Parenting- ഉത്സാഹക്കുറവുള്ള കുട്ടികൾ

സ്വന്തം കുഞ്ഞുങ്ങൾ എല്ലാം തികഞ്ഞവരും മിടുക്കരുമാകണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുക. നല്ല ആരോഗ്യവും ബുദ്ധിയും കഴിവുമുള്ളവരുമാകണം അവർ. എന്നാൽ ചില കുട്ടികളെങ്കിലും ഇതിന് നേർവിപരീതമായിരിക്കും. സമപ്രായക്കാരെ അപേക്ഷിച്ച് മിക്ക കാര്യങ്ങളിലും ഇവർ പിന്നോക്കമായിരിക്കും. ഇവരെയാണ് ഉത്സാഹക്കുറവുള്ള കുട്ടികളായി കണക്കാക്കുന്നത്.

4- 5 മാസം പ്രായമുള്ള കുഞ്ഞ് ലൈറ്റിന്‍റെ നേരെ നോക്കാതിരിക്കുക, കിലുക്കത്തിന്‍റെ ശബ്ദം കേട്ട് അത് പിടിക്കാൻ ശ്രമിക്കാതിരിക്കുക, അമ്മയെ തിരിച്ചറിയുമെങ്കിലും ഉച്ചത്തിൽ ബഹളം വയ്ക്കുകയോ പലതരം ശബ്ദങ്ങളുണ്ടാക്കാതിരിക്കുകയോ ചെയ്യുക, 10 മാസം പ്രായമുള്ള കുഞ്ഞ് അമ്മ, അച്‌ഛൻ എന്നിങ്ങനെയുള്ള പദങ്ങൾ ഉച്ചരിക്കാതിരിക്കുക, 4- 5 വയസുള്ള കുട്ടി ഒരു കളിയിലും താൽപര്യം കാട്ടാതിരിക്കുക, സമപ്രായക്കാരോട് സംസാരിക്കാതിരിക്കുക എന്നിങ്ങനെയുള്ള ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴാണ് കുട്ടിക്കെന്തോ ഉത്സാഹക്കുറവുള്ളതായി നാം തിരിച്ചറിയുന്നത്. സമപ്രായക്കാരെപ്പോലെ ആരോഗ്യമുള്ളവരോ ഊർജ്ജസ്വലരോ അല്ലാത്ത കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഉടൻ തന്നെ ശിശുരോഗവിദഗ്ദ്ധനെ കാണിച്ചിരിക്കണം.

ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ കാണാതിരിക്കുകയും അതേസമയം കുഞ്ഞുങ്ങൾ ഉത്സാഹക്കുറവുള്ളവരായി കാണപ്പെടുകയും ചെയ്യുകയാണെങ്കിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ കാണാതിരിക്കുകയും അതേസമയം കുഞ്ഞുങ്ങൾ ഉത്സാഹക്കുറവുള്ളവരായി കാണപ്പെടുകയും ചെയ്യുകയാണെങ്കിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് അപ്പോളോ ആശുപത്രിയിലെ ശിശുരോവിദഗ്ദ്ധ ഡോ. ഷീല പറയുന്നത്.

ഉത്സാഹക്കുറവിനുള്ള കാരണങ്ങൾ

  • ഗർഭകാലത്ത് അമ്മ പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുകയും ആരോഗ്യവതിയായിരിക്കുകയും ചെയ്തിട്ടും കുഞ്ഞ് ആരോഗ്യക്കുറവോടെ ജനിക്കുക.
  • പ്രസവ സമയത്ത് സങ്കീർണ്ണതകളുണ്ടാവുക. പ്രസവം നടക്കുമ്പോൾ തടസ്സമോ പ്രശ്നമോ ഉണ്ടായി കുഞ്ഞിന്‍റെ മസ്തിഷ്കത്തിൽ ഓക്സിജൻ എത്താതിരിക്കുക.
  • ശ്വാസ സംബന്ധവും ഹൃദയ സംബന്ധവുമായ അസുഖങ്ങൾ, മറ്റ് ജന്മനായുണ്ടാവുന്ന അസുഖങ്ങൾ.
  • പോഷക സമ്പന്നമായ ഭക്ഷണം ലഭിക്കാതെ, കുട്ടികളുടെ രോഗ പ്രതിരോധശേഷി ശരിയായി വികസിക്കാതെ പനി, വയറിളക്കം, രക്തക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവുക.
  • ഗർഭകാലത്തിന്‍റെ ആദ്യമാസങ്ങളിൽ അമ്മയ്ക്ക് ജർമ്മൻ മീസിൽസു പോലെയുള്ള (റൂബേല്ലാ) വൈറൽ ഇൻഫക്ഷൻ ഉണ്ടായാൽ കുഞ്ഞും അതേ അസുഖത്തോടെ ജനിക്കാം. ഇത്തരം കുഞ്ഞുങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങളോ തിമിരമോ ഉണ്ടാകാം.
  • തുടർച്ചയായ നിരീക്ഷണത്തിലൂടെയും കുഞ്ഞുങ്ങളുടെ ആരോഗ്യക്കുറവ് തിരിച്ചറിയാനാവും. തൂക്കം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുക, പ്രായത്തിന് ആനുപാതികമല്ലാത്ത പൊക്കം, ശിരസ്സിന്‍റെ വലിപ്പം എന്നിവ ശ്രദ്ധിച്ചാലും മേൽപ്പറഞ്ഞ ആരോഗ്യക്കുറവ് തിരിച്ചറിയാനാവും. കുട്ടിയുടെ വളർച്ച സാധാരണ രീയിയിലാണോയെന്ന് വിലയിരുത്താനുള്ള മാർഗ്ഗവുമാണിത്.

പോഷകക്കുറവു കൊണ്ടാണ് കുഞ്ഞിന് ഉത്സാഹമില്ലായ്മ കാണപ്പെടുന്നതെങ്കിൽ നല്ലൊരു ഡയറ്റീഷ്യനെ കണ്ട് ഡയറ്റ് ചാർട്ട് തയ്യാറാക്കാം. ഉത്സാഹക്കുറവുള്ള കുട്ടിക്കൊപ്പം മാതാപിതാക്കൾ കൂടുതൽ സമയം ചെലവഴിക്കണം. അവർക്ക് വേണ്ടുവോളം സ്നേഹവും കരുതലും നൽകണം. വീട്ടിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാൻ കുടുംബാംഗങ്ങൾ ശ്രമിക്കുക. കാലക്രമേണ കുഞ്ഞിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇതെല്ലാം സഹായകരമാകും.

ടീച്ചർ പക്ഷഭേദം കാണിച്ചാൽ എന്തു ചെയ്യും?

ദില്ലു എന്നാണ് ആ കുട്ടിയുടെ പേര്. പഠിക്കുന്നത് എട്ടാം ക്ലാസ്സിൽ. മറ്രൊരു കുട്ടിയായി ഉണ്ടായ നിസ്സാര പ്രശ്നം വഴക്കായപ്പോൾ ക്ലാസ്സ് ടീച്ചർ അവളെ മാത്രം വഴക്കു പറഞ്ഞു. കാരണം എതിരാളി സ്കൂളിലെ മറ്റൊരു ടീച്ചറുടെ മകളാണ്. കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞുവെങ്കിലും രക്ഷിതാക്കൾ ഗൗരവമായെടുത്തില്ല.

എന്നാൽ യഥാർത്ഥ പ്രശ്നം തുടങ്ങിയത് പിന്നീടാണ്. ഫസ്റ്റ് ടേമിൽ മലയാളത്തിനു നല്ല മാർക്കുണ്ടായിരുന്ന കുട്ടിക്ക് സെക്കന്‍റ് ടേമിൽ ശരാശരി. അപ്പോൾ രക്ഷിതാക്കൾ കാരണം ചോദിച്ചു. അവൾ മടിച്ചു മടിച്ചു പറഞ്ഞു. “ടീച്ചർക്ക് എന്നെ ഇഷ്ടമില്ല. അതാ മാർക്ക് കുറച്ചത്” എന്ന്. പേര് സാങ്കള്പികമാണെങ്കിലും മേൽപ്പറഞ്ഞത് നടന്ന സംഭവമാണ്. ഒരുപക്ഷേ മിക്ക രക്ഷിതാക്കളും നോരിട്ടുണ്ടാവും ഇതുപോലൊരു പ്രതിസന്ധി.

ടീച്ചർ നിങ്ങളുടെ കുട്ടിയോട് പക്ഷഭേദം കാട്ടുന്നുവെന്ന് തോന്നിയാൽ നിങ്ങൾ എങ്ങനെയാവും പ്രതികരിക്കുക. സ്കൂളിൽ നേരിട്ടെത്തി ബന്ധപ്പെട്ട ടീച്ചറോട് സംസാരിക്കുമോ അതോ സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണം എന്തെന്ന് കൂടിക്കാഴ്ചയ്ക്കു മുമ്പ് തിരക്കുമോ?

രണ്ടാമത് പറഞ്ഞതാണ് കൂടുതൽ ശരിയായ വഴി.  യഥാർത്ഥത്തിൽ ടീച്ചർ തരംതിരിവ് കാണിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കിയിട്ടു വേണം തുടർനടപടികൾ. ഒരുപക്ഷേ, കുട്ടിക്ക് ഉണ്ടായ തെറ്റിദ്ധരണയാണെങ്കിൽ വിഷയം സങ്കീർണ്ണമാകാതെ ഒതുക്കിത്തീർക്കാമല്ലോ. ടീച്ചറെക്കുറിച്ച് കുട്ടി പറയുന്ന പരാതി രക്ഷിതാക്കൾ വിശ്വസിക്കും. അവരുടെ പ്രതികരണം അതിനനുസൃതമായിരിക്കും.

നല്ല പാട്ടുകാരനാണ് രാഹുൽ. കലോത്സവങ്ങളിലെ സജീവസാന്നിദ്ധ്യം. പക്ഷേ ക്രിക്കറ്റ് കളിയോടാണ് അവന് കൂടുതൽ ഇഷ്ടം. സ്കൂളിലെ ക്രിക്കറ്റ് ടീമിൽ അവനെ തഴഞ്ഞുവെന്നാണ് സ്ഥിരം പരാതി. ടീച്ചർ പക്ഷഭേദം കാട്ടുന്നുവെന്ന പരാതി തുടർക്കഥയായപ്പോൾ അച്ഛൻ ക്ലാസ് ടീച്ചറെ കണ്ട് വിവരം പറഞ്ഞു. യഥാർത്ഥത്തിൽ അവനിലെ പാട്ടുകാരനാണ് ക്രക്കറ്ററേക്കാൾ മുകച്ചവൻ എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ടീച്ചർ ആ നിലപാടെടുത്തതെന്ന് മനസ്സിലാക്കാൻ ആ അച്ഛന് വിഷമമുണ്ടായില്ല.

എന്തുകൊണ്ട് കുട്ടിക്ക് ഇങ്ങനെ തോന്നുന്നു?

ടീച്ചർ അവഗണിക്കുന്നുവെന്നോ പക്ഷഭേദം കാട്ടുന്നുവെന്നോ കുട്ടികൾക്ക് തോന്നാൻ പല കാരണങ്ങളുണ്ട്.

  • ടീച്ചർ കുട്ടിയെ ഇടയ്ക്കിടെ വഴക്കു പറയുന്നു.
  • പേരന്‍റ്സ് മീറ്റിംഗിൽ കുട്ടിയെ പരിഹസിക്കുന്നു.
  • പെർഫോമൻസിന് അംഗീകാരം ലഭിക്കാതിരിക്കുന്നു.
  • വീട്ടിലെ അമിത ലാളന മൂലം കുട്ടിക്ക് സ്കൂളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുന്നു.
  • വിചാരിക്കുന്നത്ര നിലവാരം പഠനത്തിൽ ഉണ്ടാക്കാൻ കുട്ടിക്ക് കഴിയുന്നില്ല, മറഅറുള്ളവർക്ക് കഴിയുന്നു.
  • മോശം കുട്ടികൾക്ക് ടീച്ചർ കൂടുതൽ ശ്രദ്ധ നൽകുമ്പോൾ അവഗണിക്കപ്പെടുന്നതായി തോന്നുന്നു.
  • മുൻപ് ക്ലാസ്സിൽ ടീച്ചറുടെ ഇഷ്ടപ്പെട്ട സ്റ്റുഡന്‍റായിരുന്നു. പക്ഷേ ഇപ്പോഴത്തെ ടീച്ചർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.

ടീച്ചർ പക്ഷഭേദം കാട്ടുന്നുവെന്ന് കുട്ടിയെ പറയാൻ പ്രേരിപ്പിക്കുന്ന ചില സന്ദർഭങ്ങളാണ് മേൽ സൂചിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ടീച്ചർ അങ്ങനെ പെരുമാറുന്നുണ്ടെങ്കിലോ? എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ കുട്ടിയുടെ ഭാവി അവതാളത്തിലാകുമെന്നുറപ്പ്.

പക്ഷഭേദം ഉണ്ടെങ്കിൽ

ചിലരോട് അൽപം കൂടുതൽ ഇഷ്ടവും ചിലരോട് എന്തിനെന്നില്ലാതെ ചെറിയ അനിഷ്ടവുമൊക്കെ തോന്നുന്നവരാണ് നമ്മൾ മനുഷ്യർ. അപ്പോൾ ടീച്ചർമാർക്കും കാണാം ചില ഫേവറിസങ്ങൾ. അത് ഒരു കുട്ടിയുടെ ജീവിതം തകർക്കുന്ന അവസ്ഥയിലേക്കു വളരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.

ഇത്തരം സന്ദർഭങ്ങൾ നേരിടുന്നുണ്ടെങ്കിൽ 60 ശതമാനം പേരും വീട്ടിൽ പറയും. എന്നാൽ മറ്റു ചിലരാകട്ടെ സ്കൂളിൽ പോകാനുള്ള മടി, പഠന നിലവാരം കുറയുക, കൂടെക്കൂടെ അസുഖങ്ങൾ ഉണ്ടാവുക (തലവേദന, വയറുവേദന തുടങ്ങി പുറമേ പ്രകടമല്ലാത്ത) എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് നൽകുക.

നന്നായി പഠിക്കുന്ന കുട്ടിയാണെങ്കിൽ ഒരു വിഷയത്തിന് മാത്രം വളരെ കുറവ് മാർക്ക് കണ്ടാലും ഇത്തരം പ്രശ്നം അനുമാനിക്കാം. കാര്യങ്ങൾ കുട്ടിയോട് വ്യക്തമായി ചോദിച്ചു. മനസ്സിലാക്കിയ ശേഷം ടീച്ചറോട് ഇക്കാര്യം സൂചിപ്പിക്കാവുന്നതാണ്. പക്ഷേ ആ സൂചന, ഒരു വാദപ്രതിവാദത്തിന്‍റെ തലത്തിലേക്ക്, പ്രത്യേകിച്ച് ചോദ്യം ചെയ്യലിന്‍റെ രീതിയിലേക്ക് തരം താഴാതെ രക്ഷിതാവ് ശ്രദ്ധിക്കണം.

തുടർന്നും കുട്ടി അവിടെ പഠിക്കാനുള്ളതാണെന്നും ടീച്ചറെ ഫേസ് ചെയ്യേണ്ടതാണെന്നു മറ്ക്കാതിരിക്കുക. ടീച്ചർക്കു  മുന്നിൽ തന്നെ കുട്ടിയുടെ പ്രശ്നങ്ങൾ വതരിപ്പിക്കുക. അതിന് സ്വാഭാവികമായ ഒരു കാരണം ടീച്ചർ പറഞ്ഞാൽ അതു നിസ്സാരമായി തള്ളരുത്. കുഞ്ഞിന്‍റെ ഭാഗത്താണ് തെറ്റെന്ന് ടീച്ചർ പറഞ്ഞാൽ അത് എങ്ങനെ പരിഹരിക്കാം എന്ന് ടീച്ചറോട് തന്നെ ചേദിക്കാം. അത് തന്നെ അംഗീകരിക്കുന്നതിന്‍റെ ലക്ഷണമായി ടീച്ചർ കണക്കാക്കും. കുഞ്ഞിന്‍റെ വളർച്ചയിൽ ടീച്ചർക്കുള്ള പ്രാധാന്യവും സ്ഥാനവും എത്ര വലുതാണെന്ന് രക്ഷിതാവ് നേരിട്ടു പറഞ്ഞാൽ ഏതു ടീച്ചറാണ് പരിഹാരം നിർദ്ദേശിക്കാതിരിക്കുക, ചിലപ്പോൾ തൃപ്തികരമായ ഉത്തരം കിട്ടിയില്ലെന്നും വരാം. അപ്പോൾ വളരെ ശ്രദ്ധിച്ചു വേണം. തുടർ നടപടികൾ, പ്രത്യേകിച്ചും മറ്രൊരു സ്കൂൾ നിങ്ങളുടെ ഓപ്ഷനിലില്ലെങ്കിൽ.

ടീച്ചർ പുറം തിരിഞ്ഞാൽ

ടീച്ചറിൽ നിന്ന് പരിഹാരമുണ്ടാവില്ലെന്നുറപ്പായാൽ പ്രിൻസിപ്പാളിനെ കാണാം. ഇതേ പ്രശ്നമുള്ള മറ്റു കുട്ടികളുണ്ടെങ്കിൽ അവരോടും കാര്യം ചോദിച്ചറിയുക. കാരണം, വേണ്ടത്ര തെളിവുകളോടെ മാത്രമേ നിങ്ങളുടെ പരാതി ബോധിപ്പിക്കാവൂ.

ടീച്ചറുടെ കുറ്റങ്ങൾ പറയാതെ, കുട്ടിയുടെ പ്രശ്നങ്ങൾ തന്നെ ഇവിടെയും ആദ്യം അവതരിപ്പിക്കാം. എന്നിട്ട് യഥാർത്ഥ കാരണത്തിലേക്കാ വരാം. പക്ഷഭേദപരമായ പെരുമാറ്റം നിമിത്തം കുട്ടിക്ക് സ്കൂളിൽ പോകാൻ മടിയുണ്ടെങ്കിൽ കുട്ടിയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്ന കത്ത് ഒരു ചൈൽഡ് സൈക്കോളജിസ്റ്റിൽ നിന്ന് വാങ്ങി ഹാജരാക്കാം. ഈ സംയത്തെല്ലാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു കാരണവശാലും സ്കൂളിനേയോ ടീച്ചറേയോ മോശമായി ചിത്രീകരിച്ച് പൊതുവേദികളിൽ സംസാരിക്കരുത്. കോംപ്രമൈസിന് രക്ഷിതാവ് പരമാവധി ശ്രമിച്ചു എന്ന തോന്നൽ നല്ലതാണ്.

സ്കൂൾ മാറ്റം

ടിച്ചറും പ്രിൻസിപ്പാളുമായി സംസാരിച്ചിട്ട് പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അന്തിമ തീരുമാനത്തിലേക്ക് വരാം. സ്കൂൾ മാറ്റം. പക്ഷേ അതിനു മുമ്പും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • സ്കൂൾ ടേം തീരാൻ കുറച്ചു സമയമേ ഉള്ളുവെങ്കിൽ തീരും വരെ കാത്തിരിക്കുക.
  • കുട്ടിയുടെ മാനസികാവസ്ഥയും താൽപര്യവും വ്യക്തമായി ചോദിച്ചറിയുക. ചിലപ്പോൾ കൂട്ടുകാരെ പിരിയാൻ മടിയുണ്ടാകും.
  • പഠനനിലവാരമാണ് പ്രശ്നമെങ്കിൽ മോശം സബ്ജക്ടിന് ട്യൂഷൻ നൽകാം.
  • ഇഷ്ടമില്ലാത്ത ടീച്ചർ പഠിപ്പിക്കുന്ന സബ്ജക്ടിനും പ്രത്യേകം ട്യൂഷൻ നൽകണം.

Parenting tips: മിടുക്കിയായ അമ്മ

ആധുനികമാകുക എന്നതിനർത്ഥം മാറുന്ന കാലത്തിനനുസരിച്ച് മുന്നോട്ട് പോകുക എന്നാണ്. ഇന്നത്തെ വീട്ടമ്മയും അത്തരത്തിലുള്ള ഒരു കാര്യം ചെയ്തിട്ടുണ്ട്, അതിനാൽ അവളെ വീട്ടമ്മ എന്നല്ല ആധുനിക വനിത എന്ന് വിളിക്കുന്നു. മാറുന്ന കാലത്ത് വീടിനോടുള്ള അവളുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുക മാത്രമല്ല, അവൾ പുറത്തുപോയി ജോലി ചെയ്യുകയും ചെയ്യുന്നു. ഈ പുതിയ കാലത്തെ അവളുടെ ജീവിതം പഴയ കാലത്തെ വീട്ടമ്മയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഡബിൾ റോളിൽ, ആധുനിക കാലത്തെ ആധുനിക ഭാര്യയാണ് താനെന്ന് ഇന്നത്തെ വീട്ടമ്മ തെളിയിച്ചു.

കുട്ടികളുടെ പോഷണവും കുടുംബത്തിന്‍റെ ആരോഗ്യവും പരിപാലിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തമാണെന്ന് പലപ്പോഴും പറയാറുണ്ട്. ഇന്ന് കാലത്തിന്‍റെയും സാഹചര്യങ്ങളുടെയും ദ്രുതഗതിയിൽ കുട്ടികളുടെ ഭക്ഷണശീലങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ദോശക്കും ഇഡലിക്കും പകരം ബർഗറിനും സാൻഡ്‌വിച്ചിനും പിസ്സക്കും പ്രാധാന്യം കൊടുക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. അമിതവണ്ണവും മറ്റ് പല പ്രശ്നങ്ങളും കുട്ടികൾ അഭിമുഖീകരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ആധുനിക വീട്ടമ്മയും ഭക്ഷണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തി കുട്ടികളുടെയും കുടുംബത്തിന്‍റെയും പോഷക ആവശ്യങ്ങൾ പുതിയ രീതിയിൽ നിറവേറ്റാൻ തുടങ്ങി. അതേസമയം, ഭർത്താവിന്‍റെ ആരോഗ്യത്തിന്‍റെയും സ്വന്തം പരിചരണത്തിന്‍റെയും ഉത്തരവാദിത്തവും അവരുടെ ചുമലിലാണ്.

ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ല

ആധുനിക ഭാര്യ തന്‍റെ കുടുംബത്തിന്‍റെ ആരോഗ്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇന്നത്തെ ഓട്ടപ്പാച്ചിലിൽ, കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും കുടിക്കാനും പോലും സമയമില്ല, പക്ഷേ നല്ല ആരോഗ്യം ഇല്ലെങ്കിൽ, നല്ല ജോലി നടക്കില്ല, അങ്ങനെ രുചിയും ആരോഗ്യവും ഒരുപോലെ ലഭിക്കുന്ന ഭക്ഷണം ജീവിതത്തിന്‍റെ ഭാഗമായി.., കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്നതും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ നിരവധി റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഫുഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എല്ലാ ദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടികൾക്ക് പെട്ടെന്ന് ബോറടിക്കുന്നു. അതുകൊണ്ട് തന്നെ ആധുനിക വീട്ടമ്മമാർ ശീതളപാനീയങ്ങൾക്ക് പകരം പഴം- പച്ചക്കറി ജ്യൂസുകളും മറ്റും ഉണ്ടാക്കി നൽകാറുണ്ട്.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് പോഷകഗുണമുള്ള എല്ലാ ഘടകങ്ങളും ഉൾപ്പെടുത്താം.ഓരോരുത്തർക്കും എത്ര കലോറി ആവശ്യമാണെന്നു പൂർണ ബോധമുള്ളതിനാൽ, പോഷകങ്ങളാൽ സമ്പന്നമായ, വിപണിയിൽ കിട്ടുന്ന ഇത്തരം ഭക്ഷ്യ ഉൽപന്നങ്ങൾ അവൾ വീട്ടിലെത്തിക്കുന്നു. അതനുസരിച്ച്, അവൾ അവരുടെ ഭക്ഷണ ചാർട്ട് തയ്യാറാക്കുന്നു. അതായത്, ഭർത്താവിന്‍റെയും കുട്ടികളുടെയും ആരോഗ്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. ആരോഗ്യകരമായ പ്രഭാതഭക്ഷണം സ്കൂളിൽ മികച്ച പ്രകടനം നടത്താൻ കുട്ടിയെ സഹായിക്കുന്നു.

ആധുനിക അമ്മ പ്രഭാതഭക്ഷണത്തിൽ ആ കാര്യങ്ങൾ ഉൾക്കൊള്ളുന്നു, അതിൽ നിന്ന് കുട്ടിക്ക് ആവശ്യമായ ഊർജ്ജം ലഭിക്കും. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന പ്രഭാതഭക്ഷണത്തിൽ കൊഴുപ്പ് കുറഞ്ഞ പാൽ, നിലക്കടല വെണ്ണ കൊണ്ടുള്ള ടോസ്റ്റ്, ധാന്യങ്ങളിൽ നിന്നോ പയറുവർഗ്ഗങ്ങളിൽ നിന്നോ ജ്യൂസുകളിൽ നിന്നോ ഉണ്ടാക്കിയതെന്തും ഉൾപ്പെടാം. അതുപോലെ, ഉച്ചഭക്ഷണത്തിൽ, കുട്ടി കാണുമ്പോൾ തന്നെ കഴിക്കാൻ ആഗ്രഹിക്കുന്ന സാധനങ്ങൾ അവൾ പായ്ക്ക് ചെയ്യുന്നു. ഇത് മാത്രമല്ല, കുട്ടിക്കാലം മുതൽ, അവൾ കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നു, അങ്ങനെ അവർ എപ്പോഴും ഫിറ്റായി തുടരും. പരീക്ഷാ നാളുകളിൽ കുട്ടികളുടെ പൂർണ്ണമായ ദിനചര്യകൾക്കനുസൃതമായി അവരുടെ ഭക്ഷണാവശ്യങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊടുക്കുകയും അവർക്ക് മാനസിക പിന്തുണ നൽകുകയും അവരെ ശക്തരാക്കുകയും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ടെൻഷൻ ഫ്രീ ജീവിതം

നഗരങ്ങളിലെ ആളുകൾ പിരിമുറുക്കത്തിന്‍റെ നടുവിലാണ് കഴിയുന്നത്. പരസ്പരം വീട്ടിൽ പോയി സുഖവിവരങ്ങൾ ചോദിക്കാൻ ആർക്കും സമയമില.അത്തരമൊരു സാഹചര്യത്തിൽ, തനിക്കും കുടുംബത്തിനും സമ്മർദ്ദരഹിതമായ അന്തരീക്ഷം ലഭിക്കാൻ മോഡേൺ അമ്മ ശ്രമിക്കുന്നു. അതിനാൽ, വീടിന്‍റെ ചെറുതും വലുതുമായ എല്ലാ ഉത്തരവാദിത്തങ്ങളും നന്നായി നിറവേറ്റാൻ അവൾ ശ്രമിക്കുന്നു. വിദ്യാസമ്പന്നയായ ആധുനിക ഭാര്യ കുടുംബത്തിന്‍റെ എല്ലാ ബാധ്യതകളും നിറവേറ്റാൻ പ്രാപ്തയാണ്. ഇത് മാത്രമല്ല, പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് നിലനിർത്തുന്നതിനൊപ്പം, അവൾ തന്‍റെ കുട്ടികൾക്ക് ആ അറിവും പകർന്നു നൽകുന്നു.

മികച്ച പേരന്‍റിംഗിന് ടിപ്സ്

മികച്ചൊരു രക്ഷാകർത്താവിനെ രൂപപ്പെടുത്തുന്നത് അവരുടെ പ്രവൃത്തി മാത്രമല്ല അത് നടപ്പിലാക്കാനുള്ള അവരുടെ ശക്തമായ താൽപര്യം കൂടിയാണ്. കുട്ടികളുടെ ക്ഷേമം മുൻനിർത്തി തീരുമാനമെടുക്കാൻ ശ്രമിക്കുന്നവരാണ് മികച്ച പേരന്‍റ് എന്ന് പറയാം.

എല്ലാം തികഞ്ഞ ഒരു രക്ഷാകർത്താവ് നൂറുശതമാനം പെർഫക്റ്റ് ആകണമെന്നില്ല. ഒരു കുട്ടിയും പെർഫക്റ്റല്ല. ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. മനസിൽ പ്രതീക്ഷകൾ സെറ്റ് ചെയ്യുമ്പോൾ ഈയൊരു യാഥാർത്ഥ്യം ഉൾക്കൊണ്ടു വേണം മനസിൽ പ്രതീക്ഷകൾ സെറ്റ് ചെയ്യാൻ. മികച്ച പേരന്‍റിംഗ് എന്നത് പൂർണ്ണത കൈവരിക്കലല്ല. എന്നുവച്ച് അതിനുവേണ്ടി പ്രവർത്തിക്കാതിരിക്കുക എന്നർത്ഥവുമില്ല. രക്ഷാകർത്താക്കൾ സ്വയം ഉയർന്ന നിലവാരം പുലർത്തുക. അതുപോലെ കുട്ടികൾക്ക് മികച്ച റോൾ മോഡലാവുക.

എങ്ങനെ മികച്ചൊരു പേരന്‍റാകാം, അതിനുള്ള ചില വഴികളിതാ:-

മികച്ച പേരന്‍റിംഗ് സ്കില്ലുകൾ:

പരിശീലിക്കുകയെന്നുള്ളതാണ് ആദ്യ ചുവട്. മോശം സ്കില്ലുകൾ ഒഴിവാക്കുക, അവയിൽ പലതും അത്രയെളുപ്പമുള്ളതാകണമെന്നില്ല. മാത്രവുമല്ല അവയെല്ലാം തന്നെ പ്രാവർത്തികമാകണമെന്നുമില്ല. എന്നാൽ അതിൽ ചിലത് ഫോളോ ചെയ്താൽ തന്നെ പേരന്‍റിംഗിന്‍റെ ശരിയായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പുവരുത്താം.

നല്ലൊരു റോൾ മോഡലാവുക

മികച്ച പേരന്‍റാവുമ്പോൾ തന്നെ നിങ്ങൾ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച് തുടങ്ങിയെന്ന് തന്നെ പറയാം. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം കുട്ടികൾ ചെയ്തിരിക്കണമെന്ന് ശഠിക്കരുത്. മറിച്ച് നിങ്ങളത് ചെയ്ത് കാട്ടികൊടുക്കുക.

മാതാപിതാക്കൾ ചെയ്യുന്നതെന്തും കുഞ്ഞുങ്ങൾ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങൾ എന്ത് ചെയ്യണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുക അത് നിങ്ങൾ ചെയ്ത് കാട്ടികൊടുക്കുക. കുട്ടികളെ സ്നേഹിക്കുക, പ്രവർത്തിയിലൂടെ ബഹുമാനിക്കുക. അവരുടെ മുന്നിൽ പോസിറ്റീവായ മനോഭാവവും സ്വഭാവവും പ്രദർശിപ്പിക്കുക. കുട്ടികളുടെ വികാരങ്ങളെ സഹാനുഭൂതിയോടെ സമീപിക്കുക.

കുട്ടികളെ സ്നേഹിക്കുക പ്രവർത്തിയിലൂടെ കാട്ടി കൊടുക്കുക

കുഞ്ഞുങ്ങളെ വാനോളം അല്ലെങ്കിലും അതിനുമപ്പുറം പരിധികളില്ലാതെ സ്നേഹിക്കുകയെന്നതിൽപ്പരം മറ്റൊന്നുമില്ല സ്നേഹിച്ചതുകൊണ്ട് അവർ വഷളായി പോവുകയുമില്ല. പക്ഷെ അവരോട് സ്നേഹം കാട്ടുന്നത് ഏത് രീതിയിലാണെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ആവശ്യമാണ് – അതായത് സമ്മാനങ്ങൾ, വസ്തുക്കൾ നൽകി കൊണ്ട്, ഓവർ പ്രൊട്ടക്ഷൻ, സൗമ്യഭാവം, കുറഞ്ഞ പ്രതീക്ഷ എന്നിവയാണവ. യഥാർത്ഥ സ്നേഹത്തിന്‍റെ സ്‌ഥാനത്ത് ഇത്തരം കാര്യങ്ങൾ സ്ഥാനം പിടിച്ചാൽ കുട്ടികൾ വഷളായി പോകും.അവരുടെ കാര്യങ്ങൾ നിത്യവും ഗൗരവപൂർവ്വം ശ്രവിക്കുക, അവരോടൊപ്പം സമയം ചെലവഴിക്കുക, അവരെ ആശ്ലേഷിക്കുക എന്നിവ പോലെ വളരെയെളുപ്പമാണ് അവരെ സ്നേഹിക്കുകയെന്നത്.

അവരോട് ഇത്തരത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ ഓക്സിടോസിൻ പോലെയുള്ള ഫീൽഗുഡ് ഹോർമോണുകൾ രൂപപ്പെടും. ഇത്തരം ന്യൂറോ കെമിക്കലുകൾ രക്ഷാകർത്താക്കളിൽ ശാന്തവും സ്വച്ഛവുമായ മാനസികാവസ്‌ഥ സൃഷ്ടിക്കും. ഒപ്പം ഊഷ്മളമായ മാനസികാവസ്‌ഥയും സംതൃപ്തിയും സൃഷ്ടിക്കപ്പെടും. ഇതിൽ നിന്നും കുഞ്ഞുങ്ങൾ സമ്പൂർണ്ണമായ ശക്തിയാർജ്ജിക്കും.

അനുകമ്പയും ഉറച്ച പോസിറ്റിവിറ്റിയുമുള്ള പേരന്‍റിംഗ്

കുഞ്ഞുങ്ങൾക്ക് പോസീറ്റിവായ അനുഭവങ്ങൾ പകർന്നു നൽകാം. അവർക്ക് അത്തരമനുഭവങ്ങൾ അറിയാനുള്ള അവസരങ്ങൾ നൽകാം. കുട്ടികൾക്കൊപ്പം മാരത്തൺ ഓട്ടത്തിന് പങ്കാളിയാവുക. കുട്ടികളെയും കൂട്ടി പാർക്കിലും മറ്റും പോവുക. നേരമ്പോക്കുകളിലും ഗെയിമുകളിലും അവർക്കൊപ്പം ചേരുക, പൊട്ടിച്ചിരിക്കുക. പ്രശ്നങ്ങൾക്ക് ഒരുമിച്ചിരുന്ന് പരിഹാരം കാണുക.

ഇത്തരം പോസിറ്റീവായ അനുഭവങ്ങൾ കുട്ടിയുടെ മസ്തിഷ്കത്തിൽ ശരിയായ കണക്ഷൻ സൃഷ്ടിക്കുമെന്ന് മാത്രമല്ല മാതാപിതാക്കളെപ്പറ്റിയുള്ള നല്ല ഓർമ്മകൾ അവരുടെ മനസിൽ അവശേഷിപ്പിക്കാൻ സഹായിക്കും.

ശിക്ഷാ നടപടികൾ വേണ്ട

എന്താണ് ശരി എന്താണ് തെറ്റ് എന്നുള്ളത് കുട്ടികളെ പഠിപ്പിക്കുക. നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പരിധികൾ നിശ്ചയിക്കുന്നതും അവ സ്‌ഥിരതയുള്ളതായിരിക്കുന്നതും കുട്ടികളിൽ അച്ചടക്കബോധം വളർത്താൻ അനിവാര്യങ്ങളാണ്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് മുൻതൂക്കം നൽകുക. അവർ തെറ്റ് ചെയ്‌തതിന് പിന്നിലുള്ള കാരണമറിയുക. എടുത്തു ചാട്ടം ഹൃസ്വമായ ആശ്വാസമെ ഉണ്ടാക്കൂ. ആ സമയത്ത് അത് രക്ഷിതാക്കൾക്ക് ഏറ്റവുമാവശ്യമാകാം.

എന്നാൽ ഇത് കുട്ടികളെ പഠിപ്പിക്കാൻ പറ്റിയ കാര്യമില്ല. ഏത് പ്രശ്നത്തിനും വയലൻസിലൂടെ പരിഹാരം കണ്ടെത്താം എന്ന മാതൃകയാണ് രക്ഷിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നതിലൂടെ കാട്ടികൊടുക്കുന്നത്. അത്തരത്തിൽ മാതാപിതാക്കളിൽ നിന്നും കഠിനമായ ശിക്ഷകൾ ഏറ്റുവാങ്ങുന്ന കുട്ടികൾ മറ്റ് കുട്ടികളോട് കലഹിക്കാനും ദേഹോപദ്രവം ഏൽപ്പിക്കാനും സാധ്യതയേറെയാണ്. അതുപോലെ അവർ ഉപയോഗിക്കുന്ന വാക്കുകളും മോശമാകാം.

മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ സ്വർഗ്ഗമാവുക

ആവശ്യമുള്ളപ്പോൾ ഏത് സമയത്തും മാതാപിതാക്കൾ ഒപ്പമുണ്ടാകുമെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുക. കുട്ടികളെ വ്യക്‌തികളായി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. സങ്കടം വരുമ്പോൾ കുട്ടികൾക്ക് ഓടിയെത്താനുള്ള ആശ്വാസ തണലാകണം മാതാപിതാക്കൾ.

കുട്ടികളോട് സംസാരിക്കുക

ആശയവിനിമയത്തിന്‍റെ പ്രാധാന്യം ഭൂരിഭാഗം മാതാപിതാക്കൾക്കും അറിയാവുന്ന ഒന്നാണ്. കുട്ടികളോട് സംസാരിക്കുക. അവർക്ക് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കുക. കുട്ടികളുമായി തുറന്ന ആശയവിനിമയം സാധ്യമാക്കുന്നതിലൂടെ അവരുമായി മികച്ചയൊരു ബന്ധം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെയായാൽ എന്ത് പ്രശ്നമുണ്ടായാലും അവർ മാതാപിതാക്കളെ അറിയിക്കാൻ മുതിരും.

എന്നാൽ ആശയവിനിമയത്തിന് ശക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. അവന്‍റെ /അവളുടെ മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങളുമായി മികച്ച കോർഡിനേഷന് ആശയവിനിമയത്തിലൂടെ മാതാപിതാക്കൾ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യമുള്ള ശരീരത്തിന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങൾ കോർഡിനേറ്റ് ചെയ്യുകയും പ്രവർത്തിക്കുകയും വേണം.

മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങൾ സംയോജിച്ച് സമാധാനപൂർണ്ണമായി പ്രവർത്തിക്കുന്നു. അതായത് ദേഷ്യം, വെറുപ്പ്, വിദ്വേഷം എന്നീ വികാരങ്ങൾ കുറയുകയും സഹകരണ മനോഭാവത്തോടെയുള്ള സ്വഭാവം പ്രദർശിപ്പിക്കുകയും മികച്ച മാനസികാവസ്‌ഥ രൂപപ്പെടുകയും ചെയ്യുന്നു. അത്തരം അവസ്‌ഥ സംജാതമാകുന്നതിന് മാതാപിതാക്കൾ അവരുമായി മികച്ച ആശയവിനിമയം സൃഷ്ടിക്കുകയാണ് വേണ്ടത്. അവരുടെ വേദനകളെ മനസിലാക്കുക. അവരുടെ പ്രശ്നങ്ങൾക്ക് മാതാപിതാക്കൾ പരിഹാരം കണ്ടെത്തി നൽകണമെന്നില്ല. മാത്രവുമല്ല അതിനുള്ള ഉത്തരങ്ങൾ മാതാപിതാക്കൾ കണ്ടെത്തേണ്ടതുമില്ല. ആശയവിനിമയത്തിലൂടെ അതിനുള്ള പരിഹാരങ്ങൾ അവർ സ്വയം കണ്ടുപിടിച്ചു കൊള്ളും.

സ്വന്തം ബാല്യകാലം പ്രതിഫലിപ്പിക്കുക

സ്വന്തം മാതാപിതാക്കളിൽ നിന്നും വ്യത്യസ്തരാകണമെന്ന് ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ് ഭൂരിഭാഗം രക്ഷിതാക്കളും സന്തുഷ്ടി നിറഞ്ഞ ബാല്യകാലമുണ്ടായിരുന്നവർ പോലും സ്വന്തം മാതാപിതാക്കളേക്കാൾ ചില മേഖലകളിൽ വ്യത്യസ്തത പുലർത്താമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷെ, വായ തുറന്നാൽ തങ്ങളുടെ മാതാപിതാക്കൾ എങ്ങനെയാണോ സംസാരിച്ചിരുന്നത് അപ്രകാരമാവും സ്വന്തം കുട്ടികളോട് ഇത്തരം മാതാപിതാക്കൾ സംസാരിക്കുക. അതായത് സ്വന്തം ബാല്യകാലത്തെ തന്നെയാണ് നാം കുട്ടികളിലും പ്രതിഫലിപ്പിക്കുന്നതെന്ന് സാരം. അതുകൊണ്ട് എവിടെ, ഏതെല്ലാം കാര്യങ്ങളിലാണ് മാറ്റം വരുത്തേണ്ടതെന്നതിനെപ്പറ്റി കുറിപ്പ് എഴുതി വയ്ക്കുക. അതെങ്ങനെയാണ് മാറ്റേണ്ടതെന്നും എഴുതി വയ്ക്കാം. ഇക്കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ പരിഷ്ക്കരിക്കാൻ ശ്രമിക്കുന്നതിലൂടെ കാര്യങ്ങൾ എളുപ്പമാകും. തുടക്കത്തിൽ വിജയകരമാകണമെന്നില്ല. ശ്രമം ഉപേക്ഷിക്കരുത്. പരിശ്രമിക്കുക. നിരന്തരമായ പരിശ്രമത്തിലൂടെ കുട്ടികളെ വളർത്തുന്ന രീതികളിൽ കാതലായ മാറ്റം കൊണ്ടുവരാൻ സാധിക്കും.

സ്വന്തം കാര്യത്തിലും ശ്രദ്ധ നൽകാം

സ്വന്തം മാനസികവും ശാരീരികവുമായ ആരോഗ്യ കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധ നൽകണം. ദാമ്പത്യ ജീവിതം ശക്തിപ്പെടുത്താൻ ക്വാളിറ്റി ടൈം വിനിയോഗിക്കാം. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന രക്ഷിതാക്കൾ പരസ്പരം കലഹിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. സ്വന്തം കാര്യത്തിന് മാത്രമായുള്ള സമയം ഓരോ രക്ഷിതാവിനും ആവശ്യമാണ്. മനസിനെ റിജുവനേറ്റ് ചെയ്യാൻ സെൽഫ് കെയർ ആവശ്യമാണ്.

വ്യക്‌തമായ കാഴ്ചപ്പാട് ഉണ്ടാവുക

ഏത് രക്ഷിതാവിനേയും പോലെ കുട്ടികൾ മികച്ച വ്യക്‌തികളാവണമെന്നും സഹജീവികളോട് അനുഭാവപൂർവ്വം പെരുമാറണം.

വിദ്യാഭ്യാസ കാര്യങ്ങളിൽ മികവു പുലർത്തണമെന്നും നല്ല ജീവിതം അവർക്ക് ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ അതിനു വേണ്ടി നിങ്ങൾ എത്രസമയം ചെലവഴിക്കുന്നുണ്ട്, പ്രവർത്തിക്കുന്നുണ്ടെന്ന് ചിന്തിക്കുക.

നിങ്ങൾ അവർക്ക് അധീശത്വ മനോഭാവം പുലർത്തുന്നതിന് അവരോട് കാർക്കശ്യ സ്വഭാവത്തോടെ പെരുമാറുന്നുണ്ടോയെന്ന് ചിന്തിക്കുക. കുട്ടികളുടെ കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്തുന്ന വേളയിൽ നിരാശ തോന്നി പിന്മാറുന്നതിന് പകരമായി അവന്‍റെ അവളുടെ മികച്ച വളർച്ചയ്ക്ക് വേണ്ടിയുള്ള അവസരങ്ങളെപ്പറ്റി പഠിച്ച് നെഗറ്റീവായ അനുഭവങ്ങളെ ഇല്ലാതാക്കാം. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ മികച്ച പേരന്‍റിംഗ് നല്ലൊരു ചുവടു വയ്പാണ് നടത്തുന്നതെന്ന് ഓർക്കുക.

ശാസ്ത്രീയമായ വശങ്ങൾ സ്വായത്തമാക്കുക

കുട്ടികളിൽ മികച്ച വ്യക്‌തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ തേടാം. പേരന്‍റിംഗ് ടെക്നിക്കുകൾ, പരിശീലനങ്ങൾ, രീതികൾ എന്നിവയൊക്കെ നിരന്തരമായ ഗവേഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടതും തൽഫലമായി മികച്ച രീതികൾ രൂപപ്പെടുത്തിയെടുത്തിട്ടുമുള്ളതാണ്.

ഓരോ കുട്ടിയും വ്യത്യസ്തമാണ്. അതിനാൽ അവരെ മികച്ച രീതിയിൽ വളർത്തി കൊണ്ടുവരാൻ വ്യത്യസ്തവും ഫലവത്തായതുമായ പേരന്‍റിംഗ് രീതികൾ ഉണ്ട്. സ്വന്തം കുട്ടിയുടെ സ്വഭാവ-പെരുമാറ്റ രീതികൾക്കനുസൃതമായി അത്തരം പേരന്‍റിംഗ് രീതികൾ കണ്ടെത്താവുന്നതാണ്.

കുഞ്ഞ് നിങ്ങളെ കണ്ട് പഠിക്കട്ടെ

തെളിഞ്ഞ സ്ലേറ്റു പോലെയാണ് കുഞ്ഞിന്‍റെ മനസ്. ആ സ്ലേറ്റിൽ എന്ത് കോറിയിട്ടാലും കുട്ടിയത് മനസ്സിലാക്കും. എപ്പോഴും ചോദ്യങ്ങളും സംശയങ്ങളുമായെത്തുന്ന കുട്ടികൾ വളരെയെളുപ്പം കാര്യങ്ങൾ ഗ്രഹിച്ചെടുക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. അതുകൊണ്ട് ചോദ്യങ്ങളുമായെത്തുന്ന കുട്ടിയോട് മനസ്സിലാകും വിധം മറുപടി പറയുവാൻ മനസ് വെയ്ക്കണം. കുട്ടി സംതൃപ്തനാവുന്നതോടൊപ്പം അവന്‍റെ അറിവിന്‍റെ ലോകം വികസിക്കുകയും ചെയ്യും.

കുഞ്ഞുനാൾ തൊട്ടേ അവരിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ അമ്മമാർ ശ്രമിക്കും. ശാരീരികമായ ആരോഗ്യവും മാനസികമായ ആരോഗ്യവും കുഞ്ഞിന്‍റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്. വീടാണ് കുഞ്ഞിന്‍റെ ആദ്യത്തെ വിദ്യാലയം. അതുകൊണ്ട് നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം. ബാഹ്യ ലോകവുമായി ഇടപഴകിത്തുടങ്ങുമ്പോൾ തന്നെ കുഞ്ഞിന്‍റെ ആരോഗ്യകരമായ ജീവിതത്തിന് അടിത്തറയൊരുക്കാൻ മാതാപിതാക്കൾക്ക് കഴിയണം.

കളിയിലൂടെ പഠിപ്പിക്കാം

കുട്ടിയുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് എങ്ങനെ വഴിയൊരുക്കാമെന്നത് പല അമ്മമാരേയും കുഴക്കുന്ന പ്രശ്നമാണ്. രസകരമായ കളികളിലൂടെയും വിനോദങ്ങളിലൂടെയും ഇത് സാധ്യമാക്കാവുന്നതേയുള്ളൂ.

കുട്ടികളിലെ ഏകാഗ്രത വളർത്താൻ അവരെ ടംഗ് ട്വിസ്റ്റേഴ്സ് പരിശീലിപ്പിക്കുക. അതൊരു മികച്ച രീതിയാണ്. എ ഫോർ ആപ്പിൾ, ബി ഫോർ ബോൾ എന്ന് ചൊല്ലി പഠിക്കുന്നതിനേക്കാൾ നല്ലത് അതാണ്.

പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ ഏറെയിഷ്ടപ്പെടുന്ന ഒന്നാണ് പരസ്യങ്ങളിലെ രസകരങ്ങളായ ജിംഗിൾ സോംഗുകളും മറ്റും. കുഞ്ഞിനൊപ്പമിരുന്ന് പേപ്പർ ബോട്ട് തയ്യാറാക്കി വെള്ളത്തിൽ ഒഴുക്കി രസിച്ചും മണൽത്തരി കൊണ്ട് വീടുണ്ടാക്കിയും കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ടാവാൻ അമ്മയ്ക്കാവും. ഒപ്പം നിങ്ങളുടെ പിഞ്ചോമന എത്രമാത്രം ബുദ്ധിമാനും കഴിവുള്ളവനുമാണെന്നും വിലയിരുത്താനുള്ള അവസരം കൂടിയാണത്. പാട്ടുകൾ പാടിയുള്ള ഇത്തരം വിനോദങ്ങൾ കുട്ടിയുടെ മനസ്സിനെ എളുപ്പം സ്വാധീനിക്കും.

ഉദ്യോഗസ്‌ഥരായ അമ്മമാരെ സംബന്ധിച്ച് സമയക്കുറവ് കുട്ടിയൊടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവർക്ക് സാധ്യമായെന്ന് വരില്ല. എങ്കിലും കുട്ടിയൊടൊപ്പമുള്ള സമയങ്ങളിൽ, വാഹനത്തിലാണെങ്കിൽ പോലും കുട്ടിക്ക് കൗതുകം പകരുന്ന പസ്സിൽ ഗെയിമുകളിൽ ഏർപ്പെടാം. കുട്ടിയുടെ മനസ്സിനെ ചിന്തയുടെ ലോകത്തേക്ക് പറത്തിവിടാൻ ഇത് സഹായിക്കും.

കുട്ടിയുടെ ആക്റ്റിവിറ്റി

കുട്ടിയെ നല്ല പാട്ടുകൾ കേൾപ്പിക്കുക. അതോടൊപ്പം ഡാൻസ് ചെയ്യാൻ കുട്ടിയെ പ്രേരിപ്പിക്കണം. ഡാൻസ് ചെയ്യുന്നത് കൈകാലുകൾക്കും ചുമലുകൾക്കും അരക്കെട്ടിനും നല്ല വ്യായാമമാണ്.

നിറപ്പകിട്ടാർന്ന ബ്ലോക്ക് ഗെയിമും നല്ലൊരു വിനോദമാണ്. ബ്ലോക്കുകൾ വച്ച് ഇഷ്ടമുള്ള രീതിയിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് നിറങ്ങൾ തിരിച്ചറിയാനും കൗണ്ടിംഗ് പഠിക്കാനും സഹായിക്കും.

അടുക്കളയിലെ തിരക്കിട്ട ജോലിക്കിടയിൽ പോലും അമ്മയ്ക്ക് കുട്ടിയുടെ കളിക്കൂട്ടുകാരിയാകാനാവും. കറിക്കരിയുമ്പോൾ പഴങ്ങളും പച്ചക്കറികളും കാട്ടി അവയെ വർണ്ണിച്ചു കൊണ്ട് രസകരമായ കുട്ടിപ്പാട്ടുകൾ പാടിക്കേൾപ്പിക്കുക.

ഒഴിവുവേളകളിൽ സ്വിമ്മിംഗ്, സ്കേറ്റിംഗ് തുടങ്ങിയവ പരിശീലിപ്പിക്കുക, ഗെയിംസ് പാർലറുകളിൽ കൊണ്ടു പോകുക എന്നിങ്ങനെയുള്ള ആക്റ്റിവിറ്റികൾ കുട്ടികളെ കൂടുതൽ ഊർജ്ജസ്വലരാക്കും.

കുട്ടി മിടുക്കനാകാൻ

  • കുട്ടിയുമായി സൗഹൃദത്തിലാകാൻ മാതാപിതാക്കൾ വൈകാരികമായ അടുപ്പം കാട്ടണം.
  • ചുറ്റുമുള്ള കാര്യങ്ങൾ അറിയാനും പഠിക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കുക.
  • പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക.
  • പ്രകൃതിയിലെ മാറ്റങ്ങൾ അറിയാനും പ്രകൃതിയെ അറിയാനും കുട്ടിയെ പരിശീലിപ്പിക്കണം.
  • കായികമായ പ്രവൃത്തിയിൽ ഏർപ്പെടാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കാം. മറ്റ് കുട്ടികളോടൊപ്പം ഓടി തിമിർത്ത് രസിക്കട്ടെ. ഇത്തരം പ്രവൃത്തികൾ കുട്ടികൾക്കിടയിൽ സൗഹൃദപരമായ അന്തരീക്ഷമൊരുക്കുന്നു.
  • എത്രയൊക്കെ ജോലിത്തിരക്കുകൾ ഉണ്ടായാലും കുട്ടികളോടൊപ്പം പരമാവധി സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. വീട്ടിൽ ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.
  • ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപിക്കുക. ബെഡ് ഷീറ്റ് വിരിക്കാനും കളിപ്പാട്ടങ്ങൾ അടുക്കി വയ്ക്കാനും കുട്ടിയോടാവശ്യപ്പെടുക.
  • കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയ്ക്ക് ഉറക്കം ആവശ്യമാണ്.
  • സമയനിബദ്ധമായി കാര്യങ്ങൾ ചെയ്തു ശീലിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക.

കുട്ടികളുടെ ഓൺലൈൻ ദുരുപയോഗം തടയാം

ഒരു കുട്ടി ഓൺലൈൻ അടിമത്തത്തിന് പോയിട്ടുണ്ടോ എന്നറിയുന്നതിന് ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഉണ്ട്.

  1. രാവിലെ തൊട്ട് വൈകുന്നേരം വരെ കൂടുതൽ സമയം ഓൺലൈൻ സംവിധാനം ഉപയോഗിക്കുകയോ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയോ ചെയ്യുന്ന അവസ്‌ഥ.
  2. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സമയം സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്‌ഥ. അരമണിക്കൂർ കളിച്ചിട്ട് ഗെയിം നിർത്താമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിട്ട് മണിക്കൂറുകളോളം കളിക്കുക. രാത്രി മൊത്തം ഉറക്കമിളിച്ചിരുന്ന് കളിക്കുന്ന തരത്തിലേക്ക് നിയന്ത്രണം വിട്ട് പോകുന്ന അവസ്‌ഥ.
  3. ക്രമേണ ഈ ഓൺലൈൻ ഉപയോഗത്തിന്‍റെ സമയം കൂടി കൂടി വരും. ആദ്യത്തെ ആഴ്ച അരമണിക്കൂർ, പിന്നീട് അത് ഒരു മണിക്കൂർ ആകുന്നു. അങ്ങനെ സമയം കൂടി വരുന്ന അവസ്‌ഥ.
  4. എന്തെങ്കിലും കാരണവശാൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ അതായത് കറന്‍റില്ലാതെ വരിക, നെറ്റ് കണക്ഷൻ ഇല്ലാത്തതു കൊണ്ടോ മൊബൈൽ കിട്ടാത്തതുകൊണ്ടോ അതുപയോഗിക്കാൻ പറ്റാതെ വന്നാൽ അവരിൽ ചില പിൻവാങ്ങൽ (Withdrawal syndrome) ലക്ഷണങ്ങൾ പ്രകടമാവും. മദ്യം കിട്ടാതെ വരുമ്പോൾ കടുത്ത മദ്യപാനികളിൽ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണം (Withdrawal syndrome) പോലെ അമിത ദേഷ്യം, ഉത്കണ്ഠ, നിരാശ, സങ്കടം ചിലപ്പോൾ ആത്മഹത്യ പ്രവണത വരെ അതിന്‍റെ ഭാഗമായി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അത് പോകാം.
  5. മറ്റ് സന്തോഷമുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കി സന്തോഷം കിട്ടുന്ന ഏക പോംവഴിയായി മാറുന്നു ഈ ഓൺലൈൻ ഉപാധികൾ. വ്യായാമം ചെയ്യാനോ പാട്ട് കേൾക്കാനോ പുറത്തു പോകാനോ എന്നിങ്ങനെയുള്ള ഒന്നിലും കുട്ടികൾക്ക് താൽപര്യമില്ലാതെയാകുന്നു.
  6. ഇങ്ങനെ പോയി കഴിഞ്ഞാൽ ഇത് ശരിയാവില്ലെന്നും, ഇത് നമ്മുടെ നിയന്ത്രണത്തിലാകുന്നില്ലെന്നും മിക്കവരും മനസിലാക്കുമെങ്കിലും ഓൺലൈൻ ദുരുപയോഗം ഇല്ലാതാക്കാൻ സാധിക്കാതെ വരുന്നു.

മേൽവിവരിച്ച ഈ 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഒരു കുട്ടി പ്രദർശിപ്പിച്ചാൽ കുട്ടി ഓൺലൈൻ അടിമത്തത്തിന് വിധേയമായിരിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം. പല രൂപത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ ഉണ്ട്. ഓൺലൈൻ ഗെയിം അടിമത്തം ആണ് അതിലേറ്റവും പ്രധാനം. അടുത്തത് അശ്ലീല സൈറ്റുകളുടെ (പോൺ സൈറ്റുകൾ) അടിമത്തം, സോഷ്യൽ മീഡിയ അടിമത്തം അങ്ങനെ പലതരത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ കാണപ്പെടുന്നു എന്നുള്ളതാണ്.

കുട്ടിക്ക് ഒരു ഡിജിറ്റൽ ഉപകരണം നൽകുമ്പോൾ തുടക്കത്തിൽ തന്നെ അത് ഉപയോഗിക്കേണ്ട സമയപരിധി നിശ്ചയിക്കണം. എത്ര സമയം ഓൺലൈൻ ഉപാധികൾ  ഉപയോഗിക്കാമെന്ന് മാതാപിതാക്കൾ വ്യക്‌തമായി നിഷ്ക്കർഷിച്ചിരിക്കണം. കുട്ടികൾ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തുകയും വേണം.

പേരന്‍റൽ കൺട്രോൾ ആപ്പുകൾ

പേരന്‍റൽ കൺട്രോൾ ആപ്പുകളുടെ ഫലപ്രദമായ ഉപയോഗം കുട്ടികളുടെ അമിതമായ ഓൺലൈൻ അടിമത്തം നിയന്ത്രിക്കാൻ സഹായിക്കും. ലാപ്ടോപ്പ് ഉപയോഗം നിയന്ത്രിക്കുന്നതിനായി ardamax keylogger എന്ന പേരന്‍റൽ കൺട്രോൾ ആപ്പുണ്ട്. ഇത് ഇൻസ്റ്റാൾ ചെയ്‌ത് കഴിഞ്ഞാൽ കുട്ടി ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന്‍റെ സമയം നിയന്ത്രിക്കാൻ പറ്റും, ഏതെങ്കിലും സൈറ്റ് ബ്ലോക്ക് ചെയ്യണമെന്നുണ്ടെങ്കിൽ അത് ബ്ലോക്ക് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്.

മൊബൈൽ ഫോൺ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾക്കായി mspy സെൽഫോൺ ട്രാക്കർ എന്നൊരു ആപ്പുണ്ട്. കുട്ടിയുപയോഗിക്കുന്ന മൊബൈലിൽ ഇത് ഇൻസ്റ്റാൾ ചെയ്‌താൽ കുട്ടി ഏതൊക്കെ കാര്യത്തിനുവേണ്ടി മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന വിശദാംശങ്ങൾ സ്ക്രീൻ ഷോട്ടായിട്ട് രക്ഷിതാക്കളുടെ മൊബൈലിൽ കിട്ടികൊണ്ടിരിക്കും. പക്ഷെ സമ്പൂർണ്ണമായി കുട്ടികളുടെ സ്വകാര്യത വയലേറ്റ് ചെയ്യുന്ന കാര്യമായതുകൊണ്ട് അതത്ര അഭികാമ്യമല്ല. അതിനാൽ നിർദ്ദേശിക്കാനും കഴിയില്ല.

ഇവ രണ്ടും പണചെലവുള്ള ആപ്പുകളാണ്. എന്നാൽ പൊതു സമൂഹത്തിന് ഏറ്റവും അഫോർഡബിളായിട്ടുള്ള ഫ്രീ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആന്‍റ് ടീൻസ് എന്ന ആപ്പ് കുട്ടി ഉപയോഗിക്കുന്ന മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ ഫാമിലി ഫോർ പേരന്‍റ്സ് എന്ന ആപ്പ് രക്ഷിതാവിന്‍റെ മൊബൈലിലും ഇൻസ്റ്റാൾ ചെയ്ത് ഇവ രണ്ടും കൂടി പെയർ ചെയ്യാം. പെയർ ചെയ്‌ത് കഴിഞ്ഞാൽ 3 തരത്തിലുള്ള നിയന്ത്രണങ്ങൾ സാധ്യമാകും.

  1. കുട്ടിയുടെ മൊബൈൽ ഒരു ദിവസം എത്രനേരം പ്രവർത്തിക്കണമെന്നത് രക്ഷിതാവിന് സെറ്റ് ചെയ്ത് വയ്ക്കാം. ഒരു മണിക്കൂർ നേരത്തേക്ക് സെറ്റ് ചെയ്ത് വച്ചിട്ടുള്ള മൊബൈൽ ആ സമയപരിധി കഴിഞ്ഞാൽ സ്വയം ഡിസേബിൾഡ് ആകും.
  2. മൊബൈൽ, തവണയനുസരിച്ച് അൺലോക്ക് ചെയ്യാനുള്ള സംവിധാനവും സെറ്റ് ചെയ്യാം. 20 പ്രാവശ്യം അൺലോക്ക് ചെയ്യുന്ന വിധത്തിൽ സെറ്റ് ചെയ്ത് വയ്ക്കുന്ന മൊബൈൽ അത്രയും തവണ കഴിഞ്ഞാൽ സ്വയം ഡിസേബിൾഡ് ആകും.
  3. ചില സൈറ്റുകൾ ബ്ലോക്കും ചെയ്യാം. ഗെയിമിംഗ് സൈറ്റുകളോ പോൺ സൈറ്റുകളോ അങ്ങനെയുള്ളവ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്. ഗൂഗിൾ ഫാമിലി ലിങ്ക് സൗജന്യമായതിനാൽ അത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. സൈബർ ഉപാധികളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പറ്റാത്ത പല മാതാപിതാക്കളുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വിശ്വസ്തരായിട്ടുള്ള ആരുടെയെങ്കിലും സഹായത്തോടെ ഇത് ഇൻസ്റ്റോൾ ചെയ്യാം.

മാതാപിതാക്കൾ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക

  • മാതാപിതാക്കൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുട്ടികളോടൊപ്പം ഒരു മണിക്കൂറെങ്കിലും സമയം ചെലവഴിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. ഈ ക്വാളിറ്റി ടൈം കുട്ടികളെ ശാസിക്കാനോ കുറ്റപ്പെടുത്താനോ ഉള്ളതല്ല. മറിച്ച് അവർക്ക് പറയാനുള്ളത് മാതാപിതാക്കൾ കേൾക്കേണ്ട സമയമാണ്. കുട്ടികളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഇത്തരം അവസരങ്ങൾ സഹായിക്കും. അവർ ആരുമായിട്ട് ചങ്ങാത്തം കൂടുന്നു, അവർ ഓൺലൈനിൽ ആശയവിനിമയം നടത്തുന്നുണ്ടോ അത് അനാരോഗ്യകരമായിട്ടുള്ളതാണോ എന്തെങ്കിലും ചൂഷണത്തിലേക്ക് പോകുന്നുണ്ടോ എന്നൊക്കെ തുടക്കത്തിലെ അറിയാൻ പറ്റും. അതൊക്കെ തുടക്കത്തിൽ തന്നെ കൃത്യമായി മനസിലാക്കി മാതാപിതാക്കൾക്ക് വേണ്ട ഇടപെടലുകൾ നടത്താം.

ക്രിയാത്മകമായ ലോകത്തേക്ക്

  • കുട്ടികൾക്ക് ആഹ്ലാദം നൽകുന്ന ഒന്നായിട്ടാണ് മൊബൈൽ ഫോണിന്‍റെ ഉപയോഗവും അടിമത്തവും വരുന്നത്. അതുകൊണ്ട് ആഹ്ലാദം പകരുന്ന മറ്റ് പ്രവർത്തികളിലേക്ക് കുട്ടികളെ വഴി തിരിച്ചു വിടാം. ഉദാ: സംഗീതം കേൾക്കുക, വ്യായാമം ചെയ്യുക, കളിക്കാൻ വിടുക, പുറത്ത് സുഹൃത്തുക്കൾക്കൊപ്പം പോകാൻ അനുവദിക്കുക എന്നിങ്ങനെയുള്ള ആരോഗ്യകരമായിട്ടുള്ള വിനോദങ്ങളിൽ സമയം വിനിയോഗിക്കാൻ ശക്തമായിട്ട് കുട്ടികളെ പ്രേരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മൊബൈൽ അടിമത്തത്തിലേക്ക് ചുരുങ്ങി പോകാനുള്ള സാധ്യത വളരെ കുറയും.
  • മൊബൈലിന്‍റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പഠനത്തേയും ഓർമ്മശക്തിയേയും എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്താം.

കാറോടിക്കുമ്പോൾ കുട്ടികൾ കൂടെയുണ്ടെങ്കിൽ

കുട്ടികളെ ഒപ്പം ഇരുത്തി കാർ ഡ്രൈവ് ചെയ്ത് പോകുന്നത് രസകരമാണെങ്കിലും അൽപം റിസ്കുമുണ്ട്. വീട്ടിലോ സ്കൂളിലോ മൈതാനത്തോ ആയാൽ പോലും നാം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വ കാര്യങ്ങളിൽ ജാഗ്രത പുലർത്താറുണ്ടല്ലോ. എന്നാൽ അതേ ജാഗ്രത കുട്ടികൾ കാറിലിരിക്കുമ്പോഴും ആവശ്യമാണെന്ന കാര്യം മറക്കരുതേ…

സ്പീഡിൽ വരുന്ന വാഹനങ്ങൾ പരസ്പരം ഇടിക്കുകയോ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുകയോ ചെയ്യുമ്പോൾ യാത്രക്കാർ ഡാഷ്ബോർഡിലേക്ക് തെറിച്ച് വീഴുകയോ ഇടിക്കുകയോ ചെയ്യാം. ഈ സാഹചര്യത്തിൽ ചെറിയ കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ സാദ്ധ്യത കൂടുതലാണ്. വിൻഡ് സ്ക്രീൻ തകർന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്യാം. സീറ്റ് ബെൽറ്റ് ധരിച്ച് യാത്ര ചെയ്യുക എന്നതാണ് ഇത്തരം അപകടങ്ങളിൽ നിന്നും മോചനം നേടാനുള്ള പോംവഴി. കാർ യാത്രക്കാർ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണമെന്നാണ് 1989ലെ മോട്ടർ വാഹനനിയമം അനുശാസിക്കുന്നത്. എന്നാൽ പലരും അത് പാലിക്കാറില്ല. കാറിൽ യാത്ര ചെയ്യുമ്പോൾ അപകടം സംഭവിക്കുന്നതിന്‍റെ ഒരു കാരണം ഇതാണ്. മുന്നിലേയും പിന്നിലേയും യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണമെന്നത് മിക്ക രാജ്യങ്ങളിലും നിർബന്ധിതമാക്കിയിട്ടുണ്ട്.

മണിക്കൂറിൽ 25കി. മീ സ്പീഡിൽ ഓടുന്ന കാർ അപകടത്തിൽ പെടുകയാണെങ്കിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത കുട്ടി മുൻവശത്തേക്ക് ശക്തിയോടെ തെറിച്ചു വീഴാം. രണ്ടാം നിലയിലെ ജനാലയിലൂടെ കുട്ടി താഴോട്ട് വീഴുന്നതിന് തുല്യമായിരിക്കുമിതെന്ന് ദി പാർലിമെന്‍ററി അഡ്വൈസറി കമ്മിറ്റി അന്‍റ് ട്രാൻസ്പോർട്ട് സേഫ്റ്റി ഓഫ് ബ്രിട്ടൻ നടത്തിയ പഠനത്തിൽ പറയുന്നത്.

പിന്നിലെ സീറ്റിൽ ബെൽറ്റ് ധരിച്ചിരിക്കുന്ന വ്യക്തി കുട്ടിയെ മുറുക്കി പിടിച്ചിരുത്തിയാലും സുരക്ഷിതമല്ല. കാരണം വാഹനങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ഫോഴ്സിൽ കുട്ടിയുടെ ശരീരഭാരം മുപ്പതിരട്ടിയായി വർദ്ധിക്കുന്നു. അതുകൊണ്ട് കുട്ടിയെ ആ സമയത്ത് സുരക്ഷിതനാക്കുകയെന്നത് അസാധ്യമാണ്.

സുരക്ഷിതമായ ഇടം

ഒരാൾ തനിക്കും മടിയിലിരിക്കുന്ന കുട്ടിക്കും ഗുണം ലഭിക്കും പ്രകാരം സീറ്റ് ബെൽറ്റ് ധരിക്കുന്നതും റിസ്കാണ്. അപകടമുണ്ടാകുന്ന സാഹചര്യത്തിൽ കുട്ടി മടിയിൽ ഞെരിഞ്ഞിരിക്കാൻ ഇത് കാരണമാകും. ബെൽറ്റ് ധരിപ്പിക്കാതെ കുട്ടിയെ തൊട്ടടുത്ത സീറ്റിൽ ഇരുത്തുന്നതും അപകടകരമാണ്. പിന്നിലെ സീറ്റിൽ ബെൽറ്റ് ഇല്ലെങ്കിൽ ഡ്രൈവിംഗ് സീറ്റിന് തൊട്ടടുത്ത സീറ്റിൽ കുട്ടിയെ ബെൽറ്റ് ധരിപ്പിച്ചിരുത്താം. കുട്ടി ബെൽറ്റ് ധരിച്ചിരിക്കുന്നതുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ആൾക്ക് അനായാസം വണ്ടി ഓടിക്കുകയും ചെയ്യാം.

അപകടമുണ്ടാകുന്ന സാഹചര്യത്തിൽ ഡാഷ്ബോർഡിൽ കുട്ടിയുടെ തലയിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനം മിനിമം സ്പീഡിലാണെങ്കിലും പെട്ടെന്നുണ്ടാകുന്ന ഉലച്ചിലിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാം. കുഞ്ഞുങ്ങൾ പൊതുവേ എവിടേയും അടങ്ങിയിരിക്കാത്ത പ്രകൃതക്കാരാണ്. എങ്കിലും വാഹനത്തിനുള്ളിൽ കുട്ടികൾ കളിതമാശകൾ കാട്ടുന്നത് കർശനമായി വിലക്കുക തന്നെ വേണം. ജനാലയിലൂടെ തല പുറത്തേക്കിട്ട് നോക്കുക. കൈ പുറത്തേക്കിടുക, നിരത്തിലൂടെ ഓടുന്ന മറ്റ് വാഹനങ്ങളെ നോക്കി ആംഗ്യം കാട്ടുക എന്നിങ്ങനെയുള്ള പ്രവൃത്തികൾ തടയണം. വാഹനം ഓടുമ്പോൾ സീറ്റിൽ എഴുന്നേറ്റ് നിൽക്കുക, തുള്ളിക്കളിക്കുക എന്നിവയൊന്നും പാടില്ല. കാരണം പെട്ടെന്ന് ബ്രേക്കിടുമ്പോൾ വീണ് പരിക്കുപറ്റാം.

ശ്രദ്ധിക്കുക

വാഹനം പാർക്ക് ചെയ്തശേഷം കുട്ടിയെ കാറിനകത്ത് തനിച്ചാക്കി കുറച്ചു നേരത്തേക്കാണെങ്കിൽ കൂടി മാറി നിൽക്കരുത്. വികൃതിത്തരങ്ങൾ കാട്ടുന്ന പ്രകൃതക്കാരനാണ് കുട്ടിയെങ്കിൽ കാറിന്‍റെ ക്ലച്ചും ഗിയറും ബ്രേക്കും മറ്റും പ്രവർത്തിപ്പിച്ചു നോക്കാൻ ശ്രമിച്ചെന്നുവരും. അബദ്ധവശാൽ കീ അകത്ത്പെട്ടു പോയിട്ടുണ്ടെങ്കിൽ കുട്ടി കാർ സ്റ്റാർട്ട് ചെയ്ത് നോക്കാൻ പോലും ശ്രമിച്ചേക്കാം.

കാറിൽ സഞ്ചരിക്കുമ്പോൾ കുഞ്ഞിലേ സീറ്റ് ബെൽറ്റ് ധരിക്കാൻ കുട്ടിയെ ശീലിപ്പിക്കുക. അവരുടെ സാന്നിധ്യത്തിൽ വെച്ചു തന്നെ മുതിർന്നവർ സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം.

ചില കാര്യങ്ങൾ കൂടി

  • വസ്തുക്കൾ വെയ്ക്കുന്നിടത്ത് കുട്ടികളെ ഇരുത്തരുത്.
  • കാറിന്‍റെ പൻസീറ്റിന്‍റെ പുറകുവശത്ത് എന്തെങ്കിലും വസ്തുക്കൾ വെച്ചിട്ടുണ്ടെങ്കിൽ അവ നന്നായി കെട്ടി വയ്ക്കാം. സഡൻ ബ്രേക്കിടുമ്പോഴോ അപകടം ഉണ്ടാകുമ്പോഴോ ലഗേജ് വീണ് യാത്രക്കാർക്ക് പരിക്കേൽക്കതിരിക്കാനാണ് ഈ മുൻകരുതൽ.
  • സിഗരറ്റ് ലൈറ്റർ, തീപ്പെട്ടി തുടങ്ങിയ വസ്തുക്കൾ കാറിൽ വയ്ക്കരുത്. കുട്ടികൾ ഇത്തരം വസ്തുക്കളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.
  • കാറിന്‍റെ ഡോറുകളും വിൻഡോകളും അടയ്ക്കാൻ സെൻട്രൽ ലോക്കിംഗ് സിസ്റ്റം ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.

Parenting Tips: നവജാത ശിശുവിനെ എപ്പോഴും എടുക്കാമോ?

ഒരു സ്‌ത്രീ ആദ്യമായി ഗർഭം ധരിച്ചാലുടൻ, ചുറ്റുപാടുനിന്നും നിർദ്ദേശങ്ങൾ വരാൻ തുടങ്ങും. ചിലപ്പോൾ അമ്മായിയമ്മ, ചിലപ്പോൾ മുത്തശ്ശി, അമ്മായി തുടങ്ങി, കുടുംബത്തിലെ എല്ലാ സ്ത്രീകൾക്കും അവരുടേതായ നിർദ്ദേശങ്ങളടങ്ങിയ പാക്കേജുകൾ ഉണ്ട്. അവൾ ആവശ്യപ്പെടാതെ തന്നെ ഇതൊക്കെ നൽകാൻ അവർ തയ്യാറാണ്. ഗർഭിണിയായ സ്ത്രീ ഈ നിർദ്ദേശങ്ങളെല്ലാം ശ്രദ്ധിക്കുകയും ചെയ്യുന്നു, കാരണം ഒരു കുഞ്ഞിന്‍റെ ആഗമനത്തിന്‍റെ സന്തോഷം പുതിയ മാതാപിതാക്കൾക്ക് അതുല്യവും അതിശയകരവുമാണ്.

ഇക്കാര്യത്തിൽ, നവജാത ശിശു വിദഗ്ധ പല്ലവി പറയുന്നത്, ഒരു കുട്ടി കുടുംബത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കുട്ടിയുടെ മാതാപിതാക്കൾ വളരെ സന്തോഷവാന്മാർ ആണെന്നും കുഞ്ഞിന്‍റെ ഓരോ നിമിഷവും അവരുടെ ജിജ്ഞാസ വർദ്ധിപ്പിക്കുമെന്നുമാണ്. കുട്ടിക്ക് അസ്വാസ്ഥ്യമുണ്ടായാൽ അതിനും ഒരു ഭാഷ ഉണ്ട്. മാതാപിതാക്കൾ അത് സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കണം. കുടുംബവും സുഹൃത്തുക്കളും ഉപദേശങ്ങൾ നൽകുമ്പോൾ, പുതിയ അമ്മയ്ക്ക് പലതരം മിഥ്യകളിലൂടെ കടന്നു പോകേണ്ടിയും വരുന്നു.

ഇനി പറയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ

മുലയൂട്ടൽ ഷെഡ്യൂൾ ചെയ്യുക

നവജാത ശിശുവിന് ജനിച്ച് കുറച്ച് ദിവസത്തേക്ക് രണ്ട് മണിക്കൂർ കൂടുമ്പോൾ മുലപ്പാൽ നൽകണം, ഇത് കുഞ്ഞിന്‍റെ ഭാരം കൂട്ടാൻ സഹായിക്കും.

യഥാർത്ഥത്തിൽ കുഞ്ഞിന് വിശക്കുമ്പോൾ മുലപ്പാൽ നൽകുക, കുഞ്ഞ് വളരുമ്പോൾ കൂടുതൽ തവണ മുലയൂട്ടണം, അതിനുശേഷം കുഞ്ഞ് വളരെനേരം നന്നായി ഉറങ്ങുന്നു. കുഞ്ഞിന് ആവശ്യാനുസരണം മുലയൂട്ടൽ നല്ലതാണ്.

ഭക്ഷണം നൽകിയ ശേഷവും വിശക്കുന്നതിനാൽ കുഞ്ഞ് കരയുന്നു

ചിലപ്പോൾ മുലപ്പാൽ മുഴുവനായും നൽകിയ ശേഷവും കുഞ്ഞ് കരയുന്നു. കുട്ടിയുടെ വയറ് നിറഞ്ഞിട്ടില്ലെന്ന് പലരും കരുതുന്നു, പശുവിൻ പാലോ മറ്റോ നൽകാൻ മുതിർന്നവർ നിർദ്ദേശിക്കുന്നു, ഇത് ശരിയല്ല. വിശപ്പിനു പുറമേ, അസുഖകരമായ വസ്ത്രങ്ങൾ, നനഞ്ഞ ഡയപ്പറുകൾ, അമിതമായ ചൂട് അല്ലെങ്കിൽ അതിശൈത്യം, അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷമുള്ള അസ്വസ്ഥത തുടങ്ങിയ പല കാരണങ്ങളാലും കുഞ്ഞുങ്ങൾ കരയുന്നു, അവ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതുണ്ട്. കാലക്രമേണ, കുഞ്ഞിന്‍റെ അസ്വസ്ഥത മാതാപിതാക്കൾക്ക് പെട്ടെന്ന് മനസ്സിലാക്കുന്നു.

നല്ല അമ്മ കുഞ്ഞിനെ എപ്പോഴും എടുക്കില്ല

സുരക്ഷിതമായ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് നവജാത ശിശു പെട്ടെന്ന് ഒരു പുതിയ ലോകത്ത് ജനിക്കുന്നു. അമ്മയുടെ സ്പർശനത്തിൽ കുഞ്ഞിന് ആശ്വാസവും ഊഷ്മളതയും അനുഭവപ്പെടുന്നു. കുട്ടിക്ക് അത് പരിചിതമാണ്, മാത്രമല്ല അത് വീണ്ടും വീണ്ടും അനുഭവിക്കാൻ ആഗ്രഹിക്കുന്നു. ഇത് കുട്ടിയുടെ സ്വാഭാവിക ആവശ്യമാണ്, അത് അമ്മ നൽകണം. ഇതുകൂടാതെ, കുട്ടിയുടെ വൈകാരികവും ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആശ്വാസവും ഊഷ്മളതയും സഹായകമാണ്. കുഞ്ഞിന് കംഗാരു പരിചരണം നൽകേണ്ടത് വളരെ പ്രധാനമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറച്ച് സമയത്തേക്ക് എല്ലാ ദിവസവും കുട്ടിയെ ശരീരത്തോടെ ചേർത്തു വെയ്ക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കണം. ഇങ്ങനെ കുഞ്ഞിന് അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷ അനുഭവപ്പെടുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.

തടി ആരോഗ്യമുള്ള കുട്ടിയുടെ ലക്ഷണമാണ്

ഓരോ കുട്ടിയുടെയും വലിപ്പം വ്യത്യസ്തമാണ്, പോഷണം ജനിതകശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു കുട്ടിയുടെ ആരോഗ്യം വലിപ്പത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. ആരോഗ്യം വിലയിരുത്തുന്നതിന് ശിശുരോഗവിദഗ്ദ്ധനെ ബന്ധപ്പെടേണ്ടത് ആവശ്യമാണ്. കുഞ്ഞിന്‍റെ ഭാരം, വളർച്ച, ആംഗ്യങ്ങൾ മുതലായവയെക്കുറിച്ചുള്ള എല്ലാം പരിശോധിക്കുന്നു, കൂടാതെ എന്തെങ്കിലും കുറവുണ്ടെങ്കിൽ ശരിയായ ഉപദേശവും ലഭിക്കും.

വസ്ത്രങ്ങൾ അണുവിമുക്തമാക്കാൻ ആന്‍റിസെപ്റ്റിക് വാഷ്

നവജാത ശിശുവിന്‍റെ പ്രതിരോധശേഷി ജനനത്തിനു ശേഷവും വികസിക്കുന്നത് തുടരുന്നു, അതിനാൽ കുഞ്ഞിന്‍റെ വസ്ത്രങ്ങൾ വൃത്തിയും ശുചിത്വവും പാലിക്കേണ്ടത് ആവശ്യമാണ്. മിക്ക പുതിയ മാതാപിതാക്കളും ആന്‍റിസെപ്റ്റിക് ലിക്വിഡ് ഉപയോഗിച്ചാണ് വസ്ത്രങ്ങളും നാപ്പികളും കഴുകുന്നത്. ആന്‍റിസെപ്റ്റിക് നല്ലതും ചീത്തയുമായ ബാക്ടീരിയകളെ കൊല്ലുന്നു. ഇത് കൂടാതെ, അതിൽ ധാരാളം കഠിനമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്, ഇത് കുഞ്ഞിന്‍റെ ചർമ്മത്തിൽ തിണർപ്പിന് കാരണമാകും. കുഞ്ഞിന്‍റെ വസ്ത്രങ്ങൾ അണുവിമുക്തമാക്കാൻ വെയിലത്ത് ഉണക്കുക.

നവജാതശിശുക്കളിലെ വയറുവേദന ഒഴിവാക്കാൻ മുന്തിരി വെള്ളം

കുട്ടിക്ക് മുന്തിരി വെള്ളം കൊടുക്കുന്നത് സുരക്ഷിതമാണോ, അത് ഉറക്കത്തിന് നല്ലതാണെന്നോ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് കുട്ടി വയറുവേദന മൂലം കരയുമ്പോഴെല്ലാം ശിശുരോഗ വിദഗ്ദനെ കണ്ട് മരുന്ന് കൊടുക്കുക.

ഒറ്റക്കുട്ടിയുടെ രക്ഷിതാക്കൾ അറിയാൻ

നാം രണ്ട്, നമുക്കൊന്ന് എന്ന കുടുംബ സങ്കല്പമാണ് മിക്ക ദമ്പതികൾക്കും. അതുകൊണ്ട് ഒറ്റക്കുട്ടി മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. വളരെ ചുരുക്കം പേർ മാത്രമാണ്. രണ്ടോ അതിലധികമോ കുട്ടികൾ വേണമെന്ന് താല്പര്യമ പുലർത്തുന്നത്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾക്കു പുറമേ, രണ്ട് കുട്ടികളുണ്ടെങ്കിൽ രണ്ടുപേർക്കും തുല്യ ശ്രദ്ധയും പരിഗണനയും നൽകാൻ സാഹചര്യമില്ലാത്തതും ഒരു പ്രശ്നം തന്നെ. എന്നാൽ ഒറ്റക്കുട്ടി എന്നത് മിക്ക ദമ്പതികൾക്കും വെല്ലുവിളിയായി മാറാറുമുണ്ട്.

“ഒറ്റക്കുട്ടികൾ പൊതുവെ കൂടുതൽ സ്വതന്ത്രരും കാര്യഗ്രഹണശേഷിയുള്ളവരും മറ്റുള്ളവരുമായി ഇടപെടുന്നതിൽ താല്പര്യം കാട്ടുന്നവരുമാണ്. വീട്ടിൽ മറ്റ് കുട്ടികളില്ലാത്തതിനാൽ ഇവർ കൂടുതലും മാതാപിതാക്കൾക്കൊപ്പമാവും സമയം പങ്കിടുക. അതുകൊണ്ട് മുതിർന്നവുടെ സ്വഭാവ പ്രത്യേകതകളും പെരുമാറ്റരീതികളുമൊക്കെയാവും ഇവരെ കൂടുതൽ സ്വാധീനിക്കുക. മറ്റ് കുട്ടികളെ അപേക്ഷിച്ച് ഇവർ കൂടുതൽ പക്വമതികളുമായിരിക്കും. ഇത്തരം കുട്ടികൾ തങ്ങളുടെ പ്രശ്നങ്ങൾ കൂട്ടുകാരുമായിട്ടാവും പങ്കുവയ്ക്കുക. അതിനാൽ ഇവർ വേഗത്തിൽ മറ്റ് കുട്ടികളുമായി കൂട്ടുകൂടും. ഇത്തരക്കാരുടെ സൗഹൃദങ്ങൾ തീവ്രവും സത്യസന്ധവുമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.”

എന്നാൽ ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇത്തരക്കാർ സമയമെടുക്കും. ഇക്കാര്യത്തിൽ അവർക്ക് നീണ്ടയളവിൽ രക്ഷിതാക്കളുടെ പ്രോത്സാഹനവും സഹായവും കിട്ടിയില്ലെങ്കിൽ അവരുടെ ആത്മവിശ്വാസം തന്നെ കുറയാനിടയുണ്ട്. ഇതവരെ സങ്കോചമുള്ളവരാക്കുകയും ചെയ്യും. എന്നാൽ ഇത്തരം പ്രശ്നം സഹോദരങ്ങളുള്ള കുട്ടികളിലും ഉണ്ടാവാം.

നല്ല രീതിയിൽ വളർത്തുക

മാതാപിതാക്കൾ പകർന്നു നൽകുന്ന സംസ്കാരമാണ് കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുന്നത്. അവരെ കരുത്തുള്ളവരാക്കുന്നതും. കുട്ടികളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരിക, അവർക്ക് നല്ലൊരു ഭാവിയൊരുക്കുക എന്നതൊക്കെ രക്ഷിതാക്കളുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചാണിരിക്കുക.

ഒറ്റക്കുട്ടിയേ ഉള്ളല്ലോയെന്ന അപകർഷതാബോധത്തിൽ നിന്നും സ്വയം മുക്തരായിരിക്കണം മാതാപിതാക്കൾ. കുട്ടിക്ക് കൂട്ടായി സഹോദരനോ സഹോദരിയോ ഇല്ലാത്തത് വലിയ തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാട്ടാൻ ധാരാളം പേരുണ്ടാവും. ഇത്തരം കാര്യങ്ങൾ കേട്ട് മനസ്സ് വിഷമിപ്പിക്കാതിരിക്കുക. സ്വന്തം ജീവിതം എങ്ങനെയായിരിക്കണമെന്ന് മറ്റുള്ളവരല്ലല്ലോ തീരുമാനിക്കേണ്ടത്.

നല്ല നയം

ഒറ്റക്കുട്ടിയായതിനാൽ സ്വഭാവം മോശമായിപ്പോകുമെന്ന് ധരിക്കുന്ന മാതാപിതാക്കളുണ്ട്. അതുകൊണ്ട് ഇത്തരം മാതാപിതാക്കൾ കുട്ടിക്ക് അമിത വാത്സല്യം നൽകി വളർത്തുകയോ, കർശനമായ നിയന്ത്രണത്തിൽ കുട്ടിയെ വളർത്തിക്കൊണ്ടുവരികയോ ചെയ്യാം. ഈ രണ്ട് പരിതസ്‌ഥിതികളും കുട്ടികളെ സംബന്ധിച്ച് നന്നല്ല. ഇതിനിടയിലായുള്ള ഒരു മാർഗ്ഗം സ്വീകരിക്കുകയാണ് ഉചിതമായ പോംവഴി. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അതാത് സമയത്ത് അവരെ തിരുത്തുക.

സ്വയം പര്യാപ്തരാക്കുക

ചില മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ വ്യക്‌തിത്വവികാസം പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് അവരെ വളർത്തുക. അമിതമായ സംരക്ഷണം അടിച്ചേല്പിക്കുന്നതും അസ്വസ്ഥത ജനിപ്പിക്കാറുണ്ട്. ഏത് കാര്യത്തിനും മാതാപിതാക്കളെ ആശ്രയിക്കുന്നവരായി ഇത്തരം കുട്ടികൾ മാറിയേക്കാം.

കുട്ടികൾക്ക് സ്വന്തം പ്രതിഭ വളർത്തിക്കൊണ്ടു വരാനുള്ള അന്തരീക്ഷമാണ് ഒരുക്കേണ്ടത്. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വളർത്തിക്കൊണ്ടുവരാനുള്ള ചുറ്റുപാടുകൾ തീർക്കുന്നതിലാവണം മാതാപിതാക്കളുടെ ശ്രദ്ധ. ഏത് കാര്യത്തിനും മാതാപിതാക്കൾ തങ്ങൾക്കൊപ്പമുണ്ടാകുമെന്ന വിശ്വാസം കുട്ടികളിൽ വളർത്തിയെടുക്കണം.

സഹകരണ മനോഭാവം

പ്രോത്സാഹനവും പിന്തുണയുമില്ലാതെ കുട്ടികൾക്ക് വളരാനാവില്ല. എന്നാൽ ബാല്യകാലത്ത് ഇത്തരം ആനുകൂല്യങ്ങളൊന്നുമില്ലാതെ പ്രതിബന്ധങ്ങളെ തരണം ചെയ്‌ത് ഉയരങ്ങൾ കീഴടക്കിയ എത്രയോ മഹാരഥന്മാർ ഉണ്ടായിട്ടുണ്ട്.

കുട്ടികളിൽ സഹകരണ മനോഭാവം വളർത്തിയെടുക്കുന്നതിന് മറ്റു കുട്ടികളെക്കൂടി വീട്ടിലേക്ക് ക്ഷണിക്കുക. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് മികച്ച പെരുമാറ്റ ശീലം വളർത്തിയെടുക്കാൻ സഹായിക്കും.

നോ പറയാം

ഒറ്റക്കുട്ടിയായതിനാൽ എല്ലാവിധ സുഖസൗകര്യങ്ങളും നൽകാൻ സ്വാഭാവികമായും മാതാപിതാക്കൾക്ക് ഏറെ താല്പര്യമായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് മുമ്പായി കുട്ടിയുടെ സ്വഭാവത്തെ അത് ബാധിക്കുമോയെന്ന് ചിന്തിക്കണം.

കുട്ടിയുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് വേർതിരിച്ച് അറിയേണ്ടതും അനിവാര്യമാണ്. നല്ല വിദ്യാഭ്യാസം നേടിയെടുക്കുക എന്നത് കുട്ടിയുടെ ആവശ്യവും അവകാശവും കൂടിയാണ്. എന്നാൽ കളിപ്പാട്ടങ്ങൾ വേണമെന്നത് ഡിമാന്‍റാണ്.

മനസ്സ് പറയുന്നത് കേൾക്കാം

കുട്ടികൾ പരസ്പരം തുണയാകുമല്ലോയെന്ന് കരുതിയാണ് ഭൂരിഭാഗം മാതാപിതാക്കളും രണ്ട് കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്നത്. എന്നാൽ ഇരുവരുടേയും ഇഷ്ടാനിഷ്ടങ്ങൾ, സൗഹൃദങ്ങൾ, ശീലങ്ങൾ, രീതികൾ എന്നിവയെല്ലാം വ്യത്യസ്തമായാലോ? മുതിർന്നു കഴിഞ്ഞാൽ സഹോദരന്മാർ തമ്മിൽ സ്നേഹവും അടുപ്പവുമുണ്ടായിരിക്കുമോയെന്നും ഇന്നത്തെ കാലത്ത് തീർത്തും പറയാനാവില്ല.

നല്ല സംസ്കാരവും മൂല്യബോധവുമുള്ളവനാണ് കുട്ടിയെങ്കിൽ തീർച്ചയായും അവന്‍റെ വ്യക്‌തിത്വം സന്തുലിതമായിരിക്കും. അതുകൊണ്ട് കുട്ടിക്ക് വളരാൻ ആരോഗ്യകരമായ അന്തരീക്ഷമൊരുക്കുകയാണ് മാതാപിതാക്കളെ സംബന്ധിച്ച് പ്രധാനം.

പൊന്നോമനയുടെ ആരോഗ്യത്തിന്…

ജന്മം കൊടുക്കുന്നതിലൂടെ ഒരു വലിയ കടമ നിറവേറ്റുന്ന അമ്മയ്ക്ക് ഗർഭം, പ്രസവം, പോഷകാഹാരം തുടങ്ങിയവയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കണം. അമ്മയുടെ അറിവും വൈദഗ്ധ്യവും നവജാതശിശുവിന്‍റെ വളർച്ചയെ വേണ്ടവിധത്തിൽ പോഷിപ്പിക്കും.

ആരോഗ്യ ശ്രദ്ധ

കുട്ടികൾ എപ്പോൾ വേണം അല്ലെങ്കിൽ രണ്ട് കുട്ടികൾ തമ്മിൽ എത്ര പ്രായ വ്യത്യാസമാകാം എന്നതിനെപ്പറ്റി ദമ്പതികൾ ആദ്യം തന്നെ തീരുമാനിക്കണം. പറ്റിപ്പോയി എന്ന നിലയിൽ ഗർഭം ധരിക്കാതിരിക്കാൻ ഇത് ഉപകരിക്കും. ആരോഗ്യമുള്ള ശിശുവിന് വേണ്ടി ഗർഭം ധരിക്കാൻ തീരുമാനമെടുക്കുന്ന കാലം മുതൽ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. മുമ്പ് ഗർഭമലസൽ, വന്ധ്യതാ പ്രശ്നങ്ങൾ, മറ്റു സ്ത്രീ രോഗങ്ങൾ ഇവ വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയുകയും ചികിത്സ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കുകയും വേണം.

ആസ്തമ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം ഇവയുണ്ടായാലും ഗർഭം അലസാനുള്ള സാധ്യതയുണ്ടാവുന്നു. റൂബെല്ല, മീസത്സ്, ചിക്കൻപോക്സ് തുടങ്ങിയവ ഇക്കാലത്ത് വിരളമാണെങ്കിലും പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കുന്നത് നല്ലതാണ്. ഹൈപ്പറ്റൈറ്റിസ്-ബി, ടെറ്റനസ്സ് എന്നിവയ്ക്കെതിരെയും പ്രതിരോധ കുത്തിവയ്പെടുക്കണം. ഇതിനുശേഷം മൂന്നുമാസം കഴിഞ്ഞ് ഗർഭം ധരിക്കുന്നതാണ് അഭികാമ്യം.

പങ്കാളിയുടെ ആരോഗ്യം

ആരോഗ്യമുള്ള മാതാപിതാക്കൾക്ക് ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാണ്. ഗുണമേന്മയിലും അളവിലും ഉയർന്ന നിലവാരത്തിലുള്ള ശുക്ലം ആരോഗ്യമുള്ള കുഞ്ഞിനെ പ്രദാനം ചെയ്യും. പിരിമുറുക്കം, പുകവലി, പോഷകാഹാരക്കുറവ്, അന്തരീക്ഷ മലിനീകരണം, രാസവസ്തുക്കളും വിഷാന്തരീക്ഷവുമുള്ള ജോലിസ്‌ഥലം എന്നീ കാരണങ്ങൾ ശുക്ലത്തിന്‍റെ രൂപീകരണത്തേയും ബീജങ്ങളുടെ വളർച്ചയേയും സാരമായി ബാധിക്കുന്നു. കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നതു തൊട്ട് മൂന്നുമാസത്തേക്ക് ഗർഭധാരണത്തിന് തയ്യാറെടുക്കാം.

ഈ മൂന്നുമാസങ്ങളിൽ ഉള്ളിൽ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം നിർത്തണം. രണ്ടു തവണയെങ്കിലും സാധാരണ രീതിയിലുള്ള മാസമുറ ഉണ്ടാകാനാണിത്. ഗർഭനിരോധന ഉറ ഈ കാലങ്ങളിൽ ഉപയോഗിക്കാം. ഗർഭ നിരോധന ശ്രേണിയിലുള്ള ചില മരുന്നുകൾക്ക് വിറ്റാമിനുകളും ധാതുക്കളും വലിച്ചെടുക്കുവാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭാശയ സംബന്ധമായ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം.

ഭക്ഷണക്രമം

ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ചിട്ടയായ ഭക്ഷണക്രമം പാലിക്കുകയാണെങ്കിൽ കുഞ്ഞിന്‍റെ ആരോഗ്യം ഭയപ്പെടാനിടയില്ലാത്തതായിത്തീരും. ഗർഭകാലത്തെ വിളർച്ച, മാസം തികയാതെയുള്ള പ്രസവം എന്നിവ ഒഴിവാക്കാനും പോഷകാഹാരം സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം, കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങൾ എന്നിങ്ങനെ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം ഗർഭകാലത്തിന് മുമ്പ് ശീലമാക്കണം. കാൻഡി, കാർബണേറ്റ് പാനീയങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷ്യ സാധനങ്ങൾ, കാപ്പി, ചായ, കോള തുടങ്ങിയവ ഒഴിവാക്കുകയും വേണം. കഫീൻ കൂടിയ അളവിൽ ശരീരത്തിൽ എത്തിയാൽ ഗർഭം അലസാൻ പോലും ഇടയാക്കും.

ഇലക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, ബീൻസ്, കോളിഫ്ളവർ, അരിയാഹാരം, ഓറഞ്ച്, നാരങ്ങ, മുസമ്പി, വാഴപ്പഴം, പാൽ, തൈര്, ചീസ് ഇവയിൽ നിന്നെല്ലാം ശരീരത്തിനാവശ്യമായ ഫോളിക് ആസിഡ് ലഭിക്കും. തൂക്കം ഉയരത്തിനനുസരിച്ച് ആനുപാതികമാണോ എന്ന് നോക്കുക. കൂടുതലായാലും കുറവായാലും ക്രമീകരിച്ചെടുക്കണം.

ഫിറ്റ്നസ്സ്

ഗർഭധാരണത്തിന് മുമ്പ് വ്യായാമം ശീലിക്കുന്ന സ്ത്രീക്ക് ഗർഭകാലം മുഴുവൻ ഫിറ്റ്നസ്സ് നിലനിർത്താൻ സാധിക്കും. ഗർഭ സംബന്ധമായി വരുന്ന അമിതഭാരം താങ്ങാനും ശരീരത്തിലെ പേശികൾക്ക് ഉറപ്പ് കിട്ടാനും വ്യായാമം സാധിക്കും. മൂലക്കുരു, വെരിക്കോസ് എന്നീ രോഗങ്ങളും വ്യായാമം വഴി അകറ്റാവുന്നതേയുള്ളൂ. നല്ല ഉറക്കം ലഭിക്കാനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയമിടിപ്പിന്‍റെ താളം, ശരീരത്തിലെ ഓക്സിജൻ സഞ്ചാരം, കൊഴുപ്പ് ഉരുക്കൽ, ശരീരം മുഴുവനുമുള്ള പേശികളുടെ ഉറപ്പ് എന്നിവയ്ക്ക് സഹായകമാകുന്നു. നീന്തൽ, ഓട്ടം, ടെന്നീസ് ഇവ ശരീരത്തിന്‍റെ മൊത്തം പേശികൾക്ക് ഉറപ്പ് നൽകും. വ്യായാമം നൽകുന്ന ഊർജ്ജസ്വലത മൂന്ന് നാലാഴ്ചകൾക്കുള്ളിൽ നിങ്ങൾക്കു തന്നെ തിരിച്ചറിയാനാകും. പതിവായി ചെയ്യുമ്പോൾ കിതപ്പനുഭവപ്പെടാതെ വ്യായാമത്തിലേർപ്പെടാൻ സാധിക്കും. ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

ഗർഭകാലത്ത് നല്ല ഭക്ഷണം

ഗർഭകാലത്ത് പോഷക സമ്പുഷ്ടമായ ഭക്ഷണം ധാരാളം കഴിക്കണം. കാരണം അമ്മയ്ക്കും കുഞ്ഞിനും വേണ്ട ആഹാരം ശരീരത്തിലെത്തേണ്ടതുണ്ട്. ഇറച്ചി, മീൻ, മുട്ട, പാൽ, ചീസ്, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ എന്നിവയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഉരുളക്കിഴങ്ങ്, തവിടുള്ള ചോറ്, അരി, ഗോതമ്പ് ഇവ കാർബോഹൈഡ്രേറ്റിന്‍റെ കലവറയാണ്. ഫലങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വൈറ്റമിൻ കുറവുകൾ പരിഹരിക്കപ്പെടും.

ഭക്ഷണ പ്രശ്നങ്ങൾ

ദഹനക്കുറവ്, നെഞ്ചെരിച്ചിൽ എന്നിവ ചില ഗർഭിണികളിൽ കണ്ട് വരാറുണ്ട്. മസാല അധികം ഉപയോഗിക്കരുത്. കൂടാതെ സോസുകൾ, പ്രിസർവ് ചെയ്‌ത മാംസ ഭക്ഷണം, ഐസ്ക്രീം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

നവജാത ശിശു

ശിശു പൂർണ്ണ ആരോഗ്യവാനാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതികരണശേഷി കാട്ടിത്തുടങ്ങും. അവൻ ജാഗരൂകനുമായിരിക്കും. കഴിയുന്നത്ര അവനെ അമ്മയോട് ചേർത്ത് കിടത്തുക. മുറി ഊഷ്മളതയുള്ളതാണെങ്കിൽ പോലും ചൂടുള്ള ടൗവ്വലോ തുണിയോ ഉപയോഗിച്ച് കുഞ്ഞിനെ പൊതിയണം. ശിശുവിനോട് മൃദുവായി സംസാരിച്ച് നോക്കാം. അവൻ നിങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞു കൊള്ളട്ടെ. എന്തു പറയണമെന്നോർത്ത് വിഷമിക്കേണ്ട. അവസരത്തിനൊത്ത് വാക്കുകൾ സ്വാഭാവികമായി വന്നുകൊള്ളും.

ശിശുവിന്‍റെ ആകൃതിയും പ്രകൃതിയും

ആരുടെയെങ്കിലും ഛായയോ പ്രത്യേകിച്ച് സൗന്ദര്യമോ വനജാത ശിശുക്കൾക്ക് ഉണ്ടാകുകയില്ല. ചുവന്ന് തുടുത്ത് സദാ പുഞ്ചിരിക്കുന്ന കുഞ്ഞിനെ ജനന സമയത്ത് പ്രതീക്ഷിക്കരുത്. ശിശുവിന്‍റെ നീളത്തിന്‍റെ നാലിലൊന്ന് തലയായിരിക്കും. സാധാരണ പ്രസവമാണെങ്കിൽ കുഞ്ഞിന്‍റെ തലയ്ക്ക് ശരിയായ ആകൃതി ഉണ്ടായിരിക്കണമെന്നില്ല. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്ത് വരുന്ന വഴി, തലയോട്ടിയിലെ എല്ലുകൾക്ക് സ്‌ഥാനചലനം സംഭവിക്കാറുണ്ട്. ശിശുവിന്‍റെ ശിരസ്സിൽ ചെറിയ കുഴിവുകളായും നീളത്തിലുള്ള ചുളിവുകളായും ഇതിന്‍റെ പരിണിതഫലം കാണാൻ കഴിയും. വിദഗ്ധനായ ഡോക്ടറുടെ കീഴിലല്ലാത്ത സിസേറിയൻ പ്രസവങ്ങളിലും കുഞ്ഞിന്‍റെ തലയ്ക്ക് ആകൃതിയില്ലായ്മ ഉണ്ടാവാം. തലയിലൂടെ കുഞ്ഞിന്‍റെ നാഡിമിടിപ്പ് അറിയാൻ സാധിക്കും.

ചില കുട്ടികൾ നിറയെ തലമുടിയായി ജനിക്കുമ്പോൾ മറ്റ് ചില കുട്ടികൾ കഷണ്ടി രൂപത്തിലായിരിക്കും ജനിക്കുക. ഇത് പിന്നീട് ശരിയായിക്കൊള്ളും. കൃഷ്ണമണിയുടെ നിറം പോലും പിന്നീട് മാറാറുണ്ട്. വീർത്ത കൺപോളകൾക്കിടയിലൂടെ കണ്ണുചിമ്മിയാണ് നവജാതശിശു നോക്കുക. കണ്ണുകൾക്ക് ഫോക്കസ് ചെയ്യാനുള്ള കഴിവ് അപ്പോൾ ഉണ്ടായെന്നുവരില്ല. പതിഞ്ഞ മൂക്ക്, അകത്തേക്കിരിക്കുന്ന താടി, ചതവ് പറ്റിയതു പോലിരിക്കുന്ന കവിളുകൾ എന്നിവയും നവജായ ശിശുക്കളുടെ പ്രത്യേകതകളാണ്.

ജനനത്തിന് തൊട്ടുമുമ്പ് മാതൃശരീരത്തിൽ നിന്നും ചില ഹോർമോണുകൾ പ്ലസൻറയിലേക്ക് തള്ളിക്കയറുന്നത് മൂലം ശിശുവിന്‍റെ പ്രത്യുല്പാദന അവയവങ്ങൾ വീർത്തതായി കാണപ്പെടാം. ആൺപെൺഭേദമില്ലാതെ ശിശുക്കളുടെ മാറിടവും വീർത്തിരിക്കും. മുലഞെട്ടുകളിൽ നിന്ന് പാലിന് സമാനമായ ഒരു ദ്രാവകവും അപൂർവ്വമായി കണ്ട് വരാറുണ്ട്. ഇവയെല്ലാം ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറിക്കൊള്ളും.

ബന്ധം

സ്നേഹപൂർണ്ണമായ ഇഴയടുപ്പമുള്ള ഒരു ബന്ധം സ്ഥാപിക്കാനായി ജനനത്തിന് ശേഷം ശിശുവും അമ്മയുമായി കുറച്ച് സമയം ചെലവാക്കണമെന്ന് മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കാറുണ്ട്. അമ്മയ്ക്ക് വേഗം തന്നെ കുഞ്ഞിനെ സ്നേഹിക്കാനും അറിയാനും ഇത് ഉപകരിക്കും. കുഞ്ഞിന്‍റെ ഭൂമിയിലെ ആദ്യ നിമിഷങ്ങൾ സ്നേഹപൂർണ്ണമായിരുന്നാൽ അവന്‍റെ ആരോഗ്യത്തിന് അത് ഗുണം ചെയ്യും. പ്രസവം അമ്മയെ ഞെട്ടിപ്പിക്കുകയോ ക്ഷീണിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാതൃസ്നേഹം ഉണ്ടായിവരാൻ ചിലപ്പോൾ താമസം നേരിട്ടേക്കാം. ശിശുവിനോട് ദിവസവും സ്നേഹപൂർവ്വം ഇടപെടുമ്പോൾ അമ്മയുടെ ശബ്ദവും മണവുമെല്ലാം കുഞ്ഞ് വേഗം തിരിച്ചറിയും. ഗർഭകാലം, പ്രസവം, ശിശുപരിപാലനം എന്നീ ജീവിതാവസ്‌ഥകൾ ധാരാളം വികാരങ്ങൾ മനസ്സിലുണ്ടാക്കുന്ന കാലമാണ്.

ശിശുവിന്‍റെ ആരോഗ്യം

കുഞ്ഞ് ജനിച്ചയുടൻ നീളം, തലയുടെ ചുറ്റളവ്, തൂക്കം ഇവ രേഖപ്പെടുത്തി വയ്ക്കണം. 2.5 കി.ഗ്രാം മുതൽ 4.25 ഗ്രാം വരെ തൂക്കവുമായാണ് 95 ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത്. 46 സെ.മീ മുതൽ 56 സെ.മീ വരെ നീളവും നവജാത ശിശുവിന് ഉണ്ടാകും. 33 മുതൽ 37 സെ.മീ വരെ ചുറ്റളവ് തലയ്ക്ക് ഉണ്ടാകും. ക്രമരഹിതമായ ഹൃദയമിടിപ്പാണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുടെ യോനിയിൽ അണുബാധയുണ്ടെങ്കിൽ ശിശുവിന്‍റെ കണ്ണുകളിൽ അണുബാധ പ്രത്യക്ഷപ്പെടാം.

ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ കുട്ടിക്ക് മഞ്ഞനിറം ബാധിക്കുന്നത് സാധാരണ പ്രതിഭാസമാണ്. ആദ്യ ദിവസങ്ങളിൽ കരൾ വേണ്ട വിധത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടാകില്ല. ഇതിന്‍റെ ഫലമായി കരൾ ഉൽപ്പാദിപ്പിക്കുന്ന ബിലിറൂബിൻ എൻസൈം രക്‌തത്തിൽ കലരുന്നു. നാലാം ദിവസം ഇത് താനേ ഇല്ലാതായിപ്പൊക്കോളും. അല്പം വെയിൽ കൊണ്ടാൽ മാത്രം മതി. മഞ്ഞനിറം നീണ്ടു നിൽക്കുകയാണെങ്കിൽ മഞ്ഞപ്പിത്തമായി തീർന്നേക്കാം.

15,000 ൽ ഒരു കുട്ടിക്ക് വീതം ലോകത്ത് കണ്ടു വരുന്ന അസുഖമാണ് ഫിനിൽകെറ്റോനോറിയ. പ്രോട്ടീനിൽ കണ്ടുവരുന്ന അമിനോ ആസിഡ്- ഫൈനിലെലാനിനെ ലയിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്ന പ്രതിഭാസമാണ് ഇത്. തലച്ചോറിനെ നശിപ്പിക്കുന്ന രോഗമായതിനാൽ കൗമാര കാലം വരെ ചിലപ്പോൾ ചികിത്സ തേടേണ്ടി വരും.

കുഞ്ഞിന് മുലപ്പാൽ ധാരാളമായി നൽകണം. ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി നൽകുകയും ചെയ്യും. മാനസിക സമ്മർദ്ദം അമ്മമാരിൽ പാൽ കുറയാൻ ഇടയാക്കുന്നുണ്ട്.

സ്കൂൾ കാലം വരെ കുട്ടിയെ മുടക്കം വരുത്താതെ പരിശോധനകൾക്ക് വിധേയമാക്കണം. ഏതെങ്കിലും വിധത്തിലുള്ള ന്യൂനതകൾ കുട്ടിക്കുണ്ടാവാതിരിക്കാൻ ഇത് ഗുണം ചെയ്യും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें