നളിനാക്ഷന്‍റെ കാര്യം

നളിനാക്ഷൻ നിർദോഷവാനായ ഒരാളായിരുന്നു. നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിലായിരുന്നു അയാൾക്ക് ജോലി. ഒരു ഹൗസിംഗ് കോളനിയിലാണ് അയാൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സുഖമായി കഴിയുന്നത്. സർക്കാർ ജീവനക്കാർ മാത്രം താമസിക്കുന്ന കോളനി ആയിരുന്നു അത്. അയൽക്കാരുമായി നളിനാക്ഷന് നല്ല ബന്ധമാണ് ഉള്ളത്. ഒരു നിർഗുണപരബ്രഹ്മം എന്നാണ് അടുത്തറിയാവുന്നവർ നളിനാക്ഷനെപ്പറ്റി പറയാറ്.

അയാൾക്ക് പക്ഷേ പക്കവട വലിയ ഇഷ്ടമായിരുന്നു. പക്കവട ഭ്രാന്തൻ എന്നുതന്നെ പറയാം. ഞായറാഴ്ച രാവിലെ പക്കവട നിർബന്ധമാണ് കക്ഷിക്ക്. ശനിയാഴ്ച രാത്രി തന്നെ അടുത്ത ദിവസം പക്കാവട ഉണ്ടാക്കാനായി ഭാര്യയെ അയാൾ ചട്ടം കെട്ടും. അത്രയ്ക്ക് കൊതിയാണ് അയാൾക്ക്. നിക്ക പൊറുതിയില്ലാതെ അയാൾ ചോദിക്കും നാളെ എന്ത് പക്കവടയാണ് ഉണ്ടാക്കുന്നത്. ഉരുളക്കിഴങ്ങ് ആണോ കോളിഫ്ലവറോ. അതോ സാദാ നാടൻ പക്കവടയാണോ? ഭാര്യക്ക് പറയേണ്ടതായി വരും. അത്രയ്ക്ക് ആകാംക്ഷയാണ് നളിനാക്ഷന്. ഇങ്ങനെയുണ്ടോ, ഒരു കൊതിയൻ എന്ന് ഭാര്യ ഇടയ്ക്ക് ആലോചിക്കാറുണ്ട്. കുട്ടികൾക്ക് പോലും ഇത്ര കൊതിയില്ല. നളിനാക്ഷൻ അങ്ങനെയാണ്. അയാളുടെ മുഖത്ത് ശിശു സഹജമായ ഒരു നിഷ്കളങ്കത ഉണ്ട്.

സ്വപ്നത്തിൽ പോലും പക്കവട തിന്നുന്ന കാര്യമാണ് അയാൾ അധികവും കാണാറ്. പക്ഷേ എല്ലാ ഞായറാഴ്ചയും ഒരേ തരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കുട്ടികൾക്ക് കുട്ടികൾ മടുത്തിരിക്കുന്നു. അതിനാൽ പക്കവട തിന്നാൻ കുട്ടികൾ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. ഞങ്ങൾക്ക് വേറെ എന്തെങ്കിലും മതി. പുട്ടോ ദോശയോ… അങ്ങനെ എന്തെങ്കിലും. പപ്പയ്ക്ക് വേണമെങ്കിൽ അമ്മ പക്കവട ഉണ്ടാക്കിക്കൊടുത്തോ… ഞങ്ങൾക്ക് വേണ്ട…. കുട്ടികൾ പറയും.

ഞായറാഴ്ച ഭർത്താവിനും കുട്ടികൾക്കും അവധിയായതിനാൽ വീട്ടിൽ ആഘോഷമാണ്. എല്ലാവരും ഉള്ള ദിവസം വച്ച് വിളമ്പാനും നളിനാക്ഷന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്. അനഘേ… തൊട്ടതിനും പിടിച്ചതിനും ഒക്കെ നളിനാക്ഷൻ ഭാര്യയെ വിളിക്കും. വീട്ടിൽ പിടിപ്പത് പണിയുണ്ടാവും. അനഘ പക്ഷേ മുഷിച്ചിലൊന്നും പ്രകടിപ്പിക്കാതെ എല്ലാം മാനേജ് ചെയ്യും. പക്ഷേ അനഘയ്ക്ക് ഒരു കാര്യത്തിലെ നീരസം ഉണ്ടായിരുന്നുള്ളൂ. നളിനാക്ഷൻ ഒരിക്കലും പക്കാവട ഉണ്ടാക്കിയാൽ അനഘയെ അഭിനന്ദിക്കില്ല. നന്നായി എന്നുപോലും പറയില്ല. എല്ലാം തിന്നതിനുശേഷം ഏമ്പക്കം വിട്ട് എഴുന്നേൽക്കുമ്പോൾ അനഘ സ്നേഹപൂർവ്വം ചോദിക്കും. എങ്ങനെയുണ്ട്? ആ കുഴപ്പമില്ല… ഇതിനേക്കാൾ നന്നായി ഞാൻ ഉണ്ടാക്കും. ഇങ്ങനെയാവും നളിനാക്ഷന്‍റെ മറുപടി.

ഇത് കേൾക്കുമ്പോൾ അനഘയ്ക്ക് മനോവിഷമം തോന്നാറുണ്ട്. എന്നിട്ട് പ്ലേറ്റ് എടുത്തിട്ട് പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോകും. പക്ഷേ ഭാര്യ പിറുപിറുക്കുന്നതൊന്നും നളിനാക്ഷനെ അലട്ടാറില്ല. ടിവിയുടെ വോള്യം കൂട്ടിക്കൊണ്ട് അയാൾ ഇതൊക്കെ മറികടക്കും.

രാമേട്ടൻ ഫലിതപ്രിയനാണ്. നളിനാക്ഷന്‍റെ അയൽവാസി മാത്രമല്ല അയാൾ സഹപ്രവർത്തകൻ കൂടിയാണ്. പല ഞായറാഴ്ചകളിലും ഭാര്യസമേതം രാമേട്ടൻ നളിനാക്ഷന്‍റെ വീട്ടിൽ പക്കവട കഴിക്കാൻ വരാറുണ്ട്. ഇരു കുടുംബങ്ങളും തമ്മിൽ വലിയ കൂട്ടാണ്. ഇന്ന് ഞായറാഴ്ചയാണ് രാമേട്ടൻ ഭാര്യയെയും കൂട്ടി നളിനാക്ഷന്‍റെ വീട്ടിൽ ഹാജർ ഉണ്ട്. ഡൈനിംഗ് ടേബിളിൽ പക്കവട ഹാജരായിട്ടുണ്ട്.

അനഘേ, ഇന്നത്തെ പക്കാവട കൊള്ളാലോ അപാരസ്വാദ് ഒരു വലിയ കഷണം വായിൽ വെച്ചുകൊണ്ട് രാമേട്ടൻ പറഞ്ഞു.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ. ഇതിനേക്കാൾ നന്നായി ഞാൻ ഉണ്ടാക്കും. നളിനാക്ഷൻ ഇടയ്ക്ക് കയറി പറഞ്ഞു.

അത് ശരി, എന്നാൽ അടുത്ത ഞായറാഴ്ച നളിനാക്ഷന്‍റെ വകയായിക്കോട്ടെ പക്കവട. അതിന്‍റെ രുചി ഒന്ന് അറിയണമല്ലോ രാമേട്ടന്‍റെ ഭാര്യ പറഞ്ഞു.

അതിനെന്താ, അടുത്ത ഞായറാഴ്ച പക്കവട എന്‍റെ വക. നളിനാക്ഷൻ ചിരിച്ചുകൊണ്ട് ഏറ്റു.

നിങ്ങൾ ഉണ്ടാക്കുന്ന പക്കവട ഞാൻ ഉണ്ടാക്കുന്ന പക്കവടയേക്കാൾ നല്ലതാണെങ്കിൽ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ അത് ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ മോശമാണെങ്കിൽ പിന്നെ എന്‍റെ പാചകത്തെ എന്തായാലും അഭിനന്ദിച്ചേക്കണം. അനഘ ചിരിച്ചു കൊണ്ടാണെങ്കിലും കുറച്ച് ഉറക്കെയാണ് സംസാരിച്ചത്.

സംഗതി അഭിമാന പ്രശ്നമാണ്. വെല്ലുവിളി ഏറ്റെടുത്ത സ്ഥിതിക്ക് യെസ് പറഞ്ഞോളൂ രാമേട്ടൻ പറഞ്ഞു.

ശരി, ശരി… നളിനാക്ഷൻ മനസ്സില്ലാ മനസ്സോടെ ആണ് പറഞ്ഞത്. താൻ വെട്ടിലായതാണെന്ന കാര്യം പക്ഷേ നളിനാക്ഷന്‍റെ ബോധത്തിൽ ഉണ്ടായിരുന്നില്ല.

സംസാരത്തിനിടയിൽ അയാൾ അതങ്ങ് പറഞ്ഞുപോയതായിരുന്നു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും മുന്നിൽ ആളാവാൻ വേണ്ടി തട്ടിവിട്ടതായിരുന്നു പാവം. അല്ലാതെ വെല്ലുവിളി ഏറ്റെടുത്തതൊന്നുമല്ല.

ശരി ചങ്ങാതി. ഇനി അടുത്ത ഞായറാഴ്ച നിന്‍റെ കൈപ്പുണ്യത്തിന് മാർക്കിടാൻ വരാം. രാമേട്ടൻ നളിനാക്ഷന്‍റെ തോളിൽ തട്ടി അവിടെ നിന്ന് ഇറങ്ങി. കൂടെ ഭാര്യയും.

അതിനെന്താ നേരത്തെ തന്നെ പോന്നോളൂ. നളിനാക്ഷൻ വീണ്ടും കയറി ഹെഡ് ചെയ്തു. അനഘ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി.

വളരെ വൈകിയാണ് രാമേട്ടൻ വിവാഹം കഴിച്ചത്. ഭാര്യക്കും അയാൾക്കും തമ്മിൽ 12 വയസ്സിന്‍റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും രാമേട്ടനെ കണ്ടാൽ പ്രായം തോന്നുകയേയില്ല. നർമ്മപ്രിയനായ അയാളെ കോളനിയിലുള്ളവർക്കും വളരെ ഇഷ്ടമായിരുന്നു. നളിനാക്ഷന് ജേഷ്ഠ സഹോദരനെ പോലെയാണ് അയാൾ.

തിങ്കൾ മുതൽ ശനി വരെ എല്ലാവരും ഓഫീസ് കാര്യങ്ങളിലും സ്കൂൾ കാര്യങ്ങളിലും മുഴുകി. ശനിയാഴ്ച രാത്രി അനഘ നളിനാക്ഷനെ അക്കാര്യം ഓർമിപ്പിച്ചു.

നാളെ ഞായറാഴ്ചയാണ്. ഓർമ്മയുണ്ടോ? ശനി കഴിഞ്ഞാൽ ഞായറാഴ്ച ആണല്ലോ അതിപ്പോ പ്രത്യേകിച്ച് ഓർക്കാൻ ഉണ്ടോ? നളിനാക്ഷൻ കുറച്ച് നീരസത്തോടെയാണ് മറുപടി പറഞ്ഞത്.

നാളെയാണ് നിങ്ങൾക്ക് പക്കാവട ഉണ്ടാക്കാനുള്ളത്. അത് മറന്നു പോയോ?

എന്ത് ഞാനോ? നളിനാക്ഷൻ സത്യത്തിൽ ആ കാര്യം മറന്നു പോയിരുന്നു.

നാളെ രാവിലെ കുറച്ചു നേരത്തെ എഴുന്നേറ്റോളൂ. പുതിനയുടെ ചമ്മന്തി ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾക്ക് എന്‍റെ സഹായം പ്രതീക്ഷിക്കരുത്.

നളിനാക്ഷന്‍റെ ഉറക്കം നഷ്ടപ്പെട്ടുപോയി. ചക്കിന് വച്ചത് കൊക്കിന് കൊണ്ട പോലെയുള്ള അവസ്ഥ. താൻ എന്ത് പുലിവാലാണ് കയറിപ്പിടിച്ചതെന്ന് അപ്പോഴാണ് നളിനാക്ഷന് തോന്നിയത്. കുറച്ച് അഭിനന്ദനം കൊടുത്തിരുന്നുവെങ്കിൽ… ഈ ചതി പറ്റില്ലായിരുന്നു. അയാൾ ലൈറ്റ് ഓഫ് ആക്കി ഉറക്കം വരാൻ കാത്തു കിടന്നു.

ഞായറാഴ്ച 8 മണിയായി. നളിനാക്ഷൻ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു.

അല്ല എഴുന്നേൽക്കുന്നില്ലേ, നേരം ഒരുപാടായി. പക്കവട ഉണ്ടാക്കണ്ടേ? പത്തുമണിക്ക് നിങ്ങളുടെ ചങ്ങാതി രാമേട്ടൻ വരൂട്ടോ. അനഘ ഭർത്താവിനെ കുലുക്കി വിളിച്ചു.

നളിനാക്ഷൻ തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് 9 മണിയാവും മുമ്പ് തന്നെ അടുക്കളയിൽ കയറി.

എല്ലാ സാധനങ്ങളും മേശമേൽ വച്ചിട്ടുണ്ട്. ഇതും പറഞ്ഞ് അനഘ അടുക്കളയിൽ നിന്ന് വലിഞ്ഞു.

ഓ ശരി. നിന്‍റെ കൂടുതൽ സഹായം ഒന്നും വേണ്ട. കാര്യങ്ങൾ ഞാൻ ശരിയാക്കി കൊള്ളാം എന്ന് പറഞ്ഞ് ഭാര്യയെ ദയ അർഹിക്കുന്ന വിധം നോക്കി. ഞാൻ ചെയ്തോളാം. നിങ്ങൾ ടിവി കണ്ടോ എന്ന് ഭാര്യ പറയും എന്നാണ് അയാൾ കരുതിയത്. പക്ഷേ അത് ഉണ്ടായില്ല.

അത് ശരി, കൂടെ നിൽക്കേണ്ട ഒരു സന്ദർഭം വന്നപ്പോൾ ഒറ്റപ്പെടുത്തുന്നോ? ഏഴ് ജന്മം കൂടെയുണ്ടാവും എന്നൊക്കെയാണല്ലോ വീമ്പ് പറയാറ്. എന്നിട്ടിപ്പോ… മനസ്സിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് നളിയാക്ഷൻ ഗ്യാസ് ഓൺ ചെയ്തു.

ഭാര്യ പക്കവട ഉണ്ടാക്കുന്നത് അയാൾ പലവട്ടം കണ്ടതാണ്. ആ ഓർമ്മയിൽ അടുപ്പത്ത് ചീനച്ചട്ടി വച്ചിട്ട് അയാൾ എണ്ണയൊഴിച്ച് ചൂടാക്കാൻ തുടങ്ങി. പക്കവട ഉണ്ടാക്കാനുള്ള ചേരുവകൾ എല്ലാം ഉണ്ടായിരുന്നു. അയാൾ ഒരു ബേയ്സനിൽ മാവ് എടുത്ത് അതിൽ ഉപ്പും മുളകും സവാളയും മറ്റു ചേരുവകളും ഇട്ടു. എന്നിട്ട് വെള്ളത്തിൽ കുഴച്ചെടുത്തു. വെള്ളം കൂടി പോയതിനാൽ വീണ്ടും കടലപ്പൊടി വിതറി കുഴമ്പ് ശരിയായ പരിവത്തിൽ ആക്കി. എന്നിട്ട് അടുപ്പിനടുത്തേക്ക് നീങ്ങി. തീ ആളിക്കത്തുന്നുണ്ടായിരുന്നു. അതിനാൽ തന്നെ എണ്ണ നന്നായി തിളച്ചു മറിയുന്നുണ്ടായിരുന്നു. അതിലേക്ക് കടലമാവ് മിശ്രിതം കുറച്ച് ഇടാൻ തുടങ്ങി. എണ്ണ അയാളുടെ കയ്യിലേക്ക് തെറിച്ചു.

അയ്യോ… നളിനാക്ഷൻ ഉറക്കെ ശബ്ദിച്ചു.

എന്തുപറ്റി അനഘ വിളിച്ചു ചോദിച്ചു.

എണ്ണ തിളയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ അവർ വിളിച്ചുപറഞ്ഞു.

ഗ്യാസ് സിമിൽ ഇടൂ.

അയാൾ തീ കുറച്ചുവെച്ചു. എണ്ണയിലേക്ക് മാവ് ഇടാൻ തുടങ്ങി. നളിനാക്ഷന്‍റെ വിരൽ പൊള്ളി നീറുന്നുണ്ടായിരുന്നു. അയാൾ സിങ്കിനടുത്തുപോയി ടാപ്പ് തുറന്ന് വിരൽ വെള്ളത്തിൽ മുക്കി കൊണ്ടിരുന്നു. അപ്പോൾ നളിനാക്ഷന് കുറച്ച് ആശ്വാസം തോന്നി. ഉടനെ നളിനാക്ഷന്‍റെ മൊബൈൽ ശബ്ദിച്ചു. രാമേട്ടന്‍റെ കോൾ ആണ്. ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി. 10 മണിക്ക് എത്തുന്ന കാര്യം പറഞ്ഞ ശേഷം നാട്ടുവർത്തമാനത്തിലേക്ക് കടന്നു.

അയ്യോ നിങ്ങൾ അവിടെ എന്താണ് ചെയ്യുന്നത്. കരിഞ്ഞ മണം വരുന്നുണ്ടല്ലോ. അനഘ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു. നളിനാക്ഷൻ വേഗം തന്നെ ഫോൺ കട്ട് ചെയ്തു. രാമേട്ടനോട് സംസാരിച്ച് സംസാരിച്ച് അടുപ്പിൽ പക്കാവട വച്ച കാര്യം നളിനാക്ഷൻ മറന്നു പോയിരുന്നു. അനഘ ഓടിവന്ന് ഗ്യാസ് ഓഫ് ചെയ്തു. നളിനാക്ഷനും അടുപ്പിനടുത്തെത്തി. പക്കവട ശരിക്കും കരിഞ്ഞു പോയിരുന്നു. എല്ലാം കറുപ്പ് നിറമായിരുന്നു. അനഘ കലിപൂണ്ട് അയാളെ നോക്കിയപ്പോൾ കൊച്ചുകുട്ടികൾ പേടിച്ചു നിൽക്കുന്ന മുഖഭാവത്തോടെ നളിനാക്ഷൻ പറഞ്ഞു. അത് രാമേട്ടന്‍റെ ഫോൺ ആയിരുന്നു. അമ്മേ രാമേട്ടനും ആന്‍റിയും വന്നിട്ടുണ്ട്. അനഘയുടെ മോൻ അടുക്കളയിൽ വന്നു പറഞ്ഞു.

നളിനാക്ഷാ പക്കാവട റെഡിയായോ?

രാമേട്ടൻ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നു. കരിഞ്ഞ മണവും ചട്ടിയിലെ കറുത്ത പക്കവടയും കണ്ട് രാമേട്ടന് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.

ഭാര്യയെ അഭിനന്ദിച്ചിരുന്നുവെങ്കിൽ ഈ ഞായറാഴ്ച കരിദിനം ആകുമായിരുന്നില്ലല്ലോ നളിനാക്ഷാ… രാമേട്ടൻ തമാശ പൊട്ടിച്ചു. എല്ലാവരും കോലായിൽ പോയി ഇരുന്നോളൂ. ഞാനിപ്പോൾ തന്നെ വേറെ പക്കാവട ഉണ്ടാക്കിത്തരാം. മോനേ അച്ഛന്‍റെ വിരലിൽ ക്രീം പുരട്ടി കൊടുക്കൂ. അനഘ സൗമ്യമായി എന്നാൽ എല്ലാവരും കേൾക്കെ മകനോട് പറഞ്ഞു.

നളിനാക്ഷന്‍റെ മുഖം അപ്പോൾ ഒന്ന് കാണേണ്ടതായിരുന്നു. അനഘ പക്കാവട ഉണ്ടാക്കുമ്പോഴേക്കും രാമേട്ടന്‍റെ ഭാര്യ ചായയും ഇട്ടു. അരമണിക്കൂറിനകം അവരെല്ലാവരും ഡൈനിംഗ് ടേബിളിൽ ഒത്തുകൂടിയിരുന്നു പക്കാവടയും ചായയും കഴിക്കാൻ തുടങ്ങി.

ഇന്നത്തെ പക്കാവട എങ്ങനെയുണ്ട്. അനഘ ആരോടെനില്ലാതെ ചോദിച്ചപ്പോഴേക്കും നളിനാക്ഷൻ ചാടി കയറി ഇങ്ങനെ പറഞ്ഞു.

എന്‍റെ ഭാര്യയെ നിനക്ക് അപാര കൈപ്പുണ്യം അല്ലേ. ഇത്രയും രുചികരമായ പക്കാവട ഞാൻ ഇന്നേവരെ കഴിച്ചിട്ടില്ല?

ഇത് കേട്ട് എല്ലാവരും ചിരിച്ചു. ആ സന്തോഷത്തിനിടയിൽ അനഘ പ്രിയ ഭർത്താവിന്‍റെ വായിൽ ഒരു വലിയ പക്കാവട വച്ചുകൊടുത്തു. അതൊരു നല്ല ഞായറാഴ്ചയായിരുന്നു.

ഭാര്യയും റിയാലിറ്റി ഷോയും ഞാനും

റിയാലിറ്റി ഷോകളുടെ കാലമാണിത്. നൃത്തം, പാട്ട്, ഫാറ്റ് ഫ്രീ, കോമഡി എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ചാനലിൽ ഒക്കെ റിയാലിറ്റി ഷോ പൊടിപൊടിക്കുകയാണ്.

പരിപാടിയിലെ ഡയലോഗ് കേട്ട് പബ്ലിക്കിനേക്കാൾ കൂടുതൽ ചിരിക്കുന്നത് ഒരുപക്ഷേ, ജഡ്ജസ് ആയിരിക്കും. അല്ല, അതിനല്ലേ അവരെ അവിടെ ഇരുത്തിയിരിക്കുന്നതും.

റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ തമ്മിലുള്ള കലഹം, പരസ്പരം ചെളി വാരിയെറിയൽ, ജഡ്ജസിന്‍റെ പിണക്കം, ആങ്കേഴ്സിന്‍റെ കമന്‍റ്, മത്സരാർത്ഥിയുടെ ബന്ധുവുമായി വ്യക്തിപരമായ സംവാദം ഒക്കെ പൊതുജനത്തെ കഴുതയാക്കാനുള്ള ഇവരുടെ തന്ത്രമാണെന്ന് ആരറിയുന്നു?

റിയാലിറ്റി ഷോകൾ കണ്ടു കണ്ട് എങ്ങനെയെങ്കിലും ഇത്തരമൊരണ്ണത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നായി ശ്രീമതി. അതിനിടക്കാണ് ഒരു പ്രമുഖ ചാനലിലെ ഭർത്താവിനോട് പിണങ്ങാമോ? റിയാലിറ്റി ഷോയിലേക്ക് എൻട്രി ലഭിക്കുന്നതിന് വിവാഹിതകൾ എസ്എംഎസ് അയക്കുക എന്ന നിർദ്ദേശം കാണുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീമതിയുടെ ആഗ്രഹം സഫലമാവാൻ പോകുന്നു.

അവൾ എന്‍റെ മൊബൈൽ ബാലൻസ് തീർക്കുന്ന തരത്തിലുള്ള ഒരു പെർഫോമൻസ് തന്നെ നടത്തി. റിയാലിറ്റി ഷോയിൽ ചാൻസ് കിട്ടുന്നതിനായി ശ്രീമതിയുടെ വക വഴിപാടും പ്രാർത്ഥനയും വേറെയും നടന്നു. പൂജയും വഴിപാടും ഒക്കെ കഴിയുമ്പോൾ ഞാൻ വഴിയാധാരമാവുമോ എന്നായി എന്‍റെ ഭയം.

കാത്തിരിപ്പ് അവസാനിച്ചു. ഭർത്താവിനോട് പിണങ്ങാമോ? റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എന്നറിഞ്ഞപ്പോൾ സീരിയലിലെ രാക്ഷസ കഥാപാത്രങ്ങളെ പോലെ അവൾ അട്ടഹസിച്ചു. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായിട്ട് അവൾ ഒരു പാക്ക്റ്റ് ലഡു വാങ്ങി കോളനിയിൽ വിതരണം ചെയ്തു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശ്രീമതിയുടെ ഫോട്ടോ അയക്കണമെന്ന് ആവശ്യപ്പെട്ട് ചാനലിൽ നിന്നും അറിയിപ്പ് ഉണ്ടായി. അടുത്തുതന്നെ അവരുടെ മറുപടിക്കത്തും കിട്ടി. വഴക്കാളി, കുശുമ്പത്തി മുഖമുള്ള നിങ്ങളുടെ ശ്രീമതി ഭർത്താവിനോട് പിണങ്ങാമോ? പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഇത്രയും നാൾ ഞാൻ മനസ്സിൽ ഒളിപ്പിച്ച സത്യം റിയാലിറ്റി ഷോ സംഘാടകർ ഇങ്ങനെ വെട്ടിത്തുറന്ന് പറയേണ്ടിയിരുന്നില്ല. ഇതുവരെ മിസ്സ് ഇന്ത്യയെക്കാൾ ഒട്ടും മോശമല്ലെന്ന മട്ടായിരുന്നു ശ്രീമതിയുടേത്. എന്തായാലും സെലക്ഷൻ ആയല്ലോ? ശ്രീമതിക്ക് ആശ്വാസമായി.

ഒരാഴ്ചയ്ക്കുശേഷം റിയാലിറ്റി ഷോ സംഘാടകരുടെ മറ്റൊരു മിസൈൽ കത്ത് ലഭിച്ചു. അടുത്തമാസം ഏഴാം തീയതി ചാനൽ ഷോ ലൈവ് ആയി സംപ്രേഷണം ചെയ്യും. അതുകൊണ്ട് നിങ്ങൾ രണ്ടു ദിവസം മുൻപേ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് വരിക.

ആകെ കൂടിയുള്ള ഒരു ശ്രീമതിയാ. അവളെ ഒറ്റയ്ക്ക് അയക്കാനോ? വേണ്ട ഞാനും അവളെ അനുഗമിക്കാൻ തീരുമാനിച്ചു.

ഇതേ പരിപാടിയിലേക്ക് മറ്റു ചിലരുടെ ഭാര്യമാരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീമതിക്കൊപ്പം ഭർത്താവായി അഭിനയിക്കാനുള്ള നടനും എത്തി. ഹോ! ഇപ്പോഴാണ് മനസ്സൊന്നു തണുത്തത്. മോനേ, 23 കൊല്ലമായി ഞാൻ ഇതിനെ സഹിക്കുന്നു. ഇനി ഇത് നിനക്ക് ഇരിക്കട്ടെ.

റിയാലിറ്റി ഷോ ലൈവ് സംപ്രേഷണം ചെയ്യുന്നതിനുമുമ്പായി പ്രാക്ടീസ് ചെയ്യുന്നതിനായി ഡയറക്ടർ നിർദേശം നൽകി. നടൻ ഭർത്താവും എന്‍റെ ശ്രീമതിയും തമ്മിൽ ഡയലോഗ് യുദ്ധം ആരംഭിച്ചു. എന്നോടൊപ്പം ഉള്ള പെർഫോമൻസിന്‍റെ ഏഴയലത്ത് പോലും എത്താത്ത തണുപ്പൻ ഡയലോഗ്സ്. പരിപാടിയിൽ കുറച്ചു സ്ട്രെയിൻ അനുഭവപ്പെടാൻ തുടങ്ങി.

കട്ട് കട്ട്…. ഡയറക്ടർ ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞു. ജഡ്ജസ് ഉറക്കം തൂങ്ങാൻ തുടങ്ങി. ആളുകൾക്ക് ബോറടിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ഉഗ്രൻ വഴക്കടിക്കുന്ന ശ്രീമതിക്ക് ഇതെന്തുപറ്റി? ഇവൾ എന്താണ് ഡൗൺ ആയോ? ശ്രീമതിയുടെ ദേഷ്യാഭിനയം അഭിനയം കണ്ട് നടൻ ഭർത്താവിന് ചിരിക്കാനാണ് തോന്നിയത്. ഒരു രസവുമില്ല എന്ന് പ്രേക്ഷകരുടെ മുഖഭാവം വ്യക്തമാക്കി. ഇനി എന്ത് ചെയ്യും. ഞാനും ശരിക്കും കുഴഞ്ഞു. ശ്രീമതിയുടെ കണ്ണുനിറഞ്ഞു. നോമ്പ് നോറ്റ് കിട്ടിയ ഒരു ചാൻസാ ഇനിയെന്താവും?

അവസാന പ്രതീക്ഷയും അവസാനിക്കും എന്ന് ആയപ്പോൾ ഞാൻ അടുത്തുനിന്ന് മറ്റൊരു ഭർത്താവ് നടനോടായി അല്പം ഉറക്കെ പറഞ്ഞു.

ഇതൊന്നുമില്ല ഇവളുടെ വീട്ടിലെ മട്ട്. തനി രാക്ഷസിയാ ഇവൾ. ഇപ്പൊ കണ്ടോ പാവം പൂച്ചയെ പോലെ…

മതി, ശ്രീമതി ശരിക്കും ചാർജ് ആയി. ദേ മനുഷ്യ, ഞാൻ അങ്ങനെ പാവം പൂച്ച ഒന്നുമല്ല. എന്‍റെ ശരിക്കുമുള്ള സ്വഭാവം നിങ്ങൾക്കറിയാമല്ലോ…

ശ്രീമതിയുടെ പ്രകടനം ഗംഭീരമായി. നിർത്താതെയുള്ള ഡയലോഗുകൾ. ഒപ്പം ആക്ഷനും. ഡയറക്ടർ ക്യാമറ ഓൺ ചെയ്തു ഡയറക്ട് ടെലികാസ്റ്റ് തുടങ്ങി. ശ്രീമതിയുടെ ഓരോ ഡയലോഗിനെയും പ്രശംസിച്ചുകൊണ്ട് ഹാളിൽ കരഘോഷം മുഴങ്ങി.

പ്രകടനത്തിനൊടുവിൽ പബ്ലിക്കിനോട് വോട്ട് ആവശ്യപ്പെടേണ്ട ഘട്ടം വന്നു. ഞാൻ ഭർത്താവിന് സ്വസ്ഥത കൊടുക്കാത്തവൾ ആണ്. ഉറക്കത്തിൽ പോലും ഭർത്താവിനെ ഭയപ്പെടുത്താൻ കെൽപ്പുള്ളവളാണ് ഞാൻ. ദയവായി നിങ്ങൾ എനിക്ക് വോട്ട് ചെയ്യുക.

ജനങ്ങളുടെ വോട്ടിന്‍റെയും ജഡ്ജസിന്‍റെ തീരുമാനത്തിന്‍റെയും അടിസ്ഥാനത്തിൽ ശ്രീമതി തന്നെ വിജയിച്ചു. അതോടെ ചാനലുകളിൽ അമ്മായിയമ്മപ്പോര്, മരുമകൾ പാവം, ഭർത്താവിന് തല്ല് തുടങ്ങിയ റിയാലിറ്റി ഷോകളുടെ ഒരു ഘോഷയാത്ര തന്നെ അരങ്ങേറി.

ഇപ്പോൾ റിമോട്ട് കാണുമ്പോൾ എനിക്ക് പേടിയാണ്. അറിയാതെ എങ്ങാനും വിരൽ തൊട്ടാൽ വല്ല ഹണിമൂൺ റിയാലിറ്റി ഷോയും പ്രത്യക്ഷപ്പെട്ടാലോ? ഒന്നും പറയാൻ ഒക്കുകയില്ല. നാട് നമ്മുടെ പ്രബുദ്ധ കേരളം അല്ലേ!

സംശയം

മിസ്സിസ്സ് നിരഞ്ജനയെക്കുറിച്ച് ഭർത്താവ് വീണ്ടും പറയുന്നത് കേട്ടപ്പോൾ മാധുരി അനിഷ്ടത്തോടെ മുഖം തിരിച്ചു. അവൾ ഒന്നും മിണ്ടാതെ കമ്പാർട്ടുമെന്‍റിന്‍റെ വിൻഡോയിലൂടെ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ഇപ്പോൾ നിരഞ്ജനയെന്ന് കേൾക്കുമ്പോഴേ മാധുരിയുടെ മനസ്സ് പിടയുന്നു.

സ്ത്രീ സഹജമായ ഒരു അസ്വസ്ഥത. ഭർത്താവ് പരസ്ത്രീയെ പ്രശംസിക്കുമ്പോൾ അത് പുറത്തുകാട്ടാതിരിക്കുന്നതെങ്ങനെ? മാധുരി തീവണ്ടിയുടെ ചലനങ്ങൾ കാതോർത്തിരുന്നു.

രണ്ടുദിവസം മുമ്പായിരുന്നു മാധുരിയുടെയും സുധീഷിന്‍റെയും വിവാഹം. നിരഞ്ജനക്ക് സുധീഷിനോടുള്ള സമീപനം എന്താണെന്ന് മാധുരിക്ക് അറിയില്ലെങ്കിലും സുധീഷ് നിരഞ്ജനയെ അടുത്തറിയുന്നുണ്ടെന്ന് മാധുരി മനസ്സിലാക്കിയിരുന്നു. ഭർത്താവിന്‍റെ മനസ്സ് പഠിക്കാൻ ഭാര്യയ്ക്ക് അധികം സമയമൊന്നും വേണ്ടല്ലോ. വിവാഹപരസ്യമാണ് ഇരുവരെയും കൂട്ടിയിണക്കിയത്. സുധീഷ് സർക്കാർ ഓഫീസിൽ അസിസ്റ്റന്‍റ് ഓഫീസറാണ്. യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുകളുമില്ലാത്ത ഒരാൾ. കൂടാതെ മൂന്ന് ഷൂ മാർട്ടുകളുടെ ഉടമ. സുധീഷിന് ബന്ധുവെന്ന് പറയാൻ ഒരു സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ, സജിത. മാധുരി താമസിക്കുന്ന അതേ പട്ടണത്തിലാണ് സജിതയെയും വിവാഹം കഴിച്ചുകൊണ്ടുവന്നത്. സജിതയാണ് പത്രത്തിലെ വിവാഹപരസ്യത്തെക്കുറിച്ച് സുധീഷിനോട് സൂചിപ്പിച്ചത്. അഞ്ചുവർഷം മുമ്പാണ് അത്യാഹിതം സംഭവിച്ചത്.

സജിതയെ സന്ദർശിച്ച് മടങ്ങും വഴി അവരുടെ അച്ഛനമ്മമാർ ഒരപകടത്തിൽപ്പെട്ട് മരണമടഞ്ഞു. മാതാപിതാക്കളുടെ പെട്ടെന്നുള്ള വേർപാട് തീരാദുഃഖമായി. സുധീഷ് അന്ന് എംഎ ഫൈനൽ പരീക്ഷ എഴുതിയിരിക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷ എഴുതണമെന്നതായിരുന്നു സുധീഷിന്‍റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ തന്‍റെ സാഹചര്യം അനുകൂലമല്ലെന്ന് അയാൾ കരുതി. കുടുംബത്തിന്‍റെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനാൽ ഒരു ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലതെന്ന് സുധീഷിന് തോന്നി. സിവിൽ സർവീസ് പരീക്ഷിയ്ക്കുള്ള പരിശീലനം തുടരുവാൻ ഏട്ടനും ഏടത്തിയും നിരന്തരം പ്രേരിപ്പിച്ചുവെങ്കിലും അയാൾ അതിൽ യാതൊരു താൽപര്യവും കാണിച്ചില്ല.

സുധീഷിന്‍റെ ശ്രമഫലമായി ഒരു ജോലി ശരിയായി. സുധീഷിന്‍റെ ഓഫീസിൽ തന്നെയായിരുന്നു നിരഞ്ജനയും ജോലി ചെയ്തിരുന്നത്. തന്നെയുമല്ല അവരുടെ താമസസ്ഥലത്തിന് അടുത്തായിരുന്നു സുധീഷിന് കമ്പനി നൽകിയ ഫ്ലാറ്റും.

ചിന്തയിൽ മുഴുകിയിരുന്ന മാധുരിക്ക് പെട്ടെന്നാണ് സ്ഥലകാലബോധമുണ്ടായത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. നിരഞ്ജന തനിക്കൊരു തലവേദന ആയിരിക്കുമെന്നോർത്ത് അവൾ ആകെ അസ്വസ്ഥയായി. നിരഞ്ജനയെ താനിതുവരെ പരിചയപ്പെട്ടിട്ടില്ല. ഇനി തമ്മിൽ കാണുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അറിയില്ല. അവളുടെ ഉള്ളിൽ അമർഷം നിറഞ്ഞു.

നവവധുവായ തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഭർത്താവ് യാതൊരു വിലയും കൽപ്പിക്കുന്നില്ല. പകരം ഒരു അന്യസ്ത്രീയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടും ഇരിക്കുന്നു. ഇത് ഏതൊരാളാണ് ഇഷ്ടപ്പെടുക? ഓരോന്ന് വിചാരിച്ച് മാധുരിയുടെ കണ്ണ് നിറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ നിന്നും സുധീഷിനോടൊപ്പം മാധുരിയും പുറത്തിറങ്ങി. പൂക്കൾക്കൊണ്ട് മനോഹരമായി അലങ്കരിച്ച ഒരു കാർ അവിടെ പാർക്ക് ചെയ്തിരുന്നു. മാധുരി ഒരു നിമിഷം ചിന്തിച്ചു, തന്നെയും ഇതുപോലെ സ്നേഹാദരങ്ങളോടെ സ്വീകരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ… പക്ഷേ, ഈ നഗരം തനിക്കപരിചതമാണല്ലോ?

മാധുരി സാവധാനം നടന്ന് കാറിന് സമീപത്തെത്തി, അതിന്‍റെ മുൻവശത്തും പിൻവശത്തുമുള്ള ഗ്ലാസുകളിൽ എഴുതിയിരിക്കുന്ന പേരുകൾ പെട്ടെന്ന് അവളുടെ ശ്രദ്ധയിൽ പതിഞ്ഞു. തന്‍റെയും സുധീഷിന്‍റെയും പേരാണല്ലോ. ഭർത്താവിന്‍റെ സംസാരത്തിൽ നിന്നും നിരഞ്ജനയാണ് ഈ ഒരുക്കങ്ങൾ നടത്തിയതെന്ന് അവൾക്ക് മനസ്സിലായി. തങ്ങളെ റിസീവ് ചെയ്യുന്നതിനായി ഈവിധം തയ്യാറെടുപ്പുകൾ നടത്തിയ നിരഞ്ജനയെക്കുറിച്ചോർത്ത് മാധുരിക്കേറെ ആശ്ചര്യം തോന്നി.

ഡോർ തുറന്ന് ഇരുവരും കാറിൽ കയറിയിരുന്നു. കുറേദൂരം പിന്നിട്ടപ്പോൾ വഴിവിളക്കുകളും അലങ്കാരദീപങ്ങളും കൊണ്ട് റോഡ് വളരെ ആകർഷകമായിരുന്നു. “ഇവിടെ പാർട്ടി വല്ലതും നടക്കുന്നുണ്ടോ?” സുധീഷിന്‍റെ ചോദ്യം കേട്ട് ഡ്രൈവർ പുഞ്ചിരിച്ചു. പിന്നെ അയാൾ പറഞ്ഞു, “സാർ, ഇവിടെ പാർട്ടിയൊന്നുമില്ല. നിങ്ങളെ സ്വീകരിക്കാൻ വേണ്ടിയുള്ളതാണ് ഇതൊക്കെ.”

“നിരഞ്ജന ആരുമായും എളുപ്പത്തിൽ സൗഹൃദത്തിലാകും. ബന്ധങ്ങളെന്തെന്ന് ശരിക്കുമറിയണമെങ്കിൽ നിരഞ്ജനയെ കണ്ട് മനസ്സിലാക്കണം.” സുധീഷ് വികാരാധീനനായി.

കാർ കെട്ടിടത്തിന് മുന്നിൽ നിന്നു. ഈ സമയം വിളക്കും താലവുമായി വാതിൽക്കൽതന്നെ ചെറുപുഞ്ചിയോടെ പ്രൗഢയായ ഒരു സ്ത്രീ കാത്തുനിൽപ്പുണ്ടായിരുന്നു. സുധീഷ് സൂചിപ്പിച്ചതനുസരിച്ച് 50 വയസ്സിനുമീതെ പ്രായം ഉണ്ടായിരുന്നു. പക്ഷേ, കാഴ്ചയിൽ 40- 42 വയസ്സേ തോന്നിക്കൂ. ആദ്യ കാഴ്ചയിൽ നിരഞ്ജനയുടെ പെരുമാറ്റത്തിൽ മാധുരിക്ക് അനിഷ്ടമൊന്നും തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് നിരഞ്ജനയുമായി അധികം ഇടപഴകാതെ അകലം പാലിച്ചു. അടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല.

ഒരു ഫുട്‍വെയർ മാർട്ട് തുടങ്ങുക എന്ന ആശയം നിരഞ്ജനയാണ് സുധീഷിന് പറഞ്ഞുകൊടുത്തത്. മാർട്ട് തുടങ്ങുന്നതിനുള്ള പണം അവർ പ്രവിഡന്‍റ് ഫണ്ടിൽ നിന്നുമെടുത്ത് കൊടുത്തു. വളരെപ്പെട്ടന്നുതന്നെ സുധീഷ് പണം നിരഞ്ജനക്ക് മടക്കിക്കൊടുക്കുകയും ചെയ്തു. വീഴ്ചയിൽ സഹായിച്ചവരെ ആജീവനാന്തം മറക്കാൻ പാടില്ലെന്നാണ് സുധീഷ് പറയുന്നത്. ഈ ഇടപെടൽ പിന്നീട് അവരെ കൂടുതൽ അടുപ്പിച്ചു. ഇവരുടെ ബന്ധം മാധുരിയുടെ മനസ്സിൽ സംശയത്തിന്‍റെ വിഷവിത്തുകളായി മുളച്ച് തുടങ്ങിയിരുന്നു.

ഒരുദിവസം ഓഫീസിൽ നിന്നും മഴ നനഞ്ഞാണ് സുധീഷ് വീട്ടിലേക്ക് പുറപ്പെട്ടത്. അന്ന് സുഖമില്ലെന്ന കാരണത്താൽ നിരഞ്ജനയും അവധിയിലായിരുന്നു. ഒരു ദിവസം മുഴുവനും മുറിയിലിരുന്ന് മടുത്ത നിരഞ്ജന വൈകുന്നേരമായപ്പോൾ മാധുരിയെ കാണാനായി വീട്ടിലെത്തി. ഈ സമയം സുധീഷ് മഴയിൽ നനഞ്ഞ് അവിടേക്ക് കയറിച്ചെന്നു. പെട്ടെന്ന് മാധുരി ടവലെടുക്കാനായി അകത്തേക്കുപോയി, തിരിച്ചെത്തിയപ്പോൾ നിരഞ്ജന സാരിത്തലപ്പുകൊണ്ട് സുധീഷിന്‍റെ മുടി തുടയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. “ഇങ്ങനെ മഴ നനയരുതെന്ന് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് സൂധീ, നിനക്കെന്തെങ്കിലും സംഭവിച്ചാൽ എന്‍റെ കാര്യമെന്താകും?”

ഇത് മാധുരിക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. മാധുരി ദേഷ്യവും സങ്കടവു കലർന്ന ദൃഷ്ടിയോടെ നിരഞ്ജനയെ തുറിച്ചുനോക്കി. അവൾ ടവൽ സോഫയിലേക്കെറിഞ്ഞ് അകത്തെ മുറിയിൽ കയറി കതകടച്ചിരുന്ന് കരഞ്ഞു. നിരഞ്ജന ഒരക്ഷരം ഉരിയാടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി.

“മാധുരി, ഇതെന്ത് ധിക്കാരമാണ്? നീയെന്തിനാണ് നിരഞ്ജനയോട് ഇത്രയും മോശമായി പെരുമാറിയത്. ഇന്ന് മാത്രമല്ല ഒരു മാസത്തോളമായി ഞാൻ ശ്രദ്ധിക്കുന്നു. നിരഞ്ജനെയന്ന് കേൾക്കുമ്പോഴേ നിന്‍റെ മുഖം ദേഷ്യംകൊണ്ട് ചുവക്കും. അവരെന്തോ പിടിച്ചുപറിക്കാൻ വരുന്നുവെന്ന രീതിയിലാണ് നിന്‍റെ പെരുമാറ്റം.” സൂധീഷിന്‍റെ സംസാരം കേട്ടയുടൻ മാധുരി ചാടിയെണീറ്റു.

“അഭിനയിച്ചിടത്തോളം ധാരാളം. അമ്മയും മകനുമെന്ന പവിത്രബന്ധത്തിന്‍റെ പേരും പറഞ്ഞ് നീചമായ പ്രവൃത്തികൾ എന്നിൽനിന്നും ഒളിപ്പിക്കാൻ ശ്രമിക്കണ്ട. ഇത്രയും ദിവസം ഞാനിതൊക്കെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.”

“മാധുരീ, നീയെന്താണ് പറയുന്നതെന്ന വല്ല നിശ്ചയവുമുണ്ടോ? ഛെ… നിനക്കെങ്ങനെ ഇത്ര തരംതാണ രീതിയിൽ ചിന്തിക്കാൻ സാധിക്കുന്നു. ഞാൻ മോശക്കാരനാണെന്ന് നീ എത്ര ലാഘവത്തോടെയാണ് പറയുന്നത്. വാസ്തവം എന്താണെന്നറിയുമ്പോൾ നീ പശ്ചാത്തപിക്കും. നിനക്ക് കുറ്റബോധവും തോന്നും.” സുധീഷിന് നിയന്ത്രണം നഷ്ടപ്പെട്ടു.

“കാരണമില്ലാതെ ഞാനൊരിക്കലും കുറ്റപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ഞാൻ നിങ്ങളുടെ ഓഫീസിൽ ഫോൺ വിളിക്കുമ്പോഴൊക്കെ നിങ്ങൾ നിരഞ്ജനയോടൊപ്പം പുറത്ത് പോയിരിക്കുകയാണെന്നാണ് മറുപടി ലഭിക്കുന്നത്. നമുക്കൊന്നിച്ച് പുറത്തുപോകാമെന്ന് പറയുമ്പോഴൊന്നും നിങ്ങൾക്ക് തീരെ സമയമില്ല. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ എത്രമാത്രം ശുഷ്കാന്തിയാണുള്ളത്. മാഡത്തിന്‍റെ ഫോൺ ഒന്നുവന്നാൽ മതി, രാത്രിയോ പകലെന്നോയില്ലാതെ ഉടനെ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യും. എന്താണ് ഇതിന്‍റെയൊക്കെ അർത്ഥം? ശരി, നിങ്ങളവർക്ക് അമ്മ സ്ഥാനമാണ് നൽകിയിരിക്കുന്നതെങ്കിൽ അവരെ അമ്മയെന്നോ ആന്‍റിയെന്നോ വിളിച്ചുകൂടെ? എപ്പോ നോക്കിയാലും നിരഞ്ജനയെന്ന ഒറ്റവിചാരമേയുള്ളൂ.” മാധുരിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

ഇതൊക്കെ കണ്ടപ്പോൾ സുധീഷിന് മാധുരിയോട് ദയയാണ് തോന്നിയത്. “തൽക്കാലം ഞാനൊന്നും പറയുന്നില്ല. നിന്‍റെ മനസ്സിൽ സംശയമുള്ളിടത്തോളം കാലം ഞാനെന്തു പറഞ്ഞാലും നിനക്കത് മനസ്സിലാകില്ല. പക്ഷേ, ഒന്നുമാത്രം ഞാൻ പറയാം. അവരെ അമ്മ, ആന്‍റി എന്നൊന്നും വിളിച്ചില്ലെങ്കിലും അവരെനിക്ക് അമ്മയെപ്പോലെയാണ്. ഇന്നല്ലെങ്കിൽ നാളെ നിനക്കത് ബോധ്യമാകും.” സുധീഷ് മുറിയിൽ നിന്നിറങ്ങി മഴയിലേക്ക് നടന്നു.

പിന്നീട് ഒരാഴ്ചയോളം സുധീഷ് നിരഞ്ജനയെ കാണാൻ ശ്രമിച്ചതേയില്ല. നിരഞ്ജന അവരുടെ അടുത്തേക്കും വന്നില്ല. കുറച്ചുദിവസങ്ങൾക്കൊണ്ട് സുധീഷും മാധുരിയും പിണക്കമെല്ലാം മറന്നു. വീട്ടിൽ വീണ്ടും സന്തോഷം അലതല്ലി. സുധീഷിന്‍റെ ഉദാസീനമായ മുഖം കാണുമ്പോൾ താനെത്ര വലിയ തെറ്റാണ് ചെയ്തതെന്ന് മാധുരി ഒരു നിമിഷമാലോചിക്കും. തൊട്ടടുത്ത നിമിഷം താന്‍റെ തീരുമാനം ശരിയാണെന്ന് മനസ്സിനെ ഉറപ്പിക്കും.

ഒരു ദിവസം ഓഫീസിൽ നിന്നും വലിയ സന്തോഷത്തിലാണ് സുധീഷ് മടങ്ങിയെത്തിയത്, “മധു, വേഗം റെഡിയാക്. നമ്മൾ കുറച്ച് ദിവസത്തേക്ക് മുംബൈ, ഗോവ, മഹാബലേശ്വർ… ഹണിമൂണിന്  നമുക്ക് ഒരിടത്തും പോകാൻ സാധിച്ചില്ലല്ലോ?”

“സത്യായും…” മാധുരിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

അടുത്ത ദിവസം യാത്ര തിരിക്കുന്നതിന് മുമ്പായി അവർ നിരഞ്ജനയെ കാണാൻ പോയി. കസേരയിൽ തല ചായ്ച് ആകെ ക്ഷീണിതയായി ഇരിക്കുകയായിരുന്നു അവർ. അന്നേരം സുധീഷിനെയും മാധുരിയെയും അവർ പ്രതീക്ഷിച്ചിരുന്നില്ല. നിരഞ്ജനയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. വിനോദയാത്രയ്ക്ക് പോകുന്നുവെന്നറിഞ്ഞ് അവർ ആഹ്ളാദിച്ചു. അവരുടെ അഭാവത്തിൽ വീട് സംരക്ഷിക്കാമെന്ന് വാക്കും നൽകി.

അവർ ടാക്സിയിൽ കയറിയിരുന്നു. എന്തോ എടുക്കാൻ മറന്നുവെന്നപോലെ മാധുരി ടാക്സിയിൽ നിന്നിറങ്ങി നിരഞ്ജനയുടെ അടുത്തെത്തി, “ആന്‍റീ, ഞാനെപ്പോഴെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം.”

യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ തന്നെ നിരഞ്ജനയെ കാണാനായി പുറപ്പെട്ടു. കാനസർ രോഗിയായിരുന്ന നിരഞ്ജന മരിച്ചുവെന്ന വിവരമാണവരെ ഏതിരേറ്റത്. അവർ രോഗിയായിരുന്നുവെന്ന് മാധുരിക്ക് ഒരിക്കൽപ്പോലും തോന്നിയിട്ടില്ല. എന്നാൽ മാധുരിയെ ആശ്ടര്യപ്പെടുത്തിയത് അതൊന്നുമല്ല. അവർക്കുവേണ്ട എല്ലാ സഹായങ്ങൾ നൽകുകയും താൽപര്യത്തോടെ ഇടപെഴകുകയും ചെയ്തിരുന്നു. സുധീഷ് അവർ മരിച്ചുവെന്നറിഞ്ഞിട്ടും യാതൊരു ഭാവമാറ്റവും കൂടാതെ നിൽക്കുന്നു. ഇതൊക്കെ തനിക്ക് നേരത്തേ അറിയാമായിരുന്നു എന്ന ഭാവമായിരുന്നു സുധീഷിന്. അയാൾ വിവരങ്ങളെല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി.

നിരഞ്ജനയുടെ അവസാനത്തെ ആഗ്രഹപ്രകാരം സുധീഷ് തന്നെ ഒരു മകന്‍റെ സ്ഥാനത്തുനിന്ന് മരണാനന്തരക്രിയകൾ എല്ലാം ചെയ്തു.

മാധുരിക്ക് തന്‍റെ അറിവില്ലായ്മകൊണ്ട് ചെയ്ത പ്രവർത്തിയോർത്ത് കുറ്റബോധം തോന്നി. അപ്രതീക്ഷിതമായ ഈ സംഭവം മാധുരിയെ വല്ലാതെ അലോസരപ്പെടുത്തി. നിരഞ്ജന നിഷ്കളങ്കയായിരുന്നുവെന്ന് മാധുരിയുടെ മനസ്സ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. “മരിച്ച് മണ്ണടിയുമ്പോഴാണ് ഒരാളുടെ യഥാർത്ഥവില പലപ്പോഴും നാം മനസ്സിലാക്കുന്നത്. അവർ എത്ര വേണ്ടപ്പെട്ടവരായിരുന്നുവെന്ന് ആ വ്യക്തിയുടെ അസാന്നിധ്യം നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തും.” മാധുരി സെന്‍റിമെന്‍റലായി.

ബലി ചടങ്ങുകളൊക്കെ കഴിഞ്ഞ് അതിഥികളൊക്കെ യാത്രയായി, അവർ സ്വസ്ഥമായിരിക്കുമ്പോഴാണ് വക്കീലവിടെയെത്തിയത്. നിരഞ്ജനയുടെ വിൽപ്പത്രം നൽകാൻ വന്നതായിരുന്നു വക്കീൽ. തനിക്ക് സ്വന്തബന്ധമെന്ന് പറയാൻ ആരുമില്ലെന്ന് വിൽപ്പത്രത്തിൽ വ്യക്തമായിയെഴുതിരിക്കുന്നു. താൻ സുധീഷിനെ സ്വന്തം മകനെപ്പോലെയാണ് കരുതിയത്. താൻ നല്ലവണ്ണം ആലോചിച്ച് തീരുമാനിച്ച ശേഷമാണ് സ്വത്തൊക്കെ സുധീഷിന്‍റെയും മാധുരിയുടെയും പേരിൽ എഴുതി വയ്ക്കുന്നതെന്നും വിൽപ്പത്രത്തിൽ വ്യക്തമായിട്ടുണ്ടായിരുന്നു.

“തന്‍റെ മരണശേഷം മാത്രമേ ഏൽപ്പിക്കാൻ പാടുള്ളുവെന്ന് നിരഞ്ജന പ്രത്യേകം താൽപര്യപ്പെട്ടിരുന്നു.” വക്കീൽ അവരോട് പറഞ്ഞു.

മാധുരിക്ക് ഒരു കത്ത് കൊടുത്തു.

പ്രിയ മാധുരി,

ദീർഘ സുമംഗലീ ഭവഃ

ഈ കത്ത് നിന്‍റെ കൈയിൽ കിട്ടുമ്പോൾ ഞാൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കും. ഞാനും സുധീഷുമായുള്ള ബന്ധത്തെ നീ സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്ന് എനിക്കറിയാം. അങ്ങനെല്ലെന്ന് സ്ഥാപിക്കാൻ ഇനിയെനിക്ക് സമയമില്ല. മരണശേഷവും എന്‍റെ പേരിൽ ഇങ്ങനെയൊരു കളങ്കം കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് സ്വന്തം മകനെന്നപോൽ സ്നേഹിക്കുന്ന സുധീഷിനെക്കുറിച്ചാകുമ്പോൾ. എന്‍റെ ആത്മാവിന് ഗതികിട്ടില്ല. ഒരമ്മയുടെ വാത്സല്യമാണ് എനിക്ക് സുധീഷിനോടുള്ളത്. ഒരു മകന്‍റെ സ്നേഹമാണ് അവനെനിക്ക് നൽകുന്നത്.

കാൻസർ രോഗത്തിന്‍റെ ലാസ്റ്റ് സ്റ്റേജിലായിരുന്നു ഞാൻ. മാധുരിയാകട്ടെ പുതുതായി കുടുംബജീവിതം തുടങ്ങിയതേയുള്ളൂ. എന്‍റെ രോഗത്തെക്കുറിച്ച് സൂചിപ്പിച്ച് ആഹ്ളാദഭരിതമായ നിങ്ങളുടെ ജീവിതം ദുഃഖത്തിലാഴ്ത്താൻ ഞാനാഗ്രഹിച്ചില്ല. അതുകൊണ്ട് ഇതേക്കുറിച്ച് നിന്നോട് പറയരുതെന്ന് ഞാൻ ശഠിച്ചിരുന്നു. ഒരുപക്ഷേ ഇതാവും ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റും. ഭാര്യയ്ക്കാണ് ഭർത്താവിൽ പൂർണ്ണ അവകാശമെന്ന യാഥാർത്ഥ്യം ഞാൻ മറന്നു. ഭർത്താവ് മറ്റേതെഭ്കിലും സ്ത്രീക്ക് പ്രാധാന്യം നൽകുന്നത് ഭാര്യയ്ക്ക് സഹിക്കാനാകുമോ? അതിനാൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ നിന്നെ വിഷമിപ്പിച്ചതിൽ എനിക്ക് വേദനയുണ്ട്.

മാധുരിയിതൊന്നും അറിയാതിരിക്കാൻ വേണ്ടിയാണ് സുധീഷ് ഓഫീസ് ടൈമിൽ എന്നെയുംകൂട്ടി ആശുപത്രിയിൽ പോയത്. പക്ഷേ ഞങ്ങൾ ഓഫീസ് സമയത്ത് പുറത്തെവിടെയോ ചുറ്റിക്കറങ്ങാൻ പോകുന്നുവെന്നല്ലേ മാധുരി കരുതിയത്. അതോടെ മാധുരിയുടെ സംശയം ദൃഢപ്പെട്ടു. സൗന്ദര്യം വാസ്തവത്തിലെനിക്കൊരു ശാപമായിത്തീരുകയായിരുന്നു. ആ സൗന്ദര്യമാണ് ഭർത്താവ് ചാരിത്ര്യമില്ലാത്തവളായി പ്രഖ്യാപിക്കാനും കാരണം.

ഇത് എന്‍റെ മാത്രമല്ല സുന്ദരികളായ എല്ലാ സ്ത്രീകളുടെയും ജീവിത ദുരന്തമാണ്. പരസ്പരവിശ്വാസവും ആശ്രയവുമാണ് ഭദ്രമായ ദാമ്പത്യജീവിതത്തിന്‍റെ അടിത്തറ. ഉറപ്പില്ലാത്ത അടിത്തറയാണെങ്കിൽ സ്നേഹത്തിന്‍റെ സ്വപ്നഗൃഹം തകർന്നടിഞ്ഞ് വീഴുകയേയുള്ളൂ. അതിനാൽ സന്തുഷ്ട ലോകത്തിൽ സംശയത്തെ കുടിയേറ്റരുത്. സംശയത്തിന്‍റെ വിഷവിത്ത് സ്നേഹക്കൂടാരത്തെ ഇല്ലാതാക്കും. ഞാനെന്നും മാധുരിയോട് കടപ്പെട്ടിരിക്കും. യാത്ര തിരിക്കുംമുമ്പ് മരണാസന്നനിലയിലായിരുന്ന എന്‍റെയടുത്തുവന്ന് മാപ്പ് ചോദിച്ചത് എന്നെ ആഹ്ളാദിപ്പിക്കുന്നു. മനസ്സിന്‍റെ ഭാരം ഇറക്കിവച്ചതുപോലെ തോന്നുന്നു. എന്നെ അവിശ്വസിക്കില്ലെന്ന് കരുതട്ടെ. നിങ്ങൾക്ക് സന്തോഷപ്രദമായ ഭാവി കാംഷിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.

നിങ്ങളുടെ പ്രിയ ആന്‍റി

നിരഞ്ജന

കത്തിലെ വാചകങ്ങൾ മാധുരിയുടെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. സന്തോഷത്താലും സങ്കടത്താലും അവൾ തളർന്നുപോയി.

ഒരമ്മയെ സംശയിച്ചതിന്‍റെ കുറ്റബോധം കഴുകികളയാനെന്നോണം അവൾ ഭർത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

ഹാപ്പി ഹോം

മമ്മി…. ഈ മമ്മി എവിടെ പോയി? മകൾ രേണുകയുടെ ശബ്ദം കേട്ട് ഗോമതിയമ്മ തിരിഞ്ഞുനോക്കി.

ആഹാ… ഇവിടെ ഇരിക്കുകയായിരുന്നോ? വീട് മുഴുവനും തിരഞ്ഞു. ഈ ഇരുട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് എന്തിനാ? ഇതുവരെ ഒരുങ്ങിയില്ലേ? ഈ ഒരു ദിവസം എത്തുമ്പോൾ മമ്മി എന്തിനാ ഇത്രമാത്രം വിഷമിക്കുന്നത്?

ഏപ്രിൽ ഒന്ന്. ഈ ദിവസം തനിക്ക് എങ്ങനെ സന്തോഷമായിരിക്കാൻ പറ്റും. വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് മകൾ മൃദുല മരണത്തിലേക്ക് നടന്നകന്നത്. അവളുടെ ഓർമ്മയ്ക്കായി ആണ് 25 കൊല്ലം മുമ്പ് മൃദുലാസ് ഹാപ്പി ഹോം സ്ഥാപിച്ചത്. ഇന്ന് അതിന്‍റെ രജത ജൂബിലി ആഘോഷമാണ്. ഗോമതിയമ്മ ഓർമ്മകളുടെ ലോകത്തിലൂടെയുള്ള യാത്ര മതിയാക്കി മകളെ നോക്കി.

മമ്മി, വേഗം റെഡിയാവ്. പപ്പാ നേരിട്ട് പ്രോഗ്രാമിന് എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ വീട്ടിൽ നിന്നും തിരിച്ചിട്ടുണ്ടോ എന്നറിയാൻ അനാഥാലയത്തിൽ നിന്നും വിളിച്ചിരുന്നു.

അനാഥാലയം എന്ന് പറയരുത് എന്ന് നിന്നോട് നൂറാവർത്തി പറഞ്ഞിട്ടില്ലേ. അതും നമ്മുടെ വീട് തന്നെയാണ്. നമ്മുടെ മൃദുല മോളുടെ ഓർമ്മയ്ക്കായി കരുതിവെച്ച നമ്മുടെ വീടാണ് അത്. ഗോമതിയമ്മ മകളെ തിരുത്താൻ ശ്രമിച്ചു.

സോറി മമ്മി, വേഗം തയ്യാറാവ്. അരുൺ ചേട്ടൻ ഇപ്പോൾ ഇങ്ങെത്തും.

മുഖ്യഅതിഥി ദീപം തെളിച്ചതോടെ പരിപാടി തുടങ്ങി. ചുവരിൽ ഉള്ള മകളുടെ വലിയ ചിത്രത്തിൽ ഹാരം അർപ്പിക്കുമ്പോൾ ഗോമതി അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.

പരിപാടിയുടെ സമാപനത്തിനു മുമ്പായി ഗോമതിയമ്മയ്ക്ക് രണ്ടു വാക്ക് പറയേണ്ടതായി വന്നു. അവർ വികാരാധീനയായി. ബഹുമാന്യ സുഹൃത്തുക്കളെ, 25 വർഷങ്ങൾക്കു മുമ്പ് ഞാനും ഭർത്താവും ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഞങ്ങളുടെ ഈ ചെറിയ സംരംഭം വളർന്ന് പന്തലിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത്രയേറെ പേരുടെ സഹായസഹകരണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന് പല പ്രായത്തിലുള്ള 500 അധികം കുട്ടികൾ ഇവിടെയുണ്ട്. മൂന്ന്പേർ സ്കോളർഷിപ്പ് പാസായി ഡോക്ടറായിട്ടുണ്ട്. പത്തിലധികം പേർ എൻജിനീയർമാരായി. കൂടാതെ ഉയർന്ന പദവികളിൽ ജോലി ചെയ്യുന്നവരും അനവധിയാണ്. ഇതിലും അധികം അഭിമാനിക്കാൻ എന്തുവേണം. ഇവിടത്തെ കുട്ടികളുടെ മുഖത്ത് എന്നെന്നും സന്തോഷം നിറഞ്ഞ നിൽക്കട്ടെ നന്ദി.

സദസ്സിൽ നിന്നും വലിയൊരു കരഘോഷമുണ്ടായി. ഈ അഭിനന്ദനത്തിന് യാഥാർത്ഥ്യത്തിൽ താൻ അർഹയാണോ? ഗോമതിയമ്മ ചിന്തിച്ചു. ഇന്ന് ഹാപ്പി ഹോമിലെ കുട്ടികൾക്ക് നൽകിയ വാത്സല്യത്തിന്‍റെ ചെറിയൊരു അംശമെങ്കിലും താൻ മൃദുല മോൾക്ക് നൽകിയിരുന്നോ?

മനസ്സിന്‍റെ കോണിൽ നിന്നും ചിന്തകൾ പതുക്കെ തലയുയർത്തി. സ്വന്തം ചെയ്തികളിലേക്കെത്തി നോക്കിയപ്പോൾ എന്തെന്നില്ലാത്ത മനസ്സാക്ഷിക്കുത്ത് തോന്നി. ഗോമതിയമ്മ മനസ്സ് എന്ന കണ്ണാടിക്ക് അഭിമുഖമായി നിൽക്കാൻ പോലും ഭയന്നു.

ഗോമതിയുടെ മനസ്സ് ഗതകാല സ്മരണകളുടെ ചുവടു പറ്റി അലഞ്ഞു നടന്നു. മൃദുലയെ ആദ്യമായി കണ്ടുമുട്ടിയതും നഷ്ടമായതും… വർഷങ്ങൾക്കു മുമ്പ് അച്ഛൻ രാജീവിനും മുത്തശ്ശിക്കും ഒപ്പം താമസിക്കാൻ എത്തിയതായിരുന്നു മൂന്നുവയസ്സുകാരി മൃദുല.

അയൽപക്കത്ത് പുതിയ താമസക്കാരെത്തുമ്പോൾ അവരെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംഷ ആരിലും ഉണ്ടാകും. അമ്മയും ഈ കാര്യത്തിൽ വ്യത്യസ്ത ആയിരുന്നില്ല.

ഗോമതിയുടെ അമ്മയും അച്ഛനും പുതിയ അയൽക്കാരെ പോയി പരിചയപ്പെട്ടു. അവരെ വീട്ടിലേക്ക് ക്ഷണിച്ചു. അമ്മ അവർക്ക് ചായയും പലഹാരങ്ങളും തയ്യാറാക്കി കൊടുത്തു.

നല്ല മനുഷ്യരാ. ഒരു കൊച്ചുമോൾ ഉണ്ട്. മൃദുല. അമ്മയില്ലാത്ത കുട്ടിയാ അത്. മൂന്നുമാസമേയായുള്ളൂ അവളുടെ അമ്മ മരിച്ചിട്ട്.

ഇത്ര ചെറുപ്രായത്തിൽ അവർക്ക് എന്തു പറ്റി? ഗോമതി ആശ്ചര്യത്തോടെ ചോദിച്ചു.

ഗർഭാശയ ക്യാൻസർ. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം യൂട്രസ് നീക്കം ചെയ്തു. അപ്പോഴേക്കും ക്യാൻസർ പടർന്നു കഴിഞ്ഞിരുന്നു. മുത്തശ്ശിയിൽ നിന്ന് കേട്ട കാര്യങ്ങൾ അമ്മ വിവരിച്ചു.

മൃദുലയുടെ കരച്ചിൽ കേട്ട് ഗോമതി പുറത്തേക്കിറങ്ങി. മുത്തശ്ശി കൊച്ചുമകളെ മടിയിൽ ഇരുത്തി കാക്കയെയും പക്ഷികളെയും കാണിച്ച് കരച്ചിൽ നിർത്താൻ ശ്രമിക്കുകയായിരുന്നു. പക്ഷേ മൃദുല കരച്ചിൽ നിർത്തുന്ന മട്ടേയില്ല.

റോസ് നിറത്തിൽ കൊച്ചു പൂക്കളോട് കൂടിയ ഫ്രോക്ക് അവൾക്ക് ഏറെ ഇണങ്ങുന്നുണ്ടായിരുന്നു. അവളുടെ മുഖത്തേക്ക് വീണുകൊണ്ടിരുന്ന ചുരുണ്ട മുടി മുത്തശ്ശി ഇടയ്ക്കിടയ്ക്ക് വകഞ്ഞു മാറ്റിക്കൊണ്ടിരുന്നു. ഗോമതി മുറ്റത്തുനിന്നിരുന്ന ഒരു റോസാപ്പൂവ് ഇറുത്തു റോഡ് മുറിച്ച് കടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് മുത്തശ്ശി പുറകോട്ട് തിരിഞ്ഞു നോക്കി.

നമസ്തേ ആന്‍റി. ഗോമതി മുത്തശ്ശിയെ നോക്കി കൈകൂപ്പി. ഗോമതിയുടെ പിന്നാലെ അമ്മയും അവിടെ എത്തിച്ചേർന്നിരുന്നു.

മോളെ, എന്തിനാ കരയുന്നത്? പുതിയ വീട് ഇഷ്ടമായില്ലേ? ഗോമതിയുടെ അമ്മ വാത്സല്യത്തോടെ മൃദുലയുടെ കവിളിൽ തടവി.

മൃദുല കരച്ചിൽ നിർത്തി. അത്ഭുതത്തോടെ അവരെ തന്നെ ഉറ്റുനോക്കി. അടുത്തു വരാനായി ഗോമതി കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ തലകുലുക്കി അവൾ ആ ക്ഷണം നിരസിച്ചു. ഗോമതി റോസാപ്പൂവ് അവൾക്ക് നേരെ നീട്ടിയപ്പോൾ മൃദുല അടുത്തേക്ക് വന്നു. ഗോമതി അവളെയും എടുത്ത് വീട്ടുമുറ്റത്തെ കൊച്ചു പൂന്തോട്ടത്തിൽ എത്തി. പല വർണ്ണത്തിൽ ഉള്ള പൂക്കൾ കണ്ട് മൃദുല കൈകൊട്ടി ചിരിച്ചു.

മൂന്നുമാസത്തിനിടയിൽ കൊച്ച് ഇന്നാണൊന്ന് തുറന്നു ചിരിക്കുന്നത്. മുത്തശ്ശി നിർമ്മലാദേവി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. മുത്തശ്ശി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ടെന്ന അർത്ഥത്തിൽ അവൾ ഗോമതിയുടെ തോളിൽ ഇറുകിയെ പിടിച്ചു.

ഗോമതി മുത്തശ്ശിയുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി. ഗോമതി കോരി കൊടുത്തപ്പോൾ അവൾ യാതൊരു അപരിചിതത്വവും കൂടാതെ കഴിച്ചു. ഗോമതിയുമായി ഏറെ അടുത്തിഴപഴകിയതോടെ അവൾ വീട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. രാജീവ് മടങ്ങിയെത്തി ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ ആണ് അവൾക്ക് വീട്ടിലേക്ക് വരാനായത്. കുട്ടി അവളെ വിടുന്നില്ല.

ഒരു രാത്രി മൃദുലയ്ക്ക് കടുത്ത പനി ഉണ്ടായി. പിറ്റേന്നാണ് ഗോമതി ഇതേക്കുറിച്ച് അറിയുന്നത്.

ആന്‍റി, എന്തേ എന്നെ വിളിക്കാതിരുന്നത്?

മോളെ, ഇത് ഒറ്റ രാത്രിയുടെ കാര്യമല്ലല്ലോ? ആ ജീവനാന്തം വേണ്ടതല്ലേ. അമ്മയില്ലാത്ത ഈ കുഞ്ഞിനെ നീ സ്നേഹിച്ച ലാളിച്ച് പൊന്നുപോലെ ഒരു വർഷം നോക്കി. മോൾക്ക് രാജീവിനെ വിവാഹം കഴിച്ച് എന്നെന്നേക്കുമായി ഈ വീടിന്‍റെ മരുമകളായി കൂടെ?

നിർമ്മലാ ദേവി അവളുടെ കയ്യിൽ പിടിച്ചു. അവരുടെ കണ്ണുനിറഞ്ഞു. അമ്മ പറയുന്നത് കേട്ട് രാജീവിന്‍റെ മുഖം മാറി.

ഈ അമ്മയുടെ ഒരു കാര്യം. അമ്മയ്ക്ക് ആരോട് എങ്ങനെ സംസാരിക്കണം എന്നൊരു നിശ്ചയവും ഇല്ലേ?

രാജീവ് കോപാകുലനായി. മകന്‍റെ മുഖത്ത് ഇതുപോലെ ദേഷ്യം നിർമ്മല ദേവി ആദ്യമായാണ് കാണുന്നത്. അവിവാഹിതയായ പെൺകുട്ടിയാണ് ഗോമതി. ഒരു വിഭാര്യന്‍റെ പങ്കാളിയാവാൻ ക്ഷണിച്ചാൽ ഇഷ്ടം ആകുമോ?

ഗോമതി, അമ്മ പറയുന്നത് കാര്യമാക്കല്ലേ. പ്രായം ഒരുപാട് ആയില്ലേ അതാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. രാത്രി നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. മൃദുലയുടെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ് നിങ്ങൾക്ക്. ഒരുപക്ഷേ നാളെ നിങ്ങൾ വിവാഹിതയായി പോയാൽ ഇവളെ പറഞ്ഞു മനസ്സിലാക്കുക പ്രയാസകരമാകും. രാജീവ് ജാള്യത മാറ്റാൻ എന്നോണം പറഞ്ഞു.

രാജീവിനോട് യാത്ര പറഞ്ഞു ഗോമതി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയിട്ടും യാതൊന്നും ചെയ്യാൻ മനസ്സു വന്നില്ല. ഗോമതി അമ്മയോട് നടന്നതൊക്കെ വിവരിച്ചു.

ഒരു ദിവസം മുഖവുര കൂടാതെ അച്ഛൻ അവളുടെ വിവാഹക്കാര്യം സംസാരിച്ചു. മോളെ, നിന്‍റെ വിവാഹം നടന്നു കാണണമെന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുവെന്ന് നിനക്കറിയാമോ? ആ ജീവനാന്തം സ്വന്തം വീട്ടിൽ തങ്ങുന്നതിനേക്കാൾ നല്ലത് ഭർത്താവും കുടുംബവും ഒക്കെയായി താമസിക്കുകയല്ലേ. രാജീവ് വിവാഹിതൻ ആണെങ്കിൽ പ്രായം കൊണ്ടും സ്വഭാവം കൊണ്ടും നിനക്ക് അനുയോജ്യനായിരിക്കും. നിനക്ക് രാജീവിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെങ്കിൽ ഞാൻ അവരോട് സംസാരിക്കാം. മോള് നല്ലപോലെ ആലോചിച്ചു തീരുമാനത്തിലെത്തിയാൽ മതി.

രാത്രിയിൽ അവൾക്ക് ഒരു പോള കണ്ണടയ്ക്കാൻ ആയില്ല. ശാന്ത സ്വഭാവവും മിതമായ സംസാരവും ഉള്ള രാജീവിനെ പോലെ ഒരാളെ തന്നെയാണ് അവൾ ഭർത്താവായി ആഗ്രഹിച്ചത്. വിവാഹത്തിന് സമ്മതമാണെന്ന് കാര്യം രാവിലെ തന്നെ ഗോമതി അമ്മയെ ധരിപ്പിച്ചു.

15 ദിവസത്തിനകം ഗോമതിയും രാജീവുമായുള്ള രജിസ്റ്റർ വിവാഹം നടന്നു. മൃദുലയ്ക്കായിരുന്നു ഏറ്റവും സന്തോഷം. ഇനി മുതൽ ആന്‍റി ഞങ്ങളോടൊപ്പം താമസിക്കുമല്ലോ.

മോളെ, ഇനി മുതൽ ആന്‍റി എന്ന് വിളിക്കരുത്. മമ്മി എന്ന് വിളിക്കണം. കേട്ടോ. മുത്തശ്ശി കൊച്ചുമകളെ ഉപദേശിച്ചു.

ശരി, ഇനി മുതൽ ഞാൻ മമ്മി എന്ന് വിളിക്കാം. എന്തു സുന്ദരിയാ എന്‍റെ മമ്മി. മൂന്നു വയസ്സുകാരി മൃദുല ഗോമതിയുടെ തോളിലൂടെ കൈചുറ്റി.

സന്തോഷം നിറഞ്ഞ ഒരു വർഷം. ഇതിനിടെ രാജീവിന് ചെന്നൈയിലേക്ക് ട്രാൻസ്ഫറായി. മൃദുല സ്കൂളിൽ പോകാൻ തുടങ്ങി. ഗോമതി ഒരു കുഞ്ഞിനു ജന്മം നൽകാൻ പോകുന്നു എന്നറിഞ്ഞ് വീട്ടിൽ സന്തോഷം നിറഞ്ഞു.

മോളേ, നീ ഇനി ഒറ്റയ്ക്കിരുന്ന് ബോറടിക്കേണ്ട. നിനക്ക് കളിക്കാൻ ഒരു കൂട്ടു വരുന്നു.

പ്രസവശേഷവും ഗോമതി സ്വന്തം വീട്ടിൽ തന്നെ തങ്ങി. പരീക്ഷ കഴിഞ്ഞതോടെ രാജീവ് മൃദുലയെ ഗോമതിയുടെ അടുത്ത് കൊണ്ടാക്കി.

ഒരു ദിവസം ഗോമതി മൃദുലയുടെ മുടി ചീകി കൊടുക്കുകയായിരുന്നു. അതിനിടയ്ക്ക് രണ്ടുമാസം മാത്രം പ്രായമായ അരുൺ ഉറക്കെ കരഞ്ഞു.

അമ്മേ, അരുണിനെ ഒന്ന് എടുക്കൂ. ഞാൻ അപ്പോഴേക്കും ഇവൾക്ക് മുടി കെട്ടി കൊടുത്തിട്ട് വരാം.

അടുക്കളയിലെ തിരക്കൊതുക്കി അമ്മയെത്തി അരുണിനെ എടുത്തപ്പോഴേക്കും അവൻ കരഞ്ഞ അവശനായിരുന്നു. അമ്മ അരുണിന്‍റെ പുറത്തുതട്ടി അവന്‍റെ കരച്ചിൽ നിർത്താൻ ശ്രമിച്ചു. ആദ്യം സ്വന്തം കൊച്ചിനെ നന്നായി നോക്ക്. നീ എന്താ ഇതിനെ ജീവിതാന്ത്യം വരെ തലയിൽ കേറ്റി വയ്ക്കാൻ പോവുകയാണോ?

മൃദുലയ്ക്ക് അപ്പറഞ്ഞതിന്‍റെ അർത്ഥം മനസ്സിലായാലും ഇല്ലെങ്കിലും ഗോമതി ഉടനെ പ്രതികരിച്ചു, അമ്മയെന്തൊക്കെ വിഡ്ഢിത്തമാണ് പറയുന്നത്. മൃദുലയും അരുണും എനിക്കൊരു പോലെയല്ലേ.

ഇനി ഇതൊക്കെ ഞാൻ നിന്നെ പറഞ്ഞു മനസ്സിലാക്കണോ. സ്വന്തം കുഞ്ഞ് എന്നും സ്വന്തമായിരിക്കും. ദാ, കരഞ്ഞു കരഞ്ഞ് ഇവൻ കോലം കെട്ടു. കുഞ്ഞിന് പാല് കൊടുക്ക്.

ഗോമതി കുഞ്ഞിനെ കൈയിലെടുത്തതും അവൻ കരച്ചിൽ നിർത്തി.

മൃദുലയുടെ സ്കൂൾ തുറന്നു. ഗോമതി അരുണിനെയും മൃദുലയേയും കൂട്ടി ചെന്നൈയ്ക്ക് തിരിച്ചു. അരുണിനെ താലോലിച്ചും പരിപാലിച്ചും തുടങ്ങിയ ഗോമതിക്ക് മൃദുലയുടെ കാര്യത്തിലുള്ള ശ്രദ്ധ കുറഞ്ഞുവന്നു. തന്‍റെയൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു വന്ന് ഒന്നും മൃദുലയെ അവൾ നിർദ്ദാക്ഷിണ്യം തിരുത്തി.

ഒരു ദിവസം അടുക്കളയിൽ ജോലി തിരക്കിലായിരുന്നു ഗോമതി. 9 മാസം പ്രായമായ അരുണിനെ തൊട്ടിലിൽ പാട്ടുപാടി ഉറക്കുകയായിരുന്നു മൃദുല. പെട്ടെന്ന് വലിയൊരു വീഴ്ചയും അരുണിന്‍റെ ഉച്ചത്തിലുള്ള കരച്ചിലും… കയ്യിലുള്ള പാത്രം വലിച്ചെറിഞ്ഞ് ഗോമതി മുറിയിലേക്ക് ഓടിയെത്തി. അരുൺ നിലത്തു കിടന്ന് നിർത്താതെ കരയുന്നു. മൃദുല ഞെട്ടിത്തരിച്ച് മാറി നിൽക്കുന്നു.

എടി നീ എങ്ങനെയാ ഇവനെ താഴെ ഇട്ടത്? ഗോമതി അരുണിനെ വാരിയെടുത്ത് മൃദുലയെ നോക്കി അലറി.

മമ്മി, ഞാൻ തൊട്ടിലാട്ടുകയായിരുന്നു. പക്ഷേ അരുൺ എങ്ങിനെയോ തെറിച്ചുവീണു. മൃദുല വിറച്ചു കൊണ്ടു പറഞ്ഞു.

നുണ. നീ ശക്തിയായി തൊട്ടിലാട്ടിയപ്പോൾ അവൻ തെറിച്ചു വീണതാവും. നിനക്ക് പതുക്കെ തൊട്ടിലാട്ടിയാൽ പോരായിരുന്നോ? ഇനി അരുണിനെ തൊട്ടുപോകരുത്. കോപമടക്കാൻ ആവാതെ ഗോമതി മൃദുലയെ കുറെ അടിച്ചു.

അതോടെ അവർക്കിടയിൽ അകൽച്ച വളർന്നു. ഗോമതിയുടെ അനാവശ്യ ശകാരവും തിരസ്കാരവും കാരണം മൃദുല ഉൾവലിയാൻ തുടങ്ങി. സദാ ദുഃഖഭാവം ആയിരുന്നു അവളുടെ മുഖത്ത്. മുത്തശ്ശിക്ക് മൃദുലയുടെ അവസ്ഥ കണ്ട് സങ്കടം തോന്നി. അവളുടെ കണ്ണുകളിലെ വിവശതയും മൗനവും ഒരു നൂറായിരം പരിഭവങ്ങൾ ഒളിപ്പിച്ചു. ഗോമതി എല്ലാം അറിഞ്ഞുകൊണ്ടും അറിയാത്ത ഭാവം നടിച്ചു.

ഒറ്റപ്പെടലും തിരസ്കാരവും അടിക്കടി ആയതോടെ മൃദുല നാലാം ക്ലാസിൽ എത്തിയപ്പോഴേക്കും പഠനത്തിൽ ഒരുപാട് പിന്നിലായി കഴിഞ്ഞിരുന്നു.

ഗോമതി വീണ്ടും ഗർഭിണിയായി. രാജീവിനത് ഒട്ടും ഉൾക്കൊള്ളാൻ ആയില്ലെങ്കിലും ഗോമതിയുടെ ആഗ്രഹത്തിന് എതിരു നിന്നില്ലെന്ന് മാത്രം. ചെന്നൈയിലായിരുന്നു രേണുകയുടെ ജനനം.

ഏഴ് വയസ്സുകാരൻ അരുണിനെയും രണ്ടര വയസ്സുകാരി രേണുകയെയും ശ്രദ്ധിക്കുന്നതിനിടയ്ക്ക് ഗോമതിക്ക് 12- 13 വയസ്സുള്ള മൃദുലയെ ശ്രദ്ധിക്കാനേ സാധിച്ചില്ല.

മൃദുലയോടുള്ള ഗോമതിയുടെ പെരുമാറ്റം ദിനംപ്രതി മോശമാകുന്നത് കണ്ട് മുത്തശ്ശി ഒരു ദിവസം പ്രതികരിച്ചു. മോളെ, മൂന്നു വയസ്സുള്ളപ്പോൾ തൊട്ട് നീ മൃദുലയെ വളർത്തുന്നതല്ലേ. നീ അവളോട് ഇത്ര കടുത്ത് പെരുമാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അവളോട് ഒരല്പം സ്നേഹത്തോടെ പെരുമാറരുതോ. മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു.

മുത്തശ്ശിയുടെ ഈ പരിവേദനം എരിത്തീയിൽ എണ്ണയൊഴിക്കും വിധം എരിഞ്ഞതേയുള്ളൂ. കൊള്ളാം മുത്തശ്ശി. ഞാൻ ഇത്രയും നാൾ ചെയ്തതൊക്കെ വെറുതെയായല്ലോ. ഞാനെന്താ രണ്ടാനമ്മയെ പോലെയാണോ ഇവളോട് പെരുമാറുന്നത്? മൃദുലയെ വല്ലപ്പോഴും ഒന്ന് ശകാരിക്കുന്നതിനാണോ എനിക്കീ രണ്ടാനമ്മ പരിവേശം നൽകിയിരിക്കുന്നത്. എത്രയൊക്കെ നല്ലവൾ ആണെങ്കിലും രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെയായിരിക്കും. ഗോമതി പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു.

ഒരു ദിവസം മുത്തശ്ശിക്ക് കടുത്ത നെഞ്ചുവേദന തോന്നി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. മൂന്നു മക്കളിലും മൃദുലേക്കായിരുന്നു മുത്തശ്ശിയോട് കൂടുതൽ ഇഷ്ടം. മുത്തശ്ശിയുടെ വിയോഗത്തോടെ മൃദുല തീർത്തും ഒറ്റപ്പെട്ടു. ഇടയ്ക്കൊക്കെ അവൾ മുത്തശ്ശിയുടെ ഫോട്ടോയിൽ നോക്കി കരയും. രാജീവ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കും.

ഗോമതിക്ക് ഒരിക്കലും മറക്കാനാവാത്ത ദിനം. അരുണും രേണവും ടെറസിൽ കളിക്കുകയായിരുന്നു. രേണുവിന്‍റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഗോമതി ടെറസിൽ എത്തിയത്. രേണുവിന്‍റെ കൈയിലെ പട്ടം അരുൺ തട്ടിപറിച്ച് പറത്താൻ ശ്രമിക്കുന്നു. മൃദുല നിശബ്ദതയായി ദൂരെ മാറിനിൽക്കുന്നു. ഗോമതി വേഗം രേണുവിനെ എടുത്ത് മൃദുലയോട് കയർത്തു. കൊച്ചനിയത്തി കരയുന്നത് കണ്ടിട്ടും നീ ഇങ്ങനെ മിണ്ടാതെ നിൽക്കുവാണോ, മൂത്തവളാണ് പോലും…

അരുണിന്‍റെ കൈയിൽ നിന്നും പട്ടം പറന്ന് മൂന്നുനാല് വീടുകൾക്ക് അപ്പുറമുള്ള കുറ്റിക്കാട്ടിൽ ചെന്നു വീണു. പട്ടം എടുക്കാനായി അരുൺ വേഗം പടികൾ ഇറങ്ങുന്നത് കണ്ട് ഗോമതി തടഞ്ഞു. നീ ഇവിടെ നിൽക്ക് ഇവൾ പോയി പട്ടം എടുത്തു കൊണ്ടുവരും.

മമ്മി, എപ്പോഴും ഞാനല്ലേ താഴെ പോയി പട്ടം എടുത്തു കൊണ്ടുവരുന്നത്. പടികൾ കയറി ഇറങ്ങി എന്‍റെ കാൽ വേദനിക്കുന്നു. ഞാൻ എടുക്കില്ല. മൃദുല വാശിപിടിച്ചു.

ആദ്യമായാണ് മൃദുല അമ്മയോട് പറ്റില്ലെന്ന് പറയുന്നത്. ഗോമതി ദേഷ്യം കൊണ്ടുവിറച്ചു. നീ അത്രയ്ക്കായോ. തർക്കുത്തരം പറയുന്നോ. നിന്‍റെ സഹോദരങ്ങളും ഇത് കണ്ടല്ലേ പഠിക്കുന്നത്. ഇന്ന് വൈകിട്ട് പപ്പ വരട്ടെ. വേഗം പോയി പട്ടം എടുത്തു കൊണ്ടുവാ.

ഗോമതി മൃദുലയെ തുടരെ നാലഞ്ചുവട്ടം അടിച്ചു. അവൾ ഏങ്ങിയേങ്ങി കരഞ്ഞ് ഗേറ്റ് തുറന്ന് ചെരിപ്പിടാതെ പുറത്തേക്ക് നടന്നു.

തലേന്ന് കനത്ത മഴ പെയ്തിരുന്നു. പതിവുപോലെ കാനകളിൽ മഴവെള്ളം കെട്ടിക്കിടന്നു. ഓടിപ്പോകുന്നതിനിടയിൽ മൃദുല കാൽ തെറ്റി കുഴിയിലേക്ക് വീണു.

ഇത് കണ്ട് ടെറസിൽ നിന്ന് ഗോമതി കുട്ടികളുമായി താഴേക്ക് ഓടി വന്നു. ഇലക്ട്രിക് വയർ മുറിഞ്ഞ് വെള്ളത്തിലേക്ക് വീണു കിടക്കുകയാണ്. ആ വെള്ളത്തിലേക്കാണ് മൃദുല വീണത്. ഓടിക്കൂടിയ ആളുകൾ മരക്കമ്പിന്‍റെ സഹായത്തോടെ പുറത്തെടുത്തപ്പോഴേക്കും മൃദുല മരിച്ചിരുന്നു.

മൃദുലയുടെ മൃതദേഹം കണ്ട് രാജീവ് ശരിക്കും പകച്ചു പോയി. ഗോമതി എന്തുചെയ്യണമെന്നറിയാതെ സ്തബ്ധയായി നിന്നു. മൃദുലയുടെ മരണം ഗോമതിയേയും രാജീവിനെയും രണ്ട് ധ്രുവങ്ങളിൽ എത്തിച്ചു. മറ്റു രണ്ടു മക്കൾ ഉണ്ടായിട്ടും അവർക്കിടയിൽ ശൂന്യത നിറഞ്ഞുനിന്നു.

ഒരു ദിവസം അരുൺ മൃദുലയുടെ കോപ്പി ബുക്ക് എടുത്ത് ഗോമതിക്ക് നൽകി. ഗോമതി പുസ്തകത്താളുകൾ മറിച്ച് തിരികെ വയ്ക്കാൻ ഒരുങ്ങുന്നതിനിടയിൽ മൃദുലയുടെ അക്ഷരം കണ്ട് വീണ്ടും പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. ഓരോ താളുകളും മറിക്കുമ്പോഴും ഗോമതിയുടെ കണ്ണ് നിറഞ്ഞു.

ഓരോ താളിലും മൃദുലയുടെ മനസ്സിന്‍റെ വേദന നിറഞ്ഞു നിന്നിരുന്നു. തന്‍റെ നിർദ്ദയമായ പെരുമാറ്റം കാരണം അവൾക്ക് അനുഭവിക്കേണ്ടിവന്ന വിഷമങ്ങൾ, അവളുടെ നിഷ്കളങ്ക മനസ്സിനോട് താൻ കാണിച്ച അനീതി, ഒറ്റപ്പെടൽ, ഏകാന്തത, അമ്മയുടെ സ്നേഹം കൊതിക്കുന്ന മനസ്സ്… മൃദുലയുടെ മനസ്സ് ആ പുസ്തകത്താളുകളിലൂടെ ഗോമതി വായിച്ചറിഞ്ഞു. അവളുടെ പിഞ്ചു മനസ്സ് എന്തുമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. കല്ലിനേക്കാൾ കഠിനമായിരുന്നു തന്‍റെ മനസ്സ്. ഗോമതിക്ക് കുറ്റബോധം തോന്നി.

വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാജീവിനെ ആ പുസ്തകം ഏൽപ്പിച്ച് അവൾ ഏങ്ങിയേങ്ങി കരയാൻ തുടങ്ങി. രാജീവ് ഓരോ താളുകളും മറിച്ച് ചേതനയറ്റതു പോലെ ഇരുന്നു. കുറെ നേരമായിട്ടും രാജീവ് മിണ്ടാതിരിക്കുന്നത് കണ്ട് ഗോമതിക്ക് ക്ഷമയറ്റു.

മൃദുല കാരണമാണ് എനിക്ക് താങ്കളെപ്പോലെ നല്ലൊരു ഭർത്താവും സന്തുഷ്ട കുടുംബജീവിതവും ലഭിച്ചത്. അതൊക്കെ മറന്നു ഞാൻ സ്വാർത്ഥതയോടെ സ്വന്തം സുഖത്തിന് പിന്നാലെ പായുകയായിരുന്നു. ഞാൻ മൃദുലയെ ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ല. എന്‍റെ തെറ്റുകളെ ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്… ഗോമതി ഏങ്ങിയേങ്ങി കരഞ്ഞു.

കുറേ നേരത്തെ മൗനത്തിനുശേഷം രാജീവ് ഇടറിയ സ്വരത്തിൽ പറഞ്ഞു, നീ ചെയ്തത് തെറ്റാണ്. അതിലും വലിയ തെറ്റാണ് ഞാൻ ചെയ്തത്. ഞാൻ അവളുടെ കാര്യങ്ങൾ തീരെ ശ്രദ്ധിക്കാറില്ലായിരുന്നു. അവൾ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. അവൾക്ക് അർഹമായ സ്നേഹവും നൽകിയില്ല. ഇതിനുള്ള ശിക്ഷയായിരിക്കും ഇത്. ഇനി ഒരായിരം വട്ടം പശ്ചാത്തപിച്ചിട്ടും ഒരു കാര്യവുമില്ല. അവൾ മടങ്ങി വരില്ല. ഒരിക്കലും. ഇനിയുള്ള ജീവിതം ഈ കുറ്റബോധത്തിന്‍റെ വലിയ ഭാരവും പേറി തള്ളിനീക്കേണ്ടതായി വരും. അതാണ് നമുക്കുള്ള ശിക്ഷ, രാജീവ് വിതുമ്പി കരഞ്ഞു.

കാലത്തിന് ഏതു മുറിവും മായ്ക്കാൻ ആവുമെന്ന് പറയാറില്ലേ. മൃദുല മരിച്ചിട്ട് 27 വർഷമാകുന്നു. എന്നാൽ ഇന്നേവരെ ആ കുറ്റബോധത്തിൽ നിന്നും മോചിതയാവാൻ സാധിച്ചിട്ടില്ല.

മൃദുലയുടെ മരണത്തിനുശേഷം ഗോമതിയുടെ മനസ്സ് പശ്ചാത്താപത്തിന്‍റെ തീക്കുണ്ഡത്തിൽ എരിയുവാൻ തുടങ്ങി.

വീട്ടുജോലിക്കാരി വാസ്ന്തിക്ക് ചേരി പ്രദേശത്തെ വഴിയരികിൽ നിന്നും തുണിയിൽ പൊതിഞ്ഞ ഒരു പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചു. ഉറുമ്പരിച്ച നിലയിലായതിനാൽ ആദ്യം കുഞ്ഞിന് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകി. ഒരാഴ്ചയായിട്ടും കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വരാതായപ്പോൾ ഗോമതി തന്നെ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു. ഓട്ടോക്കാരൻ മുരുകേശൻ അനാഥരായ രണ്ടു കുഞ്ഞുങ്ങളെ കൂടി ഗോമതിയുടെ പക്കൽ കൊണ്ട് ചെന്നാക്കി.

നോക്കിനിൽക്കെ ഒരു വർഷത്തിനുള്ളിൽ അനാഥരായ കുട്ടികളുടെ എണ്ണം 15 ഓളം ആയി. ഗോമതിയമ്മ സഹായത്തിനായി 2 ആയമാരെ നിയോഗിച്ചു. വീടിനു പുറത്ത് മൃദുലാസ് ഹാപ്പി ഹോം എന്ന ബോർഡ് സ്ഥാപിച്ചു. അതോടെ ഉപേക്ഷിക്കപ്പെട്ട അനേകം കുഞ്ഞുങ്ങൾക്ക് അഭയകേന്ദ്രമായി ആ ഭവനം. കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്ഥാപനത്തിനുള്ള ഡോണേഷനും സഹായവും ഏറെ വന്നു. ഇത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആക്കിയിരുന്നു. സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ രാജീവിന്‍റെ സജീവ പിന്തുണയും ലഭിച്ചു. ഓരോ കുഞ്ഞിലും ഗോമതി മൃദുലയെ തേടുകയായിരുന്നു.

നിങ്ങൾ വിളിക്കുന്ന നമ്പർ ബിസിയാണ്…

വിവാഹശേഷം വീട്ടിൽ നിന്നിറങ്ങുന്ന വധു ദൂഃഖിതയായി കണ്ണീരൊഴുക്കുക പതിവാണ്. ഈ സമയത്തുതന്നെ ഹർഷാരവങ്ങളോടെ ബന്ധുജനങ്ങളുടെ ആർപ്പുവിളിയും കുരവയിടലും മുഴങ്ങും. കരച്ചിലുമായി ഇറങ്ങാൻ തുടങ്ങവേ പെട്ടെന്ന് അമ്മ ഒരു ബോക്സ് അവളുടെ കൈയിൽ കൊടുത്തു. അവൾ മൂക്കുപിഴിച്ചിൽ നിറുത്തി ബോക്സ് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മൊബൈലായിരുന്നു. “മോളേ, ഇടയ്ക്കിടെ നീ എന്നെ വിളിച്ച് വിശേഷങ്ങൾ അറിയിക്കണം. വിഷമിക്കാതെ യാത്രയാകൂ…” ഇത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

ഇതൊക്കെ ഏവരുടെയും ജീവിതത്തിൽ ഉണ്ടാകാനിടയുള്ള ഒരു സാധാരണ സംഭവമായേ ഞാൻ കണ്ടുള്ളൂ. എന്നാൽ മൊബൈൽ വില്ലനാണെന്ന് തിരിച്ചറിവ് ഗൃഹപ്രവേശത്തിന് ഒരുങ്ങുമ്പോഴാണെനിക്ക് മനസ്സിലായത്. ആദ്യമായി എന്‍റെ വീട്ടുമുറ്റത്ത് അവളുടെ മൊബൈൽ ശബ്ദിച്ചു. ആരെങ്കിലും വിളിക്കുന്നതാകുമെന്ന് കരുതി എടുക്കാൻ ഒരുങ്ങിയതും “ഹായ് മമ്മീ… ഞാനാ…” ശ്രീമതിയുടെ ഉച്ചത്തിലുള്ള സ്വരമധുരിമ കേട്ട് ആദ്യം ഞാനൊന്ന് ഞെട്ടി. “മമ്മിയുടെ ഫോണാ…” അവൾ സ്വയം പിറുപിറുത്തു. “ദേ, അഞ്ചുമിനിറ്റ്, ഞാൻ ഒന്ന് സംസാരിക്കട്ടെ…” അവൾ എന്നോട് പറഞ്ഞു. അവളുടെ നിർദ്ദേശമനുസരിച്ച് അൽപനേരത്തേക്ക് ഗൃഹപ്രവേശ ചടങ്ങ് നിറുത്തിവെച്ചു.

“മമ്മീ, ഇപ്പോഴെത്തിയതേയുള്ളൂ.” ശ്രീമതി എന്‍റെ അമ്മായിയമ്മക്ക് ഉടനടി റിപ്പോർട്ട് നൽകി.

“ഇല്ല മമ്മീ, നോ പ്രോബ്ലം. വൊമിറ്റിംഗ് ഒഴിവാക്കുന്നതിനായി ഞാൻ ആദ്യം തന്നെ ഗുളിക കഴിച്ചിരുന്നു. അതുകൊണ്ട് യാത്രയിൽ വലിയ കുഴപ്പമുണ്ടായില്ല. മമ്മിക്കറിയാല്ലോ വൊമിറ്റിംഗ് എന്നെ സംബന്ധിച്ച് ശരിക്കുമൊരു അക്യൂട്ട് പ്രോബ്ലം തന്നെയാണ്.” അവൾ ഉറക്കെ പറയുകയാണ്.

“ഇല്ല മമ്മീ, ഒരു ഡിസ്റ്റർബൻസുമില്ല. ഞങ്ങൾ ഇപ്പോൾ ഇവിടെ എത്തിയതേയുള്ളൂ.” വലതുകാൽ വെച്ച് കയറാൻ ഒരുങ്ങിയപ്പോഴേക്കുമാണ് അവൾ ഫോൺ ചെയ്യാൻ പോയത്.

“ശരി മമ്മീ… പിന്നീട് വിളിച്ച് വിശദമായി പറയാം. താങ്ക്യൂ മമ്മീ.” ശ്രീമതി ഫോൺ ഡിസ്കണക്ട് ചെയ്തു.  (ഞങ്ങളുടെ കുടുംബത്തിനോട് കനിവ് കാണിച്ചു എന്ന് പറയാം.)

ഗൃഹപ്രവേശ ചടങ്ങ് ഗംഭീരമായി നടന്നു.

കഷ്ടം മൊബൈൽ ആദ്യമായി കൈയിൽ കിട്ടിയപ്പോൾ തന്നെ ഇതാണവസ്ഥ. വരാൻ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഞാൻ ബോധവാനായി. ശരിക്കും പറഞ്ഞാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിറ്റേന്ന് നടന്നത് അതിലും ഭീകരമായിരുന്നു.

ആദ്യ രാത്രിയിലെ മധുരസ്മരണകളുമായി ഞാൻ കട്ടിലിൽ കിടക്കുകയാണ്. പെട്ടെന്ന് “കോലക്കുഴൽ വിളി കേട്ടോ….” എന്ന ശ്രുതി മധുര ഗാനം എന്‍റെ ചെവിയിൽ തുളഞ്ഞുകയറി. ഉറക്കച്ചടവോടെ കിടക്കുന്ന എനിക്ക് ഇതേതോ സുന്ദരസ്വപ്നമായാണ് തോന്നിയത്.

ഉറക്കം വിട്ടുമാറാതെ കിടന്ന ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റ് കണ്ണുകൾ തിരുമ്മി എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലായി. ശബ്ദം എവിടെ നിന്നാണ് കേട്ടതെന്നറിയാൻ ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയിൽ ശ്രീമതി ബാത്ത്റൂമിൽ നിന്നിറങ്ങി വന്നു. അവൾ എന്‍റെ നേർക്ക് നടന്നു വരുന്നത്കണ്ട് ഹൃദയമൊന്ന് കാളി. അവൾ കട്ടിലിനരികിലെത്തി മൊബൈൽ എടുത്ത് ചെവിയോട് ചേർത്തു. അമ്മക്ക് മകളോടുള്ള സ്നേഹമെന്താണെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു.

“മമ്മീ ഞാനാ… ഇവിടെ കുഴപ്പമൊന്നുമില്ല. മമ്മി വെറുതേ ടെൻഷനടിക്കണ്ട. ഞാൻ ബാത്ത്റൂമിലായിരുന്നു. ഇങ്ങേരാണെങ്കിൽ നല്ല ഉറക്കത്തിലും. അതാ ഫോണെടുക്കാൻ വൈകിയത്.” അവൾ വിശേഷങ്ങളെല്ലാം വിസ്തരിച്ച് വിവരിക്കാൻ തുടങ്ങി. ഞാൻ കുളിച്ചൊരുങ്ങി വന്നപ്പോഴും മമ്മിയും മകളും തമ്മിലുള്ള നോൺസ്റ്റോപ്പ് സംസാരം തുടരുകയായിരുന്നു.

“കണ്ടോ, നിങ്ങളുടെ ചെറിയൊരു അശ്രദ്ധ കൊണ്ട് മമ്മി എന്തുമാത്രം ടെൻഷനടിച്ചെന്നറിയാമോ, ഓന്ന് ഫോണെടുത്ത് കൂടായിരുന്നില്ലേ? അല്ലെങ്കിൽ ബാത്ത്റൂമിൽ കൊണ്ടുത്തരമായിരുന്നില്ല. മമ്മിക്ക് ഇത്ര ടെൻഷനുണ്ടാകില്ലായിരുന്നു.”

അന്നായാലും ഇന്നായാലും എനിക്കെപ്പോഴും രണ്ടാം സ്ഥാനമേയുള്ളൂ. ശ്രീമതിക്കുവേണ്ടി മൊബൈലും മൊബൈലിനുവേണ്ടി ശ്രീമിതിയും ജീവിക്കുകയാണെന്ന് തോന്നും. ശ്രീമതിക്ക് പിരിഞ്ഞിരിക്കാനാകും പക്ഷേ, മൊബൈലില്ലാതെ ഒരു നിമിഷം പോലും വയ്യ. അവളൊരിക്കൽ പോലും മൊബൈൽ ഓഫാക്കി വച്ചിട്ടേയില്ല.

രാത്രി ശ്രീമതി ഉറങ്ങുമ്പോഴല്ലാതെ അതിനൊരു വിശ്രമവുമില്ല. പകലന്തിയോളം മമ്മി, പപ്പ, ഏട്ടൻ, ഏടത്തി, സുഹൃത്തുക്കൾ തുടങ്ങിയവരുടെയെല്ലാം ഫോൺകോളുകളുടെ കലപില ശബ്ദം. ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോൾസിന് ഒരു കുറവുമില്ല. ഫോൺബിൽ ഓരോ മാസവും കുത്തനെ ഉയർന്നു.

എല്ലാ സുപ്രധാന വിവരങ്ങളും അപ്പപ്പോൾ തന്നെ വീട്ടിലേക്ക് അറിയിക്കാനും അവൾ ഉത്സുകയായിരുന്നു. രാവിലെയും വൈകുന്നേരവും തയ്യാറാക്കേണ്ട ഭക്ഷണത്തേക്കുറിച്ചുമൊക്കെ മമ്മിയുമായി അവൾ ഡിസ്കസ് ചെയ്യുക പതിവാണ്. ടിവി പമ്പരകളിലെ ഓരോ കഥാപാത്രങ്ങളും ചർച്ചാവിഷയങ്ങളായി. വീട്ടിലെല്ലാവർക്കും സുഖമല്ലെയെന്ന ചോദ്യം മുതൽ അയൽപക്കത്തുകാരുടെ വിശേഷങ്ങളും നാട്ടുകാര്യങ്ങളും കഴിഞ്ഞ് അയൽ രാജ്യത്തിന്‍റെ അതിർത്തി കടന്ന് ചർച്ച നീളും.

മൂന്നുനാല് ദിവസത്തിനുള്ളിൽ ഈ മൊബൈൽ ക്രേസിനൊരു അറുതി വരുമെന്നാണ് ഞാൻ കരുതിയത്. വീടും കുടുംബവും ഉത്തരവാദിത്തങ്ങളും ഒക്കെയാകുമ്പോൾ ശ്രീമതിയുടെ മൊബൈൽ ക്രേസ് കുറയുമല്ലോ. പക്ഷേ, ഒക്കെ വ്യർത്ഥമെന്ന് പറഞ്ഞാൽ മതിയല്ലോ…. ദിവസത്തിൽ ചുരുങ്ങിയത് ആറേഴ് തവണയെങ്കിലും മമ്മിയുടെ ഫോൺ കോൾ എത്തും. “മമ്മീ, എന്തെടുക്കുവാ? മമ്മി വിഷമിക്കണ്ട, മമ്മി എപ്പോഴും വിളിക്കണേ, വിശേഷങ്ങളറിയാൻ കാത്ത് ഞാനിവിടെ കാത്തിരിക്കുകയാണ്.” എന്നിങ്ങനെ പല്ലവി മുഴങ്ങും.

വിവാഹനാൾ മുതൽ അമ്മയ്ക്ക് മകളോടുള്ള അടക്കാനാകാത്ത സ്നേഹപ്രകടനം മൊബൈലിലൂടെയാണ്. എന്നോട് അവൾക്കൽപം അടുപ്പമുണ്ടാകുന്നത് രണ്ട് അവസരങ്ങളിൽ മാത്രമാണ്. റീചാർജിനും ടോപ്- അപ് വേളയിലും.

ശാന്തിപുരം

ശാന്തിപുരത്തിലേക്കുള്ള യാത്ര ഒരു മോഹം മാത്രമായിരുന്നില്ല. മറിച്ച് ഒരു ആവശ്യം കൂടിയായിരുന്നു. നാഴികയ്ക്ക് നാല്പതുവട്ടം സുനന്ദ ഈ കാര്യം ഓർമിപ്പിക്കുമായിരുന്നു. ഓഫീസിൽ നിന്ന് എത്തിയുള്ള വിശ്രമത്തിനിടയിൽ അവൾ തരുന്ന ചുടു ചായയുടെ രുചി നുകരുന്നതിനിടയിൽ അവൾ അടുത്തെത്തും. മോളുടെ സ്കൂൾ വിഷയത്തിൽ നിന്നും തുടങ്ങി വിശേഷങ്ങൾ ചെന്നെത്തുക ശാന്തിപുരത്തിൽ ആയിരിക്കും. ശാന്തിപുരത്തിന്‍റെ പ്രസക്തിയെ പറ്റി എനിക്കുണ്ടായിരുന്ന അറിവ് വളരെ പരിമിതമായിരുന്നു. എന്നാൽ സുനന്ദയ്ക്ക് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമായിരുന്നു. അങ്ങനെ അവൾ തന്ന അറിവിലൂടെ ഞാൻ പോലും അറിയാതെ ശാന്തിപുരം എന്‍റെ മനസ്സിൽ ഇടം നേടി.

കഷ്ട നഷ്ടങ്ങളുടെ കണക്കുകൾ ശനിയുടെ മറയിൽ പഴിചാരി ജീവിതത്തിന്‍റെ നല്ല നാളുകൾ ഏറെ നഷ്ടപ്പെടുത്തിയിരുന്നു. വീട്ടാകടങ്ങളുടെയും ജീവിത പ്രാരാബ്ധങ്ങളുടെയും നടുവിൽ വരുംവരായികളെ ചൊല്ലി പതം പറഞ്ഞ് അർത്ഥശൂന്യമായ നാളെയെ സ്വപ്നം കാണുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞുതന്നത് അവളായിരുന്നു. അതിനുള്ള ഒരു പരിഹാര നിവൃത്തിയായിരുന്നു ശാന്തിപുരത്തേക്കുള്ള യാത്ര.

മനസ്സും ശരീരവും ശുദ്ധിയോടെ സ്വാമിയിൽ അർപ്പിച്ച് പാപപരിഹാരത്തിനായി അപേക്ഷിച്ചാൽ സ്വാമി കടാക്ഷിക്കും, തീർച്ച. സ്വാമിയുടെ അനുഗ്രഹത്തോടെ പാപമുക്തിയും ജീവിതമുക്തിയും നേടിയവരുടെ കഥകൾ അനവധി പറയാനുണ്ട് അവൾക്ക്. ഓരോ ദിവസവും ഓരോ കഥകളും അനുഭവങ്ങളും അവൾ ഉദാഹരണസഹിതം നിരത്തി. അതിൽ സ്വാമിയുടെ പങ്കിനെപ്പറ്റി യുക്തിയോടെ സംസാരിക്കുമ്പോൾ ആദ്യമെല്ലാം അവളോട് യോജിക്കുവാൻ മനസ്സ് മടിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഓഫീസിലെ അക്കൗണ്ടന്‍റ് ജോസഫ് സാറടക്കം സ്വാമിയുടെ ഭക്തരാണെന്ന് അറിഞ്ഞപ്പോൾ പിന്നെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.

വർഷാവസാനം അടുത്തു മേശമേൽ ഫയലുകളുടെ കനം വർദ്ധിക്കാൻ തുടങ്ങിയതോടെ ശാന്തിപുരത്തിലേക്കുള്ള യാത്ര ഒരു ചോദ്യചിഹ്നമായി മാറി. എന്നാൽ കഴിഞ്ഞ ദിവസം സൂപ്രണ്ട് യാതൊരു മുന്നറിയിപ്പും ഇല്ലാതെ അവധിയിൽ പ്രവേശിച്ചപ്പോൾ വെറും സാധാരണ സെക്ഷൻ ക്ലർക്കായ തന്‍റെ മുന്നിൽ ശാന്തിപുരത്തിലേക്കുള്ള പാത തെളിയുകയായിരുന്നു. ഓഫീസിൽ നിന്നും തിരിക്കുമ്പോൾ ജോസഫ് സാറിനോട് ഈ യാത്രയുടെ കാര്യം സൂചിപ്പിക്കാൻ മറന്നില്ല. കാരണം എപ്പോഴും ഒരു പ്രൊട്ടക്ഷൻ ആവശ്യമാണല്ലോ. മകളുടെ ട്യൂഷൻ നഷ്ടപ്പെടുമെന്ന് വേവലാതിയിൽ സുനന്ദ സ്വയം പിന്മാറുകയായിരുന്നു. മാത്രവുമല്ല അവളുടെ ശരീരശുദ്ധിയിൽ അവൾക്ക് വിശ്വാസം കുറവായിരുന്നു.

സ്റ്റേഷനിൽ സാമാന്യം തിരക്കുണ്ടായിരുന്നു. കാവിയണിഞ്ഞവരുടെ ഒരു വൻനിര തന്നെ കവാടത്തിലൂടെ രൂപപ്പെട്ടു. എല്ലാവരും ശാന്തിപുരത്തേക്കു തന്നെ. അവരിൽ വൃദ്ധരും കുട്ടികളും ഒപ്പം അശരണരായ സ്ത്രീകളും ഉണ്ടായിരുന്നു. സ്വാമിയുടെ മഹത്വത്തെ വാഴ്ത്തി പാടിക്കൊണ്ട് ഒരു കൂട്ടം ആളുകൾ മുന്നേറിക്കൊണ്ടിരുന്നു.

മുൻകൂട്ടി റിസർവേഷൻ ഉണ്ടായിരുന്നതിനാൽ സീറ്റിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സീറ്റ് നമ്പർ ഒത്തു നോക്കി ജനലരികിലെ ഈ ഇരിപ്പിടം ഒഴിച്ച് ബാക്കിയെല്ലാം തന്നെ നിറഞ്ഞിരുന്നു. ഇനിയുള്ള യാത്രയിൽ എങ്ങനെ സമയം കൊല്ലും എന്ന ചിന്തയിൽ സ്വയം നഷ്ടപ്പെട്ട് ഇരിക്കുമ്പോഴാണ് മുന്നിലെ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. തന്നെക്കാൾ പ്രായം കുറഞ്ഞ അയാൾ മറ്റുള്ളവരേക്കാൾ വ്യത്യസ്തനായി തോന്നിച്ചു. ഞാനും അദ്ദേഹവും മാത്രമേ വേഷവിധാനത്തിൽ വ്യത്യസ്തത പുലർത്തിയിരുന്നുള്ളൂ. അയാളുടെ കറുത്ത കണ്ണട ആ മുഖത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല. ചുളിവ് വീണ ദോത്തിയും തൂവെള്ള ജുബ്ബയും അയാളുടെ കറുപ്പിൽ നിന്ന് വേറിട്ട് നിന്നിരുന്നു. ആരെയോ തിരയുന്ന മുഖഭാവത്തോടെ അയാളുടെ കണ്ണുകൾ ചുറ്റിലും പരതുകയായിരുന്നു. യാത്ര അയക്കുവാൻ വരാമെന്ന് ഏറ്റിരുന്ന ഏതെങ്കിലും സുഹൃത്തുക്കൾ, അല്ലെങ്കിൽ ഒപ്പം വരാനിരിക്കുന്ന ഏതെങ്കിലും സഹയാത്രികൻ….

ഈ രാത്രി യാത്രയിൽ ആരെയെങ്കിലും കൂട്ടിന് കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിച്ചു. തലേദിവസം ഒറ്റയ്ക്കുള്ള ഈ യാത്രയെ പറ്റി സുനന്ദയോട് സൂചിപ്പിച്ചിരുന്നു. അപ്പോൾ ഒരു അമ്പരപ്പിന്‍റെ നോട്ടം സമ്മാനിച്ചുകൊണ്ട് അവൾ പറഞ്ഞു.

വേണ്ട! യാത്രയിൽ പരിചയം പുതുക്കാൻ പലരും വരും. ആരെയും വിശ്വസിക്കരുത്. ഏട്ടൻ ആണെങ്കിൽ പാവവും. കള്ളന്മാരും കൊലപാതകികളും ഏത് രൂപത്തിലാണ് വരിക എന്ന് പറയാൻ വയ്യ. അവൾ എപ്പോഴും അങ്ങനെയാണ്. നിസ്സാര കാര്യങ്ങളിൽ പോലും മനസ്സ് അർപ്പിച്ച് അതിന്‍റെ വരുംവരായികളെ പറ്റി ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുത്തിയ എത്രയോ രാവുകൾ… തന്‍റെ സാന്ത്വനങ്ങൾക്കൊന്നും അവളുടെ മനസ്സിന്‍റെ വീർപ്പുമുട്ടലുകളെ സമാശ്വസിപ്പിക്കുവാൻ കഴിയാറുമില്ല.

തീവണ്ടി പുറപ്പെടുന്നതിനുള്ള സമയം അറിയിച്ചുകൊണ്ട് വിസിൽ മുഴങ്ങി. അതോടെ ആളുകൾ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. പുറത്ത് എരിഞ്ഞടങ്ങാൻ തുടങ്ങുന്ന പകലിന്‍റെ ആരവത്തിന്‍റെ നേർത്തലകൾ. അപ്പോഴാണ് അയാൾ തനിക്കെതിരെ മുഖം തിരിച്ചത്. അയാളുടെ കറുത്ത കണ്ണടയുടെ തിളക്കം ഏറെ ശ്രദ്ധിച്ചു. അതിന്‍റെ കറുപ്പ് ഏതോ ഗൂഢ രഹസ്യത്തിന്‍റെ പ്രതീകം പോലെ തോന്നിച്ചു. കൗതുകത്തോടെ അയാളുടെ മുഖത്ത് നോക്കിയപ്പോൾ അയാളുടെ മുഖത്തും അറിയാതെ വന്നു പരിചിതഭാവം. ശാന്തിപുരത്തേക്ക് ആയിരിക്കും അല്ലേ? അയാൾ സംസാരത്തിന് തുടക്കമിട്ടു.

അതെ. ഒരു സൗഹൃദബന്ധം അവിടെ തുടങ്ങുകയായിരുന്നു. മണിക്കൂറുകൾ യാത്ര ചെയ്യേണ്ടതല്ലേ. എന്തെങ്കിലും സംസാരിച്ചിരിക്കാൻ ഒരാൾ കൂടെയുള്ളത് നല്ലതാണ് ബോറടി ഒഴിവാക്കാമല്ലോ.

അപ്പോൾ തന്നെ സുനന്ദയുടെ അമ്പരപ്പാർന്ന മുഖം ഓർമ്മയിൽ വന്നു. അതോടെ ഉള്ളിൽ അറിയാതെ ചിരി പൊട്ടി.

വിവാഹിതനാണ് അല്ലേ? അയാളുടെ തുടർന്നുള്ള ചോദ്യം അമ്പരിപ്പിക്കാതിരുന്നില്ല.

അതെ… ഒരു കുട്ടിയും ഉണ്ട്. നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

ആണോ… പെണ്ണോ? അയാൾ വിടാൻ ഒരുക്കമില്ല.

ഒരു നിമിഷം അയാളുടെ മുഖത്തേക്ക് വെറുതെ നോക്കി. തന്‍റെ സംശയനിവാരണത്തിനെന്ന വണ്ണം അയാൾ തുടർന്നു.

സംശയിക്കേണ്ട, വെറുതെ ചോദിച്ചതാണ്.

അതിനുള്ള മറുപടിയായി വെറുതെ പുഞ്ചിരിച്ചു.

കാരണം, നിങ്ങളുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ. മനസ്സ് ഭാര്യയുടെ അടുത്താണ്. ശരിയല്ലേ? എന്തോ വലിയ സത്യം കണ്ടുപിടിച്ച ജേതാവിന്‍റെ മട്ടിൽ അയാൾ നിവർന്നിരുന്നു. ഒരു നിമിഷം അത്ഭുതം തോന്നാതിരുന്നില്ല. എത്ര കൃത്യമായി അയാൾ കാര്യങ്ങൾ ഊഹിക്കുന്നു. ഇയാൾ വല്ല ദിവ്യനോ മറ്റോ ആണോ? അതോ, സുനന്ദ പറഞ്ഞത് പോലെ…

മാഷേ… ആരെയും വിശ്വസിക്കരുത്. സ്വന്തം രക്തബന്ധത്തെ പോലും.

ഇത് കണ്ടോ? അയാൾ തന്‍റെ മുഖത്തെ കണ്ണട എടുത്തു.

ഈശ്വരാ… അറിയാതെ മനസ്സിൽ വിളിച്ചു പോയി. സുനന്ദ ഇപ്പോൾ കൂടിയില്ലാഞ്ഞത് വളരെ നന്നായെന്ന് ഓർത്തു. അല്ലെങ്കിൽ അവൾ ഈ നിമിഷം തളർന്നുവീണേനെ.

സാരമില്ല, ആ നായിന്‍റെ മോനെയും അവന്‍റെ ആളുകളെയും ഞങ്ങൾ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ? എന്‍റെ ഒരു കണ്ണേ അവൻ എടുത്തുള്ളൂ. പകരത്തിന് അവന്‍റെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത് സ്വാമിക്ക് ദക്ഷിണ വയ്ക്കാനാണ് എന്‍റെ ഉദ്ദേശ്യം. അയാൾ ഒന്നു നിർത്തി.

എന്‍റെ അനുയായികൾക്ക് ഞാൻ കൊടുത്ത വാക്കാണ് ഇത്. ചോരയ്ക്ക് ചോര, പകരത്തിനു പകരം. അതാണല്ലോ ഞങ്ങളുടെ മുദ്രാവാക്യം. മാഷ്ക്ക് അറിയാമല്ലോ… അയാൾ പറഞ്ഞു നിർത്തി. അതിനുശേഷം സീറ്റിനടിയിൽ നിന്ന് തന്‍റെ എയർബാഗ് പുറത്തെടുത്ത് മടിയിൽ വച്ച് തുറന്ന് വളരെ സൂക്ഷ്മതയോടെ ഒരു പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. പിന്നീട് അതിൽ നിന്ന് ഒരു ചെറിയ സ്ഫടിക ഭരണിയും. ഭരണിയിൽ പകുതി വരെ എന്തോ ലായനി നിറഞ്ഞിരുന്നു. പെട്ടെന്ന് അയാൾ ഭരണി എന്‍റെ കണ്ണുകൾക്ക് നേരെ ഉയർത്തി. ഒരു ഞെട്ടലോടെ ഞാൻ ആ വസ്തു കണ്ടു. മറ്റൊന്നായിരുന്നില്ല ഒരു കണ്ണിന്‍റെ തകർന്ന അവശിഷ്ടമായിരുന്നു അത്. നെടുകെ പിളർന്ന് ചുവപ്പ് ഞരമ്പുകൾ പിണഞ്ഞ്, കറുപ്പ് രാശി കലർന്ന അവശിഷ്ടത്തിൽ ഒരു ലോകത്തിന്‍റെ മുഴുവൻ രഹസ്യവും ഒളിഞ്ഞു കിടക്കുന്നതായി തോന്നി. രക്തം തണുത്തുറഞ്ഞ് തന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചേക്കുമോ എന്ന് പോലും തോന്നിയ നിമിഷം. അറിയാതെ മുഖം തിരിച്ചപ്പോൾ ഒരു ഗുഹാമുഖത്തിൽ നിന്നെന്ന പോലെ അയാളുടെ ചിരി മുഴങ്ങി.

മാഷേ പേടിച്ചോ? സാരമില്ല മാഷേ… ആരെയും പേടിപ്പിക്കാൻ അല്ല ഇത് കാട്ടിയത്. നമ്മുടെ നാടിന്‍റെ ഗതിയെ പറ്റി മനസ്സിലാക്കിത്തരാൻ വേണ്ടി മാത്രം. അത്രയേ എനിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളൂ.

ഇതെല്ലാം തെറ്റല്ലേ… എന്‍റെ ഹൃദയശുദ്ധിയിൽ നിന്നും അറിയാതെ ശബ്ദം പുറത്തേക്ക് വന്നു.

എന്താണ് തെറ്റും ശരിയും? അയാൾ എനിക്കെതിരെ ഒരു മറു ചോദ്യം എറിഞ്ഞു.

പകരത്തിനു പകരം അതാണ് ഞങ്ങളുടെ തത്വം. ആ തത്വം പാലിക്കേണ്ടത് ഞങ്ങൾ ഓരോരുത്തരുടെയും കടമയാണ്. ആ കടമ നിറവേറ്റാതെ വരുമ്പോൾ അത് ഞങ്ങളുടെ തത്ത്വശാസ്ത്രത്തിനോട് തന്നെ ചെയ്യുന്ന ഒരു മഹാ അപരാധമായി മാറുന്നു. അയാൾ ഒരു ജ്ഞാനിയെപ്പോലെ പറഞ്ഞു നിർത്തി. അപ്പോൾ അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഒരു നിമിഷത്തെ ആലോചനക്ക് ശേഷം അയാൾ തുടർന്നു.

അവന്‍റെ ആളുകൾ തന്നെ അവനെ മാറ്റിയതാണ്. അവനാണല്ലോ അവരുടെ നേതാവ്. ആ നായിന്‍റെ മോൻ അവിടേക്ക് തന്നെ കടന്നിട്ടുണ്ടാവും. അയാൾ മന്ത്രിച്ചു. ശാന്തിപുരത്തേക്ക്, പുണ്യം തേടി. അതാണല്ലോ എല്ലാവരുടെയും അഭയ കേന്ദ്രം.

നിങ്ങൾക്ക് തെറ്റ് പറ്റിയതാണെങ്കിലോ? അയാൾ അറിയാതെ ചോദിച്ചു പോയി.

അതോടെ അമ്പരിപ്പിക്കും വിധം അയാളുടെ മുഖഭാവം മാറി. കനത്ത അന്ധകാരം വന്നു മൂടിയ പോലെ അയാളുടെ മുഖം പിന്നെയും കറുത്തു. എന്നാൽ കണ്ണുകളിൽ അഗ്നിയുടെ ജ്വലനം. അതിന്‍റെ ചൂടിൽ സ്വയം വെന്തുരുകും എന്ന് തോന്നിയ നിമിഷം. കൈവിരലുകൾ സ്വയം ഞെരിച്ചമർത്തിക്കൊണ്ട് അമർഷത്തോടെ അയാൾ മുരണ്ടു. പിന്നെ ഒരു നിമിഷം മുന്നോട്ടാഞ്ഞു.

വേണ്ടാ… ആരും ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കണ്ടാ… ഇതൊരു മഹാസമരത്തിന്‍റെ തുടക്കം മാത്രം. അയാൾ പുറത്തേക്ക് കാർക്കിച്ചു തുപ്പി.

12 പേരാണ് ഞങ്ങളുടെ പോയത്. പിന്നെ എന്‍റെ ഈ കണ്ണും. മരണത്തിന് മുഖമുഖം കണ്ട നിമിഷങ്ങൾ. സഹോദരങ്ങളെപ്പോലെ കഴിഞ്ഞവരാണ് ഞങ്ങൾ. എന്നിട്ടും അവൻ എന്നെ ചതിച്ചു. അവന്‍റെ വെളിച്ചവും ഇതോടെ അസ്തമിക്കാൻ പോവുകയാണ്. അയാൾ ഒരു കിതപ്പോടെ പറഞ്ഞു നിർത്തി. നെറ്റിയിലെ വിയർപ്പ് കണങ്ങൾ വിരലുകൾ കൊണ്ട് വടിച്ചെടുത്ത് അയാൾ പുറത്തേക്ക് തെറിപ്പിച്ചു.

ഞങ്ങളുടെ ഈ തീരുമാനം അവസാനത്തേതാണ്.

ഞങ്ങൾ എന്നു പറഞ്ഞാൽ? എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരു നിമിഷം അയാൾ എന്‍റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. അയാളുടെ ചുണ്ടിന്‍റെ ഓരത്ത് നേർത്തു വന്ന ഒരു പുഞ്ചിരി. പിന്നീട് അയാൾ ചുറ്റും നോക്കി. ഒരു ജേതാവിനെ പോലെ.

അപ്പോഴാണ് ചുറ്റിലും കണ്ട അസംഖ്യം മുഖങ്ങൾ എനിക്ക് നേരെ തിരിഞ്ഞത്. അതോടെ അവരുടെയെല്ലാം ലക്ഷ്യം ഒന്നാണെന്ന് അറിഞ്ഞു. അവരുടെ മുഖങ്ങളെ നേരിടാൻ ആവാതെ ഞാൻ മുഖം തിരിച്ചു.

പുറത്ത് മരങ്ങളും സമതലങ്ങളും പിന്നോക്കം പാഞ്ഞുകൊണ്ടിരുന്നു. ആകാശച്ചെരുവിൽ നേർത്ത പകലിനെ മറച്ചുകൊണ്ട് ചുവപ്പ് ജ്വലിച്ചുയർന്നു. ജീവന്‍റെ ഗതിവിഗതികളിൽ എന്നപോലെ താളം തെറ്റിയ ഇരുമ്പുചക്രങ്ങൾ അതിന്‍റെ ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. അപ്പോൾ ശാന്തിപുരത്തിന്‍റെ വരാനിരിക്കുന്ന നാളുകളെ ഓർത്ത് വിലപിക്കാൻ ഒരുക്കം കൂട്ടുകയായിരുന്നു മനസ്സ്.

സ്നേഹിതയുടെ ഭർത്താവ്

അന്നാദ്യമായിട്ടാണ് നന്ദിത ട്രെയിനൽ തനിച്ച് യാത്ര ചെയ്യുന്നത്. അമ്മാവന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പൂനെയിൽ നിന്നും മുംബൈയിലേക്ക്. നന്ദിതയെ ട്രയിനിൽ കയറ്റി ഇരുത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് കാർത്തിക്കിന്‍റെ ഉപദേശങ്ങൾ… “സൂക്ഷിച്ച് പോകണം. ഫോൺ വിളിക്കാൻ മറക്കരുത്. തിരിച്ചു വരാനുള്ള ടിക്കറ്റ് കഴിവതും വേഗം റിസർവ് ചെയ്യണം.” നന്ദിത ഒറ്റയ്ക്ക് പോകുന്നതിന്‍റെ ടെൻഷനായിരുന്നു അയാൾക്ക്.

“ഞാനത്ര പേടിത്തൊണ്ടിയൊന്നുമല്ല. പിന്നെ അത്ര ദൂരത്തേക്കൊന്നുമല്ലല്ലോ?” നന്ദിത പറഞ്ഞു.

“അറിയാം. എങ്കിലും സൂക്ഷിക്കണം. കഴിവതും വേഗം നീ മടങ്ങി വരില്ലേ? വീട്ടിൽ പോയാൽ നീയെന്നെ മറക്കുമോ?” പാതി കളിയായിട്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. എങ്കിലും കുറച്ച് ദിവസങ്ങൾക്കു വേണ്ടിയാണെങ്കിൽ പോലും നന്ദിതയെ പിരിയാൻ അയാൾക്ക് വിഷമമുണ്ടായിരുന്നു.

“ഇല്ല… ഞാൻ വേഗം മടങ്ങി വരാം. ചേട്ടൻ ട്രെയിനിൽ നിന്നിറിങ്ങി നിൽക്ക്. വണ്ടി വിടാറായെന്നാ തോന്നുന്നത്.”

കാർത്തിക് പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. കാർത്തിക് കൈ വീശിക്കൊണ്ടേയിരുന്നു. ട്രെയിൻ ഒരുപാട് ദൂരെയെത്തുവോളം നന്ദിത ജനലഴികളിലൂടെ കാർത്തിക്കിനെത്തന്നെ നോക്കിയിരുന്നു. ഏത് വേർപാടും വേദനാജനകം തന്നെ അവൾ ഓർത്തു.

നെടുവീർപ്പോടെ അവൾ നോട്ടം പിൻവലിച്ച് കമ്പാർട്ടുമെന്‍റിനകത്തേക്ക് നോക്കി. എതിർ സീറ്റിൽ ഒരു യുവാവും യുവതിയും മുട്ടിയുരുമിയിരിക്കുന്നു. കാഴ്ചയിൽ നവദമ്പതികളെന്ന് തോന്നിക്കും. ഇടയ്ക്കിടയ്ക്ക് പിറുപിറുക്കലും പൊട്ടിച്ചിരിയും കേൾക്കാമായിരുന്നു. ഇടയ്ക്കവർ പരസ്പരം പിച്ചുകയും തമാശയ്ക്ക് അടിക്കുകയും ചെയ്യുന്നു. അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ അവരെ ശ്രദ്ധിക്കാതെ ജാലക്കാഴ്ചകളിലേക്ക് നോക്കിയിരുന്നു. എങ്കിലും അവരുടെ സംസാരം ശ്രദ്ധിക്കാതിരിക്കാൻ അവൾക്കായില്ല.

“രാജു, രണ്ട് ദിവസം എത്ര പെട്ടാണ് കടന്നുപോയത്. ഇനി നാളെ മുതൽ നീയെന്‍റെ ബോസും ഞാൻ നിന്‍റെ അസിസ്റ്റന്‍റുമാകും.” പതിഞ്ഞ സ്വരത്തിലായിരുന്നു ആ യുവതി സംസാരിച്ചിരുന്നത്.

അപ്പോൾ ഇവർ ഭാര്യാഭർത്താക്കന്മാരല്ലേ? തൊട്ടുരുമിയിരിക്കലും പെരുമാറ്റവുമൊക്കെ കണ്ടാൽ ദമ്പതികളാണെന്നേ തോന്നൂ. പ്രണയവും അടുപ്പവുമൊക്കെ ശരി പക്ഷേ, പരിസരബോധമില്ലാതെ… നന്ദിത മനസ്സിലോർത്തു.

“നിന്‍റെ വൈഫും എന്‍റെ ഹസ്ബന്‍റും കരുതിയിരിക്കുന്നത് നമ്മൾ ഒഫീഷ്യൽ ടൂറിന് പോയിരിക്കുകയാണെന്നാണ്.”

“ഇതും ജോലിയുടെ ഭാഗമല്ലേ…” അയാൾ പൊട്ടിച്ചിരിച്ചു.

“തമാശ മതിയാക്ക് രാജൂ…” ആ സ്ത്രീയുടെ സ്വരത്തിൽ ദേഷ്യം നിഴലിച്ചിരുന്നു. അവർ സഹയാത്രക്കാരെ ശ്രദ്ധിക്കാതെ നിർലജ്ജം ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.

നന്ദിത ചുറ്റും നോക്കി. എല്ലാവരും അവരവരുടെതായ തിരക്കുകളിലായിരുന്നു. മുൻസീറ്റിലുള്ള ഒരു സ്ത്രീ കുഞ്ഞിന്‍റെ കരച്ചിൽ നിറുത്താനുള്ള ശ്രമത്തിലാണ്. അവർ ഈ പ്രണയ ചാപല്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. വയോവൃദ്ധനായ ഒരു യാത്രികൻ വിൻഡോസീറ്റിലിരുന്ന് പുറം കാഴ്ചകളിൽ കണ്ണും നട്ടിരിക്കുന്നു. മറ്റൊരാൾ തീരാചുമ കൊണ്ട് കഷ്ടപ്പെടുകയാണ്. ചിലർ നല്ല ഉറക്കത്തിൽ ഒന്നു സംസാരിച്ചിരിക്കാൻ കൂടി ആരുമില്ല. മടുപ്പോടെ നന്ദിത വീണ്ടും അവരുടെ സംസാരം ശ്രദ്ധിച്ചു.

അരുതെന്ന് പറയുന്ന കാര്യം ചെയ്യുകയെന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന ആകാംഷയാണ് അതിന് പ്രേരിപ്പിക്കുന്നത്. നന്ദിതയുടെ മനസ്സും അപ്പോൾ അങ്ങനെ ഒരു അവസ്ഥയിലായിരുന്നു.

വിവാഹത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുകയല്ലേ ഇവർ? പങ്കാളിയെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ ഇവർ വ്യഭിചരിക്കുകയല്ലേ? ഒരുപക്ഷേ ഇവർക്ക് ദാമ്പത്യ സുഖം ലഭിച്ചിട്ടുണ്ടാവില്ലേ? സ്ത്രീയെന്നത് പുരുഷന്‍റെ വീക്ക്‌നെസ്സ് ആണെന്ന് പറയാം. പക്ഷേ, സ്ത്രീ വിവാഹിതയായിരുന്നിട്ടു കൂടി ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്തുകൊണ്ടാണ്? സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ബോസിന് സർവ്വവും സമർപ്പിക്കുന്ന ഇവൾ എത്ര ചീത്തയാണ്. ഇതും ഒരുതരത്തിൽ ലൈംഗികവൃത്തി തന്നെ.

നന്ദിതയുടെ മനസ്സ് വല്ലാതെ കലുഷമായി. അവരിൽ നിന്നും ശ്രദ്ധ മാറ്റുന്നതിനായി നന്ദിത ഒരു പുസ്തകമെടുത്ത് താളുകൾ വേഗത്തിൽ മറിച്ചു. പക്ഷേ, വീണ്ടും അവരെ കേൾക്കാനായിരുന്നു ചെവികൾക്ക് താൽപര്യം. “വേഗം അടുത്ത ടൂർ പ്രോഗ്രാം തീരുമാനിച്ചോ. പുള്ളിക്കാരൻ നിങ്ങളുടെയത്ര റൊമാന്‍റിക്കല്ല.” രണ്ടുപേരും പൊട്ടിച്ചിരിച്ചു. അയാൾ യുവതിയുടെ തോളിൽ കൈയിട്ട് തന്നോട് ചേർത്തു. സമയം കടന്നുപോയി.

ട്രെയിൻ ദാദർ സ്റ്റേഷനിലെത്തി. അയാൾ യുവതിയുടെ തോളിൽ കൈയിട്ട് ട്രെയിനിൽ നിന്നുമിറങ്ങി. അയാൾക്ക് ഏകദേശം ആറടി പൊക്കമുണ്ടായിരുന്നു. യുവതിക്ക് അത്രയും പൊക്കമില്ല എങ്കിലും അവർ കാഴ്ചയിൽ ഏറെ ചേർച്ച തോന്നിച്ചു.

“ഹൊ… ഞാനെന്തിനാ അവരെക്കുറിച്ച് ഇത്ര തലപുകഞ്ഞാലോചിക്കുന്നത്.” നന്ദിത അവരെ അവഗണിക്കാൻ ശ്രമിക്കുന്തോറും ശക്തമായി അവർ അവളുടെ ഉള്ളിൽ നിറഞ്ഞു.

“അവർ ടാക്സിയിൽ അവരവരുടെ വീടുകളിലേക്ക് മടങ്ങും. അയാൾ ഭാര്യയോട് സ്നേഹത്തോടെ പെരുമാറും. ആ സ്ത്രീ ഭർത്താവിനോടും സ്നേഹം നടിക്കും. ഇതൊന്നുമറിയാതെ അയാളുടെ ഭാര്യയും അവളുടെ ഭർത്താവും…” നന്ദിതയ്ക്ക് ആലോചിക്കുന്തോറും ഉള്ളിൽ ഒരു നീറ്റൽ…

നന്ദിത സ്റ്റേഷനിലിറങ്ങി. കുറച്ച് നേരത്തേ യാത്രയ്ക്കുശേഷം അമ്മാവന്‍റെ വീട്ടിലെത്തി. പിറ്റേന്നായിരുന്നു അമ്മാവന്‍റെ മകളുടെ വിവാഹം. രണ്ട് ദിവസം അമ്മാവനോടൊപ്പം താമസിച്ചിട്ടാകാം തിരിച്ചുപോക്ക് എന്നവൾ തീരുമാനിച്ചു.

തന്‍റെ കൂട്ടകാരി മീര മുംബൈയിൽ താമസിക്കുന്ന കാര്യം അവൾക്ക് ഓർമ്മ വന്നു. ഒരിക്കൽ മീരയായിരുന്നു തന്‍റെ ഉറ്റസുഹൃത്ത്. സ്കൂൾ- കോളേജ് കാലമത്രയും ഒന്നിച്ച്. പഠനം കഴിഞ്ഞ ഉടനെ മീരയുടെ വിവാഹം നടന്നു. ധാരാളം സ്ഥാപനങ്ങളും സ്വത്തുമുള്ള ഒരു ധനികനായിരുന്നു വരൻ. മകൾക്ക് അനുയോജ്യനായ ഭർത്താവിനെ കിട്ടിയ സന്തോഷത്തിനിടയിലും ദൂരെയാണെന്ന സങ്കടം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പരീക്ഷയായതിനാൽ നന്ദിതയ്ക്ക് മീരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പകരം ഭംഗിയുള്ള ഒരു ഗിഫ്റ്റ് കൊടുത്തയച്ച് തന്‍റെ സാന്നിധ്യം മീരെയെ അറിയിച്ചു. വിവാഹത്തിനുശേഷം ഒരിക്കൽ കണ്ടപ്പോൾ മീര വളരെ സന്തോഷവതിയായിരുന്നു. സ്നേഹസമ്പന്നനായ ഭർത്താവിനെക്കുറിച്ച് പറയാനേ അവൾക്ക് നേരമുണ്ടായിരുന്നുള്ളൂ.

“ഞാൻ ഭാഗ്യവതിയാ നന്ദൂ… അല്ലെങ്കിൽ എന്നെപ്പോലൊരു സാധാരണക്കാരിക്ക് മോഹനെപ്പോലെ സമ്പന്നനും സുന്ദരനുമായ ഭർത്താവിനെ കിട്ടുമോ?” സന്തോഷം കൊണ്ട് അവളുടെ സ്വരം ഇടറുമായിരുന്നു അപ്പോഴൊക്കെ.

“ഒന്നു പോടീ, പറയണത് കേട്ടാൽ തോന്നും നീ മോശക്കാരിയാണെന്ന്. നീ ഒരു അപ്സരസ്സല്ലേ? പിന്നെ നിന്‍റെ സാമ്പത്തികവും അത്ര തെറ്റില്ലല്ലോ.”

“ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിനെ ലഭിച്ചത് എന്‍റെ ഭാഗ്യം. ഞാനൊരു ദിവസം വീട്ടിൽപോയി താമസിക്കട്ടെയെന്ന് ചോദിച്ചാൽ മോഹനേട്ടൻ അസ്വസ്ഥനാകാൻ തുടങ്ങും…”

ഒരിക്കലും മോഹനനെ നേരിൽ കാണാൻ ആയില്ലെങ്കിലും മീരയുടെ വർണ്ണനകളിൽ നിന്നും നന്ദിത അയാളുടെ രൂപം വരച്ചെടുത്തു. നല്ല ഉയരം, വെളുത്ത നിറം, ആകർഷകമായ പേഴ്സണാലിറ്റി….

മീരയുടെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമായിരുന്നു നന്ദിതയുടെ വിവാഹം. ഭർത്താവ് കാർത്തിക് ഒരു മിഡിൽക്ലാസ് ഫാമിലിയിൽ നിന്നുള്ള ആളായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ, ശാന്തപ്രകൃതൻ, സ്നേഹമുള്ളയാൾ, സുഖവും സംതൃപ്തിയും നിറഞ്ഞ 5 വർഷം. ഒരിക്കലും ഒന്നിനും വഴക്ക് കൂടിയിട്ടില്ല കാർത്തിക്. നന്ദിത സംഗീത പഠനം തുടർന്നു. കമ്പ്യൂട്ടർ വാങ്ങി, വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങി.

“നന്ദൂ… നീ എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. നിന്‍റെ കഴിവുകൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. അഞ്ചുവർഷത്തേക്ക് ഏതായാലും നമുക്ക് മക്കൾ വേണ്ട. ഈ അഞ്ചു വർഷം നമുക്ക് ജീവിതം ശരിക്കുമൊരു ആഘോഷമാക്കണം.”

നന്ദിതയും കാർത്തിക്കും കുറെ പട്ടണങ്ങൾ സന്ദർശിച്ചു. ഹിൽസ്റ്റേഷനിൽ താമസിച്ചു. സിനിമയും പാർക്കും ടൂറുകളുമായി സന്തോഷത്തിന്‍റെ നാളുകൾ…

മുംബൈ വരെ വന്നിട്ട് മീരയെ കാണാതെ പോകുന്നതെങ്ങനെ? അതായിരുന്നു നന്ദിതയുടെ ചിന്ത. ഒടുവിൽ അവൾ അഡ്രസ്സ് തപ്പിയെടുത്ത് മീരയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അവൾ അമ്മവനോട് മീര താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദിച്ചു. കൊണ്ടാക്കാമെന്ന് അമ്മാവൻ പറഞ്ഞെങ്കിലും അവൾ തിനച്ച് പോകാൻ തീരുമാനിച്ചു.

ഡോർബെൽ മുഴങ്ങിയപ്പോൾ മീര വാതിൽ തുറന്നു. വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ചയയാതിനാൽ മീര സ്തംഭിച്ചു നിന്നു.

“നന്ദൂ… നീ ഇവിടെ?” മീര സന്തോഷത്തിലായിരുന്നു. “മതി നിന്‍റെ സ്നേഹപ്രകടനം.” നന്ദിത തമാശയെന്നോണം പറഞ്ഞു.

“അങ്ങനെ നീ പെട്ടെന്ന് പോകാമെന്ന് കരുതണ്ട. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും നീ ഇവിടെ താമസിക്കേണ്ടി വരും.”

“അയ്യോ… അത് പറ്റില്ല. അമ്മാവന്‍റെ മകളുടെ വിവാഹമായതുകൊണ്ട് വന്നതാണ്. എനിക്കെന്തായാലും ഇന്ന് മടങ്ങിപ്പോയേതീരൂ…”

“ശരി, പക്ഷേ ഇന്നൊരു ദിവസം നീയെന്‍റെയൊപ്പം താമസിക്ക്. നാളെ രാവിലെ പോകാം.”

“നിന്‍റെ ആഗ്രഹമല്ലേ. ശരി.”

“ഓഹ്… എത്ര നാളായി നമ്മളൊന്ന് കൂടിയിട്ട്. നമ്മുക്കിന്ന് അടിച്ചുപൊളിക്കണം. നിനക്കെന്താ കഴിക്കാൻ വേണ്ടത്? എന്തുവേണേലും ഉണ്ടാക്കിത്തരാം…” മീര പറഞ്ഞു.

“ഒക്കെ നിന്‍റെ ഇഷ്ടംപോലെ… എനിക്ക് നിന്നോട് കുറേ സംസാരിക്കാനുണ്ട്. നിനക്കെത്ര കുട്ടികളുണ്ട്?”

“ഇതുവരെ കുട്ടികളൊന്നുമില്ല. 5 വർഷം വരെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഇപ്പോ വേണം എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതൊക്കെ പോട്ടെ, നിനക്കോ?” നന്ദിത തിരക്കി.

“ഞങ്ങളുടെ കാര്യവും ഇതൊക്കെത്തന്നെ.” സംസാരത്തിനിടെ വേലക്കാരി രണ്ട് ഗ്ലാസ് ജ്യൂസുമായി വന്നു.

“ദാ… നന്ദൂ” മീര ഒരു ഗ്ലാസ്സ് ജ്യൂസെടുത്ത് നന്ദിതയുടെ നേർക്ക് നീട്ടി. നന്ദിത ഗ്ലാസ്സ് വാങ്ങി ജ്യൂസ് കുടിക്കുന്നതിനിടെ ഹാളിലൂടെ കണ്ണോടിച്ചു. വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടലങ്കരിച്ച ഹാൾ സമ്പന്നഗൃഹത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു.

മീരയുടെ സംസാരമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. “സത്യം പറയാമല്ലോ നന്ദൂ, എന്‍റെ അച്ഛനമ്മമാർ എന്നെ നല്ലൊരു വീട്ടിലേക്ക് തന്നെയാണ് വിവാഹം കഴിപ്പിച്ചയച്ചത്. എല്ലാവിധ സുഖസൗകര്യങ്ങളുമുണ്ട്. അതിനുമപ്പുറം മോഹൻ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ല ഇവിടെ. എന്‍റെ ഇൻലോസ് ബാന്ദ്രയിലാണ് താമസിക്കുന്നത്.” മീര കൂടുതൽ വാചാലയായി. മീര സന്തുഷട ജീവിതമാണ് നയിക്കുന്നതെന്നറിഞ്ഞപ്പോൾ നന്ദിതയ്ക്കും സന്തോഷം തോന്നി.

“ഇതെന്താ? ഇത്രയും നേരം ഞാനല്ലെ സംസാരിച്ചത്. നിനക്കൊന്നും പറയാനില്ലേ?” മീര ചോദിച്ചു.

“ഞാനെന്തു പറയാനാ? കാർത്തിക് ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മായിയച്ഛനും അമ്മായിയമ്മയും ഗ്രാമത്തിലാണ്. പൂനെയിൽ ഒരു ഫ്ളാറ്റ് വാങ്ങിയിട്ടുണ്ട്. ജീവിതത്തിൽ യാതൊരു തരത്തിലുമുള്ള പ്രഷറുമില്ല. സ്വതന്ത്രമായി ജീവിക്കുന്നു. കാർത്തിക്കും ഞാനും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. അത്രയൊക്കെ തന്നെ.” നന്ദിത മറുപടി പറഞ്ഞു.

മീര സ്നേഹത്തോടെ നന്ദിതയുടെ കൈ ചേർത്തുപിടിച്ചു, “നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം, നീ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന്. നിന്നെ കണ്ടാലറിയാം കാർത്തിക് നിന്നെ ഉള്ളംകൈയിൽ വച്ചാണ് നോക്കുന്നതെന്ന്.”

മനസ്സിനെ ആഴത്തിൽ സ്പർശിച്ച മീരയുടെ സംസാരം നന്ദിതയെ ആഹ്ളാദിപ്പിച്ചു.

“നിന്‍റെ മോഹനേട്ടൻ എപ്പോഴാ വരിക?” നന്ദിത ചോദിച്ചു

“ഏഴുമണിക്കെത്തും. നീ ഭക്ഷണം കഴിക്ക്. പിന്നെ ഞാൻ ആൽബത്തിൽ ഫോട്ടോ കാണിക്കാം.”

മോഹനെക്കുറിച്ച് എത്ര സംസാരിച്ചാലും മതിവരാത്തതുപോലെ മീര സംസാരം തുടർന്നു. “മോഹനെപ്പോലെ സുന്ദരനായ ഒരാൾ എന്നെ എങ്ങനെ ഇഷ്ടപ്പെട്ടന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നിന്‍റെ സ്നേഹാർദ്രമായ കണ്ണുകൾ കണ്ടാൽ ആരാ സ്നേഹിച്ചു പോകാത്തതെന്ന് അദ്ദേഹം പറയാറുണ്ട്.” മീരയുടെ മുഖം നാണംകൊണ്ട് ചുവന്ന് തുടുത്തു. നന്ദിത അവളുടെ മുഖഭാവം നിരീക്ഷിക്കുകയായിരുന്നു. തന്‍റെ സ്നേഹിത അജീവനാന്തം സുഖമായും സന്തോഷമായും ജീവിക്കുന്നത് കാണാനാണ് നന്ദിത ആഗ്രഹിച്ചതും.

ഭക്ഷണശേഷം മീര ആൽബം കാണിക്കാനായി നന്ദിതയെയും കൂട്ടി ബെഡറൂമിലേക്ക് നടന്നു. ബെഡറൂം ആഡംബരവസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വെൽവെറ്റ് കിടക്കവിരിയും മങ്ങിയ ലൈറ്റ് അറേഞ്ച്മെന്‍റ്സും ഭംഗിയുള്ള കർട്ടനും… ഒരു കൊച്ചുസ്വർഗ്ഗമാണ് ആ മുറി.

“വാ, ഇവിടിരുന്ന് കുറച്ചുനേരം വിശ്രമിക്ക്. ഉറക്കം നിന്‍റെ ഹോബിയാണെന്നെനിക്കറിയാം.” മീര നന്ദിതയെ കളിയാക്കി.

“ഓഹോ, അപ്പോ നീയതും മറന്നില്ലല്ലേ?”

“നമുക്കിഷ്ടപ്പെട്ടവരെയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും നമുക്കത്രപ്പെട്ടെന്ന് മറക്കാൻ സാധിക്കുമോ?”

മീര വിവാഹ ആൽബം കൊണ്ടുവന്നു.

“ദാ ഇതാണ് മോഹനേട്ടൻ.” ഫോട്ടോ കണ്ട് നന്ദിതയുടെ മുഖം വിളറി വെളുത്തു. ട്രെയിനിൽ കണ്ട അതേയാൾ… അസിസ്റ്റന്‍റിനൊപ്പം… നന്ദിതയ്ക്ക് തലചുറ്റുന്നതുപോലെ. ആ സ്ത്രീ അയാളെ രാജു എന്നാണല്ലോ വിളിച്ചിരുന്നത്. മീരയുടെ ഭർത്താവ് മോഹനൻ… അപ്പോൾ….

നന്ദിത മുഖത്ത് ചെറുപുഞ്ചിരി വരുത്തി, “നിന്‍റെ ഭർത്താവ് എത്ര ഹാൻസമാണ്. എന്താണദ്ദേഹത്തിന്‍റെ പേര്?”

“രാജ്മോഹൻ. എല്ലാവരും അദ്ദേഹത്തെ രാജു എന്നാണ് വിളിക്കുന്നത്.”

“ഒഫീഷ്യൽ ടൂറിനൊക്കെ പോകേണ്ടി വരാറുണ്ടല്ലേ?”

“പിന്നില്ലേ? പലപ്പോഴും കമ്പനി ആവശ്യങ്ങൾക്കായി പുറത്തുപോകേണ്ടി വരാറുണ്ട്. ദാ ഇപ്പോത്തന്നെ രണ്ട് ദിവസമായി പൂനെയ്ക്ക് പോയിരിക്കുകയാണ്. ദിവസവും ഒരു നൂറ്റിയമ്പത് തവണയെങ്കിലും ഫോൺ വിളിക്കും. എവിടെപ്പോയി വരുമ്പോഴും എനിക്ക് സാരിയൊക്കെ കൊണ്ടുവരും.” മീരയുടെ കണ്ണുകൾ തിളങ്ങി.

വലിയൊരു കുന്നിൽ നിന്നും താഴേക്ക് തള്ളിയിട്ടതുപോലെയായിരുന്നു നന്ദിതയുടെ അവസ്ഥ. മീരയുടെ കുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്ന് നന്ദിതയ്ക്ക് തോന്നി.

“നന്ദിതേ, നീയെന്താ ഒന്നും മിണ്ടാത്തത്?” അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോൾ മീര തിരക്കി.

“തലവേദനയെടുക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.” നന്ദിത നെറ്റി തടവിക്കൊണ്ട് ഒഴിഞ്ഞുമാറി.

“നീ കുറച്ചുനേരം വിശ്രമിക്ക്.”

“വേണ്ട.”

മീര വിവാഹ ആൽബത്തിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നന്ദിതയ്ക്ക് പരിചയപ്പെടുത്തി. ഈയൊരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു നന്ദിത. കാറ്റിൽ ആടിയുലയുന്ന നൗകപോലെ അസ്ഥിരമായിരിക്കുന്നു മീരയുടെ ജീവിതം. മുഖംമൂടി വലിച്ചെറിഞ്ഞ് അയാളുടെ യഥാർത്ഥ സ്വഭാവമെന്തെന്ന് മീരയോട് പറഞ്ഞാലോ? നന്ദിത തെല്ലൊന്നാലോചിച്ചു. പക്ഷേ വേണ്ട…

മീര ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ…. അവൾ അയാളുടെ സ്നേഹത്തിൽ മതിമറന്ന് ജീവിക്കുകയല്ലേ… അവളെ സംബന്ധിച്ച് സന്തുഷ്ടമായ കുടുംബജീവിതമാണ് അവരുടേത്. രാജ്മോഹനെ പോലൊരാളെ ഭർത്താവായി ലഭിച്ചത് തന്‍റെ സൗഭാഗ്യമാണെന്നവൾ കരുതുന്നത്. തന്‍റെ ഒരു വാക്ക് അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി നരകതുല്യമാക്കും. നന്ദിത ചിന്താക്കുഴപ്പത്തിലായി. അവസാനം അവളൊരു തീരുമാനത്തിലെത്തി.

“മീര, ഇനി, വൈകിക്കുന്നില്ല. ഞാനിറങ്ങട്ടെ….”

“പക്ഷേ, നീയിന്നിവിടെ താമസിക്കാമെന്ന് പറഞ്ഞിട്ട്…”

“ഞാനിപ്പോഴാ ഓർത്തത്. കാർത്തിക്കിന്‍റെ അമ്മാവന്‍റെ മകളുടെ വീടും ഇവിടെ അടുത്ത് ബാന്ദ്രയിൽ തന്നെയാണ്. അവളെ കാണാതെ മടങ്ങാൻ പറ്റില്ല. കാർത്തിക് എന്നോട് പിണങ്ങും. ഞാൻ രാവിലത്തെ തിരക്കിലതങ്ങ് മറന്നു.”

“കുറച്ചുനേരം കൂടിയിരിക്ക്. അദ്ദേഹമിപ്പോഴെത്തും. ഒന്ന് പരിചയപ്പെട്ടിട്ട് പോകാം.” മീര അഭ്യർത്ഥിച്ചു.

“എനിക്ക് അയാളുടെ മുഖം കാണുകയേ വേണ്ട…” നന്ദിത മനസ്സിൽ മന്ത്രിച്ചു.

“വേണ്ട, എനിക്കുടനെ പോകണം. മുംബൈ എനിക്കത്ര പരിചയം പോരാ. അതുകൊണ്ട് വൈകിക്കുന്നില്ല.”

“ശരി, ഇനി വരുമ്പോൾ കുറച്ചുദിവസം താമസിച്ചിട്ട് പോയാ. മതി.” മീര സ്നേഹത്തോടെ നന്ദിതയ്ക്ക് പുതിയൊരു സിൽക്ക് സാരി നൽകി.

നിഷ്കളങ്കയായ മീരയോട് കൂടുതൽ സംസാരിക്കാൻ നന്ദിതയ്ക്ക് മനസ്സ് വന്നില്ല. “എത്ര സന്തോഷമായിരുന്നു രാവിലെ. ഇപ്പോൾ മുഖമാകെ വാടിയ പോലെ…” അവൾ നന്ദിതയെ നോക്കി പറഞ്ഞു.

“നന്ദിതേ നിനക്ക് എന്തുപറ്റി? വീണ്ടും തലവേദന തുടങ്ങിയോ?” നന്ദിത അതെ എന്നർത്ഥത്തിൽ തലകുലുക്കി. പിന്നെ ഇറങ്ങി നടന്നു. ഇനിയെങ്കിലും ഇതുപോലൊരു കൂടിക്കാഴ്ചയുണ്ടാകുമോ? നന്ദിതയുടെ കണ്ണ് നിറഞ്ഞു. തന്‍റെ കൂട്ടുകാരിയുടെ ജീവിതം… ഉള്ളിലെ കൊടുങ്കാറ്റും പേറി അവൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.

മനസ്സമ്മതം

“സുഭാഷ് നമുക്കിന്ന് നാടകം കാണാൻ പോകണ്ടേ?” സുമി വളരെ താൽപര്യത്തോടെയാണ് ചോദിച്ചത്.

“ഏത് നാടകം…?” സുഭാഷ് ആകാംഷയോടെ തിരക്കി.

“സാഹിത്യ അക്കാദമി ഹാളിൽ ഒഥല്ലോ കാണണമെന്ന് മുമ്പ് ഞാൻ പറഞ്ഞത് മറന്നുപോയോ?”

“ഓ… അത്…. ഞാൻ….”

“എന്താ പോകമല്ലേ…” സുമി വീണ്ടും ചോദിച്ചു.

“എന്നാൽ ഒരു കാര്യം, നാടകം കഴിഞ്ഞ് നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം. പിന്നെ നിന്നെ വീട്ടിലും കൊണ്ടുവിടാം. എന്താ?” സുഭാഷ് പറഞ്ഞു.

“അയ്യോ വീട്ടിലേക്ക് വരണമെന്നോ…”

“പേടിക്കണ്ട, നിന്‍റെ അമ്മയ്ക്ക് എന്നെ വിശ്വാസമല്ലേ.”

“ശരി, ഇന്ന് ക്ലാസ് കഴിഞ്ഞ് നമുക്ക് പോകാം.” സുമി പെട്ടെന്നുണ്ടായ നാണത്താൽ തല താഴ്ത്തി.

മൂന്നാം വർഷ എംബിബിഎസ് ബിരുദ വിദ്യാർത്ഥികളായ സുഭാഷും സുമിയും ഒന്നിച്ച് ജീവിക്കാൻ സ്വപ്നം കാണുന്നവരായിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ വീട്ടുകാർ ഈ ബന്ധം അംഗീകരിക്കുമോ എന്ന ആശങ്ക ഇരുവർക്കുമുണ്ട്. എങ്കിലും അതൊന്നും അവരുടെ പ്രണയത്തിന് മങ്ങൽ ഏൽപ്പിക്കുന്നില്ല. പഠനശേഷം വിവാഹിതരാകാമെന്ന ഉറച്ച തീരുമാനത്തിലാണ് അവർ.

വളരെ കാൽപനികമായ രീതിയിലാണ് അവരുടെ പ്രണയം മൊട്ടിട്ടത്. ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുകയായിരുന്ന സുമി എതിരെ വരുന്ന ഒരു കുട്ടിയുമായി കൂട്ടിയിടിച്ചു. അവളുടെ കൈയിൽ നിന്നും പുസ്തകങ്ങൾ താഴെ വീണു. അപ്പോൾ അതുവഴി വരുകയായിരുന്ന സുഭാഷ് പുസ്തകങ്ങളെടുത്ത് അവൾക്ക് നൽകി. നന്ദി, ഒറ്റവാക്കിലൊതുക്കി സുമി അവിടെ നിന്ന് നടന്നകന്നു. പിന്നീട് മിക്ക ദിവസവും സുഭാഷ് അവളെ കാണുവാൻ കാത്ത് നിൽക്കുക പതിവായി.

ഒരു മഴക്കാല പകൽനേരത്ത് സുമി സുഭാഷിനോട് ചേർന്ന് നിന്ന് ആശങ്കപ്പെട്ടു. “നീ ഹിന്ദുവും ഞാൻ ക്രിസ്ത്യാനിയുമാണെന്ന് നിനക്കറിയാമല്ലോ. നമ്മുടെ ബന്ധം വീട്ടുകാർ അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിന്‍റെ സമുദായം നമുക്ക് എതിരായിരിക്കും തീർച്ച.”

“എനിക്ക് ജാതിയിലും മതത്തിലും തീരെ വിശ്വാസമില്ല. മൂന്ന് വർഷമായിട്ടും നിനക്കത് മനസ്സിലായില്ലേ?” സുഭാഷ് മഴനാരുകളിലേക്ക് നോക്കി.

“നീ എന്തൊക്കെ പറഞ്ഞാലും നമ്മൾ ഈ സമൂഹത്തില്ലല്ലേ ജീവിക്കേണ്ടത്?” മനസ്സിൽ ആധിപെയ്യുന്ന മുഖമായിരുന്നു സുമിക്കപ്പോൾ.

“ജാതിയും മതവുമൊന്നുമല്ല വലുത്. എനിക്കതിൽ വിശ്വാസവുമില്ല. മനഷ്യത്വമാണ് ഏറ്റവും പ്രധാനം. മനുഷ്യരെല്ലാം തുല്യരാണ്. എന്‍റെ അമ്മയും നിന്‍റെ സമുദായക്കാരി തന്നെയാണ്. നിനക്കറിയാമോ, എന്‍റെ അച്ഛന്‍റെ വിവാഹം തറവാടിത്തമുള്ള ഒരു ഹിന്ദു കുടുംബത്തിലെ പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതാണ്.  എന്നാൽ വിവഹത്തലേന്ന് അവർ മറ്റൊരാളൊടൊപ്പം ഒളിച്ചോടി. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരു സ്ത്രീയെയാണ് പിന്നെ അച്ഛൻ വിവാഹം കഴിച്ചത്. അദ്ദേഹം വീട്ടുകാരുടെയോ സമൂഹത്തിന്‍റെയോ സമ്മതത്തിന് കാത്തുനിന്നില്ല.”

സുഭാഷ് ഇത് പറയുമ്പോൾ സുമി ആകാംഷയോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അവൾക്കെന്തെങ്കിലും മിണ്ടാൻ പോലും കഴിഞ്ഞില്ല.

“എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി, നിനക്കെന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ? നിന്‍റെ അമ്മ എതിരുനിൽക്കില്ലെന്നാണ് എന്‍റെ വിശ്വാസം.” സുഭാഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി.

“സമയം ഏറെയായി. നമുക്ക് പിന്നീട് സംസാരിക്കാം.” സുമി മഴയിലേക്കിറങ്ങി നടന്നു. സുഭാഷ് തന്‍റെ പ്രണയം മഴയിൽ മറയുന്നത് നോക്കി നിന്നു.

സ്വപ്നം കാണാൻ വളരെ എളുപ്പമാണ് എന്നാൽ സ്വന്തമാക്കാനാണ് പാട്. അയാൾ നെടുവീർപ്പിട്ടു.

രണ്ട് ദിവസം സുമിയെ കോളേജിൽ കാണാതിരുന്നപ്പോൾ സുഭാഷിന് ആശങ്കയായി. അവൾക്കെന്തുപറ്റി? ഒരുപക്ഷേ ഞാൻ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ അവളെ വേദനിപ്പിച്ചു കാണുമോ? അന്ന് ക്ലാസിലിരിക്കാൻ സുഭാഷിന് ഒട്ടും മനസ്സുണ്ടായില്ല. അയാൾ ഉച്ചയോടെ കോളേജിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടു. “അമ്മേ, ഞാൻ സുമിയുടെ വീട്ടിലൊന്നുപോയി അന്വേഷിക്കട്ടെ.” സുഭാഷ് തന്‍റെ അമ്മയോട് കാര്യങ്ങളെല്ലാം തുറന്ന് പറയാറുണ്ടായിരുന്നു. അമ്മയ്ക്കും ആ ബന്ധത്തിന് എതിരൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അച്ഛൻ രാജേന്ദ്ര പ്രസാദിന് അതിൽ വലിയ താൽപര്യമില്ല. മകന്‍റെ ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ വച്ചുപുലർത്തുന്ന ആളായിരുന്നു അദ്ദേഹം.

സുമിയുടെ വീട്ടിലെത്തിയ സുഭാഷ് കോളിംഗ്ബെല്ലടിച്ചു. അമ്മയാണ് വാതിൽ തുറന്നത്. “വരൂ, സുമിയോടൊപ്പം പഠിക്കുന്നയാളല്ലേ?”

“അതേ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ്.” സുഭാഷ് പറഞ്ഞു.

സുഭാഷിനെ കണ്ടയുടൻ സുമി കട്ടിലിൽ നിന്നും ചാടിയെണീക്കാൻ ശ്രമിച്ചു.

“വേണ്ട, കിടന്നോളൂ.” അപ്പോഴേക്കും ഇരിക്കാനായി അമ്മ കസേര എടുത്തിട്ടു. സുഭാഷ് തന്നെ കാണാൻ വന്നതിൽ സുമിക്ക് അതിയായ സന്തോഷം തോന്നി.

“കൊള്ളാം, അസുഖം വരുത്തി വച്ചല്ലേ? രോഗികളെ നോക്കേണ്ടവർ തന്നെ കിടപ്പിലായാലോ. മഴ നനയരുതെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ.”

“സാരമില്ല മോനേ, ഞാൻ മരുന്ന് വാങ്ങിക്കൊടുത്തിട്ടുണ്ട്.” അമ്മ പറഞ്ഞു.

“അസുഖം വേഗം മാറട്ടെ. ഇനി അധികം വൈകാൻ ഞാൻ അനുവദിക്കില്ല. ഇവളെ എനിക്കന്‍റെ വീട്ടിലേക്ക് കൊണ്ടുപോകണം. അച്ഛനുമമ്മയ്ക്കും ഇവളെ കാണുവാൻ കൊതിയായി.”

“മോനേ, ഇവളെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താണ്?”

“എന്‍റെ ഭാര്യയാകാനുള്ള എല്ലാ യോഗ്യതകളും ഇവൾക്കുണ്ടെന്നാണെന്‍റെ വിശ്വാസം.” സുഭാഷ് പറഞ്ഞു. ഈ സമയം സുമി അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് കിടക്കുകയായിരുന്നു.

“ഞങ്ങൾക്ക് എത്രയും വേഗം ഇവളുടെ വിവാഹം നടത്തിയാൽ കൊള്ളണമെന്നുണ്ട്.” അമ്മ പറഞ്ഞു.

“ഞാനും അതിന് തയ്യാറാണ്. ക്ലാസ് കഴിഞ്ഞാലുടൻ വിവാഹം നടത്താനാണ് എനിക്കും താൽപര്യം. ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്.”

“ഇവളുടെ സഹോദരൻ ഇക്കാര്യം അറിഞ്ഞപ്പോൾ വലിയ ദേഷ്യത്തിലായിരുന്നു. അൽപം സ്വാതന്ത്ര്യം കൊടുത്തപ്പോഴേക്കും അവൾ സ്വയം തീരുമാനമെടുത്ത് തുടങ്ങിയെന്നും അന്യമതക്കാരനെ വിവാഹം കഴിക്കുന്നതൊന്നു കാണട്ടെ എന്നും പറഞ്ഞ് ബഹളമായിരുന്നു ഇവിടെ.” അമ്മയുടെ കണ്ണ് കലങ്ങി തുടങ്ങിയിരുന്നു.

“നിങ്ങളുടെ വിവാഹം നടക്കണമെന്ന് തന്നെയാണ് എന്‍റെയും ആഗ്രഹം. എന്നാൽ അവന്‍റെ പിടിവാശിയാണ് തടസ്സമായിരിക്കുന്നത്. ഒരു സുഹൃത്തിനെക്കൊണ്ട് സുമിയെ വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവൻ. അച്ഛന്‍റെ മരണശേഷം കുടുംബകാര്യങ്ങളെല്ലാം എറ്റെടുത്തു നടത്തുന്നത് അവനാണ്. അവന്‍റെ തീരുമാനത്തെ എതിർക്കാൻ എനിക്കും കഴിയുന്നില്ല. ഇതേക്കുറിച്ച് തന്നെ ചിന്തിച്ചാണ് ഇവൾക്ക് അസുഖമായത്. മോനേ, നീ തന്നെ മാർഗ്ഗം പറഞ്ഞുതാ. ഒരു ഭാഗത്ത് മകന്‍റെ അഭിമാനപ്രശ്നവും മറ്റൊരിടത്ത് മകളുടെ സന്തോഷവും നോക്കണമെനിക്ക്.” അമ്മമനസ്സ് വിതുമ്പി.

“അമ്മ വിഷമിക്കാതിരിക്കൂ, ചേട്ടനെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം. സമ്മതിക്കുമെന്നാണ് എന്‍റെ വിശ്വാസം.” സുഭാഷ് സമാധാനിപ്പിച്ചു.

അവരിത് പറഞ്ഞിരിക്കുമ്പോൾ സുമിയുടെ സഹോദരൻ സുനിൽ വീട്ടിൽ എത്തി. വന്നയുടൻ സുമിയുടെ അസുഖം കുറവായോ എന്നന്വേഷിച്ചു. സുഭാഷിനെ കണ്ട് ഹലോ എന്നു പറഞ്ഞ് കൈ പിടിച്ചു. സുനിലിന്‍റെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് അമ്മയ്ക്കും സുമിക്കും ആശ്ചര്യം തോന്നി.

“എന്തൊക്കെയുണ്ട് വിശേഷം, ഒരുപാട് നാളായല്ലോ കണ്ടിട്ട്.” സുനിൽ ചോദിച്ചു.

“സുഖം തന്നെ ചേട്ടാ.”

“നിങ്ങൾ വർത്തമാനം പറഞ്ഞിരിക്ക് ഞാൻ ചായ എടുക്കാം.” അമ്മ പറഞ്ഞു.

“വേണ്ടമ്മേ, ഞാൻ ഇറങ്ങുകയാണ്. വീട്ടിൽ അമ്മ കാത്തിരിക്കുന്നുണ്ടാകും.”

“അൽപം കഴിഞ്ഞ് പോകാം. എനിക്ക് പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ട്.” സുനിൽ സുഭാഷിന്‍റെ കൈയിൽ പിടിച്ചിരുത്തി.

ഇതുകണ്ട് സുമിക്ക് സന്തോഷമായി. മുമ്പ് ചേട്ടന്‍റെ ഭാഗത്തു നിന്നും ഇതുപോലെ ഒരു പെരുമാറ്റം ഉണ്ടായിട്ടില്ലല്ലോ. ഇപ്പോഴെന്താ ഇങ്ങനെയൊക്കെ… അവൾ വിചാരിച്ചു.

അമ്മ ചായയും പലഹാരങ്ങളുമായി വന്നു.

“അമ്മേ, ഇതൊന്നും വേണ്ടായിരുന്നില്ല, ബുദ്ധിമുട്ടായില്ലേ?” സുഭാഷ് പറഞ്ഞു.

“എന്ത് ബുദ്ധിമുട്ട്, ഇതൊക്കെ ചെയ്യേണ്ടത് ഒരു മര്യാദയല്ലേ, അതുതന്നെയുമല്ല നീ എന്‍റെ അളിയനാകാൻ പോകുകയല്ലേ?” സുനിൽ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.

“മോനേ, നീ ശരിക്കും തീരുമാനിച്ച് തന്നെയാണോ?” അമ്മ അകത്തേക്ക് വന്ന സുനിലിനോട് ചോദിച്ചു.

സുമിയും ചേട്ടന്‍റെ വാക്കുകൾക്കായി കാതോർത്തു. സുനിൽ മൗനമായിരിക്കുന്നത് കണ്ട് അവൾ പറഞ്ഞു, “ചേട്ടാ, എന്‍റെ നിർബന്ധം കൊണ്ടാണോ ഇതിന് സമ്മതിച്ചത്. ചേട്ടന് ഇഷ്ടമല്ലെങ്കിൽ ഞാൻ തടസ്സം നിൽക്കില്ല. ചേട്ടൻ കണ്ടെത്തുന്നയാളെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്.” സുമിക്ക് സ്വയം നിയന്ത്രിക്കാനായില്ല.

“നീയെന്താണീ പറയുന്നത്. ആദ്യമായി കാണുന്ന ഒരാളെക്കുറിച്ച് നീ എങ്ങനെ മനസ്സിലാക്കും? അയാൾ എങ്ങനെയുള്ള ആളാണ്, സ്വഭാവം നന്നാണോ എന്നൊന്നും അറിയാതെ വിവാഹം കഴിക്കുമോ?” സുനിൽ ചോദിച്ചു.

“ചേട്ടാ, എനിക്ക് ദോഷം വരുന്ന ഒരുകാര്യവും ചേട്ടൻ ചെയ്യില്ലെന്ന് എനിക്കറിയാം. ചേട്ടൻ കണ്ടെത്തുന്ന ആളെ ഞാൻ വിവാഹം കഴിക്കും.” ഇതുപറയുമ്പോൾ സുമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

“സുമി, ഞാൻ കണ്ടെത്തിയിരുന്ന പയ്യൻ എന്നെ വഞ്ചിക്കാൻ ശ്രമിക്കുകയായിരുന്നു. അയാൾ എഞ്ചിനീയറൊന്നുമല്ല, വ്യാജ സർട്ടിഫിക്കറ്റുകളായിരുന്നു കൈവശമുണ്ടായിരുന്നത്. ഇപ്പോൾ അയാളെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പറഞ്ഞ് പറ്റിച്ച് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു പോയിരിക്കുകയാണ്. ഞാൻ എന്‍റെ തെറ്റ് മനസ്സിലാക്കുന്നു.” സുനിൽ കുറ്റബോധത്തോടെയാണ് പറഞ്ഞത്. ഇത് കേട്ടപ്പോൾ എല്ലാവരും അൽപസമയത്തേക്ക് ഒന്നും മിണ്ടിയില്ല.

“മോനേ, വിഷമിക്കാതിരിക്കൂ, ഏതായാലും നമ്മൾ നേരത്തേ വിവരമറിഞ്ഞത് നന്നായി, അല്ലെങ്കിൽ നമ്മുടെ മോളുടെ ജീവിതം…” അമ്മയ്ക്ക് മുഴുവിപ്പിക്കാനായില്ല.

അതുവരെ വല്ലാത്തൊരവസ്ഥയിൽ പുറത്തിരുന്ന സുഭാഷ് മുറിയിലേക്ക് ചെന്നു. അമ്മയും സുമിയും കണ്ണ് തുടച്ചു. സുനിൽ സുഭാഷിന്‍റെ കൈയിൽ മുറികെ പിടിച്ചുകൊണ്ട് പറഞ്ഞു.

“ഇന്ന് എന്തായാലും ഇവിടെനിന്ന് ഊണുകഴിച്ച് പോയാൽ മതി, ഞാൻ നിങ്ങളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. അടുത്ത ദിവസം ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്. അച്ഛനെയും അമ്മയെയും കണ്ട് തീയതി നിശ്ചയിക്കണം.”

“സുമി എഴുന്നേൽക്ക്, നിനക്ക് സന്തോഷമായല്ലോ. അമ്മേ , ഭക്ഷണം വേഗം തയ്യാറായിക്കോളൂ. ഇന്ന് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ഊണ് കഴിക്കും.” സുനിൽ ചിരിയോടെ കോലായിലേക്ക് വന്നു. സുമിയും സുഭാഷും പരസ്പ്രം നോക്കി നിന്നു. സ്നേഹം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരെപ്പോലെ!

തണൽ ചില്ലകൾ

ഏടത്തി, ഇന്നലെ എന്‍റെ കൂട്ടുകാരികൾ ഏട്ടത്തി ഉണ്ടാക്കിയ ഫ്രൈഡ് റൈസ് കഴിച്ച് എന്നെ ഒരുപാട് പ്രശംസിച്ചു. അറിയാമോ, എല്ലാവരും കഴിച്ചു. സ്നേഹ സന്തോഷത്തോടെ ലഞ്ച് ബോക്സ് ബാഗിൽ വയ്ക്കുന്നതിന് ഇടയ്ക്ക് പറഞ്ഞു. ഏടത്തിയെ സോപ്പിട്ട് വീഴ്ത്തല്ലേ മോളെ, സൂരജ് ചിരിച്ചു.

സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്നത് എങ്ങനെ എന്ന് ഏടത്തിയോട് ചോദിച്ചു പഠിക്കുവാൻ പോവുകയാണ് ഞാൻ. അവധി കിട്ടിയിട്ട് വേണം…

എന്നും ഏടത്തി കഷ്ടപ്പെടുന്നതല്ലേ, അവധി ദിവസമെങ്കിലും ഏടത്തിക്ക് അല്പം വിശ്രമം കൊടുത്തുകൂടെ? ഗൗരവത്തോടെ സൂരജ് പറഞ്ഞു.

സാധാരണ ഇത്തരം സംഭാഷണങ്ങൾ തുടങ്ങുമ്പോഴേ അശ്വതി സൂരജിനെയും സ്നേഹയേയും തടയാറുണ്ടായിരുന്നു. പക്ഷേ അന്ന് അവൾ നിശബ്ദയായിരുന്നു. സ്നേഹയുടെയും സൂരജിന്‍റെയും സംഭാഷണം കേട്ടിട്ടേയില്ല എന്ന് തോന്നിപ്പിച്ചു. അവളുടെ മുഖഭാവം. സ്നേഹയും സൂരജും ഓഫീസിൽ പോകുന്നതിന്‍റെ തിരക്കിലായിരുന്നു. അശ്വതിയുടെ മാറ്റം ശ്രദ്ധിച്ചിരുന്നില്ല. അശ്വതിയുടെ ഭാവങ്ങൾ വായിക്കുവാൻ അവരുടെ പക്കൽ തീരെ സമയം ഉണ്ടായിരുന്നില്ല.

അശ്വതി ഒന്നിങ്ങോട്ടു വന്നേ, രാജീവ് ഉറക്കെ വിളിച്ചു.

ഹോ… ഇന്നും ഏട്ടനു സോക്സും ടവലും കിട്ടിയിട്ടുണ്ടാകില്ല. സ്നേഹ കളിയാക്കി. സൂരജ് വീട്ടിൽ നിന്ന് ഇറങ്ങിയതിനു തൊട്ടു പിന്നാലെ സ്നേഹയും പുറത്തേക്ക് വന്നു.

ഭർത്താവിന്‍റെ വിളി കേട്ടിട്ടും അശ്വതി യാതൊരു മറുപടിയും നൽകിയില്ല. പതിവിന് വിപരീതമായി അന്ന് ടവ്വലും സോക്സും എടുത്ത് കൊടുത്തില്ല. ഒന്നും ചോദിച്ചതുമില്ല. സാധാരണ അശ്വതി ഒരു ടവലിൽ കൈ തുടച്ചുകൊണ്ട് മന്ദസ്മിതം തൂകി ചോദിക്കും.

ഇനിയിപ്പോ എന്താ കിട്ടാത്തത്?

അന്നവൾ ഒന്നും പറയാതെ ടവലും സോക്സും എടുത്തു കൊടുത്തു. എന്നിട്ട് ഒരു വശത്തേക്ക് മാറിനിന്നു. രാജീവിന് അതിശയം തോന്നി. അശ്വതിക്ക് എന്തുപറ്റി? എന്നാൽ അശ്വതിയുടെ ഭാവം മാറ്റങ്ങൾക്ക് എന്താണ് കാരണമെന്ന് അന്വേഷിക്കാൻ രാജീവിന് ഒട്ടും സാവകാശം കിട്ടിയില്ല.

ഓഫീസിൽ എത്തിയ ശേഷവും അശ്വതിയുടെ വാടിയ മുഖം അയാളുടെ ഉള്ളിൽ അസ്വസ്ഥതയായി നിന്നു.

മൂന്നുമണിക്ക് പതിവുപോലെ അയാൾ വീട്ടിലേക്ക് ഫോൺ ചെയ്തു. മൂന്നുതവണ ഫോൺ റിങ്ങ് ചെയ്യുമ്പോഴേക്കും റിസീവർ എടുക്കാറുള്ള അശ്വതി ഇന്ന് ഒരുപാട് നേരം കഴിഞ്ഞാണ് ഫോൺ എടുത്തത്. ഒത്തിരി റിങ്ടോണുകൾക്ക് ശേഷം റിസീവർ വയ്ക്കാം എന്ന് രാജീവ് വിചാരിച്ചപ്പോഴേക്കും മറുവശത്ത് നിന്നും ഒരു തകർന്ന സ്വരം, ഹലോ…

അശ്വതി, എന്തുപറ്റി? എന്താ പ്രശ്നം?

ആവോ? എനിക്കറിയില്ല. അശ്വതി അശ്രദ്ധയോടെ പറഞ്ഞു. ഇത്തരത്തിലുള്ള വിരസ സ്വഭാവം അശ്വതിക്കുണ്ടായിരുന്നില്ലല്ലോ അയാൾ ആലോചിച്ചു.

രാജീവ് അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ഞാൻ ഇന്ന് നേരത്തെ വരും. നീ തയ്യാറായിരുന്നോ. നമുക്ക് ഒരിടത്തേക്ക് പോകണം. സിനിമയും കാണാം.

നിങ്ങൾക്ക് എവിടെയാ പോകേണ്ടത് എന്നുവെച്ചാൽ പൊയ്ക്കൊള്ളൂ… ഞാനില്ല. പറഞ്ഞുകഴിഞ്ഞെങ്കിൽ ഫോൺ വയ്ക്കട്ടെ… ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് ഓടി വന്നതാണ്… അശ്വതിയുടെ സ്വരത്തിൽ അമർഷം നിറഞ്ഞു നിന്നു.

അയ്യോ നീ ഇത്ര വൈകിയാണോ ഭക്ഷണം കഴിക്കുന്നത്? എന്താ അശ്വതി നിനക്ക് ആരോടാ ഈ ദേഷ്യം? ശരി, വൈകിട്ട് സംസാരിക്കാം. രാജീവ് പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ അശ്വതി റിസീവർ താഴെ വച്ചു. അശ്വതിയുടെ ഈ പ്രവർത്തി രാജീവിനെ ആശ്ചര്യപ്പെടുത്തി. എന്നാൽ ഓഫീസിൽവച്ച് ഇതിനെക്കുറിച്ച് ചിന്തിക്കുവാൻ അയാളുടെ പക്കൽ തീരെ സമയമില്ലായിരുന്നു.

അശ്വതി മോളെ, ഈ കണ്ണടയുടെ ചില്ല് നന്നായി തുടച്ചു തരാമോ… പുസ്തകത്തിലെ അക്ഷരങ്ങൾക്ക് ഒരു തെളിച്ചവും ഇല്ലാത്തതുപോലെ….

അച്ഛൻ എന്നും ഈ കണ്ണട വച്ചാണല്ലോ വായിക്കാറ് എന്ന് സാധാരണ പറയാറുള്ള അശ്വതി അന്ന് ഒരക്ഷരം പോലും പറയാതെ കണ്ണട വൃത്തിയാക്കി കൊടുത്തു. വൈകുന്നേരം അമിതയും രോഹിത്തും സ്കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. പക്ഷേ, അശ്വതി അതിലൊന്നും ശ്രദ്ധ കൊടുക്കാതെ കിടന്നു. സ്നേഹ ഓഫീസിൽ നടന്ന വിശേഷങ്ങൾ സാധാരണ അശ്വതി ഏടത്തിയോട് പറയുന്ന പതിവുണ്ടായിരുന്നു. എന്നാൽ അന്ന് അശ്വതി കിടക്കുന്നത് കണ്ട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

എന്തുപറ്റി ചേച്ചി? പനിയുണ്ടോ? ചുക്കുകാപ്പി കൊണ്ടു തരട്ടെ…

സ്നേഹ അടുക്കളയിൽ പോയി കാപ്പി കൊണ്ടുവന്നു. അശ്വതി അപ്പോഴും മിണ്ടാതെ ചുമരിന് അഭിമുഖമായി കിടക്കുകയായിരുന്നു.

ഇത് അമ്മയ്ക്കും അച്ഛനും കൊടുത്തിട്ട് വരാം. പിന്നെ എനിക്കും ചേച്ചിക്കും ഒന്നിച്ചിരുന്ന് കുടിക്കാമല്ലോ.

സ്നേഹ മടങ്ങി വന്നപ്പോഴും ട്രേയിൽ കാപ്പി അതേപടി ഇരിക്കുകയായിരുന്നു. അശ്വതിയാവട്ടെ അതേ കിടപ്പും. സ്നേഹയ്ക്ക് അതിശയം തോന്നി. തീരെ സുഖമില്ലാത്തപ്പോൾ പോലും ഏടത്തി ഇതുപോലെ മിണ്ടാതെ കിടന്നിട്ടില്ലല്ലോ. അവൾ ആലോചിച്ചു.

ചേച്ചി, കാപ്പി കുടിച്ച് വിശ്രമിക്കൂ. അവൾ ഇത് പറഞ്ഞപ്പോഴേക്ക് അശ്വതി ഒറ്റവലിക്ക് കുടിച്ചു തീർത്ത് കണ്ണടച്ചു കിടന്നു.

അന്ന് രാത്രി വീട്ടിലെ സകല ജോലികളും സ്നേഹയാണ് ചെയ്തുതീർത്തത്. ജോലികളെല്ലാം സ്വയം ചെയ്യേണ്ടതായ സന്ദർഭങ്ങൾ അവൾക്ക് ഉണ്ടായിട്ടില്ല. അശ്വതി ഏടത്തിയുടെ സഹായമില്ലെങ്കിൽ അവൾക്ക് ഓഫീസിൽ സമയത്ത് പോകാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവൾ അശ്വതിയോട് എപ്പോഴും ആ നന്ദി പുലർത്തി.

എന്നാൽ ഇപ്പോൾ സ്വന്തം കുട്ടികളെ പോലും ശ്രദ്ധിക്കാതെയുള്ള ഈ പെരുമാറ്റം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. അശ്വതിയുടെ ഭര്‍ത്തൃ സഹോദരനായിരുന്നു സൂരജ്. സ്വന്തം അമ്മയോട് എന്നപോലെ അശ്വതി ഏടത്തിയെ ഇഷ്ടമായിരുന്നു അവന്.

ഒരാഴ്ചയായിട്ടും ഏടത്തിയുടെ പെരുമാറ്റത്തിന് ഒരു മാറ്റവും ഉണ്ടാകാതെ വന്നപ്പോൾ സൂരജ് ആകെ അസ്വസ്ഥനായി. ഏടത്തി, എന്താ കാര്യം? എന്തായാലും പറയു ഏടത്തി? ഞങ്ങൾ ആരെങ്കിലും ഏടത്തിയുടെ മനസ്സ് നോവിച്ചോ? അറിയാതെ ആരെങ്കിലും ഏടത്തിയെ വിഷമിപ്പിച്ചോ? എന്തായാലും പറയൂ പ്ലീസ്….

ഒന്നുമില്ല, ആരും ഒന്നും പറഞ്ഞില്ല. ആരും എന്നോട് മോശമായി പെരുമാറിയതും ഇല്ല. അശ്വതി അരിശത്തോടെ സൂരജിനോട് പറഞ്ഞു.

പിന്നെ എന്താ ഏടത്തിയിങ്ങനെയൊക്കെ പെരുമാറുന്നത്? ഏടത്തിയുടെ മുഖത്തെന്നും സന്തോഷം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇത് ആദ്യമായി….

എപ്പോഴും സന്തോഷം മാത്രമല്ലേ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇതും കണ്ടോളൂ. ദയാരഹിതമായി അശ്വതി മറുപടി നൽകി.

ഇത് തന്‍റെ ഏടത്തി അല്ല. മറ്റാരോ ആയിരിക്കും എന്ന് മട്ടിൽ സൂരജ് അശ്വതി ഏടത്തിയെ നോക്കി. അവരോട് എന്തു പറയണം, അത് എങ്ങനെ പറയണം എന്നൊക്കെ സൂരജ് അസ്വസ്ഥനായി. പെട്ടെന്നാണ് അശ്വതിയുടെ നാവിൽ നിന്ന് ഹൃദയം കുത്തിത്തുളയ്ക്കുന്ന വാക്കുകൾ വന്നത്. എന്‍റെ അനിയാ, നിനക്കിവിടെ എന്താ കാര്യം? നിന്‍റെ പരിഭവമൊക്കെ സർവ്വ ഗുണസമ്പന്നയായ നിന്‍റെ ഭാര്യയോട് ചെന്നു പറയൂ. ഞാൻ വെറും നാട്ടിൻപുറത്തുകാരി. അടിച്ചു വാരാനും പാത്രം തേക്കാനും അല്ലാതെ എനിക്ക് എന്ത് അറിയാം?

ഏടത്തി… ഏടത്തി എന്തൊക്കെയാണ് ഈ പറയുന്നത്. ഏടത്തി ഇല്ലെങ്കിൽ പിന്നെ ഈ വീട് ഉറങ്ങിയ പോലെയല്ലേ എന്നൊക്കെ പറയണമെന്ന് സൂരജിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അശ്വതിയുടെ രോഷം നിറഞ്ഞ മറുപടികേട്ട് സൂരജ് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

വീട്ടിൽ ഇത്ര അംഗങ്ങൾ ഉണ്ടായിട്ടും അവിടെ നിശബ്ദത തളം കെട്ടി നിന്നു. രാജീവ് ആകട്ടെ മൂടികെട്ടിയ അന്തരീക്ഷത്തിന്‍റെ നിശബ്ദത അകറ്റുവാനായി എന്തെങ്കിലും ഫലിതങ്ങൾ പറയുകയോ ഓഫീസിൽ നടന്ന ഒന്നുരണ്ട് സംഭവങ്ങൾ പറഞ്ഞ മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുമ്പോഴൊക്കെ ആരും തന്നെ തുറന്നു ചിരിച്ചിരുന്നില്ല. അശ്വതി ഏതെങ്കിലും രീതിയിൽ പ്രതികരിച്ചാൽ മതിയായിരുന്നു എന്നോർത്ത് രാജീവ് ഇടയ്ക്കിടയ്ക്ക് അവളുടെ കണ്ണിൽ നോക്കുമായിരുന്നു. വീട്ടുകാരുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടിലായിരുന്നു അശ്വതിയുടെ ഇരിപ്പ്. രോഹിത്തും അമിതയും അവളിൽ നിന്നും ഒഴിഞ്ഞു മാറിനിന്നു.

വീടിന്‍റെ അവസ്ഥ കണ്ട് അശ്വതി ഉള്ളിന്‍റെയുള്ളിൽ ക്രൂരമായി ആനന്ദിക്കുകയായിരുന്നു. വീട്ടുകാർ തന്‍റെ അവസ്ഥയെക്കുറിച്ച് ഓർത്ത് അസ്വസ്ഥരാകുന്നത് കണ്ട് അവൾ ആനന്ദിച്ചു.

എന്നാൽ വീടുമായി അടുപ്പമുള്ളവരോ പുറത്തുനിന്ന് ആരെങ്കിലുമോ വരികയാണെങ്കിൽ അശ്വതി അവരോട് ഹൃദ്യമായി പെരുമാറിയിരുന്നു.

സ്നേഹക്ക് ഓഫീസിൽ പോകുന്നതിനു മുമ്പും തിരികെ എത്തിയാലും ആകെ ജോലി തിരക്ക് തന്നെ. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും അവൾക്ക് സമയം കിട്ടാറില്ലായിരുന്നു. ചിലപ്പോൾ ലഞ്ച് ബോക്സ് പോലും കൊണ്ടുപോകാൻ മറക്കും.

അശ്വതി ഇതൊക്കെ വെറുതെ നോക്കിയിരിക്കും. എന്നല്ലാതെ സ്നേഹയെ സഹായിച്ചിരുന്നില്ല. എന്നാൽ രാജീവിനായിരുന്നു ഏറ്റവും വിഷമം. അശ്വതിയുടെ സഹായമില്ലാതെ അയാൾക്ക് ഒരു തീരുമാനമെടുക്കുക എന്നത് ഏറെ പ്രയാസമായിരുന്നു.

എന്താ മോളെ, നിനക്ക് സുഖമില്ലേ? ഒരു ദിവസം അശ്വതിയോട് അമ്മായിയമ്മ ചോദിച്ചു.

അല്പം ആലോചിച്ചശേഷം അശ്വതി മനസ്സില്ലാ മനസ്സോടെ പറഞ്ഞു, ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. എനിക്കൊരു കുഴപ്പവുമില്ല.

മോളെ, മനസ്സിന്‍റെ സ്ഥിതി നന്നായാൽ ആരോഗ്യനില മെച്ചമാവും. മനസ്സ് നന്നായാൽ എല്ലാം ശരിയാവും. അമ്മായി അച്ഛൻ എന്നത്തേയും പോലെ വാത്സല്യത്തോടെ പറഞ്ഞു. അമ്മായി അച്ഛന് അശ്വതിയോട് പ്രത്യേക വാത്സല്യം തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകൾ അവൾ ശ്രദ്ധയോടെ കേൾക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇന്ന് അദ്ദേഹത്തിന്‍റെ സംസാരം കേട്ട് അവൾക്ക് പുച്ഛമാണ് തോന്നിയത്.

ഒരു ദിവസം സ്നേഹയും സൂരജും തർക്കത്തിനിടയ്ക്ക് പതുക്കെ ഏടത്തി എന്നു പറയുന്നത് അശ്വതി കേൾക്കാനിട വന്നു.

ഏടത്തിയോട് പറയൂ. സ്നേഹ പതുക്കെ പറഞ്ഞു.

നമ്മുടെ സുഖദുഃഖത്തെ കുറിച്ച് ഓർത്ത് ഏടത്തി എന്തിനു വേവലാതിപ്പെടണം. നിന്നോട് ആദ്യമേ പറഞ്ഞതല്ലേ മൂന്നുനാലു വർഷത്തേക്ക് കുട്ടികളൊന്നും വേണ്ടെന്ന്. ഭയങ്കര ചെലവല്ലേ ഇപ്പോൾ. അടുത്തവർഷം സെലക്ഷൻ ഗ്രേഡിൽ എത്തുകയാണെങ്കിൽ ശമ്പളത്തിൽ കാര്യമായ വ്യത്യാസമുണ്ടാവും. പിന്നെ നമുക്ക് ഒരു മേഡിനെ നിയമിക്കാമല്ലോ? സൂരജ് പറഞ്ഞു.

അപ്പോൾ ഇതുവരെ നടന്നതൊക്കെ മറന്നോ നിങ്ങൾ? സ്നേഹയുടെ അസ്വസ്ഥത നിറഞ്ഞ ചോദ്യം കേട്ട് അശ്വതി അമ്പരന്നു നിന്നു.

നിനക്ക് എന്തുപറ്റി സ്നേഹേ? എന്നെ വിശ്വാസമില്ലേ? വീടും വീട്ടിലെ സ്ഥിതികൾക്കും അനുസരിച്ച് ആയിരിക്കണം നമ്മുടെ ബജറ്റ് തയ്യാറാക്കൽ ഒക്കെ. ദയവായി നീ ഒരു വർഷം കൂടി ക്ഷമിക്കൂ. അതിനുശേഷം മതി കുട്ടികൾ.

എനിക്ക് പേടി ഇനി ഒരിക്കലും…. സ്നേഹ പരിഭ്രമത്തോടെ പറഞ്ഞു.

എന്നുവെച്ചാൽ…

നിങ്ങളൊരിക്കൽ നിർബന്ധിച്ചിട്ട് ഞാൻ അബോഷൻ ചെയ്തതല്ലേ… ഇപ്പോൾ വീണ്ടും… ഞാനും ഒരു സാധാരണ സ്ത്രീയെ പോലെ സുഖവും ശാന്തിയും ഒക്കെ ആഗ്രഹിക്കുന്നു. അല്ലാതെ ഞാൻ കൊലപാതകിയല്ല. എന്‍റെ സ്വന്തം അംശത്തെ അല്ലേ ഞാൻ കൊന്നത്. എന്‍റെ മനസ്സിൽ കല്ലെടുത്തു വച്ചാണ് അന്ന് ഞാൻ അത് ചെയ്തത്. ഇതിന് പ്രകൃതി എന്നാണോ തിരിച്ചടി നൽകാൻ പോകുന്നത്.

സ്നേഹേ! എന്‍റെ ഹൃദയവും കല്ലുകൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. ഇതുവരെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാൻ ഉള്ള ശ്രമത്തിലായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ഏടത്തിയുടെ പുതിയ പെരുമാറ്റം കണ്ട് എനിക്ക് ഭയം തോന്നുന്നു. വീടും ഓഫീസും എല്ലാം നോക്കി നടത്തുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. നിന്നോട് ജോലി ഉപേക്ഷിക്കുവാൻ പറയാനും പറ്റില്ല. കാരണം ഞാൻ ഒറ്റയ്ക്ക് ഇതൊക്കെ….

ഇതെല്ലാം കേട്ട് അശ്വതിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി.

സ്നേഹയെ വിവാഹം ചെയ്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ സൂരജ് പറഞ്ഞ വാക്ക് അക്ഷരംപ്രതി അവൾ ഓർമിച്ചു. എന്‍റെ ഏടത്തിയമ്മ എല്ലാവരെയും എപ്പോഴും സഹായിച്ചിട്ടുണ്ട്, സഹായിക്കുന്നുണ്ട്. നീ ഏടത്തിക്ക് എപ്പോഴും ഒരു സഹായം ആകണം.

പഴയ കാര്യങ്ങൾ ഓർത്ത് അശ്വതി ഏങ്ങിക്കരയുവാൻ തുടങ്ങി. എന്തുകൊണ്ടാണ് തന്‍റെ മനസ്സിൽ ഇത്തരം കലുഷതകൾ നിറഞ്ഞത്. വീടിനകത്ത് ഇരുന്ന് ഓരോന്ന് ആലോചിച്ച് തന്‍റെ മനസ്സാകെ ദുഷിച്ചുവല്ലോ? വീട്ടുകാരെല്ലാം തന്‍റെ ഇഷ്ടത്തിന് അനുസരിച്ചാണ് പെരുമാറിയിരുന്നത്. സ്നേഹയുടെയും സൂരജിന്‍റെയും ത്യാഗത്തിന് മുന്നിൽ താൻ എത്ര നിസ്സാരയാണെന്ന് അശ്വതി ഓർത്തു.

സൂരജ്, സ്നേഹ നിങ്ങൾ ഇങ്ങോട്ട് വരൂ, കണ്ണു തുടച്ചുകൊണ്ട് അവരെ രണ്ടുപേരെയും അവൾ അടുക്കൽ വിളിച്ചു.

ഏടത്തിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് സൂരജ് പൂർവ്വാധികം സന്തോഷത്തോടെയും ഉത്സാഹത്തോടെയും അവരെ നോക്കി.

അശ്വതി സ്നേഹയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, നീ ഒരു പ്രശ്നവുമുണ്ടാക്കല്ലേ? നീ അമ്മയാകണം, ഞാനില്ലേ നിന്‍റെ കുഞ്ഞിനെ നോക്കാൻ… നമുക്ക് ഈ വിവരം അമ്മയെയും അച്ഛനെയും അറിയിക്കാം.

ഏടത്തിയുടെ പഴയതു പോലെയുള്ള സ്നേഹപ്രകടനം കണ്ട് സ്നേഹ ആശ്ചര്യപ്പെട്ടു. തന്‍റെ മനസ്സിലെ ഭാരം കുറഞ്ഞതുപോലെ അവൾക്ക് തോന്നി.

പിന്നീട് ആ വീട്ടിൽ എല്ലാം പഴയതുപോലെ സ്നേഹ നിർഭരമായി.

ഏടത്തി, ഏടത്തിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുമായുള്ള അഭിമുഖം തുടങ്ങാൻ പോകുന്നു. വേഗം വരൂ…

അശ്വതി ഓടിവന്ന് ടിവിക്ക് മുന്നിലിരുന്നു. എഴുത്തുകാരിയുടെ എല്ലാ നോവലുകളും ചെറുകഥാസമാഹാരങ്ങളും അവൾ വായിച്ചിട്ടുണ്ടായിരുന്നു. അഭിമുഖത്തിലെ ചില ഭാഗങ്ങൾ അശ്വതിയുടെ മനസ്സിൽ പതിഞ്ഞു നിന്നു.

നല്ല പരിപാടിയായിരുന്നു അല്ലേ ഏട്ടത്തി. എത്ര ഉജ്ജ്വലമായാണവർ ഉത്തരം തന്നത്. സ്നേഹ സന്തോഷത്തോടെ പറഞ്ഞു.

അതെ, ഈ ഇന്‍റർവ്യൂവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് അറിയേണ്ടേ? സ്ത്രീയെ നദിയോട് ഉപമിച്ചത്. ഒഴുകുന്ന നദിയുടെ തടങ്ങളിൽ അല്ലേ സംസ്കാരങ്ങൾ ഉടലെടുത്തത്. സ്ത്രീയുടെ ഹൃദയത്തിൽ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ധാര ഒഴുകുമ്പോഴാണ് വീട്, സമൂഹം, സംസ്കാരം ഇതൊക്കെ വികസിക്കുന്നത്.

അതിനുശേഷം സ്നേഹയും അശ്വതിയും അവരവരുടെ ഉത്തരവാദിത്തങ്ങളിൽ വ്യാപൃതരായിരുന്നു. അശ്വതിയുടെ മനസ്സിൽ ഒഴുകുന്ന വാൽസല്യത്തിന്‍റെ ധാര ആ വീടിനെ സ്നേഹസമ്പന്നമാക്കി. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന വറ്റാത്ത നദി പോലെ…

സ്നേഹമർമ്മരം

അതൊരു ഞായറാഴ്ചയായിരുന്നു. പക്ഷേ പതിവുപോലെ രാഹുൽ അന്നും ഫാക്ടറിയിലേക്ക് പോയി. ഫാക്ടറിയിൽ പണിയൊന്നും ഉണ്ടായിരുന്നില്ല. പണിക്കാരും മറ്റു സ്റ്റാഫുകളും എല്ലാം അവധിയിലാണ്. വീട്ടിൽ ചടഞ്ഞു കൂടിയിരിക്കാൻ രാഹുലിന് ഇഷ്ടമല്ല. ഗോഡൗണിലെ സാധനങ്ങളുടെ ലിസ്റ്റ് നോക്കുന്നതിലും ഓഫീസ് ഫയലുകൾ പരിശോധിക്കുന്നതിലും അയാൾ മുഴുകി.

പകലന്തിയോളം പണിയെടുത്ത് വീട്ടിലുള്ളവരെ തന്നാലാവുന്ന വിധം സംരക്ഷിക്കുക. അവരുടെ സുഖസൗകര്യങ്ങൾക്ക് ആവശ്യമായതെല്ലാം ഒരുക്കിയെടുക്കുക. ഇതൊക്കെയാണ് ഒരു ഗൃഹനാഥന്‍റെ ചുമതല എന്ന് അദ്ദേഹം കരുതി. കർത്തവ്യ നിർവഹണത്തിൽ അദ്ദേഹം തൃപ്തനുമായിരുന്നു.

പത്തിരുപത് പേരുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയുടെ പിൻനിരയിൽ പാതി മാത്രം കാണാവുന്ന ഒരു മങ്ങിയ മുഖത്തിനപ്പുറം പ്രാധാന്യം രാഹുലേട്ടൻ എനിക്ക് കൽപ്പിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ഭർത്തൃ ഗൃഹത്തിൽ എത്തിയ നാൾ മുതൽ എന്‍റെ അനുഭവം ഇതാണ്. ഒന്ന് ടൗണിൽ ചുറ്റി കറങ്ങാൻ പോയാൽ പോലും അദ്ദേഹം സ്വന്തം കുടുംബത്തെ കൂടെ കൂട്ടും. എല്ലാവർക്കും വേണ്ടി ഷോപ്പിംഗ് നടത്തുന്ന കൂട്ടത്തിൽ എന്തെങ്കിലുമൊന്ന് എനിക്കായി വാങ്ങി എങ്കിൽ ആയി.

രാഹുലേട്ടന്‍റെ ഇത്തരം പ്രവർത്തികൾ ആദ്യമാദ്യം എനിക്ക് അസഹനീയമായിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സിൽ എനിക്ക് യാതൊരു സ്ഥാനവും ഇല്ലാത്തതുപോലെ. പിന്നീട് ഞാൻ സ്വയം സമാധാനിച്ചു. വർഷങ്ങൾ കടന്നുപോകുമ്പോൾ ഞങ്ങൾക്ക് കുട്ടികളൊക്കെയായി കഴിയുമ്പോൾ ഞങ്ങളുടേതായ ഒരു കുടുംബം ഉണ്ടാകും. അപ്പോൾ എനിക്ക് കുടുംബത്തിൽ ഒരു സ്ഥാനവും ഉണ്ടാകും. എന്നാൽ മോഹങ്ങൾ വ്യർത്ഥമാണെന്ന് വൈകാതെ എനിക്ക് മനസ്സിലായി.

മൂത്തമകൾ രേഖയ്ക്ക് ഇരുപത്തിനാല് തികഞ്ഞു. രഞ്ജിത്തിന് 22 രോഹിത്തിന് 19 വയസ്സായി. പണ്ട് എനിക്കെന്തിനും അമ്മായിഅമ്മയോട് പണം ചോദിക്കണം ആയിരുന്നു. എങ്കിൽ ഇന്ന് രേഖയോടാണ് ചോദിക്കേണ്ടത്. എന്നൊരു വ്യത്യാസമേയുള്ളൂ. രാഹുലേട്ടന്‍റെ നിർദ്ദേശമാണ് ഇത്. പണം കുട്ടികളുടെ കയ്യിൽ കൈകാര്യം ചെയ്യാൻ നൽകിയാലേ അവർ സ്വയം പര്യാപ്തരായി ഗൃഹഭരണം ശീലിക്കുകയുള്ളൂ അത്രേ. പണത്തിന്‍റെ മഹത്വം കുട്ടികളെ അറിയിക്കാനും ഇതാണ് നല്ല മാർഗ്ഗം എന്നാണ് അദ്ദേഹം കരുതുന്നത്. ഇന്നലെയും കൂടി അദ്ദേഹം പറഞ്ഞു രേഖ വളരെ സമർത്ഥയാണെന്ന്.

ബാങ്കിലെ സകല ഇടപാടിനും അവളെയാണ് അയക്കുന്നത്. മമ്മിക്ക് എന്തെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ ഉറച്ചു പറയാത്തത് എന്താ? കഴിഞ്ഞ തവണ കുറേ സാധനങ്ങൾ വാങ്ങിയതല്ലേ? വെറുതെ കളയാൻ ഇവിടെ പൈസ ഇല്ലെന്നറിയില്ലേ? ഞാൻ മമ്മിയെ കുറ്റപ്പെടുത്തുകയല്ല. അടുത്ത ആഴ്ച പൈസ തരാം. അതുവരെ അഡ്ജസ്റ്റ് ചെയ്യ്! ഇങ്ങനെ പോകുന്നു അവളുടെ ഭരണം.

രാഹുലേട്ടൻ രേഖ പറഞ്ഞത് കേട്ടിട്ട് ഒന്നും മിണ്ടിയില്ലെങ്കിലും ഭൂമി പിളർന്ന് അതിലേക്ക് പോയാൽ മതി എന്നു പോലും ഞാൻ ചിന്തിച്ചു പോയി.

ബിഎസ്സി നേഴ്സിംഗ് കഴിഞ്ഞ് സർക്കാർ ആശുപത്രിയിൽ നേഴ്സ് ആയിരുന്നു ഞാൻ. സൗന്ദര്യം കൊണ്ടും സ്മാർട്നസ് കൊണ്ടും എല്ലാവരുടെയും പ്രീതി സമ്പാദിച്ചു.

ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടർ മോഹനുമായി ഞാൻ അടുത്തത് പെട്ടെന്നാണ്. ആ ആകാരഭംഗിക്ക് മുന്നിൽ ഞാൻ അടിപ്പെട്ടു എന്ന് പറയുന്നതാവും ശരി. ഒരു ദിവസം മോഹൻ തന്‍റെ പ്രണയം എന്നോട് വെളിപ്പെടുത്തിയപ്പോൾ 7 ആകാശത്തിനും മേലെയാണ് ഞാൻ എന്ന് എനിക്ക് തോന്നി.

ഒരേ സ്ഥലത്തെ ജോലിയും കൂടി കാഴ്ചകളും ഞങ്ങളുടെ പ്രണയത്തിന് നിറം പകർന്നു. അവസാനം ഞങ്ങൾ ഒന്നാകാൻ തീരുമാനിച്ചു. എന്‍റെ അച്ഛനമ്മമാർക്കും മോഹനെ ഒരുപാട് ഇഷ്ടമായി. തങ്ങളുടെ സമുദായത്തിൽ നിന്നു തന്നെ ഒരു ഡോക്ടർ പയ്യൻ ജാമാതാവായി എത്തുന്നതിൽ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

ഇത്രയും ഒക്കെയാണെങ്കിലും ഞാൻ പ്രേമാന്ധയൊന്നും ആയിരുന്നില്ല. മോഹന് വെറുമൊരു എംബിബിഎസ് ഡിഗ്രി മാത്രമേയുള്ളൂ. ഒരു സർക്കാർ ഡോക്ടർക്ക് ഏറിയാൽ എന്തു കിട്ടാനാണ്. സ്വന്തമായി ഒരു ആശുപത്രി തുടങ്ങാൻ മാത്രം ധനികനായിരുന്നില്ല മോഹൻ. തുടർന്ന് പഠിക്കുവാൻ എന്തുകൊണ്ട് മോഹനെ പ്രോത്സാഹിപ്പിച്ചു കൂടാ. എംഎസും കഴിഞ്ഞ ശേഷം മോഹനെ വിവാഹം കഴിക്കുകയാണെങ്കിൽ എന്‍റെ അന്തസ്സും വർദ്ധിക്കില്ലേ?

ഞാൻ മനസ്സിലുള്ളത് മോഹനോട് പറഞ്ഞു. വിവാഹശേഷം ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ സ്വന്തം ഡിസ്പെൻസറി തുടങ്ങണം എന്ന ലക്ഷ്യമായിരുന്നു മോഹന്. തുടർന്ന് പഠിക്കണമെന്നുള്ള ആഗ്രഹത്തിന് മോഹൻ ഒടുവിലത്തെ സ്ഥാനമേ നൽകിയുള്ളൂ.

വിവാഹത്തിനു മുമ്പ് എംഎസ് ചെയ്യാം എന്ന് അദ്ദേഹം ഒടുവിൽ സമ്മതിച്ചു. മോഹൻ അതിനായി മുംബൈയ്ക്ക് പോയി. ഞാൻ കൊച്ചിയിൽ തന്നെ തുടർന്നു. എന്നെ കാണാൻ ഇടയ്ക്കിടെ മോഹൻ കൊച്ചിയിൽ എത്തണമെന്നും അദ്ദേഹത്തെ കാണാൻ ഞാൻ ഇടയ്ക്കിടെ മുംബൈയിലേക്ക് ചെല്ലണമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു.

ഞങ്ങളുടെ വിവാഹ നിശ്ചയത്തിനു ശേഷമാണ് മോഹൻ പോയത്. എല്ലാ മാസവും ഒരു ദിവസം മോഹൻ മുടങ്ങാതെ കൊച്ചിയിൽ എത്തുമായിരുന്നു. കത്തുകളിലൂടെ ഞങ്ങൾ ബാക്കി പ്രണയം പങ്കിട്ടു. ഓണ അവധിക്ക് നാല് ദിവസത്തേക്ക് നാട്ടിലെത്തിയ മോഹൻ ഒരു തവണ മാത്രമാണ് എന്നെ കാണാൻ വന്നത്. ഒരു മാസത്തിനു ശേഷം ഞാൻ മുംബൈയ്ക്ക് തിരിച്ചു. അവിടെ എന്‍റെ അമ്മായിയുടെ വീട്ടിലെത്തിയശേഷം ഞാൻ മോഹനെ ഫോണിൽ വിളിച്ചു.

കാണാൻ എത്തിയപ്പോൾ മോഹൻ തനിച്ചായിരുന്നില്ല. സഹപാഠിയായ ഡോക്ടർ സ്നേഹയും ഒപ്പമുണ്ടായിരുന്നു. അവൾ മോഹന്‍റെ ഒപ്പം എംഡി ചെയ്യുകയാണ്. മോഹൻ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നതിനുപകരം കൊച്ചിയിലെ ഒരു നേഴ്സ് ആണെന്നും മോഹന്‍റെ നല്ല സുഹൃത്താണെന്നും ആണ് പറഞ്ഞത്.

എരിയുന്ന ഹൃദയവുമായി ഞാൻ തിരിച്ചെത്തി. ഞങ്ങളുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയതായി ഇരുവീട്ടുകാരും മനസ്സിലാക്കി. ഇത്രയൊക്കെ സംഭവങ്ങളും നടന്നിട്ടും ഞാൻ നിരാശയ്ക്ക് അടിമപ്പെടാത്ത ഭാവം നടിച്ചു. എന്‍റെ പ്രസന്ന ഭാവത്തിന് യാതൊരു മാറ്റവും വരുത്തിയില്ല. ആറു മാസങ്ങൾക്ക് ശേഷം മോഹന്‍റെ വിവാഹവാർത്ത അറിഞ്ഞ ദിവസം ഞാൻ തളർന്നുപോയി. മുറിയടച്ചിരുന്ന് നിയന്ത്രണം വിട്ട് ഞാൻ കരഞ്ഞു.

അടുത്ത ദിവസമായപ്പോഴേക്കും യാഥാർത്ഥ്യവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു. ഞാൻ ആലോചിച്ചു തെറ്റ് എന്റേതാണ്. മോഹൻ കല്യാണത്തിന് എപ്പോഴേ തയ്യാറായതാണ്. അപ്പോൾ മോഹന് എംഎസ് ബിരുദം ഇല്ലാത്തതിൽ എനിക്ക് കുറച്ചിലായിരുന്നു. ഇപ്പോൾ എംഎസ് നേടി വലിയ സർജനായി കഴിയുമ്പോൾ എന്നെപ്പോലെയുള്ള സാധാരണ നഴ്സിനെ എങ്ങനെ ഉൾക്കൊള്ളും?

അതുകഴിഞ്ഞ് രണ്ടു വർഷങ്ങൾക്കുശേഷമാണ് ഞാൻ രാഹുലേട്ടനെ പരിചയപ്പെടുന്നത്. വണ്ടിയിടിച്ച് ശരീരം മുഴുവൻ പരിക്കുകളുമായി റോഡ് അരികിൽ കിടന്നിരുന്ന ഒരു മനുഷ്യനെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു രാഹുലേട്ടൻ. മെഷീനുകളുടെ സ്പെയർപാർട്സുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ മെക്കാനിക്കായി ജോലി നോക്കുന്ന അദ്ദേഹത്തിന് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു.

അച്ഛനമ്മമാർ, ചേട്ടൻ, ചേട്ടത്തിയമ്മ, അനിയൻ, പെങ്ങന്മാർ എന്നിങ്ങനെ ഒരുപാട് അംഗങ്ങൾ ഉള്ള വലിയ കുടുംബത്തിൽ അംഗമായിരുന്നു അദ്ദേഹം. രാഹുലേട്ടൻ ഒരു കാര്യം കൂടി പറഞ്ഞു. വിവാഹശേഷം സ്ത്രീകളെ ജോലിക്ക് അയക്കുന്ന പതിവ് തന്‍റെ കുടുംബത്തിൽ ഇല്ലെന്ന്. ജോലി തുടരാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ആ അഭിപ്രായത്തെ ഞാൻ അനുകൂലിച്ചു. അദ്ദേഹത്തിന്‍റെ നിഷ്കളങ്കതയും സഹൃദയത്വവും തുറന്ന പെരുമാറ്റവും എന്നെ വല്ലാതെ ആകർഷിച്ചു. തുടർന്ന് രാഹുലേട്ടൻ എന്‍റെ മാതാപിതാക്കളെ കണ്ടു. അങ്ങനെ ഞങ്ങളുടെ വിവാഹം ഗംഭീരമായി നടന്നു.

രാഹുലേട്ടൻ കഠിനാധ്വാനി ആയിരുന്നതുകൊണ്ട് ജീവിതത്തിൽ പുരോഗതി ഏറി കൊണ്ടിരുന്നു. ഇന്ന് അദ്ദേഹം സ്പെയർ പാർട്സുകൾ നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ്.

ഡോർബെൽ ശബ്ദിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. ക്ലോക്കിലേക്ക് നോക്കി മണി അഞ്ചാവാറായിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് വാതിൽ തുറന്നു. രേഖ അകത്തു കയറി അവളോടൊപ്പം സുഹൃത്ത് മനീഷും ഉണ്ടായിരുന്നു. രേഖയ്ക്ക് ഈയിടെയായി അവനോട് അല്പം സൗഹൃദം കൂടുതലാണ്.

ഒരു സ്വകാര്യ കൺസഷൻ കമ്പനിയിൽ എൻജിനീയറാണ് അവൻ. രാഹുലേട്ടന്‍റെ കമ്പനിയുടെ തൊട്ടടുത്തുള്ള ബിൽഡിംഗ് പണിത മനീഷിന്‍റെ കമ്പനിയാണ്. അവിടെ സൂപ്പർവൈസർ ആയിരുന്നപ്പോൾ രാഹുലേട്ടൻ പരിചയപ്പെട്ടതാണ്. ഒരിക്കൽ അവൻ അദ്ദേഹത്തോടൊപ്പം വീട്ടിലെത്തി. രേഖയും അപ്പോഴാണ് അവനെ കാണുന്നത്. പിന്നെ എപ്പോഴോണോ ഇവർ സുഹൃത്തുക്കൾ ആയത്?

അവൻ പോയശേഷം തന്‍റെ റൂമിലേക്ക് നീങ്ങിയ രേഖയെ ഞാൻ സോഫയിൽ ഒപ്പം പിടിച്ചിരുത്തി. അല്പനേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു, മോളെ മമ്മി കുറെ നാളായി ശ്രദ്ധിക്കുന്നു മനീഷുമായുള്ള നിന്‍റെ അടുപ്പം കൂടുന്നില്ലേ എന്ന് മമ്മിക്ക് ഒരു സംശയം നിനക്ക് അവനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ അവന്‍റെ മാതാപിതാക്കളോട് സംസാരിക്കാം എന്തുപറയുന്നു?

രേഖ ചിരിച്ചുകൊണ്ട് പറഞ്ഞു, മമ്മിക്ക് അറിയാമോ മനീഷിന്‍റെ അച്ഛൻ ഹാർട്ട് സ്പെഷലിസ്റ്റ് ഡോക്ടർ മേനോൻ എത്ര വലിയ പേര് കേട്ട മനുഷ്യനാണെന്ന്? അവന്‍റെ അമ്മയാണെങ്കിൽ…

അറിയാം ഞാൻ സംഭാഷണം ദീർഘിപ്പിക്കാൻ ആഗ്രഹിച്ചില്ല.

അതല്ല മമ്മി കാര്യം! മനീഷ് അച്ഛന്‍റെയും അമ്മയുടെയും മുന്നിൽ ഒന്നുമല്ല. എൻജിനീയറാണെങ്കിലും അവന്‍റെ വരുമാനം തുച്ഛമാണ്. അവൻ എംബിഎ ചെയ്യുകയാണെങ്കിൽ ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനിയിൽ ജോലി കിട്ടാൻ സാധ്യതയുണ്ട്. നല്ല ശമ്പളവും കിട്ടും. അവൻ ഒത്തിരി ഉയരത്തിൽ എത്തണമെന്നാണ് എനിക്ക്.

അപ്പോൾ അവനെ മുംബൈയിലേക്ക് പറഞ്ഞുവിടാൻ ആണോ നിന്‍റെ ഉദ്ദേശം? ഞാൻ തിരക്കി.

അതെ മമ്മി, പക്ഷേ അവൻ പോകുന്നതിനു മുമ്പ് നമുക്ക് എൻഗേജ്മെന്‍റ് നടത്താം.

ഞാൻ ആലോചിക്കുകയായിരുന്നു ഇനിയും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഞാൻ എന്‍റെ ജീവിതത്തിലെ ഏടുകൾ രേഖയ്ക്ക് മുന്നിൽ തുറന്നു. അവളെല്ലാം ശ്രദ്ധയോടെ കേട്ടു.

എന്‍റെ കഥ മുഴുവൻ വിവരിച്ച ശേഷം ഞാൻ അവളോട് പറഞ്ഞു. ഭർത്താവിന്‍റെ ഉന്നതി ആഗ്രഹിക്കുന്ന ഭാര്യ ഉയർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്തും ഒപ്പം ഉണ്ടാവും. കാമുകന്‍റെ ഉയർച്ച ആഗ്രഹിക്കുന്ന കാമുകിക്ക് ഒരു പരിധിവരെ മാത്രമേ അവനെ അനുഗമിക്കാൻ സാധിക്കൂ. അതിനുശേഷം കാമുകന്‍റെ ഒപ്പം എത്താൻ കഴിയാതെ അവൾക്ക് പിൻവലിയേണ്ടി വരും. ജീവിതത്തിന്‍റെ പാതയിൽ അവർക്ക് വഴി പിരിയേണ്ടതായും വരും.

രേഖ കർച്ചീഫ് കൊണ്ട് കണ്ണുകൾ ഒപ്പി.

മമ്മി പറയുന്നതിന് അപ്പുറം ഒന്നും ഞാൻ ചെയ്യില്ല. മമ്മി പറഞ്ഞത് സത്യമാണ്. എംബിഎ കഴിയുമ്പോൾ എന്നെപ്പോലെ ബിഎ മാത്രം പഠിച്ച പെൺകുട്ടിയെ മനീഷിനൊരു പക്ഷേ ഉൾക്കൊള്ളാൻ പറ്റില്ല. മമ്മി ഡോക്ടറെ സ്നേഹിച്ചത് പോലെയാവും എന്‍റെ ഗതി.

പിന്നെ അവൾ അല്പം സങ്കോചത്തോടെ ആരാഞ്ഞു, മമ്മി ആ ഡോക്ടറുടെ പേര് പറഞ്ഞില്ലല്ലോ? പ്ലീസ് മമ്മി, ഒന്നു പറയൂ! ഇക്കാര്യം നമ്മൾ രണ്ടാളും മാത്രമേ അറിയൂ.

ഡോക്ടർ മേനോൻ! മോഹൻലാൽ മേനോൻ. മനേഷിന്‍റെ അച്ഛൻ. താൽപര്യമില്ലാതെ ഞാൻ പറഞ്ഞു.

പിന്നിൽ രാഹുലേട്ടൻ മുരടനക്കുന്ന ശബ്ദം. അദ്ദേഹം എത്തിയിട്ട് കുറച്ചധികം സമയം കഴിഞ്ഞിരുന്നു. ഇനി എന്താ സംഭവിക്കുക എന്‍റെ ഈശ്വര, എനിക്കാ ഇരിപ്പിൽ നിന്നും ഒന്ന് ചലിക്കാൻ കൂടി കഴിഞ്ഞില്ല. രാഹുലേട്ടൻ എന്‍റെ സമീപം സോഫയിൽ ഇരുന്നു. നിറ കണ്ണുകളോടെ എന്‍റെ കൈയെടുത്ത സ്വന്തം കൈകളിൽ അമർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ലക്ഷ്മി, നമുക്കൊന്ന് പുറത്തുപോകാം. ഭക്ഷണവും ഇന്ന് പുറത്തുനിന്നാക്കാം.

എനിക്കെന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. ഇത്രയും വർഷങ്ങൾക്കുശേഷം ഇന്ന് എന്‍റെ വ്യക്തിത്വത്തിന്, അസ്തിത്വത്തിന്, ജന്മത്തിനു തന്നെ അർത്ഥം ഉണ്ടായിരിക്കുന്നു. മങ്ങിയിരുന്ന എന്‍റെ മുഖത്ത് തിളക്കമുള്ള പ്രകാശം വന്നുനിറയുന്നതായി എനിക്ക് തന്നെ അനുഭവപ്പെട്ടു. പടത്തിലെ, പിൻനിരയിലെ അവ്യക്തമായ മുഖമായിരുന്നില്ല അപ്പോൾ ഞാൻ. ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ ആകാശം നിറഞ്ഞുനിന്ന ഒരു മഴവില്ല്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें