നനഞ്ഞു കുളിർന്ന പുലർകാലം. മനസിനെ ഗ്രസിച്ച പലതരം ചിന്തകളുടെ നൂലാമാലകളെ തുടച്ചു നീക്കിയ ഉറക്കം. കായൽ പരപ്പ് തണുപ്പിച്ച കുളിർ കാറ്റുൾകൊണ്ട് അൽപനേരം കൂടെ കിടക്കാൻ മനസു ആഗ്രഹിച്ചെങ്കിലും ഞാൻ എഴുന്നേറ്റു, എഴുന്നേൽക്കാൻ വിസമ്മതം കാണിച്ചിട്ടും ട്രീസയെ നിർബന്ധപൂർവം എഴുന്നേൽപ്പിച്ചു.

നമ്മുടെ നടപടിക്രമങ്ങൾ ഒന്നും തന്നെ മിയയെ രേഖാപൂർവ്വം അറിയിച്ചിട്ടില്ല. അതെല്ലാം ട്രീസ വഴി അറിയിക്കുകയായിരിക്കും ഉചിതമെന്ന് എനിക്ക് തോന്നി. അതിനായി ഓഫീസിൽ പോയി ചെയ്യേണ്ട കാര്യങ്ങൾ ട്രീസയോട് വിശദീകരിച്ചശേഷം സമയം കളയാതെ ഞാൻ ഉടൻ തന്നെ പുറപ്പെട്ടു.

റൊസാരിയോയുടെ സഹോദരിയാണ് ഏലിയാന്‍റി. റൊസാരിയോയെക്കുറിച്ച് ആധികാരികമായും വ്യക്തമായും പറയാൻ പറ്റിയ, നിലവിലെ എന്‍റെ അറിവുകൾ വച്ചുള്ള ഏക കണ്ണി. കുട്ടിക്കാലം മുതൽ റൊസാരിയോയെ അടുത്തറിഞ്ഞിട്ടുള്ള വ്യക്തിത്വം ഡൊമനിക്കിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന ഏലിയാന്‍റി. റോസ് വില്ലയിലെ ദാരുണമായ സംഭവത്തെക്കുറിച്ച് ഏലിയാന്‍റിയെ ഒന്നുകണ്ട് സംസാരിക്കുന്നത് പ്രയോജനകരമാകുമെന്ന് തോന്നുന്നു.

അറിഞ്ഞിടത്തോളം അവർ നല്ല വ്യക്തിത്വത്തിന് ഉടമയെന്ന് കരുതുന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അപ്പന്‍റെയും അമ്മയുടെയും വാത്സല്യവും കരുതലും അനിവാര്യമാകേണ്ട ഒരു ഘട്ടത്തിൽ, അപ്പനും അമ്മയും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയോട് അവർ കരുതൽ കാണിച്ചു.

ജീവിതത്തിന്‍റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയെന്നറിയാതെ പകച്ചു നിന്ന മിയക്ക് അവർ മാർഗ്ഗദർശകയായി നിലകൊണ്ടു. പഠനം മുഴുമിപ്പിച്ച് നല്ലൊരു വിവാഹബന്ധം തരപ്പെടുത്തി മിയക്ക് നല്ലൊരു ജീവിതം നല്കാൻ കൂട്ടായി നിന്നു. കൗമാരക്കാരിയായ ഒരു പെൺകുട്ടിയിൽ ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.

ജീവിതയാത്രയിൽ തീർത്തും ഒറ്റക്കായിപ്പോയ ഒരു പെൺകുട്ടിയുടെ തുടർ ജീവിതം പ്രതിസന്ധിയിലാകാൻ സാധ്യതകൾ ഏറെയായിരുന്നു. അത്തരമൊരു ഘട്ടത്തിൽ ഒരു രക്ഷകയെപ്പോലെ അവർ പ്രവർത്തിച്ചു. അതിനുപിന്നിൽ മറ്റെന്തെങ്കിലും പ്രേരണയോ സ്ഥാപിത താല്പര്യങ്ങളോ ഉണ്ടോ എന്ന് ചുഴിഞ്ഞു നോക്കുന്നത് അവിവേകമാകും.

മിയയെ വിവരം അറിയിച്ചപ്പോൾ അവർ ഏലിയാന്‍റിയുടെ വിലാസവും കൂടിക്കാഴ്ചക്ക് അവരുടെ സന്നദ്ധതയും അറിയിച്ചു. ട്രീസയെ ഓഫീസിൽ വിട്ട് പടർന്നു പന്തലിച്ച മരങ്ങൾ തണലുതീർത്ത വഴിത്താരയിലൂടെ ഏലിയാന്‍റിയുടെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു.

ഏലിയാന്‍റിയുടെ വീട് കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടി വന്നില്ല. വീടിനു മുന്നിലുള്ള ഇലഞ്ഞി മരവും താഴെ വയലറ്റ് പഴങ്ങൾ ചതഞ്ഞു മുകളിൽ പച്ച പടർന്നു തഴച്ചു നിൽക്കുന്ന ഞാവൽ മരവും കൃത്യമായ ഒരു മാർഗ്ഗദർശിയായിരുന്നു. ഏറെ മുറ്റമുള്ള പഴയമട്ടിൽ പണികഴിപ്പിച്ച ഒരു കൊച്ചുവീട്.

വീടിനു മുന്നിലും മുറ്റത്തും പച്ചപ്പിന്‍റെ വസന്തം തീർത്തിരിക്കുന്നു. ഭർത്താവ് മരിച്ച ഏലിയാന്‍റിയുടെ മക്കൾ വിദേശത്താണ്. ഒരനാഥാലയത്തിൽ നിന്നും മക്കൾ ഉപേക്ഷിച്ച ഒരു അമ്മയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവരൊടപ്പമാണ് താമസമെന്നാണ് മിയ പറഞ്ഞത്.

വീട്ടിലേക്കുള്ള ചെറിയ വെള്ളാരം കല്ലുകൾ വിരിച്ച നടപ്പാതക്കിരുവശവും പച്ചതഴച്ച പൂച്ചെടികൾ വച്ചു പിടിച്ചിരിക്കുന്നു. വീടിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ഒരുപാട് പൂച്ചെടിക്കുടങ്ങൾ. അവയിൽ നിന്നും ഉരുണ്ട ഇലകളുള്ള വള്ളിച്ചെടികൾ താഴേക്കു പടർന്നിറങ്ങിയിരിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...