Novel: സമുദ്രമുഖം അവസാന ഭാഗം

ബെഡ് ലാംബിന്‍റെ നേർത്ത അരണ്ട വെളിച്ചം. അപ്പുറത്ത് ട്രീസ ഉറങ്ങുന്നു. അവൾ ആവശ്യപ്പെട്ട കാര്യം. അവൾ പറഞ്ഞ പെൺകുട്ടിക്ക് പ്രണയബന്ധങ്ങൾ ഒന്നും തന്നെയില്ല. ആ കുട്ടിയുടെ പ്രകൃതത്തിൽ വന്ന മാറ്റം. പ്രായം ഏറുന്നതിനു അനുസരിച്ചു പ്രകൃതത്തിൽ മാറ്റം വരും. അത് പ്രകൃതിയുടെ സ്വാഭാവികനിയമമാണ്. അതിനാൽ വേവലാതി വേണ്ട. മാറ്റം ഉൾക്കൊള്ളുക.

ഇനി രണ്ടാമത്തെ വിഷയം

ഞാൻ എഴുത്തു മേശക്കരികിലെ കസേരയിൽ ഇരുന്നു. ട്യൂബ് ലൈറ്റ് ഓഫ് ചെയ്ത് സ്റ്റഡി ലാംബ് ഓൺ ചെയ്ത് പേപ്പറെടുത്തു. എഴുതാനിരുന്നു.

ടു എസ്. ഐ,

ഞാൻ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ്. ഞാൻ ഈ കത്ത് എഴുതുന്നതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഇത്തരമൊരു എഴുത്ത് എഴുതേണ്ടി വന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് ഞാൻ വിശദമായി വിവരിക്കാം.

ആദ്യമേ തന്നെ എഴുതട്ടെ കഴിഞ്ഞ മാസം 30-ാം തീയതി, കായൽ പരിസരത്ത് ചാക്കുകെട്ടിൽ കണ്ടെത്തിയ മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ വിശദീകരിക്കുവാനാണ് ഈ കത്ത്. ആ സംഭവവുമായി ബന്ധപ്പെട്ട് നിങ്ങൾ അന്വേഷണത്തിലാണെന്നും ഏറെക്കുറെ ആ സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിച്ചത്തു കൊണ്ടുവരുമെന്നും എനിക്കുറപ്പുണ്ട്. അങ്ങനെയായിരിക്കെ ഈ കത്തിന്‍റെ പ്രസക്തി എന്താണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിതാണ്. നിങ്ങളുടെ അന്വേഷണത്തിൽ നിന്നും എന്‍റെ അന്വേഷണങ്ങളെ വേർതിരിച്ചു നിർത്തുന്ന കണ്ണി. അതെ ഞാൻ ഒരു ദൃക്സാക്ഷിയാണ്. മനുഷ്യ ശരീരം ഉൾക്കൊണ്ട ചാക്കുകെട്ട് കൊണ്ടുവന്ന വ്യക്തികളെ ഞാൻ കണ്ടതാണ്! അതെ… എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം

ആ ദാരുണ കൃത്യത്തിലേക്ക് നയിച്ച സംഭവപരമ്പരകൾ വിശദമാക്കണമെങ്കിൽ ഏതാനും വർഷങ്ങൾക്കു മുൻപുള്ള കാലഘട്ടത്തിലേക്ക് പോകേണ്ടി വരും. ഞാനവ താഴെ ചേർക്കുന്നു.

അരി മില്ലു നടത്തിപ്പുകാരനായ സുരേന്ദ്രന് നാലു മക്കൾ. രണ്ടു പെണ്ണും രണ്ടാണും. അതിൽ രണ്ടു പേർ ഇരട്ടസഹോദരികൾ. ജയയും ഭാരതിയും

മൊബെൽ ഫോണുകൾ പ്രചുരപ്രചാരം നേടിയിരുന്ന ആദ്യ കാലം. ഇരട്ട സഹോദരിമാരും ഫോൺ കരസ്ഥമാക്കി. ഒരിക്കൽ സഹോദരിമാരിലൊരാൾ അവരെ ഭാരതി എന്നു വിളിക്കാം. ഫോൺ സർവ്വീസിനു വേണ്ടി ടൗണിലെ ഒരു മൊബെൽ ഫോൺ ഷോപ്പിലെക്കു പോയി.

അവരുടെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസമായിരുന്നു അന്ന്.  മൊബെൽ സർവ്വീസ് സെന്‍റെറിന്‍റെ ഉടമ ഒരു തികഞ്ഞ സ്ത്രീജിതനായിരുന്നു. അത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കക്കള്ളിയില്ലാതെ തമിഴ്നാട്ടിൽ നിന്നും വന്നതായിരുന്നു അയാൾ. പേര് രാജേന്ദ്രൻ.

മൊബെൽ സർവ്വീസ് സെന്‍റർ തുടങ്ങിയതിനു പിന്നിലെ ചേതോവികാരവും സ്ത്രീവിഷയ താത്പര്യം മാത്രമായിരുന്നു. ഭാരതിക്ക് അയാൾ മൊബെൽ സർവ്വീസ് ചെയ്തു കൊടുത്തു. ഒപ്പം അവരുടെ ഫോൺ നമ്പർ തന്ത്രപൂർവ്വം അയാൾ കരസ്ഥമാക്കി. പതിവുപോലെ സ്ഥിരം ഫോൺ വിളിയായി പ്രണയാഭ്യർത്ഥനയായി ഒടുവിൽ വിവാഹ വാഗ്ദാനമായി. അയാളുടെ എണ്ണമില്ലാത്ത ഇരകളിലൊരാളാണ് താനെന്ന് ഭാരതി അറിഞ്ഞില്ല.

രാജേന്ദ്രനെ പൂർണ്ണമായും വിശ്വസിച്ച അവർ പൂർണ്ണമായും അയാൾക്ക് വഴിപ്പെടുകയായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ രാജേന്ദ്രൻ ഭാരതിയെ ഒഴിവാക്കാനുള്ള ശ്രമമായി. മറ്റൊരു ഇരയെ അപ്പോഴേക്കും അയാൾക്ക് ലഭിച്ചിരുന്നു. ഈയൊരു പ്രതിസന്ധിയെ ഭാരതിഎങ്ങനെ തരണം ചെയ്തുവെന്ന് നിശ്ചയമില്ല. പിന്നീട് അവരെ കാണുന്നത് വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനിയായിട്ടാണ്‌. ബേക്കറി ബിസിനസ്സുകാരനായ വേലുച്ചാമിയെ അവർ വിവാഹം കഴിച്ചിരുന്നു.

രാജേന്ദ്രനാകട്ടെ ഓരോ പ്രശ്നങ്ങളിൽ പെട്ട് അവിടം വിട്ടു പോയിരുന്നു. സ്നേഹസമ്പന്നനായ വേലുച്ചാമിയുടെ തണലിൽ സമാധാനപൂർണ്ണമായ ആറേഴ് വർഷങ്ങൾക്കു ശേഷം വീണ്ടും ശപിക്കപ്പെട്ട ഒരു ദിവസം ഭാരതിക്കു മുന്നിൽ വന്നെത്തി. ബേക്കറി പലഹാരങ്ങൾക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ വേലുച്ചാമിക്കു പോകേണ്ടതിനാൽ ബേക്കറിയിലെ ക്യാഷ് കൗണ്ടറിൽ ഭാരതിക്കു ഇരിക്കേണ്ടതായി വന്നു. ആ ശപിക്കപ്പെട്ട ദിവസത്തെ ബേക്കറിയിലെ ഒരു ഉപഭോക്താവ് രാജേന്ദ്രനായിരുന്നു.

ഭാരതിയെ കണ്ടതും വിഷയലമ്പടനായ അയാളിൽ വീണ്ടും ത്വര തിരതല്ലി. കാമാവേശം മൂത്ത അയാൾ ഭാരതിയെ അയാൾ താമസിക്കുന്ന ലോഡ്ജിലേക്ക് ക്ഷണിച്ചു. കഴിഞ്ഞതെല്ലാം മറക്കണമെന്നും സമാധാനപരമായ കുടുംബജീവിതം നയിക്കുകയാണെന്നും ഒരിക്കൽ നശിപ്പിച്ച ജീവിതം ഇനിയും നശിപ്പിക്കല്ലെന്ന അവളുടെ യാചന അയാൾ ചെവികൊണ്ടില്ല. അയാളുടെ ആഗ്രഹത്തിനു തടസ്സം നിന്നാൽ വേലുച്ചാമിയോട് പഴയ ബന്ധവും മറ്റുമെല്ലാം പറയുമെന്നായിരുന്നു അയാളുടെ ഭീഷണി.

തെളിവായി ഭാരതിയൊടൊന്നിച്ചുള്ള ഫോട്ടോയും വീഡിയോയും അയാൾ മൊബെലിൽ ഭാരതിക്കു കാണിച്ചു കൊടുത്തു. നിസ്സഹായയായ അവൾ ഒരു വിധം അയാളെ തിരിച്ചയച്ചു. പിറ്റേന്നും അയാൾ വന്ന് ശല്യപ്പെടുത്താനാരംഭിച്ചു. സഹികെട്ട് അയാളുടെ താത്പര്യങ്ങൾക്ക് വഴങ്ങാമെന്ന് അവൾ രാജേന്ദ്രന് വാക്കു നല്കി.

ആ രാത്രി ഏറെ നേരം അവർ ചിന്തിച്ചു. ജീവിതകാലം മുഴുവൻ തന്‍റെ ജീവിതത്തിൽ രാജേന്ദ്രൻ ഉപദ്രവം തുടരുമെന്ന് അവൾക്കു തോന്നി. ജീവിതത്തിലെ ആത്മഹത്യയോടടുത്ത പ്രതിസന്ധി നല്കി ഒരു വിധം അതിൽ നിന്നും കരകയറ്റി കുടുംബ ജീവിതം നയിക്കുന്ന തന്നെ വീണ്ടും ഉപദ്രവിക്കാനൊരുങ്ങുന്ന രാജേന്ദ്രനോടവൾക്ക് കടുത്ത പക തോന്നി.

ആ രാത്രി മയങ്ങുന്ന വേളയിൽ അവളൊരു ഉറച്ച തീരുമാനം കൈകൊണ്ടിരുന്നു. ഏതുവിധേനെയെങ്കിലും രാജേന്ദ്രനെ ഇല്ലാതാക്കുക. അതോടു കൂടി തന്നെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം തീരും. ഭർത്താവിനെ കൂടി ഉൾക്കൊള്ളിച്ച് ഒരു പദ്ധതി അവൾ ആസൂത്രണം ചെയ്തെങ്കിലും നിഷ്കളങ്കനും പരമസാധുവുമായ വേലുച്ചാമിക്ക് ഇത്തരം കൃത്യം ചെയ്യുവാനുള്ള മനക്കരുത്ത് ഇല്ലെന്ന് അവൾക്ക് വ്യക്തമായിരുന്നു. മാത്രമല്ല ഒരാളെ വധിക്കേണ്ടതായ കാരണം എങ്ങനെ ഭർത്താവിനെ പറഞ്ഞു ധരിപ്പിക്കും എന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു.

അങ്ങനെ തന്‍റെ പദ്ധതി നടപ്പാക്കാനുള്ള പല വിധ ചിന്തയിൽ മുഴുകി ഇരിക്കുമ്പോഴാണ് ബേക്കറിയിലെ പ്രധാന ജോലിക്കാരനായ സുരൻ ഒരാവശ്യവുമായി ഭാരതിയെ സമീപിച്ചത്. അയാളുടെ ഭാര്യയുടെ ചികിത്സക്കായി ഒരു വലിയ തുക ആവശ്യമെന്നും മുതലാളി വേലുച്ചാമിയോട് പറഞ്ഞപ്പോൾ ചെറിയ ഒരു തുക മാത്രമാണ് നല്കിയതെന്നുമായിരുന്നു സുരന്‍റെ പരിവേദനം. ആ ചെറിയ തുകക്ക് ചികിത്സ നടക്കില്ലെന്നും ബാക്കി തുക വല്ലവിധവും തന്നു സഹായിക്കണം എന്നുമായിരുന്നു സുരന്‍റെ അഭ്യർത്ഥന. ഈയൊരു അവസരം തന്‍റെ ആഗ്രഹ പൂർത്തീകരണത്തിനുള്ള നല്ലൊരു അവസരമായി ഭാരതി കണ്ടു. സുരനെ സഹായിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ച അവർ ഒരു പദ്ധതി ആസൂത്രണം ചെയ്തു.
രാജേന്ദ്രനെ ഏതു വിധേനയും കൊലപ്പെടുത്തുക എന്ന പദ്ധതി. സുരന്‍റെ സാമ്പത്തിക അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് അയാളെക്കൊണ്ട് കൃത്യം നടത്തിക്കാനായിരുന്നു അവർ ആസൂത്രണം ചെയ്തത്. ആ പദ്ധതി മനസ്സിലാക്കിയ സുരൻ പരമാവധി എതിർപ്പു പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സമാധാനം കെടുത്തിയതിനാൽ അയാൾ സമ്മതം മൂളി. സുരനു മുന്നിൽ താൻ നടപ്പാക്കാൻ പോകുന്ന പദ്ധതിയുടെ രൂപരേഖ ഭാരതി അവതരിപ്പിച്ചു. അതിപ്രകാരമായിരുന്നു.

രാജേന്ദ്രൻ താമസിക്കുന്നിടത്ത് വരാനുള്ള പ്രയാസം അയാളെ അറിയിച്ച് രാത്രിയിൽ ബേക്കറിയിലേക്ക് വരുത്തുക. തുടർന്ന് ബേക്കറിക്കടുത്തുള്ള ഗോഡൗണിലേക്ക് സമാഗമനത്തിന് ഇടം കൊടുക്കുക. അവിടെ വച്ച് മദ്യം നല്കി മയക്കത്തിലാക്കി സുരന്‍റെ സഹായത്തോടെ കൊലപ്പെടുത്തുക. ഭയാശങ്കകളോടെ ഭാരതിയുടെ നിർദ്ദേശങ്ങൾ സുരൻ സമ്മതിച്ചു. തുടന്ന് ബേക്കറി സാമഗ്രികൾ വാങ്ങാൻ വേലുച്ചാമി കർണാടകയിൽ പോകുന്ന ദിവസങ്ങൾക്കായി ഭാരതി കാത്തിരുന്നു. ഒടുവിൽ ആ ദിനം വന്നെത്തി.

സ്ഥലകാലബോധം നഷ്ടപ്പെട്ട് കാമാതുരനായി മാറിയ രാജേന്ദ്രനെ ഭാരതി സ്നേഹപൂർവ്വം ഗോഡൗണിലേക്ക് നയിച്ചു. മധുചഷകം നല്കി ഉന്മത്തനാക്കി. പകയുടേയും പ്രതികാരത്തിന്‍റേയും തിരിച്ചുഴിയിൽ ആഴ്ന്ന ഭാരതി കൊലപാതകം നടത്തുന്നതിനായുള്ള പറ്റിയ സമയത്തിനായി ക്ഷമാപൂർവ്വം കാത്തിരുന്നു.

ഗോഡൗണിൽ തൽസമയം പതുങ്ങിയിരുന്നിരുന്ന സുരൻ, ഭാരതി ഉടൻ തന്നെ രാജേന്ദ്രനെ കൊല ചെയ്യാൻ നിർബന്ധിച്ചപ്പോൾ അയാൾ പകച്ചു പോയി. ഒടുവിൽ എന്നെക്കൊണ്ടാവില്ലെന്ന് പറഞ്ഞ് അയാൾ പരിക്ഷീണനായി നിലത്തിരുന്നു. പതുക്കെ സ്വബോധം വീണ്ടെടുക്കാനാരംഭിച്ച രാജേന്ദ്രനെ ഭാരതി രണ്ടും കല്പിച്ച് തലക്കടിച്ചു. വർഷങ്ങളോളം മനസ്സിൽ സൂക്ഷിച്ച പകയും പ്രതികാരവും നിസ്സഹായതയും അയാളുടെ മുഖത്ത് ചോരച്ചാലുകൾ തീർത്തു. ഒടുവിൽ അയാൾ മരിച്ചെന്ന് ഉറപ്പാക്കി സുരന്‍റെ സഹായത്തോടെ തീർത്തും വികൃതമാക്കിയ രാജേന്ദ്രന്‍റെ ശിരസ് മുറിച്ചെടുത്ത് വികൃതപ്പെടുത്തി അവിടെ കണ്ട പഞ്ചസാര ചാക്കിൽ പൊതിഞ്ഞു കെട്ടി. ശേഷിച്ച ഭാഗങ്ങളും അറുത്തുമുറിച്ച് മറ്റൊരു ചാക്കിൽ നിറച്ച് തറ വൃത്തിയാക്കി.

ശരീരഭാഗങ്ങൾ അടങ്ങുന്ന സഞ്ചി പതിവായി ബേക്കറി ഓർഡറുകൾ നല്കാൻ ഉപയോഗിക്കാറുള്ള ഒമ്നി വാനിൽ കയറ്റി. അതു സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പല സ്ഥലങ്ങൾ അന്വേഷിച്ചു. ഒടുവിൽ ജനവാസ കേന്ദ്രത്തിൽ നിന്നുമകന്ന്‌ കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കെട്ടിത്താഴ്ത്താൻ നിശ്ചയിച്ചു. വല്ലപ്പോഴും ചൂണ്ട മീൻ പിടിക്കാൻ ആളുകൾ വരുന്ന ഇടം. അങ്ങനെ പെട്ടന്ന് ആരുടേയും ശ്രദ്ധയിൽ പെടാത്ത സ്ഥലം. ആ ഒരു ജോലി സുരനും ഭാരതിയും ചേർന്ന് കൃത്യമായി നടപ്പാക്കി.

തുടർന്ന് രാജേന്ദ്രന്‍റെ മറ്റു ശിരസ് മറ്റൊരു പഞ്ചസാരച്ചാക്കിൽ നിറച്ച് അതു വല്ലവിധവും ഒഴിവാക്കാൻ സുരനോട് നിർദേശിച്ച് തീർത്തും പരിക്ഷീണയായ ഭാരതി കളമൊഴിഞ്ഞു. സുരൻ ആ ചാക്കുകെട്ട് നല്ല പോലെ മടക്കി മറ്റൊരു വലിയ ബാഗിലാക്കി ഒമ്നിയിൽ കയറ്റി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. കിഴക്കൻ മേഖലയിലേക്ക് പോകുന്ന വിദൂര ട്രെയിനിലൊന്നിൽ കയറി ബാഗ് മുകളിലെ സീറ്റിലൊന്നിൽ വച്ച് പുറത്തിറങ്ങി വേഗത്തിൽ വീടു പറ്റി. ആ ബാഗിലുള്ള മനുഷ്യ ശിരസ്സും കായലിൽ കണ്ട ശരീരാവശിഷ്ടങ്ങളും ഒരു വ്യക്തിയുടേതാണെന്ന് അനായാസം നിങ്ങൾക്ക് തെളിയിക്കാനാകും.

ഇനി എന്‍റെ അന്വേഷണ വഴികളിലൂടെ… ഈ വിഷയത്തിൽ എനിക്കുള്ള മുൻതൂക്കം ഞാൻ കൊലപാതകം നടത്തിയ സ്ത്രീയെ കണ്ടു എന്നുള്ളതാണ്. കായലിൽ നിന്ന് മനുഷ്യ ഭാഗങ്ങൾ ഉള്ള ചാക്കുകെട്ട് കണ്ടെത്തിയതായുള്ള വാർത്തയിൽ നിന്നാണ് എന്‍റെ അന്വേഷണ തുടക്കം. ആ വാർത്തയിൽ പഞ്ചസാര ചാക്കിലാണ് മനുഷ്യ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് എഴുതിയിരുന്നു. ആ ലേഖനത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് യാത്ര തിരിച്ച എനിക്ക് ലേഖന കർത്താവിൽ നിന്നും വിശ്വസനീയമായി ആ ചാക്കുകെട്ട് പഞ്ചസാര നിറക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന് തെളിഞ്ഞു. പിന്നീട് അതിന്‍റെ ഉത്ഭവസ്ഥലം തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല.

തുടർന്ന് കുറ്റകൃത്യത്തിനുപയോഗിച്ച ഒമ്നി വാൻ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ കൃത്യമായില്ല. ബേക്കറി ബിസിനസ് നടത്തുന്ന കുടുംബങ്ങളിൽ ഒന്നിലേറെ പേർക്ക് ഒമ്നി വാഹനം ഉണ്ടെന്നതായിരുന്നു കാരണം. അടുത്ത കാലത്ത് കാണാതായ ആളുകളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും ആ ദിശയിലേക്കുള്ള അന്വേഷണം ഒട്ടേറെ സമയം അപഹരിക്കുന്നതായിരുന്നു.

കേരളത്തിൽ നിന്നും പുറപ്പെട്ട് ആസ്സാം മേഖലയിലേക്ക് പോയിരുന്ന ട്രെയിനിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംശയാസ്പദമായിരുന്നു. അതിന്‍റെ വിദശാംശങ്ങൾ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. അത് വികൃതമാക്കപ്പെട്ട ഒരു മനുഷ്യശിരസ്സിന്‍റെ അവശിഷ്ടമാണെന്നു വ്യക്തമായി എഴുതിയിരുന്നു ഒട്ടേറെ വിവരങ്ങൾക്കിടയിൽ ശരീരാവശിഷ്ടങ്ങളുടെ പഴക്കം സൂചിപ്പിച്ചിരുന്നു.

ഒരു ദൃക്സാക്ഷിയായി കായൽ പരിസരത്തെ സംഭവപരമ്പരകൾ കണ്ട ദിവസവും ആ ശരീരാവശിഷ്ടങ്ങളുടെ പഴക്കവും ചേർന്നു നിന്നിരുന്നു. എന്നിരുന്നാലും ഇതൊന്നും കൊലപാതകിയിലേക്കെത്തുന്നതിനുള്ള സൂചകമായില്ല. ആധുനികമായ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുവാനുള്ള പരിമിതികൾ എനിക്ക് ഏറെയുണ്ട്.

എന്നാൽ ചെറിയൊരു ഭാഗ്യത്തിന്‍റെ പിന്തുണ എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടായിരിക്കാം യാദൃശ്ചികമായി ഭാരതിയുടെ ഇരട്ട സഹോദരി ജയയെ ഒരു നാൾ സൂപ്പർ മാർക്കറ്റിന്‍റെ പരിസരത്ത് വച്ച് കണ്ടത്. ഒരിക്കലും മറക്കാനാകാത്ത ആ മുഖം ഞാൻ കുറ്റവാളിയുടേത് തന്നെയെന്ന് ഉറപ്പിച്ചു. എന്നാൽ അവരുടെ കുടുംബ പശ്ചാത്തലം വിശദമായ അന്വേഷണത്തിന് വിധേയമാക്കിയപ്പോൾ ജയയുടെ ഇരട്ട സഹോദരി ഭാരതിയെക്കുറിച്ചും വേലുച്ചാമിയെന്ന ബേക്കറി മുതലാളി അവരെ വിവാഹം കഴിച്ചതായും അറിഞ്ഞത്. ഒപ്പം അവരുടെ വിവാഹപൂർവ്വ പ്രേമവുമെല്ലാം മനസ്സിലാക്കി. അതെല്ലാം നാട്ടുകാർക്ക് നല്ല നിശ്ചയമാണ്. അവരിത്തരം കാര്യങ്ങളൊന്നും അത്ര വേഗം മറക്കുകയില്ലല്ലോ?

തുടർന്ന് ഏതാനും വർഷങ്ങൾക്കു മുൻപ് മൊബെൽ ഷോപ്പ് നടത്തിയിരുന്ന ആളെക്കുറിച്ച് അന്വേഷണമായി. അക്കാലത്ത് മൊബെൽ സർവ്വീസ് കേന്ദ്രങ്ങൾ ഏറെ ഇല്ലാതിരുന്നതിനാൽ രാജേന്ദ്രന്‍റെ മൊബെൽ സർവ്വീസ് കേന്ദ്രം എവിടെന്ന് കണ്ടെത്താൻ ഏറെ പ്രയാസമുണ്ടായില്ല. എന്നാൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടതിനാൽ അത് മറ്റൊരാൾക്ക് ലീസിന് കൈമാറി രാജേന്ദ്രൻ സ്ഥലം വിട്ടതായാണ് അറിഞ്ഞത്.

മാസം ഒരു തുക രാജേന്ദ്രന്‍റെ അക്കൗണ്ടിൽ ഇടും അതല്ലാതെ അയാളുമായി യാതൊരു കോൺടാക്ടും ഇല്ലെന്ന് ലീസിന് എടുത്തയാൾ ഉറപ്പിച്ചു പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെത്തി അന്വേഷിച്ചപ്പോൾ അവിടെ രാജേന്ദ്രന് ഭാര്യയും മകനുമുള്ളതായി അറിഞ്ഞു. മാസങ്ങളായി ഭർത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തെങ്കിലും അവർ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും അവർ കരഞ്ഞു പറഞ്ഞു. ആ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ചോദിച്ച ഒരു ചോദ്യമാണ് ആ ചോദ്യമാണ് ഞാൻ ഈയൊരു എഴുത്ത് താങ്കൾക്ക് എഴുതാനുള്ള കാരണം. അല്ലെങ്കിൽ ഞാനീ എഴുത്ത് എഴുതില്ലായിരുന്നു.

കാരണം ഈ അന്വേഷണം എന്‍റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്‍റെ ജിജ്ഞാസയെ ശമിപ്പിക്കലാണ്. നിരന്തരം തന്നെ ശല്യം ചെയ്തിരുന്ന തന്നെ നശിപ്പിച്ച പിന്നീട് എല്ലാം മറന്ന് അല്ലെങ്കിൽ മറന്നെന്ന് നടിച്ച് കുടുംബ ജീവിതം നയിക്കുമ്പോഴും നശീകരണ മനോഭാവവുമായി വന്ന ഒരാളെ ഒരു സ്ത്രീ തീർത്തും ഇല്ലാതാക്കി. ഈ വിഷയത്തിൽ അവർ നിയമത്തിന്‍റെ പരിരക്ഷ തേടണമായിരുന്നു. അതിനു മുതരാതിരുന്നത് കുടുംബ ജീവിതത്തിന്‍റെ കെട്ടുറപ്പിന് ഭീഷണി എന്ന നിലയിലാകാം.

കുറ്റകൃത്യം എപ്പോഴും കുറ്റകൃത്യം തന്നെയാണ്. സമാന്യജനങ്ങൾക്ക് ധാർമ്മികതയുടെയും പ്രതിരോധത്തിന്‍റെയും നിലനില്പിന്‍റേതുമായ ചിന്തകൾ ഈയൊരു വിഷയത്തിൽ ഉയർന്നു വരാമെങ്കിലും നടപ്പു നീതിന്യായ വ്യവസ്ഥയുടെയും നിയമത്തിന്‍റെയും കാഴ്ചപ്പാടിൽ കുറ്റകൃത്യത്തിന്‍റേതായ ശിക്ഷക്ക് കാര്യമായ ആനുകൂല്യമൊന്നും ലഭിച്ചു കാണാറില്ല. നിയമ പരിരക്ഷയും ഇല്ല.

ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ഞാൻ ആ സ്ത്രീയോട് ചോദിച്ച ചോദ്യം രാജേന്ദ്രൻ പറഞ്ഞ കാര്യങ്ങളും പിന്നീട് അയാൾ എപ്പോഴെങ്കിലും വരികയുണ്ടായോ എന്നുമാണ്. അതിനവർ നല്കിയ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.

മുക്കിനും മൂലക്കും മൊബൈൽ സർവ്വീസ് ഷോപ്പുകളാണെന്നും അതുകൊണ്ട് ആ ഫീൽഡ് വലിയ ഗുണമില്ല എന്നും ഒരു ബേക്കറിയിൽ ജോലി കിട്ടിയെന്നും രാജേന്ദ്രൻ ഭാര്യയോട് പറഞ്ഞു. ഒരു മാസം കഴിഞ്ഞ് വീണ്ടും രാജേന്ദ്രൻ ഭാര്യയേയും കുട്ടിയേയും കാണാനെത്തി. ഒരു പാട് മധുര പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. അയാൾ വന്ന ദിവസം ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.  ആ ഒരു മറുപടിയാണ് താങ്കൾക്ക് ഈയൊരു എഴുത്ത് എഴുതുന്നതിന് പിന്നിലെ ചേതോവികാരം.

സ്ത്രീ മനസ്സ് സങ്കീർണ്ണതയും അപ്രവചനീയതയുടേയും സങ്കലനമാണ്. ലോകം മുഴുവൻ കുറ്റപ്പെടുത്തിയാലും അവർക്ക് അവരുടേതായ ശരികളുണ്ട്. ആ ശരികൾ മുറുകെപ്പിടിക്കുകയും ചെയ്യും. ആ ശരി മുറുകെപ്പിടിക്കുന്നതുമൂലമുള്ള വരും വരായ്കകൾ, അല്ലെങ്കിൽ അനന്തരഫലം എത്ര ഭീതിജനകമെങ്കിലും അവരുടേതായ ശരികൾ നടപ്പിലാക്കിയിരിക്കും.

ഒരു ദൃക്സാക്ഷി എന്ന നിലക്കുള്ള എന്‍റെ അപ്രമാദിത്വം ഉപയോഗിച്ച് ഞാൻ നടത്തിയ അന്വേഷണത്തിനും ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളായിരുന്നു മുകളിൽ. എന്നാൽ തുടരന്വേഷണത്തിൽ ചില തിരുത്തലുകൾ ആവശ്യമെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനുള്ള പ്രധാന കാരണം രാജേന്ദ്രന്‍റെ ഭാര്യ പറഞ്ഞ ദിവസം തന്നെ.

അതായത് ബേക്കറിയിൽ ജോലി കിട്ടി രാജേന്ദ്രൻ പോയ ദിവസം ആഗസ്റ്റ് 12. മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് തിരിച്ചു പോയ ദിവസം സെപ്റ്റംബർ 10 കായലിൽ ജഢാവശിഷ്ടങ്ങൾ കണ്ട ദിവസം സെപ്റ്റംബർ 8! അർത്ഥശങ്കക്കിടയില്ലാതെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും രാജേന്ദ്രൻ മരിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഹതഭാഗ്യനായ വേലുച്ചാമിയാണെന്ന്.

നിങ്ങളുടെ അടുക്കൽ ഒരു ആളെ കാണാതായെന്ന പരാതി ചിലപ്പോൾ ലഭിച്ചിരിക്കാം. അത് ചിലപ്പോൾ വേലുച്ചാമിയുടേതാകാം. അയാളുടെ ബന്ധുക്കൾ നല്കിയതാകാം ആ പരാതി. ചിലപ്പോൾ അങ്ങനെ ഒരു പരാതി ലഭിക്കാതെയുമിരിക്കാം. അങ്ങനെ പരാതി ലഭിച്ചില്ലെങ്കിൽ അതിനു കാരണം വേലുച്ചാമിയുടെ ഭാര്യ ഭാരതിയാണ്. ഞാൻ മുന്നെഴുതിയതിൽ സുരന്‍റെ ജോലി ഏറ്റെടുത്ത് ചെയ്തത് രാജേന്ദ്രനാണ്.

ഭാരതി എന്ന സ്ത്രീ പൂർവ്വ കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് എന്‍റെ അന്വേഷണങ്ങളിൽ നിന്നും വ്യക്തമാണ്. താങ്കൾക്ക് മറ്റു ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാവുന്നതാണ്. ഈയൊരു നീചമായ സംഭവത്തിന്‍റെ ദൃക്സാക്ഷി എന്ന നിലയിൽ രഹസ്യമൊഴി നല്കാൻ ഞാൻ തയ്യാറുമാണ്.

സായാഹ്ന പത്രത്തിൽ വന്ന വാർത്തയടക്കമുള ചില തെളിവുകൾ ഞാനിതൊടൊപ്പം അയക്കുന്നു.

എന്ന് . . . .

ഞാൻ പേന താഴെ വച്ചു. രാത്രി ഏറെ വൈകിയിരുന്നു. മുറിക്കകത്ത് ബെഡ് ലാംബിന്‍റെ നേർത്ത അരണ്ട വെളിച്ചം. വെളുത്ത ചുമരുകളിൽ മുറിക്കകത്തെ എന്തിന്‍റെയോ നിഴലുകൾ വികലമായ രൂപം തീർത്തു. ഞാനെഴുന്നേറ്റു വാതായനങ്ങൾക്കരികെ ചെന്ന് ജനാലകൾ തുറന്നിട്ടു. കായലിനെ തലോടി വന്ന കാറ്റിന് നേരിയ തണുപ്പ്. ദൂരക്കാഴ്ചകളിൽ വഴികൾ വഴിയോരങ്ങൾ വഴിയോരങ്ങളിലെ മഞ്ഞച്ച സ്ട്രീറ്റ് ലൈറ്റുകൾ. അവയിൽ നിന്നും ഒരിക്കുന്ന മഞ്ഞരാശി. ഇതുപോലൊരു ദൂരക്കാഴ്ചയിലാണ് ഭാരതി രാജേന്ദ്രനൊടൊപ്പം സ്വഭർത്താവിന്‍റെ വികലമാക്കിയ ശരീരഭാഗങ്ങൾ പൊതിഞ്ഞ ചാക്കുകെട്ടുമായി എത്തിയത്. ഇരുവരും ചേർന്ന് ആ ചാക്കുകെട്ട് കായലിൽ തള്ളിയത്. മാസങ്ങളായി എന്‍റെ മനസ്സിന്‍റെ സമാധാനം കെടുത്തിയത്.

പോലീസിന് കർണ്ണാടകയിൽ ബേക്കറി സാധനങ്ങൾ എടുക്കാൻ പോയ ശേഷം തിരിച്ചു വന്നില്ലെന്ന് കാണിച്ച് ചിലപ്പോൾ പരാതി കൊടുത്തിരിക്കാനും സാധ്യത ഉണ്ട്.

നഗരം ഉറങ്ങുന്നു. ചിന്തകളുടേയും പദ്ധതികളുടേയും ഭാരത്താൽ ഉറക്കാതിരിക്കുന്നവരും കാണും. ഞാൻ തിരിഞ്ഞു. ബെഡ് ലാമ്പിലെ അരണ്ട വെളിച്ചം. ഇതു വരെ എഴുതിത്തീർത്ത പേപ്പറിരിക്കുന്നു. ഒന്നുകൂടി വായിച്ച് തെറ്റുതിരുത്തി നാളത്തെ തപാലിൽ അയക്കണം. ക്ഷീണമുണ്ട് കണ്ണുകളടക്കുന്നു. ഇരുളുന്നു.

വാതിലിൽ ആരോ മുട്ടുന്നു. കനത്ത ശബ്ദം. വാതിലാകമാനം പൊളിഞ്ഞു വീഴുന്ന മട്ടിൽ ശക്തിയേറിയ മുട്ടൽ. ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. വാതിൽ തുറന്നു. പുറം തിരിഞ്ഞു നിലക്കുന്ന വെളുത്ത മുണ്ടും ജുബയും ധരിച്ച ഒരു ശുഷ്കിച്ച രുപം. ആരാ… എന്‍റെ ശബ്ദം വിറങ്ങലിച്ചു തൊണ്ടയിൽ കുടുങ്ങി. പൊടുന്നനെ ആ രൂപം എന്‍റെ നേർക്കു തിരിഞ്ഞു. ഞാൻ മരവിച്ചു പോയി. ലോനപ്പേട്ടൻ ! എന്‍റെ സപ്ത നാഡികളും തളർന്നു. കുഴഞ്ഞു വീഴാതിരിക്കാൻ ഞാൻ ആവും വിധം ശ്രമിച്ചുകൊണ്ടിരുന്നു. ഘനഗംഭീരമായ ശബ്ദം ഗുഹക്കുള്ളിൽ നിന്നെന്നവണ്ണം മുഴങ്ങിക്കേട്ടു.

“പോലീസു മേധാവിക്കുള്ള എഴുത്തിൽ നീയെന്‍റെ പേര് എന്തുകൊണ്ട് എഴുതിയില്ല? പറയ്. നിന്‍റെ അന്വേഷണമെല്ലാം എന്നിൽ നിന്നല്ലേ തുടക്കം? പറ…”

അതും പറഞ്ഞ് ലോനപ്പേട്ടൻ എന്‍റെ നേരെ പാഞ്ഞടുത്തു. എന്‍റെ നിലവിളി തൊണ്ടക്കുഴിയിലെ പ്രതിബന്ധങ്ങളെ ഭേദിച്ച് പുറത്തേക്ക് പ്രവഹിച്ചു. ഇരുളിമ മാറി കൺമുന്നിൽ വെളിച്ചം പടർന്നു. ശരീരമാകെ വിയർപ്പിൽ കുളിച്ചിരുന്നു. ഭയപ്പാടോടെ വെള്ളമൊഴിച്ച ഗ്ലാസ്സ് ട്രീസ എന്‍റെ നേരെ നീട്ടി. ഞാനതു കുടിച്ച് പിന്നേയും ആവശ്യപ്പെട്ടു.

ട്രീസ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതൊന്നും ഞാൻ കേട്ടില്ല. വെള്ളം വാങ്ങിക്കുടിച്ച് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് കിടന്നു.

ന്യൂ ജെൻ വേഴ്സസ് ഓൾഡ് ജെൻ

തലേ ദിവസം കണ്ട സ്വപ്നത്തിന്‍റെ ചീളുകൾ വിടർത്തി പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ. സ്വപ്നം ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും അതിലെ സാരാംശത്തെക്കുറിച്ച് ഒരു വിചിന്തനവും അയാൾ നടത്താറില്ല. ഉണരുന്നതോടെ ഒരു പാഴ്വസ്തു കണ്ട ലാഘവത്തോടെ മറന്നു കളയുകയാണ് പതിവ്. എന്നാൽ ഇന്നലെ കണ്ട സ്വപ്നം അയാളുടെ മനസ്സിൽ ചില നെരിപ്പോടുകൾ വീഴ്ത്തിയിരുന്നു.

സ്വപ്നത്തിന്‍റെ ശകലങ്ങളിൽ മനസ്സ് ഉടക്കി കിടക്കുമ്പോഴാണ് ശബ്ദത്തോടെ ഗേയിറ്റ് തള്ളിത്തുറന്ന് അഞ്ജനയും കൂട്ടുകാരിയും കടന്നു വന്നത്. അവർ കോളേജിൽ നിന്നും വരുന്ന വഴിയാണെന്ന് കാഴ്ചയിൽ തന്നെ അയാൾക്ക് മനസ്സിലായി. വേഷവിധാനത്തിലും പുറത്ത് ശരീരത്തിൽ ഒട്ടി കിടന്നിരുന്ന ബാഗും അയാളുടെ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നതായിരുന്നു.

അനുജന്‍റെ മകളാണ് അഞ്ജന. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനി. കൂടെയുള്ളത് അവളുടെ അടുത്ത കൂട്ടുകാരി. ഗേയിറ്റ് ഒന്നു പതുക്കെ തുറന്നു കൂടെ നിനക്ക്… അവർ വരാന്തക്കു സമീപം എത്തിയപ്പോൾ അയാൾ അഞ്ജനയുടെ മുഖത്ത് നോക്കി കൊണ്ടു ചോദിച്ചു. ആ വാക്കുകളിൽ അല്പസ്വല്പം ഗൗരവം നിഴലിച്ചിരുന്നു. അയാൾ അറിയാതെ തന്നെ.

വല്യച്ഛന് വല്ലപ്പോഴും ഗേയിറ്റിന് സ്വല്പം ഓയിൽ കൊടുത്തു കൂടെ. അങ്ങനെ ചെയ്‌തിരുന്നുവെങ്കിൽ അതിങ്ങനെ കരയില്ലായിരുന്നു.

അഞ്ജനയുടെ മറുപടി പെട്ടെന്നായിരുന്നു. വല്യച്ഛനോടുള്ള മറുപടി കേട്ട് കൂട്ടുകാരി വിളറി വെളുത്തു. കൂട്ടുകാരി ഹരിപ്രിയയ്ക്ക് അറിയാം അഞ്ജന കോളേജിൽ പുലിയാണെന്ന്. എന്നാൽ വീട്ടിലും അവളുടെ ജാഡയ്ക്ക് കുറവില്ലെന്ന് അവൾ മനസ്സിൽ കുറിച്ചു.

അഞ്ജന കൂട്ടുകാരിയെയും കൂടി അകത്ത് കടന്നു. വല്യമ്മയെ വിളിച്ചു കൊണ്ടാണ് മുറിക്കുള്ളിൽ പ്രവേശിച്ചത്. വല്യമ്മയോടൊപ്പം ബഡ്റൂമിൽ കടന്ന് അവർ വാതിൽ ചാരി. വാതിൽ ചാരുന്നതിനായി അഞ്ജനയാണ് അവസാനമായി റൂമിൽ കടന്നത്.

അയാൾ അപ്പോൾ ഭാര്യയെക്കുറിച്ചോർത്തു. മകൾ വിവാഹം കഴിഞ്ഞു ഭർത്താവിനോടൊപ്പം അയൽ സംസ്ഥാനത്തും മകനും ഭാര്യയും മക്കളും വിദേശത്തും ആയതിനാൽ വീട്ടിൽ അയാൾക്ക് ഭാര്യയും അവൾക്ക് അയാളും മാത്രമുള്ള ലോകം.

ആ ഒറ്റപെടലിന്‍റെ മോചനമായിരുന്നു അഞ്ജനയോടൊത്തുള്ള കൂടി ചേരൽ. കോളേജ് കഴിഞ്ഞുള്ള സമയങ്ങളും അവധി ദിനങ്ങളും ശ്യാമയുടെ വിരസതയെ അഞ്ജന ആഘോഷഭരിതമാക്കാറുണ്ട്.

ക്ലാസ്സ് റൂമിലെ കോമഡികളും കാമ്പസ്സിലെ സമര സന്നാഹങ്ങളും കൂട്ടുകാരുടെ പ്രണയവും പ്രണയ നൈരാശ്യവും നിറപകിട്ടോടെ വല്യയമ്മയുടെ കാതിൽ ഒഴിച്ചു കൊടുക്കാറുണ്ട്. കോളേജ് കാണാത്ത ശ്യാമയുടെ മനസ്സിനെ ഇളക്കുന്നതായിരുന്നു ഇത്തരം വാർത്തകൾ. ന്യൂ എയ്ജിന്‍റെ പ്രവർത്തനങ്ങൾ ശ്യാമയുടെ മനസ്സിൽ വിഹ്വലത പടർത്തി കൊണ്ടിരുന്നു. എന്നും എപ്പോഴും.

തന്‍റെ ഭയാശങ്കകൾ പലപ്പോഴും ഭാര്യ അയാളുമായി പങ്കുവയ്ക്കാറുണ്ട്. നമ്മുടെ മക്കളുടെ പഠനം നേരത്തെ കഴിഞ്ഞത് നന്നായി. എന്താണിപ്പോൾ ഓരോ കോളേജുകളിലും നടക്കുന്നത്. അഴിഞ്ഞാട്ടമല്ലേ? അവൾ ഭയാശങ്കയോടെ പറയും.

അപ്പോഴെല്ലാം അയാൾ അതു നിസ്സാരവൽക്കരിക്കുകയാണ് പതിവ്. കാര്യമാക്കേണ്ട… കുട്ടികളല്ലേ, പക്വത വരുമ്പോൾ തെറ്റുകൾ മനസ്സിലാക്കി കൊള്ളും. ശരിയായ പാതയിലേക്ക് നടന്നു കയറും.

ഭർത്താവിന്‍റെ അനുനയ സ്വരത്തെ മുഴുവനും ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ ശ്യാമ വികാരാവേശത്തോടെ മൊഴിയും.

ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ പ്രമാണം. അയാൾക്കും ന്യൂ ജെനറേഷന്‍റെ ചെയ്തികളെ മുഴുവൻ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നിട്ടും ഭാര്യയുടെ മനസ്സിലെ നെരിപ്പോടുകൾ ആളി പടരാതിരിക്കാൻ തണുപ്പിക്കുന്നതാണ്.

അടഞ്ഞു കിടന്നിരുന്ന ബെഡ്റൂമിന്‍റെ വാതിൽ പഴുതിലൂടെ വ്യക്തമല്ലാത്ത സംഭാഷണ ശകലങ്ങളും ഇരുത്തം വന്ന മൂളലുകളും അയാളെ തേടി പുറത്തേക്ക് ഒഴുകി വന്നിരുന്നു. വാക്കുകളെ കോർത്തിണക്കാൻ അയാൾ ശ്രമിച്ചു നോക്കിയെങ്കിലും വ്യക്തതയില്ലായിരുന്നു.

മൂളലുകൾ തന്‍റെ ഭാര്യ ശ്യാമയുടെതാണെന്ന് അയാൾ ഉറപ്പിച്ചു. കഴിഞ്ഞ മുപ്പുത്തിയഞ്ചുവർഷം തന്നോടൊപ്പം ഊണിലും ഉറക്കത്തിലും ഒരു മെയ്യായി കഴിഞ്ഞ ശ്യാമയുടെ ബോഡി ലാഗ്വേജ് തനിക്ക് മാത്രമല്ലേ അറിയാൻ കഴിയൂ.

ഏതാനും മണിക്കൂറികൾക്കു ശേഷം മൂവരും പുറത്തു വന്നപ്പോൾ അയാൾ ഭാര്യയെ വിളിച്ചു. “ശ്യാമേ… ചായക്കുള്ള സമയമായില്ലേ?”

അയാളുടെ ചോദ്യത്തിനു മറുപടി തന്നത് അഞ്ജനയായിരുന്നു. നേരം വെളുത്തു സന്ധ്യയാകുന്നവരെ കസേരയിലിങ്ങനെ ഇരുന്നാൽ കാലിലൂടെ ചിതലരിച്ചു കേറും. വല്ലപ്പോഴും ഒരു ചായയുണ്ടാക്കി വല്ല്യമ്മയ്ക്ക് കൊടുത്താൽ അഭിമാനമൊന്നും പോകില്ലാ…ട്ടോ!

തന്‍റെ നേർക്കുള്ള ഒരേറാണെന്ന് അയാൾക്കും ഭാര്യക്കും മനസ്സിലായി. ശ്യാമ എല്ലാം ഒരു ചിരി ഉള്ളിലൊതുക്കി അടുക്കളയിലേക്ക് നടന്നു.

അഞ്ജനയ്ക്കുള്ള അയാളുടെ മറുപടി മൗനത്തിലുള്ള ചിരിയായിരുന്നു. ഹരിപ്രിയയും ചിരി ഉള്ളിലൊതുക്കി.

മുറ്റവും തൊടിയും വേർതിരിക്കുന്ന അര മതിലിൽ അലങ്കരിച്ചു വച്ചിരുന്ന പൂച്ചട്ടിയിലെ ഇരുനിറത്തിലുള്ള ചൈനീസ് ബോൾസനിൽ നിന്നും പൂ പറിക്കാനായി ഹരിപ്രിയയുടെ കൈകൾ നീണ്ടപ്പോൾ ഹുങ്കാരത്തോടെ അയാൾ അമർത്തി മൂളി.

“ഉം… പൂക്കൾ കണ്ട് ആസ്വദിക്കാനുള്ളതാണ്. പിച്ചി ചിന്താനുള്ളതല്ല.” അയാളുടെ വാക്കുകളിലെ അമർഷം ഹരിപ്രിയയിൽ ഭീതി പടർത്തി. പൊടുന്നനേ കൈകൾ പിൻവലിച്ചു.

“ഈ നാക്കാണ് വലിയച്ഛന്‍റെ ബലം” കൂട്ടുകാരിയുടെ വാടിയ മുഖം കണ്ട് അഞ്ജന പ്രതികരിച്ചു.

ശ്യാമ സ്വന്തം മക്കളെ പോലെയാണ് ചെടികളെ പരിപാലിക്കുന്നത്. എവിടെ പോയാലും അവിടെ നിന്നും വരുന്ന വഴി നഴ്സറിയിൽ നിന്നും ചെടികൾ വാങ്ങിയേ വീട്ടിൽ എത്താറുള്ളൂ. സ്വന്തം പേരക്കുട്ടികളെ പോലും പൂപറിക്കാൻ അനുവദിക്കാറില്ല. അത്തപൂക്കളത്തിൽ തമിഴ്നാട്ടിലെ പൂക്കളെ ഉപയോഗപ്പെടുത്താറുള്ളൂ. ഹോം മേയ്ഡ് പൂക്കൾക്ക് ലാളന മാത്രം.

വീട്ടിനകത്തെ ജോലിയേക്കാൾ അധിക നേരം ചെടികളെ പരിപാലിക്കുന്നവളാണ് ശ്യാമ. രാവിലെ വാതിൽ തുറന്നാൽ പൂക്കളെ കണ്ട് മിഴി തുറക്കണം എന്നതാണ് ശ്യാമയുടെ വേദ വാക്യം. അതിനുമാത്രം അവൾ പൂക്കളെ സ്നേഹിക്കുന്നു. അവയ്ക്കുള്ള ആഹാരം യഥാസമയം തയ്യാറാക്കുന്നു.

അടുത്ത ദിവസവും ഹരിപ്രിയ വീട്ടിൽ വന്നു. ഇത്തവണ അവൾ തനിച്ചാണ് എത്തിയത്. ഗേയ്റ്റിനു മുന്നിൽ സ്കൂട്ടർ സൈഡ് സ്റ്റാൻഡിൽ നിർത്തി വാതിൽ പതുക്കെ തള്ളി തുറന്നാണ് അകത്ത് കടന്നത്. ഒരു ക്യാരി ബാഗും കൈയ്യിൽ തൂക്കിയിരുന്നു.

പതിവുപോലെ അന്നും അയാൾ ഉമ്മറത്ത് ചാരുകസേരയിൽ ഉപവിഷ്ടനായിരുന്നു. അവിടെ ഇരുന്ന് ഹരിപ്രിയയുടെ വരവിനെ വീക്ഷിച്ചിരുന്നു.

വീട്ടിൽ വരുന്നവരെ അതിഥികളായി കണ്ട് സംസാരിച്ചു തുടങ്ങണ്ടേ എന്നു കരുതി അലസമായി അയാൾ ചോദിച്ചു. “മോൾക്ക് ഇന്ന് ക്ലാസ്സില്ലേ?

സ്പോർട്സ് മീറ്റിംഗിന് പോകാനുള്ളതു കൊണ്ട് ഇന്ന് കോളേജിൽ പോയില്ല. അതുകഴിഞ്ഞ് പ്രാക്ടീസും ഉണ്ട്.

ഇവളൊരു സ്പോർട്സ് താരമാണെന്ന് പറഞ്ഞാണ് അഞ്ജന കൂട്ടുകാരിയെ പരിചയപ്പെടുത്തി തന്നിട്ടുള്ളതെന്ന കാര്യം അയാൾ അപ്പോൾ ഓർത്തു. ആ ലേബലിലാണ് കോളേജിൽ പിൻവാതിലിലൂടെ കടന്നു കൂടിയത്. അല്ലാതെ പഠിച്ചട്ടില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണ് ഇവരുടെ ഹോബി.

കൂട്ടുകാരിയെ ചൂടു പിടിപ്പിക്കാനാണ് അഞ്ജന തൊടുത്തു വിടുന്നത്. ഇരുവരും ആത്മമിത്രങ്ങളാണെന്ന് ഏവർക്കും അറിയാം. കൂട്ടുകാരിക്ക് അപ്പപ്പോൾ തന്നെ ഹരിപ്രിയ ചുട്ട മറുപടിയും കൊടുക്കാറുണ്ട്.

നമ്മുടെ കോളേജിന്‍റെ പേര് ഉയർത്തി കാട്ടുന്നതിൽ ഞങ്ങൾക്കുള്ള പങ്ക് ഇവരിൽ അസൂയ ഉണ്ടാക്കുകയാണ്.

മുറ്റത്തു നിന്നു തന്നെ കോളിംഗ് ബെല്ലിൽ വിരലമർത്തുന്നതോടൊപ്പം തന്നെ തുറന്നു കിടന്നിരുന്ന വാതിലൂടെ നീട്ടിയുള്ള വിളിയും എറിഞ്ഞു. “വല്യമ്മേ…”

ഇലട്രിക്ക് മൊഴിയും വായ്മൊഴിയും ഒരുമിച്ചു കേട്ടതോടെ അടുക്കളയിലെ തിരക്കിൽ നിന്നും സാരിത്തുമ്പിൽ കൈകൾ തുടച്ചു കൊണ്ട് ശ്യാമ പുറത്തേക്ക് കുതിച്ചു.

ഉമ്മറപ്പടിയിൽ കയറി നിൽക്കുന്ന ഹരിപ്രിയയെ കണ്ട് മനസ്സിലെ ആധി വാക്കുകളായി പുറത്തു ചാടി. “മോളെന്താ ഈ നേരത്ത്? ഇന്ന് കോളേജിൽ പോയില്ലേ?

“ഇന്ന് പ്രാക്ടീസ് ഉണ്ട്. ഞാൻ അതിന് പോവുകയാണ്. പോകുന്ന വഴി ഇവിടെയില്ലാത്ത ചെടികൾ തരാമെന്ന് കരുതി ഇറങ്ങിയതാണ്.”

കൈയ്യിൽ തൂക്കിയിരുന്ന ക്യാരി ബാഗിൽ നിന്നും പ്ലാസ്റ്റിക്ക് കവറിൽ പിടിപ്പിച്ച് രണ്ട് ഡാലിയ തൈകൾ എടുത്ത് ശ്യാമയുടെ കൈയ്യിൽ വച്ചു കൊടുത്തു. ശാപ മോക്ഷത്തിനു വേണ്ടിയായിരിക്കും ഈ തിരുമുൽ കാഴ്ചയെന്ന് അയാൾ സ്വയം മനസ്സിൽ കരുതി.

“ഈ കവർ പൊളിച്ചു കളഞ്ഞ് നല്ലൊരു കുഴിയെടുത്ത് അല്പം ചാണകം ചേർത്തു ഇപ്പോൾ തന്നെ കുഴിച്ചിട്ടോളൂ.”

“ഈ വെയിലത്തോ?” തിളക്കാൻ കൊതിച്ചു നിൽക്കുന്ന വെയിലിനെ നോക്കിയാണ് ശ്യാമ പറഞ്ഞത്.

“ഈ വെയിൽ ദിവസേന അല്പം കൊണ്ടാൽ വിറ്റാമിൻ ഡി വെറുതെ ശരീരത്തിന് ലഭിക്കും. പൈസ കൊടുക്കാതെ. മരുന്നു കഴിക്കാതെ.”

അവളുടെ മെയിൻ ബയോളജിയാണെന്ന് ശ്യാമയ്ക്ക് അറിയാം. അധിക സമയം അവിടെ തങ്ങാതെ സ്കൂട്ടർ എടുത്ത് കൂട്ടുകാരി വേഗത്തിൽ ഓടിച്ചു പോയി.

തുടർ ദിനങ്ങളിലും അവൾ മുറതെറ്റാതെ വല്ല്യമ്മയുടെ സൗഹൃദം പങ്കിടാനായി എത്തുമായിരുന്നു. അതിനൊന്നും സ്‌ഥലകാല പരിമിതി ഉണ്ടായിരുന്നില്ല. എവിടെ വച്ചാണോ കണ്ടുമുട്ടുന്നത് അവിടെ വച്ച് പൂന്തോട്ടത്തിലും മുറ്റത്തും അടുക്കളയിലുമായി അവരുടെ മനസ്സുകൾ കൈമാറി. ശ്യാമയുടെ മനസ്സിനെ തന്നിലേക്ക് അടുപ്പിക്കുന്നതിനായി ഉപ്പും മുളകും മറ്റ് ഇൻഗ്രീഡിയൻസും ചേർത്തുള്ള വാർത്തകളും അവൾ സ്വയം നെയ്തെടുത്തിരുന്നു.

ഏതാനും ആഴ്ചകൾക്കു ശേഷമാണ് പിന്നീട് ഹരിപ്രിയ വന്നത്. ആ വരവും വെറും കൈയ്യോടെയായിരുന്നില്ല. ശ്യാമയും ഭർത്താവും ചെടികളുടെ സംരക്ഷണതയിലായിരുന്നു. ചെടികൾ കാറ്റിലും മഴയിലും ഒടിയാതിരിക്കാൻ കുറ്റിയടിച്ച് കെട്ടി ബലവത്താക്കുകയായിരുന്നു.

അവരുടെ മുന്നിലേക്ക് മധുരപലഹാരങ്ങളുടെ ബോക്സ് തുറന്നു പിടിച്ചു കൊണ്ടാണ് ഹരിപ്രിയ എത്തിയത്.

“എന്താ മോളെ ഇത്… ഇന്ന് നിന്‍റെ ബർത്ത് ഡേ ആണോ… അഞ്ജന ഒന്നും പറഞ്ഞില്ലല്ലോ?” ശ്യാമയാണ് തുടങ്ങിയത്.

“പിറന്നാൾ മധുരമല്ല. യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ സ്പോർട്സ് മത്സരത്തിൽ ഹൈ ജംപിലും ലോങ് ജംപിലും ഞാനാണ് ഫസ്റ്റ്. നാളെ പത്രത്തിൽ വാർത്തയും ഫോട്ടോയും ഉണ്ടാകും.

ആ വാക്കുകളിൽ സന്തോഷത്തിന്‍റെ ആധിക്യം ഇരമ്പി നിന്നു. ശ്യാമ അവളെ കെട്ടിപിടിച്ച് ഇരുകവിളിലും ചുംബിച്ച് കൺഗ്രാജുലേഷൻ പറഞ്ഞു. ഒപ്പം അയാളും അഭിനന്ദനം അറിയിച്ചു. അവൾ കൊണ്ടു വന്ന ബോക്സിൽ നിന്നും ലഡു എടുത്തു കൂട്ടുകാരിയുടെ വായിൽ അഭിനന്ദനത്തോടൊപ്പം വച്ചു കൊടുത്തു. ഹരിപ്രിയ തിരിച്ചും വല്യമ്മയേയും വല്യച്ഛനേയും മധുരം നുണയിപ്പിച്ചു. അവൾ കൊടുത്ത മധുരത്തെക്കാൾ മധുരമായിരുന്നു നിന്‍റെ വാക്കുകൾ എന്ന് ശ്യാമ ഓർമ്മപ്പെടുത്തി.

അഭിനന്ദനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയാണ് കൂട്ടുകാരി തിരിച്ചു പോയത്.

അഞ്ജനയും ഹരിപ്രിയയും പിന്നീട് ഒരുമിച്ച് വന്നത് മാർച്ച് എട്ടിനാണ്. വനിതാ ദിനത്തിൽ ക്ലാസ്സ് എടുക്കാൻ മഹിളാ സംഘങ്ങളിൽ പോകുന്നുണ്ടെന്ന് അഞ്ജന ശ്യാമയോട് പറഞ്ഞിരുന്നു. പുതിയ നൂറ്റാണ്ടുകളിലൂടെ വനിതകൾ എങ്ങനെ സഞ്ചരിക്കണം, അടുപ്പും കലവും കിടപ്പുമുറിയും മാത്രമാകരുത് സ്ത്രീയുടെ ലോകം. നമുക്കു മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലുകൾ ചവിട്ടി തുറക്കണം.

പുരുഷമേധാവിത്വത്തിനെതിരെയുള്ള പടയൊരുക്കമാണ് ക്ലാസ്സിലെ മുഖ്യവിഷയമെന്ന് ശ്യാമ അറിഞ്ഞിരുന്നു. അന്നേ ദിവസം ഉച്ചത്തിരിഞ്ഞാണ് അവർ വന്നത്. ഇരുവരും വരുമ്പോൾ അയാൾ വീട്ടിലില്ലായിരുന്നു. പുറത്ത് നിന്ന് അയാൾ വരുമ്പോൾ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. വീട്ടിൽ ശ്യാമ തനിച്ചാകുമ്പോൾ മുൻവാതിലും പിൻവാതിലും അടച്ചിടുകയാണ് പതിവ്. താൻ വീട്ടിലുണ്ടെങ്കിൽ മാത്രമേ വാതിലുകൾ തുറന്നിടാറുള്ളൂ.

പടി കടന്നു വന്ന അയാൾ ശ്രവിച്ചത് ഭാര്യയുടെ കനത്ത ശബ്ദമായിരുന്നു. ഇത്രയും ഉച്ചത്തിലും ദൃഢതയിലും ഉള്ള വാക്കുകൾ ഭാര്യയിൽ നിന്നും അയാൾ ഒരിക്കലും കേട്ടിട്ടില്ല. എല്ലാം പോസിറ്റീവ് ആയി കാണുന്ന ശ്യാമയുടെ സ്വരം അകത്തളങ്ങളിൽ മാത്രമേ ജീവിക്കാറുള്ളൂ. ഭാര്യയുടെ ഹൈപിച്ചിലുള്ള സ്വരം അയാളെ അസ്വസ്ഥനാക്കാതിരുന്നില്ല.

മുറ്റത്ത് കിടന്ന ചെരുപ്പുകളിലൂടെ അയാൾ തെളിവെടുപ്പ് നടത്തി. അകത്ത് അഞ്ജനയും ഹരിപ്രിയയുമാണെന്ന് ഉറപ്പിക്കാൻ മറ്റൊരു തെളിവുകളും വേണ്ടി വന്നില്ല. ഭാര്യയുടെ നിശ്ചയദാർഢ്യസ്വരത്തിൽ ശ്രദ്ധയൂന്നി അയാൾ വീടിന്‍റെ ഓരത്തേക്ക് മുരടനക്കാതെ മാറി നിന്നു. അപ്പോഴും ശ്യാമയുടെ ശബ്ദം അലകളായി പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു.

“നിങ്ങൾക്ക് ആരിൽ നിന്നാണ് സ്വാതന്ത്യ്രം വേണ്ടത്. അച്ഛനിൽ നിന്നോ അതോ സഹോദരങ്ങളിൽ നിന്നോ അതോ നാളെകളിൽ ജീവിതപങ്കാളിയിൽ നിന്നോ? അവരുടെ ബലമുള്ള കൈത്തണ്ടകൾ നമുക്കു ചുറ്റും വിരിയുന്നത് അസ്വാതന്ത്യ്രത്തിന്‍റെതല്ല. സ്വാതന്ത്യ്രത്തിന്‍റെതാണ്. സംരക്ഷണയുടെതാണ്. നമ്മൾ നനയാതെ നടക്കാനുള്ള ഒരു കുട മാത്രമാണ് അത്. അതിന് ബന്ധനമെന്ന് മുദ്ര കുത്തണോ?

സ്വാതന്ത്യ്രം എന്ന് നിങ്ങൾ ഉദ്ദേശിക്കുന്നത് പക്ഷികളെയും മൃഗങ്ങളെയും പോലെ മനസ്സിനൊപ്പമുള്ള സഞ്ചാരമാണോ, നമ്മുടെ ശരീര ശാസ്ത്രം നമ്മൾ ഓരോരുത്തരും മനസ്സിലാക്കിയിരിക്കുന്നത് നന്ന്. ബലിഷ്ഠമായ കരങ്ങൾ നമുക്കു ചുറ്റും ഉണ്ടെന്ന് കാണുമ്പോൾ മനസ്സിന് കുളിർമ്മയല്ലേ വേണ്ടത്?”

ശ്യാമയുടെ വാക്കുകൾക്ക് കോപത്തിന്‍റെ ചൂടുണ്ടായിരുന്നു. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ പരുന്തുകൾ ചേക്കേറുമ്പോൾ പൂവൻ കോഴിയുടെ ശീൽക്കാരശബ്ദവും തള്ള കോഴിയുടെ ചിറകുകളും രക്ഷാകവചങ്ങളാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആചാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്.

ആത്മഗതം പോലെ ഒന്ന് നിർത്തി. മനസ്സിനെ സ്വയം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ശ്യാമ. യോഗയിലൂടെ മനസ്സിനെ പരുവപ്പെടുത്താൻ ശ്യാമ അഭ്യസിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഏതാനും നിമിഷം കണ്ണടച്ചു നിശബ്ദമായി.

അഞ്ജനയും ഹരിപ്രിയയും ചൂണ്ടുവിരൽ മൂക്കിൽ അമർത്തി മുഖത്തോട് മുഖം നോക്കിയിരുന്നു.

ശ്യാമയുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു. അയാളുടെ മനസ്സിൽ അടുത്ത വേലിയേറ്റ തിരകളിലായിരുന്നു പ്രതീക്ഷ.

മക്കളെ, നിങ്ങൾക്കറിയാമോ യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾക്കാണ് മുൻഗണന. പ്രായപൂർത്തിയായ മക്കളെ രക്ഷിതാക്കൾ സംരക്ഷിക്കാറില്ല. അവർ അവരുടെ ഇണയോടൊപ്പം കഴിയണം. അതിനു മുമ്പായി അവർ ഇണയെ കണ്ടിപിടിച്ചിരിക്കും.

ഇണയെ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല. ഏതാനും ദിവസമോ, മാസമോ, വർഷത്തേക്കോ ആയിരിക്കും. അതിനിടെ പുതുമ നഷ്ടപ്പെട്ടു എന്ന് തോന്നിയാൽ പുതിയ പങ്കാളിയെ കണ്ടുപിടിക്കാം. അതിനാൽ അവരുടെ കുടുംബജീവിതത്തിന് ഭദ്രതയില്ല.

നമ്മുടെ സംസ്കാരം അതല്ല. സിന്ധു നദി തടസംസ്കാരം. ഏഷ്യൻ സംസ്കാരം. അച്‌ഛൻ, അമ്മ, മക്കൾ കൈകോർത്ത് ചങ്ങല കണ്ണികൾ പോലെ പോകുന്നു. അതാണ് കുടുംബം, മാനവികത.

യൂറോപ്യൻ സംസ്കാരത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വല്യച്ഛൻ പറഞ്ഞു തരും. അവരോടൊപ്പം കുറെക്കാലം കഴിഞ്ഞ ആളാണ്.

ശ്യാമ കൂടുതൽ ശുദ്ധവായു കോരി കുടിച്ചു. മനസ്സിനും നിശ്വാസങ്ങൾക്കും കുളിരേകി.

ആചാരങ്ങളും മൂല്യങ്ങളും എക്കാലവും കാത്തുസൂക്ഷിക്കണമെന്ന് ഞാൻ പറയുന്നില്ല. ഒറ്റ ദിവസം കൊണ്ട് തൂത്തെറിയണോ? ഇന്നലത്തെ പത്രത്തിലെ വാർത്ത ഞാൻ വായിച്ചു. ചെറുകഥകളുടെ കുലപതി ടി. പദ്മനാഭന്‍റേതായിരുന്നു ആ കുറിപ്പ്.

ജീവിതം അടിച്ചു പൊളിക്കലാണെന്ന് വിശ്വസിക്കുന്നില്ല. വിശ്വാസങ്ങളും മൂല്യങ്ങളും കാലത്തിനൊത്ത് മാറിയിട്ടില്ലെന്നും ഇനിയും അവയെ മുറുകെപിടിക്കണമെന്നുമാണ് പറയുന്നത്. സ്ത്രീകളെ എന്നെ പോലെ ആരും ബഹുമാനിച്ചിട്ടില്ലെന്നും, സത്യം, ധർമ്മം, ദയ എന്നിവയിലാണ് ഞാൻ വിശ്വാസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യുവതലമുറയെ ഉദ്ദേശിച്ചാണ് ഇത്രയും പറഞ്ഞത്.

മനസ്സിലെ കാർമേഘങ്ങൾ പെയ്തു തീർന്നപ്പോൾ, പൊള്ളയായ മനസ്സുമായി ശ്യാമ അടുക്കളയിലേക്ക് എഴുന്നേറ്റ് നടന്നു. അല്പ സമയത്തിനുള്ളിൽ മൂന്നു ഗ്ലാസ്സ് ലൈം ജൂസുമായാണ് കടന്നു വന്നത്.

ശീതികരിച്ച മധുരപാനീയത്തിൽ നിന്നും കിട്ടിയ ഓജസ്സും കുളിർമയിലും തിരിച്ചു പോകാനായി എഴുന്നേറ്റ ഇരുവരെയും ചേർത്തു പിടിച്ച് ഇഷ്ടസിനിമ കണ്ടിറങ്ങുന്ന ലാഘനത്തോടെ ശ്യാമ പുറത്തേക്കാനയിച്ചു.

അഞ്ജനയുടെയും ഹരിപ്രിയയുടെയും മനസ്സിൽ മറ്റൊരു ചോദ്യ ചിഹ്നം തിളങ്ങുന്നുണ്ടായിരുന്നു. വല്ല്യമ്മയ്ക്ക് ക്ലാസ്സ് എടുക്കാൻ വന്നതാണോ അതോ വല്ല്യമ്മയുടെ ക്ലാസ്സ് അറ്റന്‍റ് ചെയ്യാൻ ആയിരുന്നുവോ?

വീടിന്‍റെ ഒരു വശത്ത് മറഞ്ഞു നിന്നിരുന്ന അയാൾ മറുവശത്തുകൂടി അവരുടെ മുന്നിലേയ്‌ക്ക് കടന്നുവന്നതും ഇരുവർക്കും ഗുഡ് ഈവനിംഗ് പറഞ്ഞതും ഒരുമിച്ചായിരുന്നു.

ഇരുവരും തിരിച്ചും വിഷിംഗ് ചെയ്യുന്നതോടൊപ്പം മുഖത്ത് സന്തോഷത്തിന്‍റെ ചിരി തേച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

അയാളുടെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നത് പണ്ട് താൻ കണ്ടു മറന്ന സ്വപ്നമായിരുന്നു. പിടക്കോഴികൾ കൂകുന്ന നാളെകളെ…

തിരിച്ചുള്ള യാത്രയിൽ അടുത്ത വനിതാദിനത്തിൽ പ്രസംഗത്തിനുള്ള വരികൾ തേടുകയായിരുന്നു അഞ്ജനയും ഹരിപ്രിയയും.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 8

ഇതിനിടയിൽ നന്ദൻമാഷിനേയും കൊണ്ട് സുമേഷ് സിന്ദൂരത്തിലെത്തി. ശാന്തി ഒക്കത്ത് കൊച്ചുമോനെയും വച്ച് ഓടിവന്നു. അവൾ ഒരു കൈ കൊണ്ട് ഗേറ്റിന്‍റെ ഓടാമ്പലെടുത്ത് തുറന്നു കൊടുത്തു.

“താര ഓഫീസിൽ പോയോ?” കാറിൽ നിന്നിറങ്ങുമ്പോൾ സുമേഷ് ചോദിച്ചു.

“ഓ… ചേച്ചീ ഓഫീസിലേക്ക് ഇപ്പം സ്കൂട്ടറോടിച്ച് പോയതേ ഉള്ളൂ. ഞാൻ കിച്ചുമോന് പലഹാരം വായില് വച്ച് കൊടുക്കുകയായിരുന്നു.” സുമേഷ് ശാന്തിയുടെ ഒക്കത്തിരിക്കുന്ന മോന്‍റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു

“എന്താ കുട്ടാ… നീ ഇപ്പോൾ എഴുന്നേറ്റതേ ഉള്ളോ? എഴുന്നേറ്റിട്ട് നീ ചീച്ചീ ഒഴിച്ചോ? പല്ലുതേച്ചോ?”

“എല്ലാം ചെയ്യിച്ചു സാർ. അവൻ കാലത്തെ കക്കുസിലും പോയ ശേഷമാണ് ഞാൻ കുളിപ്പിച്ചത്.”

“ഓ… അപ്പോൾ നീ മിടുക്കനായിപ്പോയല്ലോടാ കുട്ടാ… എന്നാ ശാന്തി ചെല്ല് അവന് ബ്രേക്ക്ഫാസ്റ്റ് മുഴുവൻ കൊടുക്ക്.”

“ശരി സാർ…” ശാന്തി അവനേയും കൊണ്ട് തിരിഞ്ഞു നടന്നു. അപ്പോഴാണ് സുമേഷ് അച്ഛന്‍റെ കാര്യം ഓർത്തത്. ഈ അച്ഛനെന്താ വീടെത്തിയിട്ടും കാറിൽ നിന്നും ഇറങ്ങാത്തത്? അച്ഛൻ അതും മറന്നു പോയോ? സുമേഷ് ആകാംക്ഷയോടെ കാറിനടുത്തെത്തി. ഡോർ തുറന്നു കൊടുത്തു കൊണ്ട് പറഞ്ഞു “അച്ഛനെന്താ… വീടെത്തിയ കാര്യം അറിഞ്ഞില്ലെ?”

“ഓ… വീടെത്തിയല്ലെ?… ഞാനത് ശ്രദ്ധിച്ചില്ല. എന്തോ ഓർത്തിരുന്നു പോയി.”

“ഈയിടെയായി അച്ഛന് സർവ്വത്ര മറവിയാണല്ലോ. അമ്മയെ മാത്രം ഓർമ്മയുണ്ട്.”

“ഇപ്പോഴാണ് ഞാനോർത്തത്. നീ സൗദാമിനി ഇവിടുണ്ടെന്നു പറഞ്ഞിട്ട് എവിടെ? ഞാൻ കാണുന്നില്ലല്ലോ?”

“അമ്മ അകത്തുണ്ടാവും അച്ഛാ… അച്ഛനിറങ്ങിയാട്ടെ…” നന്ദൻമാഷ് പതുക്കെ സുമേഷ് തുറന്നു പിടിച്ചിരുന്ന ഡോറിലൂടെ കാറിനു വെളിയിലിറങ്ങി. അയാൾ നടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. വീഴാതിരിക്കാൻ അവിടവിടെ പിടിച്ചാണ് അയാൾ നടന്നത്. സുമേഷപ്പോൾ അച്ഛനോട് അമ്മയെക്കാണാത്തതിനെപ്പറ്റി എന്ത് കള്ളം പറയുമെന്ന് ആലോചിച്ചു കൊണ്ടിരുന്നു. സിറ്റൗട്ടിന്‍റെ സ്റ്റെപ്പുകൾ കയറാൻ തുടങ്ങിയ നന്ദൻമാഷ് അതിന്‍റെ കൈവരികളിൽ പ്പിടിച്ച് മെല്ലെ ക്കയറുന്നതിനിടയിൽ വീഴാൻ പോയി. അതു കണ്ട് സുമേഷ് അടുത്തു ചെന്നു പിടിച്ചിട്ടു പറഞ്ഞു.

“അച്ഛൻ ഇങ്ങനെ അനങ്ങാതെ വീട്ടിലിരിക്കുന്നതുകൊണ്ടാണ് നടക്കാനൊന്നും വയ്യാതാകുന്നത്. ഇടയ്ക്കെല്ലാം പണ്ടത്തെപ്പോലെ മുറ്റത്തിറങ്ങി നടക്കണം. അല്ലെങ്കിൽ ഈ പ്രായത്തിൽ കൈകാലുകളുടെ പ്രവർത്തനത്തെഅതു ബാധിക്കും. നടക്കാൻ വയ്യാതെ വീണ് എല്ലൊടിയാനും അതുമതി.”

സുമേഷ് അച്ഛന്‍റെ മുന്നിൽ തന്‍റെ വിജ്ഞാനം വിളമ്പി. അതു കേട്ട് നന്ദൻമാഷ് വിഷാദമഗ്നമായി പുഞ്ചിരിച്ചു… സത്യത്തിൽ ശാരീരികമായി തനിക്കനുഭവപ്പെടുന്ന ക്ഷീണവും മറ്റു പരിമിതികളും എങ്ങനെ മറികടക്കണമെന്ന് നന്ദൻമാഷിനും അറിയില്ലായിരുന്നു. ഇതിനിടയിൽ സുമേഷ് തന്‍റെ മുറിയിൽച്ചെന്ന് വേഷം മാറി വന്നിട്ട് ശാന്തിയെ വിളിച്ചു.

“ശാന്തി… എനിക്ക് പോകാൻ സമയമായി. നീ വേഗം എനിക്കുള്ള കാപ്പിയും പലഹാരങ്ങളും എടുത്തു വയ്ക്ക്.”

“ശരി സാറെ. കൊച്ച് എന്‍റെ കൈയ്യിലിരിക്കുന്നതുകൊണ്ടാ… അല്ലെങ്കിൽ നേരത്തേ എടുത്തുവച്ചേനെ.” അവൾ കിച്ചുമോനെ ഒക്കത്തു നിന്ന് താഴെ ഇറക്കിക്കൊണ്ടു പറഞ്ഞു.

നന്ദൻമാഷ് മുറിക്കകത്തു കടന്നു കസേരയിലിരുന്ന ഉടനെ സുമേഷിന്‍റെ രണ്ടു വയസ്സുള്ള മകൻ കിച്ചു പിച്ചവച്ചു നടന്നു വന്നു. നന്ദൻമാഷിന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൻ “അപൂപ്പാ” എന്നു വിളിച്ചു. അവന്‍റെ കൊഞ്ചൽനാദം നന്ദൻമാഷിന്‍റെ വിഷാദങ്ങളെ അകറ്റി. അദ്ദേഹം കിച്ചുവിനെ തന്നോടു ചേർത്തുപിടിച്ച് അവന് ഉമ്മ നൽകിക്കൊണ്ടു ചോദിച്ചു, “അപ്പൂപ്പന്‍റെ കൊച്ചുമോൻ എന്തു ചെയ്യുകയായിരുന്നു. മോൻ പാപ്പം കഴിച്ചോ? പാലു കുടിച്ചോ?”

“പാപ്പം കച്ചു. പാലു കുച്ചു…” അവൻ അപ്പൂപ്പനോട് ചേർന്നു നിന്ന് പാൽപ്പുഞ്ചിരി പൊഴിച്ചു. എന്നിട്ട് “എന്നെ എത്തോ… എത്തോ…” എന്നു പറഞ്ഞ് കൈകൾ പൊക്കി. അപ്പോൾ നന്ദൻമാഷ് അവനെ മടിയിലെടുത്തിരുത്തുവാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വിഷണ്ണനായി പറഞ്ഞു.

“അപ്പൂപ്പന് നിന്നെ എടുക്കാൻ വയ്യല്ലോടാ മോനെ. മോൻ പോയി കളിച്ചോ.അപ്പൂപ്പൻ ഇത്തിരിനേരം കിടക്കട്ടെ.” അവൻ അതു കേട്ട് പിച്ചവച്ച് അവിടെ നിന്നും നടന്നു പോയി. അവൻ ശാന്തിയുടെ അടുത്ത് ചെന്ന് പറഞ്ഞു. “അപ്പൂപ്പാ… വന്നു… ഒങ്ങാൻ പോയി…”

“ഓ… ഒങ്ങാൻ പോയോ… കിഴവന് എപ്പോഴും കിടന്നാൽ മതിയല്ലോ. ചുമ്മാ തീറ്റേം കിടപ്പും. ഇത്തിരി നേരം ഈ കൊച്ചിനെ നോക്കിയിരുന്നെങ്കി ഞാനെന്തെങ്കിലും പണി ചെയ്തേനെ.” സുമേഷിനുള്ള കാപ്പിയും ഇഡ്ഡലിയും മേശപ്പുറത്ത് എടുത്തു വയ്ക്കുന്നതിനിടയിൽ അവൾ പല്ലിറുമ്മിക്കൊണ്ടു പറഞ്ഞു.

സുമേഷ് ശുഭ്ര വസ്ത്രധാരിയായി മേശപ്പുറത്ത് വന്നിരുന്നു കൊണ്ടു പറഞ്ഞു.

“അച്ഛന് നീ ചായയും പലഹാരവും എടുത്ത് മേശപ്പുറത്ത് അടച്ചു വച്ചാൽ മതി അച്ഛൻ വിശക്കുമ്പോൾ വന്ന് എടുത്തു കഴിച്ചോളും.”

“ശരി സാറെ. അങ്ങേർക്ക് ചിലപ്പോ ആഹാരം കഴിക്കുന്ന കാര്യമൊന്നും ഓർമ്മയില്ല. ചിലപ്പോ ഞാൻ ചെന്ന് വിളിച്ചാ അങ്ങേര് എണീറ്റു വന്നു വല്ലതും കഴിക്കും. അല്ലെങ്കിൽ ചിലപ്പോ ചോദിക്കും, ഞാൻ അല്പം മുമ്പ് കാപ്പി കുടിച്ചില്ലേ? നീയല്ലേ എനിക്ക് എടുത്തു തന്നത് എന്ന്. അങ്ങേർക്ക് പലപ്പോഴും പലതും ഓർമ്മയില്ല സാറെ. ചിലപ്പോ എന്നെയും മോനെയുമൊന്നും ആലുവാമണപ്പുറത്തു വച്ചു കണ്ട പരിചയം പോലും ഇല്ലാതെയാ ഇരിക്കുന്നെ.അപ്പോ കണ്ടാ മറ്റേതോ ലോകത്താണെന്ന് തോന്നും. ഞാൻ എന്തു ചെയ്യാനാ സാറേ…”

“ശരി… ശരി… നീ ആഹാരം എടുത്തുവച്ചിട്ട് ഒരു പ്രാവശ്യം ചെന്നു പറഞ്ഞാ മതി. വേണോങ്കി വന്ന് എടുത്തു കഴിച്ചോളും.”

“ശരി സാറെ… അല്ലെങ്കിത്തന്നെ ഒരോരുത്തരുടെ പിറകേ നടക്കാൻ എനിക്കെവിടാ നേരം. എനിക്കാണെങ്കി ഇവിടെ കൊച്ചിനെ നോക്കുന്നതുൾപ്പെടെ പിടിപ്പതു പണിയൊണ്ട്. ഇത്രേം പണിയില്ലാത്തിടത്ത് വേറെ ചിലര് എന്നെ വിളിച്ചതാ. ശമ്പളവും കൂട്ടിത്തരാമെന്ന് പറഞ്ഞിരുന്നു…”

“ശരി… ശരി… നിനക്കാവുന്ന കാര്യങ്ങൾ ചെയ്താൽ മതി. ബാക്കി താര വന്നിട്ട് ചെയ്തോളും. പിന്നെ ശമ്പളം കൂടുതൽ വേണമെങ്കിൽ തരാം. എന്നാലും നീ ഇവിടെ നിന്ന് പോകരുത്. നീ പോയാൽ വേറെ ഒരാളെ കിട്ടുവാൻ വലിയ ബുദ്ധിമുട്ടാ…”

“അതു ശരിയാ സാറെ. ഓരോരുത്തര് വേലക്കാരെ അന്വേഷിച്ചു നടക്കുവാ എത്ര വേണമെങ്കിലും ശമ്പളം തരാമെന്ന് പറഞ്ഞ്…”

ഇതിനിടയിൽ കിച്ചു കൈയ്യെത്തിച്ച് അച്ഛന്‍റെ പ്ലേറ്റിൽ നിന്നും ഇഡ്ഡലി എടുക്കുവാൻ നോക്കുന്നുണ്ടായിരുന്നു. അവന്‍റെ കൈതട്ടി ചായ മറിഞ്ഞ് സുമേഷിന്‍റെ ഷർട്ടിൽ വീണു.

“അയ്യോ സാറെ. സാറിന്‍റെ ഷർട്ട് ചീത്തയായല്ലോ.”

“നീ അതും പറഞ്ഞ് നോക്കി നില്ക്കുകയാണോ? നീ വേഗം വന്ന് കൊച്ചിനെ എടുത്തേ. ഞാൻ ഷർട്ട് മാറ്റിയിട്ടു വരാം.”

“അയ്യയ്യോ… കിച്ചുക്കുട്ടാ… ചായ തട്ടിമറിച്ച് അച്ഛന്‍റെ ഷർട്ടിൽ വീഴ്ത്തിയല്ലേ? കൊച്ചുതെമ്മാടി…” എന്നു പറഞ്ഞവൾ കിച്ചുവിനെ കൊഞ്ചിച്ചു കൊണ്ട് എടുത്തു മാറ്റി. അപ്പോൾ സുമേഷ് കൈ കഴുകിയിട്ട് എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി. അയാൾ അലമാരിയിൽ നിന്നും മറ്റൊരു ഷർട്ട് ധരിച്ച് പുറത്തു വന്നു.

“ങാ… ശരി… ശാന്തി, ഞാൻ ബാങ്കിലേക്ക് പോവുകാ… നീ കിച്ചുവിനെ നന്നായി നോക്കണേ…”

“നോക്കാം സാറേ” അവൾ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. സുമേഷ് പതുക്കെ ചെന്ന് അച്ഛൻ മുറിയിൽ എന്തു ചെയ്യുകയാണെന്ന് നോക്കി. നന്ദൻമാഷ് മുറിയ്ക്കകത്ത് ഒന്നു കിടക്കുവാൻ വട്ടം കൂട്ടുകയായിരുന്നു.

എന്നാൽ തന്‍റെ മുറിക്കകത്തെത്തിയ ഉടനെ നന്ദൻമാഷിന് താൻ അത്രയും നേരം മറന്നിരുന്ന ഭാര്യയെ ഓർമ്മവന്നു. പെട്ടെന്ന് മുറിയിൽ നിന്നിറങ്ങി എല്ലാടത്തും തിരഞ്ഞു. എന്നാൽ എങ്ങും കാണാഞ്ഞ് ദുഃഖത്തോടും അല്പം ദേഷ്യത്തോടും കൂടി മകനോട് ആരാഞ്ഞു.

“എവിടെ സൗദാമിനി… അവളെ ഇവിടെങ്ങും കാണുന്നില്ലല്ലോടാ… അവൾ എവിടെപ്പോയി?”

“അച്ഛാ, അമ്മ അമ്പലത്തിൽ പോയിരിക്കുകയാണെന്ന് ശാന്തി ഇപ്പോൾ പറഞ്ഞു”

“ഓ… അതു ശരി… എങ്കിൽ അവൾ പോയിട്ടു വരട്ടെ. കേട്ടോ സുമേഷേ… ഒരു ദിവസം പോലും അമ്പലത്തി തൊഴാതെ അവൾക്ക് ഒറക്കം വരികയില്ല.” അച്ഛൻ സമാധാനപൂർവ്വം ബെഡ്റൂമിലേക്ക് നടക്കുന്നതു കണ്ടപ്പോൾ സുമേഷിന് ആശ്വാസമായി. തനിക്ക് അപ്പോൾ അങ്ങനെ പറയാൻ തോന്നിയത് നന്നായി എന്ന് അയാൾ ആലോചിച്ചു. എന്നിട്ട് പൂമുഖത്തെത്തി ശാന്തിയോട് വിളിച്ചു പറഞ്ഞു.

“ശാന്തി… ഈ വാതിലടച്ചോളൂ. ഞാൻ പോവുകയാ…” സുമേഷ് കാറെടുക്കാനായി കാർഷെഡ്ഡിലേക്കു നടക്കുമ്പോൾ ശാന്തി വന്ന് പൂമുഖ വാതിലടച്ച് അകത്തേക്കു പോയി. അല്പം കഴിഞ്ഞ് അവൾ കിച്ചുമോനെ തോളിലിട്ട് ഉറക്കാൻ തുടങ്ങി.

അവൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ ബെഡ്റൂമിൽ കൊണ്ടുപോയി കിടത്തി. എന്നിട്ട് നന്ദൻമാഷിനുള്ള ചായയും ഇഡ്ഡലിയും എടുത്ത് മേശപ്പുറത്തു വച്ചു.

നന്ദൻമാഷിനെ വിളിക്കാനായി ചെന്നപ്പോൾ അദ്ദേഹം കണ്ണു തുറന്ന് കിടക്കുന്നതു കണ്ടു. അദ്ദേഹം ഏതോ കാഴ്ചകൾ കാണുന്നതു പോലെ ഇടയ്ക്കിടയ്ക്ക് പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“ഈ മനുഷ്യന് പ്രാന്താണെന്നു തോന്നുന്നു. തനിയെ കിടന്നു ചിരിക്കുന്നതുകണ്ടില്ലേ? ഏതായാലും കാപ്പി കുടിക്കാൻ വിളിച്ചു നോക്കാം. വിശക്കുന്നെങ്കിൽ എഴുന്നേറ്റു വരട്ടെ.” അങ്ങനെ വിചാരിച്ച് ശാന്തി, നന്ദൻമാഷിനെ അല്പം ഉറക്കെ വിളിച്ചു.

“സാറെ… മേശപ്പുറത്ത് കാപ്പി എടുത്ത് വച്ചിട്ടുണ്ട്. സാർ എഴുന്നേറ്റു വന്നാട്ടെ.”

നന്ദൻമാഷ് ശബ്ദം കേട്ടിടത്തേക്ക് നോക്കി. ശാന്തി നില്ക്കുന്നതു കണ്ട് പറഞ്ഞു.

“ങാ… നീയായിരുന്നോ… ഞാൻ നേരത്തേ കാപ്പി കുടിച്ചതല്ലെ?”

“എപ്പോ സാറെ? സാർ ഇപ്പോൾ സുമേഷ് സാറിന്‍റെ കൂടെ പുറത്തു നിന്നും വന്നതല്ലെ ഉള്ളൂ. സുമേഷ്സാർ ചായ കുടിച്ചിട്ട് ബാങ്കിൽ പോയി. സാറും വന്നാട്ടെ.’“

“ഓ… ശരിയാണല്ലോ… ഞാനതു മറന്നു പോയി. നീ അവിടെ സൗദാമിനിയുണ്ടെങ്കി അവളോടും കാപ്പി കുടിക്കാൻ വരാൻ പറ. ഞങ്ങൾ ഒന്നിച്ചിരുന്നു കഴിച്ചോളാം. സുമേഷിന്‍റെ വീട്ടിൽ വരുമ്പോഴൊക്കെ ഞങ്ങടെ പതിവതാ.”

“സൗദാമിനിയോ… അതാരാ… സാറിന്‍റെ ഭാര്യയാണോ?”

“അതെ… നിനക്കറിയില്ല. അവൾ അമ്പലത്തീ പോയിരിക്കുകയാണെന്ന് സുമേഷ് പറഞ്ഞല്ലോ. ങാ… അവളിപ്പം വന്നു കാണും. നീ ചെന്നു വിളിക്ക്. അവള് മുറിയ്ക്കകത്ത് കാണും.”

“മുറിയ്ക്കകത്തോ. അവിടെങ്ങും ആരുമില്ല സാറേ.”

“പിന്നെവിടെ പോയി? സൗദാമിനി… സൗദാമിനി… നീയെവിടെപ്പോയി കിടക്കുവാ?”

നന്ദൻമാഷിന്‍റെ സ്വരം ഉച്ചത്തിലാവുന്നതും അതിൽ ദേഷ്യം കലരുന്നതും ശാന്തി ഭയത്തോടെ നോക്കിനിന്നു. പെട്ടെന്ന് അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങി നടന്നു തുടങ്ങി. ഊണുമുറിയിലെത്തിയ നന്ദൻമാഷിന്‍റെ മുഖം കോപത്താൽ കത്തിജ്വലിക്കുന്നത്കണ്ട് അല്പം ഭയത്തോടെ ശാന്തി പറഞ്ഞു.

“അമ്മച്ചി ബാത്‌റൂമിലാണെന്നു തോന്നുന്നു സാറെ. സാറിവിടിരുന്ന് കഴിച്ചാട്ടെ. അമ്മച്ചി വരും.” അങ്ങനെ പറഞ്ഞ് അവൾ ഊണുമുറിയിലെ കസേര നീക്കിയിട്ട് നന്ദൻമാഷിനു കൊടുത്തു.

എന്നാൽ നന്ദൻമാഷ് “സൗദാമിനി ബാത്റൂമിലോ… എങ്കിൽ ഞാൻ നോക്കട്ടെ” എന്നു പറഞ്ഞ് ഓരോ മുറിയായി കയറി ഇറങ്ങുവാൻ തുടങ്ങി. പക്ഷെ അദ്ദേഹത്തിന് ബാത്റൂം എവിടെയാണെന്ന് കണ്ടുപിടിക്കാർ കഴിഞ്ഞില്ല. ബാത്റൂമാണെന്ന് കരുതി അടഞ്ഞു കിടന്ന ചില മുറികളുടെ വാതിലിൽ തട്ടി ഉറക്കെ വിളിച്ചു.

Novel: സമുദ്രമുഖം ഭാഗം- 37

ചൂടു പറക്കുന്ന മസാലച്ചായ ഊതിക്കുടിച്ച് തോമാച്ചന്‍റെ സിനിമാ അനുഭവങ്ങൾ കേൾക്കുകയായിരുന്നു ഞാൻ. ഒപ്പം എനിക്കു വേണ്ടി അയാൾ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളും. തോമാച്ചനൊടൊപ്പം ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ അഭിനയിച്ചിരുന്ന ഒരു യുവനടനായിരുന്നു തോമാച്ചന്‍റെ അന്നത്തെ ഇര. ഇന്ന് ഒരു കോടിയിലേറെ പ്രതിഫലം മേടിക്കുന്ന ആ യുവ നടൻ ഒരിക്കൽ സിനിമാ ഷൂട്ടു കഴിഞ്ഞ് തിരികെ വീട്ടിൽ പോകാൻ പൈസയില്ലാതെ അഞ്ഞൂറ് രൂപക്കു വേണ്ടി കെഞ്ചിയത്രേ.

പ്രൊഡക്ഷനിൽ ഉള്ളവർ യഥാസമയം നല്കാത്തതിനാൽ ആ തുക സ്വന്തം പോക്കറ്റിൽ നിന്നാണ് തോമാച്ചൻ നല്കിയത്. പണം കിട്ടിയ സന്തോഷത്താലുള്ള യുവനടന്‍റെ വികാരപ്രകടനങ്ങൾ കണ്ടപ്പോൾ തോമാച്ചൻ ഒരു വേള ചിന്തിച്ചു പോയത്ര ഇയാൾ ഒരു നല്ല നടനാകുമെന്ന്.  ഇന്നയാൾ മലയാള സിനിമയിലെ മിന്നിത്തിളങ്ങുന്ന താരമായിരിക്കുന്നു. എന്നാൽ ആ നടനുമായി ബന്ധപ്പെട്ട ഒരു വിഷമവും തോമാച്ചന് പങ്കുവക്കാനുണ്ട്.

യുവനടൻ നായകനായ ഒരു ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ പോയ തോമാച്ചനെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ തീർത്തും അവഗണിച്ചു കളഞ്ഞു. ഇതൊക്കെയാണ് മനുഷ്യരുടെ അവസ്ഥാന്തരങ്ങൾ എന്നാണ് തോമാച്ചൻ പറഞ്ഞു വക്കുന്നത്. ഒരു പുതിയ പദ്ധതിയും തോമാച്ചനുണ്ട്. സിനിമയിലെ അയാളുടെ അനുഭവങ്ങൾ കോർത്തിണക്കി ഒരു പുസ്തകം എഴുതണം. കുറെശെ എഴുതിത്തുടങ്ങി. എന്‍റെ സിനിമാനുഭങ്ങൾ എന്നാണ് പുസ്തകത്തിന്‍റെ പേര്.

യുവനടനുമായി ബന്ധപ്പെട്ട അനുഭവം തോമാച്ചന്‍റെ “എന്‍റെ സിനിമാനുഭങ്ങളിൽ” തീർച്ചയായും ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. തോമാച്ചൻ പോകാനൊരുങ്ങി. അയാൾ എഴുതാൻ പോകുന്ന പുസ്തകത്തിന് എല്ലാ വിജയാശംസകളും നേർന്ന് പുറത്തിറങ്ങുമ്പോൾ സോഡ വിൽക്കുന്ന കടക്കു മുന്നിൽ അന്നത്തെ സായാഹ്നപ്പത്രം തൂങ്ങിക്കിടക്കുന്നതു കണ്ടു. അതു വാങ്ങി വെറുതെ മറിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽപെട്ടത്.

കായലിൽ കണ്ട മൃതാവശിഷ്ടത്തിനു പിന്നിലെ ദുരൂഹതക്ക്‌ ചുരുളഴിയുന്നു. കൊലപാതകത്തിനു പിന്നിലുള്ള കറുത്ത കരങ്ങൾ അതിഥിത്തൊഴിലാളിയുടേതാണ് എന്നു സംശയിക്കുന്നു. ജോലി സ്ഥലത്തു വച്ചുള്ള വാക്തർക്കങ്ങൾക്കൊടുവിലുള്ള ക്രൂരകൃത്യമെന്ന്‌ സംശയം. തമ്മിലടിക്കുന്നത് കണ്ട സാക്ഷികളുണ്ട്. പ്രതി ഉടൻ പിടിയിലാവുമെന്ന് എഴുതിയിരിക്കുന്നു.

കൃത്യമായി പ്രതിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ചിലപ്പോൾ ഇത്തരം വാർത്തകൾ വരാറുണ്ട്. പോലീസിന്‍റെ അറിവോടെ മാധ്യമങ്ങൾക്കു ലഭിക്കുന്ന വാർത്തകൾക്കു പിന്നിൽ ചില ശാസ്ത്രീയത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരം വാർത്തകൾ പൂർണ്ണമായും സത്യമാകണമെന്നില്ല. എന്നിരുന്നാലും എനിക്ക് വലിയ നിരാശ തോന്നി. നിരാശ തിരതല്ലിയ മനസ്സോടെ ഞാൻ വീട്ടിലേക്കു നടന്നു. കാരണം ആ കൊലപാതകത്തിനു പിന്നിലെ സംഭവ പരമ്പരകളിലേക്ക് വെളിച്ചം വീശുന്ന വസ്തുതകൾ മിക്കവാറും ഞാൻ കണ്ടെത്തിയിരുന്നു.

പുലർച്ചെ യാത്ര തിരിച്ചതാണ്. ഈയൊരു യാത്രക്കായി രണ്ടു ദിവസമായി തയ്യാറെടുപ്പിലായിരുന്നു. ചങ്ങലയിലെ ചില കണ്ണികൾ ദുർബലമാണ് അതു ശക്തിപ്പെടുത്തണം അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കണം. യാത്ര…

കായലിനെയും പാറക്കൂട്ടങ്ങളെയും തെങ്ങിൻ തലപ്പുകളെയും പിറകോട്ടു തള്ളിയ ട്രെയിൻ യാത്ര. തുടർന്ന് വയസ്സായ തമിഴന്മാർ വലിക്കുന്ന റിക്ഷവണ്ടിയിൽ. പിന്നെ കാൽനടയായി ചെളിമണ്ണു നിറഞ്ഞ മുൾച്ചെടിത്തലപ്പു ള്ള പാതയോരങ്ങളിലൂടെ യാത്ര… ഒടുവിൽ ലക്ഷ്യം കണ്ടു. മറ്റൊരു ഭൂമികയിലേക്ക്‌, യാത്രകൾ അവസാനിക്കുന്നില്ല. കൂടണയും വരെ യാത്ര. കൂടണഞ്ഞശേഷം യാത്രയുണ്ടോ? യാത്രകളിൽ പ്രകൃതി മാറുന്നു മനുഷ്യമുഖങ്ങൾ മാറുന്നു. എല്ലാവിടെയും അനാദിയായ കാലം മാത്രം താളം കെട്ടി നില്കുന്നു.

തിരിച്ചു വീടെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. നേരിയ ചൂടുവെള്ളം ശരീരത്തെ ബാധിച്ച യാത്രാ ക്ഷീണത്തെ തീർത്തും അവശേഷിപ്പിക്കാതെ കഴുകിതുടച്ചെടുത്തു. ഇളം ചൂടുള്ള ചപ്പാത്തിക്കും എരിവുള്ള ചിക്കൻ കറിയും കഴിച്ച് ബാൽക്കണിയിൽ നിൽക്കുമ്പോൾ കഥന സ്വഭാവമുള്ള സംഭവപരമ്പരകൾ മനസ്സിൽ അടുക്കടുക്കായി രൂപം കൊള്ളുകയായിരുന്നു.

ആ സംഭവ പരമ്പരകളുടെ എന്നിലൂടെയുള്ള തുടക്കം ഈ ബാൽക്കണിയിൽ നിന്നുള്ള ദൂരക്കാഴ്ചയിലൂടെയാണല്ലോ? കായലിനെ തഴുകിത്തലോടിയ ഇളങ്കാറ്റ്. കാറ്റിനെ തണുപ്പിച്ച് അയക്കുന്ന കായൽ. അവിടെയാണ് മനുഷ്യ ശരീരം കണ്ടത്.

പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും കായലിൽ ചുഴികൾ രൂപപ്പെട്ടു കാണാറുണ്ട്. സൂചന കണ്ടാൽ അവയിൽ നിന്നും മാറി സഞ്ചരിക്കുന്നതാണ് ഉചിതം. കായലാഴങ്ങളിലേക്ക് വലിച്ചെടുക്കുന്ന അത്തരം ചുഴികൾ പ്രകൃതിദത്തമാണ്. മുൻവഴിയിൽ ചുഴിയാണെന്നറിഞ്ഞിട്ടും നിസ്സഹായരായി അവയിൽ ചെന്നുപെടുന്നവരുണ്ട്. പെട്ടാൽ ഒരു തിരിച്ചുവരവ് അസാധ്യമാക്കുന്ന തിരിച്ചുഴികൾ. മനുഷ്യൻ സൃഷ്ടിക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവരെ കുടുക്കാനായി ഒരുക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവർക്കായി ചുഴിയൊരുക്കി സ്വയം ചുഴിയിൽ പെട്ട് അപ്രത്യക്ഷമാകുന്നവരുണ്ട്.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 7

പിറ്റേന്ന് നന്ദൻമാഷ് അമ്മാവനോടൊപ്പം പെണ്ണുകാണാനിറങ്ങുമ്പോൾ ഭാരതീയമ്മ കൈകൂപ്പി പ്രാർത്ഥിച്ചു. “എന്‍റെ മുല്ലക്കൽഭഗവതീ… ഇത്തവണയെങ്കിലും ഇവനാ പെണ്ണിനെ പിടിക്കണേ… ഈ കല്യാണം നടന്നാൽ ഞാൻ അമ്പലത്തിൽ ചുറ്റുവിളക്കും, നിറമാലയും, പായസവും കഴിച്ചോളാമേ…”

“എന്താണമ്മേ ഇത്… ഭഗവതിയാണോ ഞാനാണോ പെണ്ണിനെ ഇഷ്ടപ്പെടേണ്ടത്.” നന്ദൻമാഷ് കളിയാക്കി

“നീ തന്നെ. പക്ഷെ അതിന് ഭഗവതി തുണയ്ക്കണമല്ലോ.”

“ങാ… വേഗമാകട്ടെ. പന്ത്രണ്ടു മണിക്ക് രാഹുകാലം തുടങ്ങുന്നതിനു മുൻപ് അവിടെ എത്താമെന്നാണ് പറഞ്ഞിരുന്നത്.” മുകുന്ദൻ മേനോൻ ധൃതികൂട്ടി. നന്ദൻമാഷ് അമ്മയെ നോക്കി ചിരിച്ചു കൊണ്ട് കാറിൽ ചെന്നു കയറി.

കാറിലിരിക്കുമ്പോൾ നന്ദൻമാഷിന്‍റെ മനസ്സു ശൂന്യമായിരുന്നു. പക്ഷെ മനസ്സിന്‍റെ ഏതോ കോണിൽ നനുത്ത ഒരാഹ്ലാദം തുടികൊട്ടിയിരുന്നു. ഈ കാണാൻ പോകുന്ന പെണ്ണ് തന്‍റെ ജീവിത സഖിയാകുമെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതു പോലെ.

കാർ കൈതാരത്തു തറവാടിന്‍റെ പടി കടക്കുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മുറ്റത്ത് മാധവമേനോൻ ഭാര്യയോടൊത്ത് നിന്നിരുന്നു.

“അല്ലാ… നിങ്ങൾ വിചാരിച്ചതിലും നേരത്തേ എത്തിയല്ലോ…” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു.

“ശുഭസ്യ ശീഘ്രം എന്നല്ലേ?” മുകുന്ദൻ മേനോൻ പുഞ്ചിരിയോടെ ചോദിച്ചു.

“വരൂ… വരൂ നമുക്ക് അകത്തേക്കിരിക്കാം.” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു. പൂമുഖത്ത് നിരത്തിയിട്ടിരുന്ന സെറ്റിയിൽ അവർ ഇരുന്നു. കുശലപ്രശ്നങ്ങൾക്കു ശേഷം മുകുന്ദൻമേനോൻ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. നന്ദൻമാഷിന്‍റെ ഹൃദയവും അപ്പോൾ എന്തിനെന്നറിയാതെ തുടിക്കുകയായിരുന്നു…

അല്പം കഴിഞ്ഞ് നമ്രമുഖിയായി അവൾ എത്തി കർട്ടനു പിറകിൽ മറഞ്ഞു നിന്ന അവളോട് മുകുന്ദൻ മേനോൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അവിടെ നിന്നാലെങ്ങനെയാ ഞങ്ങൾക്ക് പെൺകുട്ടിയെ കാണണ്ടേ…”

അതുകേട്ട് മാധവമേനോൻ പറഞ്ഞു, “മോൾ ഇങ്ങോട്ട് നീങ്ങിനിന്നോളു. എല്ലാവരും കാണട്ടെ.” അല്പം ലജ്ജയോടെ അവൾ കർട്ടനുപിറകിൽ നിന്നും മുന്നിലേക്കു നീങ്ങിനിന്നു. നീണ്ടു മെലിഞ്ഞ് മഞ്ഞൾക്കൊടി പോലെയുള്ള അവൾ ചായക്കപ്പുകൾ നിറഞ്ഞ കൈയ്യിലെ ട്രേ ഓരോരുത്തരുടെ മുന്നിലേക്ക് നീട്ടി. നന്ദൻമാഷിന്‍റെ മുന്നിലെത്തിയപ്പോൾ ആ കണ്ണുകൾ തമ്മിൽ ഒരു നിമിഷം ഇടഞ്ഞു. ഏതോ വിദ്യുത്പ്രവാഹം ശരീരത്തിലൂടെ പാഞ്ഞു പോകുന്നതായി നന്ദൻമാഷിനു തോന്നി.

“മോൾ ഇവരെയൊന്നും അറിയില്ലായിരിക്കും. ഇത് തേവയ്ക്കലെ മുകുന്ദൻമേനോൻ. ഇത് അദ്ദേഹത്തിന്‍റെ അനന്തരവൻ നന്ദൻമാഷ്.” മാധവമേനോൻ മകളെ പരിചയപ്പെടുത്തി.

ആ കണ്ണുകൾ നന്ദൻമാഷിന്‍റെ മുഖത്തു തന്നെ തറഞ്ഞു നിന്നു. ശാലീനത തുടിക്കുന്ന ആ മുഖത്തെ നീണ്ടിടം പെട്ട കണ്ണുകളുടെ സൗന്ദര്യവും സൗമ്യതയും നന്ദൻമാഷിന്‍റെ ഹൃദയത്തിലുടക്കി. മുകുന്ദൻ മേനോൻ പേരു ചോദിച്ചപ്പോൾ അവൾ പറഞ്ഞു, “സൗദാമിനി.”

“മിനി എന്ന് ഞങ്ങൾ വിളിക്കും” മാധവ മേനോൻ പറഞ്ഞു. മണികിലുങ്ങുന്നതു പോലെയുള്ള ആ സ്വരം ഒരു തേൻ തുള്ളിയായി നന്ദൻമാഷിന്‍റെ ഹൃദയത്തിൽ വീണു. നീണ്ടിട്ടതൂർന്ന കേശഭാരം അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു.

അന്ന് അവിടെ നിന്നു തിരിച്ചു പോരുമ്പോൾ “ഇത് തന്നെ എന്‍റെ പെണ്ണ്.” ആ ഹൃദയം മന്ത്രിച്ചു. പോരുമ്പോൾ അവർ പെണ്ണിന്‍റെ ജാതകവും കൂടി കൈയ്യിൽ കരുതിയിരുന്നു. വീട്ടിലെത്തിയയുടനെ അമ്മയുടെ അന്വേഷണത്തിന് നന്ദൻമാഷ് പറഞ്ഞു.

“എനിക്ക് പെണ്ണിനെ വളരെ ഇഷ്ടപ്പെട്ടു. എനിക്കിനി വേറെ പെണ്ണ് അന്വേഷിക്കണ്ട അമ്മേ.”

പിന്നീട് ഭാരതിയമ്മ കിട്ടുക്കണിയാരെക്കൊണ്ട് ജാതകം നോക്കിച്ചപ്പോൾ അതിൽ ദോഷങ്ങൾ കണ്ടു. ഈ വിവാഹം വേണോ എന്ന അമ്മയുടെ ആശങ്കയ്ക്കുമുന്നിൽ നന്ദൻമാഷ് തനിക്കീ പെണ്ണിനെത്തന്നെ മതി എന്ന് ഉറച്ചു നിന്നു. “എന്‍റെ പെണ്ണ് ഇതു തന്നെ അമ്മേ. ഈ ജീവിതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ അതിവളെ മാത്രം.” ജാതകത്തിൽ ദോഷങ്ങളുണ്ടായിട്ടും നന്ദൻമാഷിന്‍റെ പിടിവാശി മൂലം ആ വിവാഹം തീരുമാനിക്കപ്പെട്ടു.

പിറ്റേന്ന് സ്ക്കൂളിലെത്തിയ നന്ദൻമാഷ് ആ വാർത്ത കേട്ടു ഞെട്ടി.

ഹേമാംബിക ടീച്ചർ കുഴഞ്ഞു വീണു എന്ന വാർത്തയാണ് നന്ദൻമാഷ് സ്ക്കൂളിലെത്തിയ ഉടനെ കേട്ടത്. അതിന്‍റെ കാരണമറിയാതെ നന്ദൻമാഷുൾപ്പെടെ ഹേമാംബികയുടെ സുഹൃത്തുക്കൾ എല്ലാം വിഷമിച്ചു. അദ്ധ്യാപകർക്കിടയിൽ ആ വാർത്ത പെട്ടെന്നു പരന്നു. അതോടെ കഥകൾ പലതും കാട്ടുതീ പോലെ പരന്നു. അവയിൽ പലതും കെട്ടുകഥകളായിരുന്നു. ഹേമാംബിക ടീച്ചറിന് എന്തോ കഠിനരോഗമുണ്ടെന്നാണ് അവരിൽ ചിലർ പറഞ്ഞു പരത്തിയത്.

എന്നാൽ അന്ന് രാവിലെ ഏറെ സന്തോഷവതിയായാണ് ഹേമാംബിക സ്ക്കൂളിലെത്തിയത്. ഇന്നെങ്കിലും എല്ലാം നന്ദൻമാഷിനോട് പറയണമെന്ന് അവൾ തീരുമാനിച്ചുറച്ചിരുന്നു. അതനുസരിച്ച് അന്ന് ഉച്ചയ്ക്ക് ഇന്‍റർവെൽസമയത്ത് അവൾ രാജേശ്വരി ടീച്ചറിനെ സ്റ്റാഫ് റൂമിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു.

“ടീച്ചർ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“എന്താണ് ടീച്ചർ… എന്താണെങ്കിലും നമുക്ക് പുറത്തുനിന്നു സംസാരിക്കാം.” അവർ ഇരുവരും കൂടി പുറത്തേക്കിറങ്ങി. പുറത്തെ മാവിൻ ചുവട് കുട്ടികളുടെ കലപില ശബ്ദത്താൽ മുഖരിതമായിരുന്നു. ഒഴിഞ്ഞ ഒരിടം തേടി അവർ നടന്നു. ഒടുവിൽ സ്ക്കൂൾ മൈതാനത്തിന്‍റെ ഒഴിഞ്ഞ കോണിലെ ബാഡ്മിന്‍റൺ കോർട്ടിൽ അവർ ചെന്നിരുന്നു. മൈതാനത്തിനു പുറത്ത് കാട്ടുകൊന്നയും വാകയും പൂത്തു നിന്നിരുന്നു. അതിൽ നിന്നും പൂക്കൾ കൊഴിഞ്ഞ് കോർട്ടിൽ വീണു കിടന്നു. അതിൽ നിന്നും ഒരു പൂവെടുത്ത് മണപ്പിച്ചു കൊണ്ട് ഹേമാംബിക പറഞ്ഞു തുടങ്ങി.

“നിനക്കറിയുമോ രാജി, ഇന്നലെ എന്‍റെ വിവാഹക്കാര്യത്തെപ്പറ്റി അമ്മ നിർബ്ബന്ധിച്ചപ്പോൾ അമ്മയോട് ഞാൻ നന്ദൻമാഷിനെപ്പറ്റി സംസാരിച്ചു. മാഷിന്‍റെ കുടുംബപ്പേരും അമ്മയുടെ പേരും പറഞ്ഞപ്പോൾ അമ്മയ്ക്ക് അറിയാമെന്നു പറഞ്ഞു. അവർ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബക്കാരാണെന്നും നമ്മളെക്കാൾ ഉയർന്ന ജാതിക്കാരാണെന്നും അമ്മ തടസ്സം പറഞ്ഞു.” ഹേമാംബിക അത്രയും പറഞ്ഞപ്പോൾ രാജി ടീച്ചർ പറഞ്ഞു.

“നാട്ടിലെ പേരു കേട്ട കുടുംബമാണ് നന്ദൻമാഷിന്‍റേതെന്ന് എല്ലാവർക്കും അറിവുള്ളതല്ലേ. നല്ല സാമ്പത്തികശേഷിയുള്ള നായർ കുടുംബത്തിലെ ഏക സന്തതിയാണെന്നും. നീയെന്താ ഹേമേ ഇതെല്ലാം പുതിയ കാര്യം പോലെ പറഞ്ഞു തുടങ്ങുന്നത്?”

“അതല്ല… ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്ക്. ഞാൻ ഇതെല്ലാം എന്‍റെ അമ്മയ്ക്കും അറിയാവുന്ന കാര്യങ്ങളാണെന്നാ പറഞ്ഞത്. നന്ദൻമാഷിനെ എനിക്കിഷ്ടമാണെന്നു പറഞ്ഞപ്പോൾ അമ്മ ഇക്കാരണങ്ങൾ കൊണ്ട് ആദ്യമെതിർത്തു. പിന്നെ എനിക്ക് ഒരു ഭർത്താവുണ്ടാകുന്നെങ്കിൽ അത് നന്ദൻമാഷ് മാത്രമായിരിക്കുമെന്ന് പറഞ്ഞതോടെ അമ്മ വഴങ്ങി… മരിക്കും മുമ്പ് എന്‍റെ വിവാഹം നടന്നു കാണണമെന്നതാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹം നടന്നു കാണാൻ വേണ്ടി അമ്മ എന്‍റെ ആഗ്രഹത്തിന് കൂട്ടുനില്ക്കാമെന്ന് പറഞ്ഞു. അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാമെന്നും സമ്മതിച്ചു. പിന്നെ ഇന്നു തന്നെ ഞാൻ എല്ലാം നന്ദൻമാഷിനോട് തുറന്നു പറഞ്ഞ് ആ മനസ്സറിയണമെന്നും അമ്മ പറഞ്ഞു. ആ സന്തോഷത്തിലാണ് ഞാൻ ഇന്ന് സ്ക്കൂളിലേക്കു വന്നിരിക്കുന്നത്.”

“ഞാൻ ഇന്നുതന്നെ നന്ദൻമാഷിനോട് എല്ലാംതുറന്നു പറയുവാൻ പോവുകയാണ് രാജി. ഇനിയും കാത്തിരുന്നാൽ എനിക്കദ്ദേഹത്തെ നഷ്ടമാകുമെന്ന് തോന്നുന്നു.”

പെട്ടെന്ന് രാജലക്ഷ്മിയുടെ മുഖo വിവർണ്ണമായി. അവൾ വിക്കി വിക്കിപ്പറഞ്ഞു. “ഹേമേ… നിന്നോടിതെങ്ങനെ പറയുമെന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. ഞാൻ ഇന്നു രാവിലെയാണ് ആ വാർത്തകേട്ടത്.”

“വാർത്തയോ… എന്തു വാർത്ത?”

“അത്… അത്… നന്ദൻമാഷ്… മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത… നീ വിഷമിക്കരുത്… നിനക്കദ്ദേഹത്തെ വിധിച്ചിട്ടില്ലെന്നോർത്ത് സമാധാനിക്ക്…” അവൾ അത്രയും പറഞ്ഞത് ഹേമയുടെ മുഖത്തു നോക്കാതെയാണ്.

രാജലക്ഷ്മി തിരിഞ്ഞു നോക്കുമ്പോൾ ഹേമ ബോധശൂന്യയായി പുറകോട്ടു മറിയുന്നതാണ് കണ്ടത്. അവൾക്ക് എന്തു ചെയ്യണമെന്ന് അറിയാതെയായി. അവൾ ഓടിച്ചെന്ന് അല്പം അകലെ ഫുട്ബോൾ കോർട്ടിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന കുട്ടികളോടു പറഞ്ഞു. അവരിൽ ചിലർ വെള്ളവുമായി ഓടി വന്നു. മുഖത്തു വെള്ളം തളിച്ചപ്പോൾ ഹേമാംബിക കണ്ണുതുറന്നു.

“ടീച്ചർ… ടീച്ചർ… എന്തുപറ്റി? ഹോസ്പിറ്റലിൽ പോണോ?” കുട്ടികൾ പരിഭ്രാന്തരായി ചോദിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് പരിസരബോധം വന്ന ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ നിസ്സഹായതയോടെ രാജലക്ഷ്മിയെ നോക്കി. അതു കണ്ട് കുട്ടികൾ പലരും അമ്പരപ്പോടെ നിന്നു.

“സാരമില്ല… ഹേമാംബിക ടീച്ചറിനൊന്നുമില്ല… നിങ്ങൾ ക്ലാസ്സിൽ പൊക്കോളൂ…” രാജലക്ഷ്മി കുട്ടികളെ തിരിച്ചയയ്ക്കുവാൻ ശ്രമിച്ചു. എന്നാൽ ഹേമാംബികയോട് ഇഷ്ടമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ പലരും മടങ്ങിപ്പോകാതെ നിന്നു. “ടീച്ചറിനെ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാം വരൂ… ടീച്ചർ…” എന്നു പറഞ്ഞ് നിർബ്ബന്ധപൂർവ്വം എത്തി. അപ്പോഴേക്കും കുറെപ്പേർ സ്ക്കൂളിന് പുറത്തുപോയി ഒരു ടാക്സിയുമായി മടങ്ങിവന്നു.

“വേണ്ട എനിക്കൊന്നുമില്ല… നിങ്ങൾ ക്ലാസ്സിൽ പൊക്കോളു.” എന്ന് ഹേമാംബിക ജാള്യതയോടെ പറഞ്ഞിട്ടും കുട്ടികൾ മടങ്ങിപ്പോയില്ല. അവരുടെ പിടിവാശിക്കു മുന്നിൽ പിന്നെ മറ്റു പോം വഴിയില്ലാതെ ഹേമാംബികയെയും കൊണ്ട് രാജലക്ഷ്മി കാറിൽ കയറി.

ഹോസ്പിറ്റലിൽ ഡോക്ടർ പരിശോധിച്ച് ഹേമാംബികക്ക് ചില വൈറ്റമിൻ ഗുളികകൾ എഴുതിക്കൊടുത്തു. അദ്ധ്വാനഭാരം കൂടിയിട്ടാകാം ഹേമാംബികക്ക് തലക്കറക്കം വന്നത് എന്നാണ് ഡോക്ടർ ആദ്യരോഗ നിർണ്ണയം നടത്തിയത്. കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹം എഴുതിക്കൊടുക്കുകയും ചെയ്തു.

അന്ന് മുഴുവൻ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ കിടത്തി. എന്നാൽ തനിക്ക് രോഗമൊന്നുമില്ലെന്ന് അറിയാവുന്ന ഹേമാംബിക അന്ന് വൈകുന്നേരംതന്നെ ഡിസ്ചാർജ് വാങ്ങിപ്പോന്നു. രാജലക്ഷ്മി അവളെ വൈകുന്നേരം വീട്ടിൽ കൊണ്ടുപോയാക്കി.

വീട്ടിൽ മറ്റാരേയും ഇതറിയിക്കേണ്ടന്ന് രാജലക്ഷ്മിയെ ഹേമാംബിക ചട്ടം കെട്ടി. ഹോസ്പിറ്റലിൽ വച്ചും പിന്നീട്ട് വീട്ടിലെത്തിയിട്ടും ഹേമാംബിക കരഞ്ഞു കൊണ്ടിരുന്നു. രാജലക്ഷ്മി ടീച്ചറിന്‍റെ സാന്ത്വനവചനങ്ങൾ ഒന്നും ഹേമാംബികയുടെ ദുഃഖം ശമിപ്പിച്ചില്ല.

പിറ്റേന്ന് ലീവെടുത്ത് അവൾ വീട്ടിൽ കുത്തിയിരുന്നു. കാരണമന്വേഷിച്ച വീട്ടുകാരോട് നല്ല സുഖമില്ല എന്നു മാത്രം പറഞ്ഞു. നീലാംബിക ഹേമയെ തൊട്ടു നോക്കിയിട്ട് “ചേച്ചിക്ക് നല്ല പനി” ഉണ്ടെന്നു പറഞ്ഞു. സത്യത്തിൽ അവൾക്ക് നല്ല പനി ഉണ്ടായിരുന്നു. പക്ഷെ ആ പനി അഗാധമായഹൃദയ വേദനയുടെ തീച്ചൂടിൽ നിന്നുണ്ടായതാണെന്ന് രാജലക്ഷ്മിയല്ലാതെ മറ്റാരും അറിഞ്ഞില്ല.

പിന്നീട് മൂന്നുമാസത്തോളം അവൾ ചിക്കൻ പോക്സ് വന്ന് കിടപ്പിലായി. മറ്റാരും നോക്കാനില്ലാത്തതിനാൽ രാജലക്ഷ്മി സ്ക്കൂളിൽ നിന്നും ലീവെടുത്ത് പകലെല്ലാം അവളെ ശുശ്രൂഷിച്ചു. വൈകുന്നേരം നീലാംബരിയും കിങ്ങിണി മോളും ആ കൃത്യം ഏറ്റെടുത്തു. ഹേമാംബികക്കു വേണ്ടി നന്ദൻമാഷിനോട് സംസാരിക്കാമെന്ന് രാജലക്ഷ്മി പറഞ്ഞിട്ടും ഹേമാംബിക സമ്മതിച്ചില്ല. “നന്ദൻമാഷിനെ തനിക്കു വിധിച്ചിട്ടില്ല” എന്നു മാത്രം പറഞ്ഞു അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പിന്നീട് അവൾ സ്ക്കൂളിലെത്തിയപ്പോഴെക്കും നന്ദൻമാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു.

നന്ദൻമാഷിനെക്കാണുമ്പോഴെല്ലാം ഹൃദയ വേദനയാൽ കുനിഞ്ഞ ശിരസ്സോടെ അവൾ ഒഴിഞ്ഞുമാറി. ഇതിനിടയിൽ കാലങ്ങൾ അവർക്കിടയിലൂടെ അതിവേഗതയിൽ കുതിച്ചുപാഞ്ഞു കൊണ്ടിരുന്നു… നന്ദൻമാഷ് രണ്ടു കുട്ടികളുടെ അച്ഛനായി.

ഹേമാംബികയ്ക്കാവട്ടെ സഹോദരങ്ങളിൽ നീലാംബരിയും കിങ്ങിണി മോളും പഠിച്ച് മിടുക്കരായി. നീലാംബരി കോളേജിൽ ലക്ചററാവുകയും, കാദംബരി എന്നു പേരുള്ള കിങ്ങിണി മോൾ എൻജീയറിങ് പാസ്സാകുകയും ചെയ്തു. മണിക്കുട്ടൻ ഹേമാംബിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്താൽ കഞ്ചാവടിയെല്ലാം ഉപേക്ഷിച്ച് പോളിടെക്നിക് പാസ്സാകുകയും ഗവൺമെന്‍റ് സർവ്വീസിൽ ഒരു ജോലി നേടുകയും ചെയ്തു.

സഹോദരങ്ങളെല്ലാം ഒരു നിലയിൽ എത്തുകയും നീലാംബരിയുടേയും കിങ്ങിണി മോളുടേയും വിവാഹം കഴിയുകയും ചെയ്തതോടെ ഹേമാംബികയും വിവാഹത്തിന് നിർബ്ബന്ധിക്കപ്പെട്ടു. സർക്കാർ ജോലിയുള്ള ബാലഗംഗാധരന്‍റെ ആലോചന വന്നപ്പോൾ അമ്മ അവളെ നിർബ്ബന്ധിച്ചു, “നീ ഇനി ഇങ്ങനെയിരുന്നാൽ ശരിയാവുകയില്ല ഹേമേ, നിന്‍റെയും കൂടി വിവാഹം കണ്ടിട്ടു വേണം എനിക്കു മരിക്കാൻ.”

അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ആയപ്പോൾ ഹേമാംബിക വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ അവൾ ഏജീസ് ഓഫീസിൽ സീനിയർ എക്കൗണ്ടന്‍റായ ബാലഗംഗാധരന്‍റെ ഭാര്യയായി. കഴിഞ്ഞ കാലങ്ങൾ ഒരു തിരശ്ശീല മറയ്ക്കുള്ളിൽ നിന്നെന്ന പോലെ നൊടിയിടയിൽ ഹേമാംബികയുടെ മനസ്സിലൂടെ കടന്നുപോയി.

മനസ്സിന്‍റെ ജാലകത്തിനരികിൽ ഒരു കാഴ്ചക്കാരിയെപ്പോലെ ആ കാലങ്ങൾ കണ്ടു നില്ക്കുമ്പോൾ ഹേമാംബികയുടെ മനസ്സു മന്ത്രിച്ചു “അതെ അന്ന് താൻ അഗാധമായി നന്ദൻമാഷിനെ പ്രണയിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും അതദ്ദേഹത്തിനോട് തുറന്നു പറയാൻ തനിക്കായില്ല. ഒടുവിൽ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി മറ്റൊരാളുടെ മുന്നിൽ വരണമാല്യത്തിനായി തല കുനിച്ചു കൊടുക്കുമ്പോൾ മന:പൂർവ്വമെങ്കിലും, നന്ദൻമാഷിനെ മറക്കാതിരിക്കാൻ തനിക്കായില്ല.

തങ്ങൾക്കുണ്ടായ ഏക മകനും, ഭർത്താവും ഒരു സ്കൂട്ടർ ആക്സിഡന്‍റിൽപ്പെട്ട് മരണമടഞ്ഞതോടെ ഏകയായ തന്‍റെ മുന്നിലേക്കാണ് അദ്ദേഹം വീണ്ടും എത്തിയത്. അദ്ദേഹത്തെ കണ്ടതോടെ  യൗവ്വനത്തിലെന്നതു പോലെ മനസ്സിലൊരു മയിൽപീലി വിടർത്തിയാടുന്നുണ്ടായിരുന്നു. എന്നാലിപ്പോൾ വീണ്ടും ശൂന്യത പടർന്നിരിക്കുന്നു. അവർ നനഞ്ഞ കണ്ണുകൾ തുടച്ച് അകത്തേക്ക് നടന്നു.

Novel: സമുദ്രമുഖം ഭാഗം- 36

വഴിത്താരയിൽ സങ്കേതമണയാൻ തിരക്കുപിടിച്ച് പോകുന്ന ജനക്കൂട്ടത്തിലൊരാളായി ഞാനും. മറക്കാൻ ശ്രമിക്കുന്തോറും ലോനപ്പേട്ടൻ അനവരതം മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. ഒപ്പം മനസ്സിൽ അകാരണമായ ഒരു ഭീതി വന്നു നിറഞ്ഞു. പേമാരി പെയ്ത ആ രാത്രിയിലെ അയാളുടെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത? ബാറിൽ വച്ച് ഒരു പാട് കഥകൾ അയാൾ പങ്കുവച്ചിരുന്നു. ഹൃദയസ്തംഭനം എന്ന് പറയുന്നതൊക്കെ സത്യമാണോ? തീർത്തും കഷ്ടമായിപ്പോയി.

ചോദ്യങ്ങൾ മാത്രം മുഴച്ചു നിൽക്കുന്ന എന്‍റെ അന്വേഷണങ്ങളിൽ ഒരു ഉത്തരം ലഭിക്കാനുള്ള ആശ്രയമായിരുന്നു അയാൾ. അപ്രവചനീയത കൊടികുത്തി വാഴുന്ന മനുഷ്യൻ എന്ന പദം. ആർക്കും ആരേയും ശ്രദ്ധിക്കാൻ സമയമില്ല. തിരക്കുപിടിച്ചു പായുന്ന മനുഷ്യർ.

റോഡു മുറിച്ചു കടക്കുന്നതിനിടയിലാണ് ചെറിയ സൂപ്പർ മാർക്കറ്റിലേക്ക് കയറി പോകുന്ന സ്ത്രീ എന്‍റെ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ഒരു നാലഞ്ചു വയസ്സു തോന്നിക്കുന്ന പെൺകുട്ടിയും എന്‍റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി,അതവരല്ലേ? സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തിൽ കണ്ട മുഖം. ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഖം. അതെ! അതവർ തന്നെ.

മറ്റൊന്നും ചിന്തിക്കാതെ അവർക്കു പിറകിലൂടെ ഞാനും സൂപ്പർമാർക്കറ്റിലേക്ക് കയറി. ശാഠ്യം പിടിച്ചു കൊണ്ടു നിന്ന കുട്ടിക്ക് എന്തോ വാങ്ങിക്കൊടുത്ത് അവർ പെട്ടന്നു തന്നെ പുറത്തിറങ്ങി ഒരോട്ടോക്ക് കാത്തു നില്ക്കുന്നതു കണ്ടു. അവർ ഓട്ടോയിൽ കയറിയ ഉടനെ മറ്റൊരോട്ടയിൽ ഞാനും അവരെ പിൻതുടർന്നു. എങ്ങനെയെങ്കിലും വീട് കണ്ടു പിടിക്കണം. ബാക്കി അന്വേഷണമെല്ലാം പിന്നീടാകാം.

തെല്ലിട കഴിഞ്ഞു ഏറെ തിരക്കില്ലാത്ത നാട്ടിൻ പുറത്തെ കവലയിൽ അവർ ഇറങ്ങി. അല്പദൂരം വെട്ടുവഴിയിലൂടെ നടന്ന് ഒരു ഓടിട്ട വീട്ടിൽ കയറി. മതി വീടു മനസ്സിലായി. തിരിച്ചു വരുമ്പോൾ ആ വീടിന്‍റെ മുൻവശത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഇല്ല ഒമ്നി അവിടെങ്ങുമില്ല.
പഞ്ചാര പോലുള്ള ബീച്ചിലെ മണ്ണ്. അതു തട്ടിത്തെറിപ്പിച്ചു കൊണ്ട് ഒപ്പം പച്ചക്കപ്പലണ്ടി പുഴുങ്ങിയത് കഴിച്ചു കൊണ്ട് ട്രീസയുടെ ഒപ്പം നടക്കുമ്പോൾ എന്‍റെ അന്വേഷണ വിവരങ്ങൾ അവളുമായി ഇതു വരെ പങ്കുവച്ചില്ലെന്ന് ഞാൻ ഖേദത്തോടെ ഓർത്തു. വെളുത്തു പതഞ്ഞു തിരതല്ലുന്ന തിരകൾ അനവരതം തിരതല്ലിക്കൊണ്ടിരിക്കുന്നു.

ഒഴിവു ദിവസത്തെ സായംസന്ധ്യ ആഹ്ളാദഭരിതമാക്കാൻ കുട്ടികളൊടൊന്നിച്ചെത്തിയ കുടുംബങ്ങൾ. പുറകോട്ടു വലിയുന്ന തിരക്കൊപ്പം പോയി ആർത്തു വരുന്ന തിരയിൽ മുങ്ങിപ്പൊങ്ങുന്നവർ. തിരയടിച്ചു വരുന്നത് കണ്ട് കണ്ട് പേടിച്ച് ഭയം കലർന്ന മുഖത്തോടെ കുട്ടികൾ. മറ്റൊരിടത്ത് വീശിയടിക്കുന്ന കാറ്റിൽ പ്രയാസപ്പെട്ട് പക്ഷിയുടെ രൂപത്തിലുള്ള പട്ടങ്ങൾ പറപ്പിക്കുന്നവർ

എങ്ങും തണലു പടർത്തി നില്ക്കുന്ന മരച്ചോട്ടിലെ നീളത്തിലുള്ള ഇരുമ്പു കസേരയിൽ ഞങ്ങളിരുന്നു. ഞങ്ങൾക്കരികെ വെള്ളരിപ്രാവുകൾ ചുറ്റിത്തിരഞ്ഞു. അവക്കായി ഒരു പൊതി തൊലി കളഞ്ഞ കപ്പലണ്ടി ട്രീസ കരുതിയിരുന്നു.

അല്പം സമയമെടുത്ത് ഞാൻ സംഭവങ്ങളും അന്വേഷണ പുരോഗതിയുമെല്ലാം പറഞ്ഞു കേൾപിച്ചു. എല്ലാം കേട്ട് അവൾ ചോദിച്ചു.

“ആ സ്ത്രീയെക്കുറിച്ച് പിന്നീടന്വേഷിച്ചില്ലേ?”

“അന്വേഷിച്ചു. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനി. ഭർത്താവ് ധാന്യങ്ങളും മറ്റും പൊടിച്ചു കൊടുക്കുന്ന മില്ല് നടത്തുന്നു. അയൽപക്കക്കാർക്കെല്ലാം അവരെക്കുറിച്ചും ആ കുടുംബത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം. ആ നാട്ടിലൊക്കെ പേരു കേട്ട കുടുംബക്കാരും.”

“ആ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ കണ്ടത് ഈ സ്ത്രീ തന്നെയെന്ന് ഉറപ്പാണോ? അല്ല ഇത്ര ദൂരക്കാഴ്ചയിൽ മുഖം അത്ര കണ്ട് വ്യക്തമാകുമോ?”

എന്‍റെ മുഖം മ്ലാനമാകുന്നതു കണ്ട് അവൾ പറഞ്ഞു. “അല്ല ഞാനൊരു സംശയം ചോദിച്ചെന്നേ ഉള്ളൂ.” ഞാൻ ഒന്നു ചുഴിഞ്ഞു ചിന്തിച്ചു.

ഇല്ല ഒരു സംശയവും ഇല്ല എവിടെ വച്ചു വേണമെങ്കിലും തിരിച്ചറിയാനാകുന്ന സ്ത്രീ മുഖം. അതവർ തന്നെ. സ്വല്പം വണ്ണം കൂടുതലുണ്ടോ? ഇല്ല. മനുഷ്യമനസ്സുപോലെത്തന്നെ മനുഷ്യ ശരീരത്തിനും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ കാലം വരുത്തി വക്കാറുണ്ട്. അതും ചുരുങ്ങിയ സമയ സീമക്കുള്ളിൽത്തന്നെ. അതിവർ തന്നെ യാതൊരു സംശയമില്ല.

“അവരുടെ സഹോദരീ സഹോദരൻമാരെക്കുറിച്ചാക്കെ ഒന്നു വിശദമായി…”

ട്രീസ പറഞ്ഞു മുഴുവനാക്കും മുൻപ് തന്നെ പൊടുന്നനെ ബീച്ചിന്‍റെ ഇടതു കോണിൽ നിന്നും ഒച്ചയും ബഹളവും കേട്ടു.  സ്ത്രീകളുടെ കരച്ചിലും ആളുകൾ പരിഭ്രാന്തിയോടെ പരക്കം പായുന്നതും കാണുവാൻ തുടങ്ങി. എന്താണ് സംഭവിച്ചതെന്നറിയാൻ ഞാനും ട്രീസയും ആകുലതയോടെ എഴുന്നേറ്റു. ലൈഫ് ജാക്കറ്റുമായി രണ്ടു പേർ മൂന്നു നാലു പേർ ഓടി വരുന്നതു കണ്ടതോടെ കാര്യം മനസ്സിലായി. ആരോ കടൽത്തിരക്കുള്ളിൽ പെട്ടിരിക്കുന്നു.

ഉത്കണ്ഠാജനകമായ സമയരാശികൾക്കു ശേഷം രാക്ഷസത്തിരയിൽ പെട്ട് കടലിലോട്ട് പോകാൻ തുടങ്ങിയ കൗമാരക്കാരനെ ഒരു വിധം കരക്കെത്തിച്ചു. ആ പരിശ്രമങ്ങൾ ഫലപ്രാപ്തിലെത്തിയില്ല. ജീവിതത്തിനും മരണത്തിനുമിടക്കുള്ള അതിർവരമ്പുകൾ എത്ര നേർത്തതാണ്! കടൽ വെള്ളം കുടിച്ച് വയറുന്തിയ ആ പയ്യന്‍റെ മുഖം ഒന്നേ നോക്കിയുള്ളൂ. ഇരുണ്ടു തുടങ്ങിയ ആ അന്തരീക്ഷത്തിൽ പിന്നീട് ഏറെ നേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഒരിക്കലും ശമിക്കാതെ തിരകൾ അപ്പോഴും തിരതല്ലിക്കൊണ്ടിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 6

“ഒരു തീപ്പെട്ടി വേണമല്ലോ മക്കളെ, ഒരു ബീഡികത്തിക്കാൻ.” അയാൾ ഒരു ഇളിഭ്യച്ചിരിയോടെ അവരോട് ചോദിച്ചു.

“ഹും… തീപ്പെട്ടി വേണമത്രെ. അച്ഛൻ എവിടാരുന്നു ഇത്രേം നേരം? അമ്മ വയ്യാതെ കിടക്കുന്ന കാര്യം അച്ഛൻ മറന്നു പോയോ?” അതു ചോദിച്ചത് കിങ്ങിണിയാണ്.

ഇളയമകളുടെ ചോദ്യം കേട്ട് ദിവാകരൻ ശാന്തനായി പറഞ്ഞു, “എത്ര നേരമെന്നുവച്ചാ ഇവിടെ കുത്തിയിരിക്കുന്നത്. അതുകൊണ്ടാ കവലയിലേക്കു പോയത്.”

“കവലയിൽ പോയിട്ട് അച്ഛൻ ഉടനെ മടങ്ങിവന്നല്ലോ അല്ലേ? ഞങ്ങളെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…” അങ്ങനെ പറഞ്ഞ് നീലാംബിക അച്ഛനെ ദേഷ്യത്തോടെ നോക്കി.

മക്കളുടെ ഭാവമാറ്റം കണ്ട് ഒരു കുറ്റവാളിയെപ്പോലെ അയാൾ തലകുനിച്ചു. ഹേമാംബിക അച്ഛനെ ചോദ്യം ചെയ്യുന്ന അനുജത്തിമാരെ അതിശയപൂർവ്വം നോക്കി. തനിക്കില്ലാത്ത ധൈര്യം അവർക്കു രണ്ടു പേർക്കുമുണ്ടായതിൽ അവൾ സന്തോഷിച്ചു.

“വയസ്സുകാലത്ത് ഇവിടെ അമ്മയെ നോക്കി അച്ഛനിരുന്നാലെന്താ? ഇടയ്ക്ക് ബോറടിക്കുമ്പോൾ പറമ്പിലിറങ്ങി വല്ല കൃഷിപ്പണിയും ചെയ്യണം.” കിങ്ങിണിയാണ് അത് പറഞ്ഞത്. പെട്ടെന്ന് ദിവാകരന്‍റെ ഭാവം മാറി. അയാൾ ഇളയ സന്താനത്തെ ദേഷ്യത്തോടെ നോക്കിക്കൊണ്ടു പറഞ്ഞു. “തലയിരിക്കുമ്പോൾ വാലാടുന്നോ കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്താൻ തുടങ്ങിയൊ? എന്നെ ചോദ്യം ചെയ്യാൻ മാത്രം നിങ്ങളു വളർന്നോ?” എന്ന് ചോദിച്ച് അയാൾ തല്ലാൻ ചെല്ലുകയാണ് ഉണ്ടായത്. അതിനെത്തുടർന്ന് നീലാംബരിയും കിങ്ങിണി മോളും കണ്ണുനിറച്ച് അവിടെ നിന്നും പോയി.

പോകുമ്പോൾ “എല്ലാം ഞങ്ങളുടെ തലയിലെഴുത്താണ്. ഇങ്ങനത്തെ വീട്ടിൽ നിന്നും ഞങ്ങളെ കല്യാണം കഴിക്കാൻ ആരാ വരിക? ഹേമച്ചേച്ചിക്ക് ഒരു ജോലിയുള്ളതുകൊണ്ട് ഇപ്പോൾ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കിൽ കാണാമായിരുന്നു.” എന്നു പരിഭവിച്ച് അവർ രണ്ടുപേരും തങ്ങളുടെ ഉറക്കറയിൽ കടന്ന് വാതിലടച്ചു.

രാത്രിയിൽ ഏറെ വൈകി കിടന്ന ഹേമാംബികയുടെ തലയിണ മുഴുവൻ കണ്ണീരാൽ നനഞ്ഞു കുതിർന്നു. വാക്കുകൾക്കതീതമായ ഏതോ വിഷമം അവളെ അലട്ടി. പങ്കായം പിടിക്കാൻ ആളില്ലാതെ നിലയില്ലാക്കയത്തിൽ അലയുന്നതോണി പോലെയാണ് തങ്ങളുടെ ജീവിതം എന്നവൾക്കു തോന്നി. എപ്പോൾ വേണമെങ്കിലും ഈ തോണി മുങ്ങിപ്പോകാം. കൈപിടിച്ചു കരേറ്റാൻ ആരാണുണ്ടാവുക? ഓർക്കുംതോറും അവളുടെ വിഷമം കൂടിവന്നു. നന്ദൻമാഷുമായുള്ള വിവാഹം നടന്നിരുന്നെങ്കിൽ എന്നവൾ ആദ്യമായി ആശിച്ചു. ഒരുപക്ഷെ അദ്ദേഹത്തിനു കഴിഞ്ഞേക്കും തങ്ങളെ കരകയറ്റാൻ. പക്ഷെ വിലയേറിയ ഒരു രത്നത്തെപ്പോലെ കൈയിലെടുക്കാൻ കഴിയാതെ അറച്ചു നില്ക്കുക മാത്രമാണോ തന്‍റെ വിധി എന്നും അവൾ ഒരു വേള ശങ്കിക്കാതിരുന്നില്ല.

പിറ്റേന്ന് സ്കൂളിലേക്കു പുറപ്പെടും മുമ്പ് അവൾ അമ്മയെ പല്ലുതേപ്പിച്ച് കുളിപ്പിച്ച് അമ്മയ്ക്ക് കാപ്പിയും പലഹാരങ്ങളും നൽകി. സഹോദരങ്ങൾക്ക് ഉച്ചക്കുള്ള ആഹാരം പാകം ചെയ്ത് ഓരോരുത്തർക്കായി ബാഗിൽ വച്ചു കൊടുത്തു.

പിന്നീട് അച്ഛനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചുവച്ച് അവൾ സ്ക്കൂളിലേക്ക് ഇറങ്ങിനടന്നു പോകുന്നതിനു മുമ്പ് അവൾ യാചനയുടെ സ്വരത്തിൽ അച്ഛനോടു പറഞ്ഞു. “ദയവു ചെയ്ത് ഇന്നെങ്കിലും അച്ഛൻ, അമ്മയുടെ അടുത്തിരിക്കണം. നിങ്ങൾക്ക് രണ്ടു പേർക്കും ഓർക്കാൻ രസകരമായ എന്തെല്ലാം കൊച്ചു വർത്തമാനങ്ങൾ ഉണ്ടാകും. രണ്ടു പേരും കൂടി അതും പറഞ്ഞിരുന്നാൽത്തന്നെ സമയം പോകുന്നതറിയില്ല.”

ഹേമാംബികയോട് ആദരവിനു സമാനമായ സ്നേഹം ഉണ്ടായിരുന്നതുകൊണ്ട് ദിവാകരൻ ആദ്യംഒന്നും മിണ്ടിയില്ല. എങ്കിലും അവൾ ഇറങ്ങി നടന്നപ്പോൾ ആരും കേൾക്കാതെ പതുക്കെ പറഞ്ഞു, “പിന്നെ… ഈ വയസുകാലത്ത് ഞാനവളോട് കിന്നാരം പറയാൻ പോവുകയല്ലേ? എനിക്ക് ബോറടിക്കുമ്പോൾ ഞാനിറങ്ങിപ്പോകും. കവലയിൽച്ചെന്നാ ചങ്ങാതിമാരെക്കണ്ടാ ചീട്ടുകളിച്ചെന്നുവരും. ചിലപ്പോ കളളും കുടിക്കും. അതിന് ഇവൾക്കെന്താ. ങാ… ഏതായാലും അവളാണല്ലോ ഇപ്പോൾ വീടു നോക്കുന്നത്. പിന്നെ അവൾ ഒരുപാവമാ… ഇന്നവൾ പറഞ്ഞതു കൊണ്ട് ഉച്ചവരെ ഇവിടിരിക്കാം. ഉച്ച കഴിഞ്ഞ് കവലയിലേക്കിറങ്ങാം.”

“എന്താ മനുഷ്യാ നിങ്ങള് തന്നത്താനിരുന്ന് പിറുപിറുക്കുന്നത്? എന്തെങ്കിലും നിങ്ങക്ക് പറയാനുണ്ടെങ്കി എന്നോടു പറഞ്ഞൂടെ?”

“ഈ വയ്യാതെ കിടക്കുന്ന നിന്നോടു പറഞ്ഞിട്ടെന്തിനാ? നിനക്ക് എന്‍റെ കൂടെ ചീട്ടുകളിക്കാൻ പറ്റുമോ? വല്ലപ്പോഴും കള്ളുകുടിക്കാൻ പറ്റുമോ? ഇല്ലല്ലോ പിന്നെ നീ അവിടെ മിണ്ടാതെ കിടന്നോ.” അങ്ങനെ പറഞ്ഞ് അയാൾ ഊണുമുറിയിലേക്കു നടന്നു.

ഹേമാംബിക ടീച്ചർ ഈ സമയത്ത് പാടവരമ്പിലൂടെ സ്ക്കൂളിലേക്കു നടന്നു. തെളിഞ്ഞ ആകാശവും കുളിർമ്മയേകുന്ന അന്തരീക്ഷവും തലേ ദിവസം അവളിൽ രൂപം കൊണ്ട എല്ലാ വേപഥുവും അകറ്റി നിർത്തി. കൊയ്ത്തു കഴിഞ്ഞ പാടശേരത്തിൽ പറന്നിറങ്ങുന്ന കൊറ്റികൾ കണ്ണിന് ആനന്ദവും കുളിർമ്മയും പകർന്നു. മന്ദമാരുതന്‍റെ തലോടലേറ്റ് ഓരോ അടിയും സൂക്ഷിച്ചു വച്ച് നടക്കുമ്പോൾ ഹേമാംബികയുടെ മനസ്സും ആനന്ദ നിർഭരമാകുകയായിരുന്നു. അപ്പോൾ നന്ദൻമാഷ് ചൊല്ലി കേൾക്കാറുള്ള കവിത അവൾ അറിയാതെ മൂളി. “മലരണിക്കാടുകൾ തിങ്ങി വിങ്ങി…” പാടം കഴിഞ്ഞ് റോഡിലേക്ക് കയറാനുള്ള ചെറിയ ചരിവിലൂടെ മുകളിലേക്കു കയറുമ്പോൾ പിന്നിൽ നിന്നും ആ സ്വരം കേട്ടു.

“ടീച്ചറിന്നെന്താ വലിയ സന്തോഷത്തിലാണല്ലോ. ഇന്നലെയെന്താ ആരെങ്കിലും പെണ്ണുകാണാൻ വന്നിരുന്നോ?”

ടാറിട്ടറോഡിലെത്തിയ ശേഷം ഹേമാംബിക പിൻതിരിഞ്ഞു നോക്കി. രാജേശ്വരി ടീച്ചറാണ്.

“ങാ… ടീച്ചർ പുറകേ ഉണ്ടായിരുന്നോ? ഞാൻ അറിഞ്ഞില്ല കേട്ടോ.”

“അതെങ്ങനെയാ… ഹേമേടെ മനസ്സ് മറ്റെവിടെയോ അല്ലേ? ഏതോ സ്വപ്ന ലോകത്ത്.”

“ശരിയാ രാജി… ഈ പാടവരമ്പും ഭംഗിയുള്ള അന്തരീക്ഷവും എന്‍റെ മൂഡാകെ മാറ്റി മറിച്ചു. ഞാൻ മറ്റേതോ ലോകത്തായിപ്പോയി…”

“ങാ… ആകും… ആകും… പ്രായം അതല്ലേ… എന്നിട്ട് നീ സ്വപ്നം കണ്ടു നടന്ന ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടോ?”

“എവിടുന്ന്… ആ ഗന്ധർവ്വനോടൊന്ന് മിണ്ടാൻ കഴിഞ്ഞിട്ടു വേണ്ടേ. മുന്നിൽക്കാണുമ്പോൾ അറിയാതെ ഒരു വിറയൽ പടർന്നു കയറും. ആ കണ്ണുകളുടെ തീക്ഷ്ണത എന്നെ ആകെ തളർത്തും. പിന്നെ എങ്ങിനെയെങ്കിലും മുന്നിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നാകും…”

“എന്‍റെ പെണ്ണേ നീയിങ്ങനെ കൊച്ചു പെമ്പിളേളരെപ്പോലെയായാൽ എങ്ങനെയാ. നിനക്ക് പറയാനുള്ളത് ധൈര്യത്തോടെ നന്ദൻമാഷിന്‍റെ കണ്ണുകളിൽ നോക്കി പറയണം. അല്ലെങ്കിൽ നിനക്കയാൾ നഷ്ടപ്പെട്ടു പോകുമേ. ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ…”

“പക്ഷെ എങ്ങിനെ രാജി… ഏതോ അപകർഷതാ ബോധം എന്നെ തളർത്തുന്നു. എന്‍റെ പരിതസ്ഥിതികളാലോചിക്കുമ്പോൾ സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്നുപോകും. പോരാത്തതിന് ഞങ്ങൾ അവരെക്കാൾ താഴ്ന്ന ജാതിയല്ലേ?”

“എടീ പെണ്ണേ… ഈ ലോകത്ത് കല്യാണം കഴിച്ചവരെല്ലാം ഒരേ നിലവാരത്തിൽ ഉള്ളവരാണെന്നാണോ നീ ധരിച്ചിരിക്കുന്നത്. നിനക്ക് ഒന്നുമില്ലെങ്കിലും ഒരു നല്ല ജോലിയില്ലേ? പിന്നെ നിന്നെക്കാണാൻ എന്താണൊരു കുറവ്…”

“നീ പറയുന്നതൊക്കെ ശരിയാ… എങ്കിലും നന്ദൻമാഷിന്‍റെ വീട്ടുകാർ ഇങ്ങനെയൊരു ബന്ധത്തിന് സമ്മതിക്കുമോ എന്നാണെനിക്ക്… പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ അമ്മ.”

“നിനക്കറിയുമോ… നന്ദൻ മാഷിന് അമ്മ മാത്രമേ ഉള്ളു. അച്ഛൻ നേരത്തേ മരിച്ചു പോയി. പിന്നെയുള്ളത് അമ്മാവന്മാരാണ്. അവരാണ് കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്. അവർക്കെല്ലാം നന്ദൻമാഷിനെ വലിയ കാര്യമാ. നന്ദൻമാഷിന്‍റെ ഇഷ്ടത്തിന് എതിരായിട്ട് അവരാരെങ്കിലും പ്രവർത്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”

“പക്ഷെ നന്ദൻ മാഷിന് അങ്ങനെയൊരു ഇഷ്ടം എന്നോടു തോന്നണ്ടേ, എനിക്ക് അങ്ങനെയൊരു ഇഷ്ടമുള്ളതായിട്ട് നന്ദൻ മാഷിന് അറിയുകയുമില്ല.”

“നീ ഞാൻ പറയുന്നത് കേൾക്ക്. നീ ഇന്നു തന്നെ നന്ദൻ മാഷിനോട് എല്ലാം തുറന്നു പറയണം. അപ്പോൾ അദ്ദേഹത്തിന്‍റെ പ്രതികരണം അനുസരിച്ചാകാം നമുക്ക് ബാക്കി കാര്യങ്ങൾ.”

“നോക്കട്ടെ രാജി. അദ്ദേഹത്തോട് സംസാരിക്കാൻ പറ്റുമോ എന്ന് ഞാൻ ശ്രമിച്ചു നോക്കാം.” അവർ നടന്നു നടന്ന് സ്ക്കൂളിനോട് അടുക്കാറായിരുന്നു. യൂണിഫോമണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കുന്ന കുട്ടികളുടെ കൂട്ടംതന്നെ അവർക്കുമുന്നിലൂടെ നീങ്ങുന്നുണ്ടായിരുന്നു. അവരുടെ ചലപില വർത്തമാനങ്ങളുടെ ശബ്ദഘോഷങ്ങൾ പലപ്പോഴും അവർ ഇരുവരുടേയും സംസാരത്തിന് വിഘാതമായി. സ്ക്കൂളിൽ അസംബ്ലിക്കുള്ള സമയമായിക്കഴിഞ്ഞിരുന്നു. മണിയടി കേട്ട് എല്ലാ കുട്ടികളും സ്ക്കൂളിലേക്ക് ഓടിത്തുടങ്ങി. ഹേമാംബികയും രാജലക്ഷ്മിയും വേഗം നടന്നു സ്ക്കൂളിലെത്തി.

ഹേമാംബികയും രാജലക്ഷ്മിയും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ വരിവരിയായി നടത്തി അസംബ്ലിക്ക് കൊണ്ടു പോയി… അസംബ്ലി തുടങ്ങാറായപ്പോൾ നന്ദൻമാഷ്‌ പ്രധാന അദ്ധ്യാപകന്‍റെ റോളിൽ അവിടെയെത്തി. പ്രാർത്ഥനാ ഗാനം തുടങ്ങിയപ്പോൾ എല്ലാവരോടും കൈകൂപ്പി നില്ക്കുവാൻ നന്ദൻമാഷ് ആവശ്യപ്പെട്ടു. പ്രാർത്ഥന കഴിഞ്ഞ് ഒരു വിദ്യാർത്ഥി അന്നത്തെ പ്രധാന വാർത്തകൾ വായിക്കാൻ തുടങ്ങി. മറ്റൊരു കുട്ടി ചിന്താ വിഷയം അവതരിപ്പിച്ചു.

ഈ സമയത്തെല്ലാം ഹേമാംബികയുടെ കണ്ണ് നന്ദൻ മാഷിന്‍റെ മുഖത്തായിരുന്നു. അതുകണ്ട് അടുത്ത വരിയിൽ കുട്ടികളുടെ മുന്നിൽ നിന്നിരുന്ന രാജലക്ഷ്മി ടീച്ചർ കണ്ണു കാണിച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു. “ഉം. കൊള്ളാമല്ലോ. നീ നന്ദൻ മാഷിനെ കണ്ണു കൊണ്ട് ഊറ്റിക്കുടിക്കുകയാണല്ലോ പെണ്ണേ” എന്ന അർത്ഥത്തിൽ…

“അതിന് ഞാനെന്താ യക്ഷിയോ മറ്റോ ആണോ” ഹേമാംബിക ടീച്ചർ ശബ്ദം താഴ്ത്തിപരിഭവിച്ചു.

അല്പം കഴിഞ്ഞ് കുട്ടികളോടുള്ള ചില നല്ല ഉപദേശങ്ങൾ, പുരാണങ്ങളെ ഉദ്ധരിച്ചും മറ്റും നന്ദൻമാഷ് തന്‍റെ ഘനഗംഭീര ശബ്ദത്തിൽ പകർന്നു നൽകി. എല്ലാം കഴിഞ്ഞ് ജനഗണമന പാടി എല്ലാവരും പിരിഞ്ഞു തുടങ്ങി. വരാന്തയിലൂടെ ഓഫീസ് റൂമിലേക്കു നടന്നു നീങ്ങിയ നന്ദൻമാഷിനു പുറകേ ഹേമാംബികയും രാജലക്ഷ്മിയും നടന്നു.

“ഇതാണ് നല്ല അവസരം. നിനക്കു പറയാനുള്ളത് നീ നന്ദൻമാഷിനോട് ചെന്ന് പറയ്.” രാജലക്ഷ്മി ഹേമാംബികയുടെ കാതിൽ പറഞ്ഞു. മടിച്ചു നിന്ന അവളെ രാജലക്ഷ്മി പതുക്കെ തള്ളിനീക്കി. ഹേമാംബിക വിറയ്ക്കുന്ന കാലടികളോടെ മടിച്ചു നിന്നപ്പോൾ രാജലക്ഷ്മി പതുക്കെ തള്ളി. ആതള്ളലിൽ ഹേമാംബിക തനിക്ക് മുന്നിൽ നടന്നു നീങ്ങിയിരുന്ന നന്ദൻമാഷിന്‍റെ തൊട്ടുപുറകിലെത്തി.

“ഉം… പറ… പറ…” അങ്ങനെ പറഞ്ഞ് രാജലക്ഷ്മി മുന്നോട്ടു നടന്നു നീങ്ങി. ഹേമാംബികയാകട്ടെ മടിച്ചു മടിച്ച് നന്ദൻ മാഷിനൊപ്പമെത്തി.

“ഇതാര് ഹേമാംബിക ടീച്ചറോ. ഗുഡ് മോണിംഗ് ടീച്ചർ. ടീച്ചറിന് ഇപ്പോ ക്ലാസ്സില്ലേ?” നന്ദൻ മാഷ് ചോദിച്ചു.

“ഉണ്ടല്ലോ. സർ… ഞാനിപ്പോൾ… അങ്ങോട്ട്… പോകുകയാണ്…” ഹേമാംബികാ ടീച്ചറിന്‍റെ പരുങ്ങലും ഭാവവും കണ്ടാകാം നന്ദൻ മാഷ് ഉറക്കെ ചിരിച്ചു.

“ഇതെന്താ… ടീച്ചർ ആകെ പേടിച്ച മട്ട്… ഞാനെന്താ ടീച്ചറിനെ പിടിച്ചു തിന്നാൻ വന്ന വല്ല നരിയോ പുലിയോ മറ്റോ ആണോ…”

“അതല്ല സാർ… ഞാൻ… ഞാൻ… പൊയ്ക്കോട്ടെ…”

“അതിനെന്താ പൊയ്ക്കോളു,… പക്ഷെ ടീച്ചർ വല്ലതും പറയാൻ വന്നതാണെങ്കിൽ പറഞ്ഞിട്ട് പൊക്കോളു”

“ഇല്ല സാർ… സാറിന്‍റെ അമ്മക്ക് സുഖാണോ…”

“സുഖായിട്ടിരിക്കുന്നു… അല്ല… ടീച്ചറിപ്പോ എന്‍റെ അമ്മയെപ്പറ്റി ചോദിക്കാൻ കാരണമെന്താ… എന്താ അമ്മയ്ക്ക് അസുഖമാണെന്നോ മറ്റോ ആരെങ്കിലും പറഞ്ഞോ?”

“ങാ… പറഞ്ഞു സർ… അല്ല കേട്ടു…”

“ദൈവം സഹായിച്ച് എന്‍റെ അമ്മക്ക് ഒരസുഖവുമില്ല… അല്ല… ടീച്ചർ വല്ലാതെ പരിഭ്രമിച്ച മട്ടുണ്ടല്ലോ… എന്നെ ഇത്ര പേടിയാണെങ്കിൽ ടീച്ചർ പൊക്കോളു… കുട്ടികൾ ടീച്ചറിനെ കാണാതെ ക്ലാസ്സിലിരുന്ന് വിഷമിക്കുന്നുണ്ടാകും…”

“ഒ.കെ. സർ” അങ്ങനെ പറഞ്ഞ് ഹേമാംബിക അവിടെനിന്നും വേഗം മുന്നോട്ടു നടന്നു. അപ്പോൾ പുറകിൽ നന്ദൻമാഷ് ചിരിച്ചുകൊണ്ട് സ്വയം പറയുന്നതു കേട്ടു, “ഹോ… ഈ ഹേമാംബിക ടീച്ചറിന്‍റെ ഒരു കാര്യം…”

എങ്ങനെയെങ്കിലും ക്ലാസ്സിൽ എത്തിയ ശേഷമാണ് ഹേമാംബിക ടീച്ചറിന്‍റെ ശ്വാസം നേരേ വീണത്. കുട്ടികൾ ഗുഡ് മോർണിംഗ് പറഞ്ഞപ്പോഴും തിരിച്ചു പറയാനാവാത്ത അവസ്ഥയിൽ ടീച്ചർ ഹൃദയമിടിപ്പോടെ നിന്നു. അല്പം കഴിഞ്ഞ് മനസ്സു ശാന്തമായപ്പോൾ ടീച്ചർ ക്ലാസ്സെടുത്തു തുടങ്ങി. വൈകുന്നേരം തമ്മിൽ കണ്ടപ്പോൾ രാജലക്ഷ്മി ടീച്ചർ കളിയാക്കി.

“അല്ല പ്രേമത്തിന് ഇങ്ങനെയും ഒരു അവസ്ഥ ഉണ്ടെന്ന് ഞാനിപ്പോഴാണറിയുന്നത്. കാമുകനെ കാണുമ്പോൾ പേടിച്ച് ബോധക്ഷയമുണ്ടാകുക. ഇതെന്ത് രോഗമാണെന്ന് ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ടു നോക്കിയാലോ… ഹേമേ…”

“ഒന്നു പോടി… അങ്ങേരുടെ മുമ്പിൽ ചെല്ലുമ്പോൾ ഞാനനുഭവിക്കുന്ന ഭയം എനിക്കല്ലേ അറിയൂ… നിനക്ക് എന്തും പറയാം…”

“എങ്കിൽ ഞാനൊന്നു സംസാരിച്ചു നോക്കിയാലോ ഹേമേ… നിന്‍റെ മനസ്സിലുള്ളത് ഞാൻ മാഷിനോടു പറയാം”

“അയ്യോ അതു വേണ്ട രാജി… അർഹതയില്ലാത്തതാണ് ഞാൻ മോഹിക്കുന്നത്… നീയിനി അതു പറഞ്ഞ് വെറുതെ പൊല്ലാപ്പുണ്ടാക്കണ്ട…”

“കണ്ടോ നിന്‍റെ ഈ വിചാരമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. നീ ഈ ചിന്ത ഉപേക്ഷിക്കാതെ ഒന്നും നേരെയാവുകയില്ല ഹേമേ… ഇത്രക്ക് അപകർഷതാബോധമാണെങ്കിൽ നീ ഈ ചിന്ത തന്നെ ഉപേക്ഷിക്കുന്നതല്ലേ നല്ലത്?”

“അതിന് ഞാനെത്ര പരിശ്രമിക്കുന്നുണ്ടെന്നോ… പക്ഷെ, മനസ്സു സമ്മതിക്കണ്ടേ… ഒന്നു മാത്രമെനിക്കറിയാം, എനിക്ക് ഒരു വിവാഹ ബന്ധമുണ്ടാവുകയാണെങ്കിൽ അത് നന്ദൻമാഷുമായിട്ട് മാത്രമായിരിക്കും. അല്ലെങ്കിൽ ഈ ജന്മം എനിക്ക് വിവാഹമേ വേണ്ട.” അന്ന് പിന്നീട് അവർ ഒന്നും സംസാരിച്ചില്ല. രാജലക്ഷ്മിക്ക് പിടികിട്ടാത്ത ഒരു ചോദ്യചിഹ്നമായി ഹേമ മനസ്സിൽ കിടന്നു.പാടം അവസാനിക്കുന്നിടത്ത് രണ്ടായി പിരിഞ്ഞ് അവർ നടന്നു.

ഇതിനിടയിൽ നന്ദൻമാഷിന്‍റെ വീട്ടിൽ തിരുതകൃതിയായി അദ്ദേഹത്തിനു വേണ്ടി വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. പലയിടത്തും പോയി പെണ്ണുകാണുവാൻ അദ്ദേഹത്തെ അമ്മാവന്മാർ നിർബന്ധിച്ചു കൊണ്ടിരുന്നു. നന്ദൻമാഷിന്‍റെ അളവറ്റ സ്വത്തുക്കൾ എല്ലാം നോക്കി നടത്തിയിരുന്നതും അദ്ദേഹത്തിനേയും അമ്മയേയും സംരക്ഷിച്ചിരുന്നതും എല്ലാം അമ്മാവന്മാരാണ്. അതുകൊണ്ടു തന്നെ അവരുടെ വാക്കുകളിൽ ആജ്ഞാസ്വരമുണ്ടായിരുന്നു. നന്ദൻമാഷ് അവർ പറയുന്നിടത്ത്, സ്കൂളിൽ നിന്ന് അവധിയെടുത്ത് പെണ്ണുകാണാൻ പൊയ്ക്കൊണ്ടിരുന്നു. നല്ല ധനശേഷിയുള്ള വീടുകളിലെ പെൺകുട്ടികളായിരുന്നു. അവരെല്ലാം. എന്നാൽ ആ പെണ്ണുങ്ങളെ ആരേയും നന്ദൻമാഷിന് പിടിക്കാതെ വന്നപ്പോൾ അമ്മാവന്മാർ നന്ദൻമാഷിന്‍റെ അമ്മയോടു പറഞ്ഞു.

“ഇങ്ങനെയായാൽ ഇവൻ ഇവിടെ നിന്ന് മൂത്തു നരയ്ക്കുകയെ ഉള്ളൂ കേട്ടോ ഭാരതി.” മൂത്ത ആങ്ങളയുടെ വാക്കുകൾക്ക് മറുപടിയായി ഭാരതിയമ്മ പറഞ്ഞു.

“അതെ ഏട്ടാ… ഞാനെന്തു പറയാനാ അവന് ഒരു പെണ്ണിനേയും ഇഷ്ടപ്പെടുന്നില്ല. അവനിപ്പോ വയസ്സ് മുപ്പത്തിനാലാകാറായി. ഇനിയും പെണ്ണുകെട്ടിയില്ലെങ്കിൽ എങ്ങനാ?”

“ഇനി ഇത് ഞാൻ പറയാൻ പോകുന്നത് ലാസ്റ്റാ… ഇനി അവന്‍റെ കാര്യത്തിൽ ഇടപെടാൻ ഞാനില്ല.”

“ഒന്നേ ഒള്ളല്ലോ എന്ന് വിചാരിച്ച് അല്പം ലാളിച്ചു. അതിന്‍റെ ഫലമാ ഞാനിപ്പ അറിയുന്നേ…” ഭാരതിയമ്മ വിതുമ്പി.

“നാളെ ആ പുന്നപ്ര വരെ ഒന്നു പോകണമെന്ന് അവനോട് പറഞ്ഞേക്ക്. അവിടെ ഡിഗ്രി വരെ പഠിച്ച ഒരു പെൺകുട്ടിയുണ്ട്. പേര് സൗദാമിനി. നല്ല ധനശേഷിയുള്ളവരാ നീ കേട്ടിട്ടുണ്ടായിരിക്കും കൈതാരത്ത് മാധവമേനോൻ.”

“ഉവ്വുവ്വ്… ഞാൻ കേട്ടിട്ടുണ്ട്. നല്ല കുടുംബക്കാരാ… എന്‍റെ ഭഗവതി… ഇതെങ്കിലും അവനിഷ്ടപ്പെട്ടാൽ മതിയായിരുന്നു.” ഭാരതിയമ്മ മുകളിലേക്കു നോക്കി കൈകൾ കൂപ്പി.

“എന്നാൽ ഞാനിറങ്ങട്ടെ ഭാരതി… നീ വൈകുന്നേരം അവൻ വരുമ്പോൾ പറഞ്ഞേക്ക് നാളെ പുന്നപ്ര വരെ ഒന്ന് പോകണമെന്ന്.”

“ശരി ഏട്ടാ… ഞാൻ പറയാം.”

മുറ്റത്തു കൊയ്തു കൂട്ടിയ കറ്റകൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ മുകുന്ദൻ മേനോൻ തിരിഞ്ഞു നിന്നുപറഞ്ഞു. “ങ്ങാ… ഈ കറ്റയൊക്കെ മെതിക്കാനായിട്ട് നാളെ ആളുവരും. നീ അവർക്കുള്ള കൂലി കൊടുത്തേക്കണം.”

“കൊടുത്തേക്കാം… ഇക്കൊല്ലം നെല്ലു കുറവും പതിരു കൂടുതലുമാണെന്നാ തോന്നുന്നേ ഏട്ടാ…”

“എന്തു ചെയ്യാനാ ഇക്കൊല്ലം വിളവു മോശമായിരുന്നു. അടുത്ത കൊല്ലം കൂടുതൽ നല്ല വിത്ത് വിതച്ചു നോക്കാം.”

“ശരി ഏട്ടാ… എല്ലാം ഏട്ടൻ തന്നെ നോക്കി നടത്തിയാൽ മതി. നന്ദന് ഇതിലൊന്നും ഒരു താത്പര്യവുമില്ല.”

“അവനോട് സ്ക്കൂളിലെങ്ങും ജോലിക്ക് പോകണ്ട എന്നു പറഞ്ഞാ കേൾക്കുകയില്ലല്ലോ. എത്ര പറ നെല്ലും ഏക്കറു കണക്കിനു പറമ്പുമാ അവനുള്ളത്. ഇഷ്ടം പോലെ സ്വത്തുക്കളുള്ള അവനീ ജോലിയുടെ ആവശ്യം വല്ലതുമുണ്ടോ?”

“എന്തു ചെയ്യാനാ ചേട്ടാ… പറഞ്ഞാ കേക്കണ്ടേ. സ്ക്കൂളിലെ ജോലീന്നു വച്ചാ അവനു ജീവനാ. പിള്ളേരെ പഠിപ്പിക്കുന്നതു പോലൊരു പുണ്യപ്രവർത്തി ഇല്ലെന്നാ അവൻ പറയുന്നത്.”

“എന്തിനാ ഈ നക്കാപ്പിച്ച കിട്ടിയിട്ട്. അവന് അതുകൊണ്ട് പ്രത്യേകം പ്രയോജനമൊന്നുമില്ലല്ലോ.”

“പിന്നെ ഇത്രേം പഠിച്ചതെന്തിനാന്നാ അവൻ ചോദിക്കുന്നത്. അത് മറ്റുള്ളവർക്കും കൂടി പകർന്നു കൊടുക്കുന്നേയുള്ളുവെന്നാ അവൻ പറയുന്നത്.”

“ങാ… എന്തെങ്കിലുമാകട്ടെ… ഏതായാലും ഇപ്പഴത്തെ ചില ചെറുപ്പക്കാരുടെ മാതിരി വേണ്ടാതീനത്തിനൊന്നും അവൻ പോകുന്നില്ലല്ലോ. ശരി… ശരി… നാളെ നീ അവനോട് ഒരു പത്തുമണിയാകുമ്പോ ഒരുങ്ങി നില്കാൻ പറഞ്ഞേക്ക്. ഞാൻ കാറും കൊണ്ട് വരാം.”

മുകുന്ദൻ മേനോൻ തോളിലെ തോർത്ത് ഒന്നുകൂടി കുടഞ്ഞിട്ട് പടിക്കൽ പാർക്കു ചെയ്തിരുന്ന കാറിനടുത്തേക്കു നടന്നു.

Novel: സമുദ്രമുഖം ഭാഗം- 35

മഞ്ഞ് പുരണ്ട് നനവൂറിയ പുലർകാലം. ഇന്ന് നേരത്തെ ഓഫീസിലെത്തണം തോമാച്ചനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് രണ്ടു ദിവസം കഴിഞ്ഞു. പ്രധാനമായും ജില്ലയിലെ വൻകിട പലഹാര നിർമ്മാണ യൂണിറ്റിന്‍റെ ലിസ്റ്റ്. ആ യൂണിറ്റ് നടത്തുന്നവരെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾ. അതിൽ നിന്നും ഏതെങ്കിലും ഒന്നിലേക്ക് ദുഷ്കർമ്മ പരമ്പരയുടെ പ്രയോക്താവിന്‍റെ അല്ലെങ്കിൽ പ്രയോക്താക്കളിലേക്കുള്ള വാതിലുകൾ തുറക്കപ്പെടും എന്നു തന്നെയാണ് വിശ്വാസം.

ശബ്ദിക്കുന്ന ചുറ്റുഗോവണി കയറി ഓഫീസിലെത്തി. അവിടം അലങ്കോലപ്പെട്ടിരിക്കുന്നതായി കണ്ടു. താഴെ വർക്‌ഷോപ്പിലെ ബംഗാളി പയ്യനെ വിളിച്ചെങ്കിലും അവൻ തിരക്കു ഭാവിച്ച് ഒഴിവായി. ഒടുവിൽ ആരാന്‍റെ പല്ലിനെക്കാൾ നല്ലത് സ്വന്തം തൊണ്ണാണെന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കി സ്വയം വൃത്തിയാക്കൽ ആരംഭിച്ചു. ഇടയ്ക്കു പോയി പോർച്ചുഗീസ് കഫേയിൽ കയറി ബിഫാനയും കടും കാപ്പിയും കഴിച്ച് തിരിച്ച് ഓഫീസിലേക്ക് കയറാനൊരുക്കുമ്പോൾ അവിടെ തോമാച്ചൻ നിൽക്കുന്നു. മുഖത്ത് ക്ഷീണഭാവം.

ഉടൻ തന്നെ കഫേയിലെ മണിപ്പൂരിപ്പയ്യന് സന്ദേശമയച്ച് സാൻവിച്ചും ബർഗറുമടങ്ങിയ കോമ്പോ പാക്ക് ബുക്ക് ചെയ്തു. എന്‍റെ നിർദേശ്ശങ്ങൾ നടപ്പിലാക്കാൻ തോമാച്ചൻ ഏറെ അലഞ്ഞതായി എനിക്കു മനസ്സിലായി. ഏറെ സമയമെടുക്കാതെ കോമ്പോ എത്തിച്ചേർന്നു. ഒപ്പം ചുവന്ന വൈനും. ആ ഒരു ഐറ്റം ഞാൻ ഓർഡർ നല്കിയില്ലെന്ന് ഞാൻ ഓർത്തു. കോമ്പോയൊടൊപ്പമുള്ള കോംപ്ലിമെന്‍റാകാൻ സാധ്യത ഉണ്ട്. ഗ്ലാസ്സിലേക്ക് പകർന്ന ഇളം ചുവപ്പു നിറമാർന്ന നേർത്ത മധുരമുള്ള വൈൻ മൊത്തിക്കുടിക്കുന്നതിനിടയിൽ തോമാച്ചൻ അയാൾ നടത്തിയ അന്വോഷണത്തെക്കുറിച്ച് വിവരിച്ചു.

ബേക്കറി അസോസിയേഷനിൽ തോമാച്ചന്‍റെ സുഹൃത്തുണ്ട്. ഒന്നു രണ്ടു സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അങ്ങനെയാണ് തോമാച്ചനുമായി പരിചയം. അയാൾ വഴി അസോസിയേഷനിൽ അംഗത്വം എടുത്തവരുടെ ലിസ്റ്റ് എടുത്തു. പതിനഞ്ചോളം പേർ. ഇതു കൂടാതെ വ്യക്തിപരമായ കാരണങ്ങളാൽ അംഗത്വം ഉപേക്ഷിച്ചവർ മൂന്നു പേർ. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും മറ്റു വ്യക്തിഗത വിവരങ്ങളും പരിമിതമായ തോതിലേ തോമാച്ചനു ലഭിച്ചുള്ളൂ. അവയൊന്നു കണ്ണോടിച്ചു നോക്കി. നമ്മുടെ വിഷയത്തിലേക്കു വെളിച്ചം വീശുന്ന യാതൊരു സൂചനകളുമില്ല.

ഇനി ഈ അസോസിയേഷനിൽ അംഗത്വം എടുക്കാത്തവരുണ്ടെങ്കിലോ? എന്തിനേറെ ഈ പഞ്ചസാര ചാക്ക് ആർക്കും ലഭ്യവുമാണല്ലോ? ബേക്കറി നടത്തിപ്പുകാരെന്നു മുൻ‌കൂർ തന്നെ തീരുമാനിച്ചുറപ്പിക്കുന്നതു എത്ര കണ്ടു ഫലപ്രദമാകും എന്ന് സംശയമുണ്ട്.  ആ ഒരു നിഗമനം വച്ചു ബേക്കറി നടത്തിപ്പുകാരെത്തന്നെ പിൻതുടരുന്നതിലെന്തർത്ഥം? സ്വല്പം നിരാശ വന്നുഭവിച്ച ഞാൻ തോമാച്ചനെ ആഹാരം കഴിക്കാൻ വിട്ട് ജനലിനരികിലേക്കു നീങ്ങി.

മഞ്ഞ വിരിയിട്ട ജാലകം തുറന്നിട്ടു സൂര്യന്‍റെ ഉഷ്ണ തരംഗങ്ങൾ ഏറ്റിട്ടും തണുപ്പു ശമിക്കാത്ത അന്തരീക്ഷം. കുളിരു പുരണ്ട ഇളങ്കാറ്റ് മുറിക്കുള്ളിലേക്ക് അനസ്യൂതം പ്രവഹിച്ചു. ശരീരം കുളിരു കോരി.

റോഡിലൂടെ വാഹനങ്ങൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. ഈ ചെറിയ ടൗണിൽ പോലും ഇത്രയധികം വാഹനങ്ങൾ. ഈ വാഹനങ്ങളിലെല്ലാം നിയമവിധേയമായ വസ്തുക്കൾ മാത്രമാണെന്ന് എങ്ങനെ പറയാൻ കഴിയും. ആരാണ് ഇതെല്ലാം പരിശോധിക്കാനുള്ളത്. അല്ലെങ്കിൽത്തന്നെ അതൊട്ടും പ്രായോഗികവുമല്ല. ഏതാനും നാൾക്കു മുൻപ് ഈ വഴികളിലേതോ ഒന്നിലാണ് ഒമ്നിയിൽ വികൃതമായ മനുഷ്യ ഭാഗങ്ങൾ ചാക്കിൽ കുത്തിനിറച്ചു ഒരു സ്ത്രീയും പുരുഷനും കടന്നു പോയിട്ടുണ്ടായിരിക്കുക.

നേരം ഏറെ വൈകിയ പാതിരാത്രിയിൽ സംശയാസ്പദമായി സ്ത്രീയും പുരുഷനും യാത്ര ചെയ്തിട്ടും ആരും വാഹന പരിശോധന നടത്തിയില്ല. വാഹനത്തിലുള്ളവരുടെ ശരീരഭാഷ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഏതായാലും അറുത്ത മനുഷ്യ ഭാഗങ്ങൾ വാഹനത്തിൽ വച്ച് തികഞ്ഞ ശാന്ത ഭാവത്തോടെ ഡ്രൈവ് ചെയ്യാൻ സ്വല്പം വിഷമിക്കേണ്ടി വരും. ഒരു മിന്നായം പോലെ സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തിൽ ആ സ്ത്രീയുടെ മുഖം ഞാൻ കണ്ടതാണ്. ഒരിക്കലും മറക്കാനാകാത്ത വെളുത്ത വട്ട മുഖം ! പുരുഷന്‍റെ മുഖം തീർത്തും വ്യക്തമല്ലായിരുന്നു.

പഞ്ചസാരച്ചാക്കിനു പിന്നാലെ പോകാതെ ഒമ്നിക്കു പിറകെ എന്തുകൊണ്ട് പൊയ്ക്കൂടാ? ഇക്കാലത്ത് ഏറെ പ്രചാരത്തിലുള്ള വാഹനമല്ല ഒമ്നി. പഴയ കാലത്ത് മുംബൈയിലും മറ്റും അധോലോക സംഘങ്ങൾ യഥേഷ്ടം ഉപയോഗിച്ചിരുന്ന വാഹനമാണ് ഒമ്നി എന്നാണറിവ്. ആ വാഹനത്തിന്‍റെ സവിശേഷമായ വിൻഡോ ഉപയോഗിച്ച് അക്രമങ്ങളിൽ ഏർപ്പെട്ടശേഷം പെട്ടെന്ന് രക്ഷപ്പെടാൻ കഴിയുമായിരുന്നു. തോമാച്ചൻ തന്ന പലഹാരക്കച്ചവടക്കാരുടെ ലിസ്റ്റിൽ നിന്നും ഒമ്‌നിയുള്ളവരെക്കുറിച്ച് പ്രത്യേകം എടുത്തു അന്വേഷിച്ചാൽ ചിലപ്പോൾ ലക്ഷ്യത്തിലെത്താൻ സാധ്യതയുണ്ട്.

സാൻഡ്‌വിച്ച് കഴിച്ചു ചെറിയ മയക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്ന തോമാച്ചനെ തട്ടിയുണർത്തി വിവരം പറഞ്ഞു. ആ വിവരം കണ്ടെത്താൻ വലിയ പ്രയാസമുണ്ടാകില്ലെന്ന് പറഞ്ഞ് തോമാച്ചൻ മുഖം കഴുകി പോകാനൊരുങ്ങി. ചുറ്റുഗോവണിയിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് തോമാച്ചൻ നടന്നു പോകുന്നത് ഞാൻ ആകാംക്ഷയോടെ നോക്കി നിന്നു.

ഫ്ലാസ്ക്കിൽ നിന്നും ചൂടു ചായ അല്പാൽപ്പം പകർന്ന് കുടിക്കുന്നതിനിടെ തോമാച്ചൻ തന്ന ലിസ്റ്റിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. ഈ പതിനഞ്ചോളം പേരിൽ നിന്നും ഒമ്‌നി എന്ന ഫിൽട്ടർ ഉപയോഗിച്ച് പതിനാലു പേരെ ഒഴിവാക്കേണ്ടതുണ്ട്. സാധ്യതാ പഠനം വച്ച് ഏറിയാൽ ഒരു രണ്ടു പേർക്കേ ഒമ്നി ഉണ്ടായിരിക്കാൻ തരമുള്ളൂ. ഇനിയവർ ഒമ്നി വാടകക്കു വിളിച്ചതാണെങ്കിലോ? ആ സ്ത്രീയുടെ ഒപ്പം കണ്ട പുരുഷൻ ആ വാടകക്കെടുത്ത ഒമ്നിയുടെ ഡ്രൈവറാണെങ്കിലോ? ആ ചാക്കുകെട്ടിൽ കണ്ടെത്തിയ മനുഷ്യ ഭാഗങ്ങൾ. ഹതഭാഗ്യനായ ആ സ്ത്രീയുടെ ഭർത്താവിന്‍റേതായിരിക്കുമോ? ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ എന്‍റെ മനസ്സിൽ വന്നു നിറഞ്ഞു. അപ്പോഴാണ് ഒരു കോൾ വന്നത്.

സായാഹ്ന പത്രമാപ്പീസിൽ നിന്നാണ്. പത്രത്തിൽ വരാൻ പോകുന്ന പരസ്യത്തിന്‍റെ പൂർണ്ണമായ രൂപം തയ്യാറായിരിക്കുന്നു. അതു പോയി കണ്ട് സമ്മതം നല്കുക. എന്തെങ്കിലും തിരുത്തൽ നിർദേശമുണ്ടെങ്കിൽ അതു നല്കുക. പിന്നെ ബാക്കി പണം നല്കുക. തത്കാലം മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പത്രത്തിന്‍റെ ഓഫീസുവരെ പോകാൻ ഞാൻ തീരുമാനിച്ചു
ചൂടു നഷ്ടപ്പെട്ട വെയില്.  വരണ്ട കാറ്റിന്‍റെ സീൽക്കാരം. എന്നിട്ടും ശരീരം വിയർപ്പിൽ കുളിച്ചിരിക്കുന്നു. പത്രമാപ്പിപ്പീസിന്‍റെ ഓഫീസിൽ എത്തിയതും എവിടെ നിന്നോ ഓടി വന്ന ജോസേട്ടൻ കരം ഗ്രഹിച്ചു അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്‍റെ സ്ഥാപനത്തിനായി തയ്യാറാക്കി വച്ച പരസ്യത്തിന്‍റെ രണ്ടു മൂന്നു സാമ്പിൾ കാണിച്ചു തന്നു. അതിൽ നിന്നും ശ്രദ്ധിക്കപ്പെടുമെന്നു തോന്നിയ ഒന്നെടുത്ത് ജോസേട്ടനു നല്കി. അപ്പോഴാണ് ലോനപ്പേട്ടനെക്കുറിച്ച് ഓർമ്മ വന്നത്.

“ലോനപ്പേട്ടൻ?”  ഞാൻ ആരാഞ്ഞു. ജോസേട്ടന്‍റെ മുഖം മ്ലാനമായി.

“അപ്പൊ അതറിഞ്ഞില്ലേ. ലോനപ്പേട്ടൻ മരിച്ചു. പത്രത്തിലൊക്കെ വന്നിരുന്നല്ലോ അന്ന് നിങ്ങള് പരസ്യത്തിന് വന്നില്ലേ? അന്ന് രാത്രി ഒരു ഫോൺ കോൾ. പോലീസ് സ്റ്റേഷനീന്നു, ചെന്നപ്പോ ലോനപ്പേട്ടന്‍റെ ബോഡിയാ നടുറോട്ടിൽ കാണുന്നത്. ഇവിടുത്തെ കാർഡ് അങ്ങേരുടെ പോക്കറ്റിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് എനിക്ക് വിളി വന്നത്. അങ്ങനെ പറയത്തക്ക ബന്ധുക്കളൊന്നും അദ്ദേഹത്തിനില്ല. നട്ടപ്പാതിര മഴയത്ത് റോഡിൽ കിടക്കുന്നതു കണ്ട് ആരോ പോയി  പോലീസിൽ പറഞ്ഞു. അവര് നോക്കുമ്പോ പെരുമഴയത്ത് റോഡിൽ കിടക്കുന്നു. മരണകാരണം ഹൃദയസ്തംഭനം. ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാ കാര്യങ്ങളും ഒരു മയത്തിൽ വേണം. ഒരു ദുഷിച്ച ശീലവും നമുക്കു മേൽ ആധിപത്യം നേടാൻ അവസരം കൊടുക്കരുത്. ഞാൻ മദ്യം കഴിക്കും. എന്നുവെച്ചു ഇരുപത്തിനാലുമണിക്കൂറും മദ്യപിച്ചു നടക്കുന്നുണ്ടോ? എല്ലാം നമ്മുടെ നിയന്ത്രണത്തിൽ വേണം. എങ്കിലേ ജീവിതം രൂപം പോലെ മുന്നോട്ടു പോകൂ.”

ലോകത്തുള്ള ജനങ്ങൾക്കുമുള്ള ഒരു മഹദ് വാക്യം എന്ന നിലയിൽ അയാൾ അവസാനം പറഞ്ഞത് ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞ ശേഷം ഒരു പേപ്പർ നീട്ടി. ഞാൻ പേപ്പറെടുത്തു നോക്കി. മുൻ പേജിൽ തന്നെയുണ്ട് ലോനപ്പേട്ടന്‍റെ നിര്യാണ വാർത്ത. ഞാൻ അത് വിശദമായി വായിക്കുന്നതിനിടയിൽ ജോസേട്ടന്‍റെ ഒരു ചോദ്യം!

“കഴിഞ്ഞ തവണ വന്നപ്പോ ലോനപ്പേട്ടനെ അന്വേഷിച്ചിരുന്നല്ലോ? അന്നു കണ്ടില്ലേ? ആരാധനയിൽ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ?“

“ഇല്ല കാണാനൊത്തില്ല. വലിയ മഴക്കോളു കണ്ട് നേരെ വീട്ടിൽ പോയി. പിന്നെ എപ്പോഴെങ്കിലും കാണാമെന്നു വിചാരിച്ചു.”

“അല്ല എന്തിനായിരുന്നു ലോനപ്പേട്ടനെ അന്വേഷിച്ചത്?”

“പരസ്യത്തിന്‍റെ കാര്യങ്ങൾ സംസാരിക്കാൻ തന്നെ. എന്തുകാര്യമായാലും അതുമായി ബന്ധപ്പെട്ട രണ്ടുപേരോടു സംസാരിക്കുന്നതു നല്ലതാണ്.” ഒരു ആപ്തവാക്യമെന്ന മട്ടിൽ ഞാൻ പെട്ടന്നു തന്നെ മറുപടി പറഞ്ഞു.

എന്നെ ചുഴിഞ്ഞുനോക്കികൊണ്ട് നാളത്തെ പത്രത്തിലെ മുൻ പേജിൽത്തന്നെ പരസ്യം കാണുമെന്ന് ജോസേട്ടൻ ഉറപ്പു നല്കി. അദ്ദേഹത്തിന്‍റെ ഹസ്തദാനം സ്വീകരിച്ച് മടങ്ങുമ്പോൾ നേരം സന്ധ്യ തിരിഞ്ഞു ഇരുളിമ പടരാൻ തുടങ്ങിയിരുന്നു. വഴിത്താരയിലെ ആളുകളെല്ലാം കൂടുപറ്റിക്കഴിഞ്ഞിരുന്നു

ഒരു പാട് അനുഭവങ്ങൾ പറഞ്ഞു തന്ന ഒരു പാട് ജീവിതം കണ്ട ലോനപ്പേട്ടൻ. ഇനിയൊരിക്കലും അയാളെ കാണാൻ കഴിയില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല.  അയാൾ തന്ന അയാളുടെ നമ്പറിലേക്കു ഞാൻ സൂക്ഷിച്ചു നോക്കി. ഒരിക്കൽ പോലും വിളിച്ചിട്ടില്ലാത്ത നമ്പർ. ആ ഒരു നമ്പറിലൂടെ മറുവശത്തു സചേതനമായി നിലകൊള്ളേണ്ടിയിരുന്ന ലോനപ്പേട്ടൻ. എനിക്ക് ആ നമ്പർ തരുമ്പോൾ അയാൾ കരുതിയിരിക്കുമോ ഒരിക്കൽ പോലും വിളിക്കാതെ സംസാരിക്കാതെ താൻ പ്രകൃതിയിൽ വിലയിച്ചു തീരുമെന്ന്? അയാളെ കാണുമ്പോൾ പരിചയപ്പെടുമ്പോൾ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന് ഞാൻ കരുതിയോ? കാടുകയറിയ ചിന്തയിൽ പോലും തോന്നലുണ്ടായില്ല. ചില സിനിമകളിൽ ഒരു സീനിൽ മാത്രം വന്നു പോകുന്ന പ്രാധാന്യമുള്ള കഥാപാത്രത്തെപ്പോലെ ലോനപ്പേട്ടൻ!

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 5

അപ്പോഴേക്കും നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു. “നീയെന്താടി ഹേമേ സന്ധ്യക്ക് മേൽ കഴുകി വിളക്കുകൊളുത്താതെയാണോ എന്റടുത്തേക്ക് ആഹാരവും കൊണ്ടുവരുന്നത്.”

“അമ്മേ… അമ്മയ്ക്ക് ദോശ എടുത്തു തന്നിട്ട് വിളക്കു കൊളുത്താം എന്നു വിചാരിച്ചു. അമ്മ ഉച്ച മുതൽ കാര്യമായിട്ട് ഒന്നും കഴിക്കാതിരിക്കുന്നതല്ലെ? ഈ ദോശ വേഗം കഴിച്ചിട്ട് കിടന്നോ.” അവൾ ദോശ ഓരോന്നായി പൊട്ടിച്ച് അമ്മയുടെ വായിൽ വച്ചു കൊടുത്തു. അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു

“നീയിങ്ങനെ എന്നെയും ശുശ്രൂഷിച്ച് കാലം കഴിച്ചാൽ മതിയൊ ഹേമേ? നിനക്ക് വയസ്സ് ഇരുപത്തിനാലു കഴിഞ്ഞു. ഇനിയും ഒരു വിവാഹം കഴിച്ചില്ലേൽ നിനക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. അവരുടെയും വിവാഹം താമസിക്കും.”

“എനിക്കിപ്പോ വിവാഹം വേണ്ട അമ്മേ. നീലാംബരിയുടെയും കാദംബരിയുടേയും, മണിക്കുട്ടന്‍റേയും പഠിത്തം കഴിയട്ടെ. അതിനു മുമ്പ് ഞാൻ വിവാഹം കഴിച്ചാൽ അവരുടെ പഠനം മുടങ്ങിപ്പോകുകയില്ലേ?”

“പിന്നെ നീ പറയും അവർക്കൊരു നല്ല ജോലി കൂടി കിട്ടട്ടെ എന്ന്. അങ്ങനെ നിന്‍റെ കല്യാണം നീണ്ടു പോകും. ഞാൻ മരിക്കുന്നതിനു മുമ്പ് നിങ്ങളെല്ലാം വിവാഹിതരായി കാണണമെന്നാണ് എന്‍റെ ആഗ്രഹം.”

“ഒരു കൊല്ലം കൂടികഴിഞ്ഞാൽ നീലാംബരി എം.എ.ക്കാരിയാകും. പിന്നെ അവളുടെ വിവാഹം വേണമെങ്കിൽ നടത്താം. അല്ലെങ്കിൽ ഒരു കൊല്ലം കൂടി കാത്തിരുന്നാൽ അവൾക്കെവിടെയെങ്കിലും നല്ല ജോലിയാകും… പിന്നെ മണിക്കുട്ടൻ, മര്യാദയ്ക്കു പഠിക്കുകയാണെങ്കിൽ ഒരു കൊല്ലം കഴിഞ്ഞ് പോളിടെക്നിക്ക് കഴിഞ്ഞയുടനെ അവന് ജോലിക്കു കേറാം. അവരെ രണ്ടു പേരേയും ഒരു കരക്കെത്തിച്ചാൽ പിന്നെ കിങ്ങിണിമോൾകൂടി അല്ലേ ഉള്ളു അമ്മേ. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതു കൊണ്ട് രണ്ടു കൊല്ലം കൂടി കഴിഞ്ഞാൽ അവൾക്കും എൻജിനീയറിങ്ങിനോ മറ്റോ പോകാം. നീലാംബരിക്കും മണിക്കുട്ടനും ജോലിയായാൽ അവരും കൂടി കുടുംബം നോക്കുകയില്ലേ അമ്മേ. പിന്നെ എനിക്ക് വേണമെങ്കിൽ വിവാഹം കഴിക്കാമല്ലോ.”

“ങാ… പ്രാരബ്ധങ്ങളൊക്കെ ഒതുക്കിയിട്ടു വിവാഹം കഴിക്കാനിരുന്നാ നീ മൂത്തു നരയ്ക്കും. പറഞ്ഞില്ലെന്നു വേണ്ടാ…”

അമ്മ അതുപറയുമ്പോൾ”അമ്മേ ഞാൻ ഒരു വിവാഹം കഴിക്കുകയാണെങ്കിൽ അത് നന്ദൻമാഷിനെ മാത്രം ആയിരിക്കും” എന്ന് പറയണമെന്നു ഹേമക്കുതോന്നി. പക്ഷെ ഒന്നും പറയാനാവാതെ ദൂരേയ്ക്ക് മിഴിനട്ടിരുന്നു.

അതു കണ്ട് അമ്മ പറഞ്ഞു, “നീ ഇനി പോയി മേൽ കഴുകീട്ടു വാ ഹേമേ. എനിക്ക് മതി ആഹാരം. ഇനി വേണേൽ പിന്നെ കഴിക്കാം.”

അമ്മയുടെ വാക്കുകൾ കേട്ട് ഹേമ പറഞ്ഞു. “അമ്മ ഒരു ദോശയേ കഴിച്ചുള്ളു.”

“എനിക്കതുമതി ഹേമേ. വയറ്റിനകത്ത് ഒരു ഗ്യാസ് പോലെ.”

“എന്നാൽ ശരി.ഞാനിതു കൊണ്ടു പോയി അടച്ചു വക്കാം. രാത്രിയിൽ അമ്മയ്ക്ക് കഞ്ഞി തരാം.”

“ങാ… അതു മതി. നീ മണിക്കുട്ടനും അച്ഛനും വരും മുമ്പ് മേൽക്കഴുകിവന്ന് വിളക്കുകൊളുത്ത്…”

ഹേമ ബാക്കി വന്ന ദോശ അടുക്കളയിൽ അടച്ചു വച്ചു. പിന്നീട് സോപ്പും തോർത്തുമെടുത്ത് മേൽക്കഴുകാനായി കുളിമുറിയിലേക്കു നടന്നു. വടക്കുപുറത്തെ കുളത്തിൽ മുങ്ങിക്കുളിച്ചാലോ എന്നാലോചിച്ചെങ്കിലും സന്ധ്യയായതിനാൽ അത് വേണ്ടെന്നു വച്ചു.കിണറിൽ നിന്നു കുളിമുറിയിൽ പിടിച്ചു വച്ചിരുന്ന നല്ല തണുത്തവെള്ളം തലയിൽ വീണപ്പോൾ നല്ല സുഖം തോന്നി. വേഗം കുളി കഴിഞ്ഞ് വന്ന് പൂജാമുറിയിൽ വിളക്കു കൊളുത്തി പ്രാർത്ഥിച്ചു. അപ്പോൾ കാലും മുഖവും കഴുകി അനുജത്തിമാരും എത്തി. മൂന്നുപേരും കൂടി അല്പസമയം ഭഗവാന്‍റെ മുമ്പിലിരുന്ന് നാമം ചൊല്ലി. അപ്പോഴേക്കും പൂമുഖത്ത് മണിക്കുട്ടനെ അമ്മ ഉറക്കെ വഴക്കു പറയുന്ന ശബ്ദം കേട്ടു.

“വല്ലടത്തും തെണ്ടിനടന്ന് സന്ധ്യയാകുമ്പോ വന്നു കേറിക്കോളും. കോളേജ് വിട്ടാലുടനെ നിനക്ക് ഇങ്ങോട്ടു വന്നാലെന്താടാ…”

“തൊടങ്ങി. ഇതു തന്നെയാ ഇങ്ങോട്ടു നേരത്തേ വരാത്തത്. വന്നാലുടനെ ഈ പയ്യാരമല്ലെ കേൾക്കേണ്ടി വരിക.”

“നിന്‍റെ ഒരു മട്ടും മാതിരിയും വേഷവും കണ്ടാൽ പറയാതിരിക്കുന്നത് എങ്ങിനെയാടാ?” അമ്മയുടെ ഉറക്കെയുള്ള ശാസനകേട്ട് പ്രാർത്ഥിച്ചുകൊണ്ടിരുന്നവർ പ്രാർത്ഥന മതിയാക്കി എഴുന്നേറ്റു ചെന്നു. താടിയും മുടിയും വളർത്തി തൂങ്ങിപ്പിടിച്ചു നില്ക്കുന്ന അനിയനെ കണ്ടപ്പോൾ ഹേമാംബികക്ക് സഹതാപം തോന്നി.

“അമ്മ അവനെ വന്നയുടനെ വഴക്കുപറയാതെ. അതല്ലേ അവൻ ഇങ്ങനെ ആവുന്നത്.”

“എങ്ങനെ പറയാതിരിക്കുമെടീ… അവന്‍റെ ഒരു കോലം കണ്ടില്ലെ? ആകെയുള്ള ഒരാൺ തരിയാ. എന്തെല്ലാം പ്രതീക്ഷകളായിരുന്നു ഇവനെക്കുറിച്ച്.” അമ്മ കരയാൻ തുടങ്ങിയിരുന്നു. അതു കണ്ട് മണിക്കൂട്ടൻ പിന്തിരിഞ്ഞു നടന്നു.

“ഉം… ചേട്ടൻ ഇന്നും കഞ്ചാവടിച്ച മട്ടുണ്ട്.” കിങ്ങിണിമോൾ ഹേമാംബികയെ നോക്കി പതുക്കെ പറഞ്ഞു. അവൾ “ശ്… മിണ്ടരുത്” എന്ന് ആംഗ്യം കാണിച്ചു. കിങ്ങിണി മോൾ നിശ്ശബ്ദമായി പുഞ്ചിരിച്ചു. നീലാംബരിയാകട്ടെ പ്രാർത്ഥന കഴിഞ്ഞ് തന്‍റെ മുറിയിലേക്ക് പഠിക്കാനായി നടന്നു കഴിഞ്ഞിരുന്നു. ഇവിടെ നടക്കുന്നതൊന്നും അവളെ ബാധിക്കുന്നില്ലെന്ന് തോന്നി.

ഹേമാംബികയെക്കണ്ട് മണിക്കുട്ടൻ പറഞ്ഞു. “വല്ലതും തിന്നാനൊണ്ടെങ്കി താ… നല്ല വിശപ്പ്…”

അതു കേട്ട് ഭാനുമതിയമ്മ പറഞ്ഞു, “ഉം നീ ചെന്ന് അവനേയും ഊട്ട്… സമയാ സമയത്തിന് ആഹാരം കിട്ടുന്നതിന്‍റെയാ ചെക്കനിങ്ങനെ നെഗളിച്ച് നടക്കുന്നത്.”

അമ്മയുടെ വാക്കുകൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ഹേമാംബിക മേശപ്പുറത്ത് പലഹാരവും ചായയും എടുത്തു വച്ചു. മണിക്കുട്ടൻ വന്നിരുന്ന് ആഹാരം കഴിക്കാനിരുന്നപ്പോൾ അവൾ അവന്‍റെ തലയിൽ തലോടി ചോദിച്ചു.

“എന്തിനാടാ മോനെ നീ ഇങ്ങനെ ആവുന്നത്. നിനക്ക് മര്യാദക്ക് പഠിച്ചാൽ പോരെ. അമ്മയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കണോ…”

“തൊടങ്ങി… ഇനി നിങ്ങളുടേയും കൂടി കുറവേ ഉണ്ടായിരുന്നുള്ളു. ഈ വീട്ടിൽ കേറി വരുന്നതെ മനുഷ്യനു സ്വൈര്യക്കേടാ…” അങ്ങനെ ഉറക്കെ പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു പോകാൻ ഭാവിച്ചു. അതു കണ്ട് ഹേമാംബിക കുറ്റബോധത്തോടെ പറഞ്ഞു. “വേണ്ട… ഇനി ഞാൻ വല്ലതും പറഞ്ഞൂന്ന് വച്ച് നീ ആഹാരം കഴിക്കാതിരിക്കണ്ട. ഞാൻ പൊയ്ക്കോളാം.”

ഹേമാംബിക തല കുനിച്ച് അവിടെ നിന്നും നടന്നകന്നപ്പോൾ മണിക്കുട്ടൻ തനിക്കു വിളമ്പിയ ആഹാരം മുഴുവൻ കഴിച്ചശേഷം എഴുന്നേറ്റു പോയി.

അല്പം കഴിഞ്ഞ് ഹേമാംബിക വന്നു നോക്കുമ്പോൾ മണിക്കുട്ടന്‍റെ മുറിയിൽ വെളിച്ചംകണ്ടു. വാതിൽപ്പഴുതിലൂടെ നോക്കുമ്പോൾ അവൻ കഞ്ചാവു വലിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. ഹൃദയം തകർന്ന അവൾ, എങ്ങനെയാണ് തന്‍റെ അനിയനെ നാശത്തിന്‍റെ ഗർത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്നറിയാതെ വിഷമിച്ചു.

ഭീഷണികളോ ശാസനകളോ ഇത്തരുണത്തിൽ വിലപ്പോകില്ല എന്നവൾ ഊഹിച്ചു. ഒടുവിൽ നയരൂപേണ സ്നേഹത്തിന്‍റെ പാതയിലൂടെ തന്നെ അവനെ നയിക്കാമെന്നുറച്ചു മൂകമായി തേങ്ങുന്ന ഹൃദയത്തോടെ അവൾ അടുക്കളയിൽ മടങ്ങിയെത്തി. രാത്രിയിൽ ചീട്ടുകളി സംഘത്തിൽ നിന്നും മടങ്ങിയെത്തിയ അച്ഛനുൾപ്പെടെ എല്ലാവർക്കും കഞ്ഞി വിളമ്പി. അമ്മയ്ക്ക് കഞ്ഞികോരിക്കൊടുക്കുമ്പോൾ ഹേമാംബികയുടെ മുഖത്ത് ഖനീഭവിച്ചു കിടക്കുന്ന ദുഃഖം കണ്ട് അമ്മ കാര്യമന്വേഷിച്ചു.

“എന്താ ഹേമേ നിന്‍റെ മുഖം വല്ലാതെയിരിക്കുന്നത്. നീ കരഞ്ഞോ?”

“ഇല്ലല്ലോ അമ്മേ… ഞാൻ അടുപ്പിൽ പുകയൂതുകയായിരുന്നു. അതായിരിക്കും കണ്ണുകലങ്ങിയിരിക്കുന്നത്.” ഭാനുമതി അമ്മ വിശ്വാസം വരാതെ അവളെ നോക്കി. ഒരു പക്ഷെ അവൾ പറയുന്നത് ശരിയായിരിക്കുമെന്ന് കരുതി മിണ്ടാതിരുന്നു. രാത്രിയിൽ അനുജത്തിമാരോടൊത്ത് എച്ചിൽപാത്രങ്ങൾ കഴുകുമ്പോഴും അവൾ മൂകയായിരുന്നു.

“എന്താ ചേച്ചിക്ക് പതിവില്ലാതെ ഒരു മൂകത. ഇല്ലെങ്കിൽ ഈ സമയത്ത് ചേച്ചി ഞങ്ങളുടെ കോളേജിലേയും, സ്ക്കൂളിലേയും വിശേഷങ്ങൾ ചോദിക്കുന്നതാണല്ലോ.”

“ങാ… ഇന്ന് നല്ല തലവേദന. ഇത്രയും നേരം വിശ്രമമില്ലാത്ത പണിയായിരുന്നല്ലോ. അതു കൊണ്ടായിരിക്കും. ങാ… ഇനി ഏഴാം ക്ലാസ്സിലെ മിഡ്ടേമിലെ പരീക്ഷാപേപ്പർ നോക്കാനുണ്ട്. ഇന്ന് അതു കഴിഞ്ഞേ കിടക്കാൻ പറ്റുകയുള്ളു.”

“എന്നോട് ക്ഷമിക്കണേ ചേച്ചി. ഫൈനൽ പരീക്ഷ അടുത്തതു കൊണ്ട് ധാരാളം പഠിക്കാനുണ്ട്. അതുകൊണ്ടാണ് ഞാൻ അടുക്കളയിലേക്കുവരാതിരുന്നത്.” നീലാംബരി ക്ഷമാപണത്തോടെ പറഞ്ഞു.

“നിങ്ങൾ രണ്ടു പേരുമിരുന്ന് പഠിച്ചോ കുട്ടികളെ. ചേച്ചിക്ക് പരാതിയൊന്നുമില്ല. നിങ്ങളെങ്കിലും നല്ല മാർക്കോടെ പാസ്സായി ഒരു ജോലി വാങ്ങുന്നത് കാണണമെന്നുണ്ടെനിക്ക്. എന്നിട്ടു വേണം ചേച്ചിക്ക് വിശ്രമിക്കാൻ.”

“അപ്പോൾ ചേച്ചിക്ക് കല്യാണമൊന്നും കഴിക്കണ്ടേ?”

“കല്യാണം… ങാ… അതു വേണം…” അവൾ അർദ്ധബോധാവസ്ഥയിലെന്ന പോലെ പിറുപിറുത്തു. മണിക്കുട്ടന്‍റെ. ദുഷിച്ച പോക്കായിരുന്നു അപ്പോൾ മനസ്സിൽ. തങ്ങൾ വിവാഹം കഴിഞ്ഞു പോയാലും അച്ഛനേയുമമ്മയേയും നോക്കേണ്ടത് അവനാണ്. അവനീ സ്ഥിതിയിലായാൽ അവരുടെ കാര്യം എന്താകുമെന്ന് ഓർത്തിട്ട് അവൾക്ക് മന:സമാധാനം നഷ്ടപ്പെട്ടു. രാത്രിയിൽ പാത്രങ്ങൾ കഴുകിക്കമഴ്ത്തി അടുക്കള അടച്ചു പോകാൻ തുനിഞ്ഞ പെൺമക്കൾ മൂന്നു പേരുടേയും മുന്നിൽ ദിവാകരൻ പ്രത്യക്ഷപ്പെട്ടു.

Novel: സമുദ്രമുഖം ഭാഗം- 34

ബാറിൽ നിന്നും പുറത്തിറക്കുമ്പോൾ സന്ധ്യ ഇരുണ്ടിരുന്നു. ട്രീസ വിളിച്ച് എവിടെയെന്ന് അന്വേഷിച്ചപ്പോൾ ഒരു സുഹൃത്തിനെക്കാണാൻ പോയിരുന്നെന്ന് പറഞ്ഞു. റോഡു മുറിച്ച് ബസ് സ്റ്റേപ്പിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ വലിയ ജലത്തുള്ളികൾ ശരിരത്തിൽ ആഞ്ഞു പതിച്ചത്.

മഴ! നിനച്ചിരിക്കാതെ വന്ന മഴ. ഒപ്പം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മിന്നൽ പിണരും ഇടിനാദവും. റോഡു മുറിച്ചുകടക്കാനൊരുങ്ങിയ ഞാൻ ആ ശ്രമുപേക്ഷിച്ച് തിരികെ ബാറിന്‍റെ റോഡിനോടു ചേർന്നുള്ള മറയിൽ മഴയിൽ നിന്ന് അഭയം തേടി.

മഴയുടെ ശക്തി കണെക്കാണെ വർദ്ധിച്ചു വന്നു. പൊടുന്നനെ ചെയ്ത മഴയിൽ ചിതറിയ ജനങ്ങൾ മേലാപ്പ് തേടി പരക്കം പാഞ്ഞു. മിക്കവരും കുട എടുത്തിരുത്തിരുന്നില്ല. സ്ട്രീറ്റ് ലൈറ്റിന്‍റെ മഞ്ഞച്ച പ്രകാശത്തിൽ മഴയുടെ നിറം മാറുന്നത് ഞാൻ കണ്ടു. കാണെക്കാണെ നിറം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി. ചിലപ്പോൾ സാവകാശത്തിലും ചിലപ്പോൾ പൊടുന്നനെയും പ്രകൃതിയുടെ നിറം മാറുന്നു. താളം തെറ്റുന്നു.

അതുപോലെ നിറം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യപ്രകൃതം. നിസാരമായ കാരണങ്ങൾ ചിലരെ കൊലപാതകത്തിലേക്ക് നയിക്കുന്നു. ചില്ലറ തരാത്തതുമായി നടന്ന വഴക്കും അതേത്തുടർന്നുണ്ടായ കൊലപാതകവും ബീഫ് കറി തീർന്നതിനാൽ ഹോട്ടലുടമയോട് കയർത്ത് കൊലപാതകം ലോഡ്ജിൽ മുറി അന്വേഷിച്ചെത്തിയ ആൾ മുറിയില്ലെന്നു പറഞ്ഞ ലോഡ്ജു ജീവനക്കാരനെ കൊലപ്പെടുത്തുന്നു. ഈയിടെ മാധ്യമങ്ങളിൽനിന്നും വായിച്ചറിഞ്ഞ ദാരുണമായ സംഭവങ്ങളാണിവ. ഇങ്ങനെ തീർത്തും പരിഹാസുമെന്നു തോന്നിയേക്കാവുന്ന കാരണങ്ങളാൽ നടന്നിട്ടുള്ള ഒരു പാട് കൊലപാതകങ്ങൾ.

ഇവയിൽ മിക്കതും ലഹരി വസ്തുക്കളുടെ ഉപയോഗത്താൽ വരും വരായ്കകൾ ആലോചിക്കാതെ നടത്തിയ കുടില പ്രവൃത്തികളാണ്. എന്നാൽ സ്വബോധത്തോടെ നിസാര കാരണങ്ങൾ കൊണ്ട് നടത്തുന്ന മാരക പ്രവൃത്തികൾക്ക് പിന്നിലെ ചേതോവികാരമെന്താണ്? ഭൂതകാലത്തിലെ ദുരനുഭവങ്ങൾ തിടം വച്ച, ഒരിക്കലും പിടികിട്ടാത്ത മനുഷ്യ മനസ്സിന്‍റെ ഗതിവിഗതികൾ ഊഹിക്കുക പോലും പ്രയാസകരം തന്നെ. ഒപ്പം സാമാന്യജനങ്ങൾ പിൻതുടരേണ്ട ചില ശീലങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു.

മനുഷ്യരോട് നയപരമായി പെരുമാറേണ്ട തന്ത്രം സ്വയത്തമാക്കേണ്ടിയിരിക്കുന്നു. തീർത്തും മറ്റുള്ളവരുടെ മുഖത്തടിക്കുന്ന മട്ടിലുള്ള നെഗറ്റീവ് സമീപനങ്ങൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഏതു പ്രതികൂല അവസ്ഥയിലും സമചിത്തതയോടെ പെരുമാറുക എന്നത് ഒരു കലാരൂപമായിതന്നെ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

ഇലക്ട്രിക്ക് ലൈറ്റുകളുടേയും ഫിറ്റിംഗുകളുടെ ഷോപ്പു നടത്തുന്ന ഫാഷൻ ഇലക്ട്രിക് ഉടമ ടോണിയുടെ ഇടപെടലുകൾ ഞാൻ ചെറുപ്രായത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. മധ്യവേനലവധിക്കാലത്ത് ചെറിയ പോക്കറ്റ് മണി സംഘടിപ്പിക്കുന്നതിനായി ഞാൻ ടോണിയുടെ ഷോപ്പിൽ സഹായികളിലൊരാളായി നിൽക്കാറുണ്ടായിരുന്നു.

അത്ര മികച്ച ഉല്പന്നങ്ങളല്ല അവിടെ വില്പനക്കു വച്ചിരിക്കുന്നത്. എന്നിട്ടും പലതരം ഡിഫക്ടുകൾ മൂലം കോപാകുലരായി ഷോപ്പടക്കം തകർത്തു കളയുമെന്ന മട്ടിൽ വരുന്ന ഉപഭോക്താക്കളെ ടോണി നയപരമായി കൈകാര്യം ചെയ്ത് സമാധാനത്തിന്‍റെ വെള്ളരിപ്രാവാക്കി പറഞ്ഞു വിടുന്നത് ഞാൻ ഒരു പാട് കണ്ടിട്ടുണ്ട്. സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം വരാതെയാണ് ഇതു ചെയ്യുന്നത് എന്നുള്ളതാണ് സവിശേഷമായ വസ്തുത.

മഴ ശമിക്കുന്ന മട്ടില്ല. ആകെ നനഞ്ഞു നിൽക്കുന്ന പരിസരം. ഈറ വെള്ളം പടർന്ന് അൽപ്പാൽപ്പം തണുത്ത വെള്ളം അരിച്ചിറങ്ങുന്ന ദേഹം. കൈ രണ്ടും കൂട്ടിത്തിരുമ്പി ചൂടുപിടിപ്പിച്ചു ഒരു ചൂടു ചായ കിട്ടിയാൽ കൊള്ളാമെന്ന് മോഹിച്ച് പരിസരം വിശദമായി വീക്ഷിക്കുമ്പോൾ മഴ വേഗം ശമിക്കണമെന്ന് ഉൾബോധം ആത്മാർത്ഥമായി ആഗ്രഹിച്ചു.

മഴ കാല്പനിക ചിന്തകൾ പ്രചോദിപ്പിക്കുന്ന ഒന്നാണ്. ആകുലതകളില്ലാതെ സുഖകരമായ അവസ്ഥയിൽ ഇരിക്കുന്നവർക്കു മാത്രം മഴ വികാരമാണ്. എന്നെപ്പോലെ വിശന്ന് പാതി നനഞ്ഞ് താടിയെല്ലുകൾ കൂട്ടിയിടിച്ച് എങ്ങിനെയെങ്കിലും വീടെത്താൻ വെമ്പൽ കൊള്ളുന്ന എന്നിൽ മഴ കാല്പനിക ഭാവങ്ങളൊന്നും ഉണർത്തുന്നില്ല.

ഒരാശ്വാസമായി ഒരു ചായക്കാരൻ വഴിത്താരക്ക് അപ്പുറം ഒരൊഴിഞ്ഞ കോണിൽ ചായകൂട്ടുന്നതു കണ്ടു. ഏതായാലും നനഞ്ഞു. സ്വല്പദൂരം മഴ നനഞ്ഞ് ഓടിയാൽ ചൂടോടെ ഒരു ചായ കുടിക്കാം. ചൂടു ചായ എന്ന ആ പ്രലോഭനത്തെ ചെറുക്കാൻ എനിക്ക് കഴിഞ്ഞില്ല. പൂർണ്ണമായും നനഞ്ഞെങ്കിലും വയസ്സനായ ചായ വില്പനക്കാരൻ പകർന്നു തന്ന ചായ നല്കിയ ആശ്വാസം ചെറുതല്ലായിരുന്നു.

മനസ്സ് അപ്പോഴും എന്നെ അലട്ടുന്ന പ്രശ്നത്തെ ചുറ്റിപറ്റി അലയാൻ തുടങ്ങിയിരുന്നു. വലിയ രീതിയിൽ ബേക്കറി നടത്തുന്ന ഒരാൾ. ഈ നഗരത്തിൽ തന്നെയുള്ളയാൾ. ഈ നഗരം എന്നുള്ളത് ഒരൂഹമാണ്. കൊല നടന്നിരിക്കാനുള്ള സമയം ലോനപ്പേട്ടൻ ഗണിച്ചെടുത്തതും അവശിഷ്ടങ്ങൾ പുഴയിൽ കൊണ്ടു തള്ളുവാനുമുള്ള സമയവും ഏകദേശം കണക്കാക്കിയെടുത്തുമാണ്. ഇത്രയേറെ വിസ്തീർണ്ണമുള്ള ഈ ജില്ല വിട്ട് പോകാനും സാധ്യത കുറവാണ്.

പഞ്ചസാരച്ചാക്ക് തന്നെയെന്ന് ലോനപ്പേട്ടന് ഇത്ര വ്യക്തമായി പറയാൻ കഴിയും? അരിച്ചാക്കായിക്കൂടെ ഗോതമ്പായിക്കൂടെ ഉപ്പായിക്കൂടെ അങ്ങിനെ ചിന്തിക്കുമ്പോഴാണ് ലോനപ്പേട്ടന്‍റെ അനുഭവസമ്പത്ത് എന്ന ഘടകം മുന്നിലേക്കെത്തുന്നത്. എനിക്കാ അനുഭവസമ്പത്തില്ല. അതു കൊണ്ട് ലോനപ്പേട്ടന്‍റെ അനുഭവസമ്പത്തിനെ മുഖവിലക്കെടുക്കുക മാത്രമാകും എനിക്കു മുന്നിലെ പോംവഴി.

ശരി പഞ്ചസാര ചാക്കു തന്നെയെന്ന് കരുതുക. പഞ്ചസാര സ്റ്റോക്കിസ്റ്റുകളെ ഒന്നു പരതേണ്ടി വരും. പിന്നെ വൻകിട ബേക്കറി ഉടമകളെ. അതായത് പലഹാര നിർമ്മാണത്തൊടൊപ്പം മധുര പലഹാരങ്ങളുടെ വിപണന കേന്ദ്രങ്ങളും ഉള്ള വ്യക്തികളെ. ഏതായാലും പോലീസ് അന്വേഷണങ്ങളെ ഞാൻ നിരീക്ഷിക്കാൻ പോകുന്നില്ല. ലോനപ്പേട്ടൻ പറഞ്ഞതുപോലെ അവരുടേതായ നവീനമായ സാങ്കേതിക വിദ്യകളും മാനുഷിക ശക്തികളും ഉപയോഗിച്ച് കണ്ടു പിടിക്കട്ടെ. ഇവ രണ്ടും എന്‍റെ കൈവശം ഇല്ല താനും.

ലോനപ്പേട്ടൻ എപ്പോഴോ ചോദിച്ചതോർക്കുന്നു യാതൊരു പ്രയോജനവുമില്ലാത്ത ഇതിന്‍റെയൊക്കെ പിന്നാലെ നടക്കുന്നതിനെത്തിനാണെന്ന്? ഞാനൊന്നും പറഞ്ഞില്ല. സാമാന്യ ജനങ്ങൾ ഒരു സിനിമ കാണുന്നത് എന്തെങ്കിലും പ്രയോജനം ലക്ഷ്യം വച്ചാണോ? ഒരു ക്രിക്കറ്റ് മത്സരം കാണുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളത്? എങ്കിലും ആളുകൾ സിനിമ കാണുന്നു ക്രിക്കറ്റ് കാണുന്നു. അതുപോലെ ഞാനും പിന്നാലെ നടന്നു എന്‍റെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരം വിഷയങ്ങളുടെ ഉത്തരം തേടുന്നുതേടാൻ ശ്രമിക്കുന്നു. ചിലപ്പോൾ വിജയിച്ചേക്കാം. ചിലപ്പോൾ പരാജയപ്പെടാം. വിജയവും പരാജയവും സമദൃഷ്ടിയിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്നു.

മഴ തെല്ലു ശ്രമിച്ചു. പലയിടങ്ങളിലായി മേലാപ്പു തേടിയിരുന്ന ആളുകൾ താന്താങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിലായി. ആദ്യം കണ്ട ഓട്ടോയിൽ കയറി യാത്ര തുടങ്ങുമ്പോൾ പുതുമഴയുടെ ഗന്ധം അവിടെങ്ങും പ്രസരിച്ചിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें