ ചുവന്ന കുപ്പിവളകൾ പതുക്കെ പതുക്കെ കിലുക്കി കൊണ്ടും കുസൃതി നിറഞ്ഞ കണ്ണുകളോടെയും അവൾ ഭയപ്പെടുത്തി. ധനികനും വലിയ വ്യവസായിയുമായതിനുശേഷം മാത്രം മതി വിവാഹം എന്നുണ്ടെങ്കിൽ അപ്പോഴേക്കും ഞാൻ ഉണ്ടാവില്ല കേട്ടോ.

കൗതുക വസ്തുക്കൾ വിൽക്കുന്ന കടയും സ്വല്പം റിയൽ എസ്റ്റേറ്റ് ബിസിനസും കൈമുതലായി അയാൾക്കുണ്ടായിരുന്നു. പ്രണയ ചിന്തകൾ നാൾ തോറും കൂടുതൽ ചേതോഹരങ്ങൾ ആവുകയായിരുന്നു അവളിൽ. തണുത്ത കാറ്റ് വീണ്ടും തുറന്നിട്ട് ജനാലകളിലൂടെ അകത്തേക്ക് പ്രവേശിച്ചു.

കുറച്ചു വൈകി, സോറിട്ടോ… ദാ ചായ. കാന്‍റീനിലെ മറ്റു തിരക്കുകൾ തീർന്നശേഷമാണ് അവൻ ചായയുമായി വന്നിരിക്കുന്നത്.

രാവിലെ നേരത്തെ കാന്‍റീനിൽ നിന്നും കുമാരേട്ടൻ പതിവുപോലെ കൊടുത്തു വിട്ടിരുന്ന ഇഡലിയിലും സാമ്പാറിലും ഉറമ്പുകൾ കൂട്ടത്തോടെ പൊതിഞ്ഞിരുന്നു. തലേന്നാൽ കുടിച്ചു വച്ച ചായക്കപ്പുകളും മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നു.

പ്ലേറ്റുകളും കപ്പുകളും എടുത്തു കൊണ്ടുപോയിക്കൊള്ളാൻ അവനോട് പറഞ്ഞു. മേൽ പുരയിലും സൺ ഷേഡിലും മറ്റും കൂടുകെട്ടി താമസിക്കുന്ന സന്യാസി പ്രാവുകൾ കൂട്ടത്തോടെ പറന്നുയർന്ന രണ്ടോ മൂന്നോ സംഘങ്ങളായി വേർപ്പിരിഞ്ഞ് ആശുപത്രി കെട്ടിടം വലം വെച്ച് വീണ്ടും അവിടെത്തന്നെ വന്നിരുന്നു.

റിസപ്ഷനിൽ തിരക്കൊഴിയുമ്പോൾ വായനയും സന്യാസി പ്രാവുകളുടെ പ്രകടനവും ശ്രദ്ധിച്ചിരിക്കലാണ് തന്‍റെയും നിമ്മിയുടെയും പതിവ്. സന്യാസി പ്രാവുകൾ എന്ന പേരിട്ടതും കൂട്ടത്തിൽ ഒറ്റക്കണ്ണുള്ള കുഞ്ഞൻ വില്ലനെ കണ്ടെത്തിയതും നിമ്മിയാണ്.

ഹോസ്പിറ്റൽ ലൈബ്രറിയിൽ നിന്നും എടുത്ത സുഗതകുമാരിയുടെ രാത്രിമഴ വായന തീർത്ത് ഇനിയും കൊടുത്തിട്ടില്ല. ലൈബ്രറിയിൽ നിന്നും മുകുന്ദൻ സാർ പുസ്തകത്തിനായി ദേഷ്യപ്പെട്ട് എപ്പോഴാണ് ഇനിയും കടന്നുവരുന്നത് എന്നറിയില്ല.

സ്പെഷ്യൽ വാർഡിലേക്കുള്ള വഴിയേതാ?

കൗണ്ടറിനു മുൻപിൽ ഒരു വൃദ്ധൻ വന്നു നിന്നു. കൂടെ തീരെ മെലിഞ്ഞ ഒരു പയ്യനും ഉണ്ട്.

ദാ, ആ വളഞ്ഞ കോണി കയറിപ്പോയാൽ മതി.

ഇന്ന് ഞായർ ആയതുകൊണ്ട് തീരെ തിരക്കില്ല. ശബ്ദവും ബഹളവും കുറവാണ് താനും. പെട്ടെന്ന് ഫോൺ ബെൽ അടിച്ചു.

ഹലോ ഗുഡ്മോർണിങ്…

പെട്ടെന്ന് തന്നെ ടപ്പേ എന്ന് അവൾ ഫോൺ ക്രാഡിലില്‍ വെച്ചു. മറു തലയ്ക്കൽ യുവജന സംഘടന പ്രവർത്തകരിൽ ആരോ ഒരുവനാണ്. പണ്ടെന്നോ ഹോസ്പിറ്റലിൽ നിന്നും സംഭാവന കൊടുക്കാത്തതിലുള്ള അരിശവും അമർഷവും ഇനിയും തീർന്നിട്ടില്ല. എങ്കിലും കേട്ടാൽ അറയ്ക്കുന്ന തെറി വാക്കുകളും ചീത്തവിളികളും ഇപ്പോൾ ശമനം ഉണ്ട്.

ഒരു നിമിഷം അവൾ ഭയം കൊണ്ട് തളർന്നു. കൈതലങ്ങൾ അകാരണമായി വിറച്ചു കൊണ്ടിരുന്നു. തന്‍റെ ധൈര്യവും ഉത്സാഹവും തീരെ കുറഞ്ഞു പോയെന്ന് അവൾക്ക് തോന്നി.

മനസ്സിന്‍റെ താൽക്കാലിക ആസ്വാസ്ഥ്യം കുറയ്ക്കുവാനായി രാത്രിമഴ എടുത്ത് വായന തുടർന്നു. എങ്കിലും അവളുടെ മനസ്സിന്‍റെ മൗഢ്യം വർദ്ധിച്ചുവന്നു. ടെലഫോൺ തുടർച്ചയായി റിംഗ് ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് നിമ്മി ധൃതിയിൽ കടന്നുവന്നത്.

ആശ്വാസമായി, അവൾ ബാക്കിയുള്ള ജോലികൾ നിമ്മിയെ ഏൽപ്പിച്ച ഹോസ്പിറ്റലിലേക്ക് പതിയെ നടന്നു. പുറത്ത് ക്യാമ്പസ് ഓണാഘോഷത്തിലേക്കുള്ള തിരക്കിലാണ്. വൈകുന്നേരം ഉള്ള ഗ്രാൻഡ് സ്റ്റേജ് ഷോയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ക്യാമ്പസ് ഉത്സവലഹരിയിലാണ്. വലിയും ഗുസ്തി മത്സരവും പൂക്കള മത്സരവും ഒക്കെയായി എല്ലാവരും തിരക്കോട് തിരക്ക് തന്നെ.

രാത്രി ഗ്രൂപ്പ് ഡാൻസുകളും പാട്ടുകളും മിമിക്രിയും സമ്മാനദാനങ്ങളും ഒക്കെയായി പ്രോഗ്രാം കലക്കും എന്നാണ് അറിവ്. പാടാൻ അറിയാത്തവരും നടന ശേഷിയില്ലാത്തവരും ആശ്രയം പൂണ്ടിരിക്കുന്നത് ഈ വർഷത്തെ മാസ്റ്റർപീസ് ആയ ആനന്ദ വേഷങ്ങൾ കെട്ടുന്നതിൽ ആണ്. അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ അവർ കോപ്പിയടിച്ചിരിക്കുന്നത് കാവിലമ്മയുടെ ഉത്സവദിവസം ഭക്തർ സമർപ്പിച്ച പലവിധ വേഷങ്ങളാണ്. നോമ്പ് നോൽക്കാതെ എടുത്താൽ കാവിലമ്മയുടെ ശാപം കിട്ടുമെന്ന് സമീപവാസികൾ ഭയപ്പെടുത്തുന്നു എങ്കിലും ആവേശലഹരിയിൽ ആരും അത് ഉൾക്കൊള്ളാനോ അനുസരിക്കാനോ തയ്യാറല്ല.

പെട്ടെന്നോർത്തു, ഇന്നത്തെ പ്രോഗ്രാം കാണുവാൻ ഹരിയേട്ടൻ എത്തുന്നതിന് മുൻപേ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വരാതെ പറ്റില്ല. ഇന്നത്തെ നൈറ്റ് ഡ്യൂട്ടിയും തന്‍റെ തലയിൽ തന്നെയാണല്ലോ.

പിന്നീട് ഒന്ന് മയങ്ങി മടങ്ങി വരുമ്പോൾ അരങ്ങിൽ നിന്നും ഗ്രീൻ റൂമിൽ നിന്നും ഉയരുന്ന ചെണ്ടയുടെയും കാൽ ചെലങ്കുകളുടെയും ശബ്ദങ്ങളും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഒരുമിച്ചുള്ള നൃത്തവും പാട്ടുകളും അവളെ ആവേശഭരിതിയാക്കി. കുരുത്തോലകളും വർണ്ണ ബലൂണുകളും കളർ ബൾബുകളും അവിടവിടെ തൂക്കി ക്യാമ്പസ് മനോഹരമാക്കിയിരിക്കുന്നു.

മഴവില്ലിൻ വരവായി, പൂക്കാലം ഇനിയും വരവായി… ആരോ ചിട്ടയായി പാടിക്കൊണ്ടിരുന്നു.

പാട്ട് കേട്ട് മയങ്ങി ആവണം ആൺമയിലുകളും ദൂരെ മാറിനിന്ന് പീലി വിടർത്തി നൃത്തം ആടാനുള്ള ശ്രമത്തിലാണ്. അവളുടെ മനസ്സും പ്രതീക്ഷകളും കാൽച്ചിലങ്കകൾ അണിഞ്ഞ് ഒപ്പം നൃത്തം ആടാൻ തുടങ്ങി. കാണികളിൽ നിന്നും ചൂളം വിളികളും കൈയ്യടികളും ഉയർന്നുകൊണ്ടിരുന്നു

അവളുടെ ആ പഴയ മൗഢ്യം വിട്ടകന്നു. ഒടുവിൽ എല്ലാവരും പ്രതീക്ഷയോടെ കാത്തുനിന്ന അവസാന ഐറ്റം ആയ ആനന്ദ വേഷങ്ങൾ അനൗൺസ് ചെയ്തു. അപ്പോൾ ക്യാമ്പസ് നിറഞ്ഞ് കാതടിപ്പിക്കുന്ന കൈയ്യടി ഉയർന്നു.

ആനന്ദ വേഷങ്ങൾ ധരിച്ചെത്തിയവരുടെ ഓരോ ചലനങ്ങളിലും അവർ കൈകളിലും കാലുകളിലും ധരിച്ചിരുന്ന ഓടിന്‍റെയും പിച്ചളയുടെയും വളകളും തളകളും കിലുങ്ങി കൊണ്ടിരുന്നു.

“ഞങ്ങൾ സ്തുതിപാഠകരല്ല…

ഞങ്ങൾ ആനന്ദ വേഷിതർ…

ഞങ്ങളിൽ മതമില്ല…

ഞങ്ങളിൽ മതവിദ്വേഷങ്ങളും ഇല്ല…

ലോകാസമസ്താ… സുഖിനോ ഭവന്തു…

ഞങ്ങൾ ആനന്ദ വേഷിതർ…”

മുന്നിൽ നടന്ന് ഭാവഗായകർ പാടിക്കൊണ്ടിരുന്നു.

ആനന്ദ വേഷങ്ങൾ ധരിച്ചെത്തിയവരുടെ ചടുല നൃത്തങ്ങളും ഭാവ ഗായകരുടെ പാട്ടുകളും കണ്ടും കേട്ടും ഭയന്നുവിറച്ച കുട്ടികളുടെ കരച്ചിലും അമ്മമാരുടെ ആശ്വാസവചനങ്ങളും സ്വാന്തനങ്ങളും ബഹളങ്ങളിൽ മുഴുകി.

ആനന്ദ വേഷിതരിൽ ചിലർ അസാധാരണമായ ലജ്ജയോടെ, നിരനിരയായി നിന്നിരുന്ന നെല്ലിമരങ്ങളുടെ ചില്ലകൾ വകഞ്ഞു മാറ്റി പുറത്ത് കടന്ന് ക്യാമ്പസ് മൂലകളിൽ തലയും കുനിച്ചിരുന്നു.

ഇതിനിടയിൽ സ്വല്പം അകത്താക്കിയ ശൃംഗാരപ്രിയരായ ചിലർ പെൺകുട്ടിയുടെ നേർക്ക് കമന്‍റ് പാസാക്കുന്നത് മാതാപിതാക്കളിൽ അസ്വസ്ഥതകളും വളർത്തി തുടങ്ങിയിരുന്നു.

അൽപ വസ്ത്രങ്ങൾ സ്ഥാനം തെറ്റിച്ചു ധരിച്ച മറ്റൊരു വേഷക്കാരൻ ലജ്ജാവിഹീനനായി തിക്കി തിരക്കി പെൺകുട്ടികളുടെയും യുവതികളുടെയും ഒത്ത നടുവിൽ ചെന്നിരുന്നു.

എന്താണ് ആ തെമ്മാടി കാണിക്കുന്നത്? ഇതുകണ്ട് അരിശം കൊണ്ട് ആരോ ഒരാൾ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു.

ഞാൻ അയാളെ കൊല്ലും. അയാളെ ഞാൻ ജീവനോടെ പുറത്തു വിടുകയില്ല.

ഇത് കേട്ട് ഇഴയുന്ന ശബ്ദത്തിൽ മറ്റൊരു വേഷക്കാരൻ മൊഴിഞ്ഞു. കൂടുതൽ അപശബ്ദങ്ങളും അസ്വസ്ഥതകളും വളർത്താൻ അത് നിമിത്തമായി തീർന്നു.

പെട്ടെന്നാണ് അടിപൊട്ടിയത്. അതൊരു തരംഗമായി അസാധാരണ കൂട്ടപ്പൊരിച്ചിൽ ആയി മാറുകയും ചെയ്തു. അതിഥികൾ തമ്മിലും വേഷക്കാർ പരസ്പരവും അതിഥികളും വേഷക്കാരും ഇടകലർന്നു അടിയോടടി.

ഗായക സംഘത്തിലെ പ്രധാന അഭിനേതാവും ഭാവഗായകനുമായ അറുമുഖം മുഖത്തും നെറ്റിയിലും ഉതിർന്നുവീണ ചോര തുള്ളികളും വിയർപ്പും ഷർട്ട് ഊരി ഒപ്പിയെടുത്ത് കാലുകൾ നിലത്തുറപ്പിക്കുവാൻ കഴിയാതെ ഉറക്കെ ഉറക്കെ അലറി നിലവിളിക്കുന്നുണ്ടായിരുന്നു.

ബഹളം കേട്ട് ഭയന്ന് വരാന്തകളിൽ നിന്നും വാർഡുകളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തു കടന്നു.

പിന്നീട് ഏറെനേരത്തിനു ശേഷം പോലീസ് എത്തി ആളുകളെ വിരട്ടിയതിനുശേഷം ആണ് ആളുകൾ പിരിഞ്ഞു പോകുവാൻ തുടങ്ങിയത്.

നരച്ചു തുടങ്ങിയ നീളൻ തലമുടി ഇഴകൾ ഒതുക്കി വെച്ച് കുമാരേട്ടൻ വയലന്‍റ് ആകുന്ന നാലഞ്ചു ചെറുപ്പക്കാരെ തടഞ്ഞുനിർത്തി എന്തൊക്കെയോ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.

പിന്നീട് ചെറിയ കുട്ടികളെ പോലെ മിനിറ്റുകൾ തോറും തേങ്ങുകയും വെറുതെ ആവലാതിപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. ചെറുപ്പക്കാർ കുമാരേട്ടനു നേരെ അസഭ്യ വാക്കുകൾ ചൊരിഞ്ഞ് ആ കനത്ത ഇരുട്ടിൽ ഭീകരരെ പോലെ നിന്നു.

അപ്പോൾ തെരുവിന്‍റെ മറ്റൊരു വശത്ത് വിളക്ക് കാലുകൾക്ക് ചുവട്ടിൽ, മറ്റൊരു കൂട്ടം ചെറുപ്പക്കാർ കൂട്ടം കൂടുകയും എന്തൊക്കെയോ ഉച്ചത്തിൽ ബഹളം വെച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.

ആനന്ദ വേഷിതരിൽ ഒരുവൻ അവളുടെ അടുത്ത് വന്നു നിന്നു കൊണ്ട് ഒരു വൃത്തികെട്ട ചിരിയോടെ പതുക്കെ പറഞ്ഞു ഗുഡ് ഈവനിംഗ് മാഡം…

അവന്‍റെ വേഷം മറ്റുള്ളവരെക്കാൾ വിചിത്രമായിരുന്നു. അവനെ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും വൃത്തികെട്ട മണം ആയിരുന്നു.

എല്ലാവരും നല്ല ഫിറ്റാണ്… നിമ്മി പതുക്കെ ചെവിയിൽ മന്ത്രിച്ചു. പെട്ടെന്ന് അവളുടെ മുഖം രോഷം കൊണ്ട് ചുമന്നു.

എന്തിനാണ് ചെറുപ്പക്കാർ പഠിപ്പും ചിന്താശക്തിയും ഇല്ലാത്തവരെ പോലെ പെരുമാറുന്നത്?

ചുമലുകൾ ക്ഷോഭത്തോടെ കുലുക്കി ഹൗസ് കീപ്പിങ്ങിലെ കരുണനും സംഘവും മുകളിൽ നിന്നും വളഞ്ഞ കോണി ഇറങ്ങി അപ്പോൾ വരുന്നുണ്ടായിരുന്നു. ആകാശം കുറേക്കൂടി ഇരുണ്ടു തുടങ്ങിയിരുന്നു.

ഇരുട്ട് കുറേക്കൂടി കനത്തതിനുശേഷം ആണ് മഴ വീണ്ടും പെയ്തു തുടങ്ങിയത്. സന്യാസി പ്രാവുകൾ സ്ഥലം മാറാൻ കൂട്ടാക്കാതെ മഴയിൽ കുതിർന്നും തണുത്തും പ്രതിഷേധത്തോടെ അവിടെ തന്നെ ഇരുന്ന് കുറുകുവാൻ തുടങ്ങി. കൂട്ടത്തിൽ ഒറ്റക്കണ്ണുള്ള സന്യാസി കുഞ്ഞനും ഉണ്ട്. അവന്‍റെ ഇളം കാലുകളും കൊക്കും ശരീരവും എല്ലാം തന്നെ തണുത്ത് വിറങ്ങലിക്കുന്നത് ആ മങ്ങിയ വെളിച്ചത്തിൽ കാണാമായിരുന്നു.

കുളിമുറിയിൽ കയറി വാഷ് ബേസിനിൽ വെള്ളത്തിന്‍റെ ടാപ്പ് തുറന്നു വിട്ടതിനുശേഷം മുഖത്തും കഴുത്തിലും വെള്ളമൊഴിക്കുമ്പോൾ അവളുടെ കണ്ണുനീർത്തുള്ളികളും ഒപ്പം ഒഴുകി വീണു കൊണ്ടിരുന്നു.

അവളുടെ തലമുടിയാകെ ഇളകി ചിതറി കിടന്നിരുന്നു. കവിളുകൾ അസാധാരണമായി ചുവക്കുകയും ചെയ്തിരുന്നു. തൊണ്ടയിൽ ഒരു തേങ്ങൽ തടഞ്ഞുനിന്നു. അവൾ ജീവിതത്തിൽ ഇത്രയധികം ഭയപ്പാട് അനുഭവിച്ചിട്ടില്ല. ഇതുവരെ ഉറക്കെ ഒന്ന് നിലവിളിക്കാൻ പോലും കെൽപ്പ് ഉണ്ടായിരുന്നില്ല. അപ്പോൾ ഹൃദയം ധൃതിയിൽ മിടിച്ചു കൊണ്ടിരുന്നു.

അവൾ ഗദ്ഗദത്തോടെ, നനയുന്ന കണ്ണുകളോടെ മന്ത്രിച്ചു. അവനവന്‍റെ പ്രാധാന്യം പ്രദർശിപ്പിക്കുവാൻ ആയി ഈ ചെറുപ്പക്കാർ വെറുതെ എന്തൊക്കെയോ എന്തിനൊക്കെയോ ഗുസ്തി പിടിക്കുകയാണ്. അവൾ കണ്ണാടിയിലെ തന്‍റെ പ്രതിച്ഛായ നോക്കി വീണ്ടും വിമ്മിക്കരയുവാൻ തുടങ്ങി.

ഒരു നിമിഷം അവൾ മാറി ചിന്തിച്ചു. ഇത്രയും നേരമായിട്ടും ഹരിയേട്ടൻ എത്തിയില്ലല്ലോ.

ഏറെ എതിർപ്പുകൾക്കും നിരാഹാര സമരങ്ങൾക്ക് ശേഷം, വീട്ടുകാർ തന്‍റെയും ഹരിയേട്ടന്‍റെയും വിവാഹം ഉറപ്പിച്ചതിനുശേഷം ഉള്ള ആദ്യ സമാഗമം ആണ് ഇന്ന്. ഈ കാറ്റത്തും മഴയെത്തും ഇഷ്ടൻ എവിടെ പോയി കിടക്കുകയാണ്.

ചെലവ് ചെയ്യണമെന്ന നിമ്മിയുടെ ആവശ്യം ഹരിയേട്ടൻ ആണല്ലോ ആദ്യം കയറിയേറ്റത്. താനാകെ വികാരപരവശയാകുന്നത് പോലെ തോന്നുന്നു ഇപ്പോൾ.

അപ്പോൾ വാതിലിൽ ആരോ പതുക്കെ മുട്ടുന്നുണ്ടായിരുന്നു. വാതിൽ തുറന്നപ്പോൾ മുന്നിൽ നിമ്മി.

നിമ്മിയുടെ മുഖം ആകെ വിളറിയിരിക്കുന്നു. ആകെ വിരണ്ട ഭാവം.

പാവം…

അപ്പോൾ അവൾ അപൂർവമായി മാത്രം പുറത്തെടുക്കാനുള്ള വാത്സല്യ ഭാവത്തോടെ നിമ്മിയോട് ചോദിച്ചു.

എന്തുപറ്റി നിമ്മി നിനക്ക്?

നിമ്മി പതുക്കെ പറഞ്ഞു ഇയാൾക്ക് നാട്ടിൽ നിന്നും ഒരു ഫോൺ കോൾ ഉണ്ട്.

അവൾ ധൃതിയിൽ റിസപ്ഷൻ കൗണ്ടറിലേക്ക് നടന്നു.

ഫോണിൽ അനിയത്തി ആയിരുന്നു. എന്തോ അവളുടെ ശബ്ദം വല്ലാതെ പതറുന്നുണ്ടായിരുന്നു.,.

ഹരിയേട്ടൻ…. എന്ന വിതുമ്പലോടെ അനിയത്തി പറഞ്ഞതും ലൈൻ കട്ട് ആയതും ഒരുമിച്ചായിരുന്നു.

ടേബിളിനകത്ത് നിന്ന് തന്‍റെ മൊബൈൽ ഫോൺ ധൃതിയിൽ എടുത്ത് മഴ പെയ്തു തോർന്ന പുറത്തെ പുൽപ്പരപ്പിലേക്ക് വിറയ്ക്കുന്ന കാലടികളോടെ അവൾ നടന്നു.

എത്ര ശ്രമിച്ചിട്ടും ആരുടെയും ലൈൻ കിട്ടുന്നുണ്ടായിരുന്നില്ല.

ഒരു നിമിഷം! തിരിഞ്ഞ് അവൾ പുറകിൽ നോക്കി.

അപ്പോൾ നിമ്മി നിറയുന്ന കണ്ണുകൾ തുടരെത്തുടരെ തുടച്ചു കൊണ്ട് അവളുടെ അരികെ വന്നു നിന്നു.

പറയൂ നിമ്മി എന്താണ് സംഭവിച്ചത്, എന്‍റെ ഹരിയേട്ടന്? അവൾ കരയുവാൻ തുടങ്ങി.

മഴയിൽ വണ്ടി സ്ലിപ്പ് ചെയ്ത് കൊക്കിയിലേക്ക് ഹരിയേട്ടനടക്കം… നടുക്കുന്ന ആ യാഥാർത്ഥ്യം പറയാൻ കഴിയാതെ അധൈര്യയായി വിറച്ചു വിറച്ചു കൊണ്ട് നിമ്മി പതുക്കെ തേങ്ങി.

ആ നിമിഷത്തിൽ, മരണത്തിന്‍റെ അപ്രതീക്ഷിതമായ കാലടി ശബ്ദങ്ങൾ മുന്നിൽ കേട്ട് അവൾ ആകെ തളർന്നു. ഉതിരാത്ത കണ്ണുനീർത്തുള്ളികൾ ഓടെ അവൾ വിതുമ്പി.

എന്‍റെ ഹരിയേട്ടാ… എന്‍റെ ഹരിയേട്ടാ…

ആ വാക്കുകൾ മുറിഞ്ഞ് പിന്നീട് നേർത്ത് നേർത്ത് അവ്യക്തങ്ങളായി തീർന്നു.

കഴുത്തിലെ മുത്തുമാലകൾ പൊട്ടി ചിതറി. അതേ നിമിഷത്തിൽ തന്നെ ഓർമ്മകൾ മറഞ്ഞ് അവൾ നിലത്തുവീണു.

അരികിൽ അവളിൽ നിന്നും വീണുപോയ മൊബൈലിലെ വെളിച്ചം അണയാതെ കിടന്നു. പെട്ടെന്ന് ദീർഘമായ ഒരു മിന്നലിന്‍റെ അകമ്പടിയോടെ വലിയൊരു ഇടിവെട്ടി.

വരാന്തകളിലെയും റൂമുകളിലെയും മൊത്തം ക്യാമ്പസിലെയും ലൈറ്റുകൾ അടുത്ത നിമിഷം അണയുകയും ചെയ്തു.

ഞെട്ടി, ഭയന്നുപോയ സന്യാസി കുഞ്ഞൻ മാത്രം ആ കനത്ത ഇരുട്ടിലും ഇടയ്ക്കിടെയുള്ള ഇടിമിന്നലിന്‍റെ പ്രകാശത്തിലും വട്ടത്തിൽ തട്ടിത്തടഞ്ഞ് പറന്നുകൊണ്ടിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഇത്തിരിക്കുഞ്ഞന്‍റെ ചിറകിൽ തട്ടി ആ വലിയ ഓരോ കടന്നൽ കൂടും ഭയാനകമാം വിധം ഇളകിയാടാൻ തുടങ്ങി.

കണ്ണുകൾ അടച്ചു തുറക്കും മുൻപേ,

മഴപെയ്തു തോർന്ന പുൽപ്പരപ്പിലേക്ക് ഇരുട്ടിൽ തിളങ്ങിയ മൊബൈൽ വെളിച്ചത്തിലേയ്ക്കും വീണു കിടക്കുന്ന അവളുടെ ശരീരത്തിലേക്കും ആക്രമണോത്സുകരായി നൂറുകണക്കിന് തേനീച്ച കൂട്ടങ്ങൾ വന്നു പൊതിഞ്ഞു.

തേനീച്ച കൂട്ടങ്ങൾ കൂറ്റൻ മൺകൂന കണക്കേ ഉയർന്നുയർന്നു വന്നു. ആ നിമിഷം ലോകം ശാന്തമായി ഉറങ്ങുകയായിരുന്നു.

പിന്നീട്, മഴയുടെ ശമനം എന്നോണം നീളൻ പനമരങ്ങളുടെ ഇലകളിൽ നിന്നും നിശബ്ദം മഴത്തുള്ളികൾ ആ ഇളം പച്ചപ്പുല്ലുകളിൽ വീണുകൊണ്ടിരുന്നു.

മഴ നനഞ്ഞു തോർന്ന നെല്ലി മരങ്ങളുടെ ഇടയിൽ കൂടി കടന്നുവന്ന ലഹരി ഇറങ്ങിപ്പോയ ആനന്ദ വേഷങ്ങൾ ഒന്നും ചെയ്യുവാനുള്ള മനക്കരുത്ത് ഇല്ലാതെ തേനീച്ചകളാൽ പൊതിഞ്ഞ അനക്കമറ്റ ശരീരം നോക്കി നിശബ്ദം സ്തംഭിച്ചു നിന്നു.

और कहानियां पढ़ने के लिए क्लिक करें...