സുജാതയ്ക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൾ ഒട്ടും മറച്ചു വയ്ക്കാതെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. മീരയ്ക്കും ചിരി വരുന്നുണ്ടെങ്കിലും പരിസരബോധം വന്നതു കൊണ്ട് കടിച്ചുപിടിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയവരെല്ലാം സുജാതയുടെ ചിരി കണ്ട് ഒരുതരം നോട്ടം നോക്കുന്നുണ്ട്. ചിലരുടെ മുഖത്ത് എന്തോ അദ്ഭുതം ദർശിച്ച ഭാവമാണ്. ഇതെല്ലാം ശ്രദ്ധിച്ചതു കൊണ്ടാണ് മീര ചിരി ഒതുക്കിയത്.

സുജാതയ്ക്ക് 50 വയസ്സ് ആയിട്ടുണ്ട്. പക്ഷേ സുജാതയുടെ സ്റ്റൈലും, ജീവിതത്തോടുള്ള കാഴ്ചപ്പാടും അവരുടെ സമപ്രായക്കാരേക്കാൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാവണം ഏത് ആൾക്കൂട്ടത്തിലും, എത്ര ചെറുപ്പക്കാർക്കിടയിലും ഈ പ്രായത്തിലും താരമാണ് സുജാത.

സത്യത്തിൽ ഈ കൊച്ചു വെളുപ്പാൻ കാലത്തും സംഭവിച്ചത് അതൊക്കെ തന്നെയാണ്. സുജാതയിൽ നിന്ന് ശ്രദ്ധ മാറ്റാൻ പെട്ടെന്നാർക്കും കഴിയില്ല.

യഥാർത്ഥത്തിൽ ഒരു കൊച്ചു മുംബൈ ആണ് രാജേന്ദ്രനഗർ എന്നു പറയാം. ഗോപുർ ഭാഗത്തു നിന്ന് രാജേന്ദ്രനഗറിലേക്ക് പോകുന്ന റിംഗ് റോഡിൽ പ്രഭാത സവാരി ചെയ്യാനെത്തുന്നവരുടെ തിരക്കാണ്. ആ പരിസരത്തുള്ള ഐഡിയൽ ഹൗസിംഗ് കോളനിയിൽ നിന്നുള്ള വരാണ് അവിടെ നടക്കാൻ വരുന്നവരിൽ ഭൂരിഭാഗവും. രാവിലെയും രാത്രിയും ആ ഭാഗത്തെ മനോഹരമായ വീതിയേറിയ റോഡുകളിൽ നടക്കാനും, സൊറ പറഞ്ഞിരിക്കാനും വരുന്നവരുടെ തിരക്കാണ്.

ആ കോളനിയിലാണ് സുജാതയുടെ താമസം. ഭർത്താവ് പട്ടാളത്തിൽ നിന്ന് വിരമിച്ച കേണൽ രാജ്കുമാർ. അദ്ദേഹം രണ്ട് വർഷം മുമ്പ് മരണമടഞ്ഞു. ഒരു റോഡപകടത്തിലാണ് അന്ത്യം സംഭവിച്ചത്. വളരെ ഊർജസ്വലനായ സാഹസികത ഇഷ്‌ടപ്പെടുന്ന വ്യക്‌തിയായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിതം ഒരു ആഘോഷമാക്കി തന്നെയാണ് സുജാത ജിവിച്ചിരുന്നത്.

അവിചാരിതമായി രാജ് വേർപിരിഞ്ഞുവെങ്കിലും യാഥാർത്ഥ്യം സ്വീകരിച്ച് തന്‍റെ ജീവിതം വഴി തിരിച്ചു വിടാനുള്ള ആർജവം സുജാതയ്ക്കുണ്ടായിരുന്നു. രാജിനെപ്പോലൊരു വ്യക്‌തിയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം, അതാണ്.

എപ്പോഴും ചിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു വ്യക്‌തിയുടെ ഓർമ്മയിൽ മറ്റൊരാൾ കരഞ്ഞു ജീവിക്കുന്നതു കൊണ്ടെന്തു കാര്യം. അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സ്മരണാജ്ഞലി സന്തോഷമായി ജീവിതം തുടരുകയാണ്. സുജാത അങ്ങനെയാണ് വിശ്വസിച്ചിരുന്നത്.

6 മാസം മുമ്പാണ് ഒരേയൊരു മകൾ ഗോപികയുടെ വിവാഹം വളരെ ആർഭാടത്തോടെ നടത്തിയത്. അവൾ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. കൂടെ ജോലി ചെയ്യുന്ന സമീർ ആണ് വിവാഹം ചെയ്തത്. അവർ പൂനെയിലാണ് താമസം.

ചിട്ടയായ ജീവിതരീതികളും, ഭക്ഷണശീലവും വ്യായാമവും സുജാതയ്ക്ക് 50ലും 30ന്‍റെ ഊർജസ്വലത നൽകി. 50 പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് അവളെ കണ്ടാൽ ആരും പറഞ്ഞു പോകും.

ആ ദിവസം മീരയ്ക്ക് പ്രഭാത സവാരിയ്ക്ക് എത്താൻ കഴിഞ്ഞില്ല. അന്ന് സുജാത പതിവുപോലെ വ്യായാമത്തിനായി രാവിലെ തന്നെ പുറത്തിറങ്ങി. പതിവു നടത്തം ഒരു കാരണവശാലും മുടക്കാൻ ഇഷ്‌ടമില്ല സുജാതയ്ക്ക്. തനിച്ചായതിനാൽ സാധാരണയിലും വേഗതയിൽ അവൾ നടക്കാൻ തുടങ്ങി. രണ്ടു കിലോമീറ്റർ ആണ് നടക്കാറുള്ളത്. ഇന്നും ഏകദേശം അത് പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി.

അപ്രതീക്ഷിതമായാണ് അതു സംഭവിച്ചത്. സമീപത്തെ മതിൽ എടുത്തു ചാടി ഒരു നായ സുജാതയുടെ ദേഹത്തേക്ക് ശക്‌തിയായി വന്നിടിച്ചു. പെട്ടെന്നുള്ള വരവായതിനാൽ സുജാത റോഡിൽ തട്ടിത്തടഞ്ഞു വീണു പോയി. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല, പിന്നാലെ വന്ന സ്ത്രീ സുജാതയെ പിടിച്ചെഴുന്നേൽപിച്ചു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല സുജാതയ്ക്ക്. അപ്പോഴാണ് മധ്യവയസു തോന്നുന്ന ഒരു മനുഷ്യൻ ആ നായയെ ചങ്ങലയിൽ പിടിച്ച് അടുത്തേക്ക് വന്നത്.

“സോറി മാഡം” അയാൾ അങ്ങേയറ്റം വ്യസനത്തോടെ സുജാതയോടെ ക്ഷമ ചോദിച്ചു.

“ബെല്ല ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ കരുതിയില്ല. സാധാരണ വളരെ ശാന്തയായിട്ടാണ് എന്‍റെ കൂടെ നടക്കാൻ ഇറങ്ങാറ്. ഒന്ന് ഞാൻ കൂട് തുറന്നപ്പോഴേ അവൾ എടുത്തുചാടി ഓടി… എന്തെങ്കിലും പറ്റിയോ മാഡം?”

“ഏയ്… സാരമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല.” ഡ്രസ്സിൽ പറ്റിപ്പിടിച്ച ചെളി കൈ കൊണ്ടു തുടച്ച് സുജാത പുഞ്ചിരിയോടെ പ്രതികരിച്ചു.

“മാഡം… ഇതാ ഈ ടവൽ കൊണ്ട് തുടച്ചോളൂ.” അയാൾ തന്‍റെ പോക്കറ്റിൽനിന്ന് തൂവാല എടുത്ത് അവൾക്കു നേരെ നീട്ടി. അവൾ അത് വാങ്ങി ചെളിയും പൊടിയും തുടച്ചു.

നടക്കാനിറങ്ങുമ്പോഴൊക്കെ അയാളെ സുജാത കാണാറുണ്ട്. മിക്കവാറും വെള്ള ടീഷർട്ടും, കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. ദിവസവും കാണാറുണ്ടെങ്കിലും ഇന്നാണ് ആദ്യമായി സംസാരിക്കാനിടയായത്. സുജാത ടവൽ തിരികെ നൽകി കൊണ്ട് അയാൾക്കൊപ്പം മുന്നോട്ടു നടക്കാൻ തുടങ്ങി.

“എന്‍റെ പേര് ജയപാൽ! മാഡത്തിന്‍റെ?” അയാൾ ജിജ്ഞാസയോടെ അവളെ നോക്കി.

“ഞാൻ സുജാത.”

പിന്നീട് അയാൾ ആ നായ്ക്കുട്ടിയെ സ്നേഹശാസനയോടെ കൂടെ നടത്തി സുജാതയെ വീടു വരെ അനുഗമിച്ചു. വീടിനടുത്തെത്തിയപ്പോൾ സുജാത അയാൾക്ക് ബൈ പറഞ്ഞു കൊണ്ട് ഗേറ്റു തുറക്കാനായി താക്കോൽ എടുത്തു.

“ഓക്കെ ബൈ, വിൽ സി യു” ഗേറ്റ് തുറക്കവേ, പിന്നിൽ നിന്ന് ജയപാലിന്‍റെ എക്സ്ക്യൂസ് മീ കേട്ട് അവൾ പിന്തിരിഞ്ഞു നോക്കി.

“ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?”

ആ ചോദ്യവും മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ സുജാതയ്ക്ക് ചിരി വന്നു. “പിന്നെന്താ… തീർച്ചയായും വരൂ.” അവൾ വാതിൽ തുറന്ന് അകത്തേക്ക് നടന്നു കൊണ്ട് ക്ഷണിച്ചു. ബെല്ലയെ ഗേറ്റിൽ കെട്ടിയിട്ട് ജയപാൽ അകത്തേക്ക് വന്നു. അപ്പോഴെക്കും സുജാത വെള്ളമെടുത്തെത്തി. അയാൾ വെള്ളം വാങ്ങിക്കുടിച്ചിട്ട് സ്വീകരണമുറിയിലെ കൗതുകമുള്ള അലങ്കാരങ്ങളിൽ ശ്രദ്ധിച്ചു.

“ഇരിക്കൂ” അവൾ വെള്ളം കൊണ്ടു വന്ന ട്രേ മേശപ്പുറത്തു വച്ച് ജയപാലിനോട് ആതിഥ്യ മര്യാദ കാണിച്ചു.

“താങ്ക്സ്… നടന്നിട്ടും, ബെല്ലയുടെ പിന്നാലെ ഓടിയിട്ടുമാവും, വല്ലാത്ത ദാഹം തോന്നി.” അയാൾ വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു.

“ശരി, ഞാനിറങ്ങട്ടെ, ഇവിടെ വേറെയാരുമില്ലേ, യുവർ ഹസ്, കിഡ്സ്?” അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് ഔപചാരികമായി ചോദിച്ചു.

“എന്‍റെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ഒരു മകൾ ഉണ്ട്. വിവാഹിതയാണ്.”

“ഓഹ്… ഞാൻ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കൂ. അറിവില്ലാതെ ചോദിച്ചു പോയതാണ്.”

“ഇതിൽ മാപ്പ് ചോദിക്കാൻ എന്താണുള്ളത്. സംഭവിക്കേണ്ടത് സംഭവിച്ചല്ലോ. അതിൽ ഇനി ഫീൽ ചെയ്യേണ്ടതില്ലല്ലോ.” ഇത്രയും സംസാരിച്ചപ്പോൾ തിരിച്ചു ചോദിക്കാതിരിക്കാൻ സുജാതയ്ക്കും കഴിഞ്ഞില്ല. ജയപാൽ വിവാഹമോചിതനാണ്. ഭാര്യയായിരുന്ന സ്ത്രീ ഇപ്പോൾ താമസിക്കുന്നത് അന്നപൂർണ്ണ കോളനിയിലാണ്. ഒരു മകനുണ്ട്. അവൻ പഠിക്കുകയാണ്. വിദേശത്താണ്.

ജയപാൽ മടങ്ങിയതിനു ശേഷം സുജാത കുറച്ചുനേരം ആ സംഭവങ്ങളെക്കുറിച്ചും ജയപാലിനെ കുറിച്ചും ആലോചിച്ചിരുന്നു. വളരെ ശാന്തവും സൗമ്യവുമായ പ്രകൃതം. അയാളുടെ കണ്ണുകളിൽ വിഷാദം തളം കെട്ടി നിൽക്കുന്നുണ്ട്. എല്ലാവർക്കും ഉണ്ട് ഒളിച്ചു വച്ച സങ്കടങ്ങൾ. അത് പലർക്കും പല രീതിയിലാണല്ലോ അനുഭവപ്പെടുക. സുജാത താമസിയാതെ തന്‍റെ ദൈനംദിന കാര്യങ്ങളിലേക്ക് കടന്നു. മടി പിടിച്ചിരിക്കുന്ന ശീലം ഇല്ലാ ത്തതിനാൽ വീട്ടിലെ കാര്യങ്ങൾ വളരെ വേഗം അവൾ ചെയ്‌തു തീർത്തു.

സുഖമില്ലാത്തതിനാൽ മീര പിറ്റേന്നും ഉണ്ടായിരുന്നില്ല. നടക്കാനായി തനിച്ച് രാവിലെ റിംഗ് റോഡിലെത്തിയപ്പോൾ തലേ ദിവസത്തെ സംഭവം സുജാത ഓർമ്മിച്ചു. അവളുടെ കണ്ണുകൾ നടക്കാനിറങ്ങിയവർക്കിടയിൽ ആകാംക്ഷയോടെ പരതുന്നുണ്ടായിരുന്നു.

നീല ഷർട്ടും കറുത്ത ട്രാക്ക്സ്യൂട്ടും ധരിച്ച് ജയപാൽ അൽപം അകലെ നടക്കുന്നത് അവൾ കണ്ടുപിടുച്ചു. അവൾ വേഗത്തിൽ നടന്ന് അയാൾക്കൊപ്പമെത്തി. “ഗുഡ്മോണിംഗ് ജയപാൽ സർ”

“വെരി ഗുഡ്മോണിംഗ്”

“ഇന്ന് ബെല്ല ഇല്ലേ?” സുജാത കുസൃതി ചിരിയോടെ ചോദിച്ചു.

“ഹ…ഹ… അവളെ നേരത്തെ പുറത്തിറക്കി തിരിച്ചു കൊണ്ടു പോയി കൂട്ടിലാക്കി. ഇന്നലെ ചില്ലറ പണിയാണോ അവൾ തന്നത്?”

“അങ്ങനെയൊന്നും ചെയ്യേണ്ട. അവൾ എന്നെ ഇടിച്ചപ്പോൾ ഞാൻ ബാലൻസ് തെറ്റിപ്പോയതല്ലേ. അല്ലാതെ എനിക്ക് പേടിയൊന്നുമില്ല” സുജാത ചിരിച്ചു.

“കൂട്ടുകാരിയെ കണ്ടില്ലല്ലോ? എന്തുപറ്റി?” സുജാത ഒന്നു അമ്പരന്നു. അപ്പോൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നോ നേരത്തെ! “അവൾ വന്നില്ല. സുഖമില്ല. നാളെ മുതൽ വരുമായിരിക്കും.”

സുജാത ഒന്നു നിർത്തിയിട്ട് വീണ്ടും ചോദിച്ചു.

“ഞാൻ കൂട്ടുകാരിയുടെ കൂടെയാണ് വരുന്നതെന്ന് എങ്ങനെ മനസ്സിലായി?”

“നിങ്ങൾ രണ്ടാളും കൂടി നടക്കു ന്നത് ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, സിമ്പിൾ!”

“പക്ഷേ ഞാൻ താങ്കളെ ആദ്യമായിട്ടാണ് ഇന്നലെ കണ്ടത്.” സുജാത?അയാളുടെ ഭംഗിയുള്ള തായ്‍ലെന്‍റ് മെയ്ഡ് ഷൂ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും കൂടി നടക്കുമ്പോൾ ചുറ്റും ഉള്ളവരെ ശ്രദ്ധിക്കാറു പോലുമില്ല.”

“സോറി, ഞാൻ അങ്ങനെയാണ്. കിട്ടുന്ന സമയം അടിച്ചു പൊളിച്ചു ചിരിച്ചു ജീവിക്കാനാണ് ഇഷ്‌ടം. ഈ പ്രായത്തിൽ ഈ ആറ്റിറ്റ്യൂഡ് ചിലപ്പോൾ ഒരു കുറവായിട്ട് തോന്നാം. പക്ഷേ എനിക്ക് അങ്ങനെ പ്രായത്തിന്‍റെ മേൽ സീരിയസ്നസിന്‍റെ മൂടുപടം ഇട്ട് നടക്കാൻ അറിയില്ല.”

“അയ്യോ, ഞാൻ പറഞ്ഞത് മോശം സെൻസിലല്ല. ഞാൻ ശ്രദ്ധിച്ച കാര്യം പറഞ്ഞുവെന്നേയുള്ളൂ. എന്നോട് ക്ഷമിക്കൂ.” ജയപാൽ നേർത്ത ചമ്മലോടെ ചിരിച്ചു.

“ഹഹ… നമ്മളിങ്ങനെ പരസ്പരം സോറി പറഞ്ഞു കളിക്കുകയാണല്ലോ.” സുജാത ചിരി അമർത്താൻ ശ്രമിച്ചുവെങ്കിലും അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.

തുടർന്നുള്ള മൂന്നു ദിവസങ്ങളിലും മീര നടക്കാൻ വന്നില്ല. ആ ദിവസങ്ങളിൽ ജയപാലിനൊപ്പമാണ് സുജാത നടന്നത്. രണ്ടുപേരും നല്ല ചങ്ങാതിമാരാവുകയും ചെയ്‌തു.

സുജാത ഒരു കിലുക്കാംപെട്ടിയാണെങ്കിൽ ജയപാൽ കാര്യമാത്രമായി സംസാരിക്കുന്ന ശാന്തപ്രകൃതനായിരുന്നു. എങ്കിലും രണ്ടുപേരുടെയും സൗഹൃദത്തിന് അതൊന്നും തടസമായതേയില്ല.

ഒരാഴ്ചയ്ക്കു ശേഷം മീര മടങ്ങി വന്നപ്പോൾ സുജാത, ജയപാലിനെ അവൾക്കു പരിചയപ്പെടുത്തി. മൂവരും കൂടി പ്രഭാത സവാരി നടത്തിയെങ്കിലും മൂന്നുപേർക്കും എന്തോ ഒരു അസ്വഭാവികത തോന്നുകയും ചെയ്തു. അന്ന് നടത്തം കഴിഞ്ഞ് മീര സുജാതയുടെ വീട്ടിലേക്ക് വന്നു. സുജാത ചായ ഉണ്ടാക്കാൻ തുടങ്ങവേ മീര കിച്ചൻ സ്ലാബിൽ ഇരുന്നു.

“സുജു, ആക്വച്ലി എന്താ ഇവിടെ സംഭവിച്ചത്?”

“എന്ത്? എന്തു സംഭവിച്ചു?” സുജാത അതിശയത്തോടെ മീരയെ നോക്കി.

“ഓഹോ! നീ ചുമ്മാ കളിക്കല്ലേ! കണ്ണടച്ച് പാൽ കട്ടു കുടിക്കുമ്പോൾ പൂച്ച യുടെ ചിന്ത ആരും കാണുന്നില്ല എന്നാ”

“അതുശരി, നീ ജയപാലിന്‍റെ കാര്യമാണോ പറഞ്ഞത്? ഹീ ഈസ് മൈ ഫ്രണ്ട്. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്ക് ഇഷ്‌ടമാ… ഇപ്പോൾ നിനക്ക് സമാധാനമായില്ലേ?” സുജാത പൊട്ടിച്ചിരിയോടെ ചോദിച്ചു.

“ഇല്ല, എനിക്ക് സമാധാനമായില്ല. എന്‍റെ പ്രശ്നം ഇവിടന്ന് തുടങ്ങുന്നേയുള്ളൂ. ഇനി എന്തായിത്തീരും എന്ന് എനിക്ക് കൺഫ്യൂഷനുണ്ട്.” മീര തലയ്ക്ക് കൈ കൊടുത്ത് ചിരി അമർത്തി.

“ഹും… എനിക്കറിയില്ല. ആ കക്ഷിയെ എനിക്കെന്തോ ഇഷ്‌ടപ്പെട്ടു. സാധാരണ ആളുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന എന്തോ ഒരിത് ആൾക്കുണ്ട്.”

“പിന്നെ മുന്നോട്ടുള്ള കാര്യം, അതൊക്കെ വരുന്നേടത്തു വച്ചു കാണാം. നീ അതൊന്നും ഓർത്തു വിഷമിക്കണ്ട. ജീവിതമല്ലേ, അതങ്ങ് ഒഴുകിക്കൊണ്ടിരിക്കും.”

സുജാത തന്‍റെ മനസ്സിലൊന്നും ഒളിക്കാതെ തുറന്നു പറഞ്ഞു.

“കാര്യമൊക്കെ ശരി, നിന്‍റെ ഫിലോസഫിയും കൊള്ളാം. സൂക്ഷിച്ചും കണ്ടും നിന്നാൽ നിനക്കു നല്ലത്.”

മീരയ്ക്ക് സുജാതയുടെ നിസ്സാര ഭാവം ഒട്ടും ഇഷ്‌ടമായില്ല. എന്തു പറഞ്ഞാലും അവളിങ്ങനെയാണ്. യാതൊരു കുലുക്കവുമില്ല.

“ഡോണ്ട് വറി ടീ, സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു കേട്ടിട്ടില്ലേ, നാം കണ്ടുമുട്ടുന്ന ഓരോ വ്യക്‌തിയ്ക്കും എന്തെങ്കിലും നിയോഗം നമ്മുടെ ലൈഫിലുണ്ടാകും. അത്രേം കരുതിയാ മതി.”

മീര ചായ കുടിച്ചു പിരിഞ്ഞ ശേഷ മാണ് സുജാത ശരിക്കും ആലോചിക്കാൻ തുടങ്ങിയത്. മീര പറഞ്ഞതിൽ ഒരു സത്യമില്ലേ, തനിക്ക് അയാളോട് സത്യത്തിൽ എന്തോ ഒരു താൽപര്യം ഇല്ലേ? അതുവെറും കൗതുകമാണോ? സൗഹൃദത്തിനപ്പുറം ഒരു ആകർഷണം തോന്നിത്തുടങ്ങിയോ?

രാജ് വിട്ടുപിരിഞ്ഞതിനു ശേഷം ഇങ്ങനെ ഒരു ആളോട് ആദ്യമായിട്ടാണ് ഇഷ്‌ടം തോന്നുന്നത്. ബന്ധുമിത്രാദികളുടെയെല്ലാം ശരിയായ മുഖം മനസ്സിലാക്കാനുള്ള കാലയളവു കൂടിയായിരുന്നു ഈ രണ്ടു വർഷം. പണം തന്നെയാണ് ബന്ധത്തേക്കാൾ വലുതെന്ന അനുഭവങ്ങൾ പലരിൽ നിന്നും ഉണ്ടായി. മകൾ ഗോപികയും അവളുടെ ഭർത്താവും പിന്നെ മീരയും മാത്രമാണ് തനിക്ക് വിശ്വസിക്കാൻ തോന്നുന്ന ഉറ്റവർ. ബാക്കി എല്ലാവരും ആടിന്‍റെ തോലിട്ട ചെന്നായ്ക്കളെ പോലെയാണ്. ഗോപിക, വിവാഹിതയായി സ്വന്തം ജീവിതം തുടങ്ങിയ ശേഷം കടുത്ത ഏകാന്തത തനിക്ക് തോന്നിയിട്ടുണ്ട്. ഇതിനിടയിൽ മീരയാണ് അപ്പോഴും ഇപ്പോഴും ആശ്വാസം. സോഷ്യൽ ലൈഫിൽ ഒരുപാടു പേർ വന്നു പോകുന്നു. പക്ഷേ മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ എന്തിനു ഒരു സിനിമ കാണാൻ പോകാൻ മനസ്സിനിണങ്ങിയ ഒരു കൂട്ട് ഇല്ല.

ജയപാലിന്‍റെ കണ്ണുകൾ ആ മനസ്സിന്‍റെ അകത്തു നിന്ന് നോക്കുന്ന പോലെ വ്യക്‌തമായി കാണാം. മനസ്സിന്‍റെ ജാലകമാണ് കണ്ണുകൾ എന്നുപറയുന്നത് വെറുതെയല്ല. ജയപാലിനെ കണ്ടുമുട്ടിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഒരാഴ്ചയ്ക്കിടയിൽ ജയപാൽ സംസാരിച്ച കാര്യങ്ങൾ പോലും, അയാളെ പോലെ തന്നെ അവളുടെ മനസ്സിൽ പതിഞ്ഞു പോയി. അടുത്ത ദിവസങ്ങളിൽ മീരക്കൊപ്പം നടക്കാനിറങ്ങുമ്പോൾ, ചിരിയിലും ചെറിയൊരു കുശലാന്വേഷണത്തിലും ഒതുക്കി തന്‍റെ സൗഹൃദത്തെ ഒളിപ്പിക്കാൻ സുജാത ശ്രമിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കുടുംബത്തോടൊപ്പം ഗോവയ്ക്ക് പോകാൻ മീര തീരുമാനിച്ചു.

“നീ തനിച്ചാവുമല്ലോ സുജു, ഞങ്ങൾക്കൊപ്പം വരൂ.” അന്ന് നടക്കാനിറങ്ങിയപ്പോൾ മീര അവളെ ഓർമ്മിപ്പിച്ചു.

“ഞാനില്ല മീര, നിങ്ങളെല്ലാം ഭർത്താക്കന്മാരുടെയും മക്കളുടെയും കൂടെ നടക്കുമ്പോൾ ഞാൻ തനിച്ചായി പോകില്ലേ. അതിലും ഭേദം ഇവിടെ തന്നെ ഇരിക്കുന്നതാ.” സുജാതയ്ക്ക് താൽപര്യം തോന്നിയില്ല. അവൾക്ക് യാത്ര ഒഴിവാക്കാനായിരുന്നു ഇഷ്ടം.

“എന്നാൽ നീ ഒരു കാര്യം ചെയ്യൂ. നിന്‍റെ ഫ്രണ്ടിനോട് ചോദിക്ക്. കൂടെ പോരുന്നോ എന്ന്.” മീര പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

“അതു കൊള്ളാമല്ലോ. നല്ല ഐഡിയ. ഞാനങ്ങനെ ഒരു കാര്യം ചിന്തിച്ചതേയില്ല.” സുജാത ചിരിച്ചു.

“ശരി നമുക്ക് നോക്കാം.”

രാജ് ഉള്ള സമയത്ത് വർഷത്തിൽ രണ്ടുപ്രാവശ്യം വിനോദയാത്ര പോകുന്നത് പതിവായിരുന്നു. പിന്നീട് യാത്രകളെ കുറിച്ചോ പിക്നിക്കിനോ കുറിച്ചോ കാര്യമായി ചിന്തിച്ചിട്ടില്ല. പോകേണ്ട എന്നു തീരുമാനമൊന്നുമില്ല. പക്ഷേ പോകാൻ പറ്റിയൊരു കൂട്ടോ, മനസ്സോ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു ആഗ്രഹം തോന്നുന്നു. ഗോവയ്ക്ക് മീരയുടെ കൂടെ പോകുമ്പോൾ ജയപാലിനെയും വിളിച്ചാലോ… മറ്റൊന്നും ആലോചിക്കാൻ മെനക്കെടാതെ സുജാത, അയാളെ ഫോണിൽ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ജയപാലിന് മടി.

“അയ്യോ സുജ, ഞാൻ തന്‍റെ ഫ്രണ്ട്സിന്‍റെ കൂടെ വന്നാൽ ശരിയാവുമോ? അവരൊന്നും എന്നെ അറിയില്ല. പിന്നെ ഞാനും അറിയില്ല. മാത്രമോ, ഇവിടെ ബെല്ലയുടെ കാര്യം ആരു നോക്കും?” അയാൾ തന്‍റെ പ്രയാസം തുറന്നു പറഞ്ഞു.

“ഓഹോ… വരാതിരിക്കാൻ ഓരോ ഒഴിവു പറയുവാണോ? എന്‍റെ കൂട്ടുകാർക്കൊപ്പം കൂടാൻ ഒരു പ്രയാസവും ഉണ്ടാകില്ല. അതു ഞാൻ ഉറപ്പു തരാം. ബെല്ലയെ ഒരു ഹോസ്റ്റലിൽ ഏൽപിക്കൂ.” അത്രയും പറഞ്ഞിട്ട് അവൾ ഫോൺ വച്ചു. അന്നു വൈകിട്ട് ആളുകളോട് ചോദിച്ച് മനസ്സിലാക്കി, ജയപാലിന്‍റെ വീട്ടിൽ അവൾ എത്തി. കോളിംഗ് ബെൽ അടിച്ചു. ഡോർബെൽ കേട്ട് വാതിൽ തുറന്ന ജയപാൽ അക്ഷരാർത്ഥത്തിൽ ഞെട്ടി പ്പോയി.

“ആഹാ… സുജയോ… അതിശയമായിരിക്കുന്നല്ലോ.”

“എനിക്ക് അകത്തേക്ക് വരാമോ?” സൂജാത ജയപാലിനോട് അനുവാദം ചോദിച്ചു.

സുജാതയെ കണ്ട് അന്തംവിട്ടുപോയ ജയപാൽ വാതിക്കൽ തന്നെ നിൽക്കുകയായിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...