ചിതറിത്തുടങ്ങിയ ചെറുമഴത്തുള്ളികളെ വകവെയ്ക്കാതെയാണ് ഞങ്ങൾ റോഡിലേക്ക് ഓടിയിറങ്ങിയത്. പതിവ് ബസ് നിർദാക്ഷിണ്യം വളവ് തിരിഞ്ഞ് പോകുന്ന കാഴ്ച ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. ആരും ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ല.
അങ്ങനെ കരുതുന്നതേ വിഡ്ഢിത്തമാണ്. വൈഗയ്ക്കാണെങ്കിൽ വീട്ടിൽ വിരുന്നുകാരുണ്ടത്രേ. റോസ്‌ലിന്‍റെ ഹൈഹീൽ ചെരുപ്പ് ഒന്ന് തെന്നി നടു ഉളുക്കിയതിന്‍റെ വേദന മുഖത്ത് നിഴലിയ്ക്കുന്നു.
“എന്‍റെ രേഖേ ഇനി നാലു ദിവസം പണികിട്ടിയതു തന്നെ." ശ്ശോ... അഞ്ചു മിനിറ്റ് നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ... വെയ്റ്റിംഗ് ഷെഡ്‌ഡിലെ ഉരുണ്ട കമ്പിയിൽ ചാരിയിരുന്നു. ഉടുത്തിരുന്ന ജോർജെറ്റ് സാരി അതുമായി പൊരുത്തപ്പെട്ടില്ല, തെന്നിപ്പോകുന്നു. ഇതൊക്കെ ആർക്കെങ്കിലും ഇരിക്കാൻ പറ്റുന്ന വിധത്തിൽ ഉണ്ടാക്കിക്കൂടെ? എഴുന്നേറ്റ് നിൽക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. നല്ല ഇടി കുടുങ്ങുന്നുണ്ട്.
അതാ ഒരോട്ടോ കൈകാണിക്കാൻ വൈഗ മുന്നോട്ടു നീങ്ങി. നല്ല സ്പീഡിൽ വന്നെങ്കിലും കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി. മുന്നാളും ഓടിച്ചെന്ന് അതിൽക്കയറി. ഈ യുവാവിനെ റൂട്ടിൽ മുമ്പ് കണ്ടിട്ടില്ല. “ചേച്ചിമാര് ഈ ആശുപത്രിയിലെ ജോലിക്കാരാ അല്ലേ?"
“മ്മ്... അതെ. ഇതിന് മുമ്പ് ഇയാളെ കണ്ടിട്ടില്ലല്ലോ." റോസിലിന്‍റെ സംശയം.
"ഞാൻ ഇവിടെ അടുത്ത് വരെ ഒരാളെ കാണാൻ വന്നതാ. ടൗണിൽ കിടന്നാണ് ഓടുന്നത്. ആളെ കേറ്റിയാൽ ട്രിപ്പ് ഓടുന്നവർ കണ്ടാൽ കുഴപ്പമാ. അവരുടെ കഞ്ഞിയിൽ മണ്ണിടണ്ടാ എന്ന് കരുതി."
“ആശുപത്രിയുടെ അടുത്തുള്ള ആ സ്‌കൂൾ എങ്ങനെ ഉണ്ട്?"
“നല്ല സ്‌കൂൾ ആണ് കൊച്ചിനെ ചേർക്കാൻ ആണോ?" വൈഗ ചോദിച്ചു.
“എന്‍റെ കൊച്ചല്ല. എന്‍റെ ഭാര്യയുടെ കൊച്ചാ"
ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി. അതെന്താ അങ്ങനെ?
"സത്യമാ. ചേച്ചിമാരേ നിങ്ങൾക്കെന്‍റെ കഥ കേൾക്കണോ."
“പറയൂ ബസ് സ്‌റ്റാൻഡിൽ എത്തും വരെ സമയം ഉണ്ടല്ലോ."
എന്‍റെ അമ്മ ഗവൺമെന്‍റ് ആശു പത്രിയിലെ നഴ്‌സ് ആയിരുന്നു. ഞാൻ ഒറ്റമോനാ. എന്‍റെ അച്ഛൻ ആണങ്കിൽ എട്ടാം ക്ലാസ്സ് വിദ്യാഭ്യാസമുള്ള ആളാണ്. ചെറിയ ചില കൃഷിപ്പണി ഒക്കെ ചെയ്യുമായിരുന്നു. അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു. പാവം ഒത്തിരി വേദന തിന്നാ പോയത്. അമ്മ മരിച്ചു കഴിഞ്ഞും അമ്മയുടെ ഫാമിലി പെൻഷൻ കൊണ്ടാ പത്തുവർഷം ഞങ്ങൾ ജീവിച്ചത്. അമ്മ ഞങ്ങളെ ജീവിപ്പിച്ചു എന്നും പറയാം."
“അപ്പോൾ അച്ഛൻ?"
“അച്ഛൻ മൂന്ന് വർഷം മുമ്പ് കുഴഞ്ഞു വീണ് മരിച്ചു. പിന്നെ ഞാൻ ഒറ്റക്കായി. പണക്കാരനല്ലാത്തോണ്ട് ബന്ധുക്കൾക്ക് എന്നെ വേണ്ട. പഠിക്കാൻ മടിയൻ ആയിരുന്നോണ്ട് എന്‍റെ കൂട്ടുകാരൊക്കെ സാധാരണക്കാരാണ്."
“അതിനെന്താ?
“ഏതാവശ്യത്തിലും ഓടി വരാൻ സാധാരണ മനുഷ്യന്മാരേ കാണൂ."
“ശരിയാ ചേച്ചി... ഒത്തിരി കല്യാണം ഒക്കെ ആലോചിച്ചു. ഒറ്റാന്തടിയായി ജീവിക്കുന്നോണ്ട് ഒന്നും ശരിയായില്ല. കാര്യം പറഞ്ഞാൽ അത്യാവശ്യം പറമ്പും, ഒരു ചെറിയ വീടും ഒക്കെയുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാ ഇവിടെ അടുത്ത് ഒരു പെണ്ണുള്ള കാര്യം ലീലാമ്മ ബ്രോക്കർ പറഞ്ഞത്. പ്ലസ് ടു രണ്ടാം വർഷം പഠിക്കുന്ന സമയത്ത് ഒരുത്തൻ പിറകെ പോയതാ. അവൻ ഇട്ടേച്ചു പോയി. കയ്യിൽ ഒരു കൊച്ചുമായി വീട്ടിൽ വന്നു നിൽപ്പാണ്. അപ്പൻ ചുമട്ട് തൊഴിലാളി ആയിരുന്നു. ഇപ്പോൾ ചുമച്ചും, വലിച്ചുമൊക്കെ വീട്ടിൽ ഇരിപ്പാ. അതിന്‍റെ അമ്മ വല്ലിടത്തും പണിക്ക് പോയൊക്കെയാ ജീവിക്കുന്നെന്ന്... ഞാൻ പോയി കണ്ടപ്പോ എനിക്ക് ഇഷ്ടപ്പെട്ടു നല്ല ആ രോഗ്യമുള്ള പെങ്കൊച്ച്. ഞാൻ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ മൂന്ന് വയസ്സുള്ള ഒരാങ്കൊച്ച് എന്‍റെടുത്ത് ഓടി വന്നു. എന്‍റെ മുഖത്ത് നോക്കി വിളിക്കുവാ “പപ്പാന്ന്” എന്‍റെ ചേച്ചി ഞാനങ്ങ് അതിശയിച്ച് പോയി. അവനെ പറഞ്ഞു പഠിപ്പിച്ചത് പപ്പാ ഗൾഫിൽ ആണെന്നാണ്. എന്നെ കണ്ടപ്പോ കൊച്ച് ഓർത്തു സ്വന്തം അപ്പൻ വന്നെന്നാ. അന്ന് തൊട്ട് ഈ നിമിഷം വരെ ഞാൻ അങ്ങനെ തന്നെ ആണ് കരുതിയതും."





