കാണാമറയത്ത്…

മഹേഷിന്‍റെ കൈകളിലിരുന്ന് ആ കത്ത് വിറകൊണ്ടു. സുധ തന്നെയാണ് ഇത് എഴുതിയിരിക്കുന്നത്. വലത്തേക്ക് അൽപം ചെരിഞ്ഞ് അത്ര സുന്ദരമല്ലാത്ത കയ്യക്ഷരം. അത് സുധയുടേത് തന്നെ.

“മനുഷ്യ ജീവികൾ ഇല്ലാത്ത വീട്ടിലാണ് ഞാനിപ്പോൾ താമസിക്കുന്നതെന്ന് തോന്നുകയാണ്. മനുഷ്യനു പകരം യന്ത്രോപകരണങ്ങൾ. എനിക്ക് ഇനി എന്‍റെ സഹജീവികൾക്കൊപ്പം കഴിയണം. അതിനായി ഞാൻ ഈ വീട് വിട്ടു പോവുകയാണ്. എന്നെ കുറിച്ചോർത്ത് യാതൊരു ആശങ്കയും വേണ്ട. തൊട്ടടുത്തു തന്നെ ഉണ്ടാകും. വീട്ടിലെ ജോലിക്കാരി ലക്ഷ്മി നിങ്ങളുടെ ഭക്ഷണകാര്യങ്ങൾ വേണ്ടതു പോലെ നടത്തിക്കൊള്ളും. അതിനാൽ എന്നെ മിസ് ചെയ്യുകയേയില്ല. എന്നെ ഫോണിൽ വിളിക്കാനോ, അന്വേഷിക്കാനോ മെനക്കെടേണ്ട. കത്ത് വായിച്ച് മഹേഷ് എന്തു ചെയ്യണമെന്നറിയാതെ അസ്വസ്ഥനായി. പിന്നെ അയാൾ തന്‍റെ രണ്ടു പെൺമക്കളെയും വിളിച്ചു.

“ശ്രേയാ… ശ്രുതി കം…” അവർ രണ്ടു പേരും സ്വന്തം മുറികളിൽ തന്നെയാണ്. വിളിച്ച് അഞ്ചു മിനിട്ടു കഴിഞ്ഞാണ് രണ്ടുപേരും മുറിയിൽ നിന്ന് പുറത്തേക്കു വന്നതു തന്നെ. തങ്ങൾ ചെയ്തിരുന്ന കാര്യത്തിനു തടസം വന്നതിന്‍റെ ഈർഷ്യ രണ്ടു പേരുടെ മുഖത്തും പ്രകടമായിരുന്നു.

“മമ്മി എപ്പോഴാണ് പോയത്? നിങ്ങൾ കണ്ടില്ലേ?”

രണ്ടുപേരും കൈ മലർത്തി.

“അത്…പപ്പ… ഞങ്ങൾ കണ്ടില്ല. ഞാൻ പ്രോജക്‌ടിന്‍റെ ഡീറ്റെയിൽ ഡൗൺലോഡ് ചെയ്യുകയായിരുന്നു.” 16 വയസ്സുള്ള ശ്രേയ പറഞ്ഞു.

“പിന്നെ, ഇടയ്ക്കിടയ്ക്ക് ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്നുമുണ്ടായിരുന്നു.” ശ്രേയയേക്കാൾ 5 വയസ്സ് ഇളപ്പമുള്ള അനുജത്തി ശ്രുതി കിട്ടിയ അവസരം പാഴാക്കിയില്ല.

“ഓ… നീ കൂടുതലൊന്നും പറയണ്ട. ആ ടാബിൽ ടെബിൾ റൺ കളിക്കുകയായിരുന്നില്ലേ.?”

“ഓകെ രണ്ടുപേരും മമ്മി പോയത് അറിഞ്ഞില്ലല്ലോ. മതി തർക്കം നിർത്തിക്കോ.” മഹേഷ് നെറ്റിയിൽ കൈവച്ചു. അവരോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യം. ഇക്കാര്യത്തിൽ താനും തുല്യമായി അതിൽ അധികമോ ഉത്തരവാദിത്തം പേറുന്ന ആളാണല്ലോ.

രാത്രി ഡിന്നർ കഴിക്കേണ്ട സമയവും കഴിഞ്ഞു. താൻ ഇവിടെ വന്നിട്ട് 3 മണിക്കൂറായി. ഈ സമയമത്രയും അവൾ എവിടെയെന്ന് താനും നോക്കിയില്ലല്ലോ. മഹേഷ് ഖിന്നതയോടെ ആലോചിച്ചു. വാതിൽ തുറന്നു കിടക്കുകയായിരുന്നു. താൻ വീട്ടിൽ എത്തുമ്പോൾ ചായയും ലഘു പലഹാരവും പതിവുപോലെ ടേബിളിൽ വച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് കൂട്ടുകാരോട് ഓൺലൈനിൽ സംസാരിക്കുക പതിവാണ്. ഒപ്പം എമർജൻസി ആയ ഒഫീഷ്യൽ മെയിലുകൾക്ക് മറുപടി നൽകലും കൂടിയാവുമ്പോൾ സമയം പോകുന്നത് അറിയില്ല. പ്രത്യേകിച്ചും നാളെ ഓഫീസിൽ പ്രോജക്‌ട് പ്രെസന്‍റേഷൻ ഉള്ളതു കൊണ്ട് കുറെ വർക്കുകൾ വേറെയും. ഇതിനിടയിൽ സുധയെ അന്വേഷിക്കാൻ പോലും താൻ മെനക്കെട്ടില്ല.

ചായ കുടിച്ച് ക്ഷീണം മാറിയപ്പോൾ കുറെ വർക്കുകൾ ഇടതടവില്ലാതെ ലാപ്ടോപ്പിൽ ചെയ്‌തു. പിന്നെയും വിശപ്പിന്‍റെ വിളി വന്നു. അപ്പോഴാണ് സുധയുടെ കാര്യം ഓർത്തതു തന്നെ. അവൾ ഇതു വരെ ഡിന്നർ കഴിക്കാൻ വിളിച്ചില്ലല്ലോ? അടുക്കളയിൽ നോക്കിയപ്പോൾ അവൾ ഇല്ല. കിടപ്പുമുറിയിൽ ചെന്നപ്പോഴാണ് ഈ കത്ത്. അയാൾ ഫോൺ വിളിച്ചു നോക്കി. സ്വിച്ച്ഡ്ഓഫ് ആണ്. അവളുടെ അച്ഛനമ്മമാരെ വിളിച്ചാലോ.

ഏയ് ഈ രാത്രിയിൽ, വേണ്ട. അവർ ആകെ വിഷമിക്കും. പിന്നെ തന്നെ കുറ്റപ്പെടുത്തും. പോലീസിന്‍റെ സഹായം തേടാമെന്നു വച്ചാൽ അതും ശരിയാവില്ല. സുധ സ്വന്തം ഇഷ്‌ടത്തിന് പോയതിന് എങ്ങനെ കേസെടുക്കും.

ആ രാത്രി മഹേഷിനും കുട്ടികൾക്കും ഉറക്കം നഷ്‌ടപ്പെട്ടു. ദേഷ്യവും, സങ്കടവും, കുറ്റബോധവും അവരുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. തങ്ങളെ സുധ ഇത്ര നിസാരമായി ഉപേക്ഷിച്ചു പോയല്ലോ എന്ന ദേഷ്യം ആണ് മഹേഷിന് കൂടുതൽ തോന്നിയത്. എങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ആ വേദന നിറഞ്ഞു. ഈ പ്രശ്നങ്ങളുടെ അടിസ്‌ഥാനം തങ്ങളാണല്ലോ.”

ഏതാനും വർഷങ്ങൾക്കു മുമ്പു വരെ അവരുടേത് സന്തുഷ്ടകുടുംബം ആയിരുന്നു. ഒരു മിച്ച് അത്താഴം കഴിക്കാനും, ബീച്ചിൽ ഔട്ടിംഗ് പോകാനും, റസ്റ്റോറന്‍റിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനും അവർ സമയം കണ്ടെത്താറുണ്ടായിരുന്നു.

ഒരു ദിവസത്തെ സന്തോഷങ്ങളും സങ്കടങ്ങളും കളിചിരികളും എല്ലാം പങ്കുവയ്‌ക്കുന്നത് രാത്രിയിൽ ഡിന്നർ മേശയ്‌ക്കു ചുറ്റും ഇരുന്നായിരുന്നു.

ഈ പതിവുകളൊക്കെ മഹേഷിന് ആ ലാപ്ടോപ്പ് കമ്പനി സമ്മാനിക്കും വരെ മാത്രമായിരുന്നു. വീട്ടിലെ ഒരു പൊതുമുറിയിൽ വച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന അവസരത്തിൽ ഒന്നും ഓരോ തുരുത്തുകൾ ആ വീട്ടിൽ രൂപപ്പെട്ടിരുന്നില്ല. എന്നാൽ ലാപ്ടോപ്പ് വന്നതോടെ കഥ മാറി. അതുമായി ഇഷ്ടമുള്ള സ്ഥലത്ത് ചെന്നിരിക്കാം. ടെക്നോസാവിയാണ് മഹേഷ്. നെറ്റിലൂടെ തന്‍റെ ലോകം വിസ്തൃതമാക്കാൻ അയാൾ വെമ്പൽ കൊണ്ടു. ഫലമോ, ദിവസത്തിൽ മുക്കാൽ സമയവും ലാപ്ടോപ്പിലായി.

സുധയ്‌ക്ക് ഇതൊന്നും അത്രയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും. അവൾ എതിർത്തില്ല. എന്നാൽ രണ്ട് പെൺമക്കൾക്കും ലാപ്ടോപ്പ് വാങ്ങിച്ചു കൊടുത്തപ്പോൾ സുധ മുന്നറിയിപ്പ് നൽകിയതാണ്. പിന്നെ ടാബ്‍ലെറ്റും, ഐഫോണും, ഐപാഡും ഒക്കെ വീട്ടിൽ കളിപ്പാട്ടം പോലെ നിറഞ്ഞപ്പോൾ തികച്ചും ഓരോ തുരുത്തുകൾക്കുള്ളിൽ അച്ഛനും മക്കളും ജീവിക്കാൻ തുടങ്ങി. പാവം സുധ! വീട്ടിലുള്ളവർ ഗാഡ്ജറ്റുകളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഒറ്റപ്പെടലിന്‍റെ ശ്വാസംമുട്ടൽ സുധയെ വിഷമത്തിലാക്കി.

ശ്രേയ തന്‍റെ ഐപാഡും ശ്രുതി ടാബ്‍ലെറ്റും എവിടെപോയാലും കൊണ്ടു നടക്കും. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പോലും ചുറ്റുമുള്ള വരെ ശ്രദ്ധിക്കാതെ ഐപാഡിലും ടാബിലും കളിച്ചു കൊണ്ടിരിക്കും. ഫെസ്റ്റിവലുകളിലും മറ്റും അവർ ആകെ പങ്കുചേരുന്നത് തങ്ങളുടെ ക്യാമറയിൽ ഫോട്ടോ എടുക്കുന്നതാണ്. അതാകട്ടെ സോഷ്യൽ നെറ്റ്‍വർക്കിൽ പ്രദർശിപ്പിക്കാൻ മാത്രവും!

വാട്ട്സാപ്പിംഗ്, സൈബറിംഗ്, സൈക്പ്പ്, എഫ്ബി ഇതൊക്കെയാണ് വീട്ടിനുള്ളിലെ പ്രിയപ്പെട്ട സംഭാഷണ വിഷയങ്ങൾ. തൊട്ടടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന ചങ്ങാതിമാരോട് ഫേസ്ബുക്കിലൂടെ മാത്രമാണ് സംസാരം! നേരിട്ടു കാണാനുള്ള അവസരങ്ങൾ ഉണ്ടെങ്കിലും അതുപ്പോലും ഉപയോഗിക്കാറില്ല. ഇതൊക്കെ കാണുമ്പോൾ സുധയ്ക്ക് ദേഷ്യം വരും. അവർ പ്രതിഷേധിക്കുമ്പോൾ അച്ഛനും മക്കളും ചിരിച്ചു തള്ളും. നാടോടുമ്പോൾ നടുവേ ഓടണ്ടേ? അതാണ് മഹേഷിന്‍റെ ചോദ്യം.

ടെക്നോളജിയുമായി ബന്ധമില്ലാത്ത ആളല്ല സുധ. വേണ്ട എന്നല്ല ആവശ്യത്തിനുമാത്രം മതി എന്ന ചിന്തയേ ഉള്ളൂ. മെയിലുകൾ ഇടയ്ക്കിടെ ചെക്ക് ചെയ്യാറുണ്ട്. ഫേസ്ബുക്കിൽ വല്ലപ്പോഴും ലോഗിൻ ചെയ്യും. വിദേശത്തുള്ള ഫ്രണ്ട്സുമായി മാസത്തിലൊരിക്കൽ സൈക്പ്പിലൂടെ സംസാരിക്കും. അതിലപ്പുറം അഡിക്ഷൻ ഇതിനോടൊന്നും സുധയ്‌ക്ക് തോന്നിയതേയില്ല. ആരും മിണ്ടാനോ കൂട്ടുക്കൂടാനോ ഇല്ലാതെ സുധ, ഒറ്റപ്പെടുന്നതായി ഇടയ്ക്കൊക്കെ മഹേഷിനും തോന്നിയിരുന്നു. എങ്കിലും അതിനിത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർത്തില്ല. മഹേഷും കുട്ടികളും എങ്ങനെയൊക്കെയോ രാത്രി കഴിച്ചുക്കൂട്ടി.

സുധ എവിടെപ്പോയിരിക്കും? നേരം പുലർന്നപ്പോൾ പതിവുപോലെ വീട്ടുജോലിക്കാരി ലക്ഷ്മി എത്തി. അവർ എല്ലാ ജോലികളും തിരക്കിട്ട് ചെയ്‌തു. കുട്ടികൾ സ്കൂളിൽ പോയശേഷം മഹേഷ് മെയിലുകൾ വീണ്ടും പരിശോധിച്ചു. അത് പതിവു രീതിയാണ്. സുധയുടെ അസാന്നിധ്യത്തിലും ആ സ്വഭാവം ഉപേക്ഷിക്കാൻ മഹേഷിന് ആയില്ല. എന്നാൽ ആ ശീലം ഇന്ന് മനസ്സിന് ആശ്വാസമായി. ഇൻബോക്സിൽ അയാളെ കാത്ത് ഒരു മെയിൽ കൂടി ഉണ്ടായിരുന്നു. സുധയുടെ മെയിൽ!

“ഹായ്, ഗുഡ്മോണിങ്. എല്ലാവർക്കും സുഖമല്ലേ! ഇന്ന് സമയം കിട്ടുമ്പോൾ മുറ്റത്തുള്ള മാവിന്‍റെ ചോട്ടിൽ ഒന്നു പോയി നോക്കു.” അതായിരുന്നു മെയിലിലെ സന്ദേശം.

സുധ അവിടെ വരുമായിരിക്കും. അതു കൊണ്ടാണോ അങ്ങനെ ഒരു സന്ദേശം അവൾ അയച്ചത്!

വൈകിട്ട് കുട്ടികൾ വന്ന ശേഷം മഹേഷ് അവരെയും കൂട്ടി മാവിൻചോട്ടിലേക്ക് നടന്നു. പക്ഷേ സുധ എവിടെ? അവിടെയെങ്ങും സുധ ഇല്ലായിരുന്നു. എങ്കിലും മാവിൻ ചോട്ടിലെ കുളിർമ്മയുള്ള കാറ്റേറ്റ അൽപ സമയം നുകർന്നു കൊണ്ട് അവർ അവിടെ തന്നെ എന്തോ പ്രതീക്ഷിച്ചു നിന്നു. “ഈ മരം വളരെ വലുതായല്ലോ.” ശ്രുതി അതിശയത്തോടെ മുകളിലേക്ക് നോക്കി. അതിൽ നിറയെ മാമ്പഴം, കാറ്റു വീശുമ്പോൾ ഒന്നും രണ്ടും മാമ്പഴങ്ങൾ താഴെയ്‌ക്കു വീഴുന്നുണ്ട്. ഹൗസിംഗ് കോളനിയിലെ പാർക്കിനോടു ചേർന്ന ആ മരത്തിനു ചുറ്റും ധാരാളം കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. അവർ മാമ്പഴം പെറുക്കിക്കൂട്ടുന്ന തിരക്കിലാണ് .ശ്രുതിയെയും ശ്രേയയെയും കണ്ട് അവർ ഓടി വന്നു.

“ഹലോ ശ്രേയചേച്ചി, കുറേ നാളായല്ലോ ചേച്ചിയെ കണ്ടിട്ട്! ഇന്ന് ആന്‍റി എന്ത്യോ? എല്ലാ വ്യാഴാഴ്ചയും ആന്‍റി ഞങ്ങൾക്ക് മിഠായി തരും. മാമ്പഴം പെറുക്കിത്തരും. ഇന്ന് ഞങ്ങൾക്ക് ആന്‍റിയെ മിസ് ചെയ്തു!” കുട്ടികൾ കൂട്ടത്തോടെ പറയുന്നതു കേട്ട് മഹേഷ് അമ്പരന്നു.

അയാൾ കുറ്റബോധത്തോടെ ആണത് കേട്ടത്.

“സുധ ഇതുവരെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലല്ലോ.” ഈ കുട്ടികളുമൊക്കെയായി സുധയ്‌ക്ക് നല്ല ബന്ധമുണ്ടല്ലോ.

“ഈ കുട്ടികൾ നമ്മേക്കാൾ കൂടുതൽ മമ്മിയെ അറിയാമല്ലോ” ശ്രേയയ്ക്കും സങ്കടം തോന്നി.

“ചേച്ചി വാ ഇന്ന് മമ്മിക്കു പകരം ചേച്ചി ഞങ്ങളുടെ കൂടെ കളിക്ക്!” കുട്ടികൾ നിർബന്ധിച്ചപ്പോൾ ശ്രേയ്ക്കും സങ്കടം മാറി സന്തോഷമായി. ശ്രേയയും ശ്രുതിയും കുട്ടികൾക്കൊപ്പം കളിക്കുന്നത് മഹേഷ് നോക്കി നിന്നു. അന്ന് അയാൾ ലാപ്ടോപ്പ് തുറന്നതേയില്ല. പിറ്റേന്ന് രാവിലെ സുധയുടെ മെയിൽ പ്രതീക്ഷിച്ചു മാത്രം അയാൾ ലാപ്ടോപ്പ് തുറന്നു. ഇന്നും ഉണ്ട് സുധയുടെ മെയിൽ. വടക്കു ഭാഗത്തുള്ള വായനശാലയിൽ ഒന്നു പോയി നോക്കൂ എന്നായിരുന്നു ഇന്നത്തെ മെയിൽ. ആ വായനശാലയുടെ ട്രസ്റ്റികളിൽ ഒരാളാണ് സുധയെന്ന് മഹേഷ് അറിയുന്നത് അവിടെ എത്തിയ ശേഷം മാത്രം! കുട്ടികൾക്ക് കവിത ചൊല്ലിക്കൊടുക്കാൻ സുധ സമയം കണ്ടെത്താറുണ്ടന്ന് അറിഞ്ഞപ്പോൾ മഹേഷ് കുറ്റബോധത്തിൽ നീറി.

“എന്നാണ് ചേച്ചി വരുക? എന്തു പറ്റി?” വായനശാലയിലെ സ്‌ഥിരം സന്ദർശകയെ കാണാതായപ്പോൾ ലൈബ്രേറിയൻ എങ്ങനെ ചോദിക്കാതിരിക്കും?

മഹേഷിന് ഒരു ഉത്തരം അവിടെയും നൽകാനായില്ല.

അങ്ങനെ ഓരോ ദിവസവും അച്ഛനും മക്കളം സുധ പറയുന്ന സ്‌ഥലങ്ങൾ സന്ദർശിക്കാൻ തുടങ്ങി.

വീടിന്‍റെ ടെറസിലെ സുന്ദരമായ പൂന്തോട്ടം കാണാൻ പോലും ശ്രേയയും ശ്രുതിയും ശ്രമിച്ചിരുന്നില്ല. എത്ര കഷ്‌ടപ്പെട്ടിട്ടാണ് ഇത്രയും സുന്ദരമായ പൂന്തോട്ടം സുധ ഒരുക്കിയിട്ടുണ്ടാവുക.

വീടിനോടു ചേർന്ന ബാങ്കിലെ ജീവനക്കാർ മുതൽ കോളനിയിൽ നിത്യവും കൂലിവേലയ്‌ക്കു വരുന്നവർ വരെ സുധയെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരെല്ലാം മഹേഷിനെയും കുട്ടികളെയും വല്ലപ്പോഴും മാത്രം പുറത്തു കാണാറുള്ളൂ.

ആറു മാസം മുമ്പ് ഭാര്യ മരിച്ച വയോവൃദ്ധനെ കണ്ടപ്പോഴാണ് മഹേഷിന് സ്വയം ലജ്‌ജ തോന്നിയത്. ഭാര്യയുടെ മരണശേഷം സുധ അയാളുടെ വീട്ടിൽ നിത്യവും സന്ദർശിച്ച് ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യാറുണ്ടായിരുന്നത്രേ.

“ഈ കോളനിയിലെ എല്ലാവരും എനിക്ക് ഫോൺ മുഖേനയും സോഷ്യൽ മീഡിയ വഴിയും അനുശോചനം അറിയിച്ചു. പക്ഷേ സുധ മാത്രമാണ് നേരിട്ട് വന്നത്.” അയാൾ പറയുന്നതു കേട്ടപ്പോൾ മഹേഷിന് സ്വയം ചെറുതാകുന്നതായി തോന്നി.

ആ ആഴ്ച അവസാനിക്കുമ്പോൾ ആ വീട്ടിലെ എല്ലാവരും കടുത്ത മനോവിഷമം നേരിട്ടു. അദ്ഭുതകരമായ കാര്യം, ആ ആഴ്ചയിൽ അവരാരും ഫേസ്ബുക്ക് പോലും സന്ദർശിച്ചില്ല എന്നതാണ്. എന്നിട്ടും തങ്ങൾക്കൊന്നും സംഭവിച്ചില്ലല്ലോ. ആരോടും ചാറ്റ് ചെയ്‌തില്ലെങ്കിലും, ദിനരാത്രങ്ങൾ കടന്നുപോയി. “കഴിഞ്ഞ കാലങ്ങളിൽ ചുറ്റുമുള്ള ലോകം എത്രമാത്രമാണ് തങ്ങൾക്ക് നഷ്‌ടമായത്! ആ ചിന്ത മൂന്നുപേരിലും ശക്‌തമായി. അന്ന് ഞായാറാഴ്ച ആയിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ വലിയൊരു അദ്ഭുതം അവരെ കാത്തിരുന്നു. സുധ അടുക്കളയിലുണ്ട്. കുട്ടികൾ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

“മമ്മി, വീ മിസ് യൂ. എവിടെയായിരുന്നു ഇതുവരെ?”

“ഞാനെന്‍റെ അച്ഛനമ്മമാർക്കൊപ്പം ആയിരുന്നു. ഗാഡ്ജറ്റ് ഫ്രീ ലോകത്ത്!”

“സുധ പ്ലീസ്” അവൾ കൂടുതൽ പറയാതെ മഹേഷ് തടഞ്ഞു.

നിനക്കിഷ്ടമില്ലാത്ത ഗാഡ്ജറ്റുകളൊക്കെ ഞങ്ങൾ പൊതു മുറിയിൽ വച്ചിട്ടുണ്ട്. പണ്ട് കമ്പ്യൂട്ടർ ഉപയോഗിച്ചതു പോലെ ഇവയൊക്കെ വേണമെന്നു തോന്നുമ്പോൾ അവിടെ പോയിരുന്നു ചെയ്യും.”

“ഞങ്ങൾ പുറത്തെ ലോകം കാണാൻ മറന്നു പോയി മമ്മി. എത്ര നഷ്‌ടമാണ് അതു കൊണ്ട് ഉണ്ടായത്.” ശ്രേയ കണ്ണീർ തുടച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.

സുധ അവരെ മാറോടു ചേർത്തു. ഇപ്പോൾ ഇത് എന്‍റെ സ്വന്തം വീടായി. ഞാൻ ഇഷ്‌ടപ്പെടുന്ന എന്‍റെ വീട് കണ്ണിൽ നിറഞ്ഞ നീരുറവ ആരും കാണാതെ സുധ തുടച്ചു കളഞ്ഞു.

സാഗരസംഗമം – ഭാഗം 8

“ഇപ്പോൾ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങൾ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാൾ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…”

ഹിന്ദിയിൽ അവൾ പറഞ്ഞതു കേട്ട് ദേവാനന്ദ് തല കുലുക്കി. എന്നിട്ടയാൾ ഹിന്ദിയിൽ തന്നെ ഉത്തരവും നൽകി.

“അതെ, ഞാൻ നിന്‍റെ മുമ്പിൽ തോറ്റു തന്നിരിക്കുന്നു. ഇവിടം ഇത്രയേറെ ഭംഗിയേറിയതാണെന്ന് ഞാൻ വിചാരിച്ചില്ല. പക്ഷേ ഞങ്ങളുടെ നാടിനും അതിന്‍റേതായ ഭംഗിയുണ്ട് കേട്ടോ…”

ദേവാനന്ദ് സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനബോധത്തോടെ പറഞ്ഞു, അതുകേട്ട് കൃഷ്ണ മുഖം വീർപ്പിച്ചു.

“എന്ത് പറഞ്ഞാലും ദേവേട്ടന് സ്വന്തം നാട്. സ്വന്തം ആൾക്കാർ എന്നെയും എന്‍റെ നാടിനേയും വീട്ടുകാരെയും ദേവേട്ടൻ സ്വമനസ്സാലെ അംഗീകരിക്കുന്നില്ല എന്നല്ലെ അതിനർത്ഥം…”

“എന്ന് ഞാൻ പറഞ്ഞില്ലല്ലോ കൃഷ്ണ… നീയെന്തിനാണ് ഇല്ലാത്ത അർത്ഥം കണ്ടെത്തുന്നത്. എല്ലാവർക്കും സ്വന്തം നാടിനോടും വീട്ടുകാരോടും അൽപം മമത കൂടുതലുണ്ടാകും. അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. ”

അവരുടെ വഴക്കു കേട്ട് നരേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“നിങ്ങൾ ഇക്കാര്യം പറഞ്ഞ് വഴക്കിടേണ്ട… നമ്മൾ പല നാടുകളിലും സംസ്കാരത്തിലും ജനിച്ചു വളർന്നവരാണെങ്കിലും നാമെല്ലാം ഭാരതീയർ തന്നെയാണ്. ഒരമ്മ പെറ്റമക്കളെപ്പോലെ. അതുനാമെപ്പോഴും ഓർക്കണം. നമ്മുടെ കുഞ്ഞുമക്കളേയും അതു മനസ്സിലാക്കി കൊടുത്ത് തന്നെ വളർത്തണം.” നരേട്ടന്‍റെ ഉപദേശം ചെവിക്കൊണ്ടതു പോലെ അവർ പിന്നീട് മിണ്ടാതിരുന്നു.

അപ്പോൾ ഞാനോർക്കുകയായിരുന്നു. ഇവർ പ്രേമിച്ചിരുന്നപ്പോൾ ആലോചിക്കാതിരുന്ന കാര്യങ്ങളാണല്ലോ കുടുംബ ജീവിതത്തിൽ പ്രവേശിച്ചപ്പോൾ പ്രശ്നമാക്കുന്നതെന്ന്… ഇത്തരം ചിന്തകൾ അവരുടെ കുടുംബ ജീവിത ഭദ്രത തന്നെ തകർത്തേക്കാം… ഞാനോർത്തു.

മൂന്നു നാലു മണിക്കൂർ പിന്നിട്ടപ്പോൾ ഞങ്ങളുടെ വണ്ടി ഗുരുവായൂരെത്തിച്ചേർന്നു. ഇടയ്ക്ക് പല സ്‌ഥലങ്ങളിലും ദേവാനന്ദ് ഫോട്ടോകൾ എടുക്കാനായി വണ്ടി നിർത്തിച്ചിരുന്നു. പിന്നെ ആഹാരം കഴിയ്ക്കാനായി അരമുക്കാൽ മണിക്കൂർ പാഴായിപ്പോയിരുന്നു. പക്ഷേ അവയൊന്നും വെയിസ്റ്റല്ല എന്നായിരുന്നു ദേവാനന്ദിന്‍റെ അഭിപ്രായം. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാനായി ഉതകുന്ന നിമിഷങ്ങൾ.

ജീവിതത്തിന്‍റെ ഏടുകളിൽ വർണ്ണപ്പകിട്ടോടെ കുറിച്ചു വയ്ക്കാനാവുന്നവയാണ് അവയെന്ന് ഞങ്ങൾക്കും തോന്നിയിരുന്നു. വിഷാദത്തിന്‍റെ പൂവിതളുകൾ മാത്രം വിരിഞ്ഞിരുന്ന ഞങ്ങളുടെ തോട്ടത്തിലും അത് നിറപ്പകിട്ടാർന്ന ഒരു വസന്തം വിരിയ്ക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.

ഉറുമ്പുകൾ വരിയിടുമ്പോലെ ഒരറ്റത്തു നിന്നും മറ്റേഅറ്റം വരെ നീണ്ടു കിടക്കുന്ന ക്യൂ കണ്ടപ്പോൾ ഇന്നിനി ദർശനം സാദ്ധ്യമല്ലെന്ന് മനസ്സിലായി. പിറ്റേന്ന് രാവിലെ മോന് ചോറും കൊടുത്ത് മടങ്ങാമെന്ന് ഞങ്ങളുറച്ചു. ഇന്ന് രാത്രിയിൽ തങ്ങുവാനായി പലയിടത്തും മുറിയന്വേഷിച്ചു. എന്നാൽ സീസണായതിനാൽ റൂം എല്ലായിടത്തും ബുക്കു ചെയ്‌തു കഴിഞ്ഞിരുന്നു. ഒടുവിൽ അൽപം ദൂരെ ഒരു സത്രത്തിൽ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങൾ അവിടേയ്ക്കു തിരിച്ചു. എന്നാൽ വൃത്തിഹീനമായ ആ പരിസരം കണ്ടപ്പോൾ തന്നെ കൃഷ്ണമോൾ പറഞ്ഞു. “അയ്യോ… വേണ്ട… ഇവിടെ താമസിയ്ക്കാൻ ഞാനില്ല…” പൊട്ടിയൊലിച്ച കാനകളും ദുർഗ്ഗന്ധപൂരിതമായ ആ അന്തരീക്ഷവും വിട്ട് ഞങ്ങൾ എത്രയും വേഗം തന്നെ മടങ്ങിപ്പോന്നു. വീണ്ടുമൊരാൾ പറഞ്ഞ് അൽപമകലെ വാടകയ്ക്ക് കൊടുക്കാനിട്ടിരിക്കുന്ന ഒരു അപാർട്ട്മെന്‍റിൽ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങൾ അങ്ങോട്ടേയ്ക്ക് തിരിച്ചു. ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്‍റായിരുന്നു അത്. എങ്കിലും വൃത്തിയുള്ള ആ അന്തരീക്ഷവും ഒരു ദിവസം തങ്ങാനുള്ള താമസസൗകര്യവും ഉള്ള അവിടെത്തന്നെ തങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.

കൃഷ്ണമോളുടെ മുഖം വിടർന്നത് അപ്പോൾ മാത്രമാണ്. അവൾ സ്വസ്ഥതയോടെ ഒരൊഴിഞ്ഞ മൂലയിലിരുന്ന്, അപ്പോഴെയ്ക്കും വിശന്നു കരഞ്ഞു തുടങ്ങിയിരുന്ന ടുട്ടുമോനെയെടുത്ത് പാലു കൊടുത്തു. കൂടിയ നിരക്കു കൊടുത്തിട്ടാണെങ്കിലും അങ്ങനെയൊരപ്പാർട്ട്മെന്‍റ് താമസിക്കാൻ കിട്ടിയതിൽ ഞങ്ങളെല്ലാം സംതൃപ്തരായിരുന്നു.

ഞാനും, നരേട്ടനും ആ അപ്പാർട്ടമെന്‍റിലെ ഡ്രോയിംഗ് റൂമിലെ സെറ്റിയിലിരുന്നു. പുറത്തേയ്ക്ക് എന്തിനോ പോയിരുന്ന ദേവാനന്ദ് അപ്പോഴേയ്ക്കും തിരിച്ചെത്തി അറിയിച്ചു.

“അൽപം നേരത്തേ എത്തിയിരുന്നുനെങ്കിൽ അമ്മയ്ക്കുമച്ഛനും വേണമെങ്കിൽ സീനിയർ സിറ്റിസൺസിനുള്ള ക്യൂവിലൂടെ അകത്തേയ്ക്ക് കയറാമായിരുന്നു. പിന്നെ അസുഖബാധിതർക്കും പ്രത്യേക ക്യൂ ഉണ്ട്. പക്ഷേ അതിന്‍റെ സമയവും കഴിഞ്ഞു. ഇനിയിപ്പോൾ പൊതുവായി എല്ലാവർക്കുമുള്ള ക്യൂവിൽ നിന്ന് കാൽ കഴയ്ക്കുക മാത്രമാവും മിച്ചം.”

ദേവാനന്ദ് മറ്റൊന്നു കൂടി പറഞ്ഞു. “കനത്ത കൈമടക്കു കൊടുക്കാമെങ്കിൽ ഒരു പക്ഷേ അധികം നിൽക്കാതെ ക്യൂവിൽക്കൂടി കയറിപറ്റാമായിരുന്നു. അതിനു സഹായിക്കുന്ന ചിലർ ആൾക്കൂട്ടത്തിലുണ്ട്.” ഹിന്ദിയിലാണ് ദേവാനന്ദ് അതെല്ലാം അറിയിച്ചത്. ഈശ്വരന്‍റെ തിരുമുമ്പിൽ നടക്കുന്ന അഴിമതിയെക്കുറിച്ചോർത്ത് അയാൾ വ്യസനിക്കുന്നുണ്ടായിരുന്നു.

ഈശ്വരനെക്കാൾ പണത്തിന് പ്രാധാന്യം നൽകുന്ന മനുഷ്യരാണല്ലോ നമ്മുടെ ചുറ്റിനും എന്ന് ദുഃഖത്തോടെ ഓർത്തു പോയി.

“വിദ്യാഭ്യാസവും, മറ്റു പലതും കച്ചവടച്ചരക്കായതു പോലെ ഭക്‌തിയും…” നരേട്ടൻ പറഞ്ഞു.

“അതെ… ഇന്നിപ്പോൾ മനുഷ്യനും ഒരു കച്ചവടച്ചരക്കാണല്ലോ… മനുഷ്യക്കടത്തിലൂടെയും അവയവ ദാനത്തിലൂടെയും മറ്റും കള്ളനാണയങ്ങൾ എവിടെയുമുണ്ടെന്ന് നാമോർക്കണം.” ദേവാനന്ദ് പറഞ്ഞു നിർത്തി.

“അതെ നല്ലവരേയും, ചീത്ത മനുഷ്യരേയും തിരിച്ചറിയാൻ നാം പഠിക്കണം. അങ്ങനെ തന്നെ സ്‌ഥാപനങ്ങളുടെ കാര്യത്തിലും… അൽപം നിർത്തി നരേട്ടൻ തുടർന്നു. പക്ഷേ ഒരിയ്ക്കൽ ഈ സമ്പാദിച്ചു കൂട്ടുന്ന പണത്തെക്കാളെല്ലാം വലുത് മറ്റ് പലതുമൈണെന്നുള്ള ആത്മബോധം ഈ മനുഷ്യർക്കുണ്ടാവും. പക്ഷേ അപ്പോഴേയ്ക്കും ദുരന്തപൂർണ്ണമായ ജീവിതാവസാനമായി കഴിഞ്ഞിരിക്കും. പ്രത്യേകിച്ച് പണത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളെപ്പോലും തള്ളിപ്പറയുന്ന മക്കളുള്ള ഇക്കാലത്ത്.”

“അതെ നരേട്ടാ… അന്യായമായ പണത്തിനു വേണ്ടി നെട്ടോട്ടമോടുന്നവർ ഒടുവിൽ കുണ്ഠിതപ്പെടേണ്ടി വരിക തന്നെ ചെയ്യും. ബന്ധവും, സ്വന്തവും മറന്ന് അവർ പരക്കം പാഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നോർത്ത്” ഞാനും നരേട്ടനെ പിന്താങ്ങി.

ഞങ്ങളുടെ വേദാന്ത ചിന്തകൾ അകത്തിരുന്ന് കേട്ടു കൊണ്ടിരുന്ന കൃഷ്ണമോളിൽ അത് വിമ്മിഷ്ടമുളവാക്കി എന്നു തോന്നി. അവൾ വിളിച്ചു പറഞ്ഞു.

“പപ്പയും മമ്മിയും ഇങ്ങനെ വേദാന്തവും പറഞ്ഞോണ്ടിരുന്നോ. നാളെ വെളുപ്പിനെ എഴുന്നേറ്റ് പോകേണ്ടതാ അതു കഴിഞ്ഞ് മോന് ചോറു കൊടുക്കാനും…”

“ശരിയാണ് നമുക്ക് പുറത്തു പോയി വേഗം ആഹാരം കഴിച്ചു വന്ന് കിടക്കാൻ നോക്കാം… അല്ലെങ്കിൽ വെളുപ്പിനെ എഴുന്നേല്‍ക്കാൻ പറ്റുകയില്ല…”

ദേവാനന്ദും ധൃതികൂട്ടി പുറത്തേയ്ക്കിറങ്ങിക്കൊണ്ടു പറഞ്ഞു. ഞങ്ങൾ മുറിപൂട്ടി ദേവാനന്ദിനോടൊപ്പം നടക്കാൻ തുടങ്ങി. നടവഴിയിലെ കച്ചവട സ്‌ഥാപങ്ങൾ കണ്ട് കൃഷ്ണമോൾ പറഞ്ഞു. “ഇവിടെ എന്തെല്ലാം കൗതുക വസ്തുക്കളാണ് നിരത്തി വച്ചിരിക്കുന്നത്. എനിക്ക് ഓഫീസിലുള്ളവർക്കു സമ്മാനിക്കാൻ ചിലതു വാങ്ങണം.”

ദേവാനന്ദും കൃഷ്ണമോളും അടുത്തുള്ള കൗതുക വിൽപനശാലയിലേയ്ക്കു കയറിപ്പോയപ്പോൾ ഞങ്ങൾ നടവഴിയിൽ കാഴ്ചകൾ കണ്ടു നിന്നു. അപ്പോൾ നരേട്ടന്‍റെ കണ്ണ് അടുത്തുള്ള ഒരു കളിപ്പാട്ടക്കടയിലേയ്ക്ക് നീണ്ടു ചെന്നു. അവിടെക്കണ്ട എന്തോ ഒന്ന് അദ്ദേഹത്തെ ആകർഷിച്ചുവെന്ന് തോന്നി.

ടുട്ടുമോനു വേണ്ടി എന്തു വാങ്ങിക്കൊടുക്കുന്നതിലും ഒരു പ്രത്യേക ആനന്ദം തന്നെ നരേട്ടനുണ്ടായിരുന്നു. അവനെ കളിപ്പിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് സ്വർഗ്ഗം കിട്ടിയ പ്രതീതിയാണെന്നു തോന്നിയിട്ടുണ്ട്. അപ്പോൾ അദ്ദേഹം സ്വയം മറക്കുന്നതായും എല്ലാ വേദനകളും അവന്‍റെ കളിചിരികളിൽ ലയിപ്പിച്ച് അദ്ദേഹം ആനന്ദിച്ചിരിക്കുന്നതും എത്രയോ തവണ ഞാൻ കണ്ടിരിക്കുന്നു. അല്ലെങ്കിൽ തന്നെ വാർദ്ധക്യം നമ്മെ പുറകോട്ടു നടത്തിക്കുകയും കുട്ടികളെപ്പോലെയാക്കിത്തീർക്കുകയും അങ്ങനെ അവരുടെ ലോകത്തിൽ നമ്മെക്കൊണ്ടെത്തിക്കുകയും ചെയ്യാറുണ്ടല്ലോ? ഞാനോർത്തു പോയി.

“നമുക്ക് ടുട്ടുമോനു വേണ്ടി എന്തെങ്കിലും വാങ്ങണ്ടേ… വരൂ ആ കളിപ്പാട്ടക്കടയിലേയ്ക്കു പോകാം…” നരേട്ടൻ മുന്നേ നടന്നു കൊണ്ടു പറഞ്ഞു. ഞാൻ വഴിവക്കിലെ പൂക്കടയിൽ നിന്നും പൂക്കൾ വാങ്ങി പുറകേ നടന്നെത്തുമ്പോഴെയ്ക്കും നരേട്ടൻ ചില കളിപ്പാട്ടങ്ങൾ സെലക്ടു ചെയ്‌തു കഴിഞ്ഞിരുന്നു.

ആയിടെ പുറത്തിറങ്ങിയ പുതിയ മോഡൽ കാറുകളുടെ ചെറുരൂപങ്ങൾ, പിന്നെ ചെറുതോക്കുകൾ ചെറുബോളുകൾ അങ്ങിനെ നിരവധി കളിപ്പാട്ടങ്ങൾ നരേട്ടൻ വാരിക്കൂട്ടി.

“ഇതെല്ലാം അവൻ കളിക്കാറാകുന്നതല്ലേയുള്ളൂ നരേട്ടാ… ഇപ്പോഴെ വാങ്ങിക്കൊടുക്കേണ്ട ആവശ്യം ഉണ്ടോ?” ഞാൻ തിരക്കി.

അവൻ സ്വയം കളിച്ചില്ലെങ്കിലും നമുക്ക് അവനെ കളിപ്പിക്കാമല്ലോ… നരേട്ടൻ എന്നെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.

പിന്നെ അവയെല്ലാം വാങ്ങി പുറത്തിറങ്ങുമ്പോഴേയ്ക്കും കൃഷ്ണമോളും, ദേവാനന്ദും ടുട്ടുമോനേയും കൊണ്ട് ഞങ്ങളുടെ അടുത്തെത്തി.

“പപ്പാ എന്തൊക്കെയാ വാങ്ങിക്കൂട്ടിയിരിക്കുന്നത്? ഇതെല്ലാം ടുട്ടുമോനു വേണ്ടിയാണോ?” കൃഷ്ണമോൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു.

“അതെ മോളെ… എല്ലാം അവനു വേണ്ടിയാണ്. പക്ഷേ അമ്മ പറയുന്നു ഇതൊന്നും അവൻ കളിയ്ക്കാറായിട്ടില്ലെന്ന്. എങ്കിൽ സൂക്ഷിച്ചു വച്ചോളൂ… കുറച്ചു കൂടി വളരുമ്പോൾ കൊടുക്കാം.”

“എന്തിനാ പപ്പാ വെറുതെ കാശുകളയുന്നത്. എല്ലാം അവൻ കുറച്ചു കൂടി വളരുമ്പോൾ വാങ്ങിയാൽ പ്പോരേ…”

“അന്ന് എനിക്കതിനു പറ്റിയില്ലെങ്കിലോ മോളെ… മനുഷ്യന്‍റെ കാര്യമല്ലെ. നാളെ എന്താണ് സംഭവിക്കുകയെന്ന് ആർക്കറിയാം.”

നരേട്ടന്‍റെ ആ വാക്കുകൾ അറംപറ്റിയതു പോലെയായിരുന്നു. പിന്നീടുള്ള സംഭവവികാസങ്ങൾ. അന്ന് നരേട്ടൻ ആ വാക്കുകൾ ഉരുവിടുമ്പോൾ ഞാൻ നരേട്ടനെ സ്നേഹപൂർവ്വം ശാസിച്ചു കൊണ്ടു പറഞ്ഞു. “എന്തിനാ ഇപ്പോഴിങ്ങനെയൊക്കെ പറയുന്നത്? കുട്ടികൾക്കെന്തു തോന്നും?”

നരേട്ടൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ടു നടന്നു. ഞാൻ അറിയാതെ ഒരു ഉൾക്കിടിലം എന്നിലുണ്ടായി കഴിഞ്ഞിരുന്നു.

ഫ്ളാറ്റിൽ മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം എനിക്കത് ബോദ്ധ്യമാക്കിത്തന്നിരുന്നു.

അന്ന് പിന്നെ അടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ മടങ്ങി. നരേട്ടൻ ഏറെ ശാന്തചിത്തനും, അതേ സമയം ആഹ്ലാദവാനുമായിരുന്നു. താൻ വാങ്ങിയ കളിപ്പാട്ടങ്ങളുമായി ടുട്ടുമോനെ കളിപ്പിച്ചു കൊണ്ട് അദ്ദേഹം അവന്‍റെ അടുത്തിരുന്നു.

അവൻ അവന്‍റേതായ ഭാഷയിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മുത്തച്ഛന്‍റെ മടിയിലിരുന്നു. ആ കളിപ്പാട്ടങ്ങൾ അവനെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അവന്‍റെ സന്തോഷ പ്രകടനങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. മുത്തച്ഛനും അവനും മാത്രമായ ആ ലോകത്തിൽ മറ്റാർക്കും പ്രവേശനമില്ലെന്നു തോന്നി. ഞങ്ങൾ നേരത്തെ ബെഡിൽക്കയറിക്കിടന്ന് ഉറക്കത്തെ പുൽകി.

നരേട്ടൻ സ്വയം മറന്ന് കൊച്ചു മകനുമായി കളികളിൽ മുഴുകി, രാത്രി ഏറെ വൈകും വരെ ഇരുന്നു. അർദ്ധരാത്രിയോടടുത്ത് അവൻ ഉറങ്ങിക്കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു നരേട്ടൻ അവനേയും കൊണ്ട് ബെഡ്‌ഡിൽ വന്നു കിടന്നു. അവനെ പിരിയാനാവാത്തവിധം അദ്ദേഹം അവനെ തന്നോടു ചേർത്ത് ഇറുകെപ്പുണർന്നു കിടന്നു. ഉറക്കത്തിൽ എപ്പോഴൊ നരേട്ടൻ ടുട്ടുമോനെ പുൽകിക്കൊണ്ട് രാഹുൽമോനെ എന്ന് അസ്പഷ്ടമായി വിളിക്കുന്നുണ്ടായിരുന്നു. രാവിലും പകലിലും ടുട്ടുമോനിൽ അദ്ദേഹം കാണുന്നത് ഞങ്ങളുടെ രാഹുൽ മോനെയാണെന്ന് അതോടെ എനിക്കുറപ്പായി.

പുലരിയുടെ തുടിപ്പുകൾ കിഴക്ക് പൊട്ടിവിടരാൻ തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങൾ എഴുന്നേറ്റ് കുളിച്ച് ദേഹ ശുദ്ധിവരുത്തി. ഞാനും കൃഷ്ണമോളും സെറ്റുമുണ്ടുടുത്ത് രൂപവതികളായി അണിഞ്ഞൊരുങ്ങുന്നതു കണ്ടപ്പോൾ നരേട്ടൻ ഒരു ചെറു ചിരിയോടെ കളിയാക്കി…“എന്താ അമ്മയും മോളും കൃഷ്ണന്‍റെ ഗോപികമാരാകാനുള്ള ഭാവമാണെന്നു തോന്നുന്നു.” തുടർന്ന് ഒരു കള്ളച്ചിരിയോടെ നരേട്ടൻ തുടർന്നു.

“അല്ല… കൃഷ്ണമോൾ ചെറുപ്പമായതു കൊണ്ട് ഈ അണിഞ്ഞോരുങ്ങൽ…. പക്ഷേ താനീ വയസ്സുകാലത്ത്…”

നരേട്ടൻ അർദ്ധോക്തിയിൽ നിർത്തി പുഞ്ചിരി തൂകി നിന്നപ്പോൾ ഞാൻ കൃത്രിമ കോപം നടിച്ച് പറഞ്ഞു.

“ഞാൻ അങ്ങിനെ മനഃപൂർവ്വം അണിഞ്ഞൊരുങ്ങിയിട്ടൊന്നുമില്ല. അല്ലെങ്കിലും നരേട്ടന് അസൂയയാ… ഞാൻ സുന്ദരിയായി നിൽക്കാൻ പാടില്ല. ഇങ്ങനെയൊരു സ്വാർത്ഥൻ…”

അതുകേട്ട് നരേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു. “താൻ മനഃപൂർവ്വം അണിഞ്ഞൊരുങ്ങിയതല്ലായിരിക്കാം. പക്ഷേ ഈ സെറ്റുടുത്തു കാണുമ്പോൾ തനിക്ക് ഒരു പ്രത്യേക ഭംഗിയാണെടോ.”

പെട്ടെന്ന് നരേട്ടന്‍റെ മുഖത്ത് ഒരു ചെറുഗൗരവം നിറഞ്ഞു.

“അതേടോ… ഞാൻ തന്നെ വിട്ടു കൊടുക്കുകയില്ല. തന്‍റെ കാര്യത്തിൽ ഞാൻ അത്രയ്ക്കു സ്വാർത്ഥനാണെടോ…”

നരേട്ടന്‍റെ ആ വാക്കുകൾ പൂർണ്ണമായും സത്യമാണെന്ന് എനിക്കറിയാമായിരുന്നു. വിവാഹം കഴിഞ്ഞ നാളുകൾ തൊട്ട് ഞാനതറിയുന്നതാണ്. ഫഹദ് സാറിന്‍റെ കാര്യത്തിൽ ആ സ്വാർത്ഥത ഞാൻ കുറെയൊക്കെ തൊട്ടറിഞ്ഞതാണ്. ഹൃദയം പറിച്ചെറിയുന്ന വേദനയോടെയല്ലാതെ അദ്ദേഹത്തിന് എന്നെ വേർപെടുത്താനാവുകയില്ലെന്ന്. എന്നിട്ടും ചിലപ്പോഴൊക്കെ ഞങ്ങളുടെ കോളേജ് പ്രേമത്തിന്‍റെ അഗാധത മനസ്സിലാക്കി അദ്ദേഹം എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം മരണത്തോടടുത്തപ്പോൾ, എപ്പോഴെങ്കിലും ഫഹദ്സാറിനെ കണ്ടുമുട്ടിയാൽ ഒന്നിയ്ക്കാനുള്ള പ്രേരണയും അദ്ദേഹം നൽകി. അതിവിശാല മനസ്സിന്‍റെ പ്രത്യേകതയാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നരേട്ടൻ സ്വന്തം സ്വാർത്ഥത വെളുപ്പെടുത്തിയപ്പോൾ ഞാൻ പരിഭവം നടിച്ച് പറഞ്ഞു.

“അല്ലെങ്കിലും ഭഗവാന് എല്ലാ സ്ത്രീകളും ഒരുപോലെയാണ്. കളങ്കമില്ലാത്ത ഭക്തിയിലാണ് അദ്ദേഹം പ്രേമം കാണുന്നത്…”

എന്‍റെ പരിഭവം തുടിക്കുന്ന വാക്കുകൾ കേട്ട് നരേട്ടൻ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു. “ഭഗവാനു പോലും ഇഷ്ടം തോന്നുന്ന വിധത്തിൽ താൻ ഇപ്പോഴും അതിസുന്ദരിയാണെടോ അതാണെനിക്ക് പേടി. പിന്നെ തന്‍റെ ഭക്‌തിയും സാക്ഷാൽ ഭക്‌തമീരയെപ്പോലും തോൽപ്പിക്കുന്നതാണല്ലോ…”

“ഒന്നു പോ നരേട്ടാ… ഈ വയസ്സു കാലത്തല്ലെ ഇത്തരം പേടികൾ മനസ്സിൽ വച്ചോണ്ടിരിക്കുന്നത്. ഒന്നുമറക്കണ്ട. നമ്മൾ അപ്പൂപ്പനും അമ്മൂമ്മയുമായി കഴിഞ്ഞു.”

“ഓ… ശരിയാണ്, അത് ഞാൻ മറന്നു പോയി. അപ്പോൾ പിന്നെ താൻ പറഞ്ഞതു പോലെ പേടിയ്ക്കേണ്ട ആവശ്യമില്ല. അല്ല… നമ്മുടെ ടുട്ടുമോനെവിടെ?… അവനെ ഞാൻ കണ്ടില്ലല്ലോ… “അദ്ദേഹം ടുട്ടുമോനെ തിരഞ്ഞു പോയപ്പോൾ സത്യത്തിൽ ഞാൻ ഏറെ ആഹ്ലാദവതിയായിരുന്നു. ജീവിതത്തിൽ മനസ്സറിഞ്ഞു സന്തോഷിച്ച നിമിഷങ്ങളായിരുന്നു അവ. നരേട്ടന്‍റെ മുമ്പിൽ പരിഭവം നടിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ കളിവാക്കുകൾ മനസ്സിൽ കുളിർമഴ പെയ്യിച്ചിരുന്നു.

ഫഹദ്സാറിനെ പൂർണ്ണമായും മനസ്സിൽ നിന്ന് തുടച്ചു കളഞ്ഞ ആ നാളുകളിൽ നരേട്ടനു മാത്രമായിരുന്നു മനസ്സിൽ സ്‌ഥാനം. നരേട്ടുമൊത്തുള്ള ജീവിതത്തിൽ ഏറെ സന്തോഷിച്ച കാലഘട്ടം. പക്ഷേ ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്? തെളിഞ്ഞു നിന്ന ഞങ്ങളുടെ ജീവിതത്തിന്‍റെ ആകാശ നീലിമയ്ക്കപ്പുറത്ത് കാറുകൾ വന്നു നിറയുന്നത് ഞങ്ങളാരും കണ്ടിരുന്നില്ല. ഒരു തുലാവർഷത്തിനുള്ള ഒരുക്കങ്ങളുമായി ആ മേഘക്കീറുകൾ വെൺമേഘങ്ങൾക്കപ്പുറത്ത് ഒളിഞ്ഞു നിന്നു.

നരേട്ടൻ ടുട്ടുമോനെ കണ്ടെത്തുമ്പോൾ അവൻ അണിഞ്ഞൊരുങ്ങിയിരുന്നു. അവനെ അണിയിച്ചൊരുക്കിക്കൊണ്ട് കൃഷ്ണമോൾ പറഞ്ഞു.

“കണ്ടോ പപ്പാ… നമ്മുടെ ടുട്ടുമോൻ മറ്റൊരു ഉണ്ണിക്കണ്ണനായില്ലേ? ഒരു ഓടക്കുഴലും കൂടി കിട്ടിയാൽ മതി, അവൻ സാക്ഷാൽ ഉണ്ണിക്കണ്ണൻ. ആ നിഷ്കളങ്കത തുളുമ്പി നിൽക്കുന്ന സന്തോഷപ്പുഞ്ചിരിയിൽ മതിമറന്ന് നരേട്ടൻ പറഞ്ഞു.

“അതെ, കൃഷ്ണമോളെ…” ആ പൂപ്പുഞ്ചിരിയിൽ മതി മറന്ന് അവന്‍റെ ഇരുകവിളുകളിലും ഞങ്ങൾ മാറി മാറി മുത്തം നൽകി.

പിന്നെ അവനേയുമെടുത്ത് നരേട്ടൻ മുന്നേ നടന്നു. നടയിലെത്തിയപ്പോൾ ചോറൂണിനുള്ള റസീപ്റ്റ് കൗണ്ടറിൽ നിന്നുമെടുത്ത് ദേവാനന്ദ് ഞങ്ങളുടെ സമീപമെത്തി നിന്നു.

“നമുക്ക് മാമുണ്ണണ്ടേ മോനേ…” കൃഷ്ണമോൾ മോനെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. അവിടെ ഞങ്ങളെക്കൂടാതെ ഏതാനും പേർ കൂടി കുഞ്ഞുങ്ങൾക്ക് ചോറൂണു നൽകാനായി ഉണ്ടായിരുന്നു.

അൽപം കഴിഞ്ഞപ്പോൾ ഒരു ഇലക്കീറിൽ ചോറും എത്തി. നരേട്ടൻ മോനെ മടിയിൽ വച്ച് ആ ചോറിൽ അൽപമെടുത്ത് ആ കുഞ്ഞിളം വായിൽ വച്ചു കൊടുത്തു. ഒരു പുതിയ സ്വാദിന്‍റെ എരിവും മധുരവും പുളിയും നുണഞ്ഞിറക്കി അവനിരുന്നു. അവയോരോന്നും ആസ്വദിക്കുന്നതനുസരിച്ച് അവന്‍റെ കുഞ്ഞുമുഖവും ചുളിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവൻ അസ്വസ്ഥതയോടെ പുളയുകയും ചെയ്‌തു കൊണ്ടിരുന്നു.

കയ്പും, മധുരവും നിറഞ്ഞ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ കാൽ വയ്പായിരുന്നു അവനത്. അവന്‍റെ ഭാവഹാവാദികൾ കണ്ട് പുഞ്ചിരിയോടെ ഞങ്ങളോരുത്തരായി ആ പിഞ്ചിളം വദനത്തിലേയ്ക്ക് കുറേശേയായി ചോറുരുള വച്ചു കൊടുത്തു. ഒടുവിൽ അസഹ്യത തോന്നി അവൻ കരയുമെന്നായപ്പോൾ നരേട്ടൻ പറഞ്ഞു. “മതി… മതി ഇനിയും കൊടുത്താൻ ചിലപ്പോൾ അവനതിഷ്ടപ്പെടുകയില്ല. മാത്രമല്ല കുഞ്ഞിനു വയറിനു വല്ല അസുഖവും വന്നുവെന്നു വരും.”

നരേട്ടന്‍റെ വിലക്കിനെ മാനിച്ച് ഞങ്ങൾ അവന് ചോറു വാരിക്കൊടുക്കുന്നത് നിർത്തി.

നിങ്ങൾക്കാർക്കെങ്കിലും ക്യൂവിൽ നിൽക്കാനാവാത്ത അസുഖമുണ്ടെങ്കിൽ ദേവസ്വം ഓഫീസിൽ പറഞ്ഞാൽ മതി പാസ്സ് ലഭിക്കും. എല്ലാ വേദനകളും, വ്യഥകളും ആ തിരുമുമ്പിലിറക്കി വച്ച് പ്രാർത്ഥിക്കുമ്പോൾ എന്തുകൊണ്ടോ എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഒപ്പം നരേട്ടന്‍റേയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

നിറഞ്ഞ മനസ്സോടെ പിന്തിരിഞ്ഞു നടക്കുമ്പോൾ ഒരു ദീർഘനിശ്വാസം നരേട്ടനിൽ നിന്നും അടർന്നു വീഴുന്നതും ഒപ്പം സംതൃപ്തി നിറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കുകളും ഞാൻ കേട്ടു.

“അങ്ങനെ അതു സാധിച്ചു. അവസാനമായി ഈയൊരു ആഗ്രഹമെ ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നരേട്ടന്‍റെ വായ് പൊത്തിപിടിച്ച് ഞാൻ വിലക്കി “അരുത് നരേട്ടാ – ഇങ്ങനെ അറം പറ്റുന്ന വാക്കുകൾ പറയരുത്.”

നിറയുന്ന എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി നരേട്ടൻ ഒരു വിഷാദസ്മിതം തൂകിക്കൊണ്ട് പ്രതിവചിച്ചു.

“എന്തുകൊണ്ടോ ഇനി അധികകാലമില്ല എന്നൊരു തോന്നൽ എന്നിൽ ശക്തമാവുകയാണ്. ഇവിടെ വന്ന് ഭഗവാനെ കണ്ടു കഴിഞ്ഞപ്പോൾ ആരോ എന്‍റെ മനസ്സിലിരുന്ന് അതു തന്നെ മന്ത്രിക്കുന്നു.”

ഒരു പക്ഷേ നിഷ്ക്കന്മഷം നിറഞ്ഞ നരേട്ടന്‍റെ മനസ്സിലിരുന്ന് ഭഗവാൻ തന്നെ മന്ത്രിച്ചതാകാം അത്. എന്നാൽ ആ വാക്കുകൾ എന്നെ ഒട്ടൊന്നുമല്ല ദുഃഖിപ്പിച്ചത്. നരേട്ടന്‍റെ വായ്പൊത്തിപ്പിടിച്ച് ഞാൻ പറഞ്ഞു.

“നരേട്ടൻ ഇനി ഇത്തരം വാക്കുകൾ പറയരുത്. അതെന്നെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് നരേട്ടനറിയില്ല. ഒരു പക്ഷേ നരേട്ടനെക്കാൾ മുമ്പേ ഞാനായിരിക്കും കടന്നു പോവുന്നത്. നരേട്ടൻ ഇനിയും ഇതാവർത്തിച്ചാൽ അതായിരിക്കും സംഭവിക്കുക.”

എന്‍റെ വാക്കുകൾ നരേട്ടന്‍റെ ഹൃദയത്തിൽ തറച്ചുവെന്നു തോന്നി. അദ്ദേഹം പിന്നെ ഏതോ ചിന്തയിൽ ലയിച്ച് മൂകനായി നടന്നു നീങ്ങി. തിരികെ ഫ്ളാറ്റിലെത്തുമ്പോൾ എല്ലാവരും മ്ലാനവദനരായിരുന്നു. ടുട്ടുമോൻ മാത്രം അവ്യക്തമായി എന്തോ ശബ്ദിച്ച് ആഹ്ലാദസ്വരം പുറപ്പെടുവിച്ചു കൊണ്ടിരുന്നു.

എറണാകുളത്തേയ്ക്ക് പിന്നീടുള്ള യാത്രയിൽ എല്ലാവരും മൂകരായിരുന്നു. അശുഭ സൂചകമായ അവ്യക്തമായ ഏതോ ഒന്നിന്‍റെ നിഴൽ ഞങ്ങളെ പൊതിയുന്നതു പോലെ തോന്നി.

കാലവും, സമയവും ഒരു പ്രവാചകനെപ്പോലെ ഞങ്ങൾക്കുമന്നേ നടന്നു, ഏതോ ദുരന്തത്തിന്‍റെ ഭാണ്ഡവും പേറി. എന്നാൽ കാലത്തിന്‍റെ ആ പ്രവചനങ്ങളും ഉദ്ഘോഷങ്ങളും നരേട്ടൻ മാത്രം തിരിച്ചറിഞ്ഞിരുന്നു എന്നു തോന്നി. ആറാമിന്ദ്രിയം പ്രവർത്തിച്ചാലെന്ന പോലെ താൻ നടന്നടുക്കുന്നത്. എങ്ങോട്ടാണെന്ന് ഏതോ അജ്ഞാത ശക്തി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതാണദ്ദേഹം അമ്പലനടയിൽ വച്ച് സ്വയമറിയാതെ ഉരുവിട്ടത്. എന്നാൽ ഈ വാക്കുകളെ ഉൾക്കൊള്ളാനാവാതെ എന്‍റെ ഹൃദയം മാത്രം ആ യാത്രയിലുടനീളം വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.

ഒടുവിൽ ഓടിത്തളർന്ന സമയഖണ്ഡങ്ങളെ തിരിച്ചറിയാനാവാതെ, ഒരു മന്ദബുദ്ധിയെപ്പോലെ ടാക്സി കാറിൽ നിന്നുമിറങ്ങുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“മമ്മീ… നമ്മൾ കൊച്ചിയിലെത്തി. ഇനി എന്താണ് പ്ലാൻ? പപ്പാ… മമ്മിയുടെ തറവാട്ടിലേയ്ക്ക് പോകുന്നുണ്ടോ? ഇനിയിപ്പോൾ അങ്ങോട്ടു പോയില്ലെങ്കിൽ അതുമതി മമ്മി മൂഢിയായിട്ടിരിയ്ക്കാൻ…”

കൃഷ്ണമോളുടെ കുറ്റപ്പെടുത്തുന്ന വാക്കുകൾ കേട്ട് ഏതോ ഭൂതകാലത്തിൽ നിന്നെന്നപ്പോലെ ഞാൻ ഞെട്ടി ഉണർന്നു. വേരുകൾ ഭൂമിയ്ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു വൻ വൃക്ഷം കണക്കെ ഞാൻ അനക്കമറ്റിരുന്നു. ഇവിടെ എന്നെ പുറകോട്ടു പിടിച്ചു വലിയ്ക്കുന്ന ഏതോ ശക്തിയുടെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ജന്മാന്തരങ്ങളിലും അലയടിക്കുന്ന ആത്മബന്ധങ്ങളുടെ നേർത്ത കാറ്റ് എന്നെ വലയം ചെയ്യുന്നുണ്ടോ? കടന്നു പോയ ഏതാനും മണിക്കൂറുകൾ ഏതോ ഉഷ്ണപ്രവാഹത്തിലെന്ന പോലെ ഞാൻ ഞെളിപിരിക്കൊള്ളുകയായിരുന്നു എന്നാലിപ്പോൾ ഇവിടെ… എന്‍റെ വേരുകൾ ആഴ്ന്നിറങ്ങിയ ഈ മണ്ണിൽ കാലുകുത്തുമ്പോൾ ഉള്ളിൽ സ്നേഹ പ്രവാഹം ഒളിപ്പിച്ചു വച്ച് ജീവിച്ചിരിക്കുന്ന ഏതാനും ആത്മാക്കളുടെ സാന്നിദ്ധ്യം ഞാനറിയുന്നു. എല്ലാമെല്ലാം എന്‍റെ കാലുകളെ അങ്ങോട്ടു തന്നെ നയിക്കുന്നു.

“മിയ്ക്കവാറും അമ്മ തറവാട്ടിലുണ്ടാകും. അല്ലെങ്കിൽ നമുക്കൊന്നു ഫോൺ വിളിച്ചു നോക്കാം… എന്നിട്ടു പോകാം.” ഞാൻ ഉത്സാഹത്തോടെ പറഞ്ഞു. കൈയ്യിൽ ആയിടെ പുറത്തിറങ്ങിയ പുതിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. അതിലൂടെ അമ്മയുടെ ഫോണിലേയ്ക്ക് വിളിച്ചു. അപ്പുറത്തു നിന്നും അമ്മയുടെ നേർത്ത ശബ്ദം ഒഴുകിയെത്തി. ആരാ വിളിക്കുന്നത്?

“ഞാനാണമ്മേ മീര… ഞങ്ങൾ അങ്ങോട്ടു വരികയാണ്. അമ്മയെ ക്കാണാൻ. അമ്മ തറവാട്ടിൽ തന്നെ ഉണ്ടല്ലോ… അപ്പുറത്തു നിന്നും തളർന്നതെങ്കിലും ഉത്സാഹം നിറഞ്ഞ അമ്മയുടെ ശബ്ദം ഒഴുകിയെത്തി.

“മീര മോളെ…. മരിക്കും മുമ്പ് നിന്നെ ഒന്നു കാണാണമെന്നുണ്ടായിരുന്നു. വേഗം വരൂ കുട്ടീ… ഞാൻ നിന്നെ കാത്തിരിയ്ക്കുകയാണ്

“അമ്മേ… അമ്മയ്ക്കെന്തുപറ്റി?”

“എല്ലാം ഇവിടെ വന്നിട്ടു പറയാം കുട്ടീ… ആദ്യം നിന്നെയൊന്നു കാണട്ടെ ഞാൻ…” തളർന്നതെങ്കിലും അമ്മയുടെ തിടുക്കം പൂണ്ട വാക്കുകൾ കേട്ടപ്പോൾ എന്തോ പന്തികേടു തോന്നി. അമ്മ ശയ്യാവലംബിയായിത്തീർന്നുവെന്നോ?? ഒരു പക്ഷേ ഒന്നുമറിയാതെ ഞാൻ ഇത്രനാളും കുടുംബമെന്ന വൃക്ഷത്തണലിൽ കുളിർന്നു നിന്നപ്പോൾ പെറ്റവയറിനെ ഞാൻ മറക്കുകയായിരുന്നുവോ?… ഒരു പക്ഷേ എന്നെ ഒന്നുമറിയിക്കേണ്ടെന്ന് അമ്മയും കരുതിക്കാണും. മനസ്സിന്‍റെ തിടുക്കം കാലുകളുടെ വേഗം കൂട്ടി. മുന്നേ പോയ ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തി അതിൽ കയറുമ്പോൾ ആരൊക്കെ പിന്നാലെയുണ്ടെന്ന് ഞാൻ നോക്കിയില്ല. എന്നാൽ നരേട്ടൻ എന്നോടൊപ്പം ഓടിയെത്തി ഓട്ടോയിൽ കയറിക്കഴിഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ഓട്ടോയിൽ കൃഷ്ണമോളും, ദേവാനന്ദും കുഞ്ഞിനേയും കൊണ്ട് വരുന്നുണ്ടായിരുന്നു.

“മുല്ലശേരിയിൽ തറവാട്ടിലേയ്ക്ക്…” ഓട്ടോക്കാരന് നിർദ്ദേശം നൽകുമ്പോൾ മനസ്സ് കൂടുപേക്ഷിച്ചു പോകേണ്ടി വന്ന കുഞ്ഞിക്കിളിയുടെ വേപഥുവാൽ പിടഞ്ഞിരുന്നു. തള്ളക്കിളിയുടെ സാന്നിദ്ധ്യത്തിനായി പിടയുന്ന കുഞ്ഞിക്കിളിയുടെ മനസ്സോടെ ഞാൻ ഓട്ടോയിലിരുന്നു. ഓടുന്ന വണ്ടിയ്ക്ക് വേഗത പോരാ എന്നു തോന്നിയ നിമിഷങ്ങൾ. മനസ്സ് അമ്മയുടെ സമീപമെത്താൻ വെമ്പൽ പൂണ്ടു. ആയുസ്സിന്‍റെ കണക്കു പുസ്തകത്തിലെ അവസാന ദിനങ്ങളെണ്ണിക്കഴിയുകയായിരിക്കുമോ അമ്മ? ജന്മം നൽകിയ മക്കളെ ഒരു നോക്കു കാണുവാനുള്ള ദാഹവും വെമ്പലുമല്ലേ ആ വാക്കുകളിൽ തുടിച്ചു നിന്നത്?

വണ്ടി മുല്ലശേരി തറവാടിന്‍റെ മുറ്റത്തെത്തി നിന്നപ്പോൾ ഹൃദയം അഗാധമായി മിടിയ്ക്കുന്നുണ്ടായിരുന്നു. പൊക്കിൾക്കൊടിയുടെ ആത്മബന്ധം ഒരു ശക്തിയ്ക്കും അറുത്തു മാറ്റാനാവുന്നതല്ലല്ലോ? അതല്ലേ കൃത്യ സമയത്തു തന്നെ ഇവിടെ എത്തിച്ചേരാൻ തനിക്കു കഴിഞ്ഞത്.

(തുടരും)

പൗർണ്ണമി രാത്രി

ഗോവയിലേക്ക് നമ്മൾ എസ്കർഷൻ പോകുന്നു. എത്ര രസമായിരിക്കും അല്ലേ?” – സുനിതയുടെ വാക്കുകളിൽ സന്തോഷം തുളുമ്പിനിന്നു.

“നീ വരില്ലേ? എന്തായാലും വരണം. നമ്മുടെ മീനാക്ഷിമാഡവും കൂടെ വരുന്നുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ല”- രോഹിണി അതു കേട്ട് പുഞ്ചിരിച്ചു.

“ശരി, ഞാൻ അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കാം, പോരേ? എനിക്ക് ഗോവയിലെ ബീച്ച് കാണാൻ വളരെ ആഗ്രഹമുണ്ട്. അവിടെ കടൽത്തീരത്തിരുന്നു കൊണ്ട് സൂര്യാസ്തമയം കാണണം. പിന്നെ അവിടെ പുരാതനമായ ചില ചർച്ചുകളും മറ്റുമുണ്ടെന്നു കേട്ടിട്ടുണ്ട്. അവയെല്ലാം നമുക്കു കാണാം.”

മംഗലാപുരത്തെ സെന്‍റ് മേരിസ് വിമൻസ് കോളേജിലെ വിദ്യാർത്ഥിനികളാണ് സുനിതയും രോഹിണിയും. കൂട്ടുകാരോടൊപ്പം അവർ ഗോവയിലേക്ക് എസ്കർഷനു പുറപ്പെട്ടു. അദ്ധ്യാപികയായ മീനാക്ഷിയും കൂടെയുണ്ടായിരുന്നു. ബസ്സിൽ പാട്ടും ചിരിയും ബഹളവുമെല്ലാമായി ആഹ്ലാദഭരിതമായ അന്തരീക്ഷം. സുനിതയും രോഹിണിയും തങ്ങൾ ഗോവയിൽ കാണാൻ പോകുന്ന സ്‌ഥലങ്ങളെക്കുറിച്ചും ബീച്ചുകളെക്കുറിച്ചും ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്നു.

തനിക്കറിയാമോ, അഭിഷേക് ബച്ചൻ പോലീസ് ഇൻസ്പെക്ടറായി അഭിനയിച്ച ദം മാരോ ദം എന്ന ഹിന്ദി സിനിമ മുഴുവനും ഗോവയിലാണ് ഷൂട്ട് ചെയ്തത്. എത്ര ഭംഗിയുള്ള സ്‌ഥലമാണ് ഗോവ! പക്ഷേ, ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെക്കുറിച്ചും ഗുണ്ടകളെക്കുറിച്ചും കാണിച്ചത് കണ്ടപ്പോൾ എനിക്ക് പേടി തോന്നിയിരുന്നു” സുനിത പറഞ്ഞു.

“നമുക്കെന്താ? ഗോവയിൽ അൽപം മോഡേണായ ജീവിതം തന്നെ. അതിന് നമ്മളെന്തിന് വിഷമിക്കുന്നു? ഭംഗിയുള്ള ബീച്ചുകളും പുരാതനമായ പള്ളികളും കണ്ട് അൽപം ഷോപ്പിങ്ങും നടത്തി നമ്മൾ തിരിച്ചുവരും. അല്ലാതെന്താ?” രോഹിണി മറുപടി പറഞ്ഞു.

സന്ധ്യയായപ്പോഴേക്കും അവർ ഗോവയിലെത്തി. അന്നു രാത്രി അവിടെത്തന്നെയുള്ള ഒരു കോളേജിലെ ഹാളിൽ താമസ സൗകര്യം ചെയ്‌തിരുന്നു. അടുത്ത ദിവസം ബ്രേക്ഫാസ്റ്റിനു ശേഷം അവർ സ്‌ഥലങ്ങൾ കാണാൻ പുറപ്പെട്ടു.

ഗോവയിലെ അതിപുരാതനമായ പള്ളികളും അമ്പലങ്ങളും ജയിലും മറ്റു സ്ഥലങ്ങളും കണ്ടതിനു ശേഷം അവർ ചില ബിച്ചുകൾ സന്ദർശിച്ചു. അതിനിടയിൽ ഷോപ്പിങ്ങും നടത്തി. ഗോവ സന്ദർശനത്തിന്‍റെ ഓർമ്മയ്‌ക്കായി ശംഖു കൊണ്ടുള്ള മാലകളും മറ്റു കൗതുക വസ്‌തുക്കളും ഗോവൻ സ്ത്രീകൾ ധരിക്കുന്ന വർണ്ണശബളമായ ഫ്രോക്ക്, പാവാട, ഹാറ്റ് (തൊപ്പി) എന്നിവയും വാങ്ങി.

“ഇവിടത്തെ പ്രസിദ്ധമായ ഒരു ബീച്ചാണ് ഡോണാപൗലാ ബീച്ച്. അവിടെ നമുക്ക് വൈകുന്നേരം പോകാം.” എന്ന് ടൂറിസ്‌റ്റ് ഗൈഡ് പറഞ്ഞു.

രോഹിണിക്കു സന്തോഷമായി. വൈകുന്നേരം ബീച്ചിലിരുന്നു കൊണ്ട് സൂര്യാസ്തമയം കാണാം. തിരമാലകളോടൊപ്പം കളിക്കുകയും ചെയ്യാമല്ലോ.

“സുനീ, നമുക്ക് ഡോണാപൗലാ ബീച്ചിൽ വച്ച് കുറേ ഫോട്ടോകൾ എടുക്കണം, കോട്ടോ” അവൾ സുനിതയോടു പറഞ്ഞു.

സന്ധ്യയായതോടെ അവർ ഡോണാ പൗലാ ബീച്ചിലെത്തി. മനോഹരമായ കടൽത്തീരം. അസ്തമയ സൂര്യൻ കുങ്കുമം വാരിവിതറിയ സന്ധ്യ. തിരമാലകൾ ഓടിയെത്തി തഴുകുന്ന പാറക്കെട്ടുകൾ. കുളിർമ്മയുള്ള കടൽക്കാറ്റ്. രോഹിണിക്ക് ആ ബീച്ചിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. അവിടെ ടൂറിസ്‌റ്റുകളുടെ നല്ല തിരക്കുണ്ടായിരുന്നു. പടികൾ കയറിച്ചെന്ന് ഏറ്റവും മുകളിലെ മണ്ഡപത്തിൽ നിന്നു കൊണ്ട് അവർ ബീച്ചിന്‍റെ ഭംഗിയാസ്വദിച്ചു. കടൽത്തീരത്ത് ഒരു പുരുഷന്‍റെയും ഒരു സ്ത്രീയുടെയും പ്രതിമകൾ ഉണ്ടാക്കി വച്ചത് അവരുടെ ശ്രദ്ധയാകർഷിച്ചു. പക്ഷേ, രണ്ടു പ്രതിമകളും വിപരീത ദിശയിലാണ് സ്‌ഥാപിച്ചിരിക്കുന്നത്.

“ഈ ബീച്ചിന് ഡോണാപൗലാ ബീച്ച് എന്നു പേരുവരാൻ കാരണം പണ്ടിവിടെ താമസിച്ചിരുന്ന ഡോണാപൗലാ എന്ന പെൺകുട്ടിയാണ്. അവൾക്കിഷ്‌ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു കൊടുക്കാൻ വീട്ടുകാർ സമ്മതിക്കാതിരുന്നതുകൊണ്ട് ഈ പാറക്കെട്ടിനു മുകളിൽ നിന്ന് കടലിലേക്കു ചാടി അവൾ ആത്മഹത്യ ചെയ്‌തു. ഇന്ന് നിലാവുള്ള രാത്രിയാണല്ലോ. പൗർണ്ണമി രാത്രികളിൽ ഡോണയുടെ പ്രേതത്തിനെ കാണാനാണ് ഇന്നിത്രയും ജനങ്ങൾ ഈ ബീച്ചിൽ വന്നിരിക്കുന്നത്. എത്ര പേർ ഡോണയുടെ പ്രേതത്തിനെ കണ്ടിട്ടുണ്ട് എന്നു പറയാൻ കഴിയില്ല. പക്ഷേ, ഗോവക്കാരുടെ വിശ്വാസം അവൾ തീർച്ചയായും വരുമെന്നാണ്” രോഹിണി ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു. ടൂറിസ്‌റ്റ് ഗൈഡിന്‍റെ വാക്കുകൾ അവളിൽ കൗതുകമുണർത്തി.

“എനിക്കു പേടിയാവുന്നു രോഹിണീ, ശരിക്കും പ്രേതം വന്നാലോ? നമ്മളെന്തു ചെയ്യും?” സുനിത അവളുടെ കൈയിൽ മുറുക്കെപ്പിടിച്ചു.

എന്തിനാ സുനീ പേടിക്കുന്നത്? ശരിക്കും ഡോണ പ്രേതമായി വരുന്നുണ്ടെങ്കിൽത്തന്നെ അവൾ നമ്മളെയൊന്നും ചെയ്യില്ല. അവളും നമ്മളെപ്പോലെ ഒരു പെൺകുട്ടിയായിരുന്നില്ലേ? രോഹിണി സുനിതയുടെ ചെവിയിൽ മന്ത്രിച്ചു.

കുറേനേരം ബീച്ചിൽ കഴിച്ചു കൂട്ടിയശേഷം ടൂറിസ്‌റ്റുകൾ മടങ്ങിപ്പോകാൻ തുടങ്ങി.

“കുട്ടികളേ, നമുക്കു പോകാം. നിങ്ങൾ ഇത്തരം നുണക്കഥകൾ കേട്ടു വിശ്വസിക്കേണ്ട. പ്രേതമൊന്നും വരാൻ പോകുന്നില്ല” അദ്ധ്യാപികയുടെ വാക്കുകളനുസരിച്ച് വിദ്യാർത്ഥിനികൾ തിരിച്ചു പോവാനൊരുങ്ങി.

വത്സലയോടു സംസാരിച്ചു കൊണ്ട് സുനിത മുമ്പിൽ നടന്നപ്പോൾ രോഹിണി അൽപം പുറകിലായി. ഗോവയോടു വിടപറയും മുൻപേ സുന്ദരമായ ഈ ഡോണാപൗലാ ബീച്ച് ഒന്നുകൂടി കാണണമെന്ന് അവൾക്കു തോന്നി. വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ അവള്‍ ആശ്ചര്യചകിതയായി നിന്നു പോയി.

നിലാവിന്‍റെ വെള്ളപ്പട്ടണിഞ്ഞ ശരത്കാലരാത്രി. തിരകളിൽ വെള്ളിക്കൊലുസ്സുകളണിയിക്കുന്ന പൂനിലാവ്. ദൂരെ കടലിലെ തിരമാലകളിൽ നിന്ന് ഉയർന്നു വരുന്ന ഒരു സ്ത്രീരൂപം! അതീവ സുന്ദരിയായ ആ സ്ത്രീരൂപം ഭംഗിയുള്ള ഒരു മുത്തു മാലയണിഞ്ഞിരുന്നു. കുളിർകാറ്റ് ഓടിയെത്തി തഴുകിയപ്പോൾ ആ മാസ്മരദൃശ്യത്തിൽ സ്വയം മറന്നു കൊണ്ട് രോഹിണി നിന്നു. അത്… ഡോണയുടെ ആത്മാവല്ലേ…? അവൾ ഭയവും ഉത്ക്കണഠയും കൊണ്ട് വിയർത്തു കുളിച്ചു. തന്നെ മാടിവിളിക്കുന്ന ആ സ്ത്രീ രൂപം കടൽക്കരയോട് അടുത്തെത്തുന്നത് അവൾ നോക്കി നിന്നു. വശ്യതയുള്ള ആ പുഞ്ചിരിയുടെ മാന്ത്രികമായ ആകർഷണവലയത്തിൽപ്പെട്ട് അവൾ കടൽത്തീരത്തെ കൊച്ചു തിരമാലകളിലേക്കിറങ്ങിച്ചെന്നു.

“രോഹിണി, നിനക്കെന്നെ മനസ്സിലായി അല്ലേ? ഇത് ഞാൻ തന്നെയാണ്, ഡോണ!” അവളുടെ അടുത്തെത്തിയ ആ സ്ത്രീരൂപം പറഞ്ഞു. ഒരു സ്വപ്നാടകയെപ്പോലെ, അജ്ഞാതമായ ഏതോ പ്രേരണയ്‌ക്കു വശം വദയായി ഡോണയുടെ ആത്മാവിന്‍റെ കൈപിടിച്ചു കൊണ്ട് അവൾ പാറക്കെട്ടിലിരുന്നു.

“ഡോണാപൗലാ ഡി മെനിസെസ് എന്നാണെന്‍റെ യഥാർത്ഥ പേര്. എന്‍റെ അച്ഛൻ പണ്ട് ഇവിടത്തെ വൈസ്രോയി ആയിരുന്നു. ഞങ്ങൾ പോർച്ചുഗീസ്സുകാരാണ്. എനിക്കൊരു യുവാവിനോടു പ്രേമം തോന്നി, ഗോവക്കാരനായ ഗാസ്പർ ഡയസ്സ് എന്ന മുക്കുവൻ! ഞങ്ങളുടെ പ്രേമ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എന്‍റെ അച്ഛൻ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. ഞങ്ങളെ ഒരിക്കലും വിവാഹിതരാവാൻ സമ്മതിക്കില്ല എന്നു തീർത്തു പറഞ്ഞു. എന്‍റെ കാമുകനായ ഗാസ്പറിനെ മറക്കാൻ എനിക്കും കഴിയുമായിരുന്നില്ല. അഗാധമായ ദു:ഖവും നിസ്സഹായതയും നിരാശയും കൊണ്ടു വിവശയായ ഞാൻ ആ കാണുന്ന കൂർത്ത പാറക്കെട്ടിനു മുകളിൽക്കയറി താഴെ കടലിലേക്കു ചാടി ആത്മഹത്യ ചെയ്‌തു.

എന്‍റെ ശവശരീരം കടൽത്തീരത്തടിഞ്ഞപ്പോഴാണ് എന്‍റെ അച്ഛനമ്മമാർ തകർന്നു പോയത് ഇവിടെ രാജ്ഭവനിലെ കാബോ ചാപ്പൽ എന്ന പള്ളിയിൽ അവരെന്‍റെ മൃതശരീരം അടക്കം ചെയ്‌തു. പക്ഷേ, രോഹിണീ, എനിക്ക് ഈ കടൽത്തീരം ഒരിക്കലും വിട്ടുപോകാനാവില്ല. ഞാനും എന്‍റെ ഗാസ്പറും കൈകോർത്തുപിടിച്ചു നടന്നിരുന്ന ഈ കടൽത്തീരം. ഇവിടെവച്ചാണ് നിലാവുള്ള രാത്രികളിൽ എന്നെ വാരിപ്പുണർന്നുകൊണ്ട് എന്‍റെ കാമുകൻ പ്രേമം നിറഞ്ഞ മധുരവചനങ്ങള്‍ എന്‍റെ കാതിൽ മന്ത്രിക്കാറുണ്ടായിരുന്നത്. ഈ തിരമാലകൾക്കും കടലിനും പൂർണ്ണ ചന്ദ്രനും എന്തിനേറെ ഓരോ മണൽത്തരികൾക്കും ഞങ്ങളുടെ പ്രേമകഥ അറിയാം. ഒരിക്കലും വേർപിരിയാനാവാത്തവിധം സ്നേഹിച്ചു പോയ ഞങ്ങൾ, ഇനിയൊരിക്കലും ഒന്നാവാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ ഞാനെന്‍റെ ജീവിതം അവസാനിപ്പിച്ചു. പാവം ഗാസ്പറാണെങ്കിൽ ഏതോ മാനസികരോഗാശുപത്രിയിലാണ്. കമിതാക്കളെ ഒന്നു ചേരാനൊരിക്കലും ഈ ലോകം അനുവദിക്കാത്തതെന്താണ്?” ഡോണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“പക്ഷേ, രോഹിണീ, നിനക്കറിയുമോ ഈ ബീച്ച് കമിതാക്കളുടെ സ്വർഗ്ഗം എന്നാണ് അറിയപ്പെടുന്നത്. ഞങ്ങളുടെ പ്രേമബന്ധം ഇന്നും അനശ്വരമാണ്. പരസ്പരം ഹൃദയം പങ്കുവയ്‌ക്കുന്ന, പ്രേമബന്ധരായ ഒട്ടേറെ കാമുകീകാമുകന്മാരിലൂടെ ഞങ്ങളിന്നും ജീവിക്കുന്നു. നിലാവൊഴുകുന്ന മാദകരജനികളിൽ ഞാനിങ്ങനെ കടൽത്തീരത്തു വന്നിരിക്കും. വിരഹദു:ഖം കണ്ണുകളെ അശ്രുപൂർണ്ണമാക്കുമ്പോൾ ഞാനെന്‍റെ കാമുകനെക്കുറിച്ചോർക്കും” ഡോണയുടെ തേങ്ങൽ വിജനമായ ആ കടൽത്തീരത്തു മാറ്റൊലികൾ സൃഷ്ടിച്ചു.

“രോഹിണി, നിന്നെ ഞാനെന്‍റെ കൂട്ടുകാരിയായി കരുതുന്നു. എന്നെ മറക്കരുതേ! ഞാൻ പോവുകയാണ്. വീണ്ടും കാണാം!” എന്നു പറഞ്ഞു കൊണ്ട് ഡോണയുടെ ആത്മാവ് മറഞ്ഞു പോയി.

“അയ്യേ മാഡം, രോഹിണിയെവിടെ? അവളെ കാണുന്നില്ലല്ലോ. എന്‍റെ പുറകിൽ നടന്നു വന്നതായിരുന്നു. ഈശ്വരാ, അവൾക്കെന്തുപറ്റി?” – റോഡിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി സുനിത അമ്പരന്നു കൊണ്ട് ഉറക്കെപ്പറഞ്ഞു. അതുകേട്ട് എല്ലാവരും രോഹിണിയെ തിരയാൻ തുടങ്ങി.

“മാഡം, അവളെവിടെയായിരിക്കും? ഈശ്വരാ, അവളെ രക്ഷിക്കണേ! നമുക്ക് ബീച്ചിലേക്കു തന്നെ തിരിച്ചു പോകാം. ബീച്ച് ഇഷ്ടമാണെന്നു പറഞ്ഞ് അവൾ അവിടെത്തന്നെയിരുന്നിട്ടുണ്ടാവും. പക്ഷേ, രാത്രിയിൽ ഒറ്റയ്‌ക്കു പേടിയാവില്ലേ അളൾക്ക്?” പരിഭ്രമത്തോടെ സുനിത പറഞ്ഞു കൊണ്ടിരുന്നു.

“എന്നാലും നിങ്ങളിത്ര അശ്രദ്ധ കാണിച്ചാലോ? പെൺകുട്ടികളല്ലേ നിങ്ങൾ? എന്തെങ്കിലും അപകടം സംഭവിച്ചാൽ മാതാപിതാക്കളോട് ഞാനെന്താണ് ഉത്തരം പറയുക?” എന്ന് അദ്ധ്യാപികയുടെ ശാസനയും കൂടിയായപ്പോൾ സുനിതയ്‌ക്ക് ഉത്ക്കണ്ഠയും പരിഭ്രമവും കൂടുതലായി.

എല്ലാവരും കടൽത്തീരത്തു മടങ്ങിയെത്തിയപ്പോൾ അവിടെ മണലിൽ ഉറങ്ങിക്കിടക്കുന്ന രോഹിണിയെ കണ്ടെത്തി. അവളെ വിളിച്ചുണർത്തിയപ്പോൾ “ഡോണയെവിടെ? എന്‍റെ കൂട്ടുകാരി ഡോണ” എന്നു പറഞ്ഞു കൊണ്ട് ചുറ്റും നോക്കി.

“എന്തുപറ്റി നിനക്ക് രോഹിണി? നീ ഇവിടെയിങ്ങനെ ഒറ്റയ്ക്കായതെങ്ങനെയാ നിന്നെക്കാണാതെ ഞങ്ങളെല്ലാം എത്ര വിഷമിച്ചുവെന്നറിയുമോ?” മീനാക്ഷി പറഞ്ഞു.

“എന്നാലും രോഹിണീ, നീയെന്‍റെ പുറകിൽത്തന്നെയുണ്ടെന്നു കരുതി ഞാൻ നടന്നിട്ടിപ്പോൾ നീ… എനിക്കലോചിക്കാനേ വയ്യ! എന്തായാലും നിനക്കൊന്നും പറ്റിയില്ലല്ലോ.” സുനിത കണ്ണീരോടെ പറഞ്ഞു.

“ഡോണ കൂടെയുള്ളപ്പോൾ എനിക്ക് എന്തപകടം പറ്റാനാണ്?” രോഹിണി പറഞ്ഞു.

“സാരമില്ല കുട്ടികളേ, ഇത് ആ ടൂറിസ്‌റ്റു ഗൈഡു പറഞ്ഞ കഥ കേട്ടപ്പോൾ രോഹിണിക്കുണ്ടായ ഒരു മതിഭ്രമമായിരിക്കാം. ഡോണയുടെ ആത്മാവിനെ കണ്ടു, സംസാരിച്ചു എന്നെല്ലാം അവൾക്ക് വെറുതെ തോന്നുന്നതാണ്. ഒന്നുറങ്ങിയെഴുന്നേറ്റാൽ മാറാവുന്നതേയുള്ളൂ എല്ലാം എന്നു പറഞ്ഞു കൊണ്ട് അദ്ധ്യാപിക എല്ലാവരേയും കൂട്ടി നടന്നു. അതു വിശ്വസിച്ചു കൊണ്ട് സുനിതയുടെ കൈപിടിച്ചു നടന്നു നീങ്ങുമ്പോൾ ശ്രുതിമധുരമായ ഏതോ ഗാനത്തിന്‍റെ ഈരടികൾ കേട്ട് രോഹിണി തിരിഞ്ഞു നോക്കി.

ദൂരെ തിരമാലകൾക്കു മുകളിൽ ഒഴുകി നീങ്ങുന്ന ഡോണയുടെ ആത്മാവ് അവളെ നോക്കി പുഞ്ചിരിച്ചു. “കുട്ടീ, നീ വീട്ടിലേക്കു മടങ്ങി ചെല്ലൂ. നിന്‍റെ കൂട്ടുകാരി ഡോണയല്ലേ പറയുന്നത്. ഞാൻ നിന്നോടൊപ്പമുണ്ടാവും, എന്നും!” കാറ്റിലൊഴുകിവന്ന മൃദുവായ ശബ്ദം. രോഹിണി പുഞ്ചിരിച്ചുകൊണ്ടു നടന്നു.

അവൾക്കറിയാമായിരുന്നു ഡോണയുടെ ആത്മാവ് എന്നും അവളോടെപ്പമുണ്ടാവുമെന്ന്. ഒരു പ്രേമ ഗാനമായി… വിഷാദം കലർന്ന ഒരോർമ്മയായി… വീണ്ടും കേൾക്കാനിഷ്ടപ്പെടുന്ന ഒരു പ്രണയകഥയായി.

ഡോണ എന്നു തന്നോടൊപ്പം ഉണ്ടെന്നു രോഹിണി വിശ്വസിച്ചു. പൗർണ്ണമി രാത്രികളിൽ തിരമാലകളിലൂടെ ഒഴുകിയെത്തുന്ന ഡോണയുടെ രൂപം കാണാൻ കഴിഞ്ഞ മറ്റു കമിതാക്കളെപ്പോലെ അവളും ഡോണയുടെ ആത്മാവാണത് എന്നുറച്ചു വിശ്വസിച്ചു.

പ്രേമിക്കുന്ന യുവമിഥുനങ്ങളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഡോണാപൗലാ ബീച്ചിന് ഒരു അഭൗമ സൗന്ദര്യമുണ്ടായിരുന്നു ആ രാത്രിയിൽ…. ഡോണയുടെ ആത്മാവ് പാടുന്ന പ്രേമഗാനത്തിന്‍റെ വീചികൾ കാറ്റിലൊഴുകിയെത്തുന്ന ആ രാത്രി… പൂനിലാപ്പാലൊഴുകുന്ന സുന്ദരിയായ മറ്റൊരു പൗർണ്ണമി രാത്രി!

ശർമ്മാജിയുടെ പെറ്റ് ഷോപ്പ്

റിട്ടയർമെന്‍റ് കഴിഞ്ഞ് വീട്ടിലിരിപ്പ് തുടങ്ങി കുറച്ച് ദിവസമായതേയുള്ളൂ വീട്ടുകാരുടെ മുറുമുറുപ്പ് കേട്ടു തുടങ്ങി. ദിവസം ചെല്ലുന്തോറും മുറുമുറുപ്പ് കൂടി തുടങ്ങിയതോടെ മന:സ്വസ്ഥത കിട്ടാനും വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ അവസാനിപ്പിക്കാനുമായി ശർമ്മാജി പുതിയൊരാശയത്തെപ്പറ്റി ആലോചിച്ചു.

പെൻഷൻ പറ്റിയതോടെ വരുമാനം പകുതിയായി. ബാങ്കിൽ എത്ര നിക്ഷേപവും സ്വത്തുമുണ്ടെങ്കിലും വരുമാനം കുറയുന്നതോടെ അതൊന്നും ഒന്നും അല്ലാത്തതായേ വീട്ടുകാർക്കു തോന്നൂ. അതുവരെ രുചികരമായി ഭക്ഷണം കഴിച്ചിരുന്നയാൾ പെൻഷൻ പറ്റുന്നതോടെ കഴിക്കുന്ന ഭക്ഷണം പോലും സ്വാദിഷ്ഠമായി തോന്നുകയില്ല. മാത്രമല്ല വീട്ടിലെ ഒരു കാര്യത്തിലും പെൻഷൻ പറ്റിയയാൾക്ക് വിലയുണ്ടാവില്ല.

എപ്പോഴും പരാതിഭാവം അണിഞ്ഞ ഭാര്യ അരിശത്തോടെ നീട്ടുന്ന കോൾഡ് ചായയോ കോൾഡ് കോഫിയോ കുടിക്കാനാവും ഹതഭാഗ്യനായ ശർമ്മാജിയെപ്പോലെ റിട്ടയേഡ് ഓഫീസർമാരുടെ വിധി. എന്നാലും എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ അയാൾ നിരന്തരം ചിന്താമഗ്നനായി. ചുറ്റുപാടും നിരീക്ഷിച്ച് ഒരു ബിസിനസ് സർവ്വേ നടത്തി. അതിനെക്കുറിച്ച് ദിവസങ്ങളോളം ആഴത്തിലുള്ള പഠനവും നടത്തി. ഒടുക്കം ശർമ്മാജി ഏറ്റവും നിർണ്ണായകമായ ഒരു കാര്യം കണ്ടെത്തി.

കോളനിയിൽ മനുഷ്യരേക്കാളും നായകളുടെ എണ്ണം പെരുകിയിരിക്കുന്നു. പക്ഷേ അവർക്കായി ഒരു കടയില്ല. അവർക്ക് സ്വന്തമിഷ്‌ടമനുസരിച്ചുള്ള സാധനങ്ങൾ യജമാനനെ കൊണ്ട് വാങ്ങിപ്പിക്കാൻ പറ്റുന്ന ഒരു കട. ഈ സാഹചര്യത്തിൽ നായകൾക്കായി ഒരു ജനറൽ സ്റ്റോർ തുടങ്ങുകയാണെങ്കിൽ കോളനി നിവാസികൾക്ക് നായകൾക്കായുള്ള സാധന സാമഗ്രികൾ വാങ്ങാൻ ദൂരെയുള്ള മാർക്കറ്റിൽ അലഞ്ഞ് തിരിയേണ്ടി വരികയില്ല. അങ്ങനെയായാൽ വളരെയെളുപ്പത്തിൽ നായകളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യും. കാര്യം സിമ്പിൾ!

ശർമ്മാജി തന്‍റെ പ്രൊജക്‌റ്റ് വർക്ക് പൂർത്തിയാക്കും മുമ്പേ കോളനിയിലുള്ള നാല് നായകളുടെ ഇഷ്‌ടാനിഷ്ടങ്ങളെക്കുറിച്ചറിയാൻ അവരുടെ അഭിമുഖമെടുത്തു. വിശദാംശങ്ങളെക്കുറിച്ച് ഗഹനമായ പഠനം നടത്തിയപ്പോൾ ശർമ്മാജിയ്ക്ക് ഒരു കാര്യം ഉറപ്പായി. മനുഷ്യർക്കു വേണ്ടിയുള്ള കടയേക്കാളിലും നായകൾക്കു വേണ്ടിയുള്ള ഒരു ജനറൽ സ്റ്റോറാണ് കോളനിയിൽ ഏറ്റവും ആവശ്യം! അതോടെ ശർമ്മാജി ഒരു ഉറച്ച തീരുമാനമെടുത്തു. നായകൾക്കുള്ള ഒരു സ്റ്റോർ തുറന്നിട്ടേയുള്ളൂ ഇനി കാര്യം. മനുഷ്യരെന്ത് വിചാരിച്ചാലും ഒരു കുഴപ്പവുമില്ല.

സ്വന്തം പ്രൊജക്‌റ്റിന് ഫൈനൽ അപ്രൂവലിനായി ശർമ്മാജി ഇന്നലെ രാവിലെ എന്‍റെ വീട്ടിൽ വരികയും ചെയ്തു. ഞാനെന്‍റെ സ്വദേശി നായയുടെ രോമങ്ങൾ ചീകിയൊതുക്കി കൊണ്ടിരിക്കുമ്പോഴായിരുന്നു ശർമ്മാജിയുടെ വിസിറ്റ്. സ്വദേശി നായ പ്രസ്ഥാനത്തിന്‍റെ വക്താവല്ലെങ്കിലും എല്ലാ നായകളേയും ഞാൻ ഒരേ പോലെയാണ് കണ്ടിരുന്നത്. മനുഷ്യരെ നമുക്ക് വിദേശി – സ്വദേശിയെന്നൊക്കെ വേർതിരിക്കാമെങ്കിലും നായകളെ ഞാൻ ഒരുപോലെയാണ് കണ്ടിരുന്നത്. വിദേശിയാണെങ്കിലും സ്വദേശിയാണെങ്കിലും അവയ്ക്ക് എന്തായാലും ഒരു വാലുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. വാലിലൂടെയാണ് കുറേ കാര്യങ്ങൾ അവ മനസ്സിലാക്കിയിരുന്നതു തന്നെ. മാത്രവുമല്ല മനുഷ്യർ കുരയ്ക്കാനും കടിക്കാനും തുടങ്ങിയതോടെ നായകൾ വളരെ മാന്യതയുള്ളവരായി തോന്നിത്തുടങ്ങി.

“ങ്ഹാ വരൂ ശർമ്മാജി, എന്തുണ്ട് വിശേഷം? റിട്ടയർമെന്‍റ് ലൈഫ് എങ്ങനെയുണ്ട്?” നായയുടെ രോമങ്ങൾ ചീകിയൊതുക്കിയ ശേഷം ചീർപ്പു കൊണ്ട് സ്വന്തം മുടിയൊതുക്കുന്നത് ശ്രദ്ധിച്ചു നിന്ന നായയുടെ മുഖഭാവം കാണേണ്ടതു തന്നെയായിരുന്നു അപ്പോൾ. ആ നോട്ടം കണ്ടാൽ അവനാണ് എന്‍റെ യജമാനൻ എന്നു തോന്നി പോകും.

നായകളോടുള്ള എന്‍റെ മന:ശാസ്‌ത്രപരമായ അടുപ്പവും സ്നേഹവും കണ്ടതോടെ ശർമ്മാജി പിന്നെയൊന്നും ആലോചിക്കാതെ നായയുടെ കാലിൽ സ്പർശിച്ചു കൊണ്ട് തന്‍റെ തീരുമാനമറിയിച്ചു. “ഇപ്പോൾ എനിക്ക് കൃത്യമായ ഉത്തരം കിട്ടിയിരിക്കുന്നു.”

യഥാർത്ഥത്തിൽ ആ സമയത്ത് എനിക്ക് എന്‍റെ നായകൾക്കൊപ്പം കറങ്ങാൻ പോകേണ്ടിയിരുന്നു. എന്താണെന്ന് അറിയില്ല. കഴിഞ്ഞ കുറേ മാസങ്ങളായി ഞാനെന്‍റെ സ്വന്തം ആരോഗ്യത്തേക്കാളും അവറ്റകളുടെ ഫിറ്റ്നസിനെക്കുറിച്ചാണ് അധികവും ചിന്തിച്ചിരുന്നത്. എനിക്കൊരു പനി വന്നാലോ അതുമല്ലെങ്കിൽ വയറിന് എന്തെങ്കിലും സൂക്കേട് ഉണ്ടായാലോ ഒന്നും എന്നെ അലട്ടിയിരുന്നില്ല. എന്‍റെ പ്രശ്നവും സ്വമേധയാ ശരിയായിക്കോളും. തന്‍റെ കാര്യത്തേക്കാൾ സ്വന്തം നായയുടെ പരിചരണ കാര്യങ്ങളിൽ പ്രാധാന്യം നൽകുന്നവനാണ് യഥാർത്ഥ യജമാനൻ.

“എന്ത് ഉത്തരമാ ശർമ്മാജി?” അമ്പരപ്പോടെയായിരുന്നു എന്‍റെ ചോദ്യം. ഇന്നലെ വരെ വളർത്തു നായകളെ നോക്കി ചീത്ത വിളിച്ചിരുന്ന മനുഷ്യനാ? ശർമ്മാജിയ്ക്ക് നായകളോട് ഇത്രയധികം സ്നേഹവും മമതയും തോന്നി തുടങ്ങാൻ എന്തുണ്ടായി? ഈ മന:മാറ്റത്തിന് കാരണമെന്താ?

“നിങ്ങളെപ്പോലെ 4 പട്ടി പ്രേമികളെ കൂടി കിട്ടിയാൽ മതി എന്‍റെ പെറ്റ് ഷോപ്പ് ഒരു കലക്ക് കലക്കും.” അതാ ഞാൻ ഉദ്ദേശിച്ചതെന്ന് പുഞ്ചിരിയോടെ പ്രതിവചിച്ച ശേഷം ഒരു നിമിഷം നിന്നിട്ട് അദ്ദേഹം അവിടെ നിന്നും വേഗത്തിൽ നടന്നു. കുറച്ച് ദിവസങ്ങൾക്കു ശേഷം ശർമ്മാജിയുടെ വീടിനോട് ചേർന്നുള്ള റോഡരികിലുള്ള മുറിയുടെ മുകളിൽ ഒരു സൈൻ ബോർഡ് തലപൊക്കി നില്ക്കുന്നത് ഞാൻ ദൂരെ നിന്നെ കണ്ടൂ.

“ശർമ്മ എക്സ്ക്ലുസീവ് ഷോപ്പ്” ഒരു നിമിഷം ആ ബോർഡ് കണ്ട് ഞാൻ പകച്ചു പോയി. എത്ര മനോഹരമായാണ് സൈൻ ബോർഡ് തയ്യാറാക്കിയിരിക്കുന്നത്. ദൂരെ നിന്നേ നയന സുഖം പകരുന്ന മനോഹരങ്ങളായ അക്ഷരങ്ങൾ ഒറ്റനോട്ടത്തിൽ ബോർഡ് ആരും വായിച്ചു പോകും.

മനുഷ്യർക്ക് ആവശ്യമുള്ളതെന്തും കിട്ടുന്ന കടകളുള്ള കോളനിയിൽ നായകൾക്ക് മാത്രമായുള്ള എക്സ്ക്ലുസീവ് ഷോപ്പോ? മനുഷ്യരേക്കാൾ നായകൾക്ക് സമൂഹത്തിൽ സ്‌ഥാനമാനമുണ്ടായത് എന്നു മുതലാണ്? അങ്ങനെയിരിക്കെ എന്‍റെ നായ എന്‍റെ മനസ്സിൽ നടക്കുന്ന സങ്കീർണ്ണ ചിന്തകളെക്കുറിച്ച് മണത്തറിഞ്ഞു. സംഗതി മനസ്സിലായെന്ന മട്ടിൽ അവൻ എന്നെ തുറിച്ച് നോക്കിയതോടെ ഞാനെന്‍റെ ചിന്തകൾക്ക് ബ്രേക്കിട്ടു.

ഇപ്പോൾ ആ സൈൻ ബോർഡ് നോക്കിക്കൊണ്ട് മനസ്സിൽ പുഞ്ചിരിച്ച് നിൽക്കെ വെൽ ഡ്രസ്സ്ഡായ ശർമ്മാജി എന്നെ കണ്ട് പുറത്തു വന്നു. ഇത്രയും നല്ല വസ്ത്രം അണിഞ്ഞ് നന്നായി മുടി ചീകിയ ശർമ്മാജി? അയാളുടെ വിവാഹ ദിനത്തിൽ പോലും ഇത്രയും ഒരുങ്ങി നിന്നിട്ടുണ്ടാവില്ല. എന്നെ കണ്ടയുടനെ ഒരു ബിസിനസ്സ്മാൻ എന്ന മട്ടിൽ ശർമ്മാജി കാര്യമായി തന്നെ സ്വീകരിച്ചു.

“വർമ്മാജി, എങ്ങനെയുണ്ട് എന്‍റെ ഇന്നോവേറ്റീവ് ഐഡിയ?”

“എന്നു വച്ചാൽ?”

“വളരെയധികം പഠിച്ച ശേഷമാണ് ഞാൻ ഇത്ര തീരുമാനത്തിലെത്തിയത്. ഈ കോളനിയിൽ എല്ലാമുണ്ട്. പക്ഷേ നായകൾക്കായി ഒരു എക്സ്ക്ലുസീവ് പെറ്റ് ഷോപ്പ് മാത്രമില്ല. മനുഷ്യർക്കുള്ള കടയിൽ നിന്നും നായകൾക്കായുള്ള വസ്‌തുക്കൾ വാങ്ങുമ്പോൾ നായകൾ ലജ്ജിച്ച് നിൽക്കുന്നത് ഞാൻ പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്. അത് മാത്രമല്ല മനുഷ്യർക്കുള്ള കടയിൽ അവയ്ക്ക് വരാൻ തന്നെ മടിയാണ്. അവയ്ക്ക് സ്വന്തമിഷ്ടമനുസരിച്ചുള്ള സാധനങ്ങൾ വാങ്ങാൻ പറ്റുമോ? അപ്പോഴാണ് എനിക്ക് ഈ ഐഡിയ തോന്നിയത്. അങ്ങനെ നായകൾക്കൊരു സേവനവുമാകും. എനിക്ക് നാല് കാശും കിട്ടും.”

“എന്നു വച്ചാൽ … മാമ്പഴത്തിനല്ല പകരം അതിന്‍റെ മാങ്ങയണ്ടിയുടെ വിലയെടുക്കുമെന്നല്ലേ? എന്‍റെ മനസ്സിൽ വന്ന ചോദ്യം പുറത്തുപാടി.

“അങ്ങനെയും വിചാരിക്കാം. എന്‍റെ ഷോപ്പിന്‍റെ ഉദ്ഘാടനം താങ്കളുടെ നായകളെ വച്ച് ചെയ്യിക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്.”

“ഉദ്ഘാടന വേളയിൽ ആരൊക്കെയാണ് വരുന്നത്? ഏറെ ജിജ്‌ഞാസയോടെ ഞാൻ ചോദിച്ചു.” നായകളെ വളർത്തുന്നവർ നാളെ സ്വന്തം നായകളുമായി ഇവിടെ സന്നിഹിതരാകും. സ്നാക്ക്സും ഉണ്ട്.”

“ആർക്കു വേണ്ടിയാ? നായകൾക്കോ അതോ…”

“അല്ല… രണ്ടുപേർക്കും.”

“പക്ഷേ ഈ കടയുടെ ഉദ്ഘാടനം ഏതെങ്കിലും വിദേശി നായയെ വളർത്തുന്നവരെ കൊണ്ട് ചെയ്യിക്കുന്നതായിരിക്കും നല്ലതെന്നാ എന്‍റെ അഭിപ്രായം… അവർ ഇക്കാര്യത്തിൽ കൂടുതൽ താൽപര്യം കാട്ടുന്നവരായിരിക്കുമല്ലോ. അതുകൊണ്ട്…”

“അവരെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് നല്ലതാണ്. അവർ ഇക്കാര്യത്തിൽ വളരെ താൽപര്യവും കാട്ടും. എനിക്ക് അവരുടെ വമ്പ് ഒന്നും കാണാൻ കഴിയില്ല. പക്ഷേ ഞാൻ ലോകാ സമസ്താ സുഖിനോ ഭവന്തു: എന്ന ആപ്ത വാക്യത്തിൽ വിശ്വസിക്കുന്നയാളാണ്. അതിനൊന്നും ഇക്കാലത്ത് പ്രസക്തിയില്ലെങ്കിലും ലോകത്തെ മുഴുവൻ ആളുകളും ഒരുപോലെ ആകാം അല്ലാതെയിരിക്കാം. ലോകത്തെ നായകളെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. എല്ലാ നായകളും ഒരുപോലുള്ളവരാണ്. മാത്രവുമല്ല നമുക്ക് ചുറ്റും ഉള്ളത് അധികവും നാടൻ ജനുസ്സിൽപ്പെട്ട നായകളാണ്. അതു കൊണ്ടാ ഞാൻ…” ഒരു ബിസിനസ്സ് സ്‌ഥാപനം തുടങ്ങും മുമ്പേ തന്നെ ബിസിനസ്സിന്‍റെ ഉള്ളുക്കള്ളികളെപ്പറ്റി ശർമ്മാജി നന്നായി പഠിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന കാര്യം എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. നായകൾക്കുള്ള ഉൽപന്നങ്ങൾ വിറ്റ് ആള് കേമനായ ഒരു കച്ചവടക്കാരനാകും.

“ശർമ്മാജി, പെറ്റ്ഷോപ്പിൽ എന്തെല്ലാം പ്രൊഡക്റ്റുകളാണ് വയ്‌ക്കുക?” ശർമ്മാജിയുടെ പുതിയ ബിസിനസ്സ് സംരഭത്തിൽ വലിയ സന്തോഷമുണ്ടെന്ന് കാണിക്കാൻ വേണ്ടി ഞാൻ വെറുതെയൊരു ചോദ്യം തൊടുത്തു.

“നായകൾക്ക് വേണ്ടിയുള്ള അത്യാവശ്യ സാധനങ്ങൾ ഉണ്ടാകും. നായകൾക്ക് വേണ്ടിയുള്ള മൊട്ടു സൂചി മുതൽ ബെഡ് വരെയുള്ള സർവ്വ സാധനങ്ങളും കിട്ടും. ക്വാളിറ്റി കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമുണ്ടാവില്ല. എന്‍റെ കടയിൽ മനുഷ്യരുടെ ഉൽപന്നങ്ങളെക്കാൾ മികച്ച ക്വാളിറ്റിയുള്ള പെറ്റ് ഉൽപന്നങ്ങൾ ഉണ്ടാകും. മിണ്ടാപ്രാണികളെ ആർക്കും പറ്റിക്കാനാവില്ല. പാവം മിണ്ടാപ്രാണികളെ എത്ര വേഗമാ പറ്റിക്കാനാവുക. നായകൾക്കുള്ള വസ്‌ത്രങ്ങൾ, സോപ്പ്, ഷാംപൂ തുടങ്ങി അവർക്കുള്ള ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ വരെയെന്തും വളരെ കുറഞ്ഞ ലാഭത്തിൽ വിൽക്കുന്ന ഒരു പെറ്റ് ഷോപ്പായിരിക്കും ഇത്. റിട്ടയർമെന്‍റിനു ശേഷം നായകളെ സേവിച്ച് സ്വർഗ്ഗ ലോകത്തിലെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“എന്നു വച്ചാൽ?” ഉള്ളിൽ ഉണർന്ന ചെറിയ ദേഷ്യത്തെ കടിച്ചമർത്തി കൊണ്ട് ശാന്തമായി ഞാൻ ചോദിച്ചു.

“വളരെ കുറഞ്ഞ നിരക്കിൽ ഒറിജിനൽ പ്രൊഡക്റ്റ്. അപ്പോൾ താങ്കൾ നാളെ ചീഫ് ഗസ്റ്റായി എത്തുമെന്ന് പ്രതീക്ഷിക്കട്ടെ? ഇനി കുറേ ജോലി ചെയ്യാനുണ്ട്. നാളെ കൃത്യം 10 മണിക്ക് ഇവിടെ എത്തണം. ഭാര്യയ്ക്കൊപ്പം… ക്ഷമിക്കണം താങ്കൾ സ്വന്തം നായകൾക്കൊപ്പം വരണം! ഏറ്റവും പ്രിയപ്പെട്ടതിനൊപ്പം വരണം. ഇനി സ്നാക്ക്സിന്‍റെ കാര്യം നോക്കണം. ഫോട്ടോഗ്രാഫർ, മീഡിയ തുടങ്ങിയ ഒരുക്കങ്ങളും ചെയ്യാനുണ്ട്. പത്രങ്ങളിലും ടിവിയിലും വാർത്ത വന്നില്ലെങ്കിൽ പിന്നെയൊരു രസവുമുണ്ടാവില്ല.”

ഞാൻ എന്തെങ്കിലും മറുപടി പറയും മുമ്പേ ശർമ്മാജി പെറ്റ് ഷോപ്പിന്‍റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളിൽ ഉത്സാഹപൂർവ്വം മുഴുകി. ഞാൻ ഇളിഭ്യനായി വായും പൊളിച്ചു നിന്നു.

ഹിതയാണ് താരം

ഹരിത വിപ്ലവത്തിന്‍റെ ഭാഗമായ ജൈവ കൃഷിയുടെ വിളവെടുപ്പ് സമയത്താണ് ഹിത ഭർത്താവിനോടൊപ്പം വീട്ടിൽ വന്നത്. വിളവ് പ്രതീക്ഷയ്ക്കപ്പുറമായതിനാൽ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പറിച്ചു കൂട്ടിയ മഞ്ഞളിന്‍റെയും ഇഞ്ചിയുടെയും ചേനയുടെയും കൂമ്പാരങ്ങൾ കണ്ടു ഹിതയും ഭർത്താവും ആശ്ചര്യത്തോടെ നോക്കി നിന്നു.

ഈ വിഭവ സമൃദ്ധിയിൽ ഞങ്ങളെക്കാൾ കൂടുതൽ സന്തോഷം ഹിതക്കായിരുന്നു. കൃഷിയിലേക്കുള്ള ഞങ്ങളുടെ ഉത്തേജനം അവൾ തന്നെയായിരുന്നു. കൃഷിയുടെ ആവശ്യകതയെക്കുറിച്ചും മനുഷ്യനിലെ ഊർജ്ജസ്വലയ്ക്ക് കൃഷി നല്ലൊരു വളമാണെന്നും അവൾ ഞങ്ങളെ ഇടക്കിടെ ഓർമ്മിപ്പിക്കാറുണ്ട്.

എന്‍റെ സഹോദരിയുടെ മകന്‍റെ ഭാര്യയാണ് ഹിത. ഒരു കർഷക കുടുംബത്തിലെ അംഗമായിരുന്നു അവൾ. വിവാഹം കഴിഞ്ഞ് ഭർത്താവിന്‍റെ വീട്ടിലെത്തിയതോടെ കൃഷിയിൽ നിന്നും അൽപം അകലം പാലിച്ചു നിൽക്കേണ്ടി വന്നു. ഭർത്താവ് ഗൾഫുകാരനായതിനാൽ അടുക്കളയും വീടും മാത്രമായി അവളുടെ ലോകം.

തുടർന്നുള്ള ജീവിത സംക്രമണത്തിൽ മക്കളുടെ പരിപാലനവും വിദ്യാഭ്യാസവും ഭാര്യയുടെ കടമയും മരുമകളുടെ കടപ്പാടും അവൾക്ക് ആത്മ നിർവൃതിയായി. മക്കളുടെയും അമ്മായിയമ്മയുടെയും കാര്യത്തിൽ അതീവ ജാഗ്രരൂകയായിരുന്നു അവൾ. അവരുടെ ഇഷ്‌ടാനിഷ്ടങ്ങൾ മനസ്സിലാക്കി അർപ്പണ മനോഭാവത്തോടെ നിറവേറ്റി കൊടുക്കാനുള്ള കഴിവ് അവൾക്ക് സ്വതസിദ്ധമായിരുന്നു.

ഇതിനിടയിൽ വീണു കിട്ടുന്ന അൽപ സ്വല്പ സമയങ്ങളിൽ പൂന്തോട്ടം മോടി പിടിപ്പിക്കാനും അടുക്കളത്തോളം പരിപാലിച്ചെടുക്കാനും സമയത്തെ സ്വയം ചിട്ടപ്പെടുത്തിയ അപൂർവ്വയിനം പൂക്കളാലും വിവിധയിനം പച്ചക്കറിയിനങ്ങളാലും ഗൃഹാന്തരീക്ഷം ശുദ്ധവായു മുഖരിതമാക്കാൻ ഹിത സമയത്തെ മെരുക്കി കൊണ്ടിരുന്നു.

ഈക്കാലത്താണ് പ്രവാസ ജീവിതം മതിയാക്കി ഞാൻ നാട്ടിലെത്തപ്പെടുന്നത്. പ്രവാസ ജീവിതവും സഹവാസിത്വവും എന്നിലെ ഉൾക്കാഴ്ചയ്ക്ക് വികാസമേകുന്നതായിരുന്നു. നാട്ടിൻ പുറവുമായി പെട്ടെന്നു പൊരുത്തപ്പെടുവാനുള്ള മാനസികാവസ്ഥയിലല്ലാതിരുന്നതിനാൽ വീടിന്‍റെ അകത്തളത്തിൽ ഉണ്ടും ഉറങ്ങിയും ഞാൻ കഴിച്ചു കൂട്ടി.

അപ്പോഴെല്ലാം ഹിത എന്‍റെ സഹോദരിയെയും കൂട്ടി വീട്ടിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. വീട്ടിനുള്ളിൽ മുരടിച്ചു കൊണ്ടിരുന്ന എന്‍റെ ദിനങ്ങളെ തുറന്നു വിടാൻ ഒരു സൈക്കാട്രിസ്റ്റിന്‍റെ ഗമയിൽ പല ടിപ്പുകളും അവൾ ഓതുമായിരുന്നു. ഒന്നിലും താൽപര്യമില്ലാത്തെ അന്തർമുഖിയായി ഞാൻ ദിനങ്ങളെ മരവിപ്പിച്ചു കൊണ്ടേയിരുന്നു.

പ്രവാസകാലം നാട്ടിലെ സുഹൃത്തുക്കളിൽ നിന്നകന്നു പോയതിനാലും, പുതിയ ബന്ധങ്ങളെ സ്ഥാപിച്ചെടുത്തതിനാലും നാടുമായുള്ള എന്‍റെ ബന്ധത്തിന് വിള്ളലേറ്റിരുന്നു. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കാനല്ലാതെ അവരുടെ സംഘടനകളെ പോഷിപ്പിക്കാനോ ഉദാരവൽക്കരിച്ച് കൂട്ടു ചേരാനോ എന്നെ കൊണ്ടായില്ല. ഞങ്ങളിലെ ആശയങ്ങൾ തമ്മിൽ പൊരുത്തക്കേടുള്ളതിനാൽ ഒത്തു കൂടാനും മനസ്സ് സമ്മതിച്ചില്ല. സ്വന്തം ബലഹീനതയെ സ്വയം ഏറ്റെടുത്ത് വീട്ടു തടങ്കൽ രൂപേണ ജീവിത സായാഹ്നത്തെ ഒതുക്കി എടുക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാനും.

മടിപിടിച്ച എന്‍റെ ദിനചര്യകളിൽ പ്രഷറും, ഷുഗറും, കൊളാസ്ട്രോളും എന്നെ മാറോടു ചേർത്ത് സുഹൃത്തുക്കളാക്കി. അവരിൽ നിന്ന് അകന്നു മാറാനായിട്ടാണ് ഞാൻ ഡോക്ടറെ സമീപിച്ചത്. കായിക ലോകത്തേയ്ക്ക് ഇറങ്ങി ചെല്ലാനായിരുന്നു മരുന്നുകൾക്കൊപ്പം ലഭിച്ച പ്രിസ്ക്രിസ്പഷൻ.

ഇതിനിടയിൽ ഹിത പലപ്പോഴും എന്‍റെ ഭാര്യയ്ക്ക് (അവളുടെ അമ്മായി) ചട്ടിയിൽ പിടിപ്പിച്ച ചെടികളും പച്ചക്കറി വിത്തുകളും സമ്മാനിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടെയിരുന്നു. സോപ്പിടാൻ അവൾ പണ്ടു മുതലെ കൗശലക്കാരിയാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതവൾ സംയോജിതമായി പ്രാവർത്തികമാക്കി.

എന്‍റെ ഭാര്യ ഇച്‌ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായതിനാൽ അവളുടെ വാക്കുകളെ അപ്പാടെ നിഷേധിക്കാൻ എനിക്കായില്ല. വീട്ടു തടങ്കലിൽ നിന്നും പതുക്കെ പതുക്കെ ഞാൻ പുറത്തേക്ക് നോക്കി. ഇത് മണത്തറിഞ്ഞ ഹിത ഓടിയെത്തി കൃഷിയെക്കുറിച്ചുള്ള ലഘുരേഖകൾ ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. അവൾ തുടങ്ങിയത് ഇങ്ങിനെയായിരുന്നു. മടിയന്മാർക്ക് ചെയ്യാൻ പറ്റുന്ന എളുപ്പമുള്ള കൃഷിയാണ് മഞ്ഞളും ഇഞ്ചിയും ചേനയും. വിത്തിട്ട് പോന്നാൽ മതി. പിന്നെ വിളവെടുപ്പിന് ചെന്നാൽ മതി.

മഞ്ഞളിന്‍റെ ഉപയോഗത്തെക്കുറിച്ചും വിപണന സാധ്യതയെക്കുറിച്ചും അവൾ ഞങ്ങൾക്ക് ക്ലാസെടുത്തു.

മഞ്ഞൾ എന്ന ഭക്ഷ്യവസ്തു ഇല്ലാത്ത അടുക്കള ഉണ്ടാവില്ല. നമ്മൾ ഒട്ടുമിക്ക കറികളിലും മഞ്ഞൾ ചേർക്കാറുണ്ട്. ഇതിനെ ഫ്ളുഫൈറ്റർ എന്നാണ് വിശേഷിപ്പിക്കുന്നത്. മഞ്ഞളിലുള്ള ക്യൂർകുമിൻ എന്ന പേരുള്ള മൂലിക ആന്‍റി വൈറൽ, ആന്‍റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി എന്ന നിലയിൽ വിശേഷിക്കപ്പെട്ടതാണ്. അതിനാൽ മഞ്ഞൾ പച്ചക്കറിയിൽ യഥേഷ്ടം ചേർത്തു കഴിക്കാം. അല്ലെങ്കിൽ പാൽ, ഹെൽത്ത് ഡ്രിങ്ക് എന്നിവയിലും ചേർത്തു ഉപയോഗിക്കാം. ഇതൊരു വിഷസംഹാരി കൂടിയാണ്.

മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ ധാരാളം മായം കണ്ടെത്താറുണ്ട്. ചിലപ്പോൾ ലെഡ് വരെ ഉണ്ടാകും. അതിനാൽ അത് ശ്രദ്ധിച്ച് ഉപയോഗിക്കണം. വീട്ടിൽ തന്നെ കൃഷി ചെയ്‌ത് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് സുരക്ഷിതത്വം.

മഞ്ഞളിലുള്ള നാച്ചുറൽ ഓയിലിൽ ആന്‍റി ഫംഗല്‍ പ്രോപ്പർട്ടീസ് ഉള്ളതിനാൽ ട്രാക്റ്റ് വയറസിനെ തടയാനാകും.

മഞ്ഞൾ ശരീരത്തിന് ചൂടു പകരുന്ന ജോലിയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് ഇതിന്‍റെ ഉപയോഗം എത്രമാത്രം ഇരട്ടിയായിരുന്നു എന്ന് പ്രവചനാതീതമാണ്. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് സാധ്യമാകണമെങ്കിൽ ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കൾ നമ്മുടെ ഡയറ്റ് ഉൾപ്പെടുത്തണം.

ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറ്റീഷ്യൻ ഡോക്ടർ വിഭയുടെ ഡയറിക്കുറിപ്പുകൾ സ്വന്തം കണ്ടുപിടുത്തമായാണ് അവൾ ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്.

അവളുടെ വാക്കുകളിൽ അവിരമിച്ച്, ഭാര്യ ഹിതയ്ക്കൊപ്പം കൂടി. ഇരുമെയ്യാണെങ്കിലും ഒരു മെയ്യായി ഞാനും ഭാര്യയെ അനുഗമിച്ചു. ഞങ്ങൾക്ക് ഗൈഡായി ഹിത മുന്നിലൂടെ നടന്നു നീങ്ങി.

അകത്തളത്തിൽ നിന്നും തൊടിയിലേക്കുള്ള ചുവടുവെയ്പ്പ് മാനസികമായും ശാരീരികമായും എനിക്കു ഉൻമേഷമേകി. ഭിഷഗ്വരന്‍റെ പ്രിസ്ക്രിപ്ഷൻ പതുക്കെ പതുക്കെ സ്ലോമോഷനിലേക്ക് കൂപ്പുകൂത്താനും തുടങ്ങി. ഉറങ്ങി കിടന്ന ഗൃഹാന്തരീക്ഷം ഹരിതാഭയാൽ തിളങ്ങി നിന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ ഞങ്ങളുടെ വിയർപ്പുത്തുള്ളികൾക്ക് സ്വർണ്ണ തിളക്കമായി. വീട്ടുമുറ്റത്ത് കൂമ്പാരമായി. മണ്ണ് തൊട്ടറിഞ്ഞതിന്‍റെ സന്തോഷം. എല്ലാം തരുന്ന മണ്ണിനെ മനസ്സിലാക്കാൻ വൈകിയതിന്‍റെ ആകുലത മനസ്സിൽ കനലായി നീറി പുകഞ്ഞു.

മണ്ണും മനസ്സുമായി ഇഴുകി ചേർന്നുനിൽക്കുമ്പോഴാണ് മറ്റൊരു സന്തോഷ വാർത്ത എന്‍റെ കാതുകൾ ശ്രവിച്ചത്. ജില്ലയിലെ ഈ വർഷത്തെ കർഷകശ്രീ പുരസ്കാരത്തിന് താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നു. വേദി പങ്കിടാൻ താങ്കൾ ടൗൺഹാളിൽ കൃത്യസമയത്ത് എത്തി ചേരാൻ താൽപര്യപ്പെടുന്നു.

സ്വരത്തിലെ അപരിചിതത്വം… കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥനാണ് തന്‍റെ കാതുകൾക്ക് ശ്രവ്യമധുരമേറ്റിയത്.

ഒരു നിമിഷം… സംശയം മുളപൊട്ടി. ഈ വാക്കുകൾ തന്‍റെ കാതിൽ തന്നെയാണോ കേൾക്കുന്നത്. ഞാന്‍റെ ശരീരത്തിലേക്കും നെഞ്ചിലൂടെ ഒഴുകുന്ന തെളിനീർകണങ്ങളിലേക്കും സൂക്ഷിച്ചു നോക്കി. അതെ, സ്വന്തം കാതുകളിൽ തന്നെ, മനം പറഞ്ഞു.

സ്വീകരണ ചടങ്ങിലേയ്ക്ക് ഞാനും സഹധർമ്മിണിയും കൂടി പുറപ്പെടുമ്പോൾ ഹിതയേയും ഭർത്താവിനേയും കൂട്ടാൻ മറന്നില്ല. ഉപകാരസ്മരണ ഒരിക്കലും മറക്കരുതല്ലേ?

ടൗൺഹാളിലെ നിറഞ്ഞു കവിഞ്ഞ സദസ്സിൽ നിന്നും അലങ്കരിച്ച ഇരിപ്പിടത്തിലേക്ക് ആനയിച്ചിരുത്തി, പൊന്നാടയും, പുരസ്ക്കാരവും എന്നിൽ സമർപ്പിച്ച് നാടിന്‍റെ വാഗ്ദാനമായി കലക്ടർ തന്നെക്കുറിച്ച് വാചാലതയോടെ പ്രശംസിക്കുമ്പോൾ നാളെകളുടെ പ്രതീക്ഷകളിലേയ്ക്ക് എന്‍റെ മനസ്സ് തെന്നി. പുരസ്കാരം സ്വീകരിച്ച് രണ്ടുവാക്ക് സംസാരിക്കാൻ സംഘാടകർ അവസരം ഒരുക്കിയപ്പോൾ ഞാൻ വാക്കുകൾക്കായി പരതി. മനസ്സിനെയും മസിലിനെയും ബലപ്പെടുത്തി ഞാൻ വാക്കുകളെ എത്തിപിടിച്ചു.

സംഘാടകർക്കും വിശിഷ്ട വ്യക്‌തികൾക്കും നന്ദി പറഞ്ഞു കൊണ്ട് തന്നെ തുടങ്ങി. ഈ പുരസ്കാരം എനിക്കു മാത്രം അവകാശപ്പെട്ടതല്ല. എന്‍റെ പ്രിയതമയാണ് ഈ അവാർഡ് സ്വീകരിക്കുന്നതിനുള്ള കരുത്ത് എന്‍റെ കൈകൾക്ക് തന്നത്. അതിൽ കൂടുതലായി പറയാൻ മറ്റൊരു വ്യക്‌തി കൂടിയുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വന്ന് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന എന്നെ ഇവിടെ വരെ എത്തിച്ച എന്‍റെ സഹോദരിയുടെ മരുമകൾ ഹിതയാണ് ഈ പുരസ്കാരത്തിന് അർഹത. അതിനാൽ ഞാൻ ഈ പുരസ്കാരം അവൾക്ക് സമ്മാനിക്കട്ടെ.

സദസ്സിന്‍റെ ഒരു മൂലയിലിരുന്ന ഹിതയെ കമ്മിറ്റിക്കാർ തിരഞ്ഞു പിടിച്ച് സ്റ്റേജിലെത്തിച്ചു. സന്തോഷാശ്രുകൾ ആ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. രണ്ട് വാക്ക് സംസാരിക്കാൻ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് തുടങ്ങിയത്.

ആദ്യമായാണ് ഞാൻ ഒരു സ്റ്റേജിൽ കയറി നിൽക്കുന്നത്. അണിയറയിൽ നിൽക്കേണ്ട ഞാൻ തിരശീലയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എന്‍റെ കാലുകൾ വിറക്കുന്നു. ശരീരം തളരുന്നു. കുഴഞ്ഞു വീഴുന്നതിനു മുമ്പായി രണ്ടു വാക്ക്.

എന്‍റെ മാമനോടും അമ്മായിയോടും ഞാൻ ഒരു പൂവേ ചോദിച്ചുള്ളൂ. അവർ എനിക്ക് ഒരു പൂങ്കാവനം തന്നെ തന്നു. സന്തോഷമുണ്ട്. സദസ്സിലുള്ള എല്ലാവരോടുമായിട്ടാണ് എനിക്ക് ഇനി പറയാനുള്ളത്. ഏവർക്കും ഇതൊരു പ്രചോദനമാകട്ടെ. മനസ്സിനും ശരീരത്തിനും ഉൻമേഷം നൽകാൻ ഇതിലും നല്ല പ്രവൃത്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അന്നത്തിനായി അയൽ സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന ട്രക്കുകളുടെ ഹോൺ മുഴക്കം കാതോർത്തിരിക്കൽ, നൂറുശതമാനം സാക്ഷരത അവകാശപ്പെടുന്ന നമുക്ക് ഭൂഷണമല്ലേ?… ദൈവത്തിന്‍റെ നാട് എന്ന പദത്തിന്‍റെ അർത്ഥം നമുക്കിവിടെ അന്വർത്തമാക്കി കൂടെ? ഒത്തു പിടിച്ചാൽ മലയും പോരും എന്നാണല്ലോ. പഴമക്കാർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

എല്ലാം എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ കഴിയില്ലെന്ന് അറിയാം. എന്നാൽ, പലർക്കും പലതും സൃഷ്ടിക്കാൻ കഴിയും. അങ്ങിനെ കൊണ്ടും കൊടുത്തും നമ്മളിൽ സുഭിക്ഷ കേരളം പണിതുയർത്താം. വിഷമില്ലാത്ത ഭക്ഷ്യവസ്‌തുക്കൾ നമുക്കു തന്നെ ഉൽപാദിപ്പിച്ചെടുക്കാം. എല്ലാം തരുന്നതാണ് ഈ മണ്ണ്. അത് തൊട്ട് തൊഴുതാൽ മനസ്സിനും ശരീരത്തിനും ആത്മസംതൃപ്തി കിട്ടുന്നതോടൊപ്പം മെഡിക്കൽ ഷോപ്പുകളിലേയ്ക്കുള്ള സന്ദർശനം ഒരു പരിധി വരെ കുറയ്ക്കാനും നമുക്കു കഴിയും. കഴിയണം.

വേൾഡ് ക്ലാസിക് രചനയായ അൽകെമിസ്റ്റ് എന്ന നോവലിലെ കഥാപാത്രം സാൻറിയാ ഗോ എന്ന ആട്ടിടയൻ പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ. നാം ഏതൊരു കാര്യത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്നുവോ, അപ്പോൾ ഈ ലോകം മുഴുവൻ നമ്മോടൊപ്പം നിൽക്കും.

നന്ദി…. നമസ്കാരം…

സാഗരസംഗമം – ഭാഗം 7

നരേട്ടനോടു പറഞ്ഞ അന്നു തന്നെ അവൾ ദേവാനന്ദിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഉടനെ തന്നെ ഡൽഹിയിലെത്തി ചേരുമെന്ന് ദേവാനന്ദ് തിരിച്ചുമറിയിച്ചു. എന്നാൽ അത്ര പെട്ടെന്ന് ദേവാനന്ദ് സമ്മതിക്കുമെന്ന് കൃഷ്ണമോളും ഞങ്ങളും വിചാരിച്ചിരുന്നില്ല. അയാൾക്ക് കുറേശേ മാനസാന്തരം വന്നു തുടങ്ങിയെന്നും, ഞങ്ങളോട് അടുക്കുവാൻ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും കൃഷ്ണമോളുടെ വാക്കുകളിൽ നിന്നും ഞങ്ങൾക്ക് വ്യക്‌തമായി. എന്നാലിപ്പോഴും അക്കാര്യത്തിൽ അയാളുടെ വീട്ടുകാർ എതിരാണത്രെ! അവർക്ക് കൃഷ്ണമോൾക്ക് കിട്ടേണ്ടിയിരുന്ന സ്ത്രീധനമാണ് പ്രധാനം. അതു കിട്ടുന്നതു വരെ അവർ കൃഷ്ണമോളോട് അതേപ്പറ്റി പറഞ്ഞ് കലഹം നടത്താറുണ്ടത്രെ.

ദേവാനന്ദിന് രണ്ടു സഹോദരികളുണ്ട്. അവർക്കു നൽകേണ്ടുന്ന സ്ത്രീധനം കൃഷ്ണമോളുടെ പക്കൽ നിന്നും ഈടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ അവർ പറയുന്നത്രയും തുക ഞങ്ങൾക്ക് നൽകാനാകുമോ എന്ന് സംശയമായിരുന്നു. കാരണം നരേട്ടന്‍റെ ഓപ്പറേഷന് നല്ലൊരു തുക വേണ്ടി വന്നു. അതിനു മുമ്പ് രാഹുൽമോനു വേണ്ടിയും നല്ലൊരു തുക ചിലവാക്കിയിരുന്നു.

നരേട്ടന്‍റെ ഓപ്പറേഷനു വേണ്ടുന്ന തുക നാട്ടിലുള്ള എന്‍റെ പ്രോപ്പർട്ടികൾ വിറ്റാണ് കണ്ടെത്തിയത്. ഭൂമിയ്ക്കൊന്നും അത്ര വില കിട്ടാത്ത കാലമായിരുന്നു അത്. പിന്നെ അച്‌ഛന്‍റെ ബാങ്ക് ബാലൻസ് അനിയത്തിമാരുടെ കല്യാണത്തോടെ ശോഷിച്ചിരുന്നു. ബാക്കി തുക അമ്മയ്ക്ക് ജീവിയ്ക്കാനുള്ളതു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏതായാലും ഡൽഹിയിലുള്ള വീടിന് അന്നും നല്ല വിലയുണ്ടായിരുന്നു. എന്നാൽ അത് വിറ്റ് മകൾക്ക് സ്ത്രീധനക്കാശ് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. എങ്കിലും കൃഷ്ണമോൾ ഇടയ്ക്കിടെ അക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

ഒരു പുഞ്ചാബി കർഷക ഫാമിലിയിൽപ്പെട്ടവനാണ് ദേവാനന്ദ്. സ്ത്രീധനത്തിന്‍റെ പേരിൽ പെൺകുട്ടികളെ പീഡിപ്പിക്കാനും, കൊല്ലാനും മടിയില്ലാത്തവർ. കൃഷ്ണമോൾ അക്കാര്യം ഓർമ്മിപ്പിച്ചും ഞങ്ങളെ ഇടയ്ക്കിടയ്ക്ക് അലട്ടിയിരുന്നു. ഒരു ദിവസം ഞാനവളോട് അന്വേഷിച്ചു.

“എങ്കിൽ പിന്നെ അന്ന് വിവാഹത്തിന് മുമ്പ് അവർക്കത് ആവശ്യപ്പെട്ടു കൂടായിരുന്നോ?”

“അന്നവർക്ക് എങ്ങിനെയും വിവാഹം നടത്തി കിട്ടിയാൽ മതിയെന്നായിരുന്നു. കാരണം ദേവേട്ടന് എന്നെത്തന്നെ വേണമെന്ന പിടിവാശിയിലായിരുന്നു. പിന്നെ അന്ന് സ്ത്രീധനം ആവശ്യപ്പെടാൻ ദേവേട്ടൻ സമ്മതിച്ചുമില്ല. ഇന്നിപ്പോൾ  അക്കാര്യം പറഞ്ഞ് അവർ ദേവേട്ടനോട് ഇടയ്ക്കിടയ്ക്ക് കലഹിക്കാറുണ്ട്.

ദേവേട്ടന്‍റെ ഇളയ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലിയിൽപ്പെട്ടവരാണ് ദേവേട്ടന്‍റെ വീട്ടുകാർ. അവർ വിചാരിച്ചാൽ അത്രത്തോളം സ്ത്രീധനമൊന്നും കൊടുക്കുവാൻ കഴിയുകയില്ല. മൂത്ത സഹോദരിയുടെ വിവാഹം നടത്തിയപ്പോൾ കൊടുക്കേണ്ടിയിരുന്ന തുക മുഴുവൻ അവർ നൽകിയിട്ടുമില്ല. അതിന്‍റെ പേരിൽ ആ സഹോദരിയുടെ വീട്ടുകാരുമായി ദേവേട്ടന്‍റെ വീട്ടുകാർ കലഹത്തിലുമാണ്. ഒരു പക്ഷേ ആ സഹോദരിയുടെ വിവാഹമോചനം വരെ നടന്നേയ്ക്കുമെന്നാണ് പറയുന്നത്.

കൃഷ്ണമോൾ പറഞ്ഞു നിർത്തി ഞങ്ങളെത്തന്നെ ആകാംക്ഷയോടെ നോക്കിയിരുന്നു. ഒരുപക്ഷേ ഏതെങ്കിലും രീതിയിൽ ഞങ്ങളെവളെ സഹായിക്കുമെന്ന് അവൾ കരുതിയതു പോലെ തോന്നി. അതിനുവേണ്ടി കൂടിയാണ് അവൾ ഇപ്രാവശ്യം ഞങ്ങളെക്കാണാൻ വന്നത്. നേരത്തെ ഞാൻ ഊഹിച്ചതു പോലെ തന്നെയാണ് കാര്യങ്ങൾ.

ഞങ്ങളിൽ നിന്നും അകലം സൂക്ഷിച്ചിരുന്ന ദേവാനന്ദിനെ നയരൂപത്തിൽ വിളിച്ചു വരുത്തി, ഞങ്ങളെ തൃപ്തിപ്പെടുത്താൻ അവൾ ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. അവൾ പെട്ടെന്ന് കരഞ്ഞു കൊണ്ട് ഇങ്ങിനെ പറയാൻ തുടങ്ങി.

“ഇത്തവണ ഞാൻ മടങ്ങിച്ചെല്ലുമ്പോൾ കുറച്ചെങ്കിലും പണവും കൊണ്ട് ചെന്നില്ലെങ്കിൽ ദേവേട്ടന്‍റെ അമ്മയും സഹോദരിമാരും എനിക്കൊരു സ്വൈര്യവും തരില്ല. ദേവേട്ടൻ മലയാളിയായ എന്നെ വിവാഹം കഴിച്ചതു കൊണ്ടാണ് അവർക്കീ ഗതി വന്നതെന്നാണവരിപ്പോൾ പറയുന്നത്. അല്ലെങ്കിൽ അവർ പഞ്ചാബികളുടെ ഇടയിൽ നിന്ന് നല്ല പെൺകുട്ടികളെത്തന്നെ, കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ദേവേട്ടന് കിട്ടുമായിരുന്നുവത്രെ…”

കൃഷ്ണമോളുടെ വാക്കുകൾ എന്‍റേയും, നരേട്ടന്‍റെയും ഉറക്കം കെടുത്തി. രാത്രിയിൽ ഞങ്ങളൊരുമിച്ച് ആലോചിച്ചു. ബാങ്കിൽ നരേട്ടന്‍റെ ഓപ്പറേഷനു ശേഷമുള്ള അൽപം പൈസ ബാക്കി കിടപ്പുണ്ട്. അതിപ്പോൾ നൽകി ഈ പ്രശ്നം തൽക്കാലത്തേയ്ക്ക് അവസാനിപ്പിക്കാമെന്ന് ഞങ്ങൾ കരുതി. ആ തുക ബാങ്കിൽ നിന്നുമെടുത്ത് കൃഷ്ണമോൾക്കു നൽകുമ്പോൾ അവൾ പറഞ്ഞു.

“ഇതുകൊണ്ട് ഒന്നുമാവില്ല മമ്മീ…”

“ബാക്കി പിന്നെ എപ്പോഴെങ്കിലും തരാം…” ഞങ്ങൾ പറഞ്ഞു. അങ്ങിനെ മൂന്നു ദിനങ്ങൾ കൂടി കടന്നു പോയി. മൂന്നാം ദിനം വൈകുന്നേരം ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെത്തി. വിവാഹത്തിന് കണ്ടതു പോലെ ഒരു പഞ്ചാബിയുടെ എല്ലാ രൂപഗുണവും ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരൻ. സാധാരണ പഞ്ചാബികൾ ചെയ്യുന്നതു പോലെ ഒരു ടർബനും അയാൾ തലയിൽ കെട്ടിയിരുന്നു. ഒരു ടാക്സി പിടിച്ചാണ് അയാൾ റയിൽവേ സ്റ്റേഷനിൽ നിന്നും വന്നെത്തിയത്. ടാക്സിയിൽ നിന്നിറങ്ങി ഞങ്ങളെക്കണ്ടയുടനെ അയാൾ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.

“നമസ്തേ….” ഒരു മലയാളിയുടെ എല്ലാ ഭാവഹാവാദികളും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ടാണ് ദേവാനന്ദ് അതു പറഞ്ഞത്. വിവാഹ ശേഷം ആദ്യമായിട്ടാണവൻ ഞങ്ങളുടെ വീട്ടിലെത്തുന്നത്. ഞങ്ങളുടെ ഓരേയൊരു മരുമകൻ! ഞങ്ങൾ അവനെ സ്വീകരിക്കാൻ വേണ്ടുന്ന എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ടായിരുന്നു.

“ഹലോ ദേവേട്ടാ…” എന്ന് പറഞ്ഞ് കൃഷ്ണമോളും അപ്പോഴേയ്ക്കും അകത്തു നിന്നും ഓടിയെത്തി. അവളുടെ കൈയ്യിലുണ്ടായിരുന്ന ടുട്ടുമോനെ അവൾ ദേവാനന്ദിനു നൽകി. പിന്നെ അയാളോടു ചേർന്നു നിന്നു കൊണ്ട് ഹിന്ദിയിൽ എന്തോ കളിവാക്കുകൾ പറഞ്ഞു. ഞാനപ്പോൾ കൈയ്യിൽ കരുതിയിരുന്ന ആരതി ഉഴിഞ്ഞ് അവരെ അകത്തേയ്ക്ക് ആനയിച്ചു. നരേട്ടൻ തന്‍റെ ക്യാമറയിൽ ആ ചിത്രങ്ങൾ പകർത്തി.

“ഔവർ ഹേർട്ടി വെൽക്കം ടു ഹോം മൈ സൺ…”

നരേട്ടൻ മരുമകനെ സ്വാഗതം ചെയ്ത് ഷേക്ക് ഹാന്‍റ് നൽകിക്കൊണ്ടു പറഞ്ഞു.

“വി ആർ സീയീംഗ് യൂ ഫോർ ദി ഫസ്റ്റ് ടൈം ആഫ്റ്റർ യൂ മാരിഡ് മൈ ഡോട്ടർ… വൈൽക്കം ടു ദി ഫാമിലി… ഹാവ് എ ബ്ലെസ്സ്ഡ് ഈവനിംഗ്…”

നരേട്ടൻ ദേവാനന്ദിന്‍റെ കൈകളിൽ പിടിച്ചു കുലുക്കി പുഞ്ചിരി തൂകി കൊണ്ടു വീണ്ടും പറഞ്ഞു. അതുകേട്ട് ദേവാനന്ദ് വികാര വിക്ഷുബ്ധതയോടെ കൃഷ്ണമോളെ നോക്കി. അടുത്ത ക്ഷണം ഞങ്ങളുടെ കാലുകളിൽ വീണ് മാപ്പപേക്ഷിക്കും മട്ടിൽ പറഞ്ഞു.

“ആപ് നേമുഛേ മാഫ് കീജിയേ… മൈംനേ ഗലത്കിയാ… മൈം ആപ് ലോഗോം കൊ ഗലത് സമത്സാ… ആപ് സബ് ഫൂൽ കർകേ മുഛേ ആശീർവാദ് ദേ ദോ…” (അങ്ങ് എനിക്കു മാപ്പു തരണം.. ഞാൻ തെറ്റു ചെയ്‌തു… ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു. നിങ്ങൾ എല്ലാം മറന്ന് എന്നെ അനുഗ്രഹിച്ചാലും…) നരേട്ടൻ കുനിഞ്ഞ് ദേവാനന്ദിനെ പിടിച്ചെഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“തും കുഛ് ഭീ ഗലത് നഹിം കിയാ. ഹം തും സേ ബഹുത് പ്രേം കർതാ ഹൈം…”

അതുകേട്ട് ദേവാനന്ദിന്‍റെ മുഖം വിടർന്നു. പിന്നെ അൽപ ദിവസങ്ങൾ കൊണ്ട് ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട മരുമകനായിത്തീർന്നു. മറ്റുള്ളവരെ കൈയ്യിലെടുക്കുവാൻ ദേവാനന്ദിനു പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാൽ കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്നു ഞങ്ങൾക്കു തോന്നി. ഞങ്ങൾക്കു നഷ്ടമായ മകന്‍റെ സ്‌ഥാനം ദേവാനന്ദ് വീണ്ടെടുത്തു കൊണ്ട് ഞങ്ങളോട് ഇഴുകിച്ചേർന്നു.

പഞ്ചാബികൾക്ക് പൊതുവെയുള്ള ധീരതയും ആത്മാർത്ഥതയും അവനും ഉള്ളതു പോലെ ഞങ്ങൾക്കു തോന്നി.

ഒരാഴ്ച കടന്നു പോയത് ഞങ്ങളറിഞ്ഞില്ല. ആഹ്ലാദവും പൊട്ടിച്ചിരികളും ഞങ്ങളുടെ ഭവനത്തിലും വിരുന്നിനെത്തി. ദേവാനന്ദിനോടും, കൃഷ്ണമോളോടും ടുട്ടുമോനോടുമൊപ്പം ഞങ്ങൾ ഡൽഹിയിലെ ഗുരുദ്വാരയിലും, മറ്റും കറങ്ങി.

ഗുരുദ്വാരയിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നു. ഗുരുനാനാക്ക് ഗീതികൾ നിറഞ്ഞ ആത്മീയമായ ആ അന്തരീക്ഷത്തിൽ അലയടിച്ചു നിന്ന പ്രശാന്തത ഞങ്ങളെ ഹഠാദാകർഷിച്ചു. ദേവാനന്ദിനോടൊപ്പം ഞങ്ങളും അവിടെ പ്രാർത്ഥനാ നിരതരായി നിന്നു. അപ്പോൾ അവിടെ ഞങ്ങളെ തലോടിയിരുന്ന മന്ദമാരുതൻ ഇങ്ങിനെ മന്ത്രിക്കുന്നതായി തോന്നി.

ശാന്തിയുടെ ഈ തീരത്ത് നിങ്ങൾ തേടുന്നതെന്തോ അത് നിങ്ങൾക്ക് ലഭിക്കും.

അതെ! മനഃശാന്തിയുടെ ഒരു അലകടൽ ഞങ്ങളെ വന്ന് പൊതിയുന്നതായി തോന്നി. ഭൗതികതയും തലം വിട്ട്, ആത്മീയതയുടെ തലങ്ങളിലേയ്ക്ക് ആ അന്തരീക്ഷം ഞങ്ങളോരോരുത്തരേയും ആവാഹിച്ചു കൊണ്ടു പോയി.

മനസ്സിന്‍റെ എല്ലാ ആകുലതകളും, വ്യഥകളും അകന്ന് പാപമുക്തമായ ഗംഗയിൽ മുങ്ങി നിവർന്നാലെന്ന പോലത്തെ അനുഭവം.

(ആപ് ലോഗ് കേരൾ സേ ആയേ ഹൈക്യാ?)… നിങ്ങൾ കേരളത്തിൽ നിന്നാണോ വരുന്നത്?… പ്രാർത്ഥനയിൽ മുഴുകി നിന്ന ഞങ്ങളോരുത്തരും ഞെട്ടി ഉണർന്ന് ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കി. പ്രശാന്തമയമായ ആ അന്തരീക്ഷത്തിൽ ഘനഗംഭീരമായ ആ ശബ്ദം ഒരു ഇടിമുഴക്കം പോലെ തോന്നിച്ചു.

ഏതോ പ്രശാന്തമായ മലനിരകളിൽ തട്ടി പ്രതിധ്വനിക്കുന്ന അഭൗമമായ എന്തോ ഒന്നിന്‍റെ അനുരണനം പോലെ ആ ശബ്ദം ഞങ്ങളെ പിടിച്ചു നിർത്തി.

തലയിൽ ടർബൻ കെട്ടി, നരച്ചതായി തടവി ദിവ്യതേജസ്സോടെ അതാ ഒരു ഫക്കീർ മുന്നിൽ നിൽക്കുന്നു.

“ഗുരുജി ആപ് യഹാം…” ദേവാനന്ദ് അദ്ദേഹത്തെ തിരിച്ചറിഞ്ഞതു പോലെ കൈകൂപ്പിത്തൊഴുതു.

“ഹാം… മൈംഹും… ആപ് മേരേ സവാൽ കേ ജവാബ് ദോ… ” അദ്ദേഹം ചോദിച്ചു. ദേവാനന്ദ് ചിരിച്ചു കൊണ്ട് അദ്ദേഹത്തിന് മറുപടി നൽകി. “സിർഫ് മൈം ഹി സിക്ക് ഹും. ബാക്കി സബ് ലോഗ് കേരൾ സേ ഹൈം…

ഞങ്ങൾ സ്ത്രീകളുടെ വസ്ത്രധാരണം കണ്ടിട്ടാകാം അദ്ദേഹം അങ്ങിനെ ചോദിച്ചതെന്ന് ഞങ്ങൾക്കു തോന്നി. ഞാനും, കൃഷ്ണയും അപ്പോൾ മലയാളികൾ ധരിക്കുന്നതു പോലെ സാരിയാണ് ധരിച്ചിരുന്നത്.

തുടർന്നദ്ദേഹം ടൂറിസ്റ്റുകളായ ഞങ്ങൾക്ക് സ്വാഗതമോതി, ആ ഗുരുദ്വാരയുടെ പ്രാധാന്യത്തെക്കുറിച്ചും അവിടത്തെ പ്രത്യേക മതാനുഷ്ഠാനങ്ങളെക്കുറിച്ചും പറഞ്ഞു തന്നു. ദേവാനന്ദൊഴിച്ച് ഞങ്ങളെല്ലാവരും കൗതുകത്തോടെ അതുകേട്ടു നിന്നു. ദേവാനന്ദിന് ചിരപരിചിതമായിരുന്നു ആ ഗുരുദ്വാരയും, അവിടത്തെ പൂജാവിധികളും. ആ ഫക്കീറിനെയുമെല്ലാം. ഡൽഹിയിലായിരുന്നപ്പോൾ ദേവാനന്ദ് മിക്കവാറും അവിടെ പോകാറുണ്ടായിരുന്നുത്രെ.

“അദ്ദേഹം ദിവ്യനായ ഒരു ഫക്കീറാണ്. പലപ്പോഴും അദ്ദേഹം പ്രവചിച്ചിട്ടുള്ളതെല്ലാം ശരിയായി വന്നിട്ടുണ്ട്.” ദേവാനന്ദ് പറഞ്ഞു.

മടങ്ങിപ്പോരുമ്പോൾ ടുട്ടുമോനെക്കണ്ട് അദ്ദേഹം പറഞ്ഞു.“ ഈ പൈതൽ നിങ്ങളുടെ മരിച്ചു പോയ മകന്‍റെ പുനഃർജന്മമാണ്.”

നരേട്ടനും എനിക്കും ഇതിൽപ്പരം ആഹ്ലാദമുണ്ടാകാനില്ല. പിന്നീട് ഞങ്ങൾക്കദ്ദേഹം ചില മധുര പലഹാരങ്ങൾ പ്രസാദമായി നൽകി. വീണ്ടും വരുവാനാവശ്യപ്പെട്ട് യാത്രാമംഗളമോതി.

അവിടെ നിന്ന് തിരികെ പ്പോരുമ്പോൾ ഞങ്ങളെല്ലാവരും ആ ഗുരുദ്വാരയുടെ ആത്മീയമായ പരിവേഷത്താലാകർഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും അങ്ങോട്ടു പോകുവാനുള്ള ഒരുപ്രേരണ ഞങ്ങളുടെ ഉള്ളിലുണ്ടായി.

മടക്കയാത്രയിൽ എല്ലാവരും ക്ഷീണിതരായിരുന്നുവെങ്കിലും ഉള്ളിൽ ഒരു പ്രത്യേക ഉന്മേഷം തുടിച്ചിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ ദർശനം തികച്ചും അന്വർത്ഥമാണെന്ന് ആ യാത്രയിൽ ഞങ്ങൾക്കും ബോദ്ധ്യമായി. അതോടെ ദേവാനന്ദ് എന്ന പഞ്ചാബി മരുമകനോടു തോന്നിയിരുന്ന അകൽച്ചയുടെ അവസാനത്തെ തരിമ്പും അപ്രത്യക്ഷമായി. വീട്ടിൽ മടങ്ങിയെത്തുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ഏതോ ഗിരിശൃംഗങ്ങളിൽ തപസ്സു ചെയ്തെത്തിയ മുനിയുടെ പ്രശാന്തത മനസ്സിനെ ആവരണം ചെയ്‌തിരുന്നു.

“എത്ര പ്രശാന്തമായ സ്‌ഥലം. അല്ലേ മീരാ… മനസ്സിനെ പിടിച്ചു നിർത്തുന്ന ആത്മീയ പരിവേഷം… ഏറെ നാളുകൾക്കു ശേഷം മനസ്സിൽ ശാന്തി വന്നു നിറയുന്നു. പ്രത്യേകിച്ച് ആ ഫക്കീറിനെ കാണുകയും അദ്ദേഹത്തിന്‍റെ വാക്കുകൾ കേൾക്കുകയും ചെയ്‌ത ശേഷം…” നരേട്ടൻ ഒരു നിമിഷനേരത്തേയ്ക്ക് വാചാലനായി.

“അതെ നരേട്ടാ… ഞാനും അതനുഭവിച്ചറിയുന്നു… രാഹുൽ മോന്‍റെ വേർപാടിനു ശേഷം ഏറെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന എല്ലാ ആകുലതകളിൽ നിന്നും മുക്തി നേടിയതു പോലെ.” ഞാൻ മെല്ലെ പ്രതിവചിച്ചു.

“ശരി…ശരി… രണ്ടു ദിവസം കഴിഞ്ഞ് ഇനി ഗുരുവായൂർക്ക് പോകാനുള്ളതാണ്. ആ തിരുസന്നിധിയിലെത്തുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ കുറെക്കൂടി ആശ്വാസം വന്നു നിറയും.”

“ശരിയാണ് നരേട്ടാ… ഇങ്ങനെ കുറെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് നമ്മുടെ ഒരാവശ്യമായി ഇപ്പോൾ തോന്നുന്നു. ഇനിയും മക്കൾ തിരികെ പോയാലും നമുക്കൊന്നിച്ച് അങ്ങനെയൊരു യാത്ര പുറപ്പെടാം. അനേകം തീർത്ഥ ഭൂമികൾ സന്ദർശിച്ച്…. തീർത്ഥസ്നാനം ചെയ്‌ത്. ഒരു പക്ഷേ ഈ ജന്മത്ത് നാമറിഞ്ഞോ അറിയാതെയോ ചെയ്‌ത എല്ലാ പാപകർമ്മങ്ങളും കഴുകിക്കളഞ്ഞ്… അങ്ങിനെ ഒരു യാത്ര കഴിയുമെങ്കിൽ ഗംഗയിൽ ഒരു പുണ്യസ്നാനം കൂടി ചെയ്‌തു കഴിയുമ്പോൾ ഈ ജന്മത്തിലെ എല്ലാ പാപ കർമ്മങ്ങൾക്കും ദോഷ പരിഹാരമാകുമെന്ന് എനിക്കു തോന്നുന്നു.”

മറ്റേതോ അലൗകികമായ ലോകത്തിൽ നിന്നെന്നപോലെ എന്‍റെ ശബ്ദമപ്പോൾ ശാന്തവും ദീപ്തവുമായിരുന്നു. സത്യത്തിൽ അങ്ങിനെയൊരു യാത്രയ്ക്കായി എന്‍റെ ഹൃദയം ഏറെ നാളായി തുടി കൊട്ടിയിരുന്നു. ആത്മാവിന്‍റെ ആഴങ്ങളെ വലയം ചെയ്‌തിരുന്ന അസ്വസ്ഥതയുടെ മുകുളങ്ങളെ പറിച്ചെറിയാനുള്ള ആവേശം എന്‍റെ വാക്കുകളിൽ നിറഞ്ഞു നിന്നു. പോരാത്തതിന് രാഹുൽ മോന്‍റെ ആത്മശാന്തിയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹം. അവനു വേണ്ടി ഗംഗയുടെ പുണ്യതീരങ്ങളിൽ ഒരു ബലിയിടൽ.

കാലത്തിന്‍റെ കൈവഴികളിലൂടെ ഒരു പൊങ്ങു തടി പോലെ ഒഴുകി പോകുമ്പോഴും ശാന്തിയുടെ തീരം പ്രാപിക്കാനാവാതെ ആ പൊങ്ങുതടി എവിടെയാണ് പൊട്ടിത്തകരുക എന്ന് പലപ്പോഴും ഞാനോർത്തിരുന്നു. പിന്നീടുള്ള ദിനരാത്രങ്ങൾ എന്‍റെ ആ നിഗമനത്തെ ശരിവയ്ക്കുന്നതായിരുന്നു.

ആത്മശാന്തിയ്ക്കായി ഞങ്ങൾ തുടരുവാൻ നിശ്ചയിച്ചിരുന്ന ആ യാത്രകൾ… അവ എന്നേയ്ക്കുമായി ഞങ്ങൾക്കുപേക്ഷിയ്ക്കേണ്ടി വരുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഗുരുദ്വാരയിലേയ്ക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അന്നും, പിറ്റേന്നും അതിന്‍റെ പിറ്റേന്നും ഞങ്ങൾ ടുട്ടുമോന്‍റെ കളിചിരികളിൽ മുഴുകി കഴിഞ്ഞു. അവന്‍റെ അവ്യക്‌തമായ വാമൊഴികളിൽ ഞങ്ങൾ സ്വർഗ്ഗം കണ്ടു. രാഹുൽ മോന്‍റെ മുഖസാദൃശ്യവും, ഫക്കീറിന്‍റെ വാക്കുകളും ആ കുരുന്നിനെ വേർപിരിയാനാവാത്ത വിധം ഞങ്ങളോടടുപ്പിച്ചു.

നരേട്ടൻ ജീവിതത്തിൽ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം അനുഭവിക്കുന്നത് ഞാൻ കണ്ടു. നരേട്ടന്‍റെ എല്ലാം മറന്നുള്ള പൊട്ടിച്ചിരികൾ ആ വീടിനുള്ളിൽ മുഴങ്ങി. ഒരുപക്ഷേ അണയാറായ ഒരു ദീപത്തിന്‍റെ ആളിക്കത്തലായിരുന്നു അതെന്ന് ഞാൻ വൈകിയാണറിഞ്ഞത്. ഒരുപക്ഷേ അന്നതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഏറെ കരുതൽ നൽകുമായിരുന്നല്ലേ?… എങ്കിൽ ഒരുപക്ഷേ എന്‍റെ ജീവിതത്തിൽ നിന്നും നരേട്ടനെ പറിച്ചെടുക്കാൻ ഒരു ശക്തിക്കുമാകുമായിരുന്നില്ല. ഒരു മാടപ്രാവിന്‍റേതു പോലെ നിർമ്മലമായ ആ സ്നേഹത്തെ ഞാൻ കൈക്കുമ്പിളിലൊതുക്കി നിർത്തുമായിരുന്നു. ഒരു ശക്തിക്കും വിട്ടുകൊടുക്കാതെ… കൂടുതൽ ഇറുകെപ്പുണർന്ന് അപ്പോഴേയ്ക്കും കാലം എന്നെ അതിനു പ്രാപ്തയാക്കിയിരുന്നു.

മറ്റൊരാളെ വിവാഹം കഴിച്ച്, ചാരിത്യ്രഭംഗം വന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ ആത്മാർത്ഥ പ്രേമം എന്നത് കേവലം ശാരീരികമായ ഒരാകർഷണമല്ല, മറിച്ച് ആത്മാവിന്‍റെ ലയിച്ചു ചേരലാണെന്ന് അദ്ദേഹമറിഞ്ഞിരുന്നു. നരേട്ടന്‍റെ ഹൃദയവും എന്നോടുള്ള വികാരങ്ങളും എത്രമാത്രം നിർമ്മലമാണെന്ന് തിരിച്ചറിഞ്ഞ കാലം തൊട്ട് ഞാനദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കാൻ പരിശ്രമിച്ചിരുന്നു. ആ പരിശ്രമം വിജയപഥത്തിലെത്തിയ നാളുകളിലൊന്നിൽ മരണം ഒരു കഴുകനെപ്പോലെ പറന്നെത്തി എന്‍റെ കൈക്കുമ്പിളിൽ നിന്ന് ആ ഹൃദയത്തെ കൊത്തിയെടുത്ത് പറന്നു കഴിഞ്ഞിരുന്നു. അതെ… നരേട്ടനും… ഫഹദ്സാറും… രണ്ടുപേരും എനിക്കു പകർന്നു നൽകിയത് ആത്മാർത്ഥ പ്രണയത്തിന്‍റെ ദീപ്തജ്വാലകളായിരുന്നു. ലോകത്തിൽ രണ്ടു പുരുഷന്മാരെ വിവാഹം കഴിക്കേണ്ടി വന്ന ചുരുക്കം ചില സ്ത്രീകൾക്കു മാത്രം ലഭിച്ചിട്ടുള്ള ആ സൗഭാഗ്യം. പക്ഷേ ആ ഭാഗ്യം ദൗർഭാഗ്യമാക്കി മാറ്റി ഈശ്വരൻ എന്നിൽ നിന്നും അടർത്തിയെടുത്ത്, അവരിരുവരേയും എനിക്കു നഷ്ടപ്പെടുത്തിയത് വളരെ പെട്ടെന്നാണ്.

അതെ! അന്ന് രണ്ടുനാളുകൾ കഴിഞ്ഞ് ഒരു പുലർ കാലത്ത്, കേരളത്തിലേയ്ക്കുള്ള ഫ്ളൈറ്റിൽ, ഞങ്ങൾ ഗുരുവായൂർക്ക് യാത്ര പുറപ്പെട്ടു. നരേട്ടന്‍റെ മടിയിൽ ടുട്ടുമോൻ ഉല്ലാസവാനായിരുന്നു. അവൻ തന്‍റെ പിഞ്ചിളം കാൽ നരേട്ടന്‍റെ നെഞ്ചത്തമർത്തി കുതിച്ചു കൊണ്ടിരുന്നു. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയ്ക്കിടയിൽ അവൻ അവ്യക്തമായി അപ്പൂപ്പാ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അതു കണ്ട് ദേവാനന്ദ് ചിരിച്ചു കൊണ്ട് ഇംഗ്ലീഷിൽ തിരുത്തി കൊടുത്തു ഗ്രാൻഡാ പാ എന്ന്.

യാത്രയ്ക്കിടയിൽ മുഴുവൻ സമയവും അവൻ നരേട്ടന്‍റെ കൈകളിൽ തന്നെയായിരുന്നു. ഇത്രയധികസമയം അവനെ കൈകളിലെടുത്തു ലാളിക്കുന്നത് നരേട്ടന്‍റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന സംശയം എനിയ്ക്കുണ്ടായിരുന്നു. എന്നാൽ ഒരിയ്ക്കലും വേർപിരിയാനാവാത്ത വിധം ആ ഹൃദയങ്ങൾ ഒട്ടിച്ചേർന്നു കഴിഞ്ഞുവെന്ന് ആർക്കും ഊഹിക്കാനാവുമായിരുന്നു.

“അവന് പപ്പായെത്തന്നെ മതിയല്ലോ… ഇനി ഞങ്ങളുടെ ഒപ്പം അവൻ വരികയില്ലെന്നു വരുമോ?…” കൃഷ്ണമോൾ സംശയം പ്രകടിപ്പിച്ചു.

“അതെ… അവനിനി എന്‍റെ കൂടെത്തന്നെയുണ്ടാകും. നിങ്ങൾ അവനെ എന്‍റടുത്ത് നിർത്തിയിട്ടു പൊയ്ക്കോളൂ… ഞങ്ങൾ അവനെ നോക്കി വളർത്തിക്കോളാം… നരേട്ടന്‍റെ വാക്കുകൾ കേട്ട് കൃഷ്ണമോൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അത് നല്ല കാര്യമാണല്ലോ പപ്പാ… എനിക്കും ദേവേട്ടനും സുഖമായി ഓഫീസിൽ പോയി വരാം…”

“അതെ, അങ്ങനെ തന്നെ മതി എനിക്കിനി ഇവനില്ലാതെ ജീവിയ്ക്കാൻ പറ്റുകയില്ല…”

ആ വാക്കുകൾ യഥാർത്ഥത്തിലുള്ളതായിരുന്നു. നരേട്ടന് ഒരിയ്ക്കലും അവനെ വേർപിരിയാൻ കഴിയുമായിരുന്നില്ല. അവനെ കണ്ടതു മുതൽ രാഹുൽമോന്‍റെ നഷ്ടം ഞങ്ങൾ രണ്ടുപേരും മറന്നു തുടങ്ങിയിരുന്നു. ഇനിയുമൊരു വേർപാട്… അത് എന്നെക്കാളേറെ നരേട്ടന് അസഹ്യമാകുമെന്നു തോന്നി. കൃഷ്ണമോൾ പകുതി കാര്യമായും, പകുതി തമാശയായും ആ വാക്കുകളെ ചിരിച്ചു തള്ളി. എന്നാൽ അവളുടെ ഉള്ളിന്‍റെ ഉള്ളിൽ ഒരു നിമിഷത്തേയ്ക്കെങ്കിലും അത്തരമൊരു മോഹം ഉടലെടുത്തു കാണുമെന്ന് എനിക്കറിയാമായിരുന്നു.

ഓഫീസിലെ തിരക്കുള്ള ജോലിയ്ക്കിടയിൽ പലപ്പോഴും കുഞ്ഞിന്‍റെ കാര്യം അവർക്കൊരു ബാധ്യതയാകുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു വേലക്കാരിയെ കിട്ടാനില്ലാത്ത അവസരങ്ങളിൽ. പലപ്പോഴും ലീവെടുത്ത് അവർ മാറി മാറി നിന്ന് കുഞ്ഞിനെ നോക്കേണ്ടി വരാറുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ച് കൃഷ്ണമോൾ പറഞ്ഞു.

“എങ്കിൽ പപ്പയും മമ്മിയും ഡൽഹിയിലെ വീട് വിറ്റ് ഞങ്ങളുടെ കൂടെ പോരൂ… പപ്പ റിട്ടയർ ചെയ്‌തല്ലോ. മമ്മിയും വോളന്‍ററി റിട്ടയർമെന്‍റ് എടുക്കൂ… നമുക്കെല്ലാവർക്കും കൂടി ബാംഗ്ലൂരിൽ ഒരു ഫ്ളാറ്റു വാങ്ങി സുഖമായി കഴിയാം.” അവൾ നേരത്തെ മറ്റെന്തൊക്കെയോ കണക്കു കൂട്ടുന്നുണ്ടെന്ന് എനിക്കു തോന്നിയിരുന്നു.

അവളുടെ ഭർത്താവിന്‍റെ കൂട്ടുകുടുംബത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം ചിലപ്പോൾ സ്വന്തമായി ഒരു ഫ്ളാറ്റു വാങ്ങി അങ്ങോട്ട് മാറുക എന്നുള്ളതായിരിക്കാം. അതിനുവേണ്ടി പണം സംഘടിപ്പിക്കുവാൻ വേണ്ടിയായിരിക്കണം അവൾ വീടു വിൽക്കുവാൻ ആവശ്യപ്പെടുന്നത്. കൃഷ്ണമോളുടെ വാക്കുകൾ കേട്ട് നരേട്ടൻ പറഞ്ഞു.

“അതെ… അതു ശരിയാണ്. അതിനെപ്പറ്റി ഗൗരവമായിട്ട് ആലോചിക്കേണ്ടിയിരിക്കുന്നു. തിരിച്ച് ഡൽഹിയിലെത്തട്ടെ… നമുക്ക് ഒരു തീരുമാനത്തിലെത്താം.”

ആ വാക്കുകൾ എന്നിലൊരു നടുക്കമുളവാക്കി. അപ്പോൾ എന്‍റെ ജോലി. ഡൽഹിയിലെ മറ്റു കാര്യങ്ങൾ എല്ലാമുപേക്ഷിക്കുകയോ… എന്താണ് നരേട്ടൻ ഉദ്ദേശിക്കുന്നത്.

വീടു വിറ്റു കിട്ടുന്ന പണത്തിൽ ഒരു ഭാഗം സ്ത്രീധനമായി ദേവാനന്ദിന്‍റെ വീട്ടുകാർക്കു കൊടുക്കുവാനും ബാക്കി പണം ഫ്ളാറ്റു വാങ്ങാനുപയോഗിക്കുവാനുമായിരിക്കും അവളുടെ പ്ലാൻ. അങ്ങിനെയെങ്കിൽ ഞങ്ങൾ തികച്ചും വഴിയാധാരമായതു തന്നെ. എന്‍റെ മനസ്സു പറഞ്ഞു. ഏതായാലും ഇപ്പോൾ അതേപ്പറ്റി ഒരു ചർച്ചവേണ്ടെന്നു നരേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. ഞാൻ തീരുമാനിച്ചു.

ഞങ്ങളുടെ ഫ്ളൈറ്റ് മെല്ലെ മെല്ലെ എയർപോർട്ടിലേയ്ക്ക് താണിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ജീവിതത്തിൽ അനിശ്ചിതമായ പലതും ഞങ്ങളെ പിന്നിട്ടു കൊണ്ടിരുന്ന വെൺമേഘങ്ങളിൽ ഉപേക്ഷിച്ച് സുനിശ്ചിതമായ മറ്റൊരു യാത്ര തുടരുവാൻ ഞങ്ങൾ പ്രേരിതരായി.

എങ്കിലും എന്‍റെ മനസ്സപ്പോൾ എന്തിനെന്നറിയാതെ തുടിച്ചു കൊണ്ടിരുന്നു. അജ്ഞാതമായ ഏതോ അസ്വാസ്‌ഥ്യങ്ങളിലേയ്ക്ക് ഹൃദയം വഴുതി വീഴുന്നതു പോലെ.

ഞങ്ങളുടെ ഫ്ളൈറ്റ് നെടുമ്പാശേരിയിൽ താണിറങ്ങുമ്പോൾ അസന്തുഷ്ടമായ ഒരു ഭൂതകാലം മുന്നിൽ ഇതൾ വിടരുന്നതായി എനിക്കനുഭവപ്പെട്ടു. ഓർമ്മകളിൽ മനസ്സ് കൈവിട്ട് പോകുന്നതു പോലെയും.

ഒരു നിമിഷം മനസ്സു പതറിയോ? ഇനിയങ്ങോട്ട് ഏതോ ദുരനുഭവങ്ങൾ എന്നെ കാത്തിരിക്കുന്നതായി മനസ്സു പറഞ്ഞു.

മരവിച്ച മനസ്സുമായി തളർന്നിരിയ്ക്കുമ്പോൾ ആ അനൗൺസ്മെന്‍റ് ഒഴുകിയെത്തി. ഞങ്ങളുടെ ഫ്ളൈറ്റ് കേരളമെന്ന മനോഹര ഭൂപ്രദേശത്തെ പുൽകുകയാണെന്ന അനൗൺസ്മെന്‍റ്…

നെടുമ്പാശേരിയിൽ ഞങ്ങളുടെ ഫ്ളൈറ്റ് മെല്ലെമെല്ലെ ഒരു കഴുകനെ പ്പോലെ താണിറങ്ങി എയ്റോഡ്രോമിലെ പുൽപ്പരപ്പിൽ തൊട്ടയുടനെ ഒരു ദീർഘശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഇതാ വീണ്ടും ഒരിയ്ക്കൽ കൂടി ഉപേക്ഷിക്കപ്പെട്ട പലതും എന്നിൽ ഉയർന്നെഴുന്നേൽക്കുവാൻ തുടങ്ങുന്നു.

ഇവിടെ ഈ മണ്ണിലുറങ്ങുന്ന എന്‍റെ സ്വപ്നങ്ങൾ. കൈവിടാനാകാതെ മുറുകെപ്പിടിക്കാൻ തുനിഞ്ഞ ബന്ധങ്ങൾ… ബന്ധനങ്ങൾ എല്ലാമെല്ലാം ഓർമ്മയുടെ ആവനാഴിയിൽ വീണ്ടും വീണ്ടും വന്നു നിറയാൻ തുടങ്ങുന്നു. വേണ്ട ഒന്നുമോർക്കേണ്ട… ആ ഓർമ്മകൾ ഒരു പക്ഷേ വീണ്ടുമൊരിക്കൽ കൂടി മനസ്സിനേയും ശരീരത്തേയും ചുട്ടുപൊള്ളിച്ചേക്കാം. താനിന്നൊരമ്മയാണ്… ഭാര്യയാണ്… അതിലുപരി ഒരു മുത്തശ്ശിയായി കഴിഞ്ഞവളാണ്. നരേട്ടനിലും എന്‍റെ കുടുംബത്തിലും മാത്രം ഒതുങ്ങേണ്ടവൾ. സ്നേഹത്തിന്‍റെ ആ സുവർണ്ണ ബലികുടീരം ഈ മണ്ണിലും എന്‍റെ മനസ്സിലും മാത്രം ഉറങ്ങിക്കിടക്കട്ടെ…

ഒരിയ്ക്കലും ഉണരാതെ…

“വാഹ്…. ബ്യൂട്ടിഫുൾ പ്ലേസ്…”

ദേവാനന്ദ് ചുറ്റിനും നോക്കി അത്ഭുതത്തോടെ പ്രതിവചിക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടിത്തിരിഞ്ഞത്. കേരളത്തിന്‍റെ രൂപഭംഗിയിൽ മനം മയങ്ങിയെന്ന പോലെ ദേവാനന്ദ് അൽപനേരം നിന്നു. പിന്നെ ഫോട്ടോകൾ എടുക്കാൻ തുടങ്ങി. ഞങ്ങൾ ഓരോരുത്തരേയും, പിന്നെ എല്ലാവരെയും ഒന്നിച്ചു നിർത്തിയും, മോനോടൊപ്പം മാത്രമായിട്ടും, അങ്ങിനെ നിരവധി ഫോട്ടോകൾ നെടുമ്പാശേരി എയർപോർട്ടിന്‍റെ പശ്ചാത്തലത്തിൽ ദേവാനന്ദ് എടുത്തു. എല്ലാം കഴിഞ്ഞ് ടാക്സി കാറിലേയ്ക്കു കയറും മുമ്പ് നരേട്ടൻ പറഞ്ഞു.

“മോനോടൊപ്പം എടുത്ത ആ ഫോട്ടോകളിൽ ചിലത് ഞങ്ങൾക്ക് വേണം. ഞങ്ങളുടെ ആൽബത്തിൽ സൂക്ഷിക്കാൻ.”

ഭൂതകാലത്തിന്‍റെ നനുത്ത പ്രകാശം സ്ഫുരിക്കുന്ന ആ സ്മരണകളെ ഒരു കുഞ്ഞിനെയെന്ന പോലെ തൊട്ടുതലോടുമ്പോഴോർത്തു, ആൽബത്തിൽ സൂക്ഷിയ്ക്കുവാനായി നരേട്ടൻ ചോദിച്ചു വാങ്ങിയ ആ ഫോട്ടോകളുടെ അവകാശി ഇന്ന് ഞാൻ മാത്രമാണ്.

എന്നെന്നും ഒരു വിഷാദസ്മിതം വിരിയിച്ചു കൊണ്ട്, ഉണരുന്ന ഓർമ്മകളെ തഴുകാനായി മാത്രം ഞാനാഫോട്ടോകൾ ഇന്നും സൂക്ഷിക്കുന്നു. ഒരു നിധി പോലെ.

പ്രൊഫ. മീരാ നാരായണൻ തലയിണയ്ക്കിടയിൽ താൻ സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ വലിച്ചെടുത്തു. ഹോസ്പിറ്റലിലേയ്ക്കു പോരുമ്പോൾ ഞാൻ ഒരു നിധി പോലെ കൈയ്യിലെടുത്ത ഏതാനും വസ്തുക്കളിലൊന്ന് ആ ആൽബമായിരുന്നു. ഉണരുന്ന ഓർമ്മകളെ ഹൃദയത്തോട് ചേർത്തു തഴുകാൻ. ഒരു കാലഘട്ടത്തിന്‍റെ മരിയ്ക്കാത്ത മധുര സ്മരണകളിലൂടെ ജീവിതത്തെ വീണ്ടും വീണ്ടും പുണരാൻ. എനിക്കതതാവശ്യമായിരുന്നു.

പക്ഷേ ഇന്നിപ്പോൾ ആ ഓർമ്മകൾ, ചിലപ്പോഴെങ്കിലും അണയാതെ കിടന്ന ഒരു കനൽ പോലെ എന്‍റെ മനസ്സിനെ ചുട്ടു പൊള്ളിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഒറ്റപ്പെടലിന്‍റെ ഈ തുരുത്തിൽ ഒരു നനുത്ത പച്ചപ്പായി ആ ഓർമ്മകൾ പെയ്തിറങ്ങിയെങ്കിൽ എന്ന് ഞാനറിയാതെ ആഗ്രഹിച്ചു പോകുന്നു. അതിനുവേണ്ടിയാണ് ആ ഓർമ്മകളെ വീണ്ടും വീണ്ടും ഞാനിന്നു ഹൃദയത്തിലിട്ടു താലോലിക്കുന്നത്. വീണ്ടും ഓർമ്മകളുടെ താഴ്വരയിൽ ഒരു കുളിർമഴയായി പെയ്തിറങ്ങുമ്പോൾ.

“മാഡം, ഈ ഇഞ്ചകഷ്‌ൻ ഒന്നെടുത്തോട്ടെ… ആ വലതുകരം ഒന്നു നീട്ടിത്തരൂ…” ഹിന്ദിയിലുള്ള അഭ്യർത്ഥന കേട്ട് ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കി. തൂവെള്ള ഡ്രസ്സണിഞ്ഞ് ഒരു വിശുദ്ധയെപ്പോലെ പുഞ്ചിരി തൂകി നിൽക്കുന്ന സിസ്റ്റർ.

ഒരു മായിക സ്വപ്നത്തിൽ നിന്നുണർന്നാലെന്നപോലെ വർത്തമാന കാലത്തിന്‍റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേയ്ക്ക് വീണ്ടും. വലതുകരം സിസ്റ്ററിനു നേരെ നീട്ടിപ്പിടിക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. ആ ഒരു വേദന പോലും സഹിയ്ക്കാനുള്ള ത്രാണിയപ്പോൾ ഇല്ലെന്നു തോന്നി. അൽപ സമയത്തിനുള്ളിൽ ആ പാദപതനം അകന്നകന്നു പോയി. ഇറുകെപ്പൂട്ടിയ മിഴിയ്ക്കുള്ളിൽ ഓർമ്മകൾ വീണ്ടും തിരയിളകി.

പ്രകൃതി രമണീയത  നിറഞ്ഞ സ്‌ഥലങ്ങൾ പിന്നിട്ടു കൊണ്ട് ഞങ്ങളുടെ കാർ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. പച്ചത്തഴപ്പാർന്ന മലനിരകളും, പാടവരമ്പുകളും വരമ്പത്തു പറന്നിറങ്ങുന്ന വെള്ള കൊക്കുകളും, ഇടയിലൂടൊഴുകുന്ന കൊച്ചു പുഴകളും. അവയിൽ നിറഞ്ഞു നിൽക്കുന്ന ആമ്പലും കൂമ്പിയതും വിടർന്നതുമായ താമരപ്പൂക്കളം, എല്ലാ കൂടിച്ചേർന്ന് ഒരു സുന്ദര സുരഭില ഭൂപ്രദേശം ഞങ്ങളുടെ കണ്മുന്നിൽ വിരിഞ്ഞു വന്നു. പ്രകൃതിയുടെ കാൻവാസിൽ ആരോ വരച്ചിട്ട സുന്ദര ചിത്രം പോലെ… ദേവാനന്ദ് അവയെല്ലാം കണ്ടാസ്വദിച്ചിരുന്നു.

ഇടയ്ക്ക് പാടവരമ്പത്തു നിന്നും കൂട്ടത്തോടെ പറന്നുയരുന്ന കൊറ്റികളെ നോക്കി അയാൾ ആനന്ദതുന്ദിലനായി പറയുന്നതു കേൾക്കാമായിരുന്നു.

“വാഹ്… ദിസീസ് റിയലി ഗോഡ്സ് ഓൺ കൺട്രി… ഹൗ ബ്യൂട്ടി ഫുൾ ഈസ് ദിസ് വണ്ടർ ഫുൾ പ്ലോസ്…”

“വാഹ്… വാഹ്…” പലപ്പോഴും അത്തരം ചില അതിശയോക്തികളും ദേവാനന്ദ് തുടരെ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. അതെല്ലാം കേട്ട് തെല്ലഹങ്കാരത്തോടെ കൃഷ്ണമോൾ പറയുന്നുണ്ടായിരുന്നു “ഇപ്പോൾ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങൾ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാൾ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…”

(തുടരും)

യാത്രയ്ക്കൊടുവിൽ

റിസർവ്വ് ചെയ്ത സീറ്റിനരികിൽ അയാൾ വന്നിരുന്നപ്പോഴാണ് മയക്കത്തിലായിരുന്ന ജാനകി ഉണർന്നത്. ചെന്നൈയിൽ നിന്ന് ബസ്സ് പുറപ്പെട്ടിട്ട് ഇപ്പോൾ ഏതാണ്ട് രണ്ടു മണിക്കൂറിലധികം ആയി. ബാഗ് എടുത്തു ഒതുക്കി വയ്ക്കുന്നതിനിടയിൽ അടുത്തു വന്നിരുന്ന ആളുടെ മുഖം ജാനകി ശ്രദ്ധിച്ചു. നല്ല പരിചയമുള്ള രൂപം. എവിടെയോ കണ്ട് മറന്നതു പോലെ. മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും. ജാനകിക്ക് അയാളുടെ മുഖം വ്യക്‌തമായി കാണാമായിരുന്നു. കുറച്ചു സമയമെടുത്തെങ്കിലും അവളുടെ ഓർമ്മകളിൽ ആ മുഖം തെളിഞ്ഞു വന്നു…

മനു നാരായണൻ, വർഷങ്ങൾക്കു മുമ്പ് ജാനകിയുടെ വീട്ടുകാർ മാട്രിമോണിയൽ സൈറ്റിൽ നോക്കി മാച്ചിംഗ് കണ്ടുപിടിച്ചതിൽ അവസാനത്തെയാൾ. ഫോണിലും, ഇൻറന്‍റർനെറ്റിലും എത്രയോ തവണ സംസാരിച്ചിരിക്കുന്നു. ഒരിക്കൽ നേരിട്ട് കണ്ടിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ പത്തുവർഷത്തിലേറെയായി. ജാനകി പക്ഷേ ഈ സന്ദർഭത്തെ എങ്ങനെ കൈാര്യം ചെയ്യുമെന്നാലോചിച്ച് വല്ലാതെ അസ്വസ്ഥയായി. അയാൾ തന്നെ തിരിച്ചറിയുമോ എന്ന് ജാനകി ചിന്തിച്ചു കൊണ്ടിരുന്നു.

മാട്രിമോണിയൽ സൈറ്റുകൾ പലതും തെരഞ്ഞതിനു ശേഷമാണ് ഒരുപാട് ആളുകൾക്കിടയിൽ നിന്ന് അന്ന് മനു നാരായണന്‍റെ പ്രൊഫൈൽ തെരഞ്ഞെടുത്തത്. അന്ന് പക്ഷേ ആ വിവാഹാലോചന മുന്നോട്ടു പോയില്ല. ഒരുപാട് കാര്യങ്ങളിൽ സാമ്യതകളുണ്ടായിരുന്നെങ്കിലും മനു നാരായണനുമായി സംസാരിച്ച് ആ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ എന്തു കൊണ്ടോ സാധിച്ചില്ല. ഇതിനു മുമ്പ് പല വ്യക്‌തികളുമായും ഇതേ പ്രശ്നം ജാനകി നേരിട്ടിരുന്നു.

മനു നാരായണനുമായി അതേ പ്രശ്നം വന്നപ്പോഴാണ് ഇത് ഏതെങ്കിലും ഒരാളുമായി വന്ന കുഴപ്പമല്ല എന്ന് മനസ്സിലായത്. അതിനു ശേഷമാണ് അറേഞ്ച് മ്യാരേജ് എന്ന കൺസെപ്റ്റ് തന്നെ ജാനകി മറന്നു തുടങ്ങിയത്.

“ഒരുപാട് പേർക്ക് അറേഞ്ച് മ്യാരേജ് എന്ന ഓപ്ഷൻ നടക്കുമായിരിക്കും. പക്ഷേ എനിക്കത് ചേരില്ല അമ്മ…”

ജാനകി അമ്മയോടത് പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീട് ആ വീട്ടിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വോൾവോ ബസ്സിലെ ടിക്കറ്റിൽ സ്നാക്സും ഉൾപ്പെടുത്തിയിരുന്നു. കണ്ടക്ടർ എല്ലാ സീറ്റിലും സ്നാക്സും മറ്റും വിതരണം ചെയ്യാൻ തുടങ്ങി. ജാനകി ഒട്ടും കംഫർട്ടില്ലാതെയാണ് സീറ്റിൽ ഇരുന്നത്. കണ്ടക്ടർക്ക് സ്നാക്സ് വിതരണം ചെയ്യുന്നതിനിടയിൽ ഇടയ്ക്ക് ബാലൻസ് തെറ്റുന്നുണ്ടായിരുന്നു. മനു അയാളെ സഹായിക്കുന്നതിനു വേണ്ടി ഒരു കൈത്താങ്ങ് കൊടുത്തു. ഒന്നു ചിരിച്ച് നന്ദി പറഞ്ഞ ശേഷം സ്നാക്സ് പ്ലേയ്റ്റ് തൊട്ടടുത്തിരിക്കുന്ന ആൾക്ക് കൊടുക്കുമോ എന്ന് കണ്ടക്ടർ മനുവിനോട് ചോദിച്ചു.

“അതിനെന്താ…”

മനു നാരായൺ മറുപടിയായി പറഞ്ഞു കഴിഞ്ഞ് തെർമോക്കോൾ പ്ലേയ്റ്റ് ജാനകിക്കായി കൈമാറി. മനു തന്നെ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി കണ്ണുകൾ താഴ്ത്തിയാണ് ജാനകി പ്ലേയ്റ്റ് വാങ്ങിയത്. തന്നെ മനു ശ്രദ്ധിക്കുന്നുണ്ടോ അതോ താൻ വെറുതെ ആലോചിച്ചു കൂട്ടുന്നതാണോ എന്ന് കൂടി ജാനകി ചിന്തിക്കാതിരുന്നില്ല. മനു തനിക്കു കിട്ടിയ സ്നാക്സ് കഴിക്കുകയാണ്. ജാനകിയും അത് തുടർന്നു.

ഇടയ്ക്കെപ്പോഴോ പതിഞ്ഞ ശബ്ദത്തിൽ “നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ, ഒരു പരിചയം പോലെ തോന്നുന്നു” സ്നാക്സ് കഴിച്ചു കൊണ്ടു തന്നെ മുഖം തിരിച്ച് മനു ചോദിച്ചു. ജാനകിക്ക് തന്‍റെ ഹൃദയം വേഗത്തിലിടിക്കുന്ന പോലെ തോന്നി. മനു തന്നെ ഓർത്തെടുക്കുന്നുണ്ടോ. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം.

“ഇയാളെവിടെയോ…” ഒന്നു നിർത്തിയതിനു ശേഷം ആലോചിച്ച്” ജാനകി രാമൻ അല്ലേ” മനു പെട്ടെന്നു തന്നെ പറഞ്ഞു.

ജാനകി തന്‍റെ കണ്ണുകൾ ഒന്നു വെട്ടിച്ച ശേഷം മനുവിനെ മനസ്സിലാകാത്ത പോലെ ഇരുന്നു.

“എന്നെ ഓർക്കുന്നില്ലേ, ഞാൻ മനു നാരായണൻ. 2005 ൽ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ട് നമ്മൾ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.” ഇതു പറഞ്ഞ ശേഷം മനു ഒരു സർപ്രൈസ് വന്നതു പോലെ കുലുങ്ങി ചിരിച്ചു.

ജാനകി ഓർത്തെടുക്കുന്ന പോലെ…

“അതെ, ശരിയാണ് ഇപ്പോളോർക്കുന്നു. ഞാനൊരിക്കലും കരുതിയില്ല നമ്മളിങ്ങനെ വീണ്ടും കാണുമെന്ന്… ഇപ്പോൾ എവിടെ പോകുന്നു?”

മനു അയാളുടെ മകനെ ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ നിന്നും വെക്കേഷന് കൊണ്ടുവരാൻ പോവുകയാണെന്ന് മറുപടിയായി പറഞ്ഞു.

“എന്‍റെ മകളും അവിടെ ബോർഡിംഗിലാണ് പഠിക്കുന്നത്. ഞാൻ അവളെ തിരിച്ച് കൊണ്ട് വരാൻ പോവുകയാണ്.” ജാനകി കുറച്ചു കൂടി കംഫർട്ടായി എന്ന പോലെ സംസാരിച്ചു.

“ഏത് സ്റ്റാൻഡേർഡിലാണ് മോള് പഠിക്കുന്നത്. ഏതാ സ്ക്കൂൾ?” മനു വിശദമായി അറിയാനെന്ന ഭാവത്തിൽ ചോദിച്ചു.

“അവളിപ്പോ ഏഴാം സ്റ്റാൻഡേർഡിലായി. ഗുഡ് ഷെപ്പേർഡിലാണ്. മകനെത്രയിലാ, ഏത് സ്ക്കൂളിലാ പഠിക്കുന്നത്?” “ലോറൻസില് ഏഴാം സ്റ്റാൻഡേർഡിൽ തന്നെ” അയാൾ വളരെ സ്വഭാവികമെന്നോണം മറുപടി പറഞ്ഞു.

“അതുശരി” ഇതു പറഞ്ഞു കൊണ്ട് ജാനകി മന്ദഹസിച്ചു. ഇനിയെന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് അവൾക്കൊരു എത്തും പിടിയും കിട്ടിയിരുന്നില്ല. വളരെ ക്യാഷ്വലായി ചില കാര്യങ്ങൾ തുടർന്ന് പറഞ്ഞ് കൊണ്ട് നിലവിലെ മൂകതയിൽ നിന്നും മോചനം തേടി. ഊട്ടിയിലെ ബോർഡിംഗ് സ്കൂളുകളെക്കുറിച്ചും, അവിടത്തെ സൗകര്യങ്ങളെ പറ്റിയും കാലാവസ്ഥയെക്കുറിച്ചും സിലബസിന്‍റെ രീതികളെക്കുറിച്ചും അവർ സംസാരിച്ചു.

ബസ്സ് കുറച്ചു നീങ്ങിയതിനു ശേഷം കണ്ടക്ടർ ഒരു പതിനഞ്ച് മിനിറ്റ് വഴിയിൽ നിർത്തുന്നുണ്ടെന്ന അറിയിപ്പുമായി വന്നു. യാത്രക്കാരിൽ ചിലർ ടോയ്‍ലെറ്റിൽ പോകുവാനായി ഇറങ്ങി. ജാനകിയും മനുവും പുറത്തിറങ്ങി തൊട്ടടുത്ത പെട്ടിക്കടയിൽ നിന്നും ചൂടുള്ള ചായ പറഞ്ഞു.

“ഹസ്ബെന്‍റ് എന്തു ചെയ്യുന്നു.” മനുവിന്‍റെ ഈ ചോദ്യം ജാനകി പ്രതീക്ഷിച്ചതാണ്. അവൾ ചായയെടുത്ത് കുടിച്ച ശേഷം പറഞ്ഞു.

“ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്‍റെ മകൾ താരയെ ഒരു വയസ്സുള്ളപ്പോൾ ദത്തെടുത്തതാണ്.” മനു തീരെ പ്രതീക്ഷിക്കാത്ത ഒന്ന് കേട്ട പോലെയാണ് ജാനകി പറഞ്ഞത് ശ്രവിച്ചത്.

“അല്ല, അപ്പോൾ ജാനകി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തുന്നു. ജാനകിയോട് ഇപ്പോൾ ബഹുമാനവും ആദരവുമൊക്കെ തോന്നുന്നുണ്ട്.” മനുവിന് ഒരു നല്ല കാര്യം കേട്ടതു പോലെ ജാനകിയ്ക്ക് തോന്നി. മനോഹരമായ ചിരി അതിനു പകരമായി നൽകി.

“മിസിസ് നാരായണൻ എന്തു ചെയ്യുന്നു.”

“അമ്മ…?” ഒരിക്കൽ മനുവിന്‍റെ അമ്മയുമായി ഫോണിൽ സംസാരിച്ചതിന്‍റെ ഓർമ്മയിലാണോ ജാനകി ചോദിക്കുന്നതെന്ന ഭാവത്തിൽ അയാൾ സംശയത്തോടെ…

“അല്ല… ഞാനുദ്ദേശിച്ചത് ഭാര്യയെക്കുറിച്ചാണ്.” ജാനകി ഒന്നു കൂടി വ്യക്‌തമാക്കി.

“ഓഹോ” മനു ചെറിയൊരു മൗനത്തിനു ശേഷം ചായഗ്ലാസ് കുടിച്ചത് കടയിലെ തട്ടിലേക്ക് എടുത്തു വച്ചു.

“എന്‍റെ ഭാര്യ മരിച്ചിട്ട് ഇപ്പോൾ നാലുവർഷമായി” അവർക്കിടയിലെ ചെറിയൊരു മൗനത്തിനു ശേഷം ജാനകി ചോദിച്ചു.

“മനുവിന് ഓർമ്മയുണ്ടോ നമ്മൾ തമ്മിലുള്ള വിവാഹലോചന എന്തുകൊണ്ടാണ് മുന്നോട്ടു പോകാഞ്ഞതെന്ന്.”

“അന്ന് നമ്മുടെ വിവാഹം കുറച്ചു കൂടി നീട്ടിവയ്ക്കണമെന്ന് ജാനകി ആവശ്യപ്പെട്ടു എന്നാണ് എന്‍റെ ഓർമ്മ” വളരെ കൃത്യമെന്നോണം യാതൊരു സംശയവുമില്ലാതെയാണ് മനു അത് പറഞ്ഞത്.

“അങ്ങനെയല്ല. എനിക്ക് മനുവുമായി കൂടുതൽ സമയം ചെലവഴിക്കണം. പരസ്പരം മനസ്സിലാക്കണം. നമ്മുടെ താൽപര്യങ്ങൾ ഒരുമിച്ച് കൊണ്ടു പോകാൻ പറ്റുന്നതാണോ എന്ന് നോക്കണം. എനിക്കറിയാം മനു ഒരു നല്ല കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന്. ഒരു ബാച്ചിലർ വിവാഹം ആലോചിക്കാൻ തുടങ്ങുമ്പോൾ വേണ്ട എല്ലാ ക്വാളിറ്റിയും മനുവിന്‍റെ പ്രപ്പോസലിൽ ഉണ്ടായിരുന്നു. പക്ഷേ മനുവെന്ന വ്യക്‌തിയെ മനസ്സിലാക്കാൻ എനിക്ക് സമയം വേണമായിരുന്നു. എനിക്കൊരു ലോംഗ് ടേം കമിറ്റ്മെന്‍റിലേക്ക് ഇറങ്ങും മുമ്പ് ആളെക്കുറിച്ച് വ്യക്‌തമായൊരു ധാരണ വേണമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. പക്ഷേ മനുവിന് അത് സാധ്യമായിരുന്നില്ല. എത്രയും വേഗം വിവാഹ തീയതി നിശ്ചയിക്കണമെന്നായിരുന്നു.

കല്യാണം കഴിച്ചതിനു ശേഷം എന്‍റെ രീതികൾ മനുവിന് ഇഷ്‌ടപ്പെടാതിരിക്കുകയും അതുവരെ ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെല്ലാം പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയും ചെയ്താൽ അതൊക്കെ സ്വയം വരുത്തി വച്ചതാണെന്ന രീതിയിൽ സമാധാനിക്കാനും എനിക്കാവില്ല. ഒരാളെ മനസ്സിലാക്കാതെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവാഹ ജീവിതത്തിൽ ഒന്നും സ്‌ഥിരമല്ല, അതിങ്ങനെ മാറിക്കൊണ്ടിരിക്കും.”

മനു ജാനകി പറയുന്നത് തന്നെ ശ്രദ്ധിച്ചിരുന്നു. ഇനിയും ജാനകിയെന്തൊക്കെയോ പറയാൻ തുടങ്ങുന്ന എന്നതിനാൽ അത് തടസ്സപ്പെടുത്താതെ കേട്ടിരുന്നു.

“ജീവിതം ഇനി എങ്ങനെയൊക്കെ മാറിയാലും ഞാൻ ഒരാളെ മനസ്സിലാക്കിയതിനു ശേഷമാണല്ലോ വിവാഹത്തിന് തയ്യാറായത് എന്നുള്ള ബോധ്യം എനിക്കുണ്ടാകണം. ഒരാളുടെ സാമ്പത്തിക ചുറ്റുപാട് നല്ലതാണെന്നു കരുതി അയാളെക്കുറിച്ച് അറിയാതെ തികച്ചും ഒരപരിചിതമായി ജീവിച്ചു തുടങ്ങുവാൻ ഞാൻ തയ്യാറല്ല. എന്തായാലും മനുവിന്‍റെ അന്നത്തെ വിവാഹാലോചന മുന്നോട്ടു പോകാഞ്ഞത് പെട്ടെന്നു തന്നെ വിവാഹ തീയതി നിശ്ചയിക്കണം എന്നു പറഞ്ഞതു കൊണ്ടാണ്.” ജാനകി വ്യക്‌തമാക്കുന്നതു പോലെ പറഞ്ഞു.

“ശരി, ഓക്കെ” മനു എല്ലാം സമ്മതിക്കുന്ന പോലെ.

“മനുവിന് അറിയാമോ ഞാൻ പിന്നീട് അന്വേഷിച്ചപ്പോ കണ്ടെത്താൻ കഴിഞ്ഞത് എന്താണെന്ന്! ഇന്ത്യയിലെ അറേഞ്ച്ഡ് മാര്യേജുകളിൽ ഒന്നിലും പരസ്പരം മനസ്സിലാക്കാനുള്ള കാലയളവ് ലഭിക്കുന്നില്ല. നിയമം അനുസരിച്ചുള്ള കരാറൊപ്പിട്ട് ഭൂരിഭാഗം പേരും ജീവിതം തുടങ്ങുന്നു. ഇത് കാലാകാലങ്ങളായി നടക്കുന്നതാണ്. ഒരാളും അതിനെ എതിർത്തിട്ടില്ല. എന്നെപ്പോലുള്ള എത്രയോ ആളുകൾ ഇതിന് ഇരയാകുന്നു. എന്തായാലും അന്ന് മനുവിന്‍റെ ആലോചന മുടങ്ങിപ്പോയതിൽ പിന്നെ ഞാൻ വീട്ടിൽ എനിക്കു വേണ്ടി കല്യാണമാലോചിക്കുന്നത് നിർത്തുവാൻ പറഞ്ഞു. എനിക്കൊരിക്കലും പെട്ടെന്നൊരാളെ കണ്ണടച്ച് വിശ്വസിച്ച് ഒരു ജീവിതം തുടങ്ങാൻ സാധിക്കില്ല. ഞാൻ അതുകൊണ്ട് ഒരാളെ മനസ്സിലാക്കാതെ കല്യാണത്തിലേക്ക് കടക്കുന്നില്ല എന്ന് തീരുമാനിച്ചു.”

എല്ലാം കേട്ട ശേഷം സീറ്റിൽ നേരെയിരുന്നു. മനു തന്‍റെ മുഖം ചെറുതായൊന്നുയർത്തി. “ഇപ്പോളെന്തു തോന്നുന്നു” മനുവിന്‍റെ ചോദ്യം പെട്ടെന്നായിരുന്നു.

“അന്ന് മനു തയ്യാറായിരുന്നില്ല, ഇപ്പോൾ മനുവിന് കല്യാണ തീയതി നിശ്ചയിക്കാതെ പരസ്പരം മനസ്സിലാകുന്നത് വരെ ഒരുമിച്ച് ഇടപഴകാൻ സാധിക്കുമോ?” എന്നാൽ ഞാൻ തയ്യാറാണ്.

മനു ജാനകി ഇതു പറഞ്ഞതും വിശ്വസിക്കാനാവാത്ത പോലെ നോക്കി.

“ജാനകി നമ്മുടെ കുട്ടികളെപ്പറ്റി ആലോചിക്കൂ. നമ്മളങ്ങനെ കാണുന്നതും ഇടപഴകുന്നതും കുട്ടികളറിഞ്ഞാൽ അവരെന്തു വിചാരിക്കും. വിവാഹം നമ്മുടെ സമൂഹത്തിന്‍റെ മുമ്പിൽ ഒരു സാധ്യതയാണ്. വിവാഹത്തിനു ശേഷം പരസ്പരം മനസ്സിലാക്കാൻ ധാരാളം സമയമുണ്ടല്ലോ” ജാനകി ഇതു കേട്ടതും ചെറുതായി ചിരിച്ചു.

“മനു” ഒന്നു നീട്ടി വിളിക്കുന്നതു പോലെ പറഞ്ഞ്.

“അവിടെയാണ് പോയിന്‍റ്, എനിക്ക് വിവാഹ ശേഷം മനസ്സിലാക്കാൻ എടുക്കുന്ന ആ സമയം വരെ. അങ്ങനെ കാത്തിരുന്ന് ചെയ്യേണ്ടതായി തോന്നുന്നില്ല. പിന്നീട് അത് വലിയ കുഴപ്പങ്ങളുണ്ടാക്കും.”

മനുവും ചെറുതായി ചിരിക്കുന്നു.

“അപ്പോൾ ഇപ്പോഴും എന്നെ മനസ്സിലാക്കാൻ ജാനകിക്ക് താൽപര്യമുണ്ടോ? മനു എടുത്തു ചോദിച്ചു.

“പക്ഷേ മനുവിനിപ്പോഴും അങ്ങനെയൊരു റിലേഷനിൽ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. അതൊരു സത്യമാണല്ലോ.” ജാനകി തന്‍റെ ഭാഗം വെളിപ്പെടുത്തി. ഈ സമയം ബസ്സിനകത്തെ അറിയിപ്പ് ശബ്ദം മുഴങ്ങി.

“എല്ലാവരും ശ്രദ്ധിക്കുക, ഊട്ടിയിലെ അവസാനത്തെ സ്റ്റോപ്പ് എത്തിച്ചേരുകയാണ്. ഈ ബസ്സിനോടൊപ്പം യാത്ര തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി.”

“നമുക്ക് ഇറങ്ങാൻ സമയമായി. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം” ജാനകി മനുവിനെ ഹസ്തദാനം ചെയ്തു.

“ടേക്ക് കെയർ” ഇരുവരും പരസ്പരം പറഞ്ഞ് ബാഗുകളെടുത്ത് ബസ്സിനു പുറത്തേക്കിറങ്ങാൻ തുടങ്ങി. ബസ്സിൽ നിന്നിറങ്ങി ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഒരു ദീർഘനിശ്വാസമെടുത്തതിനു ശേഷം ജാനകി ടാക്‌സി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു നീങ്ങി. മനു നാരായണൻ ആകാശത്തെ നോക്കി തന്‍റെ തൊണ്ടയിലെ ഇടർച്ച ശരിയാക്കി മറ്റൊരു ദിക്കിലേക്ക്….

അവൾ

കണ്ണുകൾ ഇറുക്കെ അടച്ചും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അഞ്ജലിയിൽ നിന്നും ഉറക്കം വഴുതി മാറിക്കൊണ്ടിരുന്നു. ചിന്തകളുടെ ഘോഷയാത്രയാണ് മനസ്സിൽ. ഉറക്കം ഘോഷയാത്രയിൽ പിണങ്ങി മാറി നിൽക്കുകയാണ്. അല്ലെങ്കിലും തന്‍റെ ജീവിതത്തിൽ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ. രാവിലെ 10 മണിക്ക് ഓഫീസിൽ എത്തണം. രാത്രി രണ്ടു മണിയായിട്ടും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.

സച്ചുവിനെ വർഷങ്ങൾക്കു മുന്നേ പരിചയപ്പെട്ടതാണ്. ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. അതിനാൽ ഈ വിവാഹം നടക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. തന്‍റെ വീട്ടുകാർക്ക് ഒരു പ്രശ്നവുമില്ലായിരുന്നല്ലോ. ലവ് മാര്യേജ് ആണെങ്കിലും അതിനൊരു അറേഞ്ച്ഡ് മാര്യേജിന്‍റെ മട്ടും ഭാവവും ഉണ്ടായിരുന്നു.

വിവാഹ ശേഷമാണ് ശരിക്കും സച്ചു തന്നെ സ്നേഹിക്കാൻ തുടങ്ങിയത് എന്നും തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി വളരെ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് എല്ലാം തകിടം മറിക്കാൻ ഒരു വില്ലൻ ഫോൺ കോൾ രൂപത്തിൽ വന്നത്. ഏതോ ഒരു സ്ത്രീയുടെ കോൾ.

“ഹലോ… സച്ചുവിന് ഫോൺ കൊടുക്കൂ.” ആ കോൾ അറ്റന്‍റ് ചെയ്‌തപ്പോൾ സച്ചുവിന്‍റെ മുഖത്തെ പരവേശം അഞ്ജലി വളരെയധികം ശ്രദ്ധിക്കുകയും ചെയ്‌തു.

“എന്‍റെ ചേച്ചിയാണ്” എന്നു മാത്രം പറഞ്ഞ് സച്ചു ആ വിഷയത്തെക്കുറിച്ച് സംസാരിച്ചുമില്ല.

ആ രാത്രി തന്നെ പുറത്തേക്കു പോയ ആൾ മടങ്ങിയെത്തിയത് 4 മണിക്കാണ്. മുഖത്ത് പ്രകടമായ മ്ലാനത കണ്ടതു കൊണ്ട് അഞ്ജലി ഒന്നും ചോദിക്കാൻ ശ്രമിച്ചില്ല. രാവിലെ എഴുന്നേറ്റ് തിരക്കൊക്കെ കഴിയുമ്പോൾ സാവകാശം ചോദിക്കാമെന്നു കരുതി. പക്ഷേ രാവിലെ അതിനു കഴിഞ്ഞില്ല അതിനാൽ വൈകിട്ടു വന്നിട്ട് സംസാരിക്കാമെന്നോർത്തു. പക്ഷേ സച്ചു വൈകിട്ട് വന്ന ഉടനെ ആ സ്ത്രീയുടെ ഫോൺ വീണ്ടും വന്നു. അഞ്ജലിയാണ് ഫോൺ എടുത്തത്.

“അഞ്ജലി, ഫോൺ സച്ചുവിനു കൊടുക്കൂ.” അവർ അതു പറഞ്ഞു തീരും മുമ്പേ സച്ചു ഫോൺ പിടിച്ചു വാങ്ങിയിരുന്നു.

അഞ്ജലി അൽപം മാറി നിന്ന് ചെവി കൂർപ്പിച്ച് കേൾക്കാൻ ശ്രമിച്ചു.

“വിഷമിക്കാതിരിക്കൂ. ഞാൻ ഉടനെ വരാം.” സച്ചു കൂടുതൽ വിശദീകരണമൊന്നുമില്ലാതെ ഇപ്പോൾ വരാം എന്നു മാത്രം പറഞ്ഞു പുറത്തേക്കിറങ്ങി.

അഞ്ജലി പിന്നാലേ ഓടിച്ചെന്നു. കാര്യമെന്താണ് എന്ന് അറിയാതെ അവൾ അസ്വസ്ഥയായി. പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ മെനക്കെടാതെ അയാൾ പുറത്തേക്കു നടന്നു. അങ്ങനെ ആ സാധ്യതയും ഇല്ലാതായി. പിന്നീടു ഫോൺ വന്ന സമയത്ത് അഞ്ജലി, സച്ചു കാണാതെ എല്ലാം ശ്രദ്ധിച്ചു. അയാൾ പുറത്തേക്കിറങ്ങിയ സമയത്ത് പിന്നാലെ അവളും ഇറങ്ങി. ഈ സ്ത്രീ ആരാണെന്ന് അറിയണം. ഇത്രയും രഹസ്യമായി ഒരു കാര്യം കൂടെ കൊണ്ടു നടക്കുന്നതെന്തുകൊണ്ടാണ്? എന്തോ കുഴപ്പം ഉണ്ടല്ലോ.

സച്ചുവിന്‍റെ കാർ പ്രശസ്തമായ ഒരു ഹോട്ടലിലേക്കാണ് എത്തിയത്. അയാൾ കാറിൽ നിന്ന് ഇറങ്ങി ധൃതി പിടിച്ച് മുകളിലേക്ക് കയറുന്നു. അഞ്ജലി സുരക്ഷിതമായ അകലം പാലിച്ച് പിന്തുടർന്നു കൊണ്ടിരുന്നു. ഹോട്ടലിന്‍റെ ഒന്നാം നിലയിലെ ഒരു മുറിക്കു മുന്നിൽ അയാൾ നിൽക്കുന്നതും വാതിൽ തുറക്കപ്പെടുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും അവൾ കണ്ടു. അൽപനേരം കഴിഞ്ഞപ്പോൾ രണ്ടുപേരും പുറത്തേക്കു പോകുന്നു. ഇനി പിന്തുടരാൻ നിന്നാൽ ഓഫീസിൽ പോക്ക് മുടങ്ങുമെന്നോർത്തപ്പോൾ അഞ്ജലി ആ ശ്രമം ഉപേക്ഷിച്ചു. അവൾ ഓഫീസിലേക്ക് പോയെങ്കിലും മനസ്സ് അവിടെയൊന്നും ഉറച്ചു നിൽക്കുന്നുണ്ടായില്ല.

സച്ചു ഇപ്പോഴും അവർക്കൊപ്പമാണോ, അതോ ഓഫീസിൽ പോയോ എന്നൊക്കെ അറിയണമെന്ന് തോന്നി. ആ തോന്നൽ ശക്തമായപ്പോൾ അവൾ സച്ചുവിന്‍റെ ഓഫീസിൽ വിളിച്ചു. അപ്പോഴാണ് അറിയുന്നത് രണ്ടു ദിവസമായി സച്ചു ഓഫീസിൽ ചെന്നിട്ടില്ലത്രേ. ഓഫീസിൽ ഇല്ലെങ്കിൽ പിന്നെ എവിടെ? അഞ്ജലിയ്ക്ക് തല പെരുത്തു കയറി. വീട്ടിൽ നിന്ന് ഓഫീസ് സമയത്ത് തന്നെയാണ് ഇറങ്ങിയത്. മടങ്ങിയെത്തുന്നതും പതിവു പോലെ! അപ്പോൾ ഇതിലെന്തോ കളി നടക്കുന്നുണ്ട്. ഇനിയും ഈ ടെൻഷൻ സഹിക്കാൻ വയ്യ. സച്ചു വീട്ടിലെത്തുമ്പോൾ ഇന്നെന്തായാലും ചോദിച്ചിട്ടുള്ളൂ കാര്യം.

സന്ധ്യയ്ക്ക് അഞ്ജലി വീട്ടിലെത്തുമ്പോൾ സച്ചു അവിടെ ഉണ്ടായിരുന്നില്ല. മേശപ്പുറത്ത് ഒരു കുറിപ്പ് വച്ചിട്ടുണ്ടായിരുന്നു. “ഓഫീസിൽ ചില അത്യാവശ്യ കാര്യങ്ങൾ വന്നതിനാൽ ഒരിടം വരെ പോകുന്നു. വിഷമിക്കേണ്ട, രണ്ടു ദിവസത്തിനകം മടങ്ങിയെത്തും.”

എവിടെ പോകുന്നു എന്നു പോലും ആ കുറിപ്പിൽ ഉണ്ടായിരുന്നില്ല. അഞ്ജലിക്ക് കടുത്ത ദേഷ്യവും സങ്കടവും വന്നു. ഓഫീസിൽ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം അവളെ ഭ്രാന്തു പിടിപ്പിച്ചു. വീട്ടിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ട് എന്നു പറഞ്ഞാണ് അവിടെ ലീവ് എടുത്തിരിക്കുന്നത്. ഓഫീസ് കാര്യത്തിന് എന്നു പറഞ്ഞ് വീട്ടിൽ നിന്നു പോയ ആൾ ഇതുവരെ ഒന്നു വിളിക്കുക പോലും ചെയ്‌തില്ല. എവിടെ പോയി എന്ന് ഫോൺ ചെയ്‌തു പറയുകയുമാവാലോ? എന്തായാലും, അങ്ങോട്ടു വിളിക്കുന്നതിൽ എന്താണ് തെറ്റ്? അഞ്‌ജലി സച്ചുവിനെ ഫോൺ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ഫോൺ സ്വിച്ച്ഡ് ഓഫ് എന്ന് കേൾക്കുന്നു.

ചിന്താഭാരവും സംശയവും ദേഷ്യവും സങ്കടവും കൂടിച്ചേർന്ന് അഞ്ജലിയ്ക്ക് ഭ്രാന്തെടുക്കുന്ന അവസ്‌ഥയായി. മിക്കവാറും രണ്ടുപേരും ആ ഹോട്ടലിൽ കാണും. ചേച്ചി പോലും! ചേച്ചിയാണെങ്കിൽ എന്നോടു പറയുന്നതിനെന്താ കുഴപ്പം? ചേച്ചിയാണെങ്കിൽ എന്തിനാണ് ഹോട്ടലിൽ ഒളിപ്പിച്ചിരിക്കുന്നത്? തീർച്ചയായും അവർ തമ്മിൽ പ്രേമമായിരിക്കും. അഞ്ജലിയുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു.

ഇത് എങ്ങനെ വെളിയിൽ കൊണ്ടുവരണം? സച്ചുവിന്‍റെ സഹോദരങ്ങളോട് സംസാരിച്ചാൽ ഇങ്ങനെയൊരു ചേച്ചി ഉണ്ടോയെന്ന് അറിയാൻ കഴിഞ്ഞേക്കാം. ആദ്യം ചേട്ടന്‍റെ ഭാര്യയോട് തന്നെ ചോദിക്കാം.

അഞ്ജലി പിറ്റേന്ന് രാവിലെ നഗരത്തിൽ തന്നെ താമസിക്കുന്ന ചേച്ചിയെ കാണാൻ പുറപ്പെട്ടു. അവിചാരിതമായി അഞ്ജലിയെ കണ്ടപ്പോൾ ജ്യോതിചേച്ചി അതിശയത്തോടെ ഓടി വന്നു കെട്ടിപ്പിടിച്ചു.

“ഇതെന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ! നീ തനിച്ചാണോ?”

“എന്‍റെ ചേച്ചി ഞാൻ എല്ലാം സാവകാശം പറയാം. ഇങ്ങനെ ടെൻഷൻ കൂട്ടാതെ.” അഞ്ജലി ഹാസ്യ രൂപേണ പറഞ്ഞുവെങ്കിലും അവളുടെ ഉള്ളിൽ നിറയെ പിരിമുറുക്കം ആയിരുന്നു.

“സച്ചു ഇപ്പോൾ വീട്ടിലില്ല, പുറത്തു പോയിരിക്കുകയാണ്. ഞാൻ വീട്ടിൽ തനിച്ചായപ്പോൾ ഇങ്ങോട്ടു പോന്നുവെന്നേയുള്ളൂ. ചേട്ടൻ എന്ത്യേ?”

“ചേട്ടനും പുറത്തു പോയിരിക്കുന്നു. നീ വന്നതു നന്നായി. എനിക്കും ആകെ ബോറടി ആയിരുന്നു.”

രണ്ടുപേരും പലവിധ കാര്യങ്ങൾ പറഞ്ഞും ചിരിച്ചും ഓരോ പ്രവൃത്തികളിലേർപ്പെട്ടു കൊണ്ടിരുന്നു. ഇതിനിടയിൽ യോജിച്ച ഒരവസരത്തിനായി അഞ്ജലി കാത്തു. ഇതിനിടയിലാണ് താൻ ഗർഭിണിയാണെന്ന കാര്യം ലജ്ജയോടെ അഞ്ജലി ചേട്ടത്തിയോട് പങ്കുവച്ചത്. അവർ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.

“പ്രസവത്തിന് വീട്ടിലേക്ക് പോകാനാണോ തീരുമാനം? അങ്ങോട്ട് പോവുന്നില്ലെങ്കിൽ നീ ഇങ്ങു പോരെ.”

“ഇല്ല ചേച്ചി, അമ്മയ്ക്ക് സുഖമില്ലല്ലോ. അതിനാൽ അവിടേയ്ക്ക് പോയിട്ട് കാര്യമില്ല. സച്ചുവിന്‍റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എനിക്കൊന്നും ആലോചിക്കേണ്ടി വരില്ലായിരുന്നു. അഞ്ജലി മെല്ലെ മെല്ലെ കുടുംബ കാര്യത്തിലേക്ക് അവരുടെ ശ്രദ്ധ മാറ്റിയെടുക്കാൻ ശ്രമിച്ചു.

അച്‌ഛനും അമ്മയും ഇല്ലാത്തതിന്‍റെ കുറവ് ഞാനും ഒത്തിരി അനുഭവിച്ചു. രണ്ടു സഹോദരന്മാരും വളരെ ചെറുതായിരുന്നപ്പോഴാണല്ലോ അച്‌ഛനും അമ്മയും അപകടത്തിൽ വേർപിരിഞ്ഞത്. പിന്നെ അവർ എങ്ങനെയൊക്കെയോ ജീവിതത്തിൽ കരകയറി വന്നു.

“പ്രസവ സമയത്ത് ഒരു കൈ സഹായത്തിന് വിളിക്കാൻ പറ്റിയ ബന്ധുക്കളാരെങ്കിലും ഉണ്ടോ?” അഞ്ജലി തുടിക്കുന്ന ഹൃദയത്തോടെ അന്വേഷിച്ചു.

“ചേച്ചിമാരൊന്നും ഇല്ല. ഒരു ആന്‍റി ഉണ്ടായിരുന്നു. അവർ കഴിഞ്ഞ വർഷം മരിച്ചു.”

അഞ്ജലി ആഗ്രഹിച്ച കാര്യത്തിൽ മറുപടി കിട്ടി. എങ്കിലും ഇനിയും എന്തെങ്കിലും സംസാരിക്കണമല്ലോ എന്നോർത്ത് അവൾ തുടർന്നു. “വല്ല അകന്ന ബന്ധത്തിലും സഹോദരിമാരെങ്കിലും ഉണ്ടെന്നു കരുതി. അങ്ങനെ ആയാലും എത്ര സൗകര്യമായിരുന്നു.” അഞ്‌ജലി പറഞ്ഞു.

“സത്യം… ഒരു പെങ്ങൾ ഇല്ലാത്തത് വലിയ കുറവു തന്നെയാണ്. സഹോദരി ഇല്ലാത്തതു കൊണ്ട് അവർക്ക് വല്യ സങ്കടമുണ്ട്. രക്ഷാബന്ധൻ ആഘോഷം നടക്കുമ്പോൾ അവർ എങ്ങോട്ടെങ്കിലും പോകും.” ചേച്ചി ഒട്ടൊരു വിഷമത്തോടെ ഓർമ്മിച്ചു.

അപ്പോൾ കാര്യം വ്യക്‌തമായി. സച്ചുവിന് പെങ്ങൾ എന്നു പറയാൻ ആരും തന്നെയില്ല. എന്നോട് നുണ പറഞ്ഞ് കാമുകിയുമൊത്ത് രസിക്കാൻ പോയതാണ്. ഇങ്ങനെ ഒരാൾക്കൊപ്പം ഇനി ജീവിക്കുന്നതിൽ അർത്ഥമുണ്ടോ? അവൾ ആലോചിച്ചു. ചേച്ചിയുടെ വീട്ടിൽ നിന്ന് പിറ്റേന്ന് അവൾ മടങ്ങാനൊരുങ്ങി.

സച്ചു തിരിച്ചു വന്നിട്ട് പോയാൽ മതിയെന്ന് ജ്യോതി ചേച്ചി പറഞ്ഞുവെങ്കിലും, അഞ്ജലിയ്ക്ക് എങ്ങനെയും പോകണം എന്നു തന്നെയായിരുന്നു. ഓഫീസിൽ പോകാനുണ്ട്, അത്യാവശ്യ കാര്യമുണ്ട്, പിന്നെ പപ്പയെ കാണണം ഇങ്ങനെയൊക്കെ പറഞ്ഞ് അഞ്ജലി തൽക്കാലം അവിടെ നിന്ന് തടിതപ്പി. അവൾ വീട്ടിൽ എത്തി കുറേ ആലോചനകൾക്ക് ശേഷം പപ്പയുടെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു. സച്ചുവിനോട് അതു പറയണമെന്ന് അവൾക്ക് തോന്നിയില്ല. സച്ചുവിന്‍റെ ഓഫീസിലേക്ക് ഒരു കത്ത് അവൾ അയക്കുകയും ചെയ്‌തു. ഇനി ഇങ്ങോട്ടേയ്ക്ക് മടക്കം ഇല്ല എന്നു സൂചിപ്പിച്ച്. അപ്രതീക്ഷിതമായി അഞ്ജലിയെ കണ്ടപ്പോൾ പപ്പയ്ക്കും അതിശയമായി.

“മോളെ, സച്ചു എവിടെ? നീ തനിച്ചു വരാറില്ലല്ലോ?”

അവൾ അൽപനേരം നിശബ്ദയായി. പപ്പ അടുത്തേക്കു വന്നു ചേർത്തു പിടിച്ചതോടെ അഞ്ജലി വിതുമ്പി പോയി.

“അയ്യോ എന്തുപറ്റി? നീ സച്ചുവിനോട് പിണങ്ങിയോ?”

“പപ്പ, എനിക്ക് സച്ചുവും ആ വീടും ഇനി വേണ്ട. ഞാൻ മടങ്ങിപ്പോകില്ല.” അവൾ കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി അമ്മയുടെ അടുത്തേക്കു പോയി.

രണ്ടു ദിവസങ്ങൾക്കു ശേഷം സച്ചു വീട്ടിൽ മടങ്ങിയെത്തി. രാത്രി 12 മണിയോടടുപ്പിച്ചാണ് എത്തിയത്. വാതിലിൽ മുട്ടിയപ്പോൾ ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ സച്ചു അമ്പരന്നു. ഈ അസമയത്ത് അഞ്ജലി എവിടെ പോയി? അവൾ പപ്പയുടെ അടുത്ത് പോയിട്ടുണ്ടാകും. പക്ഷേ പറയാതെ പോയല്ലോ? തനിക്ക് ഒരു ഫോൺ ചെയ്‌തിട്ട് അവൾക്ക് പോകാമല്ലോ. എന്തായാലും രാവിലെ പപ്പയുടെ അടുത്തു പോയാൽ കാര്യം അറിയാം.

സച്ചുവിന് നല്ല ക്ഷീണം തോന്നി. അയാൾ അതിവേഗം ഉറങ്ങി. കണ്ണു തുറക്കുമ്പോൾ ഓഫീസിൽ പോകാൻ നേരമായിരുന്നു. അയാൾ ധൃതി പിടിച്ച് ഒരുങ്ങി ഓഫീസിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അഞ്ജലിയുടെ കത്ത് കിട്ടിയത്. അതു വായിച്ച് അയാൾക്ക് കണ്ണുകളിൽ ഇരുട്ടു കയറി. വിറയ്ക്കുന്ന കാലുകളോടെ അയാൾ ഒരുവിധം കാറെടുത്തു പാഞ്ഞു.

വീട്ടിലെത്തിയപ്പോൾ പപ്പയും അഞ്ജലിയും അവിടെ ഉണ്ട്. എന്തൊക്കെ പറഞ്ഞു വിശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചിട്ടും രണ്ടുപേരും അത് ചെവിക്കൊണ്ടില്ല. നിരാശനായി സച്ചു വീട്ടിലേക്ക് മടങ്ങി.

കുറേ ദിവസങ്ങൾക്കു ശേഷം ഉച്ചയ്ക്ക് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അഞ്ജലി വാതിൽ തുറന്നു.

സുന്ദരിയായ ഒരു സ്ത്രീ.

“ഞാൻ സച്ചുവിന്‍റെ…”

അവർ പൂർത്തിയാക്കും മുമ്പ് അഞ്ജലി തിരിച്ചു ചോദിച്ചു.

“അതു ശരി, അപ്പോൾ നിങ്ങളാണ് ആ സ്ത്രീ. എന്നെ സച്ചു വഞ്ചിച്ചത് നിങ്ങൾക്കു വേണ്ടിയാണല്ലേ? എന്തു ധൈര്യത്തിനാണ് ഇവിടെ കയറി വന്നത്? വിവാഹമോചനം ചോദിക്കാനോ?”

അവർ അകത്തേക്കു കടന്നു വന്ന് അനുവാദത്തിനു കാത്തു നിൽക്കാതെ സോഫയിൽ ഇരുന്നു. “എനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ട്. ക്ഷമയോടെ കേൾക്കണം. കാര്യം മുഴുവനും മനസ്സിലാക്കാതെ പിണങ്ങരുത്.” അവർ പറഞ്ഞു.

“ഓഹ്… പുതിയ കഥയുമായി വന്നതാണോ?”

അഞ്ജലിയുടെ ദേഷ്യം സ്വാഭാവികമാണെന്ന് മനസ്സിലാക്കി അവർ സംയമനത്തോടെ മറുപടി നൽകി. “ഞാൻ സച്ചുവിന്‍റെയും സന്ദീപിന്‍റെയും ചേച്ചിയാണ്.”

“ഓഹോ… ആ നുണക്കഥ തന്നെയാണോ വീണ്ടും വിളമ്പുന്നത്. സച്ചുവിന് അങ്ങനെ ഒരു ചേച്ചി ഇല്ല എന്ന് എനിക്കറിയാം. ഒരു ചേച്ചി ഉണ്ടെങ്കിൽ ആരും അത് ഒളിച്ചു വയ്ക്കാറില്ല.”

“ഒളിച്ചു വയ്ക്കേണ്ട ആവശ്യം വന്നാൽ അതു ചെയ്യാതെ പറ്റില്ല.”

“അതേ, അത്തരം എന്തു ആവശ്യമാണ് നിങ്ങൾക്ക് ഇടയിലുള്ളത്? സ്വന്തം ഭാര്യ പോലും അറിയരുത് എന്നാണല്ലോ.” സഹോദരിയെ സഹോദരി എന്നു തന്നെയല്ലേ വിളിക്കേണ്ടത്?

അഞ്ജലി ദേഷ്യം കൊണ്ട് വിറച്ചു. ഇത്രയും ചീത്ത കേട്ടിട്ടും ആ സ്ത്രീ തന്‍റെ മനോനില കൈവിടാതെ പിടിച്ചു നിന്നു.

“ഞാനും സച്ചുവും സന്ദുവും ഒരമ്മ പെറ്റ മക്കൾ തന്നെയാണ്. ഞങ്ങളുടെ അച്‌ഛനമ്മമാർ ഒരു അപകടത്തിൽ മരിച്ചു. ആ സമയത്ത് എനിക്ക് 15 വയസ്സായിരുന്നു പ്രായം, സന്ദുവിന് 5 ഉം സച്ചുവിന് 3 ഉം. അച്‌ഛനും അമ്മയും മിശ്രവിവാഹിതരായതിനാൽ ആരും സഹായിക്കാനില്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഞാൻ ജോലിക്കു പോകാതെ നിവൃത്തിയില്ലാതായി.

പത്താം ക്ലാസ് മാത്രം കഴിഞ്ഞ 15 വയസ്സുള്ള എനിക്ക് ഒരു ഓഫീസിലും ആരും ജോലി തരില്ലല്ലോ. അതുകൊണ്ടാണ് നഗരത്തിലെ ഹോട്ടലിൽ ബാർ ഡാൻസർ എന്ന നിലയിൽ പോകാൻ തുടങ്ങിയത്. അങ്ങനെ കുടുംബം പോറ്റുന്നതിനിടയിലാണ് ഒരു പണക്കാരൻ വ്യവസായി എന്നെ ഇഷ്‌ടപ്പെട്ട് വന്നത്. പക്ഷേ ആൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ട്.

നഗരത്തിൽ തന്നെ ഒരു വേറെ വീട് എടുത്ത് അയാൾ എന്നെ അവിടെ താമസിപ്പിച്ചു. സഹോദരന്മാരുമായി ഒരു ബന്ധവും പാടില്ല എന്നായിരുന്നു നിബന്ധന. എന്നാൽ അതിനു പകരമായി ഞാൻ എന്‍റെ സഹോദരന്മാരുടെ വിദ്യാഭ്യാസച്ചെലവ് അദ്ദേഹത്തെ കൊണ്ട് വഹിപ്പിച്ചു. പഠനം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും ജോലിയും വാങ്ങിക്കൊടുത്തു. സൊസൈറ്റിയിൽ ആ വ്യവസായിക്കും, എന്‍റെ സഹോദരങ്ങൾക്കും വിലയുണ്ട്. ഞാൻ എന്‍റെ ഐഡന്‍റിറ്റി ഒളിപ്പിച്ചു വയ്ക്കേണ്ടത്, അവരുടെ ആവശ്യമായിരുന്നു.”

“ഇതൊക്കെ സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും?”

അഞ്ജലിയ്ക്ക് സംശയം വിട്ടുമാറിയില്ല. അതുകേട്ട് അവർ പേഴ്സിൽ നിന്ന് രണ്ട് ചിത്രങ്ങൾ എടുത്ത് കാണിച്ചു. കുട്ടിക്കാലത്ത് അച്‌ഛനും അമ്മയ്ക്കും സച്ചുവിനും ഒപ്പം അവരുണ്ട്. പിന്നീടുള്ളത് അവർ മൂവരും മാത്രം ഉള്ള ചിത്രമാണ്.

ആ ചിത്രങ്ങൾ സത്യം ആണ് സംസാരിക്കുന്നതെന്ന് അഞ്ജലിക്കു തോന്നി. എങ്കിലും അവൾക്ക് സംശയം ബാക്കിയായി. “സഹോദരങ്ങളുടെ ജീവിതത്തിൽ കടന്നുചെല്ലരുതെന്നാണ് തീരുമാനമെങ്കിൽ ഇപ്പോൾ വന്നതെന്തിനാണ്?”

ഇപ്പോൾ ഞാൻ അത്രയും പ്രതിസന്ധിയിലാണ്. ഞാൻ ഒരു സേഠ്ജിയുടെ കൂടെ താമസിക്കുന്ന കാര്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോൾ മരണാസന്നനാണ്. ഡോക്ടർമാർ അദ്ദേഹത്തിന് രണ്ടുമാസത്തെ ആയുസ്സേ പറയുന്നുള്ളൂ. പക്ഷേ എനിക്കും ആരോഗ്യസ്ഥിതി മോശമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ഞാൻ ഒറ്റപ്പെട്ടു പോകുമെന്ന ഭയത്താൽ അദ്ദേഹം സഹോദരങ്ങളെ വിളിച്ചു സംസാരിക്കാൻ പറഞ്ഞു. എനിക്ക് താൽപര്യമില്ലായിരുന്നിട്ടു കൂടി അദ്ദേഹം സമ്മതിക്കുന്നില്ല.

എന്‍റെ പേരിൽ വലിയൊരു സമ്പത്ത് അദ്ദേഹം എഴുതി വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. വീട്ടിൽ വരാത്തത്, നിങ്ങൾക്ക് ബുദ്ധിമുട്ടാവരുത് എന്നു കരുതിയാണ്. ഇനിയും ഒരു രീതിയിലും ഒരു പ്രയാസം ആർക്കും ഉണ്ടാക്കുകയുമില്ല. ദയവായി അഞ്ജലി സച്ചുവിന്‍റെ അടുത്തേയ്ക്ക് മടങ്ങൂ.”

അവർ തൊഴുകൈയ്യോടെ പറയുന്നതുകേട്ട് അഞ്ജലി നിശ്ചലയായി നിന്നു. അവൾ അവരുടെ കൈകൾ കൂട്ടി പ്പിടിച്ചു.

“ചേച്ചി… എന്നോട് ക്ഷമിക്കൂ, ചേച്ചിയുടെ പേര് എന്താണ്.”

“സീമ…”

“സച്ചുവിന് ഇതൊക്കെ നേരത്തേ എന്നോടു പറയാമായിരുന്നു.” ഇത്രയും സങ്കീർണ്ണതകൾ ഒഴിവാക്കാമായിരുന്നല്ലോ.

അഞ്ജലി തിരക്കിട്ട് തന്‍റെ പപ്പയെ വിളിച്ചു വരുത്തി. അവൾ വൈകിട്ട് തന്നെ സ്വന്തം വീട്ടിലേക്ക് യാത്രയായി. അഞ്ജലി തിരിച്ചെത്തിയതു കൊണ്ട് സച്ചുവിനും ആശ്വാസമായി.

രണ്ട് ദിവസങ്ങൾക്കു ശേഷമാണ് നാട്ടിലെ രക്ഷാബന്ധൻ മഹോത്സവം എന്ന് അഞ്ജലി ആലോചിച്ചു. അഞ്ജലി ചേട്ടനെയും ചേച്ചിയേയും ആ ദിനത്തിൽ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.

സച്ചുവും സന്ദീപും ഉച്ചയ്ക്ക് ഒരുമിച്ച് വീട്ടിൽ എത്തി. ജ്യോതി ചേച്ചി രാവിലെ തന്നെ എത്തിയിരുന്നു. അഞ്ജലി നല്ല ഭംഗിയുള്ള രാഖിയെല്ലാം വാങ്ങിച്ച് അവരെ കാത്തിരുന്നു. വീട്ടിലെ ഒരുക്കങ്ങളൊക്കെ കണ്ട് സച്ചുവും സന്ദീപും അതിശയിച്ചു.

“ഇന്ന് രക്ഷാബന്ധൻ ദിനമല്ലേ, അത് ആലോചിക്കാൻ പറ്റാതെ രണ്ടു സഹോദരങ്ങൾക്കും വിഷമമായിരുന്നല്ലോ. ഇന്ന് ആ ഭാഗ്യം കൈവന്നിരിക്കുകയാണ്.”

അകത്തെ മുറിയിൽ നിന്ന് സീമ കടന്നു വന്നപ്പോൾ അവർ രണ്ടുപേരും കൺമിഴിച്ചു നിന്നു.

“വരൂ ചേച്ചി, ഇവർക്ക് രാഖി അണിയിക്കൂ. അന്തംവിട്ടും നിൽക്കുന്ന സച്ചുവിനെയും സന്ദീപിനെയും നോക്കി അഞ്ജലിയും ജ്യോതിയും പുഞ്ചിരിച്ചു.

“കുറേ നാളായി ഒളിച്ചു വച്ച കഥ ഞങ്ങളും അറിഞ്ഞു. ഈ പാവം ചേച്ചി ഇനി ഹോട്ടലിലൊന്നും താമസിക്കേണ്ട കാര്യമില്ല.”

സീമ ആഹ്ലാദത്തോടെ സഹോദരങ്ങളുടെ കൈകളിൽ രാഖി അണിയിച്ചു. “പെങ്ങൾ രാഖി ബന്ധിച്ചാൽ സഹോദരൻ സമ്മാനം കൊടുക്കണമെന്നാണ്.” അഞ്ജലി പറഞ്ഞു.

സിമ തന്‍റെ സഹോദരങ്ങളെ ചേർത്തു പിടിച്ചു.

“ഈ ദിവസത്തെക്കാൾ വലിയ സമ്മാനം എനിക്കിനി എന്താണുള്ളത്? എനിക്കെന്‍റെ വീട് തിരിച്ചു കിട്ടിയ ദിവസം ആണിന്ന്. വെറോരു സമ്മാനവും എനിക്ക് വേണ്ട.”

കണ്ണീരണിഞ്ഞ മുഖത്തോടെ സീമ, അഞ്ജലിയുടെ നെറ്റിയിൽ ചുംബിച്ചു.

“ഈ സ്നേഹം ഞാനൊരിക്കലും മറക്കില്ല.” എല്ലാവരുടേയും മുഖം സന്തോഷം കൊണ്ട് സുന്ദരമായി.

കൂടപ്പിറപ്പിനെ തിരികെ കിട്ടിയ നിമിഷങ്ങൾ. ജീവിതം ഏറ്റവും സുന്ദരമാണ് എന്ന് ഈ നിമിഷങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

പക്ഷേ…

ജീവിതയാത്രയിൽ കടന്നു വരുന്ന ഓരോ പഥികനും ഓരോ റോളുണ്ട്. എന്നാൽ ആ യാത്രയിൽ ചിലർ മാത്രം കൂടെ ഉണ്ടാകും. ചിലർ പെട്ടെന്ന് വിട്ടു പോകും മറ്റു ചിലർ അൽപം കൂടി കഴിഞ്ഞ്. മനസ്സിൽ നിന്ന് പോകുമ്പോൾ യാതൊന്നും അവശേഷിപ്പിക്കാതെ പോകുന്നവരുണ്ട്. എന്നാൽ മറ്റു ചിലരുണ്ട്, അവർ വിട്ടു പോകുമ്പോൾ ജീവിതത്തിൽ നിങ്ങൾ ഇതു വരെ കണ്ടെത്തിയ സന്തോഷം ജീവിക്കാനുള്ള പ്രേരണ എല്ലാം തിരിച്ചെടുത്തു പോകും…

എന്നിട്ടും ജീവിതം ജീവിച്ചല്ലേ പറ്റൂ മരണത്തിലെത്തുന്നതു വരെ… കടന്നു പോയ നിമിഷങ്ങളെക്കുറിച്ചോർത്ത് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം. എന്നിട്ടും അതാണ് പലപ്പോഴും സംഭവിക്കുക.

റിയ വായനയുടെ ഇടവേളകളിലെപ്പോഴോ ചിന്തയിലേക്ക് വഴുതി വീണു. രണ്ടു മണിക്കൂറായി റിയ പുസ്‌തകം വായിക്കുന്നു. രോഹൻ അത് ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. സാമ്പത്തിക ശാസ്‌ത്രത്തിലെ നവീനങ്ങളായ തീയറികൾ പഠിക്കാൻ റിയയ്ക്ക് വലിയ താൽപര്യമാണ്. അവയിൽ പുതിയ കൺസെപ്റ്റുകൾ സൃഷ്‌ടിക്കാൻ രോഹനും മിടുക്കനാണ്. എന്നാൽ തിയറി വായിച്ചു പഠിക്കാൻ ഒട്ടും ഇഷ്‌ടമില്ലാത്തതിനാൽ അയാൾ അതിനുമെനക്കെടാറില്ല.

“ഒരു ബ്രേക്ക് എടുക്കാം? കുറേ നേരമായില്ലേ… നീ ക്ഷീണിച്ചെന്നു തോന്നുന്നു!” വായനക്കിടയിൽ റിയ പെട്ടെന്ന് നിശബ്‌ദയായതു കണ്ടപ്പോൾ രോഹനു ചോദിക്കാതിരിക്കാനായില്ല.

എന്നാൽ റിയയുടെ മുഖത്തു നിന്ന് ഭാവം കൊണ്ടു പോലും ഒരു മറുപടി ലഭിച്ചില്ല. എന്നു മാത്രമല്ല വിശ്വവിദ്യാലയ സ്റ്റേഷനിൽ നിന്ന് മെട്രോ ട്രെയിനിൽ കയറും വരെ അവർ തികച്ചും നിശബ്‌ദരായിരുന്നു.

“അങ്ങനെ കോളേജ് ലൈഫ് തീരാൻ പോണു.” രോഹൻ അൽപം ആവേശത്തോടെ അക്കാര്യം ഓർമ്മിച്ചു. റിയ തല കുലുക്കിക്കൊണ്ട്, സ്റ്റേഷനിലേക്ക് തിരക്കിട്ടു വരുന്ന യാത്രക്കാർക്ക് വഴി ഒഴിഞ്ഞു കൊടുത്തു.

ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴും റിയയ്‌ക്ക് ഉള്ളിൽ കനത്ത ശൂന്യത അനുഭവപ്പെട്ടു. കോളേജ് ജീവിതം അവസാനിക്കാൻ പോകുന്നു. പ്രൈമറി ക്ലാസിലും ഹൈസ്‌ക്കൂളിലും ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിരിഞ്ഞതു പോലെ രോഹനെയും പിരിയേണ്ട സമയമായി. ജീവിതം കളിക്കുന്ന ഓരോ കളികൾ! പലപ്പോഴും ആ കളിയുടെ ഏറ്റവും മോശം ഇരയാവാനാണോ വിധി?

“ഈ തീയറി പാർട്ട് മുഴുവൻ പരീക്ഷയ്‌ക്കു വരുമെന്ന് തോന്നുന്നുണ്ടോ റിയയ്‌ക്ക്?” രോഹൻ ചോദിച്ചു.

“പഠിച്ചു വയ്‌ക്കാം. വന്നാൽ ഭയക്കേണ്ടതില്ലല്ലോ?”

റിയ അത്ര താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ട്രെയിനിന്‍റെ ജനാലയിലൂടെ അവൾ മിഴികൾ പുറത്തേക്ക് നീട്ടി. രോഹൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവൾ പുറത്തേക്കു തന്നെ നോക്കിയിരുന്നു. രോഹൻ തന്നെയാണ് വീണ്ടും ആ നിശബ്ദതയ്‌ക്കു വിരാമമിട്ടത്.

“റിയ ആർ യു ആൾറൈറ്റ്?”

അവൾ പെട്ടെന്ന് മുഖം തിരിച്ച് അവനെ നോക്കി. ഒരു നേർത്ത ചിരി അവളുടെ ചുണ്ടിൽ വിടർന്നു. “നിനക്ക് എന്തു തോന്നി?” ഇതിനിടെ മെട്രോയുടെ വാതിലുകൾ തുറക്കപ്പെട്ടു. റിയയ്ക്ക് ഇറങ്ങേണ്ട സ്റ്റേഷൻ. അവൾ രാജീവ് ചൗക്കിൽ ഇറങ്ങി. രോഹൻ തന്‍റെ യാത്ര തുടർന്നു. അയാൾക്ക് ആകെ വിഷമം തോന്നി. അയാൾ കണ്ണുകളടച്ചിരുന്നു.

രാത്രി ഒരുപാട് കഴിഞ്ഞിട്ടും റിയയ്‌ക്ക് ഉറക്കം വന്നില്ല. അവൾ ജാലകത്തിലൂടെ ആകാശം നോക്കി കിടന്നു. വെളുത്ത തുണിയിൽ നീല മഷിക്കുപ്പി തട്ടി തടവിയ പോലെ മേഘങ്ങൾ. കുഞ്ഞായിരുന്നപ്പോൾ എത്രയും വേഗം വലുതാവാനായിരുന്നു ആഗ്രഹം. വലുതായപ്പോഴാകട്ടെ കുട്ടിയായിരുന്നാൽ മതിയെന്നു തോന്നുന്നു.

ആകാശത്തേക്ക് മിഴി നട്ട് ഇരിക്കവെ അവളുടെ കണ്ണിൽ ഒരു തുള്ളി കണ്ണീർ തിളങ്ങി നിന്നു. രോഹനോട് അതു തുറന്നു പറയണമെന്നുണ്ടായിരുന്നു. താൻ അയാളെ സ്നേഹിക്കുന്നു എന്ന സത്യം. ഓരോ പുലരിയിലും എഴുന്നേൽക്കുമ്പോൾ ആ മുഖം കണി കണ്ടുണരാൻ താൻ ആഗ്രഹിക്കുന്നു എന്ന സത്യം. അയാൾ ചിരിക്കുന്നത്, ദേഷ്യപ്പെടുന്നത്, മൂഡൗട്ട് ആകുന്നത്, ദേഷ്യം തോന്നുന്ന കുറുമ്പുകൾ കാണിക്കുന്നത് എല്ലാം. ദിവസവും കാണണം. ഈ ജീവിതത്തിന്‍റെ അന്ത്യം വരെ രോഹന്‍റെ കൂട്ടു വേണം.

കഴിഞ്ഞ ആറു വർഷമായി രോഹനോടുള്ള പ്രണയം ഒളിപ്പിച്ചു വച്ച മനസുമായി അവനോടു കൂട്ടുകൂടി നടന്നു. തുറന്നു പറഞ്ഞാൽ അയാൾ തന്‍റെ സ്നേഹം നിരാകരിക്കുമോ എന്ന ഭയത്തിൽ. റിയ വളരെ സീരിയസ് ടൈപ്പ് ആണ് പുറമേയ്ക്ക്. രോഹനാകട്ടെ അടിപൊളി സ്റ്റൈലും. വിപരീത ധ്രുവങ്ങൾ ആകർഷിക്കപ്പെടും എന്ന് കാവ്യാത്മകമായി പറയാം. അതല്ലാതെ ജീവിതത്തിൽ അത് വർക്ക്ഔട്ട് ആകുമോ? എക്കാലവും പരസ്‌പരം ആകൃഷ്ഠരായി കഴിയാം. ഒരുമിച്ച് ജീവിക്കാനല്ലാതെ… അവൾ ആലോചിച്ചു.

തേങ്ങൽ കുടുങ്ങിയ നെഞ്ചുമായി ആലോചനയിലാണ്ടിരിക്കുമ്പോൾ ഫോൺ ബെൽ മുഴങ്ങി. അത് രാത്രിയിലെ നിശബ്ദതയെ നിർവീര്യമാക്കി. അവൾ ഫോണിൽ തെളിഞ്ഞ പേരിലേക്ക് നോക്കി രോഹൻ! അവൾക്ക് ആ കോൾ എടുക്കാൻ അതിയായ മോഹം തോന്നി. അവൾ ഫോൺ എടുത്തില്ല. നെഞ്ചിൽ കുരുങ്ങിയ തേങ്ങൽ ഒരു അണയാപ്രവാഹമായി ഒഴുകിയാലോ… അവൾ ഭയന്നു. താൻ കരയുകയായിരുന്നുവെന്ന് അയാൾ മനസ്സിലാക്കും. എന്തു കാരണം പറയും ചോദിച്ചാൽ?

റിയ ഫോൺ സൈലന്‍റ് മോഡിലാക്കി ഉറങ്ങാൻ കിടന്നു. ഉറക്കം വളരെ വിദൂരത്താണെന്നറിഞ്ഞിട്ടും, അവൾ കാത്തു കിടന്നു. ഒരു പ്രാവശ്യം റിംഗ് ചെയ്‌തതല്ലാതെ ഫോൺ പിന്നെ വന്നുമില്ല.

അവരുടെ ഒരുമിച്ചുള്ള അവസാന ദിവസം ആയിരുന്നു ഇന്നലെ. ബിരുദ പരീക്ഷകൾ കഴിഞ്ഞു. ബാംഗ്ലൂർ ഐഐഎമ്മിൽ എംബിഎ ചെയ്യാനായി രോഹൻ ബാംഗ്ലൂർക്ക് പോവും. റിയ ഡൽഹിയിൽ നിയമം പഠിക്കാനാണ് ആഗ്രഹിക്കുന്നത്. സ്വന്തം വിധിയെ പിന്തുടരുന്നതിനു മുമ്പേ, ഒരു വട്ടം കൂടി ക്ലാസ്മേറ്റുകൾ ഒത്തു കൂടാൻ തീരുമാനിച്ചു. ഭക്ഷണവും തമാശയും ആട്ടവും പാട്ടുമായി എല്ലാവരും ഒത്തുകൂടിയ വേളയിൽ രോഹൻ തന്‍റെ ഡിജിക്യാമിൽ ഫോട്ടോകൾ എടുത്തുകൊണ്ടേയിരുന്നു.

റിയയ്ക്ക് ആ സമയം വളരെ അജ്ഞാതമായ ചില വികാരങ്ങളാണ് മനസ്സിൽ ഉണർന്നത്. രോഹന്‍റെ പെരുമാറ്റത്തിൽ അവൾക്ക് എന്തൊക്കെയോ വൈചിത്യ്രം തോന്നുന്നു. എല്ലാവരും ഭക്ഷണം കഴിച്ചും കളിച്ചും ചിരിച്ചും സ്നേഹം പങ്കിട്ടപ്പോൾ റിയ നിശബ്ദയായി. ചുണ്ടിൽ പുഞ്ചിരി വിടർത്താൻ ഇടയ്‌ക്കിടെ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. അവൾക്ക് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്നുണ്ടായിരുന്നു. ആരും കാണാതെ ഒരു മുറിയിൽ അടച്ചിരുന്ന് കരയണം. അവളുടെ മുഖത്തെ നിസ്സഹായാവസ്‌ഥ കരൺ ശ്രദ്ധിച്ചു.

“ഏയ്, എന്തു പറ്റി?” രോഹന്‍റെ ബെസ്‌റ്റ് ഫ്രണ്ട് ആണ് കരൺ. അവൾ വിളറിയ ഒരു ചിരി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

മനസ്സ് പിടിവിട്ട ഒരു നിമിഷത്തിൽ രോഹന് അവൾ മെസേജ് അയച്ചു “എനിക്ക് സംസാരിക്കണം, പോകരുത്.” ആ മെസേജിന് അവൾ പ്രതീക്ഷിച്ച പോലെ ഒരു മറുപടി വന്നില്ല. എന്നാൽ അവളെ അയാൾ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. പരിപാടി കഴിഞ്ഞിട്ട് രോഹൻ പോയില്ല. അയാൾ കാത്തു നിൽക്കുന്നു.

“പറയൂ”.

അവൾക്ക് വാക്കുകൾ മുറിഞ്ഞുപോയി. പലതും തൊണ്ടയിൽ വന്നു നിൽക്കു ന്നു. പുറത്തേക്കു വരാൻ മടി.

“എനിക്ക്, അത് നമ്മൾ പിരിയും മുമ്പ് ചില കാര്യങ്ങൾ പറയണം എന്നു തോന്നി.”

“റിയ വരൂ…”

അയാൾ മുന്നോട്ടു നടക്കവേ അവൾ അയാളെ ആദ്യമായി കാണും പോലെ നോക്കി. മിസ് യു ബാഡ്ലി. അവളുടെ മനസ്സ് നിശബ്ദം പറഞ്ഞു കൊണ്ടിരുന്നു.

“റിയ, എന്താ പറയാനുള്ളത്?”

അവൾ കണ്ണടച്ച്, ശ്വാസം ഉളളിലേക്ക് ആഞ്ഞു വലിച്ചു.

“ഐ ലവ് യു.”

രോഹൻ ഒന്നും പറഞ്ഞില്ല.

ഒരു നിമിഷം കടന്നു പോയി.

“എന്നും എപ്പോഴും, ആ സ്നേഹം ഉണ്ട്. നിർവചിക്കാനാവാത്ത ഒരു ഭാവം രോഹന് മുഖത്ത് നിറഞ്ഞു നിൽക്കുന്നു. അത് സന്തോഷമാണോ, സങ്കടമാണോ, പ്രണയമാണോ? ”

“ഇപ്പോൾ ഇതു പറയാൻ എന്താ?”

അവൾ ആകെ വിഷമിച്ചു. ഇത്തരം ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ഏതാനും നിമിഷങ്ങൾ നിശബ്ദയായി റിയ.

“നമ്മൾ ഇന്ന് വേർപിരിഞ്ഞു പോകും മുമ്പ് എന്‍റെ മനസ്സ് തുറന്നു പറയണമെന്ന് തോന്നി. അതു പറയാതെ പോകുമ്പോഴുള്ള വീർപ്പുമുട്ടൽ മനസ്സിൽ കൊണ്ടു നടക്കാൻ വയ്യ.”

ഇത്രയും പറഞ്ഞിട്ട് റിയ അയാൾക്കു നേരെ കൈ നീട്ടി. അയാൾ യാന്ത്രികമായി ആ വിരലുകളിൽ സ്പർശിച്ചു. അവൾക്ക് ഹൃദയം അതികഠിനമായി വേദനിച്ചു. ഇനി രോഹനൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും തീവ്രമായ വേദന സമ്മാനിക്കുമെന്ന് അവൾക്ക് തോന്നി. അവൾക്ക് മുന്നോട്ട് നടക്കണമെന്നുണ്ടായിരുന്നു. എന്നാൽ കാലുകൾ ബന്ധിക്കപ്പെട്ടപോലെ. എങ്കിലും കാലുകൾ വലിച്ചു വച്ച് അവൾ നടക്കാൻ ശ്രമിച്ചു.

“ഏയ്… എങ്ങോട്ട് പോകുന്നു. നീ…?”

രോഹൻ പെട്ടെന്ന് അവളെ കൈകളിൽ ചേർത്തു പിടിച്ചു നെഞ്ചോട് ചേർത്ത് ആശ്ലേഷിച്ചു.

“അങ്ങനെ എന്നെ വിട്ട് പോകാൻ പറ്റുമോ നിനക്ക്? ഇത്രയും കാലം ഇതു പറയാൻ ഞാനും ആഗ്രഹിച്ചു. പക്ഷേ എനിക്കും കഴിഞ്ഞില്ല.”

“ഇനി ഈ കണ്ണീർ വേണ്ട”. രോഹൻ അവളുടെ മിഴികൾ തുടച്ചു. തന്‍റെ എല്ലാ സ്വപ്നവും സഫലമായതു പോലെ അയാളുടെ ഹൃദയം ആഹ്ലാദം കൊണ്ട് തുടിച്ചു.

അവധി ദിനങ്ങളിൽ ബാംഗ്ലൂർ നിന്ന് ഡൽഹിയിലേക്ക് രോഹന് ഇടയ്‌ക്കിടെ വരാതിരിക്കാൻ കഴിയുമായിരുന്നില്ല. ഒരു വരവിൽ അയാൾ റിയയെ വിളിച്ച് രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കാമെന്ന് പറഞ്ഞു. അവൾക്കും സന്തോഷമായി.

“എന്താ ഉണ്ടാക്കേണ്ടത്? നമുക്ക് കരണിനെയും നിഷയെയും വിളിക്കാം.” രോഹനും അത് സമ്മതമായി. അവർ നാലുപേരും റിയയുടെ റൂമിൽ ഒത്തുകൂടി.

ആ രാത്രി നാലുപേർക്കും അവിസ്മരണീയമായിരുന്നു. ഭക്ഷണം സ്വയം പാചകം ചെയ്‌ത് കഴിച്ചും പാട്ടുപാടിയും നൃത്തം ചെയ്‌തും അവർ നേരം പുലരും വരെ ഒരുമിച്ചു കൂടി. അന്ന് രോഹൻ അവൾക്ക് ഒരു പുതിയ ഡ്രസും വാങ്ങിയിരുന്നു. അടുത്ത കൂടിക്കാഴ്ചയിൽ ആ ഡ്രസ് ധരിച്ചു വരണമെന്ന ആഗ്രഹം രോഹൻ തുറന്നു പറഞ്ഞപ്പോൾ റിയ പുഞ്ചിരിയോടെ അതു സമ്മതിച്ചു.

അടുത്ത ആറുമാസത്തിനുള്ളിൽ വീണ്ടും അവർ കണ്ടു മുട്ടുമ്പോൾ റിയ ധരിച്ചത് രോഹൻ അന്ന് വാങ്ങിയ സൽവാർ കമ്മീസ് ആണ്. ആദ്യമായി ഒരുമിച്ച് സിനിമ കാണാൻ പോയ ദിനം കൂടിയായിരുന്നു അത്. ഒരു എന്‍റർടെയിന്‍റ്മെന്‍റ് ട്രിപ്പ് എന്നതിലുപരി പ്രണയത്തിന്‍റെ തീവ്രത അറിഞ്ഞ ദിവസം.

അവർ പരസ്‌പരം ഭ്രാന്തമായ സ്നേഹത്തിലേക്ക് ആണ്ടുപോയി. രോഹനില്ലാത്ത ജീവിതം റിയയെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അന്നു കണ്ടു മടങ്ങുമ്പോൾ റിയ അയാൾക്ക് ഒരു ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. രോഹൻ അത് കണ്ടപ്പോൾ അദ്ഭുതപ്പെട്ടു. അത്ര സുന്ദരമായിരുന്നു ആ കാർഡ്. അതുണ്ടാക്കാൻ റിയ എത്ര പാടുപെട്ടു കാണും.

“എത്ര ദിവസം?”

“അഞ്ച് ദിവസമെടുത്തു കാണും.” റിയ ചിരിച്ചു.

രോഹൻ അവളുടെ കൈകൾ കൈക്കുള്ളിലാക്കി. എന്നിട്ട് കുസൃതി ചിരിയോടെ അയാൾ മന്ത്രിച്ചു. “എനിക്ക് നിന്നോടൊപ്പം വയസ്സായാൽ മതി!”

രണ്ടു വർഷം എത്ര വേഗമാണ് കടന്നു പോയത്. രോഹന്‍റെ ഫൈനൽ ഇയർ പരീക്ഷയുടെ തലേന്നാണ് ആ സംഭവം.

പരീക്ഷാ കാലമായിരുന്നതിനാൽ ഫോൺ വിളികളും കുറഞ്ഞിരിക്കുകയാണ്. രോഹൻ തിരക്കിലാണെന്നറിയാവുന്നതു കൊണ്ട് അവൾ ഇടയ്‌ക്കിടെ വിളിച്ച് ശല്യപ്പെടുത്താനും പോയില്ല. രാത്രിയിൽ ഏറെ വൈകി ഒരു ഫോൺ കോൾ.

ആരാണ് വിളിക്കുന്നതെന്നു പോലും നോക്കാതെ അവൾ ഫോൺ ചെവിയോടു ചേർത്തു.

“ഹേ, റിയ,”

അത് രോഹനല്ലല്ലോ… അവൾ അപ്പോഴാണ് ശബ്‌ദം ശ്രദ്ധിച്ചത്.

“കരൺ?” എന്താ ഈ സമയത്ത്?”

“രോഹൻ… രോഹന് ഒരു അപകടം പറ്റി.” അയാളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

“രോഹന് എന്തു പറ്റി?” റിയയുടെ സ്വരത്തിലും പരിഭ്രമം നിറഞ്ഞു. “ആശുപത്രിയിലാണ്. രോഹൻ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചു. രണ്ട് സർജറി വേണ്ടി വന്നു. ഐസിയുവിലാണ്.” റിയയ്ക്ക് ശരീരം തളരുന്നതായി അനുഭവപ്പെട്ടു. അവൾ കരണിനോട് തന്നെയും ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചെന്നെങ്കിലും ഐസിയുവിലായതിനാൽ കാണാൻ കഴിഞ്ഞില്ല. രോഹന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറിയപ്പോഴും റിയയ്ക്ക് കാണാൻ കഴിഞ്ഞില്ല. അവൾക്കും പരീക്ഷയായിരുന്നു. ബാംഗ്ലൂരിൽ പോയി രോഹനെ കാണാൻ അവളുടെ അച്ഛനമ്മമാരും സമ്മതിച്ചില്ല. എങ്കിലും കരണും രോഹന്‍റെ കുടുംബവും അവൾക്ക് എല്ലാ വിവരങ്ങളും കൈമാറാൻ തയ്യാറായത് റിയയ്ക്ക് ആശ്വാസമായി.

കാലുകളിൽ മൾട്ടിപ്പിൾ ഫ്രാക്ചർ ഉള്ളതിനാൽ ഡോക്ടർ ആറുമാസത്തോളം ബെഡ്റെസ്റ്റ് നിർദ്ദേശിച്ചു. പരസഹായമില്ലാതെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും വയ്യ. എംബിഎയുടെ പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ഒരു വർഷം നഷ്‌ടമാവുകയും ചെയ്‌തു.

വേദനയുടെയും കഷ്‌ടപ്പാടിന്‍റെയും ദിനങ്ങൾ. അതു രോഹന്‍റെ പെരുമാറ്റത്തിലും നിഴലിക്കുന്നു. റിയയ്‌ക്ക് വലിയ വിഷമം തോന്നിയെങ്കിലും രോഹനെ ഒരു വാക്കു കൊണ്ടുപോലും നോവിക്കാൻ ഇഷ്‌ടമില്ലാത്തതിനാൽ അവൾ നിശബ്ദം സഹിച്ചു. എപ്പോഴും തമാശ പറയുന്ന, എല്ലാറ്റിനെയും നിസ്സാരമായി കാണാൻ ഇഷ്‌ടപ്പെട്ടിരുന്ന രോഹൻ. സ്വന്തം ശരീരത്തിന്‍റെ സ്വാതന്ത്യ്രം നഷ്‌ടപ്പെട്ടതോടെ ആ പഴയ രോഹൻ ഇല്ലാതായി. അയാൾ മിക്കവാറും നിശബ്ദനായിരുന്നു. റിയ അയാളെ സന്തോഷിപ്പിക്കാൻ കഴിവതും ശ്രമിച്ചു കൊണ്ടിരുന്നു. ഇടയ്‌ക്ക് ആശുപത്രിയിൽ വരുമ്പോൾ തമാശ സംഭവങ്ങൾ പറഞ്ഞ് രോഹനെ ചിരിപ്പിക്കാൻ ശ്രമിക്കും. പക്ഷേ അയാളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി പോലും വിടരാറില്ല.

“രോഹന് സിനിമ കാണണോ?”

വേണം, പക്ഷേ തീയറ്ററിൽ മതി. ഡിവിഡി പ്ലേയറിലല്ല.”

“അഞ്ചു മാസം കൂടി കഴിഞ്ഞാൽ കാണാമല്ലോ…” അവൾ സങ്കടം പുറത്തു കാട്ടാതെ ചിരിച്ചു. “ഞാൻ തോറ്റുപോയി റിയ… എല്ലാവരും മുന്നേറുന്നു. എല്ലാ അർത്ഥത്തിലും. ഞാൻ എന്തു ചെയ്യും? എന്നെക്കൊണ്ട് ഇനി എന്തിനു കൊള്ളാം…?”

അയാളുടെ നിരാശ വാക്കുകളായി. ആ കണ്ണുകൾ നിറഞ്ഞില്ല. പക്ഷേ ചുവന്നു കലങ്ങി.

“സാരമില്ല, ഒരു വർഷം കഴിഞ്ഞാൽ എല്ലാം ശരിയാവുമെന്നല്ലേ ഡോക്ടർ പറഞ്ഞത്. ഞാനില്ലേ കൂടെ… ലവ് യു ഡിയർ…”

അയാൾ തല കുലുക്കി. പിന്നെ കുറേനേരം കഴിഞ്ഞ് ഇങ്ങനെ പറഞ്ഞു.

“ഐ ലവ് യു ടൂ… റിയ… ഈ ജീവിതം മുഴുവനും…” റിയ അയാളുടെ കൈ വിരലുകൾ മെല്ലെ ചുണ്ടോടു ചേർത്തു.

“എനിക്ക് തനിച്ചിരിക്കണം.” അയാൾ റിയയെ നോക്കാതെ പറഞ്ഞു.

“നീ കുറച്ചു നേരം പുറത്തിരിക്കൂ.” റിയയുടെ കണ്ണുകളിൽ സങ്കടത്തുള്ളികൾ പൊഴിയാൻ കാത്തു നിന്നു. പക്ഷേ അവൾ അയാൾക്ക് മുഖം കൊടുക്കാതെ ബെഡ് ഷീറ്റ് ശരിയാക്കി, ടിവി ഓൺ ചെയ്‌ത് റിമോട്ട് കൺട്രോൾ രോഹന്‍റെ കൈയ്ക്കടുത്തു വച്ച് പുറത്തേക്കിറങ്ങി.

“നീ ആ വാതിൽ അടച്ചേക്ക്. അമ്മയോട് പറഞ്ഞേക്ക് ഒരു വിസിറ്ററേയും ഇപ്പോൾ ഇങ്ങോട്ട് വിടണ്ട എന്ന്.”

“ടേക്ക് കെയർ…” അവൾ സങ്കടം ഉള്ളിലൊതുക്കി പുറത്തേക്ക് നടന്നു. ഒരാഴ്ച കടന്നുപോയി. റിയയ്‌ക്ക് രോഹനെ കാണാനോ ഫോണിൽ സംസാരിക്കാനോ കഴിഞ്ഞില്ല. അവൾ ഓരോ പത്തുമിനിട്ടിലും ഫോൺ ചെക്ക് ചെയ്തു കൊണ്ടിരുന്നു. ഒരു മെസേജ് എങ്കിലും… ഒന്നും വന്നില്ലെന്ന് മാത്രമല്ല, അവർ അയാളുടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്!

ആശുപത്രിയിൽ ചെന്നപ്പോൾ, അയാൾ ആരെയും കാണാൻ സമ്മതിക്കുന്നില്ലെന്നു പറഞ്ഞ് അമ്മ വിലക്കി. അല്ലെങ്കിൽ ഉറക്കത്തിലാണെന്ന് പറയും. റിയ ശരിക്കും തകർന്നു പോയി. കരണിനെയും രോഹൻ അടുപ്പിക്കുന്നില്ല.

കുറേ ദിവസങ്ങൾക്കു ശേഷം റിയ അയാളുടെ ഫോണിൽ വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നുണ്ട്. അവളെ അതിശയിപ്പിച്ചു കൊണ്ട് അയാൾ ഫോൺ എടുക്കുകയും ചെയ്‌തു.

“ഹലോ…”

“ഹായ് രോഹൻ…” അവളുടെ ശബ്ദം വിറച്ചു.

“ഹായ് റിയ, ഹൗ ആർ യു?”

“എന്‍റെ കാര്യം വിട്… വാട്ട് എബൗട്ട്യു…”

“സുഖം” അയാൾ അൽപനേരം നിശബ്ദനായി.

“എനിക്ക് രോഹനെ കാണാൻ തോന്നുന്നുണ്ട്. ഞാൻ വരട്ടെ…” അവൾ വികാരത്തള്ളലിൽ വിതുമ്പി. നിശബ്ദതയായിരുന്നു മറുപടി.

“രോഹൻ…!”

“വേണ്ട റിയ… ആം ഫൈൻ നൗ. പിന്നെ നീ എന്തിനാ വരുന്നേ?”

“എനിക്ക് കാണണം രോഹൻ. ഞാൻ അങ്ങോട്ടു വരാം. എന്തായാലും നിന്‍റെ പെണ്ണല്ലേ.” അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

“നമുക്ക് ഈ ബന്ധം തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല.” അയാൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു. “നമുക്ക് പിരിയാം.”

അവൾ ഞെട്ടിപ്പോയി. എന്താണ് ഈ മനംമാറ്റത്തിനു കാരണം? അവൾ എത്ര നിർബന്ധിച്ചിട്ടും രോഹൻ ഒന്നും വിട്ടു പറഞ്ഞില്ല.

“ഭാവിയിൽ കുറേ കാര്യങ്ങൾ നേടാനുണ്ട്. ചില കമ്മിറ്റ്മെൻസുണ്ട്. അതിനിടയിൽ ഈ ബന്ധം ശരിയാവുമെന്നു തോന്നുന്നില്ല.” അയാൾ അവളെ വിട്ടു പോയി. എന്നത്തേക്കുമായുള്ള പിരിയലാണെന്ന് വിശ്വസിക്കാൻ അവൾ പ്രയാസപ്പെട്ടു.

വർഷങ്ങൾ കടന്നു പോയി. രോഹൻ മുംബൈയിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഉന്നത നിലയിലാണ്. വല്ലപ്പോഴുമൊക്കെ റിയയ്ക്ക് മെസേജ് അയക്കും. അയാളുടെ ജീവിതത്തിൽ താൻ വേണ്ട എന്ന് തോന്നിയെങ്കിൽ ഇനി അതേ കുറിച്ച് ഓർത്ത് വ്യാകുലപ്പെടുന്നതിൽ എന്താണ് അർത്ഥം? ഇനി എന്നെങ്കിലും അങ്ങനെ തോന്നിയാൽ സ്വീകരിക്കാൻ റിയ തയ്യാറുമാണ്.

അവൾ നിയമം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിരുന്നു. രോഹൻ പോയതോടെ ചിതറിത്തെറിച്ച ജീവിതത്തെ ഒരു വിധത്തിൽ പിടിച്ചു നിർത്തുന്നത് പ്രൊഫഷനാണ്. രോഹൻ വിട്ടുപോയതിന്‍റെ സംഘർഷം മനസിൽ നിന്ന് വിട്ടൊഴിയാൻ വർഷങ്ങൾ എടുത്തു. പുരുഷൻ ജീവിക്കുന്നത് മറവിയിലൂടെയാണ്. സ്ത്രീ ഓർമ്മകളിലൂടെയും. ടി.എസ് ഇലിയടിന്‍റെ വാചകം ഇടയ്ക്കിടെ അവൾ ഓർമ്മിക്കും.

എത്ര മറക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്‌തിയോടെ ഓർമ്മകൾ തന്നെ പിന്തുടരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞു. വിവാഹം കഴിക്കാൻ അച്ഛനമ്മമാർ നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. പ്രൊഫഷന്‍റെ പേരു പറഞ്ഞ് എല്ലാം ഒഴിവാക്കി. രോഹൻ അല്ലാതെ മറ്റൊരാളെ എങ്ങനെ തന്‍റെ ജീവിതത്തിലേക്ക് കൂട്ടും? അവൾ അതിനെക്കുറിച്ച് ആലോചിക്കാൻ പോലും ഇഷ്‌ടപ്പെട്ടില്ല. രോഹന്‍റെ വിവാഹം കഴിഞ്ഞതായി ഒരിക്കൽ നിഷ മെസേജ് അയച്ചിരുന്നു. നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് അതോടെ അടഞ്ഞ അധ്യായമായി.

റിയ താമസിയാതെ ചെന്നൈയ്ക്ക് പ്രൊഫഷൻ മാറ്റി. രോഹന്‍റെ ഓർമ്മകൾ വേട്ടയാടുന്ന നഗരത്തിൽ നിന്നൊരു രക്ഷപ്പെടൽ. പിന്നെ അച്ഛനമ്മമാരുടെ സമ്മർദ്ദം ഒഴിവാക്കണം. ഇതിനുള്ള വഴിയായിരുന്നു അത്. പുതമകളില്ലാത്ത, ലളിതമായ ജീവിതം. സ്വന്തം ജീവിതം റിയ കണ്ടുപിടിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമായിരുന്നു റിയയുടെ ഇടപെടലുകൾ. അവൾ ക്ലൈന്‍റുകളോടു മാത്രം സംസാരിച്ചു. 8 വർഷം കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ചെന്നൈയിൽ അത്യാവശ്യം നല്ല പേരുള്ള വക്കീലാവാൻ റിയയ്‌ക്കു കഴിഞ്ഞു. ഏതാനും ദിവസം മുമ്പാണ് ഒരു വിവാഹമോചന കേസ് റിയയുടെ വക്കാലത്തിനെത്തി. ജ്യോതി എന്ന സ്ത്രീയുടേതാണ് പെറ്റീഷൻ. വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി. ഇപ്പോൾ ഭർത്താവിൽ നിന്ന് നിയമപരമായി ബന്ധം വേർപെടുത്തണം.

“എന്‍റെ ഭർത്താവും ഇതിനു തയ്യാറാണ്.” മ്യൂച്വൽ പെറ്റീഷനാണ്. ഫോർമാലിറ്റിക്ക് എന്തൊക്കെയാണെന്നു വച്ചാൽ ചെയ്യൂ.” അവർ പറയുന്നത് ശ്രദ്ധാപൂർവ്വം റിയ കേട്ടു.

“ഒ.കെ. മിസിസ് ജ്യോതി. പക്ഷേ ഒരു കാര്യം അറിയണം. നിങ്ങൾ വേർപിരിയാൻ എന്തു കൊണ്ട് തീരുമാനിച്ചു.” അവർ അല്പം മടിയോടെ റിയയെ നോക്കി.

“ഡോക്ടറോടും വക്കിലിനോടും നുണ പറയരുതെന്നാണ്.” റിയ പുഞ്ചിരിയോടെ അവരെ ഓർമ്മിപ്പിച്ചു.

“എന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് ഭാവിവരൻ മറ്റൊരു പെണ്ണിന്‍റെ കൂടെ ഒളിച്ചു പോയി. വിവാഹത്തിനു ദിനങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഉണ്ടായ നാണക്കേട് ഒഴിവാക്കാനാണ് കുടുംബ സുഹൃത്തിന്‍റെ മകനെ കൊണ്ട് വിവാഹം ചെയ്യിച്ചത്. അദ്ദേഹവും എന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്നെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം വിവാഹത്തിന് സമ്മതിച്ചതാണ്.” ഒ.കെ അതു നല്ല കാര്യമാണല്ലോ. എന്നിട്ടിപ്പോൾ എന്ത് സംഭവിച്ചു.

“സത്യം എന്തെന്നു വച്ചാൽ ഞാനോ, അദ്ദേഹമോ പരസ്‌പരം സ്നേഹിച്ചില്ല എന്നതാണ്. അദ്ദേഹത്തെ ഞാൻ എക്കാലവും ബഹുമാനിക്കുന്നു. പക്ഷേ…”

“എന്താണ്?”

“അദ്ദേഹം മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. അതുകൊണ്ടാണ് എന്നെ സ്നേഹിക്കാൻ അദ്ദേഹത്തിനു കഴിയാതെ വന്നത്. എനിക്കു വേണ്ടി ഇത്രയും വർഷം സഹിച്ചില്ലേ, ഞാനും അങ്ങനെ തന്നെ.”

“ഇതുവരെ ഞങ്ങൾക്ക് കുട്ടികൾ പോലും ഇല്ല. ഒരു വീട്ടിൽ കഴിയുന്ന അപരിചിതരെ പോലെയാണ് ഞങ്ങൾ.”

“ഇനിയും വയ്യ! എത്രയും വേഗം നടപടിയിലേക്ക് പോകണം?എന്നാണ് എന്‍റെ ആഗ്രഹം.”

റിയ ആലോചനയോടെ അവരെ നോക്കി. ശരി എനിക്കു കഴിയുന്നത് ചെയ്യാം. കുറച്ചു വിവരങ്ങൾ കൂടി വേണം.”

നിങ്ങളുടെ മുഴുവൻ പേര്?

“ജ്യോതി ശർമ്മ”

ഭർത്താവിന്‍റെ?

“രോഹൻ ശർമ്മ”

റിയ ഒന്നു പകച്ചു. അവൾ ജ്യോതിയെ സൂക്ഷിച്ചു നോക്കി. ഇത് രോഹന്‍റെ ഭാര്യയാണോ?

“ഭർത്താവിന്‍റെ വീട്?”

“രോഹൻ ഡൽഹിയിലായിരുന്നു. ഇപ്പോൾ ചെന്നൈയിലേക്ക് താമസം മാറ്റി.”

ജ്യോതി ഇത് പറയുമ്പോൾ റിയയുടെ ഹൃദയത്തിൽ മുള്ളുകൾ തറയ്‌ക്കുന്നതു പോലെ വേദനിച്ചു. ജീവിതം തന്നോട് എന്തു കളിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്? ഇത്രയും വർഷങ്ങൾക്കു ശേഷം. അതും ഏകയായുള്ള ജീവിതത്തോട് പൊരുത്തപെട്ടതിനു ശേഷം.

“ഇനി എന്തെങ്കിലും?” ജ്യോതിയുടെ ചോദ്യത്തിന് റിയയ്ക്ക് മറുപടി പറയാനായില്ല. ഏതാനും നിമിഷത്തെ നിശബ്ദതയ്‌ക്കു ശേഷം അവൾ ചോദിച്ചു.

“നിങ്ങൾക്ക് ഒന്നുകൂടി ശ്രമിച്ചു കൂടെ. ഒരു കൗൺസിലിംഗ്?”

“വേണ്ട മാഡം. ഇനി ഒന്നും വേണ്ട.”

ഈ കേസ് ഏറ്റെടുക്കാൻ തനിക്കു കഴിയില്ല. കാരണം പറയാനും വയ്യ.

“ഒ.കെ. എനിക്ക് കുറേയെറെ വർക്കുകൾ ഉണ്ട്. ഞാൻ ഇത് മറ്റൊരാൾക്ക് റഫർ ചെയ്യാം. ബുദ്ധിമുട്ടില്ലല്ലോ…” ജ്യോതി ശരി എന്ന മട്ടിൽ തലയാട്ടി. പരിചയത്തിലുള്ള മറ്റൊരു വക്കീലിന് കത്തെഴുതി ഫയൽ കൊടുത്തു വിട്ടു റിയ. അവൾ കസേരയിൽ നിന്നെഴുന്നേറ്റു. ഇന്ന് ഇനി ഒരു ജോലിയും ചെയ്യാൻ പറ്റില്ല.

രാത്രിയിൽ ബീച്ചിലേക്ക് തുറക്കുന്ന ജനാലയ്ക്കരികിൽ റിയ പുറത്തേക്ക് നോക്കി. ഉറങ്ങാൻ കഴിയുന്നില്ല. തിരമാലകൾ ഒന്നിനു പിന്നാലേ വന്നു പോകുന്നത് അവൾ നോക്കി നിന്നു.

രോഹനോട് പ്രണയം വെളിപ്പെടുത്തുന്നതിനു മുമ്പ് മനസിൽ തോന്നാറുള്ള വേദനയും വിചിത്രമായ മനോനിലയും വീണ്ടും തന്നെ ചൂഴുന്നുവോ?. ജീവിതം തനിക്ക് ഒരിക്കലും പച്ചപ്പുൽത്തകിടി പോലെ സുഖകരമായ പാതയായിരുന്നില്ല. കല്ലും മുള്ളും ചവിട്ടി കാൽ വേദനിച്ചു തഴമ്പിച്ചു. ജീവിതത്തിന്‍റെ കളികളിലെ ഇരയായി മാറാൻ ഇനി തന്നെ വിട്ടു കൊടുക്കണോ?

സ്നേഹം ഒരിക്കലും വിഷമിപ്പിക്കില്ല. എന്നാൽ നിരാശയും വഞ്ചനയും വേദനിപ്പിക്കും. വേർപിരിയലുകളും വേദനിപ്പിക്കുന്നുണ്ടാകും. ജീവിതാവസാനം വരെ സ്നേഹിക്കുമെന്ന് താൻ രോഹന് വാക്ക് കൊടുത്തതാണ്. തിരിച്ചും തനിക്ക് ആ വാക്ക് ലഭിച്ചിരുന്നു. രണ്ടുപേരും ആ വാക്ക് പാലിച്ചുവല്ലോ… അവൾ നിശ്വാസത്തോടെ ജനലഴികളിൽ മുഖം ചേർത്തു. അപ്പോൾ കടൽ ശാന്തമായിരുന്നു.

സാഗരസംഗമം – ഭാഗം 6

ഞങ്ങൾ കൂട്ടിക്കൊണ്ടു വരാൻ അങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ച് അവൾക്ക് ഒരു മെസേജ്ജ് അയക്കുകയും ചെയ്‌തു. ഒപ്പം ബാംഗ്ലൂരുള്ള മഞ്ജുവിനേയും മായയേയും സന്ദർശിക്കാമെന്നും എന്‍റെ മനസ്സിലുണ്ടായിരുന്നു. മഞ്ജുവിനെ ഒരു എൻജിനീയറും മായയെ ഒരു ഡോക്ടറുമാണ് വിവാഹം ചെയ്തത്. അവർ രണ്ടുപേരും ഒരു ഫ്ളാറ്റിന്‍റെ താഴത്തേയും മുകളിലത്തേയും നിലകളിലാണ് താമസിക്കുന്നത്. അമ്മയും അവരോടൊപ്പം തന്നെ താമസിക്കുന്നു. എല്ലാവരേയും കാണാൻ എന്‍റെ മനസ്സിൽ വളരെയേറെ ആഗ്രഹമുണ്ടായിരുന്നു.

ലീവ് തീർന്നയുടനെ ഞാൻ കോളേജിലേയ്ക്ക് പുറപ്പെട്ടു. ഏറെ നാളുകൾക്കു ശേഷം കോളേജിൽ എത്തുമ്പോൾ സഹപ്രവർത്തകരും വിദ്യാർത്ഥികളും അടുത്തു കൂടി കുശലാന്വേഷണം നടത്തി. എല്ലാവരോടും സന്തോഷപൂർവ്വം മറുപടി പറയുമ്പോൾ എന്നെ അതുവരെ അലട്ടിയിരുന്ന ദുഃഖങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കുന്നതു പോലെ തോന്നി.

വീണ്ടും ജീവിതത്തിന്‍റെ തിരക്കുകളിൽ ഞാനലിയുമ്പോൾ നരേട്ടൻ ഏകനായി വീട്ടിൽ കഴിച്ചു കൂട്ടി. ഏകാന്തത അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുന്നതു പോലെ തോന്നി. കോളേജ് ലൈബ്രറിയിൽ നിന്നും അദ്ദേഹത്തിനു താൽപര്യമുള്ള കുറെ പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ഞാൻ വായിക്കാനായി കൊണ്ടു പോയി കൊടുത്തു. അവയിൽ മിക്കവയും ജീവചരിത്ര പുസ്തകങ്ങളായിരുന്നു. അതദ്ദേഹത്തിന് വലിയ ആശ്വാസമായി എന്നു തോന്നി. വീട്ടിലെത്തിയാൽ നരേട്ടനുമായി ഹ്രസ്വമായ കുശലാന്വേഷണങ്ങളെ എനിക്കു സാധ്യമായിരുന്നുള്ളൂ പാചകവും മറ്റും ജോലികളുമായി ഞാൻ തിരക്കിലായിരിക്കും.

ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ എക്സാമിനേഷൻ അടുത്തതിനാൽ പാഠപുസ്തകങ്ങൾ എടുത്തു തീർക്കുകയും അവർക്കാവശ്യമായ നോട്ടുകൾ പ്രിപ്പയർ ചെയ്യുകയും ചെയ്യുന്ന ചുമതലയിൽ ഞാൻ മുഴുകി. ഇതിനിടയിൽ നരേട്ടൻ എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ കുറെ കാര്യങ്ങൾ സ്വയം ചെയ്യാൻ തുടങ്ങി. അതിൽ പാചകവും അദ്ദേഹം കുറേശേ പരിശീലിച്ചു തുടങ്ങി.

തനിക്കാവശ്യമായ ഓംലറ്റും ചായയും അദ്ദേഹം സ്വയം ഉണ്ടാക്കാൻ പഠിച്ചു. സ്വന്തം പാചകം എത്ര മോശമായാലും അതിനെ സ്വയം പുകഴ്ത്തുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അതു കണ്ട് ഞാൻ പറഞ്ഞു.

“എങ്കിൽ ഇനി മുതൽ ഞാൻ മാറി നിൽക്കാം… നരേട്ടൻ തന്നെ എല്ലാം സ്വയം ഉണ്ടാക്കി കഴിച്ചോളൂ…”

അതുകേട്ട് അദ്ദേഹം ഉറക്കെ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു.

“മീരാ, ഞാൻ വെറുതെ പറഞ്ഞതല്ലെ. ഞങ്ങൾ പുരുഷന്മാർ ഇങ്ങനെയൊക്കെ പറയുമെങ്കിലും രണ്ടു ദിവസം നിങ്ങളടുത്തില്ലെങ്കിൽ ഞങ്ങളുടെ കാര്യമെല്ലാം കുഴയും. പിന്നെ പാചകത്തിൽ എന്‍റെ മീരയ്ക്കൊരു പ്രത്യേക മിടുക്കു തന്നെ ഉണ്ടല്ലോ…” അദ്ദേഹം എന്നെ വാനോളം പുകഴ്ത്തുമ്പോൾ ഞാനറിയാതെ ആകാശത്തോളം ഉയർന്നു.

അങ്ങനെ പൊട്ടിച്ചിരികളും, കളിതമാശകളുമായി ഞങ്ങളുടെ ദിനങ്ങൾ അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. നരേട്ടനും ലീവ് തീർന്ന് കോളേജിൽ ജോയിൻ ചെയ്യാനുള്ള സമയമടുത്തു വന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യം അതിനകം വളരെയധികം മെച്ചപ്പെട്ടിരുന്നു. ഇതിനിടയിൽ ഒരു ദിനം ഞാൻ കോളേജിൽ നിന്നും മടങ്ങി വരുമ്പോൾ നരേട്ടൻ ആകെ മ്ലാനവദനനായി ഇരിയ്ക്കുന്നതു കണ്ടു. കാര്യം അന്വേഷിച്ചപ്പോൾ ഒരു കത്തെടുത്ത് എന്‍റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

“കൃഷ്ണമോളയച്ചതാണ്. നീ വായിച്ചു നോക്ക്.” അദ്ദേഹം നീട്ടിയ കത്തു ഞാൻ തുറന്നു വായിച്ചു.

“മമ്മി അയച്ച മെസ്സേജ് കിട്ടി. നിങ്ങൾ എന്നെ പ്രസവത്തിന് കൂട്ടിക്കൊണ്ടു പോകുന്നതിനായി ഇങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ചതിൽ വളരെ സന്തോഷം. എന്നാൽ ദേവേട്ടന് എന്നെ അങ്ങോട്ട് പറഞ്ഞു വിടുന്നതിൽ വളരെ വിഷമമുണ്ട്. അദ്ദേഹം പറയുന്നത് പ്രസവം ഇവിടെയാക്കാമെന്നാണ്. അദ്ദേഹത്തിന്‍റെ വീട്ടുകാർ എല്ലാവരും ഇപ്പോൾ അതുതന്നെ പറയുന്നു. അദ്ദേഹത്തിനിഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യുകയില്ല. തന്നെയുമല്ല മമ്മിയെയും, പപ്പയെയും കാണുന്നതിന് അദ്ദേഹത്തിന് ആഗ്രഹമില്ല. അതുകൊണ്ട് എന്നെക്കൂട്ടിക്കൊണ്ടു പോകുവാൻ ഇങ്ങോട്ട് വരണമെന്നില്ല. ഇനി എപ്പോഴെങ്കിലും ഞാൻ അങ്ങോട്ടു വന്ന് നിങ്ങളെ കണ്ടു കൊള്ളാം.”

ആ കത്ത് വായിച്ചതോടെ ഒരു കാര്യം ബോധ്യമായി. മകൾ ഞങ്ങളിൽ നിന്ന് അകലുകയാണ്. അല്ലെങ്കിൽ അവളുടെ ഭർത്താവും വീട്ടുകാരും അവളെ ഞങ്ങളിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണ്. മറ്റൊരു സംസ്കാരത്തിലേയ്ക്ക് അവളെ വിവാഹം കഴിപ്പിച്ചയച്ചതിന്‍റെ പരിണത ഫലം. വേണ്ടത്ര സ്ത്രീധനം കിട്ടിയില്ലെന്ന പരാതിയും ദേവാനന്ദിന്‍റെ വീട്ടുകാർക്കുണ്ട്. അതോടെ ആ യാത്ര വേണ്ടെന്നു വയ്ക്കേണ്ടി വന്നു.

കൃഷ്ണമോൾ പ്രസവിച്ചപ്പോൾ അതറിയിക്കാൻ പോലും ദേവാനന്ദ് തുനിഞ്ഞില്ല. പിന്നെ വളരെ നാളുകൾക്കു ശേഷം കൃഷ്ണമോളുടെ കത്തു വന്നു. “പപ്പാ… ഞാൻ അങ്ങോട്ട് വരികയാണ് എന്‍റെ മോനെയും ഞാൻ കൊണ്ടു വരുന്നുണ്ട്. അവന് ആറുമാസമായി. എനിക്ക് പപ്പായെ കാണണം. മമ്മിയോട് കുറച്ചു ദിവസത്തേയ്ക്ക് കഴിയുമെങ്കിൽ എനിക്കു വേണ്ടി ലീവെടുക്കാൻ പറയണം. പ്രസവശേഷം എനിക്ക് നല്ല നടുവേദനയുണ്ട്. റെസ്റ്റെടുക്കാൻ വേണ്ടിയാണ് ഞാൻ അങ്ങോട്ടു വരുന്നത്.”

അവളുടെ കാര്യങ്ങൾ നടന്നു കിട്ടാൻ വേണ്ടി മാത്രം ഞാൻ വേണം. അല്ലെങ്കിൽ ഉള്ളിലെ വെറുപ്പ് പുറത്തെടുത്ത് എന്നോട് കലഹിക്കുക ഇതാണ് അവളുടെ സ്വഭാവം.

കത്തു കിട്ടി രണ്ടാഴ്ച പിന്നിട്ടപ്പോൾ കൃഷ്ണമോളെത്തി. അവളുടെ കൈയ്യിൽ വെളുത്തു തുടുത്ത ഒരാൺകുട്ടിയുമുണ്ട്. ടാക്സിയിൽ ഞങ്ങളുടെ വീടിനു മുന്നിൽ അവൾ വന്നിറങ്ങുമ്പോൾ നരേട്ടനും ഞാനും ഓടിച്ചെന്നു. കൊച്ചുമകനെ ആദ്യമായി കാണുന്ന സന്തോഷം ഞങ്ങളുടെ ഉള്ളിൽ തുടിച്ചിരുന്നു. കമ്പിളിയുടുപ്പും, കമ്പിളിത്തൊപ്പിയും വച്ച് അമ്മയുടെ കയ്യിൽ സുഖസുഷുപ്തിയിലാണ്ടിരുന്ന അവനെ എടുക്കുവാൻ ഞാൻ കൈകൾ നീട്ടി. എന്നാൽ കൃഷ്ണമോളാകട്ടെ എന്‍റെ കൈയ്യിൽ നൽകാതെ നരേട്ടന്‍റെ നേർക്ക് അവനെ നീട്ടി. ഒന്നുമറിയാത്ത മട്ടിൽ അവൾ ഒരു കള്ളവും പറഞ്ഞു.

“അവന് ആണുങ്ങളെയാണ് കൂടുതലിഷ്ടം. എന്നെക്കാൾ ദേവേട്ടനെയാണ് അവന് കൂടുതൽ കാര്യം.” അപ്പോഴേയ്ക്കും കുഞ്ഞുണർന്ന് കരഞ്ഞു. എന്‍റെ മുഖത്തെ സന്തോഷം മങ്ങുന്നതു കണ്ട് നരേട്ടൻ കുഞ്ഞിനെ എന്‍റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഇതാ മീര… നീ തന്നെയെടുത്തോളൂ. മമ്മിയ്ക്കാണിതിനൊക്കെ കൂടുതൽ വശം. കരയുന്ന കുഞ്ഞുങ്ങളെ എടുക്കാനൊന്നും എനിക്കു വലിയ വശമില്ല.”

അദ്ദേഹം കൃഷ്ണമോളെ നോക്കി പറഞ്ഞു. കൃഷ്ണമോൾ ചെറുതായി മുഖം വീർപ്പിച്ച് മുന്നോട്ടു നടന്നു. ഞങ്ങളിരുവരും അവളുടെ പുറകിലായി കുഞ്ഞിനെയും എടുത്തു കൊണ്ട് നടന്നു. ഡ്രോയിംഗ് റൂമിൽ എത്തിയ ഉടനെ സോഫയിൽ ചാരിക്കിടന്ന് അവൾ പറഞ്ഞു.

“ഹൊ… എനിക്ക് നടുവേദന കാരണം തീരെ വയ്യ. കുഞ്ഞിന്‍റെ കാര്യങ്ങൾ നോക്കലും ജോലിക്കു പോകലും എല്ലാം കൂടി ഞാനാകെ വിഷമത്തിലാണ്. അതിനിടയിൽ ദേവേട്ടന്‍റെമ്മയോട് വഴക്കിട്ട് ഒരു വേലക്കാരിയുണ്ടായിരുന്നതൊട്ട് വരുന്നുമില്ല. ഇനി മറ്റൊരൊളെ അന്വേഷിച്ചു കണ്ടു പിടിയ്ക്കണം. അതുവരെ കുറച്ചു ദിവസം ലീവെടുത്ത് ഇവിടെ നിൽക്കാമെന്ന് കരുതി.”

അതുകേട്ട് നരേട്ടൻ അവളുടെ അടുത്തിരുന്ന് സഹതാപപൂർവ്വം ചോദിച്ചു.

“എന്നിട്ട് നീയിതു വരെ ഡോക്ടറെയൊന്നും കാണിച്ചില്ലേ? ഒരു നല്ല ഗൈനക്കോളജിസ്റ്റിനെ നിനക്ക് കാണാമായിരുന്നില്ലേ?”

“ങാ… ഗൈനക്കോളജിസ്റ്റിനെ കണ്ടു അച്‌ഛാ… ഡോക്ടർ പറഞ്ഞത് നല്ല റെസ്റ്റു വേണമെന്നാണ് . പ്രസവം കഴിഞ്ഞ് മര്യാദയ്ക്കൊന്ന് റെസ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല. നാൽപ്പത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കുഞ്ഞിനെ ദേവേട്ടന്‍റെ അമ്മയെ ഏൽപ്പിച്ചിട്ട് ജോലിയ്ക്കു പോയിത്തുടങ്ങിയതാണ്. ദേവേട്ടന്‍റെ വീട്ടിലാണെങ്കിൽ ആരുമെന്നെ കെയർ ചെയ്യുന്നുമില്ല. ഒരു വേലക്കാരിയെ പുറം ജോലിയ്ക്ക് സഹായത്തിനു നിർത്തിയത് മാത്രമാണ് ദേവേട്ടൻ ചെയ്‌തത്. പിന്നെ ബാംഗ്ലൂരിലെ ഫ്ളാറ്റിൽ വന്നപ്പോൾ അമ്മയും അവിവാഹിതയായ ഇളയ സഹോദരിയും കൂടെപ്പോന്നു. പക്ഷേ ഇപ്പോൾ ദേവേട്ടന്‍റെ മൂത്ത സിസ്റ്ററിന്‍റെ പ്രസവം അടുത്തപ്പോൾ അമ്മ അങ്ങോട്ടു പോയി. വേലക്കാരിയും വരാതായി. അതാണ് ഞാനിങ്ങോട്ടു പോന്നത്.”

ഏതായാലും നീ വന്നത് ഞങ്ങൾക്ക് സന്തോഷമായി. കുഞ്ഞിനെ ഞങ്ങൾക്ക് കാണാൻ പറ്റിയല്ലോ…

നരേട്ടൻ കുഞ്ഞിനെ എന്‍റെ കൈയ്യിൽ നിന്നും വാങ്ങി മടിയിൽ കിടത്തി ഓമനിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേയ്ക്കും കുഞ്ഞുണർന്ന് കരയാൻ തുടങ്ങി.

“അവന് വിശക്കുന്നുണ്ടാകും. നീ അവന് പാലു കൊടുക്ക്.” ഞാൻ പറഞ്ഞതു കേട്ട് കൃഷ്ണമോൾ കുഞ്ഞിനെ നരേട്ടന്‍റെ കൈയ്യിൽ നിന്നും വാങ്ങി അകത്തേയ്ക്ക് നടന്നു.

അപ്പോൾ കൃഷ്ണമോളുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞു നിന്നത് ഞാൻ കണ്ടു. അവളുടെ ഇപ്പോഴത്തെ വരവിന്‍റെ ഉദ്ദേശ്യം നടുവേദന മാത്രമല്ലാ മറ്റെന്തോ ലക്ഷ്യം അവൾക്കുണ്ടെന്നും ആ ഗൂഢസ്മിതം വിളിച്ചറിയ്ക്കുന്നുണ്ടായിരുന്നു. മകളുടെ മനസ്സ് വായിച്ചെടുക്കാൻ തനിയ്ക്കുള്ള കഴിവ് മറ്റാർക്കുമില്ലല്ലോ എന്നും ഓർത്തു.

എന്തു പറഞ്ഞാലും പപ്പയോട് അവൾക്ക് ഒരു പ്രത്യേക അടുപ്പം തന്നെ ഉണ്ടായിരുന്നു എന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. നരേട്ടന് മോളോടും അങ്ങനെ തന്നെ. രാഹുൽ മരിച്ച ശേഷം ആ അടുപ്പം കൂടിയിട്ടേ ഉള്ളൂ. കൃഷ്ണമോളുടെ വിദ്വേഷം മുഴുവൻ എന്നോടായിരുന്നു. ഒരു പക്ഷേ ലോകത്തിൽ അവളുടെ ഏറ്റവും വലിയ ശത്രു, അവളുടെ സ്വന്തം മമ്മിയായ ഈ ഞാനായിരുന്നുവല്ലോ… ചെറുപ്പം മുതൽ തുടങ്ങിയ ആ ശത്രുത ഇന്ന് പല കാരണങ്ങൾക്കൊണ്ട് കൂടിയിട്ടേ ഉള്ളൂ.

നരേട്ടനെ എങ്ങിനെയും അവളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് അനുസരിച്ച് വശത്താക്കാമെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ എന്നോട് കുരുക്ഷേത്ര ഭൂവിലെ അശ്വത്ഥാത്മാവിനെ പോലെ അവൾ പലപ്പോഴും എതിരിടുവാൻ തക്കം പാർത്തിരുന്നു. ജീവിതത്തിലുടനീളം അവൾ എന്നോട് അവസരങ്ങൾ മുതലെടുത്ത് അത് പ്രകടമാക്കിക്കൊണ്ടിരുന്നു.

കൃഷ്ണ കുഞ്ഞിനേയും കൊണ്ട് എന്‍റെ ബെഡ്റൂമിൽ ചെന്നിരുന്ന് പാൽ കൊടുക്കാൻ തുടങ്ങി. ഞാനാകട്ടെ കൃഷ്ണമോൾ വന്നതു കൊണ്ട് അടുക്കളയിൽ അവൾക്കിഷ്ടപ്പെട്ട ആഹാരം തയ്യാറാക്കുന്ന തിരക്കിലുമായി. അവൾ പറഞ്ഞതനുസരിച്ച് കോളേജിൽ നിന്നും ഞാൻ ഒരാഴ്ചത്തെ ലീവ് എടുത്തിരുന്നു. അതുതന്നെ വളരെ പ്രയാസപ്പെട്ടാണ് ഒപ്പിച്ചെടുത്തത്.

നരേട്ടനാണെങ്കിൽ കോളേജിൽ ജോയിൻ ചെയ്‌തു കഴിഞ്ഞിരുന്നു. എല്ലാ മാസവും ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തണമെന്നതൊഴിച്ചാൽ അദ്ദേഹത്തിന് വേറെ പ്രയാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ എല്ലാ കാര്യങ്ങളിലും എന്‍റെ ശ്രദ്ധ പതിഞ്ഞിരുന്നു.

കൃഷ്ണമോൾ കുഞ്ഞിന് പാലു കൊടുത്തപ്പോൾ കുഞ്ഞ് വീണ്ടും അവളുടെ കൈയ്യിലിരുന്ന് ഉറങ്ങി. ഉറങ്ങിയ കുഞ്ഞിനെ കട്ടിലിൽ ഭദ്രമായി കിടത്തി അവൾ ഇരുവശത്തും തലയിണ വച്ചു. പിന്നീടവൾ നരേട്ടന്‍റെ അടുത്തെത്തി. നരേട്ടനപ്പോൾ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അവൾ നരേട്ടന്‍റെ അടുത്തെത്തി അദ്ദേഹത്തോട് ചേർന്നിരുന്നു കൊണ്ട് സ്നേഹപൂർവ്വം ചോദിച്ചു.

“പപ്പയുടെ അസുഖമൊക്കെ ഇപ്പോൾ എങ്ങിനെയുണ്ട്? ഓപ്പറേഷൻ കഴിഞ്ഞ് പപ്പയ്ക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ. പപ്പ കോളേജിൽ പോയിത്തുടങ്ങിയോ? പപ്പയുടെ റിട്ടയർമെന്‍റ് അടുത്തു അല്ലേ?” നിരവധി ചോദ്യങ്ങൾ തൊടുത്തു വിട്ടു കൊണ്ട് അവൾ പപ്പയോട് ചേർന്നിരുന്നു. അവളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നരേട്ടൻ നൽകുന്നുണ്ടായിരുന്നു.

“അതെ മോളെ, പപ്പ കോളേജിൽ നിന്നും റിട്ടയർ ചെയ്യാറായി. ഇനി എണ്ണപ്പെട്ട ദിവസങ്ങളെ ഉള്ളൂ. അസുഖത്തെ സംബന്ധിച്ച് ഇപ്പോൾ പ്രോബ്ലംസ് ഒന്നും ഇല്ല. എങ്കിലും നടക്കുമ്പോൾ ചിലപ്പോൾ ചെറിയ ശ്വാസം മുട്ടൽ ഉണ്ടാകാറുണ്ട്. പിന്നെ എല്ലാ മാസവും ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തണം. അത് ചെയ്യാറുണ്ട്.”

കൃഷ്ണമോളുടെ ചോദ്യത്തിനുത്തരമായി നരേട്ടൻ പറഞ്ഞു നിർത്തി. പെട്ടെന്ന് എന്തോ ഓർത്ത് നരേട്ടൻ ചോദിച്ചു.

“ആട്ടെ… മോള് കുഞ്ഞിന് എന്താ പേര് ഇട്ടത്? അവനെ നിങ്ങൾ എന്താ വിളിക്കുന്നത്?” അവന്‍റെ പേര് അഭിഷേക് എന്നാണച്ഛാ. ടുട്ടുമോനെ എന്നു വിളിക്കും” അവരുടെ സംഭാഷണം തുടർന്നു കൊണ്ടിരുന്നപ്പോൾ ഞാൻ അടുക്കളയിൽ നിന്നും ആഹാരം പാകം ചെയ്‌ത് മേശപ്പുറത്ത് കൊണ്ടു വന്നു വച്ചു. പിന്നീട് മുൻവശത്ത് അവർ സംസാരിച്ചു കൊണ്ടിരുന്ന മുറിയിലെത്തി. ആ സംഭാഷണത്തിൽ പങ്കുകൊള്ളണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കൃഷ്ണമോൾക്ക് അതിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി ഞാൻ വാതിക്കൽത്തന്നെ നിന്നതേ ഉള്ളൂ. അപ്പോൾ നരേട്ടൻ തന്നെ വിളിച്ചു പറഞ്ഞു.

“താനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. ഇവിടെ വന്ന് ഇരിക്കെടോ.” അദ്ദേഹം അത്യന്തം സന്തോഷവാനാണെന്നു തോന്നി. അല്ലെങ്കിൽ തന്നെ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും ചെറിയ കാര്യങ്ങളിൽ ദുഃഖിക്കുകയും ചെയ്യുന്ന ആളാണ്. ഇന്നിപ്പോൾ കൃഷ്ണമോളും അവളുടെ കുഞ്ഞും വന്നത് നരേട്ടനെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

“എടോ താനിങ്ങനെ മൂഡിയായിട്ടിരുന്നാലെങ്ങനെയാ? നമ്മളിപ്പോൾ മുത്തച്ഛനും മുത്തശിയുമായെടോ. താനൊന്ന് മനസ്സു തുറന്ന് ചിരിച്ചേ.”

സത്യത്തിൽ എന്‍റെ മനസ്സിലും സന്തോഷം വന്നു നിറഞ്ഞിരുന്നു. എന്നാൽ കൃഷ്ണമോളുടെ പെരുമാറ്റമാണ് എന്‍റെ സന്തോഷത്തിന്‍റെ നിറം കെടുത്തിയത്. അവൾ എന്നിൽ നിന്നും ഒരു വല്ലാത്ത അകലം സൂക്ഷിക്കുന്നതു പോലെ അൽപ നേരത്തേയ്ക്ക് ആരും ഒന്നുമിണ്ടാതെ ടിവിയിൽ നോക്കിയിരുന്നു. അത്യന്തം ഹൃദയസ്പര്‍ശിയായ ഒരു ടിവി സീരിയലിലാണ് എല്ലാവരും മിഴിനട്ടിരുന്നത്. അൽപം കഴിഞ്ഞപ്പോൾ ഞാനറിയിച്ചു.

“വരൂ, ആഹാരം കഴിക്കാം. ഞാനെല്ലാം ഉണ്ടാക്കി മേശപ്പുറത്ത് വച്ചിരിക്കുകയാണ്. എല്ലാം ആറിത്തണുത്തു പോകും.”

“എന്നാൽ ശരി നമുക്ക് ആഹാരം കഴിച്ചിട്ടു വരാം മോളെ. ഇന്നു നിനക്കു വേണ്ടി സ്പെഷ്യലായി നിന്‍റെ മമ്മി ഉണ്ടാക്കിയതാണ്. ഇവളുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്.”

നരേട്ടൻ എന്നെ പുകഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നു. എന്നാൽ കൃഷ്ണയാകട്ടെ അത് കേൾക്കാത്തമട്ടിൽ മറ്റെന്തോ സംസാരിച്ചു.

അച്‌ഛാ… മോന് ഗുരുവായൂരിൽ വച്ച് ചോറു കൊടുക്കണം എന്നാണ് എന്‍റേയും ദേവേട്ടന്‍റെയും ആഗ്രഹം. പിന്നെ ഇവിടെ ഡൽഹിയിൽ ഒരു ഗുരുദ്വാരയയുണ്ട്. ദേവേട്ടൻ മിക്കപ്പോഴും അവിടെ പോകാറുണ്ടായിരുന്നു. അവിടെയും ചില ചടങ്ങുകൾക്ക് പോകണമെന്നുണ്ട്.

“അതെയതെ ദേവാനന്ദിനോട് ഇങ്ങോട്ടു വരാൻ പറയൂ. നമുക്ക് ഒന്നിച്ച് പോകാം.” നരേട്ടൻ പറഞ്ഞതു കേട്ട് അൽപനേരം കൃഷ്ണമോൾ നിശബ്ദയായിരുന്നു. പിന്നെ ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ദേവേട്ടനിപ്പോൾ കുറേശേ കേരളത്തിനോട് അടുപ്പം തോന്നിത്തുടങ്ങിയിട്ടുണ്ട്. അവിടെ ചെന്ന് ഗുരുവായൂരും, കോവളവും മറ്റു ചില സ്ഥലങ്ങളും കാണണമെന്ന് ഇടയ്ക്കു പറയും. എങ്കിലും ദേവേട്ടന്‍റെ മനസ്സിൽ നിങ്ങളോടുള്ള പിണക്കം മാറാത്തതു കൊണ്ട് ഞാനിതു പറയുമ്പോൾ എന്തായിരിക്കും പ്രതികരണമെന്നറിയില്ല.”

അതുകേട്ട് നരേട്ടൻ പറഞ്ഞു“ നീ വേണം അവനെ നിർബന്ധിച്ച് കേരളത്തിലേയ്ക്കു കൊണ്ടു വരാൻ. ഇവിടെ വന്ന് ഞങ്ങളുമായിട്ടിടപെട്ടു കഴിയുമ്പോൾ അവന്‍റെ പിണക്കമെല്ലാം മാറിക്കോളും.”

“ശരി അച്‌ഛാ… ഞാനിടയ്ക്ക് ദേവേട്ടനെ നിർബന്ധിക്കാറുണ്ട്. നമുക്ക് കേരളത്തിലേയ്ക്കു പോകാമെന്ന് ഇപ്പോൾ കുറേശേ വഴങ്ങി തുടങ്ങിയിട്ടുണ്ട്.” അവരുടെ സംഭാഷണം നീണ്ടു പോകുന്നതിനിടയ്ക്ക് ഞാൻ പ്ലേറ്റിൽ ചോറും കറികളും വിളമ്പി. നരേട്ടനും, കൃഷ്ണമോളും കൈകഴുകി എത്തി. അവർ ഇരുന്നപ്പോൾ ഞാൻ ഡൈനിംഗ് ടേബിളിന്‍റെ ഒരറ്റത്ത് നിന്നതേയുള്ളൂ. അതുകണ്ട് നരേട്ടൻ ചോദിച്ചു.

“താനെന്താ ഞങ്ങളുടെ കൂടെ ഇരിയ്ക്കുന്നില്ലേ? താനും ഇരിയ്ക്കെടോ. ഇത്ര നേരവും കുക്ക് ചെയ്‌ത് വിഷമിച്ചതല്ലെ താൻ.”

നരേട്ടന്‍റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി ഞാനിരുന്നു. ഊണു കഴിക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞ് ഉണർന്നു കരയാൻ തുടങ്ങി. കൃഷ്ണമോൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.

“വേണ്ടാ… നീയവിടെ ഇരുന്ന് കഴിച്ചോളൂ. ഞാൻ പോയി നോക്കിയിട്ട് വരാം.”

ഞാനെഴുന്നേറ്റ് ബെഡ്റൂമിലേയ്ക്ക് നടന്നു. അവിടെ എന്നെ നോക്കിച്ചിരിച്ച് കൈകാലിട്ടടിയ്ക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഓടിച്ചെന്ന് അവനെയെടുത്ത് ആ പൂങ്കവിളിൽ തെരുതെരെ ഉമ്മ വച്ചു. അപ്പോൾ എനിക്കു തോന്നിയത് ആ കുഞ്ഞിന് രാഹുൽ മോന്‍റെ ഛായയാണെന്നാണ്. അവൻ ശിശുവായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ ഛായ. വർഷങ്ങൾ നിമിഷ നേരത്തേയ്ക്ക് പുറക്കോട്ട് ഓടിമറഞ്ഞതു പോലെ എന്‍റെ കൈകളിൽ കിടന്നു ചിരിക്കുന്നത് രാഹുൽ മോനാണെന്ന് എനിക്കു തോന്നി.

അവന്‍റെ കളിചിരികൾ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ മുന്നിലെ കണ്ണാടിയിൽ കൃഷ്ണമോളുടെ പ്രതിബിംബം തെളിഞ്ഞു കണ്ടു. പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോൾ കൃഷ്ണമോൾ വാതിക്കൽ നിൽക്കുന്നതു കണ്ടു. അവളുടെ കണ്ണുകളിലെ വെറുപ്പ് അപ്പോഴും മാഞ്ഞിരുന്നില്ല.

“നീയെന്താ എന്നോടിപ്പോഴും പിണക്കമാണോ?” ഞാൻ ചോദിച്ചതു കേട്ട് കൃഷ്ണമോൾ ഒന്നും മിണ്ടാതെ കുഞ്ഞിനെ എന്‍റെ കൈയ്യിൽ നിന്നും വാങ്ങി. എന്നിട്ടു പറഞ്ഞു.

“എനിക്കാരോടും വഴക്കും പിണക്കവുമൊന്നുമില്ല. എന്നോടാരും വഴക്കിനു വരാതിരുന്നാൽ മതി.”

അവളുടെ വാക്കുകൾക്ക് പഴയ മൂർച്ചയുണ്ടായിരുന്നു. എന്നെ ഒരു വഴക്കാളിയായി ചിത്രീകരിക്കണമെന്ന് അവൾക്കെന്തോ വാശിയുള്ളതു പോലെ എനിക്കു തോന്നി. ഒരിക്കൽ നില തെറ്റിയ മനസ്സിന്‍റെ അനിയന്ത്രിതമായ പിടച്ചിലിൽ ഞാനുണ്ടാക്കിയ കലഹങ്ങൾ, എന്നേയ്ക്കുമായി ഒരു വഴക്കാളിയെന്ന മുദ്ര എനിക്കു ചാർത്തിത്തരികയായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ നരേട്ടനും എന്നോട് അപ്പോഴെല്ലാം കലഹിക്കുകയുണ്ടായല്ലോ. അവളുടെ മനസ്സിൽ പപ്പ ത്യാഗത്തിന്‍റെ പ്രതീകം.

ഞാൻ ഒന്നും മിണ്ടാതെ മുറിയ്ക്കു പുറത്തു കടന്നു. പിന്നെ ഊണുമുറിയിൽ വന്നിരുന്ന് മൗനമായി ഊണു കഴിച്ചു. കൃഷ്ണമോളോട് വളരെ സൂക്ഷിച്ചു വേണം സംസാരിക്കുവാനും ഇടപെടാനുമെന്ന് മനസ്സു പറഞ്ഞു. വിവാഹത്തോടെ അവൾ എന്നിൽ നിന്ന് പൂർണ്ണമായും അകന്നു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ പണ്ടു തന്നെ അവളുടെ മനസ്സിൽ രൂഢമൂലമായിരുന്ന എന്നോടുള്ള വിദ്വേഷം ഇപ്പോൾ ഇരട്ടിയായിരിക്കുന്നു. അവൾ ഇപ്പോൾ വന്നിരിക്കുന്നത് അവളുടെ പപ്പായെക്കാണാനാണ്. എനിക്കാ മനസ്സിൽ ഒരു സ്‌ഥാനവുമില്ലെന്ന് മനസ്സിലായി.

പിറ്റേന്ന് രാവിലെ നരേട്ടൻ കോളേജിലേയ്ക്കു പോകാനുള്ളതു കൊണ്ട് നേരത്തേ വിളിച്ച് എണീപ്പിക്കേണ്ട കടമ എന്‍റേതായിരുന്നു. എന്നാൽ ഞാനെഴുന്നേറ്റ് നോക്കുമ്പോൾ നരേട്ടൻ സ്വയം നേരത്തെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ പുറകിൽ കൂടിച്ചെന്ന് നരേട്ടന്‍റെ തോളിൽ കൈവച്ചു കൊണ്ട് ചോദിച്ചു.

“എന്താ നരേട്ടാ ഇത്? ഇന്ന് നേരത്തെ എഴുന്നേറ്റോ?”

എന്‍റെ ശബ്ദം കേട്ടെങ്കിലും എന്നെ തിരിഞ്ഞു നോക്കാതെ ജനലിലൂടെ പുറത്തേയ്ക്കു നോക്കി നരേട്ടൻ പറഞ്ഞു.

“മീരാ… ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേക ഉണർവ്വും ഭംഗിയും. ഇന്നലെ ഞാൻ സ്വപ്നത്തിൽ കണ്ടു നമ്മുടെ രാഹുൽ മോൻ തിരിച്ചു വന്നതായി.”

“ശരിയാണ് നരേട്ടാ, ടുട്ടുമോൻ രാഹുൽ മോൻ ചെറുപ്പത്തിലെ ഇരുന്ന അതേ ഛായ തന്നെയാണ്. അവൻ തിരിച്ചു വന്നിരിയ്ക്കുന്നു. അല്ലെങ്കിലും അവന് നമ്മളെയൊന്നും ഉപേക്ഷിച്ച് പോകുവാനാവുകയില്ലല്ലോ നരേട്ടാ” ഞാൻ പതിയെ പ്രതിവചിച്ചു. അതു പറയുമ്പോൾ എന്‍റെ അമ്മ ഹൃദയം വല്ലാതെ തേങ്ങിയിരുന്നു. പെട്ടെന്ന് നരേട്ടൻ തിരിഞ്ഞ് എന്നോടായി പറഞ്ഞു.

“ഇന്ന് നമുക്ക് സന്തോഷത്തിന്‍റെ ദിവസമാണ്. ടുട്ടുമോനിലൂടെ നമ്മുടെ രാഹുൽ മോൻ തിരിച്ചു വന്ന ദിവസം. ഈ ദിവസം നമുക്ക് എല്ലാം മറന്ന് ആഘോഷിക്കണം മീരാ. നമുക്കെല്ലാവർക്കും കൂടി ഇന്ന് സിറ്റിയ്ക്ക് പുറത്തേയ്ക്ക് ഒന്നു പോയാലോ? ഒരു ഔട്ടിംഗ് നടത്തിയാലോ? ഞാനുമിന്ന് ലീവെടുക്കാം. പുറത്തൊക്കെ ചുറ്റി നടന്ന് പുറത്തു നിന്ന് ആഹാരം കഴിച്ച് അങ്ങിനെ സന്തോഷമായി ചിലവിടാം. താന്തെു പറയുന്നു?”

“നരേട്ടന്‍റെ ഇഷ്ടം. ഞാൻ എന്തിനും തയ്യാറാണ്. പിന്നെ കൃഷ്ണമോളോട് ചോദിക്കണം. അവളുടെ മനസ്സിലിരുപ്പ് എന്താണെന്നറിയില്ല. ഒരു പക്ഷേ ഞാൻ കൂടെ വരുന്നത് അവൾക്കിഷ്ടമാവുകയില്ല.”

“അങ്ങനെയൊന്നുമില്ല മീരാ… അതൊക്കെ തനിക്ക് വെറുതെ തോന്നുന്നതാണ്. നമ്മൾ വളർത്തിയ മകളല്ലെ അവൾ. അവൾക്ക് നമ്മളെ ഉപേക്ഷിക്കാനാവുമോ?”

“ഇല്ല നരേട്ടാ… ഇപ്പോൾ ഞാനൊന്നും പറയുന്നില്ല എല്ലാം കാലം തെളിയിക്കും.”

പിന്നെ നരേട്ടൻ പൂമുഖത്തു ചെന്ന് കൃഷ്ണമോൾ എഴുന്നേറ്റു വരാനായി കാത്തു നിന്നു. ഇതിനിടയിൽ അദ്ദേഹം മുറ്റത്തു നട്ടിരുന്ന ചെടികൾക്ക് വെള്ളമൊഴിക്കാൻ തുടങ്ങി. കിളിക്കൂട്ടിലെ കിളികൾ മുറ്റത്തിന്‍റെ ഒഴിഞ്ഞ കോണിലെ കൂട്ടിലിരുന്ന് നരേട്ടനെ കണ്ട് ഉച്ചത്തിൽ ചിലച്ചു. ലൗ ബേർഡ്സ് നരേട്ടന്‍റെ ഒരു വീക്ക്നെസ്സ് ആയിരുന്നു. പലപ്പോഴായി ലൗ ബേർഡ്സിനെ വാങ്ങി വളർത്തും. പിന്നെ എപ്പോഴെങ്കിലും അവയെ കൂടു തുറന്നു വിടുന്നതും അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. അപ്പോൾ അദ്ദേഹം പറയാറുള്ളത്, “പാവങ്ങൾ എത്ര നാളായി കൂട്ടിൽ കിടന്ന് അഡ്ജസ്റ്റ് ചെയ്യുന്നു. ഇനി അൽപകാലം ആകാശത്ത് പറന്നു നടക്കട്ടെ” എന്നാണ്. അദ്ദേഹം അലിവോടെ അവയെ തുറന്നു വിടുന്നത് ഞാൻ നോക്കി നിൽക്കും.

“നോക്കൂ മീരാ. അവയ്ക്കെല്ലാമിന്ന് എത്ര സന്തോഷമാണെന്ന്. ഈ ദിവസത്തിന്‍റെ പ്രാധാന്യം അവയ്ക്കും അറിയാമെന്നു തോന്നുന്നു. നീ പോയി ടുട്ടുമോനെ എടുത്തു കൊണ്ടു വരൂ. നമുക്കവനെ ഈ കിളികൾക്ക് കാണിച്ചു കൊടുക്കാം.”

അദ്ദേഹം പറഞ്ഞതു കേട്ട് ഞാൻ അകത്തേയ്ക്കു നടന്നു. അവിടെ കൃഷ്ണമോളുടെ മുറിയിലെ ബെഡിൽ അവളുടെ അടുത്ത് കിടന്ന് കളിക്കുകയാണവൻ. അവൻ ഉണർന്നിട്ട് ഒരുപാടു സമയമായെന്നു തോന്നുന്നു. കൃഷ്ണമോൾ അവനു പാലു കൊടുത്തു കാണും. അതാണ് അവനിത്ര സന്തോഷം. കൃഷ്ണമോളെ ഉണർത്താതെ അവനെ കൈയ്യിൽ എടുക്കുവാൻ ശ്രമിക്കുമ്പോൾ കൃഷ്ണമോൾ ഉണർന്നു ചോദിച്ചു.

“മമ്മി ഇവനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്? അവളുടെ ചോദ്യത്തിൽ അൽപം നീരസമുണ്ടായിരുന്നുവെങ്കിലും അവൾ ഇവിടെ എത്തിയ ശേഷം എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം. മനസ്സിനൽപം സന്തോഷം തോന്നി. അവൾ എന്നോട് മിണ്ടുന്നുണ്ടല്ലോ.

“ഞാൻ, ഞാനിവനെ നരേട്ടന്‍റെ അടുത്തേയ്ക്ക് കൊണ്ടു പോവുകയാണ്. അദ്ദേഹം പൂമുഖത്ത് നിൽപുണ്ട്” ഞാൻ കുഞ്ഞിനെയുമെടുത്ത് നടന്നു കൊണ്ടു പറഞ്ഞു. അൽപം നടന്ന് തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു.

“നിന്നെ അദ്ദേഹം അന്വേഷിക്കുന്നുണ്ട്.”

“ഓ… ഞാനലൽപം കൂടി ഉറങ്ങട്ടെ ഇങ്ങനെ ഒന്നുറങ്ങിയിട്ട് എത്ര നാളുകളായി. പപ്പയോടു പറഞ്ഞേക്കു ഞാനൽപം കഴിഞ്ഞ് അങ്ങോട്ടേയ്ക്ക് വരാമെന്ന്.”

അവൾ വീണ്ടും പുതപ്പു വലിച്ചു മൂടിക്കിടന്ന് ഉറങ്ങി തുടങ്ങി. ഇനിയും അവളെ നിർബന്ധിക്കാതിരിക്കുകയാണ് ബുദ്ധി എന്ന് എനിക്കറിയാം. അതുകൊണ്ട് ഒന്നും മിണ്ടാതെ മുറിയ്ക്കു പുറത്തു കടന്നു വാതിൽ ചാരി. ടുട്ടുമോനെ നരേട്ടന്‍റെ കൈയ്യിൽ കൊടുക്കുമ്പോൾ അദ്ദേഹം അവനെ ഉമ്മ വച്ചു. എന്നിട്ട് മടിയിൽ കിടത്തി കളിപ്പിക്കാൻ തുടങ്ങി. അവൻ നരേട്ടന്‍റെ മടിയിൽ കിടന്ന് അവ്യക്‌തമായ സ്വരത്തിൽ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. അവന്‍റെ ചിരിയിലും കളികളിലും മയങ്ങിയതു പോലെ നരേട്ടനിരുന്നു. അൽപം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.

“നോക്കൂ മീരാ… അവന് അവന്‍റെ അപ്പൂപ്പനെ നേരത്തെ പരിചയമുള്ളതു പോലെയല്ലെ കിടക്കുന്നതെന്ന്. എല്ലാം ദൈവത്തിന്‍റെ മായ. അല്ലെങ്കിൽ നമ്മുടെ രാഹുൽ മോന്‍റെ ശൈശവത്തിലെ തനിപ്പകർപ്പായി ഇവനെ ദൈവം സൃഷ്ടിക്കുമായിരുന്നോ?”

ശരിയാണ്. അവന് അവന്‍റെ അപ്പൂപ്പനോടും അമ്മൂമ്മയോടും ഒരകൽച്ചയുമില്ല. എന്നല്ല ചിരപരിചിതരെപ്പോലെ അവൻ കളിക്കുകയും ഇടപഴകുകയും ചെയ്യുന്നു. ഏതോ മുജ്ജന്മ ബന്ധം ഉള്ളതു പോലെ. അതുതന്നെ ഞങ്ങളുടെ സംശയം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അതു ഞങ്ങളുടെ രാഹൂൽ മോന്‍റെ പുനർജജന്മമാണെന്ന്?

അൽപം സമയം കഴിഞ്ഞ് അദ്ദേഹം അവനെ കിളികളുടെ അടുത്ത് കൊണ്ടു പോയി കാണിച്ചു കൊടുത്തു. അവൻ അവയെക്കണ്ട് സന്തോഷത്തോടെ ചിരിക്കുകയും, കുഞ്ഞികൈകൾ വിടർത്തി കാണിക്കുകയും ചെയ്‌തു. പിന്നെ അൽപ സമയം കൂടി അവിടെ പൂന്തോട്ടത്തിൽ ചെലവഴിച്ച് നിന്നു. അപ്പോൾ കൃഷ്ണമോൾ പൂമുഖത്തെത്തി ചോദിച്ചു.

“പപ്പയും കൊച്ചുമോനും കൂടി അവിടെ എന്തു ചെയ്യുകയാണ്. രണ്ടുപേർക്കും മറ്റാരേയും വേണ്ടെന്നു തോന്നുന്നു.”

“ങാ, ഇപ്പോൾ ഞങ്ങളുടെ ലോകത്ത് മറ്റാരും വേണ്ട. കുറച്ചു നേരം ഞാനും മോനും കൂടി ചെലവഴിക്കട്ടെ.” നരേട്ടൻ വിളിച്ചു പറഞ്ഞു. അൽപം കഴിഞ്ഞ് കൃഷ്ണമോൾ അവരുടെ അടുത്തെത്തി. അവൾ പപ്പയോട് ചോദിച്ചു.

“പപ്പയെന്നെ അന്വേഷിച്ചുവെന്ന് മമ്മി പറഞ്ഞു. എന്താ പപ്പ? എന്തിനാ അന്വേഷിച്ചത്?”

“ഇന്ന് ഞാൻ ലീവെടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു. നമുക്കെല്ലാവർക്കും കൂടി പുറത്തേയ്ക്കൊന്ന് പോയാലോ? ഒന്നു ചുറ്റിയടിച്ചിട്ടു വരാം.”

“അത്… പപ്പാ ദേവേട്ടനടുത്തില്ലാത്തതു കൊണ്ട് എനിക്കു നല്ല രസം തോന്നുന്നില്ല. ഞാനൊരു കാര്യം ചെയ്യാം. ദേവേട്ടനോട് ലീവെടുത്ത് ഇങ്ങോട്ടു വരാൻ പറയാം. എന്നിട്ട് നമുക്കെല്ലാവർക്കും കൂടി ഗുരുവായൂരും പോകാം.”

“എല്ലാം മോളുടെ ഇഷ്ടം. ഞാൻ പറഞ്ഞുവെന്നേയുള്ളൂ.”

നരേട്ടൻ അങ്ങിനെ പറഞ്ഞ് കുഞ്ഞിനെ അവളുടെ കൈകളിലേയ്ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു “എങ്കിൽ ശരി ഞാൻ ലീവ് കാൻസൽ ചെയ്ത് കോളേജിൽ പോകാൻ നോക്കട്ടെ.” അങ്ങിനെ പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു. അപ്പോൾ കൃഷ്ണമോൾ ടുട്ടുവിനെ കൈകളിലെടുത്ത് കളിപ്പിച്ചു കൊണ്ടു പറഞ്ഞു. “അതല്ലേടാ കള്ളക്കുട്ടാ നല്ലത്. ഡാഡി കൂടി വന്നിട്ടു വേണം നമുക്ക് മുത്തച്ഛനോട് ചില കാര്യങ്ങൾ സംസാരിക്കാൻ അല്ലേടാ.” അവളുടെ ചലനങ്ങൾ ദൂരെ നിന്നു വീക്ഷിച്ചു നിന്നിരുന്ന എനിക്ക് അവളുടെ സംസാരിത്തിൽ അസ്വഭാവികത തോന്നി. അവൾ മറ്റെന്തോ പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്ന് എനിക്ക് തീർച്ചയായി. ദേവാനന്ദിനെക്കൂടി വിളിച്ചു വരുത്തി ഞങ്ങളെ സ്വാധീനിക്കാനാണ് അവളുടെ ശ്രമം. ഏതായാലും അകത്തേയ്ക്ക് നടന്ന നരേട്ടന്‍റെ പുറകെ നടന്നെത്തി ഞാൻ ചോദിച്ചു.

“നരേട്ടൻ ആരെ നിരാശനായി എന്നു തോന്നുന്നു. കൃഷ്ണമോളുടെ സ്വഭാവം നരേട്ടന് ഇതുവരെ മനസ്സിലായിട്ടില്ലെ?” അവളുടെ ഇപ്പോഴത്തെ വരവിന്‍റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് എനിക്കു തോന്നുന്നു. അവൾ നമ്മുടെ മുമ്പിൽ കാര്യ സാദ്ധ്യത്തിനായി സ്നേഹം അഭിനയിക്കുന്നതു പോലെയും എനിക്ക് തോന്നുന്നുണ്ട് നരേട്ടാ.”

താൻ വെറുതെ അതുമിതും ചിന്തിച്ച് തലപുണ്ണാക്കണ്ട. അവൾ നമ്മളെയൊക്കെ കാണാൻ തന്നെ വന്നതാണ്.”

നിർമ്മലമായ ആ മനസ്സിൽ വേണ്ടാത്ത ചിന്തകൾ കുത്തി നിറയ്ക്കേണ്ടെന്ന് ഞാനും കരുതി. അദ്ദേഹം ചിന്തിക്കുന്നതു പോലെ ഒന്നുമില്ലെന്ന് ചിന്തിക്കാൻ ഞാനും ശ്രമിച്ചു.

ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ നരേട്ടന്‍റെ റിട്ടയർമെന്‍റായി. കോളേജിൽ ഒരു ഗംഭീര സെന്‍റ് ഓഫ് പാർട്ടി തന്നെ നടന്നു. എല്ലാം കോളേജിലെ വിദ്യാർത്ഥികൾ തന്നെ അറേഞ്ച് ചെയ്‌തു. വർഷങ്ങളോളം താൻ ജോലി ചെയ്‌ത ആ കോളേജിൽ നിന്നും റിട്ടയർ ചെയ്‌തു പോരുമ്പോൾ നരേട്ടൻ ആകെ ദുഃഖിതനായിരുന്നു. പ്രിയപ്പെട്ട എന്തോ ഒന്ന് കൈവിട്ടു പോകുന്നതു പോലെ അദ്ദേഹം വിതുമ്പി. വിദ്യാർത്ഥികൾ ഓരോരുത്തരും അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചു. അദ്ദേഹം പ്രഗത്ഭനായ ഒരു അദ്ധ്യാപകനെന്നതിലുപരി ഒരാത്മാർത്ഥ സുഹൃത്തു, വഴി കാട്ടിയുമെല്ലാമാണെന്ന് വിദ്യാർത്ഥികൾ അദ്ദേഹത്തെ വിലയിരുത്തി.

വിദ്യാർത്ഥികൾ ഓരോരുത്തരായി ആ കാൽക്കൽ തൊട്ടു വണങ്ങി. അദ്ദേഹം വിതുമ്പി ക്കൊണ്ട് അവരെ അനുഗ്രഹിച്ചു. വിദ്യാർത്ഥികൾക്കൊപ്പം ആഹാരം കഴിച്ചു മടങ്ങിയ അദ്ദേഹം അവർക്കൊപ്പം നിന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോകൾ എന്നെ കാണിച്ചു. അദ്ദേഹം പബ്ലിഷ് ചെയ്‌ത ബുക്കുകൾ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. എല്ലാം എന്നെ കാണിക്കുമ്പോൾ ആ കണ്ണുകൾ ഒരിയ്ക്കൽ കൂടി നിറഞ്ഞു വന്നു. പ്രിയപ്പെട്ട പലതും നഷ്ടമാകുന്നതിലെ വേദന ആ കണ്ണുകളിൽ ഞാൻ കണ്ടു. പക്ഷേ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ജീവിതം ഇങ്ങനെയൊക്കെയാണ് നരേട്ടാ. ഒന്ന് കൈവിടുമ്പോൾ മറ്റൊന്ന് നമ്മെത്തേടി വരും. ഒരു സുഖത്തിനു ശേഷം ദുഃഖവും ദുഃഖത്തിനുശേഷം സുഖവും അത് ലോക നിയമമാണ്. വസന്തം വേനലിനു വഴിമാറി കൊടുത്തല്ലെ തീരൂ. അതുപോലെ വേനൽ വസന്തത്തിനും.”

“ശരിയാണു മീരാ, ഒന്നും ശാശ്വതമല്ല. മരണമല്ലാതെ മറ്റൊന്നും” തുടർന്ന് ഒന്നും മിണ്ടാനാവാത്ത വിധം ഞാനാ വായ് പൊത്തിപ്പിടിച്ചു. മരണമെന്ന നിത്യ സത്യത്തിൽ നിന്നും ഓടി ഒളിക്കാനെന്നപോലെ.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें